Thursday, August 18, 2011

ഒരാൾ അച്ഛനാവുന്നത്……..



                           

( 2011 ആഗസ്റ്റ് ലക്കം തർജ്ജനിയിൽ ഈ കഥ വന്നിട്ടുണ്ട് )

അയാൾക്കോ അവൾക്കോ എടുത്തു പറയത്തക്ക യാതൊരു പ്രത്യേകതകളുമുണ്ടായിരുന്നില്ല. സർക്കാർ ഗുമസ്തരായ അതി സാധാരണക്കാരായ ഭാര്യാഭർത്താക്കന്മാർ.  കല്യാണം കഴിഞ്ഞ ആദ്യകാലങ്ങളിൽ വാടകയ്ക്ക് പാർക്കുകയും, പിന്നെ ലോണെടുത്ത് ചെറിയൊരു വീട് വെയ്ക്കാനാഗ്രഹിയ്ക്കുകയും ചെയ്തവർ. ബസ്സിൽ സഞ്ചരിയ്ക്കുമ്പോൾ സ്ക്കൂട്ടറിനേയും അതു കഴിഞ്ഞ് ബൈക്കിനേയും  സ്വപ്നം കണ്ടവർ. തമ്മിൽത്തമ്മിൽ വലിയ ഈശാപോശകളൊന്നുമില്ലാതെ തികച്ചും സന്തോഷത്തോടെ, കോഫീ ഹൌസിലെ മസാലദോശയും കരീംസിലെ ചിക്കൻ ബിരിയാണിയും, മാസത്തിൽ ഒന്നോ രണ്ടോ സിനിമകളും പോലെയുള്ള കൊച്ചുകൊച്ച് ആർഭാടങ്ങളുമായി ജീവിച്ചുപോന്നവർ.

