Friday, October 23, 2015

വെറുതെയിരുന്ന് സംസാരിക്കുന്ന, ഒരുമിച്ചിരുന്ന് ചായ കുടിയ്ക്കുന്ന ഒരു കാലം...16

https://www.facebook.com/echmu.kutty/posts/491568051022494


പതിനാറാം ഭാഗം. 

ദില്ലിയിലെ  പഞ്ച് ശീല്‍  എന്‍ക്ലേവില്‍ ഒരു  ബ്യൂട്ടി പാര്‍ലറുണ്ട്.   പ്രഗല്‍ഭരായ  ഒരുപാട് സ്ത്രീകള്‍ അവിടെ  പോകുന്നുണ്ട്. ജീവിതത്തിന്‍റെ  വിവിധ മേഖലകളില്‍ പ്രശസ്തരായവര്‍.   അത്  മുന്നിയാണ് നടത്തുന്നതിപ്പോള്‍. 

സിന്‍ഡര്‍ലയുടെ ഗ്ലാസ് ചെരിപ്പുകള്‍ പൂര്‍ണ പെണ്ണുങ്ങള്‍ക്ക് മാത്രമല്ല കിട്ടുന്നതെന്ന്  തന്‍റെ കട്ടി കൂടിയ  ശബ്ദത്തില്‍  മുന്നി  എന്‍ ഡി   ടി വിയിലെ  ഇന്‍റര്‍വ്യൂവില്‍  പറഞ്ഞു. 

ഗരു ജയിലിലായതിനു ശേഷം ബോംബെയ്ക്ക് പോയ മുന്നിയെ  പുതിയ ഗരു  സിനിമാസെറ്റുകളിലേക്ക് കൊണ്ടു പോയി. അവിടെ ചെറിയ ചെറിയ  നൃത്തങ്ങള്‍ മുന്നി ചെയ്തു. കൂടുതല്‍ മെച്ചപ്പെട്ട  ജീവിതത്തിനു സഹായമാവുമെന്ന്  തോന്നിയപ്പോഴൊക്കെ   ആവശ്യപ്പെട്ടവര്‍ക്കൊപ്പം മുന്നി അവര്‍ പറയുന്നതെല്ലാം അനുസരിച്ചു. 

മുന്നിയെ അവരുടെ ലൈംഗിക ഫാന്‍റസികള്‍ക്ക്  ഉപയോഗിച്ചവരുടെ പേരുകളൊന്നും   ടി വി  പുറത്തു വിട്ടില്ല. അപ്പൊഴൊക്കെ ഒരു ബീപ് ശബ്ദം മാത്രം  ടി വി യില്‍ ഉയര്‍ന്നു.  ഇന്‍റര്‍വ്യൂ ചെയ്തിരുന്ന  സോണിയാ വര്‍മ്മയുടെ    മുഖത്തില്‍ നിന്ന് മുന്നിയുടെ മുഖത്തേക്ക് ക്യാമറ  ഫ്രീസ്  ആയി.

മുന്നി പതുക്കെപ്പതുക്കെ  മേക്കപ് ആര്‍ട്ടിസ്റ്റിന്‍റെ  അസിസ്റ്റന്‍ഡായി... മേക്കപ്പില്‍ മാത്രമല്ല,  ആവശ്യമുള്ള  എല്ലാ  കാര്യങ്ങളിലും  വേണ്ടത്ര...എന്നു  വെച്ചാല്‍ ആവശ്യപ്പെട്ടവര്‍ക്ക്  മതിയാകുന്നതു വരെയുള്ള  എല്ലാ അസിസ്റ്റന്‍സും ചെയ്തു .

