Monday, January 13, 2014

ശിഞ്ചിക്കോട്ടൈ



https://www.facebook.com/groups/1945563405669128/permalink/2612113245680804/

https://www.facebook.com/groups/yaathra/permalink/567370780019647/

(ഫേസ് ബുക്കിലെ കുറിഞ്ഞിപ്പൂക്കളിലും യാത്രാഗ്രൂപ്പിലും പോസ്റ്റ്  ചെയ്തത് )

തിരുവണ്ണാമലൈ യാത്രയിലെ ഏറ്റവും വലിയ വിസ്മയമായിരുന്നു  ശിഞ്ചിക്കോട്ട. പെട്ടെന്ന് കണ്ട്  മടങ്ങാമെന്ന് കരുതി അവിടെ ചെന്ന എന്നെ, കോട്ട  അതിന്‍റെ വിസ്മയച്ചുഴികളിലേക്ക് വലിച്ചടുപ്പിക്കുകയായിരുന്നു. കൈകാലിട്ടടിച്ച്  താഴേക്ക്  പോവുകയല്ലാതെ മുകളിലേക്കുയരാന്‍ ഒരു തരത്തിലും കഴിയാത്ത വശ്യച്ചുഴി. പാറകളുടേയും പച്ചപ്പിന്‍റേയും അപൂര്‍വസുന്ദരമായ കൊത്തുപണികളുടേയും ശ്വാസംമുട്ടിക്കുന്ന  ഉയരത്തിന്‍റേയും ലഹരി പിടിപ്പിക്കുന്ന ഒരു ആവാഹനമന്ത്രമായിരുന്നു ശിഞ്ചിക്കോട്ട.   
  
ജീവിതത്തില്‍ , പലപ്പോഴും ഏകാന്തമായ വഴി നടപ്പിന്‍റേയും അലച്ചിലിന്‍റേയും ഭാഗമായി  ഞാന്‍ കുറെ കോട്ടകളില്‍ ചുറ്റിത്തിരിഞ്ഞിട്ടുണ്ട്. ദില്ലിയിലും ആഗ്രയിലും രാജസ്ഥാനിലും  മധ്യപ്രദേശിലും ആന്ധ്രയിലും  കേരളത്തിലും... എന്നു വേണ്ട പലയിടങ്ങളിലായി.. പലപ്പോഴായി.. വവ്വാലുകള്‍ കൂട്ടത്തോടെ പറന്നുയരുന്ന, നരിച്ചീറുകളുടെ  തീക്ഷ്ണ ഗന്ധമുയരുന്ന  ആളൊഴിഞ്ഞ എടുപ്പുകളിലും മണ്ഡപങ്ങളിലും ഒക്കെ അലയുമ്പോള്‍,  എനിക്ക് തോന്നും കഴിഞ്ഞ ജന്മത്തിലെപ്പോഴൊക്കെയോ ഞാനിവിടങ്ങളില്‍ കഴിഞ്ഞു കൂടിയിട്ടുണ്ടെന്ന്.. വല്ല കുതിരയായോ കുഴലൂത്തുകാരനായോ  വെള്ളം കോരുന്ന ചേടിയായോ... ഒക്കെ ഞാനിവിടങ്ങളില്‍  ജീവിച്ചിട്ടുണ്ടാവണം.. 
ശിഞ്ചിക്കോട്ടയെ  പ്രധാനനിരത്തില്‍ നിന്നു നോക്കുമ്പോള്‍ അതിലെ ഒരു  പ്രത്യേകതയും വെളിപ്പെടില്ല. കുറെ കരിങ്കല്‍പ്പണികളല്ലാതെ... ചെന്നൈയില്‍ നിന്ന് തിണ്ടിവനം കടന്ന്  തിരുവണ്ണാമലൈ ടൌണ്‍ എത്തുന്നതിനു കുറച്ചു മുന്‍പ്  ഹൈവേയുടെ  ഇരുവശങ്ങളിലുമായി പരന്നു കിടക്കുന്ന കരിങ്കല്‍ക്കഷണങ്ങളിലെ കവിതകള്‍ വായിച്ചു മനസ്സിലാക്കാന്‍ അസാധാരണമായ ജീവസ്സുറ്റ  ശില്‍പീ ഹൃദയം ഉള്ളില്‍ തുടിക്കണമായിരുന്നു. അത്രയൊന്നും തുടിപ്പ്  അന്നേരം എന്നിലുണ്ടായിരുന്നില്ല. തന്നെയുമല്ല , തമിഴ് നാട്ടില്‍, അമ്പലങ്ങളെപ്പറ്റി കഥ പറഞ്ഞു കേള്‍ക്കുന്നത്ര ഒരിക്കലും കോട്ടകളെപ്പറ്റി പറഞ്ഞു കേള്‍ക്കാറുമില്ല. 

