Wednesday, November 14, 2012

ആദ്യമാദ്യം ..... പിന്നെപ്പിന്നെ .. .. ഒടുവിലൊടുവില്‍ ....

25/09/2020

വലിയൊരു ജലാശയമായിരുന്നു,  ആ വര്‍ക്ക് സൈറ്റിന്‍റെ വലതു  വശത്ത്. പണം വിഴുങ്ങി വിഴുങ്ങി , തടിച്ചു  കൊഴുത്ത്  ഉയരം വെച്ചു വരുന്ന  ആ കെട്ടിടം ജലാശയത്തില്‍ കണ്ണാടി  നോക്കി  മുഖം മിനുക്കിത്തുടങ്ങിയിരുന്ന ഒരു   സായം  കാലത്താണു മെലിഞ്ഞ  ദേഹവും  നര കയറിയ തലമുടിയും ചില്ലറ കഷണ്ടിയുമായി  അച്ഛന്‍  കയറി  വന്നത്.  ആ മുഖത്ത്  തീരെ സന്തോഷമുണ്ടായിരുന്നില്ല.  ഒരു കരിങ്കല്‍ ശില പോലെ  അച്ഛന്‍ എല്ലാം  ശ്രദ്ധിച്ചു, കമ്പ്യൂട്ടറില്‍ നിര്‍ധാരണം ചെയ്ത കണക്കു  പോലെ കൃത്യമായ  ഒരു മൌനം പാലിച്ചു. അഭിനന്ദനമോ നിസ്സാരമാക്കലോ അല്ലെങ്കില്‍ എന്തെങ്കിലും അന്വേഷണമോ അദ്ദേഹത്തില്‍ നിന്നും  വന്നില്ല. അതാണ് ശീലമെന്നറിയുന്നവന്‍  ഒന്നും പറഞ്ഞുമില്ല.

എന്നിട്ടും പണി തീരാറായപ്പോള്‍ ഒരു ദിവസം  കടിച്ചു പിടിച്ച പല്ലുകള്‍ക്കിടയില്‍ , കഷ്ടപ്പെട്ട് നിയന്ത്രിച്ച ശബ്ദത്തോടെ, അവളുടെ   സൌഹൃദത്തിന്‍റെ തൂവെണ്മയെക്കുറിച്ച് അച്ഛന്‍  ആകുലനായി. ഏതു വെണ്മയിലും എളുപ്പം  പടരാനാവുന്ന നീലിമയെയും മഞ്ഞിപ്പിനെയും ബാക്കി  എല്ലാവരേയും പോലെ അദ്ദേഹവും  ഭയന്നിരുന്നു.  ലോകത്തിനു തര്‍ക്കിക്കാന്‍,  ഒരിക്കലും  ഇടകൊടുക്കരുതെന്ന് , അല്‍പം  വിറയലോടെയും  അല്ലെങ്കില്‍ വേദന കലര്‍ന്ന ഒരു  ആധിയോടെയും  ഈറന്‍ മിഴികളുമായി  അദ്ദേഹം  പലവട്ടം  ഓര്‍മ്മിപ്പിച്ചത് അന്നാണ്.    

ലോകം നമ്മുടെ പ്രവൃത്തികളെക്കുറിച്ചും ചിന്തകളെക്കുറിച്ചും  തര്‍ക്കിക്കട്ടെ, അതിനെ  നമുക്ക് അതിന്‍റെ പാട്ടിനു വിടാം   എന്ന്  കരുതുന്നവരെ ലോകമൊരിക്കലും വെറുതെ വിടുകയില്ല.   എന്നും വീറോടെ,  വാശിയോടെ പിന്തുടരും. സാധിക്കുമ്പോഴൊക്കെ കല്ലെറിയും. ഏറുകൊണ്ട് മുറിവ് പറ്റി താഴെ വീഴുന്നുണ്ടോ , വീണീടത്തു നിന്ന് എഴുന്നേല്‍ക്കുന്നുണ്ടോ എന്നൊക്കെ ഉല്‍ക്കണ്ഠയോടെ  വീക്ഷിക്കും.  വീണിടത്തു നിന്നും എഴുന്നേറ്റാല്‍ ഉടനെ പിന്നെയും പിന്നെയും  വിഷം പുരട്ടിയ  അമ്പുകള്‍ മുര്‍ച്ചപ്പെടുത്തി എറിയും . ലോകത്തെ തര്‍ക്കിക്കാന്‍ വിട്ടവര്‍  ആ വിഷമേറ്റ്, വെള്ളമിറക്കാതെ   മരിച്ചു വീണു എന്നുറപ്പു വരാതെ ലോകത്തിനു ഒരിക്കലും സമാധാനിക്കാന്‍ കഴിയില്ല. മനുഷ്യരെപ്പോലെ മനുഷ്യരുണ്ടാക്കിയ ലോകത്തിനും അപ്രമാദിത്തവും നിരന്തരമായ കീഴടങ്ങലും പഥ്യമാണ്. ചോദ്യം ചെയ്യാതെയുള്ള അന്ധമായ അനുസരണ വലിയ ഇഷ്ടമാണ്.

തണുതണുത്ത ഒരു സന്ധ്യയ്ക്ക്  അച്ഛന്‍റെ ഒരു കത്ത് അവനെ തേടിയെത്തി. ആവശ്യത്തിലും എത്രയോ അധികം ബലമെടുത്ത്  കടലാസ്സ് കീറുന്നത്രയും അളവില്‍   പേനയുടെ മുന കൂര്‍പ്പിച്ച്  കഠിനമായ കോപത്തോടെ, അച്ഛന്‍ എഴുതിയിരുന്നു. എഴുത്തില്‍ അവനെ ജനിപ്പിച്ച   മഹാപാതകത്തെപ്പറ്റി,  ആ നിമിഷങ്ങളുടെ   ദൌര്‍ബല്യത്തേയും ഗതികേടിനെയും പറ്റി ,  അദ്ദേഹം യാതൊരു  നാണവും  കൂടാതെ വ്യസനിച്ചു. അവന്‍റെ അളവില്ലാത്ത സ്വാര്‍ഥതയേയും കുടുംബസ്നേഹമില്ലായ്മയേയും  പിന്നെയും പിന്നെയും ചൂണ്ടിക്കാട്ടി. സൌഹൃദത്തിന്‍റെ  തീത്തൈലത്തില്‍ ജീവിതത്തെ വേവിച്ചെടുത്ത ഒരുവളേയും,   ലോകം അവളെ പുതപ്പിച്ച  അഗ്നിവസ്ത്രത്തേയും അദ്ദേഹവും  വെറുത്തിരുന്നു. അകറ്റി നിറുത്താന്‍ ആഗ്രഹിച്ചിരുന്നു. അവളുടേതായി മാറിയെന്ന്  അവനെ, അദ്ദേഹം നെഞ്ചു പൊട്ടി  ശപിച്ചു.  ഇനിയൊരിക്കലും  തമ്മില്‍ കാണേണ്ടതില്ലെന്നൊരു  ക്രൂരമായ അറിയിപ്പില്‍ ഉപസംഹരിക്കപ്പെട്ട ആ ഇന്‍ലന്‍ഡ്  മടക്കിയും നിവര്‍ത്തിയും എത്രനേരം അങ്ങനെ  ഇരുന്നെന്ന്  അവന്  അറിയില്ല.   അസ്ഥികള്‍ തുളക്കുന്ന തണുപ്പിലും ആകെ  ചൂട്ടു  പൊള്ളിക്കുന്ന ആവി അതിലുണ്ടായിരുന്നു. 

എഴുതിയെന്നേയുള്ളൂ. അച്ഛന്‍റെ കണ്ണുകള്‍ എന്നും അവനെ കാണാന്‍ തുറന്നു തന്നെയിരുന്നു. ചെവികള്‍ അവന്‍റെ  ഒച്ചയ്ക്കായി കൊതിച്ചു. ആശിച്ചത്രയും അതു സാധിക്കാതെ വന്നതുകൊണ്ടാവണം ആ കണ്ണുകളില്‍ മൂടല്‍ വന്നത്.  ശബ്ദമെല്ലാം  ചെവികളില്‍ നേര്‍ത്തു  പോയത്. അവന്‍ മാത്രമായിരുന്നുവല്ലോ അദ്ദേഹത്തിന്‍റെ മകന്‍.

