Monday, September 19, 2011

പെൺകുട്ടികളുടെ അമ്മ.


(21.08.2011 വർത്തമാനത്തിലെ പെണ്ണിടത്തീൽ പ്രസിദ്ധീകരിച്ചത്)

അമ്മയുടെ ബന്ധത്തിൽ ഉള്ള ഒരു പെരിയപ്പാവിനേയും പെരിയമ്മയേയും കാണാനാണ് അനിയത്തിയുടെ ഒൻപത് വയസ്സായ മകളേയും കൂ‍ട്ടി ഞാൻ ആ ഓൾഡ് ഏജ് ഹോമിൽ പോയത്. അമ്മയുടെ പ്രതിനിധി എന്ന നിലയ്ക്കുള്ള ഒരു സന്ദർശനം.

മനോഹരമായ പൂന്തോട്ടത്തിനു ചുറ്റുമായി നാലഞ്ചു ബ്ലോക്കുകളിൽ പടർന്ന് കിടക്കുന്ന ഒന്നായിരുന്നു അത്. കൌസ്തുഭം, ശ്രീവത്സം, വനമാല എന്നൊക്കെയായിരുന്നു ഓരോ ബ്ലോക്കുകളുടേയും പേരുകൾ. എല്ലാ ബ്ലോക്കുകൾക്കും പിറകിൽ ചീരയും പയറും പടവലവും മത്തനും പാവലും അടങ്ങുന്ന വലിയ വലിയ പച്ചക്കറിത്തോട്ടങ്ങൾ. പൊതുവായ ഒരു പ്രാർഥനാ മന്ദിരം. സോമനെന്ന് പേരുള്ള പാളത്താറുടുത്തവരും അമേരിയ്ക്കയുടെ കൊടിത്തുണിയാൽ തയിച്ച ബർമുഡ ധരിച്ചവരുമായ പുരുഷന്മാരും പതിനെട്ട് മുഴം ചേലയെന്ന് പേരുള്ള കോശാപ്പുടവയുടുത്തവരും സ്ലീവ് ലസ് കമ്മീസും ചോളിയുമണിഞ്ഞ സ്ത്രീകളും അവിടത്തെ അന്തേവാസികളായി കാണപ്പെട്ടു. 

ദോഷമൊന്നും പറയാനില്ലാത്ത നടത്തിപ്പായിരുന്നു ഹോമിന്റേത്. ഭേദപ്പെട്ട രുചിയുള്ള ഭക്ഷണം സമയാസമയങ്ങളിൽ കിട്ടിയിരുന്നു. നിത്യേനയുള്ള പ്രഭാത പൂജയും സന്ധ്യാ വന്ദനവും, എല്ലാ ആഴ്ചയിലും മെഡിക്കൽ ചെക്കപ്പ്, വായിയ്ക്കാൻ തമിഴിലും ഇംഗ്ലീഷിലും പത്രമാസികകൾ, മാസത്തിൽ രണ്ട് തവണ പാട്ടുകച്ചേരിയോ ഭരത നാട്യമോ. അങ്ങനെയങ്ങനെ കാര്യങ്ങൾ മുറ തെറ്റാതെ ഒരു ക്ലോക്കു പോലെ അവിടെ നടന്നുകൊണ്ടിരുന്നു.

വേഷഭൂഷകളിൽ അല്പം അന്തരമുണ്ടായിരുന്നുവെങ്കിലും അനാഥരും വലിച്ചെറിയപ്പെട്ടവരുമാണെന്ന ദൈന്യം എല്ലാ മുഖങ്ങളിലും ചലനങ്ങളിലും ഒരു പോലെ നിഴലിച്ചിരുന്നു. കൂന്നുകൂന്ന് സ്വന്തം കാലടികളിൽ മാത്രം നോക്കി അവരിൽ പലരും നടന്നു. വളരെ ആത്മാർഥമായി പരീക്ഷയ്ക്ക് പഠിയ്ക്കുന്നവരെപ്പോലെ എപ്പോഴും പത്രമാസികകൾ വായിച്ചു. ചിലർ നിറുത്താതെ നാമം ജപിച്ചു. ഇനിയും ചിലർ മിനുമിനാ എന്ന് മാനത്തുകണ്ണന്മാരായി. 

ഉയർന്ന നിലകളിൽ കഴിയുന്ന മക്കൾക്കോ ബന്ധുക്കൾക്കോ ഒന്നും വേണ്ടാതായ കുറെ മനുഷ്യർ . ഭാരിച്ച പെൻഷനും മറ്റാനുകൂല്യങ്ങളും കിട്ടുമല്ലോ എന്ന് കരുതിയിട്ടാണെങ്കിൽ പ്പോലും ഏറ്റെടുത്ത് പരിചരിയ്ക്കാൻ, മനസ്സിന് തണുപ്പ് പകരുന്ന ഒരു നല്ല വാക്ക് പറയാൻ ആരുമില്ലാതായവർ. 

