Wednesday, March 31, 2010

ഈ മാത് മാറ്റിക്സ് ….മാത് മാറ്റിക്സ് എന്നു വെച്ചാൽ………………

 





പച്ചവെള്ളം പോലെ കണക്ക് അറിയാവുന്ന ക്കിടുമനും ക്കിടുമിയും ഇത് വായിയ്ക്കണ്ട……………………

അവരുടെ ആൽജിബ്രാ ഗവേഷണത്തിലും ജ്യോമട്രി സഹതാപത്തിലും മുക്കിയ നോട്ടങ്ങൾ കൈ മാറേണ്ട…………….

മാത് മാറ്റിക്സ് എന്ന കണക്ക് ഒട്ടും തിരിയാത്തവർക്കു മാത്രമേ ഈ ദണ്ണവും ഈ നൊമ്പരവും ഈ പിടച്ചിലും ഈ ചങ്കിടിപ്പുമൊക്കെ മനസ്സിലാകു. അതായത് എന്നെ പോലെയുള്ള നിഷ്ക്കണക്കികൾക്കും നിഷ്ക്കണക്കന്മാർക്കും മാത്രം.

മസിൽമാനാകാനാശയുള്ള ഒരു പെരുച്ചാഴി ആർത്തിയോടെ, പവർമാൾട്ടിലോ ജീവൻ ടോണിലോ ഒക്കെ കുതിർത്ത് കപ്പ തിന്നുന്നത് പോലെ, ഒൻപത് വയസ്സു മുതൽ കണക്ക് എന്റെ മനസ്സമാധാനം തിന്നു തീർത്തു.

നാലാം ക്ലാസ്സിലെ വാർഷിക പരീക്ഷയ്ക്കാണ് ഏറ്റവും ഒടുവിൽ കണക്കിൽ നൂറ് മാർക്ക് കിട്ടിയത്. അതിനു ശേഷം എല്ലാ പരീക്ഷയ്ക്കും ബ്രേക്കില്ലാത്ത വണ്ടി ഇറക്കം ഇറങ്ങുന്ന മാതിരി ഒറ്റ വരവായിരുന്നു എന്റെ മാർക്ക്. അങ്ങനെ നാല്പത് എന്ന മാജിക് നമ്പറിൽ എത്താനാകട്ടെ വെറും ആറു മാസവും രണ്ടു പരീക്ഷയുമേ വേണ്ടി വന്നുള്ളൂ.

മറ്റ് എല്ലാ വിഷയങ്ങളിലും എൺപത്തഞ്ചും തൊണ്ണൂറും മാർക്ക് വാങ്ങിയിരുന്ന, ബഹു മിടുക്കിയായ എന്നെ കണക്കിലും കൂടിയൊന്ന് ജയിപ്പിയ്ക്കണമല്ലോ എന്നു കരുതി ദൈവം കണ്ടു പിടിച്ച ഒരു മാജിക് നമ്പറായിരിക്കണം നാല്പത്.

ഈ സനാതന സത്യത്തിന്റെ പരം പൊരുളായി എന്റെ ഉത്തരക്കടലാസ്സ് തലയും കുമ്പിട്ട് ചുവന്ന കുറിയും തൊട്ട് ഒരു ചരടും കെട്ടി ഇരിയ്ക്കുന്നുണ്ടാവും.

ഒരു മുപ്പത്തെട്ടര – മുപ്പത്തൊമ്പത് ആണ് ആദ്യ റൌണ്ട് വാലുവേഷനിൽ, എനിക്കു കിട്ടുന്നത്. ചില വഴിക്കണക്കുകളിൽ അരയും കാലും മാർക്കുകൾ ടീച്ചറുടെ വക ഇഷ്ടദാനമായിട്ട് എഴുതി കിട്ടുമ്പോൾ ഞാൻ മാജിക് ഫോർട്ടി എന്ന സ്വത്തിന്റെ ഉടമയാകും.

ഈ എണ്ണം പറഞ്ഞ ടെക്നിക് ആവട്ടെ എന്റെ ഉത്തരക്കടലാസ്സ് കാണുന്ന ആർക്കും വെറും ഗ്രാസ്സു പോലെ കണ്ടു പിടിക്കാൻ കഴിയുമായിരുന്നു.

ഞാൻ കണക്ക് പഠിയ്ക്കാത്ത മടിച്ചിപ്പാറുവും കോതയുമൊന്നുമായിരുന്നില്ല. കണക്കിൽ എങ്ങനെയും എൺപത് മാർക്ക് സമ്പാദിയ്ക്കുക എന്നതായിരുന്നു അപ്പോൾ ജീവിതത്തിലെ ഒരേയൊരു മോഹം.

പെരുക്കപ്പട്ടിക പഠിയ്ക്കാനായി എന്നും കാലത്ത് പള്ളി മണി പോലെ മുഴങ്ങുന്ന, അലാറം വെച്ച് എണീക്കും. വെറും വയറ്റിൽ ബ്രഹ്മി നീര് കുടിക്കും. കണക്ക് പുസ്തകത്തിലെ എല്ലാ കണക്കുകളും ഇമ്പോസിഷൻ പോലെ ചെയ്തു തീർക്കും.

എന്നാലും കണക്ക് പരീക്ഷയുടെ ചോദ്യക്കടലാസ്സ് കിട്ടുമ്പോഴേയ്ക്കും ഞാൻ ആകെ വിയർത്ത് കുളിച്ചിട്ടുണ്ടാവും. എന്റെ ഹ് റുദയം ‘തോൽക്കും നീ തോൽക്കും‘ എന്ന് പിറുപിറുത്തുകൊണ്ട് അത്യുച്ചത്തിൽ മിടിയ്ക്കുന്നുണ്ടാവും. ഐസ് പെട്ടിയിൽ വെച്ച മീനിനെ പോലെ എന്റെ കൈത്തലങ്ങൾ വെറുങ്ങലിച്ചിട്ടുണ്ടാവും.

ഞാനെത്ര ശ്രമിച്ചിട്ടും ഒരു സിംഗിൾ മാർക്ക് പോലും കൂടുതൽ കിട്ടിയില്ല.

എന്റെ വീട്ടിലാണെങ്കിൽ കണക്കറിയാവുന്നവരുടെ ത്റുശ്ശൂർ പൂരമായിരുന്നു. അതിൽ ഏറ്റവും തലയെടുപ്പുള്ള മംഗലാം കുന്ന് കർണൻ എന്നേക്കാൾ രണ്ട് വയസ്സിനിളപ്പമുള്ള അനിയത്തിയും.

കണക്ക് പരീക്ഷയാണോ, അവൾക്ക് നൂറുമാർക്കാണ്.

‘നീ അവളെ കണ്ട് പഠിയ്ക്ക്‘ വീട്ടിലെ ചിതലരിച്ച ഉത്തരവും പൊളിഞ്ഞ തൂണും കൂടി എന്നെ ഉപദേശിച്ച് തുടങ്ങും.

മലയാളത്തിലും ഇംഗ്ലീഷിലുമൊന്നും എന്നെപ്പോലെ, തൊണ്ണൂറ് മാർക്ക് അവൾക്ക് കിട്ടുകയില്ല. എന്നിട്ടും അവളോട് എന്നെ കണ്ട് പഠിയ്ക്കാൻ ഒരാളും, ചുമ്മാ തമാശയ്ക്ക് പോലും പറയാറില്ല.

എന്റെ മാർക്ക് – ‘ഹേയ്, അതൊക്കെ ഒരു മാർക്കാണോ? കണക്കിനല്ലേ മാർക്ക് വേണ്ടത്?‘

‘കണക്കറിയാത്ത നീ എങ്ങനെ ജീവിയ്ക്കും? കടയിൽ നിന്ന് ഒരു സാധനം വാങ്ങാനും കൂടി നിനക്ക് പറ്റ്ല്യ. നിന്നെ കടക്കാരൊക്കെ പറ്റിയ്ക്കും.‘

‘പണവുമായിട്ടുള്ള ഒരിടപാടും നിനക്ക് സാധിയ്ക്കില്ല. എല്ലാവരും നിന്റെ കാശൊക്കെ അടിച്ചോണ്ട് പോകും. കണക്കറിയാത്തവരുടെ കാര്യം വലിയ കഷ്ടാ.‘

കണക്കറിയാത്തവരെ ഈ ഭൂമിയിലേയ്ക്ക് ദൈവം എന്തിനാണ് ഇങ്ങനെ തള്ളി ഇടുന്നതാവോ?

