Thursday, May 3, 2012

ബ്രഹ്മരക്ഷസ്സ്


ഒരേ തൂവൽ പക്ഷികൾ എന്ന ബ്ലോഗിൽ പ്രസിദ്ധീകരിച്ചത് (2012 ഏപ്രിൽ 14)

എല്ലാവർക്കും പരിചയമുണ്ടാവുമോ ആവോ, ബ്രഹ്മരക്ഷസ്സെന്ന വാക്ക്? ഉണ്ടെങ്കിൽ നന്നായി. ഇനി ഇല്ലെങ്കിൽ എന്റെ വളരെ പരിമിതമായ അറിവു വെച്ച് ചെറുതായി ഒന്നു പരിചയപ്പെടുത്താൻ ശ്രമിയ്ക്കാം.

ദുർമ്മരണപ്പെട്ട ബ്രാഹ്മണന്റെ പ്രേതമാണത്രെ ബ്രഹ്മരക്ഷസ്സ്. അല്ലെങ്കിൽ ജീവിച്ചിരിയ്ക്കേ ഒരുപാട് ക്രൂരതകളും തിന്മകളും ചെയ്തിട്ടുള്ള ബ്രാഹ്മണനായാലും മതി, മരിച്ചാൽ  ബ്രഹ്മരക്ഷസ്സായിത്തീരും.

മരിയ്ക്കും വരെ ശാസ്ത്ര വേദ പുരാണ ഇതിഹാസ മന്ത്രങ്ങളെ കുറിച്ചെല്ലാം തികഞ്ഞ അജ്ഞനായിരുന്നാലും  ബ്രഹ്മരക്ഷസ്സായി മാറിയാൽ പിന്നെ ആ മാതിരി സകല വിവരവും ഉള്ള ഒരു ഉശിരൻ എൻസൈക്ലോപീഡിയയായി തീരുമത്രെ, മരിച്ച ബ്രാഹ്മണൻ. പോരാത്തതിന് ജീവിത കാലം മുഴുവൻ വെണ്ടയ്ക്കയും പടവലങ്ങയും മാത്രം തിന്നു ജീവിച്ച ബ്രാഹ്മണ വിദ്വാൻ ബ്രഹ്മരക്ഷസ്സായാൽ, ഉഗാണ്ടക്കാരൻ ഇദിഅമീന്റെ അടുത്ത ചാർച്ചക്കാരനായി മാറുകയും ചെയ്യും. വളരെ ഉയർന്ന നിലയിലുള്ള വിജ്ഞാനം ആർജ്ജിച്ച മഹാ പണ്ഡിതനും അതി ദിവ്യനുമായ ഒരു മന്ത്രവാദിയ്ക്കു മാത്രമേ ഈ അത്യപകടകാരിയായ ബ്രഹ്മരക്ഷസ്സിനെ ഹരഹര ചൊല്ലി കീഴടക്കാൻ സാധിയ്ക്കൂ.

പൊതുവേ പറഞ്ഞ് കേട്ടിട്ടുള്ള ബ്രഹ്മരക്ഷസ്സിന്റെ  രൂപത്തിന് ഒരു പിൻ കുടുമയും രണ്ട് കൊമ്പുകളും ഉണ്ടാവും, മരത്തിൽ തല കീഴായി തൂങ്ങിക്കിടക്കുകയാണ് സാധാരണ പതിവ്, വിക്രമാദിത്യന്റെ വേതാളത്തെ പോലെ. മന്ത്രവാദികളുടേയും മറ്റും ഭാവനയിൽ ആറു നില കെട്ടിടത്തിന്റെ പൊക്കവും തീ തുപ്പുന്ന വായും നീട്ടിയാൽ ലോകം മുഴുവൻ എത്തുന്ന കൈകളും ഒക്കെയുണ്ടാവാറുണ്ട്. ആളനക്കം കുറഞ്ഞ വിശാലമായ പറമ്പുകളിലാണ് ബ്രഹ്മരക്ഷസ്സിന്റെ സാന്നിധ്യം അധികമുണ്ടാകുക.

ഈ അപകടകാരി പ്രസാദിച്ചാലോ?  സ്വർണം, ഭൂമി, പദവി അങ്ങനെ ചോദിയ്ക്കുന്ന എന്തും തരും, അലാവുദ്ദീന്റെ നല്ല ഭൂതത്തേ പോലെ ഒരു സ്നേഹക്കാരനായിത്തീരും. സാധാരണയായി ബ്രഹ്മരക്ഷസ്സിന്റെ വിഗ്രഹത്തിനു മുൻപിൽ എപ്പോഴും ഒരു വിളക്ക് കത്തിച്ചു വെയ്ക്കാറുമുണ്ട്.

ഭയത്തോടു കൂടി മാത്രമേ ബ്രഹ്മരക്ഷസ്സുമായി ആരും ഇടപെടുകയുള്ളൂ. കോപിച്ചാൽ പിന്നെ ഒരു രക്ഷയുമില്ല, ഇണങ്ങിയാൽ നക്കിക്കൊല്ലുന്ന മാതിരി പിണങ്ങിയാൽ കുത്തിയും കൊല്ലും. അതുകൊണ്ട് നന്നെ സൂക്ഷിച്ചു മാത്രം കൈകാര്യം ചെയ്യണമെന്ന് എല്ലാവർക്കും അറിയാം.

ഇത്രയും ആമുഖം.

ശേഷം ഒരു ഓർമ്മ.

കൈയിൽ കിട്ടുന്നതെന്തും വായിയ്ക്കുന്ന എന്റെ തല തിരിഞ്ഞ സ്വഭാവത്തിന് സാരമായ വെല്ലുവിളിയുണ്ടായത് അതി കഠിനമായ തലവേദനയിൽ നിന്നായിരുന്നു. തല പൊളിഞ്ഞു പോകുന്ന വേദന, കണ്ണു തുറന്ന് നോക്കാൻ ബുദ്ധിമുട്ടാവുന്നത്രയും വേദനഒരു ദിവസം, രണ്ടു ദിവസം മൂന്നു ദിവസമൊക്കെ നീളുന്ന ഭീകരവും നിരന്തരവുമായ തലവേദന……എന്റെ തലവേദന അമ്മീമ്മയെ വല്ലാതെ അലട്ടിയിരുന്നു. ഒത്തിരി ആയുർവേദ മരുന്നുകൾ കഴിപ്പിച്ചിട്ടും പല തരം എണ്ണകൾ പരീക്ഷിച്ചിട്ടും എന്തൊക്കേയോ പച്ചിലകൾ അരച്ചു പുരട്ടിയിട്ടും തലവേദന കീഴടങ്ങാൻ കൂട്ടാക്കിയില്ല.

പുസ്തകം വായിയ്ക്കാതിരുന്നാൽ മാത്രം മതി, തലവേദന വരില്ലെന്ന് തീർത്തു പറഞ്ഞത് അനിയത്തിയായിരുന്നു. അത്ര ബുദ്ധിമുട്ടി വായിച്ച് മനസ്സിലാക്കേണ്ടുന്ന ഒരു കാര്യവും ഒരു പുസ്തകത്തിലും ആരും ഇന്നുവരെ എഴുതിയിട്ടില്ലെന്ന് അവൾ സിദ്ധാന്തിച്ചു. ആ സമയം മരങ്ങളെയും കിളികളേയും മണ്ണിനേയും വെള്ളത്തിനേയും ആകാശത്തിനേയും ഒക്കെ സൂക്ഷിച്ച് നോക്കിയാൽ മതി, അവരു പറയുന്നതും ചിരിയ്ക്കുന്നതും സങ്കടപ്പെടുന്നതും ചിലപ്പോൾ ദേഷ്യപ്പെടുന്നതും ഒക്കെ മനസ്സിലാക്കിയാൽ മതി, തലവേദനയും വരില്ല, പനിയും വരില്ല.

ഒരു പുസ്തകം ഉണ്ടാക്കുവാൻ കുറെ മരങ്ങൾ മുറിയ്ക്കണമെന്ന് പഠിച്ച ദിവസം അവൾ ഉറക്കെ  പ്രഖ്യാപിച്ചു, “എഴുത്തും വായനയുമൊക്കെ അതി കഠിനമായ ദു:ശീലങ്ങളാണ്, സിഗരറ്റ് വലിയ്ക്കുന്നതും കള്ളു കുടിയ്ക്കുന്നതും മാതിരി. പാവപ്പെട്ട മരങ്ങളുടെ ഡെഡ്ബോഡിയാണ് എടുത്ത് മടിയിലും നെഞ്ചത്തും മേശപ്പുറത്തും ഒക്കെ വെയ്ക്കുന്നത്. ഓരോ പേജ് മറിയ്ക്കുന്ന ശബ്ദത്തിലും ശ്രദ്ധിച്ചാൽ മരങ്ങളുടെ ജീവനെടുക്കുന്ന സങ്കടക്കരച്ചിൽ കേൾക്കാം. പുസ്തകമില്ലാതെ വായിയ്ക്കാൻ കഴിയുന്ന ഒരു വരം തരാൻ ദൈവത്തിനോട് പ്രാർഥിയ്ക്കയാണു ശരിയ്ക്കും ചെയ്യേണ്ടത്. വായിയ്ക്കണമെന്ന് തോന്നുമ്പോൾ ആ സംഭവം ഇങ്ങനെ കണ്മുൻപിൽ തെളിഞ്ഞ് വരണം. വായിച്ചു കഴിഞ്ഞാൽ അത് കാണാതാവുകയും വേണം. അല്ലെങ്കിൽ നിന്നെപ്പോലെയുള്ള പുസ്തകം തീറ്റക്കാര് കാരണം എല്ലാ മരവും ഇങ്ങനെ മരിച്ചു മരിച്ചു പോകും.“

അവളുടെ ഭാവനയിലുള്ള ആ വിചിത്ര വായനാ കൌശലം മുന്നിൽ നിവരുന്നതാലോചിച്ച് തുറു കണ്ണുകളോടെ ശ്വാസം മുട്ടി ഞാൻ അങ്ങനെ ഇരിയ്ക്കും..ഒരു മറുപടിയും എന്റെ വായിൽ ഉദിയ്ക്കാറില്ല. അവൾക്ക് നല്ല ഉശിരുള്ളതുകൊണ്ട് ഒരു അടിയോ നുള്ളോ പോലും കൊടുക്കാനും പറ്റാറില്ല.

