Saturday, April 24, 2010

ഭാഗ്യമില്ലാത്ത മകൻ

വില കുറഞ്ഞ പരുത്തിത്തുണി കൊണ്ടുള്ള സൽവാർ കമ്മീസുകളന്വേഷിച്ചാണ് ഞാൻ രേണുവിന്റെ കൊച്ചു ഷോപ്പിലെത്തിച്ചേർന്നത്. രണ്ടാമത്തെ നിലയിലുള്ള ഫ്ലാറ്റിന്റെ മുൻ വശത്തെ മുറിയായിരുന്നു ഷോപ്പ്. വളരെക്കുറച്ച് സജ്ജീകരണങ്ങൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. ഒന്നു രണ്ട് തയ്യൽ മെഷീനുകളും ഒരു മേശയും ഞെരുങ്ങിയിരുന്ന ആ മുറിയിലാണ് സുന്ദരിയായ അവൾ പുതുമണവും മിനുസവും ഉള്ള തുണികൾ നിവർത്തിക്കാണിച്ചും പുഞ്ചിരിയോടെ മാത്രം സംസാരിച്ചും ഷോപ്പ് നടത്തിക്കൊണ്ടിരുന്നത്.

എന്തുകൊണ്ടോ ആദ്യ ദിവസം തന്നെ ഞങ്ങൾ സുഹൃത്തുക്കളായിത്തീർന്നു.

സ്കൂളിൽ പഠിയ്ക്കുന്ന മക്കളെക്കുറിച്ചും ഹാർട് പേഷ്യന്റായ അമ്മായിഅമ്മയെക്കുറിച്ചും ധാരാളം സംസാരിച്ച രേണു ഭർത്താവിനെക്കുറിച്ച് മാത്രം മൌനം പാലിച്ചു.

അവൾക്കെപ്പോഴും തിരക്കായിരുന്നു. ഷോപ്പിനു പുറമേ കൊച്ചുകുട്ടികൾക്കായി ബേബി സിറ്റിംഗും അവൾ നടത്തി. ഏതു സമയത്തും ഒന്നോ രണ്ടോ കൊച്ചുകുട്ടികൾ വാശി പിടിയ്ക്കുന്നതിന്റെയും അമ്മായിഅമ്മ അവരെ കൊഞ്ചിയ്ക്കുന്നതിന്റെയും ശബ്ദം ഷോപ്പിലെത്തിയിരുന്നു. കുഞ്ഞുങ്ങളുടെ വാശിക്കരച്ചിലുകൾ കൂടുതലാകുമ്പോൾ രേണു വിനയം നിറഞ്ഞ ക്ഷമാപണത്തോടെ അകത്തെ മുറിയിലേയ്ക്ക് പോകാറുണ്ടായിരുന്നു.

രണ്ട് ചപ്പാത്തിയും ദാലും കുറച്ച് ചോറും കറിയും സലാഡും അച്ചാറും തൈരും അടങ്ങുന്ന ഹോം ഫുഡും രേണുവിന്റെ ഫ്ലാറ്റിൽ ആവശ്യക്കാർക്ക് ലഭ്യമായിരുന്നു. തൊട്ടടുത്ത മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായിരുന്നു കൂടുതലും ആ ഭക്ഷണം കഴിച്ചിരുന്നത്.

പലതരം അച്ചാറുകളും അവൾ തയാർ ചെയ്തു വിറ്റിരുന്നു.

ഒരു നിമിഷം പോലും വിശ്രമമില്ലാത്ത, പമ്പരം പോലെ രേണു പകലുകൾ ചെലവാക്കി.

കുറച്ച് നാൾക്കകം എനിക്ക് അവളുടെ ഫ്ലാറ്റിലും സ്വാഗതം ലഭിച്ചു. ഞാൻ ആ വൃദ്ധയായ അമ്മയ്ക്കൊപ്പം ഗുരുദ്വാരയിൽ പോയി. കുഞ്ഞുങ്ങളുടെ കൂടെ പാർക്കിൽ ചെന്നിരുന്ന് ഐസ്ക്രീമും വെന്ത ചോളവും തിന്നുകയും മനം നിറയുവോളം ഊഞ്ഞാലാടുകയും ചെയ്തു.

അമ്മയിൽ നിന്നാണ് രേണു ഒരു വിധവയാണെന്ന് ഞാനറിഞ്ഞത്.

ആക്സിഡന്റിൽ മകൻ മരിയ്ക്കുകയും ചിതറിപ്പോയ ആ ശവശരീരം കണ്ട് അച്ഛൻ നെഞ്ചു തകർന്ന് യാത്രയാവുകയും ചെയ്ത ഇരട്ട ദുരന്തമായിരുന്നു അവരുടേത്.

കണ്ണീരില്ലാത്ത, ശില പോലെയുള്ള അവരുടെ മുഖത്തു നോക്കി ഞാൻ നിശ്ശബ്ദയായിരുന്നു.

ആ ദുരന്തത്തിൽ നിന്ന് കൈയും കാലുമിട്ടടിച്ച് ആഞ്ഞു തുഴഞ്ഞ് കര കയറുവാൺ രേണു പരിശ്രമിയ്ക്കുകയാണ്.

എന്റെ വീട്ടുടമസ്ഥ എന്നോട് പറഞ്ഞു. ‘ആ അമ്മയ്ക്ക് ഇവിടെ കിടന്ന് പാടുപെടേണ്ട ഒരു കാര്യവുമില്ല. ഫാക്ടറിയും കാറും ബംഗ്ലാവുമൊക്കെയുള്ള ഒരു മോനുണ്ട്. അവന്റെ കൂടെ പോയി സുഖമായിട്ട് കഴിയാം. മരുമകളും നല്ല കൂട്ടത്തിലാണ്. സ്നേഹവും മര്യാദയുമുണ്ട്. എന്നാലും തള്ള പോവില്ല എന്നു വെച്ചാൽ……’

‘അച്ഛൻ ഒടുവിൽ താമസിച്ചിരുന്നതിവിടെയായതു കൊണ്ടാവാം‘ എന്ന് വീട്ടുടമസ്ഥ സംഭാഷണം അവസാനിപ്പിച്ചു.

തയിയ്ക്കാൻ കൊടുത്ത തുണികൾ വാങ്ങുവാൻ ചെന്ന ദിവസം അമ്മയുടെ പണക്കാരനായ മകനെ കാണാനിടയായി.

വീട്ടുടമസ്ഥ പറഞ്ഞത് അക്ഷരം പ്രതി ശരിയാണെന്ന് എനിക്ക് ബോധ്യമായി.

മകനെയും ഭാര്യയേയും സ്നേഹത്തോടെ യാത്രയാക്കിയ അമ്മയോട് ഞാൻ അന്വേഷിച്ചു.

‘അവരുടെ കൂടെ പോയി പാർക്കാത്തതെന്ത്? പ്രത്യേകിച്ച് മരുമകൾ ഇത്ര സ്നേഹത്തോടെ വിളിയ്ക്കുമ്പോൾ……….ചിലപ്പോൾ ആരോഗ്യവും മെച്ചമായാലോ?’

അമ്മ ചിരിച്ചു.

‘ഞാൻ മാത്രം സുഖമായിരുന്നാൽ മതിയോ? ഞാൻ കൂടി പോയാൽ കാണാനഴകുള്ള ഈ കൊച്ചുപെണ്ണിന് ആരുടെയൊക്കെ ശല്യമുണ്ടാകുമെന്ന് ഓർത്തു നോക്കീട്ടുണ്ടോ?’