വാർദ്ധക്യവും ഏകാന്തതയും അനാഥത്വവും നിഴൽ പരത്തിയ ആ മുറ്റത്തും വരാന്തയിലുമായി അനിയത്തിയുടെ മകൾ ഓടിക്കളിച്ചുകൊണ്ടിരുന്നു. അമ്മൂമ്മമാരും അപ്പൂപ്പന്മാരും അവളെ അടുത്ത് വിളിച്ച് സംസാരിയ്ക്കുന്നതിനും ഇത്തിരി കൽക്കണ്ടമോ ഒരു ചെറിയ കഷണം മുറുക്കോ കൊടുത്ത് തലയിൽ തടവി വാത്സല്യം പ്രകടിപ്പിയ്ക്കുന്നതിനും മുതിർന്നു.

എനിയ്ക്ക് മുഖം തരാതെ പെരിയമ്മ പറഞ്ഞു. “എല്ലാര്ക്കും സങ്കടം താൻ. ഇന്ത ഭൂമിയിലെ ആര്ക്കും നമ്മളെ വേണ്ടാമേ എന്ന് നിനയ്ക്ക്മ്പോഴുത്……“
ഞാൻ നേർത്ത് ശോഷിച്ച അവരുടെ കൈത്തണ്ടുകൾ പതിയെ തലോടി.

അപ്പോഴാണ് അടുത്ത മുറിയിൽ നിന്ന് ആ അന്തരീക്ഷത്തിനൊട്ടും ചേരാത്തതു മാതിരി അതീവ പ്രസാദാത്മകമായ ശബ്ദമുയർന്നത്. “ആരത്? ആർ കിട്ടെ പേശറേൾ?“

പെരിയമ്മ “ഓ, നാൻ താൻ“ എന്ന് വിളികേട്ട് എന്നെയും കൂട്ടി അങ്ങോട്ട് നടന്നു.  വിടർത്തിയിട്ട വെൺപട്ടു പോലെയുള്ള വെയിലിൽ  അത്ര നേരം നോക്കിയിരുന്നതു കൊണ്ടാവും മുറിയിലെ ഇരുട്ടിൽ കണ്ണുകൾ തെളിഞ്ഞു കിട്ടാൻ ഒട്ടു സമയമെടുത്തു.

അസാധാരണമായ വിധത്തിൽ പ്രകാശപൂർണമായ ഒരു മുഖമാണ് ഞാനാദ്യം കണ്ടത്. ആ മുഖം ഇരുണ്ട വർണമുള്ള തലയിണയുടെ പശ്ചാത്തലത്തിൽ ദൈവികമായി പരിലസിച്ചു. 

ശയ്യാവലംബിയായ ഒരു സ്ത്രീയായിരുന്നു ആ മുറിയിലെ താമസക്കാരി. ഒരു വാഹനാപകടത്തിൽ ശരീരം മുഴുവൻ തളർന്ന് പോയവർ. ചലനം നിലച്ച ശരീരത്തിന്റെ ചൈതന്യമത്രയും ഉരുക്കൂടിയിരുന്ന മുഖം ഒരു വിടർന്ന ചെന്താമരപ്പൂവിനെ ഓർമ്മിപ്പിച്ചു. 

എന്നെ പരിചയപ്പെടുവാൻ അവർ വലിയ ഉത്സാഹം കാട്ടി. പരിചരിയ്ക്കാൻ കൂടെ നിൽക്കുന്ന, അതൃപ്ത മുഖമുള്ള സ്ത്രീയെക്കൊണ്ട് ഡിഗിരി കാപ്പിയുണ്ടാക്കിച്ചു. ആ സ്ത്രീ ചില ചെപ്പുകളും മറ്റും പരതി എന്തെല്ലാമോ പൊരുക്ക് കാപ്പിയ്ക്കൊപ്പം എനിയ്ക്കായി നീട്ടി.

അവർ ചിരി വിടാതെ സംസാരിയ്ക്കുകയായിരുന്നു.

നിർഭാഗ്യവശാൽ രണ്ട് പെണ്മക്കളുടെ അമ്മയാവാനേ കഴിഞ്ഞുള്ളൂ. നമ്മുടെ ആചാരപ്രകാരം പെൺകുട്ടികൾക്ക് മാതാപിതാക്കന്മാരെ കൂടെ നിറുത്തി ശുശ്രൂഷിയ്ക്കാൻ സാധിയ്ക്കില്ലല്ലോ. പെൺകുട്ടികൾ ഭർത്താവിന്റെ മാതാപിതാക്കന്മാരെ മാത്രമല്ലേ പരിചരിയ്ക്കേണ്ടതുള്ളൂ. ചില വീടുകളിൽ നിന്ന് ചില മനുഷ്യർക്ക് തെരുവുകളിലേയ്ക്കും ശരണാലയങ്ങളിലേയ്ക്കുമുള്ള വാതിലുകൾ അത്തരത്തിലും തുറക്കപ്പെടാറുണ്ടെന്ന് അവർ ഞങ്ങൾക്ക് പറഞ്ഞു തന്നു. കണ്ണിൽച്ചോരയില്ലാത്ത  അമ്മാതിരി ആചാരങ്ങളെ മാറ്റേണ്ടതാണെന്ന് ആ പെൺകുട്ടികൾക്ക് തോന്നുന്നുണ്ടാവില്ലേ എന്ന സംശയം മനസ്സിലൊതുക്കി,  അവരുടെ ചിതറി വീഴുന്ന വാക്കുകൾക്ക് ഞാൻ ചെവികൊടുത്തു.

