Wednesday, August 12, 2009

അയ്യോ!! ദേ, നിൽക്കണു ഒരു ഫെമിനിസ്റ്റ്

ഈയിടെ വിവാഹിതനായ ഒരു സുഹ്റുത്തീന്റെ ഇ-മെയിൽ കിട്ടി. വിവാഹം കഴിഞ്ഞ് രണ്ട് നാൾക്കകം ഔദ്യോഗിക ആവശ്യത്തിനായി നവവധുവിനെ തനിച്ചാക്കി പോകേണ്ടി വന്നതും കഴിയുന്നത്ര വേഗത്തിൽ മടങ്ങി വരാൻ ശ്രമിച്ചതുമെല്ലാം സരസമായി വിവരിച്ച മെയിൽ. ഭർത്താവ് തിരിച്ച് വന്നപ്പോൾ ഭാര്യ ലേശം പോലും പരിഭവപ്പെട്ടില്ല, എന്നാലും ഉള്ളിൽ പരിഭവം കാണുമോ എന്നു കരുതി, വൈകീട്ട് നഗരത്തിലെ വലിയൊരു സാരിക്കടയിൽ കൊണ്ടു പോയി ‘ഇഷ്ടപ്പെട്ട സാരി വാങ്ങിക്കോളൂ‘ എന്നു പറഞ്ഞപ്പോൾ ഭാര്യ ‘വേണ്ട, എനിക്ക് ധാരാളം സാരികളുണ്ടല്ലോ‘ എന്നാണത്രെ മറുപടി പറഞ്ഞത്. എന്നാൽ ‘ചൂരിദാറോ മിഡിയോ വാങ്ങിക്കൊള്ളൂ‘ എന്നായി നവവരൻ. ‘വേണ്ട, എനിക്ക് വസ്ത്രങ്ങളിൽ കമ്പമില്ല, നമുക്ക് വല്ല ബുക് ഷോപ്പിലും പോകാം‘ എന്ന് അഭിപ്രായപ്പെട്ട വധു, ഒരു ഫെമിനിസ്റ്റാണെന്നാണ് തോന്നുന്നതെന്ന് ആ സുഹ്റുത്ത് വ്യാകുലപ്പെടുന്നുണ്ടായിരുന്നു.

പെണ്ണുങ്ങൾക്കായി പ്രത്യേകം ലേബൽ ചാർത്തിയ പെരുമാറ്റരീതികളിൽ ചെറുതായി ഒരു വ്യത്യാസം കാണിക്കുന്നവളെ കണ്ടാൽ ചില ആണുങ്ങളും ചില പെണ്ണുങ്ങളും അപ്പോൾ ‘ദേ ഒരു ഫെമിനിസ്റ്റ് ‘ എന്നു പറഞ്ഞ് ബഹളം കൂട്ടും. പിന്നെ ചുവപ്പ് കണ്ട കാളയുടെ പരാക്രമമാണ്.

ഒരു പുത്തൻ ഭർത്താവ് ഭാര്യയെ സുഹ്റ്ത്ത് സദസ്സിൽ ഇങ്ങനെ പരിചയപ്പെടുത്തി. ‘എന്റെ ഭാര്യ, നാട്ടുകാരൊക്കെ ഫെമിനിസ്റ്റ് എന്നു പറയുന്നു.’

ഭർത്താവിന്റെ തോഴനു സഹിച്ചില്ല. ‘ഫെമിനിസമൊന്നും നിന്റ്ടുക്കൽ സമ്മതിക്കരുത്, മര്യാദക്ക് നല്ല ഒതുക്കമുള്ള ഭാര്യയായാൽ മതി‘.

ഈ ഭാര്യ എങ്ങനെ ഒരു ഫെമിനിസ്റ്റായി എന്നല്ലേ? കോളേജിൽ പഠിക്കുമ്പോൾ സ്ത്രീധനത്തെ ഒരു പിശാചായി ചിത്രീകരിച്ചു കൊണ്ട് ഒരു സെറ്റ് പെയിന്റിംഗുകൾ ചെയ്തു!!!.

കോളേജു മാഗസിനിൽ സ്ത്രീ സ്വാതന്ത്ര്യത്തെപ്പറ്റി കവിത എഴുതിയതും ഒന്നോ രണ്ടോ ജാഥകളിൽ മുദ്രാവാക്യം വിളിച്ചതും ചില്ലറ നാടകങ്ങളിൽ അഭിനയിച്ചതും ഒക്കെ കാരണമായി ഫെമിനിസ്റ്റുകളെന്ന അപഖ്യാതി കേൾക്കേണ്ടി വന്ന പെണ്ണുങ്ങളാണ് നമ്മുടെ നാട്ടിൽ അധികവും. ഫെമിനിസ്റ്റ് എന്നാൽ പുരുഷവിദ്വേഷി, പുരുഷ വിരോധി, കുടുംബം തകർക്കുന്നവൾ എന്നാണ് വ്യാവഹാരിക അർഥമെന്ന് എല്ലാവരും ഉറച്ച് വിശ്വസിക്കുകയും ചെയ്യുമ്പോൾ ആ അപഖ്യാതി കേൾക്കാതിരിക്കയല്ലേ വേണ്ടത്?
അതുകൊണ്ടാണ് ‘ഞാനൊരു കള്ളിയല്ല, ഞാനൊരു കൊലപാതകിയല്ല‘ എന്ന് പറയുന്ന ഗതികേടോടെ പെണ്ണുങ്ങൾ ‘ഞാനൊരു ഫെമിനിസ്റ്റല്ലാ, ഫെമിനിസ്റ്റല്ലാ‘ എന്നു വിളിച്ച് പറയാറ്. സത്യത്തിൽ ഇത്രമാത്രം ഭയപ്പാടോടെയും ദൈന്യത്തോടെയും കരഞ്ഞ് പറയാനുള്ള ക്രിമിനൽ പശ്ചാത്തലമുണ്ടോ ഈ അവസ്ഥയ്ക്ക് ? ഞാൻ സ്ത്രീ പക്ഷത്തു നിന്നുകൊണ്ട് രാഷ്ട്രീയത്തേയും വിപ്ലവങ്ങളേയും പരിസ്ഥിതിയേയും സമ്പദ് വ്യവസ്ഥയേയും ശാസ്ത്രത്തേയും മതത്തേയും ആചാരാനുഷ്ഠാനങ്ങളേയും ചരിത്രത്തേയും കലയേയും സാഹിത്യത്തേയും ഇതെല്ലാം ഉൾക്കൊള്ളുന്ന ഈ വിശാല പ്രപഞ്ചത്തേയും മനസ്സിലാക്കാൻ ആഗ്രഹിക്കുന്നുവെന്ന നിലപാട് ഇത്ര വലിയ ഒരു അപരാധവും ദുഷ്പേരുമാകുന്നതെങ്ങനെയാണ്?

പണ്ട് സ്വാതന്ത്ര്യ സമരക്കാലത്ത് ഇംഗ്ലീഷുകാർ ഇൻഡ്യ വിട്ടു പോകണം എന്നു വാദിച്ചിരുന്ന, അതിനായി തല്ലു കൊണ്ടും നിരാഹാരം കിടന്നും സമരം ചെയ്തിരുന്ന, ഒരു കൂട്ടം മനുഷ്യരെ ‘കോൺഗ്രസ്സ്കാരാ‘ എന്നു വിളിച്ച് പരിഹസിച്ചിരുന്നുവത്രെ. നല്ല ചങ്കുറപ്പുള്ളവർ, സ്വന്തം ബോധ്യങ്ങളിൽ നല്ല ഉറപ്പുള്ളവർ, അവർ മാത്രമേ ‘അതെ, ഞാനൊരു കോൺഗ്രസ്സുകാരനാണ്‘ എന്ന് സമ്മതിക്കുമായിരുന്നുള്ളൂ. സ്വാതന്ത്ര്യം പടി വാതിലിൽ വരാൻ തുടങ്ങിയപ്പോൾ, അധികാരത്തിന്റെ രുചിയക്ക് ആർത്തി പെരുത്ത് ഒരു ഫാഷൻ എന്ന രീതിയിൽ എല്ലാവരും കോൺഗ്രസ്സാവുകയും ഗാന്ധിത്തൊപ്പി വെയ്ക്കുകയും ചർക്കയിൽ നൂൽ നൂൽക്കുകയും ചെയ്ത കാലത്തെപ്പറ്റിയല്ല പറയുന്നത്. കോൺഗ്രസ്സ് എന്ന് കേട്ടാൽ അധികാരി വർഗ്ഗം നിഷ്ഠൂര മർദ്ദനങ്ങളുമായി വിറളിയെടുത്തിരുന്ന ദുരിതകാലത്തെ പറ്റിയാണ് പറയുന്നത്.

