Monday, September 16, 2019

ഒത്തിരി ഒത്തിരി സ്നേഹം....Sudhakutty KS

                                                                                                                                       

എന്നെ കുറിച്ച് അഭിമാനം തോന്നുന്ന... എന്നെ അറിയുന്ന എൻറെ ചേച്ചി....
ഒത്തിരി ഒത്തിരി സ്നേഹം....Sudhakutty KS

എച്ച്മുക്കുട്ടിക്ക് സ്നേഹത്തോടെ ,

എറണാകുളത്തെ പ്രശസ്തമായ ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റിന്റെ മുറിക്ക് പുറത്ത് പൂർണ ഗർഭിണിയായ മകളുമൊത്ത് ഇരിക്കുകയായിരുന്നു ഞാൻ.

"ദാ അമ്മേടെ എച്മുക്കുട്ടിയല്ലേ , ത് "
ശ്രീക്കുട്ടി ശബ്ദം താഴ്ത്തി ചോദിച്ചു.

അതെ, അത് അവൾ തന്നെ .
ഒപ്പം അതിസുന്ദരിയായ മകളും ഭർത്താവും. ഒളികണ്ണിട്ട് നോക്കാനേ എനിക്ക് ധൈര്യം ഉണ്ടായുള്ളൂ. ഓടി ചെന്ന് ചേർത്ത് പിടിക്കണമെന്ന് തോന്നിയെങ്കിലും... കുടുംബത്തിന്റെ സ്വകാര്യത വലുതാണ്. അതിനാൽ ഞാനാ ഭാഗത്തേക്ക് നോക്കിയതേയില്ല.
കണ്ട മാത്രയിൽ തിരിച്ചറിയാൻ തക്ക അടുപ്പം ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നുമില്ല.
അവളെ വായിച്ചിരുന്നു. ഇടക്ക് ചാറ്റ് ചെയ്യുമായിരുന്നു.
ചെക്കപ്പിനെത്തിയവരുടെ പേര് രേഖപ്പെടുത്തുമ്പോൾ അവളുടെ മകൾ പേര്
തെല്ലുച്ചത്തിൽ ഉരുവിട്ടു. ആ പേര് അത്ര മനോഹരമായി ഉച്ചരിക്കാൻ അവൾക്കേ കഴിയൂ.
" എന്തൊരു ആക്സന്റ്, എന്തൊരു കോൺഫിഡൻസ് "
എന്റെ മകൾ കാതിൽ മന്ത്രിച്ചു.
എച്മു ഇരുന്നിടത്തേയ്ക്ക് ഞാൻ അപ്പോഴും നോക്കിയില്ല.
ചുഡിദാറിട്ട കാല്പാദങ്ങളിലേക്ക്‌ ഇടയ്ക്കൊന്ന് പാളി നോക്കി. അത് പൊള്ളിയമർന്ന് കരുവാളിച്ചിട്ടാണോ? തീക്കനലിലൂടെയായിരുന്നല്ലോ നടത്തം.
ഈ മകളെ പ്രസവിക്കാനാണല്ലോ പാതിരാത്രിയിൽ ഓട്ടോറിക്ഷയിൽ ആശുപത്രിയിലേയ്ക്ക് നിരാലംബയായ ഒരു ഒപൺകുട്ടി യാത്ര ചെയ്തതെന്നോർത്ത് എന്റെ കണ്ണ് പെട്ടെന്ന് നിറഞ്ഞു. അവളുടെ
പ്രസവകാല ദൈന്യതകളോരോന്നായ് എന്റെയുള്ളിൽ തിടം വച്ചുണർന്നു.

എന്റെ പ്രിയ ചങ്ങാതി കെ.എ ബീനയാണ് എച്മുവിന്റെ ജീവിതം വായിക്കാൻ എന്നോടാവശ്യപ്പെട്ടത്. എന്റെ അനുഭവങ്ങളടെ നിസ്സാരത അങ്ങനെയാണ് എനിക്ക് ബോധ്യപ്പെട്ടത്.

അഷിതയും എച്ച്മുവും ജീവിതം പറഞ്ഞ് എന്നെ തളർത്തിക്കളഞ്ഞുവെന്ന് ഫേസ്ബുക്കിൽ ഞാനൊരു കുറിപ്പിട്ടപ്പോൾ പരിചയക്കാരായ ചിലർ ഫോണിൽ വിളിച്ചു ,ഇതൊക്കെ നേരാവുമോ എന്നറിയാൻ.
അവർക്കറിയാത്ത, അവരനുഭവിക്കാത്ത ചില നേരുകൾ അവരെങ്ങനെ ഉൾക്കൊള്ളും? അതവരുടെ കുറ്റമല്ല.

ദുരനുഭവങ്ങളാൽ വൃണപ്പെട്ടു പോയവർക്ക് നുണ പറയാനാവില്ല. തീവ്ര നൊമ്പരങ്ങൾ ഉള്ളിൽ പേറുന്നവർക്ക് പളപളപ്പുള്ള ഭാഷയിൽ പൊതിഞ്ഞ് ജീവിതം എഴുതാനാവില്ല. അവരുടെ വാക്കുകൾ നന്മ വറ്റാത്ത മനസ്സുകളിൽ കണ്ണാടിച്ചീളുകളായ് പതിഞ്ഞ് ചോരച്ചാലുകളുണ്ടാക്കും.

