Wednesday, September 16, 2020

സ്വപ്ന തീയറ്ററും മണീസ് കേഫും


   31/07/2020                          

തൃശൂർ സ്വരാജ് റൗണ്ടിലെ പഴയ രാമവർമ്മ തീയറ്റർ രൂപാന്തരം പ്രാപിച്ച് പുതിയ സ്വപ്ന തീയറ്റർ ആയി മാറിയത് ഞാൻ വിദ്യാർത്ഥിനി ആയിരിക്കുമ്പോഴാണ്... ആ തീയറ്റർ വാങ്ങിയവർ എഴുപത് വർഷം പഴക്കമുള്ള മണീസ് കേഫും വാങ്ങി പൊളിച്ചു കളയുന്നുവെന്ന് ഇന്നെൻറെ സുഹൃത്ത് മനോജ് പിഷാരത്താണ്Manojkumar Pisharath അറിയിച്ചത്.

കേട്ടപ്പോൾ വലിയ വ്യസനം തോന്നി.

രാമവർമ്മ തീയറ്റർ എന്തുകൊണ്ടോ എന്നിൽ വലിയ ഓർമ്മയായി തെളിയുന്നില്ല. പിന്നീട് സ്വപ്ന ആയി മാറിയ ആ തീയറ്ററിൽ ആദ്യമായി കണ്ട സിനിമ ശങ്കരാഭരണമായിരുന്നു. ഞാനും അച്ഛനും അമ്മയും ഭാഗ്യയും കൂടിയാണ് അതു കണ്ടത്.

പിന്നേയും ചില സിനിമകൾ അവിടെ കണ്ടിട്ടുണ്ട്. പ്രേമാഭിഷേകം, എങ്ങനെ നീ മറക്കും, എൻറെ മോഹങ്ങൾ പൂവണിഞ്ഞു, മൂന്നാം പിറ...

മണീസ് കേഫ് അമ്മയുടെ ഒരു പ്രിയപ്പെട്ട ഇടമായിരുന്നു. അമ്മ പ്രീയൂണിവേഴ്സിറ്റിക്ക് തൃശൂർ സെൻറ് മേരീസ് കോളേജിൽ പഠിക്കുമ്പോൾ അമ്മയുടെ അപ്പാ രാവിലെ പതിനൊന്നു മണിക്കും ഉച്ചതിരിഞ്ഞ് മൂന്നു മണിക്കും കാപ്പിയും ചെറുകടിയും അമ്മയ്ക്ക് കോളേജിൽ ലഭ്യമാക്കീരുന്നു. അതാണോ കാരണമെന്ന് അറിയില്ല….അമ്മ എപ്പോഴും മണീസ് കേഫ് എന്നു പറഞ്ഞുപോന്നു.

അച്ഛനു ആ കേഫ് ഇഷ്ടമായിരുന്നില്ല. അച്ഛന്റെ ഔദ്യോഗിക പ്രൗഢിക്ക് അതു പോരാ എന്ന് അദ്ദഹത്തിന് തോന്നീയിരുന്നു. സീഗോ, കാസിനോ, ഇന്ത്യൻ കോഫീ ഹൗസ്, അമ്പാടി, എലൈറ്റ്, പത്തൻസ് ഈ ഇടങ്ങളായിരുന്നു അച്ഛനു ഇഷ്ടം. നല്ല നേരങ്ങളിൽ എലൈറ്റിൽ നിന്ന് വെജിറ്റബിൾ പുലാവ് വാങ്ങിത്തന്നിട്ടുണ്ട് അച്ഛൻ.

കേരളവർമ്മ കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ ഒരു സഹപാഠിനി ഉണ്ടായിരുന്നു. അവളുടെ ചേട്ടൻ സ്വപ്ന തീയറ്ററിൽ ടിക്കറ്റ് നല്കുന്ന ജോലി ചെയ്തിരുന്നു. അവൾക്ക് അവിടെ നൂൺഷോക്ക് ഒരിക്കൽ എന്നെ കൂട്ടിക്കൊണ്ടു പോയി. മറ്റു വിദ്യാർത്ഥി നികളെല്ലാം വളരെ അടക്കവും ഒതുക്കവും ഉള്ള ഒത്തിരി നല്ല കുട്ടികളായിരുന്നു. അവർക്കാർക്കും സിനിമ ഇഷ്ടമായിരുന്നില്ല.

