Tuesday, May 28, 2019

ഉഷാകുമാരി ടീച്ചര്‍ മലയാളം വാരികയില്‍

എന്റെ കഥകളെക്കുറിച്ച് ഉഷാകുമാരി ടീച്ചര്‍ മലയാളം വാരികയില്‍ എഴുതിയ പഠനം താഴെയുള്ള ലിങ്കില്‍ പോയാല്‍ 67 മുതല്‍ 70 വരെയുള്ള പേജുകളില്‍ വായിക്കാം.

http://epaper.malayalamvaarika.com/626079/Malayalam-Vaarika/30102015#dual/66/1
                                         
                                                       

Sthree Dimension

ഏഷ്യാനെറ്റിന്റെ Sthree Dimension എന്ന പ്രോഗ്രാമില്‍ 2014 നവമ്പറില്‍ പങ്കെടുത്ത വീഡിയോ താഴെ ലിങ്കില്‍ കാണാം.

https://www.youtube.com/watch?v=ZZF-hMp6C5Y

Monday, May 27, 2019

വര്‍ത്തമാനം പത്രത്തിലെ ഷെല്‍ഫിയില്‍


https://www.facebook.com/photo.php?fbid=1007072496020150&set=a.1007072216020178&type=312/11/15വര്‍ത്തമാനം പത്രത്തിൽ