എനിക്ക് ഒരടി കിട്ടിയതു പോലെ തോന്നി.

അവർ തുടർന്നു.

‘ഞാനിവിടെയായതുകൊണ്ട് ചെറിയവൻ ഇടയ്ക്ക് വരും. കൊച്ചുങ്ങൾക്ക് ഇളയച്ഛന്റെ ഒരു നോട്ടമെങ്കിലും കിട്ടും. ഇവിടത്തെ കാര്യങ്ങൾ അവനും അറിയും’

ഞാൻ തല കുലുക്കി.

ആ കുടുംബവും ഞാനുമായുള്ള സൌഹൃദത്തിന് ആഴം വർദ്ധിച്ചുകൊണ്ടിരുന്നു. എനിക്ക് നല്ല വസ്ത്രങ്ങൾ തെരഞ്ഞെടുത്തു തരുന്നതിൽ രേണു ഔത്സുക്യം പ്രദർശിപ്പിച്ചു. പലപ്പോഴും ബ്യൂട്ടി ടിപ്പുകൾ നൽകി. പാചകം ചെയ്യാൻ മടിയുള്ള ഞാനിടയ്ക്കിടെ അടുക്കള അടച്ചിടുകയും അവളുടെ ഹോം ഫുഡ് വരുത്തി സ്വാദോടെ ഭക്ഷിയ്ക്കുകയും ചെയ്തു.

കല്യാണപ്പാർട്ടിയ്ക്ക് പോകാനായി അലുക്കും തൊങ്ങലുകളുമുള്ള ചില ഫാഷൻ വസ്ത്രങ്ങളുമന്വേഷിച്ചാണ്, ഒരു മാസം കഴിഞ്ഞ് ഞാൻ രേണുവിന്റെ ഷോപ്പിലെത്തിയത്.

അമ്മ പതിവില്ലാതെ മേശയ്ക്കു പുറകിൽ ഇരിയ്ക്കുന്നുണ്ടായിരുന്നു. കൂടാതെ അയൽ പക്കത്തെ ചില വീട്ടമ്മമാരും അവിടെ സന്നിഹിതരായിരുന്നു.

അല്പം ആഡംബരത്തോടെയുള്ള ഒരു വസ്ത്രവും കൈയിൽ പിടിച്ച് ആലോചിച്ചിരുന്ന എന്നോട് അത് എടുത്തണിയുവാൻ രേണു നിർബന്ധിച്ചുകൊണ്ടിരുന്നു. അത്തരം ചില മുന്തിയ വസ്ത്രങ്ങൾ അവൾ എന്നെ കാണിച്ചു.

എല്ലാ സ്ത്രീകളും ആവേശത്തോടെ ആ വസ്ത്രങ്ങൾ പരിശോധിച്ചു.

മാമ്പഴത്തിന്റെ നിറവും മനോഹരമായ ചിത്രപ്പണികളുള്ളതുമായ ഒരു സൽവാർ കമ്മീസ് ഉയർത്തിക്കാട്ടി രേണു എന്നോട് പറഞ്ഞു. ‘ഇതെടുത്തോളൂ. ഇത്തരം ഒരെണ്ണമേ ബാക്കി ഉള്ളൂ.‘

അയല്പക്കക്കാരി വീട്ടമ്മയും എന്നെ പ്രോത്സാഹിപ്പിച്ചു.

‘അതെ എടുത്തോളൂ. രേണുവിന് ഒരു സഹായമാകും. ഇതു പോലത്തേതൊക്കെ ശേഷിച്ചാൽ അവൾക്ക് സ്വന്തമായി ഉപയോഗിയ്ക്കാനും പറ്റില്ല. പാവം, അവൾ ഒരു ഭാഗ്യമില്ലാത്ത വിധവയല്ലേ? ദൈവം അവൾക്ക് ഈ ഗതി വരുത്തിയല്ലോ.’

‘ശരിയാണ്. ഞാൻ കഴിഞ്ഞ ജന്മത്തിൽ ചെയ്ത പാപം കൊണ്ടായിരിയ്ക്കും അദ്ദേഹം ഇത്ര പെട്ടെന്ന്…………. ‘രേണുവിന്റെ ശബ്ദം ഇപ്പോൾ ഇടറി.

കണ്ണുനീർ ആ ഭംഗിയുള്ള കവിൾത്തടങ്ങളിലൂടെ ഒഴുകി വീണു.

‘അല്ല, രേണു. നീ ഒരു പാപവും ചെയ്തിട്ടില്ല. നീ നിർഭാഗ്യവതിയുമല്ല. ഭാഗ്യമില്ലാത്തത് എന്റെ മകനാണ്. നിന്നെപ്പോലെ ഒരു പെണ്ണിനോടൊപ്പം ജീവിയ്ക്കാനുള്ള ഭാഗ്യം അവനുണ്ടായില്ല. പിന്നെ ആ ഉടുപ്പ് ഇഷ്ടമായില്ലെങ്കിൽ എടുക്കേണ്ട. അത് രേണുവിന് നന്നേ ചേരും. ബന്ധുക്കളുടെ കല്യാണപ്പാർട്ടിയ്ക്ക് ആ ഉടുപ്പും ധരിപ്പിച്ച്, എനിക്കെന്റെ സുന്ദരിയായ മരുമകളേയും കൊണ്ട് പോകാമല്ലോ.’

അമ്മയുടെ ഉറച്ച വാക്കുകൾ മുറിയിൽ ഇറുത്തെടുക്കാവുന്ന മൌനം നിർമ്മിച്ചു. പൊട്ടും പൂവും വർണ്ണാഭമായ വസ്ത്രങ്ങളും ധരിച്ച സുമംഗലികൾക്കാർക്കും തന്നെ അത് ഭേദിയ്ക്കാനായില്ല.

തണുത്ത കാറ്റ് ജനലിലൂടെ അകത്തേയ്ക്ക് വന്നു കൊണ്ടിരുന്നു.

Thursday, April 15, 2010

സ്വന്തം ഭർത്താവിന്റെയല്ലേ………. സാരമില്ല. (അറപ്പിന്റെ ഏകപക്ഷം)



                      

മെഡിക്കൽ കോളേജിൽ പഠിയ്ക്കുന്ന മകൻ സമരത്തിലാണ്.

ജാതിയുടെ പേരിലുള്ള സംവരണങ്ങളെയെല്ലാം അവനും സുഹ്റുത്തുക്കളും എതിർക്കുന്നു.

സമരം അക്രമാസക്തമായേക്കുമെന്നാണ് ശ്രുതി.

ഇടയ്ക്ക് ഫോൺ ചെയ്യണമെന്ന് നിർദ്ദേശിച്ചിരുന്നുവെങ്കിലും അവനായതു കൊണ്ട് മറന്നേയ്ക്കാനും മതി.

മകനെക്കുറിച്ച് ഓർമ്മിക്കുമ്പോൾ മനസ്സിൽ ആധി നിറയുന്നു. അവൻ സുരക്ഷിതനായിരിക്കട്ടെ.

രോഗികൾക്ക് മനസ്സമാധാനം നൽകേണ്ട ഡോക്റുടെ മനക്ലേശം ആരോട് പറയാനാണ്?

