Sunday, August 28, 2016

ഉണ്ണി വൈദ്യരും പെണ്ണുടുപ്പുകളും

https://www.facebook.com/echmu.kutty/posts/444741649038468
04/06/2015               ‘ അതിനാദ്യം വേണ്ടത് .. ശരീരത്തിന്‍റെ സമത്വബോധമാ.. നീയൊന്നാലോചിച്ചു നോക്കിയേ... പെണ്‍ശരീരമുള്ള രോഗിയെ കണ്ടാല്‍ ആണ്‍ ഡോക്ടറുടെ ശരീരം ചുമ്മാ അനങ്ങാമോ? എന്തോ പോലാവാമോ? അങ്ങനത്തവന്‍ ഡോക്ടറാവാമോ?’

ഉണ്ണിവൈദ്യര്‍ക്ക് ദേഷ്യം വരുന്നതില്‍ കുറ്റമില്ല. വൈദ്യന്‍റെ അനിയനാണ് ഫേസ്ബുക്കിലെ പുകില് കാണിച്ചുകൊടുത്തത്.

അനിയന്‍ പത്തു വയസ്സ് താഴെയാണ്. അവന് ഫേസ് ബുക്കും വാട്സാപ്പുമൊക്കെയുണ്ട്. മുതിര്‍ന്ന ചേട്ടനോട് ഒരു സുഹൃത്തിനോടെന്ന പോലെ സ്വാതന്ത്ര്യമുണ്ട്.

രാത്രി അത്താഴമൊക്കെ കഴിഞ്ഞ് വെറുതെ വര്‍ത്തമാനം പറഞ്ഞിരിക്കുമ്പോഴായിരുന്നു അത്.
നക്ഷത്രങ്ങളില്ലാത്ത ഇരുണ്ട വാനം, ചീവീടുകളുടേയും തവളകളുടേയും കരച്ചില്‍.. ദൂരെ എവിടേയോ മഴ പെയ്യുന്നുണ്ടെന്ന് തോന്നിപ്പിക്കുന്ന മാതിരി ലേശം തണുപ്പ്..

ഞാന്‍ മിണ്ടാതെ ആ ജ്യേഷ്ഠാനുജന്മാരെ കേട്ടുകൊണ്ടിരിക്കുകയായിരുന്നു.

പെണ്ണുടുപ്പുകളെപ്പറ്റിയുള്ള കോലാഹലം.

സാരിയുടുക്കണം, ജീന്‍സിടരുത്, പാവാടയും ബ്ലൌസുമിടണം, ചുരിദാറിട്ടാല്‍ സ്ലിറ്റുള്ള കമ്മീസിടരുത്, പര്‍ദ്ദ ഇടണം, ലെഗ്ഗിന്‍സ് ഇടരുത്,

ആണിനു ചലനമുണ്ടാവും.. അതാണു ഇതൊന്നും ഇടരുതെന്ന് പറയുന്നത്. എല്ലാം പെണ്ണിന്‍റെ നന്മയ്ക്ക് വേണ്ടിയാണ്, ആണിനു ചലനം വന്ന് ബലാല്‍സംഗം ചെയ്യാനിടയായാല്‍ ആര്‍ക്കാണു നഷ്ടം?

ഉണ്ണിവൈദ്യര്‍ക്ക് അടിമുടി അറച്ചു..

ചുമ്മാതല്ല... ഇത്രയും കാലത്തെ വൈദ്യപരിചയം കൊണ്ടു തന്നെയാണ് അറപ്പ്.

ഇപ്പോള്‍ നടുവേദനക്കാരുടെ ലോകമാണ്. സകല ഐ ടിക്കാര്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും എന്നു വേണ്ട സകലമാനപേര്‍ക്കും കാക്കയ്ക്കും പൂച്ചയ്ക്കും കോഴിയ്ക്കും വരെ നടുവേദനയാണ്.. അല്ലെങ്കില്‍ കഴുത്ത് വേദനയും തലവേദനയുമാണ്.

ഈ രോഗങ്ങള്‍ക്കും വേദനയ്ക്കുമൊന്നും ആണ്‍പെണ്‍ ഭേദമില്ല. ..

ഉണ്ണിവൈദ്യര്‍ സ്വയം എണ്ണയും കുഴമ്പും ഉണ്ടാക്കുന്നുണ്ട്. ചൂര്‍ണങ്ങളും കഷായങ്ങളും ഉണ്ടാക്കുന്നുണ്ട്.

രോഗിയായി വരുന്ന ആണും പെണ്ണും ഇതെല്ലാം ഒരു പോലെ ഉപയോഗിക്കും.

എണ്ണയും കുഴമ്പും തേച്ച് ആണിനേയും പെണ്ണിനേയും ഉണ്ണിവൈദ്യര്‍ തിരുമ്മുന്നുണ്ട്. മാറ്റാം ചെയ്യുന്നതും മുദ്രക്കൈയും മേനിക്കൈയും തിരുമ്മുന്നതും ഇരുവര്‍ക്കും ഒരു പോലെ. ഇരു കൂട്ടര്‍ക്കും രോഗം മാറുകയും ചെയ്യും.

പിന്നെവിടെയാണ് ഭേദം..

കുണ്ടിക്കുപ്പായമിട്ട് നില്‍ക്കുന്ന ആണിന്‍റെ വേദനിക്കുന്ന പുറവും കഴുത്തും കാലും കൈയും തിരുമ്മുന്നതു പോലെ തന്നെയാണ് അതേ കുപ്പായമിട്ട് നില്‍ക്കുന്ന പെണ്ണിന്‍റെ പുറവും കഴുത്തും കാലും കൈയും തിരുമ്മുന്നതും..

