Thursday, August 26, 2010

പ്രാന്തത്തി


a


ദിനേശന് താങ്ങാൻ പറ്റുന്നുണ്ടായിരുന്നില്ല.

ഇങ്ങനത്തെ ഒരു മണ്ടനെയാണല്ലോ ദൈവം തന്റെ ചേട്ടനായി ഭൂമിയിലേയ്ക്ക് പറഞ്ഞു വിട്ടത്. എക്കേടും കെട്ട് ഏതു വഴിയ്ക്കെങ്കിലും തുലഞ്ഞു പോകട്ടെ എന്ന് വിചാരിച്ച് മൌനമായിരിയ്ക്കാനും കഴിയുന്നില്ല. അനിയനാണെന്നു കരുതി ചേട്ടൻ കാണിയ്ക്കുന്ന അബദ്ധങ്ങൾക്കെല്ലാം ഒത്ത് മൂളാനൊക്കുമോ?

ചേടത്തിയമ്മയാണ് എല്ലാറ്റിനും കാരണം.

അവരിവിടെ വന്നു കയറിയ ദിവസം തന്നെ എന്തോ ഒരു കുഴപ്പമുണ്ടെന്ന് തോന്നാഞ്ഞിട്ടല്ല. ആർക്കും പറഞ്ഞാൽ ബോധ്യമായില്ലെങ്കിലോ എന്നു വിചാരിച്ച് മിണ്ടാതിരുന്നതാണ്.

ഒരു പൊടിയ്ക്ക് സ്വർണം ധരിയ്ക്കാതെയാണ് അവർ വന്നത്. കല്യാണം രജിസ്റ്റർ ചെയ്യുമ്പോൾ താലി കെട്ടുന്നത് അവർക്കിഷ്ടമില്ലാത്തതുകൊണ്ട് ചേട്ടൻ അതും ഒഴിവാക്കി. വലിയ പകിട്ടൊന്നുമില്ലാത്ത ചുരിദാറുമിട്ട് ഒരു വധു കയറി വരിക! അമ്മാവന്മാർക്കും വല്യമ്മമാർക്കും മറ്റ് ബന്ധുക്കൾക്കുമൊക്കെ വല്ലാത്ത കുറച്ചിലാണുണ്ടായത്.

അമ്മയും അച്ഛനും കൂടി ചേട്ടന്റെ പ്രേമത്തെ അംഗീകരിച്ചതിന് കിട്ടിയ സമ്മാനമാണിതെന്ന് ബന്ധുക്കൾ പരാതിപ്പെട്ടു.

ആഡംബരമൊഴിവാക്കുന്നത് നല്ലത് തന്നെ, എന്നു വെച്ച് താലി കെട്ടാതെയും പട്ടു സാരിയുടുക്കാതെയും മുല്ലപ്പൂ ചൂടാതെയും കല്യാണം കഴിയ്ക്കണോ?

അമ്മയ്ക്ക് നാലാളുടെ മുൻപിൽ നാണം കെട്ടുവെന്ന സങ്കടം അന്നു തുടങ്ങിയതാണ്. മനസ്സു നിറഞ്ഞ് വിളക്കു കൊളുത്തിക്കയറ്റിയതായിരുന്നില്ല അമ്മ. ചേട്ടനെ വേദനിപ്പിയ്ക്കണ്ട എന്നു വെച്ച് സഹിയ്ക്കുകയായിരുന്നു.

ചേട്ടത്തിയമ്മ ആരോടും ഒരക്ഷരം പോലും കയർത്ത് സംസാരിക്കുകയോ ദേഷ്യപ്പെടുകയോ ഒന്നുമില്ല. ആദരവോടെ മാത്രമേ പെരുമാറുകയുള്ളൂ. എപ്പോഴും ഒരു പുഞ്ചിരിയുണ്ടാവും മുഖത്ത്. മൂളിപ്പാട്ടും പാടി സന്തോഷമായി മാത്രമേ അവരെ ഇതു വരെ കാണാൻ പറ്റിയിട്ടുള്ളൂ.

അതു പക്ഷെ, ഈ ലോകത്തു നടക്കുന്ന യാതൊന്നും അവരെ ബാധിയ്ക്കുന്നില്ല എന്ന മട്ടിലൊരു സന്തോഷമാണെന്നാണ് തോന്നുന്നത്. അതാണു എല്ലാവർക്കും ഇത്ര ഉൾഭയം.

അവരുടെ ശീലങ്ങളെല്ലാം വിചിത്രമായിരുന്നു.

പാലും തൈരും വെണ്ണയും നെയ്യുമൊന്നും അവർ കഴിയ്ക്കാറില്ല. സസ്യഭക്ഷണം മാത്രം. അതും ഒരു കിളി തിന്നുന്ന അത്രയും മതി.

മുളപ്പിച്ച പയറും തേങ്ങ ചുരണ്ടിയതും ക്യാരറ്റും തക്കാളിയും വെള്ളരിയ്ക്കയുമാണ് ഇഷ്ടാഹാരം. വാഴപ്പിണ്ടിയും കുമ്പളങ്ങയും കൂടിയായാൽ അവർക്ക് സദ്യയായി.

ചിക്കനും മട്ടണും ബീഫും മത്സ്യവുമെല്ലാം ഇഷ്ടം പോലെ തട്ടിവിട്ടിരുന്ന ചേട്ടൻ അവരുടെ സ്വാധീനത്തിൽ ഒരു പരിപൂർണ സസ്യഭുക്കായി മാറി. അമ്മയുണ്ടാക്കുന്ന ബീഫ് ഉലർത്തിയതും കൊഞ്ചു കറിയും പോലും ഉപേക്ഷിച്ചു.

‘എന്നാലും അവള് വന്നപ്പോ എന്റെ മോന് ഞാൻ വെച്ച ഭക്ഷണം കൂടി വേണ്ടാണ്ടായി‘ എന്നും പറഞ്ഞാണ് അമ്മ അന്ന് സങ്കടപ്പെട്ടത്.

ഒരു പെൺകോന്തൻ തന്നെയാണ് ചേട്ടൻ.

അടുക്കളയിൽ അവരെ ഒരു സഹായിയായി കാണാൻ മാത്രമേ അമ്മ തയാറായുള്ളൂ. തന്റെ ഭാര്യ ഉഷയെ അടുക്കള ഏല്പിയ്ക്കുന്ന മാതിരി അമ്മ ഒരിയ്ക്കലും അവരെ അടുക്കള ജോലികൾ ഏല്പിച്ചില്ല. ആ പാചക നൈപുണ്യം അമ്മയ്ക്ക് അംഗീകരിയ്ക്കാനായിരുന്നില്ല.

പ്ലാസ്റ്റിക്കും പേപ്പറും ഒക്കെ ഉപയോഗിയ്ക്കുന്നതിലാണ് പിന്നെ പ്രശ്നം ഉണ്ടായത്. ആരു ഷോപ്പിൽ പോകാൻ തുടങ്ങിയാലും അവരോടി വന്ന് രണ്ട് തുണി സഞ്ചി കൈയിൽ പിടിപ്പിയ്ക്കും. ഷോപ്പിൽ നിന്ന് പ്ലാസ്റ്റിക് കവറുകൾ വാങ്ങാതിരിയ്ക്കാമല്ലോ എന്നൊരു ന്യായവും പറയും. എങ്ങനെയാണാവോ ഇത്രയും ശ്രദ്ധിച്ച് മറ്റുള്ളവരുടെ നീക്കങ്ങൾ അറിയുന്നത്?

പ്ലാസ്റ്റിക് കവറുകളും കുപ്പികളും കടലാസ്സും ബാറ്ററിയും ചപ്പും ചവറും ഒക്കെ വേർതിരിച്ച് ചാക്കിലാക്കി കെട്ടി വയ്ക്കുന്നതും അതൊക്കെ വാങ്ങിക്കൊണ്ട് പോകുന്ന ചില സന്നദ്ധപ്രവർത്തകർക്ക് കൊടുക്കുന്നതുമാണ് അവരുടെ ഒരു പ്രധാന ജോലി. വേസ്റ്റ് തരം തിരിയ്ക്കുന്നതിൽ വലിയ ആഹ്ലാദമാണ്. കുപ്പി പാട്ട തകരം പെറുക്കുകാരുടെ എം ഡി യാവാനുള്ള എല്ലാ യോഗ്യതകളും തികഞ്ഞ ഒരു സ്ത്രീ.

ഒരു വശം മാത്രം ഉപയോഗിച്ച പേപ്പറുകളൊക്കെ അടുക്കി ക്ലിപ്പിട്ട് വെയ്ക്കും. അതിലാണ് അവരെഴുതുന്നതത്രയും. എല്ലാവരോടും അങ്ങനെ ചെയ്യാൻ പറഞ്ഞു നോക്കുകയും ചെയ്യും.

ഒട്ടും മടുക്കാതെ ഇതൊക്കെ കൃത്യമായി ഇങ്ങനെ ചെയ്യുന്നതിന് അവരെ കഴിഞ്ഞേ വേറെയാരുമുള്ളൂ.

പിന്നെയുമുണ്ട് കിറുക്കുകൾ.