കർച്ചീഫ് കൊണ്ട് കണ്ണും മുഖവും അമർത്തിത്തുടച്ചിട്ട് മേശപ്പുറത്തിരുന്ന ലിസ്റ്റിൽ നോക്കി ആദ്യത്തെ രോഗിയെ വിളിച്ചു.

കണ്ണഞ്ചിപ്പിക്കുന്ന വിധം ഉടുത്തൊരുങ്ങിയിരുന്ന ഒരു ചെറുപ്പക്കാരിയാണ് പേരു വിളിച്ചപ്പോൾ മുറിയിലേക്ക് കടന്നു വന്നത്.

ഡോക്ടറെ കാണുകയല്ല, കല്യാണപ്പാർട്ടിയ്ക്ക് പോകലാണ് ആവശ്യമെന്ന മട്ടായിരുന്നു അവളുടേത്.

അതീവ സൌഹ്റുദത്തോടെ പുഞ്ചിരിക്കുകയും അവളോട് ഇരിക്കാൻ പറയുകയും ചെയ്തു. ഈ പുഞ്ചിരിയും സ്നേഹപ്രകടനവുമെല്ലാം ജോലിയുടെ ഭാഗമാണ്. തന്നെ സമീപിയ്ക്കുന്നവരുടെ മനസ്സു തുറന്ന് കാണാനുള്ള ആദ്യ പടി.

ഒരു തരം ലജ്ജയോ പറയണോ വേണ്ടയോ എന്ന സംശയമോ ആണ് ചെറുപ്പക്കാരിയെ വിഷമിപ്പിക്കുന്നതെന്ന് തോന്നി.

വീണ്ടും ആ മധുരപ്പുഞ്ചിരി പുറത്തെടുത്തതിനൊപ്പം അവളുടെ കൈപ്പടത്തിൽ ചെറുതായി ഒന്ന് സ്പർശിക്കുക കൂടി ചെയ്തപ്പോൾ, ചെറുപ്പക്കാരി ദീർഘമായി നിശ്വസിച്ചു.

ഇങ്ങനെയാണ് എപ്പോഴും തുടങ്ങുന്നത്, എല്ലാവരും.

‘ചെറിയ ഒരു പ്രശ്നമായിട്ടേ ഇതാർക്കും തോന്നൂ, പക്ഷെ, എനിക്കിത് വലിയ പ്രശ്നമാണ്.’

‘പറയൂ, പരിഹാരമില്ലാത്ത പ്രശ്നമൊന്നുമില്ല, ഈ ലോകത്തിൽ. ഞാൻ കേൾക്കട്ടെ, വിഷമിയ്ക്കാതെ ധൈര്യമായിരിക്കു.‘

അവൾ മുഖം തുടച്ചു, നാവു നീട്ടി വരണ്ട ചുണ്ടുകളെ തടവി.

മേശപ്പുറത്തിരുന്ന വെള്ളം നിറച്ച ഗ്ലാസ് നീക്കി വെച്ചപ്പോൾ, ആശ്വാസത്തോടെ ഒറ്റ വീർപ്പിനു കുടിച്ചു തീർത്തു.

വീണ്ടും പഴയ മധുരപ്പുഞ്ചിരിയോടെ പ്രോത്സാഹിപ്പിച്ചു.

‘പറയൂ, ധൈര്യമായി പറയൂ.‘

അവൾ ചെറിയ ശബ്ദത്തിൽ സംസാരിക്കാൻ തുടങ്ങി.

‘എനിക്ക് അങ്ങനെ പറയാൻ മാത്രം ബുദ്ധിമുട്ടൊന്നുമില്ല ഡോക്ടർ. നല്ല വിദ്യാഭ്യാസവും ജോലിയും പണവും ഒക്കെയുള്ള ഭർത്താവാണ്. സ്വന്തം വീടുണ്ട്. അമ്മായിഅമ്മ അധികം സംസാരിയ്ക്കാറില്ല. പുറമേ നിന്ന് നോക്കിയാൽ ഒരു പ്രശ്നവും എനിക്കില്ല.‘

അതെ, ആദ്യത്തെ സൂചന വീണു കഴിഞ്ഞു. പുറത്തു കാണാത്ത അകമേ നീറുന്ന ഒരു പ്രശ്നമാണുള്ളത്.

‘അദ്ദേഹത്തിന്റെ ………..‘

പിന്നെയും നിശ്ശബ്ദത. വേണമോ വേണ്ടയോ എന്ന സംശയം മനസ്സിൽ നാമ്പിടുന്നത് ആ മിഴികളിൽ വായിയ്ക്കാമായിരുന്നു.

കണ്ണുകൾ അവളുടെ മുഖത്ത് ഉറപ്പിച്ചുകൊണ്ട് കസേരയിൽ ചാഞ്ഞിരുന്നു. ആ മനസ്സു തുറക്കാതിരുന്നാൽ അത് തന്റെ പരാജയമായിരിക്കുമല്ലോ.

അവൾ വിക്കലോടെ പറയാൻ ശ്രമിച്ചു.

‘ഞാൻ പറയുന്നത് ആരുമറിയരുത്. രഹസ്യമായിരിയ്ക്കണം.’

തികച്ചും ഔദ്യോഗികമായ ആത്മവിശ്വാസവും സൌഹ്റുദവും പ്രകടിപ്പിച്ചു കൊണ്ട് അന്തസ്സായി തല കുലുക്കി.

അവൾ പെട്ടെന്ന് പറഞ്ഞു. ‘അദ്ദേഹത്തിന്റെ വിചിത്രമായ ശീലമാണ് എന്നെ വിഷമിപ്പിക്കുന്നത്. എനിക്ക് ചിലപ്പോഴൊക്കെ വലിയ അറപ്പു തോന്നുന്നു. പ്രത്യേകിച്ച് ഭക്ഷണം കഴിയ്ക്കുവാൻ വിഷമമാകുന്നു. ഞാൻ കൈകൾ ഡെറ്റോളും ലൈസോളുമുപയോഗിച്ച് പലവട്ടം കഴുകാറുണ്ട്. എന്നിട്ടും എനിക്ക് സഹിയ്ക്കാൻ കഴിയുന്നില്ല.’

‘എന്തു ശീലമാണ് നിങ്ങളെ ഇത്ര ബുദ്ധിമുട്ടിയ്ക്കുന്നത്? ധൈര്യമായി പറഞ്ഞുകൊള്ളൂ. എങ്കിൽ മാത്രമേ എനിക്ക് നിങ്ങളെ സഹായിയ്ക്കാനാകു.’

ആ മുഖത്ത് ലജ്ജയുടെയും കഠിനമായ ആത്മനിന്ദയുടെയും രേഖകൾ തെളിഞ്ഞു.

‘അദ്ദേഹത്തിന് ഇക്കാര്യത്തിൽ മാത്രം കുട്ടികളുടെ ശീലമാണ്,‘ പിന്നെയും നിറുത്തിയ അവൾക്ക് സമയം നൽകി. നിശ്ശബ്ദത പാലിക്കുന്നതും ഒരു തന്ത്രമായതു കൊണ്ട് യാതൊരു തിരക്കും കാണിയ്ക്കാതെ കാത്തു.

