Thursday, September 19, 2019

അമ്മച്ചിന്തുകൾ 47

                                       
ദുരിതപൂർണമായിരുന്നു ആ വർഷം മുഴുവനും.. പരീക്ഷകൾ മോശമായത് മാത്രമല്ല, ഞങ്ങൾ ഓരോരുത്തരും ക്രമമായി സ്വന്തം ജീവിതനരകങ്ങളിലേക്ക് നീങ്ങിപ്പോകുന്നതിൻറെ തുടക്കവുമായിരുന്നു അത്.

എന്നെ ഇഷ്ടമാണെന്നും വിവാഹം കഴിക്കണമെന്നും അറിയിച്ച ഒരു ചെറുപ്പക്കാരൻ വാഹനാപകടത്തിൽ മരണപ്പെടുന്ന അനുഭവം ഉണ്ടായത് പരീക്ഷ യോടടുപ്പിച്ചാണ്. മരണത്തിലൂടെ അയാൾ എൻറെ നിത്യവേദനയായി മാറി. അയാളുടെ സ്നേഹത്തെ വേണ്ട ത്ര ആത്മാർഥമായി എടുത്തില്ലെന്ന തോന്നൽ എന്നെ എപ്പോഴും കുറ്റബോധത്തിലെത്തിക്കാറുണ്ട്. ഹൃദയാർപ്പണം ചെയ്യുമ്പോൾ അവിശ്വസിച്ചതും ഇയാൾക്ക് വേറേ പണിയൊന്നുമില്ലേ എന്ന് കരുതിയതും തെറ്റായിപ്പോയിയെന്ന് ഞാൻ വേദനിച്ചു. പ്രീഡിഗ്രിയെന്നല്ല, പിന്നീട് ഞാൻ എഴുതിയ ഒരു പരീക്ഷയും നന്നായില്ല. എൻറെ അധ്യാപകരുടെ പ്രതീക്ഷകൾ ക്കൊത്തുയരാൻ ജീവിതത്തിലൊരിക്കലും എനിക്ക് കഴിഞ്ഞതുമില്ല.

അയാളെപ്പറ്റി ഒന്നും അച്ഛനറിഞ്ഞില്ല. അത് ഭാഗ്യമായെന്ന് ഞാൻ കരുതീട്ടുണ്ട്. കുറച്ചുകാലത്തേ പരിചയമേ ഞങ്ങൾ തമ്മിലുണ്ടായിരുന്നുള്ളൂ. അപ്പോഴേക്കും അയാൾ ഈ ഭൂമി വിട്ടു പോയല്ലോ.

അയാൾ ഒന്നും പറയാതെ ഒരു നിമിഷത്തിൽ ഇല്ലാതായപ്പോഴാണ് എൻറെ മനസ്സ് കുറ്റബോധം കൊണ്ട് വിങ്ങിയത്. ആത്മാർഥതയേയും സ്നേഹത്തേയും വേണ്ടത്ര നന്നായി മനസ്സിലാക്കുകയോ അംഗീകരിക്കുകയോ ചെയ്തില്ലെന്ന് ഞാൻ എന്നും എന്നെ കുറ്റപ്പെടുത്തി. ജീവിതത്തിൽ ഓരോരോ സ്നേഹനിരാസങ്ങളിലും അപമാനങ്ങളിലും നിന്ദകളിലും പെട്ടുഴലുമ്പോൾ അയാളുടെ സ്നേഹത്തെ വേണ്ടപ്പോൾ വേണ്ട രീതിയിൽ മനസ്സിലാക്കിയില്ലല്ലോ പിശാചേ നീ, എന്ന് എന്നിലെ ഞാൻ എന്നിലെ എന്നെ ശപിച്ചു ഭസ്മമാക്കാൻ ആശിച്ചു.

ആ ഓർമ്മയെ ഞാനിങ്ങനെ കുറിച്ചിട്ടിട്ടുണ്ട്.

