Sunday, September 29, 2019

അമ്മ

                                              


ജോലിയിൽ നിന്നും വിരമിക്കുന്ന കാലത്ത്....
                                       
               

പാതിരാ സൂര്യൻ

                                                                                                              

സന്തോഷമുള്ള സ്നേഹം തുളുമ്പുന്ന നന്മ നിറഞ്ഞ കഥ...

2019 ലെ അക്ഷരകൈരളി ഓണപ്പതിപ്പിൽ വന്ന കഥ...

പാതിരാ സൂര്യൻ

രാത്രിയിൽ ഉറക്കം ഞെട്ടിയുണർന്നപ്പോൾ കണ്ടു, കുഞ്ഞു മംഗിണിയും അരഞ്ഞാണവുമായി ഒരു പൊന്നുവാവ... ഒരു സുന്ദരൻ.. ചെറുവിരലും കടിച്ച് ചിരിക്കുന്നു... അടുത്തു കിടക്കുകയാണ് എന്ന് വിചാരിച്ചു. ഏയ്, ആരുമില്ല..പതിഞ്ഞ താളത്തിൽ ഉള്ള പതിവ് കൂർക്കം വലി കേൾക്കാം...

ഒന്നും കൂടി ചേർന്ന് കെട്ടിപ്പിടിച്ചു കിടന്നു. രണ്ടു ദിവസം പ്രായമുള്ള താടിയിൽ അമർത്തി ഉമ്മ വെച്ചപ്പോൾ ങൂം എന്ന മൂളൽ...

'വാവ ... വാവ... വന്നു. ഞാൻ കണ്ടു'.... സന്തോഷം കൊണ്ട് വാക്കുകൾ കിട്ടിയില്ല..

'ഇനി വാവയോ?.. ഞാൻ മുക്രയിട്ടാലും പറ്റൂല... ആ കാലമൊക്കെ എന്നേ കഴിഞ്ഞു.. കെടന്നൊറങ്ങ് പെണ്ണേ.. വാവ പോലും. മിണ്ടാതെ മുറുങ്ങാതെ കെട്ടിപ്പിടിച്ചു കിടന്നോ'

ഒന്നും തിരിച്ചു പറഞ്ഞില്ല. പക്ഷേ, പിന്നെ ഉറങ്ങിയതേയില്ല. എങ്ങോ ദൂരേ കോഴി കൂവുന്നതും പലതരം ഭക്തിഗാനങ്ങൾ മുഴങ്ങുന്നതും കേട്ടു.

എണീറ്റപ്പോൾ അഞ്ചു മണിയായിട്ടേയുള്ളൂ.

പ്രഭാതകർമ്മങ്ങൾ ഒക്കെ തീർത്ത് വേണുവേട്ടൻ ഉറങ്ങുന്ന മുറിയൊഴിച്ച് എല്ലാ മുറികളും അടിച്ചു വാരിത്തുടച്ചു. പുറത്തിറങ്ങി മുററവും തൂത്തുവാരി..

പക്ഷേ, മനസ്സിലാകെ വാവയുടെ മുഖമാണ്. ഇത്ര വ്യക്തമായി കാണുമോ സ്വപ്‌നത്തിൽ..

മോൻറെ ച്ഛായയല്ല, മരുമോളുടെ ച്ഛായയുമല്ല... ആലോചിക്കും തോറും വാവമുഖത്തിന് മനസ്സിൽ മിഴിവേറി വന്നു.

ചിലപ്പോൾ ദൈവത്തിൻറെ ച്ഛായയാവും. എല്ലാ കുട്ടികൾ ക്കും ആ ച്ഛായയാണ്...

കുളിച്ചു വൃത്തിയായി വിളക്ക് കൊളുത്തി, ചന്ദനത്തിരിയുടെ സുഗന്ധം പരന്നപ്പോൾ ഒരു സുഖം..

അധികം ആലോചിക്കാനില്ല.. വേഗം ഉപ്പുമാവും ചായയും ഉണ്ടാക്കി. അടുക്കള വാതിൽക്കൽ കാത്തിരിക്കുന്ന പ്രാവുകൾക്കും കാക്കകൾക്കും അരി വിതറിക്കൊടുത്തു...

വേണുവേട്ടൻ എഴുന്നേറ്റു വന്നപ്പോൾ വേഗം വേഗം പറഞ്ഞു. 'എനിക്ക് ലില്ലീടടുത്ത് പോകണം. വൈകുന്നേരത്തെ വിമാനത്തിൽ പോവാൻ പറ്റില്ലേ'

വേണുവേട്ടൻറെ പുരികങ്ങൾ 'ങൂം' എന്നുയരുന്നത് കണ്ടു.

'ലില്ലിമോൾക്ക് എന്നെ കാണാൻ തോന്നുന്നുണ്ട്. ഇപ്പോൾ. അതാണെനിക്കും അങ്ങനെ തോന്നുന്നത്.എനിക്ക് പോണം വേണുവേട്ടാ'

'ചുമ്മാ വിമാനത്തിൽ കയറിപ്പോവാനോ... ചെന്നൈ വരേ.. ലില്ലിക്കാവശ്യമുണ്ടെങ്കിൽ വിളിക്കും.അന്നേരം പോക്കോളൂ കേട്ടോ. ഇപ്പൊ എനിക്ക് ആഹാരം തരൂ.. ഞാൻ ജോലിക്ക് പോട്ടേ'

മുഖം വീർപ്പിച്ച് തല താഴ്ത്തി നിന്നു. 'എനിക്ക് പോണം.. ഇന്ന് തന്നെ പോണം. പോയില്ലെങ്കിൽ എനിക്ക് മനസ്സമാധാനം കിട്ടില്ല.'
എന്ന് മന്ത്രിക്കുമ്പോലെ പറയാതിരുന്നില്ല.

ഉത്തരമൊന്നും കിട്ടിയില്ല.

മൗനമായിരുന്ന് ചായയും ഉപ്പുമാവും കഴിച്ചു.

വേണുവേട്ടൻ ഓഫീസിലേക്കിറങ്ങുമ്പോൾ മെല്ലെ ആരായാതിരുന്നില്ല...

'എപ്പോ എത്തും ഉണ്ണാൻ.. ?'

തിരിഞ്ഞു നിന്ന് മുഖം കൂർപ്പിച്ച് പരാതിപ്പെട്ടു. ' 'ഞാനെപ്പൊ വന്നാലെന്താ വന്നില്ലെങ്കിലെന്താ? നിനക്ക് മരുമോളെ കാണാൻ പോവാനല്ലേ തെരക്ക്? ഈതർ യു ആർ വിത് യുവർ മദർ ഓർ വിത് യുവർ ഡോട്ടർ ഇൻ ലോ'

'അത് അമ്മക്ക് വയ്യാഞ്ഞിട്ടല്ലേ, വേണുവേട്ടാ'

'ആ .. പാവം, അമ്മക്ക് അങ്ങനെ ഒരു കാരണമുണ്ട്. മരുമോളെ ചുമ്മാ ഒരു സ്വപ്നം കണ്ടാൽ മതി... ഉടനെ പുറപ്പെടും.'

ചിരി വരുന്നുണ്ട് വേണുവേട്ടന്. ബലം പിടിച്ചു വെച്ചിരിക്കുകയാണ്...

സന്തോഷമായി... ശരിക്കും. ഗേറ്റ് തുറന്നു കാറിൻറെ പിന്നിൽ നിന്നും ഉന്തി 'തള്ളുവണ്ടി തള്ളുവണ്ടി 'എന്ന് വണ്ടി പുറത്തിറങ്ങിയപ്പോൾ ആ കാർ ഓടിപ്പോകുന്നത് കണ്ണിൽ നിന്നും മറയുവോളം നോക്കി നിന്നു.

അടുക്കളയിൽ വന്ന് വേഗം ഭക്ഷണമുണ്ടാക്കാൻ തുടങ്ങി. വാഷിംഗ് മെഷീനിൽ തുണികൾ പെറുക്കിയിട്ട് കഴുകലും ഒപ്പം നടത്തി.

ചേനയും കായും ഇട്ട് കുറുക്കുകാളൻ വെച്ചു. അയല മുളകു ചാർ ഉണ്ടാക്കി. ഉണക്കചെമ്മീൻ വറുത്തുപൊടിച്ച് ചെമ്മീൻപൊടിയും തയാറാക്കി. ചോറും വാർത്ത്, തുണികളും ഉണങ്ങാനിട്ടു. അപ്പോഴാണ് കുറച്ചു വെണ്ടക്ക ഫ്രിഡ്ജിലിരുന്നു വിരൽ നീട്ടുന്നത് കണ്ടത്. ശടേന്ന് ഒരു മെഴുക്കുപുരട്ടിയും ഉണ്ടാക്കി.

കാളനും ചെമ്മീൻ പൊടിയും ഉണ്ടെങ്കിൽ അത്താഴം വേണുവേട്ടൻ വീട്ടിൽ കഴിച്ചോളും. ഒരു പിടി പച്ചരി വെച്ചാൽ മതിയല്ലോ.

രണ്ടുമൂന്ന് ദിവസത്തേക്കുള്ള ഡ്രസ്സും മറ്റും ബാഗിലാക്കി. വേണുവേട്ടൻ ഉച്ചഭക്ഷണം കഴിക്കാനെത്തുമ്പോഴേക്ക് യാത്രക്കുള്ള ഒരുക്കമെല്ലാം പൂർത്തിയായിരുന്നു.

'ആഹാ, മരുമോളെ കാണാൻ ഒരുങ്ങിയല്ലോ. എന്തായാലും പോവുകയല്ലേ, ഒരാഴ്ച നിന്നിട്ട് വന്നാൽ മതി. രണ്ടു ടിക്കറ്റും റെഡിയാണ്..'

വേണുവേട്ടൻറെ വാക്കുകളിൽ കുസൃതി.

വേണുവേട്ടൻ ഒരിക്കലും അരുത് എന്ന് വിലക്കീട്ടില്ല. ഒരു കാര്യത്തിനും.. അമ്മ പറയുന്നത് പോലെ സൗഭാഗ്യവതിയായ ഒരു സ്ത്രീ തന്നെയാണ് വേണുവേട്ടൻറ ഈ ഭാര്യ... അപ്പോൾ സ്വയം ചിരി വന്നു ..

എന്നാലും ചോദിക്കാതിരുന്നില്ല. 'എന്താപ്പോ ഒരു മനം മാറ്റം. ?'

വേണുവേട്ടൻ അതിമനോഹരമായി ചിരിച്ചു..
'എനിക്ക് ചെന്നൈയിൽ ഒരു മീററിംഗുണ്ട്. വെള്ളിയാഴ്ച... അപ്പൊ ഞാൻ വരും. എന്നിട്ട് സൺഡെ നമുക്ക് മടങ്ങാം. വെള്ളിയാഴ്ച മോനുവും എത്തും ചെന്നൈയിൽ... നൈസ് വീക്കെൻഡ് ആൻഡ് ഫാമിലി ഗെറ്റ് റ്റു ഗെദർ'

ഓടിച്ചെന്ന് വേണുവേട്ടനെ കെട്ടിപ്പുണർന്ന് ഒരു പൂച്ചയെപ്പോലെ കുറുകി..

വേഗം ഉച്ചഭക്ഷണം കഴിച്ചു. വേണുവേട്ടൻ പതിവു പോലെ വേണ്ടതൊക്കെ എടുത്തില്ലേ മോളേയെന്ന് പലവട്ടം ചോദിച്ചു.. പിന്നെ വാതിൽ പൂട്ടിയിറങ്ങി..

എയർപോർട്ടിൽ വിട്ടിട്ട് വേണുവേട്ടൻ പോവുമ്പോൾ എന്നത്തേയും പോലെ മനസ്സ് മൂകമായി. യാത്ര വേണ്ട എന്ന് വെച്ചാലോ എന്ന് ഒരു നിമിഷം ഓർത്തു.

ചെക് ഇൻ ചെയ്ത്‌ അനൗൺസ്മെൻറ് കാത്തിരിക്കുമ്പോൾ നെഞ്ച് പിടച്ചുകൊണ്ടിരുന്നു. ലില്ലിക്ക് എന്തെങ്കിലും പ്രശ്നമുണ്ടാവുമോ എന്നൊരു ഭീതി... വെറുതെ..

ഫ്ളൈറ്റിൽ നിറയേ ആളുണ്ട്. ഷാജി കൈലാസും ആനിയും മക്കളുമുണ്ടെന്ന് കണ്ടു. ആനിയെ ഒന്നു പരിചയപ്പെട്ടാലോ എന്ന് തോന്നി യെങ്കിലും അതടക്കി. എന്ത് പറഞ്ഞു പരിചയപ്പെടും? മോള്, ഭാര്യ, അമ്മ, അമ്മായി അമ്മ എന്നൊക്കെയല്ലേ പറയാൻ പറ്റൂ..

എയർപോർട്ടിൽ നിന്ന് പുറത്തേക്ക് വരുമ്പോഴേ ലില്ലി കാത്തു നില്ക്കുന്നത് കണ്ടു. ഒറ്റനോട്ടത്തിൽ ഒരു കുഴപ്പവുമില്ല. ചുമ്മാ ആധി പിടിച്ചതാണ് മനസ്സ്.

അവൾ ഓടി വന്ന് കെട്ടിപ്പിടിച്ചു. ബാഗ് വാങ്ങി... വേഗം പോയി കാറും കൊണ്ടുവന്നു.

അവളുടെ ക്വാർട്ടേഴ്സിലെത്തി കുളിച്ചു ഭക്ഷണം കഴിച്ച് ഒത്തിരി നേരം അവളോട് സംസാരിച്ചിരുന്നു.

ഒന്നിച്ചാണ് കിടന്നത്.

ലൈറ്റണച്ചപ്പോൾ അവൾ മന്ത്രി ക്കും പോലേ പറഞ്ഞു. 'അമ്മ വന്നത് നന്നായി. ഞാൻ പേടിച്ചിരിക്കാണ്... നാളെ നോക്കാം. എന്തായാലും അമ്മ ഉണ്ടല്ലോ.. എനിക്ക് ഈ പേടിയൊക്കെ പങ്കിടാൻ ...'

അവളെ കെട്ടിപ്പിടിച്ചു നെഞ്ചോടു ചേർത്തു... 'അമ്മയില്ലേ... എല്ലാറ്റിനും അമ്മയുണ്ടാവും എൻറെ സ്വത്തിൻറെ കൂടെ... എന്ത് പേടിയാ മോൾക്ക്...'

മോനു ലില്ലിയെ ആദ്യമായി പരിചയപ്പെടുത്തിയത് അമ്മക്ക് ഒരു മോൾ എന്നാണ്. അവൾക്ക് ഒരു വല്യമ്മച്ചി മാത്രമേ ഉണ്ടായിരുന്നുള്ളൂ... അന്ന് തന്നെ. ഒരു ഗ്രാമം ഇല്ലാതായ ഉരുൾപ്പൊട്ടലിൻറെ ബാക്കിയായിരുന്നു അവരിരുവരും.

വല്യമ്മച്ചിക്ക് ഉരുൾപൊട്ടലിൽ എല്ലാം നശിച്ചു പോയതിൻറെ ഷോക്ക് കൊണ്ട് മനസ്സിൻറെ നിലയിലും ചില്ലറ കുഴാമറിച്ചിലുകൾ ഉണ്ടായിരുന്നു. ലില്ലിയുടെ സർട്ടിഫിക്കറ്റുകളും പ്രമാണപത്രങ്ങളും ഒക്കെ വീണ്ടെടുക്കാൻ വേണുവേട്ടനുൾപ്പടെ എല്ലാവരും പണിപ്പെട്ടു. സ്വത്തിൻറെ കടലാസ്സൊന്നും കിട്ടീട്ട് ഒരു കാര്യവുമുണ്ടായില്ല. ആ ഭൂസ്വത്ത് ഈ ഭൂമിയിൽ ഇല്ല....അത് ഭൂമിയുടെ ആഴങ്ങളിലേക്ക് പോയിക്കഴിഞ്ഞു... അതറിഞ്ഞ നിമിഷം വല്യമ്മച്ചി കർത്താവിൻറടുത്തേക്ക് യാത്ര യായി.

മോനു അങ്ങനെ ഒത്തിരി കാത്തിരുന്നില്ല. ലില്ലിയെ കൂട്ടുകാരിയാക്കാൻ... ഇപ്പൊ അവൻ ബാംഗ്ലൂരിലും അവൾ ചെന്നൈ യിലുമാണെന്നേയുള്ളൂ. സ്ഥലം മാറ്റത്തിന് ശ്രമിക്കുന്നുണ്ട്...

ലില്ലിയുടെ വാക്കുകൾ കേൾക്കുന്നു...ഉറങ്ങിപ്പോയോ ഇതിനിടക്ക്... ?

'അമ്മേ, ഞാൻ ടെസ്റ്റ് കിറ്റ് വാങ്ങീട്ടുണ്ട്... '

പെട്ടെന്ന് പാതിരക്ക് വെള്ളിവെളിച്ചം പരന്ന പോലേ.. ചാടിയെണീറ്റപ്പോൾ നടുവിന് ഒരു മിന്നൽ തോന്നിയെങ്കിലും കാര്യമാക്കിയില്ല.

'വേഗം നോക്ക് മോളേ... അമ്മ രാവിലെ ഈ സ്വപ്നം കണ്ടിട്ടാണിങ്ങ് വന്നത്. പെട്ടെന്ന് നോക്ക് സ്വത്തേ... മറ്റാരേക്കാളും മുമ്പ് മോളുടെ അമ്മയാ അതറിയേണ്ടത് '

അവൾ ഒന്നു മടിച്ചെങ്കിലും അനുസരിച്ചു...

അതേ.... ചുവന്ന വര തെളിഞ്ഞു കാണുന്നുണ്ട്.. ലില്ലിയുടെ വയറ്റിൽ അവളും മോനുവും ഒന്നിച്ചു തുടിക്കുന്നു....

മകളും ഭാര്യയും അമ്മയും അമ്മായിയമ്മയും മുത്തശ്ശിയുമാകുന്നവൾക്ക് ഇനി ഇപ്പൊ വേറൊന്നും വേണ്ട ഒരു പരിചയപ്പെടുത്തലിന്....

അല്ലേ... ശരിയല്ലേ...

Saturday, September 28, 2019

അമ്മച്ചിന്തുകൾ 50

                                                   
അച്ഛൻ പാലക്കാട്ട് നിന്നും വീട്ടിലേക്ക് വന്നിരുന്നുവെങ്കിലും എപ്പോഴും സമയം ചെലവാക്കീരുന്നത് കോഴി എന്ന വിളിപ്പേരുള്ള സുഹൃത്തിനൊപ്പമാരുന്നു. ഞങ്ങളും അമ്മയും ഉള്ള വീട് അച്ഛനെ വല്ലാതെ ശല്യപ്പെടുത്തി. അവിടെ അച്ഛൻ ആശിച്ചതൊന്നും കിട്ടിയില്ല. ഞങ്ങളേയും ആ വീടിനേയും കാണുമ്പോൾ അദ്ദേഹത്തിന് കലഹിക്കാനാണ് എപ്പോഴും തോന്നുക.

അമ്മീമ്മ ജോലിയിൽ നിന്ന് പിരിയാറായപ്പോഴാണ് വിചിത്രമായ ജാതകക്കേസ്സും സസ്‌പെൻഷൻ കേസ്സും തീർന്നത്. എന്നാൽ ഹൈക്കോടതിവിധി നടത്തിക്കിട്ടാനായി നല്കിയ കേസ് അങ്ങനെ തന്നെ നില്ക്കുകയായിരുന്നു.

അമ്മയുടെ സഹോദരന്മാർ കോടതി വെച്ച കമ്മീഷനെ വീട്ടിലോ പുരയിടങ്ങളിലോ കയറാൻ പോലും അനുവദിച്ചില്ല. കമ്മീഷനും തീരെ താല്പര്യമുണ്ടായിരുന്നില്ല എന്തെങ്കിലും ചെയ്യാൻ... എന്നാലും ഇടയ്ക്കിടെ കമ്മീഷൻ വിസിറ്റിന് വരും. ആ വിസിറ്റ് നല്ല ചെലവുള്ള ഏർപ്പാടാണ്. കമ്മീഷൻ വക്കീൽ, അദ്ദേഹത്തിന്റെ സഹായി വക്കീൽ, ഒരു ക്ളർക്ക് ഇവരെ കാറും കൊണ്ട് ചെന്ന് വിളിക്കണം. പിന്നെ വിസിറ്റ് ഫീസ് കൊടുക്കണം. ഊണും കാപ്പി പലഹാരവും വേണം. കാറിൽ തിരികെ അയക്കണം. എന്നിട്ട് യാതൊന്നും നടക്കില്ല. കമ്മീഷൻ വരുന്ന വിവരമറിഞ്ഞാൽ അമ്മയുടെ സഹോദരൻ തറവാട്ടു മഠം പൂട്ടിയിട്ട് പോകും. വരുന്ന വിവരം കമ്മീഷൻ ആദ്യം സഹോദരനെയാണ് അറിയിക്കുക. അതൊരു അവസാനമില്ലാത്ത ഒത്തു കളിയായിരുന്നു. അമ്മയേയും അമ്മീമ്മയേയും കമ്മീഷനും അവരുടെ സഹോദരന്മാരുടെ പണവും ഒന്നു ചേർന്ന് ചതിക്കുകയായിരുന്നു.

അമ്മീമ്മക്ക് പെൻഷൻ പറ്റുന്നത് സംബന്ധിച്ച് രണ്ടു മൂന്നു യാത്ര യയപ്പുകൾ ഉണ്ടായിരുന്നു. എല്ലായിടത്തും അമ്മീമ്മക്ക് കൂട്ടു പോയി ഞാൻ പലഹാരവും കഴിച്ച് കാപ്പിയും കുടിച്ച് പോരും. ഫോട്ടോകളിൽ നില്ക്കാറില്ല. ഒരു യാത്രയയപ്പിന് അച്ഛനൊഴികേ ഞങ്ങൾ എല്ലാവരും പങ്കെടുത്തു. അത് അമ്മീമ്മയെ ഒത്തിരി സന്തോഷവതിയാക്കി. എൻറെ അനിയത്തി, എൻറെ മക്കൾ എന്ന് അമ്മീമ്മ ഞങ്ങളെ ചേർത്തു പിടിച്ചു.

പെൻഷൻ മുന്നൂറ്റമ്പതു രൂപയോ മറ്റോ ആയിരുന്നു. എന്നാലും ജോലി പൂർത്തീകരിക്കാനും പെൻഷൻ പറ്റാനും സാധിച്ചല്ലോ എന്ന് അമ്മീമ്മ ആഹ്ളാദിച്ചു. ആ മനോഭാവം ഞങ്ങൾ കണ്ടു മനസ്സിലാക്കണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നു. അതിനെക്കുറിച്ച് തൻറെ അവസാന കാലത്തു പോലും അമ്മ സംസാരിച്ചിരുന്നു.

അച്ഛൻ പെട്ടെന്ന് ഒരു ദിവസം രാവിലെ യാതൊരു കാര്യവുമില്ലാതെ ദുബായിലേക്ക് പോവാൻ താല്പര്യം പ്രകടിപ്പിച്ചപ്പോൾ ഞങ്ങൾ അമ്പരന്നു പോയി. അതിൻറെ കാരണം എത്ര ആലോചിച്ചിട്ടും ഞങ്ങൾക്കാർക്കും മനസ്സിലായില്ല. സാമ്പത്തിക നില മെച്ചപ്പെടുത്താനാണെന്ന് ഒട്ടും തോന്നിയില്ല. അധികാരവും
ഗമയും സംസ്ഥാന വണ്ടിയും സാരഥിയും നീലത്തുണിയിൽ പൊതിഞ്ഞ് വീട്ടിൽ എത്തുന്ന ഫയലുകളും പരിചയക്കാരും ആശ്രിതരും എല്ലാം അച്ഛന് ഈ കേരളത്തിൽ ലഭ്യമാണ് താനും. പെട്ടെന്ന് ഈ ദുബായ് സ്വപ്നം വളരാൻ കാര്യമെന്തെന്ന് ഞങ്ങൾക്ക് മനസ്സിലായില്ല.

