Sunday, April 27, 2014

രണ്ട് പ്രണയ ലേഖനങ്ങളും ദേവാനന്ദിന്‍റെ ബോംബെ നഗരവും


https://www.facebook.com/echmu.kutty/posts/268726076640027

ഇന്ന്  മുംബൈ എന്നു പേരു വിളിക്കുന്ന  പഴയ ബോംബെ നഗരത്തെപ്പറ്റി  ഏറ്റവും കാല്‍പനികമായ  നിറച്ചാര്‍ത്തോടെയുള്ള  സ്വപ്നങ്ങള്‍ എനിക്കു പകര്‍ന്നു തന്നിട്ടുള്ളത് ഞാന്‍ കണ്ടു തീര്‍ത്ത  ഹിന്ദിസിനിമകളോ  സ്വപ്നാത്മകമായ  വിചിത്ര  ഭാവനകളോടെ ഞാന്‍ വായിച്ചവസാനിപ്പിച്ച ഹിന്ദി നോവലുകളോ  സ്ഥിരം  മുംബൈക്കാര്‍ ആയ എന്‍റെ അനവധി  സുഹൃത്തുക്കളോ അല്ല.

അമ്മീമ്മയാണ്. 

അമ്മീമ്മയുടെ  മനസ്സിന്‍റെ ഒരു ഭാഗം  എന്നും ബോംബെയെ ധ്യാനിച്ചിരുന്നു. ആ  നഗരത്തെപ്പറ്റിയുള്ള ഏതു  വര്‍ത്തമാനവും   അവര്‍ എപ്പോഴും  താല്‍പര്യപൂര്‍വം  അറിഞ്ഞു . ദേവാനന്ദ്  പാടിയഭിനയിച്ച  പാട്ടുകള്‍  റേഡിയോയില്‍ കേള്‍ക്കുന്നത്   അമ്മീമ്മയുടെ  ഒരു ദൌര്‍ബല്യമായിരുന്നു. പില്‍ക്കാലത്ത്  ടി വിയില്‍ ദേവാനന്ദിനെ കാണുവാന്‍ സാധിക്കുമ്പോഴൊക്കെയും  അമ്മീമ്മ  ഏറെ  ആഹ്ലാദവതിയായി. ഖൊയാ ഖൊയാ ചാന്ദ്  ഖുലാ  ആസ്‍മാന്‍  എന്ന പാട്ടു കേള്‍ക്കുമ്പോള്‍    മുഖം  അല്‍പം  ലജ്ജയുടെ ചുവപ്പു പുരണ്ട്  അതീവ സുന്ദരമായിത്തീരുന്നത്   ഞങ്ങള്‍ തമാശയോടെ  വീക്ഷിച്ചു. അമ്മീമ്മയുടെ മൃദുലസ്വപ്നങ്ങളെ  ഏതെങ്കിലും ഒരു  കാലത്ത് ദേവാനന്ദ്  വര്‍ണാഭമാക്കിയിരുന്നിരിക്കണം... 
  
ഇരുപതുവയസ്സുകളിലെ കുറെക്കൊല്ലങ്ങള്‍ അമ്മീമ്മ ബോംബെ നഗരത്തില്‍  ചെലവാക്കിയിട്ടുണ്ടെന്ന്  എനിക്കറിയാമായിരുന്നു.  ആചാരങ്ങളിലും  മാമൂലുകളിലും ഉറച്ചു വിശ്വസിച്ചിരുന്ന   അമ്മീമ്മയുടെ മഠത്തില്‍ നിന്ന്  അക്ഷരമറിയാത്ത അവര്‍  എങ്ങനെ ബോംബെയില്‍  എത്തിപ്പെട്ടുവെന്നും അവിടെ എങ്ങനെ ജീവിച്ചുവെന്നും ഞാന്‍ അതിശയിച്ചിട്ടുണ്ട്. മലയാളവും തമിഴുമൊന്നും എഴുതാനറിയാതിരുന്ന അവര്‍  ബോംബെയില്‍ വെച്ച്  ചില  അയല്‍പ്പക്കക്കാരികളായ സ്ത്രീകളില്‍  നിന്ന്  ഹിന്ദി  എഴുതാനും വായിക്കാനും പഠിക്കുകയും ഏതാനും  ചില ചെറിയ  ഹിന്ദി പരീക്ഷകള്‍ പാസ്സാവുകയും ചെയ്തു.  തുച്ഛ വരുമാനമായിരുന്നെങ്കിലും, ആ പരീക്ഷകളുടെ  ബലത്തില്‍,   നന്നെ ചെറിയ ചില   ജോലികളും അവര്‍ അവിടെ ചെയ്യുകയുണ്ടായി. 

അമ്മീമ്മയുടെ  സഹോദരന്മാരാണ് അവരെ  ബോംബെയിലേക്ക്  കൊണ്ടു പോയത്.  ഭര്‍ത്താവില്ലാത്ത പെണ്ണ് അടുക്കളക്കെട്ടില്‍ നിന്ന്  പുറത്തിറങ്ങരുതെന്ന്,  അരവയര്‍ ഭക്ഷിച്ച്, തെരുതെരെ നാമം ചൊല്ലി താഴോട്ടു മാത്രം നോക്കി  കഴിഞ്ഞു കൂടണമെന്ന് ഉറച്ചു  വിശ്വസിച്ചിരുന്ന അവരെ  ഇമ്മാതിരിയൊരു  കാര്യം ചെയ്യാന്‍  പ്രേരിപ്പിച്ചതെന്തായിരിക്കും.?

