Wednesday, December 7, 2016

മഞ്ഞില്‍ നനഞ്ഞ ചെയില്‍

https://www.facebook.com/groups/1945563405669128/permalink/2616111515280977/
https://www.facebook.com/echmu.kutty/posts/453679901477976

ഹണിമൂണ്‍ കോട്ടേജുകളായിരുന്നു പണിതുകൊണ്ടിരുന്നത്. ദില്ലിയില്‍ താമസിച്ചിരുന്ന ഒരു റിട്ടയേര്‍ഡ് സ്ക്വാഡ്രണ്‍ ലീഡറുടെ ഡ്രീം പ്രോജക്ടായിരുന്നു അത്.

ഹിമാചല്‍ പ്രദേശില്‍ സോലാനടുത്തുള്ള ചെയില്‍ എന്ന സ്ഥലത്ത്..

കെട്ടിടനിര്‍മ്മാണത്തൊഴിലാളികളും എന്‍ജിനീയര്‍മാരുമെല്ലാം നേരത്തെ പോയിക്കഴിഞ്ഞിരുന്നു. അതുകൊണ്ട് എന്‍റെ യാത്ര തനിച്ചായിരുന്നു.

തണുപ്പുകാലമായിരുന്നത് കൊണ്ട് ദില്ലിയിലെ ഐ എസ് ബി ടി യില്‍ കമ്പിളി പുതച്ചവരായിരുന്നു അധികവും. രാത്രി പത്തുമണിയ്ക്കായിരുന്നു സോലാനിലേക്കുള്ള ബസ്. ബസ്സ് സ്റ്റാന്‍ഡില്‍ പിടിയ്ക്കുമ്പോഴേക്കും പുരുഷന്മാര്‍ ഓടിക്കൂടും. പിന്നെ ഒരു തിക്കും തിരക്കും ഉന്തും തള്ളുമാണ്. കൈയൂക്കുള്ളവര്‍ ആദ്യമാദ്യം കയറിപ്പറ്റും. അതുകൊണ്ട് ഇടിച്ചിടിച്ചു കയറിയാലേ രക്ഷയുള്ളൂ. അത് അത്ര സുഖകരമായ ഒരു അഭ്യാസമൊന്നുമല്ല. എന്നുമെവിടെയും ആര്‍ക്കും കൊട്ടിനോക്കാവുന്ന ഒരു ചെണ്ടയാണ് സ്ത്രീ ശരീരമെന്നല്ലേ പൊതുധാരണ അല്ലെങ്കില്‍ നമ്മള്‍ പുലര്‍ത്തിക്കൊണ്ടു വരുന്ന സംസ്ക്കാരം.

വിന്‍ഡോ സീറ്റ് തരപ്പെടുത്തി, സ്കാര്‍ഫ് കൊണ്ട് തല മൂടിക്കെട്ടി ഷാളും പുതച്ച് കൂനിക്കൂടി ഇരുന്നു. നല്ല തണുപ്പായതുകൊണ്ട് ബസ്സിന്‍റെ വാതിലും ജനലുമെല്ലാം ‘ അടയ്ക്കൂ അടയ്ക്കൂ’ എന്ന് എല്ലാവരും മുറവിളി കൂട്ടുന്നുണ്ടായിരുന്നു. പോരാത്തതിനു ‘ എന്‍റെ പെട്ടി കയറ്റിയോ, കമ്പിളി പുതച്ചിട്ടുണ്ടോ നിങ്ങള്‍ , ജോഗീന്ദറെവിടെ, ഓടി വരൂ.. ദാ, ബസ്സിപ്പോള്‍ പോകും’ എന്നും മറ്റുമുള്ള യാത്രികരുടെ അരക്ഷിതമായ ഉല്‍ക്കണ്ഠകളുമുണ്ടായിരുന്നു.

അധികം വൈകാതെ ബസ്സ് പുറപ്പെട്ടു.

കുറച്ച് കോളേജു വിദ്യാര്‍ഥികള്‍ പുറകിലെ സീറ്റുകളിലിരുന്നു

ബഹളമുണ്ടാക്കിക്കൊണ്ടിരുന്നു. മുതിര്‍ന്നവരാരോ ‘മിണ്ടാതിരിക്ക് പിള്ളേരേ’ എന്ന് ശാസിച്ചപ്പോള്‍ അവര്‍ ഒരു നിമിഷം അടങ്ങി.

പിന്നീട് കേട്ടത് പഞ്ചാബി ഭാഷയിലുള്ള നാടോടി  ഗാനങ്ങളായിരുന്നു.

ശ്രുതി മധുരം.. സുന്ദരം.

യാതൊരു കലര്‍പ്പുമില്ലാത്ത നാടന്‍ ശീലുകള്‍...

കുട്ടികള്‍ മല്‍സരിച്ചു പാടി. ഒരു സാധാരണ ട്രാന്‍സ്പോര്‍ട്ട് ബസ്സിലെ ദൂരയാത്രയെ അവര്‍ അങ്ങനെ അവിസ്മരണീയമാക്കി മാറ്റി.

നിലാവുദിച്ചു കഴിഞ്ഞിരുന്നു. നഗരമായാലും ഗ്രാമമായാലും ചേരിയായാലും നിലാവിനു പിശുക്കില്ല. പുല്‍ത്തകിടിയും രാജരഥ്യയും അതിനൊരു പോലെ. എല്ലായിടത്തും സ്വന്തം പാല്‍ക്കുടം അളവ് നോക്കാതെ തട്ടിമറിയ്ക്കുന്നു നിലാവ്..
ബസ്സിനകത്ത് ചുരുണ്ട് കൂടിയിരിക്കേ നിലാവില്‍ കുതിരുന്ന ദൃശ്യങ്ങള്‍ കണ്ണിനു സാന്ത്വനമായി.
ഞാന്‍ മെല്ലെ ഉറക്കത്തിലേക്ക് വഴുതി.
രാവിലെ സോലാന്‍ ബസ് സ്റ്റാന്‍ഡില്‍ ചെന്നിറങ്ങുമ്പോള്‍, ജനത്തിരക്ക് നന്നെ കുറവായിരുന്നു. ലേശം പേടി തോന്നാതിരുന്നില്ല.
എങ്കിലും ബുദ്ധിമുട്ടില്ലാതെ ചെയിലിലേക്കുള്ള ബസ്സില്‍ കയറിക്കൂടാന്‍ കഴിഞ്ഞു. ഏകദേശം നാല്‍പത് കിലോമീറ്റര്‍ ദൂരം ഓടിത്തീര്‍ക്കാന്‍ ഒന്നര മണിക്കൂറെടുക്കുമെന്ന് കണ്ടക്ടര്‍ പഹാഡി ഹിന്ദിയില്‍ അറിയിച്ചു .

ഹണി മൂണ്‍ കോട്ടേജുകള്‍ ഒരു ഹരിത താഴ് വാരത്തിലായിരുന്നു നിര്‍മ്മിച്ചിരുന്നത്. പച്ചവര്‍ണത്തിന്‍റെ ധാരാളിത്തത്തില്‍ മുങ്ങി നിവര്‍ന്ന ഒരു കൂടാരമായിരുന്നു ആ താഴ് വാരം. അങ്ങകലെ അത്യുന്നതങ്ങളില്‍ തൂമഞ്ഞു പുതച്ച ഗിരിനിരകള്‍ , പേരറിയാത്തവയും അറിയുന്നവയുമായ ഒട്ടനേകം കിളികളുടെ നിലയ്ക്കാത്ത കൂജനം. അവിടെ അടുത്തു തന്നെ, വിരല്‍ വെച്ചാല്‍ മുറിഞ്ഞു പോവുന്ന അത്രയും ഒഴുക്കും തണുപ്പുമുണ്ടെങ്കിലും നല്ല തെളിനീരൊഴുകുന്ന നീര്‍ച്ചോല.. വെള്ളത്തിനടിയില്‍ തെളിഞ്ഞു മിന്നുന്ന പലവര്‍ണങ്ങളിലുള്ള ചെറിയ കല്ലുകള്‍... ഹിമാലയന്‍ പ്രകൃതി സൌന്ദര്യത്തിന്‍റെ ഊഞ്ഞാലിലായിരുന്നു മഞ്ഞില്‍ നനഞ്ഞ സുന്ദരിയെപ്പോലെ ചെയില്‍ എനിക്ക് വെളിപ്പെട്ടത് .
തൊട്ടടുത്ത് താമസിച്ചിരുന്ന പഹാഡി കുടുംബത്തിലായിരുന്നു ഭക്ഷണവും താമസവുമെല്ലാം ഏര്‍പ്പാടാക്കിയിരുന്നത്. പച്ച മുളകും സവാളയും മല്ലിയിലയും ഒക്കെ പച്ചയ്ക്ക് അരിഞ്ഞിട്ട കടലയും ചായയുമാണ് പ്രഭാത ഭക്ഷണമായി അവര്‍ വിളമ്പിയത്. അത് രുചികരമായിരുന്നു.

പട്യാലാമഹാരാജാവിന്‍റെ കൊട്ടാരമുണ്ട് ചെയിലില്‍. ഒരു വാസ്തുവിദ്യാ അല്‍ഭുതമാണതെന്ന് ചില ആര്‍ക്കിടെക്ടുമാര്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. കേട്ടുവെന്നേയുള്ളൂ. കൊട്ടാരത്തിനകത്ത് കേറാന്‍ എനിക്ക് സാധിച്ചില്ല. അവിടെ അറ്റകുറ്റപ്പണികള്‍ നടക്കുകയായിരുന്നു. ബ്രിട്ടീഷുകാരെ നേപ്പാള്‍ യുദ്ധത്തില്‍ സഹായിച്ചതിനു പ്രതിഫലമായി കിട്ടിയ ഭൂമിയില്‍ പണിതുയര്‍ത്തിയ കൊട്ടാരമാണത്. ഈസ്റ്റ് ഇന്ത്യാക്കമ്പനിയും നേപ്പാള്‍ രാജാവും തമ്മില്‍ നടന്ന യുദ്ധത്തില്‍ പാട്യാല മഹാരാജാവ് ഒത്തിരി ധനവും തന്‍റെ സൈന്യവും എല്ലാം ഇംഗ്ലീഷുകാര്‍ക്ക് നല്‍കി സഹായിച്ചു. നേപ്പാളിനെ ശരിയ്ക്കും ഒരു പാഠം പഠിപ്പിക്കണമെന്നായിരുന്നു പാട്യാല മഹാരാജാവിന്‍റെ മോഹം. 1814 മുതല്‍ 1816 വരെയുള്ള രണ്ട് വര്‍ഷക്കാലം നീണ്ടു നിന്ന യുദ്ധം അവസാനിച്ചത്

എല്ലായിടത്തുമെന്ന പോലെ ബ്രിട്ടീഷുകാര്‍ക്ക് മാത്രം ഗുണമുണ്ടാവുന്ന കരാറോടെ ആയിരുന്നു. സുഗൌലി ട്രീറ്റി എന്നാണ് ഈ കരാറിന്‍റെ പേര്. കരാര്‍ പ്രകാരം ബ്രിട്ടീഷുകാര്‍ക്ക് നേപ്പാളിന്‍റെ മൂന്നിലൊരു ഭാഗം ലഭ്യമായി.

ചെയിലില്‍ ഭൂമി ലഭിച്ചെങ്കിലും ഏകദേശം നൂറുവര്‍ഷത്തിനിപ്പുറം പാട്യാല മഹാരാജാവ് കൊട്ടാരമുണ്ടാക്കിയത് അക്കാലത്തെ വൈസ്രോയ് ആയിരുന്ന ലോര്‍ഡ് കിച്നറുമായി പിണങ്ങിയതു കൊണ്ടായിരുന്നു. ‘ അമ്പടാ! സൂര്യനസ്തമിയ്ക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ ഒരു നിസ്സാര പട്യാല രാജന്‍ വെല്ലുവിളിയ്ക്കുന്നോ? ഇനി മുതല്‍ ബ്രിട്ടീഷിന്‍ഡ്യാക്കമ്പനിയുടെ സിംല എന്ന സമ്മര്‍ ക്യാപിറ്റലില്‍ കയറിപ്പോകരുതെ’ന്നായി വൈസ്രോയി. അങ്ങനെയാണ് മഹാരാജാവായിരുന്ന ഭൂപീന്ദര്‍സിംഗ് ചെയിലില്‍ ഈ കൊട്ടാരം നിര്‍മ്മിക്കുന്നത്. സിംലയേക്കാള്‍ ഉയരത്തിലാണല്ലോ ചെയില്‍. കസൌട്ടിയും സിംലയും ചെയിലില്‍ നിന്ന് നോക്കിയാല്‍ കാണാം. 2444 മീറ്റര്‍ പൊക്കത്തിലൂള്ള ക്രിക്കറ്റ് ഗ്രൌണ്ടും പോളോ ഗ്രൌണ്ടും ഈ കൊട്ടാരത്തിനു സ്വന്തം. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ക്രിക്കറ്റ് ഗ്രൌണ്ടാണിത്. 

ഉയരമേറിയ ദേവദാരുമരങ്ങളും ചിര്‍ പൈനും അതിരിട്ട വന്യമായ പച്ചപ്പില്‍ ഈ ഗ്രൌണ്ട് ഒരു പതക്കം പോലെ മിന്നിത്തിളങ്ങുന്നു. ഇവിടെ ബാസ്കറ്റ് ബോള്‍ കോര്‍ട്ടും ഫുട്ബോള്‍ കോര്‍ട്ടും ഉണ്ട്. ചെയില്‍ മിലിറ്ററി സ്കൂളിന്‍റെ കൈവശമാണ് ഇപ്പോള്‍ ഈ ഗ്രൌണ്ട്. കാരണം ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ പാട്യാലാ മഹാരാജാവ് ചെയിലിലെ മിക്കവാറും ഭൂസ്വത്തുക്കള്‍ ഇന്ത്യാമഹാരാജ്യത്തിനു വിട്ടുകൊടുത്തു. അതുകൊണ്ട് ആര്‍മി കേഡറ്റുകള്‍ കളിച്ചു തിമര്‍ക്കുന്നു, ആ ഗ്രൌണ്ടില്‍..

ശീതകാലത്തില്‍ അപൂര്‍വമായ വെയില്‍ ചായും മുന്‍പേ ഔദ്യോഗിക കൃത്യങ്ങള്‍ ഒരുവിധം അവസാനിപ്പിച്ച് ഞാന്‍ ഗുരുദ്വാരയിലേക്ക് പോയി. അവിടെ ഭക്ഷണം കിട്ടും. തണുപ്പ് കൊണ്ടാണോ എന്തോ എനിക്ക് നന്നായി വിശക്കുന്നുണ്ടായിരുന്നു. എത്ര പാവ് ആട്ടയ്ക്ക് റൊട്ടിയുണ്ടാക്കണമെന്ന് ചോദിയ്ക്കുന്ന പഹാഡി കുടുംബിനിയോട് ഉച്ച ഭക്ഷണത്തിനും അത്താഴത്തിനുമിടയില്‍ പിന്നെയും അരപ്പാവ് ആട്ടയ്ക്ക് റൊട്ടിയുണ്ടാക്കിത്തരൂ എന്ന് പറയാന്‍ എനിക്ക് മടി തോന്നി.

സത്യം പറഞ്ഞാല്‍ ഗുരുദ്വാരയിലെ ലങ്കാറില്‍ മൂന്നു നേരം ഭക്ഷണം കഴിച്ചുമാത്രം ജീവിതം തള്ളിനീക്കുന്നവര്‍ ഉത്തരേന്ത്യയില്‍ ഒത്തിരിയുണ്ട്. സര്‍ദാര്‍ജിമാര്‍ ലങ്കാര്‍ ( ഗുരുദ്വാരയിലെ സര്‍വാണി സദ്യ ) നടത്തുമ്പോള്‍, ജാതിയും മതവും കുലവും ഗോത്രവും മണ്ണാങ്കട്ടയുമൊന്നും ചോദിക്കില്ല. എല്ലാവര്‍ക്കും പൂരിയും കിഴങ്ങുകറിയും ഹല്‍വയും വിളമ്പും.

സൈറ്റില്‍ നിന്ന് ബസ്സ് സ്റ്റാന്‍ഡ് വരെ നടന്നു. ബസ് സ്റ്റാന്‍ഡില്‍ നിന്ന് വെറും ഇരുനൂറു മീറ്റര്‍ അപ്പുറത്താണ് ഗുരുദ്വാര. പടരുന്ന സാന്ധ്യവെളിച്ചത്തിലും താഴ് വാരങ്ങളിലലിയുന്ന മഞ്ഞിന്‍റെ വെണ്മയിലും ഗുരുദ്വാര അതി മനോഹരമായി തോന്നിച്ചു. അത് ശരിയ്ക്കും ഒരു പള്ളിയെയാണു ഓര്‍മ്മിപ്പിച്ചത്. ഉരുണ്ട ഹിമാലയന്‍ കല്ലുകള്‍ പാവിയ വഴിത്താരയിലൂടെ നടന്നിറങ്ങുമ്പോള്‍ ചുറ്റുമുള്ള ദേവദാരുക്കളും പൈന്‍ മരങ്ങളും കാറ്റിലാടിക്കൊണ്ട് സ്വാഗതം പറഞ്ഞു.
എനിക്ക് വലിയ ആഹ്ലാദം തോന്നി.

പാലസ് പണിയും മുന്‍പേ പാട്യാലാ മഹാരാജാവായിരുന്ന ഭൂപീന്ദര്‍ സിംഗ് ഈ ഗുരുദ്വാരയാണത്രേ പണികഴിപ്പിച്ചത്. 1907ലാണ് ഒരു ചെറിയ പള്ളിയെ അനുസ്മരിപ്പിയ്ക്കുന്ന ഗുരുദ്വാര നിര്‍മ്മിയ്ക്കപ്പെട്ടത്. സര്‍ദാര്‍ജി കുടുംബങ്ങളുടെ എണ്ണത്തില്‍ വന്ന കുറവ് പിന്നീട് ഈ ഗുരുദ്വാരയെ അഗണ്യകോടിയില്‍ തള്ളി. ആരും ശ്രദ്ധിക്കാനില്ലാതെ ഗുരുദ്വാര ശോചനീയമായി. പിന്നീട് വിദേശരാജ്യങ്ങളില്‍ താമസമാക്കിയ സര്‍ദാര്‍ജിമാര്‍ കൈയയച്ചു സംഭാവന ചെയ്തിട്ടാണ് ഗുരുദ്വാര ഇപ്പോള്‍ കാണും വിധം മനോഹരമായി പുതുക്കിപ്പണിതത്. അപ്പോഴും പഴയകാല ഗുരുദ്വാരയുടെ ച്ഛായയും രീതിയും നിലനിറുത്താന്‍ അവര്‍ തീര്‍ച്ചയായും ശ്രദ്ധിച്ചിട്ടുണ്ട്.
കുറച്ചു നേരം ഗുരുമുഖിയിലുള്ള ഗ്രന്ഥമോതുന്നത് കേട്ട് തലയും കുമ്പിട്ടിരുന്നു.
പിന്നീട് വിളമ്പിക്കിട്ടിയ ഭക്ഷണം കഴിച്ച് , പഹാഡി കുടുംബത്തിലേക്ക് മടങ്ങി.

