Saturday, October 26, 2019

അമ്മച്ചിന്തുകൾ 65



അച്ഛൻ വീട്ടുജോലിക്ക് സഹായിക്കാൻ വന്ന സ്ത്രീയുടെ വൈഭവത്തിൽ സമാധാനമായി ജീവിക്കാൻ തുടങ്ങി.. അവർ അച്ഛനു പിടിച്ച ആഹാരം ഉണ്ടാക്കി വിളമ്പി. സുഹൃത്തുക്കളോടെല്ലാം അച്ഛൻ ആഗ്രഹിക്കുന്ന വിധത്തിൽ പെരുമാറി. അച്ഛനു വേദന വന്നപ്പോഴെല്ലാം അവർ അൻപോടെ അലിവോടെ ചൂടു പിടിക്കുകയും തടവിക്കൊടുക്കുകയും ചെയ്തു. അച്ഛന്റെ വനിതാ സുഹൃത്തുക്കളും മൽസരിച്ചു സ്നേഹിച്ചു. അവരുടെയെല്ലാം ഹൃദയംഗമമായ പരിചരണം അച്ഛന് കിട്ടിയതിൽ അമ്മ സന്തോഷവതിയായിരുന്നു. 'എന്തായാലും അച്ഛൻ ബുദ്ധിമുട്ടാതിരിക്കട്ടെ 'എന്ന് അമ്മ പറഞ്ഞിരുന്നു. ഞങ്ങളും അതുതന്നെ കരുതി. ബുദ്ധിമുട്ടിയും അപമാനവും നിന്ദയും സഹിച്ചും ഒറ്റപ്പെട്ടും കഷ്ടപ്പെട്ടും അലഞ്ഞുതിരിഞ്ഞും ഞങ്ങൾക്ക് മതിയായിക്കഴിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ ഈ ലോകത്തിൽ ആരും അമ്മാതിരി അനുഭവങ്ങളിലൂടെ കടന്നുപോകണമെന്ന് ഞങ്ങൾ ഒട്ടും ആശിക്കാതെയായി.

മനുഷ്യർ സങ്കടപ്പെടാതിരുന്നാൽ പിന്നെ അവരെ ഓർത്ത് നമ്മൾ ദണ്ഡപ്പെടേണ്ടല്ലോ.

അങ്ങനെ ഒരു ദിവസം അമ്മയുടെ മരിച്ചു പോയ രണ്ടു ചേട്ടന്മാരുടെ മക്കളാണ് 'അത്തേ ( അമ്മായീ )'എന്ന് വിളിച്ചുകൊണ്ട് വീട്ടിലേക്ക് കയറി വന്നത്. രണ്ട് അമ്മായിമാരും അലിഞ്ഞു. എത്രയായാലും ആങ്ങളമാരുടെ മക്കൾ.. ആങ്ങളമാർ മരിച്ചു പോയി. ഈ കുട്ടികളോട് എന്തു വാശി പിടിക്കാൻ...

'കേസേ തീർക്കണം അത്തേ.. ' എന്നായിരുന്നു അവരുടെ ആവശ്യം.. കുട്ടികൾ മടുത്തു കഴിഞ്ഞിരുന്നു. പ്രത്യേകിച്ച് തൃക്കൂര് താമസിച്ചിരുന്ന സഹോദരൻറെ ഇളയ മകൾ.. അവളാണ് കേസ് അവസാനിക്കണമെന്ന് നിർബന്ധം പിടിച്ചത്. പില്ക്കാലത്ത് അവളുടെ ജീവിതത്തിൽ കൊടുങ്കാറ്റാഞ്ഞു വീശിയപ്പോൾ ഞങ്ങൾ മൂന്നു പേരും ഞാനും ഭാഗ്യയും ഭാഗ്യയുടെ മകളും ഒന്നിച്ചു നിന്ന് അവളെ പൊതിഞ്ഞു പിടിച്ചു സംരക്ഷിച്ചു. അവൾക്കാരുമില്ലെന്ന് കരുതിയവരോട് ഞങ്ങളുണ്ടെന്ന് അറിയിച്ചുകൊടുത്തു. ഇന്നവൾ ഞങ്ങളുണ്ടെന്ന ഉറപ്പിൽ, പോകാനിടമുള്ളവളെന്ന ഉറപ്പിൽ ജീവിക്കുന്നുവെന്ന് പറയുമ്പോൾ അമ്മീമ്മയും അമ്മയും ഭൂതകാലത്തിന്റെ വാതിലുകൾ തുറന്ന് ഞങ്ങളെ നോക്കി മധുരപ്പുഞ്ചിരി തൂകുന്നതായി തോന്നും. ഞങ്ങൾ അവരുടെ സ്വന്തം മക്കളാണെന്ന് തെളിയിക്കുന്നത് അവർ വിദൂരത്തിരുന്നു കാണുന്നുണ്ടാവുമെന്ന് ഞങ്ങൾ വിചാരിച്ചു പോകും. അവളുടെ അച്ഛൻ കത്തിച്ചു കളഞ്ഞ അമ്മീമ്മയുടെ സാരികൾക്ക് പകരം ഭാഗ്യയുടെ മകൾക്കുള്ള സമ്മാനങ്ങളായി ആ സഹോദരൻറെ ഇളയമകൾ സ്വന്തം സാരികൾ അലമാരിയിൽ അടുക്കിവെച്ചിട്ടാണ് പോയത്.

അങ്ങനെ കേസ് തീരാനുള്ള നടവഴികൾ വൃത്തിയാക്കപ്പെട്ടു. ദില്ലിയിൽ നിന്ന് മീനാളും പെരിയപ്പാവും വന്നു. രുഗ്മിണി അമ്മാളും ജായ്ക്കാളും കടന്നുപോയിക്കഴിഞ്ഞിരുന്നുവല്ലോ. ജായ്ക്കാളുടെ മകൾക്കായിരുന്നു സ്വന്തം അമ്മയുടെ പങ്ക് .

പക്ഷേ, കോടതി വിധിച്ച പോലെ തുല്യ പങ്ക് പെൺകുട്ടികൾക്ക് കൊടുത്താൽ പിന്നെ ആൺകുട്ടികൾക്ക് എന്താ ഒരു സ്ഥാനം ല്ലേ...

പിന്നെ, ചർച്ചകളായി. അമ്മയുടെ അമ്മാവൻറെ മകൻ വക്കീൽ മധ്യ സ്ഥനായി വന്നുചേർന്നു. കാര്യം ഒന്നുമില്ല.. തുല്യമായ പങ്ക് പറ്റില്ല. അത്രേയുള്ളൂ..

അമ്മയും അമ്മീമ്മയും കിട്ടുന്നതാകട്ടെ എന്ന് കരുതി. അയ്യന്തോൾ വീട് ഇനിയൊരിക്കലും സ്വന്തമാക്കാൻ കഴിയില്ല എന്ന് അമ്മ കരുതിയിരുന്നു. അച്ഛനേക്കാൾ മുൻപ് അമ്മ മരിക്കുമെന്നും പിന്നീട് ഒരിക്കലും ആ വീട് അമ്മയുടെ മക്കൾക്ക് ലഭിക്കുകയില്ലെന്നും അമ്മ ഉറച്ചു വിശ്വസിച്ചു. അതുകൊണ്ട് ബാക്കിയായ രണ്ടു ചേട്ടന്മാർ തരുന്നത് മതി എന്ന് അമ്മ കീഴടങ്ങി. ജായ്ക്കാളുടെ മകൾക്കും മീനാൾക്കും കിട്ടിയതെന്തും ലാഭമായിരുന്നു. കാരണം കേസിനു വേണ്ടി അവർക്ക് അദ്ധ്വാനിക്കേണ്ടി വരികയോ പണം വെള്ളം പോലെ ചെലവാക്കേണ്ടി വരികയോ ഒന്നുമുണ്ടായില്ല. അമ്മ വിജാതീയ കല്യാണം കഴിച്ചതുകൊണ്ടാണ് അവർക്ക് സുബ്ബരാമയ്യരുടെ സ്വത്തിൽ പങ്കു വന്നതെന്ന് പറയാം.

അങ്ങനെ മുപ്പതു വർഷം നീണ്ട ആ സിവിൽ കേസ് ഒടുവിൽ അവസാനിച്ചു.

Friday, October 25, 2019

“കന്യക“ എന്ന എന്റെ കഥ സുഗിന ബിജു വായിക്കുന്നു.

കെ എ ബീനയോടൊപ്പം



                                     

ശിഖണ്ഡി...വായന

 

വിനയശ്രീയുടെ "ശിഖണ്ഡി" ഒറ്റയടിക്ക് തന്നെ വായിച്ചു തീർത്തു. പാരായണക്ഷമമായ ഒരു നോവലാണത്. മഹാഭാരതത്തിലെ ശിഖണ്ഡിയാണ് പ്രധാന കഥാപാത്രം. അംബയുടെ കഥയും സത്യവതിയുടെ സാമ്രാജ്യമോഹവും ഭീഷ്മരുടെ അല്പം വ്യത്യസ്തമായ ചിത്രീകരണവും മഹാഭാരത കഥയുടെ പ്രധാന സന്ദർഭങ്ങളും ഈ നോവലിലുണ്ട്. പെണ്ണായി പിറന്ന ശിഖണ്ഡിനിയെ അച്ഛൻ ദ്രുപദൻ തൻറെ ഇഷ്ടത്തിനനുസരിച്ച് ആണാക്കി മാറ്റുന്നുവെന്നാണ് പുസ്തകം പറയുന്നത്. ആണാക്കാനായി മരുന്നുകൾ നല്കുന്നു. അങ്ങനെ ശിഖണ്ഡിനി പെണ്ണും ആണും ആയി മാറുന്നു.

ഈ കല്പന ഒഴിവാക്കാമായിരുന്നു എന്ന് തോന്നി. ട്രാൻസ്ജെൻഡർ ലൈംഗികതയാണ് ചർച്ച ചെയ്യുന്നതെന്ന് കവറിലുണ്ടെങ്കിലും സ്ത്രീകൾക്ക് സ്ത്രീകളുടെ മസൃണതയെ കൂടുതൽ സന്തോഷിപ്പിക്കാൻ കഴിയുമെന്ന ഉഗ്ര സ്ഫോടന പ്രഖ്യാപനം നോവലിലുണ്ട്. അത് പുരുഷകേന്ദ്രീകൃതമായി മാത്രം വ്യവസ്ഥാപിതമാക്കിയ നമ്മുടെ ലൈംഗിക സങ്കല്പങ്ങളെ ആകമാനം വെല്ലുവിളിക്കുന്നു. ആ നിലയിൽ പുസ്തകം ട്രാൻസ് ജെൻഡർ ലൈംഗികതയെ അല്ല സ്വവർഗ ലൈംഗികതയേയാണ് ആഴത്തിൽ പരാമർശിക്കുന്നത്. ആണ്മ കൈവരാൻ മരുന്നുകൾ കഴിക്കേണ്ടി വരുന്നുവെന്ന കല്പന ഒഴിവാക്കാമായിരുന്നുവെന്ന് എനിക്ക് തോന്നിയത് അതുകൊണ്ടാണ്.

മഹാഭാരതം പറയുന്നത് ശിഖണ്ഡിനി പെണ്ണായി പിറന്ന് അച്ഛനും മഹാരാജാവുമായ ദ്രുപദൻറെ താല്പര്യത്തിൽ ആണാക്കി വളർത്തപ്പെടുന്നുവെന്നാണ്. അതിൽ ശിഖണ്ഡിനി അനുഭവിക്കുന്ന മാനസിക സംഘർഷം വളരെ വലുതാണ്. ശിഖണ്ഡിനി വിവാഹ ശേഷം പുരുഷത്വം ആർജ്ജിക്കുന്നത് യക്ഷൻറെ അടുത്ത് തപസ്സ് ചെയ്താണ്.

കഥ പറയുമ്പോൾ ഇടയിൽ ശിഖണ്ഡി എന്ന് നോവലിസ്റ്റും ഞാൻ എന്ന് ശിഖണ്ഡിയും പറയുന്നത് എഡിറ്റ് ചെയ്യാമാരുന്നു.

വിനയശ്രീയുടെ ഭാഷ സുന്ദരമാണ്.. സരളവും സഹജവുമാണ്. വായനക്കാർക്ക് കൂടുതൽ പ്രതീക്ഷകൾ നല്കുന്നതാണ്. വേറിട്ട വഴിയിലൂടെ നടക്കുന്ന വിനയ ശ്രീ ഇനിയും പുതിയ രചനകളുമായി മുന്നോട്ട് വരട്ടെ

(ആത്മകഥ ) വായന.. ബിജു ജി നാഥ്

തസറാക്ക്
The Reader's Circle 24/10/19                                                          
                                                    
ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊൾക (ആത്മകഥ )
എച്ച്മുക്കുട്ടി
ഡി സി ബുക്സ്
വില: 270 ₹
ഓര്‍മ്മകളെ വേദനിപ്പിക്കാതെ , രക്തം ചിന്താതെ എഴുതിയോ പറഞ്ഞോ പിടിപ്പിക്കുക എന്നത് ഒരു ഭാരിച്ച ജോലിയാണ് . പ്രത്യേകിച്ചും ആ ഓര്‍മ്മകള്‍ പച്ചയായി പറയുക എന്ന ധര്‍മ്മം കൂടി അനുവര്‍ത്തിക്കുകയാണെങ്കില്‍. അതിനാലാകണം പലരും ആത്മകഥ എഴുതാന്‍ മടിക്കുന്നതോ, അതല്ലെങ്കില്‍ കളവുകളും പൊലിപ്പിച്ച വസ്തുതകളും കൊണ്ട് സര്‍ക്കസ് കാണിക്കലുകള്‍ നടത്തുകയോ ചെയ്യുന്നത്. ചിലപ്പോഴൊക്കെ ആത്മകഥകള്‍ സമൂഹത്തില്‍ വലിയ ഒച്ചപ്പാടുകള്‍ സൃഷ്ടിക്കാറുണ്ട്. പ്രത്യേകിച്ചും അത് സ്ത്രീകള്‍ ആണ് എഴുതുന്നതെങ്കില്‍. തുറന്നെഴുത്തുകളുടെ കാലം ആണല്ലോ ഇത് . മാധവിക്കുട്ടി അതിനു ഒരു നല്ല ഉദാഹരണം ആണ് . അതിനെ തുടര്‍ന്നുള്ള പല തുറന്നു പറച്ചിലുകളും ഒരോളം പോലെ ആധുനിക സാഹിത്യ വായനകളുടെ നിരയില്‍ തങ്ങളുടെ ഇടം തേടി വരുകയും സോഷ്യല്‍ മീഡിയകള്‍ പോലുള്ള ഇടങ്ങളില്‍ കൂടി അവയെ വൈറല്‍ എന്നൊരു ഓമനപ്പേരില്‍ ആഘോഷിക്കുകയും ചെയ്യുന്നതാണ് ഇന്നിന്റെ ട്രെന്‍ഡ് എന്ന് കാണാം.
ഇത്തരം കാഴ്ചകള്‍ക്കിടയില്‍ ആണ് അടുത്തിടെ ഫേസ് ബുക്കില്‍ പ്രശസ്തമായ ഒരു തുറന്നെഴുത്ത് കടന്ന് വന്നതും വായനക്കാര്‍ മൂക്കത്ത് വിരല്‍ വച്ചും അനുഭാവം പ്രകടിപ്പിച്ചും പ്രതിഷേധം രേഖപ്പെടുത്തിയും അതിനെ ആഘോഷിച്ചതും. വിവാദങ്ങളെ തന്റേതാക്കി മാര്‍ക്കറ്റ് ഉണ്ടാക്കുന്ന പ്രസാധകധര്‍മ്മം ഇവിടെയും ഡി സി പ്രയോഗിച്ചു. പക്ഷെ ആ തീരുമാനം ശരിയായിരുന്നു എന്നാണു എന്റെ വായന തെളിയിക്കുന്നത് എന്നതാണ് ഈ പുസ്തകത്തിന്റെ വായനാനുഭവം പറയുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത്.

മലയാള സാഹിത്യ ലോകത്ത് അറിയപ്പെടുന്ന ചിലരുടെ യഥാര്‍ത്ഥ മുഖം എന്തെന്ന് കാട്ടിത്തരുന്നുണ്ടു ഈ പുസ്തകം. കവികളായ അയ്യപ്പന്‍ , ഡി വിനയചന്ദ്രന്‍ , ബാലചന്ദ്രൻ ചുള്ളിക്കാട്, എഴുത്തുകാരി സാറ ജോസഫ് , തുടങ്ങി പലരെയും ഇതില്‍ പ്രതീക്ഷിക്കാത്ത ഭാവങ്ങളിലും രൂപങ്ങളിലും കാണാന്‍ കഴിയുന്നുണ്ട്. അതുപോലെ കേരളത്തിലെ സാമൂഹ്യ,സാഹിത്യ, സാംസ്കാരിക നിലകളില്‍ ഉള്ളവരും നിയമജ്ഞരെയും , നീതിന്യായവ്യവസ്ഥയെയും നല്ല രീതിയില്‍ ഈ പുസ്തകത്തില്‍ വിമര്‍ശനത്തിന്റെ കുന്തമുനയിൽ നിർത്തുന്നുണ്ട്. വിശദമായി ആ കാര്യങ്ങള്‍ പറയുക എന്നത് ഒരു പക്ഷേ പുസ്തകവായനയെ സാരമായി ബാധിക്കും എന്നതിനാല്‍ അതിലേക്കു കടക്കുന്നില്ല. എന്താണ് ഈ പുസ്തകം പറയുന്നത് എന്നത് അല്ലെങ്കില്‍ എച്ച്മുക്കുട്ടി എന്താണ് പറയാന്‍ ശ്രമിച്ചത് എന്നത് മാത്രം പറഞ്ഞു കൊണ്ട് ഇതാവസാനിപ്പിക്കാം എന്ന് കരുതുന്നു.

മിശ്ര വിവാഹിതരായ ദമ്പതികളുടെ മൂത്ത മകള്‍, പഠിക്കുന്ന കാലത്ത് തന്റെ അധ്യാപകന്റെ പ്രണയത്തിനു ഹംസമായി നില്‍ക്കുന്നു. കാലക്രമേണ അധ്യാപകന്റെ പ്രണയം ഹംസത്തിലെക്ക് വഴി മാറുകയും അത് വലിയ വലിയ ദുരന്തങ്ങളിലേക്ക് ആ പെണ്‍കുട്ടിയെ കൊണ്ടെത്തിക്കുകയും ചെയ്യുന്നു. കടുത്ത കൃസ്ത്യന്‍ ഓര്‍ത്തഡോക്സ് ആയ ആ അദ്ധ്യാപകന്‍ പുറം ലോകത്ത് വളരെ മാന്യനും ഉല്പതിഷ്ണുവും വിപ്ലവകാരിയും ഒക്കെയാണ്. പുരോഗമന ചിന്താഗതിക്കാരായ ഒരു കൂട്ടം ആള്‍ക്കാരാല്‍ വളയപ്പെട്ട അറിയപ്പെടുന്ന ഒരു സാഹിത്യകാരന്‍ ആണയാള്‍. പക്ഷെ വീടകത്തില്‍ അയാള്‍ ഇതിനൊക്കെ ഘടകവിരുദ്ധമായ ഒരു സ്വഭാവം വച്ച് പുലര്‍ത്തുന്ന ആളാണ്. സ്ത്രീയെ മതത്തിന്റെ മൂശയില്‍ പരുവപ്പെടുത്തി എടുത്തു അതിനെ മനോഹരമാക്കി പ്രദര്‍ശിപ്പിക്കുന്ന പുരുഷ ധര്‍മ്മം ആണ് അയാള്‍ വീട്ടില്‍ കാണിച്ചിരുന്നത്. അതുകൊണ്ട് തന്നെ അന്യമതക്കാരിയെ സ്വന്തം മതത്തിലേക്ക് ചുറ്റുമുള്ള ആള്‍ക്കാരെക്കൊണ്ട് ക്ഷണിപ്പിക്കുകയും മാനസികമായ പീഡനങ്ങള്‍ ഏറ്റുവാങ്ങിപ്പിക്കുകയും ചെയ്യുകയും പുരോഗമന ചിന്താഗതിക്കാരന്‍ എന്ന ലേബല്‍ നിലനിര്‍ത്താന്‍ അവളെ അവളുടെ മതത്തില്‍ നില്‍ക്കാന്‍ തന്നെ നിര്‍ബന്ധിക്കുകയും ചെയ്യുന്ന ദ്വന്ദ്വ വ്യക്തിത്വത്തിനു ഉദാഹരണമാകുന്നു. അയാള്‍ ശാരീരികമായും ആ പെണ്‍കുട്ടിയെ കൊല്ലാക്കൊല ചെയ്യുന്നു. ഗര്‍ഭിണി ആകാതിരിക്കുവാന്‍ വേണ്ടി മാത്രം ലൈംഗിക മനോരോഗി കൂടിയായ അയാൾ അവളിൽ ഗുദഭോഗവും വദന രതിയും മാത്രമാണ് ചെയ്യുന്നത് . അവളുടെ ഇഷ്ടങ്ങളോ ശാരീരിക ബുദ്ധിമുട്ടുകളോ അയാള്‍ക്ക് വിഷയമേയാകുന്നില്ല. അടര്‍ന്നുപോയ ഗുദപേശികളും , പുണ്ണ് വന്ന വായയുമായി നരക ജീവിതം ജീവിക്കേണ്ടി വരുന്ന അവള്‍ ഒരുനാള്‍ ഒന്ന് കുതറിയപ്പോള്‍ അവള്‍ക്ക് ലഭിച്ചതോ പിന്നീടുള്ള ജീവിതം മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തുവാന്‍ പോരുന്ന ഒരു പെൺകുഞ്ഞായിരുന്നു.

