Monday, January 26, 2015

മുലപ്പാലിന്‍റെ മാത്രമല്ല അതു കുടിച്ചവരുടേയും സ്നേഹിതന്‍...11

https://www.facebook.com/echmu.kutty/posts/387432848102682

പതിനൊന്നാം ഭാഗം 

കട് വാരിയാസരായിലെ പ്രശസ്തമായ ഒരു സ്വകാര്യ  ആശുപത്രിയിലാണ് ഞാന്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഉയര്‍ന്ന പനിയും ഡെലീറിയവുമായിരുന്നു എനിക്ക്. ഇച്ചാക്കയുടെ ഓഫീസില്‍ വെച്ച് ബോധരഹിതയായിത്തീര്‍ന്ന എന്നെ  മയക്കത്തിനും ഉണര്‍ച്ചക്കുമിടയിലുള്ള ഭ്രമകല്‍പനകളിലാണ് ആശുപത്രിയിലേക്ക്  കൊണ്ടു വന്നത്. ആദ്യദിനങ്ങള്‍ പനിയുടെ തീച്ചൂടില്‍ കൊഴിഞ്ഞകന്നു. 

ഭൂമിയില്‍ ജീവിച്ചിരിക്കുന്നുവെന്ന തോന്നല്‍ എനിക്ക് തിരികെ കിട്ടുമ്പോള്‍ കിടയ്ക്കയുടെ  സമീപമുണ്ടായിരുന്നത് സ്വന്‍സലായിരുന്നു.

അവര്‍ സന്തോഷം പുറത്ത് കാട്ടും വിധം തുറന്നു ചിരിച്ചു. ശാന്തീ ... ശാന്തീ  എന്ന് എത്രയും അരുമയോടെ വിളിച്ചു. എന്‍റെ പനിച്ചൂരുള്ള തലമുടിയില്‍ സ്നേഹത്തോടെ തടവി.  അതീവ മൃദുലമായിരുന്നു ആ സ്പര്‍ശനം. അത്രയും മൃദുലമായ ഒരു കൈത്തലത്തെ   അപ്പോള്‍  മാത്രമല്ല  പിന്നിടുള്ള ജീവിതത്തിലും എനിക്ക്  പരിചയപ്പെടാന്‍ കഴിഞ്ഞില്ല. 

സ്വന്‍സല്‍  എന്നോട്  കൂടുതലൊന്നും ചോദിച്ചില്ല. എന്നെ വിഷമിപ്പിക്കരുതെന്ന് കരുതിയാവണം   വന്‍നഗരത്തിലെത്തിപ്പെട്ട ഏകാകിനിയും  രോഗിണിയുമായ ഒരു സഹപ്രവര്‍ത്തകയെ സഹായിക്കുന്നതു പോലെ അത്ര സ്വാഭാവികമായിരുന്നു സ്വന്‍സലിന്‍റെ പെരുമാറ്റം. 

ചൂടും രുചിയുമുള്ള സൂപ്പ്  കോരിത്തന്നു.  നഴ്സിനെ വിളിച്ച് എന്‍റെ ഉലര്‍ന്ന തലമുടി ചീകിവെയ്ക്കാന്‍ ആവശ്യപ്പെട്ടു. പതിഞ്ഞ താളത്തില്‍ നനുത്ത ശബ്ദത്തില്‍ പാട്ടു കേള്‍പ്പിച്ചു.  ഞാന്‍ രോഗം മാറി സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതാണ്  സ്വന്‍സലിന്‍റെ ഏറ്റവും വലിയ ആവശ്യമെന്ന മട്ടില്‍ അത്ര ആത്മാര്‍ഥമായാണ് അവര്‍ പെരുമാറിയത്. 

സ്വന്തം  അമ്മയോ ചേച്ചിയോ ഒക്കെ ആയിത്തീരുന്ന സ്വന്‍സലിനെ കാണുമ്പോള്‍ ചിലപ്പോഴെല്ലാം   എന്‍റെ കണ്ണുകള്‍ കവിഞ്ഞു.

അതു കണ്ടാലുടനെ ശാന്തീ... അരുത്.... കരയരുത് എന്ന് സ്വന്‍സല്‍ എന്നെ വിലക്കി എല്ലാം ശരിയാവും  എന്ന്  സമാധാനിപ്പിച്ചു.  

അനേകം അമിട്ടുകള്‍ ഒന്നിച്ചു  പൊട്ടും പോലെ പലതരം നിറങ്ങളില്‍ ഹാലൂസിനേഷന്‍, ഡെല്യൂഷന്‍, ഡിപ്രഷന്‍, പാരനോയിയ എന്നീ ശബ്ദങ്ങള്‍ കത്തികളായും വാള്‍മുനകളായും  എന്‍റെ കണ്മുന്നില്‍ അപകടകരമായി തിളങ്ങിക്കൊണ്ടിരുന്നു. കണ്ണുകള്‍ ആ മിന്നിത്തിളക്കത്തില്‍ അന്ധമായി. കാതുകളില്‍ ഭീതിദമായ ചൂളം വിളികളുയര്‍ന്നു. ജീവിതത്തില്‍ നിന്ന് പാതി ജീവനെ ചോര്‍ത്തിക്കളയുന്ന  എന്തൊക്കെയോ ആയിരുന്നു അതെല്ലാം തന്നെ. 

എങ്കിലും സ്വന്‍സലിന്‍റെയും പൂജയുടേയും കൈ പിടിച്ചും തോളില്‍ച്ചാരിയും ഞാന്‍ മെല്ലെമെല്ലെ  ജീവിതത്തിലേക്ക്  പിന്നെയും പിച്ചവെച്ചു. 

എല്ലാ വീടുകളും അവയ്ക്കുള്ളിലെ മനുഷ്യരും വലിയ താഴുകളിട്ട് അടച്ചുവെയ്ക്കപ്പെട്ടിട്ടുള്ള  രഹസ്യങ്ങളാണെന്ന് പറഞ്ഞത് പൂജയാണ്. അവള്‍ സ്വന്‍സലിനോട് സംസാരിക്കുകയായിരുന്നു. വീട്ടുതാഴുകള്‍ തുറക്കാന്‍ ആരും ഇഷ്ടപ്പെടുകയില്ല. അബദ്ധത്തില്‍ തുറന്നു പോയാലോ ഭ്രാന്തുള്ളവര്‍ അല്ലെങ്കില്‍ ദുസ്വഭാവികള്‍ മാത്രമേ അതു ചെയ്യൂ എന്ന് എല്ലാവരും സമ്മതിക്കും. വീട്ടുതാഴുകളുടെ  ഉറപ്പ് സാര്‍വലൌകികമായ ഈ അടപ്പു  സമ്മതത്തിലാണ്. താഴുകളുടെ ബലത്തിനാവശ്യമായതെല്ലാം ചെയ്യുക  എന്നതു മാത്രമാണ് വീട്ടില്‍ താമസിക്കുന്നവരുടെ മുഖ്യചുമതല. 

സ്വന്‍സല്‍  ഒന്നും വ്യക്തമാക്കാതെ മൂളുക മാത്രം ചെയ്തു.  

നല്ലൊരു ആശുപത്രിയായിരുന്നു കട് വാരിയാ സരായിലേത്. ഇളം നീലച്ചായമടിച്ച ചുവരുകളും മനോഹരമായ പെയിന്‍റിംഗുകളും വൃത്തിയുള്ള ചുറ്റുപാടുകളും കരുണയും മര്യാദയുമുള്ള  ജീവനക്കാരുമായിരുന്നു അവിടെ ഉണ്ടായിരുന്നത്.  ശാന്തി പറയുന്നതെല്ലാം കള്ളമാണെന്നോ ശാന്തിയുടെ  അസുഖങ്ങളെല്ലാം  വെറും തോന്നല്‍ അസുഖങ്ങളാണെന്നോ അവരിലാരും പറഞ്ഞതേയില്ല. 

കടന്നു പോന്ന കുറെ വര്‍ഷങ്ങളില്‍ സ്ഥിരമായി നേരിട്ടിരുന്ന ഇത്തരം ആരോപണങ്ങളും അവിശ്വാസങ്ങളും എന്‍റെ ആത്മവിശ്വാസത്തെ സാരമായി ബാധിച്ചിരുന്നു. എത്ര വേദനയുണ്ടായാലും അസുഖം തോന്നിയാലും വൈദ്യസഹായം തേടാനും ആശുപത്രിയില്‍ പോകാനും  ഞാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല.  സഹിക്കുക, സഹിക്കുക പിന്നെയും  സഹിക്കുക എന്നതായിരുന്നു എന്‍റെ രീതി. സൈക്കിയാട്രിക് മരുന്നുകള്‍ എന്നെ  തികച്ചും ഒരു മയക്കമന്തിയാക്കിയിരുന്നു. എന്‍റെ  തോന്നലുകളെ മാത്രമല്ല ശാരീരിക  ചലനങ്ങളെപ്പോലും മെല്ലെയാക്കിയിരുന്നു. ബുദ്ധിയും  നിരീക്ഷണങ്ങളും  ബോധ്യങ്ങളും എല്ലാം പതുക്കെപ്പതുക്കെ എന്നെ വിട്ടു പോയിരുന്നു. അതെല്ലാം ശരിയാക്കിയെടുത്ത്  ജീവിച്ചിരിക്കണമെന്ന യാതൊരു നിര്‍ബന്ധവും   എനിക്കുണ്ടായിരുന്നില്ല.  ഈ നിമിഷമെങ്കില്‍  ഈ നിമിഷം യാതൊരു പ്രതിരോധവും കൂടാതെ  മരണത്തിനു കീഴടങ്ങാന്‍  തയാറായിക്കൊണ്ടാണ്  കഴിഞ്ഞ  കാലം  ഞാന്‍  ജീവിച്ചു തീര്‍ത്തത്. 