നീല ഡയലുള്ള വാച്ച് .

തിരക്കേറിയ നഗര വീഥിയിലേയ്ക്കാണ് കോളേജിന്റെ മെയിൻ ഗേറ്റ് തുറക്കുന്നത്. അവിടെ ആരെങ്കിലും കാത്ത് നിന്നാല്‍ പോലും കാണാൻ വിഷമമാണ്. റോഡ് മുറിച്ച് നടന്ന് പുരാതനവും അതീവ വിസ്തൃതവുമായ മൈതാനം താണ്ടി മാത്രമേ ട്യൂഷൻ ക്ലാസ്സിലേയ്ക്ക് പോകാനാവൂ. കോളേജ് വിട്ടാൽ ഒറ്റ മിനിറ്റ് പോലും പാഴാക്കാതെ അങ്ങോട്ട് ഓടണം, എത്തേണ്ട താമസം ക്ലാസ്സ് തുടങ്ങുകയായി.

ഭാവി ഡോക്ടർമാരും എൻജിനീയർമാരും ശ്രദ്ധിച്ചിരുന്ന് പഠിയ്ക്കുകയും ധിറുതിയിൽ നോട്ട് കുറിയ്ക്കുകയും ചെയ്യും.

എനിക്ക് വലിയ ആശയൊന്നുമുണ്ടായിരുന്നില്ല, ഒരു ഡോക്ടറാകാൻ. പക്ഷേ, അമ്മയ്ക്ക് ഞാന്‍ ഡോക്ടറാകണമെന്നുണ്ടായിരുന്നു. ഞാൻ മെഡിസിനു പഠിയ്ക്കാൻ ഇഷ്ടപ്പെടുന്നില്ല എന്നു പറഞ്ഞ് അമ്മയെ വേദനിപ്പിയ്ക്കാൻ കഴിയില്ല. അതു കൊണ്ട് മാത്രം ഞാന്‍ ആത്മാർത്ഥമായി ശ്രമിച്ചു പോന്നു.

ഒരു ദിവസം പച്ചപ്പുല്ലു നിറഞ്ഞ മൈതാനത്തിലൂടെ, തുമ്പികളും ചിത്രശലഭങ്ങളും ആഹ്ലാദത്തോടെ പാറിപ്പറക്കുന്നതും ശ്രദ്ധിച്ച് നടക്കുമ്പോഴാണ് നീല ഡയലുള്ള വാച്ച് കെട്ടിയ ഒരു കൈത്തണ്ട വഴി തടഞ്ഞത്. ഞാന്‍ ഞെട്ടുകയും വിളറുകയും വല്ലാതെ ഭയപ്പെടുകയും ചെയ്തു. ആ പരിഭ്രാന്തിയില്‍ കുനിഞ്ഞു പോയ തല ഉയർത്തി ‘ആരാണിത്‘ എന്നു രൂക്ഷമായി നോക്കാൻ ഒരു മിനിറ്റ് താമസിച്ചു പോയി.

അപ്പോഴേയ്ക്കും അതീവ മൃദുലമായ ഒരു ശബ്ദം എന്നെ തേടിയെത്തി. അത്ര മേൽ മൃദുലമായ, കാരുണ്യവും ദയയുമുള്ള, പൌരുഷം തുളുമ്പുന്ന ഒരു ശബ്ദം ഞാന്‍ അതു വരെ കേട്ടിട്ടുണ്ടായിരുന്നില്ല. ക്രോധവും പുച്ഛവും പരിഹാസവും മാത്രം നിറഞ്ഞ ആൺ ഒച്ച കേട്ട് പരിചയിച്ചിരുന്ന എന്‍റെ കാതുകൾക്ക് ആ വാക്കുകൾ സംഗീതമായി തോന്നി.

‘ഞാൻ.... എൻജീനിയറിംഗിനു പഠിയ്ക്കുന്നു. ലാസ്റ്റ് സെമസ്റ്ററായി.’

