Friday, September 25, 2009

ന്റെ അനീത്തി…… അല്ലാ,… ന്റെ മോള്…… ന്റെ…ന്റെ…

കുട്ടിയെ മുത്തശ്ശിക്കൊപ്പം നിർത്തി അമ്മയും അച്ഛനും ജോലിസ്ഥലമായ എറണാകുളത്തേക്ക് പോയത് ആ നഗരത്തിൽ പണിക്കാരികളെ കിട്ടാൻ വിഷമമായത് കൊണ്ട് മാത്രമായിരുന്നില്ല; വളരെ ഉത്തരവാദപ്പെട്ട ജോലികളാണ് അവർക്ക് ചെയ്യാനുണ്ടായിരുന്നത് എന്നതു കൊണ്ടും കൂടിയായിരുന്നു.

നേരത്തിനും കാലത്തിനും വീട്ടിൽ മടങ്ങിയെത്താനൊക്കെ ബുദ്ധിമുട്ടാണ്. ജോലിയുടെ തരം പോലെ വൈകുവാൻ മതി. അങ്ങനെ ഉറപ്പിച്ച് ഒരു നേരം പാലിക്കാനൊന്നും പറ്റില്ല. ക്ഷീണിച്ച് തളർന്ന് വീട്ടിൽ വരുമ്പോൾ കുട്ടിയുടെ കാര്യങ്ങൾ ഒന്നും വേണ്ടപോലെ നോക്കാൻ മനസ്സും ക്ഷമയും ഉണ്ടാവില്ല. എല്ലാവർക്കും പ്രയാസമാകും, കുട്ടിക്ക് ഏറ്റവും ബുദ്ധിമുട്ടാവും. പിന്നെ മുത്തശ്ശിയാണെങ്കിൽ ഗ്രാമത്തിൽ തനിച്ച് ജീവിക്കുകയുമാണ്. കുട്ടി കൂട്ടുണ്ടാവുന്നത് അവർക്കും സന്തോഷം തന്നെയായിരിക്കുമല്ലോ.

അങ്ങനെയാണ് നാലു വയസ്സുള്ള കുട്ടി ഗ്രാമീണാന്തരീക്ഷത്തിൽ സാമാന്യം വലിയൊരു വീട്ടിൽ മുത്തശ്ശിക്കൊപ്പം താമസമായത്.

കുട്ടി കാലത്തെഴുന്നേറ്റ് വരുമ്പോഴേക്കും മുത്തശ്ശി കുളിയും ജപവുമൊക്കെ കഴിച്ച്  കറിക്ക് നുറുക്കുന്ന ലക്ഷ്മിയ്ക്ക് നിർദ്ദേശങ്ങൾ കൊടുക്കുകയാവും. അല്ലെങ്കിൽ നാമം ചൊല്ലിക്കൊണ്ട് തൈരു കലക്കുകയാവും. കുട്ടിയെ കാണുമ്പോഴേക്കും പൊന്നൂ, ചക്കരേ, മുത്തേ എന്നൊക്കെ വിളിച്ച് കൊണ്ട് ചെയ്യുന്ന പണി നിറുത്തി എണീറ്റ് വരും.

ലക്ഷ്മിക്ക് അതു കാണുമ്പോൾ ഒരു കള്ളച്ചിരിയുണ്ട്; ആ ചിരിക്ക് നല്ല ഭംഗിയുണ്ടെന്ന് കുട്ടി കണ്ടുപിടിച്ചു.

കുട്ടിയെ കുളിപ്പിക്കുന്നതും മുത്തശ്ശിയാണ്. എണ്ണയൊക്കെ തേപ്പിച്ച് തിരുമ്മി വളരെ സാവധാനത്തിൽ വിസ്തരിച്ചാണ് കുളിപ്പിക്കുക. ലക്ഷ്മി അടുത്തിരുന്ന് ഒരു മൊന്ത കൊണ്ട് കുറേശ്ശയായി വെള്ളം ഒഴിച്ച് കൊടുക്കും. അധികം വെള്ളമൊഴിച്ചാൽ മുത്തശ്ശി ‘പതുക്കെ പതുക്കെ എന്താദ് തെരക്ക്‘ എന്നു പറയും. കുളിപ്പിച്ച് രാസ്നാദിപ്പൊടി തലയിൽ തിരുമ്മിയിട്ട്  മുത്തശ്ശി ആ വിരൽ കുട്ടിക്ക് മണപ്പിക്കാൻ കൊടുക്കുമ്പോൾ കുട്ടി ഛി, ഛി എന്നു തുമ്മും. അപ്പോഴൊക്കെ മുത്തശ്ശിക്കും മുമ്പേ ലക്ഷ്മി ‘ഹരി ക്റുഷ്ണാ‘ എന്നു വിളിക്കും.