ഇങ്ങനെയുള്ള പച്ച വാക്കുകള്‍  കേള്‍ക്കുമ്പോള്‍  നമ്മുടെ  പൌഡറും ചന്ദനക്കുറിയും  രുദ്രാക്ഷവും കുരുത്തോലയും   പര്‍ദ്ദയും മറ്റുമണിഞ്ഞ   സംസ്ക്കാരം  മേക്കപ്പുരിഞ്ഞ  അളിഞ്ഞ വൈകൃതമാവുന്നത് കാണാനാവാത്തവരാണ്  എല്ലാ   പഴിയും മുന്നിമാരിലും വൈജയന്തിമാരിലും കെട്ടിവെയ്ക്കുന്നതെന്ന്  പറയാന്‍ മുന്നിയ്ക്ക്  ഒട്ടും  മടിയുണ്ടായില്ല. 

അങ്ങനെ ഒരു ദിവസമാണ്  സിന്‍ഡര്‍ലയുടെ  ചെരിപ്പ്   വീണു കിട്ടിയത് പോലെ   മാധുരി ദീക്ഷിത്തിനെ  മേക്കപ് ചെയ്യാന്‍  മുന്നിക്ക്  സാധിച്ചത്. 

പിന്നെ തിരിഞ്ഞു  നോക്കേണ്ടി വന്നില്ല. 

സോണിയാ വര്‍മ്മ  ഒരു വെച്ചിരുത്തലോടെ ചോദിച്ചു.

നിങ്ങളുടെ കൂടെയുണ്ടായിരുന്ന  മറ്റുള്ളവരുടെ  ജീവിതം കരുപ്പിടിപ്പിക്കുന്നതില്‍ നിങ്ങള്‍ എന്തു ചെയ്തു?  അവരോടൊക്കെ നിങ്ങള്‍ക്ക് ഒരു  ചുമതലയില്ലേ

മുന്നി ചിരിച്ചു. ഒരു തരം  പരിഹാസത്തിന്‍റെ വാള്‍ത്തലപ്പുള്ള  തീക്ഷ്ണമായ ചിരി .

എനിക്ക് മാത്രമായി ഒരു ചുമതലയുമില്ല എന്ന മറുപടി പറഞ്ഞപ്പോള്‍  സോണിയാവര്‍മ്മ  മാത്രമല്ല കാണികളും  വിയര്‍ത്തു പോയി..  ആ കൂസലില്ലായ്മയില്‍.. 

മുന്നി ഒരു ജ്വാലാമുഖിയായി   ആളിപ്പടര്‍ന്നു . 

ഈ രാജ്യം കണ്ടില്ലെന്ന് നടിച്ചിട്ടുള്ള  ആ മനുഷ്യ ജീവികളെ മുന്നി ഒന്ന്  രണ്ട്  മൂന്ന് എന്ന് ചൂണ്ടിക്കാണിച്ചു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പിറവികൊണ്ടിട്ടുള്ള  എന്നാല്‍ സ്വന്തമായി മാതാപിതാക്കളോ  സഹോദരരോ സ്വത്തോ വോട്ടേഴ്സ് കാര്‍ഡോ  റേഷന്‍ കാര്‍ഡോ  ഡ്രൈവിംഗ് ലൈസന്‍സോ ഇല്ലാത്ത അതൊന്നും അവകാശപ്പെടാന്‍ കഴിയാത്ത ഈ മനുഷ്യജീവികള്‍ ഈ മഹത്തായ രാജ്യത്തിന്‍റെ  ആരാണെന്ന് മുന്നി ചോദിച്ചു.. 

പൌരസമൂഹത്തിനു പുറത്ത് ഇവരെ ഇങ്ങനെ നിലനിറുത്തുന്ന ഈ രാജ്യത്തിന്‍റെ  സംസ്ക്കാരമെങ്ങനെയാണ്  ഉന്നതമാകുന്നതെന്ന് പുരികമുയര്‍ത്തവെ  മുന്നിയുടെ കഴുത്തിലെ ഞരമ്പുകള്‍  പൊട്ടിത്തെറിയ്ക്കും  പോലെ പിടഞ്ഞുയര്‍ന്നു.. 

