Monday, March 12, 2012

കാരയടൈ , ആട്ടാ ചൽനി , അട് ല തഡ്ഡി, …… എല്ലാം അവനായി


ഇതെന്തു ഭാഷ എന്നാണോ?

ഇന്ത്യാ മഹാരാജ്യമല്ലേ? എത്ര തരം ഭാഷ വേണമെങ്കിലും കേൾക്കാൻ കഴിയും. എന്നാൽ പിന്നെ കൊഞ്ചം തമിഴ്, ഥോഡീ സി ഹിന്ദി, പിന്നെ കുറച്ച് തെലുങ്ക്

തൽക്കാലം അത്രേയുള്ളൂ. ഭാഷ വ്യത്യസ്തമാകിലെന്ത്? ചെയ്യുന്നതും പറയുന്നതുമെല്ലാം ഒന്നു തന്നെ. അല്ലെങ്കിൽ നോക്കൂ……..

നാളെ കാരയടൈ നോയ്മ്പാണ്. ഈ വർഷം മാർച്ച് 14നു രാവിലെ 9.32 മണിയ്ക്ക് മാശി മാസം പൈങ്കുനി മാസമായിത്തീരും. ആ മുഹൂർത്തത്തിലാണ്  കാരയടൈ നേദിച്ച് അവന്റെ ആയുസ്സിനായി പ്രാർഥിയ്ക്കുന്നത്. കുംഭമാസം മീനമാസമായി പകരുന്ന പുണ്യദിനത്തിലാണ് ആ വ്രതം. അത് പൌർണമി ദിനത്തിലെ ചന്ദ്രോദയ സമയത്താണെങ്കിൽ അത്യുത്തമമായി.

നന്നെ ചെറുപ്പം മുതൽ ഈ നോയ്മ്പുണ്ടായിരുന്നു. ഒരു പരിചയവുമില്ലാത്ത  എന്നെങ്കിലുമൊരിയ്ക്കൽ ജീവിതത്തിന്റെ ഏറ്റവും പ്രധാന ഭാഗമായിത്തീരുമെന്ന് വിശ്വസിയ്ക്കപ്പെടുന്ന ഒരാൾക്കു വേണ്ടി, അയാളുടെ ആയുസ്സിനു വേണ്ടി  എങ്ങാണ്ടോ ഒരിടത്തിരുന്ന് വ്രതമെടുക്കുകയും പ്രാർഥിയ്ക്കുകയും തന്റെ പ്രാർഥനയെന്ന സ്നേഹകവചത്താൽ പൊതിയപ്പെട്ട് അയാൾ ആയുരാരോഗ്യ സൌഖ്യത്തോടെ ജീവിയ്ക്കുമെന്ന് വിശ്വസിയ്ക്കുകയും ചെയ്യുക…….അതായിരുന്നു ചെറുപ്പത്തിലേ കാരയടൈ നോയ്മ്പ് അല്ലെങ്കിൽ സത്യവാൻ സാവിത്രീ വ്രതം.

സത്യവാന്റെയും സാവിത്രിയുടെയും കഥ എല്ലാവർക്കും അറിയുമായിരിയ്ക്കും.
അഷ്ടപതി രാജാവിന്റെ മകളും വിദുഷിയും അപ്സരസുന്ദരിയുമായ സാവിത്രി അച്ഛന്റെ അനുവാദത്തോടെ സ്വന്തം വരനെ കണ്ടു പിടിയ്ക്കാനാണ് ഒരു യാത്ര പോകുന്നത്. പ്രത്യേകം ശ്രദ്ധിയ്ക്കേണ്ട പോയിന്റ് അച്ഛന്റെ അനുവാദം ഉണ്ട് എന്നതാണ്. ആ യാത്രയ്ക്കിടയിലാണ്  വനത്തിൽ വെച്ച് അന്ധരായ മാതാപിതാക്കളെ നിർവ്യാജം സ്നേഹിച്ച് സംരക്ഷിച്ച് പോരുന്ന പരമ ദരിദ്രനായ സത്യവാനെ കണ്ടുമുട്ടുന്നതും അയാളെ വരനായി മനസ്സുകൊണ്ട് തെരഞ്ഞെടുക്കുന്നതും. സ്വാഭാവികമായും ഇന്നത്തെക്കാലത്തെന്ന പോലെ അന്നും കഠിനമായ എതിർപ്പുണ്ടായി. നക്ഷത്രം ചെന്ന് കുപ്പത്തൊട്ടിയിൽ വീഴുകയോ?നാരദ മഹർഷിയാണ് സത്യവാൻ അങ്ങനെ മോശക്കാരനൊന്നുമല്ലെന്നും രാജ്യം നഷ്ടപ്പെട്ട രാജാവിന്റെ മകനാണെന്നും ഈ കല്യാണം നടക്കേണ്ടതാണെന്നും അഷ്ടപതി രാജാവിനെ ബോധ്യപ്പെടുത്തുന്നത്. കൂട്ടത്തിൽ ഇതും കൂടി പറയാൻ നാരദൻ മടിച്ചില്ല. ഇനി കൃത്യം ഒരു വർഷം മാത്രമേ ആ വിദ്വാന് ആയുസ്സുള്ളൂ .

വിധവയായിത്തീരും തന്റെ മകളെന്ന തലേലെഴുത്തിൽ ഹൃദയം നുറുങ്ങി വേദനിച്ചുകൊണ്ടാണെങ്കിലും  രാജാവ് ഒടുവിൽ സാവിത്രിയുടെ വാശിയ്ക്ക് വഴങ്ങി. സ്ത്രീകൾ ആരിലെങ്കിലും മനസ്സുറപ്പിച്ചു കഴിഞ്ഞാൽ പിന്നെ ഒരു രക്ഷയുമില്ലെന്നല്ലേ വെപ്പ്? വിവാഹം കഴിഞ്ഞ് അവൾ ഭർത്താവിനും ശ്വശ്വരർക്കും ഒപ്പം കാട്ടിലേയ്ക്ക് യാത്രയാവുകയും ചെയ്തു. ആയുസ്സില്ലെന്ന തീവ്ര നൊമ്പരത്തിന്റെ വിവരം സാവിത്രി ഭർത്താവിനെ അറിയിച്ചില്ല. പകരം, വിവാഹത്തിന് എല്ലാവരും വിസമ്മതം പ്രകടിപ്പിച്ചപ്പോൾ അതു നടന്നുകിട്ടാനായി താൻ നേർന്ന വ്രതമാണെന്നും അതനുസരിച്ച് ഒരുവർഷം കന്യകയായിത്തന്നെ കഴിഞ്ഞേ പറ്റൂവെന്നും അവൾ സത്യവാനെ വിശ്വസിപ്പിച്ചു. അതേ സമയം ശ്വശ്വരർക്ക് ഒരു നല്ല മരുമകളും സത്യവാന്റെ ആത്മാർഥ സുഹൃത്തുമാകാൻ  സാവിത്രിയ്ക്ക് സാധിച്ചു.

സാവിത്രി വ്രതം വെച്ചാലും കൊള്ളാം കന്യകയായിരുന്നാലും കൊള്ളാം , കൃത്യം സമയമായപ്പോൾ യമധർമ്മൻ സ്വന്തം ചുമതല നിർവഹിയ്ക്കാൻ എത്തിച്ചേർന്നു, സത്യവാന്റെ ജീവനുമായി ശടേന്ന് യാത്രയാവുകയും ചെയ്തു. സാവിത്രി, സാധാരണ സ്ത്രീയല്ലല്ലോ. സത്യവാന്റെ ജീവനുമായി പോകുന്ന യമധർമ്മനെ കാണാനും അദ്ദേഹത്തെ പിന്തുടരാനും ഒക്കെ കഴിവുണ്ടായിരുന്നു സാവിത്രിയ്ക്ക്. കുറച്ച് കഴിഞ്ഞാൽ ശല്യം പോയ്ക്കോളും എന്നായിരുന്നു കാലന്റെ വിചാരം. 

എന്നാൽ സാവിത്രി ഒരു ഒഴിയാബാധയാണെന്ന് കണ്ടപ്പോൾ യമധർമ്മൻ അതുവരെയുണ്ടായിരുന്ന ശാന്തഭാവമൊക്കെ  വെടിഞ്ഞ് “ഭർത്താവിന്റെ ജീവനു വേണ്ടിയാണെങ്കിൽ നിന്നിട്ട് കാര്യമില്ല, സമയം മെനക്കെടുത്താതെ വേഗം സഥ്ലം വിട്. എബൌട്ടേൺ ആൻഡ് ക്വിക് മാർച്ച്“ എന്ന് ഉഗ്രമായി കൽ‌പ്പിച്ചു. 

സത്യവാന്റെ ജീവൻ തിരിച്ചു കിട്ടാതെ ഒരു മാർച്ചുമില്ലെന്നായി  സാവിത്രി. 

അതു പറ്റില്ല, നൊ വേ……. എന്നാലും ഇത്ര ദൂരം പിന്നാലെ വന്നതല്ലേ? അത്ര ബുദ്ധിമുട്ടു സഹിച്ചതിന് ഒരു ആശ്വാസമെന്ന നിലയ്ക്ക് പകരം മൂന്നു വരം തരാമെന്ന് കാലൻ ഉവാച.

അതനുസരിച്ച് സാവിത്രി ഒന്നൊന്നായി വരങ്ങൾ ചോദിച്ചു വാങ്ങി.

“സത്യവാന്റെ അച്ഛന് നഷ്ടപ്പെട്ട രാജ്യം മടക്കിക്കിട്ടണം.“

കാലൻ പറഞ്ഞു. “ഗ്രാന്റ്ഡ്.“

“അദ്ദേഹത്തിന്റെയും സത്യവാന്റെ അമ്മയുടേയും അന്ധത മാറണം.“

“അതും ഓക്കെ.“

“എനിയ്ക്ക് സൽ‌പ്പുത്രൻ പിറക്കണം.“

“അപ്പടിയേ ആഹട്ടും“ എന്നാർ യമധർമ്മർ.

“എങ്ങനെ ആകുമെന്നാണ്? ഗർഭം ധരിപ്പിയ്ക്കേണ്ടയാൾക്ക് ജീവൻ വേണ്ടേ?“

കാലൻ ഞെട്ടി. അൽ‌പ്പം ആലോചിച്ചിട്ടു പറഞ്ഞു. “നേരത്തെ നിങ്ങൾ തമ്മിൽ ഉണ്ടായ ശാരീരിക ബന്ധത്തിൽ നിന്നും സൽ‌പ്പുത്രൻ പിറന്നോളും. അവന് ആയിരം വർഷം ആയുസ്സുമുണ്ടാകും.“

സാവിത്രി അവസാന ആണിയും കാലന്റെ തലയിൽ അടിച്ചു കയറ്റി.

“ഞാൻ കന്യകയാണ്.“

അങ്ങനെ തോറ്റു പാളീസടിച്ച കാലൻ സത്യവാന്റെ ജീവൻ മടക്കിക്കൊടുത്തുവെന്നാണ് കഥ.

വിധവയാകുന്നതിൽ‌പ്പരം ദയനീയമായ സങ്കടകരമായ ഒരു അവസ്ഥയുമില്ലെന്നാണ് നന്നെ ചെറുപ്പം മുതൽ കേട്ടു പഠിച്ചിട്ടുള്ളത്. അരുമയായി സ്നേഹിയ്ക്കുന്ന ഭർത്താവിനെ  മാത്രമല്ല  ഇനി മോശമായി  പെരുമാറുന്നവനായാലും, അദ്ദേഹത്തിന്റെ ജീവനും ആരോഗ്യവും സുരക്ഷിതമായിരിയ്ക്കണം. പെൺകുട്ടിയായിപ്പിറന്നാൽ എല്ലാവർഷവും സത്യവാൻ സാവിത്രീ വ്രതം എടുത്തെ പറ്റൂ. വരാൻ പോകുന്ന ഭർത്താവിനു വേണ്ടി ഇപ്പോഴേ പ്രാർഥിച്ചേ പറ്റൂ.