ഒരിക്കൽ അങ്ങനെ പറഞ്ഞെങ്കിലും പിന്നീട് അച്ഛൻ അതിനെപ്പറ്റി മൗനം പാലിച്ചു. ഞങ്ങൾ അക്കാര്യം മറക്കുകയും ചെയ്തു...

എന്നാൽ അത് അങ്ങനെ ഒരു ചെറിയ കാര്യമായിരുന്നില്ല.. അച്ഛൻ ഗൾഫിലേക്ക് ജോലിക്കായി പോവാൻ ശ്രമിക്കയായിരുന്നു. നഴ്സ് മാലാഖയ്ക്കൊപ്പം.

വീട്ടിൽ വഴക്കില്ലാതിരുന്നാൽ മതി, അടിക്കാതിരുന്നാൽ മതി, കുഞ്ഞുങ്ങളെ വേദനിപ്പിക്കാതിരുന്നാൽ മതി... എന്ന അമ്മയുടെ മൂന്നാലു ആവശ്യങ്ങളിൽ അപ്പോൾ മാറ്റം വന്നു. അങ്ങനെ വിഡ്ഡിയാക്കപ്പെടുന്നത് അമ്മയ്ക്ക് സഹിക്കാൻ സാധിച്ചില്ല. അച്ഛൻറെ അനവധി വീഴ്ചകളെ വെറും ചാപല്യമായി കണ്ടിരുന്ന അമ്മയ്ക്ക് ഇത്തരമൊരു ദുബായ് യാത്രയെ ഒരു തരത്തിലും അംഗീകരിക്കാൻ പറ്റിയില്ല.

അമ്മയിൽ നിസ്സഹായമായ, എന്നാൽ ആ സമയം വരെ ഇല്ലാതിരുന്ന ഒരുതരം വാശി വളർന്നുവന്നു.

അതിൻറെ അർത്ഥം എൻറെ ഭർത്താവിനെ ഞാൻ ആർക്കും കൊടുക്കില്ല എന്നായിരുന്നു....

Tuesday, September 24, 2019

അമ്മച്ചിന്തുകൾ 49

                                           
പ്രീഡിഗ്രി പരീക്ഷയിൽ എനിക്ക് ഉയർന്ന പെർസൻറേജൊന്നും കിട്ടിയില്ല. ഇംഗ്ലീഷിനും മലയാളത്തിനും നല്ല മാർക്ക് ആയിരുന്നു. ബോട്ടണിയ്ക്കും സുവോളജിക്കും അതേ. എന്നാൽ ഫിസിക്സും കെമിസ്ട്രിയും എനിക്ക് തീരേ പിടി തന്നില്ല. എല്ലാ പരീക്ഷക്കും ഗുണ്ട് ഗുണ്ട് സീറോ കിട്ടുമെന്ന് കരുതിയ എനിക്ക് ഇതു വലിയ അതിശയമായി തോന്നി. അമ്മ വല്ലാതെ ദു:ഖിതയായിരുന്നു എൻറെ കുറഞ്ഞ മാർക്ക് കണ്ട്.... റാണിയും ഭാഗ്യയും കൂടുതൽ നല്ല മാർക്കുകൾ നേടിയിരുന്നു.

എൻറെ അടുത്ത പടി ഡിഗ്രിക്ക് പഠിക്കലാണ്. ഇംഗ്ലീഷോ, എക്കണോമിക്സോ പൊളിറ്റിക്സോ എടുത്തു ഡിഗ്രിക്ക് ചേരാൻ അമ്മ നിർബന്ധം പിടിച്ചു... ഞാൻ തരിമ്പും വഴങ്ങിയില്ല. അമ്മ ഒടുവിൽ, അക്ഷരാർഥത്തിൽ തന്നെ എൻറെ കാലുപിടിച്ചപേക്ഷിച്ചു.

മലയാളം ബി എക്ക് ചേരണ്ട എന്നതായിരുന്നു അമ്മയുടെ പ്രധാന ആവശ്യം. ഞാൻ കേരളത്തിൽ മാത്രമായി ചുരുങ്ങി ഒതുങ്ങിപ്പോവുമെന്ന്, ജോലി സാധ്യതകൾ വിരളമെന്ന് അമ്മ വല്ലാതെ ഭയന്നു.

എനിക്ക് അമ്മയുടെ വാദമൊന്നും തിരിഞ്ഞില്ല. വല്ല വിധേനേയും ഒരു ഡിഗ്രി എടുത്തിട്ട് നിയമം പഠിക്കണമെന്ന് ഞാൻ വിചാരിച്ചിരുന്നു. അതുകൊണ്ട് 'അമ്മവാക്കിന്മേൽ സയൻസ് പഠിച്ചിട്ട് എനിക്ക് മാർക്ക് കിട്ടിയില്ലല്ലോ' എന്ന കഠോര വാചകം ഞാൻ അമ്മയുടെ നേർക്ക് തൊടുത്തു. മിക്കവാറും എല്ലാവരും അങ്ങാടിയിൽ തോറ്റാൽ അമ്മയോട് തീർക്കുന്നവരാണല്ലോ. ഞാനും അങ്ങനെയായിരുന്നു. അത് അമ്മയുടെ തെറ്റല്ല എന്ന് ഉറച്ച ബോധ്യമുള്ള ഞാൻ വാദത്തിൽ ജയിക്കാനായി എടുത്തു വീശിയതാണ് ആ വാൾ... അമ്മയെ അങ്ങനെ അടിച്ചിരുത്തിയതിൽ എനിക്ക് ഇന്ന് തീരാത്ത വേദനയുണ്ട്. അന്നത്തെ അമ്മയുടെ ദൈന്യം എന്നെ മുള്ളു പോലെ കുത്തുന്നുണ്ടിപ്പോൾ. അമ്മീമ്മയൊഴികേ, അമ്മയോട് സ്നേഹബഹുമാനാദരങ്ങൾ പ്രകടിപ്പിക്കുന്ന ആരേയും ഞങ്ങൾ കണ്ടിരുന്നില്ലല്ലോ. ഒരു പക്ഷേ ആ തിന്മധൈര്യവും എനിക്കുണ്ടായിരുന്നിരിക്കും.

അമ്മക്ക് എന്തോ ഞാൻ മലയാളം പഠിക്കുന്നതിനോട് തുടക്കം മുതലേ തീരേ യോജിക്കാൻ കഴിഞ്ഞില്ല. എന്നാൽ അക്കാര്യം എനിക്ക് അന്നേരം ശരിക്കും ബോധ്യമായതുമില്ല. ഇന്ന് അമ്മയുടെ ആ ആധിയെ നിസ്സാരമായിത്തള്ളിക്കളഞ്ഞതിൽ എനിക്ക് ഒതുക്കാനാവാത്ത സങ്കടമുണ്ടെങ്കിലും...

അച്ഛന് ഒട്ടും താല്പര്യമുണ്ടാരുന്നില്ല ഞാൻ പഠിക്കുന്നതിലോ പഠിക്കാതിരിക്കുന്നതിലോ അങ്ങനെ ഒന്നിലും തന്നെ. ഞങ്ങളുടെ ആരുടെയും വിദ്യാഭ്യാസം അച്ഛൻറെ ചിന്തകളിലെവിടേയും ഒരിക്കലും ഇടം പിടിച്ചിട്ടില്ല. ആലോചിക്കുമ്പോൾ അൽഭുതം തോന്നും. അച്ഛനൊപ്പം പഠിച്ച ഡോക്ടർമാർ ലോകം മുഴുവൻ ജോലി ചെയ്തിരുന്നു. അച്ഛന് സുഹൃത്തുക്കളും ഒരുപാടുണ്ടായിരുന്നു. എന്നാലും അവരിൽ ഒരാളോടു പോലും ഞങ്ങളുടെ പഠനത്തെപ്പറ്റിയോ ജോലി സാധ്യതകളെപ്പറ്റിയോ അദ്ദേഹം ഒന്നും സംസാരിച്ചിട്ടില്ല. ഒരു കോളേജോ ഒരു കോഴ്സോ ഒരു യൂണിവേഴ്‌സിറ്റിയോ ഒരു മൽസരപ്പരീക്ഷയോ അച്ഛൻ ചൂണ്ടിക്കാട്ടിയില്ല. ഞാനിനി പഠിക്കുന്നില്ലെന്ന് പറഞ്ഞാൽ അച്ഛൻ ഒരിക്കലും പഠിക്കാൻ നിർബന്ധിക്കുമായിരുന്നില്ല ഞങ്ങളെ.

അമ്മയ്ക്കാണ് ഞങ്ങൾ പഠിക്കണമെന്നും സ്വയം ജീവിക്കാനുള്ള വരുമാനമെങ്കിലും ഉണ്ടാക്കാനാവുന്ന ജോലി നേടണമെന്നും തീവ്രമായ ആഗ്രഹമുണ്ടായിരുന്നത്.

വിമല കോളേജിലും കേരളവർമ്മ കോളേജിലും എനിക്ക് മലയാളവും ഇംഗ്ലീഷും പഠിക്കാൻ സീറ്റ് കിട്ടി. വീടിനടുത്താണെന്ന കാരണം പറഞ്ഞ്‌ അമ്മയെ സങ്കടപ്പെടുത്തി ഞാൻ കേരളവർമ്മ കോളേജിൽ മലയാളം ബി എ പഠിക്കാൻ ചേർന്നു.

അത്തവണത്തെ എൻട്രൻസ് പരീക്ഷ ഞാൻ എഴുതിയില്ല. എഴുതിയാലും പ്രയോജനമുണ്ടാകുമായിരുന്നില്ല. തിരുവനന്തപുരത്തെ സർക്കാർ സ്പോൺസേർഡ് ഓണാഘോഷം കാണാൻ പോയ ഞാൻ ഉരുണ്ട് വീണ് എൻറെ കൈയിന് പരിക്കേറ്റിരുന്നു. ആ പരിക്ക് ഞാൻ അഭിനയിക്കുന്നതാണെന്ന് തെളിയിക്കാൻ അച്ഛൻ ഒരുപാട് സമയം ചെലവാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ വേണുഗോപാൽ, ഡോ ചെറിയാൻ എന്നീ ഓർത്തോപീഡിക് സർജന്മാർ ഞാൻ ചുമ്മാ പരിക്ക് അഭിനയിക്കുകയാണെന്ന് അച്ഛനോട് പറഞ്ഞുവെന്നായിരുന്നു ആദ്യമുണ്ടായ പ്രശ്നം. എനിക്ക് തിരുവനന്തപുരത്ത് കൂടുതൽ കാലം നില്ക്കാനായി ഞാൻ ഒരു വിദ്യ കണ്ടു പിടിച്ചതാണത്രേ ആ വീഴ്ചയുടെ കഥ.

തിരുവനന്തപുരത്ത് ഇട്ടു കിട്ടിയ പ്ളാസ്റ്റർ അച്ഛൻ ഒളരിക്കരയിലെ ഇ എസ് ഐ ഹോസ്പിറ്റലിൽ കൊണ്ടു പോയി മുറിപ്പിച്ചു. മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിൽ ചുമ്മാ ഇട്ടതാണ് പ്ളാസ്റ്റർ എന്നായിരുന്നു അച്ഛൻ കണ്ടു പിടിച്ചത്.

നഴ്സ് മാലാഖയടക്കമുള്ള അച്ഛൻറെ സ്ത്രീ സുഹൃത്തുക്കൾ തിരുവനന്തപുരത്ത് പോയി പാർക്കാനുള്ള എൻറെ ആഗ്രഹത്തെപ്പറ്റി വാചാലരായപ്പോൾ അസഹ്യമായ സങ്കടവും അപമാനവും തോന്നി എനിക്ക്. അമ്മീമ്മയുടെ കൂടെ പാർക്കാനായി രോഗം അഭിനയിക്കുന്നുവെന്ന് ആരോപിച്ചിരുന്ന പോലെ ആയിരുന്നില്ല അത്. അതിൽ ഒരു ദുരർഥം ഒളിച്ചിരുന്നിരുന്നു. അവരുടെ ശരീരഭാഷയും കുണുങ്ങിച്ചിരിയും എല്ലാം തികഞ്ഞ അശ്‌ളീലമായി എനിക്ക് തോന്നി. ഞാൻ അമ്മയെയും ഭാഗ്യയേയും കെട്ടിപ്പിടിച്ച് കരഞ്ഞ് വലിയ സീനുണ്ടാക്കി. റാണിയാണ് അന്നും കടുക് വറുക്കും പോലെ ചോദിച്ചത്...' നീയിങ്ങനെ അസുഖം പിടിച്ചും വീണ് പരിക്ക് പറ്റിയും എല്ലാരേം ദ്രോഹിക്കണതെന്താ?'

അച്ഛൻ എൻറെ തുടർ ചികിത്സകൾക്ക് വിസമ്മതിച്ചു. എന്നാൽ തലവേദനയെന്നോ മറ്റോ പറഞ്ഞാൽ ഏറ്റവും തിരക്കുള്ള കണ്ണ് ഡോക്ടറെ കാണാൻ കൊണ്ടു പോയിരുന്നു താനും. ഉറപ്പായും കണ്ണിന് പ്രശ്‌നമില്ലെന്ന് അവർ പറയുകയും ചെയ്യും. അതായിരുന്നു അച്ഛൻറെ എന്നോടുള്ള സമീപനം. അനിയത്തിമാർ ചത്താലും വേണ്ടില്ല, അച്ഛനോ അച്ഛൻ പറയുന്നതു മാത്രം ശരിയെന്ന് കരുതുന്ന ഡോക്ടർമാരോ ചികിത്സിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതും അക്കാലത്താണ്. പിന്നീട് ആയുർവേദവൈദ്യന്മാരും പ്രകൃതി ചികിത്സകനായിരുന്ന ശ്രീ സി ആർ ആർ വർമ്മയുമായിരുന്നു അവരുടെ ഡോക്ടർമാർ.

അമ്മ എങ്ങനെയാണ് ആ ദിവസങ്ങൾ തള്ളിനീക്കിയതെന്ന് എനിക്കറിയില്ല.

എൻറെ കൈ ശരിയാക്കിയെടുക്കാൻ വേണ്ടി എന്തെല്ലാം വേദനയും അപമാനവും അമ്മ സഹിച്ചെന്നോ?

എൻറെ കൈയിൽ വെറുതേ സൂചികൊണ്ട് കുത്തുകയും എനിക്ക് അസുഖമില്ലെന്ന് പറയുകയും ചെയ്ത എല്ലാ ഡോക്ടർമാരേയും ചിരിച്ചുകൊണ്ടു തന്നെ അമ്മ യാത്രയാക്കി. അവർ പറയുന്നതു പോലെ എന്നെയും എൻറെ മരവിപ്പ് വേദനാപ്പരാതികളേയും പൂർണമായും അവഗണിക്കാമെന്ന് സമ്മതിച്ചു.

പാലക്കാട് ഡി എം ഓ ആയിരുന്നു അച്ഛൻ അക്കാലത്ത്. അധികവും പാലക്കാടാണ് പാർത്തിരുന്നത്. ഏത് ജില്ലയിലെ ഡി എം ഓ ആയാലും ഗവൺമെൻറ് ഡോക്ടർമാർ ഡി എം ഓയ്ക്ക് ഇഷ്ടമില്ലാത്ത കാര്യം കഴിവതും പറയില്ല. അച്ഛൻ മെഡിക്കൽ ഭരണസംവിധാനത്തിൽ ഇനിയും ഉയർന്ന പദവികളിലേക്ക് പോകുമെന്ന് അവർക്കെല്ലാമറിയാമായിരുന്നുവല്ലോ.

ഒടുവിൽ അച്ഛൻറെ പെങ്ങളുടെ സഹായത്തോടെ അമ്മ എന്നെ തിരുവനന്തപുരത്ത് കൊണ്ടു പോയി. ഫിസിക്കൽ റിഹാബിലിറ്റേഷൻ സെൻററിലെ ഡോ. മുരളീധരമേനോനാണ് യഥാർത്ഥ അസുഖം കണ്ടുപിടിച്ചത്. വീഴ്ചയിൽ കൈമുട്ട് വല്ലാതെ ഡിസ്ലൊക്കേറ്റഡ് ആവുകയും കുറച്ചധികം നേർവ് തകരാറുകൾ വരികയുമായിരുന്നു ഉണ്ടായത്. രണ്ടാഴ്ചയോളം ചികിത്സാസമയം എടുത്തു കൈയിൻറെ സംവേദനശേഷി തിരിച്ചു കിട്ടാൻ.. ഡോ. മേനോൻ നേരിട്ട് സംസാരിച്ചപ്പോഴാണ് അച്ഛൻ വിവരമറിഞ്ഞത്.

അച്ഛനോട് അമ്മ ഒന്നും ആവശ്യപ്പെട്ടില്ല. യാതൊരു ചർച്ചയും ചെയ്തില്ല.

അമ്മ തനിച്ചാണ് എന്നെ ചികിൽസിപ്പിച്ചത്. മെഡിക്കൽ കോളജിലെ ഓർത്തോ വിഭാഗത്തിൽ നിന്ന് അമ്മയ്ക്ക് കുറച്ച് പ്രയാസങ്ങൾ നേരിടേണ്ടി വന്നെങ്കിലും എനിക്ക് യഥാർഥത്തിൽ അസുഖമുണ്ടെന്നും ചികിത്സ ആവശ്യമുണ്ടെന്നും അമ്മ പൊരുതി തെളിയിച്ചു.

വീട്ടിൽ തിരികെ വന്നപ്പോൾ സ്വാഭാവികമായും വലിയ വഴക്കുണ്ടായി. ഓഫീസിൽ നിന്ന് ഉച്ചയ്ക്ക് ഊണു കഴിക്കാൻ വന്ന അമ്മയെ, അച്ഛൻ കസേര കൊണ്ട് അടിക്കുകയും അമ്മയുടെ ചോറിൻ കിണ്ണവും കറികളും തല വഴി കമഴ്ത്തുകയും ഒക്കെ ചെയ്തു. ഞങ്ങൾ ആരും വീട്ടിലുണ്ടായിരുന്നില്ല.

അമ്മ വീട്ടിൽ നിന്നും ഓടിയിറങ്ങി, പൊതുപൈപ്പിൽ നിന്ന് തലയും മുഖവും കഴുകി കുറേ നേരം കളക്ടറുടെ ക്വാർട്ടേഴ്സിനു പുറകിലെ മാന്തോപ്പിൽ ഇരുന്നു. അന്ന് അമ്മ അയ്യന്തോൾ പോസ്റ്റ് ഓഫീസിലാണ് ജോലി ചെയ്തിരുന്നത്.

എങ്ങനെയാവും അമ്മ ആ മണിക്കൂറുകളൊക്കെ കഴിച്ചു കൂട്ടിയിട്ടുണ്ടാവുക? അമ്മ മരണത്തിൻറെ ആലിംഗനം ഒരിക്കലും തേടാതെ പിടിച്ചു നിന്നതെങ്ങനെ?

കൈയിൻറെ പരിക്ക് മാറിയ ഞാൻ കോളേജിൽ പോയിത്തുടങ്ങി. അമ്മ ഒട്ടും സന്തുഷ്ടയായിരുന്നില്ല. എനിക്ക് മനസ്സിലാക്കാൻ കഴിയാത്ത ഒരു ആധി അമ്മയുടെ മനസ്സിലുണ്ടായിരുന്നു. അത് എൻറെ മലയാളഭാഷാ പഠനത്തെപ്പറ്റിത്തന്നെയായിരുന്നു.

Sunday, September 22, 2019

അമ്മച്ചിന്തുകൾ 48

                                                    
ഞാൻ ഒമ്പതിലും പത്തിലും പഠിക്കുന്ന കാലത്ത് അമ്മ ബോൺ ടി ബിയിൽ ക്ളേശിക്കുകയായിരുന്നുവല്ലോ.
അച്ഛന് തൻറെ സ്ത്രീ സുഹൃത്തുക്കളുമായി
ആവശ്യത്തിലധികം അടുപ്പമായത് ആ കാലത്തായിരുന്നു. യുക്തി ബോധമില്ലാതെ അമ്മയുടെ രോഗമാണ് എല്ലാ ദുരിതങ്ങൾക്കും കാരണമെന്ന് തീർത്തു പറയുന്നവരുണ്ടായിരുന്നു ഞങ്ങൾക്കു ചുറ്റും. അച്ഛൻ വലിയ ശരിയും അമ്മ വലിയ തെറ്റുമെന്ന വിഭജനത്തിലാണ് ഞങ്ങൾ ജനനം മുതൽ വളർന്നത്. അമ്മയുടെ അനാഥത്വവും അച്ഛൻറെ പണവും അധികാരവുമുള്ള, എന്നാൽ എല്ലാവരും തേടുന്ന, എല്ലാവർക്കും ആവശ്യം നേരിടുന്ന ഡോക്ടർ പദവിയുമാണ് അതിൻറെ കാരണമെന്ന് അപ്പോൾ ഞങ്ങൾക്ക് മനസ്സിലായിരുന്നില്ല.

ഞാൻ പ്രീഡിഗ്രി എഴുതിയ അക്കൊല്ലവും അമ്മയ്ക്ക് ഓർത്തോപീഡിക് സർജൻ ഡോ. വേണുഗോപാലിനെ കാണണമായിരുന്നു. അച്ഛനും അമ്മയും അവർക്കൊപ്പം എന്നെയും തിരുവനന്തപുരത്തേക്ക് കൊണ്ടു പോയി. ഞാൻ വല്ലാതെ സങ്കടപ്പെടുന്നുവെന്നറിഞ്ഞ് അമ്മയാണ് എന്നെ ഒപ്പം കൂട്ടാൻ നിർബന്ധം പിടിച്ചത്. യാത്രയിൽ, താമസത്തിൽ ഒന്നും അനിഷ്ടകരമായി സംഭവിച്ചില്ല. അനിഷ്ടമുണ്ടാവും, വിഷമമുണ്ടാവും, അപമാനമുണ്ടാവും എന്ന് കരുതി അതിന് തയാറെടുത്തു കഴിയുമ്പോൾ സാധാരണ പോലെ ദിവസം കടന്നു പോകുന്നത് ഞങ്ങൾക്ക് എത്ര ആശ്വാസപ്രദമായിരുന്നെന്നോ ജീവിതത്തിലുടനീളം. നാലു ദിവസം നന്നായാലും അഞ്ചാം നാൾ നന്നാവും എന്ന് ഉറപ്പിക്കാൻ പറ്റാത്ത ജീവിതം നയിച്ച് നയിച്ച് ഇന്നു ഈ നിമിഷം മാത്രം അനുഭവിക്കുക എന്നായിത്തീർന്നു ഞങ്ങൾ. അടുത്ത നിമിഷമെന്നതിൽ ഒട്ടും ഉറപ്പില്ലല്ലോ. Live today, Now എന്നൊക്കെ ജീവിതവിജയത്തിനാവശ്യമായ മന്ത്രങ്ങൾ എഴുതിയ പുസ്തകങ്ങൾ പിന്നീട് കാണുമ്പോൾ ഞങ്ങൾ അന്തംവിട്ട് നില്ക്കുമായിരുന്നു. അവിശ്വസനീയതയോടെ വായിച്ചു നോക്കുമായിരുന്നു. ഒരുപക്ഷേ, അത്തരം ഒരു അവസ്ഥ ഞങ്ങൾക്ക് നൈസർഗികമായി വന്നു ചേർന്നത് ഇങ്ങനെ പ്രശ്‌നസങ്കീർണതകളിൽ പെട്ടുഴലണമെന്ന ജീവിതമാണു മുന്നിലു ള്ളതെന്നതുകൊണ്ടുമാവാം.