രാത്രി കുറെ വൈകിയപ്പോള്‍ ആരോ പുല്ലാങ്കുഴലൂതുന്നത് കേള്‍ക്കായി. ഹൃദയമുരുക്കുന്ന ആ നാദധാരയില്‍, വേദനയുടെയോ കണ്ണീരിന്‍റെയോ ആഴത്തിലുള്ള സ്പര്‍ശമുണ്ടായിരുന്നു. ഹിമാലയ താഴ് വരയില്‍, പച്ചപ്പിന്‍റെ തൊട്ടിലില്‍, രാത്രിയുടെ നിശബ്ദതയില്‍ ആ വേണുഗാനം നിലയ്ക്കാതെ ഒഴുകിക്കൊണ്ടിരുന്നു...

Tuesday, October 4, 2016

വെറുതെ ഇങ്ങനെ കുറച്ച് മുലപ്പാല്‍

https://www.facebook.com/echmu.kutty/posts/449365871909379

എന്തുകൊണ്ടോ സാമര്‍ഥ്യം വേണ്ടുവോളമില്ലായിരുന്നു. അല്ലെങ്കില്‍ പെറ്റിട്ട മക്കള്‍ക്ക് തലേലെഴുത്തില്ലായിരുന്നു. കാരണം സ്വന്തം അച്ഛന്‍റെ കൈയാല്‍ തന്നെയാണ് അവര്‍ കൊലപ്പെട്ടത്.
പെറ്റിട്ട് അധികനാളായിരുന്നില്ല.
ധാരാളം മുലപ്പാലുണ്ടായിരുന്നതുകൊണ്ട് ക്ലേശമുണ്ടായില്ല . മക്കള്‍ ഇഷ്ടം പോലെ പാലു കുടിച്ചു. നല്ല കൊഴുത്തുരുണ്ട ഓമനത്തമുള്ള ശരീരങ്ങളായിരുന്നു മക്കള്‍ക്കുണ്ടായിരുന്നത്.
ഒരു പ്രയോജനവുമുണ്ടായില്ല. ശരിക്കും പറഞ്ഞാല്‍ മുലയൂട്ടി മതിയായിരുന്നില്ല. മക്കളെ കണ്ടു മതിയായിരുന്നില്ല. അവരെ കെട്ടിപ്പിടിച്ചു കിടന്ന് മതിയായിരുന്നില്ല. മക്കള്‍ കൊലപ്പെട്ടുവെന്നറിഞ്ഞിട്ടും അറിയാത്ത പോലെ എല്ലായിടത്തും പരതി നടന്നു. ഒച്ച കൂട്ടി പലവട്ടം വിളിച്ചു..
ആരും വിളി കേട്ടില്ല... ആരും പാലുകുടിയ്ക്കാനുണ്ടായില്ല.
മുലകള്‍ നിറഞ്ഞു വിങ്ങി. നീരു വെച്ച് വലുതായി. ജീവന്‍ പോകുന്ന നൊമ്പരമുണ്ടായി. ‘ എന്‍റെ മുല കുടിയ്ക്കൂ’ എന്ന് ആരോടെങ്കിലും പരാതി പറയാനാകുമോ? നിര്‍ബന്ധിച്ചു കുടിപ്പിക്കാന്‍ കഴിയുമോ? ഒരു ഭ്രാന്തിയെപ്പോലെ വീട്ടിനുള്ളിലും പുറത്തും കരഞ്ഞുകൊണ്ട് ചുറ്റി നടന്നു. മുലക്കണ്ണുകള്‍ ചുവന്നു തുടുത്ത് പഴുത്തു. ചുളുചുളാന്നു വേദന എരിഞ്ഞുകത്തി .
വീട്ടിലെ ചേച്ചി സൂക്ഷിച്ചോമനിച്ചാണെങ്കിലും മുലക്കണ്ണില്‍ തൊടാന്‍ ശ്രമിച്ചപ്പോള്‍ നല്ല വേദനയും പേടിയും തോന്നി.. ഉച്ചത്തില്‍ കരഞ്ഞുകൊണ്ട് ചേച്ചിയുടെ മുഖത്തൊറ്റ മാന്തു വെച്ചു കൊടുത്തു...
ചേച്ചി പേടിച്ചു പോയെന്ന് തോന്നുന്നു. പിന്നെ അവരും കരയാന്‍ തുടങ്ങി.. അവര്‍ കരഞ്ഞുകൊണ്ടു പറഞ്ഞു.
‘നീയെന്താ ഇങ്ങനെ ? നിനക്ക് വേദന കുറയാനല്ലേ .. ഞാന്‍ മഞ്ഞള്‍പ്പൊടി പുരട്ടാന്‍ നോക്കുന്നത്.. പഴുപ്പ് പൊട്ടിയാല്‍ നിനക്കാശ്വാസം കിട്ടില്ലേ.. ‘
മറുപടിയൊന്നും തോന്നിയില്ല.
വേദന സഹിക്കാന്‍ വയ്യാതെ കരഞ്ഞുകൊണ്ടേയിരുന്നു.
ചേച്ചി ഒരു ഓട്ടോറിക്ഷയിലിരുത്തി കൂട്ടിക്കൊണ്ടു പോയി. അപ്പോഴും മൂന്നാലു പ്രാവശ്യം ഉച്ചത്തില്‍ കരഞ്ഞു. ചില ആളുകളൊക്കെ കരച്ചില്‍ കേട്ട് ഇങ്ങനെ തുറിച്ചു നോക്കി.
ക്ലിനിക്കിലെ ഡോക്ടര്‍ കുറച്ച് നേരം നീരു വന്ന് തൂങ്ങിയതും നോക്കിയിരുന്നു. എന്നിട്ട് ചേച്ചിയോട് പറഞ്ഞു. ‘ ഇതിനു ചികില്‍സയൊന്നും വേണ്ട. ഇതൊക്കെ പതിവല്ലേ .. കുറച്ച് ദിവസം കൂടി കഴിയുമ്പോള്‍ പഴുത്ത് അങ്ങ് പൊട്ടിപ്പൊക്കോളും..’ .
‘ അയ്യോ! അപ്പോള്‍ ഇത്രേം വേദന..സഹിച്ചിട്ട്.. ഈ വേദന... പ്ലീസ്, ഡോക്ടര്‍ കണ്ട് നില്‍ക്കാന്‍ വയ്യ.’
‘ അത് സാരമില്ല, രണ്ടെണ്ണം പഴുത്തു പൊട്ടിപ്പോയാലും ബാക്കി നാലെണ്ണമില്ലേ.. അതുമതി. പിന്നെ വേദന, വേണമെങ്കില്‍ മരുന്നു കുത്തിവെച്ച് ഒറ്റയടിക്ക് അങ്ങ് അവസാനിപ്പിക്കാം. ആഫ്റ്റര്‍ ആള്‍ ഇത് ഒരു പൂച്ച തന്നല്ലോ. പഴുപ്പ് മാറിയില്ലെങ്കില്‍ ദയാവധത്തിനു വകുപ്പുണ്ട്.’
ചേച്ചി കസേര പിന്നിലേക്ക് തള്ളി ചാടിയെണീറ്റപ്പോള്‍ ഞെട്ടിപ്പോയി.
‘ എം ബി ബി എസ്സിനു അഡ്മിഷന്‍ കിട്ടാത്തതുകൊണ്ട് വെറ്റായിത്തീര്‍ന്നതാണല്ലേ... അല്ലെങ്കില്‍ കുറഞ്ഞ പക്ഷം ഒന്നു തൊട്ടുനോക്കുകയെങ്കിലും ചെയ്യുമായിരുന്നില്ലേ..എന്നിട്ട് ഒരു ചികില്‍സ വിധിക്കുമായിരുന്നില്ലേ ‘
ചേച്ചി കിതച്ചു.
ഡോക്ടറുടെ മറുപടിയും അപ്പോള്‍ തന്നെ കേട്ടു.
‘ നിങ്ങളിത്ര ഇമോഷണല്‍ ആകാനൊന്നുമില്ല. എം ബി ബി എസ്സ്
കിട്ടാത്തതുകൊണ്ട് പേരിനു മുന്നില്‍ ഡോക്ടര്‍ എന്ന് വരാന്‍ വേണ്ടി.. പഠിച്ചതാണിത്. ഒരു ജീവിയോടും ഒരടുപ്പവും എനിക്കില്ല. ആവശ്യത്തിനു ഡോക്ടര്‍മാരില്ലാതെ മനുഷ്യര്‍ ചികില്‍സ കിട്ടാതെ മരിയ്ക്കുമ്പോഴാണ്... ഒരു പൂച്ച... ഒരു കാര്യം ചെയ്യൂ.. നിര്‍ബന്ധമാണെങ്കില്‍ ഈ ഓയിന്‍റ് മെന്‍റ് പുരട്ടി നോക്കു’.
പുറത്തിറങ്ങുമ്പോള്‍ ഒരു പട്ടിക്കുഞ്ഞിരിപ്പുണ്ടായിരുന്നു....’ വേഗം വീട്ടില്‍ പോക്കോ ... ഈ ഡോക്ടറെ കണ്ടിട്ട് ഒരു കാര്യവുമില്ല’ എന്ന് പറ്റാവുന്ന പോലെയൊക്കെ പറഞ്ഞു നോക്കി. പ്രയോജനമൊന്നുമുണ്ടായില്ല. സംസാരിച്ച ഭാഷ ആ പട്ടിക്കുഞ്ഞിനു തിരിയുന്നതായിരുന്നില്ല.
മൃഗവര്‍ഗത്തിലാണെങ്കിലും പട്ടിക്കുഞ്ഞ് വേറെ ജാതിയില്‍ ജനിച്ചതല്ലേ . അതുകൊണ്ട് അതിന്‍റെ ഭാഷയും വേറെയാണ്.
ഹൌ, എന്തൊരു വേദനയാണ്... എപ്പോഴാണിതൊന്നു മാറിക്കിട്ടുക...


Sunday, August 28, 2016

ഉണ്ണി വൈദ്യരും പെണ്ണുടുപ്പുകളും

https://www.facebook.com/echmu.kutty/posts/444741649038468
04/06/2015               ‘ അതിനാദ്യം വേണ്ടത് .. ശരീരത്തിന്‍റെ സമത്വബോധമാ.. നീയൊന്നാലോചിച്ചു നോക്കിയേ... പെണ്‍ശരീരമുള്ള രോഗിയെ കണ്ടാല്‍ ആണ്‍ ഡോക്ടറുടെ ശരീരം ചുമ്മാ അനങ്ങാമോ? എന്തോ പോലാവാമോ? അങ്ങനത്തവന്‍ ഡോക്ടറാവാമോ?’

ഉണ്ണിവൈദ്യര്‍ക്ക് ദേഷ്യം വരുന്നതില്‍ കുറ്റമില്ല. വൈദ്യന്‍റെ അനിയനാണ് ഫേസ്ബുക്കിലെ പുകില് കാണിച്ചുകൊടുത്തത്.

അനിയന്‍ പത്തു വയസ്സ് താഴെയാണ്. അവന് ഫേസ് ബുക്കും വാട്സാപ്പുമൊക്കെയുണ്ട്. മുതിര്‍ന്ന ചേട്ടനോട് ഒരു സുഹൃത്തിനോടെന്ന പോലെ സ്വാതന്ത്ര്യമുണ്ട്.

രാത്രി അത്താഴമൊക്കെ കഴിഞ്ഞ് വെറുതെ വര്‍ത്തമാനം പറഞ്ഞിരിക്കുമ്പോഴായിരുന്നു അത്.
നക്ഷത്രങ്ങളില്ലാത്ത ഇരുണ്ട വാനം, ചീവീടുകളുടേയും തവളകളുടേയും കരച്ചില്‍.. ദൂരെ എവിടേയോ മഴ പെയ്യുന്നുണ്ടെന്ന് തോന്നിപ്പിക്കുന്ന മാതിരി ലേശം തണുപ്പ്..

ഞാന്‍ മിണ്ടാതെ ആ ജ്യേഷ്ഠാനുജന്മാരെ കേട്ടുകൊണ്ടിരിക്കുകയായിരുന്നു.

പെണ്ണുടുപ്പുകളെപ്പറ്റിയുള്ള കോലാഹലം.

സാരിയുടുക്കണം, ജീന്‍സിടരുത്, പാവാടയും ബ്ലൌസുമിടണം, ചുരിദാറിട്ടാല്‍ സ്ലിറ്റുള്ള കമ്മീസിടരുത്, പര്‍ദ്ദ ഇടണം, ലെഗ്ഗിന്‍സ് ഇടരുത്,

ആണിനു ചലനമുണ്ടാവും.. അതാണു ഇതൊന്നും ഇടരുതെന്ന് പറയുന്നത്. എല്ലാം പെണ്ണിന്‍റെ നന്മയ്ക്ക് വേണ്ടിയാണ്, ആണിനു ചലനം വന്ന് ബലാല്‍സംഗം ചെയ്യാനിടയായാല്‍ ആര്‍ക്കാണു നഷ്ടം?

ഉണ്ണിവൈദ്യര്‍ക്ക് അടിമുടി അറച്ചു..

ചുമ്മാതല്ല... ഇത്രയും കാലത്തെ വൈദ്യപരിചയം കൊണ്ടു തന്നെയാണ് അറപ്പ്.

ഇപ്പോള്‍ നടുവേദനക്കാരുടെ ലോകമാണ്. സകല ഐ ടിക്കാര്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും എന്നു വേണ്ട സകലമാനപേര്‍ക്കും കാക്കയ്ക്കും പൂച്ചയ്ക്കും കോഴിയ്ക്കും വരെ നടുവേദനയാണ്.. അല്ലെങ്കില്‍ കഴുത്ത് വേദനയും തലവേദനയുമാണ്.

ഈ രോഗങ്ങള്‍ക്കും വേദനയ്ക്കുമൊന്നും ആണ്‍പെണ്‍ ഭേദമില്ല. ..

ഉണ്ണിവൈദ്യര്‍ സ്വയം എണ്ണയും കുഴമ്പും ഉണ്ടാക്കുന്നുണ്ട്. ചൂര്‍ണങ്ങളും കഷായങ്ങളും ഉണ്ടാക്കുന്നുണ്ട്.

രോഗിയായി വരുന്ന ആണും പെണ്ണും ഇതെല്ലാം ഒരു പോലെ ഉപയോഗിക്കും.

എണ്ണയും കുഴമ്പും തേച്ച് ആണിനേയും പെണ്ണിനേയും ഉണ്ണിവൈദ്യര്‍ തിരുമ്മുന്നുണ്ട്. മാറ്റാം ചെയ്യുന്നതും മുദ്രക്കൈയും മേനിക്കൈയും തിരുമ്മുന്നതും ഇരുവര്‍ക്കും ഒരു പോലെ. ഇരു കൂട്ടര്‍ക്കും രോഗം മാറുകയും ചെയ്യും.

പിന്നെവിടെയാണ് ഭേദം..

കുണ്ടിക്കുപ്പായമിട്ട് നില്‍ക്കുന്ന ആണിന്‍റെ വേദനിക്കുന്ന പുറവും കഴുത്തും കാലും കൈയും തിരുമ്മുന്നതു പോലെ തന്നെയാണ് അതേ കുപ്പായമിട്ട് നില്‍ക്കുന്ന പെണ്ണിന്‍റെ പുറവും കഴുത്തും കാലും കൈയും തിരുമ്മുന്നതും..

ഉണ്ണി വൈദ്യര്‍ പെണ്ണുങ്ങളെ തിരുമ്മുമ്പോള്‍ അവരുടെ ബന്ധുക്കളെ കാവലിനു നിറുത്തും.. സ്വന്തം ഭാര്യയേയും കൂടെ നിറുത്തും. ആണുങ്ങളെ തിരുമ്മുമ്പോഴും അയാളുടെ ബന്ധുക്കളേയും സ്വന്തം അനിയനേയും കാവല്‍ നിറുത്തും..

ഒരു ചലനത്തേയും പ്രതിരോധിക്കാനല്ല. രോഗിക്കും ബന്ധുക്കള്‍ക്കും വിശ്വാസം കിട്ടാനാണ്. വിശ്വാസമില്ലാതെ തിരുമ്മീട്ടും മരുന്നു കഴിച്ചിട്ടും പ്രയോജനമില്ല.

ഭാര്യയ്ക്കും മനസ്സിലാകണമല്ലോ, അവളെ തൊടുന്നതു പോലെയല്ല ... മറ്റു പെണ്ണുങ്ങളെ തൊടുന്നതെന്ന്..

പെരുമാറ്റമര്യാദ എല്ലാ ശരീരങ്ങള്‍ക്കും ഒരു പോലെ ബാധകമാണെന്നാണ് ഉണ്ണി വൈദ്യരുടെ വിശ്വാസം.

ഒരു തരം ശരീരത്തിന് ഗര്‍ഭം കിളുര്‍പ്പിക്കാന്‍ കഴിയുമെന്നതുകൊണ്ട് ആ ശരീരം കേമമാകുന്നതും , ഗര്‍ഭം ഏല്‍ക്കാന്‍ തയാറാകുന്നതും ചുമന്ന് പ്രസവിക്കുന്നതും മുലയൂട്ടുന്നതുമായ മറ്റൊരു തരം ശരീരം ഇതുകൊണ്ടൊക്കെ തന്നെ മോശമാകുന്നതും സദാ സൂക്ഷിച്ച് സൂക്ഷിച്ച് ജീവിക്കേണ്ടതും ആവുന്നത് ഉണ്ണി വൈദ്യര്‍ക്ക് തീരേ മനസ്സിലായിട്ടില്ലാത്ത ഒരു സാമൂഹ്യ ശാസ്ത്രമാണ്.

ശരീരശാസ്ത്രം പഠിച്ചതുകൊണ്ടാവും അതെന്ന് ഉണ്ണിവൈദ്യര്‍ പുഞ്ചിരിച്ചു...

സമത്വബോധം വലിയ ഒരു കീറാമുട്ടിയാണ്. നീയും നിന്‍റെ എല്ലാ കാര്യങ്ങളും എന്നേക്കാള്‍ താഴെ, എന്‍റെ ഹിതവും സുഖവും ബോധ്യവും അനുസരിച്ച് നീ പെരുമാറിക്കൊള്ളണം, എന്‍റെ പ്രവൃത്തികള്‍ക്ക് നീയാണുത്തരവാദി എന്നൊക്കെ പറയുമ്പോള്‍ കിട്ടുന്ന ഞാന്‍ വലുത് .. ഞാന്‍ ഉടമ എന്ന ലഹരിയും, നിരുത്തരവാദിത്തം നല്‍കുന്ന അതിര്‍ത്തിയില്ലാത്ത സ്വാതന്ത്ര്യവും , അവയെ ഉപേക്ഷിക്കുക ഒട്ടും എളുപ്പമല്ല.

സ്വന്തം ശരീരത്തെ നിയന്ത്രിക്കുന്നത് താനല്ല, താനുമായി ഒരു ബന്ധവുമില്ലാത്ത
മറ്റൊരു ശരീരമാണെന്ന് പറയുന്നേടത്തോളം അബലത്വവും ചാപല്യവുമൊക്കെ കൊണ്ടു നടക്കുന്നതും ആ ശരീരം ഇന്ന കുപ്പായമിടണമെന്ന് ഇണ്ടാസിടുന്നതും എത്ര വലിയ ദൌര്‍ബല്യത്തിന്‍റെ ലക്ഷണമാണെന്ന് ആര്‍ക്കും തോന്നുന്നില്ലെന്ന്.. തന്നേയുമല്ല, ഞങ്ങള്‍ക്കെല്ലാം അങ്ങനെയാണെന്ന് വിളിച്ചു പറയാനും ആള്‍ക്കാരുണ്ടാവുമെന്ന്....

