Wednesday, May 28, 2014

ഉത്തരയുടെ ജന്മസ്ഥലം. ...


a


                   
അതൊരു നെടു നീളന്‍ ബൈക്ക് യാത്രയായിരുന്നു.. കടുത്ത ചാര നിറത്തില്‍ ഒരു ഹീറോ ഹോണ്ട സ്പ്ലെന്‍ഡര്‍ ... ദില്ലി... ഭരത്പൂര്‍... ആഗ്ര ... . സരിസ്ക്ക...  ആള്‍വാര്‍   വഴി  തിരികെ ദില്ലിയിലേക്ക് അറുന്നൂറു കിലോ മീറ്റര്‍  ദൂരമായിരുന്നു.. ആ യാത്ര.. 

അവനെ  കെട്ടിപ്പിടിച്ച്... അറിയാവുന്ന  പാട്ടുകള്‍  ചിലപ്പോള്‍ അവന്‍റെ ചെവിയില്‍ മെല്ലെയും  മറ്റു ചിലപ്പോള്‍  അത്യുച്ചത്തിലും  പാടി..  വഴിയരികില്‍  നിന്ന്  ചൂടു ചായ കുടിക്കുമ്പോള്‍   പൊള്ളിയ നാവിന്മേല്‍, അവന്‍  തന്നെ   പഞ്ചസാര വിതറിത്തരണമെന്ന് വാശി പിടിച്ച്, ഹു ഹു എന്ന്  നാവു  നീട്ടിക്കാട്ടി ...  ധാബകളിലെ കുറ്റിയും കൊളുത്തുമില്ലാത്ത  ടോയിലറ്റുകളുടെ  വാതില്‍ക്കല്‍ അവനെ  നിര്‍ബന്ധപൂര്‍വം  കാവല്‍ നിറുത്തിച്ച്... നെടുംകുത്തനെയിരുന്ന്   ബൈക്കോടിക്കുന്ന അവന്‍റെ  പുറത്തു  ചാഞ്ഞു മയങ്ങി....
  
ചിറകുകള്‍ വിരുത്തിയുണക്കുന്ന ഞാറക്കോഴികളേയും  റോസ് നിറമുള്ള താടയാട്ടിക്കാണിക്കുന്ന  പെലിക്കനുകളേയും അലസമായി ചുരുണ്ടു കിടക്കുന്ന മലമ്പാമ്പിനേയും  ഭരത്പൂരിലാണ് അവള്‍ കണ്ടത്..പരിചയമുള്ളതും ഇല്ലാത്തതുമായ അനേകം പക്ഷികള്‍ അവളുടെ  തലയ്ക്ക്  മുകളിലൂടെ ചിലച്ചുകൊണ്ട് പറന്നകന്നു. തിരക്കു പിടിച്ച   പറക്കലിനിടയിലും  നീ  ഞങ്ങളെ  അറിയുമോ  എന്നു ചോദിക്കുവാന്‍ അവര്‍ സമയം  കണ്ടെത്തി . അപ്പോഴെല്ലാം കദംബവും ഞാവലും ബബൂലും  ഇലകളുടെ  മൃദു മര്‍മ്മരമുതിര്‍ത്തുകൊണ്ട് അവളിലേക്ക്  അലസമായി  അടര്‍ന്നു  വീഴുകയും ചെയ്തു.  
  
സൈക്കിള്‍ വാടകയ്ക്ക് തരുന്ന ഗ്രാമീണരുടെ പക്കല്‍ നിന്ന് പഴയതൊരെണ്ണം  വാങ്ങി ഭരത്പൂര്‍ പക്ഷി സങ്കേതത്തില്‍ മതി വരുവോളം  അവള്‍  അലഞ്ഞു... പ്രഭാതങ്ങളില്‍ ചിലയ്ക്കുന്ന പക്ഷികള്‍ക്കൊപ്പം ഉണര്‍ന്നു.. നീര്‍ത്തടങ്ങളുടെ കരയില്‍ മിനുമിനാ എന്ന് ചക്രവാളം നോക്കി  വെറുതേ  ഇരുന്നു. മൂടല്‍മഞ്ഞ് സാന്ധ്യാകാശച്ചെരുവിനിപ്പുറത്ത് നിന്ന്  നേര്‍മ്മയേറിയ   വെള്ള വസ്ത്രവും കുടഞ്ഞെത്തുമ്പോള്‍ ഹോട്ടല്‍ റൂമിലേക്ക് മടങ്ങി.  കാര്‍മേഘം മൂടിയിരുണ്ട  ഒരു ശീതകാല അപരാഹ്നത്തില്‍ മയിലുകള്‍ ആവേശത്തോടെ അവള്‍ക്കു മുന്നില്‍ നൃത്തങ്ങള്‍ അവതരിപ്പിച്ചു..  

ഒരു സ്ത്രീയും പുരുഷനും  ഈ ലോകത്തില്‍  നിന്നു അവധിയെടുക്കുന്നതെങ്ങനെയെന്ന്  അവള്‍ ആദ്യമായി അറിയുകയായിരുന്നു ആ ദിവസങ്ങളില്‍... 

ഒടുവില്‍ കിളികള്‍  ചോദിക്കാന്‍ തുടങ്ങി.. നിനക്ക് പോവണ്ടേ പെണ്ണേ?  വേറെ തൊഴിലൊന്നുമില്ലേ?’  മലമ്പാമ്പ് അലസത വിട്ട്  മൂരി നിവര്‍ന്നു...കാര്യമന്വേഷിക്കാന്‍  വന്നു.  
എങ്ങും പോകേണ്ടെന്ന് പറഞ്ഞപ്പോള്‍  പോകണമെന്നും എവിടേയും ഒളിച്ചിരിക്കരുതെന്നും ചെയ്യാനുള്ളതെല്ലാം ചെയ്തുതീര്‍ക്കണമെന്നും  അവര്‍ പറയാന്‍ തുടങ്ങി.  ആരെ  അവഗണിച്ചാലും ചുരുളുകള്‍ നീര്‍ത്തി  വരുന്ന മലമ്പാമ്പിനെ അവഗണിക്കാനാവുമായിരുന്നില്ല. 
എന്നിട്ടും  കുറച്ചു ദൂരം മാത്രമേ പോയുള്ളൂ.  ഫത്തേപ്പൂര്‍  സിക്രിയെന്ന് പേരിട്ട്  അക്ബര്‍ പണിത  അതിവിശാലമായ കോട്ടയില്‍ ഒരുപാട് സമയം ചെലവാക്കാനാണു അന്നേരം തോന്നിയത്.  അവളെ സ്വാഗതം ചെയ്ത ബുലന്ദ് ദര്‍വാസയുടെ  ഉത്തുംഗമായ  വാതിലിനു  മുകളില്‍ തൂങ്ങിക്കിടക്കുന്ന  തേനീച്ചക്കൂടുകള്‍  ഭീമാകാരമായിരുന്നു. ഏഷ്യാഭൂഖണ്ഡത്തിലെ ഏറ്റവും  വലിയ  വാതിലിന് ചേരുന്ന തേനീച്ചക്കൂടു  തന്നെയെന്ന്  അവള്‍ വിചാരിച്ചു. അക്ബറിനെയും  ജോധാബായിയേയും  ബീര്‍ബലിനേയും സലിം  ചിഷ്ത്തിയേയും  കുറിച്ചൊക്കെ  മതി വരുവോളം  കേട്ടു..  ജോധാബായിയുടെ മുക്കാലും മാഞ്ഞ് മങ്ങിത്തുടങ്ങിയതെങ്കിലും മോഹിപ്പിക്കുന്ന ചുവര്‍ച്ചിത്രം  നോക്കി മതി മറന്നു നിന്നു. അക്ബറിനോടുള്ള  ഇന്ത്യന്‍ മനസ്സിന്‍റെ  സ്നേഹത്തിനു  ജോധാബായി  ഒരു  പ്രധാനകാരണമാണെന്നവള്‍ക്ക്  തോന്നി. രജപുത്രയായ ജോധാബായി ഫത്തേപ്പൂര്‍  സിക്രിയില്‍ ഹിന്ദുവായിത്തന്നെ  ജീവിച്ചുവെന്നതും തുളസിച്ചെടിയെ  പൂജിച്ചുവെന്നതും  ജോധാബായിയില്‍  ജനിച്ച  ജഹാംഗീറിനെ അക്ബര്‍  കിരീടാവകാശിയാക്കിയെന്നതും ഇന്ത്യയുടെ  ഭൂരിപക്ഷം  വരുന്ന ഹൈന്ദവ മനസ്സിന് ഏറ്റവും  സന്തോഷകരമായി  തോന്നിയ കാര്യങ്ങളായിരുന്നിരിക്കണം. 

