Monday, November 26, 2012

സാദനം…….


https://malayalam.pratilipi.com/read?id=5438865160536064

( വാചികം മാസിക  1188 തുലാം മാസത്തില്‍ പ്രസിദ്ധീകരിച്ചത്. )  

ചിത കത്തിത്തീരുകയാണ്. പുകച്ചുരുളുകള്‍ ഉയര്‍ന്നു തുടങ്ങിയിരിക്കുന്നു. പൊട്ടിക്കരയാന്‍ പോകുന്നതു പോലെ മൂടിക്കെട്ടി നിന്നു ആകാശമെങ്കിലും മഴ തീരെ പൊഴിഞ്ഞില്ല. ആകെ വേവുന്ന നീറുന്ന ആവി മാത്രമായിരുന്നു എല്ലായിടത്തും.
നരച്ചു നിരന്ന തലമുടിയും, താടിയും മീശയും ലേശം വളര്‍ന്നിറങ്ങിയ മുഖവുമായി തങ്കമണി ചവിട്ടു കല്ലിലിരുന്ന് ഏങ്ങലടിക്കുന്നത് കാണുമ്പോള്‍ ഹൃദയം നുറുങ്ങുന്നതു മാതിരിയുണ്ടായിരുന്നു.
സാദനത്തിനെ ഓര്‍ത്താണ് തങ്കമണി കരയുന്നത്. അവര്‍ തമ്മില്‍…….. അവര്‍ തമ്മില്‍
സാദനത്തിനെ ഇപ്പോഴും അമ്മു എന്ന്  മനസ്സില്‍ പോലും വിളിയ്ക്കാന്‍ കഴിയുന്നില്ലല്ലോ. സാദനേ…… എന്ന് വിളിച്ച് ശീലിച്ച  ഈ നാവ്  അമ്മു എന്ന്   മാറി വിളിക്കാന്‍ മടിക്കുന്നു. അരുണ എപ്പോഴും തിരുത്തി തരാറുണ്ട്. എന്നാലും  സാദനത്തിന്‍റെ പേര്  ഒരിയ്ക്കലും ഓര്‍മ്മയില്‍ നില്‍ക്കില്ല .
സാദനം എന്തിനാണ് ഈ ഭൂമിയില്‍ ജീവിച്ചത്?
ഓര്‍മ്മ വെച്ച നാള്‍ മുതല്‍ ഈ വീട്ടിലവരുണ്ട്. അച്ഛന് അവരെ കാണുമ്പോള്‍ കലി കയറുമായിരുന്നു. അത് വെറുമൊരു ദേഷ്യമായിരുന്നില്ല. പകയും പ്രതികാരവും വിരോധവും ആളുന്ന, അഗ്നി പോലെ കത്തിപ്പടരുന്ന ഒരു വികാരം. പോത്തിനെ തല്ലുന്ന വടി കൊണ്ട് അവരെ പൊതിരെ തല്ലുന്നതും വീണു കിടന്നു പിടയുന്ന അവരുടെ മേല്‍ കാര്‍ക്കിച്ചു തുപ്പുന്നതും ചെറുപ്പം മുതലേ കണ്ടിട്ടുണ്ട്. അടി നിര്‍ത്തി പോയിട്ടും പിന്നെയും പെട്ടെന്ന് ബാധ കയറിയത് പോലെ ഓടി വന്ന്  തലങ്ങും വിലങ്ങും ചവിട്ടുന്നത് കാണാം.
 അച്ഛനെ തടയാനോ അവരെ സമാധാനിപ്പിയ്ക്കാനോ അമ്മ ഒരിയ്ക്കലും തുനിഞ്ഞിട്ടില്ല. സാദനം എന്ന് അവരെ ഏറ്റവുമധികം വിളിച്ചിട്ടുള്ളത് അമ്മ തന്നെയാണ്. അതീവ വന്യമായ ഒരു തരം സ്പര്‍ദ്ധയും ഒടുങ്ങാത്ത വൈരാഗ്യവും അമ്മയുടെ ചലനങ്ങളിലുണ്ടായിരുന്നു. സ്ത്രീയുടെ ഏറ്റവും കാഠിന്യമേറിയ, അലിവ് തൊട്ടു തെറിച്ചിട്ടില്ലാത്ത ഹൃദയം കാണാനായത് സ്വന്തം അമ്മയില്‍ തന്നെയാണ്.
വീട്ടില്‍ വിരുന്നു വരാറുള്ള അമ്മയുടെ ബന്ധുക്കളും അവരുടെ കുട്ടികളും സാദനേ സാദനേഎന്നു നീട്ടി വിളിച്ചു.  അച്ഛന്‍റെ വീട്ടുകാരുമായി അമ്മയ്ക്ക് ഒട്ടും അടുപ്പമുണ്ടായിരുന്നില്ല. ചില സില്‍ക്കു ഷര്‍ട്ടുകള്‍ വെള്ളത്തിലിടുമ്പോള്‍ നനയാതെ  പൊന്തിക്കിടക്കുന്നതു മാതിരിയായിരുന്നു അച്ഛന്‍റെ ദരിദ്രമായ ചുറ്റുപാടുകളോടുള്ള അമ്മയുടെ വികാരം. അതാവണം  അച്ഛന്‍റെ വീട്ടില്‍ നിന്ന്  ആരും അങ്ങനെ വരാറുമില്ലായിരുന്നു.
സാദനം വേലക്കാരിയായിരുന്നുവെന്നാണ് ആദ്യം കരുതിയത്. വീട്ടിലെ വെപ്പും അലക്കും അകം പണികളുമെല്ലാം അമ്മ സാമര്‍ഥ്യത്തോടെ അവരെക്കൊണ്ട് ചെയ്യിച്ചു.
സാദനേ, ചോറ് വാര്‍ത്തോ?
സാദനേ, എണ്ണ കാച്ചിയോ?
സാദനേ....
സാദനേ....
ഒരു മിനിറ്റ് വെറുതെയിരിയ്ക്കാന്‍... ഒന്നു ശ്വാസം വിടാന്‍...  അവസരം കൊടുത്തിട്ടില്ല. ആട്ടു കട്ടിലില്‍ വെറുതെ കിടക്കുമ്പോഴും മുടി ഉടക്കെടുക്കുമ്പോഴും അച്ഛനുമായി അവസാനമില്ലാതെ തര്‍ക്കിക്കുമ്പോഴും എന്നു വേണ്ട എന്തു ചെയ്യുമ്പോഴും അമ്മയുടെ ഒരു കണ്ണ് സാദനത്തിന്റെ മേലായിരുന്നു.
സാദനം എല്ലാ ജോലികളും ചെയ്തിരുന്നു. കുട്ടികളെ അവര്‍ അങ്ങനെ സ്നേഹിച്ചിരുന്നതായി ഓര്‍മ്മ വരുന്നില്ല. ഒരു തരം സൂക്ഷ്മമായ കരുതലോടെ മാത്രമേ സാദനം  കുട്ടികളോട് ഇടപെട്ടിരുന്നുള്ളൂ. കുട്ടികള്‍ക്ക് അവരോടും ഒട്ടും അടുപ്പമില്ലായിരുന്നു. അടുപ്പം പോയിട്ട് സാമാന്യ മര്യാദ പോലുമില്ലായിരുന്നു എന്ന് ഇപ്പോള്‍ മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. വലിയ വലിയ പാത്രങ്ങളില്‍ വെള്ളം നിറച്ച് സാദനം, തിരക്കിട്ട് നടന്ന് വരുമ്പോള്‍, വരാന്തയിലിരുന്ന് കാല്‍ നീട്ടി അവരെ വീഴ്ത്തിയിടാറുണ്ടായിരുന്നത് ആണ്‍കുട്ടികളായിരുന്നു. സാദനം മുറ്റമടിയ്ക്കുമ്പോള്‍,  ചെറിയ കല്ലുകള്‍ പെറുക്കി എറിയാനും  മാവിന്മേലിരുന്ന് അവരുടെ ശരീരത്തിലേക്ക് മാങ്ങകള്‍ വീഴ്ത്താനും ആണ്‍ കുട്ടികള്‍ ഇഷ്ടപ്പെട്ടു.
സ്ഥിരമായി വിരുന്നു വരാറുള്ള അമ്മ വീട്ടിലെ  പെണ്‍കുട്ടികള്‍ക്കും സാദനത്തെ ഉപദ്രവിക്കാന്‍  ഇഷ്ടമായിരുന്നു. കറിയില്‍ ഉപ്പ് പാത്രം കമിഴ്ത്തുന്നത് മുതല്‍   വസ്ത്രങ്ങള്‍ ഒളിപ്പിയ്ക്കുന്നതു വരെയുള്ള സകല വേണ്ടാതീനങ്ങളും ചെയ്ത് സാദനത്തെ ഉപദ്രവിയ്ക്കുന്നതില്‍ പെണ്‍കുട്ടികളും ആനന്ദിച്ചു.
ഇന്ന് മനസ്സിലാകുന്നുണ്ട്, സാദനം ദ്രോഹിയ്ക്കപ്പെടാനുള്ളതാണെന്ന, അവരെ എന്തു ചെയ്താലും അച്ഛനും അമ്മയും ദേഷ്യപ്പെടുകയില്ലെന്ന വിചാരമായിരുന്നു ആ പ്രവൃത്തികള്‍ക്കെല്ലാം പുറകില്‍. മുറ്റത്ത് കാണാറുള്ള ഒരു  പട്ടിയേയോ പൂച്ചയേയൊ   കല്ലെറിയുമ്പോലെയുള്ള ഒരു വികാരം. പോ പോ .....പോയില്ലേ അവിടുന്ന്എന്നൊക്കെ അലറുമ്പോഴുള്ള ഒരു സുഖം.
ആദ്യത്തെ ഷോക്ക് കിട്ടിയത് ജാനുവില്‍ നിന്നാണ്. അയല്‍പ്പക്കത്തെ പപ്പടക്കാരി ജാനു.
അവളുടെ മേലൊക്കെ വായില്‍ നാക്കാണെന്ന്, സന്ധ്യാ സമയത്തു വരാറുള്ള ചില ചീട്ടുകളി സുഹൃത്തുക്കള്‍ ഒച്ച താഴ്ത്തി അച്ഛനോട് പറയുന്നത് കേട്ടിട്ടുണ്ട്. അവളുമായി ഒരു ഇടപാടും സാധ്യമല്ലെന്നും അവര്‍ തമ്മില്‍ പറയാറുണ്ടായിരുന്നു.
അവളും അച്ഛനും കൂടി കടയില്‍ വെച്ച് എന്തോ കശപിശയുണ്ടായി. കടം പറഞ്ഞ് വീട്ടുസ്സാധനങ്ങള്‍ കൊണ്ടുപോകാന്‍ അച്ഛന്‍ വിസമ്മതിച്ചതാണ് പ്രശ്നമായത്.
