Saturday, February 4, 2012

മണ്ണാങ്കട്ടിയും പോതും പൊണ്ണും ….പോരാഞ്ഞിട്ട് ഒരു നകുഷയും


                               

അടുത്താഴ്ച നാട്ടിലുണ്ടാവുകയില്ലെന്ന് അവൻ ഫോണിൽ മെല്ലെ ചിരിച്ചു. അതു കേട്ടപാടെ “നീ പോകുന്നിടത്തേയ്ക്ക് ഞാനും വരട്ടെ” എന്ന് ചോദിച്ചു കഴിഞ്ഞിരുന്നു. വേണ്ടെന്ന് പറയാൻ അവനാവുകയില്ല. ആളൊഴിഞ്ഞ ഈ വലിയ മുറികളിൽ ഒറ്റയ്ക്ക് തലങ്ങും വിലങ്ങും നടന്ന്  സമയം പോക്കുന്നതിൽ അവന് എല്ലാ കാലത്തും അനിഷ്ടമുണ്ടായിരുന്നുവല്ലോ.

എങ്കിലും അവന് എന്നും തിരക്കായിരുന്നു.അവന്റെ പിന്നാലെ എപ്പോഴും തടിച്ച ഫയലുകളും കുറെ മനുഷ്യരും അവസാനമില്ലാത്ത നെടുങ്കൻ യാത്രകളുമുണ്ടായിരുന്നു. മെലിഞ്ഞു നേർത്ത് മനോഹര നാദമാലപിയ്ക്കുന്ന ഫോണുകളും അംഗലാവണ്യം തുള്ളി തുളുമ്പുന്ന കമ്പ്യൂട്ടറും അവൻ തനിയ്ക്ക് സ്വന്തം തനിയ്ക്ക് മാത്രം സ്വന്തമെന്ന് സദാ കലഹിച്ചുകൊണ്ടിരുന്നുഇവരെല്ലാം ഒഴിവാകുന്ന അത്യപൂർവ നിമിഷങ്ങളിൽ മാത്രമാണ് അവൻ മിഴികളിൽ ഉറ്റുനോക്കിയത്.  പുസ്തകങ്ങളിൽ ലയിച്ചിരിയ്ക്കുമ്പോൾ പൊടുന്നനെ, പിൻ കഴുത്തിൽ ഒരു തൂവൽ സ്പർശം പോലെ ഉമ്മവെച്ചത്.

പച്ച നിറത്തിന്റെ മഴവില്ലുകൾ തെളിയുന്ന ഒരു മനോഹര തീരത്തേയ്ക്കായിരുന്നു അവനൊപ്പമുള്ള ആ യാത്ര. ഒരു പച്ച കൂടാരത്തിൽ ഒറ്റയ്ക്കിരുത്തിയിട്ട് അവൻ പതിവു പോലെ സ്വന്തം തിരക്കുകളിലേയ്ക്ക് ഊർന്നു പോയി.അവനു പോകാനാവുന്ന പല സ്ഥലങ്ങളും എന്നും അന്യമായിരുന്നപ്പോഴും അവന് കടന്നു വരാനാവാത്ത ഒരു സ്ഥലവും  ഒരിയ്ക്കലും  ഉണ്ടായില്ല. അവനെന്നും ഒരു കാറ്റായിരുന്നു.

തളിർപ്പച്ചയും ഇലപ്പച്ചയും ഇരുൾപ്പച്ചയും വെയിൽപ്പച്ചയും മഴപ്പച്ചയും മയിൽ‌പ്പച്ചയും ചാണകപ്പച്ചയുമായി .പച്ച നിറം സ്വന്തം ഇന്ദ്രജാല മികവിൽ വിസ്മയിപ്പിയ്ക്കുന്ന ഒരു പ്രപഞ്ചമായിരുന്നു അത്.   ചുവന്നു തുടുത്ത മണ്ണിന്റെ ആരും കാണാത്ത വന്യമായ അടരുകൾ ലാസ്യ ഭംഗിയോടെ പുഞ്ചിരിച്ചു. ആരോഗ്യമുള്ള ഒരു പച്ചത്തുള്ളൻ ആശകളിൽ ചലനമാർന്നു.

ചെമ്മണ്ണ് നിറഞ്ഞ വഴികളിലൂടെ വെറുതേ നടക്കുമ്പോൾ മരക്കൊമ്പുകളിലിരുന്ന് പല തരം പക്ഷികൾ കലപില കൂട്ടി സംസാരിയ്ക്കാൻ തുടങ്ങി. അവരിൽ തന്നെ സാമർഥ്യക്കാരായ ചിലർ കൈയെത്തിത്തൊടാമോ എന്ന് വെല്ലുവിളിച്ച്  തലയ്ക്ക് മുകളിലൂടെ ശീഘ്രം പറന്നു. വർണ്ണപ്പകിട്ടാർന്ന സ്വന്തം തൂവൽച്ചിറകുകൾ വിടർത്തിക്കാണിച്ച്, മങ്ങിയ വർണ്ണത്തിൽ ചുളുക്കു കുപ്പായമിട്ട സൌന്ദര്യബോധത്തെ നോക്കി ച്ഛിൽ ച്ഛിൽ എന്ന് കളിയാക്കി.

അപ്പോൾ ചുളുക്ക് കുപ്പായം പെട്ടെന്ന് ഫ്രില്ലു പിടിപ്പിച്ച ഒരു ഫ്രോക്കായിത്തീർന്നു. പറ്റെ വെട്ടിയ മുടി ഇരുവശവും ഒഴുകിയിറിങ്ങിയ പിന്നലുകളായി. അതിൽ കനകാംബരവും മദിരാശി മുല്ലയും മയിർക്കൊഴുന്തും പട്ടു റിബണും പിറന്നു. 

ഉറക്കെയാണ് പാടിയത്..പഴയൊരു കുട്ടിപ്പാട്ട്

ചുണ്ടയ്ക്ക വെത്തൽ വിത്ത പണം
കൊടുത്തു വിടമ്മാ പെരിയായീ
നല്ല കാലം വറതമ്മാനല്ല കാലം വറതമ്മാ
കുടുകുടുപാണ്ടി പേച്ചമ്മാചിത്താശൻ വാക്കമ്മാ“ 

കൌതുകത്തോടെ ശ്രദ്ധയോടെ എതിരേ വന്ന അമ്മ പറഞ്ഞു, “ചിത്താശനൊണ്ണും ഇന്തക്കാലം കെടയാത്”   


അറിയാമായിരുന്നു. ആരാണു ചിത്താശനെന്ന് അമ്മയ്ക്കും അറിയുമായിരുന്നില്ലെന്ന് അല്പം കഴിഞ്ഞപ്പോൾ മനസ്സിലായി. നല്ല കാലം വരുന്നെന്ന്, കുടു കുടു ഉടുക്കു കൊട്ടിപ്പാടിക്കൊണ്ട് വർഷത്തിലൊരിയ്ക്കൽ മാത്രം വീട്ടിൽ വന്നിരുന്നവരായിരുന്നു ചിത്താശന്മാർ. വളരെ കുഞ്ഞു നാളിലേ  അവരെ കണ്ടിട്ടുള്ളൂ. അവർക്ക് പാളത്താറും കണ്ണഞ്ചിപ്പിയ്ക്കുന്ന വിധം വർണാഭമായ തലപ്പാവുമുണ്ടായിരുന്നു.  കർണ്ണാടകത്തു നിന്ന് ദേശാന്തര യാത്രയ്ക്ക് വരുന്ന അവർ, വെട്ടിക്കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയാലും സത്യമേ പറയൂവത്രെ. 

അമ്മയുമായുള്ള സൌഹൃദം നിമിഷങ്ങളിൽ തന്നെ പടർന്നു പച്ചച്ച് പന്തലിച്ചു..നാല്പതു കൊല്ലം മുൻപ് വെറും തരിശായിക്കിടന്ന ഭൂമിയുടെ പുരാവൃത്തം വെറ്റില തുപ്പൽ തെറിപ്പിച്ചും സ്വന്തം മുഖത്തെ ചുളിവുകളിളക്കിയും അമ്മ പാടിത്തന്നു. വെള്ളക്കാരൻ സ്സാ‍യ്പ് തരിശ് കടന്ന് വന്ന് പച്ച ദ്വീപ് ചമച്ച മരതകക്കഥ.

“വന്താണ്ടീ വന്താണ്ടീ വെള്ളക്കാരൻ വന്താണ്ടീ……..
വന്താണ്ടീ വന്താണ്ടീ പൈത്യക്കാരൻ വന്താണ്ടീ........

ചില സ്സായ്പുമാർക്ക് ചില തരം പ്രാന്ത് ഉണ്ടാകുമെന്ന് അമ്മ ഉറക്കെ ചിരിച്ചു. അത് ശരി വെച്ചുകൊണ്ട് സമീപത്തു കൂടി ഇഴഞ്ഞ് പോയത് കറുപ്പിൽ മഞ്ഞ പുള്ളികളുള്ള സാരി ധരിച്ച ഒരു പാമ്പായിരുന്നു. ഭയം ആദ്യം നീലിപ്പിച്ചു പിന്നെ വെളുപ്പിച്ചു.

അമ്മ ചിരിച്ചുകൊണ്ട് സമാധാനിപ്പിച്ചു. “ഒന്നും പേടിയ്ക്കാനില്ല. നമ്മൾ ഉപദ്രവിയ്ക്കാതിരുന്നാൽ മതി അവരൊന്നും ചെയ്യില്ല. അവർക്ക് കഴിയ്ക്കാൻ ഇവിടെ ധാരാളം ഭക്ഷണമുണ്ട്. അവർ അവരുടെ പാട്ടിന് കഴിഞ്ഞുകൊള്ളും.“

അതാണ് മരതക ദ്വീപിന്റെ നിയമം. അവിടെ എല്ലാവരുമുണ്ട്. കഴിയുന്നത്ര പരസ്പരം സഹകരിച്ച് അവർ കഴിഞ്ഞു കൂടുന്നു.എന്നാലും ചിലപ്പോൾ അപകടങ്ങൾ വരാറുണ്ട്. അപ്പോൾ ചികിത്സിയ്ക്കും, രക്ഷപ്പെടുമോ എന്ന് നോക്കും .ഇല്ലെങ്കിൽ പിന്നെ .....ചിരഞ്ജീവികളെല്ലാം പുരാണങ്ങളിൽ മാത്രമല്ലേയുള്ളൂ എന്നു പറഞ്ഞ് അമ്മ കണ്ണിറുക്കിക്കാട്ടി.  

അമ്മ നിറുത്താതെ സംസാരിച്ചുകൊണ്ടിരുന്നു. അതു പറച്ചിലിന്റേയും കേൾവിയുടെയും ആഹ്ലാദ ഉത്സവമായിരുന്നു. അമ്മ അവിടെ പലതരം ജോലികൾ ചെയ്തു കഴിഞ്ഞു കൂടുകയാണ്. അവിടെ കുറെ വീടുകളുണ്ട്, ബേക്കറിയുണ്ട്, പല തരം ഓഫീസുകളുണ്ട്, അമ്പലമുണ്ട്..... അവിടെയെല്ലാം ഒത്തിരി ജോലികളുമുണ്ട്. 

അമ്മയുടെ വീട്ടുകാരനെക്കുറിച്ചും മക്കളെക്കുറിച്ചും അന്വേഷിച്ചപ്പോൾ അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു.

“കല്യാണം കഴിച്ചില്ല.“

അൽ‌പ്പം ചമ്മലുണ്ടായി. വേണ്ടായിരുന്നു. ആവശ്യമില്ലാത്ത അന്വേഷണം.

മൌനം കണ്ട് അവർ വിശദീകരിച്ചു. 

“അതൊരു കാര്യമായിത്തോന്നിയില്ല, അതിലും വലിയ കാരണം ഉണ്ടായിരുന്നു, കല്യാണം വേണ്ടെന്ന് തോന്നാൻ..“

അപ്പോഴേയ്ക്കും ആരോ ഉച്ചത്തിൽ വിളിയ്ക്കുന്നതു കേട്ടു

“പോതും പൊണ്ണ് അത്തേ, പോതും പൊണ്ണ് അത്തേ……“

ആ പേരു വിചിത്രമായി തോന്നി. പോതും പൊണ്ണെന്ന്…… എന്നുവെച്ചാൽ മതി പെണ്ണെന്ന്. എന്തൊരു പേര്! മനുഷ്യർ ഇങ്ങനെയും പേരു വെയ്ക്കുമോ?

അമ്മയുടെ ഉത്തരം അതിലും വിചിത്രമായിരുന്നു.

“ഇങ്കെ വാടീ, മണ്ണാങ്കട്ടീ, ദോ ഇങ്കെയേ താൻ..“ 

“ഓ! വാറേൻ..“ 

മണ്ണാങ്കട്ടിയോ? ഇനി അതും മനുഷ്യനാണോ? മണ്ണാങ്കട്ടി എന്നു പേരുള്ള മനുഷ്യരുണ്ടാകുമോ ഈ ലോകത്ത്?

നേർത്തൊരു കിതപ്പോടെ സൈക്കിളിൽ പ്രത്യക്ഷപ്പെട്ടത് മണ്ണാങ്കട്ടിയാണെന്നറിഞ്ഞപ്പോൾ  ഞെട്ടിപ്പോയി. കടഞ്ഞെടുത്ത കരിവീട്ടി പോലൊരു പെണ്ണ്. നല്ല ഉറച്ച ശരീരം. എണ്ണയിട്ടു മിനുക്കിയ മുടിയിൽ മുല്ലപ്പൂവും കനകാംബരവും, കണ്ണിൽ നീളത്തിലെഴുതിയ കരി..ഇവളെങ്ങനെ ഒരു മണ്ണാങ്കട്ടിയാകും?

അത്  ആചാരമാണെന്ന് അമ്മ വിശദീകരിച്ചു. ആൺകുഞ്ഞുണ്ടാവാനായി മാത്രമാണല്ലോ വിവാഹം കഴിയ്ക്കുന്നത്. ഉണ്ടായ ആൺകുഞ്ഞ് മരിച്ചു പോയാലോ? അതിലും വലിയൊരു ദുരന്തമില്ല. പിന്നെ ജനിയ്ക്കുന്ന പെൺകുഞ്ഞിന് അതുകൊണ്ട് മണ്ണാങ്കട്ടി എന്നു പേരു വിളിച്ച് ദൈവത്തോട് പ്രാർഥിയ്ക്കുന്നു, ചിലർ കല്ലും മണ്ണും കലർത്തിയ ആഹാരം ഭക്ഷിയ്ക്കുമത്രെ പ്രാർഥനയ്ക്കൊപ്പം ഒരു നേർച്ച മാതിരി…….ഇതു പോലെ ഒരു മണ്ണാങ്കട്ടിയെ അല്ല, നല്ലൊരു പുത്രനെ തരണേ എന്ന് മനമുരുകി പ്രാർഥിയ്ക്കുമ്പോൾ ദൈവം കനിയാതിരിയ്ക്കില്ല. പെൺകുട്ടിയെ മണ്ണാങ്കട്ടി എന്നു വിളിച്ചാൽ എന്താണ് തരക്കേട്? ശരിയ്ക്കും ചെലവുണ്ടാക്കുന്ന ഒരു മണ്ണാങ്കട്ടി തന്നെയല്ലേ പെൺകുട്ടി? 

