Thursday, December 20, 2012

ചില യാത്രാ വിശേഷങ്ങള്‍


( കുടുംബമാധ്യമത്തിലെ സ്വകാര്യത്തില്‍ 2012 നവംബര്‍ 30 നു  പ്രസിദ്ധീകരിച്ചത്. )

നമ്മളെപ്പോലെ,  അതീവ സാധാരണക്കാരായ  പെണ്ണുങ്ങള്‍ക്ക്  വീട്ടിനു പുറത്ത്   ഒറ്റയ്ക്ക്,  കഴിവതും  യാത്രകളില്ല. വീടകങ്ങളിലെ യാത്രകളാണു നമ്മള്‍ നടത്തുന്നതത്രയും. ഇനി അഥവാ ചക്കയിട്ടപ്പോള്‍  മുയല്‍ ചത്ത മാതിരി, തികച്ചും യാദൃച്ഛികമായി ഒരു യാത്ര വേണ്ടി വരികയാണെങ്കില്‍  നേരം നന്നായി പുലര്‍ന്നാല്‍ മാത്രം വീട്ടില്‍ നിന്നിറങ്ങുന്ന നമ്മള്‍ സന്ധ്യയാകും മുമ്പ്   തിടുക്കപ്പെട്ട്  വീട്ടിലെത്തുകയും ചെയ്യും. വൈകുന്നേരം  അഞ്ചുമണിയാവാറാവുമ്പോഴേ നമുക്ക്  പേടിയായിത്തുടങ്ങും. പകല്‍ വെളിച്ചത്തിലും ചിലപ്പോഴൊക്കെ  സംഭവിക്കാറുണ്ടെങ്കിലും  ഇരുട്ടില്‍ ഉറപ്പായും  നമുക്ക് നേരിടേണ്ടി വരുന്ന  വെറും  പിച്ചലും മാന്തലും തുടങ്ങി  ഭയങ്കരന്മാരായ ഗോവിന്ദച്ചാമിമാര്‍ വരെ നമ്മെ പേടിസ്സ്വപ്നം കാണിക്കും. നമ്മെ കാത്തിരിക്കുന്നുവല്ലോ വീട്ടുകാരന്‍,  കുഞ്ഞുങ്ങള്‍, വയസ്സായ അച്ഛനമ്മമ്മാര്‍, നിര്‍വഹിക്കാനുള്ള  വീട്ടുചുമതലകള്‍ എന്നോര്‍ത്ത്  ഓരോ മിനിറ്റു താമസിക്കുമ്പോഴും  നമ്മള്‍  പരവശരാകുന്നു.  നേരം വൈകി വീട്ടില്‍ച്ചെല്ലുമ്പോള്‍ അവിടെ നമ്മെ എതിരേല്‍ക്കുന്ന  മുഖംവീര്‍പ്പുകളും താക്കീതുകളും  എന്താവും എന്നാലോചിച്ചും നേരിടേണ്ടി വരുന്ന ആരോപണങ്ങള്‍ക്ക് എന്തു വിശദീകരണങ്ങള്‍ നല്‍കുമെന്ന് പരിഭ്രമിച്ചും  യഥാര്‍ഥത്തില്‍ യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോഴും നമ്മള്‍  ഒരു യാത്രയും ചെയ്യുന്നില്ല. ഒരു കാഴ്ചയും കാണുന്നില്ല.

അടിസ്ഥാനപരമായി  നമ്മള്‍ അങ്ങനെ വിറച്ച് വിറച്ച് കഴിഞ്ഞു കൂടുന്നവരാണ്.  നമുക്ക് ഉശിരന്‍ യാത്രാവിവരണങ്ങള്‍  എഴുതാന്‍ പറ്റില്ല.   ഒരു യാത്രയെപ്പറ്റി ആലോചിക്കാന്‍ തുടങ്ങുമ്പോഴേ നമ്മള്‍ പല തരം പേടിവിവരണങ്ങള്‍  എഴുതിക്കഴിയും. എനിക്ക്  ഇങ്ങനെ  യാത്രചെയ്യേണ്ടി വരുന്നുവല്ലോ  എന്ന സങ്കടത്തിലാണു നമ്മുടെ ഓരോ യാത്രയും തുടങ്ങുന്നത്. സങ്കടവും ഭയവും വേണ്ടായ്മയും പരിഭ്രമവും  ഒക്കെ ആയി യാത്ര ചെയ്യുന്ന നമുക്ക് യാത്രകള്‍  ആസ്വദിക്കാന്‍ ആവാത്തതില്‍ ഒരു അല്‍ഭുതവുമില്ല. സ്വയം ആസ്വദിക്കാനാവാത്ത  ഒരു യാത്രയുടെ എന്തു വിവരണമാണു എഴുതാന്‍ കഴിയുക? എല്ലാവരും ഒന്നിച്ചുള്ള യാത്രയിലാകട്ടെ വീടകങ്ങളിലെ നമ്മുടെ ചുമതലകള്‍ മിക്കവാറും യാത്രായിടങ്ങളിലേക്കും കൂടി സൌകര്യപ്രദമായി വ്യാപിക്കുകയാണു പതിവ്.  വീട്ടില്‍   നിന്നിറങ്ങിയാലും വീടിനേയും  തലയില്‍  ചുമന്നുകൊണ്ടാണ് നമ്മള്‍  യാത്ര പോവുന്നത്. 

രാവിലെ ജോലിക്കു പോകുന്നതും വൈകീട്ട്  വീട്ടിലേക്ക് മടങ്ങുന്നതും മാത്രമാണ് ഭൂരിപക്ഷം സ്ത്രീകളുടേയും ഒറ്റയ്ക്കുള്ള യാത്രകള്‍. ഒരു പുതിയ സ്ഥലം കാണാനോ,  നിത്യ ജീവിതപ്രശ്നങ്ങള്‍  വല്ലാതെ മനസ്സ് മടുപ്പിക്കുമ്പോള്‍  ഒറ്റയ്ക്ക് ഒരു യാത്ര പോകാനോ ഒന്നും നമുക്ക് കഴിയില്ല. ഇക്കാര്യത്തില്‍  നമ്മള്‍ ഇപ്പോഴും വിക്റ്റോറിയന്‍ കാലഘട്ടത്തില്‍ തന്നെയാണ്.   ടിക്കറ്റ്  ബുക് ചെയ്ത് വലിയ തയാറെടുപ്പോടെയുള്ള നീണ്ട യാത്രകളെപ്പറ്റിയൊന്നുമല്ല ഞാന്‍ സംസാരിക്കുന്നത്. ടി വി ചാനലുകള്‍ സ്പോണ്‍സര്‍ ചെയ്യുന്ന സ്ത്രീ യാത്രകളോ മിനുങ്ങുന്ന  മാഗസിനുകളുടെ  താല്‍പര്യത്തില്‍  കവറേജ് കിട്ടുന്ന യാത്രകളോ ഒന്നുമല്ല , എന്‍റെ വിവക്ഷ. സാധാരണ സ്ത്രീകളുടെ ജീവിതത്തില്‍   വീടിനു  നാലു കിലോ മീറ്റര്‍ അപ്പൂറത്തുള്ള  ബീച്ചോ അല്ലെങ്കില്‍ അണക്കെട്ടോ അതുമല്ലെങ്കില്‍  പ്രശസ്തമായ ഉദ്യാനമോ കാണാന്‍ പോകുന്നതു  പോലെയുള്ള ചെറിയ യാത്രകള്‍ കൂടി വിപുലമായ അകമ്പടിയില്ലാതെ ചെയ്യാന്‍ സാധിക്കാറില്ല. 