ഞാൻ ദൈവവുമായി ബൌദ്ധികമായ ഒരു തർക്കത്തിൽ ഏർപ്പെട്ടു. ദൈവം നേരിട്ട് പരിഹരിയ്ക്കേണ്ട ആ അന്യായം ചൂണ്ടിക്കാണിച്ചു കൊടുത്തു. മറ്റ് വിഷയങ്ങളൊന്നുമല്ല, കണക്ക് മാത്രമാണു സൂപ്പർ സ്റ്റാറെന്നുണ്ടെങ്കിൽ കണക്കിനെ എല്ലാവർക്കും എളുപ്പത്തിൽ കൈയെത്തിപ്പിടിയ്ക്കാൻ കഴിയുന്ന ഒരു ജനകീയ നടനാക്കണം.

അത് പറ്റില്ല എന്നാണെങ്കിൽ കണക്കിനെ ഒരു എക്സ്ട്രാ നടനാക്കി തരം താഴ്ത്തണം.

വീട്ടിലെ ചുവരിൽ ഫോട്ടൊ ആയും അമ്പലത്തിലെ ശ്രീ കോവിലിൽ വിഗ്രഹമായും ഇരുന്ന് ദീപ പ്രഭയുടെ ഗമയിൽ ദൈവം ചിലപ്പോൾ തലയാട്ടി. ചിലപ്പോൾ കണ്ണിറുക്കി കാണിച്ചു.

എന്നാൽ എന്റെ മാർക്കിലോ കണക്കിന്റെ സ്റ്റാർ പദവിയിലോ യാതൊരു മാറ്റവും വരുത്തിയില്ല.

കോട്ടിടാതെയും സന്നതെടുക്കാതെയും സ്വന്തം കാര്യത്തിനു വേണ്ടി ചെയ്ത വക്കീൽപ്പണി ദൈവത്തിന് പിടിച്ചില്ലായിരിയ്ക്കുമോ?

വാദവും തർക്കവും നിറുത്തി ഞാൻ നിറഞ്ഞൊഴുകുന്ന കണ്ണുകളോടെയും നിശ്ശബ്ദ വേദനയോടെയും ങ്ഹ് ങ്ഹ് , ഖുംശ് ഖുംശ് എന്ന ഏങ്ങലുകളോടെയും ഇക്കാലത്തെ സീരിയൽ നടിയെപ്പോലെ, നിരന്തരമായി അപേക്ഷിക്കുവാൻ തുടങ്ങി.

എന്റെ അനിയത്തിയ്ക്ക് സാധിക്കുന്ന മാതിരി ചേച്ചിയായ ഞാൻ പഠിയ്ക്കേണ്ട കണക്ക് കൂടി ചുമ്മാ പുല്ലു പോലെ ചെയ്യാൻ പറ്റണേ എന്ന അത്യാഗ്രഹമൊന്നും എന്റെ അപേക്ഷയിലുണ്ടായിരുന്നില്ല. ദൈവം വിചാരിച്ചാൽ അതൊക്കെ നിസ്സാരമായി നടക്കുമെന്ന് എനിക്കറിയാമായിരുന്നെങ്കിലും.

ദൈവത്തെ സഹായിയ്ക്കാൻ പ്ലാനിംഗിന്റേയും മാനേജുമെന്റിന്റേയും ചില ആശയങ്ങളും ഞാൻ നിർദ്ദേശിച്ചു.

ഉദാഹരണത്തിന്, കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ കാലേകൂട്ടി, അതായത് പേപ്പർ അച്ചടിച്ചാൽ ഉടനെ, എല്ലാ രാത്രിയിലും മുടങ്ങാതെ സ്വപ്നത്തിൽ കാണിച്ചു തരിക, അത് പറ്റിയില്ലെങ്കിൽ ഞാൻ തെറ്റായി ഉത്തരമെഴുതിയാലും അത് ശരിയുത്തരമാക്കി ഉത്തരക്കടലാസ്സ് നോക്കുന്ന ടീച്ചറുടെ മുൻപിൽ അവതരിപ്പിയ്ക്കുക.

ദൈവം വിചാരിച്ചാൽ ഇതിനൊക്കെ വല്ല ബുദ്ധിമുട്ടുമുണ്ടോ?

ഉണ്ടായിരുന്നു എന്നു തന്നെ വേണം മനസ്സിലാക്കാൻ. ഈ അപേക്ഷയിലൊന്നും ദൈവം വീണില്ല.

രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് കണക്ക് പ്രശ്നത്തിന് ഒരു പരിഹാരമുണ്ടാക്കാനാകുമോ എന്നും ഞാൻ ആലോചിക്കാതിരുന്നില്ല.

ആഹാരം സർവ പ്രധാനമായതു കൊണ്ട് അരിയ്ക്കു വേണ്ടി എല്ലാ രാഷ്ട്രീയ കക്ഷികളും കേന്ദ്ര ഗവണ്മെന്റിനോട് സമരം ചെയ്യുന്നതു പോലെ, സർവ പ്രധാനമായ കണക്കിൽ എല്ലാ കുട്ടികൾക്കും നൂറു മാർക്കു കിട്ടുവാൻ ഒരു സമരം സംഘടിപ്പിക്കുന്നത് നന്നായിരിയ്ക്കില്ലേ?

ഒരു കണക്ക് സമരത്തെയോ ഒരു നൂറു മാർക്ക് ജാഥയേയോ നേരിടുവാൻ ടീച്ചർമാർക്ക് സാധിക്കുമോ?

എന്നാൽ എന്റെ കൂടെ സമരത്തിനിറങ്ങാനുള്ള ചങ്കുറപ്പ്, അതല്ലെങ്കിൽ ആ ഒരു രാഷ്ട്രീയ അവബോധം ആർക്കും ഉണ്ടായിരുന്നില്ല.

ഇതിനിടയിൽ ആൽബർട്ട് ഐൻസ്റ്റീന് കണക്കറിയുമായിരുന്നില്ല എന്നൊരു മനോഹരമായ കഥ ഞാൻ വായിച്ചു. കുറച്ചു നാൾ ഞാനുമങ്ങനെ കണക്കറിയാതെ തന്നെ വലിയൊരു ശാസ്ത്രജ്ഞയായി മാറുമെന്ന് സ്വപ്നം കണ്ടു നോക്കിയെങ്കിലും, കണക്ക് കണ്ണുരുട്ടിയും നാക്ക് നീട്ടിയും കൂർത്ത നഖങ്ങൾ കാട്ടിയും പേടിപ്പിച്ചുകൊണ്ട് എന്നെ സദാ ആ ജിലേബി സ്വപ്നത്തിൽ നിന്നുണർത്തിക്കൊണ്ടിരുന്നു.

ഫിസിക്സ്, കെമിസ്ട്രി തുടങ്ങിയ വിഷയങ്ങളിലും കണക്കുകൾ ചെയ്യേണ്ടി വന്ന കണ്ടകശ്ശനിക്കാലത്ത് മാത് സ് ദ നൈറ്റ് മെയ്ർ എന്ന ഹൊറർ മൂവി കണ്ട് ഞാൻ ഉറക്കെ നിലവിളിച്ചിരുന്നു.

ഒടുവിൽ നാല്പത് മാർക്കും പൊതിഞ്ഞു വാങ്ങി ഞാൻ ദുരിത പൂർണമായ സ്ക്കൂൾ പഠിത്തം അവസാനിപ്പിച്ചു.

ആകാശം ഇടിഞ്ഞു വീണാലും ഭൂമിയിൽ അപ്പടി സുനാമി വന്നാലും ഇനി കണക്ക് പഠിയ്ക്കുകയില്ല എന്ന പത്രോസിയൻ പാറത്തീരുമാനത്തോടെ ഞാൻ സാഹിത്യം പഠിയ്ക്കുവാൻ പോയി.

അവിടേയും ട്രിഗണോമട്രിയും അസ്ട്രോണമിയും പോലെ വ്യാകുലപ്പെടുത്തുന്ന വ്യാകരണവും ഇന്റെഗ്രലും ലോഗരിതവും പോലെ ലജ്ജിപ്പിയ്ക്കുന്ന ലിംഗ്വിസ്റ്റിക്സുമൊക്കെ എന്നെ നിരന്തരം വേട്ടയാടി.

കണക്കിലെ പലതരം കളികളായി കാലം നീങ്ങിക്കൊണ്ടിരുന്നു.

ഒരു തൊഴിലുറപ്പുമില്ലാത്ത ജീവിതം, ചെയ്യാൻ പറ്റാത്ത കണക്കു പോലെ എന്നെ തുറിച്ചു നോക്കി.

