Monday, March 23, 2020

മോഹൻലാൽ, രജത്കുമാർ

                                          
 എന്നീ രണ്ടു വ്യക്തികളും അതീവ അപകടകരമായ കറിക്കൂട്ടുകളാണ്. ഏറ്റവും പ്രതിലോമകരമായ ജാതി മത വർഗാധിപത്യവും, യുദ്ധത്തിലൂന്നിയ ആപൽക്കരമായ ദേശീയതയും കാണിച്ച് അങ്ങേയറ്റം സ്ത്രീ വിരുദ്ധവും മനുഷ്യവിരുദ്ധ വുമായ നിലപാടുകൾ ഉള്ളവർ. ശാന്തമായ പുഞ്ചിരിയും സോ കോൾഡ് വരേണ്യ സാത്വികതയും തേച്ചുമിനുക്കിയ കത്തിയുടെ ഉറ മാത്രം.

രജത് കുമാർ വിഷവും വിദ്വേഷവും മണ്ടത്തരവും മാത്രം എഴുന്നള്ളിക്കുന്നതിൽ ഡോക്ടറേറ്റ് എടുത്തയാൾ...

ഇവർക്ക് ഫാൻബേസ് ഉണ്ടാകുന്നതിന് ജീർണിച്ച പൊതുബോധമാണ് കാരണം. ദരിദ്ര ദളിത സ്ത്രീ ന്യൂനപക്ഷ മനുഷ്യ വിരുദ്ധമായ പൊതുമനസ്സാണ് ഇവരെ വിഗ്രഹമാക്കുന്നത്...

ടെറിട്ടോറിയൽ ആർമി കേണലായി വന്ന മോഹൻലാൽ തിരുവനന്തപുരത്ത് ആദ്യം കണ്ടത് രാജപ്രമുഖനായിരുന്ന മാർത്താണ്ഡവർമ്മയേ ആണ്. വെറുമൊരു നായർ പടയാളി ആയി അന്ന് മോഹൻലാൽ സ്വയം പ്രഖ്യാപിച്ചു. ജനാധിപത്യ ഇന്ത്യയോടല്ല തിരിച്ചു കൊണ്ടു വരാൻ ഭൂരിപക്ഷ മതജാതി വാദികൾ ആഗ്രഹവും ആവേശവും കൊള്ളുന്ന രാജഭരണത്തോടാണ് മോഹൻലാൽ അന്ന് കൂറു കാണിച്ചത്...

കേരളത്തിൽ അന്ന് മുഖ്യമന്ത്രിയും നിയമസഭയും ഉണ്ടായിരുന്നു.

പത്തുമിനിറ്റിൽ ഒരു പെണ്ണിന്റെ ഗർഭപാത്രത്തിൽ ബീജം പ്രവേശിപ്പിക്കാൻ കഴിയുമെന്ന് പ്രസംഗിച്ച രജത്കുമാർ ഒക്കെ എല്ലാത്തരം സ്ത്രീ, പെൺകുഞ്ഞുവാവ പീഡനങ്ങൾക്കും പരോക്ഷ ഉത്തരവാദിയാണ്..

പീഡനങ്ങളേയും പീഡകരേയും ജനാധിപത്യത്തെ അവഹേളിക്കുന്നവരേയും പ്രത്യക്ഷത്തിലും പരോക്ഷത്തിലും പിൻതുണക്കുന്ന ഓരോരോരുത്തരും മനുഷ്യത്വ വിരുദ്ധതക്ക് ഒത്താശ ചെയ്യുന്നവരും തരം കിട്ടിയാൽ എല്ലാത്തരം പീഡനങ്ങളും രാഷ്ട്രീയ ശരിയില്ലായ്മയും യുദ്ധവെറിയും സമത്വവിരോധവും പ്രവർത്തിക്കുന്നവരുമാണ്.

Saturday, March 21, 2020

പോത്തോട്ടപ്പറമ്പ്


                                                  

മൂന്നര വയസ്സിലാണ് പോത്തോട്ടപ്പറമ്പിനെ പരിചയപ്പെടുന്നത്. ആദ്യമാദ്യം എത്ര നടന്നാലും തീരാത്ത ഒരു മൈതാനമായിരുന്നു അത്. അന്ന് എനിക്ക് കുഞ്ഞുപാദങ്ങളായിരുന്നുവല്ലോ. ആ പറമ്പിൽ ഏകദേശം മധ്യത്തിലായി ഒരു നീണ്ട കല്ല് നാട്ടിയിരുന്നു.

ആ കല്ലിനെപ്പറ്റി എത്ര അതിശയകഥകൾ ഉണ്ടായിരുന്നെന്നോ.. കഥകളെല്ലാം തുടങ്ങുന്നത് 'എന്റെ അമ്മൂമ്മ പറഞ്ഞതാ.. അല്ലെങ്കിൽ മുത്തശ്ശനോട് ഒരു സന്യാസി പറഞ്ഞതാ'... എന്ന മട്ടിലായിരുന്നു.