ശിഞ്ചിടൌണ്‍ നഗ്നമായ പാറകള്‍ നിറഞ്ഞ അനവധി കുന്നുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു  പ്രദേശമാണ്. ഓരോ  കുന്നുകള്‍ക്കും ആണിക്കല്ലായൊരു കൂറ്റന്‍ പാറയും അതിനെ അടുക്കിയടുക്കി വെക്കുന്ന മറ്റനവധി  പാറകളുമുണ്ട്. മുള്‍ച്ചെടികളുടെ പച്ചപ്പ് മാത്രമേ  ഈ കുന്നുകളിലുള്ളൂ. 
ത്രികോണാകൃതിയില്‍ കിടക്കുന്ന  മൂന്നു കുന്നുകളുടെ ഇടയ്ക്കാണ്  കോട്ട. കൃഷ്ണഗിരി വടക്കും രാജഗിരി  പടിഞ്ഞാറും ചന്ദ്രായന ദുര്‍ഗ്ഗം തെക്കു കിഴക്കും. അഞ്ചാറു കിലോ മീറ്ററിലധികം നീളമുള്ള  കോട്ടക്ക് രണ്ട് പ്രധാന  ഗേറ്റുകളാണ്. ഒന്ന്  കിഴക്കുവശത്തുള്ള  പോണ്ടിച്ചേരി ഗേറ്റും, മറ്റൊന്നു ആര്‍ക്കോട്ട്  നവാബ് ഗേറ്റും. ഏകദേശം ആയിരം കൊല്ലത്തെ പഴക്കം ഈ കോട്ടക്കുണ്ടെന്നാണ് ചരിത്രം. മിക്കവാറും എല്ലാ രാജവംശങ്ങളുമായും ശിഞ്ചിക്കോട്ട  ബന്ധപ്പെടുന്നു. കൊങ്ങ്  സാമ്രാജ്യം, ഹൊയ്സാല സാമ്രാജ്യം,  ചോള സാമ്രാജ്യം, മുഗള സാമ്രാജ്യം , ബീജാപ്പൂര്‍  നവാബ്,  വിജയനഗര സാമ്രാജ്യം, ച്ഛത്രപതി ശിവജി, ആര്‍ക്കോട്ട് നവാബ്, ടിപ്പു സുല്‍ത്താന്‍, ഫ്രഞ്ച്,  ബ്രിട്ടീഷ് അധികാരികള്‍.. അങ്ങനെ  എല്ലാവരും... എങ്കിലും തമിഴ് നാട്ടിലെ ഒരേയൊരു രജപുത്ര രാജാവായ രാജാ തേജ്  സിംഗിന്‍റെതാണ്    കോട്ടക്കഥകളിലെ ഏറ്റവും ജൈവികമായ അധ്യായം. രാജാവിന്‍റെ  കുതിരയും ആ അധ്യായത്തിലെ ഒരു പ്രധാന പേജുതന്നെ. ആര്‍ക്കോട്ട്  നവാബുമായുള്ള യുദ്ധത്തിലാണ്  ചെറുപ്പക്കാരനായ രാജാവ്  മരിച്ചു  പോയത്.

1200 എ ഡി മുതല്‍  ഇങ്ങോട്ടുള്ള ചരിത്രമുണ്ട്  ശിഞ്ചിക്കോട്ടയ്ക്ക്. അനേകം പടയോട്ടങ്ങള്‍ കണ്ട കോട്ടയിലെ  കല്ലുകള്‍ ഞാന്‍ ഞാന്‍ എന്ന് വീമ്പടിച്ചവരെല്ലാം ഇപ്പോള്‍  എവിടെ എവിടെ എന്നു ചോദിക്കുന്നതു പോലെ നിശ്ശബ്ദമായി നിലകൊള്ളുന്നു.  അത്  ഇവിടെ മാത്രമല്ല, എല്ലാ  കോട്ടകളിലും  കാതോര്‍ത്താല്‍  കേള്‍ക്കാവുന്ന ചോദ്യമാണ്. ചോദ്യം ചോദിക്കുന്നവര്‍ക്ക് മാത്രമേ മാറ്റമുണ്ടാകാറുള്ളൂ.

മൂന്നു കുന്നുകള്‍ക്കിടയിലുള്ള  വിടവുകള്‍  ഇരുപതു മീറ്റര്‍  കനത്തില്‍  മതില്‍ കെട്ടി അടച്ച്  അതിനകത്താണ്  കോട്ട പണിതിരിക്കുന്നത്. കൃഷ്ണഗിരിക്കുന്നിലെ കോട്ട താരതമ്യേന ചെറുതാണ്. അത് തിരുവണ്ണാമല  റോഡിന്‍റെ  വടക്കു വശത്തായി ദൃശ്യമാവുന്നു. കോട്ടയിലേക്ക്  കയറിപ്പോകാനുള്ള കരിങ്കല്‍പ്പടവുകള്‍ ദൂരത്തുനിന്നേ നമ്മുടെ ശ്രദ്ധയാകര്‍ഷിക്കും. ഇംഗ്ലീഷുകാര്‍ കുറച്ചുകാലം ഇവിടം കൈവശപ്പെടുത്തിയിരുന്നതുകൊണ്ട് കൃഷ്ണഗിരിക്കുന്നിനെ വെള്ളക്കാരക്കുന്നെന്നും വിളിക്കാറുണ്ടത്രേ. ഇതിനോട്  ചേര്‍ന്ന് രാജഗിരിക്കുന്നിലെ  പ്രധാനകോട്ടയുമായി ചേരുന്ന ചന്ദ്രഗിരിക്കുന്ന്  അല്ലെങ്കില്‍ സെന്‍റ് ജോര്‍ജ്  മൌണ്ടനും സ്ഥിതിചെയ്യുന്നു. തുകല്‍പ്പണിക്കാരുടെ കുന്ന് എന്നറിയപ്പെടുന്ന ചക്കിലിയ കുന്നിലും  ചന്ദ്രായന ദുര്‍ഗ്ഗത്തിലും കാര്യമായി ഒന്നുമില്ല. ഇടിഞ്ഞു പൊളിഞ്ഞ കരിങ്കല്‍പ്പാളികളും കുറെ മുള്‍ച്ചെടികളുടെ വന്യമായ പച്ചപ്പും മാത്രമേയുള്ളൂ.

ഇത്രയുമൊക്കെ കഥകള്‍ ഓതിയ ഗൈഡ്  രാജഗിരിയിലെ പ്രധാന കോട്ടയാണ് കാണേണ്ടതെന്ന് ഉറപ്പിച്ചു പറഞ്ഞു.
ഏകദേശം ആയിരം   അടി  ഉയരത്തില്‍  ആയിരത്തി അഞ്ഞൂറ് പടികളോളം കയറിയാലേ നമ്മള്‍  രാജഗിരിയിലെ കോട്ടമുകളില്‍  എത്തുകയുള്ളൂ. കോട്ടക്കുള്ളില്‍  കല്യാണമഹല്‍,  ധാന്യപ്പുരകള്‍,  ജയില്‍,  ക്ഷേത്രം, ആനക്കുളം.. അങ്ങനെ അനവധി അനവധി  എടുപ്പുകളുണ്ട്. 

കോട്ടയിലേക്കുള്ള  പ്രവേശനമാര്‍ഗത്തില്‍  സാദ് ദുല്ലാ ഖാന്‍റെ  മോസ്ക് കാണാം. പതിനേഴാംനൂറ്റാണ്ടില്‍  സാദ് ദുല്ലാഖാന്‍ കുറച്ചു കാലം ശിഞ്ചി ഭരിച്ചിരുന്നുവത്രേ. 