ആ കാലം മുടന്തി മുടന്തി കടന്നു പോയെങ്കിലും ശോകമൂകമായ   ഒരു കല്യാണം തന്നെയായിരുന്നു അവന്‍റേത്.   ഒരു ദുസ്വപ്നമായി പോലും  ആരും കാണാന്‍  ആശിക്കാത്ത ഒന്ന്.   പുഞ്ചിരിക്കാന്‍   കൂടി ആര്‍ക്കും കഴിയാതിരുന്ന,  പങ്കെടുത്ത നാലും മൂന്നേഴു  പേരില്‍ എല്ലാവരും തല കുമ്പിട്ടു മാത്രം  നില്‍ക്കുന്നുണ്ടായിരുന്ന ഒരു വേണ്ടാക്കല്യാണം. അവനേയും അവളേയും ഒന്നിച്ച് ആര്‍ക്കും ഈ മഹാ പ്രപഞ്ചത്തില്‍ ആവശ്യമുണ്ടായിരുന്നില്ല.  ആ കല്യാണച്ചെലവ് അച്ഛന്‍ കുറിച്ചു വെച്ചത്, വളരെ നാള്‍ക്ക് ശേഷം അവന്‍ ഇങ്ങനെ വായിച്ചു കേള്‍പ്പിച്ചു.

കാര്‍ വാടക 1500. 00

സാരി 600.00

ഷര്‍ട്ട് ‍ ‍ -  200.00

മാലയും ദക്ഷിണയും  -  101.00

കാപ്പി സല്‍ക്കാരം 105 .00

ദൂരെ ദൂരെ ഒരു അമ്പലത്തിലായിരുന്നു ആ ചടങ്ങ്. നമ്മള്‍ ആരേയും അറിയിക്കാതെ ആര്‍ക്കും ഒരു  ചോദ്യം  ചോദിക്കാന്‍ ഇടകൊടുക്കാതെ, ഒരു നിവൃത്തിയുമില്ലാത്ത  ചില  കയ്പന്‍ കാര്യങ്ങള്‍ അതിവേഗം  ചെയ്തു തീര്‍ത്ത് ദീര്‍ഘമായി നിശ്വസിക്കാറുണ്ടല്ലോ.  അതു പോലെ ഒരു കാര്യമായിരുന്നു അവന്‍റെ കല്യാണം.

അവളുടെ കൈ പിടിച്ച് അവന്‍റെ കൈയില്‍ വെച്ചു കൊടുക്കാന്‍ അമ്പലത്തിലെ പൂജാരി നിര്‍ദ്ദേശിച്ചപ്പോള്‍ അച്ഛന്‍ ഒട്ടും സമയം പാഴാക്കാതെ അവന്‍റെ കൈപിടിച്ച് അവളുടെ തണുതണുത്ത കൈയിലേല്‍പ്പിച്ചു. കാണികളായിരുന്നവരുടെ മുറുക്കിപ്പിടിച്ച ചുണ്ടുകള്‍ ആകെ ഒന്നയഞ്ഞത്  ആ വിചിത്ര നിമിഷത്തില്‍ മാത്രമായിരുന്നു.

അമ്പലനടയിലെ കൊച്ചുകാപ്പിക്കടയില്‍  കല്യാണ സല്‍ക്കാരം നടക്കുമ്പോഴേക്കും വിഷാദമൂകമായ ആ പഴയ  ഗൌരവം എല്ലാവരും  തിരിച്ചു പിടിച്ചു.

വേണ്ടാക്കല്യാണങ്ങള്‍ എന്നും അങ്ങനെയാണ് ആരംഭിക്കുക.

പിന്നെപ്പിന്നെ.........

ജനിച്ചു വളര്‍ന്ന്  ജീവിച്ച  ദേശത്തെ  ദേവാലയങ്ങളില്‍ അവളുടെ തല പൊട്ടിത്തെറിച്ചു പോകുന്നതിനായി നിത്യ  വഴിപാടുകളും പ്രാര്‍ഥനകളും നടക്കുന്നുണ്ടായിരുന്നു. അവളുടെ  പലതരം  ആര്‍ത്തികളെപ്പറ്റി കഥകളും കവിതകളും  ലേഖനങ്ങളും മാത്രമല്ല , സത്യവാങ്മൂലങ്ങളും ദൃക്സാക്ഷി വിവരണങ്ങളും അനുഭവ സാക്ഷ്യങ്ങളും വില്‍പത്രങ്ങളും ഉണ്ടായിരുന്നു.

പെരുംനഷ്ടങ്ങളുടെ കപ്പല്‍ച്ചേതങ്ങള്‍ മാത്രമേ അക്കാലങ്ങളില്‍  അവള്‍ക്ക്  കൂട്ടുണ്ടായിരുന്നുള്ളൂ . വീട്ടിലെ റേഷന്‍ കാര്‍ഡില്‍  നിന്ന് അവളുടെ പേര് വെട്ടപ്പെട്ടിരുന്നു. സമ്പാദിച്ച കറന്‍സി നോട്ടുകളിലോ സൌകര്യത്തിനു വേണ്ടി  മാത്രം അവളുടെ  പേരിലെഴുതപ്പെട്ട്  യഥാര്‍ഥത്തില്‍ കുറിക്കമ്പനിയില്‍ പണയത്തിലായിപ്പോയ  ഭൂമിയിലോ, റോസാപ്പൂന്തോട്ടമുള്ള,  കദളീവനം പോലെ  ഹരിതമായ,  സൌന്ദര്യം തുയിലുണരുന്ന വീട്ടിലോ ഒന്നും  അവള്‍ക്ക് യാതൊരു അവകാശവുമുണ്ടായിരുന്നില്ല. എന്തിന് ,   അവളുടെ രക്തത്തിന്‍റെ രക്തവും മാംസത്തിന്‍റെ മാംസവും പോലും തിണ്ണമിടുക്കിന്‍റെ   മിന്നുന്ന വാള്‍ത്തല കൊണ്ട്  വലുതും ചെറുതുമായി അറുക്കപ്പെട്ടിരുന്നു.

 വരാന്തയില്‍ തനിച്ചിരുന്ന് കണ്ണീരൊഴുക്കുമ്പോള്‍ അച്ഛന്‍ എപ്പോഴും  അവളെ അന്വേഷിച്ചു വന്നു.  ഒരു വലിയ പച്ച രത്നം പോലെ ശ്രീ തിളങ്ങിയിരുന്ന ആ വീട്ടില്‍ അവള്‍ തനിച്ചായിപ്പോകരുതെന്ന് അച്ഛന് നിര്‍ബന്ധമുണ്ടായിരുന്നു. നാലുമണിപ്പലഹാരമായി ഉഴുന്നുവടയും ഉണ്ടന്‍ പൊരിയും  ബോണ്ടയുമെല്ലാം കൊച്ചുപൊതികളിലാക്കി അവള്‍ക്കു മുമ്പില്‍ അദ്ദേഹം  നിരത്തിവെച്ചു. ചായ കുടിക്കുമ്പോള്‍ ഉണങ്ങിയ തുപ്പല്‍ കൊണ്ട് മാത്രമല്ല കണ്ണീരു കൊണ്ടു പോലും വീടുണ്ടാക്കാനാവുന്ന  കറുത്ത വാലന്‍ കിളികളെക്കുറിച്ച് അച്ഛന്‍ ഒരു  പക്ഷി വിജ്ഞാനിയെപ്പോലെ സംസാരിച്ചു.

