Monday, June 27, 2011

ഒരു പാട്ടോർമ്മ


                                            


(2011 ജൂൺ 27 ന്റെ മാധ്യമം വാരികയിൽ പ്രസിദ്ധീകരിച്ച “ ദുരിതകാലത്തിന്റെ പാട്ട് “ എന്ന കുറിപ്പ്.)

പാടാനുള്ള ആഗ്രഹവും പരിശ്രമവുമെല്ലാം അപശ്രുതിയിലാണാരംഭിച്ചത്. ചിട്ടസ്വരത്തിന്റെയോ താനത്തിന്റെയോ ആലാപനത്തിലെത്താതെ അകന്നു പോയ ഗാനങ്ങളുടെ വരികളും സ്വരങ്ങളും താളങ്ങളും എല്ലാം ഓർമ്മകൾ മാത്രമാണെപ്പോഴും.

പാട്ട്, ഏതു ഭാഷയായാലും ഏത് ദേശമായാലും ആരു പാടിയതായാലും ഇഷ്ടമാവും. പാട്ടാസ്വദിച്ച് ഒന്നോ രണ്ടോ വരികൾ അബദ്ധത്തിൽ മൂളിപ്പോകുമ്പോൾ തിക്കും പൊക്കും നോക്കും. ആരെങ്കിലും കേൾക്കുന്നുണ്ടോ? ആ തോന്നൽ വരുമ്പോഴേയ്ക്കും പാട്ട് സ്വിച്ചിട്ടതു പോലെ നിൽക്കുകയും ചെയ്യും. മോഷ്ടിയ്ക്കാൻ പോകുന്നതു പോലെയോ, മറ്റൊരുവളുടെ ഭർത്താവിനെ വശീകരിയ്ക്കാൻ പോകുന്നതു പോലെയോ ഒക്കെയാണ് ഈ പാത്തും പതുങ്ങിയുമുള്ള മൂളിപ്പാട്ട്. പാട്ട് അറിയാമോ എന്നു ചോദിച്ചാൽ, അല്ലെങ്കിൽ സ്വന്തം മൂളിപ്പാട്ട് ആരെങ്കിലും കേൾക്കുന്നുവെന്ന് തോന്നിയാൽ അനുഭവിയ്ക്കേണ്ടി വരുന്ന പരിഭ്രമവും കുറ്റബോധവും അപകർഷവും അത്ര മേൽ ദീനമാണ്.

ഒരു പാപ്പാത്തിയായി വളർന്ന കുട്ടിക്കാലങ്ങളിൽ……

അച്ഛൻ പെങ്ങൾമാർ പാടുമ്പോൾ ലതാ മങ്കേഷ്ക്കറും ആശാ ഭോൺസ്ലേയും തോറ്റു പോകുമെന്ന് വാചാലമായിരുന്ന അച്ഛന്റെ അഭിമാനം, എം ഡി രാമനാഥന്റെ സാഗരഗർജ്ജനമായി വീട്ടിൽ അലയടിയ്ക്കാറുണ്ടായിരുന്നു. റേഡിയോ സിലോണും ഉറുദു സർവീസും ഒരനുഷ്ഠാനം പോലെ നിർബന്ധമായും കേൾപ്പിച്ചു തന്നിരുന്ന കുട്ടിക്കാലത്ത് ‘നീയൊക്കെ പാടുന്നത് പാട്ടാണോ‘ എന്ന പരിഹാസത്തിന്റെ ഉപ്പും പുച്ഛത്തിന്റെ മുളകും ഇട്ട ചോദ്യം മൂളിപ്പാട്ടുകളെ കൂടി ആവിയിൽ വേവിച്ചു.

സൌകര്യം കിട്ടിയ പകലുകളിലെല്ലാം അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്നും സംഗീതം പഠിച്ച, മദ്രാസുകാരി അയല്പക്കത്തെ മാമിയ്ക്ക് ശിഷ്യപ്പെട്ടു നോക്കി. പിച്ച്, ടെമ്പോ, ശ്രുതി, സംഗതി, എല്ലാറ്റിനും പുറമേ മധുരമായ കുയിൽ ശബ്ദം ഇതൊന്നും സ്വന്തമായില്ലെന്ന ആത്മവിശ്വാസക്കുറവിൽ അപ്പോഴും യാതൊരു മാറ്റവുമുണ്ടായില്ല. നൂറു കീർത്തനം ഹൃദിസ്ഥമായപ്പോഴും, ഭയത്തിന്റെയും അപകർഷത്തിന്റേയും തടവിൽ കിടക്കുന്നവർ പരുങ്ങിപ്പരുങ്ങി ചെയ്യുന്നതെന്തു തന്നെയായാലും അതെല്ലാം എന്നുമെന്നും അപൂർണമായിരിയ്ക്കുമെന്ന് മാത്രമാണ് കൃത്യമായി മനസ്സിലായത്.

റിക്രിയേഷൻ ക്ലബ്ബ് വാർഷികത്തിന്, തീർച്ചയായും മാമിയുടെ നിർബന്ധപൂർവമായ പ്രേരണ കൊണ്ടു കൂടിയാണ് ഒരു കീർത്തനം ആലപിയ്ക്കുവാൻ ആദ്യമായി ധൈര്യപ്പെട്ടത്. പന്തുവരാളി രാഗത്തിൽ, ആദി താളത്തിലുള്ള,സ്വാതിതിരുനാൾ കൃതിയായ സാരസാക്ഷ പരിപാലയമാം………. എന്ന കീർത്തനം. പാടുന്നതിനിടയ്ക്ക് സദസ്സിലിരുന്ന ആരോ ഒരാൾ കൂട നിറയെ വിവിധ തരം പഴങ്ങൾ സമ്മാനമായി സമർപ്പിച്ചപ്പോൾ ഒരു മാത്ര നേരം മനം ആഹ്ലാദത്താൽ കവിഞ്ഞൊഴുകി. എന്നിട്ടും ജനം തിങ്ങിയിരുന്ന സദസ്സിനു മുൻപിൽ വിയർത്തൊഴുകുന്നുണ്ടായിരുന്നു, മനസ്സ് പൊട്ടിപ്പിളരുന്നുണ്ടായിരുന്നു, പഠിച്ചുറപ്പിച്ച സപ്ത താളങ്ങളിലെ ഒരു താളവുമല്ലായിരുന്നു ഹൃദയമിടിപ്പിന്.

പക്ഷേ, ആ ഗാന ധിക്കാരത്തിന്റെ ശിക്ഷയായി, മേൽ സ്ഥായിയിൽ ഒരു ശ്രുതിപ്പെട്ടി പൊട്ടിച്ചിതറി. സമ്മാനം കിട്ടിയ പഴങ്ങൾക്ക് പരിഹാസത്തിന്റെയും പുച്ഛത്തിന്റെയും മഞ്ഞച്ച വാക്കുകൾ അകമ്പടി വന്നു.

‘പഴങ്ങളെടുത്ത് നിന്റെയൊക്കെ വായിൽ കുത്തിത്തിരുകാൻ പറ്റുമോ? അതുകൊണ്ട് കൂടേലാക്കിയതല്ലേ? പാവം, പൊതുജനം എന്തൊക്കെ സഹിയ്ക്കണം……‘

അനുഭവങ്ങൾ അധികവും അങ്ങനെയായിരുന്നു, ഒരു തണുത്ത ലോഹം പോലെ ശരീരത്തിലൂടെ തുളച്ചു കയറി തലച്ചോറിനെ എന്നും ആഴത്തിൽ മാന്തിക്കൊണ്ടിരിയ്ക്കുന്നവ. പ്രോത്സാഹനത്തിന്റെ നാനാർത്ഥം നിന്ദയെന്നും പുച്ഛമെന്നും പരിഹാസമെന്നും അതുകൊണ്ടു പാലിയ്ക്കേണ്ട മൌനമെന്നും ഒതുക്കപ്പെടലെന്നുമായിരുന്നു.

പിന്നീട് ഒരു സദസ്സിലും ഒരിയ്ക്കലും പാടിയില്ല. അതിനുള്ള ധീരത നേടാനായില്ല.

എങ്കിലും, പാട്ടുകളെ പൊള്ളിക്കുടന്ന മനസ്സിന്റെ ഭാഗമാക്കി, മനസ്സിനെ ആർക്കും കാണുവാനോ കേൾക്കുവാനോ തൊടുവാനോ കഴിയില്ലല്ലോ എന്ന സമാധാനത്തോടെ. ഒരു പാട്ടിനും അയിത്തം കല്പിച്ചില്ല. അതുകൊണ്ട് ആത്മാവിൽ കൂടു കൂട്ടിയ മൌനത്തിനും ഏകാന്തതയ്ക്കും അനാഥത്വത്തിനും മീതെ അമൃതവർഷിണിയായി ലോകമാകമാനമുള്ള ഗായകരെയും അവർ പാടിയ പാട്ടുകളേയും സ്നേഹിച്ചു. എല്ലാ വരികളെയും സ്വരങ്ങളേയും ഓർമ്മകൾ മാത്രമാക്കി പെട്ടിയിലടച്ചു സൂക്ഷിച്ചു.

ആ ഓർമ്മപ്പെട്ടിയിലെ ഒരു ഗാനം…………

അത് ഞാൻ എന്ന നിസ്സാരതയുമായി ഉള്ളിലുടക്കി കിടന്നു. ഗുരുതരമായ ശ്വാസകോശരോഗം ബാധിച്ച്, മരണത്തോട് മല്ലിടുന്ന അമ്മയെ കണ്ടുകൊണ്ട്, ആധിയും ഭീതിയും മാത്രം പുതപ്പാക്കി ഉറങ്ങിയിരുന്ന ദുരിതകാലത്താണ് ആ പാട്ട് മനസ്സിലേയ്ക്ക് വന്ന് വീണത്.
സാഹിർ ലുധിയാൻവി എഴുതി , ഖയ്യാമിന്റെ സംഗീതത്തിൽ, മുകേഷ് ആലപിച്ച ഒരു ഗാനം…….

"മേ പൽ ദോ പല് കാ ശായ് റ് ഹും… പല് ദോ പല് മേരി കഹാനി ഹേ…
പല് ദോ പല് മേരി ഹസ്തി ഹേ… പല് ദോ പല് മേരി ജവാനി ഹേ…
മുഝ്സേ പെഹലേ കിത് നേ ശായറ് ആയേ ഓർ ആക്കറ് ചലേ ഗയേ………..
കുച്ഛ് ആഹേ ഭറ്ക്കറ് ലോട്ട് ഗയേ കുച്ഛ് നഗ് മേ ഗാക്കറ് ചലേ ഗയേ………
വോ ഭീ എക് പല് കാ കിസ്സാ ഥേ മേ ഭീ എക് പല് കാ കിസ്സാ ഹും
കൽ തുമ്സേ ജുദാ ഹോ ജാവൂംഗാ വോ ആജ് തുമ്ഹാരാ ഹിസ്സാ ഹും……"

ഇന്ന് നിന്റെ അംശമായ ഞാൻ നാളെ നിന്നോട് യാത്ര പറയുമെന്ന് മുകേഷ് പാടുമ്പോൾ, സങ്കടത്തിന്റെ നീരാളിക്കൈകൾ ഗദ്ഗദങ്ങളുടെ ആഴക്കടലിലേയ്ക്ക് മുക്കിത്താഴ്ത്തുമായിരുന്നു.

*  *  *  *  *  *  *  *  *  

തീർത്തും അപരിചിതമായ അതിവിദൂര സ്ഥലങ്ങളിൽ ഏകാകികളായി കഴിഞ്ഞുകൂടിയിട്ടുള്ളവർക്ക് ഒരുപക്ഷെ, തനിച്ചായിപ്പോകുന്നതിന്റെ പല തരത്തിലുള്ള വേദനകൾ ഉണങ്ങാത്ത വടുക്കളായി മനസ്സിലുണ്ടാവും. തണുത്തിരുണ്ട ഗുഹ പോലെയോ അല്ലെങ്കിൽ കത്തിയമരുന്ന അടുപ്പു പോലെയോ വായും പിളർന്നിരിയ്ക്കുന്ന ഒറ്റമുറിയിലെ താമസക്കാലത്ത്, നമ്മെ കാണുമ്പോൾ സുഖമല്ലേ എന്ന് ചോദിയ്ക്കാൻ ഒരൊറ്റ മനുഷ്യരൂപം പോലും തിരിഞ്ഞ് നിൽക്കാത്ത ഉണങ്ങിയ ദിനങ്ങളിലൂടെ ജീവിതം കടന്ന് പോകുമ്പോൾ പൊടുന്നനെ എല്ലാ പതിവു രീതികളും തെറ്റിച്ചുകൊണ്ട് ഒരപകടമുണ്ടാകുന്നു…. ഒരു വാഹനാപകടം, അല്ലെങ്കിൽ മാർക്കറ്റിലെ ഒരു ബോംബ് സ്ഫോടനം…… അങ്ങനെയെന്തെങ്കിലും. എത്ര നിസ്സാരമാണീ മനുഷ്യ ജീവിതം എന്ന് നമ്മെ ഓർമ്മിപ്പിച്ചുകൊണ്ടാണ് ഓരോ ദുരന്തവും തീമഴയായി പെയ്തിറങ്ങുക.

പരിക്ക് പറ്റിയതും വേദന കാർന്നു തിന്നുന്നതുമായ ശരീരവുമായി ഞാനാരാണെന്നോ എന്താണെന്നോ തെളിയിയ്ക്കാനാവാത്ത അവസ്ഥയിൽ ഒരാശുപത്രിയുടെ വരാന്തയിൽ ചരിഞ്ഞ് കിടക്കുമ്പോൾ…….. ചുറ്റും വേദനയുടെ നിലയ്ക്കാത്ത ഒഴുക്ക്…… കരച്ചിൽ… മനുഷ്യ ജീവിതമെന്ന അതീവ നിസ്സഹായത… കഠിന യാതന തളർത്തിയ അനേകം മുഖങ്ങൾ. വേദന അധികമാവുമ്പോൾ നമുക്ക് ബോധാബോധങ്ങൾ അവ്യക്തമായിത്തീരും. അങ്ങനെയാണ് പലപ്പോഴും പരിശോധനയുടെയും ശുശ്രൂഷയുടെയും ഓർമ്മകൾ കൂടി ഡിലീറ്റ് ചെയ്യപ്പെടുന്നത്.

