Thursday, November 21, 2013

വെർട്ടിഗോ


https://www.facebook.com/echmu.kutty/posts/218879024958066

വളരെ താൽക്കാലികമായി ഉണ്ടാക്കിയ ഏണിയാണ്.

ഏണിപ്പടികള്‍ അതീവ ദുര്‍ബലമാണെന്ന് തോന്നി. പലയിടത്തും  കയറു കൊണ്ട് വരിഞ്ഞിട്ടുണ്ട്. അതും വല്ലാതെ ഉരഞ്ഞുരഞ്ഞ് മുക്കാലും  തേഞ്ഞു കഴിഞ്ഞിരിക്കുന്നു.

ഉയരത്തിലേയ്ക്ക് ………..പിന്നെയും ഉയരത്തിലേയ്ക്ക്…….

രണ്ട് വശത്തും ചുവരില്ലാതെ, ഇരുണ്ട ആഴങ്ങളിൽ നിന്നും തികച്ചും  ലംബമായി…………….

കാലുകൾ വിറയ്ക്കുന്നു!

തൊണ്ട വരളുന്നു.

അവസാനം, അതെ, പതിവുപോലെ  തല കറങ്ങുന്നു.

വെര്‍ട്ടിഗോ. 

ഇല്ല. കയറുവാൻ സാധിയ്ക്കില്ല. മുകളിൽ കാത്ത് നിൽക്കുന്നവരോട്  എന്ത് കാരണം  പറയും?

എൻജിനീയറിംഗ് പഠിയ്ക്കരുതായിരുന്നു. പക്ഷെ, ഒഴിവാക്കാനാകുമായിരുന്നുവോ?
ഇല്ല. സ്റ്റാറ്റസിന്റെ പ്രശ്നമായിരുന്നു. എന്‍ജിനീയര്‍മാരെ മാത്രം ജനിപ്പിച്ചിട്ടുള്ള ഒരു  വീടിനു  മറ്റാരേയും ആവശ്യമില്ലായിരുന്നു.  

ഒരു എൻജിനീയർ ഒരിക്കലും  ഉയരങ്ങളെ ഭയപ്പെടരുത്.

അവൻ പുതിയ ഉന്നതികൾ സൃഷ്ടിയ്ക്കേണ്ടവനാണ്.

തല കറങ്ങുകയും മനം പുരട്ടുകയും നില തെറ്റുകയും ചെയ്യിക്കുന്ന ഔന്നത്യങ്ങൾ.

ഒരു സ്ത്രീയായി ജനിച്ചിരുന്നെങ്കിൽ ഏണിപ്പടികളിൽ ഭയപ്പെടാം, ചിണുങ്ങിക്കരയാം, ഇടര്‍ച്ചകളില്ലാത്ത സമതലങ്ങളെ മാത്രം സ്നേഹിയ്ക്കാം. ദുർബലതയും ഭയവും  കരച്ചിലും ഏതവസരത്തിലും എന്നും മിന്നുന്ന അവളുടെ സ്വന്തം ആഭരണങ്ങള്‍. 

കോളേജിലെ  റാഗിംഗില്‍,  സ്ത്രീകളായ ജൂനിയേഴ്സിനോട്    തെങ്ങിൽക്കയറാൻ പറ്റുമോ എന്ന് തല തെറിച്ച ഒരു സീനിയര്‍  ചോദിക്കുന്നത് കേട്ട് പരിഭ്രമിച്ചത് ഇന്നലെ എന്ന പോലെ ഓർക്കുന്നു.

അതില്‍ ചുണയുള്ള ഒരുത്തി   സീനിയേഴ്സായ പുരുഷന്മാരെല്ലാവരും തെങ്ങിൽക്കയറിയാൽ സ്ത്രീകളും ചെയ്യാമെന്ന് പറഞ്ഞതും ആരും തയാറാവാഞ്ഞതുകൊണ്ട് പിറന്നു വീണ നിമിഷം മുതൽ എത്രയോ അനവധി തെങ്ങുകള്‍ കയറിയിട്ടുണ്ടെന്ന നാട്യത്തിൽ എല്ലാ ആണുങ്ങളും അന്തസ്സോടെ പിരിഞ്ഞതും ഓർക്കുന്നു.

അന്ന്  ഒരു തെങ്ങിൽ കയറേണ്ടി വരികയും അതില്‍  നിന്ന് വീണ് മരിച്ചു പോവുകയുമാ യിരുന്നെങ്കിൽ ഇപ്പോൾ ഈ ഏണിപ്പടികളുടെ വെല്ലുവിളി സ്വീകരിയ്ക്കേണ്ടി വരില്ലായിരുന്നു.

