Sunday, April 22, 2012

കുട്ടികളോട് വയറു നിറയെ സംസാരിയ്ക്കണം.


കുടുംബ മാധ്യമത്തിലെ സ്വകാര്യത്തിൽ( 2012 മാർച്ച് 23 വെള്ളിയാഴ്ച) പ്രസിദ്ധീകരിച്ചത്

കുട്ടികൾക്ക് വയറു നിറയെ തിന്നാൻ കൊടുക്കണമെന്ന് എല്ലാവരും പറഞ്ഞു കേട്ടിട്ടുണ്ടാവും, അതു ഭക്ഷണത്തിന് നന്നേ ദാരിദ്ര്യമുണ്ടായിരുന്ന ഒരു കാലത്താണ്.  അങ്ങനെ പറയുമ്പോൾ ഇപ്പോൾ ഭക്ഷണത്തിന് ദാരിദ്ര്യമില്ലേ എന്ന ചോദ്യമുയരാം. തീർച്ചയായും ഉണ്ട്. പട്ടിണി പെയ്യുന്ന ആ ഇടങ്ങളിൽ മുതിർന്നവർ മുണ്ടു മുറുക്കിയുടുത്തും അരവയർ ഭക്ഷിച്ചും   വിശപ്പുകൊണ്ട് പലപ്പോഴും  ഇടവഴികളിൽ തല ചുറ്റി വീണും  അടുത്ത തലമുറയെ ഊട്ടാൻ എല്ലാം മറന്ന് അദ്ധ്വാനിയ്ക്കുന്നുണ്ടാവും.  അധികം വൈകാതെ ഈ പ്രപഞ്ചത്തിൽ എല്ലാവരും നന്നായി ഭക്ഷണം കഴിയ്ക്കുന്ന ഒരു പരിതസ്ഥിതി ഉണ്ടാകട്ടെ എന്ന് ആത്മാർഥമായും ആഗ്രഹിയ്ക്കുകയും അതിനായി സഹജീവികൾ എന്ന നിലയിൽ നമുക്ക് എന്തൊക്കെ ചെയ്യാനാകും എന്ന് തീരുമാനിച്ച്  ഒത്തൊരുമിച്ച് പ്രവർത്തിയ്ക്കുകയും വേണം.

എന്നാൽ ഭേദപ്പെട്ട ജീവിത സൌകര്യങ്ങളിൽ എത്തിയവർ ഇപ്പോഴത്തെ കുട്ടികളെ പറ്റി ഒട്ടും ആഹ്ലാദത്തോടെയല്ല സംസാരിയ്ക്കുന്നത്. കുട്ടികൾക്ക് മൂല്യബോധം കുറഞ്ഞുവെന്നും അവർക്ക് പഴയ കാല നന്മകൾ അന്യമാണെന്നും എല്ലാവരും പറയുന്നു. അവർ കമ്പ്യൂട്ടറുകളെയാണെത്രെ മനുഷ്യരേക്കാൾ അധികം സ്നേഹിയ്ക്കുന്നത്! ആഡംബരത്തിനായി അവർ എന്തും ചെയ്യും. ബന്ധങ്ങൾ അവർക്ക് കളിപ്പാട്ടങ്ങളാണ്. അങ്ങനെ അനവധി ആരോപണങ്ങൾ കുട്ടികളുടെ നേരെ വിരലുകളായി ചൂണ്ടപ്പെടുന്നുണ്ട്.

ഇതൊക്കെ എല്ലാ കാലത്തും അതതു രീതിയിൽ ഉണ്ടായിരുന്നില്ലേ? പഴയ കാല ബ്ലാക് ആൻഡ് വൈറ്റ് സിനിമകൾ കണ്ടു നോക്കു. പ്രധാന കഥാപാത്രമോ അല്ലെങ്കിൽ സൈഡ് കഥാപാത്രമോ സങ്കടപ്പെടുന്നുണ്ടാവും,“പഴയ കാലല്ല, ഇത്. കാലം മാറി, കുട്ടികൾക്കൊന്നും പഴയ പോലെയുള്ള  ദയേം സ്നേഹോം ബഹുമാനോം ഒന്നുമില്ല. കാശാണിപ്പോൾ വലുത്. .”.  മുൻ തലമുറ എന്നും പുറകേ വരുന്നവരെ കുറിച്ച് ഈ അഭിപ്രായമാണ് വെച്ചു പുലർത്തീട്ടുള്ളത്. തല നരച്ചില്ലെങ്കിലും മുഖത്തു ചുളിവില്ലെങ്കിലും “ഭൂതകാലമായിരുന്നു ബെസ്റ്റ് , തങ്ങളുടെ ചെറുപ്പകാലമായിരുന്നു അതി ഗംഭീരം“ എന്നൊക്കെ ഒരാൾ പറഞ്ഞു തുടങ്ങുമ്പോൾ മനസ്സിലാക്കുക, അയാളെ വാർദ്ധക്യം ബാധിച്ചിരിയ്ക്കുന്നു. 

സ്ത്രീകൾ ടി വി സീരിയലുകൾ കണ്ട് കുടുംബ ഭരണം മറക്കുന്നതിനെ പറ്റി എല്ലാവരും പേജുകൾ എഴുതി നിറയ്ക്കാ‍റുണ്ട്. ഉദ്യോഗസ്ഥ കുടുംബിനി എപ്പോഴും രണ്ടറ്റം കത്തുന്ന മെഴുകുതിരി പോലെയാകുന്നതും കുട്ടികൾക്ക് അമ്മയ്ക്കൊപ്പം ചെലവാക്കാൻ സാധിയ്ക്കുന്ന സമയത്തെ കുറച്ചു കളയാറുണ്ട്. ജോലി സമയം കഴിഞ്ഞ് മദ്യത്തിലോ ചീട്ടുകളിയിലോ സ്വന്തം സമയം കളയുന്ന പുരുഷന്മാർക്ക് കുട്ടികൾക്കൊപ്പം  എത്ര സമയം ചെലവാക്കാൻ കഴിയും? ഇനി ഇത്തരം അപകടകരമായ  ലഹരികളില്ലെങ്കിൽ ചില പുരുഷന്മാർ  ടി വിയിലെ എല്ലാ ന്യൂസ് ചാനലുകളും ഒന്നിച്ച് കാണുകയും കമ്പ്യൂട്ടറിനു മുൻപിൽ മാത്രം തപസ്സിരിയ്ക്കുകയും കിട്ടാവുന്ന പത്ര മാസികകളിലും പുസ്തകങ്ങളിലും ലയിച്ചു ചേരുകയും ചെയ്യുന്നു. എന്തായാലും  ഇതുമാതിരിയുള്ള പല സാഹചര്യങ്ങളിലും കുട്ടികൾക്ക് ഫലത്തിൽ അച്ഛനും അമ്മയും ഇല്ലാതെയാകുന്നു.

കുട്ടികളോടൊപ്പം അല്ലെങ്കിൽ യുവത്വത്തോടൊപ്പം ചെലവാക്കാനാവശ്യമായ നൂതനമായ സംവേദന രീതികൾ പഴമയെ കുറിച്ച് സദാ സംസാരിയ്ക്കുന്നവർക്ക് പലപ്പോഴും കൈമോശം വന്നു പോകാറുണ്ട്. നിത്യമായി സ്വയം നവീകരിയ്ക്കാൻ വേണ്ട പ്രതിഭയുണ്ടാക്കുന്നത് അതി കഠിനമായ ഒരു അദ്ധ്വാനമാണ്. എന്നാൽ ആ അദ്ധ്വാനമാകട്ടെ കൃത്യമായ മതിയായ പ്രതിഫലം ഭാവിയിൽ  തരുമെന്ന് യാതൊരു ഉറപ്പും നൽകുകയുമില്ല. അതുകൊണ്ടാവണം നവീകരിയ്ക്കപ്പെടുവാനുള്ള ചുമതല  പലപ്പോഴും മതങ്ങൾക്കു വിട്ടുകൊടുത്ത് പഴയകാലത്തെപ്പറ്റി പേർത്തും പേർത്തും പറഞ്ഞ് മനുഷ്യർ നിത്യവും പഴഞ്ചരായി മാറുന്നത്.

അടുത്ത തലമുറയ്ക്ക് ഉണ്ടാവണമെന്ന് ആഗ്രഹിയ്ക്കുന്ന പല മൂല്യങ്ങളും യഥാർഥത്തിൽ ഈ തലമുറയ്ക്ക്  ഭംഗിയായി പകരാൻ കഴിയും. അത് സ്വന്തം ചുമതലയാണെന്ന് തിരിച്ചറിയുകയും ആ ചുമതല നിർവഹിയ്ക്കാൻ എല്ലാ വിധത്തിലും പ്രാപ്തരാകുകയും ചെയ്യുക എന്നതാണ് ആദ്യ പടി. രഹസ്യങ്ങളും കള്ളത്തരങ്ങളും നിർബന്ധമായും ഒഴിവാക്കുകയും വേണം. മുതിർന്നവർക്ക് വൈരുദ്ധ്യങ്ങളില്ല , എന്ന ബോധ്യം കുട്ടികളിൽ വളർത്താൻ കഴിയണം. എങ്കിൽ മാത്രമേ മുതിർന്നവർ പറയുന്നത് ആത്മാർഥമായും ശ്രദ്ധിയ്ക്കാൻ കുട്ടികൾ തുനിയുകയുള്ളൂ. 

നിഷ്പക്ഷമായി സംസാരിയ്ക്കുവാനും പുതിയ പുതിയ വഴികൾ ചൂണ്ടിക്കാണിയ്ക്കാനും അവയെ കുറിച്ച് കൂടുതലായി നമുക്കൊന്നിച്ച് പഠിയ്ക്കാമെന്ന് പറയാനും തയാറാവുന്ന മുൻ തലമുറയുടെ വാക്കുകളെ തള്ളിക്കളയാൻ  കുട്ടികൾക്കാവില്ല. അതിനു പകരം “ഞാൻ അച്ഛനാണ് അല്ലെങ്കിൽ അമ്മയാണ് അതുകൊണ്ട് നിനക്ക് നല്ലതു വരാനാണ് ഞാൻ പ്രയത്നിയ്ക്കുന്നത്. നിനക്കായി ഞാൻ ചിന്തിച്ചു കൊള്ളാം. നീ എന്നെ അനുസരിച്ചാൽ മതി“ എന്ന നിലപാടും ഉമ്മറത്തെ ചാരുകസേരയിൽ ഗൌരവത്തോടെ കിടന്നുകൊണ്ടുള്ള അച്ഛൻ വേഷം ഭാവിയ്ക്കലും അല്ലെങ്കിൽ “നിനക്കായി അമ്മ എന്തൊക്കെ ചെയ്തിട്ടുണ്ടെന്ന കണക്കു പറച്ചിലും കുട്ടികളിൽ താല്പര്യക്കുറവു മാത്രമേ ഉണ്ടാക്കുകയുള്ളൂ.. 

കുട്ടികൾ ശരിയല്ല എന്നു പറയുന്നത് മുതിർന്നവർ ശരിയല്ല എന്ന യഥാർഥ്യം എഴുതി സ്വയം വായിയ്ക്കാൻ ധൈര്യമില്ലാത്തവരാണ്. കുട്ടികളെ ശരിയാക്കാൻ മുതിർന്നവരായ നമ്മൾ എന്തു ചെയ്തു എന്ന ചോദ്യം കണ്ണാടിയ്ക്കു മുൻപിൽ നിന്ന് ചോദിയ്ക്കുമ്പോൾ കണ്ണു ഇറുക്കി പൂട്ടിക്കളയേണ്ടതായി വരും. കാരണം കുട്ടികളോട് നമ്മൾ ഈ ലോകത്തുള്ള എല്ലാ പരീക്ഷകളിലും ഒന്നാമതാവാൻ പറയും, വലിയ ജോലി നേടാൻ പറയും, കാറു വാങ്ങാനും ഫ്ലാറ്റുകളും ബംഗ്ലാവുകളും വാങ്ങാനും അംബാനിയെ തോൽ‌പ്പിയ്ക്കുന്ന ധനികനാകാനും പറയും, അച്ഛനാണ്, അച്ഛൻ വീട്ടുകാരാണ്, അച്ഛന്റെ വിചാരങ്ങളാണു ശരിയെന്നു പറയും, അമ്മയാണ്, അമ്മ വീട്ടുകാരാണ്, അമ്മയുടെ വിചാരങ്ങളാണു ശരിയെന്നു പറയും, സ്വന്തം ജാതി മതങ്ങളുടെ മേന്മയും ഇതര ജാതി മതങ്ങളുടെ കുറവുകളും എണ്ണിയെണ്ണി പ്രദർശിപ്പിയ്ക്കും…….അങ്ങനെയങ്ങനെ അവസാനിയ്ക്കാത്ത മത്സരങ്ങളുടെയും ആർത്തികളുടെയും വിഭാഗീയതകളുടെയും വിത്തുകൾ നന്നെ ചെറുപ്പം മുതൽ കുട്ടികൾക്കുള്ളിൽ വളർന്നു തുടങ്ങും.