എല്ലാ മനുഷ്യർക്കും ഒരുമിച്ച് വഴി നടക്കുവാനും ഒന്നിച്ചിരുന്നുണ്ണുവാനും ഒന്നിച്ച് വിദ്യയഭ്യസിക്കാനും എല്ലാവർക്കും മനുഷ്യരായി ജീവിക്കാനും വേണ്ടി കഠിനമായ സമരമുറകൾ സ്വീകരിക്കേണ്ടതായി വന്ന അയിത്തോച്ചാടന പ്രസ്ഥാനത്തിനും, ക്രൂരമർദ്ദനത്തിനൊപ്പം അപലപനീയമായ വട്ടപ്പേരുകൾ ഇഷ്ടം പോലെ ലഭിച്ചിരുന്നു. സമരപരമ്പര വിജയങ്ങൾ കൊയ്തപ്പോൾ വട്ടപ്പേരുകൾ ബഹുമതികളായിത്തീർന്നു.

സമത്വമെന്ന സ്വപ്നത്താൽ മാത്രം പ്രചോദിതരായി ഒന്നുമില്ലാത്തവന്റെ ജീവിതം മെച്ചപ്പെടുത്താൻ അനിവാര്യമായ സമരം ചെയ്ത ഒരു കൂട്ടം മനുഷ്യരെ വേട്ടയാടിപ്പിടിച്ച് ‘അവനൊരു കമ്യൂണിസ്റ്റാ‘ എന്നു പറഞ്ഞ് ക്രൂരമായ പീഡനങ്ങൾ ഏൽപ്പിച്ചിരുന്ന കാലത്തും നല്ല ധൈര്യമുള്ളവർ, സ്വന്തം ആശയങ്ങളിൽ ഉറച്ച് വിശ്വസിക്കുന്നവർ, അവർ മാത്രമേ ‘ശരിയാണ്, ഞാനൊരു കമ്യൂണിസ്റ്റാണ് ‘എന്ന് ഏൽക്കുമായിരുന്നുള്ളൂ.

ഭൂരിഭാഗം മതവിശ്വാസികളും, മുതലാളിത്തം മാത്രമാണ് ലോകാവസാനം വരെയും നിലനില്പൂള്ള ഒരേ ഒരു വ്യവസ്ഥിതി എന്നു വിശ്വസിക്കുന്നവരും, ഇപ്പോഴും കമ്യൂണിസ്റ്റാകുന്നത് കൊടിയ പാപമാണെന്ന് തന്നെയല്ലേ കരുതുന്നത്?

അധികാരം പാർട്ടിയുടെ കൈയിൽ വന്നു കഴിയുമ്പോഴാണല്ലോ സർവ വ്യാപികളായ പൌഡറിട്ടു മിനുങ്ങിയ എല്ലാ പുരോഗമനക്കാരും ഒരു ഇടത് ലൈനാവുന്നത്. അധികാരമില്ലാത്ത പാർട്ടിയിൽ , വെറും പാർട്ടി വിശ്വാസികൾ മാത്രമെ കാണൂ. പാർട്ടി അധികാരത്തിലെത്തുന്ന നല്ല നാളെയിൽ തങ്ങളുടെ ജീവിതം മെച്ചപ്പെടുമെന്നു കരുതുന്ന അണ്ടനും അടകോടനും പാർട്ടിയുടെ തന്നെയും കണക്കിലൊന്നും പെടാത്ത അവരുടെ പെണ്ണുങ്ങളും മാത്രമായ വിശ്വാസികൾ.

ഇപ്പോഴും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഫെമിനിസവും ഫെമിനിസ്റ്റുകളും അവകാശബോധത്തിന്റെയും സമരങ്ങളുടേയും നിരന്തരവും അതീവ നീണ്ടതുമായ പാതയുടെ പ്രവേശനകവാടത്തിലെത്തിയിട്ടേയുള്ളൂ . അതുകൊണ്ട് പെണ്ണിന്റെ അവകാശങ്ങൾക്കായി പൊരുതുമ്പോൾ പോലും ഒരു പെണ്ണിന് എല്ലായ്പ്പോഴും നിലവിലുള്ള വ്യവസ്ഥിതിയുടെ നിയമങ്ങളെ അനുസരിക്കുന്നതായുള്ള ഒരു വിധേയ പ്രകടനപത്രിക പുറത്തിറക്കേണ്ടി വരാറുണ്ട്. ‘ഞാനൊരു നല്ല സ്ത്രീയാണ്, കുടുംബത്തിനകത്ത് ഒതുങ്ങിക്കഴിയുവാൻ ഇഷ്ടപ്പെടുന്നവൾ, പക്ഷെ, ഇതാ നോക്കു എന്റെ ഗതികേട് കൊണ്ട് എനിക്കിങ്ങനെ സമരം ചെയ്യേണ്ടി വരുന്നു.’ ക്ഷമാപണത്തോടെ തല കുമ്പിട്ടു കൊണ്ട് ഒരു ഘോരാപരാധം ചെയ്യുമ്പോലെ അവൾ സമരം ചെയ്യുന്നു. ഇൻഡ്യയിലെ മുസ്ലിമുകളോട് സദാ ഇൻഡ്യയോടുള്ള ലോയൽട്ടി തെളിയിക്കാൻ ആവശ്യപ്പെടാറുള്ളതു പോലെ, പെണ്ണും എല്ലായ്പ്പോഴും നിലവിലുള്ള വ്യവസ്ഥിതിയോട് തന്റെ ലോയൽട്ടി തെളിയിച്ച് കൊണ്ടിരിക്കണം. ‘ഞാൻ അവകാശം ചോദിക്കുകയല്ല, പ്ലീസ് ഗതികേട് കൊണ്ടാണ്, ഞാൻ ഒരു ഫെമിനിസ്റ്റ് അല്ല. പുരുഷവിദ്വേഷിയോ പുരുഷവിരോധിയോ അല്ല. ഒരു പുരുഷന്റെ സംരക്ഷണത്തിൽ അടങ്ങിയൊതുങ്ങി കഴിയുവാൻ ആഗ്രഹിക്കുന്ന ഒരു പാവം; എന്നെ മനസ്സിലാക്കൂ പ്ലീസ്.‘

അവകാശബോധം അല്പം പോലും പ്രകടിപ്പിയ്ക്കാത്തവളും കഠിനമായി ചൂഷണം ചെയ്യപ്പെടുന്നവളുമായ പാവം പെണ്ണിനോട് ചില്ലറ പരിഗണനകളൊക്കെ ചുരുക്കം ചിലർ ഇപ്പോൾ കാണിക്കുന്നുണ്ട്. ‘നമ്മൾ സ്ത്രീകളുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നവരാണ്, സ്ത്രീകളെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവരാണ്‘ എന്നൊക്കെ ഒരു അനുതാപം പ്രകടിപ്പിക്കാറുണ്ട്. ‘ജാതിയിൽ താഴ്ന്നവർക്ക് ഞാൻ വെള്ളം കൊടുത്തു, ചെരിപ്പിട്ട് മുറ്റത്തേക്ക് കയറാൻ സമ്മതിച്ചു, ഭക്ഷണം കൊടുത്തപ്പോൾ അയാളുടെ വിരലിൽ തൊട്ടുവെങ്കിലും ഞാൻ കുളിക്കാനൊന്നും പോയില്ല,‘ എന്നും മറ്റും ചില സവർണ്ണർ തങ്ങളുടെ പുരോഗമനവും പരിഷ്ക്കാരവും വിശദീകരിക്കുന്നതു പോലെയാണ് ഈ ഉപാധികളോടെയുള്ള പരിഗണന. ജാതിയിൽ താഴ്ന്നവൻ വല്ല അവകാശവും പറഞ്ഞു വന്നാൽ പിന്നെ തീർന്നു, ഉടനെ അവന്റെ കുടിലുകൾക്ക് തീ കൊടുക്കലായി,അവന്റെ പെണ്ണിനെ ബലാത്സംഗം ചെയ്യലായി, ആസിഡ് ഒഴിക്കലായി, എന്തക്രമവും അരങ്ങേറലായി. ഈ താഴ്ന്ന ജാതിക്കാരനെ പോലെ തന്നെ, അവകാശബോധത്തോടെ ഒരു സ്ത്രീ സമരത്തിനു പുറപ്പെട്ടാൽ സംഗതികളാകെ മാറും. ആ സ്ത്രീ ഉടനെ നല്ല തല്ലു കിട്ടേണ്ടവളും,തന്റേടിയും,ഒരുമ്പെട്ടോളും, ഇവിടത്തെ നല്ലവരായ സ്ത്രീ സമൂഹം ഒരിക്കലും അനുകരിക്കാൻ പാടില്ലാത്ത ഒരു മോശക്കാരിയുമാവുന്നതു കാണാം.