ഒരു തലവേദന സെഷൻ അങ്ങനെ വിജയകരമായ മൂന്നാം ദിവസത്തിലേയ്ക്ക് കടന്നു കഴിഞ്ഞിരുന്നു. എണ്ണ പുരട്ടലും ആവി പിടിയ്ക്കലും ചൂട് ടൌവൽ തലയിൽ പൊതിയലും വെള്ളയ്ക്ക അരച്ച് നെറ്റിയിൽ പൂശലും ഒന്നും ഏശുന്നുണ്ടായിരുന്നില്ല. അപ്പോഴാണ് അമ്മീമ്മയുടെ സുഹൃത്തുക്കളും അയൽ‌പ്പക്കക്കാരികളുമായിരുന്ന വിജയ മാമിയും രാജി മാമിയും അനന്തലക്ഷ്മി മാമിയും ഒറ്റസ്വരത്തിൽ അഭിപ്രായപ്പെട്ടത്.

“കൊഴന്തയെ ഇപ്പ്ടി വലിയിലെ തുടിയ്ക്ക വിടാതെ, സാമി കിട്ടെ കൂട്ടിക്കിണ്ട് പോ. അവളോട് അമ്മ ഇങ്കെ ഇരുന്താ മിന്നാലേയെ കൂട്ടിക്കിണ്ട് പോയിരുപ്പൾ“ ( കുട്ടി ഇത്രയും വേദന സഹിയ്ക്കാനുള്ള വഴിവെയ്ക്കരുത്, സാമിയുടെ അടുത്ത് കൊണ്ടുപോകു. അവളുടെ അമ്മ ഇവിടെ ഉണ്ടായിരുന്നെങ്കിൽ ഇതിനു മുൻപേ കൊണ്ടു പോകുമായിരുന്നു.)

ആ വാക്കുകൾ അമ്മീമ്മയെ വല്ലാതെ വിഷമിപ്പിച്ചു. അക്കാലങ്ങളിൽ എന്റെ അമ്മ സ്വന്തം ജോലിയുമായി ബന്ധപ്പെട്ട് നഗരത്തിലായിരുന്നു. അമ്മീമ്മ എന്നെ വേണ്ട വിധം ശ്രദ്ധിയ്ക്കുന്നില്ലെന്നൊരു ധ്വനിയുണ്ടായിരുന്നു ആ മാമിമാരുടെ വാക്കുകളിൽ. അതുകൊണ്ടു മാത്രം അമ്മീമ്മ അല്പം പരവശയായി. എന്നാലും സാമിയുടെ അടുത്ത് പോകുന്നതിന് അമ്മീമ്മയ്ക്ക് വല്ലാത്ത വൈമനസ്യമുണ്ടായിരുന്നു.

ആരാണു  സാമി എന്നല്ലേ?

വെളുത്ത തലമുടിയും ഭംഗിയായി വെട്ടിയൊതുക്കിയ താടിയും വെണ്മയുള്ള ഉറച്ച ശരീരവും ഉണ്ടായിരുന്ന അദ്ദേഹം ശരിയ്ക്കും ദൈവമായിരുന്നു. അല്ലെങ്കിൽ ആഴ്ചയിൽ രണ്ടു ദിവസം ദൈവം അദ്ദേഹത്തെ കാണാൻ എത്തിയിരുന്നു. തിങ്കളും വ്യാഴവും ദിവസങ്ങളിൽ രാവിലെയും വൈകുന്നേരവും  ദൈവം സാമിയുടെ വായിലൂടെ സംസാരിച്ചുപോന്നു . അപ്പോൾ അദ്ദേഹത്തിന്റെ ശബ്ദം മാധുര്യമേറിയ, അതീവ പ്രസാദാത്മകമായ ഒന്നായിത്തീർന്നു. എല്ലാവരുടേയും പ്രശ്നങ്ങൾ അദ്ദേഹം അലിവോടെ കേട്ടു.. പരിഹാരങ്ങൾ നിർദ്ദേശിച്ചു.. ചന്ദനവും കുങ്കുമവും അദ്ദേഹത്തിന്റെ വിരൽത്തുമ്പുകളിലൂടെ ഒഴുകി……വിഗ്രഹങ്ങളിൽ നിന്ന് സുഗന്ധമുള്ള ഭസ്മവും അപൂർവമായി വിശുദ്ധ ഗംഗയും പ്രവഹിച്ചു……ആ വീട്ടിലെ വരിയ്ക്ക പ്ലാവിൽ ഒരു ദിവസം വേണുവൂതുന്ന നീലക്കാർവണ്ണനെ കണ്ടു

ആളുകൾ വിങ്ങിവിങ്ങിക്കരഞ്ഞുകൊണ്ട് സാമിയെ കാണുവാനെത്തി. പല നാടുകളിൽ നിന്ന് പല വണ്ടികളിൽ കയറിയും കാൽ നടയായും ദു:ഖിതരായ മനുഷ്യർ ആ ദിവ്യ സവിധത്തിലേയ്ക്ക്  പ്രവഹിച്ചു.  തീർത്തും നിശ്ചലമായ ആ ഗ്രാമത്തെരുവ് സാമി ദൈവത്തിന്റെ അനുഗ്രഹത്താൽ ചായ, പലഹാരം, കാപ്പി ക്ലബ്ബുകളുടേയും പൂജാസാമഗ്രി തട്ടുമുട്ടു കടകളുടേയും ഒക്കെ വലിയ തിരക്കിൽ വീർപ്പുമുട്ടി. ബസ്സുകൾ ജനങ്ങളെ കുത്തി നിറച്ച് കിതപ്പോടെ ഓടിത്തളർന്നു.

കടുത്ത ഗുരുവായൂരപ്പ ഭക്തയായിരുന്നിട്ടും അമ്മീമ്മയ്ക്ക് ആ വീട്ടിലെ പ്ലാവിൽ ഇടയ്ക്കൊക്കെ പ്രത്യക്ഷപ്പെട്ടിരുന്ന കാർവർണ്ണനെ കാണാൻ ആശയുണ്ടായില്ല. എല്ലാവരും പോയി തൊഴുത് കാണിയ്ക്കയർപ്പിച്ചപ്പോഴും സാമിയെ പ്രകീർത്തിച്ചപ്പോഴും അമ്മീമ്മ പോകാൻ കൂട്ടാക്കിയില്ല. ഗുരുവായൂരപ്പനെ അമ്മീമ്മയ്ക്ക് മാത്രം കണ്ടാൽ പോരല്ലോ, അദ്ദേഹത്തിനും അമ്മീമ്മയെ കാണണ്ടേ? അപ്പോൾ ഗുരുവായൂരപ്പൻ അവിടെയുമിവിടെയും പോയിരിയ്ക്കയല്ല, അമ്മീമ്മയെ കാണാൻ നേരെ  ഈ വീട്ടിൽ കയറി വരികയാണ് ചെയ്യുക, കാപ്പി ഉണ്ടാക്കി തരാൻ പറയുകയാണ് ചെയ്യുക എന്ന് അമ്മീമ്മ പറഞ്ഞു. അത് അനന്തലക്ഷ്മി മാമിയെ ക്രുദ്ധയാക്കി.

“ഒനക്ക് ടീച്ചർ വേലയിരുക്ക്,എല്ലാ മാസവും ഉൻ കൈയ്യിലെ രൂവ്വായ് കെടക്കറ്ത്. അന്ത തിമിരാക്കും“ എന്ന് അവർ ചീറി.

സ്വന്തം മകൾ സ്വർണത്തിന്റെ കല്യാണം നടന്നത്, സാമിയുടെ അനുഗ്രഹം കൊണ്ടാണെന്ന് അനന്തലക്ഷ്മി മാമി ഉറച്ച് വിശ്വസിച്ചിരുന്നു. കല്യാണത്തിന് സ്ത്രീധനമായി അവരുടെ മഠം പയ്യന്റെ പേർക്ക് രജിസ്റ്റർ ചെയ്തു കൊടുത്തു.  ഇപ്പോൾ ആ മഠത്തിൽ ജാമാതാവിന് വാടകയും കൊടുത്ത് കഴിയുകയാണ്. എന്നാൽ തന്നെ എന്താ? സ്വർണത്തിന്റെ കഴുത്തിൽ താലി വീണില്ലേ? അതിൽ‌പ്പരം ഒരു ഭാഗ്യമെന്തുണ്ടാവാനാണ്?

ഇമ്മാതിരിയുള്ള വാക്കു തർക്കങ്ങൾ പലപ്പോഴും ഉണ്ടായിട്ടുണ്ടങ്കിലും, അന്ന് അമ്മീമ്മയ്ക്ക് അവരോടെല്ലാം തർക്കിക്കാൻ നന്നെ ബലക്കുറവുണ്ടായിരുന്നു. അതിനു കാരണം എന്റെ മാറാത്ത തലവേദന തന്നെയായിരുന്നു. ഞാനും അനിയത്തിയുമായിരുന്നു അമ്മീമ്മയുടെ ഏറ്റവും വലിയ ദൌർബല്യം. ഞങ്ങൾക്കു വേണ്ടി എന്തു വിട്ടുവീഴ്ചകൾക്കും അവർ തയാറായി. എങ്കിലും ഏറെ മടിച്ചും “വേണോ കുട്ടീ, അവിടെ പോണോ, കുട്ടിയ്ക്ക് വേദന ഒട്ടും കുറവില്ലേ?അവിടെ പോയാൽ മാറുമോ?“ എന്ന് എന്നോട് പലവട്ടം ചോദിച്ചും ഒടുവിൽ അമ്മീമ്മ എന്നെയും അനിയത്തിയേയും കൂട്ടി, മനസ്സില്ലാമനസ്സോടെ സാമിയുടെ മഠത്തിലെത്തിച്ചേർന്നു.