ഇല്ല,  ഒരു തരത്തിലും കയറാൻ പറ്റുന്നില്ല.

തല കറങ്ങുന്നു.

ഉയർന്ന് നിൽക്കുന്ന ആണാവണമല്ലോ.

ആഴങ്ങളിൽ മുങ്ങി ഉയർച്ചകളുടെ മുത്തുകളെടുക്കുന്ന തമ്പുരാൻ. 

പ്രപഞ്ചത്തിലെ എല്ലാ  ധ്വജസ്തംഭങ്ങളും പുരുഷന്‍റെ അടയാളമാണത്രേ!. എന്നിട്ടും സങ്കല്‍പങ്ങളാല്‍ പരീക്ഷിക്കപ്പെടുമ്പോള്‍ പുരുഷത്വത്തിനും  എന്തൊരു  ഭാരം! 

എടുത്താല്‍ പൊങ്ങാത്ത ഭാരം.

49 comments:

Echmukutty said...

ഉയരങ്ങളില്‍ പൊടുന്നനെ അനുഭവപ്പെടുന്ന തലകറക്കം വെര്‍ട്ടിഗോ എന്നറിയപ്പെടുന്ന അസുഖത്തിന്‍റെ വകഭേദമാവാറുണ്ട് ചിലപ്പോള്‍.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇതൊരുമാതിരി ഞാൻ കാണുന്ന സ്വപ്നങ്ങൾ പോലെ ഉണ്ടല്ലൊ
ഇന്നലെ ഇതു പോലെ  വലിയ ഉയരമുള്ള ഒരു പാലത്തിന്റെ ഒരറ്റത്ത് താഴെ നിന്ന് കല്ലൊതുക്കുകളിൽ കൂടി തപ്പി പിട്ച്ച് കുറെ എത്തിയപ്പോൾ അടുത്ത കല്ലിൽ കയറാൻ ഒരു നിവൃത്തിയും ഇല്ല കയറാൻ പറ്റില്ല അതു തന്നെ - കയറിയാൽ താഴെ വീഴും ഒരു നൂറടി താഴെ

വിറച്ച് വിയർത്ത്

Aneesh chandran said...

ഉയരങ്ങളിലേക്ക് കയറുമ്പോള്‍ മുകളിലേക്കോ തിരിഞ്ഞു താഴേക്കോ നോക്കിയാല്‍ ഇങ്ങനെയൊക്കെ സംഭവിക്കാം.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹ ഹ ഹ ഇപ്പൊ അതിൻ നിയമങ്ങൾ ഒക്കെ കൂടുതൽ ബലപ്പെടുത്തിക്കൊണ്ടിരിക്കുക അല്ലെ?

അവർ മുകളിലേക്ക് കയറാൻ ഫിറ്റ് ആണൊ എന്ന് ഞങ്ങൾ സമ്മതിച്ചാലല്ലെ ആ പ്രശ്നം വരൂ.

ഫിറ്റ്നെസ് ഫൊർ വർകിങ്ങ് അറ്റ് ഹൈറ്റ് ഇപ്പോള്  ഞങ്ങൾ കർശനം ആക്കി കഴിഞ്ഞു. ക്രമേന മറ്റുള്ളിടത്തും വരുമായിരിക്കും

എവിടെ ഇന്ത്യയിൽ എന്ത് വരാൻ 
അല്ലെ ?

Echmukutty said...

ആദ്യ വായനയ്ക്കെത്തിയ ഡോക്ടര്‍ സാറിനു നന്ദി. ചിലപ്പോള്‍ ഈമാതിരിയുള്ള ഏണിപ്പടികള്‍ സ്വപ്നം പോലെ... ഇനിയും ചിലപ്പോള്‍ തൊട്ടെടുക്കാവുന്ന യാഥാര്‍ഥ്യമായി...അത് യാഥാര്‍ഥ്യമാവുമ്പോഴുള്ള വേദന അനുഭവിക്കുന്നയാള്‍ക്കെ അറിയൂ.

ഭയം മനുഷ്യനെ വല്ലാതെ പീഡിപ്പിക്കും അനീഷ്. അങ്ങനെ ഒന്നെഴുതി നോക്കിയതാണ്.

Echmukutty said...