ഉണർന്നത് കൊടും വേദനയുടെ മുള്ളുകളിലേയ്ക്കായിരുന്നു. ഞരങ്ങുകയും മൂളുകയും ചെയ്തപ്പോൾ ഏതോ ഒരു കൈ തലയിൽ തടവി….. “പേടിയ്ക്കാതെ കണ്ണടച്ചുറങ്ങൂ, ഞാനുണ്ട്……. ഞാനുണ്ട്.“ അപ്പോഴും ആ പാട്ടു കേൾക്കുന്നുണ്ടായിരുന്നു

മേ പൽ ദോ പൽ കാ ശായ് റ് ഹും…………. ഏതു പുണ്യമാണ് ഈ വേദനയിൽ തൈലം പുരട്ടാൻ വന്നത്? ഏതു വിരലുകളാണ് തലയിൽ തടവുന്നത്? ഇതാരാണ്?

"………………………………….


കൽ ഓർ ആയേംഗെ നഗ് മോം കി ഖില് തീ കലിയാം ചുന് നെ വാലെ
മുഝ്സെ ബെഹത്തര് കെഹെനെവാലേ തുംസേ ബെഹത്തര് സുന് നെ വാലെ
കല് കോയി മുഝ്കോ യാദ് കരേ………… ക്യോം കോയി മുഝ്കോ യാദ് കരേ………..
മസ് റൂഫ് സമാനാ മേരേ ലിയേ ……. ക്യോം വക് ത് അപ് നാ ബറ് ബാദ് കരേ?"

അന്യന്റെ വേദനയിൽ ഹൃദയം തപിച്ച ആരോ…. ആയിരിയ്ക്കാം ആ വന്നത്. സാഹിർ എഴുതിയതും മുകേഷ് പാടിയതും സത്യമായിരിയ്ക്കാം, കൂടുതൽ നന്നായി ചൊല്ലുന്നവരും കൂടുതൽ നന്നായി കേൾക്കുന്നവരും കടന്ന് വന്നേയ്ക്കാം, ഇപ്പോൾ വന്നതാരെന്ന് ആലോചിച്ച് സമയം വ്യർഥമാക്കേണ്ടതില്ലായിരിയ്ക്കാം… പാട്ടിന്റെ വഴികൾ........... ഒരു പക്ഷെ, ഇങ്ങനെയൊക്കെയുമായിരിയ്ക്കാം.

Friday, May 27, 2011

ആശ…….

ആശയിലാളുന്നത് ആർത്തിയാണ്. അടുപ്പിലെ തീ പോലെ. പതുക്കെ കെട്ടാലും കെടുത്താതെ. കെടുത്താനാവാതെ. നീറി നീറി ചെങ്കനലായി ചുവന്ന് ചുവന്ന്. കൊതി വേവുകയാണ്. മസാല ചേർന്ന ഇറച്ചിയായി മെല്ലെ മെല്ലെ, കുഴിയൻ പിഞ്ഞാണത്തിലെ തിളച്ച വെള്ളം പകർന്ന് പകർന്ന്.
ഒരു കുഞ്ഞു കാതിൽപ്പൂവെങ്കിലും വേണം.
ഈർക്കിലിയിറക്കിയ ചെവിത്തുള പഴുത്തൊലിയ്ക്കുന്നു. പെണ്ണായാൽ പൊന്നു വേണം. പൊന്നിൻ കുടമായിടേണം. അത്രയുമായില്ലെങ്കിലും ഒരു കുഞ്ഞു കാതിൽപ്പൂവെങ്കിലും വേണം.
ആശയെല്ലാം അടുപ്പിലെ തീയിലും അലക്കു കല്ലിന്മേലും ചൂലിന്റെ തുമ്പിലും ദഹിച്ച് ചാരമായി പരന്ന് കറയായി പറ്റിയ വലയായി. ഒരു നല്ല പാവാട കാണാതെ, ഒരു നേരം പശിയടങ്ങേ ചോറു തിന്നാതെ പിന്നെ ഒന്നാം തിയതി കാശായി തന്തയുടെ കീശയിലായി. കള്ള് തന്തയെ കുടിച്ച് ബാക്കിയായതെന്നും തണുത്ത് വെറുങ്ങലിച്ച ഓട്ടയുള്ള അലൂമിനിയക്കിണ്ണങ്ങളാണ്. …..
കുഞ്ഞിന്റെ അപ്പിത്തുണി തിരുമ്പിയാൽ, കുളിപ്പിച്ചാൽ, മാമു കൊടുത്താൽ, രാരീരം പാടിയാൽ ഈ വെളുത്തു തുടുത്ത കുഞ്ഞ് സ്വന്തമാകുമോ? ഇതു വായ തുറന്ന് അമ്മേന്ന് വിളിയ്ക്കുമോ? ഒരു ഉമ്മ തരുമോ? ഇല്ല, ആവതുള്ള കാലം കഴിഞ്ഞാൽ ആ പടി കടത്തി വിടും.
അതുകൊണ്ട് എട്ടുകാലി വല നെയ്ത് കാത്തിരിയ്ക്കും പോലെ മെയ്യൊതുക്കത്തോടെ പതുങ്ങിച്ചെന്ന് നീലക്കല്ല് തിളങ്ങുന്ന കാതിൽപ്പൂവിന്റെ, ശംഖീരി അഴിയ്ക്കുമ്പോൾ കൈവെള്ളയിലൊതുങ്ങുന്ന പൊന്നിൻ പൂവ്.
നാശം! ഇതുണർന്നതെന്തിന്?
കരയും മുൻപേ പതുക്കെ കൈകൾ കഴുത്തിലമർത്തുക. ശ്വാസം പിടയ്ക്കുമ്പോൾ കുഞ്ഞു വായ് തുറക്കുന്നു. വിരലുകൾ ചേർത്ത് ബലത്തോടെ അമർത്തി പിടച്ചിലൊതുങ്ങുമ്പോൾ കണ്ണുകളടപ്പിച്ച് ഉറക്കാൻ കിടത്തുക. തണുക്കുവാൻ തുടങ്ങുന്ന കുഞ്ഞിത്തുടയിൽ താളമടിയ്ക്കുക.
ഇപ്പോൾ കാതിൽ പൂവ് സ്വന്തം പൊന്ന്.
ഈ പെണ്ണിന്റെ…….. ഒരു പൊന്നാശയെങ്കിലും ആ പടി കടക്കും മുൻപേ.

Monday, May 9, 2011

നമസ്തേസ്തു ഫൂൽമതി


(2011 മെയ് 9 - മാധ്യമം ആഴ്ച്ചപ്പതിപ്പിലെ കണ്മഷി എന്ന പംക്തിയിൽ പ്രസിദ്ധീകരിച്ചു)

