Thursday, August 18, 2011

ഒരാൾ അച്ഛനാവുന്നത്……..



                           

( 2011 ആഗസ്റ്റ് ലക്കം തർജ്ജനിയിൽ ഈ കഥ വന്നിട്ടുണ്ട് )

അയാൾക്കോ അവൾക്കോ എടുത്തു പറയത്തക്ക യാതൊരു പ്രത്യേകതകളുമുണ്ടായിരുന്നില്ല. സർക്കാർ ഗുമസ്തരായ അതി സാധാരണക്കാരായ ഭാര്യാഭർത്താക്കന്മാർ.  കല്യാണം കഴിഞ്ഞ ആദ്യകാലങ്ങളിൽ വാടകയ്ക്ക് പാർക്കുകയും, പിന്നെ ലോണെടുത്ത് ചെറിയൊരു വീട് വെയ്ക്കാനാഗ്രഹിയ്ക്കുകയും ചെയ്തവർ. ബസ്സിൽ സഞ്ചരിയ്ക്കുമ്പോൾ സ്ക്കൂട്ടറിനേയും അതു കഴിഞ്ഞ് ബൈക്കിനേയും  സ്വപ്നം കണ്ടവർ. തമ്മിൽത്തമ്മിൽ വലിയ ഈശാപോശകളൊന്നുമില്ലാതെ തികച്ചും സന്തോഷത്തോടെ, കോഫീ ഹൌസിലെ മസാലദോശയും കരീംസിലെ ചിക്കൻ ബിരിയാണിയും, മാസത്തിൽ ഒന്നോ രണ്ടോ സിനിമകളും പോലെയുള്ള കൊച്ചുകൊച്ച് ആർഭാടങ്ങളുമായി ജീവിച്ചുപോന്നവർ.

അവൾ ഗർഭിണിയായപ്പോൾ സ്നേഹവാനായ ഏതു ഭർത്താവിനെയും പോലെ അയാളും ഉൽക്കണ്ഠാകുലനായി. താഴെ വീണാൽ ഉടഞ്ഞു പോകുന്ന ചില്ലുപാത്രമാണവൾ എന്ന മട്ടിൽ അതീവ ശ്രദ്ധയോടെയും കരുതലോടെയും പരിചരിച്ചു. നഗരത്തിലെ സാമാന്യം ഭേദപ്പെട്ട ആശുപത്രിയിൽ ആയിരുന്നു അവളുടെ പ്രസവം. പക്ഷെ, കുഞ്ഞ് ജനിച്ച് രണ്ട് ദിവസം മാത്രമേ ജീവിച്ചുള്ളൂ. ആ ആഘാതം അയാൾ മനസ്സുരുക്കത്തോടെ എങ്ങനെയെല്ലാമോ സഹിച്ചു. മുലപ്പാൽ നിറഞ്ഞ് വീങ്ങി നീരു വെച്ച മുലകളുമായി വേദനയും സങ്കടവും കൊണ്ട് ഭ്രാന്തിയെപ്പോലെ കരയുന്ന അവളെ നിസ്സഹായനായി നോക്കി നിൽക്കുമ്പോൾ ആണായിപ്പിറന്ന മഹാഭാഗ്യത്തിന് ആരോടെല്ലാമോ നന്ദി പറയണമെന്ന് അയാൾക്ക് തോന്നി. കൈകൾ താഴ്ത്താനാവാതെ ജനൽക്കമ്പിയിൽ പിടിച്ച് നിന്ന് തീവ്ര വേദനയിൽ അവൾ പുളയുന്നത് അയാൾ നിറഞ്ഞ കണ്ണുകളോടെ നോക്കിക്കൊണ്ടിരുന്നു.
ദിവസങ്ങൾ നീങ്ങിയപ്പോൾ വീർത്തു നിന്ന മുലകൾ വറ്റി, കുഞ്ഞൊഴിഞ്ഞു തുളുമ്പി നിന്ന വയറ് മെല്ലെമെല്ലെ ഉറച്ചു. അവളുടെ വയറിന്മേലെ വെളുത്ത പാടുകൾ മാത്രം ഗർഭിണിയായതിനെയും പ്രസവിച്ചതിനെയും ഓർമ്മിപ്പിച്ചുകൊണ്ട് മായാൻ കൂട്ടാക്കാതെ നിന്നു.
പ്രശസ്തയായ ഗൈനക്കോളജിസ്റ്റ് എല്ലാത്തരം പരീക്ഷണങ്ങൾക്കും അതി സൂക്ഷ്മമായ നിരീക്ഷണങ്ങൾക്കും ശേഷം പുഞ്ചിരിയോടെ പറഞ്ഞു, “നതിംഗ് ടു വറി. നിങ്ങൾക്കിരുവർക്കും ഒരു കുഴപ്പവുമില്ല. കുഞ്ഞിന് ആയുസ്സില്ലായിരുന്നുവെന്ന് മാത്രം കരുതിയാൽ മതി. നിങ്ങൾക്കിനിയും നല്ല കുട്ടികൾ ഉണ്ടാകും.“
പതുക്കെപ്പതുക്കെ അവരിരുവരും സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നു. ഓഫീസിൽ നിന്നിറങ്ങി ഒരു സിനിമയ്ക്ക് പോയി, കടൽത്തീരത്തു കപ്പലണ്ടി കൊറിച്ചുകൊണ്ട് അസ്തമയം കണ്ടു. മസാല ദോശ തിന്നുവീട്ടിൽ നിന്ന് പടിയിറങ്ങിപ്പോയിരുന്ന നിറവും തെളിമയും സംഗീതവും മടങ്ങി വരാൻ തുടങ്ങി.
അവൾ രണ്ടാമതും ഗർഭിണിയായപ്പോൾ അല്പാല്പം ക്ഷേത്ര വിമർശനവും ചില്ലറ യുക്തിവാദവും ലേശം ദൈവ നിഷേധവുമൊക്കെ മനസ്സിൽ സൂക്ഷിച്ചിരുന്ന അയാൾ അതെല്ലാം കുടഞ്ഞു കളഞ്ഞ് ശരിയ്ക്കുമൊരു പരിപൂർണ വിശ്വാസിയായി.  സ്നേഹം കൊണ്ടവളെ വീർപ്പുമുട്ടിച്ചു. അവൾക്ക് ഒരു ബുദ്ധിമുട്ടും വരാതെ നോക്കുക എന്നതു മാത്രമായിത്തീർന്നു അയാളുടെ ജീവിതോദ്ദേശം. അയല്പക്കക്കാരും ബന്ധുക്കളും പരിചയക്കാരുമെല്ലാം അയാളുടെ ഉൽക്കണ്ഠയും പരവേശവും കണ്ട് അമർത്തിയ പുഞ്ചിരികൾ കൈമാറിയിരുന്നു.
മൂന്നുമാസം കഴിഞ്ഞപ്പോൾ സ്കാൻ റിപ്പോർട്ട് നോക്കിക്കൊണ്ട് ഡോക്ടർ അഭിനന്ദിച്ചു, “കൺഗ്രാജുലേഷൻസ്!, ഇരട്ടക്കുട്ടികളാണ് . യാതൊരു വിഷമവും വേണ്ട, എല്ലാം മംഗളമായിത്തീരും.”
ശമ്പളമില്ലാത്ത ലീവ് എടുപ്പിച്ചായാലും അവളെ പ്രസവം കഴിയുന്നതുവരെ ഓഫീസിലയയ്ക്കേണ്ടെന്ന് അയാൾ അന്ന് തീരുമാനിച്ചു. അയാളുടെ ശരീര ചലങ്ങളാകെത്തന്നെയും അവളോടുള്ള കരുതലുകൾ മാത്രമായി മാറുകയായിരുന്നു. ആധിപ്പെട്ട് ക്ഷീണിതനായ അയാളുടെ മുഖത്തുമ്മ വെച്ചുകൊണ്ട്  അവൾ അലിവോടെയും നിറഞ്ഞ, പുഞ്ചിരിയോടെയും സമാധാനിപ്പിച്ചു.