മുന്നി  അവര്‍ സഹിക്കുന്ന പീഡനങ്ങളെക്കുറിച്ചു പറയുമ്പോള്‍   ചോരയില്‍ കുളിയ്ക്കുന്ന  ശരീരങ്ങള്‍ റ്റി  വി സ്ക്രീനില്‍  തെളിയുന്നതു  ഞാന്‍ കണ്ടു. ശിഖണ്ഡിമാരും ബൃഹന്നളകളും  മാലിക് കഫൂറുമാരും മാത്രമല്ല,  മുന്നിയും സ്വപ്നയും വൈജയന്തിയും എല്ലാം  കബന്ധങ്ങളായി അവിടെ  മുറിഞ്ഞുവീണു. അവരുടെ രഹസ്യഭാഗങ്ങളും മുറുക്കിച്ചുവപ്പിച്ച വായകളും നാവുകളും  യോനികളായും ലിംഗങ്ങളായും ആഴവും ഉയരവും കരുത്തും ബലവും  ഉയിര്‍ക്കൊണ്ടു.  പൂര്‍ണതയുള്ള  സ്ത്രീശരീരങ്ങള്‍  ചെയ്യാന്‍  മടിയ്ക്കുന്ന  ലൈംഗിക ഫാന്‍റസികള്‍  എന്ന്  മുന്നി കിതച്ചപ്പോള്‍  ആരോ ഒരുക്കി  വെച്ചതു പോലെ  റ്റിവി യില്‍  കമേര്‍ഷ്യല്‍  ബ്രേക് വന്നു. 

അതെ, പൊതുസമൂഹം കാണുകയോ  അറിയുകയോ ചെയ്യാന്‍ ആഗ്രഹിയ്ക്കാത്ത സത്യങ്ങളെ മറച്ചു പിടിയ്ക്കാന്‍  ഫെബ്രുവരിയിലെന്തു കൊണ്ടാണ്  ഇരുപത്തെട്ട്  ദിവസമെന്നറിയാത്ത അമ്മയും ഷര്‍ട്ടും പാത്രങ്ങളൂം കക്കൂസുമൊക്കെ  കഴുകി  വൃത്തിയാക്കി രോമാഞ്ചമണിയുന്ന,   അണിഞ്ഞൊരുങ്ങിയ  വീട്ടമ്മമാരും മറ്റും  ചേര്‍ന്ന്  ടി വി സ്ക്രീന്‍  കൈയടക്കി.

പരസ്യത്തിനപ്പുറം ആ ചോദ്യം ചോദിയ്ക്കപ്പെട്ടില്ല.

നിയമം നടത്തേണ്ട പോലീസിന്‍റെ  ലാത്തികളും ശരീരവും എത്ര  വലിയ പീഡനങ്ങള്‍ ഏല്‍പിക്കുമെന്ന്  മുറുകിയ മുഖത്തോടെ   മുന്നി  വസ്ത്രങ്ങള്‍  അല്‍പം  നീക്കി  സ്വന്തം  കലകളെ പ്രദര്‍ശിപ്പിച്ചു.  കുറേ നേരത്തെ ഏറ്റ കലകളായതുകൊണ്ട്  അതിലെ  ഭീകരതയുടെ രക്താംബരം  കറുത്തു കഴിഞ്ഞിരുന്നു.

കോടതികള്‍   അവരെ കാണാതിരിക്കുന്നതിനെക്കുറിച്ചും  മുന്നി പറഞ്ഞു. പ്രണയമെന്നത് ആണിനും പെണ്ണിനുമിടയില്‍ മാത്രം സംഭവിക്കുന്ന ഒരു  രാസമാറ്റമല്ലെന്ന്   വാദിച്ചു. പ്രണയത്തിന്‍റെയും ശരീരലാളനകളുടേയും ഭോഗത്തിന്‍റേയും ഉടയോന്‍ ഒരിയ്ക്കലും ആണു മാത്രമല്ല. അത് ആണു മാത്രമായിരിയ്ക്കണമെന്ന്   വാശി പിടിയ്ക്കുന്നവര്‍ക്കാണ് അങ്ങനെയല്ലാത്തവരുടെ പ്രണയത്തേയും ശാരീരികലാളനകളേയും  ഭോഗാനന്ദത്തേയും  സഹിയ്ക്കാന്‍ കഴിയാത്തത് . 