നിത്യവും പ്രഭാതത്തിൽ അമ്മീമ്മ ചൊല്ലിയിരുന്ന ‘നമസ്തേസ്തു മഹാമായേഎന്ന ദേവി സ്തോത്രം ഞാനും ചൊല്ലാറുണ്ട്. മനസ്സമാധാനത്തിന്, ധൈര്യത്തിന്, പലപ്പോഴും ശീലമായതുകൊണ്ട്..ഒക്കെയാണ് ഈ ജപം. പെണ്ണുങ്ങളുടെ മനമറിയാൻ ദൈവങ്ങൾക്കു കൂടിയും കഴിവില്ലെന്ന് ഇടയ്ക്കൊക്കെ ഞാൻ വിചാരിയ്ക്കാറുണ്ടെങ്കിലും…….  
സകല ചരാചരങ്ങളേയും ദൈവമാണുണ്ടാക്കിയതെന്ന് ഒരു ഗമയ്ക്ക് പറയാമെന്നേയുള്ളൂ..നമ്മൾ തൊട്ടാൽ അല്ലെങ്കിൽ എന്തിന് കണ്ടാൽ പോലും ആ ദൈവത്തിനും കൂടി അശുദ്ധിയുണ്ടാകമെന്ന , പാറ പോലെ ഉറച്ച സങ്കല്പത്തിലാണ് അധികം പെണ്ണുങ്ങളും ജീവിച്ചു പോകുന്നത്. അശുദ്ധക്കൂമ്പാരങ്ങളായ, അടുപ്പിയ്ക്കാൻ പാടില്ലാത്തവരായ നമ്മൾ സ്തോത്രം ചൊല്ലിയാലും വ്രതമെടുത്താലും പട്ടിണി കിടന്നാലുമൊക്കെ വല്ല ഫലവുമുണ്ടാകുമോ?
പൊതുവേ നമ്മളാണല്ലോ കൂടുതലായി ഈശ്വര വിശ്വാസവും ഭക്തിയും പ്രദർശിപ്പിക്കാറുള്ളത്. ആണുങ്ങൾക്ക് ചില്ലറ നിരീശ്വരവാദത്തിന്റെയും അല്പം പുരോഗമനചിന്തകളുടേയുമെല്ലാം അസ്കിത ആകാമെങ്കിലും നമുക്ക് അങ്ങനെയല്ല. ഭക്തിയുടെയും വിശ്വാസങ്ങളുടേയും അതിനോട് ബന്ധപ്പെട്ട സകല ആചാര മര്യാദകളുടെയും ചടങ്ങുകളുടേയുമെല്ലാം ആജീവനാന്ത ഉടമ്പടി നമുക്ക് മാത്രം സ്വന്തമാകുന്നു..
എണ്ണിയാലൊടുങ്ങാത്ത കുറവുകൾ മാത്രമുള്ളതെന്ന് എല്ലാ തരത്തിലും വ്യാഖ്യാനിയ്ക്കപ്പെടുന്ന ഈ പെൺജന്മം ഒന്നു മാറ്റിത്തരാൻ വേണ്ടി പ്രപഞ്ചത്തിലെ സകലമാന പെണ്ണുങ്ങളും ചേർന്ന് മുട്ടിപ്പായി പ്രാർഥിക്കാൻ തുടങ്ങിയാൽ എന്താവും ദൈവത്തിന്റെ സ്ഥിതിയെന്ന് ആലോചിച്ചിട്ടുണ്ടോ?
ഇങ്ങനത്തെ ഇച്ചിരിപ്പൊട്ടു വിപ്ലവ വിചാരമൊക്കെയുള്ള ഞാൻ നമസ്തേസ്തു മഹാമായേ എന്നതിനു പകരം നമസ്തേസ്തു ഫൂൽമതി എന്നു ചങ്ക് പൊട്ടിച്ചൊല്ലിപ്പോയത് …….
ഉത്തരേന്ത്യയിലെ വൻ നഗരത്തിൽ കഴിഞ്ഞു കൂടിയ ദിവസങ്ങളിലൊന്നിൽ……… രു ചൂടു കാലത്ത്…….
അടുക്കളപ്പാത്രങ്ങൾ കഴുകാമെന്നും ഒറ്റമുറി ബംഗ്ലാവ് അടിച്ചു വാരിത്തുടയ്ക്കാമെന്നും കുപ്പായമലക്കാമെന്നും പറഞ്ഞാണ് കിലുങ്ങുന്ന പാദസരവും നെറ്റിയിലെ ചൂഡയും മുൻ വരി പല്ലുകളിൽ വർണപ്പുള്ളിക്കുത്തുകളുമായി ഫൂൽമതി വന്നത്. വന്നപാടെ കടും നിറമുള്ള പാവാടയും പരത്തി മുന്നിൽ ഇരിപ്പായി. കിളിപ്പച്ച നിറമുള്ള ദുപ്പട്ട തലയിലേയ്ക്ക് വലിച്ചിടുമ്പോൾ അവളുടെ കുപ്പിവളകൾ കിലുങ്ങി.
ഞാൻ വഴങ്ങിയില്ല.
എനിയ്ക്ക് ഒരു സഹായി വേണ്ടെന്ന് ഞാനുറപ്പിച്ചു പറഞ്ഞു. ആഴ്ചയിൽ ഒരു ദിവസം വരാമെന്നായി ഫൂൽമതി. അല്ലെങ്കിൽ പതിനഞ്ചു ദിവസം കൂടുമ്പോഴൊരിയ്ക്കെ, അതുമല്ലെങ്കിൽ മാസത്തിലൊരിയ്ക്കലെങ്കിലും……….
കുത്തിയൊലിച്ചു വരുന്ന മലവെള്ളപ്പാച്ചിലിലെന്ന പോലെ ആ ഇടമുറിയാത്ത വാക്കുകളിൽ തട്ടി എന്റെ പ്രതിരോധമൊക്കെയും അനുനിമിഷം തകർന്നു ചിതറി. അതുവരെ അറുത്തെടുക്കാനാവുമായിരുന്ന എന്റെ ഏകാന്തതയിലും നിശ്ശബ്ദതയിലും അവളുടെ പാദസരങ്ങളും കുപ്പിവളകളും കൊഞ്ചിത്തുടങ്ങി. പോരാത്തതിന് മൂന്നു വയസ്സും രണ്ടു വയസ്സും ഒരു വയസ്സും വീതമുള്ള മൂന്നു പെണ്മക്കളും വീടിന്റെ ചെറിയ വരാന്തയിൽ ഇടം പിടിച്ചു.
പത്തൊമ്പതു വയസ്സുള്ള ഫൂൽമതിയ്ക്ക് മൂന്നു കുട്ടികൾ! ആഹാര ദാരിദ്ര്യത്താൽ വിളർത്ത്, വിരകൾ നിറഞ്ഞ വലിയ വയറും തേമ്പിയ ചന്തിയുമുള്ള മൂക്കീരൊലിപ്പിയ്ക്കുന്ന കുട്ടികൾ. ആദ്മിയുടെ ആകെ സ്വത്ത് പാൻ പരാഗും സിഗരറ്റും നിറച്ച ഒരു പെട്ടിയാണ്. അതും തുറന്ന് വെച്ച് അയാൾ രാവിലെ മുതൽ രാത്രി വരെ തെരുവിലിരിയ്ക്കും. ആരെങ്കിലും സിഗരറ്റും പാനും വാങ്ങിയെങ്കിലായി. ശാരീരികാധ്വാനമുള്ള ജോലിയൊന്നും ചെയ്യാൻ അയാൾക്ക് ശേഷിയില്ലത്രെ. അഴുക്കു നാറുന്ന, പുഴുക്കൾ നുരയ്ക്കുന്ന ചേരിയിലെ ഒറ്റ മുറിയിൽ ഈ കുടുംബം ജീവിയ്ക്കുന്നു!
ആ കുട്ടികൾ വരാന്ത കടന്ന് ഒരിയ്ക്കൽ പോലും എന്റെ മുറിയിലേയ്ക്ക് വന്നില്ല. ഭയവും ഒരു തരം വല്ലാത്ത തീറ്റക്കൊതിയും മാത്രമായിരുന്നു അവരുടെ വികാരങ്ങൾ. വല്ല ബിസ്കറ്റോ പൂരിയോ കൊടുത്താൽ തരി പോലും തറയിൽ വീഴ്ത്താതെ തിന്നു തീർക്കുന്ന ആ കുഞ്ഞിക്കണ്ണുകളിലെ ആർത്തി കണ്ട് ഞാൻ ചിതറിപ്പോയിട്ടുണ്ട്.
ആണ്ടെത്തിയപ്പോൾ അവരെ ആരും അന്നപൂർണേശ്വരിയ്ക്ക് നമസ്ക്കരിപ്പിച്ചില്ലായിരിയ്ക്കുമോ? അതോ നമസ്ക്കരിച്ചവരുടെ തിക്കിലും തിരക്കിലും അന്നപൂർണേശ്വരി ആ കുട്ടികളെ കാണാതെ പോയതായിരിയ്ക്കുമോ?
പരമ ദരിദ്രയും സഹായിപ്പണി ഇരന്ന് മേടിച്ചവളുമാണെങ്കിലും എന്നെ തിരുത്തുന്നതിൽ ഫൂൽമതി ഒരു അമ്മായിയമ്മയുടേയും ഭർത്താവിന്റേയും കൂട്ടായ വൈദഗ്ദ്ധ്യം പലപ്പോഴും പ്രകടിപ്പിച്ചു. ഞാൻ ആട്ട കുഴയ്ക്കുന്നതും, റൊട്ടി പരത്തുന്നതും, ചുടുന്നതുമെല്ലാം അവളുടെ പരിഷ്ക്കരണത്തിന് വിധേയമായി. കറിയ്ക്കു നുറുക്കേണ്ടത് എങ്ങനെയാവണമെന്നും അവൾ കാണിച്ചു തരാതിരുന്നില്ല. ഇടയ്ക്കൊക്കെ ചെടിപ്പ് തോന്നിയിരുന്നുവെങ്കിലും ഒരു കൊച്ചുപെണ്ണിന്റെ കളി തമാശയെന്നു കരുതി വിട്ടുകളയുമായിരുന്നു ഞാൻ.
പച്ചക്കറികൾ കഴുകുമ്പോഴാണ് ഫൂൽമതി അല്പം ദേഷ്യത്തോടെ എന്നോട് പറഞ്ഞത്. ദീദി, വെള്ളം ഇങ്ങനെ കളയല്ലേ. വെള്ളം ദേവിയാണ്. വെറുതേ കളഞ്ഞ് അപമാനിച്ചാൽ പാപമുണ്ടാകും.
അതെയതെ, ദേവി വീട്ടിൽ വലിയൊരു കിണറിലുണ്ട്, ഇപ്പോൾ പൈപ്പിലൂടെ വരികയും ചെയ്യുന്നു.
ഇടവപ്പാതിയും തുലാവർഷവും പിന്നെ സൌകര്യം കിട്ടുമ്പോഴോക്കെ വേനൽ മഴയും തിമർത്തു പെയ്യുന്ന നാട്ടിൽ പിറന്നവളുടെ, വെള്ളം ധാരാളം ഉപയോഗിച്ചു ശീലിച്ചവളുടെ, വൃത്തിയേയും വെടിപ്പിനേയും പറ്റി ഉയർന്ന ബോധ്യങ്ങളുണ്ടെന്ന് കരുതുന്നവളുടെ ധാർഷ്ട്യം എന്റെ മറുപടിയിലുണ്ടായിരുന്നു.
നാലു വയസ്സുള്ള പെൺകുഞ്ഞുങ്ങൾ പോലും കുടവുമേന്തി അമ്മമാർക്കൊപ്പം വെള്ളമെടുക്കാനായി മണിക്കൂറുകൾ നടക്കുന്ന, വരണ്ടുണങ്ങിയ നാടിനെക്കുറിച്ച് അന്നാണ് ഫൂൽമതി എന്നോട് പറഞ്ഞത്. വക്കു പൊട്ടിയ ചട്ടിയിൽ നിറുത്തി, അവരെ വല്ലപ്പോഴും കുളിപ്പിയ്ക്കുന്നതിനെയും ചട്ടിയിൽ ശേഖരിച്ച ആ വെള്ളത്തിൽ വസ്ത്രം അലക്കുന്നതിനെയും മുറ്റത്തെ മുൾമരത്തിനു കീഴിൽ കുഴി മാന്തി ബാക്കി വരുന്ന വെള്ളംഴിച്ച് മണ്ണിട്ട് മൂടിവെയ്ക്കുന്നതിനെയും പറ്റി അവൾ എന്നെ പഠിപ്പിച്ചു. വെള്ളം ഇല്ലാതായാൽ കൃഷിപ്പണി നിറുത്തി മറ്റു പണികൾ ചെയ്യാൻ ശ്രമിയ്ക്കാം ആണുങ്ങൾക്ക്. പക്ഷേ, ഭക്ഷണമുണ്ടാക്കാതെയും തുണിയലക്കാതെയും കുഞ്ഞിനെ കുളിപ്പിയ്ക്കാതെയും പെണ്ണുങ്ങൾക്ക് കഴിയാനാകുമോ? അതുകൊണ്ട് വെള്ളം പെണ്ണുങ്ങൾക്ക് ദേവി കൊടുക്കുന്ന പ്രത്യേക അനുഗ്രഹമാണ്. തോന്നുമ്പോഴൊക്കെ വെള്ളം ലഭിയ്ക്കുന്നത് കഴിഞ്ഞ ജന്മത്തിൽ ചെയ്ത പുണ്യം കൊണ്ടാണ്. സ്വന്തം കിണറുണ്ടാവുന്നത് സ്വർഗവാസികളായ ദേവാംശികളായി പിറന്നവർക്കു മാത്രമാണ്.
സ്കെയിലില്ലാത്ത അളവായിരുന്നു അപ്പോൾ ഫൂൽമതിയ്ക്ക്......... എന്റെ ധാർഷ്ട്യത്തിന്റെ വീർത്ത പള്ളയിൽ ആ വാക്കുകളുടെ മിന്നുന്ന വാൾത്തല ഇന്നും രക്തമൊലിപ്പിയ്ക്കുന്നു. ഓരോ തുള്ളി വെള്ളവും അവളായി മാറുന്നു.
നമസ്തേസ്തു ഫൂൽമതി!
ദിവസങ്ങൾ കടന്നു പോയി. വേനൽക്കാലം തണുപ്പ് കാലത്തിന് വഴിയൊഴിഞ്ഞുകൊണ്ടിരുന്നു. ഒരു നാൾ രാവിലെ ഫൂൽമതി പറഞ്ഞു, “ദീദി, ഞാൻ വീണ്ടും അമ്മയാവാൻ പോവുകയാണ്.”
എനിയ്ക്ക് കലിയാണു വന്നത്. പെറ്റിട്ടതുങ്ങൾക്ക് തന്നെ തിന്നാൻ കൊടുക്കാൻ വഴിയില്ല; അപ്പോഴാണ് വീണ്ടും വീണ്ടും........ നാണമില്ലാത്ത ചെറ്റക്കൂട്ടങ്ങൾ!
“നീയീ നാണം കെട്ട ഏർപ്പാട് നിറുത്താതെ ഗതി പിടിയ്ക്കില്ല. ഇനിയും പെറ്റാൽ അതിനും തിന്നാൻ കൊടുക്കേണ്ടേ?“ ക്ഷോഭം കൊണ്ട് എന്റെ വാക്കുകൾ വിറച്ചു.
ഫൂൽമതിയുടെ ശബ്ദം ശാന്തമായിരുന്നു. “ഇതും കൂടിയില്ലെങ്കിൽ പിന്നെ ഞങ്ങൾക്ക് എന്താണൊരു സന്തോഷം ദീദി? ഉണ്ടാവുന്നെങ്കിൽ ഉണ്ടാവട്ടെ. അത് അതിന്റെ തലേലെഴുത്തും കൊണ്ട് വരും……….“ എന്റെ കണ്ണുകൾ അതു വരെ കാണാൻ തയാറാവാതിരുന്ന ഒരു കാഴ്ചയായിരുന്നു ആ നിമിഷം അവൾ കാണിച്ചത്, കാതുകൾ അതു വരെ കേൾക്കാൻ തയാറാവാതിരുന്ന ഒരു ശബ്ദമായിരുന്നു ആ നിമിഷം അവൾ കേൾപ്പിച്ചത്. ശരിയാണ്. അവൾക്കും അവളുടെ ആദ്മിയ്ക്കും വേറെ എന്താണ് ഒരു സന്തോഷം? ഒരു സുഖം? വയറു നിറയ്ക്കാൻ ഭക്ഷണം കൂടിയില്ലാത്തവർ…….. ജീവൻ മാത്രം സ്വന്തമായുള്ളവർ……… ഒന്നുമൊന്നുമില്ലാത്തവരുടെ ഒരാനന്ദം...... അല്പ നിർവൃതി……
എനിയ്ക്ക് പാവം തോന്നി. അവളുടെ എണ്ണ കാണാതെ പരുത്തു ചെമ്പിച്ച തലമുടിയിൽ ഞാനെന്റെ കൈ ചേർത്തു.
അവളെ ആശുപത്രിയിൽ പോകാൻ നിർബന്ധിയ്ക്കുകയും, ഗർഭിണി സ്വീകരിയ്ക്കേണ്ടുന്ന മുൻ കരുതലുകളെക്കുറിച്ചും പ്രത്യേകമായി കഴിയ്ക്കേണ്ടുന്ന ആഹാരത്തെക്കുറിച്ചും ഒക്കെ വിസ്തരിയ്ക്കുകയും ചെയ്തു ഞാൻ. അവൾ ചിരിച്ചുകൊണ്ട് തല കുലുക്കി. “ഒന്നും സംഭവിയ്ക്കില്ല ദീദി, നാലാമത്തെ പ്രാവശ്യമല്ലേ, എനിയ്ക്കിത് നല്ല പരിചയമാണ്.“
ഒരുപക്ഷേ, ആ അവസ്ഥയിൽ അവൾക്ക് മാത്രം പറയാൻ കഴിയുന്ന വാക്കുകൾ.
എന്നാൽ കാര്യങ്ങൾ അത്ര എളുപ്പമായില്ല.
അവൾ ദിനം പ്രതി ക്ഷീണിച്ചു, ശ്വാസം മുട്ടലും കിതപ്പും വർദ്ധിച്ചു. തുടർച്ചയായി അഞ്ചാറു ദിവസം വരാതിരുന്നപ്പോൾ ഞാൻ അന്വേഷിച്ചു ചെന്നു. അവൾക്ക് പനി പിടിപെട്ടിരുന്നു. ആ കണ്ണുകൾ പളുങ്ക് ഗോട്ടികളെ ഓർമ്മിപ്പിച്ചു. രോഗവും ദാരിദ്ര്യവും ഗർഭവും തളർത്തിയ ദുർബല ശരീരത്തെ തൊട്ട് വിളിച്ച് മൂന്നു കുഞ്ഞുങ്ങളും വിശന്നു കരഞ്ഞുകൊണ്ടിരുന്നു. അവളുടെ ആദ്മി അവിടെയുണ്ടായിരുന്നില്ല.
ചേരിയിലെ ആരോഗ്യപ്രവർത്തകരെ കണ്ടുപിടിയ്ക്കാൻ അൽപ്പം പണിപ്പെടേണ്ടി വന്നുവെങ്കിലും അവളെ ചികിത്സിപ്പിയ്ക്കാൻ എനിയ്ക്ക് സാധിച്ചു.
പത്തു പതിനഞ്ചു ദിവസം കഴിഞ്ഞപ്പോൾ എല്ലും തോലുമായി, ഒരു പടു കിഴവിയുടെ രൂപത്തിൽ അവൾ എന്റെ മുന്നിൽ വന്നു നിന്നു. നെഞ്ചു തകരുന്നതായി എനിയ്ക്കു തോന്നി. അവൾ എനിയ്ക്കൊരു വെറും സഹായി മാത്രമായിരുന്നില്ലെന്ന് ഞാൻ മനസ്സിലാക്കുകയായിരുന്നു. ഫൂൽമതിയ്ക്ക് ക്ഷയം ബാധിച്ചിട്ടുണ്ടെന്നും ഈ ഗർഭം ഒഴിവാക്കുന്നതാവും അവൾക്ക് നല്ലതെന്നും എന്നോട് പറഞ്ഞത് ചേരിയിലെ ആശുപത്രിയിൽ ഇടയ്ക്കൊക്കെ വരാറുണ്ടായിരുന്ന നഴ്സമ്മയാണ്. അവളുടെ ആദ്മിയോട് അവർ സംസാരിച്ചുവെങ്കിലും പ്രയോജനമുണ്ടായില്ല.
“ആ നാശം പിടിച്ചവൻ മോന്തേം വീർപ്പിച്ച് താഴോട്ട് നോക്കി നിൽക്കുകയായിരുന്നു. ഇതുങ്ങളുടെയൊക്കെ ഉള്ളിലിരിപ്പ് ആർക്കറിയാം? നഴ്സമ്മ വെറുപ്പോടെ പിറുപിറുത്തു. “കഴിഞ്ഞ നസ്ബന്ദി ക്യാമ്പിന് വരാൻ ആ ചെകുത്താനെ നിർബന്ധിച്ചതാണ്.“ അവർക്ക് കലിയടങ്ങുന്നുണ്ടായിരുന്നില്ല.
ഞാൻ ഫൂൽമതിയോട് കാര്യങ്ങൾ വിശദമാക്കിയപ്പോൾ അവൾ തലയും കുമ്പിട്ടിരുന്ന് എല്ലാം മൂളി കേട്ടു. ഒട്ടു കഴിഞ്ഞ് ദുപ്പട്ടയിൽ തിരുപ്പിടിച്ചുകൊണ്ട് ചോദിച്ചു. “കുഞ്ഞിനെന്തെങ്കിലും കുഴപ്പം വരുമോ ദീദി?” ആ നിമിഷത്തിൽ അവളുടെ കുണ്ടിലാണ്ട കണ്ണുകൾ നിറഞ്ഞു തുളുമ്പി.
അവൾക്കാണു കുഴപ്പമുണ്ടാവുകയെന്ന് നഴ്സമ്മ വിസ്തരിച്ചത് ഞാൻ അതേപടി കേൾപ്പിച്ചിട്ടും ജനിയ്ക്കാൻ പോകുന്ന കുഞ്ഞിനെ മാത്രം ഓർമ്മിച്ച് ഉൽക്കണ്ഠപ്പെടുന്ന അവളുടെ അമ്മ മനസ്സ് എന്റെ ചിന്താശേഷിയ്ക്കപ്പുറത്ത് നിന്ന് എന്നെ കളിയാക്കിച്ചിരിച്ചു.
“വേണ്ട, ദീദി, കുഞ്ഞിനെ കളയേണ്ട, ചിലപ്പോൾ അതൊരു ആൺകുട്ടിയായിരിയ്ക്കും. അങ്ങനെയാണെങ്കിൽ അദ്ദേഹത്തിനും എന്റെ പെൺകുട്ടികൾക്കും വലിയ സഹായവുമാകും. ഞാനത്രയെങ്കിലും ചെയ്യേണ്ടേ ദീദി “
“കഴിഞ്ഞ നസ്ബന്ദി ക്യാമ്പിന് നിന്റെ ആദ്മി പോവാതിരുന്നതുകൊണ്ടാണ് ഈ കുഴപ്പമുണ്ടായത്. അയാൾ അതിനു പോയി എന്ന് വിചാരിച്ചാൽ മതി, ഗർഭമുണ്ടായിട്ടില്ലെന്ന് കരുതിയാൽ മതി.“ ഞാൻ അവളെ ആശ്വസിപ്പിയ്ക്കാൻ ശ്രമിയ്ക്കുകയായിരുന്നു.
ശോഷിച്ച കൈകൾ ഉയർത്തി അരുതാത്തതെന്തോ കേട്ട പോലെ അവൾ ചെവികൾ പൊത്തി. “രാം രാം“ എന്നു  ജപിച്ചു. എന്നിട്ടു യാചനയോടെ വിലക്കി. “മഹാപാപം പറയരുത് ദീദി. നസ്ബന്ദി ചെയ്താൽ അദ്ദേഹത്തിന് ആരാണു രണ്ടാമത് പെണ്ണിനെ കൊടുക്കുക? ഞങ്ങളുടെ ഇടയിൽ മൂന്നാലു പ്രസവിയ്ക്കുമ്പോൾ പെണ്ണുങ്ങൾ മരിച്ചു പോകുന്നത് ഒരു സാധാരണ കാര്യമാണ്. അപ്പോൾ ആദ്മി രണ്ടാമതും കല്യാണം കഴിയ്ക്കും. അവർക്ക് ഒരു കൂട്ട് വേണ്ടേ ദീദി? ഇത് ആൺകുട്ടിയാണെങ്കിൽ ഞാൻ തന്നെ പ്രസവം നിറുത്താം ദീദി. അദ്ദേഹത്തിന് കുറവൊന്നും വരാതിരിയ്ക്കട്ടെ………
ഒരു വാക്കും …….. കേടു വന്നതോ തേഞ്ഞതോ പൊട്ടിയതോ ചതഞ്ഞതോ ആയ ഒരു വാക്കു പോലും ഉമിനീർ വറ്റിപ്പോയ എന്റെ വായിലുദിച്ചില്ല.