സന്ധ്യയാവാൻ തുടങ്ങിയിരുന്നു, അപ്പോൾ. വരാന്തയിൽ കുറെ ഭക്തജനങ്ങൾ നാമം ജപിച്ചുകൊണ്ടിരുന്നു. സാമി ആർക്കെല്ലാമോ ദൈവവാക്കുകൾ കേൾപ്പിയ്ക്കുന്നുണ്ടായിരുന്നു. ചന്ദനത്തിരികളുടേയും വിവിധ പൂജാദ്രവ്യങ്ങളുടേയും സുഗന്ധം അന്തരീക്ഷത്തിൽ പരന്നിരുന്നു. ഹരേ രാമ ഹരേ കൃഷ്ണാ ജപവും നാരായണീയ ശ്ലോകങ്ങളും അവിടെ മുഴങ്ങിക്കൊണ്ടിരുന്നു.

തോർത്തുമുണ്ടുകൊണ്ട് തലയിൽ ഒരു കെട്ടും കെട്ടിയിരുന്ന എന്നെ അദ്ദേഹം അലിവോടെ അടുത്തേയ്ക്ക് വിളിച്ചു. തലയിൽകെട്ട് അഴിച്ചു മാറ്റുവാൻ പറഞ്ഞു. കുറച്ചു തണുപ്പുള്ള ഭസ്മം എന്റെ നെറ്റിയിൽ പൂശിയിട്ട് , “എല്ലാ വലിയും പോയൂടും“ എന്ന് മെല്ലെപ്പറഞ്ഞു. എനിയ്ക്ക് തലവേദനയാണെന്ന് അദ്ദേഹം എങ്ങനെ മനസ്സിലാക്കിയെന്ന് ഞാൻ അൽഭുതപ്പെട്ടു. ആ നിമിഷം മുതൽ തലവേദന കുറയുന്നതായും അല്പ നേരത്തിൽ അത് നിശ്ശേഷം മാറിയതായും എനിയ്ക്ക് തോന്നി.

“വരാനിത്ര താമസിച്ചതെന്ത് ?“ എന്ന് സാമി ചോദിച്ചപ്പോൾ അമ്മീമ്മ പറഞ്ഞു  “മാറുമെന്ന് കരുതി“. അപ്പോൾ അദ്ദേഹം ചിരിച്ചു. പിന്നെ  ഇരമ്പിപ്പെയ്യുന്ന മഴ പോലെ കുറെ സംസാരിച്ചു. അപ്പോഴാണ് അമ്മീമ്മയുടെ അപ്പാ ബ്രഹ്മരക്ഷസ്സായി മാറിയിട്ടുണ്ട് എന്ന് ഞാനറിഞ്ഞത്. അദ്ദേഹം അമ്മീമ്മയുടെ വീട്ടിൽ സ്ഥിരമായി  താമസിയ്ക്കുകയാണത്രെ!. എല്ലാ പ്രശ്നങ്ങൾക്കും അതാണ് കാരണം. പ്രശ്നങ്ങളെന്നു വെച്ചാൽ, അമ്മീമ്മയുടെ സഹോദരന്മാരുമായി കിടപ്പാടത്തിന്റെ പേരിലുള്ള കോടതിക്കേസുകൾക്കും എന്റെ മാതാപിതാക്കന്മാരുടെ സ്വരച്ചേർച്ചക്കുറവിനും എന്റെ ആരോഗ്യക്കുറവിനും അങ്ങനെ സകലതിനും കാരണം ബ്രഹ്മരക്ഷസ്സിന്റെ സാന്നിധ്യമാണ്. അതിന് അനവധി പൂജകളും ചില ഹോമങ്ങളും അദ്ദേഹം നിർദ്ദേശിച്ചു. എല്ലാം ഭംഗിയായി നിവർത്തിച്ചു തരാമെന്നും അദ്ദേഹം ഏൽക്കാതിരുന്നില്ല.

അമ്മീമ്മ തല കുലുക്കി കേട്ടു. പൂജകൾ ചെയ്തില്ലെങ്കിൽ ഒരുപാട് അനർത്ഥങ്ങൾ വരുമെന്നൊരു താക്കീതും കൂടി സാമി അവസാനത്തെ  ദൈവവാക്കായി അരുൾ ചെയ്യാതിരുന്നില്ല. അമ്മീമ്മ ഒരു വാക്കും മറുപടി പറഞ്ഞില്ല. അദ്ദേഹം തന്ന ഭസ്മവും തണുത്തു കുളിർത്ത ചന്ദനവും വളരെ ശ്രദ്ധയോടെ എന്റെ തലയിൽ പുരട്ടുക മാത്രം ചെയ്തു.

അന്നു രാത്രി അതി ഭയങ്കരനായ ബ്രഹ്മരക്ഷസ്സിനെ സ്വപ്നത്തിൽ കണ്ട്, ഞാൻ ഭയന്നു നിലവിളിച്ചു. അമ്മീമ്മയുടെ അപ്പാവിന്റെ മുഖം എന്റെ ഓർമ്മയിൽ ഒരിയ്ക്കലും ഉണ്ടായിരുന്നില്ല. എനിയ്ക്ക് ഒരു വയസ്സുള്ളപ്പോൾ ഒരിയ്ക്കൽ മാത്രം കണ്ട ആ മുഖം എങ്ങനെ ഓർമ്മയുണ്ടാവാനാണ്?

ഞെട്ടിയുണർന്നു കിതയ്ക്കുന്ന എന്നെ പേടിയ്ക്കാനൊന്നുമില്ലെന്ന് അമ്മീമ്മ സമാധാനിപ്പിച്ചു. ഒന്നാമത് അമ്മീമ്മയുടെ അപ്പാ ദുർമ്മരണപ്പെട്ടിട്ടില്ല. രണ്ടാമത്  സ്വന്തം മക്കളിൽ ആൺ കുട്ടികളെ കുറെ അധികം സ്നേഹിച്ചു എന്നതല്ലാതെ ആർക്കും ദ്രോഹമൊന്നും അദ്ദേഹം ചെയ്തിട്ടില്ല. അതുകൊണ്ട് ബ്രഹ്മരക്ഷസ്സാകാനുള്ള പരീക്ഷയ്ക്കിരിയ്ക്കാൻ അദ്ദേഹം ഒട്ടും ക്വാളിഫൈഡ് അല്ല.

“പക്ഷെ, സാമി പറഞ്ഞല്ലോ..എനിയ്ക്ക് തലവേദനയാണെന്ന് നമ്മൾ പറയാതെ തന്നെ അദ്ദേഹത്തിന് മനസ്സിലായില്ലേ? അപ്പോൾ സാമി പറഞ്ഞത്  തട്ടിക്കളയാൻ പാടുണ്ടോ?……“

അമ്മീമ്മ മനോഹരമായി ചിരിച്ചു.

“തലയിൽ ഒരു കെട്ടും കെട്ടി ചുവന്നു വീർത്ത കണ്ണുകളുമായി വരുന്ന ആൾക്ക് തല വേദനയുണ്ടെന്ന് അറിയാൻ ഒരു പ്രയാസവുമില്ല. പിന്നെ കേസിന്റെ കാര്യവും അമ്മയുടേയും അച്ഛന്റേയും വഴക്കുകളും  ഈ നാട്ടിലാർക്കാണറിയാത്തത്? ഇനി എന്റെ അപ്പാ ബ്രഹ്മരക്ഷസ്സായി ഈ വീട്ടിലുണ്ടെന്ന് തന്നെ കരുതൂ. ഞാൻ ആ അപ്പാവിന്റെ മകളല്ലേ? എനിയ്ക്ക് സങ്കടം വരുത്തുന്ന ഒന്നും അദ്ദേഹത്തിന് ചെയ്യാൻ പറ്റില്ല. അതുകൊണ്ട് ആ ബ്രഹ്മരക്ഷസ്സിനെ ഒട്ടും പേടിയ്ക്കണ്ട. കുട്ടി സമാധാനമായി ഉറങ്ങൂ.“

അവരുടെ ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകൾ കേട്ട്, ജോലികൾ ചെയ്ത്ചെയ്ത് പരുത്തുപോയ ആ  കൈകളുടെ തലോടലിൽ അലിഞ്ഞ് ഞാൻ ഉറക്കത്തിലേയ്ക്ക് വഴുതിവീണു. പേടി സ്വപ്നങ്ങളില്ലാത്ത, സുരക്ഷിതവും ശാന്തവുമായ ഉറക്കത്തിലേയ്ക്ക്.. പിറ്റേന്ന് രാവിലെ ഉണർന്നപ്പോൾ എനിയ്ക്ക് തലവേദന ഒട്ടുമുണ്ടായിരുന്നില്ല.