അക്ബര്‍ ദ ഗ്രേറ്റ് എന്നാദ്യമെഴുതിയത് സായിപ്പാണെന്ന് അവന്‍  അപ്പോള്‍ കളിയാക്കി !
ആ കൊട്ടാരത്തിന്‍റെ പശ്ചാത്തലത്തില്‍ അവളുടെ അതീവ  വശ്യമായ  ഒരു പെന്‍സില്‍ ചിത്രം വരച്ചു  കൊടുത്ത  അവനോട്  അവള്‍ ചോദിച്ചു. 

ഞാന്‍ ഇത്ര അഴകുള്ളവളാണോ..
 
എനിക്ക് ... എനിക്ക്  എന്നായിരുന്നു  അവന്‍റെ  മറുപടി. 

പഞ്ച് മഹലില്‍  ആരേയും  പറത്തിക്കൊണ്ട് പോകുന്ന കാറ്റുണ്ടായിരുന്നു. ചക്രവര്‍ത്തി  അന്തപ്പുരസ്സു ന്ദരിമാര്‍ക്കൊപ്പം കാറ്റേറ്റിരുന്ന  രമ്യഹര്‍മ്യമാണ്  അഞ്ചു  നിലകളുള്ള  പഞ്ച്മഹല്‍.. അവിടെ വീശുന്ന കാറ്റ് ആരെയെല്ലാം  പരിചയപ്പെട്ടിരിക്കുമെന്ന്  അവള്‍ വെറുതേ  ആലോചിച്ചു.  അന്തപ്പുരസ്സുന്ദരിമാര്‍  രഹസ്യമാര്‍ഗത്തിലൂടെ ചക്രവര്‍ത്തിയെ  കാണാന്‍ വന്നിരുന്നുവെന്ന കഥയും ആ വഴിത്താരയുടെ  ദൃശ്യവും  അവനില്‍  കള്ളച്ചിരിയുണര്‍ത്തി. 

ഹുക്ക വലിച്ചുകൊണ്ട്  കഥകള്‍  കേള്‍പ്പിച്ചിരുന്ന ഗ്രാമീണര്‍ പുകയുടെ ലഹരിയില്‍  കണ്ണുകള്‍  പൂട്ടിയ  ഒരു  അസുലഭ നിമിഷത്തിന്‍റെ  പകുതിയില്‍,   അവന്‍  മെല്ലെ ഒന്ന്  നുള്ളിയപ്പോള്‍ അവള്‍ക്കും ചിരി വന്നു.   

മറക്കാനാവാത്ത  രോമാഞ്ചം സ്വന്തമായ ആ  യാത്രയിലാണ്  അവള്‍ ഉത്തരയുടെ ജന്മദേശം കാണാന്‍ പോയത്.. 

ദില്ലിയിലേക്കുള്ള മടക്കയാത്രയില്‍   ആള്‍വാറില്‍  നിന്ന്  എഴുപതു കിലോമീറ്റര്‍  അകലെയായിരുന്നു   വിരാട രാജധാനിയെന്ന ബൈരത്. വനഗംഗാ നദിയുടെ ലാളനമേല്‍ക്കുന്ന ആള്‍വാറിന്‍റെ  ബൈരത്.   എന്നാല്‍  ബൈരതല്ല,  ഇന്നത്തെ   കാശ്മീരിലെ അഖ്നൂര്‍  ആണ് ഉത്തരയുടെ  ശരിക്കുമുള്ള  ജന്മദേശമെന്ന്   കഥ പറയുന്നവരുമുണ്ടെന്ന്  ആ യാത്രയില്‍  അവള്‍ക്ക്  മനസ്സിലായി.
                                 (ആഖ്നൂര്‍)
വഴിയരികില്‍  ബൈക്ക്  നിറുത്തി  ചായ കുടിക്കുമ്പോഴായിരുന്നു  രാജസ്ഥാനി തലേക്കെട്ടുമായി  മനോഹരമായ ഹിന്ദിയില്‍  വിരാട രാജധാനിയെക്കുറിച്ച്  സംസാരിച്ച  സ്കൂള്‍  മാഷെ  കണ്ട് മുട്ടിയത്.  കുഞ്ഞു നഷ്ടപ്പെട്ട  ഉത്തരയക്കുറിച്ചോര്‍ത്ത്  അവളുടെ  കണ്ണുകള്‍  നിറഞ്ഞു  കവിഞ്ഞതു കണ്ടു കൊണ്ടാവണം കഥകള്‍ക്കു ശേഷം യാത്ര പറയുമ്പോള്‍,  അധ്യാപകന്‍  അവളൂടെ തലയില്‍  കൈ ചേര്‍ത്ത് എന്തെല്ലാമോ മന്ത്രിച്ചു.

വിരാട രാജാവിന്‍റെ  പുത്രിയായിരുന്നു ഉത്തര. ബൃഹന്നളയായി വേഷം മാറി അര്‍ജുനന്‍ വിരാടരാജധാനിയില്‍  ചെലവാക്കിയ അജ്ഞാതവാസക്കാലത്ത് അവള്‍ അര്‍ജുനനില്‍ നിന്ന് നൃത്തം അഭ്യസിച്ചു. അര്‍ജുനനാണ് ബൃഹന്നളയെന്നറിഞ്ഞപ്പോള്‍  വിരാട രാജാവ് പാണ്ഡവരുമായി ഒരു  ബന്ധമുണ്ടാക്കണമെന്ന് ആശിച്ച്  അര്‍ജുനനനോട് ഉത്തരയെ വേള്‍ക്കാനാവശ്യപ്പെട്ടെങ്കിലും തന്‍റെ  മകനായ  അഭിമന്യുവാണ് ഉത്തരയ്ക്ക്  ചേര്‍ന്നവനെന്ന് പറഞ്ഞ്  അര്‍ജുനനന്‍ ഒഴിഞ്ഞു മാറുകയായിരുന്നുവത്രേ!  മഹാഭാരതയുദ്ധത്തില്‍ അഭിമന്യു മരണപ്പെട്ടു. അക്കാലം  പരീക്ഷിത്തിനെ  ഗര്‍ഭത്തില്‍ വഹിക്കുകയായിരുന്നു ബാലികയായ  ഉത്തര... യുദ്ധത്തില്‍ കൌരവരെ  മുച്ചൂടും നശിപ്പിച്ച  പാണ്ഡവരോടുള്ള  പ്രതികാരത്തില്‍ ജ്വലിച്ചിരുന്ന  അശ്വത്ഥാമാവ് ബ്രഹ്മാസ്ത്രം പാഴാവാതിരിക്കാന്‍  ഉത്തരയുടെ ഗര്‍ഭത്തിലേക്കാണ് അത്  തൊടുത്തു വിട്ടത്... ഗര്‍ഭിണിയുടെ വയറിനെ  ലക്ഷ്യമാക്കിയുള്ള അമ്പുകളും വാളുകളും അന്നു മുതലേ  നമ്മുടെ സംസ്ക്കാരത്തിലുണ്ടായിരുന്നു.  നിസ്സഹായരെ വേട്ടയാടുന്നത് തന്നെയായിരുന്നു  അന്നും ഇന്നും  എന്നും  ശക്തരുടെ രീതി.. 

