Monday, November 25, 2019

അമ്മച്ചിന്തുകൾ 82



അമ്മ അനവധി വർഷമായി ഭാഗ്യക്കൊപ്പമായിരുന്നു താമസം. ഭാഗ്യ യെപ്പോലെ ഈ ലോകത്ത് മറ്റൊരാൾ ക്കും അമ്മയെ പരിചരിക്കാൻ കഴിയില്ല. അമ്മയുടെ ആഹാരം, മരുന്നുകൾ, കുളി എന്നിവ ശരിയാകാതെ, അല്ലെങ്കിൽ ശരിയാക്കാതെ ഭാഗ്യ ഒന്നും തന്നെ ചെയ്തിരുന്നില്ല. ഡെഡിക്കേറ്റഡ് എന്ന വാക്കിന് ഭാഗ്യയുടെ ച്ഛായയാണ്, ശരീര ഭാഷയാണ്.

അമ്മയുള്ളപ്പോൾ അധിക നേരം ഷോപ്പിങ് ഇല്ല, ഔട്ടിംഗ് ഇല്ല, സിനിമയും നാടകവും ഇല്ല.. ജോലി കഴിഞ്ഞാൽ ഉടനെ വീട്.. അതായിരുന്നു ഭാഗ്യയുടെ ജീവിതം. അവൾ വല്ല ട്രെയിനിംഗിനോ, അതു പോലെയുള്ള ഒഴിവാക്കാനാവാത്ത ആവശ്യങ്ങൾക്കോ പോകുമ്പോൾ ഞാൻ അമ്മക്ക് കൂട്ടായി വന്നിരിക്കും. വീട്ടുസഹായികൾ ആരുമില്ലാതാകുന്ന സമയത്ത് രണ്ടു മാസമൊക്കെ ഞാൻ അമ്മയുടെ അടുത്തു വന്നു നില്ക്കുമായിരുന്നു. ഒത്തിരി സന്തോഷമുള്ള ദിവസങ്ങളായിരുന്നു അവയൊക്കയും.

വീട്ടുജോലികളും അമ്മയുടെ ശുശ്രൂഷ യും ചെയ്യുന്നതിൽ എനിക്ക് പ്രയാസമേതുമില്ലായിരുന്നു. ബാക്കി നേരമെല്ലാം അമ്മയുമായി വർത്തമാനം പറഞ്ഞിരിക്കുന്നത് എനിക്ക് വളരെ ഇഷ്ടവുമായിരുന്നു.

അമ്മയോടോ അമ്മീമ്മയോടോ അത്ര ഹൃദയംഗമമായ അടുപ്പമൊന്നും കണ്ണൻ ഒരിക്കലും പുലർത്തീരുന്നില്ലെങ്കിലും ഞാൻ അവരെ ശുശ്രൂഷിക്കുന്നത്
തടഞ്ഞിട്ടില്ല. മുഖം വീർപ്പിച്ചിട്ടില്ല. പരാതിപ്പെട്ടിട്ടില്ല. റാണിയുടെ സമരങ്ങൾക്ക് പിന്തുണയായി എന്നെ ആറു മാസമൊക്കെ പിരിഞ്ഞു നില്ക്കാൻ കണ്ണൻ തയാറായിട്ടുണ്ട്. എന്നെക്കൊണ്ടുള്ള ധനച്ചെലവ് റാണിക്ക് സ്വയം സഹിക്കേണ്ടി വന്നെങ്കിലും...

അമ്മ രാത്രിയിൽ ഒന്നനങ്ങിയാൽ ഭാഗ്യ അറിയുമായിരുന്നു. പലപ്പോഴും ഭാഗ്യ യും ചിംബ്ളുവും അമ്മയ്ക്കൊപ്പമാണ് ഉറങ്ങിയിരുന്നത്. 'എന്നെ ആരോ തട്ടിവിളിച്ച് എഴുന്നല്പിക്കുന്നതു പോലേയാണ് ഞാൻ അമ്മയെ ശ്രദ്ധിക്കുകയെന്ന് 'ഭാഗ്യ പലപ്പോഴും പറയാറുണ്ട്...

എന്നിട്ടും അമ്മയ്ക്ക് സ്ട്രോക്ക് വരുന്നുവെന്ന് അറിഞ്ഞില്ലല്ലോ എന്നായിരുന്നു അവളുടെ ഖേദം. കുറച്ചു നാളുകൾക്കു മുമ്പേ സ്ട്രോക്കിൻറെ സൂചനകൾ ശരീരം നല്കിത്തുടങ്ങുമെന്ന വിവരം ഡോക്ടർമാർ പകർന്നു നല്കിയപ്പോൾ ഞങ്ങൾ വല്ലാതെ വേദനിച്ചു.

അമ്മ ഐ സി യൂ വിൽ ഒരു മാസം കിടന്നു. പക്ഷേ, ബോധത്തിലേക്ക് മടങ്ങിയെത്തിയില്ല..

അമ്മയുടെ മൂക്കിൽ ട്യൂബ് ഉണ്ടായിരുന്നു. മൂത്രമൊഴിക്കാനും ട്യൂബ് വെച്ചിരുന്നു.

അങ്ങനെ നീണ്ട ആറുമാസമാണ് കടന്നുപോയത്.. അമ്മ ഒന്നും പറയാതെ, വെറുതേ കണ്ണു മിഴിച്ച് നോക്കുകയും ചിലപ്പോഴെല്ലാം കണ്ണീര്‍ പൊഴിക്കുകയും മാത്രം ചെയ്തുകൊണ്ട് ഞങ്ങളുടെ കൂടെ ജീവിച്ചു.