അമ്മീമ്മയ്ക്ക്  വായിച്ചറിയാന്‍ പോലും സാധിക്കാതെ പോയ  രണ്ടു പ്രണയലേഖനങ്ങളായിരുന്നുവത്രേ ആ  പ്രേരണ ! 

അമ്മീമ്മയുടെ അപ്പാ ഗ്രാമത്തിലെ  ഒരു മുഖ്യനായിരുന്നു.  ധാരാളം പണം, കനത്ത  ഭൂസ്വത്ത്, ആണ്‍ മക്കള്‍ക്കെല്ലാം വന്‍നഗരങ്ങളില്‍ വലിയ  ഉദ്യോഗങ്ങള്‍...  ഇതൊക്കെയല്ലേ  സാധാരണ ഗതിയില്‍  ഒരാളെ  മുഖ്യനാക്കി  മാറ്റുന്നത്?  ബന്ധുക്കളും സുഹൃത്തുക്കളും പരിചയക്കാരും ആശ്രിതരുമായി അനവധി പേര്‍ എപ്പോഴും ആ മഠത്തിലുണ്ടാകുമായിരുന്നു. 

അവരില്‍  രണ്ടുപേരാണ് ആ കുഴപ്പമുണ്ടാക്കിയത്.

ഒരാള്‍ പെട്ടെന്നു പെട്ടെന്ന് കവിത കെട്ടിയുണ്ടാക്കുന്ന  മിടുക്കനായിരുന്നു. എപ്പോള്‍ വേണമെങ്കിലും എത്ര വേണമെങ്കിലും പ്രേമം തുളുമ്പുന്ന വരികള്‍ ചൊല്ലാന്‍ അയാള്‍ക്ക് കഴിഞ്ഞിരുന്നു. ഭാര്യയും അനവധി  മക്കളുമുണ്ടായിരുന്ന  അയാള്‍  ഉയര്‍ന്ന ജാതിക്കാരനായ ഒരു  ജന്മിയായിരുന്നുവത്രെ. 

മറ്റൊരാള്‍  ആയുര്‍വേദം അരച്ചു കലക്കിക്കുടിച്ചിരുന്ന ഒരു  വൈദ്യനായിരുന്നു. ഒറ്റമൂലികളില്‍ സമര്‍ഥനായിരുന്ന അയാളും ഉന്നത ജാതിക്കാരനും ഒരു  ഭര്‍ത്താവും  കുറെ കുട്ടികളുടെ അച്ഛനുമായിരുന്നു.  അയാള്‍ക്കും നല്ല ധനശേഷിയുണ്ടായിരുന്നു. 

പടിപ്പുരയുടെ  ചുവരിനരികിലായി ഭംഗിയുള്ള ഒരു കടലാസ് വെച്ചിട്ടുണ്ട് .  എടുത്ത്  നോക്കു   എന്നായിരുന്നു കവി  വചനമെങ്കില്‍ വൈദ്യന്‍ മുഖക്കുരുവിനുള്ള  മരുന്ന്  കടലാസ്സില്‍  വെച്ചിട്ടുണ്ട്. തൊഴുത്തിനടുത്താണ് അത്  വെച്ചിരിക്കുന്നത്. ആരും  കാണാതെ പോയി അതെടുത്തോളൂ .  പിന്നെ വിവരം തന്നാല്‍ മതി   എന്നാണ് പറഞ്ഞത്. 

അമ്മീമ്മ   രണ്ടു  കടലാസ്സും  പോയി എടുക്കുകയും അതീവ  വിഷണ്ണയാവുകയും ചെയ്തു.  കാരണം  അതില്‍  എഴുതിയിരുന്നതെന്താണെന്ന്  വായിച്ചു മനസ്സിലാക്കാനുള്ള അറിവ്  അവര്‍ക്കില്ലായിരുന്നു. അക്ഷരമറിയാത്തവളാണ് അമ്മീമ്മയെന്ന് എഴുത്തുകള്‍  എഴുതിയവര്‍  അറിഞ്ഞിരുന്നുമില്ല. ജീവിതത്തിലാകെക്കൂടി കിട്ടിയ  രണ്ട് പ്രണയലേഖനങ്ങള്‍   വായിച്ചു മനസ്സിലാക്കാന്‍  പോലും കഴിയാതിരുന്നതാണ് അമ്മീമ്മയുടെ പ്രണയഭാഗ്യം.

അമ്മീമ്മ  പക്ഷെ, കൃത്യമായി പിടിക്കപ്പെട്ടു.

മഠത്തില്‍ പേമാരിയും  കൊടുങ്കാറ്റും മാത്രമല്ല  അഗ്നിപാതവും  ഉണ്ടായി.  അമ്മീമ്മ പിഴച്ചുവെന്നതിന്‍റെ അല്ലെങ്കില്‍ പിഴയ്ക്കാന്‍ കൊതിച്ചുവെന്നതിന്‍റെ  ഉത്തമ ദൃഷ്ടാന്തമായിരുന്നുവല്ലോ  ആ കത്തുകള്‍.  

ഒരേ ദിവസം  രണ്ട് പുരുഷന്മാരില്‍ നിന്ന്  കത്തുകള്‍ കിട്ടുന്ന  പെണ്ണോ   ... അവള്‍  ഭയങ്കരി തന്നെ.