ആഹാരം കഴിക്കാൻ കുട്ടിക്ക് മടിയായിരുന്നു. മുത്തശ്ശി കുട്ടിക്ക് ചോറ് കൊടുക്കുമ്പോൾ ലക്ഷ്മി പാട്ട് പാടിക്കൊടുക്കും, പാവാട എടുത്ത് കുത്തി ഡാൻസു കളിക്കും, പിന്നെ കണ്ണുരുട്ടി നാക്ക് പുറത്തേക്ക് നീട്ടി പേടിപ്പിക്കുന്ന പൂതമായി വരും. ‘ലക്ഷ്മിയില്ലെങ്കിൽ ഞാൻ തോറ്റത് തന്നെ‘ എന്നു പലവട്ടം പറഞ്ഞുകൊണ്ടാണ് മുത്തശ്ശി കുട്ടിക്ക് ആഹാരം കൊടുക്കുക. കുട്ടി മുഴുവൻ കഴിക്കുന്നത് വരെ ലക്ഷ്മിയുടെ കലാപരിപാടികൾ തുടരും, അത് കാണുമ്പോൾ കുട്ടി അറിയാതെ തന്നെ വായ് ഇടക്കിടെ തുറന്നു പോകും, മതീ മതീ എന്ന് എത്ര വിചാരിച്ചാലും.

ഉച്ചയ്ക്ക് മുത്തശ്ശി നടുവിലെ മുറിയിൽ പുൽപ്പായ വിരിച്ച് കുട്ടിയെ അടുത്ത് കിടത്തി ഉറക്കാൻ നോക്കും. എപ്പോഴും ആദ്യം ഉറങ്ങുക മുത്തശ്ശിയാണ്. കുട്ടിക്ക് ഉറക്കം വരാറില്ല. മുത്തശ്ശി ഉറങ്ങിയാൽ കുട്ടി പതുക്കെ എണീറ്റ് അടുക്കള മുറ്റത്തേക്ക് ചെല്ലും. ലക്ഷ്മി അവിടെ ഓരോരോ പണികൾ ചെയ്യുന്നത് നോക്കിയിരിക്കും.

അപ്പോഴൊക്കെ ലക്ഷ്മി കുട്ടിയോട്  ഒരു ചോദ്യം ചോദിക്കും

‘അമ്മേം അച്ഛനും പണീട്ക്കണ നാട്ടില് വല്ല ആപ്പീസും അടിച്ച് വാരണ പണിയാക്കിത്തരാൻ പറ്യോ മോളെ?‘

കുട്ടി തല കുലുക്കും, പക്ഷേ ഒന്നും പറയില്ല. കുട്ടിയെ തന്നെ ഇവിടെയാക്കി പോയ അമ്മേം അച്ഛനും കുട്ടി പറഞ്ഞാൽ ലക്ഷ്മിക്ക് പണി കൊടുക്കാൻ പോണുണ്ടോ.

കൂടെപ്പോണമെന്ന് വാശി പിടിച്ച് കരഞ്ഞപ്പോൾ ‘നിന്നെ നോക്കാൻ അവിടെ ആരാണിരിക്കുന്നത്?‘ എന്നാണ് അമ്മ ചോദിച്ചത്.

അച്ഛൻ സ്വന്തം ചെവിയിൽ വിരൽ കൊണ്ട് നിറുത്താതെ ചൊറിയുകയായിരുന്നു, കുട്ടി കരയുമ്പോഴൊക്കെ. അങ്ങനെയാണ് കുട്ടി കരച്ചിൽ നിർത്തിയത്. ആരും നോക്കാനായി വീട്ടിലില്ലെങ്കിൽ അമ്മേം അച്ഛനും ഓഫീസിൽ പോകുമ്പോൾ കുട്ടിക്ക് പേടിയാവില്ലേ. അതുകൊണ്ടല്ലേ കുട്ടിയെ മുത്തശ്ശീടടുത്ത് നിറുത്തിയിരിക്കുന്നത്.

 ഈ കാര്യങ്ങളൊക്കെ ലക്ഷ്മിക്കും അറിയാം. എന്നാലും വെറുതെ ഒരു ചോദ്യം………..

