Tuesday, May 12, 2020

ക്യാബേജ് പക്കോഡ

03/05/2020

ഞാൻ ഉണ്ടാക്കിയത്. ചൂടു കാപ്പിക്കോ ചായക്കോ ഒപ്പം കഴിക്കാം.

തൈർസാദത്തിനും എലുമിച്ചംപഴം സാദത്തിനും ഒപ്പവും സാപ്പടലാം.

കടലമാവും അരിപ്പൊടിയും ഉപ്പും മുളക് പൊടിയും കായവും കുരുമുളക് ചതച്ചതും പൊടിയായി അരിഞ്ഞ ക്യാബേജ്, ഇഞ്ചി, സവാള, പച്ചമുളക്, കറിവേപ്പില ഈ വകകൾ എല്ലാം കൂടിയും ചപ്പാത്തി മാവിൻറേതിലും കൊഞ്ചം കൂടി അയവിൽ ഉണ്ടാക്കി തിളച്ച എണ്ണയിലേക്ക് ഇപ്പടി അൻപാ മെതുവാ പാശമാ കിള്ളികിള്ളി പോട്ട്ട്ട്
പൊൻനിറമാ പൊരിച്ച് കോരീട്ടു തേങ്കാചട്നിയോ, ടൊമാറ്റോ സോസോ സൈഡാ വെച്ച്ക്ക് ണ്ട് രുശിയാ സാപ്പടലാം..

എന്നാ പുടിച്ചിര്ക്കാ...

പഴുത്ത ഇല (അനിയത്തി ഭാഗ്യയുടെ കഥ)

                                                            
ഒരു സാധാരണ സർക്കാർ ഒാഫീസിന്റെ മടുപ്പിക്കുന്ന അന്തരീക്ഷം അവിടെയില്ലായിരുന്നു.

ഒാഫീസിൽ നിന്നുളള പുറം കാഴ്ചകൾ അതിമനോഹരമായിരുന്നു. നന്നായി സംരക്ഷിക്കപ്പെടുന്ന ആ പാർക്ക് വർണ്ണങ്ങളൂടെയും സുഗന്ധങ്ങളുടെയും ഒരു ഉൽസവകാഴ്ചയായിരുന്നു. മീരയെ ആ ഒാഫീസിലേക്ക് ഏറ്റവും കൂടുതൽ ആകർഷിച്ചതും അതുതന്നെ.

നിയമന ഉത്തരവും കൊണ്ടു ഒാഫീസിന്റെ പടി കയറി എത്തിയ അന്നു ആ സുന്ദരകാഴ്ചകളുമായി പ്രണയത്തിലായതാണ്.

ഏഴു വർഷം കടന്നുപോയി. ജീവിതം ഇപ്പോൾ പുത്തൻ പ്രതീക്ഷകളോടെ വശ്യമായി പുഞ്ചിരിക്കുന്നു. പാർക്കിന്റെ ആകർഷണീയതയും വർധിച്ചിട്ടേയുള്ളൂ.

മീര പാർക്കിലേക്ക് ശ്രദ്ധ തിരിച്ചു.

വാകമരങ്ങൾ സമൃദ്ധമായി തണൽ വിരിക്കുന്നു. വൃത്തിയുള്ള ചാരുബെഞ്ചുകൾ. സന്ദർശകരോട് തലയാട്ടി സൌഹൃദം പ്രകടിപ്പിക്കുന്ന വിവിധ വർണ്ണങ്ങളിലുള്ള പൂച്ചെടികൾ. കാലുകളെ മൃദുലമായി പുണരുന്ന പച്ചപുൽപരവതാനി.

ആ അന്തരീക്ഷം സന്തോഷം മാത്രമെ നൽകിയിട്ടുള്ളൂ. ഇന്നു വരെ.

ഇന്നു രാവിലെയാണ് ഒരു വൃദ്ധനെ മീര പാർക്കിൽ കണ്ടത്. ഒാഫീസിന്റെ ജനലിനഭിമുഖമായുള്ള ചാരുബെഞ്ചിലാണയാൾ ഇരിക്കുന്നത്. അടുത്ത് ഒരു ചെറിയ ബാഗുമുണ്ട്. വെളുത്ത മുണ്ടും ഷർട്ടുമാണു വേഷം.

അയാൾ ക്ഷീണിതനാണെന്നവൾക്ക് തോന്നി.

ഒരു കൌതുകത്തിനു വേണ്ടി അവൾ അയാളെ ശ്രദ്ധിക്കാൻ തുടങ്ങി. ഉച്ചക്കും അയാൾ അവിടെയുണ്ട്. ഇടക്കിടക്ക് പാർക്കിലെ പൈപ്പിൽ നിന്നും വെള്ളം കുടിക്കുകയും മുഖം കഴുകുകയും ചെയ്യുന്നുണ്ട്.

ധാരാളം സർക്കാർ സ്ഥാപനങ്ങളുള്ള പ്രദേശമായതു കൊണ്ടു മീര കൂടുതലൊന്നും ആലോചിച്ചില്ല. എന്തെങ്കിലും കാര്യത്തിനു ഏതെങ്കിലും ഒാഫീസിൽ വന്നതായിരിക്കും. അവരുടെയൊക്കെ അത്താണിയാണ് പാർക്ക്.

വൈകുന്നേരം പോകാൻ തുടങ്ങുമ്പോഴും അയാൾ അവിടുണ്ട്. ആറുമണിക്കു ശേഷവും പ്രവർത്തിക്കുന്ന ചില ഒാഫീസുകൾ ഉണ്ടെന്നറിയാവുന്നത് കൊണ്ടു മീര ആകുലപ്പെട്ടതേയില്ല.

പിറ്റേ ദിവസം രാവിലെ ഒാഫീസിലെത്തി ജനാലയിലൂടെ നോക്കിയപ്പോൾ അയാൾ ബെഞ്ചിലിരിപ്പുണ്ട്.

ആശങ്ക അവളുടെ നെഞ്ചിൽ ചിറകടിച്ചു.

അപ്പോൾ അയാൾ എങ്ങും പോയിട്ടില്ല. ഇന്നു അടുത്തു ഒരു വെള്ളക്കുപ്പിയുണ്ട്. ഇടക്ക് അയാൾ അതിൽ നിന്നും വെള്ളം കുടിക്കുന്നു. ഇടക്ക് പോയി മുഖം കഴുകി നീട്ടി തുപ്പുന്നു.

ഇന്നു അയാൾ കൂടുതൽ ക്ഷീണിതനാണെന്നവൾക്ക് തോന്നി.

അയാൾ ഉച്ചക്ക് ഒന്നും കഴിക്കുന്നില്ല എന്നത് അവളെ വേദനിപ്പിച്ചു.

സ്വയം ഒന്നും കഴിക്കാനാവാതെ അവൾ ചോറ്റുപാത്രം അടച്ചു വെച്ചു.

അന്നു മുഴുവൻ ചിന്താഭാരത്തോടെ അവളിരുന്നു.

പിറ്റേന്നു തന്റെ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും മറ്റൊരു പൊതി കൂടി കരുതാൻ അവൾ ഒാർമ്മിച്ചു.

അയാൾ അവിടെ തന്നെയുണ്ട്. ക്ഷീണം പ്രകടമാണ്.

അവൾ കൂടുതലൊന്നും ആലോചിക്കാതെ ഭക്ഷണപ്പൊതിയുമായി താഴേക്ക് ഒാടി.

അയാൾ ബെഞ്ചിൽ ചാരി കണ്ണടച്ചിരിക്കുകയാണ്.

നല്ല പ്രായമുണ്ടല്ലോ എന്നവൾ അതിശയത്തോടെ ഒാർത്തു. എഴുപതു വയസ്സെങ്കിലും ഉണ്ടാവും. ഇടതൂർന്ന വെളുത്ത മുടി. മെല്ലിച്ച ദേഹം. മുണ്ടും ഷർട്ടും വല്ലാതെ മുഷിഞ്ഞിരിക്കുന്നു. താനാദ്യം ശ്രദ്ധിച്ചപ്പോൾ അവ ഭേദപ്പെട്ട അവസ്ഥയിലായിരുന്നല്ലോ എന്നവളോർത്തു.

കഴിഞ്ഞ ദിവസങ്ങളിൽ കുളിക്കുകയോ വസ്ത്രം മാറുകയോ ചെയ്തിട്ടില്ല.

കാൽപ്പെരുമാറ്റം കേട്ടിട്ടാവണം അയാൾ ‍ഞെട്ടി കണ്ണു തുറന്നു. കറുത്ത മുന്തിരി പോലത്തെ കണ്ണുകൾ. പക്ഷെ അവയിൽ തിളക്കത്തിനു പകരം ക്ഷീണമാണ്. മയങ്ങി വീണു പോകുന്നതു പോലെയുള്ള ക്ഷീണം.

അവളെ കണ്ടു അയാളുടെ മുഖത്ത് അതിശയം വിടർന്നു.

നല്ല വസ്ത്രം ധരിച്ച, പരിഷ്കൃതയായ ഈ പെൺകുട്ടി തന്റെ അരികിൽ എന്തു ചെയ്യുന്നു എന്ന ചോദ്യം ആ കണ്ണുകളിൽ നിന്നും വായിച്ചെടുക്കാമായിരുന്നു.

"ചേട്ടാ ബ്രേക്ക് ഫാസ്റ്റ് കഴിക്കാം."

ഭക്ഷണപ്പൊതി നീട്ടികൊണ്ട് അവൾ വളരെ സ്വാഭാവികമായി പറഞ്ഞു.

മനോഹരമായ ആ കറുത്ത കണ്ണുകൾ പെട്ടെന്നു നിറ‍ഞ്ഞു.

മീരക്ക് എന്തു ചെയ്യണമെന്നറിയാതെയായി. മറ്റെന്താണ് പറയുക എന്നും അറിഞ്ഞില്ല. വ്യക്തി ബന്ധങ്ങളിൽ എന്നും പുറകിലായിരുന്നു അവൾ. സമയോചിതമായി സംസാരിക്കാനും ആളുകളെ തന്നിലേക്കാകർഷിക്കാനും കഴിവില്ലാത്തവൾ. ഒരു സദസ്സിലും ശോഭിക്കാത്തവൾ.

ഒരു നിമിഷാർദ്ധം അങ്ങനെ കടന്നു പോയി.

അയാൾ ബാഗ് താഴെയിറക്കി വെച്ചു അവളെ ഇരിക്കാൻ ക്ഷണിച്ചു. നിറഞ്ഞ സ്നേഹത്തോടെയും ആദരവോടെയും അവളുടെ കയ്യിൽ നിന്നും പൊതി വാങ്ങി തുറന്നു. അഭിജാതമായ ചലനങ്ങളായിരുന്നു അയാളുടെ.

ചട്ട്ണിയിൽ മുക്കി ആദ്യത്തെ കഷണം ഇഡ്ഡലി വായിലേക്കിട്ടപ്പോൾ പക്ഷെ അയാൾ കൊച്ചു കു‍ഞ്ഞിനെപ്പോലെ കരയാൻ തുടങ്ങി.

മീര തടഞ്ഞില്ല.

ഏകാന്തതയുടെ, ഒറ്റപ്പെടലിന്റെ , തെണ്ടിയാക്കപ്പെട്ടവന്റെ വേദന ഭീകരമാണെന്നവൾക്കറിയാമായിരുന്നു. ഈ ലോകത്തെ മുഴുവൻ ആശ്വാസ വാക്കുകൾക്കും അർത്ഥമില്ലാതാകുന്ന നിസ്സഹായ നിമിഷം.

കുറച്ചു നേരം ഏങ്ങലടിച്ചിട്ടു അയാൾ സ്വയം നിയന്ത്രിച്ചു. സൂക്ഷ്മതയോടെ ചെറിയ കഷണങ്ങളാക്കി അയാൾ ഇഡ്ഡലി കഴിക്കാൻ തുടങ്ങി.. ഭക്ഷണം പെട്ടെന്നു തീർന്നു പോകുമോ എന്ന വേവലാതി അയാളെ അലട്ടുന്നുണ്ടോ എന്നവൾക്ക് സംശയം തോന്നി.

മീരയും കഴിച്ചു.

കഴിച്ചു തീർന്നപ്പോൾ അവൾ പറ‍ഞ്ഞു
"ചായ വാങ്ങി വരാം."

മറുപടിക്ക് അവൾ കാത്തുനിന്നില്ല.

ചൂടും മധുരവുമുള്ള ചായ അയാൾ ആസ്വദിച്ചു കുടിക്കുന്നത് നോക്കിക്കൊണ്ട് അവൾ അടുത്തിരുന്നു.. ഒന്നും സംസാരിക്കാൻ ശ്രമിച്ചില്ല.

അന്നു ചാരുബഞ്ചിൽ കിടന്നു അയാൾ ഉറങ്ങുന്നത് ഒട്ടൊരു ആശ്വാസത്തോടെ അവൾ മുകളിൽ നിന്നു നോക്കി കണ്ടു.

ഉച്ചക്ക് അവരൊരുമിച്ചു ഭക്ഷണം കഴിച്ചു.

അപ്പോഴും അവൾ ഒന്നും ചോദിച്ചില്ല.

വൈകുന്നേരം പോരുന്നതിനു മുൻപ് രാത്രിയിലേക്കുള്ള ചപ്പാത്തി അവൾ വാങ്ങി നൽകി.

ആ കണ്ണുകൾ പിന്നെയും നിറഞ്ഞു.

പിറ്റേന്നു നേരത്തെയെത്തി ഒാഫീസിലെ ശുചിമുറിയിലേക്ക് മീര അയാളെ നിർബന്ധിച്ചു കൊണ്ടു പോയി. മടിച്ചു മടിച്ചാണെങ്കിലും കുളിക്കാനും വസ്ത്രം മാറാനും അയാൾ തയ്യാറായി.

അയാൾ അല്പം ഭേദപ്പെട്ടെന്നു തോന്നിയപ്പോൾ അവൾ മെല്ലെ ചോദിച്ചു

"എവിടുന്നാ?"

"കുറെ ദൂരേന്നാ മോളെ. ബാലചന്ദ്രൻ. മക്കൾക്ക് ഭാരമായ അവർ കയ്യൊഴിഞ്ഞ ഒരച്ഛൻ. ഇനിയെന്തു ചെയ്യണമെന്നോ എങ്ങോട്ടു പോകണമെന്നോ അറിയില്ല. എന്റെ കയ്യിൽ ഒന്നൂല്ല്യ."

മീര നിസ്സഹായയായി.

"അഞ്ചാറു ദിവസം മുൻപ് എനിക്ക് വീടുണ്ടായിരുന്നു എന്നോർക്കുമ്പോഴാ." അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

മീര അന്നു അവരുടെ സാറിനോട് സംസാരിച്ചു. ജനലിൽ കൂടി ആ മനുഷ്യനെ നോക്കി "Shocking. Pathetic" എന്നുരുവിട്ടു കൊണ്ട് സാർ അസ്വസ്ഥനായി അങ്ങുമിങ്ങും നടന്നു.

"We must do something" എന്നു സാർ മീരയോടും സ്വയവും പറഞ്ഞു .

അന്നു മീര അയാൾക്ക് ഒരു കമ്പിളിപ്പുതപ്പ് വാങ്ങി നൽകി.

രണ്ടു ദിവസങ്ങൾക്കുള്ളിൽ നഗരപ്രാന്തത്തിലുള്ള ഒരഗതി മന്ദിരത്തിൽ അയാൾക്ക് താമസം ഏർപ്പാട് ചെയ്യാൻ അവർക്ക് കഴിഞ്ഞു.

ഒാഫീസിലെ ചെറിയ സംഘത്തിനോട് യാത്ര പറഞ്ഞ് തന്നെ കൊണ്ടു പോകാനെത്തിയ ജീപ്പിൽ കയറുന്നതിനു മുൻപ് മീരയുടെ കയ്യ് പിടിച്ച് അയാൾ ചോദിച്ചു.

"ഇടക്ക് എന്നെ കാണാൻ വര്വോ മോളൂ? "

മീര അമ്പരന്നു പോയി.

"എന്താ സംശയം. തീർച്ചയായും വരും. "

അവൾ ഉറപ്പ് നൽകി.

അയാൾ പുഞ്ചിരിച്ചു.

അപ്പൂപ്പൻ

                                              
പ്രൊഫസർ ഹൃദയകുമാരി ടീച്ചർ എഴുതീട്ടുണ്ട്. പണം തൊട്ടാൽ അവർ ഉടനെ സോപ്പിട്ട് കൈ കഴുകുമായിരുന്നുവെന്ന്. അതുകൊണ്ടാവണം പണവും അവരോട് അത്ര സ്ഥായിയൊന്നും പുലർത്താഞ്ഞതെന്ന്..

ഇന്നു രാവിലെ പരിസരത്തെ വേണ്ട പ്പെട്ടവനായി മാറിയ അപ്പൂപ്പൻ എന്നോടത് പറഞ്ഞു. അപ്പൂപ്പൻ ഹൃദയകുമാരി ടീച്ചറെ വായിച്ചിട്ടില്ല. എനിക്കുറപ്പുണ്ട്.

കൊറോണക്കാലമാണ് അപ്പൂപ്പനെ എല്ലാവർക്കും വേണ്ടപ്പെട്ടവനാക്കിയത്. അതുവരെ വെറും ഒരു സാധാരണ വഴിപോക്കനായിരുന്നു അപ്പൂപ്പൻ. ആരുടേയും ആരുമല്ലാത്ത ഒരാൾ. എങ്ങോട്ടു പോകുന്നു എന്തു ചെയ്യുന്നു എവിടെ താമസിക്കുന്നു എന്നൊന്നും ആരും ഒരിക്കലും അന്വേഷിച്ചിട്ടില്ലാത്ത ഒരാൾ. ഇടയ്ക്കിടെ നടന്നു പോകുന്നത് കാണാം.. ഒരിക്കൽ അങ്ങോട്ട്.. പിന്നെ ഇങ്ങോട്ട്.. പലരും ആ അപ്പൂപ്പനെ ശരിക്കും കണ്ടിട്ടു തന്നെ ഉണ്ടായിരുന്നില്ല.

വീട്ടുസഹായികൾ ആരും വരാത്ത കാലമാണ്. എല്ലാ വീട്ടുകാർക്കും കൊറോണയെ നല്ല ഭയവുമുണ്ട്. ആരും കഴിയുന്നത്ര പുറത്തിറങ്ങാറില്ല. ആരോഗ്യവകുപ്പിലുള്ളവർക്കും പോലീസിനും പോവാതേ വയ്യല്ലോ.

വീടുകളിലേക്കുള്ള സാധനങ്ങൾ വാങ്ങുന്നത് എല്ലാവർക്കും പ്രശ്നമാണ്. ആരു പോകും? ക്യൂ നില്ക്കാൻ വയ്യ. കൊറോണപ്പേടിയും കലശലാണ്.

അങ്ങനെയാണ് അപ്പൂപ്പൻ റിക്രൂട്ട് ചെയ്യപ്പെടുന്നത്.

ആരാണ് റിക്രൂട്ട് ചെയ്തതെന്ന് അറിയില്ല.

സൈക്കിളിൽ പച്ചക്കറികളും പഴങ്ങളും അരിയും പലവ്യഞ്ജനങ്ങളുമായി അപ്പൂപ്പൻ വരുന്നു. എല്ലാ വീട്ടുകാരുടേയും ലിസ്റ്റ് അനുസരിച്ച് സാധനങ്ങൾ നല്കുന്നു. മൽസ്യവും മാംസവും കൊണ്ടു വരുന്നു .. നല്കുന്നു. ഇപ്പോൾ മീൻകാരി ചേച്ചി വന്നു തുടങ്ങി. അതുകൊണ്ട് അപ്പൂപ്പൻ മീൻ കൊണ്ടു വരുന്നില്ല.

എല്ലാ സ്ത്രീകൾക്കും സ്വന്തപ്പെട്ട പുരുഷന്മാരേ വീട്ടിനു പുറത്തു വിടാൻ പേടിയാണ്. പുരുഷന്മാർക്ക് സ്വന്തപ്പെട്ട സ്ത്രീകളെ പുറത്തു വിടാൻ പണ്ടേയുണ്ടായിരുന്ന ഇൻബിൽറ്റ് പേടി ഇപ്പോ ആയിരം മടങ്ങായി കൂടി.

അപ്പൂപ്പൻ ആർക്കും സ്വന്തമല്ല.. അപ്പോൾ പിന്നെ...

എല്ലാവരും അപ്പൂപ്പനു സർവീസ് ചാർജ് കൊടുക്കുന്നുവെന്ന് ഗേറ്റിങ്കൽ നിന്ന് ദയാപൂർവം കരുണപ്പെടും. അപ്പോൾ എല്ലാവരുടേയും മുഖങ്ങൾ സ്വയം ചൊരിയുന്ന അനുഗ്രഹവർഷമോർത്ത് പുളകം കൊള്ളുന്നുണ്ടാവും.

'അപ്പൂപ്പന് ഒരു വരുമാനമായല്ലോ.. '

എല്ലാവരും അങ്ങനാണ്. അപ്പൂപ്പൻ മടക്കിത്തരുന്നതെന്തെന്ന് പറയില്ല.. ഓർക്കില്ല.. രേഖപ്പെടുത്തില്ല....

ഞാനിന്ന് പാൽക്കാരന് പണം കൊടുക്കുകയായിരുന്നു. ചില്ലറ ശരിയാക്കാൻ അപ്പൂപ്പനാണ് സഹായിച്ചത്. അന്നേരമാണ് എന്നോട് അപ്പൂപ്പൻ പറഞ്ഞത്.

പണം എടുത്താൽ കൈ സോപ്പിട്ട് കഴുകണമെന്ന്.. അതുകൊണ്ട് പണം ഇത്തിരി പിണങ്ങിപ്പോയാലും സാരമില്ലെന്ന്..

അപ്പൂപ്പനെ കൊറോണക്കെന്നല്ല, സർവീസ് ചാർജ് കൊടുത്ത് കരുണപ്പെടുന്നവർക്കും ഭയപ്പെടുത്താൻ പറ്റില്ലെന്ന് എനിക്ക് ആ നിമിഷം ബോധ്യമായി..

മതി എന്ന ബലം

                                                                         
( സർക്കാർ ശമ്പളപ്പണം എടുക്കുന്നു.. അതെടുത്തു അനാമത്ത് ചെലവുകൾ ചെയ്യുന്നു.. ജീവനക്കാരെ സർക്കാർ പറ്റിക്കുന്നു..എന്നൊക്കെ പറയുന്ന ഈ കൊറോണ കാലത്തിനു മുമ്പേ തന്നേ..

മതി.. ഇത്രയും മതി എന്നു തീരുമാനിച്ചതിൻറെ ഒരു നേരനുഭവം..)

മതി എന്ന ബലം

ഞാനും കണ്ണനും തമ്മിൽ ഏറ്റവുമധികം തർക്കങ്ങളും പിണക്കവും ഉണ്ടായത് മതി എന്ന സങ്കല്പത്തിലായിരുന്നു.

കണ്ണൻ മതി എന്ന് തീരുമാനിച്ച ഒന്നും പോരാ എന്ന് മാറ്റിയെടുക്കാൻ എനിക്ക് ജീവിതത്തിൽ ഒരിക്കലും കഴിഞ്ഞതേയില്ല. കാരണം മതി എന്ന ബോധ്യം അത്ര ശക്തമായിരുന്നു കണ്ണനിൽ..

ഹഡ്കോയുടെ ജനറൽ മാനേജർ എന്ന ഉദ്യോഗപ്പദവി വേണ്ട എന്ന് വെക്കുന്നത് അങ്ങനെയാണ്. മോൾക്ക് ജോലി കിട്ടിയപ്പോൾ മുതൽ അമ്പതു വയസ്സു പോലും തികയാത്ത അച്ഛൻ കേന്ദ്ര ഗവൺമെന്റ് ജോലി രാജിവെക്കാൻ തീരുമാനിക്കുകയാണ്. എനിക്കത് മനസ്സിലാക്കാൻ കഴിഞ്ഞതേയില്ല…

ഞാൻ സംസാരിച്ചു.. പിണങ്ങി.. ഭക്ഷണം ഉണ്ടാക്കിയില്ല... തോരാതേ കരഞ്ഞു..പട്ടിണി കിടന്നു.. കണ്ണൻ തരിമ്പും വഴങ്ങിയില്ല.

