Friday, May 25, 2012

അഹോ! ത്യാഗമയീ……ദേവതാ…..നാരീ


കുടുംബ മാധ്യമത്തിലെ സ്വകാര്യത്തിൽ( 2012 ഏപ്രിൽ 20 വെള്ളിയാഴ്ച) പ്രസിദ്ധീകരിച്ചത്.

അടുത്തയിടയ്ക്കാണ്  ഈ അമ്മയെ പരിചയപ്പെട്ടത്. അപ്പോൾ നേരത്തെ അറിയാതിരുന്ന, അറിഞ്ഞെങ്കിലും സാരമാക്കാതിരുന്ന ചില സമാന അനുഭവങ്ങൾ കൂടി തിക്കിത്തിരക്കി ഉള്ളിൽ കയറി വന്നു. ഇമ്മാതിരിയുള്ള അമ്മമാരും സഹോദരിമാരും ഭാര്യമാരും എല്ലാം നമുക്കു ചുറ്റും ധാരാളമുണ്ട്. അവരെ കാണാറില്ലെന്നതിന്റെ ന്യായീകരണത്തിന് അവർ അങ്ങനെ തന്നെയല്ലേ ആവേണ്ടത് എന്ന അടിയുറച്ചു പോയ ചൂഷണ മനോഭാവവും കൂടി കാരണമാകുന്നില്ലേ എന്ന സംശയവും ഇല്ലാതില്ല. സ്ത്രീകൾ വീട്ടിൽ ജോലിചെയ്യാതെ വെറുതെയിരിയ്ക്കാൻ പാടില്ല എന്ന് തുടങ്ങി അധികം ഭക്ഷിച്ചാൽ പ്രസവിയ്ക്കുകയില്ല എന്നുവരെ തരം കിട്ടുമ്പോഴെല്ലാം പറഞ്ഞു കേൾപ്പിയ്ക്കുന്നതുകൊണ്ട് പ്രത്യേകിച്ചും.

യാത്ര തുടങ്ങുമ്പോൾ അമ്മയും മകനുമെന്ന് തോന്നിപ്പിച്ച രണ്ടു യാത്രക്കാർ മാത്രമായിരുന്നു എതിരെയുള്ള സീറ്റിൽ. അമ്മ മുഖം നിറച്ച് പരിഭ്രമവുമായി മറ്റു യാത്രക്കാരെ ഇടയ്ക്കിടെ പാളി നോക്കികൊണ്ടിരുന്നു. അവരുടെ കറയും വരയും വീണു കറുത്തു പോയ കൈവിരലുകൾ മുണ്ടിന്റെ തലപ്പിൽ കെട്ടുകളിടുകയും അഴിയ്ക്കുകയുമായിരുന്നു. വലിയ യാത്രാപരിചയമൊന്നും തോന്നിപ്പിയ്ക്കാത്ത, അതീവ സാധാരണക്കാരിയായ ഒരു സ്ത്രീ. മകനെപ്പോലെയിരുന്ന യുവാവ് ലാപ്ടോപ്പിൽ തിരക്കിട്ട് ജോലി ചെയ്യുന്നുണ്ടായിരുന്നു. അയാൾ അമ്മയെ ശ്രദ്ധിച്ചതേയില്ല കുറച്ച് കഴിഞ്ഞപ്പോൾ മകന്റെ സുഹൃത്തും കമ്പാർട്ട്മെന്റിലേയ്ക്ക് കടന്നു വന്നു. അവർ ഒരുമിച്ച് സാങ്കേതികതയുടെ അതിവിശാല ലോകങ്ങളിലേയ്ക്ക് പാറിപ്പറന്നു, അവരുടെ മൊബൈൽ ഫോണുകളും ലാപ് ടോപ്പുകളും അവിരാമം പ്രവർത്തിച്ചു. ഉച്ചത്തിൽ ചിരിച്ചും നേരമ്പോക്കുകൾ പങ്കിട്ടും അവർ ഉല്ലസിച്ചു.

ഉച്ചഭക്ഷണ സമയത്ത് കൂട്ടുകാരനു കഴിയ്ക്കാൻ ആഹാരമുണ്ടായിരുന്നില്ല. അമ്മ കൈസ്സഞ്ചിയിൽ നിന്നെടുത്ത സ്വന്തം ഭക്ഷണപ്പൊതി മകന്റെ കൂട്ടുകാരൻ പയ്യനു കൈമാറി. വാട്ടിയ വാഴയിലയുടെയും വെന്തു മലർന്ന ചോറിന്റേയും നാടൻ കറികളുടേയും കൊതിപ്പിയ്ക്കുന്ന സൌരഭ്യത്തോടെ മകനും കൂട്ടുകാരനും തൃപ്തിയായി ഭക്ഷണം കഴിയ്ക്കുന്നത് നിർന്നിമേഷയായി നോക്കിക്കൊണ്ടിരുന്നു. “അമ്മ കഴിയ്ക്കു“ എന്നോ “അയ്യോ! എനിയ്ക്ക് വേണ്ട“ “ഞാൻ പുറമേ നിന്ന് കഴിച്ചോളാം” എന്നോ മറ്റോ ഉള്ള മര്യാദ വചനങ്ങളൊന്നും മകനോ കൂട്ടുകാരനോ ഉച്ചരിച്ചില്ല. ഭക്ഷണം കഴിഞ്ഞ് അവർ ബെർത്തിൽ നീണ്ടു നിവർന്ന് കിടന്ന് ഉറക്കവുമായി. കുറച്ച് ജീരക വെള്ളം മാത്രം ഇറക്കി അമ്മയും കിടന്നു.

മകൻ ഉണർന്നെഴുന്നേറ്റപ്പോൾ ആ അമ്മ ഭക്ഷണം കഴിയ്ക്കാതെ ഉറങ്ങിയതിനെക്കുറിച്ച് ഒരു യാത്രക്കാരി എന്തോ ചിലതെല്ലാം സംസാരിയ്ക്കുവാൻ മുതിർന്നു. അപ്പോഴാണ് കേൾക്കുന്നവരെയെല്ലാം അതിശയിപ്പിച്ചുകൊണ്ട് മകൻ പറഞ്ഞത്. എല്ലാവർക്കും വയറു നിറയെ കഴിയ്ക്കാൻ കൊടുത്ത് പട്ടിണി കിടക്കുന്നതാണത്രെ അമ്മയുടെ ശീലം. അമ്മ ഇങ്ങനെ പട്ടിണിയിരിയ്ക്കുന്നതും രാവന്തിയോളം ജോലിയെടുക്കുന്നതും ഒക്കെ  അയാളെ സംബന്ധിച്ച് ഒരു സാധാരണ കാര്യമാണ്. അതിനെക്കുറിച്ച് ആലോചിയ്ക്കാനെന്തെങ്കിലും ഉണ്ടെന്ന് തന്നെ അയാൾക്ക് ഒരിയ്ക്കലും തോന്നിയിട്ടില്ല. രാവിലെ വെയിലുദിയ്ക്കുന്നതു മാതിരിയുള്ള ഒരു സ്വാഭാവിക കാര്യമെന്നതിൽ കവിഞ്ഞ് എന്താണതിലുള്ളത്? അടുക്കളയിലേയും വീട്ടിലേയും എല്ലാ ജോലികളും അമ്മ ചെയ്തുകൊള്ളും, ആർക്കും ഒരു ജോലിയും ചെയ്യാൻ ബാക്കി വെയ്ക്കാതെ. അമ്മ പുതിയ കാല പരിഷ്ക്കാരമൊന്നും ശീലിച്ചിട്ടില്ല, അതുകൊണ്ട് സ്വന്തം കാര്യം മാത്രം നോക്കുന്ന ചീത്ത സ്വഭാവവുമില്ലെന്ന് അയാൾ പറഞ്ഞ് നിറുത്തി.