ആ തിരുവനന്തപുരം യാത്രയുടെ തുടർച്ചയിൽ അച്ഛൻറെ ഏറ്റവും മൂത്ത ചേച്ചിയുടെ മകളുടെ വിവാഹത്തിനായി കോട്ടയത്തും പോകാനുണ്ടായിരുന്നു. അക്കാലത്ത് അച്ഛൻറെ ഒരു സഹോദരിയുടെ പുത്രൻ എന്നെ വിവാഹം കഴിക്കാൻ താല്പര്യപ്പെട്ടു. സ്നേഹം തിരിച്ചറിയാതെ പോകരുതെന്ന ഉൽക്കണ്ഠയും അയാളും മരണപ്പെട്ടു പോകുമോ എന്ന അനാവശ്യ ഭീതിയും അന്നെന്നെ ബാധിച്ചിരുന്നു. അക്കാലം ശാപങ്ങളിൽ ഞാൻ വിശ്വസിച്ചിരുന്നു.

പഠിത്തം അവസാനിപ്പിച്ചിരുന്നെങ്കിലും അയാൾ ജോലി നേടിയിരുന്നില്ല. അയാളുടെ അച്ഛനും എൻറെ അച്ഛനും ഇക്കാര്യം അറിഞ്ഞിരുന്നില്ല. ഞങ്ങൾ അമ്മമാരുടെ മേൽ വിലാസത്തിൽ കത്തുകളെഴുതി..ഫോണിൽ സംസാരിച്ചു. സ്നേഹക്കലഹങ്ങൾ ഞങ്ങൾ ക്കിടയിലുണ്ടാകുമായിരുന്നു.. ആ അനുഭവത്തെപ്പറ്റിയും രണ്ടു ഭാഗങ്ങളായി ഞാൻ എഴുതീട്ടുണ്ട്.

തിരുവനന്തപുരം നഗരം ഒരു കുളിരായിത്തീര്‍ന്ന മധുരനാളുകള്‍ ( ഒന്ന് )

പ്രീഡിഗ്രി എഴുതിക്കഴിഞ്ഞ അവധിക്കാലമായിരുന്നു. മാനസികമായി ഞാന്‍ തകര്‍ന്ന് തരിപ്പണമായ ഒരു കാലം. അമ്മയുടെ ചെക് അപ്പിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് പോകേണ്ടതുണ്ടായിരുന്നു. എന്നേയും അച്ഛനമ്മമാര്‍ ഒപ്പം കൂട്ടി . എനിക്ക് ഒരു മാറ്റം വേണമെന്ന് അമ്മയ്ക്ക് തോന്നിയിരുന്നു.

തീവണ്ടിയിലെ രാത്രി യാത്രയില്‍ ഞാന്‍ ഒട്ടും ഉറങ്ങിയില്ല. കണ്ണ് മിഴിച്ച് കിടന്ന് പിന്നിലേക്കോടി മറയുന്ന വിവിധ ദേശങ്ങളെ കണ്ടുകൊണ്ടിരുന്നു. കൂടുതലും ഇരുട്ട് പുതച്ച ദേശങ്ങള്‍. അവിടവിടെ മങ്ങിയ വെളിച്ചം. തീവണ്ടി മുറിയിലെ പലതാളത്തിലുള്ള കൂര്‍ക്കം വലികള്‍ ... അങ്ങനെ തീരെ ഉറങ്ങാതെ ബെര്‍ത്തില്‍ കമിഴ്ന്ന് കിടന്ന് തിരുവനന്തപുരം നഗരത്തിന്‍റെ വെളിച്ചങ്ങളിലേക്കും പതുക്കെ പൊട്ടി വിടരുന്ന പ്രഭാതത്തിലേക്കും ഞാന്‍ എത്തിച്ചേര്‍ന്നു.

അന്ന് കൂടെ യാത്ര ചെയ്ത ഒരു എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയുണ്ടായിരുന്നു. സലിം എന്ന പേരില്‍ ... തൃശ്ശൂര്‍ ജില്ലയിലെ അഷ്ടമിച്ചിറ സ്വദേശി... അയാളും എന്നെപ്പോലെ ഉറങ്ങാതിരുന്നു നേരം വെളുപ്പിക്കുകയായിരുന്നു. തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രം അയാള്‍ ചൂണ്ടിക്കാണിച്ചു തന്നു. എന്‍ട്രന്‍സ് പരീക്ഷകളെപ്പറ്റിയും ഉന്നത വിദ്യാഭ്യാസത്തെപ്പറ്റിയും എന്തൊക്കേയോ സംസാരിച്ചു.

ഒരാഴ്ച തിരുവനന്തപുരത്ത് ചെലവാക്കി ഞാനും അമ്മയും അച്ഛനും. .. ആ ദിവസങ്ങളിലാണ് എന്നെ സ്നേഹിക്കുകയും വിവാഹം കഴിക്കാനാഗ്രഹിക്കുകയും ചെയ്ത ഒരു യുവകോമളനെ ഞാന്‍ കണ്ടുമുട്ടിയത്. അയാളുടെ വീട്ടില്‍ ഞങ്ങള്‍ മൂന്നാലു ദിവസം താമസിച്ചു. എന്‍റെ മുട്ടുവരെ നീണ്ട തലമുടി 'വെപ്പു മുടിയാണോ' എന്ന് ചോദിച്ച് അയാള്‍ അതു പിടിച്ചു വലിച്ചു നോക്കി. ചിരിക്കാന്‍ മറന്നു പോയിരുന്ന എനിക്ക് അന്നേരം വല്ലാതെ ചിരി വന്നു.

അതായിരുന്നു തുടക്കം.

പിന്നീട് ഞങ്ങള്‍ കോട്ടയത്തു വെച്ചു കണ്ടു, അയാള്‍ ഞങ്ങളുടെ വീട്ടില്‍ വന്നു. മഴയത്ത് കുടയും പിടിച്ച് ചെളിവെള്ളം കുത്തിയൊലിക്കുന്ന ഇടവഴികളിലൂടെ നടന്ന് ഞങ്ങള്‍ ഒത്തിരി സംസാരിച്ചു. എനിക്ക് കല്യാണത്തോട് ഒട്ടും താല്‍പര്യമില്ലായിരുന്നു. മാട്രിമണിയെന്ന ഏര്‍പ്പാടിനെ ഒരു ടെറര്‍ ആയി മാത്രമേ എനിക്ക് കാണാനാകുന്നുള്ളൂ എന്ന് ഞാന്‍ അയാളോട് പറഞ്ഞു. എന്നെ വൈവാഹികബന്ധത്തിന്‍റെ മാധുര്യത്തെക്കുറിച്ച് ബോധ്യമാക്കിത്തരികയെന്നത് ഒരു ചുമതലയായി ഏറ്റെടുത്തു വിജയിപ്പിക്കുമെന്ന് അയാള്‍ വാക്കു നല്‍കി. ഏറെ പരിശ്രമത്തിനു ശേഷം ഒടുവില്‍ പതുക്കെപ്പതുക്കെ എന്‍റെ പ്രതിരോധങ്ങള്‍ കുറഞ്ഞു വന്നു.

അമ്മയോട് ചോദിച്ച് സമ്മതം വാങ്ങിയിട്ടാണ് ഞാന്‍ അയാളെ വിവാഹം കഴിക്കാമെന്ന് വാക്കു പറഞ്ഞത്. അയാളുടെ അമ്മയ്ക്കും മകൻറെ മനസ്സറിയാമായിരുന്നു.

ഞങ്ങള്‍ പരസ്പരം നീണ്ട കത്തുകള്‍ എഴുതി. അമ്മമാരുടെ മേല്‍വിലാസങ്ങളില്‍ അയച്ചു. ഞങ്ങള്‍ക്ക് ജനിക്കുന്ന കുഞ്ഞ് തത്താപൊത്താന്ന് നടന്നു തുടങ്ങുമെന്ന് അയാള്‍ എനിക്ക് എഴുതി. കുഞ്ഞിന്‍റെ ആ നടത്തം സങ്കല്‍പിച്ച് ഞാന്‍ ആനന്ദിച്ചിരുന്നു. എന്നെ ടേയ്, എന്നാണ് അയാള്‍ വിളിച്ചിരുന്നത്. ആ വിളി എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു. നിഷ്കളങ്കമായ കത്തുകള്‍ ആയിരുന്നു ഞങ്ങളുടേത്. അവയില്‍ ലൈംഗികച്ചുവയോ കാമമോ ഒന്നും ഒരിക്കലും ഉണ്ടായിരുന്നില്ല. ഞങ്ങള്‍ക്ക് സാധിക്കുമ്പോഴെല്ലാം ഫോണില്‍ സംസാരിച്ചു. പരിഭവിച്ചു, ചില്ലറ സ്നേഹക്കലഹങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ സാധാരണമായിരുന്നു. അയാള്‍ ജോലി പരീക്ഷകള്‍ക്കും മുഖാഭിമുഖത്തിനും ഒക്കെ പോകുമ്പോള്‍ എന്നെ കാണാന്‍ വേണ്ടി മാത്രം ചിലപ്പോള്‍ റൂട്ട് മാറ്റി എന്‍റെ വീട്ടിലേക്ക് വന്നു.

അക്കാലങ്ങളില്‍ ഞാന്‍ എപ്പോഴും തിരുവനന്തപുരത്ത് പോകാന്‍ ആഗ്രഹിച്ചു. ചിലപ്പോള്‍ ആ ആഗ്രഹം സാധിച്ചില്ല.. ചിലപ്പോള്‍ സാധിച്ചു. അങ്ങനെ ഒരിക്കല്‍ പോയപ്പോള്‍ അയാള്‍ എനിക്ക് റ്റു സര്‍, വിത് ലൌ എന്ന സിഡ്നി പോയിറ്ററുടെ അതിമനോഹരമായ സിനിമ കാണിച്ചു തന്നു. അരുവിക്കര ഡാമില്‍ കൂട്ടിക്കൊണ്ടു പോയി. തിരുവനന്തപുരത്തെ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ഓണാഘോഷം അയാള്‍ക്കൊപ്പമാണ് ഞാന്‍ കണ്ടത്. യേശുദാസിന്‍റെയും മാധുരിയുടേയും ഗാനമേളകള്‍ കേട്ടു. ഞങ്ങള്‍ തനിച്ചായിരുന്നില്ല. അയാളുടെ അമ്മയും പെങ്ങളും അവരുടെ ഒട്ടനവധി സുഹൃത്തുക്കളുമൊക്കെയുണ്ടായിരുന്നു

എസ് കെ പൊറ്റെക്കാടിന്‍റെ ഒരു ദേശത്തിന്‍റെ കഥയിലെ ശ്രീധരന്‍റെ കല്യാണത്തലേന്ന് എഴുതപ്പെട്ട ഡയറിക്കുറിപ്പ് പോലെ എന്നെ വധുവായി സ്വീകരിക്കുന്ന പുണ്യദിനത്തെക്കുറിച്ച് അയാള്‍ ഡയറിയിലെഴുതിയത് എനിക്ക് കാണിച്ചു തന്നു അയാളുടെ പെങ്ങള്‍. അന്ന് ഞാന്‍ ഒത്തിരി ആഹ്ലാദിച്ചു. അയാള്‍ മനോഹരമായി എഴുതുന്നുവെന്നതുകൊണ്ടും ഞാന്‍ അയാളുടെ ജീവിതത്തില്‍ കടന്നു ചെല്ലുന്നത് ഒരു പുണ്യമായി അയാള്‍ കാണുന്നുവെന്ന അറിവുകൊണ്ടും...

എന്‍റെ വീട്ടില്‍ അഗ്നിപര്‍വതം പുകയും പോലെ വേദനകളും വിഷമങ്ങളും തിങ്ങി നിറഞ്ഞ ഒരു കാലം കൂടിയായിരുന്നു അത്. അച്ഛന്‍റെ വനിതാസുഹൃത്തുക്കള്‍, അവരുടെ ഭര്‍ത്താക്കന്മാര്‍ എന്നിവരെല്ലാം ചേര്‍ന്ന് ഞങ്ങള്‍ അമ്മയുടേയും മൂന്നു പെണ്‍കുട്ടികളുടേയും ജീവിതത്തെ കത്തിച്ചു ചാമ്പലാക്കിക്കൊണ്ടിരുന്ന കാലം. അമ്മയും ഞങ്ങളും സഹിച്ച അപമാനത്തിനോ കുടിച്ച കണ്ണീരിനോ ഒരു അളവും കണക്കും ഇല്ലാതിരുന്ന കാലം. ഡയാന രാജകുമാരി സ്വന്തം ദാമ്പത്യത്തെ വിശേഷിപ്പിച്ചതു പോലെ 'ഇറ്റ്സ് എ ബിറ്റ് പോപ്പുലേറ്റഡ് ....' അങ്ങനെ ആള്‍ത്തിരക്കു കൂടിയ ദാമ്പത്യമായിരുന്നു അമ്മയുടേയും അച്ഛന്‍റേയും...

അസാധാരണമായ ജീവിതാനുഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ വളരെ സാധാരണമായ ബന്ധങ്ങള്‍ നമുക്ക് സാധിക്കാതെ വരും എന്നാണ് ഞാന്‍ പഠിച്ച ഒരു ജീവിതപാഠം.

ഏറെസ്സഹിച്ച അമ്മയുടെ വളരെ ദുര്‍ബലമായ പ്രതിഷേധങ്ങള്‍ പോലും മനസ്സിലാക്കാനാവുന്നവര്‍ കുറവായിരുന്നു. അച്ഛനെ ന്യായീകരിക്കാനാണ് എല്ലാവരും തയാറായത്. വൈഭവമുള്ള പെണ്ണാകുന്നില്ല അമ്മയെന്നും അച്ഛനെ അമ്മയില്‍ തന്നെ കെട്ടിയിടാനുള്ള കഴിവില്ല അമ്മയ്ക്കെന്നും എല്ലാവരും പറഞ്ഞു. അമ്മയുടെ ജീവിതകാലമത്രയും ഇക്കാര്യം പറഞ്ഞുകൊണ്ടേയിരുന്നു.

ഞാന്‍ സ്നേഹിക്കുകയും വിവാഹം കഴിക്കാമെന്ന് സമ്മതിക്കുകയും ചെയ്തവനും അച്ഛന്‍റെ രീതികള്‍ മനസ്സിലായില്ല. അയാൾക്ക് എൻറെ അച്ഛൻ എന്നുമെന്നും സ്നേഹവാനായ, എന്ത് സഹായവും ചെയ്യുന്ന മാതുലനായിരുന്നു. അമ്മയോടുള്ള എതിര്‍പ്പ് അച്ഛനെ ഏതറ്റം വരെ എത്തിക്കുമെന്ന് തിരിച്ചറിയാന്‍ മാത്രമുള്ള പക്വതയും പാകതയുമൊന്നും ഒരു ഇരുപത്തിരണ്ടുകാരനില്‍ പ്രതീക്ഷിക്കുന്നതും വിഷമകരമായിരുന്നു.

കാര്യങ്ങള്‍ മനസ്സിലാകാന്‍ കുറച്ചു സമയമെടുത്തെങ്കിലും ഞാന്‍ ആ ആഘാതത്തില്‍ നിന്നും പെട്ടെന്ന് കരകയറി. കാരണം അതിനേക്കാളുമൊക്കെ വളരെ വലിയ ആഘാതങ്ങള്‍ എന്നെ കാത്ത് ജീവിതനടവഴികളില്‍ ഇരിപ്പുണ്ടായിരുന്നു. അവയിലേക്ക് നടന്നടുക്കേണ്ടത് എന്‍റെ നിയോഗമായിരുന്നുവല്ലോ.

തിരുവനന്തപുരം നഗരം ഒരു കുളിരായിത്തീര്‍ന്ന മധുരനാളുകള്‍ - രണ്ട്

അസാധാരണമായ കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുമ്പോള്‍ നമുക്ക് വളരെ സാധാരണമായ ജീവിതബന്ധങ്ങള്‍ ഇല്ലാതെയാകും എന്ന പാഠമാണ് ജീവിതം എനിക്ക് പകര്‍ന്നു നല്‍കിയത്. അത് തിരിച്ചറിയും വരെ എനിക്ക് എന്തുകൊണ്ട് ഇങ്ങനെ എന്ന് ഞാന്‍ ആലോചിക്കുകയും അതില്‍ വല്ലാതെ വേദനിക്കുകയും ചെയ്യുമായിരുന്നു. ഇപ്പോള്‍ എനിക്ക് അത്തരം ആലോചനകളും വേദനകളും അല്‍ഭുതങ്ങളും ഇല്ല. ജീവിച്ചത്രയും കാലം ഞാനിനി ജീവിക്കുകയില്ലെന്നും ആയുസ്സിലെ ഓരോ ദിവസവും കുറഞ്ഞുവരികയാണെന്നും ഉള്ള ബോധ്യം എന്നെ അതിരറ്റ് സന്തോഷിപ്പിക്കുന്നുണ്ട്.

അച്ഛന്‍ അങ്ങനെ ചെയ്യുമോ എന്ന ചോദ്യം നേരിടേണ്ടി വരുന്നത് കഠിനമായ ഒരു ജീവിതപരിതസ്ഥിതിയാണ്. രാജ്യം നിങ്ങള്‍ക്കെതിരാണ് എന്ന് പറയുന്നത് പോലെയാണ് അച്ഛന്‍ നമുക്ക് എതിരാണെന്ന് പറയുമ്പോള്‍ .... രാജ്യം അങ്ങനെ വെറുതേ എതിരാവുകയില്ലല്ലോ... അപ്പോള്‍ നിങ്ങളില്‍ തീവ്രവാദത്തിന്‍റെ, അനുസരണയില്ലായ്മയുടെ, പ്രതിഷേധങ്ങളുടെ, രാജ്യത്തിലെ നിയമങ്ങളോടുള്ള എതിര്‍പ്പിന്‍റെ വിത്തുകള്‍ മുളപൊട്ടുന്നുണ്ടാവണം. അത് സാധാരണ പൌരധര്‍മ്മത്തിനു വിരുദ്ധമാണ്.

അതു പോലെയാണ് കുടുംബമെന്ന ദേശത്തിന്‍റെ പ്രസിഡന്‍റായ അച്ഛന്‍. 'കുട്ടി എന്താ പറയുന്നത്? അച്ഛന്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല. എന്തായാലും അച്ഛനല്ലേ? 'എന്ന ചോദ്യങ്ങള്‍ അഭിമുഖീകരിച്ചുകൊണ്ട് ജീവിക്കുക ഒരു കുഞ്ഞിനെസ്സംബന്ധിച്ച് ഒട്ടും എളുപ്പമല്ല. എളുപ്പമല്ലെന്ന് മാത്രമല്ല ഒരു കുഞ്ഞിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ഗതികേടാണ്, അച്ഛനങ്ങനെ ചെയ്യുമോ എന്ന ചോദ്യം കേട്ടുകൊണ്ട് ജീവിക്കുകയെന്നത്. കാരണം ആ അച്ഛന്‍ ആ പ്രത്യേക കുഞ്ഞിന്‍റെ മാത്രം അച്ഛനാണ്. തങ്ങളുടേ ആരുടേയുമല്ല എന്ന സാധാരണയുക്തി മനുഷ്യര്‍ക്ക് മനസ്സിലാവില്ല. അവരെ അത് മനസ്സിലാക്കിക്കാന്‍ ശ്രമിക്കുന്നത് തീര്‍ത്തും പാഴ് വേലയാണെന്ന് ജീവിതം എന്നെ നിത്യവും പഠിപ്പിക്കുന്നുണ്ട്.

ഞാന്‍ വിവാഹം കഴിക്കാമെന്ന് വാക്കു കൊടുത്തയാള്‍ക്കും അതായിരുന്നു വലിയ പ്രശ്നം. 'നീ എന്താ പറയുന്നത് ? ' എന്ന അവിശ്വാസത്തിന്‍റെ ശബ്ദം അയാളില്‍ നിന്നുയര്‍ന്നപ്പോള്‍ ഞങ്ങളുടെ ബന്ധത്തിന്‍റെ ആഴം എനിക്ക് മനസ്സിലായി. അമ്മയുടേ തീവ്ര വേദനകളോ അച്ഛനോടുള്ള തീരെ നനുത്ത പ്രതിഷേധങ്ങളോ പോലും അയാള്‍ക്ക് തിരിയുന്നുണ്ടായിരുന്നില്ല. എങ്കിലും ഞാന്‍ പരിശ്രമിച്ചു... എല്ലാം പറ്റുന്ന പോലെയൊക്കെ മനസ്സിലാക്കിക്കൊടുക്കാന്‍... ഫോണ്‍ ചെയ്തു... നീണ്ട കത്തുകള്‍ എഴുതി. ... ' ഇതാ നോക്കു.. ഇങ്ങനെയാണ് ഇക്കാര്യങ്ങള്‍ എന്‍റെ ജീവിതത്തില്‍ ഉണ്ടാവുന്നത് 'എന്ന് വിശദീകരിച്ചു. തമ്മില്‍ കണ്ടു സംസാരിച്ചു. കാരണം അയാള്‍ നഷ്ടപ്പെടരുതെന്ന് എനിക്ക് ഉല്‍ക്കടമായ ആഗ്രഹമുണ്ടായിരുന്നു.

പ്രയോജനമൊന്നുമുണ്ടായില്ല.

പിന്നെ എനിക്ക് മനസ്സിലായി.. അമ്മ, അച്ഛന്‍, രക്തബന്ധങ്ങള്‍ ഇവയ്ക്കൊക്കെ ചില അംഗീകരിക്കപ്പെട്ട മാനകങ്ങളുണ്ട്. ആ മാനകങ്ങള്‍ക്കപ്പുറത്തേക്ക് കൊക്കുകള്‍ നീണ്ട, നഖങ്ങള്‍ നീണ്ട ബന്ധങ്ങളെ മനസ്സിലാക്കുക, ഇടറിപ്പോകുന്ന ജീവിതത്തെ അറിയുക, ആ ഇടര്‍ച്ചകളിലെ കൌശലത്തേയും കെണികളേയും കളവുകളേയും വേറിട്ടു കാണുക ഇതൊന്നും ഒട്ടും എളുപ്പമല്ല. അനുഭവിക്കുന്നവര്‍ക്ക് പോലും ശരിക്കു വ്യക്തമാവാത്ത അസാധാരണതകളെ കേള്‍വിയിലൂടെയോ എഴുത്തിലൂടെയോ ഭാഷണത്തിലൂടെയോ ഒക്കെ പരിചയപ്പെടുത്തുന്നത് പ്രയാസം തന്നെ.' ഇന്നു ഭാഷയിതപൂര്‍ണ്ണമിങ്ങഹോ വന്നുപോം പിഴയുമര്‍ഥശങ്കയാല്‍ ... 'എന്നല്ലേ ...

ലോകമെമ്പാടുമുള്ള സന്തുഷ്ടകുടുംബങ്ങള്‍ക്ക് ഒരേ കഥയായിരിക്കുമെങ്കിലും അസന്തുഷ്ടകുടുംബങ്ങള്‍ക്ക് ഓരോന്നിനും ഓരോ കഥയാണുണ്ടാവുകയെന്ന് എഴുതിയത് ടോള്‍സ്റ്റോയ് ആണ്. അത് എത്ര വലിയ വാസ്തവമാണെന്ന് ഞാന്‍ ജീവിച്ചു തന്നെ മനസ്സിലാക്കിയിട്ടുണ്ട്.

അങ്ങനെ ആരംഭിച്ചതു പോലെ അത്രയും പെട്ടെന്ന് തന്നെ തിരുവനന്തപുരം നഗരം ഒരു കുളിരായിത്തീര്‍ന്ന മധുരനാളുകള്‍ എന്നോട് വിട പറഞ്ഞു.