അവൾ ഗർഭിണിയായപ്പോൾ സ്നേഹവാനായ ഏതു ഭർത്താവിനെയും പോലെ അയാളും ഉൽക്കണ്ഠാകുലനായി. താഴെ വീണാൽ ഉടഞ്ഞു പോകുന്ന ചില്ലുപാത്രമാണവൾ എന്ന മട്ടിൽ അതീവ ശ്രദ്ധയോടെയും കരുതലോടെയും പരിചരിച്ചു. നഗരത്തിലെ സാമാന്യം ഭേദപ്പെട്ട ആശുപത്രിയിൽ ആയിരുന്നു അവളുടെ പ്രസവം. പക്ഷെ, കുഞ്ഞ് ജനിച്ച് രണ്ട് ദിവസം മാത്രമേ ജീവിച്ചുള്ളൂ. ആ ആഘാതം അയാൾ മനസ്സുരുക്കത്തോടെ എങ്ങനെയെല്ലാമോ സഹിച്ചു. മുലപ്പാൽ നിറഞ്ഞ് വീങ്ങി നീരു വെച്ച മുലകളുമായി വേദനയും സങ്കടവും കൊണ്ട് ഭ്രാന്തിയെപ്പോലെ കരയുന്ന അവളെ നിസ്സഹായനായി നോക്കി നിൽക്കുമ്പോൾ ആണായിപ്പിറന്ന മഹാഭാഗ്യത്തിന് ആരോടെല്ലാമോ നന്ദി പറയണമെന്ന് അയാൾക്ക് തോന്നി. കൈകൾ താഴ്ത്താനാവാതെ ജനൽക്കമ്പിയിൽ പിടിച്ച് നിന്ന് തീവ്ര വേദനയിൽ അവൾ പുളയുന്നത് അയാൾ നിറഞ്ഞ കണ്ണുകളോടെ നോക്കിക്കൊണ്ടിരുന്നു.
ദിവസങ്ങൾ നീങ്ങിയപ്പോൾ വീർത്തു നിന്ന മുലകൾ വറ്റി, കുഞ്ഞൊഴിഞ്ഞു തുളുമ്പി നിന്ന വയറ് മെല്ലെമെല്ലെ ഉറച്ചു. അവളുടെ വയറിന്മേലെ വെളുത്ത പാടുകൾ മാത്രം ഗർഭിണിയായതിനെയും പ്രസവിച്ചതിനെയും ഓർമ്മിപ്പിച്ചുകൊണ്ട് മായാൻ കൂട്ടാക്കാതെ നിന്നു.
പ്രശസ്തയായ ഗൈനക്കോളജിസ്റ്റ് എല്ലാത്തരം പരീക്ഷണങ്ങൾക്കും അതി സൂക്ഷ്മമായ നിരീക്ഷണങ്ങൾക്കും ശേഷം പുഞ്ചിരിയോടെ പറഞ്ഞു, “നതിംഗ് ടു വറി. നിങ്ങൾക്കിരുവർക്കും ഒരു കുഴപ്പവുമില്ല. കുഞ്ഞിന് ആയുസ്സില്ലായിരുന്നുവെന്ന് മാത്രം കരുതിയാൽ മതി. നിങ്ങൾക്കിനിയും നല്ല കുട്ടികൾ ഉണ്ടാകും.“
പതുക്കെപ്പതുക്കെ അവരിരുവരും സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നു. ഓഫീസിൽ നിന്നിറങ്ങി ഒരു സിനിമയ്ക്ക് പോയി, കടൽത്തീരത്തു കപ്പലണ്ടി കൊറിച്ചുകൊണ്ട് അസ്തമയം കണ്ടു. മസാല ദോശ തിന്നുവീട്ടിൽ നിന്ന് പടിയിറങ്ങിപ്പോയിരുന്ന നിറവും തെളിമയും സംഗീതവും മടങ്ങി വരാൻ തുടങ്ങി.
അവൾ രണ്ടാമതും ഗർഭിണിയായപ്പോൾ അല്പാല്പം ക്ഷേത്ര വിമർശനവും ചില്ലറ യുക്തിവാദവും ലേശം ദൈവ നിഷേധവുമൊക്കെ മനസ്സിൽ സൂക്ഷിച്ചിരുന്ന അയാൾ അതെല്ലാം കുടഞ്ഞു കളഞ്ഞ് ശരിയ്ക്കുമൊരു പരിപൂർണ വിശ്വാസിയായി.  സ്നേഹം കൊണ്ടവളെ വീർപ്പുമുട്ടിച്ചു. അവൾക്ക് ഒരു ബുദ്ധിമുട്ടും വരാതെ നോക്കുക എന്നതു മാത്രമായിത്തീർന്നു അയാളുടെ ജീവിതോദ്ദേശം. അയല്പക്കക്കാരും ബന്ധുക്കളും പരിചയക്കാരുമെല്ലാം അയാളുടെ ഉൽക്കണ്ഠയും പരവേശവും കണ്ട് അമർത്തിയ പുഞ്ചിരികൾ കൈമാറിയിരുന്നു.
മൂന്നുമാസം കഴിഞ്ഞപ്പോൾ സ്കാൻ റിപ്പോർട്ട് നോക്കിക്കൊണ്ട് ഡോക്ടർ അഭിനന്ദിച്ചു, “കൺഗ്രാജുലേഷൻസ്!, ഇരട്ടക്കുട്ടികളാണ് . യാതൊരു വിഷമവും വേണ്ട, എല്ലാം മംഗളമായിത്തീരും.”
ശമ്പളമില്ലാത്ത ലീവ് എടുപ്പിച്ചായാലും അവളെ പ്രസവം കഴിയുന്നതുവരെ ഓഫീസിലയയ്ക്കേണ്ടെന്ന് അയാൾ അന്ന് തീരുമാനിച്ചു. അയാളുടെ ശരീര ചലങ്ങളാകെത്തന്നെയും അവളോടുള്ള കരുതലുകൾ മാത്രമായി മാറുകയായിരുന്നു. ആധിപ്പെട്ട് ക്ഷീണിതനായ അയാളുടെ മുഖത്തുമ്മ വെച്ചുകൊണ്ട്  അവൾ അലിവോടെയും നിറഞ്ഞ, പുഞ്ചിരിയോടെയും സമാധാനിപ്പിച്ചു.
“എനിയ്ക്കൊരു കുഴപ്പവുമില്ല. ഇത് ഒരു സാധാരണ കാര്യമല്ലേ? ഈ ഭൂമിയിലെല്ലാവരും ഇങ്ങനെയല്ലേ ജനിയ്ക്കുന്നത്? ധൈര്യമായിരിയ്ക്കു.” അപ്പോൾ ഹേയ്! ഞാനെത്ര പ്രസവം കണ്ടിരിയ്ക്കുന്നുവെന്ന മട്ടിൽ ചിരിച്ചു കാണിച്ചുവെങ്കിലും അയാളുടെ ഉള്ള് ഉൽക്കണ്ഠയിൽ വെന്തു പിളരുകയായിരുന്നു.
പ്രസവത്തീയതിയ്ക്ക് രണ്ടാഴ്ച മുൻപേ അവളെ ആശുപത്രിയിലാക്കി, അയാൾ ലീവെടുത്ത് കണ്ണിമ ചിമ്മാതെ അവൾക്ക് കാവലിരുന്നു. കണ്ണടച്ചാൽ ആരെങ്കിലും വന്ന് അവളേയും വയറ്റിലുള്ള ഓമനകളേയും കൊത്തിക്കൊണ്ട് പോയെങ്കിലോ എന്ന ഭീതി അയാളെ തളർത്തി. അമ്മയും അമ്മായിഅമ്മയും ആശ്വാസവാക്കുകൾ പറഞ്ഞതൊന്നും അയാളുടെ ചെവിയിൽ കയറിയതേയില്ല. മൂന്നാം നാൾ രാവിലെ സിസേറിയൻ ചെയ്ത് കുഞ്ഞുങ്ങളെ വേഗം പുറത്തെടുക്കാമെന്ന് ഡോക്ടർ പറഞ്ഞ നിമിഷം മുതൽ അയാൾ തീയിലുരുകാൻ തുടങ്ങി. ഓപ്പറേഷൻ തീയറ്ററിനു മുൻപിൽ കാത്തു നിന്ന നിമിഷങ്ങളാകട്ടെ നിശ്ചലമായ ഒരു നാഴികമണിയാലാണു അളക്കപ്പെട്ടത്.
പുറത്തു വന്ന ഡോക്ടർ ചുറ്റുപാടും നോക്കി, അയാളെ അരികിൽ വിളിച്ചു.
“ഒരു കുഞ്ഞിനെ മാത്രമേ കിട്ടിയുള്ളൂ. മിടുക്കനായ ഒരാൺകുട്ടി. വൈഫിന് ഒരു പ്രശ്നവുമില്ല, ഇപ്പോൾ മയക്കത്തിലാണെങ്കിലും ഷി ഈസ് ആൾ റൈറ്റ്.”
സ്ത്ബ്ധനായിപ്പോയ അയാൾ ആശ്വസിയ്ക്കാൻ ശ്രമിച്ചു. “സാരമില്ല, സാരമില്ല ഇത്ര ഭാഗ്യമുണ്ടായല്ലോ” എന്ന് തന്നോട് തന്നെ പലവട്ടം മന്ത്രിച്ചു. അവളെ സങ്കട വിവരം ഉടനെ അറിയിയ്ക്കേണ്ടെന്ന് ഡോക്ടറോട് പറഞ്ഞപ്പോൾ അതീവ സ്നേഹത്തോടെയും നിറഞ്ഞ സഹതാപത്തോടെയും അവർ തല കുലുക്കി.
അസ്വാഭാവികമായി വളർന്ന ശരീരത്തോടെ മൃതനായി ജനിച്ച കുഞ്ഞിനെ കൈയിലേറ്റു വാങ്ങുമ്പോൾ അയാൾ വല്ലാതെ ഭയന്നു. ആ മുഖമൊന്നു കാണണമെന്ന് ലേശം പോലും ആഗ്രഹമുണ്ടായില്ല. ഏറ്റവും പെട്ടെന്ന് സംസ്ക്കരിയ്ക്കാൻ തയാറെടുക്കുമ്പോൾ, തന്റെ ദൈന്യതയിലും ഗതികേടിലും സ്വയം വെറുപ്പ് തോന്നി.  തന്റെ ചോര, തന്റെ മാംസം എന്നൊക്കെ പറയുന്നത് ശുദ്ധ തട്ടിപ്പാണെന്ന് അപ്പോഴയാൾ തിരിച്ചറിഞ്ഞു. അത്തരം പറച്ചിലുകളിൽ വല്ല വാസ്തവവുമുണ്ടായിരുന്നെങ്കിൽ ഈ കുഞ്ഞു ഭാരത്തെ ഇത്രമേൽ ഭയക്കേണ്ടി വരില്ലായിരുന്നുവല്ലോ. കണ്ണിറുക്കി തല കുടഞ്ഞ് ആ ഭാരം ഉപേക്ഷിച്ച്, വിയർപ്പൊപ്പി കിതപ്പൊതുക്കി അയാൾ തിരിച്ചു പോന്നു.
അവളേയും കുഞ്ഞിനേയും മുറിയിലേയ്ക്ക് കൊണ്ടു വരുമ്പോൾ ആവുന്നത്ര ഉല്ലാസവാനായിരിയ്ക്കണമെന്ന് അയാൾ തീർച്ചപ്പെടുത്തിയിരുന്നു. സംഭവിച്ചു പോയ നഷ്ടത്തെക്കുറിച്ച് അല്പം പോലും ഖേദിയ്ക്കാനവൾക്ക് അവസരം കൊടുക്കരുത്. കൊച്ചു കുഞ്ഞിന്റെ സാന്നിധ്യം ബാക്കി വേദനകളെയെല്ലാം അകറ്റിക്കൊള്ളുമെന്ന് സമാധാനിച്ചുവെങ്കിലും അമ്മ ഉറക്കെ നിലവിളിച്ചുകൊണ്ട് മുറിയിലേയ്ക്ക് വന്ന നിമിഷം അയാൾക്ക് എല്ലാം വ്യക്തമായി.
വീണ്ടും അതി ക്രൂരമായി വഞ്ചിയ്ക്കപ്പെട്ടിരിയ്ക്കുന്നു.
പ്രസന്നമായിരുന്ന ഡോക്ടറുടെ മുഖത്ത് ഇപ്പോൾ രക്തമയമില്ല.
മൂടിപ്പൊതിഞ്ഞ കുഞ്ഞിനേയും കൊണ്ട് മൂന്നാം തവണയും അയാൾ ആശുപത്രിയുടെ പടികളിറങ്ങി. അവൾ ബോധഹീനയായിക്കിടക്കുന്നതോർത്തപ്പോൾ അയാൾക്ക് അസൂയ തോന്നാതിരുന്നില്ല. തനിയ്ക്ക് ബോധം കെടുവാൻ ഒരു മാർഗ്ഗവുമില്ലല്ലോ.
ദു:ഖം മറക്കാൻ വേണ്ടി മദ്യത്തിലും മയക്കുമരുന്നിലും അലിയുന്നവരെക്കുറിച്ച് അയാളുടെ വെന്തു വിങ്ങുന്ന മനസ്സിൽ അന്നാദ്യമായി സഹതാപം നിറഞ്ഞു.
*          *          *          *          *          *          *          *          *          *          *
ആരെല്ലാം മരിച്ചാലും ജനിച്ചാലും ഈ ലോകത്തിന് യാതൊരു മാറ്റവും സംഭവിയ്ക്കുന്നില്ല. ഒന്നുമറിയാത്തതു പോലെ ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ എല്ലാം അതീവ സാധാരണമായി കടന്നുപോകുന്നു. ജീവിതത്തിന്റെ ഏറ്റവും വലിയ സത്യവും അതു തന്നെയാണെന്ന് അയാൾക്ക് മനസ്സിലായി. ഏറ്റവും പ്രിയപ്പെട്ടതെന്നും ജീവിതത്തിന്റെ ആധാരമെന്നും മറ്റും വാഴ്ത്തപ്പെടുന്നവയൊക്കെ ഇല്ലാതായാലും, മനുഷ്യന്  വിശക്കുകയും ദാഹിയ്ക്കുകയും തണുക്കുകയും വിയർക്കുകയും ചെയ്യും. ആഗ്രഹങ്ങൾക്കൊന്നും ഒരു കുറവും വരികയില്ല.
സഹപ്രവർത്തകന്റെ നിർബന്ധത്തിന് വഴങ്ങിയാണ് അയാൾ വീണ്ടുമൊരു ഡോക്ടറെ കാണാൻ പോയത്. ആവർത്തിച്ചുള്ള മടുപ്പിയ്ക്കുന്ന ലജ്ജയില്ലാത്ത പരീക്ഷണ നിരീക്ഷണങ്ങൾക്ക് അയാളും അവളും പിന്നെയും വിധേയരായി. സ്വന്തം തന്റെ സ്വന്തംതന്റെ മാത്രം സ്വന്തം എന്ന ആശ മനുഷ്യരെക്കൊണ്ട് എന്തും ചെയ്യിയ്ക്കുമെന്നും എത്ര അപമാനവും പേറാൻ അവനെ സന്നദ്ധനാക്കുമെന്നും അയാൾ വേദനയോടെ മനസ്സിലാക്കുകയായിരുന്നു.
എന്നിട്ടും ഡോക്ടർ പറഞ്ഞതെല്ലാം കേട്ട് അയാൾ അമ്പരന്നു.
“നോക്കൂ, നിരാശപ്പെടേണ്ട കാര്യമൊന്നുമില്ല. നിങ്ങളിരുവരും നല്ല ആരോഗ്യമുള്ള അച്ഛനമ്മമാരാകാൻ കഴിയുന്ന ചെറുപ്പക്കാർ തന്നെയാണ്“.  നാടകീയമായി അല്പമൊന്നു നിറുത്തിയിട്ട് ഡോക്ടർ തുടർന്നു. “എന്തുകൊണ്ടോ നിങ്ങളുടെ ബോഡി കെമിസ്ട്രി ശരിയാകുന്നില്ല. അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹത്തിൽ ചില കപ്പിൾസിനു സംഭവിയ്ക്കുന്ന ഒരു അപാകമുണ്ട് നിങ്ങൾ തമ്മിൽ……. വളരെ അപൂർവമായി മാത്രമേ ഇങ്ങനെ വരാറുള്ളൂ. എങ്കിലും നിങ്ങളുടെ കാര്യത്തിൽ ആ പ്രത്യേകതയുണ്ട്. തീരെ ചാൻസില്ല എന്ന് കരുതി വിഷമിയ്ക്കാനൊന്നുമില്ല. നിങ്ങളെ ഹെല്പ് ചെയ്യാൻ കൃത്രിമമാർഗങ്ങളുണ്ട് കേട്ടോ. ഒരു ഡോണർക്ക് നിങ്ങളെ……“
“വേണ്ട, ഡോക്ടർ“ എന്നു അദ്ദേഹത്തെ കൈയെടുത്ത് വിലക്കി അയാൾ അതിവേഗം അവിടെ നിന്നിറങ്ങിപ്പോന്നു. അതുവരെ ജീവിച്ച ജീവിതം ആ നിമിഷം മുതൽ മറ്റാരുടേതോ ആയിരുന്നുവെന്ന് തോന്നി.
അയാൾക്ക് വേറൊരു സ്ത്രീയിലും അവൾക്ക് മറ്റൊരു പുരുഷനിലും നിന്ന് കുഞ്ഞുങ്ങളെ കിട്ടാമെങ്കിലും അവർക്ക് തമ്മിൽ ഒരിയ്ക്കലും ആ ഭാഗ്യമുണ്ടാവുകയില്ലെന്നാണ് ഡോക്ടർ പറഞ്ഞുവെച്ചത്. ഇനി ഒരു ഡോക്ടറെയും കാണുകയില്ലെന്ന് അയാൾ തീരുമാനിച്ചു. കുഞ്ഞുങ്ങൾ ഇല്ലെങ്കിൽ എന്തു സംഭവിയ്ക്കും? ഒന്നും സംഭവിയ്ക്കുകയില്ല. ആളുകൾ കുറെ നാൾ കുട്ടികളൊന്നുമായില്ലേ എന്ന് ചോദിയ്ക്കും. മടുക്കുമ്പോൾ സ്വയം നിറുത്തിക്കൊള്ളും.
സ്വന്തം കുഞ്ഞിനെ താലോലിയ്ക്കാൻ അവൾ ഉൽക്കടമായി മോഹിയ്ക്കുന്നുണ്ടാവുമോ? സ്ത്രീ ജീവിതത്തിന്റെ പൂർണത അമ്മയായി, തന്റെ കുഞ്ഞിനെ വാത്സല്യപ്പെടുത്തുമ്പോഴാണെന്നാണ് അയാൾ കേട്ട് പഠിച്ചിട്ടുള്ളത്. അവളും അങ്ങനെ പഠിച്ചിട്ടുണ്ടാവില്ലേ? തന്നോട് പറയാതെ അവൾ എല്ലാം ഉള്ളിൽ ഒതുക്കുന്നതായിരിയ്ക്കുമോ? ഡോക്ടറുടെ മുറിയിൽ നിന്ന് ഒപ്പം ഇറങ്ങിപ്പോന്നത് നിസ്സഹായത കൊണ്ടായിരിയ്ക്കുമോ? അദ്ദേഹം പറഞ്ഞതെല്ലാം അവളും കേട്ടുകൊണ്ടിരുന്നതല്ലേ. അങ്ങനെയെല്ലാമാലോചിച്ചപ്പോൾ അയാൾക്ക് ചുട്ടുപൊള്ളി. തല ചുറ്റുന്നതു പോലെയും കണ്ണിലിരുട്ടു കയറുന്നതു പോലെയും തോന്നി. പുരുഷ ജീവിതത്തിന്റെ പൂർണതയെക്കുറിച്ച് ഒന്നും കേൾക്കുകയോ വായിയ്ക്കുകയോ ചെയ്തിട്ടില്ലെന്നും അപ്പോഴയാൾ ഓർമ്മിയ്ക്കാതിരുന്നില്ല.
എന്തൊരു നിസ്സഹായതയാണിത്! ഇതിൽ നിന്നൊരു മോചനമില്ലേ?
അവളോട് പലപ്പോഴും ചോദിയ്ക്കാനാഞ്ഞുവെങ്കിലും ധൈര്യം വന്നില്ല. പല രാത്രികളിലും ആത്മഹത്യ ചെയ്യുന്നതിനെപ്പറ്റിയും അവളുടെ ജീവിതത്തിൽ നിന്ന് വഴി മാറിപ്പോകുന്നതിനെപ്പറ്റിയുമാലോചിച്ച് പരവശമാവുകയായിരുന്നു മനസ്സ്. അവളും അത്തരമൊരു വിങ്ങലിൽ കഴിഞ്ഞു കൂടുകയാവുമോ എന്ന വിചാരമുയർന്നപ്പോഴെല്ലാം തളർന്നു വീഴാതിരിയ്ക്കാൻ അയാൾ പാടുപെട്ടു.
മൌനം അവർക്കിടയിൽ ഘനീഭവിച്ചു.
യാതൊരു മുന്നറിയിപ്പുമില്ലാതെ അവളാണ് തികച്ചും സാധാരണമായ ഒരു കാര്യം പറയുന്നതു പോലെ ഒരു കുഞ്ഞിനെ ദത്തെടുക്കാമെന്ന് അയാളോട് പറഞ്ഞത്. രാത്രി ഭക്ഷണം കഴിഞ്ഞ് വെറുതെ ടീവിയിലേയ്ക്ക് കണ്ണും നട്ടിരിയ്ക്കുമ്പോഴായിരുന്നു അത്.
അയാളുടെ പകച്ച നോട്ടം കണ്ട് അവൾ മുഖം കുനിച്ചു. അല്പം കഴിഞ്ഞ് കുറച്ച് പേപ്പറുകൾ മുന്നിലേയ്ക്ക് നീക്കി വെച്ചു.
കുട്ടികളെ ദത്തെടുക്കാൻ സർക്കാർ നിയമപരമായ അനുവാദം നൽകിയ വിവിധ സ്ഥാപനങ്ങളെക്കുറിച്ചുള്ള കടലാസ്സുകളായിരുന്നു, അവ. അവയിൽ നോക്കിയിരിയ്ക്കുമ്പോൾ കുറെയേറെ ദിവസങ്ങളായി വലിഞ്ഞു മുറുകി നിന്ന അയാളുടെ ഞരമ്പുകൾ അയഞ്ഞു. കടലാസ്സുകൾ വായിച്ചു കഴിഞ്ഞ് അവളുടെ ഉള്ളിമണമുള്ള വിരലുകളിൽ ഉമ്മ വെച്ചുകൊണ്ട് അയാൾ ദീർഘമായി നിശ്വസിച്ചു.
*          *          *          *          *          *          *          *          *          *          *
നഗര മധ്യത്തിലായിരുന്നു, കന്യാസ്ത്രീകളുടെ നടത്തിപ്പിലായിരുന്ന ആ സ്ഥാപനം. മുൻ വശത്തെ മുറ്റത്ത് ഉണ്ണീശോയെ കൈയിലേന്തിയ കന്യാമറിയത്തിന്റെ ഗ്രോട്ടൊ, അല്പം മാറി മലക്കറിത്തോട്ടം, കടപ്ലാവ്, ചുവട്ടിൽ കൊത്തിപ്പെറുക്കുന്ന താറാവുകൾ വൃദ്ധയായ കന്യാസ്ത്രീ തികച്ചും ഹാർദ്ദവമായി സ്വീകരിച്ചപ്പോഴും വാക്കുകൾ വളരെ നിശിതമായിരുന്നു.
നല്ല പോലെ ആലോചിച്ചുവോ എന്ന് അവർ പലതവണ ചോദിച്ചു. കുഞ്ഞിനോട് ദത്തെടുത്തതാണെന്ന സത്യം വെളിപ്പെടുത്തണമെന്നും അത്  മാതാപിതാക്കന്മാർ തന്നെ ചെയ്യണമെന്നും അവർ പറഞ്ഞു. മറ്റുള്ളവരിൽ നിന്ന് ആ സത്യം കുട്ടിയറിയും മുൻപ് വീട്ടിൽ വച്ച് തന്നെ അറിയുന്നതാണ് നന്മ. ദത്തെടുക്കപ്പെട്ട കുട്ടിയെന്ന രീതിയിൽ ആവശ്യമില്ലാതെ ലാളിച്ചോ ആവശ്യത്തിലുമധികം ശാസിച്ചോ വളർത്തരുത്. തികച്ചും സാധാരണമായി പെരുമാറുക. സിനിമകളിലും കഥകളിലുമൊക്കെ കാണുന്ന മാതിരി മുൻ വിധികളോടെ കുഞ്ഞുമായി ഇടപഴകരുതെന്നും അവർ താക്കീതു ചെയ്തു.
നാലഞ്ചു വർഷം മുൻപ് ഇരുവരും ഇന്നത്തെ പോലെ സ്വന്തമായിരുന്നില്ലല്ലോ. വിവാഹച്ചടങ്ങിനു ശേഷം പരസ്പര പ്രയത്നം കൊണ്ട് സ്വന്തമാവുകയായിരുന്നില്ലേ? അതു പോലെ കുഞ്ഞിനേയും മെല്ലെ മെല്ലെ സ്വന്തമാക്കിക്കൊള്ളുവാൻ പറഞ്ഞ് അവർ മനോഹരമായി ചിരിച്ചു.
മേശപ്പുറത്തിരുന്ന ബെല്ലിൽ ആ ചുളുങ്ങിയ വിരലുകൾ അമർന്നപ്പോൾ പൊക്കം നന്നെക്കുറഞ്ഞ ഒരു കന്യാസ്ത്രീ കടന്നു വന്നു.
“നമ്മുടെ ഇമ്മാനുവലിനെ ഒന്നെടുത്തോണ്ടു വരാമോ സിസ്റ്റർ?“
ഒട്ടു കഴിഞ്ഞപ്പോൾ ഏതാണ്ട് ഒരു വയസ്സുള്ള ആൺകുഞ്ഞിനെ കൈകളിൽ ഏന്തിക്കൊണ്ട് കൊച്ചു സിസ്റ്റർ വീണ്ടും പ്രത്യക്ഷപ്പെട്ടു.
ഇരു നിറത്തിൽ, ചടച്ചു മെലിഞ്ഞ ഒരു സാധാരണ കുട്ടി. ഞാനൊന്നുമറിയുന്നില്ലല്ലോ എന്ന മട്ടിൽ അവൻ കന്യാസ്ത്രീയമ്മയുടെ കൈയിലിരുന്ന് അവരെ കണ്ടപാടെ ചെറുതായി ഒന്നു പുഞ്ചിരിച്ചു. അടുത്ത നിമിഷം അവന്റെ ശ്രദ്ധ മേശപ്പുറത്തെ ഫ്ലവർ വേസിലായി. അതിനു നേരെ കൈ നീട്ടുകയും മൂളുകയും ഒക്കെ ചെയ്തുകൊണ്ടിരുന്ന കുഞ്ഞിനെ അയാൾ സൂക്ഷിച്ചു നോക്കി.
“ഇവൻഇവൻഎന്റെ മകൻ“ അയാൾ മനസ്സിൽ പറഞ്ഞു. പലവട്ടം പറഞ്ഞുറപ്പിച്ചു. അപ്പോൾ ദൈന്യവും വിങ്ങലും തോന്നി. എന്നാലും അയാൾ തളർന്നില്ല.
കണ്ണു തുടച്ചുകൊണ്ട് അവൾ കുഞ്ഞിനെ കൈയിൽ വാങ്ങാൻ ശ്രമിച്ചപ്പോൾ അവൻ മുഖം തിരിച്ച് വിസമ്മതം പ്രകടിപ്പിച്ചു.
“സാരമില്ല, എല്ലാ പ്രോസീജിയറും കഴിയുമ്പോഴേയ്ക്കും കുറച്ചു ദിവസമാകും.  ഇടയ്ക്കെല്ലാം വന്ന് അവനുമായി പരിചയത്തിലായാൽ ഈ പ്രയാസം മാറിക്കോളും.“ കൊച്ചു സിസ്റ്ററുടെ സ്വരത്തിൽ അലിവുണ്ടായിരുന്നു.
പിന്നീടുള്ള ദിവസങ്ങളിൽ അയാളും അവളും ഇടയ്ക്കിടെ അവിടെ പോയി, അവനെ കണ്ടു പോന്നു. അവൻ മെല്ലെ മെല്ലെ ചിരിയ്ക്കാനും കുറച്ചു സമയം മടിയിലിരിയ്ക്കാനുമെല്ലാം തയാറായി. അവൻ പരിചയം പ്രകടിപ്പിച്ചു തുടങ്ങിയപ്പോൾ അയാളുടെ മനസ്സ് അല്പമൊന്നു തണുത്തു. കെട്ടു പോയിരുന്ന ആത്മ വിശ്വാസത്തിന്റെ തിരികൾ മെല്ലെ മെല്ലെ തെളിയാനാരംഭിച്ചു.
നിയമം അനുശാസിയ്ക്കുന്ന എല്ലാ നടപടിക്രമങ്ങളും പൂർത്തിയായ ദിവസം സിസ്റ്റർ പറഞ്ഞു, “നാളെ അവനെ കൊണ്ടു പോകാം, ഇന്ന് നിങ്ങൾ ഒന്നിച്ച് ഇവിടെ താമസിയ്ക്കു.”
അയാൾ തല കുലുക്കി. സന്ധ്യയോടെ അവളേയും കൂട്ടി അയാൾ സ്ഥാപനത്തിലെത്തിച്ചേർന്നു. കന്യാമറിയം ഉണ്ണീശോയെ കൈയിലേന്തി നിൽക്കുന്ന ഗ്രോട്ടോയ്ക്കു മുൻപിലെ വിശദമായ സന്ധ്യാ പ്രാർഥനയ്ക്കു ശേഷം അവർ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു.
നാല്പതു കുട്ടികളുണ്ടെന്നും പലരുടേയും ദത്തുകുട്ടികളായി പോകാൻ തയാറെടുക്കുകയാണ് കുട്ടികളെന്നും സിസ്റ്റർ പറഞ്ഞു. വിസ്താരമുള്ള വലിയൊരു പാത്രത്തിൽ കുറേയേറെ പാൽക്കുപ്പികൾ ഒന്നിച്ചിട്ട് തിളപ്പിയ്ക്കുന്നത് അവർ അയാളെ ചൂണ്ടിക്കാണിച്ചുകൊടുത്തു. പാൽക്കുപ്പി കൈയിൽ പിടിയ്ക്കാൻ പ്രായമാകുമ്പോൾ മുതൽ കുട്ടികളെ തനിച്ചു പാൽ കുടിയ്ക്കുവാൻ ശീലിപ്പിയ്ക്കുമെന്നും മൂന്നു വയസ്സു മുതൽ അവരെ സ്വന്തം വസ്ത്രങ്ങൾ അലക്കുവാനും സ്വയം കുളിയ്ക്കുവാനുമെല്ലാം പഠിപ്പിയ്ക്കുമെന്നും മറ്റും അവർ പറഞ്ഞുകൊണ്ടിരുന്നു.
ആരുമില്ലാത്ത കുട്ടികൾ കഴിയും വേഗം സ്വയം പര്യാപ്തരാവേണ്ടതുണ്ട്. ഒരു കുട്ടിയെ മാത്രം നോക്കി വളർത്തിയാൽ പോരല്ലോ അവർക്ക്.
സംസാരിച്ചിരിയ്ക്കെ മടിയിൽ കിടന്നുറങ്ങിയ മകനെ മുറിയിൽ കിടത്താൻ അവൾ പോയപ്പോൾ സിസ്റ്റർ മന്ത്രിച്ചു, “ഇവിടത്തെ ആശുപത്രിയിൽ നിന്നാണവനെ ഞങ്ങൾക്ക് കിട്ടിയത്, പാവം! കർത്താവ് അവന് എല്ലാ സൌഭാഗ്യങ്ങളും നൽകട്ടെ.”
അയാൾക്ക് നെഞ്ചു കടയുന്നതു പോലെ തോന്നി. അയാൾ നിശ്ശബ്ദനായി നിന്നു.
കൊച്ചു സിസ്റ്റർ സംശയിച്ച് സംശയിച്ച് നിൽക്കുന്നത് അയാൾ അപ്പോഴാണു കണ്ടത്. അവർക്കെന്തോ പറയാനുണ്ടെന്ന് അയാൾക്ക് മനസ്സിലായി.
അവരെ ശ്രദ്ധിച്ചപ്പോൾ സിസ്റ്റർ അല്പം മടിയോടെയും ചെറിയ പരുങ്ങലോടെയും അറിയിച്ചു. “ഇമ്മാനുവലിന്റെ അപ്പനോട് അവളെയൊന്ന് എടുക്കാൻ പറയാമോന്ന് ചോദിയ്ക്കുന്നു ഞങ്ങടെ ഒരു കുട്ടി. അപ്പൻ ഒന്നെടുക്കാൻ ആശയാണ് പാവത്തിന്. അവൾ ദാ, ആ തൂണിന്റെ മറവിലുണ്ട്.“
പൊടുന്നനെ അയാളുടെ കണ്ണിൽ ഒരായിരം മിന്നലുകൾ ഒന്നിച്ചു മിന്നി. ചെവിയിൽ ഒരായിരം ഇടികൾ ഒന്നിച്ചു മുഴങ്ങി. അതുവരെയറിയാത്ത ഒരു കൊടുംകാറ്റിന്റെ ആവേഗത്തിൽ അയാളുടെ നെഞ്ചുംകൂട് തകർന്നു. അമ്മേ എന്നോ അച്ഛാ എന്നോ ദൈവമേ എന്നോ വിളിയ്ക്കാനാകാത്ത വണ്ണം ആ ഇടിയിലും മിന്നലിലും കാറ്റിലും അയാളുടെ സംശയങ്ങളും പേടിയും ആധിയുമെല്ലാം വെണ്ണയായി ഉരുകിയൊഴുകി.
പതിയെ നടന്ന് ചെന്ന് ഒരു പൂവിനെ എന്ന പോലെ ആ കുഞ്ഞു ശരീരം എടുത്തുയർത്തവേ കുഞ്ഞുങ്ങളെ ഉപേക്ഷിച്ച എല്ലാവർക്കും വേണ്ടി മനസ്സിൽ മാപ്പു പറഞ്ഞുകൊണ്ട് നെഞ്ചു പൊട്ടി , അയാൾ വിളിച്ചു. “എന്റെന്റെ പൊന്നു മോളെ