കുഞ്ഞിന്റെ ജനനശേഷവും ജീവിതം ദുരിതപൂര്‍ണ്ണവും അരക്ഷിതവും ആയി തുടർന്നപ്പോള്‍ അവള്‍, തന്നെ മനസ്സിലാക്കുന്ന ഒരു സ്നേഹിതന്റെ സഹായം സ്വീകരിച്ചു നാട് വിടാന്‍ പ്രേരിതയാകുന്നു. അന്യനാട്ടില്‍ മാന്യനായ ആ ചെറുപ്പക്കാരനും സുഹൃത്തുക്കളും അവളെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ തീവ്രശ്രമം നടത്തുമ്പോള്‍ അയാള്‍ അവളെ തേടി അവിടെയും എത്തുന്നു . അവളില്‍ നിന്നും ആ കുട്ടിയെ തട്ടിയെടുക്കുന്ന അയാള്‍ക്ക് നേരെ പിന്നെ അവളുടെ നിയമയുദ്ധം ആയിരുന്നു നടന്നത്. പക്ഷേ, നിരാലംബയായ ആ സ്ത്രീയുടെ പോരാട്ടത്തില്‍ പരാജയങ്ങളും അപമാനങ്ങളും മാത്രം ബാക്കിയാകുന്നു. അതോടൊപ്പം നടുക്കുന്ന ഒരു അറിവായി തിരിച്ചറിവ് വരാത്ത മകളുടെ നേര്‍ക്കുള്ള പിതാവിന്റെ ലൈംഗിക അതിക്രമങ്ങള്‍ കൂടിയാകുമ്പോള്‍ അവള്‍ ജീവിതം വെറുത്തു പോകുകയാണ്. ഒടുവില്‍ ദുരിതപ്പുഴ കടന്നു എല്ലാം ശരിയായി എന്ന് ആശ്വസിക്കുമ്പോഴും പിന്തുടര്‍ന്ന് വന്ന തീപ്പാടം പൊള്ളിക്കുന്ന ഒരു സ്ത്രീ മനസ്സിന്റെ തുറന്നു പറച്ചിലുകള്‍ മനുഷ്യത്വമുള്ള ഏതൊരാളിന്റെയും മനസ്സിനെ നോവിക്കാതിരിക്കില്ല. ഒരു സീരിയല്‍ വിഷയം പോലെ കണ്ടു കണ്ണ് നിറച്ചു അനുഭാവം പ്രകടിപ്പിച്ചു പ്രതിഷേധം പറഞ്ഞു കടന്നു പോകുകയല്ല ഈ പുസ്തകം വായിച്ചു കഴിയുമ്പോള്‍ ഓരോരുത്തരും ചെയ്യേണ്ടത് എന്നോരോര്‍മ്മപ്പെടുത്തല്‍ ആവശ്യമാണ്‌.

ഈ എഴുത്തിൽ അന്തർലീനമായ ചില വാസ്തവികതൾ ഉണ്ട്. കപട പുരോഗമന ചിന്താഗതിക്കാരായ മനുഷ്യർ വീട്ടിലും മനസ്സിലും ശരിക്കും എന്താണ് എന്നത്. വിപ്ലവം പ്രസംഗിക്കുന്ന, മനുഷ്യത്വം വിളമ്പുന്ന എഴുത്തുകാർ സ്വകാര്യ ജീവിതത്തിൽ എങ്ങനെയെന്നത്. സൗഹൃദങ്ങൾ എന്നാൽ ശരിക്കും എന്താണെന്നത്. ദുർബലയായ ഒരു പെണ്ണ് എന്തായിരിക്കും എന്ന്. അതേ ഇവയൊക്കെ ഈ പുസ്തകം പറയാതെ പറഞ്ഞു തരുന്നുണ്ട്.
ഇന്നത്തെ സമൂഹത്തില്‍, പൊളിച്ചെഴുതേണ്ടതായ ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. മതമായാലും സാഹിത്യമായാലും വ്യക്തി ആരാധനയായാലും നിയമം ആയാലും കുടുംബ കാഴ്ചപ്പാടുകള്‍ ആയാലും ഒരു തിരുത്തല്‍ അത്യാവശ്യമാണ്. തീര്‍ച്ചയായും അതിനെക്കുറിച്ച് വേണം ചര്‍ച്ചകള്‍ നടക്കേണ്ടത്. അഭിനവ സ്വതന്ത്ര ചിന്തകരും ഫെമിനിസക്കാരും സാംസ്കാരിക പ്രവര്‍ത്തകരും ഒക്കെ തങ്ങളുടെ മുഖം മൂടികള്‍ വലിച്ചു കീറി എറിയേണ്ടതുണ്ട് അല്ലെങ്കില്‍ അതിനെ വലിച്ചു കീറാന്‍ സമൂഹം ഉണരേണ്ടതുണ്ട്. അതിനു വഴിമരുന്നിടാന്‍ ഈ പുസ്തകം മുന്നോട്ടു വയ്ക്കുന്ന സാംസ്കാരികമായ ഒരു വലിയ ചര്‍ച്ച ആവശ്യമാണ്‌ നമ്മുടെ സമൂഹത്തില്‍. നിരാലംബമായ ഒരുപാട് മനസ്സുകള്‍ വിളിച്ചു പറയാന്‍ പോലും കഴിവില്ലാതെ മരിച്ചു ജീവിക്കുകയോ മരിച്ചു പോവുകയോ ചെയ്തിട്ടുണ്ട് ജീവിച്ചിരിക്കുന്നുമുണ്ട്. എഴുത്തുകാരിയെ വിചാരണ ചെയ്യുന്നതിന് പകരം അവര്‍ മുന്നോട്ടു വച്ച വിഷയങ്ങളില്‍ ശക്തമായ ചര്‍ച്ചകള്‍ നടക്കാന്‍ ഈ പുസ്തകം ഒരു കാരണം ആകട്ടെ എന്ന ശുഭപ്രതീക്ഷകളോടെ ബി.ജി.എന്‍ വര്‍ക്കല


-------------------------------------------------------------------------------------
                                       
ബിജു.ജി. നാഥ്‌

ആനുകാലികങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി എഴുതുന്നു. കനൽ ചിന്തുകൾ എന്ന കവിതാ സമാഹാരം ആദ്യ പുസ്തകം. ദുബായിൽ ഇൻഡസ്ട്രിയൽ സേഫ്റ്റി വിഭാഗത്തിൽ ഉദ്യോഗസ്ഥൻ. വർക്കല സ്വദേശി.

അമ്മച്ചിന്തുകൾ 64



കേസ് തീർക്കണമെന്ന ഒരു വർത്തമാനം ഉണ്ടായി..അതിന്റെ പേരിൽ അമ്മയുടെ ചേട്ടൻ മൂന്നോ നാലോ തവണ വീട്ടിൽ വന്നു. അമ്മീമ്മയും അമ്മയും ഉണ്ടാക്കിയ ആഹാരം ചോദിച്ചു വാങ്ങിക്കഴിച്ചു അസഹ്യമായ പുറം വേദനയാണെന്ന് പറഞ്ഞു അമ്മീമ്മയെ കൊണ്ട് കുഴമ്പു പുരട്ടി തടവിച്ചു. അദ്ദേഹം ജീവിതത്തിൽ തോറ്റുപോയവനാണെന്ന് തൻറെ രണ്ട് അനിയത്തിമാർക്കും മുന്നിൽ ദൈന്യത്തോടെ വിലപിച്ചു...

പിന്നെ ഒന്നും സംഭവിച്ചില്ല. അദ്ദേഹം ബോംബെക്ക് മടങ്ങി.

അതും വെറുതെ ഒരു തമാശയായിരുന്നുവെന്ന് അമ്മയും അമ്മീമ്മയും പതുക്കെ മനസ്സിലാക്കി.

അന്ന് പതിവുപോലെ ഒരു സാധാരണ ദിവസവും സാധാരണ സന്ധ്യയും അതിനെത്തുടർന്നുള്ള സാധാരണ അത്താഴനേരവുമായിരുന്നു ....

അമ്മ അത്താഴം കഴിഞ്ഞു മുൻവശത്തെ കമ്പിയഴികളിട്ട വരാന്തയിൽ നടക്കുന്നു. ഭാഗ്യ ടി വി കാണുന്നു. അമ്മീമ്മ അടുക്കള വരാന്തയിൽ നിന്ന് അത്താഴപ്പുറമേയുള്ള അടുക്കള വൃത്തിയാക്കലിൻറെ അവസാനപണിയിലേർപ്പെട്ടിരിക്കുന്നു. കക്കലൈ എന്നു പറയുന്ന കിച്ചൺ ടവ്വൽ കഴുകൽ...

മൂന്നു മുഖംമൂടിക്കാർ ചാടി വീണ് അമ്മീമ്മയുടെ വായ്പൊത്തി കഴുത്തിലെ കൊടി എന്ന മാല പിടിച്ചു വലിച്ച് കാതിലെ കമ്മലും പിടിച്ചു പറിക്കുകയാണ്.. ആ കൊടിമാലയിലാണ് അമ്മീമ്മയുടെ ചെറിയ തിരുമംഗല്യവും കുറച്ചു സേഫ്റ്റി പിന്നുകളും ഉള്ളത്. അമ്മീമ്മ കുതറുകയും കരയുകയും ചെയ്യുമ്പോൾ അവർ അമ്മീമ്മയുടെ നിറുകന്തലയിൽ പടപടാന്നടിക്കുകയാണ്. അമ്മീമ്മ അങ്ങനെ ബോധശൂന്യയായി വീഴുകയാണ്...

ശബ്ദം കേട്ട് ഓടി വന്ന ഭാഗ്യ മുഖംമൂടികളെ കണ്ട് 'ആരെടാ... പിടിയെടാ... ഓടെടാ....'എന്നൊക്ക അലറി അവരെ ഉന്തിമാറ്റി. അമ്മയും പുറകേ വന്നു. ഭാഗ്യ പിടിച്ചുന്തുമെന്ന് മുഖംമൂടികൾ കരുതിയില്ല. പുറകേ അമ്മയേയും കണ്ടപ്പോൾ അവർ ഓടിരക്ഷപ്പെട്ടു.

ബോധരഹിതയായ അമ്മീമ്മയെ കണ്ട് ഭാഗ്യയും അമ്മയും വാവിട്ടു നിലവിളിച്ചു. അമ്മീമ്മ മരിച്ചുവെന്നാണ് ഇരുവരും കരുതിയത്. അവരുടെ അലറിക്കരച്ചിൽ രാത്രിയുടെ നിശ്ശബ്ദതയിൽ ഒരുപാട് ദൂരേക്ക് എത്തി. അതു കേട്ടവരെല്ലാം വീട്ടിലേക്ക് ഓടിവന്നു.

അമ്മീമ്മ വൈകാതെ ബോധക്ഷയത്തിൽ നിന്ന് ഉണർന്നു. കൊടി എന്ന ആ മാല പൊട്ടിയിരുന്നില്ല. കമ്മലും നഷ്ടപ്പെട്ടിരുന്നില്ല. തന്നെയുമല്ല മുഖംമൂടികളെ അമ്മീമ്മ തിരിച്ചറിയുകയും ചെയ്തിരുന്നു.

ഓടിക്കൂടിയ നാട്ടുകാർ ഫോൺ ചെയ്തതനുസരിച്ച് അരമണിക്കൂറിനുള്ളിൽ പുതുക്കാട് പോലീസ് സ്റ്റേഷനിൽ നിന്നും പോലീസ് എത്തി.

എസ്. ഐ അമ്മയെ അറിയുന്ന ആളായിരുന്നു. വിയ്യൂർ ജയിൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന കാലത്ത് അമ്മയെ കണ്ടിട്ടുണ്ട് എന്ന് എസ് ഐ പരിചയം പുതുക്കി. ഭാഗ്യ അവിടെ ജനിച്ച വാവയല്ലേ എന്നും അയാൾ അമ്മയോട് ചോദിച്ചു. അക്കാലത്ത് അയാൾ വിയ്യൂരിൽ സ്ക്കൂൾ വിദ്യാർഥി ആയിരുന്നുവത്രേ.
പോലീസുകാർ മോഷണത്തിനായുള്ള കൊലപാതകശ്രമത്തിന് കേസെടുക്കുകയും അന്നു രാത്രി തന്നെ മൂന്നു പേരേയും കൃത്യമായി പിടിക്കുകയും ചെയ്തു.

മോഷണത്തിന് വന്നവരെല്ലാം വീടിന്റെ അടുത്ത് താമസിച്ചിരുന്നവരായിരുന്നു. എല്ലാവരും അമ്മീമ്മയുടെ വിദ്യാർത്ഥികൾ തന്നെ. ആഡംബര ജീവിതത്തിനോടുള്ള ഭ്രമമായിരുന്നു കാരണം.

അവരുടെ വീട്ടുകാർ വെറുതെ ഇരിക്കില്ലല്ലോ. നമ്മുടെ മക്കൾ തെറ്റുകാരെന്ന് സമ്മതിക്കുന്ന രക്ഷാകർത്താക്കൾ ചുരുക്കമല്ലേ ഉള്ളൂ. അവർ പുതിയ കഥകൾ ഉണ്ടാക്കി. 'ഭാഗ്യ വിളിച്ചു വരുത്തിയതാണ് അവരെ ... മൂന്നു പേരും ഒന്നിച്ചു വന്നപ്പോൾ എല്ലാവരും പരസ്പരം തർക്കമായി. അതിലിടപെട്ടതാണ് അമ്മീമ്മക്ക് അടി പറ്റാൻ കാരണം. അല്ലാതേ... ഹേയ്.. അവർ സ്വന്തം ടീച്ചറെ തല്ലുമോ.. ഭാഗ്യ കരാട്ടേ പഠിച്ചിട്ടുള്ളതുകൊണ്ട് അവളുടെ അടിയാണ് ലക്ഷ്യം തെറ്റി അമ്മീമ്മക്ക് ഏറ്റത്. '

അമ്മയും അമ്മീമ്മയും ഭാഗ്യയും ശരിക്കും തകർന്നു പോയി. എങ്കിലും അവർ വീഴാതെ പിടിച്ചു നിന്നു.

അടി പറ്റിയ അമ്മീമ്മയെ ചികിത്സിച്ച ഫിസിഷ്യനും ഇ എൻ ടി സ്പെഷ്യലിസ്റ്റും ഡെൻറിസ്റ്റും അച്ഛനെ അറിയിച്ചു എന്നാണ് ഡയറിക്കുറിപ്പ്. കല്യാണത്തിന് ( അമ്മീമ്മക്ക് ) നല്ല ആരോഗ്യമാണെന്നും എളുപ്പത്തിലൊന്നും കല്യാണം ചത്തൊഴിയില്ലെന്നും...

സ്നേഹം.. ബഹുമാനം... നന്ദി.... ആദരം..ഈ വാക്കിനൊക്കെ വല്ല അർത്ഥവുമുണ്ടോ... ഇതൊക്കെ കണ്ടു പിടിച്ചവർക്ക് കൊടുക്കേണ്ടേ നാലെണ്ണം?

അമ്മയും അമ്മീമ്മയും ഭാഗ്യവും തൃക്കൂര് തന്നെ ജീവിച്ചു. അവർ ഓടിയൊളിച്ചൊന്നുമില്ല.

കേസ് കോടതിയിൽ വന്നപ്പോഴേക്കും ഭാഗ്യ ദില്ലിയിൽ ജോലിക്കാരി ആയിക്കഴിഞ്ഞിരുന്നു. റാണിയും ഭാഗ്യയും ദില്ലിയിൽ ഒന്നിച്ചു താമസിക്കാനും തുടങ്ങിയിരുന്നു.

അമ്മയും അമ്മീമ്മയും കൂടി കേസിനു പോയി. അമ്മ അച്ഛന്റെ ഒപ്പം ഒളിച്ചോടിപ്പോയി കല്യാണം കഴിച്ചതും ഞാൻ അധ്യാപകനെ വിട്ട് കെട്ടിടം പണിയാൻ വന്ന മേസ്തിരിക്കൊപ്പം കുഞ്ഞിനെയും ഉപേക്ഷിച്ചു നാടുവിട്ടതും അമ്മ അച്ഛനെ വിട്ടു താമസിക്കുന്നതും ഭാഗ്യ വിളിച്ചിട്ട് ചെന്നുവെന്നതും എല്ലാം അലറിക്കൂവി മോഷ്ടിക്കാൻ വന്നവരുടെ വക്കീൽ അയാളുടെ സ്വന്തം കക്ഷികളോടുള്ള പ്രതിബദ്ധത തെളിയിച്ചു. പക്ഷേ, പോലീസിൻറെ അന്വേഷണവും റിപ്പോർട്ടുകളും ചികിത്സാവിവരണങ്ങളും സാക്ഷി വിസ്താരങ്ങളും എല്ലാം കൃത്യമായിരുന്നു. ഒടുവിൽ അമ്മീമ്മ പറഞ്ഞ വാചകം ജഡ്ജ് പ്രത്യേകം രേഖപ്പെടുത്തീട്ടുണ്ട്.

'മോഷണം ഞാൻ പോട്ടേന്ന് വെച്ചേനെ.. എന്നെ നീ അടിക്കാൻ പാടുണ്ടോ മോനേ.. ഞാൻ നിൻറെ ടീച്ചറല്ലേ.. എനിക്ക് നിൻറെ അമ്മൂമ്മേടെ പ്രായമില്ലേ.. മോനെ..'

അമ്മീമ്മക്ക് നഷ്ടപരിഹാരത്തിനൊപ്പം മോഷ്ടാക്കൾക്ക് രണ്ടു വർഷത്തെ കഠിന തടവും കോടതി വിധിച്ചു.

അമ്മീമ്മയുടെ ആരോഗ്യം ആ അടിയേറ്റതോടെ തകരാൻ തുടങ്ങി... അമ്മീമ്മ പിന്നെ ആഭരണങ്ങളും തീരേ ധരിച്ചില്ല. ജോലികളിൽ നിന്ന് പതുക്കെ പിൻവാങ്ങുന്നതും തുടരെത്തുടരെ വീഴാൻ തുടങ്ങുന്നതുമെല്ലാം ആ അടികൾക്ക് ശേഷമായിരുന്നു...

അമ്മച്ചിന്തുകൾ 63



പെൻഷൻ എന്ന സർക്കാർ നടപടിക്ക് കുറേ കടമ്പകൾ ഉണ്ട്. അതിലൊന്ന് പെൻഷൻ കിട്ടുന്ന ആൾ മരിച്ചാൽ ഫാമിലി പെൻഷൻറെ അവകാശം ഭാര്യക്കോ ഭർത്താവിനോ ആയിരിക്കും എന്നതാണ്. അവരില്ലെങ്കിൽ മാത്രമേ മക്കൾ (അതും ജോലിക്കാരോ വിവാഹിതരോ ആണെങ്കിൽ കിട്ടുകയില്ല) അവകാശികളാകൂ. അച്ഛൻ സാലറി കണക്കനുസരിച്ചുള്ള ഏറ്റവും മിനിമം തുകയാണ് ഫാമിലി പെൻഷനിലേക്ക് വെച്ചത്
മരണാനന്തരം പെൻഷനവകാശിയായി ആരേയും നിർദ്ദേശിച്ചിരുന്നുമില്ല. ഭാര്യ എന്ന കോളത്തിൽ അമ്മയുടെ പേരുണ്ടായിരുന്നു എന്നു മാത്രം.

അങ്ങനെ അമ്മ മരിച്ചാൽ ഫാമിലി പെൻഷൻ അച്ഛനാണ് ലഭിക്കുക എന്ന നിയമത്തെ അംഗീകരിക്കുകയല്ലേ മാർഗമുള്ളൂ. ശരി... അങ്ങനാകട്ടെ എന്നു വെച്ചു അമ്മ.

അപ്പോൾ ഭാര്യയും ഭർത്താവും ഒന്നിച്ചിരിക്കുന്ന ഒരു ഫോട്ടോ വേണമെന്നായി. അതിനെവിടെ പോകും ? ഭാഗ്യയാണ് അച്ഛൻ വിരമിക്കുമ്പോൾ എടുത്ത ഫോട്ടോ ഏത് സ്റ്റുഡിയോയിലായിരുന്നെന്നും അതെടുത്ത തീയതി എന്നായിരുന്നു വെന്നും ഓർമ്മിച്ച് ഫോട്ടോയുടെ കോപ്പികൾ സംഘടിപ്പിച്ചത്. ഭാഗ്യയുടെ ഓർമ്മശക്തി ബി എ ക്കും എം എ ക്കും റാങ്ക് വാങ്ങാൻ മാത്രമല്ല , ഇതുപോലെ യുള്ള പ്രശ്നങ്ങളിലും ഒത്തിരി തുണച്ചിട്ടുണ്ട്.

അമ്മ ജോലിയിൽ നിന്ന് പിരിയുന്ന ദിവസം അച്ഛൻ രാവിലെ തന്നെ അമ്മയുടെ ഓഫീസിൽ വന്ന് ഇരിപ്പായി.അത് പ്രതീക്ഷിച്ചിരുന്ന അമ്മ ഓഫീസിൻറെ പുറകുവശത്തെ ഗേറ്റ് വഴിയാണ് അകത്ത് കയറിയത്. അച്ഛൻ
കുറെക്കഴിഞ്ഞാണ് വിവരമറിഞ്ഞത്. അച്ഛൻ ഒത്തിരി ബഹളമുണ്ടാക്കി. അമ്മയെ പാഠം പഠിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. അമ്മ തികച്ചും അക്ഷോഭ്യയായി തന്നെ ആ ഭർൽസനം മുഴുവനും സഹിച്ചു.

ഭാഗ്യ മാത്രമേ അമ്മ ജോലിയിൽ നിന്ന് പിരിയുന്ന ദിവസം കുടുംബാംഗമായി കൂടെ ഉണ്ടായിരുന്നുള്ളൂ.

തൃക്കൂര് വീട്ടിൽ അമ്മ ഒരു ഫോൺ കണക് ഷൻ ശരിയാക്കിയത് അപ്പോഴാണ്. ഞങ്ങൾക്ക് അത് വലിയ ആശ്വാസമായി മാറി. അമ്മയെ വിളിക്കാം സംസാരിക്കാം എന്നതൊരു മഹാഭാഗ്യമായിരുന്നു. കിട്ടിയതെല്ലാം മഹാഭാഗ്യമെന്നും കിട്ടാത്തതെല്ലാം തന്നെ അതീവ ശാന്തമായി മറന്നു കളയേണ്ടതെന്നുമാണെന്നാണല്ലോ ജീവിതം ഞങ്ങളെ പഠിപ്പിച്ചത്.

ഹൈക്കോടതി വിധി നടത്തിച്ചു കിട്ടാനുള്ള പരിശ്രമം അമ്മീമ്മയും അമ്മയും പൂർണമായും ഉപേക്ഷിച്ചു കഴിഞ്ഞിരുന്നു. എത്രയോ പണവും അദ്ധ്വാനവും അവരിരുവരും അതിനായി ചെലവാക്കിയതാണ്. എന്നിട്ടും ഒരു പ്രയോജനവുമുണ്ടായില്ലല്ലോ.

ഭാഗ്യ കുറെ കംപ്യൂട്ടർ ഡിപ്ലോമ കളെടുത്തു. പേഴ്‌സണൽ മാനേജ്‌മെന്റും ഇൻഡസ്ട്രിയൽ റിലേഷൻസും പഠിച്ചു. കുറെ നാൾ കൗൺസിലിംഗ് ചെയ്തു. അവളുടെ കൂട്ടുകാരിമാരെല്ലാവരും ഓരോരുത്തരായി കല്യാണം കഴിച്ചുകൊണ്ടിരുന്നു. കല്യാണത്തിനു പോവുമ്പോൾ കൂട്ടുകാരികളുടെ അമ്മമാർ ചോദിക്കും..