അവളെ കാണുന്ന കണ്ണുകൾ മാത്രം നിറഞ്ഞ് വിറച്ചുകൊണ്ടിരുന്നു.

Saturday, April 16, 2011

‘പടക്കം ചൂടാവുമ്പോ ഠേ….. ഠേ….. ന്ന് അടീം കൂടി പൊട്ടും‘

https://www.facebook.com/groups/1498796040413252/permalink/1945422209083964/
15/04/18

(വർത്തമാനം വിഷുക്കണി പതിപ്പിൽ - ഏപ്രിൽ 2011 - പ്രസിദ്ധീകരിച്ചിട്ടുണ്ട്.)

മാർച്ച് മാസത്തിൽ തന്നെ പൂ ചൊരിയുന്ന കർണികാരം “ദാ വിഷു…വിഷു “വന്നിരിയ്ക്കുന്നുവെന്ന് മന്ത്രിയ്ക്കുന്നത് ഞാൻ കാണുന്നും കേൾക്കുന്നുമുണ്ട്. മേടമാസത്തിനു പകരം മീനത്തിലേ വിഷു ആഘോഷിച്ചേയ്ക്കാമെന്ന് കൊന്നപ്പൂവിന് തോന്നുന്നതെന്തുകൊണ്ടാവും? പൂവിനു മേടച്ചൂടും ചൂരും മീനത്തിൽ തന്നെ കിട്ടിക്കഴിഞ്ഞിരിയ്ക്കുന്നുവോ?
അടിമുടി പൂത്തുലഞ്ഞ കണിക്കൊന്ന എന്റെ ബാല്യകാല സ്വപ്നമായിരുന്നു. എല്ലാ കൊല്ലവും വിഷു വരുമ്പോൾ അയല്പക്കത്തെ കുട്ടികൾക്ക് അതുവരെയില്ലാതിരുന്ന ഒരു സ്പെഷ്യൽ ഗമയും പ്രാധാന്യവും ജാടയും ഒക്കെയുണ്ടാവും. അവരുടെ വീട്ടുമുറ്റത്ത് പൂത്തുലഞ്ഞു നിൽക്കുന്ന കണിക്കൊന്നയാണ് അതിനു കാരണമെന്ന് അധികം വൈകാതെ ഞാൻ മനസ്സിലാക്കി. കണിക്കൊന്ന എന്റെ സ്വപ്നവും കരളിലെ വേദനയുമായതങ്ങനെയാണ്. പക്ഷെ, വീട്ടിലെ കൊന്ന പൂക്കാൻ തുടങ്ങിയപ്പോഴേയ്ക്കും ആ ബാല്യം കടന്നു പോയി, ഗമയും പ്രാധാന്യവുമൊന്നും ആരോടും പ്രദർശിപ്പിയ്ക്കാനവസരം തരാതെ.
അമ്പലത്തിലെ ഉത്സവക്കാലത്തും വിഷുക്കാലത്തും ആണ് ഒരു ചേട്ടനില്ലാതെ പോയതിന്റെ സങ്കടം എനിയ്ക്ക് ഏറ്റവും കൂടുതൽ തോന്നിയിട്ടുള്ളത്. എന്റെ ബാല്യകാല സുഹൃത്തുക്കൾക്കെല്ലാം മിടുക്കന്മാരായ ചേട്ടന്മാരോ അല്ലെങ്കിൽ ആ ചേട്ടന്മാരുടെ ഒപ്പത്തിനൊപ്പം നില്ക്കുന്ന അനുജന്മാരോ ഉണ്ടായിരുന്നു. ഉത്സവക്കാലത്ത് സന്ധ്യ കഴിഞ്ഞുള്ള കലാപരിപാടികൾ കാണാൻ പോകുന്ന ഭാഗ്യവതികളായ സഹോദരിമാർക്ക് കൂട്ട് ഈ ചേട്ടന്മാരും അനിയന്മാരും ആയിരിയ്ക്കുമല്ലോ.
‘ആയ്, രമേശേട്ടന് ഇരുട്ടത്ത് നടക്കാൻ ന്താ ധൈരിയം,‘
‘ആ, വഴീല് മൂർഖൻ പാമ്പിനെ കണ്ട്ട്ട് ഗംഗേട്ടൻ പേടിച്ച്ല്യാ അതറിയോ ?‘
‘ആന എടയാന്ന് കേട്ടിട്ടും കൂടി ന്റെ ഉണ്ണിയ്ക്ക് ഒരു കൂസലുണ്ടായില്ല്യ’ ………… ഇതൊക്കെ ഗമക്കാരികളായ സഹോദരിമാർ പറയുന്ന ഉത്സവകാല പൊങ്ങച്ചങ്ങൾ ആണെങ്കിൽ വിഷുക്കാലമായാൽ വേറെ തരം കഥകൾ കേൾക്കാം.
‘കണിവയ്ക്കാനേയ് പ്ലാവിന്റെ ഉച്ചാണിക്കൊമ്പ്ത്തന്നാ ചക്കീട്ടത് രമേശേട്ടൻ, കയറ് കെട്ടീട്ട് എറ്ക്കാര്ന്ന്, അതോണ്ട് ഒരു കേടും പറ്റീല്യാ’
‘ഗംഗേട്ടനാ മാങ്ങ മുഴോൻ പറിച്ചേ…… വലത്തോട്ടിയോണ്ട്, ഒറ്റെണ്ണം പൊട്ടീല്യാ.‘
‘ഉണ്ണ്യെ നീറും കട്ടുറുമ്പും പൊതിഞ്ഞൂ ട്ടാ, ന്നാലും കൊന്നപ്പൂ വട്ടിക്കണക്കിനാ പറ്ച്ച്ത്. ന്താ ഒരു സാമർഥ്യം……….‘ ഇങ്ങനെ പറയുമ്പോൾ ആ അനിയത്തിമാരും ചേച്ചിമാരും ആയ ഗമക്കാരികളുടെ ഭാവം കാണേണ്ടതു തന്നെയാണ്! വേൾഡ് കപ്പ് ജയിച്ച ധോണിയെപ്പോലെ.
‘ഇത്തിരി പൂ തര്വോ‘ എന്ന് ആവുന്നത്ര പാവമായി ചോദിച്ചാലും അവർ കുറച്ച്, നന്നെക്കുറച്ച് പൂക്കൾ മാത്രമേ തരികയുള്ളൂ. അവരുടെ പല ബന്ധുക്കളുടേയും വീടുകളിൽ കൊടുക്കാനുള്ളതുകൊണ്ട് ഇതിലും കൂടുതൽ തരാനാവില്ലെന്ന് തീർത്തു പറയുകയും ചെയ്യും. നാലഞ്ചു വീടുകളിലെങ്കിലും പോയി അങ്ങനെ പാവമായിട്ടാണ് കണി വെയ്ക്കാനാവശ്യമായ കൊന്നപ്പൂക്കൾ കിട്ടിയിരുന്നത്.
അടുത്ത പ്രശ്നം പടക്കത്തിന്റേതായിരുന്നു. പടക്കം കെട്ടുന്ന രാമൻ നായരുടെ വീട്ടിൽ നിന്ന് കമ്പിത്തിരി, മത്താപ്പ്, പാമ്പ് ഗുളിക എന്നീ പാവം പാവം പെൺപടക്കങ്ങളും മേശപ്പൂവ്, തലചക്രം എന്നു തുടങ്ങി ഇത്തിരി മൂച്ചുള്ള പെൺപടക്കങ്ങളും മാത്രമേ ഞങ്ങൾ വാങ്ങുകയുള്ളൂ. അപ്പോൾ വിഷു സമ്മാനമായി കുറച്ച് ഓലപ്പടക്കവും കൂടി തികച്ചും സൌജന്യമായി ലഭിച്ചിരുന്നു. ഓലപ്പടക്കം, മാലപ്പടക്കം, വാണം, അമിട്ട്, ഗുണ്ട്, ബോംബ് ഒക്കെ ആൺപടക്കങ്ങളാണല്ലോ. ആ ഓലപ്പടക്കങ്ങൾ പൊട്ടിയ്ക്കാൻ വീട്ടിലൊരു ആൺ തരിയില്ലാത്തതുകൊണ്ട് അവ ഉപയോഗശൂന്യമായി പോകാറാണ് പതിവ്. അതുകൊണ്ട് വിഷുക്കണി വെയ്ക്കുന്ന വൈകുന്നേരങ്ങളിൽ, എല്ലാവരും പടക്കം പൊട്ടിച്ചു രസിയ്ക്കുന്ന സമയത്ത് ഞാനും അനിയത്തിയും അല്പം വിഷണ്ണരാവാറുണ്ട്.
വിഷുപ്പിറ്റേന്ന് അനിയത്തിമാരും ചേച്ചിമാരുമായ ഗമക്കാരികൾ “നിങ്ങടവ്ടെ പടക്കോന്നൂണ്ടായില്ല്യാ ല്ലേ‘എന്ന് ചുണ്ട് കോട്ടിക്കൊണ്ട് ചോദിയ്ക്കും. അപ്പോഴാണ് അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നത്. ‘അല്ലല്ല, പടക്കോണ്ടായിരുന്നു. ഉം ഉം ഉണ്ടായിരുന്നു‘ എന്ന് വാശിയോടെ പറയുമെങ്കിലും അവർ ഒറ്റത്തട്ടിൽ അത് തെറിപ്പിച്ച് കളയും. ‘ന്ന്ട്ട് ഒരു ഒച്ചീം കേട്ട്ല്ല്യാല്ലോ…പടക്കം നനഞ്ഞോയോ?’
പിന്നെ വർണ്ണനയാണ്, ‘ഗംഗേട്ടൻ ഓലപ്പടക്കം കത്തിച്ചപ്പോ…… രമേശേട്ടൻ വാണം കുപ്പീലു വെച്ച് വിട്ടപ്പോ…….. അപ്പോ, ന്റെ ഉണ്ണ്യോ? അവനെങ്ങ്ന്യാ ആ മാലപ്പടക്കം പൊട്ടിച്ചേന്നറിയോ……‘ നമുക്ക് ഗംഗേട്ടനും രമേശേട്ടനും ഉണ്ണിയും പടക്കവും വാണവും ഇല്ല. ഞാൻ ചേച്ചിയായി ജനിച്ചും പോയി, ഇനി ഒരു ചേട്ടനുണ്ടാവണമെങ്കിൽ എന്നേക്കാൾ മുൻപ് ജനിയ്ക്കേണ്ടേ? പിന്നെ കുഞ്ഞനിയൻ ഉണ്ടായി അവൻ വലുതാവുമ്പോഴേയ്ക്കും ……….
‘നീ നടക്കണ വല്ല കാര്യോം ആലോചിയ്ക്ക്‘ എന്ന് അനിയത്തി എന്നെ തിരുത്തും. അതെ, അതാണു വേണ്ടത്. ചെയ്യാൻ പറ്റുന്ന കാര്യം ആലോചിയ്ക്കണം……..
വീട്ടിൽ കൊന്നപ്പൂവില്ല എന്നതൊരു പരമാർത്ഥമാണ്, കൊന്ന നട്ടിട്ടുണ്ട്. തടമെടുത്ത് വെള്ളമൊഴിയ്ക്കുന്നുണ്ട്. പക്ഷെ, അദ്ദേഹം വളർന്ന് വലുതായി പൂവുണ്ടാവാൻ സമയം പിടിയ്ക്കും. എന്നിട്ട് വേണമല്ലോ മതിയാവോളം പൂ പറിയ്ക്കാൻ…… അപ്പോൾ കുറെക്കാലം കൂടി ഈ കൊന്നപ്പൂ വകയിൽ ഗമക്കാരികളുടെ കേമത്തം സഹിച്ചേ പറ്റൂ.
ഓലപ്പടക്കം വീട്ടിലുണ്ട്. അത് പൊട്ടിയ്ക്കാൻ എന്താണ് മാർഗമെന്ന് ആലോചിച്ചാൽ മതി. എല്ലാം കൂടി ഒന്നിച്ചിട്ട് കമ്പിത്തിരിയോ മത്താപ്പോ കൊണ്ട് തീ കൊടുത്താൽ മതിയെന്ന് ആദ്യം തീരുമാനിച്ചു. മത്താപ്പ് ഒരെണ്ണം മതിയാകുമോ ആവോ? പിന്നെ തീ കൊടുത്തിട്ട് നല്ല സ്പീഡിൽ പിൻ തിരിഞ്ഞ് ഓടുന്നതിലാണ് മിടുക്കെന്ന് അനിയത്തി പറഞ്ഞു. ഓടാൻ വൈകിയാൽ കാര്യങ്ങൾ അപകടമായിത്തീരും. അതോർത്തപ്പോൾ തന്നെ കൈയും കാലും വിറയ്ക്കാനും തൊണ്ട വരളാനും തുടങ്ങി.
കുറച്ചധികം സമയം ആലോചിച്ചപ്പോൾ ശീമക്കൊന്നയുടെ നീണ്ട കമ്പിന്റെ അറ്റത്ത്, ഒരു പൊളിവുണ്ടാക്കി പടക്കം അതിൽ പിടിപ്പിച്ച് തീയിൽ കാണിയ്ക്കാമെന്ന നിർദ്ദേശവുമായി അനിയത്തി വന്നു. ശീമക്കൊന്നയുടെ കമ്പിന് കനം നന്നെ കുറവായതുകൊണ്ട് ഞങ്ങൾക്ക് അത് കൈകാര്യം ചെയ്യാനെളുപ്പമാണെന്നും അവൾ ചൂണ്ടിക്കാട്ടി. എന്നേക്കാൾ വയസ്സിനു ചെറുതായതുകൊണ്ട് മാത്രം അവളെ അനിയത്തി എന്ന് വിളിയ്ക്കുന്നതാണ്. അതൊഴിച്ച് ബാക്കി എല്ലാറ്റിലും അവൾ ചേച്ചിയായിരുന്നു. തീയും പടക്കവും വടിയുടെ അത്രേം അകലത്തിൽ പിടിച്ചാൽ മതിയെന്നും അവൾ പറഞ്ഞു. വടിയ്ക്ക് മാങ്ങ പറിയ്ക്കണ തോട്ടിയുടെ നീളം വേണമെന്നും തീർച്ചയാക്കി. കണി വെയ്ക്കാൻ അകത്ത് ഒരുക്കങ്ങൾ നടക്കുമ്പോൾ പുറത്തെ വരാന്തയിലിരുന്ന് ഞങ്ങൾ രണ്ട് പേരും കൂടി പുതിയ ടെക്നോളജി ഉപയോഗിച്ച് ഠേ…..ഠേ…..ന്ന് പടക്കം പൊട്ടിയ്ക്കും! ഗംഗേട്ടനും രമേശേട്ടനും ഉണ്ണീം ഇല്ലാത്തവർക്കും വേണല്ലോ പടക്കോം വിഷൂമൊക്കെ. ഗമക്കാരികൾ പടക്കത്തിന്റെ ഒച്ച കേട്ട് കിടും..കിടും എന്ന് ഞെട്ടട്ടെ…………
അഭിമാനവും ആഹ്ലാദവും കൊണ്ട് വീർപ്പുമുട്ടിയാണ് ആ വിഷുത്തലേന്ന് ഞങ്ങൾ കമ്പിത്തിരിയും മത്താപ്പുമൊക്കെ കത്തിച്ച്കൊണ്ടിരുന്നത്. ഇതാ, വരുന്നു ആ നിമിഷം………ഞങ്ങളും പടക്കം പൊട്ടിയ്ക്കാൻ പോകുന്ന അപൂർവ സുന്ദര നിമിഷം…. എല്ലാവരും അന്തം വിട്ട് നിൽക്കുന്ന അൽഭുത നിമിഷം…..ദാ ഇപ്പോൾ വരും.
ഠേ…….ഠേ……ഠേ…….. ന്ന്….. പടപടാ എന്ന് …….ദൈവമേ ! പടക്കം പൊട്ടുന്നു…… മുറ്റത്തല്ല, അയൽപ്പക്കത്തല്ല, ഞങ്ങളല്ല, ആരാണ് ? എവിടെയാണ് ?…..ആരൊക്കെയോ ഓടി വരുന്നുണ്ടല്ലോ…… അലർച്ച…… ബഹളം…….വീട്ടിന്റെ അകത്ത് അടുക്കളയിൽ നിന്നാണ് ശബ്ദം……..
----------------------------------------