അങ്ങനെ ജോലി അന്വേഷിയ്ക്കാൻ തുടങ്ങിയപ്പോഴാണ് കണക്കിന്റെ രാജകീയവും ദൂര വ്യാപകവുമായ പ്രൌഢിയും അന്തസ്സും വിലയും നിലയും എല്ലാം നെറ്റിപ്പട്ടം കെട്ടി, ആലവട്ടവും വെഞ്ചാമരവുമായി ജോലിപ്പൂരത്തിനു (ജോബ് ഫെസ്റ്റ്) വന്നത്.

‘മാത് സായിരുന്നെങ്കിൽ…………‘

‘സ്റ്റാറ്റിറ്റിക്സായിരുന്നെങ്കിൽ…………‘

‘കോമേഴ്സായിരുന്നെങ്കിൽ……….‘

‘ഫിസിക്സായിരുന്നെങ്കിൽ…………‘

‘കെമിസ്ട്രിയായിരുന്നെങ്കിൽ…………..‘

‘ഈ കാൽക്കാശിനു കൊള്ളാത്ത ഭാഷ പഠിയ്ക്കാൻ പോയ നേരത്ത് പ്രയോജനമുള്ള മറ്റെന്തെങ്കിലും പഠിയ്ക്കാമായിരുന്നില്ലേ?‘

ദൈവം മന്ദഹസിച്ചിരിയ്ക്കും. എന്റെ പ്രാർത്ഥനകളൊന്നും ദൈവം മറന്നിരിയ്ക്കാൻ വഴിയില്ല.

അവസാനം കണക്കെഴുതുവാൻ പഠിയ്ക്കുക തന്നെ എന്ന് ഞാൻ നിശ്ചയിച്ചു.

കൊമ്പും തുമ്പിക്കൈയുമൊക്കെയുള്ള മംഗലാം കുന്ന് കർണന്റെ നീറാങ്ങളമാരാകാൻ പറ്റിയ, അതി പ്രഗൽഭരായ, രണ്ട് ചാർട്ടേട് എക്കൌണ്ടന്റ്ന്മാരുടെ വിനീത ശിഷ്യയായി ഞാൻ കണക്ക് എഴുതാൻ പഠിച്ചു തുടങ്ങി.

പിന്നീട് ഞാൻ ടാലി പഠിച്ചു.

ക്രെഡിറ്റ് എന്നും ഡെബിറ്റ് എന്നും കേട്ടാൽ ചക്കയൊ മാങ്ങയൊ ആയി വിചാരിച്ചോളൂ എന്നാരെങ്കിലും പറഞ്ഞാൽ ആത്മാർത്ഥമായും സത്യസന്ധമായും അങ്ങനെ മാത്രം വിചാരിയ്ക്കുന്ന ഞാനാണ് ടാലി പഠിച്ചത്.

തന്നെയുമല്ല, വളരെ ഏറെ വർഷങ്ങൾ കണക്കുകൾ എഴുതിയും പണം വിതരണം ചെയ്തും ഓഫീസാവശ്യങ്ങൾക്കുള്ള സ്റ്റേറ്റ്മെന്റുകൾ തയാറാക്കിയും ഞാൻ, ഒരു തണ്ടമ്മച്ചി വരട്ട് ചൊറി കണക്കപ്പിള്ളയായി ജീവിച്ചു.

സമ്പത്തില്ലാത്തവന് കണക്കൊന്നും എഴുതാനില്ല എന്ന പ്രപഞ്ച സത്യം കാരണം സാമ്പത്തിക മാന്ദ്യം വന്നപ്പോൾ, എന്റെ ഓഫീസിൽ എഴുതാനും മാത്രം കണക്ക് ഇല്ലാതായി.

അങ്ങനെ ഓഫീസിന്റെ ശമ്പളക്കണക്കിൽ നിന്ന് അപ്രത്യക്ഷയായ ഞാൻ ഇപ്പോൾ ബ്ലോഗ് എഴുതി സമയം ചെലവാക്കുന്നു.

പണ്ട് ഞങ്ങളെ കണക്ക് പഠിപ്പിച്ച ടീച്ചറെ തികച്ചും അപ്രതീക്ഷിതമായി കാണാനിടയായി. വിശേഷങ്ങൾ അന്വേഷിയ്ക്കുന്ന കൂട്ടത്തിൽ എനിക്കെന്താണ് ജോലിയെന്ന് ടീച്ചർ ചോദിച്ചു.

ബ്ലോഗ് എഴുതുന്നതിനു ശമ്പളമൊന്നുമില്ലാത്തതു കൊണ്ട് ഞാൻ വെറുതെ പുഞ്ചിരിച്ചതേയുള്ളൂ.

മംഗലാം കുന്ന് കർണനായ അനിയത്തിയെ അന്വേഷിയ്ക്കാൻ ടീച്ചർ മറന്നില്ല.

അവൾ അമേരിക്കൻ കമ്പനിയിൽ ഉദ്യോഗ പവറിലാണെന്നും നല്ല ഗമണ്ടനായ ഒരു ശക്തിമാൻ ട്രക്കിലാണ് നോട്ട് കെട്ടുകൾ കൊണ്ടുവരാറെന്നും അറിയിക്കേ, ടീച്ചർ ചിരിച്ചുകൊണ്ട് പറഞ്ഞു.

‘മിടുക്കിയായിരുന്നു പണ്ടും. കണക്കിൽ നൂറിൽ കുറഞ്ഞ് മാർക്ക് വാങ്ങിയിട്ടില്ല. കണക്കറിയണോര്ക്ക് എവടേം നല്ല നെലേണ്ടാവും.‘

എനിക്കെന്നും നാല്പത് മാർക്ക് തന്നിരുന്ന, എന്നെ ഫുൾ പാസ്സാക്കിയിരുന്ന ടീച്ചറാണ് പറയുന്നത്.

ഇപ്പോഴും എപ്പോഴും എവിടേയും എന്നേയ്ക്കും കണക്ക് താൻ ടാ, സൂപ്പർ സ്റ്റാർ.

Thursday, March 25, 2010

കറിക്കത്തി

അവളെ മർദ്ദിയ്ക്കുന്നത് അയാൾക്ക് ഒരു സാധാരണ കാര്യം മാത്രമായിരുന്നു. അവളുടെ മെലിഞ്ഞ ശരീരവും ചെറിയ മുഖവും എന്നും അടി ഇരന്നു വാങ്ങിക്കൊണ്ടിരുന്നു.

ഒരിയ്ക്കൽ പോലും അവളെ അടിച്ചത് ശരിയായില്ലെന്നോ അതിന് മാപ്പ് പറയണമെന്നോ അയാൾക്ക് തോന്നിയിട്ടില്ല.

അവൾ സംസാരിക്കുന്ന രീതി അയാളെ അരിശം കൊള്ളിച്ചു. മുഖഭാവങ്ങൾ അയാളെ വെറുപ്പിച്ചു. ആ പൊട്ടിച്ചിരി അയാളെ ഭ്രാന്തു പിടിപ്പിച്ചു. അവളെ കാണുമ്പോൾ തന്നെ, അയാൾക്ക് അസഹനീയമായ മടുപ്പ് തോന്നിയിരുന്നു.

എന്നിട്ടും അവർ ഭാര്യാഭർത്താക്കന്മാരായി കഴിഞ്ഞു കൂടിക്കൊണ്ടിരുന്നു.

വിവാഹത്തിന്റെ ആദ്യനാളുകളിൽ അവൾ പൊട്ടിച്ചിരിയ്ക്കാനും കലപില വർത്തമാനങ്ങൾ പറയുവാനും താല്പര്യം കാണിച്ചിരുന്നു.

അവൾ സമയോചിതമായല്ല, സംസാരിക്കുന്നതും പൊട്ടിച്ചിരിയ്ക്കുന്നതുമെന്ന് ചൂണ്ടിക്കാട്ടി അയാൾ മൂന്നോ നാലോ പ്രാവശ്യം പടപട എന്ന് മുഖത്തടിച്ചതിനു ശേഷമാണ് അവൾ ചിരിയ്ക്കുന്നതും സംസാരിയ്ക്കുന്നതും കുറച്ച് കൊണ്ട് വന്നത്.

അവളുടെ ഓരോ ചലനത്തിലും അയാൾ കുറവുകൾ മാത്രമേ കണ്ടുള്ളൂ. അത് ക്ഷമിയ്ക്കാൻ അയാൾക്ക് ഒരിയ്ക്കലും കഴിഞ്ഞതുമില്ല.