സ്ത്രീകള്‍ക്ക് അങ്ങനെ ഒറ്റയ്ക്ക്  ഒരു  ശാന്തി, ഒരു സമാധാനം ഒക്കെ ആവശ്യമുണ്ടോ എന്ന്  ആര്‍ക്കും ആലോചിക്കാന്‍ തന്നെ പറ്റുന്നില്ല. ഭര്‍ത്താവും കുട്ടിയും കുടുംബവും സന്തുബന്ധുക്കളും ഒന്നുമില്ലാതെ പെണ്ണിനെന്തു ശാന്തി ? സമാധാനം? അവള്‍ക്ക് ഏകാന്തതയും  അവളെക്കുറിച്ച് ആലോചിക്കാനുള്ള സമയവും അവളില്‍ തന്നെ അല്‍പ നേരം മുഴുകുവാനുള്ള അവസരവും ഒക്കെ ആവശ്യമുണ്ടോ?  പൊതുസമൂഹം സ്ത്രീക്ക്  ഇതൊന്നും ആവശ്യമില്ലെന്നും  ഇമ്മാതിരി തോന്നലുകള്‍  തന്നെ ഭയങ്കര അതിക്രമമാണെന്നും ഇങ്ങനെയാണു കുടുംബങ്ങള്‍  തകരാന്‍ തുടങ്ങുന്നതെന്നും പറയുന്നതുകൊണ്ട് ഭൂരിഭാഗം സ്ത്രീകളും തത്തകളെപ്പോലെ ഇങ്ങനെയൊക്കെ മൊഴിയും. അയ്യോ! എനിക്ക് ഒറ്റയ്ക്ക്   വീട്ടില്‍ നിന്ന് പുറത്തിറങ്ങാനേ തോന്നില്ല. ഞാനില്ലാത്തപ്പോള്‍  അദ്ദേഹം കഴിച്ചോ കുളിച്ചോ എന്നൊന്നുമറിയില്ലല്ലോ. ഞാനില്ലെങ്കില്‍ എന്‍റെ വീട്ടില്‍ പിന്നെ ഒരു കാര്യവും ശരിയാവില്ല.  ഞാന്‍ ഒരു ദിവസം അവധിയെടുത്താല്‍  എന്‍റെ ഓഫീസ് അപ്പോള്‍ത്തന്നെ  ടപ്പേന്ന്  ഇടിഞ്ഞുപൊളിഞ്ഞു വീഴും എന്ന്  പറയുന്ന ചില പുരുഷന്മാരെപ്പോലെ...  ഉത്തരം താങ്ങുന്ന പല്ലികളാവാന്‍  എല്ലാവര്‍ക്കും ഒരേ താല്‍പര്യമാണ്. സ്ത്രീകളുടെ ഇമ്മാതിരി വര്‍ത്തമാനങ്ങള്‍ തങ്ങളോടുള്ള അപാരമായ സ്നേഹത്തിന്‍റെയും വിധേയത്വത്തിന്‍റെയും  പ്രത്യക്ഷ ലക്ഷണങ്ങളാണെന്ന് കരുതി  പുരുഷന്മാര്‍ പുളകം കൊള്ളുന്നു. ഓഫീസിലെ പ്രാമുഖ്യത്തെപ്പറ്റിയുള്ള  തന്‍റെ പുരുഷന്‍റെ പൊങ്ങച്ചം അദ്ദേഹത്തിന്‍റെ ഉദ്യോഗപ്രൌഡിയുടെ വലുപ്പമാണെന്ന് കരുതി സ്ത്രീയും ആഹ്ലാദിക്കുന്നു.  ഇങ്ങനെയൊന്നും  പറയാത്ത സ്ത്രീയും പുരുഷനും ആകട്ടെ, നമ്മുടെ സമൂഹത്തിലും വീട്ടിലും  യഥാക്രമം സ്നേഹമില്ലാത്തവളും നിസ്സാര ജോലിക്കാരനുമായിത്തീരുന്നു.

ഈ ഭൂരിപക്ഷത്തിനിടയില്‍  ചില സ്ത്രീകള്‍  ജോലിയുടെ  പേരിലാണെങ്കിലും അസമയത്ത്  ദൂരയാത്രകള്‍  ചെയ്യുന്നുണ്ട്. വിചിത്രങ്ങളായ സാഹചര്യങ്ങളെ , അഭിമുഖീകരിക്കുന്നുണ്ട്.  അവരിലും യാത്രകള്‍, തനിച്ചുള്ള യാത്രകള്‍, വലിയ വിഷമവും ബുദ്ധിമുട്ടും തന്നെയാണുണ്ടാക്കുന്നത്. സാധാരണ നാട്ടു  ചന്തകളില്‍  പണിയെടുക്കുന്ന സ്ത്രീകള്‍  മുതല്‍  വലിയ  ഐ ടി കമ്പനി ഉദ്യോഗസ്ഥകള്‍ വരെ നീളുന്ന ഈ  സ്ത്രീ സമൂഹം  എന്തിനാണു പെണ്ണുങ്ങള്‍ നേരം കെട്ട നേരത്ത് ജോലിക്കാണെന്നും പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങുന്നത് എന്ന പൊതുവായ  ചോദ്യത്തെ നേരിടേണ്ടതിനോടൊപ്പം മറ്റു പ്രശ്നങ്ങളേയും സഹിക്കാന്‍ ബാധ്യസ്ഥരായിത്തീരുന്നു. ചില്ലറ മോഷണങ്ങള്‍  മുതല്‍ അതീവ ഗുരുതരമായ കുറ്റകൃത്യങ്ങള്‍  വരെ  യാത്രകളില്‍ അവരെ  വേട്ടയാടുന്നു .  ബസ്സിലും ട്രെയിനിലും സഹയാത്രികര്‍ ഉണ്ടാക്കുന്ന പലതരം ശല്യങ്ങള്‍ വലിയ  പ്രയാസമുണ്ടാക്കാറുണ്ട്.  ഓട്ടോയിലും ടാക്സിയിലുമുള്ള അരക്ഷിതാവസ്ഥയെ   നേരിടേണ്ടി വരാറുണ്ട്. നിയമവും സംരക്ഷണവും നടപ്പിലാക്കേണ്ട പോലീസും മറ്റുദ്യോഗസ്ഥരും പലപ്പോഴും കുറ്റവാളികളെ പ്രോല്‍സാഹിപ്പിക്കുന്നു.  അതേ  സമയം  തനിച്ച്  നേരം വൈകി  യാത്രകള്‍ ചെയ്യുന്നതെന്തിന് എന്ന ഭയങ്കര  ചോദ്യം ഉന്നയിച്ച്  സ്ത്രീകളെ  കൂടുതല്‍  നിസ്സഹായരാക്കുകയും ചെയ്യുന്നു. അതിനും പുറമേ സാധിക്കുന്ന സന്ദര്‍ഭങ്ങളിലെല്ലാം പോലീസും ഉദ്യോഗസ്ഥരും കുറ്റവാളികളുടെ കുപ്പായത്തില്‍ കയറിക്കൂടാറുമുണ്ട്.

 മൂത്രപ്പുരകളും  കക്കൂസുകളും  ഇല്ലാത്തിലുള്ള  പരാതിയും അമര്‍ഷവും മറ്റു പല ബുദ്ധിമുട്ടുകളെയും വിഴുങ്ങി ശീലിക്കുന്ന കൂട്ടത്തില്‍ സ്ത്രീ യാത്രക്കാര്‍ക്ക് വിഴുങ്ങേണ്ടതായി തന്നെ  വരുന്നു. ഇനി അബദ്ധത്തില്‍ വല്ല  കക്കൂസുകളും കാണപ്പെടുകയാണെങ്കില്‍  സുരക്ഷിതത്വക്കുറവും വൃത്തിഹീനതയും നിമിത്തം ആ പരിസരത്തിലേക്ക് അടുക്കാന്‍  സാധിക്കുകയില്ല.   സ്ത്രീ യാത്രക്കാര്‍ക്ക് ആരാധനാ സൌകര്യങ്ങള്‍ ഉള്ളതായി വലിയ ബോര്‍ഡുകള്‍ പലയിടത്തും  കാണാറുണ്ട് . സ്ത്രീകള്‍ക്ക്  പലപ്പോഴും ദൈവം മാത്രമേ തുണയാവാറുള്ളൂ എന്നുള്ളപ്പോള്‍ പ്രത്യേകിച്ചും  ദൈവത്തെ സാധിക്കുമ്പോഴെല്ലാം ആരാധിക്കുന്നത്  നല്ല കാര്യം തന്നെയാണ് . എന്നാല്‍ ജാതിമതഭേദമില്ലാതെ  സ്ത്രീ യാത്രക്കാര്‍ക്ക് സുരക്ഷിതമായ വൃത്തിയുള്ള പ്രാഥമിക സൌകര്യങ്ങള്‍ ഉള്ളതായി ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെടണമെന്ന്  നീണ്ട യാത്രകളില്‍ പലപ്പോഴും ഞാന്‍ ആഗ്രഹിച്ചുപോയിട്ടുണ്ട്.  

നമ്മൂടെ നഗരങ്ങളിലും ഗ്രാമങ്ങളിലും  വഴി വിളക്കുകള്‍  തീരെ ഇല്ലാത്ത  റോഡുകള്‍ ധാരാളമുണ്ട്. വിളക്കുകള്‍ ഉണ്ടെങ്കില്‍ തന്നെ മങ്ങിമങ്ങിക്കത്തുന്നവയായിരിക്കും . അല്‍പം നേരം വൈകിയാല്‍  പോ ലും ആകെ ഇരുണ്ട് പോകുന്ന ഈ റോഡുകള്‍ നമ്മുടെ ഒറ്റയ്ക്കള്ള യാത്രകളില്‍ ഭയപ്പെടുത്തുന്ന യാഥാര്‍ഥ്യങ്ങളാണ്.  പട്ടിണി കിടന്ന് ആരോഗ്യം നശിച്ച  നാല്‍ക്കാലികളും തെരുവു നായ്ക്കളും ഈ നിരത്തുകളില്‍ അലഞ്ഞു  തിരിയുന്നു. അവയുടെ  കോപത്തിനിരയായവര്‍ക്ക്  മാത്രമേ ആ ബുദ്ധിമുട്ട്  ഒരുപക്ഷെ, മനസ്സിലാക്കാനും കഴിയുകയുള്ളൂ.

സമയം പാലിക്കുന്നതില്‍  യാതൊരു താല്‍പര്യവുമില്ലാത്ത നമ്മുടെ  എല്ലാ പൊതുയാത്രാ  മാധ്യമങ്ങളും യാത്രകളെ  ദുരിതപൂര്‍ണമാക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. അസമയത്ത് അപരിചിതമായ  സ്ഥലങ്ങളില്‍ എത്തിപ്പെടുമ്പോള്‍ ഭയം  ഭേദിക്കാനാവാത്ത  ഒരു വലിയ കൂടാരമായി നമ്മെ പൊതിയുന്നു. നമ്മൂടെ നാട്, സ്വതന്ത്ര ഭാരതം എന്നൊക്കെ വിശ്വസിക്കുമ്പോഴും  അപരിചിതമായ ഒരു വിദേശ രാജ്യത്ത്  എത്തിയതു പോലെ അന്തരംഗം ഭയപൂരിതമാവുകയാണു ചെയ്യുന്നത്.