അറുപതു വയസ്സിൽ പിരിയേണ്ട ജോലിയിൽ നിന്ന് അമ്പതെത്തും മുമ്പേ രാജിവെച്ച് ഒഴിയുന്നത് എനിക്ക് മനസ്സിലാക്കാൻ പറ്റിയില്ല.ആ സങ്കട അവസ്ഥയിൽ എൻറൊപ്പം നില്ക്കാൻ ആരുമുണ്ടായില്ല.. പലകാരണങ്ങളാൽ ക്ഷീണിതയായിരുന്ന
എൻറെ അമ്മയൊഴികേ...

'എല്ലാം നഷ്ടപ്പെട്ടാലും പിടിച്ചു നില്ക്കുന്ന ഞാനെന്ന നഷ്ടങ്ങളുടെ ചക്രവർത്തിനിക്ക് ഹഡ്കോയുടെ ജോലി നഷ്ടപ്പെടുന്നതിൽ ഭയമോ' എന്ന് ചിലർ..

'എന്നെന്നും ഞങ്ങളുടെ കണ്ണൻ നിങ്ങൾ അമ്മക്കും മോൾക്കും ചെലവിന് തന്ന് പ്രയാസപ്പെടണോ ?കണ്ണന് ജോലി ചെയ്തു മതിയായെങ്കിൽ വീട്ടിലിരുന്ന് വിശ്രമിക്കട്ടെ. നിങ്ങൾക്കെന്ത് അവകാശം അതു തടയാൻ...'എന്ന് വേറെ ചിലർ.

'കണ്ണൻ ഇത്രകാലം നിങ്ങളേയും മോളേയും സഹിച്ച് സംരക്ഷിച്ചില്ലേ.. ഇപ്പോൾ ജോലി മതീന്ന് വെക്കുന്നതിൽ ആ സംരക്ഷിച്ചതിൻറെ നന്ദി ആയി നിങ്ങൾ സംതൃപ്തി പ്രകടിപ്പിക്കൂ 'എന്ന് മറ്റു ചിലർ…

ആറാം ശമ്പള കമ്മീഷൻ പാസ്സാവുന്നതു വരെ അങ്ങനെ അതികേമമായ വരുമാനമൊന്നും കണ്ണനുണ്ടായിരുന്നില്ല. ഒറ്റ മുറി വീട്ടിലെ താമസമാണ് കാര്യങ്ങൾ ഒരു വിധം ഭംഗിയായി കൊണ്ടു പോവാൻ ഞങ്ങളെ സഹായിച്ചത്. പിന്നെ ജീവിതത്തിൽ വളരേ അത്യാവശ്യം മാത്രം എന്ന അയവില്ലാത്ത നിലപാടും..

പ്രസവിച്ച മോളെ വളർത്താൻ എനിക്ക് പണമില്ല എന്ന ഭീഷണിപ്പെടുത്തൽ എൻറെ ആത്മാവിനെപ്പോലും ചിതറിച്ചു കളഞ്ഞിരുന്നു. ഭിക്ഷക്കാരിയായ അമ്മ പോലും സ്വന്തം കുഞ്ഞിനെ കൈമാറാൻ തയാറാവില്ല. എൻറെ അമ്മത്തത്തിൽ പലതവണ ഏറ്റ കാർക്കിച്ചുതുപ്പലുകളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നുവല്ലോ എൻറെ പണമില്ലായ്മ.

ജീവിതത്തിൽ എനിക്ക് കിട്ടിയ ഏററവും വലിയ സ്വന്തം വരുമാനം 2003 - 2004 കാലത്തിലെ ഏഴായിരത്തി അഞ്ഞൂറ് രൂപ ശമ്പളമായിരുന്നു. അതറിയാത്തവർ ആരുമുണ്ടായിരുന്നില്ല തന്നെ. സാധാരണ ഭാര്യമാർക്കും മക്കൾക്കും ഭർത്താക്കന്മാരും അച്ഛന്മാരും പണം സമ്പാദിച്ചു നല്കുന്നത് തികച്ചും ന്യായമായ കാര്യമാണെങ്കിലും എന്നോടു സാധിക്കുന്നവരെല്ലാം പറഞ്ഞു കേൾപ്പിച്ചിട്ടുണ്ട്. കണ്ണൻ സമ്പാദിച്ച് എനിക്ക് തരുന്നത് അന്യായമാണ്.. അനർഹമാണ്..

'രണ്ടണ സമ്പാദിച്ചിട്ടുണ്ടോ സ്വന്തമായി? കണ്ണൻ സമ്പാദിക്കുന്നത് ചെലവാക്കി സുഖമായി ജീവിക്കുകയല്ലേ ? 'എന്ന് എല്ലാവരും ചോദിക്കും. മുതിർന്നവർ മാത്രമല്ല അവരുടെ കുട്ടികൾ പോലും..

ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെയും പിടിച്ചിരിക്കുന്ന ബാഗിൻറെയും വില പോലും എൻറെ അനർഹതയായി ചൂണ്ടിക്കാട്ടപ്പെടാറുണ്ട്. കണ്ണൻ എനിക്ക് കുപ്പിവളകളും കല്ലുമാലകളും മറ്റും വാങ്ങുന്നതും പലർക്കും അസഹിഷ്ണുതയുണ്ടാക്കുമായിരുന്നു. 'പാവത്തിൻറെ ഗതികേട് 'എന്ന് പലരും സഹതപിക്കാറുണ്ട്. എൻറെ ഇത്തരം ഭ്രാന്തുകൾക്ക് സമയം ചെലവാക്കാമോ കണ്ണൻ? എനിക്കതിന് എന്ത് അർഹതയുണ്ട്?

ഇവരെല്ലാവരും കണ്ണൻറെ അസാന്നിധ്യത്തിലാണ് കൊമ്പും തേറ്റയും പ്രദർശിപ്പിക്കുക എന്ന തമാശയും ഇതിനൊപ്പമുണ്ട്.

ഇവരെയൊക്കെ ഓർക്കുകയായിരുന്നു ഞാൻ, കണ്ണൻ ഉദ്യോഗം രാജിവെക്കാൻ തീരുമാനിക്കുമ്പോൾ..

ഞാൻ മാത്രമായിരുന്നു രാജിക്കെതിര്. ബാക്കി എല്ലാവരും കണ്ണനൊപ്പം നിന്നു..

മോൾക്ക് അവളുടെ അച്ഛൻ ഇഷ്ടം പോലെ ഇഷ്ടപ്പെട്ട ജോലി ചെയ്യട്ടെ എന്ന നിലപാടായിരുന്നു. എൻറെ വിഷമം ശരിക്കും അറിഞ്ഞിരുന്ന അവൾ ഒരു ദിവസം മർമ്മത്തിൽ തന്നെ അടിച്ചു.

'എൻറെ കസ്റ്റഡിക്കായി അമ്മ ഇനി ഈ ലോകത്തിലെ ഒരു കോടതിയിലും പോകേണ്ടി വരില്ല. അമ്മക്ക് എന്നെ വളർത്താൻ പണമില്ലെന്ന് ഈ പ്രപഞ്ചത്തിലാരും അമ്മയോടിനി പറയില്ല.'

അത് ശരിയാണ്.. എനിക്കറിയാം. പക്ഷേ.. എനിക്ക് അതൊരു വലിയ പക്ഷേ, ആയിരുന്നു.

പിന്നെ എൻറെ നേരേ ധനാശ, അധികാരമോഹം എന്നീ ആരോപണങ്ങളുയരാൻ തുടങ്ങി. ഉന്നയിച്ചവർക്കെല്ലാം സ്വിസ്സ് ബാങ്ക് എക്കൗണ്ടുകളും വലിയ ജോലികളും ഉണ്ടായിരുന്നുവെന്നത് വേറെ കാര്യം..

ഹഡ്കോ ഓഫീസ്, സഹപ്രവർത്തകർ, മേലധികാരികൾ, കേരളത്തിൻറെ ചീഫ്‌സെക്രട്ടറി ആയിരുന്ന എസ്.എം വിജയാനന്ദ്, കോസ്റ്റ്ഫോർഡ് ഡയറക്ടർ ആയിരുന്ന ദത്ത്മാഷ്, റിട്ട. അഡീഷണൽ ചീഫ്‌സെക്രട്ടറി ആയിരുന്ന ജെ. ലളിതാംബിക, ചിത്രകാരിയും എൻറേം കൂടി സുഹൃത്തുമായ ശോഭാമേനോൻ ഇവരെല്ലാം കണ്ണനെ വിലക്കാൻ പരിശ്രമിച്ചു.. രാജി കൊടുക്കരുത്.. എന്ന് ഒത്തിരി തവണ പറഞ്ഞു.

ഏഴാം ശമ്പളക്കമ്മീഷൻ നിലവിൽ വരും മുമ്പേ രാജി പ്രാബല്യത്തിലാക്കാൻ കണ്ണൻ ഉറപ്പിച്ചു കഴിഞ്ഞിരുന്നു. വീട്ടു വാടകയുൾപ്പടെ മുപ്പതിനായിരം രൂപയിലധികം ഒരു രൂപ പോലും അധികം ആവശ്യമില്ല ഒരു മാസത്തെ ചെലവിന് എന്ന് കണ്ണൻ കണക്ക് കൂട്ടിയിരുന്നു. അതിൻറെ സ്ഥാനത്ത് കൂടുതൽ പണം സമ്പാദിക്കുന്നത് ക്രിമിനൽ കുറ്റമാണെന്ന് കണ്ണൻ തറപ്പിച്ചു പറഞ്ഞു. കണ്ണനായി ഇന്ത്യാ ഗവൺമെന്റ് അതിലുമധികം പണം ചെലവാക്കുന്നത് ഒട്ടും ശരിയല്ല. അത് മറ്റു മനുഷ്യരുടെ ആവശ്യങ്ങൾക്ക് ചെലവാക്കട്ടെ.

ഹഡ്കോ പെൻഷൻ ലഭ്യമാക്കുന്ന ഒരു ഓഫീസല്ല. അതിൽ ജോലി ചെയ്യുമ്പോൾ മാത്രമാണ് ലാഭമുണ്ടാവുക. ഇക്കാര്യം എന്നെ നല്ലപോലെ ഭീതിപ്പെടുത്തിയിരുന്നു. എന്നാൽ അത് ഒട്ടും സാരമില്ലെന്ന് കണ്ണൻ വിശ്വസിച്ചു.

മോളുടെ വിവാഹത്തിനു തൊട്ടു മുമ്പേ, അമ്പതു വയസ്സ് തികയും മുമ്പേ ഏഴാം ശമ്പളക്കമ്മീഷൻ പ്രാബല്യത്തിലാവും മുമ്പേ കണ്ണൻ ഹഡ്കോയുടെ പടിയിറങ്ങി.

കോസ്റ്റ്ഫോർഡിലും ലാറിബേക്കർ സെൻററിലും ജോലി ചെയ്ത് അത്യാവശ്യ വരുമാനത്തിൽ ജീവിച്ചാൽ മതിയെന്ന് കണ്ണൻ തീരുമാനിച്ചത് മതി എന്ന രണ്ടു അക്ഷരം അദ്ദേഹത്തിന് കൊടുത്ത ബലത്തിലാണ്…

മതി ഒരു വലിയ ബലമാണ്..

Monday, May 11, 2020

അമ്മ വിളമ്പിയത്...

                                                
അമ്മ ഉണ്ടാക്കിത്തന്നിരുന്ന ആഹാരമെല്ലാം ഇഷ്ടമായിരുന്നു. രുചിയില്ലാത്ത, ഉപ്പോ എരിവോ മധുരമോ കൂടിയ ഒന്നും തന്നെ അമ്മ ഒരിക്കലും വിളമ്പിയിട്ടില്ല.

അമ്മയുടെ പാചകം അച്ഛൻ അങ്ങനെ ഇഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ട് പാചകത്തിൻറെ പേരിൽ അമ്മ അഭിനന്ദിക്കപ്പെട്ടിട്ടേയില്ല. ആ അഭിനന്ദനം പ്രതീക്ഷിച്ചിരുന്നതാവണം, അമ്മ നന്നേ ശ്രദ്ധിച്ച് വിധിപ്രകാരം മാത്രമേ പാചകം ചെയ്തിരുന്നുള്ളൂ.

തമിഴ് ബ്രാഹ്മണർ ചിത്രാന്നം എന്ന് വിളിക്കുന്ന വെറൈറ്റി റൈസ് ( ലെമൺ റൈസ് എന്ന എലുമിച്ചം പഴം ശാതം എന്ന നാരങ്ങാച്ചോറ്, കോക്കനട്ട് റൈസ് എന്ന തേങ്കാശാതം എന്ന തേങ്ങാച്ചോറ്, ടാമറിൻഡ് റൈസ് എന്ന പുളിയോദരൈ അല്ലെങ്കിൽ പുളിശാതം എന്ന പുളിച്ചോറ്, കേർഡ് റൈസ് എന്ന തൈരു ശാതം എന്ന തൈരുംചോറ് ) തയാറാക്കാൻ അമ്മ ബഹു മിടുക്കിയായിരുന്നു. അമ്മയേക്കാൾ നന്നായി ഈ ലോകത്താർക്കും ചിത്രാന്നം ഉണ്ടാക്കാൻ കഴിയില്ലെന്ന് ഞാൻ വിശ്വസിക്കുന്നു.

ലെമൺ റൈസ് എന്ന എലുമിച്ചം പഴം ശാതം എന്ന നാരങ്ങാച്ചോറ്.

നല്ലയിനം പച്ചരി. 1 ഗ്ളാസ്
തിളച്ച വെള്ളം. 2 ഗ്ളാസ്
ഉപ്പ്. ആവശ്യത്തിന്

പച്ചരി കഴുകി വൃത്തിയാക്കി ഉപ്പും ചേർത്ത് തിളച്ച വെള്ളത്തിലിട്ട് മുക്കാൽ വേവാകുമ്പോൾ അടുപ്പ് കെടുത്തി പാത്രം അടച്ചു വെക്കുക.

ചെറിയ കഷണം കായം കാൽ സ്പൂൺ നല്ലെണ്ണയിൽ വറുത്തു കോരി പൊടിച്ചു വെക്കുക.

ചുവടു കട്ടിയുള്ള ഒരു ചീനച്ചട്ടിയിൽ കടുക്, ഉഴുന്നു പരിപ്പ്, കടല പരിപ്പ് ഇവ അര സ്പൂൺ വീതവും ചുവന്നമുളക് ഒരെണ്ണവും രണ്ടു സ്പൂൺ നല്ലെണ്ണ ചേർത്ത് മൂപ്പിക്കുക. കടുക് പൊട്ടി ഇവയെല്ലാം മൂത്തു കഴിഞ്ഞാൽ രണ്ടു പച്ചമുളക് കുനുകുനാ അരിഞ്ഞതും ഒരു വലിയ കഷണം ഇഞ്ചി കുനുകുനാ അരിഞ്ഞതും രണ്ടു തണ്ട് കറിവേപ്പിലയും ചേർത്ത് വഴന്നാലുടൻ കാൽ സ്പൂൺ മഞ്ഞൾപ്പൊടിയും പൊടിച്ചു വെച്ച കായവും ചേർത്തിളക്കുക. എന്നിട്ട് അടുപ്പ് കെടുത്തുക. അതീവ സുഗന്ധമുയരുന്ന അടുക്കളയാണ് പാചകം ശരിയായി എന്നതിൻറെ തെളിവ്.

മുക്കാലും വേവിച്ചുവെച്ചിരിക്കുന്ന ചോറ് ചീനച്ചട്ടിയിലെ വറവിലേക്ക് കുടഞ്ഞിടുക. അപ്പോഴേക്കും അത് കൃത്യം പാകത്തിന് വെന്തിരിക്കും. ഒരു വലിയ ചെറുനാരങ്ങയുടെ നീര് കുരു നീക്കിയത് ചോറിലേക്ക് ചേർത്ത് എല്ലാം കൂടി ഭംഗിയായി ഇളക്കി യോജിപ്പിക്കുക. പാത്രപാകമാകും വരെ മൂടിവെക്കണം.

കാച്ചിയ പപ്പടം, സവാള, സാലഡ് വെള്ളരി, ക്യാരറ്റ് ഇവ മൂന്നും ചീവിയത്, തേങ്ങാച്ചമ്മന്തി ഈ ഉപദംശങ്ങൾക്കൊപ്പം അച്ഛന്റെ രുചി താല്പര്യം മുൻനിറുത്തി സവാളയും തക്കാളിയും മുളകും മല്ലിയും വറുത്തരച്ച് വെളിച്ചെണ്ണയും കറിവേപ്പിലയും തൂവിയ പുഴുങ്ങിയ മുട്ട കൊണ്ടുള്ള ഒരു കറിയും അമ്മ വിളമ്പിയിരുന്നു. മുട്ട മാത്രമല്ല സവാളയും കൊച്ചുള്ളിയും വെളുത്തുള്ളിയും എല്ലാം അച്ഛന്റെ താല്പര്യത്തിനാണ് അമ്മ പാകം ചെയ്തിരുന്നത്.

എന്നിട്ടു മെല്ലെ പറയും.. 'എല്ലാം ഉപായം താൻ.. പെരിശാ ഒന്നും ശമക്കലൈ..'

ഞങ്ങൾ കുട്ടികൾ സന്തോഷത്തോടെ കഴിക്കുന്നതു നോക്കി അമ്മ അങ്ങനെ നിലാവു പോലെ പുഞ്ചിരിച്ചു നില്ക്കും.

ഒരേ പോലെയുള്ള ടിന്നുകളിലും കുപ്പികളിലും പലവ്യഞ്ജനങ്ങൾ നിറച്ചു വെക്കുന്നതായിരുന്നു അമ്മക്കിഷ്ടം. അവ നിരത്തി വെച്ചിരിക്കുന്നത് കാണാൻ തന്നെ നല്ല ഭംഗിയായിരുന്നു. പച്ചക്കറികൾ കഴുകി വൃത്തിയാക്കി ഞെടുപ്പ് കളഞ്ഞു സൂക്ഷിക്കുക, പയർ വർഗങ്ങളും പരിപ്പു വർഗങ്ങളും റവയും ചുവന്ന മുളകും മറ്റും ഇളം പാകത്തിൽ വറുത്തു സൂക്ഷിക്കുക... അങ്ങനെ ഒന്നും തന്നെ പാഴായിപ്പോവാൻ അമ്മ സമ്മതിച്ചിരുന്നില്ല. അമ്മ പെരുമാറുന്ന അടുക്കളയിലും കലവറയിലും ഒരു പ്രത്യേക സുഗന്ധമായിരുന്നു, വളരെക്കാലം ... ഇതെഴുതുമ്പോഴും ആ സുഗന്ധവും അമ്മയുടെ സാരി ഉലയുന്ന ശബ്ദവും എന്നെ ചൂഴ്ന്നു നില്ക്കുന്നുണ്ട്..

അമ്മയില്ലാതാകുന്നത് കഠിനമാണ്. ദയനീയമാണ്...

( കെ. എ. ബീന എഡിറ്റ് ചെയ്യുന്ന അമ്മരുചി എന്ന പുസ്തകത്തിലേക്ക് )

ഈ പോസ്റ്റിന് പ്രചോദനം ശ്രീമതി തനൂജ ഭട്ടതിരി Thanuja Bhattathiri എഴുതിയ കുറിപ്പ്.

ആണ്മയുടെ ഗതികേട്.

                                                 
മോൾക്ക് ഒരു ചെറിയ അസുഖം വന്നാൽ പോലും ഞാൻ വല്ലാതെ പരിഭ്രാന്തയാകുമായിരുന്ന ഒരു കാലമാണ്. അവൾക്ക് എന്നോട് അടുപ്പക്കുറവ് ഉണ്ടല്ലോ എന്ന് ഭയന്നു മാത്രം ജീവിച്ചിരുന്ന ഒരു ദയനീയ കാലം. അവളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടാനെന്തു വേണ്ടൂ എന്നു ഞാൻ സദാ ആലോചിച്ചിരുന്ന കഷ്ടകാലം.

അങ്ങനൊരു ദിവസത്തിൽ കണ്ണൻ എൻ ടി പി സി(നാഷണൽ തെർമൽ പവർ കോർപ്പറേഷൻ) യുടെ റിഹാന്ദ്, സിംഗ് റോളി, കോർബ സ്റ്റേഷനുകളിലേക്ക് ടൂർ പോയി. അവിടെ ലാറിബേക്കർ രീതിയിൽ കുറച്ച് നിർമ്മിതികൾ ഞങ്ങൾ ചെയ്തിരുന്നു. അതിൻറെ നിർമ്മാണമേൽ നോട്ടത്തിനായിരുന്നു ആ യാത്ര. അന്ന് നല്ല വേനലാണ് ദില്ലിയിൽ. മോളുടെ ഭാഷയിൽ പറഞ്ഞാൽ 'ഹൊറിബിൾ ടെറിബിൾ അൺ ബെയറബിൾ ഉഷ്ണക്കാലം'. അമ്മയും മോളും മാത്രമാണ് അന്നേരം ഒറ്റമുറി വീട്ടിൽ പാർക്കുന്നത്.

ആ ദിവസം രാവിലെ അവൾക്ക് ഒരു പനി വന്നു. ഞാൻ ഡോക്ടറുടെ അടുത്തേക്ക് ഓടി. നല്ല ചുമയുമുണ്ട്. പെട്ടെന്ന് ആരംഭിച്ചതാണ്, അസുഖം. മോൾക്ക് അസുഖം വന്നാൽ അതെത്ര നിസ്സാരമായാലും അവൾ നഷ്ടപ്പെടുമോ എന്ന ഭീതിയാണ് എന്നെ ആദ്യം കീഴ്പ്പെടുത്തുക. ആ ഭീതിയെ കണ്ണനോടു പോലും പങ്കു വെയ്ക്കാതെ വലിഞ്ഞു മുറുകി ബലമായിരിക്കാൻ എപ്പോഴും ഞാൻ കഠിനമായി പരിശ്രമിക്കും. നഷ്ടപ്പെടൽ, മോൾ എന്നൊക്കെ ഉച്ചരിച്ചാൽ ആ മനുഷ്യൻ തകർന്നുതരിപ്പണമാകുമെന്ന് ഞാൻ കൃത്യമായി അറിഞ്ഞിരുന്നു.

ഡോ. കിരൺമാർട്ടിനാണ് മോളെ ആദ്യം നോക്കിയത്. ഞങ്ങളുടെ ഓഫീസ് ക്യാമ്പസ്സിൽ തന്നെയുള്ള ആശ ക്ളിനിക്കിൻറെ മേധാവി ആയിരുന്നു അവർ. പാരസെറ്റമോളും ബെനാഡ്രിലും ഡി കോൾഡും ഒക്കെ മരുന്നുകളായി കിട്ടി. എന്നെ നല്ല സംശയത്തിൽ തന്നെ നോക്കുകയും 'ഇത് വിഷമൊന്നുമല്ലല്ലോ അല്ലേ' എന്ന് ചോദിക്കുകയും ചെയ്തു എൻറെ കുഞ്ഞ്. ആ സംശയത്തിലും ചോദ്യത്തിലും നെഞ്ച് പൊട്ടിയെങ്കിലും ഏറെ കഷ്ടപ്പെട്ട് മരുന്നുകൾ ഞാൻ മോളെ കഴിപ്പിക്കാതിരുന്നില്ല.

അത്താഴം കഴിയും വരെ പ്രശ്നമൊന്നുമുണ്ടായില്ല. പനി കുറഞ്ഞു. അവൾ പൊടിയരിക്കഞ്ഞി കുടിച്ചു. എന്നോട് കുറേ നേരം സംസാരിച്ചു. റൂം കൂളറിൽ വെള്ളം നിറച്ച് അതും ഓൺ ചെയ്ത് കിടന്നുറങ്ങാം എന്നായി. അന്നേരമാണ് അവൾ വീർത്തുവരാൻ തുടങ്ങിയത്. കാണേക്കാണേ അവളുടെ ചുണ്ടുകൾ, കണ്ണ്, മൂക്ക്… അവൾ ഒരു ഫുട്‌ബോൾ പോലേ വീർത്ത് വീർത്ത് ഒടുവിൽ പൊട്ടിച്ചിതറിപ്പോകുമെന്ന് എനിക്കു തോന്നി.