‘അദ്ദേഹം റ്റോയ്ലെറ്റിൽ പോയാൽ ഞാൻ ക്ലീൻ ചെയ്തുകൊടുക്കണമെന്ന് നിർബന്ധിയ്ക്കുന്നു. അദ്ദേഹത്തിന് അത് അറപ്പാണത്രെ.‘ ചെറുപ്പക്കാരി മുഖത്തു നോക്കാതെ വളരെ വേഗം പറഞ്ഞു തീർത്തു.

പെട്ടെന്ന് ചിരിയ്ക്കാനാണ് തോന്നിയത്. എങ്കിലും ഗൌരവത്തോടെ ചോദിച്ചു. ‘അദ്ദേഹത്തിന് സ്വയം ക്ലീൻ ചെയ്യാൻ പറ്റാത്ത വിധത്തിൽ എന്തെങ്കിലും ഡിസെബിലിറ്റിയുണ്ടോ?‘

‘ഇല്ല, ഹി ഈസ് വെൽ ബിൽട്ട്. നൊ പ്രോബ്ലം അറ്റ് ആൾ.‘

‘നിങ്ങൾ അനുസരിയ്ക്കാതിരുന്നാൽ…………’

‘ഭയങ്കരമായി കോപിയ്ക്കും, പേടി കാരണം അദ്ദേഹം പറയുന്നതെല്ലാം ഞാൻ കേൾക്കാറുണ്ട്.‘

ഇപ്പോൾ അവളുടെ മുഖത്ത് ഭീതിയും പരിഭ്രമവും കാണുന്നുണ്ട്.

ഫോൺ ബെല്ലടിച്ചപ്പോൾ അവൾ ഞടുങ്ങുന്നത് കൌതുകത്തോടെ ശ്രദ്ധിച്ചു.

മകൻ.

കോളേജിലെ സമരപ്പന്തലിൽ നിന്നാണ്. വിശേഷിച്ചൊന്നുമില്ല. ഇടയ്ക്ക് വിളിച്ച് വിവരം പറയണമെന്ന് ആവശ്യപ്പെട്ടിരുന്നുവല്ലോ. അതനുസരിയ്ക്കുന്നുവെന്ന് മാത്രം.

പെട്ടെന്ന് തന്നെ അവളിലേയ്ക്ക് മടങ്ങി വന്നു.

‘കോപിയ്ക്കുക മാത്രമോ അതോ തല്ലുകയും ചെയ്യാറുണ്ടോ?‘

താഴോട്ട് നോക്കിക്കൊണ്ടായിരുന്നു മറുപടി.

‘അധികം അവസരമുണ്ടാക്കിയിട്ടില്ല.‘

‘എത്ര നാളായി കല്യാണം കഴിഞ്ഞിട്ട്?‘

‘എട്ട് വർഷമായി.‘

‘കുഞ്ഞുങ്ങളുണ്ടോ?‘

‘ഉണ്ട്, ഒരു മകൾ. ഏഴു വയസ്സായി.‘

അവൾ എന്തോ പറയാൻ തുടങ്ങിയത് നിറുത്തിക്കളഞ്ഞുവെന്ന് തോന്നി. അതു കൊണ്ട് പ്രോത്സാഹിപ്പിച്ചു.

‘പറയൂ എല്ലാം തുറന്നു പറയൂ. പ്രശ്നങ്ങൾ പരിഹരിയ്ക്കാൻ അത് നമ്മെ സഹായിയ്ക്കും.‘

‘കുഞ്ഞ് ബോർഡിംഗിലാണ്. അവളെന്റെ അടുത്തുണ്ടെങ്കിൽ ഞാൻ എങ്ങനെയും സമാധാനിക്കുമായിരുന്നു. ഇപ്പോൾ അതും സാധിക്കുന്നില്ല.’

‘ചെറിയ കുട്ടിയെ ബോർഡിംഗിലാക്കിയതെന്താണ്? നിങ്ങൾ ഉദ്യോഗസ്ഥയാണോ?’

‘നല്ല കുട്ടിയാകാൻ ബോർഡിംഗാണ് വേണ്ടതെന്ന് അദ്ദേഹവും അമ്മായിഅമ്മയും പറഞ്ഞു.‘

ജോലിയെക്കുറിച്ച് മൌനം പാലിച്ചതിൽ നിന്ന് ഉദ്യോഗസ്ഥയല്ലെന്ന് മനസ്സിലായി. അപ്പോൾ കുഞ്ഞിനെ അകറ്റി നിറുത്തിയിരിയ്ക്കുന്നതെന്തു കൊണ്ടായിരിയ്ക്കും?

വരട്ടെ, ധിറുതി കൂട്ടേണ്ട. എല്ലാ രഹസ്യങ്ങളുടേയും പൂട്ടുകൾ മെല്ലെ മെല്ലെ തുറക്കപ്പെടുമല്ലോ.

‘അപ്പോൾ പകൽ മുഴുവൻ നിങ്ങൾ എന്തു ചെയ്യും? അനാവശ്യചിന്തകൾ മനസ്സിനെ അലട്ടുകയില്ലേ?’

‘എനിക്ക് പ്രത്യേകിച്ച് പണിയൊന്നുമില്ല. വീട്ടിൽ പാചകക്കാരനും മറ്റ് വേലക്കാരും ഡ്രൈവറുമുണ്ട്. അദ്ദേഹത്തിന്റെ അമ്മ എല്ലാ കാര്യങ്ങളും ഭംഗിയായി നോക്കും.’

‘എവിടെയാണ് നിങ്ങൾ വളർന്നതും പഠിച്ചതുമൊക്കെ?’

‘ഇവിടെത്തന്നെ.‘

അപ്പോൾ ഗ്രാമീണയോ പരിഷ്ക്കാരമറിയാത്തവളോ ആകാൻ വഴിയില്ല.

‘എത്രത്തോളം പഠിച്ചു?‘

ഇപ്പോൾ ആ മുഖം കുനിഞ്ഞു. വളരെ മെല്ലെയായിരുന്നു മറുപടി.

‘ഞാൻ …..ഞാൻ ….ഡോക്ടറാണ്.

ഞടുക്കം തോന്നിയെങ്കിലും അത് പുറത്ത് കാണിച്ചില്ല. സാധാരണ മട്ടിൽ ചോദിച്ചു.

‘പിന്നെ, ജോലിയോ പ്രൈവറ്റ് പ്രാക്ടീസോ ഒന്നും ചെയ്യാത്തതെന്താണ്?‘

‘അദ്ദേഹത്തിന്റെ വീട്ടിൽ സ്ത്രീകൾ ജോലിയ്ക്ക് പോയി പണമുണ്ടാക്കേണ്ട ഗതികേടില്ല‘.

ഉള്ളിൽ തോന്നിയ ക്ഷോഭം അടക്കി. ഭർത്താവിനെ മാത്രം പറഞ്ഞിട്ടെന്താ? ഇവർക്കും സ്വന്തം കാലിൽ നിൽക്കാൻ ആഗ്രഹമില്ല. അണിഞ്ഞൊരുങ്ങി നടക്കണമെന്നേയുള്ളൂ.

‘നിങ്ങൾ ജോലി ചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടോ?‘

അല്പനേരത്തെ മൌനത്തിനു ശേഷം മറുപടി വന്നു.

‘അദ്ദേഹവും അമ്മയും എന്നെ കർശനമായി വിലക്കിയതുകൊണ്ട്…………‘

‘നിങ്ങളുടെ മാതാപിതാക്കന്മാർ സംസാരിച്ചു നോക്കിയില്ലേ?‘

‘എന്റെ വീട്ടിലെ ആരുമായും എനിക്ക് ഒരു ബന്ധവുമില്ല.’