കന്യാസ്ത്രീകളുടെ മേല്‍നോട്ടത്തില്‍  വീട്ടില്‍ നിന്നും  വളരെ അകലെ ഒരു ഹോസ്റ്റലില്‍ താമസിപ്പിച്ചു പാര്‍ട്ട്  ടൈമായി പലപല കോഴ്സുകള്‍ പഠിപ്പിക്കുകയും പരീക്ഷയെഴുതിക്കുകയും അവധിക്കാലങ്ങളില്‍ പോലും വീട്ടില്‍ വരാതിരിക്കുവാനുള്ള ഏര്‍പ്പാടുകളുണ്ടാക്കുകയുമായിരുന്നു എന്‍റെ ജീവിതത്തില്‍ സംഭവിച്ചുകൊണ്ടിരുന്നത്. എന്നെ കാണണമെന്നോ ഞാന്‍ വരണമെന്നോ ആര്‍ക്കും ആഗ്രഹവുമുണ്ടായിരുന്നില്ല. അനിയത്തിയുടെ  ഭാവി ഭ്രാന്തുള്ള ഞാന്‍ കാരണം തകരാറിലാകുമെന്ന് എല്ലാവര്‍ക്കും  ഭയമുണ്ടായിരുന്നു. അഞ്ചാറു വയസ്സിനു ഇളപ്പമുള്ള  അവള്‍ എന്‍റെ മുഖത്ത് നോക്കി  വീട്ടിലേക്ക് വരാതിരുന്നു കൂടെ   ... അങ്ങനെയുള്ള  ഒരു ഉപകാരമെങ്കിലും ചെയ്തു തന്നു കൂടെ  എന്ന് ചോദിച്ചിട്ടുണ്ട്. ചേട്ടനെ  ഡോക്ടറാക്കിയെങ്കിലും  അവളെ  പതിനെട്ട് തികഞ്ഞ ദിവസം തന്നെ കല്യാണം കഴിപ്പിച്ചു. കൂടുതല്‍ പഠിപ്പിച്ച്  സമയം  വൈകിച്ചില്ല. 

ഡെല്യൂഷനും ഹാലൂസിനേഷനും അതുണ്ടാക്കുന്ന ഡിപ്രഷനും പിന്നെ പാരനോയിയക്കും വേണ്ടുന്ന മരുന്നുകള്‍  മുടങ്ങാതെ കഴിക്കണമെന്നു മാത്രം എന്നെ കാണാനിടയായാല്‍  വീട്ടിലെല്ലാവരും മടുക്കാതെ തെറ്റാതെ ആവര്‍ത്തിക്കും.  ഹോസ്റ്റലിലെ മദറിനെക്കൊണ്ട് പറ്റുമ്പോഴെല്ലാം ശാന്തീ, പഠിക്കണം, മരുന്നു കഴിക്കണം,  നല്ല  കുട്ടിയാവണം   എന്നിങ്ങനെ ഉപദേശവും തരുവിക്കും.

സ്വന്തം കോണ്‍ഗ്രിഗേഷനിലെ സിസ്റ്റര്‍മാര്‍ക്കൊപ്പം ദില്ലിയിലേക്ക് പറഞ്ഞയയ്ക്കുമ്പോള്‍ മദര്‍ എന്‍റെ നെറ്റിയില്‍ കുരിശു വരച്ചു. കൊന്തയും ബൈബിളും കന്യാമറിയത്തിന്‍റെ തിരുരൂപവും  തന്നു.  വൈകാതെ ക്രിസ്തുമതം സ്വീകരിക്കണമെന്നും കന്യാസ്ത്രീയാകാനുള്ള  ദൈവവിളിയ്ക്കായി മുട്ടിപ്പായി  പ്രാര്‍ഥിക്കണമെന്നും  എന്‍റെ  എല്ലാ പാപത്തിനുമായി കുരിശു മരണം  വരിച്ച ക്രിസ്തു ആ   പ്രാര്‍ഥന കേള്‍ക്കാതിരിക്കില്ലെന്നും  സമാധാനിപ്പിച്ചു. ദില്ലിയില്‍ വെച്ച്  മതം മാറി  സഭാവസ്ത്രം സ്വീകരിക്കുമ്പോള്‍ മദര്‍  തീര്‍ച്ചയായും വരുമെന്നും  ഉറപ്പു പറഞ്ഞു.

സിസ്റ്റര്‍മാരുടെ കീഴിലുള്ള  അനാഥാലയത്തില്‍ കഴിയുമ്പോഴാണ് ആര്‍ കെ പുരത്തെ,  ചുവന്ന ഇഷ്ടികകള്‍ കൊണ്ട് തീര്‍ത്ത  പള്ളിയില്‍ കുര്‍ബാനയ്ക്ക് വന്നിരുന്ന എന്‍ജിനീയര്‍  മണ്ണിഷ്ടിക എണ്ണുന്ന ജോലി തന്നത്. 

ദില്ലിയില്‍  വിവിധ സ്ഥലങ്ങളിലെ സൈറ്റുകളില്‍ ഞാന്‍  അദ്ദേഹത്തിന്‍റെ  കൂടെ ജോലി ചെയ്തു. മതം മാറുകയോ കന്യാസ്ത്രീ ആവുകയോ വേണ്ടെന്ന് എന്നെ ഉപദേശിക്കുമായിരുന്നു തികച്ചും ക്രൈസ്തവനായ  ആ ബോസ്.  ജീവിതത്തിനെ ഒരു സിംഹിയെപ്പോലെ ഉശിരോടെ  നേരിടണമെന്ന് അദ്ദേഹം എന്നോടു പറയുമായിരുന്നു. 

മണ്ണിഷ്ടിക  എണ്ണുന്ന ജോലി കിട്ടിയപ്പോഴാണ് അനാഥാലയത്തില്‍ നിന്ന്   ഒരു കൊച്ചു മുറിയിലേക്ക് ഞാന്‍ താമസം മാറ്റിയത്. നന്മ നിറഞ്ഞ മറിയമേ സ്വസ്തി ... കര്‍ത്താവ് അങ്ങയോടു കൂടെ.. സ്ത്രീകളില്‍ അങ്ങ്  അനുഗ്രഹിക്കപ്പെട്ടവളാകുന്നു ...  എന്ന്   മെഴുകുതിരി തെളിയിച്ച് പ്രാര്‍ഥിച്ചിരുന്നു  ഞാന്‍ ആ കൊച്ചുമുറിയില്‍.... പെരുവഴിയില്‍  നിന്ന് നെഞ്ചു തകര്‍ന്ന് ഏങ്ങലടിക്കുന്ന എന്നിലെ കുഞ്ഞിന് അമ്മയുടെ സ്നേഹമോലുന്ന വിളിയായിരുന്നു, മുറുകെയുള്ള  ആലിംഗനമായിരുന്നു , കരുണയുള്ള മടിത്തട്ടായിരുന്നു ആവശ്യം. മദര്‍ പറഞ്ഞു തന്ന ദൈവവിളിയെ എനിക്കങ്ങനെ മാത്രമേ  കാണാന്‍ കഴിഞ്ഞിരുന്നുള്ളൂ.

പൂജയുടെ തോളില്‍ തല ചായിച്ചപ്പോഴാണ് എന്നെ ഒരിക്കലും വിളിക്കാതിരുന്ന, കെട്ടിപ്പിടിക്കാതിരുന്ന, മടിയില്‍ കിടത്താതിരുന്ന   നന്മ നിറഞ്ഞ മറിയത്തെ ഞാന്‍ മെല്ലെ  മറന്നു തുടങ്ങിയത്.  
 
ആശുപത്രി വിട്ടപ്പോള്‍ ഇനി  ഇച്ചാക്കയുടെ ഓഫീസില്‍  ജോലിക്ക് പോകുന്നില്ലെന്ന്  ഞാന്‍ തീരുമാനിച്ചു. നമ്മുടെ ശാന്തിയില്ലേ ... അവള്‍ക്ക് തലയ്ക്ക് നല്ല സുഖമില്ലെന്ന്  അവിടെ എല്ലാവരും പറയുന്നുണ്ടാവുമെന്ന് ഞാന്‍  ഭയന്നു.  വികാരങ്ങളെ  വേണ്ടവണ്ണം നിയന്ത്രിക്കാനാകാത്ത  എനിക്ക് സത്യമായും   ഭ്രാന്തുണ്ടെന്ന്  ചിലപ്പോഴെല്ലാം ഭയപ്പെടുകയും  സ്വയം വിശ്വസിക്കുകയും ചെയ്തു. 