ഇന്ത്യയില്‍ വരുമായിരിക്കും... അനവധി കാലങ്ങള്‍ കഴിഞ്ഞ്... അല്ലെങ്കില്‍ നമുക്ക് വിരോധമുള്ളവരെ കുടുക്കാന്‍ ഈ നിയമം ഉപയോഗിക്കാമോ എന്ന് പരീക്ഷിക്കാന്‍...അതിനായി നിയമങ്ങളെ വളച്ചൊടിക്കാന്‍ നമ്മോളം മിടുക്ക് മറ്റാര്‍ക്കുമില്ല. അപ്പോഴും യഥാര്‍ഥത്തില്‍ പ്രശ്നമുള്ളവര്‍ വേദനിച്ചുകൊണ്ടേയിരിക്കും, പീഡിപ്പിക്കപ്പെട്ടുകൊണ്ടേ ഇരിക്കും. ഡോക്ടര്‍ സാര്‍ രണ്ടാമതും വന്നതില്‍ സന്തോഷം.

കൊച്ചു കൊച്ചീച്ചി said...

അതൊക്കെ ശരീരത്തിന്റെ ഒരു ഡിഫന്‍സ് മെക്കാനിസമാണ്. അതില്ലായിരുന്നെങ്കില്‍ നമ്മളൊക്കെ എപ്പഴേ പടമായേനേ.

എഞ്ചിനീയറായിരുന്ന കാലത്ത് ഞാനും നിത്യേന ഇങ്ങനെ പൊത്തിപ്പിടിച്ചു കയറിയിട്ടുണ്ട്. രാവിലെ ക്വാട്ടേഴ്സില്‍നിന്നിറങ്ങിയാല്‍ രാത്രി ഒറ്റ പീസായി വീട്ടിലെത്തുമെന്ന് യാതൊരു ഉറപ്പുമില്ല.

ഏതായാലും നൂറ്റിയറുപതു മീറ്റര്‍ താഴ്ചയുള്ള ഷാഫ്റ്റില്‍ നിന്നും ആണവനിലയത്തിന്റെ ഡോമിന്റെ മുകലില്‍നിന്നുമൊക്കെ രക്ഷപെട്ട്, ദോണ്ട്, ഇവിടെ ഇടര്‍ച്ചകളില്ലാത്ത സമതലത്തിരുന്നു ചെയ്യാവുന്ന ജോലിയിലെത്തിയിട്ടുണ്ട്.

പിന്നെ ആണെന്ന് ഉയര്‍ന്നുനില്‍ക്കാന്‍ വേണ്ടിയൊന്നുമല്ല, അഷ്ടിക്കുവേണ്ടിയാണ് അവിടങ്ങളിലൊക്കെ പിടിച്ചുകയറിയത്. 'പുരുഷത്വത്തിന്റെ ഭാര'മൊക്കെ മനസ്സിന്റെ കോണില്‍ പോലുമില്ലായിരുന്നു. പിന്നെ എച്ച്മുവല്ലേ എഴുതുന്നത്, 'പുരുഷ'നിട്ട് ഒരു നുള്ളു കൊടുക്കാതെങ്ങനാ....

Echmukutty said...

കൊച്ചു കൊച്ചീച്ചിക്ക് മനസ്സിലായില്ലേ... മിക്കവാറും പുരുഷന്മാര്‍ പലപല തെറ്റിദ്ധാരണകളുടെ പുറത്താണ് എടുത്താല്‍ പൊങ്ങാത്ത പല ഭാരങ്ങളും ചുമക്കുന്നത് എന്നാ ഞാന്‍ പറഞ്ഞത്. പേടിയാണെന്ന് പറയാന്‍ , കരച്ചിലു വരുന്നുവെന്ന് പറയാന്‍, ആരോഗ്യക്കുറവാണെന്ന് അറിയിക്കാന്‍ അങ്ങനെ അങ്ങനെ അനവധി കാര്യങ്ങള്‍... ആണല്ലേ മോശമാവില്ലേ പറ്റില്ലെന്നായാല്‍ എന്ന് കരുതി...
ആ ഭാരം ചുമക്കലിനെപ്പറ്റിയാണ് പറഞ്ഞത്. അല്ലാതെ ആരേയും നുള്ളിയതൊന്നുമല്ല . .

മാണിക്യം said...

പണ്ട് വായിക്കാന്‍ മാവിന്‍റെയും പേരയുടെയും മുകളില്‍ ആയിരുന്നു ഞാന്‍ സ്ഥലം കണ്ടിരുന്നത് സത്യത്തില്‍ ഈയിടെ ആയി ഒരു സ്റ്റുളില്‍ കയറാന്‍ പോലും പേടി ആയി വരുന്നു ... "വെർട്ടിഗോ"???.