ഇത്രയെല്ലാം ബുദ്ധിമുട്ടി യാത്ര ചെയ്യുന്നതെന്തിനെന്ന്  ആരെങ്കിലും  ചിന്തിച്ചു പോയാല്‍  അവരെ കുറ്റപ്പെടുത്താനാകുമോ?

ഈ പറഞ്ഞ പ്രയാസങ്ങളൊക്കെയും  തീര്‍ച്ചയായും  ഏറിയും  കുറഞ്ഞും പുരുഷന്മാരെയും  ബാധിക്കുന്നവ തന്നെയാണ്. എങ്കിലും ഹേയ്, ഞങ്ങള്‍ക്ക്  അങ്ങനെയുള്ള ഒരു പ്രയാസവും ഇല്ലെന്ന് ഭാവിച്ച്,  ഞങ്ങള്‍ അതിശക്തരാണെന്ന്  ഉദ്ഘോഷിച്ച് , നിലവിലുള്ള  കഷ്ടപ്പാടുകളെ ഇല്ലായ്മ ചെയ്യാനുള്ള  സമരങ്ങളില്‍  ഏര്‍പ്പെടാതെ,  അവയെ  അതേ പടി നിലനിര്‍ത്തുന്നതില്‍  പുരുഷന്മാര്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്.  സൌകര്യങ്ങളില്ലായ്മയില്‍  ഇമ്മാതിരി  കേമത്തം കാണിക്കാനാവുമെങ്കില്‍  ഇല്ലായ്മയും കഷ്ടപ്പാടും അതുപോലെ തുടര്‍ന്നുകൊള്ളട്ടെ എന്നര്‍ഥം. കേമന്‍ എന്ന് ഭാവിക്കാനാവാത്ത വിധം സൌകര്യങ്ങളും പൊതുജീവിത നിലവാരവും മെച്ചപ്പെട്ടാല്‍ എന്തു ചെയ്യുമെന്ന് പുരുഷന്മാര്‍ ചിലപ്പോഴൊക്കെയെങ്കിലും  പരിഭ്രമിക്കുന്നുണ്ട്.    

എന്നാലും, എല്ലാ കഷ്ടപ്പാടുകള്‍ക്കിടയിലും  യാത്രകള്‍ക്ക്  മാത്രം  പ്രദാനം ചെയ്യാന്‍ കഴിയുന്ന  ചില മനോഹര നിമിഷങ്ങളുണ്ട്. ഇരുപത്തഞ്ചു വയസ്സില്‍  ജീവിതത്തിലാദ്യമായി  ട്രെയിനില്‍ കയറുന്ന പെണ്‍കുട്ടി , വിവാഹം കഴിച്ച് തന്നെ ദൂരദേശത്തേക്ക് കൂട്ടിക്കൊണ്ട് പോവുന്ന ഭര്‍ത്താവിനെ നാണത്തില്‍  പൊതിഞ്ഞ  പുഞ്ചിരിയും അതിശയം തുളുമ്പുന്ന  കൌതുകവുമായി കടാക്ഷിക്കുന്ന മനോഹരദൃശ്യം ഒരു ദൂരയാത്ര എനിക്കു തന്നതാണ്. ആ കാഴ്ചയുടെ ഉന്മേഷം ഇപ്പോഴും എന്നെ വിട്ടു പിരിഞ്ഞിട്ടില്ല.

ഓരോ യാത്രയും ഒരു  പുതിയ ലോകത്തേക്കുള്ള കാല്‍വെപ്പാണ്.  

55 comments:

ശ്രീ said...

ശരിയാണ്... ഓരോ യാത്രയും പുതിയ ലോകത്തേയ്ക്കുള്ള ഒരു കാല്‍വയ്പാണ്.

ക്രിസ്തുമസ്സ്- പുതുവത്സരാശംസകള്‍, ചേച്ചീ...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

യാത്രാക്ലേശങ്ങളുടെ ഒരു സാമാന്യ രൂപം തന്നെ തീര്‍ച്ച.

യാത്രകള്‍ക്കിടയിലെ സുരക്ഷിതത്വത്തിന്‌ നാം നിന്ദിക്കുന്ന സദാചാരപ്പോലീസ്‌ ന്‍ എന്തെങ്കിലും പങ്കു വഹിക്കാനാകുമായിരുന്നൊ?

പോലീസ്സും പട്ടാളവും ഒന്നും ഇടപെടും എന്നു ഭയന്നല്ല സാദാ തെമ്മാടികള്‍ ഒരുവിധം അടങ്ങി യൊതുങ്ങി കഴിയുന്നത്‌ - നാട്ടുകാര്‍ കണ്ടാല്‍ കൈവക്കും എന്നു ഭയമുള്ളതു കൊണ്ടാണ്‌.
എന്നാല്‍ ഇന്നതു മാറി തുടങ്ങി കാരണം, ഇടപെട്ടാല്‍ പുലിവാലാകും എന്ന് അവര്‍ക്കറിയാം. അതുകൊണ്ട്‌ കണ്ണടച്ചു മാറിപ്പോകും

പിന്നെ സ്വാതന്ത്ര്യം ഉള്ളത്‌ തെമ്മാടിത്തം തന്നെ കാണിക്കുന്ന 'സദാചാരപ്പോലീസിനാണ്‌"

പിന്നെ ആരോടു പറയാന്‍ അനുഭവിക്കുക തന്നെ ശരണം :(

സീത* said...

മഹാഭാരതത്തില്‍ പറയുന്നുണ്ട് നല്ല ഭരണാധികാരിയും നല്ല നാടും നിര്‍വ്വചിക്കുന്ന കൂട്ടത്തില്‍.. “ഏതു രാജ്യത്താണോ ഒരു സര്‍വ്വാഢംബരവിഭൂഷിതയായി യൌവ്വനയുക്തയായ ഒരു സ്ത്രീ അര്‍ദ്ധരാത്രിക്കു ശേഷം ഏകയായി നിര്‍ഭയം സഞ്ചരിക്കുന്നത് ആ രാജ്യവും ഭരണാധികാരിയുമത്രേ മികച്ചത്” എന്ന്...

ഇന്നതേക്കുറിച്ച് ചിന്തിച്ചാല്‍ വെറും പുരാണങ്ങളിലെ കഥകള്‍ മാത്രം... നമുക്ക് സ്വപ്നം കാണാന്‍ കൂടി അവകാശമില്ലാത്ത ചിന്ത...

കൊള്ളാം നന്നായി പറഞ്ഞിരിക്കുന്നു സ്ത്രീയുടെ യാത്ര...

ആശംസകള്‍

Admin said...

ഡല്‍ഹി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന പോസ്റ്റ്.
സദാചാരപ്പോലീസെന്നുവിളിക്കപ്പെടുന്ന വെറിയന്‍മാരുടെ ചെയ്തികളെ ഭരിക്കുന്ന വികാരമെന്തെന്നു നമുക്കറിയാം.
പ്രധാനം സമൂഹമനസ്സാക്ഷിയെ ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ ഉണര്‍ത്താന്‍ സാധിക്കുക എന്നതുമാത്രമാണ് ചെയ്യാന്‍ കഴിയുന്നത്.
ആധുനിക മാധ്യമ സാമ്പത്തികലോകം സൃഷ്ടിച്ചെടുത്ത ഉപഭോഗസംസ്കാരപ്പൊലിമയില്‍ ഇത് എത്രത്തോളം ശ്രമകരമാണെന്നകാര്യം ചിന്തനീയമാണ്.
പോസ്റ്റിന് ആശംസകള്‍.

keraladasanunni said...

യാത്രയ്ക്കിടയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ കുറച്ചൊന്നുമല്ല. അതിലേക്ക് വെളിച്ചം വീശുന്നതാണ് ഈ പോസ്റ്റ്.

സേതുലക്ഷ്മി said...


എച്മു പറഞ്ഞിരിക്കുന്നതെല്ലാം ശരിയാണ്. എന്നാലും യാത്ര എനിക്ക് ഒരുപാടിഷ്ടമാണ്. നമ്മളെ അറിയാത്തിടങ്ങളിലൂടെ,അല്ലെങ്കില്‍ പണ്ട് നമുക്ക് ചിരപരിചിതമായ വഴികളിലൂടെ അപരിചിതയായി..

Echmukutty said...

ആദ്യവായനയ്ക്കെത്തിയ ശ്രീക്ക് നന്ദി. ആശംസകള്‍ സ്വീകരിക്കുകയും ഒപ്പം തിരിച്ച് ആശംസിക്കുകയും ചെയ്യുന്നു.

സദാചാരപ്പോലീസില്‍ സുരക്ഷയുടെ പ്രതീക്ഷ വെച്ചു പുലര്‍ത്തേണ്ടി വരുന്ന ജനതയായി മാറുമോ ഡോക്ടര്‍ സര്‍ നമ്മള്‍? ഓര്‍ത്തിട്ട് പേടിയാകുന്നു...

അതൊക്കെ പുരാണത്തില്‍ പിന്നീടാരോ എഴുതി ച്ചേര്‍ത്തതാവും എന്ന് പറഞ്ഞു തരും സീതെ, അപ്രകാരമുള്ള സംശയങ്ങള്‍ നമ്മള്‍ ഉന്നയിച്ചാല്‍... സീത വന്നതില്‍ സന്തോഷം കേട്ടോ.