രോഗമുള്ള കണ്ണിനു മുന്നില്‍ തെളിയുന്നത് ചെറിയ വിളക്കായാലും വലിയ വിളക്കായാലും വേദന ഉണ്ടാവും.. കണ്ണിനു ചികില്‍സ ചെയ്യാതെ വിളക്കുകളെല്ലാം കെടുത്തി ഇരുട്ടത്തിരിക്കണമെന്ന ന്യായം പറയുന്നവര്‍ ശരീരശാസ്ത്രമോ ശരീരധര്‍മ്മമോ അറിയാത്തവരാണെന്ന കാര്യത്തില്‍ ഏതായാലും ഉണ്ണിവൈദ്യര്‍ക്ക് യാതൊരു സംശയവുമില്ല.

Saturday, July 23, 2016

വളമായും ജലമായും ഈ ജന്മം സഫലം.

https://www.facebook.com/echmu.kutty/posts/441161842729782

നീ തന്നതല്ലേ ..
സ്വയം വിളഞ്ഞതല്ലേ ..
വളമായും ജലമായും
ഈ ജന്മം സഫലം.
കവിതയോ കഥയോ ലേഖനമോ നാടകമോ പോയിട്ട് ഒരു കത്തു പോലും ശരിയ്ക്ക് എഴുതാനറിയാത്ത അവന്‍ അവള്‍ക്ക് ഈ മെയിലില്‍ എഴുതിയ നാലു വരികളാണ്. അത് വായിക്കുമ്പോള്‍ അവളൂടെ കണ്ണില്‍ നീര്‍മണികളുടെ നേര്‍ത്ത മറ ഉയര്‍ന്നു...
അവളുടെ മകളെക്കുറിച്ച് അവള്‍ പൊങ്ങച്ചം പറഞ്ഞപ്പോഴായിരുന്നു.. എഴുതിയപ്പോഴായിരുന്നു.
ശരിയാണ്.... മകള്‍ മിടുക്കിയാണ്... സുന്ദരിയാണ്.... ഉദ്യോഗസ്ഥയാണ്.
സ്കൂളിലും കോളേജിലും പഠിക്കുന്ന കാലത്ത് മകളുടെ ടീച്ചര്‍മാര്‍ പറഞ്ഞിരുന്നു അവളോട്..
യൂ ആര്‍ വെരി ലക്കി ടു ഹാവ് സച്ച് എ ലവ് ലി ഡോട്ടര്‍.
മകളുടെ മേലുദ്യോഗസ്ഥര്‍ പറഞ്ഞു.
ഷി ഈസ് സച്ച് എ നൈസ് ലേഡി.. വെരി ഹാര്‍ഡ് വര്‍ക്കിംഗ്..
മകളുടെ കീഴുദ്യോഗസ്ഥര്‍ വണങ്ങി.
ഇത്ര കരുണയോടെ ദയയോടെ പെരുമാറുന്ന ഒരു മാഡത്തെ കിട്ടിയത് ഞങ്ങളുടെ ഭാഗ്യം.
അഭിനന്ദന വചസ്സുകള്‍ അവളിലെ അമ്മയില്‍ എപ്പോഴും ഉല്‍സവങ്ങളായി കൊടിയേറി.
അവനോ ...
പാവം! പതിയെപ്പതിയെ ഒരു അച്ഛനാവുകയായിരുന്നു. ഓരോ സ്റ്റെപ്പും സൂക്ഷിച്ച്... സ്പീഡ് കൂട്ടിയെടുക്കുന്ന ഓട്ടക്കാരനെപ്പോലെ...
അവളുടെ മകള്‍ എന്തു വിളിച്ചാലും വിളി കേള്‍ക്കുമെന്ന വാഗ്ദാനമായിരുന്നു ആദ്യം..
മഞ്ഞപ്പിത്തം പിടിച്ച് മഞ്ഞിച്ചു പോയ മകളെ വാരിയെടുത്ത് ആശുപത്രിയിലേക്ക് ഓടിയതായിരുന്നു പിന്നെ..
രാത്രി മുഴുവന്‍ മകളെ നെഞ്ചില്‍ കിടത്തി... ‘സുഹാനി രാത് ഡല്‍ ചുകി.. ‘എന്ന് മുഹമ്മദ് റാഫിയായി.... അങ്ങനെ അനവധി അനവധി പാട്ടുകളായി... പാട്ടുകാരായി... അതിനു ശേഷം..
അവന്‍റെ നെഞ്ചോടു ചേര്‍ന്നുറങ്ങാന്‍ സാധിക്കാതെ പോയ രാത്രികളില്‍ മകള്‍ ശാഠ്യം പിടിച്ചു.. ‘ അമ്മ പാട് ... ഉം... പാട്.. ‘
അമ്മയുടെ പാട്ട് കേട്ട് കിടക്കുമെങ്കിലും മകള്‍ അതൃപ്തി പ്രകടിപ്പിച്ചു.. ‘ ഉം ...ഉം... ശരിയായില്ല.’
വഴിവക്കില്‍ കിട്ടുന്ന സെക്കന്‍ഡ് ഹാന്‍ഡ് കഥപ്പുസ്തകങ്ങള്‍ അവന്‍ കൈ നിറയേ മടി നിറയേ മനസ്സു നിറയേ മകള്‍ക്ക് വാങ്ങിക്കൊടുത്തു..
ആ പുസ്തകങ്ങളില്‍ ആണ്ടുമുങ്ങിപ്പോയ മകള്‍ക്ക് അവളറിയാതെ മാമു വാരിക്കൊടുക്കുകയും തലമുടിയില്‍ എണ്ണ തേച്ചു തിരുമ്മുകയും ചെയ്തു.
പിങ്ക് നിറവും മിനുസമുള്ള ഒരു അനിയന്‍ വേണമെന്ന് വാശി പിടിച്ചു കരഞ്ഞ അവളൂടെ മകളെ സമാധാനിപ്പിക്കുവാന്‍ ഞായറാഴ്ച മാര്‍ക്കറ്റില്‍ നിന്ന് ഒരു വാവയെ മേടിച്ചു തരാമെന്ന് പറഞ്ഞ് മാര്‍ക്കറ്റ് ചുറ്റാന്‍ കൊണ്ടുപോയി...
മകള്‍ക്കൊപ്പം ആന കളിച്ചു.. കുതിര കളിച്ചു... ഒളിച്ചു കളിച്ചു..
നെടുങ്കന്‍ ബൈക്ക് യാത്രകളില്‍... ബസ്സ് യാത്രകളില്‍ ... വിദേശ യാത്രകളില്‍ എല്ലാം കൂടെ കൂട്ടി...
സമയം കിട്ടുമ്പോഴെല്ലാം മകളോട് സംസാരിച്ചു.. ലോകത്തെപ്പറ്റി.. സമരങ്ങളെപ്പറ്റി.. ജീവിതത്തെപ്പറ്റി.. സന്തോഷത്തെപ്പറ്റി... സങ്കടത്തെപ്പറ്റി.. മരണത്തെപ്പറ്റി.. സൂര്യനു കീഴിലുള്ള എല്ലാറ്റിനേയും പറ്റി..
അവളുടെ മകള്‍ വളര്‍ന്നു..... അവന്‍റെ സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിക്കുവാനെന്ന പോലെ..
പാപ്പാ ... എന്ന് മകള്‍ വിളിക്കുമ്പോള്‍ അവന്‍റെ ഓരോ അണുവിലും ആഹ്ലാദം പൊട്ടിത്തരിയ്ക്കുന്നത് അവള്‍ക്ക് കാണാനായി.
എങ്കിലും സ്വന്തം ബീജങ്ങളുടെ അഭിമാനം തോള്‍പ്പൊക്കത്തില്‍ വളര്‍ന്നുവെന്ന് അഹങ്കരിക്കുന്നവരും സ്വന്തം അണ്ഡങ്ങളുടെ ആഢ്യത്തം വര്‍ണാഭമായ ജീവിതമായെന്ന് പൊങ്ങച്ചപ്പെടുന്നവരും അവനെ കാണുമ്പോള്‍ സഹതാപപൂര്‍ണമായ മിഴികളോടെ ഉറ്റുനോക്കുകയും സാധിക്കുമ്പോഴെല്ലാം കിലുങ്ങുന്ന വാക്കുകള്‍ കൊണ്ട് പരിതപിക്കുകയും ചെയ്തു..
എത്രയായാലും അവന്‍റെ വളര്‍ത്തുമകള്‍ മാത്രമാണെന്ന്... മറ്റൊന്നും അവകാശപ്പെടാ
നാവില്ലെന്ന് ..
എല്ലാ അഹങ്കാരങ്ങള്‍ക്കും അഭിമാനത്തിനും ആഢ്യത്തത്തിനും പൊങ്ങച്ചത്തിനുമായി അവന്‍ സമര്‍പ്പിച്ച വിനയം തുളുമ്പുന്ന ഉത്തരമായിരുന്നു ...
വളമായും ജലമായും ഈ ജന്മം സഫലം...

Monday, July 4, 2016

രണ്ടു സ്ത്രീകള്‍

https://www.facebook.com/echmu.kutty/posts/437183089794324
15/05/15
                                                        

‘ മഴ വരുമ്പോള്‍, മഴ വരുമ്പോഴോക്കെയും ഞാന്‍ അവളെ ഓര്‍ക്കും... തലയും കുമ്പിട്ട് എന്‍റെ മുന്നില്‍ നിന്ന അദ്ദേഹത്തെയും.. ‘
കസവു നേര്യതുടുത്തിരുന്ന ആ അമ്മ എന്നോട് പറയുകയായിരുന്നു.
അമ്മയുടെ മകന്‍റെ ഭാര്യ പ്രസവിയ്ക്കാന്‍ ആശുപത്രിയിലെത്തിയിരിക്കുന്നു. രാത്രി കൂട്ടു കിടക്കുന്നത് അമ്മയാണ്. മകന്‍ ഗള്‍ഫിലാണ്. ലീവ് കിട്ടിയാലുടന്‍ വരും. മകന്‍റെ ഭാര്യയുടെ അമ്മ ജീവിച്ചിരിപ്പില്ല. .
മഴ ദൂരെ എവിടെയോ നിന്ന് ആര്‍ത്തിരമ്പി വരുന്നുണ്ടായിരുന്നു.
തണുത്ത കാറ്റ് വരാന്തയില്‍ ഓടിക്കളിച്ചു. ആശുപത്രി മുറ്റത്തെ ചന്ദ്രക്കാരന്‍ മാവില്‍ നിന്ന് കുഞ്ഞു മാമ്പഴങ്ങള്‍ ഞാനാദ്യം ഞാനാദ്യമെന്ന് പൊഴിഞ്ഞു വീഴുന്നുണ്ടായിരുന്നു.
അമ്മയുടെ കണ്‍കോണുകളില്‍ നനവുണ്ടെന്ന് എനിക്ക് തോന്നി.
‘അദ്ദേഹം രക്ഷിക്കുകയായിരുന്നു അവളെ.... അല്ലെങ്കില്‍ അവള്‍ തനിച്ചായിപ്പോകുമായിരുന്നു. ആരുമില്ലാതാകുന്ന പെണ്ണിനെ മറ്റൊരു പെണ്ണിനേക്കാള്‍ എളുപ്പത്തില്‍ പുരുഷനു ദ്രോഹിക്കാന്‍ കഴിയും. ‘
എന്നോളം ആ പാഠം വായിച്ചവര്‍ ...
ഞാന്‍ തല കുലുക്കി. എന്നിട്ട് എന്‍റെ സഹജമായ ജളത്വത്തോടെ ആരാഞ്ഞു.
‘അമ്മ അദ്ദേഹമെന്ന് പറയുന്നത്.. ‘
നേര്യതിന്‍റെ തുമ്പ് കണ്ണില്‍ച്ചേര്‍ത്തുകൊണ്ട് അമ്മ കഴുത്തില്‍ തൂങ്ങുന്ന താലിയില്‍ തൊട്ടു കാണിച്ചു.
ഭര്‍ത്താവ് ഒരു സ്ത്രീയെ രക്ഷിച്ച കഥയാണ് അമ്മ കേള്‍പ്പിക്കുന്നത്.
‘ അവള്‍ക്കാരുമുണ്ടായിരുന്നില്ല. അവളുടെ നാട്ടിലെ അമ്പലത്തില്‍ ചെന്ന് ഒരു താലിയും ചാര്‍ത്തിച്ച് അദ്ദേഹം അവളെ വീട്ടിലേക്ക് കൊണ്ടു വന്നു. ‘
ഞാന്‍ ഞെട്ടി. എന്നെപ്പോലെ ആകാശവും ഞെട്ടി. വിശ്വാസം വരാതെ വെള്ളി വെളിച്ചം തെളിയിച്ച് ഇടയ്ക്കിടെ സൂക്ഷിച്ചു നോക്കി.
അദ്ദേഹം ഇടയ്ക്കിടെ ആ നാട്ടില്‍ ചില്ലറ കുറിപ്പിരിവുകള്‍ക്കും മറ്റും പോയിരുന്നു. നശിച്ചു കഴിഞ്ഞ ഒരു തറവാട്ടിലെ പെണ്ണ്. കുറച്ചു ഖാദി നൂല്‍പ്പും ഒക്കെയായി കഷ്ടിച്ചു കഴിഞ്ഞു പോവുകയായിരുന്നു. ആദ്യം സഹതാപമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ...
അമ്മ ഒന്നു നിറുത്തി. ..
മഴ പെയ്യാന്‍ തുടങ്ങി. വരാന്തയിലേക്ക് മുഴുത്ത മഴത്തുള്ളികള്‍ പാറി വീണു.
‘ നിറഞ്ഞ സന്ധ്യയ്ക്ക് ഇങ്ങനെ ആര്‍ത്തലച്ച് മഴ പെയ്യുകയായിരുന്നു. ഒരു നുള്ളു ഭസ്മം കൊണ്ട് കുറിയിട്ട് ഞാന്‍ വീട്ടുവരാന്തയില്‍ നില്‍ക്കുകയും ... അപ്പോഴാണ്... അപ്പോഴാണ് അദ്ദേഹം അവള്‍ക്കൊപ്പം കയറി വന്നത്. വിവരങ്ങളൊക്കെ പറഞ്ഞത്.’
അമ്മ വേദനയൂറുന്ന ഒരു ചിരിയിലലിഞ്ഞുകൊണ്ട് തുടര്‍ന്നു.
‘ എനിക്ക് അദ്ദേഹത്തെ വെറുക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. എന്നെ വേദനിപ്പിക്കുന്ന ഒരു കാര്യവും അന്നു വരെ അദ്ദേഹം ചെയ്തിരുന്നില്ല. ഒരു മോശം വാക്കുപയോഗിച്ചിട്ടില്ല. നോവിക്കും വിധം ഒന്നു നുള്ളിയിട്ടില്ല. എന്‍റെയും മക്കളുടേയും എല്ലാ ആവശ്യങ്ങളും കണ്ടറിഞ്ഞു നിവര്‍ത്തിച്ചിരുന്നു. ‘
‘മക്കളോ’ എന്ന് ചോദിക്കാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.
‘ ഞങ്ങള്‍ക്ക് രണ്ടു മക്കളുണ്ടായിക്കഴിഞ്ഞിരുന്നു. എന്നിട്ടാണ്... എന്നിട്ടാണ്.. ‘
അമ്മ പിന്നെയും നിറുത്തി.
സാന്ദ്രമായ മൌനം ഞങ്ങള്‍ക്കിടയില്‍ പടര്‍ന്നു.
മുറിയില്‍ നിന്ന് മകന്‍റെ ഭാര്യ വിളിച്ചപ്പോള്‍ അമ്മ കണ്ണും മുഖവും അമര്‍ത്തിത്തുടച്ച് അകത്തേക്ക് പോയി.
ആശുപത്രിയുടെ നീളന്‍ വരാന്തയില്‍ ഞാന്‍ തനിച്ചായി.
എനിക്കുറക്കം വരുന്നുണ്ടായിരുന്നില്ല. സ്വന്തം ഭര്‍ത്താവിനെ ആ സ്ത്രീക്ക് വിട്ടുകൊടുത്ത് മക്കളെ അധ്വാനിച്ചു പോറ്റിയ ഒരു അമ്മയെപ്പറ്റി ഓര്‍ത്തുകൊണ്ട് ഞാന്‍ വരാന്തയില്‍ തന്നെയിരുന്നു.
രണ്ട് കപ്പ് കട്ടന്‍കാപ്പിയും കൊണ്ടാണ് അമ്മ വരാന്തയിലേക്ക് മടങ്ങിവന്നത്. ഒരു കപ്പ് അമ്മ എനിക്ക് നീട്ടി.
‘ മകന്‍ ഗള്‍ഫില്‍ പോയിട്ട് കുറെക്കാലമായോ, ലീവ് കിട്ടാന്‍ പ്രയാസമുണ്ടാകുമോ’ എന്ന് ഞാന്‍ അമ്മയോട് ചോദിച്ചു.
‘അവന് നല്ല ജോലിയാണ്. രണ്ട്മാസം കൂടുമ്പോഴൊക്കെ വരും. അവള്‍ക്ക് നല്ല ബുദ്ധിയുണ്ടായിരുന്നു. അതവളുടെ മകനും കിട്ടി. അവന്‍ എന്‍ജിനീയറാണ്... അവിടെ നല്ല നിലയാണ്.. ‘
‘ അപ്പോള്‍ ആ അമ്മ...’
‘ അവള്‍ മരിച്ചിട്ട് നാലഞ്ചു വര്‍ഷമായി. ചികില്‍സയൊക്കെ ചെയ്തു. എന്നാലും രക്ഷപ്പെട്ടില്ല... പാവം, ഒരുപാട് വേദന സഹിക്കേണ്ടി വന്നു. കാന്‍സറായിരുന്നു. അതും അദ്ദേഹത്തിനു വന്ന അതേ കാന്‍സര്‍ ‘
അമ്മയോടൊപ്പം ഞാനും ദീര്‍ഘമായി നിശ്വസിച്ചു.
‘ അദ്ദേഹത്തിനു കാന്‍സറാണെന്ന് അറിഞ്ഞത് വൈകിയാണ്. അതാലോചിക്കുമ്പോള്‍ എനിക്കിപ്പോഴും കരച്ചില്‍ വരും. എന്‍റെ ഉള്ളിലെ ഒരു പിണക്കം കൊണ്ട് ഞാന്‍ അദ്ദേഹത്തെ വേണ്ടപോലെ ശ്രദ്ധിച്ചില്ലേ എന്ന് തോന്നും. ‘
എനിക്ക് എന്നെ ഒതുക്കാന്‍ കഴിഞ്ഞില്ല.
‘വേറൊരു കല്യാണം കഴിച്ചിട്ടും അമ്മ അദ്ദേഹത്തോടൊപ്പം.... ‘
അമ്മ ചിരിച്ചു.
‘ ഞാന്‍ അദ്ദേഹത്തെ ഒരുപാട് സ്നേഹിച്ചിരുന്നു. അതുകൊണ്ട് അദ്ദേഹം ഏറ്റെടുത്ത ചുമതല എന്‍റെയും കൂടിയായി. അദ്ദേഹത്തിന്‍റെ അഭിമാനവും എന്‍റേതായി. ഞാന്‍ ക്ഷമിക്കുമെന്ന് കരുതിയാണല്ലോ അദ്ദേഹം അവളേയും കൂട്ടി ആ വീട്ടിലേക്ക് തന്നെ കയറിവന്നത് . ആ മനസ്സ് ഞാന്‍ കണ്ടില്ലെങ്കില്‍..... അതുകൊണ്ട് ഞങ്ങള്‍ എല്ലാവരും ഒന്നിച്ചു താമസിച്ചു. മക്കള്‍ ഒന്നിച്ചു വളര്‍ന്നു. രണ്ടമ്മമാരും ചേര്‍ന്ന് വളര്‍ത്തിയതുകൊണ്ടാവും മക്കളെല്ലാവരും നന്നായി.. അദ്ദേഹം മരിച്ചു പോകുമ്പോള്‍ ചെറിയ മകനു പത്തു വയസ്സേ ഉണ്ടായിരുന്നുള്ളൂ. പിന്നെ ഞങ്ങള്‍ രണ്ടുപേരും കൂടിയാണ് മക്കളെ വളര്‍ത്തിയതും പഠിപ്പിച്ചതും ഒക്കെ... ‘
‘അമ്മ ആ അമ്മയെ എങ്ങനെ ... ‘
അമ്മ പിന്നെയും ചിരിച്ചു..
‘എനിക്ക് ആദ്യമൊന്നും അവളെ അങ്ങനെ ഇഷ്ടപ്പെടാന്‍ പറ്റിയിരുന്നില്ല. എങ്കിലും ഞങ്ങള്‍ തമ്മില്‍ ഒരിക്കലും ഒന്നിനും വഴക്കടിച്ചിരുന്നില്ല. അദ്ദേഹത്തെ വിഷമിപ്പിക്കരുതെന്ന് രണ്ടുപേരും വിചാരിച്ചിരുന്നു. അദ്ദേഹം പോയപ്പോഴായിരിക്കും ഞങ്ങള്‍ പരസ്പരം സ്നേഹിക്കാന്‍ തുടങ്ങിയത്..
അങ്ങനെ എനിക്കവള്‍ അനിയത്തിയായി.. അവള്‍ക്ക് ഞാന്‍ ചേച്ചിയും ‘
മഴ പെയ്തു തോര്‍ന്നിരുന്നില്ല.
നനവുള്ള കാറ്റും വീശിത്തീര്‍ന്നിരുന്നില്ല. അതുകൊണ്ട് മാമ്പഴങ്ങള്‍ പൊഴിഞ്ഞു കൊണ്ടേയിരുന്നു.