ഭർത്താവ് മരിച്ച് അധികം വൈകാതെ ഈ ഓൾഡ് ഏജ് ഹോമിലേയ്ക്ക് താമസം മാറ്റിയതുകൊണ്ട് രക്ഷപ്പെട്ടു. അപകടത്തിൽ തളർന്ന് പോയതും ഇവിടെ വെച്ചു തന്നെ. അതും ഒരു ഭാഗ്യമായിപ്പോയി. തളർച്ചയ്ക്ക് ശേഷം അപേക്ഷിച്ചിരുന്നുവെങ്കിൽ ഈ ഹോം സ്വാഗതം ചെയ്യുമായിരുന്നില്ലല്ലോ. മിടുക്കിയല്ലേ ഞാൻ എന്ന മട്ടിൽ അവർ ആഹ്ലാദിച്ചപ്പോൾ എനിയ്ക്ക് വല്ലായ്മ തോന്നി. നിസ്സഹായതയുടെ പരകോടിയിലും ഉല്ലാസത്തോടെ ചിരിയ്ക്കുന്ന ഈ വിദ്യ ആരാണ് അവരെ പഠിപ്പിച്ചത്?

ചിരിയും സന്തോഷവും ഒരു വ്യക്തി ശീലമാണെന്ന് അവർ എന്നോട് പറഞ്ഞു. യാത്ര ചെയ്യാനും സ്ഥലങ്ങൾ കാണാനുമുള്ള ആഗ്രഹം അവർക്കുണ്ടായിരുന്നു. ആഴ്ചയിൽ അഞ്ചു ദിവസവും ജോലിയ്ക്ക് പോകുന്ന ഭർത്താവിന് യാത്രയെന്നത്  കഠിന വെറുപ്പുള്ള കാര്യമായതുകൊണ്ട് ഭൂപടങ്ങൾ നോക്കിയും റെയിൽ വേ ടൈം ടേബിൾ വായിച്ചും അവർ ധാരാളം യാത്ര ചെയ്തു. 

“അദ്ദേഹം എനിയ്ക്ക് മുൻപേ പോയതും നന്നായി “ ഞാനും പെരിയമ്മയും ഒന്നും മനസ്സിലാവാതെ കണ്ണിൽക്കണ്ണിൽ നോക്കി. വിധവയായത് നന്നായി എന്ന് പറയുകയാണോ ഒരു സ്ത്രീ? 

“എനിക്കാരോഗ്യമുണ്ടായിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും എനിക്കാവും പോലെ ഞാൻ നിറവേറ്റി. ഇപ്പോൾ കൂടെയുണ്ടായാൽ ഒരു ശുശ്രൂഷയും കിട്ടാതെ അദ്ദേഹം കാലഭൈരവനെപ്പോലെ കോപാകുലനാകുമായിരുന്നു.ഞാനാദ്യം പോയിരുന്നെങ്കിലും അദ്ദേഹം കഷ്ടപ്പെടുമായിരുന്നു.ഒരു ദാസിയുടെ സേവയില്ലാതെ അദ്ദേഹത്തിന് കഴിയില്ല.“

എന്റെ എല്ലാ സംശയങ്ങളും ആ നിമിഷം അവസാനിച്ചു.

അനിയത്തിയുടെ മകൾ അപ്പോഴാണ് മുറിയിലേയ്ക്ക് കടന്ന് വന്നത്. കുഞ്ഞിനെക്കണ്ട് അതീവ വാത്സല്യത്തോടെ അവർ ചിരിച്ചു.

“മുത്താനമുത്തല്ലവോ“ എന്ന പഴയ സിനിമാഗാനം അവർ ആലപിച്ചു. ശ്രുതി മധുരമായിരുന്നു അത്. രോഗാതുരമായ ശരീരത്തിൽ നിന്ന് ഇത്ര സുന്ദരമായ ശബ്ദമുണ്ടാകുന്നതെങ്ങനെയെന്ന് എനിയ്ക്ക് മനസ്സിലായില്ല. ഞാൻ അന്തം വിട്ടിരിയ്ക്കുമ്പോൾ കുഞ്ഞ് നിറുത്താതെ കൈയടിച്ചു. അത്യധികം ആഹ്ലാദത്തോടെ അവൾ വിളിച്ച് പറഞ്ഞു. “സിഡിയിൽ കേൾക്കുന്ന മാതിരി, അതേ മാതിരി .ഇനീം പാടൂ …“ ആത്മാർത്ഥതയുടെ വികാരാധിക്യത്താൽ കുഞ്ഞിന്റെ ശബ്ദം ഇടറി.

