Monday, April 11, 2016

ചില ഒറ്റമരക്കാടുകള്‍; ഒരു അക്ഷര്‍ധാം യാത്രയുടെ ഓര്‍മയ്ക്ക്


‘ഞാന്‍ വരില്ല. എനിക്ക് അക്ഷര്‍ധാം ക്ഷേത്രം കാണണ്ട‘.

സുഹൃത്തിന്‍റെ വാക്കുകള്‍ കര്‍ക്കശമായിരുന്നു. മുഖം വികാരഭാരത്താല്‍  വലിഞ്ഞു മുറുകിയിരുന്നു. എനിക്ക് കാരണം ചോദിക്കാതിരിക്കാനായില്ല.

‘അവിടെ ചെല്ലുമ്പോള്‍ നിനക്ക് മനസ്സിലാകും. എന്നിട്ടും മനസ്സിലായില്ലെങ്കില്‍ പിന്നെ പറഞ്ഞിട്ടും യാതൊരു കാര്യമില്ല’. സുഹൃത്തിന്‍റെ വാക്കുകളില്‍ ഒരു തരി പോലും മയമുണ്ടായിരുന്നില്ല.

‘നീ വരൂ. ഞാന്‍ കൊണ്ടുപോകാം. എനിക്ക് വണ്ടി ഓടിക്കാന്‍ ഒരു പ്രയാസവുമില്ല. വരേണ്ടാത്തവര്‍ ഇവിടെയിരിക്കട്ടെ’. അത് സുഹൃത്തിന്‍റെ ഭാര്യ മോനയായിരുന്നു. അവളുടെ ശബ്ദത്തില്‍ ഒരുതരം അടക്കിപ്പിടിച്ച സ്പര്‍ദ്ധ നിഴല്‍ വീശിയിരുന്നു.

ഹൃദയം ഉറക്കെ മിടിച്ചു. കണ്മുന്നില്‍ ഭാര്യാ-ഭര്‍ത്താക്കന്മാര്‍ തമ്മില്‍ വഴക്കുണ്ടാകുമെന്ന് തോന്നുമ്പോഴൊക്കെയും എന്‍റെ രക്തസമ്മര്‍ദ്ദം വര്‍ദ്ധിച്ചിരുന്നു. ഞാന്‍ അതിരില്ലാതെ ഭയപ്പെടുകയും അതുകൊണ്ടു തന്നെ നീലിക്കുകയും ചെയ്യുമായിരുന്നു. കുട്ടിയായിരുന്നപ്പോള്‍ മുതല്‍ ആരംഭിച്ച ഈ ഭയം തലനരയ്ക്കാന്‍ തുടങ്ങുന്ന കാലത്തും എന്നെ വിട്ടു പോയിട്ടില്ല. ഈ പ്രപഞ്ചത്തിലെ എല്ലാ  വിവാഹങ്ങളും നിഷ്ഫലമായ യുദ്ധങ്ങളാണെന്നും വിവാഹിതര്‍ തോല്‍വി നേരത്തെ ഉറപ്പാക്കപ്പെട്ട യുദ്ധത്തിലേര്‍പ്പെടുന്ന അതീവ നിസ്സഹായരായ പടയാളികളാണെന്നും ഞാന്‍ എപ്പോഴും വിചാരിക്കാറുണ്ട്.

പത്തുവര്‍ഷത്തിലധികം കാലം അഗാധമായി പ്രണയിച്ച് വിവാഹിതരായവരായിരുന്നു എന്‍റെ സുഹൃത്തുക്കള്‍. ഭാര്യ നരേന്ദ്ര മോദിയെ ആരാധിക്കുമ്പോള്‍ ഭര്‍ത്താവ് ഒരു ഹ്യൂമനിസ്റ്റാണെന്ന് സ്വയം പ്രഖ്യാപിക്കുന്നതായിരുന്നു ഇപ്പോള്‍ അവര്‍ തമ്മില്‍ ഇത്ര സ്പര്‍ദ്ധയുണ്ടാകുവാന്‍ കാരണം.