നളിനി ജമീല ജീവിതം എഴുതുമ്പോഴും സരിതാ എസ് നായർ അവർ നടന്ന വഴികളെപ്പറ്റി പറയുമ്പോഴും കന്യാമoത്തിനുള്ളിൽ സന്യാസിനി വിതുമ്പുപ്പോഴും ഷക്കീല എന്ന താരം ചാനലിൽ വന്ന് വളച്ചുകെട്ടില്ലാതെ സ്വജീവിതം വിളമ്പുമ്പോഴും പുറംപൂച്ച് വെടിഞ്ഞ് പുറത്ത് വരുന്നത് സത്യമെന്ന് കരുതാനാണ് എനിക്കിഷ്ടം.
പൊള്ളയായ വിശ്വാസങ്ങളുടെ ഉരകല്ലിൽ ഏറ്റക്കുറച്ചിലോടെ ചിലർ അതിനെ തരാതരത്തിൽ വിശകലനം ചെയ്യുകയും പരിഹസിക്കുകയും നിർവൃതിയടയുകയും ചെയ്യും.
അയാൾക്കൊരു പ്രണയമുണ്ടെന്നറിഞ്ഞിട്ടും ഈ പെൺകുട്ടി ചാടിപ്പുറപ്പെട്ടതെന്തിന് എന്ന്
എച്മുക്കുട്ടിയെ വായിച്ച് എന്നോട് കെറുവിച്ചു ,പ്രശസ്തയായ ഒരു വനിത.
അവരോടെന്ത് പറയാൻ 🤔
പ്രണയകാലത്ത് വിപ്ലവം പറയുകയും , ഇരുട്ടി വെളുക്കും മുൻപ് പ്രണയത്തെ തള്ളിപ്പറഞ്ഞ് മറ്റൊരാളോടൊപ്പം ജീവിതം പങ്കിടുകയും ചെയ്യുന്ന ചില ആദർശശാലികൾ പിൽക്കാലത്ത് കടുത്ത സദാചാരവാദികളെന്ന അപരനാമധേയത്താൽ അറിയപ്പെടും!

എച്ച്മുക്കുട്ടിയുടെ ജീവിതകഥയിൽ പരാമർശിക്കപ്പെട്ട , ഒരിക്കൽ എനിക്ക് പ്രിയങ്കരരായിരുന്ന എല്ലാവരെയും ഞാൻ വെറുത്തു പോയി .
ഡി.വിനയചന്ദ്രൻ എന്ന കവി ഇപ്പോൾ എന്റെ ഇഷ്ട ഗുരുനാഥനല്ല.സാറാ ജോസഫ്, ഗീതാ ഹിരണ്യൻ അങ്ങനെയെത്രയെത്ര പേർ മനസ്സിൽ നിന്ന് വേർപെട്ട് പോയി. സദാചാരവാദിയായത് കൊണ്ടല്ല ,ന്യായാന്യായങ്ങൾ ചികഞ്ഞിട്ടുമില്ല. തീർത്തും നിസ്സഹായയായ ഒരു പെൺകുട്ടിയെ തുണയ്ക്കാത്തവരെ സ്നേഹിക്കാനാവാത്തത് കൊണ്ട്. സുഹൃത്തിന്റെ ഭാര്യയിൽ നഖമുന ആഴ്ത്തുന്നവൻ കവിയായിട്ടെന്ത് കാര്യം ?
" സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ -
സ്നേഹിച്ചിടാത്തൊരു
തത്വശാസ്ത്രത്തെയും "
എന്ന് പാടിയ ഒരു കവി എന്റെ ജന്മനാട്ടിൽ ഉണ്ടായിരുന്നേയ് ....

എച്ച്മുവിന്റെ ദുരന്തകഥയിൽ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പങ്കെന്തായിരുന്നു എന്ന് ചോദിച്ചപ്പോൾ ബാലൻ ഏറ്റു പറഞ്ഞു ,

" അവൾ എന്നെക്കുറിച്ച് എഴുതിയതെല്ലാം സത്യം .അവളുടെ മുന്നിൽ നിശബ്ദം തലതാഴ്ത്തി കൈ കെട്ടി നിൽക്കാം ഞാൻ, എത്ര തല്ല് തന്നാലും എന്റെ ചെയ്തികൾക്ക് പ്രതിഫലമാകില്ല" .

വിശന്ന് പൊരിഞ്ഞപ്പോൾ ഭക്ഷണവും തല ചായ്ക്കാനിടവും നൽകിയ ചങ്ങാതിമാരുടെ ദയയിൽ ഊറ്റം കൊണ്ട ഊരുതെണ്ടിയുടെ പിഴയ്ക്ക് മറ്റെന്ത് പരിഹാരം ?

എച്മൂ ,അപരിചിതത്വം നടിച്ച് നിന്നെ കണ്ടില്ലെന്നെ മട്ടിൽ പോകാൻ എനിക്കായില്ല. നീ ഇരുന്ന ഭാഗത്തേക്ക് വന്നപ്പോൾ, ആൾക്കൂട്ടത്തിനിടയിൽ നിന്ന് അതുവരെ പരസ്പരം കണ്ടിട്ടില്ലെങ്കിലും ഉൾവിളിയെന്നോണം നീ എഴുന്നേറ്റു. നെഞ്ചോട് ചേർത്തപ്പോൾ ആ ഹൃദയതാളം ഞാൻ വ്യക്തമായും കേട്ടു . പിഞ്ഞിച്ചിതറി,
കൂട്ടിക്കെട്ടിയെടുത്ത ആ മിടിപ്പ് എനിക്ക് സുപരിചിതമായിരുന്നു ...
നിന്റെ മകളുടെ മുഖത്തു അപ്പോൾ വിരിഞ്ഞ ചന്തമുള്ള അമ്പരപ്പ്
എന്നും എന്റെ ഓർമയിലുണ്ടാകും ✍️
https://www.facebook.com/komalezhuthu.sudha/posts/2394403733971739