എന്താണ് അവർ ശീലിയ്ക്കാത്ത പുതിയ കാല പരിഷ്ക്കാരമെന്ന്, എന്തായിരിയ്ക്കാം അവരുടെ സ്വന്തം കാര്യം മാത്രം നോക്കുന്ന ചീത്ത സ്വഭാവമെന്ന് ആലോചിയ്ക്കുകയായിരുന്നു അപ്പോൾ മുതൽ. ചില മനുഷ്യരുടെ ഒരു പ്രത്യേകതയായി പലപ്പോഴും തോന്നിയിട്ടുള്ള ഒരു കാര്യമാണിത്. ആവശ്യത്തിലും എത്രയോ അധികം മറ്റുള്ളവർക്കായി വൃഥാ ചുമക്കുകയും പിന്നെ അവരവർക്ക് വളരെ അത്യാവശ്യമായതു പോലും ഒഴിവാക്കുകയും ചെയ്യുക. ഒന്നിച്ചു താമസിയ്ക്കുന്ന എല്ലാവർക്കും ആവശ്യമുള്ളതാണ് വീടെങ്കിലും അത് പരിപാലിയ്ക്കുന്ന ചുമതല തന്റേതു മാത്രമാണെന്ന് ഒരിയ്ക്കലും തിരുത്താനാകാത്ത തലേവിധി പോലെ അംഗീകരിയ്ക്കുക. കാക്ക കരയും മുൻപ് എഴുന്നേറ്റ് പാതിരാപ്പുള്ള് ചിലയ്ക്കും വരെ ജോലി ചെയ്യുമ്പോഴും വീട്ടിലെ മറ്റാരുമായും ആ ജോലികളൊന്നും തന്നെ പങ്കു വെയ്ക്കാതിരിയ്ക്കുക. എന്തു ബുദ്ധിമുട്ടുണ്ടായാലും അതെല്ലാം സഹിച്ച് എടുത്താൽ പൊങ്ങാത്ത ഭാരവുമായി വേച്ചു വേച്ചു നടക്കുക. എന്നിട്ട് ഒടുവിലൊടുവിൽ ഈ തീരാത്ത ജോലികളും അതു നിമിത്തം വന്നു ചേരുന്ന ഒടുങ്ങാത്ത ത്യാഗങ്ങളും ആരും കണ്ടില്ലെന്നും മനസ്സിലാക്കിയില്ലെന്നും സങ്കടപ്പെടുക. ഭക്ഷണം നേരാംവണ്ണം കഴിയ്ക്കാത്തതു മുതൽ ഇഷ്ടപ്പെട്ട ഒരു പാട്ട് കേൾക്കാൻ സാധിയ്ക്കാത്തതു മുതൽ ഭംഗിയുള്ള ഒരു പൂവിനെ കാണാൻ വരെ, ഒരു കിളിയൊച്ച കേൾക്കാൻ വരെ പറ്റിയില്ലെന്ന് വിതുമ്മി വിതുമ്മി വേദനിയ്ക്കുക…….. 

ആരുടെയും പരിഗണനകളില്ലാതെ വേദനിയ്ക്കേണ്ടി വരുന്നുവെന്ന് സങ്കടപ്പെടുന്നവരെ കാണുമ്പോൾ നെഞ്ചു പൊടിയുന്നതു പോലെ തോന്നും. അവരുടെ അവസാനമില്ലാത്ത അദ്ധ്വാനത്തിൽ പൂത്തു തളിർത്തവരാകട്ടെ “ഓ! അമ്മ അങ്ങനെയാണ്, അല്ലെങ്കിൽ ചേച്ചിയുടെ ശീലമതാണ്. പരിഷ്ക്കാരമില്ല, ഗ്രാമീണരാണ്, സ്വന്തം കാര്യം നോക്കില്ല” എന്നൊക്കെയുള്ള ഒഴിവുകഴിവുകളിൽ വളരെ ഭംഗിയായി താന്താങ്ങളുടെ കൈകഴുകുന്നതും കാണാം. തന്നെയുമല്ല അടുത്ത തലമുറയിലും ഇതു തന്നെ അവർ പ്രതീക്ഷിയ്ക്കുകയും ചെയ്യുന്നു. അതുകൊണ്ടാണല്ലോ, ചീഞ്ഞ ഓറഞ്ച് എടുത്തെറിഞ്ഞ ഭാര്യയോട് ഭർത്താവിന് നീരസം ഉണ്ടായതും ഇത്തരം ഒരു മറുപടി കൊടുത്തതും. “എന്റെ അമ്മ ചീഞ്ഞതെല്ലാം സ്വയം കഴിച്ച് നല്ലതെല്ലാം അച്ഛനും ഞങ്ങൾക്കുമായി തരികയാണ് ചെയ്യുക. അതായിരുന്നു അമ്മയുടെ ത്യാഗ ശീലം. അമ്മ ഒരു ദേവതയെപ്പോലെ കുടുംബസ്നേഹമുള്ള കൂട്ടത്തിലാണ്“ ഒരിയ്ക്കൽ പോലും അമ്മയുടെ ആ ത്യാഗ ശീലം തിരുത്തപ്പെടേണ്ടതാണെന്ന് മകനു തോന്നിയിട്ടില്ല. തന്നെയുമല്ല അമ്മാതിരി ശീലവും കുടുംബസ്നേഹവും തന്റെ ഭാര്യയ്ക്കും അനുവർത്തിയ്ക്കാമെന്ന് അയാൾ കരുതുകയും ചെയ്യുന്നു! മക്കളോ ഭർത്താവോ ഒരു ഗ്ലാസ് കഴുകിയതിൽ തന്റെ പിടിപ്പുകേടും ഒരു കൈലേസ് മടക്കി വെച്ചതിൽ തീരാത്ത കുറ്റബോധവും തോന്നുന്ന അമ്മമാരും ഭാര്യമാരും സ്വന്തം ജീവിതത്തെ മറന്നു പോവുക മാത്രമല്ല, മക്കളേയും ഭർത്താവിനേയും തികഞ്ഞ പരാശ്രയത്തിലും കൊടിയ അലസതയിലും ഒരു അവകാശം പോലെ മുഴുകിക്കഴിയാൻ സഹായിയ്ക്കുകയും ചെയ്യുന്നു. അങ്ങേയറ്റം വ്യക്തിപരമായ കാര്യങ്ങൾ കൂടി സ്വയം ചെയ്തു ജീവിയ്ക്കാൻ പ്രാപ്തിയില്ലാത്തവർക്ക് ആത്മാഭിമാനത്തെപ്പറ്റി ആലോചിയ്ക്കാൻ പോലും കഴിയില്ലെന്ന് മറ്റാരു മറന്നു പോയാലും അമ്മമാർ മറക്കുവാൻ പാടില്ല.