‘ലൌ മാര്യേജ്?‘

ക്രീം പുരട്ടി തിളക്കം വരുത്തിയ മുഖത്ത് ലജ്ജയുടെ നിറം പടർന്നു.

അതു ശരി. ഭർത്താവ് കൈയൊഴിഞ്ഞാൽ പിന്നെ ഒരു വഴിയുമില്ല. അതാണ് അയാൾക്ക് ശൌചം പോലും ചെയ്തു കൊടുത്ത് അനുസരണക്കുടുക്കയായ പാവക്കുട്ടിയായി കഴിഞ്ഞു കൂടുന്നത്. സ്വന്തം താല്പര്യങ്ങൾ എല്ലാം മൂടി വെച്ച് ജീവിക്കേണ്ടി വരുന്നതിലെ മനപ്രയാസമാണ് ഇവരുടെ ഏറ്റവും വലിയ പ്രശ്നം. കാര്യങ്ങൾ തീരുമാനിക്കാനുള്ള കഴിവും അവകാശവും ഉപയോഗിയ്ക്കാൻ വേണ്ട ആത്മാഭിമാനം ഇവരിൽ ഉണർത്താൻ കഴിയണം. പിന്നീട് ഒന്നോ രണ്ടോ തവണ ഭർത്താവിനെയും കൂട്ടി വരാൻ പറയാം. അയാളെയും ചില കാര്യങ്ങൾ പറഞ്ഞു ധരിപ്പിക്കേണ്ടതായി വരും.

‘നിങ്ങൾ സ്വന്തം കഴിവുകൾ മൂടി വെയ്ക്കരുത്. അതുപയോഗിക്കണം. വീട്ടിലെ പാചകം മുതൽ എല്ലാ കാര്യത്തിലും വളരെ ആക്റ്റീവായി ഇടപെടണം. ജോലി ചെയ്യണമെന്ന് ആദ്യം നിങ്ങൾ സ്വയം തീരുമാനിയ്ക്കണം. കുഞ്ഞിനെ കൂടെ നിറുത്തി വളർത്തുന്നതാണ് നല്ലതെന്ന് ഭർത്താവിനോട് തുറന്നു പറയണം. നിങ്ങൾ സ്വന്തം നിലപാട് വ്യക്തമാക്കുമ്പോൾ അദ്ദേഹം അനാവശ്യമായ ശുശ്രൂഷകൾ ആവശ്യപ്പെടില്ല. നിങ്ങളുടെ ആത്മവിശ്വാസം കണ്ട് ഭർത്താവിന് വലിയ മാറ്റങ്ങൾ വരും.’

‘അത്………അത്…… വീട്ടിൽ പാചകം ചെയ്യാൻ ഒക്കെ ………..ആളുണ്ട്. അടുക്കളയിൽ വേറെ ആരും പോകുന്നത് അമ്മയ്ക്കിഷ്ടമല്ല.’

‘വേണ്ട. നിങ്ങൾ വിഭവങ്ങൾ തീരുമാനിയ്ക്കു. ഇന്നത്തെ ലഞ്ചിന് ഈ കറിയുണ്ടാക്കുവാൻ പറയൂ. അങ്ങനെ മെല്ലെ മെല്ലെ ശരിയാക്കാൻ സാധിയ്ക്കും.’

‘എനിക്ക് അതൊന്നും പറയാൻ കഴിയില്ല, ഡോക്ടർ. അമ്മ്യ്ക്ക് ഇഷ്ടപ്പെടില്ല.’

‘അവർക്ക് നിങ്ങളോട് ഇഷ്ടക്കുറവുണ്ടോ?‘

അവർ തല പകുതി ആട്ടി, പെട്ടെന്ന് നിറുത്തുകയും ചെയ്തു. എന്തോ ഒളിയ്ക്കാൻ പാടുപെടുന്ന പോലെ. ലൌമാര്യേജ് കഴിച്ച് വീട്ടിൽ വരുന്ന മരുമകളെ അമ്മായിഅമ്മമാർ ഇഷ്ടപ്പെടാത്തതു സാധാരണയാണല്ലോ. പെട്ടെന്നാണ് ആ വെളിപാട് തോന്നിയത്. ഇനി ഇവർ വ്യത്യസ്ത മതത്തിൽ പെട്ടവരായിരിയ്ക്കുമോ?

‘നിങ്ങൾ വ്യത്യസ്ത മതങ്ങളിൽ പെട്ടവരാണോ?‘

‘അയ്യോ, അല്ല. മതമൊക്കെ ഒന്നു തന്നെ. അദ്ദേഹം എന്നെക്കാളുമൊക്കെ ഉയർന്ന…. ഞാൻ ……ഞാൻ…‘

താഴ്ന്ന ജാതിക്കാരിയാണെന്നു തോന്നുന്നില്ല. നല്ല വെളുത്ത നിറം. ജാതിയിൽ താഴ്ന്നവരിൽ ഇത്ര വെളുത്ത നിറം അപൂർവമായേ കാണാറുള്ളൂ.

‘പറയൂ, നിങ്ങൾ..?‘

‘ഞങ്ങൾ……ഞങ്ങൾ തോട്ടികളാണ്.‘ ലജ്ജ കൊണ്ടും വൈവശ്യം കൊണ്ടും അവൾ പാതാളത്തോളം താഴ്ന്നു.

അതു ശരി.

അങ്ങനെ വരട്ടെ.

തോട്ടിച്ചിയ്ക്കാണോ ഡോക്ടറായതു കൊണ്ട് മലത്തോട് അറപ്പ്? മകൻ സംവരണത്തെ ഇത്ര രൂക്ഷമായി എതിർക്കുന്നതെന്തിനാണെന്നു ഇപ്പോൾ മനസ്സിലായി.

‘നിങ്ങൾ ഒന്നിച്ചാണോ മെഡിസിനു പഠിച്ചത്?‘

അവളുടെ തല വീണ്ടും ആടി.

കുറച്ച് നേരം നിശ്ശബ്ദമായി കസേരയിൽ ചാരി ഇരുന്നു. ആ അമ്മായിയമ്മ എത്ര വലിയ കഷ്ടപ്പാടാണനുഭവിയ്ക്കുന്നതെന്ന് മനസ്സിലാക്കാനാവുന്നുണ്ട്. അവർക്ക് ആഹാരം പോലും ശരിയ്ക്ക് ഇറങ്ങുന്നുണ്ടാവില്ല. എങ്കിലും ഇവളെ അവർ വീട്ടിൽ താമസിപ്പിയ്ക്കുന്നുണ്ടല്ലോ. അവർ വളരെയധികം പുരോഗമനാശയങ്ങളുള്ളവരായിരിയ്ക്കണം.