സ്ത്രീകൾക്ക് തന്നെ ഫെമിനിസ്റ്റുകളെക്കുറിച്ച് തീരെ അഭിപ്രായമില്ല എന്നാണ് പൊതു സമൂഹത്തിന്റെ ഒരു കാഴ്ചപ്പാട്. ആദ്യം പെണ്ണുങ്ങളൊക്കെ ഫെമിനിസ്റ്റ് കൊടിക്കീഴിൽ അണിനിരക്കട്ടെ, പിന്നീടാവാം പുരുഷന്മാർ ഈ പ്രശ്നങ്ങളെ മനസ്സിലാക്കുന്നത് എന്നാണ് കൂടുതൽ പുരുഷന്മാരും അഭിപ്രായപ്പെടുന്നത്. അവശരും ദുർബലരും ദളിതരും പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരും ദരിദ്രരും ന്യൂനപക്ഷങ്ങളും എല്ലാം ഏകാഭിപ്രായത്തോടെ ഒറ്റക്കെട്ടായി അവരുടെ പ്രശ്നങ്ങളെ അവതരിപ്പിക്കട്ടെ, അപ്പോൾ നമുക്ക് പരിഹാരത്തെക്കുറിച്ച് ആലോചിക്കാം എന്ന ഭൂരിപക്ഷത്തിന്റെ അങ്ങേയറ്റം അന്ധവും ഉദാസീനവുമായ നിലപാട് പോലെ.

ലോകം മുഴുവനും ഈ ഏർപ്പാടിൽ വലിയ വ്യത്യാസമൊന്നും ഉണ്ടായിട്ടില്ല. നിലവിലുള്ള അവസ്ഥയെ - അത് എന്തുമാകട്ടെ - അതിനെ ചോദ്യം ചെയ്യാനോ , അതിൽ പ്രതിഷേധിക്കാനോ, അതിന്റെ മാറ്റത്തിനാവശ്യമായ വല്ല ചില്ലറ നിർദ്ദേശങ്ങളും നൽകാനോ ആരെങ്കിലും തുനിഞ്ഞാൽ അവരെ ഒറ്റപ്പെടുത്തുകയും നിന്ദിക്കുകയും ആകാവുന്നത്ര അടിച്ചമർത്തുകയും ചെയ്യുക എന്നതൊരു പൊതു സ്വഭാവമാണ്. പൊതു സമൂഹം മാറ്റങ്ങളെ എന്നും ഭയപ്പെട്ടിട്ടേയുള്ളൂ. രാജാവിന്റെ അനുവാദം കിട്ടിയിട്ട് വിപ്ലവം ഉണ്ടാക്കാൻ ഏതായാലും സാധിക്കുകയില്ലല്ലോ.

സ്ത്രീ പ്രശ്നങ്ങളെ ശരിയായ രീതിയിൽ തിരിച്ചറിയുകയും സമരങ്ങൾക്ക് പിന്തുണ കൊടുക്കുകയും ചെയ്യുന്ന യഥാർഥ ഫെമിനിസ്റ്റുകളായ ചുരുക്കം സ്ത്രീകളും പുരുഷന്മാരുമുണ്ട്. ഈ പുരുഷന്മാരെ ‘പെൺകോന്തൻ‘ എന്നും ‘ശിഖണ്ഡി‘ എന്നും ഒക്കെ നല്ല ‘കറകളഞ്ഞ ആണുങ്ങളും ആണുങ്ങളേക്കാൾ ആണുങ്ങളായ പെണ്ണുങ്ങളും‘ പരിഹസിക്കും. കാര്യങ്ങളെക്കുറിച്ച് തികഞ്ഞ ബോധ്യമുണ്ടെങ്കിൽ പോലും ഇത്തരം ചീത്തപ്പേരുകൾ ഫെമിനിസ്റ്റ് പുരുഷന്മാർക്കും പഥ്യമാവില്ല. പെണ്ണിനെ ഫെമിനിസ്റ്റ് എന്നു വിളിച്ചാൽ പിന്നെ അവൾക്ക് സ്വന്തം ജീവിതവും എല്ലാത്തരം സമരങ്ങളും സാഹിത്യവും കലയും ഒക്കെത്തന്നെ വൻ പ്രശ്നങ്ങളായിത്തീരുന്നു. ഫെമിനിസ്റ്റ് എന്നു വിളിക്കപ്പെടുന്നതോടെ അവൾ വെറും വിഡ്ഡിത്തം മാത്രം വിളമ്പുന്നവളായി ചിത്രീകരിക്കപ്പെടുന്നു. അതുകൊണ്ട് ശരിക്കും ഫെമിനിസ്റ്റുകളായ സ്ത്രീക്കും പുരുഷനും നീണ്ടതും നിരന്തരവുമായ സമരമാർഗ്ഗത്തിലൂടെയല്ലാതെ ഒന്നും നേടുവാൻ കഴിയില്ല. അവരുടെ പാതകളിൽ മുള്ളു മുരട് മൂർഖപ്പാമ്പുകൾ പതിയിരിക്കുന്നു. എങ്കിലും നിലപാടുകളെക്കുറിച്ച് വ്യക്തമായ ബോധമുള്ള എല്ലാ ഫെമിനിസ്റ്റുകളും ഒത്തിരികാലമായി സ്വന്തം ജോലി മുടങ്ങാതെ ചെയ്തു പോകുന്നുണ്ട്. തടസ്സങ്ങൾ അവരെ പിന്തിരിപ്പിക്കുന്നില്ല.

പെണ്ണിനു പഠിക്കാൻ കഴിഞ്ഞതും വോട്ടവകാശം കിട്ടിയതും സ്വത്തവകാശമുണ്ടായതും വീട്ടിനു പുറത്തെ ലോകം കാണാൻ കഴിഞ്ഞതും ജീവിക്കുന്ന ലോകത്തെക്കുറിച്ച് ചെറിയ തോതിലെങ്കിലും ബോധ്യമുണ്ടായതുമെല്ലാം സ്ത്രീ പ്രശ്നങ്ങളിൽ ശ്രദ്ധ പതിപ്പിക്കുന്ന, താൽക്കാലികമായെങ്കിലും ഫെമിനിസ്റ്റുകളായി മാറിയ പലരുടേയും പ്രയത്നഫലത്താലാണ്.അവരിൽ സ്വാതന്ത്ര്യസമരസേനാനികളും കമ്യൂണിസ്റ്റുകളും പുരോഗമനവാദികളും വിപ്ലവകാരികളും വീട്ടമ്മമാരും ഉൾപ്പെടും.സ്ത്രീപ്രശ്നങ്ങളെ ഗൌരവമായി പരിഗണിക്കുന്ന എല്ലാവരും ആ സമയത്തെങ്കിലും ഫെമിനിസ്റ്റുകളാവുന്നുവെന്ന് ചുരുക്കം. സമത്വമെന്ന ആശയത്തെ ഇടക്കെങ്കിലും ഓർമ്മിക്കുന്നവൻ ആ സമയത്തെങ്കിലും ഒരു കമ്യൂണിസ്റ്റാകുന്നതു പോലെ. എന്നാൽ ആ നിലപാട് സ്വന്തം ജീവിതമായിത്തന്നെ പരിവർത്തിപ്പിക്കുന്നവർ മാത്രമേ സത്യത്തിൽ ഉത്തരവാദപ്പെട്ട, മനുഷ്യസ്നേഹത്താൽ വെണ്മ പടർത്തുന്ന, അത്തരം വിലപിടിപ്പുള്ള പേരുകൾക്ക് അർഹരാകുന്നുള്ളൂ. അതു ചുമ്മാ ആർക്കും തോന്നുമ്പോൾ എടുത്തണിയാവുന്ന ഒരു മേൽക്കുപ്പായമല്ല. സമത്വമെന്ന ആശയത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന ശരിയായ കമ്യൂണിസ്റ്റിനും വിപ്ലവകാരിക്കും പുരോഗമനകാരിക്കും പരിസ്ഥിതിപ്രവർത്തകനുമെല്ലാം തങ്ങളുടെ സമരപാതകളിൽ ഒരു ഫെമിനിസ്റ്റാകാതെ നിർവാഹവുമില്ല.

