Wednesday, July 16, 2014

മനസ്സു വായിക്കാന്‍ പഠിച്ച ധന്വന്തരികള്‍ 7


https://www.facebook.com/echmu.kutty/posts/294008220778479

ഏഴാം ഭാഗം

പത്തുനാള്‍ കഴിഞ്ഞ്  വന്ന ഒരു  ഞായറാഴ്ചയാണ്  സമയം  കിട്ടിയത്.  ബാക്കി  ദിവസങ്ങളിലെല്ലാം  ഒന്നുകില്‍  ഇച്ചാക്ക  അധിക ജോലി  തരും.. അല്ലെങ്കില്‍  സന്ദീപ്  സാര്‍  അധിക ജോലി തരും. ചെയ്യാന്‍ കഴിയില്ല  എന്ന്  പറയാന്‍  എനിക്കെന്നല്ല നിത്യ എതിര്‍പ്പുകാരനായ  പ്രദീപ്  ജെയിനു  പോലും  മടിയുണ്ടായിരുന്നു.  പല്ലുകള്‍ക്കിടയില്‍  ചീത്ത വാക്കുകള്‍  പറഞ്ഞുകൊണ്ടാണെങ്കിലും  അയാളും ഏല്‍പിച്ച എല്ലാ ജോലിയും ചെയ്യുമായിരുന്നു. ഓവര്‍ ടൈമായി സാമാന്യം നല്ലൊരു  തുകയും  ഞങ്ങള്‍ക്ക്  ലഭിച്ചുകൊണ്ടിരുന്നു. 

ഞായറാഴ്ച രാവിലെ ഭോഗല്‍  മാര്‍ക്കറ്റില്‍  ഞാന്‍ പൂജയെ കാത്തു നിന്നു. നല്ല തണുപ്പുള്ള  ഒരു പ്രഭാതമായിരുന്നതുകൊണ്ട്    കടകള്‍ കൂടുതലും  അടവായിരുന്നു. വഴിയില്‍  ജനത്തിരക്കും കുറവായിരുന്നു. അധിക  സമയം നില്‍ക്കേണ്ടി വന്നില്ല  .. അപ്പോഴേക്കും  പൂജ  വന്നു.  അവളുടെ   വാക്കുകളില്‍   ഉല്‍ക്കണ്ഠയുടെ  ഒരു നിഴലുണ്ടായിരുന്നു.

സീമയുടെ  ആരോഗ്യം ശരിക്കും മെച്ചപ്പെട്ടിരിക്കുമെന്ന്  നിനക്ക് തോന്നുന്നുണ്ടോ ശാന്തീ...    എന്ന്  പൂജ   ചോദിക്കും വരെ  ഞാന്‍  അതിനെപ്പറ്റി  ഒന്നും  ആലോചിച്ചിരുന്നില്ല.  

തനിച്ചാവുമ്പോഴെല്ലാം കൊടുങ്കാറ്റിലെ  മണല്‍ത്തരികളെപ്പോലെ ചിതറിപ്പോയ എന്‍റെ  ജീവിതത്തെക്കുറിച്ചോര്‍ത്ത്   വേദനിക്കുമായിരുന്നു  ഞാന്‍.. അത്രയും തീക്ഷ്ണതയോടെ  മറ്റൊന്നും തന്നെ  എനിക്ക് ഓര്‍മ്മിക്കാന്‍ കഴിഞ്ഞിരുന്നില്ല.  

പൂജ  എന്നെപ്പോലെ ദുര്‍ബലയായിരുന്നില്ല. സ്വാര്‍ഥയുമായിരുന്നില്ല. 

അവള്‍ക്ക്  സീമയും ഗരുവുമെല്ലാം അടുത്ത സുഹൃത്തുക്കളാണ്..   സീമയുടെ  അവസ്ഥയില്‍  വേദനയുണ്ടെങ്കിലും എനിക്ക്  അവരെ  ഭയമാണ്.. അനവധി  പുരുഷന്മാരുടെ  ലഹരി മുഴുത്തതും  അവസാനിക്കാത്തതുമായ  കാമവും,   ഗുണ്ടകളുടെയും  പോലീസിന്‍റെയും ധിക്കാരവും എല്ലാം  തരാതരം  പോലെ  കയറിയിറങ്ങിയ  ഗരുവിന്‍റെ ദയനീയമായ ജീവിതത്തെപ്പറ്റി,  അപമാനവും  നിന്ദയും താങ്ങാന്‍  വയ്യാതെ  വീട് വിട്ടിറങ്ങുകയും  ദില്ലിയിലെ തെരുവുകളില്‍ നൃത്തം  ചെയ്തും  യാചിച്ചും  കണ്ടവരുടേയെല്ലാം കളിപ്പാട്ടമായിക്കഴിയുകയും ചെയ്യുന്ന  മോനയേ പറ്റി, പോലീസുകാരും ഗുണ്ടകളും  സ്വന്തം  ഗരുവും  ഒരു പോലെ ചതിക്കുകയും  ഇപ്പോള്‍  വെറും  യാചകി മാത്രമായി  ജീവിക്കുകയും ചെയ്യുന്ന  സ്വപ്നയേ  പറ്റി  ഒക്കെ ഓര്‍ക്കുമ്പോള്‍ ഹൃദയം പൊട്ടുന്ന  സങ്കടം വരുമെങ്കിലും എനിക്കവരെ ശരിക്കും  പേടിയാണ്.. 

ഒരളവോളം  പൂജയുടെ  മുഖം  പോലെ.. അവളുണ്ടാക്കുന്ന ഈ  സൌഹൃദങ്ങളേയും എനിക്ക്  ഭയമാണ്.. എന്നാലും എനിക്ക്  പൂജയെ  അനുസരിയ്ക്കാതിരിയ്ക്കാനോ പിന്തുടരാതിരിയ്ക്കാനോ  കഴിയുന്നുമില്ല. 

അവളെ കാണുമ്പോള്‍  എനിക്കാരുമില്ല  എന്ന തോന്നല്‍ അകന്നു മാറിയിരുന്നു.  അശ്വിനി ശര്‍മ്മയുടെ നോട്ടങ്ങളില്‍ വ്യത്യസ്തമായ ആഴവും അര്‍ഥങ്ങളുമുണരുന്നുവെന്ന തോന്നല്‍ എന്നെ  പരിഭ്രമിപ്പിച്ച സമയങ്ങളിലൊക്കെ ഒരു  പതിനെട്ടുകാരിയെപ്പോലെ  ഞാന്‍ പൂജയുടെ തോളില്‍  തല  ചായിച്ചത്  അതുകൊണ്ടാണ്.  