ആദ്യം കെട്ടിക്കൊണ്ട്ന്നതിന്റെ പ്രാക്കോണ്ട് നീയ് തൊലഞ്ഞ് പൂവ്വുടാ, അതിനെ അവടിട്ട് ഹേമദണ്ണ്ം ചിയ്യണത് ആരും അറീല്ലാന്നാ വിചാരം. ഒരു കാശുകാരി സുന്നരിക്കോത കൂടെണ്ട്ച്ചട്ട് ഏറേക്കളിയ്ക്കല്ലേ, മോള്ള് ഒരാള് ഒക്കെ കാണ്ണണ്ട്, നീ എണ്ണിയെണ്ണി കണക്ക് പറയാ പോണേള്ളൂ……….
എന്നും പകിട പന്ത്രണ്ട് വീഴില്ല്യാന്നോര്‍ത്തോ………’
കേട്ട വാചകങ്ങള്‍ ഏല്‍പ്പിച്ച ആഘാതത്തില്‍ ജാനു സ്ഥലം വിട്ടത് അറിഞ്ഞില്ല. തന്റെ വീട്ടില്‍ താനറിയാത്ത എന്തോ ഒക്കെ നടക്കുന്നുണ്ടെന്ന് അന്ന് ആദ്യമായി സംശയം തോന്നി.
സാദനത്തെ മൂശേട്ടയായ, അശ്രീകരം പിടിച്ച ഒരു വേലക്കാരിയെന്നതിലധികം ശ്രദ്ധിയ്ക്കാന്‍ തുടങ്ങിയത് അപ്പോഴാണ്. അച്ഛനവരെയും വിവാഹം ചെയ്തിട്ടുണ്ടോ എന്ന സംശയം ഉള്ളില്‍ കിടന്ന് നീറിയപ്പോഴും അതാരോടും ചോദിയ്ക്കാന്‍ കൊള്ളാവുന്ന കാര്യമല്ലെന്നറിയാനുള്ള വളര്‍ച്ചയും ബുദ്ധിയുമുണ്ടായിരുന്നു.
തുണികള്‍ അലക്കുവാന്‍ കുളത്തില്‍ വന്നിരുന്ന തങ്കമണിയ്ക്കൊപ്പം സാദനം ഒരുപാട് സമയം കടവില്‍ ചെലവാക്കിപ്പോന്നു. ചെമ്പരത്തിച്ചെടികളും മയിലാഞ്ചിയും കുറുന്തോട്ടിയും ചേരുമരങ്ങളും അതിരിട്ട പെണ്ണുങ്ങളുടെ കുളക്കടവില്‍  പോകാന്‍ പാടില്ല എന്ന ഉഗ്രശാസനയുണ്ടായിരുന്നതു കൊണ്ട്  അവിടെ ഒരിയ്ക്കലും പോയിരുന്നില്ല. ധൈര്യമില്ലായിരുന്നു എന്നതാണു വാസ്തവം.  ആരോടെങ്കിലും അതന്വേഷിക്കുന്നത് ഒരു മഹാ ചെളുക്കത്തരമായി തോന്നുകയും ചെയ്തു. എങ്കിലും മതിയാകാത്ത വിശപ്പു പോലെ സാദനം ആരാണ്, അവരെ ചൂഴ്ന്ന് എന്തു രഹസ്യമാണുള്ളത് എന്ന വിചാരം മനസ്സിനെ സദാ അലട്ടിക്കൊണ്ടിരുന്നുവെന്നതൊരു സത്യമാണ്.
തങ്കമണിയെ അടിച്ചതിനകത്ത് കയറ്റരുതെന്ന് അമ്മ അലറിയത് ഒരു ദിവസം അതിരാവിലെയായിരുന്നു. തട്ടിന്‍ മുകളിലിരുന്ന് വായിയ്ക്കുമ്പോള്‍ വീടാകെ കുലുങ്ങുന്ന മാതിരി തോന്നി. ചടപടേന്ന് കോണിയിറങ്ങി വന്നപ്പോള്‍ അമ്മയും തങ്കമണിയും തമ്മില്‍ പൊരിഞ്ഞ ലഹള നടക്കുകയാണ്.
സാദനം ഒരു പുഞ്ചിരിയോടെ കണ്ടു നില്‍ക്കുന്നു. തനിയ്ക്കു വേണ്ടി പൊരുതാന്‍ ഉഗ്രനായ ഒരു പടനായകനെ നിയോഗിച്ച്, ആ യുദ്ധം കണ്ട് രസിയ്ക്കുന്ന ചക്രവര്‍ത്തിനിയെപ്പോലെ. അമ്മ തോറ്റു പോകുമെന്ന് തോന്നി. തങ്കമണിയുടെ വാക്കുകള്‍ക്ക് വിഷം പുരട്ടിയ ശരങ്ങളുടെ കയ്പും മൂര്‍ച്ചയുമുണ്ടായിരുന്നു.
നിങ്ങക്കൊക്കെ എല്ലാം വേണ്ട മാതിരി നീളത്തിലും വണ്ണത്തിലും ആവശ്യത്തിന് താഴ്ചേലും ഒക്കെ ഇണ്ടല്ലോ, അപ്പോ അതില്ലാത്തോരെ വെറുതെ വിട്ടൂ‍ടെ? ഇങ്ങനെ ഇട്ട് കഷ്ടപ്പെടുത്തണന്തിനാ?
അച്ഛന്റെ പങ്കായം പോലെയുള്ള കൈ സാദനത്തിന്റെ കവിളില്‍ ഇടിഞ്ഞു പൊളിഞ്ഞു വീഴുന്ന ശബ്ദം എല്ലാവരേയും ഞെട്ടിച്ചു. സാദനം തുപ്പിയത് കട്ടച്ചോരയായിരുന്നു. എല്ലാവരും ഉറക്കെ നിലവിളിച്ചു പോയി. തങ്കമണി അച്ഛന്റെ മുഖത്തേക്ക് നീട്ടിത്തുപ്പുന്നതാണ് പിന്നെ കണ്ടത്അതൊരു ചീത്ത സ്വപ്നമാണെന്ന് തോന്നി, തല തിരിയുകയായിരുന്നു. ഇവിടെ, വെള്ളക്കുമ്മായമടിച്ച ഈ വലിയ വീട്ടിന്റെ ഗര്‍ഭത്തില്‍ പൊതിഞ്ഞു വെയ്ക്കപ്പെട്ട എന്തൊക്കെയോ ഭയാനകമായ കറുത്ത രഹസ്യങ്ങളുണ്ടെന്ന് അന്ന് മനസ്സിലായി.
അച്ഛന് കലി കയറിക്കഴിഞ്ഞിരുന്നു. അരയില്‍ നിന്ന് ബല്‍റ്റൂരിയെടുക്കുന്നത് മാത്രമേ കണ്ടുള്ളൂ, സാദനത്തിന്റെ കരച്ചില്‍ കേള്‍ക്കാതിരിക്കാന്‍ മുകളിലത്തെ നിലയിലേക്ക് രക്ഷപ്പെടുകയായിരുന്നു. വളര്‍ന്ന പുരുഷനായിരുന്നിട്ടും അപ്പോള്‍ കണ്ണുകള്‍ കവിഞ്ഞൊഴുകി. തീവ്രമായ നിസ്സഹായത കൊണ്ട് ശരീരമാകെ പിടഞ്ഞു. ആ വലിയ വീടിനു തീ വെച്ചിട്ട് എവിടെയെങ്കിലും ഓടിപ്പോവണമെന്ന് തോന്നി.
അന്നു രാത്രിയാണ് സാദനത്തിനെ പ്രാന്താസ്പത്രിയില്‍ കൊണ്ടു പോയത്. അച്ഛന്‍ തിരിച്ചു വന്നപ്പോള്‍ അമ്മ പറഞ്ഞു, ‘വീട്ടിലാകെ ചാണകം തളിയ്ക്കണം, അസത്ത്, ഇനി അടിച്ചതിനകത്ത് കേറ്റരുത്…‘ അപ്പോ ഇബ്ടത്തെ വീട്ടു പണിയൊക്കെ ആരാടീ എട്ക്കാ, നിന്നെക്കൊണ്ടാവ്വോടീ നായിന്റെ മോളേ അതിന്?’ അച്ഛന്‍ പല്ലു കടിച്ചുകൊണ്ട് മുരണ്ടു. അമ്മ പിന്നെ ഒന്നും പറഞ്ഞില്ല.
അച്ഛന്‍ പറഞ്ഞത് ശരിയായിരുന്നു. സാദനമില്ലെങ്കില്‍ അമ്മയെക്കൊണ്ട് ഗൃഹഭരണം ഭംഗിയായി നിര്‍വഹിക്കാനാവില്ലെന്ന് ആ ദിവസങ്ങളില്‍ മനസ്സിലായി. ഒരു കാര്യവും സമയത്തു നടക്കുന്നില്ല, മുറ്റമടിക്കാറില്ല,  അലമാരിയില്‍  തേച്ച വസ്ത്രങ്ങളില്ല, ചായയ്ക്ക് ചൂടും മധുരവുമില്ല, സ്വാദുള്ള കൂട്ടാനുകളില്ല ഒന്നുമില്ല. വെടിപ്പിന്‍റെ ഭംഗിയും രുചിയുടെ  ഊഷ്മളതയുമുണ്ടാകാറുള്ള വീട് ആകെപ്പാടെ തണുത്തു മരവിച്ചു.  അധികം വൈകാതെ സാദനത്തെ ആസ്പത്രിയില്‍ നിന്ന്  കൂട്ടിക്കൊണ്ടു വരാമെന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍ അമ്മ എതിര്‍ത്തില്ല. അമ്മയ്ക്ക്  എന്തായാലും എത്രയായാലും ഒരു  നല്ല വേലക്കാരി  വേണമായിരുന്നുവല്ലോ.
അതിനു ശേഷം സാദനത്തെ പ്രാന്തിനു ചികിത്സിച്ചത് അരുണയുടെ അച്ഛനാണ്.  വിവിധ തരം പൂച്ചെടികളും സൌന്ദര്യവും അതിരിട്ട ആ വീട്ടില്‍ സാദനത്തേയും കൂട്ടി അച്ഛന്‍റെ ഒപ്പം ഇടയ്ക്കിടെ, ചികില്‍സക്കായി പോവേണ്ടി വന്നതുകൊണ്ടാണ് അരുണയെ പരിചയപ്പെട്ടത്, സ്നേഹിച്ചു പോയത്  കൂടുതല്‍ ഉയര്‍ന്നു പഠിച്ചത് ഇപ്പോള്‍ എന്താണോ അതൊക്കെ ആയിത്തീര്‍ന്നത്എല്ലാറ്റിലുമുപരി അരുണയുടെ സ്നേഹവും കരുതലും ഒരു കവചമായി പൊതിയുന്നത്
