Tuesday, December 4, 2012

ആചാരങ്ങളും വിശ്വാസങ്ങളും പെണ്ണുങ്ങളോട് ചെയ്യുന്നത്.


( കുടുംബ മാധ്യമത്തിലെ സ്വകാര്യത്തില്‍ 2012 നവംബര്‍  16 നു പ്രസിദ്ധീകരിച്ചത്  )

മരണമെന്ന മഹാസത്യം  ഒരിക്കലും ആര്‍ക്കും സാധിക്കാത്ത അളവില്‍  മനുഷ്യരെ തുല്യരാക്കുമെന്ന് ഞാന്‍ കരുതിയിരുന്നു. മന്നവനാട്ടെ യാചകനാട്ടെ വന്നിടുമൊടുവില്‍ വന്‍ ചിത നടുവില്‍  എന്നാണല്ലോ കവി പാടിയിട്ടുള്ളത്. നമ്മുടെ എല്ലാ അഹന്തകളും ആര്‍ത്തികളും തിന്മകളും ദഹിച്ചൊടുങ്ങുന്ന അല്ലെങ്കില്‍ മണ്ണോട് മണ്ണായിച്ചേരുന്ന, ആ നിത്യതയില്‍  നമ്മള്‍ ഒന്നുമൊന്നുമല്ല എന്ന തിരിച്ചറിവുണ്ടാകുമ്പോള്‍,   എറ്റവും യഥാര്‍ഥമായ, തികച്ചും  പൂര്‍ണമായ സമഭാവന ഓരോ  മരണത്തിനും പൊതുവായും വേണ്ടപ്പെട്ടവരുടെ മരണത്തിനു  പ്രത്യേകമായും  തരാന്‍ കഴിയുന്നു .  

മരണത്തിന്‍റെ ശക്തിയേയും അതിനു  മാത്രം ഏല്‍പ്പിക്കാന്‍ സാധിക്കുന്ന അതിഭീതിദമായ നടുക്കത്തേയും കുറിച്ച് ഒരു  ഡോക്ടറായിരുന്ന എന്‍റെ അച്ഛന്‍ സംസാരിക്കാറുണ്ടായിരുന്നത്  ഏറെത്തവണ എനിക്ക് കേള്‍ക്കാന്‍ സാധിച്ചിട്ടുണ്ട്.  എല്ലാം അനിശ്ചിതമായ  മനുഷ്യ  ജീവിതത്തില്‍ സംഭവിക്കുമെന്ന്  തീര്‍ച്ചയുള്ള  ഒരേയൊരു കാര്യം  മരണമാണെന്ന്  അച്ഛന്‍ എപ്പോഴും ചൂണ്ടിക്കാട്ടിയിരുന്നു.  ഒരു ഓപ്പറേഷന്‍ തീയറ്ററില്‍ ഏറ്റവും പ്രഗല്‍ഭനായ സര്‍ജനോടൊപ്പം  മിണ്ടാതെ അനങ്ങാതെ സ്വന്തം അവസരം കാത്ത് മരണം ക്ഷമയോടെ നില്‍ക്കാറുണ്ടെന്ന് അച്ഛന്‍ പറയുമായിരുന്നു. ആശുപത്രികളുടെ ഇടനാഴികളില്‍ മരണം  പമ്മിപ്പതുങ്ങി നടക്കാറുണ്ട്. ചിലപ്പോള്‍ ആ തണുത്ത സപ്ര്‍ശം ഡോക്ടറുടെ വിരല്‍ത്തുമ്പുകളെ  തീയെരിച്ചു പൊള്ളിച്ചുകൊണ്ടാവും  കടന്നു വരിക . അത്തരം സന്ദര്‍ഭങ്ങളിലെ പരമമായ നിസ്സഹായതയില്‍ ഡോക്ടര്‍ തലയും  കുനിച്ച്  നില്‍ക്കുമ്പോള്‍ മരണം ഒരു വിജിഗീഷുവിനെപ്പോലെ  മന്ദഹസിക്കുന്നു. 

പ്രിയപ്പെട്ടവര്‍  കടന്നു പോകുമ്പോഴുള്ള വേദന, ഒരിക്കലും  പകരം വെയ്ക്കാനാവാത്ത  ആ ശൂന്യത,  പൊടുന്നനെ ഉണ്ടാവുന്ന അനാഥത്വം,  ഒത്തിരി ന്യായീകരണങ്ങള്‍  നിരത്തിക്കാണിച്ച്, കടന്നുപോയവരോട്  നമ്മള്‍ പലപ്പോഴും  നിവര്‍ത്തിക്കാതിരുന്ന കൊച്ചുകൊച്ചു  കടമകളുടേയും ചുമതലകളുടേയും നോവുന്ന ഓര്‍മ്മകള്‍  ഇതെല്ലാം  ഒന്നിച്ചു ചേര്‍ന്ന് ആഴമേറിയ സങ്കടക്കടലില്‍ നമ്മെ മുക്കിത്താഴ്ത്തുന്നു. 

സങ്കടങ്ങള്‍ക്കും വേദനകള്‍ക്കും സ്ത്രീ പുരുഷ ഭേദമുണ്ടാവില്ലെങ്കിലും മരണത്തിന്‍റെ മുമ്പില്‍ പോലും ച്ഛീ! സ്ത്രീയോ,  ദൂരെ...  ദൂരെ  എന്ന് ആട്ടിയകറ്റാന്‍ നമ്മുടെ വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും സാധിക്കുന്നുവെന്നത് വലിയ വേദനയുണ്ടാക്കുന്ന ഒരു സത്യമാണ്. നമ്മള്‍  സൌകര്യപൂര്‍വം കാണാതിരിക്കുന്ന, മറന്നു കളയുന്ന ഒരു കാര്യമാണ് .

അമ്മയും സഹോദരിയും ഭാര്യയും മകളുമായി സ്ത്രീ പുലര്‍ത്തിപ്പോരുന്ന സാധാരണ ജീവിതത്തില്‍ രോഗശുശ്രൂഷയും സാന്ത്വനവുമെല്ലാം പുരുഷനേക്കാള്‍ എത്രയോ മടങ്ങ് അവള്‍ക്ക് ചെയ്യേണ്ടി വരാറുണ്ട്.  സ്ത്രീക്ക് നഴ്സാവാന്‍ ജന്മസിദ്ധമായ കഴിവുണ്ടെന്നത് പണ്ടു മുതലേ ഉള്ള ഒരു വിശ്വാസവും കൂടിയാണല്ലോ. പ്രിയപ്പെട്ടവരുടെ രോഗശുശ്രൂഷയ്ക്കായി അവള്‍  സ്വന്തം ഭക്ഷണവും ഉറക്കവും  വേണ്ട എന്നു വെയ്ക്കുന്നു. അവളുടേതായ എല്ലാ ആവശ്യങ്ങളും മറന്നു കളയുന്നു . കുഞ്ഞുങ്ങളെ വളര്‍ത്തി  പരിചയമുള്ളവള്‍ക്ക്   മലവും മൂത്രവും കഫവുമൊന്നും അറപ്പുളവാക്കുന്നില്ല. മാസമുറയെന്ന മഹാ വൃത്തികെട്ട  അശുദ്ധി സംഭവിക്കുന്ന ശരീരത്തിന്‍റെ  ഉടമയാണെങ്കിലും അവള്‍  രോഗിക്കായി രക്തദാനം ചെയ്യുന്നു.  അവയവ ദാനം ചെയ്യുന്നു. അമ്പലത്തിലും പള്ളിയിലുമൊന്നും നേരിട്ട്  പൂജയര്‍പ്പിക്കാന്‍    കഴിയില്ലെങ്കിലും  നേര്‍ച്ചകള്‍ നേര്‍ന്ന് രോഗം മാറ്റിത്തരണമേ എന്ന്  ദൈവത്തിനോട് ഉള്ളുരുകി  പ്രാര്‍ഥിക്കുന്നു.  

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായിരിക്കുമ്പോഴും  അനിവാര്യമായ മരണം സംഭവിച്ചു കഴിയുമ്പോള്‍ വിഗ്രഹം കൊത്തിയ തച്ചനേയും കൊത്തനേയും പോലെയായിത്തീരും  സ്ത്രീ. വിഗ്രഹം പൂര്‍ത്തിയായാല്‍  പിന്നെ തച്ചനും കൊത്തനും അതില്‍ സ്പര്‍ശിക്കാന്‍  അനുവാദമില്ല, അതിനു യോഗ്യതയുള്ള  ആളുകള്‍ വേറെ  വരും.  അതുപോലെ നമുക്ക് എത്ര വേണ്ടപ്പെട്ടവരായാലും മരിച്ചു കഴിഞ്ഞാല്‍ ആചാരങ്ങളും വിശ്വാസങ്ങളും സ്ത്രീക്കു മുമ്പില്‍ കൂടുതല്‍  യോഗ്യതയുള്ളവരെ നിരത്തി നിറുത്തി പ്രഖ്യാപിക്കും,  ച്ഛീ, ച്ഛീ  സ്ത്രീയേ നീ  ദൂരെ ദൂരെ... മാറിപ്പോകൂ.  നീ മാസമുറയുള്ളവളാണ്. നിനക്ക് പുരുഷന്‍റെ മാതിരി വിശുദ്ധമായ ശരീരമില്ല.   അതുവരെ  മരിച്ചു പോയ  വ്യക്തിയുടെ അമ്മയും പെങ്ങളും ഭാര്യയും മകളും ആയിരുന്നവര്‍ പൊടുന്നനെ കുമാരനാശാനെഴുതിയതു പോലെ  തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും ദൃഷ്ടിയില്‍ പെട്ടാല്‍ ദോഷമുള്ളവരുമായി മാറുന്നു. പെണ്മക്കളുടെ മാത്രം പിതാവായവനും മാതാവായവളും    അതീവ നിര്‍ഭാഗ്യക്കാരായി അറിയപ്പെടുന്നു. അയ്യോ! പാവം, ചിത കൊളുത്താന്‍  ആരുമില്ലാതായല്ലോ, കഴിഞ്ഞ ജന്മത്ത് ചെയ്ത മഹാ പാപം കൊണ്ടാവും ഒരു  ആണ്‍തരി ഇല്ലാതെ പോയത് എന്ന് എല്ലാവരും സഹതപിക്കുമ്പോള്‍ ആ പെണ്മക്കള്‍ക്ക്  അപമാനത്താല്‍  കുനിഞ്ഞ ശിരസ്സുമായി,  ശവസംസ്ക്കാരവും തുടര്‍കര്‍മ്മങ്ങളും ബന്ധുക്കളായ പുരുഷന്മാര്‍ക്ക് മാത്രമായി വിട്ടുകൊടുക്കേണ്ടി വരുന്നു.    മകന്‍റെ മകന്‍ ബലിത്തലയ്ക്കല്‍ മൂത്രമൊഴിച്ചാല്‍ പോലും മോക്ഷം കിട്ടും, എന്നാല്‍ പെണ്മക്കള്‍ ചിത കൊളുത്തിയാല്‍ മോക്ഷം കിട്ടില്ല എന്ന് എല്ലാവരും സമര്‍ഥിക്കുന്നു. മാസമുറയുള്ള  സ്ത്രീ  ചിത  കത്തുന്നത് കണ്ടാല്‍ പോലും  പരേതര്‍ക്ക് മോക്ഷം കിട്ടുകയില്ലത്രെ! ജീവിച്ചിരിക്കുമ്പോള്‍ ഭര്‍ത്താവിന്‍റെ  മനസ്സിന്‍റേയും ശരീരത്തിന്‍റേയും എല്ലാ തുടിപ്പുകളും  ഏറ്റു വാങ്ങിയ ഭാര്യ അദ്ദേഹത്തിന്‍റെ അസ്ഥിക്കലശത്തിനോട്  യാത്ര പറയുന്നത്  തടയപ്പെടുന്നു. അച്ഛന്‍റെ സ്നേഹവാല്‍സല്യങ്ങളില്‍ മുങ്ങിക്കുളിച്ചു വളര്‍ന്ന  മകള്‍ ആ ചിതാഭസ്മം കടലിലൊഴുക്കാന്‍  പോകുന്നത്  വിലക്കപ്പെടുന്നു. ആചാരങ്ങളും വിശ്വാസങ്ങളും  പ്രഖ്യാപിക്കുന്നത് സ്ത്രീ എല്ലാക്കാലത്തും വെറും ഒരു ശരീരം മാത്രമാണ്, അവള്‍ക്ക് ഒരു  മനസ്സുണ്ടെന്ന് കാണാന്‍ സാധ്യമല്ല എന്നാണ്. 

