Monday, September 14, 2020

ചൊക്ളി 34


14/09/2020

ജീവതത്തില് ആദ്യേയ്റ്റാണ് ഇത്തറ സുഗം ചൊക്ളി അറീണത്. ജാനൂന് ചൊക്കേട്ടനെ ജീവൻണ്. അവളരെ അമ്മ്യാണെങ്കി മോനേന്ന് ബഗുമാനത്ത്ല് വിളിച്ചൊത്ങ്ങി നിക്കും. ലേശം പേടിച്ച് നിക്കണ പോല്യാ ചൊക്ളിക്ക് തോന്നല്. എന്തനാവോ..

ആലൂര് സെൻറരിലെ ശാരത കൊട്ടകീല് പോയി ജാനൂൻറെ കൂടെ സിന്മ കണ്ടു.. അവിടെ അട്ത്ത്ള്ള അമ്പ് ലത്ത്ലൊക്കെ പോയി. ജാനു ചൊക്കേട്ടാ ഇത് കേക്ക്, അത് കേക്ക് ന്ന് പറഞ്ഞ് നിർത്താണ്ട് വർത്താനിക്കും. കിഷ്ണമൂത്രി സാമി ഡോക്കിട്ടറോട് അവള് ഒരീസം ചോയിച്ചു ചൊക്കേട്ടൻറെ കാല് ശര്യാക്കാൻ പറ്റ്വോന്ന്. സാമി അവളെ ഒന്ന് തുറിച്ച് നോക്കി. എന്നിറ്റ് പറഞ്ഞു..

വൈയ്ന്നേരം തെരക്കാറ്മ്പോ അവനേം കൂട്ടീറ്റ് വാ..

ചൊക്ളിക്ക് പോണന്നന്നെ ഇണ്ടാർന്നില്ല.. ജാനൂൻറെ വാക്കിന് പോയി..

സാമി എന്തൊക്ക്യോ നോക്കി..കാല് കമ്ത്തീം മല്ത്തീം ഒക്കെ നോക്കി. വണ്ടി കേറീണ്ടോ കണ്ണക്കാലുമ്മേന്ന് ചോയിച്ചു. ഓർമ്മല്യാന്ന് പറഞ്ഞു ചൊക്ളി. ആര്ക്കാ അറിയ്യാ.. നടക്ക്ണ്ണത് ആദിക്കന്നേ ഇങ്ങനേണ്ണ്. വെശ്പ്പാണ് ഓർമ്മള്ളത്. പിന്നെ കാണണ്ണോര് ഒക്കെ തല്ലും.. വയ്യാത്ത കാലുമ്മേ ചവ്ട്ടും. തലേല് മേടും..

കൊറേ കാശ് ചെൽവ്ള്ള കൊർച്ച് ഓപ്റേഷം ചെയ്തോക്കിയാ ചെൽപ്പോ കാല് നന്നാവേരിക്കുന്ന് സാമി പറ്ഞ്ഞു. ഒറപ്പ് പറയ്യ്യാൻ പറ്റ്ല്ലാന്നും പറഞ്ഞു. പിന്നെ തിർവനന്തപൊരത്തൊ കോയിക്കോടോ ഒക്കേ പൂവ്വണം..ആസ്പത്തരീല് ഉമ്മിണി നാള് കെട്ക്കണം..

ചൊക്ളി ഒന്നും വേണ്ടാന്ന് പറഞ്ഞ് ഏൺട്ട് പോന്നു. രാത്രിക്ക് ലേശം എണ്ണ ചൂടാക്കീട്ട് ജാനു ചണ്ണക്കാലുമ്മേ ഉയിഞ്ഞു തരും. അതിൻറെ സുഗം വേറാര്ക്കാ അറിയ്യാ.. അത് കയിഞ്ഞാ അവള് ശരിക്കനെ സുഗിപ്പിക്കും...സന്തോയിപ്പിക്കും.. വേർപ്പില് കുതർന്ന് കെടന്ന് അവള് ചൊക്കേട്ടാന്ന് മെല്ലങ്ങെ വിളിക്കണ കേട്ട് ങ്ങനെ ഒറങ്ങലാണ് സുഗം..

