ഇതെന്തു ഭാഷ എന്നാണോ?
ഇന്ത്യാ മഹാരാജ്യമല്ലേ? എത്ര തരം ഭാഷ വേണമെങ്കിലും കേൾക്കാൻ കഴിയും. എന്നാൽ പിന്നെ കൊഞ്ചം തമിഴ്, ഥോഡീ സി ഹിന്ദി, പിന്നെ കുറച്ച് തെലുങ്ക്…
തൽക്കാലം അത്രേയുള്ളൂ. ഭാഷ വ്യത്യസ്തമാകിലെന്ത്? ചെയ്യുന്നതും പറയുന്നതുമെല്ലാം ഒന്നു തന്നെ. അല്ലെങ്കിൽ നോക്കൂ……..
നാളെ കാരയടൈ നോയ്മ്പാണ്. ഈ വർഷം മാർച്ച് 14നു രാവിലെ 9.32 മണിയ്ക്ക് മാശി മാസം പൈങ്കുനി മാസമായിത്തീരും. ആ മുഹൂർത്തത്തിലാണ് കാരയടൈ നേദിച്ച് അവന്റെ ആയുസ്സിനായി പ്രാർഥിയ്ക്കുന്നത്. കുംഭമാസം മീനമാസമായി പകരുന്ന പുണ്യദിനത്തിലാണ് ആ വ്രതം. അത് പൌർണമി ദിനത്തിലെ ചന്ദ്രോദയ സമയത്താണെങ്കിൽ അത്യുത്തമമായി.
നന്നെ ചെറുപ്പം മുതൽ ഈ നോയ്മ്പുണ്ടായിരുന്നു. ഒരു പരിചയവുമില്ലാത്ത എന്നെങ്കിലുമൊരിയ്ക്കൽ ജീവിതത്തിന്റെ ഏറ്റവും പ്രധാന ഭാഗമായിത്തീരുമെന്ന് വിശ്വസിയ്ക്കപ്പെടുന്ന ഒരാൾക്കു വേണ്ടി, അയാളുടെ ആയുസ്സിനു വേണ്ടി എങ്ങാണ്ടോ ഒരിടത്തിരുന്ന് വ്രതമെടുക്കുകയും പ്രാർഥിയ്ക്കുകയും തന്റെ പ്രാർഥനയെന്ന സ്നേഹകവചത്താൽ പൊതിയപ്പെട്ട് അയാൾ ആയുരാരോഗ്യ സൌഖ്യത്തോടെ ജീവിയ്ക്കുമെന്ന് വിശ്വസിയ്ക്കുകയും ചെയ്യുക…….അതായിരുന്നു ചെറുപ്പത്തിലേ കാരയടൈ നോയ്മ്പ് അല്ലെങ്കിൽ സത്യവാൻ സാവിത്രീ വ്രതം.
സത്യവാന്റെയും സാവിത്രിയുടെയും കഥ എല്ലാവർക്കും അറിയുമായിരിയ്ക്കും.
അഷ്ടപതി രാജാവിന്റെ മകളും വിദുഷിയും അപ്സരസുന്ദരിയുമായ സാവിത്രി അച്ഛന്റെ അനുവാദത്തോടെ സ്വന്തം വരനെ കണ്ടു പിടിയ്ക്കാനാണ് ഒരു യാത്ര പോകുന്നത്. പ്രത്യേകം ശ്രദ്ധിയ്ക്കേണ്ട പോയിന്റ് അച്ഛന്റെ അനുവാദം ഉണ്ട് എന്നതാണ്. ആ യാത്രയ്ക്കിടയിലാണ് വനത്തിൽ വെച്ച് അന്ധരായ മാതാപിതാക്കളെ നിർവ്യാജം സ്നേഹിച്ച് സംരക്ഷിച്ച് പോരുന്ന പരമ ദരിദ്രനായ സത്യവാനെ കണ്ടുമുട്ടുന്നതും അയാളെ വരനായി മനസ്സുകൊണ്ട് തെരഞ്ഞെടുക്കുന്നതും. സ്വാഭാവികമായും ഇന്നത്തെക്കാലത്തെന്ന പോലെ അന്നും കഠിനമായ എതിർപ്പുണ്ടായി. നക്ഷത്രം ചെന്ന് കുപ്പത്തൊട്ടിയിൽ വീഴുകയോ?നാരദ മഹർഷിയാണ് സത്യവാൻ അങ്ങനെ മോശക്കാരനൊന്നുമല്ലെന്നും രാജ്യം നഷ്ടപ്പെട്ട രാജാവിന്റെ മകനാണെന്നും ഈ കല്യാണം നടക്കേണ്ടതാണെന്നും അഷ്ടപതി രാജാവിനെ ബോധ്യപ്പെടുത്തുന്നത്. കൂട്ടത്തിൽ ഇതും കൂടി പറയാൻ നാരദൻ മടിച്ചില്ല. ഇനി കൃത്യം ഒരു വർഷം മാത്രമേ ആ വിദ്വാന് ആയുസ്സുള്ളൂ .
