Friday, October 25, 2019

(ആത്മകഥ ) വായന.. ബിജു ജി നാഥ്

തസറാക്ക്
The Reader's Circle 24/10/19                                                          
                                                    
ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊൾക (ആത്മകഥ )
എച്ച്മുക്കുട്ടി
ഡി സി ബുക്സ്
വില: 270 ₹
ഓര്‍മ്മകളെ വേദനിപ്പിക്കാതെ , രക്തം ചിന്താതെ എഴുതിയോ പറഞ്ഞോ പിടിപ്പിക്കുക എന്നത് ഒരു ഭാരിച്ച ജോലിയാണ് . പ്രത്യേകിച്ചും ആ ഓര്‍മ്മകള്‍ പച്ചയായി പറയുക എന്ന ധര്‍മ്മം കൂടി അനുവര്‍ത്തിക്കുകയാണെങ്കില്‍. അതിനാലാകണം പലരും ആത്മകഥ എഴുതാന്‍ മടിക്കുന്നതോ, അതല്ലെങ്കില്‍ കളവുകളും പൊലിപ്പിച്ച വസ്തുതകളും കൊണ്ട് സര്‍ക്കസ് കാണിക്കലുകള്‍ നടത്തുകയോ ചെയ്യുന്നത്. ചിലപ്പോഴൊക്കെ ആത്മകഥകള്‍ സമൂഹത്തില്‍ വലിയ ഒച്ചപ്പാടുകള്‍ സൃഷ്ടിക്കാറുണ്ട്. പ്രത്യേകിച്ചും അത് സ്ത്രീകള്‍ ആണ് എഴുതുന്നതെങ്കില്‍. തുറന്നെഴുത്തുകളുടെ കാലം ആണല്ലോ ഇത് . മാധവിക്കുട്ടി അതിനു ഒരു നല്ല ഉദാഹരണം ആണ് . അതിനെ തുടര്‍ന്നുള്ള പല തുറന്നു പറച്ചിലുകളും ഒരോളം പോലെ ആധുനിക സാഹിത്യ വായനകളുടെ നിരയില്‍ തങ്ങളുടെ ഇടം തേടി വരുകയും സോഷ്യല്‍ മീഡിയകള്‍ പോലുള്ള ഇടങ്ങളില്‍ കൂടി അവയെ വൈറല്‍ എന്നൊരു ഓമനപ്പേരില്‍ ആഘോഷിക്കുകയും ചെയ്യുന്നതാണ് ഇന്നിന്റെ ട്രെന്‍ഡ് എന്ന് കാണാം.
ഇത്തരം കാഴ്ചകള്‍ക്കിടയില്‍ ആണ് അടുത്തിടെ ഫേസ് ബുക്കില്‍ പ്രശസ്തമായ ഒരു തുറന്നെഴുത്ത് കടന്ന് വന്നതും വായനക്കാര്‍ മൂക്കത്ത് വിരല്‍ വച്ചും അനുഭാവം പ്രകടിപ്പിച്ചും പ്രതിഷേധം രേഖപ്പെടുത്തിയും അതിനെ ആഘോഷിച്ചതും. വിവാദങ്ങളെ തന്റേതാക്കി മാര്‍ക്കറ്റ് ഉണ്ടാക്കുന്ന പ്രസാധകധര്‍മ്മം ഇവിടെയും ഡി സി പ്രയോഗിച്ചു. പക്ഷെ ആ തീരുമാനം ശരിയായിരുന്നു എന്നാണു എന്റെ വായന തെളിയിക്കുന്നത് എന്നതാണ് ഈ പുസ്തകത്തിന്റെ വായനാനുഭവം പറയുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത്.

