Thursday, February 27, 2020

എന്റെ പുസ്തകങ്ങൾ ഇവിടങ്ങളിൽ ലഭിക്കും.






                                                               

എന്റെ അഞ്ച് പുസ്തകങ്ങൾ വാട്ട്സപ്പ് മെസേജ് വഴിയൊ ഫോൺ ചെയ്തൊ വീപിപി ആയി ലഭിക്കുവാൻ താഴെ കൊടുക്കുന്ന നമ്പറുമായി ബന്ധപ്പെടുക.
വാട്ട്സപ്പ് / ഫോൺ: 9562 540 981
                                             
                                               
                           
                             
1. അമ്മീമ്മസ്പർശങ്ങൾ
ലോഗോസ് ബുക്ക്സ്
ലോഗോസ് ഓൺലൈൻ
എന്നിവിടെ കിട്ടും.

പുസ്തകം ലഭിക്കുന്ന ചില സ്റ്റാളുകൾ:
Logos Books,
Vilayoor post,
Pattambi
679 309

edappal - shona books
trivandrum - MK books, Statue and Ideal books, ss kovil road
thrissur - green books, mg road
palakkad - vaikhari books, near town stand
calicut - arya books, stadium complex
thalassery - open books, mg road
Ernamkulam - CICC Books, Press club road

9809978193
ഈ നമ്പറിൽ വിളിച്ചാലും വീപിപി ആയി പുസ്തകം ലഭ്യമാണ്.

2. എച്‌മുക്കുട്ടിയുടെ കഥകൾ  (43 കഥകൾ)
ചിന്ത പബ്ളിക്കേഷൻസ്

3. ജീവിതമാണ്. (അനുഭവക്കുറിപ്പുകൾ)
മാതൃഭൂമി ബുക്ക് ഷോപ്പുകൾ,
തൃശൂർ കറന്റ് & ഗ്രീൻ ബുക്ക്സ്,
ഇന്ദുലേഖ നെറ്റ് വർക്ക് സ്റ്റോർ
എന്നിവിടെ ലഭിക്കും.


http://www.indulekha.com/jeevithamanu-memoirs-echmukutty…
--------------------------------------------------

4. ഇതെന്റെ രക്തമാണിതെന്റെ മാസമാണെടുത്തുകൊള്ളുക (ആത്മകഥ)
DC Books,
Maple Books,
Amazone,
DC Online
എന്നിവിടെ ലഭിക്കും.

DC books
https://onlinestore.dcbooks.com/…/ithente-rakthamanithente-…
Amazon
https://www.amazon.in/…/pro…/9352827872/ref=cx_skuctr_share…

Kerala Bookstore
https://keralabookstore.com/…/ithente-rakthamanithe…/13164/…

-----------------------------------------------------------
5. വ്യാഴവട്ടങ്ങളിൽ ചിതറിത്തെറിക്കുന്നത്. (നോവൽ)
6. വേറിട്ടുമാത്രം കത്തിയമരുന്ന ചില ശരീരങ്ങൾ. (നോവൽ)
ലോഗോസ് ബുക്ക്സ്
ലോഗോസ് ഓൺലൈൻ
എന്നിവിടെ കിട്ടും.

പുസ്തകം ലഭിക്കുന്ന ചില സ്റ്റാളുകൾ:
Logos Books,
Vilayoor post,
Pattambi
679 309

edappal - shona books
trivandrum - MK books, Statue and Ideal books, ss kovil road
thrissur - green books, mg road
palakkad - vaikhari books, near town stand
calicut - arya books, stadium complex
thalassery - open books, mg road
Ernamkulam - CICC Books, Press club road

9809978193
ഈ നമ്പറിൽ വിളിച്ചാലും വീപിപി ആയി പുസ്തകം ലഭ്യമാണ്.

http://www.readersshoppe.com/home/index.php
---------------------------------------------------
ഇപ്പോൾ ഷാർജ പുസ്തകോത്സവത്തിലും നാലു പുസ്തകങ്ങളും ലബ്യമാണ്.
Hall no 7
Staal ZB 10
Z4 Books


7.  അമ്മീമ്മക്കഥകൾ
(ലഭ്യമല്ല)   

വെട്ടത്താന്‍ ചേട്ടന്‍റെ ബ്ലോഗ് കുറിപ്പുകള്‍

09/10/16
 

വെട്ടത്താന്‍ ചേട്ടന്‍റെ ബ്ലോഗ് കറിപ്പുകള്‍ക്ക് ഞാനെഴുതിയ ആമുഖമോ അവതാരികയോ സ്നേഹ പരിചയമോ എന്താണെന്ന് വെച്ചാല്‍ അത് ഇതോടൊപ്പം ചേര്‍ക്കുന്നു. അത് അദ്ദേഹത്തോടുള്ള എന്‍റെ സ്നേഹാദരങ്ങളായി മാത്രം കാണാന്‍ അപേക്ഷിച്ചുകൊണ്ട്....

വെട്ടത്താന്‍ ചേട്ടന്‍റെ ബ്ലോഗ് കുറിപ്പുകള്‍

വളരെക്കാലമായി മുടങ്ങാതെ വായിച്ചുകൊണ്ടിരുന്ന കുറിപ്പുകളെപ്പറ്റി എഴുതാന്‍ ശരിക്കും വലിയ പ്രയാസമാണ്. കാരണം വായിച്ച് വായിച്ച് അത് നമ്മുടെയാണെന്ന് നമ്മുടെ മാത്രമാണെന്ന് തോന്നിപ്പോകും. സ്വന്തമെന്ന വിചാരം കടന്നു കൂടിയാല്‍ പിന്നെ എഴുത്ത് അവതാരികയായാലും ആസ്വാദനമായാലും അഭിപ്രായമായാലും അംഗീകാരമായാലും വിമര്‍ശനമായാലും പൂര്‍ണമായും സത്യസന്ധമാവില്ല.

അതുകൊണ്ട് എന്‍റെ ഈ എഴുത്തിലും ഒരു പക്ഷഭേദം കണ്ടേക്കും.. എനിക്കിഷ്ടമുള്ള കുറിപ്പുകളെപ്പറ്റി എഴുതുമ്പോള്‍ തോന്നുന്ന ഒരു പക്ഷഭേദം. അത് വായനക്കാരി എന്ന എന്‍റെ സ്വാതന്ത്ര്യമായി വിട്ടുകളയുക.

മലയാളത്തിലെ ബ്ലോഗര്‍മാര്‍ക്കിടയില്‍ പരിചയപ്പെടുത്തലാവശ്യമില്ലാത്ത ഒരാളാണ് വെട്ടത്താന്‍ ചേട്ടന്‍. മറ്റുള്ളവരുടെ ബ്ലോഗുകള്‍ വായിക്കുകയും വിലയിരുത്തുകയും കൃത്യമായി അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യുന്ന ഒരാള്‍. സ്വന്തം ബ്ലോഗിലും തലയുയര്‍ത്തി നിന്നു തന്നെ തനിക്ക് ശരിയെന്ന് തോന്നുന്നത് എഴുതുന്ന ഒരു ബ്ലോഗര്‍. നടു വളയ്ക്കുകയോ അഭിപ്രായം മാറ്റുകയോ വഴവഴ എന്ന് അവിടേമില്ല ഇവിടേമില്ല എന്ന മട്ടില്‍ കയ്യാലപ്പുറത്തെ തേങ്ങയാവുകയോ ഒന്നും വെട്ടത്താന്‍ ചേട്ടന്‍ ചെയ്യാറില്ല. അദ്ദേഹത്തിന്‍റെ എല്ലാ അഭിപ്രായങ്ങളോടും എനിക്ക് എപ്പോഴും യോജിക്കാനാവുകയില്ലെങ്കിലും ആ അഭിപ്രായപ്രകടനങ്ങളിലെ ആര്‍ജ്ജവവും സത്യസന്ധതയും ഉറപ്പും എന്നും എന്‍റെ വ്യക്തിപരമായ ആദരം പിടിച്ചു പറ്റിയിട്ടുണ്ട്.

രാഷ്ട്രീയവും എഴുത്തും എന്നല്ല എല്ലാ സാമൂഹ്യപരിതസ്ഥിതികളും സ്ത്രീകളെ ഒരു പ്രത്യേക രീതിയില്‍ ഒതുക്കിക്കളയുന്നുവെന്ന് ഏറിയകൂറും മനസ്സിലാക്കുന്ന ഒരു ബ്ലോഗറാണ് വെട്ടത്താന്‍ ചേട്ടന്‍. ആ അഭിപ്രായം അദ്ദേഹം പലപ്പോഴും തുറന്ന് പ്രകടിപ്പിച്ചിട്ടുണ്ട്. ആ വീക്ഷണം അടയ്ക്കാക്കുരുവികളുടെ രോദനം എന്ന പോസ്റ്റില്‍ തികഞ്ഞ ആര്‍ജ്ജവത്തോടെ അവതരിപ്പിക്കുകയും സ്ത്രീകള്‍ സ്വന്തം കാലില്‍ നില്‍ക്കണമെന്ന അഭിപ്രായം ഏതു ഫെമിനിസ്റ്റിനേക്കാളും ഉറപ്പോടെ പ്രഖ്യാപിക്കുകയും ചെയ്യുന്നു. മനുഷ്യരെ മൊത്തം ബാധിക്കുന്ന ഈ പ്രശ്നത്തിന്‍റെ പരിഹാരം കുടുംബങ്ങളില്‍ നിന്ന് തന്നെ ആരംഭിക്കണമെന്നും അദ്ദേഹത്തിനഭിപ്രായമുണ്ട്.

അച്ഛനാകണമെങ്കില്‍ സ്നേഹം പ്രകടിപ്പിക്കണമെന്നും മറ്റുള്ളവര്‍ അപമാനിക്കുമ്പോള്‍ അവരെ വഴക്കു പറഞ്ഞ് നമ്മെ ചേര്‍ത്തു നിറുത്തി സാന്ത്വനിപ്പിക്കണമെന്നും അച്ഛന്‍ എന്ന പോസ്റ്റില്‍ വെട്ടത്താന്‍ ചേട്ടന്‍ എഴുതിയത് വായിച്ച് ഞാന്‍ കരഞ്ഞുപോയിട്ടുണ്ട്. എന്‍റെ മനസ്സ് എന്നെ ഒരിയ്ക്കലും കാണാത്ത ഈ ആള്‍ എങ്ങനെ അറിയുന്നുവെന്ന് അതിശയിച്ചിട്ടുണ്ട്.

വാര്‍ദ്ധക്യത്തിന്‍റെയും ഒറ്റപ്പെടലിന്‍റെയും ബുദ്ധിമാന്ദ്യത്തിന്‍റെയും ഒക്കെയായ അന്നമ്മ , അനുവിന്‍റെ അമ്മ എന്ന പോസ്റ്റുകള്‍ കണ്ണ് നിറയിക്കുന്നതാണ്. ഇമ്മാതിരി മനുഷ്യരെ ഒത്തിരി പരിചയമുള്ളതുകൊണ്ട് സത്യമായും എന്നെ വളരെക്കാലം നീറ്റിയിരുന്നു ഈ രചനകള്‍.

അവിശ്വാസത്തിന്‍റെ പുകച്ചുരുള്‍, ഒരു റ്റെലഫോണ്‍ റ്റാപ്പിംഗിന്‍റെ കഥ, എന്നീ പോസ്റ്റുകള്‍ ഇത്തിരി സര്‍വസാധാരണമായിപ്പോയി. അത് എല്ലാവരും പറയുന്ന കാര്യങ്ങള്‍ മാത്രമാണ്. വെട്ടത്താന്‍ ചേട്ടന്‍ അതൊന്നും എഴുതേണ്ടിയിരുന്നില്ലെന്ന് എനിക്ക് തോന്നുന്നുണ്ട് ഇപ്പോഴും..

ടി വി കൊച്ചുബാവയെക്കുറിച്ചുള്ള അനുസ്മരണം ഒരു അഖില കേരള ചെറു കഥാ മല്‍സരത്തിന്‍റെ കഥ എന്ന പോസ്റ്റ് അതീവഹൃദയസ്പര്‍ശിയാണ്. കൊച്ചുബാവയുടെ മിക്കവാറും എല്ലാ രചനകളിലൂടെയും പലവട്ടം കടന്നു പോയ ഒരുവളെന്ന നിലയില്‍ ആ പോസ്റ്റ് മനസ്സിനെ അഗാധമായി സ്പര്‍ശിച്ചു.

ഒരു അള്‍ത്താര ബാലന്‍റെ ഓര്‍മ്മക്കുറിപ്പുകള്‍ വായിച്ച് ഞാന്‍ ഇങ്ങനെ ഒരു അഭിപ്രായം കുറിച്ചു. 'ഇതിലെഴുതിയത് പലതും എന്നെപ്പറ്റിയാണു. ഞാന്‍ അള്‍ത്താര ബാലനൊന്നുമായിരുന്നില്ല. അതെനിക്ക് വയ്യല്ലോ. എന്നാലും വിശ്വാസത്തിന്‍റേയും അവിശ്വാസത്തിന്‍റേയും പിടിയില്‍ കിടന്ന് ഞാന്‍ നുറുങ്ങിപ്പോയിട്ടുണ്ട്. ചോദ്യങ്ങളുടെ ഉത്തരം തേടി ഞാന്‍ കൂട്ടം തെറ്റുകയും ചെയ്തു. പെട്ടെന്ന് എന്നെ കണ്ടതു പോലെ തോന്നി.' ഇന്ന് ആ കുറിപ്പിലൂടെ കടന്നു പോവുമ്പോഴും അത് തന്നെയാണ് എനിക്ക് പറയാനുള്ളത്.

ഒരു ധീരയുവാവിന്‍റെ പരോപകാരശ്രമങ്ങള്‍ വായിക്കുമ്പോള്‍ ഒരു പുഞ്ചിരി വിടരും. മദ്യപര്‍ അപഹാസ്യരാകുന്നതിനെപ്പറ്റി മാത്രമല്ല അതിലുള്ളത്.. ചെറുപ്പത്തില്‍ നമ്മള്‍ എത്ര പെട്ടെന്ന് ഒരു ആളാവാന്‍ നോക്കുകയും അങ്ങനെ ആവാന്‍ കഴിയാതെ ഇളിഭ്യരാവുകയും ചെയ്യുന്നുവെന്ന് നമ്മുടെ ഭൂതകാലം പുഞ്ചിരിയുതിര്‍ക്കും. കഞ്ചാവ് വലിക്കുമ്പോള്‍ എടുക്കേണ്ട മുന്‍ കരുതലുകള്‍ എടുക്കുമ്പോള്‍ ഊറുന്ന പുഞ്ചിരി പൊട്ടിച്ചിരിയായി മാറാന്‍ വളരെ എളുപ്പം. മനോഹരഹാസ്യം വെട്ടത്താന്‍ ചേട്ടനു അനായാസമായി വഴങ്ങുമെന്നര്‍ഥം.

കാട് പഠിപ്പിക്കുന്ന പാഠങ്ങളുണ്ട്. അതു പഠിക്കാന്‍ പോയതിന്‍റെ കഥയാണ് മലവെള്ളപ്പാച്ചിലില്‍.. ഭയം തോന്നും ശരിക്കും. കാരണം ജീവന്‍റെ വില എല്ലാ പാഠങ്ങള്‍ക്കും മുകളിലാണല്ലോ. ജീവനെ നിലനിറുത്താനുള്ള തത്രപ്പാടാണല്ലോ നമ്മുടെ ഈ ഓട്ടമെല്ലാം.

മുന്‍ വിധികളാണ് മനുഷ്യജീവിതത്തെ തകര്‍ക്കുന്നത്. മുന്‍ വിധികള്‍ അവയില്‍ നിന്നും ജനിക്കുന്ന ഭയം, പിന്നെയുണ്ടാവുന്ന അരക്ഷിതാവസ്ഥ … ഇതിനെയൊക്കെ രാഷ്ട്രീയവും മതവും അളക്കാനാവാത്തവിധത്തില്‍ അപകടകരമായി ഉപയോഗിക്കുന്നു. ഫലം നിരന്തര കലാപങ്ങളാണ്. സര്‍ദാര്‍ജിയിന്‍ കനിവ് വായിക്കുമ്പോള്‍ ഈ പാഠമുള്‍ക്കൊള്ളുന്നതോടൊപ്പം മനുഷ്യനന്മയുടെ അപൂര്‍വരശ്മികള്‍ പരത്തുന്ന പ്രകാശവും നമുക്ക് കാണാന്‍ കഴിയും.