ആർക്കും ഉറപ്പില്ലാത്ത കാര്യങ്ങളാണ് കഥകളായി പ്രചരിച്ചിരുന്നതെന്നർഥം. കഥയുടെ കർതൃത്വം ആരുടെ തോളത്തും നമുക്ക് വെക്കാൻ പറ്റില്ല.. അതുമാതിരിയുള്ള കഥകൾ..

എല്ലാം പേടിക്കഥകൾ.. താഴ്ത്തപ്പെട്ട ജാതിക്കാരുടെ പ്രേതങ്ങൾ, ഒടിയന്മാർ.
തുള്ളിക്കൊരു കുടം പെയ്യുന്ന കർക്കടക മാസക്കാലത്തും തുയിലുണർത്താൻ വരുന്ന പാണന്മാർ അങ്ങനെ എല്ലാവരേപ്പറ്റിയും ഇഷ്ടം പോലേ കഥകളുണ്ട്

താഴ്ത്തപ്പെട്ട ജാതിക്കാരിൽ ആരു മരിച്ചാലും അവർ പോത്തോട്ടപ്പറമ്പിലെ കല്ലിൽ വന്ന് കുത്തിയിരിക്കുമെന്നാണ് കഥ.

എന്തിനാണ് അങ്ങനെ ഇരിക്കുന്നതെന്ന് അറിയില്ല. ഈ കഥകൾ കേൾപ്പിച്ചു തന്നവർക്കും അതറിയില്ല. ആ കല്ലിൽ തൊടാൻ പാടില്ലെന്ന് , അത് മരിച്ചവരുടെ ഇരിപ്പിടമാണെന്ന് കേട്ടിട്ടുണ്ട് ഞാൻ..

ആ പറമ്പിൻറെ കിഴക്കുഭാഗത്തായി കുറച്ചു ചെറിയ പാറക്കെട്ടുകളുണ്ടായിരുന്നു. ഞാൻ കുട്ടിയായിരുന്നപ്പോൾ മരിച്ചവരുടെ പായും മറ്റും അവിടെ ഉപേക്ഷിച്ചിരുന്നത് കണ്ട് ഭയന്നിട്ടുണ്ട്. നിലവിളിച്ചു കരഞ്ഞിട്ടുണ്ട്.

പോത്തോട്ടപ്പറമ്പിൽ തൃക്കൂരിൻറെ പരിസരങ്ങളിലെ ആൺകുട്ടികൾ ഫുട്ബോൾ കളിച്ചു പോന്നു. ആൺകുട്ടികളുടെ മാത്രമായിരുന്നു പോത്തോട്ടപ്പറമ്പ്. ഒരു പെൺകുട്ടി പോലും അവിടെ കളിച്ചിട്ടില്ല. പെൺകുട്ടികൾ ധിറുതിയിൽ പാദങ്ങൾ പെറുക്കി വെച്ച് പോത്തോട്ടപ്പറമ്പ് പെട്ടെന്ന് നടന്നു തീർക്കുക മാത്രം ചെയ്തു.

വല്ലപ്പോഴും അവിടെ സന്ധ്യാ സമയത്ത് സിനിമാപ്രദർശനം ഉണ്ടാകും.. അന്നേരമാണ് പെൺകുട്ടികളും സ്ത്രീകളും തോർത്തുമുണ്ടും വർത്തമാനക്കടലാസ്സും വിരിച്ച് , അതിന്മേൽ ഇരുന്ന് ഭയലേശമെന്യേ പോത്തോട്ടപ്പറമ്പിനെക്കൂടി അനുഭവിക്കുന്നത്. ആ സിനിമകൾക്ക് പോത്തോട്ടപ്പറമ്പിലും മികച്ച ഒരു തീയേറ്റർ ഉണ്ടാകുക വയ്യായിരുന്നു.

സിനിമയുടെ ഇടക്ക് റീലു പൊട്ടുമെങ്കിലും അതു സാരമില്ലായിരുന്നു. കുമാരസംഭവം, ജീസ്സസ്സ്, ഏഴാം കടലിനക്കരെ, വിടപറയും മുമ്പേ, ഡയാന - ചാൾസ് വിവാഹം, ഇൻഡ്യൻ റെയർ എർത്ത്സ് ഉണ്ടാക്കുന്ന പരിസ്ഥിതി മാലിന്യം....ഇങ്ങനെ പല ചലച്ചിത്രങ്ങളും ഡോക്യുമെന്ററികളും പോത്തോട്ടപ്പറമ്പ് ഓപ്പൺ എയർ തീയേറ്ററിൽ ഞാനും അനിയത്തിമാരും മാതുവിനൊപ്പം ഇരുന്ന് കണ്ടിട്ടുണ്ട്.

പോത്തോട്ടപ്പറമ്പിലെ കല്ലിന്മേൽ കഥകളിലേപ്പോലെ ആരും കുത്തിയിരിക്കുന്നില്ലെന്ന് എനിക്കറിയാമായിരുന്നു. എന്നാലും വെറുതേ പേടിയാവും..