ഇത്തിരി തീയില്ലാതെ  ഇത്തിരി പുകയുണ്ടാവുമോ 

ആണുങ്ങളെ  കണ്ണു കാണിച്ചാല്‍  ഏതു സുന്നരീടെ ഭര്‍ത്താവായാലും  എത്ര മക്കളുടെ  അച്ഛനായാലും അവര്‍  കത്തെഴുതി  കൊടുക്കില്ലേ..  പെണ്ണല്ലേ  കരുതിയിരിക്കേണ്ടത്..

ഇതിനു മുന്‍പ്  ആരൊക്കെ കത്തു കൊടുത്തിട്ടുണ്ടെന്ന് ആര്‍ക്കറിയാം.. 

അല്ലെങ്കിലും  ആണുങ്ങളുള്ള  ഭാഗത്ത് ചുറ്റിപ്പറ്റി നില്ക്കലുണ്ട് ഇവള്‍ക്ക് .. 

ഇങ്ങനെ വാക്കുകള്‍ കൊണ്ട് ക്രൂരമായി   ആക്രമിക്കുമ്പോഴും നീണ്ട മുടിപിടിച്ചുലയ്ക്കുമ്പോഴും  കരണത്തടിയ്ക്കുമ്പോഴും മുറിയില്‍  പൂട്ടിയിടുമ്പോഴും   കിട്ടിയ കത്തുകള്‍  ആ പെണ്‍കുട്ടിയ്ക്ക് വായിക്കാന്‍ കൂടി കഴിയില്ലെന്ന്  ആരും  ഓര്‍മ്മിച്ചില്ല. 

അക്ഷരമറിയാത്തതിന്‍റെ ദണ്ഡമെന്നത്  ചിലപ്പോഴൊക്കെ അങ്ങനെയും  കൂടിയാണ്. 

ഈ സങ്കടമൊക്കെ കുടിച്ചിറക്കുമ്പോള്‍ മരിക്കാന്‍ തോന്നിയിട്ടില്ലേ   എന്ന ചോദ്യത്തിനുത്തരമായി   ആത്മഹത്യ ചെയ്യുന്നവരെ ഭീരുക്കള്‍  എന്നും മറ്റും  വിളിച്ച് പരിഹസിക്കരുതെന്നും ആത്മഹത്യ കലയായും ചിലപ്പോള്‍  ഒരു  രാഷ്ട്രീയ പ്രവര്‍ത്തനമായും  മാറാറുണ്ടെന്നും   അപ്പോഴാണ് അമ്മീമ്മ  പറഞ്ഞു  തന്നത് . പൊതുസമൂഹത്തിന്‍റെ മിക്കവാറും  എല്ലാ  മുന്‍വിധികളോടും പഴഞ്ചൊല്ലുകളോടും അമ്മീമ്മ  എന്നും  ഇടം തിരിഞ്ഞുനിന്നിരുന്നു.  നിശിതമായി  ആലോചിക്കാതെ ആ പഴഞ്ചൊല്ലുകളും മുന്‍വിധികളും  അങ്ങനെ എല്ലാവരേയും  പോലെ എടുത്തുപയോഗിക്കുന്നത്  അവര്‍ ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. ഞങ്ങള്‍ കുട്ടികളിലും ആ ശീലം വളര്‍ത്താന്‍  അവര്‍  എപ്പോഴും പരിശ്രമിച്ചിരുന്നു. 

സഹോദരന്‍റെ  ഭാര്യയുടെ പ്രസവ ശുശ്രൂഷയ്ക്കായാണ് അമ്മീമ്മ ആദ്യമായി ബോംബെയിലേക്ക്  പോയത്. അമ്മീമ്മ പിഴച്ചു പോവാതിരിക്കാന്‍,  മഠത്തിനു  ചീത്തപ്പേരു വരാതിരിക്കാന്‍,  എന്ന ന്യായം സഹോദരന്മാരുടെ ആ  പ്രവൃത്തിയെ  തികഞ്ഞ ഉപകാരമായി കാണാന്‍ എല്ലാവരേയും പ്രേരിപ്പിച്ചു. പിന്നീട് ആറേഴു വര്‍ഷങ്ങള്‍ക്ക്  ശേഷമേ  സഹോദരന്മാര്‍ അമ്മീമ്മയെ ഗ്രാമത്തിലേക്ക്  തിരിച്ചുകൊണ്ടുവന്നുള്ളൂ. അപ്പോഴേക്കും  സഹോദരഭാര്യമാരുടെ പ്രസവങ്ങള്‍ നിലയ്ക്കുകയും ശുശ്രൂഷകള്‍ വേണ്ടാതാവുകയും കുട്ടികള്‍ മുതിരുകയും  ചെയ്തുകഴിഞ്ഞിരുന്നു. 