നീയൊരു മണ്ണാങ്കട്ടിയാണെന്ന് വിളിച്ച് വളർത്തപ്പെട്ട ആ കരീവീട്ടിപ്പെണ്ണിന്റെ മുഖത്തു നോക്കി  സ്തബ്ധയായി നിൽക്കുമ്പോൾ.. .

“മയില് അല്ലാട്ടി കതിര്ന്ന് ശൊല്ലിയാച്ച്…… പിന്നാടി പളക്കം പളക്കം ശൊല്ലമാട്ടാങ്കോ. ഇന്നമേ പോതും പൊണ്ണും മണ്ണാങ്കട്ടിയും കെടയാത്, കട്ടായം.“ മണ്ണാങ്കട്ടി കാട്ടരുവി പോലെ ഇളകി മറിഞ്ഞു.

അപ്രതീക്ഷിതമായി അമ്മയുടെ കണ്ണു നിറയുന്നത് കണ്ടു. അവർ സ്നേഹത്തോടെയും വാത്സല്യത്തോടെയും മണ്ണാങ്കട്ടിയെ മാറോടണച്ചപ്പോൾ ഇരുവരെയും ആ ലോകത്തിൽ വിട്ടിട്ട്  നിശ്ശബ്ദയായി മുന്നോട്ടു നടക്കുക മാത്രം ചെയ്തു. 

വഴിയരികിൽ വില്പനയ്ക്കു വെച്ചിരുന്ന കൌതുക വസ്തുക്കളിൽ നിന്ന് കടലാസ്സു കമ്മലും കുറച്ചു ചന്ദനത്തിരികളും സുഗന്ധമുള്ള മെഴുകുതിരിയും വാങ്ങിച്ചു. കൂടാതെ ഒരു പ്ലേറ്റ് പച്ചക്കറി ചാട്ടും. വെള്ളരിയ്ക്കയും ക്യാരറ്റും  ബീറ്റ്രൂട്ടും തക്കാളിയും മുളപ്പിച്ച പയറും സവാളയും ഉപ്പും നാരങ്ങാ നീരും ഇത്തിരി ചാട്ട് മസാലയും കലർത്തി വിളമ്പിയതായിരുന്നു പ്ലേറ്റിലുണ്ടായിരുന്ന വിഭവം. ചുവന്ന മണ്ണിൽ പുതഞ്ഞു കിടന്ന ഒരു കൃഷ്ണ ശിലയിൽ ഇരുന്ന്, പ്ലേറ്റിലെ പച്ചക്കറികൾ മെല്ലെ മെല്ലെ തിന്നു തീർക്കുമ്പോഴും  മനസ്സിൽ  പോതും പൊണ്ണും മണ്ണാങ്കട്ടിയും ഊഞ്ഞാലാടിക്കൊണ്ടിരുന്നു. മുകളിൽ പടർന്നു പന്തലിച്ചു നിന്ന വന്മരത്തിൽ കെട്ടിത്തൂക്കിയിട്ട കൂറ്റൻ വിൻഡ് കൈമിന്റെ മുഴക്കത്തിനൊപ്പം ഉരുവിട്ടു. “മണ്ണാങ്കട്ടിയും പോതും പൊണ്ണും. പോതും പൊണ്ണും മണ്ണാങ്കട്ടിയും“

പിറുപിറുക്കൽ അല്പം ഉച്ചത്തിലായിപ്പോയോ? വട്ടികളുമായി നടന്നു പോവുകയായിരുന്ന കാപ്പിയുടെ നിറമുള്ളവൾ തിരിഞ്ഞു നിന്നു പറഞ്ഞു. “ദോ അതു താൻ മണ്ണാങ്കട്ടി കടൈ.“ എന്നിട്ട് വലത്തേയ്ക്ക് ചൂണ്ടിക്കാണിച്ചു.

അപ്പോൾ മണ്ണാങ്കട്ടിയ്ക്കു കടയുമുണ്ട്, ശരി എന്തായാലും അവിടെ പോയിട്ടു തന്നെ കാര്യം.

മണ്ണാങ്കട്ടിയുടെ കടയിൽ കുറെ ഗ്രീറ്റിംഗ് കാർഡുകളും നല്ല തിളക്കമുള്ള കല്ലുകളുടെ ആഭരണങ്ങളും ഉണ്ടായിരുന്നു. പിന്നെ പലതരം ചന്ദനത്തിരികളും സ്കാർഫുകളും. എല്ലാം അവിടത്തെ ആളുകൾ നിർമ്മിച്ചതാണെന്ന് അവൾ വിശദീകരിച്ചു. വിലയൽ‌പ്പം കൂടുതലാണെങ്കിലും എല്ലാ വസ്തുക്കളും അതീവ മനോഹരമായിരുന്നു.

ഒന്നു രണ്ടു ഗ്രീറ്റിംഗ് കാർഡുകളാണു തെരഞ്ഞെടുത്തത്. അവൾ അനായാസമായി ബില്ലെഴുതുന്നത് കണ്ടപ്പോൾ അവളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചോദിയ്ക്കാതിരിയ്ക്കാൻ കഴിഞ്ഞില്ല.

“എല്ലാം പോതും പൊണ്ണ് അത്ത കത്ത് കുടുത്താങ്ക“

അത്തയെന്നാൽ അമ്മായി. അത്ത ഒറ്റാന്തടിയാണ്. അതിന്റെ കാരണവും അവൾ വിസ്തരിച്ചു. പ്രസവിയ്ക്കുന്നത് പെൺകുഞ്ഞാണെങ്കിൽ പോതുംപൊണ്ണെന്ന് പേരിട്ട് ദൈവത്തിനോട് യാചിയ്ക്കണം ആൺകുട്ടി പിറക്കാൻ. ഒരമ്മയ്ക്ക് ആണും പെണ്ണും തമ്മിൽ ഭേദമുണ്ടാകാൻ പാടില്ലെന്ന്  അത്ത വിശ്വസിയ്ക്കുന്നു. അയ്യോ! പെണ്ണ് പിറന്നതു മതിയേ എന്നു സദാ ഓർമ്മിപ്പിയ്ക്കുന്ന, പെണ്ണ് അത്ര അനാവശ്യമാണെന്ന് പ്രഖ്യാപിയ്ക്കുന്ന ആചാരത്തിനു കീഴ്പ്പെട്ട് ഒരു പെൺകുഞ്ഞിനെ വളർത്തേണ്ടി വരുമെന്ന് കരുതി അത്ത കല്യാണത്തിനു തയാറായില്ല. പോതും പൊണ്ണെന്നും മണ്ണാങ്കട്ടിയെന്നും പേരിടാതെ പെൺകുഞ്ഞിനെ വളർത്തിയെടുക്കാമെന്ന് പറയാൻ ചുണയുള്ള ഒരു പുരുഷനും അത്തയുടെ ജീവിതത്തിൽ കടന്നു വന്നതുമില്ല.
അതു പറയുമ്പോൾ  മണ്ണാങ്കട്ടിയുടെ മുഖത്ത് ഒരേ സമയം അഭിമാനവും സങ്കടവുമുണ്ടായിരുന്നു.

മയിലെന്നോ കതിരെന്നോ ജനിയ്ക്കുന്ന പെൺകുട്ടിയ്ക്ക് പേരിടാമെന്ന് ഉറപ്പ് കൊടുത്ത  ഒരു ചുണക്കുട്ടനെ അവൾ തനിയ്ക്കായി കണ്ടുപിടിച്ചു കഴിഞ്ഞിരിയ്ക്കുന്നുവത്രെ. അത് അറിയിയ്ക്കാനായിരുന്നു അവൾ നേരത്തെ അത്തയെ തേടി വന്നത്.

എങ്കിലും അവിവാഹിതയായ അത്ത വയസ്സുകാലത്ത് തനിച്ചാവില്ലേ എന്നൊരു വിഡ്ഡിച്ചോദ്യം ചോദിച്ചു.

“ തിരുമണം ചെഞ്ച് പുള്ളൈകുട്ടി പെത്താ മൂച്ചു മുടിയും വരെ ഒതകും കട്ടായമെങ്കേ?  ഉടമ്പിലെ തെമ്പ് ഇരുന്താ ഒഴൈച്ച് ശാപ്പിടലാം. മീതിയെല്ലാം കടവുൾ വേലൈ. “ 

അത് പോതും പൊണ്ണത്തയുടെ മറുപടിയായിരുന്നു. പ്രയത്നിച്ച് ജീവിയ്ക്കാമെന്ന് പറയുന്ന ആ ഉറച്ച അഭിമാനത്തിനു മുൻപിൽ  പൈങ്കിളിച്ചോദ്യങ്ങൾ തലയിൽ ഒരു മുണ്ടിട്ട് ഓടിയൊളിച്ചു. അഭിമാനത്തിന്റേയും തന്റേടത്തിന്റെയും അർത്ഥം എല്ലാവർക്കും ഒന്നു പോലെയല്ലല്ല്ലോ.

കൊത്തി മുറിവേൽ‌പ്പിച്ച് രക്തത്തിൽ കുളിപ്പിയ്ക്കുന്ന ഏകാന്തതയെ തോൽ‌പ്പിയ്ക്കാൻ വേണ്ടി മാസങ്ങൾക്കു ശേഷം വീണ്ടും അവനോടൊപ്പം ഒരു യാത്ര പോയി. 

എത്തിയത് കറു കറുത്ത മഴവില്ലിന്റെ ദേശത്തായിരുന്നു. എണ്ണക്കറുപ്പും, വൈരക്കറുപ്പും, പുകക്കറുപ്പും കരിക്കറുപ്പും, മേഘക്കറുപ്പും, കാക്കക്കറുപ്പും , ശവക്കറുപ്പുമായിരുന്നു ആ കറുകറുത്ത മഴവില്ലിലുണ്ടായിരുന്നത്. അന്നത്തിന്റെ വെള്ളം പോലും കുടിയ്ക്കാതെ അന്നം വിളയിയ്ക്കുന്നവർ നിത്യം നിത്യം തൂങ്ങി മരിയ്ക്കുന്ന ദേശമായിരുന്നു അത്.  ജനിച്ചു വളർന്ന ഗ്രാമങ്ങൾ വില്പനയ്ക്ക് നിരത്തി വെച്ച് പട്ടിണിക്കോലങ്ങളായ ഗ്രാമീണർ തുപ്പലിറക്കി അവിടെ കഴിഞ്ഞിരുന്നു. വിഷം വാങ്ങാൻ കാശില്ലാതെ തൂങ്ങിച്ചത്തവന്റെ പെണ്ണിന്  “ഒരു പശുവിനെ വളർത്തി ജീവിച്ചു കൂടേ“ എന്ന ബുദ്ധിയുപദേശിച്ച് സർക്കാർ തന്നെ പശുവിനെ നൽകിയ നന്മദേശമായിരുന്നു. പശുവിനെ തീറ്റിപ്പോറ്റാനായി  അവളും മക്കളും ഭിക്ഷയെടുക്കേണ്ട വറുതിദേശമായിരുന്നു. ഏറ്റവും കൂടുതൽ ചേരികൾ ഉണ്ടായിരുന്നത് ആ ദേശത്തായിരുന്നു

കുറച്ചു കാതങ്ങൾക്കപ്പുറമാകട്ടെ അംബര ചുംബികളായ വാസ സ്ഥലങ്ങളും  ജോലിയിടങ്ങളും കറുപ്പ് മാഞ്ഞ സ്വർണ നിറമുള്ള മണ്ണിൽ വർണ്ണപ്പകിട്ടുള്ള വാനത്തിലേയ്ക്ക് പൌഡറിട്ടു മിനുക്കിയ മുഖവുമായി തിളങ്ങി നിന്നിരുന്നു. അവിടെ ത്രീ ഫോർത്തണിഞ്ഞ സുന്ദരിമാരും കമ്മലിട്ട സുന്ദരന്മാരും ലേസ് ചിപ്സും മക്ഡോണാൾഡ് ബർഗറും തിന്നുന്ന തുടുപ്പൻ കുട്ടികളും ഉണ്ടായിരുന്നു. വലിയതും ചെറിയതുമായ കാറുകളിൽ സഞ്ചരിച്ച് അവർ നഗരത്തിന്റെ കവലകളെ കാച്ചിത്തിളക്കി. കോൺ ക്രീറ്റ് ചെയ്ത വീതി കൂടിയ തെരുവോരങ്ങളിൽ അവർ തുപ്പിയ ഷോപ്പേഴ്സ് സ്റ്റോപ്പിന്റെയും പാന്റ്ലൂണിന്റേയും ഈസ്റ്റ് വെസ്റ്റിന്റേയും പ്ലാസ്റ്റിക് കൂടുകൾ ചിതറിക്കിടന്നു.

പ്രവേശനമില്ലാത്ത വലിയൊരു കെട്ടിട സാമ്രാജ്യം അവനെ മുഴുവനോടെ വലിച്ചെടുക്കുന്നതും നോക്കി പടുകൂറ്റൻ ജലധാരായന്ത്രങ്ങളുടെ വശ്യനൃത്തത്തിനു മുൻപിൽ, തനിച്ചിരിയ്ക്കുമ്പോഴാണ് പച്ച വർണ്ണ കുപ്പിവളകൾ ധരിച്ച് നനഞ്ഞ സാരിയുടെ ഫർ ഫർ ശബ്ദവുമായി കുട്ട കമിഴ്ത്തിയ മാതിരി മൂക്കുത്തികളും ഇട്ട് അവൾ വന്നത്. വന്നപാടെ, തറയിൽ പടഞ്ഞിരുന്ന് കൈയിലെ കടലാസ്സു പൊതി നിവർത്തി ക്ഷണിച്ചു.