സമൂഹാംഗങ്ങളെല്ലാം തന്നെ സമൂഹത്തോടുള്ള ഉത്തരവാദിത്തങ്ങൾ പാലിയ്ക്കേണ്ടതുണ്ടെന്ന് എല്ലാവർക്കുമറിയാം അതേ സമയം വീട് സമൂഹത്തിൽ പെടാത്ത ഒരു കാര്യമാണെന്ന മട്ടിലാണ് ചിത്രീകരിയ്ക്കപ്പെടുന്നത്. വീട്ടിൽ പാർക്കുന്ന എല്ലാവരും ജോലികളിൽ വളരെ ആത്മാർഥമായി പങ്കെടുത്താൽ മാത്രം ഭംഗിയായി നടത്തികൊണ്ടു പോകാവുന്ന ഒരു സ്ഥാപനമാണ് വീടെന്ന വലിയ ബോധത്തിലേയ്ക്ക് വീടുപയോഗിയ്ക്കുന്നവരെല്ലാം ഉണർന്നേ തീരൂ. ഒരിയ്ക്കലുമൊരിയ്ക്കലും തീരാത്ത വീട്ടുജോലികളെ ഫലപ്രദമായും കാര്യക്ഷമമായും നേരിടാൻ ഇത് തികച്ചും അത്യാവശ്യമാണ്. സമൂഹത്തിൽ ഒരു വിഭാഗത്തിനു മാത്രമേ വീട് ആവശ്യമുള്ളൂ. അതുകൊണ്ട് അവരാണ്, അവർ മാത്രമാ‍ണ് കെട്ടുറപ്പുള്ള വീടിനായി പ്രയത്നിക്കേണ്ടതെന്ന  കാലഹരണപ്പെട്ട മൂഢ വിശ്വാസം എല്ലാ വീട്ടംഗങ്ങളും മനസ്സിൽ നിന്ന് തുടച്ചു മാറ്റേണ്ടതുണ്ട്. വീട്ടിൽ സന്തോഷവും കുടുംബത്തിൽ ഇമ്പവുമാണ് വേണ്ടത്. അങ്ങനെയല്ലാത്ത വീടുകൾ കെട്ടിടങ്ങളും കുടുംബങ്ങൾ ആളുകളും മാത്രമാണ്.

മക്കളുടെ അന്തസ്സുറ്റ ഭവനങ്ങളിലെ വർണ്ണാഭമായ ചുമരുകളിൽ,ആത്മവിശ്വാസത്തിന്റെ കണിക പോലുമില്ലാതെ പകച്ച നോട്ടത്തോടെയും പരിഭ്രമം നിഴലിയ്ക്കുന്ന മുഖത്തോടെയും തൂങ്ങിക്കിടക്കുന്ന ഓർമ്മപ്പടങ്ങളായാൽ പോരാ നമ്മുടെ അമ്മമാർ. എപ്പോഴും എല്ലാവർക്കും വേണ്ടി ഏതു ജോലിയും ചെയ്യുന്ന, സ്വന്തമായി ചിന്തകൾ പോലുമില്ലാത്ത, ചുളിഞ്ഞു മുഷിഞ്ഞ വസ്ത്രങ്ങൾ വാരി വലിച്ചു ധരിച്ച, നേരാംവണ്ണം ഭക്ഷണം കഴിയ്ക്കാത്ത, ആരോഗ്യം ക്ഷയിച്ചു വരുന്ന, സങ്കടം കല്ലിച്ച മുഖമുള്ള, ഏറെസ്സഹിയ്ക്കുന്ന ആ അമ്മമാരുടെ മക്കളാവരുത് നമ്മുടെ അടുത്ത തലമുറ. എല്ലാ ജോലിയുടെയും അന്തസ്സ് എല്ലാ വീട്ടംഗങ്ങളേയും ബോധ്യപ്പെടുത്തുന്ന, ആരോഗ്യവും പ്രസാദവുമുള്ള, പ്രതികരണശേഷിയും ആത്മാഭിമാനവും തുളുമ്പുന്ന, സന്തോഷവതികളായ അമ്മമാരുടെ മക്കളാവണം അവർ. സന്തോഷം പ്രസരിപ്പിയ്ക്കുന്ന അഭിമാനവതികളും പക്വമതികളുമായ അമ്മമാരുടെ മക്കൾക്കും ഇതെല്ലാമുണ്ടാകും. അവർക്കേ ഉണ്ടാകൂ

37 comments:

കൊച്ചു കൊച്ചീച്ചി said...

ഇത്തരം അമ്മമാര്‍ ഒരു പഴയ കാലത്തിന്റെ നന്മയുടെ ബാക്കിയാണ്. വളരേ പെട്ടന്നുതന്നെ നമുക്കെല്ലാം അവരെ നഷ്ടപ്പെടും. ഇനിയത്തെകാലത്തെ അമ്മമാരൊക്കെ ദാ ആ ലാപ് ടോപ്പും കൊണ്ടിരുന്നവനേപ്പോലുള്ളവന്‍മാരുടെ കെട്ട്യോളുമാരായിരിക്കും. ബാക്കി പറയണ്ടല്ലോ.

ajith said...

മാധ്യമം “ചെപ്പി”ല്‍ ഈ ലേഖനങ്ങളൊക്കെ വായിക്കാറുണ്ടെങ്കിലും അവിടെ ഒന്നും പറയാന്‍ ആവില്ലല്ലോ. അപ്പോള്‍ ആണ് ബ്ലോഗിന്റെ ഒരു പ്രത്യേകത അറിയുന്നത്.....


(എച്മൂനെ വനിതാക്കമ്മീഷന്‍ അദ്ധ്യക്ഷ ആക്കിയാലോന്ന് ഒരു ചിന്ത വരുന്നു)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഒരിക്കല്‍ ഒരു വെളിനാട്ടുകാരനും വീട്ടുകാരനും കൂടി ഒരു വീട്ടില്‍ വരുന്നു. - എന്റെ വീട്ടില്‍ അല്ല കേട്ടൊ-

വെളിനാട്ടുകാരനു കുടിക്കാനുള്ള വെള്ളം എടുക്കാന്‍ ഭാര്യയോടു പറയുന്നതും അതെടുക്കാന്‍ അവര്‍ പോകുന്നതും കണ്ടപ്പോള്‍ വെളിനാട്ടുകാരന്‌ അതിശയം.

അവിടെ പറഞ്ഞാല്‍ ചിലപ്പോള്‍ ആ എനിക്കറിയില്ല
പക്ഷെ ഇവിടെ അങ്ങനെയാണ്‌

എഴുതിയിരിക്കുന്ന രീതിയില്‍ മകന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അതിനു വളര്‍ത്തുദോഷം എന്നു പറയേണ്ടി വരും വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നു. ലോകമല്ലെ എല്ലാതരം ആളുകളും കാണും

കഷ്ടം.

കുടുംബം എന്ന ആശയം മഹനീയമായ ഒന്നാണ്‌ - അത്‌ അതിലെ ഓരോ അംഗവും മഹാന്മാരായിരിക്കുമ്പോള്‍ മാത്രം.

ramanika said...

അമ്മയാല്ലതൊരു ദൈവമുണ്ടോ ?
അതിലും വലിയ കോവിലുണ്ടോ ?

vettathan said...

അങ്ങിനെ എച്മു നൂറിന്‍റെ നിറവില്‍.ഈ ആത്മ വിശ്വാസത്തിനും ,മികവിനും അഭിനന്ദനങ്ങള്‍.

Manoraj said...

@ajith : വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയാക്കിയാല്‍ പിന്നെ എച്മു മിണ്ടില്ല എന്നല്ലേ :) അത് കൊള്ളാം..

നല്ല വിഷയം എച്മു. എല്ലാ കാര്യങ്ങളും ചെയ്യുന്നതിനിടയില്‍ സ്വന്തം കാര്യങ്ങള്‍ക്ക് ഈ അമ്മമാര്‍ സമയം കണ്ടെത്തേണ്ടത് അത്യാവശ്യം തന്നെ. അത് ഇപ്പോള്‍ ഏത് അമ്മമാരാണെങ്കിലും അല്ലേ :) വിഷയം വല്ലാതെ ചിന്തിപ്പിക്കുന്നത് തന്നെ.

Harinath said...