“എനിയ്ക്കൊരു കുഴപ്പവുമില്ല. ഇത് ഒരു സാധാരണ കാര്യമല്ലേ? ഈ ഭൂമിയിലെല്ലാവരും ഇങ്ങനെയല്ലേ ജനിയ്ക്കുന്നത്? ധൈര്യമായിരിയ്ക്കു.” അപ്പോൾ ഹേയ്! ഞാനെത്ര പ്രസവം കണ്ടിരിയ്ക്കുന്നുവെന്ന മട്ടിൽ ചിരിച്ചു കാണിച്ചുവെങ്കിലും അയാളുടെ ഉള്ള് ഉൽക്കണ്ഠയിൽ വെന്തു പിളരുകയായിരുന്നു.
പ്രസവത്തീയതിയ്ക്ക് രണ്ടാഴ്ച മുൻപേ അവളെ ആശുപത്രിയിലാക്കി, അയാൾ ലീവെടുത്ത് കണ്ണിമ ചിമ്മാതെ അവൾക്ക് കാവലിരുന്നു. കണ്ണടച്ചാൽ ആരെങ്കിലും വന്ന് അവളേയും വയറ്റിലുള്ള ഓമനകളേയും കൊത്തിക്കൊണ്ട് പോയെങ്കിലോ എന്ന ഭീതി അയാളെ തളർത്തി. അമ്മയും അമ്മായിഅമ്മയും ആശ്വാസവാക്കുകൾ പറഞ്ഞതൊന്നും അയാളുടെ ചെവിയിൽ കയറിയതേയില്ല. മൂന്നാം നാൾ രാവിലെ സിസേറിയൻ ചെയ്ത് കുഞ്ഞുങ്ങളെ വേഗം പുറത്തെടുക്കാമെന്ന് ഡോക്ടർ പറഞ്ഞ നിമിഷം മുതൽ അയാൾ തീയിലുരുകാൻ തുടങ്ങി. ഓപ്പറേഷൻ തീയറ്ററിനു മുൻപിൽ കാത്തു നിന്ന നിമിഷങ്ങളാകട്ടെ നിശ്ചലമായ ഒരു നാഴികമണിയാലാണു അളക്കപ്പെട്ടത്.
പുറത്തു വന്ന ഡോക്ടർ ചുറ്റുപാടും നോക്കി, അയാളെ അരികിൽ വിളിച്ചു.
“ഒരു കുഞ്ഞിനെ മാത്രമേ കിട്ടിയുള്ളൂ. മിടുക്കനായ ഒരാൺകുട്ടി. വൈഫിന് ഒരു പ്രശ്നവുമില്ല, ഇപ്പോൾ മയക്കത്തിലാണെങ്കിലും ഷി ഈസ് ആൾ റൈറ്റ്.”
സ്ത്ബ്ധനായിപ്പോയ അയാൾ ആശ്വസിയ്ക്കാൻ ശ്രമിച്ചു. “സാരമില്ല, സാരമില്ല ഇത്ര ഭാഗ്യമുണ്ടായല്ലോ” എന്ന് തന്നോട് തന്നെ പലവട്ടം മന്ത്രിച്ചു. അവളെ സങ്കട വിവരം ഉടനെ അറിയിയ്ക്കേണ്ടെന്ന് ഡോക്ടറോട് പറഞ്ഞപ്പോൾ അതീവ സ്നേഹത്തോടെയും നിറഞ്ഞ സഹതാപത്തോടെയും അവർ തല കുലുക്കി.
അസ്വാഭാവികമായി വളർന്ന ശരീരത്തോടെ മൃതനായി ജനിച്ച കുഞ്ഞിനെ കൈയിലേറ്റു വാങ്ങുമ്പോൾ അയാൾ വല്ലാതെ ഭയന്നു. ആ മുഖമൊന്നു കാണണമെന്ന് ലേശം പോലും ആഗ്രഹമുണ്ടായില്ല. ഏറ്റവും പെട്ടെന്ന് സംസ്ക്കരിയ്ക്കാൻ തയാറെടുക്കുമ്പോൾ, തന്റെ ദൈന്യതയിലും ഗതികേടിലും സ്വയം വെറുപ്പ് തോന്നി.  തന്റെ ചോര, തന്റെ മാംസം എന്നൊക്കെ പറയുന്നത് ശുദ്ധ തട്ടിപ്പാണെന്ന് അപ്പോഴയാൾ തിരിച്ചറിഞ്ഞു. അത്തരം പറച്ചിലുകളിൽ വല്ല വാസ്തവവുമുണ്ടായിരുന്നെങ്കിൽ ഈ കുഞ്ഞു ഭാരത്തെ ഇത്രമേൽ ഭയക്കേണ്ടി വരില്ലായിരുന്നുവല്ലോ. കണ്ണിറുക്കി തല കുടഞ്ഞ് ആ ഭാരം ഉപേക്ഷിച്ച്, വിയർപ്പൊപ്പി കിതപ്പൊതുക്കി അയാൾ തിരിച്ചു പോന്നു.
അവളേയും കുഞ്ഞിനേയും മുറിയിലേയ്ക്ക് കൊണ്ടു വരുമ്പോൾ ആവുന്നത്ര ഉല്ലാസവാനായിരിയ്ക്കണമെന്ന് അയാൾ തീർച്ചപ്പെടുത്തിയിരുന്നു. സംഭവിച്ചു പോയ നഷ്ടത്തെക്കുറിച്ച് അല്പം പോലും ഖേദിയ്ക്കാനവൾക്ക് അവസരം കൊടുക്കരുത്. കൊച്ചു കുഞ്ഞിന്റെ സാന്നിധ്യം ബാക്കി വേദനകളെയെല്ലാം അകറ്റിക്കൊള്ളുമെന്ന് സമാധാനിച്ചുവെങ്കിലും അമ്മ ഉറക്കെ നിലവിളിച്ചുകൊണ്ട് മുറിയിലേയ്ക്ക് വന്ന നിമിഷം അയാൾക്ക് എല്ലാം വ്യക്തമായി.
വീണ്ടും അതി ക്രൂരമായി വഞ്ചിയ്ക്കപ്പെട്ടിരിയ്ക്കുന്നു.
പ്രസന്നമായിരുന്ന ഡോക്ടറുടെ മുഖത്ത് ഇപ്പോൾ രക്തമയമില്ല.
മൂടിപ്പൊതിഞ്ഞ കുഞ്ഞിനേയും കൊണ്ട് മൂന്നാം തവണയും അയാൾ ആശുപത്രിയുടെ പടികളിറങ്ങി. അവൾ ബോധഹീനയായിക്കിടക്കുന്നതോർത്തപ്പോൾ അയാൾക്ക് അസൂയ തോന്നാതിരുന്നില്ല. തനിയ്ക്ക് ബോധം കെടുവാൻ ഒരു മാർഗ്ഗവുമില്ലല്ലോ.
ദു:ഖം മറക്കാൻ വേണ്ടി മദ്യത്തിലും മയക്കുമരുന്നിലും അലിയുന്നവരെക്കുറിച്ച് അയാളുടെ വെന്തു വിങ്ങുന്ന മനസ്സിൽ അന്നാദ്യമായി സഹതാപം നിറഞ്ഞു.
