Friday, September 20, 2013

മനസ്സുകളുടെ മാത്രം തീരുമാനങ്ങള്‍


https://www.facebook.com/echmu.kutty/posts/196842057161763

( 12    09 2013 ന് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. ) 

മണ്ണിഷ്ടികയുടെയും മമ്മട്ടിയുടേയും  കണക്കെടുപ്പ് പോലെയോ  ഓഫീസില്‍ ചായ കൂട്ടുന്നതും മേശ തുടയ്ക്കുന്നതും പോലെയോ  പെന്‍സില്‍ കൂര്‍പ്പിക്കുന്നതും ടേപ്പ്  പിടിക്കുന്നതും   പോലെയോ ഉള്ള വളരെ നിസ്സാരമായ  ജോലികള്‍ മാത്രമേ  സ്വന്തമായി  ഞാന്‍ അധികവും  ചെയ്തിട്ടുള്ളൂവെങ്കിലും  കൊടും പണക്കാരേയും   അതിപ്രശസ്തരേയും  വലിയ  ഭരണാധികാരികളേയുമൊക്കെ പരിചയപ്പെടാന്‍  സാധിച്ചിട്ടുണ്ടെനിക്ക്.  അവരില്‍ പലരുടേയും   വാക്കുകള്‍ കേട്ട്   അന്തം വിട്ടു  നില്‍ക്കേണ്ടി വന്നിട്ടുണ്ട്. 

ഇരുപതിനായിരം രൂപയുടെ  ഷൂസില്‍ പറ്റിയ ചെളിയെക്കുറിച്ച്  അനിയന്ത്രിതമായി ഉല്‍ക്കണ്ഠാകുലരാകുന്ന, മടിയര്‍ക്കാണ്  ദരിദ്രമായി കഴിയേണ്ടി വരുന്നതെന്ന്  ഉറപ്പിച്ചും തറപ്പിച്ചും  പറയുന്ന,   കാറിന്‍റെ ഡോര്‍ സ്വന്തമായി തുറക്കേണ്ടി  വരുന്നതു പോലും കഠിനാധ്വാനമാണെന്നു വിശ്വസിക്കുന്ന  കൊടും പണക്കാര്‍ ....   കേരളത്തിലെ ടൈല്‍ ഫാക്ടറിയിലുണ്ടാക്കിയ  ഓട്  വിമാനത്തില്‍  കയറ്റിക്കൊണ്ടു വന്ന്  രാജസ്ഥാനിലെ മൌണ്ട് ആബുവില്‍ മാളിക പണിയാമെന്ന്   നിസ്സാരമായി പറയുന്ന , ഒരു ആദിവാസി കോളനിയിലേക്കുള്ള കുടിവെള്ളം ഒരാഴ്ച വഴി തിരിച്ചു വിട്ടിട്ടായാലും  സ്വന്തം മാളികയുടെ  കോണ്‍ക്രീറ്റിംഗ് ആവാമെന്നും ആദിവാസികള്‍ എന്ന അവറ്റകള്‍ എന്തെങ്കിലും ചെയ്തു വെള്ളം കുടിച്ചോളുമെന്നും കരുതുന്ന  ഭരണാധികാരികള്‍.. അരപ്പട്ടിണിക്കാരനായ  ഒരു  തൊഴിലാളിയുടെ   ദിവസക്കൂലിയില്‍  ഇച്ചിരി കുറവ്  വരുത്താന്‍ കഴിയുമ്പോള്‍  ആഹ്ലാദം കൊണ്ട്  ഭ്രാന്തു പിടിയ്ക്കുന്ന അതിപ്രശസ്തരായ  ന്യായാധിപന്മാര്‍,  ധനികരായ രാജകുടുംബാംഗങ്ങള്‍   ..  അങ്ങനെ അനവധി അനവധി  വേദനിപ്പിക്കുന്ന  അനുഭവങ്ങള്‍.  