കോട്ടവാതിലിനിടത്ത്  വശത്തായി  ധാന്യപ്പുരയുണ്ട്. ആര്‍ച്ചു  പോലെ  പണിത മേല്‍ക്കൂരയാണിതിനുള്ളത്. ഒന്നരലക്ഷം കലം  നെല്ല്  അതില്‍ കൊള്ളുമെന്നും മറ്റു ആഹാരപദാര്‍ഥങ്ങള്‍ക്കായി വേറൊരു പുര തൊട്ടടുത്തുണ്ടെന്നും  ഗൈഡ്  വിശദീകരിച്ചു.  

ധാന്യപ്പുരയുടെ പടിഞ്ഞാറു ഭാഗത്തായി  ഉയരങ്ങളിലാണ് വേണുഗോപാലന്‍റെ അമ്പലം. വിഗ്രഹങ്ങളും അമ്പലം തന്നെയും  നന്നെ ക്ഷീണാവസ്ഥയിലാണ്. ഭയം തോന്നിപ്പിക്കുന്ന ഒന്നായി അതു മാറിക്കഴിഞ്ഞു.
വിശാലമായ കോട്ടമൈതാനിയില്‍ കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ചുകൊണ്ട് കല്യാണമഹല്‍ പ്രത്യക്ഷപ്പെടുന്നു. അക്ബര്‍ ചക്രവര്‍ത്തി   ഫത്തേപ്പൂര്‍  സിക്രിയില്‍ നിര്‍മ്മിച്ച പഞ്ച്മഹലിന്‍റെ  വിദൂര സാമ്യം തോന്നിക്കുന്ന  ഒരു  നിര്‍മ്മിതിയാണിത്. ഒരു  കുളവും  സ്ത്രീകള്‍ക്കുള്ള  മുറികളും വളഞ്ഞ വരാന്തകളും കോവണിപ്പടികളും വെള്ളം കൊണ്ടുവരാനുള്ള  മണ്‍പൈപ്പുകളും  എല്ലാമായി  പിരമിഡാകൃതിയില്‍ ഒരു  മനോഹര കെട്ടിടം.  അനവദ്യസുന്ദരമായ ചെറിയ ചെറിയ കൊത്തുപണികളാല്‍  അലങ്കരിക്കപ്പെട്ട ഒന്നാണ് കല്യാണ മഹല്‍. മഹലിന്‍റെ വടക്കു പടിഞ്ഞാറു ഭാഗം മുഴുവന്‍ ഒട്ടേറെ  മുറികളാണ്. അത്  രാജകുടുംബാംഗങ്ങള്‍ക്കും വേലക്കാര്‍ക്കും  മറ്റും താമസിക്കാനായിരുന്നുവത്രേ. അതിനു  പുറകില്‍  കുതിരലായവും കണ്ടു.
കല്യാണമഹലിനു  സമീപം കിഴക്കു ഭാഗത്ത്  ഒരു  പള്ളിയുടെ  പൊളിഞ്ഞ ഭാഗങ്ങളുണ്ട്.  മുഹമ്മദ്  ഖാന്‍  മോസ്ക്  എന്നാണ് ഈ  പള്ളി  അറിയപ്പെടുന്നത്. തേജ് സിംഗ് രാജാവിന്‍റെ  ആത്മാര്‍ഥ സുഹൃത്തായിരുന്ന  മുഹമ്മദ് ഖാന് ആരാധിക്കാനുണ്ടാക്കിയതാണത്രേ ഈ  പള്ളി. അവരുടെ  അടിയുറച്ച സൌഹൃദത്തിന്‍റെ  മനോഹരകഥകള്‍ എത്ര വേണമെങ്കിലും കേള്‍ക്കാന്‍  കഴിയും. തേജ് സിംഗ്  രാജാവിന്‍റെ  ജീവിതത്തെപ്പറ്റി അനവധി നാടന്‍ പാട്ടുകളും തെരുവുനാടകങ്ങളും ഉണ്ട്. 

പുല്‍പരപ്പിലൂടെയും വിസ്തൃതമായ കുടപിടിക്കുന്ന ആലിന്‍റെ  തണലിലൂടെയും നടന്ന്  കല്യാണ മഹലിന്‍റെ  തെക്കുഭാഗത്തായി നമ്മള്‍ ആനക്കുളത്തിനടുത്തെത്തും.  ഒരു  വിശാലപ്രദേശം മുഴുവന്‍  കുളമാണ്. അനവധി ആനകള്‍ക്ക് തീര്‍ച്ചയായും ഇവിടെ  കുളിക്കാന്‍ കഴിയും. കുളത്തിനു ചുറ്റുമായി നൂറിലധികം തൂണുകളില്‍  അതിമനോഹര കൊത്തുപണികള്‍ നിറഞ്ഞ ഒരു മണ്ഡപവും നിലകൊള്ളുന്നു. കുളത്തിലേക്കിറങ്ങാന്‍  പടികളും ഉണ്ട്.  ആനകളായാലും അല്ല, ഇനി  രാജാക്കന്മാരും  രാജ്ഞിമാരുമായാലും ശരി   ഈ കുളം എല്ലാവരേയും ഒരു പോലെ ഹര്‍ഷപുളകിതരാക്കിയിരിക്കുമെന്ന് ആ മണ്ഡപത്തിലെ കാറ്റേറ്റ്  അങ്ങനെ ഇരിക്കുമ്പോള്‍ എനിക്ക് തോന്നാതിരുന്നില്ല.
തൊട്ടടുത്താണ് ജിംനേഷ്യം.  അതൊരു  കൂറ്റന്‍ കെട്ടിടമാണ്. അവിടെ  രാജാക്കന്മാര്‍ സ്വയം വ്യായാമം ചെയ്തും മറ്റുള്ളവരെ വ്യായാമം ചെയ്യിച്ചും രസിച്ചിരിക്കണം. ആയുധങ്ങളും ഇഷ്ടം പോലെ പതുക്കി വെച്ചിട്ടൂണ്ടാവാം. തൊട്ടപ്പുറത്ത് വെടി മരുന്നു പുരയുണ്ട്. ഒരു  വലിയ കുഴിയും അതിനെ ചുറ്റിയൊരു  ചുവരുമാണത്.