കുട്ടി അടുക്കള മുറ്റത്തിറങ്ങിയാൽ ലക്ഷ്മി ആധി പിടിക്കും,

 ‘ഇങ്ങട് പോര്വോ. വല്ല കല്ലോ മുള്ളോ കൊള്ളും. മുത്തശ്ശ്യമ്മ വന്നാ ലക്ഷ്മിയെ ചീത്തപറഞ്ഞ് ഓടിക്കും. പിന്നെ ഞാൻ എന്താ കാട്ടാ? ഓടി വരാൻ ഒരെടോം ഇല്ലാണ്ടായാലേ … ന്റെ മോളെ …‘

എന്നാലും കുട്ടി പെട്ടെന്നൊന്നും അകത്തേക്ക് വരില്ല. അപ്പോൾ ലക്ഷ്മി കഥ പറയാൻ തുടങ്ങും, മടിയിലിരുത്തി തലമുടിയിൽ പരതിക്കൊണ്ടാണ് കഥ പറയുക. അവിടെയാണ് കുട്ടിയും തോറ്റ് പോകുന്നത്. കാരണം അപ്പോൾ കുട്ടിയും അറിയാതെ ഉറങ്ങിപ്പോകും.

വൈകുന്നേരം  വലിയ ഒരു പാത്രത്തിൽ ചോറും കൊണ്ടാണ് ലക്ഷ്മി അവളുടെ വീട്ടിലേക്ക് പോകുന്നത്. അവൾ കുളിച്ചിട്ട് പോയാൽ മതിയെന്ന് മുത്തശ്ശി നിർബന്ധിക്കും. അതുകൊണ്ട് കുളിച്ച് വസ്ത്രം മാറി  നുള്ള് ഭസ്മം കൊണ്ട് നെറ്റിയിൽ ഒരു കുറിയും വരച്ചിട്ടാണ് പോവുക.

 ‘ലക്ഷ്മി സൂക്ഷിക്കണം. നോക്കീം കണ്ടും നിക്കണം.വാതലു കുറ്റീടാണ്ട് ഒറ്ങ്ങരുത്‘ എന്നാണ് മുത്തശ്ശി അവളെ യാത്രയാക്കുന്നത്.

വിളക്ക് വെക്കുന്നതിനു മുമ്പേ തന്നെ രാത്രി എന്നും മുത്തശ്ശിക്ക് കൂട്ട് കിടക്കാൻ വരുന്ന നാണിത്തള്ള എത്തും.  അവർ വന്നാലുടനെ മുത്തശ്ശി വിളക്ക് കൊളുത്തിക്കാണിക്കാറുണ്ട്. തുളസിത്തറയിലും മുത്തശ്ശൻ ഉറങ്ങുന്നേടത്തും ഇരുട്ട് പിടിച്ച പാമ്പിൻ കാവിലും എല്ലാം. മുത്തശ്ശിക്ക് ഇരുട്ടിനെയൊന്നും പേടിയില്ല. കുട്ടിയും നാണിത്തള്ളയും മുത്തശ്ശിയും കൂടിയാണ് നാമം ചൊല്ലാനിരിക്കുന്നത്. കുട്ടിയും മുത്തശ്ശിയും അകത്ത് വിളക്കിനടുത്ത് ഇരിക്കും, നാണിത്തള്ള പുറത്ത് വരാന്തയിലാണിരിക്കുക. നാമം ചൊല്ലൽ കഴിഞ്ഞ് നമസ്ക്കരിക്കുന്നതിനു മുമ്പേ ‘ലക്ഷ്മിയെ കാക്കണേ എന്റെ തേവരെ‘ എന്നൊരു പ്രാർഥനയുമുണ്ട് മുത്തശ്ശിക്ക്. ലക്ഷ്മി വഴിയിലൊന്നും തട്ടിത്തടഞ്ഞ് വീഴാതെ ചോറ് കളയാതെ വീട്ടിലെത്താനാണത്രെ. അതു കേട്ട് കേട്ട് കുട്ടിയും അങ്ങനെ പ്രാർഥിക്കാൻ തുടങ്ങി, കുറച്ച് കഴിഞ്ഞപ്പോൾ.