മഹാഭാരതകഥകള്‍ക്ക് ശേഷം ബി സി  300 നോടടുപ്പിച്ച്  അപ്പോള്‍  രാജ്യം ഭരിച്ചിരുന്ന മീന അല്ലെങ്കില്‍  മല്‍സ്യരാജാക്കന്മാര്‍ ശക്തമായ മൌര്യ സാമ്രാജ്യത്തിന്‍റെ  കീഴിലായി. ചൈനീസ്  സഞ്ചാരിയായിരുന്ന ഹ്യുയന്‍സാങ്  ഇവിടം  സന്ദര്‍ശിച്ചിട്ടുണ്ടത്രെ.   ഇന്നും രാജസ്ഥാനിലെ മീനാവംശികള്‍ തങ്ങളുടെ  വേരുകളെ  മഹാഭാരതകാലത്തിലേക്ക്  പടര്‍ത്തിയിടുന്നവരാണ്. വേദകാല ആചാരങ്ങളും  പൂജാവിധികളും  കൃത്യമായി പിന്തുടരുന്നവരുമാണ്. 
സമുദ്രനിരപ്പില്‍  നിന്ന്  ആയിരത്തഞ്ഞൂറടി  ഉയരത്തിലാണ് ബൈരത്  എന്ന  വിരാടരാജധാനി. എന്നോ   ഉത്തുംഗമായി നിലനിന്നിരുന്ന  നിര്‍മ്മിതികളുടെ  അടിത്തറകള്‍  മാത്രമേ  അവിടെ ഉണ്ടായിരുന്നുള്ളൂ. ബിജക്കിന്‍റെ  പര്‍വതമെന്ന  ബുദ്ധ സ്തൂപവുമുണ്ട്  അവിടെ. സ്തൂപമല്ല, വൃത്താകൃതിയിലുള്ള  അടിഭാഗം മാത്രം. അതിന്‍റെ  വലുപ്പത്തില്‍   നിന്നും അവള്‍ക്ക്  സങ്കല്‍പിക്കാന്‍ കഴിഞ്ഞു.. ബുദ്ധമതം  പ്രചുരമായിരുന്ന  ഒരു  കാലത്തിന്‍റെ നേര്‍ ചിത്രങ്ങളെ... ഒരു  ബുദ്ധമത ആശ്രമവും  മൌര്യചക്രവര്‍ത്തിയായിരുന്ന  അശോകന്‍റെ  ശിലാശാസനവും മരത്തില്‍  നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്ന  ഒരു ക്ഷേത്രാവശിഷ്ടവും രാജധാനിയിലുണ്ട്. 

മുഗള്‍ സാമ്രാജ്യത്തിന്‍റെ  ചില  നിര്‍മ്മിതികളും  പരിസരത്തിലുണ്ടായിരുന്നു.  അജ്മീര്‍ തീര്‍ഥയാത്രയില്‍ അക്ബര്‍ താമസിച്ചിരുന്ന എടുപ്പും  ഒരു ചത്തിരിയുമായിരുന്നു അത്. ചത്തിരിയെന്നാല്‍ നാലു  കാലില്‍  മേല്‍പ്പുരയും  കുംഭഗോപുരങ്ങളും ചിലപ്പോള്‍  നിലവറമുറികളും എല്ലാമായി  പ്രത്യക്ഷപ്പെടുന്ന താരതമ്യേനെ ലളിതമായ ഒരു നിര്‍മ്മിതിയാണെന്ന്  അവന്‍  വിശദീകരിച്ചു. മുഗള്‍  വാസ്തുവിദ്യയില്‍  ഗവേഷണം നടത്തുന്നവന്‍റെ  പാണ്ഡിത്യത്തില്‍  അവിശ്വസിക്കേണ്ടതില്ലെന്ന് അവള്‍  കരുതി. വിശ്വസിക്കാത്തവളുടെ  സംശയഭാവം കുസൃതിയോടെ   മുഖത്തു വരുത്തിയെങ്കിലും..  
   
മായാന്‍ തുടങ്ങുന്ന  പകല്‍ വെളിച്ചത്തില്‍  കനത്ത  കരിങ്കല്‍ പാകിയ രാജവീഥി  മാത്രം അവിടെ യാതൊരു കേടുപാടുമില്ലാതെ  തെളിഞ്ഞു നിന്നു. കുറ്റിച്ചെടികള്‍ക്കും  സദാബഹാര്‍  എന്ന  ശവക്കോട്ടപ്പച്ച  പൂക്കള്‍ക്കുമിടയില്‍,  വിവിധ കാലങ്ങളുടെ   അനേകം രഥങ്ങള്‍ ഉരുണ്ടു പോയ വിരാട രാജധാനിയിലെ ആളൊഴിഞ്ഞ  പ്രധാന വീഥി.  രാജവീഥിയിലൂടെ  അവളേയും വഹിച്ചുകൊണ്ട് അവന്‍റെ  ബൈക്ക്  മെല്ലെ  ഓടി... ഒരു കുന്നിലേക്കുയര്‍ന്നു കയറിപ്പോയ  ആ വഴിയാകട്ടെ   തീര്‍ത്തും വിജനമായിരുന്നു. 
വഴിയുടെ  ഇരുപുറവും കനത്ത  പാറക്കെട്ടുകളിലെ  വിചിത്രാകൃതികളാണ് .  അവ പ്രകൃതിയുടെ കൈകളാല്‍  തന്നെ  നിര്‍മ്മിതമായതായി തോന്നിച്ചു. പലതരം  മൃഗങ്ങളുടെ  ആകൃതികളില്‍  ഭീതി പകരുന്ന  കല്ലുകള്‍ ... ആനയുടെ മസ്തകവും  കഴുകന്‍റെ  രൂപവും  ചരിത്രാതീത കാലത്തെ ഏതോ  ഭീമാകാരമായ ജീവിയുടെ ഭീഷണമായ കാല്‍പ്പാടുകളും  മറ്റും പേറുന്ന പാറക്കെട്ടുകള്‍ .... 
സാധാരണയില്‍  കവിഞ്ഞ  വലുപ്പമുള്ള  തലയോട്ടിയെ  അനുസ്മരിപ്പിക്കുന്ന  കറുപ്പും വെളുപ്പുമായ പാറക്കല്ലുകള്‍  മുന്നില്‍  തെളിഞ്ഞു  വന്നത് പെട്ടെന്നായിരുന്നു.  അവയിലെ  അഗാധമായ കണ്‍കുഴികളില്‍,   കടന്നുപോയ  കാലം  നിശ്ചലമായി നിന്നിരുന്നു.  വഞ്ചനകളിലും ചതികളിലും മുങ്ങിച്ചത്ത്  ദീനമായി നിലവിളിക്കുന്ന  ആത്മാവുകള്‍ ആ  തലയോട്ടിപ്പാറകളെ അന്വേഷിക്കുന്നുണ്ടായിരുന്നു.   