ആയിരം അടി മുകളിലുള്ള കുന്നില്‍  പ്രതിഷ്ടിച്ചിരിക്കുന്ന  രംഗനാഥരെ കാണുന്നതാണ് നല്ലതെന്നും മൂന്നുമണി കഴിഞ്ഞാല്‍ ഉയരങ്ങളിലേക്കുള്ള  പ്രവേശന കവാടം അടക്കുമെന്നും ഗൈഡ് മുന്നറിയിപ്പ് നല്‍കി. അങ്ങോട്ട് നടന്നു  കയറി ബുദ്ധിമുട്ടാന്‍  അയാള്‍ വരില്ല. ഈ കഥകളെല്ലാം കേള്‍പ്പിച്ചതിനു  പ്രതിഫലം  കൊടുത്ത്, കരിങ്കല്‍പ്പടവുകളിലൂടെ...  ഇരുവശവുമുള്ള  പച്ചച്ച മരങ്ങള്‍ക്കിടയിലൂടെ..  അത്യുന്നതങ്ങളിലേക്ക് അഹങ്കാരത്തോടെ തലയുയര്‍ത്തി  നില്‍ക്കുന്ന പടുകൂറ്റന്‍ പാറക്കെട്ടുകളിലേക്ക്  ഭയന്നും പരിഭ്രമിച്ചും നോക്കിക്കൊണ്ട് ഞാന്‍ കയറ്റമാരംഭിച്ചു. 

കുറെ പടികള്‍  ഒന്നിച്ചു  കയറിയാല്‍  നിരപ്പുള്ള  കുറച്ചു സ്ഥലം കാണാം. പടികള്‍ മിക്കവാറും കനത്ത  കരിങ്കല്‍പ്പാളികളായിരുന്നു. ചെറുപ്പക്കാരായ പുരുഷന്മാര്‍  അലറി വിളിച്ചുകൊണ്ട്  പടികള്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നുണ്ടായിരുന്നു. യാത്രയുടെ  ആയാസം കുറക്കാനാണോ അല്ലെങ്കില്‍ സ്വന്തം സാന്നിധ്യം ഉറപ്പിക്കാനാണോ അതുമല്ലെങ്കില്‍ അത്യുന്നതങ്ങളിലെ നിശ്ശബ്ദത ഭീതിപ്പെടുത്തിയിട്ടാണോ എന്താണ്    അലറി വിളിക്കലിന്‍റെ  യഥാര്‍ഥ  കാരണമെന്ന് എനിക്ക് മനസ്സിലായില്ല. 

മുടന്തുള്ള  ഒന്നു രണ്ട്  പെണ്‍കുട്ടികളും അവരുടെ  അമ്മമാരും  വളരെ കഷ്ടപ്പെട്ട് പടികള്‍ കയറുന്നുണ്ടായിരുന്നു. കൊഴന്തീങ്കള്‍ക്ക്  ഒശരത്തിലേയിരുന്ത് പാരുക്കണം എന്നാശൈ ( കുട്ടികള്‍ക്ക്  ഉയരത്തില്‍ നിന്നു കാണുവാന്‍ ആഗ്രഹമുണ്ട് )   എന്ന് പറഞ്ഞുകൊണ്ട്  അവര്‍ പതുക്കെപ്പതുക്കെ എന്നാല്‍ തികഞ്ഞ മനസ്സാന്നിധ്യത്തോടെ ആ ഉയരങ്ങളെ കീഴ്പ്പെടുത്തുന്നതു  കണ്ട് എന്‍റെ  മനസ്സും കണ്ണും  ഒരുപോലെ നിറഞ്ഞു. 
കുരങ്ങന്മാര്‍ ധാരാളമുണ്ടായിരുന്നു വഴിയില്‍..  അമ്മയും മക്കളും മറ്റുമായി കൂട്ടമായി  വരുന്നവര്‍  കുഴപ്പമുണ്ടാക്കിയില്ലെങ്കിലും  ഒറ്റയ്ക്ക്  വരുന്നവര്‍ കൂടുതലും പ്രശ്നക്കാരായി  കാണപ്പെട്ടു. എന്‍റെ  ബാഗ്  ഒരുത്തന്‍ തട്ടിയെടുത്തത് നിമിഷ നേരം കൊണ്ടാണ്.. കാര്‍ഡുകളും പണവും എല്ലാമുള്‍പ്പെട്ട  ആ ബാഗ്  നഷ്ടപ്പെടുത്താതിരിക്കാന്‍ എനിക്ക് വല്ലാതെ  പ്രയത്നിക്കേണ്ടി  വന്നു. എന്തോ ഒരു   ഭാഗ്യത്തിനാണ് ചീറുകയും പല്ലിറുമ്മുകയും ഒക്കെ ചെയ്തെങ്കിലും  കുരങ്ങന്‍  എന്നെ ആക്രമിക്കാതെ വിട്ടുകളഞ്ഞത്.  ഒപ്പം  കയറിയിരുന്നവര്‍  ഒരു വടി  എന്‍റെ  കൈയിലേല്‍പിച്ചിട്ട്  കുരങ്ങനെ കാണുമ്പോള്‍  അതെടുത്ത്  വീശിക്കാണിക്കണമെന്ന് പഠിപ്പിക്കാന്‍ മറന്നില്ല.  വടിയും കുത്തിപ്പിടിച്ചുകൊണ്ടുള്ള ആ കയറ്റം  കുരങ്ങു ഭീതികൊണ്ടും കൂടിവരുന്ന കിതപ്പുകൊണ്ടും വാര്‍ദ്ധക്യത്തിന്‍റെ വിറയാര്‍ന്ന കാല്‍വെപ്പുകളായിത്തീര്‍ന്നു.
 