അവളല്ലാതെ മറ്റേതെങ്കിലും ഒരു സ്ത്രീയായിരുന്നു അയാളുടെ ഭാര്യയായിരുന്നെതെങ്കിൽ ഒരു പക്ഷെ, ദാമ്പത്യം ഭേദപ്പെട്ടതാകുമായിരുന്നുവോ?

ആവോ, ആർക്കറിയാം?

ദാമ്പത്യങ്ങൾ നന്നാക്കിത്തീർക്കാനുള്ള സൂത്രവാക്യം ദൈവം എല്ലാവർക്കും പഠിപ്പിച്ചു കൊടുക്കാറില്ലല്ലോ.

ജനൽക്കമ്പിയിലെ പൊടിയും ചുളിഞ്ഞ കിടക്കവിരിയും പോലും അയാളെ വല്ലാതെ രോഷാകുലനാക്കി. ചുക്കിലി വലകൾ അയാളുടെ സ്വാസ്ഥ്യം കെടുത്തി. അപ്പോഴെല്ലാം അവൾ ആ കൈപ്പടങ്ങളുടെ ശക്തിയറിഞ്ഞു.

അവളുടെ അടുക്കളയ്ക്ക് അയാളുടെ സങ്കല്പത്തിലുള്ള രുചിയുണ്ടായിരുന്നില്ല. സങ്കല്പത്തിലുള്ള ആ രുചിയെ വേണ്ടവിധം അവൾക്ക് പരിചയപ്പെടുത്തിക്കൊടുക്കാനയാൾക്ക് കഴിഞ്ഞതുമില്ല.

അവൾ കുറ്റബോധത്താൽ എന്നും സ്തബ്ധയായി.

അവളുടെ ശിരസ്സ് അപമാനത്താൽ എന്നും കുനിഞ്ഞു.

അവളുടെ ആ കീഴ്പ്പെടലാണോ അയാളെ ഇത്രയധികം കോപപ്പെടുത്തിയിരുന്നതെന്ന് അറിയില്ല. ഭക്ഷണം വെച്ച പാത്രങ്ങൾ കൊണ്ട് അവളെ പ്രഹരിക്കുന്നതിലും ആ പാത്രങ്ങൾ വലിച്ചെറിയുന്നതിലും അയാൾ സമർഥനായിരുന്നു.

അയാളുടെ പോക്കറ്റിൽ പണമുണ്ടായിരുന്നതുകൊണ്ടും ഹോട്ടലുകളിൽ ധാരാളം ഭക്ഷണം ലഭ്യമായിരുന്നതു കൊണ്ടും വീട്ടിലെ ആഹാരമില്ലായ്മ എന്ന അവസ്ഥയെ അയാൾ തൽക്ഷണം അതിജീവിച്ചു പോന്നു.

അടിയേറ്റ് തിണർത്ത കവിളുകളുമായി, അല്ലെങ്കിൽ ചോര കിനിയുന്ന മൂക്കുമായി അവൾ അടുക്കള വെടിപ്പാക്കുകയും പിറ്റേന്നും അതിന്റെ പിറ്റേന്നുമെല്ലാം പാചകം ചെയ്യുകയും വീട് വ്റുത്തിയാക്കുകയും അയാളുടെ അടിവസ്ത്രങ്ങളുൾപ്പടെയുള്ള എല്ലാ അഴുക്കു തുണികളും അലക്കിത്തേച്ച് വയ്ക്കുകയും ചെയ്തു കൊണ്ടിരുന്നു.

രാത്രികളിൽ അയാളുടെ ചാരെ അവൾ ഉറങ്ങി.

അയാളുടെ ശ്രദ്ധയോ പരിഗണനയോ ദയയോ ലഭിയ്ക്കാനാവശ്യമായ ഒന്നും തന്നെ അപ്പോഴും അവളുടെ പക്കലുണ്ടായിരുന്നില്ല. അയാളുടെ സ്നേഹം അതി വിദൂരമായ ഭൂഖണ്ഡത്തിലെ കിട്ടാക്കനിയായിരുന്നു.

മനുഷ്യന്റെ നീചതയ്ക്ക് ഒരതിർത്തിയും നിർണ്ണയിക്കുവാനാവില്ലെന്ന്, അയാളുടെ നാവും കൈകാലുകളും അവളെ പഠിപ്പിച്ചു.

അവളുടെ ദാമ്പത്യം എന്നത് എത്ര വിചിത്രമായ ദൈന്യമാണ്!

അവളെക്കുറിച്ച് യാതൊരു പരിഗണനയും തോന്നാത്ത ഒരാൾക്കൊപ്പം, അയാൾക്ക് സംത്റുപ്തി ഉണ്ടാക്കിക്കൊടുക്കേണ്ടുന്ന വിവിധ കർമ്മങ്ങൾ അനുഷ്ഠിച്ച് അയാളെ രോഷാകുലനാക്കാതെ ജീവിതം നയിക്കേണ്ടത് എങ്ങനെയെന്ന് പരിശീലിക്കുകയായിരുന്നു എപ്പോഴും അവൾ.

ദൈവത്തെ അവൾ ഉള്ളഴിഞ്ഞ് പ്രാർഥിച്ചു, അയാൾക്കരിശം വരത്തക്കവണ്ണമുള്ള ഒരു പ്രവ്റുത്തിയും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാവാതെ കാത്തോളണമേ ഈശ്വരാ എന്ന്.

ഒരുപാട് മനുഷ്യർ ഒത്തിരി ആവശ്യങ്ങൾക്കായി നിത്യവും പ്രാർഥിയ്ക്കുന്നത് കൊണ്ട് ദൈവത്തിന് എപ്പോഴും അവളുടെ പ്രാർഥന കേൾക്കാൻ കഴിഞ്ഞിരുന്നില്ല.

ദൈവത്തിന്റെ വഴികൾ ആരു കണ്ടു?

ഞായറാഴ്ച ദിവസം രാവിലെ മുട്ടക്കറിയുണ്ടാക്കാൻ അവൾ സവാള നേരിയതായി അരിയുമ്പോഴാണ് അയാൾ അരിശത്താൽ പുകഞ്ഞ് അടുക്കളയിലേക്ക് വന്നത്.

വെള്ളം എടുത്ത് വയ്ക്കാറുള്ള ജഗ്ഗ് വറ്റി വരണ്ടിരിയ്ക്കുന്നു.

വന്ന പാടെ അയാൾ അവളുടെ മുടിയിൽ പിടിച്ച് വട്ടം കറക്കി.

‘ഒരിത്തിരി വെള്ളം ഈ പാത്രത്തിൽ ഒഴിച്ച് വെയ്ക്കാൻ പറ്റാണ്ട് എന്ത് പണ്യാ നിനക്ക് ഈ വീട്ടിലിള്ളത്? നിനക്ക് എന്താടീ ഇബടെ ഒരു കൊറവ്? മൂന്നേരം മൂക്ക് മുട്ടെ തിന്നാനും ഉട്ക്കാനും തേയ്ക്കാനും ഞാൻ തെണ്ടിച്ച് കൊണ്ടരണില്ലേ? വേറെന്താ നിന്നെപ്പോലൊരു അശ്രീകരത്തിനു വേണ്ടത്?’

ചെകിട് തരിയ്ക്കുന്ന ഒരടിയിൽ അവളുടെ കണ്ണിൽ നിന്ന് പൊന്നീച്ചകൾ പാറി.

അവളുടെ കൈയിലിരുന്ന കറിക്കത്തിയ്ക്ക് ആ നിമിഷത്തിൽ വ്യക്തമായ ലക്ഷ്യബോധമുണ്ടാവുകയായിരുന്നു.

Sunday, March 14, 2010

…..മ്പ് രാൻ നായർ

https://www.facebook.com/echmu.kutty/posts/159301277582508

സൌന്ദര്യമെന്നാൽ കലാബോധവും വ്റുത്തിയും ലാളിത്യവുമാണെന്ന്  വിശ്വസിച്ചിരുന്ന അപൂർവം മനുഷ്യരിൽ ഒരാളായിരുന്നു …മ്പ് രാൻ നായർ.

മഞ്ഞു പോലെ വെളുത്ത മുണ്ടും ബനിയനും ധരിച്ച്, ഷേവ് ചെയ്ത് മിനുക്കിയ കവിളുകളുമായി തികച്ചും പ്രസന്നമായ മുഖത്തോടെ മാത്രമേ അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നുള്ളൂ. അദ്ദേഹത്തെ ചൂഴ്ന്ന് എപ്പോഴും വ്റുത്തിയുടെയും വെടിപ്പിന്റേതുമായ ഒരു സുഗന്ധമുണ്ടായിരുന്നു. എല്ലാവരോടും വളരെ സൌമ്യ മധുരമായി  സംസാരിക്കുമ്പോൾ അദ്ദേഹവുമായി അഭിപ്രായ വ്യത്യാസമുള്ളവർ പോലും നിശ്ശബ്ദരായിത്തീരാറുണ്ടായിരുന്നു.