ടാപ്പുകൾ ഫുൾ ഫോഴ്സിൽ തുറക്കരുതെന്നും അനാവശ്യമായി ഇലക്ട്രിസിറ്റി ചെലവാക്കരുതെന്നും അവർ എല്ലാവരോടും പറഞ്ഞു. ഫാനോ ലൈറ്റോ ഓണായി കിടക്കുന്നതു കണ്ടാലുടനെ ഓടി വന്ന് ഓഫ് ചെയ്യുക അവരുടെ പതിവായിരുന്നു. എല്ലാവരുടെയും മേൽ അവർക്കെപ്പോഴും ഒരു കണ്ണുണ്ടാവും.

ചെടികൾ കൊണ്ടു വന്ന് നടുകയും അവയ്ക്ക് വെള്ളമൊഴിച്ച് വളമിട്ട് ശുശ്രൂഷിയ്ക്കുകയും ചെയ്യുന്നത് നല്ലത് തന്നെ. പക്ഷെ,വീട്ടിൽ ഒരു കമ്പോസ്റ്റ് കുഴിയുണ്ടാക്കി അതിൽ ഇന്നയിന്ന സാധനങ്ങൾ ഇട്ട് ആ വളം മാത്രം ഉപയോഗിച്ച് ചെടികൾ വളർത്തണമെന്നായാലോ?

കള പറിയ്ക്കരുതെന്നും ചപ്പും ചവറുമൊന്നും കത്തിയ്ക്കരുതെന്നും മരങ്ങളൊന്നും മുറിയ്ക്കരുതെന്നും ആശിച്ചാലോ?

തീർന്നില്ല, മാരണം. പുകയിലക്കഷായവും തുരിശു ലായനിയും ഉപയോഗിച്ച് വേണം കീടങ്ങളെ അകറ്റാനത്രെ!

വല്ല റോസോ ഓർക്കിഡോ ഒക്കെ നട്ട് പിടിപ്പിച്ചാൽ നാലാൾ വരുമ്പോൾ കാണാനൊരു ഗമയുണ്ട്. അതിനു പകരം ചെറൂള, കൃഷ്ണക്രാന്തി, ബ്രഹ്മി, കയ്യോന്നി…….ഈ ജാതി ആർക്കും വേണ്ടാത്ത ചെടികളും തനി നാടൻ പച്ചക്കറികളുമാണ് അവർക്കിഷ്ടം. കുറെ ചെമ്പരത്തിയും നട്ടിട്ടുണ്ട്. പൂത്താൽ അവരുടെ ചെവിയിൽ തന്നെ വെയ്ക്കാം. നല്ല ചേർച്ചയായിരിയ്ക്കും .

ചേടത്തിയമ്മയുടെ തടവിലായി എന്നും പറഞ്ഞാണ് അമ്മയുടെ സങ്കടം.

‘അവള് പറേണോട്ത്ത് വേണ്ടേ ഞാൻ മുള്ളാനും തുപ്പാനും? എന്റൊരു തലേലെഴുത്ത് !‘

അതു കേൾക്കുമ്പോൾ സങ്കടം തോന്നാറുണ്ട്.

പെൺകുട്ടികളുടെ ഭർത്താക്കന്മാർ ഭാര്യാഗൃഹത്തിന്റെ ശീലങ്ങളും രീതികളുമെല്ലാം അപരിഷ്കൃതമാണെന്ന് പറയാറുണ്ടെങ്കിലും ആൺകുട്ടികളുടെ ഭാര്യമാർ ഭർതൃഗൃഹവുമായി ഇണങ്ങിച്ചേരുന്നതല്ലേ നാട്ടു നടപ്പ്. ഭർതൃഗൃഹം പരിഷ്ക്കരിയ്ക്കാൻ സ്ത്രീകൾ സാധാരണ തുനിയാറില്ല.

ഉഷയ്ക്ക് ഇത്തരം പരിഷ്ക്കാരഭ്രമമൊന്നുമില്ല. ഉണ്ടായാൽ നിർത്തേണ്ടിടത്ത് നിറുത്താൻ തനിയ്ക്കറിയാം. ചേട്ടനല്ല ഈ ദിനേശൻ.

ആകെ മൂന്നാലു പരുത്തിക്കുപ്പായങ്ങളേയുള്ളൂ അവർക്ക്. കല്യാണത്തിനായാലും പാർട്ടികൾക്കായാലും അതുമിട്ട് ഇറങ്ങിക്കോളും. തലമുടി ബോബ് ചെയ്തതുകൊണ്ട് ഇലയും പൂവുമൊന്നും ചൂടേണ്ട. കുളിച്ച് ഒരുങ്ങിയിറങ്ങാൻ അഞ്ചു മിനുട്ട് തികച്ച് എടുക്കില്ല. തലയുയർത്തിപ്പിടിച്ച് അവർ നടന്ന് വരുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ്.

ചേട്ടൻ അഭിമാനത്തോടെയും ആരാധനയോടെയും അവരെ നോക്കിയിരിയ്ക്കുന്നതു കാണുമ്പോൾ ചിരി വരും. ഉഷ ചിലപ്പോൾ അമ്മയെ നോക്കി അമർത്തിച്ചിരിയ്ക്കുന്നതു കാണാം.

ഇടയ്ക്കിടെ ലൈബ്രറിയിലേയ്ക്ക് ഒരു പോക്കുണ്ട്. അവർക്കൊഴിച്ച് വേറെയാർക്കും വായിച്ചാൽ മനസ്സിലാവാത്ത ചില പുസ്തകങ്ങൾ കൊണ്ടു വരും. അമ്മയും ഉഷയും വായിയ്ക്കുന്ന വനിതയും ഗൃഹലക്ഷ്മിയുമൊന്നും മറിച്ചു കൂടി നോക്കില്ല.

റോഡിലോ ബസ്സിലോ ഒക്കെ വച്ച് വല്ല കമന്റും കേട്ടാൽ, ആരെങ്കിലും ഒന്നു തോണ്ടുകയോ മറ്റോ ചെയ്താൽ പ്രതികരിച്ചേ മടങ്ങൂ. കുടുംബക്കാരായ പെണ്ണുങ്ങൾക്ക് സാധാരണ ഇത്തരം കാര്യങ്ങൾ പരസ്യപ്പെടുന്നത് ഇഷ്ടമാവാറില്ല. ഇത് നേരെ തിരിച്ചാണ്. അതുകൊണ്ടെന്തായി? രണ്ട് പ്രാവശ്യം പോലീസ് സ്റ്റേഷനിലും പോകേണ്ടി വന്നു. പരാതി കൊടുത്താൽ പിന്നെ അതിന്റെ പിന്നാലെ നടക്കാതെ പറ്റുമോ?

അമ്മയ്ക്ക്തോടെ മതിയായി. അന്നാണ് അമ്മ പറഞ്ഞത്, ‘ഓ! ആരെങ്കിലും ഒന്നു തോണ്ടുമ്പളേയ്ക്കും അലിഞ്ഞു പോന്ന ഒരു ചാരിത്ര്യക്കുടുക്ക!’

ചേട്ടന്റെ തലേലെഴുത്ത്. അല്ലാതെന്താ?

മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ച് പറ്റുന്ന രീതിയിൽ, സ്ത്രീകളിൽ കാണാറുള്ള ഒരു തരം ഭയമുണ്ടല്ലോ, അതവരെ തൊട്ടു തീണ്ടിയിട്ടില്ല. മുറ്റത്ത് ഒരു മൂർഖൻ പാമ്പിനെ കണ്ട ദിവസം പോലും അവർ ഭയന്നില്ല, തന്നെയുമല്ല അതിനെ കൊല്ലരുതെന്ന് ആവുന്നത്ര വിലക്കുകയും ചെയ്തു.

ആരും അത് ചെവിക്കൊണ്ടില്ലെങ്കിലും.

ജന്തുസ്നേഹം കലശലാണ്, അതുകൊണ്ട് പരിക്കേറ്റ ഏതു മൃഗത്തെ കണ്ടാലും വീട്ടിലേയ്ക്ക് കൊണ്ട് വരും. അതിന്റെ അസുഖം മാറ്റിയിട്ടേ പറഞ്ഞു വിടൂ. അത്തരം ശല്യങ്ങൾ അമ്മയെ ഇത്തിരിയൊന്നുമല്ല വെറുപ്പിച്ചിട്ടുള്ളത്.

പാവം അമ്മ.

കമ്പ്യൂട്ടർ എൻജിനീയറായ ചേട്ടന് അന്യായ ശമ്പളമാണ് കിട്ടുന്നതെന്ന് അവർ പറഞ്ഞപ്പോൾ ഒന്നിലും ഇടപെടാത്ത സമാധാന പ്രിയനായ അച്ഛനും കൂടി മൂക്കത്ത് വിരൽ വെച്ചു പോയി. ആ ശമ്പളം കൊണ്ടല്ലേ ഇത്ര ആർഭാടമായി കഴിയാൻ സാധിയ്ക്കുന്നത്?

അവർക്കതിനുമുണ്ടല്ലോ ഒരു സ്പെഷ്യൽ അഭിപ്രായം.

ആർഭാടമായി ജീവിയ്ക്കുന്നത് തെറ്റാണത്രെ.

അഞ്ചാറു തരം ഭക്ഷണ പദാർത്ഥങ്ങൾ ഉണ്ടാക്കുന്നത്, വിലപിടിച്ച വസ്ത്രങ്ങൾ വാങ്ങുന്നത്, വജ്രം പതിച്ച സ്വർണാഭരണങ്ങൾ ധരിയ്ക്കുന്നത്, വില കൂടിയ നല്ല കാറിൽ സഞ്ചരിയ്ക്കുന്നത്…………….