സാദനത്തെ അച്ഛന്‍ വിവാഹം കഴിച്ചതാണെന്ന് പറഞ്ഞു തന്നത് അരുണയാണ്. അപ്പോള്‍ ഞെട്ടി, വിശ്വസിക്കാന്‍ മടിച്ചു. അവളോട് വഴക്കിട്ടു. വാദിച്ചു തളര്‍ന്നപ്പോള്‍ കിതച്ചുകൊണ്ട് നിശബ്ദനായി ഇരുന്നു…. അവളുടെ അലിവുള്ള നോട്ടവും തണുത്ത വിരലുകളുടെ സ്പര്‍ശനവും അന്നു പെയ്തിരുന്ന ആ കനത്ത മഴയും ഇപ്പോഴും ഓര്‍മ്മയുണ്ട്. ശക്തി നേടാനെന്ന പോലെ കുറെ നേരം അവളുടെ വിരലുകളില്‍ അമര്‍ത്തിപ്പിടിച്ചിരുന്നതും മറക്കാന്‍ കഴിഞ്ഞിട്ടില്ല.
എല്ലാ രഹസ്യങ്ങളുടെ ചുരുളുകളും മെല്ലെ മെല്ലെ നിവര്‍ത്തിയത്  അവളാണ്. അവള്‍ പറഞ്ഞതെല്ലാം കേട്ട് ആദ്യം ച്ഛര്‍ദ്ദിക്കാന്‍ വന്നു അറപ്പു തോന്നിസാദനത്തിന്റെ മുഖത്തു നോക്കാന്‍ മടിയുണ്ടായി…. സത്യമായിരിക്കുമോ എല്ലാം   
സാദനം ഒരു ആണ്‍പെണ്ണാണെന്ന് അരുണ പറഞ്ഞു. സാദനം അച്ഛനു വഴങ്ങാതിരുന്നത്, പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തത്, തൊടരുതെന്ന് അലറിയത്, ബഹളം വെച്ചത്, കിടപ്പു മുറിയില്‍ നിന്നിറങ്ങി ഓടിയത്…… അങ്ങനെ അച്ഛനെ ദിവസങ്ങളോളം അപമാനിച്ചത് അതൊന്നും അച്ഛനിലെ കരുത്തനായ പുരുഷന് സഹിക്കാനാവുന്നതായിരുന്നില്ല.
ഇതെല്ലാം ശരിയായിരിക്കാം... അച്ഛന്  സാദനത്തിനെയെന്നല്ല,  ആരെയെങ്കിലും സ്നേഹിക്കാനോ സഹിക്കാനോ കഴിഞ്ഞിട്ടുണ്ടെന്ന് ഓര്‍മ്മിക്കാന്‍ കഴിയുന്നില്ല. ഒറ്റ മകനായിരുന്നിട്ടും  വളരെ ചെറിയ കുറ്റങ്ങള്‍ക്ക് പോലും അമിതമായി ശിക്ഷിച്ചിട്ടുണ്ട്. അമ്മയെ പണക്കാരി വലിയ തറവാട്ടുകാരി എന്നൊക്കെ കളിയായി  വിളിച്ചിരുന്നെങ്കിലും അച്ഛന്‍റെ നല്ല ശീലം മാറിയാലുടനെ ആ വിളി തറവാട്ടു കൊടിച്ചിയെന്നാകാറുണ്ടായിരുന്നു. ആ സഹനത്തിന്‍റെ അമര്‍ഷവും വിരോധവും അമ്മ സാദനത്തിനോട് തീര്‍ത്തു പോന്നു.
തീരെ വഴങ്ങാത്തവളെ ഒരു വട്ടം എന്തായാലും എങ്ങനെയായാലും  അനുഭവിക്കണമെന്ന് പുരുഷന് പ്രതികാര ചിന്തയില്ലേ  ഈ ആധുനിക കാലത്തില്‍ കൂടി ? അതിന് പറ്റിയ വലകളുണ്ടാക്കി കുടുക്കിപ്പിടിക്കുന്നില്ലേ?  
അരുണയുടെ വാക്കുകള്‍ക്കു മുമ്പില്‍ ഉത്തരം മുട്ടിയിരുന്നു.
‘‘അപ്പോള്‍ പിന്നെ അച്ഛന്റെ ചെറുപ്പ കാലത്ത്…‘
ഒരുപാട് രംഗങ്ങള്‍ മനസ്സില്‍ തെളിഞ്ഞു വന്നു. ‘‘നിന്നെ ഞാന്‍ അങ്ങനെ വെറുതെ വിടില്ലെടീ, പട്ടിച്ചീ’‘ എന്ന് അച്ഛന്‍ എപ്പോഴും അലറിയിരുന്നതിന്റെ അര്‍ഥം……
സാദനത്തിന്റെ അഴുക്ക് സ്വഭാവം മാറ്റാനും മാനക്കേടില്‍ നിന്ന് തലയൂരാനും ആണ് അവരുടെ വീട്ടുകാര്‍ വേഗം കല്യാണം കഴിപ്പിച്ചത്. സാദനത്തിന് സ്വന്തം വീട്ടില്‍ ഒരു അടുപ്പക്കാരിയോ അടുപ്പക്കാരനോ ആരോ ഉണ്ടായിരുന്നു. അവരെ തമ്മില്‍ വേണ്ടാത്ത മാതിരിയൊക്കെ കണ്ടപ്പോഴാണ് വീട്ടുകാര്‍ വേഗം കല്യാണം കഴിപ്പിച്ച് അച്ഛന്റെ തലയില്‍ കെട്ടി വെച്ചതത്രേ. അച്ഛനെപ്പോലെ ഉഗ്രപ്രതാപിയായ ഒരു പുരുഷനു താങ്ങാനാവുന്നതാണോ  ആ വഞ്ചന ? 
കൂടെ കിടക്കാന്‍ പറ്റാത്ത സാദനം ആണൊരുത്തന് എന്തിനാണ്? അച്ഛന്റെ കത്തുന്ന കോപം ഭയന്ന് സാദനത്തിന്റെ വീട്ടുകാരൊന്നും പിന്നെ അന്വേഷിച്ചു വന്നില്ല. വന്നിരുന്നെങ്കില്‍ അച്ഛന്‍ വല്ല ജയിലിലും ആയിപ്പോയേനെ….
കല്യാണ ദിവസം രാത്രിയില്‍  തന്നെ സാദനത്തിന്റെ അടുപ്പക്കാരി അല്ലെങ്കില്‍ അടുപ്പക്കാരന്‍ തൂങ്ങി മരിച്ചുവത്രെ !  ആണിന്‍റേയും  പെണ്ണിന്‍റേയും മനസ്സുകളെ, അവരുടെ ബന്ധങ്ങളെ  തന്നെ  മനസിലാക്കാനാവാത്ത ഈ ലോകത്ത് ആണോ പെണ്ണൊ എന്നു കൂടി ശരിക്കും   തീര്‍ച്ചയില്ലാത്തവരെ, അവരുടെ ആത്മബന്ധങ്ങളെ എങ്ങനെ മനസ്സിലാക്കാനാണ്, ആരു മനസ്സിലാക്കാനാണ്?
അതൊക്കെ ഒരു വെറും ന്യായമല്ലേ, ഒന്നും മനസ്സിലാക്കിയില്ലെങ്കിലും അവരെ ചില സ്വകാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്..‘’അരുണയുടെ സ്വരത്തില്‍ അതി കഠിനമായ, കുത്തിക്കയറുന്ന വേദന തുളുമ്പിയിരുന്നു.
‘’നീ പറയുന്നതെന്താണ് അരുണേ?’‘ അവളുടെ കണ്ണുകളില്‍ തറപ്പിച്ചു നോക്കി നിന്നിട്ടും അവള്‍ സാധാരണ മാതിരി ലജ്ജിക്കുകയോ കണ്ണുകള്‍ പിന്‍വലിക്കുകയോ ചെയ്തില്ല. അതീവ ഗുരുതരമായതെന്തോ അവള്‍ അറിയിക്കുമെന്ന് അപ്പോള്‍ തോന്നി. ഹൃദയം ഉറക്കെ മിടിച്ചു.
സത്യമാണ് പറയുന്നത്. പെണ്ണിനാവാത്ത പല ഫാന്റസികള്‍ക്കും ആണ്‍പെണ്ണിനെ കിട്ടിയാല്‍ മതിയാകും….‘’
തകര്‍ന്നു പോയി.
ജനിച്ചു വളര്‍ന്ന വീട് സ്വന്തം വീടാണെന്നും അച്ഛന് അച്ഛനാണെന്നും അമ്മ അമ്മയാണെന്നും പിന്നീടൊരിക്കലും തോന്നിയില്ല. അച്ഛന്‍ ഒരു വെറും പുരുഷനാണെന്നും അമ്മ ഒരു വെറും സ്ത്രീയാണെന്നും മാത്രം തോന്നിപ്പോവുന്ന കഠിനവും ദയനീയവുമായ മാനസികാവസ്ഥയില്‍ ഒരു മകന്‍ എത്ര നാള്‍ പിടിച്ചു നില്‍ക്കും? അധിക കാലം അങ്ങനെ വീര്‍പ്പുമുട്ടി തുടരാന്‍ കഴിയാതെ വന്നപ്പോഴാണ് നഗരത്തിലെ ഒരു വാടക വീട്ടിലേക്ക് മാറിത്താമസിച്ചത്.
പുസ്തകങ്ങളിലേക്കും കമ്പ്യൂട്ടറുകളിലേക്കും ജോലിയിലേക്കും പല നഗരങ്ങളിലെ വീടുകളിലേക്കും ഒളിക്കാന്‍ ശ്രമിച്ചു. സ്വന്തം ശരീരത്തോട് അന്ന് തോന്നിയ വെറുപ്പ് പിന്നീട് വളരെ കാലം കഴിഞ്ഞേ മാറിയുള്ളൂ.
ആ മാറ്റമുണ്ടാവാന്‍ അരുണയുടെ നീണ്ടു മെലിഞ്ഞ വിരലുകള്‍ക്കും നേര്‍ത്ത ചുണ്ടുകള്‍ക്കും വളരെയേറെ പണിപ്പെടേണ്ടി വന്നു. അവളല്ലാതെ മറ്റൊരു സ്ത്രീയെ നേരിടേണ്ടി വന്നിരുന്നെങ്കില്‍ ജീവിതം എന്തായിത്തീരുമായിരുന്നുവെന്നറിയില്ല.
അച്ഛനും അമ്മയ്ക്കും ഒട്ടും സുഖമില്ലെന്നും ഇപ്പോഴെങ്കിലും പോയി ശുശ്രൂഷിക്കണമെന്നും അരുണ നിര്‍ബന്ധിച്ചു. അവള്‍ നിര്‍ബന്ധിച്ചാല്‍ മൌനമായി തല കുലുക്കാനേ കഴിയൂ. പറ്റില്ലെന്ന് പറയാനാവുകയില്ല. പലപ്പോഴും തോന്നിയിട്ടുണ്ട് അവള്‍ ഒരു പാത്രം വിഷം നീട്ടിയാലും സന്തോഷത്തോടെ അതെടുത്ത് കുടിച്ച് അപ്പോള്‍ തന്നെ മരിച്ചു പോയേക്കുമെന്ന്.
അതുകൊണ്ട് മാത്രം പിന്നെയും വീട്ടിലേക്ക് തിരികെ വന്നു.

