Sunday, September 22, 2019

അമ്മച്ചിന്തുകൾ 48

                                                    
ഞാൻ ഒമ്പതിലും പത്തിലും പഠിക്കുന്ന കാലത്ത് അമ്മ ബോൺ ടി ബിയിൽ ക്ളേശിക്കുകയായിരുന്നുവല്ലോ.
അച്ഛന് തൻറെ സ്ത്രീ സുഹൃത്തുക്കളുമായി
ആവശ്യത്തിലധികം അടുപ്പമായത് ആ കാലത്തായിരുന്നു. യുക്തി ബോധമില്ലാതെ അമ്മയുടെ രോഗമാണ് എല്ലാ ദുരിതങ്ങൾക്കും കാരണമെന്ന് തീർത്തു പറയുന്നവരുണ്ടായിരുന്നു ഞങ്ങൾക്കു ചുറ്റും. അച്ഛൻ വലിയ ശരിയും അമ്മ വലിയ തെറ്റുമെന്ന വിഭജനത്തിലാണ് ഞങ്ങൾ ജനനം മുതൽ വളർന്നത്. അമ്മയുടെ അനാഥത്വവും അച്ഛൻറെ പണവും അധികാരവുമുള്ള, എന്നാൽ എല്ലാവരും തേടുന്ന, എല്ലാവർക്കും ആവശ്യം നേരിടുന്ന ഡോക്ടർ പദവിയുമാണ് അതിൻറെ കാരണമെന്ന് അപ്പോൾ ഞങ്ങൾക്ക് മനസ്സിലായിരുന്നില്ല.

ഞാൻ പ്രീഡിഗ്രി എഴുതിയ അക്കൊല്ലവും അമ്മയ്ക്ക് ഓർത്തോപീഡിക് സർജൻ ഡോ. വേണുഗോപാലിനെ കാണണമായിരുന്നു. അച്ഛനും അമ്മയും അവർക്കൊപ്പം എന്നെയും തിരുവനന്തപുരത്തേക്ക് കൊണ്ടു പോയി. ഞാൻ വല്ലാതെ സങ്കടപ്പെടുന്നുവെന്നറിഞ്ഞ് അമ്മയാണ് എന്നെ ഒപ്പം കൂട്ടാൻ നിർബന്ധം പിടിച്ചത്. യാത്രയിൽ, താമസത്തിൽ ഒന്നും അനിഷ്ടകരമായി സംഭവിച്ചില്ല. അനിഷ്ടമുണ്ടാവും, വിഷമമുണ്ടാവും, അപമാനമുണ്ടാവും എന്ന് കരുതി അതിന് തയാറെടുത്തു കഴിയുമ്പോൾ സാധാരണ പോലെ ദിവസം കടന്നു പോകുന്നത് ഞങ്ങൾക്ക് എത്ര ആശ്വാസപ്രദമായിരുന്നെന്നോ ജീവിതത്തിലുടനീളം. നാലു ദിവസം നന്നായാലും അഞ്ചാം നാൾ നന്നാവും എന്ന് ഉറപ്പിക്കാൻ പറ്റാത്ത ജീവിതം നയിച്ച് നയിച്ച് ഇന്നു ഈ നിമിഷം മാത്രം അനുഭവിക്കുക എന്നായിത്തീർന്നു ഞങ്ങൾ. അടുത്ത നിമിഷമെന്നതിൽ ഒട്ടും ഉറപ്പില്ലല്ലോ. Live today, Now എന്നൊക്കെ ജീവിതവിജയത്തിനാവശ്യമായ മന്ത്രങ്ങൾ എഴുതിയ പുസ്തകങ്ങൾ പിന്നീട് കാണുമ്പോൾ ഞങ്ങൾ അന്തംവിട്ട് നില്ക്കുമായിരുന്നു. അവിശ്വസനീയതയോടെ വായിച്ചു നോക്കുമായിരുന്നു. ഒരുപക്ഷേ, അത്തരം ഒരു അവസ്ഥ ഞങ്ങൾക്ക് നൈസർഗികമായി വന്നു ചേർന്നത് ഇങ്ങനെ പ്രശ്‌നസങ്കീർണതകളിൽ പെട്ടുഴലണമെന്ന ജീവിതമാണു മുന്നിലു ള്ളതെന്നതുകൊണ്ടുമാവാം.