വിദ്യാഭ്യാസം മനുഷ്യനെ ദുരാചാരങ്ങളില്‍ നിന്നും അന്ധവിശ്വാസങ്ങളില്‍  നിന്നും മോചിപ്പിക്കുമെന്നാണു പരക്കെ വിശ്വസിക്കപ്പെടുന്നതെങ്കിലും സ്ത്രീകളുടെയും താഴ്ന്ന ജാതിക്കാരുടേയും  പ്രശ്നങ്ങളില്‍  അതങ്ങനെയല്ല എന്ന് നമുക്ക്  കാണാന്‍  കഴിയും. മാത്രവുമല്ല വളരെ അപകടകരമായ മറ്റൊരു ദുഷ് പ്രവണതയും വിദ്യാഭ്യാസമുള്ളവര്‍ പ്രകടിപ്പിക്കാറുണ്ട്. ഈ ആചാരങ്ങളും വിശ്വാസങ്ങളും രൂപപ്പെടുത്തിയവര്‍ നമ്മേക്കാളുമൊക്കെ എത്രയോ വിവരമുള്ള മഹര്‍ഷിമാരായിരുന്നിരിക്കും, ദിര്‍ഘദൃഷ്ടികളും ജ്ഞാനികളും  പ്രവാചകരുമായിരുന്നിരിക്കും . അവര്‍ അങ്ങനെ  വിലക്ക് പറഞ്ഞതിനു ചില ശാസ്ത്രീയ അടിസ്ഥാനങ്ങളൊക്കെ കാണും.  അതൊന്നും നമുക്കറിയില്ലാത്തതുകൊണ്ട് ഒന്നിനേയും എതിര്‍ക്കാന്‍  പോവണ്ട എന്ന ലജ്ജാവഹമായ  ഭീരുത്വവും വിനയം നടിച്ചുള്ള പ്രത്യേകതരം മാറി നില്‍ക്കലും അങ്ങനെ എല്ലാ ദുരാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും നല്‍കുന്ന മൌനാനുവാദവുമാണ് അത് .

ഞാനും എന്‍റെ സഹോദരിയും ഒന്നിച്ച്  ഒരു പോലെ അച്ഛന്‍റെ അല്ലെങ്കില്‍ അമ്മയുടെ ശവസംസ്ക്കാരച്ചടങ്ങുകളും കര്‍മ്മങ്ങളും ചെയ്യുമെന്ന് പ്രഖ്യാപിക്കാന്‍ ചങ്കുറപ്പുള്ള ആണ്മക്കള്‍  ഇല്ലാത്തതു പോലെ ചേട്ടനൊപ്പം ഞാന്‍  നില്‍ക്കാം എന്ന് പറയാനാവുന്ന പെണ്മക്കളും  അപൂര്‍വം തന്നെയായിരിക്കാം.

ഒരു കുറവുകളുമില്ലാത്തവരാണെന്നും   മാറ്റിനിറുത്തപ്പെടേണ്ടവരല്ലെന്നും  അധികാരികളാണെന്നും മാത്രം കേട്ടു വളര്‍ന്നവര്‍ക്ക് സ്ഥാനങ്ങള്‍  പങ്കിടപ്പെടേണ്ടതാണെന്ന്  ആരെങ്കിലും ചൂണ്ടിക്കാണിക്കാന്‍ ശ്രമിക്കുന്നത്  പോലും അസഹനീയമായിരിക്കാം. അങ്ങനെ പറഞ്ഞുറപ്പിച്ചാണല്ലോ  അധികാരം  ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്തതാണെന്ന് ഭരിക്കപ്പെടുന്നവരെ വിശ്വസിപ്പിക്കുന്നത്.  

അതേ സമയം ച്ഛീ,  ദൂരെ.... ദൂരെ എന്ന്   മാത്രം കേട്ടു വളര്‍ന്നവര്‍ക്ക്   ആത്മവിശ്വാസം ഉണ്ടാവുക  അസാധ്യമായിരിക്കും. എന്തിനേയും  പാര്‍ശ്വവല്‍ക്കരിച്ച് ദുര്‍ബലപ്പെടുത്തുന്നത് എപ്പോഴും അരുത്, നോക്കരുത്, ചെയ്യരുത്, പറയരുത്, ചോദിക്കരുത് എന്ന് വിലക്കികൊണ്ടായിരിക്കുമല്ലോ.  

ജീവിതത്തില്‍ മാത്രമല്ല,  മരണത്തിന്‍റെ മുമ്പില്‍പ്പോലും  സമത്വമെന്നത് മനുഷ്യന് ആലോചിക്കാനാവാത്തൊരു കാര്യമാണ്.  അതുകൊണ്ടാണ് സമത്വമാഗ്രഹിക്കുന്ന ആശയങ്ങളും വ്യക്തികളും  അനഭിമതരായിത്തിരുന്നത്. അവരുടെ ചെറിയ വീഴ്ചകള്‍ പോലും  പര്‍വതീകരിക്കപ്പെടുകയും ദേ,  കണ്ടില്ലേ? എന്ന് പരിഹസിക്കപ്പെടുകയും ചെയ്യുന്നത്. സമത്വമെന്ന ആശയം എന്നേ  മരിച്ചു കഴിഞ്ഞുവെന്നും ദൈവത്തിനു പോലും സമത്വം ഇഷ്ടമില്ലെന്നും  എല്ലാവരും വീണ്ടും വീണ്ടും പറഞ്ഞ് സമാധാനിക്കുന്നത്. 
   
നമ്മുടെ എല്ലാ ആചാരങ്ങളെയും വിശ്വാസങ്ങളേയും സങ്കല്‍പങ്ങളേയും ഒക്കെ നോക്കി മരണം  മാറി നിന്ന് പുഞ്ചിരിക്കുന്നുണ്ടാവുമോ?  



 

68 comments:

വീകെ said...

മരണ ചടങ്ങുകളായാലും മംഗളകർമ്മങ്ങളായാലും അതിനെത്തുടർന്നുള്ള ചടങ്ങുകളിൽ ബന്ധപ്പെട്ട സ്ത്രീജനങ്ങളെല്ലാം പങ്കെടുക്കുന്നതായിട്ടാണ് കണ്ടിട്ടുള്ളത്. ഞങ്ങളുടെ ഒക്കെ വീടുകളിൽ നിർബന്ധപൂർവ്വം അതിൽ ഭാഗഭാക്കാകാൻ സ്ത്രീകളെ ക്ഷണിക്കാറുമുണ്ട്.
സ്ത്രീകളുടെ പിരീഡുകളിൽ (പഴയ തീണ്ടാരി) പോലും അവരെ ഞങ്ങൾ മാറ്റിനിറുത്താറില്ല. എന്റെ ചെറുപ്പ കാലത്ത് അമ്മ തീണ്ടാരി സമയത്ത് മാറിക്കിടന്നതായി ഓർമ്മയിൽ ഉണ്ട്. അന്ന് പഴയ തലമുറ ജീവിച്ചിരുന്നതു കൊണ്ടാണ് അവർക്കാ ഗതികേട് വന്നത്. അവരുടെ കാലശേഷം ഞങ്ങൾ സമ്മതിച്ചിട്ടില്ല അതിനൊന്നും. മതമൌലികവാദികളുടെ വീടുകളിൽ അതിനു ചില വ്യത്യാസങ്ങൾ കണ്ടേക്കാം.
ആശംസകൾ...

mini//മിനി said...

സ്ത്രീകളെ ഒതുക്കി ഭരിക്കാൻ പുരുഷന്മാരാൽ പുരുഷന്മാർക്കുവേണ്ടി ഉണ്ടാക്കിയ ആചാരങ്ങൾ.,, അത് സ്ത്രീകളെ അനുസരിപ്പിക്കാൻ മറ്റു ചില ..നിയമങ്ങൾ,

vettathan said...

സ്ഥാനവും സ്വാതന്ത്ര്യവും ആരും കല്‍പ്പിച്ചു നല്കേണ്ടതല്ല,സ്വയം ഏറ്റെടുക്കേണ്ടതാണ് എന്നു ഓരോ പെണ്‍ കുട്ടിയെയും ഓര്‍മ്മിപ്പിക്കുക.പ്രോല്‍സാഹിപ്പിക്കുക.അത് മാത്രമേ ഉള്ളൂ വഴി.സ്ത്രീക്ക് തോന്നണം ,താന്‍ പുറകിലല്ല എന്നു.അതിനു വിദ്യാഭ്യാസവും ജോലിയും ബോധനവും തന്നെയാണ് വഴികള്‍.നൂറ്റാണ്ടുകളായി ഉറച്ചുപോയ പുരുഷാധിപത്യത്തെ ഒരു നിമിഷം കൊണ്ട് തുടച്ചെറിയാന്‍ വിഷമമാണ്.

Villagemaan/വില്ലേജ്മാന്‍ said...

ഈ ആചാരങ്ങള്‍ പണ്ട് ഉണ്ടായിരുന്നതിന്റെ തുടര്‍ച്ച എന്നല്ലേ ഉള്ളു..കാലോചിതങ്ങളായി അതില്‍ പല മാറ്റങ്ങളും വന്നിട്ടുമുണ്ട് .. മുകളില്‍ വീ. കെ . പറഞ്ഞത് പോലെ .

മരണ ചടങ്ങുകളില്‍ സ്ത്രീകള്‍ പകെടുക്കുന്നതാണ് ഞങ്ങളുടെ നാട്ടിലെ രീതി.. അവര്‍ മാസമുറയുള്ളവര്‍ എന്നാ പേരില്‍ മാറ്റി നിര്തുന്നതായി ഇന്നേവരെ കണ്ടിട്ടില്ല. ചിത കൊളുത്തുന്നത് പക്ഷെ പുരുഷന്മാര്‍ തന്നെ . അതിനു കാരണം ആത്മാവിനു മോക്ഷം കിട്ടുന്നതിനാണോ എന്ന് ഉറപ്പില്ല. പണ്ട് മുതല്‍ ആ ന്മക്കള്‍ ചിത കൊളുത്തുന്ന ആചാരം ഉള്ളത് തുടരുന്നു എന്നതൊഴിച്ചാല്‍ പുരുഷാധിപത്യം ഊട്ടിയുറപ്പിക്കുക എന്നാ കാരണം കൊണ്ടാണ് അത് എന്ന് തോന്നുന്നില്ല ..

പിന്നെ സ്ത്രീകളെ ഒതുക്കി ഭരിക്കുക എന്നതൊക്കെ ഈ കാലത്ത് പ്രായോഗികമാണോ ?

എന്തിലും ഏതിലും പുരുഷാധിപത്യം ഉണ്ട് എന്ന് സ്ഥാപിക്കാതെ, സ്ത്രീക്ക് തുല്യതക്കോ, അല്ലെങ്കില്‍ സ്ത്രീ ആധിപത്യതിനോ വേണ്ടി സ്ത്രീകള്‍ക്ക് ശ്രമിക്കാമല്ലോ ?

Echmukutty said...

ആദ്യ വായനക്ക് നന്ദി, വി കെ. എഴുതിയത് വായിച്ച് ആഹ്ലാദിക്കുന്നു.ഇത്ര വിശാലമായി ചിന്തിക്കുന്നവരുടെ എണ്ണം കൂടിക്കൂടി വരട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.

മിനിടീച്ചര്‍ക്കും വെട്ടത്താന്‍ ചേട്ടനും നന്ദി. അഭിപ്രായങ്ങള്‍ക്ക് പ്രത്യേകം നന്ദി.

വില്ലേജ്മാന്‍ അങ്ങനെ വരാറില്ല. വന്നതില്‍ സന്തോഷം.
എന്തിനാ ആധിപത്യം? സ്ത്രീക്കും പുരുഷനും ഒന്നിച്ച് കൈകോര്‍ത്തു നിന്നു കൂടെ എല്ലാ കാര്യത്തിലും ഒരു പോലെ? അതിനു സാധിക്കാത്ത വിധത്തില്‍ നിലനില്‍ക്കുന്ന എല്ലാ തടസ്സങ്ങളേയും മാറ്റുവാന്‍ പുരുഷനും ചുമതലയില്ലേ?