അങ്ങനെ മാസപ്പിറവിയ്ക്ക് പന്ത്രണ്ടു മണിക്കൂർ മുൻപ് ഭക്ഷണം ഉപേക്ഷിയ്ക്കുന്നു. സംക്രാന്തി സമയത്ത് നിവേദിയ്ക്കാനാണ് കാരയടൈ ഉണ്ടാക്കുന്നത്. അരിപ്പൊടിയിൽ ഉപ്പും ആവശ്യത്തിന് ശർക്കരപ്പാവും ചേർത്ത് പ്ലാശിന്റെ വട്ടയിലയിൽ കൈകൊണ്ട് കനം കുറച്ച് പരത്തി ആവിയിൽ വേവിയ്ക്കുന്നതാണ് കാരയടൈ. അടയിൽ അല്പം പുതിയ വെണ്ണ തൊട്ടുവെയ്ക്കുന്നു. കുളിച്ച് ശുദ്ധിയോടെ അടയുണ്ടാക്കി നേദിയ്ക്കുന്നതോടൊപ്പം സുമംഗലിയ്ക്ക് ഭർത്താവും വിവാഹം കഴിച്ചിട്ടില്ലാത്ത പെൺകുട്ടികൾക്ക്  വീട്ടിലെ മറ്റു മുതിർന്ന സുമംഗലീ സ്ത്രീകളും മഞ്ഞൾച്ചരട് കഴുത്തിൽ കെട്ടിക്കൊടുക്കും. താലി മഞ്ഞൾച്ചരടിൽ കോർത്താണ് കല്യാണ സമയത്ത് മൂന്നു മുടിയ്ക്കുന്നത്. (കെട്ടുന്നത് ). അട നേദിയ്ക്കുമ്പോൾ  കാമദേവനോടാണ് പ്രാർഥന.

“ഉരുകാത വെണ്ണയും ഓരടയും നാൻ തരുവേൻ
ഒരുകാലവും എൻ കണവൻ എന്നെ പിരിയാമലിരുക്കവേണം.“

അതെ, കാറ്റായി, മഞ്ഞായി, മഴയായി, വെയിലായി, നിലാവായി…….എല്ലാമെല്ലാമായി അവനെന്നും കൂടെ വേണം.

വടക്കേ ഇന്ത്യയിലുമുണ്ട് അവന്റെ ആയുസ്സിനായുള്ള ഈ പ്രാർഥന. കർവാചൌത്ത് എന്നു പറയും. കല്യാണം കഴിഞ്ഞ് ആദ്യം വരുന്ന കർവാചൌത്ത് വളരെ വിശേഷമായി ആഘോഷിയ്ക്കും. മലയാളികൾ പൂത്തിരുവാതിര ആഘോഷിയ്ക്കും പോലെ. 

കാർത്തിക മാസത്തിൽ  (ഒക്ടോബർ  - നവംബർ )  ദീപാവലിയ്ക്ക് ഒൻപതു ദിവസം മുൻപാണ് കർവാ ചൌത്ത് വരുന്നത്. ശരദ് പൂർണ്ണിമയുടെ ( ആശ്വിന മാസത്തിലെ പൌർണമി.) നാലാം ദിവസം. ശിവനോടും ഗൌരിയോടുമാണ് നെടുംമംഗല്യത്തിന് സ്ത്രീകൾ പ്രാർഥിയ്ക്കുന്നത്. 2012ൽ കർവാചൌത്ത് നവംബർ 2 നു ആണ് ആഘോഷിയ്ക്കപ്പെടുക 

തലേന്ന് വൈകുന്നേരം മൈലാഞ്ചിയിട്ട് കൈകാലുകൾ അലങ്കരിയ്ക്കുന്നു. ബസ്സിലും മറ്റും കയറാൻ സ്ത്രീകൾ മൈലാഞ്ചിയിട്ട കൈകാലുകളുമായി കഷ്ടപ്പെടുന്നതു കാണുമ്പോൾ പുരുഷന്മാർ അതീവ മഹാമനസ്ക്കതയോടെ , തികഞ്ഞ സുമനസ്സുകളായി പലപ്പോഴും തൊട്ടെടുക്കാവുന്ന വിധം അഭിമാന വിജൃംഭിതരായി  ബസ്സിന്റെ വാതിലുകൾ തുറന്നുകൊടുത്തും സ്ത്രീകളുടെ ബാഗുകൾ പിടിച്ചും ഒക്കെ ഒത്തിരി സഹായം നൽകാറുണ്ട്. 

വ്രതത്തിന്റെയന്ന് അതി രാവിലെ 4 മണി മുതൽ പച്ചവെള്ളം പോലും കുടിയ്ക്കാത്ത നിരാഹാരവ്രതമാണ്. അമ്മായിഅമ്മമാർ അത്യുത്സാഹത്തോടെയാണ് മരുമക്കളെക്കൊണ്ട് ഈ വ്രതമെടുപ്പിയ്ക്കുക. സ്ത്രീകൾ നല്ല ചുവപ്പ് നിറവും മിനുക്കവുമുള്ള വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച്  ചമഞ്ഞൊരുങ്ങീ പകൽ മുഴുവൻ നർമ്മഭാഷണങ്ങൾ ചെയ്തും പരസ്പരം സന്ദർശിച്ചും സമയം പോക്കുന്നു. ഒരു കലശത്തിൽ നിറച്ച് വെള്ളമോ പാലോ  എടുത്തിട്ടുണ്ടാവും. സാമ്പത്തികസ്ഥിതി അനുവദിയ്ക്കുന്ന പോലെ  സ്വർണം, വെള്ളി, ചെമ്പ്, ഇരുമ്പ്, പിച്ചള എന്നീ ലോഹക്കഷണങ്ങൾ നിക്ഷേപിച്ച് സ്ത്രീകൾ തമ്മിൽ കൈമാറുന്നു.  വൈകുന്നേരം ആലിൻ ചുവട്ടിലെ ശിവപാർവതീ പൂജയ്ക്ക് ഒത്തുചേരുന്നത് ഈ കൈമാറ്റം ചെയ്തു കിട്ടിയ കലശങ്ങളുമായാണ്. പൂജാ സമയത്ത് ചന്ദ്രനുദിയ്ക്കുമ്പോൾ കലത്തിലെ വെള്ളം ചന്ദ്രനു സമർപ്പിയ്ക്കുന്നു. ഗോതമ്പ് പൊടി അരിയ്ക്കുന്ന അരിപ്പയിലൂടെ ( ആട്ടാ ചൽനി ) ചന്ദ്രനെ നോക്കിയ ശേഷം ( അതിനും കാരണമുണ്ട്. ചന്ദ്രൻ ആളു ഒട്ടും ശരിയല്ല. ഒരു തട വെച്ചില്ലെങ്കിൽ ചിലപ്പോൾ ഓർക്കാപ്പുറത്ത് ഉമ്മവെച്ചുകളയും!)   ഭർത്താവിന്റെ കാൽ തൊട്ടു വണങ്ങുന്നു. അപ്പോൾ ഭർത്താവ് വെള്ളവും മധുരപലഹാരങ്ങളും പുതു വസ്ത്രങ്ങളും സമ്മാനങ്ങളും ഭാര്യയ്ക്ക് നൽകും. പിന്നെ ഗംഭീരമായ സദ്യയുണ്ടാകും. 

സന്ധ്യയ്ക്കുള്ള പൂജാസമയത്താണ് കർവാ ചൌത്തിന്റെ കഥ പറയുക. അത് സുമംഗലിയായ കൂട്ടത്തിലെ മുതിർന്നവളായിരിയ്ക്കും.

കഥ  സാധാരണ മനുഷ്യരുടെ സാമാന്യ യുക്തികൾക്ക് നിരക്കുന്നതല്ലെങ്കിലും……

ഈ കഥ പരമശിവൻ പാർവതിയ്ക്ക് പറഞ്ഞുകൊടുത്തതാണെന്നാണ് സങ്കൽ‌പ്പം. പിന്നെ ദ്വാപരയുഗത്തിൽ ദ്രൌ‍പതിയ്ക്ക് കൃഷ്ണൻ പറഞ്ഞുകൊടുത്തുവത്രെ!

പണ്ട് പണ്ട് ശുക്രപ്രസ്ഥത്തിൽ വീരാവതി എന്നൊരു വിദുഷിയും പരമ സുന്ദരിയും ആയ സ്ത്രീരത്നമുണ്ടായിരുന്നു. പണ്ഡിതനായ വേദശർമ്മയുടെയും വീട്ടമ്മയായ ലീലാവതിയുടെയും മകൾ. ആ നാട്ടിലെ രാജാവു വീരാവതിയുടെ അനിതര സാധാരണമായ പാണ്ഡിത്യവും സൌന്ദര്യവും സൌശീല്യവും ഒക്കെ കണ്ട് അവളെ തന്റെ പട്ടമഹിഷിയാക്കി.എന്നാൽ വിദുഷിയെന്ന അഹങ്കാരം വീരാവതിയ്ക്കുണ്ടായിരുന്നു പോൽ. അതുകൊണ്ട് കർവാചൌത്ത് വ്രതത്തിന്റെ അന്ന് അവൾ സ്വന്തം ഗൃഹത്തിലേയ്ക്ക് പോയി. നിരാഹാരവ്രതം എടുത്തിരുന്നുവെങ്കിലും ഭർത്താവിന്റെ മുഖം കാണാതെ സ്വന്തം വീട്ടിൽ വെച്ച് വ്രതം അവസാനിപ്പിയ്ക്കാനുള്ള അവളുടെ തീരുമാനം ഒട്ടും ശരിയായിരുന്നില്ല. അതിനും പുറമേ യാത്രാക്ഷീണവും വ്രതവും നിമിത്തം അവൾ മോഹാലസ്യപ്പെട്ടപ്പോൾ അവളുടെ സഹോദരന്മാർ കുറെ കർപ്പൂരം കത്തിച്ച് ചന്ദ്രോദയമായി എന്ന് അവളെ വിശ്വസിപ്പിയ്ക്കുകയും വ്രതം തെറ്റിയ്ക്കുകയും കൂടി ചെയ്തു. 

അപ്പോൾ തന്നെ വീരാവതിയുടെ ഭർത്താവ് മരണമടഞ്ഞു. വ്യസനാക്രാന്തയായ അവൾക്ക് പാർവതീ ദേവി പ്രത്യക്ഷപ്പെട്ട് വൈധവ്യം മാറ്റിക്കൊടുത്തെങ്കിലും പകരം ശയ്യാവലംബിയായ ബോധശൂന്യനായ ഭർത്താവിനെയാണ്  മടക്കി നൽകിയത്. തന്നെയുമല്ല, അദ്ദേഹത്തിന്റെ ശരീരത്തിൽ ഒരുപാട് കൊച്ചു സൂചികൾ തറയ്ക്കപ്പെട്ടുമിരുന്നു. ( ആർക്കറിയാം? അതു ചിലപ്പോൾ ചൈനാക്കാരന്റെ അക്യൂപങ്ചറോ മറ്റോ ആയിരുന്നിരിയ്ക്കും) വീരാവതി അർപ്പണമനസ്സായി, ഏകാഗ്രതയോടെ അദ്ദേഹത്തെ ശുശ്രൂഷിച്ചു. അതോടൊപ്പം, നല്ലൊരു ഭാര്യ ചെയ്യേണ്ടതു പോലെ സ്വന്തം ഗൃഹവുമായുള്ള എല്ലാ ബന്ധവും അവൾ  അന്നു മുതൽ ഉപേക്ഷിയ്ക്കുകയും ചെയ്തു. ഓരോ ദിവസവും ഓരോ സൂചി വീതം അവൾ ഭർതൃശരീരത്തിൽ നിന്ന് പിഴുതു മാറ്റി. അവസാനം ഒരു സൂചി ബാക്കിയായപ്പോൾ വീണ്ടും കർവാചൌത്ത് ഉത്സവം വന്നു ചേർന്നു. കലശം വാങ്ങാൻ വീരാവതി ചന്തയിൽ പോയ സമയത്ത് അവളുടെ ദാസി ആ ഒരേയൊരു സൂചി രാജാവിന്റെ ദേഹത്ത് നിന്നൂരിയെടുത്തു.