Cv Thankappan said...

വളരെ താൽക്കാലികമായി ഉണ്ടാക്കിയ ഏണിയാണ്.
ആ ഏണിക്കുമില്ലേ തകറാറ്.പ്രായം കൂടുന്തോറുമായിരിക്കും.
മനോഹരമായ എഴുത്ത്.
ആശംസകള്‍

പ്രയാണ്‍ said...

ഹ്ഹോ ..പുരുഷന്റെ ഓരോരോ പ്രശ്നങ്ങളേയ്.... എച്മു അതും കണ്ടുപിടിച്ചു...:)))( ഞാന്‍ പെണ്ണായതുകൊണ്ടാവും ഉയരങ്ങളില്‍ നിന്നു വീഴുന്ന സ്വപ്നമേ കാണാറുള്ളൂ...)

അനില്‍@ബ്ലോഗ് // anil said...

കയറാൻ പറ്റാത്ത ഉയരം നോക്കി നെടുവീർപ്പിട്ടിരിക്കുന്നു, ഞാനും. :(

Pradeep Kumar said...

വായന തുടരുന്നു ....
ഈ രചനയെ വായിക്കാനറിയുന്നവരുടെ വായനകൾ നിരീക്ഷിക്കുന്നു.....

vettathan said...

ഗള്‍ഫിലെ ജോലി, പേടിച്ച്,ഉപേക്ഷിച്ചയാളെ അറിയാം.

പട്ടേപ്പാടം റാംജി said...

ഭാരം ചുമക്കുന്നവര്‍

വര്‍ഷിണി* വിനോദിനി said...

ഒരു വെർട്ടിഗോക്കാരി ഈ വെർട്ടിഗായെ കണ്ണും തുറിച്ച്‌ നോക്കിരിപ്പാണു :(

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ഉയരങ്ങളില്‍ എത്തുന്നവര്‍ താഴേക്ക് നോക്കാറില്ല ,അഥവാ നോക്കിയാല്‍ അവര്‍ വീണ്ടും താഴെ എത്തിയിരിക്കും

shareefa mannisseri said...

you have a nice skill in writing.read my blog also and leave your valuable comments
http://chilamarmarangal.blogspot.in

Muralee Mukundan , ബിലാത്തിപട്ടണം said...

'ഉയർന്ന് നിൽക്കുന്ന ആണാവണമല്ലോ...
ആഴങ്ങളിൽ മുങ്ങി ഉയർച്ചകളുടെ മുത്തുകളെടുക്കുന്ന തമ്പുരാൻ...'

പ്രപഞ്ചത്തിലെ എല്ലാ
ധ്വജസ്തംഭങ്ങളും പുരുഷന്‍റെഅടയാളമാണത്രേ!.
എന്നിട്ടും സങ്കല്‍പങ്ങളാല്‍ പരീക്ഷിക്കപ്പെടുമ്പോള്‍
പുരുഷത്വത്തിനും എന്തൊരു ഭാരം!

എടുത്താല്‍ പൊങ്ങാത്ത ഒരു അടികിട്ടിയിട്ട് എനിക്കും തല ചുറ്റുന്നൂ...ഉന്തുട്ടാ ചെയ്യാ..ല്ലേ എന്റെ കൊച്ചുകൊച്ചീച്ചി ഇമ്മടെ എച്ച്മുകുട്ടീടെ കൈയ്യിന്നല്ലേ...പോട്ടെ അല്ലേ

shareefa mannisseri said...

you have a nice skill in writing.congraj.visit my blog also
http://chilamarmarangal.blogspot.in

shareefa mannisseri said...

you have a nice skill in writing.read my blog also and leave your valuable comments
http://chilamarmarangal.blogspot.in

ajith said...

എന്റെ ജോലിയുടെ ഭാഗമായി അതുന്നതങ്ങളിലും അഗാധതയിലും പോകേണ്ടിവരുന്നു.(ബാലന്‍സിംഗ് മെക്കാനിസത്തിനെന്തോ സംഭവിക്കുമ്പോഴല്ലേ വെര്‍ട്ടിഗോ എന്ന് അസുഖം വരുന്നത്? അത് തറയില്‍ നടക്കുന്നവര്‍ക്കും ഉണ്ടാകുമോ? എന്റെയൊരു ലേഡിസുഹൃത്തിന് വല്ലപ്പോഴും അങ്ങനെയൊരു അസുഖം വരാറുണ്ട്. അപ്പോള്‍ വല്ലാത്ത അസ്വസ്ഥത കാണിക്കുന്നുണ്ട് അവര്‍)

AnuRaj.Ks said...