വിഭജനകാലത്ത് ലാഹോര്‍ വിട്ടു ജീവരക്ഷയ്ക്കായി ഇന്ത്യയിലേക്ക് പാലായനം ചെയ്ത മാതാപിതാക്കളുടെ മകളാണ് മോന. ആ കാലത്തിന്‍റെ വേദനകളെപ്പറ്റിയും ഇസ്ലാം മതവിശ്വാസികളുടെ ക്രൂരതകളെപ്പറ്റിയും അവളുടെ മനസ്സില്‍ അഗാധമായ മുറിവുകളുണ്ട്. സ്വന്തം മാതാപിതാക്കന്മാര്‍ പേര്‍ത്തും പേര്‍ത്തും ഓര്‍മ്മിപ്പിച്ചിട്ടുള്ള അനവധിയനവധി എണ്ണമറ്റ അനുഭവങ്ങള്‍... അവയില്‍ എപ്പോഴും ചോര പൊടിച്ചു നിന്നു. എല്ലാ രാഷ്ട്രീയസിദ്ധാന്തങ്ങള്‍ക്കും അപ്പുറമാണ് നേരനുഭവമെന്ന സത്യസന്ധതയെന്ന് അവളുടെ നനഞ്ഞ കണ്ണുകള്‍ എന്നെ മൂകയാക്കിയിരുന്നു. എനിക്ക് വാദിക്കാന്‍ പലപ്പോഴും വാക്കുകള്‍ കിട്ടിയിരുന്നില്ല. ക്രൂരന്മാരായ ഇസ്ലാം മതവിശ്വാസികളെ ഒരു പാഠം പഠിപ്പിക്കാനാണ് മോദി അവതാരമെടുത്തിട്ടുള്ളതെന്ന് മോന കരുതുന്നു. അറുപതിലധികം വര്‍ഷം ഇന്ത്യ ഭരിച്ചു മുടിച്ച കോണ്‍ഗ്രസ്സിനേക്കാള്‍ എന്തുകൊണ്ടും മോദീഭരണം ഭേദമായിരിക്കുമെന്നും മോദിക്കും ഒരവസരം ജനാധിപത്യ ഇന്ത്യ നല്‍കണമെന്നും അവള്‍ വീറോടെ വാദിച്ചു. 