ഡോക്ടർ ആയിരുന്ന അച്ഛനാണ് മരണം എന്ന ശാരീരിക പ്രതിഭാസത്തെ ഭയന്ന് മനുഷ്യർ കഥകൾ ഉണ്ടാക്കുന്നതാണെന്നും ആ കല്ലിൽ തൊട്ടാൽ ഒന്നും വരില്ലെന്നും ധൈര്യം പഠിപ്പിച്ചത്. എവിടെ തൊടാനും അച്ഛൻ സമ്മതം തന്നിരുന്നു. തൊട്ടു നോക്കിയ ശേഷം കൈ സോപ്പിട്ട് കഴുകണമെന്നത് മാത്രമായിരുന്നു അച്ഛന്റെ നിർബന്ധം.

അങ്ങനെ പോത്തോട്ടപ്പറമ്പിലെ കല്ല് ഞങ്ങൾക്ക് അൽഭുതമല്ലാതായി. അതിൽ ആരും ഇരിക്കുന്നില്ലെന്നും ഉറപ്പായി. അവിടെ ഇരിക്കുന്ന താഴ്ത്തപ്പെട്ട ജാതിക്കാരുടെ ആത്മാവുകളെ ഓടിക്കാൻ ബ്രഹ്മരക്ഷസ്സ് എന്ന ഉയർത്തപ്പെട്ട ജാതിക്കാരുടെ ആത്മാവുകൾക്ക് വന്ന് ഉച്ചാടനമന്ത്രങ്ങൾ ചൊല്ലേണ്ട കാര്യമില്ലാതായി.

പതുക്കെപ്പതുക്കെ അത്തരം കഥകളിൽ ഞങ്ങൾക്ക് ചിരി വന്നു തുടങ്ങി..

പിന്നെ പോത്തോട്ടം.. തുലാമാസം ഒന്നാം തിയതി ആണ് പോത്തോട്ടം ഉണ്ടാവുക. തലേന്ന് തന്നെ പോത്തോട്ടപ്പറമ്പിലെ കല്ലിനു ചുറ്റും തൂത്തുവാരി വൃത്തിയാക്കി പിറ്റേന്നു രാവിലെ കല്ലിന്മേൽ ഒരു മാലയിട്ട് അലങ്കരിച്ച് വെക്കും.

പത്തുമണിയോടെ ആരംഭിക്കും.. കല്ലിനു ചുറ്റുമുള്ള പോത്തുകളുടെ ഓട്ടം. പോത്ത് ഉഷാറായി ഓടുന്നുണ്ടെങ്കിൽ പള്ള നിറച്ചും കള്ളു കുടിച്ചിട്ടുണ്ടെന്ന് കാണികൾ പരസ്പരം കൈയിലടിച്ചു വാദിക്കും. പോത്തിനെ ഓടിക്കുന്ന കറുത്തു മെലിഞ്ഞൊട്ടിയ പാവപ്പെട്ട മനുഷ്യൻ ഒരു കള്ളുചാറയാണെന്ന് കാണികൾക്ക് ഡബിൾ ഉറപ്പാണ്. അവരാണ് ആ മനുഷ്യന് കള്ളൊഴിച്ചു കൊടുത്തതെന്ന് തോന്നും ആ ഉറപ്പോടെയുള്ള പറച്ചിൽ കേട്ടാൽ...

അച്ഛൻ പാതിരായ്ക്കും പുലർച്ചയ്ക്കുമൊക്കെ തൃശ്ശൂരിൽ നിന്ന് തൃക്കൂരേക്ക് വരാറുണ്ട്. അന്നേരത്തെല്ലാം കാറ് പോത്തോട്ടപ്പറമ്പിൽ നിറുത്തിയിടും. തൃക്കൂര് വീട്ടിൻറെ കൊച്ചു ഗേറ്റിലൂടെ കാറ് മുറ്റത്തേക്ക് വരുമായിരുന്നില്ല.

പോത്തോട്ടപ്പറമ്പിൻറെ ഒരതിര് നാഗമ്മാമിയുടെ മഠമായിരുന്നു. ഒത്തിരി മുളങ്കൂട്ടങ്ങൾ ഉണ്ടായിരുന്നു ആ അതിർത്തിയിൽ.. മുള പൂക്കുമ്പോൾ പല സ്ത്രീകളും വന്ന് മുളയരി ശേഖരിച്ചിരുന്നതും പോത്തോട്ടപ്പറമ്പിലായിരുന്നു.

പെൺകുട്ടികളെന്ന നിലയിൽ ഒരിക്കലും പോത്തോട്ടപ്പറമ്പിൽ കളിക്കാൻ പറ്റിയിട്ടില്ല. ആഗ്രഹം ഉണ്ടായിരുന്നു. അതൊരു നഷ്ടമോഹമാണ്.. ഈ ജന്മത്ത് സഫലീകൃതമാകാത്ത മോഹം..

ഇന്ന് പോത്തോട്ടപ്പറമ്പ് നടന്നെത്താൻ പറ്റുന്ന കൊച്ചു മൈതാനമാണ് എനിക്ക്.. എൻറെ പാദങ്ങൾ ജീവിതത്തിൻറെ അവസാനമില്ലാത്ത മരുഭൂമികളിലൂടെ ഒരുപാട് നടന്നു കഴിഞ്ഞുവല്ലോ...