കൊടും പണക്കാരേയോ അതിപ്രശസ്തരേയോ  വലിയ  അധികാരമുള്ളവരേയോ  എന്തെങ്കിലും കാരണവശാല്‍  കാണാന്‍ പോകേണ്ടി വന്നാല്‍ എനിക്ക്  ഭയമാകാന്‍ തുടങ്ങും. അത്  ഇന്ന മേഖലയെന്നില്ല.  അത്  വെറും  പണത്തിന്‍റെയോ രാജ്യഭരണത്തിന്‍റെയോ അല്ലെങ്കില്‍ മതത്തിന്‍റേയോ  കലയുടേയോ ശാസ്ത്രത്തിന്‍റേയോ മാത്രം മേഖലയുമല്ല.  ഏതു  മേഖലയായാലും  വര്‍ദ്ധിച്ച മേദസ്സിന്‍റെ  ലോകങ്ങളും  അവയുടെ  പളപളപ്പുള്ള  പശ്ചാത്തലങ്ങളും  എന്നെ   വലിയ തോതില്‍ ഭയപ്പെടുത്തുന്നവയാണ്.   സാധാരണക്കാരായ  മനുഷ്യരെയും അവരുടെ ബുദ്ധിയേയും പ്രശ്നങ്ങളേയും എല്ലാം  പണക്കാര്‍ക്കും ഭരണീയര്‍ക്കും മാത്രമല്ല, ഏതു  മേഖലയിലായാലും  എന്തെങ്കിലും തരത്തില്‍  മുന്നില്‍ക്കയറി  നില്‍ക്കുന്നവരില്‍  അധികം പേര്‍ക്കും  മനസ്സിലാക്കാന്‍ പ്രയാസമാണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. ഒന്നാം ലോകക്കാര്‍ മൂന്നാം ലോകക്കാരെ, ധനികര്‍ ദരിദ്രരെ, ഭരണാധികാരികള്‍ ജനങ്ങളെ, ഒരു  ഭൂരിപക്ഷ  മതക്കാര്‍ മറ്റു മതക്കാരെ, വിശ്വാസികള്‍ അവിശ്വാസികളെ,  പ്രശസ്തര്‍ അപ്രശസ്തരെ,  മുതിര്‍ന്നവര്‍  കുട്ടികളെ, പുരുഷന്‍മാര്‍  സ്ത്രീകളെ എന്ന ദ്വന്ദ്വങ്ങളുടെ രീതിയില്‍  ആ മനസ്സിലാക്കാന്‍ സാധിക്കായ്ക നമ്മുടെ  ജീവിതത്തില്‍  എക്കാലവും നിത്യ  യുദ്ധങ്ങളായി നിലനില്‍ക്കുന്നു.  

കൂട്ടുകാരന്‍റെ  സംസ്ഥാന ഭരണാധികാരിയായ  ഒരു  ക്ലാസ്മേറ്റും ഭാര്യയും  കാണാന്‍ വന്നപ്പോള്‍  ഇമ്മാതിരിയുള്ള ഒത്തിരി ആശങ്കകളാല്‍  കലുഷിതമായിരുന്നു എന്‍റെ  മനസ്സ്.  കാരണം അതീവധനികരായ അവരുമായി  വളരെ വിദൂരമായ ഒരു  അല്‍പ്പപരിചയം മാത്രമേ എനിക്കു ണ്ടായിരുന്നുള്ളൂ.  അവരുടെ  കാറില്‍   ആ കടലോര നഗരം  ചുറ്റിക്കാണാന്‍ കൊണ്ടു  പോകാമെന്നും  ഒറ്റയ്ക്ക്  ബോറടിക്കേണ്ടെന്നും അവര്‍ പറഞ്ഞു.  അവരുടെ  ലളിതമായ വസ്ത്രധാരണവും  സാധാരണ മനുഷ്യരെപ്പോലെയുള്ള  സംസാരരീതിയും  എന്നില്‍ ലേശമൊരു ആത്മവിശ്വാസമുണ്ടാക്കാതിരുന്നില്ല.   

അങ്ങനെയാണ്  ചലിക്കുന്ന  കൊട്ടാരം  പോലെയുള്ള ആ  കാറില്‍ ഞാനവര്‍ക്കൊപ്പം പോയത്. 

റാണി  എന്നായിരുന്നു അദ്ദേഹത്തിന്‍റെ ഭാര്യയുടെ  പേര്. അവര്‍ ശരിക്കും  ഒരു മഹാറാണിയെപ്പോലെ  ഐശ്വര്യവതിയും കാന്തിമതിയും ആയിരുന്നു.  വളരെ ഘനമേറിയ  ഒരു സ്വര്‍ണമാല  അവര്‍ ധരിച്ചിരുന്നു.  ആ മാലയിലെ കുഞ്ഞു കുഞ്ഞു സ്വര്‍ണ രൂപങ്ങള്‍ എന്നില്‍ വിസ്മയം ജനിപ്പിച്ചു. അതില്‍ വാഴക്കുലയും നാളികേരവുമുള്‍പ്പടെ  പല തരം ഫലങ്ങളുണ്ടായിരുന്നു. അതാണത്രേ അവരുടെ മംഗല്യ സൂത്രം. സ്വര്‍ണത്തിലാണ് പണിതിരിക്കുന്നതെങ്കിലും അസാധാരണമായ മനോഹാരിതയും സൂക്ഷ്മതയുമുള്ള  തികവുറ്റ കലാരൂപങ്ങളായിരുന്നു  അവയെല്ലാം തന്നെ. 