Haroon Kakkad

എച്ച്മുക്കുട്ടി ഷെൽഫിയിൽ
'അമ്മീമ്മക്കഥകൾ' എന്ന പുസ്തകത്തിലൂടെ ശ്രദ്ധേയയായ കഥാകാരി എച്ച്മുക്കുട്ടി ഈ ആഴ്ചയിലെ ഷെൽഫിയിൽ എഴുത്തുജീവിതം പറയുന്നു....
ബൂലോഗത്തെ പെണ്‍കുട്ടി
ഹാറൂണ്‍ കക്കാട്
എച്ച്മുക്കുട്ടി എന്ന എഴുത്തുകാരിയുടെ ജീവിതകഥ ഇവിടെ തുടങ്ങുന്നു. ജനനം തിരുവനന്തപുരത്ത്. ഇപ്പോള്‍ താമസിക്കുന്നതും അവിടെ തന്നെ. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവിധ തരം ജോലികള്‍ ചെയ്തു. മണ്ണിഷ്ടിക ഉണ്ടാക്കുന്നതും ബേബി സിറ്റിംഗ് നടത്തുന്നതും ചായ ഉണ്ടാക്കുന്നതും കണക്കെഴുതുന്നതും മാത്രമല്ല ടോയിലറ്റ് ക്ലീനിംഗ് ഉള്‍പ്പടെയുള്ള എല്ലാത്തരം ജോലികളും ചെയ്തിട്ടുണ്ട്. മാനസികരോഗികള്‍ക്കും കുഷ്ഠരോഗികള്‍ക്കും വേണ്ടി, ഭിന്നലിംഗക്കാര്‍ക്കു വേണ്ടി, അംഗപരിമിതര്‍ക്ക് വേണ്ടി ഒക്കെ ചെറിയ രീതിയില്‍ എച്ച്മുക്കുട്ടിക്ക് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വിവിധ പ്രോജക്ടുകളിലെ വ്യത്യസ്ത ആവശ്യങ്ങള്‍ക്കനുസരിച്ച് കുറെ വിപുലമായ യാത്രകളും നടത്തി.
മാര്‍ക്സിനേയും എംഗല്‍സിനേയും മാത്രമല്ല വിവേകാനന്ദനേയും ഗാന്ധിയേയും വായിച്ചിട്ടുണ്ട്. അംബേദ്കറും കാഞ്ച ഐലയ്യയും അസ്ഗര്‍ അലി എന്‍ജിനീയറും പരിചിതരാണ്. പറ്റാവുന്നത്ര വിപുലമായി, മുന്‍ വിധികളുടെ ചങ്ങലക്കെട്ടുകളില്ലാതെ വായിക്കാന്‍ ശ്രമിക്കാറുണ്ട്. വായനകളില്‍ നിന്നും കാഴ്ചകളില്‍നിന്നും കേള്‍വികളില്‍ നിന്നും മനുഷ്യരുടേയും പരിസ്ഥിതിയുടേയും വേദനകള്‍ ലോകം മുഴുവനും വ്യാപിച്ചിട്ടുണ്ടെന്നും അവയില്‍ ഒട്ടനവധി സാമ്യങ്ങളുണ്ടെന്നും മനസ്സിലാക്കുന്നുണ്ട്. സ്റ്റേറ്റിന്‍റെ വ്യത്യസ്ത നിയമങ്ങളുമായി ഏറ്റുമുട്ടിക്കൊണ്ട് ഇന്ത്യയിലെ വിവിധ കുടുംബകോടതികളിലും സിവില്‍ ക്രിമിനല്‍ കോടതികളിലും ജീവിതത്തിന്‍റെ കുറെ സമയം ചെലവാക്കേണ്ടി വന്നിട്ടുണ്ട്.
ജീവിതം എഴുതി പഠിപ്പിച്ച പാഠങ്ങള്‍ക്കപ്പുറത്ത് ഒന്നും സ്വന്തമായില്ലാത്തവളാണു എച്ച്മുക്കുട്ടി. അഭയമില്ലാതെ കാലു വെന്ത് ഓടിയ ഈ ജീവിതം മാത്രമാണ് മൂലധനം. നിരന്തരമായ അലച്ചിലും അലച്ചിലുകളിലെ ജീവിതവും ആ ജീവിതം എഴുതിപ്പഠിപ്പിച്ച അനുഭവങ്ങളും മാത്രമാണ് എന്നും അടിസ്ഥാനപരമായ കൈമുതല്‍.
എന്തുകൊണ്ട് എച്മുക്കുട്ടി എന്ന പേരെന്ന് അനേഷിക്കുന്നത് ഒരുപക്ഷെ, ആ പേരിന്റെ കൗതുകം കൊണ്ടാവാം. എച്ച്മുക്കുട്ടിയുടെ അമ്മയുടെ മഠത്തില്‍ വളരെക്കാലം ജോലി ചെയ്തിരുന്ന ഒരു അമ്മൂമ്മയുണ്ട്. അവരുടെ പേര് എച്ച്മു എന്നാണ്. അമ്മൂമ്മയുടെ മക്കളും കൊച്ചുമക്കളും എല്ലാം ഇപ്പോള്‍ ഗള്‍ഫിലും ജര്‍മ്മനിയിലും ഒക്കെയാണ്. മക്കള്‍ സമാധാനമായി മരിക്കാന്‍ വിടുന്നില്ലെന്നാണ് അമ്മൂമ്മയുടെ ഇപ്പോഴുള്ള പരാതി. ഇരുമ്പിന്‍റേം സ്റ്റീലിന്‍റേം ഒക്കെ ഗുളികകള്‍ കൊടുത്ത് ഒരു പ്രയോജനവുമില്ലാത്ത അമ്മൂമ്മയെ ഇങ്ങനെ ഉണക്കി വെയ്ക്കുകയാണത്രേ. ലക്ഷ്മിക്കുട്ടി എന്ന പേര് താഴ്ത്തപ്പെട്ട ജാതിക്കാര്‍ ഇട്ടാല്‍ സവര്‍ണര്‍ അവരെ എച്ച്മുക്കുട്ടി, എച്ചിക്കുട്ടി, എച്ചുക്കുട്ടി എന്നൊക്കെ വിളിച്ച് വികൃതമാക്കുമായിരുന്നു പഴയ കാലങ്ങളില്‍. എസ് കെ പൊറ്റെക്കാടിന്‍റെ ഒരു ദേശത്തിന്‍റെ കഥയില്‍ ഇക്കാര്യം വിശദീകരിക്കുന്നുണ്ട്. ദ്രാവിഡത്തനിമയുള്ള വാക്കുകള്‍ നമ്മള്‍ പലപ്പോഴും തെറിവാക്കുകളായും ഗ്രേഡ് കുറഞ്ഞ വാക്കുകളായും ഉപയോഗിക്കാറുമുണ്ട്.
കല എന്ന സ്വന്തം പേര് ഈ എഴുത്തുകാരിക്ക് ഒരിക്കലും മറക്കാനാവാത്ത സങ്കടങ്ങള്‍ മാത്രമേ നൽകിയിട്ടുള്ളൂ. അതുകൊണ്ടാണ് എഴുതുമ്പോള്‍ മറ്റൊരു പേര് വേണമെന്ന് മോഹിച്ചത്. സങ്കടങ്ങളെ മറികടക്കാനുള്ള ഒരു ഞുണുക്ക് വിദ്യ. അമ്മയുടെ മഠത്തില്‍ ജോലി ചെയ്തിരുന്ന ആ അമ്മൂമ്മയുടെ പേരാണ്, ഏറെ വയസ്സു ചെന്ന അമ്മൂമ്മയോടുള്ള ആദരവാണ്, തന്റെ ബ്രാഹ്മണ വേരുകളോടുള്ള പ്രതിഷേധമാണ് എച്ച്മുക്കുട്ടിയായി മാറിയത്.
‘എഫ്.ബിയിലെ പ്രൊഫൈലിൽ എന്തിനാ പശുക്കുട്ടിയുടെ പടം... ഗോമാതാ പൂജ ചെയ്യുകയാണോ ... സവര്‍ണതയുടെ ചിഹ്നമാണോ ... ആര്യന്മാര്‍ പ്രാധാന്യം നല്‍കിയ ഈ ജീവിയെ എന്തിനു പടമായി സ്വീകരിച്ചിരിക്കുന്നു’ എന്നൊക്കെ ചോദിക്കുമ്പോള്‍ എച്ച്മുക്കുട്ടിയുടെ മറുപടി ഇങ്ങനെ: ''എന്നെ വളരെ ഏറെ സ്നേഹിച്ച ഒരു അമ്മയുടെ പശുക്കുട്ടിയാണ് ആ പടത്തിലുള്ളത്. തേച്ചു മിനുക്കിയ ഓട്ടു ഗ്ലാസില്‍ ചൂടും മധുരവുമുള്ള ചായയും വാഴയിലച്ചീന്തില്‍ ചുവന്നുള്ളിയും കറിവേപ്പിലയും വറുത്തിട്ട കപ്പപ്പുഴുക്കും ആ അമ്മ എന്‍റെ വയറു നിറയെ കഴിപ്പിച്ചിട്ടുണ്ട്. ആ ദിവസങ്ങളും ആ രുചിയുമൊന്നും ഒരിക്കലും മറക്കുവാന്‍ കഴിഞ്ഞിട്ടില്ല... ഇനി എത്ര വിശേഷപ്പെട്ട വിഭവങ്ങള്‍ കഴിക്കാനായാലും ആ രുചി മറക്കുവാന്‍ കഴിയുകയുമില്ല. പ്രസവവേദനയില്‍ പോലും ഉറക്കെ കരയാത്ത പശു ഒരു അടയാളമാണ്. പെണ്മയിലെ ഒതുക്കിപ്പിടിച്ചിരിക്കുന്ന സങ്കടങ്ങളുടേയും വേദനകളുടേയും നിശ്ശബ്ദതയാണ്... മൌനത്തിന്‍റെയുള്ളില്‍ തിളയ്ക്കുന്ന മുലപ്പാല്‍ മണമുള്ള രാഷ്ട്രീയമാണ്''.
ലളിതമായ ഭാഷയും സത്യസന്ധമായ നിലപാടുകളും കൊണ്ട് ശ്രദ്ധേയയായ എഴുത്തുകാരിയാണ് എച്മുക്കുട്ടി. നന്നെ കുട്ടിയായിരിയ്ക്കുമ്പോഴേ വായന എച്ച്മുക്കുട്ടിയെ അത്യധികം ആകർഷിച്ചിരുന്നു. കൈയിൽ കിട്ടുന്നതെന്തും വായിയ്ക്കും. അങ്ങനെയാണ് സിനിമാ നോട്ടീസു മുതൽ നിഘണ്ടു വരെ നീളുന്ന വായന ഒപ്പം കൂടിയത്. പുസ്തകങ്ങൾ എഴുതുന്നവർ സാധാരണ മനുഷ്യരാവാൻ ഒരു വഴിയുമില്ലെന്നായിരുന്നു വിശ്വാസം. എച്ച്മുക്കുട്ടിക്കിഷ്ടപ്പെട്ട കഥകളും കവിതകളും ലേഖനങ്ങളും എഴുതുന്നവരെ കണ്ടിരുന്നത് തന്റെ പരിചയ വലയത്തിലെ ദൈവങ്ങൾക്കൊപ്പമായിരുന്നു. അതുകൊണ്ട് കുത്തിക്കുറിയ്ക്കുവാനുള്ള ആശയുണ്ടായപ്പോഴൊക്കെ അതൊരു ശീലമാക്കി മാറ്റി, വളരെ പണ്ടു തന്നെ.
ആദ്യ കഥയെഴുതിയത് രണ്ടാം ക്ലാസ്സിൽ പഠിയ്ക്കുമ്പോഴാണ്. ആ പൊൻകുഞ്ഞിനെ ബാല പ്രസിദ്ധീകരണങ്ങള്‍ക്കയച്ചു കൊടുത്തു. പോയതിലും സ്പീഡിൽ കാ കാ കരഞ്ഞുകൊണ്ട് കാക്കക്കുഞ്ഞു മടങ്ങി വന്നു.
മുതിർന്നു വരുന്തോറും കഥകളും കവിതകളും ലേഖനങ്ങളും എഴുതി പല പ്രസിദ്ധീകരണങ്ങൾക്കും അയച്ചു. എന്നാൽ അവയെല്ലാം വെളിച്ചം കണ്ടത് തീപ്പെട്ടിക്കൊള്ളിയുടെയും ഇലക്ട്രിക് ബള്‍ബിന്‍റേയും കാരുണ്യത്തിൽ മാത്രമായിരുന്നു.
ഇനി ആർക്കും ഒന്നും അയയ്ക്കുകയില്ല എന്ന് തീരുമാനിച്ചത്, മറുപടിക്കവർ സ്റ്റാമ്പൊട്ടിച്ചു വെയ്ക്കാതിരുന്നിട്ടു പോലും പത്രാധിപർ സ്വന്തം ചെലവിൽ തന്റെ കഥയെ ഖബറടക്കി എച്ച്മുക്കുട്ടിക്കയച്ചു കൊടുത്തപ്പോഴാ‍ണ്. പിന്നെ നിസ്സംഗമായ വെറും കുത്തിക്കുറിയ്ക്കലും, വ്യക്തിപരവും ഔദ്യോഗികവും ആയ ആവശ്യങ്ങൾക്കുള്ള കത്തെഴുതലും മാത്രമായിത്തീർന്നു, ഈ പ്രതിഭയുടെ സാഹിത്യപ്രവർത്തനം. ജീവിതക്ലേശങ്ങള്‍ക്കിടയില്‍ പഴയ എഴുത്താശ മറക്കുകയും ചെയ്തു.
എച്മുക്കുട്ടിയുടെ കുറിപ്പുകള്‍ വായിക്കാനിടയായ ചുരുക്കം ചില ആത്മാർഥ സുഹൃത്തുക്കളും കൂട്ടുകാരന്‍റെ റ്റെക്കിയായ സഹോദരനുമാണ് ബ്ലോഗിന്റെ ലോകത്തിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയത്. കൂട്ടുകാരനുണ്ടാക്കിത്തന്ന ബ്ലോഗില്‍ മടിച്ചു മടിച്ചാണ് എച്മുക്കുട്ടി എഴുതി തുടങ്ങിയത്. ആദ്യ പോസ്റ്റിനു ശേഷം നാലു മാസത്തോളം ബ്ലോഗ് തുറന്നു നോക്കാൻ പോലും മനസ്സുണ്ടായില്ല. അവരുടെ നിരന്തര പ്രേരണ കൊണ്ടാണ് പതുക്കെപ്പതുക്കെ ബ്ലോഗ് എഴുതാൻ തയാറായത്.
ഇപ്പോൾ മൂന്നാലു വർഷമായി, ഇരുനൂറിലധികം പോസ്റ്റുകളുമായി. ആദ്യമാദ്യം വലിയ പ്രയാസമായിരുന്നു എന്തെങ്കിലും എഴുതാൻ. എഴുതിയാൽ തന്നെ പോസ്റ്റ് ചെയ്യാൻ…ആരെങ്കിലും വായിയ്ക്കുമോ, വായിച്ചിട്ട് “ചേച്ചിയ്ക്ക് വേറെ പണിയൊന്നുമില്ലേ“ എന്ന് കമന്റെഴുതുമോ എന്നൊക്കെ ഭയം തോന്നിയിരുന്നു. ആദ്യ വർഷത്തിൽ മുപ്പതോളം പോസ്റ്റുകൾ ഇട്ടു. കുറച്ചു പേർ പതുക്കെപ്പതുക്കെ സ്ഥിരം വായനക്കാരായി മാറി. ശ്രീ സനിലും ജ്യോതിസ്സ് എന്ന ഇ മാഗസിനിലെ ശ്രീമതി ജ്യോതിഭായ് പരിയാടത്തും ഒരു കഥ ആവശ്യപ്പെട്ട് മെയിൽ അയച്ചപ്പോൾ തന്റെ ബ്ലോഗും വായിയ്ക്കപ്പെടുന്നുണ്ടെന്ന് ആത്മവിശ്വാസമുണ്ടായിത്തുടങ്ങി. കേരളകൌമുദി വാരികയിലെ ബ്ലോഗുലകത്തിൽ മൈത്രേയി എന്ന ബ്ലോഗർ എച്മുക്കുട്ടിയുടെ ബ്ലോഗിനെ പരിചയപ്പെടുത്തിക്കൊണ്ട് ഒരു കുറിപ്പെഴുതി. കുറച്ചു കാലത്തിനുള്ളിൽ മലയാളം ഡോട്ട് കോം, ബിലാത്തി മലയാളി, തർജ്ജനി, ബൂലോഗം ഓൺലൈൻ, നാട്ടുപച്ച എന്നീ ഇ മാഗസിനുകളിൽ ചില രചനകൾ വന്നു.
കേരള കൌമുദി വാരിക, സിറാജ് ഫ്രൈഡേ, വർത്തമാനം ദിനപത്രം, കുങ്കുമം മാസിക, മാധ്യമം വാരികയും ദിനപ്പത്രവും, പ്രസക്തി മാസിക, അസ്സീസ്സി മാസിക എന്നിങ്ങനെയുള്ള അച്ചടി മാധ്യമത്തിലും കുറച്ച് രചനകൾ വരികയുണ്ടായി. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബ്ലോഗനയിലും ഒരവസരം കിട്ടി. ബ്ലോഗ് എഴുത്തുകാരുടെ രചനകൾ ഉൾക്കൊള്ളിച്ചുകൊണ്ട് 'മൌനത്തിനപ്പുറത്തേയ്ക്ക്' എന്നും 'നേരുറവകൾ' എന്നും രണ്ടു സമാഹാരങ്ങൾ പുറത്തിറങ്ങിയതിലും എച്മുക്കുട്ടിയുടെ കഥകൾ ഉണ്ടായിരുന്നു. തുഞ്ചൻ പറമ്പിൽ വെച്ച് പ്രകാശനം ചെയ്ത ബ്ലോഗ് സുവനീറിലും ഒരു കഥയുണ്ടായിരുന്നു. മാധ്യമം ദിനപ്പത്രത്തിലെ കുടുംബമാധ്യമത്തിൽ സ്വകാര്യം എന്ന പേരിൽ ഒരു കോളവുമെഴുതി. ബ്ലോഗ് എഴുത്തുകാരുടെ ഒരു ചെറുകഥാസമാഹാരമായ ഭാവാന്തരങ്ങളിലും ഒരു കഥ വന്നിട്ടുണ്ട്.
എച്ച്മുക്കുട്ടിയുടെ ആദ്യപുസ്തകം 'അമ്മീമ്മക്കഥകള്‍' 2014ല്‍ പ്രസിദ്ധീകൃതമായി. സീഎല്ലെസ് ബുക്സാണ് പ്രസാധകർ. ഒരു കഥയുമില്ലാത്ത ആചാരങ്ങളിൽ തട്ടി തകർന്നുപോയ ഒരു ജീവിതം പിന്മുറക്കാറിൽ എത്രമാത്രം സ്വാധീനം ചെലുത്തുന്നു എന്ന് വ്യക്തമാക്കുന്ന കഥകളാണ് 'അമ്മീമ്മക്കഥകളി'ൽ. കഥാകാരിയുടെ അമ്മയുടെ ജ്യേഷ്ഠ സഹോദരിയാണ് ഈ പുസ്തകത്തിലെ എല്ലാ കഥകളിലും നിറഞ്ഞു നിൽക്കുന്ന അമ്മീമ്മ (പേരമ്മ) എന്ന ഉന്നത കുലജാതയായ സ്ത്രീ. പന്ത്രണ്ടു വയസ്സുള്ളപ്പോൾ ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട സ്ത്രീ. അവർ ആത്മഹത്യ ചെയ്തില്ല. അവർ നിഷേധ, വിധി ഭാഷയിലൂന്നിയ കർമ്മത്തിലൂടെ ഒരു സാധാരണ മനുഷ്യ സ്ത്രീയായും ചിലപ്പോൾ സന്യാസിനിയായും മറ്റുള്ളവർക്ക് മാതൃകയാവുകയായിരുന്നു. മുപ്പതു വയസ്സ് തികഞ്ഞതിനു ശേഷം നിരാഹാരമുൽപ്പടെയുള്ള സമരം ചെയ്തു അക്ഷരം പഠിക്കുകയും ടീച്ചറായി ജോലി നേടുകയും ചെയ്ത അമ്മീമ്മ സ്വന്തം മഠത്തിലെ തീവ്ര വിപ്ലവകാരിയായിരുന്നു. സംഭവ ബഹുലമായ ആ ജീവിതമാണ് പല കഥകളിലായി എച്ച്മുക്കുട്ടി ഈ പുസ്തകത്തിലൂടെ അവതരിപ്പിക്കുന്നത്.
ഇക്കാലത്തെ കഥകളിലെ പോലെ കഥാന്ത്യത്തിലെ ട്വിസ്റ്റോ പൊട്ടിത്തെറിക്കുന്ന ക്ല്യമാക്സോ ഒന്നും എച്ച്മുക്കുട്ടി ഉപയോഗിക്കുന്നില്ലെന്ന് അമ്മൂമ്മക്കഥകളിലെ അവതാരികയിൽ ചന്തു നായർ അഭിപ്രായപ്പെടുന്നു. അതിലെ ഓരോ കഥയും ആവേശത്തോടെ വായിച്ചു നീങ്ങുന്നത്‌ ജീവിതഗന്ധിയായ ആവിഷ്കാരം കൊണ്ട് തന്നെയാണെന്ന് അദ്ദേഹം പറയുന്നു.
എച്മുക്കുട്ടി ചെറുതായും ലളിതമായും പറയുമ്പോൾ ഒരു ചെറിയ ചിത്രം കൂടി വരയ്ക്കുന്നുവെന്നും അത് മായ്ക്കാൻ ആർക്കും ആകില്ലെന്നും പുസ്തകത്തിന്റെ ആമുഖത്തിൽ തിരുവനന്തപ്പുരം മഹിളാഖ്യ ഡയരക്ടർ പി.ഇ. ഉഷ അഭിപ്രായപ്പെടുന്നു. എച്ച്മുക്കുട്ടിയുടെ പല കഥകളും കണ്ണീരോടെയല്ലാതെ വായിച്ചു തീരില്ല. ഇത് പഴയ വർത്തമാനമൊന്നുമല്ല, കേവലം നാൽപ്പതു വർഷത്തോളം മാത്രം പ്രായമുള്ള കേരളത്തിലേത് ആണെന്ന് പി.ഇ. ഉഷ എഴുതുന്നു. ഈ പുസ്തകത്തിലെ ഒരു ഭഗവത്‌ ഗീതയും രണ്ടു ചിരട്ട കയിലുകളും, ഘനമുള്ള പുസ്തകം, തെരട്ടി പാൽ തുടങ്ങിയ കഥകൾ എല്ലാം വളരെ തന്മയത്തത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. തെണ്ടിമയിസ്രേട്ടായ ജാനകിയമ്മയും, പാറുകുട്ടിയും, ഗോവിന്ദനും നമ്മുടെ മനസ്സിനുള്ളിൽ തനത്‌ രൂപത്തിലുള്ളതു പോലെ വായനക്കാർക്ക് അനുഭവപ്പെടും. ലളിത മനോഹര ശൈലി ഏതു തരം വായനക്കാരനും ഒരു പോലെ ഇഷ്ടപ്പെടുമെന്നത്‌ തീർച്ചയാണ്.
കഴിഞ്ഞ മാസത്തെ സമകാലിക മലയാളത്തിൽ എച്ച്മുക്കുട്ടിയുടെ കഥകളെ പഠനവിധേയമാക്കി ജി. ഉഷാകുമാരി ഇങ്ങനെ എഴുതുന്നു.:അമ്മ ലോകത്തിന്റെ കഥകള്‍ ബാലമണിയമ്മയും മാധവികുട്ടിയും ലളിതാംബികയും മുതല്‍ രേഖ (പാലാഴിമഥനം) ഇന്ദുമേനോനും(ഭ്രൂണം) വരെയും ധാരാളമായി എടുത്തു പെരുമാറിയിട്ടുണ്ട്. കാല്‍പനികലോകത്ത് അമ്മ വളരെ ജനപ്രിയമായ ഒരു സാസ്‌കാരികബിംബമാണ്. ആദ്യകാലകഥാകാരികളില്‍ പലരും മാതൃത്വത്തെ ഏറ്റെടുക്കുന്നതിലെ വ്യത്യാസങ്ങള്‍ അവരുടെ ലിംഗപ്രത്യയശാസ്ത്രത്തെ സ്വാധീനിച്ചിട്ടുണ്ട്.
സമാന്യവല്‍കരിക്കപ്പെട്ട മാതൃത്വത്തിന്റെ സാംസ്‌കാരികലോകത്തോട് ചേര്‍ന്നു നില്‍ക്കുകയും അതിനോട് സംവദിച്ചുകൊണ്ട് കൂടുതല്‍ സൂക്ഷ്മവും സവിശേഷവുമായ വിധത്തില്‍ അതിനകത്തെ ബലതന്ത്രങ്ങള്‍ തെളിച്ചെടുക്കുകയും ചെയ്യുന്നു എന്നതാണ് എച്ച്മുകുട്ടിയുടെ മാതൃലോകത്തിന്റെ പ്രത്യേകത.
മാതൃലോകത്തിന്റെ വൈകാരികമൂലധനം എന്നു പേരിട്ടു വിളിക്കാവുന്ന ഒരു ആശയമണ്ഡലം തന്നെ ഈ മാതൃലോകത്ത് വ്യവഹാരിക്കപ്പെടുന്നു. വൈകാരികതയെ വൈകാരികത കൊണ്ടുതന്നെ പരിചരിച്ചെടുക്കുന്ന ഒരു മാതൃക തന്നെ ഇതിനായി ഇവിടെ പരീക്ഷിക്കുന്നു. തന്റെ കുഞ്ഞിനെ താന്‍ തന്നെ തിന്നുകളയുന്ന തള്ളപൂച്ചയും ഈറ്റുജലവും കറയുമിഴുകിയ ദേഹം നക്കിതോര്‍ത്തുന്ന തള്ളപ്പശുവും ഭക്ഷണം വായിലിട്ടു കൊടുത്തു പരിചരിക്കുന്ന അമ്മക്കിളിയും കുഞ്ഞുങ്ങളെ റാഞ്ചാന്‍ വരുന്ന പരുന്തില്‍ നിന്ന് ചിറകിന്‍ കീഴിലൊതുക്കി സംരക്ഷിക്കുന്ന കോഴിയമ്മയും ഒക്കെയുള്ള ജീവിലോകത്തിലെ മാതൃത്വം പോലെ തന്നെ ജൈവികമായ ഒരു വ്യവസ്ഥയാണിവിടെ മാതൃത്വം. പ്രകൃതിസഹജങ്ങളും വാസനാകൃതവുമായ ഒരു ജൈവവ്യവസ്ഥ. 'ന്റെ അനീത്തി, അല്ലാന്റെ മോള്' 'മുലപ്പാലിന്റെ നിറവ്', 'ദൈവത്തിന്റെ പരിഗണനകള്‍ വെറുമൊരു പത്തുമാസകണക്ക്, 'അന്ത്രു', 'സാദനം', 'തെണ്ടിമയിസ്രെട്ട്', 'തുരുമ്പുപിടിച്ച ഹുക്കുള്ള ഒരു ബ്ലൗസ്', 'തിരുപ്പിറവി' എന്നിങ്ങനെ അനേകം കഥകളിലെ മാതൃത്വം ഇപ്രകാരം ജൈവികവും ഐന്ദ്രിയവുമായ സ്വത്വപരിസരമാണ്''.
എഴുത്ത് ഒരു ആത്മപ്രകാശനമെന്നതിലുപരി സാമൂഹ്യമായ ചില കടമകളെയും നിറവേറ്റുന്നുണ്ടെന്നാണ് എച്ച്മുക്കുട്ടിയുടെ ധാരണ. ലോലലോലമായി മാധുര്യമേറിയ കളവുകള്‍ പറഞ്ഞും മൃദുല വികാരങ്ങളുടെ ഇക്കിളിയുണര്‍ത്തിയും ഉള്ള ഒരു സുഖിപ്പിക്കല്‍ മാത്രമല്ല എഴുത്തെന്ന് കരുതുന്നു. മുപ്പത്തിയാറു തരം നെല്‍വിത്തുകള്‍ കൈവശമുണ്ടായിരുന്ന കൃഷിക്കാര്‍ ഒരു നെല്‍ വിത്തും കൃഷി ചെയ്യാനാകാതെ നിസ്സഹായരാകുന്ന നമ്മുടെ നാട്ടില്‍, ഗര്‍ഭത്തിലുള്ള പെണ്‍കുഞ്ഞിനെ ഏതു വിധേനെയെങ്കിലും വധിച്ചു കളയാന്‍ വ്രതവും മരുന്നും ശസ്ത്രക്രിയയും സുലഭമായ നമ്മുടെ നാട്ടില്‍, പിഞ്ചുകുഞ്ഞുങ്ങളെ മാതാപിതാക്കന്മാര്‍ കണക്ക് പറഞ്ഞു വില്‍ക്കുന്ന നമ്മുടെ നാട്ടില്‍, അന്യമതവിശ്വാസിയെ പ്രേമിച്ച പെണ്ണിനു ബലാല്‍സംഗം ശിക്ഷയായിക്കിട്ടുന്ന നമ്മുടെ നാട്ടില്‍, വിലപിടിപ്പുള്ള പ്രകൃതി സമ്പത്തുകളുള്ള, അമൂല്യമായ ഖനിജങ്ങളുള്ള ഇടങ്ങളില്‍ ജനിച്ചു പോയി എന്ന കുറ്റത്തിനു കുടിയിറക്കപ്പെടുന്ന മനുഷ്യരെ കാണാവുന്ന നമ്മുടെ നാട്ടില്‍, ഓരോ നിമിഷവും ബലാല്‍സംഗം ചെയ്യപ്പെടുന്ന പ്രകൃതിയും പരിസ്ഥിതിയും ആവാസവ്യവസ്ഥയുമുള്ള നമ്മുടെ നാട്ടില്‍, അതിരുകളേതുമില്ലാത്ത പണാധിപത്യവും പരിമിതമായ ജനാധിപത്യവും പുലരുന്ന നമ്മുടെ നാട്ടില്‍ , സംസ്ക്കാരത്തിന്‍റെ പേരില്‍ എന്തു കാപട്യവും ഇരട്ടത്താപ്പും നടമാടുന്ന നമ്മുടെ നാട്ടില്‍ എഴുത്തുകാര്‍ക്ക് തുറക്കാന്‍ കെല്‍പ്പുള്ള ഒരു തൃക്കണ്ണും ഇല പൊഴിയുന്ന ശബ്ദം പോലും ശ്രാവ്യമാകുന്ന നായ്ച്ചെവിയും മടങ്ങാന്‍ വിസമ്മതിക്കുന്ന നിവര്‍ന്ന നട്ടെല്ലും ഉണ്ടായേ തീരു. ആരും കാണാത്തതു കാണുകയും ആരും കേള്‍ക്കാത്തതു കേള്‍ക്കുകയും ചെയ്യേണ്ടത് എഴുത്തുകാരുടെയും കൂടി ചുമതലയാണ്. ഇതെല്ലാം ആര്‍ജ്ജിക്കുന്നത് ഒട്ടും എളുപ്പമല്ലെങ്കിലും അതിനായി മോഹിക്കുന്നുണ്ട് എച്മുക്കുട്ടി. അതിനായി നിരന്തരം തന്നെത്തന്നെ പുതുക്കാന്‍ പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്.
എഴുത്ത് എളുപ്പമായ ഒരു കാര്യമല്ല എന്ന തിരിച്ചറിവാണ് ഏറ്റവും പ്രധാനമായ വെല്ലുവിളി. വളരെ നന്നായി എന്ന് പറഞ്ഞു കേള്‍ക്കുമ്പോഴും ഇനിയും നന്നാക്കാനാവുന്ന ഒരംശം എഴുത്തില്‍ ബാക്കിയുണ്ടാവും എന്ന ബോധ്യമാണ് എഴുതുമ്പോള്‍ ഉണ്ടാകേണ്ടത്. പ്രപഞ്ചത്തിലെ അനുഭവപരിസരങ്ങള്‍ ഓരോരുത്തര്‍ക്കും ഓരോന്നാകുന്നതുകൊണ്ട് മുന്‍വിധികളില്ലാതെ അസഹിഷ്ണുതയില്ലാതെ എല്ലാ ജീവിതങ്ങളേയും എല്ലാ രചനകളെയും സമീപിക്കാന്‍ ആവശ്യമായ തുറന്ന മനസ്സ് എഴുത്തുകാര്‍ക്ക് അത്യന്താപേക്ഷിതമാണ്. അതുണ്ടാക്കിയെടുക്കാനുള്ള അവസാനിക്കാത്ത പരിശ്രമമാണ് എഴുത്തിന്‍റെ മറ്റൊരു വെല്ലുവിളി. എഴുത്തിനായി സ്വയം ബലിയാടാകുന്ന യാതനാപൂര്‍ണമായ ഒരവസ്ഥയാണത്.
പൊതുവേ സ്ത്രീകള്‍ എഴുതുമ്പോള്‍, അവരുന്നയിയ്ക്കുന്ന പ്രശ്നങ്ങൾ അതീവ നിസ്സാരമാണെന്ന് പറയുന്നതും അഥവാ പ്രശ്നങ്ങൾ ഗുരുതരമാണെങ്കിൽ തന്നെ, കേട്ട് കേട്ട് ആവർത്തന വിരസത നിമിത്തം ബോറടിച്ചു എന്ന് നിരുത്സാഹപ്പെടുത്തുന്നതും സാധാരണമാണ്. സ്ത്രീ പ്രശ്നങ്ങൾ എഴുതുന്നതു നിറുത്തിയിട്ട് പുരുഷന്മാരുടെ പ്രശ്നങ്ങളെക്കുറിച്ച് എഴുതൂ അപ്പോൾ മാത്രമേ പൂർണ്ണതയുള്ള എഴുത്താകൂ എന്ന് നിർബന്ധിക്കുന്നതും പതിവാണ്. സ്ത്രീകളുടെ വളർച്ചയെ തടയുന്നത് സ്ത്രീകൾ ആണെന്ന സമൂഹത്തിന്റെ വാദം അത്രയും ശക്തിയോടെ സൈബര്‍ ഇടവും പ്രചരിപ്പിക്കുന്നു. അത് ഏതെങ്കിലും ഒരു വനിതാ എഴുത്തുകാരി അവതരിപ്പിയ്ക്കുകയാണെങ്കിൽ, ആ പോസ്റ്റ് ആവേശത്തോടെ സൈബര്‍ ലോകം മുഴുവൻ വ്യാപിക്കും. “ നിങ്ങൾ ഇപ്പോൾ എന്തു പറയുന്നു? ഇതാ ഈ പരമമായ സത്യം ഉയർത്തിപ്പിടിച്ചിരിയ്ക്കുന്നത് നിങ്ങളുടെ കൂട്ടത്തിലെ തന്നെ ഒരു വനിതയാണ്“…..എന്ന ചോദ്യത്തിന്റെ അകമ്പടിയോടെ ആ പോസ്റ്റ് രണ്ടും മൂന്നും തവണ അയച്ചു കിട്ടും . ഉദാഹരണത്തിന് ബലം കൂട്ടാൻ അമ്മായിയമ്മ നാത്തൂൻ പോരുകളും പീഡനക്കേസ്സുകളിലെ സ്ത്രീ‍ കുറ്റവാളികളുടെ റോളുകളും വീഡിയോ ചാറ്റില്‍ സ്ത്രീകള്‍ നഗ്നരായി പ്രത്യക്ഷപ്പെട്ടെന്ന വിവരവും അവതരിപ്പിക്കപ്പെടും. പുരുഷന്മാര്‍ വളരെ പാവങ്ങളും നിഷ്ക്കളങ്കരും നല്ലവരും ആണെന്നും ബന്ധങ്ങളിലെ താളപ്പിഴകള്‍ക്ക് സ്ത്രീകള്‍ മാത്രമാണ് ഉത്തരവാദികളെന്നും സ്ത്രീകള്‍ നന്നായാല്‍ എല്ലാം ശരിയായെന്നുമുള്ള നിലപാട് സൈബര്‍ ലോകത്തിനും നന്നെ രുചിക്കുന്ന ഒന്നാണ്.
സ്ത്രീ പുരുഷസമത്വം മാത്രമല്ല, ജാതീയവും മതപരവും രാഷ്ട്രീയവും എന്നല്ല എല്ലാതരം അസമത്വങ്ങളോടും പലപ്പോഴും ബോധപൂര്‍വമായി കലഹിക്കേണ്ടി വരുന്നത് എഴുത്തിന്‍റെ ഒരു പ്രധാന വെല്ലുവിളിയാകാറുണ്ട്.
സ്ത്രീകളേക്കാൾ ആഴത്തിൽ സ്ത്രീ ( മനുഷ്യ ) പ്രശ്നങ്ങളെ പഠിയ്ക്കുകയും മനസ്സിലാക്കുകയും സൌഹാർദ്ദപൂർണമായ പിന്തുണ പ്രഖ്യാപിയ്ക്കുകയും ചെയ്യുന്ന പുരുഷന്മാരായ എഴുത്തുകാര്‍ സൈബര്‍ ലോകത്തിലുണ്ട്. അവരുടെ സാന്നിധ്യവും വാക്കുകളും തരുന്ന ആത്മവിശ്വാസം കുറച്ചല്ല. സ്വാതന്ത്ര്യത്തിന്റേയും ആത്മാ‍ഭിമാനത്തിന്റെയും സുവർണ്ണ സ്വപ്നങ്ങൾ കാണാനും, അതിനായി സമരം ചെയ്യാനും അവ ഫലിക്കുമെന്ന് കരുതാനും അവരുടെ വാക്കുകൾ പ്രേരിപ്പിക്കാറുണ്ട്. എഴുത്തിനെ ഗൌരവമായി കാണാനുള്ള ആത്മവിശ്വാസം മാത്രമല്ല, എച്മുക്കുട്ടിക്ക് സൈബര്‍ ലോകത്തില്‍ നിന്നുണ്ടായത്. വളരെ ആത്മാർഥതയോടെയും തികഞ്ഞ സ്നേഹത്തോടെയും ഇടപെടുന്ന കുറെ നല്ല സുഹൃത്തുക്കളെ ലഭിച്ചു. തനിക്കാരെല്ലാമോ എവിടെയെല്ലാമോ ഉണ്ടെന്ന് തന്നോടു മന്ത്രിച്ചു.
അറിയാത്ത, ജീവിതത്തിൽ ഒരിക്കലും നേരിട്ട് പരിചയപ്പെടാൻ സാധ്യതയില്ലാത്ത ഒട്ടനവധി പേർ എച്മുക്കുട്ടിക്കു മെയിലുകൾ അയക്കുന്നുണ്ട്. ''എച്മൂ, നീയെഴുതിയത് എന്നെക്കുറിച്ചാണ്, ആരുമറിയാതെ ഞാൻ തിന്ന വേദന നീയെങ്ങനെ അറിഞ്ഞു? നീ എന്നോടൊപ്പം ഉണ്ടായിരുന്നുവോ'' എന്ന് ആരെല്ലാമോ ചോദിക്കുമ്പോൾ നിറഞ്ഞ കണ്ണുകളുമായി വിറക്കുന്ന വിരലുകളുമായി ഇരുന്നു പോകുന്നു….
എച്മുക്കുട്ടിയുടെ കഥ ആദ്യം അച്ചടിച്ചുവന്നത് സിറാജ് ഫ്രൈഡേയിലായിരുന്നു.
ദൈവത്തിന്‍റെ വിരലുകള്‍ ഗിറ്റാര്‍ വായിക്കുമ്പോള്‍ എന്ന കഥ. അത് അധികം കൂട്ടുകാരും വീട്ടുകാരുമൊന്നും കണ്ടില്ല. അതിനു നാനൂറു രൂപ പ്രതിഫലം കിട്ടി. ബ്ലോഗര്‍മാരുടെ കഥാസമാഹാരമായ മൌനത്തിനപ്പുറത്തേക്ക് എന്ന പുസ്തകത്തിലും ആ കഥ പിന്നീട് പ്രസിദ്ധീകരിച്ചു.
ഓർമ്മകൾക്ക് ബാല്യമുണ്ടെന്നു പറയാമെങ്കിൽ എച്മുക്കുട്ടിയുടെ ഓർമ്മകളുടെ ബാല്യമാണ്‌ പുസ്തകങ്ങൾ എന്നു പറയാം. പുസ്തക വായനയിളിലൂടെയാണ്‌ വളരാൻ തുടങ്ങിയത്. അക്ഷരങ്ങൾ വായിക്കാൻ തുടങ്ങിയതോടെ ചിത്രങ്ങൾ മാത്രം നോക്കിയിരുന്ന ശീലം മാറി. കിട്ടുന്നതെന്തും വായിക്കുക പതിവാക്കി. വളർന്നു തുടങ്ങുന്ന വായനാശീലത്തിന്‌ വളമേകിയത് താമസസ്ഥലത്തെ പഴയ വായശാലയാണെങ്കിലും രോഗികൾക്കെല്ലാം ദൈവമായിരുന്ന ഡോക്ടറായ അച്ഛന്റെ വിലമതിക്കാനാകാത്ത പുസ്തകശേഖരങ്ങൾ എച്ച്മുക്കുട്ടിയുടെ വായനയെ ഏറെ സഹായിച്ചു. ആദ്യം വായിച്ചത് ആരെയെന്നൊ ആദ്യം വായിച്ചത് എന്തെന്നോ പറയുക അതുകൊണ്ടുതന്നെ അസാദ്ധ്യവുമാണ്‌. പലരേയും വായിക്കുമ്പോൾ വ്യത്യസ്തങ്ങളായ കാഴ്ചപ്പാടുകളും ഇഷ്ടങ്ങളും ആണ്‌ സംഭവിക്കുന്നത്. ആരെയെങ്കിലും പേരെടുത്ത് പറയുക പ്രയാസമെങ്കിലും വായനയുടെ അതി പ്രാരംഭഘട്ടങ്ങളിൽ നന്നായി സ്വാധീനം ചെലുത്തിയത് മാധവിക്കുട്ടി ആയിരുന്നു.
നന്നേ ചെറുപ്പം മുതലെ എഴുതുമായിരുന്നെങ്കിലും അതെല്ലാം ആരെയെങ്കിലും കാണിക്കാനൊ തിരുത്താനൊ ഉള്ള വിശ്വാസത്തെ ബലപ്പെടുത്താൻ തക്കതായ ചായ്‌വുകൾ ദുർബലമായിരുന്നു. പല കുറിപ്പുകളും അങ്ങിങ്ങായി ചിതറിത്തെറിച്ചു.
നിസ്സഹായരായ ഒരു കൂട്ടം മനുഷ്യരുടെ രോദനങ്ങൾ തന്റെ അഗ്രഹാരത്തിനു ചുറ്റും ചിതറിപ്പിടയുന്നത് നേരിട്ട് കണ്ടുകൊണ്ട് ഓരോ വയസ്സിലും ഇഴഞ്ഞിഴഞ്ഞ് വളർന്നത് കൊണ്ടാവാം എച്മുക്കുട്ടിയുടെ രചനകളിൽ നിരാലംഭരായ സ്ത്രീകളുടെ കരച്ചിൽ കേൾക്കാൻ കഴിയുന്നത്. അത്തരം മനുഷ്യരുടെ കരച്ചിലുകൾ സ്വയം ഏറ്റെടുക്കുകയും അനുഭവിക്കുകയും ചെയ്തുകൊണ്ടാണ്‌ ഓരോ സൃഷ്ടികളും പുറത്തു വരുന്നത്. സൃഷ്ടി പൂർത്തിയായാൽ അനിർവ്വചനീയമായ ഒരാശ്വാസം ലഭിക്കുന്നു.
പഠനത്തോടനുബന്ധിച്ച ചിരിത്രാന്വേഷണങ്ങളും ജോലിയുടെ ഭാഗമായ യാത്രയും ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള വിവിധ ജനങ്ങളുടെ ജീവിതശൈലിയും ഭാഷയും തരംതിരിവും ജാതിയും മതവും തൊട്ടുകൂടായ്മയും എല്ലാമെല്ലാം ഏറെക്കുറെ മനസ്സിലാക്കാൻ കഴിഞ്ഞതിനാൽ ഒരു സമൂഹ ജീവി എന്ന നിലയിൽ പ്രതികരിക്കാതിരിക്കാൻ കഴിയാത്തനാൽ ആയിരിക്കാം എഴുത്ത് തെരഞ്ഞെടുത്തത്. പ്രത്യേകമായി ആരുടേയും പ്രോത്സാഹനം ഇല്ലാതെ തന്നെ എഴുതാൻ കഴിഞ്ഞത് ജീവിതാനുഭവങ്ങളുടെ വേവുകളെ അലിയിക്കാൻ കണ്ടെത്തിയ മാർഗ്ഗമായാണ്‌.
സമൂഹം കൊട്ടിഘോഷിക്കുന്ന ഒരു ശീലമുണ്ട്. സംസ്ക്കാരം എന്നതിനു പകരം പറയേണ്ടത് ശീലം എന്നാണെന്നു തോന്നുന്നു. ഒരുപക്ഷെ അത്തരം ശീലങ്ങൾ കുടുംബങ്ങളുടെ കടന്നു വരവോടെ അന്നത്തെ സാഹചര്യങ്ങളിൽ ശരിയായിരുന്നുവെങ്കിലും പുരുഷനെപ്പോലെ സ്ത്രീയും ജോലി ചെയുന്ന ഇന്നത്തെ ചുറ്റുപാടിൽ കാലോചിതമായ മറ്റങ്ങൾക്കനുസരിച്ച അംഗീകാരത്തിന്‌ പുരുഷന്മാർ പോലും അറിയാതെ പുരുഷന്മാർക്ക് ലഭിച്ച അധികാരം നഷ്ടപ്പെടുന്നുവെന്ന ഒരു തരം ബോദ്ധ്യം തടസ്സമാകുന്നുണ്ട്. ഈ തടസ്സങ്ങൾ സ്ത്രീയെന്ന നിലയിൽ എഴുത്ത് നിഷിദ്ധ്യമായിടത്തു നിന്നാണ്‌ ഇത്രയെങ്കിലും എത്തിയിരിക്കുന്നത്. അങ്ങിനെ ചില ചില്ലറ എതിർപ്പുകൾ കണ്ടില്ലെന്നു നടിക്കാതെ പെണ്ണെന്ന നിലയ്ക്ക് എഴുത്ത് തുടരാൻ പ്രയാസമാണ്‌. .
ബ്ളോഗുകളിലൂടെയാണ്‌ എഴുത്തിനെ കൂടുതൽ ബലപ്പെടുത്താൻ തുടങ്ങുന്നത്. ഒട്ടേറെ പ്രസിദ്ധികരണങ്ങളിലും ഓൺലൈൻ പത്രങ്ങളിലും മാസികകളിലും ഗ്രൂപ്പുകളിലും ഇപ്പോഴും സജീവമായി എഴുതിക്കൊണ്ടിരിക്കുന്നു.
മൂന്നാം ലിംഗക്കാരുടെ നരകതുല്യമായ ജീവിതം വ്യക്തമായി നേരിട്ടറിയാൻ കഴിഞ്ഞതിനാൽ അവരെക്കുറിച്ചുള്ള ഒരു തുടർക്കഥയുടെ പണിപ്പുരയിലാണിപ്പോൾ. പുതിയൊരു നോവൽ രചനയെക്കുറിച്ച ചിന്തയുണ്ട് മനസ്സിൽ.
ഇ.മെയിൽ:echmukutty@gmail.com