അപ്പോള്‍  പൊടുന്നനെ  ഭയത്തിന്‍റെ നിലയില്ലാത്ത  നീര്‍ച്ചുഴികള്‍   അവളെ ശ്വാസം മുട്ടിച്ചു.. 

ആരുടെയെല്ലാമോ  അധികാര കലഹങ്ങളില്‍ ആര്‍ക്കെല്ലാമോ   വേണ്ടി  നഷ്ടപ്പെട്ടു പോയ പിഞ്ചുകുഞ്ഞിനെത്തേടുന്ന അമ്മയുടെ  വിതുമ്പിക്കരച്ചില്‍ പോലെ... കൌമാരക്കാരിയായ ഒരു പെണ്‍കിടാവിന്‍റെ അകാല വൈധവ്യവും,  ചില  വാശികളില്‍  പിളര്‍ന്നു  പോയ  ഗര്‍ഭപാത്രവും  പുതിയ രാഷ്ട്രത്തിന്‍റെ  കൊടിയടയാളമായി പാറുന്നതു പോലെ.. 

ഭയം  .... 

അവനെ  മുറുകെ പുണര്‍ന്നുകൊണ്ട് അവള്‍ കരഞ്ഞു.

പോവണ്ട.. നമുക്ക്  മടങ്ങാം.. 

ഉത്തരയെ കാണണ്ട..   



Thursday, May 22, 2014

ദൌലത്താബാദ് ദുര്‍ഗം


https://www.facebook.com/groups/yaathra/permalink/634245446665513/

(ഫേസ് ബുക്കിലെ  യാത്രാഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത് )

ഔറംഗാബാദിലെ പ്രശസ്തമായ സാരിയാണ് പൈഠനി. അതു നെയ്യുന്നതു കാണണമെന്നുണ്ടായിരുന്നു.  കലൈഡോസ്കോപിക് കളര്‍ പാറ്റേണുകളും മയിലിന്‍റേയും തത്തയുടേയും മൈനയുടേയും രൂപങ്ങള്‍ നെയ്ത് ചേര്‍ത്ത പല്ലവുകളുമായി സില്‍ക്കിലും കോട്ടണിലും ലഭിക്കുന്ന പൈഠനി സാരികള്‍  ആകര്‍ഷകമായ ഒരു  കലാരൂപമാണ്. കാലി ചന്ദ്രകല ( ബ്ലാക് ആന്‍ഡ്  റെഡ് )  രഘു ( പാരറ്റ് ഗ്രീന്‍ )   ഷിരോദക്  ( തൂവെള്ള ) എന്നിങ്ങനെ  വിവിധ നിറങ്ങളുടെ  അടിസ്ഥാനത്തില്‍ വിഭജിച്ച്  പേരുകള്‍  നല്‍കപ്പെട്ട സാരികള്‍ക്ക്  ആറായിരം മുതല്‍ പതിനയ്യായിരം  രൂപ  വരെ  വില വരുമത്രേ.  

സാരി നെയ്യുന്നിടം നോക്കി  നടന്നാണ്  പലതരം  ഥാലികള്‍ വിളമ്പുമെന്ന്  പരസ്യപ്പെടുത്തിയ  വിശാലമായ ധാബയില്‍  ചെന്നു കയറാനിടയായത്. ഗുജറാത്തി,  മറാഠി, പഞ്ചാബി, രാജസ്ഥാനി എന്ന്  തുടങ്ങി  എല്ലാ  സംസ്ഥാനങ്ങളുടേയും പേരുകള്‍ പുറത്തെഴുതി വെച്ചിരുന്നെങ്കിലും ഉരുളക്കിഴങ്ങും  വഴുതനങ്ങയും പരിപ്പും ചപ്പാത്തിയും  ചോറുമാണ്  തിരിച്ചും മറിച്ചും  വിളമ്പുന്നതെന്ന്  കുറച്ചു  കഴിഞ്ഞപ്പോഴേ  മനസ്സിലായുള്ളൂ.  എങ്കിലും അവര്‍ വിളമ്പിയ  ഛാസ്  എന്ന മല്ലിയിലയും  ചാട്ട്  മസാലയും ഉപ്പും  ചേര്‍ത്ത  സംഭാരം ഉഷാറായിരുന്നു. 

ധാബകള്‍  ഏറ്റവും  ഭംഗിയായി നടത്തുന്നതിലും, മായം കലരാത്ത  രുചിയുള്ള ഭക്ഷണവും ശുദ്ധജലവും   നല്‍കുന്നതിലും മികച്ചു നില്‍ക്കുന്നത് സര്‍ദാര്‍ജിമാര്‍ തന്നെയാണെന്നാണ് എന്‍റെ  യാത്രാനുഭവം. ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ഒരുപക്ഷെ,  നിത്യവും  ലങ്കാര്‍ നല്‍കുന്ന  ഗുരുദ്വാരകളുടെ  വിശ്വാസസംസ്ക്കാരമാവാം സര്‍ദാര്‍മാരെ  അതിനു പ്രേരിപ്പിക്കുന്നത് . അല്ലെങ്കില്‍ ലോകത്തിന്‍റെ  വിവിധഭാഗങ്ങളില്‍  എത്തിച്ചേര്‍ന്ന്   വിജയകരമായി ജീവിതം കരുപ്പിടിപ്പിച്ചതിനു  വേണ്ടി വന്ന അലച്ചിലിന്‍റെയും അധ്വാനത്തിന്‍റെയും സ്മൃതിപ്പെരുക്കങ്ങളാവാം.

ഔറംഗാബാദില്‍  പോയാല്‍ ഷെയര്‍ ഓട്ടോ ഡ്രൈവര്‍മാര്‍  ചോദിക്കാതിരിക്കില്ല.  ബീബി കാ മക്ബറ കണ്ടുവോ ?  ദൌലത്താബാദ് കോട്ട കണ്ടുവോ ? പതിനാറു കിലോ മീറ്റര്‍  ആണ് കീക്കര്‍ മരങ്ങള്‍  നിറഞ്ഞ ഔറംഗാബാദില്‍ നിന്നും ബി സി  100 മുതലുള്ള ചരിത്രം  പേറുന്ന  ദൌലത്താബാദിലേക്കുള്ള ദൂരം. 

