Wednesday, May 26, 2010

ന്റെ…ന്റെ……….മ്മേ



                           
പ്രോഗ്രസ്സ് കാർഡ് എല്ലാ കുട്ടികളും ടീച്ചർക്ക് തിരികെ കൊടുക്കുമ്പോൾ തലയും കുമ്പിട്ടങ്ങനെ ഇരുന്നു.

ഭാഗ്യം. അധിക നേരം ഇരിയ്ക്കേണ്ടി വന്നില്ല.

ബെല്ലടിച്ചപ്പോൾ എല്ലാവരും ക്ലാസ്സിൽ നിന്ന് പുറത്തേയ്ക്ക് ഓടി. സ്വന്തം റൂട്ട് നമ്പർ നോക്കി സ്ക്കൂൾ ബസ്സിൽ തള്ളിക്കേറി ബഹളം വെച്ചുകൊണ്ടിരുന്നു.

സീറ്റിൽ ചാരിയിരുന്നപ്പോൾ ഉറക്കം വരുന്ന മാതിരി.

‘നീ ഇന്നും പ്രോഗ്രസ്സ് കാർഡ് കൊണ്ട്ന്നില്ലേ?‘ അടുത്തിരിയ്ക്കുന്ന കിഷോറാണ്. കണ്ണും പൂട്ടിയിരുന്നു. ഉറങ്ങീന്ന് വിചാരിച്ചോട്ടെ.

രണ്ട് ദിവസം മുമ്പാണ് കാർഡ് അവരവരുടെ അച്ഛനെക്കൊണ്ട് ഒപ്പിടീയ്ക്കാൻ പറഞ്ഞ് ടീച്ചർ തന്നത്. അപ്പോഴാണ് അറിയാതെ നിക്കറിൽ മൂത്രമൊഴിച്ചതും.

ക്ലാസ്സിൽ ആകെ ബഹളമായി. എല്ലാവരും ഹ ഹ എന്ന് ചിരിച്ചു. പറ്റിയാൽ ഭൂമിയുടെ അടിയിലേയ്ക്ക് താണു പോണമെന്നുണ്ടായിരുന്നു. ടി വി യില് സീത പോയതു പോലെ. നാണക്കേടായിട്ട് അട്ടേടെ മാതിരി ചുരുണ്ടു.

ഡോളി ടീച്ചർ അടിച്ചില്ലെന്നു മാത്രമല്ല, പ്രോഗ്രസ്സ് കാർഡ് വീട്ടിൽ കൊണ്ടുപോകേണ്ടെന്ന് സമാധാനിപ്പിയ്ക്കുകയും ചെയ്തു. അമ്മയെ സ്കൂളിലേക്ക് വിളിപ്പിച്ച് സംസാരിച്ചോളാമെന്നും പറഞ്ഞ് പുറത്തു തടവി.

ആ കാർഡു നിറയെ ചോന്ന വരകളാണ്. അതും കൊണ്ട് വീട്ടിൽ ചെന്നാൽ ശേലായി. അടീടെ പൂരായിരിയ്ക്കും.

പരീക്ഷയ്ക്ക് എല്ലായ്പോഴും ഫുൾ മാർക്ക് വാങ്ങണമെന്നാണ് വീട്ടിലെ ചട്ടം.

അമ്മ കൈയിൽ കിട്ടുന്നതെന്തും വച്ച് അടിയ്ക്കും, ബെൽറ്റോ ഹാംഗറോ തവിയോ, എന്തായാലും പ്രാണൻ പോകും.

അച്ഛനെക്കൊണ്ട് അത്ര അലട്ടില്ല. രാവിലെ സ്ക്കൂളിലേയ്ക്കിറങ്ങുമ്പോൾ അച്ഛനുണർന്നിട്ടുണ്ടാവില്ല. രാത്രി ഉറങ്ങുമ്പോൾ വന്നിട്ടുമുണ്ടാവില്ല.

ഇക്കൊല്ലമാണ് ഇംഗ്ലീഷ് മീഡിയത്തിലാക്കിയത്. ക്ലാസ്സിൽ പറയുന്നതൊന്നും ശരിയ്ക്ക് മനസ്സിലാകുന്നില്ല. എല്ലാ വിഷയത്തിനും ട്യൂഷനുണ്ട്. എന്നിട്ടും വലിയ വിശേഷമൊന്നുമില്ല.

പരീക്ഷയ്ക്ക് വന്ന ഒരു മാതിരി ചോദ്യങ്ങളൊന്നും പിടി കിട്ടിയില്ല. പിന്നെന്ത് എഴുതാനാണ്? ആൻസർ പേപ്പർ കിട്ടിയില്ല എന്ന് പറഞ്ഞാണ് തൽക്കാലം അമ്മയേയും ട്യൂഷൻ സാറിനേയും പറ്റിച്ചിരിയ്ക്കുന്നത്.

കളവു പറഞ്ഞത്കൊണ്ട് വീട്ടിലിരിയ്ക്കുമ്പോഴെല്ലാം പനി പിടിച്ച മാതിരിയാണ്. ഇടയ്ക്കിടയ്ക്ക് മുഖം കഴുകുകയും വെള്ളം കുടിയ്ക്കുകയും ഒക്കെ ചെയ്ത് നോക്കാറുണ്ട്. എങ്കിലും വായിലെപ്പോഴും പാവയ്ക്ക തിന്ന പോലെയാ, ഒരു ചീത്ത സ്വാദ്.