ഈ അമ്മ മകനെ എന്ത് ഗുണപാഠമാണ്‌ പഠിപ്പിച്ചിട്ടുള്ളത് ?

പട്ടേപ്പാടം റാംജി said...

പരിചയിക്കുന്ന ഒരു തരം മടി ഇപ്പോള്‍ ഒരു രോഗം പോലെ പടരുന്നു എന്ന് തോന്നുന്നുണ്ട്. തരം തിരിവില്ലാതെ എല്ലാവരും എല്ലാ ജോലിയിലും സഹകരിക്കുന്ന ഒരു കാലം പ്രതീക്ഷിക്കാം.
നന്നായി.

Cv Thankappan said...

ടീച്ചര്‍ കണ്ടത് വേറിട്ട കാഴ്ചകളില്‍
ഒന്നാകാം.ആ കാഴ്ച ഉള്‍കൊണ്ട് ഇക്കാലത്ത് കൂടുതലും ഇത്തരമാണെന്ന് ധരിക്കാന്‍ വയ്യ! ശരിക്കും അതിന്‍റെ നിജസ്ഥിതി അറിയണം.മനുഷ്യന്‍റെ ചീത്ത
വശം നോക്കാന്‍ മാത്രമാണ് നമുക്ക്
താല്പര്യം,അത് ഊതിപ്പെരിക്കാനും.
ആ ഇത്തിരിയില്‍ ഒത്തിരിയുള്ള
നന്മകള്‍ വിസ്തൃതിയിലാകുകയും
ചെയ്യുന്നു.എല്ലാറ്റിലുംനന്മകാണുക. എങ്കില്‍ പ്രശ്നങ്ങളും,സംഘര്‍ഷങ്ങളും ഒരു പരിധി വരെ കുറയ്ക്കാന്‍ സാധിക്കും... മകന്‍ അമ്മയുടെ നന്മയെയാണ്
വിളംബരം ചെയ്തത്.പഠിച്ചുവെച്ച ശീലം മാറ്റാന്‍ ബുദ്ധിമുട്ടാണ്.
പണ്ടൊക്കെ അംഗസംഖ്യയേറിയ
കൂട്ടുകുടുംബങ്ങളില്‍ പട്ടിണിയും,
ദാരിദ്ര്യവും സര്‍വ്വസാധാരണമായിരുന്നു.
പുരുഷന്മാര്‍ക്കും,കുട്ടികള്‍ക്കും ഭക്ഷണം
കൊടുത്തു കഴിഞ്ഞാല്‍ ചിലപ്പോള്‍
ബാക്കി ഒന്നുമുണ്ടാകില്ല.പിന്നെ പട്ടിണി
ശരണം.എല്ലാവരും ഭക്ഷണം കഴിച്ചതിനു
ശേഷമേ സ്ത്രീകള്‍ഭക്ഷണം കഴിച്ചിരുന്നുള്ളൂ.ഭക്ഷണത്തിന് പഞ്ഞമില്ലാത്ത ഇക്കാലത്തും ആ ചിട്ട
പിന്തുടരുന്നവരുണ്ട്.
ചരിത്രാതീതകാലംമുതല്‍നന്മയും, തിന്മയുംയുദ്ധരംഗത്ത്സജീവമാണ്. അന്തിമവിജയംനന്മയ്ക്കായിരിക്കും. ആശങ്കപ്പെടേണ്ടതില്ല!
ആശംസകളോടെ

Unknown said...

വല്ലാത്തൊരു കുഴപ്പമെന്താണെന്ന് വെച്ചാല്‍ ഇത്തരം അമ്മമാരെയും അവരുടെ അടുത്ത തലമുറ ഭാര്യമാരെയും വാനോളമുയര്‍തുന്നതായിരുന്നു നമ്മൂടെ പല കലാരൂപങ്ങളും. പ്രത്യേകിച്ച് ജനപ്രിയകലയായ സിനിമ. അമ്മയിരീ/ നീയിരിക്ക് നമുക്കൊന്നിച്ച് കഴിക്കാം എന്ന് പറയുന്ന നായകനും മാധ്വാ, മോള്‍ടെ കല്യാണമാണല്ലേ, ഇതിരിക്കട്ടെ എന്ന് പറഞ്ഞ് പണികാരന് ഒരു തുക കൊടുക്കുന്ന നായകനും തമ്മില്‍ വ്യത്യാസമൊന്നും തോന്നില്ല. രണ്ടുമൊരു ഭിക്ഷ.

അത്തരം രീതികള്‍ മോശം എന്ന് നമ്മള്‍ പച്ചയ്ക് പറയേണ്ടതുണ്ട്.

mini//മിനി said...

എന്റെ എച്ച്‌മു, ‘ആ അമ്മ തന്നെയാണ് എന്റെ അമ്മ’ എന്ന് എനിക്കിപ്പോൾ മനസ്സിലായി. മക്കൾ അഞ്ചും പഠിപ്പും വിവരവും സർക്കാർ ജോലി ഉള്ളവരും ആണ്. എന്നാൽ സ്വന്തമായി ചിന്തിച്ച് പരാശ്രയം കൂടാതെ ഒന്നും ചെയ്യാൻ കഴിയാത്തവർ. ആൺ‌മക്കളെ അവരുടെ ഭാര്യമാർ നിയന്ത്രിക്കുമ്പോൾ ഞങ്ങൾ രണ്ട് പെണ്മക്കൾ ഭർത്താക്കന്മാർ പറയുന്നത് മാത്രം അനുസരിക്കുന്നു. ഇപ്പം കാര്യം പിടികിട്ടി.
എന്റെ അമ്മ അഞ്ച് മക്കളെ അമിതമായി സ്നേഹിക്കുന്നു,, ഒപ്പം മറ്റുള്ളവരെ (മരുമക്കളെ) തീരെ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് ഉണ്ടായ പ്രയാസങ്ങൾ പറഞ്ഞാൽ തീരില്ല. ഭക്ഷണം ഉണ്ടെങ്കിലും പട്ടിണി കിടക്കുന്നു. ഒരു ഉദാഹരണം,, (എന്റെ സഹോദരപത്നിക്ക് മര്യാദക്ക് ഭക്ഷണം കൊടുക്കില്ല. പിറ്റേന്ന് ബാക്കിവന്ന ഭക്ഷണം കളഞ്ഞ് പാത്രം കഴുകാൻ എന്റെ അമ്മ അവളെത്തന്നെ ഏല്പിക്കും). അന്യവീ‍ീട്ടിൽ നിന്ന് വന്നവൾക്ക് വയറുനിറയെ തിന്നാൻ കൊടുക്കരുത്, എന്ന് പറയും. ഇപ്പോൾ അതെ സഹോദരപത്നി തന്നെയാണ് അമ്മയെ പരിചരിക്കുന്നത്. നല്ല ലേഖനം,,,

Anonymous said...

പുരുഷ മേധാവിത്വം അല്ലാതെന്താ.................

ChethuVasu said...

familiarity breeds contempt;unfortunately!
ശാശ്വതമായി നമുക്ക് ലഭിക്കപ്പെടും മെന്നു കരുതുന്ന ഏതൊന്നിനോടും നാം നന്ദി കാണിക്കാറില്ല .പോട്ടെ നാം അത് അക്നോലെജു ചെയ്യാറ് പോലുമില്ല. ദിനവും നമ്മുക്ക് വ്ലെച്ചം തരുന്ന സൂര്യനെയും , ശുദ്ധ വായു ഒരുക്കിതരുന്ന പ്രകൃതിയെയും നാം നന്ദി പ്പോര്വം ഒര്മിക്കാര് പോലുമില്ലല്ലോ .. അമ്മയുടെ സ്നാഹവും അങ്ങനെ തന്നെ.. നിത്യം ഒട്ടും കുറവില്ലാതെ തന്നെ അത് നമ്മുക്ക് ലഭ്യം ആണ് എന്ന് നമുക്കറിയാം..അപ്പൊ പിന്നെ..!!