ആൾദൈവങ്ങളുടെ അതി കേമമായ സിദ്ധികളെക്കുറിച്ച് എല്ലാവരും വാചാലരാകുന്ന,  ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പരിഷ്ക്കാരത്തിന്റേയും ശാസ്ത്രബോധത്തിന്റേയും ഈ ആധുനിക കാലത്ത് ഞാൻ അമ്മീമ്മയുടെ വാക്കുകൾ ഓർമ്മിച്ചുകൊണ്ടിരിയ്ക്കുന്നു. ലതരം രക്ഷകളും ചരടുകളും കുറികളും ജപങ്ങളും വ്രതങ്ങളും എന്റെ ചുറ്റും പറന്നു നടക്കുമ്പോൾ,  എല്ലാ ദു:ഖങ്ങളിൽ നിന്നും ദുരിതങ്ങളിൽ നിന്നുമുള്ള ശാന്തിയും മോചനവും എവിടെ എവിടെ എന്ന്………..

60 comments:

Echmukutty said...

നമ്മുടെ പുതിയ സെൻസെസ് റിപ്പോർട്ട് പ്രകാരം ഇന്ത്യാ മഹാരാജ്യത്തിൽ സ്ക്കൂളും കോളേജും യൂണിവേഴ്സിറ്റിയും പോളിടെക്നിക്കും ആശുപത്രിയും എല്ലാം ചേർന്നത് ഇരുപത്തിയൊന്നു ലക്ഷം……….വിവിധ മതക്കാരുടെ ആരാധനാലയങ്ങളുടെ എണ്ണം ഇരുപത്തിനാലു ലക്ഷം…….. ആൾദൈവങ്ങളുടെ കണക്ക് അങ്ങനെ കൃത്യമായി എടുക്കപ്പെടാത്തതുകൊണ്ടാവാം എനിയ്ക്ക് മനസ്സിലായില്ല.

അതു വായിച്ചപ്പോഴാണ് .

പട്ടേപ്പാടം റാംജി said...

നേരത്തെ വായിച്ചിരുന്നല്ലോ ഈ പോസ്റ്റ്‌.
എങ്ങിനെ ആയാലും തലവേദന തല്‍ക്കാലത്തേക്ക് മാറിയല്ലോ.
തല്ക്കാല ആശ്വാസമാണ് ഇപ്പോള്‍ എല്ലാത്തിനും.

Echmukutty said...

റാംജി ആദ്യം വന്നല്ലോ. ഒരേ തൂവൽ പക്ഷികളിൽ നേരത്തെ വന്നതുകൊണ്ടാണ് പ്രത്യേകിച്ച് ഒന്നും പറയാതിരുന്നത്.....എന്നാലും രണ്ടാമതും വായിച്ചതിൽ സന്തോഷം.

ശങ്കരനാരായണന്‍ മലപ്പുറം said...

നാടന്‍ ഭാഷയില്‍ 'വറ്റുകുത്തുക' എന്നൊരു പ്രയോഗമുണ്ട്. സാമ്പത്തികമായി സ്വയംപര്യാപ്തമായാല്‍ പിന്നെ വേറെ കലാപരിപാടികള്‍ വേണമല്ലോ. ഈ വറ്റുകുത്തികളാണ് ആള്‍ദൈവങ്ങളുടെ ഇരകള്‍.

ChethuVasu said...

കൊള്ളാം.. :-) . എനിക്ക് ഈ ബ്രഹ്മ രക്ഷസ്സുകളെ എന്നല്ല , വെറും സാദാ പ്രേതങ്ങളെ പ്പോലും പേടിയാ .. പ്രത്യേകിച്ചും ഞാന്‍ ഒരു യുക്തിവാദി ആയ നിലക്ക് അവന്മാര്‍ എല്ലാം നമുക്ക് എതിരല്ലായോ .. വെറുതെ എന്തിനാ പുകില് പിടിക്കുന്നെ...അവന്മാര്‍ എല്ലാവരും കൂടെ വാസുവിനിട്ടു ഒരു പണി തന്നാലോ .. ! ഹ ഹ ! ഒറ്റക്കൊറ്റക്ക്‌ വന്നാല്‍ ഒരു വാസു കൈ നോക്കാം ആയിരുന്നു ..പക്ഷെ ..!

കൂടുതല്‍ എഴുതണം എന്നുണ്ട് , ബട്ട് ,വാട്ട് ടു ഡു , എഴുതി പോസ്ടിയാല്‍ അത് ചിലപ്പോ ബ്രഹ്മ രക്ഷസ്സ് സ്പാം ഫോല്ടരിലേക്ക് റൂട്ട് ചെയ്യും എന്നാണ് ഈ ബ്ലോഗിലെ അനുഭവം ..ഈശ്വരാ .ഇനി വിധിപ്രകാരം എത്ന്തു പൂജ ചെയ്‌താല്‍ ആണോ , രക്ഷസ്സ് തടയാതെ ഒരു കമന്റു ഇടാന്‍ പറ്റുക ! ഹ !

ഈ കമന്റും , ഇതിനു മുന്‍പത്തെ പോസ്റ്റില്‍ ഇട്ട കമന്റും വെളിച്ചം കണ്ടിട്ടേ വാസു ഇനി നാരായം കയ്യിലെടുക്കൂ .അല്ല പിന്നെ ! :-)

Indiascribe Satire/കിനാവള്ളി said...

അമ്മൂമ്മ ആള് കൊള്ളാമല്ലോ. സ്വയം ചിന്തിച്ചു കാര്യങ്ങള്‍ വിശകലനം ചെയ്യുന്നവര്‍ക്ക് പ്രേത ബാധ ഉണ്ടാവില്ല എന്ന് തോന്നുന്നു. തല വേദന അന്ന് കുറഞ്ഞത്‌ ഭസ്മത്തിന്റെ തണുപ്പ് കാരണം ആയിരിക്കും. അത് പിന്നെ വന്നിട്ടില്ലെ? പലപ്പോഴും പഴയ തലമുറക്കാര്‍ അവരുടെ പ്രായോഗിക ബുദ്ധി ശക്തി പ്രകടിപ്പിച്ചു ചെറുപ്പക്കാരെ അദ്ഭുതപ്പെടുത്തും.

ശ്രീനാഥന്‍ said...

അന്ധവിശ്വാസങ്ങളില്ലെങ്കിൽ അന്തസ്സുകുറവാണെ ന്നു കരുതുന്ന കാലത്ത് ഇങ്ങ്നെയൊരമ്മീമ്മയെ ഓർത്തതു നന്നായി. ലോജിക്കലായി പ്രവചനങ്ങളുടെ തട്ടിപ്പിനെക്കുറിച്ചു ചിന്തിക്കുന്നവരല്ല, അതിൽ അതിശയപ്പെടുന്നവരാണ് മിക്കവരും. വളരെ പ്രസക്തമായ കുറിപ്പ്!

vettathan said...

എഛ്മുവിന്‍റെ അമ്മീമയ്ക്ക് ഒരു പ്രണാമം.ഒഴുക്കിനെതിരെ നീന്തുവാന്‍,കാര്യകാരണ സഹിതം ചിന്തിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞല്ലോ.ഇന്നത്തെക്കാലത്ത് വിദ്യാസമ്പന്നരിലാണ് അന്ധവിശ്വാസം കൂടുതല്‍.

Anil cheleri kumaran said...

വിശ്വാസം, അതല്ലേ എല്ലാമെല്ലാം..

Unknown said...

ബ്രഹ്മരക്ഷസ്സ് നന്നായി അവതരിച്ചിരിക്കുന്നു. പണ്ട് എന്റെ തറവാട്ടില്‍ ഇയാളെ കുടിയിരുത്തിയ ഒരു തറയുണ്ടായിരുന്നു. വര്‍ഷത്തിലൊരിക്കല്‍ ഒരു നമ്പൂരി വന്ന് പൂജ നടത്തും. ആ പൂജ ദൂരെ നിന്ന് കാണുന്നത് എനിക്കിഷ്ടമായിരുന്നു. പക്ഷേ വലിയ മെച്ചമൊന്നുമില്ല. മധുരം ചേര്‍ക്കാത്ത പാല്‍പ്പായസം ആണത്രെ ബ്രഹ്മരക്ഷസ്സിനിഷ്ടം. പ്രമേഹരോഗിയായ ഒരു നമ്പൂരിയുടെ പ്രേതമാവണം ഇവിടത്തെ ബ്രഹ്മരക്ഷസ്സ് !! ഭാഗം വെച്ചതിനു ശേഷം ഈ അടുത്ത കാലത്ത് ആ തറയൊക്കെ പൊളിച്ചെറിഞ്ഞു. പരമരസമെന്താണെന്നു വച്ചാല്‍ പുതിയ ഉടമസ്ഥര്‍ യുക്തിവാദികളായതുകൊണ്ടല്ല ഇങ്ങനെ ചെയ്തത്. ഭയങ്കര അപകടകാരിയായ ബ്രഹ്മരക്ഷസ്സ് സ്വന്തം പുരയിടത്തില്‍ താമസിക്കുന്നതില്‍ അവര്‍ക്കുള്ള അപായഭീതിയായിരുന്നു കാരണം. അതിനാല്‍ ഒരു ബ്രാഹ്മണന്റെ പ്രേതത്തെ ഒന്നിലധികം ബ്രാഹ്മണരെ ഉപയോഗിച്ച് കുടിയൊഴിപ്പിച്ചു.

mini//മിനി said...

വിദ്യാലയങ്ങളും മതസ്ഥാപനങ്ങളുടെയും കണക്ക് കൈയിലുണ്ട്,, എന്നാൽ മറ്റൊരു കണക്ക് കൂടി കണ്ടെത്തണം,, പാർട്ടി ആപ്പീസുകളുടെ കണക്ക്,,
ഈ ബ്രഹ്മരക്ഷസ് എന്റെ കുട്ടിക്കാലത്ത് നാ‍ട്ടിൽ ഇഷ്ടം പോലെ ഉണ്ടായിരുന്നു,, ഇപ്പോൾ അവരൊക്കെ എവിടെയാ പോയത്?

കൊച്ചു കൊച്ചീച്ചി said...