മമ്മൂട്ടിയുടേയും മോഹന്‍ലാലിന്‍റേയും ഏതു തരം   സിനിമകളും ഒപ്പമിരുന്ന് കാണാന്‍ അച്ഛന്‍ എന്നും  തയാറായി. അവള്‍ക്ക് മമ്മൂട്ടിയെ ആണിഷ്ടമെന്ന് പറയുമ്പോള്‍  അച്ഛന്‍  മോഹന്‍ലാലിന്‍റെ അഭിനയത്തെ വാഴ്ത്തി. അവള്‍ ലാലേട്ടനെ പുകഴ്ത്തുമ്പോള്‍ അച്ഛന്‍ മമ്മൂട്ടിയുടെ പൌരുഷത്തെക്കുറിച്ചു ആവേശം കൊണ്ടു.   പൈങ്കിളി രചനകളുടെ ജനപ്രിയത്വത്തെപ്പറ്റി, കലഹിച്ചു.   ഓ എന്‍ വിയുടെ  ഉജ്ജയിനി വായിച്ച്  പത്താംക്ലാസ്സിലെ കുട്ടികളെപ്പോലെ ആസ്വാദനമെഴുതി മാര്‍ക്കിട്ട്  ഞാന്‍ ആണു ഫസ്റ്റ് എന്ന് ബലം പിടിച്ചു.

കീഴ്ശ്വാസത്തിന്‍റെ  ദുര്‍ഗന്ധത്തെ ഗ്രേഡ്  തിരിച്ച്  അച്ഛന്‍ എഴുതിയതു വായിച്ച് അവള്‍ ഉറക്കെയുറക്കെ  ചിരിച്ചു.

ഭും ഭും പരിമളം നാസ്തി.
പിശ് പിശ് മഹാ കഷ്ടം
നിശ്ശബ്ദം പ്രാണസങ്കടം.

കടത്ത് കടന്നും  വിളഞ്ഞ നെല്‍പ്പാടങ്ങള്‍ക്കിടയിലെ ചെളിയഴുകിയ വരമ്പിലൂടെ നടന്നും  സ്കൂളില്‍ പഠിച്ച സ്വന്തം ബാല്യകാലത്തെ അച്ഛന്‍ അവള്‍ക്ക്  പരിചയപ്പെടുത്തിയത് ഒന്നിച്ച് നടക്കാനിറങ്ങിയ   ചില വൈകുന്നേരങ്ങളിലായിരുന്നു. ആ യാത്രകളില്‍ അവരെന്നും തനിച്ചായിരുന്നു. മറ്റെല്ലാവര്‍ക്കും പല തിരക്കുകള്‍  എപ്പോഴും ഉണ്ടായതുകൊണ്ടാവാം. 

കുടുംബങ്ങളെയും മനുഷ്യബന്ധങ്ങളിലെ വൈചിത്ര്യങ്ങളേയും കുറിച്ച് അവളോട്  സംസാരിക്കുവാന്‍ അച്ഛന്  ഇഷ്ടമായിരുന്നു. പരസ്പരം മടുപ്പിക്കാതെ ജീവിക്കാന്‍ മനുഷ്യര്‍ക്ക് എന്തുകൊണ്ട് സാധിക്കുന്നില്ലെന്ന് ഉദാഹരണങ്ങള്‍ നിരത്തി വിശദീകരിക്കാനും അദ്ദേഹം മുതിര്‍ന്നു.  ജീവിതം വിജയിപ്പിക്കാനുള്ള  പരിശ്രമങ്ങളില്‍  നിന്ന് തോറ്റു  പിന്മാറി  ബന്ധങ്ങള്‍ ഉപേക്ഷിക്കുന്നത്  അച്ഛന്  ഒട്ടും പഥ്യമായിരുന്നില്ല.   

പച്ചച്ച നെല്‍പ്പാടങ്ങളേയും പലതരം ശബ്ദങ്ങളുണ്ടാക്കി പറന്നുപോകുന്ന ദേശാടനക്കിളികളേയും പറ്റി സംസാരിക്കുമ്പോള്‍ അച്ഛന്‍ വളരെയേറെ ആഹ്ലാദവാനായി. കളകളാരവം മുഴക്കി സ്വച്ഛന്ദമായി ഒഴുകുന്ന തെളിഞ്ഞ നീര്‍ച്ചോലകളെക്കുറിച്ച് പറയുമ്പോള്‍ അദ്ദേഹം ഒരു കൊച്ചുകുട്ടിയുടെ കൌതുകം കാണിച്ചു. സ്വന്തമായി  പറയുന്നതിലധികം അച്ഛനെ കേട്ടുകൊണ്ടിരിക്കാനായിരുന്നു അവള്‍ക്ക്  താല്‍പര്യം. അതുകൊണ്ട് അവള്‍ അധികവും കേള്‍ക്കുക മാത്രം ചെയ്തു.

അക്കാലങ്ങളില്‍ അച്ഛന്‍ അവളെ സ്നേഹിച്ചിരുന്നുവോ എന്ന് ചോദിച്ചാല്‍ അതിനുത്തരമില്ല. ചുവന്നു കലങ്ങിയ മിഴികളുമായി കണ്ണീരൊഴുക്കുന്ന,  ജീവിതപ്പരീക്ഷകളില്‍  അമ്പേ  തോറ്റു,  ഏകാകിനിയായ ഒരുവളോട്  പൊതുവേ നല്ലവരായ മനുഷ്യര്‍ക്ക് തോന്നുന്ന സഹതാപവും ദയയും കാരുണ്യവുമായിരിക്കണം അദ്ദേഹത്തിനുണ്ടായിരുന്നത്.  അല്ലാതെ അദ്ദേഹത്തെ  അതിശയിപ്പിക്കാനോ സ്വാധീനിക്കാനോ അങ്ങനെ സ്നേഹം പിടിച്ചു വാങ്ങാനോ  കഴിയുന്ന യാതൊന്നും തന്നെ  വെറും  സാധാരണക്കാരിയായ അവളുടെ  പക്കല്‍ അന്നു മാത്രമല്ല, ഒരു കാലത്തും ഉണ്ടായിരുന്നില്ല.

അവളുടെ  പല വര്‍ണങ്ങളിലുള്ള കുപ്പിവളകളെ അച്ഛനെന്നും ചെട്ടി വളകളെന്നു വിളിച്ചു .   സ്വര്‍ണവളകളില്ലല്ലോ,  അച്ഛാ  എന്നവള്‍  മങ്ങി നിന്നപ്പോള്‍ അച്ഛന്‍ പറഞ്ഞു. സ്വയം പ്രകാശമില്ലാത്തവര്‍ക്കാണു സ്വര്‍ണപ്പണ്ടമിട്ട്  ശോഭയുണ്ടാക്കേണ്ടത്.

അവള്‍ പുലാവ് ഉണ്ടാക്കുമ്പോള്‍   മേല്‍ നോട്ടം വഹിച്ച് അടുക്കളയില്‍ കൂട്ടിരിക്കാന്‍ അച്ഛന്‍ തയാറായി , ചുകപ്പന്‍  സവാളയാണു കരയിക്കുന്നെതെന്ന്  അവള്‍ പറഞ്ഞതൊരിക്കലും അച്ഛന്‍ വിശ്വസിച്ചില്ല. പുലാവുള്‍പ്പടെയുള്ള  പല തരം പുലിവാലുകളെപ്പറ്റി പറഞ്ഞ്  അവളെ ചിരിപ്പിക്കുന്നത്  അന്നേരത്തെ അച്ഛന്‍റെ ഒരു വിനോദമായിരുന്നു. 

മുണ്ടുടുത്ത്  അതിനു മേല്‍ ചാക്കുവള്ളി കൊണ്ട് ഒരു കെട്ടും കെട്ടി  അച്ഛന്‍ വീട്ടില്‍ നിന്ന്  പുറത്തേക്കിറങ്ങുമ്പോള്‍  അവള്‍  കളിയാക്കി. നാണമില്ലല്ലോ, ഈ ചാക്കു വള്ളി ബെല്‍റ്റും കെട്ടി   പോവാന്‍... പൂര്‍ണ ഗൌരവത്തിലായിരുന്നു അച്ഛന്‍റെ മറുപടി. നിനക്കറിയില്ല,  ഈ സ്റ്റൈലന്‍ ബെല്‍റ്റിലാണ് എന്‍റെ  നാണം മുഴുവന്‍.