ഉച്ചഭക്ഷണം കഴിച്ചിട്ടാണ് ദൌലത്താബാദ്  ഫോര്‍ട്ടിലെത്തിയത്.  അതുവരെ  സൂര്യന്‍ കോപാകുലനായി  സ്വന്തം  രശ്മികളാല്‍   കുത്തിത്തുളച്ച്  വറുത്തെടുക്കുന്നുണ്ടായിരുന്നു. ആവി പാറുന്ന ഈ  ചൂടുകാലത്തല്ല നല്ല  മഴക്കാലത്താണ് ഫോര്‍ട്ട്  കാണേണ്ടതെന്ന് ഓട്ടോക്കാര്‍  ഓര്‍മ്മിപ്പിക്കാതിരുന്നില്ല. അത് കേട്ടിട്ടെന്ന മാതിരി  പൊടുന്നനെ  കനത്ത മഴക്കാറില്‍   മൂടിയ ദൌലത്താബാദിന്‍റെ  ആകാശം  മഴയൊന്നും  പൊഴിച്ചില്ലെങ്കിലും സൂര്യനെ  കാര്‍മേഘങ്ങളുടെ  കറുത്തിരുണ്ട പനങ്കുലത്തലമുടിയില്‍  അതിവിദഗ്ധമായി ഒളിപ്പിച്ചു തന്ന്  രാജകീയമായ ഒരു  ആതിഥ്യമരുളി. തണുത്ത കാറ്റിന്‍റെ  അകമ്പടിയുമായപ്പോള്‍  അതൊരു അപൂര്‍വമായ  അനുഗ്രഹമായി  എന്നെ  ആഹ്ലാദിപ്പിച്ചു.

ഇന്ത്യയില്‍ എത്രയോ അനവധി കോട്ടകള്‍ ഉണ്ട്... ആരെല്ലാമാണ്  ഇവയൊക്കെ  പണിതു കൂട്ടിയത്.... അവരുടെ  പേരുവിവരമൊന്നും ആര്‍ക്കുമറിയില്ല. അവ  പണിയിച്ച  ചക്രവര്‍ത്തിമാരുടെ പേരുകള്‍ മാത്രമേ  ഓര്‍ക്കപ്പെടാറുള്ളൂ.  എന്നും എല്ലാ  കാലത്തും  അതങ്ങനെ തന്നെയാണ്... വീടു  പണിത മൂത്താശാരിയുടെ പേര്.. പ്രധാന മേസ്തിരിയുടെ പേര്.. ആവോ .. കേശവനോ പുരുഷോത്തമനോ... ആരോ ... എന്നാല്‍  വീട്,  എപ്പോഴും  അത്   പണിയിച്ച... കുറച്ചു കാലമെങ്കിലും  അവിടെ താമസിച്ച ആളുടെ പേരില്‍ അറിയപ്പെടുന്നു.. 

ദൌലത്താബാദ്   കോട്ടയും വ്യത്യസ്തമല്ല. 

ചാലൂക്യരാജാക്കന്മാരില്‍  നിന്ന്  തെറ്റിപ്പിരിഞ്ഞുണ്ടായ യാദവരാജാക്കന്മാരുടെ ആസ്ഥാനമായിരുന്നുവത്രേ  ഇവിടം. എ ഡി 1127ല്‍  ബില്ലമ രാജാവാണിത് പണിയിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. അക്കാലത്ത് ഇവിടം ദേവഗിരി  എന്നറിയപ്പെട്ടു. ഡക്കാണ്‍ പീഠഭൂമിയില്‍ ഏകദേശം അറുനൂറടി ഉയരത്തിലാണ്  ദൌലത്താബാദ്. നടപ്പിലാക്കാന്‍ പ്രയാസമായ വൈചിത്ര്യങ്ങളെ  തുഗ്ലക്  പരിഷ്ക്കാരങ്ങള്‍  എന്ന്  ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ പോലും പരിഹസിക്കാറുണ്ടല്ലോ. ആ  പ്രയോഗത്തിനു കാരണമായ പരിഷ്ക്കാരങ്ങളുമായി, പതിമ്മൂന്നാം നൂറ്റാണ്ടില്‍ ദില്ലി  സുല്‍ത്താനായിരുന്ന  മുഹമ്മദ് ബിന്‍ തുഗ്ലക്, ബില്ലമ രാജാവ് പണിയിച്ച ഈ കോട്ടയെ സ്വന്തമാക്കുകയും അതുവരെ  ദേവഗിരി എന്നു  പേരുണ്ടായിരുന്ന ഈ സ്ഥലത്തിനു  ദൌലത്താബാദ്  എന്ന്  പേരിടുകയും ചെയ്തു. ഭാഗ്യത്തിന്‍റെ  നഗരം എന്നാണത്രേ  ദൌലത്താബാദ്  എന്ന  പേരിനു അര്‍ഥം.   തലസ്ഥാനം ദില്ലിയില്‍ നിന്ന്  രാജ്യത്തിന്‍റെ മധ്യ ഭാഗത്തേക്ക് മാറ്റാന്‍ തീരുമാനിച്ച  മുഹമ്മദ് ബിന്‍തുഗ്ലക്  ദില്ലി  നിവാസികളെ  ദൌലത്താബദിലേക്കാണ് താമസം മാറ്റാന്‍ ആജ്ഞാപിച്ചത്. ഡക്കാണ്‍ വരെ   വന്ന  ജനത  അക്കാലത്ത് എന്തെല്ലാം കഷ്ടപ്പാടുകള്‍ സഹിച്ചിട്ടുണ്ടാവണം. 

യാദവരാജാക്കന്മാരെ എഡി 1296 ല്‍  അലാവുദ്ദീന്‍ ഖില്‍ജി  തോല്‍പിച്ചെങ്കിലും അന്നത്തെ രാജാവായ  രാമചന്ദ്രദേവയെ തന്നെ സാമന്തനായി തുടര്‍ന്നു ഭരിക്കാന്‍ അനുവദിച്ചു.  1312 നു  മുന്‍പ്  മാലിക് കാഫറും അതിനെത്തുടര്‍ന്ന് കുതുബ് ദിന്‍ ഷാ ഖില്‍ജിയും ദേവഗിരി ആക്രമിച്ചു. അതിനുശേഷമാണ് മുഹമ്മദ് ബിന്‍ തുഗ്ലക് ഇവിടം സ്വന്തമാക്കിയത്. അടുത്ത ഊഴം  ബാഹ്മനി സുല്‍ത്താന്മാരുടേയും നിസാം ഷാഹിമാരുടേയുമായിരുന്നു. എ ഡി  1633ല്‍  ജഹാംഗീര്‍ ഈ കോട്ട പിടിച്ചടക്കി. ഔറംഗസേബിനു ശേഷം മറാത്ത ഭരണവും പേഷ്വാ ഭരണവുമുണ്ടായി. ഒടുവില്‍ എ ഡി 1724 ല്‍  ഹൈദരാബാദ് നിസാം ഇവിടെ അധികാരമുറപ്പിച്ചു. ഇന്ത്യ സ്വതന്ത്രമാകും വരെ  ഈ കോട്ട നിസാമിന്‍റേതായി തുടര്‍ന്നു. കോട്ട കൈവശപ്പെടുത്താന്‍ മാത്രമല്ല   ബലപ്പെടുത്താനും ഈ  രാജാക്കന്മാരെല്ലാവരും  പ്രയത്നിച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ  പലതരം നിര്‍മ്മാണരീതികള്‍ ഈ കോട്ടയെ അലങ്കരിക്കുന്നു.

