Friday, January 25, 2013

കൂട്ടിരിപ്പുകാരുടെ വിചാരങ്ങള്‍ക്കൊപ്പം ....


https://www.facebook.com/echmu.kutty/posts/498043386905117

 ( കുടുംബമാധ്യമത്തിലെ സ്വകാര്യത്തില്‍ 2012 ഡിസംബര്‍ 14   നു  പ്രസിദ്ധീകരിച്ചത്. )

കേരളത്തിനകത്ത്  ചെയ്യുന്ന ഏതൊരു യാത്രയിലും,  പ്രധാനപ്പെട്ട റോഡുകളിലൊക്കെ  വലിയ അക്ഷരങ്ങളില്‍ എഴുതി വെച്ചിട്ടുള്ള, ഒരു വിജ്ഞാപനം  തീര്‍ച്ചയായും നമ്മുടെ കണ്ണില്‍ പെടാതിരിക്കില്ല.   ഏകദേശം അഞ്ഞൂറോളം വരുന്ന ചെറുതും വലുതുമായ ഏജന്‍സികളുടേതാണ് ഈ പരസ്യം.  വീട്ടുജോലിക്കും ആശുപത്രി കൂട്ടിരിപ്പിനും പ്രസവ ശുശ്രൂഷക്കും സമീപിക്കുക . പിന്നെ താഴെ കുറച്ചു കൂടി  ചെറിയ അക്ഷരത്തില്‍ എഴുതിയിട്ടുണ്ടാവും. സ്ത്രീകള്‍ക്ക്  മുന്‍ഗണന . ശരിയാണ്. വീട്ടു ജോലികളും പ്രസവ ശുശ്രൂഷയും  സ്ത്രീകളുടെയാണ്. പുരുഷന്മാര്‍ വീടിന്‍റെ സകല സുഖസൌകര്യങ്ങളുടേയും സിംഹഭാഗവും ആസ്വദിക്കുകയാണു  വേണ്ടതെന്നും  വീട്ടുജോലികള്‍ സ്ത്രീകള്‍ മാത്രമാണു ചെയ്യേണ്ടതെന്നും  സമൂഹത്തിലെ ഭൂരിഭാഗവും  ഇന്നും  ഉറച്ചു വിശ്വസിക്കുന്നു. ഗര്‍ഭം ധരിപ്പിക്കുന്ന ഒരു  കാര്യമൊഴിച്ചാല്‍ ഗര്‍ഭം ചുമക്കലും  പ്രസവവും അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സ്ത്രീകളുടേതാണല്ലോ. അതുകൊണ്ട് പ്രസവ ശുശ്രൂഷയുടേതായ ജോലികളും സ്ത്രീകളുടേതു മാത്രമാണ്. ബാക്കിയുള്ളത് ആശുപത്രി  കൂട്ടിരിപ്പാണ്.   നഴ്സിന്‍റെ ജോലി ഏകദേശം  സ്ത്രീകള്‍ക്കായി തന്നെ  നീക്കിവെച്ചതു പോലെയായതുകൊണ്ട് ആശുപത്രിയില്‍ കൂട്ടിരിക്കുന്ന, അല്ലെങ്കില്‍ ബൈസ്റ്റാന്‍ഡര്‍ ആയിരിക്കുന്ന ജോലിയും ഒരു വലിയ  ശതമാനത്തോളം സ്ത്രീകളുടേതായിത്തീരുന്നു.  നേരത്തെ പറഞ്ഞ അഞ്ഞൂറോളം ഏജന്‍സികളില്‍  ഇരുനൂറ്റമ്പതോളം ഏജന്‍സികള്‍ ബൈസ്റ്റാന്‍ഡേര്‍സിനെ മാത്രം നല്‍കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതത്രെ. അവരുടെ പക്കല്‍ ഏകദേശം അയ്യായിരത്തോളം കൂട്ടിരിപ്പുകാര്‍ ഉണ്ടെന്നാണു കണക്കുകള്‍ പറയുന്നത്.

നമ്മൂടെ നാട്ടില്‍ അറുപതു വയസ്സു കഴിഞ്ഞവര്‍  ജനസംഖ്യയുടെ പതിനഞ്ചു ശതമാനം വരും. ഇവരില്‍ പലരും രോഗികളാണ്. ആശുപത്രികളില്‍ കൂട്ടിരിക്കുവാന്‍ ആരുമില്ലാത്തവരുമാണ്. ചിലപ്പോള്‍ മരുന്ന് എത്തിച്ചു കൊടുക്കാന്‍ പോലും ആരുമില്ലാതെ കഷ്ടപ്പെടേണ്ടി വരുന്നവരാണ്.  മക്കള്‍  വിദേശങ്ങളിലോ ദൂരദേശങ്ങളിലോ ജോലി ചെയ്യുന്നവരായിരിക്കും. ബന്ധുക്കള്‍ക്ക് അവരവരുടെതായ പലതരം തിരക്കുകള്‍ കാണും. ചില വൃദ്ധജനങ്ങള്‍  സ്വന്തം ഭവനങ്ങളില്‍ തികച്ചും ഏകാകികളുമാവാറുണ്ട്. അതുകൊണ്ട്  തന്നെ  കൂട്ടിരിപ്പുകാരെ നല്‍കുന്ന ഏജന്‍സികള്‍  വാര്‍ദ്ധക്യകാലത്ത് പലര്‍ക്കും വലിയ സഹായമായിത്തീരുന്നു. അതു പോലെ നാട്ടില്‍ തന്നെ  ജോലിക്കാരായ ഭാര്യാഭര്‍ത്താക്കന്മാര്‍ക്കും  ഈ കൂട്ടിരിപ്പുകാര്‍, മാതാപിതാക്കന്മാരെ ശുശ്രൂഷിക്കാനുള്ള ഒരു  ആശ്വാസവും  അത്താണിയുമാകുന്നുണ്ട്.

ഇരുപത്തിരണ്ട് ലക്ഷത്തിലധികം കേരളീയര്‍ വിവിധ വിദേശരാജ്യങ്ങളിലും ഏകദേശം  പത്തു ലക്ഷത്തോളം മലയാളികള്‍  ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ജോലി ചെയ്യുന്നുണ്ടെന്ന്  തിരുവനന്തപുരത്തെ സെന്‍റര്‍ ഫോര്‍ ഡെവലപ്മെന്‍റ് സ്റ്റഡീസിന്‍റെ പഠനം വെളിപ്പെടുത്തുന്നു. ഇവരുടെ  നാട്ടിലുള്ള കുടുംബാംഗങ്ങളില്‍ പലര്‍ക്കും  പ്രൊഫഷണല്‍ ബൈസ്റ്റാന്‍ഡേര്‍സിന്‍റെ സാന്നിധ്യം വേണ്ടി വരാറുണ്ട്. ഈ കൂട്ടിരിപ്പുകാര്‍ ആശുപത്രി ആവശ്യങ്ങളും മരുന്നു വാങ്ങലും രോഗിയുടെ പരിചരണവും പലപ്പോഴും മാനസികമായ പിന്തുണയും പൂര്‍ണമായ  അര്‍ഥത്തില്‍ നിവര്‍ത്തിക്കുന്നവരാണ്.

സാധാരണക്കാരന്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രി മുതല്‍ കൊടുംപണക്കാരന്‍റെ സെവന്‍ സ്റ്റാര്‍ ആശുപത്രി വരെയും അധികം കൂട്ടിരിപ്പുകാരും  സ്ത്രീകളാണ്.  പുരുഷന്മാര്‍  തന്നെ കൂട്ടിരിപ്പുകാരാവണം എന്ന് നിയമം നിര്‍ബന്ധമായും അനുശാസിക്കുന്ന മെയില്‍  വാര്‍ഡുകളില്‍ സ്ത്രീകള്‍ സ്വാഗതം ചെയ്യപ്പെടുന്നില്ല. അതുപോലെ മാനസിക പ്രശ്നങ്ങളുള്ള  പുരുഷന്മാരുടെ കൂട്ടിരിപ്പിനും പുരുഷ സാന്നിധ്യം നിര്‍ബന്ധമാണ് .   ബാക്കി എല്ലായിടത്തും  സ്ത്രീകള്‍ തന്നെയാണ് ഭൂരിപക്ഷം. രോഗി പുരുഷനായാലും സ്ത്രീയായാലും കുട്ടിയായാലും ഇക്കാര്യത്തില്‍ വലിയ  ഭേദമില്ല.

കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍റെ ഒരു പഠനത്തില്‍ പുരുഷന്മാരായ കൂട്ടിരിപ്പുകാരില്‍ ഏകദേശം നാല്‍പത്താറു ശതമാനം പേരും  ചെയ്യുന്ന ജോലിയില്‍ അല്‍പം പോലും  ആത്മാര്‍ഥത കാണിക്കാത്തവരാണെന്ന് കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്തെ വിവിധ ആശുപത്രികളില്‍ നടന്ന പഠനത്തിലായിരുന്നു ഈ വെളിപ്പെടുത്തല്‍. മദ്യപാനവും പുകവലിയും സിനിമാ തിയേറ്ററുകളുമായി  പുരുഷന്മാര്‍ കൂട്ടിരിപ്പിനെ പരിവര്‍ത്തിപ്പിക്കുകയാണത്രെ! പലരും ടോയ് ലറ്റുകളെ ബാറുകളായും മാറ്റുന്നുണ്ട്. അവിടെ ഗ്ലാസ് മേറ്റുകള്‍  പല റൌണ്ട്  ചിയേഴ്സ്  ഗെയിം കളിക്കുന്നു.  അവരുടെ  ശ്രദ്ധയും പരിഗണനയും ശുശ്രൂഷയും കാത്ത് കിടക്കുന്ന രോഗികളെ ദൈവം നോക്കിക്കൊള്ളുമെന്ന്  അവരെപ്പോലെ രോഗികളും നമ്മളുള്‍പ്പെടുന്ന സമൂഹവും  ആശ്വാസത്തോടെ വിശ്വസിക്കുന്നു!  സ്വന്തം ചുമതലകളൊന്നും ശരിയായി  നിര്‍വഹിക്കാത്തവരും അന്യരെ ചൂഷണം ചെയ്യുന്നവരുമായ  മനുഷ്യരുടെ വിചിത്രമായ  പ്രവൃത്തികള്‍ക്കനുസരിച്ചാണല്ലോ പലപ്പോഴും ദൈവത്തിനു  ഈ മഹാപ്രപഞ്ചത്തിന്‍റെ സകല ഭാരവും ഏല്‍ക്കേണ്ടി വരാറുള്ളത്. 

സ്ത്രീ കൂട്ടിരിപ്പുകാരില്‍  ഒരു ശതമാനം പേര്‍ പോലും ഇമ്മാതിരി പരിതസ്ഥിതിയില്‍  ഇല്ലാതിരുന്നിട്ടും അവരുടെ അദ്ധ്വാനം വേണ്ട രീതിയില്‍ പരിഗണിക്കപ്പെടുകയോ  അംഗീകരിക്കപ്പെടുകയോ ചെയ്യുന്നില്ല. രോഗിയെ ആരോഗ്യമുള്ളവരാക്കി മാറ്റിത്തീര്‍ക്കുന്നതില്‍ ഈ സ്ത്രീകള്‍ വഹിക്കുന്ന പങ്ക് പലപ്പോഴും ആരുടേയും കണ്ണില്‍ പെടാറില്ല. ആശുപത്രിയുടെയും ഡോക്ടറുടേയും കഴിവായും ദൈവകാരുണ്യമായും മാത്രം രോഗവിമുക്തി വാഴ്ത്തപ്പെടുമ്പോള്‍,  സമയത്തിനു ഉണ്ണാതെയും ഉറങ്ങാതെയും രോഗിയെ ശുശ്രൂഷിച്ചവരെ  എല്ലാവരും സൌകര്യപൂര്‍വം  മറന്നു കളയുന്നു. രോഗിയുടെ  കഫവും ഛര്‍ദ്ദിയും രക്തവും മലവും മൂത്രവും  പോലെ പൊതുവേ എല്ലാവര്‍ക്കും  അറപ്പു തോന്നുന്നവയെ    കൂട്ടിരിപ്പുകാര്‍ വൃത്തിയാക്കുന്നത് നമ്മള്‍ കണ്ടില്ലെന്നു നടിക്കുന്നു.  അവര്‍ വീട്ടുകാരോ  ബന്ധുക്കളോ ആണെങ്കില്‍ സ്വന്തം വീട്ടുകാര്‍ക്ക് വേണ്ടിയല്ലേ, ബന്ധുക്കള്‍ക്ക്  വേണ്ടിയല്ലേ എന്നോ  ഏജന്‍സികളില്‍ നിന്നു വന്നവരാണെങ്കില്‍  ചുമ്മാതൊന്നുമല്ലല്ലോ പച്ച നോട്ട് ചുളചുളയായിട്ട് എണ്ണിക്കൊടുത്തിട്ടല്ലേ എന്നോ  ഉള്ള ന്യായീകരണങ്ങള്‍ നിരത്തി അവരുടെ എല്ലാ അദ്ധ്വാനത്തെയും നമ്മള്‍ അതീവ  നിസ്സാരമാക്കി തള്ളിക്കളയുന്നു.

കൂട്ടിരിപ്പിനു വരുന്ന സ്ത്രീകളില്‍ തൊണ്ണൂറു ശതമാനം പേരും അനവധി പ്രയാസങ്ങളുടെ മധ്യത്തിലാണ് രോഗിയെ ശുശ്രൂഷിക്കുന്നത്. പുറംലോകം സ്ത്രീകളുടെ ജീവിതത്തില്‍  തുറിച്ചുനോട്ടങ്ങളായും അശ്ലീലാംഗ്യങ്ങളായും  പലതരം ലൈംഗിക അതിക്രമങ്ങളായും സ്വകാര്യതയില്ലായ്മയായും അരക്ഷിതത്വത്തിന്‍റെ ഭീഷണിയായും  സദാചാര നിര്‍ദ്ദേശങ്ങളായും എങ്ങനെയെല്ലാം ഇടപെടാറുണ്ടോ അതെല്ലാം കൂട്ടിരിപ്പു ലോകത്തിലും സ്ത്രീകള്‍ക്ക് നേരിടേണ്ടി വരാറുണ്ട്. ലഹരിക്കടിമപ്പെട്ട പുരുഷ കൂട്ടിരിപ്പുകാരുള്ള ആശുപത്രികളില്‍ വെളിച്ചം മങ്ങിയ  ഇടനാഴികളും, വാതില്‍ കൊളുത്തുകളില്ലാത്ത കുളിമുറികളും ആളൊഴിഞ്ഞ കോണിച്ചുവടുകളും സ്ത്രീകളെ പേടിസ്വപ്നം കാണിക്കുന്നു.  രോഗികളെ സന്ദര്‍ശിക്കാനെത്തുന്നവരും ആശുപത്രി ജീവനക്കാരും പലപ്പോഴും നിയമപാലകരും ആയിരിക്കും  ഈ പേടിസ്വപ്നങ്ങളിലെ പ്രധാന കഥാപാത്രങ്ങള്‍.

കൂട്ടിരിപ്പുകാര്‍ക്ക്  വിവിധ രോഗങ്ങള്‍ പകരാനുള്ള സാധ്യതയേയും നമ്മള്‍ ഒട്ടും ഗൌരവമായി കാണാറില്ല. രോഗങ്ങളെ പ്രതിരോധിക്കാനാവശ്യമായ മരുന്നുകളോ കുത്തിവെപ്പുകളോ നിര്‍ദ്ദേശങ്ങള്‍ പോലുമോ  നല്‍കാന്‍ ആരും  മനസ്സു  വെയ്ക്കാറില്ല.  രോഗിയെ വന്നു കണ്ടു എന്നു വരുത്തിത്തീര്‍ക്കാന്‍ അഞ്ചു മിനിറ്റ് നേരത്തേക്കായി എത്തുന്ന സന്ദര്‍ശകരും,  രോഗിയുടെ ബുദ്ധിമുട്ട്  മനസ്സിലാക്കാതെ മണിക്കൂറുകളോളം സംസാരിച്ചിരിക്കുന്ന സന്ദര്‍ശകരും ഒരിക്കലും അറിയാതെ പോകുന്ന ഒരു അവസ്ഥയാണ് കൂട്ടിരിപ്പുകാരുടേത്.  രോഗി ഉറങ്ങുകയാണെങ്കില്‍ പോലും  ആവശ്യത്തിനു വിശ്രമമെടുക്കാനോ  വേണ്ടത്ര ഭക്ഷണം കഴിക്കാനോ സാധിക്കാത്ത വിധത്തില്‍ കൂട്ടിരിപ്പുകാരെ പ്രയാസത്തിലാക്കുന്ന സന്ദര്‍ശകരുണ്ട്.  കൂട്ടിരിപ്പുകാര്‍ സ്ത്രീകളാവുമ്പോള്‍  പ്രത്യേകിച്ചും....