'ഓമന' ദൈവത്തോടുള്ള ഒരു ചോദ്യമാണ്.. വെട്ടത്താന്‍ ചേട്ടന്‍ മാത്രമല്ല, വായിക്കുന്ന ഓരോരുത്തരും ആ ചോദ്യം ദൈവത്തോട് ചോദിക്കുന്നുണ്ട്. അസ്വസ്ഥരാകുന്നുണ്ട്. ദൈവമാകട്ടെ നിശ്ശബ്ദത പാലിക്കുകയും ചെയ്യുന്നു. അതുപോലെ ചാക്കോച്ചന്‍റെ ഒരു ദിവസമെന്ന പോസ്റ്റും ദൈവങ്ങളോടുള്ള ചോദ്യമാണ്... ഒപ്പം മനുഷ്യരോടാകമാനമുള്ള ചോദ്യമാണ്. ഇങ്ങനെയാണോ മനുഷ്യര്‍ ജീവിയ്ക്കേണ്ടത് ? ഇങ്ങനെയല്ലെങ്കില്‍ പിന്നെ എങ്ങനെയാണ് ജീവിയ്ക്കേണ്ടത്?

മനുഷ്യമനസ്സ് എത്രത്തോളം പ്രവചനാതീതമാണെന്ന് പറയുകയാണ് വെട്ടത്താന്‍ ചേട്ടന്‍ കളരിഗുരുക്കളുടെ മരണം എന്ന പോസ്റ്റിലൂടെ. ശരീരത്തിന്‍റെ ആരോഗ്യമോ മെയ് വഴക്കമോ ഒന്നും മനുഷ്യമനസ്സിനെ ബലപ്പെടുത്തുന്നില്ല. അത് ജീവിതമുയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് മുന്നില്‍ പലപ്പോഴും പകച്ചു നിന്നുപോകുന്നു. ദയനീയമായ അവസ്ഥകളില്‍ തിരികെ പിടിക്കാനാവാത്തവിധം തകര്‍ന്നുപോകുന്നു.

ചാട്ടത്തില്‍ പിഴച്ചവരെക്കുറിച്ച് വായിക്കുമ്പോള്‍ അന്നത്തെ പോലെ ഇന്നും എന്‍റെ കണ്ണില്‍ നീര്‍ നിറഞ്ഞു. തൊഴില്‍രഹിതനായ ഭര്‍ത്താവിനേയും മകനേയും പോറ്റി , ഭര്‍ത്താവിന്‍റെ സംശയരോഗത്തിനു ഉത്തരങ്ങള്‍ വിശദീകരിച്ച് വിശദീകരിച്ച് , മുട്ടത്തോടിന്‍റെ പുറത്ത് നടക്കുമ്പോലെ ജീവിതം തുടരുകയും ഒടുവില്‍ തികച്ചും ഏകാകിനിയായിത്തീരുകയും ചെയ്ത ഒരു ജീവിതത്തെ കണ്ടുകൊണ്ടിരിക്കുകയാണ് ഞാന്‍. സംശയം എന്ന രോഗം മദ്യപാനം കൊണ്ടുണ്ടായാലും ജോലിയില്ലെന്ന അപകര്‍ഷതാബോധം കൊണ്ട് ഉണ്ടായാലും ഒപ്പം ജീവിക്കുന്നവര്‍, പരിചയക്കാര്‍, സുഹൃത്തുക്കള്‍...അങ്ങനെ എല്ലാവരേയും ഈ സംശയരോഗികള്‍ തകര്‍ത്തുകളയുന്നു. സ്വയം തകരുകയും ചെയ്യുന്നു. ചില കുടുംബകാര്യങ്ങളും അങ്ങനെത്തന്നെയുള്ള ഒരു പോസ്റ്റ് ആണ്. ഒരിക്കലും സ്വയം തിരുത്താന്‍ കഴിയാത്തവര്‍. എല്ലാ കുറ്റവും മറ്റുള്ളവരുടേതാണെന്ന് വ്യാഖ്യാനിച്ച് തീരുമാനിച്ച് തങ്ങളെ വെള്ള പൂശുകയും രക്തസാക്ഷി ചമഞ്ഞ് കഷ്ടപ്പെടുകയും ചെയ്യുന്നവര്‍. അവരൊന്നിച്ച് കഴിയുന്നവരെപ്പറ്റി യാതൊരു കാരുണ്യവും ദയയും തോന്നാത്തവര്‍. ഇത്തരക്കാര്‍ ലോകത്തെമ്പാടുമുണ്ട്. അവരെക്കുറിച്ച് സംസാരിച്ചിട്ട് കാര്യവുമില്ല... കാരണം അത് ജനിതകമായി പകര്‍ന്നു കിട്ടുന്ന ഒരു സ്വഭാവവിശേഷമാണല്ലോ.

ജീവിതത്തിന്‍റെ നേര്‍ക്കാഴ്ചകള്‍ ഹൃദയസ്പര്‍ശിയായ ഒരു പോസ്റ്റാണ്. വാര്‍ദ്ധക്യം , ഒറ്റപ്പെടല്‍ അതില്‍ത്തന്നെ പണക്കിഴികള്‍ കൊടുക്കുന്നതും കൊടുക്കാത്തതുമായ വേര്‍തിരിവുകള്‍ .. ശരിക്കും നമ്മുടെ നാടിന്‍റെ ഒരു കൃത്യമായ ചിത്രമാണീ പോസ്റ്റ്. ജീവിതം മതിയായി എന്ന് വിലപിക്കുന്നവരെപ്പറ്റി വായിക്കുമ്പോള്‍ കണ്ണ് നനയാതിരിക്കില്ല.

ഡൈക്ക് ഒരു നായ്ക്കുട്ടിയാണെന്നാണ് വെട്ടത്താന്‍ ചേട്ടന്‍ പറയുന്നത്. ബാബു, ടൈഗര്‍, കൈസര്‍ എന്നൊക്കെ പേരുള്ള നായ്ക്കുട്ടികള്‍ ഉണ്ടായിരുന്നു വീട്ടില്‍. ഡൈക്കിനെപ്പോലെ ദാരുണമായിരുന്നു ബാബുവിന്‍റെ അന്ത്യവും. … അവന്‍ മരിച്ചു പോയപ്പോള്‍ കൂടെ മരിക്കണം എന്ന് നിലവിളിച്ചു കരഞ്ഞ എന്‍റെ അനിയത്തിമാരുടെ മുഖങ്ങള്‍ ഡൈക്കിനൊപ്പം ഞാന്‍ കാണുകയായിരുന്നു . മനസ്സ് ആരോ ഞെക്കിപ്പിഴിയുന്ന നൊമ്പരം എനിക്കനുഭവപ്പെട്ടു. നായ്ക്കളെയെല്ലാം വധിച്ചു കളയണമെന്നും ബഹുനിലക്കെട്ടിടങ്ങളുടെ മുകളില്‍ നിന്ന് വലിച്ചെറിഞ്ഞ് രസിക്കണമെന്നുമൊക്കെയാണല്ലോ ഇക്കാലത്ത് കേള്‍ക്കുന്നത്. നായ്ക്കളുടെ സ്നേഹത്തിനും കൂറിനും പകരം വെയ്ക്കാന്‍ മറ്റൊന്നുമില്ലെന്ന് എന്‍റെ ജീവിതാനുഭവങ്ങള്‍ എന്നെ പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് ഡൈക്കിനെ അതീവസ്നേഹത്തോടെ തൊട്ടു തലോടാന്‍ എനിക്കും കഴിഞ്ഞു.

വല്ലാതെ ചൂഷണമനുഭവിക്കുന്ന ഒരു ജോലിവിഭാഗക്കാരാണ് നഴ്സുമാര്‍. എല്ലാവരും അവരെ ആവശ്യം പോലെ ചൂഷണം ചെയ്യും. രോഗികള്‍ മുതല്‍ ആശുപത്രി അധികൃതര്‍ മുതല്‍ പൊതുജനം വരെ. ആരും അക്കാര്യത്തില്‍ മോശമല്ല. മതവിശ്വാസമുപയോഗിച്ചുള്ള ഒരു ചൂഷണത്തെപ്പറ്റിയാണ് നിങ്ങളുടെ കണ്ണീര് ഞങ്ങളുടെ പുണ്യമെന്ന് വെട്ടത്താന്‍ ചേട്ടന്‍ വിവരിക്കുന്നത്. ഞാന്‍ പോസ്റ്റ് വായിച്ചപ്പോള്‍ അന്നേ ഇങ്ങനെ അഭിപ്രായമെഴുതി... അതെ, അതെ. അവൾ തെറ്റ് തിരുത്തീലെങ്കില്‍ പിന്നെ.....ഗംഭീരമായി കേട്ടൊ ഈ എഴുത്ത്. അഭിനന്ദനങ്ങൾ. എല്ലാവർക്കും പുണ്യം, , മറ്റുള്ളവരുടെ അദ്ധ്വാനം കട്ടെടുത്തുണ്ടാക്കാനാ ഇഷ്ടം. അങ്ങനെ അല്ലാത്തവർ വല്ലതെ കുറഞ്ഞ് കാലഹരണപ്പെട്ടു വരുന്ന ഒരു ജീവി വർഗ്ഗമായിട്ടുണ്ട്.' ഇന്നും ഞാന്‍ ആ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നു.

കറവപ്പശുക്കളെപ്പറ്റി ഒത്തിരിപ്പേര്‍ പലരീതിയില്‍ എഴുതിയിട്ടുണ്ട്. പ്രയാണമായി വെട്ടത്താന്‍ ചേട്ടന്‍ അതിനെക്കുറിച്ച് എഴുതുമ്പോള്‍ ഇതുപോലെ അതിമനോഹരമായ ചില പ്രയോഗങ്ങള്‍ ഒഴിച്ചാല്‍.....പുതുമകളില്ലെന്ന് ഞാന്‍ നിരാശപ്പെട്ടു പോകുന്നു.
'അവളുടെ ലോകത്ത് മഴയുടെ സംഗീതം മാത്രം. മഴയില്‍ വിധിയറിയാതെ കമ്പികളിലൂടെ ഉരുളുന്ന വെള്ളത്തുള്ളികള്‍ മാത്രം.

നിങ്ങളെങ്ങോട്ടാണ് കുട്ടികളെ?

കമ്പികളിലൂടെ ഉരുണ്ടുരുണ്ട് എങ്ങോട്ടാണ് യാത്ര?

ഓര്‍ക്കാന്‍ രസം തോന്നുന്നു. അണുവണുവായി വികസിച്ചു , ഒരുള്‍ക്കുളിരുമേന്തി ഉരുണ്ടുരുണ്ട് കമ്പികളിലൂടെ ................പിച്ച വെയ്ക്കാന്‍ പഠിക്കുന്ന കുട്ടികളെപ്പോലെ, പതുക്കെ കൈ എവിടെയെങ്കിലും അമര്‍ത്തി മുന്നോട്ട് നീങ്ങാനുള്ള ശ്രമം. പാവം കുട്ടി. പക്ഷേ സാരമില്ല. ധാരാളം അവസരങ്ങള്‍ ഇനിയുമുണ്ടല്ലോ.
പാവം വെള്ളത്തുള്ളികള്‍ക്കൊ? പിടിവിട്ടുപോയാല്‍ തീര്‍ന്നു. കുപ്പയും കുഴിയും തടവി മഹാപ്രവാഹത്തിന്‍റെ ഭാഗമായി അലിഞ്ഞു തീരുവാനാണ് വിധി.'

ചുരുളികളെ ഉണ്ടാക്കുന്നതും അവരെ കൊണ്ടുനടക്കുന്നതും ആരാണെന്ന് മുന്‍ സര്‍ക്കാരുദ്യോഗസ്ഥന്‍ എന്ന നിലയില്‍ വെട്ടത്താന്‍ ചേട്ടന്‍ കൃത്യമായി വിലയിരുത്തുന്നുണ്ട്. സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന അഴിമതികള്‍ എങ്ങനെ നടക്കുന്നുവെന്നും വളരെ ശരിയായ രീതിയില്‍ പറഞ്ഞു വെയ്ക്കുന്നുണ്ട് പരസ്പരസഹായം ജീവിതവ്രതമാക്കിയവര്‍ എന്ന പോസ്റ്റില്‍. പെണ്ണു കേസിലകപ്പെടുന്ന ഉദ്യോഗസ്ഥരെപ്പറ്റിയും അവരുടേതായി മാറുന്ന പ്രത്യേകതരം ചളിപ്പുകളേയും ദൈന്യത്തേയും ഒന്നും അദ്ദേഹം കാണാതെ പോകുന്നില്ല, പൊതുമരാമത്ത് വകുപ്പിലൊരു ദിവസം ചെലവഴിക്കുമ്പോള്‍. അതിലെ ജീവച്ഛവമെന്ന പ്രയോഗത്തിനു തുല്യം മറ്റൊരു വാക്കില്ലെന്ന് തന്നെ ഞാനുറപ്പിക്കുകയാണ്. അത്ര കൃത്യമാണത്.

ഫ്രം കൊഡൈക്കനാല്‍ വിത് ലൌ വായിച്ചാല്‍ വികാരഭാരത്താലും ഉല്‍ക്കണ്ഠയാലും പിരിമുറുക്കത്താലും ഹൃദയം നിറഞ്ഞു കവിയും. അത്രയ്ക്കുണ്ട് അതിലെ ഘനം. എന്നാലോ അത്ര വലിയ സംഭവമൊന്നുമില്ല താനും. അതുകൊണ്ടു തന്നെ കൃതഹസ്തനായ ഒരു എഴുത്തുകാരന്‍റെ സ്പര്‍ശം ആ രചനയില്‍ വ്യക്തമാകുന്നുണ്ട്.

മരണവുമായുള്ള മുഖാമുഖവും ഉശിരന്‍ കുറിപ്പാണ്. അതിലെ അനുഭവം ഗുരുവല്ല എന്ന വെട്ടത്താന്‍ ചേട്ടന്‍ ചൊല്ലിനോട് ആരു യോജിച്ചാലുമില്ലെങ്കിലും ഞാന്‍ യോജിക്കും. കുറിപ്പ് ആദ്യം വായിച്ചപ്പോള്‍ തന്നെ ഞാന്‍ ആ ഐക്യദാര്‍ഢ്യം രേഖപ്പെടുത്തിയിരുന്നു. ഇപ്പോഴും രേഖപ്പെടുത്തുന്നു. രക്ഷകനെ അയച്ച ഭാര്യയോടുള്ള വെട്ടത്താന്‍ ചേട്ടന്‍റെ മധുരപരിഭവം എന്നില്‍ ഇന്നും പുഞ്ചിരിയുണ്ടാക്കി

ഏയ്, നമ്മുടെ നാട്ടിലൊരു മാറ്റവും വന്നിട്ടില്ല. അതേ പൊളിഞ്ഞ റോഡ്, അതേ കൊച്ചു മുറുക്കാന്‍ കട, അതേ പാട്ട ബസ്സ് എന്നൊക്കെ പരാതി പറയുന്നവര്‍ക്കുള്ള വെട്ടത്താന്‍ മറുപടിയാണ് മൊബൈല്‍ വിശേഷങ്ങള്‍. കുറിപ്പിന്‍റെ സ്വാരസ്യം വായിക്കുന്നവര്‍ക്ക് തന്നെ ഇരിക്കട്ടെ.

വെണ്മണിക്കുടിയിലേയ്ക്കൊരു തീര്‍ഥയാത്ര എന്ന പോസ്റ്റും അതീവഹൃദ്യമാണ്.. ആദ്യാനുഭവത്തേക്കാള്‍ മധുരകരമായി തോന്നി നാല്‍പത്തൊന്നു വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള രണ്ടാം യാത്ര. കാരണം കാട് അവിടെ നിലനില്‍ക്കുന്നു. അത് ലോറികളില്‍ കയറി വിവിധ ഇടങ്ങളിലേക്ക് യാത്ര പോയിട്ടില്ല.

ശകുന്തള ഗ്രാമീണ സൌഹൃദത്തിന്‍റെ മധുരഹൃദ്യതയാണ്.ഒരു വീട്ടുജോലിക്കാരിക്ക് പകരാന്‍ കഴിയുന്ന സൌഹൃദത്തിന്‍റെ സ്നേഹമാധുര്യം.. ലളിതമായ ഈ കുറിപ്പ് നന്മയുടെ സൌന്ദര്യം വാരിച്ചൂടുന്നു.

ക്ലിയോപാട്ര എന്ന കഥയെപ്പറ്റി അത്രയൊന്നും പറയാന്‍ തോന്നുന്നില്ല എനിക്ക്. കഥയാവാന്‍ ഇനിയുമെന്തൊക്കെയോ വേണമെന്ന് മാത്രം പറഞ്ഞുകൊണ്ട് ഞാന്‍ നിറുത്തുന്നു. അല്ലെങ്കില്‍ വെട്ടത്താന്‍ ചേട്ടന് ഇതിലും ഭംഗിയായി ഈ കഥ പറയാനാവുമെന്ന് ഞാന്‍ കരുതുന്നു.