എന്‍റെ ദില്ലി സ്മരണകളില്‍ മോനയ്ക്ക് ഒരിക്കലും ഒളിമങ്ങാത്ത സ്ഥാനമാണുള്ളത്. അവള്‍ എന്‍റെ എല്ലാ സങ്കടങ്ങളിലും ഒപ്പം  കരയുകയും സ്വന്തം ദുപ്പട്ടയില്‍ എന്‍റെ കണ്ണീരൊപ്പുകയും ചെയ്തു.  ഞാന്‍ സന്തോഷിച്ചപ്പോള്‍ അവളും കലവറയില്ലാതെ സന്തോഷിച്ചു. എനിക്കു വിശന്നപ്പോഴെല്ലാം റൊട്ടിയും സബ്ജിയുമുണ്ടാക്കി സ്നേഹത്തോടെ വിളമ്പി. മതപരവും സാമൂഹികവും രാഷ്ട്രീയവുമായ അനവധി അഭിപ്രായഭിന്നതകള്‍ ഞങ്ങള്‍ തമ്മിലുണ്ടായിരുന്നു. ഞങ്ങളുടെ അമ്മാതിരി നില്‍പാടുകളില്‍ ഉറച്ചു നില്‍ക്കുമ്പോഴും എന്നെ താഴ്ത്തിക്കാണിക്കാനോ എന്നോട് കണക്കുതീര്‍ക്കാനോ ഈ അഭിപ്രായഭേദങ്ങളിലൊന്നിനെപ്പോലും അവള്‍ തെരഞ്ഞെടുത്തില്ല. അവള്‍ക്കൊപ്പമാകുമ്പോള്‍ അനേകം സ്നേഹബന്ധുക്കളുടെ നിറവുള്ള സമ്പന്നത എനിക്കുണ്ടായി. ഒറ്റമരമൊരു കാടാവുന്നതെങ്ങനെയെന്ന് മോനയാണെന്നെ പഠിപ്പിച്ചത്.
മേഘം നിറഞ്ഞു നിന്ന സെപ്തംബറിലെ ഒരു ഉച്ചയ്ക്കാണ് ഞാന്‍ അക്ഷര്‍ധാമില്‍ എത്തിയത്. ദില്ലിയിലെ അനേകം ഫ്ലൈഓവറുകളിലൂടെ തണല്‍ വൃക്ഷങ്ങളുടെ പച്ചപ്പ്  പരന്ന രാജരഥ്യകളിലൂടെ, ചിലപ്പോഴെല്ലാം അനുഭവപ്പെട്ട ഗതാഗതക്കുരുക്കുകളില്‍ മുറുമുറുത്തുകൊണ്ടാണെങ്കിലും മോന, അതിസമര്‍ഥമായി കാറോടിച്ചു. മൈലാഞ്ചിച്ചുവപ്പിന്‍റെ ചിത്രപ്പണികള്‍ നിറഞ്ഞ അവളുടെ മനോഹരമായ കൈകള്‍ മിന്നിത്തിളങ്ങുന്ന സ്റ്റിയറിംഗ് വീലിനെ താലോലിക്കുന്നത് അല്‍പം അസൂയയോടെയും അതിലേറെ ആരാധനയോടെയും ഞാന്‍ നോക്കിക്കണ്ടു.
ദില്ലി സന്ദര്‍ശിക്കുന്നവരില്‍ ഏറിയ കൂറും  അക്ഷര്‍ധാം ക്ഷേത്രത്തിലെത്തുന്നുണ്ട്. അതുകൊണ്ടാവണം ഒരു ക്ഷേത്രം എന്നതിലുപരി അതൊരു ടൂറിസ്റ്റ് കേന്ദ്രമായാണ് അനുഭവപ്പെടുക. യമുനാതടത്തില്‍ 2010-ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജിനടുത്ത് നാഷണല്‍ ഹൈവേ-24ലാണ് ഈ ക്ഷേത്രം. നോയിഡാമോഡിനു നന്നേ സമീപം. 43 മീറ്റര്‍ ഉയരവും 96 മീറ്റര്‍ വീതിയും 109 മീറ്റര്‍ നീളവുമുള്ള ഈ ഭീമനെ പണിതുണ്ടാക്കിയത് രാജസ്ഥാനിലെ പിങ്ക് സാന്‍ഡ് സ്റ്റോണും ഇറ്റാലിയന്‍ മാര്‍ബിളും ഉപയോഗിച്ചാണ്. കോണ്‍ക്രീറ്റോ സ്റ്റീലോ ഈ നിര്‍മ്മിതിയിലില്ല എന്ന് അവകാശപ്പെടുമെങ്കിലും ക്ഷേത്രത്തിന്‍റെ അടിത്തറ പണിയാന്‍ യഥാര്‍ഥത്തില്‍  ടണ്‍ കണക്കിനു സ്റ്റീലും കോണ്‍ക്രീറ്റും ലക്ഷക്കണക്കിന് ഇഷ്ടികകളും ഉപയോഗിച്ചിട്ടുണ്ട്.

അതിവിശാലമായിരുന്നു ക്ഷേത്രമുറ്റത്തെ കാര്‍ പാര്‍ക്കിംഗ്. അനവധി വാഹനങ്ങള്‍ അവിടെ നിറഞ്ഞു കിടന്നു. ഇന്ത്യാമഹാരാജ്യത്തിന്‍റെ ഒരു പരിച്ഛേദം തൊണ്ണൂറ് ഏക്കറില്‍ വ്യാപിച്ചിരിക്കുന്ന ആ ഭീമന്‍ ക്ഷേത്രമുറ്റത്തെ ജനങ്ങളില്‍ കാണാമായിരുന്നു.

വിശക്കുന്ന വയറുമായി ദൈവത്തെ അന്വേഷിക്കേണ്ടെന്ന് മോന സിദ്ധാന്തിച്ചു. പ്രേംവതി എന്ന് പേരിട്ട ഭക്ഷണശാലയിലേക്കാണ് ഞങ്ങള്‍ ആദ്യം പോയത്. അജന്താ, എല്ലോറ ഗുഹകളെ ഓര്‍മ്മിപ്പിക്കുന്ന ഒരു  നിര്‍മ്മിതിയാണ് പ്രേംവതി. വിദേശികള്‍ ഉള്‍പ്പടെ നല്ല തിരക്കായിരുന്നു അവിടെ. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ ഗുണസമ്പുഷ്ടമായ സസ്യഭക്ഷണം ലഭ്യമായിരുന്നെങ്കിലും ഗുജറാത്തി വിഭവങ്ങള്‍ക്കായിരുന്നു പ്രാമുഖ്യം. മധുരപലഹാരങ്ങളുടെ ഒരു നീണ്ട നിര തന്നെ ഉണ്ടായിരുന്നു.
ഞങ്ങള്‍ ഇരുവരും പഞ്ചാബി ആഹാരമായ ഛോലെ ബട്ടൂരയും കുരുമുളകു മണികള്‍ ധാരാളമായി വറുത്തിട്ട പുലാവും ബംഗാളി മധുരമായ ചംചമും മിഷ്ടിദൊയിയും എല്ലാം തികഞ്ഞ സ്വാദോടെ ഭക്ഷിച്ചു. അവള്‍ക്കൊപ്പം ഭക്ഷണം കഴിക്കുമ്പോള്‍ കിട്ടുന്ന സന്തോഷത്തേക്കാള്‍ വലിയ ദൈവം മറ്റെങ്ങുമില്ലെന്ന് എനിക്ക് അപ്പോള്‍ തോന്നാതിരുന്നില്ല. 