വീട്ടുകാരും ബന്ധുക്കളുമായ കൂട്ടിരിപ്പുകാര്‍ സഹിക്കുന്ന മാനസിക പീഡനവും വളരെ വലുതാണ്. പ്രിയപ്പെട്ടവര്‍ രോഗികളായതിന്‍റെ വിഷമം,  അസുഖം മാറുകയില്ലേ എന്ന ആധി, സ്വന്തം  ദിനചര്യകളില്‍ വരുന്ന വലിയ മാറ്റം,  പ്രായലിംഗഭേദമില്ലാതെ രോഗികള്‍ സാധാരണയായി  കാണിക്കുന്ന വാശിയും വഴക്കും, സ്ത്രീകളായ കൂട്ടിരിപ്പുകാരോട് രോഗിയുടെ  അസുഖ വിവരങ്ങള്‍ കൃത്യമായി പറയുവാന്‍ ഡോക്ടര്‍മാര്‍ പ്രദര്‍ശിപ്പിക്കുന്ന മടി........ ഇങ്ങനെ അനവധി കാരണങ്ങള്‍ കൊണ്ട് കൂട്ടിരിപ്പുകാര്‍ വല്ലാത്ത മനപ്രയാസത്തിനടിമപ്പെടാറുണ്ട്.

ഇമ്മാതിരിയുള്ള എല്ലാ ബുദ്ധിമുട്ടുകള്‍ക്കും  വേദനകള്‍ക്കും ഇടയില്‍ നിന്നുകൊണ്ടാണ് കൂട്ടിരിപ്പുകാര്‍ പലപ്പോഴും രോഗികളെ ശുശ്രൂഷിക്കുന്നത്. അവരോട്  സ്നേഹവും ആദരവുമൊന്നും പ്രകടിപ്പിക്കാന്‍ കഴിയുന്നില്ലെങ്കിലും അപമാനവും നിന്ദയും അവര്‍ക്ക് കൊടുക്കാതിരിക്കാനെങ്കിലും നമ്മള്‍ ശ്രദ്ധിക്കണം. ഇനിയുള്ള കാലത്ത് സ്വന്തബന്ധുക്കളേക്കാള്‍ പല ഏജന്‍സികള്‍ തരുന്ന കൂട്ടിരിപ്പുകാരെ ആശ്രയിക്കേണ്ടി വരുമെന്ന സത്യവും നമ്മള്‍  തിരിച്ചറിയേണ്ടതുണ്ട്. അതുകൊണ്ടു തന്നെ അടുത്ത തലമുറയ്ക്ക്  മനുഷ്യര്‍ തമ്മില്‍ത്തമ്മില്‍  പാലിക്കേണ്ട സാമാന്യ  മര്യാദയുടെ  കൊച്ചുകൊച്ചു പാഠങ്ങളെങ്കിലും പകര്‍ന്നു കൊടുക്കുന്നതില്‍ നമ്മള്‍ മനസ്സു വെച്ചേ തീരൂ. 

53 comments:

ChethuVasu said...

"ചുമ്മാതൊന്നുമല്ലല്ലോ പച്ച നോട്ട് ചുളചുളയായിട്ട് എണ്ണിക്കൊടുത്തിട്ടല്ലേ’ എന്നോ ഉള്ള ന്യായീകരണങ്ങള്‍ നിരത്തി അവരുടെ എല്ലാ അദ്ധ്വാനത്തെയും നമ്മള്‍ അതീവ നിസ്സാരമാക്കി തള്ളിക്കളയുന്നു. "

തീര്‍ച്ചയായും പ്രധാനപ്പെട്ട ഒരു വിഷയമാണ് . ത്രിവേണി കഥയുടെ തുടര്‍ച്ച തന്നെ .

കൂട്ടിരുപ്പുകാരെ മാനിക്കാനും അവരോടു സ്നേഹമായി പെരുമാറാനും നാം പഠിക്കണം.. ഒപ്പം നല്ലവരായ കൂട്ടിരിപ്പുകാരെ ശ്രുഷ്ടിക്കാനും നാം എന്നാ സമൂഹം ശ്രദ്ധിക്കണം... കാരണം എല്ലാവരെയും പോലെ അവരും കുറച്ചൊക്കെ സ്വാര്തത പേറുന്ന മനുഷ്യര്‍ മാത്രമാണു ... മനസ്സില്‍ നന്മയില്ലാത്തവര്‍ ഈ രംഗത്ത് വരുന്നത് ഗുണകരം ആവില്ല എന്നൊരു യാഥാര്‍ത്യവും ഉണ്ട്

Admin said...

തീര്‍ച്ചയായും പ്രാധാന്യമര്‍ഹിക്കുന്ന വിഷയംതന്നെ.
പോസ്റ്റിന് ആശംസകള്‍...

നിസാരന്‍ .. said...

ഇനിയുള്ള കാലത്ത് സ്വന്തബന്ധുക്കളേക്കാള്‍ പല ഏജന്‍സികള്‍ തരുന്ന കൂട്ടിരിപ്പുകാരെ ആശ്രയിക്കേണ്ടി വരുമെന്ന സത്യവും നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്.
അതാണ്‌ വലിയൊരു സത്യം. കൂട്ടിരുപ്പിനു സ്ത്രീകളോളം ക്ഷമയും സഹനവും ആണുങ്ങള്‍ക്ക് ഉണ്ടാകില്ല എന്നത് ഒരു സത്യമാണ്. അവരോടുള്ള സമീപനത്തില്‍ തീര്‍ച്ചയായും ബഹുമാനം വരേണ്ടിയിരിക്കുന്നു

ശ്രീ said...

അധികമാരും ആലോചിയ്ക്കാത്ത കാര്യങ്ങള്‍ തന്നെ.കാലഘട്ടം മാറുന്നതിനനുസരിച്ച് കൂട്ടിരിപ്പുകാരുടെ പ്രാധാന്യം വര്‍ദ്ധിയ്ക്കുകയേയുള്ളൂ... അല്ലാതെ ആര്‍ക്കാണ് സമയം!

ഭാനു കളരിക്കല്‍ said...

പെറ്റു വളര്‍ത്തിയ അച്ഛനും അമ്മയും ചത്ത് പണ്ടാരമടങ്ങിയിട്ടുവേണം ആ സ്വത്തുകൂടെ ഒന്നിച്ചു അനുഭവിക്കാന്‍ എന്ന് മനപ്പായസം ഉണ്ണുന്നവരാണോ കൂട്ടിരിപ്പുകാരുടെ ഗദ്ഗദം കേള്‍ക്കുന്നു.

പാര്‍ശ്വവത്ക്കരിക്കപ്പെടുന്നവരുടെ പ്രശ്നങ്ങളിലേക്കുള്ള എച്ചുമുവിന്റെ എഴുത്തിനു അഭിനന്ദനങ്ങള്‍.

keraladasanunni said...

വരും കാലങ്ങളില്‍ അവശ്യം വേണ്ടി വരുന്ന ഒന്നാണ് ഇവരുടെ സേവനം.

Cv Thankappan said...

കൂട്ടുകുടുംബങ്ങളില്‍നിന്ന് അണുകുടുംബങ്ങളിലേയ്ക്കുള്ള മാറ്റം
ബന്ധങ്ങളിലുള്ള അകല്‍ച്ചയ്‌ക്ക്‌ ആക്കം വര്‍ദ്ധിപ്പിക്കുന്നുണ്ട്.ഉറ്റബന്ധുക്കള്‍ പോലും പിന്നെ വെറും സന്ദര്‍ശകരായി മാറുന്നു!ഒടുവില്‍ അത്യാഹിതഘട്ടങ്ങളില്‍ ആശ്രയം കൂട്ടിയിരിപ്പുകാര്‍...,....
കൂട്ടിയിരുപ്പുകാരില്‍ നന്മയുള്ളവര്‍ ദൈവസാന്നിദ്ധ്യമായി മാറുന്നു.തീര്‍ച്ചയായും അവരോട് കരുണയും,സ്നേഹവും കാണിക്കേണ്ടതാണ്.പലരും അതുമറക്കുന്നു എന്നതാണ് വാസ്തവം.എഴുതിയപോലെ.. "ചുമ്മാതൊന്നുമല്ലല്ലോ.........."
നന്നായിരിക്കുന്നു വിഷയാവതരണം.
ആശംസകള്‍

വീകെ said...

