Sunday, June 21, 2020

ജീവിതമാണ് എന്ന പുസ്തകത്തിൽ നിന്ന്...



ആഹാരത്തിൻറെ സവിശേഷത മനുഷ്യരുടെ ശീലമാണ്. ഒരാഹാരവും മറ്റൊന്നിനേക്കാൾ ശ്രേഷ്ഠമല്ല. ഒട്ടകപ്പാലും യാക്കിൻറെ പാലും കഴുതപ്പാലും കുതിരപ്പാലും പശുവിന്റെ പാലും തമ്മിൽ ശ്രേഷ്ഠതയിൽ വ്യത്യാസമില്ല. ലഭ്യതയിലും ശീലത്തിലും ആണ് മാറ്റം. നമ്മൾ ... നാം.. ഞാൻ അതാണ് കേമം എന്നാണ് ഓരോ മനുഷ്യരും പൊങ്ങച്ചപ്പെടുന്നത്. ആ പൊങ്ങച്ചവും അതനുസരിച്ച് മനുഷ്യരെ വേർതിരിക്കുന്നതുമാണ് പ്രശ്നം.

മനുഷ്യ ശരീരത്തിന് ദഹിപ്പിക്കാൻ കഴിയുന്ന ഏതു ആഹാരവും മനുഷ്യർക്ക് ശ്രേഷ്ഠമാണ്... ആവണം.

അത്രയേയുള്ളൂ ആഹാരമഹത്വം...

സുവർണ

നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങളുമായി ചേര്‍ത്ത് സുഗന്ധമെന്ന വാക്ക് എന്നോട് ആദ്യം ഉപയോഗിച്ചത് സുവര്‍ണയാണ്.
അതുവരെ ഇറച്ചിക്കും മീനിനുമൊപ്പം 'ഉളുമ്പ് മണ'മെന്ന വാക്കോ അല്ലെങ്കില്‍ 'നാറ്റ'മെന്ന വാക്കോ ആയിരുന്നു ഞാന്‍ പരിചയിച്ചിട്ടുള്ളത്.

അനുഗൃഹീതയായ ഹിന്ദുസ്ഥാനി ഗായികയാണ് സുവര്‍ണ. ദൈവം സ്വന്തം ശബ്ദം പകുത്തു നല്‍കിയാണ് സുവര്‍ണയെ ഈ ഭൂമിയിലേക്ക് ഇറക്കി വിട്ടത്.

കണ്ണന്‍റെ വാസ്തുശില്‍പിയായ സുഹൃത്ത് സുവര്‍ണയുടെ സഹോദരനാണ്. അടിമുടി കലാകാരനായ ആ ബംഗാളി സുഹൃത്തിനും ഒട്ടേറെ പ്രത്യേകതകളുണ്ട്.
കുലീനത എന്ന വാക്കിന്, എന്‍റെ മനസ്സില്‍ ആ സുഹൃത്തിന്‍റെ രൂപമാണ്. ഇംഗ്ലീഷിലും ഹിന്ദിയിലും ബംഗാളിയിലുമുള്ള ഏതു വാക്കും അദ്ദേഹത്തിനറിയും. അസാധാരണമായ ഭാഷാനൈപുണ്യവും അസൂയാവഹമായ പദസ്സമ്പത്തുമായിരുന്നു ഈ ഭാഷകളില്‍ അദ്ദേഹത്തിനുണ്ടായിരുന്നത്. ആ വിരലുകളില്‍ ദൈവം ചിത്രങ്ങളായി, ഡിസൈനുകളായി ജീവിച്ചിരുന്നു. വാസ്തുവിദ്യ പഠിച്ച ആര്‍ക്കും വീടു വരയ്ക്കാനാവും.. അല്‍പം ശ്രദ്ധിച്ചാല്‍ തെറ്റില്ലാത്ത കൊള്ളാവുന്ന ഡിസൈനുകള്‍ ചെയ്യാനുമാവും. എന്നാല്‍ സുവര്‍ണയുടെ സഹോദരന്‍ വരയ്ക്കുന്ന വീടുകളില്‍, ചെയ്യുന്ന ഡിസൈനുകളില്‍, കുറ്റങ്ങളും കുറവുകളുമില്ലെന്നു മാത്രമല്ല , ഈശ്വരന്‍ ആഹ്ലാദത്തോടെ പുഞ്ചിരിക്കുന്നതും, തറയുടെയും ചുവരുകളുടേയും മേല്‍ക്കൂരയുടേയും താളമായി ലയമായി ആ പുഞ്ചിരി സ്വച്ഛന്ദം ഒഴുകുന്നതും നമുക്ക് കാണാം..