സോണിയാ വര്‍മ്മ  ഒരു ശില പോലെ നിശ്ചലയായിരുന്നു. 

സമൂഹത്തിനു മൊത്തമായുള്ള  വലിയ ഒരു  ബാധ്യതയെ ചൂണ്ടിക്കാണിക്കുകയായിരുന്നു  മുന്നി. മുന്നിയെപ്പൊലെ ലക്ഷക്കണക്കിനു മനുഷ്യര്‍ക്ക്  ആത്മാഭിമാനമുള്ള ജീവിതം നല്‍കേണ്ടത് ഒരു മുന്നിയുടേയോ ഒരു ഋതുപര്‍ണഘോഷിന്‍റെയോ ഒരു കല്‍ക്കിയുടേയോ  ഒരു രേവതിയുടേയോ  ഒരു ലക്ഷ്മിയുടേയോ  മാത്രം  ചുമതലയാകുന്നില്ല.  പൊതുസമൂഹം  പൂര്‍ണ മനസ്സോടെ അതിനു തയാറാകുമ്പോള്‍ മാത്രമെ  അങ്ങനെ  ഒരു അവസ്ഥ ഉണ്ടാകുകയുള്ളൂ.

സോണിയാ വര്‍മ്മ ഉപസംഹരിച്ചു.. 

എന്താണ് മുന്നിയുടെ ഇനിയും നിറവേറാനുള്ള  ആഗ്രഹം

മുന്നിയുടെ  തെളിവുറ്റ മന്ദഹാസം  അതീവ വശ്യമായിരുന്നു. 

ഞങ്ങള്‍ക്ക്  ബാക്കിയെല്ലാവരെയും  പോലെ  എല്ലാവരുമായും  ഇടകലര്‍ന്നിരുന്നു വര്‍ത്തമാനം പറയണം. ഒരുമിച്ചിരുന്നു ചായ  കുടിയ്ക്കണം.. സര്‍വസാധാരണമായി ജീവിക്കണം. ആജാ  മുന്നീ ആജാ  എന്ന കൈതട്ടലില്ലാതെ... 

സാധാരണ പോലെ..  വെറുതേ.. ഇങ്ങനെ.. മഴ കണ്ട്... വെയിലും  മഞ്ഞുമേറ്റ്... യാത്രകള്‍ ചെയ്ത്... അന്തസ്സുറ്റ  ജോലികള്‍  ചെയ്ത്...  പ്രേമിച്ച്...  ഇണചേര്‍ന്ന് ... ഒരു കുഞ്ഞിനെ  ദത്തെടുക്കണമെങ്കില്‍ അതിനു സാധിച്ച്...  ഒരു സാധാരണ മനുഷ്യ ജീവിതം... അത്  ഞങ്ങള്‍ക്ക്  കൂടിയേ കഴിയൂ.

സോണിയാ വര്‍മ്മ  മുന്നിയെ ആലിംഗനം ചെയ്യുമ്പോള്‍  പ്രണയത്തേയും ഭോഗത്തേയും കുറിച്ച് മുന്നി  പറഞ്ഞ വാക്കുകള്‍  ടി വി സ്ക്രീനില്‍  തെളിഞ്ഞു നിന്നു. 