നാമം ചൊല്ലുമ്പോൾ രഹസ്യമായി എന്നും ഉണ്ണിക്കൃഷ്ണനോട് പ്രാർത്ഥിയ്ക്കും, കള്ളം പറഞ്ഞതിന് ശിക്ഷിയ്ക്കല്ലേ…….. വേറെ ഒരു വഴിയും ഇല്ലാഞ്ഞിട്ടല്ലേ?

ദ്വാരക മുക്കിക്കളഞ്ഞ മാതിരി അമേരിയ്ക്കേം മുക്കിക്കളയാൻ പ്രാർത്ഥിച്ചതിനു ശേഷമാണ് സാധാരണ പുതിയ കാര്യങ്ങൾ പറയാറ്. ഇപ്പോൾ പക്ഷെ കളവിന്റെ കാര്യം മാത്രമേ പറയാറുള്ളൂ. അമേരിയ്ക്കയുടെ കാര്യം ഈ പ്രശ്നം തീർന്നിട്ട് മതി.

അമ്മാവനും അമ്മായിയും അമേരിയ്ക്കയ്ക്ക് പോയതോടെയാണ് കാര്യങ്ങൾ ഇത്ര വഷളായത്.

ആ ചിന്നുവുണ്ടല്ലോ, അമ്മാവന്റെ മോള്; അവള് ചിരിയ്ക്കണതും കൂടി ഇംഗ്ലീഷിലാണത്രെ.

ചിന്നുവിനെപ്പോലെ ഇംഗ്ലീഷ് പറയണം, ഇംഗ്ലീഷിൽ ചിരിയ്ക്കണം, ഇംഗ്ലീഷിൽ കരയണം. ഇനി അപ്പിയിടുന്നതും മൂത്രമൊഴിയ്ക്കുന്നതും കൂടി ഇംഗ്ലീഷിലാക്കേണ്ടി വരും.

അമ്മയ്ക്ക് ശരിയ്ക്കും അമ്മായിയെ കണ്ണെടുത്താൽ കണ്ടുകൂടാ. ‘ആ ഉർവശീടെ പെരട്ടിൽ മയങ്ങീലേ കോന്തൻ‘ എന്നാണ് അമ്മായിയേം അമ്മാവനേം പറ്റി അമ്മ പല്ലു കടിയ്ക്കുന്നത്. എന്നാലും നേരിട്ട് കാണുമ്പോൾ വലിയ ചിരിയും വർത്തമാനവുമൊക്കെയാണ്.

അവർ വരുന്നു എന്നു കേട്ടാൽ മതി വീട്ടിലാകെ ഇരമ്പമാണ്. പിന്നെ അതു വീടാണെന്ന് തോന്നുകയില്ല.

എല്ലാവരും ചെവീലു പ്രാണി കയറിയ പോലെ പിരു പിരുന്നനെ ഓടിക്കൊണ്ടിരിയ്ക്കും. ചട്ടം പഠിപ്പിയ്ക്കലാണെങ്കിൽ റാണിയ്ക്കും കൂടിയുണ്ടാകും. ‘വെറുതെ കൊരച്ച് ബഹളണ്ടാക്കരുത്, അന്തസ്സില്ലാത്ത പോലെ‘.

അമേരിയ്ക്കയിൽ പട്ടികൾക്കൊക്കെ നല്ല സ്വഭാവാണ്. കുരച്ച് ബഹളണ്ടാക്കി കടിയ്ക്കാനൊന്നും വരില്ല.

കുഞ്ഞു വാവകളും കൂടി ങ്ഹ് ങ്ഹ് എന്നു ചിണുങ്ങിക്കരയില്ല. ഇവിടുത്തെ പിള്ളേരങ്ങനെയാണോ? എന്തൊരു ഒച്ചയും വിളിയും വാശിയുമാണ് നാശങ്ങൾക്ക്!

മനുഷ്യർക്കൊക്കെ നല്ല മര്യാദ. കള്ളു കുടിച്ച് പാട്ട് പാടി വഴീല് വീഴലൊന്നൂല്ല.

അമ്മായിയും അമ്മാവനും കൂടി മത്സരിച്ചാണ് അമേരിയ്ക്കയെ പുകഴ്ത്താറ്. അവിടത്തെ റോഡുകൾ, പാലങ്ങൾ, ഷോപ്പുകൾ, സ്ക്കൂളുകൾ, ആശുപത്രികൾ, മരങ്ങൾ, കാറ്റ്, വെളിച്ചം, ശബ്ദം………………………. ഹൌ! എല്ലാം ബഹു കേമാണത്രെ.

ഇവിടെയാണെങ്കിലോ, കൊതുകും പാറ്റയും മൂട്ടയും എലിയും പല്ലിയും ഒക്കെള്ള വീട്.

പറമ്പിൽ തൊട്ടാവാടീം ചേരും പാമ്പും പഴുതാരയും…………….

ഒരു മഴ പെയ്താൽ ചെളിപിളിയാവണ വഴി……… നല്ല ഒരു റോഡുണ്ടോ ഈ നശിച്ച നാട്ടിൽ?