ശ്രീജിത്ത് എഴുതിയത് സത്യമാണ്.

ഉണ്ണിച്ചേട്ടന് നന്ദി.

യാത്ര ഇഷ്ടം തന്നെ സേതു, എനിക്കും. സേതു വന്നതില്‍ സന്തോഷം കേട്ടൊ.




asrus irumbuzhi said...

യാത്രകളില്‍ സ്ത്രീകള്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട് ...അതില്‍ പ്രധാനം പ്രാഥമിക കാര്യങ്ങള്‍ ചെയ്യാന്‍ തന്നെയാണ് .
എല്ലാം ശുഭാമാവുമെന്ന പ്രത്യാശയോടെ ...
നന്നായിട്ടുണ്ട് എഴുത്ത് ...
ആശംസകള്‍
അസ്രുസ്

Pls ...change your comment location :
settings >>>post and comment >>comment location >>Embedded >>save settings

Akbar said...

ശുഭ യാത്ര എച്ചുമു.

നല്ല ലേഖനം

മുകിൽ said...


യഥാര്‍ഥത്തില്‍ യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോഴും നമ്മള്‍ ഒരു യാത്രയും ചെയ്യുന്നില്ല. ഒരു കാഴ്ചയും കാണുന്നില്ല.

Exactly... nannayi ezhuthi, echmu

പട്ടേപ്പാടം റാംജി said...

ഇങ്ങനെയൊന്നും പറയാത്ത സ്ത്രീയും പുരുഷനും ആകട്ടെ, നമ്മുടെ സമൂഹത്തിലും വീട്ടിലും യഥാക്രമം സ്നേഹമില്ലാത്തവളും നിസ്സാര ജോലിക്കാരനുമായിത്തീരുന്നു.

ചില ശീലങ്ങള്‍ ഇപ്പോഴും അള്ളിപ്പിടിച്ചിരിക്കുന്നു മനുഷ്യനില്‍ . ശരിയോ തെറ്റോ എന്ന് ചിന്തിക്കാതെ തുടരുന്ന ശീലങ്ങള്‍ .
എന്തായാലും യാത്ര മുടക്കണ്ട. തുടരട്ടെ.

വീകെ said...

യാത്രകളിലെ ബുദ്ധിമുട്ടുകൾ കുറച്ചധികം സ്ത്രീകൾക്കാണെങ്കിലും പുരുഷന്മാർക്കും ബാധകമാണ്. പ്രത്യേകിച്ച് പ്രാധമിക സൌകര്യങ്ങളുടെ കാര്യത്തിൽ.

ഇന്നത്തെ കാലാവസ്ഥയിൽ ഏറ്റവും പേടിക്കേണ്ടവർ സ്ത്രീകൾ തന്നെയായിരിക്കുന്നു. ഭാര്യക്കും ഭർത്താവിനും പോലും പൊതു സ്ഥലത്ത് നിന്ന് വർത്തമാനം പറയാൻ കഴിയാത്ത വിധം നമ്മുടെ നാട് അധഃപ്പതിച്ചിരിക്കുന്നു. ഒരു കൈ സഹായത്തിനായി പോലീസ്സിനെ പോലും വിളിക്കാൻ കഴിയില്ല. വരുന്ന പോലീസ്സുകാരൻ ഏതു തരക്കാരനാണെന്ന് എങ്ങനെ അറിയും..?

അന്തരീക്ഷം മാത്രമല്ല, സമൂഹവും മലിനപ്പെട്ടിരിക്കുന്നു. സ്വന്തം അഛനേയോ അമ്മയെപ്പോലുമോ വിശ്വസിക്കാൻ കഴിയാത്ത നമ്മുടെ പെൺകുട്ടികളുടെ അവസ്ഥ..!!
ശരിക്കും കലികാലം തന്നെ...!!!
ആശംസകൾ എച്മുക്കുട്ടി.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

" സദാചാരപ്പോലീസില്‍ സുരക്ഷയുടെ പ്രതീക്ഷ വെച്ചു പുലര്‍ത്തേണ്ടി വരുന്ന ജനതയായി മാറുമോ ഡോക്ടര്‍ സര്‍ നമ്മള്‍? ഓര്‍ത്തിട്ട് പേടിയാകുന്നു"

അവനവന്റെ കൈക്കരുത്തു കൊണ്ട് ആർക്കും എല്ലാം നേരിടാൻ ഒക്കില്ല.

കണ്ടുനിൽക്കുന്ന നാട്ടുകാർ രക്ഷപ്പെടുത്താൻ ഇല്ലെങ്കിൽ കട്ടപ്പൊഹ.

പക്ഷെ കണ്ടു നിൽക്കുന്ന നാട്ടുകാർ ഇടപെട്ടാൽ അവർ ആപ്പിലാകും എന്ന രീതിയിൽ ആണ് ഇന്നത്തെ സംവിധാനം.

നാട്ടുകാർക്കു മുഴുവൻ ഭ്രാന്തു പിടിപ്പിക്കുന്ന രീതിയിൽ ആണല്ലൊ ഇന്നത്തെ എല്ലാം.

എല്ലാം എല്ലാവർക്കും അറിയാവുന്നതായതു കൊണ്ട് വെറുതെ എഴുതി നീട്ടുന്നില്ല

പോലീസ് , സദാചാര പോലീസ് , ദുരാചാരപോലീസ് ഒക്കെ വരട്ടെ അനുഭവിക്കേണ്ടവർ അനുഭവിച്ചുകൊണ്ടിരിക്കും അത്ര തന്നെ

ഗോവിന്ദചാമിയെ ജയിലിൽ പീഡിപ്പിക്കുന്നു അത അന്വേഷിക്കുന്നു - അദ്ദേഹത്തെ ഏതെങ്കിലും മണിമാളികയിലേക്കു മാറ്റിപാർപ്പിക്കാൻ പറയട്ടെ ഇനി അടുത്തതായി

ആമി അലവി said...

ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം ആണ് ഒരു യാത്ര പോകുക എന്നുള്ളത് . വെറും യാത്ര അല്ല ഒറ്റയ്ക്ക് സകലതും വിസ്മരിച്ചുകൊണ്ട് ഒരു യാത്ര. സ്വപ്നമായി തന്നെ അവശേഷിക്കുകയുള്ളൂ അത് . കാരണം ഇന്നത്തെ സാമൂഹിക പരിസ്ഥിതി അങ്ങിനെ ആണ് . സ്വന്തം വീട്ടില്‍ പോലും സുരക്ഷിതയല്ലാത്ത കാലം . നല്ല ലേഖനം എച്ച്മൂ. വായിച്ചു നെടുവീര്പുകള്‍ അല്ലാതെ മറ്റൊന്നും ഇല്ല .

Cv Thankappan said...

എല്ലാ മേഖലകളിലും മനുഷ്യന്‍
ധൃതഗതിയിലുള്ള പുരോഗതി പ്രാപിക്കുന്നു എന്നഹങ്കരിക്കുമ്പോള്‍
സാംസ്കാരികമായി ഇന്നും കാടന്‍
യുഗത്തിലാണെന്നതാണ് സത്യം.
മൃഗങ്ങള്‍ പോലും ചെയ്യാന്‍ നാണിക്കുന്ന
പ്രവര്‍ത്തികളാണ് ചെയ്തുകൂട്ടുന്നതെന്ന്
അറിയുമ്പോള്‍...,........
ദിനംതോറുമുള്ള വാര്‍ത്തകള്‍ ശ്രവിക്കുമ്പോള്‍ ആരിലാണ്‌ സംഭ്രമം
ഉളവാകാതിരിക്കുക?!!!!
സദ് മൂല്യങ്ങള്‍ വീണ്ടെടുക്കാന്‍ നമുക്ക്
എന്തുചെയ്യാനൊക്കും?!!
കാലികപ്രാധാന്യമുള്ള രചന.
ആശംസകള്‍

ajith said...

അപരിഷ്കൃതമെന്ന് നാം വിശേഷിപ്പിക്കുന്ന ചില രാജ്യങ്ങളില്‍ ഇതിനെക്കാള്‍ എത്ര ഭേദമാണ് എന്നോര്‍ത്തുപോകുന്നു.

MINI.M.B said...

യാത്രകള്‍ നമ്മെ റീചാര്‍ജ് ചെയ്യുമെന്ന് ഞാനും കരുതുന്നു എച്ചുമു...

Pradeep Kumar said...

സ്ത്രീകൾ രാത്രികാലങ്ങളിലും, ഒറ്റക്കുള്ള യാത്രകളിലും ഏറ്റവും ഭയക്കുന്നത് ലേഡീസ് കമ്പാർട്ടുമെന്റുകളെ ആണെന്ന് എന്നോട് പറഞ്ഞത് സ്ഥിരമായി യാത്ര ചെയ്യുന്ന ഒരു സ്ത്രീയാണ്. ജനറൽ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്യുന്നതിനേക്കാൾ ലേഡീസ് കമ്പാർട്ടുമെന്റിലെ യാത്രകൾ അരക്ഷിതമാണെന്ന് എന്റെ സുഹൃത്തിനെങ്കിലും തോന്നാൻ കാരണം അവിടെ സ്ത്രീയുടെ സഞ്ചാരങ്ങളെ ചൂഷണം ചെയ്യുന്ന സ്ത്രീകൾ ഉണ്ട് എന്നതുകൊണ്ടാണ്....