അവരുടെ നോട്ടത്തിൽ എല്ലാം പാടില്ലാത്ത കാര്യങ്ങളാണ്.

അവരുടെ ദിവ്യവാണിയിൽ മയങ്ങി ചേട്ടൻ എട്ട് കിലോ മീറ്റർ ദൂരെയുള്ള ഓഫീസിലേയ്ക്ക് സൈക്കിളിൽ പോകാൻ തുടങ്ങി. അമ്മയ്ക്ക് അതു തീരെ സഹിയ്ക്കാൻ സാധിച്ചിട്ടില്ല.

ചേട്ടന് ക്ഷീണമാവില്ലേ, ബസ്സും കാറും ഓടണ വഴിയല്ലേ, അപകടമെന്തെങ്കിലും വന്നാലോ എന്നാണ് അമ്മയുടെ ആധി.

‘അവൾക്ക് ഭർത്താവിനെ വേറെ കിട്ടും, എനിക്ക് മോൻ വേറെ കിട്ട്ല്യ‘ എന്നു പിറുപിറുക്കുമ്പോൾ അമ്മ പല്ലു കടിയ്ക്കുന്നുണ്ടായിരുന്നു.

അത്യാവശ്യത്തിലധികമായി എന്തുപയോഗിയ്ക്കുന്നതും ഒന്നിനും നിവൃത്തിയില്ലാത്തവരോടുള്ള ക്രൂരതയാണെന്ന് അവർ പറഞ്ഞപ്പോൾ അച്ഛന്റേയും അമ്മയുടേയും മുഖം കറുത്തു.

കഷ്ടിച്ച് ചെലവ് കഴിഞ്ഞ് പോയിരുന്ന ആ പഴയ കാലം അവരിരുവരും ഇപ്പോൾ ഓർക്കാൻ പോലും ആഗ്രഹിയ്ക്കുന്നില്ല.

അതുകൊണ്ട് തന്നെ ധനമുണ്ടാകുമ്പോൾ വന്നു കൂടുന്ന വിലയും നിലയുമൊന്നും കാര്യമില്ലെന്നുള്ള ചേടത്തിയമ്മയുടെ വാദം അമ്മയ്ക്കും അച്ഛനും അസഹ്യമായിരുന്നു.

ചേട്ടൻ ജോലി രാജി കൊടുത്ത് ഒരു മൂന്നാലേക്കർ പറമ്പ് വാങ്ങി അവരു രണ്ട് പേരും കൂടി കൃഷിയൊക്കെ ചെയ്ത്, ജീവിയ്ക്കാനാവശ്യമുള്ള സാധനങ്ങൾ ആ പറമ്പിൽ നിന്ന് തന്നെ ഉണ്ടാക്കി അങ്ങനെ കഴിയുന്നതാണ് ചേടത്തിയമ്മക്കിഷ്ടം.

പഴയ കെട്ടിടങ്ങൾ പൊളിച്ച് വില്പനയ്ക്ക് വച്ചിരിയ്ക്കുന്നവരുടെ അടുത്ത് നിന്ന് കെട്ടിടം വെയ്ക്കാനാവശ്യമായ പദാർത്ഥങ്ങൾ വാങ്ങി വീട് വെച്ച് ഓല കൊണ്ടോ പുല്ലു കൊണ്ടോ മേഞ്ഞ് അതിൽ താമസിയ്ക്കുവാനാണ് അവരാഗ്രഹിയ്ക്കുന്നത്.

അമ്മയും അച്ഛനും ചത്തിട്ട് മതി, ആ അക്രമം കാണിയ്ക്കുന്നതെന്ന് അമ്മ പറഞ്ഞപ്പോൾ അവരും ചേട്ടനും കൂടി ചിരിച്ചതേയുള്ളൂ.

ഓഫീസിൽ നിന്നെത്തി വൈകുന്നേരത്തെ ചായ കുടിയ്ക്കുകയായിരുന്നു. ഉഷ കൊഞ്ചലോടെ അടുത്ത് വന്നിരുന്നു.

‘ഈ ചേട്ടത്തീടെ കാര്യമറിഞ്ഞോ‘ എന്ന് അവൾ ചോദിച്ചപ്പോഴാണ് കാര്യമെന്താണെന്നന്വേഷിച്ചത്.

ഉഷ മടിച്ച് മടിച്ച് സംസാരിച്ചു.

‘ചേട്ടത്തിയ്ക്കു മുൻപേ അനിയത്തി പ്രസവിയ്ക്കൂലോ എന്ന് അടുക്കളയിൽ നിൽക്കണ കുട്ടിയമ്മ അവരോട് പറഞ്ഞുവത്രെ.‘

‘നിന്റെ ഗർഭം ഞാനുണ്ടാക്കിത്തന്നതല്ലേ, അതിന് കുട്ടിയമ്മയ്ക്കെന്താ?‘

‘ഈ ദിനേശേട്ടൻ, മുഴുവൻ കേൾക്കാണ്ട് ഓരോന്ന് പറയാച്ചാൽ ഞാനിനി ഒന്നും പറയണില്ല.‘

‘എന്നാൽ ശരി, നീ പറയ്.‘

‘അപ്പോ കുട്ടിയമ്മേ നോക്കി വെറുതേ ചിരിച്ചിട്ട് ചേട്ടത്തി എന്നോട് പറഞ്ഞതാ. അവർക്ക് ശരീരം കൊണ്ട് അമ്മയാവാനൊന്നും ആശല്യാത്രെ.‘

‘നീയെന്താ പറഞ്ഞോണ്ട് വരണേ? അമ്മയാവാൻ ആശയില്ലാത്ത പെണ്ണുങ്ങള് ഈ ഭൂമീലില്ല. ഇതുവരെ ജനിച്ചിട്ടില്ല, ഇനി ജനിയ്ക്കാനും പോണില്ല.‘

വലിയ ചെലവൊന്നുമില്ലാത്ത ഒരു പൊതു വിജ്ഞാനമാണ് ഉഷയുടെ മുൻപിൽ വിളമ്പിയത്.

‘അതേതെ. അതും പറഞ്ഞ് ഇരുന്നാ മതി. ചേട്ടനും അവരും കൂടി ഒരു കുട്ടിയെ ദത്തെടുക്കാൻ പോവ്വാത്രെ. എത്ര അനാഥ കുട്ടികളുണ്ട് ഈ ലോകത്തില്. അതിലൊരാൾക്ക് നല്ല ജീവിതമുണ്ടാക്കാൻ പറ്റിയാ നന്നായില്ലേന്നാ അവരു ചോദിയ്ക്കണേ. ഇല്ലാത്ത ഒരു കുട്ടിയെ ഭൂമിയിലേയ്ക്ക് കൊണ്ടന്ന് വളർത്തണേനു പകരം ഉള്ള കുട്ടികളെ നോക്കല്ലേ വേണ്ടേന്ന്.’

ഈ സ്ത്രീ എന്തിനുള്ള പുറപ്പാടാണ്? പ്രാന്ത് മൂത്ത് വല്ല ചാക്കന്റേയും പോക്കന്റേയുമൊക്കെ കൊച്ചിനെയും ഏറ്റിക്കൊണ്ട് വരുമോ? ഏതോ ഒരു അശ്രീകരം പിടിച്ച കുട്ടി വന്ന് തന്നെ കൊച്ചച്ഛാ എന്നു വിളിയ്ക്കുന്ന ഗതികേടാവുമോ? അതോ ഇനി അവർ തന്നെ നേരത്തെ രഹസ്യമായി പ്രസവിച്ച കുട്ടിയുണ്ടായിരിയ്ക്കുമോ വല്ല ദിക്കിലും?

ചേട്ടൻ ഇത്ര ഒരു മന്തനായിപ്പോയല്ലോ. അവരുടെ കിറുക്ക് കൊണ്ട് ചേട്ടന് വന്നു ഭവിയ്ക്കാവുന്ന ഗതികേടിനെക്കുറിച്ച് ഉഷയോടും പിന്നെ അച്ഛനമ്മമാരോടും വിശദമായി സംസാരിയ്ക്കണമെന്നുറപ്പിച്ചിട്ടാണ് അന്ന് കിടന്നുറങ്ങിയത്.

പക്ഷെ, പിറ്റേന്ന് രാവിലെ എണീറ്റപ്പോൾ വൈകി, ഓഫീസിൽ ചെന്നതും ഒരാഴ്ചത്തെ ടൂർ പ്രോഗ്രാം വന്നു. ഇനി സംസാരമെല്ലാം ടൂറ് കഴിഞ്ഞ് വന്നിട്ടേ പറ്റൂ.

ടൂറ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴേയ്ക്കും വീട്ടിൽ നല്ല ചർച്ചയായിക്കഴിഞ്ഞിരുന്നു.

അടുക്കളയിലെ കുട്ടിയമ്മയ്ക്കാണത്രെ അഭിപ്രായം തുറന്നു പറയാൻ ആദ്യം ധൈര്യം വന്നത്.