‘ചുമ്മാതൊന്നുമല്ലല്ലോ പച്ച നോട്ട് ചുളചുളയായിട്ട് എണ്ണിക്കൊടുത്തിട്ടല്ലേ’

ഈ സത്യത്തിനു മുകളിൽ ഒരു പരുന്തും പറക്കില്ല.
വീട്ടുകാരല്ലാത്ത കൂട്ടിരുപ്പുകാർക്ക് ആവശ്യം മുകളിൽ പറഞ്ഞതു തന്നെ. അത്തരം ജോലി ചെയ്യുന്നവർക്ക് മിനിമം വേണ്ട യോഗ്യത നിശ്ചയിക്കപ്പെടണം.

വീട്ടുകാരായ കൂട്ടിരുപ്പുകാർ, അടുത്ത ബന്ധുക്കൾ വരുമ്പോൾ വീട്ടിലേക്ക് പറഞ്ഞയക്കുകയും, കുളിയും ഉറക്കയും വിശ്രമവും ഒക്കെ കഴിഞ്ഞ് വരാൻ പറയുന്നതു പോലെ, ശമ്പളത്തിനു നിൽക്കുന്നവർക്കും ഇത്തരം പരിഗണനകൾ നൽകണം. അപ്പോൾ അവരും മനുഷ്യത്തം മറക്കാതെ പെരുമാറും.

ആശംസകൾ...

ലംബൻ said...

കൂട്ടിയിരുപ്പുകാരില്‍ നന്മയുള്ളവര്‍ ദൈവസാന്നിദ്ധ്യമായി മാറുന്നു.തീര്‍ച്ചയായും അവരോട് കരുണയും,സ്നേഹവും കാണിക്കേണ്ടതാണ്.പലരും അതുമറക്കുന്നു എന്നതാണ് വാസ്തവം.

സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ എനിക്കും പറയാനുള്ളത് ഇതാണ്.

Rainy Dreamz ( said...

“ഇനിയുള്ള കാലത്ത് സ്വന്തബന്ധുക്കളേക്കാള്‍ പല ഏജന്‍സികള്‍ തരുന്ന കൂട്ടിരിപ്പുകാരെ ആശ്രയിക്കേണ്ടി വരുമെന്ന സത്യവും നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്.
അതാണ്‌ വലിയൊരു സത്യം. കൂട്ടിരുപ്പിനു സ്ത്രീകളോളം ക്ഷമയും സഹനവും ആണുങ്ങള്‍ക്ക് ഉണ്ടാകില്ല എന്നത് ഒരു സത്യമാണ്. അവരോടുള്ള സമീപനത്തില്‍ തീര്‍ച്ചയായും ബഹുമാനം വരേണ്ടിയിരിക്കുന്നു..”
ഇത് തന്നെ ഞാനും പറയുന്നു.

പ്രസക്തമായ വിഷയം...! ആശംസകള്

സേതുലക്ഷ്മി said...

വളരെ പ്രസക്തമായ വിഷയം . എച്മു നന്നായി കൈകാര്യം ചെയ്തു.

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

വളരെ പ്രസക്തമായ വിഷയം :)നന്നായി എഴുതി

vettathan said...

കൂട്ടിരിപ്പ്കാരെക്കുറിച്ചുള്ള ഈ ലേഖനം വളരെ പ്രസക്തമാണ്. പക്ഷേ അല്പ്പം കരുണയും സേവന സന്നദ്ധതയുമുള്ള കൂട്ടിരിപ്പുകാരെ കിട്ടാന്‍ ഭാഗ്യവും വേണം.

mattoraal said...

സമൂഹം അടികാട്ടങ്ങളായി പരിഗണിക്കുന്നവരുടെ വേദന കാണാനുള്ള ഈ മനസ്സ് എന്നും ഉണര്‍ന്നിരിക്കട്ടെ .നന്ദി എച്മു .,സ്നേഹപൂര്‍വ്വം ...

മാധവൻ said...

വീട്ടു ജോലികളും പ്രസവ ശുശ്രൂഷയും സ്ത്രീകളുടെയാണ്. ഗര്‍ഭം ധരിപ്പിക്കുന്ന ഒരു കാര്യമൊഴിച്ചാല്‍ ഗര്‍ഭം ചുമക്കലും പുരുഷന്മാര്‍ വീടിന്‍റെ സകല സുഖസൌകര്യങ്ങളുടേയും സിംഹഭാഗവും ആസ്വദിക്കുകയാണു വേണ്ടതെന്നും വീട്ടുജോലികള്‍ സ്ത്രീകള്‍ മാത്രമാണു ചെയ്യേണ്ടതെന്നും സമൂഹത്തിലെ ഭൂരിഭാഗവും ഇന്നും ഉറച്ചു വിശ്വസിക്കുന്നു...

പ്രസവവും അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സ്ത്രീകളുടേതാണല്ലോ. അതുകൊണ്ട് പ്രസവ ശുശ്രൂഷയുടേതായ ജോലികളും സ്ത്രീകളുടേതു മാത്രമാണ്. ബാക്കിയുള്ളത് ആശുപത്രി കൂട്ടിരിപ്പാണ്.



എച്ചുമു ,ഇതേ സാമാന്യപ്പെടുത്തലിനെ പറ്റിയാണ്‌ ഞാന്‍ മുന്‍പും പറയാന്‍ ശ്രമിച്ചത്. പുരുഷന്‍ എന്നൊരൊറ്റ കാരണത്തിലേക്ക് തുടക്കത്തിലേ എച്ചുമു വിഷയങ്ങളെ കൊളുത്തിയിട്ടല്ലോ ...

ചിരപരിചിതമായിട്ടുപോലും മറ്റുപലരും സൌകര്യപൂര്‍വ്വം കാണാന്‌ മറക്കുന്ന നിരവധി ഗൌരവമായ നിത്യ ജീവിത പ്രശനങ്ങളെ,മൂല്യബോധത്തിന്റെ ഇലചീയല്‌ രോഗങ്ങളെ നിരന്തരം ചര്‍ച്ചക്ക് വെക്കുന്ന എച്ചുമു, ബാലിശമായൊരു കാഴ്ചപാടിന്റെ അടിക്ക്ഷനില്‍ സ്വന്തം എഴുത്ത് പെട്ടുപോകുന്നുണ്ടോ എന്നൊന്ന് ചിന്തിച്ചെങ്കില്‍ എന്ന് അത്മാര്‌ത്ഥമായി ആഗ്രഹിക്കുന്നു .
മറ്റൊന്നുകൂടിയുണ്ട് എച്ചുമു,ഓര്‍ത്തുനോക്കൂ ,
സ്ത്രീകലുള്‌പ്പെടെയുള്ള എച്ചുമുവിന്റെ വായനക്കാര് ഈ പോസ്റ്റില്‍ ഉന്നയിക്കപെട്ട പ്രധാനപ്രശ്നങ്ങളെ,
അവേശംകൊള്ളിക്കുന്ന തുടക്കത്തിലേ ഉള്ള മേല്‍പ്പറഞ്ഞ വരികളിലേക്ക് കൂട്ടികെട്ടുകയാണെങ്കില്‌ അതൊരു വഴിതെറ്റിയ വായനയാകില്ലേ..

എന്റേത് തെറ്റിധരണയാണെങ്കില്‌ ,ഈ തെറ്റിധാരണ ഞാന്‍ ആവര്‌ത്തിച്ചുകൊണ്ടിരിക്കുന്നതിന് ക്ഷമിക്കാതിരിക്കുക

ഏറ്റുപിടിക്കപെട്ട ഒരു ഇങ്കുലാബ് വിളിയായി അവ്സാനിക്കപെടേണ്ടതല്ല എച്ചുമു ഉന്നയിക്കുന്ന ഒരോ പ്രശ്നവും എന്ന ബോധ്യത്തിലാണ്‌
വീണ്ടും വീണ്ടും ഞാനിത് ആവര്‍ത്തിക്കുന്നത്.

മുന്‍പും എനിക്കിതു തോന്നിയിട്ടുണ്ട് ,പറഞ്ഞിട്ടുമുണ്ട്....