ഗോപാലകൃഷ്ണന്‍റെ മൂന്നുമാസമെന്ന പാഴൂര്‍ പടിപ്പുര രചന എനിക്ക് വലിയ അല്‍ഭുതമുണ്ടാക്കിയില്ല. അതീവ ലളിതമായി ജീവിക്കുകയും കൃത്യമായി കാര്യങ്ങള്‍ പ്രവചിക്കുകയും ചെയ്യുന്ന ആരെയെങ്കിലുമൊക്കെ ഞാനും കണ്ടിട്ടുണ്ട്. അവര്‍ക്ക് ഊരും പേരും ജാതിയും മതവുമൊന്നുമില്ല. അവര്‍ക്കൊന്നും നമ്മുടെ പക്കല്‍ നിന്നു വേണ്ടാ താനും. അന്ധേ ബാബ അങ്ങനെയൊരാളായിരുന്നു. ഈ വരികള്‍ കുറിക്കുമ്പോള്‍ തീര്‍ച്ചയായും ഞാന്‍ കാണാന്‍ മോഹിക്കുന്ന ഒരാളാണ് അന്ധേബാബ.

പ്രണയരോഗത്തിനു ഹിപ്നോട്ടിക് ചികില്‍സ ശരിക്കും വലിയൊരു ഭാഗ്യമായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. അതും സഹപാഠിനിയോടുള്ള പ്രണയത്തിനു... നമുക്കൊക്കെയാണെങ്കില്‍ നല്ല ചുട്ട അടിയോ വയറുനിറയെ വഴക്കോ കിട്ടാനിടയുള്ള, അല്ലെങ്കില്‍ കിട്ടിയിട്ടുള്ള അത്തരം ഒരു കാര്യത്തിനു ചികില്‍സ കിട്ടുകയും ആ സങ്കടാവസ്ഥയില്‍ നിന്നും രക്ഷപ്പെടുവാന്‍ കഴിയുകയും ചെയ്ത വെട്ടത്താന്‍ ചേട്ടന്‍ പരമഭാഗ്യവാന്‍ തന്നെ. സംശയമില്ല.

എല്ലാ പോസ്റ്റുകളേയും പറ്റി എഴുതില്ല എന്നൊക്കെ ഞാന്‍ വിചാരിച്ചിരുന്നു. എന്നാലും എഴുതി വന്നപ്പോള്‍ അത് ഇങ്ങനെയായി. ഞാന്‍ ഒരു നിരൂപകയോ സാഹിത്യനിപുണയോ ഒന്നുമല്ലല്ലോ. അതുകൊണ്ട് മനസ്സ് തുറന്ന് എഴുതുക എന്ന ലാളിത്യമേ എനിക്ക് വശമുള്ളൂ. ഇത് അവതാരികയും പരിചയപ്പെടുത്തലുമൊന്നുമല്ല. എനിക്ക് വെട്ടത്താന്‍ ചേട്ടനോടും അദ്ദേഹത്തിന്‍റെ ബ്ലോഗ് എഴുത്തിനോടും ഉള്ള സ്നേഹവും ആദരവും മാത്രമാണ്. അതുകൊണ്ട് ഈ കുറിപ്പിനെ അങ്ങനെ മാത്രം കാണാന്‍ അപേക്ഷിച്ചുകൊണ്ട്...

വെട്ടത്താന്‍ ചേട്ടനും കുടുംബത്തിനും എല്ലാ നന്മയും ഉണ്ടാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് ...

സ്നേഹാദരങ്ങളോടെ.

എച്മുക്കുട്ടി.

Monday, February 24, 2020

അമ്മീമ്മ സ്പർശങ്ങൾ


                                                             18/02/2020
                       

പ്രിയപ്പെട്ട എഴുത്തുകാരൻ അഷ്ടമൂർത്തി എന്ന കുട്ടേട്ടനാണ് അമ്മീമ്മ സ്പർശങ്ങൾ എന്ന പുസ്തകം പരിചയപ്പെടുത്തുന്നത്. എല്ലാ സാഹിത്യപ്രവർത്തകരും സമസ്ത സ്ത്രീവാദികളും ബഹിഷ്ക്കരിച്ച എൻറെ ആത്മകഥയെ വായിക്കുകയും നല്ലൊരു കുറിപ്പ് എഴുതുകയും ചെയ്തത് അദ്ദേഹം ഒറ്റയൊരാൾ മാത്രമാണ്. എന്നോട് ഏറെ സ്നേഹവാൽസല്യത്തോടെ ഇടപെടുന്ന അദ്ദേഹം അമ്മീമ്മ സ്പർശങ്ങൾ എന്ന പുസ്തകത്തെ പരിചയപ്പെടുത്തുന്നത് എൻറെ ഒരു ഭാഗ്യമായി ഞാൻ കരുതുന്നു.

പുസ്തകപ്രകാശനം ചെയ്യുന്ന യതീന്ദ്രദാസ് എന്ന യതി എന്നെ മലയാളം പഠിപ്പിച്ച രാമൻ മാഷിന്റെ മകനാണ്. ഏഴാം ക്ളാസ്സിൽ പഠിക്കുമ്പോൾ ഞാനൊരു സാഹിത്യകാരിയായിത്തീരുമെന്ന് പറഞ്ഞ രാമൻ മാഷിന്റെ മകൻ. എൻറെ അനിയത്തി റാണിയുടെ ക്ളാസ്സ്മേറ്റ്. യതി തൃക്കൂരിൻറെ സ്വന്തം കവിയാണ്. അനവധി രചനകൾ യതിയുടേതായിട്ടുണ്ട്.


ബുക്ക് ഏറ്റുവാങ്ങുന്ന തൃക്കൂരിൻറേ മാതുവമ്മ എന്ന ഞങ്ങളുടെ മാതു. ഞങ്ങളുടെ ബാല്യം മുതലുള്ള വളർച്ചയിൽ അമ്മീമ്മയുടെ വീട്ടുസഹായിയായി ഒപ്പമുണ്ടായിരുന്ന മാതു. എന്നുമെന്നും ഞങ്ങളെ സ്വന്തമായി കരുതുന്ന ഞങ്ങളുടെ മാതു..

മാതുവല്ലാതെ മറ്റാരാണ് ഞാനെഴുതിയ അമ്മീമ്മ സ്പർശങ്ങൾ ഏറ്റുവാങ്ങേണ്ടത്...

ലീല ടീച്ചറാണ് അമ്മീമ്മ ക്കഥകൾ ആദ്യമായി ബുക്കാക്കിയത്. അതിൽ പതിനാറു (16) കഥാക്കുറിപ്പുകളായിരുന്നു. അമ്മീമ്മ സ്പർശങ്ങളിൽ അവയും കൂടി ചേർത്ത് നാല്പത്തിനാലു (44)കഥാക്കുറിപ്പുകളാണുള്ളത്.

ആദ്യമായി ഞാൻ വായനശാലയിൽ പോയിത്തുടങ്ങിയത് തൃക്കൂരിലാണ്. അവിടെ അമ്മീമ്മയുടെ സഹപ്രവർത്തകനായിരുന്ന അരവിന്ദാക്ഷൻ മാഷ് എടുത്തു തന്ന തവളരാജകുമാരിയും എൻറെ ഹൃദയവുമാണ് ഞാനാദ്യം വായിച്ച ലൈബ്രറി പുസ്തകങ്ങൾ. ആ വായനശാലയുടെ ആഭിമുഖ്യത്തിൽ എൻറെ അമ്മീമ്മ സ്പർശങ്ങൾ പ്രകാശിപ്പിക്കപ്പെടുന്നത് എൻറെ അനുഗ്രഹമായി ഞാൻ കാണുന്നു.

എല്ലാവരും ഒപ്പമുണ്ടാവണം...
                                   

                                                 






പ്രകാശനം (വീഡിയൊ)

(വീഡിയൊ)
                                              


21/03/20
അമ്മീമ്മ സ്പർശങ്ങൾ

2014 ൽ ഇറങ്ങിയ എൻറെ ആദ്യപുസ്തകമായിരുന്നു അമ്മീമ്മക്കഥകൾ. തളിപ്പറമ്പിലെ സി എൽ എസ് പബ്ളിക്കേഷൻസ് ആണ് ആ പുസ്തകം പുറത്തിറക്കിയത്. തൃശൂർ സാഹിത്യഅക്കാദമിയിലായിരുന്നു ആ പുസ്തകപ്രകാശനം.

ലീലടീച്ചറുടെ പ്രകാശന സംരംഭത്തിലാണ് അമ്മീമ്മക്കഥകൾ എന്ന പുസ്തകമുണ്ടായത്. ലീല ടീച്ചർ കടന്നുപോയതോടെ അമ്മീമ്മക്കഥകൾ വിപണിയിൽ ഇല്ലാതായി. പിന്നീട് ആ പുസ്തകം പുറത്തിറങ്ങാനുള്ള സാധ്യതയും തീർത്തും മങ്ങി.

ആ പുസ്തകത്തിലെ മുഴുവൻ കുറിപ്പുകളും മറ്റ് ഇരുപത്തെട്ടോളം കുറിപ്പുകളും ചേർത്താണ് പുതിയ പുസ്തകമായ അമ്മീമ്മ സ്പർശങ്ങൾ ലോഗോസ് പബ്ളിക്കേഷൻസ്Logos Pattambi പുറത്തിറക്കിയത്.

2020 ഫെബ്രുവരി 23 നായിരുന്നു പുസ്തകം പ്രകാശിപ്പിക്കപ്പെട്ടത്. അന്ന് അമ്മീമ്മയുടെ പതിനേഴാമത്തെ ചരമവാർഷികമായിരുന്നു..

അവിനാശി ബൈപ്പാസിലുണ്ടായ വാഹനാപകടത്തിൽ മണമടഞ്ഞ തൃക്കൂർ മഠത്തിൽ മാനസി മണികണ്ഠനും മറ്റുള്ളവർക്കും അനുശോചനമർപ്പിച്ച്, ആദരസൂചകമായ ഒരു മൗനാചരണത്തോടെയാണ് പ്രകാശനപരിപാടികൾ ആരംഭിച്ചത്.

അമ്മീമ്മയുടേയും അമ്മയുടേയും ഗ്രാമമായ തൃക്കൂരിൽ, അമ്മീമ്മയുടെ വീടിനു തൊട്ടരികേയുള്ള വിനായക ഹാളിലായിരുന്നു പ്രകാശനം .

പ്രശസ്ത സാഹിത്യകാരനായ ശ്രീ അഷ്ടമൂർത്തിAshtamoorthi Kadalayil Vasudevan പുസ്തകപരിചയം നടത്തി. ഉജ്ജ്വലമായ പുസ്തക പരിചയമായിരുന്നു അത്. യശോലാഭ സൗകര്യങ്ങൾക്കായി നോക്കിയും
കണ്ടും മാത്രം സംസാരിക്കുന്ന സാഹിത്യഭീരുക്കൾക്കിടയിൽ സത്യത്തിന്റെ മുഖവും പേരും ധീരമായി അനാവരണം ചെയ്തു കുട്ടേട്ടൻ...

എൻറെ അധ്യാപകനും അമ്മീമ്മയുടെ സഹപ്രവർത്തകനുമായ രാമൻ മാഷിന്റെ മകൻYathindradas Thrikkur യതീന്ദ്രദാസ് പുസ്തകം പ്രകാശിപ്പിക്കുകയും ഞങ്ങളുടെ സ്വന്തം മാതു ഏറ്റുവാങ്ങുകയും ചെയ്തു. മാതുവിനെ കണ്ട നിമിഷത്തിൽ ഞാൻ തമിഴ് സംസാരിച്ച് അമ്മീമ്മ വളർത്തിയ പഴയ കലാകുട്ടിയായി മാറി. മാതു ഞങ്ങൾ സ്വന്തം മക്കളെപ്പൊലെ തന്നെയാണെന്ന് ആ നിറഞ്ഞ സദസ്സിനോട് പറയാതിരുന്നില്ല.

തൃക്കൂർ വായനശാലയുടെ ആഭിമുഖ്യത്തിലായിരുന്നു ചടങ്ങ് സംഘടിപ്പിക്കപ്പെട്ടത്. എനിക്ക് വായനശാലയിൽ നിന്ന് പുസ്തകങ്ങൾ തരികയും വായനയുടെ മഹത്വത്തെപ്പറ്റി സംസാരിക്കുകയും ചെയ്തിരുന്ന അരവിന്ദാക്ഷൻ മാഷിന്റെ മകൻ മനോജ് വായനശാല യുടെ അമരക്കാരനായി സ്വാഗതം പറഞ്ഞു. അപ്പോൾ എനിക്ക് ഒത്തിരി സന്തോഷം തോന്നി.

ശിവദാസൻറെSivadasan Alavangachalil ആശംസാ പ്രസംഗം അത്യുജ്ജ്വലമായിരുന്നു. സദസ്സിലിരുന്ന ഭാഗ്യയുംBhagya Chellappan സുഹൃത്ത് ഇന്ദുIndu Pk വും ഒത്തിരി ആഹ്ളാദത്തോടെ ഓരോ വാക്കും ശരിവെച്ചു. ഭാവിയിലേക്ക് കരുതിവെക്കപ്പെട്ട വിത്തുകളെന്ന ആശയങ്ങൾ ഭാഗ്യയെ ശരിക്കും അൽഭുതപ്പെടുത്തി. ആശംസകൾ അർപ്പിച്ച സീമാ സ്റ്റീഫനും മായാ രാമചന്ദ്രനും സ്വന്തം റോളുകൾ ഭംഗിയാക്കി.

രാവിലെ ഞാനും ഭാഗ്യയും വിനായകാ ഹാളിൽ എത്തുംമുമ്പേ അഷ്ടമൂർത്തി എന്ന കുട്ടേട്ടൻ എത്തിക്കഴിഞ്ഞിരുന്നു. തൊട്ടടുത്തുള്ള അമ്മീമ്മയുടെ വീടും ഗോവിന്നൻ മുറ്റത്തിനരുകിൽ നട്ട പതിനെട്ടാം പട്ട തെങ്ങും കുട്ടേട്ടൻ പോയി കണ്ടു. കൈപിടിച്ച് കുലുക്കി അദ്ദേഹം എന്നെ ഹാർദ്ദമായി സ്വീകരിച്ചു. ടീച്ചറമ്മയായ അംബിക ചന്തുവാരത്ത് അംബികചേച്ചിയും 2008 മുതൽ എൻറെ ബ്ളോഗ് സുഹൃത്തുക്കളായ Rejiram Thayyilവിനുവേട്ടനും ഭാര്യ നീലത്താമരയും എത്തിയിരുന്നു. ഞങ്ങൾ അന്നാദ്യമായാണ് പരസ്പരം കാണുന്നത്. പക്ഷേ, എത്രയോ കാലമായി കണ്ടു സംസാരിക്കാറുണ്ടായിരുന്നു എന്ന അനുഭവമായിരുന്നു ഞങ്ങൾക്ക്. ആദ്യം കാണുന്നവരെ നമുക്ക് തൊട്ടടുത്തവർ എന്ന് തോന്നുന്നത് വലിയ ഭാഗ്യമല്ലേ?

കുറച്ചു കഴിഞ്ഞപ്പോൾ ബ്ളോഗർ കൊല്ലേരി തറവാടിയും വന്നുചേർന്നു. കണ്ണൻറെ ബന്ധത്തിലെ സഹോദരിയായ കുമാരിചേച്ചിയും സന്നിഹിതയായിരുന്നു. തൃശൂര് നിന്നും Sajana Ps സജനയും വന്നിരുന്നു.

ഒൻപതര മണിയോടെ വിനായകാഹാൾ നിറച്ചും തൃക്കൂരുകാരായി. ഞാൻ എല്ലാവരേയും തന്നെ അറിയുമായിരുന്നു. പക്ഷേ, പലരുടെയും പേരുവിവരങ്ങൾ മറന്നു പോയിരുന്നു. എന്നേയും റാണിയേയും ട്യൂഷൻ പഠിപ്പിച്ച അച്യുതൻ കുട്ടി മാഷ് ആദ്യം തന്നെ എത്തി. പിന്നെ ശങ്കരനാരായണൻ മാഷ് വന്നു. പി ആർ നാഥൻറെ ഒരു കഥാസമാഹാരം എനിക്ക് എന്ന് പറഞ്ഞ് റാണിക്ക് ഒപ്പിട്ടു തന്നു മാഷ്. നിങ്ങൾ തമ്മിൽ എനിക്ക് ഇപ്പോഴും ഭേദമില്ലെന്ന് പറയുന്നതുപോലെ. മറ്റൊരു ട്യൂഷൻ മാഷായ ഗോപിനാഥനും വന്നിരുന്നു. വിലാസിനി ടീച്ചറെന്ന ട്യൂഷൻ അധ്യാപിക എന്നെ കെട്ടിപ്പിടിച്ചുമ്മവെച്ചു. ടീച്ചറുടെ മകളും കൊച്ചുമകളും ഉണ്ടായിരുന്നു ഒപ്പം. നടക്കാൻ വയ്യാതിരുന്നിട്ടും അവർ വന്നു. പരസ്പരം കണ്ടപ്പോൾ ടീച്ചർ മാത്രമല്ല ഞാനും കരഞ്ഞു.
കേരളവർമ്മ കോളേജിൽ എന്നെ പഠിപ്പിച്ചPrasannan Chettiamparambil Krishnan പ്രസന്നൻ മാഷും എത്തിയിരുന്നു.