ആ തിരുവനന്തപുരം യാത്രയുടെ തുടർച്ചയിൽ അച്ഛൻറെ ഏറ്റവും മൂത്ത ചേച്ചിയുടെ മകളുടെ വിവാഹത്തിനായി കോട്ടയത്തും പോകാനുണ്ടായിരുന്നു. അക്കാലത്ത് അച്ഛൻറെ ഒരു സഹോദരിയുടെ പുത്രൻ എന്നെ വിവാഹം കഴിക്കാൻ താല്പര്യപ്പെട്ടു. സ്നേഹം തിരിച്ചറിയാതെ പോകരുതെന്ന ഉൽക്കണ്ഠയും അയാളും മരണപ്പെട്ടു പോകുമോ എന്ന അനാവശ്യ ഭീതിയും അന്നെന്നെ ബാധിച്ചിരുന്നു. അക്കാലം ശാപങ്ങളിൽ ഞാൻ വിശ്വസിച്ചിരുന്നു.

പഠിത്തം അവസാനിപ്പിച്ചിരുന്നെങ്കിലും അയാൾ ജോലി നേടിയിരുന്നില്ല. അയാളുടെ അച്ഛനും എൻറെ അച്ഛനും ഇക്കാര്യം അറിഞ്ഞിരുന്നില്ല. ഞങ്ങൾ അമ്മമാരുടെ മേൽ വിലാസത്തിൽ കത്തുകളെഴുതി..ഫോണിൽ സംസാരിച്ചു. സ്നേഹക്കലഹങ്ങൾ ഞങ്ങൾ ക്കിടയിലുണ്ടാകുമായിരുന്നു.. ആ അനുഭവത്തെപ്പറ്റിയും രണ്ടു ഭാഗങ്ങളായി ഞാൻ എഴുതീട്ടുണ്ട്.

തിരുവനന്തപുരം നഗരം ഒരു കുളിരായിത്തീര്‍ന്ന മധുരനാളുകള്‍ ( ഒന്ന് )

പ്രീഡിഗ്രി എഴുതിക്കഴിഞ്ഞ അവധിക്കാലമായിരുന്നു. മാനസികമായി ഞാന്‍ തകര്‍ന്ന് തരിപ്പണമായ ഒരു കാലം. അമ്മയുടെ ചെക് അപ്പിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് പോകേണ്ടതുണ്ടായിരുന്നു. എന്നേയും അച്ഛനമ്മമാര്‍ ഒപ്പം കൂട്ടി . എനിക്ക് ഒരു മാറ്റം വേണമെന്ന് അമ്മയ്ക്ക് തോന്നിയിരുന്നു.

തീവണ്ടിയിലെ രാത്രി യാത്രയില്‍ ഞാന്‍ ഒട്ടും ഉറങ്ങിയില്ല. കണ്ണ് മിഴിച്ച് കിടന്ന് പിന്നിലേക്കോടി മറയുന്ന വിവിധ ദേശങ്ങളെ കണ്ടുകൊണ്ടിരുന്നു. കൂടുതലും ഇരുട്ട് പുതച്ച ദേശങ്ങള്‍. അവിടവിടെ മങ്ങിയ വെളിച്ചം. തീവണ്ടി മുറിയിലെ പലതാളത്തിലുള്ള കൂര്‍ക്കം വലികള്‍ ... അങ്ങനെ തീരെ ഉറങ്ങാതെ ബെര്‍ത്തില്‍ കമിഴ്ന്ന് കിടന്ന് തിരുവനന്തപുരം നഗരത്തിന്‍റെ വെളിച്ചങ്ങളിലേക്കും പതുക്കെ പൊട്ടി വിടരുന്ന പ്രഭാതത്തിലേക്കും ഞാന്‍ എത്തിച്ചേര്‍ന്നു.