91 comments:

പ്രയാണ്‍ said...

എച്മു ...... ഇത് ഞാന്‍ തന്നെ ആദ്യം വായിക്കാനെത്തിയത് ഒരു നിമിത്തമായിരിക്കാം..
നന്നായിപറഞ്ഞിരിക്കുന്നു. ഉപേക്ഷിക്കപ്പെടുന്ന എല്ലാ കുട്ടികള്‍ക്കുവേണ്ടിയും നമുക്ക് പ്രാര്‍ത്ഥിക്കാം.

വയ്സ്രേലി said...

good one echmu!!

നാമൂസ് said...

അപ്പോഴും'അവളെ'മാത്രം ആര്‍ക്കും വേണ്ടാ..!!

ജന്മസുകൃതം said...

പതിയെ നടന്ന് ചെന്ന് ഒരു പൂവിനെ എന്ന പോലെ ആ കുഞ്ഞു ശരീരം എടുത്തുയർത്തവേ കുഞ്ഞുങ്ങളെ ഉപേക്ഷിച്ച എല്ലാവർക്കും വേണ്ടി മനസ്സിൽ മാപ്പു പറഞ്ഞുകൊണ്ട് നെഞ്ചു പൊട്ടി , അയാൾ വിളിച്ചു. “എന്റെ… എന്റെ പൊന്നു മോളെ…”

എന്റെ പൊന്നു മോളെ ,എച്ചുമൂ നന്നായി കേട്ടോ...

ajith said...

അവസാനം ഇഷ്ടപ്പെട്ടില്ല. ഒത്തിരിയൊത്തിരി സാദ്ധ്യതകളുണ്ടായിരുന്ന ഒരു കഥ എന്ന് എനിക്ക് വായനയില്‍ തോന്നി. അവസാനമെത്തുമ്പോള്‍ എച്മുവിസം കണ്ടില്ല.