പ്രസവ ശുശ്രൂഷ വിചിത്രമായ ഒരനുഭവമാണെന്ന് അമ്മീമ്മ പറഞ്ഞു . തികച്ചും  അവശയായ സ്ത്രീക്ക് ശുശ്രൂഷയും  ശുശ്രൂഷിക്കുന്ന സ്ത്രീയും ഹൃദ്യമായി തോന്നാമെങ്കിലും അവശത കുറയുന്നതനുസരിച്ച് ഹൃദ്യതയും സ്വീകാര്യതയും കുറഞ്ഞുകുറഞ്ഞു വരും. പിന്നെപ്പിന്നെ സഹായിയായി തോന്നിയ സ്ത്രീ അനാവശ്യവും എത്രയും പെട്ടെന്ന്  നാടു കടത്തപ്പെടേണ്ടവളും കുടുംബത്തിലെ  ശല്യവും ആയിത്തീരും. അവള്‍ അനാഥയാണെങ്കില്‍  പിന്നെ, തികച്ചും  വെറുക്കപ്പെട്ടവള്‍  ആയതു തന്നെ. അവള്‍ക്കു വേണ്ടി ചെലവാക്കപ്പെടുന്ന അരിമണികളും തുണിക്കഷണങ്ങളുമെല്ലാം  കുടുംബവരുമാനത്തിന്‍റെ  താളം  തെറ്റിക്കും.  

ഹിന്ദിയില്‍  ബില്ലെഴുതുന്ന  ചില്ലറക്കടകളില്‍  പാര്‍ട്ട് ടൈം  ജോലിക്കു  പോവാന്‍  അമ്മീമ്മയ്ക്ക് കഴിഞ്ഞത്  ഈ അനാവശ്യതയും  വെറുപ്പും അനാഥത്വവും ഒഴിവാക്കപ്പെടലും  ഒക്കെക്കൊണ്ടു തന്നെയായിരുന്നു.

വിക്ടോറിയ ടെര്‍മിനസ്സും  ഫ്ലോറാ ഫൌണ്ടനും ചര്‍ച്ച് ഗേറ്റും  ജൂഹു ബീച്ചും  അമ്മീമ്മയുടെ  ബോംബെ സ്മരണകളില്‍ നിറഞ്ഞുനിന്നു.  ബോബെയുടെ നിരത്തുകളിലെയും  റെയില്‍വേ സ്റ്റേഷനുകളിലെയും അനുസ്യൂതമായ ജനപ്രവാഹത്തെപ്പറ്റിയും ഡബ്ബാവാലകളുടെ മാനേജുമെന്‍റ്  സ്കില്ലിനെപ്പറ്റിയും അവര്‍  വിശദീകരിച്ചു. ബോംബെയിലെ ചേരികളില്‍ അടിഞ്ഞു കൂടുന്ന  ഇന്ത്യന്‍ ജനതയുടെ  കഠിനയാതനകളെപ്പറ്റി വെറുതേയുള്ള  നിരീക്ഷണങ്ങളിലൂടെ മാത്രം  അവര്‍ ശരിയായി മനസ്സിലാക്കിയിരുന്നു.  ദാദര്‍, താനെ, ചെമ്പൂര്‍, മാട്ടുംഗ, സയാണ്‍, ബാന്ദ്ര, മലബാര്‍ ഹില്‍സ്,  മലാഡ്, ഗോരെഗാണ്‍, വൈലെപാര്‍ലേ  എന്നൊക്കെയുള്ള സ്ഥലപ്പേരുകളും അവര്‍ കൃത്യമായി ഓര്‍മ്മിച്ചിരുന്നു. മൈഥിലീ ശരണ്‍  ഗുപ്തയുടെയും ഹരിവംശറായ് ബച്ചന്‍റെയും  കവിതകള്‍  അവര്‍   ചൊല്ലിക്കേള്‍പ്പിച്ചിട്ടുണ്ട്. പ്രേംചന്ദിന്‍റെ കഥകളും അവര്‍ക്കറിയാമായിരുന്നു.  ഷണ്‍മുഖാനന്ദ ഹാളില്‍ കമലാലക്ഷ്മണന്‍റേയും ലളിതാ പത്മിനിമാരുടേയും  ബാല സരസ്വതിയുടേയും  വൈജയന്തിമാലയുടേയും നൃത്തപരിപാടികള്‍ ഉണ്ടാകുന്നതിനെപ്പറ്റിയും അത്  കാണാന്‍ അവര്‍ മോഹിച്ചിരുന്നതിനെപ്പറ്റിയും ഒക്കെ അമ്മീമ്മ വാചാലയായിരുന്നു. എം എസ്  സുബ്ബലക്ഷ്മിയുടെ കച്ചേരി കേള്‍ക്കാനും അവര്‍ക്ക്  ആഗ്രഹമുണ്ടായിരുന്നു. 