Thursday, September 19, 2019

അമ്മച്ചിന്തുകൾ 47

                                       
ദുരിതപൂർണമായിരുന്നു ആ വർഷം മുഴുവനും.. പരീക്ഷകൾ മോശമായത് മാത്രമല്ല, ഞങ്ങൾ ഓരോരുത്തരും ക്രമമായി സ്വന്തം ജീവിതനരകങ്ങളിലേക്ക് നീങ്ങിപ്പോകുന്നതിൻറെ തുടക്കവുമായിരുന്നു അത്.

എന്നെ ഇഷ്ടമാണെന്നും വിവാഹം കഴിക്കണമെന്നും അറിയിച്ച ഒരു ചെറുപ്പക്കാരൻ വാഹനാപകടത്തിൽ മരണപ്പെടുന്ന അനുഭവം ഉണ്ടായത് പരീക്ഷ യോടടുപ്പിച്ചാണ്. മരണത്തിലൂടെ അയാൾ എൻറെ നിത്യവേദനയായി മാറി. അയാളുടെ സ്നേഹത്തെ വേണ്ട ത്ര ആത്മാർഥമായി എടുത്തില്ലെന്ന തോന്നൽ എന്നെ എപ്പോഴും കുറ്റബോധത്തിലെത്തിക്കാറുണ്ട്. ഹൃദയാർപ്പണം ചെയ്യുമ്പോൾ അവിശ്വസിച്ചതും ഇയാൾക്ക് വേറേ പണിയൊന്നുമില്ലേ എന്ന് കരുതിയതും തെറ്റായിപ്പോയിയെന്ന് ഞാൻ വേദനിച്ചു. പ്രീഡിഗ്രിയെന്നല്ല, പിന്നീട് ഞാൻ എഴുതിയ ഒരു പരീക്ഷയും നന്നായില്ല. എൻറെ അധ്യാപകരുടെ പ്രതീക്ഷകൾ ക്കൊത്തുയരാൻ ജീവിതത്തിലൊരിക്കലും എനിക്ക് കഴിഞ്ഞതുമില്ല.

അയാളെപ്പറ്റി ഒന്നും അച്ഛനറിഞ്ഞില്ല. അത് ഭാഗ്യമായെന്ന് ഞാൻ കരുതീട്ടുണ്ട്. കുറച്ചുകാലത്തേ പരിചയമേ ഞങ്ങൾ തമ്മിലുണ്ടായിരുന്നുള്ളൂ. അപ്പോഴേക്കും അയാൾ ഈ ഭൂമി വിട്ടു പോയല്ലോ.

അയാൾ ഒന്നും പറയാതെ ഒരു നിമിഷത്തിൽ ഇല്ലാതായപ്പോഴാണ് എൻറെ മനസ്സ് കുറ്റബോധം കൊണ്ട് വിങ്ങിയത്. ആത്മാർഥതയേയും സ്നേഹത്തേയും വേണ്ടത്ര നന്നായി മനസ്സിലാക്കുകയോ അംഗീകരിക്കുകയോ ചെയ്തില്ലെന്ന് ഞാൻ എന്നും എന്നെ കുറ്റപ്പെടുത്തി. ജീവിതത്തിൽ ഓരോരോ സ്നേഹനിരാസങ്ങളിലും അപമാനങ്ങളിലും നിന്ദകളിലും പെട്ടുഴലുമ്പോൾ അയാളുടെ സ്നേഹത്തെ വേണ്ടപ്പോൾ വേണ്ട രീതിയിൽ മനസ്സിലാക്കിയില്ലല്ലോ പിശാചേ നീ, എന്ന് എന്നിലെ ഞാൻ എന്നിലെ എന്നെ ശപിച്ചു ഭസ്മമാക്കാൻ ആശിച്ചു.

ആ ഓർമ്മയെ ഞാനിങ്ങനെ കുറിച്ചിട്ടിട്ടുണ്ട്.

നീല ഡയലുള്ള വാച്ച് .

തിരക്കേറിയ നഗര വീഥിയിലേയ്ക്കാണ് കോളേജിന്റെ മെയിൻ ഗേറ്റ് തുറക്കുന്നത്. അവിടെ ആരെങ്കിലും കാത്ത് നിന്നാല്‍ പോലും കാണാൻ വിഷമമാണ്. റോഡ് മുറിച്ച് നടന്ന് പുരാതനവും അതീവ വിസ്തൃതവുമായ മൈതാനം താണ്ടി മാത്രമേ ട്യൂഷൻ ക്ലാസ്സിലേയ്ക്ക് പോകാനാവൂ. കോളേജ് വിട്ടാൽ ഒറ്റ മിനിറ്റ് പോലും പാഴാക്കാതെ അങ്ങോട്ട് ഓടണം, എത്തേണ്ട താമസം ക്ലാസ്സ് തുടങ്ങുകയായി.

ഭാവി ഡോക്ടർമാരും എൻജിനീയർമാരും ശ്രദ്ധിച്ചിരുന്ന് പഠിയ്ക്കുകയും ധിറുതിയിൽ നോട്ട് കുറിയ്ക്കുകയും ചെയ്യും.

എനിക്ക് വലിയ ആശയൊന്നുമുണ്ടായിരുന്നില്ല, ഒരു ഡോക്ടറാകാൻ. പക്ഷേ, അമ്മയ്ക്ക് ഞാന്‍ ഡോക്ടറാകണമെന്നുണ്ടായിരുന്നു. ഞാൻ മെഡിസിനു പഠിയ്ക്കാൻ ഇഷ്ടപ്പെടുന്നില്ല എന്നു പറഞ്ഞ് അമ്മയെ വേദനിപ്പിയ്ക്കാൻ കഴിയില്ല. അതു കൊണ്ട് മാത്രം ഞാന്‍ ആത്മാർത്ഥമായി ശ്രമിച്ചു പോന്നു.

ഒരു ദിവസം പച്ചപ്പുല്ലു നിറഞ്ഞ മൈതാനത്തിലൂടെ, തുമ്പികളും ചിത്രശലഭങ്ങളും ആഹ്ലാദത്തോടെ പാറിപ്പറക്കുന്നതും ശ്രദ്ധിച്ച് നടക്കുമ്പോഴാണ് നീല ഡയലുള്ള വാച്ച് കെട്ടിയ ഒരു കൈത്തണ്ട വഴി തടഞ്ഞത്. ഞാന്‍ ഞെട്ടുകയും വിളറുകയും വല്ലാതെ ഭയപ്പെടുകയും ചെയ്തു. ആ പരിഭ്രാന്തിയില്‍ കുനിഞ്ഞു പോയ തല ഉയർത്തി ‘ആരാണിത്‘ എന്നു രൂക്ഷമായി നോക്കാൻ ഒരു മിനിറ്റ് താമസിച്ചു പോയി.

അപ്പോഴേയ്ക്കും അതീവ മൃദുലമായ ഒരു ശബ്ദം എന്നെ തേടിയെത്തി. അത്ര മേൽ മൃദുലമായ, കാരുണ്യവും ദയയുമുള്ള, പൌരുഷം തുളുമ്പുന്ന ഒരു ശബ്ദം ഞാന്‍ അതു വരെ കേട്ടിട്ടുണ്ടായിരുന്നില്ല. ക്രോധവും പുച്ഛവും പരിഹാസവും മാത്രം നിറഞ്ഞ ആൺ ഒച്ച കേട്ട് പരിചയിച്ചിരുന്ന എന്‍റെ കാതുകൾക്ക് ആ വാക്കുകൾ സംഗീതമായി തോന്നി.

‘ഞാൻ.... എൻജീനിയറിംഗിനു പഠിയ്ക്കുന്നു. ലാസ്റ്റ് സെമസ്റ്ററായി.’

എന്നില്‍ വിയർപ്പു പൊട്ടി. ശരീരത്തില്‍ ആവി ഉയര്‍ന്നു. ഹൃദയം ഇടിക്കുന്നത് നെഞ്ചിനു പുറത്തായിത്തീര്‍ന്നു.

‘താൻ ഇപ്പോഴേ ഇങ്ങനെ ഭയന്നാലോ? ഞാനൊന്നും പറഞ്ഞില്ലല്ലോ ഇതു വരെ.‘

ഞാന്‍ തലയുയർത്തി, പ്രയാസത്തോടെ അയാളുടെ മുഖത്തേയ്ക്ക് നോക്കി. സ്നേഹവും കരുണയും തുളുമ്പുന്ന കണ്ണുകളാണ് അയാളുടേതെന്ന് എനിക്ക് തോന്നി . അല്പം കുഴിഞ്ഞ കവിളുകളും കുറച്ച് വളർന്ന മുഖ രോമങ്ങളും നെറ്റിയിലേക്ക് പാറി വീഴുന്ന മുടിയിഴകളും കിളരം കൂടിയ അയാൾക്ക് സുന്ദരമായ ഒരു വിഷാദച്ഛായ നൽകുന്നുണ്ടായിരുന്നു.

എന്‍റെ ശബ്ദം വിറ പൂണ്ടിരുന്നു.

‘എന്റെ വഴി തടയുന്നതെന്തിനാണ്?‘ ചോദിച്ച് കഴിഞ്ഞപ്പോൾ എനിക്ക് തല ചുറ്റുന്നതു മാതിരിയുണ്ടായിരുന്നു. കുറച്ചു നേരം കൂടി നിന്നാൽ അവിടെത്തന്നെ ഉരുണ്ട് വീണു മരിച്ചു പോകുമെന്ന് ഞാന്‍ ഭയന്നു.

‘ എനിയ്ക്ക് തന്നെ ഇഷ്ടമാണെന്നു പറയാൻ. പഠിത്തം കഴിഞ്ഞാൽ തനിക്കൊപ്പം ജീവിക്കണമെന്ന് ആഗ്രഹിയ്ക്കുന്നുവെന്ന് പറയാൻ‘

ഞാന്‍ ശരം വിട്ടതു പോലെ നടന്നു, അല്ല. ഓടി. ട്യൂഷൻ ക്ലാസ്സിൽ ചെന്ന് ഒന്നു രണ്ട് ഗ്ലാസ്സ് നിറയെ പച്ചവെള്ളം കുടിച്ചു. എന്നിട്ടും ശരീരമാകമാനം വ്യാപിച്ച വേവുന്ന ചൂട് തണുത്തില്ല. അന്ന് പഠിപ്പിച്ച യാതൊന്നും തന്നെ എനിക്ക് മനസ്സിലായില്ല.

ഈ ആൺകുട്ടികൾക്ക് വേറെ ഒരു ജോലിയുമില്ലേ? ഒപ്പം ജീവിയ്ക്കാൻ നടക്കുന്നു!

എനിക്ക് ഒപ്പം ജീവിക്കുക എന്നു കേൾക്കുന്നതേ പേടിയാണ്. പഠിച്ച് നല്ലൊരു ജോലി വാങ്ങി അമ്മയെയും കൊണ്ട് വേറെ ഏതെങ്കിലും ഒരു നാട്ടിൽ പോയി താമസിയ്ക്കണമെന്നാണ് എന്‍റെ ആഗ്രഹം. പത്മരാജന്‍റെ ഒരു സിനിമയിലെപ്പോലെ ദൂരെ ദൂരെ സേഫായ ഒരു സ്ഥലത്ത്…………ആ നാട്ടിൽ ഞാനും അമ്മയും കൂടി ഭയമില്ലാതെ കളിച്ചു ചിരിച്ച് തമാശയൊക്കെ പറഞ്ഞ് സന്തോഷമായി ജീവിയ്ക്കും. നല്ല ഭക്ഷണമുണ്ടാക്കി ആഹ്ലാദത്തോടെ കഴിയ്ക്കും, പ്ലേറ്റുകൾ വലിച്ചെറിയാൻ ആരും വരാത്ത ഒരിടത്തായിരിയ്ക്കും ആ ഊണുമുറി. ഇഷ്ടപ്പെട്ട പാട്ടുകൾ കേട്ട്, അമ്മ പറയുന്ന കഥകൾ ശ്രദ്ധിച്ച്, കൈകാലുകള്‍ കൊണ്ട് കലഹിക്കാന്‍ ആരും വരാത്ത ഒരിടത്തായിരിയ്ക്കും ആ കിടപ്പുമുറി.

മുതിര്‍ന്നു വരുന്തോറും അച്ഛനും അമ്മയും തമ്മിലൂള്ള കലഹങ്ങള്‍ എനിക്ക് താങ്ങാവുന്നതിനപ്പുറമായിത്തീര്‍ന്നു കഴിഞ്ഞിരുന്നു. എന്തുകാരണമായാലും അച്ഛന്‍ അമ്മയോട് ശാരീരികമായി കലഹിക്കുന്നത് എനിക്കൊരിക്കലും ക്ഷമിക്കാന്‍ സാധിച്ചില്ല.

നാളെ അയാളെ കണ്ടാൽ മുഖത്ത് നോക്കി ഉറപ്പിച്ച് പറയും. പോയി പണി നോക്കാൻ, ഒരുത്തൻ ഇഷ്ടപ്പെടാനും ഒപ്പം ജീവിയ്ക്കാനും ഇറങ്ങിയിരിയ്ക്കുന്നു!

എങ്കിലും രാത്രി വളരെ വൈകുന്നതു വരെ നീല ഡയലുള്ള വാച്ച് കെട്ടിയ കൈത്തണ്ട മനസ്സിനെ ശല്യം ചെയ്തു കൊണ്ടിരുന്നു.

പിറ്റേന്ന് ക്ലാസ്സിൽ ചെന്നപ്പോൾ അനു ഒരു കള്ളച്ചിരിയുമായി അടുത്ത് വന്നു.

‘ഇന്നലെ നിന്നെ കല്യാണം കഴിയ്ക്കാനൊരാളു വന്നെന്ന് കേട്ടല്ലോ.’

നല്ല ഗൌരവത്തിൽ അവളുടെ മുഖത്ത് തറപ്പിച്ചു നോക്കി.അവൾ യാതൊരു ഭാവഭേദവുമില്ലാതെ പിന്നെയും ചിരിച്ചു.

‘നീ എന്നെ നോക്കി പേടിപ്പിയ്ക്കണ്ട, പാവം! അയാൾ എന്റെ നെയ്ബറാണ്. എത്ര കാലമായി നിന്നെ സ്വപ്നം കാണുന്നുവെന്നറിയാമോ? ഇന്നലെ അങ്ങു തുറന്നു പറഞ്ഞു പോയി. അത്രയേയുള്ളൂ.‘

‘എനിയ്ക്ക് കേൾക്കണ്ട‘ നല്ല കടുപ്പത്തിലാണ് മറുപടി പറഞ്ഞത്.

പെട്ടെന്ന് അനുവിന്റെ മുഖം കർക്കശമായി.

‘നീ കേൾക്കണം. കേട്ടേ തീരു. എടീ കഴുതേ, ഈ ലോകത്തിലെ വീടുകളെല്ലാം നിന്‍റെ വീടു പോലെയാണോ?

ഒരിക്കലുമല്ല. സ്നേഹവും മര്യാദയും ദയയും ഒക്കെ വീട്ടിലും ധാരാളാമായി പ്രകടിപ്പിക്കുന്ന സാധാരണ മനുഷ്യരും പിറന്നിട്ടുണ്ട് ഈ ഭൂമിയില്. അയാൾ അങ്ങനൊരു മനുഷ്യനാണ്.’

ഒന്നും പറയാൻ തോന്നിയില്ല.

‘അയാൾക്ക് ഒരു ജോലി കിട്ടട്ടെ, അയാളുടെ അമ്മ നിന്റെ വീട്ടിൽ വരും. നിന്റെ പനങ്കുലത്തലമുടി കണ്ട് ആ പാവം ചെറുക്കന്റെ ഞരമ്പുകളൊക്കെ തളർന്ന് പോയിരിയ്ക്കാണ്. അപ്പോഴാണ് അവളുടെ ഒരു ഗമ. ഞാനയാളെ പ്രേമിച്ചേനെ, പണ്ടേ. അതിനയാൾക്ക് എന്നോട് പ്രേമം വരില്ല. ഫ്രോക്കിട്ട് നടന്ന കാലം മുതൽ അറിയണത് കൊണ്ട് അയാൾക്ക് എന്നോട് വാത്സല്യാത്രെ, പ്രേമം നഹി. നിന്നെപ്പോലെ ഒരു അരസികയെയാണ് അയാൾക്കിഷ്ടം.’

ഇതൊക്കെ കേൾക്കാൻ രസമുണ്ട്. സങ്കല്‍പ്പിക്കാന്‍ സുഖമുണ്ട്. അതു മതി. കൂടുതൽ ഒന്നും ആവശ്യമില്ല.

എങ്കിലും എന്നും വൈകുന്നേരം മൈതാനത്തിലെത്തുമ്പോഴേയ്ക്കും കണ്ണുകൾ അയാളെ തേടുവാൻ തുടങ്ങി. നേരത്തെ കണ്ടു കഴിഞ്ഞാൽ കാണാത്ത ഭാവത്തിൽ പോകുകയുമാകാമല്ലോ.എന്നിലെ ആ കള്ളത്തരം എന്നെ അമ്പരപ്പിക്കാതിരുന്നില്ല. പരസ്പരം കാണുന്ന നിമിഷത്തിൽ ഞാന്‍ ഒരു കുറ്റവാളിയെപ്പോലെ മുഖം കുനിയ്ക്കുകയോ കണ്ണുകൾ പിൻ വലിയ്ക്കുകയോ ചെയ്തു പോന്നു.

പതുക്കെ പതുക്കെ പരിഭ്രമം കുറഞ്ഞു കൊണ്ടിരുന്നു. ഒരു ദിവസം കണ്ണുകൾ കൂട്ടി മുട്ടിയപ്പോൾ ഞാന്‍ എന്നെ അറിയാതെ ചിരിച്ചു പോയി . ആ നിമിഷത്തിൽ അയാളുടെ കണ്ണുകൾ പ്രകാശിച്ചു. അത്രയും തിളക്കമുള്ള ഒരു മന്ദഹാസം ഞാന്‍ അന്നു വരെ കണ്ടിരുന്നില്ല. വിസ്മയത്തില്‍ എന്‍റെ കണ്ണുകൾ മിഴിഞ്ഞ് വിടർന്നു.

അയാൾ അടുത്ത് വന്നു പറഞ്ഞു.

‘ഓ, ഒന്നു ചിരിച്ചുവല്ലോ. ഭാഗ്യം!‘

അത് പതിവായി, ഒരു ചെറിയ ചിരി. അപ്പോൾ ആ കണ്ണുകളിൽ പരക്കുന്ന ദീപ്തി ……… എനിക്ക് നിഗൂഢമായ ആഹ്ലാദം തോന്നുവാൻ തുടങ്ങി. എന്‍റെ മണിക്കൂറുകളിൽ നെറ്റിയിലേക്ക് മുടി വീണു കിടക്കുന്ന അയാളുടെ മുഖം സ്ഥാനം പിടിച്ചു. ലോകം ഞാന്‍ കരുതിയിരുന്നത്രയും നിറം കെട്ടതല്ല. പ്രഭാതത്തിന് അമ്മയുടെ കലങ്ങിയ കണ്ണിന്റേതല്ലാത്ത ഒരു ചുവപ്പ് നിറമുണ്ട്, കിളികളുടെ പാട്ടിന് തേങ്ങലിന്റേതു മാത്രമല്ലാത്ത ഒരു ഈണമുണ്ട്, ജനല്‍ കര്‍ട്ടന്‍ തട്ടിത്തെറിപ്പിക്കുന്ന കാറ്റിനു പൂക്കളൂടെ സുഗന്ധമുണ്ട്. ഓങ്ങിവരുന്ന കൈയിനും കൂടി അപരിചിതമായ ഒരു മൃദുലതയുണ്ട്, നിലാവിന് കണ്ണീരിന്റെ തിളക്കത്തിലും വെള്ളിച്ചായം പുരട്ടുവാൻ കഴിയും…….

ഉറങ്ങാൻ തുടങ്ങുമ്പോൾ ഞാന്‍ തലയിണയോട് മന്ത്രിച്ചു, ‘ ഞാൻ ഉറങ്ങീ…..നീയോ? പഠിച്ചതു മതി, ഇനി ഉറങ്ങിക്കോളൂ...ഇല്ലെങ്കില്‍ ക്ഷീണമാവും..’

പിന്നെപ്പിന്നെ എനിക്ക് മനസ്സിലായി, ഞാന്‍ അയാളോട് ഒരുപാട് സംസാരിയ്ക്കുന്നുണ്ടെന്ന്. ആരും കാണാതെ, ആരും കേൾക്കാതെ, മറ്റാർക്കും മനസ്സിലാവാത്ത ഭാഷയിൽ അയാളോടു മാത്രമായി …….ഞാന്‍ ആരും കാണാതെ ചിരിച്ചു, കരഞ്ഞു, ചിലപ്പോൾ നാണിച്ചു….മടിച്ചു മടിച്ച് വിരൽ നീട്ടി അയാളെ തൊട്ടു. കുളിമുറിയിൽ നിൽക്കുമ്പോൾ മാറു മറയും വിധം തോർത്തുടുത്തു. എന്നിട്ടും അയ്യേ! എന്ന് എന്നോടു തന്നെപലകുറി മന്ത്രിച്ചു. എല്ലായ്പോഴും അയാൾ അരികിലുണ്ടെന്ന തോന്നലിൽ തനിച്ച്, എന്ന ഭീതിയും ആകുലതയും, എന്നിൽ നിന്നൂർന്നു പോയി. അന്നുവരെ എനിക്കപരിചിതമായിരുന്ന ഒരു മധുരമുള്ള ലജ്ജ എത്ര ശ്രമിച്ചാലും ഊരി മാറ്റാനാവാത്ത നനുത്ത കുപ്പായമായി എന്നെ പൊതിഞ്ഞു.

മനസ്സ് ഓളം വെട്ടിയപ്പോഴും ഞാന്‍ ആരോടും ഒന്നും പറഞ്ഞില്ല. ചന്ദ്രനിൽ നിന്നിറങ്ങി വരുന്ന രാജകുമാരനെക്കുറിച്ച് , രാജകുമാരന്‍ കാണിയ്ക്കുന്ന സുന്ദരസ്വപ്നങ്ങളെക്കുറിച്ച്, ലോകത്തിന് പെട്ടെന്ന് മഴവിൽ വർണ്ണം പകർന്നതിനെക്കുറിച്ച്….

ഭയമുണ്ടായിരുന്നു, ഉള്ളിൽ. രാജകുമാരൻ വന്നതു പോലെ പ്രകാശ വീചികളുടെ തേരിൽ ഒന്നും പറയാതെ തിരിച്ചു പോയാലോ. വീണ്ടും തനിച്ചായിപ്പോയാലോ..ഈ അരുമയുള്ള ആനന്ദം തൽക്കാലം ആരോടും പറയേണ്ട..

പരീക്ഷാക്കാലം ആരംഭിക്കുകയായിരുന്നു. കോളേജില്‍ ഓട്ടോഗ്രാഫുകള്‍ കണ്ണീര്‍പ്പുഴകളില്‍ നീന്തുന്നുണ്ടായിരുന്നു. ദീര്‍ഘനിശ്വാസങ്ങളും ശോകഗാനങ്ങളും കോളേജിനെ നീലിമയോലുന്ന വിഷാദത്തിലാഴ്ത്തിയിരുന്നു.

അവസാനത്തെ ക്ലാസ്സിന്‍റെ ദിവസം ... അന്ന് അയാള്‍ എന്‍റൊപ്പം മൈതാനത്തിലൂടെ നടക്കുവാന്‍ തയാറായി... കുറെ കുട്ടികള്‍ പന്തുകളിക്കുന്നുണ്ടായിരുന്നു. തുമ്പികളും പല വര്‍ണങ്ങളുള്ള ചിത്രശലഭങ്ങളും പാറിപ്പറക്കുന്നുണ്ടായിരുന്നു. അവര്‍ക്കെല്ലാമിടയിലൂടെ ഞങ്ങള്‍ ഒന്നിച്ചു നടന്നു.