പോസ്റ്റിലെ നന്മക്ക് ,ഈ നന്മ ഒരു ശീലമായുള്ള എച്ചുമിവിന്റെ മനസിന് ഒരിക്കല്‍ കൂടി അത്മാര്‌ഥമായി സലാം പറയുന്നു




റോസാപ്പൂക്കള്‍ said...

വാര്‍ധക്യം എന്നൊരു പ്രതിഭാസം തരണം ചെയ്യേണ്ട മനുഷ്യന് ഒഴിവാക്കാനാവാത്തവരായി മാറിയിരിക്കുന്നു ഈ കൂട്ടിരിപ്പുകാര്‍.
അവരെപ്പറ്റി ചിന്തിക്കുവാന്‍,എഴുതുവാന്‍ തോന്നിയ എച്ചുമുവിനു അഭിനന്ദനങ്ങള്‍ .

പട്ടേപ്പാടം റാംജി said...

ഇനിയുള്ള കാലം എന്ന ചിന്തയിലേക്ക് മനുഷ്യന്‍ സഞ്ചരിക്കട്ടെ....
നന്നായിരിക്കുന്നു.

സമീരന്‍ said...

വഴിമരങ്ങള്‍ പറഞ്ഞ ചില സന്ദേഹങ്ങള്‍ എനിക്കും തോന്നാതിരുന്നില്ല..
എന്തായാലും എന്തായാലും ആശുപത്രി ശുശ്രൂഷകരുടെ ആത്മസങ്കര്‍ഷങ്ങളും , പ്രശ്നങ്ങളും കുറച്ച് കൂടി കാര്യമായ ശ്രദ്ധ ആവശ്യപ്പെടുന്നു - അവരില്‍ ഭൂരിഭാഗവും സ്ത്രീകളാനെന്നത് അതിന്‍റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു-.
വളരെ പ്രാധാന്യമര്‍ഹിക്കുന്ന വിഷയത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചതില്‍ അഭിനന്ദനങ്ങള്‍ എച്ച്മൂ..

jayanEvoor said...

As always, food for thought!

Good article!

ശ്രീനാഥന്‍ said...

അങ്ങനെ ആരും കൂട്ടിരുപ്പുകാരുടെ പ്രശ്നങ്ങള്‍ സ്പര്‍ശിച്ചു കണ്ടിട്ടില്ല. അതിലേക്ക് ശ്രദ്ധ തിരിച്ചതു നന്നായി

ഭാനു കളരിക്കല്‍ said...

വഴിമരങ്ങള്‍ ചൂണ്ടിക്കാട്ടിയ വിഷയം എച്ചുമുവിന്നു മനസ്സിലാകണമെങ്കില്‍ ചില മാര്‍ക്സിസ്റ്റുകളുടെ ലേഖനങ്ങള്‍ വായിച്ചാല്‍ മതിയാകും. അവര്‍ പുരുഷന് പകരം വര്‍ഗ്ഗത്തെ സ്ഥാപിക്കും. സമഗ്രമായി കാര്യങ്ങളെ കാണാന്‍ നമുക്ക് കഴിയുന്നില്ലെന്നത് ഒരു പോരായ്മ തന്നെയാണ്. അത് മാര്‍ക്സിസ്റ്റ് ആയാലും ഫെമിനിസ്റ്റ് ആയാലും.

MINI.M.B said...

സ്ത്രീകളുടെ ദുര്‍ബലതയായി സമൂഹം കാണുന്ന പലതും അവളുടെ ഗുണങ്ങളാണ്. ഏതു സാഹചര്യതോടും ഇണങ്ങാനുള്ള കഴിവ്, ശാരീരികപരമായ സഹനം, വേദന സഹിക്കാനുള്ള കഴിവ്... എല്ലാറ്റിലും മേലെയായി ആയുസ്സ് കൂടുതല്‍ അവള്‍ക്കു തന്നെ.. പ്രകൃതി കൊടുത്ത ചില വരങ്ങള്‍.

Unknown said...

aa peru ezhuthaan valiya kashtam.. njaan Lachmikkutty ennu vilikkotte.. kshamikkoo..
Aaru paranju purushanmaar nalla koottiruppukaar allennu. Kurachu per angane okke cheyyum ennu karuthi oru "feminist" reethiyil ingane kuttappedutharuthe..
Ente bharya bed restil aayappol avalude ella supportum njaan thaniye cheythu. koodathe cleaning, washing, Poojaadi karmmangal, ellaam. Pinne jolikku pokanda kaaryangal vere.
Sthreekal cheyyunna Garhika jolikal aethoru joliyekkalum pirakil alla, pakshe avar akathe kaaryangalkku munthookkam kodukkumpol (Admin & Internal Control) njangal enthellaam.. (Financial, Admin, Internal and External affairs....) othiri consider cheyyanam.. pinne alpam PR koodi

കൊമ്പന്‍ said...

ഒരു രോഗിയെ പരിപാലിക്കുന്നതില്‍ പുരുഷനേക്കാള്‍ മിടുക്ക് സ്ത്രീക്കാണ് ,രോഗിക്കും ആശ്വാസം അത് തന്നെയാണ് ,
അത് കൊണ്ടായിരിക്കാം ഇത്തരം ജോലികളില്‍ സ്ത്രീകള്‍ കൂടുതല്‍ ഉള്ളത് . ഇത്തരം ജോലികളില്‍ ഉള്ള എല്ലാ പുരുഷന്മാരും മദ്ദ്യപാനികളും ഉത്തരവാദിത്ത്വ ബോധം ഇല്ലാത്തവരും ആണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല അപൂര്‍വ്വം ചിലതുണ്ടായിരിക്കാം അത് സ്വാഭാവികം മാത്രം .
എന്ത് തന്നെ ആണെങ്കിലും ഈ ആതുര സേവന രംഗത്ത് ഇത്തരം ജോലികള്‍ ചെയ്യുന്ന ആളുകള്‍ ആണ് ആണെങ്കിലും പെണ്ണ് ആണെങ്കിലും അവര്‍ മഹാന്‍ മഹതികളും ആണ് എന്‍റെ കണ്ണില്‍
പൊതു സമൂഹം അത്രതന്നെ ഗൌനിക്കാത്ത ഒരു വിഷയത്തെ കുറിച്ച് ഗൌരവതരമായി തന്നെ പറഞ്ഞ എച്ചുമുവിനു അഭിനന്ദനങ്ങള്‍

റിനി ശബരി said...

ഇനിയങ്ങൊട്ട് ഇതു തന്നെയാകും എല്ലാ വീട്ടിലേയും
അവസ്ഥ , സ്വജനങ്ങള്‍ തിരിഞ്ഞ് നോക്കാത്ത
രോഗികള്‍കും വൃദ്ധജനങ്ങള്‍ക്കും കാശുള്ളള്ളവനാണേല്‍
ഈ വിധത്തിലുള്ള ഏജന്‍സിയേ സമീപിക്കാതെ തരമില്ലാ ..
കൂട്ടു കുടുംബം എന്നുള്ളത് മാറീ അണുകുടുംബം രൂപപെടുമ്പൊള്‍
അവിടെ എല്ലാര്‍ക്കും അവവരവരുടെ ഓട്ടം കൂടുമ്പൊള്‍
ഒറ്റപെട്ടു പൊകുന്നു അനേകം മനസ്സുകളുണ്ട് ..
അവിടെ സ്ത്രീ തന്നെയാകും വിജയിക്കുക , പുരുഷന്
ആ തരത്തിലുള്ള ക്ഷമയും , കൈകാര്യശൈലിയും പ്രാപ്ത്മാകില്ല ..
ശ്രദ്ധിക്കേണ്ട ഒറ്റപെട്ട വിഷയങ്ങളും ഉണ്ട് , ഇപ്പൊള്‍ അനവധിയായ്
കേള്‍ക്കുന്നത് , വലിയ മോക്ഷണങ്ങളും , മയക്കി കിടത്തലും
കൊലപാതകം വരെയെത്തുന്ന കൂട്ടിരിപ്പുകാര്‍ കൂടുന്നുണ്ട് ...
ആത്ഥമാര്‍ത്ഥമായീ സഹരിക്കുന്ന ഒട്ടേറെ നല്ല മനസ്സുകളുണ്ട്
ഈകൂട്ടത്തില്‍ , അവരെ കാണാതെ പൊകരുത് ,
കാശ് മാത്രം മുന്നില്‍ കാണാതെ ബന്ധുജനങ്ങളേക്കാള്‍ കരുതലോടെ
പെരുമാറുന്നവര്‍ ഇവര്‍ക്കിടയിലുണ്ട് , ഈ വരികള്‍ അവര്‍ക്കുള്ളതാവട്ടെ ..
സ്നേഹാദരങ്ങളൊടെ ...

ajith said...