Oru manushya shareerathinte ettavum valiya mithravum shathruvum avante manassanu..shakthamaya manassanenkil oru vertigoyum esilla

AnuRaj.Ks said...

Athyunnathangalil daivathinu sthuthi..

ബൈജു മണിയങ്കാല said...

പുരുഷത്വം എന്ന രോഗത്തിനോളം എന്തായാലും വരില്ല മറ്റൊരു വേര്ട്ടിഗോയും അതൊരു തലക്കനം മാത്രം അല്ലല്ലോ

mini//മിനി said...

ഉയരങ്ങളിൽ കയറാറുണ്ട്, കുരുമുളക് പറിക്കാൻ മരത്തിൽ കയറിയ എന്റെ ഫോട്ടോ ബ്ലോഗിലുണ്ട്. താഴോട്ട് നോക്കിയാൽ പേടിയാവും. എന്നാലും ധൈര്യം പ്രകടിപ്പിക്കും.

drpmalankot said...

കഥ ബിംബാത്മകം!
ആശംസകൾ.

വീകെ said...

ആശംസകൾ......

Echmukutty said...

മാണിക്യം ചേച്ചിയെ കാണുന്നത് വലിയ സന്തോഷമാണ്. ഇടയ്ക്കൊക്കെ വരൂ. പിന്നെ ആ മാതിരി പേടിയല്ല വെര്‍ട്ടിഗോ എന്നാണെന്‍റെ അറിവ് കേട്ടോ.
തങ്കപ്പന്‍ ചേട്ടന്‍റെ അഭിപ്രായം വായിച്ചു സന്തോഷിക്കുന്നു.
പ്രയാണ്‍ പല പ്രശ്നങ്ങളും ഇങ്ങനെയാണെന്ന് തോന്നിപ്പോയിട്ടുണ്ട്. തെറ്റിദ്ധാരണകളില്‍ പടുത്തുയര്‍ത്തിയ അബദ്ധങ്ങളെ സത്യമാക്കാനുള്ള വ്യര്‍ഥ പ്രയത്നങ്ങള്‍....

Echmukutty said...

അനിലിനു നന്ദി.
പ്രദീപ് മാഷ് എന്തെങ്കിലും പറയുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ഒന്നും പറഞ്ഞില്ലല്ലോ. കഥ ശരിയായില്ലേ?
വെട്ടത്താന്‍ ചേട്ടനും രാംജിക്കും വര്‍ഷിണിക്കും നന്ദി.

aswathi said...

ആണുങ്ങൾക്ക് ഉണ്ട് എന്നുപറയുന്ന എക്സ്ട്രാ മനസ്സുറപ്പ് വെറും അഭിനയമാണെന്ന് എച്മു പറയാതെ പറയുന്നു ...നന്നായി എച്മു

റോസാപ്പൂക്കള്‍ said...

ഭയത്തിനു ലിംഗ വ്യത്യാസമോ..? കായിക ശക്തിയും ധൈര്യവും രണ്ടും രണ്ടല്ലേ

നളിനകുമാരി said...

ആണല്ലേ അവന്‍ അതുപോലാണോ നീ എന്ന് മകന്റെ കൂടെ മരത്തില്‍ കയറി ഇലകള്‍ക്കിടയില്‍ ഇരുന്നു പുസ്തകം വായിക്കുന്ന എന്റെ മകളെ ഞാന്‍ വഴക്ക് പറഞ്ഞിട്ടുണ്ട്. ആണിന് എന്താ പ്രത്യേകത എന്ന അവളുടെ മറു ചോദ്യം ഇന്നും എന്റെ കാതിലുണ്ട്.
ഇതില്‍ എച്മു കൊട്ടിയ കൊട്ട് എനിക്ക് മനസ്സിലായില്ല. ഉയരം അത് ഒരു കസേരപ്പുറത്ത് ആയാലും എന്റെ കാലു വിറയ്ക്കും.

Kalavallabhan said...