അമ്പലത്തിൽ നിന്നും പള്ളിയിൽ നിന്നുമൊക്കെ എന്തൊറക്കെയാ ഇവിടെ പാട്ട് വെയ്ക്കുന്നത്?

എന്തു പറഞ്ഞാലും ഒരു കൊടീം പിടിച്ചെറങ്ങണ നാട്ട്കാരും.

ഒരു പരിഷ്ക്കാരവും ഇല്ല.

കുറെ കേക്കുമ്പോ ചെവി മരവിയ്ക്കും. അമേരിയ്ക്കയല്ല, അമരക്കായയാണ്.

ഈ നാടും ഇവിടുള്ള മനുഷ്യരും ഇത്ര മോശക്കാരാണെങ്കിൽ പിന്നെന്തിനാണാവോ കൊല്ലാകൊല്ലം പെട്ടീം തൂക്കി ഇങ്ങനെ വരണത്?

കഴിഞ്ഞ വർഷത്തെ വേനലവധിയ്ക്ക് അമ്മാവൻ വന്നപ്പോഴാണ് ഈ നശിച്ച ഇംഗ്ലീഷ് മീഡിയത്തിൽ പഠിപ്പിച്ചില്ലെങ്കിൽ ആകാശം ഇടിഞ്ഞു വീഴുമെന്ന കാര്യം വീട്ടിലെല്ലാവർക്കും പിടി കിട്ടിയത്. അന്നു തുടങ്ങിയ കഷ്ടപ്പാടാണ്. ഇംഗ്ലീഷിൽ മലയാളവും കണക്കും സയൻസുമൊക്കെ പഠിച്ച് പഠിച്ച് ഇപ്പോൾ ഇംഗ്ലീഷേതാ കണക്കേതാ എന്നൊന്നും മനസ്സിലാവാതെയായി. അതാണല്ലോ നിറച്ചും ചോന്ന വരയിട്ട് പ്രോഗ്രസ്സ് കാർഡ് കിട്ടിയതും.

ഇതൊക്കെ ശരിയ്ക്ക് പഠിച്ച്, കമ്പ്യൂട്ടറും പഠിച്ചിട്ട് വേണം അമേരിയ്ക്കയിലെ ഒരു ഐടീ കമ്പനിയിൽ ജോലിയ്ക്കയയ്ക്കാൻ എന്നാണ് വീട്ടിലെല്ലാവരുടേയും ആശ. അത്രയൊന്നും പഠിയ്ക്കാത്ത തെക്കേ വീട്ടിലെ ശശിച്ചേട്ടനും ഒരു ഐടീക്കമ്പനിയിലാണ് പണി. മൂന്നാറിലോ മറ്റോ ആണ്. കമ്പ്യൂട്ടറും പഠിച്ച് അമേരിയ്ക്കയ്ക്ക് പോയാലേ ഐടീ കമ്പനിയിൽ ജോലി കിട്ടൂ എന്നുണ്ടോ?

ആർക്കറിയാം? ചിലപ്പോൾ ഈ ഐടീ കമ്പനിയുടെ ചായയ്ക്ക് കൂടുതൽ രുചിയുണ്ടാകുമായിരിയ്ക്കും.

വളർന്ന് വല്യേ ചെക്കനാവുമ്പോഴേയ്ക്കും അമേരിയ്ക്ക കടലിൽ മുങ്ങിപ്പോയാൽ പിന്നെ ആ വഴിയ്ക്ക് പോണ്ടല്ലോ.

ചായക്കമ്പനിയിൽ ആരോടും മിണ്ടാതെ ഒരു കമ്പ്യൂട്ടറും നോക്കി ചായയും കുടിച്ചിരിയ്ക്കുന്നത് ആലോചിച്ചാൽ തന്നെ ചർദ്ദിയ്ക്കാൻ തോന്നുന്നുണ്ട്.

വലിയ വളവു തിരിഞ്ഞ് ബസ്സ് ആലിന്റെ ചുവട്ടിൽ നിൽക്കാൻ പോവുകയാണ്. ബസ്സിൽ ഇങ്ങനെ ഇരുന്നാൽ പോരല്ലോ. വീട്ടിലേക്ക് പോകണ്ടേ?

വീടിന്റെ മുൻവശത്ത് ആരേയും കാണാനില്ല.

ബസ്സിറങ്ങി, തീരെ പതുക്കെ ഒച്ചയുണ്ടാക്കാതെ ചാരിയിട്ടിരുന്ന ഗേറ്റു തുറന്നു.

മാവിൻ ചുവട്ടിൽ കിടക്കുന്ന റാണി ചിണുങ്ങി… ഗും.. ങ്..ങ്……..

മുൻ കാലുകൾ നീട്ടിക്കാണിച്ച്, മുഖം കാലുകളിലേയ്ക്ക് അടുപ്പിച്ച് അവളുടെ വക നമസ്ക്കാരം.

അവളെ ഒന്നു തടവുമ്പോഴാണ്……………..

ആകാശം ഇടിഞ്ഞു പുറത്തു വീണതു പോലെ.

ചറുപിറുന്നനെ അടി. അലർച്ച, ബഹളം………

അമ്മയൊന്നല്ല മുമ്പില്, അമ്പലത്തിലെ ഭദ്രകാളിയാ…..

അലറി…….. അലറിക്കരഞ്ഞു.