അശ്വിനി ശര്‍മ്മ നല്ലവനാണെന്നും  വേണമെങ്കില്‍ ഒരു  റിലേഷന്‍ഷിപ്പില്‍ ഇന്‍വോള്‍വ്ഡ് ആകാമെന്നും പൂജ  എന്നോട്  പറഞ്ഞുവെങ്കിലും  അത്  കേള്‍ക്കാത്ത  മാതിരി  അവളുടെ കനത്തിരുണ്ട തലമുടിയുടെ സുരക്ഷിതത്വത്തില്‍  എന്‍റെ  കണ്ണീരിനെ ഞാന്‍  ഒളിപ്പിച്ചു വെച്ചു.. 

എനിക്ക് ഓര്‍മ്മകള്‍    വേണ്ട.. എനിക്ക്  ഇന്നലെകള്‍ വേണ്ട..  എനിക്ക്  ഇനി  ഒരു  പുരുഷന്‍റെ നെഞ്ചിലെ  ചൂടും അവന്‍റെ  കരവലയവും ഒന്നും   ആവശ്യമില്ല.. 

തണുപ്പുകാലത്തിന്‍റെ  ഒരു  പ്രത്യേക  മണം  ഗലിയില്‍  വ്യാപിച്ചിരുന്നു. പലതരം മാംസക്കറികളുടേയും  പനീറിന്‍റേയും  വിവിധ മസാലകളൂടേയും  സുഗന്ധവും ഗലിയിലുണ്ടായിരുന്നു. കുയിലുകളുടെ  കൂജനവും  എങ്ങു നിന്നോ കേള്‍ക്കാമായിരുന്നു. 

ദില്ലി നഗരത്തിന്‍റെ  പ്രത്യേകതയാണത്.. 

അതിവിശാലമായ രാജരഥ്യകള്‍ക്ക് തൊട്ടു പുറകിലായി കനത്ത് തെഴുത്ത കുറ്റിച്ചെടികളുടെ വനമുണ്ടാകും.. അല്ലെങ്കില്‍ നൂറ്റാണ്ടുകള്‍ നിശ്ചലമായി നില്‍ക്കുന്ന ഇടുങ്ങിയ  തെരുവുകളും അവയ്ക്കിരുപുറവും അതിവിശാലമായ ഹവേലികളുമുണ്ടാവും.. മിന്നിത്തിളങ്ങുന്ന മാര്‍ക്കറ്റുകള്‍ക്കുള്ളില്‍  വീതികുറഞ്ഞ തെരുവുകളും അഞ്ചും ആറും നിലകളില്‍ പണിതുയര്‍ത്തിയ വീടുകളുമുള്ള ലാല്‍ഡോറകളുണ്ടാവും ..  മനുഷ്യന്‍റെ  നാഡീവ്യൂഹചിത്രത്തെ അതിശയിപ്പിക്കുന്ന മാതിരി  ഇലക്ട്രിക് വയറുകള്‍ ലാല്‍ഡോറകളുടെ  കുഞ്ഞ് ആകാശങ്ങളെ കഷണം കഷണമായി  മുറിക്കുന്നുണ്ടാവും.  ഗവണ്മെന്‍റിന്‍റെ കൂറ്റന്‍ മന്ദിര സമുച്ചയങ്ങള്‍ക്ക്  പിന്നില്‍,  മലം കലര്‍ന്ന ചെളിവെള്ളം  ഒഴുകുന്ന  ഓടയില്‍ നിന്ന്  വെള്ളം മുക്കിക്കുടിക്കുന്നവരും  മൂക്കീരൊലിപ്പിച്ച് അഴുക്കു വഴികളില്‍ കളിക്കുന്നവരുമായ കുഞ്ഞുങ്ങള്‍ നിറഞ്ഞു കവിയുന്ന ചേരികളുണ്ടാവും.   ഇതിനെല്ലാമിടയിലൂടെ തികച്ചും അപ്രതീക്ഷിതമായി  മിനുങ്ങുന്ന വര്‍ണങ്ങളും കാട്ടി  വിഭ്രമിപ്പിച്ചുകൊണ്ട്  ഒരു മയില്‍ ഏതെങ്കിലും ഒരു  കെട്ടിടത്തിന്‍റെ  കുഞ്ഞു ടെറസ്സിന്‍ തുറവിയിലേക്ക് പറന്നിറങ്ങുന്നുണ്ടാവും ... 

ഗരു  കരഞ്ഞുകൊണ്ടാണ് ഞങ്ങളെ  സ്വാഗതം ചെയ്തത്.. 

കാര്യങ്ങള്‍  കൂടുതല്‍  കുഴപ്പത്തിലാണെന്ന് ആ കണ്ണീര്‍  പറയുന്നുണ്ടായിരുന്നു.  

പൂജയുടെ ഉല്‍ക്കണ്ഠ  സത്യമായിരുന്നു.  സീമയുടെ  ദേഹത്തെ  മുറിവുകള്‍  മാത്രമേ ഉണങ്ങിയിരുന്നുള്ളൂ. ആ മനസ്സ് തകര്‍ന്നു  തരിപ്പണമായിരുന്നു. 

സീമ  ചുവരിലെ ഏതോ  ഒരു കറുത്ത ബിന്ദുവിനെ  ഇമവെട്ടാതെ  നോക്കി ഇരിക്കുകയായിരുന്നു.  ചിരിയോ സന്തോഷമോ പ്രതീക്ഷയോ ഒന്നുമില്ലാത്ത അതീവ ശൂന്യമായ നോട്ടം. ആരേയും തിരിച്ചറിയാത്തതുപോലെ,  നമ്മെ  നോക്കുമ്പോള്‍ നമ്മിലൂടെ കടന്നു പോകുന്ന മാതിരി ,  നമ്മള്‍  മുന്നിലില്ലാത്തതു  മാതിരി  ദൂരെ ദൂരെ  എവിടേക്കോ ഉള്ള  നോട്ടം. വിഷാദത്തിന്‍റെ  പടുകുഴിയിലേക്ക്  ആ മനസ്സ് കൂപ്പു കുത്തിക്കഴിഞ്ഞിരുന്നുവെന്ന് സീമയുടെ ഭീതിദമായ   നിശ്ചലത വെളിപ്പെടുത്തി..  