മൈത്രേയി എന്നെ പരിചയപ്പെടുത്തിയത്


 2010 മേയ് 22 നു പ്രസിദ്ധീകരിച്ച കേരളകൌമുദി ആഴ്ചപ്പതിപ്പില്‍ മൈത്രേയി എന്നെ പരിചയപ്പെടുത്തിയത് താഴെ വായിക്കാം.

തമിഴ്‌ ചുവയുള്ള ഈ ബ്ലോഗ്‌ പേരാണ്‌ എന്നെ കല. സി എന്ന എച്ചുമുക്കുട്ടിയുടെ രചനകളിലെത്തിച്ചത്‌. അസാധാരണമായ ഈ ബ്ലോഗ്‌ പേര്‌ “എന്നിലെ തെമിഴ്‌ പട്ടരും മലയാളി ആശാരിയും തമ്മിലുള്ള തമ്മിലുള്ള നിത്യമായ ചൊറിച്ചിലിന്റെ ഒരു ബാക്കിപത്രമെന്ന നിലയിലാണ്‌” എന്നു പറയുന്നു എച്ച്മു. “തമിഴ്‌ പട്ടരുടെ അമ്മത്തവും മലയാളി ആശാരിയുടെ അച്ഛത്തവും എന്നെ തമിഴ്‌ കള്ളിയിലും മലയാളി ആശാരി കള്ളിയിലും പെടുത്തിയില്ല” എന്ന എച്ച്മുവിന്റെ സങ്കടം എന്റെതു കൂടിയായി. ജാതി-മത അടിയൊഴുക്കുകൾ മോഡേൺ എന്ന്‌ അഹങ്കരിക്കുന്ന സമൂഹത്തിലും എത്ര ശക്തമെന്ന്‌ ഈ ബ്ലോഗ്‌ എന്നെ ലജ്ജിപ്പിച്ചു.

“സ്വന്തം ഭർത്താവിന്റെയല്ലേ സാരമില്ല” എന്ന കഥയും ജാതിയുടെ പേരിലുള്ള പീഡനം തന്നെയാണ്‌ കൈകാര്യം ചെയ്യുന്നത്‌. കേരളത്തിൽ നടക്കുന്ന കഥ എന്ന രീതിയിൽ വിഷയത്തിന്‌ അല്പം അവിശ്വസനീയത തോന്നിയെങ്കിലും അവതരണരീതിയും വിഷയവും മികച്ച നിലവാരം പുലർത്തുന്നു. ഒറ്റയിരുപ്പിന്‌ മുഴുവൻ വായിച്ചു തീർക്കും നമ്മൾ. ശക്തമാണ്‌ എച്ച്മുവിന്റെ വാക്കുകൾ. കുറിക്ക്‌ കൊള്ളുന്നവ. മതവൈരം ശമിപ്പിക്കുവാനുള്ള എച്ച്മുവിന്റെ ഒരു ഒറ്റമൂലി വായിക്കു.
“ആ വിഷയം ചർച്ചക്കെടുത്താൽ എല്ലാവരും തമ്മിൽ ഒന്നിനൊന്ന്‌ മികച്ച ഐക്യമുണ്ടാകും. ആ ഭയങ്കര വിഷയമാണു നമ്മൾ പെണ്ണുങ്ങളെ പറ്റിയുള്ള കാര്യങ്ങൾ. പെണ്ണ്‌ ജനിക്കണോ വേണ്ട്യോ? വല്ലതും അക്ഷരം കൂട്ടിവായിക്കാൻ പഠിക്കണോ? കല്യാണം കഴിക്കണോ? ജോലിക്കു പോണോ? തന്തേടേം കെട്യോന്റേം സ്വത്തില്‌ അവകാശം വേണോ? അമ്പലത്തിലും പള്ളീലും ഒക്കെ കേറി വല്ല പൂജ്യോ കുർബാന്യോ ഓത്തോ ഒക്കെ ചെയ്യണോ? അയ്യോ അമ്മേന്ന്‌ കരഞ്ഞ്‌ വിളിച്ച്‌ പെറ്റ്‌ പോറ്റി മൊല കൊടുത്ത്‌ വളർത്തി അപ്പീം മൂത്രോം കോരി, കുളിപ്പിച്ച്‌, ചോറുരുട്ടിക്കൊടുത്ത്‌ വല്‌ താക്കീട്ക്കണ കൊച്ചിന്റെ മേല്‌ വല്ല അവകാശോം വേണോ പിന്നെ, നമ്മള്‌ എന്തുടുക്കണം, എങ്ങനെ നടക്കണം, ആരോട്‌ മിണ്ടണം, എന്ത്‌ തിന്നണം, എന്ത്‌ കുടിക്കണം ഈ പറഞ്ഞ പോലത്തെ വിഷയങ്ങള്‌ മുമ്പോട്ടു വച്ച്‌ എല്ലാ ജാതിമതക്കാരേം വിളിച്ച്‌ ഒരു ചർച്ച സംഘടിപ്പിച്ച്‌ നോക്ക്യേ. എം. എൽ. എ. മാർക്കും എം. പി. മാർക്കും കാശ്‌ കൂട്ടണ ബില്ല്‌ മാത്രമല്ലെ നമ്മടെ നിയമസഭേലും ലോകസഭേലും ഒരു വഴക്കും ഇല്ലാണ്ട്‌ ഭരണ-പ്രതിപക്ഷ ഐക്യത്തോടെ പാസ്സാവാറുള്ളൂ. അതുപോലെ കമ്പ്ലീറ്റ്‌ ഐക്യത്തോടെ എല്ലാ മതങ്ങളും പെണ്ണുങ്ങളുടെ അവകാശങ്ങളിലും ചുമതലകളിലും ഒറ്റ, സിങ്കിൾ അഭിപ്രായത്തിലെത്തും. സംശ്യം വല്ലതും ഉണ്ടെങ്കിൽ നമ്മക്ക്‌ ചർച്ച സംഘടിപ്പിച്ച്‌ നോക്കാം.“

”ബുദ്ധിയും സിദ്ധിയും“ എന്ന എച്മുവിന്റെ ആദ്യ കുറിപ്പ്‌ ഇങ്ങനെ..
”ഒറങ്ങിക്കെടക്കണ വയറ്റുകണ്ണിപ്പെണ്ണിനെ കളഞ്ഞിട്ടു ആണൊരുത്തനങ്ങട്‌ വീടുവിട്ടു പോയാൽ ബുദ്ധനോ സിദ്ധനോ ഒക്കെ ആവാം.

പെണ്ണൊരുത്തി ആരോഗ്യസാമിയായ ആണിനെ കളഞ്ഞിട്ടു വീടുവിട്ടു പോയാലും ബുദ്ധിയോ സിദ്ധിയോ ഒന്നുമാവില്ല. പകരം പെഴച്ചവള്‌ ആകും.

ആണ്‌ പെഴക്കില്ലല്ലോ!

പെഴക്കല്‌ പെണ്ണിന്‌ മുപ്പത്തിമൂന്നും അമ്പതുമല്ല, നൂറുശതമാനം സംവരണമാ.

പെഴച്ചവളെന്ന പേരു കേൾക്കാതെ ബുദ്ധിയോ സിദ്ധിയോ ആവണമെങ്കിലേ, സ്വീകരണമുറിയിലെ ബോൺസായ്‌ ആലിന്റെ ചോട്ടിലിരിക്കണം.“

കഥകൾ ധാരാളം എഴുതിയിട്ടുണ്ട്‌ എച്ച്മു. മാധവിക്കുട്ടിയെ ഏറെ ഇഷ്ടപെട്ട്‌ അവരുടെ അന്ത്യയാത്ര കാണാൻ റോഡരുകിൽ നിന്ന എച്ച്മുവിന്റെ ചില കഥകൾക്ക്‌ അവരുടെ ശൈലിയുണ്ട്‌.

സാധാരാണ ”ഞാൻ“ കഥ പറയുന്ന രീതി എനിക്കിഷ്ടമല്ല. എച്ച്മുവിന്റെ മിക്ക കഥകളിലും ഞാനുണ്ട്‌. എന്നിട്ടും എനിക്കത്‌ ഇഷ്ടമായി. നമുക്ക്‌ ചുറ്റുമുള്ള കൊച്ചു ജീവിതത്തുണ്ടുകൾ, പൊള്ളുന്ന അനുഭവങ്ങൾ ഇതെല്ലാം കഥക്ക്‌ വിഷയീഭവിക്കുന്നു. എല്ലാം നിന്ദിതരുടെയും പീഡിതരുടെയും ദുഖിതരുടെയും കഥകൾ. വായനക്കാരുടെ ഉള്ളുരുക്കുന്നവ, ചിന്തിപ്പിക്കുന്നവ. കഥക്ക്‌ ഒരു സന്ദേശം ഒന്നും ആവശ്യമില്ല എന്ന്‌ പറയും. പക്ഷേ, എച്മുവിന്റെ കഥകളിലെല്ലാം ഒളിഞ്ഞിരിക്കുന്ന ഒരു സന്ദേശമുണ്ട്‌. കരുണ, സ്നേഹം, ഹൃദയവിശാലത അങ്ങനെയെന്തെങ്കിലുമൊന്ന്‌. അതാണ്‌ അതിലെ ആകേഷണീയത.

കൃസ്ത്യാനിയല്ലാത്ത നായികയെ ഉപേക്ഷിച്ച്‌ അവളുടെ കുഞ്ഞിനെ കൃസ്ത്യാനിയായ അച്ഛനും വീട്ടുകാരും സൂത്രത്തിൽ കൊണ്ടുപോകുന്നതിനെപ്പറ്റിയുള്ള “തിരുപ്പിറവി” എന്ന കഥ പറയുന്നത്‌ ബൈബിൾ ഭാഷയിലാണ്‌. ആ കഥയിൽ നിന്ന്‌ ചില വരികൾ.

“തിരുപ്പിറവിക്കു തലേന്നു പുലർച്ചെ അവൻ (ഭർത്താവ്‌) സ്വന്തം അപ്പനമ്മമാരുടെ മന്ദിരത്തെ പ്രാപിച്ചു. മഹത്വമാർന്ന അവന്റെ ഭവനം എന്നെയോ സ്വാഗതം ചെയ്തില്ല. എന്നാൽ ഞാൻ പിറന്ന ഭവനമോ, എന്നെ പണിക്കാരുപേക്ഷിച്ച മൂലക്കല്ലു പോലെയും ദ്രവിച്ച തടി പോലെയും തള്ളിക്കളഞ്ഞിരുന്നു. അക്കാലം അവന്റെ ബീജം എന്റെ ഉദരത്തിൽ തുടിച്ചു കൊണ്ടിരുന്നു.”

“ദൈവത്തിന്റെ വിരലുകൾ ഗിറ്റാർ വായിക്കുന്നു” മനോഹരമായി ഗിറ്റാർ വായിക്കുന്ന ഒരു വിരൂപനായ മനുഷ്യന്റെ കഥയാണ്‌, അയാളുടെ നഷ്ടപ്രണയത്തിന്റെയും. കഥ വായിച്ചു തീരുമ്പോൾ മനം നിറയെ നന്മയുള്ള ആ മനുഷ്യന്റെ അകക്കണ്ണ്‌ നമ്മെ വല്ലാതെ സ്പർശിക്കും. ഇനിയുമുണ്ട് ഹൃദയകാരിയായ കഥകൾ എച്ച്മുവിന്റെ ലോകത്തിൽ ധാരാളം.

വായിക്കേണ്ട എച്ച്മുവിന്റെ കഥകൾ. ഇതാ ഇതിലൂടെ ഒന്നു പോയി നോക്കു.

http://echmuvoduulakam.blogspot.com/

മുന്‍‍വിധികളുടെ ആഴം കൂടിയ ബലതന്ത്രങ്ങള്‍



                                           
അസ്സിസിയില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനം താഴെ വായിക്കാം....

മുന്‍‍വിധികളുടെ ആഴം കൂടിയ ബലതന്ത്രങ്ങള്‍

പല്ലുതേക്കുന്നതു പോലെയോ നഖം മുറിക്കുന്നതു പോലെയോ മുന്‍വിധികളുണ്ടാക്കുന്നതും നേരത്തെ ജീവിച്ചവരാല്‍ ഉപ്പിലിട്ടുവെക്കപ്പെട്ടിട്ടുള്ള അവയെ ചുമ്മാ എടുത്തങ്ങുപയോഗിക്കുന്നതും തീരെ ശരിയല്ലാത്ത കാര്യങ്ങളാണെന്ന് ഞങ്ങള്‍ കുട്ടികളെ സദാ ഓര്‍മ്മിപ്പിച്ചിരുന്ന ഒരാളായിരുന്നു എന്‍റെ അമ്മീമ്മ. ഇന്നലത്തെ മനുഷ്യര്‍ ജീവിച്ച കാലത്തിലും ഇടത്തിലുമല്ല ഇന്നത്തെ മനുഷ്യര്‍ ജീവിക്കുന്നതെന്ന് അവര്‍ എപ്പോഴും ഞങ്ങളോട് പറയുമായിരുന്നു. ഇന്നലത്തെ മനുഷ്യരുടെ വിചാരങ്ങളെ അതുകൊണ്ടു തന്നെ ഇന്നത്ത മനുഷ്യര്‍ ഈച്ചക്കോപ്പി അടിക്കുന്നതിലല്ല മനുഷ്യപ്രയത്നമിരിക്കുന്നതെന്നും അവര്‍ക്കഭിപ്രായമുണ്ടായിരുന്നു. മനുഷ്യര്‍ മറ്റു ജീവജാലങ്ങളോടും മനുഷ്യരോടു തന്നെയും ആത്മാര്‍ഥമായി ഇടപെടാതിരിക്കുന്നതിനും സ്വാര്‍ഥതയെ പോറ്റി വളര്‍ത്തുന്നതിനുമായി കണ്ടുപിടിച്ച സൂത്രപ്പൂട്ടുകളാണ് മുന്‍വിധികളില്‍ ഏറിയ പങ്കും എന്ന് അവര്‍ ആത്മാര്‍ഥമായി വിശ്വസിച്ചു പോന്നു. ഞങ്ങള്‍ കുട്ടികളിലും സ്വതന്ത്രമായ നിരീക്ഷണങ്ങളിലുറച്ച നിശിത ബോധം വളരണമെന്ന് അവര്‍ക്കാഗ്രഹമുണ്ടായിരുന്നു. മുന്‍വിധികളില്‍ വിശ്വസിക്കാതിരിക്കാനുള്ള എന്‍റെ ബോധപൂര്‍വമായ പരിശീലനം ആരംഭിച്ചത് അവിടെ നിന്നാണെന്ന് വേണമെങ്കില്‍ പറയാം.

മുന്‍വിധികള്‍ മനുഷ്യരെ ചില പ്രത്യേക ചതുരങ്ങളില്‍ അമര്‍ത്തിക്കളയുന്നു. ചതുരങ്ങളുടെ വേലിക്കെട്ടുകള്‍ പ്രദാനം ചെയ്യുന്ന സുരക്ഷിതത്വത്തിനപ്പുറത്ത് പരീക്ഷണങ്ങളുടെ വിശാലമായ ആകാശത്തില്‍ പാറിക്കളിക്കാനാവശ്യമായ ആത്മവിശ്വാസം നഷ്ടപ്പെടുത്തിക്കളയുന്നു. ഓരോ മുന്‍വിധികളും മനുഷ്യരെ മുറുക്കി മൂടിക്കെട്ടുന്നു. അതിരുകളില്ലാത്ത ഒരു തുറവി അവ ഇഷ്ടപ്പെടുന്നേയില്ല. നിരുപാധികമുള്ള കീഴടങ്ങലാണ്, ഒരു ചോദ്യവും ചോദിക്കാത്ത അനുസരണയാണ് ഓരോ മുന്‍വിധിയുടേയും യഥാര്‍ഥ താല്‍പര്യം.

വളര്‍ത്തു മൃഗങ്ങളുടെയും വന്യമൃഗങ്ങളുടേയും സ്വഭാവവിശേഷങ്ങളെപ്പറ്റിയും അവയില്‍ നിന്ന് ഉണ്ടാകാനിടയുള്ള സുരക്ഷാഭീഷണികളെപ്പറ്റിയും എണ്ണിയാലൊടുങ്ങാത്ത മുന്‍വിധികളുണ്ട് നമുക്ക്. പലതും കടുത്ത അറിവില്ലായ്മയില്‍ നിന്നു ജനനം കൊണ്ടവ അല്ലെങ്കില്‍ നാണംകെട്ട ഭീരുത്വത്തില്‍ മുങ്ങി വളര്‍ന്നവ. പിറവിയോടെ അതു നമ്മില്‍ പലതരത്തില്‍ മുദ്രണം ചെയ്യപ്പെടുന്നതുകൊണ്ട് നമ്മള്‍ സുരക്ഷിതരായിരിക്കും എന്നുറപ്പുള്ള പരിധിക്കപ്പുറം അടുത്തിടപഴകാന്‍ മൃഗങ്ങളെ നമ്മളിലധികം പേരും അനുവദിക്കുകയില്ല. ആ പരിധി അപൂര്‍വമായ മനസ്സാന്നിധ്യത്തോടെ ലംഘിക്കുന്നവരില്‍ നിന്ന് മാത്രമേ വാവ സുരേഷുമാര്‍ ജനിക്കുകയുള്ളൂ. ഡേവിഡ് അറ്റന്‍ബറോമാരും സ്റ്റീവ് എര്‍വിന്മാരും ബിന്‍ഡി എര്‍വിന്മാരും നമ്മോട് ഈ പ്രപഞ്ച സൃഷ്ടികളിലെ അനന്തകോടി ജീവജാലങ്ങളില്‍ കാണപ്പെടുന്ന വൈചിത്ര്യങ്ങളെക്കുറിച്ച് തികഞ്ഞ ആര്‍ജ്ജവത്തോടെ സംസാരിക്കുകയുള്ളൂ. നമ്മളെ വിസ്മയിപ്പിക്കുകയുള്ളൂ. മുന്‍വിധികളുടെ വിശ്വസ്തരായ കൂട്ടുകാര്‍ക്ക് ഈ പ്രപഞ്ചത്തിന്‍റെ വിസ്മയ്ത്തുമ്പുകള്‍ എന്നും അസ്പൃശ്യമാണ്.