അടുത്ത ദിവസം ബാംഗളൂരില്‍ ട്രെയിനിംഗിനു പോകുന്നതിനെപ്പറ്റിയും ജോലിയില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ ഏറ്റവും പെട്ടെന്ന് എന്നെ സ്വന്തമാക്കുമെന്നതിനെപ്പറ്റിയും ... ഒക്കെ അയാള്‍ സംസാരിച്ചു. ഒട്ടും ചാപല്യമില്ലാതെ.. പ്ലാന്‍ വരച്ച് ഒരു കെട്ടിടത്തെപ്പറ്റി വിശദീകരിക്കുന്ന സൂക്ഷ്മതയോടെ..

ഞാന്‍ ഒന്നും പറഞ്ഞില്ല. ആ ആഗ്രഹത്തിന്‍റെ തീക്ഷ്ണതയും വാക്കുകളിലെ സത്യസന്ധതയുമൊന്നും അപ്പോഴെനിക്ക് കൃത്യമായി വെളിവായിരുന്നില്ല. പതിനേഴു വയസ്സ് ജീവിതത്തേയോ മനുഷ്യരേയോ തിരിച്ചറിയാനുള്ള ബുദ്ധിയോ വിവരമോ പക്വതയോ ഇല്ലാത്ത പ്രായമാണ്.

ഞാന്‍ ട്യൂഷന്‍ ക്ലാസ്സിന്‍റെ ഗേറ്റു കടക്കുമ്പോള്‍ അയാള്‍ റോഡിനപ്പുറത്ത് നിന്ന് കൈവീശി. ഞാന്‍ ചിരിച്ചു. ഒരു നിമിഷം എന്നെ ഉള്ളിലേക്ക് വലിച്ചെടുക്കുന്നതു പോലെ നോക്കി നിന്നിട്ട് അയാള്‍ തിരിഞ്ഞു നടന്നു. ഇപ്പോഴും എനിക്കതെല്ലാം ഓര്‍മ്മയുണ്ട്... തല ഉയര്‍ത്തിപ്പിടിച്ചുള്ള ആ നടത്തം.. വെളുപ്പില്‍ ചെമ്പും ഇളം നീലയും വരകളുള്ള ഷര്‍ട്ട്..

സ്റ്റഡി ലീവിന്‍റെ എട്ടാമത്തെ ദിവസമായിരുന്നു.

അതിരാവിലെയാണ് അനു ഫോണ്‍ ചെയ്തത്. ഭാഗ്യത്തിനു ഞാന്‍ മാത്രമേ ഉണര്‍ന്നിരുന്നുള്ളൂ. അനുവിന്‍റെ ശബ്ദം മാത്രമല്ല അവള്‍ തന്നെയും മരിച്ചു പോയിരുന്നു... എന്നോടത് പറയുമ്പോള്‍ ...

വെറും ഒരപകടം മാത്രമായിരുന്നു... വന്‍ നഗരങ്ങളിലെ നിരത്തുകളില്‍ സാധാരണ സംഭവിക്കുന്ന ഒന്ന്..

ഞാന്‍ കണ്ണുകള്‍ മുറുക്കിയടച്ച് വായ് പൊത്തിപ്പിടിച്ച് കുളിമുറിയിലേക്ക് ഓടി... ഷവര്‍ തുറന്നു വിട്ടു... ഒരു കട്ട സോപ്പ് മുഴുവന്‍ അലിഞ്ഞു തീരുവോളം കുളിച്ചു..

പിന്നെ എനിക്ക് ഒന്നും പഠിക്കാന്‍ കഴിഞ്ഞില്ല... ഞാന്‍ മെഡിസിനു പഠിക്കണമെന്ന അമ്മയുടെ ആശയും എന്‍റെ അധ്യാപകരുടെ പ്രതീക്ഷയും ഒന്നും ഞാന്‍ നിറവേറ്റിയില്ല... അപ്പോള്‍ മാത്രമല്ല, പിന്നീടൊരിക്കലും.

ഏഴെട്ടു മാസങ്ങള്‍ കടന്നു പോയിരിക്കും.

ഒരു ദിവസം അപ്രതീക്ഷിതമായി അനു ഫോണ്‍ ചെയ്തു... അവള്‍ അതിനകം എന്‍ട്രന്‍സ് പരീക്ഷ എഴുതുകയും മെഡിക്കല്‍ കോളേജില്‍ ചേരുകയും ചെയ്തിരുന്നു. അവള്‍ കൂടുതല്‍ തിരക്കുകളിലേക്ക് കൂപ്പുകുത്തിയതുകൊണ്ട് ഞങ്ങള്‍ തമ്മില്‍ അങ്ങനെ കാണാറൂണ്ടായിരുന്നില്ല, സംസാരിക്കാറൂണ്ടായിരുന്നില്ല.

പിറ്റേന്നു ഒരു പതിനൊന്നു മണിയോടെ അനു അയാളുടെ അമ്മയേയും കൂട്ടിക്കൊണ്ട് വീട്ടിലെത്തി. വീട്ടില്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അവര്‍ ഒന്നും പറഞ്ഞില്ല. കണ്ണിമയ്ക്കാതെ എന്നെ നോക്കിക്കൊണ്ടിരുന്നു. ഞാനും ഒന്നും പറഞ്ഞില്ല. അവര്‍ക്ക് തനിച്ചു താമസിക്കാന്‍ വയ്യാത്തതുകൊണ്ട് ബോംബെയിലുള്ള ജ്യേഷ്ഠത്തിയ്ക്കൊപ്പം താമസിക്കാന്‍ തീരുമാനിച്ചുവെന്ന് ഒടുവില്‍ അനു എന്നോട് വെളിപ്പെടുത്തി. അവര്‍ അപ്പോഴും ഒന്നും പറഞ്ഞില്ല. അത് സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്തില്ല.

വിറക്കുന്ന വിരലുകള്‍ കൊണ്ട് എന്‍റെ കൈകള്‍ കൂട്ടിപ്പിടിച്ച് അവര്‍ മൌനമായിരുന്നു.

Monday, September 16, 2019

ഒത്തിരി ഒത്തിരി സ്നേഹം....Sudhakutty KS

                                                                                                                                       

എന്നെ കുറിച്ച് അഭിമാനം തോന്നുന്ന... എന്നെ അറിയുന്ന എൻറെ ചേച്ചി....
ഒത്തിരി ഒത്തിരി സ്നേഹം....Sudhakutty KS

എച്ച്മുക്കുട്ടിക്ക് സ്നേഹത്തോടെ ,

എറണാകുളത്തെ പ്രശസ്തമായ ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റിന്റെ മുറിക്ക് പുറത്ത് പൂർണ ഗർഭിണിയായ മകളുമൊത്ത് ഇരിക്കുകയായിരുന്നു ഞാൻ.

"ദാ അമ്മേടെ എച്മുക്കുട്ടിയല്ലേ , ത് "
ശ്രീക്കുട്ടി ശബ്ദം താഴ്ത്തി ചോദിച്ചു.

അതെ, അത് അവൾ തന്നെ .
ഒപ്പം അതിസുന്ദരിയായ മകളും ഭർത്താവും. ഒളികണ്ണിട്ട് നോക്കാനേ എനിക്ക് ധൈര്യം ഉണ്ടായുള്ളൂ. ഓടി ചെന്ന് ചേർത്ത് പിടിക്കണമെന്ന് തോന്നിയെങ്കിലും... കുടുംബത്തിന്റെ സ്വകാര്യത വലുതാണ്. അതിനാൽ ഞാനാ ഭാഗത്തേക്ക് നോക്കിയതേയില്ല.
കണ്ട മാത്രയിൽ തിരിച്ചറിയാൻ തക്ക അടുപ്പം ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നുമില്ല.
അവളെ വായിച്ചിരുന്നു. ഇടക്ക് ചാറ്റ് ചെയ്യുമായിരുന്നു.
ചെക്കപ്പിനെത്തിയവരുടെ പേര് രേഖപ്പെടുത്തുമ്പോൾ അവളുടെ മകൾ പേര്
തെല്ലുച്ചത്തിൽ ഉരുവിട്ടു. ആ പേര് അത്ര മനോഹരമായി ഉച്ചരിക്കാൻ അവൾക്കേ കഴിയൂ.
" എന്തൊരു ആക്സന്റ്, എന്തൊരു കോൺഫിഡൻസ് "
എന്റെ മകൾ കാതിൽ മന്ത്രിച്ചു.
എച്മു ഇരുന്നിടത്തേയ്ക്ക് ഞാൻ അപ്പോഴും നോക്കിയില്ല.
ചുഡിദാറിട്ട കാല്പാദങ്ങളിലേക്ക്‌ ഇടയ്ക്കൊന്ന് പാളി നോക്കി. അത് പൊള്ളിയമർന്ന് കരുവാളിച്ചിട്ടാണോ? തീക്കനലിലൂടെയായിരുന്നല്ലോ നടത്തം.
ഈ മകളെ പ്രസവിക്കാനാണല്ലോ പാതിരാത്രിയിൽ ഓട്ടോറിക്ഷയിൽ ആശുപത്രിയിലേയ്ക്ക് നിരാലംബയായ ഒരു ഒപൺകുട്ടി യാത്ര ചെയ്തതെന്നോർത്ത് എന്റെ കണ്ണ് പെട്ടെന്ന് നിറഞ്ഞു. അവളുടെ
പ്രസവകാല ദൈന്യതകളോരോന്നായ് എന്റെയുള്ളിൽ തിടം വച്ചുണർന്നു.

എന്റെ പ്രിയ ചങ്ങാതി കെ.എ ബീനയാണ് എച്മുവിന്റെ ജീവിതം വായിക്കാൻ എന്നോടാവശ്യപ്പെട്ടത്. എന്റെ അനുഭവങ്ങളടെ നിസ്സാരത അങ്ങനെയാണ് എനിക്ക് ബോധ്യപ്പെട്ടത്.

അഷിതയും എച്ച്മുവും ജീവിതം പറഞ്ഞ് എന്നെ തളർത്തിക്കളഞ്ഞുവെന്ന് ഫേസ്ബുക്കിൽ ഞാനൊരു കുറിപ്പിട്ടപ്പോൾ പരിചയക്കാരായ ചിലർ ഫോണിൽ വിളിച്ചു ,ഇതൊക്കെ നേരാവുമോ എന്നറിയാൻ.
അവർക്കറിയാത്ത, അവരനുഭവിക്കാത്ത ചില നേരുകൾ അവരെങ്ങനെ ഉൾക്കൊള്ളും? അതവരുടെ കുറ്റമല്ല.

ദുരനുഭവങ്ങളാൽ വൃണപ്പെട്ടു പോയവർക്ക് നുണ പറയാനാവില്ല. തീവ്ര നൊമ്പരങ്ങൾ ഉള്ളിൽ പേറുന്നവർക്ക് പളപളപ്പുള്ള ഭാഷയിൽ പൊതിഞ്ഞ് ജീവിതം എഴുതാനാവില്ല. അവരുടെ വാക്കുകൾ നന്മ വറ്റാത്ത മനസ്സുകളിൽ കണ്ണാടിച്ചീളുകളായ് പതിഞ്ഞ് ചോരച്ചാലുകളുണ്ടാക്കും.

നളിനി ജമീല ജീവിതം എഴുതുമ്പോഴും സരിതാ എസ് നായർ അവർ നടന്ന വഴികളെപ്പറ്റി പറയുമ്പോഴും കന്യാമoത്തിനുള്ളിൽ സന്യാസിനി വിതുമ്പുപ്പോഴും ഷക്കീല എന്ന താരം ചാനലിൽ വന്ന് വളച്ചുകെട്ടില്ലാതെ സ്വജീവിതം വിളമ്പുമ്പോഴും പുറംപൂച്ച് വെടിഞ്ഞ് പുറത്ത് വരുന്നത് സത്യമെന്ന് കരുതാനാണ് എനിക്കിഷ്ടം.
പൊള്ളയായ വിശ്വാസങ്ങളുടെ ഉരകല്ലിൽ ഏറ്റക്കുറച്ചിലോടെ ചിലർ അതിനെ തരാതരത്തിൽ വിശകലനം ചെയ്യുകയും പരിഹസിക്കുകയും നിർവൃതിയടയുകയും ചെയ്യും.
അയാൾക്കൊരു പ്രണയമുണ്ടെന്നറിഞ്ഞിട്ടും ഈ പെൺകുട്ടി ചാടിപ്പുറപ്പെട്ടതെന്തിന് എന്ന്
എച്മുക്കുട്ടിയെ വായിച്ച് എന്നോട് കെറുവിച്ചു ,പ്രശസ്തയായ ഒരു വനിത.
അവരോടെന്ത് പറയാൻ 🤔
പ്രണയകാലത്ത് വിപ്ലവം പറയുകയും , ഇരുട്ടി വെളുക്കും മുൻപ് പ്രണയത്തെ തള്ളിപ്പറഞ്ഞ് മറ്റൊരാളോടൊപ്പം ജീവിതം പങ്കിടുകയും ചെയ്യുന്ന ചില ആദർശശാലികൾ പിൽക്കാലത്ത് കടുത്ത സദാചാരവാദികളെന്ന അപരനാമധേയത്താൽ അറിയപ്പെടും!

എച്ച്മുക്കുട്ടിയുടെ ജീവിതകഥയിൽ പരാമർശിക്കപ്പെട്ട , ഒരിക്കൽ എനിക്ക് പ്രിയങ്കരരായിരുന്ന എല്ലാവരെയും ഞാൻ വെറുത്തു പോയി .
ഡി.വിനയചന്ദ്രൻ എന്ന കവി ഇപ്പോൾ എന്റെ ഇഷ്ട ഗുരുനാഥനല്ല.സാറാ ജോസഫ്, ഗീതാ ഹിരണ്യൻ അങ്ങനെയെത്രയെത്ര പേർ മനസ്സിൽ നിന്ന് വേർപെട്ട് പോയി. സദാചാരവാദിയായത് കൊണ്ടല്ല ,ന്യായാന്യായങ്ങൾ ചികഞ്ഞിട്ടുമില്ല. തീർത്തും നിസ്സഹായയായ ഒരു പെൺകുട്ടിയെ തുണയ്ക്കാത്തവരെ സ്നേഹിക്കാനാവാത്തത് കൊണ്ട്. സുഹൃത്തിന്റെ ഭാര്യയിൽ നഖമുന ആഴ്ത്തുന്നവൻ കവിയായിട്ടെന്ത് കാര്യം ?
" സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ -
സ്നേഹിച്ചിടാത്തൊരു
തത്വശാസ്ത്രത്തെയും "
എന്ന് പാടിയ ഒരു കവി എന്റെ ജന്മനാട്ടിൽ ഉണ്ടായിരുന്നേയ് ....

എച്ച്മുവിന്റെ ദുരന്തകഥയിൽ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പങ്കെന്തായിരുന്നു എന്ന് ചോദിച്ചപ്പോൾ ബാലൻ ഏറ്റു പറഞ്ഞു ,

" അവൾ എന്നെക്കുറിച്ച് എഴുതിയതെല്ലാം സത്യം .അവളുടെ മുന്നിൽ നിശബ്ദം തലതാഴ്ത്തി കൈ കെട്ടി നിൽക്കാം ഞാൻ, എത്ര തല്ല് തന്നാലും എന്റെ ചെയ്തികൾക്ക് പ്രതിഫലമാകില്ല" .

വിശന്ന് പൊരിഞ്ഞപ്പോൾ ഭക്ഷണവും തല ചായ്ക്കാനിടവും നൽകിയ ചങ്ങാതിമാരുടെ ദയയിൽ ഊറ്റം കൊണ്ട ഊരുതെണ്ടിയുടെ പിഴയ്ക്ക് മറ്റെന്ത് പരിഹാരം ?

എച്മൂ ,അപരിചിതത്വം നടിച്ച് നിന്നെ കണ്ടില്ലെന്നെ മട്ടിൽ പോകാൻ എനിക്കായില്ല. നീ ഇരുന്ന ഭാഗത്തേക്ക് വന്നപ്പോൾ, ആൾക്കൂട്ടത്തിനിടയിൽ നിന്ന് അതുവരെ പരസ്പരം കണ്ടിട്ടില്ലെങ്കിലും ഉൾവിളിയെന്നോണം നീ എഴുന്നേറ്റു. നെഞ്ചോട് ചേർത്തപ്പോൾ ആ ഹൃദയതാളം ഞാൻ വ്യക്തമായും കേട്ടു . പിഞ്ഞിച്ചിതറി,
കൂട്ടിക്കെട്ടിയെടുത്ത ആ മിടിപ്പ് എനിക്ക് സുപരിചിതമായിരുന്നു ...
നിന്റെ മകളുടെ മുഖത്തു അപ്പോൾ വിരിഞ്ഞ ചന്തമുള്ള അമ്പരപ്പ്
എന്നും എന്റെ ഓർമയിലുണ്ടാകും ✍️
https://www.facebook.com/komalezhuthu.sudha/posts/2394403733971739

സ്നേഹം നിഷ

                                                               

ഇത്രേം നല്ല കുറിപ്പ്... ഒത്തിരി സന്തോഷം തോന്നുന്നു.
സ്നേഹം നിഷ. Nisha Dilip

ജീവിതം എഴുതുന്നവൾ

എച്ച്മുകുട്ടിയെ വായിക്കാൻ തുടങ്ങിയത് എന്നു മുതലാണെന്ന് കൃത്യമായി ഓർമ്മയില്ല. കുറച്ചു കൊല്ലങ്ങളായിക്കാണും... ബ്ലോഗിങ്ങിൽ സജീവമായിരുന്ന കാലത്ത് എച്ച്മുവിന്റെ കഥകൾ സ്ഥിരം വായിച്ചിരുന്നു. ഇടയ്ക്കൊക്കെ മെസഞ്ചർ വഴി അങ്ങോട്ടുമിങ്ങോട്ടും സംവദിച്ചിരുന്നു. 'അമ്മീമക്കഥകൾ' വായിച്ച ശേഷമാവണം ഒരാത്മബന്ധം തോന്നിത്തുടങ്ങിയത്. എന്നാൽ പോകെപ്പോകെ എച്ച്മുവിനെ ഞാൻ വായിക്കാതെയായി. ആ കഥകളിലെ ദു:ഖവും കഥാപാത്രങ്ങളുടെ വേദനയും എന്നെ വല്ലാതെ ശ്വാസം മുട്ടിച്ചു തുടങ്ങിയപ്പോഴാണത്.

എങ്കിലും ഇടയ്ക്കൊക്കെ എച്ച്മുവിനോട് കുശലം ചോദിക്കാതിരുന്നിട്ടില്ല. അമ്മ പോയെന്നറിഞ്ഞപ്പോൾ വല്ലാത്ത വേദന തോന്നി. അപ്പോൾ ഒന്നു കാണണമെന്നും ഒന്നും പറയാതെ കെട്ടിപ്പിടിയ്ക്കണമെന്നും അതിയായ ആഗ്രഹം തോന്നി.

പിന്നെ ഞാൻ എച്ച്മുവിനെ തുടർച്ചയായി വായിച്ചത് ഫേസ്ബുക്കിലൂടെ സ്വന്തം ജീവിതകഥ പറയാൻ തുടങ്ങിയപ്പോഴാണ്. എനിയ്ക്ക് സങ്കല്പിയ്ക്കാൻ പോലുമാകാത്തത്ര ദുരിതവും ദു:ഖവും താണ്ടിയാണ് അവർ ഇവിടെയെത്തി നിൽക്കുന്നത് എന്നറിഞ്ഞപ്പോൾ തരിച്ചിരുന്നു. പലപ്പോഴും അവരെഴുതിയത് വായിച്ച് കണ്ണുനിറഞ്ഞ്, ഹൃദയം വിങ്ങി ഒന്നും പറയാനാവാതെ ഇരുന്നുപോയി. ഒന്നോ രണ്ടോ തവണ മാത്രം മൗനിയാവാൻ കഴിയാതെ എന്തൊക്കെയോ കമന്റായി കുറിച്ചിട്ടുണ്ടെന്ന് തോന്നുന്നു.

എച്ച്മുവിന്റെ ജീവിതകഥ ഒരു പക്ഷേ ഞാൻ അതു വരെ ഒരിക്കലും ചിന്തിക്കുക പോലും ചെയ്യാത്ത അവസ്ഥാന്തരങ്ങളെക്കുറിച്ചും നിത്യേന വെന്തുരുകുന്ന സ്ത്രീ ജന്മങ്ങളെക്കുറിച്ചും ഉള്ള ഒരു തുറന്നു കാട്ടൽ കൂടിയായിരുന്നു. ഓരോ അദ്ധ്യായത്തിന് കീഴിലും കണ്ടിരുന്ന പ്രതികരണങ്ങൾ ഇതൊരു എച്ച്മുക്കുട്ടിയുടെ മാത്രം പ്രശ്നമല്ല - ഏറ്റക്കുച്ചിലോടെ അതനുഭവിച്ച് നീറുന്ന പല സ്ത്രീകളും സമൂഹത്തിലുണ്ട് എന്ന തിരിച്ചറിവു കൂടിയായിരുന്നു.

അതുകൊണ്ടു തന്നെ എച്ച്മുവിന്റെ എഴുത്ത് അവർക്കു വേണ്ടിക്കൂടിയാണ് എന്ന് എനിക്കു തോന്നി. ശബ്ദമില്ലെന്ന് ധരിച്ചവർക്കും ശബ്ദമുണ്ടെന്ന് ഒരു ഓർമ്മപ്പെടുത്തൽ... ഇന്നത്തെ നിസ്സഹായവസ്ഥയിലും ഒരു നല്ല നാളെ ഉണ്ടാവാം എന്ന പ്രതീക്ഷ.. ജീവിതം അവസാനിപ്പിയ്ക്കാതെ ഒന്നു കൂടി പൊരുതി നോക്കാനുള്ള ധൈര്യം, ദൂരെയാണെങ്കിലും പ്രതീക്ഷയുടെ ഇത്തിരിവെട്ടം - അതൊക്കെയാണ് അവർക്കത് നല്കുന്നത് എന്നെനിയ്ക്ക് തോന്നി.
**************************
ഇത്തവണ നാട്ടിലെത്തിയപ്പോൾ ഫേസ്ബുക്കിൽ യാദൃച്ഛികമായാണ് എച്ച്മുവിന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശനത്തിന്റെ വിവരം കണ്ടത്. പ്രകാശനത്തിന് തൃക്കൂരിലേയ്ക്ക് പോവാനാവില്ലെന്ന് ഉറപ്പായിരുന്നു. (അന്നെനിയ്ക്ക് വേറെ എന്തോ തിരക്കുണ്ടായിരുന്നു) ആശംസകൾ അറിയിച്ച് മെസേജയച്ചു. നാട്ടിലുണ്ടെന്ന് പറഞ്ഞപ്പോൾ പറ്റിയ ഒരു ദിവസം പറഞ്ഞാൽ കാണാൻ വരാമെന്നായി എച്ച്മു. എന്നാൽ കൃത്യമായി അതും പറയാൻ പറ്റാത്ത അവസ്ഥയിലായിരുന്നു ഞാൻ.

ഒടുവിൽ എറണാകുളത്ത് കുറച്ച് ദിവസമുണ്ടാവും എന്നു പറഞ്ഞപ്പോൾ ആ വഴി വരികയാണെങ്കിൽ വിളിക്കാമെന്ന് പറഞ്ഞ് നമ്പറും വാങ്ങി. അപ്പോഴും ഒട്ടും ഉറപ്പില്ലായിരുന്നു കാണാനാവുമെന്ന്. കുറേ കാലമായ കാത്തിരുപ്പിന് എന്നെങ്കിലും ഒരന്ത്യമുണ്ടാവുമല്ലോ....