'ഭാഗ്യേ.. റാണിക്ക് എത്ര മക്കളാണ്?'

'അവൾ കല്യാണം കഴിച്ചിട്ടില്ലല്ലോ..'

'അയ്യോ! കഷ്ടമായിപ്പോയി. ഇത്രേം പ്രായമായില്ലേ.. ഭാഗ്യേടെ കല്യാണം നടക്കേണ്ട സമയാണ്.. ആരാ കല്യാണം കഴിക്കാ ല്ലേ.. എങ്ങനെയാ അന്വേഷിച്ച് വരാ.. അമ്മേം ചേച്ചീം കാരണം നിങ്ങടെ ജീവിതം വെറുതെയായി.. '

ചിലർ കുറേക്കൂടി ദയാലുക്കളായിരുന്നു.

'ഞങ്ങള് ചില ബ്രോക്കർമാരോടൊക്കെ പറഞ്ഞു.. ആരൂല്യാത്ത കുട്ടിയാണ്. ഒന്നു കാര്യായി നോക്കണം.. വീട്ടിലെ കാര്യങ്ങൾ പറഞ്ഞാൽ ഒരു ആളും കല്യാണം കഴിക്കില്ലാന്നാ ബ്രോക്കറ് പറേന്നത്. ചേച്ചീം അമ്മേം നിങ്ങളെ ഓർക്കാത്തത് വലിയ കഷ്ടാണ്..'

അമ്മയും അമ്മീമ്മയും തൃക്കൂര് വീട്ടിലെ പറമ്പിൽ പറ്റാവുന്നതെല്ലാം വിളയിച്ചു സ്വാശ്രയ ജീവിതം ശീലിച്ചു. അമ്മീമ്മ അക്കാലത്തെ ചെലവുകൾ എഴുതിവെച്ചിരിക്കുന്നത് കാണുമ്പോൾ അൽഭുതം തോന്നും. ഇത്ര കുറച്ച് ആവശ്യങ്ങളേ ഉണ്ടായിരുന്നുള്ളു അവർക്കെന്ന്... പ്രധാന ആവശ്യം കവറുകൾ വാങ്ങലായിരുന്നു. ജാതി പ്രശ്നമില്ല എന്ന് പരസ്യത്തിൽ കണ്ട വിവാഹാലോചനക്കാർക്കെല്ലാം അമ്മ മുടങ്ങാതെ മടുക്കാതെ കത്തെഴുതി.

ജാതി വേണ്ട എന്ന് പറഞ്ഞവർക്കെല്ലാം തന്നെ അവരവരുടെ അച്ഛന്റെ ജാതി വേണമായിരുന്നു. പിന്നെ കുടുംബഭദ്രത, സല്പേര് ഇവയെല്ലാം നിർബന്ധം. എല്ലാറ്റിനും ഒഴിവ് ഉണ്ടായിരുന്നു. അതിന് ലക്ഷങ്ങൾ നല്കണം. ആശുപത്രി നിർമ്മിച്ചു തരൂ, ഫാക്ടറി നിർമ്മിച്ചു തരൂ , സ്ക്കൂൾ ചെയ്തു തരൂ എന്നൊക്കെ ഒരു ഉളുപ്പുമില്ലാതെ ആവശ്യപ്പെട്ടവർ അനേകം..

അച്ഛൻ വൈകാതെ തൃക്കൂര് വീട്ടിലെ ഫോൺ നമ്പർ മനസ്സിലാക്കി. ആദ്യമാദ്യം
പാതിരകളിലും പിന്നെപ്പിന്നെ തോന്നുമ്പോഴൊക്കെയും ഫോൺ ചെയ്തു ബഹളം കൂട്ടാൻ തുടങ്ങി. അമ്മ ഫോൺ എടുക്കൽ തന്നെ അങ്ങനെ നിറുത്തിവെച്ചു.

ആയിടക്കാണ് അമ്മയുടെ ചേട്ടൻ യാതൊരു മുന്നറിയിപ്പുമില്ലാതെ തൃക്കൂര് വീട്ടിലെത്തിയത്. കോടതി വിധി അനുസരിച്ച് ഭാഗം വെച്ച് കാര്യങ്ങൾ അവസാനിപ്പിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. അമ്മക്കും അമ്മീമ്മക്കും അവരുടെ ചെവികളേയും ബോധത്തേയും ഒന്നിച്ചവിശ്വസിക്കാൻ തോന്നി.

അമ്മച്ചിന്തുകൾ 62



അച്ഛൻ മറ്റൊരു വിവാഹ ജീവിതത്തിന് പരിശ്രമിക്കാതിരുന്നില്ല. പല വനിതാ സുഹൃത്തുക്കളും അതിന് തയാറായിരുന്നു. അവരോടെല്ലാം വിശദമായി സംസാരിച്ചതും ഇനി ഒരു കുഞ്ഞിനെത്തരാൻ കഴിയില്ലെന്ന് അച്ഛൻ അറിയിച്ചതും വായിച്ച് ഞങ്ങൾ മൂന്നു പേരും അമ്പരന്നു പോയിട്ടുണ്ട്. ഞങ്ങൾക്ക് പരസ്പരം മുഖത്തു നോക്കാൻ പോലും പറ്റാത്തത്ര സങ്കടം വന്നിട്ടുണ്ട്.

അച്ഛന്റെ സുഹൃത്തുക്കളും ബന്ധുക്കളും എല്ലാവരും തന്നെ മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചിരുന്നു. അയ്യന്തോളിലെ വീട് അച്ഛന്റെ പേരിലായിരുന്നുവെങ്കിൽ അദ്ദേഹം അങ്ങനെ ചെയ്തേനേ. ജയസൂര്യൻ വക്കീലാണ് മറ്റൊരു വിവാഹം കഴിച്ചാൽ നിയമപരമായി ആ വീട്ടിൽ അച്ഛനു അവകാശം നഷ്ടമാകുമെന്ന് പറഞ്ഞുകൊടുത്തത്. എങ്കിലും ലാൻഡ് രജിസ്‌ട്രേഷൻ ഐ ജി യെപ്പോലും അച്ഛൻ കണ്ടിരുന്നു, വീടിന്റെ ആധാരത്തിൽ അച്ഛൻറെ പേര് എങ്ങനെ കൂട്ടിച്ചേർക്കാമെന്നറിയാൻ...

ഇതിനെല്ലാമിടയിൽ പല സുഹൃത്തുക്കളേയും പറഞ്ഞു വിട്ട് അമ്മയുമായുള്ള അനുരഞ്ജനത്തിനും അച്ഛൻ ശ്രമിക്കാതിരുന്നില്ല. അമ്മയേ മാത്രം മതി അച്ഛന്. മക്കൾ മൂന്നു പേരും അഹങ്കാരികളാണ്. തന്നിഷ്ടപ്രകാരം ജീവിക്കുന്നവരാണ്. അച്ഛനേയും അമ്മയേയും വയസ്സുകാലത്ത് നോക്കുകയില്ല എന്ന് ഉറപ്പിക്കാൻ പറ്റുന്ന കുടില ബുദ്ധികളാണ്. അമ്മ അച്ഛനെ വിട്ട് നിന്നാൽ ഒടുവിൽ റോഡിലാകും. അത് അച്ഛന് സഹിക്കാൻ കഴിയില്ല.

അമ്മ ഇതൊന്നും ചെവിക്കൊണ്ടില്ല. റാണിക്കും ഭാഗ്യക്കും ജോലി, വിവാഹം ഇത് അച്ഛന്റെ ചുമതലയാണെന്നും ആ ചുമതല നിർവഹിക്കാതെ ഒരു അനുരഞ്ജനവും സാധ്യമല്ലെന്നും അമ്മ ഉറപ്പിച്ചു പറഞ്ഞു.

അപ്പഴൊക്കെ ഓഫീസിലേക്ക് ഫോൺ ചെയ്ത് അച്ഛൻ ശപിക്കും.

അമ്മ പുഴുത്തു മരിക്കും. മക്കൾ അമ്മയെ റോഡിൽ എടുത്തു വെക്കും. പിച്ച തെണ്ടേണ്ടി വരും.

വേറേയും ചില അഭ്യുദയകാംക്ഷികളുണ്ടായിരുന്നു. അവരിങ്ങനെ..

സ്വയം കല്യാണം കഴിച്ചതല്ലേ.. കണക്കായിപ്പോയി.. മിണ്ടാൻ പറ്റുമോ ആരോടെങ്കിലും ..സുബ്ബരാമയ്യരുടേയും രുഗ്മിണി അമ്മാളുടേയും ശാപമാണ് ... എന്ന് അമ്മയുടെ മുറിവുകളിൽ മുളകുപൊടി തൂവി .

അമ്മ മൗനത്തെ വരിച്ചു. എനിക്കോ റാണിക്കോ അമ്മ ഒരു കത്തു പോലും എഴുതീരുന്നില്ല. ഞങ്ങൾ ഇടയ്ക്കിടെ അമ്മയുടെ ഓഫീസിലേക്ക് ഫോൺ ചെയ്തു സംസാരിക്കും. ഭാഗ്യയാണ് കത്തുകൾ എഴുതാറ്.

എല്ലാ സുഹൃത്തുക്കളും ബന്ധുക്കളും അയല്പക്കക്കാരും അച്ഛ
ന്റെ കഷ്ടപ്പാടിൽ മനം നൊന്തു കരഞ്ഞു. ആഹാരം ഉണ്ടാക്കിക്കൊണ്ടു വന്ന് ഊട്ടി. അമ്മയും മക്കളും അയ്യന്തോളിലെ അച്ഛൻറെ വീട്ടിൽ വന്നാൽ അടിച്ചിറക്കണമെന്ന് പിന്തുണ നല്കി. സ്ത്രീ സുഹൃത്തുക്കൾ മിക്കവാറും നിത്യവും രാവിലെ നേരത്തെ ഫോൺ ചെയ്തു താക്കീതു കൊടുത്തു. അമ്മയും ഭാഗ്യയും കൂടി അയ്യന്തോളിലെ വീട്ടിലേക്ക് വരുന്നു വെന്ന് അവരറിഞ്ഞു. അമ്മയേം ഭാഗ്യയേയും വീട്ടിൽ കയറ്റരുത്. ആ വീട് നഷ്ടപ്പെടുത്തരുത്. അമ്മയേം മക്കളേം നല്ല പാഠം പഠിപ്പിക്കണം.

അച്ഛൻ ഉടനെ സുഹൃത്തായ ജഡ്ജിയേ വിളിക്കും. എന്തു വേണ്ടൂ എന്ന് ചോദിക്കും.

എൻറെ പ്രശ്നത്തിൽ അച്ഛൻ ഇടപെടരുതെന്ന് താക്കീതു നല്കിയ വിജയകുമാർ എന്ന ജഡ്ജി അമ്മയും ഭാഗ്യയും വന്നാൽ സന്തോഷത്തോടെ സ്വീകരിച്ചു പുതിയൊരു ജീവിതം ആരംഭിക്കണമെന്ന് ഉപദേശിക്കും.

വനിതാ സുഹൃത്തുക്കൾ അച്ഛനെ കളിപ്പിക്കുകയായിരുന്നു. ഓരോ സുഹൃത്തും വിചാരിച്ചു അച്ഛനും വീടും അവരുടേതാണെന്ന്... ഞാനല്ലേ ഏറ്റവും അടുത്തവളെന്ന് അവരെല്ലാവരും എപ്പോഴും ചോദിച്ചു പോന്നു.

അങ്ങനെയിരിക്കേ വീട്ടുജോലിക്കായി അച്ഛനൊരു സഹായി സ്ത്രീയേ കിട്ടി. അവരായിരുന്നു അച്ഛന്റെ ജീവിതത്തിൽ ഏറ്റവുമധികം സന്തോഷവും സമാധാനവും പകർന്നത്. അവർ വീടിന്റെ മുഴുവൻ ചുമതലയും ഏറ്റെടുത്തു.

അമ്മയുടെ ജോലിക്കാലം അവസാനിക്കുന്ന നേരമായിത്തുടങ്ങിയിരുന്നു അപ്പോൾ..

Thursday, October 24, 2019

അമ്മച്ചിന്തുകൾ 61



എൻറെ ജീവിതത്തിൽ സംഭവിച്ച ആഘാതങ്ങളുടെ ബാക്കി പത്രമായി അമ്മ അച്ഛനെ എന്നേക്കുമായി വിട്ടു പോവുകയായിരുന്നു. എൻറെ സ്വഭാവം മോശമെന്ന്,അതിനാൽ എനിക്ക് എൻറെ കുഞ്ഞിനെ തരേണ്ടതില്ലെന്ന് അച്ഛൻ അഫിഡവിറ്റ് കൊടുത്തത് അമ്മക്ക് ഒരു തരത്തിലും പൊറുക്കാൻ പറ്റിയില്ല. അവിവാഹിതരായ റാണിയുടേയും ഭാഗ്യയുടേയും പേരിലും അഫിഡവിറ്റ് നല്കുമെന്ന് അച്ഛൻ ഭീഷണിപ്പെടുത്തി യപ്പോൾ ആ രാത്രിയിൽ തന്നെ അമ്മ വീടു വിട്ടിറങ്ങി.

എൻറെ അമ്മക്ക് പേടി ആയിരുന്നു രാത്രിയെ.. ആ സമയത്ത് ഇറങ്ങി നടക്കുന്ന മനുഷ്യരെ.. എന്നിട്ടും അമ്മ പോയി.. ഒരു ഓട്ടോറിക്ഷയിൽ രാത്രി പത്തുമണിയോടെ അമ്മ തൃക്കൂര് വീട്ടിൽ അമ്മീമ്മയുടെ അരികേ ചെന്നു. പിന്നീട് അച്ഛൻ മരിച്ചിട്ടേ അമ്മ അയ്യന്തോളിലെ വീട്ടിൽ കാലെടുത്തു കുത്തിയുള്ളൂ.

നീണ്ട പത്തുവർഷം...

അമ്മ അച്ഛനെ ഉപേക്ഷിച്ചു പോയി എന്ന പേര് അങ്ങനെ അമ്മക്ക് ശാശ്വതമായി പതിഞ്ഞു കിട്ടി. രോഗിണിയായി അമ്മീമ്മയുടെ വീട്ടിൽ ചെലവാക്കിയ ദിവസങ്ങൾ പോലും അമ്മയുടെ പിണങ്ങിപ്പോക്കിൻറേയും അച്ഛന്റെ അവസാനമില്ലാത്ത അനുനയിപ്പിക്കലിൻറേയും ഭാഗമായി. പണ്ടു മുതലേ പിണങ്ങിപ്പോകാറുണ്ടെന്ന് കഥകളും ഉപകഥകളും ഉണ്ടായി. അമ്മ ഒരു സംശയാലുവാണെന്ന് എല്ലാവരും പറഞ്ഞു.

അച്ഛൻ പത്തുവർഷം തനിച്ചു താമസിച്ചുവെന്ന കണ്ണീർക്കഥ പറയാത്ത ആരുമില്ല തന്നെ. അമ്മ അച്ഛന്റെ ഒപ്പം അയ്യന്തോൾ വീട്ടിൽ താമസിച്ചിരുന്നുവെന്ന് പോലും ആർക്കും ഓർമ്മയില്ലാത്തതു പോലെയാണ്..

അമ്മ പടിയിറങ്ങിയപ്പോൾ അധികം വൈകാതെ ഭാഗ്യയേയും അച്ഛൻ കഴുത്തു പിടിച്ചുന്തി പുറത്താക്കി. അതിനകം വീടിന്റെ ആധാരം അദ്ദേഹത്തിന്റെ പക്കൽ എത്തീരുന്നു.

ഭാഗ്യ ഒരുപാട് കരഞ്ഞിട്ടുണ്ട്. അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല. അച്ഛനോട് എന്നും ഒരു അല്പം സ്നേഹം കൂടുതൽ പുലർത്തീരുന്ന മകളായിരുന്നു അവൾ. അവളെ ഇറക്കിവിടാൻ അച്ഛനു എങ്ങനെ സാധിച്ചുവെന്ന് ഞങ്ങൾക്കാർക്കും ഇന്നും മനസ്സിലായിട്ടില്ല. ഭാഗ്യയും അച്ഛന്റെ മരണശേഷം മാത്രമേ പിന്നെ, ആ വീട്ടിൽ കയറിയുള്ളൂ.

എനിക്ക് കുഞ്ഞിനെ തിരിച്ചു കിട്ടുന്നത് വരെ അച്ഛൻ അമ്മയുമായി അനുരഞ്ജനത്തിനൊന്നും ശ്രമിച്ചില്ല. അമ്മയും സ്വന്തം നിലപാടിൽ ഉറച്ചു നിന്നു. അമ്മക്ക് സങ്കടമായിരുന്നു. ഞങ്ങൾ കുട്ടികൾക്ക് ആരുമില്ലാതായല്ലോ ഒന്നുമില്ലാതായല്ലോ എന്ന സങ്കടം ആ മനസ്സിൽ നിന്ന് ഒരു കാലത്തും മാറിയതേയില്ല.

അമ്മയെ കാണാൻ അച്ഛന്റെ അമ്മായിമാർ വന്നു. അമ്മീമ്മയേയും അവരുടെ വീടിനേയും കണ്ട് നെഗളിക്കരുതെന്ന് അമ്മയെ ഉപദേശിച്ചു. ഞങ്ങൾ പെൺമക്കൾ അമ്മയെ നോക്കില്ലെന്ന് താക്കീതു കൊടുത്തു.

അമ്മ എല്ലാം കേട്ടുകൊണ്ടിരുന്നു. അന്നൊക്കെ ഭാഗ്യയും അമ്മീമ്മയും മാത്രമേ അമ്മക്ക് കൂട്ടായി ഉണ്ടായിരുന്നുള്ളൂ. ഞാനും എൻറെ ദുരിതങ്ങളും റാണിയും ദില്ലിയിലായിരുന്നുവല്ലോ.

അമ്മയെ പരിഹസിക്കാത്തവർ, അപമാനിക്കാത്തവർ നന്നേ ചുരുക്കമായിരുന്നു അന്നൊക്കെ. അമ്മ
മടങ്ങിപ്പോകുന്നതിൽ ഞങ്ങൾ മക്കൾക്കും തീരെ സമ്മതമില്ലായിരുന്നതുകൊണ്ട് അമ്മ ആ പരിഹാസവും അപമാനവും എല്ലാം സഹിച്ചു.

അമ്മക്ക്, അച്ഛൻ നിത്യവും കാർഡുകൾ അയക്കുമായിരുന്നു. ഒന്ന് ഓഫീസ് വിലാസത്തിലും മറ്റൊന്ന് തൃക്കൂര് വീട്ടിലെ വിലാസത്തിലും.. അതിൽ കുറച്ചു വാക്കുകളേ കാണൂ. 'ഗുരുവായൂരപ്പാ, എൻറെ രാജത്തിൻറെ ചീത്ത സ്വഭാവം മാറ്റിത്തരണേ..' ഈ വരി കുനുകുനാ എന്ന് കാർഡ് നിറയെ എഴുതിയിട്ടുണ്ടാകും.അമ്മ പോസ്റ്റ്‌ ഓഫീസിൽ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്റർ ആണ്. പോസ്റ്റ്‌ മാസ്റ്റർ അവധിയിൽ പോകുമ്പോൾ അമ്മയാണ് ആക്ടിംഗ് പോസ്റ്റ് മാസ്റ്റർ. ആ അമ്മക്ക് എന്നും ഇങ്ങനെ ഒരു കാർഡ് പോസ്റ്റ്‌മാൻ കൊണ്ടു കൊടുക്കുന്ന അവസ്ഥ ഒന്നാലോചിച്ചു നോക്കൂ..

അമ്മ സഹിച്ചു.

തൃക്കൂര് വീട്ടിലും ഈ കാർഡ് വരും. അമ്മീമ്മയോ ഭാഗ്യയോ ഒരു ഭാവവ്യത്യാസവുമില്ലാതെ കാർഡ് പോസ്റ്റ്‌ മാനിൽ നിന്ന് വാങ്ങും.

അമ്മ ആരോടും ഒരു പരാതിയും പറഞ്ഞില്ല. എൻറെ അമ്മയ്ക്ക് ആരാണുള്ളത് അല്ലെങ്കിൽ പരാതിപ്പെടാൻ അല്ലേ..

അമ്മച്ചിന്തുകൾ 60



ജോലിയിൽ നിന്ന് വിരമിച്ച ശേഷം അമ്മീമ്മ ഇഷ്ടപ്പെട്ട വായനകളിലേക്കും നാമജപങ്ങളിലേക്കും പറമ്പിലെ ചെറുകിട കൃഷി പരിപാടികളിലേക്കുമായി ജീവിതം സമർപ്പിച്ചു. പറമ്പിലെ ചവറടിച്ചു വാരാൻ അമ്മീമ്മക്ക് മടിയായിരുന്നു. ഞങ്ങളോ ഇടക്ക് പറമ്പ് പണിക്ക് വരുന്ന ലീല എന്ന ചേച്ചിയോ ആണ് അത് ചെയ്യുക. എല്ലാ മാസവും വീട്ടിലെ ചിതല് തട്ടി മണ്ണെണ്ണ കൊണ്ട് തുടക്കലും അമ്മീമ്മയുടെ വീട്ടിലെ ഒരു പതിവായിരുന്നു. ഇങ്ങനൊക്കെ സമയം നീക്കിയിരുന്നെങ്കിലും ആ മനസ്സിൽ ഞങ്ങളും ഞങ്ങളുടെ അന്ത്യമില്ലാത്ത ദുരിതങ്ങളും വ്യാകുലതയായി എന്നുമുണ്ടായിരുന്നു. പലപ്പോഴും അനുഭവപ്പെട്ട നിസ്സഹായതയുടെ പരകോടി അവരുടെ മനസ്സിനേയും ശരീരത്തേയും കാർന്നു തിന്നിട്ടുണ്ട്.

അമ്മീമ്മയുടെ സഹോദരൻ അനവധികാലമായി തറവാട്ട് മഠത്തിൽ കുടുംബമായി കഴിയുകയായിരുന്നു. വെളുത്തു മെലിഞ്ഞു ആറടി ഉയരത്തിൽ ശിരസ്സിലെ മുടി മുഴുവൻ വെഞ്ചാമരമായ ഒരാളായിരുന്നു അദ്ദേഹം. പ്രത്യക്ഷത്തിൽ ആരോഗ്യക്കുറവൊന്നും ഉണ്ടായിരുന്നില്ല. അദ്ദേഹം തൊണ്ടയിൽ കാൻസർ ബാധിച്ച് രോഗിയായത് വളരെ പെട്ടെന്നായിരുന്നു.