സൈന്യത്തിൽ നിന്ന് പിരിഞ്ഞു പോന്ന ഒരു വെപ്പുകാരനായിരുന്നു നായർ. 

അദ്ദേഹത്തിന്റെ ക്റുശഗാത്രിയായ ഭാര്യ സംസാരിക്കുമ്പോൾ ഉപയോഗിച്ചിരുന്ന ആടെ, ഈടെ, വന്നിനാ, പോയിനാ എന്നൊക്കെയുള്ള ഭാഷാപ്രയോഗങ്ങൾ ഗ്രാമീണരെ പലപ്പോഴും ചിരിപ്പിച്ചു.

പിരിഞ്ഞപ്പോൾ കിട്ടിയ പണം കൊടുത്താവണം അദ്ദേഹം ഗ്രാമത്തിൽ ചെറിയ വീടുള്ള ഒരേക്കർ പറമ്പ് വാങ്ങിച്ചത്. കുട്ടികളില്ലാത്ത ആ ദമ്പതിമാർ ഗ്രാമീണരുടെ കൌതുക കഥാപാത്രങ്ങളായിരുന്നു.

നായരുടേയോ ഭാര്യയുടേയോ കുടുംബക്കാരായി ആരും തന്നെ ആ ഗ്രാമത്തിലുണ്ടായിരുന്നില്ല. നമ്മളൊക്കെ ഇപ്പോൾ വൻ നഗരങ്ങളിൽ ഒരു ഫ്ലാറ്റ് വാങ്ങി തികച്ചും അപരിചിതരായി  നഗരത്തിൽ എത്തിപ്പെടുന്നത് പോലെ അവർ പത്തു മുപ്പത്തഞ്ച് കൊല്ലം മുൻപ് ഞങ്ങളുടെ ഗ്രാമത്തിൽ വന്നു ചേർന്നു.

ഗ്രാമീണരിലധികവും കർഷകരായിരുന്നു. വലിയ വിദ്യാഭ്യാസമൊന്നുമില്ലാത്തവർ. പരിഷ്ക്കാരമൊന്നും അവരെ തീരെ ബാധിച്ചിരുന്നില്ല. അവരുടെ വസ്ത്രങ്ങളിൽ എപ്പോഴും ചെളിയും കറയും പുരണ്ടിരുന്നു. സ്ഥിരമായി ഷേവ് ചെയ്യലോ നഖം മുറിക്കലോ ഒന്നും അവർക്ക് പരിചിതമായിരുന്നില്ല. മേൽക്കുപ്പായമോ പാദരക്ഷകളോ ധരിക്കുന്ന പുരുഷന്മാർ വളരെ വിരളമായിരുന്നു. ദേവുവമ്മയുടെ ചായക്കടയിലിരുന്ന് ചിലരൊക്കെ പത്രം വായിക്കാൻ ശ്രമിച്ചിരുന്നതാണ് ഗ്രാമീണരിൽ ആകെക്കൂടി ഉണ്ടായിരുന്ന ഒരു പരിഷ്ക്കാരം.

അവിടെക്കാണ് നായരും ഭാര്യയും താമസിക്കാനെത്തിയത്.

അവർ ഇരുവരും സ്വന്തം പറമ്പിൽ പകലന്തിയോളം ജോലി ചെയ്തു. കുറച്ച് കാലം കഴിഞ്ഞപ്പോൾ നല്ലൊരു പൂന്തോട്ടവും ഒന്നാന്തരമൊരു പച്ചക്കറിത്തോട്ടവും ആ പറമ്പിൽ പ്രത്യക്ഷപ്പെട്ടു. എത്ര നേരം ജോലി ചെയ്താലും അവരുടെ ഉടുപ്പുകളിൽ ചെളി പിടിച്ചിരുന്നില്ല. പണി ആയുധങ്ങളും അവരെപ്പോലെ വെടിപ്പുള്ളവയായിരുന്നു.

വീടിന്റെ വാതിലുകൾക്കും ജനലുകൾക്കും നേർത്ത തുണി കൊണ്ടുള്ള കർട്ടനും വരാന്തയിലെ കൊച്ച് മേശപ്പുറത്ത് ഒരു പിച്ചള മൊന്തയിൽ ഒരു കുല പൂക്കളും അദ്ദേഹം എന്നും സജ്ജീകരിച്ചിരുന്നു. ചെമ്പരത്തിപ്പൂക്കൾ കൊണ്ടും കൂവളക്കായ കൊണ്ടുമുള്ള സർബത്തുകൾ നല്ല ഭംഗിയുള്ള ചില്ലു ഗ്ലാസ്സുകളിൽ പകർന്ന് കൊടുത്ത് നായരുടെ ഭാര്യ എല്ലാവരേയും സൽക്കരിച്ചു.

ഇതൊക്കെ കണ്ട് ഗ്രാമീണർ അൽഭുതം കൂറി.

ഭംഗിയായി അലങ്കരിച്ച സ്വീകരണമുറിയും ഊണുമുറിയും ചില്ലു ഗ്ലാസ്സുകളും കനം കുറഞ്ഞ പിഞ്ഞാണപ്പാത്രങ്ങളും ഒക്കെയുള്ള ചുരുക്കം ചില ഭവനങ്ങളേ അക്കാലത്ത് ഗ്രാമത്തിലുണ്ടായിരുന്നുള്ളൂ. ആ വീട്ടുകാരൊക്കെ വളരെ പഴയ കാലത്തേ സ്ഥാനികളും പഠിപ്പുള്ളവരും സ്വത്തുള്ളവരുമായിരുന്നു.

അവരെപ്പോലെയാണോ പട്ടാളക്കാർക്ക് കാളയിറച്ചിയും മറ്റും വെച്ച് കൊടുത്ത് പുട്ടടിച്ചിരുന്ന നായർ?

‘അവന്റെ ഒലക്കേമ്മ്ലെ ഒരു പരിശ്ക്കാരം‘ എന്ന് ഗ്രാമീണർ നായരെ രഹസ്യമായി പരിഹസിച്ചു.

അല്ലാ, അവരെ കുറ്റപ്പെടുത്തുന്നതിലും അർത്ഥമൊന്നുമില്ല. കാരണം എല്ലാവരും ചെയ്യാൻ മടിയ്ക്കുന്ന  ചില കാര്യങ്ങളൊക്കെയാണ് നായർ പരിശീലിച്ചിരുന്നത്.

ഉദാഹരണത്തിന് പറമ്പിൽ വീഴുന്ന ചപ്പും ചവറുമൊക്കെ കത്തിയ്ക്കാതെ തെങ്ങിന്റേയും മറ്റ് മരങ്ങളുടേയും ചുവട്ടിൽ കുഴിച്ചു മൂടുക, പുല്ലും കളകളും പറിയ്ക്കാതിരിയ്ക്കുക, ഒരു രാസവളവും ഉപയോഗിയ്ക്കാതിരിയ്ക്കുക, അത്യുൽപ്പാദന ശേഷിയുള്ള വിത്തുകളൊന്നും വാങ്ങാതിരിയ്ക്കുക…… എന്നു വേണ്ട അദ്ദേഹം കാണിയ്ക്കുന്നതൊന്നും ആർക്കും തന്നെ  അത്ര പിടിച്ചിരുന്നില്ല. പുല്ലും കളയും പറിയ്ക്കാത്ത ആ പറമ്പിൽ മൂർഖൻ പാമ്പുകൾ യഥേഷ്ടം വിഹരിയ്ക്കുന്നുണ്ടാവുമെന്ന് ഗ്രാമീണർ ഭയപ്പെട്ടു.

ഒരു തേക്ക് കൊട്ട വച്ചോ, മോട്ടോർ വെച്ചോ വെള്ളം കിണറ്റിൽ നിന്ന് എടുത്ത് , പറമ്പിൽ ആണികൾ (ചാലുകൾ) കീറി നനയ്ക്കുന്നതിനു പകരം നായർ മൺകുടങ്ങളിൽ വെള്ളം നിറച്ച് ഒരു തിരിയുമിട്ട് ചെടികളുടെ തടത്തിൽ വെച്ച് പോന്നു. എന്നിട്ടും പറമ്പിലെ ചെടികൾക്കൊന്നും ഉണക്കം ബാധിച്ചില്ല എന്നത് ഒരൽഭുതമായിരുന്നു.

