Wednesday, December 25, 2019

Merry Christmas, ഇരുപത്തൊന്നിലിങ്ങനെയായിരുന്നു...


24/12/19



ഇരുപത്തൊന്നിലിങ്ങനെയായിരുന്നു...
                                               

                   

Tuesday, December 17, 2019

മധുരനെല്ലിക്കൊപ്പം..

                                                      
                                                            
                                                                  
                                                                           


എത്ര കാലത്തെ പരിചയമാണ്... മധുരനെല്ലിയോടെന്നോ...ബ്ളോഗിൽ തുടങ്ങിയ പരിചയവും സ്നേഹവുമാണത്..

കാണണമെന്ന് ആഗ്രഹമുണ്ടായെങ്കിലും അതൊന്നും നടപ്പിലായില്ല.

പിന്നെ ജീവിതമാണല്ലോ.. അതിങ്ങനെ പോകും. അധികവും നൊമ്പരപ്പെടുത്തിക്കൊണ്ട്.. വേദനപ്പെയ്ത്തുകൾക്കുള്ളിലും ഇടക്കിടെ ആനന്ദച്ചുവടുകൾ വെപ്പിച്ചുകൊണ്ട്...

അങ്ങനെയങ്ങനെ വർഷങ്ങൾ പോകുവതറിയാതെ...

പൊടുന്നനെയാണ് കണ്ണൂർ വിമൻസ് കോളേജിൽ നിന്നും ഒരു ക്ഷണമുണ്ടായത്.. ആത്മം - ആഖ്യാനം
എന്ന ദേശീയ സെമിനാറിനു വേണ്ടി..

മധുരനെല്ലി ഉടനെ വാഗ്ദാനവും സ്നേഹവും നെല്ലിക്കകൾ പോലെ വർഷിച്ച് ഉദാരമതിയായി..

കണ്ണൂർ വിമൻസ് കോളേജ് അതി മനോഹരമായ ഒരു അനുഭവമായിരുന്നു. ചൊടിയുള്ള ചുണയുള്ള വായിക്കുന്ന അറിയുന്ന മിടുക്കിപ്പെൺകുട്ടികളും തീ വാക്കുകളുള്ള ഭാവിയുടെ ചൂണ്ടു പലകകളായ അധ്യാപകരും...

എൻറെ ആത്മകഥയെ അടിസ്ഥാനമാക്കിയുള്ള പ്രബന്ധാവതരണവും സംവാദവും ഉന്നത നിലവാരം പുലർത്തിയെന്നതിൽ ഒരു തർക്കവുമില്ല. ചന്ദ്രബോസ് സാറിനോടും ജിസ ടീച്ചറിനോടുംJisa Jose എനിക്ക് ഒത്തിരി നന്ദിയുണ്ട്. റീജ ടീച്ചറുംReeja Vidyadharan ജിസ ടീച്ചറും എൻറെ പുസ്തകം വായിച്ചപ്പോൾ അവരെ തേടിയെത്തിയ ചില അനുഭവങ്ങളെപ്പറ്റിയും വളരെ സരസമായി വിവരിക്കുകയുണ്ടായി.

കുട്ടികൾ സ്നേഹത്തോടെ ഭക്ഷണം തന്നു.

അന്നേരം മധുരനെല്ലി വന്നിരുന്നു. മകനൊപ്പം. അവരിരുവരും ഭക്ഷണം കഴിച്ചിരുന്നില്ല. എന്നിട്ടും ക്ഷമയോടെ അവർ എന്നെ കാത്തിരുന്നു.

ടീച്ചർമാർക്കും കുട്ടികൾക്കുമൊപ്പം ( എനിക്ക് പേരുകൾ ഓർക്കാനാവാത്തതിൽ എന്നോട് ക്ഷമിക്കുക )ഒത്തിരി സന്തോഷകരമായ നിമിഷങ്ങൾക്കു ശേഷം കോളേജിൽ നിന്ന് ഇറങ്ങുമ്പോൾ മൂന്നുമണി കഴിഞ്ഞിരുന്നു.

കണ്ണൂരു നിന്ന് തലശ്ശേരിയിലേക്കാണ് ഞങ്ങൾ പോയത്. ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ചിലൂടെ മധുരനെല്ലിയുടെ മകൻ അനായാസം കാറോടിച്ചു. ആ ബീച്ച് സന്ദർശനം മനോഹരമായ ഒരനുഭവമായിരുന്നു...സിനിമയിൽ മാത്രമേ കടലോരത്തു കൂടെ കാറോടുന്നത് ഞാൻ കണ്ടിട്ടുള്ളൂ. ഒരു കാർ എന്നേയും ഇരുത്തി ബീച്ചിലൂടേ ഓടുമെന്ന് ആ നിമിഷം വരേയും ഞാൻ കരുതീരുന്നില്ല.

അവിടെ മണലിലുറച്ചു പോയി അനാഥമായിത്തീർന്ന ഒരു യാനപാത്രം കാണപ്പെട്ടു. കടലോളങ്ങളിലായിട്ടും നിശ്ചലമായിപ്പോയ അതിന്റെ പല ഭാഗങ്ങളും തുരുമ്പ് എടുത്തിരുന്നു. ആ യാനപാത്രം എൻറെ ഉള്ളിൽ ശരിക്കും ഒരു ഏകാന്തതയും വല്ലായ്മയും ആണ് കോറിയിട്ടത്.

ധർമ്മടം ബീച്ച് സെൻററിലേക്കാണ് പിന്നീട് ഞങ്ങൾ പോയത്. അവിടെ നിന്നും ചായ കുടിച്ചു. ഒത്തിരി സംസാരിച്ചു.. മനോഹരമായി സംവിധാനം ചെയ്ത ഒരു കടലോരമാണ് ധർമ്മടം ബീച്ച് സെൻറർ.
സാഹിത്യ അക്കാദമി നേരത്തേ ഒരു പരിപാടിക്ക് ക്ഷണിച്ചതായിരുന്നു എന്നെ. അന്ന് മൈഗ്രേനും വെർട്ടിഗോയും സംഘടിതമായി വന്ന് എൻറെ യാത്ര മുടക്കി. അല്ലെങ്കിൽ ആ ബീച്ച് ഞാൻ നേരത്തെ കാണുമാരുന്നു. അതു സാരമില്ല, ഇപ്പോൾ മധുരനെല്ലിക്കൊപ്പം കാണാനൊത്തല്ലോ.

ബ്രണ്ണൻ കോളേജിലേക്ക് പോകുന്ന വഴി കാണിച്ചു തന്നപ്പോൾ ഞാൻ ആദ്യം എം.എൻ. വിജയൻ മാഷെ ഓർത്തു. പിന്നെ മറ്റു ചിലരും ഓർമ്മയിൽ തെളിഞ്ഞു വരാതിരുന്നില്ല. അപ്പോഴാണ് മധുരനെല്ലി രാജശ്രീ ടീച്ചറുടെ നോവൽ 'കത' യെ പരാമർശിച്ചത്. 'കത' കെങ്കേമമെന്ന് പറഞ്ഞപ്പോൾ ടീച്ചറെ ഒന്നു കാണാൻ കഴിയുമോ എന്ന് ഞാൻ വിചാരിക്കാതിരുന്നില്ല. പെട്ടെന്ന് ചെന്നെത്താൻ പറ്റുന്നിടത്താണോ അവർ പാർക്കുന്നതെന്ന് അറിയില്ല. ഓടിച്ചെന്നാൽ കാണാൻ പറ്റുമോന്നും അറിയില്ല.

അടുത്തയിടം തലശ്ശേരി ക്കോട്ടയായിരുന്നു. സൂര്യൻ മെല്ലെ ചാഞ്ഞു തുടങ്ങുന്നുണ്ടായിരുന്നു. കടലിനെ അഭിമുഖീകരിച്ച് നില്ക്കുന്ന ഒരു ചെങ്കൽ നിർമ്മിതിയാണ് തലശ്ശേരി ക്കോട്ട. കിടങ്ങും തുരങ്കവും എല്ലാമുണ്ട്. കോട്ടക്കടുത്തെ പള്ളി സിമത്തേരിയിൽ അന്ത്യവിശ്രമം കൊള്ളുന്ന പ്രഗൽഭരിൽ മലബാർ മാന്വൽ എഴുതിയ വില്യം ലോഗനും ഉണ്ട്.

കോട്ട ചുറ്റി നടന്ന് കാണുമ്പോൾ മധുരനെല്ലി ഒത്തിരി അനുഭവങ്ങൾ പങ്കുവെച്ചു. രാഷ്ട്രീയവും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും ആരോഗ്യരംഗത്തെ അഴിമതികളും ഞങ്ങളുടെ സംസാരത്തിൽ കടന്നുവന്നു.

ഓവർബെറീസ് ഫോളിയിലേക്കാണ് അടുത്തതായി പോയത്. ആയിരത്തി എണ്ണൂറുകളുടെ അവസാനത്തിൽ തലശ്ശേരിയിൽ ജഡ്ജി ആയിരുന്ന ഇ. എം ഓവർബെറിയുടെ പൂർത്തിയാവാതെ പോയ ഒരു സ്വപ്നപദ്ധതിയാണ് ഓവർബെറീസ് ഫോളി. അറബിക്കടലിന്റെ മനോഹരമായ കാഴ്ചയും സൂര്യാസ്തമയത്തിൻറെ സൗന്ദര്യവും ഓവർബെറീസ് ഫോളി തന്നു.

പിന്നെ മധുരനെല്ലിയുടെ വീട്ടിലെത്തി. ആ വീട് അതിമനോഹരമായി സജ്ജീകരിക്കപ്പെട്ടതാണ്. അടിമുടി കലാകാരിയും സൗന്ദര്യാരാധകയുമായ മധുരനെല്ലിയുടെ പരിചരണത്തിൽ വീടിൻറെ ചാരുത ഏറേ മുന്നിട്ടു നില്ക്കുന്നു.

അപ്പോഴാണ് ആ കഥയറിഞ്ഞത്..

ആ വീട് ഡിസൈൻ ചെയ്തത് കണ്ണനാണ്. ഹഡ്കോയിൽ ജോലി ചെയ്യാൻ ദില്ലിക്കു പോകും മുമ്പേ..

പിന്നീട് വീട് പണിയാൻ കണ്ണൻ പോയില്ല. അത് ചെയ്തത് വിനയനും സുരേഷുമായിരുന്നു. കണ്ണനെക്കുറിച്ച് പണിക്കാർ ചില കഥകളൊക്കെ പറഞ്ഞു കേൾപ്പിച്ചുവെന്ന് മധുരനെല്ലി ക്ക് ഓർമ്മയുണ്ട്. കണ്ണനെ ആ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു ചെല്ലണമെന്ന് ഞാൻ കരുതിയ ആ നിമിഷം തന്നെ മധുരനെല്ലിയും അതു പറഞ്ഞു.

ഏകദേശം അക്കാലത്തോടടുപ്പിച്ച് കണ്ണൻ സാഹിത്യകാരനായ സി വി ബാലകൃഷ്ണന് ഒരു വീട് ഡിസൈൻ ചെയ്തു നിർമ്മാണ മേൽനോട്ടം വഹിച്ചിട്ടുണ്ടെന്ന് എനിക്കറിയാമായിരുന്നു. അത് പയ്യന്നൂരായിരുന്നു എന്നാണ് എൻറെ ഓർമ്മ. ആ ഡിസൈൻ എന്നെ കാണിച്ചിരുന്നു. അക്കാര്യം ഞാൻ മധുരനെല്ലിയോട് പറഞ്ഞു. ' അതേ..അതറിയാം.പക്ഷേ ഈ വീട് പണിയാതെ പോയ്ക്കളഞ്ഞു..ഞങ്ങൾക്കറിയില്ലായിരുന്നല്ലോ കാര്യങ്ങൾ..' എന്ന് ചിരിച്ചു മധുരനെല്ലി. പിന്നെ കാശ്മീരി ചായയായ മധുരമഞ്ഞ നിറമുള്ള കാവയും ഗോതമ്പ് ഉണ്ണിയപ്പവും വിളമ്പി.

എൻറെ അനിയത്തി ഭാഗ്യ ഗോതമ്പ് ഉണ്ണിയപ്പം ഉണ്ടാക്കുന്നതിൽ ഏറെ വിദഗ്ധയാണെന്ന് ഞാൻ മധുരനെല്ലി യോട് പറയാതിരുന്നില്ല. ങ്ണും ങ്ണും എന്ന് പ്ളേറ്റിലിരുന്ന ഉണ്ണിയപ്പം തിന്നു രസിക്കുമ്പോഴാണ് ഞാനതു പറഞ്ഞത്. മധുരനെല്ലിയുടെ മറുപടി എൻറെ കണ്ണു നിറച്ചു.

'ഭാഗ്യയോട് പറയണം.. ഇവിടേം ഒരു ചേച്ചിയുണ്ടെന്ന്.. ഭാഗ്യയോടും ചിംബ്ളു വിനോടും ഇങ്ങോട്ടു വരാൻ പറയണം. ഇവിടെ താമസിക്കാൻ പറയണം.'

എന്തൊരു വാക്കുകൾ !

നിങ്ങളെയൊക്കെ ഈ വീട്ടിൽ കയറ്റിയത് ഞങ്ങളുടെ മഹാമനസ്ക്കത എന്ന് കേട്ടു തഴമ്പിച്ച എൻറെ കാതുകൾ കുളിർന്നു.

മറുപടിയായി ഞാൻ മധുരനെല്ലിയെ മുറുക്കെ കെട്ടിപ്പിടിച്ചു

കുറച്ചു വിശ്രമിച്ചു കഴിഞ്ഞാണ് ഞങ്ങൾ രാത്രി ഭക്ഷണം കഴിക്കാൻ തലശ്ശേരി ടൗണിൽ പോയത്.

ഭക്ഷണം കഴിഞ്ഞ് അവിടുത്തെ ഫാഷൻ സ്ട്രീറ്റിലൂടെ യാത്ര ചെയ്തു. ആ യാത്ര എനിക്ക് വളരെ ഇഷ്ടമായി. തിളങ്ങുന്ന ഉടുപ്പുകളും ആഭരണങ്ങളും ഒക്കെ കടകളിൽ ഇരിക്കുന്നത് കണ്ടാൽ മതി.. എനിക്ക് അതൊക്കെ ധരിച്ച് റാമ്പിൽ നടക്കുന്ന കൈയടി കിട്ടുന്ന അനുഭൂതിയാകും.

തുടർന്നാണ് ഞങ്ങൾ മാഹിയിലെത്തിയത്. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന രചന മനസ്സിൽ എത്ര യേറെ ഇടം നേടിയിട്ടുണ്ടെന്ന് അവിടെ ചെന്നപ്പോഴാണ് ശരിക്കും ബോധ്യമായത്.