പാഴ്സികളുടെ ശ്മശാനമായ  ടവര്‍ ഓഫ് സൈലന്‍സിനെപ്പറ്റിയും ശവശരീരം കഴുകന്മാര്‍ക്കും മറ്റും  തിന്നാന്‍ നല്‍കി  സംസ്ക്കരിക്കുന്നതിനെപ്പറ്റിയും അമ്മീമ്മ  പറഞ്ഞു തന്നപ്പോള്‍ ഞങ്ങള്‍ ശരിക്കും അസ്വസ്ഥരായി.  ഞങ്ങള്‍ കുട്ടികള്‍  മാത്രമല്ല, കേട്ടുകൊണ്ടിരുന്ന മുതിര്‍ന്നവര്‍ക്കു പോലും  ആ ശവസംസ്ക്കാരരീതി  കഠിനമായി തോന്നി.  ഗ്രാമത്തിന്‍റെ  ചുരുങ്ങിയ വട്ടത്തില്‍ നിന്ന്  പുറത്തിറങ്ങുമ്പോള്‍ ലോകവും  അതിലെ  മനുഷ്യരും   എത്രമാത്രം വൈവിധ്യപൂര്‍ണമാകാമെന്ന് മനസ്സിലാക്കിത്തരികയായിരുന്നു അമ്മീമ്മ. ദാരുവാല, ഘീവാല, ഊണ്‍വാല  എന്നൊക്കെ  കുടുംബപ്പേരുകളുള്ള പാഴ്സികളെപ്പറ്റി ,  ബ്രിട്ടിഷ് ഇന്ത്യയില്‍  താജ് മഹല്‍ എന്ന  ഹോട്ടല്‍  നിര്‍മ്മിച്ച്  അതിനു മുന്നില്‍ ഇംഗ്ലീഷുകാര്‍ക്കും പട്ടികള്‍ക്കും  പ്രവേശനമില്ല എന്ന് ഒരു  ദിവസമെങ്കില്‍ ഒരു ദിവസം  ബോര്‍ഡു  തൂക്കാന്‍ ധൈര്യം കാണിച്ച ടാറ്റ എന്ന പാഴ്സിയെപ്പറ്റിയൊക്കെ അമ്മീമ്മ വിശദമായി സംസാരിച്ചിരുന്നു. കടം  കയറി തരിപ്പണമായതുകൊണ്ട്  ജുഹു ബീച്ചില്‍ ചെന്ന് കുടുംബസമേതം ആത്മഹത്യ  ചെയ്ത അയല്‍ക്കാരും അവരുടെ പിഞ്ചുകുഞ്ഞുങ്ങളും എന്നും  അവരുടെ നൊമ്പരമായി. കോളിളക്കം സൃഷ്ടിച്ച നാനാവതി കൊലക്കേസിനെക്കുറിച്ചും അമ്മീമ്മ   പറഞ്ഞു തന്നിട്ടുണ്ട്.

കുറെനാള്‍ ബോബെയില്‍    ജീവിച്ച,  വ്യത്യസ്തമായ  അനവധി  ചിന്തകളുള്ള   അമ്മീമ്മ എന്തുകൊണ്ട് ഒരു  പ്രണയത്തിലകപ്പെട്ടില്ല ആരെയെങ്കിലും വിവാഹം കഴിച്ചില്ല എന്നൊക്കെയുള്ള ചോദ്യങ്ങള്‍ എന്നിലുയര്‍ന്നു വന്നിട്ടൂണ്ട്. പ്രണയകഥകളും പുരുഷന്‍റെ  മധുരകരമായ സ്നേഹവുമൊക്കെ വായനകളില്‍ ധാരാളമായി കടന്നു വന്ന യൌവനാരംഭത്തില്‍, തീര്‍ച്ചയായും എന്നിലും അനിയത്തിയിലും ഈ ചോദ്യങ്ങളുണ്ടായിരുന്നു. 
അമ്മീമ്മ  തന്ന മറുപടി  എനിക്കൊരിക്കലും മറക്കാനും കഴിഞ്ഞിട്ടില്ല. 

പ്രണയം  ഒരു  യുദ്ധമാണ്  കുട്ടീ. അതിലേര്‍പ്പെടുവാന്‍  ഒരുപാട് ധൈര്യം വേണം. അത് സാക്ഷാത്കരിക്കാന്‍, നില നിറുത്താന്‍ , അത് നഷ്ടപ്പെടുത്താന്‍  എല്ലാറ്റിനും അസാമാന്യമായ  ധൈര്യം ആവശ്യമാണ്. പ്രേമിക്കാന്‍ കഴിവുള്ളവരാകുന്നത് ശരിക്കും വളരെക്കുറച്ചു പേര്‍ മാത്രമാണ്. അധികം പേരും പ്രേമം പോലെ  തോന്നിപ്പിക്കുന്ന  എന്തോ ചില  കുഞ്ഞ് ആകര്‍ഷണങ്ങളില്‍ കുടുങ്ങി കഷ്ടപ്പെടുന്നവരാണ്. അതുകൊണ്ടാണ് വെല്ലുവിളികളുടെ കഠിന സന്ദര്‍ഭങ്ങളില്‍  പ്രേമമില്ലെന്ന് തിരിച്ചറിഞ്ഞ്   നെഞ്ചത്തടിക്കുന്നത് 
 
പ്രേമിക്കാനുള്ള  ധൈര്യമില്ലായിരുന്നുവെന്ന്,  പ്രേമത്തിനു വേണ്ടി  ലോകത്തെ  ചോദ്യം ചെയ്യാനുള്ള ആത്മവിശ്വാസം പകരാനാവുന്ന ഒരു വ്യക്തിയേയും ജീവിതത്തില്‍ ഒരിക്കലും കണ്ടുമുട്ടിയതുമില്ലെന്ന് , അമ്മീമ്മ തുറന്നു സമ്മതിച്ചു..    

ബോംബെ നഗരം  വീണ്ടും കാണണമെന്ന് അവര്‍  എന്നും  മോഹിച്ചിരുന്നു . പക്ഷെ, ആ മോഹമൊരിക്കലും  പൂവണിയുകയുണ്ടായില്ല.

ഓരോ തവണ ബോംബെ നഗരത്തില്‍ പോവുമ്പോഴും  അമ്മീമ്മ പകര്‍ന്നു നല്‍കിയ  ബോംബെ സ്മരണകള്‍,  എന്നെ കൌതുകം വിടരുന്ന മിഴികളുള്ള  ഒരു കൊച്ചുകുട്ടിയാക്കി മാറ്റുന്നു. 