ഞാൻ തലയും കുമ്പിട്ട് നിന്നു. വീട്ടിലെല്ലാവരും ദേഷ്യപ്പെട്ടിരിയ്ക്കയാണ്. അധികം പടക്കമില്ലാതിരുന്നതുകൊണ്ട് വലിയൊരു ദുരന്തം ഒഴിവായി. തീപിടുത്തമുണ്ടായില്ല, തറയിലെ മണ്ണടുപ്പ് തകർന്നതൊഴിച്ചാൽ നാശ നഷ്ടങ്ങളൊന്നുമുണ്ടായില്ല….ഭാഗ്യം. അതെ, ഗുരുവായൂരപ്പൻ കാത്തു……. പക്ഷേ, ഈ പടക്കം അടുക്കളയിൽ എങ്ങനെ വന്നു?
പടക്കം വേഗം പൊട്ടണമെങ്കിൽ ഒട്ടും നനവില്ലാതെയിരിയ്ക്കണമെന്നും അതിന് ചെറുതായി ഒന്ന് ചൂടാക്കിയാൽ മതിയെന്നും ഗംഗേട്ടനും രമേശേട്ടനും പറയുന്നത് എല്ലാവരും കേട്ടിട്ടുള്ളതല്ലേ? അതുകൊണ്ടാണ് ഭക്ഷണം ചൂടായിരിയ്ക്കാൻ എടുത്ത് വെയ്ക്കാറുള്ള കൊടിയടുപ്പിൽ ഞാൻ പടക്കം സൂക്ഷിച്ചത്……ഒട്ടും നനവില്ലാതെയിരിയ്ക്കാൻ ………തീയിൽ കാണിച്ചാൽ ഉടനെ ഠേ ഠേ എന്ന് പൊട്ടാൻ…….കൊടിയടുപ്പ് ഒരിയ്ക്കലും കത്തിയ്ക്കാറില്ല. ‘കാളവായ് ‘എന്ന് പേരായ വലിയ അടുപ്പിൽ നിന്നുള്ള ചൂട് മെല്ലെമെല്ലെ വ്യാപിയ്ക്കുകയേയുള്ളൂ. ‘കാളവായിലെ ശമയൽ ശെയ്ത് കൊടിയടുപ്പിലെ വെച്ച് ശൂടായിരുക്കറ ശാപ്പാട് പോടണം‘……… എന്ന് കേട്ടാണു വളർന്നിട്ടുള്ളത്……… അതുകൊണ്ടാണ്……. കൊടിയടുപ്പിന്റെ പുറത്ത് വെച്ചാൽ ആരെങ്കിലും കണ്ടെങ്കിലോ എന്നു കരുതിയാണ് കൊടിൽ കൊണ്ട് ഉള്ളിലേയ്ക്ക് ഇറക്കി വെച്ചത്……… ഇത്തിരി നേരത്തേയ്ക്കായിട്ട് വെച്ചതാണ്….. കമ്പിത്തിരിയും മത്താപ്പും കത്തിയ്ക്കണ നേരത്തേയ്ക്ക് മാത്രം ……….. പക്ഷെ, കനൽ കൊടിയടുപ്പിലേയ്ക്കും നീങ്ങി വരുമെന്നും അങ്ങനെയാണ് ചൂടുണ്ടാവുന്നതെന്നും എനിയ്ക്കറിയില്ലായിരുന്നു……….. പിന്നെ പുതിയ ടെക്നോളജി പ്രദർശിപ്പിച്ച അനിയത്തിയുടെ മുൻപിൽ ഒട്ടും നനവില്ലാത്ത പടെ പടെന്ന് പൊട്ടുന്ന പടക്കം കാണിച്ച് ആളാവാൻ എനിയ്ക്കും മോഹമുണ്ടായിരുന്നു……. അതല്ലേ കാരണം?........
വിഷുത്തലേന്നായാലും അടി കിട്ടിയാൽ നല്ല വേദനയാണ്. അതിലും ഭയങ്കരമായിരുന്നത് അനിയത്തിയുടെ നോട്ടമായിരുന്നു……….. എന്റെ ബുദ്ധിശക്തിയെ അളക്കുന്ന യന്ത്രം കണ്ടുപിടിച്ച ഗവേഷകയുടെ നോട്ടം……….. അയല്പക്കത്തെ ഗമക്കാരികൾ വിവരമറിഞ്ഞെത്തിയപ്പോൾ ദൈവം പോലും അവരുടെ ഭാഗത്താണെന്ന് എനിയ്ക്ക് മനസ്സിലായി. അല്ലെങ്കിൽ ഞാൻ കരച്ചിൽ നിറുത്തിയതിനു ശേഷം വന്നാൽ മതിയായിരുന്നില്ലേ അവർക്ക്? രാത്രി തന്നെ, ‘അയ്യോ! എന്താ പറ്റിയേ‘ എന്നന്വേഷിച്ച് ഓടി വന്ന അവരുടെ വീട്ടുകാർക്കൊപ്പം തിരക്കിട്ട് പാഞ്ഞു വരണമായിരുന്നോ?.
പിറ്റേക്കൊല്ലം വിഷുവിന് ‘പടക്കം ചൂടാവുമ്പോ ഠേ…. ഠേ…. ന്ന് അടീം കൂടി പൊട്ടും‘ എന്ന പാട്ടുണ്ടായതങ്ങനെയാണ്.

Monday, March 21, 2011

അവളുടെ കിടപ്പുമുറി

http://www.chintha.com/node/79066
https://www.facebook.com/echmu.kutty/posts/1059074970938463

(തര്‍ജ്ജനി, ജൂലായ് 2010, Volume 6, No. 7 ൽ ഈ കഥ വന്നിരുന്നു.)
                                               

കാൽ മുട്ടിനൊപ്പം നീണ്ട, വണ്ടിൻ പുറമായി കറുത്തു മിന്നുന്ന
തലമുടി ചുറ്റിപ്പിടിച്ച് കവിൾ തരിക്കുന്ന രണ്ടടിയിൽ ചോര പുറത്തേക്ക് ചീറ്റുന്നു.
പച്ച ചോരയ്ക്ക് ഉപ്പിന്റെ രുചി. പേടിയുടെ ഗന്ധം.
തല തിരിയുന്നതു കൊണ്ട് അടിച്ച
കൈകളുറച്ചിരിയ്ക്കുന്ന തോളിൽ തന്നെ
അവളുടെ തല ചായുന്നു.
വെറുപ്പിന്റെ ആഴമാണോ തോളിലമരുന്ന
തലയെയും ചുവരിലേക്കെറിയുന്നത്?
ആയിരിക്കും.
അവൾ പിന്നെയും മുഖം കഴുകുന്നു,
കുലുക്കുഴിയുന്നു.
മുടിയൊതുക്കുന്നു.
നീറിപ്പൊള്ളുന്ന മെത്തയിലെ
ഉത്സവങ്ങളെല്ലാം നീറ്റു കക്ക പോലെ
ഉതിർന്നുടഞ്ഞു. ആ ഉത്സവങ്ങളുടെ
വലിയ കുഴലൂത്തുകളത്രയും ആർക്കോ കിട്ടിയ
സങ്കൽ‌പ്പ മയക്കത്തിന്റെ
കെട്ടുകാഴ്ചകളായിരുന്നു.
തിണർത്ത കവിളിൽ ആഴുന്ന നഖങ്ങൾ.............
ചോരയുതിരുന്ന വായിൽ
കയ്ക്കുന്ന ചുണ്ടുകൾ................
ആവിയിൽ വെന്തമർന്ന കിടക്കയിൽ ഒരു
പശുവിന്റെ രൂപം പിറവി കൊണ്ടു.
വെട്ടേൽക്കുന്നതും കണ്ണുകൾ നിറയുന്നതും തൊലിയടരുന്നതും പ്രാണൻ പിടയുന്നതും പൊരുത്തങ്ങളുടെ വഴിത്താരകളിലായിരുന്നു. അതുകൊണ്ട് അവളുടെ നാവിൽ ഒരിയ്ക്കലും ശാപ വചനങ്ങളുതിരുകയില്ല.
പ്രസവ വേദനയിൽ പോലുമൊന്നു ഉറക്കെ കരയാത്ത പശുവാണു അടയാളം. പശുവിന്റെ ഭാഷ ആർക്കും തിരിയില്ല. കരയുമ്പോഴും ചിരിക്കുമ്പോഴും കറക്കുമ്പോഴും അറുക്കുമ്പോഴും തിന്നുമ്പോഴും പശുവിനെ അറിയാൻ പറ്റില്ല.

Wednesday, March 2, 2011

ഒരു എലിയും കുറച്ച് ചീരയും ആറേഴു പെണ്ണുങ്ങളും………..