മലയാള സാഹിത്യ ലോകത്ത് അറിയപ്പെടുന്ന ചിലരുടെ യഥാര്‍ത്ഥ മുഖം എന്തെന്ന് കാട്ടിത്തരുന്നുണ്ടു ഈ പുസ്തകം. കവികളായ അയ്യപ്പന്‍ , ഡി വിനയചന്ദ്രന്‍ , ബാലചന്ദ്രൻ ചുള്ളിക്കാട്, എഴുത്തുകാരി സാറ ജോസഫ് , തുടങ്ങി പലരെയും ഇതില്‍ പ്രതീക്ഷിക്കാത്ത ഭാവങ്ങളിലും രൂപങ്ങളിലും കാണാന്‍ കഴിയുന്നുണ്ട്. അതുപോലെ കേരളത്തിലെ സാമൂഹ്യ,സാഹിത്യ, സാംസ്കാരിക നിലകളില്‍ ഉള്ളവരും നിയമജ്ഞരെയും , നീതിന്യായവ്യവസ്ഥയെയും നല്ല രീതിയില്‍ ഈ പുസ്തകത്തില്‍ വിമര്‍ശനത്തിന്റെ കുന്തമുനയിൽ നിർത്തുന്നുണ്ട്. വിശദമായി ആ കാര്യങ്ങള്‍ പറയുക എന്നത് ഒരു പക്ഷേ പുസ്തകവായനയെ സാരമായി ബാധിക്കും എന്നതിനാല്‍ അതിലേക്കു കടക്കുന്നില്ല. എന്താണ് ഈ പുസ്തകം പറയുന്നത് എന്നത് അല്ലെങ്കില്‍ എച്ച്മുക്കുട്ടി എന്താണ് പറയാന്‍ ശ്രമിച്ചത് എന്നത് മാത്രം പറഞ്ഞു കൊണ്ട് ഇതാവസാനിപ്പിക്കാം എന്ന് കരുതുന്നു.

മിശ്ര വിവാഹിതരായ ദമ്പതികളുടെ മൂത്ത മകള്‍, പഠിക്കുന്ന കാലത്ത് തന്റെ അധ്യാപകന്റെ പ്രണയത്തിനു ഹംസമായി നില്‍ക്കുന്നു. കാലക്രമേണ അധ്യാപകന്റെ പ്രണയം ഹംസത്തിലെക്ക് വഴി മാറുകയും അത് വലിയ വലിയ ദുരന്തങ്ങളിലേക്ക് ആ പെണ്‍കുട്ടിയെ കൊണ്ടെത്തിക്കുകയും ചെയ്യുന്നു. കടുത്ത കൃസ്ത്യന്‍ ഓര്‍ത്തഡോക്സ് ആയ ആ അദ്ധ്യാപകന്‍ പുറം ലോകത്ത് വളരെ മാന്യനും ഉല്പതിഷ്ണുവും വിപ്ലവകാരിയും ഒക്കെയാണ്. പുരോഗമന ചിന്താഗതിക്കാരായ ഒരു കൂട്ടം ആള്‍ക്കാരാല്‍ വളയപ്പെട്ട അറിയപ്പെടുന്ന ഒരു സാഹിത്യകാരന്‍ ആണയാള്‍. പക്ഷെ വീടകത്തില്‍ അയാള്‍ ഇതിനൊക്കെ ഘടകവിരുദ്ധമായ ഒരു സ്വഭാവം വച്ച് പുലര്‍ത്തുന്ന ആളാണ്. സ്ത്രീയെ മതത്തിന്റെ മൂശയില്‍ പരുവപ്പെടുത്തി എടുത്തു അതിനെ മനോഹരമാക്കി പ്രദര്‍ശിപ്പിക്കുന്ന പുരുഷ ധര്‍മ്മം ആണ് അയാള്‍ വീട്ടില്‍ കാണിച്ചിരുന്നത്. അതുകൊണ്ട് തന്നെ അന്യമതക്കാരിയെ സ്വന്തം മതത്തിലേക്ക് ചുറ്റുമുള്ള ആള്‍ക്കാരെക്കൊണ്ട് ക്ഷണിപ്പിക്കുകയും മാനസികമായ പീഡനങ്ങള്‍ ഏറ്റുവാങ്ങിപ്പിക്കുകയും ചെയ്യുകയും പുരോഗമന ചിന്താഗതിക്കാരന്‍ എന്ന ലേബല്‍ നിലനിര്‍ത്താന്‍ അവളെ അവളുടെ മതത്തില്‍ നില്‍ക്കാന്‍ തന്നെ നിര്‍ബന്ധിക്കുകയും ചെയ്യുന്ന ദ്വന്ദ്വ വ്യക്തിത്വത്തിനു ഉദാഹരണമാകുന്നു. അയാള്‍ ശാരീരികമായും ആ പെണ്‍കുട്ടിയെ കൊല്ലാക്കൊല ചെയ്യുന്നു. ഗര്‍ഭിണി ആകാതിരിക്കുവാന്‍ വേണ്ടി മാത്രം ലൈംഗിക മനോരോഗി കൂടിയായ അയാൾ അവളിൽ ഗുദഭോഗവും വദന രതിയും മാത്രമാണ് ചെയ്യുന്നത് . അവളുടെ ഇഷ്ടങ്ങളോ ശാരീരിക ബുദ്ധിമുട്ടുകളോ അയാള്‍ക്ക് വിഷയമേയാകുന്നില്ല. അടര്‍ന്നുപോയ ഗുദപേശികളും , പുണ്ണ് വന്ന വായയുമായി നരക ജീവിതം ജീവിക്കേണ്ടി വരുന്ന അവള്‍ ഒരുനാള്‍ ഒന്ന് കുതറിയപ്പോള്‍ അവള്‍ക്ക് ലഭിച്ചതോ പിന്നീടുള്ള ജീവിതം മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തുവാന്‍ പോരുന്ന ഒരു പെൺകുഞ്ഞായിരുന്നു.