പന്ത്രണ്ട് വര്‍ഷവും നാലു മാസവും ഇരുപത്തിരണ്ട് ദിവസവുമായി കയറാതിരുന്ന ചവിട്ടു പടികള്‍ അങ്ങനെ കയറി. വീട് ആകെ ഉണങ്ങിപ്പോയതു മാതിരിയുണ്ടായിരുന്നു. മുറ്റത്തെ മാവിന്‍റെ യൌവനമെല്ലാം വാര്‍ന്നു പോയതു പോലെ... വിസ്മയിപ്പിക്കുന്ന വെള്ള നിറമുണ്ടായിരുന്ന ചുമരുകള്‍ ഇരുണ്ട് മുഷിഞ്ഞിരിക്കുന്നു.
വലിയ വിളക്കുകള്‍  തിളങ്ങി  നില്‍ക്കാറുണ്ടായിരുന്ന അച്ഛന്‍റെ മുറിയില്‍ ഇപ്പോള്‍ ഇരുട്ടാണ്. മൂത്രത്തിന്‍റെ നാറ്റം.... നിസ്സഹായനായി അച്ഛന്‍ തളര്‍ന്നു കിടക്കുന്നത് വെറുതേ നോക്കിക്കൊണ്ടിരുന്നു. പിന്നെ ശോഷിച്ചു പോയ ആ കൈകള്‍ മെല്ലെ തടവി. അപ്പോഴാണു ഒതുക്കിവെച്ചതെല്ലാം കുത്തിയൊലിച്ചു വന്നത്. അരുണ അടുത്തുണ്ടായിരുന്നെങ്കില്‍ അവളെ കാണിക്കാനെങ്കിലും ബലമുള്ളവനായി അഭിനയിക്കുമായിരുന്നു. ഇപ്പോള്‍ ഒന്നും അഭിനയിക്കാന്‍ വയ്യ......
കരച്ചില്‍ കേട്ടാണോ ആവോ വന്നത് സാദനമാണ്. പരുക്കന്‍ ഒച്ചയില്‍ വിശേഷങ്ങള്‍ തിരക്കി. സാദനത്തിനും വയസ്സായി. മുടി നരച്ചു.... ഊതി വീര്‍പ്പിച്ചത് പോലെ തടി വെച്ചിരിക്കുന്നു. അരുണയെ തിരക്കുമ്പോള്‍ സാദനത്തിന്‍റെ ശബ്ദം അല്‍പം മൃദുലമായതു പോലെ.
അച്ഛന്‍ കൈയിലമര്‍ത്തിപ്പിടിച്ചുകൊണ്ട് തന്നോടെന്നവണ്ണം മന്ത്രിക്കുമ്പോലെ പറഞ്ഞു, ‘നല്ല കുട്ടിയാണവള്‍’. കേട്ടത് അവിശ്വസനീയമായി തോന്നി.
അച്ഛന്‍റെ വായില്‍ നിന്ന് ഒരു അംഗീകാരം!
തപസ്സിരുന്നിട്ടുണ്ട്. അമ്പലത്തില്‍ പോയി വിനായകനു നാളികേരമടിച്ചിട്ടുണ്ട്. അച്ഛന്‍റെ ഒരു നല്ല വാക്കിനായി...... ചേര്‍ത്തു പിടിച്ച് എന്‍റെ മോന്‍ മിടുക്കനല്ലേ  എന്ന് പറയുന്നത് കേള്‍ക്കാനായി.... ഒരിക്കലും കിട്ടിയില്ല...
അമ്മ കെട്ടിപ്പിടിച്ചുകൊണ്ട് തേങ്ങിത്തേങ്ങിക്കരഞ്ഞു. മകനെ ഇനി എപ്പോഴെങ്കിലും കാണാനാവുമെന്ന് പ്രതീക്ഷിച്ചിട്ടേയില്ലായിരുന്നു എന്ന മട്ടിലാണ് അമ്മ കരഞ്ഞത്. ആ കരച്ചില്‍ മനസ്സിലുണ്ടായിരുന്ന എന്തെല്ലാമോ കടുംകെട്ടുകളെ അഴിച്ചു കളയുന്നതറിഞ്ഞു. അമ്മയെ ചേര്‍ത്തു പിടിയ്ക്കുമ്പോള്‍ എന്തെന്നില്ലാത്ത ഒരു സമാധാനം തോന്നി. ഏതൊക്കെയോ ചങ്ങലകള്‍ പൊട്ടിച്ചിതറി.....
ജന്മബന്ധങ്ങളെന്ന് പറയുന്നത് ഇങ്ങനെയൊക്കെയാവുമോ?
സാദനം ആരുടെയും നിര്‍ദ്ദേശമില്ലെങ്കിലും ആരും വഴക്കു പറഞ്ഞില്ലെങ്കിലും വീട്ടിലെ എല്ലാ കാര്യങ്ങളും ഭംഗിയായി ചെയ്യുന്നുണ്ടായിരുന്നു. അച്ഛനും അമ്മയ്ക്കും ആഹാരവും മരുന്നും ഒക്കെ കൃത്യമായി കണിശമായി കൊടുക്കുന്നുണ്ടായിരുന്നു. അല്‍ഭുതം തോന്നാതിരുന്നില്ല. അച്ഛനും അമ്മയും എന്നും സാദനത്തെ ക്രൂരമായി ദ്രോഹിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. പകയുടേയും പ്ര തികാരത്തിന്‍റേയും എരിയുന്ന രസക്കൂട്ടുകള്‍ പൂര്‍ണരായ സ്ത്രീകള്‍ക്കും പൂര്‍ണരായ പുരുഷന്മാര്‍ക്കും മാത്രമായി അടയാളപ്പെടുത്തിയതാവുമോ? ആ അടയാളങ്ങള്‍ ഒരു ആണ്‍ പെണ്ണിനു വായിയ്ക്കാന്‍ കഴിയാത്ത ഭാഷയിലാവുമോ എഴുതപ്പെട്ടിരിക്കുന്നത്?
രാത്രി നന്നെ ഇരുട്ടിയപ്പോഴാണു അരുണയുടെ അച്ഛന്‍ വന്നത്. മരുന്നുകള്‍ കഴിച്ച് തുടര്‍ന്ന് ജീവിക്കണമെന്നില്ലെന്ന് അച്ഛന്‍ കരഞ്ഞപ്പോള്‍, ‘ഇനി സങ്കടപ്പെടരുത്, മകന്‍ വന്നില്ലേഎന്ന് ചിരിച്ചു കൊണ്ട് അദ്ദേഹം തോളില്‍ തട്ടി.  അപ്പോള്‍ വല്ലായ്മയാണു തോന്നിയത്. മുറിയില്‍ നിന്ന് പുറത്തു കടന്ന് വരാന്തയിലെ പഴയ ചൂരല്‍ കസേരയിലിരുന്നു.
അരുണയുടെ അച്ഛന്‍ വന്ന് തൊട്ടു വിളിച്ചപ്പോഴേ അറിഞ്ഞുള്ളൂ.
എന്തായാലും കുറച്ചു ദിവസം ഇവിടെ നില്‍ക്കാനാവുമോ എന്നു നോക്കു. ഹരിക്കു വലിയ തിരക്കാണെന്നും ലീവു കിട്ടാന്‍ ബുദ്ധിമുട്ടുണ്ടെന്നുമൊക്കെ അരുണ പറഞ്ഞിരുന്നു.
വെറുതെ തലയാട്ടി.
അച്ഛന്‍ വാശി കൊണ്ട് ചികില്‍സിക്കാതിരുന്നതാണ്. ലക്ഷണങ്ങള്‍ ഒക്കെ ആദ്യമെ ഉണ്ടായിരുന്നു. ഞാന്‍ ഒരു ആണല്ലേ, എനിക്കെന്തു ബലഹീനത എന്ന് കരുതി..... എത്ര കരുത്തുറ്റ പുരുഷത്വവും ഒരു ചെറിയ ഗ്രന്ഥിയും കുറച്ച് ഹോര്‍മോണുകളും കൂടി തരുന്ന ദാനമാണ്.........അതിനപ്പുറത്ത് യാതൊന്നുമില്ല  
അങ്കിള്‍....
അച്ഛന്‍റെ മാത്രമല്ല, അമ്മയുടെയും അസുഖമെന്താണെന്നും ആ ശരീരത്തില്‍ നിന്നും എന്തെല്ലാം നീക്കം ചെയ്യപ്പെട്ടു കഴിഞ്ഞുവെന്നും എന്നിട്ടും അമ്മ ദിവസങ്ങള്‍ എണ്ണുകയാണെന്നും... എല്ലാമറിയാം.
പൊടുന്നനെയുണ്ടായ തടുക്കാനാവാത്ത ഒരു പ്രേരണയില്‍ അദ്ദേഹത്തിന്‍റെ കൈകള്‍ അമര്‍ത്തിപ്പിടിച്ചുകൊണ്ട് ചോദിച്ചു.
ശാപമാണോ അങ്കിള്‍... സാദനത്തിന്‍റെ ശാപം... അമ്മയ്ക്കും അച്ഛനും ഒരു പോലെ.... ഈ രോഗം..ചോദിച്ചു കഴിഞ്ഞപ്പോഴേക്കും കിലോ മീറ്ററുകളോളം ഓടിയവനെപ്പോലെ  തളര്‍ന്നു പോയിരുന്നു.
ഇല്ല, ഹരി. ഡോണ്ട് ബി സില്ലി. പ്രോസ്റ്റേറ്റ് ക്യാന്‍സറും യൂട്രസ് ക്യാന്‍സറും സര്‍വ സാധാരണമാണു ഇക്കാലത്ത്... യൂട്രസ്സും ഓവറികളുമെല്ലാം മുപ്പതുകാരികളില്‍ പോലും റിമൂവ് ചെയ്യപ്പെടുന്നു. അമ്മയ്ക്ക് അറുപത്തഞ്ചു കഴിഞ്ഞില്ലേ... അതു ശാപമൊന്നുമല്ല. എങ്കിലും അസുഖം തിരിച്ചറിയാന്‍ വൈകിപ്പോയി, വല്ലാതെ വൈകിപ്പോയി...... കുറച്ചു നേരത്തെയായിരുന്നെങ്കില്‍ അമ്മ ചിലപ്പോള്‍ രക്ഷപ്പെടുമായിരുന്നു...
വരാന്തയില്‍ വെളിച്ചം കുറവായതു നന്നായി. മുഖത്തെ വല്ലായ്മയും വേദനയും അരുണയുടെ അച്ഛനു കാണാനാവില്ലല്ലോ.
മനസ്സ് പറയുന്നത് ശാപമെന്നു തന്നെയാണ്. അല്ലെങ്കില്‍....
അരുണയുടെ അച്ഛനെ യാത്രയാക്കിയ ശേഷം സാദനം വിളമ്പിത്തന്ന ഭക്ഷണം കഴിച്ചു. അപ്പോഴും ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല. നല്ല നാലഞ്ചു  വാക്കുകളെന്തെങ്കിലും പറയണമെന്നുണ്ടായിരുന്നു. പക്ഷെ…….
അരുണ ഫോണ്‍ ചെയ്തപ്പോള്‍ കൊച്ചുകുട്ടിയെപ്പോലെ നിര്‍ബന്ധം പിടിയ്ക്കാനാണു തോന്നിയത്, നാളെ രാവിലെ ഇവിടെ വരണമെന്ന്, ആയിരം കിലോ മീറ്റര്‍ അത്ര വലിയ ദൂരമൊന്നുമല്ല. കാറുണ്ട്, ഡ്രൈവറുണ്ട്. ഇവിടെ തനിച്ചു കഴിയാന്‍ വയ്യ. കഠിനമായ കുറ്റബോധം തോന്നുന്നു.
ഒരു നിമിഷം നിശ്ശബ്ദയായിരുന്ന്, അവള്‍ സമ്മതിച്ചു ഇപ്പോള്‍ തന്നെ പുറപ്പെടാം.
സാദനം വന്നു പറഞ്ഞു, ‘മോനെ, മുറീലു പോയി കെടന്നോളു. ഒക്കെ വിരിച്ചിട്ടുണ്ട്.
അപ്പോഴും ഒന്നും പറയാന്‍ തോന്നിയില്ല. ഒരു വാക്കു സംസാരിക്കാമായിരുന്നു. നിരര്‍ഥകമായ ഒരു വാക്കായാലും പറയാമായിരുന്നു. എങ്കില്‍ ഇപ്പോഴിത്രയും പിടച്ചിലുണ്ടാവില്ലായിരുന്നു.
അല്‍പം തുറന്നു പിടിച്ച വായുമായി, പറയാനൊരുപാട് ബാക്കി വെച്ച്, സാദനം അത്ര എളൂപ്പത്തില്‍, രാത്രിയിലെപ്പോഴോ മരിച്ചു പോകുമെന്ന് അപ്പോള്‍ അറിയുമായിരുന്നില്ലല്ലോ.
വിവരമറിഞ്ഞപ്പോള്‍ അമ്മ ഉറക്കെ കരഞ്ഞു. അച്ഛന്‍ കരഞ്ഞില്ല. പക്ഷെ, കരയുന്നതായിരുന്നു ഇതിലും ഭേദമെന്ന് തോന്നി. ഉറക്കെ കൈ കാലിട്ടടിച്ച്, നെഞ്ചത്തറഞ്ഞ്.......
തങ്കമണിയെ വിളിച്ച് ചിത കത്തിക്കാന്‍ അപേക്ഷിക്കണമെന്ന് അച്ഛന്‍ ഉറപ്പിച്ചു പറഞ്ഞു. പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അച്ഛന്‍റെ തൊണ്ടയിടറി. ദുര്‍ബലമായ ആ ശരീരം മറിഞ്ഞു വീഴുമെന്ന് തോന്നിയിട്ടാവാം, ആരെല്ലാമോ ചേര്‍ന്ന് താങ്ങിയിരുത്തുകയായിരുന്നു.
അരുണയാണു തങ്കമണിയെ കൂട്ടിക്കൊണ്ടു വന്നത്.......... 
ചിത കത്തിത്തീര്‍ന്നു കഴിഞ്ഞിരിക്കുന്നു. ഉയര്‍ന്നു വന്നിരുന്ന പുകച്ചുരുളുകളും മാഞ്ഞു തുടങ്ങിയിരിക്കുന്നു.
എങ്കിലും ഇപ്പോഴും, തങ്കമണിയുടെ പരുക്കന്‍  തേങ്ങല്‍.. . ചില ഉണക്ക മരങ്ങളുടെ തവിട്ടു നിറമുള്ള ഇലകള്‍ കാറ്റിലനങ്ങും പോലെ ...