ഒരത്യാവശ്യകാര്യത്തിന് എറണാകുളത്ത് പോകേണ്ടതുണ്ടായിരുന്നു. പോയ സ്ഥിതിക്ക് അവിടെയുള്ള രണ്ടു മൂന്ന് സുഹൃത്തുക്കളെയും കണ്ടു. എന്റെ പ്രിയപ്പെട്ട ഒരു കൂട്ടുകാരിയുടെ കൂടെയായിരുന്നു അന്ന് താമസിച്ചത്. വൈകുന്നേരം എച്ച്മുവിനെ വിളിച്ച് പിറ്റേന്ന് ഒന്ന് കാണാൻ സാധിക്കുമോ എന്നന്വേഷിച്ചു. (എച്ച്മുവിന് തിരക്കാണ് എന്ന് പറഞ്ഞാൽ പിറ്റേന്ന് രാവിലെ നേരത്തെ തന്നെ തിരിച്ചു പോവാം അല്ലെങ്കിൽ കണ്ടിട്ട് ഉച്ചയോടെ മടങ്ങാം എന്നായിരുന്നു എന്റെ പ്ലാൻ) ഭാഗ്യത്തിന് എച്ച്മുവിനു പ്രത്യേകിച്ച് തിരക്കൊന്നുമില്ലായിരുന്നു. പിറ്റേന്ന് ടൗണിൽ ഒരിടത്ത് കാണാം എന്നു പറഞ്ഞ് ഫോൺ വെച്ചു.

പിറ്റേന്ന് പുറപ്പെടുമ്പോൾ വിളിച്ച് പറയാമെന്ന് പറഞ്ഞതു പ്രകാരം ഞാൻ വിളിച്ചെങ്കിലും എച്ച്മുവിനെ അപ്പോൾ ഫോണിൽ കിട്ടിയില്ല (എറണാകുളത്തെ കുണ്ടും കുഴിയും നിറഞ്ഞ റോഡുകളും ട്രാഫിക്കും മഴയും മൂലം സ്വയം ഡ്രൈവ് ചെയ്യാൻ മടിച്ച് ബസ്സിന്‌ പോകാൻ നിന്ന എനിയ്ക്ക് എൻ്റെ കൂട്ടുകാരി ഒരു കാർ ഏർപ്പാടാക്കി തന്നു). കാണാമെന്ന് പറഞ്ഞയിടത്ത് എത്തിയിട്ടും എച്ച്മുവിനോട് സംസാരിയ്ക്കാനായില്ല. എന്തു ചെയ്യണമെന്ന് ആലോചിച്ച് കുറച്ചു നേരം ഇരുന്നു. ടൗണിൽ വേറെയും ഒന്നു രണ്ടു കാര്യങ്ങൾ ഉണ്ടായിരുന്നു. അതു കഴിഞ്ഞ ശേഷം വീണ്ടും ശ്രമിക്കാമെന്ന് തീരുമാനിച്ചു.

അങ്ങനെ കുറേ നേരത്തെ അനിശ്ചിതാവസ്ഥയ്ക്ക് ശേഷം വീണ്ടും ശ്രമിച്ചപ്പോൾ എച്ച്മുവിനോട് സംസാരിയ്ക്കാനായി. നേരത്തെ പറഞ്ഞുറപ്പിച്ച സ്ഥലത്ത് തന്നെ കാണാം എന്നയുറപ്പിൽ അവിടെയെത്തി. എച്ച്മുവും ഉടനെ അവിടെയെത്തും എന്നറിയിച്ചു.

ഏതാനും മിനിറ്റുകൾ നീണ്ട ആ കാത്തിരിപ്പിന് അതിലുമധികം ദൈർഘ്യം തോന്നി. കാറിൽ നിന്ന് പുറത്തിറങ്ങി അക്ഷമയോടെ നോക്കി നില്ക്കേ റോഡിന്റെ അപ്പുറത്ത് കണ്ടു - ഞാനെവിടെയുണ്ടെന്നറിയാൻ ഫോൺ വിളിക്കുന്ന എച്ച്മുവിനെ. ഇതു വരെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും ചിരപരിചിതമായ മുഖം - ഇതാ ഇവിടെ തന്നെയുണ്ട് എന്ന് പറഞ്ഞ് കൈയുയർത്തി കാണിച്ചപ്പോൾ എച്ച്മു റോഡ് ക്രോസ് ചെയ്ത് അടുത്തെത്തി.

സന്തോഷം കൊണ്ട് കെട്ടിപ്പിടിക്കുകയായിരുന്നു ആദ്യം തന്നെ. ഇതുവരെ പറയാൻ കഴിയാതിരുന്ന സ്നേഹവും കരുതലും ഒക്കെ അതിലുണ്ടായിരുന്നു. പിന്നെ കുറച്ചു നേരം - അര മണിക്കൂർ പോലും ഉണ്ടായിരുന്നോ ആവോ - സംസാരിച്ചു. പറയണമെന്ന് കരുതിയ പലതും പറഞ്ഞില്ല. എച്ച്മുവിന്റെ എഴുത്ത് ഒരു പാട് സ്ത്രീകൾക്ക് പ്രതീക്ഷ നല്കുമെന്നാണ് വിശ്വാസം എന്ന് പറയാൻ മറന്നില്ല. എന്തൊക്കെ നരകങ്ങൾ താണ്ടിയിട്ടാണെങ്കിലും ഇന്നിവിടെ നില്ക്കുന്നതിന്ന് നന്ദിയും പറഞ്ഞു. വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാനാവാത്തത് എന്റെ മുഖത്തു നിന്നും എച്ച്മു വായിച്ചെടുത്തു എന്നാണ് എന്റെ വിശ്വാസം.

ഒടുവിൽ കണ്ണനോടും മോളോടുമൊക്കെയുള്ള സ്നേഹാന്വേഷണങ്ങൾ പറഞ്ഞ് യാത്ര ചോദിച്ചു. തിരക്കിനിടയിലും എനിയ്ക്കായി അല്പ സമയം തന്നതിന് എൻ്റെ സന്തോഷവും നന്ദിയും... പുതിയ പുസ്തകമായ 'ജീവിതമാണ്' എനിയ്ക്ക് വേണ്ടി എച്ച്മു കരുതിയിരുന്നു. അതിൽ എച്ച്മുവിന്റെ കൈയ്യൊപ്പ് വാങ്ങവേയാണ് എച്ച്മുവിനായി ഞാൻ കൊണ്ടുവന്ന കൊച്ചു സമ്മാനം കൂട്ടുകാരിയുടെ വീട്ടിൽ എന്റെ ബാഗിൽത്തന്നെയിരിയ്ക്കുകയാണ് എന്നത് ഓർമ്മ വന്നത്. (ഇനിയത്തെ കൂടിക്കാഴ്ച്ചയിൽ അത് എച്ച്മുവിന് കൊടുക്കാമെന്ന് സ്വയം ആശ്വസിക്കുകയാണ് ഞാനിപ്പോൾ)

നാട്ടിൽ നിന്നും തിരിച്ചുള്ള വിമാനയാത്രയിലാണ് 'ജീവിതമാണ്' വായിച്ചുതുടങ്ങിയത്. ഇവിടെയെത്തി കുറച്ച് ദിവസം കഴിഞ്ഞാണ് അത് വായിച്ചവസാനിപ്പിച്ചത്. ഒരു കഥയോ നോവലോ വായിക്കുന്ന ലാഘവത്തോടെ ജീവിതങ്ങളെ വായിക്കുന്നതെങ്ങനെ?

അതിലെ പല ജീവിതങ്ങളും മുൻപ് എച്ച്മുവിന്റെ ബ്ലോഗിലും മറ്റും വായിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ വായിച്ചപ്പോഴും അവയുടെ തീക്ഷണതയ്ക്ക് ഒട്ടും കുറവില്ല. ഓരോന്നും ഹൃദയത്തെ പൊളളിയ്ക്കുന്ന അനുഭവങ്ങൾ... നമ്മിൽ പലരും കാണാത്ത, അഥവാ കണ്ടാലും കണ്ടില്ലെന്ന് നടിയ്ക്കുന്ന ആ ജീവിതങ്ങളെ തുറന്നു കാണിച്ചതിന് എച്ച്മുവിന് നന്ദി.

ചുറ്റുമുള്ളവരുടെ വേദനകൾ കാണാനും അറിയാനും അതിന് ചെറിയതെങ്കിലുമൊരു ആശ്വാസം പകരാനും കഴിയുന്നവർ വിരളമായിക്കൊണ്ടിരിയ്ക്കുന്ന ഈ കാലത്ത് പ്രത്യേകിച്ചും എച്ച്മുവിന്റെ എഴുത്ത് വളരെ പ്രസക്തമാണ്. കാരണം എച്ച്മു എഴുതുന്നത് ഭാവനയിൽ വിരിഞ്ഞുണ്ടാവുന്ന കേവല കഥകളല്ല - അതിലും തീവ്രമായ ജീവിതാനുഭവങ്ങളാണ്. അത് കൊണ്ടു കൂടിയാണ് എച്ച്മു തീർച്ചയായും വായിക്കപ്പെടേണ്ട എഴുത്തുകാരിയാവുന്നത്.
https://www.hrudayathaalangal.in/2019/09/blog-post.html

profile picture.

                             
                                                                           

അമ്മച്ചിന്തുകൾ 46

                                                             
അച്ഛൻറെ എല്ലാ ബന്ധുക്കളും വാഹനാപകടമറിഞ്ഞ് ഓടിയെത്തി. അമ്മ അച്ഛൻറെ ചേട്ടനോടും ചേച്ചിയോടും ഇക്കാര്യമെല്ലാം തുറന്നു പറയുകയും അച്ഛനെ ഉപദേശിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. അനിയത്തിമാർക്ക് ചേട്ടനോട് അങ്ങനെ ഒന്നും ചോദിക്കാൻ പറ്റില്ലല്ലോ. അനുസരണയും ചൊല്ലുവിളിയും ബഹുമാനവുമുള്ള അനിയത്തിമാരാണവർ. ആർക്കൊപ്പവും ഒളിച്ചോടാത്തവർ. പിന്നെ അവർ അമ്മയെ പൂർണ വിശ്വാസത്തിലെടുക്കുവാൻ തയാറുമല്ല. അച്ഛൻറെ ചേട്ടനും ചേച്ചിയും വിവരങ്ങളെല്ലാം കേട്ടിരുന്നെങ്കിലും ഒറ്റ ച്ചോദ്യം കൊണ്ട് അവർ അമ്മയുടെ കരച്ചിലിനും പറച്ചിലിനും പൂർണ വിരാമമിട്ടു.

'ഞങ്ങളോടാലോചിച്ചിട്ടാണോ ഈ കല്യാണം കഴിച്ചത്?'

അമ്മ പിന്നെ ശബ്ദിച്ചില്ല.

ഞങ്ങളുടെ താല്പര്യത്തിന് തികച്ചും വിരുദ്ധമായിരുന്നു അമ്മയുടെ ഈ സഹായം തേടൽ... അച്ഛൻറെ ബന്ധുക്കളോട് അമ്മ ഒരു സഹായവും ചോദിക്കണ്ട, അവർ കൂടുതൽ വേദനിപ്പിക്കുമെന്ന് ഞങ്ങൾ അമ്മയെ വിലക്കീരുന്നു. അമ്മ ഞങ്ങളുടെ വാക്ക് കേട്ടില്ല.

ഞങ്ങൾ നേരത്തേ പറഞ്ഞില്ലേ..എന്നിട്ടും ഞങ്ങളെ അമ്മ കാര്യമാക്കിയില്ലല്ലോ. എന്തു പ്രയോജനമുണ്ടായി ഇപ്പോൾ ? എന്ന് ഞങ്ങൾ മൂന്നു പേരും അമ്മയെ വാക്മുനയിൽ കോർത്ത് നിശിതമായി വിചാരണ ചെയ്തു.

പിന്നീട് വളരെക്കാലം കഴിഞ്ഞാണ് അത്തരം ചോദ്യങ്ങളുന്നയിക്കുന്നത് അമ്മയെ കൂടുതൽക്കൂടുതൽ ഏകാകിനിയാക്കുകയായിരുന്നു വെന്ന് ഞങ്ങളും മനസ്സിലാക്കിയത്. അപ്പോഴേക്കും സമയം ഒത്തിരി മുന്നോട്ട് പോയിക്കഴിഞ്ഞിരുന്നു.

തൃശൂരിലെ ഒരു മഞ്ഞപ്പത്രം അച്ഛൻ പാതിരാത്രിയിൽ നാടകനടിമാരുമൊത്ത് വാഹനാ പകടത്തിലായതിനെ വലിയ വാർത്തയാക്കീരുന്നു. അച്ഛനെ ഒരു അഴിമതി വീരനായും മരുന്നുകൾ മോഷ്ടിച്ചു വില്ക്കുന്നവനായും മറ്റും ചിത്രീകരിച്ചിരുന്നു. കള്ളമായിരുന്നു ആ ചിത്രീകരണം. അച്ഛൻ ജോലിയിൽ ഒരു അഴിമതി യും ഒരിക്കലും കാണിച്ചിട്ടില്ല. ഈ പത്രം കൃത്യമായി തിരുവനന്തപുരത്തെ ഹെൽത്ത് സർവീസ് ഡയറക്ടറേറ്റിൽ എത്തിയ കാര്യം ഞങ്ങൾ വളരെ വൈകിയാണറിഞ്ഞത്.

അങ്ങനെ തൊട്ടരികേ വന്ന മരണത്തെ തോല്പിച്ച് അച്ഛൻ വീട്ടിലെത്തി. ഭാഗ്യയും റാണിയും മൗനം കവചമായി ധരിച്ചു. ഞാൻ മാത്രമേ സംസാരിക്കുന്നുള്ളൂവെന്നും അത് എനിക്ക് ജളത്വമുള്ളതുകൊണ്ടാണെന്നും അക്കാലങ്ങളിൽ അച്ഛൻ കരുതി. അദ്ദേഹം എൻറെ ആ ജളത്വത്തെ പറ്റി ഭംഗിയായി എഴുതിയിട്ടുണ്ട്. 'ജളാമതേ കർണാ' എന്നാണു വിശേഷണം.

അമ്മീമ്മയടക്കം അഞ്ചു സ്ത്രീകളുള്ള ഞങ്ങളുടെ വീട്ടിൽ എല്ലാവരും രാവിലെ എണീക്കുമ്പോൾ എത്ര വാക്ക് പറയണമെന്നും അതിൽ തന്നെയും എത്ര കുറച്ചു വാക്കുകൾ ഉപയോഗിച്ച് കാര്യം പറഞ്ഞു തീർക്കാമെന്നും ഗവേഷണം ചെയ്ത കാലമായിരുന്നു അത്. ഞങ്ങൾ മൂന്നോ നാലോ പേർ വല്ലപ്പോഴും ഒന്നിച്ചു കൂടുമ്പോൾ, അതും മറ്റാരും കേൾക്കുന്നില്ലെന്ന് ഉറപ്പ് വരുത്തിയിട്ടു മാത്രം എല്ലാവരും പരസ്പരം പതുക്കെപ്പതുക്കെ സംസാരിച്ചു പോന്നു.

അക്കാലത്ത് ഒരു നട്ടുച്ചയ്ക്ക് ഒരാൾ വന്ന് അച്ഛനോട് തട്ടിക്കയറി. അയാളുടെ പെങ്ങളെ, കോഴി എന്നു പേരുള്ള ആ സുഹൃത്തു വഴി അച്ഛൻ ദ്രോഹിക്കാൻ ശ്രമിച്ചു വെന്നായിരുന്നു ആരോപണം. അച്ഛൻ പോലീസിനെ വിളിക്കുമെന്ന് പലവട്ടം പറഞ്ഞുവെങ്കിലും ഒരിക്കൽ പോലും വിളിക്കുകയുണ്ടായില്ല.

ഒടുവിൽ അയാൾ 'ഈ കുഞ്ഞിനെ ആരെങ്കിലും ദ്രോഹിക്കാൻ വന്നാലോ' എന്ന് എന്നെ വിരൽ ചൂണ്ടി. അച്ഛൻ 'ഒന്നും ചെയ്യാതെ ആരും ദ്രോഹിക്കാൻ വരില്ലെ'ന്ന് അയാളെ നിസ്സാരമാക്കിയപ്പോൾ അയാൾ ഒരു നിമിഷം കത്തുന്ന കണ്ണുകളുമായി അങ്ങനെ തറഞ്ഞു നിന്നു.

എനിക്ക് സത്യമായും പേടിയായി.ഞാൻ കൈകൂപ്പി അയാളെ തൊഴുതു... ദയവു ചെയ്തു പോകണമെന്ന് ആവശ്യപ്പെട്ടു.

വാക്കില്ലാതെ കുറച്ചു നേരം നിന്നിട്ട്, അയാൾ മെല്ലെ ഇറങ്ങിപ്പോയി.

ഇതും തുടക്കമായിരുന്നു. പലവട്ടം പല പുരുഷന്മാരാൽ ഇതാവർത്തിക്കപ്പെട്ടു. വീട്ടുവരാന്ത ഞങ്ങൾ കുട്ടികൾ അങ്ങനെ പൂർണമായും ഉപേക്ഷിച്ചു.

ഞങ്ങൾക്ക് ജീവിതം മതിയായിക്കഴിഞ്ഞിരുന്നു. പരീക്ഷ ജയിക്കൽ, ഉന്നത വിദ്യാഭ്യാസം നേടൽ, ജീവിതത്തിൽ ആരെങ്കിലും ഒക്കെ ആയിത്തീരൽ അങ്ങനെ എല്ലാം വ്യർഥമാണെന്ന തോന്നൽ ഞങ്ങളുടെ ഉള്ളിൽ കിടന്നു ഉണങ്ങാ മുറിവായി നീറി.

നഴ്സ് മാലാഖ ജീവിതത്തിലേക്ക് വന്നപ്പോൾ മുതൽ അച്ഛൻ സ്വന്തം ജാതിപ്പേര് വെച്ച് അറിയപ്പെടാൻ ആഗ്രഹിച്ചു. അങ്ങനെ അദ്ദേഹം ആ ജാതിസംഘടനയിൽ അംഗമായി. എല്ലാ മാസവും ജാതിപ്പേരു ചേർത്ത അഭിസംബോധനയോടെ സംഘടന അച്ഛനു കത്തയച്ചു.
ഞങ്ങൾ മക്കളിൽ കടുത്ത അനാഥത്വം സൃഷ്ടിച്ച ഒരു കാര്യമായിരുന്നു ഇത്.

ബ്രാഹ്മണജാതിയെ കളിയാക്കും, അവർക്ക് ബന്ധങ്ങളില്ലെന്ന് പറയും, ധനാർത്തിയാണെന്ന് ചൂണ്ടി ക്കാണിക്കും എന്നല്ലാതെ ജാതിയും മതവും അച്ഛൻ വീട്ടിലൊരിക്കലും ചർച്ച ചെയ്തിരുന്നില്ല. മതം മനുഷ്യ നെ മയക്കുന്ന കറപ്പാണെന്ന് പറ്റുമ്പോഴെല്ലാം പറഞ്ഞു കേൾപ്പിക്കുകയും ചെയ്യുമായിരുന്നു.

ചില ബ്രാഹ്മണരോട് അച്ഛനു മാത്രമല്ല ഞങ്ങൾക്കും അത്യധികം കോപമുണ്ടായിരുന്നു. അമ്മയുടെ വീട്ടിലെ അവസാനിക്കാത്ത ആ കോടതിക്കേസ്സ് ഞങ്ങളേയും മടുപ്പിച്ചിരുന്നുവല്ലോ.

അച്ഛൻ വളരെ മുമ്പ് തന്നെ മിശ്രവിവാഹം കഴിച്ച് ജാതിയെ വെല്ലുവിളിച്ചുവെന്ന് എല്ലാവരേയും പോലെ ഞങ്ങളും വിശ്വസിച്ചു. അതിൽ ശരിക്കും അഭിമാനിച്ചു. ഞങ്ങൾക്ക് ജാതിയില്ലെന്ന് വളരേക്കാലം മുമ്പേ അച്ഛൻ സ്കൂളിൽ എഴുതിക്കൊടുത്തിരുന്നു. ഞങ്ങളുടെ ആ ഗമപ്പത്തിയിലാണ് ജാതി സംഘടനക്കാരുടെ കടന്നു വരവോടെ അടിയേറ്റത്.

അച്ഛൻറെ മക്കളാവാൻ ഞങ്ങൾക്കോ ഭാര്യയാവാൻ അമ്മയ്ക്കോ യോഗ്യതയില്ലെന്നും അതുകൊണ്ടാണ് ഞങ്ങൾക്ക് ജാതിയില്ലാതാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ' ഈ വീട്ടിലെ ന്തിനാ അച്ഛാ നമുക്ക് ഒരു ജാതിസംഘടന' എന്ന ചോദ്യത്തിന്റെ ഉത്തരമായിരുന്നു അച്ഛൻ തന്നത്.

ജാതിയാണോ യോഗ്യത എന്ന പെരുത്ത ചോദ്യം ഞങ്ങൾ വിഴുങ്ങി. പിന്നീട് അച്ഛൻറെ മക്കൾ എന്നു പറയുമ്പോഴൊക്കേയും എങ്ങുനിന്നെന്നറിയാത്ത വിധം ഒരു ജാതി മുന കൂർത്തു വന്ന് ഞങ്ങളെ സദാ നൊമ്പരപ്പെടുത്തീരുന്നു. ഒരു ജാതിയോടും ആഭിമുഖ്യമില്ലാതായതും ജാതിപ്പേര് പറഞ്ഞു അപമാനിക്കപ്പെടാനോ ബഹുമാനിക്കപ്പെടാനോ ഏതെങ്കിലും ജാതിയിലോ ഏതെങ്കിലും മതത്തിലോ ഐക്യപ്പെടാനോ പറ്റാതായതും അങ്ങനെയാണ്.

അതുവരെ അമ്മ ഒരു ചോക്ലേറ്റ് പോലും അച്ഛനറിയാതെ വാങ്ങി ഞങ്ങൾക്ക് തന്നിരുന്നില്ല. ഈ വാഹനാപകടം അമ്മയെ വലിയൊരു അളവിൽ മാറ്റിത്തീർത്തു. അച്ഛൻ കൊണ്ടുപോവുന്ന അസ്മത്തുള്ളാഖാൻ സായ് വിൻറെ തുണിക്കട, ജയ ബേക്കറി, വി പി എൻ സ്വാമിയുടെ പലചരക്ക് കട , കോട്ടയ്ക്കൽ ആര്യവൈദ്യശാല, നടുവിലാലിനരികിലെ പച്ചക്കറി ക്കട, കാഞ്ചന ഇവിടങ്ങളിലായിരുന്നു അമ്മയുടെ സ്ഥിരം ഷോപ്പിങ്. വർഷത്തിലൊരിക്കൽ എൻ ടി സിയിലും ഹാൻടെക്സിലും അമ്മ പോയി. തൃശൂരിൽ മറ്റ് ഏതു കട വന്നാലും അമ്മ അങ്ങനെ അറിയുമായിരുന്നില്ല.

അമ്മ സ്വന്തം ഹോബികളായ ജ്യോതിഷവും ചെടി വളർത്തലും ഉഷാറാക്കി. തനിച്ച് ഷോപ്പിംഗ് ചെയ്തു. ഇഷ്ടപ്പെട്ട ചില്ലറ സാധനങ്ങളും കുറച്ച് നല്ല സാരികളും വാങ്ങിച്ചു. ഇന്നാലോചിക്കുമ്പോൾ മനസ്സിലാകുന്നുണ്ട് ഞാൻ തകർന്നിട്ടില്ല എന്ന് എല്ലാവരേയും വിശ്വസിപ്പിക്കാനും സ്വയം വിശ്വസിക്കാനുമുള്ള ശ്രമമായിരുന്നു അമ്മ നടത്തിയിരുന്നത്.