കുട്ടികൾക്ക് പ്രകൃതിയെ പരിചയമില്ല, കിളികളെ അറിയില്ല, പട്ടിണിയും രോഗ ദുരിതങ്ങളും അറിയില്ല, അവർ മറ്റേതോ ഒരു ലോകത്ത് കഴിയുന്നുവെന്ന് പറയുമ്പോൾ നമ്മൾ  എന്താണ് അർഥമാക്കുന്നത്? അവരെ ആ അയഥാർഥമായ ലോകത്ത് തളച്ചിട്ടവർ ആരാണ്? ഓരോ ദിവസവും  അഞ്ചു ലക്ഷം പേർ കുടിവെള്ളം കിട്ടാതെ അലയുന്നുണ്ടെന്ന് കുട്ടികളെ ചൂണ്ടിക്കാട്ടിയാൽ വാട്ടർ അമ്യൂസ്മെന്റ് പാർക്കിലെ  ഒരു ദിവസത്തെ എഞ്ചോയ്മെന്റ് അവർ ആവശ്യപ്പെടില്ല. ആർത്തി മൂത്ത് ജെ സി ബി ഇടിച്ചു പരത്തുന്ന കുന്നുകളെക്കുറിച്ച്, നികന്ന വയലുകളെയും വറ്റിയ ജലസമൃദ്ധിയേയും കുറിച്ച്,  അറ്റമില്ലാത്ത നിരന്തര ചൂഷണങ്ങളെ ക്കുറിച്ച്, ദുര കൊണ്ട് നശിപ്പിയ്ക്കപ്പെടുന്ന കാടുകളെക്കുറിച്ച്, അണക്കെട്ടുകളേയും ആണവ നിലയങ്ങളേയും കുറിച്ച്, സ്വന്തം ജീവനും മാനവും രക്ഷിയ്ക്കാൻ പാവപ്പെട്ട മനുഷ്യർ നടത്തുന്ന അവസാനമില്ലാത്ത സമരങ്ങളെക്കുറിച്ച്, മനുഷ്യ ബന്ധങ്ങളുടെ വൈവിധ്യത്തേയും മനോഹാരിതയേയും കുറിച്ച്, വിവിധ തരം കലാരൂപങ്ങളെക്കുറിച്ച്, പുള്ള്യേങ്കുത്തിക്കളിയേയും അമ്പസ്താനിയേയും ഓടിപ്രാന്തിയേയും കുറിച്ച്………കുട്ടികളോട് നമ്മൾ ഇതെപ്പറ്റിയൊന്നും സംസാരിയ്ക്കില്ല.  ഫോറിൻ നാടുകൾ ചുറ്റാൻ നമ്മൾ കുട്ടികളെ കൊണ്ടുപോയേക്കും, എന്നാൽ തൊട്ടപ്പുറത്തെ നീലക്കുന്നുകളെപ്പറ്റി, ചുവന്ന മണ്ണുള്ള ഇടവഴിയെപ്പറ്റി, രാത്രിയിൽ പൂക്കുന്ന നിശാഗന്ധിയെപ്പറ്റി, പാടുന്ന പുള്ളിനെപ്പറ്റി, നിലാവ് ചായം പുരട്ടുന്ന തെങ്ങോലകളെപ്പറ്റി നമ്മൾ ഒന്നും പറയില്ല.

എല്ലാറ്റിനെക്കുറിച്ചും സംസാരിയ്ക്കാനും പഠിയ്ക്കാനും ചിന്തിയ്ക്കാനും തയാറാവുന്ന, മുൻ വിധികളില്ലാത്ത തുറന്ന മനസ്സും പക്വതയുമുള്ള, ഉത്തരവാദിത്തവും ചുമതലകളും ഏറ്റെടുത്ത് ഭംഗിയായി നടപ്പിലാക്കുന്ന ജനതയായി  കുട്ടികൾക്കു മുൻപിൽ മുതിർന്നവർ പ്രത്യക്ഷപ്പെടേണ്ടതുണ്ട്. അതിനു പകരം പഴയ കൂട്ടു കുടുംബത്തിലെ അംഗങ്ങൾ കുട്ടികളെ വളർത്തുമ്പോഴുണ്ടായിരുന്ന മെച്ചവും, കുട്ടികൾക്കൊപ്പം സമയം ചെലവാക്കുന്ന വീട്ടു സഹായികളും അയൽ‌പ്പക്കക്കാരുമുണ്ടായിരുന്ന കാലവും, കുട്ടികളോട് സംസാരിയ്ക്കുകയും അവരെ നേർവഴിയ്ക്ക് നടത്തുകയും ചെയ്യുന്ന മാതൃകാ അധ്യാപകരും ജനനേതാക്കളുമുണ്ടായിരുന്ന അന്തരീക്ഷവും ഒക്കെ ഗൃഹാതുരമായി ധ്യാനിച്ച് ധ്യാനിച്ച്, ഒരു തരം പ്രത്യേക നഷ്ടബോധത്തിൽ അഭിരമിച്ച്

അങ്ങനെയങ്ങനെ സ്വന്തം  ജോലികളും ഉത്തരവാദിത്തങ്ങളും എല്ലാം ഔട്ട്സോഴ്സ് ചെയ്യാൻ മാത്രം താല്പര്യപ്പെടുന്നവർക്ക്  പരാതിപ്പെടാൻ അവകാശമുണ്ടോ?

74 comments:

mini//മിനി said...

സംസാരിക്കാൻ രക്ഷിതാക്കൾക്ക് നേരം കിട്ടണ്ടെ? എല്ലാവരും ഓട്ടമല്ലെ,, നിൽക്കാത്ത ഓട്ടം. നല്ല ലേഖനം.

മുകിൽ said...

തല നരച്ചില്ലെങ്കിലും മുഖത്തു ചുളിവില്ലെങ്കിലും “ഭൂതകാലമായിരുന്നു ബെസ്റ്റ് , തങ്ങളുടെ ചെറുപ്പകാലമായിരുന്നു അതി ഗംഭീരം“ എന്നൊക്കെ ഒരാൾ പറഞ്ഞു തുടങ്ങുമ്പോൾ മനസ്സിലാക്കുക, അയാളെ വാർദ്ധക്യം ബാധിച്ചിരിയ്ക്കുന്നു.

iniyippo aarum aa paattu padilla!

valare serious aaya lekhanam, echmukutty.
namukkoru rightum illa vilapikkan..

K@nn(())raan*خلي ولي said...

ഭൂമിയുടെ സൌന്ദര്യമാണ് കുഞ്ഞുങ്ങള്‍
അവരില്ലെങ്കില്‍ ഈ പ്രപഞ്ചമില്ല!
(കുട്ടികളെ കുറിച്ചുള്ളത് എഴുതുന്നു. എനിക്കുമുണ്ട് ചിലതൊക്കെ പറയാന്‍)

ആശംസകള്‍

MINI.M.B said...

വളരെ നന്നായി എഴുതി, എച്ചുമുക്കുട്ടീ,പറഞ്ഞതെല്ലാം അക്ഷരംപ്രതി ശരിയാണ്. പുതിയകാലത്തെയും, പുതിയ തലമുറയെയും കുറ്റം പറയുന്നവര്‍ മനസ്സില്‍ വാര്‍ധക്യം ബാധിച്ചവര്‍ തന്നെയാണ്. സ്വാര്‍ത്ഥത മാത്രമാണ് ഇന്നത്തെ തലമുറയുടെ മൂല്യം. എന്നിട്ടോ.. വരുംതലമുറയുടെ മൂല്യച്യുതിയെ കുറിച്ച് കന്നീരോഴുക്കുകയാണ് അവര്‍. എന്തൊരു വിരോധാഭാസം.

ജന്മസുകൃതം said...

ഫോറിൻ നാടുകൾ ചുറ്റാൻ നമ്മൾ കുട്ടികളെ കൊണ്ടുപോയേക്കും, എന്നാൽ തൊട്ടപ്പുറത്തെ നീലക്കുന്നുകളെപ്പറ്റി, ചുവന്ന മണ്ണുള്ള ഇടവഴിയെപ്പറ്റി, രാത്രിയിൽ പൂക്കുന്ന നിശാഗന്ധിയെപ്പറ്റി, പാടുന്ന പുള്ളിനെപ്പറ്റി, നിലാവ് ചായം പുരട്ടുന്ന തെങ്ങോലകളെപ്പറ്റി… നമ്മൾ ഒന്നും പറയില്ല.

നല്ല ലേഖനം.
ആശംസകള്‍

Jefu Jailaf said...

സ്വകാരയത്ത്തില്‍ ഇത് വായിച്ചിരുന്നു. ലേഖനം നല്ല രീത്യില്‍ എഴുതാന്‍ ശ്രമിച്ചിട്ടുണ്ട്. ഡയറക്റ്റ് പാരെന്റിങ്ങും, റിമോട്ട് പാരെന്റിങ്ങും ഒക്കെ യാഥാര്‍ത്യമായ ഇന്നത്തെ ജീവിതത്തില്‍ കുട്ടികള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍, അതിന്റെ കാരണങ്ങള്‍ , സ്വഭാവ വൈകല്യങ്ങള്‍, അതിന്റെ സൊലൂഷന്‍സ്, അവരുടെ ജീവിതത്തില്‍ പരെന്റിനുള്ള സ്വാധീനം ഇവയെല്ലാം ഇന്ന് ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു.
സമഗ്രമായ പ്രതിപാദിക്കുന്ന രീതിയില്‍ ഈ ലേഖനം മികവു പുലര്‍ത്തിയിട്ടില്ല എന്നാണു എന്റെ അഭിപ്രായം.

//സ്വയം നവീകരിയ്ക്കാൻ വേണ്ട പ്രതിഭയുണ്ടാക്കുന്നത് അതി കഠിനമായ ഒരു അദ്ധ്വാനമാണ്. എന്നാൽ ആ അദ്ധ്വാനമാകട്ടെ കൃത്യമായ മതിയായ പ്രതിഫലം ഭാവിയിൽ തരുമെന്ന് യാതൊരു ഉറപ്പും നൽകുകയുമില്ല. അതുകൊണ്ടാവണം നവീകരിയ്ക്കപ്പെടുവാനുള്ള ചുമതല പലപ്പോഴും മതങ്ങൾക്കു വിട്ടുകൊടുത്ത് പഴയകാലത്തെപ്പറ്റി പേർത്തും പേർത്തും പറഞ്ഞ് മനുഷ്യർ നിത്യവും പഴഞ്ചരായി മാറുന്നത്.///
ഈ ഭാഗങ്ങള്‍ കൊണ്ട് എഴുത്തുകാരി എന്താണ് ഉദ്ധേശിച്ച്ചതെന്നു വ്യക്തമല്ല.
വായനക്കാരെ പിടിച്ചിരുത്ത കഥാകാരിക്ക് പിഴച്ചു എന്ന് അഭിപ്രായമില്ല. പ്രതീക്ഷിച്ച്ചത് ഇതില്‍ നിന്നും ലഭിച്ചില്ല എന്ന് സൂചിപ്പിക്കുന്നു. അത്രമാത്രം. നന്മയെ ഉദ്ധേശിച്ച്ചു കൊണ്ടുള്ള ഈ ലേഖനത്തിനു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍..

ഇന്ദൂട്ടി said...

ചേച്ചി ,ലേഖനം വളരെ ഇഷ്ടപ്പെട്ടു .വിദ്യാലയങ്ങളിലെ counsiling,seminar ക്ലാസ്സുകളില്‍ പലപ്പോഴും പറയാറുണ്ട് ,കുട്ടികളുടെ best frnds അവരുടെ അച്ഛനും അമ്മയും ആയിരിക്കണമെന്ന് .പക്ഷെ പലപ്പോഴും സംഭവിക്കുന്നത് മറിച്ചാണ്.ദൈവത്തിനു നന്ദി പറയുന്നു .നല്ല അമ്മയെ,അച്ഛനെ തന്നതിന് .സന്ധ്യാ സമയത്തെ ചെമ്മാനവും ,ഇളങ്കാറ്റും ആസ്വദിക്കാന്‍ പഠിപ്പിച്ച അമ്മ ..മഴയെ സ്നേഹിക്കാന്‍ ,പൂക്കളെ ഇഷ്ടപ്പെടാന്‍ ,കിളിക്കൊഞ്ചല്‍ കേള്‍ക്കാന്‍ ,മഴ പെയ്യുമ്പോള്‍ പുതു മണ്ണിന്റെ ഗന്ധം ആസ്വദിക്കാന്‍ ,ഒക്കെ അമ്മ പകര്‍ന്നു തന്നത് ..നല്ല കൂട്ട് കാരിയായ ,വഴികാട്ടിയായ അമ്മ ..

സീത* said...

ഇന്നത്തെ തിരക്കുപിടിച്ച ലോകത്തിൽ രക്ഷിതാക്കൾ മറന്നുപോകുന്ന ഒന്നാണിത്... തിരിച്ചറിയുമ്പോഴേക്കും കുട്ടികൾ വഴിതെറ്റി പോയിട്ടുണ്ടാവും..

Arif Zain said...