തൃക്കൂരിൽ കെ എസ് ആർ ടി സി ബസ്സിനായി നിലയ്ക്കാത്ത പരിശ്രമം നടത്തിയ ഒരാളായിരുന്നു അദ്ദേഹം. അതിൽ വിജയം കാണുകയും ചെയ്തുവെന്നതു
കൊണ്ടുതന്നെ അവിടുത്തെ സ്വകാര്യ ബസ്സുടമസ്ഥർക്ക് അദ്ദേഹം അത്തവും ചതുർത്ഥിയുമായിരുന്നു. അസുഖം പോലും പലർക്കും സന്തോഷം പകർന്നു. അതങ്ങനെയാണല്ലോ. അമ്മീമ്മയോടും പലരും വന്നു പറഞ്ഞു.' ടീച്ചറുടെ കഴുത്തിനു പിടിച്ചുന്തിയല്ലേ, മഠത്തീന്ന് ഇറക്കി വിട്ടത്? ഇപ്പോ വെള്ളം കൂടി എറക്കാൻ പറ്റ്ണില്ല..'

'ഒരുപാട് വേദന സഹിക്കേണ്ടി വരരുതേ' എന്നായിരുന്നു അപ്പോൾ അമ്മീമ്മയുടെ സങ്കടം. തൃക്കൂരു നിന്ന് അദ്ദേഹത്തെ കോയമ്പത്തൂരിലെ ഒരു ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അല്ലെങ്കിൽ സഹോദര
നെ ശുശ്രൂഷിക്കാനും അമ്മീമ്മ മുതിർന്നേനെ എന്ന് വിചാരിച്ചിട്ടുണ്ട് റാണിയും ഭാഗ്യയും.

അമ്മീമ്മയുടെ രണ്ട് അമ്മാവന്മാരും കാൻസർ ബാധിച്ചാണ് മരിച്ചത്. ഈ തലമുറയിൽ അത് സഹോദരൻറെ തലേലാണോ വീഴുന്നതെന്ന് അമ്മീമ്മ ഭയന്നു.

ആ സഹോദരനോട് ഞങ്ങൾ കുട്ടികൾക്ക് വല്ലാത്ത വിരോധം തോന്നീട്ടുണ്ട്. ഒരുപാട് കാരണങ്ങൾ ഉണ്ടായിരുന്നു അതിന്. ചെറുപ്പത്തിൽ അമ്മീമ്മയെ പറ്റിയിരിക്കുന്ന ഞങ്ങൾ കുട്ടികളെ രാത്രി നേരമായാൽ അതായത് ഒരു എട്ടൊമ്പത് മണിയാകുമ്പോൾ വാതിലിൽ തട്ടി ഭയപ്പെടുത്തുന്ന ഒരു വിനോദത്തിന് അദ്ദേഹം ആളുകളെ ഏർപ്പാട് ചെയ്തിരുന്നു. ഒരു വാതിലിൽ തട്ട് കേൾക്കുമ്പോൾ അമ്മീമ്മ തുറക്കാൻ ചെല്ലും. അപ്പോൾ ഇപ്പുറത്തെ പുറം വാതിലിൽ തട്ട് വരും.അപ്പോൾ അമ്മീമ്മ ഇപ്പുറത്തേക്ക് വരും. ഇങ്ങനെ പലവട്ടം..പല ദിവസങ്ങളിൽ.. വേലി കെട്ടിയ പുരയിടത്തിൽ ആർക്കും കടന്നുവരാമല്ലോ. രാത്രിയിൽ ചിലരൊക്കെ പുരയിടത്തിൽ നടക്കുന്നതും പതിവായിരുന്നു. അമ്മീമ്മയെ ഭയപ്പെടുത്തി ആ വീട് വിട്ട് നാട്ടിൽ നിന്ന് ഓടിക്കുക എന്ന ലക്ഷ്യമായിരുന്നു അദ്ദേഹത്തിന്. ഞങ്ങൾ കുട്ടികൾ എല്ലായ്പോഴും ഭയന്നു നിലവിളിക്കും. അമ്മീമ്മ അന്നൊക്കെ ലവലേശം കുലുങ്ങിയിരുന്നില്ല. വീട്ടിനകത്ത് കയറാൻ അവരാരും ധൈര്യപ്പെടില്ല എന്ന ഉറപ്പായിരുന്നു അമ്മീമ്മക്ക്. സർട്ടിഫിക്കറ്റുകൾ എടുക്കാനായി കള്ളനെ ഏർപ്പാടാക്കിയതും പിന്നീട് പണിതുയർത്തിയ വീട്ടുമതിലിന്മേൽ വേശിയാലയം എന്ന് എഴുതി വെപ്പിച്ചതും എല്ലാം അദ്ദേഹത്തിന്റെ പ്രോൽസാഹനമായിരുന്നു.

എന്തായാലും അദ്ദേഹം കോയമ്പത്തൂർ ആശുപത്രിയിൽ കിടന്ന് ജീവൻ വെടിഞ്ഞു. പിന്നീട് അദ്ദേഹത്തിന്റെ കുടുംബം തൃക്കൂർ വിട്ടു പോയി. അപ്പോഴും ഹൈക്കോടതി വിധി നടത്തിക്കിട്ടാനുള്ള കാര്യങ്ങൾ ഒട്ടും നീങ്ങിയില്ല. തറവാട്ടു മഠത്തിന് പൂട്ടു വീഴുകയും അതിന്റെ മേൽനോട്ടം ചിലരെ ഏല്പിച്ചു അമ്മീമ്മയുടെ മറ്റൊരു സഹോദരൻ സ്വന്തം ജോലിസ്ഥലമായ ബോംബെക്ക് മടങ്ങുകയും ചെയ്തു.

ജായ്ക്കാളെ തറവാട്ടു മഠത്തിൽ നിന്ന് ഇറക്കി വിട്ട സഹോദരൻ ബോംബെ ഹൈക്കോടതിയിൽ വക്കീലാരുന്നു. അദ്ദേഹത്തിന്റെ വക്കീൽ ബുദ്ധിയാണ് കേസിൽ പ്രധാനമായിരുന്നത്. അദ്ദേഹവും വൈകാതെ തൊണ്ടയിൽ ക്യാൻസർ ബാധിച്ചു മരിച്ചു. അങ്ങനെ ആ കേസ് കൊടുത്തവരിൽ രണ്ടു പേർ മാത്രം ബാക്കിയായി. കേസ് തുടർന്ന് നടത്താനാളില്ലാതായി. തറവാട്ടു മഠമോ തൃക്കൂർ പുഴയോടു ചേർന്നുള്ള പുരയിടമോ വില്ക്കാൻ പറ്റാതായി.

യുദ്ധം കൊണ്ട് ആരെന്ത് നേടി എന്ന് ചോദിക്കരുത്.. ആയുധ വ്യാപാരികൾ എന്നും പണം നേടിയിരുന്നു.. അതുപോലെ വക്കീലുമാരാണ് ഇത്തരം നീണ്ടു നീണ്ടു വിരസമായ കേസുകളിൽ പണമെങ്കിലും നേടുക..

അമ്മയുടെ ജാതി മാറിയ കല്യാണമാണ് എല്ലാറ്റിനും കാരണമെന്ന് വ്യാഖ്യാനിച്ച അമ്മയുടെ സഹോദരന്മാരുടെ വീടുകളിൽ ഒന്നിൽ അയ്യർ പെൺകുട്ടി
അയ്യങ്കാരെ വിവാഹം ചെയ്തു പുതിയ മാറ്റത്തിന് തുടക്കം കുറിച്ചു. ഒരു വീട്ടിൽ മകന് വധുവിന്റെ താല്പര്യത്തിൽ മാത്രം വിവാഹമോചനവും അങ്ങനെ രണ്ടാം കല്യാണവുമായി . മറ്റൊരിടത്ത് അവിവാഹിതനായ മകൻ ഒറ്റയ്ക്കായി. മകൾ വിവാഹമോചിതയായി തനിച്ചു പാർക്കുന്നു. ഇനിയുമൊരു വീട്ടിൽ മകളുടെ ഭർത്താവും ഒരേയൊരു മകനും നഷ്ടപ്പെട്ട അതിതീവ്രദുരിതം പെയ്തിറങ്ങി. ആ മകൻ ഒരു അമേരിക്കൻ തരുണിയെ ആണ് ഭാര്യയാക്കീരുന്നത്. അഞ്ചാമത്തെ സഹോദരൻറെ മകൻ മുസ്‌ലിം വധുവിനെ സ്വീകരിച്ചു. അയാൾ അധികകാലം ജീവിച്ചതുമില്ല. പല വീടുകളിലും പെൺകുട്ടികൾ വല്ലാതെ ഒറ്റപ്പെട്ടു പോയി. സർദാറിണിയും തെലുങ്ക് പിന്നോക്ക ജാതിയും പഹാഡി ദളിതയും അങ്ങനെ എല്ലാവരുമെല്ലാവരും ഇന്ന് തൃക്കൂർ മഠത്തിലുണ്ട്. എന്തിന് സ്വവർഗസ്നേഹവും ജീവിതവും പോലും പ്രശ്നമില്ലാത്തതായിത്തീർന്നു.

കാലം അങ്ങനെയാണ്...
ജീവിതം അങ്ങനെയാണ്...

അമ്മയുടെയും അമ്മീമ്മയുടെയും ജീവിതത്തെ കനൽ നിറച്ച് ഊതിപ്പെരുക്കിയവർ .....അവരുടെ പിന്മുറക്കാർ ഒത്തിരി പൂജകൾ ചെയ്യുന്നുണ്ട് ഇപ്പോൾ.. ആ കണ്ണീർത്തുള്ളികൾ കണക്ക് പറയിക്കുമെന്ന് കാലം അവരെ ഭീഷണിപ്പെടുത്തുന്നു.

ആവോ.. ആർക്കറിയാം..

Monday, October 21, 2019

അമ്മച്ചിന്തുകൾ 59



അമ്മ എത്രയായാലും അമ്മ തന്നെയാണ്. ഞങ്ങൾക്കായി ഒന്നും സമ്പാദിച്ചു വെക്കാൻ കഴിഞ്ഞില്ലെന്ന സങ്കടം എന്നും അമ്മയെ വല്ലാതെ വേദനിപ്പിച്ചിരുന്നു. 'എൻറെ കുട്ടികൾക്ക് ആരുമില്ല... ഒന്നുമില്ല , നീയിത് കാണുന്നില്ലേ' എന്ന് അമ്മ എപ്പോഴും ദൈവത്തോട് ചോദിച്ചിരുന്നു.

അയ്യന്തോളിലെ വീട് ഞങ്ങൾക്ക് നഷ്ടപ്പെടരുതെന്ന് അമ്മ കരുതി. അച്ഛൻ ആ വനിതാ ഡോക്ടർക്ക് കൊടുത്ത വാക്ക് പാലിക്കില്ലെന്നത് അമ്മക്ക് അറിയാമാരുന്നു. അമ്മ സ്വന്തം ശരീരത്തിൻറെ ഭാഗമായി കണ്ട ആ വീടാണ് അമ്മയെ അച്ഛനൊപ്പം കഴിയാൻ പിന്നേയും പ്രേരിപ്പിച്ചത്. അമ്മയുടെ അദ്ധ്വാനമായ ആ വീട് ഞങ്ങളുടേതാവണമെന്ന് അമ്മ എന്നും ആശിച്ചു.

എന്തായാലും ഞാൻ എടുത്തൊരു വലിയ തീരുമാനം നടപ്പിലാക്കുന്നതിൻറെ തലേന്ന് അമ്മ റാണിയേയും ഭാഗ്യയേയും കൂട്ടി സന്ധ്യ മയങ്ങിയ നേരത്ത് തൃക്കൂരിലെത്തി. എന്നേ കണ്ടപാടേ ചോദിച്ചു... 'കുട്ടിക്ക് എന്താ വിശേഷം? '

അമ്മയുടെ ഭാവം കണ്ടാൽ ആ ചോദ്യം ചോദിച്ചു ഉത്തരം മേടിക്കാനാണ് അങ്ങോട്ട് വന്നതെന്ന പോലെയായിരുന്നു..അത്ര തിടുക്കം.. അത്ര പരവേശം..

'വിശേഷം ഒന്നുമില്ലൈ അമ്മ..'എന്നു പറയുമ്പോൾ എൻറെ നെഞ്ചിൽ ഇടി മുഴങ്ങി.

അപ്പോൾ അമ്മ എന്നെ കെട്ടിപ്പിടിച്ചു.. എന്നിട്ട് ബാക്കിയും വേഗത്തിൽ പറഞ്ഞു തീർത്തു. ' എനിക്കവിടെ ഇരുന്നിട്ട് ഒരു സമാധാനവുമില്ലായിരുന്നു. കുട്ടിയെ കാണാൻ ഒരേ ആശൈ. അദ്ദാൻ ഇന്ത നേരത്തിലേ വന്തോം. കുട്ടികൾ വേണ്ടാന്ന് ചണ്ട പോട്ട്ക്ക്ണ്ടാ.. ന്നാലും പുടിച്ച പുടിയാലേ വന്തേൻ '

പെരുങ്കള്ളിയായ ഞാൻ മൗനം പാലിച്ചു.
കൂട്ടുകള്ളികളായ അനിയത്തിമാരും മൗനം പാലിച്ചു.

അമ്മയും അമ്മീമ്മയും അടുക്കളയിലേക്കും ഞാനും അനിയത്തിമാരും മച്ചിലേക്കും പിൻവാങ്ങി.

റാണിയാണ് തുടങ്ങി വെച്ചത്. 'അമ്മയ്ക്ക് എന്തോ സംശയമുണ്ട്.. ഇങ്ങട്ട് വരണ്ടാന്ന് ഞങ്ങൾ ആവുന്നത്ര പറഞ്ഞു. നീയിനി അമ്മേ കാണുമ്പോ കരഞ്ഞു പിഴിഞ്ഞാലോന്ന് വിചാരിച്ചു..
അമ്മ സമ്മതിക്കണ്ടേ.. ഒരേ വാശി.. അതാണ് വന്നത് '

ഭാഗ്യ പൂർത്തിയാക്കി..
' സംശയമൊന്നുമില്ല അമ്മക്ക്. ഒരു മദേഴ്സ് ഇൻസ്ററിങ് ക്ട് വർക്കാവുന്നതാണ്. നീ ലൈഫിലാകെ ഒരിക്കേ ചെയ്യാൻ പോണ കാര്യം ചെയ്യല്ലേ.. അത് അമ്മ എവിടെയോ അറിയണുണ്ട്. എന്നാൽ എന്താണെന്ന് വ്യക്തമാവുന്നില്ല. അതിലെ വെപ്രാളമാണ്. '

'അമ്മക്ക് നല്ല ഗമേല് നമ്മളെ കല്യാണം കഴിപ്പിക്കണംന്നൊക്കെ ആശേണ്ടാവും..അതിങ്ങനെ നടക്കാണെന്ന് അറീമ്പോ... അയ്യോ !പാവം.. അമ്മ ' എന്ന് റാണി സഹതപിച്ചു.

കനത്ത വിഷമം ഉണ്ടായിരുന്നുവെ ന്നാലും എനിക്ക് എഴുതിക്കിട്ടിയ, എന്നോട് ഒത്തിരി പറഞ്ഞു കേൾപ്പിക്കപ്പെട്ട വരികൾ ആശ്വാസമായി എന്നെ വീശിത്തണുപ്പിച്ചു.

'അമ്മയെ സ്നേഹിക്കണം.. നെഞ്ചോടു ചേർത്ത് ആശ്വസിപ്പിക്കണം. മകൻറെ സ്നേഹവും കരുതലും നല്കണം. അമ്മീമ്മയെ ആദരിക്കണം, സ്നേഹിക്കണം, ബഹുമാനിക്കണം. റാണിക്കും ഭാഗ്യക്കും സ്നേഹത്തിൻറേയും കരുതലിൻറേയും
സംരക്ഷണത്തിൻറേയും രുചി പകരണം. അച്ഛനേയും സ്നേഹ വഴിയിലൂടെ നടത്താൻ പരിശ്രമിക്കണം'

ദൈവത്തിരുവചനങ്ങളായി ഞാൻ നെഞ്ചിൽ പതിപ്പിച്ച വാചകങ്ങൾ..

അമ്മയ്ക്ക് കാണിച്ചു കൊടുക്കണം.. മരുമകൻ സ്നേഹിക്കുന്ന തെങ്ങനെയെന്ന്.. ആരുമില്ലെന്ന തോന്നലിൽ നിന്ന് അമ്മയെ മെല്ലെ യെങ്കിലും വിമോചിതയാക്കണം... ഇതൊക്കേയും ഞാനും സ്വപ്നം കണ്ടിരുന്നു.

എനിക്ക് ജാതി മത ചിന്തകൾ ഉണ്ടാവില്ല. ആഹാരകാര്യത്തിലെന്നല്ല ഒരു കാര്യത്തിലും ഞാൻ പ്രശ്നമുണ്ടാക്കില്ല. എൻറെ അദ്ധ്യാപകനെ ഞാൻ ഏറ്റവുമധികം അറിയുന്നവളല്ലേ.. അദ്ദേഹം പെർഫെക്ററാണെന്ന് എനിക്കുറപ്പുണ്ടല്ലോ.

എല്ലാ സ്ത്രീകളും കരുതുന്നതു പോലെ ഞാനും കരുതി. എന്തു പ്രശ്നമായാലും ഞാൻ മറ്റു സ്ത്രീകളെപ്പോലെയല്ല അതിൽ ഇടപെടുകയെന്ന് ഓരോ സ്ത്രീ യും കരുതും. ഓരോ പ്രശ്നത്തിലും സ്വന്തം നിലപാട് വ്യത്യസ്തമായിരിക്കും എന്ന് കരുതും. ഞാനും അങ്ങനെ തന്നെയാണ് കരുതിയത്.

ഞങ്ങൾ മൂന്നു പേരും ലേശം പോലും ഉറങ്ങിയില്ല. മാഷെക്കുറിച്ചു മാത്രം സംസാരിച്ചു നേരം വെളുപ്പിച്ചു. അനിയത്തിമാരും വരാൻ പോകുന്ന ചേട്ടനെ ഹൃദയത്തിൽ എതിരേറ്റു കഴിഞ്ഞിരുന്നു.

പിറ്റേന്നു ഞാൻ കോളേജിൽ പോകാൻ തയാറാകുമ്പോൾ മാഷുടെ സുഹൃത്തുക്കളായ ഷൺമുഖദാസും ചിത്രൻ നമ്പൂതിരിപ്പാടിൻറെ മകൻ കൃഷ്ണൻ നമ്പൂതിരിപ്പാടും ഗേറ്റ് കടന്നുവന്നു. അമ്മ അവരെ കാണാതിരുന്നില്ല. അവർ ആര് എന്തിനു വന്നു എന്ന ചോദ്യങ്ങളുമായി അമ്മ എത്തിയപ്പോൾ അമ്മീമ്മയെ കാണാൻ വന്നതാണെന്ന് പറഞ്ഞ് ഞാൻ തിടുക്കത്തിൽ വീട്ടിൽ നിന്നിറങ്ങി. എല്ലാം വിശദീകരിക്കേണ്ട ഭാരം ഞാൻ അനിയത്തിമാരിൽ കെട്ടിവെച്ചു. എൻറെ പുറകേ ഷണ്മുഖദാസും കൃഷ്ണൻ നമ്പൂതിരിപ്പാടും 'ഇവിടെ അമ്പലത്തിൽ വന്നപ്പോൾ ടീച്ചറെ യും ഒന്ന് കാണാമെന്ന് വിചാരിച്ചു..' എന്നും പറഞ്ഞ് വേഗത്തിൽ തടിതപ്പി. അവർ എനിക്ക് കൂട്ടായാണല്ലോ വന്നത്

അനിയത്തിമാർ കാര്യങ്ങൾ വിശദീകരിച്ചപ്പോൾ അമ്മ പൊട്ടിക്കരഞ്ഞു പോയി. 'അവൾ ചെറിയ കുട്ടിയല്ലേ' എന്നായിരുന്നു അമ്മയുടെ ഏറ്റവും വലിയ വേദന. എന്നിട്ടും അന്ന് അമ്മ ഓഫീസിൽ പോയി. ഒന്നും സംഭവിക്കാത്ത പോലെ ജോലി ചെയ്തു. വൈകുന്നേരം ഓഫീസ് സമയം തീരും മുമ്പ് അമ്മയെ രജിസ്‌ട്രേഷൻ നടന്ന വിവരം മാഷിന്റെ ഒരു സുഹൃത്ത് ചെന്ന് അറിയിച്ചു.

ഒരാഴ്ചക്കു ശേഷം പോസ്റ്റ്‌ ഓഫീസിൽ ചെന്ന്
കാണുമ്പോൾ അമ്മ അടികൊള്ളുകയാണെന്ന് ഒറ്റ നോട്ടത്തിൽ എനിക്ക് മനസ്സിലായി. എന്നാലും അമ്മ ചിരിച്ചു. 'കുട്ടി സന്തോഷമായി ജീവിക്കുന്നു എന്നറിഞ്ഞാൽ മതി. അടിയും ഇടിയും അപമാനവും ഒന്നും എനിക്ക് പുതിയതല്ലല്ലോ' എന്നായിരുന്നു അമ്മ എന്നോട് പറഞ്ഞത്.

അമ്മ അങ്ങനെ ആയിരുന്നു.

അമ്മയെ അടികളിൽ നിന്ന് രക്ഷിക്കാൻ എനിക്ക് കഴിയില്ലെന്ന് ഞാൻ വേഗമറിഞ്ഞു. അനിയത്തിമാർക്ക് ഒരു സംരക്ഷണവും നല്കാൻ പറ്റില്ല. അമ്മീമ്മയെ ആരും ആദരിക്കില്ല. അച്ഛന് ഒരു സ്നേഹവഴിയും ആരും കാണിക്കാനില്ല.. എല്ലാം അതേ പടി യാതൊരു മാറ്റവുമില്ലാതെ തുടരും.

ഇതെല്ലാം അറിഞ്ഞപ്പോൾ അമ്മ പരിഭവിച്ചില്ലെങ്കിലും അനിയത്തിമാർ എന്നിൽ നിന്ന് അകലാൻ തുടങ്ങി. അവരുടെ സങ്കടം കഠിനമായിരുന്നു. അലിയാത്ത കരിങ്കല്ലു പോലെ ആയിരുന്നു... ഞങ്ങൾ തമ്മിലുള്ള അകൽച്ച അമ്മയെ എന്നും വേദനിപ്പിച്ചിരുന്നു.