താങ്കളുടെ ഒറിജിനൽ പേരു തന്നെയുള്ള എന്റെ വാമഭാഗം ഈ സെപ്റ്റ്ംബർ ഒക്ടോബർ മാസങ്ങളിൽ ഈ “വെർറ്റിഗൊ”പ്രാക്റ്റീസ് ചെയ്യുകയായിരുന്നു.
കറങ്ങിയത് വാമഭാഗമായിരുന്നോ അതോ ഞാനായിരുന്നോ എന്നാണ്‌ എനിക്കിപ്പോഴും സംശയം.
തലക്കെട്ടു കണ്ടപ്പോൾ പൊടിക്കൈകൾ മറ്റോ ആയിരിക്കും എന്നു കരുതി.

വിനുവേട്ടന്‍ said...

ഇതു പോലെ ഉയരത്തിൽ കയറി ഇറങ്ങാൻ പറ്റാതെ നിൽക്കുന്ന ആ നിസ്സഹായാവസ്ഥ ഞാനും എത്രയോ തവണ സ്വപ്നം കണ്ടിരിക്കുന്നു... ഹോ...! വല്ലാത്തൊരു അനുഭവം തന്നെ... ഇതിനിപ്പോൾ സ്ത്രീയെന്നും പുരുഷനെന്നും ഒന്നും വ്യത്യാസമില്ല എച്ച്മു...

prachaarakan said...

സ്ത്രി പുരുഷഭേതമന്യേ അനുഭവിക്കേണ്ടി വരുന്നത്..സ്വപനമായും ചില പച്ചയായ യാഥാർഥ്യമായും

Mukesh M said...

വെര്ട്ടിഗോ ഭയത്തിന്‍റെ മറ്റൊരു മുഖം മാത്രമാണ് !!

Bipin said...

ധ്വജ സ്തംഭങ്ങൾ എന്നും ഉയർത്തിപ്പിടിക്കുന്നതാണ് ആണത്വത്തിന്റെ ലക്ഷണം എന്ന പെണ്ണിന്റെ ചിണുങ്ങലാണ് ആണിന്റെ ഭാരം.

Echmukutty said...

സിയാഫിന്‍റെ അഭിപ്രായം വായിച്ചു. എല്ലാവരും ഉയരങ്ങളില്‍ ചെന്നെത്തട്ടെ... എന്ന് ആശിക്കുന്നു.
ഷരീഫയുടെ അഭിനന്ദനത്തിനു നന്ദി. ഇനിയും വരിക, വായിക്കുക. പ്രോല്‍സാഹിപ്പിക്കുക. തീര്‍ച്ചയായും ഞാന്‍ ഷരീഫയുടെ ബ്ലോഗില്‍ വരാം.

മുരളീഭായ് ഞാന്‍ ആരേയും അടിച്ചില്ലല്ലോ. പുരുഷന്‍ അനാവശ്യമായി സ്വന്തം പുരുഷത്വത്തിന്‍റെ ഇമേജ് .. അതും ഈ വ്യവസ്ഥിതി നിര്‍മ്മിച്ച ഇമേജ് കൊണ്ടു നടക്കാന്‍ പെടാപ്പാടു പെടുന്നതിനെപ്പറ്റി പറയുകയായിരുന്നില്ലേ?

Echmukutty said...

അജിത്തേട്ടന്‍ വായിച്ചതില്‍ സന്തോഷം. ചിലര്‍ക്ക് അങ്ങനേയും തല കറക്കം വരാറുണ്ടത്രെ. അത് ഭയം കൊണ്ടാവണമെന്നില്ല. ശാരീരികമായ പ്രശ്നങ്ങള്‍ ആവാം.

ശക്തമായ മനസ്സ് പുരുഷനു ജന്മസിദ്ധമെന്ന സമൂഹത്തിന്‍റെ നിലപാടിലെ കുഴപ്പത്തെയാണ് ചൂണ്ടിക്കാട്ടാന്‍ ശ്രമിച്ചത്, അനു. വായിച്ചതില്‍ സന്തോഷം. ഇനിയും വരിക.

പുരുഷത്വം തലക്കനം എന്ന രോഗമാവുന്നതിന്‍റെ ദൃഷ്ടാന്തങ്ങള്‍ നമുക്ക് ചുറ്റും വേണ്ടുവോളമുണ്ടല്ലോ. ബൈജുവിന്‍റെ ഈ കഥാ വായനയില്‍ സന്തോഷം.

മിനിടീച്ചറുടെ ആ ഫോട്ടൊ കണ്ടിട്ടുണ്ട്. ഉയരങ്ങളെ ഇനിയും നിര്‍ഭയം കീഴടക്കുക.

ഡോക്ടര്‍ സാറിന്‍റെ വായനയില്‍ സന്തോഷം. ബിംബങ്ങളെ തിരിച്ചറിഞ്ഞതിലും...