It is the scarcity of anything that creates value in a thing and everything else is taken for granted...!

Unfortunately ..psyche, which again is derivative of machine like existence of the larger universe...

So, the values we much talk about..? ?

It is all fiction - the imaginary illusion of the human mind..!

Sadly...

Harinath said...

c.v.thankappan said...
"പണ്ടൊക്കെ അംഗസംഖ്യയേറിയ കൂട്ടുകുടുംബങ്ങളിൽ പട്ടിണിയും ദാരിദ്ര്യവും സർവ്വസാധാരണമായിരുന്നു. പുരുഷന്മാർക്കും കുട്ടികൾക്കും ഭക്ഷണം കൊടുത്തുകഴിഞ്ഞാൽ ചിലപ്പോൾ ബാക്കി ഒന്നുമുണ്ടാവില്ല. പിന്നെ പട്ടിണി ശരണം. എല്ലാവരും ഭക്ഷണം കഴിച്ചതിനുശേഷമേ സ്ത്രീകൾ ഭക്ഷണം കഴിച്ചിരുന്നുള്ളൂ. ഭക്ഷണത്തിന്‌ പഞ്ഞമില്ലാത്ത ഇക്കാലത്തും ആ ചിട്ട പിന്തുടരുന്നവരുണ്ട്."

ഇത്തരം കുടുംബങ്ങളിൽ അന്ന് നിന്നിരുന്നത് നല്ല കീഴ്വഴക്കമാണെന്ന് കരുതരുത്. അതൊരു നാട്ടുനടപ്പ് മാത്രമായിരുന്നു. ആരോഗ്യവും ശാരീരികമായ സ്ഥിതിയും പരിഗണിച്ചാണ്‌ ദാരിദ്ര്യാവസ്ഥയിൽ ഭക്ഷണം വീതിക്കേണ്ടത്. അതിനുള്ള ഉത്തരവാദിത്വം മുതിന്ന എല്ലാ അംഗങ്ങൾക്കുമുണ്ട്.

yousufpa said...

എല്ലാം സഹിക്കാനും പൊറുക്കാനും വിധിക്കപ്പെട്ടവളാണ് അമ്മ എന്ന്‍ ധരിക്കുന്നവരാണ് നമ്മളില്‍ ഭൂരിപക്ഷവും .എന്തെ നമ്മളെ പോലെ തന്നെ ജീവിക്കേണ്ടവളാണ് അമ്മ എന്ന്‍ മനസ്സിലാക്കാത്തത്..?, ചില ആള്‍ക്കാര്‍ പറയും 'തന്തയ്ക്ക് പിറന്നവന്‍' എന്ന് .പിഴച്ച് പെററാലും പിഴക്കാതെ പെററാലും അമ്മയ്ക്ക് അപ്പോഴും സ്ഥാനം ഇല്ല, എവിടെയും അവഹേളനം തന്നെ.

Joselet Joseph said...

പറഞ്ഞതത്രെയും അക്ഷരംപ്രതി സത്യമാണ്.
ചിലമക്കള്‍ അമ്മമാരെ വേലക്കാരിക്കോ, കാവല്ക്കാരിക്കോ ആയയ്ക്കോ പകരമായി കണക്കാക്കുന്നു.
പുതുതായ്‌ വന്ന മരുമക്കളോ അവര്‍ പച്ചപ്പരിഷ്കാരികളും പാത്രം കഴുകി കയ്യിലെ ക്യൂട്ടക്സ് ഇളക്കാത്തവരും.!!

വീടുകളില്‍ അടയ്ക്കപ്പെട്ടുപോകുന്ന ഇക്കൂട്ടര്‍ (ചില അമ്മമാരും ഭാര്യമാരും) വീട്ടു കാര്യമൊഴിച്ചു മറ്റെല്ലാ കാര്യങ്ങളിലും പൊതുവേ ഉള്‍വലിഞ്ഞു നില്‍ക്കുന്നതിനാല്‍ അവര്‍ അധികം നിര്‍ബന്ധിക്കാതെ മക്കളാളും ഭര്‍ത്താവിനാലും അവഗണിക്കപ്പെട്ടു പോകുന്നു എന്നത് മറ്റൊരു സത്യം!!

നല്ല വായനയോരുക്കിയതില്‍ ആശംസകള്‍ നേരട്ടെ!!!

sreee said...

അമ്മ പട്ടിണി കിടന്നാലെന്ത്, ദേവിയാക്കി മാറ്റിയില്ലേ? മക്കളെയും കൊച്ചുമക്കളെയും വളര്‍ത്തി ഉദ്യോഗസ്ഥരായ മക്കള്‍ക്കും മരുമക്കള്‍ക്കും സേവ ചെയ്തു ഒടുവില്‍ ആരോഗ്യം നശിച്ചു എഴുന്നേറ്റു നടക്കാന്‍ മേലാതാവുമ്പോള്‍ എന്തെങ്കിലും ഒരു വാക്ക് മിണ്ടിയാല്‍ 'ശല്യം', ആശുപത്രിയില്‍ പോകണമെന്ന് പറഞ്ഞാല്‍ 'വയ്യാന്നുള്ള തോന്നല്‍' . ജീവിതത്തില്‍ ഒരിക്കല്‍ പോലും മക്കളുടെ വായില്‍ നിന്ന് നല്ലതൊന്നും കേള്‍ക്കാതെ, നാട്ടുകാര്‍ മൊത്തം സഹതപിചാലും മക്കള്‍ക്ക്‌ അത് പോലും ഇല്ലാതെ,അവസാനം 'നീ നോക്ക് ,നിന്റെ കുഞ്ഞിനെയല്ലേ കൂടുതല്‍ കൊഞ്ചിച്ചത് ' എന്ന് മത്സരവും.എനിക്കറിയാം ഇങ്ങനെയുള്ള അമ്മമാരെ. നല്ല പോസ്റ്റ്‌ എച്മു. ഞാന്‍ പറയാന്‍ ആഗ്രഹിച്ചത്‌.

Muralee Mukundan , ബിലാത്തിപട്ടണം said...

മക്കളുടെ അന്തസ്സുറ്റ ഭവനങ്ങളിലെ വർണ്ണാഭമായ ചുമരുകളിൽ,
ആത്മവിശ്വാസത്തിന്റെ കണിക പോലുമില്ലാതെ പകച്ച നോട്ടത്തോടെയും പരിഭ്രമം നിഴലിയ്ക്കുന്ന മുഖത്തോടെയും തൂങ്ങിക്കിടക്കുന്ന ഓർമ്മപ്പടങ്ങളാൽ വിസ്മരിക്കപ്പെടുന്ന അമ്മമാർ...!


‘നമ്മുടെ അമ്മമാർ. എപ്പോഴും
എല്ലാവർക്കും വേണ്ടി ഏതു ജോലിയും ചെയ്യുന്ന, സ്വന്തമായി ചിന്തകൾ പോലുമില്ലാത്ത, ചുളിഞ്ഞു മുഷിഞ്ഞ വസ്ത്രങ്ങൾ വാരി വലിച്ചു ധരിച്ച, നേരാംവണ്ണം ഭക്ഷണം കഴിയ്ക്കാത്ത, ആരോഗ്യം ക്ഷയിച്ചു വരുന്ന, സങ്കടം കല്ലിച്ച മുഖമുള്ള, ഏറെസ്സഹിയ്ക്കുന്ന ആ അമ്മമാരുടെ....’ അതെ ഇത് തന്നെയാണ് ആ പഴയ നന്മമനസ്സുള്ള അമ്മമാരുടെ മുഖം..!