പുകയിലക്കഷായം സ്പ്രേ ചെയ്തും കീടങ്ങളെ കൈ കൊണ്ട് പെറുക്കിക്കളഞ്ഞും ചില ഉറുമ്പുകളെ വളർത്തിയുമൊക്കെയായിരുന്നു അദ്ദേഹം ആധുനിക കീട നാശിനികളെ ഒഴിവാക്കിയിരുന്നത്.

പക്ഷിക്കാഷ്ഠവും നാൽക്കാലികളുടെ വിസർജ്യവും വളമാണെന്ന് എല്ലാവർക്കും അറിയാമായിരുന്നു. എന്നാൽ മനുഷ്യ വിസർജ്യവും ഒരു വളമാണെന്ന് നായർ പറഞ്ഞപ്പോൾ ഗ്രാമീണർക്ക് ഛർദ്ദിയ്ക്കാൻ തോന്നി. ഡൽഹിയും ബോംബെയും പോലെയുള്ള വൻ നഗരങ്ങളിൽ അത്തരം വളവും കിട്ടുമെന്നും അത് നമുക്ക് വീടുകളിൽ നാറ്റമൊന്നുമില്ലാതെ തയാറാക്കാനും ഉപയോഗിയ്ക്കാനും പറ്റുമെന്നും  അത് അദ്ദേഹം എല്ലാവർക്കും പഠിപ്പിച്ച് തരാമെന്നും പറഞ്ഞപ്പോൾ ഗ്രാമീണർ കാർക്കിച്ച് തുപ്പി.

ഇതെല്ലാം കേട്ട്, നായരുടെ യാതൊരു സഹായവും ചോദിയ്ക്കാതെ കീഴാറ്റിലെ ഗോപാലൻ നായർ ഒരു പണി പറ്റിച്ചു. വളമാണെന്നല്ലേ പറഞ്ഞത്?

എന്നാൽ ശരി. കുറെ വളം ഗോപാലൻ നായർ സ്വന്തം പറമ്പിലെ മരങ്ങളുടെ കടയിൽ ഇട്ടു കൊടുത്തു.

അതൊരു വൻ പ്രശ്നമായി മാറി. അസഹനീയമായ ദുർഗന്ധം നാലുപാടും പരന്നു.

കീഴാറ്റിലെ വീട്ടിൽ പോയ പക്ഷികളേയും ജന്തുക്കളേയും വേർതിരിച്ചറിയാൻ പറ്റാതെ ഗ്രാമീണർ കുഴങ്ങി.

കിണറിന്റെ വക്കത്ത് ഒരു പൂച്ച വന്നിരുന്നാലും പനമ്പിൽ ഉണക്കാനിട്ട നെല്ലിനു മുകളിലൂടെ കാക്ക പറന്നാലും എല്ലാവരും പരിഭ്രമിയ്ക്കും.

വേറൊന്നും കൊണ്ടല്ല. കീഴാറ്റിലെ വളത്തിൽ ഇരുന്നിട്ടാണോ പൂച്ചയും കാക്കയുമൊക്കെ വരുന്നതെന്ന് ആർക്കറിയാം.?

കോപാകുലരായ ഗ്രാമീണർ മനുഷ്യരുടെ വിസർജ്യം വളമാണെന്ന് പഠിപ്പിച്ച വെപ്പുകാരൻ നായരെ ‘തീട്ടമ്പ് രാൻ നായർ‘ എന്നു വിളിച്ചു.

ഗ്രാമത്തിലെ കുറുമ്പന്മാരായ കുട്ടികൾ സൌകര്യം കിട്ടുമ്പോഴെല്ലാം ആ പേരു വിളിച്ച് അദ്ദേഹത്തെ ചൊടിപ്പിച്ചുകൊണ്ടിരുന്നു.

ഗോപാലൻ നായർ മരങ്ങൾ ഉണങ്ങിയെന്നും പറഞ്ഞ് …മ്പ് രാൻ നായരെ തല്ലാൻ ചെന്നു.

ഗ്രാമസേവകനും നായരെക്കൊണ്ട് വല്ലാതെ പൊറുതി മുട്ടി. അയാൾ വിളിച്ച് കൂട്ടിയിരുന്ന എല്ലാ മീറ്റിംഗുകളിലും നായർ പങ്കെടുത്തു. ഗ്രാമീണർക്ക് തന്റെ ആശയങ്ങളോട് അത്ര അനുഭാവമൊന്നുമില്ലെന്നറിഞ്ഞിട്ടും, ആധുനിക ക്റുഷി രീതികൾ ഭാവിയിൽ വരുത്തിയേക്കാവുന്ന കുഴപ്പങ്ങളെ കുറിച്ച്  അദ്ദേഹം വാചാലമായി സംസാരിച്ചു. എത്ര എതിർപ്പുണ്ടെങ്കിലും നല്ല വടിവൊത്ത മലയാളത്തിൽ നായർ സംസാരിയ്ക്കുമ്പോൾ എല്ലാവരും  വായും തുറന്ന് കേട്ടിരുന്നു പോകും.

അദ്ദേഹത്തെ തോൽപ്പിയ്ക്കാൻ  ഒടുവിൽ  ഗ്രാമീണർ ഒരു വിദ്യ കണ്ടു പിടിച്ചു.

‘അതേയ് കുട്ട്യോളും മക്കളും ല്ലാത്ത ങ്ങ്ക്ക് ഇങ്ങ്നെ പരിശ്ക്കാരൊക്ക്യാവാം. ഒന്നും തോനെണ്ടായില്യാച്ചാലും കൊഴപ്പൊന്നൂല്യാ. രണ്ടാള്ള് തന്ന്ല്ലേള്ളൂ. അത് പോല്യാ ഞങ്ങടെ കാര്യം? മക്കൾടെ അണ്ണാക്കിൽക്ക് വല്ലതും വച്ച് കൊടുക്ക്ണ്ടേ? പാടത്ത്ന്നും പറ്മ്പ്ന്നും വല്ലതും കാശായ്ട്ട് കിട്ടീറ്റ് വേണ്ടേന്നും അവറ്റോളെ വല്ല ഷ്ക്കോള്ളും വിടാൻ?’

അമ്മീമ്മയുമായി തന്റെ  കാർഷിക സങ്കല്പങ്ങൾ ചർച്ച ചെയ്യുവാൻ നായർ ഇഷ്ടപ്പെട്ടു. അമ്മീമ്മയുടെ പറമ്പിലെ ആസ്ഥാന പണിക്കാരനായിരുന്ന ഗോവിന്നന്റെ പിന്തുണയാർജ്ജിക്കുവാൻ അദ്ദേഹത്തിന് ഒട്ടും തന്നെ വിഷമക്കേണ്ടി വന്നില്ല.

വീട്ടിലേയ്ക്ക് വരുമ്പോഴെല്ലാം കുട്ടികളായ ഞങ്ങൾക്ക്, തിന്നുവാൻ പൊട്ട് വെള്ളരിയ്ക്കയോ ചുട്ട നേന്ത്രക്കായോ ഒരൽപ്പം അവലോ അദ്ദേഹം കൊണ്ടു വന്നിരുന്നു. ഞങ്ങളുടെ പഠനത്തെക്കുറിച്ച് അറിയുവാനും അദ്ദേഹവും ഭാര്യയും താല്പര്യം കാണിച്ചിരുന്നു.

തക്കാളി കൊണ്ട് താറാവിനേയും പാവയ്ക്ക കൊണ്ട് ചീങ്കണ്ണിയേയും ഉണ്ടാക്കുവാൻ അദ്ദേഹത്തിന്റെ ഭാര്യ എന്നേയും അനിയത്തിയേയും പഠിപ്പിച്ചു. കൈലേസുകളിൽ അതി മനോഹരമായി പൂക്കൾ തുന്നുവാനും അവർക്കറിവുണ്ടായിരുന്നു.

തികഞ്ഞ കലാബോധമുള്ള, കഠിനാധ്വാനം ചെയ്യാൻ മനസ്സുള്ള, നല്ല മനുഷ്യരായിരുന്നു അവർ രണ്ടു പേരും.

അത്തരമൊരു വൈകുന്നേരമാണ് ഞാനും അനിയത്തിയും സൈക്കിൾ ഓടിയ്ക്കാൻ പഠിയ്ക്കണമെന്ന് നായർ നിർദ്ദേശിച്ചത്. അദ്ദേഹത്തിന്റെ വീട്ടിൽ പോയാൽ മതിയെന്നും എളുപ്പത്തിൽ പഠിപ്പിച്ചു തരാമെന്നും അദ്ദേഹം പറഞ്ഞു.