‘തലയ്ക്ക് ഇത്തിരി സ്ഥിരതക്കുറവുണ്ടോന്നാ ആദ്യം നോക്കേണ്ടത്.‘

അമ്മയ്ക്ക് അത് ശരിയാണെന്നു നേരത്തെ തോന്നിക്കഴിഞ്ഞിരുന്നു. പക്ഷെ, അത് അമ്മായിയമ്മപ്പോരായി വ്യഖ്യാനിയ്ക്കപ്പെട്ടാലോ എന്നായിരുന്നു പാവത്തിന്റെ ഭയം. അച്ഛനും ഉഷയും കൂടി സംശയം ശരിവെച്ചപ്പോഴാണ് അമ്മയ്ക്ക് മെല്ലെ അക്കാര്യം അവതരിപ്പിയ്ക്കാനായത്.

മനോവേദന കൊണ്ട് അമ്മ കരയുകയായിരുന്നു.

‘അവനെതിർത്താൽ അവള് വല്ല അതിക്രമോം കാണിച്ചാലോ? അവനെന്റെ കണ്മണിയാണ്. ഒരു നട്ട പ്രാന്തത്തീടെ കൂടെ കഴിയാനാണല്ലോ ഈശ്വരൻ വഴി വെച്ചത്. എന്റെ മോനെ…….. ഓർത്തിട്ട് എനിയ്ക്ക് സഹിയ്ക്കണില്ലടാ………‘

ചേടത്തിയമ്മയ്ക്ക് ലേശം ലൂസുണ്ട്. അതാണ് സത്യം.

ചേട്ടന് സമാധാനമായി ജീവിയ്ക്കണമെങ്കിൽ അവരെ ചികിത്സിയ്ക്കുക തന്നെ വേണം.

വീട്ടിലിരുന്ന് ചേട്ടനുമായി ഇക്കാര്യമെങ്ങനെ പറയും? അതുകൊണ്ടാണ് വൈകുന്നേരം ചേട്ടന്റെ ഓഫീസിലെത്തിയത്.

അധികം വളച്ചു കെട്ടാനൊന്നും നിന്നില്ല. അല്ലെങ്കിലും ആ വക പരിപാടിയൊന്നും തനിയ്ക്കറിയില്ല.

കാര്യം പറഞ്ഞപ്പോൾ ചേട്ടൻ കുറച്ച് നേരം നിശ്ശബ്ദനായി ഇരുന്നു.

പിന്നെ പറഞ്ഞതിതാണ്.

‘അവളുടെ പ്രാന്ത് ചികിത്സിച്ച് മാറ്റേണ്ടതല്ല, ദിനേശാ. നിനക്ക് അത് മനസ്സിലാവാത്തതുകൊണ്ടാണ്. ഈ തരം പ്രാന്ത് കൂടീട്ട് അവളെന്നെ ഉപദ്രവിച്ചാലോ എന്നല്ലേ നിന്റെ പേടി? ഞാൻ അത് സഹിച്ചോളാം. അവളുടെ പ്രാന്തു കാരണം വീട്ടിലെല്ലാവർക്കും ബുദ്ധിമുട്ടാവണതിന് എന്താ വഴി എന്നാലോചിയ്ക്കാം. എന്നെ പറ്റി ആധി പിടിയ്ക്കണ്ട.‘

പിന്നെ ഒന്നും പറയാൻ കഴിഞ്ഞില്ല. എല്ലാർക്കും അവരവരുടെ തലേലെഴുത്ത് പോലെയേ ജീവിയ്ക്കാനാകൂ.

അക്കാര്യം ഉഷയോട് പറഞ്ഞപ്പോൾ അവളുണ്ട് കണ്ണീരൊലിപ്പിയ്ക്കുന്നു!

ഈ വന്നു കയറുന്ന പെണ്ണുങ്ങളൊക്കെയും പ്രാന്തത്തികളാണോ?

എന്റെ ഈശ്വരാ!..........

75 comments:

മുകിൽ said...

കൊള്ളാലോ കഥ. വഴി മാറിച്ചവിട്ടിയിട്ടുണ്ടല്ലോ. ആശംസകൾ.

Abdulkader kodungallur said...

എച്ചുമുക്കുട്ടി .......കലക്കി. തീര്‍ച്ചയായും വേറിട്ട വഴിയിലൂടെ സഞ്ചരിച്ചു നല്ലൊരു സന്ദേശം വായനക്കാര്‍ക്ക് സമര്‍പ്പിച്ചു. സത്യം പറയുന്നവരെയും, നന്മകള്‍ ചെയ്യുന്നവരെയും, എല്ലാമുന്ടായിട്ടും ലളിത ജീവിതം നയിക്കുന്നവരെയും കല്ലെറിയുന്ന ലോകത്തെ എത്ര ലാഘവത്തോടു കൂടി , ലളിതമായി, രസകരമായി അവതരിപ്പിച്ചു. ഭാവുകങ്ങള്‍

Anonymous said...

വളരെ നന്നായിരിക്കുന്നു...!!
അവതരണത്തിലെ വ്യത്യസ്തത ഏറെ ഇഷ്ടപ്പെട്ടു..

Jishad Cronic said...

നന്നായിരിക്കുന്നു.

Anonymous said...

നന്നായിട്ടുണ്ട്

Sabu Hariharan said...

ആര്‍ക്കാ പ്രാന്ത് ?
നന്നായിരിക്കുന്നു. പലതും ചിന്തിക്കാന്‍ പ്രേരിപ്പിച്ചു.

ശ്രീ said...

ഇന്നത്തെ കാലത്തിനു ചേര്‍ന്ന കഥ...

ഇതു പോലെയുള്ള പ്രാന്തുള്ള കുറച്ചു പേരെങ്കിലും ഭൂമിയില്‍ ബാക്കിയുണ്ടായാല്‍ എത്ര നന്നായിരുന്നു...

Anamika said...

nalla praandu :)

ശ്രീനാഥന്‍ said...

സംഭവം ഒരു സോദ്ദേശ്യസാഹിത്യമാണല്ലോ എന്റെ എചുംകുട്ട്യേ, എചുംകുട്ടീടെ ആഗ്രഹങ്ങളിലെ ഏടത്തിയമ്മ/ സ്ത്രീ അല്ലേ? ആഭരണഭ്രമമില്ലാത്ത, പരിസ്ഥിതിപ്രവർത്തകയായ, ലളിത ജീവിതക്കാരിയായ, കുഞ്ഞു വേണ്ടാത്ത ഏട്ട്ത്തിയമ്മ! എനിക്ക് ഒരു സുഹൃത്തുണ്ട് അങ്ങനെ. ഒരു പ്രചരണസാഹിത്യത്തിന്റെ ചില ദോഷങ്ങൾ കഥക്ക് വന്നുചേർന്നെന്നു പറഞ്ഞാൽ പരിഭവമരുത്, കഥാകൃത്ത് ഉണ്ടാക്കിയ മൂശയിൽ നിന്ന് മോചനമില്ലാത്തവളെപ്പോലെയായി നായിക. ഇത്തരം കഥാപാത്രങ്ങളുടെ അന്ത:സംഘർഷത്തിലേക്ക് എന്തുകൊണ്ട് ഇറങ്ങിചെല്ലുന്നില്ല?

Bijith :|: ബിജിത്‌ said...

I Loved it...
എന്‍റെ പല വട്ടുകളും 'നല്ലതാണു പക്ഷെ ജീവിതത്തില്‍ കൊള്ളില്ല' എന്നാണ് അമ്മ പറയാറ് :)

jayaraj said...

കഥ നന്നായിട്ടുണ്ട് അച്ചുമുകുട്ടി . എന്തായാലും ഞാന്‍ കല്യാണം കഴിക്കാന്‍ ആലോചിക്കാത്തത് എത്ര നന്നായി.
ഇടയ്ക്കു അതിലെ വരണം
pularveela.blogspot.com
niracharthu-jayaraj.blogspot.com

പട്ടേപ്പാടം റാംജി said...

കഥ കൊള്ളാം.
അവതരണത്തില്‍ പുതുമ കലര്ത്തിയത് നന്നായി.
എവിടെയോ ചില മുഴപ്പുകള്‍ പോലെ എനിക്ക് തോന്നി. എന്റെ തൊന്നലായിരിക്കാം.
ഭാവുകങ്ങള്‍.

Rahul C Raju said...

good one kala.....

Sidheek Thozhiyoor said...

ആഹാ..എച്ചുമു..നല്ലൊരു ആശയം , നല്ല വായനാസുഖം ...ആശംസകള്‍ .

റോസാപ്പൂക്കള്‍ said...

എച്ചു...കഥ നന്നായി. സത്യത്തില്‍ ആര്‍ക്കാ പ്രാന്ത്...? അതാലോചിച്ച് എനിക്ക് പ്രാന്താവുമോ എന്നൊരു സംശയം

Ajay said...

Again you have made it differently,
through the paths untrodden ,at first I thought, must be a marvadi, then when it came to adopting a child, the nobility of thoughts unveiled, well thanks for a good read
ajay

Ashly said...

wonderful !!! നമിച്ചു ട്ടോ.

ഞാന്‍ ഈ ലിങ്ക് പൊക്കി ബസില്‍ ഇടുന്നു, കൊറേ പേര്‍ കൂടെ വായിക്കട്ടെ.

അനില്‍കുമാര്‍ . സി. പി. said...