*          *          *          *          *          *          *          *          *          *          *
ആരെല്ലാം മരിച്ചാലും ജനിച്ചാലും ഈ ലോകത്തിന് യാതൊരു മാറ്റവും സംഭവിയ്ക്കുന്നില്ല. ഒന്നുമറിയാത്തതു പോലെ ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ എല്ലാം അതീവ സാധാരണമായി കടന്നുപോകുന്നു. ജീവിതത്തിന്റെ ഏറ്റവും വലിയ സത്യവും അതു തന്നെയാണെന്ന് അയാൾക്ക് മനസ്സിലായി. ഏറ്റവും പ്രിയപ്പെട്ടതെന്നും ജീവിതത്തിന്റെ ആധാരമെന്നും മറ്റും വാഴ്ത്തപ്പെടുന്നവയൊക്കെ ഇല്ലാതായാലും, മനുഷ്യന്  വിശക്കുകയും ദാഹിയ്ക്കുകയും തണുക്കുകയും വിയർക്കുകയും ചെയ്യും. ആഗ്രഹങ്ങൾക്കൊന്നും ഒരു കുറവും വരികയില്ല.
സഹപ്രവർത്തകന്റെ നിർബന്ധത്തിന് വഴങ്ങിയാണ് അയാൾ വീണ്ടുമൊരു ഡോക്ടറെ കാണാൻ പോയത്. ആവർത്തിച്ചുള്ള മടുപ്പിയ്ക്കുന്ന ലജ്ജയില്ലാത്ത പരീക്ഷണ നിരീക്ഷണങ്ങൾക്ക് അയാളും അവളും പിന്നെയും വിധേയരായി. സ്വന്തം തന്റെ സ്വന്തംതന്റെ മാത്രം സ്വന്തം എന്ന ആശ മനുഷ്യരെക്കൊണ്ട് എന്തും ചെയ്യിയ്ക്കുമെന്നും എത്ര അപമാനവും പേറാൻ അവനെ സന്നദ്ധനാക്കുമെന്നും അയാൾ വേദനയോടെ മനസ്സിലാക്കുകയായിരുന്നു.
എന്നിട്ടും ഡോക്ടർ പറഞ്ഞതെല്ലാം കേട്ട് അയാൾ അമ്പരന്നു.
“നോക്കൂ, നിരാശപ്പെടേണ്ട കാര്യമൊന്നുമില്ല. നിങ്ങളിരുവരും നല്ല ആരോഗ്യമുള്ള അച്ഛനമ്മമാരാകാൻ കഴിയുന്ന ചെറുപ്പക്കാർ തന്നെയാണ്“.  നാടകീയമായി അല്പമൊന്നു നിറുത്തിയിട്ട് ഡോക്ടർ തുടർന്നു. “എന്തുകൊണ്ടോ നിങ്ങളുടെ ബോഡി കെമിസ്ട്രി ശരിയാകുന്നില്ല. അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹത്തിൽ ചില കപ്പിൾസിനു സംഭവിയ്ക്കുന്ന ഒരു അപാകമുണ്ട് നിങ്ങൾ തമ്മിൽ……. വളരെ അപൂർവമായി മാത്രമേ ഇങ്ങനെ വരാറുള്ളൂ. എങ്കിലും നിങ്ങളുടെ കാര്യത്തിൽ ആ പ്രത്യേകതയുണ്ട്. തീരെ ചാൻസില്ല എന്ന് കരുതി വിഷമിയ്ക്കാനൊന്നുമില്ല. നിങ്ങളെ ഹെല്പ് ചെയ്യാൻ കൃത്രിമമാർഗങ്ങളുണ്ട് കേട്ടോ. ഒരു ഡോണർക്ക് നിങ്ങളെ……“
“വേണ്ട, ഡോക്ടർ“ എന്നു അദ്ദേഹത്തെ കൈയെടുത്ത് വിലക്കി അയാൾ അതിവേഗം അവിടെ നിന്നിറങ്ങിപ്പോന്നു. അതുവരെ ജീവിച്ച ജീവിതം ആ നിമിഷം മുതൽ മറ്റാരുടേതോ ആയിരുന്നുവെന്ന് തോന്നി.
അയാൾക്ക് വേറൊരു സ്ത്രീയിലും അവൾക്ക് മറ്റൊരു പുരുഷനിലും നിന്ന് കുഞ്ഞുങ്ങളെ കിട്ടാമെങ്കിലും അവർക്ക് തമ്മിൽ ഒരിയ്ക്കലും ആ ഭാഗ്യമുണ്ടാവുകയില്ലെന്നാണ് ഡോക്ടർ പറഞ്ഞുവെച്ചത്. ഇനി ഒരു ഡോക്ടറെയും കാണുകയില്ലെന്ന് അയാൾ തീരുമാനിച്ചു. കുഞ്ഞുങ്ങൾ ഇല്ലെങ്കിൽ എന്തു സംഭവിയ്ക്കും? ഒന്നും സംഭവിയ്ക്കുകയില്ല. ആളുകൾ കുറെ നാൾ കുട്ടികളൊന്നുമായില്ലേ എന്ന് ചോദിയ്ക്കും. മടുക്കുമ്പോൾ സ്വയം നിറുത്തിക്കൊള്ളും.
സ്വന്തം കുഞ്ഞിനെ താലോലിയ്ക്കാൻ അവൾ ഉൽക്കടമായി മോഹിയ്ക്കുന്നുണ്ടാവുമോ? സ്ത്രീ ജീവിതത്തിന്റെ പൂർണത അമ്മയായി, തന്റെ കുഞ്ഞിനെ വാത്സല്യപ്പെടുത്തുമ്പോഴാണെന്നാണ് അയാൾ കേട്ട് പഠിച്ചിട്ടുള്ളത്. അവളും അങ്ങനെ പഠിച്ചിട്ടുണ്ടാവില്ലേ? തന്നോട് പറയാതെ അവൾ എല്ലാം ഉള്ളിൽ ഒതുക്കുന്നതായിരിയ്ക്കുമോ? ഡോക്ടറുടെ മുറിയിൽ നിന്ന് ഒപ്പം ഇറങ്ങിപ്പോന്നത് നിസ്സഹായത കൊണ്ടായിരിയ്ക്കുമോ? അദ്ദേഹം പറഞ്ഞതെല്ലാം അവളും കേട്ടുകൊണ്ടിരുന്നതല്ലേ. അങ്ങനെയെല്ലാമാലോചിച്ചപ്പോൾ അയാൾക്ക് ചുട്ടുപൊള്ളി. തല ചുറ്റുന്നതു പോലെയും കണ്ണിലിരുട്ടു കയറുന്നതു പോലെയും തോന്നി. പുരുഷ ജീവിതത്തിന്റെ പൂർണതയെക്കുറിച്ച് ഒന്നും കേൾക്കുകയോ വായിയ്ക്കുകയോ ചെയ്തിട്ടില്ലെന്നും അപ്പോഴയാൾ ഓർമ്മിയ്ക്കാതിരുന്നില്ല.
എന്തൊരു നിസ്സഹായതയാണിത്! ഇതിൽ നിന്നൊരു മോചനമില്ലേ?
അവളോട് പലപ്പോഴും ചോദിയ്ക്കാനാഞ്ഞുവെങ്കിലും ധൈര്യം വന്നില്ല. പല രാത്രികളിലും ആത്മഹത്യ ചെയ്യുന്നതിനെപ്പറ്റിയും അവളുടെ ജീവിതത്തിൽ നിന്ന് വഴി മാറിപ്പോകുന്നതിനെപ്പറ്റിയുമാലോചിച്ച് പരവശമാവുകയായിരുന്നു മനസ്സ്. അവളും അത്തരമൊരു വിങ്ങലിൽ കഴിഞ്ഞു കൂടുകയാവുമോ എന്ന വിചാരമുയർന്നപ്പോഴെല്ലാം തളർന്നു വീഴാതിരിയ്ക്കാൻ അയാൾ പാടുപെട്ടു.