കിഴക്കും തെക്കും വടക്കുമായി ഓരോ ചെറിയ മുറിയും നടുവിലൊരു തളവും പിന്നെ അടുക്കളയാവശ്യത്തിനുള്ള ചില്ലറപ്പുരയുമായിരുന്നു അമ്മീമ്മയുടെ അപ്പാ അവർക്ക് പണിയിച്ചുകൊടുത്ത വീട്ടിലുണ്ടായിരുന്നത്. ഏകാകിനിയായ ഒരു സ്ത്രീയ്ക്ക് ഇതിൽ കൂടുതൽ വലിയ വീട് ആവശ്യമില്ലല്ലോ. ആ വീട്ടിലായിരുന്നു എന്റെയും അനിയത്തിയുടേയും ബാല്യവും കൌമാരവും യൌവനാരംഭവുമെല്ലാം…

അടുക്കളപ്പുരയിൽ നിന്ന് തളത്തിലേയ്ക്കുള്ള വാതിൽ അമ്മീമ്മ എപ്പോഴും അടച്ചിട്ടിരുന്നു, കാരണം അനിയന്ത്രിതമായ എലി ശല്യമായിരുന്നു അടുക്കളയിൽ. എലികൾ തളത്തിൽ വന്ന് പുസ്തകങ്ങളും തുണികളും കരണ്ട് നശിപ്പിയ്ക്കുന്നത് അവർക്ക് വലിയ വേദനയുണ്ടാക്കിയിരുന്നു. ഗോവിന്നൻ കെണി വെക്കുമെങ്കിലും എലികൾ മിടുക്കന്മാരായിരുന്നതുകൊണ്ട് അതിൽ ആരും വീഴാറില്ല. വല്ലപ്പോഴും കാണുന്ന ഒരു എലിയ്ക്കു നേരെ വലിയ വടിയുമായി ധാരാളം ശാപ വചസ്സുകൾ ചൊരിഞ്ഞുകൊണ്ട് ഗോവിന്നൻ ഓടാറുണ്ടായിരുന്നു. ബുദ്ധിയുള്ളവരും ഓട്ടത്തിൽ ഒളിമ്പ്യന്മാരുമായ അവരാകട്ടെ ഗോവിന്നനിൽ നിന്ന് രക്ഷപ്പെട്ടുകൊണ്ടുമിരുന്നു.

പാറുക്കുട്ടിയായിരുന്നു അമ്മീമ്മയുടെ സഹായിയായി വീട്ടിലുണ്ടായിരുന്നത്. കനത്ത് കറുത്ത തലമുടിയും കറുത്ത വലിയ മിഴികളുമുണ്ടായിരുന്ന അവർ പുഴുങ്ങി അലക്കി കഞ്ഞിയും നീലവും ചേർത്ത് വെളുപ്പിച്ച മുണ്ടും ബ്ലൌസും ധരിയ്ക്കാൻ ഇഷ്ടപ്പെട്ടു. ജോലികൾക്കിടയിൽ അമ്മീമ്മയും അവരും തമ്മിൽ എന്തെങ്കിലും ചില്ലറ തർക്കങ്ങൾ പതിവായിരുന്നു. ‘നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ‘ എന്ന പാട്ട് എനിയ്ക്ക് പഠിപ്പിച്ചു തന്നത് അവരാണ്. അതു പാടിക്കഴിഞ്ഞ് അവർ ഏറ്റുമാനൂരപ്പനെ വിളിച്ച് ഭക്തിയോടെ കണ്ണുകൾ പൂട്ടും. നിലവിളക്കിന്റെ പ്രഭയിൽ ആ മുഖം ഒരു നക്ഷത്രം പോലെ മിന്നിത്തിളങ്ങിയിരുന്നു. ‘പിച്ചകമുല്ല ഇലഞ്ഞിത്തറയിന്മേൽ’ എന്ന പാട്ടും ‘പച്ചമലയിൽ‘ എന്ന പാട്ടും അവർ പാടിത്തരാറുണ്ടായിരുന്നു.

ശനിയും ഞായറും ദിവസങ്ങളിൽ അമ്മീമ്മ നെയ്യപ്പമുൾപ്പടെയുള്ള പലതരം പലഹാരങ്ങൾ, കറുവടാം എന്നും ബ്ടാം എന്നും പേരുള്ള കൊണ്ടാട്ടങ്ങൾ, തേനിറ്റുന്ന പഴുത്ത ചക്കച്ചുള ഉണക്കിയത്, ചക്കപപ്പടം അങ്ങനെ പലതും തയാറാക്കിയിരുന്നു. ബ്രിട്ടാനിയ ബിസ്ക്കറ്റിന്റെ വലിയ ടിന്നുകളിലും സ്റ്റെയിൻലസ്സ് സ്റ്റീലിന്റെ വലിയ തൂക്കുപാത്രങ്ങളിലും ഇതെല്ലാം സൂക്ഷിച്ചു വെയ്ക്കുന്നതായിരുന്നു അവരുടെ പതിവ്. അടുക്കളക്കെട്ടിലെ മച്ചുള്ള കലവറ മുറിയിൽ പലഹാരങ്ങളുടെ കൊതിപ്പിയ്ക്കുന്ന നറുമണം എല്ലായ്പോഴും തങ്ങി നിന്നു.

ആ മണവും സ്വാദും കൊണ്ടാവണം ഈ പലഹാരങ്ങൾ പാറുക്കുട്ടിയുടെ ഏറ്റവും വലിയ ദൌർബല്യമായിത്തീർന്നത്. അമ്മീമ്മയും ഞങ്ങളും സ്കൂളിൽ പോകുന്ന പകലുകളിലും ഇടയ്ക്കെല്ലാം രാത്രികളിലും പാറുക്കുട്ടി ആരുമറിയാതെ കലവറ തുറന്നിരുന്നു. അവർ പലഹാരം തിന്നുന്ന കറുമുറു ശബദ്ം കേട്ട് രാത്രിയിൽ ഉണർന്നാലും കൈയോടെ ആ പ്രവൃത്തി കണ്ടുപിടിയ്ക്കുന്നത് വലിയ അപരാധമാണെന്ന് അമ്മീമ്മ കരുതിപ്പോന്നു.

‘പശിച്ചിട്ടല്ലവാ അപ്പ്ടി ശാപ്പ്ടറതുക്ക് ആശ വറത്,‘ എന്നായിരുന്നു അമ്മീമ്മയുടെ ന്യായം. വിശക്കുന്നതുകൊണ്ട് അല്പം പലഹാരം തിന്നുന്നു, അത് ക്ഷമിയ്ക്കാൻ നമുക്ക് കഴിയണം എന്ന് അമ്മീമ്മ പറഞ്ഞു.

അങ്ങനെ ഒരു ദിവസം രാത്രിയിൽ പലഹാരം തിന്നുന്നതിനിട്യ്ക്ക് വലിയൊരു എലി അടുക്കളപ്പുരയിൽ നിന്ന് തളത്തിലേയ്ക്ക് കടന്നത് പാറുക്കുട്ടി കണ്ടില്ല. തറയിൽ വിരിച്ചിട്ട കിടക്കയിൽ ഞാനും അനിയത്തിയും അമ്മീമ്മയുടെ ഇരുവശങ്ങളിലുമായി ഉറങ്ങിക്കിടക്കുകയായിരുന്നു. പലഹാരം തിന്നു കഴിഞ്ഞ് പതിവു പോലെ തളത്തിലെത്തി വാതിൽ മെല്ലെ അടച്ച്, പാറുക്കുട്ടി സ്വന്തം പായിൽ കിടന്ന് ഉറക്കം തുടർന്നു. എലിയാകട്ടെ മറ്റ് വാതിലുകളും ജനലുകളുമൊന്നും തുറന്നിട്ടില്ലാത്ത തളത്തിലും വടക്കേ മുറിയിലുമായി ബന്ധനസ്ഥനായി. പാവം, പുറത്തു കടക്കാനുള്ള പരാക്രമത്തിലാവണം അത് എന്റെ കൈ വിരലിൽ ആഞ്ഞു കടിച്ചിട്ടുണ്ടാവുക.

നല്ല ഉറക്കത്തിൽ അമ്മീമ്മ എന്നോട് ചോദിച്ചു, “നീ കിടക്കയിൽ മൂത്രമൊഴിച്ചുവോ? എന്താണിവിടെ ഒരു നനവ്?“ എട്ട് വയസ്സായ, നാലാം ക്ലാസ്സിൽ പഠിയ്ക്കുന്ന, നിഘണ്ടു പോലെയുള്ള വലിയ പുസ്തകങ്ങൾ കൂടി വായിയ്ക്കുന്ന എന്നോടാണീ ചോദ്യം! എന്നാലും രാത്രി നേരത്ത് വിളിച്ചുണർത്തി ഇത്ര മേൽ അപമാനകരമായ ഒരു ചോദ്യം അമ്മീമ്മ ചോദിച്ചു കളഞ്ഞല്ലോ.

ഞാൻ ഉത്തരം പറയുമ്പോഴേയ്ക്കും അവർ ലൈറ്റിട്ട് കഴിഞ്ഞിരുന്നു. ബൾബിന്റെ വെളിച്ചം കണ്ണിലടിച്ചപ്പോൾ കണ്ണിറുക്കി ചിമ്മിയെങ്കിലും ഭയപ്പെടുത്തുന്ന ആ കാഴ്ച ഞാൻ കാണുക തന്നെ ചെയ്തു. കിടക്കയിലാകമാനം രക്തം പരന്നൊഴുകിയിരിയ്ക്കയാണ്. എന്റെ ചൂണ്ടു വിരലിൽ നിന്നുമാണ് രക്തത്തിന്റെ ആ ചാൽ പുറപ്പെട്ടിരുന്നത്. അമ്മീമ്മ കഠിനമായ പരിഭ്രമത്തിൽ ചുറ്റും പരതി “ഭഗവാനേ എന്നോട് കൊഴന്തയ്ക്ക് എന്ന ആച്ച്“ എന്നു വിലപിച്ചു. ബഹളം കേട്ട് ഉണർന്നെണീറ്റ അനിയത്തിയാണ് ജനൽപ്പടിയിൽ തിളങ്ങുന്ന കണ്ണുകളുമായി വിശ്രമിച്ചിരുന്ന മൂഷിക വര്യനെ ചൂണ്ടിക്കാണിച്ചത്.

“വാതിൽ നേരാം വണ്ണം അടയ്ക്കണ്ടേ പാറൂട്ടി? കുട്ടിയെ കടിച്ചല്ലോ എലി….വല്ല വെഷോ മറ്റോ ഉണ്ടാവോ അതിന്…….ഞാനിനി എന്താ ചെയ്യാ?“ അമ്മീമ്മ പിറുപിറുത്തുകൊണ്ട് തന്നെ ചൂടുവെള്ളമുണ്ടാക്കി എന്റെ വിരൽ കഴുകുകയും പച്ച മഞ്ഞൾ ചതച്ച് മുറിവിൽ വെച്ച് കെട്ടുകയും ചെയ്തു. ഇതിനിടയ്ക്ക് ആ തിളക്കക്കണ്ണൻ എലി സ്വന്തം കാര്യം നോക്കി ഓടി രക്ഷപ്പെട്ടിരുന്നു.

പിറ്റേന്ന് അമ്മീമ്മയുടെ അടുത്ത സുഹൃത്തും ആയുർവേദ പണ്ഡിതയുമായിരുന്ന കന്യാസ്ത്രീയമ്മ ചികിത്സ വിധിച്ചു. ഒരു തരം പച്ചച്ചീര സമൂലം അരച്ച് ചേർത്ത് പാലു കാച്ചിക്കുടിപ്പിയ്ക്കണം, ഒന്നും രണ്ടും ദിവസമല്ല, നീണ്ട നാല്പത്തൊന്നു ദിവസം. എലി വിഷം ശരീരത്തിൽ നിന്ന് പൂർണമായും ഒഴിഞ്ഞു പോകാൻ അതേ മാർഗമുള്ളൂ.

ആ വിചിത്ര ചീര ഗോമതിയമ്മയുടെ വീട്ടിലാണുള്ളതെന്നറിഞ്ഞ നിമിഷം അമ്മീമ്മയുടെ മുഖം വാടി. അതിനു കാരണമുണ്ടായിരുന്നു. അമ്മീമ്മയുടെ, ഉഗ്രപ്രതാപശാലിയായ സഹോദരന്റെ കാര്യസ്ഥന്മാരാണ് ഗോമതിയമ്മയുടെ അച്ഛനും ആങ്ങളയും. ആ സഹോദരനാകട്ടെ അമ്മീമ്മയുമായി വിവിധ കോടതികളിൽ അവസാനിയ്ക്കാത്ത നിയമയുദ്ധത്തിലുമാണ്. കന്യാസ്ത്രീയമ്മയാണെങ്കിൽ പച്ചച്ചീരയൊഴികേ വേറൊരു മരുന്നുമില്ലെന്ന തീരുമാനത്തിലുറച്ചു നിൽക്കുന്നു. അമ്മീമ്മ ഹതാശയായി.

“ഗോമതി എന്നെ വീട്ടിൽ പോലും കയറ്റില്ല. എന്നിട്ടല്ലേ ചീര ചോദിയ്ക്കുന്നത്?“

പാൽ കൊണ്ട് വരുന്ന തങ്കമ്മയാണ് വഴിയുണ്ടാക്കിയത്.

“ഒന്നും വെഷമിയ്ക്കേണ്ട, കാലത്ത് അഞ്ചര മണിയ്ക്ക് പാലിന്റൊപ്പം ഞാൻ കൊണ്ടരാം അത്. ഗോമതിയ്ക്ക് എന്നോട് ഒരു വിരോധോം ഇല്യ. പിന്നെന്താ? ഇങ്ങടയ്ക്കാ കൊണ്ടരണേന്ന് ഞാൻ പറയാണ്ടിരുന്നാ പോരേ?”

അങ്ങനെ ചീര വന്നു, അതു കഴുകി വൃത്തിയാക്കി വെള്ളം കൂട്ടാതെ അമ്മിയിൽ അരച്ചത് പാറുക്കുട്ടിയാണ്. അരയ്ക്കുമ്പോൾ പരന്ന ഒരു തരം കയ്പിന്റെ മണം പാൽ തിളപ്പിച്ചപ്പോൾ അടുക്കളപ്പുരയിലാകമാനം വ്യാപിച്ചു. തളിർപ്പച്ച നിറമുള്ള ആ കൊഴുത്ത ദ്രാവകം ഒരു ഗ്ലാസിലാക്കി അമ്മീമ്മ എനിയ്ക്ക് കുടിയ്ക്കാൻ തന്നുവെങ്കിലും ആദ്യത്തെ വായ്ക്ക് തന്നെ ഞാൻ അതിഭയങ്കരമായി ഓക്കാനിയ്ക്കുകയും ആ മരുന്നു തുപ്പിക്കളയുകയും ചെയ്തു. വായിലൊഴിയ്ക്കുമ്പോൾ ആസനം വരെ കയ്ക്കുന്ന ഒരു വിചിത്രമായ മരുന്നായിരുന്നുവല്ലോ അത്.