കോനിക്കര വായനശാലയിലെ സുജിത്ത് വന്നു പരിചയപ്പെട്ടു. ശ്രീ വിനോദ് വിനോദ് കണ്ടെംകാവിൽ പരിചയപ്പെടുകയും അദ്ദേഹത്തിന്റെ അച്ഛന് എൻറെ അച്ഛനെ പരിചയമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. സുജിത്ത് എൻറേയും കണ്ണൻറേയും അടുത്ത സുഹൃത്തുക്കളായ ദിലീപിന്റേയും അനിതയുടേയും അടുത്ത ബന്ധുവാണ്. ഞങ്ങളുടെ ബാല്യകാല സുഹൃത്തുക്കളായ രമേശനും, ദാസനും( മമ്മൂട്ടി അഭിനയിച്ച മായാബസാർ എന്ന സിനിമയുടെ കഥ രാംദാസ് എഴുതിയതാണ്. ) സജിയും, സന്തോഷും, സുരു എന്നു വിളിക്കാറുള്ള സുരേഷും സഹപാഠിയായ രാധാകൃഷ്ണനും പുസ്തകപ്രകാശനത്തിന് വന്നിരുന്നു.

തമിഴ് ബ്രാഹ്മണർ ആരും തന്നെ പരിപാടിയിൽ പങ്കെടുത്തില്ല. എനിക്ക് അൽഭുതവും തോന്നിയില്ല. ഇന്ന് തൃക്കൂരുള്ള എല്ലാ തമിഴ് ബ്രാഹ്മണരും ഏതെങ്കിലും തരത്തിൽ അമ്മയുമായും അമ്മീമ്മയുമായും കുടുംബബന്ധങ്ങൾ ഉള്ളവരാണ്. അവർക്ക് അമ്മീമ്മയേയോ അമ്മയേയോ ഞങ്ങളേയോ മനസ്സിലാകുക പ്രയാസകരം തന്നെയാവാം. പതിനേഴു വർഷങ്ങൾക്കു മുമ്പ്‌ അമ്മീമ്മ മരിച്ചപ്പോൾ പോലും അവരിൽ ആരും തന്നെ കടന്നുവന്നില്ലായിരുന്നു. അമ്മീമ്മയുടെ ഒരേ ഒരു ബന്ധുപ്പെൺകുട്ടി മാത്രം അന്ന് എത്തിച്ചേർന്നു.

തീവ്രഹിന്ദുത്വ മനോഭാവമുള്ളവർക്കും ആ പ്രകാശനം ഇഷ്ടപ്പെട്ടില്ലെന്ന് തോന്നി. അവർ അസാന്നിധ്യത്താൽ ശ്രദ്ധേയരായി.

കണ്ണൻറെയും എൻറേയും സുഹൃത്തായDevapriyan Kanjankat ദേവപ്രിയനെന്ന ആർക്കിടെക്ടും ഭാര്യ വിദ്യയുംSreevidya Mullangath പുസ്തകപ്രകാശനത്തിന് വന്നിരുന്നു. അവർക്കൊപ്പം കേരളവർമ്മ കോളേജിൽ പഠിച്ച ശ്രീ പ്രകാശ് ബാബു വും ഉണ്ടായിരുന്നു. എൻറെ ആത്മകഥയിലൂടെ കടന്നുപോയിട്ടുള്ള ഒരു വായനക്കാരനായിരുന്നു പ്രകാശ് ബാബു. അദ്ദേഹത്തിന്റെ ആശംസാപ്രസംഗം നിലപാടുകളിൽ ഉറച്ചതായിരുന്നു. ആ നിലപാടുകൾ എന്നെ സന്തോഷിപ്പിക്കാതിരുന്നില്ല.

ഞാൻ മറുപടിയായി സംസാരിച്ചത് ഇത്തിരി ദീർഘിച്ചുപോയി. പലതും മറന്നുപോയും വാക്ക് കിട്ടാതേ പരുങ്ങിയും ഞാൻ എന്തൊക്കേയോ സംസാരിച്ചു. എങ്കിലും എല്ലാവരും ക്ഷമയോടെ എന്നെ കേട്ടുകൊണ്ടിരുന്നു. അത് തൃക്കൂരിലുള്ളവർ എനിക്കു തന്ന സ്നേഹമായി ഞാൻ മനസ്സിലാക്കുന്നു. തൃക്കൂര് നിന്ന് ഒരു സ്വന്തം അനിയനെ എനിക്ക് അന്ന് കിട്ടി... മറ്റാരുമല്ല ബിജുBiju Pavithra തന്നെ.

നന്ദിപ്രകടനം ശ്രീ പി എസ് സുരേഷ് ആണ് ചെയ്തത്. അത് തികച്ചും സമുചിതമായി.

വിഭവസമൃദ്ധമായ ഉച്ചഭക്ഷണം കൂടി തന്നാണ് തൃക്കൂർ വായനശാല എന്നെ യാത്രയാക്കിയത്. കുട്ടേട്ടനും ഭാഗ്യക്കും മാതുവിനും ഒപ്പമാണ് ഞാൻ ഭക്ഷണം കഴിച്ചത്. മാതുവിനൊപ്പമാവാൻ കഴിഞ്ഞതിൽ ഞാൻ ശരിക്കും സന്തോഷിച്ചു.

കുറെ ഫോട്ടോകൾ എടുക്കപ്പെട്ടു. ഒത്തിരിപ്പേർക്ക് ഞാൻ പുസ്തകം ഒപ്പിട്ടു നല്കി.

പുസ്തകപ്രകാശനത്തിൽ പങ്കെടുക്കുമ്പോഴെല്ലാം ഞാൻ അമ്മീമ്മയെ മാത്രമാണ് ഓർത്തുകൊണ്ടിരുന്നത്. ഈ പരിപാടിക്ക് വരാൻ കഴിഞ്ഞിരുന്നുവെങ്കിൽ എൻറെ പാവം അമ്മീമ്മ എത്ര മാത്രം ആഹ്ളാദിക്കുമായിരുന്നു!!! ചിലപ്പോൾ വന്നിരുന്നിരിക്കും. ഞാൻ കണ്ടില്ലായിരിക്കും...




Thursday, February 20, 2020

എച്മു ക്കുട്ടിയുടെ കഥകൾ


10/02/2020

ബുധനാഴ്ച 12.02.2020
വൈകീട്ട് ആറു മണിക്ക് തിരുവനന്തപുരം പബ്ലിക് ലൈബ്രറി ഹാളിൽ വെച്ച്
എൻറെ ചെറുകഥാസമാഹാരം 'എച്മു ക്കുട്ടിയുടെ കഥകൾ' പ്രകാശനം ചെയ്യപ്പെടുന്നു..

ചിന്ത പബ്ളിക്കേഷൻസ് ആണ് പുസ്തകം വിപണിയിലെത്തിക്കുന്നത്. എല്ലാ ദേശാഭിമാനി പുസ്തകശാലകളിലും 'എച്മുക്കുട്ടിയുടെ കഥകൾ' ലഭ്യമാകും. പുസ്തകത്തിൻറെ വില 260.00 രൂപയാണ്.

                                                                     

ഒരു നാശവും രണ്ട് അശ്രീകരങ്ങളും

   
ധനത്തിന്‍റെ തിളപ്പേറിയ പൌരുഷ അഹങ്കാരം കാണണമെങ്കില്‍ ഉത്തരേന്ത്യയില്‍ തന്നെ വരണമെന്ന് ഇന്നെനിക്ക് തോന്നി. ഞാനും സര്‍ക്കാര്‍ സ്ക്കൂളില്‍ പഠിയ്ക്കുന്ന, ഉറപ്പായും റിക്ഷാക്കാരന്‍റെയോ അല്ലെങ്കില്‍ അതിലും താഴ്ന്ന വരുമാനമുള്ള ആരുടേയോ രണ്ട് കുഞ്ഞിമക്കളും കൂടി റോഡ് ക്രോസ് ചെയ്യാന്‍ നില്‍ക്കുമ്പോള്‍ .... സിഗ്നല്‍ ലൈറ്റ് വിലക്കിയിട്ടും ഭയങ്കരമായ സ്പീഡില്‍ ഓടിച്ചു വന്ന നമ്മുടെ സ്വദേശി, മള്‍ട്ടി നാഷണലായ ടാറ്റയുടെ ജഗ്വാര്‍ ഒരു തരത്തില്‍ ബ്രേക്കിട്ട് ഞങ്ങള്‍ക്ക് തൊട്ടരികേ നിന്നു.

വണ്ടി ഇടിച്ചു കഴിഞ്ഞു എന്ന ധാരണയില്‍ കുട്ടികള്‍ നീലിച്ചു വെള്ളാമ്പിച്ചു...

കണ്ണന്‍റെയും ഗീതുവിൻറേയും മുഖങ്ങൾ എന്‍റെ മനസ്സിലുയര്‍ന്നു.... 'ഞാന്‍ പോവുന്നു'വെന്ന് കൂവി വിളിക്കണമെന്ന് തോന്നി..

ഭയന്ന് നീലിച്ച കുട്ടികളും ഞാനും കണ്ണും തുറിച്ച് നില്‍ക്കുമ്പോള്‍ ആ ധനികന്‍ അലറി...

'എവിടെ പോകുന്നു നാശമേ നിന്‍റെ രണ്ട് അശ്രീകരങ്ങളേയും കൂട്ടി... റോഡ് വണ്ടികള്‍ക്ക് ഓടാനാണെന്ന് അറിയില്ലേ...എന്തിനാ ഇങ്ങനെ ഇറങ്ങി നടന്ന് തന്തയില്ലാത്ത കൊച്ചുങ്ങളെ ജനിപ്പിക്കുന്നത്? '

ഞാനും കുട്ടികളൂം ഫുട്പാത്തിലേയ്ക്ക് കയറും മുന്‍പേ ആ രാക്ഷസീയ ധനികത മുന്നോട്ടു കുതിച്ചു...

എനിക്ക് ഒരു കല്ലെ‍ടുത്ത് എറിഞ്ഞ് ആ തല പൊട്ടിയ്ക്കാന്‍ ആഗ്രഹമുണ്ടായി...കുട്ടികള്‍ ഉറക്കെ ശപിച്ചു. ' ടയര്‍ പഞ്ചറാകട്ടേ ആ പിശാചിന്‍റെ...'

നിസ്സഹായര്‍ പ്രതിഷേധിക്കുന്നത് .....

അരുന്ധതി റോയ് കള്ളുകുടിക്കുന്നതിൽ

          
അരുന്ധതി റോയ് കള്ളുകുടിക്കുന്നതിൽ ആ വക്കീലിനെന്താവോ?

1990 കളാണ് കാലം.. അന്ന് ഹഡ്കോയുടെ ഓഫീസ് ലോധിറോഡിലെ ഒരു വലിയ കെട്ടിടമാണ്. ഇന്നത്തെപ്പോലെ ഇന്ത്യാ ഹാബിറ്റാറ്റ് സെൻററല്ല.

ലോധി ഗാർഡൻസ് അക്കാലത്ത് അനവധി പക്ഷികളുടെ ആവാസസ്ഥലമായിരുന്നു. മയിലുകൾ ലോധി റോഡ് ക്രോസ് ചെയ്തു പോകുന്നത് നോക്കി ഞാൻ ആ റോഡിൻറെ ഫുട്പാത്തിലിരിക്കുകയാണ്.

എൻറെ മോള് എനിക്കു നഷ്ടപ്പെട്ട കാലമാണ്. നല്ല വേഗതയിൽ ഓടി വരുന്ന പട്ടാളട്രക്കുകൾക്ക് എന്നെ അട വെച്ചാലോ എന്ന് എപ്പോഴും ആലോചിക്കുന്ന നേരം.

കണ്ണൻ ഹഡ്കോയുടെ ഓഫീസിൽ നിന്നും ഇറങ്ങി വന്നു. കണ്ണനറിയാം മിണ്ടിയാൽ ഞാൻ പൊട്ടിപ്പൊട്ടിക്കരയുമെന്ന്... അതുകൊണ്ട് തൊട്ടപ്പുറത്തുള്ള ഒരു കുഞ്ഞിച്ചായക്കടയിലെ ആടുന്ന ബെഞ്ച് ചൂണ്ടി നമുക്ക് ചായ കുടിക്കാമെന്ന് ആംഗ്യവും കാട്ടി എന്നേ നിർബന്ധിച്ച് അങ്ങോട്ടു നയിക്കുന്നതിനിടയിൽ പുറകീന്ന് നല്ല വടക്കൻ ചുവയിൽ ഒരു വിളി കേട്ടു..

പപ്പൻ..പപ്പൻ..

ഞങ്ങൾ ഞെട്ടിപ്പോയി... ഈ ദില്ലിയിൽ ആരാണ് ഇങ്ങനെ വിളിക്കാൻ...

നോക്കിയപ്പോൾ ഒറീസ്സക്കാരൻ ആർക്കിടെക്റ്റ് ഗോലക് ആണ്. ഗോലക് കോസ്ററ്ഫോർഡിൽ കണ്ണൻറെ ഒപ്പം ജോലി ചെയ്തിരുന്നു. എന്നെ അറിയുമായിരുന്നു ഗോലക്.

അദ്ദേഹം ഞങ്ങളെ അന്നൊരു തെരുവ് നാടകത്തിൻറെ റിഹേഴ്സലിനു കൊണ്ടു പോയി. കോട്ല മുബാരക് പൂരിലെ ഒരു ഫ്ളാറ്റിൽ... അവിടെ അരുന്ധതീ റോയ് ഉണ്ടായിരുന്നു. അവരെ അന്നാണ് ഞാൻ ആദ്യം കാണുന്നത്.

അന്നവർ ഗോവൻ വാസം മതിയാക്കിയിരുന്നു. ഒന്നും എഴുതീരുന്നില്ല. പ്രശസ്തയായിരുന്നില്ല. നന്നെ മെലിഞ്ഞ ഒരു സ്ത്രീ... ആർക്കിടെക്റ്റായിരുന്നെങ്കിലും പണവും ഉണ്ടായിരുന്നില്ല അവരുടെ പക്കൽ..

അവരുടെ അമ്മ മേരി റോയ് ലാറിബേക്കറിൻറെ ഉറ്റ സുഹൃത്തായിരുന്നുവല്ലോ. കോട്ടയത്ത് അവർ നടത്തുന്ന കോർപ്പസ് ക്രിസ്റ്റി സ്കൂൾ ബേക്കറിൻറെ നിർമ്മിതിയായിരുന്നു.

ലാറിബേക്കറും കോസ്റ്റ്ഫോർഡും ആയിരുന്നു ഞങ്ങൾക്കിടയിൽ സംഭാഷണത്തിനു കാരണമായത്. ഞാൻ സംസാരിച്ചില്ല.. വെറുതെ ഒന്നു പുഞ്ചിരിച്ചു...

പിന്നീട്.. അവർ എഴുതി.. ഇന്ത്യയിലേക്ക് ബുക്കർ സമ്മാനം കൊണ്ടു വന്നു.. പിന്നേയും എഴുതി.. അവരിൽ ഉറങ്ങിക്കിടന്ന ആക്ടിവിസം ഉജ്ജ്വലമായി.. അതിശയകരമായ ഉൾക്കാഴ്ചയോടെ അവർ കാര്യങ്ങൾ പറഞ്ഞു തുടങ്ങി...

അവർക്ക് മൂന്നു കോടി കിട്ടിയെന്ന് അസൂയപ്പെടുന്നവർ ഒരുപാടുണ്ട്.. അവർക്ക് അനർഹമായ പ്രശസ്തി കിട്ടിയെന്ന് രോഷം കൊള്ളുന്നവർ ഒത്തിരിയുണ്ട്. അവരുടെ രാഷ്ട്രീയ നിലപാടുകളിൽ പുച്ഛമുള്ളവർ അനേകമുണ്ട്. ഇതിനെല്ലാം പുറമേ അവരെ വെറും പെണ്ണ് എന്ന് ചൂണ്ടിക്കാട്ടി അപമാനിക്കുന്നവരും ഏറെയുണ്ട്.

വക്കീൽ ഇതെല്ലാം ചേർന്ന ഒരു സാംപിൾ മാത്രം...

കാപ്പിപ്പൊടി അച്ചൻ


31/01/2020

ഞാൻ കാപ്പിപ്പൊടി അച്ചനെന്നേ പറയൂ. ഫോട്ടോയോ വീഡിയോ യോ ഇടില്ല. വനിതാ മാസികകളിലും പിന്നെ പല അച്ചടി മാധ്യമങ്ങളിലും അച്ചൻ നന്മശാസ്ത്രം വിളമ്പുന്നത് രുചിച്ചിട്ടുണ്ട്.