മൌനം അവർക്കിടയിൽ ഘനീഭവിച്ചു.
യാതൊരു മുന്നറിയിപ്പുമില്ലാതെ അവളാണ് തികച്ചും സാധാരണമായ ഒരു കാര്യം പറയുന്നതു പോലെ ഒരു കുഞ്ഞിനെ ദത്തെടുക്കാമെന്ന് അയാളോട് പറഞ്ഞത്. രാത്രി ഭക്ഷണം കഴിഞ്ഞ് വെറുതെ ടീവിയിലേയ്ക്ക് കണ്ണും നട്ടിരിയ്ക്കുമ്പോഴായിരുന്നു അത്.
അയാളുടെ പകച്ച നോട്ടം കണ്ട് അവൾ മുഖം കുനിച്ചു. അല്പം കഴിഞ്ഞ് കുറച്ച് പേപ്പറുകൾ മുന്നിലേയ്ക്ക് നീക്കി വെച്ചു.
കുട്ടികളെ ദത്തെടുക്കാൻ സർക്കാർ നിയമപരമായ അനുവാദം നൽകിയ വിവിധ സ്ഥാപനങ്ങളെക്കുറിച്ചുള്ള കടലാസ്സുകളായിരുന്നു, അവ. അവയിൽ നോക്കിയിരിയ്ക്കുമ്പോൾ കുറെയേറെ ദിവസങ്ങളായി വലിഞ്ഞു മുറുകി നിന്ന അയാളുടെ ഞരമ്പുകൾ അയഞ്ഞു. കടലാസ്സുകൾ വായിച്ചു കഴിഞ്ഞ് അവളുടെ ഉള്ളിമണമുള്ള വിരലുകളിൽ ഉമ്മ വെച്ചുകൊണ്ട് അയാൾ ദീർഘമായി നിശ്വസിച്ചു.
*          *          *          *          *          *          *          *          *          *          *
നഗര മധ്യത്തിലായിരുന്നു, കന്യാസ്ത്രീകളുടെ നടത്തിപ്പിലായിരുന്ന ആ സ്ഥാപനം. മുൻ വശത്തെ മുറ്റത്ത് ഉണ്ണീശോയെ കൈയിലേന്തിയ കന്യാമറിയത്തിന്റെ ഗ്രോട്ടൊ, അല്പം മാറി മലക്കറിത്തോട്ടം, കടപ്ലാവ്, ചുവട്ടിൽ കൊത്തിപ്പെറുക്കുന്ന താറാവുകൾ വൃദ്ധയായ കന്യാസ്ത്രീ തികച്ചും ഹാർദ്ദവമായി സ്വീകരിച്ചപ്പോഴും വാക്കുകൾ വളരെ നിശിതമായിരുന്നു.
നല്ല പോലെ ആലോചിച്ചുവോ എന്ന് അവർ പലതവണ ചോദിച്ചു. കുഞ്ഞിനോട് ദത്തെടുത്തതാണെന്ന സത്യം വെളിപ്പെടുത്തണമെന്നും അത്  മാതാപിതാക്കന്മാർ തന്നെ ചെയ്യണമെന്നും അവർ പറഞ്ഞു. മറ്റുള്ളവരിൽ നിന്ന് ആ സത്യം കുട്ടിയറിയും മുൻപ് വീട്ടിൽ വച്ച് തന്നെ അറിയുന്നതാണ് നന്മ. ദത്തെടുക്കപ്പെട്ട കുട്ടിയെന്ന രീതിയിൽ ആവശ്യമില്ലാതെ ലാളിച്ചോ ആവശ്യത്തിലുമധികം ശാസിച്ചോ വളർത്തരുത്. തികച്ചും സാധാരണമായി പെരുമാറുക. സിനിമകളിലും കഥകളിലുമൊക്കെ കാണുന്ന മാതിരി മുൻ വിധികളോടെ കുഞ്ഞുമായി ഇടപഴകരുതെന്നും അവർ താക്കീതു ചെയ്തു.
നാലഞ്ചു വർഷം മുൻപ് ഇരുവരും ഇന്നത്തെ പോലെ സ്വന്തമായിരുന്നില്ലല്ലോ. വിവാഹച്ചടങ്ങിനു ശേഷം പരസ്പര പ്രയത്നം കൊണ്ട് സ്വന്തമാവുകയായിരുന്നില്ലേ? അതു പോലെ കുഞ്ഞിനേയും മെല്ലെ മെല്ലെ സ്വന്തമാക്കിക്കൊള്ളുവാൻ പറഞ്ഞ് അവർ മനോഹരമായി ചിരിച്ചു.
മേശപ്പുറത്തിരുന്ന ബെല്ലിൽ ആ ചുളുങ്ങിയ വിരലുകൾ അമർന്നപ്പോൾ പൊക്കം നന്നെക്കുറഞ്ഞ ഒരു കന്യാസ്ത്രീ കടന്നു വന്നു.
“നമ്മുടെ ഇമ്മാനുവലിനെ ഒന്നെടുത്തോണ്ടു വരാമോ സിസ്റ്റർ?“
ഒട്ടു കഴിഞ്ഞപ്പോൾ ഏതാണ്ട് ഒരു വയസ്സുള്ള ആൺകുഞ്ഞിനെ കൈകളിൽ ഏന്തിക്കൊണ്ട് കൊച്ചു സിസ്റ്റർ വീണ്ടും പ്രത്യക്ഷപ്പെട്ടു.
ഇരു നിറത്തിൽ, ചടച്ചു മെലിഞ്ഞ ഒരു സാധാരണ കുട്ടി. ഞാനൊന്നുമറിയുന്നില്ലല്ലോ എന്ന മട്ടിൽ അവൻ കന്യാസ്ത്രീയമ്മയുടെ കൈയിലിരുന്ന് അവരെ കണ്ടപാടെ ചെറുതായി ഒന്നു പുഞ്ചിരിച്ചു. അടുത്ത നിമിഷം അവന്റെ ശ്രദ്ധ മേശപ്പുറത്തെ ഫ്ലവർ വേസിലായി. അതിനു നേരെ കൈ നീട്ടുകയും മൂളുകയും ഒക്കെ ചെയ്തുകൊണ്ടിരുന്ന കുഞ്ഞിനെ അയാൾ സൂക്ഷിച്ചു നോക്കി.
“ഇവൻഇവൻഎന്റെ മകൻ“ അയാൾ മനസ്സിൽ പറഞ്ഞു. പലവട്ടം പറഞ്ഞുറപ്പിച്ചു. അപ്പോൾ ദൈന്യവും വിങ്ങലും തോന്നി. എന്നാലും അയാൾ തളർന്നില്ല.
കണ്ണു തുടച്ചുകൊണ്ട് അവൾ കുഞ്ഞിനെ കൈയിൽ വാങ്ങാൻ ശ്രമിച്ചപ്പോൾ അവൻ മുഖം തിരിച്ച് വിസമ്മതം പ്രകടിപ്പിച്ചു.
“സാരമില്ല, എല്ലാ പ്രോസീജിയറും കഴിയുമ്പോഴേയ്ക്കും കുറച്ചു ദിവസമാകും.  ഇടയ്ക്കെല്ലാം വന്ന് അവനുമായി പരിചയത്തിലായാൽ ഈ പ്രയാസം മാറിക്കോളും.“ കൊച്ചു സിസ്റ്ററുടെ സ്വരത്തിൽ അലിവുണ്ടായിരുന്നു.