വഴിയറിയാത്ത, ഭാഷയറിയാത്ത വന്‍  നഗരങ്ങളില്‍ അവളുടെ  കൈപിടിച്ച് തിക്കിലും തിരക്കിലും അച്ഛന്‍  നടന്നു. അവള്‍  വഴി തെറ്റാതെ ലക്ഷ്യത്തിലെത്തിച്ചേരും എന്ന് കരുതിയിട്ടാവുമോ അത്? അതോ അച്ഛന്‍റെ  അറിവില്ലായ്മകളില്‍ ജനിച്ച അന്നേരത്തെ നിസ്സഹായത കൊണ്ടോ? അഗര്‍വാള്‍ സ്വീറ്റ്സ് എന്ന ബോര്‍ഡ് പലവട്ടം കണ്ടപ്പോള്‍ അച്ഛനതിശയിച്ചു.  അമ്പടാ! അപ്പോള്‍ ഈ അഗര്‍വാള്‍മാര്‍  വലിയ പലഹാരം തീനികളാണ് അല്ലേ? നന്നായി തിന്നാനറിയാത്തവര്‍ പാചകം ചെയ്താല്‍    വിഭവങ്ങള്‍ക്ക് ഒരു രുചിയുമുണ്ടാവില്ലെന്ന്  അദ്ദേഹം  പറഞ്ഞു.  പിറ്റേന്ന് രാവിലെ  രസഗുള  പോലെയുള്ള തലയും ബട്ടൂര മാതിരിയുള്ള വയറും ചുമന്ന് , വീട്ടില്‍ കയറി  വന്ന, ഒരു  അഗര്‍വാളുമായി അവന്‍ സംസാരിക്കുമ്പോള്‍ അവളും അച്ഛനും പരസ്പരം നോക്കി ചിരിച്ചു. അതിന്‍റെ കാരണമറിയാതെ  മിഴിച്ചു നോക്കുന്ന അവന്‍റെ മുഖഭാവം അച്ഛനെ കൂടുതല്‍ ചിരിപ്പിക്കുന്നുണ്ടായിരുന്നു.

വടക്കെ ഇന്ത്യക്കാരുടെ പൈജാമയും ജുബയും ഇടുവാന്‍ കൊടുത്തപ്പോള്‍ എന്നാല്‍ പിന്നെ ഈ മലയാളിപ്പേരും മാറ്റി വല്ല സിങ്ങോ അഗര്‍വാളോ ആയാലോ എന്ന് അച്ഛന്‍ ചോദിക്കാതിരുന്നില്ല. നിലക്കണ്ണാടിയിലെ സ്വന്തം പ്രതിബിംബത്തെ നോക്കി നില്‍ക്കുമ്പോള്‍  ജുബാ രാമകൃഷ്ണപിള്ളയെന്ന സ്വാതന്ത്ര്യസമരസേനാനിയെക്കുറിച്ച് അദ്ദേഹം വാചാലനായി. അവള്‍ കണ്ണും മിഴിച്ചിരുന്നു  ആ കഥ കേട്ടു. 

ഒടുവിലൊടുവില്‍ ........

വൈകുന്നേരം  ചായ കുടിക്കുമ്പോഴാണു  അച്ഛന്‍റെ ചെറുപ്പക്കാരനായ സുഹൃത്ത് വന്നത്.  ജാതകം ചേരാത്തതുകൊണ്ട്  മകളുടെ വിവാഹം വൈകുന്നുവെന്ന്  വല്ലാതെ സങ്കടപ്പെട്ട അയാളോട്  അച്ഛന്‍ പറഞ്ഞു. അതിലൊന്നും  ഒരു  കാര്യവുമില്ലെടോ.  മനപ്പൊരുത്തമുണ്ടെങ്കില്‍  ബാക്കിയൊന്നും വേണ്ട.  അവള്‍ അല്‍ഭുതത്തോടെ നോക്കിയപ്പോള്‍ അച്ഛന്‍ ചിരിച്ചുകൊണ്ട് അവളുടെ തലയില്‍  തടവി. അതില്ലെങ്കില്‍പ്പിന്നെ മറ്റൊന്നുമുണ്ടായിട്ട്  ഒരു പ്രയോജനവുമില്ല. എല്ലാം വെറും വേസ്റ്റ്.

അതിനടുത്ത ആഴ്ചയാണ് അച്ഛന്‍  ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്  .

വേദനകൊണ്ട്  ഉറക്കെ കരയുമ്പോഴൊന്നും കടുത്ത  ഈശ്വരഭക്തനായ  അച്ഛന്‍റെ ചുണ്ടില്‍ ഒരു ദൈവനാമവും വന്നില്ല.  പകരം അമ്മേ, എന്‍റെ  അമ്മേ   എന്ന്  മാത്രമേ അച്ഛന്‍  വിളിച്ചുള്ളൂ.  മയക്കു മരുന്നിന്‍റെ പിടിയില്‍ അല്‍പം ശാന്തനായി കിടന്ന അച്ഛനോട്  അവള്‍ ചോദിച്ചു അച്ഛനെന്താ  ഗുരുവായൂരപ്പനെ വിളിക്കാത്തത്?

അമ്മ മാത്രമാണു ദൈവം. വേറെ ഒരു ദൈവവുമില്ല  ഈ പ്രപഞ്ചത്തില്‍ ..........ആ ദൈവം ഉപേക്ഷിച്ചാല്‍ പിന്നെ മോക്ഷമില്ല.

അവള്‍ക്ക് കരച്ചില്‍ വന്നു. 

പാതിരാത്രിയില്‍ അച്ഛന് പനിക്കാന്‍ തുടങ്ങിയിരുന്നു. കുത്തിവെയ്ക്കും മുമ്പ്  അച്ഛന്‍റെ നരച്ച  താടി രോമങ്ങളില്‍ വിരല്‍ നടത്തിക്കൊണ്ട്  നഴ്സ് ചോദിച്ചു ..... ഞാനച്ഛന്‍റെ മോളല്ലേ, ഈ മോള്  പതുക്കെ ഒന്നു കുത്തിവെയ്ക്കട്ടെ ?

നന്നെ  നിറംകെട്ട്,  ക്ഷീണിച്ച ഒരു പുഞ്ചിരിയോടെ അച്ഛന്‍ സമ്മതിച്ചു .

ഒരിക്കലും അച്ഛനോട്  ഒന്നും ചോദിച്ചിട്ടില്ലാത്തവള്‍ക്ക്  ആ നിമിഷം എന്തുകൊണ്ടോ സഹിക്കാന്‍ കഴിഞ്ഞില്ല.

അപ്പോള്‍ ഞാനോ അച്ഛാ?  ഞാന്‍ അച്ഛന്‍റെ ആരാണ് ?

നീയോ? നിയെന്‍റെ മൂത്ത മകള്‍. ഞാന്‍ നിന്നെ കാത്തിരിക്കുകയായിരുന്നില്ലേ?

അവള്‍ കരഞ്ഞുകൊണ്ട് അച്ഛന്‍റെ  ശോഷിച്ച നെഞ്ചിലേക്ക് തല ചായ്ച്ചു. ആ ഹൃദയം തളര്‍ച്ചയോടെ മെല്ലെ മെല്ലെ മിടിക്കുന്നത്  അവള്‍ക്ക് കേള്‍ക്കാമായിരുന്നു . അച്ഛന്‍റെ നീരു വന്ന വീര്‍ത്ത വിരലുകള്‍ അവളുടെ മുടിയിഴകളില്‍ പതുക്കെ തടവുന്നുണ്ടായിരുന്നു.  പിന്നീടെപ്പോഴോ അവളറിയാതെ  ആ വിരലുകള്‍ താഴേക്ക് ഊര്‍ന്നു വീണു .

അവള്‍ അച്ഛന്‍റെ മൂത്ത  മകള്‍...........

70 comments:

ജന്മസുകൃതം said...

‘ അപ്പോള്‍ ഞാനോ അച്ഛാ? ഞാന്‍ അച്ഛന്‍റെ ആരാണ് ? ‘

‘ നീയോ? നിയെന്‍റെ മൂത്ത മകള്‍. ഞാന്‍ നിന്നെ കാത്തിരിക്കുകയായിരുന്നില്ലേ? ‘

അപ്പോൾ ഞാനാരാ എച്ച്മു....ദേ...എനിക്കു കരച്ചിൽ വരുന്നു.

jayanEvoor said...