ഉര്‍വരതയുടെ  നിത്യചിഹ്നങ്ങളാവണമല്ലോ മംഗല്യ  സൂത്രത്തില്‍  സ്ഥാനം  പിടിക്കേണ്ടതെന്ന്  ഞാന്‍ അപ്പോള്‍  വിചാരിക്കാതിരുന്നില്ല. 

അവരുടെ ആചാരങ്ങളും വിശ്വാസങ്ങളും  എന്നില്‍  അല്‍ഭുതമുളവാക്കി . പെണ്‍കുട്ടികളെ  പണം ചെലവാക്കി പഠിപ്പിക്കേണ്ടതില്ലെന്ന്  അവര്‍ തീര്‍ത്തു പറഞ്ഞു. അത്യാവശ്യം വിദ്യാഭ്യാസം മതി.. എന്നു വെച്ചാല്‍ മാക്സിമം  ഡിഗ്രി വരെ.. പോസ്റ്റ് ഗ്രാജുവേഷന്‍,  ഗവേഷണം , എന്‍ജിനീയറിംഗ്,  മെഡിസിന്‍ ,  ഐ എ എസ് പോലെയുള്ള മല്‍സരപ്പരീക്ഷകള്‍  ഇതൊന്നും  പെണ്‍കുട്ടികള്‍ക്ക്  ആവശ്യമേയില്ല. അവര്‍ വീട്ടിന് പുറത്ത്   ജോലിക്ക്  പോകുന്നതേ അനാവശ്യം. പതിനെട്ട് വയസ്സില്‍  തന്നെ  കഴിയുന്നതും  കല്യാണം  കഴിപ്പിക്കണം. ഭംഗിയായി വീടു നോക്കുകയും കുഞ്ഞുങ്ങളെ സ്നേഹത്തോടെ  വളര്‍ത്തുകയുമാണ്  സ്ത്രീ ചെയ്യേണ്ടത്.  സാധിച്ചാല്‍  ചില്ലറ ഹോബികളാവാം. അതില്‍ നിന്നു അല്‍പം ധനവരുമാനം കൂടിയായാല്‍  പിന്നെ സ്ത്രീയ്ക്ക്  മറ്റൊന്നും  വേണ്ട. 

പുരുഷന്‍റെ  ജോലിയാണ്  ഉയര്‍ന്ന പഠിത്തവും ഉയര്‍ന്ന  ജോലിയും ധന സമ്പാദനവും മറ്റും . സ്ത്രീധനമായി  മുന്നൂറും അഞ്ഞൂറും  പവനൊക്കെ കൊടുക്കുമത്രേ  പെണ്‍വീട്ടുകാര്‍.  അതു ലഭിക്കാന്‍ യോഗ്യനാവണമെങ്കില്‍  അതിനനുസരിച്ച് വരുമാനമുള്ളവനാകണം പുരുഷന്‍. അല്ലാതെ  വധുവായി   വരുന്ന  പെണ്ണിന്‍റെ  സ്വര്‍ണമെടുത്ത്  പണയം വെച്ച് കഴിഞ്ഞു  കൂടാമെന്ന്  കരുതുന്നവനാകരുത്.  ഉയര്‍ന്ന  വരുമാനത്തിനു  പുറമേ  പുരുഷനു വാഹനവും   സ്വന്തം വീടും നിര്‍ബന്ധമായും ഉണ്ടാവണം. അദ്ധ്വാനിച്ച് അന്തസ്സായി കുടുംബം പുലര്‍ത്താന്‍ പ്രാപ്തിയില്ലാത്ത പുരുഷന്‍  അവരുടെ സമൂഹത്തില്‍  അപമാനവും ശല്യവുമാണ്.

വളരെ കര്‍ശനമായ  വംശശുദ്ധി  നിലനിറുത്തുന്ന  അവര്‍ക്കിടയില്‍  ജാതി മാറി കല്യാണം  കഴിക്കുക എന്നതൊരു മാപ്പില്ലാത്ത കുറ്റമാണ്. ജാതിയില്‍ നിന്നു  പുറത്താക്കപ്പെടുന്നത്  ആരും  ഇഷ്ടപ്പെടുകയില്ല. കൊടിയ ധനനഷ്ടവും  ഒറ്റപ്പെടലും സഹിക്കേണ്ടി വരുമെന്നതുകൊണ്ട്  ആരും അമ്മാതിരി  മണ്ടന്‍ കാര്യങ്ങള്‍ ചെയ്യുകയുമില്ല. 