മുറ്റത്ത് തന്നെയാ ചളുക്കോന്ന് വീണത്. അടിയാണെങ്കിൽ പധൊ പധൊന്നങ്ങനെ……………….

‘നശിയ്ക്ക്, നശിയ്ക്ക്, നൊണ പറേണ ചെക്കൻ ന്ത്നാ ജീവിയ്ക്കണ്? എല്ലാറ്റ്ലും തോറ്റത് പിന്നേം ഷെമിയ്ക്കാം. നൊണ പറേ…. ആ കിഷോറ് വിളിച്ച് പറ്ഞ്ഞ്പ്പളല്ലേ അറിഞ്ഞ്……….. ഇങ്ങനെ ഒരു തല തെറിച്ച്ത് ന്റെ വയ്റ്റില് വരാൻ ഞായെന്താ ചെയ്തേ……….. ന്റെ ദൈവേ……..’

കുറെ നേരത്തേയ്ക്ക് എന്താണുണ്ടായതെന്ന് മനസ്സിലായില്ല.

പിന്നെ എണീറ്റിരുന്നു. ചുറ്റും നോക്കി. സ്കൂൾ ബാഗ് തെറിച്ച് ദൂരെ കിടക്കുന്നു. മേലൊക്കെ മണ്ണും പൊടീം, നീറ്റോം വേദനീം ……

തൊട്ടരികെ റാണിയുണ്ട് നോക്കി നിന്നിട്ട് ……….

ആ കഴുത്തിൽ കെട്ടിപ്പിടിച്ച് കരഞ്ഞോണ്ട് വിളിച്ചു, ന്റെ…. ന്റെ……മ്മേ .………

Tuesday, May 18, 2010

മോരിന്റെ നാനാർത്ഥം

മോരിന്റെ പര്യായം വി.കെ.എൻ എഴുതി.

എനിക്ക് മോരിന്റെ നാനാർഥമേയുള്ളൂ.

അടുക്കളയിൽ പാത്യേമ്പുറത്ത് ഭരണി നിറച്ചും മോരിരിക്കുന്നു. വെളുത്ത പാൽ കാച്ചി പാകത്തിനു ആറിച്ച് വെളുത്ത തൈരു ഉറയൊഴിച്ച്, കടകോലു കൊണ്ട് കലക്കിയെടുക്കുന്ന വെളുത്ത നിറമുള്ള ഒരു ദ്രാവകം.

ദാഹിക്കുമ്പോൾ ജാതിയും മതവും നോക്കാതെ കുടിക്കാം.

മഞ്ഞപ്പൊടിയും ഇഞ്ചിയും കറിവേപ്പിലയുമിട്ട് കാച്ചിയാലും കാച്ചാതെ വെളുത്തിരുന്നാലും മോരിനൊരു ജാതിയുണ്ട്.

മോരൊരു പ്രതീകമാണ്.

മോരൊരു സത്യമാണ്.

മോരൊരു ധിക്കാരവുമാണ്.

മോരു കൂട്ടി ഊണവസാനിപ്പിക്കുന്നത് ഒരു രീതിയാണ്

പരിപ്പും മോരും കണ്ടാൽ കലി കയറും. മോരു ഭരണി വലിച്ചെറിയുമ്പോൾ അന്നം മുട്ടുന്ന തൊണ്ടക്കുഴിയിൽ മീനിന്റെ മുള്ളും കോഴിയുടെ എല്ലും കുടുങ്ങിക്കിടന്നു.

മത്സ്യവും കൂർമ്മവും വരാഹവുമെല്ലാം മനുഷ്യനു ഭുജിയ്ക്കാൻ ദൈവമായതത്രെ.

പകലന്തിയോളം രുചിയുടെ ദൈവങ്ങൾക്കായി ചുവന്ന മുളകരച്ച് നീറുന്ന വിരലുകളിൽ നിന്ന് കഞ്ഞിപ്പാത്രവും തട്ടി മാറ്റി, ചൂടുള്ള കഞ്ഞിക്കലം തലയ്ക്ക് മുകളിൽ കമിഴ്ത്തുമ്പോൾ അടുക്കളയിൽ നിന്ന് ഹോട്ടലിലേക്കുള്ള വഴി തെളിഞ്ഞില്ല. ഒമ്പതു പോയിട്ട് ഒരു വാതിൽ പോലും തുറന്നു വന്നില്ല.

എന്റെ സാ‍രിക്ക് പണമിരിയ്ക്കുന്ന പോക്കറ്റില്ലല്ലോ.

അതുകൊണ്ട് അഴുക്കെല്ലാം കഴുകിത്തുടച്ച് പിന്നെയും അടുക്കളയാക്കി..............

കഞ്ഞി വെച്ചു..............

മുള്ളനെ കറിവെച്ചു.............

ചായ ഉണ്ടാക്കി.............

പിന്നെ പിന്നെ ...........

മോരിന്റെ നാനാർത്ഥങ്ങളെ അടിച്ചു പുറത്താക്കി അടുക്കളയുടെ വാതിൽ വലിച്ചടച്ചു.

Sunday, May 9, 2010

ഒരു പൊട്ടക്കിണറിന്റെ ആഴങ്ങളിലേയ്ക്ക്…………….