ആ ശ്രമത്തിൽ അമ്മ കുറച്ചൊക്കെ ജയിച്ചെന്നും ഇല്ലെന്നും പറയാം.

ഞങ്ങളുടെ പരീക്ഷകൾ ഒന്നും നന്നായില്ല. പഠിക്കാതെയല്ല, പഠിക്കുന്നത് മറന്നു പോവലായിരുന്നു പ്രധാന പ്രശ്‌നം.

സേക്രഡ് ഹാർട്ട് കോൺവെൻറിൽ കുത്തിയിരുന്ന് കരഞ്ഞിരുന്ന ഭാഗ്യയെ കെമിസ്ട്രി പഠിപ്പിച്ചിരുന്ന ഭഗീരഥി ടീച്ചർ എപ്പോഴും സമാധാനിപ്പിക്കുകയും പഠിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തിരുന്നത് ഒരിക്കലും മറക്കാൻ കഴിയില്ല

Monday, September 9, 2019

പ്രചോദിത


01/09/19



                                                                     
01/09/19                                                                                


30/08/19


29/08/19

നീലപ്പാപ്പാത്തികൾ

                                                
 

ഒന്തപ്പീന, കല്ലഗ്ളി, ഓക്കെപുള്ളേ....

എന്തര് പറയണത് എന്നാണോ?

മിനി വിഷ് Mini Vish പാടീരുന്നതാണ് ഒന്തപ്പീന. അവരുടെ നീലപ്പാപ്പാത്തികൾ എന്ന പുസ്തകത്തിൽ ഒന്തപ്പീന എന്നൊരു കുറിപ്പുണ്ട്. സിനിമാ ക്കഥ മുഴുവൻ പറഞ്ഞ് രസം കൊല്ലിയാവാൻ പാടില്ലാത്തത് കൊണ്ട് എല്ലാവരും നീലപ്പാപ്പാത്തികൾ വാങ്ങി ഒന്തപ്പീനയെ അറിയുക. വേണെങ്കിൽ ഒരു കുളു തരാം. ഒന്തപ്പീനാന്ന് പറഞ്ഞാ ഫൗണ്ട് എ പീനട്ട് ന്നാണ്. ഒന്തപ്പീനയുടെ ശേഷം ഭാഗം അറിയാൻ നീലപ്പാപ്പാത്തികൾ വായിക്കുക.

ഇനി മ്മ്ടെ കല്ലഗ്ളി.

ഇക്കാര്യം മിനി വിഷ് ൻറെ നീലപാപ്പാത്തികളുടെ ആശംസാനേരത്ത് ഞാൻ പറഞ്ഞിരുന്നു.

എന്നാലും ഇപ്പൊ ഒന്നും കൂടി പറയാം....

രവീന്ദ്രനാഥ ടാഗോറാണ് ഈ പ്രാർത്ഥന പാടിയിരുന്നത്. വെറും കല്ലഗ്ളി അല്ല അത്.

'കല്ലഗ്ളി പുല്ലഗ്ളി സിങ്ഗീ മെല്ലലിം മെല്ലലിം മെല്ലലിം '

ജീവിത സ്മൃതികൾ എന്ന ടാഗോറിൻറെ ആത്മകഥയിലാണ് ഈ പ്രാർഥനയുള്ളത്. ഏത് ഭാഷയാണെന്ന് അദ്ദേഹത്തിന് മനസ്സിലായിരുന്നില്ല. നമ്മക്കും മനസ്സിലായില്ല. അതുകൊണ്ട് കുളൂം ഇല്ല.

വളരെക്കഴിഞ്ഞ് ഫുൾ ഓഫ് ഗ്ളീ സിങിങ് മെറിലി മെറിലി മെറിലി എന്ന് ടാഗോർ പുല്ലഗ്ളി സിങ്ഗീ മെല്ലലിം മെല്ലലിം മെല്ലലിം എന്നതിനെ മനസ്സിലാക്കിയെടുത്തു..പക്ഷേ, ഹാ, കഷ്ടം.. കല്ലഗ്ളീ ടാഗോറിന് ഒരിക്കലും പിടികൊടുക്കാത്ത ബ്ളാക്ഹോളായിത്തന്നെ നിലകൊണ്ടു. അത് താൻടാ കല്ലഗ്ളിയുടെ പവർ.

ഓക്കെ പുള്ളേ...

ഇത് അനിയത്തി ഭാഗ്യേടെയാണ്. അവൾ ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കാനുള്ള തയാറെടുപ്പായിരുന്നു. അങ്ങനെ ഇംഗ്ലീഷ് നഴ്സറി റൈംസ് ഒക്കെ ചൊല്ലും. അതിലാണ് റിങ്ങാ റിങ്ങ് ഓഫ് റോസസ്... ഓക്കേ പുള്ളേ റോസസ്... എന്ന് കേട്ടത്. അമ്മ കുറെ തിരുത്തീട്ടും പോക്കറ്റ് ഫുൾ ഓഫ് പോസീ
സ് എന്നാവാൻ ഓക്കേപുള്ളേ റോസസിനും കാലമൊത്തിരി വേണ്ടി വന്നു...

എനിക്കും റാണിക്കും നോ കുളു ആയിരുന്നു ഈ ഓക്കേപുള്ളേയിൽ.. ഞങ്ങൾ രണ്ടും ശുദ്ധ നാട്ടിൻ പുറം മലയാളം മീഡിയത്തിലാരുന്നുവല്ലോ അന്നേരം പഠിച്ചിരുന്നത്.

അങ്ങനൊക്കെയാണ് വാക്കുകൾ... ങാ.

കണ്ണനും കണ്ണൻറമ്മയും പിന്നെ ഞാനും...

     
04/09/19
 



27/08/19
                                                  വെറുതെ...

Sunday, September 8, 2019

ഭൂമികുലുക്കങ്ങൾ, സുനാമിത്തിരകൾ....2

                                           

ഭൂമികുലുക്കങ്ങൾ വരുമെന്നും തീപ്പിടുത്തങ്ങൾ ഉണ്ടാവുമെന്നും കാട്ടുതീ പടരുന്നത് കാണേണ്ടി വരുമെന്നും ഇതെല്ലാം അതീവ വേദനാകരമാണെന്നും ഞാൻ പോകെപ്പോകെ മനസ്സിലാക്കി.ഇമ്മാതിരി ദുരന്തങ്ങളിൽ നേരിട്ടിടപെടുമ്പോൾ ഞാൻ എന്ന ഞാനിൻറെ നിസ്സാരതയും എനിക്ക് ബോധ്യമായി. ഭൂമി ഉറച്ചു തുമ്മിയാൽ ഞാൻ... ഞാൻ.... എന്നൊരു കാര്യമേ അവശേഷിക്കില്ല... എന്നിട്ടും ഓരോ ദുരന്തം തീരുമ്പോഴേക്ക് മനുഷ്യർ എല്ലാം മറക്കും. ഒരു നില്ക്കപ്പൊറുതി കിട്ടിയാൽ മനുഷ്യമനസ്സുകളിൽ ദുരന്തമേല്പിച്ച ആഘാതങ്ങൾ ഒടുങ്ങുകയും പകരം തല്ക്കാലത്തേക്ക് നീക്കിവെക്കപ്പെട്ട വിഭാഗീയചിന്തകൾ ഉണർന്നെഴുന്നേല്ക്കുകയും ചെയ്യും. ആദിമകാലത്ത് കൂട്ടങ്ങളെ ഭരിക്കാനുള്ള സൗകര്യത്തിന് വേണ്ടി ആരംഭിച്ച വിഭാഗീയത യുഗങ്ങൾ കൊണ്ട് മനുഷ്യരുടെ
മനസ്സിൽ പിടിച്ചാൽ വട്ടമെത്താത്ത നോക്കിയാൽ അറ്റം കാണാത്ത സെക്കോയ മരങ്ങൾ പോലെ വേരുറച്ചു കഴിഞ്ഞു. ഞാനിൽ നിന്നും ഞാൻ ഉൾപ്പെടുന്ന എല്ലാ മേന്മകളിൽ നിന്നും മനുഷ്യർക്ക് മോചനം നേടാനേ പറ്റുന്നില്ല. അതു പറ്റാത്തതുകൊണ്ട് മനുഷ്യർക്ക് സമത്വമോ അതിലൂന്നിയ സമാധാനമോ പ്രാപ്യവുമല്ല.

ഇത് ശരിക്കുമറിയുന്നവർ ഈ വിഭാഗീയതകളെ വെള്ളവും വളവും ഇട്ട് തഴപ്പിച്ച് വ്യക്തിപരമായ അധികാരം മുതൽ മതപരമായ അധികാരവും രാഷ്ട്രീയാധികാരവും കൈയാളുന്നു.

ദുരന്തഭൂമികകളിൽ അധികാര സമവാക്യങ്ങൾ വലിയ അലോസരങ്ങൾ സൃഷ്ടിക്കാറുണ്ട്.

2001 ലെ ഗുജറാത്ത് ഭൂകമ്പമുണ്ടാവുമ്പോൾ ഹര്യാനയിലാണ് പാർപ്പ്. റിപ്പബ്ളിക് ദിനമാണ്. നല്ല തണുപ്പുള്ള പ്രഭാതം. ....അടുക്കളയിൽ നിന്നും പുറത്തേക്ക് കടന്നപ്പോൾ വാതിൽ ഉയരുന്നു... താഴുന്നു... കലണ്ടർ പെൻഡുലമാകുന്നു. രണ്ടു മിനിറ്റ്‌ എന്നതൊരു വലിയ കാലയളവാണ്. ഭൂമി വഴുതിപ്പോകുന്നു... പിന്നെ ആ ഇരമ്പമുയരുന്നു...

തലകറക്കമല്ല... ഭൂമിയാണ് ആക്രോശിക്കുന്നത് എന്ന് അപ്പോൾ മനസ്സിലായി...

ശരിക്കും ഭയന്നുപോയി.. ആ സെക്ടറിലെ എല്ലാവരും പുറത്ത് മൈതാനത്തിൽ എത്തിക്കഴിഞ്ഞിരുന്നു. തുടർ ചലനങ്ങൾ ഭയന്ന് ആരും വീടുകളിലേക്ക് കയറിയില്ല.

ഗുജറാത്തിലേ നഷ്ടം ഭയാനകമായിരുന്നു. കണ്ണനെന്ന് ഞാൻ വിളിക്കുന്ന എൻറെ കൂട്ടുകാരൻ അവിടെ ചെന്ന ദിവസം രാത്രിയിൽ ഫോൺ ചെയ്തു. ആദ്യത്തെ ഹലോ പറച്ചിലിന് ശേഷം കേട്ടത് നെഞ്ചു പൊട്ടിക്കരയുന്ന ശബ്ദ വും അടക്കാനാവാത്ത തേങ്ങലുമാണ്..

'സഹിക്കാൻ വയ്യ... ഒന്നും താങ്ങാൻ വയ്യ. ഞാൻ എന്ത് ഡിസൈൻ ചെയ്യും എന്ത് വരയ്ക്കും... എനിക്കൊന്നുമറിയില്ല.'

ഒപ്പം പോയവരെല്ലാം തന്നെ വിങ്ങിപ്പൊട്ടി കരയുകയായിരുന്നു.

ലോകം മുഴുവനും സഹായിച്ചു. പണം ലോഭമില്ലാതെ ഒഴുകി വന്നു. മനുഷ്യരുടെ അദ്ധ്വാനം എല്ലാ മേഖലയിലും സുലഭമായിരുന്നു.

പലതരം നാടുകളിൽ നിന്നും വന്ന വിചിത്രമായ വേഷങ്ങൾ ധരിച്ച മനുഷ്യർ ടെൻറുകളിൽ താമസിച്ചിരുന്നു. ആ കാലത്താണ് ഇപ്പോഴത്തെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി അഭിനയിച്ചിരുന്ന ക്യോം കി സാസ് ഭി കഭി ബഹു ഥി എന്ന സീരിയൽ ടി വിയിൽ വന്നിരുന്നത്. ആ ടെൻറുകളിൽ പാർത്തിരുന്ന സർവവും നഷ്ടപ്പെട്ട മനുഷ്യർ ഈ സീരിയലിൽ ആഴ്ന്നു മുങ്ങി അവരവരുടെ വേദന മറക്കാൻ ശ്രമിക്കുന്നത് ശരിക്കും അൽഭുതപ്പെടുത്തീട്ടുണ്ട്. മനുഷ്യരുടെ അതിജീവനത്വര ഏതു കച്ചിത്തുരുമ്പിലും പിടി മുറുക്കും.

ഉപ്പുപാടങ്ങളുടെ നാടായ കച്ച് തകർന്നു തരിപ്പണമായിരുന്നു. ഭുജിൽ ഒന്നും ബാക്കിയുണ്ടായിരുന്നില്ല. കച്ചിനേയും ഭുജിനേയും പിച്ചവെപ്പിക്കാൻ കണ്ണൻറെ നേതൃത്വത്തിൽ ആറുമാസം അവിടെ അലഞ്ഞു നടന്ന് ഒത്തിരി പേർ ഒത്തിരി അദ്ധ്വാനിച്ചിട്ടുണ്ട്. വല്ലാത്ത ഒരു കാലമായിരുന്നു അത്. എവിടെ നിന്ന് എന്തിൻറെ ആരുടെ അവശേഷിപ്പുകൾ കിട്ടുമെന്നറിയാത്ത അതിഭീകര ദിനങ്ങൾ... ഒരു പാവക്കുട്ടി, ഒരു ചെപ്പ് കുപ്പിവളകൾ... ചിലപ്പോൾ ഒരു കൈത്തണ്ട..... ഒരു പാദം...

എന്തിനു ജീവിക്കണം.. എന്തിനു ജോലി ചെയ്യണം.... എന്തിനു ഭക്ഷണം കഴിക്കണം എന്നൊക്കെ തോന്നിപ്പോയ ആധിയും ഭീതിയും മാത്രം നിറഞ്ഞ ഒട്ടനവധി ദിവസങ്ങൾ....

2004 ഡിസംബറിലെ സുനാമിയും ഒരിക്കലും മറക്കാൻ സാധിക്കാത്ത വേദനകൾ തന്നെയാണ് നല്കിയത്.

ആൻഡമാൻ നിക്കോബർ ദ്വീപുകളും നാഗപട്ടണവുമായിരുന്നു പ്രവൃത്തിയിടങ്ങൾ. പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വേണ്ടി അവിടം സന്ദർശിച്ചശേഷം കണ്ണൻറെ കൂടെ ഉണ്ടായിരുന്നവരിൽ മാനസികമായി തകർന്നു പോയവരുണ്ട്. ഡിപ്രഷന് മരുന്നു
കഴിക്കേണ്ടി വന്നവരുണ്ട്. കണ്ണൻ രണ്ടാഴ്ചയോളം ഉറങ്ങിയിരുന്നില്ല. നാഗപട്ടണത്തെ കളക്ടർ ഒരു സർദാർജി ആയിരുന്നു. അദ്ദേഹവുമായി നിരന്തര സമ്പർക്കമുണ്ടായിരുന്നു അക്കാലങ്ങളിൽ..

നാഗപട്ടണത്തെ ദുരന്തം വിവരണാതീതമായിരുന്നു. സർവതും നഷ്ടപ്പെട്ട മനുഷ്യർ... പരമ ദാരിദ്ര്യം.. ഹരേ രാമ ഹരേ കൃഷ്ണ പ്രസ്ഥാനത്തിന്റെ വകയായി നല്ല തോതിലുള്ള ദുരിതാശ്വാസപ്രവർത്തനങ്ങൾ നടക്കുന്നുണ്ടായിരുന്നു. എല്ലാ ഇൻറർ നാഷണൽ ഏജൻസികളും പ്രവർത്തിക്കുന്നുണ്ടായിരുന്നു. എന്നാൽ ഹരേ രാമക്കാരെ മറക്കാൻ കഴിയാത്തത് അതുകൊണ്ടൊന്നുമല്ല. വളരെ വിലയേറിയ ഗുണമേന്മയുള്ള സസ്യഭക്ഷണം മാത്രം മല്സ്യത്തൊഴിലാളികൾക്ക് മൂന്നു നേരം വിളമ്പുകയും അന്നേരമെല്ലാം വിഷ്ണുവിൻറെ അവതാരമായ മല്സ്യത്തെ ബന്ധനത്തിലാക്കി വധിച്ച് സ്വന്തം സുഖഭോഗങ്ങൾക്ക് ഉപയോഗിച്ചുവെന്ന് ഭയപ്പെടുത്തുകയും അതുകൊണ്ടാണ് സുനാമി വന്നതെന്ന് ആ മനുഷ്യരെ കുറ്റപ്പെടുത്തുകയും ചെയ്തതുകൊണ്ടാണ്.

എന്തിനാണ് ഇങ്ങനെ ദുരന്തനിവാരണത്തിന് നമ്മൾ ശ്രമിക്കുന്നത്?

ആ ഭക്ഷണം കഴിക്കുന്ന മല്സ്യത്തൊഴിലാളി സ്ത്രീകൾ ഭയന്നു വിറച്ചു. അവർ സമസ്തവും നഷ്ടപ്പെട്ടവരാണ്. അവരുടെ ഉപജീവനമാർഗം, അവരുടെ അധ്വാനം എല്ലാം പാപമാണെന്ന് പറയുന്നത് എങ്ങനെ സഹിക്കാൻ കഴിയും? മീൻ കുളമ്പ് ഇല്ലാത്ത ഭക്ഷണം അവർക്ക് പറ്റില്ല. ആ സ്ത്രീകളുടെ തോരാത്ത കണ്ണീരിൽ യുക്തിബോധം കുത്തിവെക്കാൻ എളുപ്പമായിരുന്നില്ല. അമ്മാ എന്നുച്ചരിച്ചാൽ മതി അവർ തകർന്നു പോകുമായിരുന്നു.കളക്ടർ ഹരേരാമക്കാരോട് സേവനം മതിയാക്കാൻ പറഞ്ഞു... ഒടുവിൽ..

കന്യാകുമാരിയിലെ ദുരന്തബാധിത സ്ഥലത്ത് കണ്ണൻറെ ലുക്കിലെ മുസ്‌ലിം ച്ഛായ വലിയ കുഴപ്പമുണ്ടാക്കി. ഹിന്ദുത്വ സംഘടനകൾക്ക് സംശയവും കോപവും ഉണ്ടായി. മലയാളത്തിലെ സിനിമാതാരം ബൈജുവൊക്കെ ആയിരുന്നു അവിടെ പ്രവർത്തിച്ചിരുന്നത്.

ദുരന്തങ്ങളിലും ജാതി മതം തപ്പുന്നത് മനുഷ്യർ ഇന്ന് തുടങ്ങിയതൊന്നുമല്ല. അതൊക്കെ നേരത്തേയും ഉണ്ട്.

ഇന്നലെ എല്ലാം ഉണ്ടായിരുന്നവർ ഇന്ന് ഒന്നുമില്ലാത്തവരായി മാറുന്നത് പ്രകൃതി ദുരന്തങ്ങളിൽ മാത്രമല്ല. രാഷ്ട്രീയ ദുരന്തങ്ങളിലും അതങ്ങനെയാണ്. സ്വാതന്ത്ര്യ സമരകാലത്ത് ഹിന്ദു രാഷ്ട്രമെന്ന് വാദിച്ചവരെല്ലാം പിന്നീട് നടന്ന വിഭജനത്തിനും ഇന്നും തുടരുന്ന ലഹളകൾക്കും വഴക്കുകൾക്കും കാരണക്കാരാണ്. കാരണം അതത് രാജ്യത്ത് സാമാന്യം ഭേദപ്പെട്ട ജീവിതം നയിച്ചവരായിരുന്നു പലായനം ചെയ്യേണ്ടി വന്ന ജനങ്ങളിലധികം പേരും. എന്നിട്ട് നമ്മൾ നിത്യ വിരോധമല്ലാതെ ഒന്നും നേടിയില്ല.

ഞാൻ, ഞാനിൻറെ, ഞാനുൾപ്പെട്ടതിൻറെ, ഞാൻ വിശ്വസിക്കുന്നതിൻറെ എന്ന പലതരം അഹന്തകൾ അഴിച്ചു കളഞ്ഞ് ഒത്തൊരുമിക്കാതെ നമ്മേ തേടി വരുന്ന ഒരു ദുരന്തത്തേയും നമുക്ക് ഫലപ്രദമായി നേരിടാൻ കഴിയില്ല.

ഞാൻ ചില പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് ഓർക്കാം....1

                                                 

ചെറുപ്പത്തിൽ തുള്ളിക്കൊരു കുടം പേമാരി, കാതടപ്പിക്കുന്ന ഇടിവെട്ട്, കണ്ണഞ്ചിക്കുന്ന മിന്നൽ ഇതായിരുന്നു എൻറെ പ്രകൃതി ദുരന്തം. വാഴകളും കവുങ്ങുകളും വീണു പോവുക, ഓല കെട്ടിയ വീടുള്ളവർ അമ്മീമ്മയോട് വന്ന് ഓല ചോദിക്കുക ഇതൊക്കെ അന്നത്തെ ഓർമകളാണ്. അമ്മീമ്മയുടെ വീട്ടിലെ തെങ്ങുകൾ ചെറുതായിരുന്നു. വെട്ടാവുന്ന ഓലയൊക്കെ അമ്മീമ്മ കൊടുക്കും. പിന്നെ ബലമുള്ള കമ്പുകൾ, കോട്ടൺ സാരികൾ കൂട്ടിത്തയിച്ച പുതപ്പ്, സഹായം ചോദിച്ചു വരുന്നവർക്ക് അവർ വരുന്ന നേരത്ത് വീട്ടിലുള്ള ആഹാരം ഇതെല്ലാം അമ്മീമ്മ കൊടുക്കും. ഞങ്ങളുടെ ഉടുപ്പുകളും അമ്മീമ്മയുടെ സാരികളും കൊടുക്കും . തുണി തേക്കുന്ന പരിപാടി ഇല്ലാരുന്നത് കൊണ്ടും ഇന്നത്തെ പോലെ പുത്തൻ വസ്ത്രങ്ങൾ അലമാരകളിൽ അടുക്കി വെച്ചിരിക്കുന്ന രീതി ഇല്ലാത്തതുകൊണ്ടും അലക്കി മടക്കി വെച്ച ഉടുപ്പുകളാണ് കൊടുക്കുക. അടിവസ്ത്രങ്ങൾ കൊടുക്കാറില്ല.

'കർക്കിടത്തിൽ എൻറെ സ്തുതി പാടി നീ വീടുകളിൽ ചെന്നാൽ രണ്ടു നേരം കഞ്ഞി കുടിക്കുന്നവർ ഒരു നേരത്തെ കഞ്ഞിയും രണ്ടു മുണ്ടുള്ളവർ ഒരു മുണ്ടും തരുമെടാ , എന്ന് ശിവൻ പാണനാർക്ക് അനുഗ്രഹം കൊടുത്തിട്ടുണ്ടത്രേ. അപ്പോൾ നമ്മൾ മോരും ചോറും ഉപ്പും കടുമാങ്ങയും കഴിക്കുന്നുവെങ്കിൽ അതെല്ലാം ചോദിക്കുന്ന മറ്റുള്ളവർക്കും കൊടുക്കണം. നമ്മൾ ഒന്നും ഇവിടെ നിന്നും ഈ ഭുമിയിൽ നിന്നും കൊണ്ടു പോവില്ല.'