ഗരു കരഞ്ഞുകൊണ്ടിരുന്നു. 

അവരില്‍ പലരും  ലിംഗച്ഛേദനം കഴിയുമ്പോള്‍  ചിലപ്പോഴൊക്കെ സമനില തെറ്റിയവരെപ്പോലെ ആയിത്തീരാറുണ്ടെന്ന്  ഗരു   പറയുകയായിരുന്നു. ആ   കഠിന വേദനയെ സഹിക്കുന്നത് അത്  കഴിഞ്ഞാല്‍  പെണ്ണായിത്തീരാമെന്ന മോഹത്തിലാണ്. പക്ഷെ,  എത്രയായാലും  ഒരു മുഴുവന്‍ പെണ്ണാവാന്‍ ആര്‍ക്കും  കഴിയില്ലല്ലോ.  ആ സത്യവുമായി  പൊരുത്തപ്പെടേണ്ടി വരുമ്പോള്‍ കഠിന വേദനയ്ക്കും യാതനകള്‍ക്കും  ശേഷവും ജീവിതം പഴയതു പോലെ തന്നെ വഴിയോരങ്ങളില്‍  നൃത്തം ചെയ്തും  കൈ നീട്ടി യാചിച്ചും കണ്ടവരുടേയെല്ലാം  കാമം  ശമിപ്പിച്ചും മാത്രം  തുടരേണ്ടി  വരുമെന്നറിയുമ്പോള്‍  പലരുടേയും സമനില തെറ്റാറുണ്ട്.. 

ഹോര്‍മോണ്‍ കുത്തിവെച്ച്  മാറിടം വളരാന്‍ കൊതിക്കുന്ന  സീമയും മോനയും  സ്വപ്നയുമെല്ലാം ആരുടെ കൈത്തെറ്റുകളാണ്.. പരുഷമായ ശബ്ദം മാറി മധുരമായ സ്ത്രീ ശബ്ദം മോഹിക്കുന്ന  ഇവരുടെ തൊണ്ടകളില്‍  ഏതു  ജാതകയോഗമാണ് കരിമ്പാറക്കെട്ടായമരുന്നത്

പെണ്ണായിപ്പിറന്നുപോയല്ലോ എന്ന  എന്‍റെ  സങ്കടം  എത്രയോ  നിസ്സാരമാണെന്ന്  എനിക്ക്  പൊടുന്നനെ ഒരു വെളിപാടുണ്ടായി. അനേകകാലം  കണ്ണടച്ചിരുന്നിട്ട്  പെട്ടെന്ന്  കണ്ണു തുറന്നു നോക്കുന്നതു മാതിരിയായിരുന്നു അത്..  എന്‍റെ മിനുങ്ങുന്ന  കവിളുകളും മിനുസമുള്ള ചുണ്ടുകളും ചെറുതെങ്കിലും  ആകൃതിയൊത്ത  മുലകളും  മൃദുലമായ   അടിവയറും നീണ്ടുരുണ്ട തുടകളും എന്‍റെ  ആര്‍ത്തവവും  എല്ലാം.. എല്ലാം  തപസ്സു ചെയ്തു നേടേണ്ട  വിലയേറിയ അനുഗ്രഹങ്ങളായി  എന്നില്‍  അഭിമാനമുണര്‍ത്തി.  

ഇങ്ങനെയെല്ലാം  പൂജയ്ക്കും  തോന്നിയെന്ന്  അവളുടെ  വിരലുകള്‍  എന്‍റെ വിരലുകളെ  കോര്‍ത്തു പിടിച്ചപ്പോള്‍ ഞാനറിഞ്ഞു.. ഞങ്ങളില്‍ പെണ്മ ഒരു വസന്തകാലം  പീലി വിടര്‍ത്തുന്ന മയില്‍ നിറമായി ഒഴുകി.  എന്നില്‍ ഈ  അഭിമാനമുണരാനായിരിക്കുമോ  ഗരുവിനേയും  സീമയേയുമൊക്കെ  ഞാന്‍  പരിചയപ്പെട്ടത്? ഇനിയൊരിക്കലും ഒരു കാലത്തും പെണ്ണായിപ്പിറന്നുവല്ലോ  എന്ന്  വേദനിക്കില്ലെന്ന്  ഗരുവിന്‍റെ ഒഴുകുന്ന  കണ്ണുകളില്‍ നോക്കി  ഞാനുറപ്പിച്ചു. 

സീമയെ ഒരു നല്ല സൈക്യാട്രിസ്റ്റിനെ കാണിക്കാമെന്ന് പൂജ  പറഞ്ഞു.  

ഏത് കളവും എത്ര നീചതയും ചെയ്യുന്നവരാണ് സൈക്യാട്രിസ്റ്റുകളെന്ന്  വിളിച്ചു കൂവണമെന്ന്  ഞാന്‍ വിചാരിച്ചു. അവര്‍ പുതിയ പുതിയ പദങ്ങള്‍  ഉപയോഗിച്ച് ,  സിദ്ധാന്തങ്ങള്‍ ആവിഷ്ക്കരിച്ച്  മനുഷ്യ മനസ്സുകളെ ഇനിയൊരിക്കലും രക്ഷപ്പെടുത്താന്‍ കഴിയാത്ത പതനത്തിലേക്ക് വീഴ്ത്തിക്കളയുമെന്ന്   അലറിപ്പറയാന്‍  ഞാന്‍ ആഗ്രഹിച്ചു.. 

എങ്കിലും ഞാന്‍ മിണ്ടിയില്ല. എനിക്ക്  അതിനൊക്കെയുള്ള ധൈര്യവും ആത്മവിശ്വാസവും  നന്നെ കഷ്ടിയായിരുന്നു.

പൂജ  അങ്ങനെയാണ്.. പെട്ടെന്ന് തിരുമാനിക്കുക.. അതിവേഗം അത്  നടപ്പിലാക്കുക... അതിനുവേണ്ടി ഏറ്റവും കഠിനമായി എന്നാല്‍ അല്‍പം  പോലും മടുപ്പില്ലാതെ നിരന്തരമായി പരിശ്രമിക്കുക.. 