കണ്ണൻറേയും എൻറേയും അടുത്തൊരു സുഹൃത്ത് നിസാമുദ്ദീനടുത്ത് സരായ് കലേഖാനിലുണ്ടായിരുന്നു. ഞാൻ ഭയന്നു വിറച്ചുകൊണ്ട് അദ്ദേഹത്തിനു ഫോൺ ചെയ്തു. ഞൊടിയിടയിൽ അദ്ദേഹം വന്നു. ബൈക്കിൽ മോളേയും കൊണ്ട് പറക്കുമ്പോൾ അവൾ കൈവിട്ടു പോകുമെന്ന തോന്നലിൽ ഞാൻ ഉരുകിത്തീർന്നുകൊണ്ടിരുന്നു.

വസന്ത് വിഹാറിലെ ഒരു ആശുപത്രിയിലാണ് പോയത്. വിവരങ്ങൾ അറിഞ്ഞ അവർ കുഞ്ഞിനെ കുത്തിവെച്ചു. അരമണിക്കൂറിൽ വീർപ്പ് കുറയാൻ തുടങ്ങി.

ഞങ്ങളുടെ സുഹൃത്തിനോട് വിശദമായി സംസാരിച്ച് ആശുപത്രിയിൽ നിന്ന് ഒരു മണിക്കൂറിനുള്ളിൽ ഡോക്ടർമാർ ഞങ്ങളെ പറഞ്ഞു വിട്ടു.

എല്ലായിടത്തും അങ്ങനാണല്ലോ. പുരുഷന്മാരോടു മാത്രമേ വിശദവിവരങ്ങൾ പറയൂ. നമ്മൾ പെണ്ണുങ്ങൾ വേണം… മരുന്നുകൾ എടുത്തു കൊടുക്കാനും ശുശ്രൂഷിക്കാനും.. എന്നാലും നമ്മളോട് പറഞ്ഞു തരില്ല.. ആണുങ്ങളോടേ പറയൂ..

മോൾ ഉറങ്ങിക്കഴിഞ്ഞിരുന്നു. ഗാഢമായ ഉറക്കം.

റൂമിലെത്തി അവളെ കിടത്തിക്കഴിഞ്ഞപ്പോൾ സുഹൃത്ത് യാത്ര പറഞ്ഞു പോകുമെന്നാണ് ഞാൻ കരുതിയത്. എന്നാൽ അദ്ദേഹം കസേല വലിച്ചിട്ട് റൂമിൽ ഇരിപ്പായി. ഞാൻ അമ്പരന്നുപോയി അന്നേരം.

അദ്ദേഹത്തിന്റെ ഭാര്യ ഗർഭിണിയാണ്. എൻറെ അറിവിൽ ഡേറ്റ് അടുക്കാറായി. അവർ പ്രേമിച്ചും ജാതി മാറിയും കല്യാണം കഴിച്ചതുകൊണ്ട് ബന്ധുക്കൾ ആരും തന്നെയില്ല. സാരായ് കലേഖാനിലെ വീട്ടിൽ അവർ തനിച്ചാണ് കഴിഞ്ഞു കൂടുന്നത്.

വീട്ടിലേക്ക് മടങ്ങാതെ ഇദ്ദേഹം ഇവിടെ കുത്തിയിരിക്കുന്നതെന്ത്?

പ്രത്യേകിച്ച് വേറെ പുതിയ മരുന്നൊന്നും എഴുതീട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇനി ഡോ. കിരൺ മാർട്ടിൻ തന്ന മരുന്നുകൾ കൊടുക്കേണ്ട എന്നു മാത്രമേ വിലക്കുള്ളൂ. ചൂടുകാലത്ത് പനിയും വരണ്ട ചുമയും സാധാരണമാണ് ദില്ലിയിൽ. വെയിലത്ത് പോവരുത്. ധാരാളം വെള്ളം കുടിക്കണം എന്നതു മാത്രമാണ് ശ്രദ്ധിക്കാനുള്ളത്.

ഞങ്ങൾ ഇരുവരുടെയും സുഹൃത്താണ് അദ്ദേഹം. മൂന്നാലു വർഷത്തെ പരിചയമുണ്ട്. ചാർട്ടേഡ് എക്കൗണ്ടൻറായ അദ്ദേഹമാണ് എന്നെ എക്കൗണ്ടിംഗ് പഠിപ്പിച്ചത്. എല്ലാ കാര്യങ്ങളും ഞങ്ങൾക്ക് പരസ്പരം അറിയാം. അദ്ദേഹത്തിന്റെ ഭാര്യ എൻറെ അടുത്ത കൂട്ടുകാരിയുമാണ്..

എൻറെ മനസ്സിൽ ഭയവും ഉൽക്കണ്ഠയും നിറഞ്ഞു. എന്താണ് ഇദ്ദേഹം പോവാത്തത്? ആ രണ്ടേക്കർ ക്യാമ്പസ്സിൽ അധികം ആരുമില്ല താമസക്കാരായി എന്നതും അപ്പോൾ എന്നെ ഭയപ്പെടുത്താൻ തുടങ്ങി. എന്നാലും നല്ല മനസ്സാന്നിധ്യം പ്രദർശിപ്പിച്ച് ഞാൻ ആ സുഹൃത്തിനോട് സംസാരിച്ചുകൊണ്ടിരുന്നു. രണ്ടു മൂന്നു തവണ ചായ ഉണ്ടാക്കിക്കൊടുത്തു. ഉറങ്ങുന്ന കുഞ്ഞിനേ എപ്പോഴും ശ്രദ്ധിച്ചു. അതേസമയം ഏതു നിമിഷവും ഞാൻ അദ്ദേഹത്തിന്റെ ഓരോ ചലനങ്ങളിലും, എന്തിന് ആ കണ്ണിമ വെട്ടുന്നതിൽപ്പോലും ഏറെ ശ്രദ്ധാലുവായിത്തീർന്നു.

എത്ര ചൂടുകാലമായാലും രാത്രി മൂന്നു മണിയൊക്കെ ആവുമ്പോൾ ദില്ലിയിൽ ചെറിയൊരു തണുപ്പ് പടരും. ഞങ്ങളുടെ ക്യാമ്പസ്സിൽ ആലുകളും കള്ള ആര്യവേപ്പും ( ആര്യവേപ്പിൻറെ ഇല പോലെ ഇരിക്കും ഈ മരത്തിൻറെ ഇലയും. എന്നാൽ കയ്പില്ല. നിത്യഹരിതയായ ഒരു തണൽ വൃക്ഷമാണ്.)ധാരാളമുണ്ടായിരുന്നു. അതുകൊണ്ട് ആ നേരമെടുക്കുമ്പോൾ ശരിക്കും സുഖകരമാവാറുണ്ട് ക്യാമ്പസ്സ്.

ആരും ഉറങ്ങിപ്പോവുന്ന നേരമായിട്ടും ഞാൻ ഉറങ്ങിയില്ല. അദ്ദേഹം മുറിയിൽ നിന്ന് പോകാതെ ഉറങ്ങാൻ പറ്റില്ലെന്ന് എനിക്കറിയാമായിരുന്നു.

ഒടുവിൽ കാത്ത് കാത്ത് നേരം പുലർന്നു. അപ്പോഴും കുഞ്ഞുറങ്ങുകയാണ്. വീർപ്പെല്ലാം പോയിക്കഴിഞ്ഞിരുന്നു. പനി ലേശം പോലും ഉണ്ടായിരുന്നില്ല.

യാത്ര പറയുമ്പോൾ സുഹൃത്ത് ഷർട്ടിൻറെ പോക്കറ്റിൽ നിന്ന് പ്രിസ്ക്രിപ്ഷനുകൾ പുറത്തെടുത്തു.

'മോള് അടുത്ത മണിക്കൂറുകൾക്കുള്ളിൽ ച്ഛർദ്ദിച്ചാൽ ഉടൻ തന്നേ, ഒട്ടും സമയം കളയാതേ എയിംസിൽ കൊണ്ടു ചെല്ലണമെന്ന് ആശുപത്രിയിൽ നിന്ന് നിർദ്ദേശിച്ചിരുന്നു. അതാണ് ഞാനിവിടെ കുത്തിയിരുന്നത്. ഈ പ്രിസ്ക്രിപ്ഷൻ വായിച്ചു നീ പേടിക്കണ്ടെന്ന് കരുതിയാണ് ഇത്ര നേരം ഇത് തരാതിരുന്നത്. മോൾക്ക് വിഷമം വരല്ലേ, അതേസമയം വീട്ടിൽ അവൾക്ക് പ്രസവവേദന തുടങ്ങല്ലേ എന്ന് ആധിപ്പെടുകയായിരുന്നു ഞാൻ..

നിങ്ങൾ അമ്മേം മോളും ഉറങ്ങൂ.. ഞാൻ ഇനി ഇറങ്ങട്ടെ.'

അപമാനം കൊണ്ട് എൻറെ തല മരവിച്ചു. ഞാൻ എന്തൊക്കെയാണ് ഭയന്നത്..

ക്ഷമിക്കണം എന്ന് മാപ്പിരക്കാനും എൻറെ മനസ്സു വെളിപ്പെടുത്താനും ഞാൻ അന്നേരം തയാറായി.

ഞങ്ങളുടെ സുഹൃത്ത് ഏറ്റവും ദയനീയമായി ചിരിച്ചു.. എന്നിട്ട് ഇത്രമാത്രം പറഞ്ഞു. ' ആണ്മയുടെ ഏറ്റവും വലിയ ഗതികേട്. '

ആ സൗഹൃദം യാതൊരു ശങ്കകളുമില്ലാത്ത മനോഹരകാലത്തേക്ക് രഥമേറിയതിൻറെ തുടക്കം ആ പ്രഭാതത്തിൽ നിന്നായിരുന്നു…

ഇപ്പോഴും തുടരുന്ന നിത്യമനോഹരമായ സൗഹൃദം .. കാലത്തിൻറേയോ സമയത്തിൻറേയോ സ്ഥലത്തിൻറേയോ ധനത്തിൻറേയോ സ്ഥാനമാനങ്ങളുടേയോ തടവുകളില്ലാത്ത പൂർണത.. പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിക്കാൻ കമ്പനി പറഞ്ഞയക്കുമ്പോഴും വിമാനമിറങ്ങി നേരെ ഞങ്ങളുടെ അടുത്ത് വരികയും കഞ്ഞിയും ചമ്മന്തിയും കഴിച്ച് രാത്രി മുഴവൻ വർത്തമാനം പറഞ്ഞിരിക്കുകയും ചെയ്യാൻ ആ പൂർണതക്കാവുന്നതങ്ങനെയാണ്..

ഇന്നും രാം ഭൂപാൽ എന്നോടു സംസാരിച്ചിരുന്നു… അതിൻറെ ബാക്കിപത്രമാണ് എൻറെ ഈ കുറിപ്പ്..

മാഡം ജീ, മാഡം ജീ

                                                   
ഇതൊരു പാചകക്കുറിപ്പാണ്..ഗദ്ഗദത്തോടെ 'മാഡം ജീ, മാഡം ജീ' എന്ന് ഇടക്കിടെ വിളിച്ചുകൊണ്ട് എന്നോടു പങ്കുവെച്ച ഒരു പാചകക്കുറിപ്പ്..

ഇതിൽ ഒരു അമ്മസ്സുഗന്ധമുണ്ട്.. ഒരു കൊതിയാവലും കരച്ചിലും ദാരിദ്ര്യവും നിസ്സഹായതയുമുണ്ട്.

ഓറഞ്ച് നിറമുള്ള മസൂർപരിപ്പും ചെറുപയറുപരിപ്പും ഓരോ പിടി വീതം മൂന്നാലു മണിക്കൂർ കുതിർത്തിട്ട് മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് വേവിക്കുക.

എന്തിനാണ് കുതിർക്കുന്നത്?

പെട്ടെന്ന് വേവാൻ...

പ്രഷർകുക്കറിൽ ഇട്ടാൽ പോരേ..

അതില്ല, അമ്മേടടുത്ത്..

പകുതി സവാളയും പകുതി തക്കാളിയും വിരലിൽ വഴുപ്പായി പൊതിയുന്ന കുറച്ച് പച്ചമുളകും മല്ലിയിലയും അരിഞ്ഞുവെക്കുക.

പരിപ്പ് വെന്താൽ, മറ്റൊരു കുഞ്ഞിപ്പാത്രത്തിൽ അല്പം കടുകെണ്ണ ഒഴിച്ച് ഇത്തിരി പാഞ്ച് ഫോരൻ( കടുക്, ഉലുവ, പെരുഞ്ചീരകം, എള്ള്, സാധാരണ ജീരകം) വറവിടുക. എന്നിട്ട് സവാളയും തക്കാളിയും വഴറ്റുക, അല്പം ഗരം മസാലപ്പൊടി ചേർത്ത് കുഞ്ഞിപ്പാത്രത്തിലെ വറവ് വെന്ത പരിപ്പിൽ ചേർക്കുക. മല്ലിയിലയും തൂകുക. ചൂടു ചോറിൻറെ കൂടെ കഴിക്കുക...

പരിപ്പുകറിയിൽ ചൂടുവെള്ളം ചേർത്ത് എത്ര വേണമെങ്കിലും നീട്ടാൻ അമ്മയ്ക്കറിയാം.

അരി വേവിച്ച വെള്ളത്തിൽ ഉപ്പിട്ട് ഇങ്ങനെ വറവിട്ട് തക്കാളിയും സവാളയും ചേർത്ത് ഗരംമസാലയും മല്ലിയിലയും തൂവിയും അമ്മ കറിയാക്കിത്തരും.

ഇത് ദരിദ്രനായ ഒരു ആസ്സാംകാരൻറെ വർത്തമാനമാണ്.

അമ്മ ഉണ്ടാക്കി വിളമ്പും. പലപ്പോഴും റോഡരികിലെ വെളിച്ചത്തിലാണ് അവർ ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുന്നത്...അമ്മയുണ്ടാക്കുന്ന ആഹാരത്തിൻറെ രുചി ...ഓർക്കുമ്പോൾ അവിടെ പറന്നെത്താൻ തോന്നുന്നു.

ഇപ്പോൾ ഇവിടെ ഈ ആഹാരം ഉണ്ടാക്കി കഴിക്കാൻ പറ്റും.. വിഷമമൊന്നുമില്ല.. എന്നാലും വീട്ടുകാർ എങ്ങനെ കഴിയുന്നുവെന്ന് ഓർക്കുമ്പോൾ കരച്ചിൽ വരും.

ഇവിടത്തെ പോലെ അല്ല, അവിടെ ചികിത്സ... മറ്റു സൗകര്യങ്ങൾ...ഒന്നും കേരളത്തിലെ പോലെ അല്ല.. ഇവിടെ വന്ന് ജോലി എടുക്കുന്നതുകൊണ്ട് കുറേശ്ശേ കുറേശ്ശേയായി ജീവിതം ഭേദപ്പെട്ടു വരികയായിരുന്നു.

കൊറോണക്കാലം കഴിഞ്ഞാലല്ലേ ഇനി പോയി വരാൻ കഴിയൂ..

ഓർക്കുമ്പോൾ പിന്നേം പിന്നേം കരച്ചിൽ വരുന്നു മാഡം ജീ..

ചില ദിവസങ്ങളിൽ വല്ലാത്ത വിഷമം വരും..

മുറ്റം തൂക്കുന്ന കൂട്ടുകാരി അമ്മൂമ്മ

                 
ചുമ്മാ കല്ലെടുത്തെറിഞ്ഞാൽ ഒരു ഡോക്ടറുടെ ദേഹത്തുകൊള്ളുമെന്ന മട്ടിലുള്ള ഒരു കോളനിയിലാണ് തിരുവനന്തപുരത്ത് വന്നപ്പോൾ പാർത്തു തുടങ്ങിയത്.

തന്നേന്ന്.. ഡോക്ടർമാരെ ഇടിച്ചിട്ട് നടക്കാൻ വയ്യാത്ത സ്ഥിതി..

മുറ്റം തൂക്കുന്ന കൂട്ടുകാരി അമ്മൂമ്മ ഇല്ലല്ലോ ഇപ്പോൾ.. മിക്കവാറും എല്ലാ വീടുകളിലും ഇതാണ് അവസ്ഥ. വീട്ടു സഹായികൾ ആരും തന്നെ ഇല്ല.

ഞാനാണ് ഇപ്പോൾ കോളനിയിലെ റോഡ് കുറച്ചു ഭാഗം തൂക്കുന്നത്. അധികമൊന്നുമില്ല. ഒരു ആറേഴു വീടുകളുടെ മുന്നിലൂടെ പോകുന്ന റോഡ്. ഞങ്ങൾ പാർക്കുന്ന വീട്ടിലെ മാവുകളും പ്ളാവുകളും ആ റോഡിലേക്ക് ഉണക്കയിലകളും പച്ചയിലകളും മാങ്ങകളും ചക്കകളും ഇങ്ങനെ ആരേയും ഭയപ്പെടാതെ വീഴ്ത്തിക്കൊണ്ടിരിക്കും. ആ മരങ്ങളെ വെട്ടിക്കളയണമെന്നാണ് പൊതുവെ എല്ലാവർക്കും അഭിപ്രായം. അവ ഉണ്ടാക്കുന്ന ശല്യങ്ങൾ മറ്റുള്ളവരെ കഴിയുന്നത്ര കുറച്ചല്ലേ കഷ്ടപ്പെടുത്താവൂ എന്ന മനോഭാവത്തിൽ, ഞാൻ റോഡ് തൂത്തിടും..

അന്നേരത്താണ് ആളൊഴിഞ്ഞ റോഡിലൂടെ കൊട്ടാരം പോലത്തെ കാറുകൾ ഇരച്ചുകയറി വരിക. എന്തൊരു കാറ്റാണെന്നോ ആ കൊട്ടാരഭീമന്മാർ പോകുമ്പോൾ.. ഞാൻ തന്നെ പറന്നു പോകും... പിന്നെയാണ് തൂത്തൊതുക്കുന്ന പെരുവഴിയിലെ പാവം കരിയിലകൾ.. അവയും ആലംബമില്ലാതെ പറക്കും...

അമ്മൂമ്മ റോഡ് തൂക്കുന്നേരം, നല്ല വേഗതയിൽ പറക്കുന്ന വണ്ടി ഓടിപ്പുകാരേ നോക്കി 'യെവനൊക്കെ എവിടെ പോണത്.. ചാകാൻ തന്നേ?... തൂക്കണത് കണ്ടൂടിയേ?' എന്ന് പിറുപിറുക്കുമായിരുന്നു..

അതങ്ങനെയാണല്ലോ...

അനുതാപവും പരിഗണനയും എല്ലാവർക്കും ആവശ്യമാണ്.. എനിക്ക് കിട്ടീല്ല എന്ന് സങ്കടപ്പെടുന്നവർക്കും പലപ്പോഴും സമഗ്രമായ വീക്ഷണം ഇക്കാര്യത്തിൽ ഉണ്ടാവാറില്ല..

അതുകൊണ്ടാണ് മറ്റൊരാളുടെ ജോലിയെ ഒട്ടും തന്നെ കാണാതെ കരിയിലകളെ നമ്മൾ പറപ്പിക്കുന്നത്. അതിനു ന്യായമായി ഞാൻ ഡ്യൂട്ടി അല്ലെങ്കിൽ കഷ്ടപ്പെട്ട ജോലി കഴിഞ്ഞ് വരികയാണെന്ന് പറയുന്നത്.

കൊറോണ ചേരികളിലാണ് ആദ്യം പടർന്നു പിടിച്ചിരുന്നതെങ്കിൽ ... ഒരുപാട് മനുഷ്യർ ഇന്ത്യയിൽ മരിക്കുമായിരുന്നെന്നാണ് ഇന്നലെ ദില്ലിയിൽ നിന്ന് വിളിച്ച കൂട്ടുകാരി കരഞ്ഞത്...

ശരിയായിരിക്കും..

തെരഞ്ഞെടുക്കപ്പെടുന്ന അനുതാപം, പരിഗണന ഇവയിൽ സമർത്ഥരല്ലോ നമ്മൾ...




Sunday, May 10, 2020

ചൊക്ളി 17

                          
 

 
പാറ പൊളിഞ്ഞ് പൊടിയാവണ കണ്ടപ്പോ എല്ലാരും പറഞ്ഞൊടങ്ങി. 'പോട്ടേരാ ചൊക്ള്യേ..നാട്ട് ല് നല്ല സെമൻറിട്ട വഴി വരട്ടേ. ഹൈ റോട് ന്ന് പറ്ഞ്ഞാ ചില്ലറ്യാണോ.. മിൻറ്റോണ്ട് എത്താം എർണ്ണാകൊളത്തില്ക്കും പാൽക്കാട്ടില്ക്കും. ആ പാറ നിൻറെ തറവാടൊന്നല്ലല്ലോ..അയ്യ്യോ..പാമേന്ന് ങ്ങനെ ഓളീടാൻ..'

ചൊക്ളീരെ മനസ്സൊറച്ച്ണ്ടാര്ന്ന്ല്ല. പറമ്പില് കൊത്തിക്കെളച്ച് പണീട്ത്ത് ദേഹം ഒറച്ച്. അവനൊര് ആണായീ.. പതിനെട്ടോ ഇര് വതോ ആയിണ്ടാവേരിക്കും വയസ്സ്.. പക്ഷേ, മൻസ്സിന് അത്ര ബലായിണ്ടാര്ന്നില്ല..

എത്ര്യായാലും വൈന്നാരം വൈന്നാരം ചെന്ന് കെട്ന്നോർന്ന സ്തലല്ലേ ..രവ്യേട്ടൻ കൊക്കിക്കൊരച്ച് ട്ടാണ്ച്ചാലും അവന് ഇമ്മിണി കതോള് പറ്ഞ്ഞ് കൊട്ത്തേര്ന്ന സ്തലം. കയിഞ്ഞ രണ്ടു മൂന്നു കൊല്ലായി മഴേത്തും വെയ്ലത്തും മഞ്ഞത്തും അവടന്നേ കെടക്കണു. ദേശവെളക്കോളും കോടംകര പള്ളിപ്പെര്ന്നാളോളും ഒക്കെ അവ്ടന്നെ കൂടി. തൃശ്ശൂര് പൂരത്തിൻറെ വെടിക്കെട്ട്‌ കാണായെണീച്ചിര്ന്നു. ..ചെട്ടിച്ച്യോളും കൊശത്തിയോളും ചെലപ്പളൊക്കെ വല്ല്തും പൊരിച്ചതോ വറ്ത്തതോ തന്നു.. അദൊക്കേ എന്തിറ്റാച്ചാലും പൊളിച്ച് ചെറ്താക്കിക്കൊട്ത്താ രവ്യേട്ടൻ തിന്നും...ഇന്നട്ടാ ചൊക്ളി തിന്ന് ല്.

ദേവുഅമ്മ അതറീഞ്ഞൂസം തൊള്ളയിട്ടു. 'അത് പെര്ച്ചാഴീണ്, കാക്കേണ്, എലീണ്...നീയ്യ് തിന്നാലും ഒര് വാരര് ക്ക് കൊടക്കാമ്പാടോ?പാവം കിട്ടൂടാ ചണ്ണക്കാലാ'ന്നൊക്കെ ഒച്ചേടുത്തു. ഗോപാലേട്ടനും അദുമ്പറഞ്ഞ് തൊള്ളപൊളിച്ചപ്പളാണ് അന്തോണിമാപ്ള പറഞ്ഞേ..' വാരര് മാര്ക്കും നായമ്മാര്ക്കും കൊണ്ടോയി നോക്ക്യൂടേ ആ പാവത്ത്നെ..അദികോന്നും വേണ്ട്യരില്ല നോക്കല്. പൊല്ലീസാര് കുത്തിച്ചതച്ച്ണ്ട്.. നല്ലോണം.'

അപ്പോ പിന്നാരും മിണ്ടീല്ല.

പാറപൊളിഞ്ഞ് വീണപ്പോ ചൊക്ളീരേ നെഞ്ചങ്ങട്ട് കത്തി. എല്ലാരുക്കും ആ പാറേങ്ങട് പോട്ടേന്നാണ് ..അതങ്ങനേണ്. വീട്ണ്ടായ്യാലേ അത് പൊളിക്കുമ്പൊ മനിഷേര്ക്ക് സങ്കടം വരുള്ളൂന്നാ എല്ലാര്ക്കും വിജാരം. വീടില്ലാത്തോര്ക്ക് എന്നും ഇരിക്കണേടോം കെടക്കണേടോം വീടന്നെയാ.. അവര്ക്കും മറക്കാമ്പറ്റാത്ത കാര്യങ്ങള് അവ്ടെ ഇണ്ടായിണ്ടാവ് ല്ലേ..