സ്ത്രീയുടെ അവകാശ സമരങ്ങൾക്ക് മറ്റ് സമരങ്ങൾക്കൊന്നുമില്ലാത്ത പല ഗതികേടുകളുമുണ്ട്. അത് അടുക്കളയിലും കിടപ്പുമുറിയിലും പോലും മാറ്റമാവശ്യപ്പെടുന്നു.സമൂഹത്തിന്റെ അങ്ങേയറ്റം സ്വകാര്യമായ ശീലങ്ങളിൽ പോലും വിമർശനമുന്നയിക്കുന്നു. നിരന്തരമായ ഉത്തരവാദിത്തമാവശ്യപ്പെടുന്ന ഒരു രാഷ്ട്രീയ പരിതസ്ഥിതിയെ നിർമ്മിക്കുന്നു. സ്ത്രീയോടും പുരുഷനോടും ഒരുപോലെ അവരുടെ സകല നിലപാടുകളെയും സദാ പുതുക്കിയെഴുതുവാൻ ആവശ്യമായ ജാഗ്രത കാണിക്കുവാൻ പറയുന്നു. സർവോപരി, പൊതു സമൂഹത്തോടും പരിസ്ഥിതിയോടും രാഷ്ട്രീയത്തോടും സമ്പദ് വ്യവസ്ഥയോടും കലയോടും സാഹിത്യത്തോടും മതവിശ്വാസങ്ങളോടും മനുഷ്യരിൽ സൂക്ഷ്മമായി സ്വാധീനം ചെലുത്തുന്ന പാരമ്പര്യത്തിലുറച്ചു പോയ ആചാരാനുഷ്ഠാനങ്ങളോടും അതിതീക്ഷ്ണമായ സെൻസിറ്റിവിറ്റിയും സെൻസിബിലിറ്റിയും പുലർത്താനാവശ്യപ്പെടുന്നു. ഭാഗികമായ പരിഷ്ക്കാരങ്ങളോ താൽക്കാലികമായ ഓട്ടയടക്കലുകളോ കൊണ്ട് ഈ അവകാശ സമരങ്ങൾ അവസാനിക്കുകയില്ല, അവസാനിക്കാൻ പാടില്ല. സമഗ്രമായ യാതൊരു കാഴ്ചപ്പാടുകളുമില്ലാത്ത, രാഷ്ട്രീയ ഇച്ഛാശക്തിയില്ലാത്ത, പൊതുസമൂഹത്തിൽ ഇത്രയും തീവ്രമായ ചുമതലകൾ നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആരുടെ ചുമലുകൾക്കാണ് ബലം?

അതുകൊണ്ട് പെൺസമരങ്ങൾ ഏറ്റവും ഒടുവിൽ മാത്രം വിജയം കാണുന്ന ‘ഒച്ച് ‘ സമരങ്ങളായിരിക്കും. ഓരോ ഇഞ്ചിലും ആ സമരങ്ങൾ അപമാനിതമായിക്കൊണ്ടിരിക്കും, അതി കഠിനമായി നിന്ദിക്കപ്പെട്ടുകൊണ്ടിരിക്കും, അവയുടെ സാന്നിധ്യം എല്ലാ വിധത്തിലും തമസ്ക്കരിക്കപ്പെട്ടു കൊണ്ടിരിക്കും.

ഒരു ചുക്കും ചെയ്യാൻ കഴിയാത്ത ‘വെറും പെണ്ണു‘ങ്ങളെ പോലെ.

31 comments:

മുകിൽ said...

Satyamulla chintakal. Ujjwalathayum vyakthathayum undu.

You are right. We can proudly announce today, that we are belonging to any nasty political party. But, not to a 'feminist' party...
last line is not required, dear. Because, 'amarsham' is changed there to 'nirasa'. We dont want it. Happy to see that your mind is blowing up like this. let this volcano erupt further.. Waiting.

Echmukutty said...

നന്ദി സതീദേവി.
ഭയങ്കര ചീത്തപ്പേരും അയിത്തവുമുള്ള ഒരു വർഗ്ഗമാണ് ഫെമിനിസ്റ്റുകളുടേത്.
കാര്യമായ പഠനമൊന്നുമില്ലാതെ വെറുതെ മനസ്സിൽ തോന്നിയ ചില ചിന്തകൾ കുറിച്ചതാണ്.
നിരാശ ഒട്ടുമില്ല, സതി.
പുരുഷന്റെ താല്പര്യത്തിനനുസരിച്ച് മാത്രം ജീവിതത്തെ രൂപപ്പെടുത്താൻ ജന്മം തുലയ്ക്കേണ്ടുന്ന നമ്മൾ, അഭിമാനത്തിനും സ്വയം നിർണ്ണയാവകാശങ്ങൾക്കുമായി സമരം ചെയ്യുമ്പോൾ പിന്തുണ ഇല്ലാത്തവരാകുന്നത് സ്വാഭാവികം മാത്രം.
നമ്മുടെ സമരങ്ങൾ നൂറ്റാണ്ടുകൾക്ക് മുൻപ് തുടങ്ങിയതും ഇനിയും ഏറിയ നൂറ്റാണ്ടുകളിലൂടെ കടന്നു പോകേണ്ടവയുമാണ്.
എളുപ്പ വഴിയിൽ ക്രിയ ചെയ്തോ സൂത്ര വാക്യങ്ങളുപയോഗിച്ചോ നമുക്ക് സമരം ചെയ്യാനാവില്ല.
ഓരോ ഇഞ്ച് മുന്നോട്ട് നീങ്ങുന്നതും നമ്മുടെ വിജയമാണ്.

Mohamedkutty മുഹമ്മദുകുട്ടി said...

ഞാന്‍ അതിശയിച്ചു പൊയി.കാരണം ഇത്രയും വിപുലമായി ഒരു വിഷയം അതിന്റെ എല്ലാ തലങ്ങളെയും സ്പര്‍ശിച്ചു കൊണ്ടെഴുതിയിട്ട്,ഒരാള്‍ മാത്രം പ്രതികരിച്ചു കണ്ടു.അതും ഒരു സ്ത്രീ.ഇതില്‍ നിന്നു തന്നെ ഈ വിഷയം ആരും ചര്‍ച്ച ചെയ്യാന്‍ പോലും മിനക്കെടുന്നില്ലയെന്നു മനസ്സിലാവുന്നു.അതു കൊണ്ട് നമുക്ക തല്‍ക്കാലം ആ ഫെമിനിസ്റ്റിനെ പറ്റി ചിന്തിക്കാതെ പണ്ടത്തെപ്പോലെ സ്ത്രീയും പുരുഷനുമായി,കുടുംബത്തെ സ്നേഹിച്ചു,നാട്ടുകാരെ സ്നേഹിച്ചു അങ്ങിനെ ജീവിച്ചു തീര്‍ക്കാം,എന്താ?

Echmukutty said...

ആത്മാഭിമാനവും സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും നിഷേധിക്കുകയും അതെല്ലാം സ്നേഹത്താലാണെന്ന് പറയുകയും ചെയ്യുന്ന സാധാരണ രീതി എതിർക്കപ്പെടേണ്ടതാണ്.

ഈ ലോകവുമായി ഒരു ബന്ധവുമില്ലാതെ സ്നേഹം മാത്രമായി പ്രത്യേകം പാക്കറ്റിൽ പൊതിഞ്ഞു കിട്ടാറും ഇല്ല.

എന്നാൽ ഫെമിനിസം എന്നത് പൊതുവായി വീക്ഷിക്കപ്പെടുന്ന മാതിരി സ്ത്രീകളുടെ മാത്രം ആശയമല്ല എന്നും സ്വാതന്ത്ര്യവും അഭിമാനവും ന്യായവും നീതിയും ലോകമെമ്പാടും പുലർന്നു കാണാൻ മോഹിയ്ക്കുന്ന ഏതൊരാളുടേയും ആശയമായിരിക്കണമെന്നുമാണ് ഞാൻ പറയാൻ ശ്രമിച്ചത്.

ഫെമിനിസം എല്ലാത്തരം ചൂ‍ഷണങ്ങൾക്കും എതിരാണ്, സ്ത്രീയെ മാത്രമല്ല,ദാരിദ്ര്യത്തെ, പ്രക്റ്തിയെ, ജാതിയെ,മതത്തെ,നിയമത്തെ,ആചാരാനുഷ്ഠാനങ്ങളെ അങ്ങനെ എല്ലാറ്റിനെയും ഉപയോഗിച്ച് മനുഷ്യർ മനുഷ്യരെ ചൂഷണം ചെയ്യുന്ന സ്ഥിതി എതിർക്കപ്പെടേണ്ടതാണ്. ചൂഷണത്തെ അനുകൂലിക്കുന്നവനു മാത്രമേ ഫെമിനിസമെന്ന പ്രയോഗം വിഷമമുണ്ടാക്കുകയുള്ളൂ.