എന്നെയും സ്വന്തം റാണിയേയും  വീട്ടിലാക്കിയിട്ട്  അല്‍പം  ഭരണകാര്യങ്ങള്‍ തീര്‍ത്തു വരാമെന്ന് പറഞ്ഞ്  രാജാവ് കാത്തു നിന്നിരുന്ന  പോലീസ് അകമ്പടിക്കാര്‍ക്കൊപ്പം സ്ഥലം വിട്ടു. 

ആ കൊട്ടാരം പോലെയുള്ള വീട്ടില്‍ ചെന്നിറങ്ങിയപ്പോള്‍  ഒരു സ്ഥലജലഭ്രമത്തില്‍ അകപ്പെട്ടതു പോലെ ഞാന്‍ വിഭ്രമം പൂണ്ടു . എവിടെ  കാല്‍ കുത്തണം എന്നു പോലും  എനിക്ക് സംശയമായി.  അവരുടെ വീട്ടിന്‍റെ  പശ്ചാത്തലങ്ങളായി  വളരെ വിലയേറിയ  അലങ്കാരങ്ങളും ഗൃഹോപകരണങ്ങളും  കൌതുക വസ്തുക്കളും പാത്രങ്ങളും മറ്റും  ഓരോ  മൂലയിലും  മിന്നിത്തിളങ്ങിക്കൊണ്ടിരുന്നു.  അവയെ അടുത്തു ചെന്നു  തൊട്ടുനോക്കാനുള്ള പ്രലോഭനമാകട്ടെ അതി തീവ്രവുമായിരുന്നു. 

മൂന്നാലു  കുട്ടികള്‍  ആ വീട്ടിലുണ്ടായിരുന്നു.   എട്ടും  പത്തും  വയസ്സുള്ളവര്‍,  പന്ത്രണ്ടും  പതിന്നാലും  വയസ്സുള്ളവര്‍. അവര്‍  എനിക്കും റാണിക്കുമൊപ്പം  സോഫകളിലിരുന്നു,  അടുക്കളയില്‍ പോയി  സവോളയുടെ തൊലി കളയുന്ന  സ്ത്രീയെ  സഹായിച്ചു, അലക്കിയുണക്കിയ  തുണികള്‍  ഭംഗിയായി മടക്കി വെച്ചു,  ലക്ഷക്കണക്കിനു രൂപ വിലപിടിപ്പുള്ള  ടി വി യില്‍  സ്വന്തം ഇഷ്ടത്തിനു ചാനലുകള്‍  മാറ്റിക്കളിച്ചു.  റാണിയോട്   കലപിലയെന്ന് സംസാരിക്കുകയും  ധാരാളം നേരമ്പോക്കുകളും കുട്ടിക്കഥകളും പറഞ്ഞ്  ചിരിക്കുകയും ചെയ്തു.   വീടും  അവിടത്തെ   സകല കാര്യങ്ങളും  അവര്‍ക്ക്  സുപരിചിതമാണെന്ന്  എനിക്ക് മനസ്സിലായി. എന്നാല്‍ അവര്‍ റാണിയുടെ മക്കളായിരുന്നില്ല.  റാണിയുടെ  മക്കള്‍  കൂടുതല്‍  മുതിര്‍ന്നവരായിരുന്നു.  മകള്‍ പ്ലസ് ടൂവിനും  മകന്‍ മെഡിക്കല്‍  കോളേജിലും  പഠിക്കുകയായിരുന്നു.  അവരും ഈ കുട്ടികള്‍ക്കൊപ്പം  കളിച്ചു  രസിക്കുന്നുണ്ടായിരുന്നു. 

ആകെപ്പാടെ  ആഹ്ലാദം  നിറഞ്ഞ ബഹളമയമായ ആ അന്തരീക്ഷം എന്നെയും  പതുക്കെപ്പതുക്കെ കീഴടക്കി. ഞാനും മെല്ലെ മെല്ലെ ഒച്ചവെയ്ക്കാനും ഓരോരോ നേരമ്പോക്കുകള്‍ പറഞ്ഞ്  കൂടെക്കൂടെ  പൊട്ടിച്ചിരിക്കാനും  തുടങ്ങി. 

ഉച്ചഭക്ഷണം  ഞങ്ങള്‍  എല്ലാവരും  ഒന്നിച്ചിരുന്നാണ് കഴിച്ചത്.  