25 comments:

Joselet Joseph said...

മനോഹരമായ ഓര്‍മ്മകള്‍.
ഓര്‍മ്മ മാത്രമല്ല.ഒരു ഉജ്വലവനിതയുടെ വ്യക്തിപ്രഭാവം വായനക്കാരിലേയ്ക്ക് പകരുവാനും ഈ കുറിപ്പിന് കഴിയുന്നുണ്ട്.

Pradeep Kumar said...

ജോസ് പറഞ്ഞതുപോലെ ഒരു ഉജ്വലവനിതയുടെ വ്യക്തിപ്രഭാവം പകർന്നു നൽകുന്നു ഈ നല്ല ഓർമ്മക്കുറിപ്പ്... ജീവിതത്തെക്കുറിച്ച് അവർ രൂപപ്പെടുത്തിയ ഉൾക്കാഴ്ചകൾ പകർന്നു കിട്ടിയ എച്ചുമുവിനെപ്പോലുള്ളവർ ഭാഗ്യം ചെയ്തവരാണ്...

drpmalankot said...

ഓരോ തവണ ബോംബെ നഗരത്തില്‍ പോവുമ്പോഴും അമ്മീമ്മ പകര്‍ന്നു നല്‍കിയ ബോംബെ സ്മരണകള്‍, എന്നെ കൌതുകം വിടരുന്ന മിഴികളുള്ള ഒരു കൊച്ചുകുട്ടിയാക്കി മാറ്റുന്നു.....................
അത് ഇങ്ങനെ Blog വഴി വായനക്കാര്ക്ക് നല്ലൊരു വായനാനുഭവം സമ്മാനിക്കുന്നു.
ആശംസകൾ.

പട്ടേപ്പാടം റാംജി said...

പൊതുസമൂഹത്തിന്‍റെ മിക്കവാറും എല്ലാ മുന്‍വിധികളോടും പഴഞ്ചൊല്ലുകളോടും അമ്മീമ്മ എന്നും ഇടം തിരിഞ്ഞുനിന്നിരുന്നു.

ഇഷ്ടപ്പെട്ടു
നല്ല ഓര്‍മ്മക്കുറിപ്പ്

ഫൈസല്‍ ബാബു said...

ഒരുപാട് ഇഷ്ടം കൂട്ടുന്നു ഈ അമ്മീമയോടുള്ള ഓര്‍മ്മകള്‍. വിദ്യാഭ്യാസം കുറവായിരുന്നിട്ടും അവരുടെ പ്രണയസങ്കല്‍പ്പങ്ങള്‍ വല്ലാതെ അല്ഭുതപെടുത്തുന്നു.

വിനുവേട്ടന്‍ said...

‘പ്രണയം ഒരു യുദ്ധമാണ് കുട്ടീ. അതിലേര്‍പ്പെടുവാന്‍ ഒരുപാട് ധൈര്യം വേണം. അത് സാക്ഷാത്കരിക്കാന്‍, നില നിറുത്താന്‍ , അത് നഷ്ടപ്പെടുത്താന്‍ എല്ലാറ്റിനും അസാമാന്യമായ ധൈര്യം ആവശ്യമാണ്. പ്രേമിക്കാന്‍ കഴിവുള്ളവരാകുന്നത് ശരിക്കും വളരെക്കുറച്ചു പേര്‍ മാത്രമാണ്. അധികം പേരും പ്രേമം പോലെ തോന്നിപ്പിക്കുന്ന എന്തോ ചില കുഞ്ഞ് ആകര്‍ഷണങ്ങളില്‍ കുടുങ്ങി കഷ്ടപ്പെടുന്നവരാണ്. അതുകൊണ്ടാണ് വെല്ലുവിളികളുടെ കഠിന സന്ദര്‍ഭങ്ങളില്‍ പ്രേമമില്ലെന്ന് തിരിച്ചറിഞ്ഞ് നെഞ്ചത്തടിക്കുന്നത്' എത്ര വസ്തുതാപരമായ നിരീക്ഷണം... അമ്മീമ്മ എന്ന വ്യക്തിയുടെ മഹദ്‌വ്യക്തിത്വം വെളിവാക്കുന്ന കുറിപ്പ്...

Girija Navaneethakrishnan said...

ഞാൻ ഗിരിജ. കഴിഞ്ഞ ദിവസം മുതൽ എച്ച്മുക്കുട്ടിയുടെ ബ്ളോഗ് പിന്തുടരുന്നു. ആദ്യമായാണ് ഇവിടെ.
ആദ്യം തന്നെ നല്ല ഒരു വായന സമ്മാനിച്ചതിന് നന്ദി പറയുന്നു.
നമ്മുടെ ഉള്ളിൽ നില നില്ക്കുന്ന നന്മ, അത് മഞ്ചാടിക്കുരുവോളം ആണെങ്കിൽ പോലും, അതിനൊക്കെ നമ്മൾ കടപ്പെട്ടിരിക്കുന്നത് ഇതുപോലെ നമ്മുടെ ഹൃദയത്തിൽ നമ്മളറിയാതെ കെടാത്ത പ്രകാശം നിറച്ച് കടന്നു പോയിട്ടുള്ള
അമ്മീമ്മമാരോടാണ്. ഇങ്ങിനെയുള്ളവരുടെ സാന്നിദ്ധ്യമാണ് ഇന്നത്തെ സമൂഹത്തിന്റെ നഷ്ടവും.
ആശംസകളോടെ

© Mubi said...