എന്നില്‍ വിയർപ്പു പൊട്ടി. ശരീരത്തില്‍ ആവി ഉയര്‍ന്നു. ഹൃദയം ഇടിക്കുന്നത് നെഞ്ചിനു പുറത്തായിത്തീര്‍ന്നു.

‘താൻ ഇപ്പോഴേ ഇങ്ങനെ ഭയന്നാലോ? ഞാനൊന്നും പറഞ്ഞില്ലല്ലോ ഇതു വരെ.‘

ഞാന്‍ തലയുയർത്തി, പ്രയാസത്തോടെ അയാളുടെ മുഖത്തേയ്ക്ക് നോക്കി. സ്നേഹവും കരുണയും തുളുമ്പുന്ന കണ്ണുകളാണ് അയാളുടേതെന്ന് എനിക്ക് തോന്നി . അല്പം കുഴിഞ്ഞ കവിളുകളും കുറച്ച് വളർന്ന മുഖ രോമങ്ങളും നെറ്റിയിലേക്ക് പാറി വീഴുന്ന മുടിയിഴകളും കിളരം കൂടിയ അയാൾക്ക് സുന്ദരമായ ഒരു വിഷാദച്ഛായ നൽകുന്നുണ്ടായിരുന്നു.

എന്‍റെ ശബ്ദം വിറ പൂണ്ടിരുന്നു.

‘എന്റെ വഴി തടയുന്നതെന്തിനാണ്?‘ ചോദിച്ച് കഴിഞ്ഞപ്പോൾ എനിക്ക് തല ചുറ്റുന്നതു മാതിരിയുണ്ടായിരുന്നു. കുറച്ചു നേരം കൂടി നിന്നാൽ അവിടെത്തന്നെ ഉരുണ്ട് വീണു മരിച്ചു പോകുമെന്ന് ഞാന്‍ ഭയന്നു.

‘ എനിയ്ക്ക് തന്നെ ഇഷ്ടമാണെന്നു പറയാൻ. പഠിത്തം കഴിഞ്ഞാൽ തനിക്കൊപ്പം ജീവിക്കണമെന്ന് ആഗ്രഹിയ്ക്കുന്നുവെന്ന് പറയാൻ‘

ഞാന്‍ ശരം വിട്ടതു പോലെ നടന്നു, അല്ല. ഓടി. ട്യൂഷൻ ക്ലാസ്സിൽ ചെന്ന് ഒന്നു രണ്ട് ഗ്ലാസ്സ് നിറയെ പച്ചവെള്ളം കുടിച്ചു. എന്നിട്ടും ശരീരമാകമാനം വ്യാപിച്ച വേവുന്ന ചൂട് തണുത്തില്ല. അന്ന് പഠിപ്പിച്ച യാതൊന്നും തന്നെ എനിക്ക് മനസ്സിലായില്ല.

ഈ ആൺകുട്ടികൾക്ക് വേറെ ഒരു ജോലിയുമില്ലേ? ഒപ്പം ജീവിയ്ക്കാൻ നടക്കുന്നു!

എനിക്ക് ഒപ്പം ജീവിക്കുക എന്നു കേൾക്കുന്നതേ പേടിയാണ്. പഠിച്ച് നല്ലൊരു ജോലി വാങ്ങി അമ്മയെയും കൊണ്ട് വേറെ ഏതെങ്കിലും ഒരു നാട്ടിൽ പോയി താമസിയ്ക്കണമെന്നാണ് എന്‍റെ ആഗ്രഹം. പത്മരാജന്‍റെ ഒരു സിനിമയിലെപ്പോലെ ദൂരെ ദൂരെ സേഫായ ഒരു സ്ഥലത്ത്…………ആ നാട്ടിൽ ഞാനും അമ്മയും കൂടി ഭയമില്ലാതെ കളിച്ചു ചിരിച്ച് തമാശയൊക്കെ പറഞ്ഞ് സന്തോഷമായി ജീവിയ്ക്കും. നല്ല ഭക്ഷണമുണ്ടാക്കി ആഹ്ലാദത്തോടെ കഴിയ്ക്കും, പ്ലേറ്റുകൾ വലിച്ചെറിയാൻ ആരും വരാത്ത ഒരിടത്തായിരിയ്ക്കും ആ ഊണുമുറി. ഇഷ്ടപ്പെട്ട പാട്ടുകൾ കേട്ട്, അമ്മ പറയുന്ന കഥകൾ ശ്രദ്ധിച്ച്, കൈകാലുകള്‍ കൊണ്ട് കലഹിക്കാന്‍ ആരും വരാത്ത ഒരിടത്തായിരിയ്ക്കും ആ കിടപ്പുമുറി.