“ഖാനാ ലോ ദീദി.“

വേണ്ടെന്ന് തലയാട്ടി ചിരിച്ചപ്പോൾ അവൾ ആർത്തിയോടെ ബണ്ണും വടയും സവാളയും  തിന്നാൻ തുടങ്ങി, ഇടയ്ക്ക് പച്ചമുളകെടുത്ത് കടിച്ച്, ശീ എന്നൊരു ശബ്ദം പുറപ്പെടുവിച്ചു. സ്വന്തമായി വേണ്ടത്ര ഭക്ഷണമില്ലാത്തപ്പോഴും  ഉള്ളതു പങ്കിടാൻ ക്ഷണിച്ച ആ മനസ്സ് ദൈവികമായിരുന്നു. ബർഗർ കണ്ടുപിടിച്ചത് മക്ഡോണാൾഡൊന്നുമല്ലെന്ന് അപ്പോഴാണ് മനസ്സിലായത്. മറ്റൊന്നും കഴിയ്ക്കാൻ കിട്ടാത്ത പട്ടിണിക്കാർ ഉണക്ക ബണ്ണിനിടയിൽ എന്തെങ്കിലുമൊക്കെ  കടത്തി വെച്ച് തിന്നതാവണം ആദ്യത്തെ ബർഗർ.

“ക്യാ നാം ഹേ ആപ്കാ?“

പുച്ഛത്തിലൊന്നു കോടിയ ചിറിയുമായി പച്ചക്കുപ്പിവളകൾ കിലുങ്ങി, “കോയി നാം നഹി.മേം നകുഷാ ഹും”

എല്ലാം ഓർമ്മ വന്നു. അതെ, “വേണ്ടാത്തവൾ“ എന്ന് അർഥമുള്ള വാക്ക്, പെണ്മക്കൾക്കായി  ആ ദേശത്തെ മാതാപിതാക്കൾ നൽകുന്ന പേര്, ഒരു സ്കൂളിൽത്തന്നെ എത്രയോ നകുഷമാർ ഉണ്ടാകുന്നത്, ജില്ലാ ഭരണകൂടം ഇടപെട്ട് കുറെയേറെ പെൺകുട്ടികൾക്ക് പേരുമാറ്റം നടത്തിയത്..

ഇപ്പോൾ മുൻപിലൊരു നകുഷ!

“സർക്കാർ പേരു മാറ്റിക്കൊടുക്കുന്നുണ്ടല്ലോ, അതുകൊണ്ട് പേരു മാറ്റാവുന്നതല്ലേ“ എന്ന വിഡ്ഡിച്ചോദ്യം ചോദിയ്ക്കാതിരിയ്ക്കാനുള്ള ബുദ്ധിയെങ്കിലും ഉണ്ടാകണമായിരുന്നു.

“നിങ്ങൾ പഠിച്ചവരെല്ലാം ഇങ്ങനെയാണ് ദീദി. പത്തു പന്ത്രണ്ടു വയസ്സു വരെ നകുഷ എന്ന് വിളിച്ചിട്ട് നാളെ വേറൊരു പേരു വിളിച്ചാൽ വേണ്ടാത്തവൾ എന്ന വിചാരം മാറിപ്പോവുമോ? അപ് നാ സിർ ഊഞ്ചാ കർക്കെ ഹമ് ലഡ്കീ  മാംഗ്താ ഹെ ബോൽനെ കി, ഖോപ്ഡി മേ ബദ് ലാവ് മൻ മേ ബദ് ലാവ് സോച്ച് വിചാർ മേ ബദ് ലാവ് മാംഗ്താ ദീദി

“ശരിയാവും എല്ലാം. ഇപ്പോൾ പെൺകുട്ടികൾക്കും ആൺ കുട്ടികൾക്കും തമ്മിൽ  ഭേദമൊന്നുമില്ലല്ലോ.“

അത്യുച്ചത്തിലായിരുന്നു പരിഹസിയ്ക്കുന്ന ചിരി. കൊടുവാളിന്റെ മൂർച്ചയുള്ള ചിരി. 

“അതെ, നാലു പെൺകുട്ടികൾ പഠിച്ചാൽ, രണ്ടു പേർ സർക്കാർ ജോലി ചെയ്താൽ, ഒരാൾ കാറോടിച്ചാൽ……അപ്പോഴേയ്ക്കും നിങ്ങൾ പഠിച്ചവർ ഇങ്ങനെ പറഞ്ഞു തുടങ്ങും. വേണ്ടാത്തവരെന്ന് സ്വന്തം പേരുള്ള, പട്ടിണി കിടക്കുന്ന, അടി കൊള്ളുന്ന, എല്ലാ തരത്തിലും ഗതികെട്ട ബാക്കി പെണ്ണുങ്ങളെയൊന്നും നിങ്ങൾക്ക് പിന്നെ കാണാനേ കഴിയില്ല. 

പഠിപ്പുള്ള ദീദി, വേണ്ടാത്തവൻ എന്ന് സ്വന്തം പേര് ജന്മപത്രത്തിലെഴുതീട്ടുള്ള ഒരു ആൺ കുട്ടിയെ കാണിച്ചു തരാമോ നമ്മുടെ നാട്ടിൽ……..വേണ്ട, ചാകാറായ ഒരു തന്തയെ കാട്ടി തന്നാലും മതി… “

അവൾ കാറിത്തുപ്പി.
‌----------------------------------------------------------------
ചുണ്ടയ്ക്ക വെത്തൽ വിത്ത പണം
കൊടുത്തു വിടമ്മാ പെരിയായീ
നല്ല കാലം വറതമ്മാനല്ല കാലം വറതമ്മാ
കുടുകുടുപാണ്ടി പേച്ചമ്മാചിത്താശൻ വാക്കമ്മാ“
(ചുണ്ടയ്ക്ക വറ്റൽ വിറ്റ പണം
തന്നയയ്ക്കു വലിയമ്മേ
നല്ല കാലം വരുന്നമ്മേ
കുടു കുടു കൊട്ടുന്ന പാണ്ടിയുടെ പറച്ചിലമ്മേ
ചിത്താശന്റെ വാക്കാണമ്മേ)

“ചിത്താശനൊണ്ണും ഇന്തക്കാലം കെടയാത്”  
 ( ഇക്കാലത്ത് ചിത്താശൻ ഇല്ല )

“വന്താണ്ടീ വന്താണ്ടീ വെള്ളക്കാരൻ വന്താണ്ടീ……..
വന്താണ്ടീ വന്താണ്ടീ പൈത്യക്കാരൻ വന്താണ്ടീ’‘
(വന്നല്ലോ വന്നല്ലോ വെള്ളക്കാരൻ വന്നല്ലോ
വന്നല്ലോ വന്നല്ലോ ഭ്രാന്തുള്ളവൻ വന്നല്ലോ)

“മയില് അല്ലാട്ടി കതിര്ന്ന് ശൊല്ലിയാച്ച്…… പിന്നാടി പളക്കം പളക്കം ശൊല്ലമാട്ടാങ്കോ. ഇന്നമേ പോതും പൊണ്ണും മണ്ണാങ്കട്ടിയും കെടയാത്, കട്ടായം.“ 
(മയിൽ അല്ലെങ്കിൽ കതിർ എന്നു പേരു വെയ്ക്കും. പിന്നീട്  ആചാരമാണെന്ന് പറയില്ല. ഇനി മേലിൽ പോതും പൊണ്ണും മണ്ണാങ്കട്ടിയും ഉണ്ടാവില്ല.).

“എല്ലാം പോതും പൊണ്ണ് അത്ത കത്ത് കുടുത്താങ്ക“
(എല്ലാം പോതും പൊണ്ണ് അത്ത പഠിപ്പിച്ചു തന്നതാണ്)

“ തിരുമണം ചെഞ്ച് പുള്ളൈകുട്ടി പെത്താ മൂച്ചു മുടിയും വരെ ഒതകും കട്ടായമെങ്കേ?  ഉടമ്പിലെ തെമ്പ് ഇരുന്താ ഒഴൈച്ച് ശാപ്പിടലാം. മീതിയെല്ലാം കടവുൾ വേലൈ. “ 
( കല്യാണം കഴിച്ച് കുഞ്ഞുങ്ങൾ ഉണ്ടായാൽ തന്നെ അവർ അവസാനം വരെ നോക്കുമെന്ന് വല്ല ഉറപ്പുമുണ്ടോ? ശരീരത്തിനു ബലമുണ്ടെങ്കിൽ അധ്വാനിച്ച് കഴിയാം. ബാക്കിയെല്ലാം ദൈവത്തിന്റെ കളി തന്നെ)
 
“ഖാനാ ലോ ദീദി.“
(ആഹാരം കഴിയ്ക്കാം, ചേച്ചി)

“ക്യാ നാം ഹേ ആപ്കാ?“
(പേരെന്താണ്?) 

“കോയി നാം നഹി.മേം നകുഷാ ഹും” 
( യാതൊരു പേരുമില്ല, ഞാൻ വേണ്ടാത്തവളാണ്.)

അപ് നാ സിർ ഊഞ്ചാ കർക്കെ ഹമ് ലഡ്കീ  മാംഗ്താ ഹെ ബോൽനെ കി, ഖോപ്ഡി മേ ബദ് ലാവ് മൻ മേ ബദ് ലാവ് സോച്ച് വിചാർ മേ ബദ് ലാവ് മാംഗ്താ ദീദി“ 
( തല ഉയർത്തിപ്പിടിച്ച് ഞങ്ങൾക്ക് പെൺകുട്ടി വേണം എന്നു പറയാൻ തലച്ചോറിലും മനസ്സിലും ചിന്തകളിലും വിചാരങ്ങളിലും മാറ്റങ്ങളുണ്ടാവണം, ചേച്ചി)









97 comments:

Echmukutty said...

പോതും പൊണ്ണും മണ്ണാങ്കട്ടിയുമൊക്കെ പഴയ കാല ദുരാചാരമായിരുന്നുവെന്ന് വിശ്വസിച്ചിരുന്ന എനിയ്ക്ക് ഒരു സുഹൃത്തിന്റെ കോളേജു വിദ്യാർത്ഥിനിയായ മകളാണ് പറഞ്ഞു തന്നത് അവളുടെ കമ്പ്യൂട്ടർ ക്ലാസിൽ പോതും പൊണ്ണുങ്ങളുണ്ടെന്ന്…….മറ്റൊരു സുഹൃത്താണ് മണ്ണാങ്കട്ടിയെ ചൂണ്ടിക്കാട്ടിയത്………

കുറച്ചു ദിവസം മുൻപ് ഹിന്ദു പത്രം സേലത്തും ഉസലാം പെട്ടിയിലുമുള്ള പെൺഭ്രൂണ ഹത്യകളെക്കുറിച്ച് വിശദമായി എഴുതീരുന്നു.

നകുഷകളെക്കുറിച്ച് ബ്ലോഗർ സ്മിതാ മീനാക്ഷി നാലാമിടത്തിൽ എഴുതിയ കുറിപ്പും പത്ര വാർത്തയും കാണുവാൻ കഴിഞ്ഞു.

ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും സ്ത്രീകൾ സ്വയം അടയാളപ്പെടുത്തുന്നത്…….

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ശക്തമായ ഒരു എഴുത്ത്. എച്മുവിന്റെ കയ്യൊപ്പും മിന്നുന്നു അഭിനന്ദനങ്ങൾ

Anonymous said...

ഒത്തിരി നന്നായിരിക്കുന്നു എച്ചമാക്കുട്ടി..
ഈ പെണ്ണ് ഇതെല്ലാം എഴുതിയതില്‍ .. ഒരു പെണ്ണായി പിറന്നതില്‍ എല്ലാം ഞാനും അഭിമാനിക്കുന്നു...
ബംഗാളില്‍ ഇപ്പോഴും പെണ്‍കുട്ടികള്‍ തന്നെ രാജകുമാരികള്‍..

എന്റെ കുട്ടി ആണ് ആണെന്ന് അറിഞ്ഞപ്പോള്‍ ഉറക്കെ കരഞ്ഞതില്‍ അമ്മായി അമ്മയും , ഭര്‍ത്താവും, ചേട്ടന്മാരും ഈ ഞാനും ഉണ്ടായിരുന്നു..
ഇവിടെ എല്ലാവര്ക്കും ഇഷ്ടം പെണ്‍കുട്ടിയെ ആണ്.. അത് കൊണ്ടാവാം ഈ വീട്ടില്‍ പെണ്‍കുഞ്ഞുങ്ങള്‍ ഉണ്ടാകാത്തതും :(

ഇനിയും ഇത്തരം ശക്തിയുള്ള എഴുത്തുകള്‍.. സമൂഹത്തിനു ഉതകുന്ന വാക്കുകള്‍ പ്രതീക്ഷിക്കുന്നു...
നകുഷ.. ഈ പേരിന്റെ അര്‍ഥം ഇപ്പോഴാണ് മനസ്സിലായത്‌!! .. എന്റെ പേര് മാറ്റിയാലോ?? ( പേരിനോടുള്ള ഇഷ്ടം കൊണ്ടാണ് ട്ടോ ;) )

സ്മിത മീനാക്ഷി said...

എച്മൂ.. നന്നായി ഈ എഴുത്ത്.. നാലാമിടത്തില്‍ എഴുതിയപ്പോള്‍ ഇതെപ്പറ്റി പറഞ്ഞതോര്‍മ്മയുണ്ട്.. നന്ദി .

ചന്തു നായർ said...

വന്നു.കണ്ടു. വായിച്ച. ഒന്ന് കൂടെ വായിച്ചിട്ടാകാം വിശദമായ അവലോകനം...

jayanEvoor said...

ടിപ്പിക്കൽ എച്ച്മു ടച്ച്!
നന്നായിരിക്കുന്നു!

ramanika said...

gr8!

ഗൗരിനാഥന്‍ said...

എച്മു..എന്റെ വീട്ടില്‍ ഈയിടെ ഒരു കുഞ്ഞുവാവ ഉണ്ടായി..ആ കുഞ്ഞിന്റെ അമ്മയുടെ വീട്ടിലെ അഞ്ചാമത്തെ പെണ്‍കുഞ്ഞ്, അതും ആണ്‍കുട്ടികളേ ഇല്ല്യാത്ത വീടും..അമ്മ ചെല്ലുമ്പോള്‍ എല്ലാവരും കൂടി കെട്ടിപ്പിടിച്ചിരുന്ന് കരയായിരുന്നു, കുട്ടി പെണ്ണല്ലാത്തതിനു..ആ ദേഷ്യത്തില്‍ ഞാന്‍ ഒരു പോസ്റ്റ് തുടങ്ങിയിരുന്നു..അതെഴുതാന്‍ പല കാരണങ്ങളുണ്ട്..ഞാന്‍ ജനിച്ചപ്പോഴും ഇതു പോലെ ഒരു കരചില്‍ ഉണ്ടായിട്ടുണ്ടെത്രെ..മൂത്ത മകനുണ്ടായ ആദ്യസന്താനം പെണ്ണായതില്‍........., ഓര്‍മ്മകളില്‍ അങ്ങിനെ നൂറായിരം അനുഭവങ്ങളുണ്ട്..ജനുവരി 24 ഗേള്‍ ചൈല്‍ഡ് ഡേ ആയി ആചരിക്കുകയാണ് ഇന്ത്യ..കാരണം ആണ്‍ പെണ്‍ അനുപാതത്തില്‍ പെണ്ണിന്റെ അനുപാതം വല്ലാതെ താഴ്ന്നു വരികയാണ്..എന്തു ആചരിച്ചിട്ടും കാര്യമില്ലാ...മനസ്സുകള്‍ മാറണ്ടെ..എന്തായാലും എച്മുവിന്റെ പോസ്റ്റ് വായിച്ചിട്ടെന്റെ ഉള്ള് കത്തുന്നുണ്ട്..ഈ തീ കുറച്ച് പേരുടെ ഉള്ളിലെങ്കിലും നിലനിന്നാല്‍ എല്ലാം മാറുമായിരിക്കും അല്ലേ???