ഓരോ തവണയും അമ്മീമ്മ എനിക്കൊരത്ഭുതമാവുകയാണ് എച്ച്മു...

മാണിക്യം said...

അക്ഷരമറിയാത്തവളാണ് അമ്മീമ്മയെന്ന് എഴുത്തുകള്‍ എഴുതിയവര്‍ അറിഞ്ഞിരുന്നുമില്ല. ജീവിതത്തിലാകെക്കൂടി കിട്ടിയ രണ്ട് പ്രണയലേഖനങ്ങള്‍ വായിച്ചു മനസ്സിലാക്കാന്‍ പോലും കഴിയാതിരുന്നതാണ് അമ്മീമ്മയുടെ പ്രണയഭാഗ്യം....... :)

Sabu Hariharan said...

നല്ല ഓർമ്മക്കുറിപ്പ്. ഒന്നാഞ്ഞു പിടിച്ചിരുന്നേൽ അമ്മീമേടെ അടുത്തൂന്ന് കുറച്ചു കാര്യങ്ങൾ കൂടി അറിയാമായിരുന്നു..
രണ്ട് വട്ടം ബോംബെ സന്ദർശിക്കാനുള്ള ഭാഗ്യമുണ്ടായി. രണ്ടു തവണയും രണ്ടും മുഖങ്ങളായിരുന്നു ബോംബേയ്ക്ക്. അവധി ദിവസങ്ങളിൽ പകലും രാത്രിയും നടക്കാൻ പോയി. രാത്രി ബോംബെ മറ്റൊരു നഗരമായി മാറും.. വെറുതെ ടാക്സി പിടിച്ച് അവിടെയും ഇവിടെയും പോയി. സ്ഥലങ്ങൾ കണ്ടു. ടാക്സി ഡൈവറോട് നിർത്താതെ സംസാരിച്ചു, കണ്ട കടയിലൊക്കെ നിർത്തി പാൻ വാങ്ങി തിന്നു. ബോംബെയെ കുറിച്ച് അറിയണമെങ്കിൽ ഏറ്റവും നല്ല വഴി ഒരു ടാക്സിയിൽ കയറി എവിടെയെങ്കിലും പോവുക എന്നതാണ്‌. ടാക്സി ഡ്രൈവർമാരോട് സംസാരിച്ചു കൊണ്ടേയിരിക്കുക.. അവർ പറഞ്ഞു തരുന്ന കഥകൾ .. അവിശ്വസനീയം!. ഒരു പുസ്തകത്തിലും വായിക്കാത്തത്.. മറ്റൊരാൾക്കും പറഞ്ഞു തരാനാകാത്തത്..എഴുതണമെന്നു വിചാരിച്ചു പലപ്പോഴും..ബോംബേയിലാണേൽ ദിവസവും ഒരു കഥയെങ്കിലും എഴുതാം! ചുറ്റും കഥകളാണ്‌. കഥാപാത്രങ്ങളാണ്‌!. ആരോടെങ്കിലും ഒന്നു സംസാരിച്ചാൽ മതി കഥകളുടെ വരവായി. യാത്ര പോകുമ്പോൾ ഒരു ചെറിയ പുസ്തകവും പേനയും എപ്പോഴും ഞാൻ കരുതാറുണ്ട്. പക്ഷെ ബോംബെയിൽ അതു നടക്കില്ല. അതിലെഴുതാൻ പോയാൽ പിന്നെ അതിനെ നേരം കാണൂ. ബോംബെയിൽ കുറിപ്പെഴുതുന്നതിനേക്കാൾ നല്ലത് ഒരു ടേപ്പ് റെക്കോർഡറാണ്‌!. മദ്രാസ് കഴിഞ്ഞാൽ ബോംബെയിലാണ്‌ വളരെയധികം സ്നേഹമുള്ളവരെ കണ്ടത്. സഹായിക്കാൻ എത്ര പേർ!. ഒരോ ഇന്ത്യനും തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ഒരു നഗരമാണ്‌ ബോംബെ!


Unknown said...

അമ്മീമ്മയെ കുറിച്ച് ഇനിയും കുറെയേറെ എഴുതു...
അമ്മീമ്മയെകുറിച്ച് വായിച്ചറിയാൻ കഴിയുന്നത് ഒരു ഭാഗ്യമായി കരുതുന്നു...

ജന്മസുകൃതം said...

iniyum ormmakalil ethra ethra ammeemmakkathakalund...?namukkoru randabhagathinullath thayyaraakku.
ammeema ippol echmuvintethumathramalla vayanakkarudethukoodi aayitheernnirikkunnu.

റോസാപ്പൂക്കള്‍ said...

ഓരോ അമ്മീമ്മക്കധയും ഓരോ അറിവാണ്.
അമ്മീമയുടെ കുട്ടി വഴി അത് ഞങ്ങളില്‍ എത്തുന്നതില്‍ ആഹ്ലാദം

viddiman said...