അടുത്ത നിമിഷം എല്ലാവരും കൂടി എന്റെ കൈയും കാലും അമർത്തിപ്പിടിച്ചുവെച്ച് ഒരു കുനീൽ എന്റെ വായിൽ തിരുകി. എന്റെ മൂക്ക് പിടിച്ചുകൊണ്ട് അമ്മീമ്മ ആ ദ്രാവകം കുനീൽ വഴി കൃത്യമായി വായിലൊഴിച്ചു. ശ്വാസം മുട്ടുന്നതു കാരണം അത് കുടിയ്ക്കാതെ എനിയ്ക്ക് യാതൊരു നിർവാഹവുമില്ലായിരുന്നു. വളർന്ന് വലുതാകുമ്പോൾ ലോകത്തുള്ള സമസ്ത എലികളേയും നിഷ്ക്കരുണം വധിയ്ക്കുമെന്ന് ഞാൻ ഉഗ്ര പ്രതിജ്ഞയെടുത്തത് ആ ദിവസമാണ്. പാറുക്കുട്ടിയെ മാത്രമല്ല, അനിയത്തിയുൾപ്പടെ എല്ലാവരേയും എലിയെക്കൊണ്ട് കടിപ്പിയ്ക്കണമെന്നും ഗോമതിയമ്മയുടെ വീട്ടിലെ ആ വിചിത്ര ചീരയെ കരിച്ചുണക്കണമെന്നും ആയുർവേദ മരുന്നുകൾ എഴുതിവെച്ചിരിയ്ക്കുന്ന പുസ്തകങ്ങളെയെല്ലാം ചിതൽ പിടിപ്പിച്ചു നശിപ്പിയ്ക്കണമെന്നും ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു. ദൈവത്തിന് വേറെയും ഒരുപാട് അടിയന്തിര സ്വഭാവമുള്ള പ്രാർത്ഥനകൾ മുറയ്ക്ക് കിട്ടിക്കൊണ്ടിരുന്നതിനാൽ എന്റെ ആവശ്യങ്ങളൊന്നും തന്നെ പരിഗണിയ്ക്കപ്പെട്ടില്ല.

നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ തങ്കമ്മ അമ്മീമ്മയോട് പറഞ്ഞു.

“ടീച്ചറ് വെഷമിയ്ക്കണ്ടാ ട്ടോ, ഗോമതി ഒരു പെണക്കോല്യാണ്ട് ചീര തരും. ഇപ്പോ അവളന്ന്യാ വൈന്നേരം ചീര എന്റോടെ കൊണ്ട്ന്ന് വയ്ക്കണത്. കുട്ടിയ്ക്ക് വേഗം സുഖാവട്ടേന്ന് പ്രാർത്ഥിയ്ക്ക്ണ്ട്ന്നാ അവള് പറഞ്ഞേ.”

“അവൾടെ അച്ഛനും ആങ്ങളേം അറിഞ്ഞാ അവളെ കൊത്തിയരിഞ്ഞ് കൂട്ടാൻ വെയ്ക്കില്ലേ“ അമ്മീമ്മ ഒളിപ്പിച്ചുവെച്ച ഒരു മന്ദഹാസത്തോടെ തിരക്കി.

“അതല്ലേ രസം, അവള് മിണ്ട്ല്ല്യാ ടീച്ചറെ, അവളടെ ആമ്പ്രന്നോൻ ഒരുശിരില്ലാത്തോനായതാ കൊഴപ്പം. അതല്ലേ അവളക്ക് ജനിച്ച തറവാട്ടിലന്നെങ്ങ്നെ കഴിയണ്ടി വരണത്. അവള്ക്ക് എല്ലാ കാര്യോം ശരിയ്ക്കറിയാം. ങ്ങടെ തറവാട്ടിലെ കേസ്ന്റെ കാരണം ങ്ങടെ ആങ്ങളാരടെ മൊതലു കൊതിയാന്ന് അവള് ഒറപ്പിച്ച് പറ്ഞ്ഞു ന്റെ ടീച്ചറെ. അവൾടെ തന്തോടും ഓപ്പയോടും അവള് മിണ്ടാണ്ട് സ്നേഹത്ത്ല് നിൽക്ക്ണേന്തിനാന്നാ ങ്ങടെ വിചാരം. ആ താക്കോലോളം പോന്ന പെണ്ണ് പറഞ്ഞെന്താന്ന് ങ്ങക്ക് കേക്ക്ണോ?”

അമ്മീമ്മ തല കുലുക്കി.

‘നമ്മ്ക്ക് ഉണ്ണാനും ഉട്ക്കാനും കെട്ക്കാനും വഴീണ്ടാക്കി തരണോര് പറേണതും ചെയ്യണതും വിചാരിയ്ക്കണതും ഒക്കെ ശര്യന്നെന്ന്ങ്ങട് ഭാവിച്ച് അവരടെ കൂടെയങ്ങട് കഴിയാ, അതാണ് അവള് ടീച്ചറോട് മിണ്ടാണ്ടിരിയ്ക്കണേ, അവൾടെ അച്ഛനും ഓപ്പേം വല്യ മഠത്തിലെ പണിക്കാരല്ലേന്നും. വല്യ മഠത്തിലെ ങ്ങടെ ചേട്ടൻ സാമി ങ്ങളെ ഈ നാട്ട്ന്നേ ഓടിയ്ക്കണം ന്ന്ച്ചട്ടല്ലേ കേസും കൂട്ടോം ആയിട്ട് നടക്കണത്. അവൾക്ക് ങ്ങളോട് എന്ത്നാ വിരോധം? ങ്ങള് അവൾടെ കുട്ടീനെടുത്ത് കെണറ്റിലിട്ടില്ല്യല്ലോ. കിട്ട്ണ ചോറിന് തന്ത്യോടും ഓപ്പ്യോടും അവളക്ക് നന്ദി കാട്ട്ണ്ടേ ന്റെ ടീച്ചറെ“ എന്ന് തങ്കമ്മ പറഞ്ഞവസാനിപ്പിച്ചു.

പാറുക്കുട്ടിയുടെ മുഖത്ത് ഒരു നീല നിറം വ്യാപിച്ചത് മരുന്നുകഴിയ്ക്കുന്ന വെപ്രാളത്തിലും ഞാൻ കാണാതിരുന്നില്ല. എന്റെ കൈകൾ കൂട്ടിപ്പിടിച്ചിരുന്ന അവരുടെ പിടുത്തത്തിന് അപ്പോൾ പതിവിലും മുറുക്കം കുറവായിരുന്നു. അന്ന് പകൽ മുഴുവൻ പാറുക്കുട്ടി സദാ എന്തോ ചിന്തിച്ചുകൊണ്ടിരിയ്ക്കുന്നതു മാതിരി അവിടെയുമിവിടെയും ഉന്മേഷമില്ലാതെ കുത്തിയിരിയ്ക്കുന്നുണ്ടായിരുന്നു. “എന്തേ പാറൂട്ടി“യെന്ന് അമ്മീമ്മ തിരക്കിയപ്പോൾ തലവേദനയെന്നും വയറു വേദനയെന്നും പറഞ്ഞൊഴിഞ്ഞു.

എങ്കിലും രാത്രി പാത്രം കഴുകുമ്പോൾ പൊടുന്നനെ പാറുക്കുട്ടി കരഞ്ഞുകൊണ്ട് എന്നോട് പറഞ്ഞു. ‘മോള്ക്ക് പാറൂട്ട്യോട് ദേഷ്യം തോന്നരുത് ട്ടോ, ഞാൻ ഒരു പാവല്ലേ, ഇഞ്ഞി ഞാൻ സൂഷ്ച്ചോളാം…… ബാല ശാപം ഏഴ് ജമ്മ്ത്തയ്ക്ക് വിട്ട് പോവൂല്യാന്നാ“

പാറുക്കുട്ടി ഇനിയൊരിയ്ക്കലും പഴയതു പോലെ പലഹാരമെടുത്ത് കഴിയ്ക്കുകയില്ലെന്ന് എനിയ്ക്ക് മനസ്സിലായി.

പതിനൊന്നാം നാൾ, അമ്മീമ്മ ഗ്ലാസിലൊഴിച്ചു തന്ന മരുന്ന് യാതൊരു കോലാഹലവുമില്ലാതെ ഒറ്റ വലിയ്ക്ക് അകത്താക്കി ഞാൻ ചുണ്ടുകൾ തുടച്ചു. ഇനിയും വേണമെങ്കിൽ ഒന്നു രണ്ട് ഗ്ലാസു കൂടി കുടിയ്ക്കാൻ തയാറാണെന്ന മട്ടിലിരുന്ന എന്നെ കണ്ട് അനിയത്തിയും തങ്കമ്മയും പൊട്ടിച്ചിരിച്ചു പോയി. അപ്പോൾ എനിയ്ക്കും ചിരി വന്നു.

കയ്പും കണ്ണീരും പരിചയമായാൽ ………………

Monday, January 31, 2011

മുഝേ ഹിന്ദി നഹി മാലൂം……….