ആദ്യം മാഹിപ്പള്ളിയിലെത്തി ആവിലായിലെ സെൻറ് തെരേസാമ്മയെ കണ്ടു.. കുറച്ചു ഐതിഹ്യങ്ങൾ കേട്ടു. പള്ളിയിലെ ആഘോഷങ്ങൾ മനസ്സിലാക്കി..

മയ്യഴിപ്പുഴയുടെ തീരത്തിലൂടെ നടന്നു.. അവിടെയുള്ള പാർക്കിൽ കുറച്ചു നേരം ചെലവാക്കി.. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവലിൽ പരാമർശിക്കപ്പെട്ട ചില ഭാഗങ്ങളെപ്പറ്റി സംസാരിച്ചു.. അവിടെ കൊത്തിവെച്ചിട്ടുള്ള നോവൽ ചിത്രങ്ങൾ കണ്ടു. കുറിപ്പുകൾ വായിച്ചു. ദാസൻറെയും ചന്ദ്രിക യുടേയും ആത്മാവുകൾ തുമ്പികളായി വെള്ളിയാങ്കല്ലിനു മീതേ പറന്നു കളിച്ചുവെന്ന് വായിക്കുമ്പോൾ പെട്ടെന്ന്.. ആ പുസ്തകം വായിച്ച ദിവസം... തൃക്കൂര് വീട്.. പടർന്നു പന്തലിച്ച നന്ത്യാർവട്ടച്ചെടിയുടെ താഴെ വിരിച്ചിരുന്ന മണൽ... ആ മണൽ വാരിയെടുത്ത് ഉതിർത്ത്... കണ്ണു നിറഞ്ഞ് അവസാനിപ്പിച്ച മയ്യഴിപ്പുഴയുടെ തീരങ്ങളിൽ...

എല്ലാം ഓർമ്മ വന്നു...

ആ പുഴ കണ്ടുവല്ലോ എന്ന് കരുതി...

എം. മുകുന്ദനെ ഏറെ നേരത്തേ കണ്ടുകഴിഞ്ഞിരുന്നു.. ഒന്നിച്ചു ഒരു വേദിയിൽ ഇരിക്കാനും സാധിച്ചിരുന്നു.

പുഴ... പുഴ ഇപ്പോഴാണ് മുന്നിലെത്തിയത്.

നിറഞ്ഞ മനസ്സോടെ മധുരനെല്ലി ക്കൊപ്പം മടങ്ങി.

പിറ്റേന്ന് രാവിലെ മധുരനെല്ലി ഉണ്ടാക്കി തന്ന രുചികരമായ ദോശയും ചായയും കഴിച്ചു. അപ്പോഴാണ് മധുരനെല്ലിയുടെ ഭർത്താവ് ഉദയകുമാർ ഇരിങ്ങാലക്കുടയിൽ ജോലി ചെയ്തിരുന്ന കാലത്തെക്കുറിച്ച് പറഞ്ഞത്. അന്ന് തൃശൂർ കോസ്റ്റ്ഫോർഡിലുണ്ടായിരുന്ന കണ്ണനെയും കൂട്ടിക്കൊണ്ടു പോയി സ്വന്തം വീടു ഡിസൈൻ ചെയ്യാൻ നടത്തിയ ശ്രമവും അദ്ദേഹം പങ്കു വെച്ചു . കണ്ണനെ ആ വീട് കൊണ്ടുപോയി കാണിക്കാമെന്ന് ഞാൻ ഏറ്റിട്ടുണ്ട്.

മധുരനെല്ലിയോട് യാത്ര പറയുമ്പോൾ അനവധി കാലം ഒരുമിച്ചു താമസിച്ച ചേച്ചിയുടെ വീട്ടിൽ നിന്ന് പോരുന്നതുപോലെ തോന്നി.

തലശ്ശേരി സ്റ്റേഷനിൽ നിന്ന് പരശുരാം എക്സ്പ്രസിൽ കയറി ഞാൻ മടക്കയാത്ര തുടങ്ങി. എന്നെ യാത്ര അയയ്ക്കാൻ എൻറെ ചേച്ചിയുടെ മകൻ വന്നിരുന്നു...

Sunday, December 15, 2019

പിന്നേം ബലാത്സംഗം...


                                                                  
                                    



പിന്നേം ബലാത്സംഗം...

പിന്നേം ചുട്ടുകൊല്ലൽ....

തെലുങ്കാനാ.. ഉന്നാവോ... ശാന്തിർ ബസാർ...

ബലാത്സംഗത്തിൽ കഴിവ് തെളിയിച്ചിട്ടുള്ളവരാണ് അധികം പേരും. നോട്ടം, വാക്ക്, ലിംഗം... അങ്ങനെ... പറ്റാവുന്ന അവയവങ്ങൾ ഒക്കെ ഉപയോഗിച്ച് വൈവിധ്യമാർന്ന തരത്തിലുള്ള ബലാത്സംഗം..

പുറത്തറിയുന്ന ബലാത്സംഗം വളരെ കുറവ്..
ആരും അറിയാത്തത് എത്രയോ അധികം...

ഇനി ചുട്ടു കൊല്ലുന്നതിൽ കൂടി എല്ലാവരും കഴിവ് തെളിയിക്കുമായിരിക്കും...

അമ്മമാരും കുഞ്ഞിനെ എങ്ങനെ ഈ നാട്ടിൽ വളർത്തുമെന്ന് ചോദിച്ചു കുഞ്ഞിൻറെ തലയിൽ എണ്ണയൊഴിക്കുകയല്ലേ...

സുദിനം, സൂനജ, കാസർഗോഡ്

09/01/2020
(വീഡിയൊ കാണാം)


                                                                         






                                     
18/12/19
കാസർഗോഡ്
ഇപ്പോൾ ഇവിടെയാണ്...

ആദ്യ സെഷനിൽ വിജി പെൺകൂട്ട് , രേഖ കാർത്തികേയൻ എന്നീ രണ്ടു പെൺകരുത്തുകൾ സംസാരിച്ചു..

കുട്ടികൾ മന്ത്രമുഗ്ദ്ധരായി അവരെ ശ്രവിച്ചു..
സമരങ്ങളുടേയും ആഴക്കടൽ അനുഭവങ്ങളുടേയും പെൺവാക്കുകൾ ആവേശകരമായിരുന്നു.

പ്രശസ്ത ഫെമിനിസ്റ്റും എഴുത്തുകാരിയും അധ്യാപികയും ആയ പി. ഗീതയുടെ വാക്കുകൾ പൂർണ ശ്രദ്ധയോടെ സദസ്സ് കേട്ടിരുന്നു.

തികച്ചും സാർഥകമായിരുന്നു.. ഒന്നാം സെഷൻ..
                                             

ലീലേടച്ഛൻ - അക്കിത്തം.

                       
എൻറെ കൂടെ തൃശൂർ സെൻറ് മേരീസ് കോളേജിൽ പഠിച്ചിരുന്ന ലീലയുടെ അച്ഛനാണ് മഹാകവി അക്കിത്തം. ഇരുപതാം നൂറ്റാണ്ടിൻറെ ഇതിഹാസം ഞാൻ മുഴുവനും വായിക്കുന്നത് ഏഴാം ക്ളാസിൽ പഠിക്കുമ്പോഴാണ്. അയ്യന്തോളിലെ അപ്പൻ തമ്പുരാൻ സ്മാരകത്തിൽ ലീലയുടെ ചേച്ചി ജോലി ചെയ്തിരുന്നു. ലീലക്കൊപ്പം ഞാൻ ആ ചേച്ചിയുടെ വീട്ടിലും പോയി സമയം ചെലവാക്കുകയും ഭക്ഷണം കഴിക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്.

തൃശൂർ ആകാശവാണിയിൽ ജോലി ചെയ്തിരുന്ന കാലത്ത് ഒരിക്കൽ അക്കിത്തം എന്ന ലീലേടച്ഛൻ എന്നെ വീട്ടിൽ കൊണ്ടു വിട്ടിട്ടുണ്ട്.. ജീപ്പിൽ ഇരുത്തി..

എൻറെ അമ്മയുടെ ചേച്ചി മീനാൾ ദില്ലിയിലാരുന്നു താമസം. അവരുടെ ഭർത്താവായിരുന്ന എൻ. കൃഷ്ണൻ എന്ന പെരിയപ്പാവിൻറെ അടുത്ത സുഹൃത്തായിരുന്നു വളരെക്കാലം, ലീലേടെ അച്ഛൻ. പെരിയപ്പാ ഒടുവിൽ തിരുവനന്തപുരത്ത് വന്നപ്പോഴും അക്കിത്തത്തെ കാണാനാഗ്രഹിച്ചിരുന്നു.

അക്കിത്തത്തെപ്പറ്റി എഴുതി വരുന്നതെല്ലാം ഞാൻ വായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മിക്കവാറും രചനകളും എനിക്ക് പരിചിതമാണ്. എന്നെ സംബന്ധിച്ച് അവയെല്ലാം എഴുതിയത് ലീലേടെ അച്ഛനല്ലേ...

ഇത്തവണ ജ്ഞാനപീഠം ജേതാവ് ലീലേടച്ഛനായ അക്കിത്തമായിരിക്കുമെന്ന് ഞാൻ കരുതീരുന്നു..

എന്താ ല്ലേ.

ലീലേടച്ഛന് അഭിനന്ദനങ്ങൾ... ആശംസകൾ..

ലീല പോലും എന്നെ ഓർക്കണുണ്ടാവില്ല.. പിന്നെ, ലീലേടെ അച്ഛൻ ഓർക്കാൻ ഒരു വഴീമില്ല..

മധുരപ്പുഞ്ചിരിയോടെ ഒരു വിടവാങ്ങൽ

അമ്മ നാല്പതു വർഷത്തെ ജോലിക്കു ശേഷം തൃശൂർ ഹെഡ് പോസ്റ്റ്‌ ഓഫീസിൽ നിന്നും വിരമിക്കുമ്പോൾ...
മധുരപ്പുഞ്ചിരിയോടെ ഒരു വിടവാങ്ങൽ...
                                                   

Saturday, November 30, 2019

അമ്മച്ചിന്തുകൾ 85

                  

അമ്മയുടെ മരണവുമായി ബന്ധപ്പെട്ടുള്ള ആചാരങ്ങൾ... കുറെ പൂജകള്‍, പ്രാര്‍ഥനകള്‍, വിളക്കു വെയ്ക്കല്‍, രണ്ടു നേരവും കുളി... മന്ത്രങ്ങള്‍ ഉരുവിടല്‍ അങ്ങനെയങ്ങനെ..
അസ്ഥി ഒഴുക്കുവാന്‍ ചേലാമറ്റത്ത് പോയപ്പോള്‍ കാക്കയ്ക്കു നല്‍കാനുള്ള പിണ്ഡവുമുണ്ടായിരുന്നു.
പരിസ്ഥിതീമലിനീകരണഭീഷണിയുള്ളതുകൊണ്ട് എവിടെ ഒഴുക്കാം എവിടെ പാടില്ല എന്നൊക്കെ കര്‍ശനനിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നു. അത് നല്ലൊരു കാര്യമായിത്തന്നെയാണ് എനിക്ക് തോന്നിയത്. എല്ലായിടത്തും ചപ്പും ചവറും നിറഞ്ഞ് വൃത്തികേടാവുന്നത് ഒട്ടും നല്ല കാര്യമല്ല തന്നെ.

പിണ്ഡമായ അരിയും എള്ളും ഭക്ഷിക്കാന്‍ ഏറ്റവും അര്‍ഹരായവര്‍ കാക്കബ്രാഹ്മണരാണ്. ബലിയിടുന്ന സ്ഥലങ്ങളിലെല്ലാം ഇവര്‍ക്ക് ഭയങ്കര ഡംഭുമാണ്. ആടുകളേയും പശുവിനേയും ഒക്കെ മനുഷ്യര്‍ ഓടിച്ചു കളയുകയും കാക്കബ്രാഹ്മണരെ കൈ തട്ടി വിളിച്ചു ആദരിച്ച് പിണ്ഡം എടുക്കാന്‍ അപേക്ഷിക്കുകയും ചെയ്യും.

പശുവും ആടുമൊക്കെ വിശന്നു വലഞ്ഞു നടക്കുകയാണവിടെ.നല്ല ശാപ്പാട് കഴിച്ച് കാക്കകള്‍ പശുവിന്‍റെ പുറത്തും ആടിന്‍റെ പുറത്തും ഒക്കെ കയറിയിരുന്നു ഫുള്‍ ഗമയില്‍ സഞ്ചരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

അമ്മയുടെ പിണ്ഡം എന്തായാലും വിശന്നു വലഞ്ഞ ഒരു പശു തന്നെ കഴിച്ചു. എന്നിട്ട് അത് ഞങ്ങളെ കൃതജ്ഞതയോടെ നോക്കി. ഞങ്ങള്‍ അതിനെ അടിച്ചോടിക്കാനൊന്നും പോയില്ല.

അമ്മ പറയുമായിരുന്നു... 'പശിയെടുക്കറവാളുക്ക് ശാപ്പാട് പോടണം.'

ഞങ്ങള്‍ അമ്മയുടെ വാക്ക് അപ്പോഴും പാലിച്ചു.

അങ്ങനെ എല്ലാം തീര്‍ത്ത് ആഹാരവും നല്‍കി ഞങ്ങള്‍ അമ്മയുടെ ഗ്രേഖ്യ ക്രിയാകര്‍മ്മാദികള്‍ അവസാനിപ്പിച്ചു. ഇനി എല്ലാവരും സ്വന്തം ജീവിതത്തിന്‍റെ അലകടലില്‍ തോണികള്‍ തുഴയണം.... അതെവിടെയായാലും എത്ര ക്ലിഷ്ടമായാലും.. ആരുണ്ടെങ്കിലും ഇല്ലെങ്കിലും ..

ഞങ്ങള്‍ക്ക് വേണ്ടി അളവില്ലാത്ത മര്‍ദ്ദനങ്ങള്‍ സഹിച്ച, അപമാനവും നിന്ദയും മാത്രം എന്നും കുടിച്ച, വേദനകളില്‍ പുളഞ്ഞ, കണ്ണില്‍ നിന്നും തീത്തുള്ളികള്‍ ഒഴുക്കിയ, ധനനഷ്ടങ്ങളേയും മാനനഷ്ടങ്ങളേയും ഉള്‍ക്കരുത്തോടെ നേരിട്ട അമ്മയ്ക്ക് മുന്നില്‍ , ഒരു മര്‍ദ്ദനത്തിലും തകര്‍ച്ചയിലും നഷ്ടത്തിലും തലകുനിയ്ക്കാത്ത മക്കളായി ഞങ്ങള്‍ക്ക് നിലനിന്നേ തീരു..