സീനു - C nu said...

Must appreciate you for this blog dear. You are trying a hand at all kinds of stories, aren't you? :) Nice one.:)

ഭാനു കളരിക്കല്‍ said...

എച്ചുമു, മരണാനന്തര ക്രിയകളില്‍ പെണ്ണുങ്ങള്‍ക്ക്‌ മാത്രമായ ക്രിയകളും ഉണ്ട്. പറ നിറക്കല്‍ പോലെ അകത്ത് നടക്കുന്ന നൂറു കണക്കിന് ചടങ്ങുകള്‍ ഉണ്ട്. എന്റെ അച്ഛന്‍ മരിച്ചപ്പോള്‍ പെണ്മക്കളും ഏട്ടന്മാരുടെ ഭാര്യമാരും മക്കളും എല്ലാം ഒരുമിച്ചു കടലില്‍ മുങ്ങുന്നതാണ് ഞാന്‍ കണ്ടത്.
ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യക്ക് ചടങ്ങുകള്‍ ഇല്ലാത്ത പോലെ ഭാര്യ മരിച്ചാല്‍ ഭര്‍ത്താവിനും ചടങ്ങുകള്‍ ഒന്നും ഇല്ല. പിന്നെ പഴയ നിയമങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുകയല്ല വേണ്ടത്. പഴയ നിയമങ്ങള്‍ തന്നെ ഇല്ലാതാക്കുകയാണ് വേണ്ടത്. മതവും ഈശ്വരനും ഇല്ലാത്ത ലോകം വരട്ടെ. അവിടെ സ്ത്രീക്കും പുരുഷനും തുല്യ നീതി ലഭിക്കും. മതത്തെ പുറം കാലില്‍ തൊഴിച്ചകറ്റും വരെ ഉച്ച നീചത്വങ്ങള്‍ തുടരുക തന്നെ ചെയ്യും.
കാരണം മതം അധികാരവുമായി ബന്ധപെട്ടു കിടക്കുന്നു.
അധികാരത്തിന്റെ അടിത്തൂണ്‍ ഉറപ്പിക്കുന്നത് മതമാണ്‌. പഴയ സോവിയറ്റ് റഷ്യയില്‍ ഭര്‍ത്താവ് നേരം വൈകിയാല്‍ ഭാര്യ മറ്റൊരാളുടെ കൂടെ പോകുന്ന അവസ്ഥ ഉണ്ടായിരുന്നു. പൂര്‍ണ സ്വാതന്ത്ര്യത്തിന്റെ പരിണതി ആയിരുന്നു അത്. നമ്മുടെ ലോകം സ്വകാര്യ സ്വത്തില്‍ അടിസ്ഥാനമാക്കിയ കുടുംബത്തെയും ഭരണകൂടത്തെയും സംരക്ഷിക്കുന്നതിനായി നൂറു കണക്കിന് നിയമങ്ങളെ സൃഷ്ട്ടിചിരിക്കുന്നു. വ്യവസ്ഥാ വിരുദ്ധമായ ഒരു ചിന്തക്കു മാത്രമേ ഈ നിയമങ്ങളെ അറുത്തു മാറ്റുവാന്‍ കഴിയൂ.

സേതുലക്ഷ്മി said...

പ്രിയ എച്മു,

എല്ലാ ജാതികളുടെയും കാര്യം എനിക്കറിയില്ല. പക്ഷെ, നായര്‍ സമുദായത്തില്‍ മരണാനന്തര ചടങ്ങുകളില്‍ സ്ത്രീകള്‍ക്ക് ഒരു വിലക്കും ഇല്ല.

മരിച്ച ആളെ ചിതയിലേക്ക് എടുക്കുന്ന ചടങ്ങിലൊന്നും സ്ത്രീകള്‍ പങ്കെടുക്കാറില്ല. ഒരു പക്ഷെ,സ്ത്രീകളുടെ ശാരീരിക ക്ഷമതക്കുറവായിരിക്കാം,കാരണം. അതിനു ശേഷമുള്ള എല്ലാ കാര്യങ്ങളിലും തുല്യ പങ്കാളിത്തമാനുള്ളത്. കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന വ്യക്തി സ്ത്രീയാണെങ്കില്‍ അവരായിരിക്കും ആദ്യം കര്‍മങ്ങള്‍ ചെയ്യുക.

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധം ഹൃദയങ്ങളുടെ ഉടമ്പടിയാണല്ലോ. രക്ത ബന്ധമില്ലാത്തത് കൊണ്ടാവും അവര്‍ക്ക് ചടങ്ങുകളില്‍ പങ്കാളിത്തമില്ലാത്തത്....

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഏറ്റക്കുറച്ചിലുകള്‍ ഉണ്ടെങ്കിലും അന്നും ഇന്നും സ്ത്രീകളുടെ അവസ്ഥ ഒന്നുതന്നെ!
അഭിപ്രായ സ്വാതന്ത്ര്യം, സഞ്ചാര സ്വാതന്ത്ര്യം മുതലായവായില്‍ വിദൂരപ്രതീക്ഷ പോലും അവര്‍ക്ക് അസ്ഥാനത്താണ്.
സ്ത്രീ പുരുഷ സമത്വം അല്ല നമുക്ക് വേണ്ടത്- സര്‍വ്വമേഖലകളിലുമുള്ള പങ്കാളിത്തവും പരസ്പര ബഹുമാനവുമാണ്.
പോസ്റ്റ്‌ ചിന്തിപ്പിക്കുകയും ഒപ്പം നീറ്റല്‍ ജനിപ്പിക്കുകയും ചെയ്യുന്നു

Echmukutty said...

സീനു വന്നതില്‍ സന്തോഷം. ഇനിയും വരിക.

ഭാനു എഴുതിയത് വായിച്ചു, മതം അധികാരവുമായി മാത്രം ബന്ധപ്പെട്ടു കിടക്കുന്നത് തന്നെയാണു. അതുകൊണ്ട് തന്നെയാണു ഇമ്മാതിരി ആചാരങ്ങള്‍ ഉണ്ടെന്നും അവ നിലനിറുത്തേണ്ടവയാണെന്നും പറഞ്ഞുവെക്കുന്നത്. സത്യത്തില്‍ സംസാരസാഗരത്തില്‍ നിന്ന് അച്ഛന്‍റെ ആത്മാവിനെ അമ്മയുടെ ആത്മാവിനെ ഒക്കെ ത്രാണനം ചെയ്യുവാന്‍ കഴിവുള്ളവന്‍ പുത്രന്‍ എന്നാണല്ലോ. പുത്രനുണ്ടാവട്ടെ എന്നല്ലേ കല്യാണത്തില്‍ ആശീര്‍വാദം. പുത്രിയുണ്ടാവട്ടെ എന്ന് ആശീര്‍വാദമുണ്ടോ? സ്ത്രീകള്‍ക്ക് ചടങ്ങുകളില്‍ തുല്യപങ്കാളിത്തം ഉള്ള സ്ഥലങ്ങളും വീടുകളും ആചാരങ്ങളും ഒക്കെ ധാരാളമായുണ്ടെങ്കില്‍ മതത്തിനു ഇത്രമേല്‍ അധികാരം ചെലുത്തുവാന്‍ കഴിയില്ലായിരുന്നിരിക്കും. വ്യവസ് ഥാവിരുദ്ധമായ ഒരു ചിന്ത വിദ്യാഭ്യാ സമുള്ളവര്‍ക്ക് പോലും ഉണ്ടാകുന്നില്ല എന്ന് തന്നെയാണു ഭാനു, ഞാന്‍ പറയുവാന്‍ ശ്രമിച്ചത്.
സേതു, എഴുതിയത് വായിച്ച് സന്തോഷിക്കുന്നു.
തണലിനെ ഈയിടെയായി കാണാറേയില്ല. വായിച്ചതിലും അഭിപ്രായം എഴുതിയതിലും സന്തോഷം.

ചന്തു നായർ said...

ഇവിടെ എച്ച്മു എന്നാ കഥാകാരിയുടെ ഈ ലേഖനത്തോട് ഞാന്‍ വിയോജിക്കുന്നൂ.തൊട്ട് മുന്നില്‍ സേതു ലക്ഷമി എഴുതിയതാണ്‌.ഞങ്ങള്‍ നായന്മാര്‍ എന്ന്‍ വാലുള്ളവര്‍ ചെയ്യുന്നത്.എന്റെ ഭാര്യാപിതാവ് മരിച്ചപ്പോള്‍,രജസ്വലയായ എന്റെ ഭാര്യയാണ് കര്‍മ്മങ്ങള്‍ എല്ലാം ചെയ്തത്...ചില സ്ത്രികള്‍ക്ക് ചിത കത്തിക്കാനും അത്തരം ഒരു അവസ്ഥയില്‍ ഉള്പ്പെടാനും പെടിയുണ്ടാണ്ടാകും.അത് കൊണ്ടാകും അന്നത്തെ കാലത്ത് അവരെ അതില്‍ നിന്നും മാറി നിര്‍ത്തിയിരുന്നത് എന്നാണ് എന്റെ പക്ഷം...മറ്റ് മതത്തില്‍ പെട്ടവരുടെ കാര്യങ്ങള്‍ എങ്ങനെ ആണോ ആവോ? മരണാനന്തര കാര്യങ്ങളില്‍...പിന്നെ മതം അത് മയക്ക് മരുന്നല്ലേ കാര്യങ്ങ്ങ്ങള്‍ തന്‍റേതത്തോറെ മനസ്സിലാക്കാന്‍ ഇന്ന് എല്ലാവര്ക്കും അറിയാം.......

പ്രവീണ്‍ ശേഖര്‍ said...

ആചാരങ്ങളില്‍ മാത്രമല്ല അല്ലാതെയും സ്ത്രീകളോട് ചില ഇരട്ട താപ്പു നയം സമൂഹം കാണിക്കാറുണ്ട്...

ഭര്‍ത്താവ് മരിച്ചു ഒറ്റക്കായി പോയ ഒരു സ്ത്രീ മറ്റൊരു വിവാഹം കഴിക്കാന്‍ തയ്യാറാകുമ്പോള്‍ സമൂഹം അവരെ വല്ലാതെ ക്രൂശിക്കുന്നു
.

അതെ സമയം ഭാര്യ മരിച്ചു പോയാല്‍ മറ്റൊരു സ്ത്രീയെ കല്യാണം കഴിക്കാന്‍ പുരുഷനെ നിര്‍ബന്ധിക്കുന്നതും അതെ സമൂഹം തന്നെ ...

രണ്ടാമതൊരു വിവാഹം
ആഗ്രഹിക്കാത്ത പുരുഷന്മാരെ വേണമെങ്കില്‍ സമൂഹം മുന്‍കൈ എടുത്തു കൊണ്ട് കല്യാണം കഴിപ്പിക്കുന്ന അവസ്ഥയും നിലവിലുണ്ട്.

സമൂഹത്തിന്റെ ഈ ഇരട്ട താപ്പു നയം എനിക്ക് പിടി കിട്ടുന്നില്ല.

Echmukutty said...

ചന്തുവേട്ടന്‍ വായിച്ചതിലും വിയോജിച്ചതിലും സന്തോഷം. ചന്തുവേട്ടന്‍റെ ഭാര്യാപിതാവിന്‍റെ കാര്യം എഴുതിയത് വായിച്ച് സന്തോഷിക്കുന്നു.
സ്ത്രീകളെ അകറ്റി നിറുത്താത്തവര്‍ ഉണ്ടെന്ന് എല്ലാവരും മനസ്സിലാക്കുന്നത് സന്തോഷപ്രദമായ ഒരു കാര്യമാണ്.

ഭാനു കളരിക്കല്‍ said...

ആത്മാവിനെ പരമാത്മാവില്‍ ലയിപ്പിക്കാന്‍ എത്ര ദുഷ്ട്ടനായാലും ഒരു സൂത്ര വിദ്യ ഉണ്ട്. അതിനു മക്കള്‍ ഒന്നും വേണ്ട. മരിക്കുന്ന സമയത്ത് നാരായണാ എന്ന് വിളിച്ചാല്‍ മതി. നേരെ അങ്ങ് നാരായണ പാദത്തില്‍ അലിഞ്ഞുപോകും.
ലാല്‍സലാം എന്ന് പറയരുത് :)

Unknown said...