ഞാന്‍ ബ്യൂട്ടി പാര്‍ലറുകളില്‍ അമ്മയ്ക്കൊപ്പമായിരുന്നു പോയിരുന്നത്. കല്യാണ സമയത്ത്   പറ്റെ വെട്ടിയിരുന്ന എന്‍റെ  തലമുടിയെ  ബാബാ രാംദേവിന്‍റെ സ്പെഷ്യല്‍ എണ്ണയും മറ്റും പുരട്ടാന്‍ നിര്‍ബന്ധിച്ച്  നീട്ടി വളര്‍ത്താന്‍ അമ്മ  പ്രേരിപ്പിച്ചിരുന്നു. വര്‍ഷങ്ങള്‍കൊണ്ട്  അത്  കരുത്തോടേ നീണ്ട്  വളരുകയും ചെയ്തു. മുടിയുടെ മിന്നിത്തിളക്കം അല്‍പം  മങ്ങിയെന്ന് തോന്നുമ്പോള്‍ അമ്മ എന്നെയും  കൊണ്ട്  ഖാന്‍ മാര്‍ക്കറ്റിലെ  ബ്യൂട്ടിപാര്‍ലറില്‍ പോകുമായിരുന്നു. മുഖം മിനുക്കാനും കൈ കാലുകള്‍ സുന്ദരമാക്കാനും എല്ലാം അമ്മ നിര്‍ബന്ധിക്കും. പാര്‍ലറിലെ അമ്മാതിരി പരിചരണങ്ങള്‍  ഞാന്‍ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. അമ്മ പോയതിനു ശേഷം ഞാന്‍  ബ്യൂട്ടി പാര്‍ലറുകളെ  മറന്നു പോയി.. 

മുന്നിയുടെ  പാര്‍ലറില്‍ പോകണമെന്ന് ഞാന്‍ തീരുമാനിച്ചു. 

ഡിസംബറിലെ മഞ്ഞ് മൂടിയ പ്രഭാതത്തില്‍  പിറ്റേന്ന് പത്തുമണിയ്ക്ക് തന്നെ  ഞാന്‍ പാര്‍ലറില്‍ പോയി. മുന്നി എത്തിയിരുന്നില്ല. വേറെ ആരെല്ലാമോ  ഉണ്ടായിരുന്നു.  ഞാന്‍  ആരേയും  ശ്രദ്ധിയ്ക്കാതെ  റിസപ് ഷന്‍  ഏരിയയില്‍  ഇരുന്ന്  അവിടെ കിടന്നിരുന്ന  ഫാഷന്‍ മാസികകള്‍  മറിച്ചു നോക്കി. 

അല്‍പ നിമിഷങ്ങള്‍ക്കുള്ളില്‍   ചടുലമായ  ചലനങ്ങളോടെ  മുന്നി  കയറിവന്നു.  കസ്റ്റമേഴ്സായ സ്ത്രീകളെ നോക്കും പോലെ  പൊതുവേ  എല്ലാവരേയും ഒന്നു നോക്കി. ഒരു നിമിഷം ആ കണ്ണുകള്‍  എന്നില്‍ തടഞ്ഞു  നിന്നു.  അടുത്ത മിനിറ്റില്‍ മുന്നിയുടെ കരുത്തേറിയ ആലിംഗനത്തില്‍ ഞാന്‍ അമര്‍ന്നു.

ആ കണ്ണുകള്‍ നിറഞ്ഞ് ഒഴുകി. 

ഞാനും വിങ്ങിക്കരഞ്ഞു പോയി. 

എത്ര വര്‍ഷങ്ങള്‍ കടന്നു പോയി എന്ന് മുന്നി  മന്ത്രിച്ചപ്പോള്‍  എനിക്ക് ശബ്ദിയ്ക്കാന്‍ കഴിഞ്ഞില്ല. മറ്റു  സ്ത്രീകള്‍  അല്‍ഭുതപ്പെടുന്നുണ്ടെന്ന്  എനിക്ക്  തോന്നി.  കാര്യമെന്തൊക്കെ  പറഞ്ഞാലും ടി വിയില്‍  വന്നാലും സെലിബ്രിറ്റി  എന്ന് പേരു കേട്ടാലും മുന്നി  ഒരു മുന്നി തന്നെയാണല്ലോ. 