പിന്നെ ആരും പ്രതികരിച്ചില്ലെന്നു കരുതി വിഷയം പ്രസക്തമല്ല എന്നു വിധിക്കുവാൻ കഴിയില്ല. നമ്മൾ അടിമുടി മാറാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് എളുപ്പമാണെന്ന് കരുതുന്നുവോ? എന്നും കുടിക്കുന്ന ചായ ഉപേക്ഷിക്കുന്ന രീതിയിൽ സ്വയം മാറാൻ പോലും നമുക്ക് പറ്റില്ല. പിന്നെയാണ് യുഗങ്ങളായി ശീലിച്ചു വന്ന ചൂഷണ രീതികൾ നമ്മൾ സൌമനസ്യത്തോടെ മാറ്റുവാ‍ൻ പോകുന്നത്.

പണ്ട് കാലത്ത് ലോകം മുഴുവനും സമ്പൂർണ്ണ സ്നേഹമായിരുന്നുവോ? അത് ഒരു ലളിതവൽക്കരണമല്ലേ സുഹ്റുത്തേ?

ഫെമിനിസ്റ്റിനെയും ഫെമിനിസത്തെയും പറ്റി ചിന്തിച്ചു കൊണ്ട് മാത്രമേ സുഹ്റുത്ത് പറയുന്ന ആ ‘സ്നേഹം‘ പ്രാവർത്തികമാക്കാൻ കഴിയൂ.

വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.
തുടർന്നും വരികയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തരികയും ചെയ്യുക.

ഭാനു കളരിക്കല്‍ said...

ഞാനെണ്റ്റെ സ്ത്റീ സുഹൃത്തുക്കള്‍ക്കെല്ലാം ഈ പോസ്റ്റിണ്റ്റെ ലിങ്ക്‌ അയച്ചുകൊടുത്തു. ആരും മറുപടി അയച്ചില്ല. ഞാന്‍ അവരെ പ്രതി ലജ്ജിക്കുന്നു. എന്തുകൊണ്ട്‌ നമ്മുടെ സ്ത്റീ സുഹൃത്തുക്കള്‍ ഇങ്ങനെ അജ്ഞതയെ സ്വയം വരിക്കുന്നു. നമുക്കീ അവസ്ഥ മാറ്റിയേ തീരൂ.

Unknown said...

This is a rare and lucid account of the resistance a woman has to necessarily put up throughout her life. The areas it covers, the clarity of thought, the balance it maintains--simply wonderful!!!

Vayady said...

വളരെ ശക്തമായ ലേഖനം.
എച്ചുമുക്കുട്ടി എന്നെ അല്‍ഭുതപ്പെടുത്തുന്നു.
സ്ത്രീകള്‍ മിക്കസമൂഹങ്ങളിലും രണ്ടാംതരം പൗരന്മാരാണ്‌. അവര്‍ക്ക് സമത്വവും നീതിയും ലഭിക്കുവാനുള്ള സമരങ്ങള്‍ക്ക്‌ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഗണ്യമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇന്നും ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ വലിയൊരു ശതമാനം സ്ത്രീകള്‍ പുരുഷമേധാവിത്വത്തിന്റെ ഇരകളാവുന്നു. അവര്‍ക്കുവേണ്ടി പടപൊരുതുന്ന യഥാര്‍‌ത്ഥ ഫെമിനിസ്റ്റുകള്‍ (സ്ത്രീകളായാലും, പുരുഷന്മാരായാലും) വലിയൊരു സമൂഹ്യ നന്മയാണ്‌ ചെയ്യുന്നത്.

ഇത്ര പ്രസക്തമായ ഒരു പോസ്റ്റ് എഴുതിയ എച്ചുമുവിന്‌ എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനം.

ഈ ലേഖനം ശ്രദ്ധയില്‍പെടുത്തിയ ഭാനുവിന്‌ പ്രത്യേക നന്ദി.

രാജേഷ്‌ ചിത്തിര said...

വളരെ അധികം തെറ്റിധരിക്കപ്പെട്ട ഒരു പദമാണു ഫെമിനിസം .അതിനു പലപ്പൊഴും കാരണമായി വരുന്നതു "സൊ കാല്‍ഡ്" ഫെമിനിസ്റ്റു കളുടെ പുരുഷവിരുധമാണു ഫെമിനിസം എന്ന മനോഭാവം അണേന്നു തോന്നുന്നു.അതിലൂടെ ഒരുതരം അനാര്‍ക്കിസ്റ്റ് ജീവിതരീതിയാണു ഫെമിനിസ്റ്റ് ചിന്തകളുള്ള സ്ത്രീകല്ക്കുണ്ടാവെണ്ട്ത് എന്നൊരു ധാരണയ്ക്കും ആക്കം കൂടി.അതു നമ്മൂടെ സമൂഹത്തില്‍ കുറച്ചെങ്കിലും താങ്കള്‍ പറഞ്ഞ അവസ്ഥയിലേക്കു വഴിവച്ചു.

ഫെമിനിസം എന്നതു സ്ത്രീ സ്വത്വസംബ്ന്ധിയും സ്ത്രീശാക്തീകര്ണത്തിനുള്ള വഴിയുമെന്ന നിലയില്‍ അതിനെ ഇഷ്ടപ്പെടുന്നു.

feminism says that is a movement for social, cultural, political and economic equality of men and women. It is a campaign against gender inequalities and it strives for equal rights for women. Feminism can be also defined as the right to enough information available to every single woman so that she can make a choice to live a life which is not discriminatory and which works within the principles of social, cultural, political and economic equality and independence.

Feminism can be also defined as a global phenomenon which addresses various issues related to women across the world in a specific manner as applicable to a particular culture or society. Though the issues related to feminism may differ for different societies and culture but they are broadly tied together with the underlying philosophy of achieving equality of gender in every sphere of life. So feminism cannot be tied to any narrow definitions based on a particular class, race or religion.


It is in fact a global struggle for gender equality and end of gender based discriminatory practices against women.
the definition of feminism may differ for every individual based on her experience in life. Two different women may come together to campaign for feminism entirely based on their own reasons influenced by the practical experiences of their specific lives.

നല്ല ഒരു ശ്രമമാണ് ഈ പോസ്റ്റ്; നന്ദി.

Anonymous said...

നേരത്തെ വായിച്ചതാണ്. ഇപ്പോള്‍ ഭാനു കളരിക്കല്‍ ലി്ങ്ക് അയച്ചപ്പോള്‍ ഒരിക്കല്‍ക്കൂടി വായിച്ചു. എന്റെ മനസ്സില്‍ തോന്നിയതെല്ലാം അടുക്കിലും ചിട്ടയിലും ഒന്നാന്തരം ഭാഷയിലും എച്ച്മു പറഞ്ഞിരിക്കുന്നു. ഏറെ തെറ്റിദ്ധരിക്കപ്പെട്ടു പോയ വാക്കാണ് ഫെമിനിസം. അതിന്റെ എല്ലാ തലങ്ങളും എച്ച്മു വരച്ചിരിക്കുന്നു.

lekshmi. lachu said...

ആദ്യമായിട്ടാണ് ഞാന്‍ ഈ ബ്ലോഗില്‍
എത്തുന്നത്‌..ഇപ്പോഴാണ് ഈ പോസ്റ്റിന്റെ ലിങ്ക്
ഭാനു അയച്ചതും.വളരെ നല്ല ലേഖനം.ഈ പേര്
അതായത് ഫെമിനിസ്റ്റ് എന്ന പേര് ഞാനും
നല്ല പോലെ കേള്‍ക്കാറുണ്ട്,കാരണം പുരുഷന്മാരെ കുറിച്ചു
എന്തെങ്കിലും ഒന്നു പറഞ്ഞാല്‍ അപ്പോള്‍ അവള്‍
ഫെമിനിസ്റ്റായി മുദ്രകുതപെടുന്നു.
കുറച്ചു മുന്പ് ഞാന്‍ ഒരു ലേഖനം എഴുതിയപ്പോളും
അവിടെ വന്നു പലരും എന്നെ ഫെമിനിസ്റ്റ് എന്ന്
വിളിച്ചു..ഒരിക്കലും ഞാന്‍ ഒരു പുരുഷ
വിദ്വേഷി അല്ല ഇതുവരെ അങ്ങിനെ ഞാന്‍ ഒരിടത്തും
പറഞ്ഞിട്ടും ഇല്ല്യ.പലരും ഞാന്‍ ഒരു ഫെമിനിസ്ടാനു എന്ന്
പറയുമ്പോ അല്ല എന്നുറക്കെ പറയാന്‍ തോന്നാറുണ്ട്..
എന്തിനാണ് അവര്‍ ആ പേര് കുത്തി അടിച്ചമര്‍ത്താന്‍ ശ്രമിക്കുനത് എന്ന് എനിക്ക്
മനസ്സിലക്കുനില്ല്യ.എല്ലസ്ത്രീകളും പുരുഷന്റെ സംരെക്ഷണം ആഗ്രഹിക്കുന്നവര്‍
തന്നെയാണ്.പുരുഷന്റെ ചിലപ്രവര്‍ത്തികള്‍ കണ്ടിട്ടും കണ്ടില്ലാന്നു
നടിച്ചു നടക്കുകയാണോ വേണ്ടത്? അത് സമൂഹത്തില്‍ വിളിച്ചു പറയുമ്പോ
അവള്‍ വൃതികെട്ടവളും,ഫെമിനിസ്റ്റും ഒക്കെ ആയിത്തീരുന്നു.ഇതിനെ കുറിച്ച
ഏറെ പറയുവാന്‍ ഉണ്ട്...
ഇങ്ങനെ ഒരു പോസ്റ്റ്‌ ഇട്ടതില്‍ അതിയായ സന്തോഷം ഉണ്ട്..കാരണം
"നീ ഒരു ഫെമിനിസ്റ്റ്" എന്ന് മുദ്രകുത്ത പെട്ടവള്‍ ആണു ഞാന്‍
എന്നുള്ളതുകൊണ്ട് ഇതു വായിച്ചപ്പോള്‍ എന്‍റെ അവസ്ഥയാണ്
ഞാന്‍ കണ്ടത്..
എച്ചുകുട്ടി എല്ലാ ആശംസകളും.