ഞങ്ങള്‍ക്ക് അമ്മയോടുള്ള കടവും കടമയും അങ്ങനെ മാത്രമേ വീട്ടാനായി പരിശ്രമിക്കാന്‍ പറ്റൂ. അതുകൊണ്ടാണ് പതിമൂന്നാം നാൾ കുറെ അനാഥരായ അമ്മമാര്‍ക്ക് അന്നദാനം ചെയ്യാമെന്ന് ഞങ്ങള്‍ തീരുമാനിച്ചതും .

പലവട്ടം കണ്ണുകള്‍ നിറഞ്ഞെങ്കിലും ഞങ്ങള്‍ കണ്ണീരിനെ ബലമായി അകത്തേക്ക് വലിച്ചു, ഗദ്ഗദം തൊണ്ടക്കുഴിയില്‍ സമ്മര്‍ദ്ദമുണ്ടാക്കിയെങ്കിലും ഞങ്ങള്‍ ഗദ്ഗദത്തെ അതിജീവിച്ചു. ആ അമ്മമാരോടൊപ്പമിരുന്ന് ആഹാരം കഴിച്ചു.... അമ്മമാർ നോൺവെജ് ആഹാരമാണ് താല്പര്യപ്പെട്ടതെന്ന് പിന്നീടാണ് ഞങ്ങൾ അറിഞ്ഞത്. ഭാഗ്യ യുടെ ഒപ്പം പഠിച്ച ഒരു കന്യാസ്ത്രീ യായിരുന്നു ആ അമ്മമാരുടെ സംരക്ഷണം ഏറ്റെടുത്തിരുന്നത്.

ആ അമ്മമാരൊക്കെ യൂറിന്‍ ട്യൂബ് ശരീരത്തില്‍ ഘടിപ്പിച്ചിരുന്നു. അമ്മയുടെ വാക്കിംഗ് സ്റ്റിക് പിടിച്ച് സുഖമായി നടക്കാനാവുന്നുവെന്ന് പറഞ്ഞ ഒരമ്മ അനിയത്തിമാരുടേ ശിരസ്സില്‍ കൈ വെച്ചനുഗ്രഹിച്ചു.. എല്ലാം നന്നാവും.. എല്ലാം ശരിയാവും എന്ന് പറഞ്ഞു.

ഒരമ്മ ഒന്നെടുത്ത് ഒക്കത്ത് വെയ്ക്കാമോ എന്ന് ചോദിച്ചു. ഞങ്ങള്‍ക്ക് അത് സാധിച്ചില്ല.അവരുടെ ശരീരം വല്ലാതെ കുഴഞ്ഞു പോയിരുന്നു. പിന്നൊരമ്മ ഭക്ഷണത്തിനു താങ്ക്യൂ എന്ന് പറഞ്ഞു. അതീവ സുന്ദരിയായ ഒരു അമ്മയുണ്ടായിരുന്നു, പക്ഷെ, അവര്‍ക്ക് സംസാരിക്കാന്‍ കഴിവില്ല. തലച്ചോറിലെ രക്തസ്രാവം അവരെ തീര്‍ത്തും മൌനിയാക്കിയിരിക്കുന്നു.

ചിംബ്ളുവിനെ എല്ലാ അമ്മമാരും പ്രത്യേകം അനുഗ്രഹിച്ചു..

ഞങ്ങളുടെ അമ്മ എവിടെയെങ്കിലും ഇരുന്നു അതൊക്കെ അറിയുന്നുണ്ടാവും..

അത്തരമൊരു പ്രതീക്ഷയില്‍ ശുഭവിശ്വാസത്തില്‍ ഞങ്ങള്‍ മടങ്ങി..

അമ്മ ഭാഗ്യയുടെ ചുമലിലായിരുന്നു. അവളുടെ ഏറ്റവും വലിയ ഉത്തരവാദിത്തമായിരുന്നു. എനിക്കോ റാണിക്കോ കഴിയാത്ത രീതിയിൽ ഏറ്റവുമധികം ഭംഗിയായി അവൾ ആ ചുമതല നിർവഹിക്കുകയും ചെയ്തു.

അമ്മ പോയപ്പോൾ അവളും ചിംബ്ളു വും ഒറ്റക്കായി.. പ്രതീക്ഷിച്ചിരുന്നതാണെങ്കിലും അമ്മയുടെ ആശകൾ സാധിക്കാനായില്ല എന്ന സങ്കടം ഞങ്ങൾക്ക് എല്ലാവർക്കും ഉണ്ടായിരുന്നു.

ഭാഗ്യ ഡ്രൈവിംഗ് പഠിച്ച് കാറു വാങ്ങിയെങ്കിലും അമ്മയെ കാറിലിരുത്തി എങ്ങും കൊണ്ടു പോവാൻ അവൾക്ക് കഴിഞ്ഞില്ല. അത് എന്നും രാവിലെ ഓഫീസിൽ പോവാനിറങ്ങുമ്പോൾ, കാറ് ഓടിക്കുമ്പോൾ അവളിൽ സങ്കടമായി നിറഞ്ഞു വരുമായിരുന്നു. 'ഞാൻ നമ്മുടെ അമ്മയെ ഇത്തിരീം കൂടി നോക്കേണ്ടതായിരുന്നു' എന്ന് ഇപ്പോഴും സങ്കടപ്പെടുന്ന മകളാണവൾ.

ഒരു വ്രതം പോലേ മാസത്തിൽ രണ്ടു ദിവസം അച്ഛൻ വീട്ടിൽ ചെലവിടണമെന്ന കോടതി വിധി പാലിച്ചിരുന്നു ചിംബ്ളു. അവളുടെ അമ്മക്ക് ഇനി ആ വീട്ടിൽ നിന്നും പ്രയാസമൊന്നും തന്നെ നേരിടേണ്ടി വരരുതെന്ന് ചിംബ്ളുവിന് നിർബന്ധമായിരുന്നു. ഞങ്ങളുടെ അമ്മ ബോധരഹിതയായപ്പോൾ ചിംബ്ളു ആ യാത്ര അവസാനിപ്പിച്ചു. അവളുടെ അഭാവത്തിൽ അമ്മൂമ്മ മരിച്ചെങ്കിലോ എന്ന ആധിയായിരുന്നു കാരണം.

ചിംബ്ളു അതീവ ജനാധിപത്യബോധമുള്ള ഒരു പെൺകുട്ടിയാണ്. അച്ഛൻ വീട്ടിൽ അസുഖമോ മരണമോ അങ്ങനെ എന്തു സങ്കടമുണ്ടായാലും അവൾ പോകും. സന്തോഷങ്ങളിൽ പോയില്ലെങ്കിലും.. എൻറെ ജീവിത നൊമ്പരങ്ങൾ ആറുവയസ്സിൽ മനസ്സിലാക്കിയ കുഞ്ഞാണല്ലോ അവൾ. ആരുടേയും വേദനകൾ അറിയാനും മനസ്സിലാക്കാനും പ്രത്യേക പരിശീലനം ആവശ്യമില്ലാത്തവൾ.

റാണി ദൂരെ ആയിരുന്നതുകൊണ്ട് അവളുടെ കാറുകളോ ഉദ്യോഗ പ്രൗഢിയോ താമസ സൗകര്യങ്ങളോ ഒന്നും അമ്മക്ക് കാണാനായില്ല. അമ്മ ആശിച്ചത്രയും റാണിയുടെ മകനെയും കൊഞ്ചിക്കാനായില്ല. അമ്മ കടന്നു പോകുമ്പോൾ റാണി അതീവ ദൈന്യത്തിലായിരുന്നു. അമ്മ അതറിഞ്ഞിരുന്നു എങ്കിലും ഞങ്ങൾ സമ്മതിക്കാത്ത കാര്യം അമ്മ കുത്തിക്കിഴിച്ച് ചോദിച്ചിരുന്നില്ല. വിരൽത്തുമ്പാൽ പോലും തൻറെ കുലീനത വിട്ടുകളയുവാൻ അമ്മക്ക് താല്പര്യമുണ്ടായിരുന്നില്ല.

റാണി ഇക്കഴിഞ്ഞ നാലുവർഷമാണ് പൊരുതിയത്. അവൾ പരാജയങ്ങളും നിന്ദയും അപമാനവും എല്ലാത്തരം നഷ്ടങ്ങളും മാലകൾ പോലെ ഏറ്റുവാങ്ങി. ചെരുപ്പ് മാലയുമിട്ട് ചീമുട്ടയേറും സഹിച്ച് ഏകാകിനിയായി ജീവിച്ചു. ജില്ലാ കോടതിയും ഹൈക്കോടതിയും പെണ്ണുങ്ങളോട് സാധാരണ പറയുന്ന എല്ലാ തമാശകളും അവളോടും പറഞ്ഞു. വക്കീലുമാർ പണം കൊള്ളയടിച്ചു. ആ പൊരുതലിനിടയിൽ അവളെ ജോലിയിൽ നിന്ന് പിരിച്ചു വിട്ട് കമ്പനി യും കൂറു തെളിയിച്ചു...

അമ്മയുടേയും അമ്മീമ്മയുടേയും മകളായതുകൊണ്ടാണ് അപ്പോഴും പിടിച്ചു നില്ക്കാൻ അവൾക്ക് കഴിഞ്ഞത്. സെക്കൻഡുകൾ എണ്ണിയെണ്ണിക്കുറച്ചുകൊണ്ട് ആറുമാസക്കാലം തൻറെ വിശാലവും വൈവിധ്യമാർന്നതുമായ ഇലക്ട്രിക്കൽ എൻജിനീയറിങ് വൈദഗ്ദ്ധ്യവുമായി ഇന്ത്യ മുഴുവനും അവൾ ജോലി അന്വേഷിച്ചു.

അങ്ങനെ എല്ലാ സമരങ്ങൾക്കും ഒടുവിൽ നഷ്ടങ്ങളെല്ലാം അവൾക്കു ലാഭമായിത്തീർന്നു. നൊന്തു പ്രസവിച്ച മകൻ അവളുടേതു മാത്രമായി ആ അമ്മമടിയിൽ അഭയം തേടി....പശ്ചാത്താപത്തിൻറെ കണ്ണുനീരിൽ അവൻ അപ്പോൾ ജനിച്ച ശിശുവായി , തികച്ചഘ.നിർമ്മലനായി. മറ്റൊരു കമ്പനിയിലെ വി പി ആയി നഷ്ടപ്പെട്ട ജോലി അവളെ മുംബൈയിൽ കാത്തിരുന്നു. അവളെ പാഠം പഠിപ്പിച്ച് തോല്പിച്ചവർ ഇപ്പോൾ പൂർണ മൗനത്തെ വരിച്ചിരിക്കുന്നു.

റാണിയുടെ ജീവിതസമരം ഞങ്ങളെ ഇന്നത്തെ ഇന്ത്യയുടെ സ്ത്രീപ്പദവിയെന്തെന്ന് ശരിക്കും പഠിപ്പിച്ചു തന്നു. സ്ത്രീ അനുകൂല നിയമങ്ങൾ എപ്രകാരമെല്ലാം
വളച്ചൊടിച്ചു വികൃമാക്കി പെണ്ണിന് നീതി നിഷേധിക്കാൻ കഴിയുമെന്ന് ഞങ്ങൾ സമരത്തിൻറെ ഓരോ പടവിലും മനസ്സിലാക്കി. സാമ്പത്തിക ശേഷിയുള്ള പെണ്ണിനെ അടിച്ചൊതുക്കാനും എല്ലാവരും മൽസരിക്കുമെന്ന് ഞങ്ങൾക്കു തീർച്ചയായി. ഏകലിംഗമേധാവിത്ത സമൂഹം അതിനെന്തെല്ലാം സഹായം ചെയ്യുമെന്നും ഞങ്ങൾ ആദ്യം കണ്ട് പിന്നെ കൊണ്ട് അറിഞ്ഞു.

ഏകലിംഗമേധാവിത്തസമൂഹം സ്വന്തം ലിംഗത്തിൽ പെട്ടവരേയും അപമാനിക്കും നിന്ദിക്കും പരിഹസിക്കും. അത് കണ്ണൻ ഏറ്റുവാങ്ങിയ ദുരിതമാണ്. ഞങ്ങൾ ക്കൊപ്പം നിന്നതുകൊണ്ടു മാത്രം ഭ്രാന്തനെന്നും കണ്ണൻ അറിയപ്പെട്ടു. അങ്ങനെ വിളിച്ചവരെ ആദരിക്കുന്ന സ്നേഹിക്കുന്ന സ്ത്രീകളും കണ്ണൻറെ ജീവിതത്തിൽ ഉണ്ട്. എന്നാൽ അവരോട് കണ്ണൻ കലഹിക്കുന്നതേയില്ല. കാരണം അവരുടെ സമൂഹബോധ്യങ്ങൾ അങ്ങനെയാണ്.

റാണിയുടെ മകനും ഒരുപാടു ദുരിതം സഹിച്ചു. അമ്മയെ മനസ്സിലാക്കാൻ അവൻ വൈകി. സ്നിഗ്ദ്ധമായ സ്നേഹത്തിന്റെ രുചി അവനു നിഷേധിക്കപ്പെട്ടു. അവൻ കാപട്യത്തിൻറെ ചതുരംഗപ്പലകയിൽ കള്ളങ്ങൾക്ക് വേണ്ടി നിരത്തപ്പെട്ട കരു മാത്രമായി തരം താഴ്ന്നു.

തികഞ്ഞ ബ്രാഹ്മണസ്ത്രീയായിരുന്ന അമ്മീമ്മയുടെ ചിത കത്തിച്ചത് ഈഴവ ജാതിക്കാരനായതുകൊണ്ട് ഒരപകടവും ഉണ്ടായില്ല. അമ്മയുടെ മരണാനന്തരകർമ്മങ്ങൾ ചെയ്തത് ഈഴവരായ പുരോഹിതരായിരുന്നു. വിശ്വകർമ്മജനെ വിവാഹം കഴിച്ചപ്പോൾ അമ്മയും വിശ്വകർമ്മജയായി എന്നാണ് അവരെ അയച്ച ബ്രാഹ്മണപുരോഹിതൻ ന്യായം പറഞ്ഞത്. ഞാൻ ചിത കത്തിച്ചതുകൊണ്ട് ഉടനെ വിധവയാകുമെന്നും ബ്രാഹ്മണ പുരോഹിതൻ പിന്നീട് ഭീഷണിപ്പെടുത്തി.
ബ്രാഹ്മണ സ്ത്രീകൾ ചുടലയിൽ പോലും പോവില്ലല്ലോ.. ഞാൻ.. എനിക്ക് എന്ത് ബ്രാഹ്മണ്യം? എന്ത് വിശ്വകർമത?എന്ത് ക്രൈസ്തവത ? എന്ത് നായരത?