എന്നും സന്ധ്യ മയങ്ങിയാൽ ഒരു പാട്ട് കേൾക്കാം.

കള്ളോളം നല്ലോരു……..

കണ്ണഞ്ചോവന്റെ പാട്ടാണ്. പാട്ടത്തിനെടുത്ത പറമ്പുകളിൽ വാഴക്കൃഷി ചെയ്തിരുന്ന കള്ളു കുടിയൻ. ഉടുത്ത മുണ്ടഴിച്ച് തലയിൽ കെട്ടി ഇടവഴിയുടെ വീതിയളന്നും പല വീടുകളുടേയും വേലിയിൽ ചെന്നു കയറിയും പലപ്പോഴും മുട്ടുകാലിൽ ഇഴഞ്ഞും ഒക്കെ പോകുന്നയാൾ.

പാറുക്കുട്ടി പ്രാകും, ‘പണ്ടാരം വല്ല കെണറ്റിലോ ചാലിലോ വീണ് ചാവ്ണില്ല്യാല്ലൊ. എന്നും സന്ധ്യാമ്പോ ഇവന്റെ തെറിപ്പാട്ട് കേക്കണംന്നാ നാട്ടാര്ടെ തലേലെഴുത്ത്.‘

അമ്മീമ്മ വിലക്കുന്നത് പാറുക്കുട്ടിയ്ക്ക് ഇഷ്ടമായിരുന്നില്ല. അങ്ങനെ കണ്ണഞ്ചോവനെ പ്രതി അവർ തർക്കിച്ചു പോന്നു.

‘നെറഞ്ഞ സന്ധ്യാമ്പോ ആരേം പ്രാകരുത്, പാറൂട്ടി. അവൻ കള്ളു കുടിച്ച് അവനാനെ നശിപ്പിയ്ക്കുമ്പൊ നമ്മളായിട്ട് പ്രാകീം കൂടി നാശം അധികാക്കണ്ട. പെണ്ണുങ്ങൾടെ പ്രാക്ക് ഫലിയ്ക്കുംന്നാ പറയാ’

‘പിന്നേ ഫലിയ്ക്കും. ന്ന്ട്ട് ഭാര്യേ ചതച്ച് കൊല്ലണ ആണങ്ങള് ചോര തൂറ്റിച്ചാവല്ലേ. ഭാര്യ ചത്താ പെല മാറുമ്പളയ്ക്കും വേറൊരുത്തീന്റെ കൂട്യാ പൊറുക്കും. അതന്നെ. കള്ളു കുടിയന്മാരെ ഒക്കേറ്റിനേം തല്ലിക്കൊല്ലണം.‘

പാറുക്കുട്ടിയുടെ ഉറച്ച അഭിപ്രായമാണത്.

ഈ തർക്കങ്ങൾക്ക് കാരണമായ കണ്ണഞ്ചോവനെ ഞാനും അനിയത്തിയും ഭയപ്പെട്ടിരുന്നു. കള്ളുകുടിയൻ എന്ന ഭീകരജീവിയെക്കുറിച്ചോർത്ത് ഞങ്ങൾ പലപ്പോഴും അസ്വസ്ഥരായി. പകൽ വെളിച്ചത്തിൽ വല്ല മദ്യപാനികളെയും കാണാനിടയായാൽ പാമ്പിനെ കാണുമ്പോഴെന്ന പോലെ നടുങ്ങി. വലിയ ധൈര്യശാലിയെന്ന് നാട്ടിലെ സ്ത്രീകളൊക്കെ വാഴ്ത്താറുള്ള അമ്മീമ്മയ്ക്കും കള്ളുകുടിയന്മാരെ കാണുന്നത് അത്ര പഥ്യമൊന്നുമായിരുന്നില്ല.

അതീവ ധനികരും പ്രതാപശാലികളുമായ സഹോദരന്മാരുമായി സ്വന്തം കിടപ്പാടത്തിനു വേണ്ടിയുള്ള കേസ് വാദിയ്ക്കേണ്ട ദൈന്യത്തിലായിരുന്നു അക്കാലത്ത് അമ്മീമ്മ. അതി ദീർഘമായി തുടർന്ന ഒരു സമരത്തിന്റെ ആദ്യ കാലമായിരുന്നു അത്.

അങ്ങനെയൊരിയ്ക്കൽ………… ഒരു സ്കൂളവധി ദിനത്തിൽ………

വക്കീലുമായുള്ള നെടു നീളൻ ചർച്ചകൾക്കു ശേഷം ഞങ്ങൾ മൂവരും കൂടി തിരിച്ച് വരികയായിരുന്നു. പകുതി ദൂരം ബസ്സിൽ യാത്ര ചെയ്ത് ബാക്കി വലിയ ഒരു നെൽപ്പാടം നടന്നു കയറി വീട്ടിന്റെ പുറകു വശത്തെ നാട്ടിടവഴിയിൽ എത്താനായിരുന്നു അമ്മീമ്മ മുതിർന്നത്. അപ്പോൾ ബസ്സു കൂലി ലാഭമുണ്ടാകും. കുറച്ച് ദൂരവും കുറയും.