പിന്നെ ഇന്ന് ഇത്തരം അമ്മമാർ വിരളമാണല്ലോ...
ഭൂരിഭാഗവും ആധുനിക ‘മമ്മി’ മാരാണല്ലോ അല്ലേ

കൊമ്പന്‍ said...

വായിച്ചു എന്താ പറയാ കുറച്ചു യാഥാര്‍ത്യ ങ്ങളെ വളചോടിച്ചോ എന്നൊരു ശങ്ക അവിടെ വിടെ തോന്നി ട്ടോ

വരയും വരിയും : സിബു നൂറനാട് said...

ഗൗരവമുള്ള ഒരു വായന തന്നതിന്..നന്ദി കേട്ടോ..

ശങ്കരനാരായണന്‍ മലപ്പുറം said...

നന്നായി. നേരത്തേ വായിച്ചിരുന്നു.

- സോണി - said...

തികച്ചും വാസ്തവമാണ്. ഇന്നും പല വീടുകളിലും ഇതൊക്കെത്തന്നെയാണ് നടക്കുന്നത്. പുരുഷനോടൊപ്പം ജീവിക്കാന്‍ വേണ്ട വക തേടി പോകുന്ന സ്ത്രീകളുടെയും പലരുടെയും അവസ്ഥ വ്യത്യസ്തമല്ല. അവള്‍ രാവിലെ എണീറ്റ്‌ അടുക്കള ജോലി തീര്‍ത്ത്‌ ബസ്സിന് ഓടുമ്പോള്‍ ആയിരിക്കും ചിലപ്പോള്‍ പുരുഷന്‍ ഉറക്കമുണരുക. വൈകിട്ട് തിരികെ വന്നാലോ, കുട്ടികളുടെ ഗൃഹപാഠം നോക്കുന്നതും വീട് വൃത്തിയാക്കുന്നതും ആഹാരത്തിനുള്ള കാര്യങ്ങള്‍ നോക്കുന്നതും തുണി കഴുകുന്നതുമൊക്കെ അവള്‍ തന്നെ. അപ്പോള്‍ പുരുഷന്‍ ജോലി കഴിഞ്ഞുവന്നു വിശ്രമത്തിലോ ടി.വി. ന്യൂസിലോ ഒക്കെയാവും. കരിഞ്ഞ ദോശയോ, മൊരിഞ്ഞുപോയ മീന്‍കഷണമോ അവര്‍ക്കൊരിക്കലും കിട്ടാറില്ല. ഇതൊക്കെ കഴിഞ്ഞാലും, നിനക്കീ വീട്ടിലെന്താ പണി എന്ന് ചോദിക്കുന്ന ഭര്‍ത്താക്കന്മാരുമുണ്ട്.

Mohiyudheen MP said...

ഹോ ഈ വരികള്‍ ഒറ്റ ശ്വാസത്തില്‍ വായിച്ചു എന്ന് പറയാം. ഇവ തന്നെയാണ്‌ ഈ ലേഖനത്തില്‍ ഞാന്‍ ഹൈലെറ്റ്‌ ചെയ്യാനാഗ്രഹിക്കുന്ന പാരഗ്രാഫ്‌. ആശംസകള്‍ കല മാഡം...

മക്കളുടെ അന്തസ്സുറ്റ ഭവനങ്ങളിലെ വർണ്ണാഭമായ ചുമരുകളിൽ,ആത്മവിശ്വാസത്തിന്റെ കണിക പോലുമില്ലാതെ പകച്ച നോട്ടത്തോടെയും പരിഭ്രമം നിഴലിയ്ക്കുന്ന മുഖത്തോടെയും തൂങ്ങിക്കിടക്കുന്ന ഓർമ്മപ്പടങ്ങളായാൽ പോരാ നമ്മുടെ അമ്മമാർ. എപ്പോഴും എല്ലാവർക്കും വേണ്ടി ഏതു ജോലിയും ചെയ്യുന്ന, സ്വന്തമായി ചിന്തകൾ പോലുമില്ലാത്ത, ചുളിഞ്ഞു മുഷിഞ്ഞ വസ്ത്രങ്ങൾ വാരി വലിച്ചു ധരിച്ച, നേരാംവണ്ണം ഭക്ഷണം കഴിയ്ക്കാത്ത, ആരോഗ്യം ക്ഷയിച്ചു വരുന്ന, സങ്കടം കല്ലിച്ച മുഖമുള്ള, ഏറെസ്സഹിയ്ക്കുന്ന ആ അമ്മമാരുടെ മക്കളാവരുത് നമ്മുടെ അടുത്ത തലമുറ. എല്ലാ ജോലിയുടെയും അന്തസ്സ് എല്ലാ വീട്ടംഗങ്ങളേയും ബോധ്യപ്പെടുത്തുന്ന, ആരോഗ്യവും പ്രസാദവുമുള്ള, പ്രതികരണശേഷിയും ആത്മാഭിമാനവും തുളുമ്പുന്ന, സന്തോഷവതികളായ അമ്മമാരുടെ മക്കളാവണം അവർ. സന്തോഷം പ്രസരിപ്പിയ്ക്കുന്ന അഭിമാനവതികളും പക്വമതികളുമായ അമ്മമാരുടെ മക്കൾക്കും ഇതെല്ലാമുണ്ടാകും. അവർക്കേ ഉണ്ടാകൂ

ശ്രീ said...

ശരിയാണ് ചേച്ചീ... ഇതു പോലെയുള്ള അപൂര്‍വ്വം ചിലരെങ്കിലും ഇനിയും ഈ കാലഘട്ടത്തില്‍ ബാക്കിയുണ്ട്...

kochumol(കുങ്കുമം) said...

വളരെ വാസ്തവമായ കാര്യം ആണ് എച്ചുമു പറഞ്ഞത് .. !
എനിക്ക് ഒരു കൂട്ടുകാരി ഉണ്ട് നല്ല സാമ്പത്തികം ഉള്ള വീട്ടിലെ കുട്ടിതന്നെ ...!
അടുത്ത് തന്നെ ഉള്ള ഒരു കമ്പനിയില്‍ ജോലിയും ഉണ്ട് ...വെളുപ്പിന് തുടങ്ങുന്ന അദ്ധ്വാനം ആണ് അവള്‍ക്കു , രണ്ടു കുട്ടികള്‍ അവരെ സ്കൂളില്‍ വിട്ടു വീട്ടിലെ എല്ലാ ജോലിയും ചെയ്തു ഉച്ചക്ക് ഊണ് കൊണ്ട് പോകാന്‍ പാടില്ല വന്നു കഴിക്കണം അതാണ്‌ ഓര്‍ഡര്‍ ...!
അതിനാല്‍ അവള്‍ ആഹാരം കൊണ്ട് പോകില്ല ഉച്ചക്ക് ഓടി വീടെത്തും ഒന്ന് ഇരിക്കാന്‍ പോലും സമയം കിട്ടാറില്ല അപ്പോഴേക്കും അവിടെ എല്ലാരും കഴിച്ചു ഇട്ടിരിക്കുന്ന പാത്രങ്ങള്‍ കഴുകണം , അതുകഴിഞ്ഞ് അവിടം വൃത്തിയാക്കി നോക്കുമ്പോള്‍ സമയം കഴിയും കഴിക്കാതെ തിരിച്ചു ഓടും ...!
ഒരിക്കല്‍ എന്നോട് ഇത് പറഞ്ഞു പൊട്ടികരഞ്ഞുപോയി അവള്‍ ...ആരോടും ഒന്നും മിണ്ടാന്‍ പോലും അവര്‍ അവസരം കൊടുക്കാറില്ല ...!
ജോലി വേണ്ടാ എന്ന് വച്ചാല്‍ അതും സമ്മതിക്കില്ലാ ,പലപ്പോഴും മരണത്തെ കുറിച്ചു ചിന്തിച്ചിട്ടുണ്ട് പോലും ...!
കുട്ടികളെ ഓര്‍ത്തു ഒക്കെ സഹിക്കുന്നു രണ്ടു പെണ്‍കുട്ടികള്‍ ആണ് അവള്‍ക്കു ....!
വളരെ നല്ല ലേഖനം...!!