സ്നേഹം... പോത്തോട്ടപ്പറമ്പേ.

ഈ ഫോട്ടോ രണ്ടും ഞാൻ Biju Pavithra ബിജുവിനോട് ചോദിച്ചു മേടിച്ചതാണ്.

കണ്ണൻറെ ഡിസൈൻ

                                               

                                           



കണ്ണൻറെ ഡിസൈൻ... ആലപ്പുഴ കോസ്റ്റ്ഫോർഡിൻറെ അദ്ധ്വാനം..

ആ വീട്ടിലെ അമ്മ കെട്ടിപ്പിടിച്ചു ഞങ്ങളെ..നല്ല വീടാണെന്നും സുഖമായി താമസിക്കുന്നുവെന്നും പറഞ്ഞു.

കേൾക്കുമ്പോൾ മനസ്സു നിറയുന്നു..

ഇന്ത്യയിലെ പല സംസ്ഥാന ങ്ങളിൽ നിന്നും ആരെങ്കിലും ഒക്കെ വിളിച്ച് നിങ്ങൾ ചെയ്ത വീട്ടിൽ ആഹ്ളാദത്തോടെ താമസിക്കുന്നുവെന്നും ഈ വീട് എന്നും നിങ്ങളുടേതു കൂടിയുമാണ് എന്ന് ഇടയ്ക്കിടെ പറയുന്നത് കേൾക്കുകയും ചെയ്യുമ്പോൾ...

സന്തോഷം... ആഹ്ളാദം... അഭിമാനം..

ദ് കോമൺ ഫാക്ടർ

                     
സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന ഒരു കൂട്ടം മനുഷ്യരോട് സംസാരിക്കുന്നത് സന്തോഷകരമാണ്.. എപ്പോഴും.. എനിക്ക് മനുഷ്യർ സംസാരിച്ചു കേൾക്കാനാണ് ഞാൻ പറഞ്ഞ് അവരെ കേൾപ്പിക്കുന്നതിലധികം താത്പര്യം. എന്നാലും ചിലപ്പോൾ എനിക്കും ഒരു മണിക്കൂർ നേരം സംസാരിക്കേണ്ടി വരാറുണ്ട്.. വന്നിട്ടുണ്ട്..

മിക്കവാറും ഞാൻ ചുമയ്ക്കും. ചൂടു വെള്ളം കുടിക്കും.. എന്നാലും ഒരുമാതിരിയൊക്കെ സംസാരിച്ച് അവസാനിപ്പിക്കാറുണ്ട്.

സ്ത്രീകൾ ഷേക്ക് ഹാൻഡ് തരും.. കെട്ടിപ്പിടിക്കും.. ചിലർ ഉമ്മ തരും.. പുരുഷൻ മാർ ചിലപ്പോൾ തർക്കിക്കും. വാദിക്കും..എന്നാലും എൻറെ ഭാഗം ശ്രദ്ധിച്ചു കേൾക്കും. യാത്ര പറയുമ്പോൾ പൊതുവെ കൈകൂപ്പുകയും ചിലർ ഷേക്ക് ഹാൻഡ് തരുകയും ചെയ്യാറുണ്ട്.

ഈയിടെയാണ് വേദിയിൽ കളിയാക്കപ്പെട്ട രണ്ട് അനുഭവമുണ്ടായത്..

ഒന്ന് ഹാസ്യമെന്ന പേരിൽ നടത്തിയ ഒരു ഹാസ്യാഭാസമായിരുന്നു. ലെഗ്ഗിൻസ് ഇട്ട പെണ്ണിനെ കണ്ടാൽ പുരുഷന് ബലാത്സംഗം ചെയ്യാൻ തോന്നുമെന്ന് പറയുന്ന ആഭാസത്തരമായിരുന്നു ഹാസ്യമായി വിളമ്പപ്പെട്ടത്. 'മഴ പെയ്തപ്പോൾ അവളുടെ ഉടുപ്പിൽ ചെളി തെറിച്ചു..അത് നല്ല തമാശയായി ' എന്നൊക്കെ ഹാസ്യാവതരണം നടത്തുന്നവരിൽ നിന്ന് ബലാത്സംഗത്തമാശ കേൾക്കുക എന്നതാണല്ലോ നമ്മുടെ വിധിയും അവർക്ക് കഴിയുന്ന ഹാസ്യാവതരണത്തിൻറെ പരമകാഷ്ഠയും. കാറ്റടിച്ച് പെണ്ണിൻറെ കമ്മീസ് പൊങ്ങിയതാണ് ബലാത്സംഗ ഹാസ്യത്തിന്റെ കൊടിക്കൂറ..

കേട്ടിരുന്ന മനുഷ്യർ പൊട്ടിച്ചിരിച്ചു.. കാരണം ആ ഹാസ്യം വിളമ്പിയത് ടിവിയിലെ കുത്തകഹാസ്യ അവതാരകരാണ്..

