Monday, October 15, 2018

മധുരനാളുകള്‍ 2

https://www.facebook.com/echmu.kutty/posts/952961898216438

തിരുവനന്തപുരം നഗരം ഒരു കുളിരായിത്തീര്‍ന്ന മധുരനാളുകള്‍ - രണ്ട്

അസാധാരണമായ കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുമ്പോള്‍ നമുക്ക് വളരെ സാധാരണമായ ജീവിതബന്ധങ്ങള്‍ ഇല്ലാതെയാകും എന്ന പാഠമാണ് ജീവിതം എനിക്ക് പകര്‍ന്നു നല്‍കിയത്. അത് തിരിച്ചറിയും വരെ എനിക്ക് എന്തുകൊണ്ട് ഇങ്ങനെ എന്ന് ഞാന്‍ ആലോചിക്കുകയും അതില്‍ വല്ലാതെ വേദനിക്കുകയും ചെയ്യുമായിരുന്നു. ഇപ്പോള്‍ എനിക്ക് അത്തരം ആലോചനകളും വേദനകളും അല്‍ഭുതങ്ങളും ഇല്ല. ജീവിച്ചത്രയും കാലം ഞാനിനി ജീവിക്കുകയില്ലെന്നും ആയുസ്സിലെ ഓരോ ദിവസവും കുറഞ്ഞുവരികയാണെന്നും ഉള്ള ബോധ്യം എന്നെ അതിരറ്റ് സന്തോഷിപ്പിക്കുന്നുണ്ട്.

അച്ഛന്‍ അങ്ങനെ ചെയ്യുമോ എന്ന ചോദ്യം നേരിടേണ്ടി വരുന്നത് കഠിനമായ ഒരു ജീവിതപരിതസ്ഥിതിയാണ്. രാജ്യം നിങ്ങള്‍ക്കെതിരാണ് എന്ന് പറയുന്നത് പോലെയാണ് അച്ഛന്‍ നമുക്ക് എതിരാണെന്ന് പറയുമ്പോള്‍ .... രാജ്യം അങ്ങനെ വെറുതേ എതിരാവുകയില്ലല്ലോ... അപ്പോള്‍ നിങ്ങളില്‍ തീവ്രവാദത്തിന്‍റെ, അനുസരണയില്ലായ്മയുടെ, പ്രതിഷേധങ്ങളുടെ, രാജ്യത്തിലെ നിയമങ്ങളോടുള്ള എതിര്‍പ്പിന്‍റെ വിത്തുകള്‍ മുളപൊട്ടുന്നുണ്ടാവണം. അത് സാധാരണ പൌരധര്‍മ്മത്തിനു വിരുദ്ധമാണ്.

അതു പോലെയാണ് കുടുംബമെന്ന ദേശത്തിന്‍റെ പ്രസിഡന്‍റായ അച്ഛന്‍. 'കുട്ടി എന്താ പറയുന്നത്? അച്ഛന്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല. എന്തായാലും അച്ഛനല്ലേ? 'എന്ന ചോദ്യങ്ങള്‍ അഭിമുഖീകരിച്ചുകൊണ്ട് ജീവിക്കുക ഒരു കുഞ്ഞിനെസ്സംബന്ധിച്ച് ഒട്ടും എളുപ്പമല്ല. എളുപ്പമല്ലെന്ന് മാത്രമല്ല ഒരു കുഞ്ഞിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ഗതികേടാണ്, അച്ഛനങ്ങനെ ചെയ്യുമോ എന്ന ചോദ്യം കേട്ടുകൊണ്ട് ജീവിക്കുകയെന്നത്. കാരണം ആ അച്ഛന്‍ ആ പ്രത്യേക കുഞ്ഞിന്‍റെ മാത്രം അച്ഛനാണ്. തങ്ങളുടേ ആരുടേയുമല്ല എന്ന സാധാരണയുക്തി മനുഷ്യര്‍ക്ക് മനസ്സിലാവില്ല. അവരെ അത് മനസ്സിലാക്കിക്കാന്‍ ശ്രമിക്കുന്നത് തീര്‍ത്തും പാഴ് വേലയാണെന്ന് ജീവിതം എന്നെ നിത്യവും പഠിപ്പിക്കുന്നുണ്ട്.