അന്ന് കൂടെ യാത്ര ചെയ്ത ഒരു എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയുണ്ടായിരുന്നു. സലിം എന്ന പേരില്‍ ... തൃശ്ശൂര്‍ ജില്ലയിലെ അഷ്ടമിച്ചിറ സ്വദേശി... അയാളും എന്നെപ്പോലെ ഉറങ്ങാതിരുന്നു നേരം വെളുപ്പിക്കുകയായിരുന്നു. തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രം അയാള്‍ ചൂണ്ടിക്കാണിച്ചു തന്നു. എന്‍ട്രന്‍സ് പരീക്ഷകളെപ്പറ്റിയും ഉന്നത വിദ്യാഭ്യാസത്തെപ്പറ്റിയും എന്തൊക്കേയോ സംസാരിച്ചു.

ഒരാഴ്ച തിരുവനന്തപുരത്ത് ചെലവാക്കി ഞാനും അമ്മയും അച്ഛനും. .. ആ ദിവസങ്ങളിലാണ് എന്നെ സ്നേഹിക്കുകയും വിവാഹം കഴിക്കാനാഗ്രഹിക്കുകയും ചെയ്ത ഒരു യുവകോമളനെ ഞാന്‍ കണ്ടുമുട്ടിയത്. അയാളുടെ വീട്ടില്‍ ഞങ്ങള്‍ മൂന്നാലു ദിവസം താമസിച്ചു. എന്‍റെ മുട്ടുവരെ നീണ്ട തലമുടി 'വെപ്പു മുടിയാണോ' എന്ന് ചോദിച്ച് അയാള്‍ അതു പിടിച്ചു വലിച്ചു നോക്കി. ചിരിക്കാന്‍ മറന്നു പോയിരുന്ന എനിക്ക് അന്നേരം വല്ലാതെ ചിരി വന്നു.

അതായിരുന്നു തുടക്കം.

പിന്നീട് ഞങ്ങള്‍ കോട്ടയത്തു വെച്ചു കണ്ടു, അയാള്‍ ഞങ്ങളുടെ വീട്ടില്‍ വന്നു. മഴയത്ത് കുടയും പിടിച്ച് ചെളിവെള്ളം കുത്തിയൊലിക്കുന്ന ഇടവഴികളിലൂടെ നടന്ന് ഞങ്ങള്‍ ഒത്തിരി സംസാരിച്ചു. എനിക്ക് കല്യാണത്തോട് ഒട്ടും താല്‍പര്യമില്ലായിരുന്നു. മാട്രിമണിയെന്ന ഏര്‍പ്പാടിനെ ഒരു ടെറര്‍ ആയി മാത്രമേ എനിക്ക് കാണാനാകുന്നുള്ളൂ എന്ന് ഞാന്‍ അയാളോട് പറഞ്ഞു. എന്നെ വൈവാഹികബന്ധത്തിന്‍റെ മാധുര്യത്തെക്കുറിച്ച് ബോധ്യമാക്കിത്തരികയെന്നത് ഒരു ചുമതലയായി ഏറ്റെടുത്തു വിജയിപ്പിക്കുമെന്ന് അയാള്‍ വാക്കു നല്‍കി. ഏറെ പരിശ്രമത്തിനു ശേഷം ഒടുവില്‍ പതുക്കെപ്പതുക്കെ എന്‍റെ പ്രതിരോധങ്ങള്‍ കുറഞ്ഞു വന്നു.

അമ്മയോട് ചോദിച്ച് സമ്മതം വാങ്ങിയിട്ടാണ് ഞാന്‍ അയാളെ വിവാഹം കഴിക്കാമെന്ന് വാക്കു പറഞ്ഞത്. അയാളുടെ അമ്മയ്ക്കും മകൻറെ മനസ്സറിയാമായിരുന്നു.