ആർദ്രമൊരു തേങ്ങലായ് അച്ഛൻ..
നീർമിഴിപ്പൂക്കൾ....

ente lokam said...

മനസ്സിന്റെ വിങ്ങല്‍ എഴുതിയാല്‍
തീരുമോ?

പെണ്മക്കളുടെ സ്നേഹം പോലും
ഉപാധികള്‍ക്ക് അധീനം ആണ്...
വീട് വിട്ടാല്‍ തിരികെ എത്താന്‍
മറ്റുള്ളവരുടെ അനുവാദം കാക്കേണ്ടി
വരുന്നവര്‍...സ്നേഹത്തിനും കൂച്ച് വിലങ്ങു
ഇടുന്ന ലോകം...

ajith said...

അതിസുന്ദരം

(ലോകത്തെപ്പറ്റി എഴുതിയ കണ്ടെത്തല്‍ ഇഷ്ടപ്പെട്ടു കേട്ടോ എച്മൂ)

പൈമ said...

നന്നായിയിരിക്കുന്നു
ചേച്ചി ...ഇഷ്ടപ്പെട്ടു
നൊമ്പരം ഉണര്‍ത്തിയ ഈ കഥ

പട്ടേപ്പാടം റാംജി said...

ജീവനില്‍ ഇഴുകിച്ചേര്‍ന്ന്‍,
മറക്കാന്‍ കഴിയാത്ത തേങ്ങലായ് മായാതെ...

സുസ്മേഷ് ചന്ത്രോത്ത് said...

എച്ച്മുക്കുട്ടീ.
മനപ്പൊരുത്തമാണ് ഏറ്റവും വലിയ പൊരുത്തമെന്ന് കണ്ടെത്തിയ ആ അച്ഛന് എന്‍റെ പ്രണാമം.
അമ്മയാണ് പ്രപഞ്ചസത്യവും.അതും ശരിയാണല്ലോ.
അച്ഛന് നിത്യശാന്തിയുണ്ടാവട്ടെ.

വിനുവേട്ടന്‍ said...

സ്നേഹത്തിന്റെ ആർദ്രത... ശരിക്കും മനസ്സിൽ തട്ടി...

അവതാരിക said...

മുണ്ടുടുത്ത് അതിനു മേല്‍ ചാക്കുവള്ളി കൊണ്ട് ഒരു കെട്ടും കെട്ടി അച്ഛന്‍ വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ അവള്‍ കളിയാക്കി. ‘ നാണമില്ലല്ലോ, ഈ ചാക്കു വള്ളി ബെല്‍റ്റും കെട്ടി പോവാന്‍... ‘ പൂര്‍ണ ഗൌരവത്തിലായിരുന്നു അച്ഛന്‍റെ മറുപടി. ‘നിനക്കറിയില്ല, ഈ സ്റ്റൈലന്‍ ബെല്‍റ്റിലാണ് എന്‍റെ നാണം മുഴുവന്‍.‘

كمارا

നല്ല നര്‍മം ,,

കുസുമം ആര്‍ പുന്നപ്ര said...

എച്ചുമോടെ ദുഃഖത്തില്‍ പങ്കുചേരുന്നു. ഈ ദുഃഖത്തില്‍ ചാലിച്ച ഓര്‍മ്മ വേദന ഉളവാക്കുന്നു.

അവതാരിക said...

"ആദ്യമാദ്യം ..... പിന്നെപ്പിന്നെ .. .. ഒടുവിലൊടുവില്‍ ...."

ഈ ടൈറ്റില്‍ കൊടുക്കാനുള്ള കാരണം പിടുത്തം കിട്ടയില്ലട്ടോ ..

അമ്മയെ കുറിച്ച് കുറെ സ്ഥലത്ത് വായിച്ചിട്ടുണ്ട് ,,അച്ഛനെക്കുറിച്ച് ആദ്യമായിട്ടആണ് വായിക്കുന്നത്


അവളുടെ പല വര്‍ണങ്ങളിലുള്ള കുപ്പിവളകളെ അച്ഛനെന്നും ചെട്ടി വളകളെന്നു വിളിച്ചു . ‘ സ്വര്‍ണവളകളില്ലല്ലോ, അച്ഛാ’ എന്നവള്‍ മങ്ങി നിന്നപ്പോള്‍ അച്ഛന്‍ പറഞ്ഞു. ‘ സ്വയം പ്രകാശമില്ലാത്തവര്‍ക്കാണു സ്വര്‍ണപ്പണ്ടമിട്ട് ശോഭയുണ്ടാക്കേണ്ടത്.’

ഇത് facebookil സ്റ്റാറ്റസ് ആയി ഞാന്‍ ഇട്ടിട്ടുണ്ട്

ആമി അലവി said...

സ്നേഹത്തിന്റെ വിവിധ ഭാവങ്ങള്‍ ...ഇഷ്ടമായി

vettathan said...

"മനുഷ്യരെപ്പോലെ മനുഷ്യരുണ്ടാക്കിയ ലോകത്തിനും അപ്രമാദിത്തവും നിരന്തരമായ കീഴടങ്ങലും പഥ്യമാണ്. ചോദ്യം ചെയ്യാതെയുള്ള അന്ധമായ അനുസരണ വലിയ ഇഷ്ടമാണ്." അത് മാത്രമാണു സത്യം.

Unknown said...

ഇഷ്ടായി ...ഭാവുകങ്ങള്‍

Pradeep Kumar said...

മനസ്സൊന്നു പിടഞ്ഞു എച്ചുമു... ആത്മനൊമ്പരമായി എന്നും കൂടെയുള്ള അച്ഛനെ ഓർത്തു.

സർവ്വതിനും കാരണമായ പിതാവിന് എന്റെ പ്രണാമം... ആ ആത്മവിന് നിത്യശാന്തി നേരുന്നു.

Unknown said...

പ്രിയപ്പെട്ട ചേച്ചി,

എല്ലാം വായിച്ചു. വളരെ നന്നായിട്ടുണ്ട്. എനിക്ക് വേറൊന്നും അറിയില്ല്ല വിലയിരുത്താന്‍.

സ്നേഹത്തോടെ,
ഗിരീഷ്‌

Anonymous said...

ഉഗ്രന്‍ തന്നെ അത്യുഗ്രന്‍

മാധ്യമത്തിലോ ആരാമത്തില്‍(മാസികയില്‍) ഇത് കൊടുത്തൂടെ ..ദീപാവലി ആശംഷകള്‍

വീകെ said...

"സ്വയം പ്രകാശമില്ലാത്തവര്‍ക്കാണു സ്വര്‍ണപ്പണ്ടമിട്ട് ശോഭയുണ്ടാക്കേണ്ടത്."
ശരിയാണ് അഛൻ പറഞ്ഞത്..

അഛനെപ്പറ്റി ഓർക്കുമ്പോൾ
"അമ്മയുണ്ടെന്നാകിലും,
അഛനായിരുന്നെനിക്കെല്ലാം."
എന്നു പറയാനാണിഷ്ടം..

ശ്രീനാഥന്‍ said...

അച്ഛന്റെ ഓര്‍മ്മകള്‍ ഹൃദയസ്പര്‍ശിയായി. എങ്ങ്കിലും എഴുത്തില്‍ എന്തൊക്കെയോ അവ്യക്തതകള്‍ ...

ഉഷശ്രീ (കിലുക്കാംപെട്ടി) said...

സ്നേഹത്തിന് എന്തെല്ലാം ഭാവങ്ങൾ.....
നന്നായിരിരിക്കുന്നു...........

Unknown said...