പിന്നീടുള്ള ദിവസങ്ങളിൽ അയാളും അവളും ഇടയ്ക്കിടെ അവിടെ പോയി, അവനെ കണ്ടു പോന്നു. അവൻ മെല്ലെ മെല്ലെ ചിരിയ്ക്കാനും കുറച്ചു സമയം മടിയിലിരിയ്ക്കാനുമെല്ലാം തയാറായി. അവൻ പരിചയം പ്രകടിപ്പിച്ചു തുടങ്ങിയപ്പോൾ അയാളുടെ മനസ്സ് അല്പമൊന്നു തണുത്തു. കെട്ടു പോയിരുന്ന ആത്മ വിശ്വാസത്തിന്റെ തിരികൾ മെല്ലെ മെല്ലെ തെളിയാനാരംഭിച്ചു.
നിയമം അനുശാസിയ്ക്കുന്ന എല്ലാ നടപടിക്രമങ്ങളും പൂർത്തിയായ ദിവസം സിസ്റ്റർ പറഞ്ഞു, “നാളെ അവനെ കൊണ്ടു പോകാം, ഇന്ന് നിങ്ങൾ ഒന്നിച്ച് ഇവിടെ താമസിയ്ക്കു.”
അയാൾ തല കുലുക്കി. സന്ധ്യയോടെ അവളേയും കൂട്ടി അയാൾ സ്ഥാപനത്തിലെത്തിച്ചേർന്നു. കന്യാമറിയം ഉണ്ണീശോയെ കൈയിലേന്തി നിൽക്കുന്ന ഗ്രോട്ടോയ്ക്കു മുൻപിലെ വിശദമായ സന്ധ്യാ പ്രാർഥനയ്ക്കു ശേഷം അവർ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു.
നാല്പതു കുട്ടികളുണ്ടെന്നും പലരുടേയും ദത്തുകുട്ടികളായി പോകാൻ തയാറെടുക്കുകയാണ് കുട്ടികളെന്നും സിസ്റ്റർ പറഞ്ഞു. വിസ്താരമുള്ള വലിയൊരു പാത്രത്തിൽ കുറേയേറെ പാൽക്കുപ്പികൾ ഒന്നിച്ചിട്ട് തിളപ്പിയ്ക്കുന്നത് അവർ അയാളെ ചൂണ്ടിക്കാണിച്ചുകൊടുത്തു. പാൽക്കുപ്പി കൈയിൽ പിടിയ്ക്കാൻ പ്രായമാകുമ്പോൾ മുതൽ കുട്ടികളെ തനിച്ചു പാൽ കുടിയ്ക്കുവാൻ ശീലിപ്പിയ്ക്കുമെന്നും മൂന്നു വയസ്സു മുതൽ അവരെ സ്വന്തം വസ്ത്രങ്ങൾ അലക്കുവാനും സ്വയം കുളിയ്ക്കുവാനുമെല്ലാം പഠിപ്പിയ്ക്കുമെന്നും മറ്റും അവർ പറഞ്ഞുകൊണ്ടിരുന്നു.
ആരുമില്ലാത്ത കുട്ടികൾ കഴിയും വേഗം സ്വയം പര്യാപ്തരാവേണ്ടതുണ്ട്. ഒരു കുട്ടിയെ മാത്രം നോക്കി വളർത്തിയാൽ പോരല്ലോ അവർക്ക്.
സംസാരിച്ചിരിയ്ക്കെ മടിയിൽ കിടന്നുറങ്ങിയ മകനെ മുറിയിൽ കിടത്താൻ അവൾ പോയപ്പോൾ സിസ്റ്റർ മന്ത്രിച്ചു, “ഇവിടത്തെ ആശുപത്രിയിൽ നിന്നാണവനെ ഞങ്ങൾക്ക് കിട്ടിയത്, പാവം! കർത്താവ് അവന് എല്ലാ സൌഭാഗ്യങ്ങളും നൽകട്ടെ.”
അയാൾക്ക് നെഞ്ചു കടയുന്നതു പോലെ തോന്നി. അയാൾ നിശ്ശബ്ദനായി നിന്നു.
കൊച്ചു സിസ്റ്റർ സംശയിച്ച് സംശയിച്ച് നിൽക്കുന്നത് അയാൾ അപ്പോഴാണു കണ്ടത്. അവർക്കെന്തോ പറയാനുണ്ടെന്ന് അയാൾക്ക് മനസ്സിലായി.
അവരെ ശ്രദ്ധിച്ചപ്പോൾ സിസ്റ്റർ അല്പം മടിയോടെയും ചെറിയ പരുങ്ങലോടെയും അറിയിച്ചു. “ഇമ്മാനുവലിന്റെ അപ്പനോട് അവളെയൊന്ന് എടുക്കാൻ പറയാമോന്ന് ചോദിയ്ക്കുന്നു ഞങ്ങടെ ഒരു കുട്ടി. അപ്പൻ ഒന്നെടുക്കാൻ ആശയാണ് പാവത്തിന്. അവൾ ദാ, ആ തൂണിന്റെ മറവിലുണ്ട്.“
പൊടുന്നനെ അയാളുടെ കണ്ണിൽ ഒരായിരം മിന്നലുകൾ ഒന്നിച്ചു മിന്നി. ചെവിയിൽ ഒരായിരം ഇടികൾ ഒന്നിച്ചു മുഴങ്ങി. അതുവരെയറിയാത്ത ഒരു കൊടുംകാറ്റിന്റെ ആവേഗത്തിൽ അയാളുടെ നെഞ്ചുംകൂട് തകർന്നു. അമ്മേ എന്നോ അച്ഛാ എന്നോ ദൈവമേ എന്നോ വിളിയ്ക്കാനാകാത്ത വണ്ണം ആ ഇടിയിലും മിന്നലിലും കാറ്റിലും അയാളുടെ സംശയങ്ങളും പേടിയും ആധിയുമെല്ലാം വെണ്ണയായി ഉരുകിയൊഴുകി.
പതിയെ നടന്ന് ചെന്ന് ഒരു പൂവിനെ എന്ന പോലെ ആ കുഞ്ഞു ശരീരം എടുത്തുയർത്തവേ കുഞ്ഞുങ്ങളെ ഉപേക്ഷിച്ച എല്ലാവർക്കും വേണ്ടി മനസ്സിൽ മാപ്പു പറഞ്ഞുകൊണ്ട് നെഞ്ചു പൊട്ടി , അയാൾ വിളിച്ചു. “എന്റെന്റെ പൊന്നു മോളെ

Wednesday, August 3, 2011

ഫെലുദാ അല്ലെങ്കിൽ ഫെലുച്ചേട്ടൻ


(2011 ജൂൺ ലക്കം ബഫല്ലോ സോൾജ്യറിൽ ഈ ലേഖനം ചേർത്തിട്ടുണ്ട്)

ഫെലുദാ എന്നു വെച്ചാൽ ഫെലുച്ചേട്ടൻ. ദാദാ  എന്ന ബംഗാളി സംബോധനയ്ക്ക് ചേട്ടൻ എന്നാണ് മലയാളത്തിൽ അർഥം. ദാദായുടെ ചുരുക്കമാണു ദാ.
1913 ൽ സത്യജിത് റേയുടെ മുത്തച്ഛൻ ശ്രീ ഉപേന്ദ്ര കിഷോർ  റേ ആരംഭിച്ച സന്ദേശ് എന്ന കുട്ടികൾക്കായുള്ള മാഗസിൻ ഒരു തലമുറയുടെ ആഹ്ലാദമായിരുന്നു. വളരെ നല്ല നിലവാരം പുലർത്തിയിരുന്ന സന്ദേശിന്റെ  ബയൻഡ് ചെയ്ത കോപ്പികൾ സൂക്ഷിച്ചു വെച്ചിരുന്ന മാതാപിതാക്കന്മാരെക്കുറിച്ച് എന്റെ ബംഗാളി സുഹൃത്തുക്കൾ വാചാലരാവാറുണ്ട്.