രാമേട്ടനെ ചോര ശർദ്ദിച്ച്ട്ട് ജെയരാമ സാമി ഡോക്കിട്ടർടെ അരീത്ത് കൊണ്ട്വന്നാക്കീണ്ട്ന്ന് ഒരീസം ഉച്ചയ്ക്ക് പ്രാഞ്ചീസ് ഓടി വന്ന് പറയേ… ചൊക്ളീനോട്. കല്യാണം കയിഞ്ഞേപ്പിന്നെ ഒര് മാസായിറ്റും ചൊക്ളി രാമേട്ടനെ ഒന്ന് കണ്ടേര്ന്നില്ല.. പപ്പിനീനെ മൊയ്തീൻക്കേരെ അരീത്ത് ചെന്നൊന്നൻവേഷിക്കാച്ച്ട്ട് അതും ചെയ്തില്ല.. ജാനൂനെ വിട്ട്ട്ട് എങ്ങടും പോണന്നന്നെ തോന്നിയേര്ന്നില്ല.

കൈയ്യോട്ടും വലിച്ചെറിഞ്ഞ് പ്രാഞ്ചീസിൻറെ ഒപ്പം ചൊക്ളീം ഓടി സാമീരെ മഡത്തില്ക്ക്.

സാമി.. ഡോക്കിട്ടർടെ കൊഴലും കഴ്ത്തല് വലിച്ചിട്ട് നിക്കണ കണ്ടപ്പളേ പ്രാഞ്ചീസ് 'ചതിച്ചോ സാമീന്ന് 'ഒറക്കെ ഓളീട്ടു..

സാമി ഒന്നും പറഞ്ഞില്ല. പ്രാഞ്ചീസിൻറെ തോളത്ത് ഒന്ന് കൈവെച്ചു. അതന്നേ.

രാമേട്ടൻ കണ്ണടച്ച് ഒറങ്ങണപോലെ കെടക്കാര്ന്നു. കുപ്പായത്തിലും ചുട്ടി തോർത്തിലും ചോര തെറിച്ച് വീണ്ണ്ണ്ട്.

രാമേട്ടൻ പോയി.

ചൊക്ളിക്ക് വല്ലാണ്ട് വെസനം തോന്നി. ഇയ്യ് നാട്ട്ല് വന്നേപ്പിന്നെ രാമേട്ടൻ ഒപ്പം കൂട്ടീത് പോലേ വേറാരും ണ്ടായിറ്റ്ല്ല.. ഒന്ന് മിണ്ടിപ്പറയാണ്ട് ഒര് തൊള്ളി വെള്ളം കുടിക്കാണ്ട് രാമേട്ടൻ ചത്താ പോയി..

വല്യോരു കൂട്ടം ആളോളാര്ന്ന് രാമേട്ടനെ ചോന്ന കൊടീം പൊതപ്പിച്ച് ആലൂര് സെൻറരിലെ ചൊടലേൽക്ക് കൊണ്ടോയത്. ചൊക്ളീം ചണ്ണക്കാലും വലിച്ച് ഒപ്പം നടന്നു. തൃശൂര്ന്ന് ഏതാണ്ട് വല്യ നേതാക്കമ്മാര് വരുന്ന് കേട്ടേര്ന്ന്. വന്നോന്ന് ചൊക്ളിക്ക് തിരിഞ്ഞില്ല..

രാമേട്ടന് ഒര് തുണ്ട് പറമ്പ് ണ്ടാര്ന്ന്ല്ല അത് ണ് ചൊടലേൽക്ക് കൊണ്ടോയ്ത് ന്ന് കിളി രാഗവേട്ടന്ണ് പറഞ്ഞ്ത്. ഒന്നും സൊന്തായിട്ടില്ലാത്ത ഒര് മാർക്കിസ്റ്റ് കാരനാരുന്നൂന്ന് രാമേട്ടൻ. എല്ലാര്ക്കും വേണ്ടി ജീവിച്ച്.. അങ്ങ്നത്തോരെ ഒന്നും പാർട്ടിക്കന്നെ വേണ്ട..പിന്നീന് മറ്റ്ള്ളോര്ക്ക് വേണ്ടത്… ആ ജമ്മം അങ്ങിനെ തീർന്ന്..

എല്ലാം കേട്ട്ട്ട് ചൊക്ളിക്ക് ആകനെ ഒര് ശാസം വെലങ്ങേര്ന്ന്..

( നോവൽ തുടരും )