നല്ല സ്നേഹ ഭാവങ്ങളും നര്‍മ്മങ്ങളും....
‘നിനക്കറിയില്ല, ഈ സ്റ്റൈലന്‍ ബെല്‍റ്റിലാണ് എന്‍റെ നാണം മുഴുവന്‍.‘

സ്വയം പ്രകാശമില്ലാത്തവര്‍ക്കാണു സ്വര്‍ണപ്പണ്ടമിട്ട് ശോഭയുണ്ടാക്കേണ്ടത്.’
പ്രയോഗങ്ങള്‍ ഒരുപാടിഷ്ടമായി

ശ്രീ said...



വായിച്ച് അവസാനമെത്തിയപ്പോഴേയ്ക്കും കണ്ണു നനഞ്ഞു...

Areekkodan | അരീക്കോടന്‍ said...

കണ്ണു നനഞ്ഞു...

Echmukutty said...

എന്‍റെ കൂടുകാരന്‍റെ അച്ഛന്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ 28 ന് ഞങ്ങളെ വിട്ടു പോയി.ആ ഓര്‍മ്മകളില്‍ എഴുതിയതാണിത്.

ആദ്യമെത്തിയ ജന്മസുകൃതത്തിനു നന്ദി. ഇടയ്ക്ക കാണാതിരുന്നപ്പോള്‍ എനിക്കയച്ച മെയിലിനും നന്ദി.ഞാന്‍ കാര്യമായി ഒന്നും വായിക്കുന്നുണ്ടായിരുന്നില്ല. എഴുതുന്നുമുണ്ടായിരുന്നില്ല. അതുകൊണ്ടാണു ഒന്നും പറയാതിരുന്നത്.

ജയന്‍,
എന്‍റെ ലോകത്തിനെ അച്ഛനു പരിചയമുണ്ടായിരുന്നു. കുത്തു വീണ ദോശ വായിച്ച് അച്ഛന്‍ തകര്‍ത്ത് ചിരിച്ചു.
അജിത്ജി,
പൈമ,
രാംജി എല്ലാവര്‍ക്കും നന്ദി.



Echmukutty said...

സുസ്മേഷിനെ ചിലപ്പോഴൊക്കെ അച്ഛന്‍ വായിച്ചിരുന്നു. മരണവിദ്യാലയം വായിക്കുകയും എന്നോട് അതു വായിച്ചോ എന്നന്വേഷിക്കുകയും ചെയ്തിരുന്നു.
വിനുവേട്ടന്‍,
അവതാരിക,
കുസുമം എല്ലാവര്‍ക്കും നന്ദി.
ടൈറ്റിലിനു ഇങ്ങനെ ഒരു വിശദീകരണമാവാം അവതാരിക. ആദ്യമാദ്യം അദ്ദേഹം അവന്‍റെ മാത്രം അച്ഛനായിരുന്നു...പിന്നെപ്പിന്നെ അവളുടെതുമാവാന്‍ തുടങ്ങി....ഒടുവിലൊടുവില്‍ അവളുടേതുമായി....
അനാമിക,
വെട്ടത്താന്‍ ചേട്ടന്‍,
ഒറ്റയാന്‍ എല്ലാവര്‍ക്കും നന്ദി.

സേതുലക്ഷ്മി said...

പ്രതീക്ഷിച്ചിരുന്നു,ഇങ്ങിനെയൊരു കുറിപ്പ്.

എച്മു, ഇടയ്ക്ക് അച്ഛന്‍ അവനയച്ച കത്തിനെപ്പറ്റിയുള്ള പരാമര്‍ശം അല്‍പ്പം ചിന്താക്കുഴപ്പമുണ്ടാക്കി. എച്ച്മുവിന്റെ കുറിപ്പ് അത് മാറ്റി. അച്ഛനും മകളും തമ്മിലുണ്ടായ ആര്‍ദ്രമായ ഹൃദയബന്ധം ശരിക്കും അനുഭവിച്ചു. ഒടുവില്‍,അത് കൂട്ടുകാരന്റെ അച്ഛനായിരുന്നു എന്നറിയുമ്പോള്‍ ആ അനുഭവത്തിന് മിഴിവ് കൂടുന്നു.

Echmukutty said...

പ്രദീപ് കുമാര്‍,
ഗിരീഷ്,
അനോണിമസ്,
വി.കെ എല്ലാവര്‍ക്കും നന്ദി.

ശ്രീനാഥന്‍ മാഷ് വായിച്ചല്ലോ. അവ്യക്തത വന്നത് എഴുത്ത് വേണ്ടത്ര പാകതയില്ലാതായിപ്പോയതുകൊണ്ടാണോ?
ഉഷശ്രീ,
വിഘ്നേശ്,
ശ്രീ,
അരിക്കോടന്‍ എല്ലാവര്‍ക്കും നന്ദി.

കാണാതിരുന്നപ്പോള്‍ സേതു അയച്ച മെയില്‍ കി ട്ടിയിരുന്നു.എനിക്ക് ഒന്നും എഴുതാനും വായിക്കാനുമൊന്നും കഴിയുന്നുണ്ടായിരുന്നില്ല...സേതു കുറിപ്പ് വായിച്ചല്ലോ...

എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദിയും നമസ്ക്കാരവും പറയട്ടെ.......



M. Ashraf said...

ശരികളുടെ ആഖ്യാനം. അഭിനന്ദനങ്ങള്‍

Myna said...

എന്താ പറയേണ്ടത് എന്നറിയില്ല. ചേരുന്ന വാക്കുകള്‍ കൈയ്യിലില്ല.

അത്രമാത്രം.

mini//മിനി said...

വളരെ വിശദമായി ഹൃദയത്തിൽ തട്ടുന്ന വിധത്തിൽ എഴുതി. എനിക്കും അച്ഛനെക്കുറിച്ച് ‘ജ്വലിക്കുന്ന ഓർമ്മകളാണ്’. ആ പേരിൽ അച്ഛനെക്കുറിച്ച് മുൻപ് ഒരു പോസ്റ്റ് ഇട്ടിരുന്നു. മക്കളും മരുമക്കളുമൊത്ത് സംസാരിച്ച് ചിരിക്കുന്നതിനിടയിലാണ്, ഒരു നിമിഷം കൊണ്ട് കൂട്ടത്തിൽ നിന്നും അച്ഛൻ മരിച്ചത്. ദേ, എനിക്ക് കരച്ചിൽ വരുന്നു,,

നിസാരന്‍ .. said...

ഹൃദ്യമായ എഴുത്ത്. എന്നും എന്നെ അമ്പരപ്പിക്കുന്ന രചനകളാണ് എച്ച്മുവിന്റെ

ഇലഞ്ഞിപൂക്കള്‍ said...

എച്മുവിന്‍റെ മിക്കവാറുമെല്ലാ പോസ്റ്റും വായിക്കാറുണ്ട്, പക്ഷേ പലപ്പോഴും കമന്‍റിടാന്‍ വായിച്ചു കഴിഞ്ഞാലുള്ള മാനസീകാവസ്ഥ സമ്മതിക്കാറില്ല. എന്തെഴുതിയാലും പോര എന്നൊരു തോന്നലാണ് എന്നിലുണ്ടാവാറ്.

ഇന്നിപ്പോളിത് വായിച്ചപ്പോഴും അച്ഛനെ ഏറെ സ്നേഹിക്കുന്ന മകളുടെ മനസ്സ് വിങ്ങുന്നു, വല്ലാതെ, വല്ലാതെ..

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

നൊമ്പരം ഉണര്‍ത്തിയ ഈ കഥ ..നന്നായിയിരിക്കുന്നു

മാധവൻ said...

സ്നേഹസലാം ...അച്ഛനും എച്ചുമുവിനും

ChethuVasu said...
This comment has been removed by the author.
ChethuVasu said...

അറിയുന്നു . . . .