പൂജയെ എല്ലാവരും സ്നേഹിക്കുന്നത് അതുകൊണ്ടൊക്കെയാവാം.. ആവാമെന്നല്ല  ആണെന്നാണ് അശ്വിനി ശര്‍മ്മ  ഉറപ്പിച്ചു പറയാറ്.. അത്യധികം ബഹുമാനത്തോടെ മാത്രമേ പൂജ  എന്ന് അദ്ദേഹം ഉച്ചരിക്കാറുള്ളൂ. ഇച്ചാക്കയ്ക്കും  സന്ദീപ് സാറിനും  പൂജയോട്  ബഹുമാനവും ആദരവുമാണുള്ളതെന്ന് എനിക്കറിയാം. എന്തിനധികം സ്ഥിരം വഴക്കാളിയായ പ്രദീപ് പോലും ഒതുങ്ങിപ്പോകാറുണ്ട്  പൂജയുടെ  ഒച്ച ഉയരുമ്പോള്‍... . 

ഗരുവിനു വല്ലാത്ത പേടിയായിരുന്നു. പറ്റില്ലെന്ന്  അറുത്ത് മുറിച്ച്  പറഞ്ഞ്  പൂജയെ പിണക്കാന്‍ ധൈര്യം ഇല്ലെങ്കിലും  സീമയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന്  ആരുമറിയരുതെന്ന് ഗരു  ഉറപ്പിച്ചു  പറഞ്ഞു.  സീമയെ നൃത്തം ചെയ്യാന്‍  കൊണ്ടു പോകുന്ന  ഹാര്‍മോണിക്കക്കാരന്‍ വജൂദ്  ഭായിയോ  ഡോലടിക്കുന്ന അമീര്‍ ഭായിയോ  പോലും അതറിയാന്‍ പാടില്ലെന്ന് പറയുമ്പോള്‍  ഗരുവില്‍  ഒരു  അമ്മയുടെ  മുഴുവന്‍  ഉല്‍ക്കണ്ഠയുമുണ്ടായിരുന്നു. 

പിന്നെ  അവരും ചൂഷണം  ചെയ്തു തുടങ്ങുമെന്ന് ഗരു  പിറുപിറുത്തു. 

വജൂദ് ഭായി മെലിഞ്ഞ് അരപ്രാണനായിരിക്കുന്നതൊന്നും  സാരമില്ല.  ആളു  മഹാ  ഭയങ്കരനാണെന്നേ  ... അത്  സ്വപ്നയുടെ  ശബ്ദമായിരുന്നു.

നീ പോ.. നീ പോ.. നിന്നെ ആരെങ്കിലും ഇപ്പോ ഇങ്ങോട്ട് ക്ഷണിച്ചോ..  എന്ന് ഗരു  ചീറിയെങ്കിലും  സ്വപ്ന തുടര്‍ന്ന് സംസാരിക്കുക  തന്നെയായിരുന്നു. പൂജാ ദീദി ഉള്ളപ്പോള്‍ ഗരു  ഒരു പരിധിക്കപ്പുറം വഴക്കു പറയില്ലെന്ന്  അറിയുന്നതു പോലെ.. 

വജൂദ് ഭായിയുടെ  സ്വദേശം   മുഗള്‍സരായ് ആണ്. ഉത്തരപ്രദേശിലാണ്    സ്ഥലം. അവിടെ  ഭാര്യയും മക്കളുമുണ്ട്. ഇടയ്ക്കിടെ  നാട്ടില്‍ പോകും.  പോയി വരുമ്പോള്‍ പിന്നെയും കറുത്ത്  കരുവാളിച്ച്  ക്ഷീണിക്കും. ഭാര്യ  ആര്‍ത്തിക്കാരിയാണെന്നും ഒന്നും  തിന്നാന്‍  കൊടുക്കില്ലെന്നുമാണ് വജൂദ് ഭായി വൈജയന്തിയോട് പറയുക. അവിടെ വയലിലും മറ്റും  കൃഷിപ്പണിയൊക്കെ  ചെയ്ത്  വരുമ്പോഴാണ്  ക്ഷീണിക്കുന്നതെന്ന്  എത്ര  പറഞ്ഞുകൊടുത്താലും വൈജയന്തിക്ക് മനസ്സിലാവില്ല.  വൈജയന്തി  വജൂദ് ഭായിയുടെ  ഭാര്യയെ തെറി വിളിക്കുകയും  കോഴിയേയും   ആടിനേയും ഒക്കെ പല വിഭവങ്ങളാക്കി     തീറ്റിച്ച്   ഭായിയെ രക്തപ്രസാദമുള്ളവനാക്കി മാറ്റാന്‍  കഠിനമായി അധ്വാനിക്കുകയും ചെയ്യും..

ആരാ  ഇത്ര  പാവമായ    വൈജയന്തി?  ഞാന്‍  പെട്ടെന്ന്  അങ്ങനെ  ചോദിച്ചു പോയി.  
സ്വപ്ന  ദേഷ്യപ്പെടും പോലെയാണ് സംസാരിച്ചത്.. 

പാവം .. മാത്രമല്ല..തലയില്‍ ബുദ്ധിയുമില്ല വൈജയന്തിക്ക്...   
  
ഞങ്ങളുടെ  കൂട്ടത്തിലൊരാളാണ് ദീദി  വൈജയന്തി.. വജൂദ് ഭായി വൈജയന്തിയെ  കല്യാണം  കഴിച്ചിട്ടുണ്ട്. ഞങ്ങള്‍ക്കിടയില്‍  പലര്‍ക്കും  പറ്റുന്ന  ഒരു  ചതിവാണ് ഇമ്മാതിരി  കല്യാണങ്ങള്‍. ആണൊരുത്തന്‍ ഭാര്യയായി ഏറ്റല്ലോ..   സിന്ദൂരം തൊടാമല്ലോ..  അല്ലെങ്കില്‍   ബുര്‍ക്കയിട്ട് വീട്ടുകാരി  ബീബിയാവല്ലോ..   എന്നൊക്കെ  മോഹിച്ച്  കല്യാണം  കഴിക്കും. എന്ന് വെച്ചാല്‍ വല്ല  അമ്പലത്തിലും പോയി മാലയിടും..അല്ലെങ്കില്‍  വല്ല  ദര്‍ഗയിലും പോയി ചന്ദനത്തിരി കത്തിക്കും. അത്ര  തന്നെ. ഒരാണിനൊപ്പം  സുരക്ഷിതമായി  കഴിയാമെന്ന്  കരുതി  അവരു  പറയുന്നതൊക്കെ അനുസരിക്കും.  എന്നാലും  ആണുങ്ങള്‍ക്ക്  ശരിക്കും  ഭാര്യ  വേറെ  ഉണ്ടാവും. അല്ലെങ്കില്‍  കുറച്ചു  കാലം കഴിയുമ്പോള്‍ എനിക്കൊരു അച്ഛനാവാന്‍  കൊതിയാവുകയില്ലേ എന്ന്  പറഞ്ഞ്  അവര്‍  വേറൊരു  കല്യാണം  കഴിക്കും.  ആ സ്ത്രീയാവും  ശരിക്കുമുള്ള  ഭാര്യ... 

ഞങ്ങള്‍ ഭാര്യയാണെന്നൊക്കെ  പറഞ്ഞാല്‍  ആരു  സമ്മതിക്കും  ദീദി..  പിന്നെ  ബഹളമുണ്ടാക്കിയാല്‍  പോലീസും ഗുണ്ടകളും ഒക്കെ ആണുങ്ങള്‍ക്കൊപ്പമേ  നില്‍ക്കൂ. പ്രകൃതിവിരുദ്ധത്തിന് ഞങ്ങള്‍ പണം  പിടുങ്ങുകയാണെന്ന്  പറയുകയും ചെയ്യാം. 

വൈജയന്തി സമ്പാദിക്കുന്ന  പണമെല്ലാം  ഭര്‍ത്താവായ  വജൂദ്  ഭായിയാണ് കൈകാര്യം ചെയ്യുക. ദീദി  നോക്കിക്കോളൂ.. കുറച്ച് കഴിയുമ്പോള്‍  വൈജയന്തിയും എന്നെപ്പോലെ കടകളില്‍ പോയി ഇരക്കുന്നത്  കാണാം. വജൂദ്  ഭായി വേറെ ഒരു  വിജയയേയോ  സ്വാതിയേയോ ഒക്കെ  കല്യാണം കഴിച്ചിട്ടുണ്ടാവും..  അല്ലെങ്കില്‍  ഗാവിലേക്ക്  മടങ്ങിപ്പോയിട്ടുണ്ടാവും.. 

എല്ലാവര്‍ക്കും കാശു  മതി  ദീദി.. അത്  ഇരന്നായാലും   കൊള്ളാം  കിടന്നായാലും കൊള്ളാം..ആണുങ്ങള്‍  ഞങ്ങളെ  കല്യാണം കഴിക്കുന്നത്  ഞങ്ങള്‍ വായും കുണ്ടിയും വിറ്റിട്ടായാലും അവര്‍ക്ക്  പണം സമ്പാദിച്ചുകൊടുക്കാനാണ്.
 
സ്വപ്ന ദീര്‍ഘമായി  നിശ്വസിച്ചു.  അതൊരു  പൊള്ളുന്ന  നീരാവിയായിരുന്നു. ആ നീരാവിയില്‍  വരാനിരിക്കുന്ന അനവധി തലമുറകളുടെ  കാമം  ദഹിച്ചു  ഭസ്മമാകുന്ന കനലുകളുണ്ടായിരുന്നു. 

സ്വപ്നയുടെ വാക്കുകള്‍  ഏല്‍പിച്ച ആഘാതത്തില്‍ എല്ലാവരും നിശ്ശബ്ദരായിരുന്നതേയുള്ളൂ. 

സീമയുടെ അടുത്ത് പടഞ്ഞിരിക്കുകയായിരുന്ന പൂജ  പരിചയമുള്ള  ഒരു  സൈക്യാട്രിസ്റ്റ്  മാഡത്തിനെ  കാണാമെന്നും  അവര്‍  നല്ല  കൌണ്‍സലിംഗും  അത്യാവശ്യം  മരുന്നുമൊക്കെ  തരുമെന്നും  അങ്ങനെ സീമ ഒരു  മിടുക്കിയാവുമെന്നും  ഉറപ്പിച്ചു പറഞ്ഞു. ആസിഡ് മുഖത്ത് വീണ  ആ നരക ദിവസങ്ങളില്‍  പൂജ ആ മാഡത്തിന്‍റെ  കൌണ്‍സലിംഗിനു പോയിരുന്നു... 

അവളുടെ  ആത്മവിശ്വാസം കണ്ടപ്പോള്‍ പിന്നെ ആരും എതിര്‍പ്പ്  പറഞ്ഞില്ല.  

ഞായറാഴ്ച  ആയതുകൊണ്ട്  ഉച്ചയ്ക്ക്  മുന്‍പേ ക്ലിനിക്കില്‍  ചെല്ലണം  എന്ന്  ഡോക്ടര്‍ പൂജയോട്  പറഞ്ഞു.  ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചപ്പോഴേക്കും നമുക്ക് പോകാമെന്ന്  പൂജ  തിരക്ക് കൂട്ടി. ഗരു സീമയ്ക്കൊപ്പം വരുമെന്ന് ആരും കരുതിയിരുന്നില്ല. ഗരുവിന്‍റെ വാല്‍സല്യവും കരുതലും കണ്ടപ്പോള്‍ എനിക്ക് കരച്ചില്‍ വന്നു. 

അമ്മയാകുന്നതും  അച്ഛനാകുന്നതും മനസ്സുകൊണ്ടാണ്... മനസ്സുകൊണ്ട് മാത്രമാണ്.  ആ മനസ്സ് ഒട്ടുമില്ലാത്ത മനുഷ്യരില്‍ പലര്‍ക്കും  സുലഭമായി അമ്മയും അച്ഛനും  ആകാന്‍ കഴിയുന്നതാണ് മനുഷ്യവംശത്തിന്‍റെ ഏറ്റവും വലിയ ശാപം.  

ഡിഫന്‍സ്  കോളനിയിലായിരുന്നു ആ ഡോക്ടര്‍ പാര്‍ത്തിരുന്നത്. അധിക ദൂരമില്ലെങ്കിലും ഞങ്ങള്‍  ഓട്ടോയില്‍  കയറിയാണ് അങ്ങോട്ട് പോയത്. 

ക്ലിനിക്കിന്‍റെ  ഗേറ്റില്‍ പാറാവു നിന്നിരുന്ന  യൂണിഫോമിട്ട ചൌക്കിദാര്‍  പൂജയേയും എന്നേയും മാത്രമേ  അകത്തു കയറാന്‍  സമ്മതിച്ചുള്ളൂ.  ഗരുവിനേയും സീമയേയും  പുറത്ത് നിറുത്തി അയാള്‍  ഗേറ്റ്  ചേര്‍ത്തടച്ചു.

പൂജ  എത്ര അപേക്ഷിച്ചിട്ടും അയാള്‍  സമ്മതിച്ചില്ല. 

ഛക്കകള്‍ക്ക്  കയറിവരാന്‍ പാകത്തില്‍ ക്ലിനിക്കില്‍ കുട്ടികള്‍ പിറക്കുകയോ  കല്യാണാഘോഷം നടക്കുകയോ ഒന്നുമല്ലെന്ന് അയാള്‍ തീര്‍ത്തു പറഞ്ഞു.  ഛക്കകളുടെ പകര്‍ച്ച  രോഗങ്ങള്‍ക്ക് ചികില്‍സ നല്‍കുന്ന ക്ലിനിക്കുമല്ല  അത്.. 
ഗരുവിന്‍റെ  മുഖം ചുവന്നുവെങ്കിലും ഗരു  ഒന്നും  പറഞ്ഞില്ല.  ഗേറ്റു തുറക്കു  എന്ന്  കൈകൂപ്പുക മാത്രം ചെയ്തു. 

പൂജ  സമാധാനിപ്പിച്ചു.  ഡോക്ടര്‍  നേരിട്ട്  പറയുമ്പോള്‍ അയാള്‍ ഗേറ്റ് തുറന്നുകൊള്ളും.  അല്‍പനേരം  കാത്ത് നില്‍ക്കു.

ഗരു തലയാട്ടി.. 

ഞാന്‍ പൂജയ്ക്കൊപ്പം ക്ലിനിക്കിനുള്ളിലേക്ക്  നടന്നു.  

ഒട്ടും  കാത്തിരിക്കേണ്ടി  വന്നില്ല.  പ്രൌഡയായ ഒരു സ്ത്രീയായിരുന്നു ഡോക്ടര്‍. നരച്ച  തലമുടിയും സ്വര്‍ണ ഫ്രെയിമുള്ള വട്ടക്കണ്ണടയും വൃത്തിയായി ഞൊറിഞ്ഞ്  അടുക്കി  പിന്‍  ചെയ്ത  സാരിയും അവര്‍ക്ക്  കുലീനമായ ഒരു ആഢ്യത്വം സമ്മാനിച്ചു. 

മുറിയില്‍  സുഖകരമായ ഒരു ഇളംചൂടുണ്ടായിരുന്നു. 

പൂജയോട്  ഹാര്‍ദ്ദവമായ  കുശലാന്വേഷണം നടത്തുമ്പോഴും അവരെന്നെ  ചുഴിഞ്ഞു നോക്കുന്നുണ്ടായിരുന്നു. ആ നോട്ടം എന്നെ കുറച്ച്  അസ്വസ്ഥയാക്കാതിരുന്നില്ല.  ഇനി  ഞാനാണ് കൌണ്‍സലിംഗിന് വന്നിരിക്കുന്നതെന്നോ മറ്റോ അവര്‍  ധരിച്ചു  കാണുമോ?  

ഗരുവും  സീമയും പുറത്ത് കാത്തിരിക്കുന്നുണ്ടെന്ന്  പൂജ  പറയുകയായിരുന്നു.  സീമയെപ്പറ്റി  പറയുമ്പോള്‍  വികാരഭാരം കൊണ്ട്  പൂജയുടെ ശബ്ദം അല്‍പം  ഇടറി. 

ഡോക്ടറുടെ മുഖം  ചുവക്കുന്നത് ഞാന്‍ കണ്ടു.  സ്വയം  നിയന്ത്രിക്കാന്‍ അവര്‍  പണിപ്പെടുകയാണെന്ന് എനിക്ക് മനസ്സിലായി. അവരുടെ  മനസ്സ് വിങ്ങുന്നുണ്ടാവുമെന്ന് ഞാന്‍ വിചാരിച്ചു.

ചെറിയ  ശബ്ദത്തിലാണെങ്കിലും നല്ല  ഉറപ്പോടെയാണ് ഡോക്ടര്‍  സംസാരിച്ചത്. 

സാധ്യമല്ല.  ഒരു  ഛക്കയുടെ  മനോരോഗം ചികില്‍സിക്കേണ്ട ഗതികേട് എനിക്കില്ല. പൂജയ്ക്ക് അവരെയും കൂട്ടി വേഗം തന്നെ  സ്ഥലം വിടാം .
 
ഞാന്‍  നടുങ്ങാന്‍  പോലും മറന്നു  പോയി.. അല്ല, ഒരു നിമിഷം  താമസിച്ചു പോയി. 

പൂജ ഒന്നും  മനസ്സിലാകാത്തമാതിരി  മിഴിച്ചു നോക്കുന്നുണ്ടായിരുന്നു. അവളൂടെ ചുവന്നുന്തിയ കണ്ണുകളില്‍ നിന്ന്  പതിവു പോലെ നീരു  പൊഴിയുന്നുണ്ടായിരുന്നു.

ഡോക്ടറുടെ  ശബ്ദം  കല്ലുകള്‍  പതിച്ച ചാട്ടവാര്‍ പോലെ  ഞങ്ങളില്‍  ആഞ്ഞു  പതിച്ചു. 

ഛക്കകള്‍ക്ക്  വ്യക്തമായ ഒരു  മനസ്സില്ല..  അതാണ് അവരില്‍ സംഭവിച്ചിട്ടുള്ള  എറര്‍. അവര്‍ വെറും ക്രിമിനലുകളാണ്.  ഈ സിറ്റിയില്‍  നടക്കുന്ന  പല കുറ്റകൃത്യങ്ങളിലും ഛക്കകള്‍ ഇന്‍വോള്‍വ്ഡ്  ആണ്. അവരെയൊന്നും  ആരു വിചാരിച്ചാലും നന്നാക്കാന്‍ കഴിയില്ല.  കഴിഞ്ഞ ജന്മത്തില്‍  കൊടിയ പാപം  ചെയ്തവരാണ് ഇജ്ജന്മം  ഛക്കകളായി പിറക്കുന്നത്. 

പൂജ എന്തിനാണ് ഇവരെയൊക്കെ  സഹായിക്കാന്‍ ഇറങ്ങിത്തിരിക്കുന്നതെന്ന്  എനിക്ക് മനസ്സിലാകുന്നില്ല. ഷാഹ്ദ്രയിലെ  മെന്‍റല്‍  ഹോസ്പിറ്റലില്‍  പോയി ചികില്‍സിക്കാന്‍ പറഞ്ഞ്    ശല്യങ്ങളെയൊക്കെ ഒഴിവാക്കി  കൈ  കഴുകു.. അവര്‍ വല്ല ഷോക് ട്രീറ്റ്മെന്‍റും  നല്‍കി ജോലി തീര്‍ത്തോളും  
 
യാത്ര പറയാന്‍ പോലും  നില്‍ക്കാതെ പൂജ  എഴുന്നേറ്റ്  നടന്നപ്പോള്‍  ഞാനും നിശ്ശബ്ദയായി  അവളെ  പിന്തുടര്‍ന്നു.  

ഞങ്ങള്‍ക്ക്  പുറകില്‍ ആ   മുറിയുടെ  വാതില്‍ ഊക്കോടെ  അടഞ്ഞു.  

( തുടരും )

24 comments:

ഗൗരിനാഥന്‍ said...

അവരെല്ലായിടത്തും വേണ്ടാത്തവരാണ് മനസ്സുകൊണ്ട് മാത്രം പെണ്ണും അമ്മയുമായി മാറുന്നവര്‍, എത്ര തപസ്സു ചെയ്തിട്ടും , പെണ്ണുങ്ങള്‍ ശാപമെന്നു വിചാരിക്കുന്നതൊന്നും ലഭിക്കാതെ പോകുന്നവര്‍

ഭദ്ര said...

കാത്തിരിക്കുകയായിരുന്നു എച്മു പുതിയ അധ്യായത്തിനായി .
ഈ രണ്ടു അധ്യായങ്ങളുടെ ഇടവേളയിൽ ഞാൻ എച്ച്മുവിന്റെ ലോകത്തിലെ ഒട്ടു മിക്ക പോസ്റ്റുകളും വായിച്ചു .
:)
ആശംസകൾ

ചന്തു നായർ said...

ആശംസകൾ .... അടുത്ത വായനക്കായി കാത്തിരിക്കുന്നു..........

vettathan said...

" അമ്മയാകുന്നതും അച്ഛനാകുന്നതും മനസ്സുകൊണ്ടാണ്... മനസ്സുകൊണ്ട് മാത്രമാണ്. ആ മനസ്സ് ഒട്ടുമില്ലാത്ത മനുഷ്യരില്‍ പലര്‍ക്കും സുലഭമായി അമ്മയും അച്ഛനും ആകാന്‍ കഴിയുന്നതാണ് മനുഷ്യവംശത്തിന്‍റെ ഏറ്റവും വലിയ ശാപം."
എത്ര ദയനീയമായ സത്യം.

പട്ടേപ്പാടം റാംജി said...

ഇനിയും ധാരാളം മാറ്റങ്ങള്‍ സംഭാവിച്ചാലെ എന്തെങ്കിലുമൊക്കെ ആശ്വാസം ലഭിക്കു എന്ന് കരുതാനേ കഴിയൂ. അല്ലാതെ കേട്ടുകേട്ടു ശീലിച്ച കഥകളില്‍ നിന്ന് ഇന്നത്തെ മനുഷ്യര്‍ മോചിതരാകും എന്ന് കരുതുന്നതില്‍ കഴമ്പില്ലെന്ന് തോന്നുന്നു. ഛക്കകളെക്കുറിച്ച ഓരോ മനുഷ്യന്റെ ചിന്തകളും ഓരോ പ്രത്യേകതരം ജീവികളെക്കുറിച്ച് കാണുന്നത് പോലെയാണ്. തീരെ അറിയാത്ത ഒരു വസ്തുവിനെ അവനവന്റെ ഭാവന പോലെ തീരുമാനിക്കുന്ന ഒരു സമീപനം എന്ന് തോന്നിയിട്ടുണ്ട്.

അവരുടെ മാനസിക വിചാരങ്ങളെ തുറന്നു കാണിക്കാന്‍ ഈ അദ്ധ്യായത്തിനു കഴിഞ്ഞിരിക്കുന്നു.
ആശംസകള്‍

വീകെ said...

"അമ്മയാകുന്നതും അച്ഛനാകുന്നതും മനസ്സുകൊണ്ടാണ്... മനസ്സുകൊണ്ട് മാത്രമാണ്. ആ മനസ്സ് ഒട്ടുമില്ലാത്ത മനുഷ്യരില്‍ പലര്‍ക്കും സുലഭമായി അമ്മയും അച്ഛനും ആകാന്‍ കഴിയുന്നതാണ് മനുഷ്യവംശത്തിന്‍റെ ഏറ്റവും വലിയ ശാപം..."
സത്യം.....
ആശംസകൾ...

ajith said...

സത്യങ്ങള്‍.
വികൃതമുഖമുള്ള സത്യങ്ങള്‍!!

വിനുവേട്ടന്‍ said...

എല്ലാവരും അത് തന്നെ ക്വോട്ട് ചെയ്തു... അമ്മയാകുന്നതും അച്ഛനാകുന്നതും മനസ്സു കൊണ്ടാണ്... അത് തന്നെ ഹൈലൈറ്റ്... വേറിട്ട വഴികളിലൂടെയുള്ള ഈ സഞ്ചാരം തുടരട്ടെ...

Cv Thankappan said...

നെടുവീര്‍പ്പോടെ അടുത്ത അദ്ധ്യായത്തിനായി കാത്തിരിക്കുന്നു...............
ആശംസകള്‍

Pradeep Kumar said...

ചില സർഗസൃഷ്ടികളിൽ വന്നു ചേരുന്ന വരികൾ പ്രപഞ്ചസത്യങ്ങളാണെന്നു തിരിച്ചറിഞ്ഞ് മനസ്സിൽ പതിയും, അത് പലയിടത്തും ഉദ്ധരിക്കപ്പെടും.... അങ്ങിനെയൊരു നിരീക്ഷണമാണ് നടത്തിയിരിക്കുന്നത്. എന്റെ മുമ്പ് വായിച്ച പലരും എടുത്തു പറഞ്ഞ ആ വരികൾ ആവർത്തിക്കുന്നില്ല.... നല്ല രചന. അടുത്ത വായനക്കായി കാത്തിരിക്കുന്നു....