കുസുമം ആര്‍ പുന്നപ്ര said...

നല്ല ലേഖനം

നീലി said...

കമന്റുകള്‍ കൂടി വായിച്ചു കഴിഞ്ഞപ്പോള്‍ നീലിക്കൊരു സംശയം. ഇത്തരം ത്യാഗമയി അമ്മമാരെയാണോ എല്ലാവരും എന്നും പ്രതീക്ഷിക്കുന്നത്.'ഇത്തരം അമ്മമാര്‍ കാലഹരണപ്പെട്ടെന്നു നീലിക്ക് തോന്നുന്നില്ല കാലം എത്ര മാറിയാലും 'അമ്മ' മാറില്ല,അമ്മ മക്കളെ പട്ടിണിക്കിട്ടു സ്വയം കഴിക്കില്ല. പിന്നെ കഴിക്കാനുള്ള വകയില്ലാത്ത കാലവും അല്ല. മക്കള്‍ക്കൊപ്പം സന്തോഷമായിരുന്നു ആഹാരം കഴിക്കുന്ന, അവരുടെ സന്തോഷങ്ങള്‍ പങ്കുവയ്ക്കുന്ന ആരോഗ്യമുള്ള അമ്മമാര്‍ ആവട്ടെ.

ലംബൻ said...

മക്കള്‍ക്കൊപ്പം സന്തോഷമായിരുന്നു ആഹാരം കഴിക്കുന്ന, അവരുടെ സന്തോഷങ്ങള്‍ പങ്കുവയ്ക്കുന്ന ആരോഗ്യമുള്ള അമ്മമാര്‍ ആവട്ടെ. നീലി പറഞ്ഞതാണ് അതിന്റെ ശെരി.

aboothi:അബൂതി said...

നീലിയുടെ അഭിപ്രായം എനിക്കും..

ആത്മ/പിയ said...

അതെ യച്ചുമു!
അമ്മമാരാണ്‌ ഈ ലോകത്തില്‍ നിസ്വാര്ത്ഥരും എന്നാല്‍ ആ നിസ്വാര്ത്ഥതയാല്‍ ചൂഷണത്തിനു വിധേയരാവുന്നവരും!!

പാവപ്പെട്ടവരുടെയും പണക്കാരുടെയും ഇടയില്‍ ഉണ്ട് ഇത്തരം അമ്മമാര്‍
മക്കളെ നോക്കുന്നതിലും വീടു നോക്കുന്നതിലും സംതൃപ്തി കണ്ടെത്തി ഒടുവില്‍ എല്ലാവരാലും പരിത്വജിക്കപ്പെട്ട് അടിയുന്നവര്..

പിതാക്കന്മാരും ഒടുവില്‍ ഉപേക്ഷിക്കപ്പെടുന്നു.. എങ്കിലും നല്ല കാലത്തെങ്കിലും പരിഗണന കിട്ടിയിരുന്നു എന്ന് ആശ്വസിക്കാം..

ലോകം നാം വിചാരിക്കുന്നതിലും വളരെ ക്രൂരമാണ്‌ യച്ചുമൂ!!:(
ഭാര്യ ഭര്ത്താവിനെ, ഭര്ത്താവ് ഭാര്യയെ,
മക്കള്‍ മാതാപിതാക്കളെ,
അമ്മായിഅമ്മമാര്‍ മരുമക്കളെ,
മരുമക്കള്‍ അമ്മായിഅമ്മമാരെ, ഒക്കെ വളരെ നികൃഷ്ടമായി ദ്രോഹിക്കുന്നുണ്ട്.
ഇതില്‍ ദ്രോഹിക്കാന്‍ അധികം കെല്പ്പില്ലാത്ത ഒരു ജനമം അമ്മ ജന്‍മം മാത്രമെ ഉള്ളൂ..
അതു കഴിഞ്ഞ് പിതാവും.

അതാകും 'മാതാ പിതാ ഗുരു ദൈവം ' എന്നൊക്കെ പണ്ടുള്ളവര്‍ പറയുന്നത്..
അന്നൊന്നും നമുക്കതിന്റെ വില മനസ്സിലായില്ല. പക്ഷെ, കാലം ഏറേ കഴിയുമ്പോള്‍ മനസ്സിലാവും..
ഈ ലോകത്തില്‍ ദൈവത്തെപ്പോലെ നമ്മെ രക്ഷിച്ചിട്ടുള്ളവര്‍ അവര്‍ മാത്രമാണെന്ന്..!!

ഐക്കരപ്പടിയന്‍ said...

ഭാര്യമാര്‍ വരുന്നതോടെ അമ്മമാരെ വെറുതെ വിടുകയാണ് മക്കള്‍ ചെയ്യേണ്ടത് എങ്കിലും പല വീട്ടിലും അമ്മമാരുടെ ജോലി ഭാരം കുറയാതിരിക്കുകയോ അതുമല്ലെങ്കില്‍ ഏറുകയോ ചെയ്യുന്നു.... കുട്ടികളെ അവര്‍ ആണായാലും, ചെറുപ്പത്തിലെ വീട്ടിലെ കാര്യങ്ങള്‍ ചെയ്തു ശീലിപ്പിക്കുന്നത് വളരെ പ്രധാനമാണ്....

എന്റെ ഉമ്മയെ ഓര്മ വന്നു പോയ ലേഖനം....!

Unknown said...

അമ്മ കഴിയ്ക്കാതെ കിടക്കുന്നത് സാധാരണസംഭവമായി കാണുന്ന മക്കൾ!!! :( :(

( അത്താഴം കഴിക്കുന്നതിനു മുൻപ് അമ്മയ്ക്കുണ്ടോന്ന് നോക്കാൻ അച്ഛൻ ഒരിക്കലും മറന്നിട്ടില്ല. ഒരുപാട് ദിവസം അമ്മയ്ക്കു കഴിക്കാനെന്താണു് ഉള്ളതെന്ന് നോക്കിവരാൻ എന്നെ ഏല്പിച്ചിട്ടുണ്ട്)

Pradeep Kumar said...

എച്ചുമു ചര്‍ച്ച ചെയ്ത വിഷയത്തോട് പൂര്‍ണമായും യോജിക്കുന്നു. അനുബന്ധമായി ഒന്നും പറയാനില്ല. നല്ല ചിന്തകളാണ് പങ്കു വെച്ചത്.

ഈയിടെയായി സ്ത്രീപക്ഷ രചനകള്‍ കൂടി വരുന്നോ എന്നൊരു സംശയമുണ്ട്. എഴുത്തില്‍ കൃത്യമായൊരു പക്ഷമുണ്ടാവുന്നത് ഒരര്‍ഥത്തില്‍ നല്ലത് തന്നെ....

സേതുലക്ഷ്മി said...

വായിച്ചു. പതിവ് പോലെ,മനസ്സ് നൊമ്പരപ്പെട്ടു.