.യഥാര്‍ത്ഥത്തില്‍ ശൂന്യമാണ് ലോകം .. അല്ലെന്നത് സങ്കല്‍പം മാത്രം . . .എത്ര പരതിയാലും കിട്ടാത്ത അര്‍ഥങ്ങള്‍ . . . ജിവിതം മനസ്സിലാകാന്‍ സാധിക്കാത്ത ഒരു പ്രഹേളിക തന്നെയാണ് . . .ര്ന്നിരുന്നാലും വേര്‍പാടുകള്‍ , തുടര്‍ച്ചകള്‍ ക്കിടയിലെ ഇടവേളകള്‍ മാത്രമാണ് എന്ന് ആഗ്രഹിക്കാം . . . തുടര്‍ച്ചകള്‍ ഇല്ലെങ്കില്‍ ജീവിതതിനുന്‍ അര്‍ഥം ഇല്ലല്ലോ . . . തിരിച്ചു വരാത്ത യാത്രകള്‍ ഈ യാത്രകള്‍ അനിവാര്യമായ അനശ്വരതയിലേക്കുള്ള പ്രയാണം തന്നെയല്ലേ . എന്ന് തന്നെ നമുക്ക് ആശിക്കാം .. അങ്ങിനെ ആയിരിക്കട്ടെ . . .

mattoraal said...

ഓര്‍മ്മകളാണ് ജീവിതം . ഇന്നലെ നമ്മോടൊപ്പം ഉണ്ടായിരുന്നവര്‍ ഇന്ന് നമ്മുടെ ഓര്‍മ്മകളാണ് .നാളെ നമുക്കും ഒരാളുടെയെങ്കിലും നല്ല ഓര്‍മ്മയാവാന്‍ കഴിഞ്ഞെങ്കില്‍ .അതിനപ്പുറം ജീവിതം എന്താണ് ? ഒന്നുമില്ല ..സ്നേഹപൂര്‍വ്വം .

രമേശ്‌ അരൂര്‍ said...

ആദരാഞ്ജലികള്‍ ....

സ്മിത മീനാക്ഷി said...

സ്നേഹത്തിന്‍റെ ആര്‍ദ്രതയെ സ്നേഹത്തോടെ തൊടുന്നു.

Admin said...

ഓര്‍മ്മകള്‍ നല്ലതായാലും ദുഃഖകരമായാലും
അവ മനസ്സില്‍ വല്ലാത്തൊരു ഫീലുണ്ടാക്കുന്നു.
ഈ പോസ്റ്റ് വായിച്ചപ്പോഴും അതുതന്നെയാണ് തോന്നിയത്.

the man to walk with said...

so touching
all the best

Yasmin NK said...

അച്ഛന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.

SHANAVAS said...

വല്ലാതെ മനസ്സില്‍ കൊണ്ട എഴുത്ത്.. പെണ്മക്കളുടെ അച്ഛന്‍ ആകുമ്പോള്‍ ആ വിങ്ങല്‍ അല്പം കൂടും.. എച്ച്മുവിന്റെ എഴുത്ത് വായിച്ച് കണ്ണ് നിറഞ്ഞില്ലേ? എങ്കില്‍ വായനക്കാരന്‍ മനുഷ്യന്‍ അല്ല..

keraladasanunni said...

ഹൃദയസ്പര്‍ശിയായ മറ്റൊരു എച്ച്മുക്കുട്ടി കഥ.

അനില്‍കുമാര്‍ . സി. പി. said...

ഇതിനു ഒരു കമന്റ് വേണ്ട, അല്ലേ എച്മു?

Nena Sidheek said...

ആദ്യമാദ്യം ..... പിന്നെപ്പിന്നെ .. .. ഒടുവിലൊടുവില്‍ ....എല്ലാത്തിനുമൊടുവില്‍..
ചേച്ചീ..അങ്ങനെതന്നെ.

റോസാപ്പൂക്കള്‍ said...

അച്ഛന് സ്നേഹാജ്ഞലികള്‍.
കുറിപ്പ് നന്നായി

ജാനകി.... said...

എച്മൂ.....
സത്യത്തിൽ എനിക്കൊന്നും ഇവിടെ രേഖപ്പെടുത്തി വയ്ക്കാൻ കഴിയുന്നില്ല......
എച്മൂന്റെ സങ്കടങ്ങൾ... ഞാൻ എന്റെ മനസ്സിനോടു ചേർത്തു വയ്ക്കുന്നു....

ആത്മ/പിയ said...
This comment has been removed by the author.
ആത്മ/പിയ said...

വായിച്ചു യച്ചുമു ...

എന്ത് പറയണമെന്നറിയാതെ കുറെ നേരം ഇരുന്നു ..

അഭിനന്ദനങ്ങള്‍...

വേണുഗോപാല്‍ said...

പോസ്റ്റ്‌ ഇഷ്ട്ടായി...
പോസ്റ്റില്‍ പരമാര്‍ശിച്ച പിതാവും വല്ലാതെ സ്പര്‍ശിച്ചു. ഒരു പക്ഷെ മദ്യവും ചീട്ടുകളിയുമായി ജീവിതത്തില്‍ കൊല്ലങ്ങളോളം ഒരു സന്തോഷവും പ്രദാനം ചെയ്യാത്ത ഒരു അച്ഛനെ അനുഭവിച്ചു ഞാന്‍ വളര്‍ന്നത്‌ കൊണ്ടാവും.

ആയതിനാല്‍ എനിക്ക് ഈ പോസ്റ്റിലെ പിതാവ് പറയുന്ന പോലെ അമ്മയാണ് ഏറ്റവും വലിയ ദൈവം. അന്നും .. ഇന്നും ... എന്നും !

ഫൈസല്‍ ബാബു said...
This comment has been removed by the author.
ഫൈസല്‍ ബാബു said...

വായിച്ചു കഴിഞ്ഞപ്പോള്‍ നൊമ്പരമായി ഈ അച്ഛന്‍

,എച്മു വിന്‍റെ കൂട്ടുകാരന്റെ ആ സേനഹ നിധിയായ അച്ഛന് ആത്മ ശാന്തി നേരുന്നു .

Mohiyudheen MP said...

അച്ഛന്‍ മരണപ്പെട്ട വിവരമറിഞ്ഞിരുന്നു. ആദരാഞ്ജലികള്‍ ചേച്ചി, ഈ കഥയില്‍ / ഓര്‍മ്മക്കുറിപ്പില്‍ അച്ഛനും മകളും തമ്മിലുള്ള സ്നേഹ ബന്ധത്തെ അച്ഛന്‌റെ കാഴ്ചപ്പാടുകളെ അനുഭവിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു. വേദനിപ്പിച്ചു ആശംസകള്‍

Echmukutty said...

അഷ്രഫ്,
മൈന,
മിനി ടീച്ചര്‍,
നിസാരന്‍,
ഇലഞ്ഞിപ്പൂക്കള്‍,
നിധീഷ്,
വഴിമരങ്ങള്‍,
ചെത്തു വാസു,
മ്റ്റൊരാള്‍,
രമേശ്,
സ്മിത എല്ലാവരും വായിച്ചതില്‍ നന്ദി.ഇനിയും വായിക്കുമല്ലോ.

Echmukutty said...

ശ്രീജിത്ത്,
മുല്ല,
ഷാനവാസ് ഇക്ക,
ഉണ്ണിച്ചേട്ടന്‍,
അനില്‍,
നേനക്കുട്ടി,
റോസാപ്പൂക്കള്‍,
ജാനകി,
ആത്മ,
വേണുഗോപാല്‍,
ഫൈസല്‍,
മൊഹി എല്ലാവര്‍ക്കും നന്ദി, നമസ്ക്കാരം.ഇനിയും വരികയും വായിക്കുകയും ചെയ്യുമല്ലോ


ചന്തു നായർ said...

അച്ഛനെപ്പറ്റി,ആരുടേതായാലും,വായിക്കുമ്പോഴും കേൾക്കുമ്പോഴും എനിക്ക് വേദനയാണ്.18 വർഷം മുൻപാണ് എന്റെ പിതാവ് മരിച്ചത്.ഇന്നും എനിക്ക് അതൊരു വല്ലാത്ത വേദനയാണ്.ആ വേദനയെക്കുറിച്ച് ഇനിയും എഴുതിതീരാത്ത ഒരു കവിത എന്റെ മേശപ്പുറത്ത്...... എച്ചുമിന്റെ ഈ എഴുത്ത് എന്നെ ... എന്താ പറയുക.. ആശംസകൾ എഴുത്തിന്‌.ഒപ്പം മരണപ്പെട്ട ആ അച്ഛന്‌ മുന്നിൽ ഒരിറ്റ് കണ്ണീർ..........