അതുകൊണ്ട്  ഞങ്ങള്‍ മുന്നിയുടെ ഓഫീസിലേയ്ക്ക്  മാറിയിരുന്നു. സ്ത്രീകളെ പരിചരിയ്ക്കാന്‍ മുന്നി പൂര്‍ണ സ്ത്രീകളെ ഏര്‍പ്പാട്  ചെയ്തിരുന്നു. അല്ലെങ്കില്‍ സ്ത്രീകള്‍ക്ക് അസ്വസ്ഥത  തോന്നുമെന്ന് മുന്നി വെളിപ്പെടുത്തി.    മരിച്ചാല്‍ പോലും അഴിയ്ക്കാനാവാത്ത ശരീരമെന്ന  കടുംകുരുക്കില്‍ മാത്രം അകപ്പെട്ട്  ജീവിയ്ക്കുന്നവരാണല്ലോ  നമ്മുടെ  പൂര്‍ണ പെണ്ണുങ്ങള്‍. മുന്നി പരിചരിയ്ക്കുന്നതില്‍ വിരോധമില്ലാത്ത  സ്ത്രീകളുടെ സൌന്ദര്യ സംരക്ഷണം മാത്രമേ  മുന്നി ഏറ്റെടുക്കാറുള്ളൂ. 

ഞങ്ങള്‍ എല്ലാവരേയും കുറിച്ച് മതി  വരുവോളം സംസാരിച്ചു. 

വൈജയന്തി  മരിച്ചു  പോയി എന്ന്  മുന്നിയാണ്  പറഞ്ഞത്. ഒരാഴ്ച മുമ്പായിരുന്നു അത്. പ്രത്യേകിച്ച്  ഒന്നുമുണ്ടായിരുന്നില്ല. വജൂദ്  ഭായിയുടെ  കൊലപാതകത്തിനുശേഷം വൈജയന്തി  പതുക്കെപ്പതുക്കെ വിഷാദരോഗത്തിനും  ചെറിയ തോതിലുള്ള  മാനസിക അസ്വസ്ഥതകള്‍ക്കും  ഇരയായിരുന്നു.  പൂജ സാധിക്കുമ്പോഴെല്ലാം വൈജയന്തിയെ കണ്ടിരുന്നു. മരുന്നുകള്‍ നല്‍കിയിരുന്നു,  എങ്കിലും ദാരിദ്ര്യവും  ഏകാന്തതയും അനാഥത്വവും ച്ഛക്ക  എന്ന നിലയില്‍  അനുഭവിക്കേണ്ടി വന്ന ചൂഷണങ്ങളും  ഗുഹ്യഭാഗങ്ങളില്‍ ബാധിച്ച പഴുപ്പും എല്ലാമായി വൈജയന്തി ച്ഛക്കയുടെ ജന്മത്തില്‍ നിന്ന് വിടുതല്‍ നേടി... 

പൂജ കുറച്ച് ദിവസമായി ദില്ലിയിലില്ലെന്ന് മുന്നി പറഞ്ഞു. അതായിരിക്കും  വൈജയന്തിയുടെ കാര്യം ഞാന്‍ അറിയാതിരുന്നത്.

ഞങ്ങള്‍  ദീര്‍ഘമായി നിശ്വസിച്ചു.  

മുന്നിയ്ക്ക് ഒരു കുഞ്ഞിനെ  ദത്തെടുത്ത് വളര്‍ത്തണമെന്നുണ്ട്.  പക്ഷെ, നമ്മുടെ നിയമം സമ്മതിയ്ക്കില്ല. അത്  പറഞ്ഞപ്പോള്‍ മുന്നിയുടെ  ശബ്ദം ഒന്നിടറി. 