ഉണ്ണി വൈദ്യര്‍ പെണ്ണുങ്ങളെ തിരുമ്മുമ്പോള്‍ അവരുടെ ബന്ധുക്കളെ കാവലിനു നിറുത്തും.. സ്വന്തം ഭാര്യയേയും കൂടെ നിറുത്തും. ആണുങ്ങളെ തിരുമ്മുമ്പോഴും അയാളുടെ ബന്ധുക്കളേയും സ്വന്തം അനിയനേയും കാവല്‍ നിറുത്തും..

ഒരു ചലനത്തേയും പ്രതിരോധിക്കാനല്ല. രോഗിക്കും ബന്ധുക്കള്‍ക്കും വിശ്വാസം കിട്ടാനാണ്. വിശ്വാസമില്ലാതെ തിരുമ്മീട്ടും മരുന്നു കഴിച്ചിട്ടും പ്രയോജനമില്ല.

ഭാര്യയ്ക്കും മനസ്സിലാകണമല്ലോ, അവളെ തൊടുന്നതു പോലെയല്ല ... മറ്റു പെണ്ണുങ്ങളെ തൊടുന്നതെന്ന്..

പെരുമാറ്റമര്യാദ എല്ലാ ശരീരങ്ങള്‍ക്കും ഒരു പോലെ ബാധകമാണെന്നാണ് ഉണ്ണി വൈദ്യരുടെ വിശ്വാസം.

ഒരു തരം ശരീരത്തിന് ഗര്‍ഭം കിളുര്‍പ്പിക്കാന്‍ കഴിയുമെന്നതുകൊണ്ട് ആ ശരീരം കേമമാകുന്നതും , ഗര്‍ഭം ഏല്‍ക്കാന്‍ തയാറാകുന്നതും ചുമന്ന് പ്രസവിക്കുന്നതും മുലയൂട്ടുന്നതുമായ മറ്റൊരു തരം ശരീരം ഇതുകൊണ്ടൊക്കെ തന്നെ മോശമാകുന്നതും സദാ സൂക്ഷിച്ച് സൂക്ഷിച്ച് ജീവിക്കേണ്ടതും ആവുന്നത് ഉണ്ണി വൈദ്യര്‍ക്ക് തീരേ മനസ്സിലായിട്ടില്ലാത്ത ഒരു സാമൂഹ്യ ശാസ്ത്രമാണ്.

ശരീരശാസ്ത്രം പഠിച്ചതുകൊണ്ടാവും അതെന്ന് ഉണ്ണിവൈദ്യര്‍ പുഞ്ചിരിച്ചു...

സമത്വബോധം വലിയ ഒരു കീറാമുട്ടിയാണ്. നീയും നിന്‍റെ എല്ലാ കാര്യങ്ങളും എന്നേക്കാള്‍ താഴെ, എന്‍റെ ഹിതവും സുഖവും ബോധ്യവും അനുസരിച്ച് നീ പെരുമാറിക്കൊള്ളണം, എന്‍റെ പ്രവൃത്തികള്‍ക്ക് നീയാണുത്തരവാദി എന്നൊക്കെ പറയുമ്പോള്‍ കിട്ടുന്ന ഞാന്‍ വലുത് .. ഞാന്‍ ഉടമ എന്ന ലഹരിയും, നിരുത്തരവാദിത്തം നല്‍കുന്ന അതിര്‍ത്തിയില്ലാത്ത സ്വാതന്ത്ര്യവും , അവയെ ഉപേക്ഷിക്കുക ഒട്ടും എളുപ്പമല്ല.

സ്വന്തം ശരീരത്തെ നിയന്ത്രിക്കുന്നത് താനല്ല, താനുമായി ഒരു ബന്ധവുമില്ലാത്ത
മറ്റൊരു ശരീരമാണെന്ന് പറയുന്നേടത്തോളം അബലത്വവും ചാപല്യവുമൊക്കെ കൊണ്ടു നടക്കുന്നതും ആ ശരീരം ഇന്ന കുപ്പായമിടണമെന്ന് ഇണ്ടാസിടുന്നതും എത്ര വലിയ ദൌര്‍ബല്യത്തിന്‍റെ ലക്ഷണമാണെന്ന് ആര്‍ക്കും തോന്നുന്നില്ലെന്ന്.. തന്നേയുമല്ല, ഞങ്ങള്‍ക്കെല്ലാം അങ്ങനെയാണെന്ന് വിളിച്ചു പറയാനും ആള്‍ക്കാരുണ്ടാവുമെന്ന്....

രോഗമുള്ള കണ്ണിനു മുന്നില്‍ തെളിയുന്നത് ചെറിയ വിളക്കായാലും വലിയ വിളക്കായാലും വേദന ഉണ്ടാവും.. കണ്ണിനു ചികില്‍സ ചെയ്യാതെ വിളക്കുകളെല്ലാം കെടുത്തി ഇരുട്ടത്തിരിക്കണമെന്ന ന്യായം പറയുന്നവര്‍ ശരീരശാസ്ത്രമോ ശരീരധര്‍മ്മമോ അറിയാത്തവരാണെന്ന കാര്യത്തില്‍ ഏതായാലും ഉണ്ണിവൈദ്യര്‍ക്ക് യാതൊരു സംശയവുമില്ല.