അപ്പടിയാ. തങ്കച്ചി വന്ത് അക്കാവെ വിട പെരിയ പുലി പോലെ തെരിയുതേ.....

പഥികൻ said...

വായിച്ചതാണല്ലോ....:)

കൈതപ്പുഴ said...

വളരെ പ്രസക്തമായ കുറിപ്പ്!

Cv Thankappan said...

ആരാധനാലയങ്ങളെ പ്രൌഢിയും,
അന്തസ്സും വിളിച്ചോതുന്ന ആകര്‍ഷണകേന്ദ്രങ്ങളാക്കി മാറ്റുകയാണ്
എല്ലാവരും.അതോടൊപ്പം വരുമാനം
വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങളും
കണ്ടെത്തുന്നു.ഇപ്പോള്‍ ഏറ്റവുംകൂടുതല്‍
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്
ദേവാലയങ്ങള്‍ക്കാണ്..തകൃതിയായി പണിനടക്കുന്നു.പഴയവ പൊളിച്ചുമാറ്റി
ആധുനികരീതിയിലുള്ള നിര്‍മ്മാണം.
സൂത്രവും,തന്ത്രവുമുളള കച്ചവടമനസ്സുകള്‍ അകന്നുപോയ
അന്ധവിശ്വാസങ്ങളെയും,ജാതിമതാന്ധതയേയും മാടിവിളിച്ചു് പക്ഷം ചേര്‍ത്ത്
മുന്നേറള്ള ഒരുക്കങ്ങള്‍.
എങ്കിലും അമ്മീമയെ പോലുള്ളവര്‍ ഉണ്ടെന്നത്തില്‍ ആഹ്ലാദം ഏറെ.
ആശംസകള്‍

Junaiths said...

സരസമായി ....എനിക്ക് അനിയത്തിയുടെ ചിന്തയാണു കൂടുതലിഷ്ടപ്പെട്ടതു...ഇപ്പോൾ എല്ലാം ഇ-വായനയായതു കൊണ്ട് മരങ്ങളൊക്കെ ഒരുവിധം രക്ഷപെട്ടന്നു പറ...എന്നാലും തലവേദന മാറുന്ന ലക്ഷണമില്ല.......

mirshad said...

ജുനൈദ് പറഞ്ഞതിനോട് ഞാനും യോചിക്കുന്നു ... അനിയത്തി പറഞ്ഞതിലും കുറേ കാര്യങ്ങളുണ്ട് ..

ഫോട്ടോ മാറിയല്ലോ ... ???

ഉസ്മാന്‍ ഇരിങ്ങാട്ടിരി said...

നന്നായി

ശ്രീ said...

അവിടെ വായിച്ചിരുന്നു...

ജന്മസുകൃതം said...

അമ്മീമ്മയെ ക്ഷ പിടിച്ചു.ഒരു സല്യുട്ട് എന്റെ വക.

SHANAVAS said...

ഒന്ന് കൂടി വായിച്ചു.. നല്ല രസമുള്ള എഴുത്ത്.. ആശംസകളോടെ..

പൊട്ടന്‍ said...

വളരെ രസകരമായിരിക്കുന്നു, നര്‍മ്മവും നന്നായി വഴങ്ങുന്നുണ്ടല്ലോ?

അനില്‍കുമാര്‍ . സി. പി. said...

ആള്‍ദൈവങ്ങളുടെ പിന്നാലെ പായുന്ന ചിലരെ എങ്കിലും ഒരു പുനര്‍വിചാരത്തിനു ഈ കുറിപ്പ് പ്രേരിപ്പിക്കാതിരിക്കില്ല എച്മു.

Akbar said...

ഈ ആധുനിക കാലഘട്ടത്തിലും ഇത്തരം അന്തവിശ്വാസങ്ങള്‍ പുതിയ രീതിയില്‍ അരങ്ങു തകര്‍ക്കുമ്പോള്‍ ഉള്ളുറപ്പുള്ളൊരു മനസ്സോടെ ജീവിച്ച അമ്മീമ്മ എന്ന സ്നേഹത്തിന്റെ നിറകുടം വല്ലാതെ ബഹുമാനം തോന്നുന്ന ഒരു വ്യക്തിത്വമായി എന്റെ മനസ്സിലും. ഒരു പക്ഷെ അമ്മീമ്മക്കുള്ള ഒരു ആദരവ് തന്നെയാവാം ഈ പോസ്റ്റിലൂടെ എച്ചുമു ഉദ്ദേശിച്ചതും.

തലവേദന എന്ന വില്ലനെ ഓടിക്കുന്നതിനായി കലയുടെ പുസ്തക വായനയെ നിരുല്സാഹപ്പെടുത്താന്‍ അനിയത്തി കണ്ടു പിടിച്ച ഉപായം വായനക്കിടയില്‍ ചിരി പടര്‍ത്തി.

ചുരുക്കിപ്പറഞ്ഞാല്‍ ഈ ബ്രഹ്മരക്ഷസ് ഒരു നല്ല വായനാ വിരുന്നൊരുക്കി എന്ന് സന്തോഷ പൂര്‍വ്വം പറയട്ടെ. ഈ എഴുത്തിനോട്, അവതരണ മികവിനോട്, എഴുത്തിലെ ലാളിത്യത്തോട്, ആഖ്യാന വൈഭാവത്തോട് അല്പം അസൂയ തോന്നുന്നു എന്ന് തുറന്നു സമ്മതിക്കുന്നു. ആശംസകളോടെ.

(ബ്ലോഗിന്റെ ഫോണ്ടും കളറും മാറ്റി ഒന്നൂടെ ഭംഗിയാക്കാന്‍ ഇനി ഈ എഴുത്തുകാരിക്ക് എന്താണാവോ കൈക്കൂലി തരേണ്ടത്‌. :)

Arif Zain said...

എച്മുവിന്‍റെ തലവലി മാറിയെങ്കിലും സമൂഹത്തെ ബാധിച്ച തലവലി ഇപ്പോഴും നിലനില്‍ക്കുന്നു.

ajith said...

തൂവല്‍ പക്ഷികളില്‍ ഈ ലേഖനം വായിച്ചിരുന്നു. എന്നാലും ഒന്നുകൂടി വായിച്ചു

സ്മിത മീനാക്ഷി said...

അമ്പലങ്ങള്‍ പോരാഞ്ഞിട്ടാകും കൂടുതല്‍ കൂടുതല്‍ നിര്‍മ്മാണങ്ങള്‍ നടക്കുന്നത്. ഭക്തിയ്ക്കിപ്പോള്‍ നല്ല മാര്‍ക്കറ്റാണ് അല്ലെ? പതിവുപോലെ എച്മുവിന്റെ പോസ്റ്റ് ഗംഭീരം.. നന്ദി.

Ismail Chemmad said...

നേരത്തെ വായിച്ചിരുന്നു....
ആശംസകള്‍ .

വീകെ said...

സാധാരണ ജനങ്ങളുടെ ഇടയിൽ മാത്രമല്ല, വലിയ കൊമ്പന്മാരുടെ ഇടയിലും വളരെ എളുപ്പം മാർക്കറ്റ് ചെയ്യാവുന്ന ഒന്നാണ് മന്ത്രവാദം. അതിനു വേണ്ടി രഹസ്യമായി എത്ര ചിലവാക്കുന്നതിനും ആളികൾക്ക് മടിയില്ല. ഇതിനെയെല്ലാം അടുത്തറിഞ്ഞവർക്ക് അറിയാം ഇതെല്ലാം ശുദ്ധതട്ടിപ്പാണെന്ന്. അത് ആദ്യം തിരിച്ചറിയുന്നതും ഈ മന്ത്രവാദികളും ആൾ ദൈവങ്ങളും തന്നെ. നന്നായിരിക്കുന്നു... ആശംസകൾ....

Pradeep Kumar said...

ഇതാവണം സ്വന്തം അനുഭവം തന്നെ പകര്‍ത്തി പറയേണ്ട കാര്യം പറഞ്ഞു അല്ലെ. ബ്രഹ്മരക്ഷസ്സ്‌, വായന, പ്രകൃതി ചൂഷണം.. എല്ലാം നിഴലിക്കുന്നു.അന്ധവിശ്വാസം ശക്തമായി അവതരിപ്പിക്കുന്നു.

ശാസ്ത്രം പുരോഗമിക്കുമ്പോള്‍ അന്ധവിശ്വാസങ്ങള്‍ ഇല്ലാതാവുകയല്ല. അനുദിനം പുതിയരൂപഭാവങ്ങളോടെ സമൂഹ മനസ്സിലേക്ക് ആഴ്ന്നിറങ്ങിക്കൊണ്ടിരിക്കുകയാണ്.

നന്നായി പറഞ്ഞു.....

ഹംസ said...

കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബ്രഹ്മരക്ഷസ് നാടകം കണ്ടത് ഓര്‍ക്കുന്നു അതില്‍ ഒരു സന്യാസിയുടെ വിരൂപിയായ മകള്‍ അഛന്‍റെ വാക്കുകള്‍ക്ക് വിലകൽപ്പിക്കാതെ സുന്ദരിയാവാനുള്ള മരുന്നു കഴിച്ചതിന്‍റെ ഫലമായിട്ടായിരുന്നു ബ്രഹ്മരക്ഷസാവുന്നതായിട്ട് കാണിക്കുന്നത്. ഇപ്പോഴല്ലെ ശരിക്കും ആ സംഭവം എങ്ങനയാ ഉണ്ടാവുന്നത് എന്ന് മനസ്സിലായത് .