അങ്ങനെ നോക്കുമ്പോൾ ബ്രാഹ്മണ സ്ത്രീയെ പ്രേമിച്ച്, മഠത്തിൽ നിന്ന് ഇറക്കിക്കൊണ്ടുവന്ന് വിവാഹം കഴിച്ച വിപ്ളവകാരിയായി അറിയപ്പെട്ട വിശ്വകർമ്മജനായ അച്ഛനാണ് കലർപ്പില്ലാത്ത വിശ്വകർമ്മജരായ മരുമക്കളാൽ ചിതയിൽ വെക്കപ്പെട്ടത്...

എൻറെ മകളുടെ വിവാഹത്തിനും ജാതിയും മതവും ആചാരവിശ്വാസങ്ങളും ഉണ്ടായില്ല. അമ്മ അതിനെക്കുറിച്ച് സംസാരിച്ചതേ ഇല്ല. റാണിയും ഭാഗ്യയും സംസാരിച്ചില്ല. കണ്ണന് അൽഭുതം തോന്നിയ കാര്യമായിരുന്നു അത്.

അമ്മക്ക് കുഞ്ഞുങ്ങൾ രണ്ടു പേരും സന്തോഷത്തോടെ ജീവിക്കണമെന്ന ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ.

ചൂഷണം ചെയ്യപ്പെടുന്നത് മിടുക്കു കുറയുമ്പോഴാവാം. എന്നാൽ ചൂഷണം ചെയ്യുന്നത് അതിസാമർഥ്യം കൊണ്ടാണെന്നാണ് അമ്മീമ്മ പറഞ്ഞു തന്നിട്ടുള്ളത്. അതിസാമർഥ്യം പാടില്ലെന്നും പറഞ്ഞിരുന്നു.

തോറ്റവരെന്നും ഏകാകികളായിരിക്കും. എക്കാലത്തും തോറ്റവർക്ക് ഒപ്പം നില്ക്കണമെന്ന് അമ്മീമ്മ പറയുമായിരുന്നു.

ഞങ്ങൾക്ക് മക്കളെ തരില്ലെന്ന ഭീഷണിയാണ് പൊതുവായി നേരിടേണ്ടി വന്ന ഒരു മഹാദുരന്തം. കുറേക്കാലം അതു നടപ്പിലാക്കാനും ഭീഷണിപ്പെടുത്തിയവർക്കെല്ലാം സാധിക്കുകയും ചെയ്തു. എന്നാൽ മക്കൾ പൂർണമായും ഞങ്ങളെ മനസ്സിലാക്കി ഒപ്പം നില്ക്കുക എന്ന അനുഭവവും ഞങ്ങൾക്കായി കാത്തുവെയ്ക്കപ്പെട്ടിരുന്നു. ആ നിലയിൽ ഏറ്റവും വലിയ ആഗ്രഹം സാധിച്ചു കിട്ടിയവരെന്ന നിലയിൽ ഈ പ്രപഞ്ചത്തിലെ മഹത്തായ സമ്മാനിതർ ഞങ്ങൾ തന്നെയാണ്.

1920 കൾ മുതൽ നൂറു വർഷക്കാലത്തുടർച്ചയിൽ ജീവിച്ച ആറേഴു പെണ്ണുങ്ങളുടെ ജീവിതമാണ് ഞാൻ എഴുതാൻ ശ്രമിച്ചത്. അക്ഷരാഭ്യാസം മുതൽ മുലപ്പാലിനു വരെ വിവേചനം അനുഭവിച്ച കുറച്ചു പെണ്ണുങ്ങൾ..

എല്ലാത്തരം വിവേചനങ്ങളേയും ഞാൻ അല്ല ഞങ്ങൾ എന്നും എതിർക്കുന്നു. എതിർക്കുകയും ചെയ്യും...

സ്നേഹം ... സ്നേഹം മാത്രം...

അമ്മച്ചിന്തുകൾ അവസാനിച്ചു.

Thursday, November 28, 2019

അമ്മച്ചിന്തുകൾ 84

          https://www.facebook.com/echmu.kutty/posts/135154194835842928/11/19 
അമ്മ മരിച്ചു പോയതിനു ശേഷം വളരെയേറെ ദിവസങ്ങൾ ചിംബ്ളു ഉറങ്ങിയില്ല. ആഹാരം കഴിച്ചില്ല. ഞങ്ങള്‍ മൂന്നമ്മമ്മാര്‍ കൂടെ ഉണ്ടായിരുന്നിട്ടും ചിംബ്ലുവിന്‍റെ മനസ്സിലെ ആ തീ കെട്ടില്ല.

അമ്മ മരിച്ചുപോയ നിമിഷം ദിനേശ് എന്ന സുഹൃത്ത് കൃത്യമായി എന്നെ വിളിച്ചു. ഇന്ദ്രപ്രസ്ഥത്തിലിരുന്ന് എങ്ങനെ അത്ര വേഗം ആ വിവരം അറിഞ്ഞു എന്ന് എനിക്ക് മനസ്സിലായില്ല. അത്ര കൃത്യമായിരുന്നു ആ ഫോണ്‍. ഞാന്‍ ഉറക്കെ ഏങ്ങലടിച്ചു കരഞ്ഞു.

'എനിക്കാരുമില്ലാതായി ' എന്ന് പുലമ്പി. 'ഞാനിനി എന്തിനു ജീവിക്കണ'മെന്ന് ചോദിച്ചു. 'അമ്മയ്ക്കൊപ്പം മരിക്കാനാണ് എന്‍റെ മോഹം' എന്ന് പറഞ്ഞു. എല്ലാം മൂളിക്കേട്ടിട്ട്, 'കരയരുതെ'ന്ന് പറഞ്ഞിട്ട്, 'അമ്മ പോയപ്പോള്‍ നിനക്കാരുമില്ലാതായെങ്കില്‍ നീ പോകുമ്പോള്‍ എനിക്ക് '… എന്ന് നിറുത്തി. . അപ്പോള്‍ സങ്കടം കൊണ്ട് മന്ദീഭവിച്ച എന്‍റെ തലയില്‍ ഒരു തിരിവെട്ടം വീണു.

കണ്ണൻ വന്നപ്പോൾ രാത്രി വൈകിയിരുന്നു. അമ്മയെ ഫ്രീസറിൽ കിടത്തി ഞങ്ങൾ മിനുമിനാ നോക്കിയിരിക്കുമ്പോഴാണ് കണ്ണൻ വന്നത്. അമ്മ പോയി എന്ന് ഞാൻ പൊടിഞ്ഞു തകർന്നു. കണ്ണൻ എന്നേയും ചിംബ്ളുവിനേയും ഏറ്റവും ആർദ്രമായി കെട്ടിപ്പിടിച്ചു ..ഒട്ടു നേരം മൗനമായി നിന്നു.

ഞങ്ങള്‍ക്ക് ബന്ധുക്കള്‍ ആരും ഇല്ലായിരുന്നുവല്ലോ. അതുകൊണ്ട് അധികമാരും വരാനുണ്ടായിരുന്നില്ല. ഫ്ളാറ്റിലെ അയല്പക്കക്കാർ മാത്രം വന്നു.

അമ്മയുടെ സഹപ്രവർത്തകർ ആരും ഒരിക്കലും വന്നില്ല. എൻറെ മോൾക്കും വരാൻ കഴിഞ്ഞില്ല. അവൾ ഒരു ട്രെയിനിംഗിലായിരുന്നു. മൈസൂരിൽ, ട്രെയിനിംഗ് സെൻററിനടുത്തുള്ള ഒരു ക്ഷേത്രത്തിൽ കയറി കരഞ്ഞുകൊണ്ടിരുന്നുവെന്ന് മോൾ പറഞ്ഞു.

ചിംബ്ളുവിൻറെ സഹപാഠികൾ പോയി നാളത്തെ ശവദാഹത്തിനാവശ്യമായ പൂജാസാമഗ്രികൾ ശേഖരിച്ചെത്തിച്ചു. കുട്ടികൾ കട്ടൻ കാപ്പി കൊണ്ടു തന്ന് രാത്രി മുഴുവനും ഞങ്ങൾക്ക് കൂട്ടിരുന്നു.

ആ രാത്രി ആരും ഉറങ്ങിയില്ല.

അച്ഛനും അമ്മീമ്മയും മരിച്ചപ്പോൾ ഞാനും കണ്ണനും അടുത്തില്ലായിരുന്നല്ലോ. അമ്മ മരിക്കുമ്പോൾ ഞങ്ങൾ ഉണ്ടായിരുന്നു. എന്തായാലും കണ്ണന്‍റെ അമ്മയും പെങ്ങളും അവളുടെ മകളും രാവിലെ വന്നു ചേര്‍ന്നു. 'നിങ്ങള്‍ക്ക് ഒരു ആണ്‍ തരിയില്ലേ കര്‍മ്മം ചെയ്യാന്‍? ഒന്നു ചോദിക്കട്ടെ, ഈ ഫ്ലാറ്റ് ആരുടേതാണ് ? 'അമ്മ പോട്ടെ... അമ്മ കടന്നു പോട്ടെ' എന്ന് വന്നവരെല്ലാവരും സമാധാനിപ്പിക്കാൻ തുനിഞ്ഞു. രോഗിണിയായ പ്രായമായ അമ്മ കടന്നു പോവുക തന്നെ വേണമല്ലോ. ഫ്ളാറ്റിൻറെ ഉടമസ്ഥതയും ആരുടേതാണെന്ന് അറിയണം. ഞങ്ങൾക്ക് ആൺതരി ഇല്ലെന്ന് ഉറപ്പിച്ച് പറയണം...

മനുഷ്യർ എപ്പോഴും അങ്ങനെയാണ്.

ഞങ്ങളുടെ ജീവിതത്തില്‍ കടന്നുവന്ന പുരുഷന്മാര്‍ക്കും ഞങ്ങളിലൂടെ ഇറങ്ങി വന്ന പുരുഷസന്താനത്തിനും ഞങ്ങളല്ലാതെ വേറെയും അവകാശികളും അധികാരപ്പെട്ടവരും ഉണ്ട്. എന്‍റെ മോനെക്കൊണ്ട് കര്‍മ്മം ചെയ്യിക്കരുതെന്ന് അവര്‍ ശഠിക്കുന്നത് ആണ്‍തരിയെ പ്രസവിക്കാത്ത അമ്മയോടുള്ള വെല്ലുവിളി പോലെയായിരുന്നു. അധികാരപ്രകടനമായിരുന്നു. മോക്ഷം കിട്ടില്ലെന്ന ഭീഷണിപ്പെടുത്തലായിരുന്നു.

അവരൊക്കെ ആദ്യമേ തന്നെ അങ്ങനെ പറഞ്ഞുവെന്നേയുള്ളൂ. ഞങ്ങള്‍ ആരോടും അക്കാര്യം അഭ്യര്‍ഥിച്ചില്ല. ഞങ്ങളുടെ അമ്മയുടെ ശേഷക്രിയ ചെയ്യാന്‍ ഞങ്ങള്‍ മൂന്നുപേരെക്കാള്‍ യോഗ്യതയുള്ളവര്‍ വേറെ ആരാണ്?

അതുകൊണ്ട് മൂത്ത മകളായ ഞാന്‍ തന്നെയാണ് എല്ലാം ചെയ്തത്. ഔഭപമന്യഭഗോത്രമെന്ന അമ്മയുടെ ഗോത്രത്തെ ശിവഗോത്രമെന്നും രാജലക്ഷ്മിയെന്ന അമ്മയുടെ പേരിനെ വിജയലക്ഷ്മിയെന്നും ഥീപം, സായൂജ്ജ്യം എന്നുമൊക്കെ അതിഭയങ്കരമായി മലയാളം പറഞ്ഞ പുരോഹിതനോട് എനിക്ക് പലപ്പോഴും ദേഷ്യം തോന്നി. കണ്ണീരൊതുക്കിയൊതുക്കി എന്‍റെ കണ്ണു മാത്രമല്ല മുഖം കൂടി പൊട്ടിത്തെറിയ്ക്കാന്‍ പോവുന്നതു പോലെ ആയിത്തീര്‍ന്നു.

അമ്മയെ ചുമക്കുകയും ശ്മശാനത്തിലേക്ക് കൊണ്ടുപോവാന്‍ ആംബുലന്‍സില്‍ കയറ്റുകയും ചെയ്യുമ്പോള്‍ ഫ്ലാറ്റിലെ കെയര്‍ടേക്കര്‍മാരും സെക്യൂരിറ്റി ജീവനക്കാരും ഞങ്ങള്‍ക്കൊപ്പം വന്നിരുന്നു.

കണ്ണനും സുഹൃത്തുക്കളായ ഷിബുവും സാജനും ദേവനും ജയ് ഗോപാലും രവിപുരം ശ്മശാനത്തിലേക്കും അനുഗമിച്ചു. പക്ഷെ, ആരുണ്ടായാലും നമ്മള്‍ അമ്മയില്ലാത്തവരാകുന്നതിന്‍റെ സങ്കടം ഹൃദയം പിളര്‍ത്തുന്നതായിത്തീര്‍ന്നുവെന്നു മാത്രം .

അമ്മയെ അതികഠിനമായി വേദനിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്ത, ആ ആൾ അവസാനനിമിഷം വന്ന് സ്റ്റ്രെച്ചര്‍ പിടിക്കുകയും കാലു തൊട്ടു തൊഴുകയുമുണ്ടായി. കണ്ണീരുപ്പിട്ട ചില രക്തവൃത്തങ്ങള്‍ പൂര്‍ത്തിയാകുന്നത് അങ്ങനെയായിരിക്കുമെന്ന് ഞങ്ങള്‍ മക്കള്‍ തിരിച്ചറിഞ്ഞു.

ആംബുലൻസിൽ നിന്ന് ഇറക്കി ശ്മശാനത്തിലെ വെറും തറയില്‍ അമ്മയെ കിടത്തുമ്പോള്‍ എന്‍റെ നിയന്ത്രണമെല്ലാം തകര്‍ന്നു. അമ്മയുടെ തലഭാഗത്ത് ഒരു നിലവിളക്ക് തെളിയിക്കപ്പെട്ടു. ഞാന്‍ അപ്പോൾ ഉച്ചത്തിൽ ഏങ്ങലടിച്ചു കരഞ്ഞുപോയി. അനിയത്തിമാരെ ഒന്നു നോക്കാന്‍ പോലും എനിക്ക് ത്രാണിയുണ്ടായിരുന്നില്ല.