അടുത്ത വേദിയിൽ സ്ത്രീയായിരുന്നു ലെഗ്ഗിൻസ് ഇട്ട പെണ്ണിനെ കണ്ടാൽ ആണിന് ബലാത്സംഗം ചെയ്യാൻ തോന്നുമെന്ന് പ്രഖ്യാപിച്ചത്. അത് ഗൗരവതരമായ ഒരു സ്ത്രീ ശാക്തീകരണ ചർച്ചയായിരുന്നു.. കേരളത്തിൽ യാതൊരു സ്ത്രീ ശാക്തീകരണവും വേണ്ട എന്ന് ആ സ്ത്രീ പറഞ്ഞു. പെണ്ണുങ്ങൾ മറ്റു പുരുഷന്മാരെ സ്വന്തം ആങ്ങള, അച്ഛൻ, മകൻ എന്നീ നിലയിൽ കണ്ടാൽ മാത്രം മതി. പിന്നെ ലെഗ്ഗിൻസ് ഇടരുത്. സ്ലിറ്റ് ഏറിയ കമ്മീസ് ധരിക്കരുത്. അടിക്കുന്ന ഭർത്താവിനെ ഉപേക്ഷിക്കരുത്.. സ്നേഹിച്ച് സ്നേഹിച്ച് അദ്ദേഹത്തെക്കൊണ്ട് നമ്മളെ സ്നേഹിപ്പിക്കാറാക്കണം.

വരുമാനമില്ലാത്ത പെണ്ണുങ്ങൾക്ക് കുടംബത്തിരുന്ന് തന്നെ ആടു വളർത്തൽ ചെയ്ത് അംബാനി യുടെപോലെ കോടീശ്വരരാകാം. ആത്മാർഥത ഉണ്ടായാൽ മാത്രം മതി.

ഡോക്ടറേറ്റും സർക്കാർ ജോലിയും അനേകായിരം ശിഷ്യരും ഒക്കെ ഉള്ള പൂജനീയ സ്ത്രീ ഇങ്ങനെ പറയുമ്പോൾ എല്ലാ പുരുഷന്മാരും സ്ത്രീകളും കൈയടിച്ചു പിൻതുണ നല്കും.

രണ്ടു സദസ്സിലും ലെഗ്ഗിൻസ് ധരിച്ചിരുന്ന് അങ്ങനെ ബലാത്സംഗത്തിന് അർഹതപ്പെട്ട് പീഡനം അസഹ്യമാണെന്നും പീഡകരെ ഉപേക്ഷിക്കണമെന്നും പ്രഖ്യാപിച്ച്, ആടു വളർത്തി അംബാനിയാവാൻ നോക്കാതെ ഒരു മണിക്കൂറോളം പ്രസംഗിച്ച ഞാൻ ആയിരുന്നു 'ദ കോമൺ ഫാക്ടർ..'

ഞാൻ അത്തരം കാര്യങ്ങൾക്കൊന്നും മറുപടി പറയരുതെന്ന് എന്നെ ക്ഷണിച്ചവർ ദൈന്യരാവും..

ഓരോരോ മാതൃകകൾ...

ജോതിരാദിത്യ സിന്ധ്യ

                                             
രാവിലെ Sudha Menon എഴുതിയത് വായിച്ചു

ജോതിരാദിത്യ സിന്ധ്യ കോൺഗ്രസ് വിട്ടു ബി ജെ പി ആയി മാറി..

യാതൊരു അൽഭുതവുമില്ല..മാറുമെന്ന് നല്ല ഉറപ്പായിരുന്നു.

അധികാരം മാത്രമാണ് ലക്ഷ്യമെന്ന് ധനത്തിനായി എത്ര വേണേലും രൂക്ഷമായി ചീത്തവിളിക്കുമെന്ന്
നേരിട്ടു കണ്ടറിഞ്ഞിട്ടുണ്ട്.

ജ്യോതിരാദിത്യ സിന്ധ്യയുടെ അമ്മായി വസുന്ധരാ രാജ സിന്ധ്യക്ക് ഒരു ലാറിബേക്കർ കെട്ടിടം വെച്ചുകൊടുത്തു.. 1994 - 95 കാലങ്ങളിൽ.. ന്യൂ ദൽഹിയിലെ സിന്ധ്യാ പോട്ടറീസ് ക്യാമ്പസ്സിൽ...

ഐ ആം ക്വീൻ ഓഫ് ധോൽപൂർ എന്നാണ് അവർ ഫോണിൽ പരിചയപ്പെടുത്തുന്നത്.. പേര് പോലും പറയത്തില്ല..

ഒരു രാജസ്ഥാനി പട്ടിണിപ്പാവം കല്ലു മേസ്തിരിയുടെ ദിവസക്കൂലിക്കായി അതിഭീകരമായി വഴക്കുണ്ടാക്കുകയും അങ്ങനെ അയാളുടെ പതിനായിരം രൂപ കൊടുക്കാതിരിക്കുകയും ചെയ്തതാണ് ആ ക്വീനുമായുള്ള എൻറെ പരിചയം. അന്ന് അവരുടെ മകനും ഈ മരുമകനും ഒപ്പമുണ്ടായിരുന്നു. ഒരു വാക്ക് അനുകൂലമായി പറയാമല്ലോ ആ പട്ടിണിക്കാരൻ മേസനുവേണ്ടി..