എന്‍റെ ഒരു സുഹൃത്തിനും ഇതുപോലെ കുറെ വര്‍ഷമായിട്ട് തലവേദന വിട്ടു പോയിരുന്നില്ല അവനെ ശല്യം ചെയ്തിരുന്ന ബ്രഹ്മരക്ഷസിനെ തളച്ചത് ഒരു കണ്ണയുടെ ഫ്രൈമിലാ ഇപ്പോള്‍ ആള്‍ക്ക് തല വേദന ഒന്നുമില്ല പക്ഷെ രക്ഷസിനെ തളച്ച ആ കണ്ണട മുഖത്തു നിന്നും മാറ്റാന്‍ പറ്റില്ല എന്നാ പറഞ്ഞത്..

ഏച്ചുമ്മൂ പോസ്റ്റ് നല്ല രസകരമായി വായിച്ചൂ.

വേണുഗോപാല്‍ said...

രസമായി പറഞ്ഞ ഒരു കാലിക വിഷയം ..
പോസ്റ്റ്‌ വളരെ ഇഷ്ട്ടപെട്ടു.

കാലം എത്ര മാറിയാലും കാര്യങ്ങള്‍ എത്ര പുരോഗമിച്ചാലും ആള്‍ദൈവങ്ങള്‍ ഏറ്റവും കൂടുതല്‍ മുള പൊട്ടുന്നത് സാക്ഷര കേരളത്തില്‍ ആണ് എന്നത് തികച്ചും മറ്റൊരു വിരോധാഭാസം ..

ആശംസകള്‍ എച്മു

പള്ളിക്കരയിൽ said...

നല്ലൊരു വായനാവിരുന്ന് തന്നതിനു നന്ദിയുണ്ട്. വിവേകിതയോടെ ചിന്തിക്കാനും പെരുമാറാനും ശ്രദ്ധിച്ച അമ്മീമ്മയെന്ന സ്നേഹസ്വരൂപിണിയുടെ സാമീപ്യം അരുളിയ ശക്തിവിശേഷം തന്നെയാകാം എചുമുവിന്റെ പോസ്റ്റുകളിൽ തെളിയുന്ന ആശയഔന്നത്യത്തിന്റെ അടിസ്ഥാനം എന്നും ഇപ്പോൾ ചിന്തിച്ചുപോകുന്നു. ആ അമ്മയ്ക്ക് പ്രണാമം.

yousufpa said...

സ്വന്തം സമുദായത്തിലുള്ളവർ തന്നെയാണ്‌ ഇത്തരം മൂഡവിശ്വാസങ്ങളെ സമൂഹത്തിനു മുൻപിൽ തുറന്നു കാണിക്കേണ്ടത്. വിവേകത്തോടെ അമ്മീമ കൈകാര്യം ചെയ്തില്ലായിരുന്നുവെങ്കിൽ എച്ച്മു ഒരു പക്ഷെ, ഈ വിശ്വാസത്തിനും അധിഷ്ടിത ആയേനെ.

കുസുമം ആര്‍ പുന്നപ്ര said...

എച്ചുമെ.ഗംഭീരമായി എഴുതി. പക്ഷെ ബ്രഹ്മ രക്ഷസ്സ് എങ്ങിനെ ഉണ്ടാകും എന്ന് ഞാനറിഞ്ഞിരിക്കുന്നതെഴുതാം. --ക്ഷേത്രത്തിലെ
നാലമ്പലത്തിനകത്തുവെച്ച് ബ്രാഹ്മണന്‍ അപകടപ്പെട്ടു മരിച്ചാല്‍ അതാണ് ബ്രഹ്മരക്ഷസ്സായി മാറുന്നതെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളതു്. വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രതിഷ്ഠിച്ച ഒരു ബ്രഹ്മ രക്ഷസ്സിനെ ഒഴിപ്പിച്ച് ഭൂമി clear ആക്കി എടുക്കാന്‍ ഞാന്‍ കുറേ പാടു പെട്ടതു കൊണ്ടാണ്. ഇതിനെപ്പറ്റി കൂടുതല്‍
അറിയാന്‍ ഇടയായത്.എല്ലാം ഒരു വിശ്വാസം ആണല്ലോ.

Manoraj said...

എച്മുവിന്റെ അനിയത്തിയെ നമ്മുടെ സുഗതകുമാരിടീച്ചര്‍ക്കും മറ്റും ഒന്ന് പരിചയപ്പെടുത്തണം :) കക്ഷി അതോടെ കവിതയെഴുത്ത് നിറുത്തും.. അറ്റ്ലീസ്റ്റ് പുസ്തകമാക്കുന്ന പണിയെങ്കിലും.. ഹി..ഹി

ഉഷശ്രീ (കിലുക്കാംപെട്ടി) said...

അസ്സലായിട്ടുണ്ട് വിഷയം. അനിയത്തി സൂപ്പർ. ബ്ലോഗില്ലേ അനിയത്തിക്ക്.
എനിക്കു ചുറ്റുമുള്ള പുസ്തകങ്ങൾ (മര) രക്ഷസ്സുകളായി മാറുമോ? വിശ്വാസങ്ങളും സ്നേഹസ്വാന്ത്വനങ്ങളും എല്ലാം ജീവിക്കാൻ സുഖം തരുന്നു എന്നറിയുന്നു ഞാൻ ഇവിടെ...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ആൾദൈവങ്ങളുടെ അതി കേമമായ സിദ്ധികളെക്കുറിച്ച് എല്ലാവരും വാചാലരാകുന്ന, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പരിഷ്ക്കാരത്തിന്റേയും ശാസ്ത്രബോധത്തിന്റേയും ഈ ആധുനിക കാലത്ത് ഞാൻ അമ്മീമ്മയുടെ വാക്കുകൾ ഓർമ്മിച്ചുകൊണ്ടിരിയ്ക്കുന്നു. പലതരം രക്ഷകളും ചരടുകളും കുറികളും ജപങ്ങളും വ്രതങ്ങളും എന്റെ ചുറ്റും പറന്നു നടക്കുമ്പോൾ, എല്ലാ ദു:ഖങ്ങളിൽ നിന്നും ദുരിതങ്ങളിൽ നിന്നുമുള്ള ശാന്തിയും മോചനവും എവിടെ എവിടെ എന്ന്………..
(എഴുത്ത് സുന്ദരം,അസൂയാവഹം, പ്രസക്തം )

ChethuVasu said...

അമ്മീമ കലക്കി ...ചിന്തിക്കാനും ഒപ്പം സ്നേഹം ചിന്താനും ഉള്ള കഴിവ് എച്ചുമുവിനു ആരുടെ ജനിതകത്തില്‍ നിന്നും കിട്ടി എന്ന് വ്യക്തം ! :) .ഞങ്ങള്‍ അമ്മീമക്ക് യുക്തിവാദ സംഘത്തില്‍ മെമ്പര്‍ഷിപ്പ് കൊടുക്കും ! അമ്മീമ പറഞ്ഞ കാര്യം എന്റെ മനസ്സിലും കുഞ്ഞു നാളില്‍ പല തവണ കടന്നു വന്നിട്ടുണ്ട് ..അല്ലെങ്കിലും നമ്മള്‍ പ്രേതങ്ങളോടും ആതാമാക്കലോടും ഒക്കെ വല്ലാത്ത ഒരു വിവേചനമാണ് കാണിക്കുന്നത് .! മരിച്ചു കഴിഞ്ഞാല്‍ എല്ലാവരും പ്രശനക്കാരത്രേ ..ഇങ്ങനെ സ്ടീരിയോ ടയിപ്പു ചെയ്യപ്പെട്ട ഒരു വിഭാഗം ഈ ലോകതുണ്ടാവില്ല ! ആത്മാക്കളെ , മനുഷ്യരെ ഉപദ്രവിക്കുന്നവര്‍ ആയി തന്നെ നാം എന്തിനു കാണണം. .. അവര്‍ക്കും ഉണ്ടാവില്ലേ സ്നേഹോം , വത്സല്യവം ഒക്കെ .. ശരിക്ക് പറഞ്ഞാല്‍ നല്ല സ്നേഹവും വാത്സല്യവും കാണിക്കുന്ന ആളുകള്‍ മരിച്ചു കഴിഞ്ഞാല്‍ വല്ലാത്ത ഉപദ്രവകാരികള്‍ ആകും എന്ന് കരുതുന്നത് തന്നെ ഒരു നന്ദി കേടാണ് .. അവ്ര്‍ക്കുണ്ടാകില്ലേ നന്മ നിറഞ്ഞ ഒരു മനസ്സ് ! ഇങ്ങനെ ഒക്കെ ഞാനും ആലോച്ചിരുന്നു പൂമ്പാറ്റ വായിച്ചു പിന്നെ മംഗളവും മനോരമയും വായിക്കാന്‍ തുടങ്ങിയ നാളുകളില്‍ .. പിന്നെ കുറ്റം പറയരുതല്ലോ ,, ഇവര്‍ കാരണം എത്രയോ സാഹിത്യ ശ്രിഷ്ടികള്‍ എത്രയോ സിനിമകള്‍ എത്രയോ ഭാവനകള്‍ ഒക്കെ നമുക്ക് ലഭിച്ചു .. ഇളം നിലാവുള്ള രാത്രിയില്‍ , ഇടക്കിടക് ചിവിടിന്റെ കരച്ചിലും നത്തിന്റെ വിളിയും ഒക്കെയായി , മനസ്സിനെ സുഖകരമായൊരു വിഹ്വലതയിലേക്ക് കൊണ്ട് പോകാന്‍ ഇവരോളം വേറെ ആര്‍ക്കു പറ്റും .. നന്ദി ! എന്റെ നല്ലവരായ രക്ഷസ്സുകളെ .. നന്ദി !