ഞാനാണ് ചിതയെരിയിക്കുന്നതെന്ന് അറിയിച്ചപ്പോൾ ബ്രാഹ്മണസ്ത്രീകളെ അങ്ങനെ ദഹിപ്പിക്കില്ലല്ലോ എന്നായി ശ്മശാന ജീവനക്കാർ. ഞങ്ങളുടെ അമ്മക്ക് ഞങ്ങളേയുള്ളൂ.. വേറെ ആരുമില്ല എന്ന്‌ ഭാഗ്യ അവരോടു പറഞ്ഞു.

അവർ ഒരു തടസ്സവും പിന്നെ പ്രകടിപ്പിച്ചില്ല.

ഒട്ടും വൈകാതെ,
ചിരട്ടപ്പുറത്ത്, ചകിരിപ്പുറത്തേയ്ക്ക് അമ്മയുടെ തണുത്ത, അതീവമൃദുലമായ ദേഹത്തെ മാറ്റിക്കിടത്തി. പലരും എരിഞ്ഞു തീര്‍ന്ന ആ മുറി കറുത്ത് കരിപിടിച്ച് യമദേവന്‍റെ വാതില്‍മാടമായി പ്രത്യക്ഷപ്പെട്ടു. ഒരു ചുവന്ന പട്ടുകൊണ്ട് അമ്മയുടെ മുഖം മൂടുവാന്‍ എന്നോട് പറഞ്ഞു. എനിക്കത് ഹൃദയഭേദകമായി തോന്നി... പിന്നെ തെരുതെരെ എന്ന് വിറകടുക്കുകയും ആ കൂമ്പാരത്തില്‍ അമ്മയെ കാണാതാക്കുകയും ചെയ്തു. വെണ്ണ തോല്‍ക്കുമുടലുള്ള അമ്മയ്ക്ക് നോവുന്നുണ്ടാവില്ലേ എന്ന് ഓര്‍ത്ത് എന്‍റെ മനസ്സ് തകര്‍ന്നു. വിറകടുക്കി തീര്‍ന്നപ്പോള്‍ ശ്മശാനജീവനക്കാര്‍ എന്നോട് പുറം തിരിഞ്ഞു നില്‍ക്കാനാവശ്യപ്പെട്ടു. പുറകോട്ട് കൈ കെട്ടി വെക്കാന്‍ പറഞ്ഞു. എന്നിട്ട് കൈയില്‍ തീക്കൊള്ളി തന്നു. അത് ചിതയിലേക്ക് വെക്കുകയായിരുന്നു ഞാന്‍ ചെയ്യേണ്ടിയിരുന്നത്. പിന്നെ അഗ്നിദേവന്‍റെ എരിയുന്ന ആര്‍ത്തിയാണ് ഞാന്‍ കണ്ടത്..

അമ്മയെ ചിതയില്‍ വെക്കുകയും കത്തിക്കാനുള്ള കൊള്ളി എടുത്ത് ആ ചിതയ്ക്ക് തീ കൊടുക്കുകയും ചെയ്യുക ഒട്ടും എളുപ്പമായിരുന്നില്ല. എന്നെ എന്തിനായി ദൈവം ഈ ഭൂമിയിലേക്കിറക്കി വിട്ടു എന്ന് ഞാന്‍ ജീവിതത്തില്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. കൊള്ളി വെയ്ക്കേണ്ടുന്ന ആ നിമിഷത്തില്‍ ഞാന്‍ ലക്ഷം തവണ ആ ചോദ്യം എന്‍റെ ഉള്ളിലിട്ടുരുക്കഴിച്ചു. എത്ര ശ്രമിച്ചിട്ടും എനിക്ക് തേങ്ങല്‍ ഒതുക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. തീ കൊടുത്ത് ഇരുമ്പ് ഷട്ടര്‍ വലിച്ചു താഴ്ത്തി ,അമ്മയെ അഗ്നിക്ക് സമര്‍പ്പിച്ചപ്പോള്‍ ഞാനീ മഹാപ്രപഞ്ചത്തില്‍ തികച്ചും തനിച്ചായിപ്പോകുകയായിരുന്നു.

എന്‍റെ കണ്ണുകളില്‍ നിന്ന് രക്തം കണ്ണീരായി ഒഴുകി വീണു. വസുവെന്ന കൂട്ടുകാരിയെ കെട്ടിപ്പിടിച്ച് ഞാന്‍ അത്യുച്ചത്തില്‍ തേങ്ങി. അനിയത്തിമാര്‍ എന്നേക്കാള്‍ ഒതുക്കാന്‍ കഴിവുള്ളവരായിരുന്നു. അവർ കരച്ചിൽ ചവച്ചിറക്കി. എനിക്ക് നിയന്ത്രണമുണ്ടാവാന്‍ പിന്നെയും ഒട്ടു സമയമെടുത്തു.

വസു 'ഞാനിനി അനിയത്തിമാര്‍ക്കു കൂടി അമ്മയാവണം' എന്ന് ആശ്വസിപ്പിക്കുമ്പോള്‍ ജയ്ഗോപാൽ സമീപത്ത് വന്ന് എന്‍റെ കൈപിടിച്ചു. 'കരയരുത്... കരയരുത് 'എന്ന് മന്ത്രിച്ചു. 'നമ്മള്‍ കരച്ചില്‍ ബാന്‍ ചെയ്തിട്ട് എത്ര കൊല്ലമായി' എന്നോര്‍മ്മിപ്പിച്ചു. ആ പതുപതുത്ത കൈകള്‍ക്കുള്ളില്‍, അമ്മയെ അഗ്നിക്കേകിയ എന്‍റെ വലതുകൈ അമര്‍ത്തിപ്പിടിച്ചു. 'എന്‍റെ അമ്മയെ എനിക്ക് നഷ്ടപ്പെട്ടുവല്ലോ' എന്ന് ഞാന്‍ തേങ്ങിയപ്പോള്‍ ജയ്ഗോപാൽ എന്നോട് ചോദിച്ചു. 'നഷ്ടങ്ങള്‍ നിനക്ക് പുതിയതാണോ. എല്ലാത്തരം നഷ്ടങ്ങളുടേയും മഹാറാണിയല്ലേ നീ ' അപ്പോള്‍ കടന്നുപോകുന്ന ജീവിതത്തിന്‍റെ തീക്ഷ്ണതയില്‍ ഒരു നിമിഷം എന്‍റെ കണ്ണുകള്‍ പെയ്യാന്‍ മറന്നു നിന്നു.

സാജനോട് 'എന്‍റെ അമ്മ പോയി' എന്ന് കരഞ്ഞപ്പോള്‍ 'എന്‍റെ അമ്മയും പോയല്ലോ.. നമ്മള്‍ക്ക് രണ്ടാള്‍ക്കും അമ്മയില്ല. ഞാന്‍ കരയുന്നില്ല . പിന്നെ നീയെന്തിനു കരയണം' എന്ന് ആശ്വസിപ്പിച്ചു. 'നമ്മള്‍ക്ക് രണ്ടാള്‍ക്കും അമ്മയുമില്ല, അച്ഛനുമില്ല. അത്രേയുള്ളൂ' എന്നായിരുന്നു സാജന്‍റെ തലോടല്‍.

പിറ്റേന്ന് രാവിലെ റാണിയും കണ്ണനും കൂടി പോയി ഒരു ഇരുമ്പ് കൊടില്‍ കൊണ്ട് അസ്ഥിപെറുക്കുകയും കലശത്തിലാക്കുകയും ചെയ്തു.

കുറച്ചുകൂടി ജോലിയുണ്ടായിരുന്നു... അസ്ഥി നിമജ്ജനം.. തര്‍പ്പണം.. ഹോമം.. ഗ്രേഖ്യം എന്ന് വിളിക്കുന്ന അടിയന്തിരം. അത് പതിമൂന്നാം ദിവസമായിരുന്നു.

അമ്മയുടെ ഒത്തിരി സാധനങ്ങള്‍, വീല്‍ ചെയര്‍, എയര്‍ബെഡ്, ഗ്ലൌസുകള്‍, അണ്ടര്‍പാഡുകള്‍, സുഗന്ധമുള്ള പേപ്പര്‍ തൂവാലകള്‍ , വാക്കിംഗ് സ്റ്റിക് അങ്ങനെ ഒത്തിരി സാധനങ്ങള്‍ കിടപ്പിലായിപ്പോയ അനാഥസ്ത്രീകളുടെ ഒരു ആലയത്തിനു നല്‍കി. അടിയന്തിരത്തിനു വേണ്ട സദ്യയും അവിടെ തന്നെയേ ചെയ്തുള്ളൂ.

ശൂന്യമായ നോട്ടത്തോടെ ഞങ്ങള്‍ മൂന്നു സ്ത്രീകള്‍ ഫ്ലാറ്റില്‍ കുത്തിയിരുന്നു. അമ്മയുടെ ചിത്രത്തിനു മുന്നില്‍ കെടാവിളക്ക് കത്തിച്ചു. ഞങ്ങള്‍ പറ്റാവുന്നത്ര ഈശ്വരനാമങ്ങള്‍ ഉരുവിട്ടു. ഞങ്ങള്‍ക്ക് അമ്മയുടെ മണം കിട്ടുന്നുണ്ടായിരുന്നു. ആ ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നു. രാത്രി ഉറങ്ങാതെ കിടക്കുമ്പോള്‍ അമ്മ തലോടുന്നതായി തോന്നുന്നുണ്ടായിരുന്നു.

ആ ശൂന്യത അമ്മയുടെ ശൂന്യത അതു നികത്താന്‍ ഒരു ലോജിക്കും ഇന്നുവരെയും ഞങ്ങളെ ആരേയും സഹായിച്ചിട്ടില്ല.

Wednesday, November 27, 2019

അമ്മച്ചിന്തുകൾ 83



അമ്മ താമസിച്ചിരുന്ന പതിനാലാം നിലയിലെ ഫ്ലാറ്റില്‍ നിന്നു നോക്കുമ്പോള്‍ ക്രിസ്തുമസ്സിനായി അണിഞ്ഞൊരുങ്ങിയ എറണാകുളം നഗരം കാല്‍ക്കീഴിനു താഴെ മിന്നിത്തിളങ്ങുന്നുണ്ടായിരുന്നു. കണ്ണീര്‍ നിറഞ്ഞ എന്‍റെ മിഴികളില്‍ നഗരവെളിച്ചം പ്രതിഫലിച്ചിരുന്നു.

ദൂരക്കാഴ്ചയിലെ ലക്ഷ്മി ഹോസ്പിറ്റലില്‍ എന്‍റെ അമ്മ ഞരങ്ങിക്കൊണ്ട് , വായ് തുറന്ന് വലിയ ശ്വാസമെടുത്തുകൊണ്ട് കിടന്നിരുന്ന ദിവസങ്ങളാണ്. അനിയത്തിമാര്‍ ഇമപൂട്ടാതെ അവിടെ കാവലിരുന്ന ദിവസങ്ങൾ.

''അമ്മയ്ക്ക് പ്രായമായില്ലേ, കഷ്ടപ്പെടാതെ പോകട്ടെ എന്ന് എല്ലാവരും ഞങ്ങളോട് പറഞ്ഞിരുന്നു. അമ്മ കഷ്ടപ്പെട്ട് ശ്വാസം കഴിച്ചുകൊണ്ട് നിസ്സഹായയായി കിടക്കണമെന്ന് തെല്ലും മോഹവുമുണ്ടായിരുന്നില്ല. എന്നാല്‍ അമ്മ ഒഴിച്ചിട്ടിട്ട് പോകുന്ന ചക്രവര്‍ത്തിനിയുടെ സിംഹാസനം എന്നുമെന്നും ശൂന്യമായിത്തീരുമെന്ന മഹാസത്യം വല്ലാതെ അമ്പരപ്പിക്കുകയും കഠിനമായി നൊമ്പരപ്പെടുത്തുകയും ചെയ്തിരുന്നു.

രണ്ടായിപ്പൊട്ടിപ്പിളരുകയായിരുന്നു ഞങ്ങൾ… ആശയോടും എന്നാല്‍ പരമമായ സത്യത്തോടും പൊരുത്തപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.

അച്ഛന്‍ കടന്നു പോയപ്പോള്‍ അമ്മീമ്മയും അമ്മയുമുണ്ടായിരുന്നു. അമ്മീമ്മ പോയപ്പോള്‍ അമ്മയുണ്ടായിരുന്നു. അമ്മ പോയാല്‍ പിന്നെ ഞങ്ങൾക്ക് ഈ പ്രപഞ്ചത്തിൽ ആരുമില്ല എന്ന വാസ്തവത്തെ ഉള്‍ക്കൊള്ളാന്‍ എത്ര ശ്രമിച്ചിട്ടും കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ ആ സത്യവുമായി പൊരുത്തപ്പെടുന്ന നൊമ്പരം അതിഭയങ്കരമായിരുന്നു.

വളകള്‍ കിലുങ്ങുന്ന കൈയില്‍, നെയ്യിലും പഞ്ചസാരയിലും മുക്കിയ ഇഡ്ഡലിക്കഷ്ണവുമായി സാരി അല്‍പം എടുത്തു കുത്തിയ അമ്മ എന്‍റെ ശൈശവകാലത്ത് പുറകെ ഓടിവരുമായിരുന്നു. 'ഒരു കഷ്ണം കൂടി ശാപ്പിട് 'എന്ന് കൊഞ്ചിക്കുമായിരുന്നു. എന്‍റെ കുഞ്ഞുവായില്‍ മെല്ലെ ഇഡ്ഡലി തിരുകിത്തരുമായിരുന്നു. വീടിനു മുന്നിലെ റോഡിലൂടേ ഓടിയിരുന്ന ബസ്സുകളുടെ പേരുകള്‍, കിളികളുടെ പേരുകള്‍, പല മനുഷ്യരുടെ പേരുകള്‍, ചെടികളുടേയും പൂക്കളുടേയും കായ്കളുടേയും പേരുകള്‍ അമ്മയില്‍ നിന്നാണ് ഞാന്‍ പഠിച്ചത്. ഓഫീസ് വിട്ടുവരുന്ന അമ്മയുടെ നേരെ കൈകള്‍ നീട്ടി ഓടിച്ചെല്ലുമ്പോള്‍ അമ്മ എന്നെ വാരിയെടുത്തുമ്മ വെക്കുമായിരുന്നു. കുട്ടിക്കൂറാ പൌഡറിന്‍റെ സുഗന്ധം പ്രസരിപ്പിച്ച ജോസഫ് എന്ന പുരുഷനെ ഞാന്‍ എന്നെ മറന്ന് സ്നേഹിച്ചത് അത് എന്നും അമ്മയുടെ സുഗന്ധമായിരുന്നതുകൊണ്ടും കൂടിയാണ്.