(എനിക്ക് മനസ്സില്‍ തോന്നിയത് പറഞ്ഞതുകൊണ്ട് എന്നോട് കൂട്ട് വെട്ടരുതേ.)

രമേശ്‌ അരൂര്‍ said...

ആരും അനാഥരായി ജനിക്കുന്നില്ല .അവരെ ആരോരുമില്ലാത്തവരാക്കുന്നത് നമ്മളെല്ലാം കൂടിയാണ് ..
എച്ച്മുവിനു സലാം ..

Arjun Bhaskaran said...

ഹൃദയ സ്പര്‍ശിയായി പറഞ്ഞു ..ഒരു വീര്‍പ്പു മുട്ടല്‍ ഉണ്ടാക്കി..വായന

Junaiths said...

എച്മു...മാതാപിതാക്കള്‍ ആകാന്‍ കഴിവില്ലാത്തവരും..കഴിഞ്ഞിട്ടും യോഗ്യതയില്ലാതവരും..
അച്ഛന്റെയോ അമ്മയുടെയോ സാമീപ്യം തന്നെ ജീവിതത്തില്‍ നിന്ന് അടര്‍ത്തിമാറ്റപ്പെടുന്ന എത്രയോ കുഞ്ഞുങ്ങള്‍..
നന്നായി അവതരിപ്പിച്ചു..

mirshad said...

ഇഷ്ടപെട്ടു . . .

കുഞ്ഞൂസ് (Kunjuss) said...

എച്മൂ, ഹൃദയസ്പര്‍ശിയായി ആ പൊന്നുമോള്‍....

Anurag said...

കഥ വളരെ നന്നായി

Sabu Hariharan said...

വായിച്ചപ്പോൾ, അതിവേഗത്തിൽ പോയ ഒരു വാഹനം എവിടെയോ ഇടിച്ചു നിർത്തിയതു പോലെ..

അവസാനത്തെ ആ ഒരു നിമിഷം വിവരിക്കുവാൻ വേണ്ടി മാത്രം ഒരു വലിയ കഥ എഴുതിയത്‌ പോലെ തോന്നി.

ആശംസകൾ.

Lipi Ranju said...

ആ കുഞ്ഞുമോള്‍ വല്ലാതെ നൊമ്പരപ്പെടുത്തി... പക്ഷെ എച്ച്മുന്റെ മറ്റു പോസ്റ്റുകളുടെ അത്രയ്ക്ക് ഇത് വന്നോ എന്നൊരു സംശയം.... (സാധാരണ ആണ്‍കുട്ടികളെ ആണല്ലോ കൂടുതല്‍ ആളുകളും ദത്തെടുക്കുക, പക്ഷെ ഞങ്ങളുടെ ഒരു ബന്ധു കുറച്ചു നാള്‍ മുന്‍പ് ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തു, പെണ്‍കുഞ്ഞിനെയാ അവര്‍ക്കിഷ്ടം എന്ന് പറഞ്ഞപ്പോള്‍ മുതല്‍ ഒരാശ്വാസം, അങ്ങനെ ചിന്തിക്കുന്ന ചിലരെങ്കിലും ഉണ്ടല്ലോ.... )

വി.എ || V.A said...

‘ ഒരാൾക്ക് ഇങ്ങനെയും അഛനാവാം’ എന്നു പറഞ്ഞുവച്ചതും, ‘ഒരാൾ അഛനാവുന്നത്....’ എന്ന പേരും വളരെ നല്ലതായി. ഒരച്ചന്റെ ലാളനയ്ക്ക് കൊതിക്കുന്ന കുഞ്ഞിനെ കോരിയെടുത്ത് “...എന്റെ പൊന്നുമോളേ...”യെന്ന് വിളിക്കുമ്പോൾത്തന്നെ മനസ്സ് ആർദ്രതയിലെത്തുന്നുണ്ട്. 1.അവളുടെ തീവ്രവേദനകണ്ട് ‘ആണായിപ്പിറന്ന മഹാഭാഗ്യത്തിന് ആരോടെല്ലാമോ നന്ദി പറയണമെന്ന്.....’ 2. ‘രണ്ടാംഗർഭം തളിരിടുമ്പോൾ ദൈവമാർഗ്ഗത്തിലേയ്ക്കുള്ള നടന്നുവരവ്..’ 3. മൂന്നാം തവണ...‘...തനിക്ക് ബോധം കെടുവാൻ ഒരു മാർഗ്ഗവുമില്ലല്ലോ....’യെന്ന ചിന്ത...ഇതൊക്കെ അനിതരസാധാരണമായ ശൈലി. ‘...വിവാഹച്ചടങ്ങിനുശേഷം പരസ്പരപ്രയത്നം കൊണ്ട് സ്വന്തമാവുകയായിരുന്നില്ലേ?’ ‘...പുരുഷജീവിതത്തിന്റെ പൂർണ്ണതയെക്കുറിച്ച് ഒന്നും കേൾക്കുകയോ വായിക്കുകയോ ചെയ്തിട്ടില്ലെന്നും അയാളോർത്തു....’ ചിന്തനീയമായ, സ്ഫുടതയാർന്ന വാചകങ്ങൾ. (ഈ ഭൂമിയിലെല്ലാവരും ഇങ്ങനെയല്ലേ ‘ജനിക്കുന്നത്’ എന്നുള്ളത് ഇങ്ങനെയല്ലേ ‘പ്രസവിക്കുന്നത്?’ എന്നാക്കിയാൽ ഉത്തമാർത്ഥം ഉണ്ടാവും.)നല്ല രചനാപാടവത്തിന് എന്റെ അനുമോദനങ്ങൾ....

കൊച്ചു കൊച്ചീച്ചി said...

ഈ കഥ നന്നായത് എച്ച്മു എന്ന എഴുത്തുകാരി എഴുതിയതുകൊണ്ടുമാത്രമാണെന്ന് എനിക്കു തോന്നി. മനസ്സില്‍ ഒരുപാടു സ്നേഹം മനസ്സിലുള്ള, ആ സ്നേഹം കൊണ്ടുവരുന്ന വിഹ്വലതകള്‍ ദൈനംദിനം അനുഭവിക്കുന്ന ഒരാളാണ് എച്ച്മുവെന്ന് ഈ ബ്ലോഗ് പതിവായി വായിക്കുന്ന ഞാന്‍ മനസ്സിലാക്കുന്നു.

അജ്ഞാതനായ ഒരാള്‍ എഴുതിയ ഒറ്റപ്പെട്ട ഒരു രചനയായി മാത്രം ഇതിനെ വിലയിരുത്തിയാല്‍ ഒരുപക്ഷേ മുകളില്‍ സാബു എഴുതിയതുപോലുള്ള ഒരഭിപ്രായമായിരിക്കാം എന്റെ മനസ്സിലും തോന്നുക. പക്ഷേ ഈ കഥയില്‍ ഉടനീളം കഥാപാത്രങ്ങളോടൊപ്പം അദൃശ്യ സാന്നിദ്ധ്യമായി എച്ച്മുവുമുണ്ട്, എച്ച്മുവിന്റെ നല്ല മനസ്സുണ്ട്. അതാണീ രചനയുടെ സൌന്ദര്യവും ശക്തിയും. ഇഷ്ടപ്പെട്ടു. നന്നായി വരട്ടെ!

കൊച്ചു കൊച്ചീച്ചി said...

(ഒരു "മനസ്സില്‍" കൂടിപ്പോയി- പോസ്റ്റ് ചെയ്തശേഷമാണ് ശ്രദ്ധിച്ചത്. ക്ഷമിക്കുക)

ശ്രീനാഥന്‍ said...

നമ്മുടെ മാത്രമായൊരു കുഞ്ഞിനെ മാത്രം സ്നേഹിക്കുന്നത് സത്യത്തിൽ നമ്മോടു തന്നെയുള്ള സ്നേഹത്തിന്റെ (സ്വാർത്ഥത?) ഒരു സ്വാഭാവിക തുടർച്ച മാത്രമാണല്ലേ? വല്ലാതെ ഗ്ലോറിഫൈ ചെയ്യപ്പെടുന്ന അഛന്റേയും അമ്മയുടേയുമൊക്കെ സ്നേഹം അത്ര വലിയതൊന്നുമല്ല. എല്ലാ കുട്ടികളേയും സ്നേഹിക്കാനാവുന്ന മനസ്സിനേ സത്യത്തിൽ സ്നേഹമുള്ളു അല്ലേ? അതെ, ഒരാളച്ഛനാവുന്നത് .. സ്നേഹത്തെക്കുറിച്ചുള്ള ഒരു സ്വയം വിചാരണയ്ക്ക് പ്രേരിപ്പിക്കുന്ന ശക്തമായ ഒരു കഥയാണ്. സ്നേഹത്തിനു ദാഹിക്കുന്ന ഉപേക്ഷിക്കപ്പെട്ടവരുടെ നിലവിളിയും. വിചാരത്തിന്റേയും വികാരത്തിന്റേയും തലങ്ങൾ കെട്ടുപിണഞ്ഞിരിക്കുന്നു ഈ കഥയിൽ.

ഉമാ രാജീവ് said...

പുതിയ കുപ്പിയില്‍ പഴയ വീഞ്ഞ്, പക്ഷെ കുപ്പി ഉഗ്രന്‍.....................

Echmukutty said...

പ്രയാൺ ആദ്യം വായിച്ച നിമിത്തം നല്ലതു തന്നെ.
വയസ്രേലിയ്ക്ക് നന്ദി. നല്ലതെന്ന് പറഞ്ഞതിൽ സന്തോഷം.
നാമൂസ് പറഞ്ഞത് ശരിയാണ്. നമ്മുടെ പൊതു കാഴ്ചപ്പാടിൽ അവളുമായി ബന്ധപ്പെട്ടതെല്ലാം ചെലവല്ലേ. സ്വന്തം കൂടിയല്ലാതാവുമ്പോൾ പിന്നെ ....
നന്ദി ലീല ടീച്ചർ.
അജിത് ഭായിയ്ക്ക് ഇഷ്ടപ്പെട്ടില്ല എന്നറിഞ്ഞ് വിഷമമുണ്ട്. ഇനീം നന്നായി എഴുതാൻ പരിശ്രമിയ്ക്കാം. എച്മുവിസം വന്നില്ല അല്ലേ? ഞാൻ കൂട്ട് വെട്ടുകയൊന്നുമില്ല, എന്നോട് കൂട്ട് വെട്ടാതിരുന്നാൽ മതി.
രമേശ് പറഞ്ഞത് ശരിയാണ്. നമ്മൾ ഒരുപാട് അനാഥരെ സൃഷ്ടിയ്ക്കുന്നുണ്ട്.
മാഡിനും ജുനയിത്തിനും മിർഷദിനും കുഞ്ഞൂസിനും അനുരാഗിനും നന്ദി.

the man to walk with said...

ഉള്ളിലെവിടെയോ മറന്നെന്നു നടിച്ച ഒരു മുറിവ് വീണ്ടും ചോര പൊടിച്ചു .

കഥ ഇഷ്ടായി ആശംസകള്‍

Echmukutty said...

സാബുവിന്റെ അഭിപ്രായം ശ്രദ്ധിച്ചു. കൂടുതൽ നന്നായി എഴുതുവാൻ ആഗ്രഹമുണ്ട്.സാധിയ്ക്കുമോ എന്നറിയില്ല.
ലിപിയ്ക്കും അത്ര നന്നായി തോന്നിയില്ല എന്നറിഞ്ഞ് വിഷമമുണ്ട്. ഇനിയും നന്നാക്കാൻ ശ്രമിയ്ക്കാം. പിന്നെ പെൺകുട്ടികളെ ദത്തെടുക്കുന്നത് കൂടുതൽ ബുദ്ധിമുട്ടായതുകൊണ്ടാവാം ആളുകൾ ചെയ്യാത്തത്. ചിലരെങ്കിലും ചെയ്യുന്നുണ്ടല്ലോ എന്നു കരുതി സമാധാനിയ്ക്കാം.
കഥയെ കണ്ടെത്തിയതിന് വരികൾ കൃത്യമായി അറിഞ്ഞതിന് നന്ദി വി എ. സന്തോഷം തോന്നി ഈ അഭിപ്രായം വായിച്ചപ്പോൾ.ഒരിയ്ക്കൽ കൂടി നന്ദി.

Echmukutty said...