ശീർഷകം കണ്ട് ഏതോ യാത്രാവിവരമാണെന്ന തോന്നലോടെയാണ് വായിച്ചു തുടങ്ങിയത്... ഒരു തരത്തിൽ ഇതും ഒരു യാത്രാ വിവരണം തന്നെ... ചിന്തിക്കേണ്ട വിഷയം തന്നെയാണ് എച്ചുമു പങ്കുവെച്ചത്....

ക്രിസ്തുമസ് - പുതുവൽസര ആശംസകൾ

കുസുമം ആര്‍ പുന്നപ്ര said...

യാത്രകള്‍ ആസ്വദിയ്ക്കാം നമുക്ക്.

vettathan said...

പറഞ്ഞതെല്ലാം സത്യമാണ്.എന്താണ് പരിഹാരം? പൊതുസ്ഥലങ്ങളില്‍ വൃത്തിയുള്ള കക്കൂസുകള്‍ പോലും നമുക്കില്ല.യാത്രയില്‍ സുരക്ഷിതത്വവുമില്ല.പെണ്ണായിപ്പോയ തില്‍ വലിയ സങ്കടമുണ്ട് എന്നു എന്‍റെ മകള്‍ എപ്പോഴും പറയുമായിരുന്നു.ചുമ്മാ ഒന്നു ചുറ്റിയടിക്കാന്‍,വെറുതെ ബീച്ചില്‍ കുത്തിയിരിക്കാന്‍ ഒക്കെ അവളാഗ്രഹിച്ചിരുന്നു.ഇപ്പോള്‍ അവള്‍ തനിയെ യാത്ര ചെയ്യേണ്ടി വരുമ്പോള്‍ ഭര്‍ത്താവ് അനുഭവിക്കുന്ന വിഷമവും ഞാന്‍ കാണുന്നുണ്ട്.എന്താണ് പരിഹാരം?

മൈലാഞ്ചി said...

യാത്രകള്‍ ഏറെ ഇഷ്ടമാണ് എനിക്കും.. യാത്ര ചെയ്യാറുമുണ്ട്, പക്ഷേ പറഞ്ഞപോലെ കുടുംബത്തെ തലയില്‍കൊണ്ടുനടക്കുന്ന യാത്രകള്‍ തന്നെ അവയെല്ലാം..

എന്തോ പരിപാടി കഴിഞ്ഞ് നേരം വൈകിയ അങ്കലാപ്പോടെ വീട്ടിലെത്തി എന്തോ തെറ്റുചെയ്ത മനസോടെ വീട്ടുപണികള്‍ പതിവിലും ശ്രദ്ധയോടെ ചെയ്ത ദിവസങ്ങള്‍ ഓര്‍മയിലുണ്ട്.. പിന്നീട് വൈകിയേക്കാവുന്നവ ഒഴിവാക്കാന്‍ കാരണങ്ങള്‍ തേടലായിരുന്നു..

ഇപ്പോള്‍ പക്ഷേ കുറേക്കൂടി തുറന്ന് ജീവിതം കാണാനാവുന്നുണ്ട്..അതുകൊണ്ടുതന്നെ നേരം വൈകിയതിന് വഴക്കുകേട്ടാല്‍ 'നിങ്ങള്‍ വൈകുമ്പോള്‍ ഞാനൊന്നും പറയാറില്ലല്ലോ'എന്ന് തിരിച്ചുപറയാന്‍ ആവുന്നുണ്ട്..കാര്യമില്ലെങ്കിലും..

യാത്രയൊന്നും യാത്രയല്ല...

ശ്രീനാഥന്‍ said...

നല്ല കുറിപ്പ്.നല്ലൊരു നിരീക്ഷണം ഉണ്ടിതിൽ.സ്ത്രീകൾ എഴുതിയ യാത്രാവിവരണങ്ങൾ അപൂർവ്വമാണ്. യാത്രകൾ ചെയ്യുന്നതിന് ഏറെ പരിമിതികൾ,പ്രയാസങ്ങൾ സ്ത്രീകൾക്ക് സമൂഹം ഉണ്ടാക്കുന്നുണ്ട്. അതു കൊണ്ട് സ്ത്രീകൾ അധികവും അവരിലേക്കു തന്നെ സഞ്ചരിക്കുന്നു.

ഞാന്‍ പുണ്യവാളന്‍ said...

എച്ചുംകുട്ടിയുടെ നല്ല ഒരു പോസ്റ്റ്‌ കൂടെ സന്തോഷം , കൂടുതല്‍ എന്ത് പറയാന്‍ സ്നേഹാശംസകള്‍ @ PUNYAVAALAN

ഭാനു കളരിക്കല്‍ said...

യാത്രയുടെ ദുരവസ്ഥകള്‍. നല്ല കുറിപ്പ്

ഗൗരിനാഥന്‍ said...

ഒരുപാടു യാത്രകള്‍ യാത്രയായി തന്നെ കാണാന്‍ ഭാഗ്യം ഉണ്ടായ ഒരാളാണു ഞാന്‍, എങ്കിലും എപ്പോഴും കടന്നു വരാവുന്ന ദുരഗതികളുടെ ലിസ്റ്റിന്റെ കര്‍ട്ടണ്‍ മനസ്സില്‍ എപ്പോഴും ഉണ്ടാകാറുണ്ട്, ഇരുട്ടുള്ള ഒറ്റപെട്ട കൊട്ടാരങ്ങള്‍, രാത്രികള്‍, ഒറ്റപെട്ട തുരുത്തുകള്‍ എന്നിങ്ങനെ ഒരു പാട് സ്ഥലങ്ങള്‍ അന്യംതന്നെ, പണ്ടെപ്പെഴോ കൂട്ടം കൂടി രാത്രി തെണ്ടാന്‍ ഒരു പെണ്‍സെറ്റ് തന്നെ ഉണ്ടായിരുന്നു, ജനലിലൂടെ കണ്ടിരുന്ന ചതുരാകാശങ്ങള്‍ ഒഴിവാക്കി രാത്രിയുടെ അവകാശങ്ങളിലെക്കുള്ള മാറ്റം, അതിന്നും പീച്ചി എന്ന സ്ഥലത്ത് ഞങ്ങള്‍കുണ്ടാക്കിയ ദുഷ്പേരു ചെറുതല്ല, അതിലും ഓര്‍മയിലുള്ളത് ആ രാത്രി തെണ്ടലുകളുടെ സുഖം തന്നെ, പിന്നെ കുടുംബത്തിലേക്കു കടന്നതോടെ എല്ലാവരും മാറി, എനിക്കപ്പോഴും സ്വയം കണ്ടു പിടിച്ച പുതിയ വഴി ഇതെല്ലാം ബാക്കി വെച്ചു. വന്നിട്ടു തീര്‍ക്കാന്‍ പണികളില്ലാതെ,ഭീഷണികളും, പേടിപെടുത്തലുകളില്ലാതെ ഒരു സഹജീവി, അതു കൊണ്ട് ആ ഭാഗം സസുഖം തന്നെ. ഇന്നും പക്ഷെ സമൂഹം തരുന്ന അരക്ഷിതാവസ്ഥ ഭയപെടുത്തികൊണ്ടെയിരിക്കുന്നു, യാത്രകളുടെ സുഖം കളഞ്ഞു കൊണ്ട്..എച്മു എഴുതിയ ബാക്കി എല്ലാം പിന്നാലെ തന്നെ..

പഥികൻ said...

“അസമയത്ത് അപരിചിതമായ സ്ഥലങ്ങളില്‍ എത്തിപ്പെടുമ്പോള്‍ ഭയം ഭേദിക്കാനാവാത്ത ഒരു വലിയ കൂടാരമായി നമ്മെ പൊതിയുന്നു...”

അതല്ലേ യാത്രയുടെ ത്രിൽ...ഓട്ടക്കീശയും പ്ലാനിങ്ങുമില്ലാതെ കോളേജ് കാലത്ത് നടത്തിയ യാത്രകളും പകുതി പോലും ത്രിൽ ഇപ്പോൾ ഇല്ല എന്നാണ് സത്യം.

പിന്നെ യാത്ര ചെയ്യുന്ന സ്ത്രീകളുടെ കാര്യം.യാത്ര ഒരാവേശമായി ഒറ്റക്കാണെങ്കിൽ ഒറ്റക്കെന്ന ഭാവത്തോടെ ബാഗുമായി ഇറങ്ങുന്ന ധാരാളം ഇന്ത്യൻ പെൺകുട്ടികളെ ഇവിടെ വച്ച് ഞാൻ പരിചയപ്പെട്ടിട്ടുണ്ട്..നമ്മുടെ നാട്ടിൽ സ്ത്രീകൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത ഒരു സാമൂഹിക സാഹചര്യം മാത്രമാണ് യാത്രകൾക്ക് വിലങ്ങു തടിയാകുന്നത്.