മുതിര്‍ന്നു വരുന്തോറും അച്ഛനും അമ്മയും തമ്മിലൂള്ള കലഹങ്ങള്‍ എനിക്ക് താങ്ങാവുന്നതിനപ്പുറമായിത്തീര്‍ന്നു കഴിഞ്ഞിരുന്നു. എന്തുകാരണമായാലും അച്ഛന്‍ അമ്മയോട് ശാരീരികമായി കലഹിക്കുന്നത് എനിക്കൊരിക്കലും ക്ഷമിക്കാന്‍ സാധിച്ചില്ല.

നാളെ അയാളെ കണ്ടാൽ മുഖത്ത് നോക്കി ഉറപ്പിച്ച് പറയും. പോയി പണി നോക്കാൻ, ഒരുത്തൻ ഇഷ്ടപ്പെടാനും ഒപ്പം ജീവിയ്ക്കാനും ഇറങ്ങിയിരിയ്ക്കുന്നു!

എങ്കിലും രാത്രി വളരെ വൈകുന്നതു വരെ നീല ഡയലുള്ള വാച്ച് കെട്ടിയ കൈത്തണ്ട മനസ്സിനെ ശല്യം ചെയ്തു കൊണ്ടിരുന്നു.

പിറ്റേന്ന് ക്ലാസ്സിൽ ചെന്നപ്പോൾ അനു ഒരു കള്ളച്ചിരിയുമായി അടുത്ത് വന്നു.

‘ഇന്നലെ നിന്നെ കല്യാണം കഴിയ്ക്കാനൊരാളു വന്നെന്ന് കേട്ടല്ലോ.’

നല്ല ഗൌരവത്തിൽ അവളുടെ മുഖത്ത് തറപ്പിച്ചു നോക്കി.അവൾ യാതൊരു ഭാവഭേദവുമില്ലാതെ പിന്നെയും ചിരിച്ചു.

‘നീ എന്നെ നോക്കി പേടിപ്പിയ്ക്കണ്ട, പാവം! അയാൾ എന്റെ നെയ്ബറാണ്. എത്ര കാലമായി നിന്നെ സ്വപ്നം കാണുന്നുവെന്നറിയാമോ? ഇന്നലെ അങ്ങു തുറന്നു പറഞ്ഞു പോയി. അത്രയേയുള്ളൂ.‘

‘എനിയ്ക്ക് കേൾക്കണ്ട‘ നല്ല കടുപ്പത്തിലാണ് മറുപടി പറഞ്ഞത്.

പെട്ടെന്ന് അനുവിന്റെ മുഖം കർക്കശമായി.

‘നീ കേൾക്കണം. കേട്ടേ തീരു. എടീ കഴുതേ, ഈ ലോകത്തിലെ വീടുകളെല്ലാം നിന്‍റെ വീടു പോലെയാണോ?

ഒരിക്കലുമല്ല. സ്നേഹവും മര്യാദയും ദയയും ഒക്കെ വീട്ടിലും ധാരാളാമായി പ്രകടിപ്പിക്കുന്ന സാധാരണ മനുഷ്യരും പിറന്നിട്ടുണ്ട് ഈ ഭൂമിയില്. അയാൾ അങ്ങനൊരു മനുഷ്യനാണ്.’