അപ്പോൾ തെളിഞ്ഞു, രാജനു ബോധം. പക്ഷെ, ആ ദാസിയെ ആണ് രാജ്ഞിയെന്ന് മനസ്സിലാക്കിയത്. ഇന്നാണെങ്കിൽ അംനീഷ്യ എന്നെങ്കിലും  പറഞ്ഞു നോക്കാമായിരുന്നു.

അങ്ങനെ വീരാവതി ദാസിയായി മാറി. എന്നാൽ ആ ഭയങ്കരി ദാസിയ്ക്കെങ്കിലും സത്യം പറയാമായിരുന്നില്ലേ? അവൾ ഒന്നും പറഞ്ഞില്ലെന്ന് മാത്രമല്ല, രാജ്ഞിയായി സുഖിച്ചു വാഴുകയും ചെയ്തുവത്രെ.  

വീണ്ടും പല കർവാചൌത്തുകളും കടന്നു പോയി. വീരാവതി മനസ്സു തളരാതെ വ്രതം നോക്കി. രാജാവിനെ ഒന്നു കാണാനാവാതെ, വ്രതം തീർക്കാൻ ആവാതെ പലപ്പോഴും മൂന്നും നാലും ദിവസമൊക്കെ പട്ടിണി കിടക്കേണ്ടിയും വന്നു, ആ മഹാ വിദുഷിയായ പഴയ രാജ്ഞിയ്ക്ക്.

ഒടുവിൽ ഒരു കർവാചൌത്തിന്റെ അന്ന് , രാജാവ് അവളോട് ചോദിച്ചു, “എന്താണ് ദാസീ, നിനക്ക് സമ്മാനമായി വേണ്ടത്?“ അവൾ ഒന്നും പറയാതെ ദാസി രാജ്ഞിയായ, രാജ്ഞി ദാസിയായ കഥ കരഞ്ഞുകൊണ്ട് പാടികേൾപ്പിച്ചു. പാട്ടിൽ. ആ പാട്ടിൽ അവൾ പണ്ടൊക്കെ രാജാവിനെ വിളിയ്ക്കുമായിരുന്ന ഓമനപ്പേരുകൾ ഒരു  മാല പോലെ കോർത്തിരുന്നുവത്രെ!

പാട്ട് കേട്ട രാജാവിന് ശരിയ്ക്കുമുള്ള ഒറിജിനൽ 916 ബോധം വന്നു.  അങ്ങനെ വീരാവതി വീണ്ടും രാജ്ഞിയായി.

മഹാ നഗരങ്ങളിലെ യൂണിവേഴ്സിറ്റി ക്യാമ്പസ്സുകളിൽ ഈ കഥ കേട്ടിരിയ്ക്കുന്ന, തികഞ്ഞ ഭക്തിയോടെയും വിശ്വാസത്തോടെയും കർവാചൌത്ത് ആഘോഷിയ്ക്കുന്ന ചെറുപ്പക്കാരികളെ ഞാൻ കണ്ണിമയ്ക്കാതെ നോക്കി നിന്നിട്ടുണ്ട്………..

അതെ, കാറ്റായി, മഞ്ഞായി, മഴയായി, വെയിലായി, നിലാവായി…….എല്ലാമെല്ലാമായി അവനെന്നും കൂടെ വേണം.

അതേന്ന്……..

ആന്ധ്രാ പ്രദേശിൽ ഈ ആഘോഷം അട് ല തഡ്ഡി എന്നറിയപ്പെടുന്നു. ശരദ് പൂർണ്ണിമയുടെ മൂന്നാം ദിവസമാണ് ആഘോഷിയ്ക്കുക. അതായത് ഔത്തരാഹന്റെ കർവാചൌത്തിനു തലേദിവസം. 

ആഘോഷത്തിന്റെ തലേന്ന് വൈകുന്നേരം സ്ത്രീകൾ കൈകാലുകളിൽ മൈലാഞ്ചിയിട്ട് അലങ്കരിയ്ക്കും. പിറ്റേന്ന് സൂര്യോദയത്തിന് വളരെ മുൻപ് തലേന്നുണ്ടാക്കിയ അന്നവും ( ചോറ് ) പെരുഗുവും ( തൈര് ) ഗോംഗൂരാ ( മത്തിപ്പുളിയില ) ചട്നിയും കഴിയ്ക്കും. പിന്നെ വെള്ളം പോലും കുടിയ്ക്കില്ല, കഠിന വ്രതമാണ്. പകൽ സമയം ഉറക്കമൊഴിവാക്കാനായി ഊഞ്ഞാലാട്ടവും വിവിധ തരം കളികളുമുണ്ടായിരിയ്ക്കും.

വൈകീട്ട് പൂജയ്ക്കായി കുറെ ആഹാരപദാർഥങ്ങൾ തയാറാക്കും. പതിനൊന്നു തരം പച്ചക്കറിക്കഷണങ്ങൾ ചേർത്ത സാമ്പാർ പ്രധാനമാണ്. അരിപ്പൊടിയും ശർക്കരയും പാലും ചേർത്ത മധുര പലഹാരം, പരിപ്പ്, തൈര്, ഗൊംഗൂരാ പച്ചടി, പതിനൊന്നു ചെറിയ ദോശകൾ( ദോശകൾ പാർവതി എന്ന ഗൌരിയ്ക്ക് നേദിയ്ക്കാനാണ്) . ആ ചെറിയ ദോശകളുടെ പേരാണേ അട് ല തഡ്ഡി എന്നത്. പിന്നെ പുളിഹോര എന്ന പുളിച്ചോറും കാണും.

എല്ലാറ്റിനും പുറമേ മാവുകൊണ്ടുള്ള പതിനൊന്നു വിളക്കുകളും ഉണ്ടാക്കും. അതിൽ നെയ്യൊഴിച്ച് തിരിയിട്ട് ഗൌരിയ്ക്കു മുൻപിൽ കത്തിച്ചു വെയ്ക്കും.

പതിനൊന്നു സ്ത്രീകൾക്ക് ഓരോ ദോശയും ഓരോ വിളക്കും പതിനൊന്നു കെട്ടുകളുള്ള പൂമാലയും നൽകി അതു ഗൌരിയ്ക്ക് സമർപ്പിച്ചതയി കരുതുന്നു, സാരിയുടെ മുന്താണി നീട്ടിക്കാട്ടി പാർവതി അതു സ്വീകരിച്ചെന്നും നെടു മംഗല്യം നൽകുമെന്നും പാടുന്നു.

വടക്കന്റെ  കലശം ഇവിടെയുമുണ്ട്, കലശത്തിൽ വെള്ളം, കുങ്കുമം, മഞ്ഞൾ, നാണയം, പൂക്കൾ, അഞ്ചു മാവിലകൾ എന്നിവയാണുണ്ടാവുക. കലശത്തിലെ വെള്ളം ചന്ദ്രനു തന്നെയാണ് സമർപ്പിയ്ക്കുന്നത്. ഗൌരിയുടെ വിഗ്രഹത്തിനൊപ്പം അരിമാവുകൊണ്ട് പെട്ടെന്നുണ്ടാക്കുന്ന ഗണേശനുമുണ്ടാകും.

ഗൌരിയ്ക്ക് ആരതിയെടുത്ത് പൂജ അവസാനിപ്പിയ്ക്കും. പിന്നീട് കുടുംബാംഗങ്ങളുമൊത്ത് ഭക്ഷണം കഴിയ്ക്കുന്നു.

ഇന്ത്യയിൽ മാത്രമല്ല ഇമ്മാതിരി ആഘോഷമുള്ളത്. റോമിലും ഉണ്ട്. അത് ജനുവരി 21 ന് ആണ്. അതിന്റെ പേര് സെന്റ് ആഗ്നസ് ഈവ്.

അപ്പോൾ പറഞ്ഞു വന്നത് ഇതാണ്.

അതെ, കാറ്റായി, മഞ്ഞായി, മഴയായി, വെയിലായി, നിലാവായി…….എല്ലാമെല്ലാമായി അവനെന്നും കൂടെ വേണം. അവന് നന്മയുണ്ടാകണം. അവന്റെ കാലിൽ ഒരു മുള്ളു പോലും കൊള്ളുവാൻ പാടില്ല.
തന്നേന്ന്……..

അതിന് വ്രതമോ പട്ടിണിയോ പ്രാർഥനയോ എന്തരാണെങ്കിലും ………

Monday, March 5, 2012

പൊതുമുതൽ എന്ന അത്യാവശ്യം


കുടുംബ മാധ്യമത്തിലെ സ്വകാര്യത്തിലും( 2012 ഫെബ്രുവരി 24 വെള്ളിയാഴ്ച)
ഗൾഫ് മാധ്യമത്തിലെ ചെപ്പിലും പ്രസിദ്ധീകരിച്ചത്

ഈ കടന്നു പോയ ദിവസങ്ങളിൽ അടുപ്പിച്ചടുപ്പിച്ച് കുറെ യാത്രകൾ ചെയ്തു. യാത്രകൾ മഹത്വപ്പെട്ട അധ്യാപകരാണ്. അധ്യാപകരിൽ സ്നേഹത്തോടെ ഇടപെടുന്നവരുണ്ട്, കാർക്കശ്യത്തോടെ ശാസിയ്ക്കുന്നവരുണ്ട്, നുള്ളുകയും ചെവിയ്ക്ക് പിടിയ്ക്കുകയും ചെയ്യുന്നവരുണ്ട്. യാത്രകളും അങ്ങനെയാണ്. അവ പഠിപ്പിയ്ക്കുന്നു, ചിന്തിയ്ക്കാൻ പ്രേരിപ്പിയ്ക്കുന്നു, ലോകത്തിന്റെ വിസ്തൃതിയെയും വൈവിധ്യത്തേയും ചൂണ്ടിക്കാട്ടി നാമോരോരുത്തരും നീന്തിത്തുടിയ്ക്കുന്ന ചിരട്ട സമുദ്രത്തെക്കുറിച്ച് ഒരു അമർത്തിയ പുഞ്ചിരിയോടെ ഓർമ്മിപ്പിയ്ക്കുന്നു.

ഇന്ത്യൻ റെയിൽവേ പോലെയൊരു മഹാൽഭുതം ലോകത്തെങ്ങുമില്ലത്രെ! വെറും കണക്കുകൾ മാത്രമുദ്ധരിച്ചാൽ പോലും അതങ്ങനെയാണ്. നെടുനീളൻ റെയിൽ‌പ്പാതകൾ, സഞ്ചരിയ്ക്കുന്ന കോടിക്കണക്കിനു മനുഷ്യർ, നീക്കം ചെയ്യപ്പെടുന്ന എമ്പാടും ചരക്കുകൾ, ഒട്ടനവധി ഉദ്യോഗസ്ഥർ, എണ്ണമില്ലാത്ത തീവണ്ടികൾ……..ഹൌ! അതൊരു വലിയ സമുദ്രം തന്നെ. സായിപ്പ് ദുരുദ്ദേശം മാത്രം മനസ്സിൽ വെച്ചാണ് റെയിൽവേ തുടങ്ങിയതെന്ന് ഒരു വാശിയ്ക്കും തർക്കത്തിനും വേണ്ടി വാദിയ്ക്കാമെങ്കിലും ഇന്നത് ഇന്ത്യയുടെ നാഡീ വ്യവസ്ഥ പോലെയായി ക്കഴിഞ്ഞുവെന്നതൊരു പരമാർഥം മാത്രമാണ്.