മാറ്റുവിന്‍ ചട്ടങ്ങളെ ...
ഈ ലേഖനം വളരെ ഇഷ്ടമായി ,എല്ലായിടത്തും ഇല്ലങ്കിലും ചില സമൂഹങ്ങളില്‍ ഇപ്പോഴും ഇതൊക്കെ നിലനിക്കുന്നുണ്ട് .എന്നോ ഉറച്ചുപോയ ഒരു വിശ്വാസത്തിന്റെ പേരില്‍ സ്ത്രീകള്‍ തന്നെ അന്ഗീകരിക്കുകയും അതിനെ എതിര്‍ക്കാന്‍ മടി കാണിക്കുകയും ചെയ്യാറുണ്ട്.ആദ്യ എതിര്‍പ്പിന്റെ ശബ്ദം സ്ത്രീകളുടെ നാവില്‍ നിന്ന് തന്നെ വരണം .
ആശംസകള്‍

മുകിൽ said...

ജീവിതത്തില്‍ മാത്രമല്ല, മരണത്തിന്‍റെ മുമ്പില്‍പ്പോലും സമത്വമെന്നത് മനുഷ്യന് ആലോചിക്കാനാവാത്തൊരു കാര്യമാണ്.

ethra vishayangalaanu Echmu sparsikkunnathu..

Nair samudaayathil thanneye athulloo ennu thonnunnu Sethulakshmi. Avide chadangukal thudangunnathu mootha makalaanu. Sthreekku thulyatha ennathinte alpam aduthu nunna oru vibhagam avaru thanneyaavum.

ശ്രീ said...

വീകെ മാഷ് എഴുതിയത് പോലെ ഞങ്ങളുടെ കുടുംബത്തിലും ഇത്തരം ചടങ്ങുകളിലെല്ലാം സ്ത്രീജനങ്ങളും പങ്കെടുക്കാറുണ്ട്.

പഴയ കാലത്ത് മാത്രമേ അങ്ങനെ മാറ്റിനിര്‍ത്തുന്നുണ്ടായിരുന്നുള്ളൂ എന്നാണ് ഞാന്‍ കരുതിയത്. ഇപ്പോഴും മരണ/വിവാഹ ചടങ്ങുകളില്‍ സ്ത്രീകളെ മാറ്റി നിര്‍ത്തുന്നവരുണ്ടോ?

ജന്മസുകൃതം said...

"അന്ന് പഴയ തലമുറ ജീവിച്ചിരുന്നതു കൊണ്ടാണ് അവർക്കാ ഗതികേട് വന്നത്. അവരുടെ കാലശേഷം ഞങ്ങൾ സമ്മതിച്ചിട്ടില്ല "
വി.കെ ...കൊടു കൈ.....!

ഇക്കാര്യത്തിൽ നസ്രാണികൾ ആണ് മിടുക്കർ എന്നു തോന്നുന്നു....ആചാരങ്ങളുടെ പേരിൽ സ്ത്രീകൾ മാറ്റി നിർത്തപ്പെടുന്നില്ല.മാസമുറ ശരീരത്തിന്റെ ഒരു സ്വഭാവിക പ്രക്രിയ മാത്രമായെ കണക്കാക്കുന്നുള്ളു.

സ്ത്രീകളെ അകറ്റി നിറുത്താത്തവര്‍ വേറെയും ഉണ്ടെന്ന് കമന്റുകളിൽ നിന്നും മനസ്സിലാകുന്നു.സന്തോഷമുള്ള കാര്യം തന്നെ.
എന്തായാലും പഴയ തലമുറയിൽ നിന്നും ഒരുപാടു മാറ്റങ്ങൾ വന്നു കാണുന്നു....എച്മുവിന്റെ ലേഖനം നന്നായി...

രഘുനാഥന്‍ said...

പ്രിയ എച്മു..

പോസ്റ്റ്‌ നന്നായി..ആശംസകള്‍

മരണാനന്തര ചടങ്ങുകളിലെ പുരുഷമേധാവിത്വമാണല്ലോ പോസ്റ്റിലെ ചര്‍ച്ചാ വിഷയം. മരണത്തിനു ശേഷം ആ ആത്മാവിനു മോക്ഷം കിട്ടണമെങ്കില്‍ ചിതയ്ക്ക് തീ കൊളുത്തന്നതു പോലെയുള്ള ചടങ്ങുകള്‍ പുരുഷന്മാര്‍ ചെയ്യണം എന്നൊരു വിശ്വാസമുണ്ട്‌. പക്ഷെ അതൊരു വിശ്വാസം മാത്രമാണ്. മകന്‍ ചിതയ്ക്ക് തീകൊളുത്തിയതു കൊണ്ട് അച്ഛന്റെ ആത്മാവ് സ്വര്‍ഗത്തിലെത്തിയതായി ആരും ഇതുവരെ സാക്ഷ്യപ്പെടുത്തിയതായി കേട്ടിട്ടില്ല. അഥവാ ഒരു സ്ത്രീ ചടങ്ങുകള്‍ ചെയ്തതിന്റെ പേരില്‍ തനിക്കു സ്വര്‍ഗത്തിലെത്താന്‍ പറ്റിയില്ല എന്ന് ഏതെങ്കിലും ആത്മാവ് പരാതി പറഞ്ഞതായും അറിവില്ല. അപ്പോള്‍ പിന്നെ അതൊരു "ചടങ്ങ് "എന്നു മാത്രം കണക്കാക്കിയാല്‍ പോരെ? അഥവാ ആ വിശ്വാസം ശരിയാണെങ്കില്‍ സ്വന്തം അച്ഛനോ ഭര്‍ത്താവോ മരിച്ച ഒരു സ്ത്രീ തന്റെ ഏറ്റവും പ്രിയപ്പെട്ടയാളുടെ ആത്മാവിന്റെ നിത്യശാന്തിയ്ക്ക് വേണ്ടി അവരുടെ മരണാനന്തര ചടങ്ങുകളില്‍ നിന്നു വിട്ടു നില്‍ക്കേണ്ടാതായി വരുന്നുണ്ടെങ്കില്‍ അങ്ങനെ വിട്ടുനിന്നുതന്നെയല്ലേ ആ ആളിനോടുള്ള സ്നേഹം പ്രകടിപ്പിക്കേണ്ടത്?

വിശ്വാസം അതല്ലേ എച്ചുമു എല്ലാം?

കുസുമം ആര്‍ പുന്നപ്ര said...

എച്ചുമോടെ ലേഖനത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കുന്നത് ചില ജാതിയില്‍ മാത്രം ഇപ്പോഴും ഇതൊക്കെ ഉണ്ട്എന്നാണ്. എന്താണേലും ചന്തു സാര്‍ പറഞ്ഞതു പോലെ നായര്‍ സമുദായത്തില്‍ മരണാനന്തരം ബലിയിടാന്‍ സ്ത്രീ ഒരു അവശ്യ ഘടകം ആണ്. പിന്നെ അസ്ഥി ഒഴുക്കാന്‍ കൊണ്ടു പോകുമ്പോഴും പെണ്‍മക്കള്‍ എല്ലാം ബലിയിടണം. പിന്നെ ഒരു കാര്യം 1972 കാലഘട്ടത്തില്‍ എന്‍റെ മൂത്ത ചേച്ചിയുടെ കല്യാണം ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ വെച്ചു നടന്നപ്പോള്‍ എന്‍റെ രണ്ടാമത്തെ ചേച്ചി രജസ്വലയായിട്ടാണ് അതില്‍ പങ്കെടുത്തത് എന്നു പറഞ്ഞാല്‍ ആരേലും വിശ്വസിക്കുമോ?. അതുകഴിഞ്ഞ് കുറച്ചു നാള്‍ കഴിഞ്ഞാണ് ചേച്ചി അതു പറയുന്നതു തന്നെ. അന്നു ചേച്ചി പറഞ്ഞത് ഇതൊക്കെ ശരീരത്തിന്‍റെ ഓരോ അവസ്ഥയാണ്. അതിന് തൊട്ടു കൂടാ തീണ്ടിക്കൂടാ എന്നു പറയുന്നത് ശുദ്ധ ഭോഷ്ക്കത്തം ആണെന്നാണ്. എന്തായാലും
നമ്മള്‍ വിചാരിച്ചാല്‍ ഇതേ പോലെയുള്ള കുറച്ച് അനാചാരങ്ങള്‍ മാറ്റിയെടുക്കാം.

റോസാപ്പൂക്കള്‍ said...

എച്ജുമു.ഇത് ഒരു പ്രത്യേക സമുദായത്തിന്‍റെ മാത്രം കാര്യം എന്ന് തോന്നി.
ക്രിസ്ത്യാനികള്‍ക്ക് മാസമുറ സമയത്ത് പള്ളിയില്‍ പോകുന്നതിനോ വിവാഹ ദിവസം പോലും മാസമുറ ആയാലോ യാതൊരു പ്രശ്നവും ഇല്ല.ഒരു മരണം നടന്നാല്‍ എല്ലാ മക്കളും ആണ്‍ പെണ് ഭേദമെന്യേ അന്ത്യചുംബനം കൊടുത്തു പ്രിയപ്പെട്ടവരേ യാത്രയാക്കുന്നു. മാസമുറയുടെ പേരില്‍ യാതൊരു ഐത്തവും ഇല്ല.

Junaiths said...

മരണാനന്തര ചടങ്ങുകളിൽ പലർക്കും പല ആചാരങ്ങളാണ്, ഇസ്ലാമിൽ ഭർത്താവ് മരിച്ചാൽ അടക്കത്തിനു മുൻപ് കുളിപ്പിക്കാൻ ഭാര്യക്ക് അധികാരമുണ്ട്..

Echmukutty said...

പ്രവീണ്‍, അങ്ങനെ ഒരുപാട് ഇരട്ടത്താപ്പുകള്‍ സ്ത്രീകള്‍ക്കു നേരെ ഉണ്ടല്ലോ. വായിച്ചതില്‍ സന്തോഷം.

Echmukutty said...

ഭാനു പിന്നേം വന്ന് ഇത്ര നല്ല ഒരു സൂത്രവിദ്യ ഓര്‍മ്മിപ്പിച്ചത് എനിക്കിഷ്ടപ്പെട്ടു. രാവിലെ എണീക്കുമ്പോള്‍ ഇടതുവശം ചെരിഞ്ഞ് എണീറ്റു കൂടാ. തല തിരിഞ്ഞു പോകും.ഈ ലാല്‍സലാം പറയണവനായിപ്പോകും. അറിയാമോ?

ഗോപനു നന്ദി.
മുകിലിനും നന്ദി. സ്ത്രീകളെ മാറ്റി നിറുത്താത്തവര്‍ ഇനിയും ഉണ്ടാകട്ടെ, മുകില്‍. വന്നതില്‍ വലിയ സന്തോഷം.

Echmukutty said...

ശ്രീയെ കണ്ടതില്‍ സന്തോഷം. ഞാനും അങ്ങനെയാ വിചാരിച്ചിരുന്നത്. ഇതൊക്കെ പഴയ കാലത്താണെന്ന്... പക്ഷെ, ചില അനുഭവങ്ങളുണ്ടാകുമ്പോള്‍ കാലം നിശ്ചലമായി എന്നു തോന്നിപ്പോകുന്നു.
ജന്മസുകൃതം വന്നതിലും അഭിപ്രായം എഴുതിയതിലും സന്തോഷം. സ്ത്രീയെ അകറ്റി നിറുത്താത്ത ഒരു കാലം വരട്ടെ.

Echmukutty said...

രഘുനാഥന്‍ വായിച്ചതിലും അഭിപ്രായം കുറിച്ചതിലും സന്തോഷമുണ്ട്. ചടങ്ങായി, പ്രാര്‍ഥനയായി കാണുകയാണല്ലോ എല്ലാ ചടങ്ങുകളിലും ചെയ്യുന്നത്. സ്നേഹിക്കുന്നവരുടെ നന്മക്കായി എന്ന് പറഞ്ഞു തന്നെയാണു സ്ത്രീകളെ എല്ലാറ്റില്‍ നിന്നും മാറ്റി നിറുത്തുന്നത്. അതുകൊണ്ട് ആണു നിര്‍ബന്ധം പിടിച്ച് ചടങ്ങുകളില്‍ കൂടാന്‍ സ്ത്രീകള്‍ മുന്നോട്ടു വരാത്തതും.....
കുസുമത്തിന്‍റെ അഭിപ്രായം ഇഷ്ടമായി. ഇപ്പോള്‍ പുണ്യാഹം തെളിയ്ക്കലിന്‍റെയും ശുദ്ധി വരുത്തലിന്‍റെയും കാലമാണ്. ചേച്ചിയുടെ കല്യാണത്തിലുണ്ടായ വിപ്ലവം നന്നായി.