പൂജയും സ്വന്‍സലും ഭ്രാന്തില്ലെന്ന് എന്നെ തിരുത്തി.

പിരിഞ്ഞു പൊയ്ക്കോളാമെന്ന് പറയാനാണ്  ഞാന്‍ ഇച്ചാക്കയുടെ വീട്ടില്‍ പോയത്. അതും വൈകുന്നേരം ഓഫീസ്  സമയം കഴിഞ്ഞപ്പോള്‍ ... ഡി ഡി എ പാര്‍ക്കിനടുത്തുള്ള  സബ്ജി  മാര്‍ക്കറ്റില്‍ നിന്ന്,  വീട്ടമ്മമാര്‍  അത്താഴമുണ്ടാക്കാനായി  തിരക്കിട്ട്  പച്ചക്കറി വാങ്ങുന്ന നേരമായപ്പോള്‍ ... നേര്‍ത്ത ഇരുട്ട് പരക്കാന്‍ തുടങ്ങിയപ്പോള്‍.. 

ഇച്ചാക്ക  ഒന്നും  പറഞ്ഞില്ല. കുറച്ചു നേരം  മൌനമായിരുന്നു. എന്നിട്ട് ചോദിച്ചു. 

മറ്റൊരു ജോലി കിട്ടിക്കഴിഞ്ഞോ ശാന്തീ ?
 
ഇല്ലെന്ന് പറയാതെ ഞാന്‍ തലയും കുനിച്ച്  നിന്നു.  

പുതിയ ജോലി കിട്ടുന്നതു വരെ ശാന്തി  ഇവിടെ തുടരൂ  എന്ന് ഇച്ചാക്ക തീര്‍പ്പു കല്‍പിച്ചു. 
പിറ്റേന്ന്  ഒന്നും സംഭവിക്കാത്തതു പോലെ  ഞാന്‍ ഓഫീസില്‍ എത്തിച്ചേര്‍ന്നു.  ആരും  ഒന്നും  അറിഞ്ഞതായി  ഭാവിക്കുന്നുണ്ടായിരുന്നില്ല. പ്രദീപ് ജെയിന്‍ ദൂരെയുള്ള ചില വര്‍ക് സൈറ്റുകളിലെ റെഗുലര്‍ വിസിറ്റുകള്‍ക്കായി ഡ്യൂട്ടി അവധിയിലായിരുന്നു. സന്ദീപ് സാര്‍ ആകട്ടെ, പതിവു അവധിക്കായി  അമേരിക്കയിലേക്ക് പറന്നു  കഴിഞ്ഞിരുന്നു. 

ഒരു പതിനൊന്നു മണിയായപ്പോള്‍ ഡോ. ഗ്രിഗറി വന്നു. അദ്ദേഹം ബ്രിട്ടണിലേക്ക് മടങ്ങിപ്പോവുകയാണെന്നും ഇനി ആറു മാസം കഴിഞ്ഞേ വരികയുള്ളൂ  എന്നും  അറിയിച്ചു. പൂജയ്ക്കും അദ്ദേഹത്തിനും ചായ നല്‍കിയിട്ട് ഞാന്‍ തിടുക്കത്തില്‍ അടുക്കളയിലേക്ക് മടങ്ങാന്‍ തുടങ്ങി. 

അപ്പോഴാണ് ഡോ.ഗ്രിഗറി പറഞ്ഞത്.... ബി ബ്രേവ്, ഷാന്‍റി എവ് രി തിംഗ്  ല്‍ ബി ഒ കെയ്..
 
എന്തുകൊണ്ട്  എന്നൊന്നും മനസ്സിലായില്ലെങ്കിലും ഞാന്‍ വെറുതേ  തല കുലുക്കി.

അന്നുച്ചയ്ക്ക് ഭക്ഷണം കഴിക്കുമ്പോള്‍ അശ്വിനി ശര്‍മ്മ  എന്‍റെയും പൂജയുടേയും സമീപം വന്നിരുന്നു. അദ്ദേഹത്തെ അത്ര അടുത്ത് കണ്ടപ്പോള്‍ ഞാന്‍  വല്ലായ്മയോടെ തല കുനിച്ചു പിടിക്കുകയും ആ കണ്ണുകളിലേക്ക് നോക്കാതിരിക്കാന്‍ പരിശ്രമിക്കുകയും ചെയ്തു.

യാതൊരു മുഖവുരയും കൂടാതെ അശ്വിനി ശര്‍മ്മ എന്നോടു ചോദിച്ചു.

മുഝ് സേ ശാദി കരോഗേ ശാന്തീ...
 
എനിക്ക് തല ചുറ്റുന്നതു പോലെ തോന്നി. ഞാന്‍ ഒന്നും  പറഞ്ഞില്ല. ആദ്യം മുതലേ പ്രത്യേകമായ ഒരടുപ്പം അശ്വിനി ശര്‍മ്മ കാണിച്ചിരുന്നു. എനിക്കതു തിരിച്ചറിയാനും കഴിഞ്ഞിരുന്നു. എനിക്കു മാത്രമല്ല പൂജയ്ക്കും അറിയാമായിരുന്നു. എങ്കിലും വിവാഹം കഴിക്കാമോ എന്ന ചോദ്യത്തിനു അതും ഞാനിത്ര നഗ്നമായി വെളിപ്പെട്ട ദയനീയമായ പരിതസ്ഥിതിയില്‍ ഉത്തരം പറയാന്‍ എനിക്ക്  കഴിയുമായിരുന്നില്ല. പരസ്യമായി സ്വയം വലിച്ചു കീറിയ ആ ദിവസം എന്നെ നെഞ്ചോടടുക്കിപ്പിടിച്ച്   അശ്വിനിശര്‍മ്മ  കരയുകയായിരുന്നുവെന്ന്  പൂജ  എന്നോട് പറഞ്ഞിരുന്നു. എങ്കിലും  ഇങ്ങനൊരു ചോദ്യം ഞാന്‍ തീരേ  പ്രതീക്ഷിച്ചില്ല. 

ഞാന്‍ മിണ്ടിയില്ല. തല  ഉയര്‍ത്തിയതുമില്ല.

പൂജ അല്‍ഭുതമൊന്നും പ്രകടിപ്പിക്കാതെ  ഇത് നേരത്തേ വിചാരിച്ചതാണല്ലോ എന്ന മട്ടില്‍ ആഹാരം കഴിച്ചുകൊണ്ടിരുന്നു. ഒരു  വശം  അല്‍പം തുറന്നു കാണുന്ന,   വെന്ത  കവിളിനുള്ളിലൂടെ അവള്‍ ചപ്പാത്തി തിന്നുന്നത് വികൃതമായി  വെളിപ്പെട്ടിരുന്നു. 

വിറയലോടെയാണ് ഞാന്‍ മറുപടി നല്‍കിയത് ..കുറ്റവും കുറവുമില്ലാത്ത അസുഖങ്ങളൊന്നുമില്ലാത്ത ഒരു പെണ്‍കുട്ടിയ്ക്കൊപ്പം ജീവിക്കുന്നതല്ലേ കൂടുതല്‍ എളുപ്പം? ഞാന്‍ ... എനിക്ക്..  

നിനക്ക് എന്തു കുറ്റവും  കുറവുമാണുള്ളത് ശാന്തീ? കന്യകാത്വമെന്നത്  സ്നേഹിക്കുന്ന   ആഗ്രഹിക്കുന്ന പുരുഷനൊപ്പം സന്തോഷത്തോടെ  ജീവിക്കുമ്പോള്‍, ഓരോ നിമിഷത്തിലും ഓരോ സ്പര്‍ശനത്തിലും പുതുക്കപ്പെടുന്ന ഒരു  അനുഭൂതിയാണ്. അതു സീലു പൊട്ടിക്കലും തൊലി കീറിയുണ്ടാക്കുന്ന ഒരു  മുറിവും രക്തവാര്‍ച്ചയുമല്ല. പിന്നെ അസുഖം  ... നിന്‍റെ അസുഖം ഭ്രാന്താണെങ്കില്‍... ഈ ഭ്രാന്ത്  എനിക്കിഷ്ടമാണ് കുട്ടീ. ഇത്തരം ഭ്രാന്തുള്ളവര്‍ ... ഇങ്ങനെ ഓപ്പണാകുന്നവര്‍  ..ഇങ്ങനെ ഓണസ്റ്റിയുടെ സ്കേപ്ഗോട്ടാകുന്നവര്‍  ആരുണ്ട് വേറേ?

ഞാന്‍ പൊട്ടിക്കരഞ്ഞു പോയി. 

എന്തുകൊണ്ട്  ഈയൊരു തീരുമാനമെന്ന് ചോദിച്ചപ്പോള്‍ ഒട്ടും പ്രതീക്ഷിക്കാത്ത അറിവാണ് കിട്ടിയത്. 