Abdulkader kodungallur said...

കല്ലും മുള്ളും നിറഞ്ഞ വേറിട്ട പാതയിലൂടെ നടത്തിച്ചു മനോഹരമായ കാഴ്ചകള്‍ സമ്മാനിക്കുന്ന എച്ചുമുക്കുട്ടി ഈ പോസ്റ്റിലും നന്നായി തിളങ്ങുന്നു . സ്വതസിദ്ധമായ ലളിത സുന്ദര ശൈലിയില്‍ മിനഞ്ഞെടുത്ത ഈ സൃഷ്ടി അവതരണ ഭംഗി കൊണ്ടും , പ്രമേയത്തിന്റെ മാഹാത്മ്യം കൊണ്ടും ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു .ഭാവുകങ്ങള്‍ ...!

Sabu Hariharan said...

മനോഹരമായ ഭാഷ. ഇവിടെ വരുമ്പോഴെല്ലാം ഒരു നിശ്ശബ്ദ്ദ പ്രാർത്ഥന ഉള്ളിലുണ്ടാവും..ഈ പ്രാവശ്യം സ്ത്രീ സമത്വം, സ്ത്രീ സ്വാതന്ത്ര്യം ഒന്നുമാകരുതെ എന്ന്.. പ്രാർത്ഥന ഫലിക്കാൻ കാത്തിരിക്കുന്നു..

mini//മിനി said...

എനിക്കറിയാവുന്ന പലരും പെൺ‌കുഞ്ഞ് ജനിക്കാൻ ആഗ്രഹിക്കുന്നവരാണ്. ഒരു പെണ്ണിനെ നൽകാൻ കഴിയാത്തവളുടെ ഭാവി നരകതുല്യമാവും എന്നാണ് പറയുന്നത്.നന്നായി എഴുതി.

ശ്രീ said...

ഇത്തരം ആചാരങ്ങളുണ്ടായിരുന്നുവെന്നത് (ഉണ്ടെന്നത്) തന്നെ എനിയ്ക്ക് പുതിയ അറിവാണ്.

ഒരു യാത്രികന്‍ said...

എച്ചുമുവിന്റെ രചന, ഒരിക്കലും വൈക്കാതെ വായിക്കുന്നു. ഇപ്പൊ രചന ശൈലി തിരിച്ചറിയാം എന്നായിരിക്കുന്നുമ അത്രകണ്ട് മനസ്സില്‍ പതിഞ്ഞിരിക്കുnnu എച്ച്മുവിന്റെ സൃഷ്ടികള്‍........സസ്നേഹം

ദിവാരേട്ടN said...

A classic one

Sandeep.A.K said...

കല ചേച്ചി...

പോതും പൊണ്ണും മണ്ണാങ്കട്ടിയും നകുഷയും എനിക്ക് പുതിയ കഥാപാത്രങ്ങളാണ്.. അതു കൊണ്ട് തന്നെ അല്‍പ്പം അമ്പരപ്പോടെയാണ് ഞാനിതു വായിച്ചു തീര്‍ത്തത്.. ഈ ലോകത്തില്‍ ഞാനറിയാത്ത എന്തൊക്കെയാണ്...

സമൂഹത്തിന്റെ അന്തസത്ത അതിലുള്‍പ്പെടുന്ന മനുഷ്യരുടെ ചിന്തകള്‍ കൂടി ചേര്‍ന്നു രൂപപ്പെടുന്നതാണ്. അപ്പോള്‍ സാമൂഹികമായ മാറ്റം വ്യക്തികളില്‍ നിന്നും തുടങ്ങണം. അത്തരം മാനുഷികപരിവര്‍ത്തനങ്ങള്‍ക്ക് ലേഖനങ്ങളെക്കാള്‍ സര്‍ഗ്ഗാത്മകസൃഷ്ടികള്‍ ഗുണം ചെയ്യും എന്ന നിലയില്‍ ഈ കഥ (?) സാമൂഹികപ്രസക്തമായി നില്‍ക്കുന്നു. കല ചേച്ചിയുടെ വാക്കുകള്‍ കൊണ്ടുള്ള ഈ പോരാട്ടത്തിന് സലാം..

ഇനി കഥയിലേക്ക്‌..,... പതിവ് പോലെ ചേച്ചിയുടെ പോസ്റ്റുകളുടെ തലക്കെട്ടുകള്‍ ആദ്യം വായിച്ചാല്‍ പിടിക്കിട്ടില്ല. പോസ്റ്റ്‌ മുഴുവന്‍ വായിച്ചു കഴിഞ്ഞാല്‍ കാര്യം പിടിക്കിട്ടുകയും ചെയ്യും. പേരില്‍ നിലനിര്‍ത്തുന്ന ഈ ദുരൂഹത / ടെക്നിക് എനിക്കും പഠിക്കണം. വായനക്കാരനെ ആകര്‍ഷിക്കുന്നൊരു വിപണസാധ്യത കൂടിയുണ്ട് തലക്കെട്ടുകള്‍ക്ക് എന്ന് ഉറപ്പിക്കുന്നു ഇവിടെ.

പിന്നെ പലവട്ടം പറഞ്ഞു കഴിഞ്ഞൊരു വിഷയം വീണ്ടും പറയുന്നു... അന്യഭാഷകള്‍ അറിയുന്നവര്‍ക്കു പോലും വായനയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്നതാണ് ഈ രീതി. (ഹാ പോട്ടെ.. ചേച്ചിയോട് പറഞ്ഞിട്ട് ഒരു കാര്യോമില്ല.. ഹ ഹ ഹ )

ഒരേ സ്വഭാവത്തിലുള്ള രണ്ടു വിഷയങ്ങളെ യോജിപ്പിക്കാന്‍ ചേച്ചി നിര്‍മ്മിച്ച ചട്ടക്കൂട് കഥയ്ക്ക് ചേരാത്ത വിധം ലളിതമായോ എന്ന് സംശയമുണ്ട്‌.,. അതോ ആഖ്യാതാവിന്റെയും മറ്റു കഥാപാത്രങ്ങളുടെയും സ്വഭാവ വൈരുദ്ധ്യം മനപ്പൂര്‍വ്വം വരുത്തിയതാണോ.. (എങ്കില്‍ അതൊരു പഴകിയ എഴുത്ത് ടെക്നിക്‌ മാത്രമായി പോയി എന്ന് ഞാന്‍ പറയും )

ഞാനീ പറഞ്ഞതൊന്നും കടുത്ത വിമര്‍ശനമായി കരുതല്ലേ ട്ടോ ചേച്ചി.. ഒരനിയന്റെ കുഞ്ഞു കുസൃതികളായി കണ്ടാല്‍ പോതും :)

നമ്മള്‍ കാണുന്ന, അറിയുന്നതൊക്കെയും ഇങ്ങനെ വാക്കുകളാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു.
അടുത്ത പോസ്റ്റിലേക്ക് കണ്ണും നീട്ടുന്നു...

സ്നേഹപൂര്‍വ്വം
സന്ദീപ്‌

അവതാരിക said...

പിടക്കോഴി കൂവുന്ന നൂറ്റാണ്ട് വരുന്നുണ്ട് എച്ചുമുകുട്ടി..

നല്ല അവതരണം .നല്ല ശൈലി ..

ചാട്ട് മസാല അവിടെയും ഉണ്ടോ ?? കേരളത്തില്‍ ഇല്ല എന്നാണു എന്റെ അറിവ്


പിന്നെ അനുബന്ധമായി വാക്കുകളുടെ തര്‍ജമ കൊടുത്തത് നന്നായി ..

Thank You..

അന്ന്യൻ said...

വായിച്ചു ഇഷ്ടായി...

MINI.M.B said...

വളരെ നന്നായിരിക്കുന്നു. വായിച്ചു കഴിഞ്ഞപ്പോള്‍ ഉള്ളില്‍ നിന്നും ഒരു ദീര്‍ഘനിശ്വാസം ഉതിര്‍ന്നു വീണു. നാം കാണുന്നത് മാത്രമല്ല ലോകം എന്നോര്‍ത്തു. പെണ്‍കുഞ്ഞിനെ ഇഷ്ടപ്പെടുന്ന ഒത്തിരി പേരെ അറിയാം. പക്ഷെ ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യക്കാരുടെ മനോവികാരം ഇത് തന്നെ.

ആത്മ/പിയ said...

യച്ചുമു!

വായിച്ചു...
വളരെ വളരെ വളരെ ഇഷ്ടമായി...
അഭിനന്ദനങ്ങള്!

the man to walk with said...

ഇഷ്ടായി ഒത്തിരി ..
പെണ്ണുങ്ങള്‍ ഭീതിതമാം വിധം കുറഞ്ഞു വരുന്നോഒന്നു കേള്‍ക്കുന്നു
supply കുറയുമ്പോള്‍ ................


ആശംസകള്‍

സേതുലക്ഷ്മി said...

പെണ്‍കുട്ടികളെ പൊന്നുപോലെ വളര്‍ത്തുന്ന നമ്മുടെ നാടിനു അന്യമായ ഒരനുഭവം ശക്തമായ വാക്കുകളില്‍ തന്നെ പറഞ്ഞു. മകളും ഭാര്യയും അമ്മയും ആയിരിക്കുമ്പോള്‍ തന്നെ ഒന്നുമല്ലാതെ പോകുന്ന പെണ്ണിന്റെ അവസ്ഥ. സേലത്തും വടക്കെഇന്‍ഡ്യയിലും മാത്രമല്ല,ലോകം മുഴുവനുമുള്ള,അര്‍ഥശൂന്യമായ ജീവിതം നയിക്കാന്‍ വിധിക്കപ്പെട്ട ,എല്ലാ സ്ത്രീകള്‍ക്കുമായി കണ്ണുനീരോടെ...

M. Ashraf said...

ശക്തമായി തന്നെ പറയേണ്ടതു പറഞ്ഞു. അഭിനന്ദനങ്ങള്‍

വീകെ said...

‘നകുഷ‘ എന്ന പേരും അർത്ഥവും ആദ്യമായിട്ടാണ് കേൾക്കുന്നത്. പെൺകുട്ടികളുടെ അവസ്ഥ അറിയ്ം.
നന്നായിരീക്കുന്നു.
ആശംസകൾ...

Echmukutty said...

ആദ്യം വായിച്ച ഇൻഡ്യാ ഹെറിട്ടേജിന് നന്ദി, നല്ല വാക്കുകളിൽ സന്തോഷം.
ബംഗാളിൽ പെൺകുട്ടികൾ രാജകുമാരികളാണെന്ന് എഴുതിയത് കൌതുകമുണ്ടാക്കുന്നു.അതിപ്രശസ്തമായ ബംഗാളി കൃതികളിലെല്ലാം സ്ത്രീയെ അടിച്ചമർത്തുന്നതായാണു ചിത്രീകരിയ്ക്കപ്പെട്ടിട്ടുള്ളത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്ത്രീ പീഡനം നടക്കുന്ന രണ്ടാമത്തെ സംസ്ഥനം ബംഗാൾ ആണെന്നാണു കണക്കുകൽ പറയുന്നത്. വേണ്ടാത്തവൾ - നകുഷ പേരു ഇഷ്ടമായെന്നു എഴുതിയതു കണ്ട് ഞാൻ അൽഭുതപ്പെടുന്നു. ഇനി ഞാൻ മനസ്സിലാക്കിയതൊന്നുമല്ലേ പദസ്വനം എഴുതിയതിന്റെ അർഥം? വന്ന് വായിച്ചതിൽ വലിയ സന്തോഷം കേട്ടോ.
സ്മിത വായിച്ച് എന്തു പറയുമെന്നൊരു ഉൽക്കണ്ഠ ഉണ്ടായിരുന്നു, കേട്ടൊ.
ചന്തുവേട്ടൻ രണ്ടാമതും വായിച്ച് അഭിപ്രായം പറയുമെന്ന് കരുതുന്നു.
ജയന്റെ അഭിനന്ദനത്തിൽ സന്തോഷം.
രമണികയുടെ നല്ല വാക്കിനു നന്ദി.
ഗൌരിനാഥൻ എഴുതിയത് ശരിയാണ്. കുറയുന്ന അനുപാതം വലിയ പ്രശ്നമായിത്തീരുന്നുണ്ട്, ഹരിയാനയിലും പഞ്ചാബിലും പ്രത്യേകിച്ചും ആ പ്രശ്നങ്ങൾ മറ നീക്കി പുറത്ത് വരുന്നുണ്ട്.പെൺകുട്ടിയ്ക്കായി മനസ്സുകൾ മാറുമെന്ന് കരുതാം
അബ്ദുൾഖാദർജിയുടെ നല്ല വാക്കുകൾ സന്തോഷിപ്പിയ്ക്കുന്നു.
സാബുവിന്റെ വാക്കുകൾ ശ്രദ്ധിയ്ക്കുന്നുണ്ട്....തീർച്ചയായും ശ്രമിയ്ക്കാം.
മിനിടീച്ചറുടെ വാക്കുകൾ പ്രതീക്ഷയുണ്ടാക്കുന്നു, സമാധാനവും തരുന്നു.
യാത്രികന്റെ ഈ നല്ല വാക്കുകൾ കൂടുതൽ പ്രോത്സാഹനം തരുമെന്നറിയിയ്ക്കട്ടെ
ഹായ്! ദിവാരേട്ടൻ വന്ന് ഇങ്ങനെ അഭിനന്ദിച്ചതിൽ വലിയ സന്തോഷം. ഇനീം വരണേ

ശ്രീനാഥന്‍ said...

പോതും പെണ്ണും മണ്ണാങ്കട്ടിയും നകുഷയും - എച്ചുമു മനസ്സിൽ തട്ടും വിധം പറഞ്ഞു. ഇഷ്ടമായി ഏറെ. (കഥയുടെ ആദ്യഭാഗത്തെ ലിറിക്കൽ ശൈലി കൌതുകമുണർത്തി, സുഖകരം). കേരളത്തിലും ഈ പ്രവണതയുണ്ടാകും എന്നു ഞാൻ ഭയപ്പെടുന്നു, അത്രമാത്രം ഡിമാന്റുകളാണ് ആൺകുട്ടികളും അവരുടെ അഛനമ്മമാരും വിവാഹത്തിന് മുന്നോട്ടു വെയ്ക്കുന്നത്. അറേഞ്ച്ഡ് മാര്യേജ് വലിയൊരു പേടിസ്വപനമായി മാറിക്കഴിഞ്ഞിരിക്കുന്നു.