നമ്മുടെ ചില പത്രങ്ങളും പ്രസിദ്ധീകരങ്ങളും മെനക്കെട്ട് ചെയ്യുന്ന പരിപാടി പതിനാറുകാരനെ അറുപതുകാരനെ പോലെ ചിന്തിപ്പിക്കുന്നു എന്നതാണ്. എഴുപതുകളുടെ രാഷ്ട്രീയമാണ് രാഷ്ട്രീയം അന്നത്തെ കച്ചവടമാണ് കച്ചവടം അന്നത്തെ ബസ്സാണ് ബസ്സ്‌, അന്നത്തെ പെരുമാറ്റമാണ് പെരുമാറ്റം, അന്നത്തെ അധ്യാപകരാണ് അധ്യാപകര്‍.. അങ്ങനെയങ്ങനെ....
എഴുപതിലേ ആളുകളും തങ്ങളുടെ മുന്പുള്ളവരെ ചൂണ്ടി അങ്ങനെത്തന്നെ പറഞ്ഞിട്ടുണ്ടാകണം. അതെ സമയം സഞ്ചരിക്കാന്‍ മര്യാദക്ക് റോഡുകാലില്ലാത്ത, വാഹന സൗകര്യങ്ങളില്ലാത്ത, ചികിത്സിക്കാന്‍ ആശുപത്രികളോ ഡോക്ടര്‍മാരോ ഇല്ലാത്ത, പറഞ്ഞയക്കാന്‍ സ്കൂളും കോലെജുമില്ലാത്ത, അതിര് തര്‍ക്കങ്ങളും കുടുംബക്കലഹങ്ങളും സര്‍വസാധാരണമായിരുന്ന, ദാരിദ്ര്യം സമൂഹത്തിനുമേല്‍ ഭൂതത്തെപ്പോലെ കാവലിരുന്നിരുന്ന ആ കാലത്തെ മഹത്വവല്‍ക്കരിക്കുന്നവരോടോന്നു ചോദിച്ചു നോക്കൂ, എത്ര മയമില്ലാതെയായിരുന്നു അവരുടെ അച്ഛന്മാര്‍ അവരോടു പെരുമാരിയിരുന്നതെന്ന്, അതെത്രമാത്രം അവരുടെ വ്യക്തിത്വത്തെ ഋണാത്മകമായി സ്വാധീനിച്ചുവെന്ന്. അണുകുടുംബത്തിന്‍റെ ഏറ്റവും വലിയ മെച്ചവും അത് തന്നെ. രക്ഷിതാക്കള്‍ക്ക്‌ തങ്ങളുടെ മക്കളെ വേണ്ടുംവിധം ശ്രധിക്കാനാകുന്നുണ്ട്, ഭാവിയെക്കുറിച്ച് അവര്‍ക്കറിയാവുന്ന വിധത്തില്‍ പുതുതലമുറക്ക്‌ പറഞ്ഞു കൊടുക്കുന്നുണ്ട്.
തങ്ങള്‍ നടന്നുതീര്‍ത്ത ചൂടുനിലങ്ങള്‍ മക്കളും നടന്നു കയറണമെന്ന് പറഞ്ഞാല്‍ മിതമായ വാക്കുകളില്‍ പറയട്ടെ, പുതുതലമുറയോടുള്ള അസൂയയാണ്.
എണ്‍പതുകളില്‍ സ്കൂള്‍കാലം താണ്ടിയ ഞങ്ങളൊക്കെ പത്താം ക്ലാസുകാരായിരുന്നപ്പോള്‍ ഞങ്ങള്കൊക്കെ ഉണ്ടായിരുന്നതിനേക്കാള്‍ അറിവും തന്റേടവും കഴിവും ദിശാബോധവും ഇന്നത്തെ കുട്ടികള്‍ക്കുണ്ട്.
പറയാന്‍ വിട്ടു, എന്നത്തേയും പോലെ നല്ല എഴുത്ത്.

Unknown said...

വായിച്ചു ....എന്നാല്‍ ചിലതിനോട് യോചിപ്പ് ..ചിലതിനോട് വിയോചിപ്പ്
കുട്ടികള്‍ പ്രകൃതിയെ അറിയണം ,കിളികളെ അറിയണം എന്നാല്‍
ഓരോ ദിവസവും അഞ്ചു ലക്ഷം പേർ കുടിവെള്ളം കിട്ടാതെ അലയുന്നുണ്ടെന്ന് പറഞ്ഞു അവരോടു വാട്ടർ അമ്യൂസ്മെന്റ് പാര്‍കില്‍ വരുത് എന്ന് പറഞ്ഞാല്‍ അവര്‍ നമ്മളോളം വളര്‍ന്നാല്‍ നമ്മളോട് ചോദിക്കും എന്ത് കൊണ്ട് ജീവിതത്തിലെ നല്ല അവസരങ്ങള്‍ നിഷേധിച്ചു കൊണ്ട് എന്തിനു ഇങ്ങനെ വളര്‍ത്തി എന്ന് ..അതിനെ കണ്ടില്ല എന്ന് നടിക്കാന്‍ ആവുമോ ?

Sapna Anu B.George said...

എച്ചുക്കുട്ടി..... എല്ലാം എല്ലാം സമ്മതിക്കുന്നു. ഞാൻ വളർന്ന 19 ആം നൂറ്റാണ്ടും എന്റെ കുട്ടികൾ വളരുന്ന 21 ആം നൂറ്റാംണ്ടിന്റെ വ്യത്യാസം മനസ്സിലാക്കാതെയാണ് ഞാൻ എന്റെ 12, 11 9 ആം ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളെ വളർത്തുന്നത്. ഞാൻ തിരിച്ചു ചോദിക്കട്ടെ 1 8ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അപ്പനും അമ്മയും ആണ് എന്നെ വളർത്തിയത്. ഇന്നത്തെ ഈ ഇന്റെർനെറ്റ് /ഫെയ്സ്ബുക്ക് /ഏയ് ഫോൺ ലോകത്തിൽ ഇതൊന്നും കൊടുക്കാതെ വളർത്തുന്ന മക്കളെ ഈ ഗൾഫ് നാടുകളിൽ എനിക്കറിയാം. ഞാൻ ഇന്നും വയറുനിറച്ച് സംസാരിക്കാറുണ്ട് അവരോട് ,എനിക്ക് തിരിച്ച് ‘വയറ് നിറച്ച് ‘തിരിച്ചും പറഞ്ഞു മനസ്സിലാക്കാറുണ്ട്..... മറ്റുള്ളവർ 4 പടി ഉയർന്ന് ജീവിക്കുംബോൾ കാലത്തിനൊത്ത് ജീവിക്കാതിരിക്കാനാണോ അമ്മ എന്നെ പ്രേരിപ്പിക്കുന്നത്. ഈ മഴയും ,പുള്ളുകളും, ഒമാനിലെ മലയോരങ്ങളുടെ ഭംഗിയും ഒന്നും നാളത്തെ ഹോം വർക്കും,പ്രാകടിക്കൽ ക്ലാസ്സിലെ റ്റീച്ചർ സമ്മതിച്ചു തരില്ല. ആർട്ട് ക്ലാസ്സിൽ “ട്രാഫിൽ സിംഗ്നൽ ആൻഡ് ആക്സിഡന്റ്’ എന്ന വിഷയത്തിൽ പടം വരക്കാൻ സർ പറയുംബോൾ അമ്മ ഈ പറയുന്ന മഴയുടെ ഭംഗി എനിക്ക് എന്തു പ്രചോദനം തരും? ഒരു മറക്കാനാവാത്ത അനുഭവം എന്ന വിഷയത്തിൽ ഇൻസ്റ്റെന്റ് ആയി “ റ്റോസ്റ്റ് മാസ്റ്റേഴ്സ് ‘ ക്ലാസ്സിൽ എല്ലാവരുടെയും മുന്നിൽ ഞാൻ എന്റെ അമ്മയുടെ നാട്ടിൽ “ ബാക്ക് വാട്ടർ ബോട്ടിന്റെ “ സവാരിയക്കുറിച്ചു സംസാരിച്ചാൽ ... എന്നെ എല്ലാവരും “ ഹൌ സ്റ്റുപ്പിഡ്” എന്നു വിളിക്കും!! .......എച്ചുക്കുട്ടി പറഞ്ഞതെല്ലാം ശരി, പ്രായോഗികമയി നമ്മൾ നഷ്ടങ്ങൾ ഏറെയാണ്. എന്നാൽ വയറു നിറച്ച് നമ്മുക്ക് പറഞ്ഞു തരാനും പ്രാപ്തരായ ഒരു തലമുറയാണിന്ന്. അവരുടെ രീതിയിൽ അവർ ശരിയാണ് 100 % , നഷ്ടങ്ങളുടെ ലോകത്തിൽ നമ്മളും ശരിയാണ് 100 %. ആര് ആർക്ക് വഴി മാറിക്കൊടുക്കും???

ശ്രീനാഥന്‍ said...

വളരെ പ്രസക്തമായ ഒരുപാടു കാര്യങ്ങൾ ഈ കുറിപ്പിലുണ്ട്. ഭൂതകാലത്തിൽ അഭിരമിക്കുന്നവർ വർത്തമാനകാലത്ത് വേണ്ടത്ര സജീവമല്ലാത്തവരാണ് (എനിക്ക് എന്നെപ്പറ്റിത്തന്നെ ആ വിമർശനമുണ്ട്). കുട്ടികളെ വേണ്ടി സമയം ചെലവിടാൻ തെയ്യാറാകാതെ നാം അവരെ കുറ്റം പറയുന്നു. കുട്ടികളെ ഓർത്ത് ടെൻഷനടിക്കുന്ന ഒത്തിരി മാതാപിതാക്കളെ എനിക്കറിയാം. സംസാരിച്ചു വരുമ്പോൾ മനസ്സിലാവുക കുട്ടിയേക്കാൾ കൂടുതൽ അവർക്കാണ് കൌൺസിലിങ് വേണ്ടത് എന്നാണ്. എച്ചുമുക്കുട്ടിയുടെ ഈ ലേഖനം കുറെപേരെങ്കിലും മനസ്സിരുത്തി വായിച്ചിരുന്നെങ്കിൽ!

ശ്രീനാഥന്‍ said...
This comment has been removed by the author.
ramanika said...

കുട്ടികളോട് നമ്മൾ ഈ ലോകത്തുള്ള എല്ലാ പരീക്ഷകളിലും ഒന്നാമതാവാൻ പറയും, വലിയ ജോലി നേടാൻ പറയും, കാറു വാങ്ങാനും ഫ്ലാറ്റുകളും ബംഗ്ലാവുകളും വാങ്ങാനും അംബാനിയെ തോൽ‌പ്പിയ്ക്കുന്ന ധനികനാകാനും പറയും, ......
very well said!

Unknown said...

kollam kunjungal sabdichu jeevikkatte

ഗൗരിനാഥന്‍ said...

ഈയിടെ എന്റെ മകള്‍ ഒറ്റക്ക് നിന്ന് എന്താ എന്നു ചോദിക്കുന്നത് കേട്ട് പുറത്ത് വന്നപ്പോള്‍, ചോദ്യം ഒരു കുരുവിയോടാണ്..സത്യത്തില്‍ ഒരു പാട് സന്തോഷം തോന്നി..എനിക്ക് ടോട്ടോചാനെ ഓര്‍മ്മ വന്നു...ഇങ്ങനെ യുള്ള അവരുടേ ബാല്യം നമ്മുടെ ഇടപെടല്‍ കൊണ്ടാണ് മാറി പോകുന്നത്..പിന്നെ കുറ്റം പറയാന്‍ നമ്മള്‍ അര്‍ഹരല്ല. നന്നായി എഴുതി എച്മു...

അനില്‍കുമാര്‍ . സി. പി. said...

"ഫോറിൻ നാടുകൾ ചുറ്റാൻ നമ്മൾ കുട്ടികളെ കൊണ്ടുപോയേക്കും, എന്നാൽ തൊട്ടപ്പുറത്തെ നീലക്കുന്നുകളെപ്പറ്റി, ചുവന്ന മണ്ണുള്ള ഇടവഴിയെപ്പറ്റി, രാത്രിയിൽ പൂക്കുന്ന നിശാഗന്ധിയെപ്പറ്റി, പാടുന്ന പുള്ളിനെപ്പറ്റി, നിലാവ് ചായം പുരട്ടുന്ന തെങ്ങോലകളെപ്പറ്റി… നമ്മൾ ഒന്നും പറയില്ല."

കാര്യമാത്രപ്രസക്തമായ നല്ല ലേഖനം.

പട്ടേപ്പാടം റാംജി said...

രക്ഷിതാക്കള്‍ തന്നെയാണ് കുട്ടികളെ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്‌. പഴയ കാലത്ത്‌ അങ്ങിനെയായിരുന്നു ഇങ്ങിനെ ആയിരുന്നു എന്ന് പറയുന്നതിലും കാര്യമില്ല.

പക്ഷെ അന്നും കുട്ടികളെ ശ്രദ്ധിച്ചിരുന്നത് അച്ഛനമ്മമാര്‍ അല്ല എന്നാണ് എനിക്ക് തോന്നുന്നത്. അപ്പൂപ്പനോ അമ്മൂമ്മയോ ഒക്കെ ആയിരുന്നു. പിന്നെ എല്ലാവരും ചേര്‍ന്നുള്ള ഒരു കുടുമ്പം. അവിടെ എന്ത് നടന്നാലും അതിനെതിരെ തിരിച്ച് ചിന്തിക്കുന്നവര്‍ ആ വീട്ടില്‍ തന്നെ ഉണ്ടാകും. വളരെ സംഘര്‍ഷമായ ചുറ്റുപാട് വളരെ വിരളം. നമ്മള്‍ പറഞ്ഞു കൊടുക്കുന്നതിനേക്കാള്‍ ചുറ്റുപാടുകളില്‍ നിന്ന് സ്വീകരിക്കുന്നതാണ് കൂടുതല്‍ മനസ്സില്‍ തങ്ങുക.

ഇന്നത്തെ ജീവിതരീതിയും കുടുംബവും, അങ്ങിനെ വിലയിരുത്തുമ്പോള്‍ ആകെ ഒരു കുഴഞ്ഞു മറിയാല്‍ എനിക്ക് തോന്നുന്നു.

ലേഖനത്തില്‍ സൂചിപ്പിച്ചത്‌ പോലെ അര്‍ത്തിക്കിടയില്‍ സ്വയം മറക്കുന്ന (എല്ലാ കാര്യത്തിലും) മനുഷ്യര്‍ക്കിടയില്‍ നമ്മളും.

vettathan said...

എല്ലാവരും എല്ലാക്കാലത്തും പോയകാലത്തിന്‍റെ മഹത്വവും വര്‍ത്തമാനകാലത്തിന്റെ അപചയവും പറഞ്ഞു ആശ്വസിക്കുന്നു.അത് ഒരു പരിധിവരെ ഒരു രക്ഷപ്പെടലാണ്.സന്തോഷമുള്ള വീടുകളില്‍ നിന്നെ വിശാലമനസ്സുള്ള കുട്ടികള്‍ പുറത്തു വരൂ.അതിനു വലിയ വലിയ സമ്പാദ്യവും ആഘോഷങ്ങളും ഒന്നും വേണ്ട.സ്നേഹം കൊടുത്താലേ കിട്ടൂ,കൊടുത്തു എന്നു കരുതി തിരിച്ചുകിട്ടണം എന്നു നിര്‍ബ്ബന്ധവുമില്ല.