എങ്കിലും ഹേയ്, ഞങ്ങള്‍ക്ക് അങ്ങനെയുള്ള ഒരു പ്രയാസവും ഇല്ലെന്ന് ഭാവിച്ച്, ഞങ്ങള്‍ അതിശക്തരാണെന്ന് ഉദ്ഘോഷിച്ച് , നിലവിലുള്ള കഷ്ടപ്പാടുകളെ ഇല്ലായ്മ ചെയ്യാനുള്ള സമരങ്ങളില്‍ ഏര്‍പ്പെടാതെ, അവയെ അതേ പടി നിലനിര്‍ത്തുന്നതില്‍ പുരുഷന്മാര്‍ വലിയപങ്ക് വഹിക്കുന്നുണ്ട്.

അതു സത്യം എനിക്കിഷ്ടപ്പെട്ടൂ.

ഇലഞ്ഞിപൂക്കള്‍ said...

എന്തു സ്വാതന്ത്ര്യപ്രഖ്യാപനത്തിന്‍റെ പേരിലായാലും നിര്‍വൃതിയുടെ പരകോടിയിലായാലും നമ്മുടെ സ്വന്തം ‘ഭാരതമണ്ണില്‍‘ പെണ്ണെന്ന ശാപവും പേറി പട്ടാപകല്‍ പോലും അപരിചിതമായ ഇടങ്ങളിലൂടെ ഒറ്റയ്ക്ക് യാത്ര ചെയ്യല്ലേ എന്നേ ഞാന്‍ പറയൂ. അലഞ്ഞുനടക്കുന്ന തെരുവ് പട്ടികള്‍ക്കൊപ്പം തെരുവിന്‍റെ പേരുപോലും കളയുന്ന നായ്ക്കള്‍ വെറിപിടിച്ചലയുന്നുണ്ടാവും.

അന്യനാടുകളേകുന്ന സുരക്ഷിതത്വം എന്തേ നമ്മുടെ നാടിങ്ങിനെയാവാത്തതെന്ന നിരാശാബോധം വല്ലാതെയുണര്‍ത്തും.

ലേഖനത്തിലെ സ്ത്രീകളുടെ യാത്രാക്ലേശങ്ങളില്‍ ചിലത് പ്രിയ എ എസിന്‍റെ വയലറ്റ് പൂച്ചകള്‍ക്ക് ശൂ വയ്ക്കാന്‍ തോന്നുമ്പോള്‍ എന്ന കഥയെ ഓര്‍മ്മിപ്പിച്ചു.
കാലികപ്രസക്തമായ ലേഖനം എച്മൂ..

ChethuVasu said...

ഓരോ യാത്രയും ഒരു സ്വാതന്ത്ര്യപ്രഖ്യാപനം ആണ് .! ജീവന്റെ ഒരു അവസ്ഥയാണ്‌ യാത്ര എന്ന് കരുതേണ്ടി വരും ! അടിസ്ഥാനപരമായി ചലനം ജീവന്റെ ലക്ഷണം തന്നെ ആണല്ലോ ! സ്വാതന്ത്ര്യം ജീവന്റെ പര്യായവും !

ChethuVasu said...

അവള്‍ : ഞാന്‍ , എന്റെ മകന്‍, എന്റെ ഭര്‍ത്താവ് , എന്റെ കുടുംബം , എന്റെ സുഹൃത്ത്‌ , എന്റെ സ്വകാര്യത , എന്റെ ദേവന്‍ , എന്റെ പ്രാര്‍ത്ഥന . . . . .
അവന്‍ : ഞാന്‍ , എന്റെ വീട് , എന്റെ തെരുവ് , എന്റെ നാട് , എന്റെ രാജ്യം , എന്റെ ലോകം , എന്റെ പ്രപഞ്ചം , ആത്മീയത , ബ്രഹ്മം . . . .

ഇതാണ് സത്യം , പക്ഷെ ഇതില്‍ ശരിയില്ല എന്ന ഒരു പ്രശനമുണ്ട് !!

സത്യമായത് ശരിയാകാതിരിക്കുന്നത് എങ്ങനെ എന്നാണു എങ്കില്‍ , ഇപ്പോഴും അങ്ങനെയാണ് , സത്യവും ശരിയും ഒന്നല്ല!!

ശരിയെ സത്യമാക്കാന്‍ ഉള്ള പ്രയത്നത്തില്‍ ആണ് മനുഷ്യനും അവന്റെ മനവീയതയും .. അതൊരു തുടര്‍ച്ചയാണ് .. തുടര്‍ന്ന് കൊണ്ടിരിക്കുക തന്നെ വേണം !!
ജനിതകതിന്റെ പരിമിതികളെ മറികടക്കേണ്ടത് നാളെയുടെ ആവശ്യമാണ് ... അത് കൊണ്ട് തന്നെ .... തുടരുക ...!!

:)

mayflowers said...

"യഥാര്‍ഥത്തില്‍ യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോഴും നമ്മള്‍ ഒരു യാത്രയും ചെയ്യുന്നില്ല. ഒരു കാഴ്ചയും കാണുന്നില്ല."

ഇതിനോളം പച്ചപ്പരമാര്‍ത്ഥം എന്താണുള്ളത്?
മനസ്സില്‍ വിചാരിച്ചതെല്ലാം എചുമുക്കുട്ടി വെടിപ്പായി എഴുതി..
സഭാഷ്!!

K@nn(())raan*خلي ولي said...

കേരളത്തിന്‌ അകത്തും പുറത്ത് ഇന്ത്യയില്‍ തന്നെ ചിലയിടങ്ങളിലും ഞങ്ങള്‍ യാത്ര ചെയ്തിട്ടുണ്ട്. പറയാന്‍ മാത്രമുള്ള ഒരു പ്രയാസവും ഒരിടത്തുനിന്നും ഒരാളില്‍ നിന്നും ഇതുവരെ ഉണ്ടായിട്ടില്ല.
എന്നാലിപ്പോള്‍ ചില വാര്‍ത്തകള്‍ പേടിപ്പെടുത്തുന്നു.
എങ്ങനെ സ്വസ്ഥമായി നമുക്കൊരു യാത്രചെയ്യാന്‍ കഴിയും!
ഇതിലിട്ട പലരുടെയും കമന്റ് പോസ്റ്റിനേക്കാള്‍ മികച്ചു നില്‍ക്കുന്നു എന്ന് പറയാന്‍ കൊതിയാവന്നു. പ്രത്യേകിച്ച് സീത എന്ന പേരിലുള്ള കമന്റ്!

അഭി said...

ക്രിസ്തുമസ്സ്- പുതുവത്സരാശംസകള്‍, ചേച്ചീ...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പണ്ട് ഒരു പരശുരാമൻ 21 പ്രാവശ്യം ചെയ്ത പ്രവ്ര്‍ത്തി ഇന്ന് ഒരു പത്ത് പരശുരാമന്മാർ 210 പ്രാവശ്യം ആവർത്തിക്കാനുള്ള സ്കോപ് ഉണ്ട്

ഒരു കുഞ്ഞുമയിൽപീലി said...

ഓരോ യാത്രകളും ജീവിതത്തിലെ ഒരു പ്രധാനഘട്ടമാണ് കാരണം ആ യാത്രയില്‍ ആണ് നമ്മള്‍ പല തീരുമാനങ്ങള്‍ എടുക്കുന്നത് .ചിന്തകളെ തുറന്നു വിടുന്നു ഓരോ യാത്രയും .ഈ അക്ഷരയാത്ര ഇഷ്ടായി ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞുമയില്‍പീലി

the man to walk with said...

All the Best

mini//മിനി said...

ഒരുകാലത്ത് സ്ഥിരമായി ബസ്സിൽ യാത്ര ചെയ്യുമ്പോൾ യാത്രയുടെ സൌന്ദര്യം ഞാൻ നന്നായി ആസ്വദിച്ചിരുന്നു. അവിടെ എന്റേതായ ഒരു ലോകം സൃഷ്ടിച്ചിരുന്നു. അതാണ് ഇപ്പോൾ ബ്ലോഗിലൂടെ വെളിയിൽ വരുന്നത്.

SHANAVAS said...

ഏഴോ എട്ടോ കാപാലികന്മാര്‍ ഓടുന്ന ബസ്സില്‍ വെച്ച് പിച്ചിച്ചീന്തിയ ഒരു പെണ്‍കുട്ടി അങ്ങ് ഡല്‍ഹിയില്‍ മരണത്തോട് മല്ലടിച്ച് കൊണ്ടിരിക്കുന്ന സമയത്താണ് ഈ പോസ്റ്റ്‌ വായിക്കുന്നത്.അവള്‍ ഒറ്റയ്ക്ക് അല്ലായിരുന്നു. കൂട്ടുകാരനെ തല്ലി ഓടിചിട്ടാണ് ഈ പോക്രികള്‍ അഴിഞ്ഞാടിയത്.പെണ്ണിന് സ്വന്തം വീട്ടില്‍ പോലും പേടിക്കേണ്ട അവസ്ഥയില്‍ ഉള്ള ജിവിതം ആണല്ലോ നമ്മുടെ ദേശം പ്രദാനം ചെയ്യുന്നത്. ലോകത്തു വേറെ എവിടെ എങ്കിലും സ്ത്രീകള്‍ ഇത്രയും അരക്ഷിതാവസ്ഥ അനുഭവിക്കുന്നുണ്ടാവില്ല.കഷ്ടം തന്നെ.

മൻസൂർ അബ്ദു ചെറുവാടി said...