പാമ്പുകളെപ്പറ്റിയുള്ള എല്ലാ മുന്‍വിധികളെയും ധീരമായി തോല്‍പിച്ച വാവ സുരേഷിന് പലവട്ടം വിഷബാധയേറ്റതു മൂലം ഇടതുകൈയിന്‍റെ ചലനശേഷി കുറഞ്ഞു പോയി. ഭൂമിയിലെ സകല ജീവിവര്‍ഗങ്ങളേയും അടുത്തറിയാന്‍ പരിശ്രമിച്ച സ്റ്റീവ് എര്‍വിനാകട്ടെ മല്‍സ്യത്തിന്‍റെ വിഷമുള്‍ക്കുത്തേറ്റ് ജീവന്‍ തന്നെ വെടിഞ്ഞു. ഇതിനൊന്നും പോകാതെ സൂക്ഷിച്ചു ജീവിച്ചിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നോ എന്ന് മുന്‍വിധികളുടെ സൂത്രധാരണത്വവും അവയോടുള്ള വിധേയത്വവും കാത്തുസൂക്ഷിക്കുന്ന എല്ലാവരും ചോദിക്കാറുണ്ട്. ആ ചോദ്യം തന്നെയാണ് പലപ്പോഴും മുന്‍വിധികള്‍ സൃഷ്ടിക്കുന്ന നിശ്ചലതയുടെ ശരിയായ ഉത്തരമാകുന്നതും. അറിവിനേയും അതുവഴി സംഭവിച്ചേക്കാവുന്ന വിപ്ലവകരമായ മാറ്റത്തിനെയും ഭയപ്പെടുന്നവരുടെ അത്താണിയാണ് ഏറിയ കൂറും മുന്‍വിധികള്‍. സ്റ്റീവ് എര്‍വിന്‍റെ മകളായ ബിന്‍ഡി എര്‍വിന്‍ അച്ഛന്‍റെ ദാരുണ മരണത്തിനുശേഷവും അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനമേഖലയില്‍ തന്നെ ഉറച്ചുനില്‍ക്കുന്നുവെന്നത് തികച്ചും ശ്രദ്ധിക്കപ്പെടേണ്ട കാര്യമാണ്. അഭിനന്ദനാര്‍ഹമായ കാര്യമാണ്.

ഉപയോഗിച്ച് പഴകിയതുകൊണ്ട് നിര്‍ദ്ദോഷമെന്ന് തോന്നുന്നതൊക്കെയും അത്ര നിര്‍ദ്ദോഷമല്ലെന്ന് അനുഭവപ്പെടുന്നത് അത് നമ്മെ മാത്രം ലക്ഷ്യമാക്കി കടന്നു വരുമ്പോഴാണ്. മുന്‍ വിധികള്‍ ജാതികള്‍ തമ്മിലോ മതങ്ങള്‍ തമ്മിലോ ആവട്ടെ, നിറങ്ങള്‍ തമ്മിലോ ഭാഷകള്‍ തമ്മിലോ ആവട്ടെ, രാജ്യങ്ങള്‍ തമ്മിലോ ഭൂഖണ്ഡങ്ങള്‍ തമ്മിലോ ആവട്ടെ .... ഏതു രീതീയിലായാലും പലരാല്‍ ഒരുക്കപ്പെട്ടതും ഭൂരിഭാഗം സമൂഹത്താലും സര്‍വാത്മനാ സ്വീകരിക്കപ്പെട്ടതും ആയ മുന്‍വിധികളെ ചോദ്യം ചെയ്യുമ്പോള്‍ എത്ര വലിയ ഒരു മതിലിലാണ് തലയിടിപ്പിക്കുന്നതെന്ന് നമ്മള്‍ മനസ്സിലാക്കിത്തുടങ്ങും.

ജാതീയവും മതാത്മകവുമായ മുന്‍വിധികള്‍ ജാതികളെ തമ്മില്‍ ഒരിക്കലും അടുക്കാനാവാത്ത വിധത്തില്‍ അകറ്റുന്നു; മതങ്ങള്‍ തമ്മില്‍ ഒരുകാലത്തും അവസാനിക്കാത്ത സ്പര്‍ദ്ധകള്‍ വളര്‍ത്തുന്നു. എല്ലാ മതങ്ങളിലും ആഴ്ന്നു കിടക്കുന്ന വിവിധങ്ങളായ ജാതീയതയെ വെല്ലുവിളിച്ചു നോക്കു.. ഭയാനകമായ തേറ്റകളുമായി ജാതീയതയുടെ വിചിത്രമായ മുന്‍വിധികള്‍ നിങ്ങളെ വേട്ടയാടാന്‍ തുടങ്ങും.

ജാതികള്‍ തമ്മിലുള്ള മേന്മവ്യത്യാസങ്ങളും എത്ര സമര്‍ഥമായി ഒളിപ്പിക്കാന്‍ ശ്രമിച്ചാലും സവര്‍ണതയില്‍ വൈദഗ്ധ്യത്തോടെ അലിഞ്ഞു ചേര്‍ന്നിട്ടുള്ള സ്വയം കേമനെന്ന ഭാവവും മുന്‍വിധികളാണ്. ഓരോ ജാതിയെപ്പറ്റിയും ഇങ്ങനെ പറഞ്ഞു കേള്‍ക്കുകയും കേള്‍പ്പിക്കുകയും ചെയ്തിട്ടാ ണ് ജാതിമേന്മയുടെ ആ പ്രത്യേക ബലതന്ത്രം ഊട്ടിയുറപ്പിക്കപ്പെടുന്നത് .

സവര്‍ണതയുടെയും കൊളോണിയല്‍ വരേണ്യതയുടേയും കൊടിയടയാളമായി കരുതപ്പെടുന്ന വെളുത്ത നിറമാണ് സൌന്ദര്യമെന്ന മുന്‍വിധിയില്‍ വിവാഹാലോചനകളും പലപ്പോഴും മനുഷ്യജീവിതം തന്നെയും തട്ടിനിരത്തപ്പെടാറുണ്ട് . ഒട്ടനവധി ക്രീമുകളും കുഴമ്പുകളും സൌന്ദര്യവര്‍ദ്ധക വസ്തുക്കളും വിപണിയുടെ ചലനങ്ങള്‍ ഉയര്‍ത്താറുണ്ട്. വില കൂടിയ സ്പോഞ്ചു കൊണ്ട് ഉരച്ചു കഴുകി വെടിപ്പു വരുത്തേണ്ട കറുത്ത നിറമെന്ന അഴുക്കും ആ നിറമുള്ള മനുഷ്യരില്‍ ആരോപിക്കപ്പെടുന്ന അവസാനമില്ലാത്ത കുറവുകളും ഈ മുന്‍വിധിയുടെ ഭാഗമാണ്.

മതത്തെ വെല്ലുവിളിച്ചുനോക്കു.. രക്തരൂഷിതമായ കലഹങ്ങളെ വഴിതിരിച്ചുകൊണ്ട് മതം നിങ്ങളെ തുരത്താനരംഭിക്കും. ജാതികള്‍ തമ്മിലുള്ള ഐക്യവും എല്ലാം ഒന്നാണെന്ന കപട മൊഴികളും വായ് തോരാതെ പറയുമ്പോഴും അത് ഒരുകാലത്തും നടപ്പിലാകാത്തതിലും ദളിതരെ ആത്മാര്‍ഥമായി പൊതുധാരയിലേക്ക് ആശ്ലേഷിക്കാനാവാത്തതിലും ന്യൂനപക്ഷ മതങ്ങളും ഭൂരിപക്ഷ മതങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന എല്ലാ വിരോധങ്ങളിലും സാമ്പത്തികവും രാഷ്ട്രീയവും അധികാരപരവുമായ കാര്യങ്ങള്‍ക്കൊപ്പം കാലങ്ങളായി സത്യമെന്ന് കരുതപ്പെട്ടു പോരുന്ന മുന്‍വിധികള്‍ക്കും വലിയ പങ്കുണ്ട്. ജാതികളേയും മതങ്ങളേയും അല്‍പം പോലും സ്വാംശീകരിക്കാത്തവര്‍ക്ക് മാത്രമേ ഇക്കാര്യം തികച്ചും വ്യക്തമാകുകയുള്ളൂ. ജാതീയവും മതാത്മകവുമായ പല മുന്‍വിധികളും മുലപ്പാലിനൊപ്പം ഉള്ളില്‍ കയറുന്നതുകൊണ്ടാണത്. അത്ര സ്വാഭാവികമായ ഒരു വിഷവല്‍ക്കരണവും വേര്‍തിരിവുമാണ് ജാതികളും മതങ്ങളും മനുഷ്യരിലുണ്ടാക്കുക.

വൃത്തിയുടെ മുന്‍വിധികള്‍ പലപ്പോഴും ജാതീയവും മതാത്മകവുമാണ്. സവര്‍ണരില്‍ ആ ബോധം ചികില്‍സിക്കാനാവാത്ത ഒരു ഞരമ്പ് രോഗം പോലെ വാഴുന്നതു കണ്ടിട്ടുണ്ട്. വൃത്തിക്കുറവുള്ളതുകൊണ്ടാണ്അവര്‍ണര്‍ക്കൊപ്പം കഴിയുവാന്‍ ബുദ്ധിമുട്ടെന്ന് ഭാവിക്കുന്നത് സവര്‍ണതയുടെ ഒരു തന്ത്രമാണ്. സവര്‍ണര്‍ ഉണ്ടാക്കിയ വൃത്തി നിയമങ്ങള്‍ക്കൊപ്പം ഓടിക്കിതച്ചെത്തി അത് സ്ഥാപിച്ചെടുക്കേണ്ടത് അവര്‍ണരുടെ ചുമതലയായി മാറ്റുന്നതോടെ അവരുടെ ജീവിതപരിതസ്ഥിതിയില്‍ മാറ്റം വരുത്താനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് സവര്‍ണത സൂത്രത്തില്‍ പടിയിറങ്ങുന്നു. കര്‍ണാടകയില്‍ സവര്‍ണന്‍റെ എച്ചിലിലയില്‍ ഉരുളുന്ന അവര്‍ണന്‍റെ ദൈന്യം സവര്‍ണന്‍റെ വൃത്തിബോധത്തെ അലട്ടാത്തത് ഈ സൂത്രത്തിന്‍റെ ഇരട്ടത്താപ്പുകൊണ്ടാണ്. ദളിത് പെണ്ണിനെ മാനഭംഗം ചെയ്യാന്‍ സവര്‍ണതയ്ക്കാകുന്നതും എന്നിട്ട് ജാതീയമായ വൃത്തിബോധം കൊണ്ട് സവര്‍ണത അങ്ങനെ ചെയ്യില്ലെന്ന് വിധി പറയാന്‍ കഴിയുന്ന ജഡ്ജിമാരുണ്ടാവുന്നതും ഇതേ മുന്‍വിധി സൂത്രത്തിന്‍റെ ഇരട്ടത്താപ്പു കാരണമാണ്. അവര്‍ണ സ്പര്‍ശമേറ്റ കസേരയും ഫയലും ചാണകം തെളിച്ച് ശുദ്ധമാക്കേണ്ടി വരുന്നതും മറ്റൊന്നും കൊണ്ടല്ല. ക്രിസ്ത്യാനിക്കും മുസ്ലിമിനും വൃത്തി കുറവാണെന്ന പൊതുവേ ഹൈന്ദവമായ മതബോധത്തിനും മുന്‍ വിധിയുണ്ട്. മുസ്ലിം പുറത്തു നിന്ന് അകത്തേക്ക് തുപ്പുമെന്നും ക്രിസ്ത്യാനി ആഴ്ചയിലൊരിക്കലേ കുളിക്കുകയുള്ളൂവെന്നുമുള്ള മുന്‍വിധി ഹിന്ദുക്കളില്‍ ഒരു ഉറപ്പായിത്തീരുന്നതങ്ങനെയാണ്. ഹിന്ദു അമ്പലങ്ങളില്‍ പോയാല്‍ ചെകുത്താന്‍ കൂടുമെന്ന് ക്രിസ്ത്യാനി വിശ്വസിക്കുന്നതും ഹിന്ദുക്കളെല്ലാം ദോത്തിയുടുക്കുന്ന രാക്ഷസരാണെന്ന് മുസ്ലിമുകള്‍ കരുതുന്നതും ഈ മുന്‍വിധികളുടെ ഭാഗമായി തന്നെ.

സവര്‍ണ ഭാഷയാണ് സുന്ദരമെന്ന അനുകരണീയമായതെന്ന മുന്‍വിധി സാഹിത്യത്തിന്‍റെ ജീവനെ തന്നെ കുരുതികൊടുക്കാറുണ്ട്. ആലാഹയുടെ പെണ്മക്കളെ അതിന്‍റെ ഭാഷയുടെ പേരില്‍ പണ്ഡിതനായ ഒരു നിരൂപകവര്യന്‍ നിന്ദിക്കുന്നത് കേട്ടിരിക്കേണ്ടി വന്നിട്ടുണ്ട്. ആ നാറ്റം പിടിച്ച നാട്ടു ഭാഷ എങ്ങനെ സാഹിത്യമാകുമെന്നായിരുന്നു അദ്ദേഹം ഉല്‍ക്കണ്ഠപ്പെട്ടത്. ചില വാക്കുകള്‍ പൊതുബോധത്തെ ഞെട്ടിക്കുന്നു. ആ വാക്കുകളെ ഭൂമിയില്‍ നിന്നു മാറ്റിക്കളയണമെന്നും ആ വാക്കുകള്‍ ഉച്ചരിക്കുന്നവരെ പോലും കസ്റ്റഡിയിലെടുത്ത് ക്വസ്റ്റ്യന്‍ ചെയ്യണമെന്നും പൊതുബോധത്തിനു തോന്നുന്നു. അതെ,സാധാരണക്കാരും അവരുടെ ഭാഷയും ആ ജീവിതവും എല്ലാം നാറ്റം പിടിച്ച നികൃഷ്ടത തന്നെ എന്നുമെന്നും എപ്പോഴുമെപ്പോഴും.

വിദ്യാഭ്യാസപരമായും അനവധി വിചിത്രമായ മുന്‍വിധികള്‍ പുലരുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഇന്ത്യയിലെ തന്നെ പ്രശസ്തമായ ഒരു എന്‍ജിനീയറിംഗ് കോളേജിലെ പ്രവേശനത്തോടനുബന്ധിച്ച ഇന്‍റര്‍വ്യൂച്ചടങ്ങുകള്‍ എനിക്ക് അത്ര എളുപ്പം മറക്കാന്‍ കഴിയുന്നതല്ല. മെക്കാനിക്കല്‍ എന്‍ജിനീയറിംഗിനു പ്രവേശനം ലഭിച്ച പെണ്‍കുട്ടിയെ ഈ ശാഖ പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ പറ്റുന്നതല്ല എന്ന മുന്‍വിധിയോടെ വേറേ ഏതെങ്കിലും ബ്രാഞ്ചിലേക്ക് മാറൂ എന്ന തുടര്‍ നിര്‍ദ്ദേശങ്ങളൂമായി എല്ലാവരും ആ കുട്ടിയുടെ ആത്മവിശ്വാസം ചോര്‍ത്തിക്കളയുന്നത് കണ്ടുകൊണ്ടിരിക്കുക വേദനാജനകമായ ഒരു കാര്യമായിരുന്നു. അവള്‍ക്ക് ആത്മവിശ്വാസം നല്‍കേണ്ട അധ്യാപകരും മാതാപിതാക്കളും ഒറ്റക്കെട്ടായി അവളെ പിന്തിരിപ്പിക്കുന്നതില്‍ മല്‍സരിച്ചുകൊണ്ടിരുന്നു. കാരണം മെഷീനുകള്‍ കൈകാര്യംചെയ്യുന്നത് ആണ്‍എന്‍ജിനീയര്‍മാര്‍ക്ക് ചേരുന്ന ജോലിയാണെന്ന മുന്‍വിധിയാണ്. കൂടുതല്‍ ശാസ്ത്രീയത, കൃത്യത, ചടുലത,അധ്വാനം ഇതൊക്കെ വേണ്ടുന്ന പഠനങ്ങള്‍ , അവയുമായി ബന്ധപ്പെട്ട ജോലികള്‍ ഒന്നും സ്ത്രീക്കാവുകയില്ലെന്നത് ഇപ്പോഴും സമൂഹത്തിലെ ഭൂരിപക്ഷം പേരും ഉറപ്പിക്കുന്ന ഒരു മുന്‍വിധിയാണ്.

ഉയര്‍ന്ന സൈനികോദ്യോഗസ്ഥര്‍ ചാനല്‍ ചര്‍ച്ചകളില്‍ ഘോരഘോരം പ്രസംഗിക്കാറുണ്ട്. സ്ത്രീകള്‍ സൈനികരാവുന്നത് ശരിയാവുകയില്ലെന്ന്.. സ്ത്രീകളെ നാമമാത്രമായെങ്കിലും സൈന്യത്തിലേക്ക് എടുത്ത നടപടി ശരിയായില്ലെന്ന്... എന്നാല്‍ സത്യം അതല്ലല്ലോ. അവരവരുടെ മുന്‍വിധികളില്‍ ഉറച്ചു നില്ക്കേണ്ട ബാധ്യതയുള്ളതുകൊണ്ട് അവയെ തിരുത്തിക്കുറിക്കുന്ന വാസ്തവങ്ങള്‍ കാണുമ്പോള്‍ പോലും അത് അറിയാത്ത മട്ടില്‍ ഇരിക്കേണ്ടതായി വരുന്നു. അതുകൊണ്ടാണ് തമിഴ് നാട്ടിലെ പുരുഷ കമാന്‍ഡോകള്‍ക്കൊപ്പം നില്‍ക്കുന്ന വനിതാ കമാന്‍ഡോകളെ ഉയര്‍ന്ന സൈനികോദ്യോഗസ്ഥര്‍ക്ക് കണ്ടില്ലെന്ന് നടിക്കേണ്ടി വരുന്നത്.

സ്ത്രീകളുടെ വസ്ത്രധാരണം , സംസാര രീതി, പെരുമാറ്റം, വിപ്ലവബോധം, ഫെമിനിസം എന്നു തുടങ്ങി ശരീരത്തിന്‍റെ ചെറുചലനങ്ങളുടെ നേരേ പോലും അസഹിഷ്ണുതയില്‍ കാച്ചിയെടുത്തതും എണ്ണിയാലൊടുങ്ങാത്തതുമായ മുന്‍വിധികളുണ്ട്. അവയില്‍ ഉറച്ചു വിശ്വസിച്ചുകൊണ്ടാണ് പലപ്പോഴും സ്ത്രീ പുരുഷ ബന്ധങ്ങളുടെ സമവാക്യങ്ങള്‍ രൂപപ്പെടുന്നതു തന്നെ. ആ വിശ്വാസങ്ങള്‍ പലതും ഭീമാബദ്ധങ്ങളായിരിക്കുമെങ്കിലും അവയെ രൂപപ്പെടുത്താന്‍ പ്രേരകമായ മുന്‍വിധികളെ ചെറുക്കാന്‍ ആരും തുനിയാറില്ല. മാത്രവുമല്ല, സാഹിത്യവും സിനിമയും കലയും സംസ്ക്കാരവും രാഷ്ട്രീയവും ഒക്കെ ഉപയോഗിച്ച് അത്തരം മുന്‍വിധികളെ കുറെക്കൂടി ആഴത്തില്‍ കോണ്‍ക്രീറ്റിട്ട് ഉറപ്പിക്കുകയാണ് എല്ലാവരും ചെയ്യുക.

അയ്യോ! ആ വഴിക്ക് പോവല്ലേ... പോയിട്ട് കാര്യമില്ലേ .. ഇനി ഞങ്ങള്‍ പറയുന്നത് കേള്‍ക്കാതെ പോയാല്‍ കോക്കാന്‍ പിടിക്കും എന്ന് പല ഭാഷകളില്‍ പല വേഷങ്ങളില്‍ പല നിറങ്ങളില്‍ എഴുതിവെച്ച് ജീവിതത്തിന്‍റെ പാതയോരത്ത് കാവല്‍ നില്‍ക്കുകയും ഭയപ്പെടുത്തുകയുമാണ് മുന്‍ വിധികളുടെ പ്രധാന തന്ത്രമെന്നര്‍ഥം.

ലൈംഗികമായ മുന്‍വിധികളാണ് സ്ത്രീയേയും ലൈംഗിക ന്യൂനപക്ഷങ്ങളേയും എല്ലാത്തരം അതിക്രമങ്ങള്‍ക്കും ഇരയാക്കുന്നത്. സ്ത്രീയുടെ ലൈംഗിക യജമാനനാണ് പുരുഷനെന്നത് സ്ത്രീപുരുഷ ജനനത്തോടെ അവരില്‍ ഉറപ്പിക്കപ്പെടുന്ന ഒരു മുന്‍വിധിയാണ്. നമ്മുടെ മാസികകളിലൊക്കെ ലൈംഗികത പുരുഷനാവശ്യമുള്ളത് എന്ന മട്ടില്‍ എഴുതപ്പെടുന്നതുകാണുമ്പോള്‍ അല്‍ഭുതം തോന്നും. സ്ത്രീക്ക് ഇങ്ങനെയൊരു സംഭവമേയില്ലേ ആവോ? ഭര്‍ത്താവിന്‍റെ ആഗ്രഹം എന്നാണ് നമ്മുടെ പ്രധാനപ്പെട്ട വനിതാ മാസികകള്‍ പറയുക. സ്ത്രീക്ക് താല്‍പര്യക്കുറവ് ഉണ്ടാവും പല കാരണങ്ങളാല്‍ എന്ന് എഴുതാന്‍ ഒരു മടിയുമില്ലാത്ത മാസികകള്‍ പുരുഷന്‍റെ താല്‍പര്യക്കുറവിനേയും അത് ഭാര്യയില്‍ അല്ലെങ്കില്‍ സ്ത്രീയിലുണ്ടാക്കുന്ന വേദനയേയും നിരാശയേയും പറ്റി സംസാരിക്കുകയേ ഇല്ല. കാരണം പുരുഷന്‍ എന്നും സെക് ഷ്വല്‍ അത് ലറ്റാണെന്ന മുന്‍വിധിയാണ്. അറുപതുകാരന്‍ മുപ്പതുകാരിയെ വശീകരിക്കുന്ന രംഗങ്ങള്‍ നമ്മുടെ സിനിമകളില്‍ സമൃദ്ധമെങ്കിലും അമ്പതുകാരി ഒരു നാല്‍പതുകാരനെയെങ്കിലും വശീകരിക്കുന്ന ഒരു രംഗം പോലും നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയില്ല. അന്തര്‍ജലി യാത്ര എന്ന ബംഗാളി സിനിമയില്‍ മരിക്കാന്‍ കിടക്കുന്ന നരച്ചു കുരച്ച വൃദ്ധന്‍ കൌമാരക്കാരിയായ വധുവിനോട് അയാള്‍ക്കിനിയും ഒരു കുഞ്ഞിനെ ജനിപ്പിക്കാനാവുമെന്ന് വീമ്പ് പറയുന്ന ഒരു രംഗമുണ്ട്.. ഈ ലൈംഗിക മുന്‍വിധിയുടെ സഹതാപപൂര്‍ണമായ ഒരു ദയനീയ രംഗമാണത്.