ബൊചാസന്‍വാസി ശ്രീ അക്ഷര്‍ പുരുഷോത്തം സ്വാമി നാരായണ്‍ സംഘടനയാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. രാമകൃഷ്ണ മിഷന്‍ പോലെയോ ചിന്മയ മിഷന്‍ പോലെയോ ഒരു ഹൈന്ദവ ആധ്യാത്മിക സംഘടനയാണിതും. ധനത്തിന്‍റെ ആധിക്യമായിരിക്കും എന്ന പ്രധാന വ്യത്യാസം മാത്രം. ഇതിലെ അംഗങ്ങളായ മൂവായിരത്തോളം സന്നദ്ധപ്രവര്‍ത്തകര്‍ ഏകദേശം ഏഴായിരത്തോളം തൊഴിലാളികളുമൊന്നിച്ച് ക്ഷേത്ര നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ പങ്കു കൊള്ളുകയായിരുന്നു. ആത്മീയ സംഘടനയുടെ നേതാവായ സ്വാമി മഹാരാജിന്‍റെയും ഗുജറാത്തിലെ അക്ഷര്‍ധാം ക്ഷേത്രം നിര്‍മ്മിക്കുന്നതില്‍ പരിശീലനം നേടിയ എട്ടോളം സന്യാസിമാരുടേയും നേതൃത്വത്തിലായിരുന്നു ക്ഷേത്രനിര്‍മ്മാണം. അഞ്ചുവര്‍ഷം കൊണ്ടാണ് ക്ഷേത്രം പണിതുയര്‍ത്തിയത്. പഞ്ചരാത്രശാസ്ത്രം, വാസ്തുശാസ്ത്രം, സ്ഥപത്യശാസ്ത്രം എന്നിങ്ങനെ ആര്‍ഷഭാരതത്തിലെ എന്‍ജിനീയറിംഗ് ഗ്രന്ഥങ്ങള്‍ മാത്രമേ ക്ഷേത്രനിര്‍മ്മാണത്തിന് ആധാരമാക്കിയിട്ടുള്ളൂ എന്ന് പറയപ്പെടുന്നു.
 ഇരുനൂറ്റിഅമ്പതോളം തൂണുകളും ഒന്‍പതു ഡോമുകളുമുണ്ട് ഈ സമുച്ചയത്തില്‍. ഓരോ തൂണും ഓരോ ഡോമും ശില്‍പവൈദഗ്ധ്യത്തിന്‍റെ അന്യാദൃശമായ നിദര്‍ശനങ്ങളാണ്. ഒന്നോ രണ്ടോ ദിവസം മുഴുവന്‍ ചെലവാക്കിയാലും  കണ്ടു തീര്‍ക്കാനാവാത്തവ. ഇരുപതിനായിരത്തിലധികം പ്രതിമകളുണ്ട്. മുപ്പത്തിമുക്കോടി ദേവകളുടെ കണക്കിലാണെങ്കില്‍ പ്രതിമകളുടെ എണ്ണം  കുറവ് തന്നെ. എങ്കിലും കണ്ടുതീര്‍ക്കുക ഒട്ടും എളുപ്പമല്ല.