പതിനായിരം രൂപ അവർ ആ മേസന് കൊടുത്തില്ല.

പുറമേക്ക് മാത്രമായിരുന്നു അവരൊക്കെ ബിജെപിയും കോൺഗ്രസും..

ഉള്ളിൽ അവർ അതീവ അധികാരക്കൊതിയുള്ള പാവപ്പെട്ട മനുഷ്യരെ ചവുട്ടിമെതിച്ച് ചൂഷണം ചെയ്യാൻ പറ്റുന്ന മനസ്സുള്ള പഴയകാല രാജാക്കന്മാരും റാണിമാരുമാണ്.. ഓരോ ചില്ലിപ്പൈസക്കും വേണ്ടി അവർ അറുത്തുമുറിച്ച് കണക്കു പറയും.

അധികാരത്തിനു വേണ്ടിയുള്ള വിലപേശലിൽ അവർ എന്തു ചെയ്യുവാനും തയാറുള്ളവരാണ്.

കോൺഗ്രസ് രക്ഷപ്പെടാൻ ഓരോ കോൺഗ്രസുകാരും വിചാരിക്കണം...പ്രയത്നിക്കണം..

ഇടതുപക്ഷവും പല കഷണമായി വിഘടിച്ചു നില്ക്കാതെ പ്രയത്നിച്ച് സ്വന്തം നില ശക്തിപ്പെടുത്തണം. അല്ലെങ്കിൽ ഫാസിസത്തിന്റെ സർവനാശകരമായ കുത്തൊഴുക്കിൽപ്പെട്ട് ഈ രാജ്യം കല്ലിന്മേൽ കല്ലുശേഷിക്കാതെ തകർന്നടിയും.

കോൺഗ്രസിനും ഇടതുപക്ഷത്തിനും നേരത്തെ പററിയിട്ടുള്ള വീഴ്ചകൾ തിരുത്തി രാജ്യത്തിന് നേതൃത്വം നല്കേണ്ട ഉത്തരവാദിത്തമുണ്ട്.

ഫാസിസത്തിന് അതിൻെറ കോർ ഗ്രൂപ്പിനോടു മാത്രമേ വിശ്വസ്തത കാണുവെന്നും മറ്റ് ആരെ വേണമെങ്കിലും ഫാസിസം തുടച്ചു നീക്കുമെന്നതും നമ്മൾ ഓരോരുത്തരും ഓർക്കേണ്ടുന്ന കാര്യമാണ്.

രാജാക്കന്മാരും പ്രഭുക്കളും കൊടും പണക്കാരും എന്നും ഫാസിസത്തിന് ചൂട്ടു പിടിച്ചിട്ടേ ഉള്ളൂ. ചോദ്യം ചെയ്യാൻ ആരുമില്ലാതാവുന്ന പരിപൂർണ അധികാരത്തിൻറെ ലഹരിയോളം മത്തുപിടിപ്പിക്കുന്ന യാതൊന്നും തന്നെയില്ല ഈ പ്രപഞ്ചത്തിൽ...

Thursday, March 19, 2020

കണ്ണൻറെ അമ്മ


                                                           
09/03/20



10/05/2020
ഞങ്ങളുടെ അമ്മ..
                                                  


വനിതാദിനത്തിൽ


07/03/20
                                       
08/03/20


കാലൊച്ച അടുത്തെത്തുന്നത് കേൾക്കാമോ, ഇന്ന് സാവിത്രീ വ്രതമാണ്.. , കൊറോണക്കാലവും കടന്നുപോകും, സാനിറ്റൈസർ


                                             
06/03/20

ടി വി ചാനലുകൾ ഏഷ്യാനെറ്റ് ന്യൂസും മീഡിയാവണ്ണും ഡല്ഹി അക്രമം സംപ്രേഷണം ചെയ്തതിന് ശിക്ഷിക്കപ്പെട്ടിരിക്കുന്നു...

കാലൊച്ച അടുത്തെത്തുന്നത് കേൾക്കാമോ?..

                                                                       
14/03/19
ഇന്ന് സാവിത്രീ വ്രതമാണ്..

തമിഴ് ബ്രാഹ്മണരുടെ താലി നൊയമ്പ്..

'ഉര്ഹാത വെണ്ണയും ഓരടയും നാൻ നോറ്റേൻ
ഒര്ക്കാലും എൻകണവൻ പിരിയാമൽ ഇരുക്കവേണം'

എന്ന പ്രാർഥന...

ഉപവാസം.. ചന്ദ്രന് നിവേദ്യം..

കഴുത്തിൽ പുതിയ മഞ്ഞൾച്ചരട്, തുളസിത്തറയിലെ തുളസിക്കും ദേവിവിഗ്രഹത്തിനും മഞ്ഞൾച്ചരട്...

അമ്മീമ്മയ്ക്കൊപ്പം ആഘോഷിച്ചു പോന്ന സാവിത്രീ വ്രതം..


                                                             
21/03/2020

ഞങ്ങളുടെ സ്വന്തം ജീവിതത്തിൽ ഏറ്റവുമധികം ഉപയോഗിച്ചിട്ടുള്ള വാചകം 'ഈ കാലവും കടന്നുപോകും' എന്നതാണ്. 'ഇന്തകാലവും തള്ളും' എന്നാണ്..