ലൈംഗിക ന്യൂനപക്ഷങ്ങളെ സഹിക്കാന്‍ കഴിയാത്തതും ഇതേ കാരണം കൊണ്ടു തന്നെ. സാധാരണമായ ഒരു കാര്യം അതിങ്ങനെയായിരിക്കണമെന്ന് എല്ലാവരും കരുതുന്നതില്‍ വ്യത്യസ്തത കാണിക്കുമ്പോള്‍, നമ്മെപ്പോലെയല്ലാതെ ചിന്തിക്കുന്നവര്‍ ഉണ്ടാവാമെന്ന ആലോചന പോലും ശരി ഇതാണെന്ന മുന്‍വിധി കൊണ്ട് അസഹിഷ്ണുതയുണര്‍ത്തുന്നു. അപ്പോള്‍ പുരുഷ കേന്ദ്രീകൃതവും പുരുഷ നിയന്ത്രിതവും അല്ലാത്ത ലൈംഗികതയെപ്പറ്റി ആലോചിക്കാന്‍ പോലും സാധിക്കുകയില്ല. അങ്ങനെ ഒരു ലൈംഗികത ഉണ്ടാവുകയില്ല അല്ലെങ്കില്‍ അത് നല്ല തല്ല് കിട്ടാത്തതുകൊണ്ടാണ് അതുമല്ലെങ്കില്‍ മനോരോഗ ചികില്‍സ ചെയ്താല്‍ മതി എന്നൊക്കെ ലൈംഗിക ന്യൂനപക്ഷങ്ങളെ അല്‍പം പോലും അറിയാതെ ആധികാരികമായി മണ്ടത്തരം നിറഞ്ഞ ഉത്തരങ്ങള്‍ പടച്ചു വിടുന്നത് അതുകൊണ്ടാണ്. ലൈംഗികതയുടേയും സമൂഹ ജീവിതത്തിന്‍റേയും എല്ലാ മുന്‍വിധികളും ദുര്‍ബലര്‍ക്കെതിരാണ്. ലിവ് ആന്‍ഡ് ലെറ്റ് ലിവ് എന്ന സഹവര്‍ത്തിത്വത്തിനു എതിരാണ് പലപ്പോഴും ഇത്തരം മുന്‍വിധികള്‍.

രാഷ്ട്രീയത്തെപ്പറ്റി പറയുകയാണെങ്കില്‍ ലോകമാസകലം കമ്യൂണിസത്തിനും മാര്‍ക്സിസത്തിനും സോഷ്യലിസത്തിനുമെതിരേ ഒട്ടനവധി മുന്‍വിധികളുണ്ടെന്ന് കാണാന്‍ പ്രയാസമില്ല. സമത്വമെന്ന ആശയത്തോട് പുസ്തകങ്ങളില്‍ വായിച്ചുകൊണ്ടുള്ള പ്രതിബദ്ധതയും ഐക്യപ്പെടലും ആവാമെങ്കിലും അത് നേരിട്ട് ജീവിതത്തില്‍ അങ്ങു കയറി ഇടപെടുന്ന പ്രതിഭാസത്തെ സഹിക്കാന്‍ ആര്‍ക്കും വയ്യ. ഓര്‍മ്മ വെച്ച അന്നു മുതല്‍ നമ്മുടെ കീഴിലെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന കാര്യങ്ങള്‍, അങ്ങനെ കീഴിലല്ലെന്നും നമുക്കൊപ്പമാണെന്നും ഒക്കെ ആലോചിക്കാന്‍ തന്നെ എന്തൊരു പ്രയാസമാണ്..എന്തൊരു കിടുങ്ങലാണ്... അടിയുറച്ച കമ്യൂണിസ്റ്റുകാരെപ്പോലും ഈ സമത്വ ചിന്ത നന്നെ പൊറുതി മുട്ടിക്കുന്നുണ്ട്. പിന്നെയാണ് ബാക്കിയുള്ളവരുടെ കാര്യം.. സമത്വം അത്യാവശ്യമെന്ന് പറയുന്ന ഏതൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനും ഒട്ടനവധി മുന്‍വിധികളെ എതിര്‍ത്തു തോല്‍പ്പിക്കേണ്ടി വരും. കാരണം സമത്വമെന്നത് അമ്മാതിരി ഒരു കീറാമുട്ടിയാണ്.

രണ്ടാനമ്മ, രണ്ടാനച്ഛന്‍ എന്നിങ്ങനെ പൊറുതിമുട്ടുന്ന രണ്ടു കഥാപാത്രങ്ങളുണ്ട് നമ്മുടെ സമൂഹ ശരീരത്തില്‍. മുന്‍വിധികളുടെ അവസാനമില്ലാത്ത മാറാപ്പു മാത്രമാണ് അവരുടെ ജീവിതം. സിനിമാക്കാരേയും കഥാകൃത്തുക്കളേയും ഇതു പോലെ രക്ഷിക്കുന്ന ഭയങ്കരാവേഷക്കാര്‍ വേറെയില്ല. പൊളിഞ്ഞട്ടം മുട്ടി നില്‍ക്കുന്ന കഥയിലും എട്ടുനിലയില്‍ പൊട്ടുന്ന സിനിമയിലും രണ്ടാനമ്മയേയും അച്ഛനേയും കുത്തിക്കയറ്റി കരച്ചില്‍ കൊഴുപ്പിച്ചെടുക്കാന്‍ സാധിക്കുന്നതിന്‍റെ സമ്മര്‍ദ്ദ തന്ത്രം രണ്ടാനമ്മയും രണ്ടാനച്ഛനും ദുഷ്ടയും രാക്ഷസനുമായിരിക്കുമെന്ന സമൂഹത്തിന്‍റെ മുന്‍വിധി തന്നെയാണ്. കുഞ്ഞിനെ കൊല്ലുന്ന അമ്മയും മകളെ ബലാല്‍സംഗം ചെയ്യുന്ന അച്ഛനും നമുക്കിടയില്‍ സുലഭമാണെങ്കിലും സ്വന്തം കൊച്ചിനെ ആരേലും അങ്ങനെ ദ്രോഹിക്ക്യോ എന്നൊരു പാവം മുന്‍വിധി ചോദ്യം ചോദിച്ച് സമൂഹം ഈ കൊടുംക്രൂരതയെ മാപ്പാക്കുകയും അന്യന്‍റെ കൊച്ചിനെയാവുമ്പോള്‍ ഇതൊക്കെ ചെയ്യാമെന്ന സാധ്യത കാണിച്ച് രണ്ടാനമ്മയേയും രണ്ടാനച്ഛനേയും മുന്‍വിധികളുടെ പത്മവ്യൂഹത്തില്‍ കുടുക്കി കൊന്നുകളയുകയും ചെയ്യുന്നു.

നിരീക്ഷണങ്ങളിലൂടെ രൂപപ്പെട്ടതെന്ന് മുന്‍വിധികള്‍ അവയുടെ അടിത്തറ ബലപ്പെടുത്തുവാന്‍ ശ്രമിക്കുമ്പോള്‍ വിശ്വാസമായും ആചാരമായും അനുഷ്ഠാനമായും പഴഞ്ചൊല്ലായും അതി സൂക്ഷ്മമായ ബലതന്ത്രം വിന്യസിക്കുകയാണ് ശരിക്കും ചെയ്യുന്നത്. ആ നൂലാമാലകളുടെ കെട്ടുപാടുകള്‍ക്കുള്ളില്‍ മനുഷ്യജന്മത്തെ കുടുക്കിയിടുകയാണ് ചെയ്യുന്നത്. സ്വാഭാവികമായ എല്ലാറ്റിനേയും പിന്നോട്ടു വലിക്കുകയും തടയുകയും അസ്വാഭാവികതയെ മാത്രം സത്യമാക്കിത്തീര്‍ക്കുവാന്‍നിര്‍ബന്ധിക്കുകയും ചെയ്യുന്നതില്‍ മുന്‍വിധികള്‍ക്ക് വലിയ പങ്കുണ്ട്.

ബലതന്ത്രങ്ങള്‍ എപ്പോഴും കുറച്ച് മനുഷ്യര്‍ കൂടുതല്‍ മനുഷ്യരില്‍ ചെലുത്തുന്ന നിയന്ത്രണമാണ്. അതിനുള്ള ന്യായീകരണമാണ് മുന്‍വിധികളില്‍ തുടങ്ങി പഴഞ്ചൊല്ലില്‍ എത്തുന്ന, എല്ലാവരാലും തരാതരം പോലെ വാഴ്ത്തപ്പെടുന്ന ഔന്നത്യമുള്ള സാംസ്ക്കാരികത. പഴഞ്ചൊല്ലില്‍ ഒരുപാട് പതിരുള്ളതു പോലെ ആ സാംസ്ക്കാരികതയും ഏകപക്ഷീയവും ഒരുപാട് പതിരുള്ളതുമാണ്. അത് തീര്‍ച്ചയായും ചെറുത്ത് തോല്‍പ്പിക്കപ്പെടേണ്ടതു തന്നെ. കാരണം കൂടുതല്‍ മനുഷ്യര്‍ കുറച്ച് മനുഷ്യരുടെ അധീനതയില്‍ എക്കാലവും അടിമകളായിത്തീരുന്നതല്ലല്ലോ ശരിയായ ലോക നടത്തിപ്പാകുന്നത്.

പരീക്ഷണങ്ങളിലും അനുഭവങ്ങളിലും ആഞ്ഞിടിക്കുമ്പോള്‍ മിക്കവാറും മുന്‍വിധികള്‍ ദയനീയമായി തകര്‍ന്നുടയാറുണ്ട്. അയ്യോ! ഞാന്‍ ഇങ്ങനയല്ലാ വിചാരിച്ചേ ഇതല്ല പ്രതീക്ഷിച്ചേ എന്നൊക്കെ പലപ്പോഴും ആവര്‍ത്തിക്കേണ്ടി വരുന്നത് മുന്‍വിധികളുടെ അന്ധമായ സ്വാധീനം കാരണമാണ്..

മുന്‍വിധികളെ ചെറുക്കാനും ഉജ്ജ്വലമായ ചിന്തകളുടെ പ്രതിരോധങ്ങളാല്‍ അവയെ തോല്‍പ്പിക്കാനും ശ്രമിക്കുന്നത് എളുപ്പമല്ല. അസാമാന്യമായ ചങ്കുറപ്പും കൃത്യമായ ബോധ്യങ്ങളും അതിനാവശ്യമുണ്ട്. കൃത്യമായ ബോധ്യങ്ങളുണ്ടാവാന്‍ അതിരുകളില്ലാത്ത തുറവികളും നിര്‍ബന്ധമാണ്.

കാര്യപ്രാപ്തിയും ധൈര്യ വീര ശൂരത്വവുമെല്ലാം പുരുഷന്മാർക്ക്, അബലത്വവും ചാപല്യവുമെല്ലാം സ്ത്രീകൾക്ക്, അലസതയും മടിയുമെല്ലാം ആദിവാസികൾക്ക്, വൃത്തിയില്ലായ്മയും സംവരണക്കൊതിയുമെല്ലാം ദളിതർക്ക്, ടെററിസവും വിഘടന വാദവുമെല്ലാം മുസ്ലിമുകൾക്ക്, ആർത്തിയും അത്യാഗ്രഹവുമെല്ലാം ദരിദ്രർക്ക്, തിന്മകളും അസൂയയുമെല്ലാം രണ്ടാനമ്മയ്ക്ക്, വഞ്ചനയും ക്രൂരതയുമെല്ലാം രണ്ടാനച്ഛന്, …….

ഇങ്ങനെ ഈ പട്ടിക നീട്ടി നീട്ടി എത്ര വേണമെങ്കിലും എഴുതാം...

വേണ്ട അല്ലേ...

അങ്ങനെ പാടില്ലെന്നല്ലേ ഇത്ര നേരം പറഞ്ഞത്...

വ്യാഴവട്ടങ്ങളിൽ ചിതറിത്തെറിക്കുന്നത്..എക്സകളുസീവ്



                                                         
എക്സ്ക്ലൂസീവ് മാസികയില്‍ 2017 ജാനുവരി പ്രസിദ്ധീകരിച്ച എന്റെ അഭിമുഖം കാണാത്ത കൂട്ടുകാര്‍ക്ക് താഴെ വായിക്കാം.

വേറിട്ട വഴിയിലൂടെ നടക്കുന്ന ഒരു നോവൽ അനുഭവം വായനക്കാർക്കു മുന്നിലേക്കു വയ്ക്കുകയാണ് എക്സകളുസീവ്

വ്യാഴവട്ടങ്ങളിൽ ചിതറിത്തെറിക്കുന്നത്

പുതുതലമുറയിലെ വേറിട്ട ശബ്ദമായ എചമുക്കുട്ടിയുടെ നോവൽ വായിക്കുന്നതിനു മുൻപ് എഴുത്തുകാരിയുമായി അല്പനേരം സംസാരിക്കാം.
ഈ നോവലിലേക്കു
വന്ന സാഹചര്യം എചമുക്കുട്ടി തന്നെ വിശദീകരിക്കട്ടെ.
വ്യാഴവട്ടങ്ങളുടെ
കുറച്ചു ഭാഗം ഫേസ്ബുക്കിൽ പ്രസിദ്ധം ചെയ്തിരുന്നു. അതു വായിച്ചിട്ട് നിരവധി പേരാണ്
എന്നെ വിളിച്ചതും മെസേജ് ചെയ്തതും. എന്റെ അനുഭവം നിങ്ങൾ എങ്ങനെ അറിഞ്ഞുവെന്ന്
പലരും ചോദിച്ചപ്പോൾ എനിക്ക് അതിശയം തോന്നി. നമ്മുടെ നിയമവും കോടതികളും
സ്ത്രീകൾക്കു വേണ്ടിയല്ലെന്ന തിരിച്ചറിവിൽ നിന്നാണ് ഈ പ്രമേയത്തിലേക്കു വന്നത്.
ഇരുമ്പിന്റെ
കാലും സ്വർണ കൈയുമുണ്ടെങ്കിലേ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ പിടിച്ചുനിൽക്കാനാവു.
ഇരുമ്പിന്റെ കാലും കാത്തിരിക്കാനുള്ള ക്ഷമയും സ്വർണക്കൈ വക്കീലിനെ പണം കൊണ്ടു
മുടാനുമാണ് വേണ്ടത്. അകാരണമായ ഒരു കേസ് പോലും നമ്മുടെ കോടതി ഫയലിൽ സ്വീകരിക്കും.
രണ്ടു മാസം കഴിഞ്ഞ് വിചാരണയ്ക്കെടുക്കും. നാലു മാസം കഴിഞ്ഞു തള്ളും. അതുവരെ അതിലെ
ഇര അനുഭവിച്ച മാനസിക പീഡനം ആരാലും പരിഗണിക്കപ്പെടാതെ പോകും. കോടതികൾക്കു
മനുഷ്യത്വം ഇല്ലെന്നു തന്നെ പറയാം.

കുടുംബം
നിൽക്കുന്നത് ദയയില്ലാത്ത കോടതി നിമിത്തം

നമ്മുടെ നാട്ടിൽ കുടുംബ ബന്ധങ്ങളിൽ വലിയൊരളവു നിന്നുപോകുന്നത് കോടതികളുടെ ദയാരഹിതമായ നടപടി മൂലമാണ്. കോടതിയിൽ പോകാനുള്ള ഭയവും ഗതികേടുമോർത്ത് പലരും സഹിച്ചുപോവുകയാണ്. അല്ലാതെ ഇവിടെ കുടുംബബന്ധങ്ങൾ വളരെ ഭദ്രമാണെന്നൊന്നും തെറ്റിദ്ധരിക്കരുത്. അസാധാരണമായ വിൽപവറുള്ള സ്ത്രീകൾക്കു മാത്രമേ ഇന്നത്തെ സാഹചര്യത്തിൽ മിക്ക കുടുംബങ്ങളിലും പിടിച്ചുനിൽക്കാനാവൂ. അത്രയ്ക്കു മാറിപ്പോയിരിക്കുന്നു നമ്മുടെ കുടുംബ ചുറ്റുപാടുകൾ. പാമ്പാണെങ്കിലും പഴയതു തന്നെ നല്ലതെന്നു കരുതി സഹിക്കുകയാണ് വലിയൊരളവു സ്ത്രീകൾ. ഇത്തരം ചില തിരിച്ചറിവുകൾ ഈ രചനയെ തീവ്രമാക്കുന്നുണ്ടെന്നാണ് എന്റെ വിശ്വാസം.

പെണ്ണിരയെ കൊന്നു തിന്നുന്ന വക്കീലന്മാർ

കോടതിയിൽ
ചെന്നുപെടുന്ന പെണ്ണിരയെ വക്കീലന്മാർ കൊല്ലാക്കൊല ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്.
കമ്പോടുകമ്പ് നിന്റെ കേസ് പഠിച്ചു ഞാൻ ഉറക്കമിളയ്ക്കുകയാണെന്ന് അയാൾ അഭിനയിക്കും.
പിന്നെ, ഏതുനിമിഷവും ഭർത്താവ് ഈ കേസിൽ ജയിച്ചുകയറിപ്പോയേക്കാമെന്നഒരു ഭീഷണിയും അയാൾ
ബാക്കിവച്ചിരിക്കും. അവിടെയും ഇര അനുഭവിക്കുന്ന മാനസികപീഡനം ചെറുതല്ല.
പ്രസവിച്ചുകുട്ടിയും കരുതിവച്ചിരുന്ന സ്വർണവുമെല്ലാം ഭർത്താവിനും തൊഴിയും അപമാനവും
തനിക്കുമെന്ന ആശങ്കയിലാണ് ഓരോ പെണ്ണം കുടുംബകോടതിയുടെ വരാന്തയിൽ തന്റെ ഊഴം കാത്തു
നിൽക്കുന്നത്. ഇതെല്ലാം സഹിച്ച ഒരു പെണ്ണ്‍ കുടുംബ കോടതിയുടെ വാദിക്കുട്ടിൽ നിൽക്കണമെങ്കിൽ
അവൾ എത്രമേൽ പീഡനം സഹിക്കുന്നുവെന്ന് ഓർക്കുക.
ഇത്തരം
കുടുംബങ്ങൾ കുട്ടികൾക്കു കൊടുക്കുന്ന സന്ദേശവും വ്യത്യസ്തമാണ്. ആ വീട്ടിൽ വളരുന്ന
പെൺകുട്ടിക്കു കിട്ടുന്നത് തന്റെ വർഗം എന്നും അടിച്ചമർത്തപ്പെടാനുള്ളതാണെന്ന
തിരിച്ചറിവാണ്. ആ വീട്ടിലെ ആൺകുട്ടിയാവട്ടെ പെണ്ണ്‍ വേട്ടയാടപ്പെടാനുള്ള
വർഗമാണെന്ന ബോധം മനസ്സിലുറപ്പിക്കുന്നു.

തെറ്റുകാരനെ
ന്യായീകരിക്കുന്ന പുരുഷ കൂട്ടായ്മ

പുരുഷവർഗത്തിൽ
കാണുന്ന മറ്റൊരു പ്രത്യേകത അവർ തെറ്റുകാരനെ ഒറ്റപ്പെടുത്താൻ ശ്രമിക്കാറില്ല. ഒരു
തെറ്റുകാരനെ കാണുമ്പോൾ അവരുടെ വർഗബോധം ഉണരും. അവർ തെറ്റുകാരനെ ന്യായീകരിക്കും.
അയാൾക്കു വേണ്ടി അവർ ന്യായം കണ്ടെത്തും.
എല്ലാ
പുരുഷന്മാരും ഇങ്ങനെയാണെന്നു പറയുന്നില്ല. അസാധാരണമായ ഉത്തരവാദിത്വബോധത്തോടെ പ്രവർത്തിക്കുന്ന
എത്രയോ പുരുഷന്മാരുണ്ട്. പക്ഷേ, ഭൂരിപക്ഷവും മേൽപ്പറഞ്ഞ വിഭാഗത്തിലാണ്
പെടുന്നത് എന്നത് ഒരു യാഥാർത്ഥ്യമാണ്.
കുടുംബ
ബന്ധങ്ങൾ ശിഥിലമാക്കുന്നതിൽ സ്ത്രീക്കും പങ്കുണ്ട്. പക്ഷേ, അവിടെയും
പുരുഷന്റെ തുലാസ് തന്നെയായിരിക്കും താണിരിക്കുക. തരം കിട്ടിയാൽ സ്ത്രീയായാലും
പുരുഷനായാലും അധികാരം എടുത്തു പ്രയോഗിക്കും. അതാണ് പലപ്പോഴും വലിയ മുറിവുകൾക്കു
കാരണമായി മാറുന്നത്.

ദൈവത്തെ
കാണണമെങ്കിലും പുരുഷനെ പ്രീണിപ്പിക്കണം

സ്ത്രീ പിന്നാക്കമാണെന്നു തെളിയിക്കാൻ ഇനിയും ഉദാഹരണങ്ങളുണ്ട്. ദൈവവുമായി സ്ത്രീകളെ അടുപ്പിക്കാറില്ല. അവൾക്ക് അശുദ്ധിയുടെ ദിനങ്ങളുടെ കാര്യം പറഞ്ഞും മറ്റും ഒഴിവാക്കി നിറുത്തും. ദൈവത്തിനും സ്ത്രീക്കുമിടയിൽ പോലും പുരുഷനായ ഒരു പൂജാരി കാണും. സ്ത്രതീക്കു വേണ്ടി ദൈവത്തോടു സംസാരിക്കുന്നത് ഈ പുരുഷനായിരിക്കും. ആ പുരുഷനെ പ്രീണിപ്പിച്ചാൽ മാത്രമേ അവൾക്കു ദൈവത്തിങ്കിലും അഭയം തേടാനാവു. ചുരുക്കത്തിൽ ഒരു മതവും സ്ത്രീക്കു സുരക്ഷ ഉറപ്പു പറയുന്നില്ല. അവളെക്കുറിച്ച ഒരു മതത്തിനും വേവലാതിയുമില്ല. യുദ്ധം ആണിന്റെ കളിയാണെങ്കിൽ മതം ആണിന്റെ സ്ഥാപനമാണ്. ആകയാൽ ഞാൻ സ്ത്രീയെന്ന മതത്തിൽ വിശ്വസിക്കുന്നു.