അനില്‍കുമാര്‍ . സി. പി. said...

എച്മൂ, ‘വെർട്ടിഗോ’യേ കുറിച്ച് ഒരു നല്ല ‘കുറിപ്പ്’ മാത്രമായെ എനിക്ക് തോന്നിയുള്ളു. ഒരു കഥയെന്ന് വിളിക്കാമോ എന്തോ!

പിന്നെ ചില ‘ഭയങ്ങൾ’ മറച്ചുവെക്കാൻ സാഹചര്യങ്ങൾ, ഉത്തരവാദിത്വങ്ങൾ... ഒക്കെ നിർബന്ധിക്കാറുണ്ട് പലപ്പോഴും.

Echmukutty said...

വി കെ മാഷിനു കഥ ഇഷ്ടമായില്ലെന്നുണ്ടോ?

അശ്വതിയുടെ വായനയില്‍ സന്തോഷം.

എന്‍റെ പൊന്നു റോസാപ്പൂവേ, പെണ്ണുങ്ങള്‍ പേടിക്കാരികളാണെന്ന് പ്രഖ്യാപിക്കുന്ന സാഹിത്യവും സിനിമയും വിശ്വാസവും ഭയത്തിന്‍റെ ലിംഗവ്യത്യാസം പ്രകടിപ്പിക്കുന്നില്ലേ എക്കാലത്തും? പുരുഷന്‍ ധൈര്യവാനായിരിക്കും എന്നത് ഒരു സമൂഹ സങ്കല്‍പമാണ്. ആ സങ്കല്‍പത്തിനൊത്തു പോവാന്‍ പുരുഷന്മാര്‍ പലപ്പോഴും അനാവശ്യമായി ബുദ്ധിമുട്ടാറുണ്ട്. അത് ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചതാണ്.

നളിനചേച്ചിക്ക് മനസ്സിലായില്ല എന്നെഴുതിക്കണ്ടതില്‍ സങ്കടം. പുരുഷനു ജന്മനാ ഉണ്ടെന്ന് സമൂഹം പറഞ്ഞുറപ്പിക്കാന്‍ തുനിയുന്ന പലതും ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ പാവം, അവന്‍ പെടുന്ന പാടിനെപ്പറ്റി പറഞ്ഞതാണ്.. ഭയമാണെന്ന് പറയാന്‍ വയ്യ, ശക്തിയില്ലെന്ന് പറയാന്‍ വയ്യ, കരയാന്‍ വയ്യ, അങ്ങനെയങ്ങനെ അനവധി വ്യാജപ്പെരുമകളിലാണ് സമൂഹം പുരുഷനെ ഞാത്തിയിട്ടിരിക്കുന്നത്. അതില്ല എന്ന് പറഞ്ഞാല്‍ സ്വന്തം കേമത്തത്തെ കുറച്ചു കാണിക്കുന്നുവെന്ന് കരുതി പ്രീണനം കിട്ടില്ലെന്ന് കരുതി പുരുഷന്‍ ഞാന്‍ കേമനാണ് എന്ന് കാണിക്കാന്‍ പറ്റാത്ത പല കാര്യങ്ങളും ചെയ്യാന്‍ തുനിയും ... അത്രേയുള്ളൂ.

കലാവല്ലഭന്‍റെ വരവിനു നന്ദി.
വിനുവേട്ടനും നന്ദി. ഭയത്തിനു സ്ത്രീ പുരുഷ വ്യത്യാസമില്ലെന്നെഴുതിയതില്‍ ഒത്തിരി സന്തോഷം വിനുവേട്ടാ.

പ്രചാരകനും ഉണ്ണിയേട്ടനും നന്ദി.

Echmukutty said...