ട്രെയിൻ യാത്ര ചെയ്യുന്നവർ പല തരക്കാരായിരിയ്ക്കുമെങ്കിലും കുറച്ചു നേരത്തേയ്ക്ക് അവർ പരസ്പരം സഹിയ്ക്കാൻ ബാധ്യസ്ഥരായിത്തീരാറുണ്ട്. മുഖം കുത്തിവീർപ്പിച്ചിരിയ്ക്കുന്ന പരമ ഗൌരവക്കാർ മുതൽ ഒരു കാര്യവുമില്ലെങ്കിലും സൈക്കിൾ മണി പോലെ ചിരിയ്ക്കുന്നവർ വരെ, കാണുന്ന ഭക്ഷണമെല്ലാം വാങ്ങിച്ചു തിന്നുന്നവർ മുതൽ വെള്ളം പോലും കുടിയ്ക്കാത്തവർ വരെ, ബെർത്ത് കണ്ടാലുടനെ ഗാഢമായുറങ്ങുന്നവർ മുതൽ പച്ചപ്പാതിരയ്ക്കും വാശിയോടെ കണ്ണു പൂട്ടാതിരിയ്ക്കുന്നവർ വരെ……….അങ്ങനെ പലതരം മനുഷ്യർ.

ഇരുൾ വീണുകഴിഞ്ഞ കമ്പാർട്ടുമെന്റിൽ താഴത്തെ ബെർത്തുകളിലെ മനുഷ്യർ ഗൌരവത്തോടെ പുസ്തകം വായിച്ചിരിയ്ക്കുമ്പോഴാണ് മുകളിൽ കത്തി നിന്ന ട്യൂബ് ലൈറ്റ് പൊടുന്നനെ അണഞ്ഞത്. നോക്കുമ്പോഴെന്താ?മുകൾ ബെർത്തിലെ യാത്രകാരൻ ട്യൂബ് ലൈറ്റിന്റെ   ജാലിയ്ക്കുള്ളിൽ വിരൽ കടത്തിത്തിരിച്ചു വൈദ്യുതി ബന്ധം വേർപെടുത്തി, ഷൂസൂരി കറങ്ങുന്ന പങ്കയ്ക്കു മുകളിൽ പ്രതിഷ്ഠിച്ച് തിരിഞ്ഞു കിടക്കുന്നു!. പിന്നെയും പിന്നെയും സ്വിച്ചിട്ട് പ്രതീക്ഷയോടെ, കറുത്ത ലൈറ്റിനെ നോക്കുന്ന താഴ് ബെർത്തുകാർ ഒടുവിൽ വായന മതിയാക്കാൻ തീരുമാനിച്ചു.  വൃത്തികെട്ട ഷൂസിൽ നിന്നും പാറി വീണ പൊടിയും ചെളിയും    ടൌവൽ കൊണ്ട് തുടച്ചു മാറ്റി. അദ്ദേഹത്തിന്റെ ആ പ്രവൃത്തികളിൽ പ്രതിഷേധിച്ചത് ഒരു സ്ത്രീയായതുകൊണ്ടു മാത്രമാണു മുകൾ ബെർത്തുകാരൻ തല്ലാതെ വിട്ടത്. 

താഴത്തെ ബെർത്തുകാർ വായിയ്ക്കേണ്ടെന്ന്.ലൈറ്റിന്റെ സ്വിച്ച് താഴെ വെച്ചത് റെയിൽ വേയുടെ കുഴപ്പമാണെന്ന്..ഓരോ ബെർത്തിലും ഓരോ ലൈറ്റ് പിടിപ്പിയ്ക്കണമായിരുന്നെന്ന്മറ്റു യാത്രക്കാർ ചെരുപ്പ് മോഷ്ടിയ്ക്കുമെന്ന്ലൈറ്റ് കേടു വരുത്തിയതിനും പങ്കയ്ക്കു മുകളിൽ ചെരുപ്പൂരി വെച്ചതിനും അദ്ദേഹം ഇങ്ങനെ അപൂർവ ന്യായങ്ങൾ ഒരുപാടു നിരത്തി. ആറു ബെർത്തിലേയ്ക്കുമായി പൊതുവായുള്ള ഒരു ലൈറ്റ് ഒരു ബെർത്തുകാരനെ ശല്യം ചെയ്യുന്നതായി തോന്നിയാൽ അത് കേടു വരുത്താനുള്ള അവകാശം ആ യാത്രക്കാനുണ്ടെന്ന് അദ്ദേഹം ധരിച്ചു വശായിരിയ്ക്കുന്നു! മുകൾ ബെർത്തുകാരന്റെ ഷൂവിലെ അഴുക്ക് താഴ് ബെർത്തുകാരന്റെ തലയിൽ വീഴുന്നതിൽ അദ്ദേഹത്തിനു കുഴപ്പമൊന്നും തോന്നുന്നില്ല. കാരണം അദ്ദേഹം നികുതി അടയ്ക്കുന്നവനും പോരെങ്കിൽ യാത്രയ്ക്കുള്ള ടിക്കറ്റ് എടുത്തിട്ടുള്ളയാളുമാണത്രെ!

പൊതുവായ ഏതു വസ്തുവിനോടും ആ വസ്തു ഉപയോഗിയ്ക്കുന്നവരോടും നമുക്ക് ഈ അസഹിഷ്ണുത കലർന്ന വിലയില്ലായ്മയുണ്ട്. അതുകൊണ്ടാണല്ലോ ആർക്ക് എന്തിനു വേണ്ടി പ്രതിഷേധിയ്ക്കണമെങ്കിലും തെരുവു വിളക്കുകളും സർക്കാർ ബസ്സുകളും ഓഫീസുകളും ഉപകരണങ്ങളും വാഹനങ്ങളും എല്ലാം തല്ലിത്തകർത്തും തീയിട്ടും നമ്മൾ സമര വീര്യം പ്രകടിപ്പിയ്ക്കുന്നത്. ഇന്നാട്ടിലെ ജനതയുടെ നികുതിപ്പണമാണു നമ്മൾ ആർഭാടപൂർവം തികഞ്ഞ അഹന്തയോടെ നശിപ്പിയ്ക്കുന്നതെന്ന് കുത്തിക്കുത്തിപ്പറയുന്ന ഒരു പൌരബോധം നിർഭാഗ്യ വശാൽ നമുക്കില്ല. രാഷ്ട്രീയ്ക്കാരോ അല്ലെങ്കിൽ സംഘടിതരായ ജനതയോ മാത്രമല്ല ഇതു ചെയ്യുന്നത്. എത്ര തവണ പരാതിപ്പെട്ടാലും വഴി വക്കിൽ പൊട്ടിയൊലിയ്ക്കുന്ന പൈപ്പ് നന്നാക്കാൻ മെനക്കെടാത്ത ജല വകുപ്പുകാരനും വേണ്ട രീതിയിൽ അറ്റകുറ്റപ്പണി നടത്താതെ വൈദ്യുതി പാഴാക്കിക്കളയുന്ന വൈദ്യുതി വകുപ്പുകാരനും ചെയ്യുന്നത് ഇക്കാര്യമാണ്. ഗവണ്മെന്റ് അനുവദിച്ച വീടുകളിൽ പാർക്കുമ്പോഴും വീടുകളും പരിസരവും അൽ‌പ്പം പോലും ശ്രദ്ധിയ്ക്കാതെ അങ്ങേയറ്റം മലിനമാക്കിയിട്ട്, ഇത് സർക്കാരിന്റെയല്ലേ എന്ന് കൈകഴുകുന്ന ഐ എ എസ്സ് കാർ മുതൽ അതീവ സാധാരണക്കാർ വരെ എല്ലാവരും ഈ വഴിയിൽ  തന്നെയാണ്. അങ്ങനെ എണ്ണിപ്പറയാൻ ഒരുപാട് ഉദാഹരണങ്ങൾ എത്ര വേണമെങ്കിലുമുണ്ട്.

വലിയ രാജ്യസ്നേഹമുള്ള ജനതയാണ് നമ്മളെന്നാണ് വെപ്പ്. അഭിമാന പൂരിതമാകുന്ന അന്തരംഗവും ചോര തിളയ്ക്കുന്ന ഞരമ്പുകളും ഉള്ളവർ. സൌകര്യം കിട്ടുമ്പോഴെല്ലാം മറ്റൊരാളുടെ രാജ്യസ്നേഹം തെളിയിയ്ക്കാൻ ആവശ്യപ്പെടുന്നവർ. ആ നമ്മൾ രാജ്യത്തിലെ ഏതു അണ്ടനും അടകോടനും മാത്രമല്ല, വേണമെങ്കിൽ അതി ഭയാനക കോടീശ്വരനും പോലും ഉപയോഗിയ്ക്കാൻ പറ്റുന്ന പൊതു സമ്പത്തിനോടെങ്കിലും മിനിമം സ്നേഹമുള്ളവരായിരിയ്ക്കേണ്ടേ? അവയെ നശിപ്പിയ്ക്കുന്നതിനു പകരം സംരക്ഷിയ്ക്കുവാനുള്ള മാനസികാവസ്ഥ സ്വാതന്ത്ര്യ ലബ്ധിയുടെ അറുപത്തഞ്ചു വർഷങ്ങൾക്കിപ്പുറവും നമുക്ക് സ്വന്തമാവാത്തതെന്തുകൊണ്ടാണ്?. സ്വകാര്യ മുതലുകളോടുള്ള ആർത്തിയും ആവേശവും ബഹുമാനവുമാകട്ടെ ചികിത്സയില്ലാത്ത ഒരു മനോരോഗം പോലെ ദിനം പ്രതി കൂടി വരികയും ചെയ്യുന്നു. സർക്കാർ സംവിധാനങ്ങളെ പുച്ഛിയ്ക്കുകയും നശിപ്പിയ്ക്കുകയും ചെയ്യുന്നതു പോലെ സ്വകാര്യ മുതലുകളെ നമ്മൾ നശിപ്പിയ്ക്കില്ല. വില കൂടിയ കാറിനോടും ആ കാറിൽ പോകുന്നവനോടും, അവൻ കള്ളക്കടത്തുകാരനായാലും കരിഞ്ചന്തക്കാരനായാലും നമുക്ക് ആദരവാണ് ബഹുമാനമാണ്, ആന വണ്ടിയോടും അതിൽ പോവുന്ന, സാധാരണക്കാരനോടും കടും പുച്ഛവും പരിഹാസവും.

ഈ മനോഭാവം, പൊതു മുതലുകളോടുള്ള ഈ അനാദരവ് പുതിയ തലമുറയിലെങ്കിലും മാറണം. അതിന് അവരെ പ്രേരിപ്പിയ്ക്കേണ്ട ചുമതലയെങ്കിലും നമ്മുടെ ഈ തലമുറ നിർവഹിയ്ക്കണം. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ഉണ്ടാക്കിയെടുക്കുന്ന പൊതു മുതൽ സത്യത്തിൽ ഏറ്റവുമധികം പ്രയോജനപ്പെടുന്നത് സാധാരണക്കാരനാണെന്ന സത്യം എപ്പോഴും ഓർമ്മിയ്ക്കപ്പെടേണ്ടതാണ്. റേഷൻ ഷോപ്പും സർക്കാർ ആശുപത്രിയും സ്കൂളും കോളേജും ബസ്സും, ട്രെയിനും, വൈദ്യുതിയും വെള്ളവുമെല്ലാം ഈ പൊതുമുതലിൽ‌പ്പെടും. ഭയാനക പണക്കാർക്ക് അവരുടെ ജുഗുപ്സാവഹമായ ധന സമൃദ്ധിയാൽ പൊതുവായതൊന്നുമില്ലെങ്കിലും യാതൊരു കുഴപ്പവുമില്ലെന്ന അഹന്തയുടെ കൊടി പറപ്പിയ്ക്കാം.പക്ഷെ, നമ്മൾ സാധാരണക്കാർക്ക് പൊതുമുതൽ ജീവിതം നിലനിർത്തുവാൻ അത്യാവശ്യമായ വില പിടിച്ച സ്വത്താണ്. അതുകൊണ്ട് എന്തു വിലകൊടുത്തും നാം അവയെ സംരക്ഷിയ്ക്കേണ്ടതുണ്ട്.





Wednesday, February 29, 2012

ചോർന്നു പോകുന്ന സമയത്തുള്ളികൾ


കുടുംബ മാധ്യമത്തിലെ സ്വകാര്യത്തിലും( 2012 ജനുവരി 27 വെള്ളിയാഴ്ച)
ഗൾഫ് മാധ്യമത്തിലെ ചെപ്പിലും (2012 ഫെബ്രുവരി 17 വെള്ളിയാഴ്ച) പ്രസിദ്ധീകരിച്ചത്.