95  ഹെക്ടര്‍  വിസ്തീര്‍ണത്തില്‍ വ്യാപിച്ച കോട്ട അതിഗംഭീരമാണ്. തുടക്കത്തിലേ  ഒരു  വീതി കുറഞ്ഞ പാലവും  കരിങ്കല്ലില്‍  കുഴച്ചെടുത്ത്  ഉയരങ്ങളെ  അളക്കുന്ന  നടപ്പാതയും  കോട്ടയെ  സുരക്ഷിതമാക്കുന്നു. അത്രയും പഴയ  കാലഘട്ടത്തില്‍  നിര്‍മ്മിക്കപ്പെട്ടിട്ടും  ഇപ്പോഴും  വലിയ  കേടുപാടുകളില്ല. ആ കോട്ടയെ  പൂര്‍ണമായും കീഴടക്കുന്നത് ഒട്ടും   എളുപ്പമല്ലെന്ന്  കോട്ട  ചുറ്റി   നടന്നു കണ്ടപ്പോള്‍  എനിക്ക്  മനസ്സിലായി. കുത്തനെയുള്ള  ഒരു കുന്നിലാണ് കോട്ട. കുന്നാണെങ്കില്‍  കൂറ്റനൊരു  കിടങ്ങിലേക്ക്  പരന്നൊഴുകുന്നു. നാല്‍പതടിയോളം  ആഴമുണ്ട്  ആ കിടങ്ങിന്.   കിടങ്ങില്‍  കൂറ്റന്‍  മുതലകളെ  വളര്‍ത്തിയിരുന്നു. അവക്കു  പുറമേ   അകത്തേക്കു വലിച്ചെടുക്കാവുന്ന  മരപ്പാലങ്ങളും  കിടങ്ങിനെ കടന്നു പോകാന്‍ പറ്റാത്ത  മരണക്കെണിയാക്കിയിരുന്നു.  

അഞ്ചു കിലോമീറ്റര്‍  ചുറ്റളവില്‍  ഏകദേശം  ഒമ്പതു മീറ്റര്‍  ഉയരത്തില്‍ മൂന്നു മീറ്ററോളം  കനത്തില്‍  കോട്ടമതിലുണ്ട്.  ഇടക്കിടെ  പ്രത്യക്ഷപ്പെടുന്ന  കനത്ത  അറകള്‍  കാവല്‍പ്പുരകളായും ധാന്യപ്പുരകളായും  ആയുധപ്പുരകളായും പ്രവര്‍ത്തിച്ചിരുന്നു.  കൃത്രിമമായി  നിര്‍മ്മിച്ച  കിഴ്ക്കാന്തൂക്കായ  ചരിവാകട്ടെ  കോട്ടമതിലിനെ തികച്ചും അപ്രാപ്യമാക്കുന്നു. അതിനുള്ളില്‍ കുറെ  അകമതിലുകളും അവയ്ക്കെല്ലാം പടു കൂറ്റന്‍ ഇരുമ്പ് ഗേറ്റുകളുമുണ്ട്. മുള്ളുകള്‍ പിടിപ്പിച്ചിരുന്നു    ഇരുമ്പ് ഗേറ്റുകളില്‍. .. അതുകൊണ്ട് സൈന്യത്തിലെ ആനകള്‍ ഈ പടിവാതിലുകളെ  ആക്രമിക്കാന്‍  മടിച്ചു നിന്നിരുന്നു.

സമതലത്തിലും കുന്നിലുമായി വിന്യസിക്കപ്പെട്ട കോട്ട സാധാരണ ജനങ്ങള്‍ക്കായി അംബര്‍ കോട്ടയെന്നും   സമൂഹശ്രേണിയിലെ  ഉയര്‍ന്ന ജനങ്ങള്‍ക്കായി  മഹാകോട്ടെന്നും  രാജകുടുംബത്തിനായി  കലാകോട്ടെന്നും വേര്‍തിരിക്കപ്പെട്ടിട്ടുണ്ട്. കോട്ടയില്‍  പടികെട്ടുകളുള്ള കിണറുകളും ജലസംഭരണികളും  അന്തപുരവും വിവിധ കൊട്ടാരക്കെട്ടിടങ്ങളും അമ്പലങ്ങളും പള്ളികളും  പാറ തുരന്നുണ്ടാക്കിയ പത്തോളം  ഗുഹകളുമുണ്ട്. 
   
കൂറ്റനൊരു  ജലസംഭരണിയുണ്ട്  പ്രവേശനകവാടത്തിനരികിലായി. സൈന്യത്തിനാവശ്യമായ ജലം  അതില്‍ സംഭരിച്ചിരുന്നു.  അതും  കുറച്ചു കാലത്തേക്കാവശ്യമായതൊന്നുമല്ല. ആറുമാസത്തേക്ക് വേണ്ട  വെള്ളം. ശത്രുക്കള്‍ കോട്ട  ഉപരോധിച്ചാലും സൈന്യത്തിനു വെള്ളം ലഭ്യമാകുമായിരുന്നു. ശുദ്ധജലത്തിനും  അഴുക്കുവെള്ളത്തിനുമായി   മണ്‍പൈപ്പുകള്‍  വിന്യസിച്ചിരിക്കുന്നത്  ആരേയും അല്‍ഭുതപ്പെടുത്തും.  

മറ്റൊന്ന്  ആനക്കുളമാണ്.  ഏകദേശം നാല്‍പത്തെട്ട്  മീറ്റര്‍  നീളവും നാല്‍പത്താറു മീറ്റര്‍  വീതിയും ഏഴു മീറ്റര്‍ ആഴവുമുള്ള ഈ കുളത്തില്‍  ആനകള്‍ ആഹ്ലാദത്തോടെ  നീരാടിയിരുന്നു എന്നാണ് കഥകള്‍. കുളത്തിനെ ഹാത്തി ഹൌഡ് എന്ന് വിളിക്കുന്നു.  

പിന്നെയും മുകളിലാണ് ഭാരത് മാതാ അമ്പലം. ഭാരത് മാതാവിന്‍റെ ഉണ്ടക്കണ്ണും തുറിച്ച കവിളുകളും അഞ്ചെട്ടു കൈകളുമെല്ലാം കണ്ടാല്‍ കരച്ചിലും  ചിരിയും ഒപ്പം  വരും.  അതൊരു  ജൈന അമ്പലമായിരുന്നു. 1318 ല്‍ കുതുബ് ദിന്‍  മുബാരക്  അതൊരു  മോസ്ക്  ആക്കി  മാറ്റി  ജാമി മസ്ജിദ് എന്ന്  പേരിട്ടു.  അടുത്തിടെയാണ് അതൊരു ഹിന്ദു  അമ്പലമായി  മാറിയത്.  നൂറ്റമ്പതു തൂണുകളുണ്ട്  ആ അമ്പലത്തില്‍. ഭക്തിയോ രാജ്യസ്നേഹമോ  ഒന്നും  ഉണര്‍ത്താന്‍  പ്രാപ്തമല്ല  ആ ഭാരത് മാതാവിന്‍റെ  രൂപം. അവിടെ പുരട്ടിയിരിക്കുന്ന  കാവിച്ചായത്തിനു  ഒരിറ്റു പോലും  സൌന്ദര്യവുമില്ല. 