‘ഞാൻ ആലോചിയ്ക്കയായിരുന്നു, തോട്ടികളിൽ എത്ര പേർക്ക് ഈ ജീവിത നിലവാരവും വിദ്യാഭ്യാസവും കിട്ടിക്കാണുമെന്ന്. സ്വയം കിട്ടിയ ഭാഗ്യത്തിൽ സന്തോഷിക്ക്. അതാണ് ബുദ്ധിയും ബോധവുമുള്ളവർ ചെയ്യുക. സ്വന്തം ഭർത്താവിന്റെയല്ലേ, സാരമില്ല. മറ്റാരുടെയുമല്ലല്ലോ. അദ്ദേഹം എല്ലാ കാര്യങ്ങളിലും പങ്കാളിത്തമാഗ്രഹിയ്ക്കുന്നുവെന്ന് മനസ്സിലാക്ക്. അദ്ദേഹത്തെ പോലെ നിലയും വിലയുമുള്ള ഒരാൾക്കൊപ്പം ജീവിയ്ക്കാൻ സാധിയ്ക്കുന്നത് ശുശ്രൂഷിയ്ക്കാൻ സാധിയ്ക്കുന്നത് ഒക്കെ എത്ര വലിയ ദൈവാനുഗ്രഹമാണ്! യഥാർത്ഥത്തിൽ സീരിയസ്സായ ഒരു പ്രശ്നവുമില്ല എന്നതാണ് ഇവിടെയുള്ള ഏക പ്രശ്നം‘

സംഭാഷണം അവസാനിപ്പിച്ചതിന്റെ സൂചനയായി, അടുത്ത രോഗിയുടെ പേരിനു വേണ്ടി പരതുന്നതായി ഭാവിച്ചു.

ചെറുപ്പക്കാരി മിന്നുന്ന സാരി ഒതുക്കിക്കൊണ്ട് എഴുന്നേറ്റു. അപ്പോൾ അവളുടെ കൈകളിലെ വളകൾ കിലുങ്ങി.

കസേരയിലെ കുഷൻ കവറും മേശവിരിയുമൊക്കെ വല്ലാതെ മുഷിഞ്ഞിരിയ്ക്കുന്നുവെന്നും അത് വൈകുന്നേരം തന്നെ മാറ്റാൻ പ്യൂണിനോട് പറയണമെന്നും സ്വന്തം കൈകൾ സോപ്പിട്ട് കഴുകുമ്പോൾ ഡോക്ടർ ഓർമ്മിച്ചു. അത് ഇന്നലെ മാറ്റിയതേയുള്ളൂവെന്ന് അവൻ പറയുവാനിടയുണ്ടെങ്കിലും.

ക്ലിനിക്കിന്റെ വാതിൽ കടന്നു പുറത്തേയ്ക്കു നടക്കുമ്പോൾ ആ ചെറുപ്പക്കാരി വിചാരിയ്ക്കയായിരുന്നു. അമ്മായിയമ്മ തന്നോട് ഒരക്ഷരം പോലും സംസാരിയ്ക്കാറില്ലെന്ന് ഡോക്ടറോട് പറഞ്ഞില്ല. ഭർത്താവിന്റെ വീട്ടിലെ ബാത്റൂമുകളും ടോയിലറ്റുകളും കഴുകി വെടിപ്പാക്കുന്നത് മാത്രമാണ് തന്റെ ജോലിയെന്നും പറഞ്ഞില്ല.

അതു മറന്നുപോയി.

പൊടുന്നനെ ഒരു ഗ്ലാസ് വീണുടയുന്ന ശബ്ദം അവളെ തേടിയെത്തി.

Thursday, April 8, 2010

മൊളേരിപ്പായിസം

‘അയ്യോ, ന്റെ ദയിവേ…………‘

ദയനീയമായ ആ കരച്ചിൽ കേട്ടാണ് ഞാനും അനിയത്തിയും ഉമ്മറത്തേയ്ക്ക് ഓടിച്ചെന്നത്.

മുറ്റത്ത് മാവിൻ ചുവട്ടിൽ കരി പോലെ കറുത്ത്, നന്നെ കുറുതായ ഒരു തള്ള വീണു കിടക്കുകയാണ്. അല്പം ഭയം തോന്നിയെങ്കിലും അടുത്ത് ചെന്ന് നോക്കി.

ലക്ഷക്കണക്കിന് ചുളിവുകളുള്ള മുഖം. അടഞ്ഞ കൺപോളകൾക്കുള്ളിൽ നിന്ന് കണ്ണീരൊലിച്ചിറങ്ങുന്നു. അതി ദീനം കിതയ്ക്കുന്നുമുണ്ട്. ആകെപ്പാടെ ഒരു പന്തിയില്ലായ്മ.

വേറെന്തു ചെയ്യാൻ? അമ്മീമ്മയെ വിളിയ്ക്കുകയല്ലാതെ.

അകത്ത് നിന്ന് ഓടി വന്ന അമ്മീമ്മ, പെട്ടെന്ന് തന്നെ കാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തു. തള്ളയുടെ കറുത്ത മുഖത്ത് കുറച്ച് വെള്ളം കുടഞ്ഞപ്പോൾ ആ കണ്ണുകൾ മിഴിഞ്ഞു. അറപ്പ് തോന്നുന്ന വിധത്തിൽ കൺപോളകളിൽ മഞ്ഞച്ച പീള വടു കെട്ടിയത് കാണാമായിരുന്നു.

തള്ള പതുക്കെ ഇരിയ്ക്കാൻ ശ്രമിച്ചു. എന്നാലും വേച്ച് പോകുന്നു. സാധാരണയായി പരിചയമുള്ളവരെ പോലും സ്പർശിയ്ക്കാത്ത അമ്മീമ്മ, ആ അപരിചിതയുടെ കൈയ്ക്ക് പിടിച്ച് ഇരിയ്ക്കാൻ സഹായിക്കുന്നത് കണ്ടപ്പോൾ അൽഭുതം തോന്നി. പെട്ടെന്ന് തന്നെ അത് മാറുകയും ചെയ്തു.

ആ തള്ളയുടെ ഇടത് കാലും കൈയും തളർന്നതായിരുന്നു. കൈ വാഴപ്പിണ്ടി പോലെ കുഴഞ്ഞ് കിടക്കുന്നു. കാലിന് ലേശം കൂടി സ്വാധീനമുണ്ട്. അമ്മീമ്മയ്ക്ക് അതെങ്ങനെയാണാവോ ഇത്ര പെട്ടെന്ന് മനസ്സിലാക്കാനായത്?

തള്ള ഒരു മൊന്ത നിറയെ പച്ചവെള്ളം ഗ്ലും ഗ്ലും എന്ന് കുടിച്ച് തീർത്തു. എന്നിട്ട് മൂവാണ്ടൻ മാവും ചാരി ഇരിപ്പായി. അമ്മീമ്മ ഒരു കീറിയ കോട്ടൺ സാരിയും ഇത്തിരി അരിയും ലേശം എണ്ണയും കൊടുത്തു. ഇതിനൊക്കെപ്പുറമേ ഒരു ചില്ലു ഗ്ലാസിൽ ചായയും.

അതായിരുന്നു തുടക്കം.

അന്നൊരു ശനിയാഴ്ചയായിരുന്നു. അമ്മീമ്മയ്ക്കും ഞങ്ങൾക്കും സ്കൂളില്ലാത്ത ദിവസം.

ശനിയാഴ്ചകളിൽ അമ്മീമ്മയെ കാണാൻ ആരെങ്കിലുമൊക്കെ വരാറുണ്ടായിരുന്നു. പച്ചക്കറിക്കാരൻ ഔസേപ്പ്, കപ്പ വിൽക്കുന്ന കത്രീന, അമ്മീമ്മയെ പഠിപ്പിച്ചിട്ടുള്ള, പച്ചവെള്ളം പോലെ ഇംഗ്ലീഷ് പറയുന്ന, പണ്ട് കാലത്തേ ഇംഗ്ലണ്ടിലൊക്കെ പോയ, അമ്മിണിക്കുട്ടിയമ്മ ടീച്ചർ…………………..