70 comments:

Echmukutty said...

ആണാണോ പെണ്ണാണോ എന്ന് തീര്‍ച്ചയില്ലാതെ വേദനിച്ചു ജീവിക്കുന്നവര്‍ക്കു വേണ്ടി.....അങ്ങനെ വേദനിച്ചു ജീവിച്ച് മരിച്ചു പോയവര്‍ക്കു വേണ്ടി..... ഞങ്ങളെപ്പോലെയുള്ള മക്കള്‍ ഒരിക്കലും ജനിക്കാതിരിക്കട്ടെ എന്ന് എല്ലാ ഗര്‍ഭിണികളെയും അനുഗ്രഹിച്ചവര്‍ക്കു വേണ്ടി.....അവരെയെല്ലാവരേയും ഓര്‍മ്മിച്ചുകൊണ്ട്.....അല്‍പം നിണ്ടു പോയ കുറച്ചു വരികള്‍........

Nisha K S said...

onnum parayanilla.. :( shakthamaya varikal

അഭി said...

നല്ല പോസ്റ്റ്‌ ചേച്ചി

K@nn(())raan*خلي ولي said...

ആണിന്‍റേയും പെണ്ണിന്‍റേയും മനസ്സുകളെ, അവരുടെ ബന്ധങ്ങളെ തന്നെ മനസിലാക്കാനാവാത്ത ഈ ലോകത്ത് ആണോ പെണ്ണൊ എന്നു കൂടി ശരിക്കും തീര്‍ച്ചയില്ലാത്തവരെ, അവരുടെ ആത്മബന്ധങ്ങളെ എങ്ങനെ മനസ്സിലാക്കാനാണ്, ആരു മനസ്സിലാക്കാനാണ്?

ഞാന്‍ പറയും, എച്മുചേച്ചിക്ക് വട്ടാണെന്ന്.
അല്ലെങ്കില്‍ വായിക്കുന്നവരെ ഇത്രേം സങ്കടപ്പെടുത്തില്ലല്ലോ!
പതിവ് പോലെ ശക്തം, അപാരം!

ഭാനു കളരിക്കല്‍ said...

സ്വതസിദ്ധമായ എച്ചുമു ഭാഷയില്‍ എഴുതപ്പെടാതെ പോയ ജീവിതത്തിന്റെ ആവിഷ്ക്കാരം. ഇഷ്ട്ടപ്പെട്ടു.

ഭാനു കളരിക്കല്‍ said...

കഥകള്‍ക്ക് നല്ല പേരുകള്‍ ഇടുന്നതില്‍ എച്ചുമു ശ്രദ്ധ വെക്കുന്നില്ലെന്ന് ആരോപണം

രമേശ്‌ അരൂര്‍ said...

പതിവ് പോലെ ഉള്ളില്‍ തൊട്ടു

സുസ്മേഷ് ചന്ത്രോത്ത് said...

ക്ഷമിക്കണം.മുഴുവന്‍ വായിക്കാന്‍ സാധിക്കുന്നില്ല.ദുര്‍ബലമായിപ്പോകുന്ന എന്‍റെ മനസ്സിന്‍റെ കുഴപ്പമെന്നല്ലാതെ അത് താങ്കളുടെ എഴുത്തിന്‍റെ പ്രശ്നമാകുന്നില്ല.

വര്‍ഷിണി* വിനോദിനി said...

ഉറന്നൊഴുകുന്ന ജീവിതപ്പകർപ്പുകൾ ..
മോക്ഷ പ്രാർത്ഥനകളോടെ..
ആശംസകൾ...!

vettathan said...

വളരെക്കാലം കൂടി ഒരു നല്ല കഥ വായിച്ചു.അഭിനന്ദനങ്ങള്‍.

Nena Sidheek said...

ഇതൊരു വല്യ സങ്കടമുള്ള കാര്യം തന്നെയാണ് ചേച്ചീ പക്ഷേ, ഈ സാദനം എന്ന സാധനത്തിന്റെ അര്‍ഥം എന്താണ് ചേച്ചീ.

mini//മിനി said...

വളരെ നല്ല കഥ,,

പ്രവീണ്‍ ശേഖര്‍ said...

ഒന്നും കൂടുതല്‍ പറയുന്നതില്‍ അര്‍ത്ഥമില്ല...എങ്കിലും പറഞ്ഞേ തീരൂ..സാദന ... സാദന ...സാദന ..

Echmukutty said...

ആദ്യ വായനയ്ക്ക് വന്ന നിഷയ്ക്ക് നന്ദി.ഇനിയും വരുമല്ലോ.
അഭി വന്നതില്‍ സന്തോഷം. ഇപ്പോള്‍ വരാറില്ലല്ലോ അങ്ങനെ.
കണ്ണൂരാന്‍ അഭിനന്ദിച്ചതില്‍ സന്തോഷം. ഇനിയും വായിക്കുമെന്ന് കരുതുന്നു.
ഭാനു ഇപ്പോള്‍ വരാറില്ല . സാദനം എന്ന പേരു ശരിയായില്ലേ ഭാനു. ഇനിയും കൂടുതല്‍ നല്ല പേരുകള്‍ക്കായി പരിശ്രമിക്കാം. വന്നതില്‍ സന്തോഷം.
രമേശിനു നന്ദി.
സുസ്മേഷ് വന്നതില്‍ സന്തോഷമുണ്ട്. പക്ഷെ...എന്‍റെ എഴുത്തിന്‍റെ കുഴപ്പമല്ല എന്നെഴുതിയത് വായിച്ച് സമാധാനിക്കാന്‍ ശ്രമിക്കുന്നു.

Echmukutty said...

വര്‍ഷിണിക്കും വെട്ടത്താന്‍ ചേട്ടനും നന്ദി.
നേനക്കുട്ടീ, ആണിനെ ആണെന്ന് വിളിക്കും
പെണ്ണിനെ പെണ്ണെന്ന് വിളിക്കും
ആനും പെണ്ണും അല്ലാത്തത് സാധനം ...ഒരു വസ്തു.
സാധനം എന്ന് സംസാരഭാഷയില്‍ പറയുമ്പോള്‍ സാദനം എന്നാവും. ഒന്നും കൂടി കുറുക്കിയാല്‍ സാനവും ആകും. മധ്യകേരളത്തില്‍ പ്രത്യേകിച്ചും...

Echmukutty said...

മിനി ടീച്ചര്‍ക്ക് നന്ദി.
പ്രവീണ്‍ പറഞ്ഞത് എനിക്ക് മനസ്സിലായില്ല. ഒന്നു കൂടി പറഞ്ഞു തരണം.

M. Ashraf said...

കാണാത്ത ജീവിതം മനോഹരമായി അവതരിപ്പിച്ച കഥ. അഭിനന്ദനങ്ങള്‍

പട്ടേപ്പാടം റാംജി said...

സാധാരണ മനുഷ്യരുടെ മനസ്സുപോലും കാണാന്‍ കഴിയാത്തിടത്ത് സാദനത്തിന്റെ മനസ്സ് എങ്ങിനെ കാണാന്‍.? അത്തരം മനസ്സുകളുടെ ശ്വാസഗതി പോലും വരികളില്‍ വരച്ചുവെച്ചിരിക്കുന്നത് പ്രയാസം വരുത്തുമ്പോഴും ചിന്തിപ്പിക്കുന്നു.
ഇഷ്ടായി.

Cv Thankappan said...

ഉള്ളിലൊരു നൊമ്പരമായി,വിങ്ങലായി
മാറുന്ന കഥാപാത്രങ്ങള്‍....,............
ഈ കഥയിലെ വിധി ആര്‍ക്കും
ഉണ്ടാവരുതേ!!!
ശക്തമായ രചന.
ആശംസകള്‍

Junaiths said...

വേദന... :(

ajith said...

എച്മു സൃഷ്ടിച്ചുവിടുന്ന കഥാപാത്രങ്ങള്‍ അത്ര പെട്ടെന്ന് മനസ്സില്‍ നിന്നും ഇറങ്ങിപ്പോവുന്നില്ല. ഇന്ന് മലയാളത്തിലെ പുകള്‍പെറ്റ എഴുത്തുകാരുടെകൂടെ കസേരയിട്ടിരിക്കേണ്ട ഒരാളാണ് എച്മു എന്ന് ഞാന്‍ കരുതുന്നു.

sm sadique said...

“ പകയുടേയും പ്ര തികാരത്തിന്‍റേയും എരിയുന്ന രസക്കൂട്ടുകള്‍ പൂര്‍ണരായ സ്ത്രീകള്‍ക്കും പൂര്‍ണരായ പുരുഷന്മാര്‍ക്കും മാത്രമായി അടയാളപ്പെടുത്തിയതാവുമോ? ആ അടയാളങ്ങള്‍ ഒരു ആണ്‍ പെണ്ണിനു വായിയ്ക്കാന്‍ കഴിയാത്ത ഭാഷയിലാവുമോ എഴുതപ്പെട്ടിരിക്കുന്നത്?” ജീവിത രസം എവിടെയെന്ന് ഞാൻ അമ്പരന്നു... ആണും പെണ്ണും കെട്ട എന്റെ മനസ്സും നീറി. വായിച്ച് തീർന്നപ്പോൾ മനസ്സിൽ എന്തൊക്കൊയോ എരിഞ്ഞ് നിറ്യുന്നു...

കുസുമം ആര്‍ പുന്നപ്ര said...

നല്ല കഥ.. അര്‍ദ്ധനാരീശ്വരന്‍ സിനിമ ഇവരുടെ കഥയാണ്. ഹിജഡകളുടെ

Manoraj said...

ഒരു പക്ഷെ ഈ കഥ ഏറ്റവും കൂടുതല്‍ തവണ വായിച്ച വ്യക്തി എച്മു പോലുമാവില്ല. ഞാനാവും :)അതുകൊണ്ട് തന്നെ പറയട്ടെ.. കഥയുടെ ക്രാഫ്റ്റ് മനോഹരം. ഈ കഥയെ പറ്റിയുള്ള അഭിപ്രായങ്ങള്‍ പലപ്പോഴായി പറഞ്ഞിട്ടുമുണ്ട്.