വിധവയായിത്തീരും തന്റെ മകളെന്ന തലേലെഴുത്തിൽ ഹൃദയം നുറുങ്ങി വേദനിച്ചുകൊണ്ടാണെങ്കിലും രാജാവ് ഒടുവിൽ സാവിത്രിയുടെ വാശിയ്ക്ക് വഴങ്ങി. സ്ത്രീകൾ ആരിലെങ്കിലും മനസ്സുറപ്പിച്ചു കഴിഞ്ഞാൽ പിന്നെ ഒരു രക്ഷയുമില്ലെന്നല്ലേ വെപ്പ്? വിവാഹം കഴിഞ്ഞ് അവൾ ഭർത്താവിനും ശ്വശ്വരർക്കും ഒപ്പം കാട്ടിലേയ്ക്ക് യാത്രയാവുകയും ചെയ്തു. ആയുസ്സില്ലെന്ന തീവ്ര നൊമ്പരത്തിന്റെ വിവരം സാവിത്രി ഭർത്താവിനെ അറിയിച്ചില്ല. പകരം, വിവാഹത്തിന് എല്ലാവരും വിസമ്മതം പ്രകടിപ്പിച്ചപ്പോൾ അതു നടന്നുകിട്ടാനായി താൻ നേർന്ന വ്രതമാണെന്നും അതനുസരിച്ച് ഒരുവർഷം കന്യകയായിത്തന്നെ കഴിഞ്ഞേ പറ്റൂവെന്നും അവൾ സത്യവാനെ വിശ്വസിപ്പിച്ചു. അതേ സമയം ശ്വശ്വരർക്ക് ഒരു നല്ല മരുമകളും സത്യവാന്റെ ആത്മാർഥ സുഹൃത്തുമാകാൻ സാവിത്രിയ്ക്ക് സാധിച്ചു.
സാവിത്രി വ്രതം വെച്ചാലും കൊള്ളാം കന്യകയായിരുന്നാലും കൊള്ളാം , കൃത്യം സമയമായപ്പോൾ യമധർമ്മൻ സ്വന്തം ചുമതല നിർവഹിയ്ക്കാൻ എത്തിച്ചേർന്നു, സത്യവാന്റെ ജീവനുമായി ശടേന്ന് യാത്രയാവുകയും ചെയ്തു. സാവിത്രി, സാധാരണ സ്ത്രീയല്ലല്ലോ. സത്യവാന്റെ ജീവനുമായി പോകുന്ന യമധർമ്മനെ കാണാനും അദ്ദേഹത്തെ പിന്തുടരാനും ഒക്കെ കഴിവുണ്ടായിരുന്നു സാവിത്രിയ്ക്ക്. കുറച്ച് കഴിഞ്ഞാൽ ശല്യം പോയ്ക്കോളും എന്നായിരുന്നു കാലന്റെ വിചാരം.