ദില്ലിയില്‍ എല്ലാ നവംബര്‍ മാസങ്ങളിലും ഇന്‍റര്‍ നാഷണല്‍ ട്രേഡ് ഫെയര്‍ നടക്കാറുണ്ട്. ചെലവ് കുറഞ്ഞ ഗൃഹനിര്‍മ്മാണ രീതികള്‍ അതില്‍ പ്രദര്‍ശിപ്പിക്കുമായിരുന്നു. ആ സ്റ്റാളുകള്‍ അനവധി വര്‍ഷങ്ങള്‍ തുടര്‍ച്ചയായി കണ്ണന്‍റെ ചുമതലയിലായിരുന്നു. ആ പ്രദര്‍ശനങ്ങളിലെ ഞങ്ങളുടെ കഠിനാധ്വാനത്തിനു പല വര്‍ഷങ്ങളിലും സ്വര്‍ണമെഡലുകള്‍ ലഭിച്ചിരുന്നു.

ഇരുപതു ദിവസങ്ങളായിരുന്നു പ്രദര്‍ശനങ്ങളുടെ തയാറെടുപ്പിനു വേണ്ടി കിട്ടിയിരുന്നത് .മൂന്നു ഷിഫ്റ്റുകളിലായി നിരന്തരമായി ജോലി ചെയ്തുകൊണ്ടാണ് ആ ജോലി ഞങ്ങള്‍ പൂര്‍ത്തീകരിച്ചിരുന്നത്. നവംബര്‍ മാസത്തില്‍ ദില്ലി തണുക്കാനാരംഭിക്കും. രാത്രികാലങ്ങളില്‍ ചെയ്യുന്ന സിമന്‍റു പണികള്‍ രാവിലെ ആയാലും സെറ്റ് ആവുകയില്ല. കുമ്മായച്ചാന്ത് വലിയുകയില്ല. പലപ്പോഴും വലിയ ബ്ലോവറുകള്‍ ഉപയോഗിച്ച് വീശി ഉണക്കിയിരുന്നു. എങ്കിലും എല്ലാ പ്രയാസങ്ങള്‍ക്കുമിടയിലും ഒരു ഉല്‍സവം പോലെ സന്തോഷത്തോടെ, വാസ്തുശില്‍പികളും മേസന്മാരും മെയ്ക്കാടു പണിക്കാരും ആ ദിനരാത്രങ്ങള്‍ പ്രഗതി മൈതാനില്‍ ചെലവാക്കുമായിരുന്നു.

നവംബര്‍ 14 നു രാവിലെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ആ പ്രദര്‍ശനം സുരക്ഷാക്രമീകരണങ്ങള്‍ക്കായി 13നു അര്‍ദ്ധരാത്രിയ്ക്കു മുന്‍പ് തന്നെ ജോലി പൂര്‍ത്തിയാക്കി സുരക്ഷാഭടന്മാര്‍ക്കായി വിട്ടുകൊടുക്കണമെന്നാണ് നിയമം. എന്നാല്‍ ഒരിക്കലും പണി സമയത്തിനു തീരുകയില്ല. അറ്റന്‍ഷനില്‍ ഫാളിന്‍ ആവുന്ന തോക്കേന്തിയ ഭടന്മാര്‍ക്കു നടുവില്‍ നിന്നുകൊണ്ട് അവസാന മിനുക്ക് പണികള്‍ തീര്‍ക്കാറാണ് എപ്പോഴും പതിവ്.

അന്നു രാത്രി ജോലിക്കാര്‍ക്കെല്ലാമുള്ള ഭക്ഷണം തയാറാക്കുന്നത് എന്‍റെ അനൌദ്യോഗിക ജോലിയായിരുന്നു. കുറേയേറെ ചപ്പാത്തികളും ഒന്നോ രണ്ടോ തരം സബ്ജിയും പുലാവും എന്തെങ്കിലും മധുരവും ( മിക്കവാറും ക്യാരറ്റ് ഹല്‍വ ആയിരിക്കും ) ആണു സ്ഥിരം മെനു. ഞാന്‍ ഭക്ഷണം തയാറാക്കിക്കൊണ്ടു ചെല്ലുന്നത് വലിയൊരു അംഗീകാരവും സ്നേഹവുമായി അവര്‍ കണ്ടിരുന്നു. ജോലി ക്ഷീണവും ഉറക്കവും ഭാരമേറ്റിയ, അവരുടെ കുഴിഞ്ഞ കണ്ണുകളില്‍ സ്ഫുരിക്കുന്ന ആ കൃതജ്ഞത എനിക്കൊരിക്കലും മറക്കാന്‍ കഴിയില്ല. അവര്‍ക്കൊന്നും പൊതു മതവും ജാതിയുമായ ദാരിദ്ര്യമൊഴിച്ച് വേറൊരു ജാതിയോ മതമോ ഉണ്ടായിരുന്നില്ല.