പെൺകുട്ടികളുടെ മാത്രം അമ്മയായ അവരുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുകയായിരുന്നു. ആ ചുണ്ടുകൾ വിറയാർന്നു. “ഒരു വാക്ക് ..ഒരു നല്ല വാക്ക് ..നല്ല വാക്കുകൾ കേട്ടാൽ എങ്ങനെയിരിയ്ക്കുമെന്ന്…… “

അവരുടെ  ഒഴുകുന്ന കണ്ണുകൾ പെരിയമ്മ സ്വന്തം സാരിത്തുമ്പ് കൊണ്ട് തുടച്ചു. അപ്പോൾ ശ്രുതി സുഭഗമായ മറ്റൊരു ഗാനമുയർന്നു. “യേ സിന്ദഗീ ഉസീ കി ഹെ.ജോ കിസീ കാ ഹോ ഗയാ……..

പറയാത്തതും കേൾക്കാത്തതുമായ ഓരോ നല്ല വാക്കുകളിലും തലതല്ലുകയായിരുന്നു ഞാൻ. പെണ്മക്കളെ മാത്രം പ്രസവിച്ച ഓരോ അമ്മയേയും കേൾക്കുകയായിരുന്നു ഞാൻ.
-------------------------------

Tuesday, September 6, 2011

ഭോലയുടെ ഓണം


https://www.facebook.com/echmu.kutty/posts/328834653962502

(2011 സെപ്റ്റംബർ 4, വാരാദ്യ മാധ്യമത്തിൽ പ്രസിദ്ധീകരിച്ചത്)

വീണ്ടും ഒരോണക്കാലം.
കേരളത്തിന്റെ തനതു ഉത്സവം എല്ലാ പകിട്ടോടെയും ഇതാ വന്നെത്തി. കാത്തു കാത്തിരിയ്ക്കുന്ന ബന്ധു ജന സമാഗമങ്ങൾ, മിന്നുന്ന കസവിന്റെ ഉടുപുടവകൾ, ഐശ്വര്യം വഴിയുന്ന പച്ചക്കറിച്ചന്തകൾ, വിവിധ തരം ഷോപ്പിംഗ് ആനുകൂല്യങ്ങൾ…….. വിലക്കൂടുതലിനെക്കുറിച്ച് പരാതിയുണ്ടെങ്കിലും എല്ലായിടത്തും നല്ല തിരക്ക്. കണ്ണഞ്ചിപ്പിയ്ക്കുന്ന വർണങ്ങളുടെ ആഘോഷമായി പൂക്കള മത്സരം, പുലിക്കളി, ഓണത്തല്ല്, വള്ളം കളി, മദ്യ വിരുന്ന്, ഒരു രാഗമാലിക പോലെ ആനന്ദം പകരുന്ന ഓണ സദ്യ, സൂപ്പർ താര സിനിമകൾ, ഓണപ്പാട്ടുകൾ, വായിയ്ക്കാനും അയവിറക്കാനും ഗൃഹാതുരത്വം തുളുമ്പുന്ന പോയകാല ഓണസമൃദ്ധിയുടെ ഓർമ്മകൾ…… അതെ, നമ്മൾ ഉത്സവ ലഹരിയിലാണ്.
……………………………………….

വടക്കേ ഇന്ത്യയിൽ വളരെ വലിയൊരു ചേരിയിലായിരുന്നു പ്രോജക്ട്. വെറും പുഴുക്കളായി നുരയ്ക്കുന്ന മനുഷ്യർ നിറഞ്ഞ, ഉണങ്ങാത്ത വ്രണം പോലെ പൊട്ടിയൊലിയ്ക്കുന്ന ഒരു സ്ഥലം. ഗ്രഹണിയും ബാലക്ഷയവും ബാധിച്ച അസംഖ്യം കുട്ടികൾ, വിളർത്ത മുഖവും അസാധാരണമായി മെലിഞ്ഞ ശരീരവുമുള്ള സ്ത്രീ പുരുഷന്മാർ…….പ്രോജക്ടിലെ ഭൂരിപക്ഷം  നിർമ്മാണത്തൊഴിലാളികളും അവരായിരുന്നു.
എല്ലും തോലുമായി ഉണങ്ങിച്ചുരുണ്ട പെണ്ണുങ്ങൾ വലിയ കരിങ്കല്ലുകളുയർത്തുമ്പോൾ ഭയം കൊണ്ട് ഞാൻ കണ്ണടയ്ക്കാറുണ്ടായിരുന്നു. ഇരുകൈകളിലുമായി ചേർത്തു പിടിച്ച കൂടം ഹുങ്കാരത്തോടെ ഓങ്ങി, കരിങ്കല്ല് അടിച്ച് ചെറുതാക്കാനാവാതെ പുരുഷന്മാർ നിന്നു വിറയ്ക്കുമ്പോൾ ഞാൻ ആകാശച്ചെരുവിലേയ്ക്ക് ദൃഷ്ടി പായിച്ചു. പട്ടിണിയും രോഗങ്ങളും ഒന്നിച്ച് പല്ലും നഖവും ആഴ്ത്തിയിരുന്ന ആ സ്ത്രീ പുരുഷന്മാർ ഭാരമേറിയ അത്തരം ജോലികൾ എങ്ങനെ ചെയ്യുമെന്നോർത്ത് ഞാൻ വ്യാകുലയായി. 