പിന്നെ ഇവിടെ കമന്റു ചെയ്യുവാന്‍ ഒരു കാര്യമുണ്ട്. അജിത് പറഞ്ഞത് പോലെ എച്മു സൃഷ്ടിച്ചു വിടുന്ന കഥാപാത്രങ്ങള്‍ മനസ്സില്‍ ആഴത്തില്‍ നില്‍ക്കുന്നു. ഇന്നും തങ്ങി നില്‍ക്കുന്ന കുറേ കഥാപാത്രങ്ങള്‍ ഉണ്ട്. പേരുകളേക്കാള്‍ അവരുടെ രൂപങ്ങള്‍.. അവരുടെ മാനറിസങ്ങള്‍.. അതാണ് അവയെ ജീവനുള്ളതാക്കുന്നത്. മരണപ്പെട്ട കഥാപാത്രങ്ങള്‍ ആവാം ഒരു പക്ഷെ അവ.. ഇവിടെ അജിത് പറഞ്ഞത് പോലെ എച്മുവിന് ഒരു കസേര നിര്‍ബന്ധമായും നല്‍ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇനി ആരും നല്‍കിയില്ലെങ്കില്‍ ഞങ്ങള്‍ നല്‍കുന്ന ഈ കസേര എല്ലാ വേദികളിലും ധൈര്യമായി മുന്നിലേക്ക് വലിച്ചിട്ട് അതില്‍ കയറി ഇരുന്നോളൂ എച്മു.. അര്‍ഹതയുണ്ട് അതിന്

ഇലഞ്ഞിപൂക്കള്‍ said...

വരികളുടെ തീവ്രത വായിക്കുന്നവനിലേക്ക് ആഴ്ന്നിറങ്ങുന്നു.

റോസാപ്പൂക്കള്‍ said...

ഇന്ന് ടിവി യില്‍ അര്‍ദ്ധനാരീശ്വവരന്റെ കുറച്ചു ക്ളിപ്സുകള്‍ കണ്ടു.അതോടു ചേര്‍ത്ത് വെച്ച് വായിക്കാന്‍ എച്ചുമുവിന്റെ ഈ കഥയും. ശരിക്കും സങ്കടം തോന്നി. എച്ചുമു ഈ ലോകത്തിലെ പല ദുരിതങ്ങളും ഈ തൂലികയിലൂടെയാണ് ഞാന്‍ കണ്ടത്. എന്തെ ഞാന്‍ ഇതൊന്നുംകാണാതെയും കേള്‍ക്കാതെയും ജീവിച്ചു എന്ന് എന്നെ ഓര്‍മ്മിക്കുന്ന ഈ എഴുത്തിലൂടെ.
അഭിനന്ദനങ്ങള്‍..ഇതിനെ കഥ എന്ന് വിളിക്കാന്‍ തോന്നുന്നേ ഇല്ല

ഗൗരിനാഥന്‍ said...

ഞങ്ങളെപ്പോലെയുള്ള മക്കള്‍ ഒരിക്കലും ജനിക്കാതിരിക്കട്ടെ എന്ന് എല്ലാ ഗര്‍ഭിണികളെയും അനുഗ്രഹിച്ചവര്‍ക്കു വേണ്ടി...ഇങ്ങനെയുള്ളവരുടെ ജീവിതം അറിയാതെ പോകുന്നതിന്റെ കാഴ്ച , അസ്സലായി എഴുതി..എല്ലാ കഥാപാത്രങ്ങളും മനസ്സ്ല് തട്ടി നില്‍ക്കുന്നു, മുന്‍പത്തെ പോസ്റ്റുകള്‍ വായിച്ചിരുന്നു എച്മു, പക്ഷെ മലയാളവും നെറ്റും ഇടക്കിടേ പണിമുടക്കി കമന്റിടാന്‍ അസൌകര്യമുണ്ടാക്കുന്നു..ഇപ്പോള്‍ രണ്ട് ദിവസായി നേരെ കാര്യങ്ങള്‍ നടക്കുന്നുണ്ട്..നീണ്ട പല കമന്റുകളും ഇടാന്‍ പറ്റാത്ത നിരാശ മാറി ഇതെഴുതിയപ്പോള്‍, എന്തായാലും സാദനം അവിടെ തന്നെ ജീവിച്ചു മരിച്ചതില്‍ ഇത്തിരി പെണ്‍സ്വഭാവം കാണിച്ചു എന്നു തോന്നി, മിക്കവാറും ഇത്തരം ആളുകള്‍ നാടു തെണ്ടിയും , ഇത്തരക്കാരുടെ ഗ്രൂപ്പുകളില്‍ ചെന്നും കൂടാറുണ്ട്..എന്തായാലും കഥയില്‍ ചോദ്യമില്ലല്ലോ..

Philip Verghese 'Ariel' said...

ഇക്കഥയും ഹൃദയസ്പര്‍ശിയായി
അഭിനന്ദനങ്ങള്‍, ആശംസകള്‍

Pradeep Kumar said...

വരികൾ ഒട്ടും നീണ്ടുപോയില്ല.....
ഒരു ചലച്ചിത്രത്തിന്റെ തുടർച്ചപോലെ മനോദൃശ്യങ്ങൾ ഒന്നിനുപുറകെ ഒന്നായി കടന്നു വന്നു. ഒടുവിൽ ഒരുപാട് നൊമ്പരങ്ങൾ മനസ്സിൽ കോറിയിട്ട് കൃത്യമായി അവസാനിപ്പിക്കേണ്ടിടത്ത് കഥ അവസാനിപ്പിച്ചു....

പലരും പറഞ്ഞപോലെ എച്ചുമുവിനുള്ള കസേര ഞങ്ങൾ വായനക്കാർ തരുന്നു.....

വിനുവേട്ടന്‍ said...

വേദനിപ്പിക്കുവാൻ തീരുമാനിച്ച് തന്നെയാണല്ലേ എഴുത്ത്...?

അജിത്‌ഭായിയും മനോരാജും പറഞ്ഞതിനെ ഞാനും പിന്തുണയ്ക്കുന്നു... ഞങ്ങളൊരു കസേര ഉണ്ടാക്കാൻ പോകുകയാണ്...

ആശംസകൾ...

ASOKAN T UNNI said...

`ദൈവത്തിന്റെ വിരലുകൾ ഗിത്താർ വായിക്കുമ്പോൾ` എഴുതിയ ആളിൽ നിന്നു ഇതുപോലൊരെണ്ണം പ്രതീക്ഷിച്ചില്ല. പഴയ പ്രീ ഡിഗ്രീ കോളേജ്‌ മാഗസിൻ സ്റ്റാൻഡേർഡ്‌.
ഭാഷയിലും സ്വാധീനമില്ലാത്തതുപോലെ തോന്നുന്നു.വായനയിലുടനീളം പൊരുത്തക്കേടുകൾ...കല്ലുകടികൾ.
പകയും പ്രതികാരവും..!
സ്പർദ്ധയും വൈരാഗ്യവും...!
അവളുടെ മേലൊക്കെ വായിൽ നാക്കാണു....!
മതിയാകാത്ത വിശപ്പു പോലെ...!
ബഷീർ ഭാഷയെ മറികടന്നത്‌ ഇങ്ങനെയൊന്നുമല്ല.
മലയാളത്തിൽ ഏറ്റവും മെച്ചപ്പെട്ട സാഹിത്യരൂപം
ചെറുകഥയാണു. പൂർവ്വ സൂരികളുടെ രചനാലോകങ്ങളിലൂടെ ഇടക്കൊക്കെ ഒന്നു സഞ്ചരിക്കുക.
എഴുതിയ `സാദനം` പലവട്ടം വായിച്ച്‌ ബോദ്ധ്യപ്പെട്ട്‌ മാത്രം പോസ്റ്റ്‌ ചെയ്യുക...പുറം ചൊറിയലിൽ ഭ്രമിക്കാതിരിക്കുക..
നല്ലകഥകളെഴുതാൻ കഴിയട്ടേ എന്നാശംസിക്കുന്നു....

പഥികൻ said...

കഥയാണെന്ന് വിശ്വസിക്കാൻ പാട്..ജീവിതത്തോട് ഒട്ടി നിന്നുള്ള വരികൾ..

ശ്രീ said...

വെറും ഒരു കഥ തന്നെയാണ് എന്ന് അറിഞ്ഞിട്ടും എന്തോ ഒരു വല്ലായ്മ.

പതിവു പോലെ നന്നായി എഴുതി, ചേച്ചീ. പോസ്റ്റിന്റെ നീളക്കൂടുതല്‍ തോന്നിച്ചതേയില്ല.

അനില്‍കുമാര്‍ . സി. പി. said...

"ആകെ വേവുന്ന, നീറുന്ന ആവി!" - എച്ച്മുവിന്റെ ഈ കഥ വായിച്ചു കഴിഞ്ഞപ്പോള്‍ അങ്ങനെയാണ് തോന്നിയത്‌. ...

Unknown said...

അതി മനോഹരം
മനസ്സിലേക്ക് ആഴ്ന്നിറങ്ങി വേദനിപ്പിച്ച ഒന്ന്
വായിച്ചു തീര്‍ന്നിട്ടും മനസ്സില്‍ തങ്ങിനില്ല്കുന്നു കഥാപാത്രങ്ങള്‍

ആശംസകള്‍

സേതുലക്ഷ്മി said...

അസഹ്യമായ ജീവിതഭാരം പേറുന്ന ഒരുപാട് പെണ്‍ കഥാപാത്രങ്ങള്‍ എച്ച്മുവിന്റെ തൂലികയില്‍ നിന്ന് ജന്മം കൊണ്ടിട്ടുണ്ട്. പക്ഷെ, 'സാദനത്തിന്റെ ' ജീവിതം ശരിക്കും ഒരു ഷോക്കായി. വരികളില്‍ എഴുതിയ ജീവിതം വല്ലാതെ നോവിച്ചു.

വാക്കുകളെ കീരിമുറിച്ചു പരിശോധിച്ചാല്‍ കാണുന്ന അപാകതകള്‍ ആ ഉദാത്തമായ ജീവിതാനുഭവങ്ങളുടെ മുന്നില്‍ എത്ര നിസ്സാരം.
വിഭക്തിയെക്കാള്‍ ഭക്തിയാണ് ഇഷ്ടം എന്നെ പറയാനുള്ളൂ.

keraladasanunni said...

ആണും പെണ്ണുമല്ലാത്ത മറ്റൊരു വിഭാഗം. അവരുടെ ജീവിതത്തെക്കുറിച്ച് അധികപേര്‍ക്കും
ഒന്നും അറിയില്ല. ഈ കഥയില്‍ അത്തരക്കാര്‍
നേരിടേണ്ടി വരുന്ന പ്രയാസങ്ങള്‍ ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു.

Echmukutty said...

അഷ്രഫ് വായിച്ചതില്‍ സന്തോഷം. ഇനിയും വായിക്കുമല്ലോ.
രാംജി,
തങ്കപ്പന്‍ ചേട്ടന്‍,
ജുനയിത് എല്ലാവര്‍ക്കും നന്ദി.
അജിത്ജിയുടെ അഭിപ്രായം പൊന്നായിരിക്കട്ടെ. ഇത്ര നല്ല വാക്കുകള്‍ പറഞ്ഞതില്‍ വലിയ ആഹ്ലാദം.
സാദിക്കിനെ അങ്ങനെ കാണാറില്ല.വന്നതിലും ഈ വരികള്‍ കുറിച്ചതിലും നന്ദി പറയട്ടെ.
കുസുമത്തിനും നന്ദി.
മനുവിന്‍റെ വാക്കുകള്‍ എന്‍റെ കണ്ണു നിറച്ചു. നന്ദി എന്നു മാത്രം പറയട്ടെ.
ഇലഞ്ഞിപ്പൂക്കള്‍ക്കും റോസാപ്പൂക്കള്‍ക്കും നന്ദി. ഇനിയും വായിക്കുമല്ലോ.



Unknown said...