മുതിര്‍ന്നപ്പോള്‍ ഞാന്‍ അമ്മയുടെ ഒരു പ്രതീക്ഷയും നിറവേറ്റിയില്ല. ഡോക്ടറായില്ല, ഇംഗ്ലീഷ് അധ്യാപികയായില്ല, ബാങ്കുദ്യോഗസ്ഥയോ സിവില്‍ സര്‍വീസുകാരിയോ ആയില്ല. ഇതെല്ലാം എനിക്ക് സാധിക്കുമായിരുന്നുവെന്ന് ഇന്നെനിക്ക് ഉറപ്പുണ്ട്. കാലം തെറ്റി എന്നില്‍ പൂത്ത ഉറപ്പുകള്‍. എന്നാല്‍ അതിനൊന്നും ഒരുങ്ങാതെ ഞാനെന്നും എല്ലാറ്റിനും എല്ലാവരേയും ആശ്രയിച്ചു... അതുകൊണ്ടു തന്നെ എനിക്ക് ഒരുകാലത്തും ഒന്നും ഉണ്ടായതുമില്ല. അത്യാവശ്യത്തിനുള്ള പണം പോലും ... അനാവശ്യമായിരുന്ന എന്‍റെ ആ ആശ്രിതത്വ സ്വഭാവത്തെ, അമ്മ എന്നും വെറുത്തിരുന്നു. പക്ഷെ, തൊണ്ടയില്‍ പുഴുത്താല്‍ ഇറക്കുകയല്ലാതെ വേറെ വഴിയില്ലെന്നതു പോലെ അമ്മ എനിക്കു വേണ്ടി അതും ഇറക്കി.

'അമ്മാ നാന്‍ ഒന്നോട് കലാകുട്ടിയല്ലവോ' എന്ന് ചോദിക്കുമ്പോള്‍ അമ്മ മൌനം പാലിച്ചു തുടങ്ങിയിട്ട് ആറുമാസമായി... അമ്മയുടെ ശൂന്യമായ മിഴികളില്‍ ഞാനില്ല... എന്‍റെ അനിയത്തിമാരില്ല... ഞങ്ങള്‍ പ്രസവിച്ച മക്കളില്ല... അമ്മയ്ക്ക് ഞങ്ങളില്ലെങ്കില്‍ പിന്നെ ഈ പ്രപഞ്ചത്തില്‍ ആര്‍ക്കാണു ഞങ്ങളുള്ളത്? മറുപടിയില്ലെങ്കിലും 'അമ്മാ അമ്മാ' എന്ന് ഞങ്ങള്‍ എപ്പോഴും വിളിക്കുന്നു. ദ്രവരൂപത്തിലുള്ള ഭക്ഷണം അരിച്ച് മൂക്കിലെ ട്യൂബിലൂടെ നല്‍കുന്നു , ഗ്ളൗസിട്ട് മലം പുറത്തെടുത്തു കളയുന്നു. അമ്മയുടെ മാംസപേശികളിലെ തളർച്ച എന്നെ അപ്പോഴെല്ലാം ഒത്തിരി സങ്കടപ്പെടുത്തീട്ടുണ്ട്. അമ്മയുടെ മലവും മൂത്രവും ഒന്നും ഞങ്ങളിലോ ഭാഗ്യയുടെ മകളിൽ പോലുമോ യാതൊരു അറപ്പും ഉണ്ടാക്കിയില്ല. അതുകൊണ്ടു തന്നെ അമ്മയുടെ മൂത്രം അല്പം കൈയിൽ പറ്റിയെന്ന് പരാതിപ്പെട്ട കണ്ണൻറെ വൃത്തിബോധം എനിക്ക് മനസ്സിലായതുമില്ല.

അനേകം ഉത്തരവാദിത്തങ്ങളൂള്ള ജോലിക്കിടയില്‍, ജീവിതത്തിന്‍റെ ഏറ്റവും നൊമ്പരപ്പെടുത്തുന്ന സമരങ്ങള്‍ക്കിടയില്‍ എപ്പോഴാവശ്യമുണ്ടെങ്കിലും വിദൂരമായ ദില്ലിയില്‍ നിന്ന് പറന്നിറങ്ങുന്ന, അവളുടെ കണ്ണിലൂറുന്ന കണ്ണുനീരിനെ തടഞ്ഞു നിറുത്തി അത്യാവശ്യ സഹായങ്ങളുടെ മിന്നല്‍പ്പിണറുകള്‍ ഉണ്ടാക്കുകയായിരുന്നു റാണി എപ്പോഴും. കണ്ണു തുറന്ന് ഉറങ്ങാനും ഡ്രൈവ് ചെയ്യാനും ഉറങ്ങിക്കൊണ്ട് തന്നെ അമ്മയുടെ ഒരു ഞരക്കവും അനക്കവും പോലും തിരിച്ചറിയാനും കഴിവുള്ളവള്‍ ആയി മാറിയിരുന്നു എന്‍റെ കുഞ്ഞനിയത്തിയായ ഭാഗ്യ. അമ്മയുടെ മരുന്നുകളും ആംബുലന്‍സ് നമ്പറുകളും ചിംബ്ളു മന:പാഠമാക്കിയിരുന്നു .

ഈ ലോകത്തിലെ ഏറ്റവും മിടുക്കനായ ഡ്രൈവര്‍ എന്‍റെ അച്ഛനാണെന്ന് വിശ്വസിക്കാനിഷ്ടപ്പെട്ടിരുന്ന ഞാന്‍ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ കഴിവും, എന്നും എപ്പോഴും അവര്‍ കാണിച്ച സഹോദരസ്നേഹവും കണ്ട് അല്‍ഭുതപ്പെട്ടിട്ടുണ്ട്. അമ്മയെ സ്കാന്‍ ചെയ്യിക്കാനും മറ്റും കൊണ്ടുപോവുമ്പോള്‍ പലപ്പോഴും ആവശ്യത്തിനു പണമില്ലാത്ത പരിതസ്ഥിതിയില്‍ പല എ ടി എമ്മുകളില്‍ പോകാന്‍ 'ചേച്ചീ ,ഞാന്‍ വരാ'മെന്ന് കൂട്ടിക്കൊണ്ടു പോയിട്ടുള്ള ആംബുലന്‍സ് ഡ്രൈവര്‍മാരെ എങ്ങനെ മറക്കാനാവും ? പതിനാലാം നിലയില്‍ നിന്ന് അമ്മയെ ഞൊടിയിടയില്‍ താഴേക്കിറക്കുകയും അതുപോലെ ആശുപത്രിയില്‍ നിന്ന് മടക്കികൊണ്ടുവരുമ്പോള്‍ കഴിയുന്നത്ര വേഗത്തില്‍ അമ്മയെ മുകളിലെ വീട്ടിലെത്തിച്ച് എയര്‍ബെഡ്ഡില്‍ കിടത്തുകയും ചെയ്യാന്‍ കൂടുന്ന കെയര്‍ടേക്കര്‍മാരും ഞങ്ങള്‍ക്ക് പിറക്കാതെ പോയ ബന്ധുക്കള്‍ തന്നെയായിരുന്നു.

'അത്യാവശ്യമുണ്ടെങ്കില്‍ വിളിച്ചോളൂ, ആവശ്യമുണ്ടെങ്കില്‍ അറിയിച്ചാല്‍ വരാം, ഞാന്‍ വന്നിട്ട് അത്യാവശ്യമൊന്നുമില്ലല്ലോ' എന്നൊക്കെ പറയാന്‍ വേണ്ടി വചനം പറയുന്നവരായിരുന്നില്ല അവരാരും തന്നെ. അവര്‍ ഒന്നും പറയാറില്ല. പ്രവൃത്തിക്കുക മാത്രമേ ചെയ്യുന്നുള്ളൂ.

അമ്മയെ തങ്കക്കുട്ടീ , അമ്മക്കുട്ടി, കനകകട്ടേ , പ്ലാറ്റിനക്കൊടമേ എന്നൊക്കെ ഞങ്ങള്‍ക്കൊപ്പം അല്ലെങ്കില്‍ ഞങ്ങളോട് മല്‍സരിച്ച് കൊഞ്ചിച്ചു വിളിച്ചിരുന്ന,യതൊരറപ്പും മടിയുമില്ലാതെ പരിചരിച്ചിരുന്ന ഓമനചേച്ചി, കാരുണ്യവാനായ ഈശോയോട് ഞങ്ങള്‍ക്ക് വേണ്ടി എപ്പോഴും എപ്പോഴും പ്രാര്‍ഥിക്കുമായിരുന്ന ശകുന്തള ചേച്ചി... ഡോ മാത്യു എബ്രഹാം, ജീവിതത്തിലെ എല്ലാ സങ്കടങ്ങളും എല്ലാ ഒറ്റപ്പെടലുകളും സമയമെടുക്കുമെങ്കിലും ആത്യന്തികമായി മാറുമെന്ന് എപ്പോഴൂം സമാധാനിപ്പിച്ചിരുന്ന ഡോ തനൂജ്, ഡോ ശ്രീരാം, എന്‍റെ സ്വന്തമെന്ന് എനിക്ക് പലപ്പോഴും തോന്നീട്ടുള്ള നീത, ചേച്ചീ എന്ന് എന്നെ എപ്പോഴും താലോലിക്കുന്ന ജെന്നി, അമ്മയുടെ മലം അല്ലെങ്കില്‍ മൂത്രം, അതുമല്ലെങ്കില്‍ കഫം തുടച്ചുകളയണോ എന്ന് സഹായം തരാന്‍ ഒട്ടും മടിക്കാത്ത നഴ്സുമാര്‍..

സംഭവിക്കുന്നതെല്ലാം നന്മക്കെന്ന് ആശ്വസിപ്പിച്ചിരുന്ന ദില്ലിയിലെ എന്‍റെ സുഹൃത്തായ ദിനേശ്.


വീ ഷാല്‍ ഓവര്‍കം... വീ ഷാല്‍ ഓവര്‍കം … വീ ഷാല്‍ ഓവര്‍ കം വണ്‍ ഡേ ....

എന്നിട്ടും.. അമ്മ ..ഞങ്ങളുടെ അമ്മ..

അങ്ങനെ ആ ക്രിസ്തുമസ്സ് ദിവസം
ഞങ്ങളുടെ സ്റ്റാറ്റസ് പൂര്‍ണമായും മാറി അമ്മീമ്മയും അച്ഛനും അമ്മയും ഇല്ലാത്ത ട്രിപ്പിള്‍ യത്തീമുകളായി ഞങ്ങള്‍.

ഇനി ക്രിസ്തുമസ്സ് ഞങ്ങള്‍ക്കെന്നും അമ്മയുടെ ദിവസമായിരിക്കും.. കാരുണ്യവാനായ കര്‍ത്താവ് ഞങ്ങളുടെ വീടിനെ സ്വന്തം ആലയമായിക്കരുതുകയും ആവശ്യങ്ങളില്‍ സഹായവും സങ്കടങ്ങളില്‍ സാന്ത്വനവും തരും. ആ ഉറപ്പുകൊണ്ടായിരിക്കണമല്ലോ അദ്ദേഹം സ്വന്തം പിറന്നാള്‍ ദിനത്തില്‍ തന്നെ ഞങ്ങളുടെ ഒരേയൊരു കവചകുണ്ഡലമായ അമ്മയെ ഞങ്ങളില്‍ നിന്ന് അകറ്റിക്കളഞ്ഞത്..

ഡിസംബര്‍ 24 നു വൈകീട്ട് ലക്ഷ്മി ഹോസ്പിറ്റല്‍ വിട്ട് അമ്മ വരുമ്പോള്‍ ഇത്തവണയും പരിസരത്തില്‍ പാത്തും പതുങ്ങിയും കാത്തു നിന്ന കണ്ണും വായും ചെവിയുമില്ലാത്ത പിംഗളകേശിനിയെ പറ്റിച്ചു എന്നാണ് ഞങ്ങള്‍ കരുതിയത്. എന്നാലവള്‍ ഈ ഫ്ലാറ്റിലേക്ക് കയറി വന്നത് ഞങ്ങള്‍ കണ്ടിരുന്നില്ല. ഒരു ഡോക്ടറായിരുന്ന ഞങ്ങളുടെ അച്ഛന് അവളുടെ ഗന്ധത്തെ തിരിച്ചറിഞ്ഞു പറയാനുള്ള കഴിവുണ്ടായിരുന്നു. പല രോഗികളേയും കണ്ട് മടങ്ങി വരുമ്പോള്‍ 'ദെയര്‍ വാസ് ദ സ്മെല്‍ …ദ സ്മെല്‍ ഓഫ് ഡെത്ത് ' എന്ന് അച്ഛന്‍ പറയുന്നത് ഞങ്ങള്‍ കേട്ടിട്ടുണ്ട്.

ക്രിസ്തുമസ്സിനു രാവിലെ അമ്മയ്ക്ക് പ്രഭാതഭക്ഷണവും മരുന്നും മൂക്കിലെ ട്യൂബിലൂടെ നല്‍കി. ക്രീം പുരട്ടിത്തിരുമ്മി തിളക്കം വരുത്തി. അമ്മയെ കെട്ടിപ്പിടിച്ചു കിടന്ന് 'മാനസനിളയില്‍ പൊന്നോളങ്ങള്‍ മഞ്ജീരധ്വനി മുഴക്കി' എന്ന നൌഷാദിന്‍റെ ഗാനം കേള്‍പ്പിച്ചു. ധ്വനി അമ്മയ്ക്കിഷ്ടപ്പെട്ട ഒരു സിനിമയായിരുന്നു. അതിലെ പ്രേം നസീറിന്‍റെ ഭാവഹാവാദികള്‍ അച്ഛനുണ്ടായിരുന്നതുകൊണ്ടാവാം . അച്ഛന്‍റെ അംഗീകാരമായിരുന്നു അമ്മ ജീവിതം മുഴുവന്‍ കൊതിച്ചിരുന്നത്. അത് ഒരു കാരണവശാലും കൊടുക്കുകയില്ലെന്ന് അച്ഛന്‍ വാശിപിടിച്ചു. അമ്മയുടെ കഠിന പരിശ്രമങ്ങള്‍ക്കും അച്ഛന്‍റെ ദുര്‍വ്വാശിക്കുമിടയില്‍ കൊഴിഞ്ഞടര്‍ന്നത് ഞങ്ങളുടെ എല്ലാവരുടെയും ജീവിതമായിരുന്നുവല്ലോ.