എന്നാൽ സാവിത്രി ഒരു ഒഴിയാബാധയാണെന്ന് കണ്ടപ്പോൾ യമധർമ്മൻ അതുവരെയുണ്ടായിരുന്ന ശാന്തഭാവമൊക്കെ വെടിഞ്ഞ് “ഭർത്താവിന്റെ ജീവനു വേണ്ടിയാണെങ്കിൽ നിന്നിട്ട് കാര്യമില്ല, സമയം മെനക്കെടുത്താതെ വേഗം സഥ്ലം വിട്. എബൌട്ടേൺ ആൻഡ് ക്വിക് മാർച്ച്“ എന്ന് ഉഗ്രമായി കൽപ്പിച്ചു.
സത്യവാന്റെ ജീവൻ തിരിച്ചു കിട്ടാതെ ഒരു മാർച്ചുമില്ലെന്നായി സാവിത്രി.
അതു പറ്റില്ല, നൊ വേ……. എന്നാലും ഇത്ര ദൂരം പിന്നാലെ വന്നതല്ലേ? അത്ര ബുദ്ധിമുട്ടു സഹിച്ചതിന് ഒരു ആശ്വാസമെന്ന നിലയ്ക്ക് പകരം മൂന്നു വരം തരാമെന്ന് കാലൻ ഉവാച.
അതനുസരിച്ച് സാവിത്രി ഒന്നൊന്നായി വരങ്ങൾ ചോദിച്ചു വാങ്ങി.
“സത്യവാന്റെ അച്ഛന് നഷ്ടപ്പെട്ട രാജ്യം മടക്കിക്കിട്ടണം.“
കാലൻ പറഞ്ഞു. “ഗ്രാന്റ്ഡ്.“
“അദ്ദേഹത്തിന്റെയും സത്യവാന്റെ അമ്മയുടേയും അന്ധത മാറണം.“
“അതും ഓക്കെ.“
“എനിയ്ക്ക് സൽപ്പുത്രൻ പിറക്കണം.“
“അപ്പടിയേ ആഹട്ടും“ എന്നാർ യമധർമ്മർ.
“എങ്ങനെ ആകുമെന്നാണ്? ഗർഭം ധരിപ്പിയ്ക്കേണ്ടയാൾക്ക് ജീവൻ വേണ്ടേ?“
കാലൻ ഞെട്ടി. അൽപ്പം ആലോചിച്ചിട്ടു പറഞ്ഞു. “നേരത്തെ നിങ്ങൾ തമ്മിൽ ഉണ്ടായ ശാരീരിക ബന്ധത്തിൽ നിന്നും സൽപ്പുത്രൻ പിറന്നോളും. അവന് ആയിരം വർഷം ആയുസ്സുമുണ്ടാകും.“
സാവിത്രി അവസാന ആണിയും കാലന്റെ തലയിൽ അടിച്ചു കയറ്റി.
“ഞാൻ കന്യകയാണ്.“
അങ്ങനെ തോറ്റു പാളീസടിച്ച കാലൻ സത്യവാന്റെ ജീവൻ മടക്കിക്കൊടുത്തുവെന്നാണ് കഥ.
വിധവയാകുന്നതിൽപ്പരം ദയനീയമായ സങ്കടകരമായ ഒരു അവസ്ഥയുമില്ലെന്നാണ് നന്നെ ചെറുപ്പം മുതൽ കേട്ടു പഠിച്ചിട്ടുള്ളത്. അരുമയായി സ്നേഹിയ്ക്കുന്ന ഭർത്താവിനെ മാത്രമല്ല ഇനി മോശമായി പെരുമാറുന്നവനായാലും, അദ്ദേഹത്തിന്റെ ജീവനും ആരോഗ്യവും സുരക്ഷിതമായിരിയ്ക്കണം. പെൺകുട്ടിയായിപ്പിറന്നാൽ എല്ലാവർഷവും സത്യവാൻ സാവിത്രീ വ്രതം എടുത്തെ പറ്റൂ. വരാൻ പോകുന്ന ഭർത്താവിനു വേണ്ടി ഇപ്പോഴേ പ്രാർഥിച്ചേ പറ്റൂ.