നിന്‍റെ  അമ്മയെ ഞാന്‍ കണ്ടു... 

നിന്‍റെ വീട് ഞാന്‍ കണ്ടു.. 

നീ ഓടിക്കളിച്ചു നടന്ന ഇടങ്ങള്‍  കണ്ടു...  

നീ കണ്ണീര്‍ തൂകിയ വഴിത്താരകള്‍ കണ്ടു..   

നിനക്ക്  വെറും മാനസിക വിഭ്രാന്തി മാത്രമേ ഉള്ളൂവെന്ന്  അമ്മ പറഞ്ഞു. ഉറപ്പിച്ചു പറഞ്ഞു.  ഒരു ചെറിയ സിസ്റ്റ്  റിമൂവല്‍ ഓപ്പറേഷനപ്പുറം   ബാക്കി  എല്ലാം നിന്‍റെ തോന്നല്‍ മാത്രമാണ്.  വെറും തോന്നല്‍.. വെറും സംശയം... വെറും  വിചാരം.  എല്ലാ ഉന്മാദികളേയും പോലെ നീയും  അടിസ്ഥാനമില്ലാത്ത തോന്നലുകളില്‍  വിശ്വസിക്കുന്നു. ഹാലൂസിനേഷന്‍, ഡെല്യൂഷന്‍, ഡിപ്രഷന്‍, പാരനോയിയ.. 

അമ്മ എല്ലാം പഠിച്ചിരുന്നു. 

അമ്മയ്ക്ക്  രണ്ടു  മക്കള്‍ വേറെയുമുണ്ട്. അവരുടെ ജീവിതമുണ്ട്.

അമ്മ വെറും അമ്മ മാത്രമല്ല. അമ്മ ഒരു  ഭാര്യയാണ്. അമ്മ ഒരു  സ്ത്രീയാണ്. 

സ്വന്തം കുടുംബത്തെ, ആ ശ്രീകോവിലിനെ  കാത്ത് രക്ഷിക്കേണ്ടത് അമ്മത്തത്തിന്‍റെയും സ്ത്രീത്വത്തിന്‍റെയും  ദ്വാരപാലകരാണ്. വിശദീകരണങ്ങളും വിശ്വാസ്യതകളും  പണിയേണ്ടുന്നതും അമ്മമാരാണ്, കുടുംബത്തില്‍പ്പിറന്ന സ്ത്രീകളാണ്. എപ്പോഴും അതങ്ങനെയാണ് വേണ്ടത് .  
  
ഉന്മാദിയുടെ ആരോപണം തകര്‍ത്തു കളഞ്ഞ മറ്റു കുടുംബാംഗങ്ങളുടെ ജീവിതവും.. പരിഹസിക്കുന്നുവോ  ഈ മുഴുവന്‍ ലോകം  എന്ന തോന്നലും... ഉന്മാദിയായ സഹോദരിയുണ്ടെന്നറിയുമ്പോള്‍ മറ്റു മക്കളുടെ  ജീവിതം എന്തായിത്തീരുമെന്ന ചോദ്യവും അതിനുത്തരമായി പാലിക്കേണ്ടുന്ന  കരുതലും..

ഇതിനെല്ലാമിടയില്‍ എത്രത്തോളം തിങ്ങി ഞെരുങ്ങിയെന്ന്  അമ്മ കണ്ണീര്‍ തൂവിക്കൊണ്ടാണെങ്കിലും  ഉറച്ച ശബ്ദത്തോടെ  മുഴുമിപ്പിച്ചു. 

എന്‍റെ മുലപ്പാലിന്‍റെ മാത്രമല്ല, അതു കുടിച്ച മൂന്നുപേരുടേയും സ്നേഹിതനാണ് അദ്ദേഹം. എനിക്കതില്‍ക്കൂടുതല്‍  ഒന്നുമറിയില്ല...ആ അച്ഛനെ  കുറിച്ച്  ഒരു ഉന്മാദിയില്‍ നിന്ന് കൂടുതലറിയാന്‍ താല്‍പര്യവുമില്ല.  

അമ്മയ്ക്ക് സമയവും സൌകര്യവുമനുസരിച്ച് എല്ലാം  കഴിയും .. അതെനിക്കറിയാത്തതല്ലോ.  

ഓഫീസിലെ ശാരദാന്‍റിക്കൊപ്പം അച്ഛന്‍  സിനിമയ്ക്ക് പോയത് ... അന്നു രാത്രി വീട്ടില്‍ വരാതിരുന്നത്... അമ്മ  തോരാതെ കണ്ണീരൊഴുക്കിയത് ... 

ഡോ.ഇന്ദിരയെ കാണുമ്പോള്‍ കാമമുണരുന്നുവെന്ന്  എഴുതിയ  കത്ത് കണ്ട്  അമ്മ പൊട്ടിക്കരഞ്ഞത് .. 

മണിചേച്ചിയ്ക്ക്  സമ്മാനമായി  ബോംബെ ഡൈയിംഗിന്‍റെ  ബെഡ് ഷീറ്റ് വാങ്ങിക്കൊടുത്തതൊരു നന്ദിപ്രകടനമായിരുന്നുവെന്നറിഞ്ഞ് മരിക്കട്ടെ ഞാന്‍  മരിക്കട്ടെ എന്ന് അമ്മ തല തല്ലിക്കരഞ്ഞത്..  അതിനുശേഷം ആരും വേണ്ട വീട്ടുജോലികളില്‍ സഹായിക്കാനെന്ന് തീരുമാനിച്ച്  എല്ലാ ജോലികളും  ഒരു വാശി പോലെ അമ്മ  ചെയ്തു തീര്‍ത്തിരുന്നത്..  

മേശപ്പുറത്ത് പകുതി കമിഴ്ന്ന് കിടന്ന് ഡയഗ്രം വരയ്ക്കുമ്പോള്‍  ചുവരിനും മേശയ്ക്കുമിടയിലൂടെ തിക്കിത്തിരക്കി അങ്ങോട്ടുമിങ്ങോട്ടും  ഉരുമ്മിക്കടന്നു പോകുന്നത്... അത്  സാരമില്ല,  അച്ഛനല്ലേ  എന്ന് അമ്മ സമാധാനിപ്പിച്ചത്.. 

മുലഞെട്ടിനരികിലെ പാലുണ്ണി കാണാനും  തുടയിലെ നീലിച്ച മറുകു തൊടാനും വേണ്ടി ഉറങ്ങുമ്പോള്‍ ഉടുപ്പ് പൊക്കുന്നത്... 

കവിളിലുമ്മ വെയ്ക്കുമ്പോള്‍  ചുണ്ടുകളെ ഉരസുന്നത് എന്നും തെറ്റിപ്പോയിട്ടും സ്ഥാനം മാറിയിട്ടുമായിരുന്നത്...  

മറവികള്‍ എത്ര വലിയ  അനുഗ്രഹമാണ്. 

പെണ്‍കുട്ടികള്‍ അന്യന്‍റെ സ്വത്തും അന്യന്‍റെ വീട്ടിലേക്ക് പോകാനുള്ളവരുമാണെന്ന വിശ്വാസമെന്തിനെന്ന്  പറഞ്ഞു തന്നത്  ആരാണെന്ന് എനിക്കോര്‍മ്മയില്ല. വസ്ത്രങ്ങള്‍ ധരിച്ച  പല ഭാഷകള്‍ പറയുന്ന ആധുനിക  മനുഷ്യരില്‍ പഴയ കാലത്തേ ആ  ഗുഹാമനുഷ്യര്‍ എവിടെയൊക്കെയോ  ജീവിച്ചിരിപ്പുണ്ടെന്നും അവര്‍ ചിലപ്പോഴൊക്കെ  വസ്ത്രങ്ങളും ഭാഷയും എന്നു വേണ്ട എല്ലാ ആവരണങ്ങളും  ഭേദിച്ച്  പുറത്തു വരുമെന്നും   ഗുഹാമനുഷ്യരെ  നിയന്ത്രിച്ചു നിറുത്തുന്നതാണ് സംസ്ക്കാരം, മൂല്യം എന്നൊക്കെ പറയുന്നതെന്നും ആ  ആള്‍  പറഞ്ഞു തന്നിരുന്നു. അതും എനിക്കങ്ങോട്ട് കൃത്യമായി ഓര്‍മ്മിക്കാന്‍  കഴിയുന്നില്ല.   സൈക്കിയാട്രിക് മരുന്നുകളുടെ കുഴപ്പമാണത്. ജീവിതത്തിലെ  പല  കാര്യങ്ങളും ഇങ്ങനെ  മൂടല്‍മഞ്ഞു പോലെയായിത്തീരും.. 