ഒന്നും പറയാൻ തോന്നിയില്ല.

‘അയാൾക്ക് ഒരു ജോലി കിട്ടട്ടെ, അയാളുടെ അമ്മ നിന്റെ വീട്ടിൽ വരും. നിന്റെ പനങ്കുലത്തലമുടി കണ്ട് ആ പാവം ചെറുക്കന്റെ ഞരമ്പുകളൊക്കെ തളർന്ന് പോയിരിയ്ക്കാണ്. അപ്പോഴാണ് അവളുടെ ഒരു ഗമ. ഞാനയാളെ പ്രേമിച്ചേനെ, പണ്ടേ. അതിനയാൾക്ക് എന്നോട് പ്രേമം വരില്ല. ഫ്രോക്കിട്ട് നടന്ന കാലം മുതൽ അറിയണത് കൊണ്ട് അയാൾക്ക് എന്നോട് വാത്സല്യാത്രെ, പ്രേമം നഹി. നിന്നെപ്പോലെ ഒരു അരസികയെയാണ് അയാൾക്കിഷ്ടം.’

ഇതൊക്കെ കേൾക്കാൻ രസമുണ്ട്. സങ്കല്‍പ്പിക്കാന്‍ സുഖമുണ്ട്. അതു മതി. കൂടുതൽ ഒന്നും ആവശ്യമില്ല.

എങ്കിലും എന്നും വൈകുന്നേരം മൈതാനത്തിലെത്തുമ്പോഴേയ്ക്കും കണ്ണുകൾ അയാളെ തേടുവാൻ തുടങ്ങി. നേരത്തെ കണ്ടു കഴിഞ്ഞാൽ കാണാത്ത ഭാവത്തിൽ പോകുകയുമാകാമല്ലോ.എന്നിലെ ആ കള്ളത്തരം എന്നെ അമ്പരപ്പിക്കാതിരുന്നില്ല. പരസ്പരം കാണുന്ന നിമിഷത്തിൽ ഞാന്‍ ഒരു കുറ്റവാളിയെപ്പോലെ മുഖം കുനിയ്ക്കുകയോ കണ്ണുകൾ പിൻ വലിയ്ക്കുകയോ ചെയ്തു പോന്നു.

പതുക്കെ പതുക്കെ പരിഭ്രമം കുറഞ്ഞു കൊണ്ടിരുന്നു. ഒരു ദിവസം കണ്ണുകൾ കൂട്ടി മുട്ടിയപ്പോൾ ഞാന്‍ എന്നെ അറിയാതെ ചിരിച്ചു പോയി . ആ നിമിഷത്തിൽ അയാളുടെ കണ്ണുകൾ പ്രകാശിച്ചു. അത്രയും തിളക്കമുള്ള ഒരു മന്ദഹാസം ഞാന്‍ അന്നു വരെ കണ്ടിരുന്നില്ല. വിസ്മയത്തില്‍ എന്‍റെ കണ്ണുകൾ മിഴിഞ്ഞ് വിടർന്നു.

അയാൾ അടുത്ത് വന്നു പറഞ്ഞു.