രവ്യേട്ടന് എങ്ങന്യാവോ വാര്യത്തേ ആ വീട് മറക്കാമ്പറ്റ്യേ..പാവം..

ചൊക്ളി നെലോളിച്ചു.. അവന് ദണ്ണം സയിക്കാൻ പറ്റീല്ല്യാ.. രവ്യേട്ടന് എല്ലാം കൂടി ഒര്മിച്ചായിപ്പോ പിന്നേം ദണ്ണെളക്കായി.

ആ രാമേന്ദ്രൻ സാമി ഡോട്ടറ് മൂന്നാല് തവണ ആസ്പത്ത്രീല് വിളിച്ചു രവ്യേട്ടന് മര്ന്ന് കൊടത്തതാണ്. ഇന്നാലും ഒന്നുങ്ങട്ട് മുഴോനും മാറണില്ല്യ. വയറുവേനേം നെഞ്ചുവേനേം ദണ്ണെളക്കോം ഒക്കെ

'ഒന്നിര്ട്ടി വെളുത്ത്പ്പോ ആരുല്യാത്തോനായതല്ലേടാ ഞാന് 'ന്നാണ് ചെലപ്പളൊക്കെ രവ്യേട്ടൻ പറയ്യാ..

'എന്റൊപ്പം ദണ്ണെളക്കെങ്കിലും ഇരിക്കട്ടെ..അതിന് മരുന്നും മന്ത്രോം ഒന്നും വേണ്ടാ' ന്നും പറേം.

ചൊക്ളിക്ക് വെഷമാവും അപ്പോ.. 'ഞാല്ല്യേ രവ്യേട്ടാ'ന്ന് ഒരൂസം ചോയിച്ചപ്പോ രവ്യേട്ടൻ മുറുക്കനെ കെട്ട്യങ്ങട്ട് പിടിച്ചു.. ആരും അങ്ങ്നെ പിടിച്ച്ട്ടില്ല..ഇത് വരെ...അത് ഒര് വല്യ തൊയിരാര്ന്നു..സമാധാനാര്ന്നു. അപ്പളും കരച്ചല് വന്നു.

അന്തോണി മാപ്ളേം രാമേട്ടനും കൂട്യാണ് താമര ചേട്ത്താരോട് പാറ പൊളിച്ച കാര്യം പറഞ്ഞത്. ആ പാറ കൊറഞ്ഞ വെലക്ക് കിട്ടോന്ന് ചേട്ത്താര് ചോയിച്ചപ്പോ രാമേട്ടന് മതീംകൊതീം തീര്ന്നു. അന്തോണിമാപ്ളക്ക് കഷ്ടപ്പാട് കൂട്തലാ. രാമേട്ടൻറന്തി പാർട്ടീരെ ബലോം തൃശ്ശൂര് മാങ്ങേം തേങ്ങേം അടയ്ക്കേം ചക്കേം കച്ചോടോം ഒന്ന്ല്ല്യാ. അതോണ്ട് എള്പത്തില് മതീം കൊതീം വര്ല്ല.

മാപ്ള പിന്നേം കിയിഞ്ഞ് കീഴ്പെട്ട് ചോയിച്ചു..

ചൊക്ളീനെ പറമ്പില് ഒരു ചാച്ചെറക്കി വെച്ച് കെട്ക്കാൻ സമ്മേക്ക്യോന്ന്..

ചേട്ത്താര് കൊറേനേരം ആലോയ്ക്കണ മാതിരി നിന്ന്ട്ട് സമ്മേയ്ച്ചു.

അന്തോണിമാപ്ളക്ക് സന്തോഷായി. ചൊക്ളി വല്ലാണ്ട് കഷ്ടപ്പെടണത്‌ എത്ര്യായ്യാലും മാപ്ള ക്കങ്ങട്ട് സയിക്കാൻ പറ്റ്ണില്ല. എന്താവോ അങ്ങനെ ഒരു വെഷമാവും അവൻറെ കാര്യത്തില്.. സൊന്തം കഷ്ടപ്പാടും വെഷമോം കൊറവായിട്ടല്ല.. തൃസ്സക്കുട്ടീം ആറേഴു ക്ടാങ്ങളും ചെറ്യോര് പീടിയേയായിട്ട് കഴീണ പങ്കപ്പാട് മാപ്ളക്കന്നേ അറിഞ്ഞോടൂ…

ഇന്നാലും ചണ്ണക്കാലൻ ചൊക്ളി അന്തോണി മാപ്ളേരെ ഒര് വെഷമാണ്.

രാമേട്ടൻ അപ്പളാണ് വായ തൊറന്ന് രവീണ്ട് കൂടേന്ന് ചേട്ത്താരോട് പറഞ്ഞേ..

ചേട്ത്താര് ആകെനേയങ്ങട്ട് വെറക്കാൻ തൊടങ്ങി..

നക്സലേറ്റിങ്ങളെ പൊല്ലീസാര് വെടിവെച്ച് കൊല്ലാത്തെന്താന്നാ അവര്ടെ ചോദ്യം. മനുഷേര് കഷ്ടപ്പെട്ട് നാല്കാശ്ണ്ടാക്കിയ അപ്പോ അവരെ കൊല്ലലല്ലേ നക്സലേറ്റിങ്ങൾടെ പണി..ആ നക്സലേറ്റിനെ കുടുമ്മത്തില് കേറ്റാമ്പറ്റ്ല്യാ. മക്കള്ക്ക് കേനടേല് തൊയിരത്തിന് കഴിയാമ്പറ്റാണ്ടാവും. തെണ്ടിത്തിരിഞ്ഞ് വന്ന ചണ്ണക്കാലൻറെ പോല്യല്ല, നക്സലേറ്റ്.. ചേട്ത്താരും ചേട്ടനും കർത്താവീശോമിശിഹാക്ക് കീയ്പ്പെട്ട് പള്ളീപ്പോണ സത്യക്രിസ്റ്റ്യാനിയോളാ. മാർക്കിസ്റ്റിങ്ങളും നക്സലേറ്റിങ്ങളും ഒന്നും കുടുമ്മത്ത് പറ്റ്ല്യാ..

അന്തോണി മാപ്ളേരെ വായേല് ഒര് തെറീണ് വന്ന്ത്.

രാമേട്ടനും മാപ്പളേം മടങ്ങിപ്പോന്നു.

ആലൂര്ക്കാര്ക്ക് മാർക്കിസം അത്ര ഇഷ്ടല്ല.. എപ്പളും കോങ്കരസ്സാ അവടെ ജയിക്കല്. നെയമസബേല്ക്കായാലും ലോകസബേല്ക്കായാലും.. പിന്നെ ഈ യാദീം മദോം പറേലും ഇണ്ട്. യാദീം മദോം പറേണോര്ക്ക് തമ്മാമ്മില് ഇഷ്ടന്ന്യാണ്. അത് പറയാത്തോരെ അവര്ക്ക് കാണ്ണണതന്നെ വെറുപ്പൂം വിരോധോം ണ്..

എടക്ക് താറാമൊട്ട പുഴുങ്ങിയരണ കൊശത്തീണ് അവളടെ ചായിപ്പ് ല് കെടന്നോളാൻ പറഞ്ഞേ.

ചൊക്ളി അപ്പ്യന്നെ സമ്മേയ്ച്ചു.

ആവതില്ലാത്ത രവ്യേട്ടനേം കൊണ്ട് കൊശോമ്മാര്ടെ കൂട്ടത്തില്ക്ക് ചെല്ലുമ്പോ മറിയപ്പാറ അങ്ങാടീലുള്ളോര് കണ്ണും മിയിച്ച് നിക്കണ്ട്ന്ന് ചൊക്ളിക്ക് അറിയിണ്ടേര്ന്നു.

അന്ന് വൈന്നാരായപ്പോ പേർഷ്യേന്ന്
നസീർക്ക വന്നു.

ചൊക്ളി 16.

                                                                                                        

 
പൊഴമ്പള്ളത്തെ ഒര് നാലേക്ക്ര ബൂമീണ് താമര ബസ്സാര് വേടിച്ചത്.

വെളിച്ചെണ്ണ സാമീരെ സലം. സാമി പടോലങ്ങ പോലേം അമ്മ്യാര് ചക്കക്കുരു പോലേം ആര്ന്നു. മക്കളാണെങ്കേ ഒരെണ്ണം അരക്ക് കീഴ്പ്പട്ട് പടോലങ്ങ പോലെ മേപ്പട്ട് ചക്കക്കുരു പോലേ. മറ്റോൻ കീപ്പട്ട് ചക്കക്കുരു പോലേ.മേപ്പട്ട് പടോലങ്ങ പോലേ... നല്ല ചേര്ച്ച..

വെളിച്ചെണ്ണ സാമി ഒര് പണീട്ക്കില്ല. വെറ്തേ ഇര്ന്ന് ത് ന്നാൻ നാണല്യാത്ത സാമീന്നാണ് ദേവുഅമ്മ ആട്ട് ണത്. പണീട്ക്കാൻ മടീണ്. അങ്ങന്യാ ആ പേരന്നെ വന്നത്. അമ്മ്യാര് മക്കളേം വെച്ച് തോറ്റ് തൊപ്പീട്ട്..അദാണ് ബൂമി വിറ്റ് മദ്രാസീപ്പോവാന്ന് വെച്ചേ..അമ്മ്യാര്ടെ ആങ്ങളീണ്ട് അവടെ..

താമര ബസ്സാര് സലം കച്ചോടാക്കി. തെങ്ങുമ്പറമ്പാക്കാൻ തീര്മാനിച്ചു. പണിക്കാര് എമ്പാടും വേണം. രാമേട്ടന് അന്നേര്ത്താണ് ചൊക്ളീൻറെ കാര്യം ഓർമ്മേല് വന്നത്.

അങ്ങനെ കൈയ്യോട്ട് പണി ശര്യായി..

അതറിഞ്ഞ ദേവുഅമ്മ ഒര് കോമരായി തുള്ളി..തൊള്ളേത്തോന്നീതൊക്കീം പറ്ഞ്ഞു. ചൂടും വെള്ളം എട്ത്ത് മേത്തേക്കൊഴിച്ച്..

ഒട്ക്കം രാമേട്ടൻ രണ്ട് ഒച്ചീട്ത്തപ്പളാണ് ദേവുഅമ്മ പ് രാക്ക് നിർത്തീത്..

ചൊക്ളിക്ക് മൻസ്സിലായീ..മനിഷ്യമ്മാര് അങ്ങനേണ്. അപ്പാപ്പള് അങ്ങട്ട് കിട്ടണതേ ഓർമ്മേണ്ടാവൊള്ളോ..

കൈയ്യോട്ട് പണി എള്പ്പല്ല.. കൈ പൊള്ളച്ച് വെന്ത് നീറി.. എന്നാലും തോറ്റ് ല്യ. കണ്ണടച്ച് അങ്ങട്ട് കൊത്തിക്കിളച്ച് പണ്തു. രാമേട്ടൻ ണ്ടല്ലോ ഒര് ബലത്ത് ന്…

താമര ബസ്സാര് ന്ന് പറഞ്ഞാ ഒര് ചേട്ത്താരും ചേട്ടനും മാത്രേള്ളൂ. മക്ക് ള് കേനടേല് ആണ്ന്ന്. എബ്ട്യാവോ ഈ കേനട..

തെങ്ങുമ്പറമ്പില് അവര് ഒര് വീടും പണീയണ്ട്. അതിൻറെ പണീം തൊടങ്ങീ. തെരക്കന്നെ തെരക്ക്.

ചേട്ത്താരും ചേട്ടനും പിര്പിര്ന്ന് തനി കൂറോള്ടെ പോല്യാണ്. പണിക്കാര്ടെ അട്ത്ത് ദൂസത്ത് ല് പലവട്ടം വന്ന് നോക്കി 'വേഗാവട്ടടാ..നേരം കളയല്ലെടാ..പോരട്ടേ..പണിങ്ങ്ട് പോരട്ടേ..' എന്നങ്ങട്ട് പറയ്യും.. എന്നും ഉച്ചക്ക് കൊള്ളിക്കെഴങ്ങ് പുഴ്ങ്ങീതും കട്ടങ്കാപ്പീം തരും. ഞാറാഴ്ച ഉച്ചക്ക് ചോറും പോത്തെറച്ചിക്കൂട്ടാനും തരും. ചേട്ത്താര് തന്നേണ് വെളമ്പല്..

രവ്യേട്ടന് ദേവുഅമ്മ കഞ്ഞീം കൂട്ടാനും മൊടക്കീല്യാ.. അത് സമാധാനായി..രവ്യേട്ടന് ഒന്നും വേണ്ടേനീം.. ഒര് ഇത്ത് രി വല്ലോം ത് ന്നും. പച്ചൊള്ളോം ബീഡീം മതി. എദ് നേരോം വയറും പൊത്തിപ്പിടിച്ച് ആ പാറേമ്മേ കെട്ക്കും.. ആവത്ള്ളപ്പോ എണീറ്റ്ട്ട് എടവഴീരേ അരൂത്ത് പറ്റണോടത്തൊക്കെ ഇത്തിരീശ്ശേ ഓരോന്ന് കുത്തീട്ട് മൊളപ്പിച്ച് ടും.

മറിയപ്പാറ അങ്ങാടീല് ന്ന് പൊഴമ്പള്ളത്തെക്ക് ഇത്തിരി വഴീണ്ട് നട്ക്കാൻ.. വൈന്നാരം പണീന്ന് വന്ന് ദേവുഅമ്മേടെവടെ വല്ലോം ത് ന്നലാര്ന്നു. അവര് മോറ് കേറ്റിപ്പിട്ക്ക്ല് ഇപ്പോ നിറ്ത്തി. കാശ് കൊടത്ത് തൊടങ്ങീപ്പോ മോറ് ശെര്യായി.

പഴനീം അവൻറെ തള്ളേം പണിയണ്ട് ദേവുഅമ്മേടെ അട്ത്ത്..

പൊഴമ്പള്ളത്ത് പണിക്കാര് വന്നപ്പോ അവടീം ചായേം കടീം ഊണും കിട്ട്യൊടങ്ങി. ഒര് അമ്മാമ്മേം മോനും കൂടീണ് ത് ന്നാൻ ണ്ടാക്കല്. അത് അവര്ക്ക് നന്നായി. നല്ല ചെലവേര്ന്ന്..

മീങ്കൂട്ടാൻ ണ്ടാവും ദൂസോം... പൊഴേന്ന് ആ അമ്മാമ്മടേ മോൻ ദാസൻ മീമ്പടിക്കണ കണ്ട് ട്ട് ചെറ്മൻ ചെക്കു ഒച്ചീം വിളീം ണ്ടാക്കീ.. അമ്മാമ്മ മിട്ക്കായിറ്റ് ചെക്കൂൻറെ മീൻ വേടിച്ച് ഒക്ക്യങ്ങട്ട് ശര്യാക്കി..ചെക്കൂനും സുഗായി അദ്. വെളിച്ചാമ്പോ കിട്ട്ണ മീൻ അമ്മാമ്മ്യാ വേടിക്കും.

പൊഴമ്പള്ളത്തെ പറമ്പ് അങ്ങട് തെളിഞ്ഞ്..കൊത്തും കെളേം വളോം നോട്ടോം ഒക്ക്യായ്പ്പോ പഴേ തെങ്ങോളും പുത്യേ തെങ്ങോളും അങ്ങട്ട് നന്നായി.. താമര ചേട്ത്താര്ക്ക് പറമ്പ് ങ്ങനെ പച്ചച്ച് കാണ്ണണം. മൊയ്തീൻക്കേടെ പെങ്ങളാ ആ കാര്യത്ത് ല് ചേട്ത്താര്. എബടെ പോയ്യാലും കൊർച്ച് ചെട്യോളും വിത്തോളും കൊണ്ട് രായി..നട്ട് മൊളപ്പിക്ക് ലായി.. നോക്കി വല്താക്ക് ലായി. ചേട്ത്താര്ടെ പറ്മ്പില് കാണാമ്പറ്റാത്ത മരോം ചെടീം പൂവ്വും കായേം ഒന്നുല്ല ഇയ്യ് ലോകത്ത് ല്.

ഒക്കെങ്ങനെ ഒര് തൊയിരത്തിന് പൊവ്വേര്ന്ന്..

അപ്പളാണ് കെട്ക്കണ പാറ പൊളിക്കാൻ വല്യവഴീണ്ടാക്കണോര് വന്ന്ത്. വല്യ വഴി വരാണ്.. എർണ്ണാകൊളത്തില്ക്കും തൃശ്ശൂരിൽക്കും അവ്ട്ന്ന് പാൽക്കാട്ടില്ക്കും പോവ്വാൻണ്..വല്യ വഴീണ്..സലം അപ്പ്ടി സർക്കാരിൻേറണ്..ചൊക്ളീനോട് പാറേമ്മ്ന്ന് എറങ്ങി ഓടിയോളാൻ പറ്ഞ്ഞ് വഴിക്കാര്..

പഴേ കലോം അയേം തുണീം സഞ്ചീം ഒക്കെങ്ങട് എടവഴീല്ക്ക് എട്ത്തിട്ട്...പാറോള് തമരോണ്ടാ പൊളിച്ചു. രവ്യേട്ടൻറെ ചെട്യോളും പൂക്കളും ചതഞ്ഞരഞ്ഞ് എടവഴീല്ക്ക് മണ്ണും പാറപ്പൊടീം പരന്നു..

ചൊക്ളി 15

                                                      
 

15
ചൊക്ളിക്ക് തന്നെ തോന്നിയൊടങ്ങി, ഈ നേരം നേരം ന്ന് പറേണത്ര തമാശ വേറേ ഒര് കുന്തത്ത്നും ഇല്യാന്ന്.. മൻഷ്യൻമാരും നേരോം ഒര്മിച്ച് കൂട്യാ പിന്നെ എന്തൊക്ക്യാണ്ടാവാന്ന് പറയ്യാൻ ആരക്കും പറ്റ് ല്യാ..

രവീനെ ഒലക്ക്യോണ്ട് ഉര്ട്ടിക്കൊന്നു പോലീസാര്ന്ന് അറിഞ്ഞിട്ടാണ് വാരര് മാഷ് എംഡ്രീം വെഷം കുടിച്ചത്.. അത് രവീനെ അല്ല.. ഒര് വാരര് രാജനെ ആരുന്നൂ.. അപ്പോ.. ആ നേരന്ന് വെച്ചാ ആരും ചോയിച്ചാ ശരിക്ക് മറുവടി ഒന്നും പറയാത്ത കാലാണ്. സാധാരണ മനിഷേരേ കണ്ടാ ഏത് സർക്കാര് ആപ്പീസും അപ്പോത്തന്നെ ഒര് ചൂലോണ്ട് അടിച്ച് ഓടിപ്പിക്കണ കാലാണ്.

'ആ രാജൻറെ കാണാണ്ട് പോയ ദേഹത്തിൻറെ ബലം നീ അറിഞ്ഞോടാ ചൊക്ള്യേ..'ന്ന് രവ്യേട്ടൻ ചോയിച്ചപ്പോ ചൊക്ളിക്ക് ചിരി വന്നു.

ന്നാലും തല കുൽക്കി.. എന്ത്ന്നാ രവ്യേട്ടൻ കൊഴകൊഴാന്ന് പറേണ്..

മുക്കിയ മന്ത്രി മാറീന്നാണ് ആ ബാലേന്ദ്രൻറെ വീമ്പടിക്കല്.. ഏതോ ഒര് ദേശായോ ആരാണ്ടും കാരണം. അതോണ്ടെന്താ കാര്യം.. ആ രാജൻ എവിട്യാ പോയേന്നറിഞ്ഞാ ആരേലും..ഇല്ല്യ..ചത്താ കെട്ടാ.. തല്ലിക്കൊന്ന് കത്തിച്ചാ .. കുയിച്ചിട്ടാ..ആരക്കാ അറീയാ..

ഒര് മുക്കിയ മന്ത്രി പോയ്പ്പോ അട്ത്ത ആള് വരായി..

ഇത്തരേം അടിയൊണ്ടിട്ടും രവ്യേട്ടനും ആ ബാലേന്ദ്രൻറെ പോലേ മുക്കിയമന്ത്രി മാറീത് നന്നായീന്ന് വിജാരിക്കണേന്താവോ.. അതോണ്ട് ഒര് കാര്യോണ്ടായില്ലാന്ന് ന്താവോ അറിയാത്തേ. ഇഞ്ഞീപ്പോ അയ്യാള് നേരിട്ട് ചെന്ന് പറഞ്ഞ്ട്ടാരിക്കോ രാജനേം രവ്യേട്ടനേം പൊല്ലീസാര് ങ്ങനെ കൊല്ലാക്കൊല ചീതത്...

രവ്യേട്ടൻ ഇപ്പോ ചൊക്ളീടൊപ്പായി ഏത് നേരോം. ആരൂല്ലാത്ത ഒര് മൻഷ്യൻ.. ബീഡീം വലിച്ച് കൊക്കിക്കൊരച്ച്.. കണ്ണ്മ്മേ അടിച്ചടിച്ച് അത് ചോന്ന് കലങ്ങി തുറിച്ച്.. വല്ലോം മുമ്പീ വെച്ചാ വാരിത്തിന്നാങ്കൂടി രവ്യേട്ടന് പറ്റ്ണില്ല.. നഗര്മ്മ്യൊക്കെ പോലീസാര് സൂചി എറക്കീ..അണ്ടിക്കൊഴലില് ഈർക്കില് കേറ്റി.. പിന്നെ തല കീപ്പട്ട് ഇട്ട് വെഞ്ച്മ്മേ കെടത്തി മേത്തൊക്കെ ഒലക്ക വെച്ച് ഉര്ട്ടി..

നെഞ്ചത്ത് കറ്ത്ത പൂട്ട്ട്ട് ചവ്ട്ടി. അപ്പളാണ് കൊക്കിക്കൊരച്ച് തൊടങ്ങ്യേ.. അടിവയറ്റീലും കറ്ത്ത പൂട്ട്ട്ട് ചവിട്ടീട്ട്ണ്ട്..അതാരണം ഒട്ക്കത്തേ വേദന്യാണ്..

പട്ടി നെലോളിക്കണ പോല്യാ ചെല നേരത്ത് നെലോളി..അത് കേട്ട് സയിക്കാൻ ആരക്കും പറ്റ്ല്ല.

കാട് കേറിയ വാര്യത്തേ ഉമ്മറത്ത് രണ്ടീസം കെട്ന്നല്യാ..അപ്പളക്കും വാരര് മാഷ്ടെ ചേട്ടൻ വന്ന് അടിച്ചെറക്കി..ആ വീട് മാഷ് ചേട്ടന് എഴ്തി വെച്ചണ്ട്ന്നാ പറഞ്ഞേ. രവ്യേട്ടന് വീട്ട്ല് അവകാശം ല്യാന്ന്. ചത്തുപോയോനെന്ത്നാ ബൂമീം വീടുംന്ന്.. രവ്യേട്ടൻ വല്ലിച്ചാന്ന് ഒരിക്കേം വിള്ച്ചില്ല..ഇങ്ങനെ തുറിച്ചോക്കി നിന്നു. മൊകത്ത് കണ്ണീരൊന്നുണ്ടായ്ല്ല. 'ൻറെ അന്യേൻറെ മോൻ രവി ചത്ത് പോയീ..ദാരാന്ന് ഞാനറീല്ലാ, ഇയ്യാള് ഇബടെ കേറാമ്പാടില്ല' ന്നാണ് വാരര് മാഷ്ടെ ചേട്ടൻ കൊരച്ച് ചാടീത്.. അയ്യാള് പോല്ലീസിനെ വിളിക്ക്ന്ന് പറഞ്ഞപ്പോ രവ്യേട്ടന് ബയങ്കര ദണ്ണെളക്കം വന്ന്.. അപ്പോ ആ മൻഷ്യന് ഒന്നൂടി പറയാൻ കിട്ടി ..'ഇത് രവ്യല്ല..അവന് ദണ്ണെളക്കം ണ്ടാര്ന്നില്ല..'

ഇപ്പ പാറേമ്മെ കെട്ക്കാൻ രണ്ടാളായി..രവ്യേട്ടന് ഒര് പോക്കേടല്യാ.. ആരും പറഞ്ഞ് ല്യാ..എൻറോടക്ക് പോര് രവ്യേന്ന്..