സന്ദേശിന്റെ പ്രസിദ്ധീകരണം നിലച്ചു പോയതിൽ ഒരു ജനത മുഴുവൻ ഖേദിയ്ക്കുമ്പോഴാണ് 1961ൽ സത്യജിത് റേ അത് പുനരാരംഭിയ്ക്കുന്നത്. കുട്ടികൾക്കായി മാത്രം ഒരു പ്രസിദ്ധീകരണം! അതു നിറച്ചും സന്തോഷവും പലതരം കളികളുമായിരുന്നു. സന്ദേശ് എന്ന ബംഗാളി മധുരപലഹാരം നുണയുമ്പോലെ ആഹ്ലാദകരമായ മധുരകരമായ ഒരു വായാനാനുഭവം!
1965 ലാണു  ആദ്യമായി ഫെലുദാ പ്രത്യക്ഷപ്പെടുന്നത്. രചയിതാവ് മറ്റാരുമല്ല സാക്ഷാൽ സത്യജിത് റേ തന്നെ. പുനരാരംഭിച്ച സന്ദേശിനെ പ്രചാരത്തിലാക്കുവാനുള്ള തീവ്ര ശ്രമത്തിന്റെ ഭാഗമായാണ് റേ ഫെലുദാക്കഥ എഴുതുവാൻ തുടങ്ങിയത്. കൌമാരപ്രയക്കാരായ കുട്ടികളായിരുന്നു സന്ദേശിന്റെ വായനക്കാർ. ആദ്യത്തെ ഫെലുദാക്കഥ എഴുതിയപ്പോൾ അത് ഒരു തുടരൻ പ്രസ്ഥാനമാക്കണമെന്ന ആലോചനയൊന്നും റേയ്ക്കില്ലായിരുന്നു. പക്ഷെ, ഫെലുദായുടെ അഭൂതപൂർവമായ പ്രശസ്തി എല്ലാവർഷവും ഓരോ ഫെലുദാ നോവലെന്ന നിലയിലേയ്ക്ക് റേയെ കൊണ്ടെത്തിച്ചു.
റേ സ്വയം ഒരു വലിയ വായനക്കാരനായിരുന്നു. കൈയിൽ കിട്ടുന്നതെന്തും വായിയ്ക്കുന്ന ഒരാൾ. സ്കൂളിൽ പഠിയ്ക്കുമ്പോഴേ ഷെർലക് ഹോംസ്  കഥകൾ മുഴുവൻ അദ്ദേഹം വായിച്ചു തീർത്തിരുന്നു. ഫെലുദായെ സൃഷ്ടിച്ചതിൽ ഷെർലക്കിനും പങ്കുണ്ടാവാമെന്നർഥം. ഫെലു എന്നത് പ്രദോഷ് ചന്ദ്ര മിത്ര എന്ന ബംഗാളിപ്പേരു ഇംഗ്ലീഷികരിച്ച് പ്രദോഷ് സി മിത്തർ എന്നാക്കിയ  പ്രൈവറ്റ് ഡിറ്റക്റ്റീവിന്റെ വിളിപ്പേരാണ്. ഫെലുദായുടെ വീരശൂരപരാക്രമ കഥകൾ വിളമ്പുന്ന ബന്ധുവും പതിന്നാലുകാരനുമായ തപേശ് ആണ് ഇവിടെ ഡോ വാട്സൺ. ഫെലുദാ അവനെ തോപ്സെ എന്നു വിളിയ്ക്കും.
1965 ലാണ് ഡാർജിലിംഗിലെ കുഴപ്പം എന്ന് പേരുള്ള ആദ്യത്തെ ഫെലുദാക്കഥ സന്ദേശിൽ വരുന്നത്. മൂന്നോ നാലോ കഷ്ണമായ തുടരനായിട്ടാണ് കഥ പ്രത്യക്ഷപ്പെട്ടത്. അടുത്ത വർഷം തന്നെ ചക്രവർത്തിയുടെ മോതിരവും വന്നു. കുട്ടികളും മുതിർന്നവരും ഒരു പോലെ ഫെലുദായിൽ വിസ്മിതരായിത്തീരുകയായിരുന്നു. അപാരമായ കഴിവുകളുള്ള ഒരു ഡിറ്റക്ടീവായിരിയ്ക്കുമ്പോൾ തന്നെ അതീവ സാധാരണക്കാരനായ നമ്മുടെയൊക്കെ വീട്ടുകാരിലൊരാളെപ്പൊലെയായിരുന്നു ഫെലുദാ. വല്യമ്മയുടെയോ അമ്മാവന്റേയോ മുതിർന്ന ഒരു  മകനെ പോലെ. തോപ്സെയോട് ഇട്യ്ക്കിടെ വഴക്കിടുകയും അതേ സമയം അവനെ അഗാധമായി സ്നേഹിയ്ക്കുകയും അവനെക്കുറിച്ച് ഉൽക്കണ്ഠപ്പെടുകയും ചെയ്യുന്ന ഒരു ചേട്ടൻ. അവനെ പൂർണമായും വിശ്വസിയ്ക്കുന്ന ഒരു ചേട്ടൻ. വായിയ്ക്കുന്ന ഓരോ കുട്ടിയും ഫെലുദാ സ്വന്തം ചേട്ടനാണെന്ന് കരുതിപ്പോന്നു. സ്വയം തോപ്സെയാണെന്നും വിശ്വസിച്ചു.
ഫെലുദായ്ക്ക് അസൂയാവഹമായ നിരീക്ഷണപാടവമായിരുന്നു. വാൾത്തലപ്പിന്റെ മൂർച്ചയുള്ള ബുദ്ധിയും. സൂര്യനു താഴെയും മുകളിലുമുള്ള ഏതു വിഷയത്തെക്കുറിച്ചും ഫെലുദായ്ക്കറിയാമായിരുന്നു. നല്ലൊരു ക്രിക്കറ്ററായിരുന്ന ഫെലുദയ്ക്ക് ഒരു നൂറ് ഇൻഡോർ ഗെയിംസ് നിശ്ചയമായിരുന്നു. രണ്ട് കൈകൾ കൊണ്ടും ഒരു പോലെ ഭംഗിയായി എഴുതാൻ കഴിഞ്ഞിരുന്നു. ചീട്ടുകൾ കൊണ്ട് എണ്ണമില്ലാത്ത വിദ്യകൾ മന:പാഠമായിരുന്നു. സ്വന്തം ബ്ലൂബുക്കിൽ ഗ്രീക്ക് ഭാഷയിലാണ് കുറിപ്പുകൾ എഴുതിയിരുന്നത്. ഇത്രയൊക്കെ കഴിവുകളുള്ള സ്നേഹവാനായ ഒരു ചേട്ടനെ കിട്ടിയാൽ ആർക്കാണ് കയ്ക്കുന്നത്? പോരാത്തതിന് ആറടി ഉയരവും ഉറച്ച ശരീരവും ആയോധന കലകളിൽ നല്ല മിടുക്കും.
21, രജനി സെൻ റോഡ്, കൽക്കത്ത – 700029 ഈ അഡ്രസ്സിലുള്ള വീട്ടിൽ തോപ്സേയുടെ  മാതാപിതാക്കന്മാർക്കൊപ്പമാണ് ഫെലുദാ പാർത്തിരുന്നത്. തോപ്സെയുടെ അച്ഛൻ ഫെലുദായുടെ ചാച്ച ( അച്ഛന്റെ അനിയൻ ) ആയിരുന്നു. ഈ റോഡ് കൽക്കത്തയിലുണ്ടെങ്കിലും ഈ വീട്ട് നമ്പർ റേയുടെ കല്പന മാത്രമായിരുന്നു.