കുഞ്ഞിന്റെ ജനനശേഷവും ജീവിതം ദുരിതപൂര്‍ണ്ണവും അരക്ഷിതവും ആയി തുടർന്നപ്പോള്‍ അവള്‍, തന്നെ മനസ്സിലാക്കുന്ന ഒരു സ്നേഹിതന്റെ സഹായം സ്വീകരിച്ചു നാട് വിടാന്‍ പ്രേരിതയാകുന്നു. അന്യനാട്ടില്‍ മാന്യനായ ആ ചെറുപ്പക്കാരനും സുഹൃത്തുക്കളും അവളെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ തീവ്രശ്രമം നടത്തുമ്പോള്‍ അയാള്‍ അവളെ തേടി അവിടെയും എത്തുന്നു . അവളില്‍ നിന്നും ആ കുട്ടിയെ തട്ടിയെടുക്കുന്ന അയാള്‍ക്ക് നേരെ പിന്നെ അവളുടെ നിയമയുദ്ധം ആയിരുന്നു നടന്നത്. പക്ഷേ, നിരാലംബയായ ആ സ്ത്രീയുടെ പോരാട്ടത്തില്‍ പരാജയങ്ങളും അപമാനങ്ങളും മാത്രം ബാക്കിയാകുന്നു. അതോടൊപ്പം നടുക്കുന്ന ഒരു അറിവായി തിരിച്ചറിവ് വരാത്ത മകളുടെ നേര്‍ക്കുള്ള പിതാവിന്റെ ലൈംഗിക അതിക്രമങ്ങള്‍ കൂടിയാകുമ്പോള്‍ അവള്‍ ജീവിതം വെറുത്തു പോകുകയാണ്. ഒടുവില്‍ ദുരിതപ്പുഴ കടന്നു എല്ലാം ശരിയായി എന്ന് ആശ്വസിക്കുമ്പോഴും പിന്തുടര്‍ന്ന് വന്ന തീപ്പാടം പൊള്ളിക്കുന്ന ഒരു സ്ത്രീ മനസ്സിന്റെ തുറന്നു പറച്ചിലുകള്‍ മനുഷ്യത്വമുള്ള ഏതൊരാളിന്റെയും മനസ്സിനെ നോവിക്കാതിരിക്കില്ല. ഒരു സീരിയല്‍ വിഷയം പോലെ കണ്ടു കണ്ണ് നിറച്ചു അനുഭാവം പ്രകടിപ്പിച്ചു പ്രതിഷേധം പറഞ്ഞു കടന്നു പോകുകയല്ല ഈ പുസ്തകം വായിച്ചു കഴിയുമ്പോള്‍ ഓരോരുത്തരും ചെയ്യേണ്ടത് എന്നോരോര്‍മ്മപ്പെടുത്തല്‍ ആവശ്യമാണ്‌.