എന്‍.പി മുനീര്‍ said...

ജീവിക്കുന്നതെന്തിനെന്ന് മറന്ന് പോകുന്ന തിരക്ക് പിടിച്ച ജീവിതശൈലിക്കാരാണ് കുട്ടികളോട് സംസാരിക്കാന്‍ മടി കാണിക്കുന്നത്.കുട്ടികളോടും കുടുംബത്തോടുമൊപ്പം ഉല്ലസിച്ച് ആഘോഷിച്ച് കൊണ്ടാടേണ്ടതു തന്നെയാണ് ജീവിതം.ഇതെല്ലെന്ന് പറയുന്നവരും അവസാനം ജീവിതത്തിന്റെ ലാളിത്യത്തിലേക്ക് മടങ്ങിപ്പോകാന്‍ ആശിക്കുനന്നുണ്ടെന്നതാണ് സത്യം.

റോസാപ്പൂക്കള്‍ said...

തല മുറകളുടെ വിടവ്‌ എന്ന് പറയുന്ന കാര്യം എല്ലാ കാലത്തും സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യമാണ്. അതിനെ കുറിച്ചു വിലപിച്ചിട്ട് കാര്യമില്ല.
എപ്പോഴും മറ്റുള്ളവരുടെ കുറ്റം മാത്രം പറയുന്ന ഒരമ്മയുടെ മകള്‍ അത് തന്നെ ആവര്‍ത്തിക്കുന്നത് കണ്ടപ്പോള്‍ വീട്ടില്‍ നിന്നും കുഞ്ഞുങ്ങള്‍ക്ക്‌ ലഭിക്കുന്ന പാഠം എങ്ങനെ അവരെ സ്വാധീനിക്കുന്നു എന്നോര്‍ത്ത് പോയി.

എച്ചുമു പോസ്റ്റ് ഇഷ്ടപ്പെട്ടു.

ajith said...

സത്യം വദ: ധര്‍മ്മം ചര:...എല്ലാം ശരിയാകും.

വി.എ || V.A said...

.....വായിച്ചിരുന്നു. പ്രായത്തിന്റെ തോതനുസരിച്ച് നോക്കിയാൽ പുതുതലമുറയ്ക്കാണ് അറിവ് കൂടുതലെന്ന് മനസ്സിലാക്കാം. പക്ഷേ, നമ്മുടെ ‘അകം’ എന്തെന്നും നാടിന്റെ ‘അകം’ എങ്ങനെയെന്നും മനസ്സിലാക്കാനോ ആക്കിക്കാനോ ശ്രമിക്കുന്നില്ല, അഥവാ താല്പര്യപ്പെടുന്നില്ല എന്നാണ്, ചില കാഴ്ചകളിൽനിന്ന് എനിക്ക് തോന്നിയിട്ടുള്ളത്. ജനസംഖ്യ കൂടുംതോറും സംഭവങ്ങളും (നല്ലതും ചീത്തയും) വർദ്ധിക്കുന്നു. അതായത്, ഇന്നത്തെ തലമുറയ്ക്കാണ് അനുഭവങ്ങൾ അധികമുണ്ടാവാൻ സാദ്ധ്യത. പക്ഷേ, കൂട്ടിനുള്ളിൽക്കിടന്ന് മരവിക്കുകയും യാന്ത്രികമായ ചര്യകളിൽ‌പ്പെടുകയും ചെയ്യുമ്പോൾ, ‘ലേഖനത്തിൽ ഉദ്ദേശിച്ചപോലെ’ ‘ബുദ്ധിവികാസം’ ഉണ്ടാവുന്നില്ല, ഉണ്ടാക്കുന്നില്ല. പുതിയ തലമുറയെ ‘പറത്തിവിട്ട് അനുഭവിപ്പിക്കുക’ എന്നതാണ്, എന്തിനേയും അഭിമുഖീകരിക്കാനുള്ള പ്രാപ്തിനേടൽ.......ലേഖനം നല്ല ശ്രദ്ധാപൂർവ്വമെഴുതി. ‘എപ്പോഴുമെന്തിനാണാശംസ?’

ഒരില വെറുതെ said...

മനസ്സിലാവില്ല ഒരു കാലത്തിനും കുട്ടികളെ.
അവര്‍ക്കു മാത്രമായി കാണാനാവുന്ന
അതീതഭാവനകളെ.
നാം, നമ്മുടെ നിഘണ്ടുവെച്ചുമാത്രം
കുട്ടികളെ വായിക്കുന്നു.
ഒരു ശബ്ദതാരാവലിയിലും ഒതുങ്ങാത്ത
വാക്കുകളുടെ കടലാണ് കുട്ടികള്‍.

വീകെ said...

“നിങ്ങളുടെ കാലത്തെ ജീവിതാവസ്ഥയൊന്നും ഞങ്ങളോട് പറയണ്ട. ഈ കാലത്ത് വളരുന്ന ഞങ്ങൾക്ക് അതിനു ചേർന്ന ജീവിതാവസ്ഥ ഉണ്ടാക്കിത്തരേണ്ടത് നിങ്ങൾ രക്ഷകർത്താക്കളുടെ ഉത്തരവാദിത്വമാണ്.
എന്താ .. അന്നത്തെ സാഹചര്യമനുസരിച്ച് നിങ്ങളുടെ കാർന്നോന്മാർ പെരുമാറിയിട്ടില്ലേ..?”
പുതു തലമുറയുടെ ഇത്തരം ചോദ്യങ്ങൾക്ക് അത്രവേഗം ഉത്തരം പറയാനാവുമോ..?

അവരെ യാന്ത്രികമായി വളർത്തുന്ന നമ്മൾ തന്നെയാണ് കുറ്റക്കാർ..
നന്നായിരിക്കുന്നു എച്മു.
ആശംസകൾ...

Mohiyudheen MP said...

പഴയ കാല ബ്ലാക് ആൻഡ് വൈറ്റ് സിനിമകൾ കണ്ടു നോക്കു. പ്രധാന കഥാപാത്രമോ അല്ലെങ്കിൽ സൈഡ് കഥാപാത്രമോ സങ്കടപ്പെടുന്നുണ്ടാവും,“പഴയ കാലല്ല, ഇത്. കാലം മാറി, കുട്ടികൾക്കൊന്നും പഴയ പോലെയുള്ള ദയേം സ്നേഹോം ബഹുമാനോം ഒന്നുമില്ല. കാശാണിപ്പോൾ വലുത്. .”. മുൻ തലമുറ എന്നും പുറകേ വരുന്നവരെ കുറിച്ച് ഈ അഭിപ്രായമാണ് വെച്ചു പുലർത്തീട്ടുള്ളത്. തല നരച്ചില്ലെങ്കിലും മുഖത്തു ചുളിവില്ലെങ്കിലും “ഭൂതകാലമായിരുന്നു ബെസ്റ്റ് , തങ്ങളുടെ ചെറുപ്പകാലമായിരുന്നു അതി ഗംഭീരം“ എന്നൊക്കെ ഒരാൾ പറഞ്ഞു തുടങ്ങുമ്പോൾ മനസ്സിലാക്കുക, അയാളെ വാർദ്ധക്യം ബാധിച്ചിരിയ്ക്കുന്നു.


ഈ വരികളാണ്‌ ഇതിലെ പ്രസക്തമായ വരികള്‍... കുട്ടികളുമായി സംവദിക്കുകയും, കളിക്കുകയും കൊഞ്ചിക്കുഴയുകയും വേണം,,, നാളത്തെ നല്ല ഒരു പൌരനായി വളരാന്‍ കുഞ്ഞിന്‌ ആദ്യമായി ലഭിക്കുന്ന പാഠങ്ങളും, അനുഭവങ്ങളും സ്വന്തം വീട്ടില്‍ നിന്നാണ്‌. അവരുടെ യഥാര്‍ത്ഥ അധ്യാപകര്‍ രക്ഷിതാക്കളാണ്‌.... കുഞ്ഞിനെ ശ്രദ്ധിച്ചിരിക്കാതെ ഏത്‌ സമയവും ഫേസ്ബുക്കില്‍ ശ്രദ്ധിച്ചിരിക്കുന്ന ഒരച്ഛനെ ഞാന്‍ എന്‌റെ അപരിചിതന്‍ എന്ന പോസ്റ്റില്‍ പ്രതിപാദിച്ചിരുന്നു...

http://njanorupavampravasi.blogspot.com/2011/12/blog-post.html

അപരിചിതര്‍
നല്ല ലേഖനം... ആശംസകള്‍

വേണുഗോപാല്‍ said...

കുട്ടികളുടെ കാര്യത്തില്‍ സ്വീകരിക്കെണ്ടുന്ന നിലപാടുകളില്‍ ഇനിയും ചില പോളിച്ചെഴുത്തുകള്‍ ആവശ്യമാണെന്ന് എച്ച്മുവിന്റെ ഈ ലേഖനം വായിച്ചപ്പോള്‍ തോന്നി. ഞാന്‍ പിന്‍തുടരുന്ന ചില രീതികള്‍ എങ്കിലും പഴഞ്ചന്‍ ആണോ എന്നു ചിന്തിപ്പിക്കാന്‍ ഈ ലേഖനം പ്രേരിപ്പിച്ചു. അത് തന്നെയാണ് ഈ ലേഖനത്തിന്റെ വിജയവും. ആശംസകള്‍

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഇന്നത്തെ കാലത്തിനുവേണ്ട നല്ല ഒരു പോസ്റ്റ്.
ഗംഭീരം.....

ശ്രീ said...

ശരിയാ ചേച്ചീ...

ഓരോ തലമുറയും പറയുന്നു... തങ്ങളുടെ കാലമായിരുന്നു നല്ലത്, ഇപ്പോ കാലം മാറി എന്ന്... (ഞാനും പറയുന്നു).

കുട്ടികളോട് കൊച്ചു വര്‍ത്തമാനം പറയാനും അവരുടെ സംശയങ്ങള്‍ തീര്‍ക്കാനുമൊക്കെ ഇപ്പോ ആര്‍ക്കുണ്ട് സമയം?

പ്രസക്തമായ പോസ്റ്റ്!

ശ്രീ said...

ശരിയാ ചേച്ചീ...

ഓരോ തലമുറയും പറയുന്നു... തങ്ങളുടെ കാലമായിരുന്നു നല്ലത്, ഇപ്പോ കാലം മാറി എന്ന്... (ഞാനും പറയുന്നു).

കുട്ടികളോട് കൊച്ചു വര്‍ത്തമാനം പറയാനും അവരുടെ സംശയങ്ങള്‍ തീര്‍ക്കാനുമൊക്കെ ഇപ്പോ ആര്‍ക്കുണ്ട് സമയം?

പ്രസക്തമായ പോസ്റ്റ്!

പൊട്ടന്‍ said...

കണ്ണുതുറപ്പിക്കുന്ന ലേഖനം. Very very valid arguments.നൂറ്റില്‍ നൂറു മാര്‍ക്ക്‌. കഴിഞ്ഞ ചില ദിവസങ്ങളായി പലരോടും ഞാന്‍ തര്‍ക്കിക്കുന്ന കാര്യം ഒരു മനോഹരമായ ലേഖനമായി എന്റെ വാദങ്ങളെ ബലപ്പെടുത്തുന്ന രീതിയില്‍ കിട്ടിയപ്പോള്‍ വളരെ സന്തോഷം തോന്നി. ഇതു രംഗം ആണ് പുതിയ തലമുറ അഭിവൃദ്ധിപ്പെടുത്താത്തത്? എനിക്ക് ശേഷം "പ്രളയം" എന്ന മുന്‍ തലമുറയുടെ അലമുറകള്‍ എന്നും തകര്‍ക്കപ്പെട്ട ചരിത്രമേയുള്ളൂ. ഗ്രാമത്തിന്റെ വിശുദ്ധിയും പട്ടിണിയുടെ ഭീകരതയും അവര്‍ മനസ്സിലാക്കുന്നില്ലെങ്കില്‍ കാരണം അവര്‍ക്ക് അത് അന്യമായതാണ്. ഏറ്റവും ഇഷ്ടമായത് പുതു തലമുറയ്ക്ക് പറഞ്ഞു കൊടുക്കേണ്ട കര്യങ്ങള്‍ എച്മു പറഞ്ഞതാണ്. വ്യത്യസ്തമായ വിഷയങ്ങള്‍ കണ്ടെത്തുന്നതിലുള്ള മിടുക്കും അതിനോട് പരിപൂര്‍ണ്ണ നീതി നല്‍കി ആവിഷ്കരിക്കുന്നതിലും എച്മു തുടരുന്ന ഈ വിജയം ആവര്‍ത്തിക്കട്ടെ.

കുസുമം ആര്‍ പുന്നപ്ര said...

ശരിയാണ് കുട്ടികളോട് വറു നിറയെ സംസാരിക്കണം. അവര്‍ പറയുന്ന പൊട്ടത്തരങ്ങളെല്ലാം കേള്‍ക്കണം. ഇതേപോലെ ഒരു ലേഖനമാണ് ഞാന്‍ രണ്ടു വര്‍ഷത്തിനു മുമ്പ് എന്‍റ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചത്. അന്നത് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. ലേഖനം എന്നു പറഞ്ഞാല്‍ എന്‍റ അനുഭവം. അത് കഴിഞ്ഞ മാസം ദേശാഭിമാനിയിലെ ചൊവ്വാഴ്ച തോറുമുള്ള പത്രത്തിന്‍റ കൂടെയുള്ള "സ്ത്രീ" പംക്തിയില്‍ പ്രസിദ്ധീകരിച്ചു. കുട്ടികളെ വരവറിഞ്ഞു വളര്‍ത്തുക. സര്‍ക്കാരാശുപത്രിയിലും അനാഥാലയത്തിലും വല്ലപ്പോഴുമെങ്കിലും ഒന്നു കൊണ്ടു കാണിയ്ക്കുക.
ഭിക്ഷക്കാര്‍ക്ക് ഭിക്ഷ കുട്ടികളെ കൊണ്ടു കൊടുപ്പിക്കുക. അങ്ങിനെ വരുമ്പോള്‍ ഇല്ലാത്തവന് ഭാവിയില്‍ സഹായിക്കുവാനുള്ള ഒരു മനസ്സ് അവര്‍ക്ക് ഉണ്ടാകും. നല്ല ലേഖനം. എച്ചും കുട്ടി. അഭിനന്ദനങ്ങള്‍.

മെഹദ്‌ മഖ്‌ബൂല്‍ said...

നല്ല പോസ്റ്റിന് ഭാവുകങ്ങള്‍ നേരുന്നു..

ചന്തു നായർ said...

ലേഖനത്തെ അനുകൂലിക്കുന്നൂ...ഭാവുകങ്ങൾ

Artof Wave said...

എല്ലാറ്റിനെക്കുറിച്ചും സംസാരിയ്ക്കാനും പഠിയ്ക്കാനും ചിന്തിയ്ക്കാനും തയാറാവുന്ന, മുൻ വിധികളില്ലാത്ത തുറന്ന മനസ്സും പക്വതയുമുള്ള, ഉത്തരവാദിത്തവും ചുമതലകളും ഏറ്റെടുത്ത് ഭംഗിയായി നടപ്പിലാക്കുന്ന ജനതയായി കുട്ടികൾക്കു മുൻപിൽ മുതിർന്നവർ പ്രത്യക്ഷപ്പെടേണ്ടതുണ്ട്.

ഗള്‍ഫ് മാധ്യമത്തിന്റെ കൂടെ വരുന്ന ചെപ്പില്‍ നിങ്ങളുടെ ലേഖനം വായിച്ചതായി ഓര്‍ക്കുന്നു, നല്ല ലേഖനങ്ങള്‍ സമ്മാനിക്കുന്ന എഴുത്തുകാരിക്ക് എല്ലാ വിധ ആശംസകളും നേരുന്നു ....

Sukanya said...

വയറുനിറച്ച ഒരു ലേഖനം. സംസാരിക്കുന്നതിലൂടെ മാത്രമല്ല പ്രവൃത്തിയിലൂടെയും കുട്ടികള്‍ക്ക് മാതൃക ആവണം.

Cv Thankappan said...

നല്ല നല്ല പുസ്തകങ്ങള്‍ വായിക്കുന്നത്
കുട്ടികളുടെ ബുദ്ധിവികാസത്തിനും,
സ്വഭാവരൂപീകരണത്തിനും
പ്രയോജനപ്രദമാണ്.
കുട്ടികളില്‍ വായനാശീലം വളര്‍ത്താനുള്ള
ശ്രമം നടത്താറുണ്ട്.പൂര്‍ണമായി
വിജയിക്കാത്തത് ചില രക്ഷിതാക്കളുടെ
എതിര്‍പ്പാണ്‌.കാരണം പറയുന്നത്
കുട്ടികളുടെ പഠിപ്പ്.........................?
ആശംസകള്‍

കൈതപ്പുഴ said...

നല്ല ലേഖനം... ആശംസകള്‍

jayanEvoor said...

ആഴ്ചയിലൊരിക്കൽ മാത്രം വീട്ടിലെത്തുന്ന ഒരു അച്ഛനാണ് രണ്ടു വർഷമായി ഞാൻ.

ആ ദിവസം മക്കൾക്ക് കഥ പറഞ്ഞുകൊടുത്തും, വയറു നിറച്ചു വർത്താനം പറഞ്ഞും സമയം കഴിക്കുന്നു.

അത്രയേ പറ്റുന്നുള്ളു.

(പിന്നെ മക്കളോട് വയറു നിറച്ച് വർത്തമാനം പറയുന്ന ശീലം കഴിഞ്ഞ തലമുറയിലെ അച്ഛന്മാർക്കില്ലായിരുന്നു എന്നതാണ് ശരി. അന്നൊക്കെ അച്ഛനെ മക്കൾക്ക് പേടിയായിരുന്നു...! )

khaadu.. said...

നല്ല ലേഖനം.
ആശംസകള്‍

ധനലക്ഷ്മി പി. വി. said...

നല്ല ലേഖനം എച്മു..സ്വയം നവീകരിക്കാന്‍ നിരന്തര ശ്രമം ആവശ്യമാണ്‌ ..കുട്ടികളുടെ കാര്യത്തില്‍ മാത്രമല്ല പലതിലും നമ്മള്‍ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നു.എന്നിട്ട് അതൊക്കെ മറ്റാരുടെയോ ജോലിയാണെന്നും ഇവിടെ ഒന്നും നടക്കില്ല എന്നും വിലപിച്ചു ഭൂതകാലത്തില്‍ കഴിയുന്നവര്‍ ആയി നാം മാറുന്നു..എങ്കിലും ഒറ്റപെട്ട പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവരുടെയും കണ്ണ് തുറപ്പിക്കും..അല്ലെ?

ente lokam said...

വളരെ പറയാനുണ്ട്‌ ഈ വയറു നിറച്ചു പറയുന്നതിനെപ്പറ്റി..
നല്ല ചിന്തകള്‍ ‍ എച്മു..നാം ശരി എന്ന് തന്നെ ആണ്‌ നാം അന്നും ഇന്നും പറയുക...
എന്‍റെ ഒരു സഹ പ്രവര്‍ത്തക മോളോട് പറഞ്ഞു പണ്ട് തേഞ്ഞു പോയ റബ്ബര്‍ ചെരുപ്പ് ഇട്ടതും safety പിന്‍ വെച്ചു അതിന്റെ വള്ളികള്‍ സംരക്ഷിച്ചതും...മോള് പറഞ്ഞു അതൊക്കെ നിങ്ങളുടെ ഗതികേട്.. അമ്മ സഹിച്ചത് ഞാനും സഹിക്കണം എന്ന് നിര്‍‍ബന്ധിക്കണ്ട.
അതിനു ആണ്‌ എങ്കില്‍ എനിക്ക് വേറെ പണിയുണ്ട്..മറ്റ് വല്ലതും നമുക്ക്
സംസാരിക്കാം എന്ന്..എന്തായാലും ഞാന്‍ പിന്നെ ആ കഥ എന്‍റെ മക്കളോട് പറയാം എന്ന് വെച്ചത് വേണ്ടാന്ന് വെച്ചു...
ആശംസകള്‍...

Anonymous said...

ഈ ബ്ലോഗിലേക്ക് എത്തുവാന്‍ നിമിത്തമായത് ഞാന്‍ എഴുതിയ 'ജനറേഷന്‍ ഗാപ്‌' എന്ന കഥയില്‍ ശ്രി അജിത്‌ എഴുതിയ കമന്റ്സ് വഴിയാണ്.. പഴയതും പുതിയതും എന്നായിരുന്നില്ല എന്റെ വിഷയം.. രണ്ടു തലമുറയിലും ഉള്ള സ്നേഹമാണ് ഞാന്‍ വിഷയമാക്കിയത്.. പുതിയ തലമുറക്കുള്ള അറിവ് കണ്ണിന്റെ കാഴ്ചയിലൂടെ കണ്ടു മറയുന്ന അറിവാണ്.. പക്ഷെ മുമ്പുള്ളത്, മനസ്സ് കൊണ്ട് അറിഞ്ഞ ..അറിവിന്റെ നിറവായിരുന്നു.. ഇന്ന് നമ്മള്‍ കാണുന്ന എല്ലാ ചൂഷണത്തിനും കാരണം..നമ്മുക്ക് എല്ലാം അറിയാം എന്നുള്ളത് കൊണ്ട് തന്നെയാണ്..

എല്ലം അറിഞ്ഞിട്ടും.. നമ്മുക്ക് ഒന്നും അറിയാത്തത് പോലെ... നമുക്ക് അനുഭവപ്പെടുന്നു.. .. അപ്പോള്‍ അറിവ് എന്താണ് എന്ന് അറിയാനുള്ള അറിവ് നമുക്കില്ല എന്ന് സത്യം..

ഇതുമായി താരതമ്യം ഉള്ള ...എന്റെ ബ്ലോഗ്‌ന്റെ ലിങ്ക് താഴെ കൊടുക്കുന്നു..
http://www.entepulari.blogspot.com

Sidheek Thozhiyoor said...

വയറു നിറഞ്ഞു എച്ചുമൂ..കുട്ടികളെ കുറെയൊക്കെ അവരുടെ വഴിക്ക് വിടുകയാണ് നല്ലതെന്നു തോന്നുന്നു, രക്ഷിതാക്കള്‍ എന്നതോടൊപ്പം മക്കളുടെ നല്ല സുഹൃത്തുക്കള്‍ കൂടിയാവാന്‍ ശ്രമിക്കണം..എന്തും തുറന്നുപറയാനും പങ്കുവെക്കാനും മാനസികമായി അവരെ പാകപ്പെടുത്തിയാല്‍ ഈ വല്ലായ്കകള്‍ കുറെയൊക്കെ മാറിക്കിട്ടും.

മാണിക്യം said...

എച്മുക്കുട്ടി പറഞ്ഞ വാദങ്ങള്‍ സമ്മതിച്ചു തരാം..
പക്ഷെ "എന്റെ ഒക്കെ ചെറുപ്പത്തില്‍....." എന്ന് കഥ പറയുമ്പോള്‍ മനസാക്ഷിയോട് ഒരു ചോദ്യം.
അന്ന് ഉപദേശം കേട്ടപ്പോള്‍ ഒക്കെ നേരാ അതു പോലെ ചെയ്യാമെന്നല്ലല്ലൊ മിണ്ടാതെ തല കുനിച്ച് നിന്ന് കേട്ടഭാവം കാട്ടിയെങ്കിലും നേരവും കാലവും ഒക്കുമ്പോള്‍ ആവും പോലെ ഒരു വിപ്ലവം വരുത്താന് ശ്രമിച്ചില്ലേ? ശ്രമിച്ചു! അത് ഇന്ന് സമ്മതിക്കണം.
ഇന്നത്തെ യുവതലമുറ തുറന്ന് ഇടപെടുന്നവരാണ്, ഉള്ളില്‍ ഒന്ന് വച്ച് പുറമെ മറ്റൊന്ന് ചെയ്യുന്നില്ല. സൗഹൃദങ്ങളെ ഏറെ മാനിക്കുന്നു. സഹായിക്കാന്‍ ഒന്നും മടിയില്ല, അതു പോലെ പണമാണ് ഏറ്റവും വലുത് എന്ന് കരുതുന്നവരും കുറവ്. ഇതോക്കെ യുവതലമുറയുടെ മഹത്വം തന്നെ.

പിന്നെ മക്കളോട് സംസാരിക്കാന്‍ നേരമില്ല എന്ന് പറയുന്നത് 'ശ്വാസം വിടാന്‍ നേരമില്ല' എന്ന് പറയുമ്പോലാണ്.മക്കളെ ജീവിക്കാന്‍ ആണ് പഠിപ്പിക്കണ്ടത് അല്ലതെ പഠിക്കാന്‍ വേണ്ടി ജീവിപ്പിക്കുകയല്ല. അവരുടെ മനസ്സിലുള്ളത് തുറന്ന് പറയാനും ആ ആശയങ്ങളെ ഉള്‍ക്കോള്ളാനും മാതാപിതാക്കള്‍ തയ്യാറാവണം മുതിര്‍ന്നവരുടെ ഒരു ഗൈഡന്‍സ് അത്രയെ വേണ്ടു. ജീവിതമാകുന്ന വലിയ കടലില്‍ തുഴയാന്‍ മാനസീകമായും ശാരീരികമായും പ്രാപ്തി ഉണ്ടാവാന്‍ സഹായിക്കുക.

വിദ്യാഭ്യാസം സ്വന്തം കഴിവുകള്‍ മെച്ചപ്പെടുത്തുക എന്നതാവണം.പേരന്റിങ്ങ് ഒരു വലിയ ചുമതലയാണ് അനുഭവങ്ങള്‍ ഇന്നത്തെ തലമുറയും ആയി പങ്ക് വയ്ക്കാം പക്ഷെ അടിച്ചേല്പിക്കാന്‍ നോക്കരുത്.....

Lipi Ranju said...

"അവസാനിയ്ക്കാത്ത മത്സരങ്ങളുടെയും ആർത്തികളുടെയും വിഭാഗീയതകളുടെയും വിത്തുകൾ നന്നെ ചെറുപ്പം മുതൽ കുട്ടികൾക്കുള്ളിൽ വളർന്നു തുടങ്ങും." സത്യമാ എച്മു പറഞ്ഞത്, വീട്ടില്‍ നിന്ന് തന്നെയാ ഇത്തരം വിത്തുകള്‍ കുഞ്ഞുങ്ങളിലേക്ക്‌ എത്തുന്നത്‌! പലപ്പോഴും ചിന്തിച്ചിട്ടുള്ള കാര്യാ ഇത്.

കൊച്ചു കൊച്ചീച്ചി said...

ഈ കാര്യത്തില് ഞാന്‍ സായിപ്പിന്റെ കൂടെയാണ്. കഴുതയെ പുഴവക്കില്‍ എത്തിക്കുക എന്ന ജോലിയേ നമുക്കുള്ളൂ. വെള്ളം കുടിക്കണോ, കലക്കണോ എന്നൊക്കെ കഴുത തന്നെ തീരുമാനിക്കട്ടെ. അതിന്റെ അനന്തരഫലങ്ങള്‍ കഴുതതന്നെ അനുഭവിച്ചോളും.

എന്റെ ചിന്തകളും വിശ്വാസങ്ങളും രാഷ്ട്രീയവുമൊക്കെ എന്റേതുമാത്രമാണ്. അടുത്ത തലമുറയുടേത് അവര്‍ കണ്ടെത്തിക്കൊള്ളും. അതിനുവേണ്ട resources അവരുടെ കയ്യിലുണ്ടാകും നമ്മുടെ indoctrinationന്റെ ആവശ്യമില്ല.

ശങ്കരനാരായണന്‍ മലപ്പുറം said...

എല്ലാ ഇന്നുകള്‍ക്കും ഒരു ഇന്നലെയുണ്ടെന്ന ബോധമില്ലാതെയാണ് പലരും സംസാരിക്കാറ്. അവരുടെ ഇന്നലെകള്‍ മാത്രമാണ് ശരിയെന്നാണ് ഈ യാഥാസ്ഥികന്മാര്‍ വിശ്വസിച്ചിരിക്കുന്നത്. ഇതെല്ലാം തുറന്നുകാണിച്ചെഴുതിയ ലേഖനം നന്നായിരിക്കുന്നു.

SHANAVAS said...

വളരെ ഗൗരവമുള്ള , പഠനാര്‍ഹമായ ലേഖനം.. തിന്മകള്‍ എന്നും ഉണ്ടായിരുന്നു.. പക്ഷെ ഇപ്പോള്‍ അത് അല്പം കൂടി എന്ന് മാത്രം.. മക്കള്‍ക്ക്‌ സമയം കൊടുക്കാന്‍ കഴിയാത്ത മാതാപിതാക്കള്‍ക്ക് പിന്നെ ഒന്നും കൊടുക്കേണ്ടി വരികയില്ല.. കാരണം , വീട്ടില്‍ നിന്നും കിട്ടാത്തത് തേടി അവര്‍ നാട്ടിലേക്ക് ഇറങ്ങും.. ചെന്ന് പെടുന്നത് ചിലപ്പോള്‍ അഴുക്കിലെക്കും ആയിരിക്കും.. അത് കൊണ്ട് മക്കളുമായുള്ള ആശയ വിനിമയം വളരെ പ്രധാനം ആണ്.. ആശംസകളോടെ,

Muralee Mukundan , ബിലാത്തിപട്ടണം said...

'എല്ലാറ്റിനെക്കുറിച്ചും സംസാരിയ്ക്കാനും പഠിയ്ക്കാനും ചിന്തിയ്ക്കാനും തയാറാവുന്ന, മുൻ വിധികളില്ലാത്ത തുറന്ന മനസ്സും പക്വതയുമുള്ള, ഉത്തരവാദിത്തവും ചുമതലകളും ഏറ്റെടുത്ത് ഭംഗിയായി നടപ്പിലാക്കുന്ന ജനതയായി കുട്ടികൾക്കു മുൻപിൽ മുതിർന്നവർ പ്രത്യക്ഷപ്പെടേണ്ടതുണ്ട്.'

അതിന് മുതിർന്നവർ ആദ്യം നന്നായിട്ട് വേണ്ടേ.....!

ഉസ്മാന്‍ പള്ളിക്കരയില്‍ said...

വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും കുട്ടികൾക്ക് മാത്ര്‌കയാകാൻ കഴിയുക എന്നതുതന്നെയാണ് മർമ്മം.പ്രത്യക്ഷത്തിൽതന്നെ പൊരുത്തക്കേട് തോന്നുന്ന തത്വങ്ങളും ഉപദേശങ്ങളും എത്ര തന്നെ വയറുനിറയെ പകർന്നുകൊടുത്തിട്ടും കാര്യമില്ല. കുട്ടികളുടേ സുഹ്ര്‌ത്തായി മാറുന്നതിനൊപ്പം റോൾമോഡൽ ആകാനുള്ള യോഗ്യത സ്വയം ഉണ്ടായിരിക്കേണ്ടതും ഫലസിദ്ധിക്ക് അനിവാര്യം. കുറിപ്പിൽ പറഞ്ഞ കാര്യങ്ങളോടെല്ലാം പ്രത്യക്ഷരം യോജിപ്പുണ്ട്. കാര്യമാത്രപ്രസക്തമായ ഈ പോസ്റ്റിനു നന്ദി അറിയിക്കട്ടെ. പ

A said...

പോസ്റ്റ്‌ ആദ്യ ദിവസം തന്നെ വായിച്ചിരുന്നു. കമന്റ് വിശദമായി പിന്നെ ഇടാം എന്ന് കരുതി. വെളിച്ചത്തിന് എന്ത് വെളിച്ചം! എച്മു പറഞ്ഞ കാര്യങ്ങള്‍ മുന്‍പേ മനസ്സില്‍ ഉണ്ടായിരുന്നു. എന്നാലും പഴയ സിനിമകളില്‍ അന്നത്തെ വയസ്സന്മാരും പുതു തലമുറയെ പറ്റി നിരാശയോടെയാണ് സംസാരിച്ചിരുന്നത് എന്നത് ആലോചനയില്‍ വന്നിരുന്നില്ല. എന്ന് പറഞ്ഞാല്‍ സിനിമയില്‍ മാത്രമാവില്ലല്ലോ. അന്നത്തെ ആളുകളുടെ യഥാര്‍ത്ഥ വര്‍ത്തമാനങ്ങളിലും അങ്ങിനെയാവുമല്ലോ. അവര്‍ അന്ന് പറഞ്ഞത് നമ്മളും ഇന്ന് പറയുന്നു. തനിയാവര്‍ത്തനം അല്ലെ.
can't agree more, കുട്ടികളോട് വയറു നിറയെ സംസാരിയ്ക്കണം.

പഥികൻ said...

എച്ച്മുവിന്റെ മിക്ക പോസ്റ്റുകളെ പറ്റിയും എനിക്ക് അല്പമൊക്കെ ഭിന്നാഭിപ്രായമുണ്ടായിട്ടുണ്ട്....എന്നാൽ ഇത് 100% യോജിക്കുന്നു....ഞാൻ ദിവസവും ചിന്തിക്കുന്ന കാര്യങ്ങലിലൊന്ന് പോസ്റ്റ് ആയി കണ്ടതിൽ വളരെ വളരെ സന്തോഷവുമുണ്ട്...

രമേശ്‌ അരൂര്‍ said...

കുട്ടികളെ പ്രതിയുള്ള ഈ ചിന്തയും ആശങ്കയും പങ്കുവച്ചതിനു നന്ദി ...കുട്ടികളെ മനസിലാക്കാന്‍ പലരും തയ്യാറല്ല ..അവരെ എങ്ങനെ മനസിലാക്കണം എന്നറിയാത്തവരും നമുക്കിടയില്‍ ഉണ്ട് ..

the man to walk with said...

നല്ല രചന ആശംസകള്‍

പ്രേം I prem said...

സത്യാ ... മക്കളോടു സംസാരിക്കാന്‍ സമയമില്ല രക്ഷിതാക്കള്‍ക്ക് !!! അവര്‍ ആരോടു സംസാരിക്കും ... ആലോചിച്ചു നോക്കിയിട്ടുണ്ടോ ???? എപ്പോഴെങ്കിലും

സേതുലക്ഷ്മി said...

വളരെ പ്രസക്തമായ വിഷയം. നല്ല ലേഖനം.
നന്നായി,എച്മു.

ഐക്കരപ്പടിയന്‍ said...

ലേഖനത്തില്‍ പറഞ്ഞ ഓരോ കാര്യങ്ങളും ഞാന്‍ രണ്ടാവര്‍ത്തി വായിച്ചു...ഒന്നും കൂട്ടാനും കുറയ്ക്കാനും ഇല്ലാത്ത വിധം സമഗ്രമായി അവതരിപ്പിച്ചിരിക്കുന്നു.

ഹൃദ്യമായ വരികള്‍ക്ക് ആശംസകള്‍....(ആദ്യമായിട്ടാണ്, ഇനി ഇടയ്ക്കു വരാം)...!

സ്മിത മീനാക്ഷി said...

സമയോചിതമായ ലേഖനം.. പുതുതലമുറയെ കുറ്റപ്പെടുത്തുന്ന വരൊട് ഈയിടെ ഞാനുമൊന്നു കലഹിച്ചു...

majeed alloor said...

പ്രസക്തമായ നിരീക്ഷണങ്ങള്‍ നല്ല രീതിയില്‍ പറഞ്ഞു..
അഭിനന്ദനങ്ങള്‍ 

മണ്ടൂസന്‍ said...

എച്ചുമ്മൂ പറയാനുള്ളതെല്ലാം വളരെ വ്യക്തമായും സ്പഷ്ടമായും പറഞ്ഞു. ഇതിലിനി ഞാനെന്തേലും പറയുന്നത് രാജസ്ഥാൻ മരുഭൂമിയിലേക്ക് മണലടിക്കുന്ന പോലെയാകും. സോ ഞാനൊന്നും പറയുന്നില്ല. നന്നായി കാര്യങ്ങളെല്ലാം പറഞ്ഞു. ആശംസകൾ.

Echmukutty said...

ഈ കുറിപ്പ് വായിച്ച് അഭിപ്രായങ്ങൾ പങ്കുവെച്ച എന്റെ എല്ലാ കൂട്ടുകാർക്കും നന്ദിയും സ്നേഹവും അറിയിയ്ക്കട്ടെ......ഇനിയും വായിയ്ക്കുവാൻ വരുമെന്ന് വിശ്വസിച്ചുകൊണ്ട് ഒരിയ്ക്കൽക്കൂടി സ്നേഹത്തോടെ....

കല്യാണി രവീന്ദ്രന്‍ said...

രണ്ടറ്റവും ഉരുകുന്ന മെഴുകുതിരിയാ എച്മൂ ഞാന്‍...
അകത്തെവിടെയോ നീറണൂ..
നന്നായീട്ടോ ലേഖനം..

കല്യാണി രവീന്ദ്രന്‍ said...
This comment has been removed by the author.
Pradeep Kumar said...

കുട്ടികളോട് വയറു നിറയെ സംസാരിക്കണം - ആ ശീര്‍ഷകം ഉചിതമായി.,കാരണം ഈ ലേഖനത്തിന്റെ ഉള്ളടക്കം മുഴുവനും സംവേദനം ചെയ്യുന്നുണ്ട് ആ ശീര്‍ഷകം.

പഴയ കാലത്തെ അപേക്ഷിച്ച് പുതിയ കാലത്തെ കുട്ടികള്‍ ആ കാര്യത്തില്‍ ഭാഗ്യവാന്മാരാണ് എന്നാണ് എന്റെ അഭിപ്രായം. എച്ചുമു പറഞ്ഞ പലതരം പ്രശ്നങ്ങളുടെ ഇടയിലും, നല്ല ഒരു ശതമാനം രക്ഷിതാക്കളും കുട്ടികളുമായി ഇടപെടാറുണ്ട്. പഴയ കാലത്തെ പേടിസ്വപ്നങ്ങളായ പിതാക്കന്മാരില്‍ നിന്ന് കുട്ടികളുടെ കൂട്ടുകാരായി മാറുന്ന പിതാക്കനമാരിലേക്ക് കുറേ എങ്കിലും സമൂഹം മാറുന്നുണ്ട്. കുട്ടികളുടെ ജീവിതവീക്ഷണവും, ആശയവിനിമയ ശേഷിയും, പരിസര അവബോധവുമൊക്കെ കൂടിവരുന്നു എന്നാണ് എന്റെ നിരീക്ഷണം...

എച്ചുമു പറഞ്ഞ കാര്യങ്ങളോട് പുര്‍ണമായും യോജിക്കുന്നു.കുട്ടികളോട് വയറു നിറയെ സംസാരിക്കുക തന്നെ വേണം.

പതിവുപോലെ നന്നായി ആശയങ്ങള്‍ അവതരിപ്പിക്കാനായിട്ടുണ്ട്.....

kochumol(കുങ്കുമം) said...

"ഫോറിൻ നാടുകൾ ചുറ്റാൻ നമ്മൾ കുട്ടികളെ കൊണ്ടുപോയേക്കും, എന്നാൽ തൊട്ടപ്പുറത്തെ നീലക്കുന്നുകളെപ്പറ്റി, ചുവന്ന മണ്ണുള്ള ഇടവഴിയെപ്പറ്റി, രാത്രിയിൽ പൂക്കുന്ന നിശാഗന്ധിയെപ്പറ്റി, പാടുന്ന പുള്ളിനെപ്പറ്റി, നിലാവ് ചായം പുരട്ടുന്ന തെങ്ങോലകളെപ്പറ്റി… നമ്മൾ ഒന്നും പറയില്ല."
അതുപറയാന്‍ അവര്‍ക്ക് സമയം കാണാറില്ല ... യാത്രകള്‍ ചെയ്യുമ്പോള്‍ മാത്രമാണ് മാതാപിതാക്കള്‍ ഞങ്ങളോട് കൂടുതലും സംസാരിക്കുക എന്ന് എന്റെ ഒരു കൂട്ടുകാരി പറഞ്ഞത് ഓര്‍ത്തു പോയി ...!
തിരക്ക് പിടിച്ച ജീവിതത്തിന്നിടയില്‍ അവര്‍ക്ക് മക്കളുമായി കൂടുതല്‍ സംസാരിക്കാന്‍ കണ്ടെത്തുന്ന മാര്‍ഗ്ഗം യാത്രകള്‍ ആണത്രേ ....!
വളരെ പ്രസക്തമായ ഒരുപാടു കാര്യങ്ങൾ ഈ കുറിപ്പിലുണ്ട് എച്ച്മു...!!
നന്മ ഉദ്ദേശിച്ചു മാത്രമെഴുതിയ നല്ലൊരു ലേഖനം ...അഭിനന്ദനങ്ങള്‍ !!

Joselet Joseph said...

കുഞ്ഞുങ്ങളോട് സംവദിക്കാനുള്ള സമയം കണ്ടെത്താത്തത്, ക്ഷമയില്ലാത്തത്. ഒക്കെയാണ് പ്രശ്നം.
വീട്ടുപണികള്‍ ചെയ്യാനായി കാര്‍ടൂണ്‍ ഇട്ടുകൊടുത്തു തടിതപ്പുന്ന അമ്മമാര്‍ വലിയൊരു വിപത്തിലെയ്ക്കാന് അവരെ തള്ളിവിടുന്നത്. ഭക്ഷണം കഴിപ്പിക്കാന്‍, ജോലികള്‍ ചെയ്യാന്‍ മറ്റു മാര്‍ഗമില്ല എന്ന് പറയുമ്പോഴും ഫ്ലാറ്റിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ കഴിയുന്ന കുരുന്നുകള്‍ക്ക് കൂടുതല്‍ എന്ത് നല്‍കും എന്നറിയുന്നവര്‍ വിരളമാണ്. പോംവഴികള്‍ പലതും ഈ ലേഖനത്തില്‍ കലചെച്ചി നല്‍കിയിട്ടുണ്ട്. നന്നായി.......ആശംസകള്‍

റിനി ശബരി said...

കൂട്ടുകാരീ , ഇവിടെ പങ്കു വച്ച കാര്യങ്ങളൊക്കെ
ഉള്ളില്‍ തറക്കുന്നുണ്ട് ,നമ്മളെന്താണ് സത്യത്തില്‍
കുട്ടികള്‍ ചൊല്ലി കൊടുക്കുക ..
അവരെ നമ്മുടെ അധീനതയില്‍ വളര്‍ത്താന്‍ ശ്രമിക്കുന്നു ..എന്തിനും ഏതിനും കുറ്റപെടുത്തുന്നു ,പഴയ കാലം
പുതിയ കാലം എന്നൊതി താരതമ്യപെടുത്തുന്നു ..
പുഴകളെ കുറിച്ച് ,വറ്റുന്ന ജല ശ്രോതസ്സുകളെ കുറിച്ച് മലകളെ കുറിച്ച് കിളികളെ കുറിച്ച് , ഒന്നും ഒന്നും നാം പകര്‍ന്നു കൊടുക്കുന്നില്ല ..
എന്നിട്ടൊ മഴയൊന്നു നനഞ്ഞാല്‍ ,ചെരിപ്പിടാതെ മണ്ണിലൊന്നു ചവിട്ടിയാല്‍
താഴെ വീണ ഒരു കടുമാങ്ങയൊന്നു കടിച്ചാലൊക്കെ
നാം ശകാരമായി എത്തുന്നു ,കണ്ണു തുറപ്പിക്കുന്ന
വരികളാണെഴുതിയതൊക്കെയും ...
എന്തു മിണ്ടുന്നു എന്നല്ല .. എങ്ങനെ മിണ്ടുന്നു
എന്നത് തന്നെ പ്രധാനം ..നമ്മളിലേക്ക് വളര്‍ത്തുവാന്‍
നമ്മുക്കായി വളര്‍ത്തുവാനല്ലാതെ ,അവര്‍ക്ക്
വേണ്ടി വളരുവാന്‍ സമൂഹത്തിന് വേണ്ടി
വളരുവാന്‍ , നാളെയുടെ പ്രതീഷയാകുവാന്‍
നാം ഒന്നും ചെയ്യുന്നില്ല തന്നെ ..
കൂട്ടുകാരിയുടെ ഒരൊ പോസ്റ്റ് വായിക്കുമ്പൊഴും
ഒരു ടീച്ചറുടെ ഫീലാണ് എനിക്ക് ..
വായ്മൊഴി പൊലെ പറയുന്നത് കേട്ടിരിക്കുന്ന
പൊലെയാണ് വരികള്‍ വായിക്കുമ്പൊള്‍
മനസ്സിലെത്തുന്നത് ..
ഒരൊ മാതാപിതാക്കളും ഗഹനമായി ചിന്തിക്കേണ്ടത് ..
ഈയടുത്ത് കണ്ടിരുന്നു ,പവര്‍ കട്ട് അനുഗ്രഹമാണെന്ന്
കുടുംബത്തിന് അര മണികൂറെങ്കിലും
ഒന്നു മനസ്സ് തുറക്കാലൊ അതും കൂടി
ഇന്‍വേര്‍ട്ടറിന് അപഹരിക്കാന്‍ വിട്ടു കൊടുക്കരുതേ !
ഇഷ്ടയേട്ടൊ .. ചിന്തയുള്ള വരികള്‍ ..

Anil cheleri kumaran said...

പഴയത് പോലെ എങ്ങനെയും വളരുന്നവരല്ല ഇന്നത്തെ കുട്ടികൾ. ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ടവരാണ്.

Admin said...

echmu...
good writing..
all the best.

ChethuVasu said...

പതിവ് പോലെ വരാന്‍ വൈകി.. ഈയിടെയായി ചെത്ത്‌ കഴിഞ്ഞു ബ്ലോഗ്‌ വായിക്കാന്‍ സമയമില്ല എന്നായിരിക്കുന്നു വാസുവിന് ..!
എന്തായാലും വാസു ലേട്ടാ വന്താലും , സ്ടയിലാ വരേന്‍ ..!അപ്പടിയല്ലയാ..! :-)

എന്താ പറയാ... പതിവ് പോലെ കലക്കി.. ഗില്‍ത്തീട്ടിണ്ട് എന്നും പറയാം..! ഈ രണ്ടു പേജില്‍ എഴുതിയത് മനുഷ്യ ചരിത്രത്തിന്റെ കഥയാണ് ..! അതായത് കുഞ്ഞുങ്ങളുടെ കഥ , എന്ന് വച്ചാല്‍ തലമുറകളുടെ കഥ ..ന്നു ച്ച്വ . മനുഷ്യ സംസ്കാരങ്ങള്‍ തലമുറകളിലൂടെ രൂപപ്പെട്ടത്തിന്റെ കഥ . അതായത് കുഞ്ഞുങ്ങളുടെ കഥ .ല്ലേ ...!

മനുഷ്യന്‍ അടിസ്ഥാനപരമായി ഒരു കോപി മെഷീന്‍ ആണ് എന്ന് വാസുവിന്റെ പക്ഷം . കുറച്ചു കൂടി വ്യക്തമാക്കിയാല്‍ ഒരു കോപി ആന്‍ഡ്‌ മോടിഫയിംഗ് മെഷീന്‍ .ആ യന്ത്രത്തിന്റെ ഏറ്റവും പീക്ക് അക്ടിവിട്ടി നടക്കുന്ന സമയമാണ് കുട്ടിക്കാലം .. അനുകരങ്ങളിലൂടെ മാത്രമേ മനുഷ്യന്‍ പഠിക്കുന്നുള്ളൂ .. അനുകരിക്കുകയും , പിന്നീട് അനുകരണങ്ങളില്‍ ഗുണപരമായ മൂല്യ വര്‍ധന വരുത്തുകയും ചെയ്യുക എന്നതാണ് മനുഷ്യ മനസ്സിന്റെ (തലച്ചോറിന്റെ എന്ന് സാങ്കേതികമായി പറയാം ) വളര്‍ച്ചയും വികാസവും കൊണ്ട് ഉദ്ദേശിക്കുന്നത് .. ഈ അനുകരണങ്ങള്‍ സാധ്യമാക്കുന്നതിന് പരിതസ്ഥിതിയില്‍ അനുകരനീയമയതെന്തോ അതിന്റെ സാന്നിധ്യം ഉണ്ടാകേണ്ടതുണ്ട് .. ചുരുക്കി പറഞ്ഞാല്‍ മനുഷ്യ മനസ്സ് , റോള്‍ മോടലുകളെ അന്വേഷിച്ചു കൊണ്ടേ ഇരിക്കുന്നു .. അത് കൊണ്ട് തന്നെ ഒരു സംസ്കാരത്തെ രൂപപ്പെടുത്താനുള്ള വഴി ( സോഷ്യല്‍ എന്ജിനീരിംഗ്) ആ സമൂഹത്തിലെ കുട്ടികള്‍ക്ക് അനുകരിക്കാവുന്ന വ്യക്ത്വിത്വങ്ങളെ (വ്യക്തികള്‍ എന്ന് നിര്‍ബന്ധമില്ല) സമൂഹം പ്രൊമോട്ട് ചെയ്യുക എന്നതാണ് . എന്ന് വരുമ്പോള്‍ , കുട്ടികളെ വളതെണ്ടുന്നവര്‍ ആയ അച്ഛന്‍ അമ്മ , അപ്പൂപ്പന്‍ അമ്മൂമ്മ , മറ്റു സ്ഥലത്തെ പ്രധാന പയ്യന്‍സ് തുടങ്ങിയവര്‍ സ്വയം ഉയര്‍ന്ന വ്യക്തിത്വം ആര്ജ്ജിക്കുക എന്നതാണ് ചെയ്യേണ്ടത് .. കുട്ടികള്‍ വളരുമ്പോള്‍ അവര്‍ സ്വാഭാവികമായി തന്നെ ഈ ഗുണങ്ങള്‍ സ്വയത്തമാക്കുകയും ഒരു പടി കൂടി കടന്നു കൂടുതല്‍ മികച്ച വ്യക്ത്വട്വങ്ങള്‍ രൂപപ്പെടുത്തി എടുക്കുകയും ചെയ്യുന്നു .. എന്ന് വച്ചാല്‍ സമോഹ്ഹം സാംസ്കാരികമായി പുരോഗമിക്കുന്നു എന്ന് പില്‍ക്കാല ചരിത്രകാരന്മാര്‍ ആ കാലഘട്ടത്തെ വിലയിരുത്തും

ഒരു കുട്ടിയെ റോഡ്‌ ക്രോസ് ചെയ്യാന്‍ പഠിപ്പിക്കുന്നതോ , ഭക്ഷണം ശരിയായ രീതിയില്‍ കഴിപ്പിക്കാന്‍ പഠിപ്പിക്കുന്നതോ ഒക്കെ നമ്മള്‍ അത് സ്വയം കാണിച്ചു കൊടുത്താണ് ചെയ്യുന്നത് എന്ന് സ്കൂളില്‍ പോകാത്ത അച്ഛനമ്മമാര്‍ക്ക് വരെ അറിയാവുന്ന കാര്യമാണല്ലോ . അതാണ്‌ അനുകരണത്തിന്റെ ശക്തി . മനുഷ്യന്‍ സാംസ്കാരികമായി പുരോഗമിച്ചതിന്റെയും , തലമുറകളിലൂടെ അറിവും സംസ്കാരവും കൈമാറ്റം ചെയ്തതിന്റെയും കഥകള്‍ .. സ്വയം ഗുണങ്ങള്‍ ആര്‍ജ്ജിക്കാന്‍ ശ്രമിക്കതവര്‍ക്ക് , അങ്ങനെ ഉത്ബോധിപ്പിക്കാന്‍ വൈമുഖ്യം കാണിക്കുന്ന സമൂഹത്തിനു , തങ്ങളുടെ കുട്ടികള്‍ ആ ഗുണങ്ങള്‍ സ്വീകരിക്കണം എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല . നല്ലവരെ അംഗീകരിക്കുകയും ,ആദരിക്കുകയും അവര്‍ക്ക് സാമൂഹിക മൂലധനത്തില്‍ (സാമ്പത്തികം എന്ന് വായിക്കേണ്ടതില്ല) നിന്നും പ്രതിഫലം നല്‍കുകയും ചെയ്യുന്ന ഒരു സമൂഹത്തില്‍ കുട്ടികള്‍ നല്ലവരായി തന്നെ വളരും .കാരണം ലളിതമായ ഒരു കോസ്റ്റ് ബെനെഫിറ്റ് അനാലിസിസ് ചെയ്യ്തു തീരുമാനങ്ങള്‍ എടുക്കുന്ന ഒരു രീതി മനുഷ്യമനസ്സിന്റെ അടിസ്ഥാന പ്രക്രിയയാണ് . നല്ലവരയാല്‍ സമൂഹത്തില്‍ ബെനിഫിറ്റ് ഉണ്ടോ ? എങ്കില്‍ സമൂഹത്തിലെ കുട്ടികള്‍ നല്ലവരാകാന്‍ ശ്രമിക്കും . സമൂഹത്തിലെ മേല്‍ക്കൈ കിട്ടാല്‍ നല്ലവര്‍ ആകണം എന്നില്ലേ ..? എങ്കില്‍ കുട്ടികള്‍ നല്ലവര്‍ ആകുക എന്നതിനോട് താത്പര്യം കാണിക്കില്ല . മനുഷ്യന്റെ വ്യതിപരമായ മേന്മകള്‍ കാണുകയോ അമ്ഗീകരിക്കുകയോം ചെയ്യാതെ , ഒരാളുടെ പാരമ്പര്യമോ , തറവാടിത്വമോ , മറ്റു സങ്കുചിത മാനദണ്ടങ്ങലോ ആധാരമാക്കി വ്യക്തിയുടെ മൂല്യ നിര്‍ണയം നടത്തുകയും , വര്‍ഗ്ഗ മേന്മയും , മര്‍ദ്ദക പാരമ്പര്യവും ഗുണങ്ങളായി കാണുകയും ചെയ്യുന്ന സമൂഹങ്ങളില്‍ , മനുഷ്യ ഗുണത്തിന് പ്രതിഭലം ( riward ) ലഭിക്കുന്നില്ല എന്നതിനാല്‍ പുതിയ തലമുറകള്‍ അവ ആജ്ജിക്കാന്‍ ശ്രമിക്കുകയില്ല .ഏതു ആധുനിക രാഷ്ട്രവും അടിസ്ഥാന പരമായി ചെയ്യേണ്ടുന്ന ഈ സോഷ്യല്‍ മോഡുലേഷന്‍ , വര്ന്യ , വര്‍ഗ്ഗ ബോധത്തില്‍ ആഴ്ന്നു കിടക്കുന്ന ഭാരതത്തിനോ , അതില്‍ രൂപം കൊണ്ട കേവലം രാഷ്ട്രീയ ശിശുവായ ജനാധിപത്യതിനോ ചെയ്യാന്‍ സാധിക്കില്ല എന്നതാണ് മനുഷ്യ സ്നേഹികളും , ഊര്‍ധ്വമുഖത്വമുള്ള ഉത്പുദ്ധ ചിത്തരും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും , തിരിച്ചരിയെണ്ടുന്ന സത്യവും !