അങ്ങനെയൊരു ഓണക്കാലത്ത്……..
പൂരാടത്തിന്റന്ന് വൈകുന്നേരം സൈറ്റ് ഓഫീസിൽ നിന്ന് മടങ്ങുമ്പോൾ നന്ദൻ പറഞ്ഞു. “തിരുവോണത്തിന്റന്ന് ചോറു തരണം ചേച്ചീ. നാട്ടിലോ പോവാനൊത്തില്ല. ഓണത്തിന്റന്നും ഹോട്ടലീന്ന്……. വയ്യ.“
നന്ദൻ മരപ്പണിക്കാരനും വെൽഡറുമായിരുന്നു. ഇത്തിരി അധികം ബഹുമാനിച്ചു പറഞ്ഞാൽ ഇരുപത് വയസ്സുണ്ടാകും. പത്താം ക്ലാസ് കഴിഞ്ഞ് പോളിടെക്നിക്കിൽ പഠിയ്ക്കാൻ കൊതിച്ചവൻ, മരപ്പണിക്കാരനായ അച്ഛൻ അപകടം പറ്റി തളർന്ന് കിടപ്പായപ്പോൾ പഠിയ്ക്കാനാവാഞ്ഞവൻ, ചെറുപ്പത്തിലേ കുടുംബഭാരം ചുമക്കുന്നതിന്റെ പക്വതയുണ്ടെങ്കിലും കയ്പ് നിറഞ്ഞ മുഖഭാവത്തോടെയും അഭിപ്രായങ്ങളോടെയും തന്റെ ഗതികേടിനെക്കുറിച്ച് ദു:ഖിച്ചുകൊണ്ടിരുന്നവൻ, മലയാളികൾ നന്നെ കുറവായ ജോലി സ്ഥലത്ത് എന്നെ പരിചയപ്പെട്ട നിമിഷം ആശ്വാസത്തോടെ തെളിഞ്ഞു ചിരിച്ചവൻ.
“ഞാൻ ചേച്ചീന്നേ വിളിയ്ക്കു.“
പിന്നെ ചേച്ചി എന്നു മാത്രം വിളിച്ചിട്ടുള്ളവൻ.
“നാട്ടിലെ പകിട്ടൊന്നും ഉണ്ടാവില്ല. പായസം വെയ്ക്കാം, ഒന്നു രണ്ട് കറികളും അധികം ഉണ്ടാക്കാം.“
“ചേച്ചി എന്തു തന്നാലും മതി. ഞാൻ കേരളാ സ്റ്റോറീന്ന് എല്ലാ സാധനങ്ങളും വാങ്ങിക്കൊണ്ടു വരാം. കഴിയുന്നത്ര സഹായിയ്ക്കാം.“
ഞാൻ ചിരിച്ചു.
“നീ ഉണ്ണാൻ വന്നോ. വരുമ്പോൾ ആ ഭോലയേം കൂട്ടിക്കോ.“
നന്ദന്റെ ഉത്സാഹം കെട്ടതു പോലെ തോന്നി. കുറച്ചു കഴിഞ്ഞ് പ്രതീക്ഷിച്ചതു മാതിരി അവൻ എതിർപ്പ് പ്രകടിപ്പിച്ചു.
“ആ ബീഹാറി ജന്തൂനു എന്ത് ഓണാ ചേച്ചീ.. ആന കുത്തിയാലും അനങ്ങില്ല. ഇങ്ങനേണ്ടോ ഒരു മടി? പച്ചക്കടല വെള്ളത്തിൽ കുതിർത്തി തിന്നും. പിന്നൊരു ദിവസം ഞാൻ കണ്ടു, ഗോതമ്പ് പൊടി പച്ച വെള്ളത്തിൽ കലക്കി കുടിയ്ക്കുന്നു. നാലു ചപ്പാത്തി ചുട്ട് സവാളേം കടിച്ചൂട്ടി തിന്നൂടെ ആ നാശത്തിന്? പായസോം പപ്പടോം ഒന്നും അതിനിഷ്ടാവൂന്ന് എനിയ്ക്ക് തോന്നണില്ല.“
“സാരല്യാ നന്ദാ, ഓണായിട്ട് അവനും ഉണ്ടോട്ടെ. എനിയ്ക്ക് അല്ലറ ചില്ലറ പണിയൊക്കെ ചെയ്ത് തരണവനല്ലേ?“
വായ് നിറച്ചും പുഴുപ്പല്ലും ചെമ്പിച്ച പരുക്കൻ മുടിയുമുള്ള ഒരു അരപ്രാണനാണ് ഭോല. വൃത്തികെട്ട പൈജാമയും കീറിയ ബനിയനുമാണ് എന്നത്തേയും വേഷം.