സ്വാമി നാരായണ ആചാര്യന്‍റെ വിഗ്രഹം ഏറ്റവും പ്രധാനപ്പെട്ടതും നടുവിലുള്ളതുമായ ഡൊമിന് കീഴെയാണ് പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളത്. ചുറ്റുമായി മറ്റു ആചാര്യന്മാരേയും കാണാം. കൂടാതെ ശ്രീരാമനും സീതയും, ശിവനും പാര്‍വതിയും, കൃഷ്ണനും രാധയും, ലക്ഷ്മി നാരായണനും വെട്ടിത്തിളങ്ങുന്ന പട്ടുവസ്ത്രാഭരണങ്ങളോടെ കണ്ണഞ്ചിപ്പിക്കുന്ന ശോഭയോടെ കാണപ്പെടുന്നുണ്ട്. അവയിലെ അലങ്കാരങ്ങള്‍ ഇസ്ക്കോണ്‍ അമ്പലങ്ങളെ ഓര്‍മ്മിപ്പിച്ചു. ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കപ്പെട്ട വിഗ്രഹങ്ങളെല്ലാം തന്നെ പഞ്ചലോഹനിര്‍മ്മിതമാണ്. മിന്നിത്തിളങ്ങുന്ന, വിലപിടിപ്പുള്ള കല്ലുകളില്‍ പ്രകാശം വീണു ചിതറുമ്പോഴുണ്ടാകുന്ന നിറങ്ങളുടെ ധോരണിയില്‍ പ്രധാന ഡോമും അതിനകവും ചെടിപ്പിക്കുന്ന വിധം ആഡംബരപൂര്‍ണമാണ്. ധനത്തിന്‍റെ ധാരാളിത്തം കണ്ണില്‍ക്കുത്തിക്കയറുന്ന അവിടെ നില്‍ക്കുമ്പോള്‍ അതീവധനികരായ പരിചയക്കാര്‍ക്ക് മുന്നില്‍ പൊടുന്നനെ ചെന്നുപെട്ട ഒരു ദരിദ്രയുടെ അപകര്‍ഷതയാണ് എനിക്ക് തോന്നിയത്. ഭക്തിയൊന്നും  മനസ്സിലുണര്‍ന്നതേയില്ല. നൂറ്റമ്പതോളം  ആനകള്‍ താങ്ങി നിറുത്തുന്ന ഗജേന്ദ്രപീഢമെന്ന വിശാലമായ അടിത്തറയിലാണ് ഈ ക്ഷേത്രമെന്ന് പ്രധാന ഡോമിനു പുറത്തിറങ്ങിയപ്പോഴേ ഞാന്‍ മനസ്സിലാക്കിയുള്ളൂ. ആനകളുടെ അതീവവൈവിധ്യമാര്‍ന്ന ശില്‍പങ്ങള്‍ കുറേയേറേയുണ്ട്. ഹിന്ദുസംസ്ക്കാരത്തിലും ചരിത്രത്തിലും ആനകളുടെ പ്രാധാന്യം അഭൂതപൂര്‍വമായിരുന്നെന്നും അതിനോടുള്ള ഒരു നന്ദിപ്രകാശനമാണ് ആ ഗജസാന്നിധ്യമെന്നും വിശദീകരണമുണ്ടായി. ഇതിനുചുറ്റുമായി കാണുന്ന തടാകത്തിനു നാരായണസരോവരമെന്നാണ് പേര്. ഇന്ത്യയിലെ നൂറ്റമ്പത്തൊന്നു നദികളില്‍ നിന്നുള്ള ജലമാണ് ഈ തടാകത്തിലുള്ളത്. ചുറ്റുമായി നൂറ്റെട്ടു ഗോമുഖങ്ങള്‍ ഉണ്ട്.  
ഒരു പ്രത്യേക തരം പ്രകടനാത്മക ഹൈന്ദവതയുടെ വല്ലാത്ത കുത്തിക്കയറല്‍ ആ ക്ഷേത്രപരിസരത്തുണ്ടെന്ന് തോന്നിയെങ്കിലും അതിനെക്കുറിച്ച് കൃത്യമായ നിലപാടുണ്ടാക്കാന്‍ എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല. കണ്ണിനു മുന്നില്‍ വലയിട്ട, പര്‍ദ്ദ ധരിച്ച മുസ്ലിം സ്ത്രീകളുള്‍പ്പടെ എല്ലാ ജാതി, മതക്കാരും അവിടെ ഉണ്ടായിരുന്നു. എല്ലാവര്‍ക്കും പ്രവേശനമുണ്ടെങ്കിലും എന്തോ ഒരു വല്ലായ്മ എന്നെ ബാധിക്കാതിരുന്നില്ല.