എച്മു, വേറീട്ട് ചിന്തിക്കുന്നവരെ ഭ്രാന്തരായി മുദ്ര കുത്തുന്ന നമ്മുടെ സമൂഹത്തിന്റെ പൊള്ളത്തരങ്ങള്‍ക്ക് നേര്‍ക്ക് നല്ലൊരു കൊട്ട്! പ്രകൃതി സ്നേഹത്തിന്റെ, ലളിതജീവിതത്തിന്റെ ഒക്കെ ആവിശ്യകതയിലേക്ക് കൈ ചൂണ്ടുന്ന നല്ല സന്ദേശമുള്ള കഥ.

Manoraj said...

എച്ചൂ. കഥ പറച്ചിലില്‍ ഒന്ന് മാറി ചവിട്ടിയത് കൊള്ളാം. സത്യവും നന്മയും ലളിത ജിവിതവും എല്ലാം ഒരു പരിധികഴിഞ്ഞാല്‍ ആര്‍ക്കും അംഗീകരിക്കാന്‍ പറ്റില്ല. പണ്ടൊരിക്കല്‍ സുഗതകുമാരിയെ പറ്റി മാധവികുട്ടി പറഞ്ഞ വാചകം ഓര്‍മ്മവരുന്നു. ഒരു നല്ല പൊട്ട് തൊടാതെ, ഒരു നല്ല പട്ട്സാരിയുടുക്കാതെ കൈയില്‍ രണ്ട് കുപ്പിവളയെങ്കിലും ഇടാതെ നടക്കുന്ന ആ കൊച്ചിനോട് എനിക്ക് സഹതാപമേയുള്ളൂ എന്ന്..

കഥയിലെ വേറിട്ട വഴിക്ക് അഭിനന്ദനങ്ങള്‍

നല്ലി . . . . . said...

സ്വന്തം കുഞ്ഞെന്നതും അത്യാവശ്യമല്ലാത്തതെന്നാണോ ചേട്ടത്തിയുടെ അഭിപ്രായം.

ആഷ | Asha said...

വളരെ ഇഷ്ടപ്പെട്ടു.

സ്വപ്നാടകന്‍ said...

ഇഷ്ടമായീട്ട..
പ്രചാരണസാഹിത്യത്തിനെന്താ ഒരു കുറവ്?ഒന്നുല്ല്യാന്നിപ്പൊ മനസ്സിലായി :)

ഗീത said...

ഇങ്ങനത്തെ പ്രാന്തത്തിമാര്‍ ഉണ്ടാവട്ടേ. എന്നാലും സ്വന്തമായൊരു കുഞ്ഞുപോലും വേണ്ടാ അനാഥബാല്യങ്ങളെ ദത്തെടുക്കാം എന്നു വിചാരിക്കുന്നത്ര നന്മ ഉണ്ടോ ഈ ലോകത്തില്‍?
കഥ നന്നായി എച്മൂ.

കുഞ്ഞൂസ് (Kunjuss) said...

പൊള്ളയായ ജീവിതത്തില്‍ നിന്നും വഴിമാറി നടക്കുകയും ചിന്തിക്കുകയും ചെയ്യുന്നവര്‍ എന്നും 'ഭ്രാന്തര്‍' തന്നെ മറ്റുള്ളവര്‍ക്ക്...

വ്യത്യസ്തമായ ചിന്തയിലൂടെ നല്ല സന്ദേശം വായനക്കാരിലെത്തിക്കാന്‍ എച്ച്മുവിനുള്ള കഴിവ് അഭിനന്ദനീയം!

Zebu Bull::മാണിക്കൻ said...

അന്തഃസംഘർ‌ഷമൊന്നുമില്ലെങ്കിലും ഇതൊരുപാടിഷ്ടപ്പെട്ടു... :)

Rare Rose said...

കൊള്ളാം കഥ.ഭൂരിപക്ഷത്തിനെതിരെ നിന്ന് സത്യം വിളിച്ചു പറഞ്ഞവരാണല്ലോ അല്ലേ പണ്ടു തൊട്ടേ ഭ്രാന്തന്മാരായി മുദ്ര കുത്തപ്പെട്ടിരുന്നത്..

വായിച്ചു കഴിഞ്ഞപ്പോള്‍ ഇത്രേം നന്മയൊത്തു വന്നൊരാളെ കഥാപാത്രമായി സങ്കല്പിക്കാന്‍ പോലും എന്തൊരതിശയമാണു നമ്മള്‍ക്കെന്ന് ചിന്തിച്ചു പോയി..

മാണിക്യം said...

പുതിയ തലമുറയുടെ ചിന്തകള്‍ ശരിയൊ?
പത്തും അതില്‍ കൂടുതലും മക്കള്‍ പണ്ടൊക്കെ ഒരു വീട്ടില്‍ ഉണ്ടായിരുന്നു അത് പിന്നെ ചുരുങ്ങി മൂന്നും രണ്ടും പിന്നെ ഒന്നും ആയപ്പോഴും അത് അവരുടെ ശരിയായിരുന്നു.

ആര്‍ഭാടമില്ലാത്ത ലളിതജീവിതം മലയാളിയുടെ മുഖമുദ്രയായിരുന്നു.ജാതി ഭേതമില്ലാതെ വെളുത്ത വസ്ത്രം ധരിച്ചിരുന്ന മലയാളി. മാറ് മറച്ച് കണംകാല്‍ മറയുന്ന ഉടയാടകള്‍. അതൊക്കെ മണ്‍മറഞ്ഞു.വിവാഹം ജന്മദിനം തുടങ്ങി മരണാനന്തര ചടങ്ങുകള്‍ വരെയുള്ള
സത്കര്‍മ്മങ്ങള്‍ നടക്കുമ്പോള്‍ വിശക്കുന്ന വയറിന് ഒരില ചോറ് എന്നത് ആയിരുന്നു നാട്ടു നടപ്പ്.അവരുടെ പ്രാര്‍ഥന അനുഗ്രഹം മാത്രമായിരുന്നു ഇതു കൊണ്ട് ആഗ്രഹിച്ചതും..ഇന്നോ?

ഭൂമിയെ സ്നേഹിച്ചിരുന്ന പക്ഷി മൃഗാതികളെ പരിപാലിച്ചിരുന്ന തലമുറ ഇന്ന് അന്യം നിന്നു പോകുന്നോ?

ഇതൊക്കെ ശരി എന്ന് പറയാന്‍ ആരെങ്കിലും ഇന്നും ബാക്കിയായാല്‍ അവര്‍ പ്രാന്തത്തിയാവുമോ?

മനസാക്ഷിക്ക് നേരെ പല ചോദ്യശരങ്ങളും "പ്രാന്തത്തി" തോടുക്കുന്നു.....
"എച്മുവോട് ഉലകം"നല്ലൊരു വിരുന്ന് ഒരുക്കി.
ആശംസകള്‍

Anonymous said...

കഥ ഇഷ്ടായി എന്ന് പ്രത്യേകിച്ച് പറയണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല :)

Vayady said...

ചേട്ടത്തിയമ്മയുടെ പ്രാന്ത് ദിനേശന്റെ വാക്കുകളിലൂടെ വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. ഈ ഭ്രാന്തുള്ള കോടിക്കളക്കിന്‌ ആളുകളെയാണ്‌ ഇന്നു ഈ ലോകത്തിനാവശ്യം. പതിവു പോലെ ലളിതമായ ഭാഷയില്‍ ഗഹനമായ പ്രമേയം.

എച്ചുമൂന്‌ എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

Unknown said...

"അക്കാര്യം ഉഷയോട് പറഞ്ഞപ്പോൾ അവളുണ്ട് കണ്ണീരൊലിപ്പിയ്ക്കുന്നു!"

ഇതെനിക്ക് പിടിച്ചു.

നന്നായിരിക്കുന്നു. :)

gopan m nair said...

Chechi Confusionaaakkitta !
:)

നനവ് said...

എച്ചുമുവിന്റെ കഥ വായാടിയാണ് കാണിച്ചുതന്നത്...കഥയിൽ സാഹിത്യാംശം ശരാശരിയാണെങ്കിലും, ആശയങ്ങൾ എല്ലാവരും അറിയേണ്ടവയായതിനാൽ വായാടിക്ക് പ്രതേകം നന്ദി.. .ഇതിൽ മിക്കവാറും കാര്യങ്ങളും നനവ് പ്രാവർത്തികമാക്കിയതും കുറെയൊക്കെ വരുംകാലങ്ങളിൽ പിന്തുടരാനാഗ്രഹിക്കുന്നവയുമാണ്..അതിനാൽ നനവിനീക്കഥ ശരിക്കും ഇഷ്ടമായി.. ഒരായിരം പ്രാവശ്യം പ്രാന്തത്തി, പ്രാന്തൻ എന്നിങ്ങനെയൊക്കെ പരിഹാസം കേട്ടവവരാണ് നനവും അതുപോലെ കുറേ കൂട്ടുകാരും... ഈ കഥ വായിച്ച് വായാടിയുടെ വായനക്കാരിലും കുറേശ്ശെ കുറേശ്ശെ പ്രാന്ത് ഒരു സാംക്രമികരോഗം പോലെ പടർന്നുപിടിക്കട്ടെ എന്നാഗ്രഹിക്കുന്നു..