സ്ത്രീ വിരുദ്ധതയാണ് അച്ചൻറെ പ്രഭാഷണങ്ങളുടെ അടിക്കല്ല്. അതുകേട്ട് സ്ത്രീകൾ കുലുങ്ങിച്ചിരിക്കും. ലെഗ്ഗിൻസ് ഇട്ട പെണ്ണിനെ അച്ചൻ കളിയാക്കുമ്പോൾ സാരി ഉടുത്ത പെണ്ണുങ്ങൾ ചിരിക്കും. അതാണല്ലോ പെണ്ണുങ്ങളുടെ ചിരിയുടെ ഒരു രീതി.

അച്ചൻറെ മുസ്‌ലിം വിരുദ്ധത കേട്ട് എനിക്ക് അൽഭുതമേയില്ല. സ്ത്രീ വിരുദ്ധത നേരിയ തോതിലെങ്കിലും പുലർത്തുന്നവർ ദരിദ്ര വിരുദ്ധരായിരിക്കും, ദളിത് വിരുദ്ധരായിരിക്കും, ദുർബല വിരുദ്ധരായിരിക്കും, അപരജാതിമതവിരുദ്ധരായിരിക്കും, സമത്വവിരുദ്ധരായിരിക്കും. സർവോപരി മനുഷ്യവിരുദ്ധരായിരിക്കും. ഇതിൽ ആൺപെൺഭിന്നലിംഗ ഭേദമില്ല.

കമ്യൂണിസ്റ്റിനെ ഉരച്ചു നോക്കുക. ഒരു പണ്ഡിതമൂഢൻ പ്രത്യക്ഷപ്പെടുന്നത് കാണാം. അനാഥയായ സ്ത്രീയോടുള്ള അവൻറെ നിലപാടെന്ന മർമ്മസ്ഥാനത്തായിരിക്കണം ഉരച്ചു നോക്കേണ്ടത് എന്നു പറഞ്ഞത് ലെനിനാണ്.

സ്ത്രീവിരുദ്ധർ ആത്യന്തികമായി പ്രപഞ്ചവിരുദ്ധരായിരിക്കും എന്ന് ഞാൻ ലെനിൻറെ മേല്പറഞ്ഞ വാചകങ്ങളെ ഓർമ്മിച്ചുകൊണ്ടു തന്നെ എഴുതട്ടെ.

Wednesday, February 19, 2020

റിപ്പബ്ലിക് ദിനം... ചില ഓർമ്മകൾ



2020 ലെ ഈ ദിവസത്തിന് മറ്റൊരിക്കലുമില്ലാതിരുന്ന പ്രത്യേകതയുണ്ട്. ഇന്ത്യ നമ്മൾ എല്ലാവരുടേയും റിപ്പബ്ലിക് ആണ്. സവർണ ഹൈന്ദവതയുടേയോ അത് തീരുമാനിക്കുന്നവരുടേയോ അല്ല എന്ന് നമ്മൾ ഓരോരുത്തരും ഉറക്കെ പ്രഖ്യാപിക്കേണ്ട ദിവസമാണിന്ന്..

ചെറുപ്പകാലത്ത് റേഡിയോയിൽ റിപ്പബ്ലിക് ദിനത്തിൻറെ ശബ്ദരേഖ കേൾക്കാറുണ്ട്. അമ്മീമ്മയുടെ ശിഷ്യരിൽ ചിലർ പട്ടാളക്കാരും സൈന്യത്തിലെ സിവിലിയൻ ഓഫീസർമാരും ആയി തൃക്കൂരിലുണ്ടായിരുന്നു . അവർ ദില്ലിയിൽ ജോലി ചെയ്തിട്ട് അവധിക്ക് വരുമ്പോൾ റിപ്പബ്ലിക് ദിനപരേഡിൻറെ വർണ ശബളിമയെക്കുറിച്ച് വിവരിക്കും... അതു കേട്ട് ഞങ്ങൾ, ഞാനും റാണിയും അന്തം വിട്ടിരുന്നിട്ടുണ്ട്. മാതൃഭൂമി പത്രത്തിലെ വിവരണങ്ങൾ വള്ളിപുള്ളി വിടാതെ വായിച്ച് ആ പരേഡ് സങ്കല്പിച്ചു നോക്കും.

ടിവി വന്നപ്പോഴാണ് പരേഡ് ലൈവായി കണ്ടു തുടങ്ങിയത്.

ദില്ലിയിലെ ജീവിതകാലത്ത് ആദ്യമാദ്യം യാതൊന്നും തന്നെ എനിക്ക് ആകർഷണീയമായി തോന്നിയിരുന്നില്ല. മോളെ നഷ്ടപ്പെട്ട തീവ്രവേദനയിൽ ഞാൻ രാജ്യത്തിൻറേയോ മതങ്ങളുടേയോ രാഷ്ട്രീയത്തിൻറേയോ വ്യക്തികളുടേയോ ഒരു കെട്ടുകാഴ്ചയേയും തീരേ ശ്രദ്ധിച്ചിരുന്നില്ല.

ഗീതു മോൾ വന്നപ്പോഴാണ് അക്കൊല്ലം ജനുവരി 26 ൻറെ പരേഡിന് പോകണമെന്ന് അവൾ പ്രഖ്യാപിച്ചത്. അതും ഇങ്ങനെ... 'ദെൽഹീല് റിബ്ളബിക് പലേഡ് കാണാമ്പറ്റുംന്നാ വിചാലിച്ചേ... പോയാലല്ലേ കാണാമ്പററൂ.. വെലുതേ പരഞ്ഞാ മതിയോ?'

കുഞ്ഞിക്കണ്ണുകളിൽ ഒരു തരം ദേഷ്യവും വാശിയും പിണക്കവുമാണ്..

അവൾ ഞങ്ങളോട് സ്നേഹത്തിലാവണമെന്നത് ഞങ്ങളുടെ അത്യാവശ്യമാണല്ലോ. അവൾ എന്ന കുഞ്ഞുദേവി ഞങ്ങളിൽ പ്രസാദിക്കണമല്ലോ.

ഞാൻ ഇന്ത്യാഗേറ്റിൻറവിടെ ഉണ്ടായിരുന്ന ടിക്കറ്റ് ഖറിൽ പോയി ഞങ്ങളുടെ മേസന്മാർക്കും മെക്കാട് പണിക്കാർക്കും ഉൾപ്പെടെ ടിക്കറ്റു വാങ്ങിച്ചു. അതിരാവിലെ മൂടൽമഞ്ഞു നിറഞ്ഞ വഴിയിലൂടെ കമ്പിളി വസ്ത്രങ്ങളിൽ പൊതിഞ്ഞ് ഞങ്ങൾ ഒരു ജാഥയായി ആ ജനുവരി 26 ന് യാത്ര ആരംഭിച്ചു.

ചലോ ചലോ രാജ്പഥ് ചലോ..

മോൾ ആവേശത്തിലായിരുന്നു, അവൾ പറയുന്നത് കേൾക്കുന്ന അമ്മയും അച്ഛനും... ഒപ്പമുള്ള ജോലിക്കാർക്കാണെങ്കിൽ അവളാണല്ലോ ബിഗ് ബോസ്.

ബസ്സ് യാത്ര അധികനേരം ഇല്ലായിരുന്നു. നടന്നെത്തുക തന്നെ വേണം. മോൾ എല്ലാവരുടേയും ചുമലുകളിൽ മാറി മാറി ഇരുന്ന് ഉല്ലാസത്തോടെ യാത്ര ചെയ്തു. രാവിലെ ഏഴുമണിയോടെ ഞങ്ങൾ ഒരു സംഘമായി രാജ്പഥിലെ ഇരുപ്പിടങ്ങളിൽ അമർന്നു കഴിഞ്ഞിരുന്നു.

നല്ല തണുപ്പ് അനുഭവപ്പെട്ടു.. ദൂരേയ്ക്ക് കാഴ്ചയും കുറവായിരുന്നു. എന്നാലും എല്ലാവരും സന്തോഷത്തോടെ പരേഡും കാത്തിരുന്നു.

ഞങ്ങളുടെ സംഘത്തിൽ ഇന്ത്യയുടെ ഏകദേശം മുഴുവൻ സംസ്ഥാന ങ്ങളുമുണ്ടായിരുന്നു. അവരിലാരും അതുവരെ പരേഡ് കണ്ടിരുന്നില്ല. അവർ എല്ലാവരും തന്നെ പട്ടിണിയും പരിവട്ടവും പ്രാരാബ്ധവുമായി ജീവിതത്തോട് മല്ലിടുന്ന കെട്ടിടനിർമ്മാണത്തൊഴിലാളികൾ മാത്രമായിരുന്നല്ലോ.

ഒമ്പതു മണിക്കാണ് പരേഡ് തുടങ്ങിയത്. നരസിംഹ റാവു പ്രധാനമന്ത്രിയും ശങ്കർ ദയാൽ ശർമ്മ പ്രസിഡന്റുമായിരുന്നു. മുഖ്യ അതിഥിയായി വന്നത് ബ്രിട്ടീഷ് പ്രധാനമന്ത്രി ജോൺ മേജർ.

മോൾ വളരെ ആഹ്ളാദത്തോടെ പരേഡ് വീക്ഷിച്ചു. ഞങ്ങളുടെ സഹപ്രവർത്തകരും രാജ്യത്തിൻറെ അവതരിപ്പിക്കപ്പെടുന്ന വർണവൈവിധ്യവും സാംസ്കാരിക മഹിമയും സൈനികകേമത്തവും കണ്ട് സന്തോഷചിത്തരായി.. 'ഹം ബഹുത്ത് അച്ഛേ ഹേ, ഹം ബടേ താക്കത്ത് വാലേ ഹേ' എന്നൊക്കെ അവരുടെയെല്ലാം ഹൃദയം രാജ്യസ്നേഹത്താൽ വിജൃഭിംതമായി.

ഒരു പതിനൊന്നു മണിയോടെ ഞങ്ങൾ മടക്കയാത്ര ആരംഭിച്ചു. മോൾ എല്ലാവരുടേയും ചുമലുകളിൽ മാറി മാറി ഇരുന്ന് ഉറക്കം തൂങ്ങുകയായിരുന്നു. അതിനിടയിൽ ബംഗാളികളായ കുറച്ച് ജോലിക്കാർ ഒരു കാലിഡബ്ബ തട്ടിക്കളിച്ച് യാത്രാവഴികളിൽ ഒരു ഫുട്‌ബോൾ മൽസരത്തിൻറെ ആവേശം പകർന്നു. ബംഗാളികളുടെ രക്തത്തിൽ ഫുട്‌ബോൾ ഒരു ആവേശമാണെന്ന് അന്ന് തോന്നിപ്പോയി.

പിന്നീട് എല്ലാ വർഷവും അതൊരു പതിവായി.

കുറച്ചു വർഷങ്ങൾക്കു ശേഷം ഫ്ളോട്ടുകൾ ചെയ്യുവാൻ തുടങ്ങിയപ്പോൾ പരേഡിന് വളരേ മുമ്പേ ടാഗോർ ഗാർഡൻസ് എനിക്കും ഗീതുവിനും ചിരപരിചിതമായിത്തീർന്നു. അവിടെ നിറുത്തിയിട്ടിരിക്കുന്ന ഝാംകികളിൽ അനേകമനേകം ഫ്ളോട്ടുകളുടെ പണി നടന്നിരുന്നു. ഫ്ളോട്ടുപണിയുടെ അവസാനസമയമാവുമ്പോഴേക്കും അവിടം സുരക്ഷാ സൈനികരെക്കൊണ്ട് നിറയും.

പരേഡിനു മുൻപ് ഒരു ഫുൾ ഡ്രസ്സ് റിഹേഴ്സൽ ഉണ്ട്. സുരക്ഷാ പരിശോധന കർശനമാവും എന്നാണ് വെപ്പ്. ഇന്ത്യാമഹാരാജ്യത്തിൻറെ സകലമാന സുപ്രധാന വ്യക്തികളും സന്നിഹിതരാവുന്ന പരേഡ് ആണല്ലോ.

നമ്മുടെ സുരക്ഷാ പദ്ധതികളുടെ പാളിച്ചകൾ ശ്രദ്ധയിൽ പെട്ടിട്ടുള്ളതും അങ്ങനെയാണ്. അലക്ഷ്യമായ പരിശോധനകളും പരിശീലനം സിദ്ധിച്ചിട്ടില്ലാത്ത സുരക്ഷാ ഉദ്യോഗസ്ഥരും കൂടി കാണിച്ചു കൂട്ടുന്ന പരിശോധനാപ്രഹസനങ്ങൾ ശരിക്കും അമ്പരപ്പിച്ചിട്ടുണ്ട്.

പോക്കറ്റിൽ സ്വിസ് നൈഫും കൊച്ചു കൊലേരിയും ആർക്കിടെക്റ്റ് നൈഫുമായി പ്രസിഡന്റ് പങ്കെടുക്കുന്ന പരിപാടിയിൽ പങ്കെടുത്തു മടങ്ങാനാവുമെന്നു ഞങ്ങൾ അറിഞ്ഞു.

രാജ്യത്തെ തകർക്കുന്നത് ചാവേറുകൾക്ക് ജീവിതലക്ഷ്യമാവുമ്പോൾ പോലീസിനും സുരക്ഷാ ഉദ്യോഗസ്ഥർക്കും സുരക്ഷ യൊരുക്കലെന്നത് ഉദ്യോഗം മാത്രമാണെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞത് ഇത്തരം പരിപാടികളിൽ പങ്കെടുത്തതുകൊണ്ടാണ്. അത് സങ്കടകരമായ ഒരു സത്യമാണ്. വല്ലപാടും മതി എന്ന രീതി അവസാനിച്ചാലേ നമ്മുടെ കാര്യങ്ങൾ ഭംഗിയാവൂ എന്നർഥം.

എല്ലാവർക്കും റിപ്പബ്ലിക് ദിനാശംസകൾ..ഇനിയും അനവധിയനവധി റിപ്പബ്ളിക് ദിനങ്ങൾ ആശംസിക്കാൻ നമുക്കോരോരുത്തർക്കും അവസരമുണ്ടാവട്ടെ....

ഐസ് ലാൻഡ് പാർലിമെന്റ് , കർണാടകയിലെ ബീദറിലാണ്, പീഡനങ്ങൾക്കും ദ്രോഹങ്ങൾക്കും

                     

ഐസ് ലാൻഡ് പാർലിമെന്റ് എല്ലാ മതങ്ങളും മാനസിക തകരാറുകളാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നുവെന്ന്.... ഇന്നലെ. 60 പേർ അനുകൂലമായ വോട്ടും 3 പേർ പ്രതികൂലമായ വോട്ടും ചെയ്തു.

ശരിക്കും നടന്നതാണെങ്കിൽ എനിക്കത്.ബോധിച്ചു. എനിക്ക് തന്നത്താൻ അങ്ങനെ തോന്നീട്ടുണ്ട്. ഞാനൊരാൾക്ക് തോന്നുന്ന പോലെ അല്ലല്ലോ, ഒരു രാജ്യത്തിൻറെ പാർലിമെന്റിനു തോന്നുന്നത്.

ഐസ് ലാൻഡ് ഇതിനു മുമ്പേയും കുറെ കാര്യങ്ങളൊക്കെ ചെയ്തിട്ടുണ്ട്.

ബൈബിളിൽ മാനസികപ്രശ്നങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ രേഖപ്പെടുത്തി. അമേരിക്കയിലെ മതപ്രചാരകരോട് ഐസ് ലാൻഡിലേക്ക് ചെല്ലേണ്ടെന്നു പറഞ്ഞു.

അസാധാരണമായ വിധത്തിൽ മതങ്ങൾ ഹുങ്ക് കാണിക്കുന്ന ഈ കാലത്ത് ഐസ് ലാൻഡ് പാർലിമെൻറിൻറെ പ്രഖ്യാപനം തികച്ചും അവസോരോചിതം തന്നെ..

ഇനി ഇതൊരു ഒരു തമാശയാണെങ്കിൽ പോലും.

                                   

കർണാടകയിലെ ബീദറിലാണ്.
പരിചയമുള്ള ഇടമാണത്.

എട്ടും പത്തും വയസ്സുള്ള കുട്ടികളെ പോലീസ് ചോദ്യം ചെയ്യുന്നു. പതിനൊന്നു മണിക്കൂർ നേരം..

അവരുടെ വിധവകളായ അമ്മമാരെ അറസ്റ്റ് ചെയ്തിരിക്കുന്നു. സ്കൂളിലെ പ്രധാനാധ്യാപികയെ അറസ്റ്റ് ചെയ്തിരിക്കുന്നു.

പൗരത്വബില്ലിനെ വിമർശിച്ച് നാടകം അഭിനയിച്ച കുട്ടികളാണ്. ആ നിയമത്തെ അധിക്ഷേപിച്ചതാണ് കുറ്റം.

Sedition എന്ന വകുപ്പാണത്രെ ..എന്ന കുറ്റമാണത്രെ..

ജനാധിപത്യ ഇന്ത്യ.. ഉറക്കെ ഉറക്കെ കരയുന്നു.