രാത്രി മാത്രമല്ല പകല്‍ കൂടിയും മനസ്സുറപ്പോടെ   ഉറങ്ങാനാവാത്ത വീട്ടകങ്ങളില്‍ ഉന്മാദികള്‍ ജനിക്കാതിരിക്കുന്നതെങ്ങനെ

അമ്മ ആ കരച്ചിലുകള്‍ മറന്നു കഴിഞ്ഞു. അമ്മയുടെ നിശ്ചയങ്ങളില്‍ എല്ലാം ഉന്മാദമാണ്.. .. ഉന്മാദിയുടെ തോന്നലുകള്‍ മാത്രമാണ്.

കുടുംബങ്ങള്‍ രക്ഷിക്കാന്‍ മറവികളും  ഒരിക്കലും തുറക്കാനാവാത്ത  പൂട്ടുകളും നിര്‍ബന്ധമാണ്. ഓര്‍മ്മകള്‍ ഉണ്ടാവരുത്.  പൂട്ടുകള്‍ ഏതു  താക്കോലിട്ടാലും ഒരിക്കലും തുറക്കരുത്. 

എന്നും നിലനില്‍ക്കേണ്ട, കാതല്‍ വേണ്ടുന്ന  കുടുംബമരങ്ങളില്‍ കളവുകളുടെ  ഉന്മാദം  ചുവന്നു പൂക്കുന്ന ചില്ലകളുണ്ട്. 

( തുടരും )

Tuesday, January 6, 2015

ആണ്മയുടെ മനോഹരമായ പുഞ്ചിരിയും വശ്യമായ നറുമണവും...10

https://www.facebook.com/echmu.kutty/posts/379517065560927
 
പത്താം ഭാഗം

പൂജ മുഴുവനായും തകര്‍ന്നുടഞ്ഞു പോയില്ലെങ്കിലും  അവളില്‍ വലിയ അളവില്‍ വിഷാദം കൂടുകെട്ടുന്നുണ്ടായിരുന്നു.  സീമയ്ക്ക് വേണ്ടിയും ഗരുവിനു വേണ്ടിയും കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന  സങ്കടത്തില്‍  അവള്‍ പലപ്പോഴും വല്ലാതെ   വേദനിച്ചു.

ആ വേദന കാണുമ്പോഴൊക്കെ  അവള്‍ ഒട്ടും വിരൂപിണിയല്ല,  പകരം ശ്രീ  തുളുമ്പുന്ന  ഒരു ദേവീ വിഗ്രഹമാണെന്ന് എനിക്ക് തോന്നി. എന്നാല്‍ അവളെ  ദേവിയെന്ന്  ഞാന്‍  പോലും കരുതുന്നതില്‍ പൂജയ്ക്ക്  വിയോജിപ്പുണ്ടായിരുന്നു.  അതുകൊണ്ട്  അത്തരമൊരു  തോന്നല്‍  എനിക്കുണ്ടെന്ന്  ഞാന്‍  പൂജയോട് പറഞ്ഞതേയില്ല.  എന്നേയോ എന്‍റെ വികാരങ്ങളേയോ   വെളിപ്പെടുത്താനാവശ്യമായ ധൈര്യം  ഒരിക്കലുമില്ലാത്ത  ഒരു ഭീരുവായിരുന്നുവല്ലോ എപ്പോഴും  ഞാന്‍. 

ഇച്ചാക്കയും  സന്ദീപ് സാറും  പൂജയോട്  സ്നേഹത്തോടെ മാത്രമേ  പെരുമാറിയിരുന്നുള്ളൂ. എതിര്‍പ്പുകാരനായ  പ്രദീപ് ജെയിന്‍  പോലും ഗരുവിന്‍റെ ആത്മാര്‍ഥത നിറഞ്ഞ സ്നേഹത്തെപ്പറ്റി  അറിഞ്ഞ്  സ്തബ്ധനായിപ്പോയി. പൂര്‍ണതയുള്ള സ്ത്രീ പുരുഷന്മാരുടേയും ഗരുവിനെപ്പോലെയുള്ളവരുടേയും മനോവിചാരങ്ങളെപ്പറ്റി മുന്‍വിധികളോടെ  ആലോചിക്കരുതെന്ന് പ്രദീപിനും തോന്നിയിരിക്കണം. അതുകൊണ്ടായിരിക്കണം  ഗരുവിന്‍റെ  ജീവിതം  തികച്ചും സാര്‍ഥകമാണെന്ന്  അശ്വിനി ശര്‍മ്മ  പറഞ്ഞപ്പോള്‍  പതിവുപോലെ   എന്തൊക്കെപ്പറഞ്ഞാലും കൊള്ളാം, ആഫ്റ്റര്‍ ആള്‍  ഒരു കൊലപാതകിയുടെ ജീവിതം സാര്‍ഥകമാവുന്നതെങ്ങനെ  എന്നും മറ്റും പറഞ്ഞ്  പ്രദീപ് എതിര്‍ക്കുകയോ  ബഹളം കൂട്ടുകയോ ചെയ്യാതിരുന്നത്. നിശ്ശബ്ദമായ ആലോചനകളോടെ മുഖം താഴ്ത്തിയിരുന്നത്.

തണുപ്പു കാലം അവസാനിക്കുകയായിരുന്നു.  ഹോളി  അടുത്തെത്തിയിരുന്നു.

ഇന്‍റാക്കിന്‍റെ  ചരിത്രസഞ്ചാരങ്ങള്‍  വേനല്‍ക്കാലത്ത്  പതിവില്ല.  വെന്തുരുകുന്ന  വേനല്‍പ്പകലുകളില്‍  ദില്ലിയിലെ ജീവിതം തികച്ചും  അസഹ്യമാണ്. തുറന്ന മൈതാനത്തു നിന്ന് മണ്ണിഷ്ടിക  എണ്ണിത്തിട്ടപ്പെടുത്തുന്ന ജോലി ചെയ്തിരുന്ന  എനിക്ക് ദില്ലിയുടെ വേനല്‍ക്കാലം  കത്തുന്ന  ഓര്‍മ്മകള്‍ പകര്‍ന്നു തന്നിരുന്നു. രാജസ്ഥാന്‍  മരുഭൂവില്‍ നിന്നുള്ള  പൊടിയുമായി  വീശിയടിക്കുന്ന  ലൂ  എന്ന കാറ്റും കനല്‍ വാരിയെറിയുമ്പോലെയുള്ള  പൊള്ളുന്ന  വരണ്ട  ചൂടും ഗ്ലാസിനു ഇത്ര  രൂപയെന്ന കണക്കില്‍ വെള്ളം നല്‍കുന്ന എന്‍ ഡി എം സി  കൈ വണ്ടികളും  കാലേ കാലേ ജാമൂനേ  എന്ന്  പരി ക്കേറ്റ ഒരു കിളി കരയുമ്പോലെ വിളിച്ചു കൂവി, ഉപ്പു പുരട്ടിയ  ഞാവല്‍പ്പഴങ്ങള്‍ വില്‍ക്കുന്ന പാവപ്പെട്ട  കച്ചവടക്കാരുമെല്ലാം എന്‍റെ  ജോലിയുടെ   വളരെ അടുത്ത  ഭാഗങ്ങളായിരുന്നു. അടുത്ത  തണുപ്പ് കാലത്ത് മാത്രമേ ഇനി ചരിത്ര സഞ്ചാരങ്ങളുള്ളൂ എന്ന  ഇന്‍റാക്കിന്‍റെ  വിശദമായ അറിയിപ്പോടെയാണ് പുരാണകിലയും  അതിന്‍റെ  പരിസരങ്ങളും  ആ ഞായറാഴ്ച  ഞങ്ങള്‍  നടന്നു തീര്‍ത്തത്. 

ആ നടത്തത്തിലുടനീളം  പൂജ തികച്ചും അസ്വസ്ഥയായിരുന്നു. 

അതിനു കാരണം  മറ്റാരുമല്ല,  ഗ്രിഗറി സ്മിത്തായിരുന്നു.  ഡോക്ടര്‍ ഗ്രിഗറി സ്മിത്ത്. ഇംഗ്ലീഷുകാരനായ ഒരു പ്ലാസ്റ്റിക് സര്‍ജനായിരുന്നു  ഡോ. ഗ്രിഗറി സ്മിത്ത്.  കഴിഞ്ഞ  ഒരു വര്‍ഷമായി അദ്ദേഹം ഇന്ത്യയിലുണ്ട്.  ഇന്‍റാക്കിന്‍റെ  ചരിത്ര സഞ്ചാരങ്ങളില്‍  പങ്കെടുത്തതുകൊണ്ടാണ് പൂജയും  ഡോക്ടറും തമ്മില്‍ പരിചയപ്പെട്ടത്.  പൂജയുടെ  മുഖമാണോ അതോ  അവളുടെ സംസാരവും പെരുമാറ്റവുമാണോ ചെറുപ്പക്കാരനായ  ആ പ്ലാസ്റ്റിക് സര്‍ജനെ ആകര്‍ഷിച്ചതെന്ന്  അറിയില്ല.   പുരുഷന്മാര്‍ക്ക്  സ്ത്രീകളുടെ  രൂപസൌകുമാര്യമാണോ  പെരുമാറ്റമാണോ  കൂടുതല്‍  ഇഷ്ടമാകുന്നതെന്ന്  എനിക്ക് ഒരിക്കലും പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. സുന്ദരിയായ  പെണ്ണിനെ സ്വഭാവത്തിന്‍റെ പേരില്‍  അവഗണിക്കുന്നവരും  സ്വഭാവഗുണമുള്ള പെണ്ണിനെ സൌന്ദര്യത്തിന്‍റെ പേരില്‍  നിന്ദിക്കുന്നവരും  സൌകര്യമനുസരിച്ച്  സ്വഭാവഗുണത്തേയും  സൌന്ദര്യത്തേയും തരാതരം പോലെ  പരസ്പരം വെച്ചു മാറുന്നത് ഞാന്‍  ധാരാളം കണ്ടിട്ടും കേട്ടിട്ടുമുണ്ട് . 