Bijith :|: ബിജിത്‌ said...

സത്യം പറ കലേ, താങ്കളും ഒരു ഫെമിനിസ്റ്റ് അല്ലെ ;) സ്വകാര്യമായി പറഞ്ഞാല്‍ മതി.
പുരുഷന്മാരെ അന്ഗീകരിക്കാത്തവള്‍ അവനോടു എന്നും പോരാടുന്നവള്‍ എന്ന ലേബല്‍ അവര്‍ സ്വയം എടുത്തു ഇട്ടതാണ് എന്ന് കരുതാനാ എനിക്കിഷ്ടം

വീകെ said...

എല്ലാ തലങ്ങളേയും സ്പർശിച്ചു കൊണ്ടുള്ള ഈ ലേഖനം വളരെ നന്നായിരിക്കുന്നു.

താങ്കൾ എഴുതിയതു പോലെ “ഭയങ്കര ചീത്തപ്പേരും അയിത്തവുമുള്ള ഒരു വർഗ്ഗമാണ് ഫെമിനിസ്റ്റുകളുടേത്.“എന്നൊന്നും തോന്നിയിട്ടില്ല.

വിവരമുള്ളവർ അതിനെക്കുറിച്ച് എഴുതട്ടെ.ആ അഭിപ്രായങ്ങൾ വായിക്കാനായി ഇനിയും വരാം..

അഭിവാദ്യങ്ങൾ..

Manoraj said...

ഫെമിനിസം എന്നത് സത്യത്തിൽ ഒരു പറ്റം സ്ത്രീകൾ തന്നെ അവരുടെനിലനിൽ‌പ്പിനായുണ്ടാക്കിയ ഒരു പദമാണെന്ന് തോന്നുന്നു. തങ്കളെ ശ്രദ്ധിക്കപ്പെടാൻ മറ്റു മാർഗ്ഗം ഇല്ല എന്ന് തോന്നിയപ്പോൾ അവർ പടച്ചുവിട്ടത് അല്ലേ ഈ ഫെമിനിസം. ഒരു കാലത്ത് വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്ന ഒന്നായിരുന്നു ഈ ഫെമിനിസവും പോസ്റ്റ്മോഡേണിസവും. രണ്ടിന്റേയും ഉപഞ്ജാതാക്കൾ ഒരേ കൂട്ടർ തന്നെയായിരുന്നു താനും. നമ്മുടെ ഭാരതത്തിൽ പണ്ട് മുതലേ സ്ത്രീകളെ ബഹുമാനപൂർവ്വം കണ്ടിരുന്നു. എന്തിനേറെ ഭാരതം കണ്ട ഏറ്റവും മികച്ച ഭരനകർത്താവ് അന്നും ഇന്നും (എന്നും?) ഇന്ദിരാഗാന്ധി തന്നെയാണ്. അവരൊക്കെ അവരുടെ കഴിവുകളിലൂടെ വളർന്നതുമാണ്. പിന്നെ, പറഞ്ഞപോലെ പുരുഷനെ വിമർശിക്കുന്നതല്ല ഫെമിനിസം എന്ന് തന്നെ ഞാനും വിശ്വസിക്കുന്നു..പക്ഷെ ഇന്നിവിടെ ഫെമിനിസ്റ്റ് എന്ന് സ്വയം അവകാശപ്പെടുന്ന പലരും ഇത്തരം ഒരു ധാരണ വെച്ച് പുലർത്തുന്നവരാണ്. മുൻപൊരിക്കൽ മാധവിക്കുട്ടി ഏതോ ഒരു ലേഖനത്തിൽ പറഞ്ഞത് പോലെ സ്വർണ്ണം ഇടാതെ, ഒരു നല്ല പട്ടുസാരിയുടുക്കാതെ എന്തൊക്കെ എഴുതിയിട്ടെന്താ.. എനിക്ക് അവരോടൊക്കെ സഹതാപമേയുള്ളൂ എന്ന്..സത്യത്തിൽ എനിക്ക് തോന്നുന്നു എച്മു പറഞ്ഞപോലെ യഥാർത്ഥ ഫെമിനിസ്റ്റുകൾ പുരുഷന്മാരിൽ തന്നെയുണ്ട്. സ്ത്രീകളെ മനസ്സിലാക്കി അവരോട് അനുഭാവം കാട്ടിയാൽ പെൺകോന്തൻ ആവുന്ന ചുറ്റുപാടാണ് ഇവിടെ.. ഇത്തരം ചുറ്റുപാട് തന്നെയാണ് ഒരു പരിധിവരെ ഇവിടെ ഇതുപോലുള്ള ഇസങ്ങൾ വളർത്തുന്നതും..

M.R.Anilan -എം. ആര്‍.അനിലന്‍ said...

Excellent!

Unknown said...

“സ്ത്രീയുടെ അവകാശ സമരങ്ങൾക്ക് മറ്റ് സമരങ്ങൾക്കൊന്നുമില്ലാത്ത പല ഗതികേടുകളുമുണ്ട്. അത് അടുക്കളയിലും കിടപ്പുമുറിയിലും പോലും മാറ്റമാവശ്യപ്പെടുന്നു.സമൂഹത്തിന്റെ അങ്ങേയറ്റം സ്വകാര്യമായ ശീലങ്ങളിൽ പോലും വിമർശനമുന്നയിക്കുന്നു. നിരന്തരമായ ഉത്തരവാദിത്തമാവശ്യപ്പെടുന്ന ഒരു രാഷ്ട്രീയ പരിതസ്ഥിതിയെ നിർമ്മിക്കുന്നു. സ്ത്രീയോടും പുരുഷനോടും ഒരുപോലെ അവരുടെ സകല നിലപാടുകളെയും സദാ പുതുക്കിയെഴുതുവാൻ ആവശ്യമായ ജാഗ്രത കാണിക്കുവാൻ പറയുന്നു. സർവോപരി, പൊതു സമൂഹത്തോടും പരിസ്ഥിതിയോടും രാഷ്ട്രീയത്തോടും സമ്പദ് വ്യവസ്ഥയോടും കലയോടും സാഹിത്യത്തോടും മതവിശ്വാസങ്ങളോടും മനുഷ്യരിൽ സൂക്ഷ്മമായി സ്വാധീനം ചെലുത്തുന്ന പാരമ്പര്യത്തിലുറച്ചു പോയ ആചാരാനുഷ്ഠാനങ്ങളോടും അതിതീക്ഷ്ണമായ സെൻസിറ്റിവിറ്റിയും സെൻസിബിലിറ്റിയും പുലർത്താനാവശ്യപ്പെടുന്നു. ഭാഗികമായ പരിഷ്ക്കാരങ്ങളോ താൽക്കാലികമായ ഓട്ടയടക്കലുകളോ കൊണ്ട് ഈ അവകാശ സമരങ്ങൾ അവസാനിക്കുകയില്ല, അവസാനിക്കാൻ പാടില്ല. സമഗ്രമായ യാതൊരു കാഴ്ചപ്പാടുകളുമില്ലാത്ത, രാഷ്ട്രീയ ഇച്ഛാശക്തിയില്ലാത്ത, പൊതുസമൂഹത്തിൽ ഇത്രയും തീവ്രമായ ചുമതലകൾ നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആരുടെ ചുമലുകൾക്കാണ് ബലം?”
“ഫെമിനിസം എല്ലാത്തരം ചൂ‍ഷണങ്ങൾക്കും എതിരാണ്, സ്ത്രീയെ മാത്രമല്ല,ദാരിദ്ര്യത്തെ, പ്രക്റ്തിയെ, ജാതിയെ,മതത്തെ,നിയമത്തെ,ആചാരാനുഷ്ഠാനങ്ങളെ അങ്ങനെ എല്ലാറ്റിനെയും ഉപയോഗിച്ച് മനുഷ്യർ മനുഷ്യരെ ചൂഷണം ചെയ്യുന്ന സ്ഥിതി എതിർക്കപ്പെടേണ്ടതാണ്. ചൂഷണത്തെ അനുകൂലിക്കുന്നവനു മാത്രമേ ഫെമിനിസമെന്ന പ്രയോഗം വിഷമമുണ്ടാക്കുകയുള്ളൂ.”
This two paragraphs explains the clear orientation of feminist struggle. On the other hand it becomes the basis of any progressive struggle also.