കൊച്ചുകൊച്ചീച്ചി എച്മു എഴുതിയ കഥയായതുകൊണ്ട് മാത്രം നന്നായി എന്നെഴുതുന്നു. വിഷമമായി. കഥ നന്നായില്ല അല്ലേ? ചില കഥകൾ എഴുതുമ്പോൾ എന്തുകൊണ്ടോ അങ്ങനെയായിപ്പോകുന്നു. സാരമില്ല. ഇനിയും നന്നാക്കിയെഴുതാൻ പരിശ്രമിയ്ക്കാം.
ശ്രീനാഥന് നന്ദി. മനുഷ്യർക്ക് സ്വന്തം എന്ന സങ്കല്പത്തോടുള്ള അതിരു കവിഞ്ഞ സ്ഥായി എന്നെ പലപ്പോഴും അമ്പരപ്പിച്ചിട്ടുണ്ട്. സ്വന്തം കുഞ്ഞിനെ മടിയിൽ വെച്ച് ലാളിയ്ക്കുമ്പോൾ പോലും ഒരു കുഞ്ഞ് ഭിക്ഷ ചോദിച്ചു വന്നാൽ മാറിപ്പോ ദൂരെ അസത്ത് എന്നൊക്കെ ചീത്ത വിളിയ്ക്കാനും അതിനെ തള്ളിമാറ്റാനും സാധിയ്ക്കുന്ന അച്ഛനമ്മമാരുണ്ട്. കേടു വന്ന ഭക്ഷണം അനാഥക്കുട്ടികൾക്ക് കൊടുക്കുന്നവരുണ്ട്. മനുഷ്യൻ പൊതുമുതൽ നശിപ്പിയ്ക്കുന്നത് അത് സ്വന്തമല്ലാത്തതുകൊണ്ട് മാത്രമല്ലേ? സ്വന്തം ബസ്സും ഫാക്ടറിയും കെട്ടിടവും നമ്മൾ നശിപ്പിയ്ക്കുമോ? പൊതുവാകുമ്പോൾ അത് അനാഥമാകുന്നു. സ്ത്രീയെ വേശ്യ എന്ന് വിളിച്ച് അപമാനിയ്ക്കുന്നതും എന്നിട്ട് തല്ലാനും മര്യാദ പഠീപ്പിയ്ക്കാനും ഒക്കെ ശ്രമിയ്ക്കുന്നതും ഈ പൊതുവിന്റെ ക്രൂരമായ അനാഥത്വം കൊണ്ടാണ്. അതേറ്റവും കൂടുതൽ സഹിയ്ക്കേണ്ടി വരുന്ന ഒരു വിഭാഗമാണ് കുട്ടികൾ.
നമ്മുടെ ഫിലോസഫി മുഴുവൻ സ്വന്തമെന്ന പദത്തിന്റെ അർഥരാഹിത്യത്തെപ്പറ്റി പേർത്തും പേർത്തും പറഞ്ഞത മനുഷ്യന്റെ ഈ ജന്മവാസനയായ സ്വാർഥതയെ ഒഴിവാക്കാനാകുമോ എന്ന് പരിശ്രമിയ്ക്കാനാവാം.

Thommy said...

Touching

Echmukutty said...

ഉമാ രാജീവിനും ദ് മാൻ ടു വാക് വിത് നും നന്ദി.
ഇനിയും വായിയ്ക്കുമല്ലോ. എല്ലാവർക്കും ഒരിയ്ക്കൽ കൂടി നന്ദി പറഞ്ഞുകൊണ്ട്.......

yousufpa said...

നന്നായി പറഞ്ഞു എച്ച്മൂ...

ശ്രീ said...

നന്നായി, ചേച്ചീ.

SHANAVAS said...

എന്താണ് പറയേണ്ടത് എന്ന് തന്നെ അറിയില്ല..എച്ച്മുവിന്റെ ഓരോ കഥയും ഒന്നിലേറെ നൊമ്പരങ്ങള്‍ മനസ്സില്‍ അവശേഷിപ്പിച്ചാണ് കടന്നു പോകുന്നത്...ചിലപ്പോള്‍ അത് ദിവസങ്ങളോളം നെന്ചിനെ നീറ്റികൊണ്ടിരിക്കും...ഇതും അതുപോലെ ഒന്ന് തന്നെ...എച്ച്മുവിന്റെ "ടച്" കഥയില്‍ ഉടനീളം ഉണ്ട് എന്നാണു എനിക്ക് അനുഭവപ്പെട്ടത്..എല്ലാ ആശംസകളും..

Anonymous said...

എനിക്ക് മുന്‍പത്തെ അത്ര ഇഷ്ടമായില്ല . അതി സാധാരണമായ ഒരു വിഷയം ആയതു കൊണ്ടാവാം.. എച്ച്മുവിന്റെ കൈയ്യൊപ്പ് പതിഞ്ഞ പതിവ് എഴുത്തുകളുടെയത്ര വന്നിട്ടില്ല. ഇതും പത്തുമാസ കണക്കും ചേര്‍ത്ത് വായിച്ചു. എച്ചുമുവില്‍നിന്നും
ഇനിയും ഇതിലുമേറെ പ്രതീക്ഷിക്കുന്നു. sethulekshmi

ramanika said...

ഉപേക്ഷിക്കപ്പെടുന്ന എല്ലാ കുട്ടികള്‍ക്കുവേണ്ടിയും നമുക്ക് പ്രാര്‍ത്ഥിക്കാം, അയാളെ പോലൊരു അച്ഛനെ
കിട്ടാന്‍
വളരെ മനോഹരമായി !

അഭി said...

ഹൃദയ സ്പര്‍ശിയായി പറഞ്ഞു.

ആശംസകള്‍

Kalavallabhan said...

നല്ല കഥ.
എന്നാലും,
"വേദനയും സങ്കടവും കൊണ്ട് ഭ്രാന്തിയെപ്പോലെ കരയുന്ന അവളെ നിസ്സഹായനായി നോക്കി നിൽക്കുമ്പോൾ ആണായിപ്പിറന്ന മഹാഭാഗ്യത്തിന് ആരോടെല്ലാമോ നന്ദി പറയണമെന്ന് അയാൾക്ക് തോന്നി."
ഇത് അല്പം കടുപ്പമായിപ്പോയി.

ചെറുത്* said...

:(

ഇവ്ടെ വന്നാല്‍ സാധാരണ അഭിപ്രായം പറയാന്‍ പറ്റാറില്ല.
അതാ വെറും ഇസ്മൈലി. അഡ്ജസ്റ്റിക്കോണേ ;)

ചന്തു നായർ said...

കഥാന്ത്യം വളരെ മനോഹരം..ബാക്കി കാര്യങ്ങൾ ഞാൻ പിന്നെ വന്ന് പറയാം....

ഒരു ദുബായിക്കാരന്‍ said...

എച്മു..ഹൃദയസ്പര്‍ശിയായ കഥ..“ഇമ്മാനുവലിന്റെ അപ്പനോട് അവളെയൊന്ന് എടുക്കാൻ പറയാമോന്ന് ചോദിയ്ക്കുന്നു ഞങ്ങടെ ഒരു കുട്ടി. അപ്പൻ ഒന്നെടുക്കാൻ ആശയാണ് പാവത്തിന്. അവൾ ദാ, ആ തൂണിന്റെ മറവിലുണ്ട്.".. ഈ വരികള്‍ വായിച്ചപ്പോള്‍ മനസ്സില്‍ എവിടെയോ ഒരു വിങ്ങല്‍ അനുഭവപ്പെട്ടു..അഭിനദ്ധനങ്ങള്‍.

ഒരു ദുബായിക്കാരന്‍ said...

എച്മു..ഹൃദയസ്പര്‍ശിയായ കഥ..“ഇമ്മാനുവലിന്റെ അപ്പനോട് അവളെയൊന്ന് എടുക്കാൻ പറയാമോന്ന് ചോദിയ്ക്കുന്നു ഞങ്ങടെ ഒരു കുട്ടി. അപ്പൻ ഒന്നെടുക്കാൻ ആശയാണ് പാവത്തിന്. അവൾ ദാ, ആ തൂണിന്റെ മറവിലുണ്ട്.".. ഈ വരികള്‍ വായിച്ചപ്പോള്‍ മനസ്സില്‍ എവിടെയോ ഒരു വിങ്ങല്‍ അനുഭവപ്പെട്ടു..അഭിനദ്ധനങ്ങള്‍.

ജാനകി.... said...
This comment has been removed by the author.
ജാനകി.... said...

എച്മൂ...,
എനിക്കു മനസ്സിലാകും..അവസാനം വരച്ചു ചേർത്ത ആ പെൺകുഞ്ഞിന്റെ മനസ്സ്.... ഇപ്പോഴും അവളുടേതു പോലൊരു അഗ്രഹം മനസ്സിൽ കൊണ്ടു നടക്കുന്ന ആളാണു ഞാൻ..

അതിനൊരുപാടു വ്യക്തിപരമായ കാരണങ്ങളുണ്ട്..

ഈ കഥ വായിച്ചതിനു ശേഷം എനിക്ക് എച്മൂവിനോടു സ്നേഹം തോന്നുന്നു..

മുകിൽ said...

“തീയറ്ററിനു മുൻപിൽ കാത്തു നിന്ന നിമിഷങ്ങളാകട്ടെ നിശ്ചലമായ ഒരു നാഴികമണിയാലാണു അളക്കപ്പെട്ടത്..”
എത്ര കൃത്യം കൃത്യമായി പറയുന്നു എച്മുക്കുട്ടി.
വളരെ ഇഷ്ടപ്പെട്ട അവതരണം. പുരുഷമനസ്സിലൂടെയുള്ള പ്രയാണം അനായാസമായി ചെയ്യുന്നു.
അഭിനന്ദനങ്ങള്‍.

keraladasanunni said...

തൂണിന്‍റെ മരവില്‍ അച്ഛന്‍റെ ലാളന കൊതിച്ചു നില്‍ക്കുന്ന പെണ്‍കുഞ്ഞ്. മൂന്ന് മക്കള്‍ നഷ്ടപ്പെട്ട ദമ്പതികള്‍ക്ക് രണ്ട് കുട്ടികളാവാം. ഏറ്റവും 
ഹൃദയസ്പര്‍ശിയായത് അവസാന ഭാഗം തന്നെ.

ഭാനു കളരിക്കല്‍ said...

എന്നോട് എന്റെ കൂട്ടുകാരി പറഞ്ഞത് ഒരു സ്ത്രീയുടെ പൂര്‍ണത അമ്മ ആകുന്നതിലല്ല.
സ്ത്രീ ആകുന്നതില്‍ ആണ് എന്നു. അമ്മയാകുക ആണ് സ്ത്രീയുടെ പൂര്‍ണത എന്നത് ഒരു അടിച്ചേ ല്പിക്കപ്പെട്ട ആശയമാണത്രെ!
കഥ സ്നേഹത്തിന്റെ അളവുകളെ പല രീതിയില്‍ കീറി മുറിക്കുന്നു. പുരുഷന്‍ സ്ത്രീയോട് അസൂയപ്പെടുന്ന നിമിഷങ്ങളും ഉണ്ട് ട്ടോ എച്ചുമ്മു. സ്ത്രീ എല്ലാ രംഗത്തും അവഗണിക്കപ്പെടുന്നു എങ്കിലും.

mini//മിനി said...

ഞാനറിയുന്നവരെല്ലാം(കണ്ണൂരിൽ) ദത്തെടുത്തത് പെൺ‌കുട്ടികളെയാണ്. പെൺ‌കുട്ടികളാകുമ്പോൾ രക്ഷിതാക്കളോട് കൂടുതൽ അടുപ്പം കാണിക്കും എന്നാണ് പറയുന്നത്.
കഥ വളരെ നന്നായി.

വീകെ said...

കഥ നന്നായി...
കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ലെന്നു പറയുന്നതു പോലെയാണ് ഇത്തരം കുട്ടികളെ നമ്മൾ കാണുന്നത്. കുട്ടികളില്ലാത്ത ഒരാളെ ഒരു കുട്ടി ‘അച്ഛാ’ന്നു വിളിച്ചാൽ ശരിക്കും ഷോക്കായിപ്പോകും...!!
ആശംസകൾ...

Echmukutty said...

തൊമ്മി വന്നതിൽ സന്തോഷം.

യൂസുഫ്പാ, ശ്രീ, ഷാനവാസ് എല്ലാവർക്കും നന്ദി.

അനോണിമസിനും നന്ദി. ഇനിയും നന്നായി എഴുതുവാൻ പരിശ്രമിയ്ക്കാം. ചിലപ്പോൾ ഇങ്ങനെയും ആയിപ്പോകുന്നു കഥ. തുടർന്നും വായിയ്ക്കുമല്ലോ.

രമണിക, അഭി വായിച്ചതിൽ സന്തോഷം. നന്ദി.

കലാവല്ലഭൻ തീർത്തും ശാരീരികമായ ചില വേദനകളിൽ നിന്ന് പുരുഷന് ഒഴിവുണ്ടല്ലോ. അതാണ് ഉദ്ദേശിച്ചത്. നന്ദി.

ചെറുത് പറഞ്ഞതു പോലെ അഡ്ജസ്റ്റ് ചെയ്തിരിയ്ക്കുന്നു. ഇനിയും വായിയ്ക്കുമല്ലോ.