Yasmin NK said...

വളരെ നന്നായി എചുമു, നല്ല എഴുത്തും ശൈലിയും.

vettathan said...

നല്ല രചന,നല്ല ശൈലി.അഭിനന്ദനങ്ങള്‍

പട്ടേപ്പാടം റാംജി said...

മാറേണ്ട ചിന്തകള്‍ ഇനിയും ബാക്കി കിടക്കുന്നു, തിരിച്ചറിയാതെ. തുറന്നു കാട്ടലുകള്‍ ഇനിയും തുടരേണ്ടിയിരിക്കുന്നു.
ഇഷ്ടപ്പെട്ടു.

Echmukutty said...

സന്ദീപിന്റെ അഭിനന്ദനങ്ങൾക്ക് ഒത്തിരി നന്ദി.ഇതിനെ കഥ എന്നൊന്നും വിളിയ്ക്കാൻ പറ്റില്ലായിരിയ്ക്കും.യാത്രയിൽ കണ്ടുമുട്ടിയ പാവപ്പെട്ട മനുഷ്യർ മാത്രമാണിതിലുള്ളത്...അതുകൊണ്ടാണ് അന്യഭാഷാ വാക്കുകൾ വേണ്ടത്ര ഭംഗിയായി മലയാളമാക്കാൻ എനിയ്ക്കാവാത്തത്. ക്ഷമിയ്ക്കുമല്ലോ.കഥയല്ലാത്തതുകൊണ്ട് ചട്ടക്കൂടിനെപ്പറ്റി അത്ര ആലോചിച്ചുമില്ല. പിഴവുകൾ ചൂണ്ടിക്കാണികതിനു നന്ദി.
പിടക്കോഴി കൂവിയില്ലെങ്കിലും വേണ്ട, ഉണ്ടായാൽ മതി അവതാരികേ. ചാട്ട് മസാല കേരളത്തിൽ കിട്ടും. വന്നതിൽ സന്തോഷം കേട്ടൊ.
അന്ന്യന് നന്ദി.
മിനി ഇത്തവണ വേഗം വായിച്ചല്ലോ. സന്തോഷം കേട്ടൊ.
ആത്മ അഭിനന്ദിച്ചതിൽ വലിയ ആഹ്ലാദം.

Echmukutty said...

ദ് മാൻ റ്റു വക് വിത് എഴുതിയത് ശരിയാണ്.സ്ത്രീകളുടെ എണ്ണം വല്ലാതെ കുറയുന്നത് ഭയപ്പെടുത്തുന്ന ഒരു കാര്യം തന്നെയാണ്.
സേതു വായിച്ചഭിപ്രായം എഴുതിയതിൽ സന്തോഷം. ശരിയാണ് സേതു, കണ്ണീരുണ്ട്....
അഷ്രഫിനു നന്ദി.
വി കെ... നന്ദി

Echmukutty said...

ശ്രീനാഥൻ മാഷ് എഴുതിയതെല്ലാം ശരി. ആൺകുട്ടികളുടെ മാതാപിതാക്കന്മാർ വെയ്ക്കുന്ന ഡിമാൻഡുകൾ കേട്ടാൽ പേടി തോന്നുന്നുണ്ട്.
മുല്ല,
വേട്ടത്താൻ,
രാംജി എല്ലാവർക്കും നന്ദി. ഇനിയും വരണേ എല്ലാവരും......

കൊമ്പന്‍ said...

ശക്തമായ ഒരാശയം പതിവ് എച്ചുമുവിലൂടെ വന്നപ്പോള്‍ മനോഹരമായ വായന ആയി ആശംസകള്‍

khaadu.. said...

വായിച്ചു ... പുതിയ അറിവുകള്‍.. ഇതൊക്കെ നാട്ടില്‍ നടക്കുന്നുണ്ടെന്നരിഞ്ഞു തരിച്ചിരിക്കുന്നു ..
ശക്തമായ എഴുത്തിനു അഭിനന്ദനങ്ങള്‍..

ഷാജു അത്താണിക്കല്‍ said...

തള്ളെ കൊള്ളാം
ഒരു വരവു കൂടി വരേണ്ടി വരും

വേണുഗോപാല്‍ said...

അപ് നാ സിർ ഊഞ്ചാ കർക്കെ ഹമ് ലഡ്കീ മാംഗ്താ ഹെ ബോൽനെ കി, ഖോപ്ഡി മേ ബദ് ലാവ് മൻ മേ ബദ് ലാവ് സോച്ച് വിചാർ മേ ബദ് ലാവ് മാംഗ്താ ദീദി“

ജി ഹാം ... അപ്ന സോച് വിചാര്‍ മെ ബദലാവ്‌
ലാനാ ഹി ചാഹിയേ .....

അതെന്നുണ്ടാവും ? ഉത്തരം കിട്ടാത്ത ചോദ്യം എന്ന് തന്നെ പറയാം. എച്ച്മുവിന്റെ ഈ എഴുത്തില്‍ പ്രസക്തമായ ഒരു വിഷയം പ്രതിപാദിച്ചത് വളരെ ഇഷ്ടമായി. ഇത്തവണ ഞാന്‍ അല്‍പ്പം നേരത്തെ എത്തിയോ എന്നൊരു സംശയം .

ആശംസകള്‍

anamika said...

മാറട്ടെ ലോകം...
പെണ്ണ് എന്നതില്‍ അഭിമാനികട്ടെ...
ഒരിക്കല്‍ ആരോ പറഞ്ഞു കേട്ടിരുന്നു...
ആണ്‍കുട്ടികള്‍ അമ്മേടെ വയറ്റിലും പെണ്‍കുട്ടികള്‍ അമ്മേടെ ഹ്രിദയതിലുമാനു വളരുന്നതെന്ന്... സത്യമെന്ന് തോനീട്ടുണ്ട്...

Sidheek Thozhiyoor said...

എച്ചുമുവിന്റെ ശക്തമായ തൂലികയില്‍ നിന്ന് വ്യത്യസ്തയ പ്രമേയമുള്ള നല്ലൊരു സൃഷ്ടി കൂടി,
വായനക്കാരെ കഥയുടെ പശ്ചാതലതിലേക്ക് ആവാഹിച്ചു കൊണ്ടുപോകുവാനുള്ള ഈ കഴിവിനെ
എങ്ങിനെ അഭിനന്ദിക്കണം എന്നറിയില്ല ..വീണ്ടും മായാജാലത്തിന്നായ് കാത്തുകൊണ്ട് .

Unknown said...

ആദ്യഖഡിക വായിച്ചുതുടങ്ങുമ്പോള്‍ കേട്ടുമടുത്ത ഒന്നാണോ വായിക്കുന്നതെന്ന് സംശയം തോന്നി. പിന്നീടങ്ങഓട്ട് വായിച്ചുതീര്‍ന്നത് അറിഞ്ഞതേയില്ല. പോതുംപെണ്ണും മണ്ണാങ്കട്ടിയും അസ്സലായിരിക്കുന്നു.

മാണിക്യം said...

തിരുമണം ചെഞ്ച് പുള്ളൈകുട്ടി പെത്താ
മൂച്ചു മുടിയും വരെ ഒതകും കട്ടായമെങ്കേ?
ഉടമ്പിലെ തെമ്പ് ഇരുന്താ ഒഴൈച്ച് ശാപ്പിടലാം. മീതിയെല്ലാം കടവുൾ വേലൈ.


'പോതും പൊണ്ണും മണ്ണാങ്കട്ടിയും' ജീവിക്കുമ്പോള്‍ അതിലുമെത്രയോ മടങ്ങ് കള്ളിപ്പാലുണ്ട് ഉറക്കമായി...
അതും 'നകുഷമാര്‍'.....

സര്‍ക്കസ്സില്‍ കോമാളി വേഷക്കാരുണ്ടാവണമല്ലോ..
ഉള്ളില്‍കരഞ്ഞ് ചിരിച്ച് ചിരിപ്പിക്കാന്‍ ജീവിതത്തിലെ 'കോമാളി'വേഷക്കാരാണ് 'സ്ത്രീജന്മങ്ങള്‍'..
ദൈവത്തിന്റെ വികൃതികള്‍.......

പതിവ് പോലെ എച്ച്മുക്കുട്ടി മനസ്സില്‍ കനല്‍ കോരിയിടുന്ന ഒരു പോസ്റ്റുമായെത്തി........

Sandeep.A.K said...

ആരുടെയൊക്കെയോ ജീവിതത്തില്‍ നിന്നും ചീന്തിയെടുത്തടക്കുന്ന വാക്കുകളുടെ വക്കില്‍ ചോരയും കണ്ണീരും പുരണ്ടിരിക്കും.. ഗദ്ഗദങ്ങളും നിശ്വാസവും പൊതിഞ്ഞിരിക്കും.. ഹൃദയത്തില്‍ നിന്നുള്ള ഭാഷ ഹൃദയം കൊണ്ട് തന്നെയാ വായിച്ചെടുത്തത് കല ചേച്ചി...

എഴുത്തില്‍ വിദ്യാര്‍ത്ഥിയായത് കൊണ്ട് തന്നെ വായിക്കുന്ന ഓരോ വാക്കും കീറി മുറിക്കാന്‍ എനിക്ക് താത്പര്യമുണ്ടാകുന്നത്... അത് ഞാനേറെ ബഹുമാനിക്കുന്ന എഴുത്തുകാരുടെ വാക്കുകളാവുമ്പോള്‍ കുത്തി കീറി നോക്കിയാല്‍ കിട്ടുന്നത് രത്നങ്ങളാവുമെന്നു അറിയാം.. ആ രത്നങ്ങള്‍ തന്നെയാണ് എന്റെ എഴുത്തിന്റെ ഊര്‍ജ്ജം..

എന്റേതായ രചനകള്‍ എന്നൊന്നില്ല... എല്ലാം ഈ ലോകം എനിക്ക് തരുന്നതാണ് എന്ന വിശ്വാസമാണ് എനിക്കുള്ളത്.. അപ്പോള്‍ കടപ്പാടുകള്‍ എല്ലാവരോടുമുണ്ട്.. എന്റെ മുന്നേ നടന്നവരോടും നടക്കുന്നവരോടും ഇനി നടക്കാന്‍ പോകുന്നവരോടും...
യാത്ര തുടരൂ... വിരല്‍ തുമ്പ് പിടിച്ച്‌, ആ സാരി ത്തലപ്പ് പിടിച്ചു പിച്ച വെച്ച് ഞാനുമുണ്ട്... :)

ചേച്ചിയുടെ മറുപടിയിലും ഒരു "കല"യുണ്ട്.. അതും ഇഷ്ടായി..

സ്നേഹപൂര്‍വ്വം
സന്ദീപ്‌

Prabhan Krishnan said...

"....ആ ഉറച്ച അഭിമാനത്തിനു മുൻപിൽ പൈങ്കിളിച്ചോദ്യങ്ങൾ തലയിൽ ഒരു മുണ്ടിട്ട് ഓടിയൊളിച്ചു..!"

രസ്സ്യൻ എഴുത്ത്..!പതിവുപോലെ ചീറി..!!
ഒത്തിരി ആശംസകളോടെ..lപുലരി

Mohiyudheen MP said...

കഥയില്‍ ശക്തമായ സന്ദേശമുണ്‌ട്‌. ഈ പോസ്റ്റിലെ ഉള്ളടക്കങ്ങള്‍ ഭാവനയാണോ അതോ യഥാര്‍ത്ഥത്തില്‍ ഉള്ളത്‌ തന്നെയാണോ എന്നൊരു സംശയം വായിച്ച്‌ കഴിഞ്ഞപ്പോള്‍ ഉണ്‌ടായി. പെണ്‍കുട്ടി പിറന്നാല്‍ വിചിത്രമായ പേരുകളിടുന്ന നാടുകളെ കുറിച്ച്‌ മുമ്പ്‌ കേട്ടിട്ടില്ല. കുട്ടി ആണായലും പെണ്ണായാലും ആരോഗ്യവും ആയുസ്സും ഉണ്‌ടാവട്ടെ എന്നാവട്ടെ എല്ലാവരുടേയും പ്രാര്‍ത്ഥന.

സ്ത്രീ വിമോചന പ്രസ്ഥാനത്തിന്‌റെ വാക്താവാണോ കല ചേച്ചി, :) വീണ്‌ടും സ്ത്രീ ശാക്തീകരണവും സ്ത്രീ പക്ഷ ചിന്താഗതിയും വേറിട്ട ഒരു ശൈലിയുമായി ഒരു കഥ. തെണ്‌ടി മയിസ്ടേട്ടിന്‌ ശേഷം കല ചേച്ചിയില്‍ നിന്നുള്ള ഒരു ശക്തമായ രചനക്ക്‌ വേണ്‌ടിയുള്ള എന്‌റെ കാത്തിരിപ്പ്‌ നീളുന്നു. അടുത്തതിന്‌ വേണ്‌ടി കാത്തിരിക്കുന്നു.

എല്ലാവിധ ആശംസകളും ...

രമേശ്‌ അരൂര്‍ said...

കേരള ചരിത്രത്തിന്റെ അറുപതുകളില്‍ അവസാനിച്ചു എന്ന് വിശ്വസിച്ചു പോരുന്ന ലിങ്ക വിവേചനങ്ങള്‍
കേരളത്തിനു വടക്കോട്ടും ,അതിനു മുകളില്‍ മറ്റു സംസ്ഥാനങ്ങളിലും ഇന്ന് അതി ശക്തമായി തന്നെ തുടരുന്നു..നാഗരീക സംസ്കാരത്തില്‍ അഭിരമിക്കുന്ന ന്യൂനപക്ഷങ്ങള്‍ തമ്സ്കരിക്കപ്പെട്ട ഭൂരിപക്ഷത്തെ പുറം ലോകം അറിയാത്തവണ്ണം പൊതിഞ്ഞു പിടിച്ചിരിക്കുകയാണ് ..കണ്മുന്നില്‍ തിളങ്ങി നില്‍ക്കുന്ന കാര്യങ്ങള്‍ മാത്രമാണു സത്യം എന്നാണു ഭാഷ്യം..എച്ച്മുവിന്റെ കണ്ണുകള്‍ എന്നും ഇരുളില്‍ ഭയന്ന് നില്‍ക്കുന്ന കൂട്ടങ്ങളില്‍ പതിക്കുന്നത് കാണുന്നു ..ഇത് വലിയൊരു സമരമാണ് ...മുന്നോട്ട് ..:)

കുഞ്ഞൂസ് (Kunjuss) said...