കോട്ടയില്‍ ഉയര്‍ന്നു കാണുന്ന ചാന്ദ്മിനാര്‍ ഈ  അമ്പലത്തിനു തൊട്ടപ്പുറത്താണ്. ഇരുനൂറ്റിപ്പത്തടി ഉയരത്തിലുള്ള  മിനാരത്തിനു എഴുപതടി വ്യാസമുള്ള അടിത്തറയാണുള്ളത്. കുത്തബ് മിനാറിന്‍റെ  ഒരനുകരണമാണ് ചാന്ദ് മിനാര്‍.  മൂന്ന് കമനീയമായ ബാല്‍ക്കണികള്‍ മിനാറിലുണ്ട്. പണ്ട്  കാലത്ത് മിനാറിന്‍റെ  ഇരുനൂറ്റിപ്പത്തടി നീളം മുഴുവന്‍ വിലയേറിയ  പേര്‍ഷ്യന്‍ റ്റൈലുകള്‍  പതിച്ചിരുന്നു.  എന്തൊക്കേയോ  നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതുകൊണ്ട്  ചാന്ദ് മിനാര്‍  കാണുന്നതിനു വാതിലുകള്‍ അടച്ചുവെച്ചുകൊണ്ടുള്ള  വിലക്കുണ്ടായിരുന്നു. എങ്കിലും ആ  സുന്ദരനിര്‍മ്മിതി  ആരുടേയും മനം കവരുക തന്നെ ചെയ്യും.1445 ല്‍  ബാഹ്മനി സുല്‍ത്താനായിരുന്ന അലാവുദ്ദീന്‍ ബാഹ്മനി  ദൌലത്താബാദ്  ദുര്‍ഗം  കീഴ്പ്പെടുത്തിയപ്പോള്‍  ഉയര്‍ത്തിയ വിജയ സ്തംഭമാണ് ചാന്ദ്മിനാര്‍. 

വളരെ  മനോഹരമായ ഒരു  കെട്ടിടമായിരുന്നു ചീനിമഹല്‍. ഇന്നത്  ഏകദേശം നശിച്ചു കഴിഞ്ഞിരിക്കുന്നു. ഈ കെട്ടിടത്തിലാണ് ഗോല്‍ക്കൊണ്ട  ഭരിച്ചിരുന്ന അബുല്‍ ഹസ്സനെ മുഗള്‍ ചക്രവര്‍ത്തിയായ  ഔറംഗസീബ് 1687 മുതല്‍ പതിമൂന്നു വര്‍ഷത്തോളം തടവിലിട്ടത്.  കുതുബ്ഷാഹി രാജവംശത്തിലെ അവസാന രാജാവായിരുന്നു അബുല്‍ ഹസ്സന്‍. 

ഘനമേറിയ  അടരുകളുള്ള  കോട്ടമതിലുകളാല്‍ ചുറ്റപ്പെട്ട രഹസ്യ  മാര്‍ഗങ്ങളുടെ  അവസാനമില്ലാത്ത തുടര്‍ച്ചയാണ്  കോട്ടയിലേക്കുള്ള  നടപ്പാതയെന്ന്  ചീനിമഹലില്‍ നിന്ന് മുന്നോട്ട്  പോകുമ്പോള്‍  നമ്മള്‍ ശരിക്കും മനസ്സിലാക്കാന്‍ തുടങ്ങും.   അതില്‍ ശത്രുവിന്‍റെ   തലയില്‍ പന്തമെറിയാനും തിളച്ച എണ്ണ കമിഴ്ത്താനും വാതിലടച്ച്  പുകയിടാനും  സൂത്രങ്ങളുണ്ട്. കരിങ്കല്ലിന്‍റെ  എണ്ണക്കുടങ്ങള്‍ അനവധിയുണ്ട് ആ  വഴിത്താരയില്‍.    ഗുഹാമുഖമെന്ന് തെറ്റിദ്ധരിപ്പിച്ച് വിചിത്രവഴികളി ലൂടെ  അലയാന്‍  വിടുന്ന കണ്‍കെട്ടു  വിദ്യയുണ്ട്.
വിചിത്ര  വഴികളില്‍  നടക്കുക  ഒട്ടും  എളുപ്പമല്ല.  എന്നാല്‍  അന്ധേരി ( ഇരുട്ട്  വഴി ) എന്ന    വഴിയിലൂടെ  മാത്രമേ  കോട്ടയില്‍  പ്രവേശിക്കാന്‍ കഴിയൂ താനും.  കൂടെ യാത്ര ചെയ്ത പതിനഞ്ചുകാരന്‍ എന്നെ  വിലക്കി.  ആന്‍റിയെപ്പോലെ വയസ്സായവര്‍ക്ക്    വഴിയൊക്കെ കഷ്ടം! എന്ന് അവന്‍  സഹതപിച്ചു.  താഴോട്ടിറങ്ങുന്ന പാത  അപ്രതീക്ഷിതമായി മുകളിലേക്കുയരുകയും പിന്നെയും താഴുകയും തിരിയുകയും  ചെയ്യും.  നീളവും വീതിയും  കുറഞ്ഞ അനേകം  തലങ്ങളുള്ള  പടവുകളില്‍, അനവധി വളവു തിരിവുകളില്‍ നല്ല  ഇരുട്ടിലെ തപ്പിത്തടയലുകളില്‍ ആ  വഴി  കോട്ടയിലെ ഇന്നും  വെള്ളം നിറഞ്ഞു   കിടക്കുന്ന  കിടങ്ങിലേക്കും  തുറക്കുന്നുണ്ട്.  ഇന്നത്  മൂടപ്പെട്ടിട്ടുണ്ടെങ്കിലും വഴി തെറ്റിപ്പോയ അനവധി ശത്രുക്കള്‍ കിടങ്ങുകളിലെ മുതലകള്‍ക്ക് ആഹാരമായിട്ടുണ്ടാവും. എല്ലാറ്റിനും  പുറമേ    ഇരുണ്ട വഴികളില്‍   തലകീഴായിത്തൂങ്ങുന്ന ആയിരക്കണക്കിനു വവ്വാലുകളാകട്ടെ സന്ദര്‍ശകരെ  ഒട്ടും തന്നെ ഗൌനിക്കാതെ സ്വന്തം കാര്യങ്ങളില്‍ വ്യാപൃതരുമായിരുന്നു... എന്നുവെച്ചാല്‍ അവര്‍ അപ്രതീക്ഷിതമായി ചിറകടിച്ച് പറന്നുയരുകയും സന്ദര്‍ശകരെ ഭയപ്പെടുത്തുകയും  ചെയ്യുന്നുണ്ടായിരുന്നു. അന്ധേരി കടന്നു കഴിയുമ്പോള്‍ സത്യത്തില്‍ ഏതോ  വന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട പ്രതീതിയുണ്ടാകും. 

പീരങ്കികളുടെ  വലിയൊരു ശേഖരമുണ്ട്  ഈ കോട്ടയില്‍.  പ്രവേശനകവാടത്തിനടുത്തായി ആംഖാസ് ഗേറ്റിനോട്  ചേര്‍ന്ന്  അവയെ ഒരുക്കി നിറുത്തീട്ടുണ്ട്. അവിടെ സമാധാനത്തിന്‍റെ ചിഹ്നമായി വെളുത്ത   പ്രാവുകള്‍  ഇരുന്നു  കുറുകുന്നുണ്ടായിരുന്നു.  അതൊരു  വിധിവൈപരീത്യമായി  തോന്നിച്ചു, ഇരുമ്പിലും ചെമ്പിലും തീര്‍ത്ത ഈ  പീരങ്കികള്‍ അസുലഭമായ  ശില്‍പചാതുര്യം പേറുന്നു.1638ലും  1642 ലും  ആംസ്റ്റര്‍ഡാമില്‍  നിര്‍മ്മിച്ച പീരങ്കികളും ഈ  കോട്ടയിലുണ്ട്. 