അമ്മയാവാന്‍ കഴിയാത്തവളാണെന്ന സത്യം  ഞാനാരോടും പറഞ്ഞില്ല. അതോര്‍ക്കുമ്പോഴൊക്കെ  മറക്കാന്‍ ശ്രമിക്കുന്നതെല്ലാം   തികട്ടി വരും.. എനിക്ക് ശപിക്കണമെന്നും  അഗ്നിയായി  ആളിപ്പടര്‍ന്ന്  എന്‍റെ വേരുകളെ ദഹിപ്പിക്കണമെന്നും തോന്നും. അതിനൊന്നും എനിക്ക് ഇപ്പോഴും കഴിവില്ലല്ലോ. പിന്നെ  ഗര്‍ഭപാത്രമല്ലല്ലോ  പെണ്ണിന്‍റെ  ഏറ്റവും പ്രധാനപ്പെട്ട  അവയവം... തലച്ചോറല്ലേ ... എന്നൊക്കെയോര്‍ത്ത്  ഞാന്‍    സമാധാനിയ്ക്കാന്‍ ശ്രമിക്കും.

നല്ല തണുപ്പുണ്ടായിരുന്നു  ഡിസംബറിലെ ആ ദിവസത്തിന്. തണുത്ത കാറ്റില്‍ ദേഹം കുളിര്‍ന്നു  വിറച്ചു.   ഉച്ചഭക്ഷണം പുറത്തെ  പുല്‍ത്തകിടിയിലിരുന്ന്  മൃദുലമായ വെയില്‍ കാഞ്ഞുകൊണ്ടാണ് ഞങ്ങള്‍  കഴിച്ചത്. 

ഇച്ചാക്കയെ ഗുജറാത്തിലെ ലഹള  അഗ്നിയില്‍ ദഹിപ്പിച്ചതാണെന്ന്  മുന്നി ഏങ്ങലടിച്ചു . എവിടെ എങ്ങനെ ആരുടെ  കൈയാല്‍ എന്നൊന്നും അറിയാന്‍ കഴിഞ്ഞില്ല.നമ്മുടെ ഒരു  ഗവണ്മെന്‍റിനും വേണ്ടാത്ത ജനതയാണ് ദരിദ്രരായ  മുസ്ലിമുകള്‍ , ച്ഛക്കകള്‍, ദലിതര്‍,  പിന്നെ എല്ലാ ജാതിയിലും  മതത്തിലും പെട്ട  ദരിദ്രര്‍,  വികലാംഗര്‍  ... പിന്നെ പെണ്ണുങ്ങളും.. ഇച്ചാക്കയുടെ മനോഹരരൂപവും ദൈവത്തില്‍പോലും ദൃശ്യമാവാത്ത  ആത്മസൌന്ദര്യവും  അഗ്നിയില്‍ ചാമ്പലായതോര്‍ത്ത്  എന്‍റെ  ഹൃദയം അലമുറയിട്ടു കരഞ്ഞു. ഇത്ര വേദനാപൂര്‍ണവും  അനാഥവുമായ മരണം  ആ നല്ല  മനുഷ്യനു വിധിച്ച  ദൈവനീതിയുടെ  വകുപ്പ് ഏതായിരിക്കും?

എത്രമാത്രം  അഭയാര്‍ഥികളാണ് മുംബൈയിലേയ്ക്ക് ഓടിവന്നതെന്ന് ആര്‍ക്കും അറിയില്ലെന്ന് മുന്നി  പറഞ്ഞു. പെണ്ണുങ്ങള്‍  ശരീരം വിറ്റു.. ആണുങ്ങള്‍  സെപ്റ്റിക് ടാങ്കുകള്‍ വൃത്തിയാക്കുന്ന  പണികളില്‍ മുഴുകി. കുട്ടികള്‍  റോഡില്‍ ഭിക്ഷാടനം ചെയ്തു. അവരെ പോലീസുകാര്‍ ഇരുട്ടിലേയ്ക്ക് വാരിയെടുത്തുകൊണ്ട്  പോയി.  വായ മുഴുവന്‍ പുണ്ണുകളോടെ,  ചൂടുചായ ഇറക്കാന്‍ കഴിയാതെ  അത്  സോസറുകളില്‍ ഒഴിച്ച്  ആറ്റിത്തണുപ്പിക്കുന്ന  ഗുജറാത്തി മുസ്ലിം ബാലന്മാര്‍ മുംബൈയുടെ റോഡുകളില്‍ സുലഭമായ കാഴ്ചയായി. അവര്‍ക്കിടയിലൂടെ  ബി എം ഡബ്ല്യു വും   ഓഡിയും  ബെന്‍സും മെഴ്സിഡസുമെല്ലാം ചീറിപ്പാഞ്ഞു.