കുഞ്ഞുങ്ങളെ പോലീസ് ചോദ്യം ചെയ്യുന്ന ഇന്ത്യയെ കണ്ട്..., അമ്മയെ പോലീസ് പിടിച്ചു കൊണ്ടു പോയതുകൊണ്ട് അയല്പക്കത്തെ വീട്ടിൽ പാർക്കുന്ന ഒമ്പതുവയസ്സുകാരിയുള്ള ഇന്ത്യയെ കണ്ട്...



27/02/20
പീഡനങ്ങൾക്കും ദ്രോഹങ്ങൾക്കും, പീഡകർക്കും ദ്രോഹികൾക്കും ഒരു വിരൽത്തുമ്പാൽ പോലും പിന്തുണ നല്കുന്നവർ എല്ലാവരും സൗകര്യം ഒത്തു വന്നാൽ പീഡകരും ദ്രോഹികളുമായിത്തീരും.പീഡനങ്ങളും ദ്രോഹങ്ങളും ചെയ്യും...

ചരിത്രം പഠിപ്പിക്കുന്നത് അതാണ്... എല്ലാ പെൺ, ദളിത്, ദരിദ്ര, ന്യൂനപക്ഷ അതിജീവനങ്ങളും പഠിപ്പിക്കുന്നത് അതാണ്...


അനന്തപുരി FMൽ

10/01/2020

അനന്തപുരി FMൽ വന്ന എൻറെ സംഭാഷണം.

അവതാരക പ്രീതി ജോസഫ്.
                                                                      

Tuesday, February 18, 2020

കർത്താർ സിംഗ് ദുഗ്ഗൽ

                  
കർത്താർ സിംഗ് ദുഗ്ഗൽ പ്രശസ്തനായ ഉറുദു, പഞ്ചാബി, ഹിന്ദി, ഇംഗ്ലീഷ് എഴുത്തുകാരനായിരുന്നു. അദ്ദേഹത്തിന്റെ ഏറെ പ്രശസ്തമായ ഒരു നോവലാണ് നഖവും മാംസവും.

ഇന്ത്യാ - പാക്കിസ്ഥാൻ വിഭജനത്തിനു മുമ്പേ, കൃത്യമായി പറഞ്ഞാൽ നാലഞ്ച് വർഷങ്ങൾക്കു മുമ്പേ തന്നെ അതിർത്തിഗ്രാമമായ പോട്ടോഹാറിൽ പ്രചരണങ്ങൾ വഴി സംഭവിപ്പിച്ച വർഗീയ ധ്രുവീകരണത്തെ പറ്റി അദ്ദേഹം നഖവും മാംസവും എന്ന നോവലിൽ വിശദീകരിച്ചിട്ടുണ്ട്.

കാക്കാ എന്ന് അബ്ദുൽ വല്യച്ഛനെ വിളിച്ചിരുന്നവർ വോ ദുശ്മൻ ( ആ ശത്രു ) എന്ന് പരാമർശിച്ചു തുടങ്ങി. ഇരുമ്പ് പണികൾ ചെയ്തിരുന്നയാൾ കത്തികളും വടിവാളുകളും പോട്ടോഹാറിനു പുറത്ത് നിന്നും കിട്ടിയ ഓർഡറനുസരിച്ച് രാവും പകലും പണിതു. കലപ്പയും കൈക്കോട്ടും പണിയാൻ ഇരുമ്പ് പണിക്കാരന് ഇഷ്ടമില്ലാതായി.

ഹിന്ദുവിൻറെ നമസ്തേക്ക് സലാം മടക്കുന്ന മുസൽമാൻ കേൾക്കാത്തപോലെ നടന്നകന്നു. കാക്കിയുടെ, നറുമണമുയരുന്ന ആട്ടിറച്ചിക്കറി വിരലുകൾ നുണഞ്ഞ്, ഫുൽക്കയ്ക്കൊപ്പം വിഴുങ്ങി ത്തിന്നിരുന്ന പഞ്ചാബിലോണ്ടാ അറപ്പോടെ അകന്നുമാറി..

മുസൽമാൻറെ കട, മുസൽമാൻറെ വീട്, മുസൽമാൻറെ പെണ്ണ് ഒക്കെ വ്യക്തമായി തിരിച്ചറിഞ്ഞ് അടയാളപ്പെട്ടു.

പാശ്ചാത്യ ആയുധലോബി ഇന്ത്യയെ രണ്ടായി മുറിപ്പിക്കുമെന്നും ഹിന്ദു മുസ്‌ലിം ലഹള പൊട്ടിപ്പുറപ്പെടുമെന്നും അങ്ങനൊന്നുണ്ടായാൽ ബ്രിട്ടീഷ് പട്ടാളം അനങ്ങില്ലെന്നും പറഞ്ഞവരെ ഹിന്ദുക്കളും മുസ്ലീങ്ങളും വെറുപ്പോടെ നോക്കി, പരിഹസിച്ചു...

പെണ്ണുങ്ങൾ ചേരി തിരിഞ്ഞു. ഞങ്ങളാണ് ശരിയെന്ന് പരസ്പരം അലറിക്കൂവി..

പല കാക്കികളും ചാച്ചികളും ബഹുക്കളും ബേട്ടികളും ബഹനുകളും ഭയംകൊണ്ട് മാസമെത്തുംമുമ്പേ പ്രസവിച്ചു.. അതേ, പോട്ടോഹാറിലെ അടുത്ത തലമുറയായി എലിക്കുഞ്ഞുങ്ങളെപ്പോലെയുള്ള ശിശുക്കൾ പിറന്നു വീണു..

ഇത് വിഭജനത്തിനു മുമ്പേയുള്ള കാലം....

സ്നേഹം കർത്താർ സിങ് ദുഗ്ഗൽ..അങ്ങ് എഴുതിയതെല്ലാം ഇക്കാലത്തും കാണേണ്ടി വരുമോ എന്ന ഭീതിയിൽ...

രണ്ടു മൂന്നു ദൗർബല്യങ്ങൾ....

                 
അമ്മീമ്മയെ തൃക്കൂര് ഗ്രാമത്തിൽ നിന്ന് ആട്ടിയോടിക്കണമെന്നും, അവർ ജോലിയും വീടും നഷ്ടപ്പെട്ട് തികച്ചും അനാഥയായി ഭിക്ഷയെടുത്ത് ജീവിക്കുന്നത് കാണണമെന്നുമായിരുന്നു തൃക്കൂരിലെ അനേകം തമിഴ് ബ്രാഹ്മണരും വലിയൊരു പങ്ക് ധനിക സവർണരും ആഗ്രഹിച്ചിരുന്നത്. എൻറെ ഒരുചുമ്മാ തോന്നലൊന്നുമല്ല ഇത്. വളരെ വ്യക്തമായി പലരും മുഖത്തു കാർക്കിച്ചു തുപ്പിയിട്ടുള്ള നീറുന്ന ഓർമ്മയിൽ നിന്നു തന്നെയാണ്, ഇക്കാര്യം ഞാൻ ഇത്ര ഉറപ്പോടെ എഴുതുന്നത്.

സവർണതയെയും അവർണതയേയും അതതിൻറെ തിന്മകളെ അതതിൽ നിന്നുകൊണ്ടുതന്നെ എതിർത്തു ജീവിക്കുന്നത് അവരവരെ എന്തു തരം അപമാനത്തിനും ഇരയാക്കാനുള്ള ബലികൊടുക്കലാണ്. 'ആ, പെണ്ണൊരുത്തി ഇമ്മാതിരി കാര്യങ്ങള് ചെയ്താൽ സമുദായത്തിന് സഹിക്കില്ല, സമുദായം പകരം വീട്ടും. എന്നിട്ടും ഇത്രയല്ലേ ഉണ്ടായുള്ളൂ എന്ന് വിചാരിക്കാം.' എന്ന് സവർണർ ഉച്ചത്തിൽ സമുദായത്തേയും സവർണതയേയും പുകഴ്ത്തും. അവർണർ ഭയപ്പാടോടെ അല്പം അകന്നു നില്ക്കും. കാരണം പലപ്പോഴും അമ്മീമ്മയുടെ സഹോദരങ്ങളുമായി അവർക്ക് ചില ജോലിബന്ധങ്ങൾ ഉണ്ടാവും. പിന്നെ അവർണർ അത്ര ഉച്ചത്തിൽ പുകഴ്ത്തില്ലെന്നേയുള്ളൂ. അവർക്കും സ്വജാതികളിൽ തന്നെയുള്ള ഉച്ചനീചത്വങ്ങളും ആചാരക്രമങ്ങളും തെറ്റിക്കുന്നവരെപ്പറ്റി അത്ര നല്ല അഭിപ്രായമൊന്നുമല്ല ഉള്ളിലുള്ളത്.

അമ്മീമ്മയ്ക്ക് ദൗർബല്യങ്ങൾ ഉണ്ടായിരുന്നില്ലേ.. ഉണ്ടായിരുന്നു. എനിക്കറിയാമായിരുന്നു അവയെല്ലാം. അവരുടെ ദൗർബല്യങ്ങളെക്കുറിച്ച് ഞാൻ ഒന്നുമെഴുതിയില്ല, ഇതുവരെ. അവയും എഴുതപ്പെടേണ്ടതാണ്. അതുകൂടി ചേരുമ്പോഴേ ആ വ്യക്തിത്വം പൂർണമാവുകയുള്ളൂ.

സ്വർണവും വജ്രവും അമ്മീമ്മയെ മോഹിപ്പിച്ചിരുന്നു. അവ സ്ത്രീകൾക്ക് ഒരു സ്വത്താണെന്ന് അമ്മീമ്മ കരുതിയിരുന്നു. 'കുന്തുമണിയാട്ടമാവത് മാസം സ്വർണം ശേത്തു വെച്ചുക്കണം' എന്നായിരുന്നു പറഞ്ഞു തന്നിരുന്നത്. എല്ലാ മാസവും ഒരു കുന്നിക്കുരുവോളമെങ്കിലും സ്വർണം ശേഖരിച്ചു വെക്കണമെന്നായിരുന്നു അമ്മീമ്മ വരുമാനമുള്ള സ്ത്രീകൾക്ക് രഹസ്യമായി നല്കിയിരുന്ന ഉപദേശം. ഖനികളിലെ ചൂഷണത്തെയും അവ ഉണ്ടാക്കുന്ന പാരിസ്ഥിതികദുരന്തങ്ങളേയും പറ്റി അമ്മീമ്മക്ക് അറിവു കുറവായിരുന്നു വെന്നാണ് എൻറെ വിശ്വാസം.

1975 ൽ ധൻബാദിനടുത്തുള്ള ചാസ്നാല കൽക്കരി ഖനിയിൽ വെള്ളപ്പൊക്കത്തിൽ പെട്ട് നാനൂറ് ഖനിത്തൊഴിലാളികൾ മരണപ്പെടുകയുണ്ടായി. അതിനു ശേഷമാണ് അമ്മീമ്മയും അമ്മയും സ്വർണവും വജ്രവും ഉപയോഗിക്കുന്നത് ഭീകരതെറ്റാണെന്ന് അച്ഛൻ പറഞ്ഞു തുടങ്ങിയത്. ആ ഖനി ദുരന്തം ഞാൻ ഇന്നും മറക്കാതിരിക്കുന്നതും അതുകൊണ്ടാണ്. അമ്മീമ്മ വളരെ ചുരുക്കിച്ചെലവഴിച്ചാണെങ്കിലും പൊട്ടുകമ്മലും നേർത്ത മാലയുമൊക്കെ ഞങ്ങൾക്കായി തീർപ്പിക്കുമായിരുന്നു. അമ്മീമ്മയുടെ സ്നേഹിതനായിരുന്ന രാമൻതട്ടാനാണ് ഇത്തരം സ്വർണാഭരണങ്ങൾ പണിഞ്ഞു തരിക. ഇത് പരമരഹസ്യമായി സൂക്ഷിക്കുവാൻ ഞങ്ങൾ നിർബന്ധിതരായി. അവരാഗ്രഹിച്ചത്രയും സ്വർണപ്പണ്ടങ്ങൾ ഞങ്ങൾക്ക് ഉണ്ടാക്കിത്തരാൻ അമ്മീമ്മക്ക് ഒരിക്കലും കഴിഞ്ഞില്ല. എന്നാലും പറ്റാവുന്നതെല്ലാം അമ്മീമ്മ ചെയ്തു.

മറ്റൊരു ദൗർബല്യം കോൺഗ്രസ്‌ പാർട്ടിയായിരുന്നു. ആ പാർട്ടിയുടെ അപചയം അവരെ എപ്പോഴും വേദനിപ്പിച്ചിട്ടുണ്ട്. കോൺഗ്രസ്‌ പാർട്ടി യാണ് , ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം നയിച്ചതെന്ന് അമ്മീമ്മ വിശ്വസിച്ചു. കോൺഗ്രസ് പാർട്ടി ഏതെങ്കിലും ഒരു പ്രത്യേക ജാതിയുടേ മുഖമുദ്രയല്ല എന്ന് അമ്മീമ്മ കരുതീരുന്നു. ആ പാർട്ടിയിലെ പടലപ്പിണക്കങ്ങൾ, പിളർപ്പുകൾ, അഴിമതി എല്ലാം അവരെ വേദനിപ്പിച്ചു.

അടിയന്തരാവസ്ഥ കഴിഞ്ഞു പുറത്തിറങ്ങിയ കോൺഗ്രസ് വിരുദ്ധ പുസ്തകങ്ങൾ ഞാൻ വായിക്കുകയും അമ്മീമ്മയുമായി രാഷ്ട്രീയം പറഞ്ഞ് വഴക്കിടുകയും ചെയ്യുമായിരുന്നു. എൻറെ പല ചോദ്യങ്ങളും കോൺഗ്രസ് അനുഭാവി എന്ന നിലയിൽ അമ്മിമ്മയെ വേദനിപ്പിച്ചിട്ടുണ്ട്. നിസ്സഹായതയിലാഴ്ത്തീട്ടുണ്ട്. ഉത്തരം മുട്ടുമ്പോൾ സ്വാതന്ത്ര്യ സമരം നയിച്ച കോൺഗ്രസ് നേതാക്കളേ പറ്റിയും അവരുടെ ജീവിതത്തെ ബ്രിട്ടീഷുകാർ തുലച്ചു കളഞ്ഞതിനേ പറ്റിയും പറഞ്ഞ് അമ്മീമ്മ മെല്ലെ വിഷയം മാറ്റും.

വിവാഹത്തിൻറെ പുതുമോടി മാറാത്തവരെ ശ്രദ്ധിക്കുന്നത് അമ്മീമ്മയുടെ ഒരു രഹസ്യ വിനോദവും ആനന്ദവുമായിരുന്നു. ബസ്സ് യാത്രകളിലാവും ഇങ്ങനെ ആരെങ്കിലും ആ കണ്ണുകളിൽ പെടുക. ആ ഇണക്കുരുവികൾ ചിരിക്കുന്നതും വർത്തമാനം പറയുന്നതും എത്ര നേരം വേണമെങ്കിലും അമ്മീമ്മ മടുക്കാതെ നോക്കിയിരിക്കും. വീട്ടിൽ വന്നിട്ടു പറയും. 'അന്തപൊണ്ണ് എന്ന ചിരി ചിരിക്കറ്ത്.. അഴഹാ ഇരുക്ക്. എന്നക്കും അപ്പടി ചിരിച്ച്ണ്ട് ഇരുക്കട്ടും.'

അതു കേട്ടാലുടൻ ഞങ്ങൾ അമ്മീമ്മയെ പരിഹസിച്ചു ചിരിക്കുമായിരുന്നു. അതേ.. അതേ, ആ പെൺകുട്ടിക്ക് എന്താണാവോ ഇത്ര ഭംഗി.. ചിരിക്കുമ്പോൾ.. ഞങ്ങളൊന്നും കണ്ടില്ലല്ലോ.. അമ്മീമ്മ മാത്രം എങ്ങനെയാണ് ആ സ്പെഷ്യൽ ഭംഗി കണ്ടത്?

അപ്പോൾ അമ്മീമ്മ തന്നിട്ടുള്ള മറുപടി എനിക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല.

സന്തോഷം, കൂട്ടുണ്ടെന്നുള്ള സന്തോഷമാണ് ആ ചിരിക്ക് അത്ര ഭംഗിയുണ്ടാക്കുന്നത്. അവരെ നോക്കിയിരിക്കുമ്പോൾ നമുക്കും ആ സന്തോഷവും പോസിറ്റീവ് ഫീലിംഗും കിട്ടും. സന്തോഷത്തോടെ ചിരിക്കുന്നവർക്ക് എപ്പോഴും ചെറുപ്പവുമായിരിക്കും.