ചന്തുവേട്ടൻ ഇനിയും വന്ന് അഭിപ്രായം പറയുമെന്ന് കരുതുന്നു. അഭിപ്രായം അറിയുവാൻ ആകാംക്ഷയുണ്ട്.

ഒരു ദുബായിക്കാരന് നന്ദി.

ജാനകിയ്ക്ക് എന്നോട് സ്നേഹം
തോന്നുന്നുവെന്നെഴുതിയതിന് ഒത്തിരി നന്ദി. കഥ ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു.

മുകിലിനും കേരളദാസനുണ്ണിയ്ക്കും നന്ദി. ഇനിയും വന്ന് വായിയ്ക്കുമല്ലോ.

അമ്മയാവുന്നതാണ് പൂർണ്ണത എന്നതൊരു അടിച്ചേൽ‌പ്പിയ്ക്കപ്പെട്ട ആശയമാണെന്നതു കൊണ്ടാണ് അത് അയാളെത്തന്നെ പരവശമാക്കുന്നത്. പുരുഷൻ സ്ത്രീയോട് പലപ്പോഴും അസൂയപ്പെടാറുണ്ടെന്നതും സത്യമാണ്. ഭാനുവിന്റെ വരവിന് നന്ദി പറയട്ടെ.
മിനിടീച്ചർക്ക് നന്ദി. പെൺകുട്ടികളെ വേണ്ടാത്തവർ കുറഞ്ഞു വരട്ടെ.
വി കെ യ്ക്കും നന്ദി.

Akbar said...
This comment has been removed by the author.
Akbar said...

ദീര്‍ഘമായ കഥ അവസാനംവരെ ആകാംക്ഷയോടെയാണ് വായിച്ചത്.

>>>ഇമ്മാനുവലിന്റെ അപ്പനോട് അവളെയൊന്ന് എടുക്കാൻ പറയാമോന്ന് ചോദിയ്ക്കുന്നു ഞങ്ങടെ ഒരു കുട്ടി<<<<

ഈ വരികളിലെത്തിയപ്പോള്‍ ഒരു വൈദ്യുത തരംഗം എന്‍റെ തലച്ചോറിലൂടെ കടന്നു പോയി. ഒരു പക്ഷെ ഇതു തന്നെയാവാം ഈ കഥയുടെ ആകെത്തുകയും. വളരെ നല്ലൊരു പ്രമേയും. ലളിതമായ ആഖ്യാനം. വായന ഒട്ടും മുഴിപ്പിച്ചില്ല. അഭിനന്ദനങ്ങള്‍ എച്ചുമു.

Anees Hassan said...

njan penneyum vannu.......

Anil cheleri kumaran said...

ഒളിഞ്ഞ് നിൽക്കുന്ന ആ പെൺ‌കുട്ടിയേയും വാരിയെടുത്ത് ഉമ്മ വെക്കുന്ന അയാളെയും ശരിക്കും കാണാൻ സാധിച്ചു. :(

കഥ എനിക്കിഷ്ടപ്പെട്ടു.

Manoraj said...

ആദ്യം കഥ വായിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ ചില സിനിമകള്‍ മാനസ്സില്‍ വന്നു നിറഞ്ഞു. സസ്നേഹം, ഇരട്ടക്കുട്ടികളുടെ അച്ഛന്‍, അങ്ങിനെ അങ്ങിനെ. പക്ഷെ വി.എ പറഞ്ഞ പോലെ ഒട്ടേറെ മനോഹരമായ പ്രയോഗങ്ങളും വ്യത്യസ്തതകളും ഈ പഴയ പ്രമേയത്തില്‍ എച്മു കൊണ്ടുവന്നു. പഴയകാലത്ത് നിന്നും ഇന്നിലേക്കുള്ള കാലത്തിന്റെ വ്യതിചലനം വരെ നന്നായി പറഞ്ഞുവെച്ചു. പക്ഷെ, കഥയില്‍ ഒരിടത്ത് പോലും എനിക്കൊരു ആണ്‍കുഞ്ഞിനെ വേണമെന്ന് ആഗ്രഹിക്കാത്ത മറിച്ച് എന്റെതെന്ന് ഓമനിക്കാന്‍ സ്വന്തമായ ഒരു കുഞ്ഞ് വേണമെന്ന് മാത്രമാഗ്രഹിക്കുന്ന അച്ഛന്റെ നൊമ്പരമായിരുന്നു. അവസാനത്തെ വരി വായിച്ചപ്പോഴും ആ അച്ഛന്റെ ആര്‍ദ്രതയേറും മനസ്സായിരുന്നു പെട്ടന്ന് ഉള്ളിലേക്ക് വന്നത്. പിന്നീട് കമന്റുകളില്‍ നാമൂസിന്റെ കമന്റും അതിന് എച്മുവിന്റെ മറുപടിയും കണ്ടപ്പോള്‍ എന്തോ പെണ്‍കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ മടിക്കുന്നതിലേക്ക് കഥ വിരല്‍ചൂണ്ടുന്നുണ്ടോ എന്ന് തോന്നി. എന്തൊക്കെയാണെങ്കിലും എച്മു പഴയതായ ഈ വിഷയത്തെ ഉമ പറഞ്ഞപോലെ ഒട്ടും പഴമ തോന്നാതെ പുത്തന്‍ അനുഭവമാക്കിത്തന്നതിനു നന്ദി. ഒരു പക്ഷെ ക്ലൈമാക്സിലെ ചില പൊരുത്തക്കേടുകളാവാം കഥയെ പല രീതിയില്‍ വായനക്കാരെക്കൊണ്ട് കാണാന്‍ പ്രേരിപ്പിച്ചത്.

jayanEvoor said...

നല്ല കഥ.
എനിക്കിഷ്ടപ്പെട്ടു.

- സോണി - said...

പെണ്‍കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ ആഗ്രഹിക്കുന്ന കൂടുതല്‍ ആള്‍ക്കാര്‍ ഉണ്ട് ഇന്ന്. ദത്തെടുത്ത, ഞാന്‍ അറിയുന്ന ഒരാളൊഴികെ എല്ലാവരും തിരഞ്ഞെടുത്തതും പെണ്‍കുഞ്ഞിനെയാണ്. ജാനകി പറഞ്ഞത് എന്റെയും സങ്കടം, പലരുടെയും.
എച്ച്മു പതിവുപോലെ നന്നായി എഴുതി.

sreee said...

ഇഷ്ടമായി.അയാളുടെ വശത്തു നിന്ന് ചിന്തിച്ച മനോഹരമായ കഥ.

A said...

ഓരോ രചനയ്ക്കും അതതിന്‍റെ ഇടമുണ്ട്. എച്മുവിന്‍റെ നല്ല ഒരു കഥ തന്നെയാണിത്. അജിത്‌ പറഞ്ഞപോലെ ചില "എച്മു" ടച്ചസ് കാണാതായിട്ടുണ്ട്. അത് ഒരു കണക്കില്‍ നല്ലതാണ്. സ്റ്റീരിയോ ടൈപ്പ് ആവാതിരിയ്ക്കാന്‍ നല്ലതാണ്. തൂണിനപ്പുറം നിന്ന കുട്ടി ഒരു പാട് തിരിച്ചരിവുകളിലേക്ക് അയാളുടെ കണ്ണ് തുറപ്പിക്കുന്നുണ്ട്. "പെണ്‍കുട്ടി, വിവേചനം" എന്ന ഏക വിഷയത്തിലേക്ക് മാത്രമല്ല അത് എന്നാണു എന്‍റെ വായന.

അനില്‍കുമാര്‍ . സി. പി. said...

കഥ ഇഷ്ടമായി. പക്ഷെ എച്ച്മുവിന്റെ നല്ല കഥകളോളം ഇതെത്തിയില്ല എന്ന് എനിക്ക് തോന്നി.

Sandeep.A.K said...

"സന്താനഗോപാലം.." കഥയുടെ ആദ്യഭാഗം ഇങ്ങനെ പറയാമെങ്കിലും രണ്ടാം പകുതി ചിന്തകള്‍ക്കും അപ്പുറത്തേക്ക് കൊണ്ടുപോയി.. ഇഷ്ടമായി ഈ കഥയും..

കഥ വായിച്ചു മുഴുമിച്ചപ്പോള്‍ മനസ്സില്‍ നിറഞ്ഞത് ചെറുപ്പത്തിലെ ദത്തെടുക്കപ്പെട്ട എന്റെ ഒരു കൂട്ടുക്കാരിയുടെ ആത്മനൊമ്പരങ്ങളായിരുന്നു.. ഒരു രാവിന്റെ സ്വാന്തനത്തില്‍ പാതി കരച്ചിലില്‍ പറഞ്ഞു തീര്‍ത്ത അവളുടെ കഥ എഴുതാന്‍ എനിക്ക് ശക്തിയില്ലാതെ പോകുന്നു.. അനാഥത്വത്തിന്റെ വൈകാരികതീവ്രത അത്രയേറെ ഞാന്‍ തൊട്ടറിഞ്ഞു അവളില്‍ നിന്നും.. അത് കൊണ്ടൊക്കെയാകും ഈ കഥ എനിക്ക് ഹൃദയസ്പര്‍ശിയായി അനുഭവപ്പെട്ടത്..

കഥ വായിച്ചപ്പോള്‍ തോന്നിയൊരു ഒരു സന്ദേഹം ദയവായി തീര്‍ത്ത്‌ തരിക..
ജനനത്തോടെ മരിക്കുന്ന കുഞ്ഞുങ്ങളുടെ മൃതദേഹം അല്ലെങ്കില്‍ ചാപിള്ള ആശുപത്രി തന്നെയാണ് dispose ചെയ്യുന്നതെന്നാണ് കേട്ടിരിക്കുന്നത്.. അത് കുഞ്ഞിന്റെ വീട്ടുകാര്‍ക്ക് കൊടുക്കാറുണ്ടോ..?? എന്റെ ജനനത്തിനും മുന്‍പ് അമ്മയുടെ രണ്ടാം പ്രസവത്തില്‍ മരിച്ചു പോയ കുഞ്ഞിനെ ഒരു വട്ടം മാത്രം കാണാന്‍ കഴിഞ്ഞുള്ളൂ എന്ന് അച്ഛന്‍ പറഞ്ഞു കേട്ടിട്ടുണ്ട്.. കഥയിലെ ആ ഭാഗം ഭംഗിയായി അവതരിപ്പിച്ചുവെങ്കിലും എന്റെ മനസ്സില്‍ ഈ ചോദ്യം നിലനില്‍ക്കുന്നു..

t.a.sasi said...

''ഏറ്റവും പ്രിയപ്പെട്ടതെന്നും ജീവിതത്തിന്റെ ആധാരമെന്നും മറ്റും വാഴ്ത്തപ്പെടുന്നവയൊക്കെ ഇല്ലാതായാലും, മനുഷ്യന് വിശക്കുകയും ദാഹിയ്ക്കുകയും തണുക്കുകയും വിയർക്കുകയും ചെയ്യും. ആഗ്രഹങ്ങൾക്കൊന്നും ഒരു കുറവും വരികയില്ല...''

എച്ച്മുക്കുട്ടിയുടെ നിരീക്ഷണം എത്ര ശരി...

രഘുനാഥന്‍ said...

നല്ല കഥ എച്ചുമു ....

Anonymous said...

അങ്ങിനെയാണ്,സന്ദീപ്‌. ബുദ്ധിക്കു വളര്‍ച്ച ഇല്ലാതിരുന്നതിനാല്‍ എട്ടാം മാസത്തില്‍ നിഷ്കാസനം ചെയ്യപ്പെട്ട ഒരു കുഞ്ഞു ശരീരം കയ്യിലെടുത്തു ബൈകിന്റെ പിറകിലിരുന്നു പോകേണ്ടി വന്ന അനുഭവം വേദനയോടെ എന്റെ കസിന്‍ പറഞ്ഞതോര്‍മ്മിക്കുന്നു.....

Rare Rose said...

ആ അവസാനം വല്ലാതെ മനസ്സില്‍ തൊട്ടു എച്ച്മൂ..ഇഷ്ടായി എഴുത്ത്..സ്വന്തം/സ്വാര്‍ത്ഥത എന്ന ഭാവത്തെ പറ്റിയെഴുതിയ കമന്റും..

ബിഗു said...

കഥ ഇഷ്ടായി ആശംസകള്‍

സീത* said...

നല്ല കഥ എച്മു...പെണ്ണായി പിറക്കുന്നതു കൊണ്ടുള്ള അവഗണന...ഒറ്റയിരുപ്പിൽ കഥ വായിച്ചു തീർത്തു...ആശംസകൾ..

Anonymous said...