Echmukutty said...

റോസാപ്പൂക്കളെഴുതിയത് വായിച്ച് സന്തോഷിക്കുന്നു. ജുനയിത് എഴുതിയതും പുതിയൊരു അറിവാണു. ആ അറിവ് പകര്‍ന്നതിനു നന്ദിയും നമസ്ക്കാരവും...

SHANAVAS said...

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങള്‍(അതോ അനാചാരങ്ങളോ?) വീണ്ടും മടങ്ങിവരുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്.സ്ത്രീകള്‍ എന്നും സ്ത്രീകള്‍ തന്നെ എന്ന് നമ്മെ പേര്‍ത്തും പേര്‍ത്തും വിശ്വസിപ്പിക്കുന്നതില്‍ സമൂഹം ഇപ്പോഴും ശ്രധിക്കുന്നും ഉണ്ട്.. പണ്ടൊരു സ്ത്രീ പറഞ്ഞു " മരിച്ചിട്ട് വേണം എനിക്കൊന്നു മന്ദഹസിക്കാന്‍" എന്ന്.. പോസ്റ്റ്‌ ഇഷ്ടായി.. ആശംസകളോടെ..

ശ്രീനാഥന്‍ said...

എത്ര ന്യായവാദങ്ങൾ ഉന്നയിച്ചാലും ശരി, ആസുത്രിതമായി പലയിടത്തു നിന്നും സ്ത്രീയെ മാറ്റി നിർത്താൻ പുരുഷൻ ശ്രദ്ധിക്കാറുണ്ട്.അതിൽ ചിലയിടങ്ങളെ നന്നായി ഓർമ്മപ്പെടുത്തി എച്ചുമുക്കുട്ടി ഈ കുറിപ്പിലൂടെ. 'മാസമുറയെന്ന മഹാ വൃത്തികെട്ട അശുദ്ധി സംഭവിക്കുന്ന ' എന്നത് എച്ചുമുക്കുട്ടിയുടെ അഭിപ്രായമല്ലല്ലോ അല്ലേ?

ശ്രീനാഥന്‍ said...

എത്ര ന്യായവാദങ്ങൾ ഉന്നയിച്ചാലും ശരി, ആസുത്രിതമായി പലയിടത്തു നിന്നും സ്ത്രീയെ മാറ്റി നിർത്താൻ പുരുഷൻ ശ്രദ്ധിക്കാറുണ്ട്.അതിൽ ചിലയിടങ്ങളെ നന്നായി ഓർമ്മപ്പെടുത്തി എച്ചുമുക്കുട്ടി ഈ കുറിപ്പിലൂടെ. 'മാസമുറയെന്ന മഹാ വൃത്തികെട്ട അശുദ്ധി സംഭവിക്കുന്ന ' എന്നത് എച്ചുമുക്കുട്ടിയുടെ അഭിപ്രായമല്ലല്ലോ അല്ലേ?

പട്ടേപ്പാടം റാംജി said...

മാസമുറ യുടെ പേരില്‍ പല ആചാരങ്ങളില്‍ നിന്നും (മരണം മാത്രമല്ല) സ്ത്രീകളെ അകറ്റി നിറുത്തുന്ന ഒരു സമീപനം ഹിന്ദു സമൂഹത്തില്‍ നിലനില്‍ക്കുന്നതാണ്. അല്പം ചില മാറ്റങ്ങള്‍ അങ്ങിങ്ങായി ഉണ്ടായി എന്നതും നേരാണ്. എന്നാലും പലയിടത്തും അതിപ്പോഴും തുടരുന്നു. ഒഴിവാക്കേണ്ട അനാചാരങ്ങള്‍ പടിപടിയായി മാറും എന്ന് കരുതാനാണ്‌ എനിക്കിഷ്ടം. കാരണം ഇതൊരു പുരുഷ മേധാവിത്വം മാത്രമായി എനിക്ക് തോന്നുന്നില്ല. അതില്‍ വിശ്വാസത്തിന്റെ അന്ധമായ ആരാധന വരുത്തിവെച്ച ദൈവകോപം എന്ന ചിന്ത പിന്തുടരുന്ന സ്ത്രീകളും ധാരാളമാണ് എന്ന് തോന്നുന്നു. പുതിയ പുതിയ തലമുറകള്‍ അതിനെ നശിപ്പിച്ച്കൊണ്ടിരിക്കുന്നു. എല്ലാത്തിന്റേയും മൂലകാരണം ചെന്നെത്തുന്നത് സാമുഹ്യമായ നമ്മുടെ വ്യവസ്ഥിതിയിലേക്കാണ്.
എന്തായാലും മാറേണ്ട ചിന്തകളിലേക്കുള്ള ഓര്‍മ്മപ്പെടുത്തല്‍ നന്നായി.

ആമി അലവി said...

ചില പ്രത്യേക മത സമൂഹങ്ങള്‍ എച്മു പറഞ്ഞപോലുള്ള രീതികള്‍ പിന്തുടരുന്നു എന്ന് വേണം കരുതാന്‍. ഇതര സമുദായ രീതികളെക്കുറിച്ച് എനിക്ക് അറിവില്ല . ഞാനൊരു മുസ്ലിം ആയതുകൊണ്ട് ആ സമൂഹത്തില്‍ സ്ത്രീയെ മാറ്റി നിര്‍ത്തുന്ന ആചാരങ്ങള്‍ ഒന്നും തന്നെ നിലവിലില്ല എന്നറിയാം . മരണാന്തര ചടങ്ങുകള്‍ക്ക് അത് ഭാര്താവയാലും പിതാവായാലും സ്ത്രീക്ക് പങ്കെടുക്കാന്‍ തടസ്സമില്ല . ചിട്ടകളോ നിയമങ്ങളോ മൂലം മാറ്റി നിര്തപ്പെടുകയും ഇല്ല.

ആത്മ/പിയ said...

പ്രയോജനപ്രദമായ ലേഖനം യെച്ചുമു..
പലയിടങ്ങളിലും ഇപ്പോഴും ഇങ്ങിനെ സ്ത്രീകളോട് അനീതി പുലര്ത്തുന്നുണ്ട്..
ഒരാളെയെങ്കിലും പരിവര്ത്തനം ഉണ്ടാക്കാനായാല്‍ അത്രയുമായില്ലെ,

jayanEvoor said...

കാലം ഏറെ മാറി എച്ച്മൂ.
മരണാനന്തര ചടങ്ങുകൾ തന്നെ ഇല്ലാതാകുന്ന കാലം വന്നുകൊണ്ടിരിക്കുകയാണ്. അപ്പോപ്പിന്നെ ആണിനെന്ത്, പെണ്ണിനെന്ത്!?

സ്ത്രീയ്ക്ക് പുരുഷനൊപ്പം പരിഗണന കിട്ടുന്ന ഒരു കാലം നമ്മുടെ നാട്ടിലും വരും. സംശയമൊന്നും വേണ്ട!

ajith said...

കാലം മാറി, കഥ മാറി
മുമ്പുള്ള അകറ്റിനിര്‍ത്തല്‍ ഇപ്പോള്‍ അത്രയ്ക്കില്ലയെന്ന് തോന്നുന്നു. ആണ്‍ മക്കളും പെണ്മക്കളും ഒന്നിച്ച് കര്‍മ്മങ്ങള്‍ ചെയ്യുന്നു. ചിതയ്ക്ക് തീ കൊളുത്തുന്നത് ഇപ്പോഴും പുരുഷന്‍ തന്നെ. പിന്നെ എനിക്ക് ഈവക ആചാരങ്ങളിലോ അനുഷ്ഠാനങ്ങളിലോ ഒരു വിശ്വാസവുമില്ല. ജീവകാലത്ത് നല്ല മനുഷ്യനായി ജീവിക്കുക. ആര്‍ക്കും ദ്രോഹമൊന്നും ചെയ്യാതെ. അതുമതി

Pradeep Kumar said...

എച്ചുമു പറഞ്ഞതിനോട് പൂർണമായും യോജിക്കാനാവുന്നില്ല. ഒരുപക്ഷേ എച്ചുമുവിനു പരിചയമുള്ള ചില വിഭാഗങ്ങൾക്കിടയിൽ ഇത്തരം അനാചാരങ്ങൾ നിലനിൽക്കുന്നതുകൊണ്ടാവും ഇങ്ങിനെ ഒരു ധാരണ ഉണ്ടായത് എന്നു കരുതുന്നു.

ഇവിടെ പലരും പറഞ്ഞതുപോലെ നായർ ജാതിയിൽ ഇപ്പോൾ പെൺകുട്ടികളേയും സ്ത്രീകളേയും മാറ്റിനിർത്തുന്നില്ല എന്നത് അച്ഛന്റെ ദേഹവിയോഗവുമായി ബന്ധപ്പെട്ട സ്വന്തം അനുഭവത്തിൽനിന്നുതന്നെ അറിയാം. ചിതക്ക് തീ കൊളുത്തുന്ന ചടങ്ങ് മകൻ നിർവഹിക്കുമ്പോൾ മറ്റുചില ചടങ്ങുകൾ മകളാണ് ചെയ്യുന്നത്. ബലികർമങ്ങളിൽ എല്ലാവരും ഒരുപോലെ പങ്കെടുക്കുന്നു. പിന്നീട് ശ്രാദ്ധത്തിനും, വാവുപോലുള്ള വിശേഷദിവസങ്ങളിലും പരേതാത്മാവിനായി ചെയ്യുന്ന കർമങ്ങലിലും തുല്യപങ്കാളിത്തമാണ്.....

മുൻവിധിയോടെ ഉള്ള ഒരു ലേഖനം എന്നു തോന്നിപ്പോയി... വിഷയത്തിൽ അൽപ്പംകൂടി പഠിക്കാമായിരുന്നു....

Mohiyudheen MP said...

പോസ്റ്റ് വായിച്ച് മനസ്സിൽ തോന്നിയവ കുറിക്കട്ടെ ബെഹൻ.

സ്ത്രീ ശാക്തീകരണത്തിനുതകുന്ന രീതിയിലുള്ള ലേഖനത്തിന് അഭിനന്ദനങ്ങൾ

ഒറ്റയടിക്ക് നാട്ടു നടപ്പെല്ലാം നമുക്ക് മാറ്റാൻ കഴിയുമോ? ഇല്ല എന്ന് തന്നെ ഉത്തരം, കാ‍ലാകാലങ്ങളായി മനുഷ്യൻ ആചരിച്ച് വരുന്നവയുടെ പിറകിൽ ചില വിശ്വാസ പ്രാമാണങ്ങളെല്ലാം ഉണ്ടാവുമെന്ന് അനുമാനിക്കാം.

എങ്കിലും ചിത കൊളുത്താൻ സ്ത്രീക്ക് അവകാശമുണ്ടെന്ന് സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്ന ഭാഗത്തെ പിന്താങ്ങുന്നു.

ആണുങ്ങൾ എന്നും ആണുങ്ങൾ തന്നെയാണെന്റെ ചേച്ചീ :)


വേറെ ഒരു കാര്യം കല ചേച്ചിയുടെ റീസന്റ് പോസ്റ്റുകളിൽ അല്ലെങ്കിൽ ഞാൻ വായിച്ച ചിലതിൽ ഈ മാസ മുറയെ വല്ലാതെ ഹൈലൈറ്റ് ചെയ്ത് കാണിക്കുന്നുണ്ടോ എന്നൊരു തോന്നൽ,. ചിലപ്പോൾ എന്റെ തോന്നലാവാം.

എന്തായാലും ഈ ലേഖനത്തിന് നൂറ്റൊന്നാശംസകളും അഭിനന്ദനങ്ങളും

വീണ്ടും കാണാം

Mohiyudheen MP said...

മാസ മുറയുണ്ടെങ്കിൽ മുസ്ലിം സ്ത്രീക്ക് നിസ്ക്കാരവും നോമ്പും ഹജ്ജും ലൈംഗിക ബന്ധവും മറ്റും ഹറാമാണ്. ഇതര സമുദായത്തിലും ഇങ്ങനെയൊക്കെ കാണൂം എന്ന് കൂടെ കൂട്ടിച്ചേർക്കട്ടെ.

