Thursday, June 18, 2020

കോപ്പിയടി, കള്ളത്തരം...



ഒന്നും പറയണ്ട ഈ വിഷയത്തെപ്പറ്റിയെന്നാണ് വിചാരിച്ചത്. പിന്നെത്തോന്നി സ്വന്തം അനുഭവമെഴുതാമെന്ന്...

ഒരിക്കലും കോപ്പിയടിച്ചിട്ടില്ല..ഒരു പരീക്ഷക്കും.. ആരുടേ ഉത്തരക്കടലാസ്സിലും ഒരിക്കൽ പോലും ഒന്ന് എത്തി നോക്കിയിട്ടില്ല.

തൃക്കൂരിലെ രണ്ട് സ്കൂളുകളിലും വളരെ നിസ്സാര കാരണങ്ങൾക്ക് ഞങ്ങൾ ഞാനും റാണിയും അധിക്ഷേപിക്കപ്പെട്ടിരുന്നു. സവർണ തയും അവർണതയും അമ്മീമ്മയോടുള്ള എതിർപ്പും അമ്മീമ്മയുടെ ധനികരായ സഹോദരന്മാരുടെ സ്വാധീനവും അതിൻറെ കാരണങ്ങളായിരുന്നു.

ഉച്ചയൂണ് കഴിക്കാനിരുന്ന നീളമേറിയ ബെഞ്ചിൻറെ കീഴിൽ കിടന്ന ചുവന്ന മുളകായിരുന്നു ഒരിക്കൽ അപമാനിക്കപ്പെട്ടതിൻറെ കാരണം. പ്രശസ്ത മദ്ദള വിദ്വാൻ ഗോപാലൻകുട്ടി മാരാരുടെ അമ്പലനടയിലുള്ള പലചരക്ക് കടയിൽ നിന്ന് എല്ലാ തൃക്കൂരുകാരേയും പോലെ അമ്മീമ്മ വാങ്ങിയതായിരുന്നു ആ ചുവന്നമുളക്. അതിൽ എൻറേം റാണിയുടേയും പേര് എഴുതപ്പെട്ടിരുന്നുവെന്ന് കണ്ടു പിടിച്ച മിടുക്കരായിരുന്നു സവർണരും അവർണരുമായ ടീച്ചർമാർ..

എൻറെ ക്ളാസ്സിൽ നിന്ന് വിളിച്ച് ഇറക്കി ഊണു കഴിക്കാനിരുന്ന റാണിയുടെ ക്ളാസ്സ് മുറിയിൽ കൊണ്ടു പോയി ഞങ്ങളെ ആ ബെഞ്ചിനു മുന്നിൽ നിറുത്തി നാലു മുതിർന്ന ടീച്ചർമാർ ന്യായാധിപരായി വിചാരണ ചെയ്തു.

ഞങ്ങൾ അന്തം വിട്ട് പരിഭ്രമിച്ച് ഭയന്ന് നില്ക്കുകയാണ്.

വായിൽ ഉമിനീരില്ല.

ഞാൻ രണ്ടിലും റാണി ഒന്നിലും പഠിക്കുന്ന കാലമാണ്.

വിചാരണകൾക്കൊടുവിൽ ഞങ്ങളാണ് അത് അവിടെ ഇട്ടിട്ടു പോയതെന്ന് ഞാൻ സമ്മതിച്ചു. എന്നാൽ അക്കാര്യത്തിൽ ഞങ്ങൾക്ക് യാതൊരു ഉറപ്പും ഉണ്ടായിരുന്നില്ല.

എന്നെക്കൊണ്ട് അതെടുത്തു കളയിച്ച് ബ്രാഹ്മണരെപ്പോലെ എച്ചിൽ ഇടം വെള്ളം തളിച്ചു ശുദ്ധമാക്കിത്തുടപ്പിച്ചിട്ടേ ആ ടീച്ചർമാർ എന്നെ വിട്ടുള്ളൂ.

ഞങ്ങളുടെ ബ്രാഹ്മണ്യവും ആശാരിത്തവും അങ്ങനെയാണ്. എല്ലാവർക്കും സവർണർക്കും അവർണർക്കും ദളിതർക്കും ക്രിസ്ത്യാനികൾക്കും മുസ്‌ലിമുകൾക്കും സൗകര്യം പോലെ എടുത്ത് അപമാനിക്കാം.

അങ്ങനെ വേണമായിരുന്നുവോ വൃത്തിയും വെടിപ്പും കൊച്ചുകുട്ടികളെ പഠിപ്പിക്കാൻ...

എനിക്കിന്നും സംശയമുണ്ട്.

ആ ചുവന്ന മുളക് ഞങ്ങൾ തന്നെ ഇട്ടതാണെന്ന് അവർ എങ്ങനെ തീർച്ചപ്പെടുത്തിയെന്നും എനിക്ക് ഇപ്പോഴും സംശയമുണ്ട്.