എച്ച്മൂട്ടിയേ, കഥയേക്കാളേറെ അതിലെ പല പ്രയോഗങ്ങളും ആണ് ഇഷ്ടപ്പെട്ടത്. കോണ്‍വെന്റമ്മയുടെ നിര്‍ദ്ദേശങ്ങള്‍ എത്ര നന്ന്. പുരുഷന്റെ കാഴ്ച്ചപ്പാടിലൂടെ രചിച്ചതും നന്നായി. ആണായിപ്പിറന്നതിന്റെ ഭാഗ്യത്തെക്കുറിച്ച് ചിന്തിക്കുന്ന പല സന്ദര്‍ഭങ്ങളും ജീവിതത്തില്‍ ഉണ്ടാകാം. പക്ഷ് അയാളെപ്പോലെ ഭാര്യയേയും കുഞ്ഞിനേയും സ്‌നേഹിച്ച ഒരാള്‍ക്ക് അങ്ങനെ ആ സന്ദര്‍ഭത്തില്‍ ആശ്വസിക്കാനാവില്ല എച്ചമോ, തീര്‍ച്ച.

Off topic- ബ്ലോഗുലകം വെബ്‌സ്‌കാന്‍ ആക്കിയപ്പോള്‍ ലിങ്ക് മാറി എച്ച്മൂ. ഇപ്പോള്‍ എച്ചമൂന്റെ ലിങ്കില്‍ ക്ലിക്കിയാല്‍ കാണ്മാനില്ല എന്ന സന്ദേശമാണ് വരുന്നത്.

Echmukutty said...

അക്ബർ ഈയിടെ ഇങ്ങോട്ട് വരാറില്ല. വീണ്ടും കണ്ടതിൽ വലിയ സന്തോഷം. നന്ദി.
അനീസിനും കുമാരനും നന്ദി.
നാമൂസിന്റെ കമന്റിനുള്ള മറുപടിയായി ആ വിഷയം പരാമർശിച്ചുവെന്നേയുള്ളൂ. കഥയിൽ അതല്ലായിരുന്നു കാതലായ ഭാഗം. മനോരാജ് വായിച്ചത് ശരി തന്നെയാണ്. നല്ല വാക്കുകൾക്ക് നന്ദി.
ജയനും സോണിയ്ക്കും ശ്രീയ്ക്കും നന്ദി.
സലാം പറഞ്ഞത് ശരിയാണ്. കഥയിൽ പെൺകുട്ടിയും വിവേചനവും എന്ന ഏക വിഷയം അല്ല.
അനിലിനും നന്ദി. നന്നായി എഴുതുവാൻ ഇനിയും പരിശ്രമിയ്ക്കാം.

Sathees Makkoth said...

നല്ല കഥ. നന്നായി അവതരിപ്പിച്ചിരിക്കുന്നു

Echmukutty said...

കഥയിലെ കുട്ടികൾ ഗർഭത്തിൽ മരിയ്ക്കുന്നില്ല. ജനിച്ച ശേഷമാണ് മരിയ്ക്കുന്നത്. അങ്ങനെ മരണപ്പെട്ട കുട്ടികളുടെ ശവശരീരങ്ങൾ വീട്ടുകാർ മറവ് ചെയ്യുന്നത് കാണേണ്ടി വന്ന അനുഭവമുണ്ടെനിയ്ക്ക്. ഇക്കാര്യത്തിന്റെ മറ്റു വിശദാംശങ്ങൾ ഒന്നും അറിഞ്ഞുകൂടാ. സന്ദീപിന്റെ വരവിന് നന്ദി.
ശശി വന്നതിൽ വലിയ സന്തോഷം. അഭിപ്രായം പറഞ്ഞതിൽ അതിലേറെ സന്തോഷം.
രഘുനാഥനും അനോണീമസിനും നന്ദി.
റെയർ റോസിനും ബിഗുവിനും സീതയ്ക്കും നന്ദി.
മൈത്രേയി വന്നതിൽ സന്തോഷം.
സതീഷിന് നന്ദി.

മാണിക്യം said...

"ഒരാൾ അച്ഛനാവുന്നത്…….."
അമ്മയാവാന്‍ എളുപ്പമാണ് ഒന്നു പ്രസവിച്ചാല്‍ അമ്മ, എന്നാല്‍ അച്ഛനാവുന്നത് മനസ്സുകൊണ്ടാണ് അതുകൊണ്ടു തന്നെയാണ് അച്ഛന്റെ സ്നേഹവാത്സല്യങ്ങള്‍ കല്ലില്‍ കൊത്തിയപോലെ എന്നെന്നും മനസ്സില്‍ കിടക്കുന്നതു്.. ഭാര്യ ഗര്‍ഭിണിയാവുമ്പോള്‍ മുതല്‍ മനസ്സില്‍ അയാളും അച്ഛനാവുന്നു.
അതുകൊണ്ട് തന്നെ മക്കളെ നഷ്ടമായപ്പോള്‍ താങ്ങാനാവാത്ത ദുഖവും അയാളുടെ ഉള്ളിലുണ്ടാവുന്നു... ആണ്‍കുട്ടി എന്നോ പെണ്‍കുട്ടിയെന്നോ അയാളുടെ മനസ്സില്‍ വേര്‍തിരിവില്ല.
എച്ചുമു എങ്ങനെ പറയണമെന്നറിയില്ല മനോഹരമായി ഹൃദയവികാരങ്ങളെ പകര്‍ത്തിയ ഈ "ഒരാൾ അച്ഛനാവുന്നത്…….." എനിക്കേറേ ഇഷ്ടമായി..

.........ഓണാശംസകള്‍....

റോസാപ്പൂക്കള്‍ said...

എച്ചുമു കഥ ഇഷ്ടപ്പെട്ടു . അവസാന വരികള്‍ മനസ്സിനെ കീറി മുറിച്ചു കളഞ്ഞു.

Muralee Mukundan , ബിലാത്തിപട്ടണം said...

ആരെല്ലാം മരിച്ചാലും ജനിച്ചാലും ഈ “ലോകത്തിന് യാതൊരു മാറ്റവും സംഭവിയ്ക്കുന്നില്ല. ഒന്നുമറിയാത്തതു പോലെ ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ എല്ലാം അതീവ സാധാരണമായി കടന്നുപോകുന്നു. ജീവിതത്തിന്റെ ഏറ്റവും വലിയ സത്യവും അതു തന്നെയാണെന്ന് അയാൾക്ക് മനസ്സിലായി. ഏറ്റവും പ്രിയപ്പെട്ടതെന്നും ജീവിതത്തിന്റെ ആധാരമെന്നും മറ്റും വാഴ്ത്തപ്പെടുന്നവയൊക്കെ ഇല്ലാതായാലും, മനുഷ്യന് വിശക്കുകയും ദാഹിയ്ക്കുകയും തണുക്കുകയും വിയർക്കുകയും ചെയ്യും. ആഗ്രഹങ്ങൾക്കൊന്നും ഒരു കുറവും വരികയില്ല“

ഒരു അച്ഛൻ മനസ്സ് നന്നായി ചിത്രീകരിച്ചിട്ടുണ്ട് കേട്ടൊ എച്മു

Unknown said...

നന്നായി കഥ പറഞ്ഞിരിക്കുന്നു .....

ആളവന്‍താന്‍ said...

നല്ല കഥ ചേച്ചീ.. എനിക്കും ഇഷ്ടപ്പെട്ടു.

ഒരില വെറുതെ said...

പ്രസവത്തെക്കുറിച്ച ചോരയിറ്റുന്ന ഒരു കുറിപ്പാണ്
ഞാന്‍ ആദ്യവായിച്ച എച്ച്മുവിന്റെ എഴുത്ത്.
ഇവിടെ മറ്റൊരു ഫീലാണ്. മറ്റൊരു പശ്ചാത്തലം.
അതിനപ്പുറം മനുഷ്യ ബന്ധങ്ങളുടെ പതിവു പശ്ചാത്തലത്തെ
എഴുത്തിന്റെ വ്യത്യസ്തതയാല്‍ മാറ്റിത്തീര്‍ക്കുന്നുണ്ട്.
എനിക്കത് പഴയ വീഞ്ഞായി തോന്നിയില്ല.
എല്ലാ നല്ല കലാസൃഷ്ടികളെയും പോലെ ജീവിതത്തെക്കുറിച്ചുള്ള
വ്യത്യസ്തമായ ഒരാഖ്യാനം.

Unknown said...

ഒരു കാര്യത്തില്‍ മാത്രം അഭിപ്രായ വെത്യാസം ഉണ്ട്
ഇത്തരം എല്ലാ സാഹിത്യത്തിലും നന്മയെ കന്യാസ്സ്ത്രീകളുമായി
കൂട്ടികെട്ടുന്നത് ക്ലീഷേ അല്ലെ ?

Unknown said...
This comment has been removed by the author.
Echmukutty said...

മാണിക്യം ചേച്ചി വന്നതിൽ അവലിയ സന്തോഷം. അഭിനന്ദനത്തിന് നന്ദി.
റോസാപൂക്കൾ വരാൻ ഇത്തിരി വൈകിയോന്നൊരു സംശയം.
മുരളി ഭായി വന്നില്ലല്ലോ എന്ന് വിചാരിയ്ക്കുകയായിരുന്നു.
മൈ ഡ്രീംസ് അഭിനന്ദിച്ചതിൽ വലിയ സന്തോഷമുണ്ട്.
ആളവൻതാനും ഒരില വെറുതേയ്ക്കും നന്ദി. പ്രോത്സാഹനം സന്തോഷിപ്പിയ്ക്കുന്നു.
നന്മയ്ക്കും തിന്മയ്ക്കും കാല ദേശ വർഗ വർണ ലിംഗ ഭേദമില്ലെന്നാണ് സുനിൽ എന്റെ വിശ്വാസം. കന്യാസ്ത്രീകളുടെ ഒത്തിരി അനാഥാലയങ്ങൾ കണ്ടതുകൊണ്ടാണ് കഥാപാത്രമായി കന്യാസ്ത്രീകൾ കടന്നു വന്നത്. അഭിപ്രായം പങ്കുവെച്ചതിന് നന്ദി. ഇനിയും വായിയ്ക്കുമല്ലോ.

Akhina...[under a great shelter...] said...

ecmukkuty...i read ur posts some days ago...mujhe hindi nahim malum,ദൈവത്തിന്റെ പരിഗണനകൾ………..വെറുമൊരു പത്തു മാസക്കണക്ക്. enni postukal nannayittundu....

veendum nallath mathram pratheekshikkunnu...
bhavukangal....

കൊല്ലേരി തറവാടി said...

നന്നായി എച്ചുമു...മനോഹരമായിത്തന്നെ എഴുതി .... അഭിനന്ദങ്ങള്‍..

എന്നിട്ടും എന്തെ വായനക്കാരില്‍ നിന്നും സമ്മിശ്ര പ്രതികരണം.? ഉത്തരം വ്യക്തമല്ലെ...സിനിമ കണാന്പോികുന്നതിനു മുമ്പ്‌ സംവിധായകന്‍ ആരെണെന്നു നോക്കി ഒരു മുന്വി ധിയുണ്ടാകില്ലെ പ്രേക്ഷകമനസ്സുകളില്‍...സത്യന്‍ അന്തിക്കാടിന്റെ ആക്ഷന്പ്ടം,അടൂരില്‍ നിന്നും കോമഡി, കെ.എസ്‌. ഗോപാലകൃഷ്ണന്റെ കുടുംബചിത്രം ഇതൊക്കെ ഒരു പ്രേക്ഷകന്റെ കണക്കുകൂട്ടലുകള്‍ക്കും അപ്പുറമാകില്ലെ, പ്രിയപ്പെട്ടവരില്‍ നിന്നും പ്രതീക്ഷിച്ചതു കിട്ടാതെ വരുമ്പോള്‍ ചിലരെങ്കിലും നിരാശരാകില്ലെ..ഒരു തരത്തില്‍ ഒരു കലാകാരനുള്ള അംഗീകാരം കൂടിയാണത്‌.