രാത്രിയിൽ കഞ്ഞി കുടിക്കുന്നത് നാണിത്തള്ളയുടെ വർത്തമാനങ്ങൾ കേട്ടുകൊണ്ടാണ്. നാണിത്തള്ളയ്ക്ക് അറിഞ്ഞു കൂടാത്ത ഒരു കാര്യവുമില്ല.  അയൽ പക്കത്തുള്ള എല്ലാ വീട്ടുകാരെയും പറ്റി ഓരോരോ കാര്യങ്ങൾ മുത്തശ്ശിയോട് പറഞ്ഞു കൊടുക്കും. ഇടക്കിടക്ക് ഒരു കുഞ്ഞിക്കിളിയുടെ ചിലയ്ക്കൽ പോലെ ചിരിക്കുകയും ചെയ്യും.  കുട്ടിക്ക് കഞ്ഞി കൊടുത്ത് ഉറക്കാൻ കിടത്തിയിട്ടാണ് മുത്തശ്ശി കഞ്ഞി കുടിക്കുക. കുട്ടിയെ മെല്ലെ മെല്ലെ തട്ടിക്കൊണ്ട് കേട്ടാൽ ഉറക്കം വരുന്ന പോലെയുള്ള  ഒരു ഒച്ചയിൽ നാണിത്തള്ള മുത്തശ്ശിയോട് സംസാരിച്ച് കൊണ്ടിരിക്കും. അത് കേട്ടുകൊണ്ടാണ് കുട്ടി എന്നും ഉറങ്ങിപ്പോവുക.

ലക്ഷ്മിക്ക് എണീക്കാനേ പറ്റാത്ത ഒരമ്മയും നാലു അനിയത്തിമാരും ഒരു പണിയും ചെയ്യാത്ത ഒരച്ഛനുമുണ്ടെന്ന് നാണിത്തള്ളയാണ് കുട്ടിയോട് പറഞ്ഞത്. ‘അവളക്ക് കഷ്ടപ്പാടാ എപ്പളും‘ എന്നും തള്ള പറഞ്ഞു. അമ്പലത്തിലെ പറയെടുപ്പിന് ആനയും വെളിച്ചപ്പാടും പരിവാരങ്ങളും  വന്ന ദിവസമായിരുന്നു അത്. അന്ന് ലക്ഷ്മിയുടെ കൂടെ നാലു കുട്ടികളും വന്നിരുന്നു. പറയെടുപ്പ് കഴിഞ്ഞാൽ സദ്യ ഉണ്ണാൻ കിട്ടുമെന്ന് വെച്ചാണ് പട്ടിണിക്കുന്തങ്ങൾ വന്നതെന്നാണ് നാണിത്തള്ള പറഞ്ഞത്. മുത്തശ്ശിയുടെ തിരക്ക് കഴിഞ്ഞിട്ട് വേണം പട്ടിണിക്കുന്തങ്ങളെന്ന് വെച്ചാൽ എന്താണെന്ന് ചോദിച്ച് മനസ്സിലാക്കാനെന്ന് കുട്ടി വിചാരിച്ചു.

ആ കുട്ടികൾ ചോറുണ്ണുന്നത് കണ്ടപ്പോൾ കുട്ടിക്ക് പേടിയായി. എത്ര വേഗത്തിലാണ് ഉണ്ടു തീർക്കുന്നതെന്നോ. അവർക്ക് കഥയും പാട്ടും പൂതത്തിന്റെ കളിയുമൊന്നും വേണ്ട ഊണു കഴിക്കാൻ. പായസം ഇലയിൽ തന്നെ വിളമ്പിയാണ് കഴിച്ചത്. ഒരു തുള്ളി പോലും പുറത്ത് പോയില്ല. കുട്ടി അവരെ നോക്കി അതിശയത്തോടെയും സ്നേഹത്തോടെയും ചിരിച്ചു, പക്ഷെ അവർ ചിരിച്ചില്ല, കുറച്ച് കഴിഞ്ഞപ്പോൾ കൂട്ടത്തിൽ വലുതെന്ന് തോന്നിപ്പിച്ച കുട്ടിയുടെ  തലയിൽ ഒരു പാത്രം ചോറും വെച്ച് കൊടുത്ത് ലക്ഷ്മി അവരെ യാത്രയാക്കി.