എച്ചുമു,
എഴുത്ത് അസ്സലായിട്ടുണ്ട്, അഭിനന്ദനങ്ങള്‍.
ഇങ്ങനെയൊരു കഥ, ഗ്രാമവാസികള്‍ക്ക് ദഹിക്കുമോ എന്നെനിക്കറിയില്ല; നഗരങ്ങളില്‍, വിശേഷിച്ച് വിദേശങ്ങളില്‍, ഈ ഒരവസ്ഥ,(ഹിജഡ)കൃത്രിമാമായിട്ടു സൃഷ്ട്ടിച്ചു ജീവിക്കുന്ന അനവധി മനുഷ്യരുണ്ട്.അവരെ Shemale, Tranny, ladyboy എന്നൊക്കെ വിളിക്കപ്പെടുന്നു. ഇങ്ങനെ ഒരാശയം കഥാ രൂപത്തില്‍ അവതരിപ്പിച്ചത്, തീര്ച്ചയായുമഭിനന്ദനീയമാണ്. ഇനിയുമെഴുതുക.

Echmukutty said...

ഗൌരിനാഥന്‍ വായിച്ചല്ലോ, സന്തോഷം. ഇനിയും വായിക്കുമെന്ന് കരുതുന്നു.
ഏരിയലിനു നന്ദി.
പ്രദീപ് കുമാറിന്‍റേയും വിനുവേട്ടന്‍റെയും നല്ല വാക്കുകളില്‍ വലിയ ആഹ്ലാദം.
അശോകന്‍റെ വാക്കുകള്‍ കണ്ടു. തീര്‍ച്ചയായും നല്ല കഥകളെഴുതാന്‍ കൂടുതല്‍ പരിശ്രമിക്കാം. വായിച്ചതിലും അഭിപ്രായം എഴുതിയതിലും നന്ദി.
പഥികന്‍,
ശ്രീ,
അനില്‍,
ഗോപന്‍,
സേതു,
ഉണ്ണിച്ചേട്ടന്‍ എല്ലാവര്‍ക്കും പ്രത്യേകം നന്ദി. ഇനിയും വായിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുക.

കൊമ്പന്‍ said...

ഉള്ളില്‍ തട്ടിയ എഴുത്ത് എച്മൂ ഒരു ഇരിപ്പിന് തന്നെ വായിച്ചു പോയി
പിന്നെ എച്ച് മുവിന്റെതായ ശൈലികളും പ്രയോകങ്ങളും അടക്കം മനോഹരമായ ഒരു കഥ യായ പോസ്റ്റ്

Unknown said...

ഞങ്ങളെപ്പോലെയുള്ള മക്കള്‍ ഒരിക്കലും ജനിക്കാതിരിക്കട്ടെ എന്ന് എല്ലാ ഗര്‍ഭിണികളെയും അനുഗ്രഹിച്ചവര്‍ക്കു വേണ്ടി.....അവരെയെല്ലാവരേയും ഓര്‍മ്മിച്ചുകൊണ്ട്..
ഈ കമന്റും കഥയും ഇഷ്ടപെട്ടു എച്മുവേടത്തി,
എന്നാലും,

സാദനത്തേക്കുറിച്ച് വ്യക്തമാക്കിക്കൊടുക്കുന്നത് അരുണയാണെങ്കിൽ പോലും ആ കഥാപാത്രം കഥയിൽ ഒരൽപ്പം പൈങ്കിളി കലർത്തിയോ എന്ന ഒരു സംശയമുണ്ട്. വെറും ഒരു സംശയമാണേ..

സാദനത്തിന്റെ മനോവിചാരങ്ങളെ നേരിട്ട് പറയാതെ മറ്റൊരാളിലൂടെ വായനക്കാരനിലെത്തിക്കുന്ന കഴിവ് അപാരം..

unnimaya said...

അമ്പ് തൊടുന്നപോലുള്ള എഴുത്ത്!

Unknown said...

പ്രിയപ്പെട്ട കല ചേച്ചി.

ഞാന്‍ ഇതിട്ടപോള്‍ തന്നെ കണ്ടു. മുഴുവനും വായിച്ചു.വലിയ കഥയാണ്. അതിലെ ഉള്ളടക്കവും വലുതാണ്‌. നന്നായിട്ടുണ്ട്.
അഭിനന്ദനങ്ങള്‍.

സ്നേഹത്തോടെ,
ഗിരീഷ്‌

പൈമ said...

എചൂമൂ ചേച്ചി ...മനോഹരമായ കഥ .
കഥാപാത്രങ്ങളും അനുയോജ്യമായ
സഹിച്ചര്യങ്ങളും എല്ലാം നന്നായി
പറഞ്ഞെരിക്കുന്ന രീതി ഒരു സിനിമ കഥ പോലെ
വ്യക്തവും ലളിതവും ....
നല്ല ബ്ലോഗ്ഗെര്‍ക്ക് ഒരു സിംഹാസനം ഞാനും നല്‍കുന്നു

ചേച്ചി പറഞ്ഞത് ഒരു കഥയല്ല .മാതാപിതാക്കള്‍ പെന്കുട്ടികളോടെ
സമ്മതം ചോദിക്കാതെ വിവാഹം നടത്തും ..അത് ഇത് പോലെ
പ്രശങ്ങള്‍ക്കും വഴി തെളിക്കും .

ജന്മസുകൃതം said...

ദൈവം ചിലരുടെ തലയിൽ ചില പ്രത്യേക സിദ്ധികൾ വരച്ചു കൊടുക്കും....അവർ തൊടുന്നതെല്ലാം പൊന്നാക്കാനുള്ള കഴിവുണ്ടെന്നു നാം പറയുകയും ചെയ്യും....എച്ച്മുവിന്റെ കാര്യത്തിൽ അത് ഒട്ടും തെറ്റിയിട്ടില്ലെന്ന് “സാദനം“ സാക്ഷ്യപ്പെടുത്തുന്നു.
ആശംസകളോടെ,

ente lokam said...

അര്‍ദ്ധ നാരീശ്വരന്‍ എന്നില്ല..

അര്‍ദ്ധ നാരീ എന്നല്ലേ പുതിയ

ചിത്രത്തിന്റെ പേര്??


എച്ച്മുവിന്റെ കഥകള്‍ കണ്ണില്‍ കണ്ടവയും മനസ്സ് തൊട്ടു അറിഞ്ഞവയും ആണ്..അത് കൊണ്ട് തന്നെ ആ കഥാ പാത്രങ്ങള്‍ വായനക്ക് ശേഷവും നമ്മുടെ പരിസരത്ത് തന്നെ കറങ്ങി നടക്കുന്നു...പലപ്പോഴും
നെടുവീര്‍പ്പുകള്‍ ആയും കനലില്‍ നിന്ന് പുക ആയും...


സേതു ലക്ഷ്മി.:കമന്റും കാര്യവും..ഇങ്ങനെ സമ്മേളിപ്പിക്കാന്‍
അപാരം ആയ കഴിവ് തന്നെ വേണം...മേല്പത്തൂര്‍ വിഭക്തിയും
പൂന്താനവും...!!!


അവിടെയും എനിക്ക് അഭിപ്രായ വ്യത്യാസം ഉണ്ട്...ചില നാടന്‍
പ്രയോഗങ്ങളെ അര്‍ഥം മനസ്സിലാക്കി തിരിച്ചു അറിയാത്തത് വായനയുടെ കുഴപ്പം അല്ലെ?എഴുത്തുകാരുടെ കുറ്റം ആണോ????


അഭിനന്ദനങ്ങള്‍ എച്മു...പുറം ചൊറിയല്‍ അല്ല...അറിവില്ലാത്തവര്‍
തരുന്ന സിംഹാസനവും ഒരു ഇരിപ്പിടം തന്നെ അല്ലെ എന്ന് ഞങ്ങള്‍ക്ക് ഒരു ആശ്വാസം...

കൊച്ചു കൊച്ചീച്ചി said...

ദേ, മോളില് കണ്ണൂരാന്‍ എഴുതീട്ടുണ്ട്...അതന്നെ..

പ്രയാണ്‍ said...

ഒരുപാട് തിരക്കുകളിലൂടെ കടന്നുപോയ കാരണം ഓണപ്പതിപ്പില്‍ വന്ന പ്രദീപ് രാമന്റെ ക്ത വായിച്ചുതീര്‍ത്തത് ഇന്നലെയാണ്. അതിന്റെ ഷോക്ക് അവസ്സാനിക്കും മുന്പ് അടുത്തത്.... മിനിയാന്നു പ്രൈഡിന്‍റെ ഫോട്ടോസ് നോക്കിയിരിക്കുമ്പോള്‍ എന്തോ എവിടെയോ ഒരു പ്രതീക്ഷ... അവര്‍ക്കും ഒരിക്കല്‍ അംഗീകാരമുണ്ടാകുമെന്ന്.നന്നായെഴുതിയിരിക്കുന്നു. അഭിനന്ദനങ്ങള്‍.

Unknown said...

കഥ വായിച്ചു ,തങ്കമണിയെ കൂടുതല്‍ കൂടുതല്‍ അറിയാന്‍ വേണ്ടി കഥ ഒന്ന് കൂടി വായിക്കേണ്ടി വരുന്നു .എച്ചുകുട്ടി എഴുത്തിന്റെ മൂര്‍ച്ച കൂട്ടിയിരിക്കുന്നു ,പുതിയ ഒരു ക്രാഫ്റ്റ് ..

A said...

എനിക്ക് പരിചിതമല്ലാത്ത ജീവിത സന്ദര്‍ഭങ്ങള്‍ ഓരോ രചനയിലും ഉള്ളില്‍ തൊടും വിധം എച്മു വിവരിക്കുന്നത് വായിക്കുമ്പോള്‍ അത്ഭുതവും ആരാധനയും ഒന്നിച്ചു തോന്നുന്നു.

ചന്തു നായർ said...

ആദ്യം ഒരു ക്ഷമാപണം...വരാൻ വൈകിയതിൽ.ആശുപത്രിയിലെ ഐ.സി.യുവിൽ ബോധത്തോടെ കിടക്കുകയാണെങ്കിൽ പോലും എനിക്ക് പത്രം വായിക്കണം എന്ന് നിർബന്ധമാണ്.അതുപോലെ തന്നെയാണ്.ബ്ലൊഗിൽ എച്ചുമുവിന്റെ കഥ വന്നാൽ വായിക്കണമെന്നതും. 32 വകഭേദങ്ങളൂണ്ടെങ്കിലും ഒരു കഥയെഴുതാൻ നമുക്ക് മൂന്ന് വിഷയങ്ങളേയുള്ളൂ. കാമം,വിശപ്പ്,കലാപം. .പക്ഷേ ഇവയെ എത്രയോ നല്ല കഥകളാക്കിയിരിക്കുന്നൂ നമുടെ കഥാകാരന്മാർ.അവിടെ പാത്രസ്രുഷ്ടി, ക്രാപ്റ്റ്,ടീറ്റ്മെന്റ് എന്നിവയിലൂടെ നമുക്ക് പുതിയകഥകളായി തോന്നിക്കുന്നിടത്താണ് രചയിതാക്കളുടെ വിജമയം..അതിൽ വളരെയേറെ വിജയിച്ചിരിക്കുന്നൂൂ നമ്മുടെ സ്വന്തം എച്ചുമൂക്കുട്ടി.യെല്ലമ്മാ ക്ഷേത്ര പരിസരത്ത് ആടിയും പാടിയും നടക്കുന്ന ഹിജഡകൾ ഒരു പട്ടാളക്കരനെ ആക്രമിക്കുന്നതും തുടർന്നുള്ള കാര്യങ്ങളും വച്ചുര് തെരുവോരം എന്നൊരു കഥ ഞാനും എഴുതി വച്ചിട്ടുണ്ട് അത് സിനിമാക്കഥയാണ്.അതു കൊണ്ട് തന്നെ ബ്ലോഗിൽ ഇടുന്നുമില്ലാ..എന്റെ കഥകൾ ബ്ലോഗിൽ കുറയുന്നതിന് കാരണവും അതാണ്.കഥകൾ സിനിമക്കായി മാറ്റി വക്കുന്നൂ....ഒന്നും മാറ്റി വക്കാതെ എത്രയോ കഥകൾ ,കഥാപാത്രങ്ങൾ നമ്മൾക്കായി ഒരുക്കുന്ന എച്ചുമൂ....ഞാൻ എണീറ്റ് നിന്ന് ഒരു നമ്സ്കാരം മാത്രം പറയുന്നൂ... അതെ അജിത്തും മറ്റുള്ളവരും പറഞ്ഞപോലെ ആ കസാല അവിടെ ഒഴിഞ്ഞ് കിടക്കുന്നൂ..എല്ലാ നന്മകളൂം....