'നകുഷ' മാരെപ്പറ്റി കേട്ടിട്ടും കണ്ടിട്ടുമുണ്ട്. സ്മിതയുടെ ലേഖനവും വായിച്ചിരുന്നു... എന്നാല്‍ , 'പോതും പെണ്ണും , മണ്ണാങ്കട്ടിയും' ആദ്യമായി കേള്‍ക്കുന്നു എച്മൂ...

ശക്തമായ ഈ രചനക്ക് അഭിവാദ്യങ്ങള്‍ ...!

SHANAVAS said...

അതിശക്തമായ എഴുത്ത് തന്നെ... ഇതില്‍ എന്നത്തേയും പോലെ എച്ചുമുവിന്റെ കയ്യൊപ്പ് പതിഞ്ഞിരിക്കുന്നു.. സമൂഹത്തിന്റെ പിന്നാംപുറത്തു ജീവിക്കുന്ന അശരണര്‍ ആണല്ലോ എന്നും എച്ച്മുവിന്റെ എഴുത്തിലൂടെ വെളിച്ചം കാണുന്നത്..??? ഒരു കാര്യം മനസ്സിലാക്കുക.. സ്ത്രീകള്‍ അടിമത്തം വിളിച്ചു വരുത്തുകയാണ്... ഏതെന്കിലും പുരുഷന്‍ അവന്റെ പേരിന്റെ കൂടെ ഭാര്യയുടെ പേര് കൂട്ടി എഴുതുന്നുണ്ടോ?? പിന്നെ സ്ത്രീകള്‍ എന്തിനു ഭര്‍ത്താവിന്റെ വാല്‍ ചേര്‍ക്കുന്നു... ഈ നൂറ്റാണ്ടിലും സ്ത്രീകള്‍ അടിമത്തം ആഗ്രഹിക്കുന്നു... അതല്ലേ സത്യം???

റോസാപ്പൂക്കള്‍ said...

എച്ചുമു പറഞ്ഞത് പരമമായ സത്യങ്ങള്‍..
ഇവിടെ ജോലി ചെയ്യുന്ന ഒരു എന്‍ജിനീയര്‍ അയാളുടെ ഭാര്യ രണ്ടാമത് ഗര്‍ഭിണിയായപ്പോള്‍ (ആദ്യത്തേത് പെണ്കുട്ടി)നാട്ടില്‍ പോയി അത് ആണ്‍ കുഞ്ഞാണെന്നു ഉറപ്പു വരുത്തി.അതും ദുര്‍ഘടമായ ഈ മലമുകളിലെ എട്ടു മണിക്കൂര്‍ റോഡു യാത്രയും ചെയ്ത്.അര ലക്ഷത്തില്‍ കൂടുതല്‍ മാസ ശമ്പളം വാങ്ങുന്ന അയാള്‍ക്ക്‌ രണ്ടാമതൊരു പെണ് കുഞ്ഞിനെ വളര്‍ത്താനവില്ലത്രേ,അത് പെണ് കുഞായിരുന്നെന്കില്‍ അതിനെ അവര്‍ അബോര്‍ട്ട് ചെയ്യുമായിരുന്നു എന്ന് പറയുവാന്‍ ഒരു മടിയും കാണിച്ചില്ല.ഉന്നത വിദ്യാഭ്യാസം ഉള്ളവരുടെ ഇടയിലും ഇതേ മനസ്ഥിതിയാണ് വടക്കെ ഇന്ത്യയില്‍.
(രണ്ടാമത്തെ കുട്ടിയും ആണാണെന്നറിഞ്ഞപ്പോള്‍ പെട്ടെന്നൊരു നിമിഷത്തേക്ക് സങ്കടപ്പെട്ട അമ്മയാണ് ഞാന്‍. )

എച്ചുമു ഈ എഴുത്ത് വളരെ നന്നായി.പക്ഷെ നമ്മുടെ നാട്ടില്‍ ഇങ്ങനെയുള്ള മാതാപിതാക്കളെ ഞാന്‍ കണ്ടിട്ടേ ഇല്ല എന്ന് സന്തോഷ പൂര്‍വം പറയട്ടെ.

മൻസൂർ അബ്ദു ചെറുവാടി said...

ഇവിടെ വരുമ്പോള്‍ നിരാശപ്പെടാറില്ല.
സ്വന്തമായ ഒരു കഥാലോകം തന്നെ എച്മു സൃഷ്ടിച്ചിട്ടുണ്ട്. ആഖ്യാനത്തിന്റെ.
ഈ കഥയും വളരെ ഇഷ്ടായി. അഭിനന്ദനങ്ങള്‍

ചാണ്ടിച്ചൻ said...

ചെറുവാടിയുടെ കമന്റിനു താഴെ എന്റെ ഒരൊപ്പും, രണ്ടു കുത്തും :-)
കാരണം എച്ച്മുവിനെ അഭിനന്ദിച്ചു അഭിനന്ദിച്ചു ഞാന്‍ തോറ്റു....ഒരു കുറ്റോം പറയാന്‍ അവസരം തരുന്നില്ലല്ലോ!!!

Harinath said...

കേരളീയർക്ക് തീരെ പരിചയമില്ലാത്ത ചില സംഭവങ്ങളെ വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. ഇതരസംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിൽ ഇന്നും പല ആചാരങ്ങളും ഉണ്ട്. ഗുണകരമായ പല ആശയങ്ങളും ഇക്കൂട്ടത്തിൽ പെടും. അവയെയും വെളിച്ചത്തുകൊണ്ടുവരണം.

Pradeep Kumar said...

പ്രചരണാംശത്തോടൊപ്പം സര്‍ഗസൃഷ്ടിയുടെ ചാരുത നഷ്ടമാവാതെ സൂക്ഷിക്കുക എന്നത് ശ്രമകരമാണ്.
കലയിലെ പ്രതിഭാധനയായ എഴുത്തുകാരി അനായാസം ഈ ദൗത്യം നിറവേറ്റുന്നുണ്ട്.

ഇന്ത്യന്‍ ജീവിതത്തിന്റെ പിന്നാമ്പുറങ്ങളില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ലിംഗവിവേചനങ്ങളും., നാമകരണത്തില്‍ പോലും ഇത്തരം വിശ്വാസങ്ങള്‍ ചെലുത്തുന്ന സ്വാധീനവും, ഉപരിവര്‍ഗഘടനയുമായുള്ള വൈജാത്യവും., മറ്റും ചൂണ്ടിക്കാണിച്ചുകൊണ്ട് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ പക്ഷം പിടിക്കുമ്പോഴും., അവരുടെ ജീവിതാവസ്ഥയെക്കുറിച്ചുള്ള നടുക്കങ്ങള്‍ വായനക്കാരിലേക്ക് സംക്രമിപ്പിക്കുമ്പോഴുമൊക്കെ സര്‍ഗസൃഷ്ടി എന്ന നിലക്കുള്ള ശില്‍പ്പഭദ്രത നഷ്ടമാവാതെ സൂക്ഷിക്കുന്ന എഴുത്ത് സമ്പ്രദായത്തെ അഭിനന്ദിക്കാതെ വയ്യ.

ഭാവുകങ്ങള്‍.

Unknown said...

പുതിയ പുതിയ ആചാരത്തെ കുറിച്ചും പല ആളുകളെ കുറിച്ചും പുതിയ അറിവുകള്‍ പ്രാധാനം ചെയ്യുന്നു എച്ചുവിന്റെ കഥകള്‍ ,അതില്‍ ഈ കഥ കൂടി ചേര്‍ത്ത് വെക്കാം

അനില്‍കുമാര്‍ . സി. പി. said...

വായിച്ചു ...

ശങ്കരനാരായണന്‍ മലപ്പുറം said...

ഇത് പുതിയൊരു അറിവു തന്നെ. എച്ചുമുവിന്റെ എഴുത്തിന് അതിന്റേതായ ഒരു ശൈലിയുണ്ട്. അത് ഈ എഴുത്തിലും ഉണ്ട്.

Cv Thankappan said...

ഭാവദീപ്തമായ ഭാഷാശൈലിയില്‍
നര്‍മ്മത്തിന്‍റെയും പൊട്ടുതൊടീച്ച്
ഉള്ളില്‍ തുളഞ്ഞുകയറുംവിധം
പ്രയോഗിക്കാനുള്ള ചാതുര്യം
പ്രശംസനീയം!അഭിനന്ദനങ്ങള്‍
ആശംസകളോടെ,
സി.വി.തങ്കപ്പന്‍

Unknown said...

നന്നായിട്ടെഴുതി, തുടക്കത്തിലെ വ്യത്യസ്തത എടുത്ത് പറയേണ്ടതാണ്, കഥയെന്ന ലേബല്‍ കൊടുക്കാമായിരുന്നിട്ടും അങ്ങനൊരു മുതലെടുപ്പ് നടത്താത്തതില്‍ അഭിനന്ദിക്കുന്നു.

സാമൂഹത്തിലെ സത്യങ്ങള്‍ ചാലിച്ച എഴുത്ത് ഇനിയുമുണ്ടാകട്ടെ, ആശംസകളോടെ..

smitha adharsh said...

നാട്ടിലും,ദോഹയിലുമായി സ്കൂളില്‍ ഇത് ആറ് ബാച്ച് കുട്ടികളെ പഠിപ്പിച്ചു.ആറ് കൊല്ലവും ക്ലാസ്സില്‍ പെണ്‍കുട്ടികള്‍ കുറവും, ആണ്‍ കുട്ടികള്‍ കൂടുതലും..ഇക്കൊല്ലമാണ് ഏറ്റവും രസം.ആകെ മുപ്പത് കുട്ടികളില്‍ 22 ആണ്‍ കുട്ടികളും 8 പെണ്‍കുട്ടികളും. ഈ സൂത്രം ദൈവം ഒപ്പിച്ചതോ, അതോ കുട്ടികളുടെ മാതാപിതാക്കള്‍ 'ഒപ്പിച്ചതോ?' ഭ്രൂണഹത്യ വളരെ ഭംഗിയായി തന്നെ നടക്കുന്നുണ്ട്. ഇവിടെ,ഗള്‍ഫ്‌ നാടുകളില്‍ അത് അത്ര എളുപ്പം നടക്കാത്തത് കൊണ്ട് മിക്കവരും നാട്ടിലേയ്ക്ക് വണ്ടി പിടിക്കുന്നു. ഇവിടെ തന്നെ അറിയപ്പെടുന്ന ഹോസപിടലിലെ ലേഡി ഡോക്ടര്‍ പറഞ്ഞത്.. സമൂഹത്തിന് എന്ന് കണ്ണ് തെളിയും? കാത്തിരുന്ന് കാണാം. പതിവുപോലെ നല്ല എഴുത്ത് എച്മൂ.

Anurag said...

നന്നായിരിക്കുന്നു

Anurag said...

നന്നായിരിക്കുന്നു

Muralee Mukundan , ബിലാത്തിപട്ടണം said...

പെണ്ണിനെ എന്തിനും വേണം
എന്നാൽ പെണ്ണിനെ വേണ്ട..!

നമ്മുടെ രാജ്യത്തിലെ അനുഭവസാക്ഷ്യങ്ങൾ തന്നെയാണല്ലോ ഈ എഴുത്തിന്റെ മൂർഛയും,ശക്തിയും...!

ഒരു പുത്തൻ ശൈലിയിൽ വീണ്ടും എച്മു കൈയ്യടി നേടിയിരിക്കുന്നൂ

പ്രദീപ്‌ രവീന്ദ്രന്‍ said...

നല്ല ഒരു വായനാനുഭവം, ഈ വിഷയം ബ്ലോഗിലെ ചര്‍ച്ചകളില്‍ ഒതുങ്ങി നില്‍ക്കാതെ സമൂഹത്തിലെക്കും എത്തണം.
ഇങ്ങനെ ഒരു വിഷയം തിരഞ്ഞെടുത്തതിനു അഭിനന്ദനങ്ങള്‍.

Sukanya said...

നമ്മുടെ കേരളത്തില്‍ ഇത്തരം വേര്‍തിരിവ് ഇല്ലാത്തത് മാത്രം ഒരു ആശ്വാസം. നന്നായി എഴുതി.

ps:-ബര്‍ഗര്‍ എങ്ങനെ ഉണ്ടായിട്ടുണ്ടാകും എന്നത് രസകരമായി തോന്നി.

പ്രിയ said...

നമ്മളിലും ഇല്ലേ പോതുംപെണ്ണും മണ്ണാങ്കട്ടിയും നകുഷമാരും . പേരു ചൊല്ലി വിളിക്കുന്നില്ലന്നല്ലേയുള്ളൂ? മകൾ വളർന്നു വരുന്നു എന്ന് ആവലാതിപ്പെടുന്നു. സ്വർണ്ണവില കൂടുന്നു എന്ന് നിലവിളിക്കുന്നു. കുടുംബത്തിലെ ധനം എണ്ണി മാത്രം പെണ്ണിനെ കൂടെക്കൂട്ടാൻ ലജ്ജിക്കുന്നില്ല. നകുഷമാർ ഉണ്ടാവുന്നത് അവിടെനിന്നല്ലേ? പെറ്റമ്മ തന്നെ മുഖത്ത് തുണി നനച്ചിട്ട് ജനിക്കുമ്പോഴേ അലിയിച്ചു കളയുന്ന മണ്ണാംകട്ടകൾ ഉണ്ടാകുന്നതിതിൽ നിന്നല്ലേ !!!

India faces female infanticide crisis : http://www.khaleejtimes.com/Displayarticle09.asp?section=todaysfeatures&xfile=data%2Ftodaysfeatures%2F2012%2FFebruary%2Ftodaysfeatures_February10.xml

പ്രിയ said...

എച്മുന്റെ എഴുത്ത് വളരെ ഇഷ്ടമാണു. പറയുന്ന കാര്യങ്ങളും.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

വിഷയം ഭീകരം.....'എന്തായാലും നീ ഒരു പെണ്ണല്ലേ ' എന്നു കേൾക്കാത്ത എത്ര പേരുണ്ടാവും??
പതിവുപോലെ തന്നെ ഗംഭീരം. അടുത്തതിനായി കാത്തിരിക്കുന്നു.

Mohamedkutty മുഹമ്മദുകുട്ടി said...