Echmukutty said...

ഷാനവാസ് ഇക്ക പറഞ്ഞത് സത്യമാണു. പല അനാചാരാങ്ങളും മടങ്ങി വരുന്ന കഷ്ടകാലമാണിത്. വിദ്യാഭ്യാസം നേടിയ പലരും അതിനെല്ലാം സഹകരിക്കുകയും ചെയ്യുന്നു.

ശ്രീനാഥന്‍ മാഷ് എഴുതിയത് വാസ്തവം. എനിക്ക് മനുഷ്യ ശരീരത്തിലെ ഒരു സ്രവവും ഒരു അവയവവും അനാവശ്യമായോ അശുദ്ധിയായോ അശ്ലീലമായോ തോന്നാറില്ല. അതാണല്ലോ എല്ലാം ദൈവസൃഷ്ടിയെന്ന് പറയുന്ന വിശ്വാസികള്‍ ഇമ്മാതിരി വ്യത്യാസങ്ങള്‍ മനുഷ്യരില്‍ പുലര്‍ത്തുന്നതു കാണുമ്പോള്‍ വിഷമം തോന്നുന്നത്.
രാംജി എഴുതിയത് ശരിയാണു. എല്ലാ അനാചാരങ്ങളും പടിപടിയായി മാറും എന്ന് കരുതാം. ഈ ദൈവകോപത്തിന്‍റെയും സ്നേഹിക്കുന്നവര്‍ക്ക് ദ്രോഹം ചെയ്യരുതെന്ന ന്യായത്തിന്‍റെയും പേരുപയോഗിച്ചാണു സ്ത്രീയെ അകറ്റി നിറുത്തുന്നത്. മതമായാലും വിശ്വാസമായാലും ആചാരമായാലും എല്ലാം തന്നെ.. ദൈവകോപം വരട്ടെ എന്നും സ്നേഹിക്കുന്നവര്‍ക്ക് ദ്രോഹം വരട്ടെ എന്നും ചിന്തിക്കാന്‍ സാധാരണക്കാര്‍ക്ക് ആവില്ലല്ലോ. അതുകൊണ്ട് അയ്യോ! ഞങ്ങള്‍ അശുദ്ധക്കാര്‍ , മാറി നിന്നോളാം എന്ന് സ്വയം പറഞ്ഞുകൊള്ളും.

Echmukutty said...

അനാമിക എഴുതിയത് വായിച്ച് സന്തോഷിക്കുന്നു.

ആത്മ വന്നതിലും അഭിപ്രായം കുറിച്ചതിലും ആഹ്ലാദം.

കാലം മാറട്ടെ. ചടങ്ങുകള്‍ ഇല്ലാതാകുന്നു, ആണ്‍ പെണ്‍ എന്ന മാറ്റി നിറുത്തലുകള്‍ കുറയുന്നു എന്നതൊക്കെ നല്ല കാര്യമാണു. അങ്ങനെ വരട്ടെ ജയന്‍. നമ്മുടെ നാട്ടിലും മാറ്റങ്ങള്‍ വരുന്നുണ്ടെന്നത് സത്യമാണല്ലോ. നൂറുകൊല്ലം മുമ്പായിരുന്നെങ്കില്‍ എച്ച്മുക്കുട്ടിയെന്ന ഞാന്‍ പെണ്ണായി ജനിച്ചതുകൊണ്ട് മാത്രം എഴുത്തും വായനയും അറിയാത്തവളായി ജീവിച്ചേനേ... വോട്ടു ചെയ്യാന്‍ പറ്റാതിരുന്നേനെ... പന്ത്രണ്ടു വയസ്സില്‍ ഞാനൊരു ഭാര്യയായിത്തീര്‍ന്നേനെ... അപ്പോള്‍ മാറ്റം വരുന്നുണ്ട് എന്ന് നമുക്ക് സമ്മതിക്കാതെ വയ്യ. എങ്കിലും പുറം ലോകം മാറിയതു പോലെ മനുഷ്യരുടെ ആന്തരികലോകം മാറിയില്ല എന്ന് ചില അനുഭവങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

അജിത് ജി വന്നതിലും അഭിപ്രായം എഴുതിയതിലും സന്തോഷം.



Echmukutty said...

പ്രദീപ് മാഷ് എഴുതിയത് വായിച്ച് സന്തോഷിക്കുന്നു. അങ്ങനെ ഒരു വ്യത്യാസം നിലനില്‍ക്കുന്നില്ലെങ്കില്‍ വളരെ നല്ലത്. തുല്യപങ്കാളിത്തമാണെങ്കില്‍ വളരെ സന്തോഷം തോന്നുന്നു.

Echmukutty said...

മൊഹി എഴുതിയതെല്ലാം വായിച്ചു ഭായ്. അഭിനന്ദനം സ്വീകരിക്കുന്നു.ഒറ്റയടിക്ക് നാട്ടുനടപ്പ് മാറിയതായി ഞാന്‍ കേട്ടിട്ടില്ല, മാറുമെന്ന് കരുതുന്നുമില്ല. അതുകൊണ്ടാണല്ലോ ഇങ്ങനെ പറയേണ്ടി വരുന്നത്. ചിത സ്ത്രീക്കും കൊളുത്താമെന്ന വാദത്തെ പിന്താങ്ങുന്നതിനു നന്ദി. മല്ലിക സാരാഭായ് അച്ഛന്‍ വിക്രം സാരാഭായുടെ ചിത കത്തിച്ചത് നാല്‍പ്പത്തൊന്നു കൊല്ലം മുമ്പായിരുന്നു. എതിര്‍പ്പുകള്‍ നേരിട്ടുകൊണ്ട് വളരെ യാഥാസ്ഥിതികമായ ഒരു സമൂഹത്തില്‍ അവര്‍ അന്നു തന്നെ ആ നിലപാടെടുത്തിരുന്നു. അജിതയുടെ മകള്‍ ഗാര്‍ഗിയാണ് അജിതയുടെ അമ്മ മരിച്ചപ്പോള്‍ ചിത കൊളുത്തിയത് എന്ന് ഞാന്‍ വായിച്ചിട്ടുണ്ട്. എണ്ണത്തില്‍ കുറവെങ്കിലും സ്ത്രീകള്‍ ചിത കൊളുത്തുന്നുണ്ട്. ആണുങ്ങള്‍ എന്നും ആണുങ്ങള്‍ തന്നെയാണെന്‍റെ ചേച്ചീ എന്നെഴുതിയത് എനിക്കു മനസ്സിലായില്ല കേട്ടോ.ഞാനെഴുതിയ നൂറ്റിപ്പത്തൊമ്പതു പോസ്റ്റുകളില്‍ തുരുമ്പ് പിടിച്ച ഹുക്കുള്ള ഒരു ബ്ലൌസിലാണ് മാസമുറക്കാലത്ത് ഉടുക്കാന്‍ തുണിയില്ലാതെ സ്ത്രീകള്‍ കഷ്ടപ്പെടുന്നതിനെപ്പറ്റി എഴുതിയത്. ആ പോസ്റ്റും ഈ പോസ്റ്റും മാസമുറയെ അല്ലല്ലോ ഹൈലൈറ്റ് ചെയ്യുന്നത്. തികച്ചും ജീവശാസ്ത്രപരമായ ഈ കാര്യം സ്ത്രീകളെ ഏതെല്ലാം വിധത്തില്‍ ദുരിതപ്പെടുത്താനും ഒതുക്കിവെക്കാനും സമൂഹം ഉപയോഗിക്കുന്നു എന്നതിനെ പറ്റിയല്ലേ? മൊഹിഭായ് തെറ്റിദ്ധരിച്ച് എഴുതിയോ എന്നെനിക്ക് സംശയമുണ്ട്. ആശംസകളും അഭിനന്ദനങ്ങളും സ്വീകരിച്ചിരിക്കുന്നു.

ഇസ്ലാം മതത്തിലും സ്ത്രീകള്‍ക്ക് മാസമുറക്കാലത്ത് വിലക്കുകളുണ്ടെന്ന് പറഞ്ഞു തന്നതിനു നന്ദി.

ഇലഞ്ഞിപൂക്കള്‍ said...

ലേഖനം വായിച്ചു. സ്ത്രീകളെ പടിക്കു പുറത്തുനിര്‍ത്തുന്ന പതിവുകള്‍ ഒരുപാട് മാറിയിരിക്കുന്നു , മാറ്റിയിരിക്കുന്നു കാലവും നല്ല സമൂഹവും എന്നാണെന്‍റെ തോന്നല്‍.., ഇനിയും മാറാനിരിക്കുന്നു എന്നിരിക്കിലും. മറ്റുഅഭിപ്രായങ്ങളെല്ലാം ഇവിടെ പലരും പറഞ്ഞുകഴിഞ്ഞു എന്നതിനാല്‍ ആവര്‍ത്തിക്കുന്നില്ല.

കൈതപ്പുഴ said...

സ്ത്രീ ശാക്തീകരണത്തിനുതകുന്ന രീതിയിലുള്ള ലേഖനത്തിന് അഭിനന്ദനങ്ങൾ

aboothi:അബൂതി said...

നന്നായിട്ടുണ്ട്.. സ്ത്രീകള്‍ ജാതി മത ഭേദമെന്ന്യേ ചൂഷണം ചെയ്യപ്പെടുന്നുണ്ട്.. ഓര്‍ക്കുക.. ചൂഷണം ആണവര്‍ അനുഭവിക്കുന്നത്..

Echmukutty said...

ഇലഞ്ഞിപ്പൂക്കള്‍,
കൈതപ്പുഴ,
അബൂതി എല്ലാവര്‍ക്കും നന്ദി.

Mohiyudheen MP said...

മെയിൽ ഡൊമിനേഷനാണല്ലോ എവിടേയും, ചിതയുടെ കാര്യത്തിലും കിടക്കട്ടെ എന്നാണ് ഉദ്ദേശിച്ചത് :)

മാറ്റങ്ങൾ അനിവാര്യമാണ്! മാ‍റ്റങ്ങൾ ഉണ്ടാവട്ടെ.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

എച്ചുമൂ.......പോസ്റ്റ് നല്ലത് എന്നു എടുത്തുപറയേണ്ട കാര്യം ഇല്ല.
പുരാതന കാലം മുതൽ ഇന്നു വരേയും സ്ത്രീകൾക്ക് എന്തൊക്കെ ആവാം അയിക്കൂടാ എന്നെല്ലാമുള്ള തീരുമാനങ്ങൾ എടുക്കന്ന ഒരു കമ്മറ്റിയിലും ഒരു സ്ത്രീയെങ്കിലും ഉണ്ടോ?

Anonymous said...

http://mekhasandesam.blogspot.in/2010/02/blog-post.html

പ്രയാണ്‍ said...

കാലം കുറച്ചൊക്കെ മാറുന്നുണ്ട്. എടത്തിക്ക് രണ്ടു പെങ്കുട്ടികളാണ് . കഴിഞ്ഞമാസം ഏട്ടന്‍ മരിച്ചപ്പോള്‍ ബദലാപ്പൂരിലുള്ള ഒരു മലയാളിസ്വാമിയുടെ ആശ്രമത്തില്‍വെച്ചാണ് അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്. ഭാര്യയും പെണ്‍മക്കളുമാണ് ചെയ്യേണ്ടത് എന്ന്‍ അവര്‍ ഇങ്ങോട്ട് പറഞ്ഞു. വളരെ മനശ്ശാസ്ത്രപരമായ ഒരു സമീപനമായിരുന്നു അവര്‍ ക്രിയകളിലൂടെ ചെയ്തത്. ഭര്‍ത്താവിന്റെ പെട്ടന്നുള്ള മരണത്തില്‍ തളര്‍ന്നിരുന്ന അവര്‍ ഇതുകഴിഞ്ഞപ്പോള്‍ വളരെ ശാന്തയായിത്തോണി. അതുപോലെ പെണ്കുട്ടി ചിതകൊളുത്തിയ സംഭവവും അടുത്തകാലത്ത് കേട്ടു. എല്ലാം മാറും . മാറാതെവിടെ പോകാന്‍.

the man to walk with said...