Friday, June 24, 2016

വളച്ചു വാതിലിനുള്ളിലൂടെ അവര്‍ കടന്നു വരുമ്പോള്‍

https://www.facebook.com/echmu.kutty/posts/435169103329056

വലിയ വളച്ചു വാതിലുള്ള മാനസികരോഗാശുപത്രിയുടെ സൂപ്രണ്ട് ആയിരുന്നു, അച്ഛന്‍ കുറെക്കാലം. കടും നീല നിറത്തിലുള്ള ഒരു ബോര്‍ഡായിരുന്നു ആ വളച്ചു വാതിലില്‍ ഘടിപ്പിച്ചിരുന്നത്. അതില്‍ വലിയ അക്ഷരത്തില്‍ എഴുതിയിരുന്നു,

മാനസികരോഗാശുപത്രി.

സ്വാതന്ത്ര്യകാലത്തിനു മുന്‍പ് സായിപ്പ് പണി തീര്‍ത്ത കെട്ടിടമാണ് സൂപ്രണ്ടിന്‍റെ താമസസ്ഥലം.
അതൊരു ബ്രഹ്മാണ്ഡപ്പുരയായിരുന്നു. ഫുട്ബാള്‍ കളിക്കാന്‍ വേണ്ടും ഇടമുള്ള അഞ്ചാറു മുറികള്‍, ഇതിനെയെല്ലാം കൂട്ടി ഘടിപ്പിക്കുന്ന വലിയ വലിയ വരാന്തകള്‍, വരാന്തകളുടെ തുറപ്പുകളെയെല്ലാം ഡയമണ്ട് ഷേപ്പിലുള്ള മരയഴികള്‍ ഇട്ട് ഭദ്രമാക്കിയിട്ടുണ്ടായിരുന്നു. വിട്ടിനുള്ളിലൂടെ, ഇളം കാറ്റും ഇളവെയിലും ധാരാളമായി കയറിയിറങ്ങുന്ന ആ വരാന്തകളിലൂടെ കുറെ ദൂരം അങ്ങനെ നടന്നാലാണ് അടുക്കളയിലെത്താനാവുക. അതും അതിവിശാലമായിരുന്നു.

വീടിനു മുന്‍വശത്ത് ഒരു നല്ല പൂന്തോട്ടമുണ്ടായിരുന്നു. പുറകുവശത്തായി അടുക്കളത്തോട്ടവും. വെളുപ്പും ചുവപ്പുമായ ഒട്ടനവധി ലില്ലിപ്പൂക്കള്‍ വിടര്‍ന്നു നിന്നിരുന്ന ആ പൂന്തോട്ടത്തിനെ ചുറ്റിപ്പോകുന്ന വഴിയില്‍ ചവുട്ടിയാല്‍ കിരുകിരു എന്നൊച്ച കേള്‍ക്കുന്ന ചരല്‍ വിരിച്ചിരുന്നു. വഴി ചെന്നെത്തുന്നതാകട്ടെ രണ്ട് ലോറികള്‍ സുഖമായി പാര്‍ക്ക് ചെയ്യാനാവുന്ന ഒരു കാര്‍ഷെഡ്ഡിലാണ്.

അച്ഛനെ കാണാന്‍ രാവിലെയും ഉച്ചയ്ക്കും അനവധി പേര്‍ വരുമായിരുന്നു.

ഏത് ഡോക്ടറുടേയും മക്കളെപ്പോലെ പേഷ്യന്‍റ് സ് എന്ന് അവരെ വിളിക്കാന്‍ ഞങ്ങളും നന്നെ ചെറുപ്പത്തില്‍ തന്നെ പഠിച്ചു കഴിഞ്ഞിരുന്നു.

എങ്കിലും അവരൊന്നും പനിയോ ചുമയോ തലവേദനയോ ഒക്കെയുള്ള സാധാരണ പേഷ്യന്‍റ്സ് അല്ല എന്ന് വളരെ വേഗം ഞങ്ങള്‍ക്ക് മനസ്സിലായി.

‘എനിക്ക് ഒരു സൂക്കേടുമില്ലാ ഡോക്ടറെ, ഇവരൊക്കെ കൂടി എന്നെ വെറുതേ പിടിച്ചുകൊണ്ട് വന്നിരിക്കുകയാണ് ‘ എന്ന് അലറിക്കരഞ്ഞുകൊണ്ടാണ് അവരില്‍ പലരും വന്നിരുന്നത്.

ചിലര്‍ ‘ ഭക്ഷണം തരൂ ‘ എന്ന് ആവശ്യപ്പെടും. ഭക്ഷണം നല്‍കിയാല്‍ എത്ര കഴിച്ചാലും അവര്‍ക്ക് മതിയാവാറുമില്ല.

മുറ്റത്ത് പൂത്തുമലര്‍ന്നിരുന്ന ഉഷമലരിയേയും ടേബിള്‍ റോസിനേയുമൊക്കെ കടുത്ത ശത്രുതയോടെ തിരുമ്മിക്കളഞ്ഞിരുന്ന ഒരു മുത്തശ്ശി ഗുരുവായൂരപ്പാ എന്ന് മാത്രം വിളിച്ചുകൊണ്ട് വരാറുണ്ട്. വേറെ ഒരു വാക്കും അവര്‍ ഉച്ചരിച്ചിരുന്നില്ല.

ഒരു സ്ത്രീയുടെ പക്കലുണ്ടായിരുന്നത് ഒരു പാവക്കുട്ടി ആയിരുന്നു. അതിനു വിശക്കുന്നുണ്ടെന്നും പാലു കുടിക്കണമെന്നും ബിസ്ക്കറ്റ് തിന്നണമെന്നും അവര്‍ സദാ പറഞ്ഞുകൊണ്ടിരുന്നു. ആ പാവക്കുട്ടിയോട് അവര്‍ പെരുമാറുന്നതു കണ്ടാല്‍ അതവരുടെ സ്വന്തം കുഞ്ഞാണെന്ന് മാത്രമേ തോന്നുകയുള്ളൂ.

അവരെക്കണ്ട് അമ്മ കണ്ണീര്‍ തൂകിയത് എന്തിനെന്ന് അപ്പോള്‍ മനസ്സിലായില്ലെങ്കിലും ഇന്ന് മനസ്സിലാകുന്നുണ്ട്.

മനസ്സിനു രോഗം ബാധിക്കുകയും അത് നാലാളുടെ മുന്നില്‍ ഒളിച്ചു വെയ്ക്കാന്‍ സാധിക്കാതാവുകയും ചെയ്യുന്ന പരമ ദയനീയമായ അവസ്ഥയെ ഞങ്ങള്‍ വളരെ ചെറുപ്പം മുതല്‍ പരിചയപ്പെട്ടതങ്ങനെയാണ്. മനസ്സ് എവിടെയാണിരിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞു തന്നത് ... ഒരാളുടെ മനസ്സ് അയാളുടെയും അയാള്‍ക്ക് എറ്റവും അടുപ്പമുള്ളവരുടേയും തലമുടി മുതല്‍ കാല്‍നഖം വരെ ഉണ്ടെന്നാണ്. ചെറിയ അണുക്കളെ കാണാനാവാത്തതു പോലെ ആ മനസ്സിനേയും നഗ്നദൃഷ്ടികള്‍ കൊണ്ട് കാണാന്‍ കഴിയുന്നില്ല. ഒരാളുടെ മനസ്സ് ആ ഒരാളില്‍ മാത്രമല്ല അനവധി കാര്യങ്ങളിലാണ് കുടികൊള്ളുന്നത്. അതുകൊണ്ട് ചികില്‍സയും തികച്ചും സങ്കീര്‍ണമാണ്.

രോഗികളില്‍ ഏകദേശം മുഴുവന്‍ പേര്‍ക്കും അസുഖം മാറുമെന്ന് അച്ഛന്‍ ഉറപ്പിച്ചു പറഞ്ഞിരുന്നു. നമുക്കൊപ്പമുള്ളവരുടെ മനസ്സ് താളം തെറ്റുന്നുവെന്ന് ആര്‍ക്കും വേണ്ട സമയത്ത് മനസ്സിലാവില്ല. മനസ്സിലായാലും പല മൂഢ വിശ്വാസങ്ങള്‍കൊണ്ട് , വാശികൊണ്ട്, ദേഷ്യം കൊണ്ട് , അജ്ഞത കൊണ്ട് ചികില്‍സിക്കുകയില്ല. ഒടുവിലാവുമ്പോഴേക്കും കാര്യങ്ങള്‍ കൈ വിട്ടു പോവുകയും ചെയ്യും.
ചില ഡോക്ടര്‍മാരും രോഗികളെ ചികില്‍സിച്ചു അവരുടെ ജീവിതം നശിപ്പിക്കാറുണ്ട്. അവര്‍ക്കും കാണുമല്ലോ മൂഢവിശ്വാസങ്ങളും വാശികളും ദേഷ്യവും അജ്ഞതയുമൊക്കെ.

തൊണ്ണൂറു ശതമാനം മാനസിക രോഗങ്ങളും ചികില്‍സിച്ചു മാറ്റാന്‍ കഴിയും. മറ്റുള്ളവ കൃത്യമായ മരുന്നു കഴിക്കലിലൂടെ നിയന്ത്രിച്ചു നിറുത്താം. എന്നാലും മാനസികപ്രശ്നമുള്ള ആള്‍ എന്നു കേട്ടാല്‍ പിന്നെ ആരും ആ വഴി നടക്കില്ല. ശരീരത്തിനെ മാത്രം ബാധിക്കുന്ന പല രോഗങ്ങളും യഥാര്‍ഥത്തില്‍ മാനസികരോഗങ്ങളേക്കാള്‍ എത്രയോ മടങ്ങ് അപകടകാരികളാണ്.

മൊട്ടത്തലയില്‍ ഒരു കീറിയ മുണ്ടിട്ട്, എന്നാല്‍ അരയില്‍ മുണ്ടുടുക്കാതെ ഒരു നിമിഷം പോലും നിറുത്താതെ ഉച്ചത്തില്‍ സംസാരിക്കുന്ന ഒരു അമ്മാമ്മയെ കാണാറുണ്ടായിരുന്നു, സ്കൂളില്‍ പഠിക്കുന്ന കാലത്ത്. അവര്‍ക്ക് ഭ്രാന്താണെന്നാണ് എല്ലാവരും പറഞ്ഞിരുന്നത്. അവരെ ആരും ആശുപത്രിയിലാക്കി ചികില്‍സിക്കാത്തതെന്താണെന്ന് ചോദിച്ചപ്പോള്‍ അച്ഛന്‍ ഒട്ടു നേരം മൌനമായിരുന്നു.

പിന്നെ പോലീസിനോട് സഹായം ചോദിക്കാം എന്നു പറഞ്ഞു.

പഞ്ചാരത്തലയുമായി ആറടിയിലേറെ ഉയരമുള്ള ഒരു അമ്മാവനുണ്ടായിരുന്നു, ഞങ്ങള്‍ കു ട്ടികള്‍ക്ക് കളിക്കൂട്ടുകാരനായി. ഭാര്യയേയും ഭാര്യയ്ക്കുണ്ടെന്ന് അദ്ദേഹം സങ്കല്‍പത്തില്‍ കരുതിയ ജാരനായ ഒരു അയല്‍ക്കാരനേയും വെട്ടിക്കൊന്നവനായിരുന്നു ആ അമ്മാവന്‍. ചികില്‍സ കഴിഞ്ഞപ്പോള്‍ അമ്മാവന്‍ ഏതോ ഒരു ബന്ധുവിനൊപ്പം വീട്ടിലേക്ക് പോയി. നാലഞ്ചുദിവസം കഴിഞ്ഞ് ഏകാകിയായി മടങ്ങി വന്നു. പിന്നീട് ആരും അന്വേഷിച്ചു വന്നില്ല.
അസുഖമില്ലാത്തതുകൊണ്ട് ആശുപത്രിയില്‍ കിടത്തിച്ചികില്‍സ സാധ്യമല്ലാതായി..
അമ്മാവന്‍ ആശുപത്രിയുടെ പറമ്പ് വൃത്തിയാക്കിയും അടുക്കളപ്പണിയില്‍ സഹായിച്ചും ഡോക്ടര്‍മാര്‍ക്കും മറ്റ് ആശുപത്രി ജീവനക്കാര്‍ക്കും ആവശ്യമായതൊക്കെയും ചെയ്തു കൊടുത്തും ബാക്കി ജീവിതം ആ അശുപത്രിയില്‍ തന്നെ തള്ളി നീക്കി.

രോഗം മാറിയാലും ഇങ്ങനെ ആരുമില്ലാത്തവരാക്കിത്തീര്‍ക്കും മാനസികരോഗമെന്ന് നന്നെ ചെറുപ്പത്തിലേ ഞങ്ങള്‍ക്ക് മനസ്സിലായി.

രോഗം ഭേദമായ സ്ത്രീകളുടെ അവസ്ഥ കൂടുതല്‍ ദീനമായിരുന്നു. ഏറ്റെടുക്കാന്‍ ആരുമില്ലാതെ, പോകാന്‍ ഇടമില്ലാതെ പലരും ഭീക്ഷാടനത്തിലേക്ക് വരെ വഴുതി വീണിട്ടുണ്ട്.

ഈ ലോകത്തിലെ ബന്ധങ്ങള്‍, അത് രക്തബന്ധങ്ങളോ കെട്ടിപ്പുലര്‍ച്ചയുടെ ബന്ധങ്ങളോ ആവട്ടെ, വിവിധ തരം ചൂഷണങ്ങളില്‍ മാത്രം കുഴിച്ചിട്ടിട്ടുള്ള അവയുടെ ഉറപ്പിനെപ്പറ്റി, മാനസിക രോഗാശുപത്രിയുടെ സൂപ്രണ്ടായിരുന്ന അച്ഛന്‍റെ മൂന്നു മക്കള്‍ക്കും തീക്ഷ്ണമായ സംശയങ്ങളുണ്ടായത് അക്കാലം മുതലാണ്. ആ സംശയങ്ങള്‍ ഇന്നും മാറിയിട്ടില്ല. ഇനി മാറുമെന്നും തോന്നുന്നില്ല.

Friday, June 10, 2016

പരിഭവിക്കുകയും പിണങ്ങുകയും ചെയ്യുന്ന സാരികള്‍

31/08/2018https://www.facebook.com/photo.php?fbid=1027766080736019&set=a.526887520823880&type=3&theater


‘എത്ര സാരിയുണ്ടായാലാണ് നിനക്ക് മതിയാവുക? ഇങ്ങനെയുമുണ്ടോ ഒരു സാരിക്കൊതി... ‘

ഇമ്മാതിരിയൊരു വാചകം കേള്‍ക്കാത്ത പെണ്ണുങ്ങളുണ്ടാവുമോ ഈ ലോകത്ത്... ?
എവിടെ നിന്നെങ്കിലും ഒക്കെ ഇതു കേട്ടിട്ടുണ്ടാവും..
സാരിയല്ലെങ്കില്‍ ചുരിദാര്‍ ... അല്ലെങ്കില്‍ ഫ്രോക്ക്.. അല്ലെങ്കില്‍ മറ്റെന്തെങ്കിലും തുണി.. പറഞ്ഞു വന്നതെന്തെന്ന് വെച്ചാല്‍ പെണ്ണുങ്ങള്‍ക്ക് വല്ലാത്ത വസ്ത്രക്കമ്പമാണെന്നാണ് പൊതുവേ ഉള്ള വിശ്വാസം.
ഭാര്യയ്ക്ക് സാരി വാങ്ങിക്കൊടുക്കാനാണ് ജോലിക്ക് പോകുന്നതെന്നും കൈക്കൂലി വാങ്ങിയതെന്നും ഒക്കെ പലപ്പോഴും ഭര്‍ത്താക്കന്മാര്‍ പറയാറുണ്ട്.

എന്‍റെ പെരിയമ്മയെക്കുറിച്ച് പെരിയപ്പാവും അങ്ങനെ ഒരു സാരിക്കമ്പക്കാരി എന്ന് തന്നെയാണ് വഴക്കിട്ടിരുന്നത്.