സഹജാനന്ദ പ്രദര്‍ശനമെന്ന പേരില്‍ ആധുനിക റോബോട്ടിക്സും ഡയോരമകളുമായി ( പൂര്‍ണകായ മോഡലുകള്‍) സ്വാമി നാരായണ ആചാര്യന്‍റെ ജീവിതവും ഏകപക്ഷീയമായ ഒരു ഇന്ത്യാചരിത്രവും നമുക്ക് മുന്നില്‍ അനാവൃതമാകുന്നുണ്ട്. ആചാര്യന്‍ സമാധാനത്തിനും വിനയത്തിനും ഭക്തിക്കും സേവനത്തിനുമൊക്കെ വലിയ പ്രാധാന്യം കല്‍പിച്ചിരുന്നുവെന്ന് കാണാന്‍ കഴിയും. പതിനെട്ടാം നൂറ്റാണ്ടാണ് പ്രദര്‍ശനത്തിന്‍റെ കാലഘട്ടം. സ്വാമി നാരായണിന്‍റെ ശൈശവം അവതരിപ്പിക്കുന്നത് ലോകത്തിലെ ഏറ്റവും ചെറിയ അനിമാട്രോണിക് റോബോട്ട് ആണ്. ഘനശ്യാം എന്ന പേരില്‍ പാട്ടും സംഭാഷണങ്ങളും ഉദ്ബോധനങ്ങളുമെല്ലാമായി വളരെ വിശദമായ ഒരു പ്രദര്‍ശനം തന്നെയാണത്.

തുടര്‍ന്ന് അണിഞ്ഞൊരുങ്ങിയ അരയന്നപ്പൂന്തോണിയിലെ യാത്രയിലാണ് ഇന്ത്യാചരിത്രത്തെക്കുറിച്ചുള്ള പ്രദര്‍ശനം കാണാനാവുന്നത്. എന്‍റെ എല്ലാ വല്ലായ്മകള്‍ക്കും ഉള്ള നേരുത്തരം അതിലുണ്ടായിരുന്നു. ആ പ്രദര്‍ശനം തികച്ചും ഏകപക്ഷീയമായിരുന്നു. അതനുസരിച്ച് ഇന്ത്യ എന്ന സകലതും തികഞ്ഞ അതീവധനാഢ്യമായ ഹൈന്ദവദേശം. വിമാനവും കപ്പലും എന്നു വേണ്ട ആധുനിക പാശ്ചാത്യ ദേശങ്ങളിലെ അത്യാധുനികമായ കണ്ടുപിടുത്തങ്ങള്‍ ഒക്കെയും പണ്ടേക്കുപണ്ടേ ഇവിടെയുണ്ടായിരുന്നു. എല്ലാം ഹിന്ദുക്കളുടെ മാത്രം കണ്ടുപിടുത്തങ്ങള്‍. മറ്റു മതക്കാരോന്നും ഇവിടെ ഉണ്ടായിരുന്നതുമില്ല, അവരൊന്നും  കണ്ടുപിടിച്ചതുമില്ല. അവരൊക്കെ കടന്നുകയറ്റക്കാര്‍ മാത്രം...

എന്‍റെ  സുഹൃത്തിനെ അരിശം പിടിപ്പിക്കുന്നത് ഈ പ്രദര്‍ശനമാണെന്ന് എനിക്ക് ബോധ്യമായി. എനിക്ക് പ്രദര്‍ശനമപ്പാടെ ഒരു പ്രഹസനമായാണ് തോന്നിയത്. ഇക്കാണിക്കുന്നതൊന്നുമല്ല ഇന്ത്യാചരിത്രമെന്നറിയാന്‍ വലിയ ബുദ്ധിയൊന്നും ആവശ്യമില്ല. എങ്കിലും ഇതിനുള്ളില്‍ ഒതുങ്ങിയിരിക്കുന്ന മതാന്ധതയുടെ വിഷബീജങ്ങള്‍ അപകടകരമായ വിധത്തില്‍ പലരേയും പ്രകോപിപ്പിച്ചുകൂടെന്നില്ല.