അങ്ങനെ കുറച്ച് പേർ.

ഒരു സ്ഥിരം ശനിയാഴ്ച സന്ദർശക കൂടി ആ വരിയിൽ സ്ഥാനം പിടിച്ചു.

തള്ള വരുന്നത് പിച്ചയ്ക്കാണ്. കച്ചവടത്തിനും സൌഹ്റുദം പുതുക്കാനുമൊന്നുമല്ല. ഒരു പന്ത്രണ്ട് മണിയാകുമ്പോൾ ‘ന്റെ തമ്പിരാട്യേ……. ‘എന്ന് കരയും മട്ടിലുള്ള അടഞ്ഞ ശബ്ദത്തിൽ വിളിച്ച് തള്ള മൂവാണ്ടൻ മാവിന്റെ ചുവട്ടിൽ ഹാജർ വെയ്ക്കും. കൈയും കാലും സ്വാധീനം കുറഞ്ഞതായതുകൊണ്ട് വല്ലാത്ത ഒരു ഏന്തലോടെയും ആട്ടത്തോടെയുമാണ് നടക്കുക. നടക്കുന്നതിനിടയിൽ എന്തൊക്കെയോ പിച്ചും പേയും പറയുന്നുമുണ്ടാവും.

ഒരു മൊന്ത നിറയെ വെള്ളവും വാങ്ങിക്കുടിച്ച്, മാവിന്റെ തണലിൽ കിടന്ന് പതുക്കെ മയങ്ങും.

അമ്മീമ്മ ശനിയാഴ്ചകളിൽ ആ തള്ളയ്ക്ക് ഉച്ചയൂണു നൽകിപ്പോന്നു. ആർത്തിയോടെ വാരി വാരി ഉണ്ണുന്ന തള്ളയെ കണ്ടപ്പോഴാണ് വിശപ്പിന്റെ കാഠിന്യത്തെക്കുറിച്ച്, ഞാൻ ആദ്യമായി ആലോചിയ്ക്കാൻ തുടങ്ങിയത്.

രണ്ടു പേരും കൂടി അതു കഴിഞ്ഞ് കുറെ നേരം വർത്തമാനം പറഞ്ഞിരിയ്ക്കും.

എന്ത് വർത്തമാനം?

തള്ള പറയുന്നത് കാര്യമായിട്ടൊന്നും ആർക്കും മനസ്സിലായിരുന്നില്ല. എന്നു വെച്ചാൽ അമ്മീമ്മയെ വീട്ടു പണിയിൽ സഹായിയ്ക്കാൻ വരുന്ന പാറുക്കുട്ടിയ്ക്കോ ആസ്ഥാന പണിക്കാരൻ ഗോവിന്നനോ ഒന്നും യാതൊന്നും പിടികിട്ടിയിരുന്നില്ല. എങ്കിലും പാറുക്കുട്ടിയും ഗോവിന്നനും ഒടുവിൽ ആ സത്യം കണ്ടു പിടിയ്ക്കുക തന്നെ ചെയ്തു.

തള്ളയ്ക്ക് എന്തോ അതീവ ഗുരുതരമായ അസുഖമാണ്. കാൻസറിയോ ട്യൂബോ അതുപോലെ എന്തോ. ചികിത്സിയ്ക്കാൻ ഒരുപാട് പണം വേണമെന്ന് ഡോക്ടർ പറഞ്ഞുവത്രെ. എന്തായാലും കെട്ടിയവനും മോനും കൂടി ചെറ്റപ്പുരയിൽ നിന്ന് ഇറക്കിവിട്ടതാണ്. ചെറുമനാണോ പെലയനാണോ നായാടിയാണോ എന്നൊന്നും അറിഞ്ഞുകൂടാ. ഇപ്പോ ബസ്സ് പോകുന്ന റോഡിനരികെ നാലു മുളയും നാട്ടി കുറച്ച് കീറപ്പഴന്തുണിയും ചാക്കുമൊക്കെ ഞാത്തിയിട്ട് അതിലാണ് കഴിഞ്ഞു കൂടുന്നത്. സൂര്യനുദിച്ചാൽ തെണ്ടാനിറങ്ങും.

‘ആ പണ്ടാരത്തിനോട് ടീച്ച് റ്ക്ക് എന്താപ്പോ ഒരു അലിവ്? വന്ന് സുഖായിട്ട് ചോറുണ്ണാ, ഇബടെ പണ്ട് കൊടത്ത് വെച്ചേക്ക്ണ പോലെ‘

പാറുക്കുട്ടിയ്ക്ക് സാമാന്യം ദേഷ്യം വന്നു കഴിഞ്ഞിരുന്നു. തള്ളയുടെ വരവ് ഗോവിന്നനും അത്ര പഥ്യമായിരുന്നില്ല. ചിലപ്പോൾ അസുഖം അഭിനയിക്കുന്നതായിരിക്കും എന്നൊരു സംശയം ഗോവിന്നൻ പ്രകടിപ്പിച്ച് നോക്കിയെങ്കിലും അമ്മീമ്മ അതു ശ്രദ്ധിക്കാതിരുന്നതിൽ അയാൾക്ക് പരാതിയുണ്ടായിരുന്നു.

തള്ളയിൽ നിന്നാണ് മോളേരിപ്പായിസത്തെക്കുറിച്ച് ഞങ്ങൾ ആദ്യം കേട്ടത്.

ആ പായസം അവരുടെ വിശിഷ്ട ഭോജ്യമാണത്രെ. മുളങ്കാടുകൾ പൂക്കുമ്പോഴാണ് മുളയരി കിട്ടുകയെന്നും അതും കുറച്ച് ശർക്കരയും ഇത്തിരി നെയ്യും കിട്ടിയാൽ നല്ല രസികൻ പായസമുണ്ടാക്കാമെന്നും തള്ള പറഞ്ഞു. എന്നിട്ട് വായിൽ നിന്നൊഴുകിയ കൊഴുത്ത തുപ്പൽ പഴന്തുണി കൊണ്ട് തുടച്ചു.

‘പണ്ടാരത്തിന് കൊതിയാവ്ണ്ട്.‘ പാറുക്കുട്ടി പിറുപിറുത്തു.

അമ്മീമ്മ രൂക്ഷമായി നോക്കിയപ്പോൾ പാറുക്കുട്ടി, പതുക്കെ അകത്തേയ്ക്ക് വലിഞ്ഞു.

മുളയരി കൊണ്ടു വന്നാൽ ശർക്കരയും നെയ്യും പാത്രവും അടുപ്പുമൊക്കെ അമ്മീമ്മ ശരിയാക്കാമെന്ന് പറഞ്ഞ നിമിഷം തള്ള അത്യുച്ചത്തിൽ കരഞ്ഞു. ഏന്തിയേന്തി അമ്മീമ്മയുടെ കാല് തൊട്ട് തൊഴാൻ ശ്രമിച്ചു.

തള്ള പോയപ്പോൾ വീട്ടിൽ വലിയ പ്രശ്നമായി. പാറുക്കുട്ടിയ്ക്ക് അതൊട്ടും പിടിച്ചില്ല.