പാറേമ്മെ കെട്ക്കാന്ന് പറഞ്ഞപ്പോ കുഞ്ഞിക്കുട്ട്യോളടന്തി രവ്യേട്ടൻ മിഴിച്ചോക്കി.. പിന്നെ വെറച്ച് വെറച്ച് അങ്ങട് വന്നു..ബീഡി വലിക്കലാണ് എപ്പളും.. അത് മാത്തറം ചോയിക്കും.. വേറേ ഒന്നും വേണ്ടേനീം.. 'ഒര് മൻഷ്യനല്ലേ, കഞ്ഞീരേ വേള്ളേലും നമ്മ്ള് കൊട്ക്കണ്ടടാ ചൊക്ള്യേ'ന്ന് പറഞ്ഞ് ദേവുഅമ്മ ത് ന്നാൻ കൊടക്കും. ഒന്നുങ്ങട് എറങ്ങ്ല്യാ.. ചായേൻറെ വെള്ളോ ഇട്ലിയോ ചോറോ ഒന്നും എറങ്ങ്ല്യാ.. കൊറേച്ചേ ത് ന്നും.. അയിനന്നേ കൊറേ നേരം വേണം.

കഷ്ടാണ് .. കൊക്കിക്കൊരച്ച് ങ്ങനെ..

ഇത്തരി ആവത് തോന്ന്യാ പാറേൻറെ പിന്നാമ്പൊറത്ത് നാട്ടെടവഴി എത്തണേന് മുപ്പാട്ള്ള എടത്ത്..ഒരോന്ന് കുത്തിയെളക്കും. അവടെ ചെട്ടിച്ച്യോളടെ തലേന്ന് വീണ ഒണക്കപ്പൂക്കള്ടെ വിത്തോള് മൊളച്ചതേര്ന്ന്.. ഇപ്പോ രവ്യേട്ടൻറെ വെണ്ടേം വഴുതന്യാണ്.. ഒര് മുരിങ്ങേം പൊന്തീട്ട്ണ്ട്. ദേവുഅമ്മക്ക് അതങ്ങട്ട് ഇഷ്ടായി..'ചെട്ടിച്ച്യോളടെ പൂക്ക്ളേലും നല്ലത് മ്പടെ വെണ്ടന്ന്യാ'ന്ന് ദേവുഅമ്മ ചിറിക്കണ്ടാര്ന്നു. വേണ്ടിവന്നാ അവര്ക്ക് ചായക്കടേല്ക്കും ഇടുക്കാലോ..അതന്നെ കിക്കീച്ച്ന്ന് ചിരിക്കണേൻറെ കാര്യം..

ചെട്യോളെ .. ഇത് നല്ലത്.. അത് കെട്ടത്.. ഇങ്ങന്യൊക്കെ വെറ്തെ പറയാണ്ന്നാണ് ചൊക്ളിക്ക് തോന്നണേ. ദേവുഅമ്മ നല്ലത്, പഴനീടെ തള്ളച്ചെട്ടിച്ചി കെട്ടത് ന്ന് പറേണ കണക്കന്നെ. ഒക്കെ ഈ ബൂമില്ണ്ട്. ചെട്ടിച്ചി പ്പൂവ്ണ്ട്.. വെണ്ടേണ്ട്.. വഴുതനേണ്ട്.. ചെട്ടിച്ചി പ്പൂ വേണ്ടാന്ന് പറയാമ്പാട്ണ്ടാ..

രാത്ത് രിക്ക് വാട്ടച്ചായേണ് ദേവുഅമ്മ പാത്രത്തില് തരാ.. കുറ്റല്ല.. പാല് ണ്ടാവില്ല..അപ്പോ ഒരു ചൂട്ള്ള വെള്ളം.. രവ്യേട്ടന് അതെങ്കി അത്.. കൊടക്കണ്ട്ല്ലോ.. ചെട്യോൾടെ കാര്യം പറഞ്ഞപ്പോ രവ്യേട്ടൻ കൊക്കിക്കൊരച്ച് ട്ട് പിന്നങ്ങട് ചിറിച്ചു..

ടാ.. നീയ് നക്സലൈറ്റ് ആണ് ല്ലോ..

ചൊക്ളിക്ക് പേട്യായി..

'അയ്യോ.. വേണ്ട..നസ്കലേറ്റാവണ്ട.. പോല്ലീസ്സ് കൊണ്ടോയി രവ്യേട്ടൻറെ ചേല്ക്കാക്കും'

രവ്യേട്ടൻ പിന്നേം ചിറിച്ചു.

അട്ത്ത ദൂസാണ് ചൊക്ളിക്ക് ഒര് കൈയ്യോട്ട് പണി വന്നത്. കൊണ്ടന്നത് രാമേട്ടനാര്ന്നു. പൊഴപ്പാലത്ത്ൻറവ്ടെ…

അദ് നന്നായി..അല്ലെങ്കി കാണാര്ന്നു..

ചൊക്ളി 14

                                     

 
പതിനാല്

കോടംകര ചന്തേന്ന് അന്തോണി മാപ്ളയാണ് ഒരു കൈക്കോട്ടിൻറെ നാക്ക് മേടിച്ച് ചൊക്ളിക്ക് കൊടത്തത്. അത് ന് മരത്തിന്റെ ഒരു കൈയ്യ് വേണല്ലോന്ന്ച്ച് കൊറേ നടന്ന്ട്ടും ചന്തേന്ന് അത് ഇടീപ്പിക്കാൻ മാപ്ളക്ക് പറ്റീല്യാ.. മുപ്പതുറുപ്പിയേല് ഒത്ക്കണ്ടേ ഒക്കേം..

പഴനിച്ചെക്കൻ കൈയിട്ട് കൊണ്ടരുന്ന് ചൊക്ളീം മാപ്ളേം വിചാരിച്ചില്ല്യ. അതങ്ങനേണ്.. ആരേലും എന്തേലും ഒക്കെ ചെയ്ത് തന്നിറ്റാണ് എല്ലാരും ഈ ഭൂമീല് കഴീഞ്ഞൂടി പോണത്. അതാരും തമ്മാമ്മില് സമ്മതിക്കൂല്യാന്ന്ച്ചാലും..സത്യങ്ങനേണ്.

ദേവുഅമ്മക്ക് കൈക്കോട്ട് കണ്ടപ്പോ കലി വന്നു..അവര് മാപ്ള്യോടും പഴന്യോടും ഒച്ചീം വിളീം ഇടുത്തു.

'അല്ലെങ്കിത്തന്നേ ചൊക്ളി നന്നീം നെറോല്യാണ്ട് പൂവ്വാൻ നിക്കാണ്. അവനെന്താണ്ട് കാക്ക്രി കോക്ക്രി വരച്ചേന് രാമേട്ടൻ ഒരു പാവായോണ്ടാ മുപ്പതുറുപ്പിയ പൊലിച്ചേ.. വേറെ വല്ലോരാച്ചാല് എണീച്ച് പോടാ, നെൻറെ ചണ്ണക്കാലും കൊണ്ട് ന്ന് ആട്ടിയാ ഓടിപ്പിക്കും..

കൈക്കോട്ട് ണ്ടായിട്ടെന്താ.. ഞാനല്ലാണ്ട് ആരേലും ഇബനെ പണിക്ക് നിറുത്താന്നും പറഞ്ഞ് തിന്നാൻ കൊടത്ത് വല്താക്കോ..

കൈക്കോട്ട് പണി നല്ല മല്ല്ള്ള പണ്യാ.. ചണ്ണക്കാലന് പറ്റ്യേ പണ്യല്ല.അടക്കളേല് പെണ്ണങ്ങള് ചെയ്യണ പണി പോല്യല്ലാ അത്.. രണ്ടു തേങ്ങ ചെരണ്ടേം നാഴി ഉഴന്നും അരീം അരക്കേം ഇച്ചിരി കൂട്ടാൻകഷണം മുറിക്കേം ചീതാ മതി, ചൊക്ളിക്ക് ഇബടെ..അ..അ..അതറിയോ ങ്ങക്ക്.. ?'

ദേവുഅമ്മ തൊള്ളയിടല് നിർത്തീപ്പോ ചൊക്ളിക്ക് വല്ലാണ്ട് വന്നു.. എത്തറ എളുപ്പത്ത് ല് കയിഞ്ഞു കണക്ക്.. രണ്ട് തേങ്ങേയ്.. ചെരകാൻ… അത് അഞ്ചാറു കൊല്ലം മുപ്പാടാരുന്നു.. ഇപ്പോ പത്തുപന്ത്രണ്ടു തേങ്ങ ചെരവണം..

അന്തോണി മാപ്ള ദേവുഅമ്മേ സമാധാൻപ്പിച്ചു..

'സാരല്യാന്നേയ്.. അവനൊര് കൈയ്യോട്ട് വേടിച്ചേന് ങ്ങള് തുള്ളണ്ടാ.. ഇപ്പളും ല്ലേ കൂട്ടാൻ കഷ്ണം മുറിക്കാൻ.. അത്ട്ത്ത് കൊട്ക്കോന്ന്.. അവനാ പണീട്ക്കട്ടെ..'

കൈക്കോട്ട് പണി വന്നാ പോണന്നൊറപ്പിച്ച് തന്നേണ് ചൊക്ളി ദേവുഅമ്മേടെ അട്ക്ക ളേല് കുത്തീര്ന്ന് പണീട്ത്ത്ത്.

രണ്ടീസം കഴിഞ്ഞ് സന്ധ്യാമ്പളത്തേക്കാണ് ലളിത ബസ്സീന്ന് ചൊമച്ചും തുപ്പീം ശാസം കിട്ടാണ്ട് ഏങ്ങീം വലിച്ചും എഴഞ്ഞും ഒരു ചടച്ച കോലം എറങ്ങി വന്നത്. മറിയപ്പാറ അങ്ങാടി ആകെ പ്രാന്തെടുത്തോണം പരക്കമ്പാഞ്ഞു.

രവി..

രവീണ് വന്നത്..

മുടിയൊക്കെ ചീവി വെച്ച് നല്ല വെളുത്ത മുണ്ടും ഷർട്ടും ഇട്ട് വാര്യംകെണറിൻറവടെ ബസ്സ് കാത്ത് രവി നിക്കണ കാണാൻ എന്തൊരയിശ്ശോര്യാര്ന്നു.. മറിയപ്പാറ അങ്ങാടീൽക്ക് നടന്ന് വരണ കാണാൻ എന്ത് ചേലാര്ന്നു..

ആ മൻഷനെ കണ്ടാ സഹിക്കില്ല്യ..

ഇപ്പോ പ്രാന്തൻറെ പോലേണ്ട്.. നടക്കുമ്പോ ചണ്ണക്കാല് വലിക്കണ പോലെ.. അതോ കവച്ച് വച്ച് ഏന്തണ പോല്യോ..

പോലീസാര് തല്ലിത്തവിട് പൊടിയാക്കീന്ന് എല്ലാര്ക്കും തിരിഞ്ഞു. ഇഞ്ഞീപ്പോ രവി നസ്കലേറ്റന്നെ ആരുന്നോന്നായി സംശ്യം..

ആയിക്കോട്ടെ.. ഇന്നാലും ഇങ്ങനെ ആക്കാൻ പാട്ണ്ടോ.. ഒരു മൻഷ്യനല്ലേ..

ഈ പോലീസാര്ക്കും കൂടപ്പെറപ്പോളും ആമ്മക്കളും ഒക്കെണ്ടാവില്ല്യേ..എങ്ങന്യാ ഇത്തറ കണ്ണീച്ചോരേല്ലാണ്ട് തല്ലണ്?

ചെട്ടിച്ച്യോളും കുശത്ത്യോളും ആണ് രവീടെ നടത്ത കണ്ട് ആദിക്ക് നെലോളിച്ച് കരഞ്ഞേ.. പിന്നെ അങ്ങാടീല് എല്ലാരും ഏറ്റ് പിടിച്ചു. രവി വീഴാമ്പോയപ്പോ രാമേട്ടനും മീങ്കാരൻ ചെറ്മൻ ചെക്കൂം കൂട്യാണ് താങ്ങീത്. ചെക്കു അങ്ങനെ ആരേം തൊടാറൊന്നൂല്യാ. ദേശവെളക്കിന് വെള്ള മുണ്ടും ചിറ്റി വരുമ്പളും ചെക്കു മാറി നിക്കും.. രാമേട്ടൻ പിന്നെ പാർട്ടിക്കാരനാണ്.. അങ്ങനത്തെ പേടിയൊന്നുല്യാ..

രവീടെ എടത്തേ കണ്ണ് കലങ്ങിച്ചോന്നിര്ന്നു.. തുടുതുടേന്ന്ള്ള കശുമാങ്ങേടന്തി.. പഴുത്ത പോല്യാ തോന്നാ..

അന്തോണി മാപ്ളേടേ കടത്തിണ്ണേമ്മേ രവ്യേ ഇര്ത്തീപ്പളേക്കും ദേവുഅമ്മ ചായേം കൊണ്ട് ചെന്നു. ചൊക്ളി അദന്നെ നോക്കി നിക്കാരുന്നു . രവീടെ വായ കോടീര്ന്നു. ചായ മുക്കാലും തുണീൽക്കാണ് വീഴണത്. കണ്ടട്ട് ഒറക്കെ നെലോളിക്കാനാ അവന് തോന്നീത്…

കൊറേ നേരം കടത്തിണ്ണേലിര്ന്നിട്ട് രവി എണീച്ച് നിന്നു.. വാര്യത്തേക്ക് പൂവ്വാനേരിക്കും.. നടക്കാൻ പറ്റ്ല്യാ.. അത് ഒറപ്പന്നെയാണ്.. രവി എന്ത്നാ അങ്ങാടീല് എറങ്ങിയേന്ന് ഗോപാലേട്ടൻ ചോയ്ക്കാണ്ടിര്ന്ന്ല്യ.

അപ്പളല്ലേ.. രവിക്ക് ബീഡി വേണന്ന്.. 'ഓരോ ശീലങ്ങള് പഡിച്ചൂ ല്ലേ 'ന്ന് ഗോപാലേട്ടന് ഈറ വര്ണ്ടാര്ന്നു.

രവി ചിരിച്ച പോലെ തോന്നി ചൊക്ളിക്ക്.

രാമേട്ടനാണ് രവ്യോട് 'വാര്യത്ത് ആരൂല്ല.. അവിടാകെ കാട് കേറി കെട്ക്കാണ് 'ന്ന് പറഞ്ഞേ..പറേമ്പോ നല്ല ചങ്കൊറപ്പുള്ള മാർക്കിസ്റ്റ് രാമേട്ടനും സങ്കടം വന്നു.

രവി മിനുമിനാന്ന് നോക്കീപ്പോ രാമേട്ടൻ വെലക്കീ.

രവി അവടെ കെടക്കണ്ട..ഒന്ന് അടിച്ചെളിച്ചീട്ട് മതീ..വല്ല എഴേണോറ്റേം ഇണ്ടാവും..വെഷമാവും..

രവി ചോര കങ്ങണ മാതിരി ചിരിച്ചു.. രാമേട്ടൻ റെ കൈയുമ്മേ പിടിച്ചട്ട് കോട്യ ചുണ്ടൊന്നനക്കി..

'ഇനി എന്ത് വെഷമം.. '

അങ്ങന്യാണ് ചൊക്ളിക്ക് അന്ന് കാട് കേറികെടക്കണ വാര്യത്ത് കെടക്കേണ്ടി വന്നേ.രാത്രി മുഴുവനും രവി കൊക്കിക്കൊരക്കണ ഒച്ചീം കേട്ട് ചൊക്ളി കണ്ണും മിഴിച്ച് കെടന്നു. എടക്ക് എണീറ്റ് ചെന്ന് രവീടെ നെഞ്ചും പൊറോം ഉയിഞ്ഞു..

ആ നെഞ്ചും കൂട്ട് ലെ പെടപ്പ് ഇപ്പോ നിക്കുന്ന് ഓരോ ചൊമപ്പടക്കം പൊട്ടിത്തീരുമ്പളും ചൊക്ളി വെറച്ചോണ്ടിര്ന്നു

Thursday, May 7, 2020

ചൊക്ളി 13







പതിമൂന്ന്.

മാങ്ങാക്കാരൻ രാമൻറെ മുന്നിലിക്കാണ് താടിയുള്ള മെലിഞ്ഞ മനുഷ്യൻ ചൊക്ളിയേം കൊണ്ടുപോയീത്.

'രാമേട്ടാ, ഇബനെക്കൊണ്ട് കാര്യണ്ടോന്ന് നോക്ക് '

അതും പറഞ്ഞ് മെലിഞ്ഞ മനുഷ്യൻ ആ ഓലപ്പെരേന്ന് എറങ്ങിപ്പോയി.

ഓലപ്പെര ചായക്കടേടെ അടുത്തന്നെയാണ്. കോടംകര ഭാഗത്തേക്ക് നീങ്ങിട്ടാന്ന് മാത്രം. അത് തെരഞ്ഞെടുപ്പായിട്ട് പൊട്ടിമൊളച്ചതാണ്. അവടേ ഓലപ്പെരേം കുടിശ്ശേം തേങ്ങേം ഒന്നുണ്ടാര്ന്നില്ല.അത് ചൊക്ളിക്ക് ഒറപ്പന്നെയാണ്.

ഓലപ്പെരേല് കൊറച്ച് പത്രക്കടലാസ്സ് വിരിച്ചട്ട്ണ്ട്. ഒന്നു രണ്ട് ബെഞ്ചും ണ്ട്. രാമേട്ടൻ ഒന്ന് ചിരിച്ചു. എന്ന്ട്ട് ക്ഷണിച്ചു..

ചൊക്ള്യേ, നീ ഇബടെ തറേലിരുന്ന് ഈ കടലാസ്സൊക്ക്യൊന്ന് നോക്ക്യേ…

ചൊക്ളി ഏന്തലുള്ള കാല് വശം ചെരിച്ച് ഠപ്പേന്ന് കടലാസ് വിരിച്ച തറേലിക്കിരുന്ന്..എന്തോ വട്ടത്തില് വട്ടത്തില് വരച്ച്ണ്ട്. കുനിപ്പും നീട്ടോം ഒക്കെണ്ട്..

ചൊക്ളി ചിരിച്ചു..

രാമേട്ടൻ ചകിരിത്തൂപ്പ് കെട്ടിയ കൊറച്ച് വടിക്കഷ്ണങ്ങളും ചെരട്ടോളില് നെറച്ച ചോന്ന ചായോം കൊറെ കടലാസ്സും മുന്നീ പരത്തീട്ട്.. ' നീയാ ചെയ്തോടാ.. ഞാനിത്തിരി ചായടെ വെള്ളം കുടിക്കട്ടേ'ന്ന് അങ്ങട്ട് എറങ്ങി..

ചൊക്ളി പെട്ടു..

ചെയ്യേ..

എന്ത് ചെയ്യണൂ.

ഇന്നത്തേ ദൂസം വരേ ചകിരിത്തൂപ്പിൻറെ വടിക്കഷ്ണം പിടിച്ച്ട്ട് ല്യാ. ചായം തൊട്ട് ട്ട്ല്ല.. എന്നട്ട് എന്ത് ചെയ്യാനാ..

ചൊക്ളി കൊറച്ച് നേരം അവടെ കുത്തിര്ന്നു. പിന്നെ പത്ക്കെ ചകിരിത്തൂപ്പ് കെട്ടിയ വടിക്കഷ്ണം ഒരെണ്ണട്ത്ത് ചോന്ന ചായത്ത്ല് മുക്കി ഒരു കടലാസ് എടുത്ത് നോക്കി നോക്കി വട്ടത്ത്ല് വട്ടത്ത്ല് വരച്ചു. നീട്ടോം കുനിപ്പും ഒക്കെ വരച്ചു.. ആ കടലാസ് ല് കണ്ടത് അതേ പോല്യങ്ങട് വരച്ചു..

ചായ കുടിച്ച് വന്ന രാമേട്ടൻ 'ടാ, ചൊക്ളീ നീയ്യ് ഇങ്ങന്യൊക്കെ എഴുതോ'ന്ന് ചോയിച്ചതിശയിച്ചു..

ചൊക്ളീടെ കണ്ണ് മിഴിഞ്ഞു.

എഴുതേ..ആരെഴ്തി.. എന്ത് തേങ്ങ്യാ എഴ്തീത്..രാമേട്ടൻ പറേണതൊന്നും ചൊക്ളീടെ തലേല് കേറില്ല.

എന്തായാലും കാര്യങ്ങള് അങ്ങന്യായി. ചൊക്ളിക്ക് ഒറ്റക്ഷരം എഴ്താൻ അറീല്ല..അക്ഷരം വരയ്ക്കാൻ അറീം.. നല്ല ഭംഗീലന്നെ വരക്കും.. അവൻറെ കൈയിമ്മേ ആ ലക്ഷണള്ള വരേണ്ടെന്ന് രാമേട്ടന് ഒറപ്പാണ്..

തെരഞ്ഞെടുപ്പ് തീരണ വരേ അവൻ അക്ഷരം വരക്കട്ടേന്ന് രാമേട്ടൻ നിശ്ചേച്ചു. പകല് ദേവുഅമ്മേടെ കടേല് പണീട്ക്കണം. രാത്രീല് ഓലപ്പെര ആപ്പീസില് വന്ന് വരക്കണം.

ചൊക്ളി ശരീന്ന് വെച്ചു. ആ പാറേമ്മേ ദൂസത്തില് കൊറച്ചേരം കെടന്നാ മതീലോ അപ്പോ..

ദേവുഅമ്മ മോറ് വീർപ്പിക്കാണ്ടിര്ന്നില്ല. എന്നാലും രാമേട്ടനോട് വിരോധൊന്നും കാണിക്കാമ്പറ്റ്ല്ല. അതോണ്ട് അവരത്ങ്ങട്ട് സഹിച്ചു..

ഇന്ദ്രാഗാന്ധി തൃശ്ശൂര് വന്നപ്പോ 'അവളാരെയൊന്ന് കാണാണ്ട് പറ്റ്ല്യാ'ന്ന് പറഞ്ഞ് ദേവുഅമ്മ പോയി.. പ്രവാഗരന്നായര് പോണ്ടാന്ന് പോണ്ടാന്ന് കൊറേ വട്ടം തടഞ്ഞോക്കി. എവടെ..? ദേവുഅമ്മ തീര്മാനിച്ചാ പിന്നെ തീര്മാനിച്ചതാ.. ആ പൊറം പൊളിയണ വെയ്ല്ത്ത് തേക്കുംകാട് മൈതാനത്ത് ചെന്ന് നിന്നു . ടവുസറ് ഇട്ട പോല്ലീസാരാര്ന്ന് മൈതാനം നെറയേ..അവര് തറേലിരുന്ന് കാലും പൊക്കിവെച്ച് തൊടേം കാട്ടി ഇര്ന്നത് ദേവുഅമ്മക്ക് തീരേ പിടിച്ച് ല്ല..ഇന്ദ്രാഗാന്ധി പ്രസംഗിച്ചതൊന്നും കേട്ട്ല്ല.. 'അവളാരേ ഒന്ന് കാണ്ണണന്നേണ്ടാര്ന്ന്ള്ളൂ. അവളാര് പറേണ നൊണോളൊന്നും നിക്ക് കേക്കണ്ടാന്നേ'ന്നും പറഞ്ഞോണ്ടാണ് സന്ധ്യാമ്പളത്തേ താമര ബസ്സിന് ദേവുഅമ്മ മറിയപ്പാറ അങ്ങാടീൽക്ക് വന്ന് കേറീത്..

എന്തനാത്ര ദണ്ണപ്പെട്ട് അവര് ഇന്ദ്രാഗാന്ധീന്നൊര് പെണ്ണൊര്ത്തീനെ കാണാമ്പോയേന്ന് ചൊക്ളിക്ക് തീരേ മൻസിലായില്ല.

ചൊക്ളി വരച്ചോണ്ടിരുന്നു.. ചായേം കടീം ഊണൂണ്ടാക്കിയോണ്ടിരുന്നു..

ഒരീസം രാമേട്ടൻ പറഞ്ഞു.. 'മതീടാ നിറുത്തിക്കോ.. 'എന്ന്ട്ട് പത്തുറുപ്പിയേടെ മൂന്ന് നോട്ട് അരേലേ ബെൾട്ടീന്ന് ഇടുത്ത് കൊട്ത്തു.