അമ്മച്ചിന്തുകൾ 58



ഹാർട്ട് അറ്റാക്ക് ആയിരുന്നില്ല അത്. പതിവു പോലെ കുറേ മദ്യവും ഒന്നു രണ്ടു ഉറക്കഗുളികയും ഗ്യാസും ചേർന്ന ബഹളമായിരുന്നു. അമ്മ പോയിക്കണ്ടുവെങ്കിലും ശുശ്രൂഷിക്കാനൊന്നും മുതിർന്നില്ല. അമ്മയ്ക്ക് അച്ഛനേക്കാൾ വലുത് പോസ്‌റ്റോഫീസിലെ ക്ളാർക്കുദ്യോഗമാണോയെന്ന് അച്ഛന്റെ ബന്ധുക്കളും സുഹൃത്തുക്കളും തുടരേ ചോദിച്ചിട്ടും അമ്മ കുലുങ്ങിയില്ല.

അച്ഛൻ പെട്ടെന്ന് തന്നെ ആശുപത്രി വിട്ടു. പിന്നീടാണ് ആ ഹാർട്ട് അറ്റാക്കിൻറെ ശരിയായ കാരണം കണ്ടെത്താനായത്.

അച്ഛന് അടുത്ത പ്രൊമോഷൻ വരികയായിരുന്നു. ആ പ്രൊമോഷൻ സംസ്ഥാനതലത്തിലേ ഒരേയൊരു പദവിയിലേക്കുള്ളതായിരുന്നു. അതിനു മുൻപ് അച്ഛനെതിരേ കിട്ടിയ പരാതികളെല്ലാം ഒരുമിച്ചു കൂട്ടി വകുപ്പു തല അന്വേഷണം വന്നു. അതിൽ അമ്മയുടെ പരാതിയും ഉണ്ടായിരുന്നു. അന്വേഷണത്തിന് അച്ഛന്റെ സീനിയർമാരായി പഠിച്ച രണ്ടു ഡോക്ടർമാരാണ് വന്നത്.

പുരുഷ ഡോക്ടർ അമ്മയെ കാണുക പോലും ചെയ്തില്ല. മാത്രവുമല്ല, ആ അന്വേഷണത്തിന് എന്ത് മറുപടി എഴുതണമെന്ന് അച്ഛൻ സ്വയം എഴുതി ക്കൊടുത്താൽ മതിയെന്നും അദ്ദേഹം തൻറെ നിലപാട് വ്യക്തമാക്കി. അച്ഛന്റെ ഡയറി വായിക്കുമ്പോൾ അൽഭുതം തോന്നും. നീതിയുടെയും ന്യായത്തിൻറേയും ഒക്കെ കരച്ചിലുകളിൽ അധികാരം സ്വീകരിക്കുന്ന അവജ്ഞയുടെ ഇരുളിമയോർത്ത്...

അങ്ങനെ അന്വേഷണത്തിൻറെ ആദ്യ പാദം അവസാനിച്ചു. എന്നാൽ സ്ത്രീ ഡോക്ടർ അമ്മയെ കാണണമെന്ന് ശഠിച്ചതാണ് അച്ഛനു പ്രയാസമുണ്ടാക്കിയത്. അവരോട് അമ്മയുടെ വെറും സംശയങ്ങളൊക്കെ അച്ഛൻ ഭംഗിയായി അവതരിപ്പിച്ചു. എന്നാലും അവരൊരു വാശിക്കാരി ആയി നിലകൊള്ളുകയായിരുന്നു.

ഹാർട്ട് അറ്റാക്കെന്ന് ആശുപത്രിയിൽ കിടക്കവേ അന്വേഷണം നേരിടുന്ന കാര്യം അച്ഛൻ എല്ലാവരേയും അറിയിച്ചിരുന്നു. അമ്മ അയച്ച പരാതിയിന്മേലാണ് അന്വേഷണമെന്നും അത് താങ്ങാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എൻറെ അമ്മയെ ഭയങ്കരി, ചെകുത്താൻ, ദുഷ്ട എന്നൊ ക്കെ സ്ത്രീ ഡോക്ടർമാരും നഴ്സുമാരും വിളിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നത് ഇങ്ങനെയാണ്.

അന്വേഷണം ഉഷാറായി. ആ ഡോക്ടർ അമ്മയേ മുഴുവനും കേട്ടു. അച്ഛനും അമ്മക്കും അവരെക്കൊണ്ടാവും വിധത്തിൽ കൗൺസലിംഗ് കൊടുത്തു. അമ്മീമ്മയെയും അവരുടെ അദ്ധ്വാനത്തേയും അംഗീകരിക്കാമെന്ന് അച്ഛനെക്കൊണ്ട് അവർ സമ്മതിപ്പിച്ചു. അമ്മയുമായി ഇനി ഒരിക്കലും ശാരീരികമായി കലഹിക്കില്ലെന്ന് അച്ഛനും സമ്മതിച്ചു.

അങ്ങനെ അച്ഛൻ തൃക്കൂരു വീട്ടിൽ വന്ന് അമ്മീമ്മയുടെ കാല് തൊട്ട് നമസ്ക്കരിച്ചു. നല്ല കുടുംബജീവിതമുണ്ടാവാൻ അമ്മീമ്മ അനുഗ്രഹിക്കണമെന്ന് പറഞ്ഞു. അമ്മ അച്ഛനൊപ്പം പിന്നേയും താമസമായി. റാണിയേം ഭാഗ്യയേയും കൂടെ കൊണ്ടു പോയി.

ഞങ്ങൾ കുട്ടികൾ ശരിക്കും തകരുകയായിരുന്നു. വിണ്ടു പൊളിയുകയായിരുന്നു. അമ്മ അയ്യന്തോളിലെ വീട്ടിൽ പോയി താമസിക്കാമെന്ന് തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന് ഞങ്ങൾക്ക് തീരേ മനസ്സിലായില്ല. അമ്മീമ്മക്ക് അമ്മയെ തടയാൻ പറ്റില്ല എന്ന അറിവ് ഞങ്ങളെ വല്ലാതെ വിഷമിപ്പിച്ചു.

അച്ഛൻ അമ്മയെ അടിക്കില്ല എന്ന വാക്ക് അമ്മ വിശ്വസിച്ചോ എന്ന് ഞങ്ങൾക്ക് അറിയില്ല. പക്ഷേ, ഞങ്ങൾ ആ വാക്ക് തരിമ്പും വിശ്വസിച്ചില്ല. ഏതു നിമിഷവും വഴക്കുണ്ടാവും അടി പൊട്ടും എന്ന് ഞങ്ങൾ ഭയന്നു. അങ്ങനെ ജീവിക്കാൻ വലിയ ബുദ്ധിമുട്ടാണ്. കുട്ടികൾക്കായി, അവരുടെ നന്മക്കായി കുടുംബജീവിതം തുടരാൻ വഴക്കിടുന്ന ദമ്പതികളോട് ആവശ്യപ്പെടുന്ന നമ്മുടെ എല്ലാ വ്യവസ്ഥിതിയും തകർക്കപ്പെടേണ്ടതാണ്. അങ്ങനെയുള്ള ഉദ്ബോധനങ്ങൾ നടത്തുന്ന ഓരോ വ്യക്തിയും മാനസികമായി ആരോഗ്യമില്ലാത്ത കുഞ്ഞുങ്ങളെ വാർത്തെടുക്കാൻ കൂട്ടു നില്ക്കുന്നു.

കുറച്ച് ദിവസം അച്ഛൻ കഷ്ടപ്പെട്ട് വഴക്കില്ലാതെ ജീവിച്ചു.

ഞാൻ അമ്മീമ്മയെ വിട്ട് പോയതേയില്ല.റാണിയോട് അധികം സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. ഭാഗ്യയെ കോളേജിൽ കാണുമായിരുന്നു.

പഠനം വ്യർഥചിന്തകൾക്ക് വഴി മാറി..തലച്ചോറിനെ ആധികളും കണ്ണീരും കൂടി മുക്കിക്കൊന്നു. അമ്മയോട് ഞങ്ങൾ മൂന്നുപേർക്കും പിണക്കം തോന്നിയ ഒരു കാലമായിരുന്നു അത്. ആരുമില്ലെന്ന ഒരു തോന്നൽ എത്ര ഒതുക്കിയിട്ടും ഒതുങ്ങാതെ ഉള്ളിൽ വളർന്നു.

അച്ഛൻ താമസിക്കുന്ന വീട്ടിൽ ചെന്ന് ഞാൻ താമസിക്കണമെന്നും എന്നോട് ചില ചോദ്യങ്ങൾ ചോദിച്ചു ഉത്തരം മേടിക്കണമെന്നും പറഞ്ഞ് അച്ഛൻ വഴക്കു തുടങ്ങിയപ്പോൾ എൻജിനീയറിങ് കോളേജിൽ പോകാതെ റാണിയും, ഭാഗ്യയും ഞാനും ഒരുമിച്ച് കേരളവർമ്മയിലിരുന്ന് നെഞ്ചുപൊട്ടിക്കരഞ്ഞു.

അങ്ങനെയും കൂടിയാണ് ആ താല്ക്കാലികമായ വിവാഹ രജിസ്‌ട്രേഷനിലേക്ക് ഞാൻ എത്തിച്ചേർന്നത്.

Tuesday, October 15, 2019

അമ്മച്ചിന്തുകൾ 57

 
ഞങ്ങൾ മൂന്നു പേരും ഉഷാറായി പഠിച്ചു. കിട്ടാവുന്ന പുസ്തകങ്ങൾ എല്ലാം വായിച്ചു. തൃശ്ശൂർ പബ്ലിക് ലൈബ്രറിയിൽ സ്ഥിരമായി പോയി. ഞങ്ങൾക്ക് അമ്മ മരണപ്പെടുമോ എന്ന ഭീതി ഇല്ലായിരുന്നു. ഞങ്ങൾ പഠിക്കുമ്പോൾ അമ്മ നാമം ജപിച്ചുകൊണ്ട് മുറ്റത്ത് ഉലാത്തുന്നുണ്ടാവും. അല്ലെങ്കിൽ അമ്മീമ്മയോട് എന്തെങ്കിലും പറയുന്നുണ്ടാവും അതുമല്ലെങ്കിൽ ഞങ്ങൾക്കായി ഒരു അമ്മസ്പെഷ്യൽ കറി ഉണ്ടാക്കുന്നുണ്ടാവും. ...

മാതു ആയിരുന്നു അക്കാലത്ത് വീട്ടുജോലികളിൽ സഹായിച്ചിരുന്നത്. മാതുവും അമ്മയും അമ്മീമ്മയും പരസ്പരം സമാധാനിപ്പിച്ച് ദിവസങ്ങൾ നീക്കി.

അമ്മ അങ്ങനെ അധികകാലമൊന്നും തൃക്കൂരിൽ വന്നു നിന്നിരുന്നില്ല. ഞാൻ നാലാം ക്ളാസ്സിൽ പഠിക്കുമ്പോൾ കാലൊടിഞ്ഞു കിടപ്പിലായ സമയത്ത് അമ്മ തൃക്കൂരിലാണ് താമസിച്ചത്. ക്ഷയരോഗം ബാധിച്ച കാലത്തും അമ്മ അവിടെ ആയിരുന്നു.

അമ്മയ്ക്ക് ആരോഗ്യമില്ലെന്നും അച്ഛന്റെ ആവശ്യങ്ങൾ ഒന്നും നടത്തിക്കൊടുക്കാൻ പറ്റില്ലല്ലോ എന്നും
കുറ്റപ്പെടുത്താത്ത, പരിഹസിക്കാത്ത ഒരാളേപ്പോലും എനിക്കോർമ്മിക്കാൻ കഴിയുന്നില്ല. ആ ഒരു ഭീഷണിയുണ്ടല്ലോ, ഭർത്താവിനു ആവശ്യമുള്ളത് ഭാര്യക്ക് നല്കാൻ കഴിഞ്ഞില്ലെങ്കിൽ, ഭർത്താവ് അത് കിട്ടുന്നേടം തേടിപ്പോകുമെന്ന ഭീഷണി... ഈ അശ്ലീലം എല്ലാവരും അമ്മയോട് പറഞ്ഞിട്ടുണ്ട്. 'ഫ 'എന്ന് പതുക്കെ ഒരാട്ടെങ്കിലും അമ്മ ആർക്കും വെച്ചുകൊടുത്തില്ല. അച്ഛൻ താമസിക്കുന്ന വീട്ടിൽ താമസിച്ച് വീടു നോക്കിയില്ലെങ്കിൽ അതിനും വേറെ ആരെയെങ്കിലും അച്ഛൻ കണ്ടെത്തുമെന്നും അമ്മയോട് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ അതിരില്ലാത്ത സഹനം അമ്മയുടെ ആത്മവിശ്വാസത്തെയാണ് നീറ്റി നീറ്റി ദഹിപ്പിച്ചത്. അതിന്റെ സങ്കടം അമ്മ മരിക്കുന്ന ദിവസം വരെ ഞങ്ങൾ മക്കളെ ആഴത്തിൽ മുറിവേല്പിച്ചു.

അമ്മ തിരിച്ചു വരുന്നില്ലെന്ന് അറിഞ്ഞ് അച്ഛൻ പുരുഷന്മാരായ ചില അടുത്ത ബന്ധുക്കളെ പറഞ്ഞയക്കുകയുണ്ടായി. അമ്മയേയും മക്കളേയും കൂട്ടിക്കൊണ്ടു പോരാൻ... എന്നാൽ അച്ഛൻ അവർക്ക് ഒപ്പം വന്നില്ല.

അവരുടെ എല്ലാ അധിക്ഷേപങ്ങളും കേട്ട് അമ്മ കല്ലു പോലെ നിന്നു. അപമാനങ്ങൾക്കും അധിക്ഷേപങ്ങൾക്കും നിന്ദകൾക്കും അങ്ങനൊരു പ്രത്യേകതയുണ്ട്. ആദ്യമായിട്ടാവുമ്പോൾ ലോകം അവസാനിച്ച പോലെ തോന്നുമെങ്കിലും അവ തുടർന്നുപോയാൽ പിന്നെ നിർവികാരത അതിൻറെ കട്ടിക്കമ്പിളി കൊണ്ട് നമ്മെ പൊതിയും. അത് ഭേദിക്കപ്പെടുന്നത് വളരെ കഠിനമായ ഒരു കാര്യമാണ്.

അമ്മയുടെ മൗനം അഹങ്കാരമായും
സവർണതയുടെ കൊമ്പു കൂർപ്പിക്കലായും അവതരിപ്പിക്കപ്പെട്ടിരുന്നു. അമ്മക്ക് സുഹൃത്തുക്കൾ ഇല്ലയെന്ന് അച്ഛൻ എല്ലാ കാലത്തും പരിഹസിച്ചു പോന്നു. അതിന്റെ കാരണം അമ്മയുടെ സവർണതയാണെന്നാരുന്നു അച്ഛന്റെ വ്യാഖ്യാനം. അതുകൊണ്ട് സവർണതയെ അപഹസിക്കുന്ന കാര്യങ്ങളിൽ അച്ഛൻ മുൻപന്തിയിൽ നിന്നു. എന്തെങ്കിലും അത്തരം കമൻറുകൾ രേഖപ്പെടുത്തിയിട്ട് അമ്മയെ ഒളിഞ്ഞു നോക്കുന്നത് അച്ഛന്റെ പതിവായിരുന്നു. അമ്മയിൽ ഒരു വികാരവും ഉണ്ടാവുന്നില്ലെന്ന് മനസ്സിലാക്കാൻ അച്ഛനും അച്ഛനെ അനുകരിച്ച ഞങ്ങളും വൈകിപ്പോയി.

എന്തായാലും എത്ര അപമാനിക്കപ്പെട്ടിട്ടും അമ്മ പോയില്ല. അച്ഛൻറെ ബന്ധുക്കൾ ദേഷ്യത്തോടെ മടങ്ങി.

ഞങ്ങളുടെ ലളിതജീവിതത്തിൽ സമാധാനം കളിയാടി. അഞ്ചു സ്ത്രീകൾ ഒന്നിച്ച് തൃക്കൂർ വീട്ടിൽ അങ്ങനെ ജീവിച്ചു.

മൂന്നു പേരും ആ വർഷം നന്നായി പരീക്ഷ എഴുതി. റാണി എൻട്രൻസ് എഴുതി എൻജിനീയറിങിന് പ്രവേശനം നേടി. ഡിഗ്രി ക്ളാസ്സിലെ രണ്ടു വർഷത്തെ പരീക്ഷ ഒന്നിച്ചെഴുതി യൂണിവേഴ്‌സിറ്റിയിൽ ഞാൻ രണ്ടാം സ്ഥാനത്ത് വന്നു. വിമല കോളേജിലെ കുട്ടിക്കായിരുന്നു ഒന്നാം സ്ഥാനം. ഒത്തിരി അധികം മാർക്കിനൊന്നുമല്ല.. മൂന്നോ നാലോ മാർക്കിന്.. കേരളവർമയിൽ അങ്ങനെ ഞാനൊരു റാങ്ക് പ്രതീക്ഷയായി. ഭാഗ്യയും നല്ല റിസൾട്ട് തന്നെ കരസ്ഥമാക്കി.

റാണിക്ക് എൻജിനീയറിങ് അഡ്മിഷൻ കിട്ടിയ ദിവസം അച്ഛന് ഹാർട്ട് അറ്റാക്കാണെന്ന് രാത്രി അടുത്ത വീട്ടിലേക്ക് ഫോൺ വന്നു. അന്ന് പകൽ അമ്മയാണ് റാണിയെ എൻജിനീയറിങ് കോളേജിൽ ചേർത്തത്.

Monday, October 14, 2019

സ്നേഹം Mini Vish


                                                                                                                                        

അനുഭവങ്ങളുടെ അഗ്നികുണ്ഠത്തിൽ പൊള്ളിയമർന്ന ചില പെൺജീവിതങ്ങളുണ്ട്. അവരെഴുതുമ്പോൾ വായിക്കുന്നവരും ആ തീജ്വാലയുടെ ചൂടും പുകയും അനുഭവിക്കും. അങ്ങിനെയൊരു വായനയിൽ ചുട്ടുപൊള്ളി ശ്വാസം മുട്ടി തളർന്നിരുന്ന് ദീർഘനിശ്വാസം കൂടി വിടാനാവാതെ നിന്ന ഞാൻ എഴുത്തുകാരിയെ വിളിച്ച് സംസാരിച്ചു.

എനിക്കവരോട് കുമ്പസരിക്കണമായിരുന്നു....എന്തിനാണെന്നറിയാതെ ...

ഞാനവരോട് എന്റെ കുറ്റബോധം ഏറ്റു പറഞ്ഞു. ഓർമ്മിക്കാൻ നല്ല അനുഭവങ്ങൾ മാത്രം സമ്മാനിച്ച ജീവിതത്തെ ഞാൻ പലവട്ടം തള്ളിപ്പറഞ്ഞിട്ടുണ്ട്. കുറ്റപ്പെടുത്തിയിട്ടുണ്ട്. അഗാധമായ വിഷാദത്തിന്റെ നീർച്ചുഴിയിലേക്ക് എന്നെത്തന്നെ തള്ളിയിട്ടുണ്ട്.
അവരോട് ഞാൻ ഏറ്റുപറഞ്ഞു മാപ്പപേക്ഷിക്കുമ്പോൾ പുറത്ത് കർക്കിടക മഴ കോരിപ്പെയ്യുന്നുണ്ടായിരുന്നു.

പ്രസവമുറിയിൽ എന്റെ കരച്ചിൽ കണ്ട് കളിയാക്കിച്ചിരിച്ച സിസ്റ്ററെ ഞാനന്ന് ഭീഷണിപ്പെടുത്തിയിരുന്നു. എന്നെ
പരിഹസിച്ചത് ഞാൻ എല്ലാവരോടും പറഞ്ഞു കൊടുക്കുമെന്നും, അവർക്ക് ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും
മനസ്സിലാവർത്തിച്ചിരുന്നു. കഠിനമായ വേദനയിൽ പുളയുമ്പോൾ ചുറ്റുമുള്ള നേഴ്സുമാരോട് എന്റെ കൈ തടവിത്തരാനും തലമുടി ഒതുക്കിക്കെട്ടാനും ഞാൻ ആവശ്യപ്പെടുകയും അവരത് സ്നേഹത്തോടെയല്ല ചെയ്തതെന്ന് പിന്നീട് പരാതി പറയുകയും ചെയ്തിരുന്നു.

അതേ സ്ഥാനത്താണ് മറ്റൊരു പെണ്ണ് നിറവയറുമായി ഓട്ടോറിക്ഷയിൽ ഒറ്റക്ക് യാത്ര ചെയ്ത് വന്ന് ലേബർ റൂമിലെ കട്ടിലിൽ കിടന്ന് ഞാൻ ഇപ്പോൾ പ്രസവിക്കുമെന്ന് വിളിച്ച് പറഞ്ഞ് ജീവൻ പണയപ്പെടുത്തി മറ്റൊരു ജീവനെ ഭൂമിയിലേക്കെത്തിച്ചത്. ചുറ്റുപാടുമുള്ളവരുടെ ദയാരഹിത്യം പുറത്ത് പറയാനാവാതെ ശ്വാസമടക്കിയത്. ഏതോ ഒരു മിഡ്വൈഫിന്റെ സഹായത്താൽ പൊക്കിൾക്കൊടി മുറിച്ച് കുഞ്ഞിനെ സ്വതന്ത്രയാക്കിയത്.
അതു കൊണ്ട് എച്ചുമിക്കുട്ടിയെ വായിക്കുമ്പോഴൊക്കെ ഞാൻ നാണക്കേട് കൊണ്ട് ചൂളുമായിരുന്നു.

എച്ചുമി കുഞ്ഞായിരിക്കുമ്പോഴേ മുതിർന്നവരുടെ ലോകത്തെക്കുറിച്ചു മനസ്സിലാക്കിയിട്ടില്ലായിരുന്നു.. തിരക്കിനിടയിൽ കൊടുക്കാൻ മറന്നു പോയ പത്ത് പൈസയുമായി ബസിന് പിന്നാലെയോടിയ കുട്ടിയെ കളിയാക്കി ചിരിച്ച വലിയവരുടെ മാനസികവ്യാപാരം അവൾക്കന്യമായിരുന്നു. തുണിക്കെട്ടിൽ പൊതിഞ്ഞു കൊണ്ടുവന്ന കുഞ്ഞ് അനിയത്തിയാണോ മകളാണോ എന്നറിയാതെ വേവലാതിപ്പെടുന്ന ലക്ഷ്മിയേടത്തിയോടൊപ്പം അമ്മമ്മയും കരഞ്ഞതെന്തിനാണെന്ന് അവൾക്കറിയില്ലായിരുന്നു. മറ്റൊരു സന്ദർഭത്തിൽ പറഞ്ഞതുപോലെ വറ്റിവരണ്ട ഉമിനീരിൽ അമ്മയും ദൈവവും ഒന്നിച്ച് തൂങ്ങി മരിക്കുകയാണവിടെ.