‘ഓ, ഒന്നു ചിരിച്ചുവല്ലോ. ഭാഗ്യം!‘

അത് പതിവായി, ഒരു ചെറിയ ചിരി. അപ്പോൾ ആ കണ്ണുകളിൽ പരക്കുന്ന ദീപ്തി ……… എനിക്ക് നിഗൂഢമായ ആഹ്ലാദം തോന്നുവാൻ തുടങ്ങി. എന്‍റെ മണിക്കൂറുകളിൽ നെറ്റിയിലേക്ക് മുടി വീണു കിടക്കുന്ന അയാളുടെ മുഖം സ്ഥാനം പിടിച്ചു. ലോകം ഞാന്‍ കരുതിയിരുന്നത്രയും നിറം കെട്ടതല്ല. പ്രഭാതത്തിന് അമ്മയുടെ കലങ്ങിയ കണ്ണിന്റേതല്ലാത്ത ഒരു ചുവപ്പ് നിറമുണ്ട്, കിളികളുടെ പാട്ടിന് തേങ്ങലിന്റേതു മാത്രമല്ലാത്ത ഒരു ഈണമുണ്ട്, ജനല്‍ കര്‍ട്ടന്‍ തട്ടിത്തെറിപ്പിക്കുന്ന കാറ്റിനു പൂക്കളൂടെ സുഗന്ധമുണ്ട്. ഓങ്ങിവരുന്ന കൈയിനും കൂടി അപരിചിതമായ ഒരു മൃദുലതയുണ്ട്, നിലാവിന് കണ്ണീരിന്റെ തിളക്കത്തിലും വെള്ളിച്ചായം പുരട്ടുവാൻ കഴിയും…….

ഉറങ്ങാൻ തുടങ്ങുമ്പോൾ ഞാന്‍ തലയിണയോട് മന്ത്രിച്ചു, ‘ ഞാൻ ഉറങ്ങീ…..നീയോ? പഠിച്ചതു മതി, ഇനി ഉറങ്ങിക്കോളൂ...ഇല്ലെങ്കില്‍ ക്ഷീണമാവും..’

പിന്നെപ്പിന്നെ എനിക്ക് മനസ്സിലായി, ഞാന്‍ അയാളോട് ഒരുപാട് സംസാരിയ്ക്കുന്നുണ്ടെന്ന്. ആരും കാണാതെ, ആരും കേൾക്കാതെ, മറ്റാർക്കും മനസ്സിലാവാത്ത ഭാഷയിൽ അയാളോടു മാത്രമായി …….ഞാന്‍ ആരും കാണാതെ ചിരിച്ചു, കരഞ്ഞു, ചിലപ്പോൾ നാണിച്ചു….മടിച്ചു മടിച്ച് വിരൽ നീട്ടി അയാളെ തൊട്ടു. കുളിമുറിയിൽ നിൽക്കുമ്പോൾ മാറു മറയും വിധം തോർത്തുടുത്തു. എന്നിട്ടും അയ്യേ! എന്ന് എന്നോടു തന്നെപലകുറി മന്ത്രിച്ചു. എല്ലായ്പോഴും അയാൾ അരികിലുണ്ടെന്ന തോന്നലിൽ തനിച്ച്, എന്ന ഭീതിയും ആകുലതയും, എന്നിൽ നിന്നൂർന്നു പോയി. അന്നുവരെ എനിക്കപരിചിതമായിരുന്ന ഒരു മധുരമുള്ള ലജ്ജ എത്ര ശ്രമിച്ചാലും ഊരി മാറ്റാനാവാത്ത നനുത്ത കുപ്പായമായി എന്നെ പൊതിഞ്ഞു.

മനസ്സ് ഓളം വെട്ടിയപ്പോഴും ഞാന്‍ ആരോടും ഒന്നും പറഞ്ഞില്ല. ചന്ദ്രനിൽ നിന്നിറങ്ങി വരുന്ന രാജകുമാരനെക്കുറിച്ച് , രാജകുമാരന്‍ കാണിയ്ക്കുന്ന സുന്ദരസ്വപ്നങ്ങളെക്കുറിച്ച്, ലോകത്തിന് പെട്ടെന്ന് മഴവിൽ വർണ്ണം പകർന്നതിനെക്കുറിച്ച്….

ഭയമുണ്ടായിരുന്നു, ഉള്ളിൽ. രാജകുമാരൻ വന്നതു പോലെ പ്രകാശ വീചികളുടെ തേരിൽ ഒന്നും പറയാതെ തിരിച്ചു പോയാലോ. വീണ്ടും തനിച്ചായിപ്പോയാലോ..ഈ അരുമയുള്ള ആനന്ദം തൽക്കാലം ആരോടും പറയേണ്ട..