ചൊക്ളീടെ തല ചിറ്റി. മുപ്പതുറുപ്പിയ.. ആദ്യം ചിരി വന്നു.. പിന്നെ നെലോളിക്കാനാ തോന്നീത്.

രാമേട്ടൻ ചൊക്ളീടെ തലേല് തടവി.. ന്നട്ട് സമാധാൻപ്പിച്ചു.. 'വെഷമിക്കല്ലടാ.. ചൊക്ളി. ഞാനും മ്മടെ പാർട്ടീം എന്നുണ്ടാവുടാ നെനക്ക്..'

തെരഞ്ഞെടുപ്പിൻറെ വിവരങ്ങള് വന്നപ്പോ ദേവുഅമ്മ നെലോളിച്ചു.. ശൂലപാണി വാരര് രവീടെ കാര്യോം പറഞ്ഞ് ആവലാതീം കൊണ്ടോയ പഴേ മന്ത്രിയാത്രേ ഇഞ്ഞി മുക്കിയമന്ത്രി ആയിട്ട് വരാ.

'രവി ഇനി വരില്ല്യ..വരില്ല്യ..'എന്ന് പറഞ്ഞ് ദേവുഅമ്മ ഉര്കുമ്പളാണ് ബാലേന്ദ്രൻ വന്ന് കേറീത്.. ബാലേന്ദ്രൻ ചിരിച്ചു.. വിടർന്ന് ചിരിച്ചു.. ന്ന്ട്ട് പറഞ്ഞു..

'കര്ണാകരനേം നെലക്ക് നിർത്തും.. മൊറാർജി ദേശായിയാ മ്മടെ പ്രധാനമന്ത്രി. ആ ഇന്ദിരേനെ കുടുമ്മത്തിരുത്തീലേ ചൊണേള്ള വടക്കമ്മാര്..ഇയ്യ് കേരളനാട്ടിലെ കെഴങ്ങമ്മാരാ അവളാര്ടെ ആള്ളോൾക്ക് ഓട്ട് ചെയ്തത്..'

ചൊക്ളി ബാലേന്ദ്രനെ മിഴിച്ചോക്കി. എന്ത്ന്നാ പറേണ് ..

രവി വരോ.. ചൊക്ളിക്ക് അതാരുന്നു അറിയണ്ടേ…





ചൊക്ളി 12






പന്ത്രണ്ട്.

ഈ തെരഞ്ഞെടുപ്പ് ഒരു വല്യസംഭവാണെന്ന് അക്കൊല്ലത്തെ കോലാഹലത്തിലാണ് ചൊക്ളിക്ക് ബോധം വെച്ചത്. ജീപ്പും അമ്പാസടറ്ന്ന് പേര്ള്ള കാറും ഇങ്ങനെ മറിയപ്പാറ അങ്ങാടി കടന്ന് അങ്ങട്ട് പോവ്വാ..ഇങ്ങട്ട് പോവ്വാ.. വെള്ളക്കതറ് ഇട്ട മനിഷ്യമ്മാര് വരാ.. നെറള്ള തുണീൻറെ കുപ്പായട്ടോരും വേറെ കൂട്ടായിത്തന്നെ വരലുണ്ട്. ചായേം കാപ്പീം സമ്പാരോം മോന്താ.. ചെലര് നെരന്നിരുന്ന് ചോറു തിന്നാ..

ദേവു അമ്മക്ക് പിടിപ്പത് പണി.. തെരക്ക് കൂടിപ്പോ പ്രവാഗരന്നായര് കടേല് വന്ന് കാശ് മേടിക്കാനിരുന്നൊടങ്ങി. ചൊക്ളി കാലും വലിച്ചേന്തി ഓടിനടന്ന് പണീടുത്തു. പോരാത്തേന് ദേവുഅമ്മ പഴനീന്ന് പേര്ള്ള ഒരു ചെട്ടിച്ചെക്കനേം കൂടി കൂലിക്ക് നിറ്ത്തി. പഴനീരെ തള്ളച്ചെട്ടിച്ചി കടേലിക്ക് വേണ്ട വെള്ളം കൊടത്തില് ചോന്ന് കൊണ്ടരും..

ചെട്ടിത്തള്ളേം മോനും നല്ലോണം തിന്നും. ചോറും കൂട്ടാൻ വെള്ളോം കുന്നോളം വെളമ്പീറ്റാണ് തിന്നല്. തള്ളേം പഴനീം എന്നട്ടും കൂലി എണ്ണി മേടിക്കണ കാണുമ്പോ ചൊക്ളിക്ക് ദണ്ഡം തോന്നിയൊടങ്ങി. അവനിങ്ങനെ എന്നും കുന്നും ഒരു കഷണം കയറിനും ഒരു പൊട്ടിയ കോപ്പക്കും ഒക്കെ ചോയിച്ചോണ്ട് നിക്കണം. എന്തോരം ചോയിച്ചാലാ എന്തേലും തരാ.. പിന്നെ പറച്ചലും കേക്കണം. തന്നൂ കോപ്പ തന്നൂ തന്നൂ കയറു തന്നൂ…

അവന് ങ്ങനെ വല്ലാണ്ട് വരാരുന്നു.

ഇഞ്ഞിം കോങ്കരസ് വന്നാ നസ്കലേറ്റോളെം ജയിലിൽ ഇപ്പ കെടക്കണോറ്റങ്ങളേം ഒക്കെ കൊല്ലുന്നാണ് ചെലര് പറേണത്. അവര് ചോറുണ്ണുമ്പളാരുന്നു വർത്താനം. കറുത്ത് എണ്ണ വഴിഞ്ഞ പോലത്തെ മൊഖങ്ങളാ എല്ലാരുക്കുന്നാ ആ ബാലേന്ദ്രൻ പറയ്യാ.. ബാലേന്ദ്രന് ഇന്തുക്കളേ മാത്രേ ഇഷ്ടള്ളൂ. ഇന്തുക്കള് വരണം ഇബടേന്നാണ് ഏതു നേരോം പറച്ചില്. ദേവുഅമ്മക്ക് വെള്ളക്കതറ് ഇട്ടോരേലും കാര്യം എപ്പളും ഈ ഇരുന്ന് ഉണ്ണണോരേയാ.. പ്രവാഗരന്നായര് ശൂ ന്ന് ചൂള പാട് ല്യ. ആരാച്ചാലും കാശ് വേടിച്ച് പെട്ടീലിടല് മാത്രേള്ളൂ..

ദേവുഅമ്മ തൊള്ള തൊറന്നത് ഒരു ആട്ട് ആട്ടീട്ടാണ്..

ഇഞ്ഞീം കോങ്കരസ് വന്നാ മ്മടെ രാമൻ മാഷ്ടെ പോല്യാവും വാരര് മാഷടവടത്തെ രവീടെ കാര്യോം.. ഒന്നും അറീല്ല.. ഇണ്ടോ ചത്തോ എന്നൊന്നും അറീല്ല.. കോങ്കരസിനെ വിളിക്കോ ആലൂര്ക്കാര്.. അത് ര പുത്തിണ്ടാവില്യേ ഇബറ്റോള്ക്ക്...

താടീള്ള ഒരു മെലിഞ്ഞ മൻഷ്യൻ ചിരിച്ചു..

ആലൂര്ക്കാര് ആരേ വിളിച്ചാലും കാര്യല്ല ദേവുഅമ്മേ… ഒരാള് ലോകസബേ പോയിറ്റ് എന്താക്കാനാ.. അല്ലെങ്കി ഒരാള് നെയമസബേ പോയിറ്റ് എന്താക്കാനാ..

ഇന്നാലും പണീടുത്തു ജീവിക്കണോര്ക്ക് അരിവാളന്യാ നല്ലത്.. കൂലീരേ കാര്യങ്കിലും..

ചൊക്ളി അന്നേരാണ് പറഞ്ഞത്..

പഴനീടന്തി കാശ് തരണം നിക്കും..

ദേവുഅമ്മ വെറച്ചു പോയി. ചൊക്ളീടെ വായീന്ന് കാശ് വേണന്ന് ള്ള ആവിശ്ശം കേട്ടപ്പോ …

എന്താ ഡാ ചൊക്ളീ..

ദേവുഅമ്മക്ക് അവനെ തല്ലണന്നാണ് തോന്നീത് ആദിക്ക്. പിന്നെ തല്ലീല്ല..

മെലിഞ്ഞ താടിക്കാരൻ പറയേ അപ്പോ..

അ..അ. അപ്പോ ചെക്കൻ വെറ്തേ പണീട്ക്കാര്ന്നു ല്ലേ.. അത് പാടില്ല.. ദേവുഅമ്മേ.. അവന് വല്ലതും കൊടക്കണം..

ദേവുഅമ്മ നിന്നോട്ത്ത് ന്ന് അലറി..

അഞ്ചാറുകൊല്ലായിട്ട് ഞാൻ തീറ്റിപ്പോറ്റ്യ തടിയാ ഈ പണ്ടാറച്ചണ്ണേടേ. എന്തോരാ വെട്ടിമുണുങ്ങണ്.. പാവല്ലേച്ച്ട്ട്.. പൊതപ്പും ഇടാൻ തുണീം കോപ്പേം പിഞ്ഞാണോം കുപ്പിവെളക്കും .. ചോയ്ക്കണതൊക്കെ ഞാൻ കൊടത്ത്ണ്ട്.. എന്നട്ട് ശരിക്കിനങ്ങട്ട് പണിയൂല്യാ.. അദല്ലേ. ..ആ ചെട്ടിച്ചെക്കനെ കെട്ടീട്ത്തത്.. ന്നട്ട് ഇപ്പോ കാശ് കിട്ടാണ്ടാ, കഴുവേർട മോന്..

ചൊക്ളീടെ കണ്ണില് നല്ല ചോന്നമൊളക് അരച്ചേൻറെ നീറ്റം വന്നു. അവൻ ആ നീറ്റത്തില് അപ്പൊത്തന്നെ പറഞ്ഞു പോയി..

ഞാമ്പോണു.. ഞായിനിവ്ടെ പണീണ്ല്യാ..

താടിക്കാരൻ എടത്തേ കൈയ്യോണ്ട് പനമ്പ് തട്ടീല് ഒന്നുരണ്ടടിച്ച്..ഒച്ചേടുത്തു..

'എന്താണ്ടാ ചൊക്ളീയേ നീയിങ്ങനെ തൊടങ്ങണ്.. നിൻറെ തണ്ടും തടീം ദേവുഅമ്മേടെ തീറ്റല്ലേടാ.. അവര് നിന്നെ മോനേപ്പോലേ നോക്ക്ല്ലേ..അതാ കാശ് ചോയിച്ചപ്പോ എരിഞ്ഞേ. നീയെങ്ക്ടും പോണ്ട.. ഇബടെ പണിയെത് അങ്ങട്ടാ കഴിയന്നേ..'

ചൊക്ളീടെ കണ്ണില് നീറ്റം മാറി വെള്ളം പൊട്ടി. മോനെപ്പോലെ.. നോക്കല്.. അതൊക്കെ വെറ്തേ പറയല് ന്നെ. ആര്ക്കും ഈ ചൊക്ളി മോനല്ല.. കാശില്ലാണ്ട് പണീട്ക്കാൻ ഒരാള്ണ്ടാവണത് എല്ലാര്ക്കും ഇഷ്ടാണ്. ന്നട്ട് വല്ലപ്പളും ലേശന്തേലും കൊടക്കും. പിന്നെ പറയ്യായി.. ഞാൻ കൊടത്തു..ഞാൻ കൊടത്തു..

'ദേവുഅമ്മേ, ചൊക്ളീടെ കൈയില് മാസാമാസം വല്ലതും കാശായിറ്റ് വെച്ച് കൊടക്ന്നേയ്. രണ്ടോ നാലോ ഉറുപ്പിയ.. അവന് ഒരു സമാതാനാ വരട്ടേ'.. താടിക്കാരൻ ഊണു നിർത്തി എണീക്കുമ്പോ ചൊക്ളിയെ നോക്കി ഒന്ന് ചിരിച്ചു..

ദേവുഅമ്മ മറുപടി പറഞ്ഞില്ല..

പ്രവാഗരന്നായര് താടിക്കാരൻറേന്ന് പക് തി കാശേ ഊണിനു ഇടുത്തുള്ളൂന്ന് ചൊക്ളിക്ക് മൻസിലായി.. മെലിഞ്ഞ താടിക്കാരൻ ഇത്തിരി ചൊങ്കനാന്നും മൻസിലായി. അതാണ് താടിക്കാരൻ റോട്ടിലിക്ക് വിളിച്ചപ്പോ ചൊക്ളി എറങ്ങിച്ചെന്നതും..

ഇനി അയാള് തെറി പറേണത് കേക്കണ്ട.

ചൊക്ളി 11





 
പതിനൊന്ന്.

വാരര് മാഷ് ഇല്യെങ്കിലും ഉണ്ടെങ്കിലും ആലൂര് ദേശത്ത് നേരം വെളുക്കാണ്ടിരിക്കില്ല..കിളികള് പാടാണ്ടിരിക്കില്ല… ഒക്കെ സാധാരണ പോലെ നടക്കും… ഓടും.

അത്രേള്ളൂ മനുഷ്യരുടെ കാര്യം.

ചൊക്ളി ദേവു അമ്മേടെ കടേല് വേണ്ട പണികൾ മുഴുവനും ചെയ്തു. ശരിക്കും അവരുടെ മാത്രം പണിക്കാരനായി .

ഗോപാലേട്ടൻ ചൊക്ളീടെ മുഖത്ത് നോക്കല് തന്നെ നിറുത്തീരുന്നു.

ദേവുഅമ്മേടെ കടേല് പണി ഒഴിവുള്ള നേരം നോക്കി ചൊക്ളി പാറപ്പൊറത്തേക്ക് ഒരു വഴി ശരിയാക്കീടുത്തു. ഒന്നുല്ല, ചൊറിയണത്തിൻറേം അപ്പേടേം തകരേടേം കാട് കുറെ പറച്ചു കളഞ്ഞു കുത്തീര്ന്ന്. ഇപ്പോ പാറേടെ പിന്നീന്ന് നേരേ ഒരു എടവഴീല്ക്ക് എറങ്ങിയ പോലെ തോന്നും.

പണീം കഴിഞ്ഞ്‌ വരണ ചെട്ടിച്ചികളും കച്ചോടം കഴിഞ്ഞു വരണ കുശത്തികളും പാറേടെ അടുത്തുള്ള ആ വഴിക്കൂടെ നടന്ന് നടന്ന് അവടെ ഒരു ആളനക്കായി. അങ്ങനാണല്ലോ. പാറേം കുന്നും കേറിമറിഞ്ഞ് പോകുമ്പോ ഇത്തിരി വഴി ലാഭണ്ടാവണ ഒരു എടവഴി കണ്ടാൽ അതിലേ നടക്കാൻ പൂതിണ്ടാവില്ലേ, സാധാരണ മനുഷ്യമ്മാര്ക്ക്.

അന്തോണി മാപ്ളക്ക് മാത്രം കഷ്ടം തോന്നി ചൊക്ളീടെ പാറേമ്മേള്ള ഒറ്റപ്പൊറുതി കണ്ടിട്ട്. അതിനു കാരണം തൃസ്സക്കുട്ട്യാരുന്നു. കൊച്ചുങ്ങളേം എളീല് വെച്ച് അതിലേം ഇതിലേം നടക്കുമ്പോളും ആടിനെ തീറ്റിക്കാൻ എടവഴിക്കോടെ പോവുമ്പളും ഒക്കെ ചൊക്ളിയെ കാണുമ്പോ തൃസ്സക്കുട്ടിക്ക് വെഷമാവും.

'ആച്ചെക്കന് വെള്ളം കുടിക്കാനൊരു കലങ്കെലും വെച്ച് കൊട്ത്ത്ല്ലെങ്കി മാതാവ് ചോദിക്കും.. ഇപ്പല്ലെങ്കി വയസ്സുകാലത്ത്..'

തൃസ്സക്കുട്ടീടെ പ് രാക്കാണ് അന്തോണി മാപ്ള ക്ക് എപ്പോളും മാതാവിന്റെ, മ്മ്‌ടെ ഈശോ കർത്താവിൻറമ്മേടെ മൊഴി.

ചൊക്ളിക്ക് കീറിയ മുണ്ടും, വക്ക് പൊട്ടിയ മൺകലോം ഒരു നീണ്ട കഷണം ചൂടിക്കയറും മാപ്ള കൊടുത്തു. ആസ്പത്രീന്ന് കിട്ടിയ ചൊമന്ന മിച്ചറ് മരുന്നുകുപ്പീടെ അടപ്പ് തൊളച്ച് വണ്ണത്തിലൊരു മുണ്ട് തിരീം എറക്കി കുപ്പീല് മണ്ണെണ്ണേം നെറച്ച് കൊടുത്തു ദേവുഅമ്മ.

കയറോണ്ട് ചൊക്ളി അയ കെട്ടി. മൺകലത്തില് വെള്ളം പിടിച്ച് വട്ടേടെ എല പറച്ച് അടച്ച് വെച്ചു. അത്യാവശ്യത്തിന് ഒരു വെളക്കായി. അന്തോണി മാപ്ളേടെ കടേന്ന് ഒരു പക് തി തീപ്പെട്ടി കൊണ്ടന്ന് വെച്ചു.

ആലൂര് സെൻററില് തുന്നക്കാരൻ ശങ്കരൻറെ കടേണ്ട്. തുന്നക്കാരൻ ശങ്കരൻ ന്ന് ആരും പറയില്ല. കുപ്പീന്നാണ് പറയാ. ന്ന് വെച്ചാ അതന്നെ.. കള്ളും കുപ്പി തന്നെ. വൈന്നേരം നാലുമണി ആയാ മതി ശങ്കരന് ആകെ ഒരു തൊയിരക്കേട് തൊടങ്ങലായി.. ഏഴു മണി വരെ എങ്ങനേങ്കലും ആ പഴേ തുന്നൽ മെഷീനും വെറപ്പിച്ച് ഇരിക്കും. പിന്നേ ഒറ്റ ഓട്ടാണ്. കല്ലെട്ടിപ്പാടത്തെ ഷാപ്പിലിക്ക്. നാലു കാലിലായാലേ ശങ്കരന് പൊറുതി വരൂ. കള്ള് അകത്ത് ചെന്നാ 'മോനേ എൻറെ മോനേ' ന്ന് ഏങ്ങിക്കരഞ്ഞൊടങ്ങും.

ഒന്നൂല്യാ. മോനെ കാണാതെ പോയിട്ടൊന്നുമല്ല. അവൻ പേർഷ്യയിലുണ്ട്. പോയത് ആരോടും പറയാണ്ടേ ലോഞ്ചില് കേറിയാണ്.. അത് കടുപ്പം തന്നെയായിരുന്നു ശരിക്കും. അന്നൊക്കെ ശങ്കരൻറെ കരച്ചിലും നെലോളീം കണ്ടിട്ടും കേട്ടിട്ടും അമ്മമാര് പെണ്ണുങ്ങൾക്ക് തന്നെ തോന്നീട്ടുണ്ട്. സ്വന്തം അമ്മത്തം ഒട്ടും പോരാന്ന്..

ശങ്കരൻറെ മോൻ വിജയൻ ദാരിദ്ര്യം സഹിക്കാണ്ട് പേർഷ്യേ പോയതാ. വിജയന് താഴേ എട്ടു മക്കളുണ്ട്. ഒന്നും തെകയില്ല ഒരു സാധനോം ആരക്കും മതിയാവില്ല..

ചാവണെങ്കി ചാവട്ടെ ന്ന് വെച്ച് ലോഞ്ചില് കേറി വിജയൻ നാടുവിട്ടു. ആലൂര് നാട്ടീന്ന് ആദ്യം പേർഷ്യേപ്പോയത് വിജയനാണ്. പേർഷ്യേല് ഒരു നില്ക്കക്കളളിയായപ്പോ അവൻ അച്ഛന് എഴുതി..

ആ എയർ മെയില് വന്ന ദിവസം ശങ്കരൻ കുടിച്ച കള്ളിൻറെ കടം പിന്നെ വിജയൻ നാട്ടില് വന്നിട്ടാണ് വീട്ടീത്..

ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ട് രണ്ട് നാല് ദിവസം കഴിഞ്ഞിട്ടുണ്ടാവും അന്ന് ശങ്കരൻ മറിയപ്പാറ അങ്ങാടീൽക്ക് കെതച്ച് കെതച്ച് വന്നു.

മൊയ്തീൻറെ മോൻ നസീറ് പേർഷ്യേല്ണ്ട്. വിജയൻ കണ്ടു. കെട്ടിടം പണിയാണ് അവിടെ. നസീറും ലോഞ്ചില് തന്നെയാണ് നാടു വിട്ടത്.. ഒരു കാശുകാരനായിട്ടേ ഇനി മറിയപ്പാറേല് വരുള്ളൂ.

മൊയ്തീൻ ആദ്യം നെലോളിച്ചു. പിന്നെ ചിരിച്ചു. ശങ്കരൻറെ കൈയില്ണ്ടാര്ന്ന എയർ മെയിൽ കത്ത് മേടിച്ച് മുത്തി.. പ്രാന്ത് പിടിച്ച പോലെ ആയിരുന്നു മൊയ്തീന്…കണ്ട് നിന്നോര്ക്കും കരച്ചിലും ചിരീം ഒപ്പം വന്നു.

ചൊക്ളി എല്ലാം കണ്ടോണ്ട് നില്ക്കാരുന്നു. അവന് നെഞ്ചില് ഒരു പൊട്ടല് തോന്നി. നസീറിക്കേടേ വിവരം കിട്ടീത് നന്നായി.. ആ കുടുമ്മത്തില് ഒരു തെളിച്ചം വരൂലോ ഇനി. മൊയ്തീൻക്കയും മറിയംത്തയും മക്കളെ സ്നേഹിക്കണ കാണുമ്പോ ചൊക്ളിക്കും കൊത്യാവാറ്ണ്ട്. അങ്ങനെ ആരേലും അവനും ഇണ്ടാവാൻ..

അന്ന് രാതീല് നല്ല മഴ പെയ്തു. ചൊക്ളി രണ്ടു മുണ്ടും പൊതച്ച് പാറേടെ അകത്തേക്ക് നീങ്ങിക്കെടന്ന് തൂവാനടിക്കാണ്ട് ഒറങ്ങി.

തെരഞ്ഞെടുപ്പും വോട്ടും പറഞ്ഞ് ആൾക്കാരും ജീപ്പും ഒക്കെ വരുമ്പളേക്കും ചൊക്ളീടെ എടവഴീല് കൊറെ കുഞ്ഞു ചെടികള് മുളച്ച് വന്നിരുന്നു.
ചെട്ടിച്ചികള് മുടീല് ചൂടീരുന്ന ചെണ്ടുമല്ലീം വാടാമല്ലീം ഒക്കെ വഴീല് വീണ് കെടന്നേരുന്നത് പൊട്ടിമുളച്ചതാ..

ചെല വിത്തോള് അങ്ങന്യാണ്. ഏത് എടവഴീലാ ഏത് പാറേലാ ഒറങ്ങാ, എന്ത് വീണാ, എപ്പളാ മൊളച്ച് എല വിരിയാ എന്നൊന്നും അങ്ങനെ ആർക്കും അറിയാൻ പറ്റില്ല.

ചൊക്ളി 10

പത്ത്

ആലൂര് മഠത്തിലെ വിശ്വനാഥസ്സാമീടെ മോനേര്ന്ന് തൃശൂര് ആസ്പത്രീല് വല്യ ഡോക്കിട്ടറ്. ആ രാമേന്ദ്രൻ ഡോക്കിട്ടറ് അവടെണ്ടായ കാരണം, ആ നല്ല മനസ്സും കാരണം പോലീസാര് കൊണ്ടോയ മൂന്നു ശവങ്ങളും വെട്ടിക്കീറി കൂട്ടിത്തയിച്ച് സന്ധ്യക്ക്‌ മുമ്പേന്നെ കൊണ്ട് വന്നു. രാമേന്ദ്രസ്സാമീ ഡോക്കിട്ടറേം പഠിപ്പ്ച്ചണ്ട്ല്ലോ ശൂലപാണി വാരര് മാഷ്.