‘മുക്കിലിരിയ്ക്കണ കുറ്റിച്ചൂല് പോലെയാവരുത് പെൺകുട്ട്യോള്. നല്ലോണം ശരീരനങ്ങി കാര്യങ്ങൾ ചെയ്യണം. സൈക്കിൾ ചവിട്ടാനും നീന്താനും ഒക്കെ പഠിയ്ക്കണം. കാലിനും കൈയിനും ബലള്ള പെങ്കുട്ട്യോൾക്ക് സ്വരക്ഷയ്ക്ക് വെഷമം വരില്ല. നല്ല ആരോഗ്യള്ള ശരീരത്തില് നല്ല ആരോഗ്യള്ള മനസ്സ്ണ്ടാവും. അയ്യോ പെങ്കുട്ട്യോളല്ലേ, അതെട്ക്കണ്ട, ഇതെട്ക്കണ്ട, അങ്ങ്ട് നോക്ക്ണ്ട, ഇങ്ങ്ട് നോക്ക്ണ്ട എന്ന് പറയണത് കേക്കാനേ പാടില്ല. സ്വന്തം കാലുമ്മേ ചങ്ക് ഒറപ്പോടെ നിൽക്കണം.’

അദ്ദേഹത്തിന്റെ ഉത്സാഹം കണ്ടപ്പോൾ അമ്മീമ്മ ഞങ്ങളെ സൈക്കിൾ പഠിയ്ക്കുവാനയച്ചു.

അടിമുടി വെടിപ്പും വ്റുത്തിയും തുളുമ്പുന്ന ആ വീട് ഞങ്ങളെ അൽഭുതപ്പെടുത്തി. ലാളിത്യത്തിന്റെ സൌന്ദര്യം ഞങ്ങളുടെ മുൻപിൽ വിടർന്നു നിന്നു.

ആദ്യത്തെ ദിവസം സൈക്കിൾ ചരിയാതെ പിടിച്ച് കൊണ്ട് നടക്കേണ്ടതെങ്ങനെ എന്നായിരുന്നു ക്ലാസ്. ഞാൻ ഭയങ്കരമായി കിതയ്ക്കുകയും വിയർത്തൊഴുകുകയും ചെയ്തു. ഈശ്വരാ, ഇതിത്ര കഷ്ടപ്പാടാണെങ്കിൽ സൈക്കിൾ ചവിട്ടുന്നത് എങ്ങനെയായിരിയ്ക്കും?

എല്ലാറ്റിലുമെന്ന പോലെ ഈ വിദ്യയിലും ആദ്യം തിളങ്ങിയത് അനിയത്തിയായിരുന്നു.

ഞാൻ എല്ലാം കഷ്ടിച്ച് മാത്രമേ പഠിച്ചുള്ളൂ. സൈക്കിൾ ചരിച്ച് പിടിച്ചാൽ അതിൽ കയറാനും കിലുകിലെ വിറച്ചുകൊണ്ട് അത് ചവിട്ടാനും നേരെ മുൻപിൽ എന്തു കണ്ടാലും അതിന്മേൽ ചെന്ന് ഇടിച്ച്, തലയും കുത്തി മറിഞ്ഞ് വീഴുവാനും എനിക്ക് സാധിച്ചു.

അതിൽക്കൂടുതൽ സൈക്കിൾ എനിക്ക്  ഒരു കാലത്തും വഴങ്ങിയില്ല.

എങ്കിലും, ആ ഗുരുനാഥൻ എന്റെ കുഞ്ഞു  മനസ്സിൽ മായാത്ത ചില മുദ്രകൾ പതിപ്പിച്ചു.

ആരോഗ്യവും  അഭിമാനവും ആത്മവിശ്വാസവും തുളുമ്പുന്ന മുഖത്തോടെ സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്ന  സ്ത്രീകളെ കാണുമ്പോൾ…………………

മനം കവരുന്ന പച്ചപ്പും വർണ്ണാഭമായ പൂക്കളും കാണുമ്പോൾ…………….

അധ്വാനത്തിന്റേയും സൌന്ദര്യബോധത്തിന്റേയും കലയുടേയും സങ്കലനം കാണുമ്പോൾ…………

വ്റുത്തിയും വെടിപ്പുമുള്ള ജീവിത പരിസരങ്ങൾ കാണുമ്പോൾ……………………

അപ്പോഴെല്ലാം അദ്ദേഹം എന്റെ മുൻപിൽ പ്രത്യക്ഷപ്പെടാറുണ്ട്.

Sunday, March 7, 2010

വാരര് മാഷ്

സാത്വികതയുടെ ആൾ രൂപമായി എല്ലാവരും അംഗീകരിച്ച ഒരാളായിരുന്നു വെളുത്ത് മെലിഞ്ഞ വാരര് മാഷ്. പുല്ലിനെപ്പോലും നോവിയ്ക്കാത്ത  വിധത്തിൽ നടക്കാറുള്ള മാഷ്, പൂവ് നിലത്തു വീഴുന്നതു പോലെ മ്റുദുലമായി സംസാരിച്ചിരുന്നു.

നഗരത്തിലെ ഒരു സ്കൂളിൽ അധ്യാപകനായിരുന്ന മാഷ്ക്ക് അക്ഷരാർഥത്തിൽ ആരുമായും വഴക്കും പിണക്കവും ഒന്നുമുണ്ടായിരുന്നില്ല. ഒരാൾക്ക് ഇത്ര പാവമായി ജീവിയ്ക്കാൻ കഴിയുമോ എന്ന് എല്ലാവരും മാഷെ കണ്ട് അൽഭുതപ്പെട്ടിരുന്നു.

മാഷും അമ്മയും മാഷ്ടെ ഭാര്യയായ വാരസ്യാർ ടീച്ചറുമായിരുന്നു ആ കുടുംബത്തിലെ അംഗങ്ങൾ. മാഷ്ക്ക് മക്കളുണ്ടായിരുന്നില്ല.

ടീച്ചറോട് ചില മുതിർന്ന സ്ത്രീകളൊക്കെ ‘മരുന്നൊന്നും കഴിച്ചു നോക്കീലേ‘ എന്ന് ചോദിച്ചിരുന്നു. വേറെ ചിലർ സന്യാസിമാരുടെ അടുക്കൽ ടീച്ചറെ കൊണ്ടു പോകാൻ താല്പര്യം കാണിച്ചിരുന്നു. ഇനിയും ചിലർ അമ്പലങ്ങൾ സന്ദർശിയ്ക്കുവാൻ പ്രേരിപ്പിച്ചിരുന്നു. ടീച്ചർ ആരെയും പിണക്കിയില്ല, ആരുടെയും വാക്കുകൾ കേട്ടതുമില്ല.

‘അതോണ്ടൊന്നും ഒരു കാര്യോണ്ടാവില്ലാന്നേയ്‘ എന്നൊരു മ്റുദുവചനവും പുഞ്ചിരിയുമായിരുന്നു ടീച്ചറുടെ മറുപടി.

പക്ഷെ, കുറച്ച് കാലം കഴിഞ്ഞപ്പോൾ അലക്കുകാരി കൊച്ചു ആ രഹസ്യം വെളിപ്പെടുത്തി. മാഷ്ക്ക് ഒരുപാട് പ്രാരബ്ധമുള്ളതുകൊണ്ട് മക്കൾ വേണ്ട എന്നു വെച്ചതാണത്രെ അവർ.

എന്താണ് ഇത്ര പ്രാരബ്ധം എന്നു ചോദിച്ചാൽ, കാര്യം കുറച്ച് കടുപ്പം തന്നെയാണ്. നാലു സഹോദരിമാർക്ക് കൂടി ഒരാങ്ങളയാണ് മാഷ്. അവരുടെയും മക്കളുടേയും എല്ലാ കാര്യങ്ങളും അന്വേഷിയ്ക്കേണ്ട ചുമതലയുണ്ട് മാഷ്ക്ക്. ഇവിടെ കുടുംബം വളർത്തി വലുതാക്കിക്കൊണ്ടിരുന്നാൽ പോരാ.