ദേഷ്യം വരണുണ്ട് നല്ലോണം. അച്ഛനോടും അമ്മ്യോടും മിണ്ടില്ല, ഇനി.
നാറ്റം പിടിച്ച ട്രെയിനിൽ കുടുങ്ങിക്കുടുങ്ങി മൂന്നു ദിവസം എട്ത്തു ഇവിടെത്താൻ. ഇനി ഇന്നാട്ടിലെ ഏതോ ഒരു സ്കൂളിലാത്രെ പഠിയ്ക്കണ്ടത്. എന്തിനാന്ന് ഇത് വരെ മൻസ്സിലായിട്ടില്ല.
ഇതിനെ വീട് ന്ന് പറയാൻ ആര്ക്കാ പറ്റാ?. അച്ചമ്മേടെ വീട്ടിലെ തൊഴുത്ത് ഇതിലും വലുതാ. ഇതിനെ ഒരു കുഞ്ഞി മുറീന്ന് വേണങ്കിൽ പറയാം. അല്ല, പിന്നെ. ഈ കുഞ്ഞി മുറീടെ അടുക്കെള്ള മുറീലൊക്കെ എല്ലാരും പറയണത് ഹെ…… ഹും…… ഹൊ…… ങ്ഹാ…… എന്ന മട്ടിലാ. ഏതെങ്കിലും ഒന്നില് ഒറപ്പിച്ചൂടെ ഇവര്ക്ക്? ഇങ്ങനെ മാറ്റി മാറ്റി പറയണേന്തിനാ? അത് മാത്രല്ല, വഴക്കു കൂടാന്ന് തോന്നും പറയണ കേട്ടാല്. തീരെ ഇഷ്ടായില്ല എന്നു വെച്ചാ ഇഷ്ടായില്ല. അത്ര ന്നെ.
കുഞ്ഞിമുറി വീട്ടില് ഒരു കുടുക്കാസ് കുളിമുറിയും പിന്നെ പൊക്കത്തിലിരുന്ന് അപ്പിയിടണ ഒരു സ്റ്റൂളും ഒക്കെണ്ട്. അതുമ്മേ ഇരിയ്ക്കാൻ ന്തായാലും മനസ്സില്ല. അച്ഛമ്മേടെ വീട്ടിലെ പോലെ തറയിൽ കുന്തിച്ചിരിയ്ക്കണതാണ് വേണ്ടത്. അത്ണ്ടെങ്കിലേ അപ്പീടണുള്ളൂ.
അച്ഛൻ ചിരിച്ചു.
‘വേണ്ടാ, ഇടണ്ട. അത് വയറ്റിലിരുന്നോട്ടെ. അടുത്ത കൊല്ലം സ്കൂൾ പൂട്ടലിന് അച്ഛമ്മേടെ വീട്ടിലെത്തീട്ട് ഇട്ടാ മതി.‘
ചിരിയ്ക്കാണ്ട് കടുപ്പിച്ച് നിന്നു. വേണ്ട, അത്ര കൂട്ടു വേണ്ട. അച്ഛമ്മേടെ കൂടെ പറമ്പിലൊക്കെ നടന്ന് സന്തോഷായി കളിച്ചോണ്ടിരുന്നതാണ്. കാക്കേം പൂച്ചേം പ്രാവും തത്തേം പിന്നെ ബാബുംണ്ടാരുന്നു കളിയ്ക്കാൻ. ബാബൂന് മാത്രേ ബെൽറ്റ്ണ്ടാരുന്നുള്ളൂ. ഒക്കേം കളഞ്ഞ് അച്ഛമ്മേം കുട്ടിയേം കരേപ്പിച്ച് ഈ കുടുസ്സു മുറീല് കൊണ്ടാക്കീട്ട്……………… ചിരിക്ക്യല്ല, നെലോളി കൂട്ടി വാശിട്ത്ത് ഒറ്ക്കെ കരയാണ് വേണ്ടത്.
അപ്പോ ദേ അടുത്ത കൊഴപ്പം വരണു, കുളിയ്ക്കാൻ ചൂട് വെള്ളം വേണ്ടാത്രെ. കാരണം ന്താച്ചാല് ഈ നാട്ടില് ഭയങ്കര ചൂടാണ്, ഉഷ്ണക്കാലത്ത് ആരും ചൂട് വെള്ളത്തില് കുളിയ്ക്കില്ല. ഇവിടെ തണുപ്പ് കാലത്ത് മാത്രേ ചൂടു വെള്ളം വേണ്ടൂ. ‘നിയ്ക്ക് അങ്ങനെ കുളിയ്ക്കണ്ട. ചൂട് വെള്ളത്തി തന്നെ കുളിച്ചാ മതി.’ കുളിമുറീടെ നെലത്ത് ഒറ്റ ഇരുത്തം. ങാഹാ, കുളിപ്പിയ്ക്കണതൊന്ന് കാണട്ടെ. ഉടുപ്പ് അഴിയ്ക്കാണ്ട് തലേല് വെള്ളം ഒഴിയ്ക്കാൻ പറ്റോ? അച്ചമ്മ കുരുമോളു വള്ളീട്ട് തിളപ്പിച്ചാറിച്ച വെള്ളത്തിലാ കുളിപ്പിക്ക്യാ. തോർത്തീട്ട് രാസ്നാദി പൊടി തിരുമ്മും. ഇവ്ടെ കുരുമോള് വള്ളീം ഇല്യ, അച്ഛമ്മേം ഇല്യ, ഇപ്പോ ചൂടുവെള്ളോം കൂടി ഇല്യാന്ന് പറഞ്ഞാലോ?
കുളിയ്ക്കാൻ പോണില്ല. കുളിയ്ക്കാണ്ട് സ്കൂളീപ്പോവാം. അച്ഛന്റെ കൊഞ്ചിപ്പിയ്ക്കല് ഒന്നും വേണ്ട. ഉമ്മ വെച്ചിട്ടൊന്നും ഒരു കാര്യോമില്ല. അച്ഛൻ അമ്മേ വിളിയ്ക്കാണ്ട് പരുങ്ങി നിൽക്കണതെന്താന്ന് അറിയാം, ചീത്ത ശീലങ്ങളാ അച്ചമ്മ പഠിപ്പിച്ചേന്ന് അമ്മ പറയൂലോ എന്ന് പേടിച്ചിട്ടാ…… ട്രെയിനിൽ ഇങ്ങട്ട് വരുമ്പോ തന്നെ അമ്മ അങ്ങനെ പറഞ്ഞു. റൊട്ടി തിന്ന്ല്യാന്ന് വാശിട്ത്ത് കരഞ്ഞപ്പളാ പറഞ്ഞെ. അമ്മേം അച്ഛനും കൂടി ഈ ഉഷ്ണ നാട്ടില് ജോലി ചെയ്യുമ്പോ വാവ അച്ഛമ്മേടെ കൂടെ നിന്ന് ചീത്ത്യായീന്ന്……….
ഇങ്ങനെ കുത്തീരുന്നത് അബദ്ധായി, ഇനി ഇപ്പോ പൊക്കത്തിലുള്ള അപ്പി സ്റ്റൂളിൽ തന്നെ ഇരിക്ക്യാ. അല്ലെങ്കി ആകെ മോശാവും. ‘അച്ഛാ, അതുമ്മേ വാവ ഇരിയ്ക്കണെങ്കി കൈ മുറുക്കെ പിടിയ്ക്കണം.‘
അയ്യോ, പാവം അച്ഛൻ! വേഗം പിടിച്ചിരുത്തി, കാര്യൊക്കെ ശട്പുക്കേന്ന് തീർത്തു.
കഴുകാൻ വെള്ളം ഒഴിച്ച്പ്പളല്ലേ, ഹൌ! എന്തൊരു ചുട്ക്ക്നെള്ള വെള്ളാ! അതു ശരി, ഈ വെള്ളാണെങ്കില് കുളിയ്ക്കാൻ ഇദന്നെ ആവാലോ, ഇതിലു പിന്നേം ഇത്തിരി പച്ചള്ളം ഒഴിച്ചാ മതി. ചൂടുകാലത്ത് വെള്ളം പിടിച്ച് വെച്ച് അതു തൺത്തിട്ട് വേണംത്രെ കുളിയ്ക്കാൻ. ഈ നാശം പിടിച്ച നാട്ടില് എന്തിനാവോ വന്ന് താമസിയ്ക്കണത്? ഇനീപ്പോ ന്തായാലും കരേണ്ട, അച്ഛൻ പാവല്ലേ? കുളിപ്പിച്ചോട്ടെ………
ഇന്നാദ്യം പോവല്ലേ സ്കൂളില്? അതോണ്ട് യൂണിഫോം ഇല്ല, അമ്മേടെ നിർബന്ധത്തിന് സിൽക്കു കുപ്പായോം ഷൂസും സോക്സും ഒക്കെ ഇട്ട്……………. ഹൌ! വെയർത്തൊലിയ്ക്കണു. സ്കൂട്ടറില് അമ്മേടേം അച്ഛന്റേം എടേലു അച്ഛനേം കെട്ടിപ്പിടിച്ചിരുന്നു. ഹായ് നല്ല മണണ്ട്, അച്ഛന്റെ ഷർട്ടില്. അമ്മേടെ മൊഖത്ത് വെയില് വീഴുമ്പോ നല്ല തെളക്കം, കാണാൻ ഒര് ഭംഗിയൊക്കെണ്ട് അമ്മയ്ക്ക്. അച്ഛമ്മ പറേണ മാതിരി ശ്രീയില്ലാത്ത കാക്കാലച്ചിയൊന്നുല്ല അമ്മ.
എന്ത് വല്യ റോഡാ, ഇങ്ങനെ നീണ്ട് നീണ്ട് കെടക്ക്ന്നെ. വല്യോരു കറ്ത്ത പായ വിരിച്ച പോല്യാ. ഒരുപാട് വണ്ടികളും പേ പേന്ന് ഹോണടിച്ച്…. ആകെ ബഹളം തന്ന്യാ. ഈ വണ്ടികൾക്കൊന്നും നാട്ടില് ഓടാൻ പറ്റ്ല്യാ. കുഞ്ഞി കുഞ്ഞി വഴികളല്ലേ?
നാമം ചൊല്ലണ മാതിരി മനസ്സില് ഒറപ്പിച്ചിട്ട്ണ്ട്. ഇന്നലെ അമ്മയോട് ചോദിച്ച് പഠിച്ചതാ. മുഝേ ഹിന്ദി നഹി മാലൂം……… മുഝേ ഹിന്ദി നഹി മാലൂം……… ടീച്ചറ്മാരോടും കുട്ട്യോളോടും ആദ്യം ന്നെ ഹിന്ദി അറിയില്ലാന്നു പറഞ്ഞാ പിന്നെ അവര് ഹിന്ദീലു ഓരോന്നു പറഞ്ഞ് പേടിപ്പിയ്ക്കില്ല്യാല്ലോ.
സ്ക്കൂളിലാക്കീട്ട് അമ്മേം അച്ഛനും പോയപ്പോ പേടിയാവാന്തൊടങ്ങി. അപ്പോഴേയ്ക്കും പച്ച സാരിടുത്ത പെൻസിലു പോലത്തെ ടീച്ചറും ചുവന്ന ചുരിദാറ്ട്ട റബർ പോലത്തെ ടീച്ചറും വന്ന് കൈയിൽ ഒരു ചോക്ലേറ്റ് വെച്ച്ന്നു. ഈ ക്ലാസ്സ് മുറീം ചെറ്താ. കുട്ടികള് പറയണതൊന്നും മനസ്സിലാവ്ണില്ല. ഒക്കേം ഹിന്ദി തന്ന്യാ. എല്ലാരടേം ഉടുപ്പൊക്കെ വല്യ പകിട്ടിലാണ്. അമ്മയ്ക്കറിയാം ഇതൊക്കെ. അതല്ലേ വാവേക്കൊണ്ടും സിൽക്ക് കുപ്പായം ഇടീപ്പിച്ചത്.
പെൻസിലു ടീച്ചറ് എന്ത്നാവോ ചുണ്ട്ല് ഇത്ര ചോന്ന പെയിന്റ്ടിച്ചേക്കണത്? പേടിയാവാ, കാണുമ്പോ…. ന്നാലും സാരല്യാ പാവം തന്ന്യാ, പറ്ഞ്ഞ്തൊന്നും മൻസ്സിലായില്ലാന്ന് ഒര് കൊഴപ്പം മാത്രേള്ളൂ, ങാ, പിന്നെ അമ്പാട്ടി തൊഴണ പോലെ നമസ്തേന്ന് പറയാൻ പഠിച്ചു. പിന്നെ റബറ് ടീച്ചറ് വന്നപ്പോ ആകെ കൊഴപ്പായി. ക്ലാസ്സില് മൂത്രൊഴിയ്ക്കണംന്ന് വെച്ച്ട്ട് ഒഴിച്ചതല്ലാ സത്യായിട്ടും അല്ലാ. മൂത്രൊഴിയ്ക്കാൻ വന്നാ ‘മെ ഐ‘ ന്ന് തൊട്ങ്ങ്ണ എന്തോ പറ്യണംന്ന് അമ്മ പഠിപ്പിച്ച് തന്നതാ. അത് മറന്ന് പോയി. ഒന്നിന് പോണം, മൂത്രൊഴിയ്ക്കണംന്നൊക്കെ പറഞ്ഞു നോക്കീ… ടീച്ചറ്ക്ക് തിരിഞ്ഞില്ല, അപ്പോളേയ്ക്കും ഒഴിച്ചും പോയി. നാണക്കേടായി……. വല്യ കുട്ടിയായ്ട്ട് ഇങ്ങനെ പറ്റീലോ. കരച്ചിലു വരണുണ്ട്. ഈ പറ്ഞ്ഞാ തിരിയാത്ത നാട്ട്ല് കൊണ്ട്ന്നാക്കീട്ട്…….. പൊന്നുങ്കട്ടാന്നാ അച്ഛമ്മ വിളിച്ചിരുന്നതേയ്. ഗുരുവായിരപ്പ്നേലും വലുതാ അച്ഛ്മ്മയ്ക്ക് വാവാന്നാ പറ്യാ. അത്ര നല്ല വാവയാ ഇപ്പോ ഇങ്ങനെ നാണക്കേടായി തലേം താത്തി നിൽക്കണത്. അവര് ബത്തമീസ് ബത്തമീസ് എന്ന് പറേണുണ്ട്……….. അതെന്താവോ ഈ ബത്തമീസ്? ടീച്ചറ്ടെ പേരാവ്വോ? പറയാൻ നല്ല രസ്മ്ണ്ട്. ഇനി അതും മറ്ക്കണ്ട, ബത്തമീസ്….. അല്ലല്ല, ബത്തമീസ് ടീച്ചർ.
കരച്ചില് കണ്ടപ്പോ നാലു ബിസ്ക്കറ്റ് തന്നു, ടീച്ചറ്. അപ്പോ ദേ കുട്ടികള് മൂത്രത്തിന്റെ നനവ് കാട്ടി ചിരിയ്ക്കണ്. കളിയാക്കാ അത് ഒറപ്പാ. പറേണതൊന്നും മൻസ്സിലാവാത്ത ടീച്ചറും അത് പോലത്തെ കൊറ്ച്ച് കുട്ട്യോളും…………. ന്ന്ട്ട് ചിരിയ്ക്കല്ലേ ങ്ങനെ. മറന്ന്ട്ടില്ല്യാ…. നല്ല മുറുക്കനെ ഒച്ചേല് തന്ന്യാ പറഞ്ഞ്ത്… ‘ബത്തമീസ് ടീച്ചർ, മുഝേ ഹിന്ദി………’
അപ്പോ പിന്നേം കൊഴപ്പായി. ആകെ ബഹളം. ടീച്ചറ് തുറുപ്പിച്ച് നോക്കി. ന്ന്ട്ട് ഒരു പിച്ച്, കൈയിമ്മേ. ഹൌ, വേദനേലും കൂടുതല് വെഷമാ ആവണേ…….അവര് എന്തൊക്ക്യൊ ചറു പിറൂന്ന് ഹിന്ദീല് പറേണുണ്ട്. ന്നാലും ഒന്നും കൂടി ഒറ്ക്കെ പറഞ്ഞു ടീച്ചറോട്……… ‘മുഝേ ഹിന്ദി നഹീം മാലും ബത്തമീസ് ടീച്ചർ‘
മൂത്രായ ഉടുപ്പോണ്ട് കണ്ണെങ്ങന്യാ തൊട്യ്ക്കാ? ഒരു ടവ്വലുണ്ടാര്ന്നു, അതുപ്പോ കാണാനൂല്യ. വഴീൽ വീണ് പോയോ ആവോ……… വേഗം പോയ്യാ മതീ അച്ഛമ്മേടേ അടുത്ത്ക്ക്…
ഉച്ച്യാവുമ്പോളേയ്ക്കും സ്കൂള് വിട്ടു. ആ ദേ അച്ഛനും അമ്മേം വന്ന്ണ്ടല്ലോ……. നനഞ്ഞ കുപ്പായം ആരും കാണണ്ട. വേഗം, സ്കൂട്ടറിൽ കേറീരുന്നു. അച്ഛമ്മേടെ വീട്ട്ലേക്ക് ട്രെയിനിൽ പോണംന്ന് ല്യാ. സ്കൂട്ടറിലു പോയ്യാലും മതി.
അമ്മ ഉമ്മയൊക്കെ വെയ്ക്ക്ണ്ട് ‘എന്തേ കണ്ണാ ? എന്താ ദേഷ്യം?‘
മിണ്ടണ്ട, മിണ്ടണ്ട. അമ്മേം അച്ഛനും ഇനി ഒന്നും മിണ്ടണ്ട.
‘ഒരു ബുദ്ധീല്യാത്തവര്ടെ സ്കൂളിലാക്കീട്ട്……. കണ്ണാന്ന് വിളിച്ചാ മതീലോ‘.
‘ആർക്കാ ബുദ്ധീല്യാത്തത് കുട്ടാ?‘
‘ആ സ്കൂളിലെ കുട്ട്യോൾക്കും ടീച്ചർമാര്ക്കും തീരെ ബുദ്ധീല്യാ…… എന്നെ അവര് ഒന്നും പഠിപ്പിയ്ക്കണ്ട. എനിയ്ക്ക് അച്ഛമ്മേടെ അടുത്ത് പോണം. അവ്ടത്തെ സ്കൂളില് മതി പഠിപ്പ്…… ‘നിയ്ക്ക് പോണം. ‘നിയ്ക്ക് പോ……….ണം.‘
‘എന്തു ബുദ്ധീല്യായാ അവരു കാണിച്ചേ? മക്കളു പറ…… അതറിഞ്ഞിട്ട് അച്ഛൻ ടിക്കറ്റൊക്കെ ശരിയാക്കി അച്ഛമ്മേടെ അടുത്ത് കൊണ്ടാക്കാം.‘
‘അവരൊക്കെ എന്നോട് ഹിന്ദീല് മിണ്ടീപ്പോ ഞാൻ പറഞ്ഞു, മുഝേ ഹിന്ദി നഹീ മാലും ന്ന്. അത് കേട്ടിട്ടും അവര് പിന്നേം പിന്നേം എന്നോട് ഹിന്ദീല്ന്നെ മിണ്ടാന്നേയ്.‘
‘അതിന് മക്കളേ അവര്ക്ക് മലയാളം അറിയില്ല, ഹിന്ദി മാത്രേ അറിയൂ.‘
‘മലയാളം അറിയില്ലാന്നോ? അച്ഛമ്മേടെ കൂട്ട്കാരത്തി മായമ്മേടെ വീട്ടിലെ വാവേല്ല്യേ…… ഒന്നരവയസ്സുള്ള വാവ? അവളുക്കും കൂടി മലയാളം അറിയാം. ന്ന്ട്ട് ഈ പെൻസിലും റബ്ബറും പോലത്തെ ടീച്ചർമാര്ക്കും എന്റ്ത്രേം വെല്യ കുട്ട്യോൾക്കും മലയാളം അറീല്ലാന്നോ? ‘നിയ്ക്ക് ഇവിടെ പഠിയ്ക്കണ്ടാ……... നിയ്ക്ക് പോ…………ണം.‘
----------------------------------------------
മുഝേ ഹിന്ദി നഹി മാലൂം --- എനിയ്ക്ക് ഹിന്ദി അറിയില്ല.
ബത്തമീസ്                    ---  മര്യാദയില്ലാത്ത.