വിചിത്രമായ എന്തെല്ലാം ആചാരങ്ങള്‍
..പണ്ടൊന്നും സംസ്കാര ചടങ്ങുകളില്‍ നിന്നും സ്ത്രീകളെ അങ്ങിനെ മാറ്റി നിര്‍ത്തിയിട്ടില്ല സതി വളരെ പ്രധാന സ്ഥാനം തന്നെ സ്ത്രീകള്‍ക്ക് കൊടുത്തിരുന്നല്ലോ ..

ആശംസകള്‍

A said...

ദുര്‍ബലര്‍ക്ക് അവകാശങ്ങള്‍ നിഷേധിക്കാന്‍ കാരണങ്ങള്‍ കണ്ടെത്താന്‍ പ്രബലര്‍ക്ക് യാതൊരു പ്രയാസവുമില്ല എവിടെയും ഏതു രംഗത്തും. ഇത് രാഷ്ട്രങ്ങളുടെ കാര്യത്തിലായാലും, സമുദായങ്ങളുടെ കാര്യത്തിലായാലും, ജാതിയുടെ കാര്യത്തിലായാലും എല്ലാം ഇങ്ങിനെ തന്നെ. സ്വാഭാവികമായും കായിക ശക്തിയില്‍ മുന്നില്‍ നില്‍ക്കുന്ന പുരുഷന്‍ നിര്‍മിക്കുന്ന (His)story യില്‍ ആ ശക്തിയില്‍ തുലോം കുറവായ സ്ത്രീ വേണ്ട വിധം ശ്രവിക്കപ്പെടുന്നില്ല.

Echmukutty said...

മൊഹി ഭായ് പിന്നേം വന്നതിലും വിശദീകരിച്ചതിലും നന്ദി. സന്തോഷം. കാലം മാറുമെന്ന് തന്നെ പ്രതീക്ഷിക്കാം.
ഇല്ലല്ലോ, ഉഷശ്രീ കമ്മറ്റികളില്‍ ഒന്നിലും സ്ത്രീകള്‍ ഉണ്ടായിട്ടുണ്ടാവില്ല. വന്നതില്‍ സന്തോഷം കേട്ടൊ.
അനോണിമസിന്‍റെ ബ്ലോഗില്‍ പോയി നോക്കാം.
അതെ, പ്രയാണ്‍ എല്ലാം മാറട്ടെ.
ശരിയാണു ദ മാന്‍ റ്റു വാക് വിത്...നല്ല പ്രാധാന്യം ഉണ്ടായിരുന്നു .
സലാം പറഞ്ഞത് സത്യമാണ്. വായിച്ച എല്ലാവര്‍ക്കും നന്ദി.


asrus irumbuzhi said...

ഡിയര്‍ എച്ചുമ്മു ..
ഇവിടെ വരാന്‍ വൈകിയതില്‍ ക്ഷമിക്കുമല്ലോ !
സ്ത്രീകള്‍ മതങ്ങളുടെ ചട്ടകൂടില്‍ ഒതുക്കപെടുന്നുണ്ട് എന്നത് ഒരു സത്യംതന്നെയാണ്..
പക്ഷെ സ്ത്രീയെ ഏറ്റവും കൂടുതല്‍ ബഹുമാനിക്കെപ്പെടുന്ന ഒരു സംസ്കാരമാണ് നമ്മുടേതു .സമത്വ ചിന്തകള്‍ വെടിഞ്ഞു എനിക്ക് ഈ സമൂഹത്തില്‍ എന്ത് ചെയ്യാന്‍ സാധിക്കും എന്ന് ഓരോ സ്ത്രീയും ചിന്തിച്ചു തുടങ്ങുന്നിടത്ത് കാര്യങ്ങള്‍ ശുഭാകരമാവാന്‍ തുടങ്ങും ..അതിനാവട്ടെ നമ്മുടെ പരിശ്രമം !
നല്ലൊരു വായന തന്നതിന് പെരുത്ത്‌ നന്ദി
ആശംസകളോടെ
അസ്രുസ്

asrus irumbuzhi said...

...ഇവിടെ പരസ്യം പതിക്കുന്നതില്‍ ക്ഷമിക്കുക ..ട്ട്യോ !!
..ads by google! :
ഞാനെയ്‌... ദേ ഇവിടെയൊക്കെ തന്നെയുണ്ട് !
ച്ചുമ്മായിരിക്കുമ്പോള്‍ ബോറടിമാറ്റാന്‍
ഇങ്ങോട്ടൊക്കെ ഒന്ന് വരണട്ടോ..!!
കട്ടന്‍ചായയും പരിപ്പ് വടയും ഫ്രീ !!!
http://asrusworld.blogspot.com/
http://asrusstories.blogspot.com/
ഒരു പാവം പുലി ........മ്യാവൂ !!
FaceBook :
http://www.facebook.com/asrus
http://www.facebook.com/asrusworld
താഴെ പുലികള്‍ മേയുന്ന സ്ഥലം : നിബന്ധമായും വന്നിരിക്കണം !
http://mablogwriters.blogspot.com/

mattoraal said...

എച്ച്മു , പോസ്റ്റുകള്‍ എല്ലാം കാണാറുണ്ട് .എന്‍റെ അഭിപ്രായം തന്നെ പലരും
മുമ്പേ എഴുതുന്നത്കൊണ്ട് ആവര്‍ത്തിക്കാറില്ല .ഈ ജാഗ്രത എന്നുമുണ്ടാവട്ടെ .(പലരും ഈ വിഷയം വെറും മരണച്ചടങ്ങിലേക്ക് ഒതുക്കിയോ? ) സ്നേഹപൂര്‍വ്വം മറ്റൊരാള്‍

മാധവൻ said...

ഈഴവ സമുദായത്തില്‍ ഇപ്പോഴും മരണാനന്തര ക്രിയകളില്‍ സ്ത്രീക്കുള്ള പങ്കാളിത്തം പരിമിതമാണെന്ന്‍തോന്നുന്നു.ചിതക്കടുത്ത് സ്‌ത്രീകള്‍ പോകുന്നത് കണ്ടിട്ടില്ല.നായര്‍ സമുദായത്തിലും ചിതക്ക് തീ പകരുന്നത് ആണ്മക്കളാണെന്ന്‍ കണ്ടിട്ടുണ്ട്.എച്ചുമുവിന്റെ പോസ്റ്റ്‌ വായിക്കുന്ന നിമിഷം വരെ ഈ ചടങ്ങുകളില്‍ സ്ത്രീകളെ അകറ്റിനിര്‍ത്തുന്നതിന്റെ അചാരനീതിയെ കുറിച്ച് ആലോചിച്ചിട്ടില്ലായിരുന്നു.ഇത്തരം ചടങ്ങുകളില്‍ അവരുടെ അഭിപ്രായമോ ആഗ്രഹമോ ഒന്നുമറിയാന്‍ ശ്രമിക്കുകയോ മറ്റാരെങ്കിലും അതിനു മുതിരുന്നത് കാണുകയോ ഉണ്ടായിട്ടില്ല.അടിയുറച്ച് വിശ്വസിക്കുന്ന ആചാരങ്ങളെ ചോദ്യം ചെയ്യാന്‍ തോന്നാത്ത വിധം ശിക്ഷണംചെയ്യപെട്ട മനസുകള്‍ സ്ത്രീപുരുഷ ഭേദമെന്ന്യേ ഏത്രയോ ഇനിയുമുണ്ട്.വിദ്യാഭ്യാസവും ഉന്നത സാമ്പത്തീക നിലവാരവുമൊന്നും ഇത്തരം ചിന്താഗതികളില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നതായി തോന്നുന്നില്ല.ശബരിമല ക്ഷേത്രത്തില്‍ യുവതികള്‍ക്ക് ഇന്നും പ്രവേശനമില്ല,മോഹിയുദ്ധീന്‍ പറഞ്ഞത് പ്രകാരം അവിടെയും സ്ഥിതി തഥൈവ .
നിശിതമായ ചോദ്യങ്ങളും,സാരമുള്ള സംശയങ്ങളും ഇനിയുമുണ്ടാകട്ടെ എച്ചുമുവിനും വായനക്കാര്‍ക്കും.

മാധവൻ said...

@: a man to walk with. അസ്ഥാനത്താ ണെങ്കിലും താങ്കളുടെ കമന്റിലെ നര്‍മ്മം കാണാതിരിക്കാനാവില്ല. ഗൌരവപ്പെട്ട വായനക്കിടയിലും ചിരിച്ചുപോയി.
കൂടെ നടത്താന്‍ പറ്റിയവന്‍ തന്നെ..

Echmukutty said...

അസ്രൂസ് വന്നതില്‍ സന്തോഷം. അഭിപ്രായത്തിനു നന്ദി. സ്ത്രീകള്‍ക്ക് കൂടുതല്‍ സാമൂഹ്യാവബോധം ഉണ്ടാവുന്നത് നല്ല കാര്യമാണ്. അസ്രൂസ് തന്ന ലിങ്കുകളില്‍ വരാം.... പുലികളെ കണ്ടാല്‍ എനിക്ക് പേടിയാവും കേട്ടൊ. ഞാനൊരു പശുക്കുട്ടിയല്ലേ....

മറ്റൊരാള്‍ പറഞ്ഞത് സത്യമാണ്. പോസ്റ്റിലെ പ്രധാന വിഷയം ശ്രദ്ധിക്കപ്പെട്ടില്ല, വേണ്ട വിധത്തില്‍ . എല്ലാവരും മരണാനന്തരച്ചടങ്ങുകളില്‍ മാത്രമേ ശ്രദ്ധിച്ചുള്ളൂ.ഈ സംശയം അവതരിപ്പിച്ചതിനു നന്ദി കേട്ടോ.
വഴിമരങ്ങള്‍ വന്നതിലും ഈ അഭിപ്രായം രേഖപ്പെടുത്തിയതിലും വലിയ സന്തോഷം. ഇതുപോലെ വളരെക്കുറച്ച് പേരേ ഈ പോസ്റ്റ് വായിച്ചുള്ളൂ.
ദ് മാന്‍ ടു വാക് വിത് നെ അഭിനന്ദിച്ചതും ഇഷ്ടപ്പെട്ടു കേട്ടോ.


rafeeQ നടുവട്ടം said...

വിശ്വാസങ്ങള്‍ ഊട്ടിയുറക്കപ്പെട്ട സമൂഹങ്ങളില്‍ /സമുദായങ്ങളില്‍ സ്ത്രീത്വം അപമാനിക്കപ്പെടുന്നു അല്ലെങ്കില്‍ തമസ്ക്കരിക്കപ്പെടുന്നു എന്ന വിചാരങ്ങള്‍ അസ്ഥാനത്താണ്.
ഓരോ ആചാരങ്ങളും അവ പ്രതിനിധീകരിക്കപ്പെടുന്ന മതങ്ങളെ / ആദര്‍ശസംഹിതകളെ പുഷ്ടിപ്പെടുത്തുകയാണ് ചെയ്യന്നത്.
വിശ്വാസം അത് അന്ധമാകുമ്പോള്‍ മാത്രമാണ് വിശ്വാസമാകുന്നത്. അല്ലാത്തപ്പോള്‍ അതിന്റെ പരിസരം സംശയ വൃത്തമാണ്.

Unknown said...

പ്രിയപ്പെട്ട ചേച്ചി,

ഞാന്‍ ഇത് ആദ്യമേ വായിച്ചു അപ്പോള്‍ അഭിപ്രായം എന്ത് പറയണം എന്നറിയില്ലായിരുന്നു. ഇപ്പോഴും അറിയില്ല.
ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും അകംപൊരുള്‍ ചിലപ്പോള്‍ കാലത്തിന് അറിയാമായിരിക്കും. കാലം എല്ലാത്തിനും സാക്ഷിയാണല്ലോ
കാലം മാറുമ്പോള്‍ എല്ലാം കാലത്തിനനുസരിച്ച് മാറുമ്പോള്‍ ശരിയാകുമായിരിക്കും. അല്ലെങ്കില്‍ കാലം എല്ലാം മാറ്റട്ടെ. പ്രാര്‍ത്ഥിക്കാം മാറുന്നതൊക്കെ നല്ലതിനാകട്ടെ എന്ന്. വളരെ നന്നായി എഴുതി അഭിനന്ദനങ്ങള്‍ ചേച്ചി.

സ്നേഹത്തോടെ,
ഗിരീഷ്‌

Echmukutty said...

റഫീക് വന്നതിലും അഭിപ്രയം എഴുതിയതിലും സന്തോഷം.
ഗിരീഷിനു നന്ദി. ഇനിയും വരിക.

Cv Thankappan said...