ഈ എഴുത്തിൽ അന്തർലീനമായ ചില വാസ്തവികതൾ ഉണ്ട്. കപട പുരോഗമന ചിന്താഗതിക്കാരായ മനുഷ്യർ വീട്ടിലും മനസ്സിലും ശരിക്കും എന്താണ് എന്നത്. വിപ്ലവം പ്രസംഗിക്കുന്ന, മനുഷ്യത്വം വിളമ്പുന്ന എഴുത്തുകാർ സ്വകാര്യ ജീവിതത്തിൽ എങ്ങനെയെന്നത്. സൗഹൃദങ്ങൾ എന്നാൽ ശരിക്കും എന്താണെന്നത്. ദുർബലയായ ഒരു പെണ്ണ് എന്തായിരിക്കും എന്ന്. അതേ ഇവയൊക്കെ ഈ പുസ്തകം പറയാതെ പറഞ്ഞു തരുന്നുണ്ട്.
ഇന്നത്തെ സമൂഹത്തില്‍, പൊളിച്ചെഴുതേണ്ടതായ ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. മതമായാലും സാഹിത്യമായാലും വ്യക്തി ആരാധനയായാലും നിയമം ആയാലും കുടുംബ കാഴ്ചപ്പാടുകള്‍ ആയാലും ഒരു തിരുത്തല്‍ അത്യാവശ്യമാണ്. തീര്‍ച്ചയായും അതിനെക്കുറിച്ച് വേണം ചര്‍ച്ചകള്‍ നടക്കേണ്ടത്. അഭിനവ സ്വതന്ത്ര ചിന്തകരും ഫെമിനിസക്കാരും സാംസ്കാരിക പ്രവര്‍ത്തകരും ഒക്കെ തങ്ങളുടെ മുഖം മൂടികള്‍ വലിച്ചു കീറി എറിയേണ്ടതുണ്ട് അല്ലെങ്കില്‍ അതിനെ വലിച്ചു കീറാന്‍ സമൂഹം ഉണരേണ്ടതുണ്ട്. അതിനു വഴിമരുന്നിടാന്‍ ഈ പുസ്തകം മുന്നോട്ടു വയ്ക്കുന്ന സാംസ്കാരികമായ ഒരു വലിയ ചര്‍ച്ച ആവശ്യമാണ്‌ നമ്മുടെ സമൂഹത്തില്‍. നിരാലംബമായ ഒരുപാട് മനസ്സുകള്‍ വിളിച്ചു പറയാന്‍ പോലും കഴിവില്ലാതെ മരിച്ചു ജീവിക്കുകയോ മരിച്ചു പോവുകയോ ചെയ്തിട്ടുണ്ട് ജീവിച്ചിരിക്കുന്നുമുണ്ട്. എഴുത്തുകാരിയെ വിചാരണ ചെയ്യുന്നതിന് പകരം അവര്‍ മുന്നോട്ടു വച്ച വിഷയങ്ങളില്‍ ശക്തമായ ചര്‍ച്ചകള്‍ നടക്കാന്‍ ഈ പുസ്തകം ഒരു കാരണം ആകട്ടെ എന്ന ശുഭപ്രതീക്ഷകളോടെ ബി.ജി.എന്‍ വര്‍ക്കല


-------------------------------------------------------------------------------------
                                       
ബിജു.ജി. നാഥ്‌

ആനുകാലികങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി എഴുതുന്നു. കനൽ ചിന്തുകൾ എന്ന കവിതാ സമാഹാരം ആദ്യ പുസ്തകം. ദുബായിൽ ഇൻഡസ്ട്രിയൽ സേഫ്റ്റി വിഭാഗത്തിൽ ഉദ്യോഗസ്ഥൻ. വർക്കല സ്വദേശി.

No comments: