Monday, February 8, 2016

ബിരിയാണിക്കനവും പ്ലാസ്റ്റിക് പണവും ...

https://www.facebook.com/echmu.kutty/posts/368982126614421

യാത്ര ചെയ്യാനുള്ള മാനസികമായ ആരോഗ്യമൊന്നുമുണ്ടായിരുന്നില്ല.ശാരീരികമായും മാനസികമായും വളരെ ദുര്‍ബലമായ ദിനങ്ങളായിരുന്നു കടന്നു പോയിരുന്നത്. അനുഭവങ്ങളുടെ കൊടുംതീച്ചൂടിനെ നിസ്സാരമായി അവഗണിക്കുന്ന എല്ലാ ആദര്‍ശങ്ങളുടെ ആലഭാരങ്ങളും ഇന്നല്ലെങ്കില്‍ നാളെ എരിഞ്ഞു തീരുന്നതാണെന്ന അറിവ് ഒരിക്കലും ഉണങ്ങാത്ത മുറിപ്പാടായി മനസ്സിനെ കുത്തിനോവിക്കുന്നുണ്ടായിരുന്നു.

എങ്കിലും യാത്ര അനിവാര്യമായി. അതുകൊണ്ട് മരുന്നുകളുടെയും ഹോട്ട് വാട്ടര്‍ ബാഗിന്‍റെയും മറ്റും സഹായത്തോടെ ഞാന്‍ പുറപ്പെട്ടു.

എന്തെല്ലാം കുറവുകളുണ്ടെങ്കിലും ഇന്ത്യന്‍ റെയില്‍വേയുടെ തീവണ്ടികളേയും അതിന്‍റെ സാധാരണ കമ്പാര്‍ട്ടുമെന്‍റുകളേയും എനിക്ക് സ്വന്തം വീടെന്നതു പോലെ ഇഷ്ടമാണ്. വന്‍ നഗരങ്ങളിലെ തിരക്കു നിറഞ്ഞ റെയില്‍വേ സ്റ്റേഷനുകള്‍ മുതല്‍ ഒരു ചെറിയ മുറിയിലെ മെഴുകുതിരി വെട്ടത്തില്‍ ഏകാകിയായിരിക്കുന്ന സ്റ്റേഷന്‍ മാസ്റ്ററുള്ള കൊച്ചു റെയില്‍വേ സ്റ്റേഷനുകള്‍ വരെ എന്‍റെ പരിചിത ഗൃഹങ്ങളായി എനിക്ക് തോന്നാറുണ്ട്. തീവണ്ടിയുടെ ജനറല്‍ കമ്പാര്‍ട്ടുമെന്‍റുകളിലും റെയില്‍വേ സ്റ്റേഷനുകളുടെ പ്ലാറ്റ്ഫോമിലും ഇന്ത്യയെ കണ്ടെത്താനാകുന്നതുപോലെ ഒരുപക്ഷെ, മറ്റെവിടേയും നമുക്ക് കണ്ടെടുക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ നീണ്ടു നീണ്ടു പോവുന്ന മണിക്കൂറുകളിലെ തീര്‍ത്തും ഏകാന്തമായ യാത്രകള്‍ പോലും എന്നെ ഒരിക്കലും മടുപ്പിക്കുകയോ ഭയപ്പെടുത്തുകയോ ചെയ്യാറില്ല.

പാറ്റകളും എലികളും ധാരാളമായി ഓടിക്കളിച്ചിരുന്ന ആ പഴഞ്ചന്‍ കമ്പാര്‍ട്ടുമെന്‍റ് നിറയെ കുട്ടികളായിരുന്നു. രണ്ട് വനിതാ അധ്യാപികമാര്‍ക്കും രണ്ട് പുരുഷ അധ്യാപകന്മാര്‍ക്കും പുറമേ ഞാനും ഭംഗിയുള്ള തൊപ്പി ധരിച്ച ഒരു ചെറുപ്പക്കാരനും മാത്രമേ മുതിര്‍ന്നവരായി ഉണ്ടായിരുന്നുള്ളൂ.
കുട്ടികള്‍ വല്ലാതെ ബഹളം വെച്ചുകൊണ്ടിരുന്നു. നേരം മെല്ലെ മെല്ലെ പുലരുന്നതേ ഉണ്ടായിരുന്നുള്ളൂ. കിടന്നുറങ്ങണമെന്നും ബെര്‍ത്തുകള്‍ താഴ്ത്തിയിടണമെന്നും അവര്‍ നിര്‍ബന്ധം പിടിച്ചു.നന്നേ വില കുറഞ്ഞ, ചെറിയ ഷോള്‍ഡര്‍ ബാഗുകള്‍ തലയിണകളാക്കി കുട്ടികള്‍ കിടന്നു. കിടന്നതും അവര്‍ ഉറങ്ങിപ്പോയി. ചിലരൊക്കെ പതിഞ്ഞ താളത്തില്‍ കൂര്‍ക്കം വലിച്ചു.

എനിക്കുറക്കം വന്നില്ല. നെഞ്ചുവേദന തോന്നിയതുകൊണ്ട് ഞാന്‍ ബെര്‍ത്തില്‍ ചെരിഞ്ഞു കിടന്നു. ആ നിമിഷത്തിലാണ് മുകളിലെ ബെര്‍ത്തില്‍ നിന്ന് കുട്ടികളുടെ ബാഗുകള്‍ പെരുമഴയായി പെയ്തത്. കൂടെ ഒരു അധ്യാപകനും നിലവിളിയോടെ താഴെ എത്തി. കുട്ടികളല്ലേ, അവര്‍ ശ്രദ്ധയില്ലാതെ ബാഗുകള്‍ മുകളിലെ ബെര്‍ത്തില്‍ അട്ടിയിട്ടതാവണം. ആ ബെര്‍ത്തില്‍ കയറിക്കിടക്കാന്‍ ശ്രമിച്ചപ്പോഴാവും അധ്യാപകന് അബദ്ധം പിണഞ്ഞത്.

സ്വന്തം തലേലെഴുത്തിനെ പ്രാകിക്കൊണ്ട് അദ്ദേഹം എത്രയോ അനവധി ബാഗുകള്‍ ലോവര്‍ബെര്‍ത്തുകള്‍ക്കടിയില്‍ ഒന്നൊന്നായി എണ്ണമിട്ട് തിരുകി വെച്ചു.

എന്‍റെ പാദങ്ങള്‍ക്കടുത്ത് തലയും കുമ്പിട്ടിരുന്ന് ചായ കുടിക്കുമ്പോഴാണ് മധ്യപ്രദേശിലെ ഒരു ഉള്‍നാടന്‍ സ്കൂളില്‍ നിന്നാണ് അവര്‍ എറണാകുളം കാണാന്‍ വന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തിയത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഈ യാത്രയ്ക്ക് അവര്‍ പണം സ്വരുക്കൂട്ടുന്നു. എല്ലാം പാവപ്പെട്ടവരുടെ കുട്ടികളാണ്. കപ്പലും വിമാനവും തീവണ്ടിയും തുറമുഖവും കടലും കായലുമൊക്കെ കണ്ട് കുട്ടികള്‍ സന്തോഷിക്കട്ടെ എന്ന് കരുതി വന്നതാണ്. ദാരിദ്ര്യമുള്ളതുകൊണ്ട് സമൃദ്ധമായി വയറു നിറയെ ഒരു കാര്യവും ചെയ്യാന്‍ കഴിഞ്ഞില്ല. എന്നാലും പറ്റുന്നതു മാതിരി... ‘ദരിദ്രര്‍ക്കും ഈ പ്രപഞ്ചത്തില്‍ ജീവിക്കണമല്ലോ ചില്ലറ സ്വപ്നങ്ങളൊക്കെ അവര്‍ക്കും സാക്ഷാത്കരിക്കണമല്ലോ ....’ എന്ന് കയ്പുള്ള ഒരു ചിരിയില്‍ അദ്ദേഹം സംഭാഷണം അവസാനിപ്പിച്ചു.

കുട്ടികള്‍ പന്ത്രണ്ട് മുതല്‍ പതിനെട്ട് വരെ പ്രായമുള്ളവരായിരുന്നു. അവര്‍ക്ക് ശാരീരിക വളര്‍ച്ച കുറവാണെന്ന് എനിക്ക് തോന്നാതിരുന്നില്ല. ഭക്ഷണം നന്നായി കഴിക്കാന്‍ കിട്ടാത്ത കൌമാരത്തിനും യൌവനാരംഭത്തിനുമൊന്നും തിളക്കമോ ആകര്‍ഷകത്വമോ വലിയ മിടുക്കോ ഒന്നും പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ലെന്ന് വിളിച്ചോതുന്നതു പോലെയായിരുന്നു വാട്ടം ബാധിച്ച ആ കുട്ടികളെല്ലാവരും തന്നെ.

ഇന്ത്യ ഒട്ടും തിളങ്ങുന്നില്ലെന്നും തിളങ്ങാന്‍ ഇനിയും ഒരുപാട് കാലമെടുക്കുമെന്നും ഇന്ത്യ തിളങ്ങുന്ന നല്ല കാലം വന്നിട്ടില്ലെന്നും ആ കുട്ടികളുടെ ക്ഷീണിച്ചു മെലിഞ്ഞ ശരീരങ്ങള്‍ എന്നോട് പറഞ്ഞു.
കുറെ മരുന്നുകള്‍ കഴിക്കാനുണ്ടായിരുന്നു എനിക്ക്. ഗുളികകളെല്ലാം ഓരോന്നായി വിഴുങ്ങി വെള്ളവും കുടിച്ച് ഞാന്‍ ബെര്‍ത്തില്‍ നീണ്ടു നിവര്‍ന്നു കിടന്നു.

ആ കിടപ്പില്‍ ഉറങ്ങിപ്പോയ ഞാന്‍ ഈ ലോകം തന്നെ മറന്നു പോയി എന്നതാണ് സത്യം. ഉറക്കം ഒരു തരത്തില്‍ വല്ലാതെ കൊതിപ്പിക്കുന്ന സുഖമരണമാകുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. മംഗലാപുരമെത്തുമ്പോള്‍ എന്‍റെ ആരോഗ്യത്തില്‍ ഉല്‍ക്കണ്ഠയും കരുതലുമുള്ള സുഹൃത്തിനെ വിളിക്കണമെന്ന് കരുതിയിരുന്നുവെങ്കിലും ഞാനുണര്‍ന്നപ്പോള്‍ ട്രെയിന്‍ മംഗലാപുരം നഗരത്തെ എത്രയോ ദൂരെ ഉപേക്ഷിച്ച് ഏതോ ഒരു തുരങ്കത്തിലൂടെ ചൂളം വിളിച്ചു പായുകയായിരുന്നു.

കമ്പാര്‍ട്ടുമെന്‍റില്‍ മങ്ങിയ വെളിച്ചമേ ഉണ്ടായിരുന്നുള്ളൂ. കുട്ടികളിലധികം പേരും അപ്പോഴും കിടക്കുക തന്നെയായിരുന്നു. മഞ്ഞള്‍പ്പൊടിയും മസാലയും ചേര്‍ത്ത പൊരി അവര്‍ കഴിക്കുന്നുണ്ടായിരുന്നു.

തൊപ്പി ധരിച്ച ചെറുപ്പക്കാരന്‍ ‘എന്തൊരു ഉറക്കമാണ് , വല്ലവരും ചുരുട്ടി എടുത്തുകൊണ്ടു പോയാല്‍ പോലും അറിയില്ലല്ലൊ’ എന്ന് എന്നോട് അല്‍ഭുതം പ്രകടിപ്പിച്ചു. ഞാന്‍ മറുപടി ഒന്നും പറഞ്ഞില്ല. എന്നിട്ടും അയാള്‍ എന്തോ ഒരു കാര്യം എന്നോട് പങ്കു വെയ്ക്കാന്‍ വ്യഗ്രതപ്പെടുന്നതു പോലെ തോന്നി. സംഭാഷണത്തിനു ഒരു തുടക്കമന്വേഷിക്കുന്നതു പോലെയായിരുന്നു അയാളുടെ മുഖഭാവം.

അപ്പോഴേക്കും ചായക്കാരന്‍ കടന്നു വന്നു.ചായ കുടിക്കുമ്പോള്‍ ചെറുപ്പക്കാരന്‍ മടിച്ചു മടിച്ചു എന്നോട് ചോദിച്ചു.

‘ ചേച്ചിയുടെ കൈയില്‍ പണമുണ്ടാകുമോ... ‘

ഞാന്‍ അയാളെ സൂക്ഷിച്ചു നോക്കി.

അയാള്‍ ഒരു തരം വല്ലാത്ത പിടച്ചിലോടെ വിശദീകരിച്ചു..

‘ അത് ... കടം ചോദിച്ചതല്ല, ചേച്ചി.. അത്.. ഈ കുഞ്ഞുങ്ങള്‍ ബ്രേക്ഫാസ്റ്റും ലഞ്ചുമൊന്നും കഴിച്ചിട്ടില്ല.

കുട്ടികള്‍ക്ക് ബിരിയാണി തിന്നാന്‍ കൊതിയുണ്ട്.. ലഞ്ച് കഴിച്ചാല്‍ അതിനു പണം തികയില്ല.. ചായയും പാര്‍ലേ ജി ബിസ്ക്കറ്റും മാത്രമേ കഴിച്ചിട്ടുള്ളൂ.. പിന്നെ ദേ ഈ പൊരിയും.. രാത്രിയെങ്കിലും ബിരിയാണി വാങ്ങിക്കൊടുക്കണമെന്നുണ്ട് ടീച്ചര്‍മാര്‍ക്ക്. അവരുടെ പക്കല്‍ പണം തികയുമെന്ന് എനിക്ക് തോന്നുന്നില്ല. അപ്പോള്‍ നമുക്ക് ഒന്നിച്ച് അത് ചെയ്യാന്‍ പറ്റുമോ... അല്ലാതെ... ഞാന്‍ ... ‘

ദൈവം വിശക്കുന്നവന്‍റെ മുന്നില്‍ അപ്പമായിത്തന്നെ പ്രത്യക്ഷപ്പെടണം.

എന്‍റെ കൈയില്‍ ആയിരം രൂപയേ ഉണ്ടായിരുന്നുള്ളൂ. ബാങ്ക് കാര്‍ഡുകള്‍ വ്യാപകമായി നടപ്പിലായതിനു ശേഷം ഒരിക്കലും അതിലുമധികം പണവുമായി യാത്ര ചെയ്യാറില്ല. തനിച്ചുള്ള യാത്ര യാകുമ്പോള്‍ പ്രത്യേകിച്ചും.

വിശക്കുന്ന കുഞ്ഞുങ്ങളെ ഒരു നേരം ഊട്ടാന്‍ പോലും പ്രയോജനപ്പെടാത്തവയായിരുന്നിട്ടും, ഒത്തിരി പേരും പെരുമയുമുള്ള ബാങ്കുകളുടെ സ്വത്താണെന്ന നാട്യത്തില്‍ ആ പ്ലാസ്റ്റിക് കാര്‍ഡുകള്‍ എന്നെ നോക്കി അപ്പോഴും ധനഗര്‍വിന്‍റെ പരിഹാസപ്പുഞ്ചിരി പൊഴിച്ചു.

16 comments:

ASEES EESSA said...

ശരിയാണ് ഇന്ത്യ തിളങ്ങാൻ ഇനി കാലമേറെ എടുക്കുമായിരിക്കും ,
തീവണ്ടി യാത്രയിൽ കണ്ട ഇത് പോലുള്ള ഒത്തിരി ജീവിതങ്ങൾ ഉണ്ട് , നമുക്ക് ചുറ്റും ഏറെ വേദനിപ്പിക്കുന്ന മുഖങ്ങളായി
വളരെ നല്ല എഴുത്ത് എച്മു ചേച്ചീ ,,,,, ആശംസകൾ

Bipin said...

അത്ര ഉള്ളിൽ തട്ടിയതായി തോന്നിയില്ല. കാരണം ഇവിടെ ആരുടെ കുറ്റം?

sibi said...

നന്നായി എഴുതി. തലക്കെട്ട് ഇഷ്ടമായി

unais said...

എന്നാലും കുറച്ചു കൊടുക്കാമായിരുന്നു. നല്ല എഴുത്ത്.

Muralee Mukundan , ബിലാത്തിപട്ടണം said...

‘ഇന്ത്യ ഒട്ടും തിളങ്ങുന്നില്ലെന്നും തിളങ്ങാന്‍
ഇനിയും ഒരുപാട് കാലമെടുക്കുമെന്നും ഇന്ത്യ
തിളങ്ങുന്ന നല്ല കാലം വന്നിട്ടില്ലെന്നും ആ കുട്ടികളുടെ
ക്ഷീണിച്ചു മെലിഞ്ഞ ശരീരങ്ങള്‍ എന്നോട് പറഞ്ഞു...‘

ഒരു പ്ലാസ്റ്റ്ക് കാർഡിനോ അതിലധികമോ കാർഡുകൾ വിചാരിച്ചാലും
പെട്ടെന്ന് തിളക്കം ഉണ്ടാക്കാൻ പറ്റാത്തതായ ഒരു തിളക്കമില്ലായ്മയാണത്...!

കുസുമം ആര്‍ പുന്നപ്ര said...

നല്ല എഴുത്ത്.

ajith said...

ഒന്നിനോടും പ്രത്യേകിച്ച് ഭക്തിയില്ലാത്തവർക്ക് മാത്രമേ നിഷ്പക്ഷമായി സത്യം ഗ്രഹിക്കാനാകൂ. അങ്ങനെയുള്ളവർക്ക് മാത്രമേ തിളങ്ങാത്തത് തിളങ്ങുന്നുവെന്ന് പറയുന്നത് വെറും കള്ളമാണെന്നും ബോദ്ധ്യം വരൂ

വിനുവേട്ടന്‍ said...

നിസ്സഹായത... സ്വയം ചുരുങ്ങി ഇല്ലാതാവുന്നത് പോലത്തെ അവസ്ഥ... മനസ്സിലാക്കാൻ കഴിയുന്നു എച്ച്മു...

shajitha said...

hrudayathil thotunna ezhuth, iniyum ezhuthuka chechi, itharam thoolikakalaan innu naadinte swoth

shajitha said...

hrudayathil thotunna ezhuth, iniyum ezhuthuka chechi, itharam thoolikakalaan innu naadinte swoth

Geetha said...

ഇന്ത്യ തിളങ്ങാൻ ഇനിയും ഒരുപാട് ദൂരം.... ചിലപ്പോൾ ഈ പ്ലാസ്റ്റിക് നമുക്ക് സമയത്ത് പ്രയോജനപ്പെടണമെന്നില്ല. എച്ചുമുക്കുട്ടിയുടെ എഴുത്തിനു ആശംസകൾ.

Cv Thankappan said...

നിസ്സാഹായാവസ്ഥയിലായിപ്പോകുന്ന ചിലനിമിഷങ്ങള്‍....
ആശംസകള്‍

ഒരു കുഞ്ഞുമയിൽപീലി said...

അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കും .....ഇനിയും ഒരു പാട് ദൂരം നടക്കേണ്ടിയിരിക്കുന്നു എന്ന് .അനുഭവം പങ്കുവെച്ചതിന് ഈ കുഞ്ഞുമയില്‍‌പീലിയുടെ അക്ഷരാശംസകള്‍

keraladasanunni said...

കുട്ടികള്‍ക്ക് ഒരുനേരത്തെ ഭക്ഷണം വാങ്ങിക്കൊടുക്കാന്‍ കഴിയാത്ത ആ അദ്ധ്യാപകരുടെ ദൈന്യത ഊഹിക്കാനാവും. പാവം കുട്ടികള്‍. തിളങ്ങാത്ത ഇന്ത്യ കണ്ട് അവര്‍ വളരട്ടെ.

നളിനകുമാരി said...

എല്ലാ സ്റ്റേഷന്‍ പരിസരത്തും എടിഎം ഉണ്ടായിരുന്നെങ്കിൽ ...
ഈ പ്ളാസ്റ്റിക്കു പണം ചിലപ്പോള്‍ കരിയിലയ്ക്കു സമം.

സുധി അറയ്ക്കൽ said...

വിഷമം തോന്നി ചേച്ചീീ!!/!/!/!