റാണിയുടെ രാജാവ്  ഓഫീസില്‍ നിന്ന് നേരത്തെ  വന്നപ്പോള്‍  എല്ലാവരും ചേര്‍ന്ന്   ബീച്ചില്‍  പോയി  സമയം ചെലവാക്കാമെന്നായിരുന്നു  അഭിപ്രായപ്പെട്ടത്.  
 
ബീച്ചില്‍ കുട്ടികളുടെ കൂടെ  സംസ്ഥാന  ഭരണത്തിന്‍റെ  യാതൊരു  ധാടികളുമില്ലാതെ അദ്ദേഹം ബഹളമുണ്ടാക്കി  ഓടിക്കളിക്കുമ്പോള്‍  ഞാന്‍ റാണിയോട്  മെല്ലെ  ആരാഞ്ഞു... ഈ കുട്ടികള്‍ ?’
 
പൂര്‍ണിമാ ദീദിയുടെ  മക്കളാണ് .' 
 
റാണിയുടെ  ...  

അടുക്കളയില്‍  സഹായിക്കുന്നത്  ദീദിയാണ്.  സഹായിക്കുന്നുവെന്നല്ല   എന്‍റെ സ്വന്തം അമ്മയെപ്പോലെ  ആത്മാര്‍ഥമായി  വീട്   നോക്കി നടത്തുന്നുവെന്നാണ് പറയേണ്ടത്.    ദീദിയുടെ  ഭര്‍ത്താവ്  ഞങ്ങളുടെ  ഡ്രൈവറും  മാനേജറും  എല്ലാമാണ്.  അതുകൊണ്ടാണ് എനിക്ക്  ബൊട്ടീക്   ഇത്ര സക്സസ് ഫുള്ളായി  ഓടിക്കാന്‍  കഴിയുന്നത് .
 
റാണിയുടെ ബൊട്ടീക്  ആ കടലോര നഗരത്തില്‍  വളരെ  പ്രശസ്തമായിരുന്നു. സിനിമാതാരങ്ങളും  ഫാഷന്‍ മോഡലുകളും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ  ഭാര്യമാരും അതിലെ പതിവുകാരായിരുന്നു. 

കുട്ടികള്‍ക്കൊപ്പം  ഓടിക്കളിച്ച് വിയര്‍ത്ത  നെറ്റിയോടെയും  ലേശമൊരു കിതപ്പോടെയും  റാണിയുടെ ഭര്‍ത്താവ്  ഞങ്ങള്‍ക്കരികില്‍  വന്നിരുന്നു.  അല്‍പം കഴിഞ്ഞപ്പോള്‍  ഐസ്ക്രീം കോണുകളുമായി  ആഹ്ലാദത്തോടെ  ബഹളമുണ്ടാക്കിക്കൊണ്ട്  കുട്ടികളും എത്തിച്ചേര്‍ന്നു.   

കൂട്ടത്തില്‍ ഏറ്റവും ചെറിയ, എട്ടു വയസ്സായ കുട്ടി നിസ്സങ്കോചം  അദ്ദേഹത്തിന്‍റെ മടിയില്‍  കയറി ഇരുന്ന് ഐസ്ക്രീം  കഴിക്കുവാന്‍ ആരംഭിച്ചു. 

അദ്ദേഹം  എന്നെച്ചൂണ്ടി കുഞ്ഞിനോട് പറഞ്ഞു.  ഈ ആന്‍റിക്കൊപ്പം പൊക്കോളൂ. നിനക്കും  നാടു ചുറ്റി ക്കാണാന്‍ വലിയ മോഹമല്ലേ.. ഈ ആന്‍റിയാണെങ്കില്‍  എപ്പോഴും  യാത്രയിലാണ്. എന്നും പുതിയ പുതിയ സ്ഥലങ്ങള്‍ കാണാം.. നല്ല  രസമായിരിക്കും.
 
കുട്ടി തല വിലങ്ങനെ ആട്ടി.. വിസമ്മതം പ്രകടിപ്പിച്ചു. 
 
അദ്ദേഹം കുട്ടിയെ കൊഞ്ചിച്ചു കൊണ്ട് കൂടുതല്‍ പ്രേരിപ്പിച്ചപ്പോള്‍  കുഞ്ഞ്  നിഷ്ക്കളങ്കമായി  ചിരിച്ചു .   കിഷന്‍ കണൈയ്യ വിളിച്ചാല്‍ കൂടി ഞാന്‍  പോവില്ല. കണൈയ്യ എന്നെ ഇങ്ങനെ   മടീലിരുന്നു  ഐസ്ക്രീം കഴിക്കാന്‍  സമ്മതിക്കുമോ?’  