അമ്മ സംസാരിക്കുമെന്ന്, വാ തുറന്ന് ആഹാരം കഴിക്കുമെന്ന് ഞങ്ങളും വിചാരിക്കാതെയായി. അമ്മ യാത്രയാവുകയാണ്, ഇവിടെ നിന്ന് ആര്‍ജ്ജിച്ചതെല്ലാം മെല്ലെ മെല്ലെ ഇവിടെത്തന്നെ കൈവെടിഞ്ഞുകൊണ്ട് പോവുകയാണെന്ന് ഞങ്ങളറിഞ്ഞു തുടങ്ങി.

ഹൃദയത്തിൽ തേൾ കടിക്കുന്ന വേദനയാണ് ആ തിരിച്ചറിവ് ഞങ്ങൾക്ക് നല്കിയത്.

ലക്ഷ്മി ഹോസ്പിറ്റലിലെ ഐ സി യൂ അമ്മയ്ക്ക് വീടുപോലെ പരിചിതമായിട്ടുണ്ടാവും. ആറുമാസത്തിനിടെ എല്ലാ മാസത്തിലും നാലഞ്ചു ദിവസം അമ്മ അവിടേക്ക് പോകുമായിരുന്നു. ഞങ്ങള്‍ പരിഭ്രമിച്ചും വിയര്‍ത്തും കരഞ്ഞും അമ്മയെ അനുഗമിക്കും. അവിടെ കുത്തിയിരിക്കും. അമ്മ ഇപ്രാവശ്യം വിട്ടുപോയേക്കുമോ എന്ന ഭീതിയില്‍ പരസ്പരം ഫോണ്‍ ചെയ്തു സംസാരിക്കും..ആശ്വസിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യും.

ഒരു മകനെ പ്രസവിച്ചിട്ടില്ലാത്ത അമ്മയ്ക്ക് ഞങ്ങളുടെ ജീവിതത്തില്‍ കടന്നുവന്ന പുരുഷന്മാര്‍ ആരും തന്നെ മക്കളായില്ല. അമ്മയില്‍ നിന്ന് അവര്‍ക്കെന്തു കിട്ടിയെന്ന ചോദ്യം മാത്രം അവര്‍ എപ്പോഴും ഉരുക്കഴിച്ചു. അവര്‍ അമ്മയ്ക്ക് എന്തു നല്‍കി എന്ന ചോദ്യം ആരും ചോദിക്കാനുണ്ടായില്ല. അതുകൊണ്ട് അവര്‍ക്ക് ഉത്തരം ആലോചിക്കേണ്ട ബാധ്യത പോലുമില്ലാതായി..

ആംബുലന്‍സ് വരുത്തുവാനും സെക്യൂരിറ്റി ഗാര്‍ഡുമാരുടേയും ഫ്ലാറ്റിലെ കെയര്‍ടേക്കര്‍മാരുടെയും ആംബുലന്‍സ് ഡ്രൈവറുടേയും സഹായത്തില്‍ അമ്മയെ ആവശ്യമുള്ള അവസരത്തിലെല്ലാം ആശുപത്രിലെത്തിക്കുവാനും ഞങ്ങള്‍ പഠിച്ചു. സൈറണ്‍ മുഴങ്ങുന്ന ആംബുലന്‍സില്‍ അമ്മയുമായി പാഞ്ഞുപോകുമ്പോള്‍ സിനിമയാണീ ജീവിതമെന്ന് ഞാന്‍ വിചാരിച്ചുപോയിട്ടുണ്ട്. പലവട്ടം ഇതെല്ലാം തനിച്ചു ചെയ്ത ഭാഗ്യയും അങ്ങനെ തന്നെ വിചാരിച്ചിട്ടുണ്ടാവണം.

ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അമ്മയെ ഞങ്ങള്‍ക്ക് മടക്കിത്തന്നു ഓരോ വട്ടവും. നഴ്സുമാര്‍ അമ്മയെ നല്ല പോലെ പരിചരിച്ചു. വീണ്ടും കാണണ്ട എന്ന് പറഞ്ഞ് യാത്രയാക്കി.

വീട്ടിൽ വന്ന് ട്യൂബിലൂടെ ഭക്ഷണം നല്കവേ രണ്ടു മൂന്നു തവണയെങ്കിലും ആ ട്യൂബ് അടഞ്ഞു പോയിട്ടുണ്ട്. അച്ഛൻറെ സുഹൃത്തായ അതേ ഡോക്ടർ അങ്കിളിനെ വിളിച്ചുകൊണ്ടു വന്ന് അദ്ദേഹത്തിന്റെ നിർദ്ദേശമനുസരിച്ചാണ് ആ ട്യൂബ് ക്ളീൻ ചെയ്യാൻ ഭാഗ്യയും ചിംബ്ളുവും
പഠിച്ചത്. ഒരിക്കൽ മാത്രമേ അതു വേണ്ടി വന്നുള്ളൂ. പിന്നീട് ചിംബ്ളു സിറിഞ്ചു കൊണ്ട് സ്വയം ട്യൂബ് വൃത്തിയാക്കിപ്പോന്നു.

ആ ദിവസങ്ങളിലൊക്കെ ഇന്നലെകളും നാളേകളും ഞങ്ങൾക്കുണ്ടായിട്ടില്ല. ഇന്ന് അല്ലെങ്കിൽ ഈ നിമിഷം അതു മാത്രമായിരുന്നു ജീവിതം...

1 comment:

Cv Thankappan said...

മകനില്ലെങ്കിലും പെണ്മക്കളുടെ സ്നേഹം ലഭിച്ചല്ലോ!മക്കളെ അതിനനുവദിക്കാത്ത മരുമക്കളുള്ള കാലത്ത്..........