അറുപതു വര്‍ഷം നീണ്ട ദാമ്പത്യം.
എനിക്ക് ഒട്ടും അടുപ്പമുണ്ടായിരുന്നില്ല, അവരുമായി. വളരെക്കുറച്ചു തവണകളേ തമ്മില്‍ കണ്ടിട്ടുള്ളൂ. കുടുംബവഴക്കുകളും ജാതിയുടേയും മതത്തിന്‍റേയും സദാചാരത്തിന്‍റെയും കൂറ്റന്‍ മതിലുകളും ഞങ്ങള്‍ക്കിടയില്‍ സദാ ഉയര്‍ന്നിരുന്നു.
ദില്ലിയിലാണ് അവര്‍ ജീവിച്ചിരുന്നത്. പെരിയപ്പാ സെന്‍ട്രല്‍ സെക്രട്ടറിയേറ്റിലെ ഒരു സാധാരണ ജീവനക്കാരനായിരുന്നു. സ്വന്തം കുടുംബത്തിലെ മൂത്ത മകനായിരുന്നതുകൊണ്ട് അനിയന്മാരെ പഠിപ്പിക്കുക, അനിയത്തിമാരെ കല്യാണം കഴിപ്പിക്കുക, ജീര്‍ണിച്ച തറവാട്ടു മഠത്തിന്‍റെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കുക എന്നിങ്ങനെ ഒത്തിരി ഭാരിച്ച ചുമതലകള്‍ അദ്ദേഹത്തിനു നിര്‍വഹിക്കാനുണ്ടായിരുന്നു.

നന്നേ അരിഷ്ടിച്ചാണ് അവര്‍ ദില്ലിയില്‍ ജീവിച്ചത്. മാസാവസാനമാകുമ്പോള്‍ പെരിയപ്പാ ഓഫീസിലേക്ക് നടന്നു പോകും, കാരണം ബസ്സു കൂലിയ്ക്ക് പണമുണ്ടാവില്ല. ന്യൂസ് പേപ്പര്‍ വരുത്തിയിരുന്നില്ല, വളരെക്കാലം. സിനിമ കാണാന്‍ ചെലവില്ലായിരുന്നു. ഇന്‍ഫര്‍മേഷന്‍ & ബ്രോഡ് കാസ്റ്റിംഗ് മിനിസ്ട്രിയിലായിരുന്നു പെരിയപ്പാവിനു ജോലി. അപ്പോള്‍ സിനിമാപാസ്സുകള്‍ കിട്ടിയിരുന്നു. ഇന്ത്യയിലെ പ്രധാനപ്പെട്ട സിനിമാക്കാരേയും എഴുത്തുകാരേയും കവികളേയുമൊക്കെ നേരിട്ടറിഞ്ഞിരുന്നു പെരിയപ്പാ. എങ്കിലും സ്വന്തം കാര്യങ്ങള്‍ക്ക് ആരുടെയും ഒരു ചെറിയ സഹായം തേടാന്‍ പോലും ആ അഭിമാനി തയാറായിരുന്നില്ല.
പത്താം ക്ലാസ് പാസ്സായിരുന്ന പെരിയമ്മയ്ക്ക് വീട്ടുപണികള്‍ മാത്രമായിരുന്നു ജോലി. ഭാര്യയെ ജോലിക്ക് പറഞ്ഞയക്കുന്നത് അക്കാലങ്ങളിലെ ഏതൊരു പുരുഷനേയും പോലെ പെരിയപ്പാവിനും കുറച്ചിലായി തന്നെ തോന്നി.

ഒരു ധനിക ജമിന്ദാര്‍ അയ്യരുടെ മകളായിരുന്ന പെരിയമ്മ തയ്യല്‍പ്പണികള്‍ ചെയ്തു ലാഭമുണ്ടാക്കി. തകരടിന്നുകളില്‍ പച്ചക്കറി വളര്‍ത്തി വിളവെടുത്ത് ചെലവ് ചുരുക്കി. ചെറിയ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്തു കുറച്ച് ധനം കുടുംബച്ചെലവിലേക്ക് സ്വരുക്കൂട്ടി. ജിലേബിയും ലഡ്ഡുവുമൊക്കെ ഉണ്ടാക്കി പഞ്ചാബികള്‍ക്കും സിന്ധികള്‍ക്കും വിറ്റു കിട്ടുന്ന പണം ഒരു തലയിണയില്‍ നിറച്ചു സൂക്ഷിച്ചു.
പെരിയമ്മയുടെ മകള്‍ പഠിച്ച് എയര്‍ ഫോഴ്സിലെ ഡോക്ടറായി...

മകന്‍ എന്‍ജിനീയറിംഗ് കഴിഞ്ഞ് ആര്‍മിയില്‍ ചേര്‍ന്നു... മക്കള്‍ക്ക് സ്വന്തം കുടുംബങ്ങളൂണ്ടായി.
പെരിയപ്പാ അടുത്തൂണ്‍ പറ്റി പിരിഞ്ഞപ്പോഴാണ് ആ പണം ഉപയോഗിച്ച് സൌത്ത് ദില്ലിയില്‍ പെരിയമ്മയും പെരിയപ്പാവും സ്വന്തം വീടുണ്ടാക്കിയത്.

പണത്തിന്‍റെ ഞെരുക്കം മാറിയപ്പോള്‍ ട്യൂഷന്‍ പഠിപ്പിക്കുന്നത് പെരിയമ്മ തികച്ചും സൌജന്യമാക്കി. അങ്ങനെ ഹൌസിംഗ് കോളനിയില്‍ അടിച്ചു തുടയ്ക്കുന്നവരും പാചകക്കാരുമായ പാവപ്പെട്ട സ്ത്രീകളും അവരുടെ മക്കളും എഴുത്തും വായനയും പഠിച്ചു. ഇംഗ്ലീഷും ഹിന്ദിയും തമിഴും മലയാളവും സംസ്കൃതവും പെരിയമ്മയ്ക്ക് നല്ല വശമായിരുന്നു.
വീട്ടു മാനേജുമെന്‍റിന് നോബല്‍ പ്രൈസുണ്ടായിരുന്നെങ്കില്‍ അത് എന്‍റെ പെരിയമ്മയ്ക്ക് കിട്ടേണ്ടതാണ്...

ദാമ്പത്യം തുടങ്ങിയ കാലത്ത് എന്നു വെച്ചാല്‍ അറുപതു കൊല്ലം മുന്‍പ് വാങ്ങിയ സ്പൂണ്‍ മുതലുള്ള സാധനങ്ങള്‍ ഒരു കേടുപാടും പറ്റാതെ അവരുടെ അടുക്കളയിലുണ്ടായിരുന്നു. പെരിയമ്മയുടെ അമ്മ ഉപയോഗിച്ചിരുന്ന നൂറു വര്‍ഷത്തിലധികം പഴക്കമുള്ള സ്ഫടിക ജാറുകള്‍, മണ്‍ ഭരണികള്‍ അതെല്ലാം അവര്‍ ഭദ്രമായി സൂക്ഷിച്ചിരുന്നു. മുള്ളാണി, സ്ക്രൂ ,വലിയ ആണി… അങ്ങനെ ഒരു വീട്ടില്‍ വല്ലപ്പോഴുമൊക്കെ വേണ്ടി വരുന്ന ഇമ്മാതിരി ലൊട്ടുലൊടുക്ക് സാധനങ്ങള്‍ പോലും അവരുടെ പക്കലുണ്ടാവും. ഇതൊക്കെയും അറുപതു വര്‍ഷം പഴക്കമുള്ളതു വരെ ആവാം. ഈ ഇരുമ്പ് സാമഗ്രികളൊന്നും തുരുമ്പ് പിടിക്കുന്നവയുമല്ല, കാരണം എണ്ണ പുരട്ടി ബട്ടര്‍ പേപ്പറിലും പിന്നെ ബ്രൌണ്‍പേപ്പറിലും പൊതിഞ്ഞ് പേരെഴുതി കരുതലോടെ സൂക്ഷിച്ചവ എങ്ങനെ തുരുമ്പ് പിടിക്കും?

എല്ലാം അത്യാവശ്യത്തിനു പണം ചേര്‍ത്തുവെച്ച് ബുദ്ധിമുട്ടി വാങ്ങിയതാണ്. ഇനിയൊരിക്കല്‍ വാങ്ങാന്‍ കഴിയുമോ എന്നറിയില്ല, അതുകൊണ്ട് സൂക്ഷിച്ച് കരുതലോടെ ഉപയോഗിച്ചു, ബാക്കി വന്നതും സൂക്ഷിച്ചു വെച്ചു.

ഒന്നും അനാവശ്യമായി ചെലവാക്കാതെ, ഒരു തപസ്വിനിയുടെ ശ്രദ്ധയോടെയാണ് പെരിയമ്മ ജീവിച്ചത്. ഏറ്റവും പഴയ മോഡല്‍ ഗൃഹോപകരണങ്ങള്‍ എല്ലാം പൂര്‍ണമായും പ്രവര്‍ത്തിക്കുന്ന ഒരു അല്‍ഭുത വീടായിരുന്നു പെരിയമ്മയുടേത്. ഒന്നും കേടു വരാത്തതുകൊണ്ട് പുതിയ മോഡലുകള്‍ ഒരിക്കലും വാങ്ങേണ്ടി വന്നതുമില്ല.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ഈരണ്ടു മാസം പെരിയമ്മയും പെരിയപ്പാവും എന്‍റെ കൂടെ വന്നു താമസിച്ചു. എന്‍റെ കൂട്ടുകാരന്‍ അവരെ പിള്ളേരേ എന്ന് വിളിച്ചിരുന്നത് അവര്‍ക്ക് വലിയ ഇഷ്ടമായിരുന്നു. അദ്ദേഹം ടൂറു പോകുമ്പോള്‍ ഫോണ്‍ ചെയ്തു ചോദിക്കും. ‘ നമ്മുടെ പിള്ളേരൊറങ്ങിയോ? അത്താഴം കഴിച്ചു തന്നെ ഒറങ്ങിയത്?’

രണ്ട് മാസക്കാലത്തെ ആ താമസത്തിനിടയില്‍ പെരിയമ്മ പലതരം അച്ചാറുകള്‍ ഉണ്ടാക്കി തന്നു, എനിക്ക്. ആ പഴയ സ്ഫടിക ജാറുകള്‍ തന്നതിലൊരെണ്ണം , തൊണ്ണൂറുവര്‍ഷം പഴകിയ ഒരെണ്ണം ഞാനീയിടെ പൊട്ടിച്ചു. അതു കൈയില്‍ നിന്ന് വഴുതി... ഒരു നിമിഷം കൊണ്ട് തകര്‍ന്നുടഞ്ഞു.
പെരിയമ്മയുടെ വലിയ ദൌര്‍ബല്യമായിരുന്നു സാരികള്‍. പുതിയ സാരി കിട്ടിയാല്‍ അതില്‍ ഫാള്‍ വെച്ച് സാരിയുടെ വക്ക് തുന്നി ബ്ലൌസും തയാറാക്കിയിട്ട് മാത്രമേ അവര്‍ അത് ഉടുക്കുമായിരുന്നുള്ളൂ. പുതിയ സാരി ഉടുത്താല്‍ അത് ധരിച്ചുകൊണ്ട് വിളക്കു കത്തിയ്ക്കുകയും ഗുരുവായൂരപ്പനെ നമസ്ക്കരിക്കുകയും ചെയ്യും. കോട്ടണ്‍ അല്ലെങ്കില്‍ പട്ട് സാരികള്‍ മാത്രമേ അവര്‍ ധരിച്ചുള്ളൂ. കോട്ടണ്‍ സാരികളില്‍ കഞ്ഞി പിഴിഞ്ഞ് ബലം വരുത്തി അവര്‍ ഭംഗിയായി ഉടുക്കും. സിന്തറ്റിക് തുണികള്‍ക്ക് ഒരു ചീപ് ലുക്കും ചീപ് ഷൈനിംഗും ഉണ്ടെന്നായിരുന്നു അവരുടെ കണ്ടു പിടുത്തം. പിന്നെ ഇന്ത്യന്‍ കാലാവസ്ഥയ്ക്ക് അത് ചേരുകയില്ലെന്നും അവര്‍ ഉറപ്പിച്ചു പറഞ്ഞു.
ഞങ്ങള്‍ തിരുവനന്തപുരത്തും എറണാകുളത്തും ഒക്കെ ചുറ്റിത്തിരിഞ്ഞ് സാരികള്‍ മേടിച്ചു. പുസ്തകവായനയില്‍ അതിരറ്റ ആഹ്ലാദം കണ്ടെത്തിയിരുന്ന, അടുത്തൂണ്‍ പറ്റിയതിനു ശേഷം സ്വന്തമായി ഒരു കര്‍ച്ചീഫ് പോലും വാങ്ങാതിരുന്ന പെരിയപ്പാവിനു, നിറഞ്ഞ വാര്‍ദ്ധക്യത്തിലെ പെരിയമ്മയുടെ ഈ സാരിമോഹം ഒട്ടും മനസ്സിലാകുന്നുണ്ടായിരുന്നില്ല. രണ്ട് മാസത്തില്‍ നാലാമത്തെ സാരി വാങ്ങിയ ദിവസം അദ്ദേഹം കലശലായി കോപിച്ചു.....

അനാവശ്യമായി പണം ചെലവാക്കുന്നതിനേയും സാരികള്‍ സ്വന്തമാക്കുന്നതിനേയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.

പെരിയമ്മ കരഞ്ഞു. ഇനി ഒരു സാരി പോലും വാങ്ങുകയില്ലെന്ന് പ്രതിജ്ഞ എടുത്തു. അതുകേട്ടപ്പോള്‍ പെരിയപ്പാവിനു പിന്നേയും ദേഷ്യം വന്നു.

പെരിയമ്മയേയും കൊണ്ട് ഷോപ്പിംഗിനു പോവുന്നതിന് എനിക്കും കിട്ടി അപ്പോള്‍ വയറു നിറയെ ചീത്ത...

മേജര്‍ ജനറലായ മകന്‍റെ വീട്ടില്‍ വെച്ചാണ് ഞാനിത്തവണ പെരിയപ്പാവിനെ കണ്ടത്.
‘ഉന്നോട് പെരിയമ്മ അന്ത പൊടവൈ എല്ലാം എങ്കിട്ടയേ വിട്ടിട്ട് പോയിട്ടാള്‍ ... ഒന്നും കെട്ടിക്കലൈ ‘ എന്നദ്ദേഹം പറഞ്ഞപ്പോള്‍ എനിക്ക് കരച്ചില്‍ വന്നു.

ആ സാരിക്കെല്ലാം ബ്ലൌസ് തയിക്കാന്‍ കൊടുത്തിരുന്നു, അത് കിട്ടും മുന്‍പ് പെരിയമ്മ നിഗംബോധ്ഘട്ടില്‍ എരിഞ്ഞടങ്ങി.
സാരികള്‍ പെരിയപ്പാ ആര്‍ക്കും കൊടുത്തിട്ടില്ല. മകള്‍ക്കോ മരുമകള്‍ക്കോ പോലും..
അവ എന്തെങ്കിലുമൊക്കെ പെരിയപ്പാവിനോട് ഇന്നും പറയുന്നുണ്ടാവും... പരിഭവിക്കുന്നുണ്ടാവും...

ഞങ്ങള്‍ എല്ലാവരുടേയും നടുവിലിരിക്കുമ്പോഴും സംഭാഷണങ്ങളില്‍ പങ്കുകൊള്ളുമ്പോഴും പെരിയപ്പാ തനിച്ചായിരുന്നു. പെരിയമ്മയുടെ വര്‍ത്തമാനങ്ങള്‍ക്കും പരിഭവങ്ങള്‍ക്കും സാരിമോഹത്തിനും അദ്ദേഹം കാതോര്‍ക്കുകയായിരുന്നുവെന്ന് തോന്നി...
കാണാവുന്ന തൊട്ടെടുക്കാവുന്ന ആ ഏകാന്തത ഹൃദയഭേദകമായിരുന്നു.