അത്ര എളുപ്പമായിരുന്നില്ല ഫെലുദായുടെ പാത്ര സൃഷ്ടി. കാരണം സാധാരണ ഡിറ്റക്റ്റീവ് കഥകളിലെപ്പോലെ കുറ്റകൃത്യങ്ങളുടെ രക്തം കട്ടിയാക്കുന്ന വർണ്ണനകളോ ലൈംഗികതയുടെ ഇക്കിളി സ്പർശമോ ലവലേശം പുരളാതെ വേണമായിരുന്നു കഥാരചന നടത്തുവാൻ. കുട്ടികളെ ലക്ഷ്യമിട്ട് എഴുതുന്ന കഥയിൽ അവർക്ക് അനുയോജ്യമല്ലാത്ത ഒരു വരി പോലും പാടില്ലായിരുന്നു. ഓരോ ഫെലുദാ കഥ എഴുതിക്കഴിയുമ്പോഴും എന്റെ പക്കൽ ഇനി എഴുതാൻ പ്ലോട്ടൊന്നുമില്ല എന്ന് കൈമലർത്തിക്കാണിച്ചിരുന്ന റേയെക്കുറിച്ച് ഭാര്യ ശ്രീമതി ബിജോയ ഓർമ്മിയ്ക്കുന്നുണ്ട്. എന്നിട്ടും അദ്ദേഹം പിന്നെയും പിന്നെയും എഴുതിക്കൊണ്ടിരുന്നു. 1965 നും 1992 നും ഇടയ്ക്ക് 35 ഫെലുദാക്കഥകൾ പ്രസിദ്ധീകരിയ്ക്കപ്പെട്ടു. അവസാന കഥ (റോബർട് സണ്ണിന്റെ രത്നം) റേ മരിയ്ക്കുന്നതിന് അല്പം മുൻപാണ് എഴുതപ്പെട്ടത്. പ്രസിദ്ധീകരിച്ചത് മരണ ശേഷവും.
അസാമാന്യ പ്രതിഭാശാലിയായിരുന്ന സത്യജിത് റേ വളരെ ലളിതമായ ഭാഷയിലാണ് ഫെലുദാക്കഥകൾ എഴുതിയത്. ബോറടിപ്പിയ്ക്കുന്ന ഉപദേശങ്ങളും പ്രബോധനങ്ങളും ഒഴിവാക്കി, യാതൊരു ചുറ്റി വളയ്ക്കലുമില്ലാതെ നേരിട്ട് എന്നാൽ ഹൃദയംഗമമായ അടുപ്പത്തോടെ അദ്ദേഹം കുട്ടികളുമായി സംസാരിച്ചു. ലളിതമായി പറയുന്നവയാണ് മനസ്സിൽ തറഞ്ഞ് കയറുക എന്ന പ്രതിഭയുടെ സത്യം തെളിഞ്ഞു കിട്ടിയ ഒരാളായിരുന്നല്ലോ റേ.
തന്നെയുമല്ല, അതി മനോഹരമായ രേഖാചിത്രങ്ങളുടെ അകമ്പടിയോടെയാണ് ഫെലുദാക്കഥകൾ റേ തയാറാക്കിയത്. അനുഗൃഹീത ചിത്രകാരനായിരുന്ന അദ്ദേഹത്തിന്റെ ജീവൻ തുളുമ്പുന്ന വരകൾ ഫെലുദായുടെയും തോപ്സെയുടേയും മറ്റ് കഥാപാത്രങ്ങളുടെയുമെല്ലാം മായാത്ത ചിത്രങ്ങളായി അനുവാചകരുടെ മനം കവർന്നു. പുസ്തകം വായിയ്ക്കുമ്പോൾ സിനിമ കാണുന്ന അനുഭൂതി പകരാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.
1970 ൽ മുതിർന്നവർക്കുള്ള മാസികയായ ദേശിൽ ഫെലുദാ പ്രത്യക്ഷപ്പെട്ടു. 1970 നും 1992നും ഇടയ്ക്ക് പത്തൊമ്പതു കഥകൾ ദേശിന്റെ ദുർഗാ പൂജാ പതിപ്പിൽ പ്രസിദ്ധീകരിയ്ക്കുകയുണ്ടായി. മുപ്പത്തിനാലു കഥകളിൽ ബാക്കി പതിനഞ്ചിലെ പതിന്നാലും സന്ദേശിലും ആനന്ദമേള എന്ന മറ്റൊരു കുട്ടികൾക്കായുള്ള മാസികയിലും പ്രസിദ്ധീകരിച്ചിരുന്നു.
മൂന്നാമത്തെ പ്രധാന കഥാപാത്രമായ ലാൽ മോഹൻ ഗാംഗുലി അഥവാ ജടായു രംഗപ്രവേശം ചെയ്യുമ്പോൾ ഫെലുദാ കഥകൾ കുട്ടികൾ മാത്രമല്ല, അവരുടെ മാതാപിതാക്കന്മാരും വളരെ താൽപ്പര്യത്തോടെ വായിച്ചു തുടങ്ങിയിരുന്നു. 1971 ലാണ് ജടായു ഫെലുദാക്കഥകളിൽ പറന്നിറങ്ങിയത്. ജടായു തമാശക്കാരനും നമ്മുടെ സാഗർ കോട്ടപ്പുറത്തിനെപ്പോലെയുള്ള ഒരെഴുത്തുകാരനുമായിരുന്നു. മണ്ടത്തരങ്ങൾ കാണിച്ച് തമാശയുണ്ടാക്കലായിരുന്നു ജടായുവിന്റെ രീതി, പലപ്പോഴും ഇത് ഫെലുദായെ അലോസരപ്പെടുത്തിയിരുന്നുവെങ്കിലും. റേ ചെറുപ്പത്തിൽ താമസിച്ചിരുന്ന ഗർപാർ എന്ന സ്ഥലത്താണ് ജടായുവിനും അദ്ദേഹം വീടൊരുക്കിയത്. സുവർണ്ണക്കോട്ടയിലായിരുന്നു ആദ്യം ജടായുവിന്റെ ചിറകടിയുയർന്നത്. പിന്നീട് അദ്ദേഹം ഫെലുദായ്ക്കും തോപ്സെയ്ക്കുമൊപ്പം സ്ഥിരക്കാരനായി. റേ നിർമ്മിച്ച രണ്ട് ഫെലുദാ സിനിമകളിലും (സുവർണ്ണക്കോട്ട - 1974, ജയ് ബാബാ ഫെലുനാഥ് - 1978 ) ജടായു ഉണ്ടായിരുന്നു. സൌമിത്ര ചാറ്റർജി ഫെലുദയായും സന്തോഷ് ദത്ത ജടായു ആയും സിദ്ധാർഥ ചാറ്റർജി തോപ്സെ ആയും വേഷമിട്ട ഈ സിനിമകൾ വളരെ പ്രശസ്തമാണ്. റേയുടെ മരണ ശേഷം സന്ദീപ് റെ  നിർമ്മിച്ച ടി വി സീരിയലിലും ( കാഠ്മണ്ഡുവിലെ കഥകൾ ) മറ്റ് ഫെലുദ സിനിമകളിലും ജടായു  തീർച്ചയായും ഉണ്ടായിരുന്നു.