ആർക്കാണ് പ്രാന്ത്,എന്താണ് പ്രാന്ത് ...എന്ന് ഒന്നു ചിന്തിച്ചുനോക്കുന്നതിനും ഇവിടെ പ്രസക്തിയുണ്ടെന്നു തോന്നുന്നു...ഭൌതികസമ്പത്തുകൾ വാരിക്കൂട്ടി സുഖിച്ചു മദിച്ചു ജീവിക്കൽ മാത്രമാണ് ഭ്രാന്തില്ലാത്ത ബുദ്ധിമാന്മാരുടേതായ ജീവിതം എന്നതാണല്ലോ സമൂഹത്തിന്റെ മുഖ്യധാര അംഗീകരിക്കുന്ന സിദ്ധാന്തം..‘ഇങ്ങനെ സുഖിക്കാൻ മാത്രം സമ്പത്ത് താൻ ജീവിക്കുന്ന ഭൂമിയിൽ ഉണ്ടോ?താനീ എടുത്തുപയോഗിക്കുന്നതൊക്കെ തനിക്ക് ശരിക്ക് അവകാശപ്പെട്ടതാണോ?ഭൂമിയിലെ ഈ ജൈവവ്യവസ്ഥയുടെ ഘടന എന്താണ്?അതിൽ താനടങ്ങുന്ന മനുഷ്യൻ എന്ന ജീവിവർഗ്ഗത്തിന്റെ സ്ഥാനം എവിടെയാണ്? എല്ലാം അടക്കിഭരിക്കാനും എല്ലാറ്റിനെയും തോന്നിയപടി നശിപ്പിക്കാനും ഒക്കെ തനിക്ക് എന്തർഹതയാണുള്ളത്? പരസ്പര ബന്ധങ്ങളുടെതായ വലിയൊരു വലയുടെ രൂപത്തിൽ പ്രപഞ്ചസംവിധായകൻ ഒരുക്കിവച്ചിരിക്കുന്ന ഈ ഭൌമലോകത്തിൽ ശരിയെന്ന മുറിയറിവുവച്ച് തോന്നിയതൊക്കെ കാട്ടിക്കൂട്ടി ജീവിക്കുന്ന ഈ ജീവിതശൈലി തന്നെ എവിടെയാണ് കൊണ്ടെത്തിക്കുക? തന്റെ മക്കളും അവരുടെ മക്കളുമൊക്കെയല്ലെ താനിന്നീ ചെയ്തു കൂട്ടുന്നതിന്റെയൊക്കെ അനന്തരഫലം അനുഭവിക്കേണ്ടി വരിക..?...’ഇങ്ങനെയുള്ള കുറേ ചോദ്യങ്ങൾ ഒന്നു സ്വയം ചോദിച്ചു നോക്കുക..മനുഷ്യന് മറ്റുജീവികളിൽനിന്നും വ്യത്യസ്തമായി വിശേഷബുദ്ധി കിട്ടിയിരിക്കുന്നത് ഇതു ചിന്തിക്കാനാണ്....അപ്പോൾ ഉത്തരം കിട്ടും ആർക്കാണ് ഭ്രാന്ത് എന്ന ചോദ്യത്തിന്...

ഗാന്ധിജിയെ മറന്നുകളഞ്ഞവരാണ് നാം.ആരുടെയും അത്യാഗ്രഹങ്ങൾ നിവർത്തിപ്പിക്കാൻ മാത്രം വിഭവങ്ങൾ ഇവിടെയില്ലെന്നും എല്ലാവരുടെയും ആവശ്യങ്ങൾക്കുവേണ്ടിയുള്ളതെല്ലാം ഉണ്ടെന്നും അദ്ദേഹം പണ്ടേ പറഞ്ഞു വച്ചിട്ടുണ്ട്...അതുകൊണ്ടല്ലേ അദ്ദേഹത്തെ വെടിവച്ചു കൊന്നത്.. സത്യം പറയുന്നവർക്കെന്നും വെടിയുണ്ടയും മരക്കുരിശും അടിയുമിടിയും അസഭ്യവർഷങ്ങളും പരിഹാസങ്ങളും ഒക്കെയേ ഇന്നും ഇവിടെ ലഭിക്കൂ...
ഭൌതിക സമ്പത്തുകൾ നമുക്ക് ശരിയായ സന്തോഷമോ സംതൃപ്തിയോ ഒന്നും നൽകില്ല എന്ന സത്യം മനസ്സിലാക്കി ജീവിക്കാൻ തുടങ്ങുമ്പോഴേ നാം മനുഷ്യനായി ജീവിക്കാൻ തുടങ്ങുന്നുള്ളൂ..പണം ആളെക്കൊല്ലിയാണെന്ന് പണ്ടേ പാക്കനാർ പറഞ്ഞുവച്ചത് ഒരു പഴങ്കഥയായി മാത്രം മനസ്സിലാക്കുന്നതാണ് നമ്മുടെ വിഡ്ഢിത്തം..
കഥ വായിച്ചപ്പോൾ മനസ്സിൽ കുറേയധികം ചിന്തകൾ ഉണർന്നുപോയി.. പോസ്റ്റിൽ തിരിച്ചറിവിന്റേതായാ കാര്യങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു...

കണ്ണനുണ്ണി said...

കണ്ണില്ലാത്ത ലോകത്തില്‍ കന്നുണ്ടായതാണെന്റെ തെറ്റ് എന്ന് കേട്ടിടില്ലേ.. അത് പോലെ

ബഷീർ said...

വളരെ രസകരമായി അവതരിപ്പിച്ചു. ശ്രീ പറഞ്ഞത് പോലെ ഇത്തരം ഭ്രാന്തുള്ളവർ കുറച്ചെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു

പിന്നെ മുടി ബോബ് ചെയ്യലും, പ്രസവിക്കാതെ കുട്ടിയെ ദത്തെടുക്കലും അത് ഭ്രാന്തായികണക്കാക്കാൻ അല്പം ബുദ്ധിമുട്ടുണ്ട്..:)


ആശംസകൾ

ramanika said...

ഈ പ്രാന്തും പ്രാന്തത്തിയേയും ഇഷ്ട്ടമായി!

ഒഴാക്കന്‍. said...

കൊള്ളാം

Echmukutty said...

മുകിൽ,
അബ്ദുക്ക,
ആൻ,
ജിഷാദ്,
വൃതാസുരൻ,
സാബു,
ശ്രീ എല്ലാവർക്കും നന്ദി. ഇനിയും വന്ന് വായിയ്ക്കുമല്ലോ.
അനാമികയെ കാണാറേയില്ലല്ലോ. വന്നതിൽ സന്തോഷം.നല്ല പ്രാന്തും ചീത്ത പ്രാന്തുമുണ്ടാവും അല്ലേ?
ശ്രീനാഥന്റെ കമന്റ് ഗൌരവത്തിലെടുക്കുന്നു. മുകിൽ പറഞ്ഞതു പോലെ ഒന്നു മാറ്റിയെഴുതാൻ നോക്കിയതാണ്. പരിമിതികൾ അതിജീവിയ്ക്കാൻ ശ്രമിയ്ക്കാം.ഇനിയും വായിച്ച് നിർദ്ദേശങ്ങൾ തരിക.
ബിജിതിനു നന്ദി.അമ്മ പറയുന്നതിൽ കാര്യമുണ്ടോ എന്നും ആലോചിയ്ക്കുമല്ലോ.
ജയരാജിന്റെ ബ്ലോഗിൽ ഞാൻ വരാറുണ്ടല്ലോ. കമന്റിട്ടിട്ടില്ല എന്നു മാത്രം.ഇതൊരു കഥ മാത്രമല്ലേ? കല്യാണവുമായി ഇതിനെ ബന്ധപ്പെടുത്തേണ്ടതുണ്ടോ?

Echmukutty said...

റാംജി പറഞ്ഞതു ശരിയാവും. നല്ലോണം കഥ പറയുന്ന ആളാണല്ലോ. ഇനിയും ശരിയാക്കാൻ ശ്രമിയ്ക്കാം. വീണ്ടും വായിയ്ക്കണേ.
റാഹൂൽ,
സിദ്ധിക് രണ്ടു പേർക്കും നന്ദി.
റോസാപ്പൂവിനെ ഞാൻ കഥയെഴുതി ദ്രോഹിച്ചുവല്ലോ.അധികം ആലോചിയ്ക്കേണ്ട ട്ടൊ. ഇതൊരു വെറും കഥയല്ലേ?
അജയ് പറഞ്ഞ മാർവാഡി എനിക്ക് മനസ്സിലായില്ല. അഭിനന്ദനത്തിന് നന്ദി.
ക്യാപ്റ്റന് രണ്ട് നന്ദി.
അനിലിനും നന്ദി.
മനോരാജിന് നന്ദി, നന്മ തിന്മകളെല്ലാം തികച്ചും ആപേക്ഷികമല്ലേ മനോരാജ്?
നല്ലി ആദ്യമാണോ ഇവിടെ? ഇനിയും വരണേ.സ്വന്തം കുഞ്ഞ് വേണ്ടവർക്ക് അതാകാമല്ലോ, ആരും തടസ്സം പറയുന്നില്ലല്ലോ.വായിച്ചതിന് നന്ദി.

Echmukutty said...

ആഷയ്ക്കും,
സ്വപ്നാടകനും നന്ദി.
ഗീതയ്ക്കും നന്ദി. അങ്ങനത്തെ ആളുകളും ഉണ്ടാകുമായിരിയ്ക്കും, നമുക്ക് ലോകത്തെപ്പറ്റി വളരെക്കുറച്ചല്ലേ അറിയൂ.
കുഞ്ഞൂസിന് നന്ദി.
മാണിയ്ക്കൻ ആദ്യമായാണല്ലേ? സ്വാഗതവും നന്ദിയും അറിയിയ്ക്കട്ടെ.