ദാഹവും ക്ഷീണവും കൊണ്ട് പരവശയായിക്കഴിഞ്ഞിരുന്നുവെങ്കിലും വിറക്കുന്ന കാലുകളോടെ കോട്ടയിലേക്ക് കയറാനുള്ള  മരപ്പാലത്തില്‍ ഞാന്‍ മെല്ലെ എത്തിച്ചേര്‍ന്നു. അതിന്‍റെ കൈവരിയില്‍ പിടിച്ച്   കുറെ നേരം താഴെയുള്ള അഗാധതകളിലേക്ക് കണ്ണയച്ചു കിതപ്പാറ്റാന്‍ നില്‍ക്കുമ്പോഴും ഇനിയും മുകളിലേക്കുള്ള പടികള്‍ വെല്ലുവിളിയോടെ  ഉയര്‍ന്നുയര്‍ന്നു പോകുന്നുണ്ടായിരുന്നു. ഈ മരപ്പാലം അകറ്റി മാറ്റിയാല്‍ പിന്നെ കോട്ടയിലേക്ക് പ്രവേശനം സാധ്യമായിരുന്നില്ലത്രെ. ഇപ്പോള്‍ രാജാവും രാജഭരണവും പോയല്ലോ. എന്നെപ്പോലെയുള്ള  നാട്ടുകാര്‍ക്ക് കോട്ടയില്‍ കയറാനുള്ള എളുപ്പത്തിനു മരപ്പാലം അവിടെ സ്ഥിരമായി ഫിറ്റ്  ചെയ്തുവച്ചിരിക്കയാണ്.

രണ്ടര  മണിക്കൂര്‍ സമയം  തീര്‍ത്തും കയറിയപ്പോഴാണ് രംഗനാഥരുടെ അമ്പലത്തില്‍ എത്തിയത്.. കോട്ടയുടെ വടക്കു കിഴക്കേ മൂലയിലാണ് കിഴക്കോട്ട്  പ്രതിഷ്ഠയുള്ള ഈ ക്ഷേത്രം.  തീര്‍ത്തും വിജയനഗരശൈലിയില്‍ തൂണും മുഖമണ്ഡപവും കൊത്തുപണികളുമെല്ലാമായി പണിതത്.  തേജ്സിംഗ് രാജാവും റാണിയും ഉപയോഗിച്ചിരുന്ന ഒരു  തുരങ്കമാര്‍ഗം  ഈ അമ്പലത്തിലുണ്ടായിരുന്നു. കിതച്ചു കിതച്ച്  അവിടെ എത്തിയപ്പോള്‍ എത്ര  നിര്‍ണായകമായ തന്ത്രപ്രധാനമായ ഒരു  സ്ഥലത്താണ് കോട്ടയെന്ന് ശരിക്കും വെളിവാകുകയായിരുന്നു. ആ ഉയരങ്ങളില്‍ നിന്ന്  നോക്കുമ്പോള്‍ എത്രമാത്രം വിസ്തീര്‍ണത്തിലാണ് താഴെ ദേശം പരന്നു കിടക്കുന്നതെന്ന് കാണാനായി. ദേശത്തെ ചെറിയൊരനക്കം പോലും ഉയരങ്ങളില്‍ നിന്ന് വീക്ഷിക്കാന്‍ ഏറ്റവും എളുപ്പം.
അകലങ്ങളില്‍ അരുണാചലഗിരി കാണാമായിരുന്നു. അറ്റം വരെ  പരന്നു  കിടക്കുന്ന നെല്‍പാടങ്ങളും ചെമ്മണ്‍ പാതകളും കുളങ്ങളെപ്പോലെ  ചെറുതായി തോന്നിപ്പിക്കുന്ന തടാകങ്ങളും എല്ലാം ഒരു  പിക്ചര്‍ പോസ്റ്റ് കാര്‍ഡിനെ അനുസ്മരിപ്പിച്ചു.

അമ്പലത്തിനു തൊട്ടരികില്‍ ഒരു കാവല്‍മാടമുണ്ട്. അല്ല, മാടമല്ല.. കൂറ്റന്‍ കരിങ്കല്‍പ്പുര. അവിടെയും ആഹ്ലാദിപ്പിക്കുന്ന  കൊത്തുപണികളുടെ  സമ്പന്നത തന്നെ. കരിങ്കല്‍പ്പുരയില്‍   ഒരു വലിയ മണിയുണ്ടായിരുന്നുവെന്നും അതടിച്ചാല്‍  അങ്ങു  താഴെ  ദേശമാകെ  ഫാളിന്‍ ആകുമായിരുന്നുവെന്നുമാണ് കഥ.  ആ കൂറ്റന്‍ മണിയെ ഫ്രഞ്ചുകാര്‍ പോണ്ടിച്ചേരിയിലേക്ക് കടത്തിക്കൊണ്ട് പോവുകയായിരുന്നു. 

കാവല്‍മാടത്തിനപ്പുറത്ത് അല്‍പം തെക്കോട്ട്  നീങ്ങി  ഒരു മണ്ഡപം കാണാം. അവിടെ  പീരങ്കികള്‍ സ്ഥാപിച്ചിട്ടുണ്ട്.  കുറെ  ചെറുപ്പക്കാര്‍ പീരങ്കികളില്‍ ഉണ്ട നിറക്കുന്നതായും വെടിവെക്കുന്നതായും  അഭിനയിച്ച്   രാജാവ്  കളിച്ചുകൊണ്ടിരുന്നു.
കുറെ  എടുപ്പുകളും  മണ്ഡപങ്ങളും  അവിടവിടെ മേല്‍പ്പുര നഷ്ടപ്പെട്ടും അല്ലാതെയും നില്‍ക്കുന്നുണ്ട്. പലയിടത്തും കരിങ്കല്‍പ്പാളികള്‍  ഇപ്പോള്‍  ഇളകി  വീണേക്കുമെന്ന ഭീഷണി നല്‍കുന്നുണ്ടായിരുന്നു.   അവക്കിടയിലൂടെ കുരങ്ങന്മാരും അനവധി കിളികളും  ബഹളമുണ്ടാക്കി കളിക്കുന്നു.  നിശ്ശ്ബദരായിരിക്കുന്ന ഒരു മൂങ്ങയും  ഒരു ചെമ്പരുന്തും ഞങ്ങള്‍    വികൃതികളെക്കൊണ്ട്  തോറ്റുവെന്നൊരു  നിരാശയും  മടുപ്പും  മുഖത്തു പുരട്ടിയിരിക്കുന്നുണ്ടായിരുന്നു.  കുഞ്ഞു കുഞ്ഞു നക്ഷത്രങ്ങളെ  ഓര്‍മ്മിപ്പിക്കുന്ന ചുവപ്പു പൂക്കള്‍ നിറഞ്ഞ  പുല്‍പ്പരപ്പായിരുന്നു അവിടെയുള്ള പാറകള്‍ക്കിടയിലുണ്ടായിരുന്നത്.  അതും അതിമനോഹരമായ ഒരു  ദൃശ്യം തന്നെയായിരുന്നു. 