1. ഫെലുദാർ ഗോയ്ന്ദഗിരി
2. ബാദ്ഷാഹി അംഗ്ടി (ദ എമ്പറേഴ്സ് റിംഗ്)
3. കൊയിലാഷ് ചൌധുരീർ പഥോർ (കൈലാഷ് ചൌധുരീസ് ജുവൽ)
4. ശെയാൽ ദേബൊതാ രഹസ്യ (ദ അനുബിസ് മിസ്റ്ററി)
5. ഗാംഗ്ടോകി ഗൊന്ദഗോൾ (ട്രബിൾ ഇൻ ഗാംഗ്ടോക്)
6. സോണാർ കില്ല (ദ ഗോൾഡൻ ഫോർട്രസ്സ്)
7. ബാൿഷോ രഹസ്യ (എ മിസ്റ്റീരിയസ് കേസ്, ദ മിസ്റ്ററി ഓഫ് ദ കാൽക്കാ മെയിൽ)
8. ഘുർ ഘുടിയാർ ഘടോന (ദ ലോക്ഡ് ചെസ്റ്റ്)
9. റോയൽ ബംഗാൾ രഹസ്യ (ദ റോയൽ ബംഗാൾ മിസ്റ്ററി)
10. സമ്മദറേർ ചാബി (ദ കീ)
11. ജൊയ് ബാബ ഫെലുനാഥ് (ദ മിസ്റ്ററി ഓഫ് ദ എലിഫന്റ് ഗോഡ്)
12. ബോംബെയർ ബോംബെറ്റെ (ദ ബുക്കാനീർസ് ഓഫ് ബോംബെ)
13. ഗോരോസ്ഥാനെ സാബ്ധാൻ (ട്രബിൾ ഇൻ ദ ഗ്രേവ് യാർഡ്)
14. ചിന്നാമാസ്റ്റർ അഭിശാപ്  (ദ കെഴ്സ് ഓഫ് ദ ഗോഡെസ്സ്)
15. ഹത്യാപുരി (ദ ഹൌസ് ഓഫ് ഡെത്ത്)
16. ഗോലോക് ധാം രഹസ്യ (ദ് മിസ്റ്ററി അറ്റ് ഗോലോക് ലോഡ്ജ്)
17. ജാദോ കണ്ഡോ കാഠ്മണ്ഡ് തെ (ദ ക്രിമിനൽ സ് ഓഫ് കാഠ്മണ്ഡു)
18. നെപ്പോളിയനേർ ചിഠി (നെപ്പോളിയൻസ് ലെറ്റർ)
19. ടിന്റോറെറ്റർ ജിഷു (ടിന്റോറെറ്റേർസ് ജീസസ്സ്)
20. അംബർസെൻ അന്തർദ്ധാൻ രഹസ്യ (ദ ഡിസപ്പിയറൻസ് ഓഫ് അംബർസെൻ)
21. ജഹാംഗീറേർ സ്വൊർണോ മുദ്ര (ദ ഗോൾഡ് കോയിൻസ് ഓഫ് ജഹാംഗിർ)
22. എബർ കണ്ഡോ കേദാർനാഥേ (ക്രൈം ഇൻ കേദാർനാഥ്)
23. ബോസ് പുക്കുറെ ഖൂൻ ഖരാബി (ദ ആചാര്യ മർഡർ കേസ്)
24. ഡാർജിലിംഗ് ജോംജൊമാത് (ഡേഞ്ചർ ഇൻ ഡാർജിലിംഗ്)
25. അപ്സരാ തിയേറ്ററെ മാം ല (ദ കേസ് ഓഫ് ദ അപസരാ തിയേറ്റർ)
26. ഭുസ്വർഗ്ഗൊ ഭയങ്കർ (പെരിൽ ഇൻ പാരഡൈസ്)
27. ശകുന്തോള കണ്ട ഹാർ (ദ നെക്ലേസ് ഓഫ് ശകുന്തള)
28. ലണ്ടനെ ഫെലുദാ (ഫെലുദാ ഇൻ ലണ്ടൻ)
29. നയോൻ രഹസ്യ (ദ മിസ്റ്ററി ഓഫ് നയൻ)
30. ഗോലാപി മുക്തോ രഹസ്യ (ദ മിസ്റ്ററി ഓഫ് ദ പിങ്ക് പേൾ)
31. ഡോ മുൻഷിർ ഡയറി (ഡോ. മുൻഷീസ് ഡയറി)
32. കൈലാഷേ കേലേൻ കരി (എ കില്ലർ ഇൻ കൈലാഷ്)
33. ഗോസായിൻപൂർ സർഗരം (ദ മിസ്റ്ററി ഓഫ് ദ വാക്കിംഗ് ഡെഡ്)
34. റോബർട്ട് സണേർ റൂബി (റോബർട് സൺസ് റൂബി)
35. ഇന്ദ്രോജാൽ രഹസ്യ (ദ മാജിക്കൽ മിസ്റ്ററി)

ഇത്രയും പുസ്തകങ്ങളാണ് ഫെലുദാ സിരീസിൽ റേ എഴുതിയിട്ടുള്ളത്.
പ്രമുഖ വിവർത്തകയായ ശ്രീമതി ചിത്രിതാ ബാനെർജി 1988 ൽ ആദ്യ വിവർത്തനം  പുറത്തിറക്കി. ദ അഡ്വെഞ്ചേർസ് ഓഫ് ഫെലുദാ എന്ന പേരിലിറങ്ങിയ ഈ ആദ്യ സംരംഭത്തിൽ പ്രധാനപ്പെട്ട നാലു വലിയ ഫെലുദാ കഥകളാണ് ഉണ്ടായിരുന്നത്.
അതിനുശേഷം 1995 ൽ ഫെലുദാ പുസ്തകങ്ങൾ മുഴുവനും  ഇംഗ്ലീഷിലേയ്ക്ക് മൊഴിമാറ്റപ്പെടുകയും പെൻഗ്വിൻ പബ്ലിഷേഴ്സ് അവ പ്രസിദ്ധീകരിയ്ക്കുകയും ചെയ്തിട്ടുണ്ട്. ശ്രീമതി ഗോപാ മജുംദാർ ആണു വിവർത്തക.
ഗാംഗ്ടോക്കിലെ കുഴപ്പം എന്ന ഫെലുദാക്കഥ ഡി സി ബുക്സ് മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്നത് വിപണിയിൽ ലഭ്യമാണോ എന്നറിയില്ല.
പലതരം വെല്ലുവിളികളെ  ധൈര്യപൂർവം നേരിട്ട് അത്യുന്നതിയിലെത്തുവാൻ സാധിച്ച ഒരു എഴുത്തുകാരനും സിനിമാപ്രവർത്തകനും പ്രസാധകനും ചിത്രകാരനും  ..അങ്ങനെയെന്തെല്ലാമോ ആണ് സത്യജിത് റേ. എന്നാൽ ഫെലുദാക്കഥകളുടെ രചയിതാവ് എന്ന ഒറ്റക്കാരണം കൊണ്ട് വിവിധ തലമുറകളിലുള്ള കുട്ടികളുടെ മനസ്സിൽ അദ്ദേഹം സ്ഥിരപ്രതിഷ്ഠ നേടിയിരിയ്ക്കുന്നു. റേ എന്ന സിനിമാപ്രവർത്തകനെ ഓർമ്മിയ്ക്കുന്നതിലും അടുപ്പത്തോടെയും സ്നേഹത്തോടെയും  നമ്മുടെ സ്വന്തം എന്ന വിചാരത്തോടെയും അവർ ഫെലുദാക്കഥകളുടെ രചയിതാവിനെ ഓർമ്മിയ്ക്കും.

 (എന്റെ ബംഗാളി സുഹൃത്തുക്കളോടും ഫെലുദാക്കഥകളുടെ വിവർത്തകരോടും വിക്കിപീഡിയയോടും കടപ്പാട്)