Echmukutty said...

റോസ് പറഞ്ഞത് ശരിയാ. വ്യത്യസ്തത കണ്ടാൽ നമ്മൾ ഇപ്പോൾ വിശ്വസിയ്ക്കാൻ മടിയ്ക്കുന്നു. വായിച്ചതിന് നന്ദി.
മാണിക്യം ചേച്ചിയുടെ കമന്റ് ചിന്തനീയമാണ്. നന്മയും തിന്മയുമെന്നല്ല എല്ലാം തന്നെ ആപേക്ഷികമാവാം അല്ലേ?
റിസിനു സ്വാഗതവും നന്ദിയും പറയട്ടെ.
വായാടിയ്ക്ക് നന്ദി.

Echmukutty said...

ദീപിന് ആ കണ്ണീരിന്റെ കാരണവും പിടികിട്ടിയിരിയ്ക്കുമല്ലോ. പ്രോത്സാഹനത്തിന് നന്ദി.
നനവിന് സ്വാഗതം. ദീർഘമായ മറുപടി വായിച്ചു.ഉറച്ച ബോധ്യങ്ങളുള്ളവരേയും എല്ലാ പ്രലോഭനങ്ങളേയും അതി ജീവിച്ച് ആ ബോധ്യങ്ങൾക്കനുസൃതമായി ജീവിതം നയിയ്ക്കാൻ പ്രാപ്തിയുള്ളവരേയും എനിയ്ക്ക് ബഹുമാനമാണ്. അങ്ങനെയുള്ളവരെ കാണുമ്പോൾ മുട്ടിടിയ്ക്കുകയും ചെയ്യാറുണ്ട്.ഇനിയും വന്ന് വായിയ്ക്കുമെന്ന് കരുതട്ടെ.
കണ്ണനുണ്ണിയ്ക്കും നന്ദി.
ബഷീറിന് നന്ദി.മറുപടിയിലെ രണ്ടാം പാർട്ട് എനിയ്ക്ക് മനസ്സിലായില്ല.
രമണികയ്ക്കും ഒഴാക്കനും നന്ദി.
വല്യമ്മായിയെ കണ്ടതിൽ വലിയ ആഹ്ലാദം.
എന്റെ എല്ലാ കൂട്ടുകാർക്കും ഒരിയ്കൽക്കൂടി നന്ദി. ഇനിയും വായിച്ച് പ്രോത്സാഹിപ്പിയ്ക്കുമല്ലോ.

Echmukutty said...

എല്ലാവരോടും നന്ദി പറഞ്ഞപ്പോഴും ഗോപനെ വിട്ടു പോയി, ക്ഷമിയ്ക്കണേ.
കൺഫ്യൂഷൻ തീർക്കാൻ എന്താ വഴി?
ഇനീം വന്നു വായിയ്ക്കുമല്ലോ.

അരുണ്‍ കരിമുട്ടം said...

ചേട്ടത്തിയമ്മയെ കുറിച്ചുള്ള അനുജന്‍റെ ചിന്തയിലൂടെ കുറേ കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു.നന്നായിരിക്കുന്നു

Kaithamullu said...

എച്മു, നന്നായിയിരിക്കുന്നു ഈ നിര്‍മ്മിതി!

Muralee Mukundan , ബിലാത്തിപട്ടണം said...

ഒരു പുത്തൻ പ്രമേയത്തിലൂടെ ഈ വേറിട്ട അവതരണരീതി കൊള്ളാമല്ലോ എന്റെ എച്മിക്കുട്ടി

ഹാപ്പി ബാച്ചിലേഴ്സ് said...

ഹായ്,
സൂപ്പര്‍ കഥ.
വളരെ വളരെ (വളരെ )^n ഇഷ്ടപ്പെട്ടു.
hats of to you . ഇത്രയും നന്നായി എങ്ങനെ എഴുതാന്‍ പറ്റുന്നു. അസൂയ തോന്നുന്നു. സത്യമായിട്ടും.
ഇങ്ങനെ ഒരു കഥാപാത്രത്തെ നേരിട്ടറിയാവുന്നത് കൊണ്ടാവാം, വളരെ ഹൃദയസ്പര്‍ശിയായി തോന്നി. വായിച്ചു തീര്‍ന്നു വീണ്ടും വായിച്ചു.
അഭിനന്ദനങ്ങള്‍.

ഭാനു കളരിക്കല്‍ said...

എച്ചുമൂന്റെ പുതിയ കഥ പുതിയ മനുഷ്യനെ അവതരിപ്പിക്കുന്നു. വേറിട്ട ജീവിതം നയിക്കുന്നവര്‍ സമൂഹത്തില് ഭ്രാന്തന്‍ എന്ന് വിളിക്കപ്പെടാം. നമുക്കൊരു നാറാണത്ത് ഭ്രാന്തന്‍ ഉണ്ടായത് അങ്ങനെയാണല്ലോ. പക്ഷെ പുതിയ ലോകത്ത് ഈ ഒറ്റക്കുള്ള എതിര്‍പ്പുകള്‍ക്ക് സ്ഥാനമില്ല എന്നാണ് ഞാന്‍ കരുതുന്നത്. കാരണം നാമിന്നു ഏറ്റവും അപകടകരമായ പാരിസ്ഥിതിക ദുരന്തത്തെ അഭിമുഖീകരിക്കുന്നു. അപ്പോള്‍ സംഘടിതവും രാഷ്ട്രീയവുമായ ആക്രമണങ്ങളാണ് ആവശ്യം. ലോകം ഒരൊറ്റ ശബ്ദമായി ഉണര്‍ന്നെ മതിയാകു. ഉടന്‍ തന്നെ. അപ്പോള്‍ ഭ്രാന്തത്തിയായി ഒതുങ്ങി കഴിയുന്നതിനുമപ്പുറം സമൂഹത്തെ മുഴുവനും ഈ ഭ്രാന്തിലേക്ക് നമുക്ക് നയിക്കേണ്ടിയിരിക്കുന്നു. ഈ ചിന്ത കഥയിലൂടെ ഉണര്‍ത്തിയ എച്ചുമുവിനു അഭിവാദനങ്ങള്‍ .

krishnakumar513 said...

വായിച്ച് തുടങ്ങിയപ്പോള്‍ ഒരു നെഗറ്റീവ് ഫീലിങ് ഉണ്ടായിരുന്നത് വായന കഴിഞ്ഞപ്പോള്‍ ഒരു നല്ല സന്ദേശമായി മാറി.അഭിനന്ദനങ്ങള്‍..

Irshad said...

ലക്ഷങ്ങളോ കോടികള്‍ തന്നെയോ കയ്യിലുണ്ടായിരുന്നാലും ഒരാള്‍ക്കു ഒരു നേരം കഴിക്കുന്ന ഭക്ഷണത്തിനു പരിമിതിയുണ്ട്‌. ഇന്നു അഞ്ചു ബിരിയാണി കഴിച്ചേക്കാം എന്നു തീരുമാനിച്ചാല്‍ എന്താകും അവസ്ഥ? എത്ര മുറികളുള്ള വീടുണ്ടായാലും ഒരു സമയം എത്ര മുറിയില്‍ ഉറങ്ങാന്‍ കഴിയും. പത്തു മുറികളുള്ള വീടിന്റെ മൂന്നു മുറികളിലായി ഇന്നുറങ്ങും എന്നൊരുവന്‍ തീരുമാനിച്ചാല്‍ അവനന്നു ഉറങ്ങാന്‍ കഴിയുമോ? നിരവധി ഉടുപ്പുകള്‍ ഉണ്ടെന്നതിന്റെ പേരില്‍ മൂന്നു ഉടുപ്പുമിട്ടൊരുവന്‍ പൊതുജനത്തിന്റെ മുന്നില്‍ വന്നാല്‍ എന്തായിരിക്കുമവന്റെ അവസ്ഥ?

ചിലവാക്കാത്ത, കൂട്ടിക്കൂട്ടിവെക്കുന്ന സമ്പത്തിനു എന്തു പ്രസക്തിയാണുള്ളതു? അതും നമ്മുടെ ആവശ്യങള്‍ക്കു പരിമിതി ഉള്ളപ്പോള്‍. പരിമിതി ഇല്ലാത്തതു ‘ആര്‍ത്തിക്കു’മാത്രം.
http://neerurava.blogspot.com/2009/03/blog-post.html

കഥ കൊള്ളാം. വേറിട്ട ചിന്തകള്‍. നന്നായിട്ടുണ്ട്.

Unknown said...

പ്രാന്ത് ആര്‍ക്കാ ?? കല
ഒരു പക്ഷേ ഇത് വായിച്ചപോള്‍ എനിക്ക് വന്നോ എന്ന് ഒരു സംശയം

Sulfikar Manalvayal said...