പലയിടത്തും ഉണ്ടായിട്ടുണ്ടാവും , ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ടാവും അമ്മീമ്മമ്മാർ. എവിടെയൊക്കെയോ എന്തൊക്കെയോ ചെയ്ത്, ആട്ടും തുപ്പും ഏറ്റുവാങ്ങി അവരങ്ങനെ തേഞ്ഞു തീരും. പക്ഷേ എച്ച്മുക്കുട്ടിയുടെ അമ്മീമ്മ അതിനെല്ലാം അപവാദമാണ്. യൗവനാരംഭത്തിൽ ഗ്രാമത്തിനു പുറത്ത് കടന്നു ബോംബെ എന്നൊരു മഹാനഗരത്തിൽ എത്തപ്പെട്ടത്, അവിടത്തെ നാഗരികജീവിതം പരിചയപ്പെടാൻ കഴിഞ്ഞത്, അവരിലെ സമരജീവിതത്തിന് വെള്ളവും വളവും പകർന്നിട്ടുണ്ടാവണം.

പ്രണയത്തെ കുറിച്ചൊക്കെ എത്ര ആഴത്തോടെയാണ് അവർ ചിന്തിക്കുന്നത്. ഒരു വിളക്കുഗോപുരം തന്നെ.

അമ്മീമ്മക്കഥകളുടെ രണ്ടാം ഭാഗത്തിനു കാത്തിരിക്കുന്നു.

ചന്തു നായർ said...

വീണ്ടൂം അമ്മീമ്മയുടെ ഓർമ്മകൾ...എച്ചുമുക്കുട്ടീ..ആശംസകൾ

വീകെ said...

വായിച്ചറിവുകളായിരുന്നില്ല അമ്മീമ്മക്ക്. കണ്ടും കേട്ടും അനുഭവിച്ചറിഞ്ഞതുമായിരുന്നു അവരുടെ അറിവുകൾ. അതൊക്കെ നൂറു ശതമാനം സത്യവുമായിരിക്കും.
ആശംസകൾ...

Aarsha Abhilash said...

അമ്മീമ്മയെ അറിയാന്‍ ഭാഗ്യം കിട്ടിയതിനു കലേച്ചിയോടു അസൂയ തോന്നുന്നു !
എത്ര മനോഹരമായി നിങ്ങള്‍ അത് ഞങ്ങളില്‍ എത്തിക്കുന്നു... അതിനു സ്നേഹം!
ആശംസകള്‍

Kannur Passenger said...

പറഞ്ഞു പറഞ്ഞു അമ്മീമയോടുള്ള സ്നേഹം വായനക്കാരിലും നിറഞ്ഞു വരുന്നു.. ഒരായിരം ആശംസകൾ...

Muralee Mukundan , ബിലാത്തിപട്ടണം said...

‘പ്രണയം ഒരു യുദ്ധമാണ് കുട്ടീ. അതിലേര്‍പ്പെടുവാന്‍ ഒരുപാട് ധൈര്യം വേണം. അത് സാക്ഷാത്കരിക്കാന്‍, നില നിറുത്താന്‍ , അത് നഷ്ടപ്പെടുത്താന്‍ എല്ലാറ്റിനും അസാമാന്യമായ ധൈര്യം ആവശ്യമാണ്. പ്രേമിക്കാന്‍ കഴിവുള്ളവരാകുന്നത് ശരിക്കും വളരെക്കുറച്ചു പേര്‍ മാത്രമാണ്. അധികം പേരും പ്രേമം പോലെ തോന്നിപ്പിക്കുന്ന എന്തോ ചില കുഞ്ഞ് ആകര്‍ഷണങ്ങളില്‍ കുടുങ്ങി കഷ്ടപ്പെടുന്നവരാണ്. അതുകൊണ്ടാണ് വെല്ലുവിളികളുടെ കഠിന സന്ദര്‍ഭങ്ങളില്‍ പ്രേമമില്ലെന്ന് തിരിച്ചറിഞ്ഞ് നെഞ്ചത്തടിക്കുന്നത് ‘

പറയും തോറും വ്യക്തി പ്രഭാവം
തെളിയിക്കുന്ന ഈ അമ്മീമ്മ ഒരു ആത്മഗുരു തന്നെ...!

jayanEvoor said...

എച്ച്മൂന്റെ അമ്മീമ്മയും ഒരിക്കലും മായാത്ത ഓര്മ്മകളും ഇപ്പോൾ ഞങ്ങൾക്കും സ്വന്തം......

Cv Thankappan said...

അമ്മീമ്മ അറിവിന്‍റെ സുശോഭനമായ പാതയിലേക്ക് നയിച്ച കൈവിളക്കായിരുന്നു!
ധന്യമായ ഓര്‍മ്മകള്‍
ആശംസകള്‍

pradeep nandanam said...

ഓരോ അമ്മീമ്മക്കഥയും മനോഹരമായ വായന നല്കുന്നു. ആശംസകൾ.

kaattu kurinji said...

എന്തൊരു സ്ത്രീ ആണ് അമ്മീമ്മ!

Sudheer Das said...

ഹൃദയസ്പര്‍ശിയായ ഓര്‍മ്മകള്‍, അനുഭവങ്ങള്‍, പുതിയ അറിവുകള്‍...... വായന ഒരു നല്ല അനുഭവമാക്കി മാറ്റുന്ന ശൈലി. ആശംസകള്‍

നളിനകുമാരി said...

അമ്മീമ്മ വളർത്തിയത്‌ കൊണ്ടാണോ എച്ച്മു ഇത്ര നല്ലൊരു എഴുതുകാരിയായ് തീര്ന്നത്?