ഞങ്ങള്‍ പരസ്പരം നീണ്ട കത്തുകള്‍ എഴുതി. അമ്മമാരുടെ മേല്‍വിലാസങ്ങളില്‍ അയച്ചു. ഞങ്ങള്‍ക്ക് ജനിക്കുന്ന കുഞ്ഞ് തത്താപൊത്താന്ന് നടന്നു തുടങ്ങുമെന്ന് അയാള്‍ എനിക്ക് എഴുതി. കുഞ്ഞിന്‍റെ ആ നടത്തം സങ്കല്‍പിച്ച് ഞാന്‍ ആനന്ദിച്ചിരുന്നു. എന്നെ ടേയ്, എന്നാണ് അയാള്‍ വിളിച്ചിരുന്നത്. ആ വിളി എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു. നിഷ്കളങ്കമായ കത്തുകള്‍ ആയിരുന്നു ഞങ്ങളുടേത്. അവയില്‍ ലൈംഗികച്ചുവയോ കാമമോ ഒന്നും ഒരിക്കലും ഉണ്ടായിരുന്നില്ല. ഞങ്ങള്‍ക്ക് സാധിക്കുമ്പോഴെല്ലാം ഫോണില്‍ സംസാരിച്ചു. പരിഭവിച്ചു, ചില്ലറ സ്നേഹക്കലഹങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ സാധാരണമായിരുന്നു. അയാള്‍ ജോലി പരീക്ഷകള്‍ക്കും മുഖാഭിമുഖത്തിനും ഒക്കെ പോകുമ്പോള്‍ എന്നെ കാണാന്‍ വേണ്ടി മാത്രം ചിലപ്പോള്‍ റൂട്ട് മാറ്റി എന്‍റെ വീട്ടിലേക്ക് വന്നു.

അക്കാലങ്ങളില്‍ ഞാന്‍ എപ്പോഴും തിരുവനന്തപുരത്ത് പോകാന്‍ ആഗ്രഹിച്ചു. ചിലപ്പോള്‍ ആ ആഗ്രഹം സാധിച്ചില്ല.. ചിലപ്പോള്‍ സാധിച്ചു. അങ്ങനെ ഒരിക്കല്‍ പോയപ്പോള്‍ അയാള്‍ എനിക്ക് റ്റു സര്‍, വിത് ലൌ എന്ന സിഡ്നി പോയിറ്ററുടെ അതിമനോഹരമായ സിനിമ കാണിച്ചു തന്നു. അരുവിക്കര ഡാമില്‍ കൂട്ടിക്കൊണ്ടു പോയി. തിരുവനന്തപുരത്തെ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ഓണാഘോഷം അയാള്‍ക്കൊപ്പമാണ് ഞാന്‍ കണ്ടത്. യേശുദാസിന്‍റെയും മാധുരിയുടേയും ഗാനമേളകള്‍ കേട്ടു. ഞങ്ങള്‍ തനിച്ചായിരുന്നില്ല. അയാളുടെ അമ്മയും പെങ്ങളും അവരുടെ ഒട്ടനവധി സുഹൃത്തുക്കളുമൊക്കെയുണ്ടായിരുന്നു

എസ് കെ പൊറ്റെക്കാടിന്‍റെ ഒരു ദേശത്തിന്‍റെ കഥയിലെ ശ്രീധരന്‍റെ കല്യാണത്തലേന്ന് എഴുതപ്പെട്ട ഡയറിക്കുറിപ്പ് പോലെ എന്നെ വധുവായി സ്വീകരിക്കുന്ന പുണ്യദിനത്തെക്കുറിച്ച് അയാള്‍ ഡയറിയിലെഴുതിയത് എനിക്ക് കാണിച്ചു തന്നു അയാളുടെ പെങ്ങള്‍. അന്ന് ഞാന്‍ ഒത്തിരി ആഹ്ലാദിച്ചു. അയാള്‍ മനോഹരമായി എഴുതുന്നുവെന്നതുകൊണ്ടും ഞാന്‍ അയാളുടെ ജീവിതത്തില്‍ കടന്നു ചെല്ലുന്നത് ഒരു പുണ്യമായി അയാള്‍ കാണുന്നുവെന്ന അറിവുകൊണ്ടും...