വരണ്ട ജീവിതം പോലെ നോവല്‍ ഭാഷ

വരണ്ട ജീവിതം മുന്നിൽ കിടക്കുന്ന ഒരു സ്ത്രീയാണ് ഇതിലെ കഥാപാത്രം. അവൾക്കു മുന്നിൽ പച്ചപ്പുകളില്ല. ഒരു കൂൾ ഡ്രിങ്കിന്റെ തണുപ്പുപോലും അവളുടെ ജീവിതത്തിലില്ല. അതിനാൽ ഒരു വരണ്ട ഭാഷയാണ് ഇതിൽ ഉപയോഗിക്കുന്നത്. തൊങ്ങലുകളുള്ള ഭാഷ ഈ കഥയ്ക്കു ചേരില്ല. അതിനാൽ എല്ലാ അലങ്കാരങ്ങളും ഇതിലെ എഴുത്തുകാരി അഴിച്ചുവച്ചിരിക്കുന്നു. ഒരുതരം നഗ്നഭാഷയെന്നു പറയാം.
പുരുഷന്റെ വേദനയെക്കുറിച്ച ഒരുപാട് എഴുത്തുകൾ വന്നിട്ടുണ്ട്. അതു ഞാനും ആവർത്തിക്കേണ്ടതില്ലല്ലോ. സ്ത്രീയുടെ സങ്കടങ്ങൾ ചർച്ചചെയ്യുന്ന എഴുത്തുകൾ തീരെക്കുറ വ്. അതുകൂടിയാവാം ഇത്തരമൊരു എഴുത്തിലേക്ക് എന്നെ അടുപ്പിച്ചത്.
ഏതു നിമിഷവും താൻ അപകടപ്പെടാമെന്ന ഭയം ഓരോ ഇന്ത്യൻ സ്ത്രീയെയും വേട്ടയാടുന്നുണ്ട്. അങ്ങനെയാണോ ഒരു രാജ്യം വേണ്ടത്. പൊലീസിനോടു സഹായം ചോദിച്ചെത്തുന്ന സ്ത്രീ പോലും ഭാഗ്യമുണ്ടെങ്കിലേ രക്ഷപ്പെടൂ. തങ്കമണി മുതൽ മഥുര വരെ കലാപം നടന്ന ഒരിടത്തും സ്ത്രീ സുരക്ഷിതയായിരുന്നില്ല.

കുട്ടിവേശ്യകളുടെയും വായ്പ്പുണ്ണ പിടിച്ച ആൺകുട്ടികളുടെയും ഇന്ത്യ

ഇന്ത്യ അത്ര മെച്ചപ്പെട്ടുവെന്നൊന്നും ഞാൻ വിശ്വസിക്കുന്നില്ല. ദാരിദ്ര്യവും ഇല്ലായ്മകളും അറിയണമെങ്കിൽ യാത്ര ചെയ്യണം. ഒരു തുണ്ട് റൊട്ടിക്കോ ഹൽവയ്ക്കോ വേണ്ടി യാചിക്കുന്ന ഇന്ത്യക്കാരനെ കേരളത്തിനപ്പുറത്ത് പലേടത്തും കാണാം. ക്ഷേത്രത്തിലെ ആഹാരം കഴിച്ചു ജീവിക്കുന്ന ഇന്ത്യക്കാർ ആയിരക്കണക്കിനാണ്. ഭക്ഷണം അപ്രാപ്യമായ രാജ്യത്ത് എപ്പോൾ വേണമെങ്കിലും കലാപം പൊട്ടിപ്പുറപ്പെടാം.
ലക്ഷക്കണക്കിന് കുട്ടിവേശ്യകളുള്ള രാജ്യമാണ് ഇന്ത്യ. അവരുടെ ഉപഭോക്താക്കൾ ഒരിക്കലും സ്ത്രീകളല്ല. പുരുഷന്മാരാണ്. ആയിരക്കണക്കിന് ആൺകുട്ടികളും സമാന ദുര ന്തത്തിന്റെ ഇരകളാണ്. രതിവൈകൃതങ്ങളുടെ ഇരകളായി വായ്പ്പുണ്ണു വന്ന് ഒരു കവിൾ ചായ പോലും കുടിക്കാനാവാതെ കണ്ണീരോടെ ഇരിക്കുന്ന കുട്ടികളെ ഉത്തരേന്ത്യയിൽ ഞാൻ കണ്ടിട്ടുണ്ട്.

ധാരണകളെ മാറ്റിമറിക്കുന്ന യാത്രകൾ

എഴുത്തിനൊപ്പം തന്നെ യാത്രകളെയും ഞാൻ പ്രണയിക്കുന്നുണ്ട്. ഓരോ യാത്രയും പുതിയ തിരിച്ചറിവുകൾ തരുന്നു. കാഴ്ചപ്പാടുകൾ മാറ്റും. യാത്ര ജീവിതം തന്നെ മാറ്റുന്നു. ജീവിതത്തെ കള്ളി തിരിച്ചുള്ള പ്രവൃത്തികൾ യാത്ര ആവശ്യപ്പെടുന്നില്ല. രാവിലെ എഴുന്നേൽക്കണം. വ്യായാമം ചെയ്യണം. കാച്ചിയ പാൽ കുടിക്കണം തുടങ്ങിയ തത്രപ്പാടുകളൊന്നും യാത്രാവേളകൾ ആവശ്യപ്പെടുന്നുമില്ല. ചട്ടങ്ങളുടെ ബന്ധനമില്ലാതെ പരമാവധി സ്വാതന്ത്ര്യമാണ് യാത്ര തരുന്നത്.
യാത്രയിൽ ഭൂഘടനകൾ മാറുന്നതിനൊപ്പം നമ്മുടെ ചിന്താധാരപോലും മാറും. നമ്മൾ ചെയ്യുന്നതും ചെയ്തിരുന്നതുമാണ് ശരിയെന്ന തോന്നൽ പോലും മാറ്റിക്കളയും യാത്രകള്‍

ആകാശം നോക്കി കിടക്കുന്ന ഔറംഗസീബ് ചക്രവർത്തി

മുഗൾ ചക്രവർത്തി ഔറംഗസീബിന്റെ ശവകുടീരത്തിൽ നിൽക്കുമ്പോൾ അത്തരമൊരു തിരിച്ചറിവ് കിട്ടിയിരുന്നു. ചരിത്രത്തിലെ ഒരു മോശം ചക്രവർത്തിയാണ് അയാൾ. അയാൾ തകർത്ത ക്ഷേത്രങ്ങൾക്ക് എണ്ണമില്ല. ചെയ്ത പാതകങ്ങൾക്കും കണക്കില്ല. പക്ഷേ, ആ മനുഷ്യൻ അന്ത്യനിദ്ര ആഗ്രഹിച്ചത് തുറന്ന ആകാശത്തിനു കീഴിലാണ്. മാർബിൾ പതിച്ച ശവകുടീരം ആഗ്രഹിച്ചില്ല. കഴ്സൺ പ്രഭുവോ മറ്റോ ആണ് ശവമാടത്തിനു ചുറ്റും ഒരു ചങ്ങല നിർമ്മിച്ചത്. ആ യാത്രയിൽ കിട്ടിയ വലിയ തിരിച്ചറിവ് ഇങ്ങനെയായിരുന്നു: മനുഷ്യനെ മനസ്സിലാക്കുക എന്നത് ഒട്ടും എളുപ്പമല്ല.
പുസ്തകളങ്ങളിൽ വായിക്കുന്നവ പലതും ബയാസ്ഡായിട്ടുള്ള വിവരങ്ങളാണ്. പക്ഷേ, യാത്രയിൽ കിട്ടുന്ന അനുഭവങ്ങളും അറിവുകളും മറ്റൊരാളുടെ വിവരണത്തിലെ തെറ്റുകൾ കടന്നുകൂടാത്തതായിരിക്കും. അതുകൊണ്ടു തന്നെ വായനയെക്കാൾ സത്യസന്ധമായ അറിവ് യാത്ര തരുന്നു. കോംപ്രിഹെൻസീവ് വിഷനുള്ള എഴുത്തുകാരും കൃതികളും താരതമ്യേന കുറവാണ് എല്ലാ ഭാഷയിലുമെന്നത് ഒരു സത്യമാണ്.

ഒരെഴുത്തും പുർണമല്ല, എഴുത്തുകാരും

ഒരെഴുത്തും പൂർണമല്ല. പ്രകൃതിയിലെ കാഴ്ചകൾ പോലും പൂർണമല്ലെന്നിരിക്കെ എഴുത്ത് പൂർണമായെന്നു വരില്ലല്ലോ. പ്രകൃതിയിൽ കാണുന്നതിനെ പുനരാവിഷ്കരിക്കുകയാണ് എഴുത്തുകാരൻ. അപ്പോൾ അയാളുടെ രചനാപരിമിതികൾ എഴുത്തിനെയും ബാധിക്കുന്നു. ഇത്രയും പരിമിതികൾ നിലനിൽക്കെ തന്നെ എന്റെ എഴുത്ത് നന്നായി എന്ന് എഴുത്തുകാരൻ വിശ്വസിക്കുന്നിടത്ത് കുടുതൽ പ്രശ്നങ്ങൾ തലപൊക്കുന്നു. ഇവിടെയാണ് കുലപതികൾ ശണ്ഠ കൂടുതന്നതും മറ്റും. തു... തു... മേം... മേം... എന്നു തുടങ്ങുന്ന തർക്കങ്ങൾ പോലും എഴുത്തുകാരുടെ പരിമിതികളിൽ നിന്നു തുടങ്ങുന്നതാണ്.

ടാൻസ്ജെൻഡറുകളുടെ സങ്കടജീവിതം

ഞാനറിയാതെ വളർന്നുപോയ ഒന്നായിരുന്നു ട്രാൻസ്ജെൻഡറുകളെ കുറിച്ച് എഴുതിയ തുടർക്കഥ. ചെറുതായെഴുതാൻ തീരുമാനിച്ചാണ് തുടങ്ങിയത്. എഴുതി വന്നപ്പോൾ
വലുതായിപ്പോയി. പിന്നിലിരുന്ന ആരോ കൈപിടിച്ച് എഴുതിക്കുന്നതു പോലൊരു അനുഭവമായിരുന്നു.
മൂന്നാം ലിംഗക്കാരെന്നൊരു വിഭാഗത്തെക്കുറിച്ചു നമ്മുടെ സമൂഹവും ഭരണാധികാരികളും ചിന്തിക്കുന്നതുകൂടിയില്ല. നമ്മുടെ ലൈംഗികചിന്തകൾ പോലും പുരുഷകേന്ദ്രീകൃതമാണല്ലോ. അതു സ്ത്രീയും സമ്മതിച്ചുകൊടുക്കുന്നുമുണ്ട്. ഈ ചിന്തയ്ക്കും പുറത്താണ് മൂന്നാം വർഗം.
ഒരിക്കൽ പുണെ റെയിൽവേ സ്റ്റേഷനിൽ രണ്ടു ട്രാൻസ്ജെൻഡറുകളും ഒരു ചായ് വാലയും സംസാരിച്ചിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. സ്റ്റേഷനിൽ അടുക്കി വച്ചിരിക്കുന്ന ചാ ക്കുകൾക്കു മുകളിലിരുന്നാണ് അവർ സംസാരിക്കുന്നത്. താമസിക്കാൻ ഒരു വാടകവീടു പോലും കിട്ടാത്ത ദുരിതത്തെക്കുറിച്ചാണ് അവരിരുവരും ചായക്കാരനോടു പറയുന്നത്. അയാൾ അവരുടെ സങ്കടങ്ങൾ ഉൾക്കൊണ്ട് തിരിച്ചും സംസാരിക്കുന്നു. പൊലീസിന്റെ ചൂഷണം ഉൾപ്പെടെ അവർ നേരിടുന്ന വിഷമതകളെക്കുറിച്ചും സംസാരിക്കുന്നുണ്ട്. ജോലി കഴിഞ്ഞു വന്ന് കുളിച്ച് ഒന്നു തല ചായക്കാൻ ഇടമില്ലാത്ത അവരുടെ ജീവിതദുരിതമാണ് അവർ പങ്കുവച്ചത്. ആ ചായ് വാല കാണിച്ച സന്മനസ്സും ക്ഷമയും നമ്മുടെ പൊതുസമൂഹം ട്രാൻസ്ജെൻഡറുകളോടു കാണിക്കുന്നുവെന്ന് എനിക്കു തോന്നുന്നില്ല. അതിൽ നിന്നാണ് അത്തരമൊരു എഴുത്തിലേക്കു മനസ്സു പോയത്. നമുക്ക് ട്രാൻസ്ജെൻഡറിനെ കാണുമ്പോൾ ആദ്യം മുഖത്തു വരുന്നത് ഒരു അശ്ലീലഭാവമാണ്. യാചകരും ലൈംഗിക ഉപകരണങ്ങളുമെന്നതിനപ്പുറം അവരെ വ്യക്തികളായി അംഗീകരിക്കാൻ നമുക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.

ബ്ളോഗിനെ പുച്ഛിച്ച എൻ.എസ് മാധവൻ അറിയാൻ

പുതിയ എഴുത്തുകാർ വെല്ലുവിളി നേരിടുന്നുണ്ട്. ബ്ളോഗിലോ ഫേസ്ബുക്കിലോ എഴുതുന്നവ പ്രസിദ്ധീകരിക്കാൻ പ്രസാധകർ മടിക്കുന്നു. പ്രസാധകരുടെ ലോകത്ത് ഇപ്പോഴും ലബ്ദപ്രതിഷ്ഠർക്കാണ് സ്ഥാനം. പ്രതിലിപി പോലുള്ള
വെബ് ഇടങ്ങളിൽ ഒരു ചെറുകഥ പോലും പതിനായിരങ്ങളാണ് വായിക്കുന്നതെന്നത് നാം തിരിച്ചറിയാത്ത സത്യവും. നവമാധ്യമങ്ങളിലെ എഴുത്തിന് ഉൾക്കാമ്പില്ലെന്ന് ആ ക്ഷേപിക്കുന്നവരുണ്ട്. വെബിൽ വാളെടുത്തവരെല്ലാം വെളിച്ചപ്പാടുകളാണെന്നാണ് പൊതു വിമർശം. പക്ഷേ, അവർക്കിടയിലും നല്ല രചനകൾ വരുന്നുണ്ട്. അവർ പരസ്പരം വായിക്കുകയും വിമർശിക്കുകയും അനുമോദിക്കുകയും ചെയ്യുന്നുണ്ട്. നമ്മുടെ വലിയ എഴുത്തുകാർക്കില്ലാത്ത ശീലവുമാണല്ലോ അത്. വെബിലെ എഴുത്തുകാർക്ക് എഡിറ്റ്റില്ല. അവനവൻ തന്നെയാണ് എഡിറ്റർ. അതുകൊണ്ടു തന്നെ അവരുടെ എഴുത്തിന്റെ ഉത്തരവാദിത്വം അവർക്കു തന്നെയാണ്. എഡിറ്ററുടെ പേന തൊടാത്തതെല്ലാം മോശമാണെന്ന ഒരു പൊതുധാരണ നമുക്കിടയിൽ നിലവിലുണ്ട്. ബ്ളോഗെഴുത്തിന്റെ കാലം കഴിഞ്ഞുവെന്നു പറയുന്നവരുണ്ട്. ഒരു സമയത്ത് എൻ.എസ് മാധവൻ ബ്ളോ ഗുകളെ വല്ലാതെ പുകഴ്ത്തിയിരുന്നു. അന്ന് അദ്ദേഹത്തിന്റെ മകൾ മീനാക്ഷി റെഡ്ഡി സ്ഥിരമായി ബ്ളോഗ് എഴുതുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്ത സമയമായിരുന്നു. മകൾ ബ്ളോഗെഴുത്തു നിറുത്തിയപ്പോളൾ മാധവനും പറയുന്നു ബ്ളോഗിന്റെ കാലം കഴിഞ്ഞെന്ന്. പക്ഷേ, നല്ല ബ്ളോഗുകൾ നിലനിൽക്കുക തന്നെ ചെയ്യുമെന്നാണ് എന്റെ വിശ്വാസം.

ഉത്തരവാദിത്വം ഇല്ലാത്തവരുടെ നാട്

ഉത്തരവാദിത്വം ഇല്ലായ്മയും ഏറ്റെടുക്കാൻ അനുവദിക്കാത്തതുമാണ് നമ്മുടെ സമൂഹം നേരിടുന്ന വലിയൊരു വെല്ലുവിളി. യു ഫോളോ മീ എന്നാണ് രക്ഷിതാക്കൾ പോലും കുട്ടികളെ പഠിപ്പിക്കുന്നത്. നീയായി വളരൂ എന്ന് ആരും പറയുന്നില്ല. കല്യാണം പോലും സ്വന്തം താത്പര്യത്തിന് നമ്മുടെ സമൂഹത്തിൽ അനുവദിക്കപ്പെടുന്നില്ല. വീട്ടുകാർ ഒരാളെ കണ്ടെത്തിത്തരും. എന്നിട്ടു പറയും, നാളെ മുതൽ നീ ഇവനെ സ്നേഹിക്കുക. നമ്മുടെ ഭാഷയും എഴുത്തുകളും പോലും ഈ സംസ്കാരത്തിന്റെ ബാക്കിപത്രമാണ്. അതുകൊണ്ടാണ് എഴുത്തിൽ പോലും ഉത്തരവാദിത്വം കാണിക്കാൻ നമ്മുടെ എഴുത്തുകാർക്കു കഴിയാത്തത്. വിമർശനം വരുമ്പോൾ അതികഠിനമായ അസഹിഷ്ണുത തോന്നുന്നതും ഈ പാരമ്പര്യം നിമിത്തമാണ്.

ബാഹ്മണ
വേരുകൾ മുറിച്ച് എച്മുക്കുട്ടി

കല, സി എന്ന
പേരിലാണ് ഞാൻ ആദ്യം കുറച്ചൊക്കെ എഴുതിയത്. പിന്നീടാണ് എച്ചമുക്കുട്ടി എന്ന പേരു
സ്വീകരിച്ചത്. ആ പേർ മാറ്റണമെന്നു പലരും പറഞ്ഞെങ്കിലും എനിക്കതിൽ
അസ്വാഭാവികതയൊന്നും തോന്നിയില്ല. എന്റെ ബ്രാഹ്മണ വേരുകളോടുള്ള പ്രതിഷേധം കൂടിയാണ്
ഈ പേര്.
വീട്ടിൽ
അടിച്ചു തളിക്കാൻ ഒരു നായർ സ്ത്രതീ വരുമായിരുന്നു. അവർ ജീവിച്ചിരിപ്പുണ്ട്. അവരുടെ
പേർ ലക്ഷമിക്കുട്ടി എന്നായിരുന്നു. ലക്ഷ്മി ഞങ്ങൾക്കു ധനദേവതയാണ്. ലക്ഷ്മീ
മുറ്റമടിച്ചുവാരു, ലക്ഷ്മീപാത്രം മോറു. എന്നൊക്കെ പറയാനുള്ള വിഷമം നിമിത്തം അവരെ എച്ചമു എന്നു
വിളിച്ചു. അതാവുമ്പോൾ ലക്ഷ്മീദേവിയെക്കൊണ്ട് മുറ്റമടിപ്പിച്ചുവെന്ന ജാള്യമില്ലാതെ
വിളിക്കാവുന്ന പേരാണല്ലോ. അങ്ങനെ ലക്ഷ്മി എച്ചമുവായി.
ബോധമുറച്ചപ്പോൾ
എന്റെ വേരുകൾ നിരാകരിക്കുന്നതിന്റെ ഭാഗമായി എച്ചമു എന്ന പേരു ഞാനെടുത്തു. അങ്ങനെ
ഞാൻ എച്ചമുക്കുട്ടിയായി.

Tuesday, May 21, 2019

ശാന്തിവനം

                               

                                                             

വടക്കൻ പറവൂർ എനിക്ക് സന്തോഷവും സങ്കടവും മാനവും അപമാനവും തന്നിട്ടുള്ള ഒരിടമാണ്. കണ്ണൻറെ അമ്മയും അനിയത്തിയും ഉള്ള സ്ഥലം.

ഞാൻ ഇടയ്ക്കിടെ പോകൂന്ന സ്ഥലം.

അവിടെ വഴിക്കുളങ്ങര ബസ്സ്സ്റ്റോപ്പിനരികിലാണ് ശാന്തിവനം. ആ തണുപ്പൂറും വനത്തിലെ ഔട്ട്ഹൗസ് നിർമ്മിച്ചതിൽ കണ്ണൻറെ അനിയത്തി കലയുടെ സിവിൽ എൻജിനീയറിംഗ് പ്രാഗൽഭ്യവുമുണ്ട്.

വഴിക്കുളങ്ങര ബസ്സ് സ്റ്റോപ്പിൽ നിന്ന് പൊരിവെയിലിലൂടെ നടന്ന് ശാന്തിവനത്തിൻറെ പച്ചപ്പിൽ ചെന്നു കയറുമ്പോൾ വേനൽ വേവിൽ വെന്തുപിളരുന്ന ദില്ലി റോഡിൽ നിന്നും ഡീർപാർക്കിലെ തണുപ്പിലെത്തിയ കുളിരു തോന്നും.

അടുക്കായി ചവറു വീണ് ഭൂമിയെ മൂടിയിരിക്കുന്ന ചവർ തണുപ്പ് പാദങ്ങളെ ചുംബിക്കാതിരിക്കില്ല. ആ ചവർ പുതപ്പിൻറെ വില അറിയുന്നവർ ശരിക്കും വളരെ കുറവാണ്. എല്ലാവരും ചവറടിച്ചു കൂട്ടി വൃത്തിയാക്കി തീയിടുന്നവരാണ്.