ജീവിതം തന്നെ ഒരു യാത്രയാണ്.
ദിവസവും കാണുന്ന കാഴ്ചകള്‍ , നേരിടുന്ന പ്രതിസന്ധികള്‍ .
വീട്ടില്‍ അടച്ചിടപ്പെടുന്നവരും മാനസികമായി യാത്ര ചെയ്യുക തന്നെയാണ്.
നല്ല ചിന്ത ..നല്ല എഴുത്ത് എച്മൂ

jayanEvoor said...

ഇല്ലായ്മയ്ക്കും, വല്ലായ്മഉക്കും, അടിച്ചമർത്തലിനുമപ്പുറം

എല്ലാ സൌകര്യങ്ങളും ലഭ്യമായി എന്നുള്ളതുകൊണ്ട് ഒരാൾ യാത്രിക/യാത്രികൻ ആയി എന്നു വരില്ല.

പരിമിതമായ സൌകര്യങ്ങളേ ഉള്ളൂ എങ്കിലും ചിലർ യാത്രിക/യാത്രികൻ ആയി മാറി എന്നും വരാം.

അത്യാവശ്യം സൌകര്യങ്ങൾ ഒക്കെ ഉണ്ടായിട്ടും പുരുഷന്മാരിൽ 99% സഞ്ചാരികളല്ല.

അതേ സമയം വിദേശരാജ്യങ്ങളിൽ അവർ ശീലിച്ച സൌകര്യങ്ങൾ ഒന്നും ലഭ്യമല്ലാത്ത ഇൻഡ്യയിൽ നൂറുകണക്കിനു വിദേശ വനിതകൾ ഒറ്റയ്ക്ക് സഞ്ചാരികളായി വരുന്നുമുണ്ട്.

അവരുടെ ലോകപരിചയവും, ധനസ്ഥിതിയും, മനോഭാവവും നമ്മുടെ പുരുഷന്മാർക്കുപോലുമില്ല.

യാത്രികരാവാൻ നമ്മൾ ഇനിയും വളരേണ്ടിയിരിക്കുന്നു!

M. Ashraf said...

പ്രസക്തമായ കുറിപ്പ്. അഭിനന്ദനങ്ങള്‍

ജന്മസുകൃതം said...

ഡൽഹിയിൽ പ്രതിഷേധമുയരുന്നതിനിടയിൽ തന്നെ എത്രയെത്ര പീഡനങ്ങളാണ് ഇന്നലെ നടന്നത്.
കുറ്റവാളികളെപിടികൂടി എന്നതിനപ്പുറം എന്തു ശിക്ഷയാണ്‌ അവർക്കു ലഭിക്കുന്നത് എന്നതിനു വേണ്ടത്ര പബ്ലിസിറ്റി കിട്ടുന്നില്ല..ഇതൊന്നും കാത്തു വച്ച് വിചാരണ നടത്തുകയല്ല വേണ്ടത് ...ഷൂട്ട് അറ്റ് സൈറ്റ് എന്നായാൽ ഏറ്റവും നല്ലത്...എന്തായാലും ഒട്ടും കാല താമസം കൂടാതെ കർശന ശിക്ഷനടപ്പാക്കുകയാണെങ്കിൽ
അല്പമെങ്കിലും മാറ്റം വരുമെന്നാണ് എനിക്കു തോന്നുന്നത്.
എച്ച്മു....വഴിയിൽ ഒരു തടസവും കൂടാതെ ഈ അക്ഷര യാത്ര തുടരാൻ കഴിയട്ടെ...
ഒപ്പം ക്രിസ്മസ്സിന്റെയും പുതുവത്സരത്തിന്റേയും
ആശംസകളുടെ ഒരു കുടന്ന റോസാപ്പൂക്കൾ ...

പ്രയാണ്‍ said...

ഇന്നിവിടെ ഡല്ഹി ഈ കൊടുംതണുപ്പിലും നിന്നു കത്തുന്നതുകാണുമ്പോള്‍ കോരിത്തരിക്കുന്നുണ്ടെനിക്ക്........

നിസാരന്‍ .. said...

യാത്രകള്‍ ഇഷ്ടമില്ലാത്തവരുണ്ടാകുമോ?
എന്നാല്‍ പല തരത്തിലും സ്ത്രീകള്‍ക്ക് യാത്ര ദുരിതമാകുന്നു എന്ന് മനസ്സിലാക്കാന്‍ സ്ത്രീയായി ജനിക്കണമെന്നില്ല. സ്ത്രീകളുടെ കൂടെ ഒരു സഹയാത്രികനായി പോയാലും മതി. കൂടുതല്‍ സ്വതന്ത്രമായ യാത്രകള്‍ സ്ത്രീകള്‍ക്ക് സാധ്യമാകുന്ന പുലരികളെ സ്വപ്നം കാണാം ( രാവുകളെയും ).

അനില്‍കുമാര്‍ . സി. പി. said...

Urakke paryanagrahichu, paryanvathe othukkivachu, pinne swayam sapichum sahichum theerkkunna durithaparvangalute nerkazcha...

Echmukutty said...

അസ്രൂസിന്‍റെ വരവിനും അഭിപ്രായത്തിനും നന്ദി. നമുക്ക് കൂട്ടായി പ്രത്യാശിക്കാം.
അക്ബര്‍,
മുകില്‍,
രാംജി
വി കെ എല്ലാവര്‍ക്കും നന്ദി.

ഡോക്ടര്‍ സര്‍ വീണ്ടും വന്നതില്‍ സന്തോഷം. ഒരു പ്രതീക്ഷയുമില്ല കാര്യങ്ങള്‍ മെച്ചപ്പെടുമെന്ന് ... അല്ലേ?

അനാമികയുടെ അഭിപ്രായം വായിക്കുമ്പോള്‍ ഞാനെഴുതിയ വിഷയം പ്രസക്തം തന്നെ എന്ന് മനസ്സിലാകുന്നു.

തങ്കപ്പന്‍ ചേട്ടന്‍,
അജിത് ജി,
മിനി എല്ലാവര്‍ക്കും നന്ദി.


Echmukutty said...

പ്രദീപ് മാഷ് വന്നതിലും അഭിപ്രായം എഴുതിയതിലും സന്തോഷം. തിരിച്ചും ക്രിസ്തുമസ്സ് പുതുവല്‍സരാശംസകള്‍ നേരുന്നു.

കുസുമം,
വെട്ടത്താന്‍ ചേട്ടന്‍,
മൈലാഞ്ചി,
ശ്രീനാഥന്‍ മാഷ്,
ഞാന്‍ പുണ്യവാളന്‍,
ഭാനു,
ഗൌരിനാഥന്‍ എല്ലാവര്‍ക്കും നന്ദി.
പഥികന്‍,
ഇലഞ്ഞിപ്പൂക്കള്‍,
ചെത്തുവാസു,
കണ്ണൂരാന്‍,
അഭി,
ഡോക്ടര്‍ സര്‍ എല്ലാവര്‍ക്കും നന്ദി.




Echmukutty said...

ഒരുകുഞ്ഞു മയില്‍ പീലി,
ദ മാന്‍ ടു വാക് വിത്,
മിനി ടീച്ചര്‍,
ഷാനവാസ് ജി,
മന്‍സൂര്‍,
ജയന്‍ ഡോക്ടര്‍,
അഷ്രഫ് എല്ലാവരുടെയും വരവിനും അഭിപ്രായങ്ങള്‍ക്കും നന്ദി.

ജന്മസുകൃതം വായിച്ചതില്‍ സന്തോഷം, ക്രിസ്തുമസ്സ് നവവല്‍സരാശംസകള്‍ തിരിച്ചും നേരുന്നു.
പ്രയാണ്‍ പ്രതിഷേധങ്ങള്‍ വിജയം കാണട്ടെ എന്നാശിക്കാം.
നിസാരന്‍ പറഞ്ഞത് ശരിയാണ്.
അനിലിനെ കണ്ടില്ലല്ലൊ എന്ന് വിചാരിക്കുകയായിരുന്നു. വന്നതില്‍ സന്തോഷം.


മാധവൻ said...

''ഈ പറഞ്ഞ പ്രയാസങ്ങളൊക്കെയും തീര്‍ച്ചയായും ഏറിയും കുറഞ്ഞും പുരുഷന്മാരെയും ബാധിക്കുന്നവ തന്നെയാണ്. എങ്കിലും ഹേയ്, ഞങ്ങള്‍ക്ക് അങ്ങനെയുള്ള ഒരു പ്രയാസവും ഇല്ലെന്ന് ഭാവിച്ച്, ഞങ്ങള്‍ അതിശക്തരാണെന്ന് ഉദ്ഘോഷിച്ച് , നിലവിലുള്ള കഷ്ടപ്പാടുകളെ ഇല്ലായ്മ ചെയ്യാനുള്ള സമരങ്ങളില്‍ ഏര്‍പ്പെടാതെ, അവയെ അതേ പടി നിലനിര്‍ത്തുന്നതില്‍ പുരുഷന്മാര്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. സൌകര്യങ്ങളില്ലായ്മയില്‍ ഇമ്മാതിരി കേമത്തം കാണിക്കാനാവുമെങ്കില്‍ ഇല്ലായ്മയും കഷ്ടപ്പാടും അതുപോലെ തുടര്‍ന്നുകൊള്ളട്ടെ എന്നര്‍ഥം. കേമന്‍ എന്ന് ഭാവിക്കാനാവാത്ത വിധം സൌകര്യങ്ങളും പൊതുജീവിത നിലവാരവും മെച്ചപ്പെട്ടാല്‍ എന്തു ചെയ്യുമെന്ന് പുരുഷന്മാര്‍ ചിലപ്പോഴൊക്കെയെങ്കിലും പരിഭ്രമിക്കുന്നുണ്ട്.''