ആ ഉയരം കീഴടക്കിയതിന്‍റെ അഹങ്കാരം, ക്ഷീണിച്ചിരുന്നെങ്കിലും എന്‍റെ സിരകളില്‍ ഒരു  ചെറുലഹരിയായി പതയുന്നുണ്ടായിരുന്നു. എന്നാലും നീലിമയോലുന്ന  ആകാശം മുഖം വീര്‍പ്പിച്ച് ഇരുളുന്നതും അകലങ്ങളിലെ മഴയെ നനുത്ത തണുപ്പായി പേറുന്ന കാറ്റു  തുടര്‍ച്ചയായി വീശുന്നതും എന്നെ  സ്വബോധത്തിലേക്ക് മടക്കി വിളിച്ചു. ഒട്ടും  സമയം കളയാതെ താഴോട്ടിറങ്ങണമെന്ന് എനിക്ക് മനസ്സിലായി..  

താഴോട്ടിറങ്ങുമ്പോള്‍  പലയിടത്തും  പാറകളും ഇടവഴികളും കുളങ്ങളും അമ്പലങ്ങളും  കാണുന്നുണ്ടായിരുന്നു.  എല്ലാ  വഴികളിലൂടെയും  നടന്നു  നോക്കുവാന്‍  ആശയുണ്ടായിരുന്നെങ്കിലും ശരീരത്തിനു അത്രക്കും കരുത്തുണ്ടായിരുന്നില്ല. 
                                      (ഹനുമാന്റെ അമ്പലവും മണ്ഡപവും)   
കോട്ടയ്ക്ക്  തെക്കുവശത്തായി ചക്കരക്കുളവും  ചെട്ടിക്കുളവും ഉണ്ട്.  അവിടെ ഹനുമാന്‍റെ അമ്പലവും  കാലുകള്‍ മാത്രമുള്ള  മണ്ഡപവുമുണ്ട്.  ഇന്നും ആരാധന നടക്കുന്ന ഒരു  ദുര്‍ഗാ ക്ഷേത്രവും കാണാം. ഈ ദുര്‍ഗയെ  കമലാകന്നിയമ്മന്‍  എന്നു വിളിക്കുന്നു. അവിടെ വിഷ്ണു രൂപവും  ഭൂദേവീ രൂപവും നശിച്ചു തുടങ്ങിയ ഒരു  നരസിംഹരൂപവും ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. ബലിക്കല്ലും  ശൂലവും  അതില്‍ അര്‍പ്പിക്കപ്പെട്ട  പല വര്‍ണങ്ങളിലുള്ള  കുപ്പിവളകളും ഇരുണ്ട പച്ചപ്പിലെ വന്മരങ്ങളും വലിയ പാറകളുമായി ആകെപ്പാടെ ഭീതിദമായ ഒരു അന്തരീക്ഷമാണവിടെ. 

അതിനു മകുടംചാര്‍ത്തിക്കൊണ്ട്  ഹനുമാന്‍ കോവിലിനു പടിഞ്ഞാറു വശത്തായി ജയിലുണ്ട്. ഒരു പെരും പാറയില്‍ വട്ടത്തില്‍ പണിത ചുവരാണ് ജയില്‍. ചുവരിനകത്ത് ആഴമുള്ള കുഴിയാണ്.. ആ ചുവരു  കയറി  ഒരു  കുറ്റവാളിക്കും  രക്ഷപ്പെടാന്‍ സാധ്യമല്ല. അവിടെ  എറിയപ്പെടുന്നയാള്‍ ദാഹവും  വിശപ്പും കൊണ്ട്  മരണമടയും. ആ അന്തരീക്ഷത്തിനു ഇപ്പോള്‍ പോലും  വല്ലായ്മയുടെ ഒരു ഗന്ധമുണ്ടായിരുന്നു.   തിരിഞ്ഞു നോക്കാതെ വേഗത്തില്‍ നടന്നു മാറുകയായിരുന്നു ഞാന്‍. 

ചെട്ടിക്കുളത്തിനു സമീപമാണ് തേജ്സിംഗ് രാജാവിന്‍റെ ശരീരം ദഹിപ്പിച്ച സ്ഥലം. അദ്ദേഹത്തിന്‍റെ ഭാര്യ  ഇവിടെ സതി  അനുഷ്ഠിക്കുകയായിരുന്നു. 
                                            (സാദ് ദുല്ലാ ഖാന്റെ  ജുമാ മസ്ജിദ്‌)
മറ്റൊന്ന്  സാദ് ദുല്ലാ ഖാന്‍റെ  ജുമാ മസ്ജിദ്  ആണ്. വളരെയേറെ ഗംഭീരമായ അലങ്കാരപ്പണികള്‍  കാണുന്നുണ്ടെങ്കിലും കുമ്മായവും ഇഷ്ടികയും ഉപയോഗിച്ച് നിര്‍മ്മിച്ച പള്ളി  പഴക്കത്തിനു  കീഴടങ്ങുകയാണ്. 

കോട്ടയുടെ തെക്കുഭാഗത്തായി  ഏഴു ദേവിമാരുടെ അമ്പലവും ശിവ പാര്‍വതി  ക്ഷേത്രവുമുണ്ട്.  മനോഹരമായ  മണ്ഡപവും  ശിവലിംഗവും   ഈ ക്ഷേത്രത്തിന്‍റെ പ്രത്യേകതയാണ്.  എന്നാല്‍ ഏഴു ദേവിമാരുടെ അമ്പലം ക്ഷയിച്ചു കഴിഞ്ഞു.
  
പോണ്ടിച്ചേരി ഗേറ്റിനടുത്തുള്ള  വെങ്കട്ടരമണ  അമ്പലം ഉത്തുംഗമായ  ഗോപുരത്താലും ഗംഭീരമായ  പ്രാകാരങ്ങളാലും  അനവധി കാലുകളുള്ള  മണ്ഡപങ്ങളാലും ശ്രദ്ധയാകര്‍ഷിക്കുന്നു. ഗോപുരത്തിലെ അന്യൂനമായ ശില്‍പചാതുരി  എടുത്ത്  പറയേണ്ടതാണ്.  നരസിംഹമൂര്‍ത്തിയും ലക്ഷ്മീദേവിയും  ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ട്.  