എല്ലാം കൊടുക്കണം. ഒന്നും കൂട്ടിവെക്കരുത്. അനാവശ്യമായി ഒന്നും അനുഭവിക്കരുത്. ആരേയും ഒരു തരത്തിലും ചൂഷണം ചെയ്യരുത്. അമ്മീമ്മ, അമ്മ, കണ്ണൻ ഈ മൂന്നുപേർക്കും ഇക്കാര്യത്തിൽ നല്ല യോജിപ്പാണ്. അതു കേട്ട് ജീവിക്കാനുള്ള പരിശ്രമമാണ് എന്നും എൻറെ ജീവിതം. എത്രയായാലും പൂർണമായി വിജയിക്കാൻ കഴിയാത്ത ഒരു പരീക്ഷ... കൂടുതലായോ ഉപഭോഗമെന്ന് സദാ കുറ്റബോധം തോന്നിപ്പിക്കുന്ന ഒരു പരീക്ഷ.. ആർത്തിയും അത്യാവശ്യവും തമ്മിലുള്ള ദ്വന്ദ്വയുദ്ധമാണ് ജീവിതമെന്ന് ഓർമ്മിപ്പിക്കുന്ന ഒരു പരീക്ഷ...

ദില്ലിയിൽ താല്ക്കാലിക പാർപ്പിടത്തിൽ കെട്ടിട നിർമ്മാണജോലികളിൽ പങ്കെടുത്തു ജീവിക്കുമ്പോഴാണ് ഉത്തരകാശി ഭൂമികുലുക്കം വരുന്നത്. രണ്ടായിരത്തോളം പേർ മരിച്ചു. രാത്രി മൂന്നുമണിയോടെ എൻറെ താല്ക്കാലികപാർപ്പിടം വിറച്ചു തുള്ളി. സ്പൂണും മറ്റും താഴെ വീണു. എനിക്കാരുമില്ലാത്ത ഒരു കാലമായതുകൊണ്ടും ഉറക്കമേ വരാത്ത രാത്രികളായതുകൊണ്ടും ഞാൻ ഈ ചലനവും അതിൻറെ ഭീതിയും ഭൂമി കാലിന്നടിയിൽ നിന്ന് തെന്നിമാറുന്ന അനുഭവവും അന്നേരത്തെ ഇരമ്പവും ശരിക്കറിഞ്ഞു. ഒക്ടോബർ മാസത്തിലായിരുന്നു ആ ഭൂമികുലുക്കം. ഐ ഐ ടി കാൺപൂരിൻറെ പഠനമനുസരിച്ച് അമ്പതിനായിരം വീടുകൾക്ക് തകരാറു പറ്റി.

ഉത്തർകാശി തകർന്ന് തരിപ്പണമായിരുന്നു. കല്ല് ചുവരും സ്ലേറ്റ് മേച്ചിലും ചറുപിറോന്ന് വീണിരുന്നു. അതിനു നടുവിൽ കീറിയ തുണികളും ജീവിത ക്ളേശത്തിൻറെ ആയിരം ചുളിവുകളുമായി പാവപ്പെട്ട മനുഷ്യർ ശൂന്യതയിലേക്ക് നോക്കിയിരുന്നിരുന്നു.

അന്ന് ഭൂകമ്പത്തിന്റെ കാരണങ്ങളെപ്പറ്റി ഒത്തിരി പഠനം നടക്കുകയും അതെല്ലാം പല കാരണങ്ങളാൽ സർക്കാരിൻറെ അലമാരിയിൽ പൂട്ടിവെക്കപ്പെടുകയും ചെയ്തു. വിദഗ്ധരുടെ പഠനമൊന്നും ആർക്കും അങ്ങനെ ഉപയോഗിക്കാൻ തോന്നാറില്ലല്ലോ. ജീവിത മാർഗം നഷ്ടമായ പാവപ്പെട്ടവർ യാചകരെപ്പോലെ ഒരു വഴി തുറന്നു തരൂ എന്ന് കേണുകൊണ്ടിരുന്നു. ലാറിബേക്കർ ഉത്തർകാശി സന്ദർശിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ നല്കുകയുമുണ്ടായി..അതൊന്നും ആരും ശ്രദ്ധിച്ചില്ല.

അതിനൊക്കെ എത്രയോ കാലം മുമ്പ് ആലപ്പുഴയെ വെള്ളക്കെട്ടെല്ലാം ഒഴിവാക്കി , പഴയ കെട്ടിടങ്ങളെ നവീകരിച്ച് നല്ലൊരു പട്ടണമായി രൂപകൽപന ചെയ്തു ബേക്കർ ഗവൺമെന്റിന് റിപ്പോർട്ട് കൊടുത്തിരുന്നു ഒടുവിൽ ഏതോ സർക്കാർ ഓഫീസിൻറെ മൂലക്ക് പൊടിയേറ്റ് കിടന്ന ആ റിപ്പോർട്ട് ആരോ കണ്ടെത്തുകയും പിന്നീട് അത് കോസ്റ്റ്ഫോർഡിൻറെ താല്പര്യത്തിൽ ആലപ്പി ദ വെനീസ് ഓഫ് ഈസ്റ്റ് എന്ന ഒരു പുസ്തകമായി പുറത്ത് വരികയും ചെയ്തു... അത്രമാത്രം.

ഇപ്പോഴും വെള്ളക്കെട്ടുകൾ ആലപ്പുഴക്ക് സ്വന്തം...

അടുത്തത് 1993 ലെ ലത്തൂർ ഭൂമികുലുക്കമായിരുന്നു. സെപ്റ്റംബർ 3 ന് രാവിലെ നാലുമണിക്ക് മുമ്പേ ആയിരുന്നു സംഭവം. പതിനായിരം പേർ മരിച്ചു പോയി. മുപ്പതിനായിരം പേർക്ക് പരിക്ക് പറ്റി . അൻപതിലധികം ഗ്രാമങ്ങൾ പൊടിഞ്ഞു തകർന്നു.

ലത്തൂരിലും ലാറി ബേക്കർ എത്തിയിരുന്നു. പെട്ടെന്ന് കോൺക്രീറ്റ് മന്ദിരങ്ങൾ ഉയർത്തി എല്ലാവരും സുരക്ഷിതരായി എന്ന് പ്രഖ്യാപിച്ചാൽ പോരാ എന്നും ജനങ്ങളെ ശരിക്കും സുരക്ഷിതരാകണമെന്നും അവർക്ക് ജീവസന്ധാരണോപാധികൾ ലഭിക്കുമെന്നുറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞത് ആർക്കും പിടിച്ചില്ല. അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ വേണ്ട വിധത്തിൽ പാലിക്കപ്പെട്ടില്ല.

ഹാം റേഡിയോ ഓപ്പറേറ്റർമാർ ഒത്തിരി സഹായം ചെയ്ത ഒരു സംഭവമായിരുന്നു ലത്തൂർ ഭൂമി കുലുക്കം. തകർന്നു പോയ എല്ലായിടത്തും ഓടിയെത്തി വിവരങ്ങൾ വേണ്ട രീതിയിൽ പുറത്തെത്തിച്ചത് അവരായിരുന്നു. ആ സേവനമൊന്നും ഒരിക്കലും മറക്കാൻ കഴിയില്ല. ഇന്ത്യയിലെ മിക്കവാറും എല്ലാ സംസ്ഥാന ങ്ങളും ഇൻറർനാഷണൽ കമ്യൂണിറ്റിയും പല മെഡിക്കൽ കോളേജുകളും അനവധി ഡോക്ടർമാരും കണക്കില്ലാത്തത്ര സാധാരണ മനുഷ്യരും അന്നും ഇന്നും എൻറെ സുഹൃത്തായ ജയ്ഗോപാലും രാപ്പകലില്ലാതെ അദ്ധ്വാനിച്ചാണ് ലത്തൂരിനെ മെല്ലെ പിച്ച നടത്തിയത്.

ചമോളിയിൽ അനുഭവപ്പെട്ട ഭൂമികുലുക്കം തൊണ്ണൂറു വർഷ ത്തിനിടയിൽ, ആ മേഖലയിൽ സംഭവിച്ച ഏറ്റവും ശക്തമായ ഒന്നായിരുന്നു. 1999 മാർച്ച് 29 നു രാത്രി പന്ത്രണ്ടരക്കായിരുന്നു അത്. ആളപായം കുറവായിരുന്നു. എങ്കിലും അമ്പതിനായിരത്തോളം കെട്ടിടങ്ങൾ നശിച്ചു. രണ്ടായിരം ഗ്രാമങ്ങൾ പൊട്ടിപ്പൊളിഞ്ഞു. ഭീകരമായ ഉരുൾപൊട്ടലുകൾ കൊണ്ട് രക്ഷാപ്രവർത്തനം ഒട്ടും തന്നെ എളുപ്പമായിരുന്നില്ല.

ഉത്തരേന്ത്യ മുഴുവനും വിറച്ചു... ഈ കുലുക്കത്തിൽ.. ദില്ലിയിൽ ശാസ്ത്രിഭവനത്തിൽ വിള്ളലുകൾ ഉണ്ടായി. യാതൊരു തത്വദീക്ഷയുമില്ലാതെ നിർമിക്കപ്പെട്ടിട്ടുള്ള ദില്ലിയിലെ കെട്ടിടങ്ങൾ ഒന്നു പോയിട്ട് കാൽ ഭൂമിക്കുലുക്കത്തിനില്ലെന്നുള്ള ആലോചനകൾ അപ്പോൾ ഉഷാറായി ആരംഭിച്ചു.

ചമോളിയിലെ മഴയും പരിസരങ്ങളിലെ ഉഗ്രമായ ഉരുൾപ്പൊട്ടലുകളും എല്ലാം നഷ്ടപ്പെട്ട ജനങ്ങളും സൈനിക ർക്കു പോലും ബുദ്ധിമുട്ടായിത്തീർന്ന രക്ഷാപ്രവർത്തനങ്ങളും ചെളിയിലും ചേറിലും കുഴഞ്ഞു പോയ എൻറെ കൂട്ടുകാരനേയും ഒന്നും മറക്കാൻ പറ്റില്ല.

ലാറിബേക്കർ ചമോളി ഭൂമികുലുക്കത്തിൻറെ പശ്ചാത്തലത്തിൽ എഴുതിയതാണ് എർത്ത്ക്വേക്ക് ,
ചമോളി എ ഹാൻഡ് ബുക്ക് ഓൺ എർത്ത് ക്വേക്ക് എന്നീ രണ്ടു പുസ്തകങ്ങൾ...

എനിക്ക് എൻറെ പരിമിതമായ അറിവും ദുരന്തങ്ങളിലുള്ള ഇടപെടലും വെച്ച് നമുക്കു ശരിയായ കാഴ്ചപ്പാടുകളുള്ള ഭരണാധികാരികളുടെ കുറവുണ്ടെന്ന് വല്ലാതെ തോന്നിയിട്ടുണ്ട്. അഞ്ചു വർഷത്തെ ദീർഘ വീക്ഷണം ഉള്ളവർ. ...എല്ലാത്തരം വിഭാഗീയതയേയും പ്രോൽസാഹിപ്പിക്കുന്ന മീഡിയോക്രിറ്റിയുടെ ഉസ്താദുമാർ... അധികാരപ്രദർശനമാണെല്ലാറ്റിലും വലുതെന്ന് കരുതുന്നവർ...

വലിയ അധികാരങ്ങളുടെ പിൻതുണയില്ലാതെ നമ്മൾ ഇത്തരം ജോലികളിലേർപ്പെടുമ്പോഴാണ് ദുരന്തവും ദുരന്തബാധിതരും നമ്മേ സ്വപ്‌നങ്ങളിൽപ്പോലും അവരുടെ അസ്ഥികൾകൊണ്ട് മുറുകെപ്പുണരുക. നമ്മുടെ കണ്ണുകളേയും ബോധത്തേയും പോലും തീവെച്ചു നശിപ്പിക്കുക..

ഭൂമിക്കുലുക്കങ്ങൾ പൊട്ടിക്കരയിച്ച ഓർമ്മകളിൽ നിന്നും....

സുനാമിത്തിരകളിൽ നിന്നും

ഇനിയും എഴുതാം...

അമ്മച്ചിന്തുകൾ 45

                                     
അമ്മ ഒരുപാട് കാര്യങ്ങൾ അറിയുന്നുണ്ടായിരുന്നു. പുരുഷൻ അങ്ങനെയുമാണ്, കുടുംബം തകരരുത് എന്ന വിചാരത്തിൽ മൗനം പാലിച്ചിരുന്നതാണ് അമ്മ. അവർ എത്ര പാവമായിരുന്നുവെന്ന് പിന്നീടുള്ള കാലമത്രയും ഞങ്ങൾ പരിതപിച്ചിട്ടുണ്ട്. വീടിൻറെ ദൈനംദിന നടത്തിപ്പിനെ തകർത്തു കളയാത്തിടത്തോളം കാലം അച്ഛൻറേ എല്ലാ പെരുമാറ്റങ്ങളും അമ്മ പൊറുത്തു. ഞങ്ങളേയും അച്ഛനല്ലേ നിങ്ങളുടെ അച്ഛനല്ലേ എന്നു ചോദിച്ചു സമാധാനിപ്പിച്ചു നിറുത്തി. എല്ലാം ശരിയാവുന്ന നന്നാവുന്ന ഒരു കാലം വരുമെന്ന് ആശിപ്പിച്ചു. അമ്മീമ്മയും അതു തന്നെയാണ് പറഞ്ഞിരുന്നത്. അവരിരുവരും അത്ര ബുദ്ധി യില്ലാത്തവരൊന്നുമായിരുന്നില്ല. എങ്കിലും ഞങ്ങൾ അഞ്ചു പെണ്ണുങ്ങളുടെ ജീവിതത്തിൽ നല്ലതു വരാനായി പറ്റാവുന്ന കച്ചിത്തുരുമ്പുകളിലെല്ലാം അവർ മുറുക്കിപ്പിടിച്ചു. ഈ വിശ്വാസവും അങ്ങനെയായിരുന്നു.

പക്ഷേ, എല്ലാറ്റിനും ഒരു പരിധി ഉണ്ടാവുമല്ലോ എന്നും. എല്ലാ സഹനത്തിനും അവസാനം ഉണ്ടായേ പറ്റൂ. കാരണം സഹനം എന്നും ഏകപക്ഷീയമത്രേ!

ഓഫീസേഴ്സ് ക്ളബ്ബിൻറെ ആഭിമുഖ്യത്തിൽ നാടകങ്ങളുണ്ടാകും. കളക്ടർ, ജഡ്ജി, പോലീസ് സൂപ്രണ്ട് അങ്ങനൊക്കെയുള്ള വലിയ സ്ഥാനികളായ അധികാരികളാണ് പ്രധാന വേഷത്തിൽ വരിക. അച്ഛൻ എല്ലാ നാടകത്തിലും ഉണ്ടാവും. കെ പി ഏ സി സുലോചനയെ കല്യാണം കഴിക്കാനാവാത്ത സങ്കടം ചിലപ്പോൾ ഈ നാടകനടനത്തിലൂടെ മറികടക്കാൻ അദ്ദേഹത്തിനായിരിക്കാം. എന്തായാലും നാടകനടിമാരുമായി കാറിൽ ചുറ്റി സഞ്ചരിക്കാൻ അച്ഛനിഷ്ടമായിരുന്നു.

അങ്ങനെ ഒരു പാതിരാത്രിയിൽ അച്ഛൻ വലിയൊരു കാറപകടത്തിൽ ചെന്ന് വീണു. കഴുത്തിലെ എല്ലിനാണ് തകരാറ് പിണഞ്ഞത്. മരണം തൊട്ടു വിളിച്ച ഒരപകടമായിരുന്നു. പുറമേക്ക് മുറിവുകൾ ഒന്നും കാണപ്പെട്ടിരുന്നില്ല. ഒരു ഓർത്തോപെഡിക് സർജനു മാത്രം മനസ്സിലാവുന്ന ഗൗരവമായിരുന്നു പരിക്ക്. അച്ഛനെ ഡോ. കെ. എസ്. പിള്ളയാണ് ചികിത്സിച്ചത്.

അപകടം നടന്നത് നാടകനടിമാർക്കൊപ്പം യാത്ര ചെയ്യുമ്പോഴായതുകൊണ്ട് അമ്മയെ ആരും വിവരമറിയിച്ചിരുന്നില്ല. രാവിലെ പത്ത് മണിക്ക് ഡോ. രാഹുലനാണ് പോസ്റ്റ് ഓഫീസിൽ വന്ന് അമ്മയെ ആശുപത്രിയിൽ കൊണ്ടു പോയത്.

അച്ഛൻ റൂമിലേക്ക് മാറിക്കഴിഞ്ഞിരുന്നു. അമ്മ എത്തുമ്പോൾ നഴ്സ് മാലാഖ അവിടെയുണ്ട്.

സാധാരണ ഏതു സ്ത്രീയും ഇങ്ങനെ ഒരവസ്ഥയിൽ ആ സ്ത്രീ എങ്ങനെ ആദ്യം എത്തിയെന്ന് അരിശപ്പെടും. പക്ഷേ, അമ്മ അങ്ങനെ ബഹളമുണ്ടാക്കിയില്ല. അച്ഛൻ റെ കട്ടിലിൽ അവരാണ് ഇരുന്നിരുന്നത്.

എന്നാലും അമ്മയെ കണ്ടപ്പോൾ ആ മാലാഖക്കും അച്ഛനും കോപം വന്നു. അവർ എണീററിട്ട് അച്ഛനെ ശ്രദ്ധിക്കാത്ത കുററത്തിന് അമ്മയെ വിചാരണ ചെയ്യാൻ തുടങ്ങി. ഈ അനുഭവം പിന്നീട് ഞങ്ങൾക്കായി സംവരണം ചെയ്തു കിട്ടുകയായിരുന്നു. മാലാഖ റോഡിൽ വെച്ച് ചീത്ത വിളിക്കുക, അവരുടെ ഭർത്താവ് റെയിൽവേ സ്റ്റേഷനിലും ഞങ്ങളുടെ വീട്ടിലും കയറി വന്ന് ഞങ്ങൾ മക്കളേയും അമ്മയേയും തെറി പറയുക..., തീരെ അപരിചിതരായ പുരുഷന്മാർ വീട്ടിൽ വന്ന് ബഹളം കൂട്ടുക ഇതൊക്കെ പതിവാകുന്നതിൻറെ തുടക്കം ആ ദിവസത്തിലായിരുന്നു.

അപ്പോൾ അമ്മ ആദ്യമായി മാലാഖയോട്
കയർത്ത് സംസാരിച്ചു. അച്ഛൻറെ മുറിയിൽ നിന്നും ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു.... അതിൻറെ ശിക്ഷ എത്രകാലം അനുഭവിപ്പിച്ചിട്ടും അച്ഛനു മതിവന്നില്ല.

ആ സമയത്ത് റാണിയും ഭാഗ്യയുമായിരുന്നു അയ്യന്തോളിലെ വീട്ടിൽ അമ്മയച്ഛന്മാർക്കൊപ്പം ഉണ്ടായിരുന്നത്. റാണി സെന്റ് മേരീസ് കോളേജിൽ ഫസ്റ്റ് ഗ്രൂപ്പ് എടുത്തു പ്രീഡിഗ്രിക്ക് പഠിച്ചു തുടങ്ങിയിരുന്നു. തൃക്കൂർ സർവോദയ സ്കൂളിൽ നിന്നും ടോപ്പർ ആയാണ് അവൾ പത്താം ക്ളാസ്സ് പാസ്സായത്. അതൊന്നും അഭിനന്ദിക്കപ്പെട്ടില്ലെന്നത് നിസ്സാരമാണ്... ആരും അതറിയുക പോലും ചെയ്തില്ലെന്ന നിലയിൽ നോക്കുമ്പോൾ....

അമ്മീമ്മ തനിച്ചാവാതെ ശ്രദ്ധിക്കുക എന്ന തീരുമാനത്തിൽ റാണി മാറി നില്ക്കുന്ന ദിവസങ്ങളിൽ ഞാനോ ഭാഗ്യയോ തൃക്കൂരിൽ നില്ക്കുമായിരുന്നു.

അത്തരം ഒരു ദിവസമാണ് അച്ഛന് ഈ അപകടം പറ്റിയത്. അച്ഛനു വേണ്ട മരുന്നുകളും ട്രാക്ഷൻ ഇടാനാവശ്യമായ സാമഗ്രികളും എല്ലാം റാണിയാണ് സംഘടിപ്പിച്ചത്. അച്ഛനു വേദന കുറയണമെന്ന് തന്നെയായിരുന്നു റാണിയുടേയും ഭാഗ്യയുടേയും ആഗ്രഹം...

എത്രയായാലും എന്തായാലും അച്ഛൻ സ്വന്തം എന്ന വികാരം ഞങ്ങളിൽ നിന്ന് മുഴുവനായും മാഞ്ഞുപോയിരുന്നില്ല.

ആ ആശുപത്രി ദിനങ്ങൾ ഇന്നും മറക്കാൻ പറ്റാത്തത് അതുകൊണ്ടു കൂടിയാണ്. അച്ഛനൊപ്പം അധികം സമയം ചെലവാക്കിയപ്പോൾ നഴ്സ് മാലാഖക്ക് അച്ഛനിലുള്ള സ്വാധീനം റാണി മനസ്സിലാക്കാൻ തുടങ്ങി.

അമ്മയേം റാണിയേം വീട്ടിലാക്കി ഡ്രൈവർ മടങ്ങി യപ്പോൾ റാണി ഒരു ഡിറ്റക്ടീവിനെപ്പോലെ ഭാഗ്യയോട് പറഞ്ഞു. 'കാർ പോകുന്നത് മാലാഖയെ ആശുപത്രിയി മുറിയിലേക്ക് കൊണ്ടു വരാനാണ്.'

ഭാഗ്യ വിശ്വാസത്തിലെടുത്തില്ല. അവൾ തർക്കിച്ചു. 'അച്ഛൻ സ്വന്തം പേരു ചീത്തയാക്കില്ല... അങ്ങനെ അടുപ്പമൊന്നും കാണില്ല. നീ വെറുതെ ഓരോന്ന് വിചാരിച്ച് വിഷമിക്കുകയാണ് '

എന്തായാലും ഇരുവരും ഉടനെ തന്നെ ഒരു ഓട്ടോയിൽ കയറി ആശുപത്രിയിൽ എത്തി.

ഡ്രൈവർ ആവുന്നത് ശ്രമിച്ചു... അവരെ മുറിയിൽ കയറ്റാതെ നോക്കാൻ...

'ഞങ്ങളുടെ അച്ഛനാ ..മുറീല്. ഞങ്ങളെ ആരാ എന്തിനാ തടയണത്?'

ഡ്രൈവർ പിന്നെ ശബ്ദിച്ചില്ല.

നഴ്സ് മാലാഖയെ കണ്ട് ഭാഗ്യ തകർന്നു തരിപ്പണമായി... റാണിയും പൊട്ടിത്തകർന്നു. അവൾ അങ്ങനെ പറഞ്ഞുവെങ്കിലും അത് സംഭവിക്കില്ല എന്ന് തന്നെയാണ് കരുതിയിരുന്നത്.

എൻറെ അറിവ് ശരിയാണെങ്കിൽ ഭാഗ്യയുടെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും വലിയ വിശ്വാസത്തകർച്ചയായിരുന്നു അത്. അവൾ അതിനു ശേഷം വേറൊരു പെൺകുട്ടിയായിത്തീർന്നു. പഴയ ഭാഗ്യ പിന്നെ മുഴുവനായി ഒരിക്കലും തിരിച്ചു വന്നില്ല.

ഞാൻ കോളേജിലായിരുന്നു ഇതൊക്കെ നടക്കുമ്പോൾ... റാണിയും ഭാഗ്യയും ഉച്ചയൂണിൻറെ സമയത്ത് കോളേജിൽ വന്ന് എന്നെ കണ്ടു. അവർ കരയുകയായിരുന്നു. ഞാനും അന്ന് ഒത്തിരി കരഞ്ഞു. ...

ഞങ്ങളുടെ ജീവിതം നടുക്കടലിലേക്ക് നീങ്ങുകയായിരുന്നുവല്ലോ.