Wednesday, June 1, 2016

ബീഫ് ... ചിക്കന്‍ ... മീന്‍... സുഗന്ധങ്ങള്‍

https://www.facebook.com/echmu.kutty/posts/1142338459278780
23/02/19

ഈ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങളുമായി ചേര്‍ത്ത് സുഗന്ധമെന്ന വാക്ക് എന്നോട് ആദ്യം ഉപയോഗിച്ചത് സുവര്‍ണയാണ്.
അതുവരെ ഇറച്ചിക്കും മീനിനുമൊപ്പം ഉളുമ്പ് മണമെന്ന വാക്കോ അല്ലെങ്കില്‍ നാറ്റമെന്ന വാക്കോ ആയിരുന്നു ഞാന്‍ പരിചയിച്ചിട്ടുള്ളത്.
അനുഗൃഹീതയായ ഹിന്ദുസ്ഥാനി ഗായികയാണ് സുവര്‍ണ . ദൈവം സ്വന്തം ശബ്ദം പകുത്തു നല്‍കിയാണ് സുവര്‍ണയെ ഈ ഭൂമിയിലേക്ക് ഇറക്കി വിട്ടത്.
എന്‍റെ കൂട്ടുകാരന്‍റെ വാസ്തുശില്‍പിയായ സുഹൃത്ത് സുവര്‍ണയുടെ സഹോദരനാണ്. അടിമുടി കലാകാരനായ ആ ബംഗാളി സുഹൃത്തിനും ഒട്ടേറെ പ്രത്യേകതകളുണ്ട്.
കുലീനത എന്ന വാക്കിന്, എന്‍റെ മനസ്സില്‍ ആ സുഹൃത്തിന്‍റെ രൂപമാണ്. ഇംഗ്ലീഷിലും ഹിന്ദിയിലും ബംഗാളിയിലുമുള്ള ഏതു വാക്കും അദ്ദേഹത്തിനറിയും. അസാധാരണമായ ഭാഷാനൈപുണ്യവും അസൂയാവഹമായ പദസ്സമ്പത്തുമായിരുന്നു ഈ ഭാഷകളില്‍ അദ്ദേഹത്തിനുണ്ടായിരുന്നത്. ആ വിരലുകളില്‍ ദൈവം ചിത്രങ്ങളായി, ഡിസൈനുകളായി ജീവിച്ചിരുന്നു. വാസ്തുവിദ്യ പഠിച്ച ആര്‍ക്കും വീടു വരയ്ക്കാനാവും.. അല്‍പം ശ്രദ്ധിച്ചാല്‍ തെറ്റില്ലാത്ത കൊള്ളാവുന്ന ഡിസൈനുകള്‍ ചെയ്യാനുമാവും. എന്നാല്‍ സുവര്‍ണയുടെ സഹോദരന്‍ വരയ്ക്കുന്ന വീടുകളില്‍, ചെയ്യുന്ന ഡിസൈനുകളില്‍, കുറ്റങ്ങളും കുറവുകളുമില്ലെന്നു മാത്രമല്ല , ഈശ്വരന്‍ ആഹ്ലാദത്തോടെ പുഞ്ചിരിക്കുന്നതും, തറയുടെയും ചുവരുകളുടേയും മേല്‍ക്കൂരയുടേയും താളമായി ലയമായി ആ പുഞ്ചിരി സ്വച്ഛന്ദം ഒഴുകുന്നതും നമുക്ക് കാണാം..
ദില്ലിയില്‍ എല്ലാ നവംബര്‍ മാസങ്ങളിലും ഇന്‍റര്‍ നാഷണല്‍ ട്രേഡ് ഫെയര്‍ നടക്കാറുണ്ട്. ചെലവ് കുറഞ്ഞ ഗൃഹനിര്‍മ്മാണ രീതികള്‍ അതില്‍ പ്രദര്‍ശിപ്പിക്കുമായിരുന്നു. ആ സ്റ്റാളുകള്‍ അനവധി വര്‍ഷങ്ങള്‍ തുടര്‍ച്ചയായി എന്‍റെ കൂട്ടുകാരന്‍റെ ചുമതലയായിരുന്നു. ആ പ്രദര്‍ശനങ്ങളിലെ ഞങ്ങളുടെ കഠിനാധ്വാനത്തിനു പല വര്‍ഷങ്ങളിലും സ്വര്‍ണമെഡലുകള്‍ ലഭിച്ചിരുന്നു.
ഇരുപതു ദിവസങ്ങളായിരുന്നു പ്രദര്‍ശനങ്ങളുടെ തയാറെടുപ്പിനു വേണ്ടി കിട്ടിയിരുന്നത് . മൂന്നു ഷിഫ്റ്റുകളിലായി നിരന്തരമായി ജോലി ചെയ്തുകൊണ്ടാണ് ആ ജോലി ഞങ്ങള്‍ പൂര്‍ത്തീകരിച്ചിരുന്നത്. നവംബര്‍ മാസത്തില്‍ ദില്ലി തണുക്കാനാരംഭിക്കും. രാത്രികാലങ്ങളില്‍ ചെയ്യുന്ന സിമന്‍റു പണികള്‍ രാവിലെ ആയാലും സെറ്റ് ആവുകയില്ല. കുമ്മായച്ചാന്ത് വലിയുകയില്ല. പലപ്പോഴും വലിയ ബ്ലോവറുകള്‍ ഉപയോഗിച്ച് വീശി ഉണക്കിയിരുന്നു. എങ്കിലും എല്ലാ പ്രയാസങ്ങള്‍ക്കുമിടയിലും ഒരു ഉല്‍സവം പോലെ സന്തോഷത്തോടെ, വാസ്തുശില്‍പികളും മേസന്മാരും മെയ്ക്കാടു പണിക്കാരും ആ ദിനരാത്രങ്ങള്‍ പ്രഗതി മൈതാനില്‍ ചെലവാക്കുമായിരുന്നു.
നവംബര്‍ 14 നു രാവിലെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ആ പ്രദര്‍ശനം സുരക്ഷാക്രമീകരണങ്ങള്‍ക്കായി 13നു അര്‍ദ്ധരാത്രിയ്ക്കു മുന്‍പ് തന്നെ ജോലി പൂര്‍ത്തിയാക്കി സുരക്ഷാഭടന്മാര്‍ക്കായി വിട്ടുകൊടുക്കണമെന്നാണ് നിയമം. എന്നാല്‍ ഒരിക്കലും പണി സമയത്തിനു തീരുകയില്ല. അറ്റന്‍ഷനില്‍ ഫാളിന്‍ ആവുന്ന തോക്കേന്തിയ ഭടന്മാര്‍ക്കു നടുവില്‍ നിന്നുകൊണ്ട് അവസാന മിനുക്ക് പണികള്‍ തീര്‍ക്കാറാണ് എപ്പോഴും പതിവ്.
അന്നു രാത്രി ജോലിക്കാര്‍ക്കെല്ലാമുള്ള ഭക്ഷണം തയാറാക്കുന്നത് എന്‍റെ അനൌദ്യോഗിക ജോലിയായിരുന്നു. കുറേയേറെ ചപ്പാത്തികളും ഒന്നോ രണ്ടോ തരം സബ്ജിയും പുലാവും എന്തെങ്കിലും മധുരവും ( മിക്കവാറും ക്യാരറ്റ് ഹല്‍വ ആയിരിക്കും ) ആണു സ്ഥിരം മെനു. ഞാന്‍ ഭക്ഷണം തയാറാക്കിക്കൊണ്ടു ചെല്ലുന്നത് വലിയൊരു അംഗീകാരവും സ്നേഹവുമായി അവര്‍ കണ്ടിരുന്നു. ജോലി ക്ഷീണവും ഉറക്കവും ഭാരമേറ്റിയ, അവരുടെ കുഴിഞ്ഞ കണ്ണുകളില്‍ സ്ഫുരിക്കുന്ന ആ കൃതജ്ഞത എനിക്കൊരിക്കലും മറക്കാന്‍ കഴിയില്ല. അവര്‍ക്കൊന്നും പൊതു മതവും ജാതിയുമായ ദാരിദ്ര്യമൊഴിച്ച് വേറൊരു ജാതിയോ മതമോ ഉണ്ടായിരുന്നില്ല.
അങ്ങനെ ഒരു നവംബര്‍ 13 രാത്രി ഭക്ഷണ സമയമായിരുന്നു..
കുറെ അധികം മല്‍സ്യം വറുത്തതും കുറച്ചു ബീഫ് കട് ലറ്റുമുണ്ടായിരുന്നു അന്നു ചപ്പാത്തിയ്ക്ക് ഒപ്പം... പിന്നെ ബട്ടര്‍ചിക്കന്‍...
പൂര്‍ണ സസ്യഭുക്കുകള്‍ക്കായി മട്ടര്‍ പനീറും മിക്സ്ഡ് വെജിറ്റബിളും..
മധുരത്തിനു സ്ഥിരം ഐറ്റമായ ക്യാരറ്റ് ഹല്‍വ ...
സഹോദരന്‍റെ അനുഗൃഹീതമായ ഡിസൈനുകളിലെ മിനുക്കു പണികാണാനും എല്ലാവര്‍ക്കുമൊപ്പം ആഹാരം കഴിക്കാനുമായി സുവര്‍ണയും വന്നു.
സുവര്‍ണ ഒരു ഭജനും പിന്നെ ഒരു ഗസലും ആലപിച്ച് എല്ലാവരേയും ഹര്‍ഷപുളകിതരാക്കി..
സംഗീതത്തിനു ശേഷം എല്ലാവരും ഭക്ഷണം കഴിച്ചു തുടങ്ങി.. എനിക്കൊപ്പം ഒടുവിലാകാമെന്ന് സുവര്‍ണ സ്വന്തം സഹോദരനും എന്‍റെ കൂട്ടുകാരനും തടിച്ച മീന്‍ കഷണങ്ങളും ചിക്കനും ഒക്കെ പ്രത്യേകം തെരഞ്ഞെടുത്ത് വിളമ്പിക്കൊണ്ട് നല്ല ആതിഥേയയായി ...
കൂട്ടത്തില്‍ പറയട്ടെ , തികഞ്ഞ മാംസഭുക്കായി , മട്ടണും ബീഫും പോര്‍ക്കുമൊക്കെ ഇഷ്ടം പോലെ കഴിച്ചു വളര്‍ന്ന സുവര്‍ണ വിവാഹം കഴിച്ചത് ഒരു പൂര്‍ണ സസ്യഭുക്കായ ഗുജറാത്തി ബ്രാഹ്മണനെയായിരുന്നു. ഗാഢമായ പ്രണയത്തില്‍ അകപ്പെട്ടു പോയ സുവര്‍ണയ്ക്ക് സവാളയും വെളുത്തുള്ളിയും പപ്പായയും പോലെയുള്ള താമസിക സസ്യാഹാരങ്ങള്‍ കൂടിയും ഒഴിവാക്കിക്കൊണ്ടുള്ള ജീവിതത്തെ പറ്റി വലിയ ഉല്‍ക്കണ്ഠയൊന്നും ആ പ്രണയകാലത്ത് തോന്നിയില്ല.
പക്ഷെ, പിന്നീട് സഹോദരനെ കാണാന്‍ തനിയെ വരുമ്പോഴെല്ലാം ബീഫും ചിക്കനും മട്ടനും പോര്‍ക്കും മീനുമെല്ലാം വയറു നിറയെ കഴിച്ച് സ്വന്തം രുചി മുകുളങ്ങളെ ആവുംവിധമെല്ലാം സാന്ത്വനപ്പെടുത്തുമായിരുന്ന സുവര്‍ണയിലെ മാംസഭുക്കിനെ കണ്ട് എനിക്ക് സങ്കടം വന്നിട്ടുണ്ട്. പാവം തോന്നിയിട്ടുണ്ട്.
പ്രണയം ഒരുവളെക്കൊണ്ട് എന്തെല്ലാം ചെയ്യിക്കുന്നുവെന്ന് അപ്പോഴൊക്കെ ഞാന്‍ അതിശയിച്ചിട്ടുണ്ട്.
അന്നത്തെ ആ രാത്രി ഭക്ഷണത്തിനായി മല്‍സ്യം വറുത്തത് ബംഗാളി രീതിയില്‍ നാരങ്ങാ നീരും മഞ്ഞളും ഉപ്പും കടുകു പേസ്റ്റും പുരട്ടിയായിരുന്നു. മലയാളികളെപ്പോലെ ബംഗാളികള്‍ മല്‍സ്യത്തിന്‍റെ തൊലിയും കൊച്ചുകൊച്ചു ചെതുമ്പലുമൊന്നും അങ്ങനെ നീക്കം ചെയ്യാറില്ല. എപ്പോഴും വെള്ളത്തില്‍ ജീവിക്കുന്ന നല്ല വൃത്തിയുള്ള മല്‍സ്യത്തിനെ ഇത്ര അധികം ഉരച്ചു തൊലി കളയുന്നതും കഴുകുന്നതുമെല്ലാം എന്തിനാണെന്ന് ബംഗാളി ചോദിക്കും.
മല്‍സ്യം ഇഷ്ടമാണെങ്കിലും മലയാളിയായ എന്‍റെ കൂട്ടുകാരനു മീനിന്‍റെ തൊലിയോട് അകല്‍ച്ച ഉണ്ടായിരുന്നു. അതുകൊണ്ട് ഭക്ഷണം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്‍റെ പ്ലേറ്റില്‍ മീന്‍ മുള്ളും തൊലിയും ബാക്കി വന്നു.
സ്വന്തം സഹോദരന്‍റെ പ്ലേറ്റില്‍ അവശേഷിച്ച ചിക്കന്‍ തരികള്‍ നുള്ളിത്തിന്നുന്നതിനിടയില്‍ എന്‍റെ കൂട്ടുകാരന്‍റെ പ്ലേറ്റിലും സുവര്‍ണയുടെ കണ്ണുകള്‍ എത്തി.
‘ ഇത്ര നല്ല ഭക്ഷണം ഇങ്ങനെ ചുമ്മാ കളയുകയോ’ എന്ന് സുവര്‍ണ എന്‍റെ കൂട്ടുകാരനെ കണ്ണുരുട്ടിക്കാണിച്ചു . എന്നിട്ട് ആ മീന്‍ തൊലിയെടുത്തു സ്വാദോടെ ചവയ്ക്കുന്നതിനിടയില്‍ എന്നോട് പറഞ്ഞു...
‘ ക്യാ ഖുശ്ബൂ.. ഹേ നാ.. മച്ഛി, ബീഫ്, ചിക്കന്‍ സബ് കോ ക്യാ ഖുശ്ബൂ ഹെ! മുഝേ വോ ഖുശ്ബൂ ബഹുത് അച്ഛാ ലഗ്താ ഹേ ! ‘
(എന്തൊരു സുഗന്ധം! മല്‍സ്യത്തിനും ബീഫിനും ചിക്കനുമെല്ലാം എന്തൊരു സുഗന്ധമാണ്. എനിക്ക് ആ സുഗന്ധം വളരെ നന്നായി തോന്നുന്നു.)
സ്വന്തം സഹോദരന്‍റെ പ്ലേറ്റില്‍ ബാക്കി വന്നത് കഴിച്ച് വെടിപ്പാക്കിയതു പോലെ എന്‍റെ കൂട്ടുകാരന്‍റെ പ്ലേറ്റും സുവര്‍ണ വെടിപ്പാക്കുമെന്ന് ഞാന്‍ തീരേ പ്രതീക്ഷിച്ചില്ല എന്നതാണ് വാസ്തവം.
സുവര്‍ണയ്ക്ക് മറുപടിയായി എല്ലാ വിഭവങ്ങളും പ്ലേറ്റില്‍ വിളമ്പി, ഒരു അമ്മയുടെ വാല്‍സല്യത്തോടെ ഞാന്‍ ക്ഷണിച്ചു ..
‘ സുവര്‍ണ വരൂ , വയറു നിറയെ കഴിക്കു.’
ഭക്ഷണത്തിന്‍റെ പേരില്‍ തര്‍ക്കങ്ങളുണ്ടാക്കുകയും വെറുതേ വാദിച്ചു കഷ്ടപ്പെടുകയും അങ്ങനെ താന്‍ കഴിക്കുന്ന ഭക്ഷണത്തിന്‍റെ മാത്രം ശ്രേഷ്ഠത ഉച്ചൈസ്തരം പ്രഖ്യാപിക്കുകയും ചെയ്യുന്നവരെ കാണുമ്പോള്‍, അവരെപ്പറ്റി വായിയ്ക്കുമ്പോള്‍, എല്ലാം ഞാന്‍ സുവര്‍ണയെ ഓര്‍ക്കും..
ഒപ്പം ആ മീന്‍തൊലിയേയും ആ നവംബര്‍ രാത്രിയേയും.....