അത് ഞങ്ങൾ എല്ലാവരുടേയും പ്രിയപ്പെട്ട വാചകമായിരുന്നു. ജീവിതത്തിലെ ഓരോ സമരവും അങ്ങനെയാണ് ഇഞ്ചിഞ്ചായി മുന്നോട്ടു നീക്കിയത്..

ഈ കൊറോണക്കാലവും കടന്നുപോകും...


                                                               
23/03/2020

ബേക്കറിയിൽ സാനിറ്റൈസർ വെച്ചിട്ടുണ്ട്. മെഡിക്കൽ ഷോപ്പിൽ വെച്ചിട്ടില്ല. തീർന്നു പോയി എന്നു പറഞ്ഞു.

പഴവും പച്ചക്കറികളും തരുന്നവർ തുപ്പൽ തൊട്ടാണ് പത്രക്കടലാസ് ഒറ്റഷീറ്റായി വേർതിരിക്കുന്നത്. അവർ കൊറോണയെ അറിയാത്തതു പോലെ പെരുമാറി..

ചെറുകിട വർക് ഷോപ്പുടമ ഇതടച്ചിട്ടാൽ എങ്ങനെ കഴിയുമെന്നാവലാതിപ്പെട്ടു.

വീട്ടിൽ കഴിയുമ്പോഴും എല്ലാം ഭംഗിയായി നടക്കുമെന്ന് ഉറപ്പുള്ളവർ ഈ ദുരിതവും കടന്നു പോകുമായിരിക്കും..

അല്ലാത്തവർ..

അവർക്ക് ഭക്ഷണവും ചികിത്സയും ഉറപ്പുവരുത്താൻ..

സർക്കാരിനൊപ്പം തന്നെ നില്ക്കണം.. എല്ലാവരും തന്നെ..

കൊറോണയെ തോല്പിക്കണം.

പ്രസാധകൻ മാസിക


                                                    
03/03/20
ഇങ്ങനെ ഒരു കാര്യമുണ്ട്..

തിരുവനന്തപുരത്തു നിന്നിറങ്ങുന്ന പ്രസാധകൻ മാസികയിൽ മാർച്ച് ലക്കം മുതൽ ഒരു പരമ്പര എഴുതുന്നു..
                                                                              

യുവധാര

                                                             
                                                               
010320
പ്രശസ്തരായ എഴുത്തുകാർക്കൊപ്പം..
                                                                       

വീഡിയൊ കാണാം.
29/02/20

Tuesday, March 10, 2020

തൃക്കൂർ മഠത്തിൽ മാനസി മണികണ്ഠൻ

                                        

ഇന്നലെ കോയമ്പത്തൂർ അവിനാശി ബൈപ്പാസിൽ ഉണ്ടായ ബസ് അപകടം.. ഇവിടെ തിരുവനന്തപുരത്തിരിക്കുന്ന എന്നെ കരയിച്ചത് ഇങ്ങനേയും കൂടിയായിരുന്നു..

നന്നെ കുഞ്ഞായിരുന്നപ്പോഴേ ഞാൻ മാനസിയെ കണ്ടിട്ടുള്ളൂ. അവളുടെ വാൽസല്യനിധിയായ അച്ഛന്റെ കൈയിൽ.. എൻറൊപ്പം റാണിക്കൊപ്പം ഭാഗ്യക്കൊപ്പം കളിച്ചു വളർന്ന മണികണ്ഠൻ എന്ന മണിയുടെ കൈയിൽ..

എങ്ങനെയാണത് മറക്കുക?

പ്രപഞ്ചത്തിലെ ഏറ്റവും വലിയ ദു:ഖം നമ്മൾ ജീവിച്ചിരിക്കുമ്പോൾ മക്കൾ ഇല്ലാതാവുന്നത് കാണുകയാണത്രേ!!. മണി ഇപ്പോൾ ആ വേദന വിഴുങ്ങുകയാണ്. മാനസി അവൻറെ ഒരേയൊരു കുഞ്ഞാണ്. എം ബി എ ക്ക് അഡ്മിഷൻ കിട്ടിയ ആ കുഞ്ഞ് ആദ്യമായാണ് തനിച്ചൊരു യാത്ര ചെയ്യുന്നത്. അച്ഛനായ മണികണ്ഠനോ അമ്മയായ ബിജുവോ കൂടെയില്ലാതെ മാനസി എങ്ങും പോയിട്ടില്ല. പക്ഷേ, ഈ യാത്ര അവൾ ഒറ്റയ്ക്ക് തന്നെ നിർവഹിക്കണമായിരുന്നുവല്ലോ. അവൾക്ക് പോകേണ്ട സമയവും പോകേണ്ട രീതിയും ആ കുഞ്ഞിളം കൈകളിൽ നേരത്തേ കുറിക്കപ്പെട്ടിരുന്നുവല്ലോ.