സാധാരണ സ്ത്രീകളെപ്പോലെ പൂജയ്ക്ക്  രൂപ സൌകുമാര്യമില്ല. സാധാരണ പുരുഷന്മാര്‍ ഇഷ്ടപ്പെടുന്ന തരം വിനയവും വിധേയത്വവും  നിറഞ്ഞ സ്വഭാവവും അവള്‍ക്കുണ്ടായിരുന്നില്ല.
അപ്പോള്‍  ഡോ.  ഗ്രിഗറിയെ  ആകര്‍ഷിച്ചതെന്തായിരിക്കും?

പ്ലാസ്റ്റിക് സര്‍ജന്‍റെ ജോലിക്ക് വെല്ലുവിളിയാകാന്‍  കഴിയുന്ന ഒരു  മുഖമുണ്ടല്ലോ എനിക്കെന്ന്  അവള്‍   പറ്റുമ്പോഴെല്ലാം  ചിരിച്ചുകൊണ്ടിരുന്നു. 

ഗ്രിഗറി അതു കേള്‍ക്കുമ്പോഴെല്ലാം പുഞ്ചിരിക്കുക  മാത്രം ചെയ്തു. തികച്ചും വശ്യമായിരുന്നു സ്നേഹം  തുളുമ്പുന്ന    പുഞ്ചിരി. ആ നീലക്കണ്ണുകളില്‍ തെളിഞ്ഞിരുന്നത് പൂജയോടുള്ള  പ്രണയം തന്നെയായിരുന്നു. എന്നെപ്പോലെ   പതുങ്ങിയ  വ്യക്തിത്വമുള്ള ഒരാള്‍ക്ക് പോലും ആ പ്രണയം വാചാലമായി അനുഭവപ്പെടുമ്പോഴും പൂജ  ഒന്നും  തിരിച്ചറിയാത്തതു പോലെ ഡോക്ടര്‍ ഗ്രിഗറിയില്‍ നിന്ന് വലിയ ഒരളവോളം അകലം സൂക്ഷിച്ചിരുന്നു. 

അദ്ദേഹത്തിന്‍റെ കൊച്ചുകൊച്ചു തമാശകളും വെട്ടിത്തുറന്നുള്ള സത്യസന്ധമായ  നിരീക്ഷണങ്ങളും  മാധുര്യമുള്ള  ഇംഗ്ലീഷ്  ഗാനങ്ങളും  ഇന്‍റാക്കിലെ നടത്തക്കൂട്ടില്‍  എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. 

ഇനിയെന്നാണ് തമ്മില്‍ കാണുകയെന്ന് ഗ്രിഗറി ചോദിച്ചപ്പോള്‍  പൂജ അല്പം  പതറുന്നതു ഞാന്‍ കണ്ടു. പിന്നിടെപ്പോഴെങ്കിലും എന്നോ മറ്റോ ധിറുതിയില്‍ പറഞ്ഞ് അവള്‍ അദ്ദേഹത്തെ ഒഴിവാക്കുവാന്‍ തുനിയുന്നത് ഞാനൊരു തമാശയായി ആസ്വദിച്ചു. 

പിറ്റേന്നും  അതിന്‍റെ പിറ്റേന്നും എല്ലാം ഗ്രിഗറി  ഞങ്ങളുടെ  ഓഫീസിലേക്ക് വന്നു. എന്നാല്‍  അധിക സമയമൊന്നും ചെലവാക്കിയില്ല. അഞ്ചു മിനിറ്റിലധികം  നീളുന്നതായിരുന്നില്ല  അദ്ദേഹത്തിന്‍റെ സന്ദര്‍ശനം. ഞാനിവിടെ തന്നെയുണ്ട് എന്ന് ഓര്‍മ്മിപ്പിക്കാനെന്നോണമായിരുന്നു ഗ്രിഗറിയുടെ  വരവും  നീലക്കണ്ണുകളിലെ  മനോഹരമായ പുഞ്ചിരിയും.

പൂജയില്‍ വല്ലാത്തൊരു പാരവശ്യം  ദൃശ്യമായിക്കൊണ്ടിരുന്നു. അവള്‍ക്ക് ഡോ. ഗ്രിഗറിയെ ഒഴിവാക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. അദ്ദേഹത്തിന്‍റെ പ്രണയം തുളുമ്പുന്ന ആരാധന അവളെ അഗാധമായി സ്പര്‍ശിക്കുകയും ഉല്‍ക്കടമായി ആനന്ദിപ്പിക്കുകയും  ചെയ്തിരുന്നു. അതു നഷ്ടപ്പെടുത്തുന്നതില്‍ വിമുഖയായിരുന്നെങ്കിലും അതിനെ പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ അവള്‍ക്ക്  സാധിക്കുന്നുണ്ടായിരുന്നില്ല.

അപ്രതീക്ഷിതമായി  ഒരു ദിവസം മുന്നി  പൂജയെ കാണാന്‍ ഓഫീസിലെത്തി. കുറച്ചു സമയം സംസാരിച്ചിരുന്ന് ചായയും കുടിച്ച്  മുന്നി പോയപ്പോഴാണ് പൂജ  കാര്യങ്ങള്‍  എന്നോട് വിശദമാക്കിയത്.

മുന്നിയും മോനയും  സ്വപ്നയും വെവ്വേറെ  ഗരുക്കളെയാണത്രെ  പിന്നീട് സ്വീകരിച്ചത്.  കൂട്ടത്തില്‍ ഏറ്റവും   ചെറുപ്പമായിരുന്ന മുന്നി പുതിയ ഗരുവിനൊപ്പം ബോംബെക്ക് പോകാന്‍ തീരുമാനിക്കുകയും ചെയ്തിരിക്കുന്നു.  ബോംബെയില്‍ കൂടുതല്‍ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ ഉണ്ടാകുമെന്ന്  ആ ഗരു  മുന്നിയ്ക്ക് വാഗ്ദാനവും  നല്‍കിയിട്ടുണ്ട്.

മുന്നി വന്നതിനടുത്ത  ദിവസത്തില്‍ അവര്‍ക്കെല്ലാമായി   ഒരു യാത്രയയപ്പെന്ന മട്ടില്‍ പൂജയോടൊപ്പം  മുന്നിയും  മോനയും സ്വപ്നയും ഞാനും ഖേല്‍ ഗാവ് മാര്‍ഗിലുള്ള  ഒരു ചൈനീസ് ഹോട്ടലില്‍  രാത്രി  ഭക്ഷണത്തിനു പോയി. 

ആവശ്യത്തിലുമധികം  അല്‍ഭുതഭാവമായിരുന്നു  മുഖത്തെങ്കിലും ചൈനക്കാരായ ഹോട്ടല്‍ ജീവനക്കാര്‍ മര്യാദയില്ലാത്ത പെരുമാറ്റമൊന്നും എന്തുകൊണ്ടോ ,  ഒട്ടും കാണിക്കുകയുണ്ടായില്ല.
ഫെങ്ഷൂയി അലങ്കാരങ്ങളും  വര്‍ണശബളമായ ഡ്രാഗണുമെല്ലാം  ഹോട്ടലിന്‍റെ  അകത്തളത്തെ മനോഹരമാക്കിയിരുന്നു. ചെറിയൊരു മീന്‍ കുളവും കളകളാരവത്തോടെ അതിലേക്കെത്തുന്ന  നീര്‍ച്ചാലും  ദീപാലങ്കാരങ്ങളും എല്ലാമായി ആ അന്തരീക്ഷത്തിനു  നല്ല സൌന്ദര്യം തോന്നിച്ചു. 

പണച്ചെലവ് ഉദ്ദേശിച്ചതിലും അധികമായേക്കുമോ എന്ന ആശങ്ക എന്നെ അല്‍പം  പരിഭ്രമിപ്പിക്കാതിരുന്നില്ല.   പൂജയുണ്ടല്ലോ എന്നു തന്നെയായിരുന്നു  അപ്പോഴും എന്‍റെ സമാധാനം.   

അല്‍പ സമയം മൌനമായിരുന്നിട്ട്   മുന്നി കുറെയേറെ കരഞ്ഞു.  നിറുത്താതെ ഏങ്ങലടിച്ചു കരഞ്ഞു. സ്വപ്നയും മോനയും  ആദ്യമൊക്കെ ഗൌരവത്തിലിരുന്നുവെങ്കിലും കുറച്ചു കഴിഞ്ഞപ്പോള്‍ അവരും കരയാന്‍ തുടങ്ങി.