ഞാൻ അവൾക്കൊപ്പം പോയി.

ബാൽക്കണിയിൽ ഇരുന്ന് ഞാനും അവളും കൂടി എങ്ങനെ നീ മറക്കും എന്ന സിനിമ കണ്ടു. അന്ന് അവളുടെ ചേട്ടൻ ഒരു എക്ളയർ മിഠായിയും മണീസ് കേഫിലെ കാപ്പിയും ഉഴുന്നുവടയും ഞങ്ങൾക്ക് സൽക്കരിച്ചു. എനിക്കന്ന് ഒത്തിരി സന്തോഷം തോന്നി.

തൃക്കൂര് പല വീടുകളിലും കല്യാണപ്പെണ്ണിന് സാരി വാങ്ങാൻ പോവുമ്പോൾ അമ്മീമ്മയെ കൂട്ടിക്കൊണ്ടു പോവാറുണ്ട് വീട്ടുകാർ. അമ്മീമ്മയുടെ ഭ്രഷ്ട് കുറെ കുറഞ്ഞതിനു ശേഷമാണ് ഇത്തരം കാര്യങ്ങൾ ഉണ്ടായിട്ടുള്ളത്.

അങ്ങനെ ഒരിക്കൽ കല്യാൺ സിൽക്ക്സിൽ നിന്ന് സാരികളൊക്കെ വാങ്ങി ഞങ്ങൾ കുറച്ച് പെണ്ണുങ്ങൾ മണീസ് കേഫിലെത്തി. അന്നാണ് മണീസ് കേഫിലെ രുചികരമായ മസാലദോശ ഞാൻ ആദ്യമായി കഴിക്കുന്നത്.

അമ്മയും ഒരിക്കലോ രണ്ടു തവണയോ എന്നേയും ഭാഗ്യയേയും അവിടെ കൊണ്ടു പോയി ഭക്ഷണം വാങ്ങിത്തന്നിട്ടുണ്ട്.

പിന്നീട് ജീവിതവും ലോകവും മാറി മറിഞ്ഞപ്പോൾ
ഞാൻ തല്ലുണ്ടാക്കുന്ന വഴക്കു കൂടുന്ന വിസമ്മത രാത്രികളുടെ പിറ്റേന്ന് ദുർലഭം ചിലപ്പോഴൊക്കെ എന്നെ അവിടെ കൊണ്ട് പോയി കാപ്പീം മസാലദോശേം വാങ്ങിത്തരും. കരച്ചിൽ ചവച്ച് ചവച്ച് ഞാൻ അത് കഴിക്കും.

കഠിനം.. ദയനീയം...എന്നിലെ പെണ്മയെ കുത്തിക്കൊല്ലുന്ന ...ശരീരത്തിൻറെ ഓരോ അണുവിലും ഭ്രാന്തായി പൂക്കുന്ന നിന്ദാപമാനങ്ങൾ.

പെറ്റതിനു ശേഷം എനിക്ക് ഒടുക്കത്തെ വെശപ്പാരുന്നു. പെരുവയറിയെന്ന, തീറ്റപ്പണ്ടാരമെന്ന കളിയാക്കലിൽ ഹ ഹ ചിരിച്ചുകൊണ്ട് രണ്ട് മസാലദോശയും രണ്ട് കാപ്പിയും ഒക്കെ ഞാൻ ഒന്നിച്ചു തട്ടിവിട്ടിട്ടുണ്ട്.

പോട്ടേ...ഒന്നും സാരമില്ല..

അനവധി വർഷങ്ങളായി ഞാൻ സ്വപ്ന തിയേറ്ററിൽ പോയിട്ട്.. അനവധി വർഷങ്ങളായി ഞാൻ മണീസ് കേഫിൽ പോയിട്ട്….

ഇനി പോവാൻ കഴിയില്ല..

എന്നാലും…

സ്വപ്ന തീയറ്ററിൻറെ പടം ജെസ്മിച്ചേച്ചി Jesme Chirakekaran തന്നതാണ്..

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

അങ്ങനെ സ്വപ്നയും ഒരു സ്വപ്‌നമായി ..