അവളാണ് ഡൽഹിയിലെ ചാളകൾക്ക് ചുറ്റുമുള്ള വരണ്ടുണങ്ങിയജീവിതത്തോടൊപ്പം സദ്യയുണ്ണാനാവാതെ വീട്ടുകാരെ ഓർത്ത് കരയുന്ന ബംഗാളിഭയ്യയെ നമുക്ക് പരിചയപ്പെടുത്തിയത്....
തോട്ടിയുടെ വിശക്കുന്ന മക്കൾക്ക് പഴയ ഒരു അലുമിനിയം പാത്രത്തിനു പോലും അർഹതയില്ലെന്ന് സമൂഹം ആവർത്തിക്കുന്നത് കാണിച്ചു തന്നത്.

കഥകളും ജീവിതവും ഇടകലർത്തി എഴുതിത്തുടങ്ങുമ്പോൾ എല്ലാവരും സംശയിച്ചു. ഇതൊക്കെ സത്യമാണോ എന്ന് മൂക്കിൽ വിരൽ വെച്ചു. അനുഭവിച്ചതൊക്കെ പറയാനുള്ളതല്ലെന്ന് പലരും പരിഭവിച്ചു.
താൻ കാണാത്തതും അനുഭവിക്കാത്തതുമൊക്കെ മിഥ്യയാണെന്ന് എങ്ങിനെ പറയാൻ പറ്റുമെന്ന ചോദ്യം എല്ലാ സംശയങ്ങൾക്കും മറുപടിയാവുന്നു.

നേരിട്ടു കാണുമ്പോൾ സമസ്താപരാധവും പറഞ്ഞ് കെട്ടിപ്പിടിക്കണമെന്ന് തീരുമാനിച്ചതായിരുന്നു ഞാൻ. തിടുക്കപ്പെട്ട കാഴ്ചയിൽ ഒന്നും പറയാൻ പറ്റിയില്ല. ചെറിയ കുട്ടിയെപ്പോലെ അവർ പറഞ്ഞതൊക്കെ കേൾക്കുക മാത്രം ചെയ്തു.

അമ്മച്ചിന്തുകൾ വായിച്ച് നെഞ്ചു പൊട്ടിയ എന്നിലെ അമ്മ ഒരിക്കൽക്കൂടി നിന്നെ ചേർത്തു പിടിക്കുന്നു.

മകൾക്ക് വേണ്ടിയുള്ള നിയമ പോരാട്ടത്തിനിടെ എല്ലാം കൈവിട്ടു പോയെന്ന് തോന്നുന്ന നിമിഷത്തിൽ കഴുത്തിലിട്ട കുരുക്കിൽ നിന്ന് രക്ഷപ്പെടുത്തിയ പൂച്ചയുടെ പേര് മിനി യെന്നായിരുന്നു.

ആ പേര് എന്റേതു കൂടിയാണെന്ന സമാധാനത്തിലാണ് ഞാൻ.

ഓർമകളിലെന്നും ആ പേരുണ്ടാവുമെന്ന സന്തോഷത്തിൽ.

ഒരു പാട് സ്ത്രീകൾക്ക് ജീവിക്കാനുള്ള പ്രചോദനമായിരുന്നു എച്ചുമിയുടെ എഴുത്തുകൾ.

എന്നും അത് നിലനിൽക്കട്ടെ... അനുഗ്രഹത്തിനും, പ്രാർത്ഥനകൾക്കുമുപരിയായി സ്നേഹം മാത്രം.

സ്നേഹത്തെക്കാൾ സൗന്ദര്യം എന്തിനാണുള്ളത്?

 


മറുനാടൻ മലയാളിയിൽ വന്ന ഷാജി ജേക്കബിന്റെ അവലോകനമാണ്                                                                 

                                                           
കൊമ്പുമുളച്ച ആത്മരതിയും പത്തിവിടർത്തിയ പരനിന്ദയും ഒസ്യത്തായി കിട്ടിയ മനുഷ്യൻ എന്ന ജന്തുവർഗത്തെക്കുറിച്ച് തീർത്തുപറയാവുന്ന ഒരു കാര്യമിതാണ്. രണ്ടുതരം മനുഷ്യരേയുള്ളൂ. സ്നേഹം ലഭിക്കുന്നവരും - ലഭിക്കാത്തവരും. സ്നേഹം ലഭിക്കുന്നവർ സ്നേഹം കൊടുക്കും. അവർ സൗന്ദര്യമുള്ളവരായി ജീവിക്കുകയും ചെയ്യും. - ദ്രവിച്ചാലും അവരുടെ സൗരഭ്യം ഓർമയായി നിലനിൽക്കും. സ്നേഹം ലഭിക്കാത്തവർ അതു കൊടുക്കുകയില്ല. അവർ തന്നിലേക്കുതന്നെ തലകുത്തിവീഴുന്ന നരകത്തിലെ പുഴുക്കളെപ്പോലെ ജീവിതം മുഴുവൻ പുളിച്ചുതിമിർക്കുകയും -- ജീവനോടെതന്നെ അഴുകിത്തീരുകയും ചെയ്യും. കാലം അവരെ വെള്ളത്തിൽ വീണ നിഴലെന്നപോലെ വിഴുങ്ങിക്കളയും.

മനുഷ്യരുടെയും ജീവിതത്തിന്റെയും സൗന്ദര്യം സ്നേഹമല്ലാതെ മറ്റൊന്നുമല്ല എന്നു തെളിയിക്കുന്ന മുപ്പത്തൊന്ന് അനുഭവക്കുറിപ്പുകളുടെ സമാഹാരമാണ് എച്മുക്കുട്ടിയുടെ ജീവിതമാണ്' എന്ന പുതിയ പുസ്തകം. ആത്മകഥാക്കുറിപ്പുകളായി ഫേസ്ബുക്കിൽ അവരെഴുതിയ രചന പുസ്തകമായി ഈയിടെ പുറത്തുവന്നിരുന്നു. ഈ - പുസ്തകമാകട്ടെ, അതിനു മുൻപും പിൻപുമായി എച്മുക്കുട്ടി എഴുതിയ വ്യക്തിചിത്രങ്ങളുടെ സമാഹാരമാണ്. തികച്ചും ആത്മകഥാപരം തന്നെയാണ് ഇവയും. മുൻപു പ്രസിദ്ധീകരിച്ചിട്ടുള്ള അമ്മീമ്മ' ക്കഥകളുടെ തുടർച്ചയായുള്ള ചില രചനകളും ഫേസ് ബുക്കിലെ രണ്ട് കുറിപ്പുകളും ഇവയിൽ ഉൾപ്പെടുന്നു.

നിശിതമായ സ് ത്രേണ രാഷ്ട്രീയാവബോധം, ലാവണ്യാത്മകമായ ഭാഷാശൈലി, ആഘാതശേഷിയുള്ള അനുഭവങ്ങൾ, അമ്പരപ്പിക്കുന്ന ആഖ്യാനം, അതിസൂക്ഷ്മമായ ജീവിതനിരീക്ഷണം, പരിചിതവും അപരിചിതവുമായ - സ്ഥലപടങ്ങൾ, ആത്മവും അപരവും തമ്മിലുള്ള അപാരമായ കൂടിക്കലരലിന്റെ രസതന്ത്രം-എച്മുക്കുട്ടിയുടെ കഥനങ്ങൾക്കുള്ള കലയും രാഷ്ട്രീയവും തികച്ചും മൗലികമാണ്.

രണ്ടു ഭാഗമായി വേർതിരിക്കാം ഈ പുസ്തകത്തിലെ കുറിപ്പുകളെ. ഡൽഹി, ചെന്നൈ, മുംബയ്, ഉത്തരേന്ത്യൻ - ചെറുനഗരങ്ങൾ, ഗ്രാമങ്ങൾ, ചേരികൾ, വർക്ക് സൈറ്റുകൾ... എന്നിവിടങ്ങളിൽ എഴുത്തുകാരി കണ്ടുമുട്ടിയ ദരിദ്രരും നിസ്വരും രോഗികളുമായ സ്ത്രീകളുടെ കഥകളാണ് ഒരുവിഭാഗം. തങ്ങളുടെ ചെറുജീവിതത്തിലും സ്നേഹത്തിന്റെ ഉറവ - വറ്റിയിട്ടില്ല എന്നു തെളിയിക്കുന്നവരാണ് എച്മുക്കുട്ടിയുടെ ഓരോ സ്ത്രീയും. ഒന്നുകിൽ അതിനുവേണ്ടി ദാഹിക്കുന്നവർ. അല്ലെങ്കിൽ അതിൽ മുങ്ങിച്ചാകുന്നവർ. കവി പാടിയതുപോലെ, ജീവിതം ഒരു ചൂളയായിരുന്നപ്പോൾ അതിൽനിന്നു നന്മയുടെ വെളിച്ചം സൃഷ്ടിച്ച മനുഷ്യരുടെ കഥകൾ. ജാതി, ദാരിദ്ര്യം, പുരുഷാധികാരം, നിരക്ഷരത, ലൈംഗികചൂഷണം, രോഗം, അനാഥത്വം, ഏകാന്തത... സ്ത്രീയെ തീനാമ്പുകൾ പോലെ നക്കിത്തോർത്തുന്ന തിന്മകളുടെയും ഗതികേടുകളുടെയും പേക്കഥകളാണ് ഓരോന്നും.

രണ്ടാം വിഭാഗം, കേരളത്തിൽ, തന്റെതന്നെ കുടുംബത്തിലും സൗഹൃദങ്ങളിലും നിന്നു കണ്ടെത്തുന്ന വ്യക്തികളുടെയും അവർ നൽകിയ കത്തുന്ന അനുഭവങ്ങളുടെയും ഓർമ്മക്കുറിപ്പുകളാണ്. ഇവയിൽ തന്നെ വലിയൊരു ശതമാനം തന്റെ അമ്മീമ്മയുടെ (അമ്മയുടെ സഹോദരി) ജീവിതവും സഹനങ്ങളും സമരങ്ങളുമാണ്. ഒരുപക്ഷെ മലയാളത്തിൽ ഇന്നോളമെഴുതപ്പെട്ടിട്ടുള്ള ഏറ്റവും ദുഃഖഭരിതമായ സ്ത്രീജീവിതാഖ്യാനങ്ങളിലൊന്നാണ് എച്മുക്കുട്ടിയുടെ അമ്മീമ്മയുടേത്. ജാതി മുതൽ കുടുംബം വരെയുള്ള മുഴുവൻ ആണധികാരസ്ഥാപനങ്ങളുടെയും ഇരകളായി ജീവിക്കേണ്ടിവരുന്ന സ്ത്രീയുടെ ദുരിതചരിതങ്ങളായി മാറുന്നു, മൊത്തത്തിൽ ഈ പുസ്തകം. ഇരുഭാഗത്തുമുണ്ട്, നന്മയുടെയും കരുതലിന്റെയും തുണയുടെയും തണലിന്റെയും കരുണയുടെയും നിലപാടിന്റെയും ഉടൽരൂപങ്ങളായ ചില പുരുഷന്മാരും. ആത്മാനുഭവങ്ങളായോ അപരാനുഭവങ്ങളായോ എഴുതപ്പെടുന്ന ഓരോ കുറിപ്പിലുമുണ്ട് , രക്താതമായ ജീവിതമുദ്രകൾ.

മേല്പറഞ്ഞ രണ്ടു വിഭാഗത്തിലുൾപ്പെടുന്ന ഈ രചനകളെ അവയുടെ ഉള്ളടക്കം മുൻനിർത്തി നാലായി തിരിക്കാം. അന്യനാടുകളിൽ എച്മുക്കുട്ടി കണ്ടുമുട്ടുന്ന സ്ത്രീപുരുഷന്മാരുടെ പൊള്ളുന്ന ജീവിതങ്ങളുടെ അവതരണമാണ് ഒന്ന്. ഭോലയുടെ ഓണം, ചന്ദനം അരഞ്ഞാരു മഞ്ഞുകാലം, ശീലാബൈാതി, മഴനൊമ്പരങ്ങൾ, നൂതൻ ഗോപാലനെന്ന - പൊട്ടിച്ചിരി... എന്നിങ്ങനെ പതിനൊന്നു രചനകൾ. എച്മുക്കുട്ടിയുടെ തന്നെ ജീവിതം വഴിതിരിച്ചുവിടുന്ന നല്ലതും ചീത്തയുമായ അനുഭവങ്ങളുടെ ഉടമകളായ പുരുഷന്മാരെക്കുറിച്ചാണ് മൂന്നെണ്ണം - ഇംഗ്ലീഷ് പറയുന്ന ധന്വന്തരി, ബാലചന്ദ്രൻ ചുള്ളിക്കാട്, കാമം കവി അയ്യപ്പനെ ഭ്രാന്തനാക്കി എന്നിവ. സ്വന്തം ജീവിതം സ്നേഹത്തിന്റെയും നന്മയുടെയും നിശ്ശബ്ദവിപ്ലവമായി നിർവഹിച്ച ആൾ(ൺ) രൂപങ്ങളെക്കുറിച്ചാണ് ആറുരചനകൾ. മുസ്ലിം ഛായയുള്ള കൂട്ടുകാരൻ, ദൈവം, ഉമാപ്പ എന്നിങ്ങനെ. കേരളത്തിൽ. തന്റെ തന്നെ നാട്ടിലും വീട്ടിലും എഴുത്തുകാരി ആത്മബന്ധം സ്ഥാപിക്കുന്നവരും പലനിലകളിൽ ആത്മാവിൽ ഇടംപിടിച്ചവരുമായ സ്ത്രീകളെക്കുറിച്ചാണ് ഇനിയുമൊരുവിഭാഗം രചനകൾ. ബാല്യകാലസഖി, പനിയുടെ മണമുള്ള ആനി, പെൺപാട്ട്, ബ്രാഹ്മണജാതി ഒരു സ്ത്രീയോടു ചെയ്തത്, രണ്ടു സ്ത്രീകൾ എന്നിങ്ങനെ പതിനൊന്നെണ്ണം.

പട്ടിണിയും ദാരിദ്ര്യവും നിരക്ഷരതയും അനാരോഗ്യവും അയിത്തവും അടിമത്തവും മറ്റും മറ്റും ചേർന്ന് പുഴുക്കളെപ്പോലെ നിസ്വരാക്കിക്കളഞ്ഞ ഇന്ത്യയിലെ നാൽപ്പത്തൊമ്പതിനായിരം ചേരികളിലെ പത്തുകോടിയിലധികം മനുഷ്യരുടെ പ്രതിനിധികളാണ് പല കഥകളിലെയും കഥാപാത്രങ്ങൾ - ആണും പെണ്ണും. വിദൂരഗ്രാമങ്ങളിൽ നിന്ന് അന്നം തേടി - മഹാനഗരങ്ങളിലെത്തിയ ആഭ്യന്തര അഭയാർഥികൾ. മാറാരോഗികൾ. ഭിക്ഷാടകർ. കിടപ്പാടമില്ലാത്തവർ. അംഗവിഹീനർ. അയിത്തക്കാർ. കുറ്റവാളികൾ. ജാതിമുതൽ ഭരണകൂടം വരെയുള്ളവയുടെ ഇരകൾ. ആൺവേട്ടയിൽ പൊറുതിമുട്ടുന്ന പെണ്ണിരകൾ.

ഭോലയെന്ന ബീഹാറിക്ക് വച്ചുവിളമ്പിയ ഓണം, തന്നെയും അവനെയും ഒരുപോലെ ഉലച്ചുകളഞ്ഞ അനുഭവം - വിവരിക്കുന്ന ആദ്യരചന വായിക്കൂ. നിങ്ങൾ ഈ പുസ്തകം തുടർന്നു വായിക്കാൻ പിന്നെ കുറെ സമയമെടുക്കും, തീർച്ച...

“പരിപ്പും പപ്പടവും ഇഞ്ചിക്കറിയും അവിയലും സാമ്പാറും എരിശ്ശേരിയുമെല്ലാമടങ്ങുന്ന ഭേദപ്പെട്ട ഒരു ഓണസദ്യയാണ് ഞാൻ ഇലയിട്ട് വിളമ്പിയത്. ഓരോ വിഭവം വിളമ്പുമ്പോഴും ഭോലയുടെ കുണ്ടിൽപ്പെട്ട കണ്ണുകൾ മിഴിഞ്ഞു. പക്ഷേ, ചിരി കണ്ടില്ല. അനുനിമിഷം ആ ഉണങ്ങിയ മുഖം ആകുലമായിക്കൊണ്ടിരുന്നു. ഊണു കഴിക്കുമ്പോൾ നന്ദനെപ്പോലെ പ്രകടമായ ആഹ്ലാദം ജോലയിൽ ഉണ്ടായിരുന്നില്ല. കഴിച്ച ശീലമില്ലാത്ത വിഭവങ്ങൾ അവനെ പ്രയാസപ്പെടുത്തുന്നുണ്ടാവുമെന്ന് എനിക്കു തോന്നി.

പായസം വിളമ്പിയപ്പോൾ, അടക്കിപ്പിടിച്ച കരച്ചിൽ പൊട്ടിയതുമാതിരി പൊടുന്നനെ ഭോല തേങ്ങിക്കരഞ്ഞു. ഞാൻ സ്തബ്ദയായിരുന്നുപോയി. “എന്തു പറ്റി... എന്തു പറ്റി?” എന്ന് ഞാനും നന്ദനും ചോദിച്ചതിനൊന്നും അവൻ ആദ്യം ഉത്തരം പറഞ്ഞില്ല. നിർബന്ധിച്ചപ്പോൾ ഭോല കണ്ണീർ തുടച്ചു.

“ഗാവ് മേം മാ ബാബ ബീവി ബച്ചെ... സബ് കി യാദ്.

ഗ്രാമത്തിലെ അമ്മയച്ഛന്മാരേയും ഭാര്യയേയും മക്കളേയും ഓർമ്മിക്കുമ്പോൾ... ഭോല വിങ്ങിപ്പൊട്ടി.

അന്ധനായ ബാബയും അമ്മയും, പിന്നെ ഭാര്യയും നാലു കുട്ടികളുമുണ്ടെന്ന്...

കീറിയ പ്ലാസ്റ്റിക്കും പൊളിഞ്ഞ പനമ്പും കൊണ്ടുണ്ടാക്കിയ ചെറ്റപ്പുരയിലാണ് അവർ കഴിഞ്ഞുകൂടുന്നതെന്ന്...

ജാതിയിൽ വളരെ താഴ്ന്നവരാണെന്ന്...

അതുകൊണ്ടുതന്നെ വെള്ളമോ വിറകോ ധാന്യമോ മാനമോ ഒരുപക്ഷേ, ജീവൻ പോലുമോ സ്വന്തമായില്ലെന്ന്...

സിംഗാഡ (കുളവാഴ പോലുള്ള ഒരു ജലസസ്യത്തിന്റെ കായ്) വെയിലത്തുണക്കി പൊടിച്ചത് പച്ചവെള്ളത്തിൽ കലക്കിക്കുടിക്കുന്നതാണ് അവരുടെ ഭക്ഷണമെന്ന്...

വേവിച്ച ഭക്ഷണം വളരെ അപൂർവമായി മാത്രം കിട്ടുന്ന ഭാഗ്യക്കുറിയാണെന്ന്...

ഗാവിലെല്ലാവരും അങ്ങനെ കഴിയുമ്പോൾ ഭോലക്ക് ഇത്ര നല്ല ഭക്ഷണം എങ്ങനെ തൊണ്ടയിലൂടെ ഇറങ്ങാനാണെന്ന്....

കടലയും ഗോതമ്പുപൊടിയും വെള്ളത്തിൽ കുതിർത്തിക്കഴിക്കുന്ന അടുപ്പ് കത്തിക്കാൻ മടിക്കുന്ന ഭോല ആ ഒരു നിമിഷത്തിൽ ആകാശത്തോളം വളരുന്നതും അവന്റെ വിണ്ടുമൊളിഞ്ഞ് വികൃതമായ കാലടികൾ ഈ പ്രപഞ്ചത്തിലെ സ്വാർഥത മുഴുവൻ അളന്നുതീർക്കുന്നതും ഞാൻ കാണുകയായിരുന്നു.
                                                                 
എല്ലാവരുമൊരുമിച്ച് ഒരു ദിവസമെങ്കിലും വയറുനിറയെ ചോറും പൂരിയും കടലയും ലേശം ഹൽവയും കഴിക്കണമെന്ന് ഭോലയ്ക്കാഗ്രമുണ്ട്.

“സിർഫ് ഏക് ദിൻ... ഉസ്കെ ബാദ് ഹം സബ് ജഹ്ർ പീനേ കെ ലിയേ ഭി തയ്യാർ ഹേ".

ഒരേയൊരു ദിവസം അങ്ങനെ ഭക്ഷണം കഴിച്ചിട്ട് വിഷം കുടിക്കാൻ പോലും എല്ലാവരും ഒരുക്കമാണെന്ന് ഭോല ഉച്ചത്തിൽ കരഞ്ഞു. മുഴുത്ത കണ്ണീർത്തുള്ളികൾ ഇലയിൽ വിളമ്പിയ പായസത്തിൽ വീണുടഞ്ഞു'.