പരീക്ഷാക്കാലം ആരംഭിക്കുകയായിരുന്നു. കോളേജില്‍ ഓട്ടോഗ്രാഫുകള്‍ കണ്ണീര്‍പ്പുഴകളില്‍ നീന്തുന്നുണ്ടായിരുന്നു. ദീര്‍ഘനിശ്വാസങ്ങളും ശോകഗാനങ്ങളും കോളേജിനെ നീലിമയോലുന്ന വിഷാദത്തിലാഴ്ത്തിയിരുന്നു.

അവസാനത്തെ ക്ലാസ്സിന്‍റെ ദിവസം ... അന്ന് അയാള്‍ എന്‍റൊപ്പം മൈതാനത്തിലൂടെ നടക്കുവാന്‍ തയാറായി... കുറെ കുട്ടികള്‍ പന്തുകളിക്കുന്നുണ്ടായിരുന്നു. തുമ്പികളും പല വര്‍ണങ്ങളുള്ള ചിത്രശലഭങ്ങളും പാറിപ്പറക്കുന്നുണ്ടായിരുന്നു. അവര്‍ക്കെല്ലാമിടയിലൂടെ ഞങ്ങള്‍ ഒന്നിച്ചു നടന്നു.

അടുത്ത ദിവസം ബാംഗളൂരില്‍ ട്രെയിനിംഗിനു പോകുന്നതിനെപ്പറ്റിയും ജോലിയില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ ഏറ്റവും പെട്ടെന്ന് എന്നെ സ്വന്തമാക്കുമെന്നതിനെപ്പറ്റിയും ... ഒക്കെ അയാള്‍ സംസാരിച്ചു. ഒട്ടും ചാപല്യമില്ലാതെ.. പ്ലാന്‍ വരച്ച് ഒരു കെട്ടിടത്തെപ്പറ്റി വിശദീകരിക്കുന്ന സൂക്ഷ്മതയോടെ..

ഞാന്‍ ഒന്നും പറഞ്ഞില്ല. ആ ആഗ്രഹത്തിന്‍റെ തീക്ഷ്ണതയും വാക്കുകളിലെ സത്യസന്ധതയുമൊന്നും അപ്പോഴെനിക്ക് കൃത്യമായി വെളിവായിരുന്നില്ല. പതിനേഴു വയസ്സ് ജീവിതത്തേയോ മനുഷ്യരേയോ തിരിച്ചറിയാനുള്ള ബുദ്ധിയോ വിവരമോ പക്വതയോ ഇല്ലാത്ത പ്രായമാണ്.

ഞാന്‍ ട്യൂഷന്‍ ക്ലാസ്സിന്‍റെ ഗേറ്റു കടക്കുമ്പോള്‍ അയാള്‍ റോഡിനപ്പുറത്ത് നിന്ന് കൈവീശി. ഞാന്‍ ചിരിച്ചു. ഒരു നിമിഷം എന്നെ ഉള്ളിലേക്ക് വലിച്ചെടുക്കുന്നതു പോലെ നോക്കി നിന്നിട്ട് അയാള്‍ തിരിഞ്ഞു നടന്നു. ഇപ്പോഴും എനിക്കതെല്ലാം ഓര്‍മ്മയുണ്ട്... തല ഉയര്‍ത്തിപ്പിടിച്ചുള്ള ആ നടത്തം.. വെളുപ്പില്‍ ചെമ്പും ഇളം നീലയും വരകളുള്ള ഷര്‍ട്ട്..

സ്റ്റഡി ലീവിന്‍റെ എട്ടാമത്തെ ദിവസമായിരുന്നു.