ബിപിന്‍, പെണ്ണു മാത്രമല്ല അങ്ങനെ ചിണുങ്ങുന്നത്, ആണുങ്ങള്‍ ഉള്‍പ്പെടുന്ന ഈ മൊത്തം സമൂഹം പുരുഷന് യഥാര്‍ഥത്തില്‍ പ്രത്യേകമായി ഇല്ലാത്ത പല കാര്യങ്ങളും ഉണ്ടെന്ന് പറയുന്നുണ്ട്. ഭൂരിഭാഗം പുരുഷന്മാരും ആ തെറ്റിദ്ധാരണയില്‍ പുലരുന്നവരുമാണ്. അതുകൊണ്ട് തന്നെ പരീക്ഷിക്കപ്പെടുമ്പോള്‍ പുരുഷത്വത്തിനു ചുമക്കാനാവാത്ത ഭാരം ഉണ്ടായിപ്പോകും. അതുകൊണ്ടു തന്നെ ആ പരീക്ഷണം ഒഴിവാക്കാന്‍ ഈ പുരുഷമേധാവിത്ത വ്യവസ്ഥിതി കഠിനമായി പരിശ്രമിക്കുകയും ചെയ്യും. അനാവശ്യമായ ഭാരം ചുമക്കല്‍ ഒഴിവാക്കാന്‍ പറ്റാതെ വേദനിക്കുന്ന പുരുഷത്വത്തിന്‍റെ ഭാരത്തെക്കുറിച്ചാണ് എഴുതാന്‍ ശ്രമിച്ചത്. വയനയില്‍ സന്തോഷം.

അനില്‍ ഇപ്പോള്‍ വരാറേയില്ല. വന്നതില്‍ വലിയ സന്തോഷം. കഥയായില്ല അല്ലേ.? ഇനിയും കൂടുതല്‍ നന്നായി എഴുതാന്‍ പരിശ്രമിക്കാം..

ചന്തു നായർ said...

പ്രപഞ്ചത്തിലെ എല്ലാ ധ്വജസ്തംഭങ്ങളും പുരുഷന്‍റെ അടയാളമാണത്രേ!. എന്നിട്ടും സങ്കല്‍പങ്ങളാല്‍ പരീക്ഷിക്കപ്പെടുമ്പോള്‍ പുരുഷത്വത്തിനും എന്തൊരു ഭാരം!
എടുത്താല്‍ പൊങ്ങാത്ത ഭാരം.ധ്വജസ്തംഭങ്ങൾ പുരുഷന്റെ അടയാളമാണ്..വ്യംഗ്യമായും.
"വെർട്ടിഗോ"എനിക്കും പിടിപെറ്റിട്ടുള്ള അസുഖമാണെന്നു തോന്നുന്നു.അതു കൊണ്ട് തന്നെ ഒരു എഞ്ചിനിയറായിരുന്നിട്ടും,ഞൻ ഉയരങ്ങളിൽ കയറാരില്ല.അനിൽ പറഞ്ഞതിനോട് യോജിപ്പുണ്ട്.ബിംബങ്ങൾ മുഴച്ചു നിൽകുന്ന ഈ ആഖ്യാനം ഒരു കഥ ആയോ എന്നതിൽ സംശയം ഉണ്ട്... എല്ലാ ആശംസകളും

Echmukutty said...

സന്തോഷം ചന്തുവേട്ടാ. ഈ വഴിക്ക് വന്നതില്‍ വലിയ ആഹ്ലാദം. അപ്പോള്‍ കഥ ശരിയായില്ല അല്ലേ.. ഇനിയും പരിശ്രമിച്ച് നല്ല കഥകള്‍ എഴുതുവാന്‍ നോക്കാം.

പ്രവീണ്‍ കാരോത്ത് said...

സ്വിമ്മിംഗ് പൂളിന്റെ പത്തു മീറ്റര്‍ diving പ്ലാറ്റ് ഫോര്മിലേക്ക് ഓടിക്കയറുമ്പോള്‍ ആഹ്ലാദമാണ്‌ തോന്നാറുള്ളത്, പക്ഷെ ഓരോ വട്ടം ചാടുമ്പോഴും മറികടക്കേണ്ടത് ആ ഉയരത്തെക്കാള്‍ ഉപരി മനസ്സിലെ ആ ഭയത്തെ ആണ്, തൊട്ടു മുന്‍പേ ചാടിയ എട്ടു വയസ്സുകാരന്‍റെ, താഴെ നിന്നുമുള്ള പരിഹാസപ്പുഞ്ചിരി ഒന്ന് മാത്രമാകും പിന്നെ ചാട്ടത്തിനുള്ള പ്രചോദനം!
നല്ല എഴുത്ത്, ആശംസകള്‍

Echmukutty said...

പ്രവീണിന്‍റെ വരവിനും വായനയ്ക്കും നന്ദി.. ഇനിയും വരിക.

കുസുമം ആര്‍ പുന്നപ്ര said...

ഒരു കഥയുടെ വായനാനുഭവം കിട്ടിയില്ല. പ്രത്യേകിച്ചും എച്ചുമോടെ കഥയുടെ

Unknown said...

ആണായി പിറന്നവര്‍ നിസ്സഹായരാവുന്ന അവസ്ഥകള്‍.