തന്റെ വീട്ടിലെ കക്കൂസ് വൃത്തിയാക്കാൻ വന്ന ചന്ദൻ എന്ന മനുഷ്യന്റെ അവസ്ഥയും ദൈന്യതയും ആത്മനിന്ദയോടെ ആവിഷ്ക്കരിക്കുന്ന മറ്റൊരു രചനയിൽ എച്മുക്കുട്ടി എഴുതുന്നു:

“അല്പം കഴിഞ്ഞപ്പോഴേക്കും ചന്ദൻ വന്നു. തനിച്ചല്ല വന്നത്. മൂന്നും രണ്ടും വയസ്സ് തോന്നിപ്പിക്കുന്ന രണ്ടൂ പെൺകുട്ടികളുമുണ്ടായിരുന്നു കൂടെ. ഒരു കീറിയ പുതപ്പായിരുന്നു കുഞ്ഞുങ്ങളുടെ വേഷം. അതിനകത്ത് വേറൊന്നും ധരിച്ചിട്ടില്ലെന്ന് കീറലുകളിലൂടെ വെളിപ്പെട്ടിരുന്ന അവരുടെ ദരിദ്രനഗ്നത വിളിച്ചു പറഞ്ഞു. ഇടയ്ക്കിടെ നാവു നീട്ടി മുക്കീരു നുണഞ്ഞുകൊണ്ട് കുട്ടികൾ വീട്ടുവാതിക്കൽ മുട്ടും മടക്കി കുത്തിയിരുന്നു; ക്ഷമയോടെ. സാദിക്കുമായിരുന്നെങ്കിൽ വെള്ളത്തിൽ ഉപ്പെന്ന പോലെ അവർ ഭൂമിയിൽ ലയിച്ചുചേർന്നേനെ എന്ന് എനിക്കു തോന്നി. എന്റെ നോട്ടമേൽക്കുമ്പോഴെല്ലാം ആ കുഞ്ഞിക്കണ്ണുകളിൽ അസാധാരണമായ പേടിയും വല്ലാത്ത പരിഭ്രമവും ചിറകടിച്ചു.
                                                             
ഒരു നിമിഷം പോലും പാഴാക്കാതെ ചന്ദൻ ജോലി തുടങ്ങി. കക്കൂസ് ടാങ്കിന്റെ മൂടി തുറക്കുന്നതു കണ്ടപ്പോൾ എനിക്കു ശരിക്കും വലിയ ശബ്ദത്തിൽ ഓക്കാനിക്കണമെന്നു തോന്നി. ഞരമ്പുകളെ തളർത്തുന്ന ദുർഗന്ധം അന്തരീക്ഷത്തിൽ വ്യാപിച്ചു. ചന്ദൻ വിറകു വെട്ടുകയോ നാളികേരം പൊതിക്കുകയോ ചെയ്യുന്നതു മാതിരി, അത്ര സാധാരണമായി, മലം പാട്ടയിൽ കോരിയെടുത്ത് പ്രധാന തെരുവിലെ വലിയ സീവേജ് പൈപ്പിനരികിലേക്ക് പലവട്ടം നടന്നുപോയി. ആ കുഞ്ഞുങ്ങൾ അവരുടെ അച്ഛനെ ഒരു ഭാവഭേദവുമില്ലാതെ നോക്കിക്കൊണ്ടിരുന്നു.

പ്രഭാതഭക്ഷണം ഞാൻ കഴിച്ചിരുന്നില്ല. അടുക്കളയിലെ ഭക്ഷണം സ്വയമുണ്ടാക്കിയതാണെങ്കിലും ഇത്രയും നാറ്റത്തിൽ അത് കഴിക്കുവാൻ സാധിക്കുകയില്ലെന്ന് എനിക്കു തോന്നി. ചന്ദനത്തിരികൾ പുകച്ച് ആകാവുന്നത്ര സുഗന്ധത്തെആവാഹിക്കാൻ ശ്രമിച്ച ഞാൻ പരാജയപ്പെട്ടു.

“ദീദി വാതിലടച്ച് അകത്ത് പോയിരുന്നുകൊള്ള. ഞാൻ പണി കഴിയുമ്പോൾ പറയാം. കുട്ടികൾ വാതിക്കൽ ഇരുന്നോളും". ചന്ദൻ മലപ്പാട്ട തലയിൽ വച്ചുകൊണ്ട് എന്നോട് പറഞ്ഞു. നാറ്റം സഹിക്കാനാവാതെ ഞാൻ പ്രയാസപ്പെടുന്നുണ്ടെന്ന് അയാൾ മനസ്സിലാക്കിയതോർത്തപ്പോൾ എനിക്കൽപ്പം വല്ലായ്മയുണ്ടായി. തന്നെയുമല്ല, ആ പിഞ്ചുകുട്ടികളെ പുറത്തിരുത്തി വാതിലെങ്ങനെ കൊട്ടിയടയ്ക്കും?

പെട്ടെന്ന് ചെറിയ കുട്ടി ഏങ്ങി കരയാനാരംഭിച്ചു. അതിനു വിശക്കുന്നുണ്ടായിരിക്കണം. കേൾക്കുമ്പോൾ വേദന തോന്നിപ്പിക്കുന്ന തരമൊരു സങ്കടക്കരച്ചിലായിരുന്നു അത്. ചന്ദൻ "ചുപ് ചുപ്' എന്ന് കുറച്ച് കർശനമായി മിണ്ടാതിരിക്കാൻ പറഞ്ഞെങ്കിലും കുഞ്ഞ് കരച്ചിൽ നിറുത്തിയില്ല. അടുക്കളയിൽ പോയി ചപ്പാത്തിയും പൊരിച്ച ഉരുളക്കിഴങ്ങും എടുത്തുവച്ച പ്ലേറ്റ് കൊണ്ടുവന്ന് ഞാൻ കുട്ടികൾക്ക് നീട്ടി. ആഹാരം കണ്ടപ്പോൾ ആ കുഞ്ഞിക്കണ്ണുകളിൽ ആർത്തി ഓളം തുള്ളിയെങ്കിലും അവരുടെ കൈകൾ സിമന്റിട്ട് ഉറപ്പിച്ചതു മാതിരി പുതപ്പിനുള്ളിൽ അനങ്ങാതിരുന്നതേയുള്ളൂ. പക്ഷേ, ഞാൻ പ്ലേറ്റ് തറയിൽ വച്ച നിമിഷം അവർ "ബാബാ, ബാബാ' എന്ന് ചന്ദ്രനെ ഉറക്കെ വിളിച്ചു.
                                                               
അയാൾ മലപ്പാട്ട കൈയിൽ പിടിച്ച് ഭക്ഷണത്തിലേക്കും എന്റെ മുഖത്തേക്കും മാറി മാറി നോക്കി. എന്നിട്ട് വിക്കി വിക്കി പറഞ്ഞു.

“ഖാനാ ജമീൻ പെ ഡാലിയേ ദീദി, ഹം ആപ്കെ ബർത് ൻ നഹി ച്ഛയേംഗെ”.

അതെ, വല്ല തെരുവുപട്ടിക്കോ പൂച്ചയ്ക്ക് ക്കോ ഒക്കെ കൊടുക്കുന്നതുമാതിരി മണ്ണിലിട്ട് കൊടുത്താൽ മതിയെന്ന്. തേച്ച മിനുക്കി വച്ച എന്റെ പാത്രങ്ങളെ അയാളോ ആ കുട്ടികളോ സ്പർശിക്കുകയില്ല.

അതിനു കാരണം... അതിനു കാരണം... എന്റെ മലിനതകൾ നൽകി ഞാൻ കവർന്നെടുക്കുന്ന ആ മാന്യതയുടെ വിചിത്രമായ അളവുകോലല്ലേ? ഒരൽപ്പം പണത്തിന്റെ അഹന്തയിൽ, ജാതിയുടെ ഉയർച്ചയിൽ, ഞാൻ അയാളെ ഏൽപ്പിക്കുന്ന ഈ നാറുന്ന ജീവിതമാർഗമല്ലേ? എനിക്കുണ്ടെന്ന് ഞാൻ കരുതിവശായ കേമത്തത്തിന്റെ പിന്നിലൊളിച്ചിരിക്കുന്നതെന്താണെന്ന്, എത്ര കണ്ണടച്ചു പിടിച്ചിട്ടും അല്പം മുൻപ് പകൽവെളിച്ചം മാതിരി വെളിവായിക്കിട്ടിയില്ലേ? പൊടുന്നനെ തീട്ടത്തിൽ മുങ്ങിയ ഒരു ഇരുമ്പുകൂടം തലയിൽ വന്ന് വീഴുന്നതു പോലെ എനിക്കു തോന്നി. ഞാൻ വാതിൽക്കൽ മരവിച്ച് നിന്നു.

റോഡരികിലെ പൈപ്പിൻ ചുവട്ടിൽ പോയി കാലും കൈയുമെല്ലാം കഴുകി ചന്ദൻ തിരിച്ചു വന്നപ്പോഴും ഞാൻ പ്ലേറ്റ് മാറ്റി ആഹാരം മണ്ണിൽ വച്ചിരുന്നില്ല. ആ കുഞ്ഞുങ്ങളുടെ മുന്നിൽ നിന്നുകൊണ്ട് അത്തരമൊരു കാര്യം ചെയ്യാനാവശ്യമായ എന്തോ ഒന്ന് എന്നിലുണ്ടായിരുന്നില്ല. തൊലിയടർന്ന് തേഞ്ഞരഞ്ഞു പോയ ഇരുകൈകളും ഒരു ഭിക്ഷയ്ക്കായി നീട്ടി, ഭൂമിയോളം നിലം പറ്റി, കാലൊടിഞ്ഞ ഒരു തെരുവുനായയെപ്പോലെ ചന്ദൻ എന്നെ നോക്കിക്കൊണ്ടു നിന്നു.

കരച്ചിൽ ഒതുക്കുവാൻ ശ്രമിച്ച്, ഇടറിയ തൊണ്ടയ്ക്ക് അപരിചിതമായ ശബ്ദത്തിൽ ഞാൻ പറഞ്ഞു:

“ബൈറ്കേ ആരാം സേ ഖാവോ, ചന്ദൻ. ബർത് ൻ ഭി തും ലോ, മുജ് നഹി ചാഹിയേ".
                                                             
ചേരികളിലും പുറമ്പോക്കുകളിലും ഗ്രാമങ്ങളിലും നിന്നുവരുന്ന നിർധനസ്ത്രീകളുടെ അവസ്ഥാന്തരങ്ങൾ എച്മുക്കുട്ടി എടുത്തെഴുതുമ്പോൾ ഉത്തരേന്ത്യയിലെ അടിസ്ഥാനവർഗങ്ങളിൽപെട്ട മനുഷ്യരുടെ ജീവിതനിലവാരം എത്രമേൽ ദയനീയവും അതിൽതന്നെ സ്ത്രീകളുടെ നില എത്രമേൽ അതിദയനീയവും പരിതാപകരവുമാണെന്നും നാം ഒരു ഞെട്ടലോടെ മനസ്സിലാക്കും. മാപ്പർഹിക്കാത്ത കുറ്റംപോലെ ജീവിതം സുഖഭോഗങ്ങളിലും ആർഭാടങ്ങളിലും ധൂർത്തുകളിലും ഗർവങ്ങളിലും അർമാദിക്കുന്ന മധ്യ-ഉപരിവർഗ മനുഷ്യരുടെ നേർക്കുള്ള വിരൽചൂണ്ടലാണ് ഈ കഥകൾ. ആണധികാരത്തിനു നേർക്കു മാത്രമല്ല. ജാത്യധികാരത്തിനും ധനാധികാരത്തിനും ആൾക്കൂട്ടാധികാരത്തിനും നേർക്കുള്ള കുറ്റപത്രങ്ങൾ.

ചാക്കുമാത്രമുടുത്തു നടക്കുന്ന സുനിതയെന്ന പണിക്കാരിയുടെ കഥ എച്മുക്കുട്ടി മനസ്സിലാക്കുമ്പോൾ അത് ഒരു രാഷ്ട്രത്തിന്റെ തന്നെ മുദ്രാവാക്യങ്ങൾക്കും മുഖവാക്യങ്ങൾക്കുമെതിരായ വിധിയെഴുത്താകുന്നു.

“അഞ്ചു പേരാണ് അവരെ തുടർച്ചയായി ബലാൽസംഗം ചെയ്തത്. എന്നിട്ട് നഗ്നയാക്കി ഗ്രാമത്തിലെ റോഡിലൂടെ നടത്തി. അതു കണ്ടുകൊണ്ട് അവിടെയുള്ള മുഴുവൻ ജനങ്ങളും അവരുടെ ഭർത്താവും മക്കളും ഉണ്ടായിരുന്നു. ആരും അനങ്ങിയില്ല. അനങ്ങാൻ അവർക്ക് ധൈര്യമുണ്ടായില്ല; അന്നു മാത്രമല്ല, പിന്നീടൊരിക്കലും.

സ്വന്തം കുടിലിന്റെ വാതിൽ അന്ന് അവർക്കു മുമ്പിൽ അടഞ്ഞു.
                                                           
പൂർണനഗ്നയായിത്തന്നെ അങ്ങനെ കുറെ ദൂരം നടന്നു. അല്ല, ഇഞ്ചിഞ്ചായി ഇഴഞ്ഞു; കാലുകൾക്കിടയിലും മുലകളിലും ഒക്കെ ഇടിച്ചുപിഴിഞ്ഞ നൊമ്പരവും ദേഹമാസകലം പൊടിഞ്ഞ രക്തവും നഖത്തിന്റെയും പല്ലുകളുടെയും നീറ്റലുമെല്ലാമായി.

ഒടുവിൽ വഴിയിൽ നിന്നൊരു കീറിയ ചാക്കു കിട്ടി; പിന്നെ ഒരു ഫ് ളക്സസും. അതുമതി ഇനി വസ്ത്രമായിട്ട് എന്ന് അപ്പോൾ തീരുമാനിച്ചു.

ഏതോ ഒരു ട്രെയിനിൽ കയറി ഡൽഹിയിൽ വന്നിറങ്ങി. കുറെ നാൾ ഭിക്ഷയെടുത്ത് നടന്നു. ചില ചേരികളിൽ പണികൾ ചെയ്തു. ഒടുവിൽ ഒരു ദിവസം പൊലീസ് ഓടിച്ചപ്പോഴാണ് ഈ ചേരിയിൽ വന്നത്...

“ഒരിക്കൽ പൊതുവഴിയിൽ നഗ്നയാക്കപ്പെട്ടു കഴിഞ്ഞാൽ വസ്ത്രങ്ങൾ നമ്മൾ പെണ്ണുങ്ങൾക്ക് ഒരു പ്രശ്നമേയല്ലാതാകും. ഒരിക്കൽ ബലാൽസംഗം ചെയ്യപ്പെട്ടു കഴിഞ്ഞാൽ പിന്നെ ആ ഭീതിയും മാറും. ബാക്കിയാവുന്നത്...'

കണ്ണീരുള്ളിലേക്കു വലിച്ച് ചുവന്നു കലങ്ങിയ കണ്ണുകളോടെ ഞാൻ സുനിതയെ നോക്കി.

“പുരുഷലിംഗവും അവന്റെ കൈകാലുകളും നാവും കൊത്തിമുറിക്കാനുള്ള അടങ്ങാത്ത പ്രതികാരമോഹമാണ്. അത് ഒരിക്കലും സാധിക്കാത്തതുകൊണ്ട് ആ അഗ്നിയിൽ എരിഞ്ഞൊരിഞ്ഞ് പെണ്ണ് സ്വയം ചാമ്പലാകും'', ''

ഈയൊരു സ്ത്രീയവസ്ഥയുടെ പാരമ്യമാണ് ചേരിനിവാസിയായ ഫൂൽമതിയെന്ന പത്തൊൻപതുകാരിയുടെ നരകാനുഭവങ്ങളും നാലാമത്തെ പ്രസവത്തിന്റെ ദുരിതങ്ങളും വിവരിക്കുന്ന രചനയിലുള്ളത്. വായിക്കൂ.

“ദിവസങ്ങൾ കടന്നുപോയി. വേനൽക്കാലം തണുപ്പകാലത്തിന് വഴിയൊഴിഞ്ഞുകൊണ്ടിരുന്നു. ഒരു നാൾ രാവിലെ ഫൂൽമതി പറഞ്ഞു, “ദീദി ഞാൻ വീണ്ടും അമ്മയാവാൻ പോവുകയാണ്'.

എനിക്കു കലിയാണു വന്നത്. പെറ്റിട്ടതുങ്ങൾക്ക് തന്നെ തിന്നാൻ കൊടുക്കാൻ വഴിയില്ല; അപ്പോഴാണ് വീണ്ടും വീണ്ടും... നാണമില്ലാത്ത ചെറ്റക്കൂട്ടങ്ങൾ!

“നീയീ നാണം കെട്ട ഏർപ്പാട് നിറുത്താതെ ഗതി പിടിക്കില്ല. ഇനിയും പെറ്റാൽ അതിനും തിന്നാൻ കൊടുക്കണ്ടേ???ക്ഷോഭം കൊണ്ട് എന്റെ വാക്കുകൾ വിറച്ചു.

ഫൂൽമതിയുടെ ശബ്ദം ശാന്തമായിരുന്നു: “ഇതും കൂടിയില്ലെങ്കിൽ പിന്നെ ഞങ്ങൾക്ക് എന്താണൊരു സന്തോഷം ദീദി? ഉണ്ടാവുന്നെങ്കിൽ ഉണ്ടാവട്ടെ. അത് അതിന്റെ തലേലെഴുത്തും കൊണ്ട് വരും'.
                                                                   
എന്റെ കണ്ണുകൾ അതുവരെ കാണാൻ തയാറാവാതിരുന്ന ഒരു കാഴ്ചയായിരുന്നു ആ നിമിഷം അവൾ കാണിച്ചത് , കാതുകൾ അതുവരെ കേൾക്കാൻ തയാറാവാതിരുന്ന ഒരു ശബ്ദമായിരുന്നു ആ നിമിഷം അവൾ കേൾപ്പിച്ചത്. ശരിയാണ്. അവൾക്കും അവളുടെ ആദ്മിക്കും വേറെ എന്താണ് ഒരു സന്തോഷം? ഒരു സുഖം? വയറു നിറയ്ക്കാൻ ഭക്ഷണം കൂടിയില്ലാത്തവർ... ജീവൻ മാത്രം സ്വന്തമായുള്ളവർ. ഒന്നുമൊന്നുമില്ലാത്തവരുടെ ഒരാനന്ദം.... അല്പനിർവൃതി.

എനിക്കു പാവം തോന്നി. അവളുടെ എണ്ണ കാണാത്ത പരുത്തു ചെമ്പിച്ച തലമുടിയിൽ ഞാനെന്റെ കൈ ചേർത്തു. അവളെ ആശുപത്രിയിൽ പോകാൻ നിർബന്ധിക്കുകയും, ഗർഭിണി സ്വീകരിക്കേണ്ടുന്ന മുൻകരുതലുകളെക്കുറിച്ചും പ്രത്യേകമായി കഴിക്കേണ്ടുന്ന ആഹാരത്തെക്കുറിച്ചുമൊക്കെ വിസ്തരിക്കുകയും ചെയ്തു ഞാൻ.

അവൾ ചിരിച്ചുകൊണ്ട് തല കുലുക്കി. “ഒന്നും സംഭവിക്കില്ല ദീദി, നാലാമത്തെ പ്രാവശ്യമല്ലേ, എനിക്കിതു നല്ല പരിചയമാണ്.“ ഒരുപക്ഷേ, ആ അവസ്ഥയിൽ അവൾക്ക് മാത്രം പറയാൻ കഴിയുന്ന വാക്കുകൾ.

എന്നാൽ കാര്യങ്ങൾ അത്ര എളുപ്പമായില്ല. അവൾ ദിനംപ്രതി ക്ഷീണിച്ചു. ശ്വാസംമുട്ടലും കിതപ്പും വർദ്ധിച്ചു. തുടർച്ചയായി അഞ്ചാറു ദിവസം വരാതിരുന്നപ്പോൾ ഞാൻ അന്വേഷിച്ചു ചെന്നു. അവൾക്ക് പനി പിടിപെട്ടിരുന്നു. ആ കണ്ണുകൾ പളുങ്ക് ഗോട്ടികളെ ഓർമ്മിപ്പിച്ചു. രോഗവും ദാരിദ്ര്യവും ഗർഭവും തളർത്തിയ ദുർബലശരീരത്തെ തൊട്ടുവിളിച്ച് - മൂന്നു കുഞ്ഞുങ്ങളും വിശന്നു കരഞ്ഞുകൊണ്ടിരുന്നു. അവളുടെ ആദ്മി അവിടെയുണ്ടായിരുന്നില്ല.

ചേരിയിലെ ആരോഗ്യപ്രവർത്തകരെ കണ്ടുപിടിക്കാൻ അൽപ്പം പണിപ്പെടേണ്ടി വന്നുവെങ്കിലും അവളെ ചികിത്സിപ്പിക്കാൻ എനിക്കു സാധിച്ചു.

പത്തു പതിനഞ്ചു ദിവസം കഴിഞ്ഞപ്പോൾ എല്ലും തോലുമായി, ഒരു പടുകിഴവിയുടെ രൂപത്തിൽ അവൾ എന്റെ മുന്നിൽ വന്നു നിന്നു. നെഞ്ചുതകരുന്നതായി എനിക്കു തോന്നി. അവൾ എനിക്കൊരു വെറും സഹായി മാത്രമായിരുന്നില്ലെന്ന് ഞാൻ മനസ്സിലാക്കുകയായിരുന്നു. ഫൂൽമതിക്ക് ക്ഷയം ബാധിച്ചിട്ടുണ്ടെന്നും ഈ ഗർഭം ഒഴിവാക്കുന്നതാവും അവൾക്ക് നല്ലതെന്നും എന്നോട് പറഞ്ഞത് ചേരിയിലെ ആശുപത്രിയിൽ ഇടയ്ക്കൊക്കെ വരാറുണ്ടായിരുന്ന നഴ്സ്സമ്മയാണ്. അവളുടെ ആദ്മിയോട് അവർ സംസാരിച്ചുവെങ്കിലും പ്രയോജനമുണ്ടായില്ല.
                                                 
“ആ നാശം പിടിച്ചവൻ മോന്തേം വീർപ്പിച്ച് താഴോട്ട് നോക്കി നിൽക്കുകയായിരുന്നു. ഇതുങ്ങളുടെയൊക്കെ ഉള്ളിലിരിപ്പ് ആർക്കറിയാം?” നഴ്സമ്മ വെറുപ്പോടെ പിറുപിറുത്തു. “കഴിഞ്ഞ നസ്ബന്ദി ക്യാമ്പിന് വരാൻ ആ ചെകുത്താനെ നിർബന്ധിച്ചതാണ് .

അവർക്ക് കലിയടങ്ങുന്നുണ്ടായിരുന്നില്ല.

ഞാൻ ഏൽമതിയോട് കാര്യങ്ങൾ വിശദമാക്കിയപ്പോൾ അവൾ തലയും കുമ്പിട്ടിരുന്ന് എല്ലാം മൂളി കേട്ടു. ഒട്ടു കഴിഞ്ഞ് ദുപ്പട്ടയിൽ തിരുപ്പിടിച്ചുകൊണ്ട് ചോദിച്ചു.

"കുഞ്ഞിനെന്തെങ്കിലും കുഴപ്പം വരുമോ ദീദി?

ആ നിമിഷത്തിൽ അവളുടെ കുണ്ടിലാണ്ട കണ്ണുകൾ നിറഞ്ഞു തുളുമ്പി.

അവൾക്കാണു കുഴപ്പമുണ്ടാവുകയെന്ന് നഴ്സ്സമ്മ വിസ്തരിച്ചത് ഞാൻ അതേപടി കേൾപ്പിച്ചിട്ടും ജനിക്കാൻ പോകുന്ന കുഞ്ഞിനെ മാത്രം ഓർമ്മിച്ച് ഉത്കണ്ഠപ്പെടുന്ന അവളുടെ അമ്മമനസ്സ് എന്റെ ചിന്താശേഷിക്കപ്പുറത്തു നിന്ന് എന്നെ കളിയാക്കിച്ചിരിച്ചു.