കൊംബന്‍ പറഞ്ഞ അഭിപ്രായം എനിയ്ക്കുമുണ്ട്

പ്രയാണ്‍ said...

കൂട്ടിരിപ്പുകാരെ എല്ലാരെയും ഒരേപോലെ കാണാന്‍ പറ്റില്ല. ഒരുപാടുകാലം ബെഡ് റിഡണായിക്കിടന്ന ഒരു ബന്ധു വിനെ നോക്കാന്‍ മാറി മാറി വന്നിരുന്ന നഴ്സുമാര്‍ ഒരു ഏകദേശരൂപം തന്നിട്ടുണ്ട്. ചിലര്‍ പോകരുതെയെന്നു പ്രാര്‍ത്ഥിച്ചുപോകുമ്പോള്‍ ചിലരെ ഇറക്കിവിടേണ്ടിവന്നിട്ടുണ്ട്. രാത്രി മൂത്രമൊഴിക്കണമെന്ന് പറഞ്ഞാല്‍ പിച്ചുകയും അടിക്കുകയുമൊക്കെ ചെയ്യുമായിരുന്നു ഒരു സ്ത്രീ. പിന്നെ സ്ത്രീക്ക് പുരുഷനെക്കാള്‍ ഇത്തരം കാര്യങ്ങള്‍ ആത്മാര്‍ത്ഥതയോടെ ചെയ്യാന്‍ കഴിയുമെന്നതൊരു വാസ്തവമാണ്.

അനില്‍കുമാര്‍ . സി. പി. said...

എച്മു, ഇത് ഒരു 'സ്ത്രീപക്ഷരചന' ആക്കാൻ ശ്രമിക്കാതിരുന്നെൻകിൽ കാലികമായ ഈ വിഷയത്തിനു പ്രാധാന്യം എറെ കൂടുമായിരുന്നു എന്നു തോന്നുന്നു.

പിന്നെ, ആരോഗ്യരംഗത്തെ (ആശുപത്രികളിലെ) അനാരോഗ്യകരവും അപകടകരവുമായ 'കൂട്ടിരുപ്പ്' ആരോഗ്യരംഗത്തിനു പ്രാധാന്യം കൊടുക്കുന്ന രാജ്യങ്ങളൊ, നമ്മുടെ നാട്ടിലെ തന്നെ നല്ല ആശുപത്രികളൊ അനുവദിക്കാറില്ല എന്ന് തോന്നുന്നു.ഇവിടങ്ങളിലൊക്കെ രോഗികളെ പരിചരിക്കുക എന്നത് മെഡിക്കൽ സറ്റാഫിന്റെ ചുമതലയാണു. അറുന്നൂറിലധികം ബഡ്ഡുകളും നൂറുകണക്കിനു മെഡിക്കൽ സ്റ്റാഫ്ഫും ഉള്ള ഒരു ആശുപത്രിയെക്കുറിചച്ച് എനിക്ക് നേരിട്ടറിയാം. പരസഹായമില്ലാതെ അനങ്ങാൻ പോലുമാകാതെ മരിച്ചു ജീവിക്കുന്നവരുടെ ജീറിയട്രിൿ വാർഡിൽ പോലും കൂട്ടിരുപ്പുകാർ ഇല്ല!

പിന്നെ 'നഴ്സിന്റെ ജോലി സ്ത്രീകൾക്കായി തന്നെ നീക്കിവെച്ചിരിക്കുന്നു' എന്നതും എത്രയോ മാറിയിരിക്കുന്നു. ഈ ജോലി സ്തത്യർഹമായി ചെയ്യുന്ന എത്രയധികം പുരുഷന്മാരേ (മലയാളികൾ ഉൾപ്പടെ) ഈ ഹോസ്പിറ്റലിൽ തന്നെ കണാറുണ്ടെന്നോ.

രോഗികളെ സന്ദർശിക്കുന്നവരുടെ സാമാന്യമര്യാദ ഇല്ലായ്മയെ കുറിച്ച് എഴ്ഹുതിയത് ഉചിതമായി.

നല്ല ലേഖനത്തിനു അഭിനന്ദനങ്ങൾ .

ചന്തു നായർ said...

"കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍റെ ഒരു പഠനത്തില്‍ പുരുഷന്മാരായ കൂട്ടിരിപ്പുകാരില്‍ ഏകദേശം നാല്‍പത്താറു ശതമാനം പേരും ചെയ്യുന്ന ജോലിയില്‍ അല്‍പം പോലും ആത്മാര്‍ഥത കാണിക്കാത്തവരാണെന്ന് കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്തെ വിവിധ ആശുപത്രികളില്‍ നടന്ന പഠനത്തിലായിരുന്നു ഈ വെളിപ്പെടുത്തല്‍" അപ്പോൾ കൂട്ടിരിപ്പിനും കാര്യ്ങ്ങൽ നോക്കുന്നതിനും സ്ത്രീകൾ തന്നെ വേണം...അവർക്കേ അതിനുള്ള സഹനം ഉണ്ടാകൂ...കൂട്ടിരുപ്പുകാരെ മാനിക്കാനും അവരോടു സ്നേഹമായി പെരുമാറാനും നാം പഠിക്കണം.. അത് അടിവരയിട്ട് പറയുമ്പോഴും.പണത്തിന് മാത്രം ശുഷ്കാന്തി കാണിക്കുന്ന ഒരു കൂട്ടർ ഇവർക്കിടയിലുണ്ട്.അതും മറക്കാതിരിക്കുക....വ്യത്യസ്ത്ഥങ്ങളായ വിഷയങ്ങ്ലിലൂടെയുള്ള എച്ചുമുവിന്റെ സഞ്ചാരം വളരെ ഇഷ്ടപ്പെട്ടൂ...ആശംസകൾ

മിനിപിസി said...

ഹോം നേഴ്സ് ആയി വരുന്ന സ്ത്രീകളോട് വളരെ മാന്യമായി പെരുമാറമെന്നതില്‍ ഒരു തര്‍ക്കവുമില്ല ,പക്ഷെ അവരുടെ ആത്മാര്‍ഥതയുടെ കാര്യത്തില്‍ അത്ര അഭിപ്രായമില്ല ,ചെയ്യുന്ന ജോലിയുടെ മഹത്വവും ,കിട്ടുന്ന പണത്തോടുള്ള ആത്മാര്‍ഥതയും മറന്നുള്ള പ്രവര്‍ത്തനങ്ങളാണ് എപ്പോള്‍ ഏറെയും കാണാനാകുന്നത് .

Unknown said...

കൂട്ടിരിപ്പുകാരുടെ വിചാരങ്ങള്‍ക്കൊപ്പം ....
അര്‍ത്ഥവാത്തായ ലേഘനം

- സോണി - said...

"ഇനിയുള്ള കാലത്ത് സ്വന്തബന്ധുക്കളേക്കാള്‍ പല ഏജന്‍സികള്‍ തരുന്ന കൂട്ടിരിപ്പുകാരെ ആശ്രയിക്കേണ്ടി വരുമെന്ന സത്യവും നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്."
വളരെ ശരി. സ്ത്രീ കൂട്ടിരിപ്പുകാരിലും നാല്‍പ്പതില്‍ താഴെ ശതമാനം മാത്രമാണ് ആത്മാര്‍ഥമായി ജോലി ചെയ്യുന്നവര്‍ എന്നാണ് അനുഭവങ്ങളുടെ വെളിച്ചത്തില്‍ എന്‍റെ കണക്കുകൂട്ടല്‍. മിക്കവരും ജീവിക്കാന്‍ വേറെ നിവൃത്തിയില്ലാതെ വരുമ്പോള്‍ ഇറങ്ങി പുറപ്പെടുന്ന തൊഴിലായിരിക്കുമല്ലോ ഇത്. അതുകൊണ്ട് തന്നെ അവരുടെ മനസ്സിന്റെ സാഭാവികവിക്ഷോഭങ്ങള്‍ തൊഴിലിനെ ബാധിക്കുന്നതാവാം.

aboothi:അബൂതി said...