Friday, May 27, 2016

മെട്ടി അല്ലെങ്കില്‍ മെഞ്ചി

https://www.facebook.com/echmu.kutty/posts/429378313908135

മെട്ടിയണിഞ്ഞ മൈലാഞ്ചിച്ചുവപ്പുള്ള കാല്‍ വിരലുകള്‍ക്ക് മോഹിപ്പിക്കുന്ന സൌന്ദര്യമുണ്ടെന്നാണ് വിശ്വാസം . മുതിര്‍ന്നവര്‍ പലരും പറയുന്നതു കേട്ടും പിന്നെ സിനിമകള്‍ കണ്ടും കഥകള്‍ വായിച്ചും ഒക്കെ ഉറപ്പിച്ചു കിട്ടിയിട്ടുള്ള ഒരു ബാല്യകാല വിശ്വാസമാണത്.
രാവണന്‍ മോഷ്ടിച്ചുകൊണ്ട് പോയപ്പോള്‍ സീത സ്വന്തം മെട്ടി ഊരി വലിച്ചെറിഞ്ഞുവെന്നും ആ മെട്ടി കണ്ട് സീത അപഹരിക്കപ്പെട്ടിരിക്കുന്നുവെന്ന് ശ്രീരാമനു മനസ്സിലായി എന്നും രാമായണ കഥയുണ്ട്.
നല്ലോണം ശ്രദ്ധിച്ചു വായിച്ചാല്‍ മഹാഭാരതത്തിലും കാണും ഈ മെട്ടിയെപ്പറ്റി പറയുന്ന ഒരു സ്പെഷ്യല്‍ കഥ.
ഇന്ത്യയിലെ എല്ലാ ഭാഗത്തും രാമായണവും മഹാഭാരതവുമായി ബന്ധപ്പെട്ട അനവധി അനവധി കഥകള്‍ ഉണ്ടല്ലോ. ഭര്‍തൃമതികളും പതിവ്രതകളുമാണെങ്കില്‍ മഹാഭാരതത്തിലും സുലഭമാണ്. പിന്നെയാണോ മഹാഭാരതത്തില്‍ ഒരു മെട്ടിക്കഥയ്ക്ക് പഞ്ഞം?
ഒരു കാല്‍ വിരലിലെ മെട്ടി ഭര്‍ത്താവിനും മറ്റേകാലിലേത് സഹോദരനുമാണെന്നും കഥയുണ്ട്, വടക്കേ ഇന്ത്യയിലെ ചിലയിടങ്ങളില്‍. സഹോദരന്‍ മരിച്ചാല്‍ ഒരു കാല്‍ വിരലിലേത് മാറ്റിക്കളയാറുണ്ട്. ഭര്‍ത്താവ് മരിച്ചാല്‍ സഹോദരന്‍ ജീവിച്ചിരിപ്പുണ്ടെങ്കിലും ഇരു കാലുകളിലേതും മാറ്റും. ഭര്‍ത്താവിനോളം പവര്‍ സ്ത്രീയുടെ ജീവിതത്തില്‍ സഹോദരനില്ല തന്നെ.
മെട്ടി കാലിന്‍റെ നടുവിരലില്‍ ധരിക്കുമ്പോള്‍ കിട്ടുന്ന ഘര്‍ഷണം കൊണ്ട് സ്ത്രീയുടെ പ്രത്യുല്‍പ്പാദന ചക്രം ക്രമമാവുകയും അങ്ങനെ അവള്‍ വേഗം ഗര്‍ഭം ധരിച്ച് ആരോഗ്യമൂള്ള കുഞ്ഞിനെ പ്രസവിക്കുകയും ചെയ്യും.. നടുവിരലിലെ ഒരു പ്രത്യേക നെര്‍വ് ഗര്‍ഭപാത്രത്തേയും ഹൃദയത്തേയും തൊട്ട് കടന്നുപോകുന്നുണ്ടെന്നും അതുകൊണ്ടാണ് മെട്ടിയുടെ ഘര്‍ഷണം ഗര്‍ഭധാരണവും പ്രസവവും സുഗമമാക്കുന്നതെന്നുമാണ് ശാസ്ത്രീയ വിശകലനം. സ്ത്രീ ധരിക്കുന്നത് വെള്ളിയുടെ മെട്ടിയാണെങ്കില്‍ വെള്ളി എന്ന ലോഹം ഭൂമിയില്‍ നിന്നുമുള്ള ഊര്‍ജ്ജത്തെ വഹിച്ച് സ്ത്രീക്ക് നല്‍കുന്നതുകൊണ്ട് അവള്‍ എപ്പോഴും ആരോഗ്യവതിയായിരിക്കും.
ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത കഥകളും വിശ്വാസങ്ങളും അതിനൊക്കെപ്പുറമേ ശാസ്ത്രീയതകളുമുണ്ട്...
തമിഴ് ബ്രാഹ്മണരുടെ കല്യാണത്തിലെ വേദനാജനകമായ ഒരു അധ്യായമാണ് മെട്ടിയണിയിക്കല്‍. കല്യാണച്ചടങ്ങുകള്‍ ഏകദേശം അവസാനിക്കാറാവുമ്പോഴാണ് അതുണ്ടാവുന്നത്. അടുക്കളയിലെ അമ്മിക്കല്ല് കല്യാണ സദസ്സിലേക്ക് ആനയിക്കപ്പെടുന്നു. അമ്മയുടെ പ്രതീകമാണ് അമ്മി. ഇപ്പോ അമ്മി പോലെ ഉറച്ച ബന്ധമുണ്ടാവണമെന്ന് കരുതിയാണ് അമ്മിപ്പുറത്ത് കാല്‍ വെപ്പിക്കുന്നതെന്നു പറഞ്ഞു തുടങ്ങീട്ടുണ്ട്, ചിലയിടങ്ങളിലൊക്കെ.
പഠനവും ബ്രഹ്മചര്യ ദീക്ഷയും കഴിഞ്ഞ് എനിക്ക് ഗൃഹസ്ഥാശ്രമിയാകാന്‍ ആരും വധുവിനെ തരുന്നില്ലെന്ന് പരിഭവിച്ച് കാശിയാത്രക്ക് തയാറായി പരദേശി കോലം കെട്ടുന്ന വരനെ അല്ലല്ല, നീ ഞങ്ങള്‍ക്ക് വിഷ്ണു ഭഗവാനല്ലേ, എന്‍റെ മകളെ സ്വീകരിച്ച് ഗൃഹസ്ഥാശ്രമ ധര്‍മ്മം നിര്‍വഹിക്കൂ എന്ന് വരന്‍റെ കാല്‍ക്കല്‍ സാഷ്ഠാംഗം നമസ്ക്കരിച്ചാണ് വധൂ പിതാവ് വരനെ സ്വീകരിക്കുന്നത് . കന്യാദാനം ചെയ്തുകഴിഞ്ഞാല്‍ അച്ഛന് പിന്നെ സ്വന്തം മകള്‍ അന്യയായി മാറുന്നു.
ലാജഹോമം ചെയ്ത് അഗ്നിയില്‍ മലരു പൊരിയിച്ച് വരന്‍ നല്‍കുന്ന പണവും പറ്റിയാല്‍ സഹോദരനും സ്വന്തം സഹോദരി അന്യയായിക്കഴിഞ്ഞു.
ഇനി ബാക്കിയുള്ളത് അമ്മയുമായുള്ള ബന്ധമാണ് . അതാണ് പൊട്ടാന്‍ ഇത്തിരി പ്രയാസമുള്ള ബന്ധം. അതിനാണ് അമ്മിക്കല്ലെന്ന അമ്മ. വരന്‍ വധുവിന്‍റെ പാദം അമ്മിക്കല്ലിന്മേല്‍ ഉയര്‍ത്തി വെപ്പിച്ച് കാലിലെ നടുവിരലില്‍ വെള്ളിവളയങ്ങള്‍ ( മെട്ടി അല്ലെങ്കില്‍ മെഞ്ചി) അണിയിക്കുന്നു.
ജാഗ്രതൈ... ഈയൊരൊറ്റ അവസരത്തിലാണ് ഭര്‍ത്താവ് ഭാര്യയുടെ പാദം സ്പര്‍ശിക്കുമ്പോള്‍ ഭാര്യയ്ക്ക് പാപം കിട്ടാത്തത്. അതിനുശേഷം അയാള്‍ ഭാര്യയുടെ പാദം കൈകൊണ്ട് അറിയാതെ സ്പര്‍ശിക്കാനിട വന്നാല്‍ പോലും അടുത്ത ഏഴു ജന്മം നരകയാതനയാണ് ഭാര്യയ്ക്ക് ഫലം.
ഓ! പിന്നേ എന്ന് അവിശ്വാസം സ്ഫുരിക്കുന്ന കണ്ണുകളോടെ അങ്ങനെ നോക്കുകയൊന്നും വേണ്ട.
ഇക്കാര്യങ്ങളൊക്കെ അതേ പോലെ വിശ്വസിക്കുന്ന രസതന്ത്രത്തിലും മാത് മാറ്റിക്സിലുമൊക്കെ ഡബിള്‍ ഡോക്ടറേറ്റ് എടുത്തിട്ടുള്ള ഐ ഐ ടിക്കാര്‍ നമ്മുടേ നാട്ടില്‍ സുലഭമാണ്. എന്‍ജിനീയര്‍മാരും ഡോക്ടര്‍മാരും ജഡ്ജിമാരും ഐ എ എസ്സുകാരും സുലഭമാണ്.
അങ്ങനെ പ്രസവിച്ചു വളര്‍ത്തിയ അമ്മയേയും ചവുട്ടി മകള്‍ നടന്നു പോവുകയാണ്. (പുക്കാത്തിലേയ്ക്ക്... പുകുന്ത ആത്തിലേക്ക് ... പൂകുന്ന വീട്ടിലേക്ക് ... ഭര്‍തൃഗൃഹത്തി ലേക്ക്)
ഇനി അവള്‍ ജനിച്ചു വളര്‍ന്ന വീട്ടില്‍ വിരുന്നുകാരി മാത്രം. ഭര്‍തൃമാതാവും പിതാവും മരിച്ചാല്‍ ഒരു വര്‍ഷം പുലയാചരിക്കേണ്ടവള്‍ സ്വന്തം മാതാപിതാക്കള്‍ മരിച്ചാല്‍ വെറും മൂന്നു ദിവസം പുലകുളിച്ചാല്‍ മതി. അത്രയേ ഉള്ളൂ അവരോടുള്ള ബന്ധം.
മെട്ടി അഥവാ മെഞ്ചി സുമംഗലിയുടെ ചിഹ്നമാണെന്ന് പാട്ടുപാടി കഥ പറഞ്ഞ് മോഹിപ്പിച്ച് വെള്ളിയില്‍ തീര്‍ക്കണോ സ്വര്‍ണത്തില്‍ തീര്‍ക്കണോ വജ്രം പതിക്കണോ എന്നൊക്കെ വട്ടക്കെ വട്ടക്കെ ( വൈ ഗോയിംഗ് റൌണ്ട് ആന്‍ഡ് റൌണ്ട് ) ചര്‍ച്ച ചെയ്ത് ഒടുവില്‍ വെള്ളിയില്‍ തീര്‍ത്തതു മതി എന്ന് കല്യാണ നിശ്ചയത്തിനു തന്നെ തീരുമാനിക്കും. മെഞ്ചി ആണ്‍വീട്ടുകാരല്ലേ കൊണ്ടു വരിക ? അവര്‍ക്ക് അധികം ചെലവ് ചെയ്യേണ്ട ആവശ്യമില്ലല്ലോ. പെണ്‍വീട്ടുകാര്‍ക്കല്ലേ ചെലവ് എല്ലാം ചെയ്യേണ്ടതും ആണ്‍വീട്ടൂകാരുടെ പുറകേ നടന്ന് ചെരിപ്പ് തേയേണ്ടതും?
പിന്നെ അരയ്ക്ക് താഴെ സ്വര്‍ണം ധരിച്ചുകൂടാ എന്നൊരു സൌകര്യപ്രദമായ പഴഞ്ചൊല്ലുമുണ്ട്. സ്വര്‍ണത്തിനെ ബഹുമാനിക്കണം. അത് മറ്റു ലോഹങ്ങളെപ്പോലെ നിസ്സാരമല്ല. അത് പരിശുദ്ധമാണ്. അതുകൊണ്ട് സ്വര്‍ണപ്പാദസരവും സ്വര്‍ണമെട്ടിയുമൊന്നും ബ്രാഹ്മണസ്ത്രീക്ക് പാടില്ല.
മെട്ടി ഇടാന്‍ ഇഷ്ടമില്ലെന്ന് ബ്രാഹ്മണസ്ത്രീ പറയട്ടേ എന്ന് വെല്ലുവിളിക്കാം... താലി കെട്ടാന്‍ ഇഷ്ടമില്ലെന്ന് പറയട്ടെ... പര്‍ദ്ദ ഇടാന്‍ പറ്റില്ലെന്ന് പറയട്ടെ...അങ്ങനെ പെണ്ണുങ്ങള്‍ കൊന്നാല്‍പോലും എതിരായി വായ തുറക്കില്ലെന്ന് ഉറപ്പുള്ള കുറെ വെല്ലുവിളികള്‍ ഉണ്ട്. രാജസ്ഥാനിലെ സ്ത്രീകള്‍ ശൈശവവിവാഹം മതി എന്നും സതി ചെയ്യാന്‍ സമ്മതമാണെന്നും ഒക്കെ മുദ്രാവാക്യം വിളിച്ച് ജാഥ നടത്തിയ പോലെ... ഇതൊക്കെ നമ്മുടെ നാട്ടില്‍ നടക്കുന്നത് സ്ത്രീകള്‍ക്ക് ഇഷ്ടമായിട്ടു തന്നെയാണെന്നും അതുകൊണ്ട് അതിലൊന്നും ഒരു തെറ്റുമില്ലെന്നും ഭൂരിഭാഗം ആണും പെണ്ണുമടങ്ങുന്ന മനുഷ്യരെല്ലാം വിശ്വസിക്കാനും പ്രചരിപ്പിക്കാനും താല്‍പര്യവും കാണിക്കുന്നു ... എന്താ ല്ലേ...
വിശ്വാസത്തിന്‍റെ ഒരു ബലം !
തീര്‍ച്ചയായും പല രീതിയില്‍ പല അളവുകളില്‍ ബ്രാഹ്മണ്യത്തിനെ അനുകരിക്കാനാണ് മറ്റ് താഴ്ത്തപ്പെട്ട ജാതികളില്‍ പല തരത്തിലുള്ള പദ്ധതികളിലൂടെ ഉളവാക്കുന്ന പ്രേരണ. അതിനുള്ള ഒരു ഭയങ്കര സൂത്രവിദ്യയാണ് ജനനം കൊണ്ടല്ല, കര്‍മ്മം കൊണ്ടാണ് ഒരു ആള്‍ ബ്രാഹ്മണനാകുന്നത് എന്ന കള്ളപ്രചാരണം.
ചുമ്മാതാണ്..കേട്ടൊ. ജന്മം കൊണ്ട ബ്രാഹ്മണസ്ത്രീകള്‍ക്ക് തന്നെ ഫുള്‍ പവറുള്ള ബ്രാഹ്മണരാകാന്‍ പറ്റിയിട്ടില്ല. പിന്നെയാണ് കര്‍മ്മം കൊണ്ട് മറ്റുള്ളവര്‍ ആവണത്..

Saturday, May 7, 2016

മൂന്നാറിന്‍റെ ഉയരങ്ങളില്‍...




https://www.facebook.com/groups/812445722293457/permalink/889838967887465/
https://www.facebook.com/groups/1945563405669128/permalink/2597991093759686/
https://www.facebook.com/groups/yaathra/permalink/816191145137608/
https://www.facebook.com/echmu.kutty/posts/428866793959287

 ദൂരെത്തെവിടേയോ പെയ്യുന്ന മഴയുടെ നനവു തോന്നിപ്പിക്കുന്ന ഒരു ഇളം കാറ്റു വീശുന്നുണ്ടായിരുന്നു. ആകാശത്ത് നന്നെ വിളറിയ പൌര്‍ണമിച്ചന്ദ്രന്‍... വാഹനങ്ങളൊഴിഞ്ഞ നാഷണല്‍ ഹൈവേയില്‍ എസ് യു വി കാത്ത് നില്‍ക്കുമ്പോള്‍ ആരോ വഴക്കു കൂടുന്ന മാതിരി തോന്നി. ചെവിയോര്‍ത്തപ്പോള്‍ കേട്ടത് ഹിന്ദി ഭാഷയിലെ ഗൃഹകലഹമായിരുന്നു.

മാമലകള്‍ക്കിപ്പുറത്തെ കേരം തിങ്ങും മലയാള നാട്ടില്‍ രാത്രി രണ്ടുമണിക്ക് ഹിന്ദി ഭാഷ ആക്രോശങ്ങളായി ഉയരുന്നു. തൊട്ടപ്പുറത്തെ ഫ്ലാറ്റില്‍ നിന്നായിരുന്നു ആ കലഹമെന്ന് കുറച്ച് കഴിഞ്ഞപ്പോള്‍ മനസ്സിലായി. പുരുഷ ശബ്ദങ്ങളായിരുന്നു രാത്രിയെ കീറിമുറിച്ചിരുന്നത്.. അച്ഛനും മകനുമാവാം.. സഹോദരങ്ങളാവാം.. സുഹൃത്തുക്കളാവാം...
തിരുവനന്തപുരത്ത് നിന്ന് മുന്നൂറു കിലോമീറ്ററിലധികം യാത്ര ചെയ്ത് മൂന്നാറിലേക്ക് പോവാനായിരുന്നു ആ കാത്തുനില്‍പ്പ്. വാസ്തുശില്‍പികളാണ് ഇത്തവണയും എന്‍റെ സഹയാത്രികര്‍.

നന്നെ കുട്ടിയായിരുന്നപ്പോഴാണ് ഇതിനു മുന്‍പ് മൂന്നാറില്‍ പോയിട്ടുള്ളത്. കരടിപ്പാറ എന്നോ മറ്റോ പേരുള്ള സ്ഥലത്തുണ്ടായ ഭീകരമായ ഒരു ബസ്സപകടം കഴിഞ്ഞ് അധിക ദിവസങ്ങളായിരുന്നില്ല അപ്പോള്‍. യാത്രയിലുടനീളം അച്ഛനും സുഹൃത്തുക്കളും ആ അപകടത്തെപ്പറ്റി പിന്നെയും പിന്നെയും സംസാരിക്കുന്നുണ്ടായിരുന്നു.

എസ് യു വി യില്‍ എന്‍റേതു മാത്രമായിരുന്നു സ്ത്രീ സാന്നിധ്യം. ഞാന്‍ മൌനിയായതു പോലെ സഹയാത്രികരായ പുരുഷന്മാരും കരുതലോടെ മാത്രമേ എപ്പോഴും സംസാരിച്ചുള്ളൂ. പുരുഷന്മാര്‍ തനിച്ചാകുമ്പോള്‍ അവര്‍ക്കനുഭവപ്പെടുന്ന എന്തും പറയാവുന്ന സ്വാതന്ത്ര്യം എന്‍റെ സാന്നിധ്യത്തില്‍ അവര്‍ക്ക് പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ലെന്ന് ഇത്തരം യാത്രകളില്‍ ഞാന്‍ കണ്ടറിഞ്ഞിട്ടുണ്ട്. അവര്‍ പലപ്പോഴും വാക്കുകള്‍ വിഴുങ്ങി പെട്ടെന്ന് മൌനത്തിന്‍റെ കൂട്ടിലൊളിക്കാറുണ്ട്, കാര്യമില്ലാതെ ചുമച്ചു സംഭാഷണത്തില്‍ മാറ്റം വരുത്താറുണ്ട്. ചില വല്ലാത്ത വാക്കുകള്‍ അവരില്‍ സ്വാഭാവികമായി ഉദിയ്ക്കാറുണ്ടെന്നും അത് സ്ത്രീകള്‍ക്ക് മുന്നില്‍ അങ്ങനെ എടുത്തിടരുതെന്നുമുള്ള ബോധ്യമാണ് ആ വിഴുങ്ങലിനും മൌനത്തിനും ചുമയ്ക്കും പിറകിലെന്നും ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്.

സീറ്റ് ബെല്‍റ്റൊക്കെ ഇട്ട് ഉറങ്ങാന്‍ തയാറെടുത്തുകൊണ്ട് എല്ലാവരും തമ്മില്‍ പരിചയപ്പെടുകയും ഏതു നിമിഷവും ഉറങ്ങി വീണേക്കുമെന്ന മുന്നറിയിപ്പോടെ സംഭാഷണം തുടരുകയും ചെയ്തു.

പുരുഷന്മാര്‍ സംസാരിക്കുന്നത് കേള്‍ക്കുക മാത്രം ചെയ്തുകൊണ്ട് യാതൊരു മറുപടിയും പറയാതെ ഒന്നു മൂളുക പോലും ചെയ്യാതെ, എസ് യു വി യുടെ വലിയ ജനല്‍ച്ചില്ലിലൂടെ പൌര്‍ണമിച്ചന്ദ്രനെയും ചന്ദ്രി കയുടെ മങ്ങിയ വെണ്മയേയും കണ്ടിരുന്ന ഞാന്‍ അധികം വൈകാതെ മുറിഞ്ഞു പോയ ഉറക്കത്തിലേക്ക് വഴുതിവീണു.

യാത്രയിലെവിടേയോ വെച്ച് വന്യമായ പച്ചപ്പിന്‍റെ തീക്ഷ്ണ സുഗന്ധം എന്നെ വലയം ചെയ്തപ്പോഴാണ് ഞാന്‍ കണ്ണു മിഴിച്ചത്. മൂന്നാറിന്‍റെ കവാടത്തിലെത്താറായിരുന്നു അപ്പോള്‍. ഗാഢമായി ഉറങ്ങിപ്പോയതുകൊണ്ട്, പുരുഷന്മാര്‍ ഇടയില്‍ ഒന്നു രണ്ടു തവണ എസ് യു വി നിറുത്തി ചായ കുടിച്ചതൊന്നും ഞാനറിഞ്ഞിട്ടുണ്ടായിരുന്നില്ല. റോഡിനിരുവശവും പച്ചപ്പിന്‍റെ ഉയര്‍ന്നുയര്‍ന്നു പോകുന്ന വന്‍മതിലായിരുന്നു. അവയില്‍ മനോഹരമായ കാട്ടുപുഷ്പങ്ങള്‍ പുഞ്ചിരിച്ചു... വിശ്വസുന്ദരിമാരെപ്പോലെ.. പല പൂക്കളും അപൂര്‍വ നിറങ്ങളിലായിരുന്നു ... പല രൂപങ്ങളിലായിരുന്നു.. ഒറ്റയ്ക്കും കൂട്ടമായും...അവ നിന്നിരുന്നു..

വഴിയില്‍ വെച്ച് രണ്ട് അതി മനോഹരമായ വെള്ളച്ചാട്ടങ്ങള്‍ കുംഭകര്‍ണസേവയിലായിരുന്ന എന്നെ എണീപ്പിക്കാന്‍ കഴിയുന്നത്ര പരിശ്രമിച്ചുവെന്നും ആ പരിശ്രമത്തിന്‍റെ ഫോട്ടൊ അവര്‍ എടുത്തിട്ടുണ്ടെന്നും അതു കണ്ട് തൃപ്തിപ്പെടാമെന്നും വാസ്തുശില്‍പികള്‍ എന്നെ പരിഹസിച്ചു.

മൂന്നാര്‍ ടൌണിനു സമീപമാണ് പോകേണ്ടതെന്ന് എനിക്കറിയാമായിരുന്നു. പെന്‍സ്റ്റോക്കും കെ എസ് ഇ ബി യുടെ ഭീമന്‍ തുരങ്കവും അവിടെയുണ്ട്. സഹ്യപര്‍വതത്തിന്‍റെ വിവിധ മലയിടുക്കുകളിലും താഴ്വാരങ്ങളിലുമായി വളരുന്ന തേയിലത്തോട്ടങ്ങള്‍ .. ചെങ്കല്‍ കുട്ടി ഡാം.. ഭാഗ്യമുണ്ടെങ്കില്‍ ഇടുക്കി ഡാമും അങ്ങു ദൂരെ കാണാം..

നല്ലതണ്ണി, മുതിരപ്പുഴ, കുണ്ടലി എന്നിങ്ങനെ മൂന്ന് ആറുകള്‍ ചേരുമ്പോള്‍ മൂന്നാര്‍ ഉണ്ടാകുന്നു എന്നോ മറ്റോ കുട്ടിക്കാലത്തെ ഏതോ പാഠപുസ്തകത്തില്‍ വായിച്ചതു പോലെ ഒരു ഓര്‍മ്മ.. അതു ശരിയാണോ എന്തോ!
വളഞ്ഞു പുളഞ്ഞു കയറുന്ന റോഡുകളിലൂടെ എസ് യു വി നീങ്ങുകയായിരുന്നു.. ഇടുങ്ങിയ ഒരു വളവു കയറുമ്പോഴാണ് കാണേണ്ടുന്ന സൈറ്റിന്‍റെ ആദ്യ ദൃശ്യം വെളിപ്പെട്ടതെന്ന് വാസ്തു ശില്‍പികള്‍ അവരുടെ സ്വന്തം ജോലിയില്‍ ജാഗരൂകരായി..

ഞാനും ആ തണുത്ത അന്തരീക്ഷത്തിലേക്ക് കാലെടുത്തു വെച്ചു..