അങ്ങനെ ഒരു നവംബര്‍ 13 രാത്രി ഭക്ഷണ സമയമായിരുന്നു..

കുറെ അധികം മല്‍സ്യം വറുത്തതും കുറച്ചു ബീഫ് കട് ലറ്റുമുണ്ടായിരുന്നു അന്നു ചപ്പാത്തിയ്ക്ക് ഒപ്പം... പിന്നെ ബട്ടര്‍ചിക്കന്‍...

പൂര്‍ണ സസ്യഭുക്കുകള്‍ക്കായി മട്ടര്‍ പനീറും മിക്സ്ഡ് വെജിറ്റബിളും..
മധുരത്തിനു സ്ഥിരം ഐറ്റമായ ക്യാരറ്റ് ഹല്‍വ ...

സഹോദരന്‍റെ അനുഗൃഹീതമായ ഡിസൈനുകളിലെ മിനുക്കു പണികാണാനും എല്ലാവര്‍ക്കുമൊപ്പം ആഹാരം കഴിക്കാനുമായി സുവര്‍ണയും വന്നു.

സുവര്‍ണ ഒരു ഭജനും പിന്നെ ഒരു ഗസലും ആലപിച്ച് എല്ലാവരേയും ഹര്‍ഷപുളകിതരാക്കി..

സംഗീതത്തിനു ശേഷം എല്ലാവരും ഭക്ഷണം കഴിച്ചു തുടങ്ങി.. എനിക്കൊപ്പം ഒടുവിലാകാമെന്ന് സുവര്‍ണ സ്വന്തം സഹോദരനും കണ്ണനും തടിച്ച മീന്‍ കഷണങ്ങളും ചിക്കനും ഒക്കെ പ്രത്യേകം തെരഞ്ഞെടുത്ത് വിളമ്പിക്കൊണ്ട് നല്ല ആതിഥേയയായി ...

കൂട്ടത്തില്‍ പറയട്ടെ , തികഞ്ഞ മാംസഭുക്കായി , മട്ടണും ബീഫും പോര്‍ക്കുമൊക്കെ ഇഷ്ടം പോലെ കഴിച്ചു വളര്‍ന്ന സുവര്‍ണ വിവാഹം കഴിച്ചത് ഒരു പൂര്‍ണ സസ്യഭുക്കായ ഗുജറാത്തി ബ്രാഹ്മണനെയായിരുന്നു. ഗാഢമായ പ്രണയത്തില്‍ അകപ്പെട്ടു പോയ സുവര്‍ണയ്ക്ക് സവാളയും വെളുത്തുള്ളിയും പപ്പായയും പോലെയുള്ള 'താമസിക' സസ്യാഹാരങ്ങള്‍ കൂടിയും ഒഴിവാക്കിക്കൊണ്ടുള്ള ജീവിതത്തെ പറ്റി വലിയ ഉല്‍ക്കണ്ഠയൊന്നും ആ പ്രണയകാലത്ത് തോന്നിയില്ല.
പക്ഷെ, പിന്നീട് സഹോദരനെ കാണാന്‍ തനിയെ വരുമ്പോഴെല്ലാം ബീഫും ചിക്കനും മട്ടനും പോര്‍ക്കും മീനുമെല്ലാം വയറു നിറയെ കഴിച്ച് സ്വന്തം രുചി മുകുളങ്ങളെ ആവുംവിധമെല്ലാം സാന്ത്വനപ്പെടുത്തുമായിരുന്ന സുവര്‍ണയിലെ മാംസഭുക്കിനെ കണ്ട് എനിക്ക് സങ്കടം വന്നിട്ടുണ്ട്. പാവം തോന്നിയിട്ടുണ്ട്.

പ്രണയം ഒരുവളെക്കൊണ്ട് എന്തെല്ലാം ചെയ്യിക്കുന്നുവെന്ന് അപ്പോഴൊക്കെ ഞാന്‍ അതിശയിച്ചിട്ടുണ്ട്.