പോലീസുകാർ ധാരാളമുണ്ടായിരുന്നു. അവർ ലാത്തി കൈയിൽ പിടിച്ചു കൊണ്ട് തന്നെ പഴംപൊരിയും ചായയും കഴിച്ചിരുന്നു.

.65 സെൻറിലാണ് കെ എസ് ഇ ബി ടവർ ഇടുന്നതെന്നാണ് ഭാഷ്യം. അമ്പതിലധികം അടി ഭൂമിയിലേക്ക് കുഴിച്ചെടുത്ത മണ്ണ് അവിടെ ഒരു ഭീമൻ മലയായി കിടപ്പുണ്ട്. ആ ഭാഗത്ത് ഒരു പുൽക്കൊടി പോലും ഇല്ല. അത് പറഞ്ഞ അളവിലും എത്രയോ കൂടുതലാണ്.

യുദ്ധകാലാടിസ്ഥാനത്തിലാണ് കെ എസ് ഇ ബി ടവർ പൊക്കുന്നത്. ഇത് പൊക്കിക്കഴിഞ്ഞ് ചത്താലും കുഴപ്പമില്ല എന്ന മട്ടിൽ... എന്നാൽ കരാർ ഏറ്റെടുത്ത ആൾ ഒരു തമാശ പറയാൻ പോലു സൈറ്റിലിതു വരെ വന്നിട്ടില്ലത്രേ.

പോലീസ് ഉള്ളതുകൊണ്ട് അറസ്റ്റ് വരുമോ ജാമ്യം കിട്ടാതിരിക്കുമോ ജയിലിൽ കിടക്കേണ്ടി വരുമോ എന്ന ഭയം
നാട്ടുകാരെ ശാന്തിവനത്തിൽ നിന്നും അകറ്റി നിർത്തുന്നുണ്ട്.

ഒരമ്മയുടേയും മകളുടേയും സ്വകാര്യ ഭൂമിയാണിത്. അവിടെ കെ എസ് ഇ ബി കൂറ്റൻ ടവറിനും ഇലക്ട്രിക് കോറിഡോറിനും എന്ത് കാര്യം എന്ന് ചോദിച്ചാൽ സായിപ്പുണ്ടാക്കിയ ടെലിഗ്രാഫ് നിയമമാണുത്തരം. അതനുസരിച്ച് കെ എസ് ഇ ബിക്ക് നമ്മുടെ അടുക്കള മുറ്റത്ത് ടവർ പണിയാം

ഈ കൂറ്റൻ ടവർ കൃത്യമായും ആ വീടിൻറെ പുരക്ക് തൊട്ടരികേയാണ്. വീട്ടിലിരുന്ന് കൈ നീട്ടിയാൽ തൊടാം. ടവറിൽ ഇലക്ട്രിസിറ്റി എത്തുമ്പോൾ ടവർ സംസാരിച്ചു തുടങ്ങും. അത് വിൻഡ്മില്ലിൻറെ സംസാരം പോലേ നല്ല മുഴക്കത്തോടെ തന്നെയായിരിക്കും.

ഈ ടവറിന് ഇവിടെ തന്നെ വരണമെന്നത് രാഷ്ട്രീയ ഭൂമാഫിയ കൂട്ടുകെട്ടാണെന്ന് പറഞ്ഞു കേൾക്കുന്നു. ടവർ അപ്പുറത്തെ ജനവാസമില്ലാത്ത ആരുടേ എന്ന് പോലും അറിയാത്ത ഭൂമിയിലേക്ക് മാറ്റിക്കൂടെ എന്ന പരിസരവാസികളുടെ അന്വേഷണം മുറുകിയപ്പോൾ ആരുടെ എന്നറിയാത്ത ഭൂമിയുടെ ഉടമസ്ഥൻ പഴയ കെ എസ് ഇ ബി ചെയർമാനാണെന്ന് വ്യക്തമായി.

അപ്പോൾ പിന്നെ ചോദിക്കാനും പറയാനും ആരുമില്ലാത്ത ഒരമ്മയുടേയും മകളുടേയും ഭൂമി തന്നെയാണ് കെ എസ് ഇ ബിക്ക് ടവർ നാട്ടാൻ നല്ലത്.

നാല് പാഴ്മരങ്ങൾ വെട്ടി എന്നാണ് പാണപ്പാട്ട്. വെളുത്ത പൈൻ മരങ്ങളാണ് നശിപ്പിച്ചത്. എത്രയോ പാമ്പുകളേയും അരണ പോലെയുള്ള ഉരഗജീവികളേയും അടിച്ച് കൊന്നു.

ശാന്തി വനത്തിലെ കുളം പെട്ടെന്ന് ക്ഷീണിച്ചു വൃദ്ധ യായി. അതിനു തൊട്ടപ്പുറത്താണ് അമ്പതടി താഴ്ചയിൽ കുഴിച്ച ചെളി ഒഴിച്ചത്. ചെളി ഒരടിപ്പൊക്കത്തിൽ മരങ്ങളുടെ ചുറ്റും കെട്ടിക്കിടക്കുകയായിരുന്നു. സൈറ്റ് സന്ദർശിച്ച ജില്ലാ കളക്ടർ ചെളി കോരി മാറ്റാൻ നിർദ്ദേശിച്ചതുകൊണ്ട് ഉണക്കം തട്ടിയ മരങ്ങൾ മെല്ലെ ജീവിതത്തിലേക്ക് തിരികെ വരുന്നുണ്ട്. പക്ഷേ, അടിക്കാടുകൾ മുഴുവനും നശിച്ചു പോയി.

ഇങ്ങനെ വഴി മാറ്റി ടവർ ഉയർത്തി, സസ്യസമൃദ്ധിയേയും ജന്തുജീവികളേയും ഒടുക്കി
വിനാശത്തിലൂടേ മാത്രമേ നമുക്ക് വികസനമുണ്ടാവുകയുള്ളോ....

നമ്മൾ എന്താണിങ്ങനെ?

മനുഷ്യരെ തകർത്തു തരിപ്പണമാക്കുന്നത് സ്റ്റേറ്റിന് നമ്മോടുളള വീരോധമാണ്. മറ്റെല്ലാം സഹിക്കാം. എന്നാൽ ഇക്കാര്യം സഹിക്കുക ഏറെ ബുദ്ധിമുട്ടാണ്.

ശാന്തി വനം സംരക്ഷിക്കപ്പെടണമെന്നുണ്ട്. വൈദ്യുതി ക്ഷാമവും പരിഹരിക്കപ്പടണം. പക്ഷെ, വിനാശങ്ങളിലൂടെ ആവരുത് നമ്മുടെ വികസനം .
                                                     







ഇരുപതു തികയാത്ത ഞാനും, എൻറെ കണ്ണും നനയിച്ച സ്നേഹവും



ഇത് ഞാനാണ്...
ആ താല്ക്കാലിക രജിസ്‌ട്രേഷൻ നടന്ന ദിവസം ഞാനിങ്ങനെ ആയിരുന്നു....
                                                         



താളിയോല സംഗമത്തിൽ എന്നെ.കെട്ടിപ്പുണർന്ന് കരഞ്ഞ, എൻറെ കണ്ണും നനയിച്ച സ്നേഹമേ....

വേറെ ഒന്നും പറയാനറിയുന്നില്ല....
                                                                       
15/05/19

Thursday, May 16, 2019

എല്ലാ കുഞ്ഞുവാവകളേയും ചേർത്തുപിടിക്കുന്നു



അപ്പൊ ആ കുഞ്ഞുവാവ പോയി. പകുതി ജീവനായി ഒന്നിനും വയ്യാതെ ജീവിക്കുന്നതിൽ ഭേദം പോവുക തന്നെയാണ്. പക്ഷേ, ഇത്ര നൊന്തു നീറി വേണമോ ഒരേഴുവയസ്സുകാരന് ഈ ലോകം വിട്ടു പോകാൻ....

ദൈവത്തോട് ഒരേയൊരു പ്രാർഥനയേ എന്നുമുണ്ടായിട്ടുള്ളൂ. കുഞ്ഞുങ്ങളെ വേണ്ടാത്ത മനുഷ്യർക്ക് അവരെ ഒന്നു കാണാൻ കൂടി അവസരം നല്കരുത്.

എല്ലാ കുഞ്ഞുവാവകളേയും ചേർത്തുപിടിക്കുന്നു...

എനിക്കത്രയല്ലേ പറ്റൂ...

Roopa Dinkar Pai.


                                                            
04/04/19
Feel honored to meet and spend some time with the blogger/writer/novelist Echmukutty.

ഏറ്റവും ബഹുമാനിക്കുന്ന എഴുത്തുകാരിൽ ഒരാളാണ് എച്ച്മുക്കുട്ടി. അതവരുടെ എഴുത്തിനോടു മാത്രമല്ല, നിലപാടുകളോടും ആ നിലപാടുകളിൽ ഉറച്ചു നിൽക്കാനുള്ള ആർജവമുള്ള വ്യക്തിത്വം എന്നതിനോടും കൂടിയാണ്. അപകടകരമെന്നുതന്നെ വിശേഷിപ്പിക്കാവുന്ന ആ സത്യസന്ധതയും ആത്മാർത്ഥതയും ധൈര്യവും ഉള്ളതിനാലാണ് 'എൻറെ രക്തവും മാംസവും നിങ്ങൾക്കായി.....' എന്ന അവരുടെ അനുഭവക്കുറിപ്പുകൾ ഫേസ്ബുക്ക് പോസ്റ്റുകളായി വന്നുകൊണ്ടിരിക്കുമ്പോൾ തന്നെ, അതുവരെ അവരെ അറിയാത്തവർ പോലും അതു വായിച്ചുകൊണ്ടിരിക്കുമ്പോൾ പോലും, ചില ആനുകാലിക സംഭവങ്ങളിൽ, അർത്ഥശങ്കക്കിടയില്ലാത്തവിധം തന്റെ നിലപാട് അവർ വ്യക്തമാക്കിയത്. തന്റെ അനുഭവങ്ങൾ വായിക്കാൻ ആളുകൾ കൂടട്ടെ എന്ന് വിചാരിച്ച് മറ്റൊന്നിലും ആ സമയത്ത് തലയിടേണ്ടതില്ല എന്നതായിരുന്നില്ല അവരുടെ തീരുമാനം. അതു തന്നെയാണ് പല എഴുത്തുകാരിൽ നിന്നും അവരെ വ്യത്യസ്തയാക്കുന്നതും.

ഒന്ന് നേരിൽ കാണുക, മുൻപ് വായിച്ച, അവർ ട്രാൻസ്‌ജെൻഡർ ജീവിതങ്ങളെക്കുറിച്ചെഴുതിയ 'വേറിട്ടു മാത്രം കത്തിയമരുന്ന ചില ശരീരങ്ങൾ' എന്ന പുസ്തകത്തിൽ അവരുടെ കയ്യൊപ്പ് വാങ്ങുക - അങ്ങിനെ രണ്ടുദ്ദേശങ്ങൾ മാത്രമായിരുന്നു മനസ്സിൽ. എന്നാൽ, സത്യത്തിൽ അമ്പരപ്പിക്കുന്ന ഒരു അനുഭവമായിരുന്നു ആ കൂടിക്കാഴ്ച. അറിയപ്പെടുന്ന ഒരു എഴുത്തുകാരി, വെറും ഒരു വായനക്കാരനും അയാളുടെ കുടുംബത്തിനും വേണ്ടി ഒരുപാട് സമയം ചിലവഴിക്കുക, താൻ കടന്നുവന്ന കനൽവഴികളിലെ ചില ഏടുകളെക്കുറിച്ച്, സുഹൃത്തുക്കളെക്കുറിച്ച്, പുതിയ നോവലിനെക്കുറിച്ച്, ജീവിതാനുഭവങ്ങളെക്കുറിച്ച് ഒക്കെ സംസാരിക്കുക - അതെല്ലാം എന്റെ ധാരണകൾക്കപ്പുറമായിരുന്നു. ഒരു അപരിചിതത്വവും തോന്നാത്ത രീതിയിൽ, ഒരുപാടുനാളുകളായി അറിയാവുന്ന ഒരു സുഹൃത്തിനെപ്പോലെയുള്ള പെരുമാറ്റം.

ഇടർച്ചയോ പതർച്ചയോ ഇല്ലാത്ത, പതിഞ്ഞ രീതിയിലുള്ള സംഭാഷണം. ഔപചാരികത ഒന്നുമില്ല, ഇടക്ക് നർമം കടന്നു വരുന്നുമുണ്ട്. ആ വാക്കുകൾ ശ്രദ്ധിച്ചുകഴിയുമ്പോഴറിയാംകുറച്ചുനാളുകൾ മുൻപ് സൈബർ ലിഞ്ചിങ്ങിന്റെ ഇരയായപ്പോൾ പോലും ശാന്തമായി അതെല്ലാം കൈകാര്യം ചെയ്ത അവരുടെ മനസിന്റെ കരുത്ത്. ഗൗരവമുള്ള കാര്യങ്ങൾ പറയുമ്പോൾ ഇടയിൽ കയറുന്ന എന്റെ മോളെ ലാളിക്കുന്നു, അവളെയും എടുത്തുകൊണ്ട് ഫോട്ടോക്ക് നിൽക്കുന്നു, അവളോട് സംസാരിക്കുന്നു.

മൂന്നര വയസുള്ളപ്പോൾ അവരിൽ നിന്നും പറിച്ചു മാറ്റപ്പെട്ട്, കുറച്ചു വർഷങ്ങൾക്കു ശേഷം കുട്ടിത്തം പൂർണമായി നഷ്ടപ്പെട്ട, ആരോ പറഞ്ഞുപഠിപ്പിച്ച നിബന്ധനകൾ മുന്നോട്ടു വെച്ചു സംസാരിച്ച, അവരുടെ മകളുടെ കഥ. പിന്നീട് വർഷങ്ങളെടുത്ത്, കഠിനപരിശ്രമത്താൽ അവളെ പഴയനിലയിലാക്കിയത് ഒക്കെ കേട്ട് കഴിഞ്ഞപ്പോൾ രൂപ ചോദിച്ചതിതാണ് - ഒരു ദിവസം പോയിട്ട്, കുറച്ചു മണിക്കൂറുകൾ പോലും മോളെ പിരിഞ്ഞിരിക്കാനാവുന്നില്ല പലപ്പോഴും. അപ്പോൾ മാനസികനില തെറ്റിപ്പോവാതെ, ഒരു ഭ്രാന്തിയാവാതെ പിടിച്ചുനിന്ന അവരുടെ കാര്യം ആലോചിക്കാൻ പോലും പറ്റുന്നില്ല.

മോൾക്ക് വല്ലാതെ ബോറടിച്ചുകാണും, നമുക്കിനി പിരിയാം, പിന്നീടു കാണാം എന്ന് പറഞ്ഞ് അവർ നടന്നു നീങ്ങിയപ്പോൾ, ബാഗിൽ നിന്നും അവർ ഒപ്പിട്ടു നൽകിയ പുസ്തകം പുറത്തെടുത്ത് ഒന്ന് കൂടി നോക്കി. ആ കൂടിക്കാഴ്ച ഒരു യാഥാർഥ്യമായിരുന്നു എന്നുറപ്പുവരുത്താൻ. കാണാൻ സാധിച്ചതിൽ, സംസാരിച്ചതിൽ - ഒരുപാട് ഒരുപാട് സന്തോഷം. കാരണക്കാരിയായ ജയചേച്ചിക്ക് - Jaya Mohan - ഒത്തിരി നന്ദിയും.

— with Echmu Kutty and Roopa Dinkar Pai.




അഭിമുഖം (Womenspiration)


                                                           
                                                          

കൊടുംക്രൂരതയിൽ
കുരുതിയാവുന്ന
കുഞ്ഞുങ്ങൾ -
എച്മുക്കുട്ടിയുമായുള്ള അഭിമുഖം
- ഒന്നാം ഭാഗം

കുഞ്ഞുങ്ങളോടു ക്രൂരത കാട്ടുന്ന രാക്ഷസീയതക്ക് എന്തു ശിക്ഷയാണ് നൽകേണ്ടത് ?സ്വന്തം പിതാവ് തന്നെയാണ് രാക്ഷസഭാവം പ്രാപിക്കുന്നതെങ്കിലോ ? എന്തുകൊണ്ടാണ് ഇത്തരം നേരങ്ങളിൽ അമ്മമാർ നിശബ്ദരായിപ്പോകുന്നത് ? കേട്ടാൽ വിറങ്ങലിച്ചു പോകുന്ന അക്രമങ്ങൾ വാർത്തയായി, അനുഭവ സാക്ഷ്യമായി എത്തുമ്പോൾ സമൂഹം കൂവിയാർത്തു ചോദ്യവുമായെത്തുന്നു .എന്നാൽ നിസ്സഹായതയുടെ ഒറ്റപ്പെട്ട നിലവിളിയെ സമർത്ഥമായി അവഗണിക്കുകയും ചെയ്യുന്നു .
"ഇത് എന്റെ ജീവിതമാണ് ,ഞാനനുഭവിച്ച അവഹേളനങ്ങളും അക്രമങ്ങളുമാണ് "എന്ന തുറന്നു പറച്ചിലോടെ സ്വന്തം ജീവിതം എഴുതിയ എച്മുക്കുട്ടി ഒരിക്കൽക്കൂടി മനസുതുറക്കുന്നു ..വിമെൻസ്പിറേഷൻ പെൺകൂട്ടായ്മയുടെ ചോദ്യങ്ങൾക്കു മുന്നിൽ ....

സ്വന്തം പിതാവിന്റെ ക്രൂരതകൾ തുറന്നു പറഞ്ഞ രണ്ടുപേർ അഷിതയും എച്മുക്കുട്ടിയും . അഷിത ജീവിതത്തെ ഭസ്മക്കുറിയുടെ നിർമ്മമതയോ ആത്മീയതയോ ഒക്കെയായാണ് ഏറ്റെടുത്തത് .എന്നാൽ അച്ഛനിൽനിന്നും പിന്നീടു തന്റെ കുഞ്ഞിന്റെ അച്ഛനിൽനിന്നുമെല്ലാം ദുരന്തങ്ങൾ ഏറ്റു വാങ്ങിയ എച്മു തികച്ചും വ്യത്യസ്തയാണ് .എന്തുകൊണ്ടാവാം നിർമ്മമതയിലേക്ക് എച്മു എത്തിപ്പെടാതിരുന്നത് ?
▶️അഷിതച്ചേച്ചിക്ക് സംഭവിച്ച ഒരു ഉൾവലിയൽ എനിക്കു സംഭവിച്ചില്ല എന്നത് ശരിയാണ് .അതിന്റെ കാരണമോ ഞങ്ങൾ നേരിട്ട തിരസ്കാരങ്ങൾ തമ്മിൽ ഒരു താരതമ്യമോ ഒന്നും എനിക്ക് ചിന്തിച്ചെടുക്കാൻ പറ്റില്ല .എന്റെ ജീവിതത്തിൽ ഏറ്റവും വലിയ തിരസ്കാരം നേരിട്ടത് അന്ന് തീരെ ചെറിയ കുഞ്ഞായിരുന്ന എന്റെ മകളിൽ നിന്നാണ് .ഒന്ന് കാണാൻ കൊതിച്ചെത്തിയ എന്നെ നോക്കി "നിന്നെ എനിക്കു വേണ്ട "എന്ന് പറയുന്ന മകൾ.... അവൾക്ക് ഞാൻ സ്വീകാര്യ ആവണമെങ്കിൽ ഞാൻ എങ്ങനെയൊക്കെ മാറേണ്ടതുണ്ട് എന്ന് പരിമിതമായിമാത്രം വഴങ്ങുന്ന വാക്കുകൾകൊണ്ടു വ്യക്തമാക്കാൻ ശ്രമിക്കുന്ന കുഞ്ഞ്... ആ നിമിഷം എന്നെ നിസ്സഹായതയുടെ പരകോടിയിൽ എത്തിച്ചു .ആ നിമിഷം എന്നെ ആവേശിച്ച നിർമ്മമതയാണ് അതിനുമുൻപും അതിനുശേഷവും ഞാൻ അനുഭവിച്ച തീവ്രസങ്കടങ്ങൾക്കുംമേലെ ആധിപത്യം പുലർത്തിയത് .അതിലും വലിയൊരു നഷ്ടബോധമുണ്ടായിട്ടില്ല .അതിലും വലിയൊരു തീവ്രാനുഭവവും ഉണ്ടാവാനില്ല എന്ന ബിന്ദുവായി ആ നിമിഷം.അതിനു ശേഷം ജീവിതത്തിൽ എനിക്ക് ഉപാധികൾ ഒന്നും ഉണ്ടായിട്ടില്ല. ചിലർ പറയുന്നത് കേൾക്കാറുണ്ട് ..എനിക്ക് ഇത്ര ചൂട് പറ്റില്ല, ഇത്തരം ജീവിതം പറ്റില്ല ,ഈ ആഹാരരീതി പറ്റില്ല എന്നൊക്കെ... അത്തരം നിർബന്ധബുദ്ധികൾ ഒന്നുമെനിക്കുണ്ടായില്ല, പിന്നീട് .

ബോധപൂർവം അതായത് സ്വന്തം അനുഭവങ്ങളിൽ പൊള്ളി അടരാതെയിരിക്കാനാണോ എഴുതി തുടങ്ങിയത്?
▶️ഞാൻ എവിടെയും തീരെ അടയാളപ്പെടുത്തപ്പെടാതെ പോകരുത് എന്നു തോന്നിത്തുടങ്ങിയപ്പോഴാണ് ബ്ലോഗിൽ എഴുതിത്തുടങ്ങിയത്. ബ്ലോഗ് തുടങ്ങുമ്പോൾ ആരും വായിക്കില്ല എന്നാണ് കരുതിയത് .പക്ഷെ വായനക്കാർ എത്തി ..ജീവിതത്തിലെ ഭീകരാ നുഭവങ്ങൾവഴി കൈവിട്ടുപോയ ഒന്നായിരുന്നു എഴുത്ത് ...