ഒരു മിടുക്കൻ മേസ്തിരിയാവുന്നതാണ് ജീവിതാഭിലാഷം. പക്ഷെ, ഒറ്റയക്ഷരം വായിക്കാനുമെഴുതാനും അറിഞ്ഞുകൂടാ. അതുകൊണ്ട് സാദാ ഹെല്പർ ആയി കഴിഞ്ഞു കൂടുന്നു. എന്തു പണി പറഞ്ഞാലും ഭോല ചെയ്യും. മടി കൂടാതെ, ഒരു പരാതിയും പറയാതെ. ഇടയ്ക്കിടെ ആ പുഴുപ്പല്ല് കാട്ടി ഹ്ഹി എന്ന് ചിരിയ്ക്കും. സന്തോഷമാണോ സങ്കടമാണോ എന്ന് മനസ്സിലാവാത്ത ഒരു ചിരി. “അരേ ബീഹാറീ ഭോലാ“ എന്ന് വിളിച്ചാൽക്കൂടി അരിശപ്പെടുകയോ പിറുപിറുക്കുകയോ ചെയ്യില്ല. ഒരു വടക്കേ ഇന്ത്യക്കാരനെ ബീഹാറി എന്ന് വിളിച്ച് നോക്കിയിട്ടുണ്ടോ? ഠേ..ഠേ ന്ന് അടി എപ്പോൾ പൊട്ടിയെന്ന് ചോദിച്ചാൽ മതി. ബീഹാറികൾ പൊതുവേ മടിയരാണ്,  വൃത്തിയില്ലാത്തവരാണ്, മോഷ്ടാക്കളാണ്ഇങ്ങനെയൊക്കെയാണ് ബാക്കി വടക്കേ ഇന്ത്യാക്കാരെല്ലാം പറഞ്ഞു കേൾപ്പിയ്ക്കുക.  യഥാർത്ഥത്തിൽ കടുത്ത ദാരിദ്ര്യമാണ് ഒരു ബീഹാറിയുടെ ഏറ്റവും വലിയ കുറ്റം. ബാക്കിയെല്ലാം ഈ ഭൂമുഖത്തെ ഏതൊരു ദരിദ്രനിലും സ്ഥിരമായി ആരോപിയ്ക്കപ്പെടുന്നവ തന്നെ.
സന്ധ്യയ്ക്ക് കേരള സ്റ്റോറിൽ പോയി ചെറിയ തോതിലൊരു ഷോപ്പിംഗ് നടത്തി, ഓണം പ്രമാണിച്ച് റെഡിമേഡ് അടയുടേയും കായ വറുത്തതിന്റേയും ശർക്കരപുരട്ടിയുടേയും നന്നെ കൊച്ചു പായ്ക്കറ്റുകൾ അപ്പോൾ സൌജന്യമായി കിട്ടി. അല്പം കശുവണ്ടിയും ഉണക്ക മുന്തിരിയും വേറെയും. ഉത്രാടത്തിന്റെ അന്ന് വൈകുന്നേരമായാൽ ഓണമുണ്ണാനുള്ള വാഴയിലയും കൂടി ലഭ്യമാകുമെന്ന അറിയിപ്പും കടയിലെ ചുവരിൽ പതിച്ചിരുന്നു. ഇലയ്ക്ക് ഏർപ്പാട് ചെയ്ത് പച്ചക്കറികളും പരിപ്പും പയറും വെളിച്ചെണ്ണയുമെല്ലാം വാങ്ങിക്കൊണ്ടു പോന്നു.
രാത്രി തന്നെ പുളിയിഞ്ചിയും വെളുത്ത നാരങ്ങക്കറിയും മാങ്ങക്കറിയുമുണ്ടാക്കി കുപ്പികളിലടച്ചു സൂക്ഷിച്ചു.
പിറ്റേന്ന് വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങി വരുമ്പോൾ താമസിയ്ക്കുന്ന ഒറ്റ മുറിയുടെ കൊച്ചു മുറ്റം ചാണകം മെഴുകിയിട്ടിരിയ്ക്കുന്നു! മൂന്നു ഇഷ്ടികകൾ ഉരച്ച് മിനുസമാക്കി ഒരു മാതിരി തൃക്കാക്കരയപ്പന്റെ ആകൃതി വരുത്തി ഒതുക്കി വെച്ചിരിയ്ക്കുന്നു! ഒരു നിമിഷം ഞാൻ വടക്കേ ഇന്ത്യയും വൃത്തി ഹീനമായ ചേരിയും സമസ്ത ജീവിത ദുരിതങ്ങളും മറന്നു പോയി. എന്റെ മനസ്സിൽ വലിയൊരു പൂക്കളമുയർന്നു. തൃക്കാക്കരയപ്പനും ആർപ്പുവിളികളും മുഴങ്ങി.
ണം വന്നു! പൊന്നോണം വന്നു!
അൽഭുതങ്ങൾ അവസാനിച്ചു കഴിഞ്ഞിരുന്നില്ല. 