-


സഹജീവികളായ പുരുഷന്മാരില്‍ നിന്ന് ആരും വേദനയോടെയും,അമര്‌ഷത്തോടെയും ചിലപ്പോഴൊക്കെ പ്രതികരണത്തിന്റെ ആപല്‍ക്കരമായ പരിധിക്കപ്പുറംകടന്നും,അച്ഛ്നായോ ,സഹോദരനോ ഭര്‍ത്താവോ സുഹൃത്തോ ആയോ ഒരിക്കല്‍ പോലും നിങ്ങളുടെ നിസ്സഹായതകളില്‍ തുണയായിരുന്നിട്ടില്ലെ??
എച്ചുമു ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന വസ്തുതകളുടെ പരിതാപകരമായ സത്യാവസ്ഥ മനസിലാക്കുമ്പോള്‍തന്നെ,സ്ത്രീ സമത്വത്തെയും,സുരക്ഷയെയും കുറിച്ചുള്ള ഗൗരവമായ ചര്‍ച്ചകളില്‍ ഒരിടത്തെങ്കിലും പുരുഷനെന്ന നികൃഷ്ട ജീവിവര്‍ഗ്ഗത്തെ തൊലിയുരിച്ചുനിര്ത്തി പത്തു പറഞ്ഞില്ലെങ്കില്‌ അത്തരം ചര്‍ച്ചകക്ക് ഒരു സ്ത്രീപക്ഷ മാനം കൈവരുന്നില്ലെന്നൊരു തോന്നല്‍ എഴുത്തുകാര്‍ പുലര്ത്തുന്നോ എന്നുകൂടി ഞാന്‍ സംശയിക്കുന്നു.ഇവിടെ സ്ത്രീകള്‍ നേരിടുന്നത് അരാജകത്വത്തോളം ധൂര്ത്ത്മായ ജനാധിപത്യ സ്വാതന്ത്ര്യത്തില് പുഴുക്കുത്തേറ്റുപോയൊരു ജനതയുടെ രോഗാതുരമായ സംസ്കാരവ്യതിചലനങ്ങളാണ്‌.അക്രോശങ്ങള്‌ക്കും,കൊലവിളികള്‍ക്കും പുറമേ കാരണങ്ങളിലേക്ക് ചെല്ലുന്ന ഒരു ചികിത്സാരീതി നമ്മള്‌ അനുവര്ത്തിച്ചേ മതിയാകൂ.കാരണം, ഇരയായും,ഇരപിടിയന്മാരായും നമുക്ക് നഷ്ടമാകുന്നത് നമ്മുടെ പ്രിയപ്പെട്ടവരാണ്‌,അവരുടെ ജീവിതമാണ്‌.

( എച്ചുമുവിന്റെ പോസ്റ്റിലെ
മേല്‍പ്പറഞ്ഞ വരികളെ തീര്‍ത്തും അവഗണിച്ചാല്‍ പതിവുപോലെ ഈ പോസ്റ്റും അതിന്റെ ഉള്ളടക്കംകൊണ്ട് വായന വിലപ്പെട്ടതാക്കുന്നു എന്ന് ഇതോടൊപ്പം പറയട്ടെ

Mohiyudheen MP said...

ഞങ്ങള്‍ അതിശക്തരാണെന്ന് ഉദ്ഘോഷിച്ച് , നിലവിലുള്ള കഷ്ടപ്പാടുകളെ ഇല്ലായ്മ ചെയ്യാനുള്ള സമരങ്ങളില്‍ ഏര്‍പ്പെടാതെ, അവയെ അതേ പടി നിലനിര്‍ത്തുന്നതില്‍ പുരുഷന്മാര്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. :)


യാത്രക്കിടയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ നിരവധിയാണ്‌. റ്റോയ്ലറ്റ്‌ മുതല്‍ പ്രൈവസി വരെ ബാധിക്കാറുണ്‌ട്‌. സ്ത്രീ എന്ന ജന്‍മം കഷ്ടപ്പാടുകളിലൂടെ പോകേണ്‌ട ഒന്നല്ല.... ആശംസകള്‍

Echmukutty said...

വഴിമരങ്ങളുടെ അഭിപ്രായം കണ്ടു. പുരുഷന്മാരില്‍ ആരും തുണയായിരുന്നിട്ടില്ലേ എന്ന ചോദ്യവും കണ്ടു. സഹായിക്കുകയും പ്രതിഷേധിക്കുകയും തുണയായിരിക്കുകയും ഒക്കെ ചെയ്ത ചെയ്യുന്ന പുരുഷന്മാരുണ്ടല്ലോ, തീര്‍ച്ചയായും. എങ്കിലും അവര്‍ എണ്ണത്തില്‍ വളരെ കുറച്ച് മാത്രമേയുള്ളൂ. നേരിടേണ്ടി വരുന്ന ദുരിതങ്ങള്‍ ഇത്ര മേല്‍ ഭീകരമാകുന്നത് സഹായിക്കാനും പ്രതിഷേധിക്കാനും തുണയായിരിക്കാനും ആളുകള്‍ നന്നെ കുറയുന്നതുകൊണ്ടാണല്ലോ. ഞാനെഴുതിയ വരികള്‍ ആ അര്‍ഥത്തിലാണ് ഈ പോസ്റ്റില്‍ പ്രസക്തമാകുന്നത്.
വന്നതില്‍ വലിയ സന്തോഷം. ഇനിയും വായിക്കുകയും അഭിപ്രായം പറയുകയും ചെയ്യുമല്ലോ.

Echmukutty said...

മൊഹിയെ കണ്ടതില്‍ വലിയ സന്തോഷം. ഇനിയും വരിക.
വായിച്ചു പ്രോല്‍സാഹിപ്പിച്ച എല്ലാവര്‍ക്കും നന്ദി.

Villagemaan/വില്ലേജ്മാന്‍ said...

പോസ്റ്റ്‌ വായിച്ചു .. ഡല്‍ഹി സംഭവം നടന്ന പശ്ചാത്തലത്തില്‍ ഒരു പ്രസക്തമായ പോസ്റ്റ്‌..

അതെ സമയം വഴിമരങ്ങള്‍ എന്ന സുഹൃത്ത്‌ പറഞ്ഞതിനോട് യോജിക്കുന്നു.. ഒരു ചെറിയ അല്ലെങ്കില്‍ വളരെ ചെറിയ ശതമാനം പേരുടെ അതിക്രമങ്ങള്‍ പറഞ്ഞു വരുമ്പോള്‍ അത് പുരുഷ സമൂഹത്തിനെയാകെ ഉദ്ദെശിച്ചായിപ്പോകുന്ന ഒരു പ്രവണത പലയിടത്തും കാണുന്നു എന്ന് പറയാതെ വയ്യ.

Echmukutty said...

വില്ലേജ് മാന്‍ വരാറില്ല, വന്നതില്‍ സന്തോഷം കേട്ടൊ.
അങ്ങനെ പുരുഷ സമൂഹത്തെയാകെ ഉദ്ദേശിച്ചായിപ്പോകുന്നുവെന്ന് കരുതേണ്ടതില്ല. സ്ത്രീകള്‍ ബുദ്ധിഹീനരാണ്, പൈങ്കിളി സെന്‍സിബിലിറ്റിയെ പിന്താങ്ങുന്നവരാണ്, വീട്ടിലിരിക്കുന്ന പെണ്ണുങ്ങള്‍ക്ക് ഒന്നുമറിയില്ല എന്നൊക്കെ പറയുമ്പോള്‍ എല്ലാ പെണ്ണുങ്ങളും അപ്രകാരമാണ് എന്നര്‍ഥമാക്കപ്പെടുന്നില്ലല്ലോ അല്ലേ? ഇവിടെയും അങ്ങനെയേ ഉള്ളൂ...

Muralee Mukundan , ബിലാത്തിപട്ടണം said...

എത്ര ക്ലേശമുണ്ടെങ്കിലുംയാത്രാനുഭങ്ങളുടെ സുഖങ്ങൾ തന്നേയാകും എപ്പോഴും മികച്ചുനിൽക്കുക കേട്ടോ എന്റെ യാത്രക്കാരി

Unknown said...

എന്തോ കാര്യമായ യാത്ര നടത്തിയ വിവരണം ആയിരിക്കും എന്ന ചിന്തയോടെ വായിക്കാന്‍ ഇരുന്നു. പക്ഷെ വായന തുടങ്ങിക്കഴിഞ്ഞാണ് മനസ്സിലായത്‌ എങ്ങോട്ടാണ് ഈ യാത്രയെന്ന്. ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എല്ലാം സത്യം തന്നെ. ഒരു സ്ത്രീയുടെ സഞ്ചാര സ്വാതന്ത്ര്യം പല കാരണങ്ങളില്‍ തട്ടി ഇന്നും തൂങ്ങി കിടക്കുന്നു. യാത്രക്ക് പുറപ്പെട്ടാലും വീടിനെ ചുമന്നാണ് ഇറങ്ങുക എന്ന പറച്ചിലില്‍ എവിടയോ ഞാന്‍ എന്റെ അമ്മയെ തന്നെ കണ്ടു. നല്ല ഒരു നാളെ സ്വപ്നം കാണാം... ആശംസകള്‍