ജയിലില്‍ കിടക്കുന്ന ഗരുവിനെപ്പറ്റി, ഗരുവിന്‍റെ നന്മകളേയും സ്നേഹത്തെപ്പറ്റിയും  പറഞ്ഞാണ് അവര്‍ കണ്ണീരൊഴുക്കിയത്. എത്ര പറഞ്ഞിട്ടും മതിയാവാത്തതു പോലെ അവരവരുടെ സ്വന്തം മാതാവു നഷ്ടപ്പെട്ട അനാഥക്കുഞ്ഞുങ്ങളെന്ന പോലെ അവര്‍ മൂന്നുപേരും തോരാതെ കരഞ്ഞു.

വിളമ്പി വെയ്ക്കപ്പെട്ട ആഹാരം  തണുത്തു ..

രാത്രി വളരുകയും ചൈനീസ് ഹോട്ടലുകാര്‍  തണുത്ത ആഹാരം മാറ്റി വേറെ  എന്തെങ്കിലും കൊണ്ടുവരട്ടെ എന്ന് ചോദിക്കുകയും ചെയ്തപ്പോള്‍ രുചിയില്ലാത്തവര്‍ നുള്ളിത്തിന്നുന്ന മട്ടില്‍  വിരലുകളുടെ ഒന്നാം മടക്കിനുമേലേ ആഹാരത്തരികളോ മെഴുക്കോ പുരളാതെ ..പലവട്ടം കണ്ണു തുടച്ചും ഇടയ്ക്കിടെ മൂക്കു വലിച്ചും  ... അവര്‍ മൂന്നുപേരും  ഭക്ഷണം കഴിച്ചു. 

ഞങ്ങളും  എന്തെല്ലാമോ കഴിച്ചുവെന്ന് വരുത്തി.  അടുത്ത ബന്ധുക്കള്‍ അകലങ്ങളിലേക്ക് പോകുമ്പോള്‍  തോന്നുന്ന പാരവശ്യം പോലെ എന്തോ ഒന്ന് മനസ്സിനെ കട്ടിപ്പുതപ്പായി മൂടുകയായിരുന്നു. 

മനുഷ്യര്‍ തമ്മില്‍ അടുക്കാനും സ്നേഹിക്കാനും ലിംഗപ്പൊരുത്തവും യോനിപ്പൊരുത്തവും വേണമെന്ന് പറയുന്നത്  തികഞ്ഞ കള്ളത്തരമാണെന്ന് എനിക്ക് ആ നിമിഷം  ബോധ്യമായി. മുന്നിയേയും സ്വപ്നയേയും മോനയേയും ആലിംഗനം  ചെയ്യാനും  കവിളില്‍ ചുംബിച്ച് യാത്ര പറയാനും എനിക്ക് യാതൊരു പ്രയാസവുമുണ്ടായില്ല. അവര്‍ ആണാണോ പെണ്ണാണോ എന്ന വിചാരം എന്നെ അലട്ടിയതേയില്ല.

ഹോട്ടലിനു പുറത്തിറങ്ങിയപ്പോള്‍, വലിയ ബഹളത്തോടെ കുറെ  പോലീസു വാഹനങ്ങളും സൈറണ്‍ മുഴക്കുന്ന ആംബുലന്‍സും പാഞ്ഞു പോകുന്നതു കണ്ടു . ആംബുലന്‍സില്‍  നിന്ന്  ആരോ ഉച്ചത്തില്‍ കരയുന്നുണ്ടായിരുന്നു . എന്‍റെ  അടിവയറും  തുടകളും വിറപൂണ്ടു. പരിചിതമായൊരു ദുരന്തത്തിന്‍റെ കാലൊച്ച കേള്‍ക്കുന്നതു പോലെ   ഹൃദയം തുടികൊട്ടി. 
   
ഓട്ടോക്കാരനാണ്  വിവരങ്ങള്‍ പറഞ്ഞത്.

ഓഡിറ്റോറിയത്തില്‍ സിനിമ കാണാന്‍ വന്ന സ്ത്രീ  ബലാല്‍സംഗം ചെയ്യപ്പെട്ടതാണ്. ബോധരഹിതയായി കാറിനുള്ളില്‍ കിടക്കുകയായിരുന്നുവത്രെ  ആ സ്ത്രീ.

ഒന്നും തെളിയില്ല, കുറ്റം ചെയ്തവന്‍ എന്തായാലും രക്ഷപ്പെടും. അതു ഉറപ്പാണ്.   ഓട്ടോക്കാരന്‍ കാര്‍ക്കിച്ചു തുപ്പിക്കൊണ്ട്  അമര്‍ഷം പ്രകടിപ്പിച്ചു. ഏതൊരു വന്‍നഗരവും ഏതൊരു കൊച്ചുഗ്രാമവും മിടുക്കും സ്വാധീനവുമുള്ള കുറ്റവാളികള്‍ക്ക്  ഒളിക്കാന്‍  പറ്റിയ  സ്ഥലങ്ങളാണെന്ന് അയാള്‍ മുരണ്ടു. ആവശ്യത്തിലുമധികം ഹോണടിച്ച് തന്‍റെ  ദേഷ്യം തീര്‍ക്കുകയായിരുന്നു ഓട്ടോ ഡ്രൈവര്‍. 

ഞാനും പൂജയും  ഒന്നും പറഞ്ഞില്ല. 

എനിക്ക് രാത്രി ഉറക്കമേ വന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നും ഒന്നു രണ്ട് പ്രാവശ്യം കാപ്പിയുണ്ടാക്കിക്കുടിച്ചും  ബ്രഡ് മൊരിയിച്ചു തിന്നും ജനലിലൂടെ പുറത്തേക്ക് നോക്കിയിരുന്നും  ഞാന്‍ നേരം വെളുപ്പിച്ചു. 

എത്ര ഓര്‍ക്കരുതെന്ന് കരുതിയാലും ബലാല്‍സംഗമെന്ന് കേള്‍ക്കുമ്പോള്‍ ഞാന്‍ തകര്‍ന്നു പോകുന്നു.  ഈ ലോകത്തിനോട് ക്ഷമിക്കാന്‍ കഴിയാതാകുന്നു. ഈ പ്രപഞ്ചത്തിനു നേരെ അഗ്നിയായി ആളിപ്പടരാനും സമുദ്രമായി ഇരമ്പിക്കയറാനും ഒന്നും ബാക്കിയില്ലാതെ എല്ലാറ്റിനേയും അവസാനിപ്പിക്കാനും ഞാന്‍  ആഗ്രഹിച്ചു  പോകുന്നു.

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ എന്‍റെ കണ്‍ പോളകള്‍ തടിച്ചു വീര്‍ത്തിരുന്നു. രാവു  മുഴുവന്‍ കാര്‍ന്നു തിന്ന ഹൃദയ വേദനകള്‍ എന്നെ ഒരു വിരൂപിണിയാക്കി മാറ്റിയിരുന്നു . പക്ഷെ, എന്തുകൊണ്ടോ എന്നത്തേയും പോലെ  എല്ലാം ഒതുക്കിപ്പിടിച്ച് സംയമനം പാലിക്കാന്‍ അന്ന്  എനിക്ക് കഴിഞ്ഞില്ല.  

സാധാരണ സമയത്തിനും മുന്‍പേ  ഓഫീസിലെത്തിയപ്പോഴായിരുന്നു  പ്രദീപ് ചോദിച്ചത്.  

‘ശാന്തി, ഇന്നലെ  രാത്രി ഖേല്‍ഗാവ് മാര്‍ഗില്‍ പോയിരുന്നു അല്ലേ... ഞാനറിഞ്ഞു. ച്ഛക്കകള്‍ക്കൊപ്പമുള്ള  ഈ രാത്രിസഞ്ചാരം വലിയ അപകടമുണ്ടാക്കിത്തീര്‍ക്കും.. പറഞ്ഞില്ലെന്ന് വേണ്ട.
 
സംഭാഷണം ഒഴിവാക്കാമെന്നു കരുതി  ഞാന്‍  മൌനം പാലിച്ചതേയുള്ളൂ. തന്നെയുമല്ല, എന്‍റെ ശ്രദ്ധ മാറ്റാനായി  ഫ്ലവര്‍  വേസുകളിലെ വാടിയ പൂവുകള്‍ എടുത്തു മാറ്റുന്ന , പത്രക്കടലാസ്സുകള്‍  അടുക്കിവെയ്ക്കുന്ന  ജോലികളിലേര്‍പ്പെടുകയും ചെയ്തു.

പ്രദീപ് പിന്നെയും രോഷത്തോടെയും ഒരുതരം മൂര്‍ച്ചയുള്ള വൈരാഗ്യത്തോടെയും  സംസാരിച്ചുകൊണ്ടേയിരുന്നു. പൂജയുടെ  അസാന്നിധ്യമായിരിക്കണം പ്രദീപിന് കൂടുതല്‍ ധൈര്യം നല്‍കിയത്.  