'കതിരില്‍ വളം വച്ചിട്ട് കാര്യമില്ല' - ഒരു ഉഗാണ്ടന്‍ പഴമൊഴി ! :-))

Echmukutty said...

ChethuVasu noreply-comment@blogger.com

7:42 AM (8 hours ago)

to me
ChethuVasu has left a new comment on your post "കുട്ടികളോട് വയറു നിറയെ സംസാരിയ്ക്കണം.":

പതിവ് പോലെ വരാന്‍ വൈകി.. ഈയിടെയായി ചെത്ത്‌ കഴിഞ്ഞു ബ്ലോഗ്‌ വായിക്കാന്‍ സമയമില്ല എന്നായിരിക്കുന്നു വാസുവിന് ..!
എന്തായാലും വാസു ലേട്ടാ വന്താലും , സ്ടയിലാ വരേന്‍ ..!അപ്പടിയല്ലയാ..! :-)

എന്താ പറയാ... പതിവ് പോലെ കലക്കി.. ഗില്‍ത്തീട്ടിണ്ട് എന്നും പറയാം..! ഈ രണ്ടു പേജില്‍ എഴുതിയത് മനുഷ്യ ചരിത്രത്തിന്റെ കഥയാണ് ..! അതായത് കുഞ്ഞുങ്ങളുടെ കഥ , എന്ന് വച്ചാല്‍ തലമുറകളുടെ കഥ ..ന്നു ച്ച്വ . മനുഷ്യ സംസ്കാരങ്ങള്‍ തലമുറകളിലൂടെ രൂപപ്പെട്ടത്തിന്റെ കഥ . അതായത് കുഞ്ഞുങ്ങളുടെ കഥ .ല്ലേ ...!

മനുഷ്യന്‍ അടിസ്ഥാനപരമായി ഒരു കോപി മെഷീന്‍ ആണ് എന്ന് വാസുവിന്റെ പക്ഷം . കുറച്ചു കൂടി വ്യക്തമാക്കിയാല്‍ ഒരു കോപി ആന്‍ഡ്‌ മോടിഫയിംഗ് മെഷീന്‍ .ആ യന്ത്രത്തിന്റെ ഏറ്റവും പീക്ക് അക്ടിവിട്ടി നടക്കുന്ന സമയമാണ് കുട്ടിക്കാലം .. അനുകരങ്ങളിലൂടെ മാത്രമേ മനുഷ്യന്‍ പഠിക്കുന്നുള്ളൂ .. അനുകരിക്കുകയും , പിന്നീട് അനുകരണങ്ങളില്‍ ഗുണപരമായ മൂല്യ വര്‍ധന വരുത്തുകയും ചെയ്യുക എന്നതാണ് മനുഷ്യ മനസ്സിന്റെ (തലച്ചോറിന്റെ എന്ന് സാങ്കേതികമായി പറയാം ) വളര്‍ച്ചയും വികാസവും കൊണ്ട് ഉദ്ദേശിക്കുന്നത് .. ഈ അനുകരണങ്ങള്‍ സാധ്യമാക്കുന്നതിന് പരിതസ്ഥിതിയില്‍ അനുകരനീയമയതെന്തോ അതിന്റെ സാന്നിധ്യം ഉണ്ടാകേണ്ടതുണ്ട് .. ചുരുക്കി പറഞ്ഞാല്‍ മനുഷ്യ മനസ്സ് , റോള്‍ മോടലുകളെ അന്വേഷിച്ചു കൊണ്ടേ ഇരിക്കുന്നു .. അത് കൊണ്ട് തന്നെ ഒരു സംസ്കാരത്തെ രൂപപ്പെടുത്താനുള്ള വഴി ( സോഷ്യല്‍ എന്ജിനീരിംഗ്) ആ സമൂഹത്തിലെ കുട്ടികള്‍ക്ക് അനുകരിക്കാവുന്ന വ്യക്ത്വിത്വങ്ങളെ (വ്യക്തികള്‍ എന്ന് നിര്‍ബന്ധമില്ല) സമൂഹം പ്രൊമോട്ട് ചെയ്യുക എന്നതാണ് . എന്ന് വരുമ്പോള്‍ , കുട്ടികളെ വളതെണ്ടുന്നവര്‍ ആയ അച്ഛന്‍ അമ്മ , അപ്പൂപ്പന്‍ അമ്മൂമ്മ , മറ്റു സ്ഥലത്തെ പ്രധാന പയ്യന്‍സ് തുടങ്ങിയവര്‍ സ്വയം ഉയര്‍ന്ന വ്യക്തിത്വം ആര്ജ്ജിക്കുക എന്നതാണ് ചെയ്യേണ്ടത് .. കുട്ടികള്‍ വളരുമ്പോള്‍ അവര്‍ സ്വാഭാവികമായി തന്നെ ഈ ഗുണങ്ങള്‍ സ്വയത്തമാക്കുകയും ഒരു പടി കൂടി കടന്നു കൂടുതല്‍ മികച്ച വ്യക്ത്വട്വങ്ങള്‍ രൂപപ്പെടുത്തി എടുക്കുകയും ചെയ്യുന്നു .. എന്ന് വച്ചാല്‍ സമോഹ്ഹം സാംസ്കാരികമായി പുരോഗമിക്കുന്നു എന്ന് പില്‍ക്കാല ചരിത്രകാരന്മാര്‍ ആ കാലഘട്ടത്തെ വിലയിരുത്തും

ഒരു കുട്ടിയെ റോഡ്‌ ക്രോസ് ചെയ്യാന്‍ പഠിപ്പിക്കുന്നതോ , ഭക്ഷണം ശരിയായ രീതിയില്‍ കഴിപ്പിക്കാന്‍ പഠിപ്പിക്കുന്നതോ ഒക്കെ നമ്മള്‍ അത് സ്വയം കാണിച്ചു കൊടുത്താണ് ചെയ്യുന്നത് എന്ന് സ്കൂളില്‍ പോകാത്ത അച്ഛനമ്മമാര്‍ക്ക് വരെ അറിയാവുന്ന കാര്യമാണല്ലോ . അതാണ്‌ അനുകരണത്തിന്റെ ശക്തി . മനുഷ്യന്‍ സാംസ്കാരികമായി പുരോഗമിച്ചതിന്റെയും , തലമുറകളിലൂടെ അറിവും സംസ്കാരവും കൈമാറ്റം ചെയ്തതിന്റെയും കഥകള്‍ .. സ്വയം ഗുണങ്ങള്‍ ആര്‍ജ്ജിക്കാന്‍ ശ്രമിക്കതവര്‍ക്ക് , അങ്ങനെ ഉത്ബോധിപ്പിക്കാന്‍ വൈമുഖ്യം കാണിക്കുന്ന സമൂഹത്തിനു , തങ്ങളുടെ കുട്ടികള്‍ ആ ഗുണങ്ങള്‍ സ്വീകരിക്കണം എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല . നല്ലവരെ അംഗീകരിക്കുകയും ,ആദരിക്കുകയും അവര്‍ക്ക് സാമൂഹിക മൂലധനത്തില്‍ (സാമ്പത്തികം എന്ന് വായിക്കേണ്ടതില്ല) നിന്നും പ്രതിഫലം നല്‍കുകയും ചെയ്യുന്ന ഒരു സമൂഹത്തില്‍ കുട്ടികള്‍ നല്ലവരായി തന്നെ വളരും .കാരണം ലളിതമായ ഒരു കോസ്റ്റ് ബെനെഫിറ്റ് അനാലിസിസ് ചെയ്യ്തു തീരുമാനങ്ങള്‍ എടുക്കുന്ന ഒരു രീതി മനുഷ്യമനസ്സിന്റെ അടിസ്ഥാന പ്രക്രിയയാണ് . നല്ലവരയാല്‍ സമൂഹത്തില്‍ ബെനിഫിറ്റ് ഉണ്ടോ ? എങ്കില്‍ സമൂഹത്തിലെ കുട്ടികള്‍ നല്ലവരാകാന്‍ ശ്രമിക്കും . സമൂഹത്തിലെ മേല്‍ക്കൈ കിട്ടാല്‍ നല്ലവര്‍ ആകണം എന്നില്ലേ ..? എങ്കില്‍ കുട്ടികള്‍ നല്ലവര്‍ ആകുക എന്നതിനോട് താത്പര്യം കാണിക്കില്ല . മനുഷ്യന്റെ വ്യതിപരമായ മേന്മകള്‍ കാണുകയോ അമ്ഗീകരിക്കുകയോം ചെയ്യാതെ , ഒരാളുടെ പാരമ്പര്യമോ , തറവാടിത്വമോ , മറ്റു സങ്കുചിത മാനദണ്ടങ്ങലോ ആധാരമാക്കി വ്യക്തിയുടെ മൂല്യ നിര്‍ണയം നടത്തുകയും , വര്‍ഗ്ഗ മേന്മയും , മര്‍ദ്ദക പാരമ്പര്യവും ഗുണങ്ങളായി കാണുകയും ചെയ്യുന്ന സമൂഹങ്ങളില്‍ , മനുഷ്യ ഗുണത്തിന് പ്രതിഭലം ( riward ) ലഭിക്കുന്നില്ല എന്നതിനാല്‍ പുതിയ തലമുറകള്‍ അവ ആജ്ജിക്കാന്‍ ശ്രമിക്കുകയില്ല .ഏതു ആധുനിക രാഷ്ട്രവും അടിസ്ഥാന പരമായി ചെയ്യേണ്ടുന്ന ഈ സോഷ്യല്‍ മോഡുലേഷന്‍ , വര്ന്യ , വര്‍ഗ്ഗ ബോധത്തില്‍ ആഴ്ന്നു കിടക്കുന്ന ഭാരതത്തിനോ , അതില്‍ രൂപം കൊണ്ട കേവലം രാഷ്ട്രീയ ശിശുവായ ജനാധിപത്യതിനോ ചെയ്യാന്‍ സാധിക്കില്ല എന്നതാണ് മനുഷ്യ സ്നേഹികളും , ഊര്‍ധ്വമുഖത്വമുള്ള ഉത്പുദ്ധ ചിത്തരും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും , തിരിച്ചരിയെണ്ടുന്ന സത്യവും !

'കതിരില്‍ വളം വച്ചിട്ട് കാര്യമില്ല' - ഒരു ഉഗാണ്ടന്‍ പഴമൊഴി ! :-))



Posted by ChethuVasu to Echmuvodu Ulakam / എച്മുവോട് ഉലകം at May 3, 2012 7:42 AM

മണ്ടൂസന്‍ said...
This comment has been removed by the author.
മണ്ടൂസന്‍ said...

മുതിർന്നവർക്ക് വൈരുദ്ധ്യങ്ങളില്ല , എന്ന ബോധ്യം കുട്ടികളിൽ വളർത്താൻ കഴിയണം. എങ്കിൽ മാത്രമേ മുതിർന്നവർ പറയുന്നത് ആത്മാർഥമായും ശ്രദ്ധിയ്ക്കാൻ കുട്ടികൾ തുനിയുകയുള്ളൂ.

“ഞാൻ അച്ഛനാണ് അല്ലെങ്കിൽ അമ്മയാണ് അതുകൊണ്ട് നിനക്ക് നല്ലതു വരാനാണ് ഞാൻ പ്രയത്നിയ്ക്കുന്നത്. നിനക്കായി ഞാൻ ചിന്തിച്ചു കൊള്ളാം. നീ എന്നെ അനുസരിച്ചാൽ മതി“ എന്ന നിലപാടും ഉമ്മറത്തെ ചാരുകസേരയിൽ ഗൌരവത്തോടെ കിടന്നുകൊണ്ടുള്ള അച്ഛൻ വേഷം ഭാവിയ്ക്കലും അല്ലെങ്കിൽ “നിനക്കായി അമ്മ എന്തൊക്കെ ചെയ്തിട്ടുണ്ടെന്ന കണക്കു പറച്ചിലും കുട്ടികളിൽ താല്പര്യക്കുറവു മാത്രമേ ഉണ്ടാക്കുകയുള്ളൂ.

പറഞ്ഞതൊക്കെ നല്ല കാര്യങ്ങൾ മാത്രം. മുകളിൽ കാണിച്ച എല്ലാ കാര്യങ്ങളും ഒഴിവാക്കിയാൽ പിന്നെ കുട്ടിയെ വളർത്താൻ പാട് പെടും. പറഞ്ഞതിൽ ഭൂരിപക്ഷവും കാര്യങ്ങളാണ്. പക്ഷെ ആ മുകളിൽ പറഞ്ഞ അമ്മയുടേയും അച്ഛന്റേയും ശാസനകൾ. അതൊഴിവാക്കാൻ കഴിയും എന്ന് എനിക്ക് തോന്നുന്നില്ല. അതൊക്കെ തികച്ചും സ്വാഭാവികമായി വരുന്ന പ്രതികരണങ്ങളല്ലേ ? അമ്മയോടും അച്ഛനോടും ഒന്ന് ചോദിച്ചാൽ മതി.