‘ആ തള്ള ഇണ്ടാക്കണ പായസം ങ്ങള് കഴിയ്ക്കോ? ങ്ങള് ഒരു അമ്മ്യാരല്ലേന്നും? നിക്ക് ചൊറിഞ്ഞ് കേറാ ങ്ങനെ. ങ്ങ്ടെ അനീത്തിയല്ലേന്നും താഴ്ന്ന യാതീക്കാരനെ കല്യാണം കഴിച്ച്ത്? ങ്ങ്ക്ക് ഇപ്പളും യാതീം മതോം ക്കെ ണ്ട്ല്ലോ. പിന്നെന്താന്നും ങ്ങ്ക്ക് ഇങ്ങന്യൊക്കെ തോന്നാൻ?’

‘അത് ഒരു പാവം . നമ്മ്ക്ക് അതിന്റെ ജാതീം മതോം ഒന്നും തെരക്കണ്ട. കാലും കൈയും തളർന്നിരിയ്ക്കണ പാവത്തിനെക്കൊണ്ട് ആരാ പായസം വെപ്പിയ്ക്കാൻ പോണേ? പായസം ഞാനും നീയും കൂടി വെയ്ക്കും. നമ്മളെല്ലാവരും കൂടി കഴിയ്ക്കും.‘

അമ്മീമ്മ തീർപ്പ് പറഞ്ഞപ്പോൾ പാറുക്കുട്ടി പിന്നെയും പരാതിപ്പെട്ടു.

‘എന്നാലും മൊളേരി ആ സൂക്കേട്ള്ള പിച്ചക്കാരി നായാടിത്തള്ളയല്ലേ കൊണ്ടരണ്?‘

‘നമ്മള് പീടികേന്ന് മേടിക്കണതൊക്കെ ഇണ്ടാക്ക്ണോര്ടെ ജാതീം മതോം അതില് എഴ്തി വച്ച്ട്ണ്ടോ? അപ്പ അതാരാണ്ടാക്ക്യേ, അയാക്ക് എന്ത് സൂക്കേട്ണ്ടാരുന്നു എവിട്യാണ്ടാക്ക്യേന്നൊന്നും നമ്ക്ക് അറീല്യ്. കേമായ സാധനാണ്, പീടികേന്ന് വാങ്ങീതാണ് പറ്ഞ്ഞ് അങ്ങട് കഴിയ്ക്ക്ന്നേ ല്ലേ? ആ പാവം കൊണ്ടരണ മൊളേരിയ്ക്കും ഒരു തരക്കേടുണ്ടാവില്ല്യ.‘

പാറുക്കുട്ടി വിട്ടില്ല.

‘ങ്ങ്ക്ക് മോളേരിപ്പായസം കുടിയ്ക്കാൻ ന്താ ത്ര ആശ?‘

അമ്മീമ്മ പൊട്ടിച്ചിരിച്ചു.

‘ഒരാശേം എനിക്കില്ല്യാന്റെ പാറൂട്ടീ. അത് പാവം. ആരൂല്യാത്തതല്ലേ . എല്ലുമ്മേ പഴുപ്പ് കേറീരിക്ക്യാണ്. ചെലപ്പോ വേഗങ്ങ്ട്ട് സ്ഥലം വിടും. അതിനിഷ്ടള്ള ത്തിരി പായസം കൊടക്കാൻ പറ്റണത് നല്ലതല്ലേ? നമ്മ്ക്ക് എന്താ ഒരു ബുദ്ധിമുട്ട്? അത്രേള്ളൂ. അല്ലാണ്ട് എനിക്കെന്ത്നാ പഞ്ചാരേം പായസോം?’

ശനിയാഴ്ച ഒരു പത്തുമണിയ്ക്ക് തന്നെ തള്ള ഹാജരായി. സാധാരണ വരുന്ന മാതിരിയല്ല, വന്നത്. കുളിയ്ക്കുകയും വെടിപ്പാകുകയും ഒക്കെ ചെയ്തിട്ടുണ്ട്. അമ്മീമ്മ കൊടുത്ത കനമുള്ള ഒരു സാരി മുറിച്ച് മുണ്ടാക്കി ധരിച്ചിരിയ്ക്കുന്നു. പോരാത്തതിന് നെറ്റിയിൽ ഒരു കുറിയും വരച്ചിരിയ്ക്കുന്നു. നല്ല ഉത്സാഹവും പ്രസരിപ്പുമുണ്ടായിരുന്നു.

മുറ്റത്ത് തന്നെ പാറുക്കുട്ടി അടുപ്പ് കൂട്ടി , മുളയരി വേവിച്ചു, ശർക്കര പാനിയാക്കി നെയ്യും ചേർത്ത് പായസം തയാറാക്കി. എല്ലാം തള്ളയുടെ നിർദ്ദേശമനുസരിച്ചു തന്നെ. അമ്മീമ്മയുടെ സൂക്ഷ്മമായ മേൽനോട്ടവുമുണ്ടായിരുന്നു. എന്തായാലും കുറച്ച് സമയം കഴിഞ്ഞപ്പോൾ നെയ്യിലും ശർക്കരയിലും കുതിർന്ന് വെന്ത പായസത്തിന്റെ കൊതിപ്പിയ്ക്കുന്ന മണം അവിടമാകെ പരന്നു.

അന്നെല്ലാവരും നാക്കിലയിലാണ് ഊണു കഴിച്ചത്, കൂടെ മുളയരികൊണ്ടുള്ള പായസവും വിളമ്പി. പാറുക്കുട്ടിയും ഗോവിന്നനും അപ്പോൾ മാത്രം വന്നെത്തിയ കത്രീനയും കൂടി ആഹാരം കഴിച്ചപ്പോൾ പായസമുൾപ്പടെ എല്ലാം തീർന്നു. എന്നിട്ടും തള്ളയ്ക്ക് കൊടുത്തയയ്ക്കാൻ അമ്മീമ്മ കുറച്ച് പായസം കരുതി വെച്ചിരുന്നു. അത് കണ്ട് തള്ള ഒരു കൊച്ചുകുട്ടിയെപ്പോലെ വായ മുഴുക്കെ തുറന്ന് ചിരിച്ചു.

അപ്പോൾ എല്ലാവരും ചിരിച്ചു പോയി.

അങ്ങനെയാണ് ഞങ്ങളെല്ലാവരും ജീവിതത്തിലാദ്യമായി മുളയരിപ്പായസം കഴിച്ചത്.

മോഡേൺ മെഡിസിൻ പഠിച്ച ഡോക്ടർക്ക് പറ്റിയ ഒരു അബദ്ധം മാത്രമായിരുന്നോ രോഗം എന്നറിയില്ല, കാരണം തള്ള പിന്നെയും വളരെക്കാലം, ആ ഏന്തലോടെയും ആട്ടത്തോടെയും ജീവിച്ചിരുന്നു. എല്ലാ വീടുകളിലും പിച്ചയ്ക്ക് നടന്ന് നടന്ന് ഒടുവിൽ ഒരു മൊബൈൽ മാട്രിമോണിയൽ ബ്യൂറോ ആയി രൂപാന്തരപ്പെടുകയും ചെയ്തു.

അങ്ങനെ തള്ള പതുക്കെപ്പതുക്കെ മെച്ചപ്പെട്ടു.

അമ്മീമ്മയുടെയും തള്ളയുടേയും സൌഹ്റുദത്തിനാകട്ടെ ഒരു മാറ്റവും വന്നതുമില്ല.