വിഭിന്ന സംസ്ക്കാരങ്ങളുടെ സങ്കലനം എത്ര സമര്‍ത്ഥമായാണ് എച്മുക്കുട്ടി നടത്തിയിരിക്കുന്നത്. ആദ്യം കുറെ പച്ചകള്‍,പിന്നെ കുറെ കറുപ്പുകള്‍!.വിത്യസ്തമായ രചനാ രീതി. വളരെ കുറച്ചേ എച്ച്മുക്കുട്ടിയുടെ കൃതികള്‍ വായിച്ചുള്ളുവെങ്കിലും ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ല. ഞാനെപ്പോഴും നോക്കാറ് കമന്റുകളില്‍ പ്രത്യക്ഷപ്പെടാറുള്ള ആ പശുവിന്റെ ചിത്രമാണ്.കലയുടെ ശരിയായ ഫോട്ടോ എത്ര പ്രാവശ്യം കണ്ടിട്ടുണ്ടെങ്കിലും ഈ പശുവിനെ എപ്പോഴും ഓര്‍മ്മയുണ്ടാവും.തമിഴ് നാട്ടില്‍ 2 വര്‍ഷം ചിലവഴിച്ചെങ്കിലും ഇങ്ങനെയുള്ള വരെ കാണാന്‍ പറ്റിയിട്ടില്ല.കുടു കുടുക്കാരന്‍ ഒരിക്കല്‍ പുലരാന്‍ നേരത്ത് ഭാഗ്യം വിളിച്ചറിയിച്ചു പോയത് അസിസ്റ്റന്റ് അയ്യര്‍ പയ്യനാണ് പിന്നീ‍ട് വിശദമാക്കി തന്നത്. ധാരാളം അന്ധ വിശ്വാസങ്ങള്‍ പിന്‍ പറ്റുന്ന ഒരു ജന വിഭാഗമായി അന്നും തോന്നിയിരുന്നു. ഏതായാലും പെണ്ണുങ്ങളെപ്പറ്റി ഒരു പെണ്ണെങ്കിലും ഇത്ര ശക്തമായി എഴുതുന്നതില്‍ സന്തോഷം. തര്‍ജ്ജമകള്‍ അവസാനം കൊടുത്തത് വളരെ നന്നായി. വായനക്കാരനു ഒരവസരം കൊടുക്കുന്നതെപ്പോഴും നല്ലതാ,പ്രത്യേകിച്ച് അന്യ ഭാഷാ സംഭാഷണ ശകലങ്ങള്‍ ചേര്‍ക്കുമ്പോള്‍.“അപ് നാ സിർ ഊഞ്ചാ കർക്കെ ഹമ് ലഡ്കീ മാംഗ്താ ഹെ ബോൽനെ കി, ഖോപ്ഡി മേ ബദ് ലാവ് മൻ മേ ബദ് ലാവ് സോച്ച് വിചാർ മേ ബദ് ലാവ് മാംഗ്താ ദീദി ” അതെ ,ഇനിയെങ്കിലും ഇത്തരം ദുരാചാരങ്ങള്‍ പിന്‍ പറ്റുന്നവര്‍ ഉണ്ടാവാതിരിക്കട്ടെ!.

kochumol(കുങ്കുമം) said...

നല്ല അവതരണം .നല്ല ശൈലി ..നന്നായി എഴുതി..
എല്ലാരും ആണ്‍ കുട്ടിയെ ആഗ്രഹിച്ചു ഞാന്‍ മാത്രം ഒരു പെണ്‍കുട്ടിയെ കിട്ടാന്‍ കൊതിച്ചു ...ദൈവം തന്നില്ല ഇനി തരുമെന്നു ഉറപ്പിക്കാന്‍ നമുക്കാവില്ലാല്ലോ ..ദൈവത്തിന്റെ കയ്യിലല്ലേ എല്ലാം ..

കാടോടിക്കാറ്റ്‌ said...

എച്മു.........!
കഥാ രൂപത്തില്‍ എത്ര ശക്തമായ്‌ പ്രതികരിക്കാനാവും എന്നതിന് ഒരു സാക്ഷ്യമാണ് ഈ എഴുത്ത്.
തുടക്കത്തിന്‍റെ ഭംഗി തന്നെ പിടിച്ചെടുത്തു എന്നെ കഥയിലേക്ക്.
ഒറ്റ വായനയില്‍ കുറെ ബാക്കിയാവുന്നു മനസിലാക്കാന്‍...
എച്മുവിന്‍റെ രണ്ടാമത്തെ കഥയാ ഞാന്‍ വായിക്കുന്നത്.
എല്ലാം വായിച്ചിരിക്കും, സമയം പോലെ...
എന്ത് എഴുതാനും വായിക്കാനും ഞാന്‍ ആഗ്രഹിക്കുന്നുവോ, അത് തന്നെ എച്മു തരുന്നു.....!
അന്യഭാഷ ഇത്തിരി കുറയ്ക്കാമെന്ന് എനിക്കും തോന്നി.
പക്ഷെ, അത് എന്‍റെ ആസ്വാദന ക്ഷമതയുടെ കുറവും ആകാം..
my hearty congrats..

പൈമ said...

good post..

പഥികൻ said...

കയ്യൊപ്പു പതിഞ്ഞ എഴുത്തു വീണ്ടും....മനോഹരമായ ഭാഷയും ശൈലിയും...

എന്നാൽ ഒരേ വിഷയം ആവർത്തിക്കുന്നതിന്റെ ഒരു ചെറിയ പോരായ്മയും തോന്നുന്നു....

സസ്നെഹം,
പഥികൻ

സുസ്മേഷ് ചന്ത്രോത്ത് said...

എച്ച്മുക്കുട്ടീ.
നല്ല പോസ്റ്റാണ്.പതിവുരീതികളില്‍ തങ്ങിനില്‍ക്കുന്നു എന്ന പോരായ്മ(?)തോന്നി.പക്ഷേ അതീ വിഷയത്തിന്‍റെ പര്ത്യേകതയോ,പരിമിതിയോ ഒക്കെ ആണല്ലോ.
ഇത്തരം കാര്യങ്ങള്‍ താങ്കള്‍ എഴുതുന്പോള്‍ ധാരാളം പേര്‍ പ്രതികരിക്കുന്നത് എന്നില്‍ അത്ഭുതമുണ്ടാക്കുന്നുവെന്നത് മറച്ചുവയ്‌ക്കുന്നില്ല.
സ്വന്തം വായനക്കാരെ സന്പാദിക്കാന്‍ കഴിയുന്നത് ചെറിയ കാര്യമേയല്ല.അഭിനന്ദനങ്ങള്‍.

K S Sreekumar said...

മനോഹരം...പെണ്ണിനെ കിട്ടാത്ത ചെക്കന്മാരുടെ കാലം ഇപ്പോഴേ തുടങ്ങി.

Umesh Pilicode said...

മണ്ണാങ്കട്ടി... അതൊരു പുതിയ അറിവ്‌ ആണ് ...


നന്ദി എച്ചുമു ചേച്ചീ ... :)

Bijith :|: ബിജിത്‌ said...

'എന്ത് ചെയ്യുമ്പോഴും നാല് വട്ടം ചിന്തിക്കണം, ലോകത്ത് ഒരു പെണ്ണിനും എന്‍റെ ഗതി വരുത്തല്ലേ, എനിക്ക് പെണ്‍കുഞ്ഞിനെ വേണ്ടായേ... ' എന്ന് വേണ്ടപ്പെട്ട ഒരാള്‍ വിലപിച്ചത് ഇന്നലെ...

ente lokam said...

ബിലാത്തി പറഞ്ഞത് ആണ് ശരി...

എന്തിനും വേണ്ടുന്ന പെണ്ണുങ്ങളെ
നകുഷമാര് ആക്കുവാന്‍ ഇഷ്ട്ടപ്പെടുന്നവര്‍
ആണുങ്ങള്‍.ആണോ?.അതിനു വേണ്ടി കഷ്ട്ടപ്പെടുന്നവര്‍
കൂടുതലും ആരാണ് ?.ഏതാണ് ശരി...??
അറിയില്ല..പക്ഷെ നകുഷമാര്‍ ‍ വീണ്ടും പിറക്കുന്നു മനുഷ്യ മനസ്സുകളില്‍....‍നന്നായിഎഴുതി എച്മു..അഭിനന്ദനങ്ങള്‍..

മണ്ടൂസന്‍ said...

ഈ നകുഷയും, പോതും പെണ്ണും, മണാങ്കട്ടിയും ഒന്നും എനിക്കിതുവരെ അറിവുള്ളതായിരുന്നില്ല. മറ്റൊരു കാലത്തിലൂടെ ദേശത്തിലൂടെ എന്നെ കൈ പിടിച്ച് നടത്തിച്ചു. നന്നായി മനസ്സിലാക്കാൻ ഒന്നൂടി വായിക്കണം. ആശംസകൾ.

പദസ്വനം said...

നകുഷയായി ഞാന്‍ ... നന്ദി ഏച്മാ..

A said...

പെണ്‍ പിറവിയില്‍ കൂടുതല്‍ ആഹ്ലാദം കൊള്ളുന്നവര്‍ ആണ് അറബികള്‍ പൊതുവേ.
അറബികളെ മൂരാച്ചികളായി ചിത്രീകരിക്കുന്ന മലയാളിയുടെതടക്കമുള്ള പോപ്പുലര്‍ മാധ്യമ
സംസ്കാരം പലപ്പോഴും മനസ്സിനെ അമ്പരപ്പിക്കാരുണ്ട്.
എച്ച്മുവിന്റെ മിക്ക കഥകളും പോലെ ഇതും ഹൃദയം തൊടുന്നു.

ഇ.എ.സജിം തട്ടത്തുമല said...

ഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു! ആശംസകൾ!

Echmukutty said...

കൊമ്പൻ,
ഖാദു,
ഷാജു എല്ലാവർക്കും നന്ദി. ഇനിയും വായിയ്ക്കുമല്ലോ.
വേണുഗോപാൽ നേരത്തെ എത്തിയതിൽ സന്തോഷം.ഇനീം അങ്ങനെ നേരത്തേ വരാൻ അപേക്ഷ.
അതെ, അനാമിക. ആ ചൊല്ല് ഞാനും കേട്ടിട്ടുണ്ട്. ലോകം മാറുമെന്ന് നമുക്ക് ആശിയ്ക്കാം.....
സിദ്ധീക്കിന്റെ നല്ല വാക്കുകൾ സന്തോഷം തരുന്നു. ഇനിയും നല്ല വാക്കുകൾ കേൾക്കാൻ കഴിയട്ടെ.
അരുണിന്റെ അഭിനന്ദനത്തിന് നന്ദി.
മാണിക്യം ചേച്ചി വായിച്ചതിൽ സന്തോഷം. അഭിപ്രായത്തിന് നന്ദി. ഇനിയും വരുമല്ലോ.
സന്ദീപ് പിന്നെയും വന്ന് ഇത്ര നല്ല മറുപടി എഴുതിയത് വായിച്ചു സന്തോഷിയ്ക്കുന്നു.ഈ നല്ല മനസ്സിന് ഒത്തിരി നന്ദി.
പ്രഭന്റെ അഭിനന്ദനത്തിൽ ആഹ്ലാദം.

Echmukutty said...

മൊഹി വന്നതിലും അഭിപ്രായം എഴുതിയതിലും സന്തോഷം. ചില പ്രശ്നങ്ങൾ അങ്ങനെയാണു മൊഹി, യഥാർത്ഥത്തിൽ പ്രശ്നങ്ങളുണ്ടോ എന്ന് സംശയം തോന്നും......പക്ഷെ, അനുഭവിയ്ക്കുന്നവരെ സംബന്ധിച്ച് അതൊരു നീറുന്ന വാസ്തവമായിരിയ്ക്കും. സ്ത്രീ വിമോചന പ്രസ്ഥാനത്തിന്റെ മാത്രമല്ല,പലതരം ചൂഷണങ്ങൾക്കായി അടിച്ചമർത്തപ്പെടുന്ന എല്ലാറ്റിന്റെയും വിമോചനം ആഗ്രഹിയ്ക്കുന്ന ഒരാളാണ് ഞാൻ.
രമേശിന്റെ നല്ല വാക്കുകൾക്കും പ്രോത്സാഹനത്തിനും നന്ദി. ഇനിയും വായിയ്ക്കുമല്ലോ.
കുഞ്ഞൂസ്സിന്റെ അഭിവാദ്യങ്ങൾക്ക് നന്ദിയും സന്തോഷവും.....
ഷാനവാസ് ജി നല്ല സ്ത്രീ താൻ പോരിമയുള്ളവളാവാൻ പാടില്ല എന്ന സാമാന്യ തത്വം കൊണ്ടാണ് ഞാൻ ആണിന്റെ വരുതിയിലാണെന്ന് നാട്ടാരെ കാണിയ്ക്കാൻ ഈ പേര് ഏച്ചു കൂട്ടുന്നത്. കൊളോണിയൽ ആചാരങ്ങളുടെ ഹാങ് ഓവറും ഇതിനു കൂട്ടുണ്ട്. ആദ്യമൊക്കെ മിസിസ്സ് മാത്രമായിരുന്നു, മിസ്സിസ്സ് പോൾ, മിസ്സിസ് നായർ......അങ്ങനെ പിന്നെപ്പിന്നെ പെണ്ണിനും ഒരു പേരൊക്കെയുണ്ടാവാം എന്നായി. അങ്ങനെയാണ് മിസിസ്സ് ഉഷാ പോൾ,മിസിസ്സ് സുധാ നായർ എന്നൊക്കെയായത്. ഏതെങ്കിലും വിഷയത്തിൽ ഡോക്ടറേറ്റ് എടുത്ത ആണിന്റെ ഫോട്ടൊയ്ക്കു കീഴെ ഇന്നവളാണു ഭാര്യയെന്ന് കാണാറില്ല. പെണ്ണിന്റെ ഫോട്ടൊയ്ക്കു കീഴിലാണെങ്കിൽ ഉടനെ കാണും ഇന്നയാളുടെ ഭാര്യയാണെന്ന്.... ഈ വരുതി വിശ്വാസ പ്രദർശനം മാറണമെന്ന് പെണ്ണുങ്ങളും സമൂഹത്തിന്റെ നടത്തിപ്പുകാർ എന്ന നിലയിൽ ആണുങ്ങളും കരുതണം. അപ്പോഴേ മാറ്റമുണ്ടാവൂ....
റോസാപ്പൂവേ, യാതൊരു അൽഭുതവുമില്ല എനിയ്ക്ക്. വയറ്റിൽ പെൺകുട്ടിയാണെങ്കിൽ കളഞ്ഞേയ്ക്കാമെന്ന് പറഞ്ഞ എല്ലാവരേയും ഞാൻ ഇപ്പോൾ ഓർക്കുന്നുണ്ട്, അനിയത്തിയുടെ മകളെ കാണുമ്പോൾ.....കഥയെഴുതുന്ന, പാട്ടു പാടുന്ന, ചിത്രം വരയ്ക്കുന്ന, മനോഹരിയായ പെൺകുട്ടിയെ കാണുമ്പോൾ.....
മൻസൂർ വന്നതിൽ സന്തോഷം.
ചാണ്ടിച്ചൻ അഭിനന്ദിച്ചത് കേട്ട് ആഹ്ലാദിയ്ക്കുന്നു. ഇനിയും ആഹ്ലാദിയ്ക്കാൻ അവസരമുണ്ടാകട്ടെ.