സിനിമകളിലെ നനുത്ത പ്രേമരംഗങ്ങളും പ്രേമഗാനങ്ങളും അമ്മീമ്മക്കിഷ്ടമായിരുന്നു. ടി വി വന്നപ്പോഴാണ് അമ്മീമ്മക്ക് ദേവാനന്ദിനെ എത്ര ഇഷ്ടമായിരുന്നുവെന്ന് ഞങ്ങൾ മനസ്സിലാക്കിയത്. 'ഖൊയാ ഖൊയാ ചാന്ദ് ...' എന്ന് ദേവാനന്ദ് ടി വിയിൽ പ്രത്യക്ഷപ്പെടുമ്പോൾ അമ്മീമ്മയുടെ മുഖം ഒരു പൂവു പോലെ വിടരുമായിരുന്നു. അമ്മീമ്മയുടെ യൗവനസ്വപ്നങ്ങളുടെ നിഷ്ഫലതയിൽ ദേവാനന്ദ് എന്ന സിനിമാനടൻ തൻറെ അഭിനയത്തിലൂടെ ഇത്തിരി ചുവപ്പു പുരട്ടിയിരുന്നിരിക്കണം..

ഞാൻ എന്ന വ്യക്തിക്ക് എതിരാണ്

      
എല്ലാ ദുർനിയമങ്ങളും ദുർബില്ലുകളും
ഞാൻ എന്ന വ്യക്തിക്ക് എതിരാണ്. എതിര് തന്നെയാണ്.

ജാതികൾകൊണ്ടും മതങ്ങൾകൊണ്ടും കീറിമുറിക്കപ്പെടുന്നുണ്ട്..ഞാൻ..ഇന്നും.

കറുത്തവൾ

ദക്ഷിണേന്ത്യക്കാരി..

തമിഴത്തി..

മലയാള ഭാഷ മാത്രം പഠിച്ചവൾ

പണമില്ലാത്തവൾ

ഇവയെല്ലാം തരാതരം പോലേ എനിക്കെതിരെ ആയുധങ്ങളാക്കിയവരോട് പൊരുതുന്നുണ്ട് ..ഇന്നും.

പെണ്ണ് എന്ന കാർക്കിച്ചു തുപ്പിയുള്ള അധിക്ഷേപങ്ങളും നിന്ദകളും അനീതികളും എന്നും എപ്പോഴും അറിയുന്നവളായി അതിനോടെല്ലാം നിരന്തരം പ്രതിഷേധിക്കുന്നുണ്ട്...

ഒരിടത്ത് കേന്ദ്രീകരിക്കപ്പെടുന്ന പണം, അളവില്ലാത്ത പണം എന്നത് മറഞ്ഞിരിക്കുന്ന അല്ലെങ്കിൽ ഇനിയും തെളിയാത്ത കുറ്റകൃത്യമാണെന്ന ഉറപ്പുള്ളതുകൊണ്ട് പണാധിപത്യത്തിന് എതിരാകുന്നുണ്ട്.

വ്യക്തിപരമായി എൻറത്രയെങ്കിലും ദുരിതം സഹിച്ചവരാണ് ഓരോരുത്തരുമെന്ന കൃത്യമായ ബോധ്യം എല്ലാ ദുർനിയമങ്ങൾക്കും ദുർബില്ലുകൾക്കും എന്നെ എതിരാക്കുന്നുണ്ട്.

ഇങ്ങനെയാണ് വ്യക്തിപരമായി ഞാൻ പൗരത്വരജിസ്റ്ററിനും പൗരത്വബില്ലിനും അത്തരം വേർതിരിപ്പുകൾക്കു
മെല്ലാം കാരണമാകുന്ന സമസ്ത ദുർബില്ലുക

പൊങ്കലോ പൊങ്കൽ..

                                                                   

ചെറുപ്പത്തിലാണ് ബോഗിയും പൊങ്കലും ആഘോഷിച്ചിട്ടുള്ളത്. അമ്മീമ്മയുടെ ഒപ്പം.

വീട്ടിലെ വലയും പൊടിയും തൂത്തു വൃത്തിയാക്കി തുടച്ച്, പറമ്പിലെ ചപ്പും ചവറുമെല്ലാം അടിച്ചു കൂട്ടി തെങ്ങിൻ തടത്തിലിട്ട് ആകെ ഒരു മിനുക്കലാണ് ആദ്യം. ബോഗീടന്ന് ചവറു കത്തിക്കലാണ് .. കത്തിക്കലിൽ അമ്മീമ്മ അത്ര വിശ്വസിച്ചിരുന്നില്ല. അതുകൊണ്ട് അതിനു ഉഷാറു കുറവായിരുന്നു.

പൊങ്കലിന് മിക്കവാറും എല്ലാ വർഷവും സ്കൂളുണ്ടാവും. അതുകൊണ്ട് അമ്മീമ്മ അതിരാവിലെ തന്നെ എണീറ്റ് വെറൈറ്റി റൈസ് തയാറാക്കും. നല്ലയിനം പച്ചരി വേവിച്ച് പുളിയോദര, ( പുളിസാദം ) , തേങ്കായ് സാദം,(തേങ്ങാച്ചോറ് ), ശർക്കരയും നെയ്യും ചേർത്ത കടുംപായസം എന്ന ചക്കരപ്പൊങ്കൽ.. സ്ക്കൂൾ വിട്ട് വന്നിട്ടാണ് വൈകീട്ട് എലുമിച്ചം പഴം സാദവും (നാരങ്ങാ സാദം ) , പരിപ്പു വറുത്ത്, തേങ്ങയും ശർക്കരയും ചേർത്തരച്ച് ഉണ്ടാക്കുന്ന മധുരതൊഹയലും ( മധുരച്ചമ്മന്തി ) അമ്മീമ്മ വിളമ്പുക. കൂടെ ഒരു കഷണം കരിമ്പും തരും. ബോഗീടന്ന് കരിമ്പ് എത്തിച്ചിരുന്നത് പച്ചക്കറി കൊണ്ടു വരുന്ന ഔസേപ്പ് മാപ്ളയായിരുന്നു. ഒറ്റ ത്തവണ പോലും കരിമ്പ് എത്താതിരുന്നിട്ടില്ല. അമ്മീമ്മയും ഔസേപ്പ് മാപ്ളയും സഹോദരീസഹോദരന്മാരായിരുന്നുവല്ലോ.

രാവിലെ എണീറ്റു വരുമ്പോൾ മുറ്റത്ത് അമ്മീമ്മ വരച്ചിട്ട വലിയ കോലം മിന്നിത്തിളങ്ങുന്നുണ്ടാവും. അതൊരു ആനന്ദകരമായ കാഴ്ചയായിരുന്നു. കോലം വരക്കാൻ ഞങ്ങൾ എല്ലാവരും പഠിച്ചു. ഭാഗ്യ ഡോക്ടറേറ്റ് എടുത്തുവെന്ന് തീർച്ചയായും പറയാം. അവൾ ജന്മം കൊണ്ടേ ഒരു ചിത്രകാരി ആയിരുന്നു.

പാലു തന്നിരുന്ന തങ്കമ്മയുടെ വീട്ടിലെ എരുമക്കും പോത്തിനും പശുവിനും മൂരിക്കും അമ്മീമ്മ ഈ ആഹാരത്തിൻറെ പങ്ക് കൊടുത്തിരുന്നു. അവരെ ചന്ദനം തൊടീക്കയും ചെയ്തിരുന്നു. പൊങ്കലിൻറെ അന്ന് കാക്കക്കും ഈ ഭക്ഷണം കൊടുത്തിരുന്നു.

ഉത്തരായണകാലം ആരംഭിക്കുകയാണെന്നും ഈ കാലത്തിൽ മരിച്ചാൽ പിന്നെ ജനിക്കില്ലെന്നും ഭീഷ്മർ ഈ കാലം വരാനാണ് ശരശയ്യയിൽ മരണം കാത്തുകിടന്നതെന്നും അമ്മീമ്മ പറഞ്ഞു തന്നിരുന്നു. അമ്മീമ്മ എന്തായാലും ഉത്തരായണകാലത്തു തന്നെയാണ് മരിച്ചു പോയത്.

അമ്മീമ്മയിൽ നിന്നു മാറിനിന്നതോടെ
ഞാൻ പൊങ്കൽ ആഘോഷിക്കാതെയായി. അനിയത്തിമാരും മെല്ലെമെല്ലെ പൊങ്കലിൽ നിന്നകന്നു.

ഈയിടെ അച്ഛന്റെ ബന്ധുക്കൾ, അവർ സ്വയം വിശേഷിപ്പിക്കുന്നതു പോലേ ( ഞങ്ങൾ ഡോക്ടറുടെ ആൾക്കാർ ) ഒരു കല്യാണത്തിനു വിളിച്ചിരുന്നു. അവരിൽ മിക്കവാറും പേരെ ഞാൻ കണ്ടിട്ട് മുപ്പതും മുപ്പത്തഞ്ചും വർഷങ്ങൾ കഴിഞ്ഞിരുന്നു. ചിലർ സംസാരിച്ചു.. ചിലർ സംസാരിച്ചില്ല. ഇനിയും ചിലർ അറപ്പോടേയും വെറുപ്പോടേയും നോക്കി.. ചുരുക്കം പേർ കാണാൻ മോഹമുണ്ടായിരുന്നുവെന്ന് പറഞ്ഞു. ഒന്നോ രണ്ടോ പേർ കരഞ്ഞുകൊണ്ട് കെട്ടിപ്പിടിച്ചു.

നമ്മുടെ കൂട്ടക്കാർ എന്ന വകുപ്പിൽ പെടാത്തവരാണ് ഞങ്ങൾ എന്നും. അതാണ് എല്ലാവരുടേയും ഉൽസവങ്ങളും ആഘോഷങ്ങളും ഞങ്ങളുടേതാകുമ്പോഴും ഒന്നും തന്നെ ഞങ്ങളുടേ ആൾക്കാരുടേതു മാത്രമാകാത്തത്. മകർസംക്രാന്തി ലോഡിയായി പഞ്ചാബിലും ബിഹുവായി ആസ്സാമിലും സംക്രാന്തിയായി ഉത്തരേന്ത്യയിലും ആഘോഷിച്ചപ്പോൾ പൊങ്കൽ പോലെയെന്ന് എനിക്ക് തോന്നിയതും അങ്ങനെയാണ്.

2014 ൽ പുറത്തിറങ്ങിയ
'അമ്മീമ്മക്കഥകൾ' എന്ന എൻറെ ആദ്യ പുസ്തകത്തിൻറെ ബ്ളർബിൽ ഞാൻ ഇങ്ങനെ എഴുതി.

(എല്ലാ ജാതികളിലും മതങ്ങളിലും ഉള്ളിൻറെയുള്ളിൽ പതുങ്ങിയിരിക്കുന്ന 'എൻറേതിൻറെ മേന്മയും ' 'ഇതാ നോക്കൂ, ഇതാണ് എൻറേത് ' എന്നു പ്രഖ്യാപിക്കുമ്പോൾ കിട്ടുന്ന ആഹ്ളാദാഭിമാനവും 'നമ്മടെ കൂട്ടത്തിലെയാ' എന്ന ഐക്യപ്പെടലും എനിക്ക് എന്നും അപരിചിതമാണ്.)

ഞങ്ങൾക്ക് വിശ്വകർമ്മജരാവാനുള്ള യോഗ്യതയില്ലെന്ന് പലവട്ടം പറഞ്ഞിട്ടുണ്ട് അച്ഛൻ. തമിഴ് ബ്രാഹ്മണരുടെ ആചാരമര്യാദകളും ആഘോഷങ്ങളും ഭക്ഷണശീലങ്ങളും ഉണ്ടായിരുന്നുവെങ്കിലും ഞങ്ങൾ തമിഴ് ബ്രാഹ്മണരാണെന്ന് ഒരിക്കലും വിചാരിച്ചില്ല. അതിനുള്ള ഒരവസരവും ഞങ്ങൾ ഉപയോഗിച്ചിട്ടുമില്ല. ഞങ്ങൾക്ക് മൂന്നുപേർക്കും യാതൊരു തരത്തിലുമുള്ള ജാത്യഭിമാനവും മതാഭിമാനവും ഉണ്ടായില്ല. ഏറെ ദുരിതപ്പെട്ടിട്ടാണെങ്കിലും അടുത്ത തലമുറയേയും അതില്ലാതെ വളർത്താൻ സാധിക്കുകയും ചെയ്തു.

ജാതിയുടേയും മതത്തിൻറേയും പേരിൽ ഞങ്ങളേ വേദനിപ്പിച്ച, നിന്ദിച്ച, ഒറ്റപ്പെടുത്തിയ എല്ലാവരോടും സത്യത്തിൽ വേണ്ടത് തികഞ്ഞ നന്ദിയാണെന്ന് ഞാനിന്ന് അറിയുന്നുണ്ട്. ... മതേതര ജനാധിപത്യ രാജ്യമെന്ന ദേശാഭിമാനം പോലും അനാവശ്യമെന്ന അറിവിലേക്കാണല്ലോ നമ്മൾ ഇപ്പോൾ തള്ളിയിടപ്പെട്ടുകൊണ്ടിരിക്കുന്നത്...

പൊങ്കൽ ചിന്തകൾ ഇങ്ങനേയും..

ഈ വേദിക്കാണ് പ്രാധാന്യം.

                                                       
                                                          

ഇവിടെയാണ് ഞാനും അനിയത്തി റാണിയും ശാസ്ത്രീയ സംഗീതപഠനത്തിൻറെ ഭാഗമായുള്ള അരങ്ങേറ്റം നടത്തിയത്.

തൃക്കൂർ മഹാദേവക്ഷേത്രത്തിൻറെ ഭാഗമാണ് ഈ വേദി.

അന്നു ഞങ്ങൾ മോഹനരാഗത്തിലുള്ള നിന്നുകോരി വർണവും തമരുമമരുമനയുംമിഴിയുമെന്ന പദവും കല്യാണി രാഗത്തിലുള്ള വാസുദേവയനി വടലിനയീതോ എന്ന കീർത്തനവും ആലപിച്ചു.

ഒരുപാട് കാലം മുമ്പേ ആയിരുന്നു അത്.

ഏറെപ്പേരുണ്ടായിരുന്നു ഞങ്ങൾ കുഞ്ഞുങ്ങളെ കേൾക്കാൻ...

പാട്ടു കഴിഞ്ഞപ്പോൾ സദസ്സിൽ നിന്നും ഒരാൾ കുറെ ഓറഞ്ചു വാങ്ങി തികഞ്ഞ വാൽസല്യത്തോടെ ഞങ്ങൾ ഇരുവർക്കും സമ്മാനിച്ചു. അയാൾ പ്രാന്തനെന്നാണ് ആ നാട്ടിൽ അറിയപ്പെട്ടിരുന്നത്.

ആദ്യത്തെ സംഗീതവേദി, അന്ന് കിട്ടിയ ആദ്യ സമ്മാനം..

അടുത്തിടെ ആ വേദിയിൽ വെറുതെ പോയിരുന്നു.. വെറുതേ..

Sunday, February 16, 2020

എൻറെ കുഞ്ഞനിയത്തി ഭാഗ്യ, ഞാനും കണ്ണനും


                                 
07/01/2020


09/01/2020

ഭാഗ്യ അനായാസം ഡ്രൈവ് ചെയ്യുമ്പോൾ...
സന്തോഷവും അഭിമാനവും കൂടുതൽ എനിക്കാണ്..


                                                        ഞാനും കണ്ണനും
30/01/2020


(05/01/2020) കെ.കെ.ടി.എം കോളേജിൽ


                                                             
04/01/2020



06/01/2020
വീണ റാംജിയുമൊത്ത്

പ്ളാസ്റ്റിക് നിരോധനം, മരട് പൊളിക്കൽ, ഒരുപാട് ശരിക്കും അറിയാൻ തുടങ്ങുകയാണ്, ഇതൊരു കപ്പിൻറെ വഞ്ചനയാണ്. അലൻ താഹ


04/01/2020

പ്ളാസ്റ്റിക് നിരോധനം വന്നതിനു ശേഷമാണ് ഒരു കല്യാണത്തിനു പോയത്.

സ്റ്റീൽ ഗ്ളാസ്സിൽ വെള്ളം.

നാല് പായസത്തിന് നാലു പ്ളാസ്റ്റിക് ലെയേർഡ് ഡിസ്പോസിബിൾ കടലാസ് ഗ്ളാസ്സുകൾ ചോദിച്ചു വാങ്ങുന്നവർ, കുറഞ്ഞത് അത്തരം രണ്ട് ഗ്ളാസ്സെങ്കിലും ചോദിച്ചു വാങ്ങുന്നവർ, വാഴയിലയിൽ പായസങ്ങൾ വിളമ്പി മേടിച്ചു നക്കി നക്കി കഴിക്കുന്നതു കണ്ടു...

എനിക്കിഷ്ടമായി..

ഇലയിൽ നിന്ന് കൈകൊണ്ട് പായസം വടിച്ചു നക്കി കഴിക്കാൻ മനുഷ്യർ മറന്നിട്ടില്ല. അത്രയൊന്നും മനുഷ്യർ മാറീട്ടില്ല..