പച്ചപ്പുല്ലും പാറക്കെട്ടുകളും നിറഞ്ഞ മലയുടെ ഉയരങ്ങളില്‍ തകൃതിയായി നിര്‍മ്മിക്കപ്പെടുന്ന രണ്ട് ബഹുനിലക്കെട്ടിടങ്ങള്‍ക്ക് നടുവിലാണ് ആ സൈറ്റ്.. ഒരു വശത്തുയര്‍ന്നു പോകുന്ന മലമടക്കുകളും മറുവശത്ത് അഗാധമായ പച്ചപ്പിന്‍റെ ഇരുളിമയ്ക്കും നടുവില്‍ ഉണ്ടോ ഇല്ലയോ എന്ന് സംശയം തോന്നുന്ന റോഡരികില്‍ എന്നെ ഉപേക്ഷിച്ചിട്ട് വാസ്തുശില്‍പികള്‍ ആ പച്ചപ്പിന്‍റെ ഇരുളിമയിലേക്ക് അപ്രത്യക്ഷരായി.

പണിക്കാര്‍ തള്ളിക്കളഞ്ഞ മൂലക്കല്ലു പോലെ വഴിയരികിലുണ്ടായിരുന്ന ഒരു പരന്ന കരിങ്കല്‍കഷ്ണത്തില്‍ ഞാന്‍ ഇരുന്നു.. അമ്മീമ്മയുടെ വീട്ടിലെ ചുക്കിലിവലക്കോലുകളെ ഓര്‍മ്മിപ്പിക്കുന്ന സില്‍വര്‍ ഓക്കുമരങ്ങള്‍ നേരിയ നിഴലില്‍ ഇലകളുരുമ്മി കലമ്പല്‍ കൂട്ടി . അങ്ങകലെ നീലിമയോലുന്ന പര്‍വതനിരകള്‍ മഞ്ഞിന്‍റെ നേര്‍ത്ത വസ്ത്രങ്ങളില്‍ മുഖമൊളിപ്പിച്ചിരുന്നു. താഴ്വാരങ്ങളില്‍ തേയിലത്തോട്ടങ്ങള്‍ അപാരമായ സൌന്ദര്യത്തികവോടെ പച്ചപ്പരവതാനി നീര്‍ത്തിയിരുന്നു. അവിടവിടെ ചുവന്ന പൂക്കളുമായി നാഗലിംഗമരങ്ങളും നീലപ്പൂക്കളുമായി ജക്കറാന്തയും തലയുയര്‍ത്തി നിന്നു. വളഞ്ഞുപുളഞ്ഞു പോകുന്ന റോഡിലൂടെ വാഹനങ്ങള്‍ നീങ്ങുന്നതും കാണാമായിരുന്നു.

പരിചയമുള്ളതും ഇല്ലാത്തതുമായ പലതരം ചെടികളും നീളന്‍ പുല്ലുകളും റോഡരികിലും മുമ്പിലുയര്‍ന്നു പോകുന്ന മലമടക്കിലും ആര്‍ത്തു വളര്‍ന്നിരുന്നു. നന്ത്യാര്‍വട്ടപ്പൂവിനെ പുല്ലില്‍ കോര്‍ത്ത് ഒരു പമ്പരമാക്കി ഓടിക്കളിച്ചിരുന്ന ബാല്യകാലത്ത് അമ്മീമ്മയുടെ വീട്ടുവേലിയില്‍ തെളിഞ്ഞു നിന്നിരുന്ന ആ നീളന്‍ പുല്ലിനെക്കണ്ടപ്പോള്‍ ‘ എപ്പടി ഇരുക്കായ് ‘ എന്ന തികച്ചും പരിചിതമായ തമിഴ് അയ്യര്‍ കുശലം ചോദിക്കണമെന്ന് എനിക്ക് തോന്നി. തൊട്ടരികേയുണ്ടായിരുന്നു വയലറ്റിന്‍റെ പതുങ്ങിയ നിറമുള്ള കൊങ്ങിണിപ്പൂക്കള്‍ നേരിയ നാണത്തോടെ ‘ കണ്ടു കേട്ടോ’ എന്ന് തലയാട്ടുമ്പോള്‍ ... അതിനുമപ്പുറത്ത് ഓറഞ്ചും മഞ്ഞയും കലര്‍ന്ന തീക്ഷ്ണ നിറത്തില്‍ അവ തന്നെ ‘ഉം ... എന്താണിവിടെ’ എന്ന് ഒരു തമിഴ് ഗൌരവത്തില്‍ ചോദിച്ചു... തൊട്ടരികേ നിന്ന നേരിയ പിങ്ക് വര്‍ണത്തിലുള്ള കൊങ്ങിണിപ്പൂകളാകട്ടെ ‘ അത് സാരമില്ലെ’ന്ന് കുസൃതിയോടെ കണ്ണിറുക്കി...

ഈ നാടന്‍ ചെമ്പരത്തിപ്പൂക്കളെ ആരായിരിക്കും റോഡരികില്‍ ഇത്ര ഭംഗിയായി നട്ടു പിടിപ്പിച്ചിട്ടുണ്ടാവുക? മനുഷ്യരാവില്ല. കാരണം, അവയുടെ ഇലകള്‍ക്ക് വന്യമായ ആരോഗ്യമായിരുന്നു.. പൂക്കള്‍ക്ക് അസാധാരണ ശോഭയുള്ള ചുവപ്പും. അവയില്‍ മനുഷ്യപരിഷ്ക്കാരത്തിന്‍റെയോ അവരുടെ സസ്യപഠനങ്ങളുടേയോ കൃത്രിമ ലക്ഷണങ്ങള്‍ ഒട്ടുമുണ്ടായിരുന്നില്ല.

മഞ്ഞയും ചുവപ്പും നിറമുള്ള അനവധി കാട്ടുപൂക്കള്‍ ഞങ്ങളുമുണ്ട്... ഞങ്ങളുമുണ്ട് എന്ന് പറയാതിരുന്നില്ല. കമ്യൂണിസ്റ്റ് പച്ചയുടെ വയലറ്റ് നിറമുള്ള പൂക്കള്‍, ഞങ്ങള്‍ വെളുത്ത കമ്യൂണിസ്റ്റ് പച്ചപ്പൂക്കളുടെ മിശ്രവിവാഹിതരായ ബന്ധുക്കളാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തി. അപ്പോഴേക്കും വലുപ്പമുള്ള ഇലകളുമായി തൊട്ടാവാടിയും എത്തിനോക്കി. തൊട്ടാവാടിയുടെ കണ്ടു പരിചയിച്ച വെണ്മ കലര്‍ന്ന റോസ് നിറമായിരുന്നില്ല പൂക്കള്‍ക്ക്... അതും വയലറ്റ് നിറത്തിലായിരുന്നു.. അല്‍പം ദൂരെ കടും ചുവപ്പ് പൂങ്കുലകളുമായി വിദേശിയായ സാല്‍വിയാ ലിപ്സ്റ്റിക്കിട്ട ഇംഗ്ലീഷ് പുഞ്ചിരി പൊഴിച്ചു.

മുമ്പിലുയര്‍ന്ന് നിന്ന മലമടക്കുകളില്‍ നിന്ന് അനവധി നീര്‍ച്ചോലകള്‍ ഒഴുകിക്കൊണ്ടിരുന്നു. അവിടെയൊക്കെ ഹോസ് പൈപ്പുകള്‍ തരാതരം പോലെ ഘടിപ്പിച്ച് ആ വെള്ളം കൂറ്റന്‍ ടാങ്കുകളില്‍ ശേഖരിച്ചാണ് തൊട്ടരികേ താഴ്ചയുടെ അഗാധതകളില്‍ നിന്ന് ‘റബറുരുക്കും സിമന്‍റും കല്ലും കുപ്പിച്ചില്ലും കോണ്‍ക്രീറ്റും’ എല്ലാമായി ബഹുനിലകെട്ടിടങ്ങള്‍ ഉയരുന്നതെന്ന് എനിക്ക് മനസ്സിലായി..

ചലിക്കുന്ന കൊട്ടാരം പോലെ ഒരു കാര്‍ അരികത്തു വന്ന് നിന്നതപ്പോഴായിരുന്നു. അതില്‍ നിന്ന് തടിച്ചു വെളുത്ത് വിരലിലെമ്പാടും ഉരുണ്ട സ്വര്‍ണ മോതിരങ്ങള്‍ ധരിച്ച ഒരാളും ഒരു ന്യൂജന്‍ ലുക്കുള്ള ചെറുപ്പക്കാരനും പുറത്തിറങ്ങി. ചെറുപ്പക്കാരന്‍ ഭൂമി വില്‍പനക്കാരുടെ ദല്ലാളാണെന്ന് അവരുടെ സംഭാഷണത്തില്‍ നിന്ന് എനിക്ക് വെളിപ്പെട്ടു. മൂന്നാറില്‍ ഇഷ്ടംപോലെ ഭൂമിയുണ്ടെന്നും എല്ലായിടത്തും ഹോട്ടലുകളും ബഹുനിലമന്ദിരങ്ങളും എത്ര വേണമെങ്കിലും പണിയാമെന്നും ഒന്നോരണ്ടോ സീസണ്‍ കഴിയുമ്പോഴേക്കും ഇറക്കിയ മുതലെല്ലാം തിരിച്ചു പിടിക്കാമെന്നും ഒക്കെ ചെറുപ്പക്കാരന്‍ അതീവ വാചാലനായി.. കൊടും പണക്കാരുടെ മുഖത്ത് പൊതുവേ തെളിഞ്ഞു മിന്നുന്ന സമസ്ത ലോകത്തിനോടുമുള്ള അവിശ്വാസവും അതിനരികിട്ട കടുത്ത പുച്ഛവും തടിച്ച മനുഷ്യന്‍റെ ശരീരഭാഷയിലുണ്ടായിരുന്നു. ‘ മരങ്ങള്‍ വെട്ടി സ്ഥലം വൃത്തിയാക്കിയാല്‍ ... ‘ ചെറുപ്പക്കാരന്‍ താഴെക്ക് വിരല്‍ച്ചൂണ്ടിക്കൊണ്ട് വാചകം ഇങ്ങനെ പൂര്‍ത്തിയാക്കി.. ‘ അങ്ങ് അടിമാലീന്നു നോക്കിയാലും ഈ ഹോട്ടല്‍ കാണും.. ‘

ഞാന്‍ അവരെ വിട്ട് റോഡു പോലെ തോന്നിച്ച ആ വഴിയിലൂടെ മുന്നോട്ട് നടന്നു.

ഇരുവശവും ആര്‍ത്തു നില്‍ക്കുന്ന വെളുപ്പും നേരിയ ചുവപ്പും വയലറ്റും നിറമുള്ള പുല്ലുകള്‍, ഏകാന്തമെങ്കിലും പച്ചപ്പിന്‍റെ നിഴല്‍ പതിഞ്ഞ വഴിത്താര.. അണ്ണാനും ചിവീടും മാത്രമല്ല നല്ല മഞ്ഞച്ചുണ്ടുള്ള മൈനയും പവിഴച്ചുണ്ടന്‍ തത്തയും തലയില്‍ ചുമന്ന കെട്ടുള്ള മരംകൊത്തിയും പേരറിയാത്ത മറ്റ് അനവധിയനവധി കിളികളും ഒന്നിച്ചു ചേര്‍ന്നു കേള്‍പ്പിക്കുന്ന ഗ്രേറ്റ് സിംഫണി....അതൊരു സ്വര്‍ഗീയമായ ഏകാന്തതയായിരുന്നു. ബാല്യത്തിന്‍റെ നാട്ടു വഴികളില്‍ പരിചിതയായിരുന്ന തകരയ്ക്ക് മഞ്ഞപ്പൂക്കള്‍ക്കൊപ്പം, ഓറഞ്ചു നിറമുള്ള പൂക്കളുമുണ്ടെന്ന് ആ നടത്തത്തിലാണ് എനിക്ക് മനസ്സിലായത്.

നടന്നു നടന്ന് തീരെ പ്രതീക്ഷിക്കാതെയാണ് കെ എസ് ഇ ബിയുടെ വായും പിളര്‍ന്നിരിക്കുന്ന തുരങ്കത്തിനു മുന്‍പില്‍ ഞാനെത്തിപ്പെട്ടത്. തുരങ്കത്തിന്‍റെ മുന്നില്‍ കണ്ണും മിഴിച്ച് അങ്ങനെ നില്‍ക്കാമെന്നല്ലാതെ അകത്തു കയറാന്‍ അനുവാദമില്ല. തുരങ്കത്തിനുള്ളിലൂടെ നീര്‍ച്ചോലകള്‍ ഒഴുകിയിരുന്നു. പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയുടെ പെന്‍സ്റ്റോക്ക് പൈപ്പുകള്‍ അങ്ങു താഴെ കാണുന്നുണ്ടായിരുന്നു. അതിനടുത്തേക്ക് മടക്കയാത്രയില്‍ പോവാന്‍ കഴിയുമെന്ന് ഞാന്‍ വിചാരിച്ചു. തുരങ്കത്തിനടുത്ത് ഉപേക്ഷിക്കപ്പെട്ട പെന്‍സ്റ്റോക് പൈപ്പുകളെ കണ്ടു. നീളന്‍ പുല്ലുകള്‍ക്കിടയില്‍ ഒളിച്ചിരുന്ന അവയുടെ വലുപ്പം എന്നെ അതിശയിപ്പിക്കാതിരുന്നില്ല. 

എനിക്ക് അതിനകത്ത് സുഖമായി നിവര്‍ന്നു നില്‍ക്കാം. ഉത്തരേന്ത്യന്‍ ജീവിതകാലത്ത് പൈപ്പുകള്‍ക്കുള്ളില്‍ സ്ഥിരമായി ജീവിക്കേണ്ട ഗതികേടുള്ള കുറെ കുടുംബങ്ങളെ പരിചയപ്പെട്ടത് ഞാനോര്‍മ്മിക്കാതിരുന്നില്ല.ഒരു ചാക്കുമറയ്ക്കപ്പുറത്ത് യമുനയുടെ തീരങ്ങളിലും ഗംഗയുടെ തടങ്ങളിലും എല്ലാം പൈപ്പുകളില്‍ മനുഷ്യര്‍ പരസ്പരം സ്നേഹിക്കുകയും കലഹിക്കുകയും മാത്രമല്ല വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നതും ഞാന്‍ കണ്ടിട്ടുണ്ട്.

കല്ലുകള്‍ ഇളകിക്കിടക്കുന്ന ആ വഴിയിലൂടെ കുറെ ദൂരം നടന്നാല്‍ മലയ്ക്കപ്പുറത്ത് അങ്ങു ദൂരെ ഇടുക്കി ഡാം കാണാമെന്നായിരുന്നു എന്‍റെ അറിവ്. കുറച്ചധികം സമയം നടന്നിട്ടും എനിക്കൊന്നും കാണാന്‍ കഴിഞ്ഞില്ല. പിന്നെ നടന്ന വഴിയെല്ലാം തിരിച്ചു നടക്കുകയേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ.

പണിതുയരുന്ന കെട്ടിടഭീമന്മാരെയും ആകാശത്തേക്ക് കൈയുയര്‍ത്തുന്ന അവയിലെ കോണ്‍ ക്രീറ്റ് തൂണുകളേയും കണ്ടു നില്‍ക്കുമ്പോള്‍ ആ പരിസരത്തെങ്ങും ഒറ്റ സ്ത്രീയേയും കാണാനില്ലെന്ന് എനിക്ക് മനസ്സിലാവുകയായിരുന്നു. പുരുഷന്മാരായ തൊഴിലാളികള്‍ മാത്രമേ മലകള്‍ കുത്തിത്തുരക്കുന്ന, ടണ്‍ കണക്കിനു സിമന്‍റും കോണ്‍ ക്രീറ്റും മറ്റും ഉപയോഗിക്കേണ്ടി വരുന്ന ആ ഭീമന്‍ കെട്ടിടനിര്‍മ്മാണത്തില്‍ പങ്കെടുത്തിരുന്നുള്ളൂ. അതുകൊണ്ടാവണം ഞാന്‍ എന്തിനാണ് എന്തു കാണാനാണ് അവിടെ വന്നിരിക്കുന്നതെന്ന് നീല ഷര്‍ട്ടിട്ട ഒരു ജോലിക്കാരന്‍ എന്നോട് ചോദിച്ചത്.

വെറുതേ, ഇവിടെയൊക്കെ കാണാനാണെന്ന എന്‍റെ മറുപടി അയാളെ ഒട്ടും തൃപ്തനാക്കിയില്ല. ഇവിടെ എന്തു മണ്ണാങ്കട്ട കാണാനാണ്.. മൂന്നാര്‍ ടൌണിലേക്ക് പോകുകയല്ലേ വേണ്ടത് എന്നയാള്‍ ചോദിച്ചപ്പോള്‍ ഞാന്‍ പെട്ടെന്ന് ചിത്തിരപുരം ഗ്രാമത്തെ ഓര്‍ത്തു.

ഒട്ടും മടിയ്ക്കാതെ ഞാന്‍ അയാളോട് ചിത്തിരപുരത്തെക്കുറിച്ച് തിരക്കി.

പണിതീരാത്ത കെട്ടിടത്തിന്‍റെ തലചുറ്റിക്കുന്ന, ശരിക്കും ഭീതിദമായ ഔന്നത്യത്തില്‍ നിന്ന് താഴ്വരയുടെ ആഴങ്ങളിലേക്ക് അയാള്‍ വിരല്‍ച്ചൂണ്ടിപ്പറഞ്ഞു.

ആ പച്ച മേല്‍പ്പുരയിട്ട കെട്ടിടത്തിനപ്പുറത്തു കാണുന്നതൊക്കെ ചിത്തിരപുരമാണ്.

അഗാധതകളില്‍ മരങ്ങളുടെ നനഞ്ഞിരുണ്ട പച്ചപ്പും വിവിധ നിറമുള്ള കെട്ടിടങ്ങളുടെ മേല്‍ക്കൂരകളും പൂത്തുലഞ്ഞ് ശോണിമ പരത്തി നില്‍ക്കുന്ന നാഗലിംഗമരങ്ങളും നീലിച്ച പൂക്കളുള്ള ജക്കറാന്തയും കാണായി. 
                               (ചിത്തിരപുരം)
അവിടെവിടേയോ ആണ് ചിത്തിരപുരം. അച്ഛന്‍ രണ്ടു വയസ്സുകാരനായി കളിച്ചു നടന്ന സ്ഥലം. ചിത്തിരപുരത്തെപ്പറ്റി ഒന്നും അച്ഛന്‍ അത്ര കാര്യമായി പറഞ്ഞു തന്നിട്ടില്ല. അച്ഛന്‍റെ ബാല്യകാലത്തെ മാത്രമല്ല, എല്ലാ കാലങ്ങളേയും ഞങ്ങളില്‍ നിന്ന് ഒരു പ്രത്യേക അകലത്തിലായിരുന്നുവല്ലോ അച്ഛന്‍ എക്കാലവും സൂക്ഷിച്ചിരുന്നത്. ആ സ്ഥലത്തെക്കുറിച്ച് എന്തെങ്കിലും ഒക്കെ അറിയണമെന്ന് ഞാന്‍ വിചാരിച്ചു . നീല ഷര്‍ട്ട് ധരിച്ച ആ ജോലിക്കാരനോട് തന്നെ ചോദിക്കാമെന്ന് ഞാന്‍ കരുതി...

അപ്പോഴേക്കും മഞ്ഞ് തൂവെള്ള വസ്ത്രവുമായി കടന്നു വന്ന് ആ കാഴ്ചകളെ ഞങ്ങളില്‍ നിന്ന് മറച്ചു.