റാണിയും അദ്ദേഹവും ഒന്നിച്ച്  ആ കുഞ്ഞിന്‍റെ  കവിളില്‍  വാല്‍സല്യത്തോടെ ചുംബിക്കുന്നത്  കണ്ട്  എന്‍റെ കണ്ണുകളില്‍  എന്തുകൊണ്ടോ  ലേശം  നനവു  പടര്‍ന്നു. 

സ്നേഹവും വാല്‍സല്യവും വിശ്വാസവും  സമത്വവുമെല്ലാം മനസ്സിന്‍റെ തീരുമാനങ്ങള്‍  മാത്രമാണെന്ന്  പൊന്‍ വെളിച്ചത്തില്‍ കുളിപ്പിച്ചു കൊണ്ട് ,  കടലിലേക്കിറങ്ങാന്‍  തുടങ്ങുന്ന  സൂര്യന്‍ എന്നോട്  പുഞ്ചിരിക്കുകയായിരുന്നു.. .

25 comments:

Echmukutty said...

ചില സന്തോഷകരമായ അനുഭവങ്ങള്‍..

Manoj Vellanad said...

സ്നേഹവും വാല്‍സല്യവും വിശ്വാസവും സമത്വവുമെല്ലാം മനസ്സിന്‍റെ തീരുമാനങ്ങള്‍ മാത്രമാണ്... അതെ, സ്ഥാനമാനങ്ങള്‍ക്കും അതിസാമ്പത്തിനും മുകളില്‍ എല്ലാം ഒരുപോലെ കാണാനുള്ള മനസ്സാണ് വലുത്...

വായിച്ചപ്പോള്‍ എനിക്കും വലിയ സന്തോഷം...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇതാ പറയുന്നത് ഒന്നും ജനറലൈസ് ചെയ്യരുതെന്ന്

ഹ ഹ ഹ പിന്നെ വിശ്വാസികൾ അവിശ്വാസികളെ എന്നു മാത്രമെ പറഞ്ഞുള്ളു അവിശ്വാസികൾ വിശ്വാസികളെ എന്നും കൂടി വേണ്ടെ?

Unknown said...

അനുഭവം പ്രചോദകം

Echmukutty said...

അതെ, മനോജ്. എല്ലാം മനസ്സാണ് തീരുമാനിക്കുന്നത്.

തന്നേന്ന് ... ജനറലൈസ് ചെയ്യാന്‍ പാടില്ലെന്ന് തന്നെ... ഡോക്ടര്‍ സാര്‍.
അവിശ്വാസികള്‍ എണ്ണത്തില്‍ വിശ്വാസികളിലും കുറവാണല്ലോ. ഭൂരിപക്ഷത്തില്‍ വിശ്വാസികള്‍ മുന്നില്‍ക്കയറി നില്‍ക്കുന്നതുകൊണ്ട് ... ഏതെങ്കിലും തരത്തില്‍ മുന്നില്‍ക്കയറി നിന്നാല്‍ പിന്നെ പിന്നിലുള്ളവരെ മനസ്സിലാക്കാന്‍ പ്രയാസമായിരിക്കും എന്നാണ് എന്‍റെ അനുഭവം. അതാണ് അങ്ങനെ എഴുതാതിരുന്നതിനു കാരണം

വായിച്ചതില്‍ സന്തോഷം ജോസ്..

Unknown said...

നല്ല ഒരു പതക്കം മാലയുടെ ഭംഗി കൂട്ടുന്നതു പോലെയാണു എച്മുക്കുട്ടിയുടെ ലേഖനങ്ങളിലെ അവസാന വരികള്‍. വയിച്ചു കഴിഞ്ഞ വരികളുടെ മികവേറ്റാന്‍ പോരുന്നതാണു ഒടുവില്‍ പറയുന്ന സത്യങ്ങള്‍.

Cv Thankappan said...

അതെ,മനസ്സാണ് പ്രധാനം.
ഭാര്യാഭര്‍ത്താക്കന്മാരില്‍ ഒരാള്‍ക്ക്‌ ആ മനസ്സില്ലെങ്കില്‍ എല്ലാം തകര്‍ന്നു.ആ കുട്ടികളോടു കാണിക്കുന്ന സ്നേഹം മാത്രം മതി...
ഇത്തരം സന്തോഷകരമായ അനുഭവങ്ങള്‍
ഇനിയുമിനിയും ഉണ്ടാകട്ടെ!
ആശംസകള്‍

vettathan said...