ആലൂര് നാട്ടില് ങ്ങനെ ഒരു കാഴ്ച ണ്ടായിട്ടില്ല. കണ്ടോരുടെ കണ്ടോര് ടെ നെഞ്ചങ്ങട്ട് കത്തിപ്പോയി. മൊയ്തീനാ അള്ളോ എൻറള്ളോന്ന് വിളിച്ച് വല്ലാണ്ട് കരഞ്ഞത്. ചൊക്ളിക്ക് അറീം.. എന്താ ആ കരച്ചിലിൻറെ കാര്യന്ന്.. അള്ളോന്നാ പൊറത്തേക്ക് കേക്കണേന്നേള്ളൂ.. വിളിക്കണ മുഴോനും 'നസീറേ..എൻറ നസീറേ'ന്നാ..

കൊശത്തിയോളും ചെട്ടിച്ച്യോളും വല്ലാണ്ട് നൊലോളി കൂട്ടില്യാ.. അവരക്ക് എൻഡ്രീൻ കുടിക്കണതും ചാവണതും കുത്തിക്കെട്ടി കൊണ്ടരണതും ഒക്കെ പരിചായി. കാശില്ലാത്തോര്ക്ക് ഗതീല്ലാത്തോര്ക്ക് അങ്ങനെയാ..എത്ര സങ്കടോം ശീലായി ശീലായി അങ്ങട്ട് നല്ല പരിചയാവും.

രവീടെ ഭാര്യ വീട്ട്ന്ന് ആരും വന്ന് ല്യ. അതങ്ങനേണ്ന്നും. പോലീസ് പുല്ലാ പുല്ലാന്നൊക്കെ ജാഥേല് പറേണ മാതിര്യല്ല.. പോലീസാര് വിത്തും വേരും തപ്പി പിന്നാലെ കൂട്യാല് മനിഷമ്മാര് പിന്നെങ്ങന്യാ തൊയിരത്തില് ഒന്ന് ഒറങ്ങാ.. അയാളാ ശത്രു.. ഇവളാ ശത്രു, അവരിങ്ങ്നെ ഊദ്രവിച്ചുന്നൊക്കെ പറഞ്ഞ് നടക്കണോര്ക്ക് ശരിക്കും അറിയാഞ്ഞ്ട്ടാണ്. ശത്രു ആവണ്ടത് നാട്ട് ലെ ഗോർമ്മേണ്ടും പോലീസ്വാ. പിന്നെ കഴിഞ്ഞു പണി. അവരും ഇവരും മറ്റോരും മറിച്ചോരും ശത്രുക്കളാവണ പോല്യല്ല.. ആ കളി.. അതൊരു അവസാനത്തിൻറെ കളിയാ...ചെലപ്പോ ഒടുക്കത്തെ പൊക കൂടി കാണാമ്പറ്റ് ല്യാ.

വാരര് മാഷേം ഭാര്യേം മോളേം അവരടെ പറമ്പിൻറെ തെക്കേഭാഗത്ത് ചിത കൂട്ടിക്കത്തിച്ചു. മാഷ്ടെ ഭാര്യ വീട്ടീന്ന് വന്നോര് കൂട്ടനെലോളി തന്നേര്ന്നു.. മുഴോൻ നേരോം.. കണ്ട് നിക്കാൻ പറ്റ്ണ്ടാര്ന്നില്ല. എന്ന്ച്ച് ട്ട് ഓടിപ്പോവ്വാനും പററ്ല്യാല്ലോ.. അൻഭവിക്കന്നേന്ന് ആലൂര്ക്കാര് ഒക്കെ തീരണ വരെ അവടെ നിന്നു.

ചൊക്ളിക്ക് അന്ന് തെല്ലും വന്നില്ല ഒറക്കം. കണ്ണടച്ചാ വാരര് മാഷ് റോട്ട് ല് കെടന്ന് പെടയണമാതിരി തോന്നും. ഒരക്ഷരം മിണ്ടിപ്പറയാൻ ആ പാറേമ്മെ ആരാ ഇരിക്കണ്..ഒരു ചായ തെളപ്പിക്കാൻ കൂടി വഴീല്യ.. അപ്പഴാ തോന്നീത് വല്ല മരത്തിന്റെ പൊത്തിലും ജീവിക്കണ ഒര് ജന്തുവാ ചൊക്ളീന്ന്. ജന്തൂന് വേറെന്ത്ണ്ടായാലും ഇല്ലെങ്കിലും ഓരോന്ന് ങ്ങനെ ആലോയ്ക്കാൻ പറ്റണ തല പാട് ല്ല..

അവന് തല മാന്താൻ തോന്നി. വിളിച്ചാ വിളിയേക്കാൻ ആരും ല്ല പാറപ്പൊറത്ത്. ഒരു തുള്ളി വെള്ളത്തിന് വഴീല്ല. എങ്ങ്ന്യാ ഈ ജാതീ ജീവിതോം കൊണ്ടു നടക്കാ..

കുത്തിക്കെട്ട്യ ആ മൂന്നു ശവങ്ങളും കണ്ടപ്പോ ആലൂര്ക്കാര് മുഴോനും ഒറക്കൊറക്കെ നെലോളിച്ചു.. ശര്യന്നാ.. എന്നാലും ഒരാളും പറഞ്ഞില്യ, 'ചൊക്ളിയേ, നീയൊറ്റക്ക് ആ പാറേമ്മേ കെട്ന്ന് പേടിക്കണ്ടാ, എൻറോടത്തെ ചവിട്ടു കല്ല്മ്മ്യോ തിണ്ണേമ്മ്യോ കെടന്നോ'ന്ന് ഒരാളും പറഞ്ഞില്യ..

അത്രക്കന്നെ ള്ളൂ.. ന്ത് ചായേണ്ടാക്ക്യാലും പച്ചക്കറീം ചോന്ന് ഓട്യാലും..

ചൊക്ളിക്ക് ഇബടെ ആരും ല്ല.. ഇബടെന്നല്ല ഇയ്യ് ലോകത്തന്നെ ആരും ല്ല. ഇന്നി ആരേലും ണ്ടാവുന്നും തോന്നണില്ല.


ഒരു തൊയിരത്തിന് തന്നത്താൻ മേല് തടവീപ്പഴാണ് കാലിൻെറടേലെ മൂരിപ്പ് ചൊക്ളി അറിഞ്ഞത്. അതൊരു സുഖായിത്തോന്നി അവനന്നേരം. ഒരു കെട്ടിപ്പൂട്ട് അയഞ്ഞപോലെ.. ആരാണ്ട് പെണ്ണ്ങ്ങ്ടെ എന്താണ്ടൊക്ക്യോ ഓർമ്മേല് വന്നു. ആ ഓർമ്മ അങ്ങട്ട് തെളിയിക്കാനൊന്നും പോയില്യ അവൻ... അങ്ങനന്നെ കെടന്ന് ഒന്ന് കണ്ണടച്ചുമയങ്ങി.

അന്നാണ് അങ്ങനേണ് ഒരു തൊയിരം ഒര് അയ് വ് അവനാൻറെ കാലിൻറെടെക്കും കൈയുമ്മേം തന്നെണ്ട്ന്ന് ചൊക്ളിക്ക് തിരിഞ്ഞത്.

പിന്നെ അവന് അത് ഒരു രസായി.. ഒരു ശീലായി.. വെഷമോം ഏക്കോം വല്ലാണ്ട് വര്മ്പോ അങ്ങനെ ഒര് സൊഭാവം…

( തുടരും )

Wednesday, May 6, 2020

അനേകകാലം മുമ്പ്.., എൻറെ അമ്മ.. എൻറെ മോൾ.


13/04/2020
                                         

ഒരു ഏപ്രിൽ 13 ന് വൈകീട്ട് നാലുമണിക്കു ശേഷം..

പഴനിയിലെ മഹാക്ഷേത്രത്തിന് താഴെ
വിനായകപ്രതിഷ്ഠക്ക് മുന്നിൽ...

ഞാൻ എന്ന വധു.
കണ്ണൻ എന്ന വരൻ

കണ്ണൻറെ അച്ഛനും അമ്മയും അനിയത്തിയും അനിയനും അമ്മാവനുമുണ്ട്. അച്ഛന്റെ പുറകിൽ നില്ക്കുന്ന അനിയത്തിയുടെ കൈയിൽ മോനുണ്ട്.

എൻറെ മോളും അമ്മയും അമ്മീമ്മയും ഉണ്ട്.

ആരും ചിരിക്കാത്ത ഈ വിവാഹഫോട്ടോ ജയ്ഗോപാൽ എടുത്തതാണ്.

                                                   
17/04/2020
എൻറെ അമ്മ..
എൻറെ മോൾ... പിന്നെ മോളുടെ പാവക്കുട്ടീം...

ലോക്ഡൗൺ കാലത്ത് ഗാർഹിക പീഡനം.., മുഖ്യമന്ത്രി യേയും ആരോഗ്യമന്ത്രി യേയും..., എനിക്കിത്രയും മതി

                                                                           
                                                                     
09/04/2020
                                                           
08/04/2020

ലോക്ഡൗൺ കാലത്ത് ഗാർഹിക പീഡനം കുത്തനെ വർദ്ധിച്ചുവെന്ന് ദേശീയവനിതാകമ്മീഷനും സംസ്ഥാന വനിതാകമ്മീഷനുകളും കണ്ടെത്തി...

സ്ത്രീകളുടെ പരാതികൾ പോലീസ് കണക്കിലെടുക്കുന്നില്ല.

എന്തായാലും പെണ്ണുങ്ങളെ ദ്രോഹിക്കുമ്പോഴാണ് എല്ലാറ്റിലും ഒരു പൂർണത കിട്ടുക ... അതിപ്പോ ഏതു കാര്യമെടുത്താലും അങ്ങനാണ്.

കൊറോണ ഭീതി പോലും അതിൽ നിന്നു വ്യത്യസ്തമല്ല..

                                                   
20/04/2020
എന്തൊക്കെ പറഞ്ഞാലും കേട്ടാലും അറിഞ്ഞാലും ഈ രോഗകാലത്ത് മുഖ്യമന്ത്രി യേയും ആരോഗ്യമന്ത്രി യേയും ടെലിവിഷനിലെ വാർത്താസമ്മേളനത്തിൽ കാണുമ്പോൾ ഒരു സമാധാനം തോന്നുന്നുണ്ട്...


                                                                       
28/04/2020

ഈ ദുരിത ദിനങ്ങളുടെ കാലത്തെങ്കിലും 'എനിക്കിത്രയും മതി.. ഇത്രയും കിട്ടുന്നുണ്ടല്ലോ' എന്ന് വിചാരിക്കാനാവുന്നില്ലെങ്കിൽ...

ആർത്തിയേക്കാൾ വലിയ ദുരന്തമെന്തുണ്ട്? അനുതാപമില്ലായ്മയേക്കാൾ വലിയ തെറ്റ് ഏതാണ്?

ചുണ്ടലും കുണുക്കും...

                                              
നവരാത്രിക്കാലത്താണ് ഇവ ഒന്നിച്ചുണ്ടാക്കാറ്. വൈകുന്നേരത്ത് കുട്ടികൾ ബൊമ്മക്കൊലു കാണാൻ വരുമ്പോൾ ഒരു ദിവസം ചുണ്ടലും കുണുക്കുമായിരിക്കും പ്രസാദം.

ചുണ്ടലിനായി കറുത്ത കടല വെള്ളമൊഴിച്ച് കുതിർത്തു വെക്കുക. ഇതു കാലയിലേ ശെയ്യ വേണം. വൈകീട്ടാവുമ്പോൾ കടല ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിച്ച് വെള്ളം വറ്റിച്ചെടുത്ത് കടുകും ചുവന്നമുളകും പച്ചമുളകും കറിവേപ്പിലയും വറുത്തിട്ട് അല്പം നാളികേരം ചിരവിയതും ചേർത്തിളക്കിയാൽ ചുണ്ടൽ ആയാച്ച്.

ചെറുപയർ, വൻപയർ എന്നിവയും ഇങ്ങനെ ചുണ്ടൽ ആക്കലാം. സവാള, കുഞ്ഞുള്ളി, വെളുത്തുള്ളി എന്നിവയും ഇഷ്ടമാണെങ്കിൽ വറുത്തിടാം.

കുണുക്കിന്

പുഴുക്കലരി 200. ഗ്രാം
കടലപ്പരിപ്പ്. 100 . ഗ്രാം
തുവരപ്പരിപ്പ്. 100 . ഗ്രാം
ഉഴുന്ന് പരിപ്പ്. 1 വലിയ സ്പൂൺ
ചുവന്നമുളക് 6 എണ്ണം

ഇവയെല്ലാം 4 മണിക്കൂർ കുതിർത്ത് വെച്ച് തരുതരുപ്പായി അരക്കണം. ഒപ്പം രണ്ടു വലിയ സ്പൂൺ നാളികേരം ചിരവിയതും, നാലു പച്ചമുളകും, ആവശ്യത്തിനു കായപ്പൊടിയും ഉപ്പും ചേർക്കുക. അരച്ച മാവ് ചെറുനെല്ലിക്കാ വലുപ്പത്തിൽ തിളച്ച എണ്ണയിലിട്ട് വറുത്തു കോരുക.

ചുണ്ടലും കുണുക്കും ഒന്നിച്ചു വിളമ്പണം.

കുണുക്കിൽ ആവശ്യം പോലേ ക്യാരറ്റ്, ബീൻസ്, ക്യാബേജ്, മല്ലിയില, കറിവേപ്പില ഇവയെല്ലാം പൊടിയായി അരിഞ്ഞു ചേർക്കാം. വെളുത്തുള്ളി, കുഞ്ഞുള്ളി, സവാള എന്നിവയും പോട്ടുക്കലാം. അപ്പോൾ കായം ചേർക്കേണ്ടതില്ല.

ഫോട്ടോ ഇല്ലൈ..

എല്ലാരും മന്നിച്ചിടുങ്കോ.. ശരിയാ..

( നാലുമണിച്ചായക്കും കാപ്പിക്കുമൊപ്പം കുണുക്ക് ശാപ്പടറുത് രൊമ്പ നല്ലാരുക്കും... )

സ്നേഹം തേടി വരുമ്പോൾ...

                                  
അല്പാല്പമായി വല്ലതുമൊക്കെ എഴുതുന്നതിൻറെ സ്നേഹം എന്നെ ഇന്നലെ തേടി വന്നു. ഗീതേടത്തിയുടെ മോൾ മണിക്കുട്ടിയുടെ രൂപത്തിൽ.. അവൾ വന്നു..

എന്നോടു സംസാരിച്ചു...

എന്നിൽ നിന്ന് അകറ്റപ്പെട്ടിരുന്ന എനിക്ക് നഷ്ടപ്പെട്ടുപോയ എൻറെ മകളുടെ കുഞ്ഞുകാലത്തെപ്പറ്റി പറഞ്ഞു. മോൾക്ക് മംപ്സ് പിടിച്ച ആ കാലത്തെപ്പറ്റി പറഞ്ഞു. ഗീതേടത്തിയുടെ മനസ്സിൽ ഞാൻ ആരായിരുന്നുവെന്ന് പറഞ്ഞു.. ഹിരണ്യേട്ടനെക്കുറിച്ച്, എല്ലാവരേയും കുറിച്ച് മണിക്കുട്ടി എന്നോടു പറഞ്ഞു..

എൻറെ മനസ്സിൽ കണ്ണുനീർ തിങ്ങി.. സ്നേഹത്തിൻറെ.. ആഹ്ളാദത്തിൻറെ.. തിരിച്ചറിയലിൻറെ.. വേദനയുടെ, നഷ്ടങ്ങളുടെ...

അവൾ വിളിച്ചിട്ടുണ്ട്.. പോകണം.. എൻറെ മോളേയും കൂട്ടി പോകണം.. അവൾക്കും മണിക്കുട്ടിയെ ഓർമ്മയുണ്ടല്ലോ...

ഹിരണ്യേട്ടനെ കാണണം..

കേരളവർമ്മ കോളേജിൽ എന്നെ പഠിപ്പിച്ച അധ്യാപകർ വിളിക്കുമ്പോൾ, സംസാരിക്കുമ്പോൾ അവരെ കാണുമ്പോൾ ഒക്കെ മനസ്സ് ഇങ്ങനെ തിങ്ങിവിങ്ങാറുണ്ട്.

അമ്മയേ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാൻ പണം തികയാതെ വരികയും 'എച്മു അമ്മയെ കൊണ്ടു പോകൂ. നാളേയോ മറ്റന്നാളോ വന്ന് പണമടച്ചാൽ മതി'യെന്ന് ആശുപത്രിയിൽ നിന്ന് അറിയിപ്പ് കിട്ടുകയും ചെയ്ത ദിവസവും ഇങ്ങനെ ആയിരുന്നു...

ഗീതേടത്തി എന്നെ വെറുത്തിരുന്നു വെന്ന് എന്നോട് പറഞ്ഞവരോടെല്ലാം എനിക്ക് നന്ദിയുണ്ട്. ജീവിതത്തെ ഭയന്ന് ഏടത്തിയുടെ മുന്നിൽ തലതല്ലിക്കരഞ്ഞ എന്നെ അവർ വെറുത്തുപോയോ എന്നൊരു സങ്കടം, ഇത്രയും കാലം മനസ്സിൽ അലിയാത്ത കല്ലായി കിടന്നിരുന്നു. അത് മുഴുവൻ മണിക്കുട്ടി ഇന്നലെ ചോർത്തിക്കളഞ്ഞു.

അവൾക്ക് എന്നുമെന്നും നല്ലതുമാത്രം വരട്ടേ...

എൻറെ അവാർഡുകൾ, അംഗീകാരങ്ങൾ ഒക്കെ ഇങ്ങനെയാണ്.. ഇത്തരം അവാർഡുകൾക്കും അംഗീകാരങ്ങൾക്കും തുല്യമായി മറ്റൊന്നും തന്നെയില്ല...

Tuesday, May 5, 2020

ഗീതേടത്തിയും ഹിരണ്യേട്ടനും

  
Saradakutty Bharathikutty ശാരദക്കുട്ടി ടീച്ചറാണ് ഈ ഓർമ്മകൾ ഇന്നലെ കുത്തിയിളക്കിയത്. അപ്പോൾ തോന്നി ഇങ്ങനെ അക്ഷരങ്ങളുടെ സൗഖ്യലേപനം പുരട്ടാമെന്ന്.. അതുമാത്രമാണ് ഈ കുറിപ്പിൻറെ പ്രേരണ.

തൃശൂർ സെൻറ് മേരീസ് കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് മഹാകവി അക്കിത്തത്തിൻറെ മകൾ ലീല എൻറെ സുഹൃത്താവുന്നത്. അവൾക്കൊപ്പം കഥയും കവിതയും ചർച്ച ചെയ്യുന്നത് എനിക്ക് വലിയ ഇഷ്ടമായിരുന്നു. ബാലചന്ദ്രൻ ചുള്ളിക്കാടിൻറെ കവിതകൾ അവളാണ് ആദ്യം എനിക്കു തന്നത്. അവളിൽ നിന്നാണ് ഞാൻ ആദ്യമായി ഹിരണ്യേട്ടനെന്നും ഗീതേടത്തിയെന്നും കേൾക്കുന്നത്. എന്നാൽ അതിൻറെ കാരണം എനിക്കിപ്പോൾ ഒട്ടും ഓർമ്മയിലില്ല.

പ്രീഡിഗ്രി കഴിഞ്ഞ് അധികവർഷങ്ങൾ കഴിയും മുമ്പേ ജോസഫുമായുള്ള ജീവിതം ആരംഭിച്ച ഞാൻ ആദ്യ ദിവസം താമസിച്ചത് ശ്രീ കേരളവർമ്മ കോളേജിലെ അധ്യാപകനായിരുന്ന നാരായണമേനോൻ മാഷിന്റെ അരിയന്നൂരുള്ള വീട്ടിലായിരുന്നു. പിറ്റേന്ന് മലപ്പുറത്തേക്ക് പോയി. ആ ബസ് യാത്രയിൽ ജോസഫ് സുഹൃത്തായ ഷൺമുഖദാസിനൊപ്പമാണ് ഇരുന്നത്. ഞാൻ അപരിചിതരായ സ്ത്രീകൾക്കൊപ്പം പെണ്ണുങ്ങളുടെ സംവരണ സീറ്റിലും..

ഭീകരമായ ഏകാന്തതയായിരുന്നു ആ യാത്രയിൽ എന്നെ വേട്ടയാടിയത്.

മലപ്പുറത്ത് ഞാൻ എത്തിച്ചേർന്നത് ഗീതേടത്തിയുടേയും ഹിരണ്യേട്ടൻറേയും വീട്ടിലായിരുന്നു. അവിടെ എത്തും മുമ്പേ അവരിരുവരേയും അതീവപ്രതിഭാശാലികൾ എന്ന് പരിചയപ്പെട്ടും കഴിഞ്ഞിരുന്നു. അല്പം ഭയന്നാണ് ഞാൻ ആ വീട്ടിൽ കാലുകുത്തിയത്.

സെറ്റുമുണ്ടുടുത്ത് ഇടയ്ക്കിടെ ഹരേ ഗുരുവായൂരപ്പാ എന്ന് വിളിച്ചിരുന്ന, ഒരു നാടൻ വീട്ടമ്മയെപ്പോലെ പെരുമാറുന്ന ഗീതേടത്തിയെ എനിക്കിഷ്ടമായി. ആ ഗുരുവായൂരപ്പാ വിളി എനിക്ക് അമ്മയുടേയും അമ്മീമ്മയുടേയും ഓർമ്മകൾ നല്കി.

ഒരു ദുബായിക്കാരൻറെ വീട്ടിലായിരുന്നു ഹിരണ്യേട്ടനും ഗീതേടത്തിയും വാടകയ്ക്ക് പാർത്തിരുന്നത്. കാശ് കോരിച്ചൊരിഞ്ഞ് ഒരുപാട് സൗകര്യങ്ങളോടെ പണിത വിശാലമായ ഒരു വീടായിരുന്നു അത്. അടുക്കളയിലും വർക്ക് ഏരിയയിലും ഉണ്ടായിരുന്ന രണ്ടു സിങ്കുകൾ കാണിച്ചു തരവേ ഗീതേടത്തി ചിരിച്ചു. 'അടുക്കളേല് നിന്ന് പാത്രം കഴുകി ബോറടിക്കുമ്പോൾ ഇവിടെ വന്നു നിന്ന് പാത്രം കഴുകാം.'

എനിക്ക് പേടി കുറഞ്ഞ് ചിരി വന്നു തുടങ്ങി.

ഹിരണ്യേട്ടൻറെ സത്യം പറച്ചിലായിരുന്നു ഏടത്തി വിളമ്പിയ അടുത്ത കഥ.

ആരോ അല്പം അകന്ന പരിചയക്കാർ സന്ദർശനത്തിനു വന്ന സമയമാണ്. വീട് ദുബായിക്കാരനിൽ നിന്ന് വാടകയ്ക്ക് എടുത്തിരിക്കയാണെന്നറിഞ്ഞപ്പോൾ, ഓവൽ ഷേപ്പിലുള്ള ഡൈനിങ് ടേബിൾ ചൂണ്ടിക്കാട്ടി പരിചയക്കാർ ഏടത്തിയോട് ചോദിച്ചു, 'ഇതും ദുബായിക്കാര് തന്നതാണോ അതോ ഗീത വാങ്ങിയതാണോ?'

ഏടത്തി ഒരു വീട്ടമ്മയുടെ അഭിമാനത്തോടെ ഉത്തരം നല്കി. 'ഞാൻ വാങ്ങീതാണ്. '

അന്നേരമാണ് ഹിരണ്യേട്ടൻ ഇടപെട്ടത്. അതും ഇങ്ങനെ.. 'ഏയ്, അല്ലല്ല, ഗീത വാങ്ങീതല്ല.'

ഗീതേടത്തിയെന്ന പൊങ്ങച്ചക്കാരിയെ കൈയും കളവുമായി പിടിച്ച പരിചയക്കാർ അമർത്തിയ പുഞ്ചിരിയോടെ വേഗം തന്നെ മലയാളകവിതയെപ്പറ്റി സംസാരിച്ചു തുടങ്ങി. ഹിരണ്യേട്ടനും ഉടനെ ആ കവിതാച്ചർച്ചയിൽ ആണ്ടുമുങ്ങി.

അതിഥികൾ പോയപ്പോൾ 'എന്തിനാണ് അങ്ങനെ ഗീത വാങ്ങീതല്ല 'എന്ന് പറഞ്ഞേന്ന് ഏടത്തി ഹിരണ്യേട്ടനെ ചോദ്യം ചെയ്തു. അപ്പോൾ കിട്ടിയ മറുപടി കെങ്കേമമായിരുന്നുവത്രേ!!