അന്ന് ഊണു കഴിക്കുമ്പോൾ കുട്ടി മിടുക്കത്തിയായി ആഹാരം കഴിച്ചു. ആ നാലു കുട്ടികളിൽ ഏറ്റവും ചെറിയ കുട്ടിക്ക് പോലും തന്നെക്കാൾ വേഗത്തിൽ ഉണ്ണാൻ പറ്റുമെന്ന് കുട്ടി കണ്ടു. താനും അതു പോലെ പെട്ടെന്ന് കഴിക്കാൻ പഠിക്കണമെന്ന് കുട്ടി നിശ്ചയിച്ചു. പതുക്കെപ്പതുക്കെ ഊണു കഴിക്കുന്നത് ഒരു മോശം പരിപാടിയാണെന്ന് കുട്ടിക്ക് മനസ്സിലായി. മുത്തശ്ശി ചോറുരുട്ടിത്തരുന്നതും ശരിയല്ല. സ്വയം കഴിക്കുകയാണ് വേണ്ടത്. ഒരു ദിവസം  വിളമ്പിത്തരുന്ന ആഹാരം മുഴുവനും വേഗത്തിൽ കഴിച്ച് എല്ലാവരെയും അതിശയിപ്പിക്കണമെന്ന് കുട്ടി തീരുമാനിച്ചു. അത് നാളെയാവട്ടെ എന്നു നിശ്ചയിച്ചാണ് കുട്ടി അന്ന് രാത്രി ഉറങ്ങിയത്.

പിറ്റേന്ന് രാവിലെ കുട്ടി എണീറ്റ് വരുമ്പോഴും നാണിത്തള്ള പോയിരുന്നില്ല. അടുക്കള വരാന്തയിൽ താടിക്ക് കൈയും കൊടുത്തിരിക്കുന്നുണ്ടായിരുന്നു. അത് തീരെ പതിവില്ലാത്ത കാര്യമായതു കൊണ്ട് കുട്ടിക്ക് അതിശയം തോന്നി.സാധാരണയായി രാവിലത്തെ മുറ്റമടിയും കഴിഞ്ഞ് , ഒരു വെറും ചായയും കുടിച്ച് നാണിത്തള്ള പോയിരിക്കും. മുറ്റമടിച്ചതിനു പല കുറവുകളും ലക്ഷ്മി എന്നും കണ്ട് പിടിക്കാറുണ്ട്. ‘നാണിത്തള്ള ഒരു സൂത്രാലിയാ‘ എന്ന് കണ്ണിറുക്കിക്കൊണ്ട് പറയും. അങ്ങനെയാണ് നാണിത്തള്ളയാണ് മുറ്റമടിക്കുന്നതെന്നും മറ്റും കുട്ടിക്ക് മനസ്സിലായത്.

 അപ്പോഴേക്കും  അടുക്കളയിലെ ഇരുട്ടിൽ നിന്ന് ലക്ഷ്മിയുടെ പൊട്ടിക്കരച്ചിൽ ഉയർന്നു. പരിഭ്രമത്തോടെ കുട്ടി ഓടിച്ചെന്ന് ലക്ഷ്മിയോട് ‘ന്താണെന്താണ് ‘എന്ന് ചോദിച്ചു. ലക്ഷ്മി കൂടുതൽ ഉച്ചത്തിൽ കരഞ്ഞതല്ലാതെ ഒന്നും പറഞ്ഞില്ല. അടുത്ത നിമിഷം കുട്ടിയും ഉറക്കെ കരയാൻ തുടങ്ങി. കുട്ടിക്ക് ലക്ഷ്മി കരയുന്നതു കണ്ടിട്ട് അത്രയധികം സങ്കടം വരുന്നുണ്ടായിരുന്നു. അടുക്കളയിലെ ഇരുട്ടിൽ മുത്തശ്ശിയുമുണ്ടായിരുന്നുവെന്ന് അവർ കുട്ടിയെ വാരിയെടുത്തപ്പോഴാണ് കുട്ടിയറിഞ്ഞത്. മുത്തശ്ശി കുട്ടിയെ ചേർത്തുപിടിച്ച് സമാധാനിപ്പിക്കുവാൻ ശ്രമിച്ചു. അവർ ഒന്നും തന്നെ സംസാരിച്ചില്ല.

അതും കണ്ട് വരാന്തയിലെ ഇരുപ്പ് മതിയാക്കി, നാണിത്തള്ള കുട്ടിയെ എടുക്കുവാൻ വന്നപ്പോൾ കുട്ടി കൈകാലുകൾ കുടഞ്ഞ് പ്രതിഷേധിച്ചു. അപ്പോൾ മുത്തശ്ശി ഒരു തരം അടഞ്ഞ ഒച്ചയിൽ ‘മോളു കരേണ്ട, ലക്ഷ്മിക്ക് സുഖല്ല്യ , നാണിത്തള്ള പാട്ട് പാടി തരും, പൊക്കോളൂ ‘ എന്നു പറഞ്ഞു. വയസ്സായെങ്കിലും നാണിത്തള്ളയ്ക്ക് നല്ല ബലമുണ്ടെന്ന് കുട്ടിക്ക് വേഗം മനസ്സിലായി. കുട്ടിക്ക് ഒന്നും ചെയ്യാൻ പറ്റുന്നതിനു മുൻപ് അല്ലെങ്കിൽ മുത്തശ്ശിയുടെ കൈയിൽ നിന്ന് കുട്ടിയെ എടുക്കാൻ സാധിക്കുമോ? 