യജ്ഞപുരുഷകുണ്ഡമെന്ന് പറയുന്ന ഗംഭീരമായ ഒരു തടാകമുണ്ട് ഈ ക്ഷേത്രത്തില്‍. ഇന്ത്യയിലെ ഏറ്റവും വലിയ പടിക്കെട്ടുള്ള കുളമാണത്. പടിക്കെട്ടുകള്‍ യജ്ഞകുണ്ഡത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നു. ഒരു മ്യൂസിക്കല്‍ ഫൌണ്ടനാണിതിലെ പ്രധാന ആകര്‍ഷണം. അതിന് ആത്മീയ സംഘടനയുടെ സ്ഥാപകനായ ശാസ്ത്രിജി മഹാരാജിന്‍റെ പേരാണ് നല്‍കിയിട്ടുള്ളത്. അസാമാന്യമുഴുപ്പുള്ള ആ ജലധാര ഉയരുന്നത് കാണാന്‍ ഞങ്ങള്‍ക്ക്  കഴിഞ്ഞില്ല. അവിടെ അറ്റകുറ്റപ്പണികള്‍ നടക്കുകയായിരുന്നു. ജലധാരയുടെ കേന്ദ്രഭാഗമായ യജ്ഞകുണ്ഡം ഒരു എട്ടിതളുള്ള താമരപ്പൂവിന്‍റെ മാതൃകയിലാണ്. പഞ്ചരാത്രശാസ്ത്രത്തിന്‍റെ ജയാഖ്യായ സംഹിതയനുസരിച്ചാണത്രേ ഇതിന്റെ നിര്‍മ്മാണം. 
 ഭാരത ഉപവനം എന്ന പേരില്‍ ക്ഷേത്രത്തിനു ചുറ്റും നല്ല ഒരു പൂന്തോട്ടമുണ്ടാക്കിയിരിക്കുന്നു. അതൊന്നും മുഴുവന്‍ നടന്നു കാണാനുള്ള ആരോഗ്യം തോന്നിയില്ല. കുറച്ചുനേരം അവിടെയിരുന്ന് കാറ്റേറ്റു. കുറ്റിച്ചെടികളും വൃക്ഷങ്ങളും പച്ചപ്പുല്‍പ്പരപ്പുമെല്ലാം കമനീയമായി വെട്ടിയൊരുക്കി നിറുത്തീട്ടുള്ള ഒരു പ്ലാന്‍ഡ് ഗാര്‍ഡനാണത്. ധാരാളം പ്രതിമകളുമുണ്ട്.

നീലകണ്ഠയാത്രയെന്ന് പേരിട്ട തിയേറ്ററാണ് വേറൊരു തിലകക്കുറി. ദില്ലിയിലെ ആദ്യത്തേതും ഇപ്പോഴും അനന്യവുമായി തുടരുന്ന പടുകൂറ്റന്‍ ഫോര്‍മാറ്റ് സ്ക്രീനാണിവിടെയുള്ളത്. സ്വാമി നാരായണ ആചാര്യന്‍ കൌമാരകാലത്ത് നടത്തിയ തീര്‍ഥയാത്രയുടെ അനുസ്മരണമെന്ന രീതിയില്‍ ഒരു സിനിമാപ്രദര്‍ശനമുണ്ട്. സിനിമാപ്രദര്‍ശനം ഞാന്‍ കണ്ടില്ല. ഏഴുകൊല്ലം നീണ്ടു നിന്നുവത്രേ ആചാര്യന്‍റെ തീര്‍ഥയാത്ര. എട്ട് മീറ്ററിലധികം ഉയരമുള്ള നീലകണ്ഠ വര്‍ണിയുടെ (സ്വാമി നാരായണന്‍റെ ഭിക്ഷാടന വേഷം) ചെമ്പില്‍ തീര്‍ത്ത വിഗ്രഹം അവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഭക്തജനങ്ങള്‍ ഈ വിഗ്രഹത്തില്‍ പാലുകൊണ്ടും ജലം കൊണ്ടും മറ്റും അഭിഷേകം നടത്താറുണ്ട്.

താമരയിതളുകളുടെ രൂപത്തില്‍ രാജസ്ഥാന്‍ പിങ്ക് കല്ലുകൊണ്ടു തീര്‍ത്ത ഒരു തോട്ടം കാണാം. അതില്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്‍റേയും, ഗാന്ധിജിയുടേയും,വിവേകാനന്ദന്‍റെയും മറ്റും പ്രസിദ്ധവചനങ്ങള്‍ കൊത്തിയുണ്ടാക്കിയിട്ടുണ്ട്. 