ശ്രീപ്ദമനാഭന്റെ ചക്രം മാസമാസം എണ്ണി വാങ്ങുന്ന യുവമിഥുനങ്ങള്‍..ഇണക്കുരുവികളെപോലെ അവര്‍ കടപ്പുറത്തും കോഫീഹൗസിലും ആടിപാടി നടക്കുന്നു, ബിരിയാണി തിന്നുന്നു , ചായ കുടിയ്ക്കുന്നു.അങ്ങിനെ അങ്ങിനെ ആറ്റുനോറ്റു കാത്തിരുന്ന്‌ അവരില്‍ ഒരാള്‍ ഗര്ഭകണിയാകുന്നു.സ്നേഹനിധിയായ മറ്റേയാള്‍ ഗര്ഭുശുശ്രുഷകനാവുന്നു.തീര്ത്തും അപ്രതീക്ഷിതമായ അവരുടെ ഇടയിലേയ്ക്ക്‌ ദുരന്തം വില്ലനായി കടന്നു വരുന്നു ,ഒന്നല്ല രണ്ടുവട്ടം.. തങ്ങളുടെ ദമ്പത്യവല്ലരി ഒരിക്കലും പൂത്തുലയില്ലെന്ന യാഥാര്ത്ഥ്യം അങ്ങിനെ അവര്‍ തിരിച്ചറിയുന്നു...ആകുലതയും വ്യാകുലതയും നിറഞ്ഞ അന്തീരക്ഷത്തില്‍ സങ്കടത്തിരകള്‍ അലയടിയ്ക്കുന്നു. അവസാനം പ്രശ്നപരിഹാരമായി ഇമ്മാനുവല്‍ എന്ന അനാഥബാലനെ ദത്തെടുക്കാന്‍ തീരുമാനിയ്ക്കുന്നു.ആ ശുഭ മുഹൂര്ത്തം സമാഗതമാകുന്നു..അപ്പോഴതാ അനഥാലയത്തിലെ മദറിന്റെ ഓഫീസിനരികെ തൂണിന്റെ മറവില്നിൂന്നും മാമാട്ടിക്കുട്ടിയമ്മയുടെ രൂപഭംഗിയുള്ള ഒരു പെണ്കുഫട്ടി അവരെ നോക്കി കണ്ണിറുക്കുന്നു, നിഷ്കളങ്കതയോടെ പുഞ്ചിരിയ്ക്കുന്നു.! അല്ലെങ്കിലും സാമര്ത്ഥ്യഅത്തിന്റെ കാര്യത്തില്‍ നമ്മുടെ മലയാളിപെണ്കുിട്ടികള്‍ എപ്പോഴും, എന്നും, എവിടെയും മുന്പ്ന്തിയിലാണല്ലോ.! . ഒരു കുട്ടിയെ ദത്തെടുക്കാന്‍ വന്നവര്‍ ഇരട്ടക്കുട്ടികളുമായി മടങ്ങുന്നു...ശുഭം..!

നിരക്ഷരരും,നിഷ്കളങ്കരും ഒപ്പം തന്റേടികളുമായ നോര്ത്ത് ‌ ഇന്ത്യന്‍ ഗ്രാമീണ സ്ത്രീകഥാപാത്രങ്ങളുടെ ദുഃഖങ്ങളും സെന്റികളും തീവ്രതയോടെ അതിലേറെ ആവേശത്തോടെ അവതരിപ്പിയ്ക്കാറുള്ള എച്ചുമു കേരള പശ്ചാത്തലത്തില്‍ പുരുഷന്റെ കാഴ്ചപ്പാടില്‍ മയമുള്ള ഒരു സെന്റി കഥ പറഞ്ഞു.അതിനു വേണ്ട ഭാവങ്ങളുള്ക്കൊ ണ്ട്‌ ഗംഭീരമായിതന്നെ പറഞ്ഞു..

കഥാപാത്രങ്ങള്ക്കെ ല്ലാം പേരുകള്‍ നല്കാലമായിരുന്നു എന്നു തോന്നി വായിച്ചപ്പോള്‍ അവരുടെ ദാമ്പത്യനിമിഷങ്ങള്‍ ഒട്ടും പൈങ്കിളി കലരാതെ നര്മ്മിത്തിന്റെ മേമ്പൊടി ചേര്ത്ത് ‌ ഒന്നുകൂടി പൊലിപ്പിച്ചെടുത്തിരുന്നെങ്കില്‍ അവര്ക്കു ണ്ടാകുന്ന ദുരന്തം വായനക്കാരുടെ മനസ്സിനെ കൂടുതല്‍ പിടിച്ചുലയ്ക്കുമായിരുന്നു എന്നും തോന്നി.ബ്ലോഗില്‍ ഒരു പോസ്റ്റിനു വായനക്കാര്‍ ഇഷ്ടത്തോടെ മൂന്നടി മണ്ണു മാത്രമെ അനുവദിച്ചു തന്നിട്ടുള്ളു എന്നറിയാഞ്ഞിട്ടല്ല, ഡെസ്‌ക്ടോ‍പിലും ലാപ്‌ടോപിലേയും ചാഞ്ഞും ചെരിഞ്ഞുമുള്ള വായനയ്ക്ക്‌ പോസ്റ്റിന്റെ ദൈര്ഘ്യം പ്രശ്നമാകും എന്നറിയാഞ്ഞിട്ടുമല്ല.എന്നാലും ഒന്നുകൂടി പരത്തിയെഴുയിരുന്നെങ്കില്‍ കുറെകൂടി പൂര്ണ്ണ ത കൈവരുമായിരുന്നു..എച്ചുമു വെറുമൊരു ബ്ലോഗെഴുത്തുക്കാരി മാത്രമല്ലല്ലോ. ..ഇതൊന്നും ഒരു കുറവായി പറഞ്ഞതല്ല കേട്ടൊ..അടുത്ത പോസ്റ്റിനായി കാത്തിരിയ്ക്കുന്നു...

siya said...

അവധിക്കാലം കഴിഞ്ഞു നാട്ടില്‍ നിന്നും വന്നതേ ഉള്ളു .ഈ പോസ്റ്റ്‌ വായിച്ചു ട്ടോ .


. ഒരു ഓഫ്‌ -ബ്ലോഗ്‌ മീറ്റ്‌ നു കാണാന്‍ സാധിക്കും എന്നാ വിചാരിച്ചത് . എച്ചുംമോ നുവരാന്‍ സാധിക്കില്ലഎന്ന് ഡോക്ടര്‍ജയന്‍ പറഞ്ഞത് കേട്ടപ്പോള്‍ വിഷമം തോന്നി.സാരമില്ല..

ഇനി യും അവസരം ഉണ്ടാവും ..കാത്തിരിക്കാം .

ദൃശ്യ- INTIMATE STRANGER said...

കുഞ്ഞുങ്ങളെ ഉപേക്ഷിച്ച എല്ലാവർക്കും വേണ്ടി മനസ്സിൽ മാപ്പു പറഞ്ഞുകൊണ്ട് നെഞ്ചു പൊട്ടി , അയാൾ വിളിച്ചു. “എന്റെ… എന്റെ പൊന്നു മോളെ…”

chechi..really touching..........

Sidheek Thozhiyoor said...

എച്ചുമൂ , എന്നത്തേയും പോലെ നന്നായിത്തന്നെ പറഞ്ഞു ..
"ആരെല്ലാം മരിച്ചാലും ജനിച്ചാലും ഈ ലോകത്തിന് യാതൊരു മാറ്റവും സംഭവിയ്ക്കുന്നില്ല." എന്നും ഓര്‍ത്തിരിക്കേണ്ട നഗ്നമായ ഒരു സത്യം.

വിനുവേട്ടന്‍ said...

സിദ്ധീക്ക പറഞ്ഞതിന്റെ താഴെ ഞാൻ ഒപ്പ് വയ്ക്കുന്നു... നല്ല ഒരു കഥ ഞങ്ങൾക്ക് തന്നതിന് നന്ദി... ആശംസകൾ ...

ഋതുസഞ്ജന said...

ഹൃദയ സ്പര്‍ശിയായ കഥ. വാക്കുകളില്ല പറയാൻ

ഋതുസഞ്ജന said...

ഈ കഥ നന്നായില്ല എന്ന് എനിക്ക് തോന്നുന്നില്ലാട്ടോ ചേച്ചീ

Sandeep.A.K said...

ഒരു സംശയമായി ചോദിച്ചുവേന്നെയുള്ളൂ.. മറുപടിയ്ക്ക് നന്ദി ചേച്ചി.. അനോണിയ്കും നന്ദി..

ഉഷശ്രീ (കിലുക്കാംപെട്ടി) said...

നല്ല കഥ നല്ല അവതരണം.
എല്ലാകുഞ്ഞുങ്ങളിലും സ്വ്ന്തം കുഞ്ഞുങ്ങളെ കാണാൻ കഴിഞ്ഞിരുന്നങ്കിൽ അല്ലേ.

സമയം ഉല്ലപ്പോൾ എന്റെ 'മരഹൃദയം' ഒന്നു നോക്കണംhttp://kilukkampetty.blogspot.com/2010/06/blog-post.html

ഓ;ടോ പുതിയ പോസ്റ്റ്സ് ഇടുമ്പോൾ അറിയിക്കണേ മോളേ.

priyag said...

എച്ചുമു ,
ഒരു കുഞ്ഞ്‌ വേദന എവിടെയോ ?

sunoj said...

good narration.realy touch my heart.thaks

ഷെരീഫ് കൊട്ടാരക്കര said...

നന്നായി പറഞ്ഞു കുട്ടീ! ഹൃദയത്തില്‍ തൊട്ട് എഴുതിയ കഥ എന്നോ മറ്റോ പറയാറില്ലേ?! ആ ജനുസില്‍ ഒരെണ്ണം.....

Anees Hassan said...

:)

ente lokam said...

സിയാ എനിക്ക് മുമ്പേ അവധി കഴിഞ്ഞു എത്തി അല്ലെ?

അവധിക്കു ശേഷം ഞാനും ആദ്യം വായിച്ചത് ഈ കഥ തന്നെ...കഥയുടെ കാംബിനെക്കാള്‍ എനിക്ക് ഇഷ്ടപ്പെട്ടത് ഇതിലെ ജീവിത നിരീക്ഷണങ്ങള്‍ ആണ്...വളരെ അര്‍ത്ഥ സംപുഷ്ടമായ യാഥാര്‍ത്യങ്ങള്‍ എത്ര ലളിതം ആയി എച്മു അവതരിപ്പിച്ചിരിക്കുന്നു ഈ കഥയില്‍...
va..അതെല്ലാം അക്കമിഇട്ടു എഴുതിയിട്ടുണ്ട്...അഭിനന്ദനങ്ങള്‍ എച്മു..

കുസുമം ആര്‍ പുന്നപ്ര said...

എച്ചുമെ നല്ല കഥ. വളരെ നല്ല കഥ. ഇതു വായിക്കുമ്പോള്‍ എന്‍റ മനസ്സു മുഴുവന്‍ തിരുവനന്തപുരം സിറ്റിയുടെ നടുക്കു ഉള്ള ഒരു
അനാഥാലയത്തിലെ കുഞ്ഞുങ്ങളായിരുന്നു. ശരിക്കും പറഞ്ഞാല്‍ എന്‍റ ഒരു കുഞ്ഞിക്കഥക്ക് മാതൃഭൂമിക്കാര്‍(ആദ്യമായി കിട്ടിയ പ്രതിഫലം) തന്ന സമ്മാനതുക ഞാന്‍ അവിടെ ലാക്ടജന്‍ വാങ്ങി കൊടുക്കാനാണ് ചിലവഴിച്ചത്.ഇപ്പോള്‍ കിട്ടിയ ഒരു കഥയുടെ പ്രതിഫലത്തുക കൊണ്ട് ഇന്നു ഞാന്‍ അവര്‍ക്ക് ഓണത്തിന് സ്വീറ്റ്സ് വാങ്ങി കൊടുക്കുവാന്‍ പോകാന്‍ തീരുമാനിച്ചിരിക്കുമ്പോളാണ് അപ്രതീക്ഷിതമായി ഈ കഥ വായിക്കുന്നത്. നല്ല കഥയെന്ന് ഒരിക്കളല്‍ കൂടി പറയട്ടെ.

Echmukutty said...

hai, നന്ദി. ഇനിയും വായിയ്ക്കുമല്ലോ.
കൊല്ലേരിയുടെ നീണ്ട കുറിപ്പിനും വിശകലനത്തിനും പ്രത്യേകം നന്ദി പറയട്ടെ. ഇനിയും വായിയ്ക്കുകയും അഭിപ്രായങ്ങൾ പറഞ്ഞ് പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്യുക.
സിയ
ഇന്റിമേറ്റ് സ്ട്രേഞ്ചർ
സിദ്ധിക്ക്
വിനുവേട്ടൻ
സഞ്ജന
സന്ദീപ്
ഉഷശ്രീ
പ്രിയാജി
സുനോജ്
ഷെറീഫ്
അനീസ് ഹസ്സൻ
എന്റെ ലോകം
കുസുമം
എന്റെ എല്ലാ കൂട്ടുകാർക്കും ഒത്തിരി നന്ദി. ഇനിയും വന്ന് വായിയ്ക്കുമല്ലോ. എല്ലാവരോടും ഒരിയ്ക്കൽക്കൂടി നന്ദി പറഞ്ഞുകൊണ്ട് .....സ്നേഹത്തോടെ....

rafeeQ നടുവട്ടം said...

ഇങ്ങനെ എത്രയെത്ര മനുഷ്യര്‍!
ഈ രചന ഇവര്‍ക്കൊരു കൈത്താങ്ങാവട്ടെ..
ആശംസകള്‍!