അന്നത്തെ ആ രാത്രി ഭക്ഷണത്തിനായി മല്‍സ്യം വറുത്തത് ബംഗാളി രീതിയില്‍ നാരങ്ങാ നീരും മഞ്ഞളും ഉപ്പും കടുകു പേസ്റ്റും പുരട്ടിയായിരുന്നു. മലയാളികളെപ്പോലെ ബംഗാളികള്‍ മല്‍സ്യത്തിന്‍റെ തൊലിയും കൊച്ചുകൊച്ചു ചെതുമ്പലുമൊന്നും അങ്ങനെ നീക്കം ചെയ്യാറില്ല. എപ്പോഴും വെള്ളത്തില്‍ ജീവിക്കുന്ന നല്ല വൃത്തിയുള്ള മല്‍സ്യത്തിനെ ഇത്ര അധികം ഉരച്ചു തൊലി കളയുന്നതും കഴുകുന്നതുമെല്ലാം എന്തിനാണെന്ന് ബംഗാളി ചോദിക്കും.

മല്‍സ്യം ഇഷ്ടമാണെങ്കിലും മലയാളിയായ കണ്ണനു മീനിന്‍റെ തൊലിയോട് അകല്‍ച്ച ഉണ്ടായിരുന്നു. അതുകൊണ്ട് ഭക്ഷണം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്‍റെ പ്ലേറ്റില്‍ മീന്‍ മുള്ളും തൊലിയും ബാക്കി വന്നു.

സ്വന്തം സഹോദരന്‍റെ പ്ലേറ്റില്‍ അവശേഷിച്ച ചിക്കന്‍ തരികള്‍ നുള്ളിത്തിന്നുന്നതിനിടയില്‍ കണ്ണൻറെ
പ്ലേറ്റിലും സുവര്‍ണയുടെ കണ്ണുകള്‍ എത്തി.

‘ ഇത്ര നല്ല ഭക്ഷണം ഇങ്ങനെ ചുമ്മാ കളയുകയോ’ എന്ന് സുവര്‍ണ കണ്ണനെ കണ്ണുരുട്ടിക്കാണിച്ചു . എന്നിട്ട് ആ മീന്‍ തൊലിയെടുത്തു സ്വാദോടെ ചവയ്ക്കുന്നതിനിടയില്‍ എന്നോട് പറഞ്ഞു...

‘ ക്യാ ഖുശ്ബൂ.. ഹേ നാ.. മച്ഛി, ബീഫ്, ചിക്കന്‍ സബ് കോ ക്യാ ഖുശ്ബൂ ഹെ! മുഝേ വോ ഖുശ്ബൂ ബഹുത് അച്ഛാ ലഗ്താ ഹേ ! ‘
(എന്തൊരു സുഗന്ധം! മല്‍സ്യത്തിനും ബീഫിനും ചിക്കനുമെല്ലാം എന്തൊരു സുഗന്ധമാണ്. എനിക്ക് ആ സുഗന്ധം വളരെ നന്നായി തോന്നുന്നു.)

സ്വന്തം സഹോദരന്‍റെ പ്ലേറ്റില്‍ ബാക്കി വന്നത് കഴിച്ച് വെടിപ്പാക്കിയതു പോലെ കണ്ണന്‍റെ പ്ലേറ്റും സുവര്‍ണ വെടിപ്പാക്കുമെന്ന് ഞാന്‍ തീരേ പ്രതീക്ഷിച്ചില്ല എന്നതാണ് വാസ്തവം.
സുവര്‍ണയ്ക്ക് മറുപടിയായി എല്ലാ വിഭവങ്ങളും പ്ലേറ്റില്‍ വിളമ്പി, ഒരു അമ്മയുടെ വാല്‍സല്യത്തോടെ ഞാന്‍ ക്ഷണിച്ചു ..

‘ സുവര്‍ണ വരൂ , വയറു നിറയെ കഴിക്കു.’

ഭക്ഷണത്തിന്‍റെ പേരില്‍ തര്‍ക്കങ്ങളുണ്ടാക്കുകയും വെറുതേ വാദിച്ചു കഷ്ടപ്പെടുകയും അങ്ങനെ താന്‍ കഴിക്കുന്ന ഭക്ഷണത്തിന്‍റെ മാത്രം ശ്രേഷ്ഠത ഉച്ചൈസ്തരം പ്രഖ്യാപിക്കുകയും ചെയ്യുന്നവരെ കാണുമ്പോള്‍, അവരെപ്പറ്റി വായിയ്ക്കുമ്പോള്‍, എല്ലാം ഞാന്‍ സുവര്‍ണയെ ഓര്‍ക്കും..

ഒപ്പം ആ മീന്‍തൊലിയേയും ആ നവംബര്‍ രാത്രിയേയും.....