അതിരാവിലെയാണ് അനു ഫോണ്‍ ചെയ്തത്. ഭാഗ്യത്തിനു ഞാന്‍ മാത്രമേ ഉണര്‍ന്നിരുന്നുള്ളൂ. അനുവിന്‍റെ ശബ്ദം മാത്രമല്ല അവള്‍ തന്നെയും മരിച്ചു പോയിരുന്നു... എന്നോടത് പറയുമ്പോള്‍ ...

വെറും ഒരപകടം മാത്രമായിരുന്നു... വന്‍ നഗരങ്ങളിലെ നിരത്തുകളില്‍ സാധാരണ സംഭവിക്കുന്ന ഒന്ന്..

ഞാന്‍ കണ്ണുകള്‍ മുറുക്കിയടച്ച് വായ് പൊത്തിപ്പിടിച്ച് കുളിമുറിയിലേക്ക് ഓടി... ഷവര്‍ തുറന്നു വിട്ടു... ഒരു കട്ട സോപ്പ് മുഴുവന്‍ അലിഞ്ഞു തീരുവോളം കുളിച്ചു..

പിന്നെ എനിക്ക് ഒന്നും പഠിക്കാന്‍ കഴിഞ്ഞില്ല... ഞാന്‍ മെഡിസിനു പഠിക്കണമെന്ന അമ്മയുടെ ആശയും എന്‍റെ അധ്യാപകരുടെ പ്രതീക്ഷയും ഒന്നും ഞാന്‍ നിറവേറ്റിയില്ല... അപ്പോള്‍ മാത്രമല്ല, പിന്നീടൊരിക്കലും.

ഏഴെട്ടു മാസങ്ങള്‍ കടന്നു പോയിരിക്കും.

ഒരു ദിവസം അപ്രതീക്ഷിതമായി അനു ഫോണ്‍ ചെയ്തു... അവള്‍ അതിനകം എന്‍ട്രന്‍സ് പരീക്ഷ എഴുതുകയും മെഡിക്കല്‍ കോളേജില്‍ ചേരുകയും ചെയ്തിരുന്നു. അവള്‍ കൂടുതല്‍ തിരക്കുകളിലേക്ക് കൂപ്പുകുത്തിയതുകൊണ്ട് ഞങ്ങള്‍ തമ്മില്‍ അങ്ങനെ കാണാറൂണ്ടായിരുന്നില്ല, സംസാരിക്കാറൂണ്ടായിരുന്നില്ല.

പിറ്റേന്നു ഒരു പതിനൊന്നു മണിയോടെ അനു അയാളുടെ അമ്മയേയും കൂട്ടിക്കൊണ്ട് വീട്ടിലെത്തി. വീട്ടില്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അവര്‍ ഒന്നും പറഞ്ഞില്ല. കണ്ണിമയ്ക്കാതെ എന്നെ നോക്കിക്കൊണ്ടിരുന്നു. ഞാനും ഒന്നും പറഞ്ഞില്ല. അവര്‍ക്ക് തനിച്ചു താമസിക്കാന്‍ വയ്യാത്തതുകൊണ്ട് ബോംബെയിലുള്ള ജ്യേഷ്ഠത്തിയ്ക്കൊപ്പം താമസിക്കാന്‍ തീരുമാനിച്ചുവെന്ന് ഒടുവില്‍ അനു എന്നോട് വെളിപ്പെടുത്തി. അവര്‍ അപ്പോഴും ഒന്നും പറഞ്ഞില്ല. അത് സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്തില്ല.

വിറക്കുന്ന വിരലുകള്‍ കൊണ്ട് എന്‍റെ കൈകള്‍ കൂട്ടിപ്പിടിച്ച് അവര്‍ മൌനമായിരുന്നു.

1 comment:

Cv Thankappan said...

അനുവിന്‍റെ ശബ്ദം മാത്രമല്ല അവള്‍ തന്നെയും മരിച്ചു പോയിരുന്നു... എന്നോടത് പറയുമ്പോള്‍ ...
ഈ ഭാഗങ്ങളിൽ..............