എന്‍റെ വീട്ടില്‍ അഗ്നിപര്‍വതം പുകയും പോലെ വേദനകളും വിഷമങ്ങളും തിങ്ങി നിറഞ്ഞ ഒരു കാലം കൂടിയായിരുന്നു അത്. അച്ഛന്‍റെ വനിതാസുഹൃത്തുക്കള്‍, അവരുടെ ഭര്‍ത്താക്കന്മാര്‍ എന്നിവരെല്ലാം ചേര്‍ന്ന് ഞങ്ങള്‍ അമ്മയുടേയും മൂന്നു പെണ്‍കുട്ടികളുടേയും ജീവിതത്തെ കത്തിച്ചു ചാമ്പലാക്കിക്കൊണ്ടിരുന്ന കാലം. അമ്മയും ഞങ്ങളും സഹിച്ച അപമാനത്തിനോ കുടിച്ച കണ്ണീരിനോ ഒരു അളവും കണക്കും ഇല്ലാതിരുന്ന കാലം. ഡയാന രാജകുമാരി സ്വന്തം ദാമ്പത്യത്തെ വിശേഷിപ്പിച്ചതു പോലെ 'ഇറ്റ്സ് എ ബിറ്റ് പോപ്പുലേറ്റഡ് ....' അങ്ങനെ ആള്‍ത്തിരക്കു കൂടിയ ദാമ്പത്യമായിരുന്നു അമ്മയുടേയും അച്ഛന്‍റേയും...

അസാധാരണമായ ജീവിതാനുഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ വളരെ സാധാരണമായ ബന്ധങ്ങള്‍ നമുക്ക് സാധിക്കാതെ വരും എന്നാണ് ഞാന്‍ പഠിച്ച ഒരു ജീവിതപാഠം.

ഏറെസ്സഹിച്ച അമ്മയുടെ വളരെ ദുര്‍ബലമായ പ്രതിഷേധങ്ങള്‍ പോലും മനസ്സിലാക്കാനാവുന്നവര്‍ കുറവായിരുന്നു. അച്ഛനെ ന്യായീകരിക്കാനാണ് എല്ലാവരും തയാറായത്. വൈഭവമുള്ള പെണ്ണാകുന്നില്ല അമ്മയെന്നും അച്ഛനെ അമ്മയില്‍ തന്നെ കെട്ടിയിടാനുള്ള കഴിവില്ല അമ്മയ്ക്കെന്നും എല്ലാവരും പറഞ്ഞു. അമ്മയുടെ ജീവിതകാലമത്രയും ഇക്കാര്യം പറഞ്ഞുകൊണ്ടേയിരുന്നു.

ഞാന്‍ സ്നേഹിക്കുകയും വിവാഹം കഴിക്കാമെന്ന് സമ്മതിക്കുകയും ചെയ്തവനും അച്ഛന്‍റെ രീതികള്‍ മനസ്സിലായില്ല. അയാൾക്ക് എൻറെ അച്ഛൻ എന്നുമെന്നും സ്നേഹവാനായ, എന്ത് സഹായവും ചെയ്യുന്ന മാതുലനായിരുന്നു. അമ്മയോടുള്ള എതിര്‍പ്പ് അച്ഛനെ ഏതറ്റം വരെ എത്തിക്കുമെന്ന് തിരിച്ചറിയാന്‍ മാത്രമുള്ള പക്വതയും പാകതയുമൊന്നും ഒരു ഇരുപത്തിരണ്ടുകാരനില്‍ പ്രതീക്ഷിക്കുന്നതും വിഷമകരമായിരുന്നു.

കാര്യങ്ങള്‍ മനസ്സിലാകാന്‍ കുറച്ചു സമയമെടുത്തെങ്കിലും ഞാന്‍ ആ ആഘാതത്തില്‍ നിന്നും പെട്ടെന്ന് കരകയറി. കാരണം അതിനേക്കാളുമൊക്കെ വളരെ വലിയ ആഘാതങ്ങള്‍ എന്നെ കാത്ത് ജീവിതനടവഴികളില്‍ ഇരിപ്പുണ്ടായിരുന്നു. അവയിലേക്ക് നടന്നടുക്കേണ്ടത് എന്‍റെ നിയോഗമായിരുന്നുവല്ലോ.