Typist | എഴുത്തുകാരി said...

നമ്മള്‍ അറിയാത്ത എത്രയോ തരം ജീവിതങ്ങള്‍!

ജെ പി വെട്ടിയാട്ടില്‍ said...

എച്ച്മുട്ടീടെ തട്ടകത്തില്‍ ഞാന്‍ വരാറില്ല - വെറുതെ ഒന്ന് എതിനോക്കിയതാണ്. ഇപ്പോള്‍ ഒരു പോട്ടം കണ്ടല്ലോ.. പക്ഷെ എന്റെ മങ്ങിയ കണ്ണുകള്‍ക്ക് ആളെ മനസ്സിലായില്ല.

ഞാന്‍ വരാം വീണ്ടും ഈ വഴിക്ക്.
വരൂ തൃശൂര്‍ക്ക് , ഇവിടെ വേണമെങ്കില്‍ ഒരു ബ്ലോഗ്‌ കൂട്ടം ആരംഭിക്കാം.

സ്നേഹത്തോടെ
ജെ പി അങ്കിള്‍

വീകെ said...

മനസ്സിൽ വേദന മാത്രം കോറിയിട്ട കുറേ കഥാ പാത്രങ്ങളെ എച്മുക്കുട്ടി വരച്ചു കാട്ടിയിട്ടുണ്ട്. ഇതാ അതിലൊന്നുകൂടി... ‘സാദനം.‘
പേരു കേട്ടപ്പോൾ തന്നെ എന്തോ ഒരു പ്രത്യേകത തോന്നിയിരുന്നു. എന്നാൽ ഇത്രക്കു അനുഭവിച്ച ഒരു ദുഃഖപുത്രി/പുത്രനായിരിക്കുമെന്ന് കരുതിയില്ല.
ആശംസകൾ എച്മുക്കുട്ടി...

അവതാരിക said...

ഇയാള്‍ക്ക് എവിടെ നിന്നാണ് ഇത്രയും നല്ല കഥ തന്തുക്കള്‍ കിട്ടനത് ...ഗംഭീരം

ഇന്നും എച്ചുമു എഴുതിയതില്‍ ഏറ്റവും നൊമ്പരമായി മനസ്സില്‍ കിടക്കുന്നത് തോട്ടികളുടെ ജീവിതത്തെ പറ്റി എഴുതിയതആണ് ..ഇതാ അങ്ങനത്തെ വേറെ ഒന്ന് കൂടി .........

ഈ അനോണികള്‍ക്ക്‌ കമന്റ്‌ ഇടാന്‍ ചേന്‍സ് കൊടുക്കുന്നത് എന്തിനാ സഖാവെ

ശ്രീനാഥന്‍ said...

ആണ്‍ പെണ്‍ ജന്മത്തി ലേക്ക് ഇതുപോലെ ഇറങ്ങി ചെന്ന ഒരു കഥ വായിച്ചതായി ഓര്‍ക്കുന്നില്ല .ജീവിതത്തെ അതിന്റെ നഗ്ന രൂപത്തില്‍ ആവിഷ്ക്കരിക്കാനുള്ള എച്ചുമുകുട്ടിയു ടെ വൈഭവം ഈ കഥ യിലും പ്രകടം എന്തൊരു ചൂടാണി കഥ ക്ക് !

കല്യാണി രവീന്ദ്രന്‍ said...

എചൂമൂ, സങ്കടായീട്ടോ!!

Unknown said...

ഇതും കൊള്ളാം

Echmukutty said...

അപ്പച്ചന്‍ ചേട്ടന്‍ വളരെക്കുറച്ചേ ഇവിടെ വരാറുള്ളൂ. വന്നതില്‍ വലിയ സന്തോഷം. കൃത്രിമമായി അങ്ങനെ ആണ്‍ പെണ്‍ ആവുന്നവരുണ്ടാവാം... അവിടെയും ചൂഷണവും ഭയങ്കരമായ പീഡനങ്ങളും നടക്കുന്നുണ്ടാവാം. കേരളത്തില്‍ ഇമ്മാതിരിയുള്ളവരുടെ എണ്ണം ഗ്രൂപ്പുകളായി കാണാത്തതുകൊണ്ട് നമുക്ക് കുറവാണെന്ന് തോന്നുന്നതാവാം. അഭിപ്രായമെഴുതിയതിനു വലിയ നന്ദി.ഇനിയും വന്ന് വായിക്കുമല്ലോ.
കൊമ്പന്‍,
സുമേഷ് വാസു രണ്ട് പേര്‍ക്കും നന്ദി. ഇനിയും വന്നു വായിക്കുമല്ലോ.


Echmukutty said...

ഉണ്ണിമായയ്ക്കും ഗിരീഷിനും നന്ദി.

പൈമയ്ക്കും ജന്മസുകൃതത്തിനും എന്‍റെ ലോകത്തിനും നന്ദി. ഇനിയും നിങ്ങളുടെ നല്ല വാക്കുകള്‍ കേള്‍ക്കാന്‍ ഭാഗ്യമുണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു.
കൊച്ചുകൊച്ചീച്ചി ഇപ്പോ വരാറില്ലല്ലോ. എന്നെ മറന്നുവെന്നായിരുന്നു എന്‍റെ വിചാരം. വന്നതില്‍ വലിയ സന്തോഷം കേട്ടൊ.
പ്രയാണ്‍,
മൈഡ്രീംസ്,
സലാം എല്ലാവര്‍ക്കും നന്ദി. ഇനിയും വായിക്കുമല്ലോ.
ചന്തുവേട്ടന്‍റെ നല്ല വാക്കുകള്‍ എന്നും എനിക്ക് വലിയ പ്രോല്‍സാഹനം തരുന്നവയാണു. ഒത്തിരി നന്ദി.
എഴുത്തുകാരിചേച്ചിയെ കണ്ടതില്‍ ആഹ്ലാദം.
ജെ പി ചേട്ടന്‍ വന്നതില്‍ വളരെ സന്തോഷം. ഇനിയും വായിക്കുമെന്ന് കരുതട്ടെ.
വി കെ,
അവതാരിക,
ശ്രീനാഥന്‍ മാഷ്,
കല്യാണി,
സുനില്‍ എല്ലാവര്‍ക്കും നന്ദി. ഇനിയും വായിക്കുമെന്ന് വിചാരിക്കുന്നു....





മാധവൻ said...

ഹേയ് എച്ചുമു , ഇത്രേം കസേരകളെന്തിനാ ????!!! . മൂട്ടശല്ല്യമുള്ളതാണെങ്കിലുംകുഴപ്പമില്ല ഒരെണ്ണം കിട്ടിയാല്‍ കൊള്ളാമായിരുന്നു..

കഥയേയും,കഥാക്കാരനെയും നിഴലിലാക്കി വളരുന്ന ചില കഥാപാത്രങ്ങളുണ്ട്..കഥ വിട്ടിറങ്ങി വായനക്കാരന്റെ തലക്കകത്ത് പൊട്ടിച്ചൂട്ട് തെളിച്ച് നടക്കുന്ന ചില ശല്ല്യസഞ്ചാരികള്‍ . അവരിലിനി എച്ച്‌മുവിന്റെ കഥയിലെ സാദനവുമുണ്ടാകും.

Muralee Mukundan , ബിലാത്തിപട്ടണം said...

അസ്സലായിട്ടുണ്ട്, അഭിനന്ദനങ്ങള്‍...

Now am being in Trissur
for a short period / mother
in law (88 years)got Passport & NOC for Heaven,waiting get ticket..!

Echmukutty said...

നല്ല വാക്കുകള്‍ പറഞ്ഞ വഴിമരങ്ങള്‍ക്കും മുരളീഭായിക്കും നന്ദി, ഇനിയും വരിക.

കൈതപ്പുഴ said...

ജീവിതം മനോഹരമായി അവതരിപ്പിച്ച കഥ. അഭിനന്ദനങ്ങള്‍

ഫൈസല്‍ ബാബു said...

ഹിജഡകളെ എന്നും സമൂഹം അകറ്റി നിരത്തുന്നു എന്ന് തോന്നിയിട്ടുണ്ട് ."സാധനം " എന്ന ഒന്നിനും കൊള്ളാത്ത ഒരു വസ്തുവിനെപ്പോലെ .എത്ര ക്രൂരത അവരോടു കാണിച്ചിട്ടും ഒന്നിനും പ്രതികരിക്കാതെ ആയുഷ്കാലം മുഴുവന്‍ ഒരു വേലക്കാരിയെ പോലെ ജീവിച്ചു തീര്‍ത്ത അവരുടെ കഥ ..അവസാനം നായകന്‍ അവരുടെ മരണത്തിനും സാക്ഷിയാകേണ്ടി വന്നിരിക്കുന്നു ,അപ്രതീക്ഷിതമായ ക്ല്യ്മാക്സ് ല്‍ വായനക്കാരിലും ഒരു പിടി നോവുകള്‍ കോറിയിട്ട് കഥാ അവസാനിക്കുന്നത് കഥാകാരിയുടെ മികച്ച വിജയം !!

Echmukutty said...

കൈതപ്പുഴ വന്നതിലും അഭിനന്ദിച്ചതിലും സന്തോഷം.
ഫൈസലിനെ കണ്ടില്ലല്ലോ എന്ന് കരുതുകയായിരുന്നു. കണ്ടപ്പോള്‍ സന്തോഷമായി.

കഥ വായിച്ച് പ്രോല്‍സാഹിപ്പിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊള്ളട്ടെ.

jayanEvoor said...

ഞാൻ നമസ്കരിക്കുന്നു.
മറ്റൊന്നും പറയാനില്ല!

ഉസ്മാന്‍ ഇരിങ്ങാട്ടിരി said...

നൊമ്പരത്തീ പടര്‍ത്തിയ കഥ
സാദന എന്ന പേര് ഇഷ്ടമായില്ല ..
പക്ഷേ ആ കഥാപാത്രം മനസ്സില്‍ നിന്ന് ഇനി പോവില്ല
കരുത്തുള്ള എഴുത്തിനു ആശംസകള്‍

വേണുഗോപാല്‍ said...

പതിനഞ്ച് ദിവസത്തെ അവധി കഴിഞ്ഞു തിരിച്ചെത്തി ആദ്യം വായിച്ച പോസ്റ്റ്‌. മനസ്സ് പിച്ചി ചീന്തി കളഞ്ഞു. ഇനി ഇന്ന് വായനയില്ല. സാദനം മനസ്സിലാളുന്ന ചിതയില്‍ എരിയുകയാണ്.

ഇത്തരം പോസ്റ്റുകള്‍ക്ക്‌ അഭിപ്രായമെഴുതുക ദുഷ്ക്കരം. ഒരു നൊമ്പരം നെഞ്ചേറ്റി മടങ്ങി പോവുന്നു.