മൂന്നാം ക്ലാസ്സിൽ പഠിയ്ക്കുന്ന ഞാനും രണ്ടാം ക്ലാസ്സിൽ പഠിയ്ക്കുന്ന അനിയത്തിയും അമ്മീമ്മയ്ക്കൊപ്പം പാടത്തു കൂടി നടന്നു വരുമ്പോൾ അപ്രതീക്ഷിതമായി വലിയ ഒരിടി വെട്ടി, മാനം കറുത്തിരുണ്ടു, സെക്കന്റുകൾക്കകം ആരോടൊ വൈരാഗ്യം തീർക്കുന്ന മാതിരി മഴ ആർത്തിരമ്പി പെയ്യുവാൻ തുടങ്ങി.

കണ്ണു കാണാത്ത വിധത്തിൽ കോരിച്ചൊരിയുന്ന മഴ, ശക്തിയായ ഇടിയും മിന്നലും കാറ്റും, പേടിച്ചരണ്ട രണ്ട് കുഞ്ഞുങ്ങൾ, വിജനമായ വലിയ പാടം …….. നടക്കുകയല്ലാതെ വേറെ മാർഗമൊന്നുമില്ലാതിരുന്നതു കൊണ്ട് അമ്മീമ്മ നടന്നു.

പെട്ടെന്നാണ് ചെളിയഴുകിയ വരമ്പിൽ നിന്ന്, അരികിലെ വാഴത്തോപ്പിലുണ്ടായിരുന്ന പൊട്ടക്കിണറ്റിലേയ്ക്ക് ഒരു വലിയ നിലവിളിയോടെ അവർ താഴ്ന്നു പോയത്.

ആ നിലവിളിയും അപ്പോഴുണ്ടായ നടുക്കവും ഭീതിയും ഇന്നും എന്നിൽ അനാഥത്വത്തിന്റെ നെഞ്ചു പൊട്ടലായി ബാക്കി നിൽക്കുന്നു.

ഞങ്ങൾ രണ്ടു പേരും അലറിക്കരഞ്ഞു.

ആ പെരു മഴയത്ത് ആരു കേൾക്കാനാണ്?

വാഴത്തോപ്പിൽ അപ്പോൾ പ്രത്യക്ഷപ്പെട്ട രൂപത്തിന്റെ പേരാണ് ദൈവം.

‘എന്താ മക്കളേ ഇവ്ടെ?’ എന്നു ചോദിച്ച കണ്ണഞ്ചോവനോട് കരച്ചിലിനിടയിൽ പൊട്ടക്കിണർ ചൂണ്ടിക്കാണിയ്ക്കാൻ മാത്രമേ ഞങ്ങൾക്ക് കഴിഞ്ഞുള്ളൂ.

കിണറ്റിൽ എത്തി നോക്കിയ അയാൾ അമ്മീമ്മയെ കണ്ട് ഞെട്ടി, എങ്കിലും ഞങ്ങളെ ആശ്വസിപ്പിച്ചു.

‘ഹേയ്, മക്കള് കരേല്ലെ….. ദൊരു കുഴിയല്ലേന്നും പൊട്ടക്കുഴി….ദിപ്പോ പിടിച്ച് കേറ്റാം തമ്പ് രാട്ട്യെ……‘

പിന്നെ എല്ലാം പെട്ടെന്നായിരുന്നു.

കണ്ണൻ ഉച്ചത്തിലൊന്നു കൂക്കി.

മഴ തോറ്റു പാളീസടിച്ച ആ കൂക്കിന്റെ ശബ്ദത്തിനുത്തരമായി മൂന്നാലു പേർ വാഴത്തോപ്പിൽ നിന്നിറങ്ങി വന്നു. അതിലൊരാൾ അമ്മീമ്മയുടെ പൂർവ വിദ്യാർത്ഥിയായിരുന്നു.

അവരെല്ലാവരും ചേർന്ന് അമ്മീമ്മയെ ആ പൊട്ടക്കിണറ്റിൽ നിന്ന് ഉയർത്തിയെടുത്തു.

അമ്മീമ്മയെ കണ്ടപ്പോഴാണ് ഞങ്ങൾ പിന്നെയും ഉച്ചത്തിൽ കരഞ്ഞു പോയത്…….

അവരുടെ സാരി കീറിയിരുന്നു, മുഖത്തും കൈയിലും ഒക്കെ പരിക്കേറ്റിരുന്നു. ദേഹത്താകെ ചെളി പുരണ്ടിരുന്നു. എങ്കിലും അമ്മീമ്മ ചിരിച്ചു.

‘ഒരു വേരുമ്മേ പിട്ത്തം കിട്ടീ കണ്ണാ. ദൈവാധീനം, അതോണ്ട് താഴേയ്ക്ക് പോയില്ല. പാമ്പും പഴ്താരേം ഒന്നും വന്ന് കടിച്ചില്ല്യ. നിക്ക് നല്ല ഭാഗ്യണ്ട്. ശര്യല്ലേ ജോസെ?’

അമ്മീമ്മയുടെ പൂർവ വിദ്യാർത്ഥി തല കുലുക്കി.