ശാന്തി, എനിക്ക് മനസ്സിലാവാഞ്ഞിട്ട് ചോദിക്കുകയാണ്.. നിങ്ങള്‍ സ്ത്രീകള്‍ക്ക് ഈ ബലാല്‍സംഗമെന്ന് കേട്ട് ഭയമാകുന്നില്ലേ.. ഇങ്ങനെ  അസമയത്ത്  ഒരു മാതിരി ഉടുപ്പുമിട്ട് പുറത്തിറങ്ങി അപകടം വിളിച്ചു വരുത്തുന്നതെന്തിനാണ്.. കണ്ടില്ലേ ആ സ്ത്രീ ഒരു ഫ്രോക്കാണിട്ടിരുന്നത്.. മര്യാദയ്ക്ക്  ഡ്രസ്സു  ചെയ്തിരുന്നെങ്കില്‍ ...
 
എന്‍റെ പുരികങ്ങള്‍ വളഞ്ഞൊടിയുന്നുണ്ടെന്ന് എനിക്ക് തോന്നി. 

ഇരുട്ടാവും മുന്‍പേ സ്ത്രീകള്‍ വീട്ടിലെത്തണം. പിന്നെ പുരുഷന്മാരെ പ്രകോപിപ്പിക്കുന്ന വിധം പെരുമാറുകയുമരുത്.. വീട്ടിലായാലും പുറത്തായാലും. സൂക്ഷിച്ചു ജീവിക്കാഞ്ഞിട്ടാണ് നാട്ടുകാരു  ബലാല്‍സംഗം ചെയ്തു  അച്ഛന്‍ ബലാല്‍സംഗം  ചെയ്തു എന്നൊക്കെയുള്ള സ്റ്റുപ്പിഡ് കഥകളും പറഞ്ഞ് സ്വയം ഒരു വലിയ  തമാശയായി ഊരു ചുറ്റി  നടക്കേണ്ടി വരുന്നത്.
 
അപ്പോള്‍  എന്തു  സംഭവിച്ചു എന്ന്  എനിക്ക് സ്വയം തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഞാന്‍ അലറുകയും പ്രദീപിന്‍റെ മുടി പിടിച്ചുലയ്ക്കുകയും ചെയ്തുവെന്ന് പിന്നീട് അശ്വിനിശര്‍മ്മ പറഞ്ഞു തന്നപ്പോഴാണ് ഞാനറിഞ്ഞത്. നിയന്ത്രണത്തില്‍ ഒതുങ്ങാത്ത സങ്കടവും ദേഷ്യവും അമര്‍ഷവും പ്രകടിപ്പിക്കുന്നവരെ   ഭ്രാന്തുള്ളവരെന്ന് മുദ്ര കുത്തുകയാണല്ലോ സമൂഹത്തിന്‍റെ  ഒരു രീതി. എന്തുകൊണ്ട്  അവരങ്ങനെ ആയി എന്ന് ആലോചിക്കുന്നതും അതിനെന്തെങ്കിലും പരിഹാരമുണ്ടോ എന്ന് അന്വേഷിക്കുന്നതും അത്തരം ആളുകളെ അഗാധമായി സ്നേഹിക്കുന്നവരുടെ മാത്രം തലവേദനയാണ്. എന്‍റെ  കാര്യത്തില്‍  മുദ്രകള്‍  ചാര്‍ത്തിക്കിട്ടിയതല്ലാതെ അഗാധമായി സ്നേഹിക്കുന്നവരാരുമില്ലാതിരുന്നതുകൊണ്ട് പരിഹാരം തേടലൊന്നുമുണ്ടായിരുന്നില്ല...  ഒരിക്കലും.

ഞാന്‍ ഉച്ചത്തില്‍ അലറുകയും പ്രദീപിന്‍റെ  മുടിയുലയ്ക്കുകയും  മാത്രമല്ല ചെയ്തത്.  ബലാല്‍സംഗമെന്നാല്‍  എന്താണെന്ന്, അതെങ്ങനെ എന്നെ കുത്തിക്കീറിയെന്ന് ഒരു മിന്നല്‍പ്പിണരായി പിളര്‍ന്നു മാറ്റിയെന്ന് ഞാന്‍ വിളിച്ചു പറഞ്ഞു. രാത്രിയും പകലും പോലും ഉറങ്ങാനാവാത്ത ഒരു  വീടെങ്ങനെയിരിക്കുമെന്ന് വിശദീകരിച്ചു. ജന്മവാല്‍സല്യങ്ങള്‍ക്കും ചിലപ്പോഴെങ്കിലും ഒരു അച്ഛന്‍ പൂട്ടായ  പുരുഷനായി മാത്രം അധപ്പതിക്കാനാവുമെന്നും,   പെറ്റമ്മ കൂടിയും തിരിച്ചറിയാന്‍ മടിക്കുന്ന,  അച്ഛന്‍ പൂട്ടിനെ തുറക്കാനാവാത്ത  അമ്മത്താക്കോലാവുന്ന  മഹാദുരന്തമെന്താണെന്നും  പൊട്ടിക്കരഞ്ഞു. 

പതിനഞ്ചു വയസ്സില്‍  ഗര്‍ഭിണിയാവുന്നതും പാരനോയിയയുടെ മരുന്നു   കഴിക്കുന്നതും എങ്ങനെയാണെന്ന് ഞാന്‍ കാട്ടിക്കൊടുത്തു. കാണാത്തതു  കണ്ടുവെന്നും കേള്‍ക്കാത്തത്  കേട്ടുവെന്നും അനുഭവിക്കാത്തത്  അനുഭവിച്ചുവെന്നും നുണ പറയുന്നവളാണെന്ന് കേട്ട് കേട്ട്   നാവ് നിശ്ചലമാകുന്നതെങ്ങനെയാണെന്നും പൊട്ടിക്കരച്ചിലുകള്‍ ഒതുക്കപ്പെടുന്നതെങ്ങനെയാണെന്നും ഒരിക്കലും  ഭേദിക്കാനാവാത്ത വഞ്ചനകളുടെ ഉരുക്കുകോട്ടകളില്‍ തലതല്ലി ചോര ചിതറിക്കുന്നതെങ്ങനെയാണെന്നും തൊണ്ട പൊട്ടുമാറുച്ചത്തില്‍ ഞാന്‍ വിളിച്ചു പറഞ്ഞു.   
   
ഞാന്‍ തികച്ചും ഒരു ഭ്രാന്തിയായി  മാറുകയായിരുന്നു..  സ്വയം  തിരിച്ചെടുക്കാനാവാത്ത വിധം  ഞാന്‍ ചിതറിപ്പോവുകയായിരുന്നു. 
  
നിയന്ത്രിക്കാനാവാത്ത ശോകഭാരത്തില്‍ മങ്ങിപ്പോയ ഓര്‍മ്മപ്പൂക്കള്‍ പിന്നീട്  വിടര്‍ന്നപ്പോള്‍  ഞാന്‍  അശ്വിനിശര്‍മ്മയുടെ  നെഞ്ചില്‍ മുഖം ചേര്‍ത്ത് കിതയ്ക്കുകയാണ്. എന്‍റെ  വായിലെ  കൊഴുത്ത തുപ്പലില്‍ അദ്ദേഹത്തിന്‍റെ  വിലയേറിയ ഷര്‍ട്ട് കുതിര്‍ന്നിരുന്നു.   കാലുകള്‍ക്കിടയിലൂടെ രക്തക്കണ്ണീരൊഴുക്കി  എന്‍റെ ശരീരം ആര്‍ത്തു നിലവിളിച്ചിരുന്നു. 

ഇച്ചാക്കയുടെ ഓഫീസ് മരണ വീടു പോലെ നിശ്ചലമായിരുന്നു. ഒരു  കുഞ്ഞിളം കാറ്റില്‍ ആരോടും അനുവാദം ചോദിക്കാതെ  കിലുങ്ങിച്ചിരിക്കുന്ന, ശരറാന്തലിലെ സ്ഫടികത്താലികളും ഡ്രോയിംഗുകള്‍ക്കായി  കീറിയടുക്കപ്പെട്ട  തീരെ  കനം   കുറഞ്ഞ ട്രേസ് പേപ്പറുകളും  പോലും നിശ്ശബ്ദമായിരുന്നു.

അശ്വിനിശര്‍മ്മയുടെ  നെഞ്ചിനു ഒരു നറുമണമുണ്ടായിരുന്നു. ഈ പ്രപഞ്ചത്തില്‍  എനിക്കായി നീക്കിവെയ്ക്കപ്പെട്ട   എല്ലാ ദുര്‍ഗന്ധങ്ങള്‍ക്കും എല്ലാ തിന്മകള്‍ക്കും   എല്ലാ  ദുരന്തങ്ങള്‍ക്കും  ഇടയില്‍ എന്നെ സുരക്ഷിതമായി  ജീവിപ്പിച്ച  ആണ്മയുടെ വശ്യമായ നറുമണം .  

( തുടരും )