ചീനിമഹലിനു സമീപമായി കോട്ടയുടെ  കൊത്തളത്തില്‍  ഒരു  വലിയ സ്തൂപമുണ്ട്. അവിടെ  അഞ്ചര മീറ്റര്‍ ഉയരത്തിലാണ് പീരങ്കി മേട  സ്ഥാപിച്ചിരിക്കുന്നത്.  മുട്ടനാടിന്‍റെ  തല പോലെ തോന്നിക്കുന്ന ഒരറ്റമാണ് പീരങ്കിയ്ക്കുള്ളത്. മേന്ഥ മേടയെന്ന് അതറിയപ്പെടുന്നു. ഔറംഗസീബിന്‍റെ ഭരണകാലത്താണ് ഇതുണ്ടാക്കിയത്.  
  
അകത്തെ  കോട്ടയ്ക്കു ചുറ്റും വലിയൊരു കിടങ്ങുണ്ട്. അതിലിന്നും പന്ത്രണ്ട് മീറ്ററോളം ആഴത്തില്‍ വെള്ളമുണ്ട്. കിടങ്ങ് കടക്കാന്‍ ഇരുമ്പ് പാലവും. പണ്ട്  അതൊരു തുകല്‍പ്പാലമായിരുന്നു. ശത്രുക്കള്‍  വരുമ്പോള്‍ തുകല്‍പ്പാലം ഉള്ളിലേക്ക് വലിക്കപ്പെടുമായിരുന്നു.

പിന്നെയും മുകളിലായി  ബരാദാരി എന്ന കെട്ടിടമുണ്ട്. കല്ലും  കുമ്മായവും മാത്രം ഉപയോഗിച്ച് പന്ത്രണ്ട് ആര്‍ച്ചുകളിലായി പതിമൂന്നു ഹാളുകള്‍  ചെയ്തെടുത്ത വൃത്താകാരമായ ഒരു  മനോഹര നിര്‍മ്മിതി. ഒരു  ചക്രവര്‍ത്തിയുടെ  ഇരിപ്പു പോലെ  ഗാംഭീര്യമാര്‍ന്ന  കെട്ടിടം. ഷാജഹാന്‍  കോട്ട സന്ദര്‍ശിച്ച  എ ഡി  1636 ലാണ് അദ്ദേഹത്തിനു വേണ്ടി ഈ വേനല്‍ക്കാല വസതി പണിതത്.  ഈ കെട്ടിടത്തിനു  പുറകിലാണ് മോത്തി ടാക്ക  എന്ന  ജലശേഖരം. ഏതു കൊടിയ വേനലിലും  അവിടെ കുടിവെള്ളം കിട്ടും. 

തുടര്‍ന്നുള്ള  പടികള്‍ കയറുമ്പോള്‍ ഗണേശ് ജിക്കും അതിനുമപ്പുറത്ത്  ജനാര്‍ദ്ദനസ്വാമിയ്ക്കും   കാവലിരിക്കുന്ന സ്ത്രീകളെ കാണാം.  ഗണേശ് ജി  കുറച്ചു പടികള്‍ ഇറങ്ങി  ഒരു ഗുഹയിലാണിരിക്കുന്നത്.  ഒരുപാട് പടികള്‍ കയറിയ ക്ഷീണത്തില്‍ ഞാന്‍ ഗണേശ് ജിയെ  കാണാന്‍ പോകാന്‍ മടിച്ചു.  കാവലിരുന്ന കറുത്തു മെലിഞ്ഞ  സ്ത്രീക്ക് അതൊട്ടും  ഇഷ്ടമായില്ല.  ജനാര്‍ദ്ദനസ്വാമിയുടെ  കാല്‍പ്പാടുകള്‍  അദ്ദേഹം ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ഗുഹയിലുണ്ട്.  പതിനാറാം നൂറ്റാണ്ടിലാണ്  ജനാര്‍ദ്ദനസ്വാമി അവിടെ  തപസ്സ് ചെയ്തതത്രെ. കാവലിരുന്ന  സ്ത്രീ  പഞ്ചസാര പ്രസാദമായി തന്നു. ഞാനവര്‍ക്ക് ദക്ഷിണയും നല്‍കി.  സ്ത്രീകള്‍ ഇരുവരും  അങ്ങു താഴെ നിന്ന് നിത്യവും പടികള്‍ കയറി  വരികയാണ് , സ്വാമിക്ക് കാവലിരിക്കാനും പഞ്ചസാര പ്രദക്ഷിണമായി നല്‍കാനും... ദാരിദ്ര്യമായിരിക്കണം അവരെ  അതിനു നിര്‍ബന്ധിക്കുന്നതെന്ന് മെലിഞ്ഞൊട്ടിയ ദേഹങ്ങള്‍  സാക്ഷ്യം പറയുന്നുണ്ടായിരുന്നു.
ഏറ്റവും മുകളിലെ  കൊത്തളം  വരെ  കയറി എത്തുന്നത് ഒട്ടും  എളുപ്പമല്ല. കുത്തനെ  കയറിപ്പോകേണ്ടുന്ന കരിങ്കല്‍പ്പടവുകള്‍ ശരിക്കും   ആയാസകരമാണ്.  പക്ഷികളുടെ  മധുരകൂജനവും നിറഞ്ഞ പച്ചപ്പും തണുത്ത കാറ്റും  സ്വാഗതം ചെയ്യുമ്പോള്‍ പോലും കോട്ട കീഴടക്കാന്‍ പ്രയാസമായ  ഒരു  വെല്ലുവിളി  തന്നെയായിരുന്നു.  ഏറ്റവും  മുകളിലെ കൊത്തളത്തില്‍  ദുര്‍ഗ്ഗാമുഖമുള്ള പീരങ്കിമേടയാണുള്ളത്. ആ പീരങ്കി  പഞ്ചലോഹനിര്‍മ്മിതമാണ്. അവിടെ നിന്നു നോക്കുമ്പോള്‍ ദൌലത്താബാദ് നമ്മുടെ  കാല്‍ക്കീഴിലാണെന്ന് തോന്നും.    തോന്നല്‍ ഉളവാക്കുന്ന അഹങ്കാരത്തിന്‍റെ  ലഹരി  എത്ര തലമുറകള്‍ അനുഭവിച്ചിരിക്കുമെന്ന്,  അതിനായി എത്ര മനുഷ്യ ജന്മങ്ങള്‍ കുരുതികൊടുക്കപ്പെട്ടിട്ടുണ്ടാവുമെന്ന് ആലോചിച്ചുകൊണ്ട് കിതപ്പാറുവോളം  തളര്‍ച്ച  മാറുവോളം ഞാനവിടെ വെറുതേയിരുന്നു. മേഘാവൃതമായ ആകാശത്തിനു കീഴില്‍ ഇടയ്ക്കിടെ തല നീട്ടാന്‍ ശ്രമിക്കുന്ന സാന്ധ്യരശ്മികളുടെ സുവര്‍ണ  നിറത്തില്‍ പുഞ്ചിരിക്കുമ്പോള്‍, ഒരു  സ്വപ്നം പോലെ മനോഹരമായി തോന്നിച്ചു ആ  നിമിഷങ്ങളില്‍  ദൌലത്താബാദ് .