കണക്ക് പരീക്ഷയിൽ നൂറുമാർക്ക് റാണി വാങ്ങാൻ പാടില്ലെന്നത് ടീച്ചർമാർക്ക് നിർബന്ധമായിരുന്നു. ബ്രാഹ്മണക്കുട്ടി കൾക്കും നായർകുട്ടികൾക്കും അവളേക്കാൾ മാർക്ക് കുറവാണെങ്കിൽ
അവളുടെ സ്ലേറ്റ് വാങ്ങി 100 എന്നത് തിരുത്തി 97 ആക്കിയിടുന്നത് പതിവായിരുന്നു. ആ കുട്ടികളുടെ സ്ലേറ്റ് എത്തും വരെ റാണിയുടെ സ്ലേറ്റ് നോക്കി മാർക്കിടാതിരിക്കുന്നതും ടീച്ചർമാർ വെച്ചു പുലർത്തിയിരുന്ന ഒരു നയമായിരുന്നു. അപ്പോൾ ഞങ്ങൾ അവരുടെ കണ്ണിൽ ആശാരിത്തമുള്ളവർ, കണക്കറിയാൻ പാടില്ലാത്തവർ മാത്രമാകും...

പണ്ടത്തെ നല്ല കാലം... ഗുരുഭക്തി എന്നൊക്കെ കേൾക്കുമ്പോൾ ഞങ്ങൾ ക്ക് ശരിക്കും പേടിയാവും.. ഇപ്പോഴും..

ഈ അനുഭവങ്ങൾ ഒത്തിരിയുള്ളതുകൊണ്ട് കോപ്പിയടി പോയിട്ട് അതിനെപ്പറ്റി സംസാരിക്കാൻ പോലും ഞങ്ങൾക്ക് ധൈര്യമുണ്ടായിരുന്നില്ല.

അദ്ധ്യാപകൻ മൂല്യനിർണയം ചെയ്യാൻ വിട്ടുപോയ ഒരു പദ്യഭാഗം എൻറെ ഉത്തരക്കടലാസ്സു കിട്ടിയപ്പോൾ ഞാൻ കണ്ടുപിടിച്ചിരുന്നു. സ്റ്റാഫ്‌ റൂമിൽ പോയി അദ്ദേഹത്തിനെ അതു കാണിച്ചുകൊടുത്ത് അഞ്ചു മാർക്ക് കൂടുതൽ മേടിക്കാൻ ഞാൻ ശ്രമിച്ചു. പന്ത്രണ്ട് വയസ്സായിട്ടുണ്ട് എനിക്ക് അക്കാലത്ത്.... എല്ലാ അദ്ധ്യാപകരും കേൾക്കേ അദ്ദേഹം അലറി.

'ഈ പദ്യം പിന്നീട്‌ കുട്ടി എഴുതിച്ചേർത്തതാണ്..'

ഞാൻ നീലിച്ചു പോയി..

അല്ല എന്നു പറയാൻ കഴിഞ്ഞില്ല. മാർക്ക് ചോദിച്ചത് എന്തിനാണെന്ന് ഓർക്കാൻ തന്നെ എനിക്ക് ബലമില്ലാതായി.

അദ്ധ്യാപകർ അധികാരികളാണ്. വിവേചനപൂർവം അധികാരം ഉപയോഗിക്കണമെന്ന് അറിയാത്ത അദ്ധ്യാപകർ തലമുറകളെയാണ് ദ്രോഹിക്കുന്നത്.

വിത് ബുക്ക് പരീക്ഷ ആവാമെന്ന് ഞാൻ എപ്പോഴും വിചാരിക്കാറുണ്ടായിരുന്നു. പല ഉത്തരങ്ങളുടേയും തുടക്കം അറിയാതെ ബുദ്ധിമുട്ടിയിട്ടുള്ള സന്ദർഭങ്ങളിൽ.. ഉത്തരത്തിൻറെ ആദ്യസ്റ്റെപ്പ് ഒഴിച്ച് ബാക്കിയെല്ലാം അറിയാം.. ബുക്കിലെ പേജ് നമ്പർ പോലും അറിയാം. അടുത്ത പേജും അറിയാം.. എന്നാൽ ഉത്തരത്തിൻറെ ആദ്യഭാഗം അറിയില്ല.. അല്ലെങ്കിൽ അത് മറന്നു പോയിക്കാണും.

ബുക്കു നോക്കാമായിരുന്നെങ്കിൽ..

എനിക്ക് കിട്ടിയിട്ടുള്ളതിലും കുറേയധികം മാർക്ക് കിട്ടുമായിരുന്നു..

പരീക്ഷാരീതികൾ മാറണം.. മാറണമെന്ന് തന്നെയാണ് എൻറെ ആഗ്രഹം.

ഭാവിയിലേക്കു ചൂണ്ടുന്ന വിരലുകളുള്ളവരും മൂർച്ചയും തിളക്കവുമുള്ള ആലോചനകളുള്ളവരുമാകണം അദ്ധ്യാപകർ.

വേണ്ടേ?

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

പരീക്ഷാരീതികൾ മാറണം....