Unknown said...

മുഴുകിയിരുന്ന് വായിച്ചു. പെട്ടെന്ന് അങ്ങകലെ എന്റെ വീട് വരേ പോയി. വാപ്പയാണെന്റെ ഉമ്മ!

രഘുനാഥന്‍ said...

കഥ ഇഷ്ടമായി.കേട്ടോ ...താമസിച്ചതിനു ക്ഷമാപണം..
സസ്നേഹം രഘുനാഥന്‍

Philip Verghese 'Ariel' said...
This comment has been removed by the author.
Philip Verghese 'Ariel' said...

Echmu,
കൂട്ടുകാരന്റെ അച്ഛന്റെ കഥ തനതായ ശൈലിയില്‍ എച്ച് മ ഇവിടെ വരച്ചിട്ടു ഹൃദയ സ്പര്‍ശിയായി തന്നെ.
പ്രത്യേകിച്ചും ഈ രണ്ടു ഭാഗങ്ങള്‍ അസ്സലായി.
1)കീഴ്ശ്വാസത്തിന്‍റെ ദുര്‍ഗന്ധത്തെ ഗ്രേഡ് തിരിച്ച് അച്ഛന്‍ എഴുതിയതു വായിച്ച് അവള്‍ ഉറക്കെയുറക്കെ ചിരിച്ചു.
ഭും ഭും പരിമളം നാസ്തി.
പിശ് പിശ് മഹാ കഷ്ടം
നിശ്ശബ്ദം പ്രാണസങ്കടം.

ഈ പ്രക്രീയയെപ്പറ്റി അടുത്തിടെ ഞാന്‍ ഒരു കുറിപ്പ് എഴുതിയത് പെട്ടന്ന് ഓര്‍ത്തുപോയി
കീഴ്ശ്വാസം' ഇതു വെറും ഗ്യാസ് അല്ല കേട്ടോ

2‘ സ്വര്‍ണവളകളില്ലല്ലോ, അച്ഛാ’ എന്നവള്‍ മങ്ങി നിന്നപ്പോള്‍ അച്ഛന്‍ പറഞ്ഞു. ‘ സ്വയം പ്രകാശമില്ലാത്തവര്‍ക്കാണു സ്വര്‍ണപ്പണ്ടമിട്ട് ശോഭയുണ്ടാക്കേണ്.
ഈ പ്രോയോഗവും അസ്സലായി അല്ലെങ്കിലും സന്ധ്യക്ക്‌ എന്തിനു ചിന്തൂരം? പൊന്നിന്‍ കുടത്തിനെന്തിനു പൊട്ടു? എന്ന കവി വാക്യവും പെട്ടന്ന് സ്മൃതി പദത്തില്‍ എത്തി നല്ലൊരു ഓര്‍മ്മക്കുറിപ്പ്‌ വായിച്ച പ്രതീതി. ഇവിടെയത്താന്‍ വൈകി
വീണ്ടും കാണാം.
ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

എന്റെ പ്രിയപ്പെട്ട
ബൂലോഗേഴുത്തുസുന്ദരികളിൽ
ഒരുവളായ എച്ചുമുവിനെ അപ്പപ്പോൾ
എന്റെ ‘ടാബലറ്റിൽ’ കൂടി വായിച്ച് അത്ഭുതപ്പെടാറുണ്ടെങ്കിലും...
അഭിപ്രായിക്കാൻ ഇവിടെ
വരാൻ സമയക്കുറവുകാരണം
ഒന്നും മിണ്ടിപ്പറയാൻ സാധിക്കാറില്ല...!

ജസ്റ്റ് ക്ഷമീര്..ഇപ്പോളെങ്കിലും വന്നല്ലോ..!

A said...

വിശദമായി വായിക്കാനാണ് തിരക്ക് കഴിയട്ടെ എന്ന് കരുതിയത്‌.
വായിച്ചു. പുറം കാഴ്ചകളുടെ ആത്മാവില്‍ ചെന്ന് എച്മു
എഴുതിയിരുന്നതാണ് മുന്‍പത്തെ മിക്ക രചനകളും. എല്ലാറ്റിലും
ഹൃദയത്തിന്റെ അടയാളമുള്ളവ. ഇവിടെ ഇതാ ഉള്ളിലേക്ക് നോക്കി
ഒരെണ്ണം എഴുതിയിരിക്കുന്നു. സ്നേഹം സ്നേഹത്തെ തിരിച്ചറിയുന്നു.
അച്ഛനായാലും അമ്മയായാലും കൂട്ടുകാരിയായാലും. അറിഞ്ഞു സ്നേഹം
പകര്‍ന്ന അച്ഛന്റെ മനസ്സും ഹൃദയവും തെളിനീര്‍ തടാകത്തിലെന്ന പോലെ
രചനയില്‍ പ്രതിഫലിച്ചു. മനസ്സിനെ ആര്‍ദ്രമാക്കി, ഒരു ആയുസ്സിന്റെ
ഒടുക്കത്തിലും സ്നേഹവും പ്രതീക്ഷകളും നിറച്ചു.

DDN said...

:(

Prasanna Raghavan said...

എച്ചുമൂ വരാൻ വൈകി.

മനസിൽ വിഷമമുണ്ടാക്കിയ അവസരങ്ങൾ മാറ്റി നിർത്തിയാൽ, എവിടെയൊക്കെയോ ഒരു കെട്ട് എനിക്കീ കഥയിൽ അനുഭവപ്പെട്ടു. എന്റെ കുഴപ്പമാണ് അറിയാം,എന്നാലും എഴുതിയെന്നോ ഉള്ളൂ. അതായത് അഛനും മകനും തമ്മിലുള്ള ആ സംഘട്ടനം, അതിനു ശേഷം ‘മകൾ‘ കഥയിലേക്കു വന്നപ്പോൾ ഒരു കെട്ടുപിണയൽ.

എന്നാലും ഇത്തവണ എച്ചുമുവിന്റെ ദുഖം സ്വകാര്യമായിരുന്നു എന്നറിഞ്ഞതിൽ വല്ലാതെ ഖേദിക്കുന്നു, കാരണം എച്ചുമുവിനിതൊരു കഥമാത്രമല്ലല്ലോ. കൂടുതൽ ഒന്നും പറയാൻ ക്ഴിയുന്നില്ല, ഒരു പക്ഷെ അനുഭവങ്ങളെ വാക്കുകളാക്കി പറപ്പിക്കുന്നത് ആശ്വാസവുമാകാം

:)

Echmukutty said...

ചന്തുവേട്ടന്‍,
ചീരാമുളക്,
രഘുനാഥന്‍,
ഏരിയല്‍,
ബിലാത്തിപ്പട്ടണം,
സലാം,
ഡി ഡി എന്‍,
പ്രസന്ന ടീച്ചര്‍ എല്ലാവര്‍ക്കും നന്ദി. ഇനിയും വായിക്കുമെന്ന് കരുതട്ടെ.

ഭാനു കളരിക്കല്‍ said...

സ്നേഹം കൊണ്ട് തീര്‍ത്ത ഈ എഴുത്തിന് ആശംസകള്‍. ഓര്‍മ്മക്ക് ആദരാഞ്ജലികള്‍. കഥ എവിടെയൊക്കെയോ പിടികിട്ടാതെ പോയ്ക്കളഞ്ഞു. കമെന്റുകളില്‍ നിന്നാണ് ചിത്രം വ്യക്തമായത്.

rafeeQ നടുവട്ടം said...

നല്ല കടുപ്പം; ആശയത്തിനും ആവിഷ്കാരത്തിനും..

Unknown said...

ഇപ്പോഴാ കാണുന്നത്.. ആത്മാംശമുള്ള എഴുത്തെന്ന് അപ്പോഴേ തോന്നി. ദു:ഖത്തിൽ പങ്കു ചേരുന്നു. കുറിപ്പ് നന്നായി..

കൈതപ്പുഴ said...

സ്നേഹത്തിന്റെ വിവിധ ഭാവങ്ങള്‍ ...ഇഷ്ടമായി