“വേണ്ട ദീദി. കുഞ്ഞിനെ കളയേണ്ട. ചിലപ്പോൾ അതൊരു ആൺകുട്ടിയായിരിക്കും. അങ്ങനെയാണെങ്കിൽ അദ്ദേഹത്തിനും എന്റെ പെൺകുട്ടികൾക്കും വലിയ സഹായവുമാകും. ഞാനത്രയെങ്കിലും ചെയ്യേണ്ടേ ദീദി???

“കഴിഞ്ഞ നസ്ബന്ദി ക്യാമ്പിന് നിന്റെ ആദ്മി പോവാതിരുന്നതുകൊണ്ടാണ് ഈ കുഴപ്പമുണ്ടായത്. അയാൾ അതിനു പോയി എന്ന് വിചാരിച്ചാൽ മതി, ഗർഭമുണ്ടായിട്ടില്ലെന്ന് കരുതിയാൽ മതി”. ഞാൻ അവളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

ശോഷിച്ച കൈകൾ ഉയർത്തി അരുതാത്തതെന്തോ കേട്ടപോലെ അവൾ ചെവികൾ പൊത്തി. “രാം രാം'' എന്നു ജപിച്ചു. എന്നിട്ടു യാചനയോടെ വിലക്കി.

“മഹാപാപം പറയരുത് ദീദി. നസ്ബന്ദി ചെയ്താൽ അദ്ദേഹത്തിന് ആരാണു രണ്ടാമത് പെണ്ണിനെ കൊടുക്കുക? ഞങ്ങളുടെ ഇടയിൽ മൂന്നാലു പ്രസവിക്കുമ്പോൾ പെണ്ണുങ്ങൾ മരിച്ചുപോകുന്നത് ഒരു സാധാരണ കാര്യമാണ്. അപ്പോൾ ആദ്മി രണ്ടാമതും കല്യാണം കഴിക്കും. അവർക്ക് ഒരു കൂട്ട് വേണ്ട ദീദി? ഇത് ആൺകുട്ടിയാണെങ്കിൽ ഞാൻതന്നെ പ്രസവം നിറുത്താം ദീദി. അദ്ദേഹത്തിന് കുറവൊന്നും വരാതിരിക്കട്ടെ'.

ഒരു വാക്കും.... കേടു വന്നതോ തേഞ്ഞതോ പൊട്ടിയതോ ചതഞ്ഞതോ ആയ ഒരു വാക്കു പോലും, ഉമിനീർ വറ്റിപ്പോയ എന്റെ വായിലുദിച്ചില്ല. അവളെ കാണുന്ന കണ്ണുകൾ മാത്രം നിറഞ്ഞ് വിറച്ചുകൊണ്ടിരുന്നു''.

ശരീരവും മനസും ഒരുപോലെ തളർന്നുപോയ സ്വന്തം ഭർത്താവിനെ വർഷങ്ങളോളം പരിചരിച്ച് സ്നേഹത്തിന്റെ പാരമ്യത്തിൽ തന്നെ ജീവിതം മുന്നോട്ടുകൊണ്ടുപോയ നൂതൻഗോപാലിന്റെ കഥ. നിരക്ഷരതയുടെ കെട്ടുപൊട്ടിച്ചും സഹോദരങ്ങളുടെ ആയുഷ്കാലവേട്ട അതിജീവിച്ചും സ്വന്തം ജീവിതം വിധിയിൽ നിന്നു പിടിച്ചുവാങ്ങി അതിന്മേൽ ആത്മാഭിമാനത്തിന്റെ പതാക കെട്ടിയ അമ്മീമ്മയുടെ കഥ. സ്നേഹത്തിന്റെയും കരുതലിന്റെയും വാത്സല്യത്തിന്റെയും അവതാരമായി തനിക്കു മുകളിൽ തണൽവിരിച്ചുനിന്ന ലാറിബേക്കറുടെ കഥ - എച്മുക്കുട്ടി എഴുതുമ്പോൾ ജീവിതം അതിന്റെ സമസ്ത ഭാവങ്ങളിലും ഭാവനയെക്കാൾ വലിയ യാഥാർഥ്യങ്ങളായി മാറുകയും വായനയെന്നത് അസ്ഥിയോളം ആഴ്ന്നിറങ്ങുന്ന ഒരു വേദനപോലെ നിങ്ങളെ കുത്തിനോവിക്കുകയും ചെയ്യും.
                                                         
നാട്ടിലുമുണ്ട്. സമാനമല്ലെങ്കിലും അതിനിന്ദ്യമായ നരജന്മത്തിന്റെ ചില നരകാവസ്ഥകൾ. സ്നേഹം എത്രമേൽ വിലപ്പെട്ടതാണെന്നും സ്നേഹമുണ്ടെങ്കിൽ മനുഷ്യർ എത്രതന്നെ സ്വയം റദ്ദാക്കി മറ്റുള്ളവർക്കുവേണ്ടി നിലനിൽക്കുമെന്നും തെളിയിക്കുന്ന മാതുവിന്റെ കഥ നോക്കൂ. കുമാരനാശാൻ പറഞ്ഞതുപോലെ, "സ്നേഹത്തെപ്രതികഴികിൽ നൂറാവൃത്തി ചത്തീടുവിൻ' എന്ന് തന്നോടുതന്നെ പറയുന്ന മനുഷ്യരുടെ പ്രതിനിധിയാണവൾ. കഷ്ടകാലങ്ങളിലെല്ലാം തന്നെയിട്ടിട്ട് കടന്നുകളഞ്ഞ കെട്ടിയവൻ, മരിക്കാൻ വേണ്ടി തിരിച്ചുവന്നപ്പോൾ മക്കളും നാട്ടുകാരും ആട്ടിയിറക്കിയിട്ടും മാതു അയാളെ കൈവിട്ടില്ല.

“കുട്ടികളെ പഠിപ്പിച്ച് വലിയ പാസ്സുകാരാക്കാമെന്നൊന്നും മാതു ഒരിക്കലും കരുതിയിരുന്നില്ല. പതിനെട്ട് വയസ്സായപ്പോൾ മൂത്ത മകളെ വല്ലവിധേനയും വില്ലേജ് ഓഫീസിലെ ഒരു പ്യൂണിനു കല്യാണം കഴിച്ചുകൊടുത്തു. അതുവരെ ആ കുട്ടി അമ്പലക്കുന്നിന്റെ താഴ്വാരത്തിലുള്ള ഖാദി നൂൽനൂൽപ്പ് കേന്ദ്രത്തിൽ പോയിരുന്നു. കല്യാണം കഴിഞ്ഞ് അവൾ ഭർത്താവിന്റെ ജോലിസ്ഥലമായ കണ്ണൂരിലേക്ക് യാത്രയായി.

ആൺമക്കൾ ഓട്ടുകമ്പനികളിലും ഇഷ്ടികക്കളത്തിലും പറമ്പ് കിളയ്ക്കാനും മറ്റും പോയി. പതുക്കെപ്പതുക്കെ ഓട്ടോറിക്ഷ ഡ്രൈവർമാരായി, വണ്ടികൾ സ്വന്തമാക്കി. പിന്നെ കല്യാണം കഴിച്ചു.

അങ്ങനെ തലമുടി നരച്ച്, പല്ലുകൾ കൊഴിഞ്ഞ്, ദേഹം ശോഷിച്ച മാതു ഒരു വിധം സമാധാനമായി കഴിഞ്ഞുവരുമ്പോഴാണ് അനേകവർഷങ്ങൾക്കുശേഷം രാമൻനായർ മടങ്ങി വന്നത്. രാമൻ നായർക്ക് ക്യാൻസർ ബാധിച്ചിരുന്നു. ആൺകുട്ടികൾ കർക്കശക്കാരായി. വീട്ടിനകത്ത് കയറിപ്പോകരുതെന്ന് അച്ഛനെ വിലക്കി. അവർക്ക് തീർത്താൽ തീരാത്ത വൈരാഗ്യമായിരുന്നു അച്ഛനോട്. മകളാണെങ്കിൽ വിവരമറിഞ്ഞതായി പോലും ഭാവിച്ചില്ല.

രോഗിയായ രാമൻ നായരെ റോഡിൽ അലയാൻ വിടരുതെന്ന് മാതു മക്കളോട് അപേക്ഷിച്ചു. എന്നാൽ മൂന്ന് ആൺമക്കളും മാതുവിനെ എതിർത്തു. തന്നെയുമല്ല. “അമ്മ വേണമെങ്കിൽ അച്ഛനേയും കൊണ്ട് വല്ല ആസ്പത്രീലും പൊക്കോളു, ഈ വീട്ടിൽ കയറിപ്പോകരുത്“ന്ന് അവർ ദുശ്ശാസനന്മാരായി.

മാതു ഒരു മുറി വാടകയ്ക്കെടുത്ത് രാമൻ നായരെ കിടത്തി ശുശ്രൂഷിച്ചു. പറ്റാവുന്ന മരുന്നുകൾ വാങ്ങിക്കൊടുത്തു. എന്നാൽ, അതിനായിക്കൂടി മാതു കൂടുതൽ അദ്ധ്വാനിച്ചു എന്നല്ലാതെ പ്രത്യേകിച്ചു പ്രയോജനം ഒന്നുമുണ്ടായില്ല. രാമൻ നായരുടെ നില വഷളാവുക തന്നെയായിരുന്നു. മാതുവിന്റെ ശുശ്രൂഷയിൽ കിടന്ന് മരിക്കാനുള്ള ഭാഗ്യം എന്തായാലും രാമൻ നായർക്കുണ്ടായി.

ക്ഷമിക്കാൻ എങ്ങനെ കഴിഞ്ഞു എന്ന ചോദ്യത്തിന്, “ഇനി ഈ അവസാനകാലത്ത് ആരോടാണ് വൈരാഗ്യം“ എന്ന് മാതു ഉത്തരം പറഞ്ഞു. കേട്ടിരുന്ന ആർക്കും ഒരു മറുപടിയും ഉണ്ടായില്ല.
                                                         
മാതു ഇപ്പോഴും ആ വാടകമുറിയിലാണ് പാർക്കുന്നത്. വിദേശപ്പണവും അതിന്റെ ശീലങ്ങളും മാറ്റിക്കളഞ്ഞ പുതിയ ഗ്രാമത്തിലൂടെയും രാത്രികളിൽ വഴി നടക്കാൻ മാതു ഇന്നും ഇഷ്ടപ്പെടുന്നു. നിലാവിൽ കുളിച്ചുകിടക്കുന്ന പുഴയെപ്പറ്റി പറയുമ്പോൾ മാതുവിന്റെ ഒച്ചയിൽ തൊട്ടെടുക്കാവുന്ന ആഹ്ലാദം ദൃശ്യമാവും. രാത്രിയുടെ ഭംഗി കാണേണ്ടതാണെന്ന്, ചുമ്മാ കണ്ണടച്ച് ഉറങ്ങിയാൽപ്പോരെന്ന്, പല്ലുകൾ കൊഴിഞ്ഞുപോയ വായുമായി മാതു ചിരിക്കും. രാത്രിയുടെ നിശ്ശബ്ദത, രാപ്പാടികളുടെ കൂജനം, നിശാപുഷ്പങ്ങൾ വിരിയുന്നതിന്റെ സൗരഭ്യം, - മഞ്ഞുതുള്ളികൾ പൊഴിയുന്ന ശബ്ദം, ആയിരമായിരം നക്ഷത്രങ്ങൾ പൂത്തിറങ്ങുന്ന ആകാശം, പൗർണമിചന്ദ്രന്റെ സുന്ദരമുഖം... മാതു ഇപ്പോൾ എല്ലാറ്റിനേയും സ്നേഹിക്കുന്നു".

സ്നേഹനിരാസവും സ്നേഹരാഹിത്യവും മർത്യജീവിതത്തെ എങ്ങനെയെല്ലാം ഭ്രാന്തുപിടിപ്പിക്കും എന്നു തെളിയിക്കുന്ന കഥകളുമുണ്ട് ഈ പുസ്തകത്തിൽ. കവി അയ്യപ്പനെക്കുറിച്ച് എച്മുക്കുട്ടി ഫേസ് ബുക്കിൽ എഴുതിയ, ഏറെ ചർച്ചചെയ്യപ്പെട്ട കുറിപ്പിന്റെ പശ്ചാത്തലം നെറികെട്ട ആണധികാരത്തിന്റെയും ആക്രാമകമായ കാമത്തിന്റെയും അല്പത്തരം മാത്രമല്ല തെളിയിക്കുന്നത്, സ്നേഹം കിട്ടാത്ത മനുഷ്യർ എങ്ങനെയെല്ലാം ദുഷിച്ചുപോകാം എന്നുകൂടിയാണ്.

" ജീവിതമാണ്' വായിക്കൂ. എല്ലാ സങ്കടങ്ങൾക്കും സഹനങ്ങൾക്കും കല്ലുകൾക്കും കളങ്കങ്ങൾക്കും നിസാരതകൾക്കും നിസ്വതകൾക്കും വെറികൾക്കും നെറികേടുകൾക്കും മുകളിൽ സ് നേഹം, മഴപോലെ പടർന്നുപെയ്യുന്ന സ്നേഹം, മനുഷ്യജീവിതത്തെ വീണ്ടും വീണ്ടും തളിർപ്പിക്കുന്നതെങ്ങനെ എന്നു തിരിച്ചറിയാം.

"ജീവിത'ത്തിൽനിന്ന്:
കാമം കവി അയ്യപ്പനെ ഭ്രാന്തനാക്കി
                                                     
“പെറ്റിട്ട് ഇരുപത്തഞ്ചു ദിവസമായ അന്നാണ് കവി അയ്യപ്പൻ കുഞ്ഞിനെ കാണാൻ വന്നത്.

ഒരു താത്കാലിക വിവാഹ രജിസ്ട്രേഷൻ നടത്തി, എന്നെ ഒപ്പം പാർപ്പിച്ച് ഗർഭിണിയാക്കിയ ആളുടെ അടുത്ത സുഹൃത്തായിരുന്നു കവി അയ്യപ്പൻ. പൊതുവേ മദ്യപനായ കവി അപ്പോൾ മദ്യപിച്ചിരുന്നില്ല.

തുടുത്തു കൊഴുത്ത കുഞ്ഞിനെ സ് സ്നേഹത്തോടെ തലയിൽ കൈപതിപ്പിച്ച് അനുഗ്രഹിച്ചു. അമ്മയായതിൽ എന്നെ അഭിനന്ദിച്ചു. എനിക്കും സന്തോഷമായി. കവിയുടെ വരികൾ എനിക്ക് മനഃപാഠമായിരുന്നുവല്ലോ.

ഇരുപത്തെട്ട് ദിവസമായപ്പോഴേക്കും ഞാൻ കോളേജിൽ പോയി പഠിക്കാൻ തുടങ്ങി, അതിലും അധികം അവധി അമ്മയാവലിനു കിട്ടിയിരുന്നില്ല.

എനിക്കൊത്തിരി മുലപ്പാലുണ്ടായിരുന്നു. പാഡ് വച്ച ബ്രാ ധരിച്ചും സാരിയിൽ മൂടിപ്പൊതിഞ്ഞുമാണ് പോയതെങ്കിലും രണ്ട് മണിക്കൂർ കഴിയുമ്പോഴേക്കും മാറിടങ്ങൾ ചുരക്കും. എനിക്കാകെ മുലപ്പാലിന്റെയും കുഞ്ഞിന്റെയും മണമായിത്തീരും.

ആയിടയ്ക്ക് ഒരു നാൾ മദ്യപിച്ച് ഉന്മത്തനായ കവി എന്റെ ക്ലാസ് മുറിയിലേക്കെത്തിച്ചേർന്നു. ഞാൻ പ്രസവിച്ച കുഞ്ഞിന്റെ ബീജദാതാവിനെ കാണാനായി എത്തിയ കവിക്ക് എന്നെ അവിടെ കണ്ടപ്പോൾ എന്തു പറ്റിയെന്നറിഞ്ഞില്ല; കവി വിഷമമേതും കൂടാതെ, എന്റെ മുല വലിച്ചു കുടിക്കണമെന്നും എന്നെ അവിടെ വച്ച് അപ്പോൾ തന്നെ മതിവരുവോളം ഭോഗിക്കണമെന്നും പ്രഖ്യാപിച്ചു. മുല കുടിച്ച് കുടിച്ച് നറുംപാൽ പോലെ ഒരു കവിതയുണരുമെന്നാണ് അയ്യപ്പകവി കൂക്കിവിളിച്ചത്.

അമ്പേ തളർന്നു നാണം കെട്ടുപോയ എന്റെ ചുരക്കുന്ന മാറിടത്തിൽ കൈയമർത്താനും പാഡുവെച്ച ബ്രാ ഇട്ട് ഈ നറുംപാലിനെ ഒളിപ്പിക്കണതെന്തിനെന്നു ചോദിക്കാനും കവി മുതിർന്നു.

എനിക്ക് മരിക്കണമെന്നു തോന്നി. നാലാം നിലയിലെ ക്ലാസ് റൂമിൽ നിന്ന് കീഴോട്ട് ചാടണമെന്നു തോന്നി. എന്നെ ഗർഭം ധരിപ്പിച്ചയാൾ കവിക്ക് ഒരു അമ്പതു രൂപയും നൽകി അപ്പോൾ പറഞ്ഞുവിട്ടുവെങ്കിലും കവി എന്നെ മറന്നില്ല. ചെകിട്ടത്തടിക്ക് പകരം അമ്പതു രൂപ കിട്ടിയപ്പോൾ കവി കൂടുതൽ ഉത്തേജിതനായി.

അങ്ങനെ കവി വീണ്ടും വന്നു. ആ വരവ് വീട്ടിലേക്കായിരുന്നു.
                                                           
ആ ദിവസം രാവിലെ ഒരു പതിനൊന്നു മണിക്ക് മുൻവശത്തെ മുറിയിൽ ആരോ സംസാരിക്കുന്നത് ഞാൻ കേട്ടു. അപ്പോൾ ഞാൻ അടുക്കളയിലിരുന്നു തേങ്ങാ ചിരകുകയായിരുന്നു. എന്റെ സാരി ഞാൻ അൽപം ഉയർത്തിവച്ചിരുന്നു.

കവി വെള്ളം കുടിക്കാൻ വന്നപ്പോഴാണ് കുനിഞ്ഞിരുന്നു തേങ്ങാ ചിരകുന്ന എന്നെ കണ്ടത്. ആ നിമിഷമാണ്, - സാരിക്കിടയിലൂടെ ആ വൃത്തികെട്ട മൂർച്ചയുള്ള നഖങ്ങൾ ദ്രുതഗതിയിൽ പായിച്ച് "പാലേരിമാണിക്യ'ത്തിലെ ചീരുവിന്റെ തുടയിലേപ്പോലെ ഒരു മൂന്നു നഖപ്പാട് എന്റെ തുടയിലും അയ്യപ്പൻ തെളിയിച്ചത്. കാമം ആ മനുഷ്യനെ ഭ്രാന്തനാക്കിയിരുന്നു.
                                                       
ആ നീറ്റലും ഞാൻ സഹിച്ച അപമാനവും ഈ ജന്മത്ത് എന്നെ വിട്ടുപോവില്ല.

കൈയിലിരുന്ന തേങ്ങാമുറി കൊണ്ട് ഞാൻ അയ്യപ്പനെ ആഞ്ഞടിച്ചു.

ബഹളവും അലർച്ചയും കേട്ട് അകത്തുവന്ന എന്നെ ഗർഭിണിയാക്കിയ ആൾ, ഞാൻ മഹാകവിയായ അയ്യപ്പനോട് മോശമായി പെരുമാറിയെന്നു പറഞ്ഞ് തേങ്ങ ചിരകി വെച്ചിരുന്ന കുപ്പിപ്പാത്രം കൊണ്ട് നിറുകന്തലയിൽ അടിക്കുകയാണ് ചെയ്തത്.

തല തകർന്നു പോകുന്ന പോലെ എനിക്ക് തോന്നി. പാത്രം ഉടയുകയും ചുരണ്ടിയ തേങ്ങ അടുക്കളയാകെ ചിതറി വീഴുകയും ചെയ്തു. “അവളെ അടിക്കണ്ട്, തങ്കമല്ലേയവള് '' എന്ന് കുഴഞ്ഞ നാവോടെ പറഞ്ഞ് അയ്യപ്പൻ മുൻവശത്തെ മുറിയിൽ കിടന്ന് കൂർക്കം വലിക്കാൻ തുടങ്ങി.

ഞാൻ എന്റെ കുഞ്ഞിനെ കെട്ടിപ്പിടിച്ച് കുറേ നേരം കരഞ്ഞു. ഭക്ഷണം ഉണ്ടാക്കിയില്ല.

നാലുമണിയായപ്പോൾ ഞാൻ എണീറ്റ് കപ്പ പുഴുങ്ങി. ചുട്ടരച്ച ചമ്മന്തിയും ചായയും ഉണ്ടാക്കി. എല്ലാവരും കഴിച്ചു. അയ്യപ്പൻ നൂറു രൂപയും വാങ്ങി യാത്ര പറഞ്ഞു പോയി.

പിന്നീട് ഞാൻ കവി അയ്യപ്പനെ കണ്ടിട്ടില്ല”.

ജീവിതമാണ്
(ഓർമ)
എച്മുക്കുട്ടി
താമര - ഇന്ദുലേഖ.കോം
2019, 150 രൂപ
----------------------------------------------------------------------------------------------------------
ഷാജി ജേക്കബ്
                                                   
                                 
 കേരള സർവകലാശാലയിൽ ഗവേഷകവിദ്യാർത്ഥിയായിരുന്ന കാലത്ത് കലാകൗമുദി വാരികയിൽ തുടർച്ചയായി ലേഖനങ്ങളും ഫീച്ചറുകളും എഴുതിത്തുടങ്ങി. ആനുകാലികങ്ങളിലും, പുസ്തകങ്ങളിലും, പത്രങ്ങളിലും രാഷ്ട്രീയസാംസ്കാരിക വിഷയങ്ങളെ സംബന്ധിച്ച നിരവധി ലേഖനങ്ങളും പഠനങ്ങളും എഴുതിയിട്ടുണ്ട്. അക്കാദമിക നിരൂപണരംഗത്തും മാദ്ധ്യമവിമർശനരംഗത്തും സജീവമായ വിവിധ വിഷയങ്ങളിൽ ഷാജി ജേക്കബിന്റെ നൂറുകണക്കിനു രചനകൾ പുറത്തുവന്നിട്ടുണ്ട്.
---------------------------------------------------------------------