പിറ്റേന്നും അതിന്റെ പിറ്റേന്നുമൊന്നും ലക്ഷ്മി വന്നില്ല. മുത്തശ്ശിയും ലക്ഷ്മിയെ അന്വേഷിക്കാതെ സാധാരണപോലെ ജോലികൾ ചെയ്തു കൊണ്ടിരുന്നു. കുട്ടി ചോദിച്ചപ്പോഴൊക്കെ ‘ലക്ഷ്മിക്ക് സുഖമില്ല‘ എന്നു മാത്രമേ മുത്തശ്ശി പറഞ്ഞുള്ളൂ. നാണിത്തള്ള സന്ധ്യക്കു മാത്രമല്ല പകലുകളിലും ജോലി ചെയ്യാൻ വന്നെത്തിയത് കുട്ടിക്ക് അത്ര ഇഷ്ടമായില്ല. ലക്ഷ്മി വരാതായപ്പോൾ പാട്ടും ഡാൻസും പൂതത്തിന്റെ കളിയുമെല്ലാം നിന്നു. നാണിത്തള്ളയുടെ ‘തള്ളേ തള്ളേ‘ പാട്ട് കേട്ട് കുട്ടിക്ക് വല്ലാതെ മടുത്തു. എത്ര നാൾ കഴിഞ്ഞിട്ടും ലക്ഷ്മി വന്നില്ല. മുത്തശ്ശിയും നാണിത്തള്ളയുമാണെങ്കിൽ ലക്ഷ്മിയെ മറന്ന മാതിരിയാണ്. ഇത്രയധികം കാലം സൂക്കേടായിക്കിടക്കാൻ മാത്രം എന്തു പനിയാണാവോ ലക്ഷ്മിക്ക് വന്നത്?

കുട്ടി ഇംഗ്ലീഷ് അക്ഷരമാല  മുഴുവനും ഒരു തെറ്റും കൂടാതെ എഴുതാൻ പഠിച്ചതിന്റെ പിറ്റേദിവസമാണ് കുറേ നാളു കൂടി ലക്ഷ്മി വന്നത്. നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. ആ നേരത്ത് അടുക്കള വരാന്തയിൽ പരിചയമില്ലാത്ത ഒരു കരച്ചിൽ ഉയർന്നു. കുട്ടിക്കിപ്പോൾ പണ്ടത്തെ മാതിരി അടുക്കള വരാന്തയിലിരിക്കാനൊന്നും ഇഷ്ടം തോന്നുന്നില്ല. കുട്ടി വലുതായി, സ്കൂളിൽ പോകാറായി, അവിടേം ഇവിടേം ഇരുന്ന് സമയം കളയാതെ പഠിക്കണമെന്ന് അമ്മയും അച്ഛനും കുട്ടിയോട് പറഞ്ഞിട്ടുണ്ട്. എന്നാലും കരച്ചിൽ കേട്ടപ്പോൾ  നോക്കിക്കൊണ്ടിരുന്ന പടപ്പുസ്തകം അടച്ച് വെച്ച് കുട്ടി അങ്ങോട്ട് പോയി.

അതിശയമായിരിക്കുന്നല്ലോ, വന്നിരിക്കുന്നത് ലക്ഷ്മിയാണ്. കുട്ടിക്ക് വലിയ സന്തോഷം തോന്നിയെങ്കിലും അത്രക്കങ്ങോട്ട് കൂട്ടാവണ്ട എന്നാണ് കുട്ടി കരുതിയത്. ഒരക്ഷരം പറയാതെ പോയില്ലേ, ലക്ഷ്മി. പിന്നെ എത്ര നാൾ കഴിഞ്ഞു, ഇതു വരെ ഒന്നു വന്നു നോക്കിയോ, ഒരു പാട്ട് പാടിത്തന്നോ? കുട്ടി ഇപ്പോൾ വലുതായി, പാട്ടും കളിയുമൊന്നും ഇല്ലാതെ തന്നെ ഊണു കഴിക്കാറൊക്കെയായി. വളരെ പതുക്കെ ഒന്നു ചിരിക്കാമെന്നു കരുതി കുട്ടി നോക്കുമ്പോഴുണ്ട് വരാന്തയിൽ ശീതനടിക്കാതെ കുറച്ച് മാറി ഒരു തുണി വിരിച്ച് അതിലൊരു കുഞ്ഞിനെ കിടത്തിയിരിക്കുന്നു. നന്നെ ചെറിയ ഒരു ചുവന്ന കുഞ്ഞ്, അതിനെ വേണമെങ്കിൽ എടുത്ത് മുത്തശ്ശിയുടെ പൂത്തട്ടത്തിൽ ഇടാമെന്ന് കുട്ടിക്ക് തോന്നി. മുത്തശ്ശി അതിന്റെ വായിൽ എന്തോ ഇറ്റിക്കുന്നുണ്ട്. അതും നോക്കി ഏങ്ങലടിച്ച് കരയുകയാണ് ലക്ഷ്മി. 