നാലു സഹോദരിമാരുള്ളതിൽ രണ്ട് പേർ വിധവകളാണ്. രണ്ട് പേർക്കും ഈരണ്ട് വീതം മക്കൾ. ബാക്കി രണ്ട് പേരുള്ളതിൽ ഒരാളുടെ ഭർത്താവിന് എന്നും അസുഖം. മറ്റൊരാളുടെ ഭർത്താവിന് ജോലി ചെയ്യാൻ ഇഷ്ടമില്ല. വെറുതെ ഇരുന്ന് മുറുക്കലും തുപ്പലുമാണ് പ്രധാന ജോലി. അവർക്കും ഉണ്ട് ഓരോ മക്കൾ.

അവരെയെല്ലാം സംരക്ഷിയ്ക്കേണ്ട ബാധ്യതയുള്ള മാഷ്ക്ക് സ്വന്തമായി കുടുംബം ഉണ്ടാക്കാനും പുലർത്താനും എങ്ങനെയാണ് സാധിയ്ക്കുക.

‘ചെല ആണങ്ങൾടെ തലേലെഴുത്താ. അവരടെ കൂടെ കഴിയണ്ടി വരണ പെണ്ണങ്ങൾടെ ഒരു യോഗം!‘ കൊച്ചു സഹതാപത്തോടെ ഉപസംഹരിച്ചു.

മാഷ്ടെ അമ്മ ഇടയ്ക്കിടെ തന്റെ പെണ്മക്കളെ കാണാൻ പോകാറുണ്ടായിരുന്നു. പക്ഷെ, അവരുടെ വീടുകളിൽ അന്തിയുറങ്ങാൻ ആ അമ്മ എന്നും വൈമനസ്യം പ്രകടിപ്പിച്ചു. സന്ധ്യയാകുമ്പോഴേയ്ക്കും അവർ തിടുക്കത്തോടെ മാഷ്ടെ വീട്ടിൽ മടങ്ങിയെത്തി.

അവർ മാഷെയാണോ അതോ ടീച്ചറെയാണോ പ്രസവിച്ചത് എന്ന് അയൽക്കാർക്ക് പോലും സംശയം തോന്നിയിരുന്നു. അത്രയ്ക്കും സ്നേഹമായിരുന്നു മാഷ്ടെ അമ്മയ്ക്ക് ടീച്ചറോടുണ്ടായിരുന്നത്. ടീച്ചർക്ക് അങ്ങോട്ടും അങ്ങനെ തന്നെ.

ആ വീട്ടിൽ എല്ലാവരും പരസ്പരം സ്നേഹിച്ചിരുന്നുവെന്ന്  മാത്രമേ സുഹ്റുത്തുക്കൾക്കും അയൽക്കാർക്കും വിചാരിയ്ക്കാൻ കഴിഞ്ഞിട്ടുള്ളൂ. കാരണം വെറുതെ ഒരു രസത്തിനായിപ്പോലും അവരാരും തമ്മിൽത്തമ്മിൽ കുറ്റപ്പെടുത്തിയിരുന്നില്ല, വിമർശിയ്ക്കുകയോ കളിയാക്കുകയോ പരിഹസിയ്ക്കുകയോ ചെയ്തിരുന്നില്ല. മാഷെപ്പോലെ സൌമ്യമായി മാത്രമേ ടീച്ചറും അമ്മയും എല്ലാവരോടും ഇടപെട്ടിരുന്നുള്ളൂ.

മാസാദ്യം ശമ്പള ദിനത്തിൽ പോലും വാരര് മാഷ്ടെ പോക്കറ്റ് കാലിയായിരുന്നു. പന്ത്രണ്ടിൽ വ്യാഴമുള്ള ജാതകമാണ് തന്റേതെന്നും താൻ എന്നും നിഷ്ക്കാശനും ഭൂലോക പിച്ചയുമായിരിയ്ക്കുമെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം വാര്യത്തേയ്ക്ക് കയറുന്നത്.

ശമ്പള ദിവസം കണിശമായി അറിയുന്ന സഹോദരിമാർ സ്കൂളിൽ വന്ന് പണമെല്ലാം കൊണ്ടുപോവുകയാണെന്ന് ടീച്ചർക്ക് നിശ്ചയമുണ്ടായിരുന്നു.

എന്നാലും മാഷ്ടെ പന്ത്രണ്ടിൽ വ്യാഴം നിൽക്കുന്ന ജാതകദോഷത്തെ അവർ അംഗീകരിച്ചു പോന്നു. അതുകൊണ്ട് ഭർത്താവിന്റെ ശമ്പളത്തിൽ ആ ഭാര്യ ഒരവകാശവാദവും ഉന്നയിച്ചില്ല.

വാരര് മാഷ്ക്ക് ശമ്പളം കൊണ്ട് മാത്രം സഹോദരിമാരെയും മക്കളേയും പുലർത്താൻ പറ്റുമോ?

ഇല്ല.

അതു കൊണ്ട് പാവം, മാഷ് കണക്ക് ട്യൂഷൻ കൊടുത്തു, സ്വന്തം പറമ്പിലെ എല്ലാ വിളവുകളും മുൻപേറായി നൽകി വില വാങ്ങി, കിട്ടാവുന്നേടത്തു നിന്നെല്ലാം കടവും മേടിച്ചു.

നന്നെ അരിഷ്ടിച്ച് ജീവിച്ച് അദ്ദേഹം വലിയൊരു ചുമതല നിർവഹിച്ചു കൊണ്ടിരുന്നു.

സ്രോ…ന്ന്  വെള്ളം പോലത്തെ സാമ്പാറും കുറെ പച്ചവെള്ളവും കുറച്ച് മോരും തുള്ളികളും കൂടി കലർത്തിയുണ്ടാക്കുന്ന സംഭാരവും ഉപ്പിലിട്ട കണ്ണിമാങ്ങയും മാത്രമായിരുന്നു വാര്യത്തെ ആഡംബരങ്ങൾ.

എടുത്താൽ പൊങ്ങാത്ത ഈ ഭാരം ഏന്തി വലിഞ്ഞ് ചുമക്കുമ്പോഴാണ് ഒരു ദിവസം ട്യൂഷൻ ക്ലാസ്സിൽ വാരര് മാഷ് ബോധം കെട്ട് വീണത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു.

മാഷ്ടെ അമ്മ  മകനില്ലാതായിട്ടും മരുമകളെ വിട്ട് പോയില്ല. അവരുടെ പെണ്മക്കൾക്ക് അതിൽ പരിഭവമുണ്ടായിരുന്നുവോ എന്നാർക്കും അറിയില്ല. അവരങ്ങനെ അമ്മയെ കാണാനൊന്നും വന്നിരുന്നില്ല.

പക്ഷെ, മാഷ്ടെ പെൻഷൻ വരുന്ന ദിവസം അവർ ക്റുത്യമായി ടീച്ചറെ തേടി സ്ക്കൂളിലെത്തി. ടീച്ചർ ഒരു രൂപ പോലും ആ പെൻഷനിൽ നിന്ന് തനിയ്ക്കായി എടുക്കാതെ എല്ലാം അവർക്ക് കൈമാറുകയും ചെയ്തു.

പുരോഗമന ചിന്താഗതിക്കാരായ ചുരുക്കം അധ്യാപകർ മാഷുടെ പണമൊന്നും ആർക്കും കൊടുക്കരുതെന്നും  ഒരു കുഞ്ഞിനെ ദത്തെടുക്കണമെന്നും ഇങ്ങനെ തനിച്ചാകരുതെന്നും ഒക്കെ ടീച്ചറോട് പറഞ്ഞ് നോക്കി.

‘മാഷ് തരാത്തതൊന്നും എനിക്ക് വേണ്ടാന്നേയ്‘ എന്ന് സൌമ്യമായി ചിരിച്ച് ടീച്ചർ എല്ലാവരെയും മടക്കി.

അതിശയകരമായിരുന്നു ആ അമ്മയും ടീച്ചറും തമ്മിൽ ഉണ്ടായിരുന്ന ബന്ധം.

അതിന്റെ ആഴം ഒരു സംശയവുമില്ലാതെ  എല്ലാവർക്കും ബോധ്യപ്പെട്ടത് ആ അമ്മയ്ക്ക് ഓർമ്മകൾ മാഞ്ഞു പോകുന്ന  ദയനീയമായ രോഗം വന്നപ്പോഴാണ്.

ഈ മഹാപ്രപഞ്ചത്തെ അവർ മറന്നു, തന്നെത്തന്നെയും മറന്നു.

വാരര് മാഷ്ടെ ഫോട്ടോ നോക്കി ‘നീയാരാ? നിനക്ക് എന്താ വേണ്ടേ‘ എന്നു ചോദിച്ചു.

ടീച്ചറെ മാത്രം അവർ ഒരിയ്ക്കലും മറന്നില്ല.

മരണ ദിനത്തിൽ പോലും.