Echmukutty said...

ഹരിനാഥ് എഴുതിയത് ഓർമ്മിയ്ക്കാം. എഴുതുവാൻ തീർച്ചയായും ശ്രമിയ്ക്കും. വന്നതിൽ സന്തോഷം.
പ്രദീപ് കുമാർ അഭിനന്ദിയ്ക്കുന്നതിൽ വലിയ സന്തോഷമുണ്ട്. ഇനിയും അഭിനന്ദിയ്ക്കപ്പെടാൻ ഭാഗ്യമുണ്ടാകട്ടെ.
മൈ ഡ്രീംസ് വായിച്ചതിൽ സന്തോഷം. ഇനിയും വായിയ്ക്കണേ.
അനിലിന് ഇഷ്ടമായില്ലെന്നുണ്ടോ? ഒരു ഒറ്റവരി മറുപടി കണ്ടപ്പോൾ സംശയം...
ശങ്കരനാരായണന് നന്ദി. ഇനിയും വായിയ്ക്കുമല്ലോ.
സി വി ചേട്ടന് നന്ദി, ഇനിയും വന്ന് വായിയ്ക്കുമെന്ന് കരുതുന്നു.
നിശാസുരഭി വന്നതിൽ സന്തോഷം. ഇനിയും വരിക.
സ്മിത എഴുതിയത് ശരി തന്നെ.ഇക്കാര്യം ദൈവത്തെ ഇപ്പോൾ ആരും ഏൽ‌പ്പിയ്ക്കാറില്ല.അത് വകുപ്പ് മാറി.
അനുരാഗിനു നന്ദി.
മുരളീ ഭായ് കൈയടിച്ചതിൽ സന്തോഷം.
പ്രദീപിന്റെ അഭിനന്ദനം കിട്ടിയതിൽ വലിയ സന്തോഷമുണ്ട് കേട്ടൊ.
സുകന്യയ്ക്ക് നന്ദി. ബർഗർ വിചാരം ഇഷ്ടപ്പെട്ടല്ലോ , അല്ലേ?

Echmukutty said...

പ്രിയ, നമ്മൾ പേരിടാറില്ല എന്നേയുള്ളൂ...നമുക്ക് വേർതിരിവ് നല്ല പോലെയുണ്ട്.....അനുഭവിച്ചവർക്ക് അതിന്റെ നീറൽ അറിയാനാവും.എന്റെ എഴുത്ത് ഇഷ്ടമാണ് എന്നെഴുതി കാണുമ്പോൾ സന്തോഷമുണ്ട് പ്രിയ.
ഉഷശ്രീ, ആ വാചകം കേൾക്കാത്ത ഒരു പെണ്ണ് ഉണ്ടാവാനിടയില്ല എന്ന് തോന്നുന്നു...
കുട്ടിക്കാ എന്റെ പോസ്റ്റൊന്നും വായിയ്ക്കാറില്ല എന്നായിരുന്നു എന്റെ വിചാരം....വന്ന് ഇത്ര വിശദമായി ഒരു കമന്റ് എഴുതിയതിൽ വലിയ ആഹ്ലാദമുണ്ട്.ഇനിയും വന്ന് വായിയ്ക്കണേ..
കൊച്ചുമോൾ വായിച്ചതിൽ സന്തോഷം...ഇനിയും വായിയ്ക്കുമല്ലോ. പിന്നെ ദൈവം ആഗ്രഹം സാധിപ്പിയ്ക്കട്ടെ....
ആഹാ! കാടോടിക്കാറ്റ് വന്നല്ലോ. സന്തോഷം. എല്ലാം വായിയ്ക്കുമെന്ന് എഴുതിയത് കണ്ട് ഇരട്ടി സന്തോഷം.
പ്രദീപിന് നന്ദി.
പഥികൻ മറന്നൂന്നാ വിചാരിച്ചത്.....വന്നല്ലോ. ആവർത്തന വിരസത വരുന്നു എന്ന അഭിപ്രായം ഗൌരവമായി എടുക്കുന്നു. ശ്രദ്ധിച്ചു കൊള്ളാം.
സുസ്മേഷ് വന്ന് അഭിപ്രായമെഴുതിയതിൽ വലിയ സന്തോഷം. അഭിനന്ദനങ്ങൾക്ക് ഒത്തിരി നന്ദി.
ശ്രീകുമാറിനു നന്ദി. ഹര്യാനയിലും പഞ്ചാബിലും ആ സ്ഥിതി ഉണ്ട്. അതുകൊണ്ട് അവരിൽ പലരും മറ്റു സ്റ്റേറ്റുകളിൽ നിന്ന് കല്യാണം കഴിയ്ക്കുന്നുണ്ട്.
ഉമേഷ്, ദേ... കുറച്ച് വാക്കുകൾ എഴുതിയിരിയ്ക്കുന്നു. അതിൽ ഞാൻ അതിരറ്റ് സന്തോഷിയ്ക്കുന്നു കേട്ടോ. അല്ലെങ്കിൽ ഒരു കുത്തും കോമയുമൊക്കെ ഇട്ട് നടന്നു കളയാറാണല്ലോ പതിവ്.
അപ്പോൾ പെണ്ണിനെ വേണ്ടാ എന്ന് ചുമ്മാ പറയുന്നതൊന്നുമല്ല, അല്ലേ ബിജിത്? പഠിച്ചവർക്കും പഠിയ്ക്കാത്തവർക്കും ആർക്കും വേണ്ട.....ബിജിത് ഈ അഭിപ്രായം പങ്കു വെച്ചതിന് നന്ദി കേട്ടോ.
സമൂഹത്തിന്റെ നടത്തിപ്പുകാർ അല്ലേ ഉത്തരവാദികൾ എന്റെ ലോകമേ..എല്ലാ സമൂഹ ഭരണ സംവിധാനങ്ങളും അവരുടെ പക്കലാണ്. അവ സൃഷ്ടിച്ചിട്ടുള്ള നന്മകൾക്ക് അവകാശികളാകുന്നതു പോലെ തിന്മകൾക്കും നടത്തിപ്പുകാർ ഉത്തരവാദികളാകണ്ടേ? എന്റെ മകൾക്ക് ഞാൻ നകുഷ എന്നോ പോതും പൊണ്ണ് എന്നോ മണ്ണാങ്കട്ടി എന്നോ പേരു വെയ്ക്കില്ലെന്ന് ഒരച്ഛനു തീരുമാനിയ്ക്കാൻ പറ്റാത്തത് തീർച്ചയായും ആ വേദന അച്ഛൻ മനസ്സിലാക്കാത്തതുകൊണ്ടാണ്.വായിച്ചതിൽ സന്തോഷം കേട്ടൊ.
മണ്ടൂസൻ, ഇനിയും വായിയ്ക്കുമല്ലോ. അഭിപ്രായം എഴുതിയതിൽ സന്തോഷം.
നകുഷ, ഈ പേരുമാറ്റം എന്നെ അതിശയിപ്പിയ്ക്കുന്നു. മറ്റൊന്നും പറയാൻ കഴിയുന്നില്ല.
സലാം വന്നല്ലോ വളരെക്കാലം കൂടി.വന്നതിൽ സന്തോഷം. അറബ് സംസ്ക്കാരത്തെ കുറിച്ച് വലിയ അറിവൊന്നുമില്ല.
സജിം വന്നതിലും ആശംസകൾ തന്നതിലും സന്തോഷം.
വായിച്ച് അഭിപ്രായമെഴുതി എന്നെ പ്രോത്സാഹിപ്പിച്ച എന്റെ എല്ലാ കൂട്ടുകാർക്കും നന്ദിയും നമസ്ക്കാരവും......ഇനിയും വരിക....

Unknown said...

നന്നായി..
.മര്ധവമില്ലാതെ കമന്റു ചെയ്തത് കൊണ്ടാണോ
എതിര്‍വര യിലേക്ക് കാണാറില്ല

Njanentelokam said...

നിങ്ങളുടെ എഴുത്തിന്‍റെ ഗുണം ഒന്ന് കൊണ്ട് മാത്രമാണ് സ്ഥിരമായ ഈ സ്ത്രീസമത്വ ചിന്തകള്‍
മടുക്കാതെ വായിക്കുന്നത്.നല്ല എഴുത്തുകാര്‍ എല്ലാ കഥാപാത്രങ്ങളുടെയും എല്ലാ ചിന്തകളും പക്ഷഭേദമില്ലാതെ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവരാണ്.അപ്പോഴാണ്‌ ശരിയും തെറ്റും മാനസികവ്യാപാരങ്ങളും മറ്റുള്ളവര്‍ക്ക് പാഠമാകുന്നത് .അത്തരം ഒരു പോസ്റ്റ് പ്രതീക്ഷിക്കുന്നു.

mattoraal said...

സാമുഹ്യ പ്രതിബദ്ധതയുള്ള രചന ..വൈവിധ്യമുള്ള അനുഭവ മണ്ഡലങ്ങള്‍
ആശംസകള്‍

Echmukutty said...

സുനിൽ വന്നതിൽ സന്തോഷം.എതിർവരയിലെത്താതിരുന്നത് കുറെ നാളായി തുടരൻ യാത്രകളിലായിരുന്നതുകൊണ്ടാണ്.
നാരദന്റെ പ്രതീക്ഷയ്ക്കൊത്ത് എഴുതാനുള്ള കഴിവുണ്ടാകട്ടെ എനിയ്ക്ക്..വന്നതിലും അഭിപ്രായം എഴുതിയതിലും നന്ദി, സന്തൊഷം. ഇനിയും വരിക.
കോണത്താനെ കണ്ടില്ലല്ലോ എന്ന് വിചാരിയ്ക്കുകയായിരുന്നു. വന്നതിൽ സന്തോഷം.

priyanka said...

nannayirikkunnu.iniyum orupaad ezhuthaan oru kunjanujathiyude aasamsakal.boolokath njanoru nava athidhiyaanu.aparaahnasmrithikal.blogspot.com ennathaanu ente blog address.abhipraayangalum vimarsanangalum pratheekshikkunnu

priyanka said...

nannayirikkunnu.iniyum orupaad ezhuthaan oru kunjanujathiyude aasamsakal.boolokath njanoru nava athidhiyaanu.aparaahnasmrithikal.blogspot.com ennathaanu ente blog address.abhipraayangalum vimarsanangalum pratheekshikkunnu

Sunil MV said...
This comment has been removed by the author.
Anonymous said...

നന്നായി എഴുതി..
:-)
ഉപാസന

ഭാനു കളരിക്കല്‍ said...

പണ്ടൊക്കെ വിളക്ക് വെക്കുവാന്‍ ഒരു പെണ്‍ തരിയെ തന്നില്ലല്ലോ എന്നു വിലപിക്കുമായിരുന്നു അമ്മമാര്‍. ആ കാലം പോയ്‌ മറഞ്ഞു.
മഹാരാഷ്ട്രയില്‍ പെണ്‍കുട്ടികള്‍ പിറന്നാല്‍ ലക്ഷ്മി പിറന്നു എന്നാണ് പറയാറുള്ളത്. ഇപ്പോള്‍ ലാഭകരമല്ലാത്ത ഒന്നും മനുഷ്യന് വേണ്ട എന്നായി തുടങ്ങിയിട്ടുണ്ട്. ഉത്തരേന്ത്യയിലെ ഗ്രാമങ്ങളിലെ വിദ്യാഭ്യാസമില്ലായ്മ അവരെ എപ്പോഴും അന്ധ വിശ്വാസങ്ങളില്‍ തളച്ചിടുന്നു. പട്ടിണി, തൊഴിലില്ലായ്മ, നിരക്ഷരത ഇതൊക്കെ നമ്മുടെ വിശാല ഗ്രാമങ്ങളെ ദുരിതങ്ങളില്‍ നിലനിര്‍ത്തുന്നു. ആ ജീവിതത്തെ വായനക്കാരില്‍ എത്തിക്കുന്നതില്‍ എച്ചുമുവിന്റെ തൂലിക എന്നും മുന്നില്‍ തന്നെ.
അന്യഭാഷയുടെ അമിതമായ പ്രയോഗം എഴുത്തിന്റെ മധുരത്തെ ദുര്‍ബലപ്പെടുത്തി എന്നു തോന്നുന്നു. അതുപോലെ പലതും പല ആവര്‍ത്തിക്കുന്നു.

പ്രയാണ്‍ said...

great.....

ponmalakkaran | പൊന്മളക്കാരന്‍ said...

നല്ല എഴുത്തും ശൈലിയും. ഭാവുകങ്ങള്‍ .....!

Echmukutty said...

പ്രിയങ്കയ്ക്ക് സ്വാഗതം. ഇനിയും വായിയ്ക്കുമല്ലോ.
അനോണിമസിന് നന്ദി.
ഭാനുവിനെ കണ്ടില്ലല്ലോ എന്ന് വിചാരിച്ചിരുന്നു.ചൂണ്ടിക്കാട്ടിയ പിഴവുകൾ പരിഹരിയ്ക്കാൻ ശ്രമിയ്ക്കാം.
പ്രയാൺ,
പൊന്മളക്കാരൻ നന്ദി, നമസ്ക്കാരം. ഇനിയും വരുമല്ലോ.

പൊട്ടന്‍ said...
This comment has been removed by the author.
പൊട്ടന്‍ said...
This comment has been removed by the author.
പൊട്ടന്‍ said...

അഭിനന്ദനങ്ങള്‍!!!!!

തെണ്ടി മൈസ്രെട്ടിനെ കവച്ചു വയ്ക്കുന്ന ഒരെഴുത്ത് ഇത്ര പെട്ടെന്ന് ഉണ്ടാകുമെന്ന് കരുതിയില്ല.
ആദ്യ പാരഗ്രാഫുകള്‍ വായിച്ചപ്പോള്‍ കഥാകൃത്ത്, രോമാന്സിലെക്കാണോ പോകുന്നതെന്ന് തോന്നി
എത്ര പച്ചകള്‍!!!!,!!!!!!!
ഞാന്‍ കോടാങ്കിയായി കണ്ട, അറിഞ്ഞ കഥാപാത്രം കുടുകുടു പാണ്ടിയായി മുന്നില്‍ വന്നപ്പോള്‍ സന്തോഷിച്ചു, തൂലിക അതിനെ മനോഹരമായി കോരിയിട്ടപ്പോള്‍ പുളകിതനായി.

പിന്നെ പോത്തും പെണ്ണും, മണ്ണാങ്കട്ടയും , നകുഷയുമൊക്കെ അരങ്ങു തകര്‍ത്താടി.

ഈ പ്രതിഭക്ക് മുന്നില്‍ തല കുനിക്കുന്നു.