സാന്ദര്‍ഭികമായി ചില സാമൂഹിക വസ്തുതകളും പറയാം .. പല ഈഴവ തിയ്യന്മാരുടെയും കുംബങ്ങളില്‍ ഒരു ബ്രഹ്മ രക്ഷസ്സിന്റെ ഉപദ്രവം ഉള്ളതായി പൊതുവില്‍ കേരളത്തില്‍ വടക്ക് നിന്ന് തെക്ക് തിരുവനത പുരം വരെ മിത്തുകള്‍ ഉണ്ട് .. വീട്ടില്‍ പരംരാഗതമായോ മറ്റോ ഒരു പ്രശനം ഉണ്ട് എങ്കില്‍ ,,അതല്ല കുടുംബം ക്ഷയ്യിച്ചു വരുന്നു എങ്കില്‍ , ജ്യോതിഷിയുടെ അടുത്ത് പോയാലും ഇത് തന്നെ പറയും ... ബ്രഹ്മ രക്ഷസ്സിന്റെ ഉപദ്രവും . പരിഹാരമായി നല്ല "ചിലവുള്ള "കാര്യങ്ങളും നിര്‍ദ്ദേശിക്കും ..ചില വീടുകളിലും ബ്രഹ്മ രക്ഷ്സിനു ഒരു ഇരിപ്പിടം തന്നെ ഉണ്ട് .. ഇത്തരുണത്തില്‍ വാസുവിന്റെ വീടിനെ ചുറ്റി പറ്റി പറയുന്ന ഒരു കഥ വാസുവിന്റെ പൂര്‍വ്വികന്മാര്‍ക്ക് ബ്രഹ്മ രഷസ്സിന്റെ ശാപം കിട്ടി എന്നതാണ് ...ഹ ഹ ! പണ്ട് പണ്ട് ഏതോ കാലത്ത് അപ്പൂപ്പന്‍ (ന്റെ അപ്പൂപ്പന്റെ ..ന്റെ അപ്പൂപ്പന്‍ ..) ഏതോ ബ്രാഹ്മണ സ്ത്രീയെ മോഹിപ്പിച്ചോ കൊണ്ട് വന്നു എന്നും അതിനെ തുടര്‍ന്നുണ്ടായ കലഹത്തില്‍ ബ്രാഹ്മണ ഹത്യ നടന്നു എന്നു ഒക്കെ ..ശാപം കിട്ടി എന്നും ഒക്കെ .. വെറും കഥയാവാം ,,അല്ലെങ്കില്‍ പണ്ട് പണ്ട് കേരളത്തില്‍ ഉണ്ടായിരുന്ന ചില സാമൂഹ്യ സ്ഥിതികളുടെ = കൊണ്ഫ്ലിക്ടുകളുടെ - കൌതുകകരം ആയ ചില ഫോസ്സില്‍ മിത്ത് രൂപങ്ങള്‍ ആകാം .. രസകരമായ സംഭവം എന്താണ് എന്ന് വച്ചാല്‍ ഈയിടെ തിരിര്‍വനന്തുപുരതുകാരിയും ചെത്തുകാരിയും (ഹ !) ആയ ഒരു സ്ത്രീയും അവരുടെ വീട്ടില്‍ ബ്രഹ്മ ശാപം ഒഴിവാക്കി കിട്ടാന്‍ അനേകം തലമുറകള്‍ ആയി ബ്രഹ്മ രക്ഷസ്സിനെ പൂജിക്കുന്ന കാര്യം അല്പം " അഭിമാനത്തോടെ " (ഹ ഹ !) തന്നെ പറയുകയുണ്ടായി .. ! ജാതിയേതായാലും ആത്മാക്കള്‍ ഒരു പോലെ അല്ല എന്ന് സാരം !! പൂജിക്കുമ്പോള്‍ ശക്തിയും അന്തസ്സും ഉള്ളവയെ തന്നെ പൂജിക്കണം ! എന്തായാലും ബ്രഹ്മ ശാപം ഒഴിവാക്കി കിട്ടാന്‍ ധനവാന്മാരായ പലരും സാമാന്യം സ്വത്തും , പണവും ക്ഷേത്ര ബ്രാഹ്മണ ദാനം ചെയ്ത കുലം മുടിച്ച കഥയായിരിക്കാം പഴയ കേരള ചരിത്രത്തിലെ ചെറിയ ഒരു ഉപകഥ !

റോസാപ്പൂക്കള്‍ said...

എച്ചുമു ഇത് നേരത്തെ വായിച്ചിരുന്നില്ല.അമ്മീമയെ വീണ്ടും ഞങ്ങള്‍ക്ക്‌ മുന്‍പില്‍ കൊണ്ടു വന്നതിനു നന്ദി.

Mohiyudheen MP said...

ഒരേ തൂവല്‍ പക്ഷികളില്‍ നിന്നും വായിച്ചിരുന്നു,,,, അന്ന് നെറ്റ്‌ സ്ളോവായത്‌ കാരണം കമെന്‌ടിടാന്‍ കഴിഞ്ഞില്ല...

MINI.M.B said...

വളരെ പ്രസക്തമായ ലേഖനം. പക്ഷെ എന്തൊക്കെ പറഞ്ഞാലും മനുഷ്യരില്‍ വന്നിരിക്കുന്ന ഈ അരക്ഷിതാവസ്ഥ അവരെ എത്തിക്കുന്നത് ഇത്തരം ആള്‍ദൈവങ്ങളിലേക്കാണ്. ഇക്കാര്യത്തില്‍ പുറകോട്ടു തന്നെയാണ് പോക്ക്.

ente lokam said...

മുമ്പ് വായിച്ചിരുന്നു...ദീപ സ്തംഭം
മഹാശ്ച്ചര്യം...രക്ഷകനും രക്ഷസ്സിനും
കിട്ടണം.....??!!!!..അടി...
....കൊള്ളാം എച്മു...

Anonymous said...

ഇഷ്ടായി പോസ്റ്റു്.

മൻസൂർ അബ്ദു ചെറുവാടി said...

കളം മാറ്റി പിടിച്ചു പേടിപ്പിക്കാന്‍ വന്നതാ എന്ന് കരുതി .
സംഗതി ഇതായിരുന്നല്ലേ. :)
പക്ഷെ വായന രസകരമായിരുന്നു ട്ടോ.
എല്ലാത്തിനും ചികിത്സയുമായി ആള്‍ദൈവങ്ങള്‍ ഇപ്പോഴും അരങ്ങു തകര്‍ക്കല്ലേ .
ശ്രീനാഥന്‍ സാര്‍ പറഞ്ഞ പോലെ പഴയ കാലത്ത് വിത്യസ്തമായി ചിന്തിച്ച ആ അമ്മീമ്മയെ എനിക്കിഷ്ടായി .

Admin said...

എച്ച്മു...
മറ്റുഗതിയൊന്നുമില്ലാത്ത ചിലരാണ് ആള്‍ദൈവങ്ങളായി പലപ്പോഴും മാറാറ്... നിരവധി അനുഭവങ്ങള്‍ ചുറ്റുപാടും... അവരെത്തന്നെ ആശ്രയിക്കുന്ന നമ്മുടെ ആള്‍ക്കാരുടെ കാര്യം,,,
എഴുത്തു നന്നായി.

മണ്ടൂസന്‍ said...

അപ്പൊ എച്ചുമ്മുക്കുട്ടീടെ വീടെവിടാ ന്നാ പറഞ്ഞേ? ഒന്നുമല്ല സ്വാമീ മണ്ടൂസാനന്ദ തിരുവടികൾക്ക് ഒന്നിടയ്ക്കങ്ങോട്ട് ഇറങ്ങാനായിരുന്നൂ.

നല്ല ലേഖനം ട്ടോ. സമൂഹത്തിലെ അന്ധവിശ്വാസങ്ങളെ കാര്യമായി പരിക്കേൽപ്പിക്കാതെ എതിർക്കുന്ന ഈ രീതി എനിക്ക് വളരെ ഇഷ്ടമായി. ആശംസകൾ.

റിനി ശബരി said...