പാവപ്പെട്ടവൻ said...

അപ്പോൾ നമുക്ക് പരിഹാരത്തെക്കുറിച്ച് ആലോചിക്കാം എന്ന ഭൂരിപക്ഷത്തിന്റെ അങ്ങേയറ്റം അന്ധവും ഉദാസീനവുമായ നിലപാട് പോലെ.

തെറ്റിധാരണ കാര്യമായിയുണ്ട് അല്ലേ ..? കാടടച്ച് വെടിവെക്കരുത് ..ചിലചോദ്യങ്ങള്‍ സ്വയവിമര്‍ശനത്തിനു വിടണം സ്ത്രീകളുടെ വിലയും നിലയും കളയുന്നത് അവരുടെ ഇടയില്‍ ഉള്ളവര്‍ തന്നെ .

Irshad said...

ഉറച്ചു പോയ വ്യവസ്തിതിയോട് കലഹിക്കാന്‍ ഇറങ്ങിത്തിരിക്കുന്നവരെയെല്ലാം, അവരില്‍ പലരുടെയും മാര്‍ഗങ്ങളോടുള്ള വിയോജിപ്പ് നിലനിര്‍ത്തിക്കൊണ്ട് തന്നെ മാനിക്കുന്നു.

എന്നാല്‍, ഫെമിനിസത്തിന്റെ പ്രയോഗിക കലഹങ്ങള്‍ എഴുത്തുകളിലും പ്രസംഗങ്ങളിലും ഒതുങ്ങുന്നില്ലേ? കൂടാതെ ഇതൊക്കെ ചെയ്തിട്ടു ക്ലബ്ബുംപാര്‍ട്ടികളും പുരുഷവിദ്വേഷവുമായി നടക്കുന്നവരെയല്ലേ നമുക്കു കാണാനാകുക. അത്തരം ആള്‍ക്കാരെ (ആണിനേയും പെണ്ണിനേയും) നമ്മുടെ സ്ത്രീകള്‍ക്കു ഇഷ്ടമല്ലയെന്നതു മറ്റൊരു കാര്യം. ഫെമിനിസത്തിനു സ്ത്രീകള്‍ക്കിടയിലേക്കു കടക്കാന്‍ കഴിയാത്തതിനു ഒരു കാരണം ഫെമിനിസം ചിലവേറിയ ഒരു ആര്‍ഭാടമായി പൊതു സ്ത്രീ സമൂഹം കാണുന്നു എന്നതാണ്.

സമൂഹം സ്ത്രീക്ക് അറിഞ്ഞു നല്‍കിയ അവകാശങ്ങള്‍ പോലും ആര്‍ജ്ജവത്തോടെ ഉപയോഗിക്കാന്‍ അഭ്യസ്തവിദ്യരായ നമ്മുടെ പെങ്ങന്മാര്‍ ശക്തി നേടിയിട്ടില്ല. ഉദാഹരണത്തിനു ബസ്സുകളിലെ സ്ത്രീകളുടെ സീറ്റ് ചോദിച്ചു വാങ്ങാന്‍ എത്രപേര്‍ക്ക് കഴിയുന്നുണ്ട്.

ഒരിക്കല്‍ ശ്രീമതി അജിതയും മറ്റും പങ്കെടുത്ത ഒരു വനിതാപോളിയിലെ ഒരു വനിതാസംഗമം കേള്‍ക്കാന്‍ ഇടയായി. സ്ത്രീയുടെ എല്ലാ പിന്നോക്കാവസ്തക്കും കാരണം പുരുഷനാണെന്നുള്ള രീതിയിലെ അവരുടെ പ്രസംഗം എല്ലാ കുട്ടികളൂം എതിര്‍ക്കുകയും ആ കുട്ടികള്‍ അവരെ തല്ലുമോയെന്നു പോലും ഞാന്‍ ഭയപ്പെടുകയും ചെയ്തു.

എഴുത്തു ഇഷ്ടപ്പെട്ടു. നല്ല മാറ്റം സമൂഹത്തിലുണ്ടാവട്ടെ. തിന്മകള്‍ നശിക്കട്ടെ.

mukthaRionism said...

അയ്യോ!! ദേ, നിൽക്കണു ഒരു ഫെമിനിസ്റ്റ് !



( ഫെമിനിസമെന്താനെന്ന് പാവം ഫെമിനിസ്റ്റുകള്‍ക്കു തന്നെ അറിയൂല.
പിന്നെയല്ലെ..
സ്ത്രീ തന്റെ സ്വത്ത്വം മറന്നു കളിക്കുന്ന കളികളാണോ ഫെമിനിസമെന്ന് ചില ഫെമിനിസ്റ്റുകളുടെ പെരുമാറ്റവും സംസാരവും കണ്ടാല്‍ തോന്നിപ്പോവും... )

മൈലാഞ്ചി said...

ലിങ്ക് അയച്ചു കിട്ടിയപ്പോള്‍ പഴയ പോസ്റ്റ് ആയിരിക്കുമെന്ന് കരുതിയില്ല.. പോസ്റ്റ് പഴയതാണെങ്കിലും വിഷയം കാലികം തന്നെ..

ഫെമിനിസ്റ്റ് എന്ന ‘പഴി’ ചിലപ്പോഴൊക്കെ കേള്‍ക്കേണ്ടി വന്നിട്ടുള്ളവള്‍ തന്നെ ഞാനും.. ഫെമിനിസ്റ്റാണൊ എന്ന ചോദ്യത്തിന് ചിലപ്പോഴെങ്കിലും ‘അറിയില്ല’ എന്നുത്തരംപറഞ്ഞിട്ടുണ്ട്.. പേടിച്ചിട്ടല്ല.. ഫെമിനിസം എന്താണെന്ന് കൃത്യമായി നിര്‍വചിക്കാന്‍ പറ്റാത്തതുകൊണ്ട്.. ഇവിടെ കമന്റിയവരില്‍ ഭൂരിഭാഗത്തിനും ആ പ്രശ്നം ഉണ്ടെന്ന് തോന്നുന്നു..

ഞാന്‍ ഇപ്പൊ പറയാറുള്ളത് ‘ഞാന്‍ ഫെമിനിസ്റ്റാണ്, ആ ഫെമിനിസം പക്ഷേ, നിങ്ങള്‍ ഉദ്ദേശിക്കുന്ന ഫെമിനിസം ആണോ എന്നറിയില്ല’ എന്നാണ്..


നല്ല ലേഖനം...അഭിനന്ദനങ്ങള്‍...

മൈലാഞ്ചി said...

ഞാന്‍ കാര്യങ്ങളെ സ്ത്രീപക്ഷത്തുനിന്നാണു കാണുന്നത് എന്നത് അഭിമാനത്തോടുകൂടിത്തന്നെ പറയുന്നു...........

Beena said...

nalla ezhuthanu. feminism ennu sambhavathine ella angle il ninnu nokki ezhuthiya ee post enikku nalla ishtamayi
beena

Inji Pennu said...

ഇവിടെ ഇങ്ങിനെ ഒരു ഗംഭീര ബ്ലോഗിങ്ങ് നടക്കുന്നുണ്ടെന്ന് വൈകിയാണ് അറിഞ്ഞത്, മാതൃഭൂമി ബ്ലോഗനയുടെ ലിങ്ക് പതിവില്ലാതെ ഒന്നു ക്ലിക്കിയപ്പോൾ. എഴുതി കസറുന്നു! ആശംസകൾ!

പാഞ്ചാലി said...

നല്ല എഴുത്ത്! ഒത്തിരി ഇഷ്ടപ്പെട്ടു പോസ്റ്റുകളെല്ലാം! :)

ente lokam said...

nannayi ezhuthi.nalla vishakalanam
best wishes.

ajith said...

അയ്യോ ഫെമിനിസ്റ്റ് വരുന്നേ, ഓടിക്കോ‍ാ‍ാ‍ാ‍ാ

കാര്‍ത്ത്യായനി said...