മുറ്റത്ത് ഒരു പഴയ ചാക്ക് കുടഞ്ഞിടുന്ന ഭോലയെയാണ് തിരുവോണപ്പുലരിയിൽ ഞാൻ ആദ്യം കണ്ടത്. വിവിധ വർണങ്ങളിലുള്ള പലതരം പൂക്കൾ ആ ചാണകം മെഴുകിയ കൊച്ചു മുറ്റത്ത് എന്നെ നോക്കി പൊട്ടിച്ചിരിച്ചുകുറെ ചെണ്ടുമല്ലിപ്പൂക്കൾ,വെളുപ്പും പിങ്കും മിഠായിച്ചുവപ്പും നിറമുള്ള പാലപ്പൂക്കൾ, പല നിറങ്ങളിലുള്ള കടലാസു പൂക്കൾ, ഭോല ഹർഷിങ്കാർ എന്നു വിളിയ്ക്കുന്ന നമ്മുടെ പവിഴമല്ലിപ്പൂക്കൾ, കടും ചുവപ്പും വെളുപ്പും നിറമുള്ള ചെമ്പരത്തികൾ, വയലറ്റും മഞ്ഞയും നിറമുള്ള പേരറിയാത്ത പൂങ്കുലകൾ, അവസാനമായി നീല നിറത്തിൽ ശംഖു പുഷ്പവും കുറച്ച് കൂവളയിലകളും
നന്ദ്ഭയ്യ പറഞ്ഞതനുസരിച്ച് ഭോല ത്യോഹാറിനായി (ആഘോഷത്തിന്) എല്ലാ തയാറെടുപ്പും നടത്തിക്കഴിഞ്ഞു.  അതിരാവിലെ ചേരിയ്ക്കപ്പുറത്ത് ദൂരെ, ഗ്രാമീണരുടെ ഖേത്ൽ (കൃഷിയിടങ്ങളിൽ) പോയി അതിരിലും വഴിയിലും കണ്ട പൂക്കളെല്ലാം പറിച്ചുകൊണ്ടു വന്നിരിയ്ക്കയാണ്. ഞാൻ നോക്കിയിരിയ്ക്കേ നന്ദന്റെ കാർമികത്വത്തിൽ ഭോലയും ചേർന്ന് നല്ലൊരു പൂക്കളമുണ്ടാക്കി, തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ചു, അധികം ഒച്ചയിലല്ലാതെ രണ്ടാർപ്പ് വിളിയ്ക്കാൻ നന്ദൻ മറന്നില്ല. ഭോല ഹ്ഹിഹ്ഹി എന്ന് പുഴുപ്പല്ലു കാട്ടിച്ചിരിച്ചുകൊണ്ടിരുന്നു.
കുളിച്ച് , മങ്ങിയതെങ്കിലും വൃത്തിയുള്ള വസ്ത്രം ധരിച്ച്, ഭോല ഓണം ഉണ്ണാൻ വന്നെത്തിയപ്പോൾ എനിയ്ക്ക് തികഞ്ഞ സന്തോഷമുണ്ടായി. ഭോലയോടുള്ള നന്ദന്റെ എതിർപ്പിനാകട്ടെ അപ്പോഴേയ്ക്കും അല്പം  മയം വന്ന് കഴിഞ്ഞിരുന്നു.
പരിപ്പും പപ്പടവും ഇഞ്ചിക്കറിയും അവിയലും സാമ്പാറും എരിശ്ശേരിയുമെല്ലാമടങ്ങുന്ന ഭേദപ്പെട്ട ഒരു ഓണസ്സദ്യയാണ് ഞാൻ ഇലയിട്ട് വിളമ്പിയത്. ഓരോ വിഭവം വിളമ്പുമ്പോഴും ഭോലയുടെ കുണ്ടിൽ‌പ്പെട്ട കണ്ണുകൾ മിഴിഞ്ഞു. പക്ഷെ, ചിരി കണ്ടില്ല. അനുനിമിഷം ആ ഉണങ്ങിയ മുഖം ആകുലമായിക്കൊണ്ടിരുന്നു. ഊണു കഴിയ്ക്കുമ്പോൾ നന്ദനെപ്പോലെ പ്രകടമായ ആഹ്ലാദം ഭോലയിൽ ഉണ്ടായിരുന്നില്ല. കഴിച്ചു ശീലമില്ലാത്ത വിഭവങ്ങൾ അവനെ പ്രയാസപ്പെടുത്തുന്നുണ്ടാവുമെന്ന് എനിയ്ക്കു തോന്നി.
പായസം വിളമ്പിയപ്പോൾ അടക്കിപ്പിടിച്ച കരച്ചിൽ പൊട്ടിപ്പോയതു മാതിരി പൊടുന്നനെ ഭോല തേങ്ങിക്കരഞ്ഞു. ഞാൻ സ്തബ്ധയായിരുന്നു പോയി. “എന്തു പറ്റി എന്തു പറ്റി“എന്ന് ഞാനും നന്ദനും ചോദിച്ചതിനൊന്നും അവൻ ആദ്യം ഉത്തരം പറഞ്ഞില്ല. നിർബന്ധിച്ചപ്പോൾ ഭോല വിങ്ങിപ്പൊട്ടി കണ്ണീർ തുടച്ചു.
“ഗാവ് മേം മാ ബാബ ബീബി ബച്ചെ…… സബ്കി യാദ്…….“ ഗ്രാമത്തിലെ അമ്മയച്ഛനേയും ഭാര്യയേയും മക്കളേയും ഓർമ്മിയ്ക്കുമ്പോൾ……..