വക്കീലിനെ കണ്ട് മടങ്ങുകയായിരുന്നു അമ്മീമ്മ എന്നറിഞ്ഞപ്പോൾ, കണ്ണൻ സമാധാനിപ്പിയ്ക്കാൻ മറന്നില്ല. ‘തമ്പ് രാട്ട്യന്നെ ജയിയ്ക്കും, സത്യം പുലരണ നേരം മാത്രേ കാക്കണ്ടു.‘

കാരുണ്യത്തോടെ ജോസ് ക്ഷണിച്ചു. ‘ടീച്ചറെ, ദാ വാഴോൾടപ്പറത്താ ന്റെ വീട്, അങ്ങട്ആ പോയിട്ട് മഴ തോർന്നേപ്പിന്നെ മഠത്തിൽക്ക് പോയാ മതി. ഞാൻ ക്ടാങ്ങളെ സൈക്കിളുമ്മേ കൊണ്ടാക്ക്യരാം.‘

അങ്ങനെ ഞങ്ങൾ ജോസിന്റെ വീട്ടിലെത്തി, മഴ അല്പം ശമിച്ചിരുന്നു അപ്പോഴേയ്ക്കും.

ചാണകം മെഴുകിയ തറയുള്ള ഒരു കൊച്ച് വീടായിരുന്നു അത്. വരാന്തയിൽ നനഞ്ഞ കോഴികളും ഒരു പട്ടിയും പിന്നെ ഒരു പൂച്ചയും വിശ്രമിച്ചിരുന്നു. തൊട്ടപ്പുറത്തെ തൊഴുത്തിൽ എരുമകളും.

ജോസിന്റെ അമ്മ കൊടുത്ത വെള്ളമുപയോഗിച്ച് അമ്മീമ്മ ചെളിയെല്ലാം കഴുകിക്കളഞ്ഞു. കീറിയ സാരി ഒരു മാതിരിയൊക്കെ വലിച്ച് കുത്തി. അപ്പോഴേയ്ക്കും ആ അമ്മ മടിച്ച് മടിച്ച് മൂന്നു ചില്ലു ഗ്ലാസ്സിൽ ചായ കൊണ്ടു വന്നു.

‘ഇത്തിരി ചായ, തൺപ്പല്ലേന്ന്ച്ചട്ടാ. ടീച്ചറ് കുടിയ്ക്കൊ ഞങ്ങടെ ചായ?‘

അമ്മീമ്മ ചിരിച്ചുകൊണ്ട് കൈ നീട്ടി.

ചായ ഗ്ലാസ്സിന് പരിചയമില്ലാത്ത ഒരു മണമുണ്ടായിരുന്നു. ഞാൻ പതുക്കെ ചിണുങ്ങി നോക്കിയെങ്കിലും കാര്യമൊന്നുമുണ്ടായില്ല. അമ്മീമ്മയുടെ കണ്ണുകൾ ഒരു താക്കീതോടെ തീക്ഷ്ണമായി.

മഴ മാറിയപ്പോൾ ജോസ് ഞങ്ങൾക്കൊപ്പം വീടു വരെ വന്നു.

സന്ധ്യ കഴിഞ്ഞ് , കണ്ണന്റെ കള്ളോളം………….. എന്ന പാട്ട് നാട്ടിടവഴിയിൽ മുഴങ്ങി, പതിവു പോലെ.

ഞങ്ങൾക്ക് ദേഷ്യമോ വെറുപ്പോ ഭയമോ തോന്നിയില്ല.

കണ്ണൻ ദൈവമായിക്കഴിഞ്ഞിരുന്നു.

Saturday, May 1, 2010

ഇങ്ങനെ ഒരു ചോള വിചാരം.

ഒരു ഇരുമ്പ് ചട്ടി നാലു സൈക്കിൾ ചക്രങ്ങളുടെ പാട്ട വണ്ടിയിൽ വെച്ച്, ആ ചട്ടിയിൽ കൽക്കരി നിറച്ച് അതിന്മേൽ ചെറു കണ്ണികളുള്ള ഇരുമ്പ് വലയുടെ ഒരു കഷണം ലേശം ഉയർത്തി നിർത്തിയിട്ടുണ്ടാവും.

ആ ഇരുമ്പ് വലയുടെ പുറത്ത് വച്ചാണ് നഖമാഴ്ത്തുമ്പോൾ പാലൂറി വരുന്ന ഉരുണ്ട മണികളുള്ള ചോളം ചുടുന്നത്.എന്നിട്ട് ഉപ്പും ചുമന്ന മുളക് പൊടിയും ചാട്ട് മസാലയും കൂട്ടി ചേർത്തതിൽ പകുതിയാക്കി മുറിച്ച ചെറു നാരങ്ങ മുക്കിത്തേച്ച വെന്ത ബുട്ട (ചോളം) തിന്നാൻ കിട്ടിയിരുന്നു, എനിക്ക്.

കാലിൽ വെള്ളിത്തളയിട്ട, കൈയിലും മുഖത്തും പച്ച കുത്തിയിരുന്ന ഒരു അമ്മൂമ്മയായിരുന്നു ചോളം ചുട്ടിരുന്നത്.

മണ്ണ് കൊണ്ട് ഇഷ്ടിയുണ്ടാക്കുന്നതിന്റെ കണക്കെടുപ്പ് ജോലിയും കഴിഞ്ഞു, തലയിലെ പൊടിയും വിയർപ്പും തുടച്ച്, കരിഞ്ഞുണങ്ങിയ മുഖവുമായി, സന്ധ്യ നേരത്തെ ബസ്സിറങ്ങി, താമസിക്കുന്ന ഒറ്റ മുറിയ്ക്ക് അടുത്തെത്തുമ്പോൾ ഞാൻ എന്നും അവരുടെ പക്കൽ നിന്നും ഒരു ബുട്ട മേടിക്കും.