ലേഖനം വായിച്ചു,അഭിപ്രായങ്ങളും.
നന്നായിരിക്കുന്നു.
വാസ്തവത്തില്‍ ഈ കാലഘട്ടത്തില്‍
ആചാരങ്ങളും,വിശ്വാസങ്ങളും കൂടി
വരികയാണ്.മരണാനന്തരകര്‍മ്മങ്ങളില്‍
പെണ്ണുങ്ങളെ മാറ്റിനിര്‍ത്താറില്ല.
'ശേഷം'കെട്ടിയ ആള്‍(,(മൂത്തമകനൊ,മറ്റൊ)പ്രധാനമായും,
മറ്റുള്ളവര്‍ കൂടെ ചേര്‍ന്നും കര്‍മ്മം ചെയ്യും.അതാണ്‌ ഞങ്ങളുടെ ഭാഗങ്ങളില്‍ ഉള്ളത്. പിന്നെ കുറയേറെ........
ആശംസകളോടെ

കല്യാണി രവീന്ദ്രന്‍ said...

ഞാനും പല പ്രാവശ്യം ചിന്തിച്ചിട്ടുണ്ട് എന്തിനായിരിക്കാം സ്ത്രീകളെ ഒഴിവാക്കിയിരുന്നതെന്ന്. പണ്ട് കാലത്ത് ഇന്നത്തെ പോലെയുള്ള സാനിട്ടറി നാപ്കിനൊന്നും ഇല്ലാത്തോണ്ട്, അവര്‍ക്ക് അസൌകര്യങ്ങളും അസ്വസ്ഥതകളും ഉണ്ടാകേണ്ട എന്ന് കരുതി ഏതേലും കാര്‍ന്നോമാര്‍ തുടങ്ങി വച്ചതാകും നമ്മള്‍ തോളിലേറ്റിയത്.

ഒരിക്കല്‍ വായിച്ച ഒരു ലേഖനത്തെക്കുറിച്ച് ഞാനും ബ്ലോഗില്‍ കുറിച്ചിരുന്നു.
http://kalyanispeaking.blogspot.in/2008/11/blog-post_19.html

പിന്നെ മനുഷ്യ സ്ത്രീക്ക് മാത്രല്ല ഈ മാസമുറ. പട്ടി , പൂച്ച , കുരങ്ങ്, സിംഹം അങ്ങിനെ ഭൂമിയിലെ പല അവകാശികള്‍ക്കും ഇങ്ങനെയൊക്കെ ഉണ്ട്. ഇവരൊക്കെ ജീവിക്കുന്ന ആ മലയില്‍ ഋതുമതിയായ സ്ത്രീക്ക് മാത്രേ ഉള്ളു വിലക്ക്. lol!!
http://en.wikipedia.org/wiki/Menstruation_%28mammal%29

Muralee Mukundan , ബിലാത്തിപട്ടണം said...

മാറ്റുവിൻ ചട്ടങ്ങളേ...!

ChethuVasu said...

പതിവ് പോലെ നന്നായി എഴുതി എച്മു . അഭിനന്ദനങ്ങള്‍ !
പിന്നെ എനിക്ക് സത്യം പറഞ്ഞാല്‍ ഇവിടെ പലരും എഴുതിയ കമന്റുകളും "ശരിക്ക് " അങ്ങ് ഇഷ്ടപ്പെട്ടു !! ഹ ഹ !

"വിവിധ സമുദായക്കാര്‍ " ആയ വായനക്കാര്‍ അവരുടെ ജാതിയും മതവും സ്ത്രീകളെ ബഹുമാനിക്കുന്നവര്‍ ആണ് എന്ന് പറഞ്ഞു വച്ചിട്ടുണ്ട് !! :))

അപ്പൊ , അതാണ്‌ കാര്യം !! ഇതാണ് എച്മു കേരളം !
ഇവിടെ "നമ്മള്‍ " ഇല്ല , "നിങ്ങളും" "ഞങ്ങളും" "അവരും" "മറ്റവരും" മാത്രമേ ഉള്ളൂ !!
ഈ നാട് എപ്പൊഴെങ്കിലും നന്നാവുമെന്നു എച്ച്മുവിനു തോന്നുന്നുണ്ടോ !!

മറ്റുള്ളവരെ പോലെ ഞാനും ഒരു സമുദായത്തില്‍ ആണ് പിറന്നു വീണത്‌ .. ഇവിടെ തൃശ്ശൂര്‍ അവരെ തിയ്യര്‍ എന്ന് വിളിച്ചു വരുന്നുണ്ട് ..എസ എസ എല്‍ സി ബുക്കില്‍ അങ്ങനെ എഴുതിക്കണ്ടാതല്ലാതെ ഒരു പതിനഞ്ചു വയസ്സ് വരെ അത് എന്ത് സംഭവം ആണ് എന്ന് അറിയില്ലായിരുന്നു .. പിന്നെ പൊതു സമൂഹവുമായി ഇടപഴുകിയപ്പോള്‍ ആണ് അങ്ങനെ ഒരു സംഭവം ഉണ്ട് എന്ന് വാസു അറിഞ്ഞത് തന്നെ ..ഹ ഹ !! അപ്പോള്‍ പിന്നെ ആക്ഷേപ ഹാസ്യം എന്നാ നിലക്ക് സമൂഹത്തെ ഒന്ന് പരിഹസിക്കാന്‍ ബ്ലോഗിന്റെ പേരിലും അത് ധ്വനിപ്പിച്ചു ..സമൂഹത്തെ നിരീക്ഷിക്കുമ്പോള്‍ ജനിതകപരമായി , മാനസികമായി , ഒരു പക്ഷേ ഏറ്റവും അടുത്തവര്‍ പോലും പരസ്പരം അത് തിരിച്ചറിയാതെ വിഡ്ഢി വേഷം കെട്ടി പരസ്പരം വേര്‍ തിരിച്ചു ചുട്ടി കുത്തി ചിഹ്നനഗല്‍ ഇട്ടു , വേലി കെട്ടി അതിര്‍ അതിര്‍ തിരിച്ചു മനസ്സിനെ സങ്കുചിതവും പരിമിതവുമാക്കി മരണം വരെ ആടി തിമിര്‍ക്കുന്ന കോമാളി കളി കളിക്കുമ്പോള്‍ , അത് കണ്ടു ചിരിക്കാനെ ഇപ്പോള്‍ വാസുവിനും താല്പര്യമുള്ളൂ .. പക്ഷെ മനുഷ്യന്മാരുമായി ഇടപെഴുകുമ്പോള്‍ എന്റെ ജാതിയും മതവും എന്താണ് എന്ന് എനിക്ക് മനസ്സിലാക്കാന്‍ പറ്റാറില്ല ..എന്ത് ചെയ്യാം !! അത് കൊണ്ട് ഇവിടെ എന്റെ സമുദായം എന്നാ ഒന്ന് യഥാര്‍ത്ഥത്തില്‍ ഉണ്ട് എന്ന് കരുതുന്നില്ല ..എങ്കിലും ചുറ്റുമുള്ള സമൂഹത്തെ നിരീക്ഷിക്കുന്നതില്‍ നിന്നും മനസ്സിലാകുന്നത്‌ എന്റെ കുടുംബപാരംബര്യത്തില്‍ സ്ത്രീകളോടോ എന്റെ പൂര്‍വ്വികര്‍ വളരെ മോശമായാണ് പെരുമാറിയിരുന്നത് എന്നാണു . തിരണ്ടാലും ,തീണ്ടാരിയും ഒക്കെ അവര്‍ക്ക് വലിയ സംഭവങ്ങള്‍ ആയിരുന്നു .. മാത്രമല്ല ഭാര്യ ഉണ്ടായിരിക്കെ പരസ്ത്രീ ഗമനവും വളരെ സാധാരണം ആയിരുന്നുവത്രെ ..! സത്യം പറഞ്ഞാല്‍ എന്റെ പൂര്‍വ്വികര്‍ ആയ അപ്പൂപ്പന്മാര്‌ അമ്മൂമ്മമാരോട് എന്ത് ക്രൂരതയാണ് കാണിച്ചിരിക്കുക എന്നാലോചിച്ചു ഞാന്‍ ചിലപ്പോള്‍ വിഷമിക്കാറുണ്ട് .. പൊതു സമൂഹത്തെ അനുകരിക്കുക എന്നതായിരിക്കും അവരും ചെയ്തിരിക്കുക ..! പഴയ കാല സാഹിത്യകാരന്മാര്‍ ആയവരുടെ കഥകളില്‍ നിന്നും അക്കാലത്തെ കേരളത്തെ കുറിച്ച് ലഭിക്കുന്ന ചിത്രവും വിഭിന്നമല്ല .! എന്തായാലും സ്ത്രീകളോട് വളരെ അവഗന കാണിച്ചിരുന്നു ഒരു കുടുംബ പാരമ്പര്യം തന്നെയായിരുന്നു എന്റെ പൂര്‍വ്വികരുടെത് എന്ന് നിസ്സംശയം പറയാം. അപ്പോള്‍ സാമൂഹ്യ ശാസ്ത്രപരമായി ചിന്തിച്ചാല്‍ പൊതുവില്‍ ഈഴവര്‍ - തിയ്യര്‍ തുടങ്ങിയവര്‍ സ്ത്രീകളോട് വ്യക്തമായ വിവേചനം - അവഗനന കാണിച്ചിരുന്നു എന്ന് വ്യക്തമാണു . . പൊതുവില്‍ മക്കത്തായ വ്യവസ്ഥയില്‍ സ്ത്രീകള്‍ അവഗണന കൂടുതല്‍ അനുഭവിച്ചിരുന്നു എന്ന് പറഞ്ഞാല്‍ തെറ്റില്ല . മരുമക്കത്തായ വ്യവസ്ഥയില്‍ കാരണവര്‍ സ്ഥാനത്തുള്ള സ്ത്രീകള്‍ക്ക് കൂടുതല്‍ പരിഗണന കിട്ടിക്കാണും ..

സമൂഹവും സംസ്കാരവും അതിന്റെ ഭാഗം ആയ ആചാരങ്ങളും ഒക്കെ ആണിന്റെ ശ്രുഷ്ടിയാണ് .പുരുഷ മേധാവിത്വമാണ് കയ്യൂക്കുല്ലവല്‍ കാര്യക്കാരന്‍ എന്നാ ലോകത്തില്‍ എന്നും ഉണ്ടാകുക ..മനുശ്യം സംകാരികമായി പുരോഗമിച്ചത് അടുത്ത ഒന്നോ രണ്ടോ നൂറ്റാണ്ടുകളില്‍ മാത്രം അല്ലെ .!

വേണുഗോപാല്‍ said...

വായിച്ചു. ഞാന്‍ കണ്ട കാര്യങ്ങള്‍ എച്മു പ്രതിപാദിച്ച കാര്യങ്ങളുമായി യോജിക്കുന്നില്ല. മരണാനന്തര ചടങ്ങുകളില്‍ സ്ത്രീകള്‍ക്ക് വിലക്ക് എന്നത് തന്നെ ഞാന്‍ വായിക്കുന്നത് ഇപ്പോള്‍ ആണ്. പുരുഷാധിപത്യം ഇന്നും മുഴുവനായി തുടച്ചു നീക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും പല തവണ ഇവിടെ കുറിച്ച പോലെ കാര്യങ്ങളില്‍ ഏറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട് എന്നു തന്നെയാണ് എന്റെ വിശ്വാസം. വി കെ പറഞ്ഞ പോലെ പ്രത്യേകം പായയും കിണ്ണവുമായി മാസത്തില്‍ നാല് ദിവസം മാറിയിരിക്കുന്ന ആ സമ്പ്രദായങ്ങള്‍ ഒക്കെ കാലഹരണപ്പെട്ടില്ലേ?

Unknown said...

ചേച്ചി പറയുന്ന ചില കാര്യങ്ങള്‍ ശരിയാണ്. ബാലികര്‍മങ്ങളിലും പൂജാകാര്യങ്ങളിലും ഇപ്പോളും സ്ത്രീകളെ അടുപ്പിക്കാര്‍ ഇല്ല. എങ്കിലും മാസമുറ കാലത്ത് പടിക്കു പുറത്ത്‌ നിന്നിരുന്ന ചിത്രം ഇപ്പോള്‍ മിക്ക വീട്ടിലും ചരിത്രം മാത്രം ആണ്.