ഒന്നിനും സമയമില്ലെന്ന് പരാതിപ്പെടുന്നവരും വിലപിയ്ക്കുന്നവരുമാണ് അധികം സുഹൃത്തുക്കളും. എല്ലാ മനുഷ്യർക്കും കിട്ടിയിട്ടുള്ള ഈ ഇരുപത്തിനാലുമണിക്കൂർ സമയമില്ലാത്തവരെ മാത്രം പറ്റിച്ച് എവിടെപ്പോകുന്നുവെന്ന് ചോദിച്ചാൽ…… ഇത്ര ധിറുതിയിൽ അതെവിടെ പോയി മറയുന്നുവെന്ന് ചോദിച്ചാൽ. ആവോ! എവിടെയൊക്കെയാണാവോ അത് ആരുമറിയാതെ ഇങ്ങനെ ചോർന്നു പോകുന്നത്. അനന്തമായ സമയം ഈ അൽഭുത പ്രപഞ്ചത്തിനു പോലും കൈവശമില്ല. ആ നിത്യ സത്യം തിരിച്ചറിഞ്ഞവരാകട്ടെ, ഒരു മനസ്സമാധാനത്തിന് അനന്തമായ സമയത്തിന്റെ അവകാശിയായി എക്കാലവും ദൈവത്തെ ചൂണ്ടിക്കാണിച്ചു പോന്നു.

പണ്ടൊക്കെ എല്ലാവർക്കും ഒത്തിരി സമയമുണ്ടായിരുന്നുവെന്ന് പറയുന്നവരുണ്ട്.  കൂട്ടുകുടുംബമായിരുന്നതു കൊണ്ട് അമ്മൂമ്മയുണ്ടായിരുന്നു, അമ്മായിയുണ്ടായിരുന്നു, അപ്പാപ്പനുണ്ടായിരുന്നു…. എന്നൊക്കെ പറയുന്നതു കേൾക്കാറുണ്ട്. ശരിയായിരിയ്ക്കും.  ഉത്തരവാദിത്തങ്ങൾ വിഭജിച്ചു നൽകാൻ കൂടുതൽ ആളുകളുണ്ടാവുമ്പോൾ, അല്ലെങ്കിൽ മറ്റുള്ളവരുടെ ചുമതലകൾ പോലും നല്ല മനസ്സോടെ സ്വയം ഏറ്റെടുത്ത് ചെയ്യാൻ ആരെങ്കിലുമൊക്കെ തയാറാവുമ്പോൾ, അങ്ങനെ സമയം ധാരാളം വീണു കിട്ടിയ ഭാഗ്യവാന്മാരും ഭാഗ്യവതികളും ഉണ്ടായിരുന്നിരിയ്ക്കാം. തന്നെയുമല്ല അന്ന് ഭൂരിഭാഗം ജനതയ്ക്കും ലോകത്തിന്റെ വിസ്താരം നന്നെ കുറവുമായിരുന്നല്ലോ. എല്ലാറ്റിനും പുറമേ ഭൂതകാലമായിരുന്നു എപ്പോഴും കൂടുതൽ  നല്ലതെന്ന സർവ സാധാരണമായ ഒരു വെറും തോന്നൽ കൂടി  ഇത്തരമൊരു പറച്ചിലുണ്ടാവാൻ കാരണമാകുന്നുണ്ടാവാം.

കൂട്ടുകുടുംബങ്ങൾ ഇല്ലാതാവുകയോ നന്നെ കുറഞ്ഞു പോവുകയോ ചെയ്ത ഈ കാലത്ത് ആ ഗൃഹാതുര സ്മരണകളിൽ മുഴുകിക്കൊണ്ടിരുന്നാൽ പോരല്ലോ. വീണു പോയ സമയത്തുള്ളികളെ പിടിച്ചെടുക്കുവാനുള്ള ഒരു കണ്ടുപിടുത്തവും ഇതു വരെ ഉണ്ടായിട്ടുമില്ല. ആ നിലയ്ക്ക് ചിന്തിയ്ക്കാനുള്ള പ്രേരണയും ഉത്തരവാദിത്തബോധവും ചുമതലകൾ നിർവഹിയ്ക്കാനുള്ള കഴിവും തികഞ്ഞ സമയബോധവും വളർത്തുന്നതിൽ നാം കൂടുതൽ ശ്രദ്ധ പതിപ്പിച്ചേ മതിയാകൂ. കുട്ടികൾക്ക് മാത്രമല്ല, മുതിർന്ന സ്ത്രീ പുരുഷന്മാർക്കും ഈ വളർച്ച ഉണ്ടാകേണ്ടതുണ്ട്. 


അനുസരണ, പിന്നെയും അനുസരണ, പിന്നെയും പിന്നെയും അനുസരണ എന്നതാണ് നമ്മുടെ ഒരു നല്ല രീതി. നമുക്കായി ആലോചിയ്ക്കാനും നിർദ്ദേശങ്ങളും വിലക്കുകളും തരാതരം പോലെ പുറപ്പെടുവിയ്ക്കാനും ആരെങ്കിലും ഒക്കെ ഉണ്ടായാൽ മതി. ചുമതലയേ ഇല്ലെങ്കിൽ, അതുപോലും ശരിയ്ക്ക് മനസ്സിലാകുന്നില്ലെങ്കിൽ പിന്നെ നിർവഹിയ്ക്കാനുള്ള കഴിവ് എന്തിനാണ്? ഇതൊന്നുമില്ലാത്തപ്പോൾ സമയബോധത്തിന്റെ ആവശ്യമുണ്ടോ?

ഒരു മീറ്റിംഗ് പറഞ്ഞ സമയത്ത് തുടങ്ങി, ട്രെയിൻ കൃത്യ സമയത്ത് വന്നു, സർക്കാർ ഓഫീസ് പത്തുമണിയ്ക്ക് തുറന്നു, കോടതി ഒരു വർഷത്തിനുള്ളിൽ തന്നെ ശിക്ഷ വിധിച്ചു എന്നതൊക്കെ നമുക്ക് ആശ്ചര്യകരമായ ഒരു വാർത്തയാകുന്നതിന് നമ്മുടെ ഈ വളർച്ചക്കുറവ് ഒരു കാരണമാണ്. ഈ പറഞ്ഞതൊന്നും കൃത്യമായി സംഭവിച്ചില്ലെങ്കിലാണ് അത് വാർത്തയാകേണ്ടതെന്ന് നാം തിരിച്ചറിയേണ്ട കാലം അതിക്രമിച്ചില്ലേ? ആ ഒരു ബോധത്തിലേയ്ക്ക് നമ്മൾ ഉണരാറായില്ലേ?

സമയമില്ല എന്നതൊരു വെറും ശീലമാണ് പലർക്കും, ഒരു ഒഴിവുകഴിവുമാണ് പലപ്പോഴും. കാരണം, ഇങ്ങനെ പറയുന്ന എല്ലാവർക്കും സ്വയം ഇഷ്ടപ്പെടുന്നതെന്തും ചെയ്യാൻ സമയം കിട്ടാറുണ്ട്. ഒരാൾ ഏറ്റവും കൂടുതൽ ആഗ്രഹിയ്ക്കുന്ന പ്രവൃത്തി ചെയ്യാൻ അയാൾക്ക് സമയം കിട്ടാതെ വരികയില്ല. എന്തു വന്നാലും ഒരു സ്ഥിരം മദ്യപാനി മദ്യപിച്ചിരിയ്ക്കും എന്നതു പോലെയാണ് അക്കാര്യം. അപ്പോൾ താല്പര്യം കുറഞ്ഞ കാര്യങ്ങൾക്ക് നീക്കിവെയ്ക്കാനാണ് സമയം ഇല്ലാതാകുന്നത് എന്നതാണ് ശരിയായ സത്യം. 

ആർക്കും ഒരിയ്ക്കലും പുനർ സൃഷ്ടിയ്ക്കാൻ സാധിയ്ക്കാത്തതു കൊണ്ട് ഏറ്റവും വില പിടിപ്പുള്ള ഒരു സമ്പത്തായി മാറുന്നു സമയം. ആ ധനം ശരിയായി  സൂക്ഷിയ്ക്കാൻ വേണ്ട കഴിവുണ്ടാകണമെന്ന് നമ്മൾ ആരേയും അങ്ങനെ ഉപദേശിയ്ക്കാറില്ല; സ്വത്ത് സൂക്ഷിയ്ക്കുവാനും വർദ്ധിപ്പിയ്ക്കുവാനും കഴിവുണ്ടാകണമെന്ന് ഉപദേശിയ്ക്കുന്നതു പോലെ. 

മറ്റുള്ളവരോടും തന്നോടു തന്നെയും ഉള്ള ഉത്തരവാദിത്തവും പരിഗണനയും കൂടിയാണ്  സമയം. സമയമില്ല എന്നു പറയുമ്പോൾ നമ്മൾ പാലിയ്ക്കാത്തത് ഈ ഉത്തരവാദിത്തമാണ്, കൊടുക്കുവാൻ മടിയ്ക്കുന്നത് ഈ പരിഗണനയാണ്. കുറച്ചു കൂടി ലളിതമായിപ്പറഞ്ഞാൽ, വേണ്ടതു വേണ്ടപ്പോൾ ചെയ്യാൻ കഴിയുന്ന ശീലമാണ് യഥാർത്ഥത്തിലുള്ള സമയബോധം.  ഇക്കാര്യം ശരിയ്ക്കും മനസ്സിലാക്കിയാൽ പന്ത്രണ്ടു വർഷം സമയമെടുത്ത് ഒരു മേല്പാലം പണിയുന്ന സർക്കാരുകളല്ല നമുക്കുണ്ടാവുക. വൈകി വൈകി മാത്രം സംഭവിയ്ക്കുന്ന ഓരോ സാമൂഹ്യ പരിഷ്ക്കരണങ്ങളുടേയും ജനോപകാര പദ്ധതികളുടേയും നിയമ നിർമ്മാണങ്ങളുടേയും മുൻപിൽ സർക്കാർ കാര്യം മുറപോലെ നടന്നോളും എന്നു കരുതി ഉദാസീനരായിരിയ്ക്കുന്ന ജനതയുമായിരിയ്ക്കില്ല, നമ്മൾ. 

ഉത്തരവാദിത്തവും ചുമതലയും സമയബോധവും ഉള്ളവരുടെയും ഇല്ലാത്തവരുടേയും മാനസിക കല്പനകൾക്ക് തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ട്. ഉള്ളവർക്ക് പ്രകാശവേഗമുണ്ടാവുന്നതുകൊണ്ട് ബാഹ്യലോകത്തിന്റെ സമയ സങ്കൽ‌പ്പങ്ങൾ വളരെ മെല്ലെയാണെന്ന് തോന്നും. അവർക്ക് പുതിയ പുതിയ ആശയങ്ങളും അവ നടപ്പിലാക്കാനുള്ള പരിശ്രമത്തിനു വേണ്ട സമയവും എപ്പോഴുമുണ്ടാകും. അവർ എണ്ണത്തിൽ കുറവായിരിയ്ക്കുമെങ്കിലും അവരെ കാണാതെ പോകാൻ ആർക്കും കഴിയില്ല.
ഇല്ലാത്തവർക്കാകട്ടെ  ഒച്ചിനോടും മത്സരിയ്ക്കേണ്ടി വരുന്നതുകൊണ്ട് ഒന്നിനും സമയം തികയുകയില്ല. നിർഭാഗ്യവശാൽ നമ്മിൽ അധികം പേരും എന്നും ഒച്ചിനോട് മത്സരിച്ചുകൊണ്ടിരിയ്ക്കുന്നു! നാഴികമണിയുടെ ഓരോ ചലനത്തിലും അയ്യോ! നേരം പോയെന്ന് കരയുന്നു. നമ്മുടേത് എന്ന് കിറുകൃത്യമായി അടയാളപ്പെടുത്തപ്പെട്ടിട്ടുള്ള പ്രവൃത്തികൾ പോലും മുഴുവനാക്കാൻ സാധിയ്ക്കാതെ ലോകത്തെ മുഴുവൻ കുറ്റപ്പെടുത്തുന്നു.