തിരുവനന്തപുരം നഗരം ഒരു കുളിരായിത്തീര്‍ന്ന മധുരനാളുകള്‍ - രണ്ട്

അസാധാരണമായ കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുമ്പോള്‍ നമുക്ക് വളരെ സാധാരണമായ ജീവിതബന്ധങ്ങള്‍ ഇല്ലാതെയാകും എന്ന പാഠമാണ് ജീവിതം എനിക്ക് പകര്‍ന്നു നല്‍കിയത്. അത് തിരിച്ചറിയും വരെ എനിക്ക് എന്തുകൊണ്ട് ഇങ്ങനെ എന്ന് ഞാന്‍ ആലോചിക്കുകയും അതില്‍ വല്ലാതെ വേദനിക്കുകയും ചെയ്യുമായിരുന്നു. ഇപ്പോള്‍ എനിക്ക് അത്തരം ആലോചനകളും വേദനകളും അല്‍ഭുതങ്ങളും ഇല്ല. ജീവിച്ചത്രയും കാലം ഞാനിനി ജീവിക്കുകയില്ലെന്നും ആയുസ്സിലെ ഓരോ ദിവസവും കുറഞ്ഞുവരികയാണെന്നും ഉള്ള ബോധ്യം എന്നെ അതിരറ്റ് സന്തോഷിപ്പിക്കുന്നുണ്ട്.

അച്ഛന്‍ അങ്ങനെ ചെയ്യുമോ എന്ന ചോദ്യം നേരിടേണ്ടി വരുന്നത് കഠിനമായ ഒരു ജീവിതപരിതസ്ഥിതിയാണ്. രാജ്യം നിങ്ങള്‍ക്കെതിരാണ് എന്ന് പറയുന്നത് പോലെയാണ് അച്ഛന്‍ നമുക്ക് എതിരാണെന്ന് പറയുമ്പോള്‍ .... രാജ്യം അങ്ങനെ വെറുതേ എതിരാവുകയില്ലല്ലോ... അപ്പോള്‍ നിങ്ങളില്‍ തീവ്രവാദത്തിന്‍റെ, അനുസരണയില്ലായ്മയുടെ, പ്രതിഷേധങ്ങളുടെ, രാജ്യത്തിലെ നിയമങ്ങളോടുള്ള എതിര്‍പ്പിന്‍റെ വിത്തുകള്‍ മുളപൊട്ടുന്നുണ്ടാവണം. അത് സാധാരണ പൌരധര്‍മ്മത്തിനു വിരുദ്ധമാണ്.

അതു പോലെയാണ് കുടുംബമെന്ന ദേശത്തിന്‍റെ പ്രസിഡന്‍റായ അച്ഛന്‍. 'കുട്ടി എന്താ പറയുന്നത്? അച്ഛന്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല. എന്തായാലും അച്ഛനല്ലേ? 'എന്ന ചോദ്യങ്ങള്‍ അഭിമുഖീകരിച്ചുകൊണ്ട് ജീവിക്കുക ഒരു കുഞ്ഞിനെസ്സംബന്ധിച്ച് ഒട്ടും എളുപ്പമല്ല. എളുപ്പമല്ലെന്ന് മാത്രമല്ല ഒരു കുഞ്ഞിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ഗതികേടാണ്, അച്ഛനങ്ങനെ ചെയ്യുമോ എന്ന ചോദ്യം കേട്ടുകൊണ്ട് ജീവിക്കുകയെന്നത്. കാരണം ആ അച്ഛന്‍ ആ പ്രത്യേക കുഞ്ഞിന്‍റെ മാത്രം അച്ഛനാണ്. തങ്ങളുടേ ആരുടേയുമല്ല എന്ന സാധാരണയുക്തി മനുഷ്യര്‍ക്ക് മനസ്സിലാവില്ല. അവരെ അത് മനസ്സിലാക്കിക്കാന്‍ ശ്രമിക്കുന്നത് തീര്‍ത്തും പാഴ് വേലയാണെന്ന് ജീവിതം എന്നെ നിത്യവും പഠിപ്പിക്കുന്നുണ്ട്.