അങ്ങനെ മാസപ്പിറവിയ്ക്ക് പന്ത്രണ്ടു മണിക്കൂർ മുൻപ് ഭക്ഷണം ഉപേക്ഷിയ്ക്കുന്നു. സംക്രാന്തി സമയത്ത് നിവേദിയ്ക്കാനാണ് കാരയടൈ ഉണ്ടാക്കുന്നത്. അരിപ്പൊടിയിൽ ഉപ്പും ആവശ്യത്തിന് ശർക്കരപ്പാവും ചേർത്ത് പ്ലാശിന്റെ വട്ടയിലയിൽ കൈകൊണ്ട് കനം കുറച്ച് പരത്തി ആവിയിൽ വേവിയ്ക്കുന്നതാണ് കാരയടൈ. അടയിൽ അല്പം പുതിയ വെണ്ണ തൊട്ടുവെയ്ക്കുന്നു. കുളിച്ച് ശുദ്ധിയോടെ അടയുണ്ടാക്കി നേദിയ്ക്കുന്നതോടൊപ്പം സുമംഗലിയ്ക്ക് ഭർത്താവും വിവാഹം കഴിച്ചിട്ടില്ലാത്ത പെൺകുട്ടികൾക്ക് വീട്ടിലെ മറ്റു മുതിർന്ന സുമംഗലീ സ്ത്രീകളും മഞ്ഞൾച്ചരട് കഴുത്തിൽ കെട്ടിക്കൊടുക്കും. താലി മഞ്ഞൾച്ചരടിൽ കോർത്താണ് കല്യാണ സമയത്ത് മൂന്നു മുടിയ്ക്കുന്നത്. (കെട്ടുന്നത് ). അട നേദിയ്ക്കുമ്പോൾ കാമദേവനോടാണ് പ്രാർഥന.
“ഉരുകാത വെണ്ണയും ഓരടയും നാൻ തരുവേൻ
ഒരുകാലവും എൻ കണവൻ എന്നെ പിരിയാമലിരുക്കവേണം.“
അതെ, കാറ്റായി, മഞ്ഞായി, മഴയായി, വെയിലായി, നിലാവായി…….എല്ലാമെല്ലാമായി അവനെന്നും കൂടെ വേണം.
വടക്കേ ഇന്ത്യയിലുമുണ്ട് അവന്റെ ആയുസ്സിനായുള്ള ഈ പ്രാർഥന. കർവാചൌത്ത് എന്നു പറയും. കല്യാണം കഴിഞ്ഞ് ആദ്യം വരുന്ന കർവാചൌത്ത് വളരെ വിശേഷമായി ആഘോഷിയ്ക്കും. മലയാളികൾ പൂത്തിരുവാതിര ആഘോഷിയ്ക്കും പോലെ.
കാർത്തിക മാസത്തിൽ (ഒക്ടോബർ - നവംബർ ) ദീപാവലിയ്ക്ക് ഒൻപതു ദിവസം മുൻപാണ് കർവാ ചൌത്ത് വരുന്നത്. ശരദ് പൂർണ്ണിമയുടെ ( ആശ്വിന മാസത്തിലെ പൌർണമി.) നാലാം ദിവസം. ശിവനോടും ഗൌരിയോടുമാണ് നെടുംമംഗല്യത്തിന് സ്ത്രീകൾ പ്രാർഥിയ്ക്കുന്നത്. 2012ൽ കർവാചൌത്ത് നവംബർ 2 നു ആണ് ആഘോഷിയ്ക്കപ്പെടുക
തലേന്ന് വൈകുന്നേരം മൈലാഞ്ചിയിട്ട് കൈകാലുകൾ അലങ്കരിയ്ക്കുന്നു. ബസ്സിലും മറ്റും കയറാൻ സ്ത്രീകൾ മൈലാഞ്ചിയിട്ട കൈകാലുകളുമായി കഷ്ടപ്പെടുന്നതു കാണുമ്പോൾ പുരുഷന്മാർ അതീവ മഹാമനസ്ക്കതയോടെ , തികഞ്ഞ സുമനസ്സുകളായി പലപ്പോഴും തൊട്ടെടുക്കാവുന്ന വിധം അഭിമാന വിജൃംഭിതരായി ബസ്സിന്റെ വാതിലുകൾ തുറന്നുകൊടുത്തും സ്ത്രീകളുടെ ബാഗുകൾ പിടിച്ചും ഒക്കെ ഒത്തിരി സഹായം നൽകാറുണ്ട്.