ഏറെക്കാലം മണിയോടും പെങ്ങളുമാരായ ഉമയോടും ജ്യോതിയോടും ഒപ്പം കളിച്ചിട്ടുണ്ട്. മണിയുടെ അമ്മയാണ് എന്നേയും റാണിയേയും അഞ്ചു വർഷക്കാലം ശാസ്ത്രീയ സംഗീതം പഠിപ്പിച്ചത്. മണിയുടെ മൂത്ത പെങ്ങൾ രാജേശ്വരി യും ആങ്ങള മുരളിയും കുറച്ചുകൂടി മുതിർന്നവരായിരുന്നു. അതുകൊണ്ട് അവർക്കൊപ്പം അങ്ങനെ കളിച്ചിട്ടില്ല.

അമ്മയുടേയും അമ്മീമ്മയുടേയും ഒരു ബന്ധു അമ്മായിയുടെ മകനായിരുന്നു മണിയുടെ മുത്തച്ഛൻ. അമ്മീമ്മ അദ്ദേഹത്തെ കിട്ടച്ചാമി അത്താൻ എന്നു വിളിച്ചു. അദ്ദേഹത്തിന്റെ ഭാര്യയെ അത്താമന്നീ എന്നും.. അദ്ദേഹത്തിന്റെ മകൾ രാധ അമ്മയുടേയും അമ്മീമ്മയുടേയും മീനാപെരിയമ്മയുടേയും സുഹൃത്തായിരുന്നു. കിട്ടച്ചാമി അത്താനും അത്താമന്നിയും ഉണ്ടായിരുന്നപ്പോൾ ഞങ്ങൾ ആ വീടുമായി വലിയ ബന്ധമൊന്നും പുലർത്തീരുന്നില്ല. അവർ കടന്നു പോയതിനു ശേഷമാണ്‌ അത്താൻറെ മകൻ വെങ്കിടാചലമെന്ന കോന്തമാമാവും അദ്ദേഹത്തിന്റെ മകൻ മണിയും ഒക്കെ ഞങ്ങളുടെ കൂടിയും ബന്ധുക്കളാകുന്നത്.

ആ വീട്ടിൽ ഞങ്ങൾ ഒരു വിവേചനവും ഒരുകാലത്തും സഹിക്കേണ്ടി വന്നിട്ടില്ല. കോന്തമാമ പങ്കെടുക്കുന്ന പൂണൂൽ കല്യാണങ്ങളിലും മറ്റു ആഘോഷങ്ങളിലുമെല്ലാം അദ്ദേഹം സ്വന്തം മക്കളായ ഉമക്കും മണിക്കും ജ്യോതിക്കുമൊപ്പം എന്നേയും റാണിയേയും കൊണ്ടു പോകുമായിരുന്നു. വേദങ്ങളിൽ പറഞ്ഞിട്ടുള്ളതെല്ലാമാണ് ശരിയെന്ന് വാദിച്ച് ഞങ്ങളുടെ എല്ലാവരുടേയും സയൻസ് പഠനത്തിലുള്ള അറിവിനെ കോന്തമാമാ എല്ലായ്പോഴും വെല്ലുവിളിക്കുമായിരുന്നു. അദ്ദേഹത്തോട് വാദിച്ച് ഞങ്ങളുടെ തൊണ്ട അടയും.. എന്നാലും വാദവും തർക്കവും ഉശിരോടെ തുടരും.

മണി ജോലിയുടെ തുടക്കക്കാലത്ത് ദില്ലിയിലെ രോഹിണിയിൽ പാർത്തിരുന്നു. ഞങ്ങളുടെ പാട്ടു ടീച്ചറായിരുന്ന മണിയുടെ അമ്മ അവിടെ താമസിച്ചിരുന്ന കാലത്ത് ഞാനും റാണിയും പോയി ടീച്ചറെ കണ്ടു വന്നിട്ടുണ്ട്. അന്നും ഒരു വിവേചനവും അവർ കാണിച്ചിട്ടില്ല. മണിയും ജാതി മാറി വിവാഹം കഴിച്ചിരുന്നതുകൊണ്ടു മാത്രമായിരുന്നില്ല അത്.. ആദ്യം മുതലേ അവർ അങ്ങനെയായിരുന്നു.

ഇന്നലെ മാനസിയുടെ അത്തയായ(അമ്മായി) ജ്യോതിക്കും രാജേശ്വരിക്കും ഒപ്പം ഞാനും കരഞ്ഞു.. സങ്കടപ്പെട്ടു.... വേദനിച്ചു..

മാനസി അധികം വേദന അനുഭവിച്ചിട്ടുണ്ടാവില്ല എന്ന് വിചാരിക്കാൻ ശ്രമിക്കുകയാണ് ഞാൻ

ഇന്ന് ആ അരുമക്കുഞ്ഞിൻറെ ശരീരവും അപ്രത്യക്ഷമാകും...

മണിയും ഭാര്യ ബിജുവും എങ്ങനെയാണിത് സഹിക്കുക.. പ്രായം ചെന്ന പാട്ടിയായ ഞങ്ങളുടെ പാട്ടുടീച്ചർ എങ്ങനെ താങ്ങും ഈ വേദന..

മരണങ്ങൾ പലപ്പോഴും കൊടും ക്രൂരതകളുമാണ്..