ജന്മസുകൃതം said...

ആശംസകള്‍ ....

Muralee Mukundan , ബിലാത്തിപട്ടണം said...

‘എല്ലാവര്‍ക്കും കാശു മതി ദീദി..
അത് ഇരന്നായാലും കൊള്ളാം കിടന്നായാലും കൊള്ളാം..
ആണുങ്ങള്‍ ഞങ്ങളെ കല്യാണം കഴിക്കുന്നത് ഞങ്ങള്‍ വായും കുണ്ടിയും വിറ്റിട്ടായാലും അവര്‍ക്ക് പണം സമ്പാദിച്ചുകൊടുക്കാനാണ്. ‘

ഇതൊരു അന്തർദ്ദേശീയ
സംഗതി തന്നെയാണ് കേട്ടൊ എച്മു.
ലണ്ടനിലൊക്കെ ഇപ്പണികൾ ഇത്തിരി മാന്യമായിട്ടാണെന്ന് മാത്രം..
അതുകൊണ്ട് ആ തൊഴിലിനും ഇവിടെ മാന്യതയുണ്ട്..
എന്റെ ഒരു വെള്ളക്കാരൻ
ബാങ്ക്മാനേജരായ ഗെഡിയുടെ
ഭാര്യ കോൾ ഗേൾ ഉദ്യോഗസ്ഥയാണ്...!

ശ്രീനാഥന്‍ said...

പരിചയമില്ലാത്ത ജീവിതത്തിന്റെ വെളിമ്പദേശങ്ങളിലൂടെയുള്ള ഈ യാത്ര എനിക്ക് പലതും വെളിവാക്കുന്നുണ്ട്.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

അപരിചിതമായ മനസ്സിന്‍ വഴികളിലൂടെ യാത്ര തുടരുന്നു.

© Mubi said...

അടുത്ത ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു....

Vinodkumar Thallasseri said...

എനിക്ക്‌ ഇവരില്‍ നിന്ന്‌ വളരെ മോശം ഒരു അനുഭവം ഉണ്ടായിട്ടുണ്ട്‌. അപ്പോള്‍ അവരോട്‌ കടുത്ത ദേഷ്യം തോന്നിയെങ്കിലും പിന്നീട്‌ അത്‌ മാറി. ഈ കുറിപ്പ്‌ അവരെ വേറൊരു കണ്ണിലൂടെ നോക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്‌. നല്ല്‌ എഴുത്‌.

ശ്രീ said...

നന്നായെഴുതി, ചേച്ചീ... ആശംസകള്‍

Echmukutty said...

വായിച്ച് പ്രോല്‍സാഹിപ്പിച്ച എല്ലാവര്‍ക്കും നന്ദി.. ഇനിയും വായിക്കുകയും തെറ്റു കുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യുക.

NK ABDUSSALAM said...

അമ്മയാകുന്നതും അച്ഛനാകുന്നതും മനസ്സുകൊണ്ടാണ്... മനസ്സുകൊണ്ട് മാത്രമാണ്. ആ മനസ്സ് ഒട്ടുമില്ലാത്ത മനുഷ്യരില്‍ പലര്‍ക്കും സുലഭമായി അമ്മയും അച്ഛനും ആകാന്‍ കഴിയുന്നതാണ് മനുഷ്യവംശത്തിന്‍റെ ഏറ്റവും വലിയ ശാപം.
__________________________________
പരമാര്‍ത്ഥം...
ആരെയും പിടിച്ചിരുത്തി വായിപ്പിക്കുന്ന ഭാഷാശൈലി നന്നേ ബോധിച്ചു.
ചേച്ചിക്കു നന്മകള്‍ നേരുന്നു.

Johncy Philip said...

അമ്മയാകുന്നതും അച്ഛനാകുന്നതും മനസ്സുകൊണ്ടാണ്... മനസ്സുകൊണ്ട് മാത്രമാണ്. ആ മനസ്സ് ഒട്ടുമില്ലാത്ത മനുഷ്യരില്‍ പലര്‍ക്കും സുലഭമായി അമ്മയും അച്ഛനും ആകാന്‍ കഴിയുന്നതാണ് മനുഷ്യവംശത്തിന്‍റെ ഏറ്റവും വലിയ ശാപം.

Manef said...

അതൊരു വല്ലാത്ത അവസ്ഥ തന്നെ പുരുഷനും സ്ത്രീക്കും ഇടയിലെ അവസ്ഥ! അവരുടെ മാനസികാവസ്ഥ, സമൂഹത്തില്‍ നിന്നും നേരിടേണ്ടി വരുന്ന പീഡനങ്ങള്‍ ഹോ കഷ്ടം...

keraladasanunni said...

ചെന്നെയിലേക്കുള്ള ഒരു യാത്രയില്‍ 
കൊയമ്പത്തൂരില്‍ നിന്ന് കയറിയ നാല്ഞ്ചു സ്ത്രീ വേഷധാരികള്‍ ലിംഗാതീതരാനെന്ന് കൂടെയുള്ള ഒരാള്‍ പറഞ്ഞു തന്നു. കൈ നീട്ടി വന്നപ്പോള്‍ 
പത്തുരൂപ നല്‍കിയ എന്നെ തൊഴുത് കുറച്ചപ്പുറത്ത് കാലിയായി കിടന്ന സീറ്റിലിരുന്ന് അവര്‍ എന്തൊക്കേയോ സംസാരിക്കുന്നുണ്ടായിരുന്നു. എന്തുകൊണ്ടോ അവരെ നോക്കാന്‍ എനിക്കായില്ല.

കുഞ്ഞുറുമ്പ് said...

അമ്മയാകുന്നതും അച്ഛനാകുന്നതും മനസ്സുകൊണ്ടാണ്... മനസ്സുകൊണ്ട് മാത്രമാണ്. ആ മനസ്സ് ഒട്ടുമില്ലാത്ത മനുഷ്യരില്‍ പലര്‍ക്കും സുലഭമായി അമ്മയും അച്ഛനും ആകാന്‍ കഴിയുന്നതാണ് മനുഷ്യവംശത്തിന്‍റെ ഏറ്റവും വലിയ ശാപം.

സുധി അറയ്ക്കൽ said...

വല്ലാത്ത ധന്വന്തരി തന്നെ.സങ്കടം വന്നുപോയി.