പിന്നീട് ഉച്ചഭക്ഷണവും മരുന്നും നല്‍കി. അമ്മ അപ്പോഴെല്ലാം ആഴത്തില്‍ ശ്വാസമെടുത്തിരുന്നു. തുടര്‍ച്ചയായി മലവിസര്‍ജ്ജനം ചെയ്തുകൊണ്ടിരുന്നു. ഞങ്ങള്‍ അതെല്ലാം വൃത്തിയാക്കുകയും 'ഉം, അപ്പീട്ട് കളിക്യാണല്ലേ, വതി അതി പെത ' എന്ന് കളിപ്പിക്കുകയും അമ്മയെ കൊഞ്ചിക്കുകയും പുന്നാരിക്കുകയും അമിതാബ് ബച്ചന്‍റെ പാട്ടുകള്‍ കേള്‍പ്പിക്കുകയും ചെയ്തു.

ഉച്ചക്ക് രണ്ടുമണിയോടെ കണ്ണൻ വന്ന് അമ്മയെ കണ്ടു. അങ്ങനെ നൊമ്പരപ്പെടാനുള്ള ഒരടുപ്പമൊന്നും കണ്ണനുണ്ടായിരുന്നില്ല. അതുകൊണ്ട് അമ്മയുടെ കൈത്തണ്ടയിൽ മെല്ലെ ഒന്നു തൊട്ടിട്ട് കണ്ണൻ തിരുവനന്തപുരത്തേക്ക് മടങ്ങി.

വൈകുന്നേരം നാലുമണി കഴിഞ്ഞ് പന്ത്രണ്ട് മിനിറ്റായപ്പോള്‍ ആഴത്തിലുള്ള ഒരു ശ്വാസത്തോടെ മനോജ്ഞമായ ആ വലിയ കണ്ണുകള്‍ അമ്മ മെല്ലെ അങ്ങ് അടച്ചു കളഞ്ഞു. ഒരു പൂവ് കൂമ്പും പോലെ.. തൊട്ടാവാടിയില വാടുമ്പോലെ... വിളക്ക് പൊടുന്നനെ കെടും പോലെ.. ഉറക്കത്തില്‍ ഒരു സ്വപ്നത്തിലേക്ക് ഇറങ്ങി പോകുമ്പോലെ .. അത്രമേല്‍ സ്വാഭാവികമായി, ശാന്തമായി അമ്മ ഞങ്ങളെ വിട്ടുപിരിഞ്ഞു.

ഡോക്ടറുടെ മക്കളായ ഞങ്ങള്‍ അമ്മയുടെ കണ്ണുകള്‍ തുറന്നു നോക്കി. ആ കറുത്ത കൃഷ്ണമണി നിശ്ചലമായിരുന്നു. പള്‍സ് കിട്ടുന്നുണ്ടായിരുന്നില്ല. അനവധി വര്‍ഷക്കാലം ജീവിതത്തിലെ എല്ലാ വേദനകളുമേറ്റിട്ടും പതറാതെ നിരന്തരമായി താളമടിച്ച ആ ഹൃദയം മൌനമായിരുന്നു. ബി പി മെഷീന്‍ എറര്‍ എന്നെഴുതിക്കാണിച്ചു. എന്നിട്ടും പ്രതീക്ഷ കൈവിടാതെ ഞങ്ങള്‍ ആംബുലന്‍സ് വിളിച്ചു. പോം പോം എന്ന് കരഞ്ഞ് വിളിച്ചുകൊണ്ട് അഞ്ചുമിനിറ്റില്‍ ലക്ഷ്മി ഹോസ്പിറ്റലില്‍ എത്തി. ഡോ തനൂജ് തന്നെയാണ് ഇ സി ജി നോക്കിയത്. 'ബ്രോട്ട് ഡെഡ് ' എന്ന് ഞങ്ങള്‍ക്ക് എഴുതി കിട്ടി.

അവയവദാനം ചെയ്യണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നു. തോരാത്ത കണ്ണീരിലും ഞങ്ങള്‍ അത് ഡോക്ടറെ അറിയിക്കാതിരുന്നില്ല. കഴിഞ്ഞ ആറുമാസമായി എട്ടൊമ്പതു തവണ ഐ സി യൂവിലായിരുന്ന അമ്മ സഹിച്ച ബുദ്ധിമുട്ടുകള്‍ ശരിക്കും അറിയാമായിരുന്ന ഡോക്ടര്‍ 'അമ്മയെ ഇനി ഒന്നും ചെയ്യേണ്ട... അവര്‍ അത്രയും കഷ്ടപ്പെട്ടുകഴിഞ്ഞു.. ഒന്നും ആര്‍ക്കും കൊടുക്കേണ്ട' എന്ന് ഞങ്ങളെ വിലക്കി. ഡോ തനൂജ് അമ്മയെ ഒരു രോഗി എന്നതിലേറെ അമ്മയായി തന്നെ കാണുകയായിരുന്നുവെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്.

ഞാനും അനുജത്തി റാണിയുമാണ് പോയിരുന്നത്. മറ്റാരും തന്നെ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നില്ല. ക്രിസ്തുമസ്സ് ആയതുകൊണ്ട് കടകളെല്ലാം ഒഴിവായിരുന്നു. കുറെ ബുദ്ധിമുട്ടിയെങ്കിലും അനിയത്തി ഒരു പുത്തന്‍ ഗൌണ്‍ വാങ്ങിക്കൊണ്ട് വന്നു. ആശുപത്രിയില്‍ നിന്ന് തന്നെ അമ്മയെ ഡ്രസ്സ് ചെയ്യിച്ച് ആംബുലന്‍സില്‍ തിരിച്ചു വരുമ്പോള്‍ സന്ധ്യ കഴിഞ്ഞിരുന്നു. അതുകൊണ്ട് ഫ്രീസര്‍ ശവപ്പെട്ടിയിലാക്കി വീട്ടില്‍ കിടത്തി. ഞങ്ങള്‍ ഉറങ്ങിയില്ല. അമ്മയുടെ ശരീരവും കുറച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ കാണാതെയാകുമല്ലോ എന്നോര്‍ത്ത് ആധിപ്പെട്ടുകൊണ്ടിരുന്നു. ആ മുഖം കണ്ണെടുക്കാതെ നോക്കിക്കൊണ്ടിരുന്നു.

അതൊരു വല്ലാത്ത രാത്രിയായിരുന്നു. ചിംബ്ളുവിൻറെ സഹപാഠികള്‍ സന്ധ്യ മുതൽ എപ്പോഴും കൂടെ ഉണ്ടായിരുന്നു. എന്തു സഹായത്തിനും അവര്‍ തയാറായിരുന്നു. അവരാണ് ആദ്യം എത്തിയ ബന്ധുക്കൾ. അവർ ഒന്നടങ്കം ഭാഗ്യയോട് പറഞ്ഞു.. 'ആൻറി പറയൂ.. എന്തു വേണമെന്ന്.. എല്ലാം ഞങ്ങൾ എത്തിക്കാം. ഞങ്ങളില്ലേ.. '

അവർക്കറിയാമായിരുന്നു ചിംബ്ളു വിന് അമ്മയോടുണ്ടായിരുന്ന ആത്മബന്ധം.

അമ്മയുടെ മകള്‍ എന്ന് എപ്പോഴും ഉറപ്പിച്ച് അവകാശപ്പെടുന്ന ചിംബ്ലു എന്ന പൌത്രി അന്നേരം ഒട്ടും തന്നെ കരഞ്ഞില്ല.. പക്ഷെ, കരയുകയായിരുന്നു ഇതിലും ഭേദം. അവൾ ആയിരം കഷണങ്ങളായി ഉടഞ്ഞു പോയി.കഴിഞ്ഞ ആറുമാസമായി രാത്രികളില്‍ ഉണര്‍ന്ന് അമ്മയുടെ മൂത്രം എടുത്തുകളയുകയും ഷുഗറും ബി പിയും ചെക് ചെയ്യുകയും ഇന്‍സുലിന്‍ കുത്തുകയും ആവശ്യമുണ്ടെങ്കില്‍ ഭക്ഷണം ട്യൂബിലൂടേ നല്‍കുകയും മലം എടുത്തുമാറ്റുകയുമൊക്കെ അവള്‍ ചെയ്തിരുന്നു. സ്കൂള്‍ വിട്ട് വന്നിട്ടും അല്ലെങ്കില്‍ തോന്നുമ്പോഴൊക്കെയും അമ്മയെ കെട്ടിപ്പിടിച്ച് കിടക്കുന്നതും അമ്മയുടെ ചെവിയില്‍ പാട്ടുപാടുന്നതും കഥ പറയുന്നതുമൊക്കെ അവളുടെ പതിവുകളായിരുന്നുവല്ലോ.

Monday, November 25, 2019

അമ്മച്ചിന്തുകൾ 82



അമ്മ അനവധി വർഷമായി ഭാഗ്യക്കൊപ്പമായിരുന്നു താമസം. ഭാഗ്യ യെപ്പോലെ ഈ ലോകത്ത് മറ്റൊരാൾ ക്കും അമ്മയെ പരിചരിക്കാൻ കഴിയില്ല. അമ്മയുടെ ആഹാരം, മരുന്നുകൾ, കുളി എന്നിവ ശരിയാകാതെ, അല്ലെങ്കിൽ ശരിയാക്കാതെ ഭാഗ്യ ഒന്നും തന്നെ ചെയ്തിരുന്നില്ല. ഡെഡിക്കേറ്റഡ് എന്ന വാക്കിന് ഭാഗ്യയുടെ ച്ഛായയാണ്, ശരീര ഭാഷയാണ്.

അമ്മയുള്ളപ്പോൾ അധിക നേരം ഷോപ്പിങ് ഇല്ല, ഔട്ടിംഗ് ഇല്ല, സിനിമയും നാടകവും ഇല്ല.. ജോലി കഴിഞ്ഞാൽ ഉടനെ വീട്.. അതായിരുന്നു ഭാഗ്യയുടെ ജീവിതം. അവൾ വല്ല ട്രെയിനിംഗിനോ, അതു പോലെയുള്ള ഒഴിവാക്കാനാവാത്ത ആവശ്യങ്ങൾക്കോ പോകുമ്പോൾ ഞാൻ അമ്മക്ക് കൂട്ടായി വന്നിരിക്കും. വീട്ടുസഹായികൾ ആരുമില്ലാതാകുന്ന സമയത്ത് രണ്ടു മാസമൊക്കെ ഞാൻ അമ്മയുടെ അടുത്തു വന്നു നില്ക്കുമായിരുന്നു. ഒത്തിരി സന്തോഷമുള്ള ദിവസങ്ങളായിരുന്നു അവയൊക്കയും.

വീട്ടുജോലികളും അമ്മയുടെ ശുശ്രൂഷ യും ചെയ്യുന്നതിൽ എനിക്ക് പ്രയാസമേതുമില്ലായിരുന്നു. ബാക്കി നേരമെല്ലാം അമ്മയുമായി വർത്തമാനം പറഞ്ഞിരിക്കുന്നത് എനിക്ക് വളരെ ഇഷ്ടവുമായിരുന്നു.

അമ്മയോടോ അമ്മീമ്മയോടോ അത്ര ഹൃദയംഗമമായ അടുപ്പമൊന്നും കണ്ണൻ ഒരിക്കലും പുലർത്തീരുന്നില്ലെങ്കിലും ഞാൻ അവരെ ശുശ്രൂഷിക്കുന്നത്
തടഞ്ഞിട്ടില്ല. മുഖം വീർപ്പിച്ചിട്ടില്ല. പരാതിപ്പെട്ടിട്ടില്ല. റാണിയുടെ സമരങ്ങൾക്ക് പിന്തുണയായി എന്നെ ആറു മാസമൊക്കെ പിരിഞ്ഞു നില്ക്കാൻ കണ്ണൻ തയാറായിട്ടുണ്ട്. എന്നെക്കൊണ്ടുള്ള ധനച്ചെലവ് റാണിക്ക് സ്വയം സഹിക്കേണ്ടി വന്നെങ്കിലും...

അമ്മ രാത്രിയിൽ ഒന്നനങ്ങിയാൽ ഭാഗ്യ അറിയുമായിരുന്നു. പലപ്പോഴും ഭാഗ്യ യും ചിംബ്ളുവും അമ്മയ്ക്കൊപ്പമാണ് ഉറങ്ങിയിരുന്നത്. 'എന്നെ ആരോ തട്ടിവിളിച്ച് എഴുന്നല്പിക്കുന്നതു പോലേയാണ് ഞാൻ അമ്മയെ ശ്രദ്ധിക്കുകയെന്ന് 'ഭാഗ്യ പലപ്പോഴും പറയാറുണ്ട്...

എന്നിട്ടും അമ്മയ്ക്ക് സ്ട്രോക്ക് വരുന്നുവെന്ന് അറിഞ്ഞില്ലല്ലോ എന്നായിരുന്നു അവളുടെ ഖേദം. കുറച്ചു നാളുകൾക്കു മുമ്പേ സ്ട്രോക്കിൻറെ സൂചനകൾ ശരീരം നല്കിത്തുടങ്ങുമെന്ന വിവരം ഡോക്ടർമാർ പകർന്നു നല്കിയപ്പോൾ ഞങ്ങൾ വല്ലാതെ വേദനിച്ചു.

അമ്മ ഐ സി യൂ വിൽ ഒരു മാസം കിടന്നു. പക്ഷേ, ബോധത്തിലേക്ക് മടങ്ങിയെത്തിയില്ല..

അമ്മയുടെ മൂക്കിൽ ട്യൂബ് ഉണ്ടായിരുന്നു. മൂത്രമൊഴിക്കാനും ട്യൂബ് വെച്ചിരുന്നു.

അങ്ങനെ നീണ്ട ആറുമാസമാണ് കടന്നുപോയത്.. അമ്മ ഒന്നും പറയാതെ, വെറുതേ കണ്ണു മിഴിച്ച് നോക്കുകയും ചിലപ്പോഴെല്ലാം കണ്ണീര്‍ പൊഴിക്കുകയും മാത്രം ചെയ്തുകൊണ്ട് ഞങ്ങളുടെ കൂടെ ജീവിച്ചു.

അമ്മ സംസാരിക്കുമെന്ന്, വാ തുറന്ന് ആഹാരം കഴിക്കുമെന്ന് ഞങ്ങളും വിചാരിക്കാതെയായി. അമ്മ യാത്രയാവുകയാണ്, ഇവിടെ നിന്ന് ആര്‍ജ്ജിച്ചതെല്ലാം മെല്ലെ മെല്ലെ ഇവിടെത്തന്നെ കൈവെടിഞ്ഞുകൊണ്ട് പോവുകയാണെന്ന് ഞങ്ങളറിഞ്ഞു തുടങ്ങി.