ദി അക്ഷര്‍ധാം സെന്‍റര്‍ ഫോര്‍ അപ്ലൈഡ് റിസര്‍ച്ച്  ഇന്‍ സോഷ്യല്‍ ഹാര്‍മണി എന്നൊരു ഗവേഷണസ്ഥാപനവും ഈ ക്ഷേത്രസമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്നു.  
മടക്കയാത്രയില്‍, പറഞ്ഞു കേട്ട അത്ര ആകര്‍ഷകത്വമൊന്നും അക്ഷര്‍ധാമിനുള്ളതായി എനിക്ക് തോന്നുന്നില്ലെന്ന് ഞാന്‍ മോനയോട് പരാതിപ്പെടാതിരുന്നില്ല. ഹൃദ്യമായി ചിരിച്ചുകൊണ്ട് കാറിന്‍റെ ഗിയര്‍ മാറ്റുന്നതിനിടെ അവള്‍ പ്രതിവചിച്ചു. ‘നിന്നെ കൂട്ടിക്കൊണ്ടു വരുമ്പോഴേ ഇതു കേള്‍ക്കേണ്ടി വരുമെന്ന് എനിക്കറിയാമായിരുന്നു’.

അതെ, മോന അന്നും ഒരു മരമെങ്ങനെ കാടാവുമെന്ന് തന്നെയാണ് പഠിപ്പിച്ചത്...

8 comments:

vettathan said...

ഇപ്രാവശ്യം ഒരു യാത്രാവിവരണം .അതും ഉള്ളറകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന മിടുക്കോടെ. നന്നായിരിക്കുന്നു.

റോസാപ്പൂക്കള്‍ said...

അക്ഷർദാമിന്റെ മുന്നിലൂടെ യാത്ര ചെയ്തിട്ടുണ്ടെങ്കിലും സമയക്കുറവു പറഞ്ഞു ഓരോ പ്രാവശ്യവും മുടങ്ങിപ്പോയി. എന്തായാലും അടുത്ത യാത്രയിൽ തീർച്ചയായും പോകണം

മാധവൻ said...

വായിച്ചില്ല --ഒറ്റമരക്കാടുകൾ എന്ന പ്രയോഗം കുറിപ്പിന് മേലെ കുടപിടിച്ച് നില്ക്കുന്നു ..വായനക്ക് ശേഷം വീണ്ടും വരാം

മാധവൻ said...

ത്രിമാന തലത്തിലുള്ള മനോഹരമായൊരു യാത്രാ വിവരണം ,,,
പക്ഷെ
തലക്കെട്ടിലെ ഒറ്റമരക്കാട് കാണാൻ വന്ന ഞ്ഞാൻ നിരാശനാണ്. മോന എന്ന ഒറ്റമരം തുടക്കവുമൊടുക്കവും മാത്രം വന്ന്മാഞ്ഞു പോകുന്നു.

ente lokam said...

നന്നായി വിവരണം...



മോനയെപറ്റി അല്പം കൂടി പറയാമായിരുന്നു.
ഒറ്റ മര ക്കാടുകൾ തലക്കെട്ടിൽ വന്ന സ്ഥിതിക്ക് ..
അതാവും 'വഴിമരങ്ങൾ' ഉദ്ദേശിച്ചതും അല്ലേ ??!!

ഇപ്പൊ ചരിത്രവും ചാരിത്ര്യ ശുദ്ധി പോലെയാണ്.
ഒന്നും ആർക്കും തിട്ടപ്പെടുത്താൻ ആവില്ല..എല്ലാം
എവിടെയോ എങ്ങനെയൊക്കെയോ അറിയപ്പെടുന്നു

Bipin said...

എല്ലാം മുൻ വിധിയോടെ നോക്കിക്കാണുന്നു. അസഹിഷ്ണുത വച്ചു പുലർത്തുന്നു. ദശകങ്ങൾക്ക് മുൻപ് പൂർവികന്മാർക്കു ണ്ടായ അനുഭവങ്ങളും ഇന്നും മനസ്സിൽ വൈരാഗ്യ ബുദ്ധിയോടെ സൂക്ഷിക്കുന്നു. പിന്നെ എങ്ങിനെ നമ്മൾ നന്നാകും.

Cv Thankappan said...

നല്ല വിവരണം
ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

അക്ഷർദാമിന്റെ ഉള്ളറിയിച്ച കുറിപ്പുകൾ