അതാണ് സത്യം.നന്‍മയുടെ അളവുകോല്‍ ദാരിദ്ര്യമോ സമ്പന്നതയോ വിദ്യാഭ്യാസമോ പോലുമല്ല.അത് മനസ്സ് തന്നെയാണ്

വീകെ said...

മനസ്സിന്റെ വലിപ്പം തന്നെയാണ് വേണ്ടത്. പക്ഷെ, പണത്തിന്റേയും ജാതിയുടേയും മറ്റും പേരിൽ മിക്കവരും ഇടുങ്ങിയ മനസ്സും കൊണ്ടു നടക്കുന്നവരാണ്. അവർക്ക് മനസ്സിന്റെ വലിപ്പം തരുന്ന സന്തോഷം ജീവിതത്തിൽ ഒരിക്കലും അനുഭവിച്ചറിയാൻ കഴിയുന്നില്ല. ഒരിക്കലെങ്കിലും ആ തിരിച്ചറിവ് കിട്ടിയിരുന്നെങ്കിൽ പഴയ ഇടുങ്ങിയ മനസ്സിലേക്ക് തിരിച്ചു പോകില്ലായിരുന്നു.
വായിച്ചു കഴിഞ്ഞപ്പോൾ മനസ്സിന് നല്ല കുളിർമ്മ.
ആശംസകൾ....

വിനുവേട്ടന്‍ said...

ഇങ്ങനെയും മനുഷ്യത്വമുള്ളവർ ഈ ഭൂമിയിൽ ഉണ്ടെന്ന് അറിയുന്നത് തന്നെ ഒരു സുഖമാണ്...

പിന്നെ... അവിശ്വാസികൾക്ക് എല്ലാവരെയും ഒരു പോലെ കാണാൻ കഴിയുന്ന മനസ്സുണ്ടെന്നാണ് എന്റെ അനുഭവം...

ajith said...

എച്മൂന്റെ ബ്ലോഗില്‍ വന്ന് തിരിയെ പോകുമ്പോള്‍ എന്നും ചിന്താഭാരവുമായാണ് മടക്കം പതിവ്. എഴുതുന്ന വിഷയങ്ങളുടെ കനവും വീക്ഷണത്തിലെ സത്യസന്ധതയുമാണതിന് കാരണം.

എന്നാല്‍ ഇന്ന് ആഹ്ലാദത്തോടെ മടങ്ങുന്നു. സന്തോഷം ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ടു ഈ ബ്ലോഗില്‍ നിന്നും എന്റെ മനസ്സിലേയ്ക്ക്!

mini//മിനി said...

സന്തോഷം നിറഞ്ഞ കുടുംബാന്തരീക്ഷം നന്നായി ചിത്രീകരിച്ചു. എന്റെ ബ്ലോഗിൽ പോസ്റ്റ് ചെയ്തതിന്റെ നേരെ എതിര്, എച്ച്മു വായിച്ചിട്ടുണ്ടല്ലൊ,,
http://mini-mininarmam.blogspot.in/2013/09/blog-post.html

Aarsha Abhilash said...

:) അതെ സന്തോഷം മാത്രം ഈ വായനയിലൂടെ ... നന്ദി കലേച്ചീ നന്ദി

Mukesh M said...

എത്ര വലിയ സുഖസൌകര്യങ്ങള്‍ക്കിടയിലും, ബന്ധങ്ങള്‍ക്ക് വില നല്‍കുന്ന, ജാഡകളില്ലാത്ത, സ്നേഹം പങ്കുവയ്ക്കാന്‍ ഇഷ്ടപ്പെടുന്ന ചില പണക്കാരെങ്കിലും ഉണ്ടല്ലോ..എന്നോര്‍ക്കുമ്പോള്‍ സന്തോഷം.

ഇലഞ്ഞിപൂക്കള്‍ said...

നല്ലത് വായിക്കുമ്പോള്‍, നല്ലവരുണ്ടിന്നും എന്നറിയുമ്പോള്‍ സന്തോഷിക്കുന്ന മനസ്സ് കൈമോശം വന്നിട്ടില്ലെനിക്ക് ഇപ്പോഴും.

Pradeep Kumar said...

പ്രശ്നങ്ങള്‍ക്ക് പരിഹാരമായി നാം ചില സൂത്രവാക്യങ്ങള്‍ ഉണ്ടാക്കിവെച്ചിട്ടുണ്ട്. മുന്‍കൂട്ടി തയ്യാറാക്കി റെഡിറെക്കണുറുകള്‍ക്ക് എളുപ്പം വഴങ്ങുന്നതല്ല മനുഷ്യനും അവന്റെ സാമൂഹ്യജീവിതവും എന്ന സത്യം നാം മറന്നു പോവുന്നു......