ഹൃദയത്തിൽ തേൾ കടിക്കുന്ന വേദനയാണ് ആ തിരിച്ചറിവ് ഞങ്ങൾക്ക് നല്കിയത്.

ലക്ഷ്മി ഹോസ്പിറ്റലിലെ ഐ സി യൂ അമ്മയ്ക്ക് വീടുപോലെ പരിചിതമായിട്ടുണ്ടാവും. ആറുമാസത്തിനിടെ എല്ലാ മാസത്തിലും നാലഞ്ചു ദിവസം അമ്മ അവിടേക്ക് പോകുമായിരുന്നു. ഞങ്ങള്‍ പരിഭ്രമിച്ചും വിയര്‍ത്തും കരഞ്ഞും അമ്മയെ അനുഗമിക്കും. അവിടെ കുത്തിയിരിക്കും. അമ്മ ഇപ്രാവശ്യം വിട്ടുപോയേക്കുമോ എന്ന ഭീതിയില്‍ പരസ്പരം ഫോണ്‍ ചെയ്തു സംസാരിക്കും..ആശ്വസിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യും.

ഒരു മകനെ പ്രസവിച്ചിട്ടില്ലാത്ത അമ്മയ്ക്ക് ഞങ്ങളുടെ ജീവിതത്തില്‍ കടന്നുവന്ന പുരുഷന്മാര്‍ ആരും തന്നെ മക്കളായില്ല. അമ്മയില്‍ നിന്ന് അവര്‍ക്കെന്തു കിട്ടിയെന്ന ചോദ്യം മാത്രം അവര്‍ എപ്പോഴും ഉരുക്കഴിച്ചു. അവര്‍ അമ്മയ്ക്ക് എന്തു നല്‍കി എന്ന ചോദ്യം ആരും ചോദിക്കാനുണ്ടായില്ല. അതുകൊണ്ട് അവര്‍ക്ക് ഉത്തരം ആലോചിക്കേണ്ട ബാധ്യത പോലുമില്ലാതായി..

ആംബുലന്‍സ് വരുത്തുവാനും സെക്യൂരിറ്റി ഗാര്‍ഡുമാരുടേയും ഫ്ലാറ്റിലെ കെയര്‍ടേക്കര്‍മാരുടെയും ആംബുലന്‍സ് ഡ്രൈവറുടേയും സഹായത്തില്‍ അമ്മയെ ആവശ്യമുള്ള അവസരത്തിലെല്ലാം ആശുപത്രിലെത്തിക്കുവാനും ഞങ്ങള്‍ പഠിച്ചു. സൈറണ്‍ മുഴങ്ങുന്ന ആംബുലന്‍സില്‍ അമ്മയുമായി പാഞ്ഞുപോകുമ്പോള്‍ സിനിമയാണീ ജീവിതമെന്ന് ഞാന്‍ വിചാരിച്ചുപോയിട്ടുണ്ട്. പലവട്ടം ഇതെല്ലാം തനിച്ചു ചെയ്ത ഭാഗ്യയും അങ്ങനെ തന്നെ വിചാരിച്ചിട്ടുണ്ടാവണം.

ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അമ്മയെ ഞങ്ങള്‍ക്ക് മടക്കിത്തന്നു ഓരോ വട്ടവും. നഴ്സുമാര്‍ അമ്മയെ നല്ല പോലെ പരിചരിച്ചു. വീണ്ടും കാണണ്ട എന്ന് പറഞ്ഞ് യാത്രയാക്കി.

വീട്ടിൽ വന്ന് ട്യൂബിലൂടെ ഭക്ഷണം നല്കവേ രണ്ടു മൂന്നു തവണയെങ്കിലും ആ ട്യൂബ് അടഞ്ഞു പോയിട്ടുണ്ട്. അച്ഛൻറെ സുഹൃത്തായ അതേ ഡോക്ടർ അങ്കിളിനെ വിളിച്ചുകൊണ്ടു വന്ന് അദ്ദേഹത്തിന്റെ നിർദ്ദേശമനുസരിച്ചാണ് ആ ട്യൂബ് ക്ളീൻ ചെയ്യാൻ ഭാഗ്യയും ചിംബ്ളുവും
പഠിച്ചത്. ഒരിക്കൽ മാത്രമേ അതു വേണ്ടി വന്നുള്ളൂ. പിന്നീട് ചിംബ്ളു സിറിഞ്ചു കൊണ്ട് സ്വയം ട്യൂബ് വൃത്തിയാക്കിപ്പോന്നു.

ആ ദിവസങ്ങളിലൊക്കെ ഇന്നലെകളും നാളേകളും ഞങ്ങൾക്കുണ്ടായിട്ടില്ല. ഇന്ന് അല്ലെങ്കിൽ ഈ നിമിഷം അതു മാത്രമായിരുന്നു ജീവിതം...

എൻറെ ഭാഗ്യയുടെ മോൾ


                                                               
16/11/19

എൻറെ മോൾ...എൻറെ ഭാഗ്യയുടെ മോൾ

എല്ലാ നന്മകളും എന്നും നിങ്ങളെ ആശീർവദിക്കട്ടെ
                                                                     



24/11/19
                                                                      Sapna Anu B.George


ഗവ.വിമൺ കോളേജ് കണ്ണൂരിൽ 21/11/19

കണ്ണൂരിൽ ഒരു പരിപാടി ഉണ്ടായിരുന്നു 21 നു
                                             
--------------------------------------------------------------------------------------------
22/11/19
-------------------------------------------------------------------------------------------------
21/11/19

'ആത്മം - ആഖ്യാനം 'നാഷണൽ സെമിനാർ, (ഗവ.വിമൺസ് കോളേജ് കണ്ണൂർ )ഉദ്ഘാടനം നിർവ്വഹിക്കുന്നു എച്ചുമുക്കുട്ടി.. തുടർന്ന് എച്ചുമുക്കുട്ടിയുടെ ആത്മകഥയെ ആസ്പദമാക്കി ഡോ.ആർ. ചന്ദ്ര ബോസ്, ഡോ.ജിസ ജോസ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ആത്മകഥകൾ വിഭാവന ചെയ്യുന്ന ആൺകാഴ്ചപ്പാടുകളെ അട്ടിമറിച്ചു കൊണ്ട് സ്വന്തം ജീവിതത്തെ ,ഉള്ളു പിടഞ്ഞു നീറ്റിക്കൊണ്ടിരുന്ന ജീവിതാനുഭവങ്ങളെ ഒരു ശതമാനം പോലും അസത്യമില്ലാതെ തുറന്നെഴുത്തു നടത്തുകയായിരുന്നു എച്ചുമുക്കുട്ടി. സ്ത്രീകൾ പോലും അവരുടെ ആത്മാഖ്യാനങ്ങൾ നിർവഹിച്ചപ്പോൾ അത് പുരുഷനെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ അല്ലെങ്കിൽ പുരുഷനെ പ്രണയത്തിന്റെ അനശ്വര ഗോപുരങ്ങളാക്കുന്ന രീതിയിലായിരുന്നു. അവിടെ നിന്നും തന്റെ ജീവിതത്തെ സത്യസന്ധമായി യാതൊരു ഭയപ്പാടുമില്ലാതെ വെളിപ്പെടുത്തുക യായിരുന്നു എച്ചുമുക്കുട്ടി. ജീവിച്ചിരിക്കുന്ന പലരും അതിൽ കഥാപാത്രങ്ങളാണ്. അവരുടെ ഭാഗത്ത് നിന്നുള്ള ഏത് തരം പ്രതികരണത്തെയും നേരിടാൻ ജീവിതം അവരെ പ്രാപ്തയാക്കിരിക്കുന്നു. വളരെ ശക്തമായ കാഴ്ചപ്പാടുകൾ ജിസ ടീച്ചറുടെയും ചന്ദ്ര ബോസ് സാറിന്റെ പ്രബന്ധങ്ങൾ മുന്നോട്ടുവച്ചു. ആവർത്തനങ്ങളിലൂടെ സത്യങ്ങൾ മാഞ്ഞു പോയേക്കാം, പക്ഷേ, അപ്പൊഴും അവ സത്യങ്ങളായി തന്നെ അവശേഷിക്കും.തന്റെ നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന അവരുടെ വ്യക്തിത്വം ഏറെ പ്രശംസനീയം.തുടർന്നുള്ള സംവാദ സെഷനിൽ കേൾവിക്കാരുടെ ചോദ്യങ്ങൾക്ക് പതർച്ചകളില്ലാതെ മറുപടി നൽകി.സ്ത്രീ അവളെ പറ്റി എഴുമ്പോഴെ ങ്കിലും അത് അവളുടേ തായിരിക്കണം.അത് വീണ്ടും അച്ഛന്റെ യോ കാമുകന്റെയോ ഭർത്താവിന്റെയോ ആയി തീരരുത്. ഈ ആത്മകഥ അത് എച്ചുമുവിന്റെത് മാത്രമല്ല.പല പെൺകുട്ടികളുടേയും അനുഭവമാണ്. പെൺകുട്ടികളെ സഹനത്തിന് പ്രേരിപ്പിക്കുന്ന അത് തന്നെ പറഞ്ഞു പഠിപ്പിക്കുന്ന പലസ്ത്രീകളുടേയും അനുഭവമാണത്. പലവഴിക്ക് വന്ന് കടലിൽ ചേർന്ന് ഒന്നായി തീരുന്ന നദി പോലെ പലരേയും നീറ്റുന്ന അനുഭവങ്ങൾ ഒരൊറ്റ സ്ത്രീയിൽ പീഡിതമായിരിക്കുന്നു .സമൂഹമന:സാക്ഷിക്ക് മുന്നിൽ തല ഉയർത്തി നിന്ന് സംസാരിക്കാൻ പ്രവർത്തിക്കാൻ എച്ചുമുക്കുട്ടിയെ പ്രാപ്തയാക്കിയത് ഈ അസാധാരണമായ അനുഭവങ്ങളുടെ ആഴവും തീവ്രതയും തന്നെയാണ്.. ആത്മകഥ വായിച്ച എല്ലാവരേയും അത് പൊള്ളിച്ചു. 
Reeja Vidyadaran

                                                 


-----------------------------------------------------------------------------------------------

22/11/19

രണ്ടു വർഷം മുമ്പ് തികച്ചും അവിചാരിതമായാണ് ഞങ്ങളുടെ സംസാരത്തിലേക്ക് എച്ച്മിക്കുട്ടി കടന്നു വന്നത്.. Rashmi Ramachandran ആണ് എന്നോട് ഇവരുടെ എഴുത്തിനെ കുറിച്ച് പറഞ്ഞത് അങ്ങനെ ഒരു ആകാംക്ഷയിൽ ആണ് അവരുടെ ടൈംലൈനിലൂടെ സഞ്ചരിച്ചത് . എന്തോ വായിച്ചപ്പോൾ ഒരുപാട് ഇഷ്ടം തോന്നി അങ്ങനെ ആണ് അവരെ ഫോളോ ചെയ്തത് . അമ്മീമ്മക്കഥകൾ വായിച്ചപ്പോൾ ഇഷ്ടം കൂടി. ഒരുപക്ഷെ വളരെ അധികം ഉദ്വെഗത്തോടേ വായിച്ചതും അതായിരിക്കാം. ഇത്രയും കുഞ്ഞു പ്രായത്തിൽ ഇത്രയും അനുഭവങ്ങൾ.. അതും പൊള്ളിക്കുന്ന അനുഭവങ്ങൾ അന്ന് വരെ ആരിൽ നിന്നും വായിച്ചു അറിയാത്തത് കൊണ്ടാകാം ഓരോ പോസ്റ്റ്‌ കഴിയുമ്പോഴും അടുത്തത് എന്തായിരിക്കും എന്നറിയാനുള്ള ആകാംക്ഷ വാക്കുകൾ കൊണ്ട് വിവരിക്കാൻ പോലും പറ്റാത്തത് ആയത്. അന്ന് വായിച്ചപ്പോൾ ഞാൻ ചിന്തിച്ചിരുന്നു ഈശ്വരാ എന്തുപറഞ്ഞാണ് ഇവരെ ഒന്ന് ആശ്വസിപ്പിക്കേണ്ടത് എന്ന് സ്വന്തം ജീവിതാനുഭവങ്ങൾ ഇത്രയും തീവ്രമായി പകർത്തിയെഴുതിയതിൽ കൂടി അവർ ആ വിഷമങ്ങൾ ഒരിക്കൽ കൂടി അനുഭവിച്ചു എന്നാണർത്ഥം .. ആ അനുഭവങ്ങൾ ആയിരിക്കാം അവരെ ഇത്രയും ബോൾഡ് ആയി കഴിയാൻ ഇന്നും സാധിക്കുന്നത്.. നേരിട്ട് കണ്ടപ്പോൾ എനിക്ക് അത്ഭുതം തോന്നി.. ഈ കുഞ്ഞു പെണ്ണാണോ അന്നത്തെ ആ അമ്മീമകഥയിലെ നായിക എന്നു.. എന്ത് ക്യൂട്ട് ആണ് ആ മുഖമെന്നോ. കുറെ നാളത്തെ ആഗ്രഹമായിരുന്നു ഇന്നലെ സാധിച്ചത്.. കണ്ണൂർ വിമൻസ് കോളേജിൽ ഇന്നലെ എച്ചുമിക്കുട്ടി വന്നപ്പോൾ...

ജയ്ഹിന്ദ് റ്റീവി ചർച്ച

                                                     

ഇന്ന് ഇങ്ങനെ ഒരു ചർച്ചയിൽ ഞാൻ പങ്കെടുത്തു..
എൻറെ കൂട്ടുകാർ ആരൊക്കെ കണ്ടു എന്നറിയില്ല...എൻറെ നിലപാടുകൾ പറയാൻ സാധിച്ചപ്പോൾ എല്ലാം ഞാൻ രേഖപ്പെടുത്തി...

എന്നെ പൊതുപ്രവർത്തക എന്ന് വിശേഷിപ്പിച്ചു ചാനൽ അവതാരകർ. ഞാൻ ഞെട്ടിപ്പോയി..

എൻറെ എല്ലാ കൂട്ടുകാരോടും സ്നേഹം...
---------------------------------------------------------------------------------------------------
14.11.19 ലെ ജയ്ഹിന്ദ് ടിവി ചർച്ചയിൽ പങ്കെടുക്കവേ, ഞാൻ ...സംസാരിച്ചത് ഇങ്ങനൊക്കെയായിരുന്നു..

താല്പര്യമുള്ള കൂട്ടുകാർ കേൾക്കുമല്ലോ..
                                                                   16/11/19
                                                            
---------------------------------------------------------------------------
                                                             

                                        ദേ.. ജയയുടേ പോസ്റ്റ്‌..
                              
14/11/19