അതും തിന്നുകൊണ്ട് കുട്ടികൾ കളിക്കുന്ന മൈതാനം കടന്നാണ് മുറിയിലേക്കു പോകുന്നത്. അവരുടെ ആഹ്ലാദം എന്റെ അനാഥമായ ആത്മാവിനെയും സ്പർശിച്ച് ആർത്ത് ചിരിയ്ക്കുമായിരുന്നു. കുഞ്ഞുങ്ങൾ ചിരിയ്ക്കുമ്പോൾ ലോകം ഒരു മധുര പലഹാരമായിത്തീരും.

അപ്പോഴൊക്കെ ഞാനെന്റെ മകളെ മുലപ്പാലായും കണ്ണീരായും വിങ്ങലായും നെഞ്ചിലമർത്തിപ്പിടിച്ച് കണ്ണു തുടയ്ക്കാറുണ്ട്. അവൾക്കായി മഹാ നഗരത്തിലെ വലിയ കോടതികൾ ഞാൻ കയറിയിറങ്ങിയിരുന്ന വരണ്ട കാലമായിരുന്നു അത്.

ചക്രവാളത്തിനുമപ്പുറത്തെ അകലത്തിൽ സൂര്യനായും ചന്ദ്രനായും എന്നിൽ നിറഞ്ഞിരുന്ന സ്വപ്നമായിരുന്നു അക്കാലം മൂന്നു വയസ്സുണ്ടായിരുന്ന എന്റെ മകൾ. നൊന്തു പ്രസവിച്ചിട്ടും മുലയൂട്ടിയിട്ടും നേടാനാകാത്ത അവകാശമായിരുന്നു എന്റെ മാതൃത്വം. ദയനീയമായ യാചനയും അനാഥമായ പ്രാർത്ഥനയും നിരന്തരമായ ബോധ്യപ്പെടുത്തലുമായിരുന്നു അത്.....................

അത്താഴം വേണ്ടാത്ത കണ്ണീർ വെന്ത രാത്രികളും അന്നമിറങ്ങാത്ത മനമുരുകുന്ന പകലുകളും എന്റെ സമ്പാദ്യം. ചുട്ട ചോളവും മൺകലത്തിലെ വെള്ളവും എന്റെ പോഷകാഹാരം. ദാനം കിട്ടിയ വസ്ത്രങ്ങൾ എന്റെ ശരീര കവചം.

അമ്മൂമ്മ പണം പിന്നെ തന്നാൽ മതി എന്നു പറഞ്ഞും എനിക്കു ബുട്ട തരാറുണ്ടായിരുന്നു.
‘ലേ ജാവോ ബേട്ടി, ഏക് രുപയാ സെ ക്യാ ഫറ്ക് പടേഗാ?
ഖാലോ‘ (എടുത്തുകൊള്ളൂ മകളെ. ഒരു രൂപ കൊണ്ട് എന്തു വ്യത്യാസം വരാനാണ്?)
ആ മുഖത്തെ ലക്ഷത്തിലുമധികം ചുളിവുകൾക്കിടയിൽ ഒരു പുഞ്ചിരി വിടരും.

എനിക്ക് ചുറ്റും ആർത്തിരമ്പുന്ന വൻ നഗരം, പരമ ദരിദ്രയായ അമ്മൂമ്മ.
ഒന്നുമൊന്നും സ്വന്തമായില്ലാത്ത ഞാൻ..............................

പിന്നെ ചോളം കൊണ്ട് എണ്ണയുണ്ടാക്കുമെന്നും ആ എണ്ണ കൊണ്ട് വണ്ടിയോടിക്കാൻ പറ്റുമെന്നും വായിച്ചു.
അതു കൊണ്ട് ലോകത്തേറ്റവും കൂടുതൽ ആളുകൾ ഭക്ഷിക്കുന്ന ഈ ആഹാരത്തിനു തെരഞ്ഞെടുക്കപ്പെട്ട ഉടമസ്ഥരുണ്ടാകുമെന്നും അതങ്ങനെ ചുമ്മാ പട്ടിണിക്കുന്തങ്ങൾക്ക് ശാപ്പാട് കഴിച്ച് തീർക്കാനുള്ളതല്ലെന്നും മനസ്സിലായി.

ബുട്ടയുടെ പാട്ട വണ്ടി സ്റ്റാറ്റസ് ‘ഉയർന്ന്‘ ഒരു ബി എം ഡബ്ലിയുവിന്റെ ഒപ്പമായി.
ബുട്ടയെണ്ണയുടെ വണ്ടികൾക്കും മെഷീനുകൾക്കും ഹോണും സൈറണും മറ്റും വേണ്ടി വരില്ല.
ബുട്ട പോലും തിന്നാൻ കിട്ടാതായവർ വിശന്നു കരയുന്ന ഒച്ച അത്തരം വണ്ടികളുടെയും മെഷീനുകളുടേയും ഫ്യൂവൽ ടാങ്കിൽ നിന്നു കേൾക്കും.

ചോളത്തിനെക്കുറിച്ച് തൽക്കാലം ഇത്രയും ................................