ഞാന്‍ വിവാഹം കഴിക്കാമെന്ന് വാക്കു കൊടുത്തയാള്‍ക്കും അതായിരുന്നു വലിയ പ്രശ്നം. 'നീ എന്താ പറയുന്നത് ? ' എന്ന അവിശ്വാസത്തിന്‍റെ ശബ്ദം അയാളില്‍ നിന്നുയര്‍ന്നപ്പോള്‍ ഞങ്ങളുടെ ബന്ധത്തിന്‍റെ ആഴം എനിക്ക് മനസ്സിലായി. അമ്മയുടേ തീവ്ര വേദനകളോ അച്ഛനോടുള്ള തീരെ നനുത്ത പ്രതിഷേധങ്ങളോ പോലും അയാള്‍ക്ക് തിരിയുന്നുണ്ടായിരുന്നില്ല. എങ്കിലും ഞാന്‍ പരിശ്രമിച്ചു... എല്ലാം പറ്റുന്ന പോലെയൊക്കെ മനസ്സിലാക്കിക്കൊടുക്കാന്‍... ഫോണ്‍ ചെയ്തു... നീണ്ട കത്തുകള്‍ എഴുതി. ... ' ഇതാ നോക്കു.. ഇങ്ങനെയാണ് ഇക്കാര്യങ്ങള്‍ എന്‍റെ ജീവിതത്തില്‍ ഉണ്ടാവുന്നത് 'എന്ന് വിശദീകരിച്ചു. തമ്മില്‍ കണ്ടു സംസാരിച്ചു. കാരണം അയാള്‍ നഷ്ടപ്പെടരുതെന്ന് എനിക്ക് ഉല്‍ക്കടമായ ആഗ്രഹമുണ്ടായിരുന്നു.

പ്രയോജനമൊന്നുമുണ്ടായില്ല.

പിന്നെ എനിക്ക് മനസ്സിലായി.. അമ്മ, അച്ഛന്‍, രക്തബന്ധങ്ങള്‍ ഇവയ്ക്കൊക്കെ ചില അംഗീകരിക്കപ്പെട്ട മാനകങ്ങളുണ്ട്. ആ മാനകങ്ങള്‍ക്കപ്പുറത്തേക്ക് കൊക്കുകള്‍ നീണ്ട, നഖങ്ങള്‍ നീണ്ട ബന്ധങ്ങളെ മനസ്സിലാക്കുക, ഇടറിപ്പോകുന്ന ജീവിതത്തെ അറിയുക, ആ ഇടര്‍ച്ചകളിലെ കൌശലത്തേയും കെണികളേയും കളവുകളേയും വേറിട്ടു കാണുക ഇതൊന്നും ഒട്ടും എളുപ്പമല്ല. അനുഭവിക്കുന്നവര്‍ക്ക് പോലും ശരിക്കു വ്യക്തമാവാത്ത അസാധാരണതകളെ കേള്‍വിയിലൂടെയോ എഴുത്തിലൂടെയോ ഭാഷണത്തിലൂടെയോ ഒക്കെ പരിചയപ്പെടുത്തുന്നത് പ്രയാസം തന്നെ.' ഇന്നു ഭാഷയിതപൂര്‍ണ്ണമിങ്ങഹോ വന്നുപോം പിഴയുമര്‍ഥശങ്കയാല്‍ ... 'എന്നല്ലേ ...

ലോകമെമ്പാടുമുള്ള സന്തുഷ്ടകുടുംബങ്ങള്‍ക്ക് ഒരേ കഥയായിരിക്കുമെങ്കിലും അസന്തുഷ്ടകുടുംബങ്ങള്‍ക്ക് ഓരോന്നിനും ഓരോ കഥയാണുണ്ടാവുകയെന്ന് എഴുതിയത് ടോള്‍സ്റ്റോയ് ആണ്. അത് എത്ര വലിയ വാസ്തവമാണെന്ന് ഞാന്‍ ജീവിച്ചു തന്നെ മനസ്സിലാക്കിയിട്ടുണ്ട്.

അങ്ങനെ ആരംഭിച്ചതു പോലെ അത്രയും പെട്ടെന്ന് തന്നെ തിരുവനന്തപുരം നഗരം ഒരു കുളിരായിത്തീര്‍ന്ന മധുരനാളുകള്‍ എന്നോട് വിട പറഞ്ഞു.

2 comments:

shajitha said...

ezhuth valare manoharaman, nalla humour sense und, bit populated vayichu njan orupadu chirichu. ente uppayuteyum ummayuteyum anganeyayirunnu, annalum aa randu poraalikal parasparam padavetti ippozhum orumich jeevikkunnu

Muralee Mukundan , ബിലാത്തിപട്ടണം said...

ലോകമെമ്പാടുമുള്ള സന്തുഷ്ടകുടുംബങ്ങള്‍ക്ക് ഒരേ കഥയായിരിക്കുമെങ്കിലും അസന്തുഷ്ടകുടുംബങ്ങള്‍ക്ക് ഓരോന്നിനും ഓരോ കഥയാണുണ്ടാവുകയെന്ന് എഴുതിയത് ടോള്‍സ്റ്റോയ് ആണ്. അത് എത്ര വലിയ വാസ്തവമാണെന്ന് ഞാന്‍ ജീവിച്ചു തന്നെ മനസ്സിലാക്കിയിട്ടുണ്ട്.