ഇന്നും,പല രൂപത്തിലും ഭാവത്തിലും ഇത്തരം അമ്മമാര്‍ ജീവിച്ചു കൊണ്ടിരിക്കുന്നു, ലോകം മുഴുവനും.
എങ്കിലും കാലം മാറിയത് കൊണ്ട് അടുത്ത തലമുറയില്‍ ഈ അമ്മമാര്‍ ഉണ്ടാവാനിടയില്ല എന്ന് വിശ്വസിക്കുന്നു.

ഞാനും എന്റെ അമ്മയെ ഓര്‍ത്തുപോയി. ഒപ്പം കാലു വെന്ത പട്ടിയെപ്പോലെ നിരന്തരം ഓടി ക്കൊണ്ടേ യിരിക്കുന്ന എന്നെയും. എങ്കിലും, എച്മു വിവരിച്ചപോലെ പെരുമാറുന്ന മക്കള്‍ വളരെ കുറച്ചേ ഉണ്ടാവുകയുള്ളൂ,എന്ന് തോന്നുന്നു. കൂട്ടത്തില്‍ മിനി പറഞ്ഞപോലുള്ള അമ്മമാരും ഉണ്ടെന്ന കാര്യം മറക്കാന്‍ പാടില്ല. ജീവിതകാലം മുഴുവന്‍ കഷ്ടപ്പെട്ടത്തിന്റെ മുഴുവന്‍ സങ്കടവും മരുമകള്‍ക്ക് മേല്‍ തീര്‍ത്തു സമാധാനിക്കുന്നവര്‍.
കാലികവും പ്രസക്തവുമായ വിഷയങ്ങള്‍ കണ്ടെത്താനുള്ള എച്ച്മുവിന്റെ കഴിവ് അപാരം തന്നെ.

Echmukutty said...

വായിച്ച എല്ലാവർക്കും നന്ദിയും സ്നേഹവും.....

ഭാനു കളരിക്കല്‍ said...

ഇത് വായിച്ചപ്പോള്‍ എന്റെ ഒരു അമ്മാവിയെ ഓര്‍മ്മവന്നു. ഞാന്‍ ചെല്ലുമ്പോള്‍ അവര്‍ക്കൊന്നു അരികില്‍ വന്നിരിക്കാനോ, മോനെ സുഖമല്ലേ എന്നു ചോദിക്കുവാനോ സമയം ഉണ്ടാകില്ല. ഏത് സമയവും അവര്‍ കടുത്ത മുഖവുമായി വീട്ടു ജോലികളില്‍ മുഴുകി ഇരിക്കുന്നത് കാണാം. അവരുടെ വീട്ടില്‍ ആണെങ്കില്‍ ശാസിക്കാനോ ഒന്നും ആരും ഇല്ലതാനും. വയസ്സായ ഭര്‍ത്താവ് അകലെയാണ് ജോലിചെയ്യുന്നത്. പെണ്മക്കളുടെ വിവാഹം കഴിഞ്ഞു പോയി. ആണ്മക്കളില്ല. ചെയ്‌താല്‍ തീരാത്ത പണികളുള്ള പറമ്പില്ല. വീടും അടുക്കളയും മാത്രം. എന്നിട്ടും അവര്‍ ഏത് നേരവും തിരക്കില്‍ ആണ്.
ബുദ്ധിപരമായി വീട്ടുജോലികള്‍ നിര്വ്വഹിക്കപ്പെടാത്തതാണ് കാരണം എന്നു ഞാന്‍ കരുതുന്നു. ഒരു വീട് എന്നും അടിച്ചു വാരി കഴുകേണ്ട ആവശ്യമില്ല. ആഴ്ചയിലൊരിക്കല്‍ നന്നായി വൃത്തിയാക്കിയാല്‍ മതി. വീട്ടില്‍ ഒരു ദിവസത്തേക്കുള്ള ഭക്ഷണം ഒരുമിച്ചു ഉണ്ടാക്കണം. എങ്കില്‍ കാലത്ത് പത്ത് മണിക്ക് മുന്‍പേ അടുക്കള ഫ്രീ ആക്കാം. ആഴ്ചയില്‍ ഒരിക്കല്‍ മാത്രം വസ്ത്രങ്ങള്‍ കഴുകണം. ഇങ്ങനെ ബുദ്ധിപരമായ ഒരു വിഭജനം ഉണ്ടായാല്‍ സ്ത്രീകള്‍ വീട്ടു ജോലികളില്‍ നിന്നും മോചിതരാകും. വീടുകളുടെ ജനാധിപത്യ വത്ക്കരണം ആണ് ഇതിനൊക്കെ അത്യാവശ്യം വേണ്ടത്. മക്കളുടെ അടിവസ്ത്രം പോലും കഴുകി കൊടുക്കുന്ന അമ്മമാരെ എനിക്ക് അറിയാം. അത്തരം വൃത്തികേടുകള്‍ അവസാനിപ്പിക്കണം. സ്വന്തം വസ്ത്രങ്ങള്‍ മുറി ഇവ വൃത്തിയായി സൂക്ഷിക്കാന്‍ വീട്ടിലെ ഓരോ അംഗത്തിനും ചുമതല ഉണ്ടാകണം. ഞാന്‍ കൂടുതല്‍ എഴുതിപ്പോയി. എച്ചുമുവിനെപ്പോലുള്ള എഴുത്തുകാര്‍ക്ക് സ്ത്രീകളെ കൂടുതല്‍ ബോധവത്ക്കരിക്കാന്‍ കഴിയട്ടെ. നിങ്ങള്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ടെങ്കില്‍ അതിന്റെ പകുതി തെറ്റ് നിങ്ങളുടേത് കൂടെ ആണ്. നിങ്ങള്‍ ചൂഷണം ചെയ്യപ്പെടാന്‍ മുതുക് കുനിച്ചു കൊടുക്കുന്നു എന്ന തെറ്റ്.

വേണുഗോപാല്‍ said...

ശ്രീ ഭാനു പറഞ്ഞതിനോട് പൂര്‍ണമായും യോജിക്കുന്നു. നിങ്ങളെ ചൂക്ഷണം ചെയ്യുന്നുവെങ്കില്‍ അതിനു ഭാഗിക ഉത്തരവാദി നിങ്ങള്‍ തന്നെയാണ്. ബോധവല്‍ക്കരണം അത്യാവശ്യമായ ചിലരെങ്കിലും ആണിലുംപെണ്ണിലും ഉണ്ട്. സോണി ചൂണ്ടി കാണിച്ച പോലുള്ളവര്‍ ഉണ്ടാവുന്നത് ഭാര്യക്ക് തന്റെതായ ചില അഭിപ്രായങ്ങള്‍ ഇല്ലാഞ്ഞോ അഭിപ്രായങ്ങള്‍ ഉണ്ടായാല്‍ തന്നെ അത് കുടുംബ വഴക്കിലേക്ക് നയിച്ചെക്കുമോ എന്ന് ഭയന്നും ആണ്. ഭാര്യയും തന്നെ പോലെ തന്നെ ജോലി ചെയ്തു കുടുംബത്തിന്റെ ഭൌതിക ഉന്നതിയില്‍ ഭാഗഭാക്കാകുന്നു എന്ന് ആത്മാര്‍ത്ഥമായി കരുതുന്ന ആര്‍ക്കും ഭാര്യയെ വേലക്കാരിയായി കാണാന്‍ കഴിയില്ല.. ഇതിലെ അമ്മയും ഇന്നും ചിലയിടങ്ങളില്‍ വേറിട്ട ഒരു കാഴ്ചയാണ്.