എച്ചൂ, ഗൌരവമുള്ള ഒരു ചിന്ത തന്നെ ആണു വേണ്ടത്‌. പുരുഷന്‍മാരിലും ചിലര്‍ക്കെങ്കിലും ആത്മാര്‍ത്ഥത കാണില്ലേ? മിനിമം ചെയ്യുന്ന ജോലിയോട്‌. ആത്മാര്‍ത്ഥത കുറവുള്ള സ്ത്രീകളും ഉണ്ടാവാം. എങ്കിലും പ്രകൃത്യാ സ്ത്രീകള്‍ക്കുള്ള സഹനവും ക്ഷമയുമൊക്കെ ഇത്തരം ജോലിയില്‍ അവരെ പുരുഷനെക്കാള്‍ കൂടുതല്‍ ആത്മാര്‍ത്ഥത ഉള്ളവരാക്കി മാറ്റുമെന്നു തോന്നുന്നു. ഇതെല്ലാം പച്ചയായ മനുഷ്യര്‍ നേരിടുന്ന തിക്തമായ അനുഭവളാണു. ഒരു പക്ഷെ നാളെ ഇത്തരം അനുഭവങ്ങളുടെ ഏതെങ്കിലും ഒരു കോണില്‍ നമ്മളും അറിയാതെ വന്നു നില്‍ക്കേണ്ടി വന്നേക്കാം. അണുകുടംബങ്ങള്‍ സമൂഹത്തിനു നല്‍കുന്ന സമ്മാനങ്ങളാണ്‌ ഇവയെല്ലാം. രണ്ടും കയ്യും നീട്ടി വാങ്ങുക. എന്നിട്ട്‌ കഷായം കുടിക്കുന്ന പോലെ കുടിക്കുക. വേറെ നിവര്‍ത്തിയുണ്ടോ? ആനുകാലിക ജീവിതത്തിണ്റ്റെ മത്സരയോട്ടത്തില്‍ കിതക്കുന്നവറ്‍ക്കുള്ളതല്ല ഇന്നത്തെ ലോകം. നമ്മള്‍ക്കു വയസ്സാവുമ്പോള്‍ നമ്മള്‍ നമ്മള്‍ക്കു തന്നെ ഭാരങ്ങളാകും. അന്നു സഹാനുഭൂതിയോടെ ഒരു നോട്ടമെങ്കിലും നമുക്കു കിട്ടണമെങ്കില്‍ ഇന്ന് നാം നമ്മുടെ കണ്ണുകള്‍ തുറന്നു തന്നെ വെക്കണം. നല്ലൊരു പോസ്റ്റ്‌ എച്ചൂ. വളരെ നല്ലൊരു പോസ്റ്റ്‌

മുകിൽ said...

sradhikkaathe pokunna vishayangale echmukutti eduthu kaanikkunnu, samoohika praadhaanyathe eduthu kaanicxhu kondu. santhoshamundu.

Pradeep Kumar said...

പാർശ്വവൽക്കരിക്കപ്പെടുന്നവരുടെ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവരാനുള്ള എച്ചുമുവിന്റെ ആത്മാർത്ഥമായ പരിശ്രമം മനസ്സിലാവുന്നു.

എവിടെയോ ഒരൽപ്പം മുൻവിധി എഴുത്തിൽ പ്രതിഫലിക്കുന്നതായി തോന്നി. അത് പുരുഷന്മാരെക്കുറിച്ചുള്ള സാമാന്യവൽക്കരണത്തിലാണോ, സർക്കാർ ആശുപത്രിയെ അഭയം പ്രാപിക്കുന്ന ദരിദ്രജനവിഭാഗങ്ങളും കൂലിക്കു കിട്ടുന്ന കൂട്ടിരുപ്പുകാരെ ഉപയോഗിക്കുന്നു എന്നിടത്താണോ - ചെറിയ ചെറിയ പ്രശ്നങ്ങൾ തോന്നിയത് എന്റെ വായനയുടെ കുഴപ്പമാവും.

താൻ ഉന്നയിക്കുന്ന വിഷയത്തോട് പുലർത്തുന്ന ആത്മാർത്ഥതക്കും, അത് ലളിതമായ ഭാഷയിൽ അവതരിപ്പിക്കാനുള്ള മനോഭാവത്തിനും എന്റെ ആദരവ്

സിയാഫ് അബ്ദുള്‍ഖാദര്‍ said...

വളരെ വ്യത്യസ്തമായ ഒരു ചിന്ത .അവഗണിക്കപ്പെട്ട ഒരു വിഭാഗം സ്ത്രീകള്‍ക് വേണ്ടി ശബ്ദമുയര്‍ത്താനും ആരെങ്കിലും വേണം ..എച്ചുമുവിന്റെ ഈ പോസ്റ്റ്‌ അതിനൊരു നിദാനമാവട്ടെ

റിയാസ് പെരിഞ്ചീരി said...

നല്ല ചിന്തകള്‍ ...
കാലികപ്രശസ്തമായ വിഷയം ..
ആശംസകള്‍ ..

‍ആയിരങ്ങളില്‍ ഒരുവന്‍ said...

കാലികപ്രസക്തമായ വിഷയം.. മാതാപിതാക്കൾ വാർദ്ധക്യമെത്താൻ കാത്തിരിക്കുന്നു വൃദ്ധസദനങ്ങളിൽ എത്തിക്കാനും കൂട്ടിരുപ്പ്കാരെ തേടാനും.. ഇത്തരം മൃദുല വികാര ജോലികൾക്ക് പുരുഷൻ_മാർ എന്തുകൊണ്ടോ ക്ഷമാശീലരല്ലാതായിരിക്കുന്നോ?? എന്തായാലും ഇത്തരം സേവന സന്നദ്ധത ബഹുമാനിക്കപ്പെടേണ്ടത് തന്നെ..!!

‍ആയിരങ്ങളില്‍ ഒരുവന്‍ said...
This comment has been removed by the author.
Muralee Mukundan , ബിലാത്തിപട്ടണം said...

കൂട്ടിരുപ്പുകാരോട് സ്നേഹവും ആദരവുമൊന്നും പ്രകടിപ്പിക്കാന്‍ കഴിയുന്നില്ലെങ്കിലും അപമാനവും നിന്ദയും അവര്‍ക്ക് കൊടുക്കാതിരിക്കാനെങ്കിലും നമ്മള്‍ ശ്രദ്ധിക്കണം. ഇനിയുള്ള കാലത്ത് സ്വന്തബന്ധുക്കളേക്കാള്‍ പല ഏജന്‍സികള്‍ തരുന്ന കൂട്ടിരിപ്പുകാരെ ആശ്രയിക്കേണ്ടി വരുമെന്ന സത്യവും നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. അതുകൊണ്ടു തന്നെ അടുത്ത തലമുറയ്ക്ക് മനുഷ്യര്‍ തമ്മില്‍ത്തമ്മില്‍ പാലിക്കേണ്ട സാമാന്യ മര്യാദയുടെ കൊച്ചുകൊച്ചു പാഠങ്ങളെങ്കിലും പകര്‍ന്നു കൊടുക്കുന്നതില്‍ നമ്മള്‍ മനസ്സു വെച്ചേ തീരൂ.

ജന്മസുകൃതം said...

ആശംസകള്‍

ente lokam said...

ഓരോ സംരംഭങ്ങളിലും കുറെ നിശബ്ദ ജീവികളുടെ
കഠിന അധ്വാനം ഉണ്ടാവും...അവര്‍ മുന്‍ നിരയിലേക്ക്
ഒരിക്കലും വരാറുമില്ല..കഴിഞ്ഞ ത്രിവേണിക്കഥയുടെ തുടര്‍ച്ച
പോലെ വായിച്ചു...

Unknown said...

അവരോട് സ്നേഹവും ആദരവുമൊന്നും പ്രകടിപ്പിക്കാന്‍ കഴിയുന്നില്ലെങ്കിലും അപമാനവും നിന്ദയും അവര്‍ക്ക് കൊടുക്കാതിരിക്കാനെങ്കിലും നമ്മള്‍ ശ്രദ്ധിക്കണം.

ശരിയാണു

Unknown said...

ചര്‍ച്ച ചെയ്യപ്പെടാത്ത ഒരു വിഷയം നന്നായി അവതരിപ്പിച്ചു

ആശംസകള്‍

Manoj Vellanad said...