വാസ്തവം!!!

Unknown said...

കാല കാലങ്ങളായി വച്ച് അനുഭവിച്ചു വന്ന അവകാശ അധികാരങ്ങള്‍ ആരും അത്ര വേഗം വിട്ടു കൊടുക്കില്ല എച്മോ ...അതിനു ആദ്യം വേണ്ടത് പെണ്ണുങ്ങള്‍ സ്വന്തം കാലില്‍ നില്‍ക്കാനും സ്വയം വേണ്ടിവന്നാല്‍ ജീവിക്കാനും പര്യപ്തരാവുക ആണ് ആദ്യം വേണ്ടത്. ദ്രുപദന്‍ പണ്ട് ദ്രോണരോട് പറഞ്ഞത് ഓര്‍മയുണ്ടോ.. പഴയ നാലാം ക്ലാസിലോ മറ്റോ പഠിച്ചത് ? "നീ എന്റെ സുഹൃത്തോ?തുല്യന്‍ മാര്‍ തമ്മിലെ സൌഹൃദം ഉണ്ടാകൂ എന്ന്". എനിക്ക് ചെല്ലും ചെലവും തരുകേം വേണം,സംരക്ഷണവും സ്നേഹവും തരണം എന്നാല്‍ തുല്യതയും തരണം എന്ന് പറഞ്ഞാല്‍ മഹാത്മാ ഗാന്ധി പോലും ഒന്നാലോചിച്ചു എന്ന് വരും. അതുകൊണ്ട് ആദ്യം സാമ്പത്തിക മായും തൊഴില്‍ വിദ്യാഭ്യാസ പരമായും തുല്യത നേടാന്‍ പെണ്ണുങ്ങള്‍ നോക്കട്ടെ. തന്നെ ആശ്രയിച്ചു മാത്രം നില്‍ക്കുന്ന എന്തിനോടും ഒരു യജമാന ഭാവം എല്ലാ ജീവികള്‍ക്കും പ്രകൃത്യാ ഉള്ളതാണ്.പിന്നെ പെണ്ണിനെ വിചാരണ ചെയ്യാനും ചതിക്കുഴിയില്‍ വീഴിക്കാനും ആണല്ല പെണ്ണാണ്‌ മുന്നിട്ടിറങ്ങുക എന്നറിയാന്‍ പത്രം വായിച്ചാ പോരെ? ഞാന്‍ ഒരു സ്ത്രീ വിരോധി ഒന്നും അല്ലാട്ടോ എച്മോ അങ്ങനെ കരുതണ്ട അപ്രിയമായ സത്യം വെട്ടി തുറന്നു പറഞ്ഞൂന്നു മാത്രം

mirshad said...

സമൂഹത്തില്‍ സ്ത്രീ പുരുഷ സമത്വത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരെ ഫെമിനിസ്റ്റ് എന്ന് വിളിക്കാം .. പക്ഷെ സൊ കാള്‍ഡ് ഫെമിനിസ്റ്റ് ഉകള്‍ ആ അര്‍ത്ഥതലം നഷ്ടപെടുതുന്ന രീതിയില്‍ പ്രകടനം തുടരുകയാണെങ്കില്‍ നമുക്ക് പുതിയ വാക്ക് വല്ലതും കണ്ടുപിടിക്കേണ്ടി വരും ....
ഈ സമസ്ത്വമില്ലയ്മയ്കു പുരുഷന്മാരും സ്ത്രീകളും ഉത്തരവാദികളാണ്, തുല്യമായിട്ടല്ലെങ്കിലും ..

പരിസ്ഥിതി വാദികള്‍ , പുരോഗമന വാദികള്‍ എല്ലാം ഫെമിനിസ്റ്റുകള്‍ ആയിരിക്കണം.. എങ്കിലേ അവരുടെ പ്രവര്‍ത്തനത്തിന് എന്തെങ്കിലും അര്‍ഥം ഉള്ളൂ . . . .

ഞാന്‍ അഭിമാനത്തോടെ പറയുന്നു , ഞാനും ഒരു ഫെമിനിസ്റ്റ് ആണ് ...

നന്ദി , ഈ വിഷയം ഇത്രയും വിപുലമായി അവതരിപ്പിച്ചതിന്

നളിനകുമാരി said...

നിലവിലുള്ള അവസ്ഥയെ ചോദ്യം ചെയ്യാനോ , അതിൽ പ്രതിഷേധിക്കാനോ, അതിന്റെ മാറ്റത്തിനാവശ്യമായ വല്ല ചില്ലറ നിർദ്ദേശങ്ങളും നൽകാനോ ആരെങ്കിലും തുനിഞ്ഞാൽ അവരെ ഒറ്റപ്പെടുത്തുകയും നിന്ദിക്കുകയും ആകാവുന്നത്ര അടിച്ചമർത്തുകയും ചെയ്യുക എന്നതൊരു പൊതു സ്വഭാവമാണ്. പൊതു സമൂഹം മാറ്റങ്ങളെ എന്നും ഭയപ്പെട്ടിട്ടേയുള്ളൂ.


പെണ്ണിനു പഠിക്കാൻ കഴിഞ്ഞതും വോട്ടവകാശം കിട്ടിയതും സ്വത്തവകാശമുണ്ടായതും വീട്ടിനു പുറത്തെ ലോകം കാണാൻ കഴിഞ്ഞതും ജീവിക്കുന്ന ലോകത്തെക്കുറിച്ച് ചെറിയ തോതിലെങ്കിലും ബോധ്യമുണ്ടായതുമെല്ലാം സ്ത്രീ പ്രശ്നങ്ങളിൽ ശ്രദ്ധ പതിപ്പിക്കുന്ന, താൽക്കാലികമായെങ്കിലും ഫെമിനിസ്റ്റുകളായി മാറിയ പലരുടേയും പ്രയത്നഫലത്താലാണ്.അവരിൽ സ്വാതന്ത്ര്യസമരസേനാനികളും കമ്യൂണിസ്റ്റുകളും പുരോഗമനവാദികളും വിപ്ലവകാരികളും വീട്ടമ്മമാരും ഉൾപ്പെടും.സ്ത്രീപ്രശ്നങ്ങളെ ഗൌരവമായി പരിഗണിക്കുന്ന എല്ലാവരും ആ സമയത്തെങ്കിലും ഫെമിനിസ്റ്റുകളാവുന്നുവെന്ന് ചുരുക്കം.

valare sathyamaaya ee lekhanam enikku ishtappettu. vaikiyaanu ethiyathu enkilum aashamsakal Echmu kkutty.

kaattu kurinji said...

അതെ എച്ച്മു ! ശുദ്ധിയോടെ ഉറച്ച ശബ്ദത്തോടെ സ്വന്തം നിലപാട് വ്യക്തമാക്കുന്ന സ്ത്രീയ്ക്ക് 'ഫെമിനിസ്റ്റ് എന്നാ ചാപ്പ കുത്തൽ നേരിടേണ്ടി വരുന്നു .! ചിത്രം പൂർണ്ണമാക്കാൻ ചുണ്ടിലെ ചായം തേപ്പും , കയ്യില്ലാത്ത ബ്ലൗസും ഇട്ട ഒരു ആധുനിക പെണ് രൂപത്തിന്റെ കാരിക്കെച്ച റും കൊടുക്കാം.

അപ്പോൾ ആണു ഉറക്കെയുറക്കെ പ്രതിരോധിക്കെണ്ടി വരുന്നത്! ഞാൻ നിങ്ങളുദ്ദേശിക്കുന്ന ഫെമിനിസ്റ്റ് അല്ല എന്നു! പെണ്മയുടെ അവകാശങ്ങൾക്കായി ഒരു വാക്കെങ്കിലും ഉറച്ചു പറയുന്ന ഒരൊ മനുഷ്യനും ഫെമിനിസ്റ്റ് ആണ് . അങ്ങനെ ആവുമ്പോൾ നമ്മൾ അറിഞ്ഞ വലിയ ഫെമിനിസ്റ്റുകൾ ആണ് രാജാ റാം മൊഹൻറായിയും വി ടി ഭട്ടതിരിപ്പാടും അടക്കമുള്ളവർ!

e s satheesan said...

കേരളത്തില്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. വിദ്യാഭ്യാസത്തിലും തൊഴില്‍ മേഖലയിലും സ്ത്രീകള്‍ മുന്നേറിയിട്ടുണ്ട്. പ്രത്യേകിച്ചും അദ്ധ്യാപന ഔദ്യോഗിക മേഖലകളില്‍..ചിന്തോദ്ദീപകങ്ങളായ നിരീക്ഷണങ്ങള്‍. ആശംസകള്‍