ഇങ്ങനെയൊക്കെ വിചാരിച്ചിരിയ്ക്കുമ്പോൾ പെട്ടെന്ന് ഒരു ദിവസം എല്ലാം പിന്നിൽ ഉപേക്ഷിച്ച്, പലപ്പോഴും ആരോടും ഒന്നും പറഞ്ഞേൽ‌പ്പിയ്ക്കാൻ പോലുമാകാതെ “സമയമാം രഥത്തിൽ  സ്വർഗ്ഗയാത്ര ചെയ്യുന്നു..“



Monday, February 20, 2012

ബാബു


ബാബു, ആരാന്നാ?

രാജകീയ നായയാ ബാബു. ന്ന്ച്ചാൽ നല്ല ഒന്നാന്തരം അൽസേഷൻ.

തവിടിന്റെ നെറം, ഒത്ത വലുപ്പം, തേറ്റപ്പല്ല്, ഇടി കുടുക്കം മാതിരി കൊരയ്ക്കണ അവന്റെ മുമ്പിൽ ചെന്ന് പെടണോൻ..ങാ, പെട്ടോന്റെ പെട്ടഫലം. പെട്ടോരൊക്കെ തോരാണ്ട് മൂത്രിച്ച് അണച്ചോണ്ട് ഓടി. 

കാശിനു വാങ്ങീതല്ല, ദാനം കിട്ടീതാണ്. ആര്ക്ക്? സാമിക്ക്.അയിനും ണ്ട് ഒരു കാരണം. പറേമ്പോ ത്തിരി നാറ്റണ്ട് . വേണങ്കി മുണ്ടോണ്ട് മൂക്ക് പൊത്താ.

ഒരു പോലീസാരൻ മരുന്നിന് വന്നു, വന്നപ്പോ എളിമ, ചമ്മല്, പെടപ്പ്..അസുകം  സൊയം വാങ്ങീത്, അറിയാണ്ട് പകർന്ന്യല്ല. അയാള് മുറീലിരുന്ന് പൊറുപൊറു വെച്ചത് കേട്ടീരുന്നു, വരാന്തേൽയ്ക്ക്, പോരെങ്കി ജനലിക്കൂടി കാണാര്ന്നു. ഞാനപ്പോ ആ വാഴേടെ തടം കെളയ്ക്കായിരുന്നൂ. “വഴി നട്ക്കണ ചെല പെണ്ണങ്ങളെ, ലോഡ്ജീന്നും ഹോട്ടലീന്നും എറങ്ങി വരണ ചെല ചെറ്റോളെ, പാലത്തിന്റെ അടീലെ ഇരുട്ടില് പതുങ്ങണ അസത്തുക്കളെ പിടിച്ച് റ്റേഷനീ കൊണ്ടോവുമ്പോ പറ്റണ നാറ്റക്കേസാ. നമ്മ്ടെ നാട്ടിലു കോടതി കാലത്ത് പതിനൊന്നു മണിയ്ക്കല്ലേ  തൊട്ങ്ങാഅതു കാരണം രാത്രി മുഴോൻ ആ അശ്രീകരങ്ങള് റ്റേഷനില് ണ്ടാവും. അപ്പോ പോലീസ് ആണുങ്ങൾക്കും തോന്ന്ല്ല്യേ  ചില്ലറ നേരമ്പോക്കിന് പൂതിഡോക്ടറേ. നമ്മള് എല്ലാരും മനിഷ്യമ്മാരല്ലേ?അതാപ്പോ , നീറ്റം, കുരു, വെള്ളം വരല്. ഒന്നും തോന്നില്ല, തോന്നിയാ പ്രാണ സഞ്ചാരം…“ 

സാമി ങ്ങ്നെ ചുടണ മാതിരി നോക്കി……ന്നട്ട് മരുന്നെഴ്തി. അപ്പോ ആ പോലീസാരന്റെ കൈയില് സാമിയ്ക്ക് കൊടക്കാൻ അന്തശ്ശ്ള്ള ഒരു നോട്ട്ല്ല. 

“അത് ശരി ,മരുന്നു വെറ്തെ വേണല്ലേ?“ എന്നായി സാമി. ഒന്നിരുത്തി നോക്കീട്ട് കടുപ്പ്ത്തില് പറ്ഞ്ഞു. “ഈ സൂക്ക്ട്ന് വെറ്തെ മരുന്ന് തരാമ്പ്റ്റല്യാ.“ ങ്ങനെയൊന്നും കൊനഷ്ട് പറയാത്ത തങ്കപ്പെട്ട മൻഷ്യനാ. അപ്പോ കാര്യം സ്വയമ്പനാക്കാൻ പോലീസ് കൊണ്ടുക്കൊട്ത്തതാ ഇബനെ, പോലീസാര്ക്കും ണ്ടല്ലോ നായ വളർത്തല്…… ആ കൂട്ടത്തീന്ന് കിട്ട്യ ശിങ്കാ‍ണ് ബാബു. 

ന്താ ഒരു ശേവ്‍ര്യം! നായയാണെങ്കി ങ്ങനെരിയ്ക്കണം! പകൽ മുഴോൻ അവനെ കൂട്ട്ലിടും. കൊറെ ആള്ക്കാര് നിത്യോം വര്ന്ന വീടല്ലേ, അതും ആവത് ല്യാത്തോര്. അയ്യോ! അമ്മേ..ആവൂന്നൊക്കെ കര്ഞ്ഞ് വര്ണ മനുഷ്യര്ടെ മുമ്പിൽയ്ക്ക് ബാബു കൊരച്ച്ണ്ട് പാഞ്ഞു ചെന്നാ പിന്നെ അവര്ക്ക് വല്യ സികിത്സൊന്നും വേണ്ട്യരില്ല.

രാത്രീലാ അവനെ തൊയിരത്ത്ല് വിടണത്. പറമ്പിലെ എല്യോളേം പെരുച്ചാഴിയോളേയും ഒക്കെ അവൻ അമക്കണത് അപ്പോ തന്ന്യാ. കാര്യം രാജകീയനാ ന്നാലും ഈ  ജന്തുക്കളെ അവനും ഇഷ്ടാന്നേയ്. പറേമ്പോ എല്ലാം പറേണ്ടേ?. അവൻ ഈ മഠത്തിലൊന്നും കഴീണ്ടോനല്ല……ഈ വെണ്ടയ്ക്ക സാമ്പാറും കയ്പയ്ക്ക മെഴുക്കേരട്ടിയും അപ്പളോം തിന്ന്ട്ടാ ഒരു അൽസേഷൻ നായ ജീവിക്ക്ണ്ടത്? അയിനും പൊറമേ കൊറച്ചു മോരും കുടിച്ചാ മതിയാ? ഒരു പൂണൂലും ഇടീപ്പിച്ച് കൊറച്ച് മന്ത്രോം കൂടി ആയാ ഭേഷായി……നായയ്ക്കും വേണേയ് തലേലെഴുത്ത്! 

അതെയതെ, കാറിൽ ചിറ്റാനൊക്കെ കൊണ്ടൂവും. നായ സൂട്ടും കോട്ടുട്ട് കാറിലിരിയ്ക്കാനാ ജനിച്ചേ? ങ്ങള് പെണ്ണങ്ങള്ടെ ഒരു പ്രശ്നം ഇതാ. ചക്ക് ന്ന് പറ്ഞ്ഞാ അപ്പോ കൊക്ക് ന്ന് തിരിയും. തിന്നണ കാര്യം പറേമ്പോ കാറിന്റെ കാര്യം പറേര്ത്. ചോറിനു പകേരം കാറെട്ത്ത് ഉരുട്ടി വിഴ്ങ്ങ്യാ മത്യോ ? ങാ, അത് പോട്ടെ, അപ്പോ അവന്റെ തീറ്റക്കാര്യം, അത് പറയാം…… തേറ്റപ്പല്ലോണ്ട് ഒരു കഷണം എറച്ചി അവൻ മത്യാവോളം കടിച്ചു വലിച്ച്ണ്ടാ? പാവം, സാമ്പാറും മോളോഷ്യോം കൂട്ടി ചോറുണ്ണും……ഉരുളക്കിഴങ്ങ് കറീം കൂട്ടി ചപ്പാത്തി തിന്നും…….കാണുമ്പോ കരച്ചില് വരുംനായയ്ക്ക് നായേടെ ജീവിതാ‍ണ് വേണ്ടത്, പൂണൂലിട്ട മനുഷ്യന്റെ ജീവിതല്ല..

അതെ, കൂറ് ങ്ങള് പറഞ്ഞ മാതിരിയാ. അല്ലെങ്കി അന്ന് പാമ്പ് വന്ന് ചവിട്ട് പടീല് കെടന്ന ദിവസം സാമി മരിച്ച് പോണ്ടതാര്ന്നു. ഇവൻ സാമ്യേ അനങ്ങാൻ സമ്മതിയ്ക്കാണ്ട് ഒറ്റ നിൽ‌പ്പാ. സൂക്ഷിച്ച് നോക്ക്യപ്പഴല്ലേ, നല്ല മൂത്ത അണലിയാര്ന്നു! സാമി അകന്ന് നിന്നപ്പോ അവൻ അണലീന്റെ പണ്യാ കഴിച്ച്. അവന് വല്ല കടീം കിട്ടിയോന്ന് പേടിച്ച്ട്ട്  രാത്രി മുഴോൻ പല വട്ടം സാമി ണീറ്റ് വന്നു. അവൻ ചൊങ്കനല്ലേ, നായ രാജാവ്. അവന് ഒന്നും പറ്റീരുന്നില്ല.

ങ്ങള് ത്ര്യോക്കെ ചുറ്റാട് നോക്കാറ്ണ്ടോ? പെണ്ണങ്ങള് ങ്ങ്നെ ചുറ്റാട് ഒന്നും നോക്കലില്ല. അതോണ്ട് ത്രയ്ക്കുള്ള വിവരേണ്ടാവുള്ളൂ. ശരിയാ, ശരിയാആ പൂച്ച വന്ന ദൂസത്തെ തെരക്കും ബഹളോം ഞാൻ മറന്നട്ട്ല്ല്യാ. ങ്ങള് പിന്നേം കാറിന്റെ കാര്യം പറഞ്ഞ്………പൂച്ച കാറിലാ വന്നത്. അതാ, അതിന്റെ തലേലെഴുത്ത് കേമംന്ന് പറയ്യാൻ കാരണം? അതേ, പൂച്ചയ്ക്ക് പൂച്ച്ടെ ജീവിതം കിട്ടണം. അല്ലാണ്ട് കാലത്ത് കാറോടിച്ച്  പോയ്യാലും വന്നാലും അതല്ല, പൂച്ച്ടെ ഭാഗ്യം..ഇതാ ങ്ങള് പെണ്ണ്ങ്ങൾടെ കൊഴപ്പം, ആര്ക്ക് എന്താ വേണ്ടേന്ന് ങ്ങക്ക് ശരിയ്ക്കും അറീല്ലവേണ്ടാത്തോര്ക്ക് വാരിക്കോരി വെള്മ്പും, പിന്നാലെ നട്ന്ന് കാലിന്റെ തോല് തേഞ്ഞാലും ആർത്തീല് കാത്തിരിയ്ക്കണ വേണ്ടോരെ കരിം പഷ്ണിക്കിടും. ഹേയ്, അതൊന്നൂല്യാ. അത് പോട്ടെ , ഓരോരോ വിജാരങ്ങള്.അതൊക്കെ ഇനി പറ്ഞ്ഞ്ട്ടെന്ത്നാ?