ശിഞ്ചിക്കോട്ട  മുഴുവന്‍ എനിക്ക് കാണാന്‍  കഴിഞ്ഞില്ല. ഇനിയും  എത്രയോ  ശിലകളില്‍  എന്തെല്ലാമോ അതിമനോഹര  കൊത്തുപണികളും കഥകള്‍ പറയുന്ന  എടുപ്പുകളും അവിടെ ബാക്കിയുണ്ട്. രണ്ടു  ദിവസമെങ്കിലും വേണ്ടി വരും  അവിടം മുഴുവന്‍ നടന്നു കാണുവാന്‍.  അതിനുള്ള  സമയം എന്‍റെ  പക്കലുണ്ടായിരുന്നില്ല....    ഇരുള്‍ പരക്കുന്നതിനും  മഴ തിമര്‍ത്തു  പെയ്യുന്നതിനും മുമ്പേ കര്‍ണാടകയിലെ ഹംപിയെ പലയിടങ്ങളിലും ഓര്‍മ്മിപ്പിക്കുന്ന ആ  കരിങ്കല്‍ത്തോട്ടത്തിനോടും അതിലെ  അതിമനോഹരമായ കൊത്തുപണികളോടും ഞാന്‍  മനസ്സില്ലാമനസ്സോടെ വിട പറഞ്ഞു.  

ശിഞ്ചിയില്‍  നിന്ന് സന്ധ്യയ്ക്ക്  ചെന്നൈയിലേക്കുള്ള  ബസ്സില്‍ കയറിയപ്പോള്‍.. ആഹ്ലാദവും  പൊട്ടിച്ചിരിയുമായി...കുപ്പിവളക്കിലുക്കവും പൂമണവുമായി...  തമിഴ് അഴകികളെ എന്‍റെ ഉറക്കം തൂങ്ങുന്ന കണ്ണുകള്‍ തെരഞ്ഞുവെങ്കിലും ആരുമുണ്ടായിരുന്നില്ല. 
എങ്കിലും അമൈതിയാന  നദിയിനിലേ  ഓടും ഓടം ....  എന്ന മനോഹരഗാനം വീണ്ടും കേള്‍ക്കാനായി... യാത്രയുടെ  ഒരു വൃത്തം പൂര്‍ത്തിയാവുകയായിരുന്നു.      

20 comments:

Echmukutty said...

തിരുവണ്ണാമലൈ യാത്രയുടെ അവസാന ഭാഗം..

ഭാനു കളരിക്കല്‍ said...

രാജാ തേജ് സിംഗിന്‍റെ കുതിരയായിരുന്നു കഴിഞ്ഞ ജന്മത്തിൽ എച്ചുമു. ഈ ജന്മത്തിൽ പശുവായി ജനിച്ചു. :) എനിക്ക് എല്ലാം കാണാൻ കഴിയും.

Unknown said...

ശിഞ്ചിക്കൊട്ടയെ കാഴ്ച്ചയിലെന്നപോലെ വിവരിച്ചു തന്നതിന് വളരെ നന്ദി എച്ചുമു

ആശംസകള്‍

drpmalankot said...

സുന്ദരമായ സഞ്ചാരസാഹിത്യം.

''ശിഞ്ചിക്കോട്ട മുഴുവന്‍ എനിക്ക് കാണാന്‍ കഴിഞ്ഞില്ല. ഇനിയും എത്രയോ ശിലകളില്‍ എന്തെല്ലാമോ അതിമനോഹര കൊത്തുപണികളും കഥകള്‍ പറയുന്ന എടുപ്പുകളും അവിടെ ബാക്കിയുണ്ട്. രണ്ടു ദിവസമെങ്കിലും വേണ്ടി വരും അവിടം മുഴുവന്‍ നടന്നു കാണുവാന്‍.''
Kadhakal parayunna silakal...... I like it.

vettathan said...

"ഇനിയും എത്രമാത്രം കാണാന്‍ കിടക്കുന്നു" എന്നു ഓര്‍മ്മിപ്പിക്കുന്ന രചന.മിഴിവുറ്റ വിവരണം

Unknown said...

ശരിയായ അദ്ധ്വാനത്തിന്‍റെ പിന്‍ബലം ഇതിലെ ഓരോ അക്ഷരത്തിനുമുണ്ട്. വേറിട്ടുനില്ക്കുന്നു താങ്കളുടെ ബ്ളോഗ് ഇക്കാരണത്താല്‍.. നടപ്പാനൊരുപാടു കാലവും കാലും പ്രാര്‍ത്ഥന..

വീകെ said...

"വല്ല കുതിരയായോ കുഴലൂത്തുകാരനായോ വെള്ളം കോരുന്ന ചേടിയായോ... ഒക്കെ ഞാനിവിടങ്ങളില്‍ ജീവിച്ചിട്ടുണ്ടാവണം.."

ഒരു രാജകുമാരി ആ‍യി ജീവിച്ചിരുന്നിരിക്കാനും സാദ്ധ്യതയുണ്ട്. അതുകൊണ്ടാവും എല്ലാം ഒന്നു കൂടി കാണാനായി ഒരവസരം വന്നുപെട്ടത്.

ഒരു ചിത്രം പോലെ മനസ്സിൽ കാണാൻ കഴിയുന്നുണ്ട് വിവരണം.
നന്നായിരിക്കുന്നു.
ആശംസകൾ...

വേണുഗോപാല്‍ said...

അങ്ങിനെ ശിഞ്ചികോട്ടയുടെ ചരിത്ര പശ്ചാത്തലത്തോടൊപ്പം മറ്റു പല വിവരങ്ങളും ഗ്രഹിക്കാനായി. യാത്രകള്‍ ഏറെ ഇഷ്ടമാണെങ്കിലും അവസരങ്ങള്‍ നന്നേ കുറവ് എന്ന് വേണം പറയാന്‍. ആയതിനാല്‍ ഇത്തരം യാത്രകളുടെ ഒരു ഓര്‍മ്മശേഖരം തന്നെ സൂക്ഷിക്കുന്ന എച്ച്മുവിനോട് അസൂയ തോന്നുന്നു.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"എനിക്ക് തോന്നും കഴിഞ്ഞ ജന്മത്തിലെപ്പോഴൊക്കെയോ ഞാനിവിടങ്ങളില്‍ കഴിഞ്ഞു കൂടിയിട്ടുണ്ടെന്ന്.. വല്ല കുതിരയായോ കുഴലൂത്തുകാരനായോ വെള്ളം കോരുന്ന ചേടിയായോ... ഒക്കെ ഞാനിവിടങ്ങളില്‍ ജീവിച്ചിട്ടുണ്ടാവണം.."