കുട്ടിയെ കണ്ടപ്പോൾ ലക്ഷ്മി ചിരിച്ചു. എന്നിട്ട് കണ്ണീരു തുടച്ചു.

ലക്ഷ്മിയുടെ ചിരിക്ക് പഴയ ഭംഗിയൊന്നുമില്ലെന്ന് കുട്ടിക്ക് തോന്നി. വാടിയ മുല്ലമാല പോലെ ഒരു ഉണങ്ങിയ ചിരി.

ലക്ഷ്മി കൈയിൽ പിടിച്ചുകൊണ്ട് ചോദിച്ചു. ‘എന്നെ മറന്നോ മോളുക്കുട്ടീ?‘

കുട്ടി ചിരിച്ചു കൊണ്ട് ഇല്ല എന്ന അർഥത്തിൽ തലയാട്ടി.

എന്നിട്ട് ചുവന്ന കുഞ്ഞിനെച്ചൂണ്ടി കുട്ടി ചോദിച്ചു, ‘ഇതേതാ ഈ കുട്ടി, ഇതിനെ എവിട്ന്നാ കിട്ടീത്? മുത്തശ്ശീടെ പൂത്തട്ടിലിടാലോ അതിനെ’.

ലക്ഷ്മി പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. ‘ന്റെ അനീത്തി……അല്ലാ,… ന്റെ മോള്……ന്റെ…ന്റെ…ഞാൻ എന്താ പറ്യേണ്ട് ….ഹെന്റീശ്വരാ‘.

ലക്ഷ്മിയുടെ കരച്ചിൽ കണ്ട് കുട്ടി പേടിച്ച് പോയി. പരിഭ്രമം കൊണ്ട് കുട്ടി വിക്കുന്നുണ്ടായിരുന്നു. ‘അയ്യോ നിക്ക് വേണ്ടാ ആ കുട്ടീനെ. ലക്ഷ്മിയന്നെ എട്ത്തോളൊ.‘

കുട്ടി നോക്കുമ്പോൾ മുത്തശ്ശിയും കരയുകയായിരുന്നു. അപ്പോൾ കുട്ടിക്കും കരച്ചിൽ വന്നു.

13 comments:

മുകിൽ said...

Ho. Oru vallatha vedhana.. Nanayirikkunnu.

dhanya said...

pediyavunnu vallathae

ശ്രീ said...

വായനയ്ക്കിടെ ആ കഥാപാത്രങ്ങള്‍ക്കൊപ്പം സഞ്ചരിയ്ക്കാനാകുന്നു...
ഹൃദ്യമായ രചന...

said...

കുട്ടി ആകാംക്ഷയുടെ മുള്‍മുനയില്‍ കൊണ്ടെത്തിച്ചിട്ട് ഒടുവില്‍ നൊമ്പരകയത്തിലേക്ക് തള്ളിയിട്ടപോലെ...!! എഴുത്തുകാരിയുടെ കഴിവ് ആരോ നമ്മെ തിരിച്ചറിയുന്നുവെന്ന തോന്നളുലവാക്കുകയാണ്.....! എച്ച്മുനു നന്നായി അതിനു കഴിയുന്നു... എല്ലാ തിരക്കിനിടയിലും ഇവിടെ ഓടിയെത്താന്‍ എന്നെ പ്രേരിപ്പിക്കുന്നത് അതാണ്‌....

Anil cheleri kumaran said...

നല്ല നിലവാരം പുലര്‍ത്തിയിട്ടുണ്ട്. അഭിനന്ദനങ്ങള്‍!

Echmukutty said...