കണ്ണുനീര്‍ നിയന്ത്രിച്ച് എന്‍റെ കണ്ണുകള്‍  ചുവന്നു. മൂക്കിലൂടെ എരിവ് കൊണ്ടെന്ന പോലെ വെള്ളം വന്നു. രസ് മലായി  തിന്നുമ്പോഴും കണ്ണീര്‍  വരുന്നത് ചില മനുഷ്യരുടെ തലേലെഴുത്താണെന്ന്   മുന്നി  എന്നെ  കെട്ടിപ്പിടിച്ചു  പുറത്ത് തട്ടി.

ഗരുവിനെ കാണുവാന്‍ ജയിലധികൃതര്‍  ഒരിയ്ക്കലും അനുവദിയ്ക്കില്ലെന്ന് മുന്നി ഉറപ്പിച്ചു പറഞ്ഞു. കാരണം ഗരു ഒരു ച്ഛക്കയാണ്.  ജയിലിലകപ്പെട്ട  ച്ഛക്ക  ഏറ്റവും ചീപ്പായി കിട്ടുന്ന ലൈംഗിക സുഖോപകരണമാണ്. ഗരുവിന്‍റെ കേസ് വാദിയ്ക്കപ്പെടുകയോ അതിനു വിധി വരികയോ  ഇല്ലെന്ന് മുന്നി സിദ്ധാന്തിച്ചു. വിചാരണ കൂടാതെ  എത്ര കാലം വരെയും ഗരു  ജയിലില്‍  കഴിയേണ്ടി വരും.

ആ പോലീസുകാരന്‍റെ മരണത്തെപ്പറ്റി  ഗവണ്‍മെന്‍റ്  അന്വേഷിക്കില്ലേ ...  വജൂദ് ഭായിയുടെ  മരണത്തെപ്പറ്റി  അന്വേഷിക്കില്ലേ.. ഗരുവിനു ശിക്ഷ കൊടുക്കേണ്ടേ.. 

ഞാന്‍ നിഷ്ക്കളങ്കമായി ചോദിച്ചു. 

മുന്നി  പൊട്ടിപ്പൊട്ടിച്ചിരിച്ചു. 

നീയേതു വിഡ്ഡി  ലോകത്തിലാ ?  ചത്ത് പോയ പോലീസുകാരനും  ച്ഛക്കകള്‍ക്ക് ഹാര്‍മോണിക്ക വായിക്കുന്നവനും ഒക്കെ നമ്മുടെ ഈ കോടിക്കണക്കിനു ആളുള്ള  രാജ്യത്തും കോടതിയിലും മറ്റും ആരാണ്? യൂണിഫോമുണ്ടെങ്കില്‍ ഒരു കോണ്‍സ്റ്റബിള്‍ പോലീസിനു അല്ലറചില്ലറ  സ്ഥാനമുണ്ടാവും. സ്വന്തം ഗലിയിലെ ഥാനയില്‍. ചത്താല്‍ പിന്നെ  എന്താ ? അവന് എന്ത് സ്ഥാനം ? അവന്‍റെ പെണ്ണിനും മക്കള്‍ക്കുമല്ലാതെ  ആര്‍ക്ക് പോയി... 

മുന്നി  തുറന്നടിച്ച  വലിയ  സത്യങ്ങള്‍ക്ക്  മുന്നില്‍  ഞാന്‍ സ്തംഭിച്ചിരുന്നു.

( തുടരും )