ആദ്യമായാണ് ഈ ബ്ലോഗില്‍...,...
സത്യത്തില്‍ ഞാന്‍ ഒന്ന് ഞെട്ടി.. അത് എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല..
എല്ലാ പോസ്റ്റിലും കമെന്റ് ഇടുന്നില്ല..

“ഇനിയുള്ള കാലത്ത് സ്വന്തബന്ധുക്കളേക്കാള്‍ പല ഏജന്‍സികള്‍ തരുന്ന കൂട്ടിരിപ്പുകാരെ ആശ്രയിക്കേണ്ടി വരുമെന്ന സത്യവും നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്.
അതാണ്‌ വലിയൊരു സത്യം. കൂട്ടിരുപ്പിനു സ്ത്രീകളോളം ക്ഷമയും സഹനവും ആണുങ്ങള്‍ക്ക് ഉണ്ടാകില്ല എന്നത് ഒരു സത്യമാണ്. അവരോടുള്ള സമീപനത്തില്‍ തീര്‍ച്ചയായും ബഹുമാനം വരേണ്ടിയിരിക്കുന്നു..”

സത്യം.. ആശുപത്രികളില്‍ ഞാന്‍ സ്ഥിരം കാണുന്ന ഒന്നാണ്, വിലക്കെടുത്ത കൂട്ടിരിപ്പുകാര്‍..,.. സതസന്ധമായ ഒരു രചന..

ആശംസകള്‍...,...

M. Ashraf said...

പ്രസക്തമായ വിഷയം മനോഹരമായി പറഞ്ഞു. എച്മുടച്ച്. അഭിനന്ദനങ്ങള്‍

kochumol(കുങ്കുമം) said...

ഇവരുടെ സേവനം ഇനിയുള്ള കാലങ്ങളില്‍ അവശ്യമായി വരുന്ന ഒന്നാണ് ..വളരെ പ്രസക്തമായ വിഷയം ..നന്നായി അവതരിപ്പിച്ചു

Unknown said...

പ്രിയപ്പെട്ട ചേച്ചി,
കാലിക പ്രസക്തമായ വളരെ നല്ല കുറിപ്പ്.
അഭിനന്ദനങ്ങള്‍ !
സ്നേഹത്തോടെ,
ഗിരീഷ്‌

Echmukutty said...

വായിച്ച് അഭിപ്രായമെഴുതി എന്നെ പ്രോല്‍സാഹിപ്പിച്ച എന്‍റെ എല്ലാ കൂട്ടുകാര്‍ക്കും നന്ദി. ഇനിയും വായിക്കുമന്ന് കരുതട്ടെ.

വേണുഗോപാല്‍ said...

കൂട്ടിരിക്കുന്നവരും കിടക്കുന്നവരും ഒക്കെ നമ്മളും ഈ ക്യൂവില്‍ തന്നെയാണ് എന്നൊരു നിമിഷം ചിന്തിച്ചാല്‍ നന്ന്. അല്‍പ്പം ആത്മാര്‍ത്ഥത ആ ചിന്തയില്‍ നിന്ന് ജനിച്ചെങ്കിലോ ?

പിന്നെ പുരുഷന്മാരേക്കാള്‍ ഈ വിഷയത്തില്‍ എല്ലാ രീതിയിലും ഭേദം സ്ത്രീകള്‍ തന്നെയാണ്. സ്ത്രീകളിലും സോണി പറഞ്ഞ പോലെ ഈ കൊട്ടിഘോക്ഷിക്കപ്പെട്ട നൂറു ശതമാനം ആത്മാര്‍ഥത ഉണ്ടോ എന്നത് അനുഭവസ്ഥരില്‍ നിന്നറിയണം.

Deepu George said...

ഗൌരവം ഉള്ളതും എന്നാല്‍ ആരും കൈകാര്യം ചെയ്യാത്തതും ആയ ഒരു വിഷയം അവതരിപ്പിച്ചതിന് അഭിനന്ദനം ,പക്ഷെ ചെറിയ ഒരു എതിര്‍ അഭിപ്രായം ഉണ്ട് ട്ടോ ,ഇടയ്ക്കു ഒരു ഫെമിനിസ്റ്റ് ചുവ വന്നു പോയോ എന്ന് ,അങ്ങിനെ ഉള്ള പുരുഷ കൂട്ടിരിപ്പുകാര്‍ ഇല്ല എന്നല്ല കാണും ,അതെ പോലെ ആരും കാണാതെ രോഗികളോട് ക്രൂരം ആയി പെരുമാറുന്ന സ്ത്രി കൂട്ടിരുപ്പുകാരും ഉണ്ട് ,ഇതിനെ അങ്ങിനെ ഒരു വേര്‍തിരിവ് വേണം എന്ന് എനിക്ക് തോന്നുന്നില്ല ,പലരും പറയുന്നപോലെ രോഗികളെ പരിചരിക്കാന്‍ സ്ത്രികല്‍ക് ആണ് കൂടുതല്‍ കഴിവും ക്ഷമയും എന്നത് ഒരു പഴയ കാഴ്ചപ്പാട് അല്ലെ ,പണ്ടേ മുതല്‍ പറഞ്ഞു വന്നത് അവര്തിക്കുന്നതല്ലേ ?ഇപ്പോള്‍ നമ്മുടെ നാട്ടില്‍ ആശുപത്രികളില്‍ വാര്‍ഡു കളില്‍ മാത്രമേ ഇത്തരം കൂട്ടിരിപ്പുകരെ [ഹോം നേഴ്സ്]കാണാറുള്ളു ..മറ്റു സ്ഥലങ്ങളില്‍ ഇവര്‍ക് അനുവാദം ഇല്ല ..വീടുകളില്‍ ജോലിക്ക് നില്‍കുമ്പോള്‍ ആണ് ഇത്തരം ചൂഷണത്തിന് കൂടുതലും ഇടയവുന്നത് .

ഈ വിഷയം തിരഞ്ഞെടുത്തതിനു ഒരിക്കല്‍ കൂടി അഭിനന്ദനം

സ്നേഹപൂര്‍വ്വം .

സായം സന്ധ്യ said...

എന്റെ ചിക്കന്‍പോക്സ് കാലങ്ങളില്‍ എനിക്കു കൂട്ടായ, എന്റെ പനിപ്പോളകളില്‍ തഴുകി തലോടി ആശ്വസിപ്പിച്ച കാളിക്കുട്ടിയമ്മായിയെ നമസ്കരിക്കുന്നു വീണ്ടും....ജീവിക്കുന്നതിനായ് വാര്‍ദ്ധക്യത്തിലും ഇത്തരം ജോലികള്‍ ചെയ്യുന്ന അവരുടെ നിസ്സഹായത എന്നെ ഏറെ ചിന്തിപ്പിച്ചിരുന്നു...
പ്രമേയത്തിനും അവതരണത്തിനും അഭിനന്ദനങ്ങള്‍...

Anonymous said...

വളരെ ആത്മാര്‍ഥമായി ജോലിചെയ്യുന്നവര്‍ ഒരുപാടുപേര്‍ ഉണ്ട്.അല്ലാത്തവരും ഇല്ല എന്നുപറയുന്നില്ല.ഒരുപാടു പ്രശ്നങ്ങള്‍ അവര്‍ക്ക് നേരിടേണ്ടി വരുന്നുണ്ട്.രണ്ടു ദിവസം മുന്നേ ഒരു സ്ത്രീ പറഞ്ഞതെ ഉള്ളു " ചേച്ചീ എന്തിനും തെയ്യാര്‍ ആണെന്ന രീതിയില്‍ ആണ് ചില വീടുകളില്‍ ഉള്ള പുരുഷന്മാര്‍ പെരുമാറുന്നത്.പല സ്ഥലത്തും നില്ക്കാന്‍ പറ്റുന്നില്ല എന്ന്." മര്യാദക്ക് ഭക്ഷണം കൊടുക്കാതെയും മറ്റും വീട്ടിലെ സ്ത്രീകളും കഷ്ടപെടുതുന്നു ..കൊടുത്ത കാശിനു മുതലാക്കുക അതാണ് ലക്‌ഷ്യം ആര്‍ക്കായാലും.അവരും മനുഷ്യര്‍ ആണ്..നല്ല വിഷയം നന്നായി അവതരിപിച്ചു ...