ഈ കുറിപ്പുകൾക്കു ശേഷം എങ്ങനെ സമൂഹത്തിൽ നിന്നുള്ള പ്രതികരണം ?
▶️സൈബർ വേട്ടയാടലിനു ഞാനും വിധേയമായി .അതേസമയം വളരെ സാധാരക്കാരായ എത്രയോ ആളുകൾ എനിക്കൊപ്പം നിന്നു !! ഞാൻ എഴുതിയതു കള്ളമാണെന്ന് പറഞ്ഞു പരത്തുന്നതോ അല്ലെങ്കിലെന്നെ തരംതാണ പേരുകൾ വിളിക്കുന്നതോ ഒന്നുമെന്നെ ബാധിക്കുന്നില്ല .ഇതിലും എത്രയോ വലിയ അനുഭവങ്ങളിലൂടെയാണ് ഞാൻ കടന്നു വന്നത് .സാധാരക്കാരായ ആൾക്കാർ എന്നെ സമീപിക്കുന്ന രീതി .എന്റെ അനുഭവങ്ങളിൽ അവർ കാണുന്ന ദുരവസ്ഥകൾ, അവരുടെ ദുഃഖങ്ങൾ എന്നോട് പങ്കുവയ്ക്കുന്നത് അതൊക്കെയേ എന്റെ കണക്കെടുപ്പിൽ ഉളളൂ.
----------------------------------------------------------------------------------------------
{-തുടരും }

കുടുംബ കാര്യം എന്ന നിസ്സംഗത



കുടുംബം ശ്രീ കോവിലാണെന്നും സ്ത്രീ അതിലെ എണ്ണ വറ്റാത്ത വിളക്കാണെന്നും മറ്റും പറയുന്നതും പാടുന്നതും എഴുതുന്നതും അഭിനയിക്കുന്നതും നിറുത്തുക.

അവരുടെ കുടുംബ
കാര്യം എന്ന നിസ്സംഗത കുടഞ്ഞു തെറിപ്പിക്കുക. ആർക്കും ഇടപെടാനാവാത്ത ദിവ്യത്വവും പരിപാവനതയും ആവശ്യമുള്ള ഒന്നല്ല, ഏറ്റവും ഉഷാറായി പോറ്റി വളർത്തുന്ന കുടുംബമെന്ന ഫാസിസ്റ്റ് യൂണിറ്റ്. നമുക്ക് ഫാസിസമെന്ന രാഷ്ട്രീയം രുചിക്കുന്നത് തന്നെ നിലവിലുള്ള കുടുംബ വ്യവസ്ഥയുടെ പരിശീലനവും പരിപാലനവുമാണ്.

കുടുംബങ്ങൾ അക്കൗണ്ടബിൾ ആകണം. അതിന് പൊതുസമൂഹം മുൻ കൈ എടുത്തേ തീരൂ.

അല്ലെങ്കിൽ ഇങ്ങനെ ദുരന്തം പേറി മരിക്കുന്ന ആത്മാവുകൾ ഇനിയും ഉണ്ടാവും....

അഷിത



എനിക്കറിയാമായിരുന്നു പോകുമെന്ന്. ഞാൻ ഒന്നു വന്ന് കാണട്ടെ എന്ന് ചോദിച്ചപ്പോൾ വേണ്ട, എനിക്ക് വയ്യ എന്ന് പറഞ്ഞു. അത് ഞാനായിരുന്നു എന്ന പുസ്തകത്തിന്റെ പ്രകാശനത്തിന് ഞാൻ എച്മൂനെ മാത്രമേ വിളിക്കുന്നുള്ളൂ എന്ന് എന്നെ ക്ഷണിച്ചു. അവർ ആ പ്രോഗ്രാമിൽ വന്നിരുന്നില്ല. മൈഗ്രേയിൻ കീഴ്പ്പെടുത്തിയതുകൊണ്ട് ഞാനും പോയില്ല.

എന്നാലും ആ ശബ്ദം ഞാൻ എടുത്തുവെച്ചിട്ടുണ്ട്..ഇടയ്ക്ക് എനിക്ക് കേൾക്കാമല്ലോ. ബാലനോട് എന്നെപ്പറ്റി സംസാരിച്ചുവെന്ന് അവർ പറഞ്ഞു. ബാലൻ അതീവ ദുഖിതനാണെന്നും അവർ പറഞ്ഞു.

ആ ശബ്ദം എനിക്കൊപ്പമുണ്ട്

സ്നേഹം... ആയിരം ഉമ്മകൾ

                                                             

അഷിത.... ഈ പേര് ആദ്യം കേട്ടത് കുട്ടിയായിരിക്കുമ്പോഴാണ്. അച്ഛനും സുഹൃത്തുക്കളായ ചില സൈക്കിയാട്രിസ്റ്റുമാരും ലേശം മദ്യത്തിന്റെ അകമ്പടിയോടെ റിലാക്സ് ചെയ്യുമ്പോൾ... അമ്മ മദ്യത്തിന്റെ ഗന്ധം ഇഷ്ടപ്പെടാതെ അടുക്കളയിൽ മുഖം ചുളിച്ചിരുന്ന് തോരനുണ്ടാക്കുമ്പോൾ.... ആ പേരാണ് എന്നിൽ അൽഭുതമുണ്ടാക്കിയത്.. അതേന്തോന്ന് പേര്? അഷിതയോ? ആ കുട്ടി കഥയും കവിതയും എഴുതും. അതാണ് വലിയ രോഗം. അതിനാണ് ചികിൽസ വേണ്ടത്. അങ്ങനൊരു രോഗമോ ? എന്താണ് ആ രോഗത്തിൻറെ പേര് ? എനിക്ക് ഒന്നും മനസ്സിലായില്ല. എന്നാലും ഞാൻ ചുമ്മാ കേട്ടിരുന്നു. കുറെ സംസാരിച്ച ശേഷം കൂട്ടത്തിൽ ഏറ്റവും പ്രഗൽഭനെന്ന് പേരെടുത്തിട്ടുള്ള ഡോക്ടർ ഉച്ചത്തിൽ പറഞ്ഞു. " ആ കൊച്ചിന് ഒന്നുമില്ല. തന്തേം തള്ളേം വേലിപ്പത്തല് വെട്ടി നല്ല അടി കൊടുക്കണം. അപ്പോൾ അവരുടെ രോഗമങ്ങ് മാറും. ഞാനിത് തീർത്തു പറയാൻ പോവുകയാണ് "

ഒന്നു രണ്ടു കൂട്ടുകാർക്ക് അല്പം വൈകി അനിയത്തിമാർ ജനിച്ചപ്പോൾ ഞാൻ അഷിത എന്ന പേര് നിർദ്ദേശിച്ചു നോക്കി. ആരും ആ പേര് ഇട്ടില്ല. പിന്നെ വലുതായപ്പോൾ അഷിതയെ വായിച്ചു ശ്വാസം മുട്ടി, വെറുതെ കരഞ്ഞു. എന്തിനാണ് സങ്കടമെന്നറിയാതെ വേദനിച്ചു. രാത്രി ഉറങ്ങാതിരുന്നു. അവരും അവരുടെ എഴുത്തും ആ ഓർമ്മകൾ ഉണരുമ്പോഴൊക്കെ എന്നിൽ വേദനയായി നിറഞ്ഞു നിന്നു. ഞാൻ ഉടുപ്പീലായിരുന്നു അവർ എനിക്ക് ഫോൺ ചെയ്ത ദിവസം. ഒരു കല്യാണാഘോഷത്തിൻറെ ബഹളത്തിലായിരുന്നതുകൊണ്ട് ഞാൻ അറിഞ്ഞില്ല. അവർ സന്ദേശവുമയച്ചു. "എച്മൂ, പ്ളീസ് പിക് അപ് ദ ഫോൺ. ദിസ് ഈസ് അഷിത. " രാത്രി ഒമ്പതരക്ക് ഞാൻ തിരിച്ചു വിളിച്ചപ്പോൾ അവർ ഫോണെടുത്തില്ല. പിറ്റേന്ന് രാവിലെ ആ ശബ്ദം എന്നെ തേടി വന്നു. ബാലനോട് ചോദിച്ചു, നമ്പർ സംഘടിപ്പിച്ചുവെന്നും പുതിയ ബുക്കിൻറെ പ്രകാശനത്തിന് അവർ എന്നെ മാത്രമേ വിളിക്കുന്നുള്ളൂവെന്നും പറഞ്ഞു. ബാലനോട് എന്നെപ്പറ്റി ഒത്തിരി സംസാരിച്ചുവെന്നും ബാലൻ ഒരുപാട് വേദനിക്കുന്നുണ്ടെന്നും അവർ അറിയിച്ചു. പിന്നെ ഞങ്ങൾ ഇടയ്ക്ക് ചെറിയ സന്ദേശങ്ങൾ കൈമാറി. ആ പ്രകാശനത്തിന് പോവാൻ എനിക്ക് പറ്റിയില്ല. മൈഗ്രേയിൻറെ നീരാളിപ്പിടുത്തത്തിൽ തലയിണ ചുരുട്ടി തലയിലമർത്തി വെച്ച് വെളിച്ചത്തിനേയും ഒച്ചയേയും അടിച്ചോടിച്ച് കിടന്നു പോയി, ഞാൻ. അന്ന് പോയിരുന്നെങ്കിൽ അഷിത പരിപാടിക്ക് എത്തീരുന്നില്ലെങ്കിലും കിഴക്കുമ്പാട്ടുകരെ പോയി ഒന്നു കാണാൻ പറ്റിയേനേ.

ആ പുസ്തകം വായിച്ച് , ആകെ പൊട്ടിപ്പിളർന്ന അടരുകളായി ഞാൻ അഷിതയെ വിളിച്ചു. കീമോതെറാപ്പിയിലാണെന്നും വയ്യെന്നും രൂപം മാറിയെന്നും ക്ഷീണിച്ച ശബ്ദത്തിൽ അവർ എന്നോട് പറഞ്ഞു. ഇത്തിരി ഭേദമാവട്ടെ എന്നിട്ട് കാണാമെന്ന് തീരുമാനിച്ചെങ്കിലും ആ ദിനം വന്നില്ല... എന്നോട് ഒത്തിരി വാൽസല്യവും സ്നേഹവും അവർ പ്രകടിപ്പിച്ചിരുന്നു. അമ്മീമ്മയുടേയോ അമ്മയുടേയോ ശബ്ദം എൻറെ പക്കലില്ല. അഷിതയുടെ ശബ്ദം ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്... എനിക്കു ഇടയ്ക്കൊന്നു കേൾക്കാൻ... എച്മൂ എന്ന് വിളിച്ചത് ഒന്നു കൂടി കേൾക്കാൻ........

ശീലാബൊതി

നമ്മള്‍ ഇന്ത്യാക്കാര്‍ക്ക് വളരെ ഇഷ്ടമുള്ള ഒരു പെണ്‍പേരാണ് ശീലാവതി. പെണ്ണുങ്ങള്‍ ആണുങ്ങളോട് എത്ര വിധേയപ്പെട്ട് ജീവിക്കണം എന്നതിന്‍റെ ഏറ്റവും സൂക്ഷ്മമായ ആഖ്യാനം. ഇത് തലമുറകളോളം പാടിപ്പഠിപ്പിച്ചതുകൊണ്ട് എല്ലാ ഇന്ത്യാക്കാര്‍ക്കും തലച്ചോറിലോ ജീന്‍ കോഡുകളില്‍ തന്നെയുമോ ആലേഖനം ചെയ്യപ്പെട്ട ഒരു വിശ്വാസമാണ്, അ 
തില്‍ ജാതി മത ഭേദമൊന്നുമില്ല.

ദില്ലി മഹാനഗരത്തില്‍ താഹിര്‍പൂര്‍ എന്നൊരു സ്ഥലമുണ്ട്. ഗുരു ഗോബിന്ദ് കുഷ്ഠരോഗാശുപത്രി അവിടെയാണ്. അവിടെ നാലുഘട്ടങ്ങളിലായി കുറേ ഏറെ കുഷ്ഠരോഗികളെ പുനരധിവസിപ്പിക്കുന്നതിനായി കെട്ടിടങ്ങള്‍ പണിയുകയുണ്ടായി. ആ പ്രോജക്ടില്‍ ജോലി ചെയ്യുന്ന കാലത്താണ് ഞാന്‍ ശീലാബൊതിയെ പരിചയപ്പെട്ടത്.

സാധാരണ പുരുഷരോഗികളെ ഒരു ചെറിയ മരവണ്ടിയില്‍ ഇരുത്തി തള്ളിക്കൊണ്ടു പോകുന്ന സ്ത്രീരോഗികളേയാണ് ഏറെയും കാണാറുള്ളത്. സ്ത്രീരോഗികളെ ഇരുത്തിത്തള്ളുന്ന പുരുഷന്മാരെ ഞാന്‍ കണ്ടിട്ടേയില്ല. ശീലാബൊതിയും അങ്ങനെ പുരുഷനെ തള്ളിക്കൊണ്ട് നടന്ന് ഭിക് ഷാടനം ചെയ്താണ് കഴിഞ്ഞു കൂടുന്നത്.

കുഷ്ഠരോഗികള്‍ക്ക് മിക്കവാറുമെല്ലാം ഒരേ മുഖച്ഛായയാണുണ്ടാവുക. ആ രോഗത്തിന്‍റെ പ്രത്യേകതയാണത്. മൂക്ക്, മുഖം, വിരലുകള്‍ എല്ലാം വിരൂപമാകും. ചലത്തിന്‍റെയും മുറിവിന്‍റേയും ചോരയുടേയും ആയി ഒരു ഗന്ധവും ഉണ്ടാകും. എങ്കിലും അവര്‍ താമസിക്കുന്നയിടം അങ്ങനൊന്നുമായിരിക്കില്ല. ചാണകം മെഴുകിയോ മണ്ണ് പൂശി മിനുക്കിയോ ഒക്കെ സുന്ദരമായി സൂക്ഷിക്കും അവരുടെ കൊച്ചുമുറി.

വിശപ്പാണ് ഏറ്റവും വലിയ പ്രശ്നം. അതുകൊണ്ടാണല്ലോ ഭിക്ഷാടനം വേണ്ടി വരുന്നത്. ജോലികള്‍ ഒന്നും ചെയ്യാന്‍ പറ്റില്ല. കൈകാലുകള്‍ക്ക് വേണ്ടത്ര ബലമോ സമതുലനമോ ഉണ്ടാവില്ല. പിന്നെ എല്ലാവരും ആട്ടിയകറ്റും,

ശീലാബൊതി എന്നോട് പറഞ്ഞു, 'ഈ ദില്ലി നഗരത്തില്‍ ഒരൊറ്റ പുരുഷനും തോണ്ടാനോ ബലാല്‍സംഗം ചെയ്യാനോ വരില്ല ദീദി. ഞങ്ങടെ രോഗികളായ പുരുഷന്മാര്‍ക്ക് അതിനു ശേഷിയില്ല. മറ്റുള്ളവര്‍ക്ക് രോഗം പകരുമെന്ന പേടിയുണ്ട്. അതുകൊണ്ട് ഏതാണ്‍കൂട്ടത്തിലും ഞങ്ങള്‍ക്ക് പോകാം. '

അവര്‍ സത്യമാണ് പറഞ്ഞതെങ്കിലും എന്‍റെ മനസ്സിനെ ആ വാക്കുകള്‍ തീ പോലെ പൊള്ളിച്ചു.

സ്വതന്ത്ര ഇന്ത്യയിലെ പകുതി ഭാഗം വരുന്ന സ്ത്രീ ജനസംഖ്യയുടെ ജീവിതാവസ്ഥയാണ്, സുരക്ഷിതരാവണമെങ്കില്‍ പകര്‍ച്ചവ്യാധി പിടിപെട്ടവരായിരിക്കണം.

രോഗമാണെന്ന് അറിഞ്ഞപ്പോള്‍ ശീലാബൊതി വീട്ടീന്ന് പുറത്തായി, ഭര്‍ത്താവും രണ്ട് കുട്ടികളുമുണ്ടായിരുന്നു. പിന്നീട് അവരെയൊന്നും കണ്ടിട്ടേയില്ല. ഇപ്പോള്‍ കാണാനും മോഹമില്ല. രോഗം വരുന്നത് നമ്മുടെ കുറ്റമല്ലല്ലോ . ഭര്‍ത്താവിനോ മക്കള്‍ക്കോ ആണ് രോഗം വന്നതെങ്കില്‍ ശീലാബൊതി അവരെ വേണ്ടാ എന്ന് വെക്കില്ല. ചികില്‍സിച്ചു മാറ്റുമായിരുന്നു.

അതുവരെ എല്ലാ അദ്ധ്വാനവും ചെലവാക്കി സ്വന്തമെന്ന് കരുതി ജീവിച്ച വീട്ടീന്ന് പെട്ടെന്ന് പുറത്താക്കപ്പെടുമ്പോള്‍ ചികില്‍സ അപ്രധാനമാകും. ഭക്ഷണം, വസ്ത്രം, കിടക്കാനൊരിടം അതൊക്കെ ഉണ്ടായിട്ട് വേണം ആശുപത്രിയില്‍ പോകാനും ചികില്‍സിക്കാനും.

വീട്ടുജോലി കിട്ടുന്നത് ഒട്ടും എളുപ്പമല്ല. സംശയമാണ് എല്ലാവര്‍ക്കും . മോഷ്ടിക്കുമോ, കൊന്നിട്ട് പോകുമോ എന്നീ ഭയങ്കര സംശയങ്ങള്‍. പണ്ട് ജോലിക്ക് നിന്ന ഇടം ഏത്, അവരുടെ അഡ്രസ്സും ഫോണ്‍ നമ്പറും തരു, പിന്നെ പോലീസ് വെരിഫിക്കേഷന്‍, ഐഡന്‍റിറ്റി കാര്‍ഡ്.. ഇതിനൊക്കെ എവിടെ പോകും? അപ്പോള്‍ എളുപ്പം ഭിക്ഷാടനമാണ്. അതിനും പ്രയാസങ്ങളുണ്ട്, സ്ഥിരം ഭിക്ഷക്കാര്‍ ഇരിക്കുന്നിടത്ത് പോകാന്‍ പറ്റില്ല. അവര്‍ അടിച്ച് ഓടിക്കും. പിന്നെ ബാക്കിയുള്ളത് ഗുരുദ്വാരകളും അമ്പലങ്ങളും പള്ളികളുമാണ്. അവിടെ മാറി മാറി അലഞ്ഞ് ശീലാബൊതി ആഹാരത്തിനു മാര്‍ഗമുണ്ടാക്കി. രോഗം പുറത്തറിയുവാന്‍ തുടങ്ങും വരെ ചില ഫുട്പാത്തുകളിലും കടത്തിണ്ണയിലും ഒക്കെ കിടക്കാന്‍ പറ്റീരുന്നു. അപ്പോള്‍ പോലീസുകാര്‍, ചില ഗുണ്ടകള്‍ അവര്‍ക്ക് വഴങ്ങേണ്ടി വരും.

ബലാല്‍സംഗം അത്ര ഭയപ്പെടാനൊന്നുമില്ലാത്ത കാര്യമാണെന്ന് ശീലാബൊതിയാണ് എന്നോട് ആദ്യമായി പറഞ്ഞത്. 'ദീദി നമ്മള്‍ വലിയ ബഹളം കൂട്ടാതിരുന്നാല്‍ ഒക്കെ എളുപ്പം പരിക്കില്ലാതെ തീരും. എന്നിട്ട് നന്നായി മൂത്രമൊഴിച്ചിട്ട് കഴുകി, വെടിപ്പായി കുളിക്കണം. അത്രേയുള്ളൂ. എന്തായാലും അതു സംഭവിക്കും എന്നായാല്‍ പിന്നെ ബഹളം കൂട്ടി പിന്നേം വേദന കൂട്ടുന്നതെന്തിനാ? '

അപ്പോള്‍ അത് നമ്മുടെ മേലുള്ള ഒരു കടന്നു കയറ്റമല്ലേ ശീലാബൊതി? അതിനെ നമ്മള്‍ ചെറുത്തു പോവില്ലേ? നമ്മുടെ മാനമാണ് ഏറ്റവും വലുതെന്നല്ലേ നമ്മള്‍ പഠിച്ചിട്ടുള്ളത്?

എന്‍റെ തൊണ്ട ഇടറുന്നുണ്ടായിരുന്നു അപ്പോള്‍.

ശീലാബൊതി പൊട്ടിച്ചിരിച്ചു. അല്‍പം വൈകല്യം ബാധിച്ച മൂക്കും ചുണ്ടുകളും ആ ചിരിയില്‍ കോടി.

ആ ദീദി, എന്തു മാനമാ നമുക്കും നമ്മുടെ രാജ്യത്തിനും ഒക്കെ? നമ്മളെ ബലാല്‍സംഗം ചെയ്യാന്‍ ആളു വരും എന്ന് പേടിക്കേണ്ട ഒരു ഇടത്തിനും ആ ഇടത്തിന്‍റെ നിയമങ്ങള്‍ക്കും പോലീസിനുമൊക്കെ എന്തു മാനമാ ദീദി? മാനം കെട്ട രാജ്യത്തെ പെണ്ണുങ്ങള്‍ക്ക് മാത്രമായിട്ട് മാനം പറ്റില്ല ദീദി.

എനിക്കുത്തരമുണ്ടായിരുന്നില്ല.

അങ്ങനെ അലഞ്ഞു നടക്കുമ്പോള്‍ ഇയാളെ വെച്ച് ഉന്തിക്കൊണ്ട് ഭിക്ഷയെടുക്കാമോ എന്ന് ഒരു ദിവസം ചോദിച്ചു, എനിക്ക് അത് കൊള്ളാമെന്ന് തോന്നി. കുഷ്ഠരോഗിയായി അംഗീകരിക്കപ്പെട്ട് കിട്ടും , ചികില്‍സ നടക്കും.

ഞങ്ങള്‍ അഞ്ചു രൂപയുടെ ഒരു മംഗല്യസൂത്രം ഇത് വാര്‍ ( സണ്‍ഡേ ) മാര്‍ക്കെറ്റീന്ന് വാങ്ങി കഴുത്തിലിട്ടു. അങ്ങനെ ഭാര്യയും ഭര്‍ത്താവുമായി. ഇയാളുടെ കോളനിയില്‍ ചെന്ന് പാര്‍ത്തു. അതല്ലേ ഇപ്പോ ആശുപത്രി ചികില്‍സയും ദീദി ഉണ്ടാക്കിത്തരുന്ന വീടും ഒക്കെ കിട്ടുന്നത്.

മാനം കെട്ട രാജ്യത്തെ മാനം കെട്ട പെണ്ണുങ്ങള്‍ നമ്മള്‍, അല്ലേ

പലപ്പോഴും ഞാന്‍ ശീലാബൊതിയുടെ വാക്കുകള്‍ ഓര്‍ക്കും. കാരണം നമ്മുടേ മഹത്തായ രാജ്യം അതിന് അവസരമൊരുക്കിത്തരാറുണ്ട്.