                                                 
                                                           

മരട് പൊളിക്കൽ

അങ്ങനെ സ്ഫോടകവസ്തുക്കൾ കൊണ്ട് നിർമ്മിതികൾ തകർക്കപ്പെടുന്നു.... എത്ര മനുഷ്യാദ്ധ്വാനം..എത്ര കെട്ടിട നിർമ്മാണ പദാർത്ഥങ്ങൾ, എത്ര മനുഷ്യരുടെ വീടുകൾ...

എല്ലാം അവസാനിക്കുന്നു.

രാജ്യത്ത് നിലവിലുള്ള കെട്ടിട നിർമ്മാണ നിയമങ്ങളെ വെല്ലുവിളിച്ച് നടത്തുന്ന നിർമ്മിതികൾ ഒഴിവാക്കുക തന്നെ വേണം. കെട്ടിടത്തിന് അനുമതി നല്കുന്നവരും ഡിസൈൻ ചെയ്യുന്ന സാങ്കേതിക വിദഗ്ധരും കെട്ടിടം വില്പനക്ക് വെക്കുന്നവരും സൂക്ഷ്മമായി ശ്രദ്ധിക്കേണ്ടുന്ന കാര്യമാണ് കെട്ടിടം നിയമവിധേയമാണോ എന്നുള്ള ഉറപ്പുവരുത്തൽ..

അത് ചെയ്യാതെ ഒത്തിരി മനുഷ്യരെ, നഗരത്തിലെ ഒരു പ്രധാന ഭാഗത്തെ ഇങ്ങനെ ശിക്ഷിച്ചിട്ട് ആരെയാണ് നമ്മൾ നന്നാക്കാൻ ശ്രമിക്കുന്നത്?

കെട്ടിടനിർമ്മാണ പദാർത്ഥങ്ങൾ പുനരുപയോഗിക്കാനാവുമോ എന്നൊരു സാധ്യത അന്വേഷിച്ചിരുന്നോവെന്ന് അറിയില്ല എനിക്ക്. ഇല്ലെങ്കിൽ നമ്മൾ ചെയ്യുന്നത് കൊടിയ അബദ്ധമാണ്. ദുരുപയോഗം ചെയ്യാനുള്ള കെട്ടിട നിർമ്മാണ പദാർത്ഥങ്ങൾ ഇല്ല എന്ന അവസ്ഥയെ നമ്മൾ എന്ന് തിരിച്ചറിയും ?

എത്ര അദ്ധ്വാനമാണ് ഓരോ കെട്ടിടവും എന്നറിയുന്നതുകൊണ്ട് അവ പൊളിഞ്ഞു വീഴുന്നതു കാണുമ്പോൾ എനിക്ക് വല്ലാതെ സങ്കടം വരും...


                                       
                                             
ഞാൻ ഒരുപാട് പേരെ ഇപ്പോൾ ശരിക്കും അറിയാൻ തുടങ്ങുകയാണ്...

അവരുടെ സൗഹൃദവും സ്നേഹവും അനുഗ്രഹവും ഞാൻ ആഗ്രഹിച്ചിരുന്നു. അവരുടെ നല്ല ഓർമ്മകളിൽ ഞാനുണ്ടാവണമെന്ന് കരുതി പ്രയത്നിച്ചിരുന്നു. രാഷ്ട്രീയത്തിലെ അഭിപ്രായവ്യത്യാസങ്ങൾ വ്യക്തി സ്നേഹ ബന്ധങ്ങളിൽ പ്രശ്നമുണ്ടാക്കേണ്ടതില്ലെന്ന് വിചാരിച്ചിരുന്നു.

ഇപ്പോൾ എനിക്ക് ശരിക്കും ഭയമാവുന്നു. അത് ഞാൻ വെറുതേ എഴുതുകയല്ല.

ഞാൻ സൗഹൃദവും സ്നേഹവും അനുഗ്രഹവും ആശിച്ച പലയിടങ്ങളിലും ഒളിച്ചു വെയ്ക്കപ്പെട്ടിരുന്ന തുറുകണ്ണുകളും രക്തദാഹമുള്ള വക്ത്രഗഹ്വരങ്ങളും നഖങ്ങളും ദംഷ്ട്രകളും തേറ്റകളും പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. അവയിൽ കൊല്ല്, ചീന്ത്, പുറത്താക്ക് എന്നീ അലർച്ചകൾ, ജാതി മത വംശ രാഷ്ട്രീയ ശുദ്ധികളുടെ പ്രഖ്യാപനങ്ങൾ...

ജാതിമതദേശപരിഗണനകളുടെ വേരുകളില്ലാത്തവരാണ് ഞാനും എൻറെ നെഞ്ചിൽ പറ്റി നില്ക്കുന്നവരും..

ഞങ്ങളുടെ കെറ്റിലിലും വെള്ളം തിളച്ചു തുടങ്ങുകയാണോ...  

                                                       

ഇതൊരു കപ്പിൻറെ വഞ്ചനയാണ്


ഇതൊരു കപ്പിൻറെ വഞ്ചനയാണ്. പച്ച നിറമുള്ള ഒരു സ്റ്റോൺവെയർ കപ്പിൻറെ വഞ്ചന.

കുറെക്കാലം മുമ്പേയുള്ള ഓഫീസ് ജോലിക്കാലത്ത്...

ഭയങ്കര തിരക്ക് പിടിച്ച ഒരു ദിവസത്തെ ജോലികൾ ഒന്നൊതുക്കി, ഞാൻ റൂമിലേക്ക് മടങ്ങിയതാണ്.

കാപ്പിക്ക് വില കൂടുതലായതുകൊണ്ട് ഞാൻ ചായ കുടിച്ചു ശീലിച്ചു കഴിഞ്ഞിരുന്നു. ആർഭാടങ്ങൾ ഓരോന്നായി കുറക്കണമെന്ന ജീവിതനിയോഗത്തിലായിരുന്നു അക്കാലം ഞാൻ.

നല്ല തണുപ്പുള്ള ജനുവരി മാസമാണ്, ദില്ലിയിൽ.

മുറിയിലെത്തി, മസാലയൊക്കെയിട്ട്, കൃത്യം പാകത്തിൽ പാല്പൊടിയും ചായവെള്ളവും പഞ്ചസാരയും ചേർത്ത് ചായ ഞാൻ പച്ചക്കപ്പിലേക്ക് പകർന്നു.

ഉയരം കുറഞ്ഞ മോഡയിലിരുന്ന് ചായ കുടിക്കാൻ പോവുകയാണ്. കപ്പ് കൈയിലെടുത്ത് ചുണ്ടോട് ചേർത്ത നിമിഷം... ആ കപ്പ് അതിൻറെ പിടി മാത്രം എൻറെ കൈയിൽ അവശേഷിപ്പിച്ച് ഡിം എന്ന് താഴേക്കൂർന്നു വീണുടഞ്ഞു തകർന്നു.

ചായ കുടിക്കാൻ കൊതിച്ചിരുന്ന എനിക്ക് ഒരു തുള്ളി ചായ പോലും കിട്ടിയില്ല.

ചില പച്ചക്കപ്പുകൾ ഇങ്ങനേമുണ്ട്.


                                                               

കോടതികളിൽ നിന്ന് മറ്റൊന്നും പ്രതീക്ഷിച്ചില്ല, അലൻ, താഹ കേസിലായാലും...

പൗരത്വ ഉൽക്കണ്ഠകളുമായി ബന്ധപ്പെട്ട കേസുകളിലായാലും...

വെറുപ്പിൻറെ വിവിധ തരം വീഡിയോ ഓഡിയോ ആവിഷ്കാരങ്ങളുമായി ഇപ്പോൾ ഒരുപാടു പേർ എന്നോടു സംസാരിക്കുന്നുണ്ട്. അവരെല്ലാം അപരരെ ചെയ്യാനാഗ്രഹിക്കുന്ന കാര്യങ്ങൾ കേൾക്കുമ്പോൾ എനിക്ക് മനസ്സിലാവുന്നത് അനേകമനേകം ഹിറ്റ്ലറുമാരും മുസ്സോളിനിമാരും അങ്ങനെയുള്ള ഏകാധിപത്യ പ്രവണതകൾ ഓരോ ഇഞ്ചിലും പോറ്റിവളർത്തുന്നവരും ഒരുപാടുണ്ടെന്ന് തന്നെയാണ്.

അപരരെ വെറുക്കുക, അതികഠിനമായി ശിക്ഷിക്കണമെന്ന് ആഗ്രഹിക്കുക, ഇഞ്ചിഞ്ചായി വധിക്കണമെന്ന് അലറുക... പേടിയാവുകയാണ് കേൾക്കുമ്പോൾ..

വെറുപ്പ് നമ്മെത്തന്നെ പൊള്ളയാക്കുന്ന, നമ്മെത്തന്നെ തിന്നു തീർക്കുന്ന അഗ്നിയാണ്...




വരുന്ന ദശകം.. നമ്മള്‍ പെണ്ണുങ്ങളുടേതാവണം... ആയേ തീരൂ....


  മാതൃഭൂമി
03/02/2020
                                                                  


വിവാഹവും കുടുംബജീവിതവുമാണ് സ്ത്രീകള്‍ ഏറ്റവുമധികം വിജയിക്കേണ്ട ഒരേയൊരു മേഖല എന്ന തെറ്റിദ്ധാരണയില്‍ കഴിയേണ്ട കാലമല്ല ഇത്.
സ്വാതന്ത്ര്യസമരകാലത്ത് ഗാന്ധിജി ഇക്കാര്യം സ്ത്രീകളേ ഓര്‍മ്മിപ്പിച്ചിരുന്നു. നമ്മുടെ രാജ്യം ഒത്തിരി കാര്യങ്ങള്‍ ഇപ്പോള്‍ നമ്മളോരോരുത്തരോടും ആവശ്യപ്പെടുന്നുണ്ട്. അഴിമതിയിലും കെടുകാര്യസ്ഥതയിലും സ്വാര്‍ത്ഥ താല്‍പര്യങ്ങളിലും അക്രമങ്ങളിലും മുങ്ങിമരിച്ചു പോകുന്ന രാജ്യത്തിന്റെ നിലവിളി സ്ത്രീകളും കേള്‍ക്കാനുള്ളതാണ്. പ്രതികരിക്കാനുള്ളതാണ്. സ്ത്രീകള്‍ ലക്ഷ്യബോധത്തോടെ സമരത്തിലേര്‍പ്പെട്ടാല്‍ മാറ്റങ്ങള്‍ വരിക തന്നെ ചെയ്യും. പൊതുജീവിതം പെണ്ണിനും ഉറപ്പായി ഉണ്ടാവണം. ആ തീരുമാനമെടുക്കാനുള്ള കെല്‍പ്പ് ഇനിയും കൂടുതല്‍ സ്ത്രീകള്‍ക്കുണ്ടാവട്ടെ.

സ്ത്രീകളില്‍ ഭൂരിപക്ഷം പേരുടേയും ജീവിതത്തില്‍ വല്ലാത്ത കരിനിഴല്‍ വീഴ്ത്തുന്ന ഒന്നാണ് ചെറിയ പൂവാലശല്യത്തില്‍ തുടങ്ങി ബലാത്സംഗത്തിലും കൊലപാതകത്തിലും വരെ എത്തുന്ന ലൈംഗിക പീഡനങ്ങള്‍. ലൈംഗികമായും അല്ലാതേയുമുള്ള താഴ്ത്തിക്കെട്ടലുകള്‍ പെണ്ണുങ്ങളില്‍ തൊണ്ണൂറ്റഞ്ച് ശതമാനവും മൗനമായി സഹിക്കും. എത്ര വിദ്യാഭ്യാസമുണ്ടായാലും ഉയര്‍ന്ന ജോലി ചെയ്താലും ഈ തൊണ്ണൂറ്റഞ്ച് ശതമാനം സ്ത്രീകളും നിശ്ശബ്ദത കൈവെടിയില്ല. കൂടുതല്‍ സ്ത്രീകള്‍ അതിക്രമങ്ങളെ തിരിച്ചറിഞ്ഞ്, അക്രമം നടത്തുന്നതിനനുകൂലമായി നില്‍ക്കുന്ന എല്ലാറ്റിനോടും ഒന്നിച്ച് നിന്ന് പൊരുതുന്ന ദശകമാവട്ടെ കടന്നു വരുന്നത്. സ്ത്രീകള്‍ ഒന്നിച്ചു നിന്നാല്‍ എല്ലാ അക്രമങ്ങള്‍ക്കും പരിധി ഉണ്ടാകും. ആ തിരിച്ചറിവിലേക്ക് സ്ത്രീകള്‍ മുഴുവനും ഉണരുന്ന കാലം വരട്ടെ.

ഇന്ത്യയില്‍ ഒട്ടും വിദ്യാഭ്യാസമില്ലാത്ത, ഉടുതുണിക്ക് മറുതുണിയില്ലാത്ത, ഭക്ഷണം കഴിക്കാനില്ലാത്ത കിടപ്പാടമില്ലാത്ത പരമദരിദ്രരായ അനേകം കോടി മനുഷ്യരുണ്ട്. അവരുടെ സ്വപ്‌നങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നത് ഘോരമായ ഒരു കുറ്റകൃത്യമാണ്. അവരുടെ സ്വപ്‌നങ്ങള്‍ക്ക് ധനികരുടേതായ ന്യായസംഹിതകള്‍ ചമച്ച് ആ സ്വപ്ന ങ്ങളെ റദ്ദാക്കുന്നതില്‍ നിന്നും സ്ത്രീകള്‍ വിട്ടുനില്‍ക്കേണ്ടതുണ്ട്. ആ വിട്ടുനില്‍ക്കല്‍ സ്ത്രീകളുടെ കടമ പോലുമാണ്. കാലങ്ങളായി പല കാര്യങ്ങളില്‍ നിന്നും ക്രൂരമായി അകറ്റി നിറുത്തപ്പെട്ടവരാണ് സ്ത്രീകള്‍. അകറ്റപ്പെട്ടതിന്റെ വേദന സ്ത്രീകള്‍ അറിയുന്നില്ലെങ്കില്‍ മറ്റാരാണ് അതറിയുക?


ഇപ്പോള്‍ വിവിധതരം ഉപാധികളോടെ അംഗീകാരത്തിന്റെ ചില ഒറ്റപ്പെട്ട ശ്രമങ്ങള്‍ ഉണ്ടാകുന്നുണ്ട്. അതോടെ സ്ത്രീകളുടെ നില കേമമായി... കെങ്കേമമായി .. സ്ത്രീകള്‍ ബഹിരാകാശത്തെത്തിക്കഴിഞ്ഞു എന്നും മറ്റും വികാരം കൊള്ളുന്നത് ഒട്ടും ശരിയാവില്ല. ഒന്നോ രണ്ടോ സ്ത്രീകള്‍ ഏറെ ബുദ്ധിമുട്ടി ഒരു പദവിയിലെത്തിയാല്‍ പോരാ. ഇന്ത്യയില്‍ മനുഷ്യാന്തസ്സ് പോലുമില്ലാതെ നരകിക്കുന്ന അനവധി സ്ത്രീകള്‍ ഉള്ളപ്പോള്‍ ഒന്നോ രണ്ടോ സ്ത്രീകളുടെ ഉയര്‍ന്ന പദവിയില്‍ അഭിരമിക്കാന്‍ അത്ര കാര്യമായി ഒന്നുമില്ല തന്നെ. സ്ത്രീകളുടെ മനുഷ്യാന്തസ്സ് ഉയര്‍ത്തുന്ന തിനായുള്ള പ്രവര്‍ത്തനങ്ങളിലും നമ്മള്‍ പെണ്ണുങ്ങള്‍ ഒറ്റക്കെട്ടാവേണ്ടതുണ്ട്.

രാഷ്ട്രീയപ്പാര്‍ട്ടികളുടേയും മതസംഘടനകളുടേയും ജാതി സംഘടനകളുടേയും പേരില്‍ സംഘടിക്കുന്ന എല്ലാ സ്ത്രീകളും മറക്കരുതാത്ത ഒരു കാര്യമുണ്ട്. പീഡനങ്ങള്‍ക്ക്, എന്നും എതിരാവണം സ്ത്രീകള്‍ ... അതായിരിക്കണം സ്ത്രീകളുടെ ഒരുമ.
ഞങ്ങളുടെ സ്ത്രീകള്‍ ഞങ്ങളുടെ പീഡകരെ എപ്പോഴും പിന്താങ്ങുമെന്ന് ഒരു പാര്‍ട്ടിയും ഒരു സംഘടനയും കരുതാനുള്ള അവസരം സ്ത്രീകള്‍ നല്കരുത്. പെണ്ണിന്റെ അഭിമാനത്തിന് അമൂല്യമായ വിലയുണ്ടെന്ന് പെണ്ണുങ്ങളല്ലേ പറയേണ്ടത്?
ഒരുമിച്ച് നില്ക്കുന്ന ആത്മാഭിമാനികളായ പെണ്ണുങ്ങളെ സ്വപ്നം കണ്ടുകൊണ്ട്... പുതുവര്‍ഷത്തെ വരവേല്‍ക്കാം........