വ്രതത്തിന്റെയന്ന് അതി രാവിലെ 4 മണി മുതൽ പച്ചവെള്ളം പോലും കുടിയ്ക്കാത്ത നിരാഹാരവ്രതമാണ്. അമ്മായിഅമ്മമാർ അത്യുത്സാഹത്തോടെയാണ് മരുമക്കളെക്കൊണ്ട് ഈ വ്രതമെടുപ്പിയ്ക്കുക. സ്ത്രീകൾ നല്ല ചുവപ്പ് നിറവും മിനുക്കവുമുള്ള വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് ചമഞ്ഞൊരുങ്ങീ പകൽ മുഴുവൻ നർമ്മഭാഷണങ്ങൾ ചെയ്തും പരസ്പരം സന്ദർശിച്ചും സമയം പോക്കുന്നു. ഒരു കലശത്തിൽ നിറച്ച് വെള്ളമോ പാലോ എടുത്തിട്ടുണ്ടാവും. സാമ്പത്തികസ്ഥിതി അനുവദിയ്ക്കുന്ന പോലെ സ്വർണം, വെള്ളി, ചെമ്പ്, ഇരുമ്പ്, പിച്ചള എന്നീ ലോഹക്കഷണങ്ങൾ നിക്ഷേപിച്ച് സ്ത്രീകൾ തമ്മിൽ കൈമാറുന്നു. വൈകുന്നേരം ആലിൻ ചുവട്ടിലെ ശിവപാർവതീ പൂജയ്ക്ക് ഒത്തുചേരുന്നത് ഈ കൈമാറ്റം ചെയ്തു കിട്ടിയ കലശങ്ങളുമായാണ്. പൂജാ സമയത്ത് ചന്ദ്രനുദിയ്ക്കുമ്പോൾ കലത്തിലെ വെള്ളം ചന്ദ്രനു സമർപ്പിയ്ക്കുന്നു. ഗോതമ്പ് പൊടി അരിയ്ക്കുന്ന അരിപ്പയിലൂടെ ( ആട്ടാ ചൽനി ) ചന്ദ്രനെ നോക്കിയ ശേഷം ( അതിനും കാരണമുണ്ട്. ചന്ദ്രൻ ആളു ഒട്ടും ശരിയല്ല. ഒരു തട വെച്ചില്ലെങ്കിൽ ചിലപ്പോൾ ഓർക്കാപ്പുറത്ത് ഉമ്മവെച്ചുകളയും!) ഭർത്താവിന്റെ കാൽ തൊട്ടു വണങ്ങുന്നു. അപ്പോൾ ഭർത്താവ് വെള്ളവും മധുരപലഹാരങ്ങളും പുതു വസ്ത്രങ്ങളും സമ്മാനങ്ങളും ഭാര്യയ്ക്ക് നൽകും. പിന്നെ ഗംഭീരമായ സദ്യയുണ്ടാകും.
സന്ധ്യയ്ക്കുള്ള പൂജാസമയത്താണ് കർവാ ചൌത്തിന്റെ കഥ പറയുക. അത് സുമംഗലിയായ കൂട്ടത്തിലെ മുതിർന്നവളായിരിയ്ക്കും.
കഥ സാധാരണ മനുഷ്യരുടെ സാമാന്യ യുക്തികൾക്ക് നിരക്കുന്നതല്ലെങ്കിലും……
ഈ കഥ പരമശിവൻ പാർവതിയ്ക്ക് പറഞ്ഞുകൊടുത്തതാണെന്നാണ് സങ്കൽപ്പം. പിന്നെ ദ്വാപരയുഗത്തിൽ ദ്രൌപതിയ്ക്ക് കൃഷ്ണൻ പറഞ്ഞുകൊടുത്തുവത്രെ!