അവരെ ആദരവോടെ കാണാനെ പറ്റുന്നുള്ളൂ.
അല്ലെങ്കിലും സമൂഹത്തില്‍ നിന്ന് ഇത്തിരി നന്നായി വേറിട്ടു ചിന്തിക്കുന്നവരെ സമൂഹം എന്നും അകറ്റി നിര്‍താനെ ശ്രമിച്ചിട്ടുള്ളൂ.പക്ഷേ അവരില്‍ നിന്നാണ് ലോകം എന്നും പലതും പടിച്ചിട്ടുള്ളത്
കഥ എന്നതിനെക്കാള്‍ ഉപരി ഒരു നല്ല ആശയം കഥയിലൂടെ പറയാന്‍ കഴിഞ്ഞതില്‍ എഛ്മിക്കുട്ടിക്ക് ആഹ്ലാദിക്കാം ഇത്തരം ആശയങ്ങള്‍ ഇനിയും വരട്ടെ
എന്നും വേറിട്ട ചിന്തകളുമായി വരുന്ന കഥാ കാരിക്ക് ആശംസകള്‍
കൂടെ ഒരു കുഞ്ഞ് പരാതി, ഒരു പോസ്റ്റ് ഇട്ടാല്‍ ഒന്നു വിവരമറിയിച്ചൂടെ.

പ്രയാണ്‍ said...

ഈ എച്മു തന്നെയാ ആ എച്മൂന്ന്‍ എനിക്ക് തോന്നി........... താങ്ക്സ് വന്നതിന് ......ഇതുപോലെ കുറച്ചു വട്ടുള്ള കൊണ്ടും ഇതിലും വട്ടുള്ളവരുടെ സഹവാസം കൊണ്ടും ഈ കഥാപാത്രത്തെ മനസ്സിലാവാന്‍ വിഷമമില്ല ............. :):)

Pranavam Ravikumar said...

നന്നായി... നല്ല അവതരണം...

ആശംസകള്‍

കൊച്ചുരവി

the man to walk with said...

manoharamaya branthukal..
Best Wishes

ലേഖാവിജയ് said...

നല്ല എഴുത്ത് എച്ചുമികുട്ടീ.കുറച്ചൊക്കെ ഗൌരവമുള്ള കാര്യങ്ങള്‍ സരമായി പറഞ്ഞിരിക്കുന്നു ; ഒട്ടും മൂഷിപ്പിക്കാതെ.

Echmukutty said...

അരുൺ,
കൈതമുള്ള്,
മുരളിമുകുന്ദൻ,
ഹാപ്പി ബാച്ചിലേഴ്സ്,
ഭാനു,
കൃഷ്ണകുമാർ,
പഥികൻ,
മൈഡ്രീംസ്,
സുൾഫി എല്ലാവർക്കും നന്ദി, ഇനിയും വന്ന് വായിയ്ക്കണേ.
പ്രയാണിന് സ്വാഗതവും നന്ദിയും.
കൊച്ചു രവിയ്ക്കും മാൻ ടു വാക് വിത് നും നന്ദി.
ലേഖയ്ക്ക് സ്വാഗതവും നന്ദിയും.
എല്ലാവരും ഇനിയും വരുമല്ലോ.

വേണുഗോപാല്‍ ജീ said...

നല്ല ആശയം. ഇങ്ങനെ ഉള്ളവരെ പ്രാന്തി എന്നു സാധാരണകാർ വിളീച്ചാൽ അതിൽ തെറ്റു പറയാൻ പറ്റുമൊ എച്മികുട്ടി???

ജോയ്‌ പാലക്കല്‍ - Joy Palakkal said...

മനോഹരമായ ഒരു തീം ആയി എത്തിയതിന്‌ അഭിനന്ദനങ്ങള്‍!!
ആശംസകള്‍!!
ഹൃദയപൂര്‍വ്വം

jayaraj said...

കമന്റിടില്ല എന്ന് വല്ലതുമുണ്ടോ?

Typist | എഴുത്തുകാരി said...

എനിക്കിഷ്ടായി ആ പ്രാന്തത്തിയെ. അനിയന്റെ കണ്ണുകളിൽക്കൂടി ചേട്ടത്തിയെ അവതരിപ്പിച്ച രീതി നന്നായി.

Echmukutty said...

വേണുഗോപാൽ,
ജോയ്,
ജയരാജ്,
ടൈപ്പിസ്റ്റ്/എഴുത്തുകാരി എല്ലാവർക്കും നന്ദി. ഇനിയും വന്ന് വായിയ്ക്കണേ.

ഗീതാരവിശങ്കർ said...

ഒരുപാടൊരുപാട് ഇഷ്ടായി ഈ എഴുത്ത് ,
ആശംസകളോടെ , സസ്നേഹം .

അലി said...

അവതരണത്തിലെ വ്യത്യസ്തതകൊണ്ട് വളരെ നന്നായി.
ഭാവുകങ്ങൾ!

തട്ടാൻ said...

നല്ല എഴുത്ത്,ൻല്ല പ്രാന്തും.

ക്ഴിയാവുന്ന അത്ര ആളുകൾക്കു പകർത്താൻ പറയൂ. .

smitha adharsh said...

കഥ അസ്സലായി..ഈ പ്രാന്ത്,വെറും കഥകളിലെ ഇപ്പൊ കാണൂ ല്ലേ?
ഞാനടക്കം,ആരാ ഇത്തരം ലളിത ജീവിതം നയിക്കാന്‍ ധൈര്യമായി മുന്നോട്ടു വര്വാ?
വന്നാല്‍ തന്നെ,ഇങ്ങനെ സപ്പോര്‍ട്ട് കൊടുക്കുന്ന ഭര്‍ത്താക്കന്മാര്‍ ഉണ്ടാവ്വോ?

വി.എ || V.A said...

അല്ലേയ് ഏട്ടത്തിയേയ്, നല്ല ഒരു സസ്പെൻസ് ആയി വന്നതാണേയ്... എല്ലാം മനസ്സിലാക്കി മുന്നോട്ടുനീങ്ങുന്ന ചേട്ടനെ ഒരു മാതൃകയാക്കി കാണിച്ചതാണ് ഈ എഴുത്തിലെ വിജയരേഖ. നല്ലതായി.....

ചാണ്ടിച്ചൻ said...

രാജാവ് നഗ്നനാണ് എന്ന് വിളിച്ചു പറഞ്ഞ കൊച്ചുകുട്ടിയേയും പ്രാന്തനെന്നു വിളിച്ചിരുന്നു...

ഒഴുക്കിനെതിരെ നീന്തുന്ന എല്ലാരും പ്രാന്തന്മാരാ...അല്ലേ എച്മുക്കുട്ട്യെ....

Unknown said...

രചന കൊള്ളാം.ഇന്നത്തെ സമൂഹത്തില്‍ ഇങ്ങനെ ചിന്തിക്കുന്നവര്‍ അപൂര്‍വ്വം.

Echmukutty said...

കഥയില്ലാത്തവൾ,
അലി,
തട്ടാൻ,
സ്മിത,
വി.എ,
ചാണ്ടിക്കുഞ്ഞ്,
താന്തോന്നി
എല്ലാവർക്കും നന്ദി, ഇനിയും വരുമല്ലോ.

Anonymous said...
This comment has been removed by the author.
Anonymous said...

ആഹാ ഇങ്ങനീം ഒരു സ്ത്രീ ജന്മമോ ? എല്ലാ ഒത്തിണങ്ങിയ ഒരു സ്ത്രീ ജന്മം ..പക്ഷെ ഈ മുടി എന്നാത്തിനാ ലാളിത്യത്തിന്റെ പേരും പറഞ്ഞു ബോബ് ചെയ്യുന്നേ ഇത്തരം ആളുകള്‍ ..അത് ഒരു തരം പരിഷ്ക്കാരം തന്നല്ലേ ...പ്രകൃതി പെണ്‍വര്‍ഗ്ഗത്തിനു കനിഞ്ഞു അരുളിയതലേ മുടി ?
വളരെ മനോഹരമായി തന്നെ ഒരു പാട് പാടവും ചിന്തകളും നല്‍കി എപ്പോഴെതെയും പോലെ .അബ്ദുല്‍ ഖാദര്‍ ജി പറഞ്ഞപോലെ " സത്യം പറയുന്നവരെയും, നന്മകള്‍ ചെയ്യുന്നവരെയും, എല്ലാമുന്ടായിട്ടും ലളിത ജീവിതം നയിക്കുന്നവരെയും കല്ലെറിയുന്ന ലോകത്തെ എത്ര ലാഘവത്തോടു കൂടി , ലളിതമായി, രസകരമായി അവതരിപ്പിച്ചു. ഭാവുകങ്ങള്‍"
[പിന്നെ എന്റെ ബ്ലോഗ്ഗുകളില്‍ വന്നു അവയെല്ലാം വാത്സല്യത്തോടെ കണ്ടറിഞ്ഞു എന്നെ അറിയിച്ച .അറിയിക്കാന്‍ ശ്രമിച്ച താങ്കള്‍ക്ക് ഒത്തിരി ഒത്തിരി മനസ്സറിഞ്ഞ മനസ്സുനിറഞ്ഞ നന്ദി ]

jayanEvoor said...

ബ്രില്ല്യന്റ് റൈറ്റിംഗ്!

Jazmikkutty said...

എച്ച്മൂന്റെ കഥകളില്‍ എനിക്ക് ഏറ്റവും ഇഷ്ടമായതില്‍ ഒന്ന് ഇതാണ്..കഥയല്ല ഇതെന്ന് തോന്നുന്നു...

ajith said...

അയ്യോ, ഞാന്‍ ഉട്ടോപ്യയിലാണോ? നുള്ളിനോക്കട്ടെ..

Jas said...

Athmakadhayano ennoru samsayam