നളിനകുമാരി said...

ഞാന്‍ ഇത് വായിച്ചുപോയതാണല്ലോ എച്ച്മൂ .. അപ്പോള്‍ കമന്റ്‌ ഇട്റെന്നാ ഓര്മ. അതോ മറന്നു പോയോ?
ഏതായാലും ഈ റാണിയെ ഇഷ്ടമായി.
ദ്വാനി പറഞ്ഞ പോലെ. ബന്ധങ്ങള്‍ക്ക് വില കല്പ്പിക്കുന്നവരോടെ ബഹുമാനം തോന്നുന്നു.

OAB/ഒഎബി said...

:)

മിനി പി സി said...

ബന്ധങ്ങള്‍ കണ്ണിപൊട്ടാതെ പവിത്രമായി സൂക്ഷിക്കപ്പെടുന്നതിലും സന്തോഷം വേറെയുണ്ടോ ?

ലംബൻ said...

സന്തോഷത്തോടെ വായിച്ചു പോകുന്നു..

Muralee Mukundan , ബിലാത്തിപട്ടണം said...

അതെ ഇത്തരം മനസ്സിന്റെ
സാറ്റിസ്ഫാക്ഷനാണ് പെരുത്ത്
സന്തോഷം നൽകുന്ന പല കാര്യങ്ങളും...

ചന്തു നായർ said...

എച്ചുമുക്കുട്ടി കണ്ണ് തുറന്നു നോക്കിന്നു.നോട്ടം വരികളാകുന്നു.വയനയിൽ ചിലപ്പോൾ കണ്ണുകൾ നിറയും.........ഇവിടെ ഒരു നിറകൺചിരി.ഈ ആന്റിയുടെകൂടെ പോയിരുന്നെങ്കിൽ കുറെ സ്ഥലങ്ങൾ കാണമായിരുന്നൂ....അല്ലെ....കുറേ കാണാ കാഴ്ചകളും.............എച്ച്മുകുട്ടീ നല്ലാ നമസ്കാരം.........

Echmukutty said...

വായിച്ചവര്‍ക്കെല്ലാം ഒത്തിരി നന്ദി.. സന്തോഷം..

സായം സന്ധ്യ said...

സന്തോഷം...

ഗൗരിനാഥന്‍ said...

എച്മൂ, പലപ്പോഴും ഇത്തരം പളപള്‍പ്പുകള്‍ കണ്ട്‌ ബോറടിച്ച്‌., ഞാന്‍ പല സ്ഥലത്തും ചേരാത്ത ഒരാളായി മാറാറുണ്ട്‌, ഈയിടെ മിനിസ്ട്രിയില്‍ ജോലി ചെയ്യുന്ന ഒരു മലയാളിയെ കാണാന്‍ പോകേണ്ടി വന്നു. സാധാരണ ഞാന്‍ ഏറ്റവും കൂടുതല്‍ ഒഴിവാക്കാറ്‌ അവറ്റകളെയാണ്..അസാധണാമാം വിധം ജാഡയും, മലയാളം അറിയില്ലേ എന്ന നാട്യവും, മലയാളം പറയുന്ന ആളോടുള്ള പുച്ഛവും ഏറ്റവും അധികം കാണാറുള്ളത്‌ അവരിലാണ്, മറ്റൊരു ഭാഷയില്‍ സംസാരിക്കാനാണേല്‍ എനിക്കവരെ കാണേണ്ടതില്ലല്ലോ.. എന്റെ പാര്‍ട്ടണറുടെ ആത്മവിശ്വാസത്തില്‍ വിശ്വസിച്ചാണീ സ്ത്രീയെ കാണാന്‍ പുറപെട്ടത്‌... നല്ല മലയാളത്തില്‍ യാതൊരു ജാഡയും ഇല്ല്യാതെ സംസാരിച്ച്, വന്ന്‌ വട്ടം പിടിച്ചപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്‌.., അപ്പോഴും ഞാന്‍ എച്മു എഴുതിയ പോലെ ഓര്‍ത്തു..സമ്പത്തും, പദവിയും, അധികാരവുമല്ല നല്ല മനസ്സു തന്നെ മുഖ്യം , ഇവക്കൊപ്പം അവയും കൂടി ഉണ്ടായിരിക്കുക അത്ര സാധാരണമല്ലെങ്കിലും..ഇങ്ങനെയും ചിലര്‍ ഉണ്ട്‌..,