'അത് ഗീതയല്ലല്ലോ വാങ്ങിയത്. ഞാനല്ലേ, പേപ്പർ വാല്യുവേഷന് പോയിട്ടു വരുമ്പോൾ ഞാനല്ലേ വാങ്ങിക്കൊണ്ടു വന്നത്?'

പിന്നെ ഗീതേടത്തി ഒന്നും വിശദമാക്കാൻ പോയില്ല. ആ പരിചയക്കാർ ഗീതേടത്തിയെ പൊങ്ങച്ചക്കാരീന്ന് വിചാരിച്ചാലും യാതൊരു തരക്കേടുമില്ല എന്ന് കരുതി പോലും..

ഹിരണ്യേട്ടന് ഹിരണ്യകശിപു വിൻറെ ഒരു സ്വഭാവവുമില്ല. പിന്നെന്തിനാണ് ഹിരണ്യകശിപൂൻറെ പേരിട്ടതാവോ എന്ന് ഗീതേടത്തി അന്നേരം അൽഭുതം പ്രകടിപ്പിച്ചു.

ഞങ്ങൾ അങ്ങനെ പരസ്പരം അടുത്തു. അതുകൊണ്ടാണ് മൂന്നാമത്തെ ദിവസം വൈകുന്നേരം ഏഴുമണിയോടടുപ്പിച്ച് ഏടത്തിയെ കെട്ടിപ്പിടിച്ച് ഞാൻ ഉറക്കെ കരഞ്ഞത്. അപ്പോൾ ഞങ്ങൾ രണ്ടും മാത്രമേ ആ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. ഞാൻ എന്തിനാണ് കരയുന്നതെന്ന് എനിക്ക് തന്നെ മനസ്സിലാകുന്നുണ്ടായിരുന്നില്ല. മനസ്സ് അലമുറയിട്ടു കരയുകയായിരുന്നു. ഏടത്തി എന്നോട് 'ഭയപ്പെടേണ്ട' എന്ന് പറയുകയും ബോൺവിറ്റ കലക്കിത്തരികയും ചെയ്തു.

ഞാനും ജോസഫും അരിമ്പൂരിൽ വാടകയ്ക്ക് പാർക്കുന്ന കാലത്താണ് ഏടത്തിയും ഹിരണ്യേട്ടനും പിന്നീട് വരുന്നത്. ഞങ്ങൾ പരസ്പരം കണ്ടിട്ട് കഷ്ടിച്ച് ഒരു മാസമേ ആയിരുന്നുള്ളൂ. ജോസഫിൻറെ സുഹൃത്ത് ഗണേശുമുണ്ടായിരുന്നു കൂടെ. ഗണേശ് എനിക്ക് അന്നൊരു പ്രസ്റ്റീജ് കുക്കർ സമ്മാനിച്ചു. അന്ന് ഗീതേടത്തി എന്നെ കുക്കറിൽ ചോറും സാമ്പാറും വെക്കാൻ പഠിപ്പിച്ചു തന്നു.

പിന്നെ ഞങ്ങൾ തമ്മിൽ കാണുമ്പോൾ ക്യാൻസർ ഗീതേടത്തിയെ വല്ലാതെ തളർത്തിയിരുന്നു. അമല ആശുപത്രിയിലായിരുന്നു അവർ. അവരെ കണ്ടപ്പോൾ എനിക്ക് കരച്ചിൽ വന്നു. ഹിരണ്യേട്ടനും കരച്ചിലിൻറെ വക്കത്തായിരുന്നു. വിളിച്ചിട്ട് വിളി കേൾക്കുന്നുണ്ടായിരുന്നില്ല. ഏടത്തിയുടെ അച്ഛൻ പെങ്ങൾ ഡോ. ഉമാദേവി അന്തർജ്ജനം അവിടെ ഉണ്ടായിരുന്നു. അവർ എൻറെ അച്ഛന്റെ സീനിയർ ആയി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പഠിച്ചിരുന്നുവെന്ന് ഞാൻ അന്നാണ് അറിഞ്ഞത്. ഗീതേടത്തി വേദനകൊണ്ട് കരയുന്നതു കാണുക എനിക്ക് കഠിനമായി തോന്നി. അവർ ജോസഫിനെ മാത്രമേ തിരിച്ചറിഞ്ഞുള്ളൂ. എന്നെ ഓർമ്മയില്ലെന്നും ക്ഷമിക്കണമെന്നും ഏടത്തി പറഞ്ഞു. അന്ന് വല്ലാത്ത മനപ്രയാസത്തോടേയും സങ്കടത്തോടേയുമാണ് ഞാൻ മടങ്ങിയത്.

ഏടത്തി അസുഖം മാറി മിടുക്കിയായിട്ട് പാറമേക്കാവ് അമ്പലത്തിനടുത്തോ സെൻറ് തോമസ് കോളേജിനടുത്തോ കിഴക്കുമ്പാട്ടുകരയോ മറ്റോ ആണെന്ന് തോന്നുന്നു, തൃശൂരിൽ ഒരു വീടെടുത്ത് താമസിക്കുന്ന കാലത്താണ് ഞങ്ങൾ പിന്നെ കണ്ടത്. പ്രശസ്തയായ സാഹിത്യകാരി ശ്രീമതി ലളിതാംബിക അന്തർജ്ജനത്തിൻറെ ജന്മദിനാഘോഷത്തിനോ മറ്റോ തൃശൂരിലെ ഫൈൻ ആർട്‌സ് സ്കൂൾ ഓഡിറ്റോറിയത്തിൽ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. അതിൽ ഗീതേടത്തി സംസാരിക്കണമെന്ന ആഗ്രഹം ഞാൻ പ്രകടിപ്പിച്ചു. ഏടത്തി സമ്മതിച്ചു. വരാം എന്നുറപ്പു തന്നു. എങ്കിലും പരിപാടിക്ക് ഗീതേടത്തി വന്നില്ല. അച്ഛൻ പെങ്ങളെപ്പറ്റി സംസാരിക്കാമെന്ന് എന്തിനു സമ്മതിച്ചുവെന്ന് ഗീതേടത്തിയോട് സ്വന്തം അച്ഛൻ ചോദിച്ചു. വേണ്ട എന്നു വിലക്കി. അതാണ് ഏടത്തി വരില്ല എന്നുറപ്പിച്ചത്.

എനിക്ക് വിഷമമുണ്ടായിരുന്നു. അന്ന് ഫെമിനിസം കൊള്ളാമെന്ന് ആർക്കും തന്നെ തോന്നീരുന്നില്ല. സാറ ടീച്ചറുടെ മാനുഷി ആയിരുന്നു ഒരു ഫെമിനിസ്റ്റ് സംഘടന. തിരുവനന്തപുരത്ത് ശ്രീ ഭാസുരേന്ദ്രബാബുവിൻറേയും ശ്രീ മൈത്രേയൻറേയും നേതൃത്വത്തിലുണ്ടായിരുന്ന പ്രചോദനയും തൃശൂരിൽ എൻറേം ഒരു സഹപാഠിനിയുടേയും പുറം പരസ്യമുഖങ്ങളിലും ജോസഫിൻറേയും സിവിക്ചന്ദ്രൻറേയും ടോമിയുടേയും ഒക്കെ നിയന്ത്രണത്തിലും ആയിരുന്ന ചേതനയും, അങ്ങനെ മറ്റു രണ്ടു സംഘടനകൾ. ഗീതേടത്തി അന്ന് സ്ത്രീ വിമോചനവാദി എന്നൊന്നും അറിയപ്പെടാൻ ഒട്ടും തന്നെ ആഗ്രഹിച്ചിരുന്നില്ല.

ഫൈൻ ആർട്‌സ് സ്കൂൾ ഓഡിറ്റോറിയത്തിലെ പരിപാടിക്ക് വന്നത് കവയിത്രിയായ ശ്രീമതി വി. എം ഗിരിജ Vm Girija ആണ്. അവർക്ക് അന്ന് തൃശൂർ ആകാശവാണിയിലായിരുന്നു ജോലി. അവർ ശ്രീമതി ലളിതാംബിക അന്തർജ്ജനത്തിൻറെ ഒരു പ്രസംഗം കേൾപ്പിച്ചു. ശ്രീമതി ഗിരിജ തന്നെ എഴുതിയ രണ്ടു കവിതകൾ ചൊല്ലി.

എനിക്ക് ജീവിതം എല്ലാ അർഥത്തിലും മതിയായ ഒരു ദിവസത്തിലാണ് ഞാൻ പിന്നെ ഗീതേടത്തിയെ ചെന്നു കണ്ടത്. അന്ന് തൃശൂർ മ്യൂസിയത്തിനടുത്താണ് അവർ താമസിച്ചിരുന്നത്. പഴയ വീട്ടിൽ വലിയൊരു മോഷണം നടന്നതൊക്കെ ഞാനറിഞ്ഞിരുന്നു. പക്ഷേ,എൻറെ സങ്കടം പറച്ചിലും കണ്ണീരും ഏടത്തിക്ക് ഒട്ടും ഇഷ്ടമായില്ല. അവർ എൻറെ മഹാഭാഗ്യമെത്രയെന്ന്, എത്ര നല്ല മനുഷ്യനാണ് ഒപ്പം ജീവിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി എന്നെ അടങ്ങിയൊതുങ്ങിക്കഴിയാനും പങ്കാളിയെ മതിമറന്നു സ്നേഹിക്കാനും ഉപദേശിച്ചു വിട്ടു. ഹിരണ്യേട്ടനുണ്ടായിരുന്നു വീട്ടിൽ. അദ്ദേഹം ഞങ്ങളുടെ സംഭാഷണത്തിൽ പങ്കെടുത്തതേയില്ല. എന്നാൽ അവിശ്വസനീയതയോടെ എന്നെ നോക്കിക്കൊണ്ടിരുന്നു.

അന്ന് മടങ്ങിപ്പോരുമ്പോൾ എനിക്ക് അവരിരുവരും എന്നെ തീരെ പരിഗണിച്ചില്ലെന്ന് പിണക്കം തോന്നി. ഹിരണ്യേട്ടൻറെ ഇടതുപക്ഷ നിലപാടുകളെപ്പറ്റി എല്ലാവരും പുകഴ്ത്തിപ്പറയുന്നത് ഞാൻ ഏറെ കേട്ടിരുന്നു. കേരളവർമ്മ കോളേജിൽ എസ എഫ് ഐ ക്ക് വിജയം നേടിക്കൊടുത്ത തീപ്പൊരിയെന്നും അദ്ദേഹം എഴുതിയ ആ അതിഗംഭീര മുദ്രാവാക്യമെന്നും (ഇന്ത്യൻ രാത്രി കനക്കുമ്പോൾ, ഇന്ത്യൻ പകലു തിളക്കുമ്പോൾ ഇവിടെ ജനിച്ചു എസ് എഫ് ഐ) ഒക്കെ...എന്നിട്ട് എന്താണ് എൻറെ പകൽ തിളക്കുന്നതും രാത്രി കനക്കുന്നതും ഇല്ലാത്തതാണെന്ന്, തോന്നലുകളാണെന്ന് വിചാരിക്കുന്നതെന്ന് ഞാൻ സങ്കടപ്പെട്ടു. പിന്നെ, കുറച്ചു കഴിഞ്ഞു തന്നത്താൻ ആശ്വസിപ്പിച്ചു. ചെറുപ്രായത്തിൽ അത് താരതമ്യേന എളുപ്പമായ ഒരു കാര്യമാണ്.

ഗീതേടത്തിയും ഹിരണ്യേട്ടനും ജോസഫിൻറെ വീടു പണി കാണാൻ വന്ന കാലത്താണ് സ്ഥലവില്പനയുടെ സംസാരമുണ്ടായത്. ഗീതേടത്തിക്ക് തൃശൂർ ടൗണിലെ സ്ഥലമായിരുന്നു ഇഷ്ടം. ടൗണിൽ നിന്ന് അകലത്താവാൻ ഏടത്തി താത്പര്യപ്പെട്ടില്ല. അവർ അടുത്തു വരുന്നതിൽ എനിക്ക് ഒത്തിരി സന്തോഷമായിരുന്നു. ആ പരിസരത്ത് ഞാൻ പൂർണമായും ഒറ്റപ്പെട്ടു പോകുമെന്നും ഏടത്തി ഉണ്ടാവുന്നത് നല്ലതായിരിക്കുമെന്നും കരുതാനുള്ള ബുദ്ധിയിലേക്ക് ഞാൻ അപ്പോഴേക്കും വളർന്നിരുന്നു. അക്കാലത്ത് അവരിരുവരും അയ്യന്തോളിൽ എൻറെ വീടിനടുത്തുള്ള സിവിൽ ലൈൻസ് ക്വാർട്ടേഴ്സിലാണ് പാർത്തിരുന്നത്. ചെക്ക് വാങ്ങാൻ ആ വീട്ടിൽ പോവുകയും പകൽ മുഴുവനും അവിടെ ചെലവാക്കി ഏടത്തി തന്ന അടമാങ്ങ അച്ചാറ് കൂട്ടി ഊണുകഴിക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. ഏടത്തിയുടെ അനിയത്തി ഒരു ആർമി ഓഫീസറുടെ ഭാര്യയായിരുന്നു. അവരുടെ അക്ഷരങ്ങൾ 'കണ്ടോ, തോക്കു പിടിച്ച പട്ടാളക്കാരെപ്പോലെ എണീറ്റ് നില്ക്കുന്ന'തെന്ന് അവരയച്ച കത്ത് ചൂണ്ടിക്കാട്ടി ഏടത്തി തമാശ പറഞ്ഞു.

അങ്ങനെ അതു നടന്നു. ആ സ്ഥലവില്പനയുടെ സകല കുറ്റപ്പെടുത്തലും നഷ്ടമെന്ന പണക്കരച്ചിലുകളും ഒരുപാട് ചീത്തവാക്കുകളും എൻറെ മാത്രം തലയിൽ വന്നു വീണു. എന്നാലും ഏടത്തി അടുത്തു വരുന്നത് എനിക്ക് ആഹ്ളാദമായിരുന്നു.

വെള്ളക്കുഴിയായ പറമ്പിൽ മണ്ണിട്ട് നികത്താൻ ഒരിക്കൽ ഹിരണ്യേട്ടൻ വന്നിരുന്നു. അന്ന് ഞങ്ങൾ ഒന്നിച്ചാണ് ലോറിക്കാരനോട് തർക്കിച്ചത്. ഞാനാണ് നേരത്ത മണ്ണിട്ട് നികത്തിയതിൻറെ അനുഭവപരിചയത്തിൽ അധികം തർക്കിച്ചത്. ഹിരണ്യേട്ടൻ ഒടുവിൽ പറഞ്ഞു. 'ഞാൻ വിചാരിച്ചതിലും അധികം സാമർത്ഥ്യമുണ്ടല്ലോ'. അത് ഒരു അഭിനന്ദനവും അംഗീകാരവും ആയി കരുതി ഞാൻ വിടർന്നു ചിരിച്ചു.

ഗീതേടത്തിയുടെ അച്ഛൻ പെങ്ങളാണ് തിരുവനന്തപുരം എൻജിനീയറിങ് കോളേജിലെ പ്രിൻസിപ്പലും ആർക്കിടെക്ചർ ഡിപ്പാർട്ട്‌മെന്റ് ഹെഡ്ഡുമായിരുന്ന ശ്രീമതി ആശാലതാ തമ്പുരാൻ. അവർക്ക് ലാറിബേക്കർ രീതികളും കോസ്റ്റ് ഇഫക്ടീവ് നിർമ്മിതികളുമൊന്നും ഒട്ടും താത്പര്യജനകമായിരുന്നില്ല. ഞാനാണ് ഗീതേടത്തിക്കും ഹിരണ്യേട്ടനും അവർക്കും ഏടത്തിയുടെ മാതാപിതാക്കൾ ക്കുമൊപ്പം നല്ലങ്കരയിലെ, കോസ്റ്റ്ഫോർഡ് കെട്ടിടങ്ങളായ ബാങ്ക് ക്വാർട്ടേഴ്സും മറ്റും കാണാൻ
അകമ്പടി പോയത്.

എന്തായാലും കോസ്റ്റ്ഫോർഡിലെHary Lal ഹരിലാൽ എന്ന ആർക്കിടെക്ട് വരച്ച പ്രാഥമിക സ്കെച്ചിനപ്പുറം ഏടത്തിയുടെ വീടു പണി ഞാനവിടെ ഉള്ളപ്പോൾ മുൻപോട്ടു പോയിരുന്നില്ല. ഹരിലാൽ ഒന്നോരണ്ടോ സൈറ്റ് വിസിറ്റുകൾക്ക് വന്നിട്ടുണ്ട്.

അവസാനമായി അവരിരുവരേയും കണ്ടത് പിന്നീട് ഞാനുപേക്ഷിച്ച ആ വീട്ടിൽ പാർത്തിരുന്ന കാലത്താണ്. ഒരു വൈകുന്നേരമാണ് അവർ വന്നത്. ഉടനെ വീടുപണി ആരംഭിക്കുമെന്ന് അവർ പറഞ്ഞു. കുളിക്കാനായി ഞാൻ തലയിൽ എണ്ണവെച്ചിരുന്നു. കുളിച്ചു വരാൻ നിർദ്ദേശിച്ച് അവർ ആ വീടിന്റെ ചന്തം ആസ്വദിച്ചിരുന്നു.

പിന്നീട് ഒരിക്കലും ഞങ്ങൾ പരസ്പരം കണ്ടതേയില്ല.

എൻറെ മോൾക്ക് മണിക്കുട്ടിയെന്ന ഗീതേടത്തിയുടെ മകളെക്കുറിച്ച് ഓർമ്മകളുണ്ട്. അവരൊന്നിച്ച് കളിച്ചിരുന്നുവത്രേ.

ഗീതേടത്തി ഒരിക്കൽ എൻറെ മോളേയും കൊണ്ട് എൻറെ അച്ഛനുമമ്മയും പാർത്തിരുന്ന അയ്യന്തോളിലുള്ള വീട്ടിൽ വന്നിട്ടുണ്ട്. എൻറെ മോളെ കാണാൻ അവളുടെ സ്കൂളിൽ ഞാൻ ചെല്ലുകയും അവിടത്തെ അധ്യാപകരാൽ അപമാനിക്കപ്പെടുകയും മോളാൽ തന്നെയും നിരാകരിക്കപ്പെടുകയും ചെയ്ത ആ അതിഭയങ്കര ദിവസത്തിൻറെ പിറ്റേന്നായിരുന്നു അത്.

ഞാൻ ദില്ലിക്ക് മടങ്ങിയിരുന്നതുകൊണ്ട് ഞങ്ങൾ തമ്മിൽ കണ്ടില്ല. വീടുവരെ വന്നിട്ടും കൂടുതൽ അന്വേഷണമൊന്നും പിന്നീട് ഒരിക്കലും ഗീതേടത്തിയുടെ
ഭാഗത്തു നിന്നുണ്ടായതുമില്ല.

ഗീതേടത്തി ഈ ഭുവനത്തോട് യാത്ര പറയുന്ന ദിവസം ഞാൻ അസുഖബാധിതയായി ആശുപത്രിയിൽ കിടക്കുകയായിരുന്നു... മുറിയിലെ ടി വി ആ വാർത്തയറിയിച്ചപ്പോൾ എനിക്ക് വല്ലാത്ത വ്യസനം തോന്നി. ഞാൻ തീരേ പ്രതീക്ഷിക്കാത്ത ഒരു ചീത്തവാർത്തയായിരുന്നു അത്.

മണിക്കുട്ടിക്ക് അനിയനുണ്ടെന്ന് അപ്പോഴാണ് ഞാൻ അറിഞ്ഞത്.

ഗീതേടത്തിയുടെ 'ഒറ്റസ്നാപ്പിൽ ...., അസംഘടിത ' എന്നീ പുസ്തകങ്ങൾ ഞാൻ ദില്ലിയിൽ നിന്ന് വൈകാതെ കരസ്ഥമാക്കി. അതിനിടെ ജോസഫ് എഴുതിയ ഒരു സ്മരണയും ഞാൻ വായിച്ചു. ഗീതേടത്തി വിളമ്പീരുന്ന ഏറ്റവും രുചികരമായ ഭക്ഷണത്തെപ്പറ്റി അതിലുണ്ടാരുന്നു. തന്നെയുമല്ല, അദ്ദേഹത്തിന്റെ കഠിനവ്യഥകളിലും സ്നേഹനിരാസങ്ങളിലും ആത്മസഹനമുപദേശിച്ച് ഗീതേടത്തി ഒപ്പം നിന്നുവെന്നുമുണ്ടായിരുന്നു. എം. കൃഷ്ണൻ നായർ വാരഫലത്തിൽ എഴുതിയിരുന്നതും എനിക്ക് വായിക്കാൻ കഴിഞ്ഞു . ഏടത്തിയെ കൊണ്ടു പോകാനുള്ള അടയാളം അയക്കപ്പെട്ടു കഴിഞ്ഞുവെന്ന് അദ്ദേഹത്തോട് ഏടത്തി തന്നെ പറഞ്ഞുവെന്ന് ഞാൻ ആ പംക്തിയിൽ കണ്ടു. അത് വായിച്ച ദിവസം എനിക്ക് വല്ലാതെ കരച്ചിൽ വന്നു.

ഗീതേടത്തിക്കും ഹിരണ്യേട്ടനും എന്നെപ്പറ്റി ഒട്ടും നല്ല അഭിപ്രായമായിരുന്നില്ലത്രേ. എൻറെ തനിമ അവർ കണ്ടിട്ടുണ്ട് എന്നായിരുന്നു അവരെ ഉദ്ധരിച്ച് പലരും എന്നോട് ബലം പിടിച്ചിരുന്നത്. ഒരുപാട് കഥകൾ അങ്ങനെ എൻറെ മുറ്റത്ത് കടന്നു വന്നിട്ടുണ്ട്.

എനിക്ക് സംശയം തോന്നും..അങ്ങനെ അവർ എന്നെപ്പറ്റി കരുതുമോ? പിന്നെ സമാധാനിക്കും. ഇല്ല.. ഒരിക്കലും ഇല്ല.. അവർക്ക് അങ്ങനെ വിചാരിക്കാൻ കഴിയില്ല.

എഴുതുവാൻ തുടങ്ങിയപ്പോഴാണ് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ മെമ്മോറിയൽ കോളേജിൽ ഒരു വർഷത്തെ ഗീതാഹിരണ്യൻ സ്മൃതി യിൽ പങ്കെടുത്തു സംസാരിക്കാൻ കഴിഞ്ഞത്. അന്ന് ഞാൻ ഏടത്തിയെപ്പറ്റി ഒന്നും പറഞ്ഞില്ല. എനിക്കതിനുള്ള ബലമുണ്ടായിരുന്നില്ലെന്നതാണ് സത്യം.

പ്രശസ്ത സാഹിത്യകാരൻ ശ്രീSusmesh Chandroth സുസ്മേഷ് ചന്ദ്രോത്ത് മണിക്കുട്ടിയുടെ കല്യാണത്തിനു പോയിരുന്നുവെന്ന് എഴുതിയത് വായിച്ചപ്പോഴാണ് ആ കല്യാണത്തിൻറെ വിവരം എനിക്ക് കിട്ടിയത്.
അവൾ എം ഡി എസ് പഠിച്ച ദന്തഡോക്ടറാണെന്നും ഞാൻ അറിഞ്ഞു.

ഹിരണ്യേട്ടൻറെ അസുഖവിവരവും അദ്ദേഹം ബന്ധുക്കൾക്കൊപ്പമാണെന്ന കാര്യവും ഞാനിങ്ങനെ കേട്ടറിഞ്ഞതാണ്. ഇന്നലെ കാരശ്ശേരി മാഷ് എഴുതിയത് വായിച്ച് ഞാൻ ആശ്വസിച്ചു.

ഹിരണ്യേട്ടൻ മകൾക്കൊപ്പമാണ്. മെല്ലെ മെല്ലെ ആരോഗ്യം വീണ്ടെടുക്കുന്നു.

എല്ലാം ശരിയാവട്ടെ. എല്ലാം നന്നാവട്ടെ. ഹിരണ്യേട്ടനെയെങ്കിലും ഒന്നു കൂടി കാണാൻ എനിക്ക് ഭാഗ്യമുണ്ടാവട്ടെ.