പണ്ട് പണ്ട് ശുക്രപ്രസ്ഥത്തിൽ വീരാവതി എന്നൊരു വിദുഷിയും പരമ സുന്ദരിയും ആയ സ്ത്രീരത്നമുണ്ടായിരുന്നു. പണ്ഡിതനായ വേദശർമ്മയുടെയും വീട്ടമ്മയായ ലീലാവതിയുടെയും മകൾ. ആ നാട്ടിലെ രാജാവു വീരാവതിയുടെ അനിതര സാധാരണമായ പാണ്ഡിത്യവും സൌന്ദര്യവും സൌശീല്യവും ഒക്കെ കണ്ട് അവളെ തന്റെ പട്ടമഹിഷിയാക്കി.എന്നാൽ വിദുഷിയെന്ന അഹങ്കാരം വീരാവതിയ്ക്കുണ്ടായിരുന്നു പോൽ. അതുകൊണ്ട് കർവാചൌത്ത് വ്രതത്തിന്റെ അന്ന് അവൾ സ്വന്തം ഗൃഹത്തിലേയ്ക്ക് പോയി. നിരാഹാരവ്രതം എടുത്തിരുന്നുവെങ്കിലും ഭർത്താവിന്റെ മുഖം കാണാതെ സ്വന്തം വീട്ടിൽ വെച്ച് വ്രതം അവസാനിപ്പിയ്ക്കാനുള്ള അവളുടെ തീരുമാനം ഒട്ടും ശരിയായിരുന്നില്ല. അതിനും പുറമേ യാത്രാക്ഷീണവും വ്രതവും നിമിത്തം അവൾ മോഹാലസ്യപ്പെട്ടപ്പോൾ അവളുടെ സഹോദരന്മാർ കുറെ കർപ്പൂരം കത്തിച്ച് ചന്ദ്രോദയമായി എന്ന് അവളെ വിശ്വസിപ്പിയ്ക്കുകയും വ്രതം തെറ്റിയ്ക്കുകയും കൂടി ചെയ്തു.
അപ്പോൾ തന്നെ വീരാവതിയുടെ ഭർത്താവ് മരണമടഞ്ഞു. വ്യസനാക്രാന്തയായ അവൾക്ക് പാർവതീ ദേവി പ്രത്യക്ഷപ്പെട്ട് വൈധവ്യം മാറ്റിക്കൊടുത്തെങ്കിലും പകരം ശയ്യാവലംബിയായ ബോധശൂന്യനായ ഭർത്താവിനെയാണ് മടക്കി നൽകിയത്. തന്നെയുമല്ല, അദ്ദേഹത്തിന്റെ ശരീരത്തിൽ ഒരുപാട് കൊച്ചു സൂചികൾ തറയ്ക്കപ്പെട്ടുമിരുന്നു. ( ആർക്കറിയാം? അതു ചിലപ്പോൾ ചൈനാക്കാരന്റെ അക്യൂപങ്ചറോ മറ്റോ ആയിരുന്നിരിയ്ക്കും) വീരാവതി അർപ്പണമനസ്സായി, ഏകാഗ്രതയോടെ അദ്ദേഹത്തെ ശുശ്രൂഷിച്ചു. അതോടൊപ്പം, നല്ലൊരു ഭാര്യ ചെയ്യേണ്ടതു പോലെ സ്വന്തം ഗൃഹവുമായുള്ള എല്ലാ ബന്ധവും അവൾ അന്നു മുതൽ ഉപേക്ഷിയ്ക്കുകയും ചെയ്തു. ഓരോ ദിവസവും ഓരോ സൂചി വീതം അവൾ ഭർതൃശരീരത്തിൽ നിന്ന് പിഴുതു മാറ്റി. അവസാനം ഒരു സൂചി ബാക്കിയായപ്പോൾ വീണ്ടും കർവാചൌത്ത് ഉത്സവം വന്നു ചേർന്നു. കലശം വാങ്ങാൻ വീരാവതി ചന്തയിൽ പോയ സമയത്ത് അവളുടെ ദാസി ആ ഒരേയൊരു സൂചി രാജാവിന്റെ ദേഹത്ത് നിന്നൂരിയെടുത്തു.
അപ്പോൾ തെളിഞ്ഞു, രാജനു ബോധം. പക്ഷെ, ആ ദാസിയെ ആണ് രാജ്ഞിയെന്ന് മനസ്സിലാക്കിയത്. ഇന്നാണെങ്കിൽ അംനീഷ്യ എന്നെങ്കിലും പറഞ്ഞു നോക്കാമായിരുന്നു.