ബാബു മര്യാദക്കാരനാ..ങ്ങള് അത് പറേര്ത്…….ആദ്യത്തെ ദൂസം ആ പൂടപ്പൂച്ചേ ഓടിച്ചു, കൊരച്ച് പേടിപ്പിച്ചു. അത് നേരന്നെ. അവന്റെ വീട്ടില് വേറെ ആളു വന്നാ കണ്ണടച്ച് ഇരിയ്ക്കാമ്പറ്റോ. അപ്പോ ലഹളേണ്ടാക്കി.  പൂച്ച മിടുക്കത്തി……അവള് നേരെ അകത്തേയ്ക്ക് പോയി, ഗമേല്……ബാബു കൊറെ കൊരച്ച് അടങ്ങിഇപ്പോ അവര്ക്ക് വല്ല വഴക്കൂണ്ടോന്നും? പൂടപ്പൂച്ചേടെ കുഞ്ഞി മക്കളേം കൂടി ബാബു പേടിപ്പിക്ക്ണില്ല്യ, അവനറിയാം. അതിവിടുത്തെയാന്ന്.. ഒന്നിച്ചിരുത്തീട്ടല്ലേ ഫോണില് ഫോട്ടൊ കീച്ചീത് കഴിഞ്ഞൂസം…….

നായേടെ ബുദ്ദ്യൊന്നും പൂച്ചയ്ക്ക് കിട്ട്ല്ല..ങ്ങള് പഞ്ചാരയിട്ട് പാലു കുടിപ്പിച്ചിട്ടൊന്നും ഒരു കാര്യല്ല. നായേടെ നന്നീം പൂച്ചയ്ക്ക് ഈ ജമ്മത്ത് കിട്ട്ല്ല. ബാബു മല്ലിയക്കുട്ട്യേ കടിച്ചത് നന്നീം നെറോം  ഇല്ല്യാഞ്ഞിട്ട്ല്ല……അവര് കളിയ്ക്കാരുന്നു.അപ്പോ പൊട്ട ബുദ്ദിയ്ക്ക് പാവാടേലാന്ന് വിയാരിച്ച് കടിച്ചത് തൊടേലായിപ്പോയി…….കുട്ടി കരഞ്ഞപ്പോ ബാബു ഞെട്ടീ പരോശായത് ങ്ങള് കണ്ട്ല്ല്യേ? അവൻ പിന്നെ ഒരു തുള്ളി വെള്ളം കുടിച്ചിട്ട്ല്ല്യ. ഒറ്റ ഇരുപ്പാന്നു, ചത്ത മാതിരി. മിണ്ടാമ്പറ്റീങ്ങേ പറഞ്ഞേനേ തെറ്റ് പറ്റീതാന്ന്.  വളത്തീ വളത്തീ, നോക്കീ, എണ്ണേപ്പിച്ചൂ, കുൾപ്പിച്ചൂ ,മാമു കൊട്ത്തൂന്ന് നാഴിയ്ക്ക് നാപ്പതു വട്ടം പറഞ്ഞാ മതീട്ടില്ല്യാ. യ്യ് മിണ്ടാപ്രാണീടെ മനസ്സ് കാണ്ണ്ണം. അല്ലാണ്ട് ഇതൊക്കെ ങ്ങ്നെ പറഞ്ഞ്ട്ട് ന്താ വിശേഷം? ന്ന്ട്ട് അവന് നന്ദീല്യാന്ന്! അവന് നന്നീല്ല്യെങ്കി പിന്നെ ആര്ക്കാ അത്ണ്ടാവാ ആവോ?

ഇതും പെണ്ണ്ങ്ങൾടെ ഒരു തരാ‍ണ്. അവരു പറയണ ഭാഗം ജയിയ്ക്കാൻള്ള്ത് മാത്രാ അവര്ക്ക് കാണാമ്പ്റ്റാ, പിന്നെ അതന്നെ ങ്ങനെ പറഞ്ഞോണ്ടിരിയ്ക്കും, നമശ്ശിവായ ചൊല്ല്ണ മാതിരി. മുഴോൻ കാര്യങ്ങള് കാണില്ല്യ. .

ങ്ങള് ന്ത്നാന്നും ആ പട്ട്യേ കല്ലെട്ത്തെറിയണത്? അവള് ഒരു പാവം..തെണ്ടിപ്പട്ടിയാന്ന് ച്ച്ട്ട് കല്ലെട്ത്തെറിയണോ? അവളക്ക് റാണീന്ന് പേരു വെച്ചോര് മിട്ക്കുള്ളോര്ന്നെയാ. കണ്ടാലും ഒരു റാണീടെ പോല്യാ. വല്ല നല്ല നായയ്ക്കും ജൻച്ചതാവും…… എറിയണ്ടാന്നും, അതിനെ.അത് പ്ടീന്റപ്പ്റത്തല്ലേ നിക്ക്ണത്? 

ങ്ങള് ആ കഷണം മുറിയ്ക്കണത് നിറ്ത്തീട്ട് ഇങ്ങ്ട്ട് വന്നിരിയ്ക്കോ.ഒരൂട്ടം പറ്ഞ്ഞരാം.
ശർദ്ദേല് കേക്ക്ണം.

ങ്ങളു കേട്ടൊ, അത്? കേട്ട്ല്ല്യേ.അവര് തമ്മാമ്മില് വർത്താനം പറേണത്…….അതേന്ന്. ബാബൂം റാണീം വർത്താനം പറേണതാ. അവൻ വിളിയ്ക്കേം അവളു വിളി കേക്കേം ചെയ്യണതാ. അത് കൊരയ്ക്കണതല്ല. ബാബു ങ്ങനെ യേശ്വാസ് പാടണ മാതിരിയാ കൊരയ്ക്കല്? അവര്ക്ക് നല്ല പരിച്യണ്ട്. രാത്രീല് അവനെ തൊറന്ന്ടുമ്പോ അവളും വരല്ണ്ടാവും .അതാ, അവള് പകലും കാണാൻ വന്ന്തേയ്. അവര്ക്കൂണ്ടാവുല്ല്യേന്ന് തമ്മാമ്മില് സ്നേഹോം കാണാനും മിണ്ടാനും ആശേം പൂതീം. മനിഷ്യമ്മാര്ക്ക് മാത്രല്ല, ഈ മോഹോക്കെണ്ടാവാ.

ങ്ങള് ചിറിയ്ക്കണ്ടാ..ആ പടി തൊറ്ന്ന് കൊട്ത്താ കാണാം അവള് ഓടി വരണത്. അവന്റെട്ക്കേ പോണതും. അതൊറപ്പാണ്ന്ന്. ആ മോത്ത് കാണാം അവള്ടെ ആശ……മഹാപാപം കിട്ടും കല്ലെട്ത്തെറിഞ്ഞാല്.  ആ കൂടു തൊറ്ന്ന് അവനെ എറ്ക്കി വിടോന്നേയ്, അവളും അവനും കൂടി കണ്ടോട്ടെന്നും..ഇപ്പോ ആരും വരില്ലാന്നേയ്. 

ങ്ങളീ ഒരൂട്ടം വിഡ്ഡിപ്പെണ്ണ്ങ്ങ്ടെ മാതിരി ആവര്ത്. ബാബൂം റാണീം തമ്മാമ്മില് സ്നേയിച്ചാൽ മ്മ്ക്കെന്ത് ചേതാ..

ന്തായാലും ഇന്ന് വൈന്നേരം ബാബു ഈട്ന്ന് പൂവാണ്. കുട്ട്യേ കടിയ്ക്കണ നായ ഇബ്ടെ വേണ്ടാന്ന്. കാര്യം കുട്ട്യേ കുത്തിവെയ്ക്കാൻ അച്ഛൻ തന്നെണ്ട് വീട്ട്ല്. എന്നാലും കടിയ്ക്കണ നായേ വീട്ട്ല് നിറ്ത്താൻ പറ്റ്ല്യാ. ങ്ങ്ക്ക് കുട്ട്യാ വല്ലീത് അതോ പട്ട്യാ ന്ന് അമ്മ്യാര് ചോയിച്ചാ പിന്നെ സാമീടെ വായേല് എന്ത്ത്തുരാ വരാ? ഡോക്ട്രായാലും തേങ്ങ്യായാലുംഅമ്മ്മാര്ക്കാ മക്കളോട് അപ്പ്ടി സ്തായീന്നല്ലേഅച്ഛ്മ്മാര് എന്നും വെറ്ഥേക്കാര്സാമി പിന്നെ ഒന്നും പറ്ഞ്ഞില്ല്യ. നിയ്ക്ക് അത് കണ്ട്ട്ട് വെഷമായി. ബാബൂന് ഒര് പരിചേല്യാത്ത വീടും ആൾക്കാരും ഒക്കെയാവുമ്പോ സങ്ക്ടം ആവുല്ല്യേ?ദണ്ണ്ം വരുല്ല്യേ? ആരാ അത് ആലോയിയ്ക്കാൻള്ള്ത്? അവന് ഒരബ്ദ്ദം പറ്റി..അയിന് നാട് കട്ത്തേ? അമ്മ്യാര് പെറ്റ മോനാച്ചാ ഇങ്ങ്നെ പറ്യോ? അമ്മ്യാര് പറ്ഞ്ഞാലും സാമി കേക്കോ?

അപ്പോ ത്തിരി നേരം..ബാബൂം റാണീം സന്തോഷിച്ചോട്ടേന്നും.. ങ്ങക്ക് സന്തോഷം കണ്ടാ വെഷ്മം ആവൂങ്കില് അകത്തേയ്ക്ക് പോയി ടി വി കണ്ടോളോന്നേയ്. അല്ലെങ്കി പുണ്യം കിട്ടാൻ നമശ്ശിവായ ജപിച്ചോളോ. അല്ലാണ്ട് ഞാനെന്താ ഇപ്പോ പറയാ
 ..
ആ പടീം ആ കൂടും ഒന്നു തൊറന്ന്ട്ട്  അകത്തേയ്ക്ക് പൊക്കോളോന്നേയ്


Sunday, February 12, 2012

അകത്തേയ്ക്കു മാത്രം തുറക്കുന്ന വാതിലുകൾ


കുടുംബ മാധ്യമത്തിലെ സ്വകാര്യം എന്ന കോളത്തിലും  (ജനുവരി 13 വെള്ളിയാഴ്ച)
ഗൾഫ് മാധ്യമത്തിലെ ചെപ്പ് എന്ന പംക്തിയിലും (ഫെബ്രുവരി 10 വെള്ളിയാഴ്ച) പ്രസിദ്ധീകരിച്ചത്.

ഈയിടെ ഒരു ദിവസം, വീടു പണിയുവാനുള്ള സ്വപ്നം പങ്കുവെച്ച ഒരു ബന്ധുവിന്റെ മുന്നിൽ അല്പനേരം കണ്ണും മിഴിച്ചിരുന്നു പോയി. വീട്ടു സ്വപ്നത്തിൽ തികച്ചും വിചിത്രമെന്ന് തോന്നാവുന്ന ഒരു നിലപാടുണ്ടായിരുന്നു. അതെന്താണെന്നല്ലേ? ആ വീട്ടുകാർക്കൊന്നും അയൽ‌പ്പക്കക്കാരോട് ഒരു ബന്ധവും പുലർത്തേണ്ട ഗതികേട് ഒരു കാലത്തും ഉണ്ടാവരുത്.  അതായത് വലിയ ചുറ്റുമതിലിനുള്ളിൽ ഒറ്റ നിലയിലുള്ള വീട് പൂർണമായും സ്വയം പര്യാപ്തമായിരിയ്ക്കണം. ഫയർ അലാറം, ബർഗ്ലർ അലാറം, ക്ലോസ്ഡ് സർക്യൂട്ട് ടി വി . എന്നു തുടങ്ങി സകല ആധുനിക സുരക്ഷാമാർഗ്ഗങ്ങളും പിടിപ്പിച്ച ഒരു “പരിപൂർണ്ണ“ വീടാണ് അവരുടെയും ഭർത്താവിന്റേയും സ്വപ്നം. ഈ സുരക്ഷാ മാർഗ്ഗങ്ങൾ ഏറ്റവും ആധുനികമായാൽ മതി. പഴയ കാലത്തെപ്പോലെ  നിസ്സാര ആവശ്യങ്ങൾക്കൊന്നും അവർക്ക് അയൽ‌പ്പക്കം വേണ്ടി വരില്ല. കാരണം അവർ തികഞ്ഞ ധനികരാണ്.

