Thursday, February 11, 2010

വെറുതെ…. ഒന്ന്…… കാണാൻ മാത്രം

https://www.facebook.com/groups/thaliyola/permalink/2099717016724640/
താളിയോല

https://www.facebook.com/echmu.kutty/posts/907626416083320
 എച്മുക്കുട്ടി

എത്ര ശ്രമിച്ചിട്ടും അയാൾക്ക് കണ്ണുനീർ ഒതുക്കാൻ കഴിഞ്ഞില്ല.

തനിക്ക് നാലാളറിയുന്ന ഉത്തരവാദപ്പെട്ട ജോലിയും സമൂഹത്തിൽ ഒരു പദവിയും ഉണ്ടെന്ന് അയാൾ മറന്നു കഴിഞ്ഞിരുന്നു.

ഇങ്ങനെ തകർന്ന് ചിതറിപ്പോകുന്നത് ശരിയല്ല എന്ന് മറ്റേത് സന്ദർഭത്തിലാണെങ്കിലും അയാൾ ഓർമ്മിക്കുമായിരുന്നു.

ഇപ്പോൾ ഒന്നിനും കഴിയുന്നില്ല.

കൂടാരം പോലെ  ഉയർത്തി നിറുത്തിയ ബാൻഡേജിനുള്ളിൽ കിടക്കുന്നത് അവളാണ്.

അവൾ മരണം കാത്ത് കിടക്കുകയാണ്.

സൂചിയിറക്കാൻ പോലും ഞരമ്പില്ലാതെ, രക്ഷപ്പെടുവാൻ സാധ്യത തീരെയില്ലാത്ത വിധത്തിലുള്ള പൊള്ളലിൽ അവൾ കരിവാളിച്ചു കഴിഞ്ഞിരിക്കുന്നു.

ഇത്രയും വേദന സഹിച്ചു വേണമോ അവൾക്ക് യാത്രയാകാൻ?

പരിചയം ഭാവിച്ചു കൊണ്ട് ഡോക്ടർ പറഞ്ഞു. ‘ഗ്യാസ് സിലിണ്ടർ ലീക്ക് ചെയ്തതാണ്. എല്ലാവരെയും അറിയിക്കാൻ പറഞ്ഞിട്ടുണ്ട്. ഭർത്താവും മറ്റ് ബന്ധുക്കളും ഒക്കെ പുറത്തുണ്ട്. സാറിന് അവരെ കാണണമെങ്കിൽ ……….’

അയാൾ പ്രതികരിച്ചില്ല. തനിക്ക് അവരെയൊന്നും കാണേണ്ട കാര്യമില്ലെന്ന് ഈ ഡോക്ടറെ പറഞ്ഞു മനസ്സിലാക്കിയിട്ടെന്ത്?

പൊടുന്നനെയാണ് ചങ്ക് തകരുന്ന നിലവിളിയുമായി ആരോ മുറിയിലേക്ക് ഓടിക്കയറിയത്.

അയാൾ കണ്ണീർ മറയിലൂടെ ശ്രദ്ധിച്ചു, അവളുടെ അച്ഛൻ......

എട്ട് വർഷങ്ങൾക്ക് മുൻപത്തെ ഔന്നത്യമാർന്ന പ്രതാപം അയാൾ ഓർമ്മിച്ചു, ആ വൈകുന്നേരത്തെ ഓർമ്മിച്ചു.

‘ഇറങ്ങടാ നായേ, ഈ മുറ്റത്തൂന്ന്‘ എന്ന ആക്രോശത്തെ ഓർമ്മിച്ചു.

അപമാനത്താലും നഷ്ടബോധത്താലും തകർന്ന് ചിതറി പൊട്ടിക്കരഞ്ഞു പോയ താഴ്ന്ന ജാതിക്കാരനായ  കാമുകനെ ഓർമ്മിച്ചു.

‘എന്റെ മോളെ അവൻ കൊന്നതാ ഡോക്ടറെ‘…. അവളുടെ അച്ഛൻ ഡോക്ടറുടെ കൈയിൽ ബലമായി പിടിച്ചുകൊണ്ട് ഏങ്ങുകയാണ്.

അയാൾ സ്തബ്ധനായി നിന്നു.

ആണെങ്കിൽ തന്നെ എല്ലാ തെളിവുകളും നശിപ്പിയ്ക്കപ്പെട്ടിരിയ്ക്കും.

ഇത്രയും കാലത്തെ ഔദ്യോഗിക ജീവിതം കൊണ്ട് അയാൾക്കത്രയും മനസ്സിലായിരുന്നു. വീട്ടിനുള്ളിൽ നടക്കുന്ന അതിക്രമങ്ങൾ തെളിയിക്കപ്പെടുന്നത് ഏത് കണ്ണു പൊട്ടനും യാതൊരു സംശയവുമില്ലാതെ മനസ്സിലാക്കാനാവുന്ന അടയാളങ്ങൾ ബാക്കിയാവുമ്പോൾ മാത്രമാണ്. 

അവൾക്ക് കുഞ്ഞുങ്ങളുണ്ടായിരിക്കുമോ?

അവളുടെ കുഞ്ഞുങ്ങൾ……….

ആ ഓർമ്മയിൽ അയാളുടെ മനസ്സ് കനൽക്കട്ടയായി പൊള്ളിയടർന്നു.

കണ്ണുകൾ തുടച്ചുകൊണ്ട് അയാൾ ചുറ്റും നോക്കി. താനിവിടെ വന്നിട്ട് എത്ര സമയമായെന്ന് ഓർമ്മിയ്ക്കാൻ കഴിയുന്നില്ല. ആ ഡോക്ടറുടെ മുഖത്ത് നിരാശ മാത്രമേയുള്ളൂ. യാതൊന്നും പ്രതീക്ഷിക്കാനില്ലെന്ന് അദ്ദേഹത്തിന് തികഞ്ഞ നിശ്ചയമുണ്ടോ? എന്നാലും വെറുതെ ഒരു ആശ ആ മുഖത്ത് തെളിയിച്ചു കൂടെ?

അവളുടെ അച്ഛൻ ഒരു പ്രതിമയെപ്പോലെ നിൽക്കുന്നു.

അയാൾ വളരെ പതിയെ അദ്ദേഹത്തിന്റെ തോളിൽ കൈവച്ചു.

അപ്പോൾ അവർക്കിടയിൽ ജാതികളുടെയോ സ്ഥാനമാനങ്ങളുടെയോ ഭാരമുണ്ടായിരുന്നില്ല.

മരണത്തിന്റെ കരിഞ്ഞ ഗന്ധം മാത്രം അവശേഷിച്ചിരുന്നു.

അദ്ദേഹം യാതൊരു മുഖംമൂടിയും ഇല്ലാതെ പൊട്ടിക്കരഞ്ഞു. അയാളും നിയന്ത്രിക്കാനാകാതെ ഏങ്ങലടിച്ചു പോയി.