അങ്ങനെ വീരാവതി ദാസിയായി മാറി. എന്നാൽ ആ ഭയങ്കരി ദാസിയ്ക്കെങ്കിലും സത്യം പറയാമായിരുന്നില്ലേ? അവൾ ഒന്നും പറഞ്ഞില്ലെന്ന് മാത്രമല്ല, രാജ്ഞിയായി സുഖിച്ചു വാഴുകയും ചെയ്തുവത്രെ.
വീണ്ടും പല കർവാചൌത്തുകളും കടന്നു പോയി. വീരാവതി മനസ്സു തളരാതെ വ്രതം നോക്കി. രാജാവിനെ ഒന്നു കാണാനാവാതെ, വ്രതം തീർക്കാൻ ആവാതെ പലപ്പോഴും മൂന്നും നാലും ദിവസമൊക്കെ പട്ടിണി കിടക്കേണ്ടിയും വന്നു, ആ മഹാ വിദുഷിയായ പഴയ രാജ്ഞിയ്ക്ക്.
ഒടുവിൽ ഒരു കർവാചൌത്തിന്റെ അന്ന് , രാജാവ് അവളോട് ചോദിച്ചു, “എന്താണ് ദാസീ, നിനക്ക് സമ്മാനമായി വേണ്ടത്?“ അവൾ ഒന്നും പറയാതെ ദാസി രാജ്ഞിയായ, രാജ്ഞി ദാസിയായ കഥ കരഞ്ഞുകൊണ്ട് പാടികേൾപ്പിച്ചു. പാട്ടിൽ…. ആ പാട്ടിൽ അവൾ പണ്ടൊക്കെ രാജാവിനെ വിളിയ്ക്കുമായിരുന്ന ഓമനപ്പേരുകൾ ഒരു മാല പോലെ കോർത്തിരുന്നുവത്രെ!
പാട്ട് കേട്ട രാജാവിന് ശരിയ്ക്കുമുള്ള ഒറിജിനൽ 916 ബോധം വന്നു. അങ്ങനെ വീരാവതി വീണ്ടും രാജ്ഞിയായി.
മഹാ നഗരങ്ങളിലെ യൂണിവേഴ്സിറ്റി ക്യാമ്പസ്സുകളിൽ ഈ കഥ കേട്ടിരിയ്ക്കുന്ന, തികഞ്ഞ ഭക്തിയോടെയും വിശ്വാസത്തോടെയും കർവാചൌത്ത് ആഘോഷിയ്ക്കുന്ന ചെറുപ്പക്കാരികളെ ഞാൻ കണ്ണിമയ്ക്കാതെ നോക്കി നിന്നിട്ടുണ്ട്………..
അതെ, കാറ്റായി, മഞ്ഞായി, മഴയായി, വെയിലായി, നിലാവായി…….എല്ലാമെല്ലാമായി അവനെന്നും കൂടെ വേണം.
അതേന്ന്……..
ആന്ധ്രാ പ്രദേശിൽ ഈ ആഘോഷം അട് ല തഡ്ഡി എന്നറിയപ്പെടുന്നു. ശരദ് പൂർണ്ണിമയുടെ മൂന്നാം ദിവസമാണ് ആഘോഷിയ്ക്കുക. അതായത് ഔത്തരാഹന്റെ കർവാചൌത്തിനു തലേദിവസം.
ആഘോഷത്തിന്റെ തലേന്ന് വൈകുന്നേരം സ്ത്രീകൾ കൈകാലുകളിൽ മൈലാഞ്ചിയിട്ട് അലങ്കരിയ്ക്കും. പിറ്റേന്ന് സൂര്യോദയത്തിന് വളരെ മുൻപ് തലേന്നുണ്ടാക്കിയ അന്നവും ( ചോറ് ) പെരുഗുവും ( തൈര് ) ഗോംഗൂരാ ( മത്തിപ്പുളിയില ) ചട്നിയും കഴിയ്ക്കും. പിന്നെ വെള്ളം പോലും കുടിയ്ക്കില്ല, കഠിന വ്രതമാണ്. പകൽ സമയം ഉറക്കമൊഴിവാക്കാനായി ഊഞ്ഞാലാട്ടവും വിവിധ തരം കളികളുമുണ്ടായിരിയ്ക്കും.