ഏതായാലും സങ്കൽപ്പിക്കുന്നു. എന്നാൽ പിന്നെ ആ കോട്ടയിൽ റാണീയായി വാണിരുന്നു എന്ന് സങ്കൽപ്പിച്ചാൽ എന്ത ആരെങ്കിലും വഴക്ക് പറയുമൊ? :)

Cv Thankappan said...

വായനക്കാരന് ഇത്തരം ആസ്വാദ്യകരവും
വിഞ്ജാനപ്രദവുമായ യാത്രവിവരണങ്ങള്‍ പുസ്തകരൂപത്തിലാക്കിയാല്‍ ഉപകാരമാകുമെന്നാണ് എന്‍റെ എളിയ അഭിപ്രായം.ഇപ്പോഴാണെങ്കില്‍ യാത്രാവിവരണം,ആത്മകഥ,ജീവചരിത്രം എന്നീ ഇനങ്ങള്‍ വായിക്കാന്‍ തല്പരരായ വായനക്കാരുണ്ടെന്നാണ് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്.പുസ്തകമാകുമ്പോള്‍ പ്രയോജനങ്ങള്‍ ഏറെയുണ്ടുതാനും.തുടര്‍വായനയ്ക്കും....
ആശംസകള്‍

ajith said...

ശിഞ്ചിക്കോട്ടൈ കൊള്ളാലോ!

പട്ടേപ്പാടം റാംജി said...

അവസാനഭാഗവും ജോറാക്കി

Echmukutty said...

ഓ! എന്‍റെ ഭാനു.. ഇങ്ങനെ കണ്ടു കളയുമെന്ന് ഞാന്‍ കൂടി കരുതിയില്ല.. ഭാനുവിന്‍റെ അഭിപ്രായവും വായനയും ഇഷ്ടമായി..

ഗോപന്‍കുമാറിനും ഡോക്ടര്‍ സാറിനും വെട്ടത്താന്‍ ചേട്ടനും നന്ദി..
ജോസ് സ്കറിയയുടെയും വി കെ മാഷിന്‍റേയും അഭിപ്രായങ്ങള്‍ വായിച്ച് ആഹ്ലാദിക്കുന്നു.

ദേ, വേണു മാഷിനു അസൂയ തോന്നുന്നുവെന്ന്.. എനിക്ക് സന്തോഷമായി..

Echmukutty said...

റാണിയായിട്ട് എന്നെ സങ്കല്‍പിക്കാന്‍ പറ്റാഞ്ഞിട്ടാണ് ഡോക്ടര്‍ സാര്‍.. ആരും വഴക്കൊന്നും പറയില്ല..നമ്മൂടെ ഒരു നില ജന്മങ്ങള്‍ മാറിയെന്നു വെച്ച് നമ്മള്‍ മറക്കാമോ എന്നാണ് എന്‍റെ ഒരു സംശയം.. എന്നാലും ഈ അഭിപ്രായം എനിക്കിഷ്ടമായി കേട്ടോ.

തങ്കപ്പന്‍ ചേട്ടനും അജിത്തേട്ടനും രാംജിക്കും ഒത്തിരി നന്ദി..

Pradeep Kumar said...

തിരുവണ്ണാമലയാത്രയുടെ മുഴുവൻ അദ്ധ്യായങ്ങളും വായിച്ചുതീരുമ്പോൾ യാത്രയുടെ ഒരു വൃത്തം എച്ചുമുവോടൊപ്പം പൂര്‍ത്തിയാക്കിയപോലെ...

എച്ചുമുവിന്റെ യാത്രയെഴുത്ത് സൗമ്യമായ ഒരു പ്രാർത്ഥനപോലെയാണ്

© Mubi said...

പ്രദീപ്മാഷ് പറഞ്ഞതിനോട് യോജിക്കുന്നു. പ്രാര്‍ത്ഥന പോലെ യാത്രകള്‍ :):)

Echmukutty said...

പ്രദീപ് മാഷിനും മുബിക്കും നന്ദി..

aswathi said...

കർണാടകയിലെ ഹംപി കാണാൻ ഈ അടുത്തു ഭാഗ്യമുണ്ടായി ..എന്നാൽ എന്നെങ്കിലും തിരുവണ്ണാമല പോവുകയാണെങ്കിൽ ഈ എഴുത്തിന്റെ കോപ്പിയും കൊണ്ടുപോകണം ..എച്ച്മുവിനു തോന്നിയതൊക്കെ എനിക്കും തോന്നുമോന്നു ടെസ്റ്റ്‌ ചെയ്യാൻ :)
അത്ര സുന്ദരമായ വിവരണം ...

മൻസൂർ അബ്ദു ചെറുവാടി said...

നന്നായിട്ടുണ്ട് എച്ച്മൂ . ഒരു സ്ഥലത്തെ കുറിച്ച് എഴുതുമ്പോൾ അതിന്‍റെ ചരിത്രവും കൂടെ പറയണം എന്നൊരു പാഠം എച്ച്മുവിന്‍റെ എഴുത്ത് എന്നെ പലപ്പോഴും ഓർമ്മിപ്പിക്കുന്നുണ്ട്. വായിച്ചു തീർന്നാൽ അത് ഞാൻ സൗകര്യപൂർവ്വം മറക്കുകയും ചെയ്യും .

യാത്രാ ഗ്രൂപ്പിൽ വായിച്ച നല്ലൊരു കുറിപ്പ്

Muralee Mukundan , ബിലാത്തിപട്ടണം said...

കഴിഞ്ഞ ആഴ്ച്ച ഒരു മൊബൈൽ
വായന നടത്തിയിരുന്നൂ..കേട്ടൊ എച്മു.