“ഞങ്ങൾ ആരുടെ വീട്ടിലും പോയിരുന്ന് ഗോസ്സിപ്പിങ്ങ് ചെയ്യില്ല, ഇവിടെ അങ്ങനൊരു കാര്യം ഞങ്ങൾ സമ്മതിയ്ക്കുകയുമില്ല.“ അവർ തീർത്തു പറഞ്ഞു. അയൽ‌പ്പക്കത്ത് നിന്നും യാതൊന്നും ആവശ്യമില്ലാത്തത്രയും സ്വയം പര്യാപ്തതയിൽ  സ്വന്തം കാര്യം നോക്കി ആരേയും ഉപദ്രവിയ്ക്കാതെ ആരുടെ കാര്യത്തിലും തലയിടാതെ ജീവിയ്ക്കാനാണ് അവർക്കിഷ്ടം.  

ശരിയാണ്. എല്ലാവർക്കും ഇപ്പോൾ അവരവർ മാത്രം മതി. അയൽ‌പ്പക്കത്തെ വീട്ടിൽ എന്തു സംഭവിച്ചാലും നമുക്ക് ഒന്നുമില്ല.  അതെല്ലാം ടി വിയിലെ പ്രധാന വാർത്തയായോ പത്രത്തിലെ ബോക്സ് ന്യൂസായോ പുട്ടും കടലയ്ക്കും ഒപ്പം മാത്രം അറിയാനാണ് നാം ആഗ്രഹിയ്ക്കുന്നത്. “ഞങ്ങള് ഗുണത്തിനില്ല, ഒരു ദോഷത്തിനും ഇല്ല“ ……. എന്നതാണ് നമ്മുടെ പരിഷ്ക്കാര മുദ്ര.

അല്പം പഞ്ചസാരയോ ഇത്തിരി ഉപ്പോ ഒരു കൈവായ്പയോ അയൽ‌പ്പക്കത്ത് നിന്നു വാങ്ങാൻ നമുക്ക് അഭിമാനക്കുറവുണ്ടാകുന്നു. അതുകൊണ്ട് നമ്മൾ കാറെടുത്ത് സൂപ്പർ മാർക്കറ്റിലും ഏ ടി എമ്മിലും ഉടനെ യാത്ര പോകുന്നു. അയൽ‌പ്പക്കത്ത് ആരെങ്കിലും മരിച്ചു കിടന്നാലും നമ്മൾ അറിയില്ല. അറിയണമെന്ന് നമുക്ക് തോന്നുന്നുമില്ല. 

നാൽ‌പ്പതോളം വീടുകളുള്ള ഒരു ഹൌസിംഗ് കോളനിയിൽ മാലിന്യങ്ങൾ പ്ലാസ്റ്റിക് പാക്കറ്റുകളിലാക്കി റോഡിലിടുന്നതല്ലാതെ, അതെടുത്തു മാറ്റാത്ത കുടുംബശ്രീ സ്ത്രീകളെ അധിക്ഷേപിയ്ക്കുന്നതല്ലാതെ മറ്റെന്തെങ്കിലും ചെയ്തു പ്രശ്നം പരിഹരിയ്ക്കാൻ ആർക്കും തോന്നുന്നില്ല. ക്രെഷില്ലാത്തതുകൊണ്ട് കുഞ്ഞുങ്ങളെ ഏൽ‌പ്പിച്ചു ജോലിയ്ക്കു പോവാനാവുന്നില്ലെന്ന് സങ്കടപ്പെടുന്ന അമ്മമാർക്കും അപൂർവം അച്ഛന്മാർക്കും ആരും കേൾവിക്കാരായില്ല. മാലിന്യം നിറഞ്ഞ് ഉപയോഗശൂന്യമായ കുളം കാണുമ്പോൾ മുഖം തിരിച്ചു മടങ്ങാനല്ലാതെ അതു വൃത്തിയാക്കണമെന്ന് ആലോചിയ്ക്കാൻ പോലും ആർക്കും കഴിയുന്നില്ല. അയൽ‌പ്പക്കക്കാർ ഒത്തൊരുമിച്ച് ശ്രമദാനം ചെയ്തിരുന്ന പുരകെട്ടലും വിവാഹ സൽക്കാരവും അടിയന്തിരവും പോലെയുള്ള കാര്യങ്ങൾ നമ്മുടെ ജീവിതങ്ങളിൽ നിന്ന് ഇടം  മാറി. ഒരു സമ്മാനപ്പാക്കറ്റും കൈയിലേന്തി ചടങ്ങുകൾ നടക്കുന്ന പൊതുസ്ഥലങ്ങളിൽ വന്ന് ഭക്ഷണം കഴിച്ച് പോവുക എന്നതു മാത്രമായി അയൽ‌പ്പക്ക സൌഹൃദം.

“നമ്മൾ എന്തുചെയ്യാനാണ്? നമുക്കിവിടെ പരിചയക്കാരൊന്നുമില്ലല്ലോ.“ എന്ന് ഓരോ വീട്ടുകാരും ഓരോ പ്രശ്നത്തിലും സ്വയം വിലപിയ്ക്കുമ്പോഴും അയൽ‌പ്പക്കവുമായി പരിചയപ്പെടാനോ എന്തെങ്കിലും പങ്കു വെയ്ക്കാനോ സാധിയ്ക്കാത്ത മട്ടിലുള്ള ഒരു പ്രതിരോധം അവരുടെയെല്ലാമുള്ളിൽ നിലനിൽക്കുന്നുമുണ്ട്. 

അന്യ വീട്ടിലെ വിശേഷങ്ങൾ അറിയുന്നത്, അവരോട് സംസാരിയ്ക്കുന്നത് ഒക്കെ പെണ്ണുങ്ങളുടെ നാട്ടു വർത്തമാനം പറച്ചിലെന്ന നിസ്സാരത്വമായിരുന്നു പണ്ടെങ്കിൽ, ഇന്ന് അങ്ങനെയൊരു കാര്യമേ ആവശ്യമില്ല എന്നായിട്ടുണ്ട്. വീട്ടമ്മമാർ പഴയ കാലത്ത് പരസ്പരം വിശേഷങ്ങൾ പങ്ക് വെച്ചിരുന്നതിനെയാണല്ലോ പെണ്ണുങ്ങളുടെ നൊണേം കൊതീം പരദൂഷണവും പറഞ്ഞുള്ള സമയം  കളയലായി നമ്മുടെ സാഹിത്യത്തിലും സിനിമയിലും ഒക്കെ വ്യാഖ്യാനിയ്ക്കപ്പെട്ടിരുന്നത്! നല്ല സ്ത്രീകൾ സ്വന്തം വീട്ടിലെ ജോലി കഴിഞ്ഞ് അയൽ‌പ്പക്കം നിരങ്ങാതെ അടങ്ങിയൊതുങ്ങി ഒരു ഭാഗത്തിരിയ്ക്കുന്നവരും ഈശ്വര നാമം ചൊല്ലുന്നവരും ഒക്കെയായി ചിത്രീകരിയ്ക്കപ്പെട്ടിരുന്നു!

അങ്ങനെയെല്ലാം ഉദ്ബോധിപ്പിച്ചിട്ടാണോ എന്തോ ഇപ്പോൾ എല്ലാവരും ടി വി  പരിപാടികളിലെ  വീടുകളുമായി മാത്രമേ അയൽ‌പ്പക്ക ബന്ധം പുലർത്താൻ ഇഷ്ടപ്പെടുന്നുള്ളൂ. ടി വിയിലെ വീടുകളിലൊന്നും നമ്മൾ പോകേണ്ടതില്ല, അവർ നമ്മുടെ വീട്ടിൽ വന്ന് വിശേഷങ്ങൾ പങ്കു വെച്ചുകൊള്ളും.. ഗോസ്സിപ്പിംഗ് എന്ന് ഇംഗ്ലീഷിൽ പറയുന്ന നമ്മുടെ നാട്ടു വർത്തമാനം ഇല്ലാതാക്കിയതിൽ ടി വി പരിപാടികൾക്ക് വലിയ പങ്കുണ്ട്. കൂട്ടു ചേരലുകളുടെ രാഷ്ട്രീയം എപ്പോഴും അപകടമാണെന്നറിയാവുന്ന അധികാരമാണ് ടി വിയെ നമ്മുടെ സ്വീകരണ മുറിയിലും പലപ്പോഴും കിടപ്പുമുറിയിലും പോലും എത്തിച്ചത്. തമ്മിൽ സംസാരിയ്ക്കുന്നതും ആശയങ്ങളും വിഭവങ്ങളും പരസ്പരം പങ്കുവെയ്ക്കുന്നതും അങ്ങനെ  സൌഹൃദമുണ്ടാകുന്നതും  മനുഷ്യരിൽ സംഘടിത ശക്തിയുണ്ടാക്കുമെന്ന് ഭയപ്പെടുന്നവരെല്ലാം അയൽ‌പ്പക്കങ്ങളിൽ നിന്ന് അകന്നു നിൽക്കുന്നതാണ് ശരിയെന്ന് വിശ്വസിയ്ക്കുകയും അങ്ങനെ വിശ്വസിപ്പിയ്ക്കാൻ കഠിന പരിശ്രമം നടത്തുകയും ചെയ്യും. 

അവരവർ മാത്രമെന്ന് കാണുമ്പോഴാണ് ഒരിടത്ത് അണക്കെട്ടിന്റെ  ഉറപ്പ് പ്രശ്നമാകുന്നതും അയൽ‌പ്പക്കക്കാരന് അത് “ഒരു പ്രച്ച്നമേയില്ലൈ“ എന്നുമാകുന്നത്. അവിടെ ആണവ നിലയം പ്രശ്നമാകുമ്പോൾ “ഹോ! മനുഷ്യനു വൈദ്യുതി വേണ്ടേ? വ്യവസായം വളരേണ്ടേ“  എന്ന് ഇപ്പുറത്തെ അയൽ‌പ്പക്കത്തിന് അത് നിസ്സാരമാകുന്നത്. പ്രത്യേക മതങ്ങളിൽ ജനിച്ചു പോയവരുടെ ഗർഭത്തിൽ കിടക്കുന്നവരെ പോലും കുത്തിക്കൊല്ലുന്ന വാർത്തകൾ നമുക്ക് വിദൂര അയൽ‌പ്പക്കത്തിന്റെ വിശ്വസിയ്ക്കാനാവാത്ത കെട്ടുകഥയാകുന്നത്. ഒരു വ്യാഴവട്ടത്തോളം പട്ടിണി കിടന്ന് അധികാരികളുടെ മനുഷ്യത്വമില്ലായ്മക്കെതിരെ  പ്രതിഷേധിയ്ക്കുന്ന സ്ത്രീയുടെ മുഖചിത്രം കണ്ടുകൊണ്ട് ബിരിയാണി കഴിച്ച് ഏമ്പക്കം വിടാൻ സാധിയ്ക്കുന്നത്. 

ഒരു വീടിന്റെ, ഒരു നാടിന്റെ പശ്ചാത്തലമാണ് അതിന്റെ അയൽ‌പ്പക്കങ്ങൾ. അവയിൽ നിന്ന് ആ വീടിനെയും നാടിനേയും  അടർത്തിയെടുക്കുമ്പോൾ വീടും നാടും ഏകാന്തമാകുന്നു. ആത്മാവിൽ തനിച്ചായിത്തീർന്ന കുറച്ച് ശരീരങ്ങളെ  ഒളിപ്പിയ്ക്കുന്ന ഒരിടം മാത്രമായി അവ രണ്ടും ചുരുങ്ങിയൊതുങ്ങിപ്പോകുന്നു. അതിന്റെ വാതിലുകൾ അകത്തേയ്ക്ക് മാത്രം തുറക്കുന്നവയായി മാറുന്നു. ക്രോസ്സ് വെന്റിലേഷൻ ഇല്ലാത്ത മുറികളിലെന്ന പോലെ ഒരു ജീർണ്ണമണം വ്യാപിയ്ക്കുന്നു.