സതിക്ക് നന്ദി. ശരിയാണ്. ചില കാര്യങ്ങൾ വല്ലാതെ വേദനിപ്പിക്കുന്നവയാണ്.

ഉരുക്കിനും നന്ദി, ഈ ലോകം പലപ്പോഴും പേടിപ്പിക്കും. പക്ഷെ ഒളിക്കാൻ കാടുകളില്ലല്ലോ.

ശ്രീയുടെ അഭിനന്ദനത്തിനു പ്രത്യേകം നന്ദി.
വരാനിത്തിരി വൈകിയോ?

ചക്കി മോളുടെ അമ്മ വരാൻ വൈകിയല്ലൊ എന്നു വിചാരിക്കുകയായിരുന്നു. സന്തോഷവും നന്ദിയും അറിയിക്കട്ടെ.
കുമാരനു സ്വാഗതം, നന്ദി. ഇനിയും വരുമല്ലോ.

tt said...

Kurachu naalayi-
Onnum vaayichaal manassilakunnilla-

Kazhinja praavasyam Computerley Virussinu marunnadiykan System department Engineer vannathinu sheshamanennu thonnunnu;

( Padathu keedathinu marunnadikyan vannirunna Gopiyettante mukha bhawamayirunnu vidwanu)Chila malayalam akshrangal chathurakkattakalayi mariyirunnu.

Ennalum kure vayiykamayirunnu.
Baki kattakalkku swayam kodutha arthangal cherthu.

Pinneyum kure bakiyirunnu.
Kadhayile;Kuttiyee..ppoley
jnan valuthakan kathirunnu.

Innaleyum virussinu marunnadiykan ayaal vannirunnu.

Ella kattakalum aksharangalaay mariyirykkunnu.

Kutti pettannu valarnnu,valuthaya poole,..

Vaayichu.

Lakshmi paranjathum manassilayi.

"Ente aniyathi... alla.., Ente molu.."
Jeevithathiley niralambatha muzhuvan,athilundayirunnu.

Daiwamee... kuttiyku valuthakenda!!!
Akshrangalellam chathurakkattakay maataan,..
marunnuthalikkaran ini ennano....

Echmukutty said...

ടിടിയ്ക്ക് സ്വാഗതം. ഭാഷ അതിശയിപ്പിക്കുന്നു.പ്രോത്സാഹനത്തിനു നന്ദി.
ഇനിയും വരുമല്ലൊ.

ente lokam said...

ആദ്യം മുതല്‍ കഥയുടെ അവസാനം
വരെ കഥാ പാത്രങ്ങലോടൊപ്പം യാത്ര
ചെയതു.ലക്ഷിമ്യുടെ ദുഃഖം ഒരു കുട്ടിയുടെ
കണ്ണുകളിലൂടെ വളരെ നന്നായി അവതരിപ്പിച്ചു
ഈ എഴുത്ത് മഹനീയം.ആശംസകള്‍.

ajith said...

ഇതൊക്കെ ഒന്നൂടെ പോസ്റ്റ് ചെയ്തൂടെ? അധികം വായിക്കപ്പെട്ടിട്ടില്ലാന്ന് തോന്നുന്നല്ലോ!!!

പട്ടേപ്പാടം റാംജി said...

ഇതൊന്നും നേരത്തെ വായിക്കാന്‍ ഒത്തില്ലല്ലോ എന്ന വിഷമം.

സുധി അറയ്ക്കൽ said...

ഹൊ!!!നല്ല ദുഃഖം തോന്നുന്നു.
കഥയുടെ തലക്കെട്ട്‌ നേരിട്ട്‌ അങ്ങനെ കൊടുക്കേണ്ടായിരുന്നു.
കുട്ടിക്ക്‌ ഒരു പേരു കൊടുക്കാത്തത്‌ നന്നായി.

കുഞ്ഞുറുമ്പ് said...

ലക്ഷ്മിക്ക് എണീക്കാനേ പറ്റാത്ത ഒരമ്മയും നാലു അനിയത്തിമാരും ഒരു പണിയും ചെയ്യാത്ത ഒരച്ഛനുമുണ്ടെന്ന് നാണിത്തള്ളയാണ് കുട്ടിയോട് പറഞ്ഞത്.
ലക്ഷ്മി പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. ‘ന്റെ അനീത്തി……അല്ലാ,… ന്റെ മോള്……ന്റെ…ന്റെ…ഞാൻ എന്താ പറ്യേണ്ട് ….ഹെന്റീശ്വരാ‘.


ഞാനിത് കൂട്ടി വായിക്കണമോ? :(