അന്ധനായ ബാബയും അമ്മയുമുണ്ട് ഭോലയ്ക്ക്. പിന്നെ ഭാര്യയും നാലു കുട്ടികളും. കീറിയ പ്ലാസ്റ്റിക്കും പൊളിഞ്ഞ പനമ്പും കൊണ്ടുണ്ടാക്കിയ ചെറ്റപ്പുരയിൽ അവർ കഴിഞ്ഞു കൂടുന്നു. ജാതിയിൽ വളരെ താഴ്ന്നവനാണ് ഭോല. അതുകൊണ്ടു തന്നെ വെള്ളമോ വിറകോ ധാന്യമോ മാനമോ ഒരു പക്ഷെ, ജീവൻ പോലുമോ സ്വന്തമായില്ലാത്തവൻ.
സിംഗാഡ (കുളവാഴ പോലെയുള്ള ഒരു ജല സസ്യത്തിന്റെ കായ്) വെയിലത്തുണക്കിപ്പൊടിച്ചത് പച്ച വെള്ളത്തിൽ കലക്കിക്കുടിയ്ക്കുന്നതാണ് അവരുടെ ഭക്ഷണമെന്ന് വേവിച്ച ഭക്ഷണം വളരെ അപൂർവമായി മാത്രം കിട്ടുന്ന ഭാഗ്യക്കുറിയാണെന്ന്ഗാവിലെല്ലാവരും അങ്ങനെ കഴിയുമ്പോൾ ഭോലയ്ക്ക് ഇത്ര നല്ല ഭക്ഷണം എങ്ങനെ തൊണ്ടയിലൂടെ ഇറങ്ങാനാണെന്ന്.
കടലയും ഗോതമ്പു പൊടിയും വെള്ളത്തിൽ കുതിർത്തിക്കഴിയ്ക്കുന്ന, അടുപ്പു കത്തിയ്ക്കാൻ മടിയ്ക്കുന്ന ഭോല ആ ഒരു നിമിഷത്തിൽ ആകാശത്തോളം വളരുന്നതും അവന്റെ വിണ്ടു മൊളിഞ്ഞ് വികൃതമായ കാലടികൾ ഈ പ്രപഞ്ചത്തിലെ സ്വാർഥത മുഴുവൻ അളന്നു തീർക്കുന്നതും ഞാൻ കാണുകയായിരുന്നു.
എല്ലാവരുമൊരുമിച്ച് ഒരു ദിവസമെങ്കിലും വയറു നിറയെ ചോറും പൂരിയും കടലയും ലേശം ഹൽവയും കഴിയ്ക്കണമെന്ന് ഭോലയ്ക്കാഗ്രഹമുണ്ട്.
“സിർഫ് ഏക് ദിൻ…… ഉസ്കെ ബാദ് ഹം സബ് ജഹ്ർ പീനേ കെ ലിയേ ഭി തയാർ ഹേ”
ഒരേയൊരു ദിവസം അങ്ങനെ ഭക്ഷണം കഴിച്ചിട്ട് വിഷം കുടിയ്ക്കാൻ പോലും എല്ലാവരും ഒരുക്കമാണെന്ന് ഭോല ഉച്ചത്തിൽ കരഞ്ഞു. മുഴുത്ത കണ്ണീർത്തുള്ളികൾ ഇലയിൽ വിളമ്പിയ പായസത്തിൽ വീണുടഞ്ഞു.
കണ്ണുനീർ ഒളിപ്പിയ്ക്കാനാവണം നന്ദൻ തലയും കുമ്പിട്ടിരുന്നത്.
ഭോലയെ ആശ്വസിപ്പിയ്ക്കാൻ ഞാനെന്തൊക്കെയോ പിച്ചും പേയും പുലമ്പി. ഓണത്തിന്റേയും മഹാ ബലിയുടേയും കഥ പറഞ്ഞു. അവന് വിശ്വാസം വന്നില്ല. അത്ര നന്മ നിറഞ്ഞ ഒരു ദേശം ഈ ലോകത്തിലെവിടെയാണുണ്ടാവുകയെന്ന് ആ പാവം ആശ്ചര്യപ്പെട്ടു.
എങ്കിലും ആഹാരം കഴിഞ്ഞ് പോകാനിറങ്ങിയ ഭോല മടങ്ങി വന്ന് ആത്മാർഥത തുളുമ്പുന്ന സ്വരത്തിൽ എന്നോട് പറഞ്ഞു, “ആപ്കോ ഹമേശാ ഐസാ ഖാനാ, വോ വാലെ ദേശ് കാ രഹൻ.. ഇസ്കെ ലിയെ മേം ഭഗവാൻ സേ ദുആ കരൂംഗാ“.
ഞാൻ ഒരു മന്ദബുദ്ധിയെപ്പോലെ തല കുലുക്കി. ഉണ്ണാത്തവന്റെ അധ്വാനവും പ്രാർഥനയുമായിരുന്നു എന്നും ഉണ്ണുന്നവന്റെ സമൃദ്ധി. വിപ്ലവകാരിയുടെ ദീർഘ വീക്ഷണവും സമരവുമായിരുന്നു എന്നും രാജ്യത്തിന്റെ നന്മഇല്ലാത്തവന്റെ അതിരില്ലാ സഹനമായിരുന്നു എന്നും ഉള്ളവന്റെ പൊട്ടിച്ചിരി ആഘോഷം……