ഞാന്‍ വിവാഹം കഴിക്കാമെന്ന് വാക്കു കൊടുത്തയാള്‍ക്കും അതായിരുന്നു വലിയ പ്രശ്നം. 'നീ എന്താ പറയുന്നത് ? ' എന്ന അവിശ്വാസത്തിന്‍റെ ശബ്ദം അയാളില്‍ നിന്നുയര്‍ന്നപ്പോള്‍ ഞങ്ങളുടെ ബന്ധത്തിന്‍റെ ആഴം എനിക്ക് മനസ്സിലായി. അമ്മയുടേ തീവ്ര വേദനകളോ അച്ഛനോടുള്ള തീരെ നനുത്ത പ്രതിഷേധങ്ങളോ പോലും അയാള്‍ക്ക് തിരിയുന്നുണ്ടായിരുന്നില്ല. എങ്കിലും ഞാന്‍ പരിശ്രമിച്ചു... എല്ലാം പറ്റുന്ന പോലെയൊക്കെ മനസ്സിലാക്കിക്കൊടുക്കാന്‍... ഫോണ്‍ ചെയ്തു... നീണ്ട കത്തുകള്‍ എഴുതി. ... ' ഇതാ നോക്കു.. ഇങ്ങനെയാണ് ഇക്കാര്യങ്ങള്‍ എന്‍റെ ജീവിതത്തില്‍ ഉണ്ടാവുന്നത് 'എന്ന് വിശദീകരിച്ചു. തമ്മില്‍ കണ്ടു സംസാരിച്ചു. കാരണം അയാള്‍ നഷ്ടപ്പെടരുതെന്ന് എനിക്ക് ഉല്‍ക്കടമായ ആഗ്രഹമുണ്ടായിരുന്നു.

പ്രയോജനമൊന്നുമുണ്ടായില്ല.

പിന്നെ എനിക്ക് മനസ്സിലായി.. അമ്മ, അച്ഛന്‍, രക്തബന്ധങ്ങള്‍ ഇവയ്ക്കൊക്കെ ചില അംഗീകരിക്കപ്പെട്ട മാനകങ്ങളുണ്ട്. ആ മാനകങ്ങള്‍ക്കപ്പുറത്തേക്ക് കൊക്കുകള്‍ നീണ്ട, നഖങ്ങള്‍ നീണ്ട ബന്ധങ്ങളെ മനസ്സിലാക്കുക, ഇടറിപ്പോകുന്ന ജീവിതത്തെ അറിയുക, ആ ഇടര്‍ച്ചകളിലെ കൌശലത്തേയും കെണികളേയും കളവുകളേയും വേറിട്ടു കാണുക ഇതൊന്നും ഒട്ടും എളുപ്പമല്ല. അനുഭവിക്കുന്നവര്‍ക്ക് പോലും ശരിക്കു വ്യക്തമാവാത്ത അസാധാരണതകളെ കേള്‍വിയിലൂടെയോ എഴുത്തിലൂടെയോ ഭാഷണത്തിലൂടെയോ ഒക്കെ പരിചയപ്പെടുത്തുന്നത് പ്രയാസം തന്നെ.' ഇന്നു ഭാഷയിതപൂര്‍ണ്ണമിങ്ങഹോ വന്നുപോം പിഴയുമര്‍ഥശങ്കയാല്‍ ... 'എന്നല്ലേ ...

ലോകമെമ്പാടുമുള്ള സന്തുഷ്ടകുടുംബങ്ങള്‍ക്ക് ഒരേ കഥയായിരിക്കുമെങ്കിലും അസന്തുഷ്ടകുടുംബങ്ങള്‍ക്ക് ഓരോന്നിനും ഓരോ കഥയാണുണ്ടാവുകയെന്ന് എഴുതിയത് ടോള്‍സ്റ്റോയ് ആണ്. അത് എത്ര വലിയ വാസ്തവമാണെന്ന് ഞാന്‍ ജീവിച്ചു തന്നെ മനസ്സിലാക്കിയിട്ടുണ്ട്.

അങ്ങനെ ആരംഭിച്ചതു പോലെ അത്രയും പെട്ടെന്ന് തന്നെ തിരുവനന്തപുരം നഗരം ഒരു കുളിരായിത്തീര്‍ന്ന മധുരനാളുകള്‍ എന്നോട് വിട പറഞ്ഞു.

1 comment:

Cv Thankappan said...

അനിഷ്ടമുണ്ടാവും, വിഷമമുണ്ടാവും, അപമാനമുണ്ടാവും എന്ന് കരുതി അതിന് തയാറെടുത്തു കഴിയുമ്പോൾ സാധാരണ പോലെ ദിവസം കടന്നു പോകുന്നത് ഞങ്ങൾക്ക് എത്ര ആശ്വാസപ്രദമായിരുന്നെന്നോ ജീവിതത്തിലുടനീളം.