തണുത്ത വെള്ളം ചേര്‍ത്ത് അരച്ചെടുത്ത
ചന്ദനം നെറ്റിയില്‍ ഇട്ടാല്‍ ഏതു
തലവേദനയും പമ്പ കടക്കുമെന്ന്
പണ്ട് മുത്തശ്ശി പറഞ്ഞതോര്‍മ വരുന്നു ...
ആള്‍ ദൈവങ്ങള്‍ ലോകവും മനസ്സും
കീഴടക്കുന്ന കാലമാണിപ്പൊള്‍ ,
അന്ധമായ വിശ്വാസ്സം കൊണ്ട്
മനസ്സും മൂടി വരുന്നു മനുഷ്യന്റെ ..
പത്ത് വര്‍ഷം മുന്നേ ആരൊ എഴുതി ഞാന്‍
വായിച്ചിരുന്നു പത്ത് വര്‍ഷത്തിനുള്ളില്‍
ദൈവ വിശ്വാസ്സം മാഞ്ഞ് മനുഷ്യന്‍
അമ്പലങ്ങളും പള്ളികളും ഉപേഷിക്കുമെന്ന് ..
മതം ഇല്ലാതാകുമെന്ന് .. എന്നിട്ടെന്തായീ ?
മതം ഭ്രാന്ത് പൊലെ പടര്‍ന്നു കേറുന്നു ..
ദൈവം വിശ്വാസ്സം മാഞ്ഞുവെന്നത് ശരി തന്നെ
മറ്റെന്തൊ ഒക്കെ മനസ്സില്‍ കടന്നു കൂടീ ..
അമ്മമാരും അമ്മുമ്മമാരും പകര്‍ന്നു തന്ന
പലതിലും നേരുകളുടെ ചിലതുണ്ടായിരുന്നു
ഈ മുത്തശ്ശിയും അന്നും മനസ്സില്‍ മുറുകേ
പിടിച്ച ചിലത് എഴുതി കാണുമ്പൊള്‍
അഭിമാനം തൊന്നുന്നുണ്ട് ..
ഈ വരികള്‍ എന്നേ പലതും എഴുതിക്കാന്‍
പ്രേരിപ്പിക്കുന്നു ,, പക്ഷേ ഞാനത് എഴുതുന്നില്ലേട്ടൊ ..
ബ്ലൊഗുകളും കമ്മ്യൂണിറ്റികളും ഇന്നിന്റെ വായനയേ
നില നിര്‍ത്തുന്നു എന്നു പറയുമ്പൊള്‍
സത്യത്തില്‍ ഒരു സുഖം തോന്നുന്നു ,
ഇ - പത്രങ്ങള്‍ സജീവമാകുന്നത്
മരങ്ങളെയെങ്കിലും രക്ഷിക്കുമല്ലൊ .. അല്ലേ ..
സമൂഹത്തില്‍ മുഴുവന്‍ ആകുലതകളാണ് ..
വിഷമങ്ങള്‍ പേരി വരുന്നവരെ ,
മോനേ മോളേന്ന് വിളിച്ച് ചേര്‍ന്നണക്കുമ്പൊള്‍
ആരും വിതുമ്പി പൊകും ..
സ്നേഹം നഷ്ടമാകുന്ന സമൂഹത്തില്‍
സ്നേഹം വിറ്റ് കാശാക്കുന്നവര്‍
സ്വന്തം അമ്മക്കൊരു തുള്ളി വെള്ളം
കൊടുക്കാതെ കോടികള്‍
കൊണ്ട് മൂടുന്നവര്‍ .. ഈ വരികള്‍
എല്ലാം തന്നെ ചിലതൊക്കെ പറയാതെ
പറയുന്നുണ്ട് , ഉള്ളില്‍ അടച്ചു
വച്ച ചിലതിന്റെ ചൂരുണ്ട് വരികളുടനീളം ..
നന്നായി എഴുതി ..സ്നേഹപൂര്‍വം . റിനി ..

the man to walk with said...

Nice one

Best wishes

റിനി ശബരി said...

തണുത്ത വെള്ളം ചേര്‍ത്ത് അരച്ചെടുത്ത
ചന്ദനം നെറ്റിയില്‍ ഇട്ടാല്‍ ഏതു
തലവേദനയും പമ്പ കടക്കുമെന്ന്
പണ്ട് മുത്തശ്ശി പറഞ്ഞതോര്‍മ വരുന്നു ...
ആള്‍ ദൈവങ്ങള്‍ ലോകവും മനസ്സും
കീഴടക്കുന്ന കാലമാണിപ്പൊള്‍ ,
അന്ധമായ വിശ്വാസ്സം കൊണ്ട്
മനസ്സും മൂടി വരുന്നു മനുഷ്യന്റെ ..
പത്ത് വര്‍ഷം മുന്നേ ആരൊ എഴുതി ഞാന്‍
വായിച്ചിരുന്നു പത്ത് വര്‍ഷത്തിനുള്ളില്‍
ദൈവ വിശ്വാസ്സം മാഞ്ഞ് മനുഷ്യന്‍
അമ്പലങ്ങളും പള്ളികളും ഉപേഷിക്കുമെന്ന് ..
മതം ഇല്ലാതാകുമെന്ന് .. എന്നിട്ടെന്തായീ ?
മതം ഭ്രാന്ത് പൊലെ പടര്‍ന്നു കേറുന്നു ..
ദൈവം വിശ്വാസ്സം മാഞ്ഞുവെന്നത് ശരി തന്നെ
മറ്റെന്തൊ ഒക്കെ മനസ്സില്‍ കടന്നു കൂടീ ..
അമ്മമാരും അമ്മുമ്മമാരും പകര്‍ന്നു തന്ന
പലതിലും നേരുകളുടെ ചിലതുണ്ടായിരുന്നു
ഈ മുത്തശ്ശിയും അന്നും മനസ്സില്‍ മുറുകേ
പിടിച്ച ചിലത് എഴുതി കാണുമ്പൊള്‍
അഭിമാനം തൊന്നുന്നുണ്ട് ..
ഈ വരികള്‍ എന്നേ പലതും എഴുതിക്കാന്‍
പ്രേരിപ്പിക്കുന്നു ,, പക്ഷേ ഞാനത് എഴുതുന്നില്ലേട്ടൊ ..
ബ്ലൊഗുകളും കമ്മ്യൂണിറ്റികളും ഇന്നിന്റെ വായനയേ
നില നിര്‍ത്തുന്നു എന്നു പറയുമ്പൊള്‍
സത്യത്തില്‍ ഒരു സുഖം തോന്നുന്നു ,
ഇ - പത്രങ്ങള്‍ സജീവമാകുന്നത്
മരങ്ങളെയെങ്കിലും രക്ഷിക്കുമല്ലൊ .. അല്ലേ ..
സമൂഹത്തില്‍ മുഴുവന്‍ ആകുലതകളാണ് ..
വിഷമങ്ങള്‍ പേരി വരുന്നവരെ ,
മോനേ മോളേന്ന് വിളിച്ച് ചേര്‍ന്നണക്കുമ്പൊള്‍
ആരും വിതുമ്പി പൊകും ..
സ്നേഹം നഷ്ടമാകുന്ന സമൂഹത്തില്‍
സ്നേഹം വിറ്റ് കാശാക്കുന്നവര്‍
സ്വന്തം അമ്മക്കൊരു തുള്ളി വെള്ളം
കൊടുക്കാതെ കോടികള്‍
കൊണ്ട് മൂടുന്നവര്‍ .. ഈ വരികള്‍
എല്ലാം തന്നെ ചിലതൊക്കെ പറയാതെ
പറയുന്നുണ്ട് , ഉള്ളില്‍ അടച്ചു
വച്ച ചിലതിന്റെ ചൂരുണ്ട് വരികളുടനീളം ..
നന്നായി എഴുതി ..സ്നേഹപൂര്‍വം . റിനി ..

Anonymous said...

@@@
ആഹ കമന്റു കവി എത്തിയല്ലോ. എന്റെ വൈകി എന്ന് ആലോചിക്കുകയായിരുന്നു. പറയാനുള്ളത് നേരെ പറഞ്ഞൂടെ സുഹുര്‍ത്തെ. പല ബ്ലോഗിലും ഈ ബോറന്‍ കമന്റ് കണ്ടു മടുത്തു.

Unknown said...

നേരത്തെ വായിച്ചിരുന്നില്ല ഈ പോസ്റ്റ്‌.അത് കൊണ്ട് ഒന്ന് വായിച്ചു ,നന്നായിരിക്കുന്നു ..50

ജയരാജ്‌മുരുക്കുംപുഴ said...

valare prasakthamaya kurippu...... aashamsakal..... blogil puthiya post.... CINEMAYUM, PREKSHAKANUM AVAASHYAPPEDUNNATHU............... vaayikkane

ആത്മ/പിയ said...

യച്ചുമുവിന്റെ കഥകള്‍ വായിക്കുമ്പോള്‍ പലപ്പോഴും പുറം ലോകമേ മറന്ന് അങ്ങ് ലയിച്ചിരുന്നു പോവും യച്ചുമൂ..!

അധികം വായിച്ചിട്ടില്ലാത്ത എനിക്ക് മലയാളം സാഹിത്യം മനസ്സില്‍ പതിഞ്ഞത് അല്ലറ ചില്ലറ ബ്ളോഗ് വായനകളിലൂടെയാണ്‌..
ദാ ഇപ്പോള്‍ യച്ചുമുവിനും എന്നെ പിടിച്ചിരുത്താന്‍ കഴിയുന്നു..
നന്ദി!!
ഇതാണ്‌ എന്റെ ലോകം!!:)

Kalavallabhan said...

ഈ കഥ വായിച്ച്‌ ഞാൻ കമന്റിയിട്ടുണ്ടായിരുന്നു. കാണുന്നില്ലല്ലോ ?

Sidheek Thozhiyoor said...

മനസ്സില്‍ ഇന്നും മായാതെ കിടക്കുന്ന ചില മിഥ്യാ ധാരണകള്‍ , സങ്കല്‍പ്പ ലോകങ്ങള്‍ ..നന്നായി പറഞ്ഞു എച്ചുമൂ , അനിയത്തിയുടെ കാഴ്ചപ്പാടുകള്‍ വളരെ രസകരം , അങ്ങനെ ചിന്തിച്ചാല്‍ സംഗതി ശെരിയാണല്ലോ !

Echmukutty said...

പോസ്റ്റ് വായിച്ച് എന്നെ പ്രോത്സാഹിപ്പിച്ച എന്റെ എല്ലാ കൂട്ടുകാർക്കും നന്ദിയും നമസ്കാരവും പറഞ്ഞുകൊണ്ട് സ്നേഹത്തോടെ.....

A said...

അമ്മീമ്മയാണ് താരം. ഇത്ര കിഴക്കോ പടിഞ്ഞാറ് എന്ന് പറഞ്ഞപോലെയാണ്.
ഇത്ര "പുരോഗമിച്ച" നമുക്കുള്ള അന്ധവിശ്വാസങ്ങള്‍ ഒന്നും അമ്മീമയ്ക്കോ ആ തലമുറക്കോ ഇല്ല.
പതിവുപോലെ നല്ല വായന

Patricia Morgan said...

Nice one Best wishes

സുധി അറയ്ക്കൽ said...

നന്നായിട്ടുണ്ട്‌ ചേച്ചീ!!!കപട ദൈവത്തിൽ നിന്നും രക്ഷനേടിയല്ലോ!!!

ഒരു സംശയം .വെറും രക്ഷസെങ്ങനെ ഉണ്ടാകുന്നു എന്നാണു സങ്കൽപം????