വൈകീട്ട് പൂജയ്ക്കായി കുറെ ആഹാരപദാർഥങ്ങൾ തയാറാക്കും. പതിനൊന്നു തരം പച്ചക്കറിക്കഷണങ്ങൾ ചേർത്ത സാമ്പാർ പ്രധാനമാണ്. അരിപ്പൊടിയും ശർക്കരയും പാലും ചേർത്ത മധുര പലഹാരം, പരിപ്പ്, തൈര്, ഗൊംഗൂരാ പച്ചടി, പതിനൊന്നു ചെറിയ ദോശകൾ( ദോശകൾ പാർവതി എന്ന ഗൌരിയ്ക്ക് നേദിയ്ക്കാനാണ്) . ആ ചെറിയ ദോശകളുടെ പേരാണേ അട് ല തഡ്ഡി എന്നത്. പിന്നെ പുളിഹോര എന്ന പുളിച്ചോറും കാണും.
എല്ലാറ്റിനും പുറമേ മാവുകൊണ്ടുള്ള പതിനൊന്നു വിളക്കുകളും ഉണ്ടാക്കും. അതിൽ നെയ്യൊഴിച്ച് തിരിയിട്ട് ഗൌരിയ്ക്കു മുൻപിൽ കത്തിച്ചു വെയ്ക്കും.
പതിനൊന്നു സ്ത്രീകൾക്ക് ഓരോ ദോശയും ഓരോ വിളക്കും പതിനൊന്നു കെട്ടുകളുള്ള പൂമാലയും നൽകി അതു ഗൌരിയ്ക്ക് സമർപ്പിച്ചതയി കരുതുന്നു, സാരിയുടെ മുന്താണി നീട്ടിക്കാട്ടി പാർവതി അതു സ്വീകരിച്ചെന്നും നെടു മംഗല്യം നൽകുമെന്നും പാടുന്നു.
വടക്കന്റെ കലശം ഇവിടെയുമുണ്ട്, കലശത്തിൽ വെള്ളം, കുങ്കുമം, മഞ്ഞൾ, നാണയം, പൂക്കൾ, അഞ്ചു മാവിലകൾ എന്നിവയാണുണ്ടാവുക. കലശത്തിലെ വെള്ളം ചന്ദ്രനു തന്നെയാണ് സമർപ്പിയ്ക്കുന്നത്. ഗൌരിയുടെ വിഗ്രഹത്തിനൊപ്പം അരിമാവുകൊണ്ട് പെട്ടെന്നുണ്ടാക്കുന്ന ഗണേശനുമുണ്ടാകും.
ഗൌരിയ്ക്ക് ആരതിയെടുത്ത് പൂജ അവസാനിപ്പിയ്ക്കും. പിന്നീട് കുടുംബാംഗങ്ങളുമൊത്ത് ഭക്ഷണം കഴിയ്ക്കുന്നു.
ഇന്ത്യയിൽ മാത്രമല്ല ഇമ്മാതിരി ആഘോഷമുള്ളത്. റോമിലും ഉണ്ട്. അത് ജനുവരി 21 ന് ആണ്. അതിന്റെ പേര് സെന്റ് ആഗ്നസ് ഈവ്.
അപ്പോൾ പറഞ്ഞു വന്നത് ഇതാണ്.
അതെ, കാറ്റായി, മഞ്ഞായി, മഴയായി, വെയിലായി, നിലാവായി…….എല്ലാമെല്ലാമായി അവനെന്നും കൂടെ വേണം. അവന് നന്മയുണ്ടാകണം. അവന്റെ കാലിൽ ഒരു മുള്ളു പോലും കൊള്ളുവാൻ പാടില്ല.
തന്നേന്ന്……..
അതിന് വ്രതമോ പട്ടിണിയോ പ്രാർഥനയോ എന്തരാണെങ്കിലും ………